SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-10-04-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Kesavadev.jpg
പി. കേ­ശ­വ­ദേ­വ്

ഹാ­സ്യ­സാ­ഹി­ത്യ­കാ­രൻ കെ. എസ്. കൃ­ഷ്ണൻ മുൻ­പൊ­രി­ക്കൽ ചി­ത്രീ­ക­രി­ച്ച ഒരു സാ­ങ്ക­ല്പി­ക­സം­ഭ­വം എന്റെ ഓർ­മ്മ­യി­ലെ­ത്തു­ന്നു. കെ. ബാ­ല­കൃ­ഷ്ണ­നെ യും പി. കേ­ശ­വ­ദേ­വി നെയും നാ­ട്ടു­കാർ ബ­ഹു­മാ­നി­ക്കു­ക­യാ­ണു്. അവർ ന­ട­ന്നു­വ­രു­മ്പോൾ ഓ­രോ­രു­ത്ത­രും വന്നു മാ­ല­യി­ടു­ന്നു. പക്ഷേ, മാല പൂ­കൊ­ണ്ടു­ള്ള­ത­ല്ല. വീർ­ത്ത റബർ ട്യൂ­ബു­ക­ളാ­ണു് അ­വ­രു­ടെ ക­ഴു­ത്തിൽ ഇ­ട്ട­തു്. ട്യൂ­ബ് ഇ­ട്ടാ­ലു­ട­നെ അതു ചു­ക്കി­ച്ചു­ളി­ഞ്ഞു­പോ­കും. ബ­ഹു­ജ­നം അ­തു­ക­ണ്ടു് അ­ദ്ഭു­ത­പ്പെ­ട്ട­പ്പോൾ ദേവും ബാ­ല­കൃ­ഷ്ണ­നും അലറി. “ന­ല്ല­പോ­ലെ വീർ­പ്പി­ച്ച ട്യൂ­ബു­കൾ ഇട്ടൊ” ഓരോ ട്യൂ­ബി­ലും ചാ­രാ­യം നി­റ­ച്ചി­രു­ന്നു­വെ­ന്നു വ്യം­ഗ്യം. കാ­റ്റു നി­റ­യ്ക്കു­ന്ന ദ്വാ­ര­ത്തി­ലൂ­ടെ അവർ അതു് പെ­ട്ടെ­ന്നു വ­ലി­ച്ചു കു­ടി­ച്ചു­വെ­ന്നും വ്യം­ഗ്യം. ബാ­ല­കൃ­ഷ്ണ­നോ­ടു­ള്ള ബ­ഹു­മാ­ന­ത്തി­നു ലോപം വ­രു­ത്താ­തെ എ­നി­ക്കു് ഈ നേ­ര­മ്പോ­ക്കു് ആ­സ്വ­ദി­ക്കാൻ ക­ഴി­ഞ്ഞു. കെ. എസ്. കൃ­ഷ്ണ­ന്റെ ഈ ഹാ­സ്യ­ലേ­ഖ­ന­ത്തെ­ക്കു­റി­ച്ചു് ആ­ലോ­ചി­ച്ചു ര­സി­ച്ചി­രു­ന്ന­പ്പോ­ഴാ­ണു് ഒരു പൂ­ച്ച­ക്കു­ട്ടി എന്റെ അ­ടു­ക്ക­ലൂ­ടെ പ­തു­ക്കെ­പ്പ­തു­ക്കെ ന­ട­ന്നു­പോ­യ­തു്. ഞാൻ ചി­ന്തി­ച്ചു. ഒരു കൊ­ച്ചു ട്യൂ­ബ് അ­തി­ന്റെ വാ­യി­ലൂ­ടെ ക­ട­ത്തി വ­യ­റു­വ­രെ എ­ത്തി­ച്ചി­ട്ടു് കാ­റ്റു് ഊ­തി­ക്ക­യ­റ്റി­യാൽ പൂ­ച്ച­ക്കു­ട്ടി വീർ­ത്തു­വീർ­ത്തു വലിയ പൂ­ച്ച­യാ­വി­ല്ലേ? പി­ന്നെ­യും വീർ­പ്പി­ച്ചാൽ അതൊരു പു­ലി­യാ­യി മാ­റു­കി­ല്ലേ? മാറും. ഇതേ പ്ര­ക്രി­യ­യി­ലൂ­ടെ കൊ­ച്ചു­കു­ന്നി­നെ ഹി­മാ­ല­യ­പർ­വ്വ­ത­മാ­ക്കാം. കു­ടി­ലി­നെ ഏ­ഴു­നി­ല­മാ­ളി­ക­യാ­ക്കാം. ക­ട­ലാ­സ്സു­വ­ള്ള­ത്തെ പെ­സ­ഫി­ക് സ­മു­ദ്രം താ­ണ്ടു­ന്ന ക­പ്പ­ലാ­ക്കാം. അരുൺ നെ­ഹ്റു­വി­നെ ജ­വ­ഹർ­ലാൽ നെ­ഹ്റു­വാ­ക്കാം. എം. കൃ­ഷ്ണൻ­നാ­യ­രെ സാ­ഹി­ത്യ­പ­ഞ്ചാ­നൻ പി. കെ. നാ­രാ­യ­ണ­പി­ള്ള യാ­ക്കാം. തൊ­ട്ടാ­വാ­ടി­പ്പൂ­വി­നെ നി­ശാ­ഗ­ന്ധി­യാ­ക്കാം. എന്റെ ഈ പ്ര­സ്താ­വ­ത്തിൽ ആർ­ക്കെ­ങ്കി­ലും സം­ശ­യ­മു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ ഇ­വി­ട­ത്തെ നവീന നി­രൂ­പ­കർ പ­ട­ച്ചു­വി­ടു­ന്ന നി­രൂ­പ­ണ പ്ര­ബ­ന്ധ­ങ്ങൾ നോ­ക്കി­യാൽ മതി. അവർ ഊ­തി­വീർ­പ്പി­ക്കു­ന്ന­ത­നു­സ­രി­ച്ചു് ഛോ­ട്ടാ­ക്ക­വി­കൾ ഷെ­ല്ലി­മാ­രും കീ­റ്റ്സു ക­ളു­മാ­കു­ന്നു. ക്ഷു­ദ്ര­കൃ­തി­കൾ “കാ­ര­മാ­സോ­വ് സ­ഹോ­ദ­ര­ന്മാ ”രായി മാ­റു­ന്നു. ശു­ഷ്ക­ങ്ങ­ളാ­യ ആ­ത്മ­ക­ഥ­കൾ കാ­സാൻ­ദ് സാ­ക്കീ­സി ന്റെ ‘റി­പ്പോർ­ട്ട് റ്റു ഗ്രെ­ക്കോ’യായി പ­രി­വർ­ത്ത­നം ചെ­യ്യു­ന്നു. ഇ­ത്ര­യും എ­ഴു­തി­ക്ക­ഴി­ഞ്ഞ­പ്പോൾ ഒരു കൊ­ച്ചു­റു­മ്പു് എന്റെ ക­ട­ല്ലാ­സി­ലൂ­ടെ, തി­ടു­ക്ക­ത്തിൽ ന­ട­ന്നു­പോ­കു­ന്നു. ഞാൻ പ­റ­യു­ന്നു: “ഉ­റു­മ്പേ, ഇങ്ങു വാ. ഞാൻ നി­ന്നെ ഊ­തി­പ്പെ­രു­ക്കി ആ­ന­യാ­ക്കാം. അ­തി­ന്റെ വിദ്യ ഞാൻ എന്റെ കൂ­ട്ടു­കാ­രാ­യ നവീന നി­രൂ­പ­ക­രിൽ­നി­ന്നു പ­ഠി­ച്ചി­ട്ടു­ണ്ടു്.”

കൊ­തു­കും ക­ഴു­ക­നും

ഏ­റ്റ­വും പ്രാ­ചീ­ന­മാ­യ വൃ­ത്തി എന്നു വി­ശേ­ഷി­പ്പി­ക്ക­പ്പെ­ടു­ന്ന വേ­ശ്യാ­വൃ­ത്തി­യോ­ടു നവീന പ്യൂ­രി­റ്റ­ന്മാർ കാ­ണി­ക്കു­ന്ന ദേ­ഷ്യ­ത്തി­നും വെ­റു­പ്പി­നും മ­തി­യാ­യ കാ­ര­ണ­ങ്ങ­ളി­ല്ലെ­ന്നാ­ണു് എന്റെ പക്ഷം. ഇ­ത്ര­യും പ­റ­ഞ്ഞ­തു­കൊ­ണ്ടു് എല്ലാ പ­ട്ട­ണ­ങ്ങ­ളി­ലും ചു­വ­ന്ന വി­ള­ക്കു­കൾ പ്ര­കാ­ശി­ക്കു­ന്ന സ്ഥ­ല­ങ്ങ­ളു­ണ്ടാ­ക്ക­ണ­മെ­ന്നു് ഇ­തെ­ഴു­തു­ന്ന ആ­ളി­നു് അ­ഭി­പ്രാ­യ­മു­ള്ള­താ­യി ആരും ക­രു­തു­ക­യി­ല്ല­ല്ലോ.

