SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-08-09-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

മ­നോ­ഹ­ര­മാ­യ സ­ന്ധ്യാ­സ­മ­യം. അന്നു കാർ­ത്തി­ക­യാ­ണു്. ദീപം കാ­ണാ­നാ­യി ഞാനും ഒരു ക­വി­യും ഗ്രാ­മ­പ്ര­ദേ­ശ­ത്തേ­ക്കു ന­ട­ന്നു. പല വീ­ടു­ക­ളി­ലും ദീ­പ­ങ്ങൾ ക­ത്തി­ച്ചു­ക­ഴി­ഞ്ഞു. ഒരു വീ­ട്ടിൽ മാ­ത്രം ഒരു ബാലിക മൺ­ചെ­രാ­തി­ലെ ദീ­പം­കൊ­ണ്ടു മറ്റു തി­രി­കൾ ക­ത്തി­ക്കു­ന്ന­തേ­യു­ള്ളു. കു­ളി­ക­ഴി­ഞ്ഞു വന്നു ശു­ഭ്ര­വ­സ്ത്ര­ങ്ങൾ ധ­രി­ച്ചു് നല്ല തുണി ചെ­റു­താ­യി­ക്കീ­റി തി­രി­തി­രി­ച്ചു ചെ­രാ­തിൽ വ­ച്ചി­രി­ക്കും. അവൾ പി­ന്നീ­ടു് വെ­ളി­ച്ചെ­ണ്ണ­യൊ­ഴി­ച്ചു തിരി ന­ന­ച്ചി­രി­ക്കും. ഇ­ങ്ങ­നെ പല ചെ­രാ­തു­കൾ. ഒരു ചെ­രാ­തി­ലെ തി­രി­ക­ത്തി­ച്ചു് മറ്റു തി­രി­കൾ ക­ത്തി­ച്ചു തു­ട­ങ്ങു­ന്നു. അ­പ്പോ­ഴാ­ണു് ഞങ്ങൾ അ­വ­ളു­ടെ ഭ­വ­ന­ത്തി­ന്റെ മുൻ­പി­ലു­ള്ള പാ­ത­യി­ലൂ­ടെ ന­ട­ന്ന­തു് ഞാൻ ആ­ലോ­ചി­ച്ചു. ഓരോ തി­രി­യി­ലും തെ­ളി­യു­ന്ന ദീ­പ­നാ­ള­ത്തി­ന്റെ ഉ­ദ്ഭ­വ­മെ­ങ്ങ­നെ? തി­രി­യി­ലാ­ണോ അഗ്നി ഒ­ളി­ഞ്ഞി­രി­ക്കു­ന്ന­തു്? അതോ അതിനു ന­ന­വു­ന­ല്കി­യ എ­ണ്ണ­യി­ലോ? ര­ണ്ടി­ലു­മാ­യി­രി­ക്കും. ഒരു ബാ­ഹ്യ­ദീ­പം നനഞ്ഞ തി­രി­യു­ടെ അ­ടു­ത്തു­വ­രു­മ്പോൾ ആ തി­രി­യി­ലും എ­ണ്ണ­യി­ലും മ­റ­ഞ്ഞി­രി­ക്കു­ന്ന അഗ്നി പി­ട­ഞ്ഞു് മു­ക­ളി­ലേ­ക്കു വ­രു­ന്നു. അതു തി­രി­യു­ടെ അ­റ്റ­ത്തു് നി­വർ­ന്നു­നി­ല്ക്കു­ന്നു. ചെറിയ കാ­റ്റ­ടി­ച്ചാൽ സ്വയം ന­ശി­ക്കാ­തി­രി­ക്കാ­നാ­യി അതു ചാ­ഞ്ഞു­കൊ­ടു­ക്കു­ന്നു, ച­രി­ഞ്ഞു­കൊ­ടു­ക്കു­ന്നു. കാ­ണു­ന്ന­വർ­ക്കൊ­ക്കെ ആ­ഹ്ലാ­ദം ന­ല്കി­ക്കൊ­ണ്ടു് ആ­യി­ര­ക്ക­ണ­ക്കി­നു ദീ­പ­നാ­ള­ങ്ങൾ. കാർ­ത്തി­ക­പോ­ലെ ചേ­തോ­ഹ­ര­മാ­യ മ­റ്റൊ­രു ദിനം കേ­ര­ള­ത്തി­ലി­ല്ല. ഒ­ന്നാ­ലോ­ചി­ച്ചു നോ­ക്കൂ. ക­വി­ത­യും ഇ­ങ്ങ­നെ­യ­ല്ലേ തി­ള­ങ്ങു­ന്ന­തു്. സ­ഹൃ­ദ­യ­ന്റെ മ­ന­സ്സിൽ ക­ല­യു­ടെ സ്ഫു­ലിം­ഗം. കവി ര­ചി­ച്ച കാ­വ്യം അ­ടു­ത്തെ­ത്തു­മ്പോൾ അതു നാ­ള­മാ­യി ഉ­യ­രു­ന്നു. മ­യൂ­ഖ­മാ­ല­കൾ വീ­ശു­ന്നു. ക­ല­യു­ടെ സ്ഫു­ലിം­ഗം അ­ന്തർ­മ­ണ്ഡ­ല­ത്തി­ലി­ല്ലെ­ങ്കിൽ കാ­വ്യ­ത്തി­ന്റെ സാ­മീ­പ്യം ഒരു ത­ര­ത്തി­ലു­ള്ള ച­ല­ന­വും ഉ­ള­വാ­ക്കു­ന്നി­ല്ല.

സ്വർ­ണ്ണ­മോ­തി­രം
images/ThomasMann1929.jpg
റ്റോ­മാ­സ് മാൻ

‘ക­ലാ­കൗ­മു­ദി’യുടെ പു­റം­ച­ട്ട­യിൽ അ­ര­യ­ന്ന­ങ്ങ­ളു­ടെ ചി­ത്രം. ക­റു­ത്ത രാ­ജ­ഹം­സ­ങ്ങ­ളാ­ണോ? അല്ല വെ­ളു­ത്ത അ­ര­യ­ന്ന­ങ്ങൾ തന്നെ. റ്റോ­മാ­സ് മാൻ എ­ഴു­തി­യ ‘ക­റു­ത്ത അ­ര­യ­ന്നം’ എന്ന നോവൽ വാ­യി­ച്ച ഓർമ്മ മാ­ഞ്ഞി­ട്ടി­ല്ലെ­നി­ക്കു്. അ­തി­നാ­ലാ­ണു് ഹം­സ­ങ്ങ­ളു­ടെ നി­റ­ത്തെ­പ്പ­റ്റി പ­റ­ഞ്ഞ­തു­പോ­യ­തു്. വാ­യി­ക്കേ­ണ്ട പു­സ്ത­ക­മാ­ണ­തു് സം­ശ­യ­മി­ല്ല. പ്ര­ഗ­ല്ഭ­രാ­യ നി­രൂ­പ­കർ ഈ നോ­വ­ലി­നെ പ­രി­ഗ­ണി­ച്ചി­ട്ടി­ല്ല എന്ന വ­സ്തു­ത മ­റ­ന്ന­ല്ല ഞാ­ന­തി­നെ വാ­ഴ്ത്തു­ന്ന­തു്. ആർ­ത്ത­വം നിന്ന ഒരു സ്ത്രീ­യു­ടെ ക­ഥ­യാ­ണി­തു്. അ­വി­വാ­ഹി­ത­യാ­യ മ­ക­ളോ­ടു­കൂ­ടി, പ­തി­നാ­ലു വ­യ­സ്സു ക­ഴി­ഞ്ഞ മ­ക­നോ­ടു­കൂ­ടി അവർ ക­ഴി­യു­ന്നു. പ്ര­കൃ­തി ആർ­ത്ത­വം അ­പ­ഹ­രി­ച്ച­തിൽ അ­വർ­ക്കു ദുഃ­ഖ­മു­ണ്ടു്. മ­കൾ­ക്കു മാസം തോറും വ­യ­റു­വേ­ദ­ന വ­രു­ന്ന­തി­നാൽ അവൾ ഭാ­ഗ്യ­വ­തി­യാ­ണെ­ന്നാ­ണു് അ­വ­രു­ടെ മതം. മകനെ ഇം­ഗ്ലീ­ഷ് ഭാഷ പ­ഠി­പ്പി­ക്കാൻ ഒ­ര­മേ­രി­ക്കൻ യു­വാ­വി­നെ ഏർ­പ്പാ­ടു ചെ­യ്യു­ന്ന­തോ­ടെ അ­വ­രു­ടെ ഭാ­വ­വും മ­ട്ടും മാ­റു­ന്നു. അ­മ്പ­തു വ­യ­സ്സു­ള്ള അവർ ആ യു­വാ­വി­നെ പ്രേ­മി­ച്ചു തു­ട­ങ്ങി. അതിനു ശേഷം അവർ ഒരു ദിവസം ആ­ഹ്ലാ­ദ­ത്തോ­ടെ മകളെ അ­റി­യി­ച്ചു ത­നി­ക്കു ന­ഷ്ട­പ്പെ­ട്ട­തു വീ­ണ്ടു­കി­ട്ടി­യെ­ന്നു്. മ­കൾ­ക്കു് അ­തു­കേ­ട്ടു ദുഃഖം തോ­ന്നി­യെ­ങ്കി­ലും അവളതു പ്ര­ക­ടി­പ്പി­ച്ചി­ല്ല. അ­വ­രു­ടെ മകളും മകനും അ­ദ്ധ്യാ­പ­ക­നും കൂടി ഒരു വി­നോ­ദ­യാ­ത്ര പോയി. അവർ ചെന്ന സ്ഥ­ല­ത്തെ കു­ള­ത്തിൽ ക­റു­ത്ത അ­ര­യ­ന്ന­ങ്ങ­ളു­ണ്ടു്. അവർ പഴയ റൊ­ട്ടി­യെ­ടു­ത്തു് അ­വ­യ്ക്കു­നേ­രെ നീ­ട്ടി­യ­പ്പോൾ ഒരു ക­റു­ത്ത അ­ര­യ­ന്നം അവരെ നോ­ക്കി ചീ­റ്റി. തി­രി­ച്ചു വീ­ട്ടി­ലെ­ത്തി­യ­പ്പോൾ അ­വർ­ക്കു ര­ക്ത­സ്രാ­വം. എല്ലാ സ്ത്രീ­കൾ­ക്കും മാസം തോറും സം­ഭ­വി­ക്കു­ന്ന­തേ ത­നി­ക്കും സം­ഭ­വി­ച്ചി­ട്ടു­ള്ളു­വെ­ന്നും ര­ക്ത­ത്തി­ന്റെ അളവു് കൂ­ടി­പ്പോ­യി­യെ­ന്നും അവർ പ­റ­ഞ്ഞെ­ങ്കി­ലും ഡോ­ക്ടർ അവരെ ആ­ശു­പ­ത്രി­യിൽ കൊ­ണ്ടു­പോ­യി പ­രി­ശോ­ധി­ച്ചു. ഗർ­ഭാ­ശ­യം തൊ­ട്ടു് ഓവറി വരെ കാൻസർ. അ­വ­യൊ­ക്കെ ഡോ­ക്ടർ മു­റി­ച്ചു­മാ­റ്റി. ആ­ശു­പ­ത്രി­യിൽ കി­ട­ക്കു­മ്പോൾ അ­വർ­ക്കു ന്യു­മോ­ണി­യ വന്നു. മ­രി­ക്കു­ന്ന­തി­നു മുൻ­പു് അ­ല്പ­നേ­രം ബോധം തെ­ളി­ഞ്ഞ­പ്പോൾ അവർ മ­ക­ളോ­ടു പ­റ­ഞ്ഞു; “മോളേ അവൻ എന്റെ നേർ­ക്കു ചീ­റ്റി”. മകൾ ചോ­ദി­ച്ചു “ആ­ര­മ്മാ?” അവർ “ക­റു­ത്ത അ­ര­യ­ന്നം”. ആ ക­റു­ത്ത അ­ര­യ­ന്നം മ­ര­ണ­ത്തി­ന്റെ പ്ര­തീ­ക­മാ­ണു്. അവർ അർ­ബു­ദം ബാ­ധി­ച്ച യൂ­റോ­പ്പി­ന്റെ പ്ര­തി­രൂ­പ­വും.

