SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-12-29-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ​

റ്റെ­ലി­വി­ഷൻ നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­മ്പോൾ എ­നി­ക്കു് ഒ­ട്ടൊ­ക്കെ വൈ­ഷ­മ്യ­മു­ള­വാ­ക്കു­ന്ന­തു് ചി­ത്ര­ങ്ങ­ളി­ലെ ആളുകൾ ശബ്ദം കേൾ­പ്പി­ക്കാ­തെ ചു­ണ്ടു­കൾ അ­ന­ക്കു­ന്ന പ്ര­വൃ­ത്തി­യാ­ണു്. അതു് അ­വ­രു­ടെ കു­റ്റ­മ­ല്ല. ഏതോ സാ­ങ്കേ­തി­ക കാരണം കൊ­ണ്ടു റ്റെ­ലി­വി­ഷൻ അ­ധി­കാ­രി­കൾ ആ­ളു­ക­ളു­ടെ സം­സാ­ര­ത്തെ അ­ധ­ര­ച­ല­നം മാ­ത്ര­മാ­ക്കി മാ­റ്റു­ന്ന­താ­ണു്. ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തു് എ­വി­ടെ­യോ ഒരു സ­മ്മേ­ള­ന­ത്തി­നു പോയി. പ്ര­ഭാ­ഷ­ണം നിർ­വ­ഹി­ക്കാൻ ഞാൻ മാ­ത്ര­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. റ്റെ­ലി­വി­ഷൻ അ­ധി­കാ­രി­കൾ ഉ­പ­ക­ര­ണ­ങ്ങ­ളു­മാ­യി വന്നു. പടം പി­ടി­ക്കു­ക­യും ചെ­യ്തു. അതും വളരെ നേ­ര­ത്തേ­ക്കു്. സ്വ­ന്തം ശബ്ദം അ­ന്യ­രെ കേൾ­പ്പി­ക്കാ­നും ത­ങ്ങൾ­ക്കു തന്നെ കേൾ­ക്കാ­നും ആ­ളു­കൾ­ക്കു കൗ­തു­ക­മേ­റു­മ­ല്ലോ. സ­ന്ധ്യ ക­ഴി­ഞ്ഞ­യു­ട­നെ ഞാൻ റ്റെ­ലി­വി­ഷൻ സെ­റ്റി­ന്റെ മുൻ­പിൽ ഇ­രു­ന്നി­ല്ല എ­ന്നാ­രെ­ങ്കി­ലും വി­ചാ­രി­ക്കു­ന്നു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ ഞാൻ ഞാ­ന­ല്ല എ­ന്നു് അവർ ധ­രി­ച്ചു കൊ­ള്ള­ണം. അ­ങ്ങ­നെ ആ­കാം­ക്ഷ­യോ­ടെ ഇ­രി­ക്കു­മ്പോൾ എന്റെ രൂപം പ്ര­ത്യ­ക്ഷ­മാ­യി. പക്ഷേ, അം­ഗ­വി­ക്ഷേ­പ­ങ്ങൾ മാ­ത്ര­മേ­യു­ള്ളു. ചു­ണ്ടു­ക­ളു­ടെ ച­ല­ന­മേ­യു­ള്ളു. ഒരു ശ­ബ്ദ­വു­മി­ല്ല. എ­നി­ക്കു് എ­ന്നോ­ടു തന്നെ വെ­റു­പ്പു തോ­ന്നി. അവിടെ നി­ന്നു് എ­ഴു­ന്നേ­റ്റു പോ­വു­ക­യും ചെ­യ്തു. ചു­ണ്ടു­ക­ളു­ടെ ച­ല­ന­ങ്ങ­ളോ­ടൊ­രു­മി­ച്ചു് ശ­ബ്ദ­വും കേ­ട്ടെ­ങ്കി­ലേ ര­ണ്ടും കൂ­ട്ടി­യി­ണ­ക്കി ആ­ന്ത­ര­മാ­യ അർ­ത്ഥ­ത്തി­ലേ­ക്കു ചെ­ല്ലാൻ ദ്ര­ഷ്ടാ­വി­നു കഴിയൂ. ശ­ബ്ദ­മി­ല്ലാ­തെ ചു­ണ്ടു­ക­ള­ന­ക്കു­ന്നു, കൈകൾ ച­ലി­പ്പി­ക്കു­ന്ന ഭാ­വ­പ്ര­ക­ട­ന­ത്തിൽ വിലയം കൊ­ള്ളു­ന്ന വ്യ­ക്തി കോ­മാ­ളി­യാ­ണു് മ­റ്റു­ള്ള­വ­രു­ടെ ദൃ­ഷ്ടി­യിൽ. എ­ന്റെ­യും നോ­ട്ട­ത്തിൽ അ­ങ്ങ­നെ­ത­ന്നെ. ഈ സം­ഭ­വ­ത്തി­നു ശേ­ഷ­മാ­ണു് ഞാൻ റ്റെ­ലി­വി­ഷൻ നോ­ക്കാ­തെ­യാ­യ­തു്; പ്ര­ഭാ­ഷ­ണ­വേ­ള­യിൽ അ­ധി­കാ­രി­കൾ പ­ട­മെ­ടു­ക്കാൻ വ­ന്നാൽ അ­വ­രോ­ടു ‘നോ’ എന്നു പ­റ­ഞ്ഞു തു­ട­ങ്ങി­യ­തു്. ഞാ­ന­റി­യാ­തെ അ­വ­രു­ടെ പേടകം പ്ര­വർ­ത്തി­പ്പി­ച്ചാൽ “stop it please” എന്നു അ­പേ­ക്ഷി­ച്ചു­തു­ട­ങ്ങി­യ­തു്.

ശ്രീ. നീല പ­ദ്മ­നാ­ഭ­ന്റെ എ­ല്ലാ­ച്ചെ­റു­ക­ഥ­കൾ­ക്കു­മു­ള്ള ന്യൂ­ന­ത അ­വ­യിൽ­നി­ന്നു് ആ­ന്ത­ര­ശ­ബ്ദം ഉ­യ­രു­ന്നി­ല്ല എ­ന്ന­താ­ണു് പ­ട്ടാ­ള­ത്തിൽ സേവന മ­നു­ഷ്ഠി­ക്കു­ന്ന ഒ­രു­ത്ത­നു മാ­ന­സി­ക­ഭ്രം­ശം വ­രു­ന്നു. ഫലം മൗനം. അ­യാ­ളു­ടെ അച്ഛൻ അ­ത­റി­ഞ്ഞു മകനെ നാ­ട്ടിൽ കൊ­ണ്ടു­വ­ന്നു ചി­കി­ത്സി­പ്പി­ക്കു­ന്നു. രോഗം ഭേ­ദ­മാ­യ­പ്പോൾ അയാൾ ജോ­ലി­ക്കു­പോ­യി. ര­ണ്ടാ­മ­തും രോഗം. അ­ത­റി­ഞ്ഞു് അച്ഛൻ വി­മാ­ന­ത്തിൽ കയറി ദി­ല്ലി­യി­ലേ­ക്കു ചെ­ല്ലു­ന്നു. യാ­ത്ര­യ്ക്കി­ട­യിൽ കഥ പ­റ­യു­ന്ന ആളിനെ പ­രി­ച­യ­പ്പെ­ടു­ന്നു. എ­ന്നി­ട്ടു പഴയ ഒരു സം­ഭ­വ­ത്തോ­ടു മ­ക­ന്റെ അ­വ­സ്ഥ­യെ കൂ­ട്ടി­യി­ണ­ക്കു­ന്നു ക­ഥാ­കാ­രൻ. ഒരു ശി­ല്പി ഗ­രു­ഡ­നെ ക­രി­ങ്ക­ല്ലിൽ കൊ­ത്തി­യെ­ടു­ക്കു­ക­യാ­യി­രു­ന്നു. രൂ­പ­ത്തി­നു പൂർ­ണ്ണ­ത ല­ഭി­ച്ച­പ്പോൾ അ­തെ­ഴു­ന്നേ­റ്റു പ­റ­ന്നു. ശി­ല്പി ഉ­ളി­യെ­റി­ഞ്ഞു് അ­തി­ന്റെ ചിറകു മു­റി­ച്ച­പ്പോൾ ഗ­രു­ഡ­ശി­ല്പം താഴെ വ­ന്നു­വീ­ണു. ര­ണ്ടാ­മ­തും രോഗം പി­ടി­ച്ച മകൻ ചി­റ­ക­റ്റ ഗ­രു­ഡ­നാ­ണെ­ന്നാ­ണു സ­ങ്ക­ല്പം. ഇവിടെ എ­ല്ലാ­മു­ണ്ടു്, ചു­ണ്ടു­കൾ അ­ന­ങ്ങു­ന്നു, ചി­രി­ക്കു­ന്നു, വെ­റു­പ്പു കാ­ണി­ക്കു­ന്നു, വിരൽ ചൂ­ണ്ടു­ന്നു, ശബ്ദം മാ­ത്ര­മി­ല്ല, നി­രൂ­പ­ണ­ത്തി­ന്റെ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ ബ­ഹിർ­ഭ­വം മാ­ത്ര­മാ­ണു് ഇക്കഥ. അ­ന്തർ­ഭ­വ­മ­ല്ല ഇതു്. ഏതു രചന ബ­ഹിർ­ഭാ­ഗ­സ്ഥ­മാ­കു­ന്നു­വോ അതു് ക­ല­യു­ടെ പ­രി­ധി­ക്കു­ള്ളിൽ ചെ­ല്ലു­ന്നി­ല്ല. (നീല പ­ദ്മ­നാ­ഭ­ന്റെ ചെ­റു­ക­ഥ ശോകം —മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ.)

