SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-11-30-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/MannathuPadmanabhaPillai1989.jpg
മ­ന്ന­ത്തു പ­ദ്മ­നാ­ഭൻ

എ­നി­ക്ക­റി­യാ­വു­ന്ന വാ­ഗ്മി­ക­ളിൽ കേമൻ മ­ന്ന­ത്തു പ­ദ്മ­നാ­ഭ­നാ­ണു്. ശ­ബ്ദ­വേ­ധി­യും ല­ക്ഷ്യ­വേ­ധി­യു­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ വാ­ക്കു­കൾ. പ്ര­തി­യോ­ഗി ആ അ­മ്പു­ക­ളേ­റ്റു പി­ട­യു­ന്ന­തു ഞാൻ പലതവണ ക­ണ്ടി­ട്ടു­ണ്ടു്. പ്ര­ശം­സ­യു­ടെ കാ­ര്യ­ത്തി­ലാ­ണെ­ങ്കി­ലും ഈ പ്രാ­ഗ­ല്ഭ്യം ദർ­ശ­നീ­യ­മാ­ണു്. മന്നം വ്യ­ക്തി­യെ പ്ര­ശം­സി­ക്കാൻ തു­ട­ങ്ങി­യാൽ അതു ക­രു­തി­ക്കൂ­ട്ടി­യു­ള്ള ശ്ലാ­ഘ­യാ­ണെ­ന്നു് ആർ­ക്കും തോ­ന്നു­ക­യി­ല്ല. അയാൾ അർ­ഹി­ക്കു­ന്ന സ്തു­തി അ­ദ്ദേ­ഹം നിർ­ല്ലോ­പം ന­ല്കു­ന്നു­വെ­ന്നേ ശ്രോ­താ­വി­നു വി­ചാ­ര­മു­ണ്ടാ­കു­ക­യു­ള്ളൂ. ഒരു സ­ജ്ജീ­ക­ര­ണ­വും കൂ­ടാ­തെ പ്ര­ഭാ­ഷ­ണ വേ­ദി­യി­ലേ­ക്കു വ­രു­ന്നു. സ­ന്ദർ­ഭ­ത്തി­നു യോ­ജി­ച്ച വി­ധ­ത്തിൽ മ­ന്ദ­ഗ­തി­യിൽ പ്ര­ഭാ­ഷ­ണം തു­ട­ങ്ങു­ന്നു. ക്ര­മേ­ണ അ­തി­ന്റെ ആക്കം കൂ­ടു­ന്നു. വേഗം വർ­ദ്ധി­ക്കു­ന്നു. ഇ­നി­യും കേൾ­ക്ക­ണ­മെ­ന്ന അ­ഭി­ലാ­ഷ­ത്തോ­ടു­കൂ­ടി ശ്രോ­താ­ക്കൾ ഇ­രി­ക്കു­മ്പോൾ പ്ര­ഭാ­ഷ­ണം അ­വ­സാ­നി­പ്പി­ക്കു­ന്നു. ഇ­താ­ണു് മ­ന്ന­ത്തി­ന്റെ പ്ര­ഭാ­ഷ­ണ­ശൈ­ലി­യു­ടെ സ­വി­ശേ­ഷ­ത. എ­ന്നാൽ ന­മ്മ­ള­റി­യു­ന്ന പല വാ­ഗ്മി­ക­ളും യ­ഥാർ­ത്ഥ­ത്തിൽ വാ­ഗ്മി­ക­ള­ല്ല, അവർ പ്ര­ഭാ­ഷ­ണം നേ­ര­ത്തെ എഴുതി ‘കാ­ണാ­തെ പ­ഠി­ച്ചു’ കൊ­ണ്ടു വ­രു­ന്ന­വ­രാ­ണു്. വേ­ദി­യിൽ കയറി അതു തു­ട­ങ്ങി­യാൽ അവർ വി­ചാ­രി­ച്ചാ­ലും നി­റു­ത്താ­നൊ­ക്കു­ക­യി­ല്ല. സ്വ­ന­ഗ്രാ­ഹി­യ­ന്ത്ര­ത്തി­ന്റെ സൂചി “ഓ­ടി­ത്തീ­രു­ന്ന­തു” വരെ പാ­ട്ടു­കേ­ട്ടു­കൊ­ണ്ടി­രി­ക്കു­മ­ല്ലോ. അതിനു തു­ല്യ­മാ­ണു് അ­വ­രു­ടെ പ്ര­ഭാ­ഷ­ണ പ്ര­വാ­ഹം. ഏതു വേ­ദി­യിൽ ക­യ­റി­യാ­ലും ഒരു റെ­ക്കാർ­ഡ് തന്നെ. ഒരു സൂ­ചി­ത­ന്നെ.

ഈ ‘ഒരേ പ്ളേ­റ്റ് വ­യ്പു്’ സാ­ഹി­ത്യ­ത്തി­ലു­മു­ണ്ടു്. മ­നു­ഷ്യ­ന്റെ ക്ഷു­ദ്ര­വി­കാ­ര­ങ്ങ­ളെ ഇ­ള­ക്കി­വി­ടു­ന്ന അ­യ­ഥാർ­ത്ഥ­മാ­യ സാ­ഹി­ത്യം സൃ­ഷ്ടി­ക്കു­ന്ന വ­ള­രെ­പ്പേർ കേ­ര­ള­ത്തി­ലു­ണ്ട­ല്ലോ. അ­വ­രു­ടെ രചനകൾ നോ­ക്കൂ, എല്ലം ഒ­രു­പോ­ലി­രി­ക്കും. ഒ­രാ­ളു­ടെ അ­മ്പ­തു നോ­വ­ലു­ക­ളും ഒരേ മ­ട്ടിൽ. മ­റ്റൊ­രാ­ളു­ടെ അ­മ്പ­തു നോ­വ­ലു­ക­ളും ആ ‘ഒ­രാ­ളു­ടെ’ നോ­വ­ലു­കൾ പോലെ തന്നെ. ഇ­ക്കൂ­ട്ടർ­ക്കു പേന ക­ട­ലാ­സ്സിൽ വച്ചു ക­ഴി­ഞ്ഞാൽ അ­തെ­ടു­ക്കാൻ ക­ഴി­യു­ക­യി­ല്ല. അ­വ­സാ­ന­മെ­ത്തു­ന്ന­തു­വ­രെ­യും. ഈ സ­ന്ദർ­ഭ­ത്തിൽ എ­നി­ക്കോർ­മ്മ വ­രു­ന്ന­തു് ഒരു പ്രൊ­ഫെ­സ­റു­ടെ ക­ഥ­യാ­ണു്. പേരു കേട്ട ആ പ്രൊ­ഫെ­സർ ക്ലാ­സ്സിൽ സം­സാ­രി­ച്ചു­കൊ­ണ്ടു നി­ല്ക്കു­മ്പോൾ ചി­ല­പ്പോൾ കോ­ട്ടു­വാ­യി­ടും. വായു് അധികം തു­റ­ന്നാൽ താ­ടി­യെ­ല്ലു സ്ഥാ­നം തെ­റ്റി വാ­യ­ട­യ്ക്കാൻ വ­യ്യാ­തെ­യാ­വും അ­ദ്ദേ­ഹ­ത്തി­നു്. പ്രൊ­ഫ­സർ മിൽ­ട്ട­നെ ക്കു­റി­ച്ചു വാ­തോ­രാ­തെ പ്ര­സം­ഗി­ക്കു­മ്പോൾ കു­ട്ടി­കൾ­ക്കു നന്നേ മു­ഷി­യും. അ­പ്പോൾ ഒന്നു രണ്ടു പേർ ക­രു­തി­ക്കൂ­ട്ടി കോ­ട്ടു­വാ­യി­ടും. ചിരി, കോ­ട്ടു­വാ ഇവ പ­ക­രു­മ­ല്ലോ. വി­ദ്യാർ­ത്ഥി­കൾ കോ­ട്ടു­വാ­യി­ടു­മ്പോൾ പ്രൊ­ഫെ­സ­റും കോ­ട്ടു­വാ­യി­ടും. താ­ടി­യെ­ല്ലു് സ്ഥാ­നം തെ­റ്റും. വാ­യ­ട­യ്ക്കാൻ വ­യ്യാ­തെ അ­ദ്ദേ­ഹം നി­ല്ക്കു­മ്പോൾ കു­ട്ടി­കൾ ‘പാ­ര­ഡൈ­സ് ലോ­സ്റ്റ് ’ ഡ­സ്കി­ന്റെ താഴെ വ­ച്ചി­ട്ടു ത­ല­താ­ഴ്ത്തി ക്ലാ­സ്സിൽ നി­ന്നി­റ­ങ്ങി പോകും. പ്യൂൺ വ­ന്നാ­ണു് പ്രൊ­ഫ­സ­റു­ടെ താ­ടി­യെ­ല്ലു യ­ഥാ­സ്ഥാ­നം പി­ടി­ച്ചി­ട്ടു വായു് അ­ട­പ്പി­ക്കു­ന്ന­തു്. കോ­ട്ടു വാ­യി­ട്ടു് വാ­യ­ട­യ്ക്കാൻ വ­യ്യാ­തെ നി­ല്ക്കു­ന്ന പൈ­ങ്കി­ളി നോ­വ­ലി­സ്റ്റു­ക­ളു­ടെ താ­ടി­യെ­ല്ലു് പ­ഴ­യ­മ­ട്ടിൽ പി­ടി­ച്ചി­ടാൻ ആ­രു­ണ്ടു് കേ­ര­ള­ത്തിൽ? ഒ­രു­പാ­ടു പേ­രു­ണ്ടു്. അ­വ­രു­ള്ള­തു­കൊ­ണ്ടാ­ണ­ല്ലോ ആ നോ­വ­ലി­സ്റ്റു­കൾ പ്ര­തി­നി­മി­ഷം പൈ­ങ്കി­ളി­ക­ളെ പ­റ­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു്. കോ­ട്ടു­വാ­യി­ടൽ അ­ഭി­ന­യി­ച്ചു നോ­വ­ലി­സ്റ്റു­ക­ളു­ടെ താ­ടി­യെ­ല്ലു് തെ­റ്റി­ക്കു­ന്ന നി­രൂ­പ­ക വി­ദ്യാർ­ത്ഥി­കൾ കു­റ­വും.