images/MauricedeMaeterlinckcrop.jpg
മോ­റീ­സ് മ­തേർ­ല­ങ്

കു­ത്സി­ത ചി­ന്ത­ക­ളേ മാറൂ. ‘ക­ലാ­കൗ­മു­ദി’യുടെ പു­റം­ച­ട്ട­യിൽ വെ­ളു­ത്ത അ­ര­യ­ന്ന­ങ്ങ­ളാ­ണു്. അവ സം­സ്കാ­ര­വി­ശേ­ഷ­ത്തി­ന്റെ സിം­ബ­ലു­ക­ള­ത്രെ. അവയെ ഒന്നു ക­ണ്ടു­കൊ­ണ്ടു വാ­രി­ക­യു­ടെ പു­റ­ങ്ങൾ മ­റി­ക്കു, മ­റി­ച്ച­പ്പോൾ നമ്മൾ ചെ­ന്നു നി­ന്ന­തു് ശ്രീ­ധ­രൻ ച­മ്പാ­ടി ന്റെ “വേ­ട്ട­പ്പ­ക്ഷി­കൾ” എന്ന ചെ­റു­ക­ഥ­യി­ലാ­ണ­ല്ലോ. വ­ര­ട്ടെ ക­ഥ­യി­ലേ­ക്കു് ക­ട­ക്കു­ന്ന­തി­നു മുൻ­പു് ബൽ­ജി­യൻ നാ­ട­ക­കർ­ത്താ­വു് മോ­റീ­സ് മ­തേർ­ല­ങ്ങി ന്റെ “മോ­ന്നാ­വാ­ന്ന” എന്ന നാ­ട­ക­ത്തി­ലേ­ക്കു് എന്റെ ഓർ­മ്മ­യു­ടെ അ­വ­ലം­ബ­ത്തോ­ടെ പോ­കേ­ണ്ടി­യി­രി­ക്കു­ന്നു. പീ­സാ­ന­ഗ­ര­ത്ത ഫ്ളോ­റൻ­റ്റൈൻ സൈ­ന്യം വ­ള­ഞ്ഞി­രി­ക്കു­ക­യാ­ണു്. പീ­സാ­നി­വാ­സി­കൾ പ­ട്ടി­ണി­കി­ട­ക്കാൻ തു­ട­ങ്ങി­യി­ട്ടു് നാ­ളു­ക­ളേ­റെ­യാ­യി. ഫ്ളോ­റൻ­റ്റൈൻ സൈ­ന്യ­ത്തി­ന്റെ ക­മാൻ­ഡ­റാ­യ പ്രിൻ­സി­വ­ല്ലി ഒ­രു­പാ­ധി­യി­ന്മേൽ ഉ­പ­രോ­ധം അ­വ­സാ­നി­പ്പി­ക്കും. പീ­സാ­യി­ലെ ക­മാൻ­ഡർ ഗ്വീ­ദോ­യു­ടെ സു­ന്ദ­രി­യാ­യ ഭാര്യ ഒരു രാ­ത്രി അ­യാ­ളോ­ടൊ­ത്തു ശ­യി­ക്ക­ണം. ഗ്വീ­ദോ­യു­ടെ ത­ട­സ്സം വ­ക­വ­യ്ക്കാ­തെ ജനതയെ പ­ട്ടി­ണി­യിൽ­നി­ന്നു ര­ക്ഷി­ക്കാ­നാ­യി അവൾ പ്രിൻ­സി­വ­ല്ലി­യു­ടെ കൂ­ടാ­ര­ത്തി­ലെ­ത്തി. പക്ഷേ, അയാൾ അവളെ സ്പർ­ശി­ച്ച­തു­പോ­ലു­മി­ല്ല. അ­വ­ളു­ടെ ബാ­ല്യ­കാ­ല മി­ത്ര­മാ­യി­രു­ന്നു പ്രിൻ­സി­വ­ല്ലി. അവളെ കാണാൻ മാ­ത്ര­മാ­ണു് അയാൾ പീ­സാ­യി­ലെ­ത്തി­യ­തും ഉ­പ­രോ­ധം ന­ട­ത്തി­യ­തും. സ­ഹോ­ദ­ര­ന്റെ വീ­ട്ടിൽ നി­ന്നു സ­ഹോ­ദ­രി മ­ട­ങ്ങി വ­രു­മ്പോ­ലെ അവൾ ഗ്വീ­ദോ­യു­ടെ അ­ടു­ക്ക­ലെ­ത്തി. പക്ഷേ, അ­യാൾ­ക്കു വി­ശ്വാ­സം വ­ന്നി­ല്ല. അ­വ­ളോ­ടൊ­രു­മി­ച്ചെ­ത്തി­യ പ്രിൻ­സി­വ­ല്ലി­യെ അയാൾ വ­ധി­ക്കാൻ ആ­ജ്ഞാ­പി­ച്ചു. അ­പ്പോൾ പ്രിൻ­സി­വ­ല്ലി­യെ ര­ക്ഷി­ക്കാൻ വേ­ണ്ടി അവൾ കള്ളം പ­റ­ഞ്ഞു. തന്റെ ചാ­രി­ത്രം പ്രിൻ­സി­വ­ല്ലി അ­പ­ഹ­രി­ച്ചു­വെ­ന്നും അ­തി­നാൽ താൻ തന്നെ അയാളെ നി­ഗ്ര­ഹി­ക്കു­മെ­ന്നും അവൾ ഗ്വീ­ദോ­യെ അ­റി­യി­ച്ചു. പ്രിൻ­സി­വ­ല്ലി­യോ­ടൊ­രു­മി­ച്ചു് അവൾ ഒ­ളി­ച്ചോ­ടാൻ ശ്ര­മി­ക്കു­മ്പോൾ നാ­ട­ക­മ­വ­സാ­നി­ക്കു­ന്നു. അ­തി­സു­ന്ദ­ര­മാ­യ ഈ നാ­ട­ക­ത്തിൽ പ്രിൻ­സി­വ­ല്ലി­യും അവളും കൂടി കൂ­ടാ­ര­ത്തി­ലി­രു­ന്നു് സം­സാ­രി­ക്കു­ന്ന ഒരു രം­ഗ­മു­ണ്ടു്. പ്രിൻ­സി­വ­ല്ലി­യു­ടെ അച്ഛൻ സ്വർ­ണ്ണ­പ്പ­ണി­ക്കാ­രൻ നിർ­മ്മി­ച്ചു കൊ­ടു­ത്ത­യ­ച്ച മോ­തി­രം ബാ­ലി­ക­യാ­യ അ­വ­ളു­ടെ വി­ര­ലിൽ നി­ന്നൂ­രി കു­ള­ത്തിൽ വീ­ണു­പോ­യി. സ്ഫ­ടി­ക­തു­ല്യ­മാ­യ ജ­ല­ത്തി­ന്റെ അ­ടി­ത്ത­ട്ടിൽ അതു കി­ട­ന്നു തി­ള­ങ്ങു­ന്ന­തു് ര­ണ്ടു­പേ­രും കണ്ടു. പ്രിൻ­സി­വ­ല്ലി അ­തെ­ടു­ക്കാൻ സ­ന്ന­ദ്ധ­നാ­യി. (നാടകം കൈ­യി­ലി­ല്ലാ­ത്ത­തു­കൊ­ണ്ടു് ഓർ­മ്മ­യിൽ നി­ന്നാ­ണി­ത്ര­യും കു­റി­ച്ച­തെ­ന്നു വീ­ണ്ടും എ­ഴു­ത­ട്ടെ.) അ­ല്ലെ­ങ്കിൽ മ­തേർ­ല­ങ്ങി­ന്റെ നാ­ട­ക­ങ്ങൾ വാ­യി­ച്ചി­ട്ടു­ള്ള ജി. ശ­ങ്ക­ര­ക്കു­റു­പ്പു് നമ്മെ സ­ഹാ­യി­ക്കും. അ­ദ്ദേ­ഹം “ജീ­വ­ന­സം­ഗീ­ത”ത്തിൽ എ­ഴു­തു­ന്നു.