“…if the act is not pure motion, it must be defined by intention” (Being and Nothingness, Sartre, Pocket Books, P. 613). ന­മ്മു­ടെ പല ചെ­റു­ക­ഥ­ക­ളി­ലും ചലനം (ബാ­ഹ്യ­ച­ല­നം) മാ­ത്ര­മേ­യു­ള്ളു; വി­വ­ക്ഷി­ത­മി­ല്ല. വാ­ക്കു­ക­ളും സംഭവ വർ­ണ്ണ­ന­ങ്ങ­ളു­മേ­യു­ള്ളു; അ­നു­ഭൂ­തി­യി­ല്ല.

“ഹി­ന്ദു”വി­ന്റെ ക­ശാ­പ്പ്

General in His Labyrinth എന്ന നോവൽ മാർ­കേ­സി­ന്റെ മാ­സ്റ്റർ­പീ­സാ­ണു്. അ­തി­ന്റെ കർ­ത്തൃ­ത്വ­ത്തോ­ടു­കൂ­ടി അ­ദ്ദേ­ഹം വി­ശ്വ­സാ­ഹി­ത്യ­ത്തി­ലെ അ­ദ്വി­തീ­യ­നാ­യ നോ­വ­ലി­സ്റ്റാ­യി മാ­റി­യി­രി­ക്കു­ന്നു.

മാ­സ­ത്തി­ന്റെ ആ­ദ്യ­ത്തെ ഞാ­യ­റാ­ഴ്ച­യി­ലെ ഹി­ന്ദു ദി­ന­പ­ത്ര­ത്തിൽ ധാ­രാ­ളം ഇം­ഗ്ലീ­ഷ് പു­സ്ത­ക­ങ്ങ­ളു­ടെ റെ­വ്യൂ വ­രാ­റു­ണ്ടു്. പക്ഷേ, ഒരു റെ­വ്യൂ­വും അ­ന്ത­രം­ഗ­സ്പർ­ശി­യ­ല്ല. അ­ന്ത­രം­ഗ­സ്പർ­ശി­യ­ല്ലെ­ന്നു മാ­ത്ര­മ­ല്ല പലതും അ­ബ­ദ്ധ­പ്പ­ഞ്ചാം­ഗ­ങ്ങ­ളു­മാ­ണു്. ഗാ­ബ്രി­യേൽ ഗാർ­സി­ആ മാർ­കേ­സി ന്റെ The General in His Labyrinth എന്ന ചേ­തോ­ഹ­ര­മാ­യ നോ­വ­ലി­നെ വി­രൂ­പ­മാ­ക്കി പ്ര­ദർ­ശി­പ്പി­ക്കു­ന്ന നി­രൂ­പ­ണ­ത്തിൽ ശ്രീ. എസു്. കൃ­ഷ്ണ­ന്റെ തൃ­ക്കൈ­വി­ള­യാ­ട്ടം: It is a little difficult to know how to assess Garcia Marquez for an Indian audience as, as far as this reviewer knows, only three of his books are available in India in English translation—‘One Hundred Years of Solitude’, ‘Love in the Time of Cholera’, and now ‘The General in His Labyrinth’ (P. XII, The Hindu, December 1, 1991). എ­ന്തൊ­രു ഭ­യ­ജ­ന­ക­മാ­യ അജ്ഞത! മാർ­കേ­സി­ന്റെ എ­ല്ലാ­പ്പു­സ്ത­ക­ങ്ങ­ളും ഇ­ന്ത്യ­യിൽ വ­ന്നി­ട്ടു­ണ്ടു്. അ­വ­യു­ടെ നി­രൂ­പ­ണ­ങ്ങൾ പല പ­ത്ര­ങ്ങ­ളി­ലും ക­ണ്ടി­ട്ടു­മു­ണ്ടു്. ‘No one writes to the Colonel and other stories’, ‘The Autumn of the Patriarch’, ‘Innocent Erendira and Other Stories’, ‘In Evil Hour’, ‘Leaf Storm and Other Stories’, ‘Chronicle of a Death Foretold’ ഇ­വ­യാ­ണു് ഹി­ന്ദു­വി­ലെ നി­രൂ­പ­കൻ പ­റ­യാ­ത്ത മറ്റു ഫി­ക്ഷൻ.

images/GabrielGarcíaMarquez02.jpg
ഗാ­ബ്രി­യേൽ ഗാർ­സി­ആ മാർ­കേ­സ്

മാർ­കേ­സി­ന്റെ ‘Clandestine in Chile’, ‘The Story of a Shipwrecked Sailor’. ഇവ സ­മ്പൂർ­ണ്ണ­മാ­യ ഫി­ക്ഷ­ന­ല്ല. ഇ­വ­യെ­ല്ലാം ഇ­ന്നും ഇ­ന്ത്യ­യിൽ കി­ട്ടും. Plinio Apuleyo Mendoza എന്ന എ­ഴു­ത്തു­കാ­രൻ മാർ­കേ­സു­മാ­യി ന­ട­ത്തി­യ സം­ഭാ­ഷ­ണം ‘The Fragrance of Guava’ എന്ന പേരിൽ Verso പ്ര­സാ­ധ­നം ചെ­യ്തി­ട്ടു­ണ്ടു്. അതും ഇ­വി­ടെ­ക്കി­ട്ടും. വാ­യ­ന­ക്കാ­രെ വ­ഴി­തെ­റ്റി­ക്കു­ന്ന ഇ­ത്ത­രം പു­സ്ത­ക­നി­രൂ­പ­ക­രെ ഹി­ന്ദു­വും അ­തി­നെ­പ്പോ­ലു­ള്ള പ­ത്ര­ങ്ങ­ളും പൊ­റു­പ്പി­ച്ചു­കൂ­ടാ.

