ദിക്കുകൾ നിശ്ചയമില്ല. ആലപ്പുഴ തോണ്ടൻകുളങ്ങര ക്ഷേത്രത്തെ നോക്കി നില്ക്കുന്ന ആളിന്റെ വലതുഭാഗത്തുള്ള പാതയിലൂടെ കുറെ ദൂരം നടന്നാൽ സർക്കാർ കൃഷിത്തോട്ടത്തിലെത്താം. ആ കൃഷിത്തോട്ടത്തിലുള്ള കുളത്തിലായിരുന്നു എന്റെ കുളി. കൂടെ തെക്കനാര്യാട്ടെ തറയിൽ വീട്ടിൽ ഭാസ്ക്കരപ്പണിക്കരുണ്ടാവും. അക്കാലത്തു് ആ തോട്ടത്തിനടുത്തുള്ള ഒരു കുടിലിൽ ഒരതിസുന്ദരി പാർത്തിരുന്നു. കൗമാരം കടന്നിട്ടേയുള്ളൂ. എങ്കിലും അനാദൃശ്യമായ സൗന്ദര്യം. കൃഷിത്തോട്ടം അടുക്കാറാവുമ്പോൾ ഞങ്ങൾ ആകാംക്ഷയോടെ ആ കുടിലിലേക്കു നോക്കും. അതിന്റെ മുൻവശത്തു് അവൾ നില്ക്കുന്നതു് ഞങ്ങൾ കാണും. ഒരു ദിവസം ആ പെൺകുട്ടിയെ കണ്ടില്ലെങ്കിൽ ഞങ്ങൾക്കു് വല്ലാത്ത നൈരാശ്യവും വിഷാദവുമായിരുന്നു. ഭാസ്ക്കരപ്പണിക്കർ ഒരിക്കൽ എന്നോടു പറഞ്ഞു: “മറിയക്കുട്ടി എന്നാണു് ആ പെൺകുട്ടിയുടെ പേരു്. എന്തൊരു സൗന്ദര്യം! താറാവു ചിറകു വിരിച്ചപോലെ നില്ക്കുന്ന ഈ കുടിലിൽ ജനിക്കേണ്ടവളല്ല ഈ സുന്ദരി.” അതു ശരിയാണെന്നു എനിക്കും തോന്നി.
“ഉപ്പഞ്ചിടും വയലിൽ നൻനീരുപോലെയും
കുപ്പസ്ഥലത്തു് തുളസീദളമാലപോലെയും
മൺകുടത്തിലെരിയുന്ന മണിപ്രദീപം പോലെയും.”
അവൾ കാണപ്പെട്ടു. വർഷങ്ങൾ കഴിഞ്ഞു. സംഭവങ്ങളുടെ ശുഷ്കപത്രങ്ങൾ വീണു് എന്റെ സ്മൃതിപഥം അവ്യക്തമായി ഭവിച്ചു. ഭാസ്ക്കരപ്പണിക്കർ മരിച്ചു. ഒരു ദിവസം ഞാൻ പത്രമെടുത്തു നിവർത്തിയപ്പോൾ “മറിയക്കുട്ടി കൊല്ലപ്പെട്ടു.” എന്ന വാർത്ത കണ്ടു. വേഗമാർന്നു തുടിക്കുന്ന ഹൃദയവുമായി ഞാൻ ആ പത്രറിപ്പോർട്ട് വായിച്ചു. “ആലപ്പുഴെ സർക്കാർ കൃഷിതോട്ടത്തിനടുത്തുള്ള ഒരു കുടിലിൽ ജനിച്ച മറിയക്കുട്ടി … … … ” ദുഃഖം സഹിക്കാനാവാതെ ഞാൻ നിശ്ചേതനായി ഇരുന്നു. ആ ദിവസം മുഴുവനും. “മൃഷാപവാദത്തിങ്കൽ പതിച്ച സൂയസ്സ്” എന്റെ അന്തരംഗത്തിൽ പ്രഭ പ്രസരിപ്പിക്കുന്നു. മറിയക്കുട്ടീ, ഭവതിക്കു പ്രണാമം.

എന്റെ കുട്ടിക്കാലത്തു് എന്നെ വല്ലാതെ വശീകരിച്ച ലേഖനപരമ്പരയായിരുന്നു പി. കെ. പരമേശ്വരൻ നായരു ടെ പ്രേമഗൗതമൻ. ആരാണു് പ്രേമഗൗതമൻ? ഇംഗ്ലണ്ടിലെ രാജാവായിരുന്ന എഡ്വേഡ് എട്ടാമൻ. സിംഹാസനാരോഹണം ചെയ്യുന്നതിനു മുൻപു് അദ്ദേഹം വിവാഹിതയായ വല്ലിസ് സിംപസണെ പരിചയപ്പെട്ടു. സുന്ദരിയായിരുന്നില്ല അവൾ. എങ്കിലും അവരുടെ പരിചയം പ്രേമമായി വികസിച്ചു. 1936 ജനുവരി 20-നു എഡ്വേഡ് രാജാവായി. പതിനൊന്നു മാസം കഴിഞ്ഞപ്പോൾ താൻ വല്ലിസിനെ കല്യാണം കഴിക്കാൻ പോകുന്നെന്നു അദ്ദേഹം പ്രഖ്യാപിച്ചു. ഇംഗ്ലണ്ടു് ഇളകി മറിഞ്ഞു അമേരിക്കക്കാരിയായ വല്ലിസ്, “രാജകീയരക്തം” സിരകളിലോടാത്ത വല്ലിസ് എഡ്വേഡിന്റെ ഭാര്യയാവുകയോ? ആരും സമ്മതിക്കില്ല. മറ്റു മാർഗ്ഗമില്ലാതെ അദ്ദേഹം 1936 ഡിസംബർ 11-ആം തീയതി സ്ഥാനത്യാഗം ചെയ്തു. ഫ്രാൻസിലാണു് ആ ദമ്പതികൾ പിന്നീടു് താമസിച്ചതു്. “ഞാൻ സ്നേഹിക്കപ്പെട്ടതു പോലെ സ്നേഹിക്കപ്പെട്ട ഏതു സ്ത്രീയും ജീവിതത്തെ അതിന്റെ സമ്പൂർണ്ണാവസ്ഥയിൽത്തന്നെ അനുഭവിച്ചിരിക്കും” എന്നു് വല്ലിസ് പറഞ്ഞു. എങ്കിലും അതു കള്ളമാണെന്നു് ഞാൻ വിചാരിക്കുന്നു. എഡ്വേഡ് തിരുമണ്ടൻ ആയിരുന്നുവെന്നും ഞാൻ കരുതുന്നു. വർഷങ്ങൾ ഏറെക്കഴിഞ്ഞിട്ടും അതുതന്നെയാണു് എന്റെ വിചാരം.