“പൊൻ­പ­ണി­ക്കാ­രൻ തന്റെ മ­ക­നാ­യി­രു­ന്നു ഞാൻ

സ­മ്പ­ന്ന­കു­ടും­ബ­ത്തിൻ ഗർ­വ്വ­മാ­യി­രു­ന്നു നീ

ഇ­ന്നും ഞാനോർമ്മിക്കുന്നു-​

പ­ച്ച­ന­ക്ഷ­ത്രം­പോ­ലെ

മി­ന്നു­ന്ന കൽ വ­ച്ചോ­രു

കൊ­ച്ചു മോ­തി­ര­മ­ച്ഛൻ

ത­ന്ന­യ­ച്ച­തു­കൊ­ണ്ടു

വന്നു ഞാൻ… ”

ആ പ­ച്ച­ക്കൽ മോ­തി­രം­പോ­ലെ ക­ഥ­യു­ടെ ജ­ലാ­ശ­യ­ത്തി­ന്റെ അ­ടി­ത്ത­ട്ടിൽ ആർ­ക്കും കാ­ണ­ത്ത­ക്ക­വി­ധ­ത്തിൽ കി­ട­ന്നു തി­ള­ങ്ങ­ണം പ്ര­മേ­യം.

പഴയ മ­ല­യാ­ളം ഒൻ­പ­താം ക്ലാ­സ്സു­കാ­ര­ന്റെ ഭാ­ഷ­യിൽ­പ്പ­റ­ഞ്ഞാൽ ‘അ­ച്ഛ­സ്ഫ­ടി­ക­സ­ങ്കാ­ശ­മാ­യ’ ജ­ലാ­ശ­യ­മ­ല്ല ശ്രീ­ധ­രൻ ച­മ്പാ­ടി­ന്റെ കഥ. ക­ല­ങ്ങി­യ വെ­ള്ള­മാ­ണ­തു്. അ­തി­ന്ന­ടി­യിൽ ഒരു മോ­തി­രം കി­ട­ക്കു­ന്നു­ണ്ടെ­ന്നു് എ­നി­ക്ക­റി­യാം. അ­തെ­ടു­ക്കാൻ­വേ­ണ്ടി ഞാൻ പലതവണ മു­ങ്ങി­ത്ത­പ്പി. എ­ന്നി­ട്ടു കി­ട്ടി­യോ? കി­ട്ടി എന്നു ധൈ­ര്യ­ത്തോ­ടെ പറയാൻ വയ്യ. നാലു വി­വാ­ഹം­ക­ഴി­ഞ്ഞ ഒരു കു­റു­പ്പി­ന്റെ ഭാ­ര്യ­യാ­ണു് ചെ­റു­പ്പ­ക്കാ­രി­യാ­യ ദ­മ­യ­ന്തി. അ­വൾ­ക്കു സ­ന്താ­ന­ഭാ­ഗ്യ­മി­ല്ല. ക്രൂ­ര­നാ­യ ഭർ­ത്താ­വി­ന്റെ നി­റ­ച്ച തോ­ക്കു് അ­വി­ടി­രി­പ്പു­ണ്ടു്. നി­സ്സാ­ര­മാ­യ തെ­റ്റു ക­ണ്ടാൽ മതി, തന്റെ നേർ­ക്കു തോ­ക്കെ­ടു­ത്തു പി­ടി­ച്ചു കാ­ഞ്ചി വ­ലി­ക്കാൻ അയാൾ മ­ടി­ക്കി­ല്ലെ­ന്നു ദ­മ­യ­ന്തി­ക്ക­റി­യാം. അ­ടു­ത്ത വീ­ട്ടി­ലെ അ­ര­വി­ന്ദൻ കെ­ണി­യൊ­രു­ക്കി പ­ക്ഷി­ക­ളെ പി­ടി­ക്കു­ന്ന­വ­നാ­ണു്. അവനെ കാ­ണു­മ്പോ­ഴെ­ല്ലാം ദ­മ­യ­ന്തി­ക്കു കാ­മോ­ത്സു­ക­ത. അ­ര­വി­ന്ദൻ മൈനയെ കെ­ണി­വ­ച്ചു പി­ടി­ച്ചു­കൊ­ണ്ടു വ­ന്ന­തു ദ­മ­യ­ന്തി­യു­ടെ വീ­ട്ടി­ലാ­ണു്. ക­ഥാ­കാ­ര­ന­റി­യാ­തെ വാ­യ­ന­ക്കാ­രാ­യ ന­മ്മ­ള­റി­യാ­തെ അവർ ലൈം­ഗി­ക­വേ­ഴ്ച ന­ട­ത്തു­ന്നു. അ­പ്പോൾ കു­റു­പ്പു് എ­ത്തി­യോ? അ­ര­വി­ന്ദൻ അയാളെ വെ­ടി­വ­ച്ചു­കൊ­ന്നോ? ക­ലാ­പ­ര­മാ­യ ആ­വ­ശ്യ­ക­ത­യിൽ­ക്ക­വി­ഞ്ഞു് ആ­ഖ്യാ­ന­ത്തി­നു സ­ങ്കീർ­ണ്ണ­ത­യും ദുർ­ഗ്ര­ഹ­ത­യും വ­രു­ത്തി­യി­രി­ക്കു­ന്ന­തി­നാൽ ഈ ചോ­ദ്യ­ങ്ങൾ­ക്കു് ഉ­ത്ത­രം­ന­ല്കാൻ എ­നി­ക്കു ക­ഴി­വി­ല്ല. ദ­മ­യ­ന്തി­യു­ടെ അ­ഴി­ഞ്ഞു­വീ­ണ പു­ട­വ­യെ­ടു­ത്തു് അ­ര­വി­ന്ദൻ കൊ­ടു­ത്തു. അതു ത­ട്ടി­പ്പ­റി­ച്ചു­കൊ­ണ്ടു ദ­മ­യ­ന്തി ഇ­രു­ട്ടി­ലേ­ക്കോ­ടു­മ്പോൾ കഥ പ­ര്യ­വ­സാ­ന­ത്തി­ലെ­ത്തു­ന്നു. അഴകും ആ­രോ­ഗ്യ­വു­മു­ള്ള യു­വാ­ക്ക­ന്മാ­രെ ക­ണ്ടാൽ പ്രാ­യം­കൂ­ടി­യ, വി­രൂ­പ­നാ­യ, ക്രൂ­ര­നാ­യ ഭർ­ത്താ­വി­നോ­ടൊ­ത്തു ക­ഴി­യു­ന്ന ചെ­റു­പ്പ­ക്കാ­രി­കൾ­ക്കു കാ­മ­മി­ള­കു­മെ­ന്നാ­ണോ ഞാൻ മ­ന­സ്സി­ലാ­ക്കേ­ണ്ട­തു്? അ­ന­പ­ത്യ­ത­യു­ടെ ദുഃഖം ആ കാ­മാ­ഗ്നി­യെ ആ­ളി­ക്ക­ത്തി­ക്കു­മെ­ന്നോ? എന്തോ! എ­ന്താ­യാ­ലും പ്ര­തീ­ക­ങ്ങൾ ഏറെ തി­രു­കി­യ ക­ഥ­യാ­ണി­തു്. അ­ര­വി­ന്ദ­ന്റെ പ­ക്ഷി­പി­ടു­ത്തം­ത­ന്നെ സ്ത്രീ­വേ­ട്ട­യാ­ണു്. അ­ങ്ങ­നെ പലതും. യു­വ­ത്വ­ത്തി­നു യു­വ­ത്വ­ത്തോ­ടു ചേരാൻ കൊതി. അ­ഴ­കി­നു് അ­ഴ­കോ­ടു് ചേരാൻ കൊതി. വെ­ടി­യു­ണ്ട­യെ­പ്പോ­ലും പേ­ടി­ക്കാ­തെ ആ അ­ഭി­ലാ­ഷം വി­ജ­യ­ക്കൊ­ടി നാ­ട്ടു­ന്നു. ബ­ഹിർ­ഭാ­ഗ­സ്ഥ­മാ­യ പ്ര­തി­പാ­ദ­നം. ഇ­തിൽ­ക്കു­ടു­ത­ലാ­യി ഒ­ന്നു­മെ­ഴു­താൻ തോ­ന്നു­ന്നി­ല്ല.