images/TheFragranceofGuava.jpg

‘The General in His Labyrinth’ എന്ന നോവൽ മാർ­കേ­സി­ന്റെ മാ­സ്റ്റർ­പീ­സാ­ണു്. അ­തി­ന്റെ കർ­ത്തൃ­ത്വ­ത്തോ­ടു­കൂ­ടി അ­ദ്ദേ­ഹം വി­ശ്വ­സാ­ഹി­ത്യ­ത്തി­ലെ അ­ദ്വി­തീ­യ­നാ­യ നോ­വ­ലി­സ്റ്റാ­യി മാ­റി­യി­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തോ­ടു മ­ത്സ­രി­ക്കാൻ ‘I, The Supreme’ എ­ഴു­തി­യ റോആ ബാ­സ്തോ­സ് മാ­ത്ര­മേ ഉ­ണ്ടാ­യി­രി­ക്കൂ. മാർ­കേ­സി­ന്റെ നോവൽ സീമോൺ ബോ­ളീ­വ­റു­ടെ കഥ മാ­ത്ര­മ­ല്ല. മ­നു­ഷ്യ­ജീ­വി­തം എന്ന രാവണൻ കോ­ട്ട­യിൽ (Labyrinth) ല­ക്ഷ്യം കാ­ണാ­തെ ക­റ­ങ്ങി ഒ­ടു­വിൽ മോ­ഹ­ഭം­ഗ­ത്തിൽ­പ്പെ­ട്ടു മ­രി­ക്കു­ന്ന ഓരോ മ­നു­ഷ്യ­ന്റെ­യും ക­ഥ­യാ­ണ­തു്. അതു വാ­യി­ച്ചു തീ­രു­മ്പോൾ ഞാൻ എ­പ്പോ­ഴും പ­റ­യാ­റു­ള്ള­തു­പോ­ലെ നമ്മൾ ഔ­ന്ന­ത്യ­മാർ­ജ്ജി­ച്ചു മ­റ്റാ­ളു­ക­ളാ­യി മാ­റു­ന്നു. ഇതു കാണാൻ നി­രൂ­പ­ക­നു ക­ണ്ണി­ല്ല. നോവൽ കാ­വ്യാ­ത്മ­ക­മാ­യി, ധ്വ­ന്യാ­ത്മ­ക­മാ­യി അ­വ­സാ­നി­ക്കു­ന്ന­തു നോ­ക്കു­ക: “…and through the window he saw the diamond of Venus in the sky that was dying forever, the eternal snows, the new vine whose yellow bellflowers he would not see bloom on the following Saturday in the house closed in mourning, the final brilliance of life that would never, through all eternity, be repeated again”. തർ­ജ്ജ­മ­ക്കാ­ര­ന്റെ പേരു പ­റ­ഞ്ഞി­ട്ടി­ല്ല എ­ന്നു് എസു്. കൃ­ഷ്ണൻ എ­ഴു­തു­ന്നു. ഇ­ന്ത്യൻ പ്ര­സാ­ധ­ന­ത്തിൽ അതു കാ­ണു­കി­ല്ലാ­യി­രി­ക്കും. Edith Grossman ആണു് ഈ നോവൽ ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്ത­തു്.

ന­മ്മു­ടെ പല ചെ­റു­ക­ഥ­ക­ളി­ലും ചലനം (ബാ­ഹ്യ­ച­ല­നം) മാ­ത്ര­മേ­യു­ള്ളു; വി­വ­ക്ഷി­ത­മി­ല്ല. വാ­ക്കു­ക­ളും സംഭവ വർ­ണ്ണ­ന­ങ്ങ­ളു­മേ­യു­ള്ളൂ; അ­നു­ഭൂ­തി­യി­ല്ല.

യൂ­ക്കി­യോ മിഷിമ യുടെ ‘Acts of Worship’ എന്ന ക­ഥാ­സ­മാ­ഹാ­രം ഹി­ന്ദു­വിൽ നി­രൂ­പ­ണം ചെ­യ്തി­രി­ക്കു­ന്ന­തു് അ­ശോ­ക­മി­ത്ര നാണു്. അതും വി­ല­ക്ഷ­ണ­മാ­ണു്. ലോ­ക­സാ­ഹി­ത്യ­ത്തി­ലെ പ­ത്തു് ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ക­ഥ­ക­ളെ­ടു­ത്താൽ മി­ഷി­മ­യു­ടെ ‘Acts of Worship’ എന്ന കഥയും ഉൾ­പ്പെ­ടും. (ഈ ക­ഥ­യു­ടെ പേരും Act of Worship എന്നു തെ­റ്റി­ച്ചു് എ­ഴു­തി­യി­രി­ക്കു­ന്നു നി­രൂ­പ­കൻ) അ­തി­ന്റെ മ­ഹ­ത്ത്വ­മെ­വി­ടെ­യി­രി­ക്കു­ന്നു­വെ­ന്നു് ഒരു വാ­ക്യം കൊ­ണ്ടു­പോ­ലും ആ­വി­ഷ്ക­രി­ക്കാൻ അ­ശോ­ക­മി­ത്ര­നു ക­ഴി­യു­ന്നി­ല്ല. വ­ള്ള­ത്തോൾ പ­റ­ഞ്ഞ­തു് ഓർ­മ്മ­യി­ലെ­ത്തു­ന്നു. ക­ണ്ണാ­ടി­യി­ലെ പൊടി തു­ട­ച്ചു മാ­റ്റാൻ ആ­ഗ്ര­ഹി­ക്കു­ന്ന­വൻ അതു ചെ­യ്തി­ല്ലെ­ങ്കി­ലും തെ­റ്റി­ല്ല; സ്വ­ന്തം കൈ­യി­ലെ അ­ഴു­ക്കു­കൂ­ടി അതിൽ തേ­ച്ചു­വ­യ്ക്ക­രു­തു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “ആൽ­ബർ­ട്ടു് കാ­മ­സു് മ­രി­ച്ച­പ്പോൾ ല­ജ്ജാ­ക­ര­മാ­യ മരണം എന്നു സാർ­ത്രു് പ­റ­ഞ്ഞു. കൂ­ട്ടു­കാ­ര­ന്റെ വി­യോ­ഗം വേ­ദ­ന­യു­ള­വാ­ക്കു­മെ­ങ്കിൽ ഇ­ങ്ങ­നെ പറയാൻ പ­റ്റു­മോ?”

ഉ­ത്ത­രം: “പ­റ­യാ­നൊ­ക്കു­ക­യി­ല്ല, ആ പ്ര­സ്താ­വ­ത്തിൽ ആർ­ജ്ജ­വ­മി­ല്ലാ­യ്മ­യു­ണ്ടു്. പി­ന്നെ ഒരു കാ­ര്യം എ­ഴു­തി­ക്കൊ­ള്ള­ട്ടെ. ഈ ലോ­ക­ത്തു് ചെ­യ്യു­ന്ന ദു­ഷ്ട­പ്ര­വൃ­ത്തി­കൾ­ക്കെ­ല്ലാം ശിക്ഷ ഈ ലോ­ക­ത്തു­വ­ച്ചു­ത­ന്നെ കി­ട്ടും. അതിൽ സം­ശ­യ­മൊ­ട്ടും വേണ്ട. ഭൂ­ട്ടോ യെ തൂ­ക്കി­ക്കൊ­ന്ന സിയാ യ്ക്കു പ്ര­കൃ­തി ന­ല്കി­യ ശി­ക്ഷ­യെ­ന്തെ­ന്നു് ഓർ­മ്മി­ക്കു. അൽബേർ കമ്യൂ Resistance സം­ഘ­ട­ന­യു­ടെ നേ­താ­വാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ അ­നു­മ­തി­യോ­ടു­കൂ­ടി­യാ­ണു് ആ സംഘടന പല പ്ര­തി­യോ­ഗി­ക­ളെ­യും കൊ­ന്ന­തു്. പ്ര­കൃ­തി ക­മ്യൂ­വി­നെ വി­ട്ടി­ല്ല. 1960 ജ­നു­വ­രി 4-നു കാറിൽ കയറി കമ്യൂ പാ­രീ­സി­ലേ­ക്കു പോരാൻ. മഴ പെ­യ്തു നനഞ്ഞ റോഡിൽ കാറു് വഴുതി മ­ര­ത്തിൽ ചെ­ന്നി­ടി­ച്ചു. ഡ്രൈ­വർ­ക്കു് ഒ­ന്നും പ­റ്റി­യി­ല്ല. കമ്യൂ ഉടനെ മ­രി­ച്ചു. ആ­രെ­യും കൊ­ല്ല­രു­തെ­ന്ന­ല്ല, ആ­രെ­യും ദ്രോ­ഹി­ക്കു­ക­യു­മ­രു­തു്. പ്ര­കൃ­തി ശി­ക്ഷി­ക്കും. ശിക്ഷ കു­റെ­ക്ക­ഴി­ഞ്ഞേ കി­ട്ടു­ക­യു­ള്ളൂ. പക്ഷേ, അ­തു­ണ്ടാ­വും. God sees the truth, but He waits, എന്നു ടോൾ­സ്റ്റോ­യി പ­റ­ഞ്ഞ­താ­ണു് സത്യം”.

ചോ­ദ്യം: “താ­ങ്ക­ളു­ടെ പല പു­സ്ത­ക­ങ്ങ­ളും ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. ഒ­ന്നി­ലും അ­ല്പം­പോ­ലും അ­ഴു­ക്കി­ല്ല. വാ­യി­ക്കു­മെ­ങ്കിൽ അ­ഴു­ക്കു പ­റ്റാ­തി­രി­ക്കു­ന്ന­തെ­ങ്ങ­നെ?”