മറിയക്കുട്ടിസ്സംഭവത്തിന്റെ ഫലം ദുഃഖം. എഡ്വേഡ് സംഭവത്തിന്റെ ഫലം ബുദ്ധിരാഹിത്യ പ്രതീതി. കഴിവുള്ള കലാകാരന്മാർ ഈ രണ്ടു സംഭവങ്ങളെയും അവലംബിച്ചു് കഥകൾ രചിച്ചെങ്കിലോ? വിഷാദത്തിനും ബുദ്ധിരാഹിത്യ പ്രതീതിക്കും പകരമായി രസാനുഭൂതി ജനിക്കുമായിരുന്നു. വാക്കുകൾകൊണ്ടു് സംഭവങ്ങളെ പുനരാവിഷ്കരിക്കുമ്പോൾ, ആ സംഭവങ്ങളുടെ പാരുഷ്യം നശിക്കുന്നു. വസ്തുനിഷ്ഠത്വം ഇല്ലാതാവുന്നു. ഇപ്പോൾ നെഞ്ചിനകത്തു് കരിങ്കല്ലിരിക്കുന്ന തോന്നലാണു് മറിയക്കുട്ടിയുടെ കാര്യം ആലോചിക്കുമ്പോൾ എനിക്കു്. എഡ്വേഡ് മരിച്ചു കഴിഞ്ഞിട്ടും എനിക്കു് അതേ വൈഷമ്യമുണ്ടു്. എന്നാൽ കഥാകാരന്റെ ഭാഷയിലൂടെ ഒരു പുതിയ ഉൾക്കാഴ്ച എനിക്കുണ്ടായാൽ രണ്ടു സംഭവവും എനിക്കു് ആഹ്ലാദദായകങ്ങളാവും. അടുത്ത വീട്ടിലെ കൊലപാതകം നമ്മെ ഞെട്ടിപ്പിക്കുന്നു; ഒഥല്ലോ ഡെസ്ഡെമോണോ യുടെ കഴുത്തു ഞെരിക്കുമ്പോൾ നമ്മൾ ആ രംഗം വീണ്ടും വീണ്ടും കാണുന്നു എന്ന അർത്ഥത്തിൽ ടാഗോർ എവിടെയോ എഴുതിയതിനു ഹേതുവും ഇതു തന്നെയാണു്.

ഗ്രേയം ഗ്രീനി ന്റെ The Tenth Man എന്ന നോവലിൽ—അല്ലെങ്കിൽ അതിന്റെ കഥ പറഞ്ഞിട്ടാവാം ബാക്കി കാര്യം. ഒരു ജർമ്മൻ കാരാഗൃഹത്തിൽ കുറെ ഫ്രഞ്ച് തടവുകാരുണ്ടു്. അവരിലൊരാളാണു് ഷവേൽ. ജർമ്മൻകാരെ നാട്ടുകാരായ ഫ്രഞ്ചുകാർ കൊല്ലാതിരിക്കാൻ വേണ്ടിയാണു് അവരെ തടവിൽ പാർപ്പിച്ചിരിക്കുന്നതു്. പക്ഷേ, ആ ഏർപ്പാടുകൊണ്ടു ഫലമില്ല. മിലിറ്ററി ഗവർണ്ണറുടെ എ. ഡി. സി. യെയും ഒരു സൈനികോദ്യോഗസ്ഥനെയും സൈക്കളിൽ പോയ ഒരു പെൺകുട്ടിയെയും നാട്ടുകാർ വധിച്ചു. പെൺകുട്ടി ഫ്രഞ്ച് ആയതുകൊണ്ടു പരാതിയില്ല. തടവുകാർ തന്നെ സമാധാനം പറയണം. ജർമ്മൻ ഉദ്യോഗസ്ഥൻ പറഞ്ഞു: “My orders are that one man in every ten shall be shot in this Camp.” ആകെ മുപ്പതു തടവുകാരുണ്ടു്. അതുകൊണ്ടു് പത്തിനൊന്നു് എന്ന കണക്കിനു മൂന്നുപേർ വധിക്കപ്പെടണം. മരിക്കേണ്ടവർ ആരാണെന്നു് തടവുകാർ തന്നെ നറുക്കിട്ടു തീരുമാനിച്ചാൽ മതി. നറുക്കിട്ടു ഷവേൽ മൂന്നുപേരിലൊരാളായി വന്നു. അയാൾക്കു മരിക്കാൻ പേടി. ആരെങ്കിലും തനിക്കു പകരമായി മരിക്കാൻ തയ്യാറായാൽ അയാൾക്കു തന്റെ വീടു് ഉൾപ്പെടെയുള്ള എല്ലാ സ്വത്തും കൊടുക്കാമെന്നു് ഷവേൽ പറഞ്ഞു. അപ്പോൾ ഒരു യുവാവു് അറിയിച്ചു അയാൾ മരിക്കാൻ സന്നദ്ധനാണെന്നു്. തന്റെ സഹോദരിയും രോഗാർത്തയായ അമ്മയും സമ്പന്നരായി കഴിയട്ടെ എന്ന ചിന്തയാണു് ആ സാഹസികത്തിനു് അയാളെ പ്രേരിപ്പിച്ചതു്.