മാ­ന്ത്രി­ക­സ്വ­ഭാ­വം
images/KawabataYasunari1968.jpg
കാ­വാ­ബാ­ത്ത

ഏതു ക­ല­യു­ടെ­യും അ­ടി­സ്ഥാ­ന­പ­ര­മാ­യ അംശം ല­യ­മാ­ണു്. സം­ഗീ­ത­ത്തി­ന്റെ ലയം. താജ് മഹൽ ഘ­നീ­ഭ­വി­ച്ച ല­യ­മാ­ണു്. കാ­വാ­ബാ­ത്ത യുടെ എല്ലാ നോ­വ­ലു­ക­ളും ഒ­ഴു­കു­ന്ന ല­യ­മാ­ണു്. ന­മ്പൂ­തി­രി ക­ലാ­കൗ­മു­ദി­യിൽ വ­ര­യ്ക്കു­ന്ന ചി­ത്ര­മോ­രോ­ന്നും ല­യാ­ത്മ­ക­മ­ത്രേ. ഈ ആ­ഴ്ച­ത്തെ വാ­രി­ക­യിൽ അ­ദ്ദേ­ഹം വ­ര­ച്ചി­ട്ടു­ള്ള പെൺ­കു­ട്ടി­യു­ടെ ചി­ത്രം നോ­ക്കു­ക (ലക്കം 583, പുറം 23). നാ­ദ­വും ശ­ക്തി­വി­ശേ­ഷ­വും കൊ­ണ്ടു ഗാ­യ­ക­നാ­യ യേ­ശു­ദാ­സ് ഉ­ണ്ടാ­ക്കു­ന്ന ലയം അതേ മ­ട്ടിൽ ഈ ചി­ത്ര­ത്തിൽ ഉ­ള­വാ­ക്കി­യി­രു­ന്നു ന­മ്പൂ­തി­രി. അ­വ­ളു­ടെ ത­ല­മു­ടി തി­ള­ങ്ങു­ന്നു, ക­വിൾ­ത്ത­ട­ങ്ങൾ തി­ള­ങ്ങു­ന്നു. തി­ള­ക്ക­ത്തി­ലൂ­ടെ ജീ­വി­ക്കാ­നു­ള്ള അ­ഭി­നി­വേ­ശം പ്ര­കാ­ശി­ക്കു­ന്നു. അതേ സമയം തന്നെ ഉ­പ­ഭോ­ഗ­വ­സ്തു­വാ­യി കരുതി അ­ടു­ത്തെ­ത്തു­ന്ന പു­രു­ഷ­ന്മാ­രോ­ടു­ള്ള പ­രി­ഭ­വ­വും വ­ല­തു­കൈ നീ­ട്ടി­യി­രി­ക്കു­ന്നു അവൾ ഉ­ദ­ര­ത്തി­ലൂ­ടെ, പാ­വാ­ട­യു­ടെ മു­കൾ­ഭാ­ഗ­ത്തി­ലൂ­ടെ സ്വ­ച്ഛ­ന്ദ­ജീ­വി­ത­ത്തി­ന്റെ പ്ര­തീ­ക­മാ­ണ­തു്. പക്ഷെ, അതു തെ­റ്റാ­ണെ­ന്നു് അ­വൾ­ക്ക­റി­യാൻ പാ­ടി­ല്ലാ­തി­ല്ല. അ­ക്കാ­ര­ണ­ത്താ­ലാ­വും ഇ­ട­തു­കൈ വ­ല­തു­കൈ­യു­ടെ മു­ക­ളിൽ­വ­ച്ചു് ആ­ത്മ­നി­യ­ന്ത്ര­ണം ഉ­ണ്ടാ­യി­രി­ക്കേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ക­ത­യെ അവൾ സൂ­ചി­പ്പി­ക്കു­ന്ന­തു്. അ­വ­ളു­ടെ പാ­വാ­ട­യ്ക്കു­പോ­ലും എ­ന്തു­ഭം­ഗി. ‘പാ­ടാ­ന­റി­യാ­മോ കു­ട്ടി, എ­ങ്കി­ലൊ­ന്നു പാടൂ’ എ­ന്നു് എ­നി­ക്കു ചോ­ദി­ക്കാൻ തോ­ന്നി­പ്പോ­കു­ന്നു. വി. ടി. വാ­സു­ദേ­വൻ എ­ഴു­തി­യ ‘യ­ശോ­ദാ­മ­ണി’ എന്ന ക­ഥ­യി­ലെ യ­ശോ­ദാ­മ­ണി­യാ­ണി­വൾ. ക­ഥ­യു­ടെ വൈ­രൂ­പ്യ­ത്തിൽ നി­ന്നു രക്ഷ നേ­ടാ­നാ­യി ഞാൻ വാ­രി­ക­യു­ടെ പുറം മ­റി­ക്കു­ന്നു. അതോടെ സൗ­ന്ദ­ര്യ­ത്തി­ന്റെ മാ­ന്ത്രി­ക പ്ര­ഭാ­വ­വും അ­സ്ത­മി­ക്കു­ന്നു.

images/IsaacBashevisSinger1930.jpg
ഐ­സ­ക്ക് സി­ങ്ങർ

നോബൽ സ­മ്മാ­നം നേടിയ ഐ­സ­ക്ക് സി­ങ്ങ­റോ ടു് ഒരാൾ ചോ­ദി­ച്ചു: ‘അങ്ങ് സ­സ്യ­ഭു­ക്കാ­ണോ?” സി­ങ്ങർ: അതേ. ചോ­ദ്യ­കർ­ത്താ­വു്: ആ­രോ­ഗ്യ­പ­ര­ങ്ങ­ളാ­യ കാ­ര­ണ­ങ്ങ­ളാ­ലാ­ണോ? സി­ങ്ങർ: മൃ­ഗ­ങ്ങ­ളു­ടെ ആ­രോ­ഗ്യ­ത്തെ­ക്ക­രു­തി.

പ­ച്ച­വെ­ള്ളം കു­ടി­ക്കു­ന്ന­പോ­ലെ

അ­വ­ളു­ടെ ത­ല­മു­ടി തി­ള­ങ്ങു­ന്നു, ക­വിൾ­ത്ത­ട­ങ്ങൾ തി­ള­ങ്ങു­ന്നു. തി­ള­ക്ക­ത്തി­ലൂ­ടെ ജീ­വി­ക്കാ­നു­ള്ള അ­ഭി­നി­വേ­ശം പ്ര­കാ­ശി­ക്കു­ന്നു. അതേ സമയം തന്നെ ഉ­പ­ഭോ­ഗ­വ­സ്തു­വാ­യി കരുതി അ­ടു­ത്തെ­ത്തു­ന്ന പു­രു­ഷ­ന്മാ­രോ­ടു­ള്ള പ­രി­ഭ­വ­വും വ­ല­തു­കൈ നീ­ട്ടി­യി­രി­ക്കു­ന്നു അവൾ ഉ­ദ­ര­ത്തി­ലൂ­ടെ, പാ­വാ­ട­യു­ടെ മു­കൾ­ഭാ­ഗ­ത്തി­ലൂ­ടെ—ക­ലാ­കൗ­മു­ദി­യിൽ പ്ര­സി­ദ്ധീ­ക­രി­ച്ച ഒരു ക­ഥ­യ്ക്കു് ന­മ്പൂ­തി­രി വരച്ച ചി­ത്ര­ത്തെ­ക്കു­റി­ച്ചു്.