തോ­ന്നു­ന്ന­തു് ചോ­ദ്യ­ങ്ങ­ളും ഉ­ത്ത­ര­ങ്ങ­ളും എ­ഴു­താ­നാ­ണു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ജീ­വി­ത­ത്തി­നു് എന്തു വില ക­ല്പി­ക്കു­ന്നു നി­ങ്ങൾ?

ഉ­ത്ത­രം: എന്റെ ചെറിയ ബു­ദ്ധി­യിൽ നി­ന്നു വ­രു­ന്ന ഉ­ത്ത­ര­ത്തെ­ക്കാൾ ന­ല്ല­തു് മ­ഹാ­നാ­യ സാർ­ത്ര് പറഞ്ഞ ഒ­ര­ഭി­പ്രാ­യം ആ­വി­ഷ്ക­രി­ക്ക­ലാ­ണു്. ക­ല­യു­ടെ അ­സം­സ്കൃ­ത­വ­സ്തു എന്ന രീ­തി­യിൽ എന്റെ ജീ­വി­തം മൂ­ല്യ­മു­ള്ള­താ­യി­ത്തീ­രും. അ­ത­ല്ലെ­ങ്കിൽ ജീ­വി­ത­ത്തി­നു് ഒരു മൂ­ല്യ­വു­മി­ല്ല. ഞാൻ എ­ഴു­താൻ വേ­ണ്ടി ജീ­വി­ച്ചി­രി­ക്കും. ജീ­വി­ക്കാൻ വേ­ണ്ടി എ­ഴു­തു­ക­യി­ല്ല.” (As raw material for art my life would acquire a value it otherwise lacked. I would live to write not write to live.)

ചോ­ദ്യം: ചില കവികൾ അ­ഹ­ങ്കാ­രി­ക­ളാ­വു­ന്ന­തു് എ­ന്തു­കൊ­ണ്ടു്?

ഉ­ത്ത­രം: ത­ങ്ങ­ളു­ടെ സി­ദ്ധി­ക­ളിൽ സം­ശ­യ­മു­ള്ള­തു­കൊ­ണ്ടു് ഇൻ­ഫീ­രി­യോ­റി­റ്റി അ­നു­ഭ­വ­പ്പെ­ടും അ­വർ­ക്കു്. അതിനെ മ­റ­യ്ക്കാ­നാ­യി സു­പ്പീ­രി­യോ­റി­റ്റി കാ­ണി­ക്കും. അ­താ­ണു് അ­ഹ­ങ്കാ­രം. ആ­ത്മ­വി­ശ്വാ­സ­മു­ള്ള കവികൾ അ­ഹ­ങ്കാ­രി­ക­ള­ല്ല. ഉ­ദാ­ഹ­ര­ണം: വ­ള്ള­ത്തോൾ, ശ­ങ്ക­ര­ക്കു­റു­പ്പു്, ച­ങ്ങ­മ്പു­ഴ, പി. കു­ഞ്ഞി­രാ­മൻ നായർ, പാലാ നാ­രാ­യ­ണൻ നായർ, അ­ക്കി­ത്തം.

ചോ­ദ്യം: മാ­ന്യ­ന്മാ­രെ എ­ങ്ങ­നെ അ­പ­മാ­നി­ക്കാം?

ഉ­ത്ത­രം: മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ അടൂർ സു­രേ­ന്ദ്രൻ എ­ഴു­തി­യ ‘പ്ര­സൂ­ന ച­ര­മ­വും വീ­ണ­പൂ­വും’ എന്ന ലേഖനം വാ­യി­ച്ചാൽ ഇ­തി­നു് ഉ­ത്ത­രം കി­ട്ടും.

അ­പ­മാ­ന­നം

കു­മാ­ര­നാ­ശാ­ന്റെവീ­ണ­പൂ­വു് ” കു­ഴി­ത്തു­റ­ക്കാ­ര­നാ­യ സി. എം. അ­യ്യ­പ്പൻ­പി­ള്ള യുടെ ‘പ്ര­സൂ­ന ചരമം’ എന്ന കാ­വ്യ­ത്തി­ന്റെ അ­നു­ക­ര­ണ­മാ­ണു് എ­ന്നാ­ണു് അടൂർ സു­രേ­ന്ദ്ര­ന്റെ വാദം. ആ വാ­ദ­ങ്ങ­ളാ­കെ കേ­ട്ടു­ക­ഴി­യു­മ്പോൾ എ­ന്തൊ­രു­ന്മാ­ദം എന്നു നമ്മൾ പ­റ­ഞ്ഞു­പോ­കും. ലേ­ഖ­ക­ന്റെ വാ­ക്യ­ങ്ങൾ തന്നെ കേ­ട്ടാ­ലും:

“ക­ണ്ണി­ന്നെ­വർ­ക്കു­മ­തി­യാ­യൊ­രു കൗ­തു­കും തേ-

നു­ണ്ണു­ന്ന ഷൾ­പ്പ­ദ­മ­തി­ന്ന­തി­യാ­യ സൗ­ഖ്യം

എണ്ണം വെ­ടി­ഞ്ഞ­വ കൊ­ടു­ത്തു വസിച്ചിരുന്നോ-​

രർ­ണ്ണോ­ജ­മെ ഝ­ടു­തി­യി­ങ്ങ­നെ ന­ഷ്ട­മാ­യോ.”

(പ്ര. ച. ശ്ലോ)

“ഹാ! പു­ഷ്പ­മേ, അ­ധി­ക­തും­ഗ­പ­ദ­ത്തി­ലെ­ത്ര

ശോ­ഭി­ച്ചി­രു­ന്നി­തൊ­രു രാ­ജ്ഞി­ക­ണ­ക്ക­യേ­നീ

ശ്രീ­ഭൂ­വി­ല­സ്ഥി­ര—അ­സം­ശ­യം—ഇന്നു നിന്റെ-​

യാ­ഭൂ­തി­യെ­ങ്ങു പു­ന­രി­ങ്ങു കി­ട­പ്പി­തോർ­ത്താൽ.”

(വീ. പൂ. ശ്ലോ)

“അ­ത്യ­ധി­കം ശോ­ഭ­യോ­ടെ ഉ­ല്ല­സി­ച്ചി­രു­ന്ന പു­ഷ്പ­ത്തി­ന്റെ അ­കാ­ല­മൃ­ത്യു­മൂ­ലം സം­ഭ­വി­ച്ച ദ­യ­നീ­യാ­വ­സ്ഥ­യാ­ണു് ഈ രണ്ടു കാ­വ്യ­ഭാ­ഗ­ങ്ങ­ളി­ലെ­യും പ്ര­തി­പാ­ദ്യം. ‘ക­ണ്ണി­ന്നെ­വർ­ക്കു മ­തി­യാ­യൊ­രു കൗ­തു­കം’ ന­ല്കു­ക­ത­ന്നെ­യാ­ണ­ല്ലോ ആ പു­ഷ്പം ‘അ­ധി­ക­തും­ഗ­പ­ദ­ത്തിൽ രാ­ജ്ഞി­ക­ണ­ക്കെ’ ശോ­ഭി­ക്കു­മ്പോ­ഴും ചെ­യ്യു­ന്ന­തു്. ആ ‘അർ­ണ്ണോ­ജ­ത്തി­ന്റെ ഝ­ടു­തി­യി­ലു­ണ്ടാ­യ നഷ്ടം’ ഉ­ണ്ടാ­ക്കു­ന്ന ദുഃഖം ത­ന്നെ­യാ­ണു് ചേ­ത­ന­യ­റ്റ പൂ­വി­ന്റെ കി­ട­പ്പിൽ­നി­ന്നും ഉ­ണ്ടാ­കു­ന്ന­തു്. തേ­നു­ണ്ണു­ന്ന ഷൾ­പ്പ­ദ­ത്തെ ത­ല്ക്കാ­ലം ആശാൻ ഉ­പേ­ക്ഷി­ച്ചി­രി­ക്കു­ന്നു.” (മാ­തൃ­ഭൂ­മി—ലക്കം19)