യുദ്ധം കഴിഞ്ഞു. ഫ്രാൻസ് ശത്രുവിന്റെ പിടിയിൽ നിന്നു മോചനം നേടി. ഷവേൽ എന്ന തടവുകാരൻ ഷർലോ എന്ന പേരിൽ കാരാലയത്തിൽ നിന്നു ബാഹ്യലോകത്തേക്കു പോന്നു. അയാൾ ചെന്നതു് തനിക്കു നഷ്ടപ്പെട്ടു പോയ ഭവനത്തിലാണു്. അവിടെ രോഗം പിടിച്ച വൃദ്ധയും അവരുടെ ചെറുപ്പക്കാരിയായ മകളുമുണ്ടു്. ആഗതൻ തന്റെ സഹോദരന്റെ മരണത്തിനുക്കാരണക്കാരനായ ഷംവലാണെന്നു മനസ്സിലാക്കാതെ അവൾ പറഞ്ഞു: Do you know what I tell myself? I tell myself that one day he will come back here because he won’t be able to resist seeing what’s happened to his beautiful house. We have lots of strangers passing through here like yourself. Hungry, but every time that bell starts swinging, I think to myself. ‘May be it’s him’. തന്റെ സുന്ദരമായ ഭവനത്തിനു് എന്തു സംഭവിച്ചുവെന്നറിയാൻ ഷാവേ വന്നാൽ അവൾ എന്തു ചെയ്യുമെന്നു് ആഗതന്റെ ചോദ്യം. അവൾ മറുപടി പറഞ്ഞു “I’d spit in his face. That’s the first thing I’d do.” (ഞാൻ അവന്റെ മുഖത്തു തുപ്പും അതായിരിക്കും ആദ്യമായി ഞാൻ ചെയ്യുക) (P. 86 Pocket Books.) “നീയെങ്ങനെ അയാളെ വെറുക്കുന്നു!” എന്നു് അയാൾ യുവതിയോടു പറഞ്ഞു. “എനിക്കു് അങ്ങനെയൊരു വെറുപ്പാണു്.” എന്നു് അവളുടെ മറുപടി. ഷവേലിനോടുള്ള ഈ വെറുപ്പു് ഷർലോയോടുള്ള പ്രേമമാക്കി മാറ്റാനാണു് അയാളുടെ യത്നം. പക്ഷേ, വന്നവൻ ആരാണെന്നു് തെളിഞ്ഞു വേറൊരുത്തന്റെ വെടിയേറ്റു് അയാൾ അവശനായി കിടക്കുകയാണു്. ഒടുവിലത്തെ രംഗം അയാൾ അവളോടു ചോദിച്ചു: “എല്ലാ വെറുപ്പും പോയോ?” അവളുടെ ഉത്തരം. “പോയി” മനോഹരമായ ഒരു സൈക്കോളജിക്കൽ ത്രില്ലറാണു് ഗ്രീനിന്റെ ഈ നോവൽ.
നഷ്ടപ്പെട്ടുപോയ അതിന്റെ കൈയെഴുത്തു പ്രതി കഴിഞ്ഞ വർഷമാണു് ഹോളിവുഡ്ഡിൽ നിന്നു കിട്ടിയതു്. അതിരിക്കട്ടെ, പറയാൻ വന്നതു മറ്റൊരു കാര്യം. ഗ്രീനിന്റെ ഈ നോവലിൽ വേറൊരിടത്തു് There is an old legend that somewhere in the world every man has his double എന്നു പ്രസ്താവിച്ചിട്ടുണ്ടു്. ഓരോ വ്യക്തിയുടെയും ‘ഇരട്ട’യായ വ്യക്തി ലോകത്തെവിടെയെങ്കിലും കാണുമത്രേ. ശരിയാണു്. ശത്രുഘ്നൻ കലാകൗമുദിയിൽ എഴുതിയ “യാത്രാവസാനത്തിലും മഴ” എന്ന ഭാവസുന്ദരമായ കഥയിൽ നമ്മൾ കാണുന്ന വ്യക്തി നമ്മുടെ ‘ഡബ്ൾ’ തന്നെയാണു്. നിസ്സാരമെന്നോ ലഘുവെന്നോ തോന്നിക്കുന്ന കാര്യങ്ങളാണു് കഥാകാരൻ പ്രതിപാദിക്കുന്നതു്. ഒരാളുടെ വിമാനയാത്ര. പക്ഷേ, ആ വർണ്ണനം വായിച്ചു കഴിയുമ്പോൾ ക്ഷുദ്രസംഭവങ്ങളുടെ ദുരന്തസ്വഭാവം നമുക്കു് അനുഭവപ്പെടുന്നു. വിമാനയാത്ര ചെയ്ത മനുഷ്യൻ ഞാൻ തന്നെയാണു് അല്ലെങ്കിൽ എന്റെ ‘ഡബ്ൾ’ തന്നെയാണു് എന്നു തോന്നുന്നു, ഈ പ്രതീതി തന്നെയാണു് ജീവിതാവബോധത്തിനു് ആസ്പദം. അതുമാത്രമായ രീതിയിൽ ശത്രുഘ്നൻ കഥ പറയുന്നു. ആ രീതി കലാത്മകമാണു താനും.