പ­ണ്ടു് നൗ­ഖാ­ലി­യിൽ നി­ന്നു­വ­ന്ന ഒരാളെ ഞാൻ പ­രി­ച­യ­പ്പെ­ട്ടു. അയാൾ ഒരു സംഭവം വർ­ണ്ണി­ച്ചു: ‘അവരെ പേ­ടി­ച്ചു് അയാൾ കു­റ്റി­ക്കാ­ട്ടിൽ ഒ­ളി­ച്ചി­രി­ക്കു­ക­യാ­യി­രു­ന്നു. അവർ—ശ­ത്രു­ക്കൾ— പോ­യി­രി­ക്കു­മെ­ന്നു വി­ചാ­രി­ച്ചു പ­തു­ക്കെ പു­റ­ത്തേ­ക്കു വന്നു. അ­യാ­ളു­ടെ വായു് പൊ­ത്തി­പ്പി­ടി­ച്ചു് അവർ ഹൃദയം നോ­ക്കി ഒ­റ്റ­ക്കു­ത്തു്. ചോ­ര­പ്പു­ഴ ഒ­ഴു­ക്കി­ക്കൊ­ണ്ടു് അയാൾ ചത്തു വീണു. ഏറെ നേ­ര­മാ­യി­ട്ടും ഭർ­ത്താ­വി­നെ കാ­ണു­ന്നി­ല്ല­ല്ലോ എന്നു വി­ചാ­രി­ച്ചാ­വാം ഭാര്യ കു­റ്റി­ക്കാ­ട്ടിൽ നി­ന്നി­റ­ങ്ങി വന്നു. അവർ അ­വ­ളു­ടെ വായിൽ പ­ഴ­ന്തു­ണി തി­രു­കി­യി­ട്ടു് ബ­ലാ­ത്സം­ഗം ന­ട­ത്തി. എ­ന്നി­ട്ടു് കത്തി പ്ര­യോ­ഗി­ച്ചു ആ­ദ്യ­ത്തെ മ­ട്ടിൽ. അല്പം ക­ഴി­ഞ്ഞ­പ്പോൾ അഞ്ചു വ­യ­സ്സാ­യ പെൺ­കു­ഞ്ഞു് ആ­കർ­ഷ­ക­മാ­യ മ­ട്ടിൽ ന­ട­ന്നു അ­വ­രു­ടെ അ­ടു­ക്ക­ലേ­ക്കു വന്നു. അവർ —” ഞാൻ കാതു പൊ­ത്തി­ക്കൊ­ണ്ടു പ­റ­ഞ്ഞു: “മതി ഇനി എ­നി­ക്കു കേൾ­ക്ക­ണ്ട. മ­ത­ദൈ­വ­ത്തി­ന്റെ പേ­രി­ലു­ള്ള കൊ­ല­പാ­ത­ക­ങ്ങൾ. സ­മു­ദാ­യ­ത്തി­ലെ കൊ­ള്ള­രു­താ­യ്മ­കൾ ക­ണ്ടു് അവ മാ­റ­ണ­മെ­ന്ന നല്ല ഉ­ദ്ദേ­ശ്യ­ത്തോ­ടു­കൂ­ടി സു­കു­മാർ കൂർ­ക്ക­ഞ്ചേ­രി ആ­ശു­പ­ത്രി­യിൽ കി­ട­ക്കു­ന്ന ഒ­ര­മ്മ­യെ കൊ­ല്ലു­ന്നു (“അമ്മ അ­ശു­പ­ത്രി­യി­ലാ­യി­രു­ന്നു” എന്ന ചെ­റു­ക­ഥ, ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ). ഡോ­ക്ട­റെ ‘വീ­ട്ടിൽ പോ­യി­ക്കാ­ണാൻ’ ആ അ­മ്മ­യു­ടെ മകനു പ­ണ­മി­ല്ല. വീ­ട്ടിൽ പോയി ഡോ­ക്ട­റെ കാ­ണാ­ത്ത­വ­രു­ടെ അ­മ്മ­മാ­രു­ടെ രോഗം ഭേ­ദ­മാ­കാ­റി­ല്ല. അവർ മ­രി­ക്കാ­റേ­യു­ള്ളൂ. ക­ഥ­യി­ലെ അ­മ്മ­യും മ­രി­ച്ചു. ക­രു­തി­ക്കൂ­ട്ടി ക­ഥാ­കാ­രൻ അവരെ കൊ­ന്നോ? ഇല്ല. പ്ര­ചാ­ര­ണ­മെ­ന്ന വേ­ശ്യ­യോ­ടു് ‘മാറി നി­ല്ക്കു്’ എന്നു പറയാൻ ക­ഥാ­കാ­ര­നു് അ­റി­യാം. എ­ന്നാൽ അ­മ്മ­യു­ടെ മരണം വർ­ണ്ണി­ക്കാൻ പോ­കു­ക­യാ­ണു് അ­ദ്ദേ­ഹ­മെ­ന്നു മ­ന­സ്സി­ലാ­ക്കി “മതി ഇനി എ­നി­ക്കു കേൾ­ക്ക­ണ്ട” എന്നു ന­മ്മ­ളാ­രെ­ങ്കി­ലും വി­ല­ക്കു­ന്നു­ണ്ടോ? അ­തു­മി­ല്ല. പ­ച്ച­വെ­ള്ളം കു­ടി­ച്ചാ­ലെ­ന്തു് അ­നു­ഭൂ­തി? ആ അ­നു­ഭൂ­തി മാ­ത്ര­മേ ഇക്കഥ ഉ­ള­വാ­ക്കു­ന്നു­ള്ളൂ.

ചി­ല്ലി­യിൽ അ­പ­രാ­ധം ചെ­യ്യാ­ത്ത­വ­രെ വീ­ട്ടിൽ നി­ന്നു പി­ടി­ച്ചി­റ­ക്കി­ക്കൊ­ണ്ടു പോയി പ­ട്ടാ­ള­ക്കാർ വെ­ടി­വ­ച്ചു കൊ­ല്ലു­ന്നു. നി­ക്കാ­ര­ഗ്വ­യിൽ ഒരു കു­റ്റ­വും ചെ­യ്യാ­ത്ത­വർ വ­ഴി­വ­ക്കിൽ മ­രി­ച്ചു കി­ട­ക്കു­ന്നു. പ­ഞ്ചാ­ബിൽ പാ­വ­ങ്ങൾ നൂറു ക­ണ­ക്കി­നു വ­ധി­ക്ക­പ്പെ­ടു­ന്നു. ശ്രീ­ല­ങ്ക­യിൽ പ­ട്ടാ­ള­ക്കാർ ത­മി­ഴ­രെ കൊ­ല്ലു­ന്നു. ഓരോ വാർ­ത്ത പ­ത്ര­ത്തിൽ വ­രു­മ്പോ­ഴും “ഇതു വാ­യി­ക്കാൻ വയ്യ, വാ­യി­ക്കാൻ വയ്യ” എന്നു നമ്മൾ പ­റ­യു­ന്നു. ക­ഥ­ക­ളി­ലെ പാ­വ­ങ്ങൾ മ­രി­ക്കു­മ്പോൾ ന­മ്മ­ള­തു കാ­ണു­ന്നു. ക്ഷോ­ഭ­മി­ല്ലാ­തെ. ക­ഥാ­കാ­ര­ന്മാർ­ക്കു നന്ദി.