ജ­ല­ക­ണി­ക­യെ മ­ഹാ­ത­രം­ഗ­മാ­ക്കാ­തെ എ­ഴു­താ­ന­റി­യാം എം. ഡി. രാ­ധി­ക­യ്ക്കെ­ന്നു് അ­വ­രു­ടെ “ജ­ന്മാ­ന്ത­ര­ങ്ങൾ” എന്ന ചെ­റു­ക­ഥ തെ­ളി­യി­ക്കു­ന്നു. (കഥ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ലക്കം 27). ജീ­വി­ത­ത്തി­ലെ ദൗർ­ബ­ല്യ­ങ്ങ­ളെ­ക്ക­ണ്ടു് അവയെ ദൗർ­ബ­ല്യ­ങ്ങ­ളാ­യി മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യാ­തെ, അവയെ എ­തിർ­ക്കാൻ സാ­ധി­ക്കാ­തെ ഒ­ഴു­ക്കി­നൊ­ത്തു ചാ­ഞ്ഞും ച­രി­ഞ്ഞും നി­ല്ക്കു­ന്ന ആ­റ്റു­വ­ഞ്ചി­യെ­പ്പോ­ലെ പ്ര­വർ­ത്തി­ച്ച ഒരു സ്ത്രീ­യാ­ണു് ഇ­ക്ക­ഥ­യി­ലെ പ്ര­ധാ­ന ക­ഥാ­പാ­ത്രം. അവൾ തന്നെ സ്നേ­ഹി­ച്ച പു­രു­ഷ­നെ നി­രാ­ക­രി­ച്ചി­ട്ടു മ­റ്റൊ­രു­ത്ത­നെ വി­വാ­ഹം ക­ഴി­ച്ചു. കാലം ക­ഴി­ഞ്ഞ­പ്പോൾ വി­വാ­ഹ­മോ­ച­ന­മാ­യി. അ­പ്പോ­ഴാ­ണു് പൂർ­വ്വ­കാ­മു­ക­നെ കാ­ണ­ണ­മെ­ന്ന അ­ഭി­ലാ­ഷം അ­വൾ­ക്കു­ണ്ടാ­യ­തു്. കാ­ണാ­നെ­ത്തി. അ­യാ­ളു­ടെ വീ­ട്ടിൽ അ­ന്നു­രാ­ത്രി ക­ഴി­ച്ചു­കൂ­ട്ടാ­മെ­ന്നു തീ­രു­മാ­നി­ക്കു­ന്നു അവൾ. പക്ഷേ, അ­യാ­ളു­ടെ വി­വാ­ഹം നി­ശ്ച­യി­ക്ക­പ്പെ­ട്ടു­വെ­ന്നു മ­ന­സ്സി­ലാ­ക്കി­യ­യു­ട­നെ അവൾ അവിടം വി­ട്ടി­റ­ങ്ങു­ന്നു.

സു­പ്ര­മാ­ണ­ത­യി­ല്ലാ­ത്ത മ­നഃ­ശാ­സ്ത്ര­ത­ത്ത്വ­ങ്ങൾ ആ­ശ്ര­യി­ച്ചു­കൊ­ണ്ടു് കഥയെ വി­മർ­ശി­ക്കു­ന്ന­തു ശ­രി­യ­ല്ലെ­ന്നു് എ­നി­ക്ക­റി­യാം. എ­ങ്കി­ലും ചോ­ദി­ക്കു­ക­യാ­ണു്: ഇ­ങ്ങ­നെ­യു­മു­ണ്ടോ സൈ­ക്കോ­ള­ജി? വി­വാ­ഹ­മോ­ച­നം ക­ഴി­ഞ്ഞ സ്ത്രീ, നേ­ര­ത്തെ കു­ഞ്ഞു ന­ഷ്ട­പ്പെ­ട്ട സ്ത്രീ ആ­ശ­യ­റ്റ­വ­ളാ­യി ജീ­വി­ക്കാൻ ശ്ര­മി­ക്കു­മോ അതോ പഴയ കാ­മു­ക­നെ പാ­ട്ടി­ലാ­ക്കാ­നാ­യി വ­ള­രെ­ദൂ­രം സ­ഞ്ച­രി­ച്ചു് അ­യാ­ളു­ടെ വീ­ട്ടി­ലെ­ത്തു­മോ? എ­ത്തു­മെ­ന്നു വാ­ദ­ത്തി­നു വേ­ണ്ടി സ­മ്മ­തി­ക്കാം. പക്ഷേ, അ­ങ്ങ­നെ എ­ത്തു­ന്ന­വ­ളാ­ണെ­ന്നു വാ­യ­ന­ക്കാർ­ക്കു തോ­ന്ന­ത്ത­ക്ക­വി­ധ­ത്തിൽ അ­വ­ളു­ടെ സ്വ­ഭാ­വം ആ­വി­ഷ്ക­രി­ക്ക­ണം. അതു് ഇ­ക്ക­ഥ­യി­ലി­ല്ല. ഇ­തു­പോ­ലെ­ത­ന്നെ അ­യാ­ളു­ടെ സ്വ­ഭാ­വ­വും വി­ചി­ത്ര­മാ­യി കാ­ണു­ന്നു. രാ­ത്രി തന്റെ വീ­ട്ടിൽ­ക്കി­ട­ക്കു­ന്ന പൂർ­വ്വ­കാ­മു­കി ത­ന്നോ­ടൊ­ത്തു കി­ട­ക്കാൻ വ­രു­മെ­ന്നു് അ­യാൾ­ക്കു പേടി. വി­ശു­ദ്ധി­യു­ള്ള അയാൾ അ­തു­കൊ­ണ്ടു് താൻ കി­ട­ക്കു­ന്ന മു­റി­യു­ടെ വാതിൽ അ­ട­ച്ചു സാ­ക്ഷ­യി­ടാൻ തീ­രു­മാ­നി­ച്ചു. തീ­രു­മാ­നം അ­തു­കൊ­ണ്ടാ­യി­ല്ല. ഇ­നി­യു­മു­ണ്ടു് കേ­ട്ടാ­ലും:

“അ­യാ­ളു­ടെ അതിഥി ആ വഴി വരും. വാതിൽ ത­ള്ളി­നോ­ക്കും. തു­റ­ക്കി­ല്ലെ­ന്നു കാ­ണു­മ്പോൾ മെ­ല്ലെ മു­ട്ടും. അയാൾ വാതിൽ തു­റ­ക്കും. ദ­യ­വാ­യി എന്നെ ശല്യം ചെ­യ്യ­രു­തു്. നി­ങ്ങ­ളു­ടെ ആ­ഗ്ര­ഹം ന­ട­ക്കു­ക­യി­ല്ല. നോ­ക്കു ഞാൻ മ­റ്റൊ­രു പെൺ­കു­ട്ടി­യു­ടേ­താ­യി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു എന്നു തെ­ളി­ച്ചു പറയും.”

images/Nikos_Kazantzakis.jpg
കാ­സാൻ­ദ് സാ­ക്കീ­സ്

നേ­ര­ത്തേ ചോ­ദി­ച്ച ചോ­ദ്യം ആ­വർ­ത്തി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ഇതു് എ­ന്തൊ­രു മ­നഃ­ശാ­സ്ത്രം. മ­ഹാ­ത്മാ­ഗാ­ന്ധി­പോ­ലും വിറയൽ മാ­റ്റാൻ ചി­ല­തൊ­ക്കെ ചെ­യ്തു­വെ­ന്നാ­ണു് ചിലർ പറയുക. അ­പ്പോൾ ലൗ­കി­ക­ജീ­വി­തം ന­യി­ക്കു­ന്ന സാ­ധാ­ര­ണ പു­രു­ഷ­ന്മാ­രു­ടെ കഥ പ­റ­യാ­നെ­ന്തി­രി­ക്കു­ന്നു. ക­ടൽ­ത്തി­ര തീ­ര­ത്തു വ­ന്ന­ടി­ച്ചു് ഇ­ല്ലാ­താ­കു­ന്ന­തു­പോ­ലെ മ­നഃ­ശാ­സ്ത്ര­ത­ത്ത്വം ഇ­തി­വൃ­ത്ത­ത്തിൽ അ­ലി­ഞ്ഞ­ലി­ഞ്ഞു് ഇ­ല്ലാ­തെ­യാ­ക­ണം. ഒരു തിര ക­ര­യിൽ­വ­ന്നി­ട്ടു് എ­ഴു­ന്നേ­റ്റ­ങ്ങു സ്ഥി­ര­മാ­യി നി­ന്നാ­ലോ? ആ­ളു­കൾ­ക്കു വെ­റു­പ്പു തോ­ന്നും. രാ­ധി­ക­യു­ടെ മ­നഃ­ശാ­സ്ത്ര­ത­ത്ത്വം എന്ന തിര ത­ല­യു­യർ­ത്തി­നി­ന്നു് ന­മ്മ­ളെ­യെ­ല്ലാ­വ­രെ­യും തു­റി­ച്ചു­നോ­ക്കു­ന്നു. എ­ങ്കി­ലും ഒ­രാ­ശ്വാ­സം. കൊ­തു­കി­നെ ഊ­തി­വീർ­പ്പി­ച്ചു് ക­ഴു­ക­നാ­ക്കു­ന്നി­ല്ല ശ്രീ­മ­തി. അ­ത്ര­യു­മാ­യി.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: സാർ­ത്രി ന്റെ ല നോസേ (La Nausee) എന്ന നോ­വ­ലി­നെ­ക്കു­റി­ച്ചു് എന്തു പ­റ­യു­ന്നു? (നോസിയ എ­ന്നു് ഇം­ഗ്ലീ­ഷ് പേരു്)