ഫ്രായിറ്റ് പറയുന്ന ലിബിഡോ എന്ന ശക്തിവിശേഷത്തിനു് വ്യാപകസ്വഭാവമുണ്ടു്. അതിനെ ലൈംഗികശക്തിയായി മാത്രം കരുതാവുന്നതല്ല. പെറ്റു വീണ കുഞ്ഞു തൊട്ടു വൃദ്ധൻ വരെയുള്ളവരെ നോക്കൂ. ഈ ശക്തിയുടെ പ്രവർത്തനം കാണാം. കുഞ്ഞിന്റെ ലിബിഡോ മുലകുടിക്കൽ പ്രകടമാക്കുന്നു. കുപ്പിപ്പാലു കുടിക്കുന്ന കുഞ്ഞിനു കരച്ചിൽകൂടും. അമ്മയുടെ സ്തനസ്പർശത്തിനു പകരമായി വേറെ എന്തെങ്കിലും അതിനു ലഭിച്ചേ തീരു. ആശുപത്രിയിലെ ‘ക്രിബ്’ ശിശുവിനു് അസ്വസ്ഥതയുണ്ടാക്കും. വസ്ത്രം കൊണ്ടു കെട്ടിയ തൊട്ടിലിൽ കിടക്കുന്ന ശിശുവിനു് അത്രത്തോളം അസ്വസ്ഥതയില്ല. കാരണം വസ്ത്രത്തിൽ മൂക്കുരുമ്മി കിടക്കുന്ന അതിനു് സ്തനസ്പർശത്തിനു പകരം വസ്ത്രസ്പർശം കിട്ടുന്നു എന്നതു തന്നെ. ചെറുപ്പക്കാരുടെ ലിബിഡോ ആലിംഗനം, ചുംബനം ഇവയിലൂടെ പ്രത്യക്ഷമാകുന്നു. കിഴവന്മാർക്കോ? അവർക്കു തൊട്ടിലിൽ കിടക്കാൻ വയ്യ. ആലിംഗനാദികൾക്കു ചെന്നാൽ പെണ്ണു ചൂലു ചാണകത്തിൽ മുക്കി അടിക്കും. അതുകൊണ്ടു് അവർ വാത്സല്യമെന്ന നാട്യത്തിൽ ചെറുപ്പക്കാരിയുടെ കൈകൾ കൂട്ടിപ്പിടിക്കുന്നു. “പോയി വരിൻ, പോയി വരിൻ” എന്നു കപടസ്നേഹത്തോടെ പറഞ്ഞു് അവളുടെ തോളിന്റെയും കൈമുട്ടിന്റെയും ഇടയ്ക്കുള്ള ഭാഗത്തു തടവി, വിടുന്നു. അതൊക്കെക്കൊണ്ടും തൃപ്തിയായില്ലെങ്കിലോ? അയാൾ വി. എസ്. അനിൽകുമാർ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘കാവൽക്കള്ളൻ’ എന്ന കഥയിലെ വൃദ്ധനെപ്പോലെ പ്രവർത്തിക്കും. എന്തു ചെയ്യുന്നു ഈ കഥയിലെ കിഴവൻ. അയാൾ മരുമകൾ കുളിക്കുമ്പോൾ ഒളിച്ചുനോക്കുന്നു. മകന്റെ ചന്തിയിൽ മരുമകൾ കാലുവച്ചുറങ്ങുന്നതു നോക്കി രസിക്കുന്നു. പശുവിനെ പ്രാപിച്ച കാളയുടെ കഴുത്തു കണ്ടിക്കുന്നു.

വൃദ്ധന്മാർ ഇങ്ങനെയൊക്കെ പ്രവർത്തിക്കുമോ എന്നു വായനക്കാർക്കു സംശയം തോന്നാം, എന്തോ അറിഞ്ഞുകൂടാ. എങ്കിലും ചില സാഹിത്യകാരന്മാരുടെ അനിയത സ്വഭാവങ്ങൾ ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ടു്. In New York, in 1943 the 69 year-old Maugham had an affair with 17 year old school boy poet and admirer David Posner (The intimate Sex lives of Famous People). ഇതു സോർമർസെറ്റ് മോമി ന്റെ കാര്യം. ഇനി ഗോയ്ഥേ എന്തു ചെയ്തുവെന്നു നോക്കുക: ‘When, Goethe was 74, he proposed to his ‘daughterling’, Ulrike Von Levetzow, then in her late teens. She turned him down. ’
കിഴവികളും മോശക്കാരല്ല. 68 വയസ്സായ ഒരു വൃദ്ധവിധവ ഇങ്ങനെ പറഞ്ഞതായി സീമോൻ ദെ ബൊവ്വാർ എഴുതുന്നു: “എന്റെ ഭർത്താവു മരിച്ചു നാലു മാസം കഴിഞ്ഞപ്പോൾ ആത്മഹത്യക്കെന്ന പോലെ ഞാൻ തെരുവിലേക്കു പോയി. എന്നെ വേണമെന്നുള്ള ഏതു പുരുഷനും വശപ്പെടാൻ ഞാൻ തീരുമാനിച്ചിരുന്നു. ആർക്കും എന്നെ വേണ്ടായിരുന്നു. അതുകൊണ്ടു ഞാൻ വീട്ടിലേക്കു തിരിച്ചു പോയി.” അനിൽ കുമാറിന്റെ കഥ ഒരു നല്ല ‘കെയ്സ് സ്റ്റഡി’ ആയിട്ടുണ്ടു്. കലയും കെയ്സ് സ്റ്റഡിയും തമ്മിൽ ദൗർഭാഗ്യം കൊണ്ടു് വലിയ അന്തരമുണ്ടു താനും.

