വർഷങ്ങൾക്കു മുൻപുണ്ടായ ഈ യഥാർത്ഥ സംഭവം അക്കാലത്തുതന്നെ മലയാളനാടു് വാരികയിൽ വന്നതാണു്. കാലമേറെക്കഴിഞ്ഞതുകൊണ്ടും കുറച്ചാളുകളേ അതു വായിച്ചിരിക്കാനിടയുള്ളു എന്നതുകൊണ്ടും ആവർത്തനത്തിനു മുതിരുകയാണു്. അതിനെക്കുറിച്ചു് വിചാരിക്കുമ്പൊഴെല്ലാം ഞാൻ ഞെട്ടിപ്പോകുന്നു. ആ ഞെട്ടലോടുകൂടി ഇതു കുറിക്കട്ടെ. വായിച്ചവരുടെ സ്മൃതിപഥത്തിൽ നിന്നു് അതു മാഞ്ഞുപോയിട്ടില്ലെങ്കിൽ അവർ ഈ ഭാഗം വിട്ടിട്ടു ശേഷമുള്ള ഭാഗം വായിച്ചാൽ മതിയാവും. ഒരു പത്രാധിപർ അയച്ച ആയിരം രൂപ, മണിയോർഡർ ഫോമിൽ ഒപ്പിട്ടുകൊടുത്തു വാങ്ങിച്ചപ്പോഴാണു് ഇന്ത്യാകിംഗ്സ് സിഗ്ററ്റ് തീർന്നു പോയല്ലോ എന്നു തോന്നിയതു്. ആ കാട്ടുപ്രദേശത്തുനിന്നു് ഇരുപത്തഞ്ചുനാഴിക അകലെയുള്ള പട്ടണത്തിൽച്ചെന്നു് അതു വാങ്ങാമെന്നു ഞാൻ തീരുമാനിച്ചു. വൈകുന്നേരം നാലുമണിയോടു് അടുപ്പിച്ചു് ഞാൻ ബസ്സിൽ കയറി. നഗരത്തിൽ ചെന്നു സിഗ്ററ്റ് വാങ്ങി തിരിച്ചു വാസസ്ഥലത്തുപോരാൻ ബസ് സ്റ്റേഷനിൽ വന്നു നിലയുറപ്പിച്ചു. രാത്രി എട്ടരമണിയായിട്ടും ബസ് ഇല്ല. രാംടേക് എന്ന സ്ഥലത്തുനിന്നു് (കാളിദാസ ന്റെ ‘മേഘസന്ദേശ’ത്തിലെ രാമഗിരി) ഒരു ബസ് വരാനുണ്ടെന്നും വന്നാൽ അതിൽ പോകാമെന്നും അധികാരികൾ അറിയിച്ചു. പിന്നെയും കാത്തുനിന്നു സമയം കളയുന്നതു ബുദ്ധിശൂന്യതയായിരിക്കുമെന്നു വിചാരിച്ചു് ഞാൻ ഒരാട്ടോറിക്ഷ ഏർപ്പാടു ചെയ്തു. നൂറ്റിയിരുപതുരൂപ കൂലി എന്നാണു് എന്റെ ഓർമ്മ. ഓട്ടോറിക്ഷ നഗരം കഴിഞ്ഞു് ഭീതിദമായ വിജന പ്രദേശത്തു് എത്തി. വീതി നന്നേ കുറഞ്ഞ റോഡ്. രണ്ടുവശത്തും കുത്തനെയുള്ള ചരിവുകൾ. ഡ്രൈവർ പെട്ടെന്നു് വാഹനം ചരിവിലൂടെയിറക്കി നിറുത്തി. ഇറങ്ങിപ്പോകുകയും ചെയ്തു. എന്തിനു് എവിടെപ്പോകുന്നു? എന്നു ഹിന്ദിയിൽ ചോദിക്കാനറിഞ്ഞു കൂടാത്തതു കൊണ്ടു് “ജല്ദി വാപസ് ആനാ”—“വേഗം തിരിച്ചു വരു” എന്നു ഞാൻ അയാളോടു പറഞ്ഞു. ഒരക്ഷരംപോലും മിണ്ടാതെ പോയ അയാൾ അരമണിക്കൂർ കഴിഞ്ഞു തിരിച്ചുവന്നപ്പോൾ ഒരു ഭീമാകാരൻ കൂടി ഉണ്ടായിരുന്നു. കുടിച്ചുമറിഞ്ഞെത്തിയ അയാൾ എന്നെ ഓട്ടോറിക്ഷയിൽ തള്ളിക്കയറ്റിയിട്ടു് അപ്പുറത്തായി ഇരുന്നു. വാഹനം വേഗത്തിൽ ഓടുകയാണു്. കുടിയൻ ബീഡിയെടുത്തു ചുണ്ടിൽ വയ്ക്കും. തീപ്പെട്ടിക്കോലെടുത്തു ഉരയ്ക്കുന്ന സന്ദർഭത്തിൽ ശരീരം വളച്ചു് എന്റെ അടുത്തേക്കുവന്നു പോക്കറ്റിലെ നോട്ടുകളിൽ നോക്കും. അങ്ങനെ പലതവണ ചെയ്തിട്ടും ഞാൻ അനങ്ങുന്നില്ലെന്നു കണ്ടപ്പോൾ ഹിന്ദിയിൽ തെറിവിളിക്കാൻ തുടങ്ങി. കഴുത്തിൽ പിടികൂടാനായി അടുത്തശ്രമം. അപ്പോൾ ഞാൻ അയാളെ ഇടതുകൈകൊണ്ടു തള്ളിമാറ്റിക്കൊണ്ടിരുന്നു. അവർക്കു് സൗകര്യമുള്ള സ്ഥലത്തെത്തണം. എന്നെ ഞെക്കിക്കൊന്നു പണം അപഹരിക്കണം. ശവം വല്ല സ്ഥലത്തും ഇട്ടിട്ടു കടന്നുകളയണം. ഇതാണു് ഉദ്ദേശ്യമെന്നു് മനസ്സിലാക്കി ഞാൻ വല്ലാതെ ഭയന്നു് ഈശ്വരനാമം ഉച്ചരിച്ചു കൊണ്ടു് ഇരുന്നു, രണ്ടു മിനിറ്റിലൊരിക്കൽ അയാളെ തള്ളിനീക്കുകയും. കുടിയനായിരുന്നതുകൊണ്ടു് എന്റെ തള്ളലേറ്റു് അയാൾ നീങ്ങിപ്പോയിരുന്നു. മരണത്തെ മുന്നിൽക്കണ്ടുകൊണ്ടു് അങ്ങനെ യാത്ര ചെയ്യുമ്പോൾ വാഹനം