ഉ­ത്ത­രം: അതു ക­ലാ­സൃ­ഷ്ടി­യ­ല്ല. ത­ത്ത്വ­ചി­ന്താ­പ­ര­മാ­യ ‘ട്രീ­റ്റി­സ്—പഠനം—മാ­ത്ര­മാ­ണ­തു്. ലോ­ക­ത്തി­ന്റെ അർ­ത്ഥ­രാ­ഹി­ത്യ­ത്തെ­യാ­ണു് സാർ­ത്ര നോസിയ എന്നു വി­ളി­ക്കു­ന്ന­തു്. അതൊരു ഉ­പ­രി­ത­ല­വീ­ക്ഷ­ണം മാ­ത്ര­മാ­ണു്. നോ­സി­യ­യു­ടെ വേ­റൊ­രു പേ­രാ­ണു് ‘അ­ബ്സേ­ഡ് ’ എ­ന്ന­തു്. അ­നു­ധ്യാ­ന­ത്തി­ന്റെ പ്ര­ശാ­ന്ത­ത­യിൽ­ച്ചെ­ന്ന സാ­ധാ­ര­ണ മ­നു­ഷ്യ­നു­പോ­ലും ലോകം ആ­ഹ്ലാ­ദാ­നു­ഭീ­തി ജ­നി­പ്പി­ക്കും. സാർ­ത്രി­ന്റെ മ­ന­സ്സി­നെ­ക്കാൾ വലിയ മ­ന­സ്സാ­ണു് ശ്രീ­രാ­മ­കൃ­ഷ്ണ പ­ര­മ­ഹം­സൻ. വി­വേ­കാ­ന­ന്ദൻ, യേ­ശു­ക്രി­സ്തു, സോ­ക്ര­ട്ടീ­സ്, ഐൻ­സ്റ്റൈൻ ഇ­വർ­ക്കു­ള്ള­തു്. അ­വ­രി­ലാ­രും­ത­ന്നെ ലോകം അർ­ത്ഥ­ര­ഹി­ത­മാ­ണെ­ന്നോ അ­ബ്സേ­ഡാ­ണെ­ന്നോ പ­റ­ഞ്ഞി­ട്ടി­ല്ല.

ചോ­ദ്യം: മരണം?

ഉ­ത്ത­രം: നി­ങ്ങ­ളെ ഒ­രി­ക്ക­ലും വി­ട്ടു­പോ­കാ­ത്ത കാ­മു­കി­യെ­ന്നു് പി­കാ­സോ.

ചോ­ദ്യം: വാ­യി­ച്ചി­ല്ലെ­ങ്കിൽ ‘നഷ്ടം’ എന്നു പ­റ­യാ­വു­ന്ന ചില ക­ഥ­ക­ളു­ടെ പേരു പറയൂ?

ഉ­ത്ത­രം: ഹൈ­ന്റി­ഹ് ബോ­യ്ലി­ന്റെ The Laugher, ഒ­ക്ടോ­വ്യാ പാ­സ്സി ന്റെ The Blue Bouquet ഹെ­മി­ങ്വേ യുടെ A Clean, Well-​Lighted Place, യൂ­ക്കി­യോ മിഷിമ യുടെ Swaddling Clothes കാരൂർ നീ­ല­ക­ണ്ഠ­പ്പി­ള്ള യുടെ മ­ര­പ്പാ­വ­കൾ. ജെറോം വൈ­ഡ്മ­ന്റെ My Father Sits in The Dark.

ചോ­ദ്യം: സു­ന്ദ­രി­ക­ളു­ള്ള കേ­ര­ള­ത്തിൽ?

ഉ­ത്ത­രം: ച­ങ്ങ­മ്പു­ഴ എന്ന ഭാ­വാ­ത്മ­ക കവി.

ചോ­ദ്യം: മർ­ദ്ദ­ന­ഭ­ര­ണം പ­തി­വാ­യ ലാ­റ്റി­ന­മേ­രി­ക്ക­യിൽ?

ഉ­ത്ത­രം: നെറൂദ എന്ന വി­പ്ല­വ കവി.

ചോ­ദ്യം: നെ­പ്പോ­ളി­യ­ന്റെ ഫ്രാൻ­സിൽ?

ഉ­ത്ത­രം: അ­ദ്ദേ­ഹ­ത്തി­ന്റെ ആ­രാ­ധ­ക­നാ­യ യൂഗോ.

ചോ­ദ്യം: അ­യൽ­ക്കാർ?

ഉ­ത്ത­രം: പൊ­തു­വെ ന­മ്മ­ളിൽ താ­ല്പ­ര്യ­മി­ല്ലാ­ത്ത­വർ. പക്ഷേ, ന­മ്മ­ളൊ­രു ആ­പ­ത്തിൽ­പ്പെ­ട്ടാൽ ബ­ന്ധു­ക്ക­ളെ­ക്കാൾ അവർ ഉ­പ­ക­രി­ക്കും.

ഇതു സാ­ഹി­ത്യ­മ­ല്ല

മ­ഹാ­ത്മാ­ഗാ­ന്ധി ഇവിടെ ജീ­വി­ച്ചി­രു­ന്ന­പ്പോൾ ഹി­റ്റ്ലർ യൂ­റോ­പ്പിൽ നി­ര­പ­രാ­ധ­രെ ശ്വാ­സം­മു­ട്ടി­ച്ചു കൊ­ല്ലു­ക­യാ­യി­രു­ന്നു. വ­ള്ള­ത്തോൾ ദേ­ശാ­ഭി­മാ­നോ­ജ്ജ്വ­ല­ങ്ങ­ളാ­യ കാ­വ്യ­ങ്ങൾ ര­ചി­ക്കു­ക­യും കേ­ര­ളീ­യ­രു­ടെ സ്വ­പ്ന­ങ്ങൾ­ക്കു സാ­ക്ഷാ­ത്കാ­രം വ­രു­ത്തു­ക­യും ചെ­യ്ത­പ്പോൾ സി. പി. രാ­മ­സ്വാ­മി അയ്യർ വയലാർ—പു­ന്ന­പ്ര പ്ര­ദേ­ശ­ങ്ങ­ളിൽ ആ­ളു­ക­ളെ വെ­ടി­വ­ച്ചു വീ­ഴ്ത്തു­ക­യാ­യി­രു­ന്നു. മ­നു­ഷ്യ­ത്വ­ത്തെ വാ­ഴ്ത്തി അ­രി­സ്റ്റോ­ട്ടിൽ ജീ­വി­ച്ചി­രു­ന്ന­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ ശി­ഷ്യൻ അ­ല­ക്സാ­ണ്ടർ ബ­ഹു­ജ­ന­ത്തി­ന്റെ തലകൾ കൊ­യ്യു­ക­യാ­യി­രു­ന്നു. ഇതു ലോ­ക­ത്തി­ന്റെ സ്വ­ഭാ­വ­മാ­ണു്. സം­സ്കാ­ര­ത്തെ വി­ക­സി­പ്പി­ക്കു­ന്ന­വ­രും അതിനെ ന­ശി­പ്പി­ക്കു­ന്ന­വ­രും ഒരേ കാ­ല­യ­ള­വിൽ ഉ­ണ്ടാ­യി­രി­ക്കും. ചിലർ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ കഥകൾ ര­ചി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ­ത്ത­ന്നെ മ­റ്റു­ചി­ലർ അ­പ­കൃ­ഷ്ട­ങ്ങ­ളാ­യ കഥകൾ പ­ട­ച്ചു­കൊ­ണ്ടി­രി­ക്കും. കു­ങ്കു­മം വാ­രി­ക­യിൽ “സർ­ദാർ­ജി­യു­ടെ അ­ന്ത്യ­പ്ര­ലോ­ഭ­നം” എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ ഖാ­ലീ­ദു് ഇ­ങ്ങ­നെ സം­സ്കാ­ര­ത്തെ പി­ടി­ച്ചു പി­റ­കോ­ട്ടു വ­ലി­ക്കു­ന്നു. ന­മ്മു­ടെ ചെ­റു­ക­ഥാ­സാ­ഹി­ത്യം അ­ത്ര­ക­ണ്ടു് ഉ­ത്കൃ­ഷ്ട­മൊ­ന്നു­മ­ല്ലെ­ങ്കി­ലും കു­റെ­യൊ­ക്കെ വി­കാ­സം കൊ­ണ്ട­താ­ണെ­ന്നു സ­മ്മ­തി­ക്കാ­വു­ന്ന­താ­ണു്. ഖാ­ലീ­ദി­നെ­പ്പോ­ലു­ള്ള­വർ അ­തി­ലൊ­രു ‘റി­ട്രോ­ഗ്രെ­ഷൻ’—പി­റ­കോ­ട്ടു പോകൽ—ന­ട­ത്തു­ന്ന­തെ­ന്തി­നാ­ണെ­ന്നു് അ­റി­ഞ്ഞു­കൂ­ടാ. ഒരു പുതിയ ട്ര­ക്ക് കി­ട്ടി­യ സർ­ദാർ­ജി അതു വ­ള­രെ­വേ­ഗ­ത്തിൽ ഓ­ടി­ച്ച­ത്രെ. വ­ഴി­യിൽ­ക്ക­ണ്ട ചില സ്ത്രീ­ക­ളെ നോ­ക്കി­യ­പ്പോൾ വണ്ടി വേ­റൊ­രു വ­ണ്ടി­യിൽ ഇ­ടി­ച്ചു­ത­കർ­ന്നു പോ­യ­ത്രെ. ഭൂതം, വർ­ത്ത­മാ­നം, ഭാവി ഈ കാ­ല­ങ്ങ­ളെ കൂ­ട്ടി­യി­ണ­ക്കി സാർ­ത്ഥ­ക­മാ­യ ശി­ല്പം നിർ­മ്മി­ക്കു­ന്ന­താ­ണു സാ­ഹി­ത്യ­മെ­ങ്കിൽ ഇക്കഥ സാ­ഹി­ത്യ­മ­ല്ല. വർ­ത്ത­മാ­ന­കാ­ല­ത്തെ ആ­വി­ഷ്ക­രി­ച്ചു ഭൂ­ത­കാ­ല­ത്തെ­യും ഭാ­വി­കാ­ല­ത്തെ­യും സ­മ­ഞ്ജ­സ­മാ­യി ചി­ത്രീ­ക­രി­ക്കു­ന്ന­താ­ണു സാ­ഹി­ത്യ­മെ­ങ്കിൽ ഇതു സാ­ഹി­ത്യ­മ­ല്ല. സാ­ഹി­ത്യ­മ­ല്ലാ­ത്ത­തു­കൊ­ണ്ടു തന്നെ ഇതു ദോഷം ചെ­യ്യും. ഒരു ക­ല്പ­നാ­ഭാ­സം ന­ട­ത്ത­ട്ടെ. സാ­ഹി­ത്യം താ­ജ്മ­ഹ­ലാ­ണെ­ന്നു വി­ചാ­രി­ക്കു. ചു­റ്റി­ക­കൊ­ണ്ട­ടി­ച്ചു് അ­തി­ന്റെ ഒരു ക­ല്ലി­ള­ക്കി­യാൽ കു­ടീ­ര­മാ­കെ തകരും. ഖാ­ലീ­ദ് ചു­റ്റി­ക എ­ടു­ത്തു­കൊ­ണ്ടു് പ­തു­ങ്ങി ന­ട­ക്കു­ന്നു. സൂ­ക്ഷി­ക്കു.

സം­ഭ­വ­ങ്ങൾ
  1. തി­രു­വ­ന­ന്ത­പു­ര­ത്തെ റ­സി­ഡൻ­സി­യിൽ വ­ച്ചാ­ണു് മാ­ധ­വി­ക്കു­ട്ടി­യെ ഞാൻ ആ­ദ്യ­മാ­യി ക­ണ്ട­തു്. Stylishly dressed എന്നു ഞാൻ മ­ന­സ്സിൽ പ­റ­ഞ്ഞു. ഓരോ കൈ­യി­ലും കു­റ­ഞ്ഞ­തു് മു­പ്പ­തു സ്വർ­ണ്ണ­വ­ള­കൾ വരും. അ­തി­ന­നു­സ­രി­ച്ചു­ള്ള മ­റ്റാ­ഭ­ര­ണ­ങ്ങൾ. എ­ടു­ത്തു പ­റ­യേ­ണ്ട­തു് അ­തൊ­ന്നു­മ­ല്ല. ഒരു ഇ­രു­മ്പു­വ­ള­യ­ത്തിൽ ഏ­താ­ണ്ടു് മു­പ്പ­തു താ­ക്കോ­ലു­കൾ കോർ­ത്തു് സാ­രി­യിൽ തി­രു­കി­യി­രി­ക്കു­ന്നു. എ­ന്തി­നു് ഇത്ര വളരെ താ­ക്കോൽ എന്നു ഞാൻ ആ­ലോ­ചി­ച്ചു. മാ­ധ­വി­ക്കു­ട്ടി­യു­ടെ ര­ച­ന­ക­ളെ­ല്ലാം “തു­റ­ന്ന പു­സ്ത­ക­ങ്ങ”ളാണു്. അവർ ഒ­ന്നും ഒ­ളി­ച്ചു­വ­യ്ക്കാ­റി­ല്ല. സ്വർ­ണ്ണം മു­ഴു­വ­നും ശ­രീ­ര­ത്തി­ലു­ണ്ടു്. പി­ന്നെ ഭ­ദ്ര­മാ­യി സൂ­ക്ഷി­ച്ചു­വ­യ്ക്കാ­നെ­ന്തു­ണ്ടു്? ഈ ചോ­ദ്യ­ങ്ങൾ എ­ന്നോ­ടു­ത­ന്നെ ചോ­ദി­ച്ചു ഞാൻ മി­ണ്ടാ­തെ ഇ­രു­ന്നു. അ­താ­ണ­ല്ലോ മ­ര്യാ­ദ.
  2. സാ­ഹി­ത്യ­കാ­ര­ന്റെ, രചന വാ­ങ്ങി­ക്കൊ­ണ്ടു­പോ­കാൻ പ­ത്രാ­ധി­പർ അയച്ച ആ­ളു­വ­ന്നു. വ­ന്ന­യാൾ പ­റ­ഞ്ഞു: “ത­ന്ന­യ­യ്ക്കാൻ പ­റ­ഞ്ഞു, പ്ര­തി­ഫ­ലം പി­ന്നീ­ടെ­ത്തി­ച്ചു­കൊ­ള്ളാം.” സാ­ഹി­ത്യ­കാ­രൻ ‘ശരി’ എ­ന്നു­ച്ച­രി­ച്ചു് ര­ച­ന­യെ­ടു­ത്തു കൊ­ടു­ത്തു. അ­പ്പോ­ഴാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ഭാര്യ വ­രാ­ന്ത­യിൽ പ്ര­ത്യ­ക്ഷ­യാ­യ­തു്. അവർ ദേ­ഷ്യ­ത്തോ­ടെ: “പ്ര­തി­ഫ­ലം ത­ന്നി­ട്ടു് ഇതു കൊ­ണ്ടു­പോ­യാൽ മതി,” അ­തു­കേ­ട്ടു് വ­ന്ന­യാൾ രചന താ­ഴെ­വ­ച്ചു. “പി­ന്നെ കൊ­ണ്ടു­വ­രും പണം. ഇ­പ്പോൾ ഇതു കൊ­ണ്ടു­പോ­ക­ട്ടെ” എ­ന്നു­പ­റ­ഞ്ഞു് സാ­ഹി­ത്യ­കാ­രൻ അതു വീ­ണ്ടു­മെ­ടു­ത്തു് വ­ന്ന­യാ­ളി­ന്റെ കൈയിൽ കൊ­ടു­ക്കാൻ ഭാ­വി­ച്ചു. പെ­ട്ടെ­ന്നു് സ്ത്രീ ഭർ­ത്താ­വി­നെ നോ­ക്കി ഗർ­ജ്ജി­ച്ചു: “വ­യ്ക്കെ­ടാ അ­ത­വി­ടെ.” സാ­ഹി­ത്യ­കാ­ര­ന്റെ വി­റ­യാർ­ന്ന കൈ­യിൽ­നി­ന്നു രചന താഴെ വീണു. (ര­ച­ന­യെ­ന്നു ക­രു­തി­ക്കൂ­ട്ടി എ­ഴു­തി­യ­താ­ണു ഞാൻ. ക­വി­ത­യെ­ന്നോ ക­ഥ­യെ­ന്നോ ലേ­ഖ­ന­മെ­ന്നോ എ­ഴു­തി­യാൽ സാ­ഹി­ത്യ­കാ­രൻ ആ­രാ­ണെ­ന്നു് ചി­ല­രെ­ങ്കി­ലും ഊ­ഹി­ക്കും. അതു വേ­ണ്ട­ല്ലോ.)
വേ­ശ്യാ­വൃ­ത്തി

ക­ടൽ­ത്തി­ര തീ­ര­ത്തു­വ­ന്ന­ടി­ച്ചു് ഇ­ല്ലാ­താ­കു­ന്ന­തു പോലെ മ­നഃ­ശാ­സ്ത്ര­ത­ത്ത്വം ഇ­തി­വൃ­ത്ത­ത്തിൽ അ­ലി­ഞ്ഞ­ലി­ഞ്ഞു് ഇ­ല്ലാ­തെ­യാ­ക­ണം. ഒ­രു­തി­ര ക­ര­യിൽ­വ­ന്നി­ട്ടു് എ­ഴു­ന്നേ­റ്റ­ങ്ങു നി­ന്നാ­ലോ? ആ­ളു­കൾ­ക്കു വെ­റു­പ്പു­തോ­ന്നും.