വീറ്റോറിയോ ദ സീകാ (Vittorio De Sica) ഡയറക്ടു ചെയ്ത Bicycle Thieves എന്ന സിനിമ കണ്ട ഓർമ്മയുണ്ടെനിക്കു്. ലോകത്തെ അഞ്ചു ഉത്കൃഷ്ടങ്ങളായ സിനിമകളുടെ കൂട്ടത്തിൽ ഈ ചലച്ചിത്രത്തിനും സ്ഥാനമുണ്ടായിരിക്കും. ‘ഓ കമ്മ്യൂണിസ്റ്റിക് ചിത്രം’ എന്നു് ഇതിനെ പരിഹസിക്കുന്നവൻ കലയെ സ്നേഹിക്കുന്നവരല്ല. അന്റോണിയോ റെറ്റ്ച്ചി (Antonio Ricci) പണമില്ലാത്തവനാണു്. സിനിമാ പോസ്റ്റർ ഒട്ടിക്കുന്ന ജോലി കിട്ടി അയാൾക്കു്. സൈക്കിളുള്ളവർക്കേ ആ ജോലി കൊടുക്കൂ. വീട്ടിലെ ഷീറ്റുകൾ വിറ്റു് അയാൾ സൈക്കിൾ സമ്പാദിക്കുന്നു. സൈക്കിൾ ഒരിടത്തു ചാരി വച്ചിട്ടു് റെറ്റ്ച്ചി പോസ്റ്റർ ഒട്ടിച്ചുകൊണ്ടിരിക്കുമ്പോൾ ഒരുത്തൻ അതു മോഷ്ടിച്ചു കൊണ്ടു പോകുന്നു. അപ്പോൾ തൊട്ടു് അന്വേഷണമായി. കള്ളനെ അയാൾ കണ്ടുപിടിക്കുകയും ചെയ്തു. പക്ഷേ, സമുദായവും പൊലീസും മോഷ്ടാവിന്റെ വശത്താണല്ലോ. കള്ളനെ അവർ രക്ഷിച്ചു. സൈക്കളില്ലാതെ അടുത്ത ദിവസം ജോലിക്കു പോവാൻ ഒക്കുകയില്ല റെറ്റ്ച്ചിക്കു്. തന്റെ കൂടെയുണ്ടായിരുന്ന കൊച്ചുമകനെ പറഞ്ഞയിച്ചിട്ടു് അയാൾ റോഡിലൊരിടത്തു് ചാരിവച്ചിരുന്ന ഒരു സൈക്കളെടുത്തു. അതിൽ കയറി പ്രാണനും കൊണ്ടു പറക്കുന്ന അയാളെ ഉടമസ്ഥനും മറ്റുള്ളവരും ചേർന്നു പിടികൂടി. റെറ്റ്ച്ചിയെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു അവർ. അപ്പൊഴേക്കും അവിടെയെത്തിയ മകനെക്കണ്ടു്, റെറ്റ്ച്ചിയുടെ ദയനീയാവസ്ഥ കണ്ടു് ഉടമസ്ഥനു് മാനസാന്തരം സംഭവിച്ചു. സ്റ്റേഷനിൽ പോകേണ്ടതില്ലെന്നു് അയാൾ തീരുമാനിക്കുമ്പോൾ ചലച്ചിത്രം അവസാനിക്കുന്നു.