പെട്ടെന്നു നിന്നു. ‘ലെവൽ ക്രോസിങ്ങിലെ ഗെയ്റ്റ് അടച്ചിരുന്നതു കൊണ്ടാണു് ഓട്ടോറിക്ഷ നിറുത്തിയതു്. അതുതന്നെ തക്കസമയം എന്നു മനസ്സിലാക്കിക്കൊണ്ടു് ഞാൻ ആ മദ്യപനെ തള്ളി മാറ്റി റോഡിൽച്ചാടി ഓടി ഗെയ്റ്റിന്റെ അടുത്തുള്ള ഇടുങ്ങിയ വഴിയിലൂടെ ഓടി മറ്റേ ഗെയ്റ്റിന്റെ അപ്പുറത്തെത്തി. സർവശക്തികളോടുംകൂടി ഞാൻ ഓടുകയാണു്. അപ്പോഴുണ്ടു് തോക്കെടുത്ത രണ്ടു ‘ദർവാന്മാർ’ “ക്യാഹേ”—“എന്താ കാര്യം”—എന്നു ചോദിച്ചുകൊണ്ടു വരുന്നു. എനിക്കു് അവരെ അറിയാം. അവർക്കു എന്നെയും. മുറിഹിന്ദിയിൽ ഞാൻ കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു. അവർ എന്നെയുംകൊണ്ടു് ഓട്ടോറിക്ഷയുടെ അടുത്തെത്തി. നാലുപേർ ഞെരുങ്ങിയിരുന്നു. ഓട്ടോറിക്ഷ എന്റെ വാസസ്ഥലത്തിന്റെ മുമ്പിലെത്തിയപ്പോൾ ഭടന്മാരുടെ ഓഫീസറായ എന്റെ ബന്ധു വന്നു പൊലീസുകാരെ വിളിച്ചുകൊണ്ടുവരാൻ പറഞ്ഞു. അതുകേട്ട മാത്രയിൽ ഭീമൻ പല്ലുകളുടെ അകവശം കാണത്തക്കവിധത്തിൽ വാ തുറന്നു പുച്ഛിച്ചു ചിരിച്ചു. എങ്കിലും രണ്ടു പൊലീസ് കൺസ്റ്റബിൾസ് എത്തി. അവർ മദ്യപനെ കണ്ടയുടനെ ‘അറ്റൻഷനാ’യി നിന്നു. ‘സല്യൂട്ട്’ ചെയ്തു. എന്നെക്കൊല്ലാൻ ശ്രമിച്ചവൻ ആ ഡിസ്റ്റ്രിക്ടിലെ സർക്കിൾ ഇൻസ്പെക്ടർ. പിന്നീടു് വാദി, പ്രതിയാവുമെന്നുകണ്ടു് കൂലി അമ്പതുരൂപകൂടെ കൊടുത്തു നല്ല വാക്കോടെ അവരെ യാത്രയാക്കി. പോകാൻ നേരത്തു് ഭീമാകാരൻ എന്നെ നോക്കി “സബ് ഠീക് ഹൈ”—എല്ലാം ശരി—എന്നു ചിരിയോടെ പറഞ്ഞു. ഈ സംഭവം ഇതുപോലെയോ അല്ലെങ്കിൽ അല്പം വിഭിന്നമായോ ആ പ്രദേശത്തു ഇപ്പോഴും നടക്കുന്നില്ലെങ്കിൽ നമ്മുടെ രാജ്യം ഇന്ത്യയല്ല എന്നു വായനക്കാർ ധരിച്ചു കൊള്ളണം. രണ്ടുവശങ്ങളിലും മണൽക്കാടുകൾ പോലെ വിസ്തൃതമായിക്കിടന്ന ഭൂപ്രദേശങ്ങൾക്കിടയിലുള്ള ആ പാതയിലൂടെ മരണം പ്രതീക്ഷിച്ചു് സഞ്ചരിച്ചപ്പോൾ ഞാൻ ഈ ലോകത്തുനിന്നു പോകുന്നു എന്ന വിചാരമേ ഉണ്ടായിരുന്നുള്ളു. ഇന്നു് ഇവിടെയിരുന്നു് ഇതെഴുതുമ്പോൾ ആ മണൽക്കാടുകൾ നവീന മലയാള ഗദ്യമാണെന്നു് എനിക്കു് തോന്നുന്നു. മദ്യപനായ ആ ഭീമാകാരൻ—അസഭ്യങ്ങളായ ഹിന്ദി പദങ്ങൾ പറഞ്ഞു് എന്നെ ഞെക്കിക്കൊല്ലാൻ ശ്രമിച്ച ആ പൊലീസ് ഉദ്യോഗസ്ഥൻ—നവീന മലയാള ഗദ്യത്തിന്റെ രചയിതാവാണെന്നു തോന്നുന്നു. അന്നു് അവിടുത്തെ അന്തരീക്ഷത്തിൽ വിളറിയ ചന്ദ്രക്കല ഉണ്ടായിരുന്നു. അതിന്റെ ദുർബലങ്ങളായ രശ്മികൾ എന്റെ പേടികൂട്ടിയതേയുള്ളു. ഇന്നു് ഋജുവായും ലളിതമായും ആരെങ്കിലും എഴുതുന്നുണ്ടെങ്കിൽ അതു് ദുർബലമാണെന്നു് എനിക്കു് തോന്നുന്നു. അതിന്റെ അവ്യക്ത പ്രകാശം ഭാഷയെസ്സംബന്ധിച്ച എന്റെ ഉത്കണ്ഠയ്ക്കു് ലോപം വരുത്തുന്നില്ല. ഈ കുത്സിതരചനകൾ എന്നെങ്കിലും ഇല്ലാതാവും എന്നു് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ ആ വ്യക്തി കേരളത്തിലല്ല ജീവിക്കുന്നതെന്നു് ഗ്രഹിച്ചുകൊള്ളണം പ്രിയപ്പെട്ട വായനക്കാർ.
മഷി—ഇരുമ്പിന്റെ Taunogallate, ഗം അറബിക്, വെള്ളം ഇവ ചേർത്തുണ്ടാക്കുന്ന ദുഷ്ടമായ കോംപൗണ്ട്. മണ്ടത്തരം പകർത്തിക്കൊടുക്കുന്നതിനും ധിഷണയെ സംബന്ധിച്ച കുറ്റം വർദ്ധിപ്പിക്കുന്നതിനും പറ്റിയ സാധനം.
