സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-08-30-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

നി­രൂ­പ­ണ­ത്തി­ന്റെ അ­ധി­ത്യ­ക
images/OsipMandelstam1934.jpg
ഒസിപ് മാൻ­ദീൽ­സ്തെം

മ­ഹാ­നാ­യ റഷ്യൻ കവി ഒസിപ് മാൻ­ദീൽ­സ്തെം ഉ­ജ്ജ്വ­ല പ്ര­തി­ഭാ­ശാ­ലി­യാ­യ മർസൽ പ്രൂ­സ്ത് പറഞ്ഞ ഒരു കഥ എ­വി­ടെ­യോ പു­ന­രാ­വി­ഷ്ക­രി­ച്ച­തു് എന്റെ ഓർ­മ്മ­യി­ലു­ണ്ടു്. ദാ­രി­ദ്ര്യം അ­നു­ഭ­വി­ക്കു­ന്ന ഒരു സ്ത്രീ വീ­ട്ടി­ലി­രു­ന്നു പാ­ടു­ക­യാ­യി­രു­ന്നു. അ­തു­കേ­ട്ടു് ആ­ഹ്ലാ­ദാ­തി­ശ­യ­ത്തോ­ടെ മറ്റു പല സ്ത്രീ­ക­ളും അവിടെ ഇ­രി­ക്കു­ന്നു­ണ്ടു്. കൈ­യി­ലി­രു­ന്ന വീശറി കൊ­ണ്ടു് അവർ താളം പി­ടി­ക്കു­ക­യാ­ണു്. അ­പ്പോ­ഴാ­ണു് ഗാ­യി­ക­യു­ടെ ബ­ന്ധു­വും ധ­നി­ക­യു­മാ­യ ഒ­രു­ത്തി അ­വി­ടെ­ച്ചെ­ന്നു ക­യ­റി­യ­തു്. പാ­ട്ടു കേ­ട്ടു ര­സി­ച്ചു് വിശറി കൊ­ണ്ടു താളം പി­ടി­ക്കു­ന്ന­വ­രെ­പ്പോ­ലെ താനും വി­ശ­റി­യാൽ താളം പി­ടി­ച്ചാൽ ത­നി­ക്കെ­ന്തു വ്യ­ത്യ­സ്ത­ത എ­ന്നാ­യി ആ സ്ത്രീ­യു­ടെ വി­ചാ­രം. അ­തു­കൊ­ണ്ടു് തന്റെ വ്യ­ത്യ­സ്ത­ത കാ­ണി­ക്കാ­നാ­യി അവർ ഗാ­ന­ത്തി­ന്റെ താ­ള­ത്തി­നു വി­രു­ദ്ധ­മാ­യി വിശറി ച­ലി­പ്പി­ച്ചു. റഷ്യൻ സാ­ഹി­ത്യ നി­രൂ­പ­കർ ഈ ധ­നി­ക­യെ­പ്പോ­ലെ­യാ­ണെ­ന്നു് മാൻ­ദിൽ­സ്തെം എ­ഴു­തി­യി­ട്ടു­ണ്ടു്. സാ­മാ­ന്യ­ചി­ന്ത­യ്ക്കു വി­രു­ദ്ധ­മാ­യി എ­ന്തെ­ങ്കി­ലും പ­റ­യു­ക­യും അ­ധ്യാ­പ­കൻ ഉ­ത്ത­ര­ക്ക­ട­ലാ­സ്സിൽ മാർ­ക്കി­ടു­ന്ന­തു പോലെ സാ­ഹി­ത്യ­കൃ­തി­കൾ­ക്കു മാർ­ക്ക് ഇ­ടു­ക­യു­മാ­ണു് ആ നി­രൂ­പ­ക­രു­ടെ ജോലി. കേ­ര­ള­ത്തി­ലു­ള്ള എല്ലാ നി­രൂ­പ­ക­രും പ്രൂ­സ്ത് അ­വ­ത­രി­പ്പി­ച്ച ധ­നി­ക­യെ­പ്പോ­ലെ­യാ­ണു്. ഇ­ങ്ങ­നെ ക്ലാ­സ്സ് നി­ശ്ച­യി­ക്കു­ക­യും ബ്ലാ­ക്ക് ബോർ­ഡിൽ എഴുതി കാ­ണി­ച്ചു പ­ഠി­പ്പി­ക്കു­ക­യും ചെ­യ്യു­ന്ന നി­രൂ­പ­ക­ന്മാ­രാ­യ അ­ധ്യാ­പ­ക­രിൽ നി­ന്നു് അനേകം പ്ര­കാ­ശ വർ­ഷ­ങ്ങൾ­ക്കു് അ­പ്പു­റ­ത്താ­യി നി­ല്ക്കു­ന്നു നോബൽ സ­മ്മാ­നം നേടിയ മെ­ക്സി­ക്കൻ മ­ഹാ­ക­വി­യും നി­രൂ­പ­ക­നു­മാ­യ ഒ­ക്താ­വ്യാ പാസ്. അ­ദ്ദേ­ഹ­ത്തി­ന്റെ “On Poets and Others” എന്ന നി­രൂ­പ­ണ ഗ്ര­ന്ഥം ഇതിനു നി­ദർ­ശ­ക­മാ­ണു്. ഇ­പ്പു­സ്ത­കം ഞാൻ ഇ­പ്പോൾ വാ­യി­ച്ചു തീർ­ത്തു താഴെ വ­ച്ച­തേ­യു­ള്ളു. അതു ജ­നി­പ്പി­ച്ച ഉ­ദാ­ത്ത­ത­യിൽ വിലയം കൊ­ണ്ടു് ഞാ­നി­തു കു­റി­ക്കു­ന്നു. ധി­ഷ­ണ­യു­ടെ അ­ധി­ത്യ­ക­യിൽ എ­ത്തി­യ ഈ നി­രൂ­പ­ണം സാ­ധാ­ര­ണ­ക്കാ­രു­ടെ വിശറി വീ­ശ­ലി­നൊ­പ്പി­ച്ചു് താളം പി­ടി­ക്കു­ക­യ­ല്ല. അവരിൽ നി­ന്നു വ്യ­ത്യ­സ്ത­ത പു­ലർ­ത്താ­നാ­യി താ­ള­ഭ്രം­ശം വ­രു­ത്തു­ക­യു­മ­ല്ല. ഗാ­ന­ത്തി­ന്റെ യ­ഥാർ­ത്ഥ­മാ­യ താ­ള­ത്തി­നൊ­ത്തു് താളം പി­ടി­ച്ചു് അതിനു സാ­ന്ദ്ര­ത നൽകി, ആ താ­ള­ത്തി­ലൂ­ടെ സ­ത്യ­ത്തി­ന്റെ ലോ­ക­ത്തിൽ എ­ത്തി­ക്കു­ക­യാ­ണു് അ­ദ്ദേ­ഹം അ­നു­വാ­ച­ക­രെ. പാസ് മൗ­ലി­ക­ത­യോ­ടെ ക­ലാ­സൃ­ഷ്ടി­ക­ളു­ടെ ആ­ന്ത­ര­സ­ത്യം സ്പ­ഷ്ട­മാ­ക്കി­ത്ത­രി­ക­യാ­ണു്. ഓരോ വാ­ക്യ­ത്തി­ലും ആ­ശ­യ­ര­ത്ന­ങ്ങൾ. അ­വ­യു­ടെ കാ­ന്തി കൊ­ണ്ടു് വാ­യ­ന­ക്കാ­ര­ന്റെ ക­ണ്ണ­ഞ്ചി­പ്പോ­കു­ന്നു.