ഇതു കണ്ടുകൊണ്ടിരിക്കുമ്പോൾ സിനിമ കാണുകയാണെന്നു് നമുക്കു തോന്നുകയേയില്ല. ദുഃഖപൂർണ്ണമായ ആ ജീവിതം നമ്മുടെ ജീവിതം തന്നെയാണെന്നേ നമ്മൾ കരുതുകയുള്ളൂ. റെറ്റ്ച്ചിയുടെയും കുടുംബത്തിന്റെയും ട്രാജഡി നമ്മുടെ ട്രാജഡിയാണെന്നുതന്നെ നമുക്കു തോന്നും. ഈ സിനിമ കണ്ടിട്ടു് റോഡിലേക്കു പോന്നവർ മറ്റുള്ളവർ കാണാതെ കണ്ണീരു തുടയ്ക്കുന്നതു ഞാൻ കണ്ടു. ആ കണ്ണീർ ശോകത്തിന്റെ കണ്ണീരായിരുന്നില്ല. രസാനുഭൂതിയുടെ കണ്ണീരായിരുന്നു. അതേസമയം പ്രചാരണം ഉൾകൊള്ളുന്ന സിനിമയായിരുന്നു അതു്. ഏതു് ഉത്കൃഷ്ടമായ കലാസൃഷ്ടിയും ആദ്യം ആഹ്ലാദം ജനിപ്പിക്കുന്നു. പിന്നീടു് സ്രഷ്ടാവു് ഉദ്ദേശിച്ച ഫലവും. നേരെ മറിച്ചാണു് മറ്റു പല രചനകളുടെയും സ്വഭാവം. ആദ്യം ഉദ്ദേശിച്ച ഫലം. പിന്നീടു് ആഹ്ലാദമില്ല. ദേശാഭിമാനി വാരികയിൽ ടി. എ. റസാക്ക് എഴുതിയ “റോസാച്ചെടി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ” എന്ന കഥയിൽ പ്രചാരണത്തിനാണു് പ്രാമുഖ്യം. അന്നമ്മയുടെ കുഞ്ഞു് ശിശുപ്രദർശനത്തിൽ ഒന്നാം സമ്മാനം നേടി. ശ്വാനപ്രദർശനത്തിൽ അവളുടെ ടൈഗർ ഒന്നാം സ്ഥാനത്തു് (പട്ടിക്കു് ആ പേരിട്ടതിലുള്ള ബാഡ് ടെയ്സ്റ്റ് നോക്കേണേ.) ഇനി റോസാപ്പൂ മത്സരത്തിലും പ്രഥമസ്ഥാനത്തെത്തണം. വേറൊരുത്തിയുടെ റോസാപ്പൂക്കൾക്കു നിറം കൂടുതലായതുകൊണ്ടു താൻ ജയിക്കുമോ എന്നു് അന്നമ്മയ്ക്കു് സംശയം. പൂക്കൾക്കു നിറം വരുത്താനായി അവൾ അടുത്ത വീട്ടിലെ പുലയച്ചെക്കന്റെ കഴുത്തു കണ്ടിച്ചു ചോര വളമായി ഒഴുക്കുന്നു. എന്തൊരു അവാസ്തവികത! എന്തൊരു വൈരൂപ്യം! ബൂർഷ്വാസിയുടെ കാപട്യങ്ങളെ നിന്ദിക്കാനുള്ള റസാക്കിന്റെ യത്നം നന്നു്. പക്ഷേ, അതു വിജയത്തിലെത്തണമെങ്കിൽ സൗന്ദര്യം സൃഷ്ടിക്കപ്പെടണം.
ഇല്യൂഷ്യൻ ഓഫ് ട്രൂത്ത്—സത്യത്തിന്റെ തോന്നൽ—അതാണു് കലയിൽ പ്രധാനമായി വരുന്നതു്. ചലച്ചിത്ര താരം മധു രാജാവിന്റെ വേഷം കെട്ടിയാൽ രാജാവു തന്നെന്നു കാഴ്ചക്കാർക്കു തോന്നും. ആ രാജാവിനെ നോക്കി “കണ്ണമ്മൂലയിലെ മാധവൻ നായരാണിതു്” എന്നാരും പറയുകയില്ല. ഈ ഇല്യൂഷൻ ഉണ്ടാക്കുന്ന ഭാവന റസാക്കിനില്ല.
മുകളിൽപ്പറഞ്ഞ ഇല്യൂഷൻ വേറെ; തെറ്റിദ്ധാരണ വേറെ. “അയാളിങ്ങനെ വന്നും പോയുമിരിക്കും. ഫാറത്തിൽ ഒപ്പിടീച്ചോ. ഇല്ലെങ്കിൽ നീ കണ്ണീരും കൈയുമായിരിക്കും” എന്നു മറ്റുള്ളവർ ഉപദേശിച്ചതിന്റെ ഫലമായി അവൾ അയാൾ വന്നപ്പോൾ ഫോമെടുത്തു നീട്ടി. അയാൾ സാക്ഷിക്കോളത്തിൽ ഒപ്പിട്ടു കൊടുക്കുകയും ചെയ്തു. താൻ വിവാഹിതയായി എന്ന തെറ്റിദ്ധാരണയോടുകൂടി അവൾ ഫോം പെട്ടിയിൽ വച്ചു പൂട്ടി. പ്ലേറ്റോ യുടെ ‘ഗുഹ’ പ്രസിദ്ധമാണല്ലോ. വേദിയ്ക്കു പിറകിൽ തീ കത്തുന്നു. വേദിയിലൂടെ ആളുകൾ നടക്കുന്നു. അവരുടെ നിഴലുകൾ ഗുഹയ്ക്കകത്തുള്ള ഭിത്തിയിൽ പതിയുന്നു. തിരിഞ്ഞു നോക്കാൻ വയ്യാതെ ഗുഹയിലിരിക്കുന്ന ആളുകൾ നിഴലുകൾ കണ്ടു് അവയാണു് യാഥാർത്ഥ്യമെന്നു തെറ്റിദ്ധരിക്കുന്നു. തെറ്റിദ്ധാരണയ്ക്കു സവിശേഷതയുണ്ടു് ഒരാൾ അതിനു വിധേയനായാൽ ലക്ഷക്കണക്കിനാളുകളും ആ തെറ്റിദ്ധാരണയ്ക്കു വിധേയരാകും. പൈങ്കിളി സാഹിത്യം യഥാർത്ഥ സാഹിത്യമെന്ന വികാരമുണ്ടായിരിക്കുന്നതു് ഇതിനാലാണു്. അതുപോലെ മനോരാജ്യം വാരികയിൽ എം. ഡി. അജയഘോഷ് എഴുതിയ ‘മറുപടിയുടെ ദിവസം’ എന്ന കഥ സാഹിത്യ സൃഷ്ടിയാണെന്നു പലരും കരുതാൻ ഇടയുണ്ടു്. ആശയുടെ ഭർത്താവു് കർമ്മചന്ദ്രൻ അവളെ പരുക്കൻ വാക്കുകൾ കൊണ്ടും ദുഷ്ടതയാർന്ന പെരുമാറ്റങ്ങൾ കൊണ്ടും വേദനിപ്പിക്കുന്നു. അതേസമയം അയാളൊരു വ്യഭിചാരിയും കർമ്മചന്ദ്രൻ ന്യൂറോട്ടിക് ആയി മാറ്റിയ ഒരു സ്ത്രീയുടെ ഭർത്താവു് അയാളെ കൊല്ലുന്നു. കഥയുടെ സംഗ്രഹം നല്കി ഏതു് ഉത്കൃഷ്ടമായ രചനയേയും അപഹാസ്യമാക്കാം. ഏതു് അധമമായ രചനയും പ്രഗല്ഭമായ സംക്ഷേപണത്തിലൂടെ ഉത്കൃഷ്ടമായി പ്രത്യക്ഷപ്പെടും. അതുകൊണ്ടു് കഥതന്നെ വായിച്ചുനോക്കൂ. വായിച്ചു നോക്കിയാൽ അതൊരു ട്രിക്കാണെന്നു സ്പഷ്ടമാകും. ട്രിക്ക്, കലയാണെന്ന തെറ്റിദ്ധാരണ ചിലർക്കു് ഉളവാക്കും. ചിലർ അതിൽപ്പെടുന്നതു കൊണ്ടു പലരും പെട്ടുപോകും. ചില എഴുത്തുകാരൻ താഴെ നിന്നു് അരങ്ങിലേക്കു കയറും. വേറെ ചിലർ ഔന്നത്യത്തിലെത്തിയിട്ടു താഴത്തേക്കു പോരും. എം. ഡി. അജയഘോഷ് ഇത്രയും കാലമായിട്ടും താഴെത്തന്നെ നില്ക്കന്നു. അദ്ദേഹം മുകളിലേക്കു ചെല്ലുമെന്നു ആശിക്കുന്നതു പോലും ഭോഷത്തമായിരിക്കും.

‘സൂര്യനു് അസ്തമിക്കാം. പിന്നീടു് തിരിച്ചുവരാം. എന്നാൽ നമ്മുടെ ഹ്രസ്വകാല ദീപം പൊലിഞ്ഞാൽ നിദ്രയുടെ അവസാനിക്കാത്ത രാത്രിയായിരിക്കും. എനിക്ക് ആയിരം ചുംബനം തരൂ. പിന്നീടു് നുറും. അനന്തരം രണ്ടായിരം, പിന്നീടു് രണ്ടാമത്തെ നൂറും” റോമൻ കവി കറ്റൂലസി ന്റെ ഒരു കാവ്യത്തിന്റെ ഭാഗമാണിതു്. കൈരളിക്കു ഒറ്റച്ചുംബനം കൊടുത്തിട്ടു് മറഞ്ഞു പോയ കഥാകാരനാണു് എസ്. കെ. ആർ. കമ്മത്തു്. ലോലഭാവങ്ങളെ ആവിഷ്കരിക്കാൻ വലിയ കഴിവായിരുന്നു അദ്ദേഹത്തിനു്. കുറെ വർഷം മുൻപു് അദ്ദേഹം ജനയുഗം വാരികയിലെഴുതിയ ഒരു ചെറുകഥ ഇതിനു് ഉദാഹരണമാണു്. പിന്നീടു് ഒരു കഥയും. ഒരിടത്തും ഞാൻ കണ്ടില്ല. ആ കഥയെക്കുറിച്ച് സാഹിത്യവാരഫലത്തിൽ എഴുതി. അതച്ചടിച്ചു വരുന്നതിനു മുൻപുതന്നെ ഒ. എൻ. വി. കുറുപ്പു് എന്നോടു ചോദിച്ചു: “ജനയുഗത്തിൽ കമ്മത്തു് എഴുതിയ കഥ വായിച്ചോ? മനോഹരം അല്ലേ?” ‘അതേ’ എന്നു ഞാൻ മറുപടി പറഞ്ഞു.
മലയാളനാടു പത്രാധിപർ എസ്. കെ. നായർ സുഖമില്ലാതെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടന്ന സന്ദർഭത്തിൽ കമ്മത്തു് അദ്ദേഹത്തെ കാണാൻ അവിടെ നിന്നു. രോഗിയെ അന്വേഷിച്ചു ചെന്ന ഞാൻ അദ്ദേഹവുമായി പരിചയത്തിലായി. പിന്നീടു് പലതവണയും ഞങ്ങൾ റോഡിൽ വച്ചു കണ്ടിട്ടുണ്ടു്. കമ്മത്തിന്റെ എല്ലാ പുസ്തകങ്ങളും അദ്ദേഹം എനിക്കയച്ചു തന്നു. പക്ഷേ, എനിക്കവ കിട്ടീട്ടില്ല. കിട്ടിയില്ലെന്നു് അറിയിച്ചപ്പോൾ സർട്ടിഫിക്കറ്റ് ഒഫ് പോസ്റ്റിങ്ങ് എടുത്തിട്ടുണ്ടല്ലോ എന്നായി ആ ശുദ്ധഹൃദയൻ. കമ്പി മണിയോർഡർ പോലും മേൽവിലാസക്കാരനു കൊടുക്കാത്ത നാടാണു നമ്മുടേതെന്നു കമ്മത്തു് അറിയുന്നതെങ്ങനെ? നേരേ വാ, നേരേ പോ എന്ന മട്ടിൽ ജീവിച്ച പുരുഷരത്നമായിരുന്നല്ലോ അദ്ദേഹം. കമ്മത്തിന്റെ മരണത്തിൽ ദുഃഖിച്ചു പ്രൊഫസർ എസ്. ഗുപ്തൻ നായർ കുങ്കുമം വാരികയിൽ എഴുതിയിരിക്കുന്നു. ആർജ്ജവമാണു് ആ ലേഖനത്തിന്റെ മുദ്ര.