എന്റെ മുത്തച്ഛനു് കാറ് വാങ്ങണം. ഞാൻ അദ്ദേഹത്തിന്റെ കൂടെ യാത്രയായി. ആദ്യമായി ചെന്നുകയറിയതു തിരുവനന്തപുരത്തെ പൂജപ്പുരയിലുള്ള ഒരു വീട്ടിൽ. വെള്ളച്ചായം തേച്ചു് കറുത്ത വരകൾ അങ്ങിങ്ങായി ചേർത്തു ഷെഡ്ഡിൽ നിറുത്തിയ വാഹനം. മനോഹരം എന്നു ഞാൻ പറഞ്ഞുപോയി. മുത്തച്ഛൻ അതിന്റെ എഞ്ചിൻ പരിശോധിച്ചിട്ടു് എന്നെയും കൂട്ടി തിരുമല എന്ന സ്ഥലത്തു ചെന്നു. മനുഷ്യർക്കു് ‘ല്യൂക്കോഡേമ’ (leucoderma) വന്നുകണ്ടിട്ടില്ലേ? അതുപോലെ പല സ്ഥലങ്ങളിലും ചായമിളകി വെളുപ്പു്. മറ്റു സ്ഥലങ്ങളിൽ കറുപ്പു നിറം. കാറ് കണ്ടപ്പോൾ എനിക്കു് അറപ്പും വെറുപ്പും ഉണ്ടായി. മുത്തച്ഛൻ ‘ബോണിറ്റ്’ തുറന്നു് എഞ്ചിൻ നോക്കി. ഇതുമതിയെന്നു് പറഞ്ഞു് വാങ്ങിക്കൽ ഉറപ്പിക്കുകയും ചെയ്തു. “മറ്റേക്കാറല്ലേ നല്ലതു?” എന്നു ഞാൻ ചോദിച്ചപ്പോൾ “മണ്ടാ അതു് പെയിന്റ് മാത്രമാണെടാ” എന്നു് അദ്ദേഹം കളിയാക്കി പറഞ്ഞു. മുത്തച്ഛൻ വാങ്ങിയ രണ്ടാമത്തെ കാറ് വളരെ വർഷം അദ്ദേഹം ഓടിച്ചു. ബാഹ്യാകൃതി നമ്മളെ പലപ്പോഴും വഞ്ചിക്കും. ചില സ്ത്രീകൾ സുന്ദരികളായിരിക്കും. പക്ഷേ, അവർ എഴുന്നേറ്റു് ഒന്നു നടന്നാൽ നമുക്കു് വെറുപ്പു് ഉണ്ടാകും. “Sitting beauties are not always walking beauties” എന്നു യൂഗോ പറഞ്ഞിട്ടുണ്ടെന്നാണു് എന്റെ ഓർമ്മ. അല്ലെങ്കിൽ അവരൊന്നു നാവനക്കിയാൽ മതി. ‘ശുദ്ധ അലവലാതി’ എന്നു നമ്മൾ പറയും. തൃശൂർ കലക്ടറായിരുന്ന ശ്രീ സോമസുന്ദരം ഒരാളെ വാഴ്ത്തിസ്സംസാരിച്ചപ്പോൾ എന്റെ ശിഷ്യനായിരുന്ന സോമസുന്ദരത്തോടു ഞാൻ പറഞ്ഞു: Don’t judge persons by externals”. പിന്നീടു് അദ്ദേഹം ഒന്നും മിണ്ടിയില്ല.

കാവ്യമെഴുതിയെഴുതി ചില ആളുകൾക്കു് ഇതുപോലെ പുറംപൂച്ചു് വരും. അതു വന്നുകഴിഞ്ഞാൽ അവരെഴുതുന്നതെന്തും വാരികകളിൽ മഷിപുരണ്ടുവരും. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ. പാലൂരു് എഴുതിയ ‘മിഠായിത്തെരുവു്’ എന്ന ‘കാവ്യ’മൊന്നു വായിച്ചുനോക്കുക. പാലൂരു് എന്ന പേരിന്റെ പുറംപൂച്ചല്ലേ അദ്ദേഹത്തിന്റെ വാക്കുകൾക്കു് “അച്ചുക്കൂടത്തിന്റെ അഭിമർദ്ദ പീഡയനുഭവിക്കാൻ” ഹേതുവായിബ്ഭവിച്ചതു? ഞാൻ ഒരു വരിയും എടുത്തെഴുതുന്നില്ല അതിൽ നിന്നു്. മാതൃഭൂമിയാപ്പീസിലെ ചവറ്റുകുട്ടയിൽ ചെന്നുവീഴേണ്ട ഈ കാവ്യത്തെ അങ്ങോട്ടു നയിക്കാതെ ഉത്കൃഷ്ടമായ വാരികയുടെ ധവള പത്രത്തിലേക്കു് ആനയിച്ചതു് കവിനാമധേയത്തിന്റെ ബാഹ്യശോഭമാത്രമാണു്. ‘ആളുവില കല്ലുവില’.
കൈലേസ്: ശവസംസ്കാര വേളയിൽ അവിടെ കൂടിനില്ക്കുന്നവരുടെ കണ്ണീരില്ലായ്മയെ മറയ്ക്കാൻ ഉപകരിക്കുന്ന ഒരു തുണ്ടുതുണി. ഷെയ്ക്സ്പിയർ ‘ഒഥല്ലോ’ നാടകത്തിൽ കൈലേസ് കൊണ്ടുവന്നതു കാലപ്രമാദമാണു്. പിന്നീടാണു് കൈലേസിന്റെ ഉപയോഗം. ഡെസ്ഡിമോന മൂക്കു തുടച്ചിരുന്നതു അവളുടെ പാവാടകൊണ്ടാണു്.
ഹോമിയോപ്പതി ഡോക്ടർ: മെഡിക്കൽ പ്രഫെഷനിലെ വിദൂഷകൻ.
മാനനഷ്ടം വരുത്തൽ: മറ്റുള്ളവനെക്കുറിച്ചു സത്യം പറയുക എന്നതു്.
വലിഞ്ഞു കയറുന്നവൻ: തിടുക്കത്തിൽ അയാളെ ചവിട്ടിപ്പുറത്താക്കരുതു്. ചിലപ്പോൾ അയാൾ പത്രറിപ്പോർട്ടറായിരിക്കും.
ഹസ്തരേഖാ ശാസ്ത്രം: കള്ളംപറഞ്ഞു പണമുണ്ടാക്കാനുള്ള 947-ആമത്തെ മാർഗ്ഗം.
മഷി: ഇരുമ്പിന്റെ taunogallate, ഗം അറബിക്, വെള്ളം ഇവ ചേർത്തുണ്ടാക്കുന്ന ദുഷ്ടമായ കോംപൗണ്ട്. മണ്ടത്തരം പകർത്തിക്കൊടുക്കുന്നതിനും ധിഷണയെസ്സംബന്ധിച്ച കുറ്റം വർദ്ധിപ്പിക്കുന്നതിനും പറ്റിയ സാധനം.
നിഘണ്ടു നിർമ്മാതാവു്: ഭാഷയുടെ ഒരു കാലയളവിന്റെ വികാസത്തെ രേഖപ്പെടുത്തുന്നുവെന്ന മട്ടിൽ അതിന്റെ വളർച്ചയെ തടയുകയും അയഞ്ഞ അവസ്ഥയെ കർക്കശാവസ്ഥയാക്കുകയും ചെയ്യുന്ന കീടം.