images/OctavioPaz05.jpg
ഒ­ക്താ­വ്യാ പാസ്

റോ­ബർ­ട് ഫ്രോ­സ്റ്റ്, വാൾട് വി­റ്റ്മാൻ, ബോ­ദ­ലെർ, ആ­ന്ദ്രേ ബ്രെ­തൊ­ങ് (Andre Breton), മീഷോ (Michaux), ദ­സ്തെ­യെ­വ്സ്കി, സൊൾ­ഷെ­നി­റ്റ്സിൻ, ഒർടേഗ ഇ ഗാ­സ­റ്റ്, ലൂ­യി­സ് ബൂ­ന്യൂ­യിൽ (Luis Bunuel), ഹൊർഹേ ഗീ­ല്യേൻ (Jorge Guillen), ലൂ­യി­സ് തേർ­നു­ദാ (Luis Cernuda) ഇ­വ­രെ­ക്കു­റി­ച്ചെ­ല്ലാ­മാ­ണു് പാസ് എ­ഴു­തു­ന്ന­തു്. ഓരോ പ്ര­ബ­ന്ധ­വും നി­സ്തു­ല­മെ­ന്നേ പ­റ­യേ­ണ്ടു.

നൈ­രാ­ശ്യ­ത്തി­ന്റെ ഒരു നി­മി­ഷ­ത്തിൽ സാർ­ത്ര് പ­റ­ഞ്ഞു നരകം മ­റ്റു­ള്ള­വ­രാ­ണെ­ന്നു്. (Hell is other people). ഭീ­തി­ദ­മാ­യ പ്ര­സ്താ­വ­മാ­ണി­തെ­ന്നു പാസ്. കാരണം മ­റ്റു­ള്ള­വർ—അന്യർ—ന­മ്മു­ടെ ച­ക്ര­വാ­ള­മാ­ണു് എ­ന്ന­താ­ണു്. യ­ഥാർ­ത്ഥ­ത്തിൽ സ്വാ­ത­ന്ത്ര്യം മ­റ്റു­ള്ള­വ­രാ­ണു് (Liberty is other people) എ­ന്ന­ത്രേ പാ­സ്സി­ന്റെ മതം. മിൽ­ട്ട­ന്റെ

The world was all before them, where to choose

Their place of rest, and Providence their guide.

They hand in hand, with wandering steps and slow

Through Eden took their solitary way.

എന്ന വരികൾ വാ­യി­ച്ച­പ്പോ­ഴാ­ണു് പാസ് Liberty is other people എ­ന്നു് ഉ­ദ്ഘോ­ഷി­ച്ച­തു്.

സാർ­ത്ര് ദാർ­ശ­നി­ക ഗ്ര­ന്ഥ­ങ്ങൾ, ദാർ­ശ­നി­ക പ്ര­ബ­ന്ധ­ങ്ങൾ, നി­രൂ­പ­ണ­ങ്ങൾ, നോ­വ­ലു­കൾ, കഥകൾ, നാ­ട­ക­ങ്ങൾ ഇവ എഴുതി. അ­തി­സ­മൃ­ദ്ധി മേ­ന്മ­യു­ടെ ല­ക്ഷ­ണ­മ­ല്ല. ക­ലാ­കാ­ര­ന്റെ സി­ദ്ധി­കൾ ഇ­ല്ലാ­യി­രു­ന്നു സാർ­ത്രി­നു്. വാ­ദ­മു­ഖ­ങ്ങൾ ചു­റ്റി­ക­കൊ­ണ്ടു് അ­ടി­ച്ചേ­ല്പി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം. നോ­വ­ലി­സ്റ്റി­ന്റെ ശക്തി സാർ­ത്രി­നു് ഇ­ല്ലാ­യി­രു­ന്നു എ­ന്ന­തും സത്യം. ലോ­ക­ങ്ങൾ, അ­ന്ത­രീ­ക്ഷ­ങ്ങൾ, ക­ഥാ­പാ­ത്ര­ങ്ങൾ ഇവ സൃ­ഷ്ടി­ക്കാൻ ക­ഴി­യാ­ത്ത എ­ഴു­ത്തു­കാ­രൻ മ­നു­ഷ്യ­രെ­ക്കു­റി­ച്ചു് പ­റ­ഞ്ഞു പ­റ­ഞ്ഞു് അവരെ കേവല സ­ങ്ക­ല്പ­ങ്ങ­ളും ആ­ശ­യ­ങ്ങ­ളു­മാ­ക്കി മാ­റ്റാ­നാ­യി­രു­ന്നു സാർ­ത്രി­ന്റെ കൗ­തു­കം.

images/NadezhdaMandelstam.jpg
Nadajda Mandelstam

സാർ­ത്രി­ന്റെ ആ­ശ­യ­പ്ര­പ­ഞ്ച­ത്തോ­ടോ ക­ലാ­വൈ­ദ­ഗ്ദ്ധ്യ­ത്തോ­ടോ അത്ര കണ്ടു യോ­ജി­ക്കാ­ത്ത പാസ്, സൊൾ­ഷെ­നി­റ്റ്സി­ന്റെ കാ­ര്യം പ­റ­യു­മ്പോൾ ഹൃ­ദ­യാ­ലു­വാ­യി മാ­റു­ന്നു. സ്റ്റാ­ലി­നി­സ­ത്തി­ന്റെ­യും നാ­ത്സി­സ­ത്തി­ന്റെ­യും ഘടനയെ സം­ബ­ന്ധി­ച്ച സാ­ദൃ­ശ്യ­ങ്ങൾ അ­നാ­ദൃ­ശ്യ­മാ­യ രീ­തി­യിൽ എ­ടു­ത്തു കാ­ണി­ച്ചി­ട്ടു് പാസ് പ­റ­യു­ന്നു: Very few of us could look at Solzhenitsyn or Nadajda Mandelstam in the eye. That sin has stained us and, fatally, has stained our writings as well. I say this with sadness, and with humility. എ­ന്തൊ­രു ഔ­ജ്ജ്വ­ല്യം! എ­ന്തൊ­രു മ­നു­ഷ്യ­സ്നേ­ഹം!