ദാ­രി­ദ്ര്യം വേ­ശ്യാ­ത്വ­ത്തി­നു കാ­ര­ണ­മാ­ണു്, സ­മ്മ­തി­ച്ചു. പക്ഷേ, അ­തു­മാ­ത്ര­മാ­ണോ ഹേതു? അ­ല്ലെ­ന്നേ പ­റ­യാ­നാ­വൂ. ഇ­ക്കാ­ര്യ­ത്തെ­ക്കു­റി­ച്ചു് നി­ഷ്പ­ക്ഷ­മാ­യി ചി­ന്തി­ച്ചി­ട്ടു­ള്ള­വർ അ­ഭി­പ്രാ­യ­പ്പെ­ടു­ന്ന­തു് വി­വാ­ഹ­മെ­ന്നു പ­റ­യു­ന്ന ഏർ­പ്പാ­ടു് വേ­ശ്യാ­ത്വ­ത്തി­ന്റെ നി­ല­നി­ല്പി­നു കാ­ര­ണ­മാ­യി ഭ­വി­ക്കു­ന്നു എ­ന്നാ­ണു്. പു­രു­ഷൻ ബ­ഹു­സ്ത്രീ­ത­ല്പ­ര­നാ­ണു്. സ്വ­ന്തം ഭാര്യ എത്ര സു­ന്ദ­രി­യാ­യാ­ലും മ­ധു­വി­ധു ക­ഴി­ഞ്ഞാൽ അവൾ അയാളെ ആ­കർ­ഷി­ക്കി­ല്ല. അ­തു­കൊ­ണ്ടു് വൈ­രൂ­പ്യ­മു­ള്ള സ്ത്രീ­യോ­ടു­പോ­ലും വേ­ഴ്ച­യു­ണ്ടാ­ക്കാൻ അയാൾ താ­ല്പ­ര്യ­മു­ള്ള­വ­നാ­യി­രി­ക്കും. ഏ­ക­പ­ത്നീ­വ്ര­ത­ക്കാ­ര­ന­ല്ല ഒരു പു­രു­ഷ­നും. ഏ­ക­ഭർ­ത്തൃ­വ്ര­ത­മാ­ണു് എന്റെ ല­ക്ഷ്യ­മെ­ന്നു ഭാ­വി­ക്കു­ന്ന സ്ത്രീ ജീ­വി­ത­ത്തി­ന്റെ സു­ര­ക്ഷി­ത­ത്വ­ത്തെ­ക്ക­രു­തി അയാളെ നി­ഴൽ­പോ­ലെ പി­ന്തു­ട­രു­ന്നു. ഈ പി­ന്തു­ട­രൽ കൂ­ടു­ന്തോ­റും പു­രു­ഷൻ അന്യ സ്ത്രീ­ക­ളിൽ കൂ­ടു­തൽ കൗ­തു­ക­മു­ള്ള­വ­നാ­യി­ത്തീ­രു­ന്നു. അ­തു­കൊ­ണ്ടു് വേ­ശ്യാ­വൃ­ത്തി­ക്കു പ്ര­ധാ­ന­മാ­യ ഹേതു വി­വാ­ഹ­മെ­ന്ന ഏർ­പ്പാ­ടാ­ണു്. എ­ത്ര­കാ­ലം ഈ ഏർ­പ്പാ­ടു­ണ്ടാ­യി­രി­ക്കു­മോ അ­ത്ര­യും­കാ­ലം വേ­ശ്യാ­വൃ­ത്തി­യു­മു­ണ്ടാ­യി­രി­ക്കും.

സ­ന്മാർ­ഗ്ഗ­ര­ഹി­ത­മാ­യ രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ന്റെ ഉ­ദ്ഘോ­ഷ­ക­നാ­യി­രു­ന്നു ഇ­റ്റ­ലി­യി­ലെ രാ­ജ്യ­ത­ന്ത്ര­ജ്ഞൻ നീ­ക്കോ­ലോ മാ­ക്കി­യ­വെ­ല്ലി. ക്രി­സ്തു­വി­നു­മുൻ­പു് ഭാ­ര­ത­ത്തിൽ ജീ­വി­ച്ചി­രു­ന്ന കൗ­ടി­ല്യൻ ഏ­താ­ണ്ടൊ­രു­മാ­ക്കി­യ­വെ­ല്ലി­യാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ‘അർ­ത്ഥ­ശാ­സ്ത്രം’ വേ­ശ്യാ­വൃ­ത്തി­യെ നീ­തി­മ­ത്ക­രി­ക്കു­ന്നു­ണ്ടു്.

“സൗ­ഭാ­ഗ്യ­ത്തി­ന്റെ­യും അ­ല­ങ്കാ­ര­ത്തി­ന്റെ­യും വൃ­ദ്ധി­യ­നു­സ­രി­ച്ചു് ആയിരം പ­ണം­കൊ­ണ്ടു ഗ­ണി­ക­കൾ­ക്കു ക­നി­ഷ്ഠ­മോ മ­ധ്യ­മ­മോ ഉ­ത്ത­മ­മോ ആയ വാരം ക­ല്പി­ക്ക­ണം.”

എന്നു തു­ട­ങ്ങു­ന്ന ഭാഗം നോ­ക്കു­ക. (അർത്ഥ ശാ­സ്ത്രം, കെ. വി. എം-​ന്റെ മ­ല­യാ­ളം തർ­ജ്ജ­മ. പുറം 144.) (വാ­തിൽ­കാ­വൽ, ചൂ­തു­ക­ളി, വെ­റ്റി­ല നല്കൽ ഇ­വ­യൊ­ക്കെ­യാ­ണു് വാരം.)

ഗ്രീ­ക്ക് സം­സ്കാ­ര­ത്തി­ന്റെ ഒ­ര­വി­ഭാ­ജ്യ­ഘ­ട­ക­മാ­യി­രു­ന്നു വേ­ശ്യാ­വൃ­ത്തി. ക­ലാ­കാ­ര­ന്മാർ, ദാർ­ശ­നി­കർ, കവികൾ ഇ­വർ­ക്കെ­ല്ലാം പ്ര­ചോ­ദ­നം ന­ല്കി­യ­തു് വേ­ശ്യ­ക­ളാ­യി­രു­ന്നു­വെ­ന്നാ­ണു് പ­ണ്ഡി­ത­മ­തം. പ്ലേ­റ്റോ­പോ­ലും വേ­ശ്യ­ക­ളെ അം­ഗീ­ക­രി­ച്ചി­രു­ന്നു. “ഏ­റ്റ­വും പ്രാ­ചീ­ന­മാ­യ വൃ­ത്തി” എന്നു വി­ശേ­ഷി­പ്പി­ക്ക­പ്പെ­ടു­ന്ന വേ­ശ്യാ­വൃ­ത്തി­യോ­ടു നവീന പ്യൂ­രി­റ്റ­ന്മാർ കാ­ണി­ക്കു­ന്ന ദേ­ഷ്യ­ത്തി­നും വെ­റു­പ്പി­നും മ­തി­യാ­യ കാ­ര­ണ­ങ്ങ­ളി­ല്ലെ­ന്നാ­ണു് എന്റെ പക്ഷം. ഇ­ത്ര­യും പ­റ­ഞ്ഞ­തു­കൊ­ണ്ടു് എല്ലാ പ­ട്ട­ണ­ങ്ങ­ളി­ലും ചു­വ­ന്ന വി­ള­ക്കു­കൾ പ്ര­കാ­ശി­ക്കു­ന്ന സ്ഥ­ല­ങ്ങ­ളു­ണ്ടാ­ക്ക­ണ­മെ­ന്നു് ഇ­തെ­ഴു­തു­ന്ന ആ­ളി­നു് അ­ഭി­പ്രാ­യ­മു­ള്ള­താ­യി ആരും ക­രു­തു­ക­യി­ല്ല­ല്ലോ.

images/YukioMishima.jpg
യൂ­ക്കി­യോ മിഷിമ

വേ­ശ്യാ­വൃ­ത്തി­ക്കു ത­കർ­ന്ന സ­മ്പ­ദ്ഘ­ട­ന ഹേ­തു­വാ­കു­മെ­ന്നു കാ­ണി­ക്കു­ക­യാ­ണു് കെ. എസ്. അനിയൻ. (പ­ടി­ഞ്ഞാ­റെ ചെ­രു­വി­ലെ ന­ക്ഷ­ത്രം—ദേ­ശാ­ഭി­മാ­നി വാരിക) ഗൃ­ഹ­നാ­യ­കൻ മ­രി­ച്ചു. അതോടെ കു­ടും­ബം പ­ട്ടി­ണി. പ­ട്ടി­ണി­യിൽ­നി­ന്നു ര­ക്ഷ­പ്പെ­ടാൻ ഹൃ­ഹ­നാ­യി­ക വ്യ­ഭി­ച­രി­ക്കു­ന്നു. അ­ത­റി­ഞ്ഞ മകൻ ആ­ത്മ­ഹ­ത്യ ചെ­യ്യാൻ തീ­രു­മാ­നി­ക്കു­ന്നു. ചി­ര­പ­രി­ചി­ത­മാ­യ വിഷയം എന്ന നി­ല­യിൽ ഇതു് awkward ആണു്. എ­ങ്കി­ലും ആ വി­ഷ­യ­ത്തെ വൈ­ര­സ്യ­മി­ല്ലാ­ത്ത രീ­തി­യിൽ പ്ര­തി­പാ­ദി­ച്ചു എന്ന നി­ല­യിൽ ആ വൈ­ല­ക്ഷ­ണ്യം മാ­റി­പ്പോ­കു­ക­യും ചെ­യ്യു­ന്നു. മറ്റു മാർ­ഗ്ഗ­മി­ല്ലാ­തെ വ്യ­ഭി­ച­രി­ക്കു­ന്ന ഗൃ­ഹ­നാ­യി­ക­യോ­ടു ന­മു­ക്കു് അ­നു­ക­മ്പ. ആ കു­ത്സി­ത­കൃ­ത്യം കണ്ടു ക്ഷോ­ഭി­ക്കു­ക­യും ദുഃ­ഖി­ക്കു­ക­യും ചെ­യ്യു­ന്ന മ­ക­നോ­ടു വാ­ത്സ­ല്യ­വും കാ­രു­ണ്യ­വും. വ്യ­ഭി­ചാ­ര­ത്തി­നു പ്രേ­ര­ണ ന­ല്കു­ന്ന സാ­മൂ­ഹി­കാ­വ­സ്ഥ­യോ­ടു് എ­തിർ­പ്പു്. ഇ­തിൽ­ക്കൂ­ടു­ത­ലാ­യി വേ­റൊ­ന്നും വേ­ണ്ട­ല്ലോ.