ഉ­ത്ത­രം: “ഞാൻ പു­സ്ത­കം വാ­യി­ക്കു­ന്ന­വ­നാ­ണോ അ­ല്ല­യോ എ­ന്ന­തു് നിർ­ണ്ണ­യി­ക്ക­ണ­മെ­ങ്കിൽ മീലാൻ കു­ന്ദേ­ര യുടെ പുതിയ നോ­വ­ലി­നെ­ക്കു­റി­ച്ചു് ഞാ­നെ­ഴു­തി­യ­തു വാ­യി­ക്കൂ. പി­ന്നെ ഒരു കാ­ര്യം കൂടി. ഞാൻ സോ­പ്പു് തേ­ച്ചു കൈ­ര­ണ്ടും ക­ഴു­കി­യി­ട്ടേ പു­സ്ത­ക­മെ­ടു­ക്കാ­റു­ള്ളു. അ­റി­വി­നെ സ്നേ­ഹി­ക്കു­ന്ന­വർ പു­സ്ത­കം മ­ലി­ന­മാ­ക്കു­കി­ല്ല”.

ചോ­ദ്യം: “കേ­ന്ദ്ര­സർ­ക്കാ­രി­ന്റെ ഭ­ര­ണ­ത്തെ­ക്കു­റി­ച്ചു എന്തു പ­റ­യു­ന്നു?”

ഉ­ത്ത­രം: “എ­നി­ക്കു രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തിൽ ഒരു താ­ല്പ­ര്യ­വു­മി­ല്ല. എ­ങ്കി­ലും ചോ­ദി­ച്ച­തു­കൊ­ണ്ടു് നി­ഷ്പ­ക്ഷ­മാ­യി മ­റു­പ­ടി പ­റ­യു­ന്നു. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തെ സം­ബ­ന്ധി­ച്ച ഒരു പ്ര­ശ്ന­ത്തി­നും അ­വർ­ക്കു പ­രി­ഹാ­രം കാണാൻ ആ­വു­ന്നി­ല്ല. സാ­മ്പ­ത്തി­ക കാ­ര്യ­ങ്ങ­ളിൽ ഏറെ സ­ങ്കീർ­ണ്ണ­ത, അ­ത്യാ­വ­ശ്യ­മു­ള്ള പല സാ­ധ­ന­ങ്ങ­ളും ഇന്നു വാ­ങ്ങാൻ കി­ട്ടു­ന്നി­ല്ല. പ­ടി­ഞ്ഞാ­റൻ ദേ­ശ­ത്തു­നി­ന്നു വ­രു­ന്ന രാ­സ­വ­സ്തു­ക്കൾ­ക്കു അ­മി­ത­മാ­യ ടാ­ക്സു് ചു­മ­ത്തി­യ­താ­ണു് ഇതിനു കാരണം നാ­ട്ടി­ലെ സാ­ധ­ന­ങ്ങൾ­ക്കു് അ­ടു­ക്കാ­നാ­വാ­ത്ത വി­ല­യും. ഗൾഫ് രാ­ജ്യ­ത്തേ­ക്കു ഒ­രെ­ഴു­ത്തു് അ­യ­യ്ക്കാൻ പ­തി­നൊ­ന്നു രൂപ. മൂ­ന്നു­രൂ­പ വി­ല­യു­ള്ള ഒരു മാസിക ക­വ­റി­ലാ­ക്കി പോ­സ്റ്റാ­ഫീ­സിൽ കൊ­ണ്ടു­ചെ­ന്നു് ‘ഇതു് മ­സ്ക­റ്റി­ലേ­ക്കു് അ­യ­യ്ക്കാൻ എ­ന്തു­വേ­ണ’മെ­ന്നു ചോ­ദി­ച്ച­പ്പോൾ ര­ജി­സ്റ്റർ ചെ­യ്യാ­തെ അ­യ­യ്ക്കാൻ അ­റു­പ­തു രൂ­പ­യു­ടെ സ്റ്റാ­മ്പു് ഒ­ട്ടി­ക്ക­ണ­മെ­ന്നാ­ണു് മ­റു­പ­ടി കി­ട്ടി­യ­തു്. ഇ­ങ്ങ­നെ­യു­ള്ള രാ­ജ്യ­ത്തു് ജീ­വി­ക്കു­ന്ന­തെ­ങ്ങ­നെ?”

ചോ­ദ്യം:കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള വലിയ ചി­ന്ത­ക­നാ­ണോ?”

ഉ­ത്ത­രം: “ഞാനും അ­ങ്ങ­നെ വി­ചാ­രി­ച്ചി­രു­ന്നു. ബർ­ട്രൻ­ഡ് റ­സ്സ­ലി ന്റെ­യും അൽ­ഡ­സു് ഹ­ക്സി­ലി യു­ടെ­യും പു­സ്ത­ക­ങ്ങൾ വാ­യി­ക്കു­ന്ന­തു­വ­രെ”.

ചോ­ദ്യം: “കേരളം ഭ്രാ­ന്താ­ല­യ­മാ­ണെ­ന്നു് വി­വേ­കാ­ന­ന്ദ­സ്സ്വാ­മി പ­റ­ഞ്ഞ­തി­നെ­ക്കു­റി­ച്ചു് എന്തു പ­റ­യു­ന്നു”.

ഉ­ത്ത­രം: “അന്നു ഭ്രാ­ന്താ­ല­യ­മാ­യി­രു­ന്നെ­ങ്കി­ലും ഭ്രാ­ന്ത­ന്മാ­രാ­യ ജ­ന­ങ്ങ­ളെ ചി­കി­ത്സി­ക്കാൻ വി­വേ­കാ­ന­ന്ദ­സ്സ്വാ­മി യും ശ്രീ­നാ­രാ­യ­ണ­നും ച­ട്ട­മ്പി­സ്സ്വാ­മി യും മ­റ്റും വൈ­ദ്യ­ന്മാ­രാ­യി ഉ­ണ്ടാ­യി­രു­ന്നു. ഇന്നു വൈ­ദ്യ­ന്മാ­രി­ല്ല, എ­ല്ലാ­വ­രും ഭ്രാ­ന്ത­ന്മാ­രാ­ണു്. ഭാരതം ഭ്രാ­ന്താ­ല­യ­മാ­ണെ­ന്നാ­ണു് ഇ­പ്പോൾ പ­റ­യേ­ണ്ട­തു്”.

ചോ­ദ്യം: “ക­വി­യ­ര­ങ്ങു­ക­ളു­ടെ കാലം ക­ഴി­ഞ്ഞു. ഇ­പ്പോൾ നി­ങ്ങ­ളെ­പ്പോ­ലു­ള്ള­വ­രു­ടെ അ­ഭി­മു­ഖ­സം­ഭാ­ഷ­ണ­മാ­ണു് ഞ­ങ്ങ­ളെ ശ­ല്യ­പ്പെ­ടു­ത്തു­ന്ന­തു് ശ­രി­യ­ല്ലേ?”

ഉ­ത്ത­രം: “ശ­രി­യാ­ണു്, ക­വി­യ­ല്ലാ­ത്ത ഏതു ആ­ളി­നും ക­വി­യ­ര­ങ്ങിൽ ക­വി­യാ­യി ശോ­ഭി­ക്കാം. ബു­ദ്ധി ഒ­ട്ടു­മി­ല്ലാ­ത്ത­വ­നും അ­ഭി­മു­ഖ­സം­ഭാ­ഷ­ണ­ത്തിൽ ചി­ന്ത­ക­നാ­യി മാറും”.