പ്രശസ്തനായ സാഹിത്യകാരൻ (സാഹിത്യവാരഫലക്കാരന്റെ നിർവചനം): പത്രം തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്നതാണെങ്കിൽ ആ പത്രാധിപർക്കുമാത്രം പരിചയമുള്ള ആൾ. കോഴിക്കോട്ടു് നിന്നാണു പത്രം പ്രസിദ്ധപ്പെടുത്തുന്നതെങ്കിൽ ആ പത്രാധിപർക്കുമാത്രം അറിയാവുന്നയാൾ. പത്രാധിപർക്കുള്ള കത്തുകൾ എന്ന കോളത്തിൽ മാത്രം ഒന്നോ രണ്ടോ കത്തുകൾ എഴുതിയിട്ടുള്ളവൻ മരിച്ചാൽ അയാൾക്കു പത്രം നൽകുന്ന വിശേഷണം.
കലാകാരനെ നമ്മൾ മനസ്സിലാക്കുന്നതു നിരൂപകനിലൂടെയാണു്. നിരൂപകനെ നമ്മൾ മനസ്സിലാക്കുന്നതു് കലാകാരൻ തിരിച്ചു നൽകുന്ന പ്രശംസയിലൂടെയല്ല. നിരൂപകന്റെ നിരൂപണത്തിൽ കൂടിത്തന്നെയാണു്.
അങ്ങ് വടക്കൊരു കോളേജിൽ പ്രിൻസിപ്പലായിരുന്ന അദ്ദേഹം മാസന്തോറും കൊണ്ടു വരുന്ന ശമ്പളം ഭാര്യ പിടിച്ചുവാങ്ങിച്ചു് പെട്ടിയിൽ വയ്ക്കും. വീട്ടുചെലവിനും സ്വന്തം ചെലവിനും പ്രിൻസിപ്പലിനു് പണമില്ല. അതുകൊണ്ടു് അദ്ദേഹം ഒരു ട്രിക് എടുത്തു: “കൃഷ്ണൻ നായരേ, ഒന്നാന്തരം കറാച്ചി പശു നില്ക്കുന്നു എന്റെ വീട്ടിൽ. പത്തിടങ്ങഴി പാലാണു കിട്ടുന്നതു്. കൃഷ്ണൻ നായർക്കായതുകൊണ്ടു് ആയിരം രൂപയ്ക്കു് തരാം വേണോ?” എന്നു് ചോദ്യം. “എനിക്കു് പശുവെന്നല്ല ഒരു മൃഗത്തിനെയും ഇഷ്ടമല്ല സാർ” എന്നു് എന്റെ മറുപടി. പ്രിൻസിപ്പൽ അതുകേട്ടു് ഗോപാലൻ നായരെ വിളിക്കുന്നു” പാലായിൽ എന്തെല്ലാം വിശേഷം ഗോപാലൻ നായരെ? “അദ്ദേഹം മറുപടി പറയുന്നതിനുമുമ്പു് പ്രിൻസിപ്പൽ കാര്യത്തിലേക്കു് കടക്കുന്നു “ഗോപാലൻ നായരെ എന്റെ വീട്ടിൽ ഒന്നാന്തരം ഇംഗ്ലീഷ് കൗ നില്ക്കുന്നു പത്തടി നീളം ഇരുപതിടങ്ങഴി പാൽ കിട്ടും. നിങ്ങൾക്കായതുകൊണ്ടു് രണ്ടായിരം രൂപയ്ക്കു് തരാം” ശുദ്ധാത്മാവായ ഗോപാലൻ നായർ അപ്പോൾ തന്നെ ബാങ്കിൽ നിന്നു് രൂപ എടുത്തു് പ്രിൻസിപ്പലിനു കൊടുത്തു. വൈകുന്നേരം പശുവിനെ കൊണ്ടുപോകാൻ വീട്ടിൽ ചെല്ലുമ്പോൾ പ്രിൻസിപ്പലിന്റെ മൊഴിയാണു്” അയ്യോ പത്തുമിനിട്ടുമുമ്പു് പശുവിനെ വേറൊരാൾക്കു കൊടുത്തു. നിങ്ങളുടെ പണം ഞാൻ അടുത്ത മാസം ശമ്പളം വാങ്ങുമ്പോൾ തന്നുകൊള്ളാം” അങ്ങനെ ഗോപാലൻ നായർക്കു് 2000 രൂപ നഷ്ടമാകുന്നു. ഇങ്ങനെ പ്രിൻസിപ്പൽ പലപ്പോഴും പശുക്കളെ വിറ്റു. അദ്ദേഹത്തിന്റെ വീട്ടിൽ ഒരു കാലത്തും പശുവുണ്ടായിരുന്നില്ലതാനും.
ഈ പ്രിൻസിപ്പലിനെപ്പോലെ ഒരാളെ ഇപ്പോൾ കാണുന്നതു് ശ്രീ. പി. ജയരാജൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘ജംഗമവസ്തുക്കൾ’ എന്ന ചെറുകഥയിലാണു്. മേശ വില്ക്കാനുണ്ടെന്നു മാന്തക്ക. അതിനുശേഷം പറ വില്ക്കാനുണ്ടെന്നു് പറയുക. പണംകൊടുക്കുമ്പോൾ രണ്ടുമില്ലെന്നു് അറിയിക്കുന്നു. ഒരു വ്യത്യാസമുണ്ടു്, പ്രിൻസിപ്പൽ കരുതിക്കൂട്ടി മറ്റുള്ളവരെ പറ്റിക്കുന്നു. മാന്തക്കയ്ക്കു് ആ വിധത്തിലൊരു ലക്ഷ്യമില്ല. ഒരേസമയം നിഷ്കളങ്കനും കുറ്റക്കാരനുമായ ഒരുത്തനെ ചിത്രീകരിച്ചിരിക്കുന്നു കഥാകാരൻ. “പറേം മേസ്യോന്നും ഇങ്ങായ് നിലാഞ്ചെകുട്ട്യേ അത്യോഞ്ഞ് ” എന്നു കഥയുടെ ഒടുവിലായിക്കണ്ട വാക്യത്തിന്റെ അർത്ഥം പറയും മേശയും ഒന്നും ഉണ്ടായിരുന്നില്ല എന്നാവാം എന്നു സങ്കല്പിച്ചാണു് ഞാൻ മുകളിൽക്കാണും വിധം എഴുതിയതു്. അതിന്റെ അർത്ഥം മറ്റൊന്നാണെങ്കിൽ എന്റെ മൂല്യ നിർണ്ണയം തെറ്റായിരിക്കും. ഗ്രാമ്യഭാഷ എഴുതുമ്പോൾ അതു പഴയ തിരുവിതാംകൂറിലുള്ളവർക്കും മനസ്സിലാകണമെന്നു കഥാകാരൻ വിചാരിക്കാത്തതു് കഷ്ടം തന്നെ.