പാ­സ്സി­ന്റെ നി­രൂ­പ­ണ­ങ്ങ­ളു­ടെ വൈ­ശി­ഷ്ട്യം വ്യ­ക്ത­മാ­ക്ക­ണ­മെ­ങ്കിൽ ‘സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തി’ന്റെ അഞ്ചു പു­റ­ങ്ങ­ളും വേണം. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ ചില നി­രീ­ക്ഷ­ണ­ങ്ങൾ മാ­ത്രം എ­ടു­ത്തു കാ­ണി­ക്കാ­നേ ക­ഴി­യു­ന്നു­ള്ളു.

  1. “He (Dostoevski) does not tell us what happens but he obliges us to go down under ground so that we see what is happening really he obliges us to see ourselves. Dostoevski is our contemporary because he guessed what the dramas and conflicts of our age would be.”
  2. His (Jose Ortega Y Gasset’s) lucidity contrasts with the blindness of so many of our prophets.
  3. “Because, despite being an excellent poet, or more accurately, because he was one—Cernuda is one of the very few moralists Spain has given us, in the sense in which Nietzsche is the great moralist of modern Europe… ”
  4. Tomlinson (poet) can isolate the object, observe it, loup suddenly inside it, and, before it dissolves, take the snapshot. ഈ ഗ്ര­ന്ഥം വെറും നി­രൂ­പ­ണ­മ­ല്ല. സാ­ഹി­ത്യ­കൃ­തി­ക­ളു­ടെ ആ­ന്ത­ര­ത­ത്വ­ത്തി­ലേ­യ്ക്കു ക­ട­ന്നി­ട്ടു് അ­വ­യു­ടെ ഭാ­ഷ­യിൽ­ത്ത­ന്നെ ന­മ്മ­ളോ­ടു സം­സാ­രി­ക്കു­ക­യാ­ണു് പാസ്. “ഐ­ഡി­യോ­ള­ജി ആ­ശ­യ­ങ്ങ­ളെ മു­ഖാ­വ­ര­ണ­ങ്ങ­ളാ­യി മാ­റ്റു­ന്നു. അവ ധ­രി­ക്കു­ന്ന ആളിനെ അവ മ­റ­യ്ക്കു­ന്നു. അതേ സമയം സത്യം കാ­ണു­ന്ന­തിൽ നി­ന്നു് ആ മു­ഖാ­വ­ര­ണ­ങ്ങൾ അ­യാൾ­ക്കു് ത­ട­സ്സ­മു­ണ്ടാ­ക്കു­ക­യും ചെ­യ്യു­ന്നു” എന്നു പാസ് തന്നെ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഐ­ഡി­യൊ­ള­ജി­യു­ടെ മു­ഖാ­വ­ര­ണ­ങ്ങൾ ധ­രി­ക്കാ­തെ സത്യം ദർ­ശി­ക്കു­ന്ന പ്ര­തി­ഭാ­ശാ­ലി­യെ കാ­ണ­ണ­മെ­ങ്കിൽ ഈ ഗ്ര­ന്ഥം വാ­യി­ക്ക­ണം.
ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഒരു ക്ഷ­ണ­ക്ക­ത്തിൽ ഇ­ങ്ങ­നെ കണ്ടു: ‘ഡോ. എം. ലീ­ലാ­വ­തി, ല­ളി­താം­ബി­ക അ­ന്തർ­ജ്ജ­നം. സ്ത്രീ­ക­ളു­ടെ കാഥിക.’ ഇതിലെ ‘കാഥിക’ ശ­രി­യാ­യ പ്ര­യോ­ഗ­മാ­ണോ?