കെ. വേ­ലാ­യു­ധൻ നായർ

മ­ഹാ­ത്മാ­ഗാ­ന്ധി ജാ­തി­വ്യ­വ­സ്ഥ­യെ നി­ന്ദി­ച്ചി­രു­ന്നു. അ­ദ്ദേ­ഹം Young India എന്ന സ്വ­ന്തം പ­ത്ര­ത്തിൽ എഴുതി: “മ­നു­ഷ്യർ ത­മ്മി­ലു­ള്ള അ­സ­മ­ത്വ­ങ്ങ­ളി­ലും എ­നി­ക്കു വി­ശ്വാ­സ­മി­ല്ല. നമ്മൾ തി­ക­ച്ചും സ­മ­ന്മാ­രാ­ണു്. പക്ഷെ സ­മ­ത്വം ആ­ത്മാ­വി­നെ സം­ബ­ന്ധി­ച്ച­താ­ണു്; ശ­രീ­ര­ങ്ങ­ളെ സം­ബ­ന്ധി­ച്ച­ത­ല്ല. അ­തി­നാൽ അതൊരു മാ­ന­സി­കാ­വ­സ്ഥ­യാ­ണു്. ഈ ഭൗതിക ലോ­ക­ത്തിൽ അ­സ­മ­ത്വ­ങ്ങൾ വ­ള­രെ­ക്കൂ­ടു­ത­ലാ­യി കാ­ണു­ന്ന­തു­കൊ­ണ്ടു് നമ്മൾ സ­മ­ത്വ­ത്തെ­ക്കു­റി­ച്ചു് ആ­ലോ­ചി­ക്ക­ണം. അതിനെ ത­റ­പ്പി­ച്ചു പ­റ­യു­ക­യും വേണം. പ്ര­ത്യ­ക്ഷ­വും ബാ­ഹ്യ­വു­മാ­യ ഈ അ­സ­മ­ത്വ­ത്തി­ന്റെ ഇടയിൽ നി­ന്നു് നമ്മൾ സ­മ­ത്വം ക­ണ്ട­റി­യ­ണം. ഒരു വ്യ­ക്തി­ക്കു മ­റ്റൊ­രു വ്യ­ക്തി­യെ­ക്കാൾ ഉ­യർ­ച്ച ക­ല്പി­ക്കു­ന്ന­തു് ഈ­ശ്വ­ര­നോ­ടും മ­നു­ഷ്യ­നോ­ടും ചെ­യ്യു­ന്ന പാ­പ­മ­ത്രേ. ഇ­ങ്ങ­നെ പ­ദ­വി­ക­ളിൽ വ്യ­ത്യാ­സ­ങ്ങൾ ക­ല്പി­ക്കു­ന്ന ജാതി തി­ന്മ­യാ­യി വ­ന്നു­കൂ­ടു­ന്നു.” ജാ­തി­വ്യ­ത്യാ­സ­ത്തെ­യും അ­സ്പൃ­ശ്യ­ത­യെ­യും എ­തിർ­ത്ത മ­ഹാ­പു­രു­ഷ­നാ­യി­രു­ന്നു ഗാ­ന്ധി­ജി. അ­തു­കൊ­ണ്ടു് യ­ഥാ­സ്ഥി­തി­ക­രാ­യ ബ്രാ­ഹ്മ­ണർ അ­ദ്ദേ­ഹ­ത്തെ വെ­റു­ത്തു. ഈ സ­ത്യ­ത്തി­ന്റെ നേർ­ക്കു ക­ണ്ണ­ട­ച്ചു­കൊ­ണ്ടു് ഗാ­ന്ധി­ജി­യെ നി­ന്ദി­ക്കു­ന്ന­തു ശ­രി­യ­ല്ലെ­ന്നു് കെ. വേ­ലാ­യു­ധൻ നായർ യു­ക്തി­പൂർ­വം ഉ­പ­ന്യ­സി­ക്കു­ന്നു (ക­ലാ­കൗ­മു­ദി­യി­ലെ വർ­ണ്ണ­ന­വും ഗാ­ന്ധി­യും എന്ന ലേഖനം). സ­ത്യ­ത്തി­ലേ­ക്കു കൈ­ചൂ­ണ്ടി നി­ല്ക്കു­ന്നു കെ. വേ­ലാ­യു­ധൻ നായർ.

പ­രോ­പ­കാ­ര ത­ല്പ­ര­നും കാ­രു­ണ്യ­ശാ­ലി­യു­മാ­യ മ­ഹാ­ക­വി നല്ല ബോ­ധ­ത്തോ­ടു­കൂ­ടി­ത്ത­ന്നെ­യാ­ണു് മ­രി­ച്ച­തു്. മ­രി­ക്കാ­റാ­യ­പ്പോൾ അ­ദ്ദേ­ഹം വ­ല്ലാ­തെ ക­ര­ഞ്ഞു. എ­ന്താ­വാം അ­ദ്ദേ­ഹ­ത്തി­ന്റെ ദുഃ­ഖ­ത്തി­നു ഹേതു?

ഒരാൾ:
മ­ര­ണ­ഭീ­തി തന്നെ.
മ­റ്റൊ­രാൾ:
ബ­ന്ധു­ക്ക­ളെ പി­രി­ഞ്ഞു പോ­കു­ന്നു എന്ന ദുഃഖം കൊ­ണ്ടു്.
വേ­റൊ­രാൾ:
ഇ­നി­യും എ­നി­ക്കു ജീ­വി­ക്കാ­മ­ല്ലോ; നേ­ര­ത്തെ­യാ­ണ­ല്ലോ ഞാൻ പോ­കു­ന്ന­തു് എന്ന വി­ചാ­രം ജ­നി­പ്പി­ച്ച വി­ഷാ­ദ­ത്താൽ.
എൻ. ഗോ­പാ­ല­പി­ള്ള:
കവിത ധാ­രാ­ളം എ­ഴു­തി­യി­ല്ലേ. അ­തി­ന്റെ പേരിൽ ന­ര­ക­ത്തിൽ പോ­കു­ക­യാ­ണ­ല്ലോ എന്നു വി­ചാ­രി­ച്ചു്.
ക­ക്കാ­ടു്

ആ­ടി­ക്കാ­ല­ക്ക­രി­ങ്കാ­റു

മു­ടി­യും മി­ന്നൽ ചി­ന്നി­യും

വർ­ഷ­കാ­ല മ­ഹാ­രൗ­ദ്ര

മാ­ടി­ക്കാ­ട്ടാ­റു ചീ­റ്റി­യും

താ­ഴ്‌­വ­ര­ക്കാ­ട്ടി­ലോ­ണ­പ്പൂ

നു­ര­ഞ്ഞും ക­ന്നി­വെ­യ്ലൊ­ളി

തെ­ളി­ഞ്ഞും ഇ­ടി­വെ­ട്ടേ­റ്റു

തു­ലാ­ക്കാ­ടു ന­ടു­ങ്ങി­യും;

ആ­തി­ര­ക്കു­ളി­രിൽ നീഹാര

മ­ണി­ഞ്ഞും മേ­ട­വി­ണ്ണി­ലെ

ക­ത്തി­ക്കാ­ളും കണിക്കൊന്ന-​

ക്ക­ന­ക­ക്ക­ളി ചാർ­ത്തി­യും;

ഋ­തു­ച­ക്ര­ങ്ങൾ­തൻ ഭിന്ന

വർ­ണ്ണാ­ഭാ­വ­ശ­ത­ങ്ങ­ളാൽ

എന്റെ വം­ശ­മ­ഹാ­വൃ­ക്ഷം

വ­ളർ­ത്തി ബ­ഹു­ശാ­ഖ­യാ­യു്.

images/NNKakkad.jpg
ക­ക്കാ­ട്

ഇതു ക­ക്കാ­ടി ന്റെ ക­വി­ത­യാ­ണു് (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്, “സം­ഗ­മ­നീ­യം”). ഇതിലെ ച­ല­ന­ങ്ങൾ­ക്കു പി­റ­കിൽ ഒരു “മ­ഹാ­നി­ശ്ശ­ബ്ദ­ത”യു­ണ്ടു്. ആ വലിയ നി­ശ്ശ­ബ്ദ­ത­യും ആ വലിയ ച­ല­ന­ങ്ങ­ളും ഒ­രു­മി­ച്ചു ചേ­രു­മ്പോൾ തി­ക­ച്ചും ആ­ധ്യാ­ത്മി­ക­മാ­യ സ­മ­നി­ല­യു­ണ്ടാ­കു­ന്നു. ഭാ­ര­തീ­യ സാ­ഹി­ത്യ­ത്തി­ന്റെ സ­വി­ശേ­ഷ­ത ഇ­തു­ത­ന്നെ­യാ­ണു്. ക­ക്കാ­ടി­ന്റെ കവിത ഏതു സ­ന്ദർ­ഭ­ത്തി­ലും ഈ സ­മ­നി­ല­യെ പ്ര­കീർ­ത്ത­നം ചെ­യ്യു­ന്നു. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­ജ്ജ്വ­ല­ങ്ങ­ളാ­യ കാ­വ്യ­ങ്ങൾ വാ­യി­ക്കു­മ്പോൾ ക്ഷോ­ഭ­മാർ­ന്ന എന്റെ മ­ന­സ്സു് ക്ഷോ­ഭ­ര­ഹി­ത­മാ­യി ഭ­വി­ക്കു­ന്നു; അതു ശാ­ന്ത­ത കൈ­വ­രി­ക്കു­ന്നു. ഈ അ­നു­ഭ­വം ജ­നി­പ്പി­ക്കു­ന്ന കാ­വ്യ­ങ്ങൾ നവീന സാ­ഹി­ത്യ­ത്തിൽ വ­ള­രെ­യി­ല്ല. പേ­രു­കൾ പറയാൻ വൈ­ഷ­മ്യ­മു­ണ്ടു്. അ­വ­രു­ടെ കാ­വ്യ­ങ്ങൾ വേ­ദ­നാ­ജ­ന­ക­മാ­യ വി­ധ­ത്തിൽ ബ­ഹിർ­ഭാ­ഗ­സ്ഥ­ങ്ങ­ളാ­ണു്. ബ­ഹിർ­ഭാ­ഗ­സ്ഥ­ങ്ങ­ളാ­യ കാ­വ്യ­ങ്ങൾ ഉ­ച്ച­ത്തിൽ ചൊ­ല്ലി­യാൽ ക്ഷു­ദ്ര­ങ്ങ­ളാ­യ മ­ന­സ്സു­ക­ളിൽ ത­രം­ഗ­ങ്ങൾ ഉയരും. ത­രം­ഗ­ങ്ങൾ തീ­ര­ത്തു­വ­ന്ന­ടി­ക്കു­ന്ന­തി­ന്റെ ശബ്ദം കൈ­യ­ടി­യു­ടെ ശ­ബ്ദ­മാ­യി കേൾ­ക്കും. നേ­രെ­മ­റി­ച്ചാ­ണു് ക­ക്കാ­ടി­ന്റെ ക­വി­ത­യു­ടെ സ്ഥി­തി. പ്ര­ശാ­ന്ത­ത ഓളം വെ­ട്ടു­ന്ന ഒ­രാ­ദർ­ശാ­ത്മ­ക ലോ­ക­ത്തി­ന്റെ ചാ­രു­ത­യാർ­ന്ന ആ­വി­ഷ്കാ­ര­മാ­ണി­തു്.

വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ
images/Basheer.jpg
വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ

വി­ചി­ത്ര­മാ­ണു് കേ­ര­ള­ത്തി­ലെ അവസ്ഥ. ക­ലാ­കാ­ര­ന്മാർ ജീ­വി­ച്ചി­രി­ക്കു­മ്പോൾ അ­വ­രെ­ക്കു­റി­ച്ചു് ഒരു നല്ല വാ­ക്കു­പോ­ലും ആരും പ­റ­യു­ക­യി­ല്ല. മ­രി­ച്ചാ­ലു­ട­നെ ഓരോ വ്യ­ക്തി­യും സ്തോ­താ­വാ­യി മാറും. അ­ന്ത­രി­ച്ച ക­ലാ­കാ­രൻ ശ്വാ­സം നി­ല്ക്കു­ന്ന നി­മി­ഷം വ­രെ­യും കേ­ര­ളീ­യ­രിൽ നി­ന്നു് അ­തി­ദൂ­രം അ­ക­ന്നു നി­ന്നി­രു­ന്നു­വെ­ന്നും അ­ന്ത്യ­ശ്വാ­സം നിന്ന നി­മി­ഷം തൊ­ട്ടു് ഓരോ വ്യ­ക്തി­യി­ലും പ്ര­വേ­ശം സം­ഭ­വി­ച്ചാ­ലു­ട­നെ ര­ച­ന­ക­ളും തൂ­ലി­ക­ക­ളും ച­ലി­ച്ചു തു­ട­ങ്ങും. മ­രി­ച്ച­യാൾ മൂ­ന്നു ചക്ക മു­ള്ളോ­ടെ വി­ഴു­ങ്ങി­യി­രു­ന്നു­വെ­ന്നും മ­റ്റു­മാ­ണു് പ്ര­ഖ്യാ­പി­ക്കു­ക. അതു് ഏ­താ­നും ദി­വ­സ­ത്തേ­ക്കു മാ­ത്രം. പി­ന്നെ പ­രി­പൂർ­ണ്ണ­മാ­യ വി­സ്മൃ­തി­യാ­ണു്. വൈ­ലോ­പ്പി­ള്ളി ശ്രീ­ധ­ര­മേ­നോൻ മ­രി­ച്ച­പ്പോൾ എന്തു ബ­ഹ­ള­മാ­യി­രു­ന്നു!. ഇ­പ്പോൾ അ­ദ്ദേ­ഹ­ത്തെ ആരും ഓർ­മ്മി­ക്കു­ന്നി­ല്ല. ജീ­വി­ച്ചി­രു­ന്ന കാ­ല­ത്തു് അ­ദ്ദേ­ഹ­ത്തെ ആരും മാ­നി­ച്ച­തു­മി­ല്ല. എം. എൻ. വി­ജ­യ­നോ ഡോ­ക്ടർ എം. ലീ­ലാ­വ­തി യോ അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­യെ­ക്കു­റി­ച്ചു് എ­ഴു­തി­ക്കാ­ണും അ­ത്ര­യേ­യു­ള്ളൂ. എ­ന്നാൽ ജീ­വി­ച്ചി­രി­ക്കെ­ത്ത­ന്നെ ഓരോ സ­ഹൃ­ദ­യ­ന്റെ­യും മ­ന­സ്സിൽ ക­ട­ന്നു ചെ­ന്നു് അവിടം ആ­വാ­സ­കേ­ന്ദ്ര­മാ­ക്കി­യ ക­ലാ­കാ­ര­നാ­ണു് വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ. മു­പ്പ­ത്തി­യാ­റു വർ­ഷ­ങ്ങൾ­ക്കു മുൻ­പാ­ണു് ഞാൻ ബ­ഷീ­റി­നെ എ­റ­ണാ­കു­ള­ത്തു വ­ച്ചു് കാ­ണു­ന്ന­തു്. അ­ദ്ദേ­ഹം ‘സർ­ക്കിൾ ബു­ക്ക് ഹൗസ്’ ന­ട­ത്തി­ക്കൊ­ണ്ടി­രു­ന്ന കാലം. ഞാ­ന­വി­ടെ കയറി എന്റെ പേരു പ­റ­ഞ്ഞു. ഇന്നു കുറെ കു­പ്ര­സി­ദ്ധി­യെ­ങ്കി­ലും എ­നി­ക്കു­ണ്ടു്, അ­ന്നു് അ­തു­മി­ല്ല. എ­ന്നി­ട്ടും ബഷീർ അതിഥി സ­ത്കാ­ര ത­ല്പ­ര­ത്വ­ത്തോ­ടു­കൂ­ടി എന്നെ സ്വീ­ക­രി­ച്ചു. അ­ക­ത്തു­നി­ന്നു് മ­ട­ക്കു ക­സേ­ര­യെ­ടു­ത്തു കൊ­ണ്ടു­വ­ന്നു നി­വർ­ത്തി വ­ച്ചു് ഇ­രി­ക്കാൻ പ­റ­ഞ്ഞു. “ഇവിടെ കസേര ഇടാൻ വയ്യ. ചി­ല­രെ­ല്ലാം കയറി ഇ­രി­ന്നു കളയും” എ­ന്നാ­ണു് അ­ദ്ദേ­ഹം പു­ഞ്ചി­രി­യോ­ടെ പ­റ­ഞ്ഞ­തു്. ബ­ഷീ­റി­ന്റെ ക­ട­യി­ലു­ണ്ടാ­യി­രു­ന്ന ഓരോ പു­സ്ത­ക­വും മാ­സ്റ്റർ­പീ­സാ­യി­രു­ന്നു. ഞാൻ മോഡേൺ ബു­ക്ക്സ് പ്ര­സാ­ധ­നം ചെയ്ത ‘അ­ന്നാ­ക­രേ­നി­ന’ വാ­ങ്ങി. ഇ­ന്നു് നൂ­റ്റ­മ്പ­തു രൂ­പ­യെ­ങ്കി­ലും കൊ­ടു­ക്കേ­ണ്ട ആ പു­സ്ത­ക­ത്തി­നു് അ­ന്ന­ത്തെ വില നാലു രൂപ. പ്രാ­ക്കു­ളം ഭാസി ഉ­ട­മ­സ്ഥ­നാ­യി­രു­ന്ന ഹോ­ട്ട­ലിൽ മുറി ഒ­ഴി­വി­ല്ലെ­ന്നാ­ണു് എ­ന്നോ­ടു് അ­വി­ടെ­യു­ള്ള­വർ പ­റ­ഞ്ഞ­തു്. ബ­ഷീ­റി­നോ­ടു് ഒരു മുറി എ­വി­ടെ­യെ­ങ്കി­ലും ത­ര­പ്പെ­ടു­ത്തി­ത്ത­ര­ണ­മെ­ന്നു് ഞാൻ അ­പേ­ക്ഷി­ച്ചു. അതു പ­റ­യാ­ത്ത താമസം അ­ദ്ദേ­ഹം ടെ­ലി­ഫോ­ണിൽ ഭാ­സി­യെ വി­ളി­ച്ചു. മു­റി­ത­രാൻ ഏർ­പ്പാ­ടു ചെ­യ്തു. ഒരു മുറി നല്ല മ­നു­ഷ്യ­നെ കണ്ടു എന്ന വി­ചാ­ര­ത്തോ­ടെ­യാ­ണു് ഞാൻ അവിടം വി­ട്ടു പോ­യ­തു്. ഇ­ന്നും ആ ന­ന്മ­യ്ക്കു മുൻ­പിൽ ഞാൻ അ­വ­ന­ത­ശി­ര­സ്ക­നാ­യി നി­ല്ക്കു­ന്നു. ബ­ഷീ­റി­നെ ഈയിടെ കണ്ട ഹൈ­ദ­രാ­ലി ടാ­റ്റാ­പു­ര­ത്തി­നും എ­ഴു­താ­നു­ള്ള­തു് അ­ദ്ദേ­ഹ­ത്തി­ന്റെ മ­നു­ഷ്യ­ത്വ­ത്തെ­ക്കു­റി­ച്ചു ത­ന്നെ­യാ­ണു്; സ്വാർ­ത്ഥ ത­ല്പ­ര­രും പ­ര­ദൂ­ഷ­ണ കു­തു­കി­ക­ളു­മാ­യ സാ­ഹി­ത്യ­കാ­ര­ന്മാർ നി­റ­ഞ്ഞ ഈ കേ­ര­ള­ത്തിൽ വൈ­ക്കം മു­ഹ­മ്മ­ദ് ബ­ഷീ­റെ­ന്ന നല്ല മ­നു­ഷ്യൻ ഒ­റ്റ­യ്ക്കു നി­ല്ക്കു­ന്നു: ധ്രു­വ­ന­ക്ഷ­ത്രം പോലെ (ഹൈ­ദ­രാ­ലി­യു­ടെ ഇൻ­റർ­വ്യൂ റി­പ്പോർ­ട്ട് ലേഖന വാ­രി­ക­യിൽ).