കൃത്രിമമായതു്, സ്ഥൂലീകരിക്കപ്പെട്ടതു്, മൗലികതയുടെ നാട്യമുള്ളതു് എന്നൊക്കെയാണു് ഞാൻ ശ്രീ. എം. രാജീവ്കുമാറിന്റെ അത്യാഹിതത്തിന്റെ തിണ്ണ എന്ന കഥയെ വിശേഷിപ്പിക്കുക. (കഥ ദേശാഭിമാനി വാരികയിൽ) ഡോക്ടർമാർ പണിമുടക്കു നടത്തുന്ന ആശുപത്രിയിൽ പാമ്പുകടിയേറ്റു് ഒരുത്തനെ അയാളുടെ ഭാര്യയും മകനുംകൂടി കൊണ്ടുവരുന്നു. പാമ്പിനെയും ഒരു പ്ളാസ്റ്റിക് കൂടയിൽ കൊണ്ടുവന്നിട്ടുണ്ടു്. ഡോക്ടർമാർ സമരാവേശത്തിൽ പ്രസംഗങ്ങൾ തകർക്കുന്നതേയുള്ളു. ആരെയും ശുശ്രൂഷിക്കാൻ എത്തുന്നില്ല. വിഷം രക്തത്തിൽ വ്യാപിച്ചു നീലനിറമാർന്ന അയാൾ മരിക്കാറായി. അപ്പോൾ പാമ്പു കൂടയിൽ നിന്നിറങ്ങി മുറിവിൽ ചുംബിച്ചു വിഷം വലിച്ചെടുക്കുന്നു. അതിനു മുൻപു് ഡോക്ടർമാരെ കടിച്ചു് മരണത്തിലേക്കു നയിക്കുന്നു. കടിയേറ്റ മനുഷ്യൻ പാമ്പിന്റെ ഔദാര്യംകൊണ്ടു് രക്ഷപ്പെടുന്നു. സമരത്തെ വാഴ്ത്തിയോ നിന്ദിച്ചോ കഥയെഴുതാം. രൂപശില്പവും ഭാവശില്പവും അനന്യമാണെങ്കിൽ സഹൃദയൻ ഏതിലും രസിക്കും. അതുകൊണ്ടു് ഡോക്ടർമാരുടെ സമരത്തെ നിന്ദിച്ചതുകൊണ്ടു് എനിക്കു പരാതിയില്ല. സമരത്തെ പ്രകീർത്തിച്ചാലും നന്നു്. പക്ഷേ, ഭാവവും രൂപവും സമരഞ്ജസമായി സമ്മേളിക്കാത്തതുകൊണ്ടു് കലയുടെ സംസ്കാരം ഇതിനില്ല. ഋജുത, സ്വാഭാവികത, മൗലികത ഈ മാനദണ്ഡങ്ങൾ കൊണ്ടു് രാജീവ് കുമാറിന്റെ കഥയെ അളക്കുമ്പോൾ അതു ഋജുതയുള്ളതല്ല, സ്വാഭാവികതയുള്ളതല്ല, മൗലികതയുള്ളതല്ല എന്നു പറയേണ്ടതായിവരും. രാജീവ്കുമാർ വിമർശനത്തിൽ അസഹിഷ്ണുത കാണിക്കില്ല. വിശേഷിച്ചു് അദ്ദേഹത്തിന്റെ അദ്ധ്യാപകന്റെ വിമർശനത്തിൽ. അതല്ല അല്പമെങ്കിലും വല്ലായ്മയുണ്ടാകുമെങ്കിൽ ശ്രീ ആർ. നരേന്ദ്രപ്രസാദി ന്റെ, താഴെച്ചേർക്കുന്ന വാക്യങ്ങൾ അദ്ദേഹത്തിനു് അനല്പമായ ആശ്വാസം നൽകും:
“എൻ. എസ്. മാധവൻ, സി. വി. ബാലകൃഷ്ണൻ, എം. രാജീവ്കുമാർ, ബാബു കുഴിമറ്റം, വി. എസ്. അനിൽകുമാർ, പി. സുരേന്ദ്രൻ, വിനയകുമാർ, എൻ. പി. ഹാഫീസ് മുഹമ്മദ്, അഷ്ടമൂർത്തി, തോമസ് ജോസഫ്, പി. എഫ്. മാത്യൂസ്, ജയരാജ്, വി. ആർ. സുധീഷ്, അക്ബർ കക്കട്ടിൽ, ഇ. വി. ശ്രീധരൻ, എൻ. പ്രഭാകരൻ, വത്സലൻ വാതുശ്ശേരി, എം. സുധാകരൻ, ഈ ലിസ്റ്റ് ഇനിയും നീട്ടാം. ഇവരുടെ കഥകളെപ്പറ്റി ഞാൻ ദീർഘമായൊരു പഠനം എഴുതാൻ ശ്രമിക്കുകയാണു്”.
നരേന്ദ്രപ്രസാദിന്റെ ഈ പ്രഖ്യാപനം കുങ്കുമം വാരികയിൽ കാണാം. അതനുസരിച്ചു് അദ്ദേഹം പഠനം— ദീർഘമായ പഠനം—എഴുതി നവീന കഥാകാരന്മാരുടെ ഹൃദയങ്ങളിലും ശ്രോത്രങ്ങളിലും അമൃതസേചനം നടത്തട്ടെ.
ചിരി പകരുമ്പോലെ, കരച്ചിൽ പകരുമ്പോലെ ആത്മഹത്യയും പകരും.
കലാകാരനെ നമ്മൾ മനസ്സിലാക്കുന്നതു നിരൂപകനിലൂടെയാണു്. നിരൂപകനെ നമ്മൾ മനസ്സിലാക്കുന്നതു് കലാകാരൻ തിരിച്ചു നൽകുന്ന പ്രശംസയിലൂടെയല്ല. നിരൂപകന്റെ നിരൂപണത്തിൽ കൂടിത്തന്നെയാണു്.
ചോദ്യം: ആത്മഹത്യ നടത്താതിരിക്കാൻ ഞാൻ എന്താണു് ചെയ്യേണ്ടതു?
ഉത്തരം: കുട്ടിയുടെ എഴുത്തിൽ അങ്ങിങ്ങായി അക്ഷരങ്ങൾ നനഞ്ഞു് പടർന്നിരിക്കുന്നതു് കണ്ടു. അതു് വെള്ളംതൊട്ടു തേച്ചതോ കണ്ണീർ വീണതോ? രണ്ടായാലും നിന്ദ്യം. വെള്ളം തൊട്ടുതേച്ചതാണെങ്കിൽ കുട്ടി വ്യാജപ്രവൃത്തി നടത്തി. യഥാർത്ഥത്തിൽ കണ്ണീർ വീണതാണെങ്കിൽ എഴുത്തു മാറ്റിയെഴുതേണ്ടിയിരുന്നു. ഒരു പരിചയവുമില്ലാത്ത ഒരുത്തനെ കരഞ്ഞു എന്നറിയിക്കുന്നതു് ഒരു പെൺകുട്ടിക്കും ഭൂഷണമല്ല. ആത്മഹത്യക്കു് ഉറച്ചവർ അന്യരുടെ ഉപദേശം തേടുകയില്ല. കുട്ടിയുടേതു് വെറും സെന്റിമെന്റലിസമാണു്. സഹതാപത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലാണു്. ഉത്തരത്തിനു് മാർദ്ദവമില്ലെങ്കിൽ ക്ഷമിക്കൂ.
ചോദ്യം: സർറീയലിസം ഇഷ്ടമാണോ നിങ്ങൾക്കു് ?
ഉത്തരം: സറീയലിസമെന്നേ പറയാവൂ. സറീയലിസം സ്വപ്നമാണു്. ഉറക്കത്തിലേ സ്വപ്നമുണ്ടാകൂ. അതു് കലയാവാൻ പ്രയാസം. ഉണർന്നിരുന്നു എഴുതുന്നതാണു് കല. ടോൾസ്റ്റോയി യും ദസ്തെയെവ്സ്കി യും ഡാവിഞ്ചി യും കാവാബാത്ത യും ഉണർന്നിരുന്നാണു് ശില്പങ്ങൾ സൃഷ്ടിച്ചതു്. ഡാലി ഉറക്കത്തിലെഴുതിയ ചിത്രങ്ങൾ നശിച്ചു പോകും.
ചോദ്യം: എറിക്ക ജൊങ്ങി ന്റെ നോവലുകൾ നിങ്ങൾക്കിഷ്ടമാണോ? (മുകളിലത്തെ ചോദ്യവും ഇതും ഒരാളിന്റേതു്.)
ഉത്തരം: എനിക്കിഷ്ടമല്ല. പക്ഷേ, എഴുതാൻ പ്രാഗല്ഭ്യമുണ്ടു് അവർക്കു്. എറിക്കയുടെ ഒരു പ്രസ്താവം എനിക്കു് ഇഷ്ടപ്പെട്ടു. അതു് ഇതാ: ‘Phallocentric, someone said of Freud. He thought the Sun revolved around the penis. And the daughter too.’
ചോദ്യം: ചോദ്യങ്ങൾ നിങ്ങൾ തന്നെ ഉണ്ടാക്കുന്നവയല്ലേ? ഇതു വായനക്കാരോടു് ചെയ്യുന്ന അപരാധമല്ലേ?
ഉത്തരം: ഏറെ ചോദ്യങ്ങൾ പോസ്റ്റിൽ വരും. പലതും ‘സ്റ്റുപിഡ് ’ ആയിരിക്കും. ചിലതു തിരഞ്ഞെടുത്തു ഉത്തരമെഴുതും. ചിലതു് ഞാൻ തന്നെ എഴുതുന്നതാണു്. അതു് അപരാധമായിരിക്കാം. പക്ഷേ, ഉത്തരങ്ങളിൽ ധിഷണയുടെ സ്ഫുലിംഗമുണ്ടെങ്കിൽ ആ അപരാധത്തിന്റെ തീക്ഷ്ണത വളരെക്കുറയും.
ചോദ്യം: കേരളത്തിലെ ഏറ്റവും നല്ല ഫിക്ഷൻ റൈറ്റർ ആരു് ?
ഉത്തരം: ഒരാളല്ല. അനേകം പേരുണ്ടു്. നവീന നിരൂപകരെല്ലാം വളരെ നല്ല ഫിക്ഷൻ റൈറ്റേഴ്സാണു്.
ചോദ്യം: നിങ്ങളുടെ ചെറുപ്പകാലത്തെ സാഹിത്യകാരന്മാരും ഇപ്പോഴത്തെ സാഹിത്യകാരന്മാരും തമ്മിൽ വ്യത്യാസമുണ്ടോ?
ഉത്തരം: ഇന്നുള്ളിടത്തോളം സാഹിത്യബോറന്മാർ അന്നില്ലായിരുന്നു. അക്കാലത്തു് വാരനാട്ടു കെ. പി. ശാസ്ത്രികളെപ്പോലുള്ള കവികൾ ഉണ്ടായിരുന്നെങ്കിലും സാഹിത്യം ബഹുജനത്തെ പീഡിപ്പിച്ചിരുന്നില്ല.
ചോദ്യം: നിങ്ങൾക്കു് സൈക്കിൾ ചവിട്ടാനറിയാമോ? ചീട്ടുകളി അറിയാമോ? കളിച്ചുതോറ്റു ദുഃഖിച്ചിട്ടുണ്ടോ?
ഉത്തരം: ഞാൻ സൈക്കിൾ ചവിട്ടുകാരനായിരുന്നു. അക്കാലത്തെ സൺബീം, ബി. എസ്. എ, റാലി ഈ സൈക്കിളുകളിൽ കേറിയിരുന്നാൽ റോൾസ് റോയ്സ് കാറിലിരിക്കുന്ന സുഖമാണു്. ഇന്നു് അത്തരം സൈക്കിളുകൾ ഇല്ല. ചീട്ടുകളിയിൽ 28 എന്നു വിളിക്കുന്ന കളി അറിയാം. സന്തോഷവും സങ്കടവും എതിരാളിയെ ആശ്രയിച്ചിരിക്കും. പരുക്കൻ പുരുഷനാണു് എതിരാളിയെങ്കിൽ അയാൾ എന്നെ തോല്പിക്കുന്നതു ഖേദകരമായിരുന്നു. സുന്ദരിയായ കളിക്കൂട്ടുകാരിയുമായി ചീട്ടുകളിക്കുമ്പോൾ കരുതിക്കൂട്ടി തോറ്റുകൊടുക്കുന്നതു് ആഹ്ലാദാനുഭൂതി ഉളവാക്കും.
പ്രചണ്ഡമാരുതന്റെ ആഘാതമേറ്റു് ആടിയുലയുന്ന കാനനരാശികളെ കണ്ടിട്ടുണ്ടോ? കണ്ടിട്ടില്ലെങ്കിൽ സങ്കല്പിക്കാനെങ്കിലും കഴിയുകയില്ലേ? പ്രാകൃതികങ്ങളായ ശക്തിവിശേഷങ്ങൾ യൂഗോയുടെ നോവലിൽ ആഞ്ഞടിക്കുന്നു.