ഉ­ത്ത­രം: ശ­രി­യാ­യ പ്ര­യോ­ഗ­മ­ല്ല. കാഥിക എന്ന വാ­ക്കി­ന്റെ അർ­ത്ഥം കഥ പ­റ­യു­ന്ന­വൾ എ­ന്നാ­ണു്. കഥ ര­ചി­ക്കു­ന്ന­വൾ, ച­മ­യ്ക്കു­ന്ന­വൾ ക­ഥാ­കാ­രി. കാ­ര­ശ­ബ്ദ­ത്തി­നു് ഉ­ണ്ടാ­ക്കു­ക, പ്ര­വർ­ത്തി­ക്കു­ക എ­ന്നൊ­ക്കെ അർ­ത്ഥം. കും­ഭ­കാ­രൻ, സു­വർ­ണ്ണ­കാ­രൻ എന്ന ഉ­ദാ­ഹ­ര­ണ­ങ്ങൾ. അ­തു­പോ­ലെ കഥ നിർ­മ്മി­ക്കു­ന്ന­വൻ ക­ഥാ­കാ­രൻ കാ­ര­ശ­ബ്ദ­ത്തി­ന്റെ സ്ത്രീ­ലിം­ഗം കാരി എ­ന്നു്. ല­ളി­താം­ബി­ക ‘ക­ഥാ­പ്ര­സം­ഗ’ത്തി­നു പോ­യി­ട്ടി­ല്ലാ­ത്ത­തു കൊ­ണ്ടു് അവരെ കാഥിക എന്നു വി­ളി­ച്ചു കൂടാ.

ചോ­ദ്യം: സു­ന്ദ­രി­യാ­യ ഭാ­ര്യ­യോ­ടു് ഒ­രു­മി­ച്ചു് ഭർ­ത്താ­വു് വ­ന്നാൽ പു­രു­ഷൻ ആ­രോ­ടാ­യി­രി­ക്കും അധികം സം­സാ­രി­ക്കു­ക?

ഉ­ത്ത­രം: അതു പു­രു­ഷ­ന്റെ സ്വ­ഭാ­വ­ത്തെ ആ­ശ്ര­യി­ച്ചി­രി­ക്കും. അ­യാൾ­ക്കു കാമം കൂ­ടു­ത­ലാ­യി അ­പ്പോൾ ഉ­ണ്ടാ­യെ­ങ്കിൽ സ്ത്രീ­യു­ടെ മു­ഖ­ത്തു നോ­ക്കാ­തെ അ­വ­രു­ടെ ഭർ­ത്താ­വി­നോ­ടു മാ­ത്രം സം­സാ­രി­ക്കും.

ചോ­ദ്യം: മു­ണ്ട­ശ്ശേ­രി­യു­ടെ­യും കു­ട്ടി­കൃ­ഷ്ണ­മാ­രാ­രു­ടെ­യും ഭാഷാ ശൈ­ലി­ക­ളെ നി­ങ്ങൾ എ­ങ്ങ­നെ കാ­ണു­ന്നു?

ഉ­ത്ത­രം: മു­ണ്ട­ശ്ശേ­രി യുടെ ശൈലി പ്ര­ഭാ­ഷ­ണാ­ത്മ­കം. കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ ക്കു പ്ര­ഭാ­ഷ­ണാ­ത്മ­ക­ത­യേ­യി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റേ­താ­ണു് ഹൃ­ദ്യ­മാ­യ ശൈലി.

ചോ­ദ്യം: ആ­ത്മാ­വി­ന്റെ അ­ടി­ത്ത­ട്ടു വരെ പി­ടി­ച്ചു കു­ലു­ക്കു­ന്ന കവിത മ­ല­യാ­ള­ത്തിൽ ആ­രു­ടേ­തു?

ഉ­ത്ത­രം: ആ­രു­ടേ­തു­മി­ല്ല. ആ അ­നു­ഭ­വ­മു­ണ്ടാ­ക­ണ­മെ­ങ്കിൽ ജി­ബ്രാ­ന്റെ കാ­വ്യ­ങ്ങൾ വാ­യി­ക്ക­ണം.

ചോ­ദ്യം: മ­ല­യാ­ളം മ­ല­യാ­ള­മാ­യി­ത്ത­ന്നെ എ­ഴു­തു­ന്ന ചി­ല­രു­ടെ പേ­രു­കൾ പറയു.