വത്സല
images/Pvalsala.jpg
വത്സല

ക­റു­ത്ത നി­റ­ത്തി­ന്റെ ഉ­ത്കൃ­ഷ്ട­ത വ്യ­ക്ത­മാ­ക്കി­യി­ട്ടു് ച­ന്തു­മേ­നോൻ പ­റ­ഞ്ഞു ‘അ­തു­കൊ­ണ്ടു് എന്റെ നായിക ഇ­ന്ദു­ലേ­ഖ ക­റു­ത്ത­വ­ളാ­ണെ­ന്നു് ആരും തെ­റ്റി­ദ്ധ­രി­ക്ക­രു­തു്’ എ­ന്നു് (കൗ­മാ­ര­കാ­ല­ത്തു് “ഇ­ന്ദു­ലേ­ഖ ” വാ­യി­ച്ച ഓർ­മ്മ­യിൽ­നി­ന്നു്). അ­ന­ന്ത­പ­ദ്മ­നാ­ഭൻ പാ­റു­ക്കു­ട്ടി­യു­ടെ പ്രി­യ­ത­മ­നാ­കാൻ യോ­ഗ്യ­നാ­ണെ­ന്നു വ­രു­ത്താൻ വേ­ണ്ടി സി. വി. രാ­മൻ­പി­ള്ള അയാളെ എ­ന്തെ­ല്ലാം ഏ­ടാ­കൂ­ട­ങ്ങ­ളി­ലാ­ണു് ചാ­ടി­ച്ച­തു്! ദ­രി­ദ്ര­ന്റെ സ്നേ­ഹം സാ­ഫ­ല്യ­ത്തി­ലെ­ത്തു­കി­ല്ല എന്നു സ്ഥാ­പി­ക്കാൻ വേ­ണ്ടി കേ­ശ­വ­ദേ­വ് ക­ഥാ­പാ­ത്ര­ത്തെ തീ­വ­ണ്ടി­യാ­പ്പീ­സി­ലെ കൂ­ലി­ക്കാ­ര­നാ­ക്കി (ക­ളി­ക്കൂ­ട്ടു­കാ­രി എന്ന കഥ). ഇ­ടു­പ്പി­നു താഴെ ത­ളർ­ച്ച സം­ഭ­വി­ച്ച ഭർ­ത്താ­വു­ള്ള സ്ത്രീ­ക്കു പ­ര­പു­രു­ഷ­ഗ­മ­നം ആ­കാ­മെ­ന്നു് വ­രു­ത്താൻ വേ­ണ്ടി­യാ­ണു് ലോ­റൻ­സു് അയാളെ വി­ക­ലാം­ഗ­നാ­ക്കി­യ­തു്. ഈ മാ­റ്റ­മൊ­ന്നും കൂ­ടാ­തെ ഒരു വൈ­കാ­രി­ക­ലോ­കം സൃ­ഷ്ടി­ക്കാ­മെ­ന്നും ആ ലോ­ക­ത്തി­ന്റെ സ­വി­ശേ­ഷ­ത അ­നു­വാ­ച­ക­നെ­ക്കൊ­ണ്ടു് അ­നു­ഭ­വി­പ്പി­ക്കാ­മെ­ന്നും ശ്രീ­മ­തി വത്സല തെ­ളി­യി­ച്ചി­രി­ക്കു­ന്നു. “ജ­യ­ന്തൻ ന­മ്പൂ­തി­രി­യു­ടെ സാ­യ­ന്ത­ന­ങ്ങൾ” എന്ന ചെ­റു­ക­ഥ­യു­ടെ ര­ച­ന­കൊ­ണ്ടു് (ദേ­ശാ­ഭി­മാ­നി വാരിക). ഇവിടെ സ­ന്മാർ­ഗ്ഗ­ത്തെ­സ്സം­ബ­ന്ധി­ച്ച ഉ­ദ്ബോ­ധ­ന­മി­ല്ല. രാ­ഷ്ട്ര വ്യ­വ­ഹാ­ര­ത്തി­ന്റെ കൊ­ടി­വീ­ശ­ലി­ല്ല. സ­മൂ­ഹ­ത്തി­ന്റെ അ­നീ­തി­ക­ളി­ലേ­ക്കു കൈ­ചൂ­ണ്ട­ലി­ല്ല. വൈ­ള്ളാ­ര­ങ്ക­ല്ലു­കൾ കി­ട­ക്കു­ന്ന അ­ടി­ത്ത­ട്ടു കാ­ണാ­വു­ന്ന മ­ട്ടിൽ ഒ­ഴു­കു­ന്ന തെ­ളി­നീർ­പ്പു­ഴ­യു­ടെ നൈർ­മ്മ­ല്യം ആ­വ­ഹി­ച്ചു് വ­ത്സ­ല­യു­ടെ ആ­ഖ്യാ­നം പ്ര­വ­ഹി­ക്കു­ന്നു. ആ ആ­ഖ്യാ­ന­ത്തി­ലൂ­ടെ യൗ­വ­ന­ത്തി­ന്റെ­യും വാർ­ദ്ധ­ക്യ­ത്തി­ന്റെ­യും രണ്ടു ലോ­ക­ങ്ങൾ ആ­ലേ­ഖ­നം ചെ­യ്യ­പ്പെ­ടു­ന്നു. യൗ­വ­ന­ത്തി­ന്റെ ലോകം വാർ­ദ്ധ­ക്യ­ത്തി­ന്റെ ലോ­ക­ത്തെ പ്ര­ചോ­ദി­പ്പി­ക്കു­ന്നു; തേ­ജോ­മ­യ­മാ­ക്കു­ന്നു. ഒ­ടു­വിൽ അ­നി­വാ­ര്യ­മാ­യ­തു സം­ഭ­വി­ക്കു­ന്നു. മാ­നു­ഷി­ക ബ­ന്ധ­ങ്ങ­ളെ ക­ലൈ­ഡ­സ്കോ­പ്പി­ലെ വർ­ണ്ണോ­ജ്ജ്വ­ല­ങ്ങ­ളാ­യ സ്ഫ­ടി­ക­ത്തു­ണ്ടു­ക­ളെ­പ്പോ­ലെ­യാ­ക്കി പ്ര­ദർ­ശി­പ്പി­ച്ചു് ക­ഥ­യെ­ഴു­ത്തു­കാ­രി മാറി നി­ല്ക്കു­ന്നു. അ­പ്പോൾ നമ്മൾ ജീ­വി­ത­മെ­ന്താ­ണെ­ന്നു് അ­റി­യു­ന്നു. ഒരു മാ­നു­ഷി­ക­സ­ത്യ­ത്തെ ഗ­ഹ­ന­ത­യോ­ടെ ചി­ത്രീ­ക­രി­ക്കു­ന്ന ഇ­ക്ക­ഥ­യ്ക്കു ക­ല­യു­ടെ ചാ­രു­ത­യു­ണ്ടു്.

ഇന്നു രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ക­രേ­ക്കാൾ സാ­ഹി­ത്യ­കാ­ര­ന്മാർ ഏറെ അ­ധഃ­പ­തി­ച്ചു­പോ­യി­ട്ടു­ണ്ടെ­ങ്കി­ലും ഒ­രു­കാ­ല­ത്തു സാ­ഹി­ത്യ­കാ­ര­ന്മാർ സ­മു­ന്ന­ത­മാ­യ നി­ല­യിൽ വർ­ത്തി­ച്ചി­രു­ന്നു. ജീ­വി­ത­സ­ന്ദർ­ഭ­ങ്ങ­ളെ അ­ന്യാ­ദൃ­ശ­മാ­യ രീ­തി­യിൽ സ­ങ്ക­ല­നം ചെ­യ്തു ഗ­ഹ­ന­സ­ത്യ­ങ്ങ­ളെ സ്ഫു­ടീ­ക­രി­ച്ചി­രു­ന്ന അവരെ ജ­ന­ങ്ങൾ സ്നേ­ഹി­ച്ചി­രു­ന്നു.