കല അ­ഴു­കു­ന്നു

റേ­ഡി­യോ തി­രി­ച്ചാൽ അ­സ­ഹ­നീ­യ­മാ­യ പ­ര­സ്യ­കോ­ലാ­ഹ­ലം. റ്റീ­റ്റൂ, റ്റീ­റ്റൂ എ­ന്നും മ­റ്റും പെ­ണ്ണും ആണും ചേർ­ന്നു കാ­ത­ട­പ്പി­ക്കു­ന്ന ശ­ബ്ദ­ത്തിൽ നി­ല­വി­ളി­ക്കു­ന്നു. ഈ റ്റീ­റ്റൂ വി­ളി­കൾ­ക്കു തൊ­ട്ടു­മുൻ­പു് പ്ര­ധാ­ന മ­ന്ത്രി­യു­ടെ പ്ര­ഭാ­ഷ­ണം നമ്മൾ കേ­ട്ട­തേ­യു­ള്ളു. മ­ത­വി­കാ­ര­ങ്ങ­ളെ രാ­ഷ്ട്ര­വ്യ­വ­ഹാ­ര­വു­മാ­യി കൂ­ട്ടി­ക്കു­ഴ­യ്ക്കു­ന്ന­തു് ആ­പ­ത്തി­നെ ക്ഷ­ണി­ച്ചു­വ­രു­ത്തു­ന്ന­തി­നു തു­ല്യ­മാ­യി­രി­ക്കും എന്ന ഉ­ദാ­ത്ത­മാ­യ ആശയം ഗ്ര­ഹി­ച്ചു് അ­തി­നെ­ക്കു­റി­ച്ചു നമ്മൾ ചി­ന്തി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോ­ഴാ­യി­രി­ക്കും റ്റീ­റ്റൂ റ്റീ­റ്റൂ എന്ന “ആ­ക്രോ­ശം” ന­മ്മു­ടെ കാതിൽ വ­ന്നു­വീ­ഴു­ക. അതോടെ പ്ര­ധാ­ന­മ­ന്ത്രി ആ­വി­ഷ്ക­രി­ച്ച ആ­ശ­യ­ത്തി­ന്റെ ഔ­ജ്ജ്വ­ല്യം ഇ­ല്ലാ­തെ­യാ­കു­ന്നു. എ­ന്നാൽ വാർ­ത്ത വാ­യി­ക്കു­ന്ന­തി­ന്റെ സ­മ­യം­നോ­ക്കി റേ­ഡി­യോ സ്വി­ച്ചോൺ ചെ­യ്താ­ലോ? മ­ല­യാ­ള­ഭാ­ഷ­യെ ക­ഴു­ത്തു ഞെ­രി­ച്ചു­കൊ­ല്ലു­ന്നു. ഭ­ര­ണ­ഘ­ട­ന ന്യൂ­സ് വാ­യ­ന­ക്കാ­ര­ന്റെ നാ­വി­ലൂ­ടെ ഭ­ര­ണ­ക­ട­ന­യാ­വു­ന്നു; യു­ദ്ധ­ത്ത­ട­വു­കാർ യു­ത്ത­ത­ട­വു­കാ­രാ­കു­ന്നു; അർ­ദ്ധ­ബോ­ധാ­വ­സ്ഥ അർ­ത്ത­ബോ­ധാ­വ­സ്ഥ­യാ­കു­ന്നു. കു­റ്റം പറയാൻ വയ്യ. ചി­ലർ­ക്കു് അ­ങ്ങ­നെ ഉ­ച്ച­രി­ക്കാ­നേ പറ്റൂ. പ­ണ്ടു് ഞാ­നൊ­രു സ്നേ­ഹി­ത­നോ­ടു­കൂ­ടി ഒരു സ­മ്മേ­ള­ന­ത്തി­നു പോയി. ഞാൻ സു­ഹൃ­ത്താ­ണെ­ന്ന­തു വി­സ്മ­രി­ച്ചു് അ­ദ്ദേ­ഹം ആ­വേ­ശ­ത്തോ­ടെ എന്നെ അ­ങ്ങു് ‘ക്രി­ട്ടീ­ക്’ ചെ­യ്തു. പക്ഷേ, ഈ ‘ക്രി­ട്ടീ­ക്’ ചെ­യ്യു­മ്പോ­ഴും ബോധം എന്ന വാ­ക്കു് അ­ദ്ദേ­ഹം ഭോധം എന്നേ ഉ­ച്ച­രി­ക്കു­ന്നു­ള്ളു. തി­രി­ച്ചു കാ­റിൽ­ക്ക­യ­റി യാത്ര തു­ടർ­ന്ന­പ്പോൾ ഞാൻ കൂ­ട്ടു­കാ­ര­നോ­ടു പ­റ­ഞ്ഞു: “വി­മർ­ശ­ന­മൊ­ക്കെ ന­ന്നാ­യി പക്ഷേ, ബോധം എന്നു ശ­രി­യാ­യി ഉ­ച്ച­രി­ക്ക­ണം. ഇ­ല്ലെ­ങ്കിൽ ആളുകൾ വി­ചാ­രി­ക്കും ബോ­ധ­മെ­ന്നു ശ­രി­യാ­യി പറയാൻ ക­ഴി­യാ­ത്ത ആളാണോ വി­മർ­ശി­ക്കു­ന്ന­തെ­ന്നു്.” അ­തു­കേ­ട്ടു് സ്നേ­ഹി­തൻ “ഭോധം” എന്നു തന്നെ ഞാൻ ശ­രി­യാ­യി പ­റ­ഞ്ഞ­ല്ലോ എ­ന്നാ­യി അതു കേൾ­ക്കാ­ത്ത മ­ട്ടിൽ ഞാൻ “ബോ” എന്നു പറയൂ എ­ന്നു് അ­ദ്ദേ­ഹ­ത്തോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു. സ്നേ­ഹി­തൻ: “ബോ” ഞാൻ വീ­ണ്ടും. “ധം” സ്നേ­ഹി­തൻ: “ധം” ശ­രി­യാ­യി എന്ന സ­ന്തോ­ഷ­ത്തോ­ടെ ഞാൻ “ബോധം” എ­ന്നു് അ­ക്ഷ­ര­ങ്ങൾ ചേർ­ത്തു പ­റ­ഞ്ഞു. സ്നേ­ഹി­തൻ ഗമയിൽ “ഭോധം” എ­ന്നും അ­തു­കൊ­ണ്ടു് യു­ത്ത­ത്ത­ട­വു­കാ­രും ഭ­ര­ണ­ക­ട­ന­യും നമ്മൾ ഇ­നി­യും കേൾ­ക്കേ­ണ്ടി­വ­രും. ഇതു് ന്യൂ­സ് വാ­യ­ന­ക്കാ­ര­ന്റെ ഉ­ച്ചാ­ര­ണം. ന്യൂ­സ് വാ­യ­ന­ക്കാ­രി­യോ? ‘രൂ­പ­വ­ത്ക­രി­ക്കു­ക’ എന്നു ശ­രി­യാ­യി അവർ പ­റ­യു­ക­യി­ല്ല. ‘രൂ­പീ­ക­രി­ക്കു­ക’ എന്നേ പറയൂ. ‘വർ­ദ്ധ­ന’ എ­ന്ന­തി­നു പ­ക­ര­മാ­യി ‘വർ­ദ്ധ­ന­വു്’ എ­ന്നും വാർ­ത്ത വാ­യി­ക്കു­ന്ന­തി­ന്നി­ട­യിൽ ‘വൻ­സാ­ദ്ധ്യ­ത’ എ­ന്നും കേൾ­ക്കാ­റാ­യി. അ­ങ്ങ­നെ­യു­മു­ണ്ടോ ഒരു സാ­ദ്ധ്യ­ത? (ര­ണ്ടും ദി­ല്ലി­യിൽ നി­ന്നാ­ണേ. തി­രു­വ­ന­ന്ത­പു­രം ആ­കാ­ശ­വാ­ണി­യി­ലെ സു­ഹൃ­ത്തു­ക്കൾ തെ­റ്റി­ദ്ധ­രി­ക്ക­രു­തു്.)

ടെ­ലി­വി­ഷ­നി­ലേ­ക്കു പോകൂ. അ­ന്ത­രീ­ക്ഷ­ത്തി­ന്റെ മ­ദ്ധ്യ­ത്തിൽ തൂ­ങ്ങി­നി­ല്ക്കു­ന്ന ഗോ­സ്റ്റാ­യി­പ്പോ­കും നമ്മൾ അതിലെ പ­രി­പാ­ടി­കൾ ക­ണ്ടാൽ; ശബ്ദം കേ­ട്ടാൽ പി­ന്നെ ഒരു സൗ­ക­ര്യ­മു­ണ്ടു് ഈ ടെ­ലി­വി­ഷൻ സെ­റ്റിൽ അ­തി­ന്റെ ശ­ബ്ദ­മി­ല്ലാ­തെ­യാ­ക്കി­ക്ക­ള­യാം. അ­പ്പോൾ മ­നു­ഷ്യ­രൂ­പ­ങ്ങൾ വായ് പൊ­ളി­ക്കു­ന്ന­തും കൈ ഉ­യർ­ത്തു­ന്ന­തും മാ­ത്രം ക­ണ്ടാൽ മതി. കാ­തി­നും ക­ണ്ണി­നും ഒ­രേ­സ­മ­യം ഉ­ണ്ടാ­കു­ന്ന തീ­വ്ര­വേ­ദ­ന­യെ അ­ങ്ങ­നെ ല­ഘൂ­ക­രി­ക്കാം. എ­ന്നെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ടെ­ലി­വി­ഷൻ സെ­റ്റി­ലെ ഏ­റ്റ­വും ഹൃ­ദ്യ­മാ­യ ദൃ­ശ്യം മ­റ്റൊ­ന്നാ­ണു്. ദൂ­ര­ദർ­ശൻ കേ­ന്ദ്ര­ങ്ങൾ പ്ര­വർ­ത്തി­ക്കാ­തി­രി­ക്കു­മ്പോൾ ഞാൻ സെ­റ്റ് പ്ര­വർ­ത്തി­പ്പി­ക്കും. ആദ്യം ഒരു ഇ­ര­മ്പൽ അ­തോ­ടു­ചേർ­ന്നു കുറെ കൊ­ച്ചു­വ­ര­ക­ളും കൊ­ച്ചു­പു­ള്ളി­ക­ളും ഇ­ട­ക­ലർ­ന്നു വ­രു­ന്നു. ശ്ര­വ­ണ­സു­ഖ­ദ­വും ന­യ­നാ­ന­ന്ദ­ക­ര­വു­മാ­ണ­തു്.