ഉ­ത്ത­രം: സി. വി. കു­ഞ്ഞു­രാ­മൻ, ഈ. വി. കൃ­ഷ്ണ­പി­ള്ള, സ­ഞ്ജ­യൻ (എം. ആർ. നായർ), കു­ട്ടി­കൃ­ഷ്ണ­മാ­രാർ, എസ്. ഗു­പ്തൻ നായർ, ഇവർ ശൈ­ലീ­വ­ല്ല­ഭ­ന്മാ­രാ­ണു്.

ചോ­ദ്യം: ഞാൻ അ­ങ്ങോ­ട്ടു വ­രു­ന്നു­ണ്ടെ­ടാ നി­ന്നെ അ­ന്വേ­ഷി­ച്ചു്. കേ­ട്ടോ­ടാ.

ഉ­ത്ത­രം: വേണ്ട. ഞാൻ ‘സെൽഫ് ഷേവ്’ ന­ട­ത്തു­ന്ന­വ­നാ­ണു്.

ചോ­ദ്യം: ടാഗോർ, ജി­ബ്രാൻ ഇവരിൽ ആ­രാ­ണു് വലിയ കവി?

ഉ­ത്ത­രം: ഉ­ത്ത­രം പറയാൻ വൈ­ഷ­മ്യ­മു­ണ്ടു്. റ്റാ­ഗോ­റി­നു വ്യാ­പ്തി കൂടും. ജി­ബ്രാ­നു് തീ­ക്ഷ്ണ­ത കൂടും. രണ്ടു പേ­രു­ടെ­യും കവിത decorative ആണു്.