വൈ­രൂ­പ്യ­ത്തി­നു് കു­പ്ര­സി­ദ്ധി­യാർ­ജ്ജി­ച്ച ചില പെ­ണ്ണു­ങ്ങൾ സൗ­ന്ദ­ര്യ­മ­ത്സ­ര­ത്തി­നി­റ­ങ്ങും. കു­റ്റം പ­റ­യാ­നി­ല്ല. ഓരോ സ്ത്രീ­യു­ടെ­യും വി­ചാ­രം താ­നൊ­രു അ­തി­സു­ന്ദ­രി­യാ­ണെ­ന്നാ­ണ­ല്ലോ. അ­വ­രു­ടെ പടം പി­ന്നീ­ടു് വർ­ത്ത­മാ­ന­പ്പ­ത്ര­ത്തിൽ അ­ച്ച­ടി­ച്ചു­വ­രു­മ്പോൾ ‘ഈ പെ­മ്പെ­റ­ന്നോർ­ക്കു വീ­ട്ടിൽ­ക്കി­ട­ക്കാൻ പാ­ടി­ല്ലാ­യി­രു­ന്നോ, ഈ കൂ­ത്തി­നി­റ­ങ്ങി­യ­തെ­ന്തി­നു്?’ എന്നു നമ്മൾ ചോ­ദി­ക്കും. അ­തു­പോ­ലെ തന്റെ വാ­ദ­ങ്ങൾ തി­ക­ച്ചും സു­ന്ദ­ര­ങ്ങ­ളാ­ണെ­ന്നു ക­രു­തി­ക്കൊ­ണ്ടു് അടൂരെ സു­രേ­ന്ദ്രൻ അവയെ പ്ര­ദർ­ശി­പ്പി­ക്കു­ന്നു. വൈ­രൂ­പ്യ­ത്തി­നാ­സ്പ­ദ­മാ­യ അവയെ ആളുകൾ നി­രാ­ക­രി­ക്കു­ന്നു. സു­രേ­ന്ദ്ര­ന്റെ മ­ന­സ്സിൽ­ത്ത­ന്നെ കി­ട­ന്നാൽ­പ്പോ­രാ­യി­രു­ന്നോ ഈ ആ­ശ­യ­ങ്ങൾ­ക്കു് എന്നു ചോ­ദി­ച്ചു­പോ­കു­ന്നു. രണ്ടു ശ്ലോ­ക­ങ്ങൾ­ക്കും ത­മ്മിൽ ആ­ശ­യ­സം­ബ­ന്ധി­യാ­യി എ­ന്തെ­ങ്കി­ലും സാ­ദൃ­ശ്യ­മു­ണ്ടോ? സാ­ദൃ­ശ്യ­മു­ണ്ടെ­ന്നു സ്ഥാ­പി­ക്കാൻ ശ്ര­മി­ക്കു­ന്ന­തിൽ എ­ന്തെ­ങ്കി­ലും യു­ക്തി­യു­ണ്ടോ. സാ­മ­ഞ്ജ­സ്യ­മു­ണ്ടോ? അ­യ്യ­പ്പൻ­പി­ള്ള­യു­ടെ ശ്ലോ­ക­ങ്ങൾ വെറും നാ­ല്ക്കാ­ലി­ക­ളും ആ­ശാ­ന്റെ ശ്ലോ­ക­ങ്ങൾ ഉ­ത്കൃ­ഷ്ട­മാ­യ ക­വി­ത­യു­മാ­ണു്.

images/Seneca.jpg
സെ­ന­ക്ക

വാർ­ദ്ധ­ക്യം­കൊ­ണ്ടു ഓർ­മ്മ­ശ­ക്തി ന­ശി­ച്ച ഒ­രു­ത്ത­നു് കഥകൾ പറയാൻ കൗ­തു­ക­മു­ണ്ടാ­യി­രു­ന്നു­വെ­ന്നു സെ­ന­ക്ക യുടെ ഏതോ ഗ്ര­ന്ഥ­ത്തിൽ ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. അയാൾ പ­ത്തു­പ­ന്ത്ര­ണ്ടു പ­രി­ചാ­ര­ക­രെ നി­യ­മി­ച്ചി­രു­ന്നു. കിഴവൻ കഥ പ­റ­ഞ്ഞു­തു­ട­ങ്ങു­മ്പോൾ­ത്ത­ന്നെ മ­റ­വി­യു­ണ്ടാ­കും. ഉടൻ പ­രി­ചാ­ര­കൻ അതു പൂർ­ണ്ണ­മാ­ക്കി­ക്കൊ­ടു­ക്കും. മ­റ്റൊ­രു കി­ഴ­വ­നെ­ക്കു­റി­ച്ചും സെ­ന­ക്ക എ­ഴു­തി­യി­ട്ടു­ണ്ടു്. എ­ഴു­ന്നേ­റ്റു­നി­ല്ക്കാൻ­പോ­ലും അ­യാൾ­ക്കു വയ്യ. എ­ങ്കി­ലും ഏതു വ­ഴ­ക്കി­നും മൂ­പ്പി­ലു് ത­യ്യാ­റാ­ണു്. ആ­രെ­ക്ക­ണ്ടാ­ലും അ­ടി­ക്കാൻ ചാ­ടി­വീ­ഴും അയാൾ. പക്ഷേ, കൈ ഉ­യ­രു­ന്ന­തി­നു­മുൻ­പു് അയാൾ നി­യ­മി­ച്ചി­ട്ടു­ള്ള മ­ല്ല­യു­ദ്ധ പ്ര­വീ­ണ­ന്മാർ പ്ര­തി­യോ­ഗി­യെ അ­ടി­ച്ചു­വീ­ഴ്ത്തും. താൻ ജ­യി­ച്ചു­വെ­ന്നു് കി­ഴ­വ­നു് അ­ഭി­മാ­ന­വും. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ന്റെ ശ­ക്തി­യെ അ­വ­ലം­ബി­ച്ചു സു­രേ­ന്ദ്രൻ ന­ട­ത്തു­ന്ന ഈ കാ­യി­കാ­ഭ്യാ­സം പ­രി­ഹാ­സ­ജ­ന­ക­മാ­യി­രി­ക്കു­ന്നു.