‘നിങ്ങൾ ശവസംസ്കാരങ്ങൾക്കു പോയിട്ടുണ്ടോ എന്നെനിക്കു് അറിഞ്ഞുകൂടാ. അല്ലെങ്കിൽ ആരെങ്കിലും മരിച്ച വീട്ടിൽ പോയിട്ടുണ്ടോ? നിങ്ങൾ അല്പമായിട്ടെങ്കിലും നിങ്ങളെത്തന്നെ നിരീക്ഷണം ചെയ്യണം. അല്ലെങ്കിൽ ഒന്നും കണ്ടെന്നു വരില്ല. അങ്ങനെ അല്പമായി നിരീക്ഷണം ചെയ്യുമ്പോൾ ആ മനുഷ്യൻ മരിച്ചതിൽ നിങ്ങൾക്കു സവിശേഷതയാർന്ന രീതിയിൽ ദുഃഖിക്കാനൊന്നുമില്ല എന്നതു മനസ്സിലാകും. മരിച്ചയാൾ മറ്റുള്ള പലരെപ്പോലെയുമാണു്. ഈ മരണം സംഭവിച്ചു. സാമൂഹിക പരിതഃസ്ഥിതികളുടെ ഒത്തുചേരൽകൊണ്ടു നിങ്ങൾ ആ വീട്ടിൽ ചെന്നു എന്നേയുള്ളു. എന്തുകൊണ്ടെന്നോ എങ്ങനെയെന്നോ അറിയാതെ നിങ്ങൾ പെട്ടെന്നു ശക്തിയാർന്ന വികാരത്തിനു വിധേയനാവുന്നു. വലിയ ദുഃഖത്തിനോ അഗാധമായ വേദനയ്ക്കോ വശംവദനാകുന്നു. നിങ്ങൾ നിങ്ങളോടുതന്നെ ചോദിക്കുന്നു. “എനിക്കു് ഈ അസ്വസ്ഥത എന്തുകൊണ്ടു്? സ്പന്ദനങ്ങൾ നിങ്ങളിൽ കടന്നുകൂടി. എന്നല്ലാതെ വേറൊന്നുമില്ല… ഓ അവരുടെ ദുഃഖമാണു് എന്റെ അന്തരംഗത്തിൽ വന്നതു്”.
അരവിന്ദാശ്രമത്തിലെ അമ്മ പറഞ്ഞതാണിതു്. അന്യന്റെ മരണത്തിൽ നമുക്കുണ്ടാകുന്ന ദുഃഖം നമ്മുടെ ദുഃഖമല്ല മറ്റുള്ളവന്റെ ദുഃഖത്തിന്റെ പകർന്നുകിട്ടലാണു്. ഈ മതത്തിൽ സത്യമില്ലാതില്ല. അതുകൊണ്ടല്ലേ മരണം നടന്ന വീട്ടിൽനിന്നും പുറത്തുവരുന്നതോടെ നമ്മുടെ ദുഃഖം ഇല്ലാതാവുന്നതു?
സ്നേഹിതന്റെ ഭാര്യക്കു സ്തനാർബ്ബുദം. അയാളുടെ ദുഃഖമന്വേഷിച്ചു് കൂട്ടുകാരൻ പോകുന്നു. താൽക്കാലികമായ വിഷാദം. അരവിന്ദഘോഷി ന്റെ ആശ്രമത്തിലെ അമ്മ പറഞ്ഞതുപോലെ വിഷാദം പകർന്നു കിട്ടുന്നു. അയാൾ തിരിച്ചുവീട്ടിലെത്തിയപ്പോൾ മകനെ വിളിച്ചു ചോദിക്കുന്നു: ‘സോ ഉണ്ണി വാട്ടെബൗട്ട് എ ഷോർട്ട് റൈഡ്?’ ഇത്രയേയുള്ളു. ചോദിക്കുന്ന ആ അച്ഛൻ മരിച്ചാലും മകനു്—ഉണ്ണിക്കു്—കുറെനേരത്തേക്കേ ദുഃഖമുണ്ടായിരിക്കു. ശ്രീ ഗൗതമൻ കലാകൗമുദിയിൽ എഴുതിയ ‘മറ്റുള്ളവരുടെ വേനൽ’ എന്ന ലക്ഷ്യവേധിയായ ചെറുകഥ ഈ സത്യത്തെ അഭിവ്യജ്ഞിപ്പിക്കുന്നു. മറ്റുള്ളവരുടെ വേനൽ അവരുടെ വേനൽ മാത്രം. നമ്മുടെ വേനലല്ല. നമ്മുടെ വേനലായി നമ്മൾ കാണിക്കുന്നുവെന്നു മാത്രം.

ഒരിടത്തു ഒരാത്മഹത്യ നടന്നാൽ പിന്നീടു് പലരും അവിടെത്തന്നെ അതു നടത്തും. തിരുവനന്തപുരത്തു് ഒരു റെയിൽവേ പാലത്തിനടുത്തു് പല ആത്മഹത്യകളും തുടരെത്തുടരെ ഉണ്ടായി. ഇതൊരു പകർച്ചവ്യാധിയാണെന്നു് അറിവുള്ളവർ പറഞ്ഞിട്ടുണ്ടു്. ആശുപത്രിയിലെ ഒരു കൊളുത്തിൽ അടുത്തടുത്ത കാലയളവിലായി പതിനഞ്ചുപേർ തൂങ്ങിമരിച്ചതായി ഏമീൽ ദ്യുർകെമി ന്റെ (Emile Durkheim, ഫ്രഞ്ച് ദാർശനികൻ, സമൂഹ ശാസ്ത്രജ്ഞ, 1858–1917) ‘Suicide’ എന്ന ഗ്രന്ഥത്തിൽ കണ്ടതായി എനിക്കോർമ്മയുണ്ടു്. കൊളുത്തു മാറ്റിയപ്പോൾ ആശുപത്രിയിലെ ആത്മഹത്യകളും അവസാനിച്ചു. ചിരി പകരുമ്പോലെ കരച്ചിൽ പകരുമ്പോലെ ആത്മഹത്യയും പകരും.