images/ErnestHemingway.jpg
ഹെ­മി­ങ്വേ

മ­നോ­രാ­ജ്യം ഓ­ണ­പ്പ­തി­പ്പി­ലെ 72 തൊ­ട്ടു് 77 വ­രെ­യു­ള്ള പു­റ­ങ്ങ­ളിൽ ഇ­തു­പോ­ലെ കൊ­ച്ചു­വ­ര­ക­ളും കൊ­ച്ചു­പു­ള്ളി­ക­ളും മാ­ത്ര­മാ­യി­രു­ന്നെ­ങ്കിൽ എന്നു ഞാൻ അ­ഭി­ല­ഷി­ച്ചു­പോ­യി. അതു സാ­ഫ­ല്യ­ത്തി­ലെ­ത്താ­ത്ത അ­ഭി­ലാ­ഷം. ആ താ­ളു­ക­ളിൽ മഷി പു­ര­ണ്ടു­കി­ട­ക്കു­ന്ന­തു് സാ­റാ­തോ­മ­സി­ന്റെ “പു­രു­ഷ­ധ­നം” എന്ന അ­ധ­മ­മാ­യ ക­ഥ­യാ­ണു്. ഏ­ഴു­ത­വ­ണ ‘പെ­ണ്ണു­കാ­ണൽ’ ന­ട­ന്നു. അ­വ­സാ­ന­മാ­യി വ­ന്ന­വൻ ഒ­രാ­റാ­ട്ടു­മു­ണ്ടൻ. കി­ട­പ്പാ­ടം­വ­രെ അവൻ ചോ­ദി­ച്ച­തു­കൊ­ണ്ടു് അ­വ­നു­മാ­യി ബന്ധം വേ­ണ്ടെ­ന്നു് അവൾ തീ­രു­മാ­നി­ച്ചു. വി­ജാ­തീ­യ­നാ­യ ഒ­രു­ത്ത­നോ­ടു­കൂ­ടി പോ­കാ­മെ­ന്നു് അവൾ ക­രു­തു­ക­യും ചെ­യ്തു. ചെ­റു­ക­ഥ­യ്ക്കു് ഇ­ന്ന­യി­ന്ന ഗു­ണ­ങ്ങൾ വേ­ണ­മെ­ന്നു ന­മ്മൾ­ക്കൊ­ക്കെ അ­റി­യാ­മ­ല്ലോ. അവയിൽ ഒന്നു പോലും ഇ­ക്ക­ഥ­യ്ക്കി­ല്ല. ഉ­ള്ള­തു് ഭം­ഗി­യൊ­ട്ടു­മി­ല്ലാ­ത്ത കുറെ വാ­ക്യ­ങ്ങൾ മാ­ത്രം. ക­ല­യെ­ന്ന­തു് സൗ­ന്ദ­ര്യ­മാ­ണെ­ങ്കിൽ ഇതു് അതല്ല; വൈ­രൂ­പ്യം മാ­ത്രം. ര­മ­ണീ­യ­മാ­യ ആ­വി­ഷ്കാ­ര­മാ­ണു് ക­ഥ­യെ­ങ്കിൽ ഇതു് അതല്ല; ജു­ഗു­പ്സാ­വ­ഹ­മാ­യ വാ­ക്യ­സ­മാ­ഹാ­രം മാ­ത്രം. സാ­റാ­തോ­മ­സി­ന്റെ കഥയിൽ കല അ­ഴു­കി­ക്കൊ­ണ്ടി­രി­ക്കു­ന്നു.

അവർ പ­റ­ഞ്ഞ­തി­നെ­ക്കു­റി­ച്ച്
  1. വ­ട­ക്കൻ പറവൂർ ഇം­ഗ്ലീ­ഷ് ഹൈ­സ്ക്കൂ­ളിൽ ഞാൻ ഫി­ഫ്ത്ത് ഫോമിൽ പ­ഠി­ക്കു­ന്ന കാലം. എ­ന്റെ­കൂ­ടെ പ­ഠി­ക്കു­ന്ന ഈ­രാ­ളിൽ ജോർ­ജ്ജു­മാ­യി ക­ച്ചേ­രി­ന­ട­യി­ലേ­ക്കു ന­ട­ന്ന­പ്പോൾ ആ­കൃ­തി­സൗ­ഭ­ഗ­മു­ള്ള ഒരാൾ ഒരു പ്ര­സ്സിൽ ഇ­രി­ക്കു­ന്ന­തു­ക­ണ്ടു് ഞാൻ ജോർ­ജ്ജി­നോ­ടു ചോ­ദി­ച്ചു: “ആ­രാ­ണു്?” “പാ­റ­യിൽ ഉ­റു­മീ­സ് തരകൻ” എന്നു മ­റു­പ­ടി. അ­ക്കാ­ല­ത്തെ പ്ര­സി­ദ്ധ­നാ­യ സാ­ഹി­ത്യ­കാ­ര­നാ­യി­രു­ന്നു തരകൻ. കു­റെ­ദി­വ­സം ക­ഴി­ഞ്ഞു് ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു സം­സാ­രി­ച്ചു. പലതും പറഞ്ഞ കൂ­ട്ട­ത്തിൽ അ­ദ്ദേ­ഹം പ­റ­ഞ്ഞു: “വി­ര­സ­ങ്ങ­ളാ­യ പ­ക­ലു­ക­ളെ ശ­ര­ത്കാ­ല­യാ­മി­നി­ക­ളു­ടെ ഭം­ഗി­ക­ലർ­ത്തി ആ­വി­ഷ്ക­രി­ക്കു­ന്ന­താ­ണു് കവിത”—അ­ന്നു് അ­ങ്ങ­നെ മാ­ത്ര­മേ പറയാൻ പറ്റൂ. ഇ­ന്നാ­ണെ­ങ്കിൽ “വി­ര­സ­ങ്ങ­ളാ­യ പ­ക­ലു­ക­ളെ വി­ര­സ­ങ്ങ­ളാ­യി­ത്ത­ന്നെ ആ­വി­ഷ്ക­രി­ക്കു­ന്ന­താ­ണു് കവിത” എ­ന്നു് അ­ദ്ദേ­ഹം പ­റ­യു­മാ­യി­രു­ന്നു.
  2. ച­ങ്ങ­മ്പു­ഴ­യെ കാണാൻ ഞാൻ പ­ല­പ്പോ­ഴും പോ­യി­ട്ടു­ണ്ടു്. ഒ­രു­ദി­വ­സം അ­ദ്ദേ­ഹം എ­ന്നോ­ടു പ­റ­ഞ്ഞു: “ഞാൻ വൃ­ദ്ധ­നാ­യാൽ എന്റെ ത­ല­മു­ടി ന­ര­ച്ചാൽ ഞാ­നൊ­രി­ക്ക­ലും ‘ഡൈ’ ചെ­യ്തു് അതു ക­റു­പ്പി­ക്കി­ല്ല— സ­ത്യ­സ­ന്ധ­നാ­യ കവി. അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­യോ­രോ­ന്നും ര­ത്ന­മാ­യി­രു­ന്ന­ല്ലോ. ആ ര­ത്ന­ത്തിൽ ചായം തേ­ക്കാ­ത്ത കവി ത­ല­മു­ടി­യി­ലും ചായം തേ­ക്കു­ക­യി­ല്ല.
  3. തി­രു­വ­ന­ന്ത­പു­ര­ത്തു് കോർ­പ­റെ­യ്ഷ­ന്റെ വ­ക­യാ­യി എ­ക്സി­ബി­ഷൻ ന­ട­ത്തു­ന്ന­തി­നെ­ക്കു­റി­ച്ചു് ആ­ലോ­ചി­ക്കാ­നാ­യി കോർ­പ­റെ­യ്ഷൻ ഓ­ഫീ­സിൽ യോഗം വി­ളി­ച്ചു­കൂ­ട്ടി. ആർ. എസ്. പി. നേ­താ­വു് വാ­മ­ദേ­വൻ പ­റ­ഞ്ഞ­തു­കൊ­ണ്ടു് എ­ന്നെ­യും അവർ ക്ഷ­ണി­ച്ചി­രു­ന്നു. മു­ഖ്യ­മ­ന്ത്രി പ­ട്ടം­താ­ണു­പി­ള്ള­യാ­യി­രു­ന്നു സ­മ്മേ­ള­ന­ത്തി­ന്റെ അ­ധ്യ­ക്ഷൻ. അ­ദ്ദേ­ഹം: എ­ക്സി­ബി­ഷൻ ന­ട­ത്തു­ന്ന­തൊ­ക്കെ കൊ­ള്ളാം, അതു ന­ന്നാ­യി­രി­ക്ക­ണം. പ്ര­ദർ­ശ­നം പെ­ണ്ണു­ങ്ങൾ­ക്കു വള വാ­ങ്ങാ­നു­ള്ള­താ­യി മാ­ത്രം മാ­റ­രു­തു്—ന­ട­രാ­ജ­പി­ള്ള­യ്ക്കു ഗോ­പാ­ല­പി­ള്ള­സ്സാ­റി­ന്റെ ഒരു ബന്ധു വോ­ട്ടു­പി­ടി­ച്ചു എ­ന്ന­റി­ഞ്ഞു് താ­ണു­പി­ള്ള­സ്സാർ ഗോ­പാ­ല­പി­ള്ള­സ്സാ­റി­നോ­ടു ശ­ത്രു­ത കാ­ണി­ച്ച സ­മ­യ­മാ­യി­രു­ന്നു അതു്. മു­ഖ്യ­മ­ന്ത്രി­ക്കു് ത­ന്നോ­ടു വി­രോ­ധ­മു­ണ്ടെ­ന്നു മ­ന­സ്സി­ലാ­ക്കി­യ ഗോ­പാ­ല­പി­ള്ള­സ്സാർ അ­ടു­ത്തി­രു­ന്ന എ­ന്നോ­ടു പ­റ­ഞ്ഞു: “പെ­ണ്ണു­ങ്ങൾ പു­ത്ത­രി­ക്ക­ണ്ടം മൈ­താ­ന­ത്തിൽ പ്ര­ദർ­ശ­നം കാണാൻ എ­ത്തി­യാൽ അ­വർ­ത­ന്നെ ഒരു പ്ര­ദർ­ശ­ന­മാ­യി മാ­റു­മ­ല്ലോ.” ശ­ത്രു­ത­യി­ല്ലാ­യി­രു­ന്നെ­ങ്കിൽ ഗോ­പാ­ല­പി­ള്ള­സ്സാർ അതു മു­ഖ്യ­മ­ന്ത്രി­യോ­ടു­ത­ന്നെ പ­റ­യു­മാ­യി­രു­ന്നു.
ഇതു വേണോ?