സം­ഭ­വ­ങ്ങൾ
  1. ഇം­ഗ്ലീ­ഷു­കാർ­ക്കു് അ­ന്യോ­ന്യം സ്പർ­ശി­ക്കു­ന്ന­തു വി­രോ­ധ­മാ­ണെ­ന്നു പലരും പ­റ­ഞ്ഞു­കേ­ട്ടി­ട്ടു­ണ്ടു്. കേ­ര­ളീ­യർ­ക്കു് ഇത്ര ഇ­ഷ്ട­മു­ള്ള കാ­ര്യം വേ­റെ­യി­ല്ല. സം­ശ­യ­മു­ണ്ടെ­ങ്കിൽ ട്രാൻ­സ്പോർ­ട്ട് ബ­സ്സി­ന്റെ മു­ക­ളി­ലു­ള്ള ക­മ്പി­യിൽ നോ­ക്കി­യാൽ മതി. ഞാൻ കു­റേ­ക്കാ­ലം വ­ട­ക്കേ­യി­ന്ത്യ­യി­ലാ­യി­രു­ന്നു. അവിടെ ബ­സ്സു­ക­ളിൽ സ്ത്രീ­കൾ­ക്കു പ്ര­ത്യേ­കം സീ­റ്റു­ക­ളി­ല്ല. പു­രു­ഷ­ന്മാർ സ്ത്രീ­ക­ളു­ടെ അ­ടു­ത്തി­രു­ന്നാ­വും സ­ഞ്ച­രി­ക്കു­ക. ഒരു പ­രാ­തി­യു­മി­ല്ല. വ­ഴ­ക്കു­മി­ല്ല. ഒരു പു­രു­ഷ­നും അ­ടു­ത്തി­രി­ക്കു­ന്ന സ്ത്രീ­യെ തൊ­ടു­ക­യി­ല്ല എ­ന്ന­തു പോ­ക­ട്ടെ നോ­ക്കു­ക പോ­ലു­മി­ല്ല. ഒരു ദിവസം ഞാൻ രാം­ടേ­ക്കി­ലേ­ക്കു് (കാ­ളി­ദാ­സ ന്റെ രാ­മ­ഗി­രി) പോ­കു­ക­യാ­യി­രു­ന്നു. ബ­സ്സിൽ കാണാൻ കൊ­ള്ളാ­വു­ന്ന ഒരു മ­റാ­ഠി­പ്പെൺ­കു­ട്ടി­യെ അ­ടു­ത്തി­രി­ക്കു­ന്ന ഒ­രു­ത്തൻ ശ­ല്യ­പ്പെ­ടു­ത്തു­ന്ന­തു ഞാൻ കണ്ടു. അവൾ നീ­ങ്ങു­ന്തോ­റും ഉ­പ­ദ്ര­വം കൂ­ടി­ക്കൂ­ടി­വ­ന്നു. അ­പ്പോൾ ഞാൻ ഹി­ന്ദി­യിൽ അ­യാ­ളോ­ടു ചോ­ദി­ച്ചു: “നി­ങ്ങൾ മ­ല­യാ­ളി­യാ­ണോ?” മ­റു­പ­ടി മ­ല­യാ­ള­ത്തിൽ കി­ട്ടി. “അതെ”.
  2. ഞാൻ താ­മ­സി­ച്ചി­രു­ന്നി­ട­ത്തു് നൂ­റ്റ­മ്പ­തു മ­ല­യാ­ളി­ക­ളു­ണ്ടു്. മ­ര­മി­ല്ലാ­ത്തി­ട­ത്തു് ആ­വ­ണ­ക്കു് വ­ന്മ­ര­മെ­ന്നു പ­റ­യു­ന്ന­തു­പോ­ലെ­യു­ള്ള സ്ഥാ­ന­മാ­യി­രു­ന്നു എ­നി­ക്കു്. ആ മ­ല­യാ­ളി­കൾ ന­ട­ത്തി­യ ചെ­റു­ക­ഥാ­മ­ത്സ­രം, ക­വി­താ­മ­ത്സ­രം ഇ­വ­യു­ടെ രചനകൾ എ­ന്നെ­യാ­ണു നോ­ക്കാൻ സ­മാ­ജ­ത്തി­ന്റെ കാ­ര്യ­ദർ­ശി ഏ­ല്പി­ച്ച­തു്. കാ­വ്യ­ത്തി­നു ഞാൻ നി­ശ്ച­യി­ച്ച ഒ­ന്നാം സ­മ്മാ­നം സ­മ്മാ­ന­മേ കി­ട്ടാ­ത്ത ഒരു മ­ല­യാ­ളി­യെ കോ­പി­ഷ്ഠ­നാ­ക്കി. അയാൾ എ­ന്നോ­ടു് ശ­ണ്ഠ­കൂ­ടു­ക­യും ചെ­യ്തു. രണ്ടു ദിവസം ക­ഴി­ഞ്ഞു് അവിടെ ഒരു പാ­ട്ടു­ക­ച്ചേ­രി­യു­ണ്ടാ­യി­രു­ന്നു. വീണ താഴെ വ­ച്ചി­രി­ക്കു­ന്നു. ആ പ്ര­ദേ­ശ­ത്തു് ധാ­രാ­ള­മാ­യു­ള്ള ക­ഴു­ത­ക­ളിൽ ഒ­ന്നു് ആ സം­ഗീ­തോ­പ­ക­ര­ണ­ത്തി­ന്റെ അ­ടു­ക്ക­ലെ­ത്തി കാ­ലു­കൊ­ണ്ടു ച­വി­ട്ടി കമ്പി സ്പ­ന്ദി­പ്പി­ച്ചു. പ­രു­ഷ­നാ­ദം അവിടെ ഉ­യർ­ന്നു. പെ­ട്ടെ­ന്നു് എന്റെ പി­റ­കി­ലൊ­രു ശബ്ദം “കൃ­ഷ്ണൻ നായർ സാ­ഹി­ത്യ­ത്തെ സ­മീ­പി­ക്കു­ന്ന­തു­പോ­ലെ”. ആ ബു­ദ്ധി­മാൻ ആ­രാ­ണെ­ന്ന­റി­യാൻ ഞാൻ തി­രി­ഞ്ഞു­നോ­ക്കി. സ­മ്മാ­നം കി­ട്ടാ­ത്ത മാ­ന്യ­നാ­ണ­തു്.
അ­നു­ഭ­വം പ്ര­കൃ­തി­ദ­ത്തം
images/DanteAlighieriJuvara.jpg
ഡാ­ന്റേ

പി. കേ­ശ­വ­ദേ­വു മായി ഞാൻ പ­ന്ത­ള­ത്തു് ഒരു സ­മ്മേ­ള­ന­ത്തി­നു പോയി. അ­ക്കാ­ല­ത്താ­ണു് ദേ­വി­നെ­സ്സം­ബ­ന്ധി­ച്ച ഒരു പൊ­ലീ­സ് കേ­സ്സു­ണ്ടാ­യ­തു്. അതിനെ ഊന്നി സ്വാ­ഗ­ത­പ്ര­ഭാ­ഷ­കൻ സം­സാ­രി­ച്ച­തു് കേ­ശ­വ­ദേ­വി­നു് ഇ­ഷ്ട­പ്പെ­ട്ടി­ല്ല. അ­ദ്ദേ­ഹം വ­ല്ലാ­തെ കോ­പി­ച്ചു. അഹിതം സ്ഫു­രി­ക്കു­ന്ന മു­ഖ­ത്തോ­ടെ ദേവ് ചാ­ടി­യെ­ഴു­ന്നേ­റ്റു് ഗർ­ജ്ജി­ച്ചു. “എടാ ഊവേ ഞാൻ കു­ടി­ക്കു­മെ­ടാ, പെ­ണ്ണു­പി­ടി­ക്കു­മെ­ടാ, അതു് അ­നു­ഭ­വ­ത്തി­നാ­ണെ­ടാ അ­നു­ഭ­വ­മി­ല്ലാ­തെ എ­ഴു­താ­നൊ­ക്കു­മോ­ടാ.” തി­രി­ച്ചു കാ­റിൽ­പ്പോ­രു­മ്പോ­ഴും ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു തർ­ക്കി­ക്കാൻ പോ­യി­ല്ല. പ്ര­ത്യ­ക്ഷാ­നു­ഭ­വ­ത്തി­ന്റെ ഭാ­വ­നാ­ത്മ­ക­മാ­യ ആ­വി­ഷ്ക്കാ­ര­മാ­ണു് സാ­ഹി­ത്യ­മെ­ന്നു് കേ­ശ­വ­ദേ­വ് പ­റ­ഞ്ഞ­തു ശ­രി­യാ­ണോ? ഇ­ക്കാ­ര്യ­ത്തിൽ അ­വ­ഗാ­ഹ­മു­ള്ള എം. കെ. മേ­നോ­നും (വി­ലാ­സി­നി) ഏ­താ­ണ്ടു് അ­ങ്ങ­നെ­ത­ന്നെ പ­റ­യു­ന്നു. തന്റെ ‘നി­റ­മു­ള്ള നി­ഴ­ലു­കൾ’ ‘ഇ­ണ­ങ്ങാ­ത്ത ക­ണ്ണി­കൾ’ ‘അ­വ­കാ­ശി­കൾ’ ഈ നോ­വ­ലു­ക­ളിൽ പ്ര­ത്യ­ക്ഷാ­നു­ഭ­വ­ങ്ങ­ളി­ല്ലാ­ത്ത ചില അം­ശ­ങ്ങ­ളെ ആ­വി­ഷ്ക­രി­ക്കേ­ണ്ടി വ­ന്ന­പ്പോൾ താൻ പ­ര­കീ­യാം­ശ­ങ്ങ­ളെ സ്വീ­ക­രി­ച്ചു­വെ­ന്നു് മേനോൻ പ്ര­സ്താ­വി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ഈ പ­ര­കീ­യാം­ശ സ്വീ­കാ­ര്യ­ത്തെ­പ്പ­റ്റി­യു­ള്ള മ­ത­ങ്ങൾ ചി­ന്ത­നീ­യ­ങ്ങ­ളാ­യി­രി­ക്കു­ന്നു. ക­ല­യി­ലെ അ­നു­ഭ­വ­മെ­ന്ന­തു് പ്ര­ത്യ­ക്ഷാ­നു­ഭ­വ­മ­ല്ല. എ­ഴു­താ­നു­ള്ള ക­ഴി­വു് ക­ലാ­കാ­ര­നു് പ്ര­കൃ­തി­ദ­ത്ത­മാ­യി­രി­ക്കു­ന്ന­തു­പോ­ലെ അ­നു­ഭ­വ­ജ്ഞാ­ന­ത്തി­നു­ള്ള ക­ഴി­വും പ്ര­കൃ­തി­ദ­ത്ത­മാ­ണു്. കാ­ല­ത്തു­തൊ­ട്ടു് സ­ന്ധ്യ­യാ­കു­ന്ന­തു­വ­രെ കോർ­ക്കു് ചു­വ­രിൽ ഒ­ട്ടി­ച്ച മു­റി­ക്ക­ക­ത്തു ക­ഴി­ഞ്ഞു­കൂ­ടി­യി­ട്ടു് രാ­ത്രി­യിൽ സ്വ­ല്പ­ദൂ­രം ന­ട­ക്കു­മാ­യി­രു­ന്നു പ്രു­സ്ത്. അ­ദ്ദേ­ഹ­ത്തി­നു് ഒരു സം­ഭ­വ­വും നേ­രി­ട്ട­റി­ഞ്ഞു­കൂ­ടാ­യി­രു­ന്നു. ആ­രോ­ടും അധികം സം­സാ­രി­ച്ചി­രു­ന്നി­ല്ല­താ­നും. പക്ഷേ, പ്രു­സ്തി­ന്റെ നോ­വ­ലിൽ പ്ര­പ­ഞ്ച­മാ­കെ­യു­ണ്ടു്. മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ സ­ങ്കീർ­ണ്ണ­ത­കൾ മു­ഴു­വ­നും ആ നോവൽ ഉൾ­ക്കൊ­ള്ളു­ന്നു. ഡാ­ന്റേ ന­ര­ക­വും സ്വർ­ഗ്ഗ­വും വർ­ണ്ണി­ച്ചു. രണ്ടു വർ­ണ്ണ­ന­ക­ളും അ­ന്യൂ­ന­ങ്ങൾ. ആ മ­ഹാ­ക­വി നരകം ക­ണ്ടി­ല്ല, സ്വർ­ഗ്ഗ­വും ക­ണ്ടി­ല്ല. ആ­വർ­ത്തി­ക്ക­ട്ടെ, അ­നു­ഭ­വ­മെ­ന്ന­തു പ്ര­ത്യ­ക്ഷാ­നു­ഭ­വ­മ­ല്ല. പ്ര­കൃ­തി ന­ല്കു­ന്ന ക­ഴി­വാ­ണു് അ­നു­ഭ­വം ഉ­ല്പാ­ദി­പ്പി­ക്കു­ന്ന­തു്. (എം. കെ. മേ­നോ­ന്റെ ഇ­ന്റർ­വ്യൂ റി­പ്പോർ­ട്ട് കു­ങ്കു­മം വാ­രി­ക­യിൽ—എ. പി. ന­ളി­ന­ന്റെ രചന)