നവീന ഉർദു കാവ്യങ്ങളുടെ സമാഹാരം പെൻഗ്വിൻ ബുക്ക്സ് പ്രസാധനം ചെയ്തിരിക്കുന്നു (സമാഹർത്താവും അനുവാദകനും മുഹമ്മ ജമാൽ, വില 77 രൂപ 80 പൈസ, പ്രസാധനത്തിന്റെ വർഷം 1986.) രത്നങ്ങളും കാചങ്ങളും ഇടകലർന്ന ഒരു സമാഹാരമാണിതു്. ഫൈസ് അഹമ്മദ് ഫൈസി ന്റെ (1911–1984) കാവ്യങ്ങൾ രത്നങ്ങൾ തന്നെ. അവ കാന്തി ചിന്തുന്നു. അഖ്തർ ഉൽ ഇമാന്റെ (ജനനം 1915) കാവ്യങ്ങൾ എന്റെ തണുത്ത രക്തത്തെ ചൂടുപിടിപ്പിച്ചു. വിശേഷിച്ചും Wild Grass എന്ന കാവ്യം. പാകിസ്ഥാനിലെ മിലിറ്ററി ഗവൺമെന്റിനെ നിരാകരിച്ചതിന്റെ പേരിൽ അവിടത്തെ ജയിലിൽ കിടന്ന അഹമ്മദ് ഫറസ് (ജനനം 1936-ൽ, N. W. F. P.) രചിച്ച എല്ലാ കാവ്യങ്ങളും എന്നെ അദ്ഭുതപ്പെടുത്തി. മലയാളത്തിലേക്കു തർജ്ജമ ചെയ്തു് വികലമാക്കാൻ എനിക്കിഷ്ടമില്ല. അതുകൊണ്ടു് ഒരു കാവ്യത്തിന്റെ ഇംഗ്ലീഷ് തർജ്ജമ തന്നെ നൽകട്ടെ.
Come, let us mourn
the bloodied Corpse of that Jesus
Whom the crucified
and weep.
We have done our duty well
It is time to settle accounts
Let him take the slippers
who made the cross;
the shroud belongs to he
Who mailed him;
and he deserves the crown of Thorn
Whose eyes had tears
Come, let us claim now
We are all Christ;
let us also show them
we can wake the dead!
But his world was everything:
Where is the world?
ഏതെങ്കിലും വിഷയത്തിലോ വസ്തുതയിലോ ആമജ്ജനം ചെയ്താൽ അതിനെക്കുറിച്ചുള്ള ശരിയായ അറിവു കിട്ടുകയില്ല. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയിൽ മുങ്ങി നില്ക്കുന്ന ആളിനു് ആ പാർട്ടിയുടെ സത്യമറിയാൻ ഒക്കുകയില്ല. സത്യമറിയണമെങ്കിൽ വസ്തുവിൽ നിന്നു്, വസ്തുതയിൽ നിന്നു്, വിഷയത്തിൽ നിന്നു് മാറി നോക്കണം. മലയാളസമ്മേളനത്തിനു് സർക്കാർ ചെലവിൽ പോയവരും സ്വന്തം ചെലവിൽ അതിനെ വാഴ്ത്തി ലേഖനങ്ങൾ എഴുതിക്കഴിഞ്ഞു. പോയവർ അതിൽ വിലയം കൊണ്ടവരാണു്. അവർക്കു നിറം പിടിച്ച വികാരങ്ങളും വക്രീഭവിച്ച ചിന്തകളും മാത്രമേ കാണൂ. അക്കാരണത്താൽ ഡി. സി. കുങ്കുമം വാരികയിൽ മലയാള സമ്മേളനത്തെക്കുറിച്ചു് എഴുതിയ ലേഖനം അതേ രീതിയിൽ സ്വീകരിക്കാൻ പലർക്കും പ്രയാസമുണ്ടാകും.
സമ്മേളനത്തിൽ പങ്കുകൊണ്ട പല പ്രശസ്തരുടെയും പേരുകൾ ഡി. സി. യുടെ ലേഖനത്തിലുണ്ടു്. അവരിൽ ചിലരുടെ പ്രശസ്തി—ഫെയിം—എവിടെയാണു് ചുറ്റിയടിക്കുന്നതു്? തിരുവനന്തപുരത്തു് അതു് എത്തിയിട്ടില്ലല്ലോ. ഒരു പക്ഷേ, എന്റെ വീട്ടിലെത്തിയില്ല എന്നു വരാം. പ്രശസ്തി വരുന്ന റോഡിനും എന്റെ വീടിനുമിടയ്ക്കു് ഒരാറുണ്ടു്. കീർത്തി ആറു് കടക്കില്ലെന്നു തോന്നുന്നു. അങ്ങനെയാണെങ്കിൽ ഡി. സി. യെ കുറ്റം പറയാനുമില്ല. ദീപസ്തംഭം മഹാശ്ചര്യം? ശ്ലോകത്തിന്റെ ശേഷം ഭാഗം എഴുതുന്നില്ല.