വർ­ഷ­ങ്ങൾ­ക്കു­മുൻ­പു് ചേർ­ത്ത­ലെ ഒരു ബ്രാൻ­ഡി നിർ­മ്മാ­ണ സ്ഥാ­പ­ന­ത്തിൽ വാർ­ഷി­ക സ­മ്മേ­ള­ന­മു­ണ്ടാ­യി­രു­ന്നു. അതിൽ “മ­ല­യാ­ള­നാ­ട്ടി”ന്റെ പ­ത്രാ­ധി­പ­രാ­യി­രു­ന്ന എസു്. കെ. നാ­യ­രും പ്ര­ശ­സ്ത­നാ­യ മ­ല­യാ­റ്റൂർ രാ­മ­കൃ­ഷ്ണ­നും യ­ശ­സ്സാർ­ജ്ജി­ച്ച കാ­ക്ക­നാ­ട­നും പ്ര­സം­ഗി­ച്ചു. കൂ­ട്ട­ത്തിൽ ഞാനും. പോ­ലീ­സു­കാർ പു­ള്ളി­കൾ­ക്കു ഇ­ടി­കൊ­ടു­ത്തി­ട്ടു് അവർ ബോ­ധം­കെ­ടു­മ്പോൾ വെ­ള്ളം കൊ­ടു­ക്കും. അ­തു­പോ­ലെ ഗ­ദ്യം­കൊ­ണ്ടു് ആ­ളു­ക­ളെ ബോ­ധം­കെ­ടു­ത്തി­യി­ട്ടു ഞാൻ പദ്യം ചൊ­ല്ലും അവരെ ബോ­ധ­ത്തി­ലേ­ക്കു കൊ­ണ്ടു­വ­രാ­നാ­യി. അ­ങ്ങ­നെ ഒരു പ്ര­ഭാ­ഷ­ണം നിർ­വ­ഹി­ച്ചി­ട്ടു് അ­ഭി­മാ­ന­ത്തോ­ടെ, ചാ­രി­താർ­ത്ഥ്യ­ത്തോ­ടെ ഞാൻ ക­സേ­ര­യിൽ ഇ­രി­പ്പു­റ­പ്പി­ച്ചി­ട്ടു് മ­ല­യാ­റ്റൂ­രി­നോ­ടു ചോ­ദി­ച്ചു ‘എന്റെ പ്ര­സം­ഗം എ­ങ്ങ­നെ?’ അ­ദ്ദേ­ഹം ഉടനെ മ­റു­പ­ടി നല്കി: സാ­മാ­ന്യം ബോ­റാ­യി­രു­ന്നു. മ­റ്റാ­രും കേൾ­ക്ക­രു­തെ­ന്നു വി­ചാ­രി­ച്ചു് മ­ല­യാ­റ്റൂർ എന്റെ ചെ­വി­യി­ലാ­ണു് അതു പ­റ­ഞ്ഞ­തു്. കു­ല­പ­തി­ക­ളു­ടെ കഥകൾ എന്ന ദീർ­ഘ­മാ­യ ലേഖനം ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ എ­ഴു­തി­യി­ട്ടു് ച­രി­താർ­ത്ഥ­ത­യോ­ടെ ഇ­രി­ക്കു­ന്ന ശ്രീ. കെ. പി. മോ­ഹ­ന­ന്റെ കാതിൽ ഞാ­നൊ­ന്നു പ­റ­യ­ട്ടെ. സാ­മാ­ന്യം ബോ­റാ­യി­ട്ടു­ണ്ടു് താ­ങ്ക­ളു­ടെ ലേഖനം.

നി­രീ­ക്ഷ­ണ­ങ്ങൾ
  1. സ്ത്രീ­വ­ശീ­ക­ര­ണ­ത്തിൽ ഏ­റ്റ­വും പ്ര­ഗ­ല്ഭ­നാ­യ ഒരു പ­രി­ച­യ­ക്കാ­രൻ എ­നി­ക്കു­ണ്ടാ­യി­രു­ന്നു. ആളു സു­ന്ദ­രൻ, അ­തു­കൊ­ണ്ടു സ്വാ­ഭാ­വി­ക­മാ­യും സ്ത്രീ­കൾ അയാളെ ഇ­ഷ്ട­പ്പെ­ടും. ഏ­തെ­ങ്കി­ലും സ്ത്രീ­യിൽ ത­ല്പ­ര­നാ­യാൽ ആദ്യം അ­വ­ളു­ടെ താ­മ­സ­സ്ഥ­ല­ത്തി­ന്റെ മുൻ­പി­ലൂ­ടെ ന­ട­ക്കും. അ­ങ്ങ­നെ ന­ട­ന്നു­ന­ട­ന്നു് ഒരു ദിവസം മ­ധു­ര­മാ­യി അങ്ങു സം­സാ­രി­ക്കും. സം­സാ­ര­ത്തി­നി­ട­യിൽ മ­ധു­ര­ത­ര­മാ­യി ചി­രി­ക്കും. പണം ആ­വ­ശ്യ­മു­ള്ള­വ­ളാ­ണെ­ങ്കിൽ എത്ര രൂപ വേ­ണ­മെ­ങ്കി­ലും കൊ­ടു­ക്കും. പി­ന്നെ സാ­രി­യാ­യി, റി­സ്റ്റു് വാ­ച്ചാ­യി. ആ വ­ശീ­ക­ര­ണ­ത­ന്ത്രം നൂറു ശ­ത­മാ­ന­വും വിജയം പ്രാ­പി­ക്കും. വിജയം പ്രാ­പി­ച്ചാൽ ആ ടെ­ക്നി­ക് തന്നെ വീ­ണ്ടും അ­വ­ളോ­ടു പ്ര­യോ­ഗി­ക്കാൻ വയ്യ. വൈ­ര­സ്യ ജ­ന­ക­മാ­വു­മ­ല്ലോ അതു്. അ­തി­നാൽ “ക­ളി­യ­ര­ങ്ങ­ത്തു മാ­റി­നോ­ക്കാ­മി­നി” എന്നു വി­ചാ­രി­ക്കും. വേ­റൊ­രു സ്ത്രീ­യിൽ അതേ ടെ­ക്നി­ക് പ്ര­യോ­ഗി­ക്കും. ഇ­ങ്ങ­നെ അ­ന­വ­ര­തം ന­ട­ക്കും ആ പ്ര­വർ­ത്ത­നം. പ്ര­ഭാ­ഷ­ണ­ങ്ങൾ ആ­വർ­ത്തി­ക്കു­ന്ന­വർ എന്റെ ഈ പ­രി­ച­യ­ക്കാ­ര­നെ­പ്പോ­ലെ­യാ­ണു്. ഒരു സ­ദ­സ്സിൽ പ­റ­ഞ്ഞ­തു് അതേ സ­ദ­സ്സിൽ വീ­ണ്ടും പറയാൻ വയ്യ. അ­തു­കൊ­ണ്ടു് സ­ദ­സ്സു­കൾ മാ­റ്റി­മാ­റ്റി­യെ­ടു­ക്കു­ന്നു. സ്ത്രീ­കൾ­ക്കു മാ­റ്റം വ­രു­ത്തു­ന്ന­തു­പോ­ലെ സ­ദ­സ്സു­കൾ­ക്കും മാ­റ്റം. ഓരോ സ്ത്രീ­ക്കും ആ­ഹ്ലാ­ദം; ഓരോ സ­ദ­സ്സി­നും ആ­ഹ്ലാ­ദം. പ­രി­മി­ത­മാ­യ ബു­ദ്ധി­ശ­ക്തി­കൊ­ണ്ടു ര­ണ്ടു­പേ­രും—വ­ശീ­ക­രി­ക്കു­ന്ന­വ­നും പ്ര­ഭാ­ഷ­ക­നും—പോ­പ്പു­ല­റാ­കു­ന്നു.