വർഷം 1950 അ­ല്ലെ­ങ്കിൽ 1951. ഒരു കവി ക­ന്യാ­കു­മാ­രി­യി­ലേ­ക്കു­ള്ള ബ­സ്സിൽ ക­യ­റി­യി­രി­ക്കു­ന്ന­തു് കണ്ടു ഞാൻ ചോ­ദി­ച്ചു: “സാറ് ക­ന്യാ­കു­മാ­രി­യി­ലേ­ക്കോ?” മ­റു­പ­ടി: “അതെ. റേ­ഡി­യോ സ്റ്റേ­ഷ­നി­ലു­ള്ള­വർ ക­ന്യാ­കു­മാ­രി­യി­ലെ സൂ­ര്യോ­ദ­യ­ത്തെ­ക്കു­റി­ച്ചു് കവിത ആ­വ­ശ്യ­പ്പെ­ട്ടി­രി­ക്കു­ന്നു. അ­തു­കൊ­ണ്ടു് അ­ങ്ങോ­ട്ടു പോ­കു­ക­യാ­ണു്. സൂ­ര്യോ­ദ­യം ക­ണ്ടാ­ലേ എ­ഴു­താൻ പറ്റൂ.” മ­ല­യാ­ളം പ്രൊ­ഫ­സ­റാ­യി പെൻഷൻ പ­റ്റി­യ അ­ദ്ദേ­ഹം ഇ­പ്പോൾ ക­വി­യാ­യി അ­റി­യ­പ്പെ­ടു­ന്നി­ല്ല. എ­ങ്ങ­നെ അ­റി­യ­പ്പെ­ടാ­നാ­ണു്? ഓ­രോ­ന്നും നേ­രി­ട്ടു ക­ണ്ടാ­ല­ല്ലേ അ­ദ്ദേ­ഹ­ത്തി­നു് കവിത വരൂ.

വൾ­ഗ­റൈ­സേ­ഷൻ

വൾ­ഗ­റൈ­സേ­ഷൻ എന്ന ഇം­ഗ്ലീ­ഷ് പ­ദ­ത്തി­നു് സ­ദൃ­ശ­മാ­യ മ­ല­യാ­ള­പ­ദ­മി­ല്ല. ഗ്രാ­മ്യ­മാ­ക്കു­ക, അ­ശ്ലീ­ല­മാ­ക്കു­ക എ­ന്നൊ­ക്കെ­പ്പ­റ­ഞ്ഞാൽ പ­റ്റി­ല്ല. അ­തു­കൊ­ണ്ടു് ആ ഇം­ഗ്ലീ­ഷ് വാ­ക്കു തന്നെ പ്ര­യോ­ഗി­ച്ചു­കൊ­ള്ള­ട്ടെ. ന­മ്മു­ടെ­യി­ട­യിൽ വൾ­ഗ­റൈ­സേ­ഷൻ ധാ­രാ­ളം. ഉ­പ­മ­യും ഉ­ത്പ്രേ­ക്ഷ­യും ത­മ്മി­ലു­ള്ള വ്യ­ത്യാ­സ­ങ്ങ­ളെ­ക്കു­റി­ച്ചു് രണ്ടു പ­ണ്ഡി­ത­ന്മാർ ചർ­ച്ച­ചെ­യ്യു­ക­യാ­യി­രു­ന്നു. പൊ­ടു­ന്ന­ന­വേ വേ­റൊ­രു അ­ദ്ധ്യാ­പ­കൻ ഇ­ട­യ്ക്കു­ക­യ­റി “പെ­ണ്ണി­ന്റെ ക­ണ്ണിൽ ഒരു ഞെ­ക്കു­വി­ള­ക്കു് എന്നു പ­റ­ഞ്ഞാൽ എ­ന്ത­ല­ങ്കാ­രം? എന്നു ചോ­ദി­ച്ചു. ഇ­താ­ണു് വൾ­ഗ­റൈ­സേ­ഷൻ. ഒരു മ­ഹാ­ക­വി­യെ കാണാൻ രണ്ടു മ­ഹാ­പ­ണ്ഡി­ത­ന്മാർ പോ­യ­പ്പോൾ ഞാനും കൂടെ പോയി. കു­റേ­നേ­രം സം­സാ­രി­ച്ച­തി­നു­ശേ­ഷം ഞങ്ങൾ യാത്ര പ­റ­ഞ്ഞു. ഞങ്ങൾ റോ­ഡി­ലേ­ക്കി­റ­ങ്ങി­യി­ല്ല. അ­തി­നു­മുൻ­പു് മ­ഹാ­ക­വി വ­രാ­ന്ത­യിൽ നി­ന്നു­കൊ­ണ്ടു­ത­ന്നെ മു­റ്റ­ത്തേ­ക്കു് മൂ­ത്ര­മൊ­ഴി­ച്ചു. ക­ണ്ണും മൂ­ക്കും പൊ­ത്തി ഞാൻ ന­ട­ന്നു. മ­റ്റൊ­രു വൾ­ഗ­റൈ­സേ­ഷൻ. ഫ്ര­ഞ്ചെ­ഴു­ത്തു­കാ­രൻ ഷാ­തോ­ബ്രി­യാ­ങി ന്റെ ശ­വ­കു­ടീ­രം മോ­ടി­യോ­ടെ നിർ­മ്മി­ച്ചി­രി­ക്കു­ന്ന­തു ക­ണ്ട­പ്പോൾ ഷാങ് പോൾ സാർ­ത്രി നു് തീരെ പി­ടി­ച്ചി­ല്ല. പു­ച്ഛം കാ­ണി­ക്കാ­നാ­യി അ­ദ്ദേ­ഹം ആ ശ­വ­കു­ടീ­ര­ത്തിൽ മൂ­ത്ര­മൊ­ഴി­ച്ചു. (സീമോൻ ബൊ­വ്വാ­റി ന്റെ ആ­ത്മ­ക­ഥ വാ­യി­ച്ച ഓർ­മ്മ­യിൽ­നി­ന്നു്). മ­ഹാ­ചി­ന്ത­ക­ന്റെ വൾ­ഗ­റൈ­സേ­ഷൻ. ശ്രീ­രാ­മൻ കാ­ട്ടിൽ­പ്പോ­കാൻ ഭാ­വി­ച്ച­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ അമ്മ വ­ല്ലാ­തെ ദുഃ­ഖി­ച്ചു. കാ­ട്ടിൽ­ച്ചെ­ന്നു് തടി മു­റി­ച്ചു വി­റ്റു വലിയ പ­ണ­ക്കാ­ര­നാ­കും താ­നെ­ന്നു ശ്രീ­രാ­മൻ അ­മ്മ­യെ അ­റി­യി­ച്ച­പ്പോൾ അ­വ­രു­ടെ ദുഃഖം കെ­ട്ട­ട­ങ്ങി. ഇതിലെ പ­രി­ഹാ­സം മ­ന­സ്സി­ലാ­ക്കി­ക്കൊ­ണ്ടു­ത­ന്നെ പ­റ­യ­ട്ടെ ഇതു് വൾ­ഗ­റൈ­സേ­ഷ­നാ­ണു്. ആർ­ക്കെ­ങ്കി­ലും ഇതു കാണാൻ ആ­ഗ്ര­ഹ­മു­ണ്ടെ­ങ്കിൽ കെ. എസ്. ആർ. പ­ണി­ക്കർ ജ­ന­യു­ഗം വാ­രി­ക­യി­ലെ­ഴു­തി­യ ‘വ­ന­വാ­സം’ എന്ന ചെ­റു­ക­ഥ!! വാ­യി­ച്ചാൽ മതി.