എന്താണു് വിശ്വസാഹിത്യം? മൂന്നുത്തരങ്ങൾ നൽകാം: 1) ലോകമാകെയുള്ള സാഹിത്യത്തിന്റെ സമാഹാരം. 2) സാഹിത്യത്തിലെ മാസ്റ്റർ പീസുകളുടെ സമാഹാരം. 3) അന്യോന്യ ബന്ധമുള്ള എല്ലാ സർഗ്ഗാത്മക കൃതികളുടെയും സാകല്യാവസ്ഥ. അല്ലെങ്കിൽ സദൃശങ്ങളായ സൃഷ്ടികളുടെ സാകല്യാവസ്ഥ. ഈ മൂന്നാമത്തേതിനെയാണു് ദില്ലി യൂണിവേഴ്സിറ്റിയിലെ പ്രഫെസർ Abhai Maurya വിശ്വസാഹിത്യമായി കാണുന്നതു്. ഈ മാനദണ്ഡത്തെ അവലംബിച്ചു് അഭയ് മൗര്യ നടത്തിയ സിമ്പോസിയത്തിൽ എൺപതു പ്രബന്ധങ്ങൾ പണ്ഡിതന്മാർ വായിച്ചു. അവയെ സമാഹരിച്ചു് ‘India and World Literature എന്ന പേരിൽ Indian Council for Cultural Relations, New Delhi പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. സിമ്പോസിയത്തിന്റെ (ഇംഗ്ലീഷുച്ചാരണം ഇതല്ല) ഡയറക്ടറായ (ഇവിടെയും ഉച്ചാരണം വിഭിന്നം) അഭയ് വായിച്ച പ്രബന്ധത്തിലാണു് വിശ്വസാഹിത്യത്തെക്കുറിച്ചുള്ള ഈ മതങ്ങൾ ഉള്ളതു്. Keynote Address, Theories, Concepts, Approaches, India and World Literature—Epics, India and World Literature—Asia—Arabic & Persia, India and World Literatue—Asia—Chinese, Japanese, Indonesian, India and World Literature—Europe—French, Spanish, Italian, Latin American ഇങ്ങനെ പതിമ്മൂന്നു് ഭാഗങ്ങളുണ്ടു്. ഇതിൽ എഴുന്നൂറ്റിരണ്ടു് പുറങ്ങളുള്ള ഈ ഗ്രന്ഥത്തിലെ നാലു ഉപന്യാസങ്ങളേ എനിക്കു് വായിക്കാൻ കഴിഞ്ഞുള്ളു. വിരസമായ ഇംഗ്ലീഷ് ഭാഷയിലൂടെ വിദ്വജ്ജനോചിതങ്ങളായ അറിവുകൾ അവ പ്രദാനം ചെയ്യുന്നുണ്ടു്. ശേഷമുള്ള പ്രബന്ധങ്ങളും അത്തരത്തിലാകാനേ തരമുള്ളു. പ്രബന്ധ കർത്താക്കന്മാർ പണ്ഡിതന്മാരായതു കൊണ്ടാണു് ആ അഭ്യൂഹത്തിനു് ഞാൻ തുനിഞ്ഞതു്.

Croce and Tagore: Divinity as Expression എന്ന പ്രബന്ധം ചന്ദ്രമോഹന്റേതാണു്. 1926-ൽ ടാഗോർ ക്രോചെ യെ ഇറ്റലിയിൽവച്ചു കണ്ടപ്പോൾ ക്രോചെ പറഞ്ഞു: ‘My idea of divinity is similar to yours. God is not a Being amongst Beings, but the Being of Beings” അപ്പോൾ ടാഗോർ നൽകിയ മറുപടി:
“That is exactly my idea” ഇതൊക്കെ അറിയുന്നതു് രസകരമാണല്ലോ. ഒന്നേ ദോഷമായി പറയേണ്ടതുള്ളു. നവീന സാഹിത്യത്തെക്കുറിച്ചു് പരാമർശങ്ങൾ കുറവാണിതിൽ. എങ്കിലും ഒരു റെഫറൻസ് ഗ്രന്ധമെന്ന നിലയിൽ ഇതു് പ്രയോജനം ചെയ്യും—പ്രബന്ധകാരന്മാരുടെ മതങ്ങളോടു നമ്മൾ യോജിച്ചില്ലെങ്കിലും. ഇന്ത്യയിലെ പ്രസാധകർ ഇൻഡെക്സ് നൽകുന്നതിൽ വിമുഖരാണല്ലോ. ആ വൈമുഖ്യവും ഇതിന്റെ മറ്റൊരു ദോഷംതന്നെ. (വില 225 രൂപ)

ഇതെഴുതുന്നയാളിനെ പാശ്ചാത്യ സാഹിത്യത്തിന്റെ സ്തോതാവായും മലയാള സാഹിത്യത്തിന്റെ നിന്ദകനായും ചിലർ ചിത്രീകരിക്കാറുണ്ടു്. ഇതിനു മറുപടി പറയാം. എന്റെ അനുഭവങ്ങൾക്കു് തീക്ഷ്ണത നൽകുകയും അവയെ അഗാധതലത്തിലേക്കു് നയിക്കുകയും ചെയ്യുന്നു യൂഗോയുടെ “പാവങ്ങൾ ” എന്ന നോവൽ. അതിലെ ബിഷപ്പും ഷാങ്വൽ ഷാങും ജീവിക്കാനുള്ള രീതിയെന്തെന്നു് എന്നെ ഗ്രഹിപ്പിക്കുന്നു. ലോകത്തെസ്സംബന്ധിച്ച എന്റെ വീക്ഷണഗതിക്കു ആദരണീയമായ മാറ്റം വരുത്തുന്നു. ഈ പരിവർത്തനത്തോടുകൂടി ഞാൻ കേശവദേവി ന്റെ ‘ഓടയിൽ നിന്നു് ’ എന്ന നോവൽ വായിക്കുമ്പോൾ വിശേഷിച്ചു് എനിക്കൊരു മാറ്റവും ഉണ്ടാകുന്നില്ല. തികച്ചും ബഹിർഭാഗസ്ഥമായ ഒരു വിവരണമായേ അതെനിക്കു് അനുഭവപ്പെടുന്നുള്ളു. അതുകൊണ്ടു് ആ കൊച്ചുനോവൽ വായിച്ചിട്ടു് ഞാനതു ദൂരെയെറിഞ്ഞു. ‘പാവങ്ങൾ’ വായിച്ചിട്ടു് വീണ്ടും വീണ്ടും വായിക്കാനായി സൂക്ഷിച്ചുവയ്ക്കുന്നു. പ്രചണ്ഡമാരുതന്റെ ആഘാതമേറ്റു് ആടിയുലയുന്ന കാനനരാശികളെ കണ്ടിട്ടുണ്ടോ? കണ്ടിട്ടില്ലെങ്കിൽ സങ്കല്പിക്കാനെങ്കിലും കഴിയുകയില്ലേ? പ്രാകൃതികങ്ങളായ ശക്തിവിശേഷങ്ങൾ യൂഗോയുടെ നോവലിൽ ആഞ്ഞടിക്കുന്നു. ‘ഓടയിൽ നിന്നു്’ എന്ന കൃതി അരയിഞ്ച് പൊക്കത്തിൽ നില്ക്കുന്ന ഒരു പുല്ക്കൊടി മാത്രമാണു്. ഏതു പ്രചണ്ഡവാതത്തിലും അതു് അനങ്ങാതെ നില്ക്കുകയേയുള്ളു. ഈ സത്യം മനസ്സിലാക്കിയാൽ എന്റെ നേർക്കുള്ള ഉപാലംഭത്തിനു് സാംഗത്യമില്ലെന്നു മനസ്സിലാക്കാം.