സ്വർ­ണ്ണ­ശ­ലാ­ക

ശ്രീ. സി. വി. ബാ­ല­കൃ­ഷ്ണ­നു മ­റു­പ­ടി­യെ­ഴു­തി­യ (മലയാള മ­നോ­ര­മ­യിൽ) ഡോ­ക്ടർ രാ­ജ­ശേ­ഖ­രൻ വൃ­ദ്ധ­ന്റെ ചി­ന്ത­ക­ളാ­ണു് അ­ദ്ദേ­ഹ­ത്തി­നെ­ന്നു് അ­ഭി­പ്രാ­യ­പ്പെ­ട്ട­താ­യി എ­നി­ക്കോർ­മ്മ­യു­ണ്ടു്. പ­ഴ­യ­തി­നെ തേ­ടി­പ്പോ­കു­ന്ന­വ­രാ­ണു് വൃ­ദ്ധ­ന്മാർ എ­ന്നാ­യി­രു­ന്നു രാ­ജ­ശേ­ഖ­ര­ന്റെ വാദം. സി. വി. ബാ­ല­കൃ­ഷ്ണൻ വൃ­ദ്ധ­ന­ല്ലെ­ന്നു രാ­ജ­ശേ­ഖ­ര­നു് അ­റി­യാം. മ­റ്റാ­രെ­യോ ല­ക്ഷ്യ­മാ­ക്കി­യാ­ണു് അ­ദ്ദേ­ഹം അ­ങ്ങ­നെ­യൊ­രു ‘കാ­ച്ചു് കാ­ച്ചി­യ­തു്’. അതിൽ സ­ത്യ­മി­ല്ലാ­തി­ല്ല താനും. ക­ലാ­സ്വാ­ദ­ന­ത്തിൽ പ്രാ­യം ഒരു ഘ­ട­ക­മാ­ണു്. ബാല്യ കാ­ല­ത്തും യൗവന കാ­ല­ത്തും ച­ങ്ങ­മ്പു­ഴ ക്ക­വി­ത ര­സി­ച്ച­തു പോലെ എ­നി­ക്കി­ന്ന­തു ര­സി­ക്കു­ന്നി­ല്ല. ഹൃ­ദ­യ­ത്തി­നും മ­ന­സ്സി­നും പ­രി­പാ­കം വ­രു­മ്പോൾ ഗ­ഹ­ന­മാ­യ­തു് അ­ന്വേ­ഷി­ക്കാ­നു­ള്ള പ്ര­വ­ണ­ത­യു­ണ്ടാ­കും ആ­ളു­കൾ­ക്കു്. അ­പ്പോൾ പ്രാ­യം കൂ­ടി­യ­വർ “ന­ള­ച­രി­തം ” ആകും കൈ­യി­ലെ­ടു­ക്കു­ക. അതു മാ­ത്ര­മ­ല്ല; സ­മ­കാ­ലി­ക സാ­ഹി­ത്യം വി­രൂ­പ­മാ­ണു്. വൈ­രൂ­പ്യം സ­ഹൃ­ദ­യ­നാ­യ വൃ­ദ്ധ­നു് അ­സ്വ­സ്ഥ­ത ജ­നി­പ്പി­ക്കു­മ്പോൾ അയാൾ പൂർ­വ­കാ­ല സൗ­ഭാ­ഗ്യ­ങ്ങൾ തേ­ടി­പ്പോ­കു­ന്ന­തു സ്വാ­ഭാ­വി­കം. അ­ങ്ങ­നെ പൂർ­വ­കാ­ല­ത്തേ­ക്കു പ്ര­യാ­ണം ചെ­യ്യു­മ്പോൾ എ­ല്ലാം ര­മ­ണീ­യ­മാ­യി തോ­ന്ന­ണ­മെ­ന്നു­മി­ല്ല. ഉ­ദാ­ഹ­ര­ണം ന­മ്മു­ടെ പ്ര­ചാ­ര­ണാ­ത്മ­ക സാ­ഹി­ത്യം­ത­ന്നെ. രാ­ജ­വാ­ഴ്ച­യു­ണ്ടാ­യി­രു­ന്ന കാ­ല­ത്തു് തൊ­ഴി­ലാ­ളി­ക­ളെ മർ­ദ്ദി­ക്കു­ന്ന­തും അവരെ ചൂഷണം ചെ­യ്യു­ന്ന­തും ക­ണ്ടു് ലോ­ല­ഹൃ­ദ­യ­മു­ള്ള ക­ഥാ­കാ­ര­ന്മാ­രും ക­വി­ക­ളും ആ നൃ­ശം­സ­ത­യു­ടെ നേർ­ക്കു തൂ­ലി­ക­യ­ല്ല പ­ട­വാ­ളാ­ണു് എ­ടു­ത്തു പെ­രു­മാ­റി­യ­തു് (ഈ ക്ലീ­ഷേ­ക്കു് മാ­പ്പു്). അവിടെ ക­ല­യു­ടെ ചി­ല­ങ്ക­യൊ­ലി­യ­ല്ല കേ­ട്ട­തു്; അ­റ­വു­ക­ത്തി­യു­ടെ പ­ത­ന­ശ­ബ്ദ­മാ­ണു്. അതു കാ­ണു­ന്ന ഇ­ന്ന­ത്തെ പ്രാ­യം കൂ­ടി­യ­വൻ ആ രം­ഗ­ത്തു നി­ന്നു പ­റ­പ­റ­ക്കു­ക­യും കെ. സു­കു­മാ­ര­ന്റെ­യും (മലബാർ) ഈ. വി. കൃ­ഷ്ണ­പി­ള്ള­യു­ടെ­യും ചെ­റു­ക­ഥ­ക­ളിൽ ശരണം തേ­ടു­ക­യും ചെ­യ്യും. പൂർ­വ്വ­കാ­ല­ത്തേ­ക്കു പോകാൻ താ­ല്പ­ര്യ­മു­ണ്ടെ­ങ്കി­ലും സാ­ഹി­ത്യ­പ്ര­സ്ഥാ­ന­ങ്ങ­ളിൽ സ്ഥൂ­ലീ­ക­ര­ണം ക­ണ്ടാൽ പോ­കു­ന്ന­വർ അ­വി­ടെ­നി­ന്നു പി­ന്തി­രി­ഞ്ഞു കളയും. എന്റെ ചെ­റു­പ്പ­കാ­ല­ത്തു് എ­ന്തൊ­രു ഉ­ത്സാ­ഹ­ത്തോ­ടെ­യാ­ണു് ഞാൻ “മ­ങ്ക­ത്ത­യ്യി­നെ മ­ഞ്ജു­വാ­ക്കു­കൾ പ­റ­ഞ്ഞാ­ട്ടൊ­ട്ട­ടു­പ്പി­ച്ചു ഞാൻ” എന്നു തു­ട­ങ്ങു­ന്ന ‘വി­ലാ­സ­ല­തി­ക’യിലെ ശ്ലോ­ക­വും “കോ­മ­ള­പ്പോർ­മു­ല­പ്പൊൻ­കു­ട­ങ്ങൾ കോ­രി­ത്ത­രി­ക്കെ നീ­യെ­ന്തു ചെ­യ്യും” എന്ന ച­ങ്ങ­മ്പു­ഴ­ക്ക­വി­ത­യും ചൊ­ല്ലി­ക്കൊ­ണ്ടു ന­ട­ന്ന­തു്. ഇ­ന്നു് അവ കേ­ട്ടാൽ എ­നി­ക്കു് ഓ­ക്കാ­ന­മു­ണ്ടാ­കും. റൊ­മാ­ന്റി­സി­സ­ത്തി­ന്റെ­യും അ­തി­ന്റെ ഒരു ഭാ­ഗ­മാ­യ കാ­മോ­ത്സു­ക­ത­യു­ടെ­യും സ്ഥൂ­ലീ­ക­ര­ണം വളരെ നാൾ നിൽ­ക്കി­ല്ല. അതു ക്ര­മേ­ണ കു­റ­ഞ്ഞു വരും. കു­റ­ഞ്ഞു കു­റ­ഞ്ഞു നേർ­ത്ത സ്വർ­ണ്ണ­ശ­ലാ­ക­യെ­പ്പോ­ലാ­വും. ആ മാ­റ്റം ശ്രീ­മ­തി. വിമലാ മേനോൻ ക­ലാ­കൗ­മു­ദി­യിൽ എ­ഴു­തി­യ “മ­ധു­വും മ­ധു­ര­ത­രം” എന്ന കാ­വ്യ­ത്തി­ലു­ണ്ടു്. ഒരു പു­രാ­ണ­ക­ഥ­യെ സൂ­ചി­പ്പി­ച്ചു കൊ­ണ്ടു് വിമലാ മേനോൻ സ്നേ­ഹ­ത്തെ നേർ­ത്ത സ്വർ­ണ്ണ ശ­ലാ­ക­യാ­യി മാ­റ്റി­യി­രി­ക്കു­ന്നു.