പ­ച്ച­ക്ക­ള്ളം
  1. വ­ട­ക്കേ­യി­ന്ത്യ­യി­ലാ­കെ സ­ഞ്ച­രി­ച്ചി­ട്ടു തി­രി­ച്ചു കേ­ര­ള­ത്തി­ലെ­ത്തി­യ­വ­നോ­ടു് “സ്ഥ­ല­മെ­ല്ലാം എ­ങ്ങ­നെ?” എന്നു ചോ­ദി­ച്ചു നോ­ക്കൂ, “ഹാ എ­ന്തൊ­രു പ്ര­കൃ­തി­സൗ­ന്ദ­ര്യം!” എന്നു പറയും. പ­ച്ച­ക്ക­ള്ളം. കേരളം പി­ന്നി­ട്ടാൽ­പ്പി­ന്നെ തീ­വ­ണ്ടി­യു­ടെ ര­ണ്ടു­വ­ശ­ങ്ങ­ളും മ­ണൽ­ക്കാ­ടു­ക­ളാ­ണു്. അതു ക­ണ്ടു­ക­ണ്ടു മ­ടു­ക്കു­മ്പോൾ കി­ട­ന്നു­റ­ങ്ങും. ക­ഴി­യു­ന്ന­തും വേഗം തി­രി­ച്ചു നാ­ട്ടിൽ വ­ന്നാൽ മ­തി­യെ­ന്നു തോ­ന്നും.
  2. ഞാൻ ദ­യാ­ശീ­ല­നാ­ണു്. ഇ­ന്നു­വ­രെ ഒരു ജീ­വി­യേ­യും കൊ­ന്നി­ട്ടി­ല്ല. കൊ­ല്ലു­ക­യു­മി­ല്ല എ­ന്നു് അയാൾ പ­റ­ഞ്ഞു­തീ­രു­ന്ന­തി­നു­മുൻ­പു് കൊ­തു­കു കൈയിൽ ക­ടി­ക്കു­ന്നു. ഒ­റ്റ­യ­ടി കൊ­തു­കു് ര­ക്തം­ചി­ന്തി ച­ത്തു­കി­ട­ക്കു­ന്നു. ജീ­വി­യെ കൊ­ന്നി­ട്ടി­ല്ല. കൊ­ല്ലു­ക­യു­മി­ല്ല എന്നു പ­റ­ഞ്ഞ­തു പ­ച്ച­ക്ക­ള്ളം.
  3. ആ ഇം­ഗ്ലീ­ഷ് പ്രൊ­ഫ­സർ യൂ­ണി­വേ­ഴ്സി­റ്റി ലൈ­ബ്ര­റി­യിൽ മ­ട­ക്കി­ക്കൊ­ടു­ത്ത ഒരു ഫ്ര­ഞ്ച് നോവൽ കണ്ടു ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ച്ചു: “ഷീദി ന്റെ ഈ നോവൽ വാ­യി­ച്ചോ? കൊ­ള്ളാ­മോ?” പ്രൊ­ഫ­സ­റു­ടെ മ­റു­പ­ടി “Yes Every word of it, Beautiful”. ഞാൻ കൗ­ണ്ട­റിൽ­നി­ന്നു് ആ പു­സ്ത­ക­മെ­ടു­ത്തു് വീ­ട്ടിൽ­ക്കൊ­ണ്ടു വന്നു. വാ­യി­ക്കാൻ തു­ട­ങ്ങി­യ­പ്പോൾ പു­റ­ങ്ങൾ ചേർ­ന്നി­രി­ക്കു­ന്നു. പേ­നാ­ക്ക­ത്തി­കൊ­ണ്ടു കീറി ഓ­രോ­ന്നും വേർ­പെ­ടു­ത്തി­യി­ട്ടേ വായന ആ­രം­ഭി­ച്ചു­ള്ളൂ. പ്രൊ­ഫ­സ­റു­ടെ പ്ര­സ്താ­വം പ­ച്ച­ക്ക­ള്ളം.
  4. മീ­റ്റിം­ഗി­നു മുൻ­പു് ഗാ­ന്ധി­ശി­ഷ്യ­നാ­യ ആ നേ­താ­വി­നോ­ടു് ഞാൻ ചോ­ദി­ച്ചു: “മീനും മു­ട്ട­യും ഇ­റ­ച്ചി­യും ക­ഴി­ക്കു­മോ?” നേ­താ­വു് മ­റു­പ­ടി നല്കി: “ഹേ തൊ­ടു­കി­ല്ല ഒ­ന്നും.” മീ­റ്റിം­ഗ് ക­ഴി­ഞ്ഞു. ഊണു സമയം. ക­രി­മീൻ പൊ­രി­ച്ച­തു വി­ള­മ്പു­ക­യാ­ണു്. വി­ള­മ്പു­ന്ന­വൻ നേ­താ­വി­നോ­ടു ചോ­ദി­ച്ചു: “സാറു് മീൻ കൂ­ട്ടു­മോ?” മ­റു­പ­ടി: ആങ്. ക­രി­മീൻ വ­റു­ത്ത­തോ? അ­താ­ണെ­ങ്കിൽ കൂ­ട്ടാം. ര­ണ്ടെ­ണ്ണം വ­ച്ചേ­ക്കൂ.” എ­ല്ലാ­വർ­ക്കും ഒന്നേ വി­ള­മ്പി­യി­രു­ന്നു­ള്ളൂ. നേ­താ­വി­നു് ര­ണ്ടെ­ണ്ണം കൊ­ടു­ത്തു. സ­സ്യ­ഭു­ക്കാ­ണെ­ന്ന പ്ര­സ്താ­വം പ­ച്ച­ക്ക­ള്ളം.
മൂ­ല­ക­ര­ണ­വാ­ദം മി­ഥ്യാ­ബോ­ധ­മാ­ണ്
images/BertrandRussell1954.jpg
ബർ­ട്രൻ­ഡ് റസ്സൽ

“പ്ര­കൃ­തി­നി­യ­മ­ങ്ങൾ ആ­രു­ണ്ടാ­ക്കി എന്നു ചോ­ദി­ക്കു­മ്പോൾ പ്ര­കൃ­തി­യെ­ത്ത­ന്നെ ആ­രു­ണ്ടാ­ക്കി­യെ­ന്ന ചോ­ദ്യം ഉ­യർ­ന്നു­വ­രും. പ്ര­കൃ­തി­യെ സൃ­ഷ്ടി­ച്ച ശക്തി പ്ര­കൃ­തി­നി­യ­മ­ങ്ങ­ളേ­യും സൃ­ഷ്ടി­ച്ചു എ­ന്ന­തു് യു­ക്തി­സ­ഹ­മാ­ണു്. അ­പ്പോൾ പ്ര­കൃ­തി നി­യ­മ­ങ്ങ­ളെ ചോ­ദ്യം­ചെ­യ്യാൻ മ­നു­ഷ്യൻ അ­നർ­ഹ­നാ­ണെ­ന്നും വ­രു­ന്നു.” എന്നു സി­ദ്ധാർ­ത്ഥൻ മ­നോ­രാ­ജ്യം വാ­രി­ക­യിൽ. ഇവിടെ എ­നി­ക്കോർ­മ്മ വ­രു­ന്ന­തു ബർ­ട്രൻ­ഡ് റ­സ്സ­ലി ന്റെ അ­ഭി­പ്രാ­യ­മാ­ണു്. “നി­ങ്ങ­ളെ ആരു സൃ­ഷ്ടി­ച്ചു എന്ന ചോ­ദ്യ­ത്തി­നു് ഉ­ത്ത­രം ന­ല്കാൻ വയ്യ. കാരണം ഈ­ശ്വ­ര­നെ ആരു സൃ­ഷ്ടി­ച്ചു എന്ന ചോ­ദ്യ­ത്തി­നും ഉ­ത്ത­ര­മി­ല്ല എ­ന്ന­ത്രെ.” ഇ­തു­കൊ­ണ്ടാ­വ­ണം റസ്സൽ സം­ശ­യ­വാ­ദി­യാ­യ­തു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: നി­ങ്ങ­ളി­ഷ്ട­പ്പെ­ടു­ന്ന നിറം?

ഉ­ത്ത­രം: സ­മു­ദ്ര­നീ­ലം.

ചോ­ദ്യം: നി­ങ്ങ­ളി­ഷ്ട­പ്പെ­ടു­ന്ന പ­രി­മ­ളം?

ഉ­ത്ത­രം: പ­നി­നീർ­പ്പൂ­വി­ന്റെ പ­രി­മ­ളം.

ചോ­ദ്യം: നി­ങ്ങൾ വെ­റു­ക്കു­ന്ന ഗന്ധം?

ഉ­ത്ത­രം: ഗൾഫ് രാ­ജ്യ­ങ്ങ­ളിൽ­നി­ന്നു വ­രു­ന്ന എല്ലാ സെ­ന്റു­ക­ളും.

ചോ­ദ്യം: ഇ­ന്ത്യ­യി­ലെ ഇ­ന്ന­ത്തെ ഭ­ര­ണ­ക്ര­മ­ത്തെ­ക്കു­റി­ച്ചു് എ­ന്തു­പ­റ­യു­ന്നു?

ഉ­ത്ത­രം: എ­ന്തു്?

ചോ­ദ്യം: തി­രു­വ­ന­ന്ത­പു­ര­ത്തു­ള്ള ഒരു തിന്മ?

ഉ­ത്ത­രം: ചില സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ ഫാ­സ്സി­സം.

ചോ­ദ്യം: നി­ങ്ങൾ പാ­ടു­മോ?

ഉ­ത്ത­രം: ഞാൻ പാ­ടി­യാൽ പാ­ട്ടി­നി­രി­ക്കാൻ നി­ങ്ങൾ എ­ന്നോ­ടാ­വ­ശ്യ­പ്പെ­ടും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-08-09.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.