images/HowToBeAnAlien.jpg

ജോർജ് മൈ­ക്ക്സി ന്റെ പു­സ്ത­ക­ങ്ങൾ ര­സ­പ്ര­ദ­ങ്ങ­ളാ­ണു്. How to be the poor, How to be Decadent, How to be an Alien ഈ മൂ­ന്നു പു­സ്ത­ക­ങ്ങൾ ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. നി­ത്യ­ജീ­വി­ത­സം­ഭ­വ­ങ്ങ­ളി­ലെ കൊ­ച്ചു­കൊ­ച്ചു സം­ഭ­വ­ങ്ങ­ളിൽ­പ്പോ­ലും ഹാ­സ്യം കാണാൻ ഈ സാ­ഹി­ത്യ­കാ­ര­നു വൈ­ദ­ഗ്ദ്ധ്യ­മു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ Meanness എന്ന ഹാ­സ്യ­ര­ച­ന­യിൽ ഉള്ള ഒരു സംഭവം ഓർ­മ്മ­യി­ലെ­ത്തു­ന്നു. ഇ­രു­പ­ത്ത­യ്യാ­യി­രം പ­വ­നു­ള്ള ഒ­രി­ട­പാ­ടു ന­ട­ന്നു. പ്ര­മാ­ണ­ങ്ങൾ കൊ­ണ്ടു വന്നു. അവ ചി­ത­റി­പ്പോ­കാ­തി­രി­ക്കാൻ വേ­ണ്ടി റബ്ബർ ബാൻഡ് ഇ­ട്ടി­രു­ന്നു. പണം പ­റ്റി­യ ആൾ പ്ര­മാ­ണ­ങ്ങൾ എ­ടു­ത്തു കൊ­ടു­ത്തു. പണം കൊ­ടു­ത്ത­യാൾ ഓരോ പ്ര­മാ­ണ­വും നോ­ക്കി­യ­തി­നു ശേഷം പോകാൻ ഭാ­വി­ച്ച­പ്പോൾ പണം വാ­ങ്ങി­യ ആൾ ചോ­ദി­ച്ചു: May I have that rubber band please? (ഓർ­മ്മ­യിൽ നി­ന്നെ­ഴു­തു­ന്ന­തു്). ഇ­താ­ണു് ശ­രി­യാ­യ ‘എ­ച്ചി­ത്ത­രം’. നി­ക്സൺ ന്റെ­യും റീ­ഗ­ന്റെ യും നാ­ട്ടു­കാ­ര­നാ­യ ഒരു സാ­യ്പ് തി­രു­വ­ന­ന്ത­പു­ര­ത്തു­ണ്ടാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തെ കാണാൻ പ്രൊ­ഫ­സർ ആർ. പി. നാ­യ­രും (അ­ന്ത­രി­ച്ചു) പ്രൊ­ഫ­സർ എസ്. വൈ­ദ്യ­നാ­ഥ­യ്യ­രും (പാ­ല­ക്കാ­ട്ടു താമസം) ഞാനും കൂടി പോ­കു­മാ­യി­രു­ന്നു. സാ­യ്പ് ഉൾ­പ്പെ­ടെ ഞങ്ങൾ നാലു പേർ. സാ­യ്പ് മൂ­ന്നു കപ്പ് കാ­പ്പി വാ­ങ്ങി­പ്പി­ച്ചു് നാലു ഗ്ലാ­സ്സു­ക­ളിൽ ഒ­ഴി­ച്ചു തരും. (ആരും വ­ഴ­ക്കി­നു വ­ര­രു­തു്, ടം­ബ്ളർ എന്ന അർ­ത്ഥ­ത്തിൽ ഗ്ലാ­സ്സ് എന്നു പറയാം.) ഇ­തൊ­ക്കെ പ­ര­സ്യ­മാ­ക്കു­ന്ന­താ­ണു് അ­ധ­മ­ത്വം അല്ലേ! പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാ­രേ? ശരി എ­ന്നാൽ നി­റു­ത്താം.

മശകം

ക­ക്കാ­ടി­ന്റെ കവിത ആ­ധ്യാ­ത്മി­ക­മാ­യ സമനില ഉ­ണ്ടാ­ക്കു­ന്നു. അ­തു­കൊ­ണ്ടു അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­ജ്ജ്വ­ല­ങ്ങ­ളാ­യ കാ­വ്യ­ങ്ങൾ വാ­യി­ക്കു­മ്പോൾ ക്ഷോ­ഭ­മാർ­ന്ന എന്റെ മ­ന­സ്സു് ക്ഷോ­ഭ­ര­ഹി­ത­മാ­യി ഭ­വി­ക്കു­ന്നു; അതു ശാ­ന്ത­ത കൈ­വ­രി­ക്കു­ന്നു. ഈ അ­നു­ഭ­വം ജ­നി­പ്പി­ക്കു­ന്ന കാ­വ്യ­ങ്ങൾ നവീന സാ­ഹി­ത്യ­ത്തിൽ വ­ള­രെ­യി­ല്ല.

ആ­ങ്ങ്ദ്രേ ഷീദി ന്റെ The Vatican Cellars എന്ന നോ­വ­ലിൽ ഒരു ക­ഥാ­പാ­ത്രം കൊ­തു­കു ക­ടി­യേ­ല്ക്കു­ന്ന­തി­ന്റെ വർ­ണ്ണ­ന­മു­ണ്ടു്. അയാൾ ഉ­റ­ങ്ങാൻ കി­ട­ന്നു. പക്ഷേ, ജന്നൽ തു­റ­ന്നി­ടു­ന്ന­തി­നു മുൻ­പു് വി­ള­ക്കു് കെ­ടു­ത്ത­ണ­മെ­ന്ന കാ­ര്യം മ­റ­ന്നു പോയി. വെ­ളി­ച്ചം കൊ­തു­കി­നെ ആ­കർ­ഷി­ക്കും. കൊ­തു­കു ക­ടി­ക്കു­ന്ന­തി­നു മുൻ­പു് അ­തി­ന്റെ സ­വി­ശേ­ഷ­മാ­യ ഗാ­നോ­പ­ക­ര­ണ­ത്തിൽ നി­ന്നു് സം­ഗീ­തം പ്ര­വ­ഹി­പ്പി­ക്കു­മ­ല്ലോ. ഉ­റ­ങ്ങാൻ കി­ട­ക്കു­ന്ന­വ­നു മു­ന്ന­റി­യി­പ്പു നൽ­കാ­നാ­യി ഈ­ശ്വ­രൻ ചെയ്ത സ­ഹാ­യ­മാ­ണ­തു്. അയാൾ “മ­സ്ലിൻ പ്ര­തി­ബ­ന്ധം” വ­ലി­ച്ചി­ട്ടു. പക്ഷേ, മൂ­ക്കി­ന്റെ ഇടതു വ­ശ­ത്തു ഒരു കടി. അതു ത­ട­വു­മ്പോൾ കൈ­ത്ത­ണ്ട­യിൽ മ­റ്റൊ­രു കടി. ആ­കെ­ക്കൂ­ടി നീ­റ്റൽ. കാ­തി­ന­ടു­ത്തു് ഒരു മൂളൽ. എന്തു? കോ­ട്ട­യ്ക്ക­ക­ത്തു തന്നെ ശ­ത്രു­വോ? വി­ള­ക്കി­ന്റെ സ്വി­ച്ചി­ട്ടു നോ­ക്കി­യ­പ്പോൾ വ­ല­യു­ടെ മു­ക­ളിൽ അ­തി­രി­ക്കു­ന്നു. ആ­ഞ്ഞൊ­ര­ടി. പക്ഷേ, കൊ­തു­കി­ന്റെ മൃ­ത­ദേ­ഹം ക­ണ്ടി­ല്ല. പകരം കാൽ­വ­ണ്ണ­യിൽ ഒരു കടി. അയാൾ ഷീ­റ്റെ­ടു­ത്തു പു­ത­ച്ചു. വി­ള­ക്കു കെ­ടു­ത്തി. അതാ വീ­ണ്ടും കൊ­തു­കി­ന്റെ പാ­ട്ടു് …