ട്രയൽ വാ­രി­ക­യിൽ വന്ന ഒരു കാ­വ്യ­ത്തി­ന്റെ വരികൾ എ­ടു­ത്തെ­ഴു­തു­ന്നു. ഓരോ വ­രി­യു­ടെ­യും ഒ­ടു­വി­ലി­ട്ട വ­ര­യ്ക്കു­ശേ­ഷ­മു­ള്ള ക­മ­ന്റ് എ­ന്റേ­തു്.

“എ­ന്നിൽ കാ­റ്റെ­ഴു­ന്നേ­റ്റു­നി­ല്ക്കു­ന്നു ന­ഗ്ന­മാ­യ ക­ര­ങ്ങ­ളോ­ടെ”— അയ്യോ ഇതു് dyspepsia എന്ന രോ­ഗ­മാ­ണു കവേ. കൂ­ടു­തൽ ആഹാരം ക­ഴി­ച്ചാൽ വ­യ­റ്റിൽ ആ­സി­ഡ്കൂ­ടി­യാൽ ഇ­തു­വ­രും.

“കാ­റ്റെ­ന്നെ ത­ഴു­കി­നി­റ­യ്ക്കു­ന്നു. ശു­ദ്ധ­മാം നീർ­ത്തു­ള്ളി എ­ന്നിൽ എ­റി­ഞ്ഞു വീ­ഴ്ത്തു­ന്നു”—അ­പ്പോൾ രോഗം കൂ­ടു­ത­ലാ­ണ­ല്ലോ. പെ­പ്റ്റി­ക് അൾ­സ­റാ­കാ­തെ സൂ­ക്ഷി­ക്കൂ.

“കാ­റ്റു് എ­ന്നിൽ എ­ഴു­ന്നേ­റ്റു­നി­ല്ക്കു­ന്നു”—വൈ­ദ്യ­ന്മാ­രു­ടെ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ രോഗം മൂർ­ച്ഛി­ക്കു­ന്നു.” വേഗം ഡോ­ക്ട­റെ കാണൂ.

“ഞാ­നെ­ന്നി­ലെ­ഴു­ന്നേ­റ്റു­നി­ല്ക്കു­ന്നു”—ഇതു് വ­ല്ലാ­ത്ത അ­വ­സ്ഥ­യാ­ണു്. ഫി­സി­ഷ്യൻ പോരാ. മ­നഃ­ശാ­സ്ത്ര­വി­ദ­ഗ്ദ്ധ­നെ കാണണം. ഡി­സ്പെ­പ്സി­യ­യും പെ­പ്റ്റി­ക് അൾ­സ­റും പ­കർ­ച്ച­വ്യാ­ധി­ക­ള­ല്ല. എ­ങ്കി­ലും ഈ കാ­വ്യം ഒരു സാം­ക്ര­മി­ക രോ­ഗ­മാ­ണു്. ഇ­തൊ­ക്കെ വേണോ കവേ, ശ­ശി­ധ­രൻ കു­ണ്ട­റേ?

പ്രേം­ന­സീർ
images/Prem_Nazir.jpg
പ്രേം­ന­സീർ

പ്ര­ശ­സ്ത­നാ­യ അ­ഭി­നേ­താ­വു് പ്രേം­ന­സീർ സ­ഹൃ­ദ­യ­നും എൻ­ജി­നീ­യ­റു­മാ­യ മോഹൻ ദാ­സോ­ടു­കൂ­ടി (ആ­റ്റി­ങ്ങൽ) എന്റെ വീ­ട്ടിൽ വന്നു. അ­വ­രു­ടെ സൌ­മ­ന­സ്യ­ത്തി­നു ഞാൻ നന്ദി പ­റ­യു­ന്നു. സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തെ­ക്കു­റി­ച്ചു് ചി­ല­തെ­ല്ലാം പ­റ­ഞ്ഞി­ട്ടു് പ്രേം­ന­സീർ ബ­ഹു­ജ­നം തന്നെ ധ­നി­ക­നാ­യി ക­രു­തു­ന്ന­തി­ന്റെ അ­വാ­സ്ത­വി­ക­ത­യെ­ക്കു­റി­ച്ചു നർ­മ്മ­ഭാ­സു­ര­മാ­യി സം­സാ­രി­ച്ചു. “ആ പ­ത്തു­ല­ക്ഷം എ­ന്തു­ചെ­യ്തു സാറേ?” ഒ­രാ­രാ­ധ­ക­ന്റെ ചോ­ദ്യം നസീർ മ­റു­പ­ടി നല്കി. “പി­ന്നെ ആ ഇ­രു­പ­തു ലക്ഷം എ­ന്തു­ചെ­യ്തു?” വേ­റൊ­രാ­ളി­ന്റെ ചോ­ദ്യം. അ­തി­നും അ­ദ്ദേ­ഹം ഉ­ത്ത­രം പ­റ­ഞ്ഞു. ഇ­ങ്ങ­നെ ചോ­ദ്യ­ങ്ങൾ­ക്കെ­ല്ലാം മ­റു­പ­ടി നല്കി, തന്റെ കൈയിൽ ആളുകൾ വി­ചാ­രി­ക്കു­ന്ന­ത­ര­ത്തിൽ പ­ണ­മി­ല്ലെ­ന്നു വ്യ­ക്ത­മാ­ക്കി­യ­തി­നു­ശേ­ഷ­വും ഒ­രാ­ളി­ന്റെ ചോ­ദ്യം: “എ­ന്നാ­ലും ഇനി മൂ­ന്നു­നാ­ലു കോ­ടി­രൂ­പ കാ­ണ­ണ­മ­ല്ലോ സാറേ” ഇതു പ­റ­ഞ്ഞി­ട്ടു് നസീർ പൊ­ട്ടി­ച്ചി­രി­ച്ചു. ഞ­ങ്ങ­ളും ചി­രി­ച്ചു. പി­ളെ­യിൻ പോ­കാ­നു­ള്ള സ­മ­യ­മാ­യ­തു­കൊ­ണ്ടു് ന­സീ­റും മോ­ഹൻ­ദാ­സും തി­ടു­ക്ക­ത്തിൽ പോയി.

The Penguin Book of Hebrew Verse എ­ന്നൊ­രു പു­സ്ത­കം വാ­യി­ച്ച ഓർ­മ്മ­യിൽ നി­ന്നു്: (ക­വി­യു­ടെ പേരു് ഓർ­മ്മ­യി­ല്ല.) “ഞാൻ ജ­നി­ച്ച­പ്പോൾ സൂ­ര്യ­നും ച­ന്ദ്ര­നും മറ്റു ഗ്ര­ഹ­ങ്ങ­ളും മാർ­ഗ്ഗം­മാ­റി സ­ഞ്ച­രി­ച്ചു­ക­ള­ഞ്ഞു. ഞാൻ മെ­ഴു­കു­തി­രി വ്യാ­പാ­രി­യാ­യി­രു­ന്നെ­ങ്കിൽ ഞാൻ മ­രി­ക്കു­ന്ന­തു­വ­രെ സൂ­ര്യൻ അ­സ്ത­മി­ക്കി­ല്ലാ­യി­രു­ന്നു.”

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-10-04.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 27, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.