  2. പ്ര­ഭാ­ഷ­കൻ വാ­ക്കു­കൾ ഉ­പ­യോ­ഗി­ച്ചാൽ അ­വ­യെ­ങ്ങ­നെ ശ്രോ­താ­ക്ക­ളിൽ സ്വാ­ധീ­ന­ശ­ക്തി ചെ­ലു­ത്തി­യെ­ന്നു് അ­യാൾ­ക്കു് അ­റി­യ­ണം. അതു കൊ­ണ്ടാ­ണു് ഞാൻ എന്റെ പ്ര­ഭാ­ഷ­ണ­ത്തെ­ക്കു­റി­ച്ചു മ­ല­യാ­റ്റൂർ രാ­മ­കൃ­ഷ്ണ­നോ­ടു് അ­ഭി­പ്രാ­യം ചോ­ദി­ച്ച­തു്. കാരണം താൽ­കാ­ലി­ക­മാ­യ ഫ­ല­മു­ള­വാ­ക്കി­യി­ട്ടു് ആ വാ­ക്കു­കൾ അ­പ്പോൾ­ത്ത­ന്നെ അ­പ്ര­ത്യ­ക്ഷ­ങ്ങ­ളാ­കു­മെ­ന്ന­താ­ണു്. എ­ന്നാൽ നല്ല ക­വി­യു­ടെ വാ­ക്കു­കൾ ഒ­രി­ക്ക­ലും അ­ന്തർ­ദ്ധാ­നം ചെ­യ്യു­കി­ല്ല. ഇ­തി­നെ­യാ­ണു് ക്രോ­ചെ infinity of expression എന്നു വി­ളി­ച്ച­തു്. ജി. ശ­ങ്ക­ര­ക്കു­റു­പ്പി ന്റെ അ­തി­സു­ന്ദ­ര­ങ്ങ­ളാ­യ പ്ര­ഭാ­ഷ­ണ­ങ്ങൾ ആളുകൾ മ­റ­ന്നു­പോ­യി. അ­ച്ച­ടി­ച്ചു പു­സ്ത­ക­രൂ­പ­ത്തി­ലാ­ക്കി­യാ­ലും അവ ഓർ­മ്മി­ക്ക­പ്പെ­ടു­ക­യി­ല്ല. എ­ന്നാൽ “ആ വി­ശു­ദ്ധ­മാം മു­ഗ്ദ്ധ പു­ഷ്പ­ത്തെ­ക്ക­ണ്ടി­ല്ലെ­ങ്കിൽ ആ വിധം പ­ര­സ്പ­രം സ്നേ­ഹി­ക്കാ­തി­രു­ന്നെ­ങ്കിൽ” എന്ന വരികൾ നി­ല­നി­ല്ക്കും. ആ­വി­ഷ്കാ­ര­ത്തി­ന്റെ അ­ന­ന്ത­സ്വ­ഭാ­വ­മു­ണ്ടു് അ­വ­യ്ക്കു്.
  3. നേ­ര­ത്തേ ഞാൻ വി­മർ­ശി­ച്ച രണ്ടു നി­രൂ­പ­ണ­ങ്ങൾ ശ്രീ. എസു്. കൃ­ഷ്ണ­ന്റെ­യും ശ്രീ. അ­ശോ­ക­മി­ത്ര­ന്റെ­യും നി­രൂ­പ­ണ­ങ്ങൾ അതേ രീ­തി­യിൽ­ത്ത­ന്നെ “Indian Review of Books” എന്ന ജേ­ണ­ലിൽ എ­ടു­ത്തു ചേർ­ത്തി­ട്ടു­ണ്ടെ­ങ്കി­ലും അതു് പ്ര­യോ­ജ­ന­മു­ള്ള ജേണൽ ത­ന്നെ­യാ­ണു്. ഇ­ന്ത്യ­യിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്ന പ്ര­ധാ­ന­പ്പെ­ട്ട പു­സ്ത­ക­ങ്ങ­ളു­ടെ നി­രൂ­പ­ണ­ങ്ങ­ളും വി­മർ­ശ­ന­ങ്ങ­ളും ഇതിൽ വ­രു­ന്നു­ണ്ടു്. പ­ടി­ഞ്ഞാ­റൻ നാ­ട്ടിൽ ആ­വിർ­ഭ­വി­ക്കു­ന്ന മാ­സ്റ്റർ­പീ­സു­ക­ളെ­യും Indian Review of Books അ­വ­ഗ­ണി­ക്കു­ന്നി­ല്ല. ശ്രീ. കെ. പി. എസു് മേനോൻ (Jr.), ശ്രീ. എസു്. ഗോപാൽ, ശ്രീ. കെ. കു­ഞ്ഞു­കൃ­ഷ്ണൻ, ശ്രീ. ര­ജ്ഞി­തു് ഹോ­സ­കോ­ട്ട്, ശ്രീ. കെ. എസു്. രാ­മ­മൂർ­ത്തി, ശ്രീ. മനോജ് ദാസ്, ശ്രീ­മ­തി അന്ന സുജാത മ­ത്താ­യി ഈ പ്ര­സി­ദ്ധ­രാ­യ എ­ഴു­ത്തു­കാ­രൊ­ക്കെ ഈ ജേ­ണ­ലിൽ പ്ര­ത്യ­ക്ഷ­രാ­കു­ന്നു. ഗ്ര­ന്ഥ­പ്ര­സാ­ധ­ക­രെ പ്രീ­ണി­പ്പി­ക്കാ­തെ, സത്യം മാ­ത്ര­മേ പറയൂ എന്ന ദൃ­ഢ­നി­ശ്ച­യ­ത്തോ­ടെ ഓരോ നി­രൂ­പ­ക­നും നി­രൂ­പ­ണം ചെ­യ്താൽ Indian Review of Book ബ­ഹു­ജ­ന­സ­മ്മ­തി ആർ­ജ്ജി­ക്കും.
എം. ജി. ഹരി