images/TheVaticanCellars.jpg

മ­നു­ഷ്യ­ന്റെ സ്വ­സ്ഥ­ത കെ­ടു­ത്തു­ന്ന പൈ­ങ്കി­ളി­ക്ക­ഥാ­മ­ശ­ക­ങ്ങൾ കേ­ര­ള­ത്തിൽ ധാ­രാ­ളം. ഒരു മശകം ‘കു­ങ്കു­മ’ത്തിൽ പാ­റി­പ്പ­റ­ക്കു­ന്നു. അ­തി­ന്റെ പേരു “വെറു മൊ­രോർ­മ്മ” എ­ന്നാ­ണു്. പ­റ­ത്തി­വി­ട്ട­തു് ഇന്ദു ഡി. പി­ള്ള­യും ആ ക­ഥാ­മ­ശ­കം എന്നെ ക­ടി­ച്ചു. നെ­റ്റി­യി­ലും മൂ­ക്കി­ലും കാൽ­വി­ര­ലി­ലും ക­ടി­ച്ചു. എ­ന്തൊ­രു നീ­റ്റൽ. ക­ലാ­ഡ്രിൽ ലോഷൻ എവിടെ? അല്പം പു­ര­ട്ടി­യാൽ കു­റെ­ക്ക­ഴി­ഞ്ഞു് നീ­റ്റൽ മാറും. പക്ഷെ പ്ര­യോ­ജ­ന­മി­ല്ല. കൊ­തു­കു­വ­ല എന്ന കോ­ട്ട­യു­ടെ അ­ക­ത്തു് കി­ട­ന്നു ക­റ­ങ്ങു­ക­യാ­ണി­തു്. വീ­ണ്ടും ക­ടി­ച്ചു വേ­ദ­നി­പ്പി­ക്കും. എല്ലാ പൈ­ങ്കി­ളി മ­ശ­ക­ങ്ങ­ളും ഒ­രു­പോ­ലെ­യാ­ണു്. അ­തു­കൊ­ണ്ടു് ഈ മ­ശ­ക­ത്തി­ന്റെ സ­വി­ശേ­ഷ­ത­യെ­ന്തു് എന്നു ഞാൻ വി­ശ­ദീ­ക­രി­ക്കേ­ണ്ട­തി­ല്ല. പാ­തി­രി­മാ­രും പി­ള്ളേ­രും കാ­ക്ക­ക­ളും പൈ­ങ്കി­ളി­ക്ക­ഥ­ക­ളും ഒ­രു­പോ­ലി­രി­ക്കും. വേർ­തി­രി­ച്ച­റി­യാൻ പ്ര­യാ­സം. ഇന്ദു ഡി. പിള്ള അയച്ച ഈ കൊ­തു­കി­നെ­പ്പോ­ലെ ആ­യി­ര­മാ­യി­രം കൊ­തു­കു­ക­ളെ ഞാൻ മുൻപു ക­ണ്ടി­ട്ടു­ണ്ടു്. ഇനി കാ­ണു­ക­യും ചെ­യ്യും. തൈലം ത­ളി­ക്കു­ന്ന­വ­രെ കോർ­പ്പ­റേ­ഷൻ മേയർ അ­യ­ച്ചാൽ ഉ­പ­കാ­രം. പ­ത്രാ­ധി­പ­ന്മാ­രും മേ­യ­റ­ന്മാ­രെ­പ്പോ­ലെ പ്ര­വർ­ത്തി­ച്ചാൽ കൊ­ള്ളാം.

എന്റെ ഗു­രു­നാ­ഥ­നാ­യി­രു­ന്നു സി. ഐ. ഗോ­പാ­ല­പി­ള്ള. സാ­റി­നോ­ടു ഞാൻ ചോ­ദി­ച്ചു: “സാ­റി­നു ഇത്ര പ്രാ­യ­മാ­യി­ട്ടും ഒരു മുടി പോലും ന­ര­ച്ചി­ല്ല. ആകെ യു­വ­ത്വം. എ­ന്താ­ണു് ഈ ആ­രോ­ഗ്യ­ത്തി­ന്റെ ര­ഹ­സ്യം?” സാർ പ­റ­ഞ്ഞു: “ഞാൻ ദി­വ­സ­വും ച­വ­ന്യ­പ്രാ­ശ­വും ദ­ശ­മൂ­ലാ­രി­ഷ്ട­വും ക­ഴി­ക്കു­ന്നു. അ­തു­ത­ന്നെ­യാ­ണു് ര­ഹ­സ്യം.”

എ­ഴു­പ­തു വ­യ­സ്സാ­യ ചേംബർ ലെ­യി­നോ ടു് ഒരാൾ ഇതേ ചോ­ദ്യം ചോ­ദി­ച്ചു. അ­ദ്ദേ­ഹം മ­റു­പ­ടി നൽകി: “കാറിൽ സ­ഞ്ച­രി­ക്കാൻ സൗ­ക­ര്യ­മു­ണ്ടെ­ങ്കിൽ ന­ട­ക്കു­ക­യേ അ­രു­തു്. രണ്ടു ചു­രു­ട്ടു­ക­ളിൽ നീളം കൂ­ടി­യ­തും ശക്തി കൂ­ടി­യ­തും ഏതോ അതു തി­ര­ഞ്ഞെ­ടു­ത്തു വ­ലി­ക്ക­ണം.” ഇതു ശ­രി­യാ­ണെ­ങ്കിൽ ഇ­നി­യും വ­ള­രെ­ക്കാ­ലം സാ­ഹി­ത്യ­വാ­ര­ഫ­ലം എ­ഴു­താൻ എ­നി­ക്കു ക­ഴി­ഞ്ഞേ­ക്കും. ഞാൻ ന­ട­ക്കാ­റേ­യി­ല്ല. ഓ­ട്ടോ­റി­ക്ഷ­യി­ലാ­ണു് സവാരി. ഏ­റ്റ­വും നീ­ള­മു­ള്ള സി­ഗ­റ­റ്റാ­ണു് ഞാൻ ദിവസം ഇ­രു­പ­തെ­ന്ന ക­ണ­ക്കി­നു വ­ലി­ക്കു­ന്ന­തു്.

images/WoleSoyinka.jpg
വൊളേ സൊ­യി­ങ്ക

സാ­ഹി­ത്യ­ത്തി­നു­ള്ള നോബൽ സ­മ്മാ­നം നേടിയ നൈ­ജീ­രി­യാ­ക്കാ­ര­നെ വോൾ ഷൊ­യി­ങ്ക എന്നു മനോരമ ആ­ഴ്ച­പ്പ­തി­പ്പു് വി­ളി­ക്കു­ന്നു. തി­രു­വ­ന­ന്ത­പു­ര­ത്തെ ന­ലാ­ഞ്ചി­റ എന്ന സ്ഥ­ല­ത്തു ചില നൈ­ജീ­രി­യാ­ക്കാർ താ­മ­സി­ക്കു­ന്നു­ണ്ടു്. അവരിൽ ഒരാൾ പ­റ­ഞ്ഞു വൊളേ സൊ­യി­ങ്ക എ­ന്നാ­ണു് ഉ­ച്ചാ­ര­ണ­മെ­ന്നു്. വൊള സെ­യി­ങ്ക­യാ­ണു് ശ­രി­യെ­ന്നു ഡോ­ക്ടർ പു­തു­ശ്ശേ­രി രാ­മ­ച­ന്ദ്ര­നും അ­റി­യി­ച്ചു. മ­റ്റൊ­രു നൈ­ജീ­രി­യാ­ക്കാ­രൻ പ­റ­ഞ്ഞ­താ­ണ­ത്രേ അതു്. അ­ടു­ത്ത കാ­ല­ത്തു് ഒരു പ­ത്ര­ത്തിൽ സോൾ വൊ­യി­ങ്ക എന്നു കണ്ടു. ഇവയിൽ ഏതു ശരി? സം­ശ­യ­മി­ല്ല. സോൾ വൊ­യി­ങ്ക എ­ന്ന­തു തന്നെ. നമ്മൾ ഇനി അ­ങ്ങ­നെ വി­ളി­ച്ചാൽ മതി. സ­മ്മാ­നം കി­ട്ടി­യ മ­നു­ഷ്യ­ന്റെ ഭാ­ര്യ­യും മ­ക്ക­ളും അങ്ങു ദൂ­രെ­യ­ല്ലേ താ­മ­സി­ക്കു­ന്ന­തു്. അവർ ഇ­ത­റി­യാൻ മാർ­ഗ്ഗ­മി­ല്ല. അ­തു­കൊ­ണ്ടു് വ­ഴ­ക്കി­നു വ­രി­ക­യു­മി­ല്ല.

കൊ­ട്ടാ­ര­ക്ക­ര ശ്രീ­ധ­രൻ­നാ­യർ
images/KottarakkaraSreedharanNair.jpg
കൊ­ട്ടാ­ര­ക്ക­ര ശ്രീ­ധ­രൻ­നാ­യർ

തീ­വ­ണ്ടി­യാ­പ്പീ­സി­നു തെ­ല്ല­ക­ലെ­യു­ള്ള ഒരു കു­ന്നി­ന്റെ മു­ക­ളിൽ ഞാനും കൊ­ട്ടാ­ര­ക്ക­ര ശ്രീ­ധ­രൻ നാ­യ­രും ഇ­രു­ന്നു് അ­തു­മി­തും പ­റ­യു­ക­യാ­യി­രു­ന്നു. കു­ന്നിൽ നി­ന്നു താ­ഴോ­ട്ടു നോ­ക്കി­യാൽ തീ­വ­ണ്ടി­പ്പാ­ളം കാണാം. കൊ­ട്ടാ­ര­ക്ക­ര ശ്രീ­ധ­രൻ നായർ പ­റ­ഞ്ഞു: ഈ കു­ന്നി­നോ­ടു ചേർ­ന്നു് ഒരു ക­ഥ­യു­ണ്ടു്. അല്ല. യ­ഥാർ­ത്ഥ സംഭവം. ഒരു നി­ഷ്ക­ള­ങ്ക­യാ­യ പെൺ­കു­ട്ടി­യെ ഒരു ദു­ഷ്ടൻ ഗർ­ഭി­ണി­യാ­ക്കി. നാ­ട്ടു­കാ­രും വീ­ട്ടു­കാ­രും അ­ത­റി­ഞ്ഞ­പ്പോൾ പെൺ­കു­ട്ടി­ക്കു മ­രി­ച്ചാൽ മതി എ­ന്നാ­യി. താനും കൂടെ ചാ­കാ­മെ­ന്നു് അയാൾ പ­റ­ഞ്ഞു. രണ്ടു പേരും ഈ കു­ന്നി­ന്റെ അ­ഗ്ര­ത്തിൽ വ­ന്നു­നി­ന്നു. ദൂരെ നി­ന്നു തീ­വ­ണ്ടി ഇ­ര­ച്ചു വ­രു­ക­യാ­ണു്. അതു് അ­ടു­ത്തെ­ത്തി­യ­പ്പോൾ അയാൾ പാ­ള­ത്തി­ലേ­ക്കു ചാ­ടു­ന്ന മ­ട്ടു­കാ­ണി­ച്ചു. അവൾ യ­ഥാർ­ത്ഥ­ത്തിൽ ചാ­ടു­ക­യും ചെ­യ്തു. തീ­വ­ണ്ടി അവളെ ച­ത­ച്ച­ര­ച്ചു­വെ­ന്നു കണ്ട അയാൾ തി­രി­ച്ചു വീ­ട്ടി­ലേ­ക്കു പോ­ന്നു.

വേ­റൊ­രു ദിവസം ശ്രീ­ധ­രൻ നായർ മ­റ്റൊ­രു യ­ഥാർ­ത്ഥ സംഭവം പ­റ­ഞ്ഞു. ഒരു യു­വാ­വു് കൂ­ട്ടു­കാ­ര­നാ­യ മ­റ്റൊ­രു യു­വാ­വി­നെ കാ­ട്ടിൽ വി­ളി­ച്ചു കൊ­ണ്ടു­പോ­യി വെ­ട്ടി­യ കഥ. അ­തി­നെ­ക്കു­റി­ച്ചു് എ­നി­ക്കു കൂ­ടു­ത­ലെ­ഴു­താൻ വയ്യ. അ­തി­നോ­ടു ബ­ന്ധ­പ്പെ­ട്ട വ്യ­ക്തി­കൾ ഇ­പ്പോ­ഴും ജീ­വി­ച്ചി­രി­ക്കു­ന്നു­ണ്ടാ­വും. ഇ­ങ്ങ­നെ പലതും സം­സാ­രി­ച്ചു് ഞങ്ങൾ സാ­യാ­ഹ്ന­ങ്ങൾ ത­ള്ളി­വി­ട്ടി­ട്ടു­ണ്ടു്. ശ്രീ­ധ­രൻ നാ­യർ­ക്കു സാ­ഹി­ത്യ­ത്തി­ലും താ­ല്പ­ര്യ­മു­ണ്ടാ­യി­രു­ന്നു. കു­മാ­ര­നാ­ശാ­ന്റെചി­ന്താ­വി­ഷ്ട­യാ­യ സീത’യിലെ ശ്ലോ­ക­ങ്ങൾ അ­ദ്ദേ­ഹം ചൊ­ല്ലി­ക്കേൾ­പ്പി­ക്കു­മാ­യി­രു­ന്നു. 1940-ലെ ക­ഥ­യാ­ണു് ഇ­പ്പ­റ­ഞ്ഞ­തു്.

1970-ൽ ഞങ്ങൾ പു­ന­ലൂ­രെ ഒരു മീ­റ്റി­ങ്ങ് സ്ഥ­ല­ത്തു വച്ചു ത­മ്മിൽ കണ്ടു. “എന്നെ ഓർ­മ്മി­ക്കു­ന്നി­ല്ലേ?” എന്നു ഞാൻ ചോ­ദി­ച്ച­പ്പോൾ ‘ഇല്ല’ എ­ന്നാ­യി­രു­ന്നു് മ­റു­പ­ടി. ഞാൻ വി­ഷാ­ദ­ത്തോ­ടെ അകലെ പോ­യി­രു­ന്നു. കൊ­ട്ടാ­ര­ക്ക­ര ശ്രീ­ധ­രൻ നായർ ഒ­ര­ഞ്ചു മി­നി­റ്റ് എന്തോ ഗാ­ഢ­മാ­യി ആ­ലോ­ചി­ക്കു­ക­യാ­യി­രു­ന്നു. പെ­ട്ട­ന്നു് അ­ദ്ദേ­ഹം ചാ­ടി­യെ­ഴു­ന്നേ­റ്റു് ഓടി വ­ന്നു് എന്നെ കെ­ട്ടി­പ്പി­ടി­ച്ചു. “തെ­രു­വിൽ പാ­പ്പ­ച്ചൻ പി­ള്ള­യു­ടെ വീ­ട്ടിൽ താ­മ­സി­ച്ചി­രു­ന്ന എ­ക്സൈ­സ് ഇൻ­സ്പെ­ക്ടർ മാധവൻ പി­ള്ള­യു­ടെ മ­ക­നാ­ണോ?” എ­ന്നു് ഒരു ചോ­ദ്യം. ‘അതെ’ എന്ന മ­റു­പ­ടി കേ­ട്ട­യു­ട­നെ “സ്നേ­ഹി­താ ക്ഷ­മി­ക്ക­ണേ” എന്നു പ­റ­ഞ്ഞു ക­ണ്ണീ­രൊ­ഴു­ക്കി.

നി­സ്തു­ല­നാ­യ അ­ഭി­നേ­താ­വാ­യി­രു­ന്നു ശ്രീ­ധ­രൻ നായർ. പോൾ മ്യൂ­നി ന­ട­ക്കു­മ്പോൾ ആളുകൾ “ഇതാ എമിൽ സൊല പോ­കു­ന്നു, ലൂയി പാ­സ്റ്റർ പോ­കു­ന്നു, വാ­ങ്ങ് ലങ്ങ് പോ­കു­ന്നു” എന്നു പ­റ­യു­മാ­യി­രു­ന്നു. ‘ഇതാ ചെ­മ്പൻ കു­ഞ്ഞു് ന­മ്മ­ളെ­യെ­ല്ലാം ദുഃ­ഖ­ത്തി­ലാ­ഴ്ത്തി­ക്കൊ­ണ്ടു പോ­യ്ക്ക­ഴി­ഞ്ഞു” എന്നു ഞാനും പ­റ­യ­ട്ടെ. കെ. പി. ഉമ്മർ ജ­ന­യു­ഗം വാ­രി­ക­യി­ലെ­ഴു­തി­യ ലേ­ഖ­ന­ത്തി­ലും ഈ അ­ഭി­ന­യ­വൈ­ദ­ഗ്ദ്ധ്യ­ത്തെ­ക്കു­റി­ച്ചു ത­ന്നെ­യാ­ണു് പ­റ­യു­ന്ന­തു്. ലോ­ക­മ­റി­ഞ്ഞാ­ലും ഇ­ല്ലെ­ങ്കി­ലും ആളുകൾ ജ­നി­ക്കും മ­രി­ക്കും. ലോ­ക­മ­റി­ഞ്ഞ മ­ര­ണ­മാ­ണു കൊ­ട്ടാ­ര­ക്ക­ര ശ്രീ­ധ­രൻ നാ­യ­രു­ടേ­തു്. അ­ത്ര­യ്ക്കാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ സി­ദ്ധി­കൾ.

Oxford Dictionary of Current Idiomatic English Verbs with Preposition and Particles Vol II, Phrase, Clause and Sentence Vol II ഈ രണ്ടു നി­ഘ­ണ്ടു­ക്ക­ളും ഇം­ഗ്ലീ­ഷ് പ­ഠി­ക്കു­ന്ന­വർ­ക്കും പ­ഠി­പ്പി­ക്കു­ന്ന­വർ­ക്കും ഒ­ഴി­ച്ചു­കൂ­ടാൻ പാ­ടി­ല്ലാ­ത്ത­വ­യാ­ണു്. പ്ര­സാ­ധ­നം 1985-ൽ. ര­ണ്ടാ­മ­ത്തെ വാ­ല്യ­ത്തിൽ നി­ന്നും ഒ­രു­ദാ­ഹ­ര­ണം Keep dog and bark oneself, (saying) employ, or having the services of somebody to do something and yet choose to do it oneself (മു­ഴു­വ­നു­മെ­ഴു­താൻ സ്ഥ­ല­മി­ല്ല. തു­ടർ­ന്നു്, വാ­ക്യ­ങ്ങ­ളി­ലൂ­ടെ ഈ ചൊ­ല്ലി­ന്റെ അർ­ത്ഥം വി­ശ­ദീ­ക­രി­ക്കു­ന്നു­ണ്ടു്.)

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-11-30.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.