ആ­രെ­യും കൊ­ല്ല­രു­തെ­ന്ന­ല്ല, ആ­രെ­യും ദ്രോ­ഹി­ക്കു­ക­യു­മ­രു­തു്. പ്ര­കൃ­തി ശി­ക്ഷി­ക്കും. ശിക്ഷ കു­റെ­ക്ക­ഴി­ഞ്ഞേ കി­ട്ടു­ക­യു­ള്ളൂ. പക്ഷെ അ­തു­ണ്ടാ­വും.

ഇന്നു രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ക­രെ­ക്കാൾ സാ­ഹി­ത്യ­കാ­ര­ന്മാർ ഏറെ അ­ധഃ­പ­തി­ച്ചു­പോ­യി­ട്ടു­ണ്ടെ­ങ്കി­ലും ഒ­രു­കാ­ല­ത്തു സാ­ഹി­ത്യ­കാ­ര­ന്മാർ സ­മു­ന്ന­ത­മാ­യ നി­ല­യിൽ വർ­ത്തി­ച്ചി­രു­ന്നു. ജീ­വി­ത­സ­ന്ദർ­ഭ­ങ്ങ­ളെ അ­ന്യാ­ദൃ­ശ­മാ­യ രീ­തി­യിൽ സ­ങ്ക­ല­നം ചെ­യ്തു ഗഹന സ­ത്യ­ങ്ങ­ളെ സ്ഫു­ടീ­ക­രി­ച്ചി­രു­ന്ന അവരെ ജ­ന­ങ്ങൾ സ്നേ­ഹി­ച്ചി­രു­ന്നു, ബ­ഹു­മാ­നി­ച്ചി­രു­ന്നു, ജ­ന­ങ്ങ­ളെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഈ വി­കാ­ര­ങ്ങൾ അ­വർ­ക്കു തീരെ ന­ഷ്ട­പ്പെ­ട്ടി­ട്ടി­ല്ല എന്നു ക­രു­തേ­ണ്ടി­യി­രി­ക്കു­ന്നു. അ­തു­കൊ­ണ്ടാ­ണു് നോ­വ­ലു­ക­ളും ചെ­റു­ക­ഥ­ക­ളും കാ­വ്യ­ങ്ങ­ളും ആളുകൾ വാ­യി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തു്. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­മ­ണ്ഡ­ല­ത്തി­ലെ ആ­ളു­കൾ­ക്കും സമൂഹ പ­രി­ഷ്കർ­ത്താ­ക്കൾ­ക്കും ല­ക്ഷ്യ­മു­ണ്ടു്. ആ ല­ക്ഷ്യ­ത്തി­ലെ­ത്തി­യാൽ അവർ പിൻ­വാ­ങ്ങും. ചിലർ മറ്റു ല­ക്ഷ്യ­ങ്ങ­ളി­ലേ­ക്കു ചെ­ല്ലാൻ ശ്ര­മി­ക്കും. പക്ഷേ, ക­ലാ­കാ­ര­ന്മാർ­ക്കു ല­ക്ഷ്യ­ങ്ങ­ളി­ല്ല. അവർ സർ­ഗ്ഗാ­ത്മ­ക പ്ര­വർ­ത്ത­ന­ങ്ങ­ളിൽ നി­സ്സം­ഗ­രാ­യി വിലയം കൊ­ള്ളു­ന്നു. അ­ങ്ങ­നെ വി­ല­യം­കൊ­ള്ളു­മ്പോൾ അവർ പൂർ­വ­കാ­ല സൗ­ഭാ­ഗ്യ­ങ്ങ­ളെ പ്ര­യോ­ജ­ന­വാ­ദി­കൾ ന­ശി­പ്പി­ച്ച­തി­നെ ഓർ­മ്മി­ച്ചു ദുഃ­ഖി­ക്കാ­തി­രി­ക്കി­ല്ല. ആ ദുഃ­ഖ­മാ­ണു് ഞാൻ ശ്രീ. എം. ജി. ഹ­രി­യു­ടെ “കാർ­ത്തി­ക­വി­ള­ക്കു­കൾ” എന്ന കാ­വ്യ­ത്തി­ലൂ­ടെ അ­നു­ഭ­വി­ച്ച­തു്. ഒ­രു­കാ­ല­ത്തു് മ­രോ­ട്ടി വി­ള­ക്കു­കൾ ക­ത്തി­ച്ചു­വ­ച്ചു ജ­ന­ങ്ങൾ കാർ­ത്തി­ക­യെ സ്വാ­ഗ­തം ചെ­യ്തി­രു­ന്നു. ഇ­ന്നു് മെ­ഴു­കു­തി­രി­ക­ളു­ടെ ദീ­പ­ങ്ങ­ളാ­ണു് ആ വ­ര­വേ­ല്പു് ന­ട­ത്തു­ന്ന­തു്. ഈ അ­ന്ത­രം ഗ­ത­കാ­ല­സൗ­ഭാ­ഗ്യ­ത്തെ സ്നേ­ഹി­ക്കു­ന്ന ക­വി­ക്കു സ­ഹി­ക്കാ­നാ­വു­ന്നി­ല്ല. കാലം വ­രു­ത്തി­യ മാ­റ്റ­ത്തി­നെ­തി­രാ­യി ന­മു­ക്കു് എന്തു ചെ­യ്യാൻ ക­ഴി­യും? ഒ­ന്നും ക­ഴി­യി­ല്ലെ­ന്നു ക­വി­ക്കു­മ­റി­യാം. എ­ങ്കി­ലും അ­ദ്ദേ­ഹം ദുഃ­ഖി­ക്കു­ന്നു. ഗ്രാ­മ­പ്ര­ദേ­ശ­ത്തു് ഒരു കൊ­ച്ച­മ്പ­ലം അവിടെ നെ­യ്ത്തി­രി­വി­ള­ക്കു­കൾ ശാ­ന്ത­ത­യു­ടെ ത­രം­ഗ­ങ്ങൾ പ്ര­സ­രി­പ്പി­ക്കു­ന്നു. ഇതു പ­ണ്ട­ത്തെ­ക്കാ­ലം. ഇ­ന്നു് അ­വി­ടെ­ത്ത­ന്നെ എ­ഞ്ചി­നി­യർ­മാർ സി­മെ­ന്റു കൊ­ണ്ടും ക­മ്പി­കൊ­ണ്ടും കാ­ണി­ക്കു­ന്ന മായിക വി­ദ്യ­കൾ. ഈ മാ­ന്ത്രി­ക­ത്വ­ത്തിൽ­നി­ന്നു ര­ക്ഷ­നേ­ടി പൂർ­വ­കാ­ല ശാ­ന്ത­ത­യി­ലേ­ക്കു പോ­യാ­ലേ പറ്റൂ. ഇ­തി­നു­ള്ള ക­ലാ­ത്മ­ക­മാ­യ ആ­ഹ്വാ­ന­മാ­ണു് എം. ജി. ഹ­രി­യു­ടെ കാ­വ്യം. അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­യ്ക്കു മ­ന്ദ­ഗ­തി­യാർ­ന്ന ല­യ­മു­ണ്ടു്. ആ ല­യ­മാ­ണു് ന­ഷ്ട­പ്പെ­ട്ട ഭൂ­ത­കാ­ല മ­നോ­ഹാ­രി­ത­യെ ന­മ്മു­ടെ മുൻ­പിൽ കൊ­ണ്ടു­വ­രു­ന്ന­തു്. ശോകം പ്ര­ക­ട­മ­ല്ല; അതു് ഒ­രാ­ന്ത­ര പ്ര­വാ­ഹം­പോ­ലെ അ­ദൃ­ശ്യ­മാ­യി­രി­ക്കു­ന്നു.

“വൃ­ശ്ചി­ക­ക്കു­ളിർ­കാ­റ്റിൽ പൂ­നി­ലാ­ച്ചി­രി­യൂ­റും

കൊ­ച്ച­ല­യു­ല­യ്ക്കാ­തെ കൈ­ത്ത­ട­മ­ണ­ച്ചോ­രോ

തി­രി­യും ക­ത്തി­ക്കു­മ്പോൾ നൂ­റു­ദീ­പ­ങ്ങൾ ചു­റ്റും

ക­ന­ക­ക്ക­തിർ­മ­ഴി തു­റ­ന്നു­മി­ടി­ക്കു­ന്നു”

എന്ന വരികൾ ഈ ആന്തര പ്ര­വാ­ഹ­ത്തി­ന്റെ അ­ദൃ­ശ്യ­സ്വ­ഭാ­വം സ്പ­ഷ്ട­മാ­ക്കി­ത്ത­രും.

ഓർ­മ്മി­ക്കൂ, നി­ങ്ങൾ മ­രി­ക്കും
images/MurielSpark1960.jpg
മ്യൂ­റി­യൽ സ്പാർ­ക്ക്

രാ­ഷ്ട്രാ­ന്ത­രീ­യ പ്ര­ശ­സ്തി നേടിയ നോ­വ­ലെ­ഴു­ത്തു­കാ­രി­യാ­ണു് മ്യൂ­റി­യൽ സ്പാർ­ക്ക്. അ­വ­രു­മാ­യി ‘The Economist’ വാ­രി­ക­യു­ടെ പ്ര­തി­നി­ധി ന­ട­ത്തി­യ ഒ­ര­ഭി­മു­ഖ സം­ഭാ­ഷ­ണ­ത്തി­ന്റെ റി­പ്പോർ­ട്ടു് നവംബർ 23–29 ല­ക്ക­ത്തി­ലു­ണ്ടു്. ത­നി­ക്കു് ഇ­ഷ്ട­പ്പെ­ട്ട നോവൽ തന്റെ Memento Mori ആ­ണെ­ന്നു മ്യൂ­റി­യൽ പ­റ­ഞ്ഞി­രി­ക്കു­ന്നു.

images/MementoMoricoverart.jpg

വാർ­ദ്ധ­ക്യ­കാ­ല­ത്തെ­ക്കു­റി­ച്ചു­ള്ള ഒ­ര­സാ­ധാ­ര­ണ­മാ­യ നോ­വ­ലാ­ണി­തു്. അ­ജ്ഞാ­ത­മാ­യ റ്റെ­ലി­ഫോൺ സ­ന്ദേ­ശം—Remember You must die എന്ന സ­ന്ദേ­ശം—പല ക­ഥാ­പാ­ത്ര­ങ്ങൾ­ക്കും കി­ട്ടു­ന്നു. ആകെ സം­ഭ്ര­മം. അ­തി­ന്റെ പ്ര­യോ­ക്താ­വു് ആ­രെ­ന്ന­റി­യാ­നു­ള്ള ശ്രമം വി­ഫ­ലീ­ഭ­വി­ക്കു­ന്നു. ആ സ­ന്ദേ­ശം ന­ല്കു­ന്ന­വർ നമ്മൾ ത­ന്നെ­യാ­ണെ­ന്നാ­ണു് ഒരു ക­ഥാ­പാ­ത്രം പ­റ­യു­ന്ന­തു്. വാർ­ദ്ധ­ക്യ­കാ­ല­ത്തു് ശ­രീ­ര­വും മ­ന­സ്സും ത­ക­രു­മ്പോൾ മ­രി­ക്കാ­റാ­യി എ­ന്നു് ഓ­രോ­രു­ത്ത­നും തോ­ന്നു­മ­ല്ലോ. ആ തോ­ന്ന­ലി­നെ­യാ­ണു് ‘ഓർ­മ്മി­ക്കു നി­ങ്ങൾ മ­രി­ക്കും’ എന്ന റ്റെ­ലി­ഫോൺ സ­ന്ദേ­ശ­മാ­യി ഓരോ വ്യ­ക്തി­യും ക­രു­തു­ന്ന­തു്. ന­മ്മു­ടെ നാ­ട്ടി­ലെ വൃ­ദ്ധ­ന്മാർ മാ­ത്ര­മ­ല്ല ചെ­റു­പ്പ­ക്കാ­രും എ­പ്പോ­ഴും ഓർ­മ്മി­ക്കേ­ണ്ട സ­ന്ദേ­ശ­മാ­ണു് മ്യൂ­റി­യൽ സ്പാർ­ക്ക് ഈ നോ­വ­ലി­ലൂ­ടെ ന­ല്കു­ന്ന­തു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-12-29.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.