തൊ­ട്ടു­ത­ലോ­ടി­ടു­മ­രി­മു­ല്ല­യു­ടെ

പൊ­ട്ടി­വി­ടർ­ന്നൊ­രു പു­തു­നാ­മ്പി­ല­യും

കെ­ട്ടി­പ്പി­ണ­യും കി­ളി­മ­ര­മൊ­ന്നും

ചെ­റു­മ­ന­സ്സിൽ നി­ന­ച്ചേ പോകു.

പൂ­ജാ­മ­ല­രു­ക­ളൊ­ക്കെ­യൊ­രു­ക്കി

യാ­ഗാ­ഗ്നി­ക്കു­യി­രേ­കാൻ നിൽ­ക്കും

താതൻ ക­ണ്വ­നൊ­ടൊ­ന്ന­വി­ടു­ന്ന

ങ്ങാ­ദ­ര­വോ­ടെ പ­റ­ഞ്ഞേ പോകു.

എന്ന വ­രി­ക­ളിൽ ആ സ്നേ­ഹം നെ­യ്ത്തി­രി­യി­ലെ ദീപം പോലെ ക­ത്തു­ന്നു. വി­മർ­ശ­ന­ത്തി­ന്റെ കാ­റ്റ­ടി­ച്ചാൽ അതു ചാ­ഞ്ഞോ ച­രി­ഞ്ഞോ പോകും എ­ങ്കി­ലും പൊ­ലി­ഞ്ഞു­പോ­കി­ല്ല.

സം­ഭ­വ­ങ്ങൾ
  1. ഞാൻ ഇ­ന്ത്യൻ കോഫി ഹൗ­സി­ലി­രു­ന്നു് വെ­ജി­റ്റ­ബിൾ ക­ട്ല­റ്റ് മൂർ­ച്ച­യി­ല്ലാ­ത്ത കത്തി കൊ­ണ്ടു്, മു­റി­ക്കു­ക­യാ­യി­രു­ന്നു. ഇടതു കൈയിൽ മൂർ­ച്ച­യി­ല്ലാ­ത്ത ഫോർ­ക്കും. അ­പ്പോ­ഴാ­ണു് ദൂ­രെ­യി­രു­ന്നു ഒരു നി­രൂ­പ­കൻ മൂർ­ച്ച­യു­ള്ള വീ­ക്ഷ­ണ­ശ­ര­ങ്ങൾ എന്റെ നേർ­ക്കെ­റി­ഞ്ഞ­തു്. ഞാൻ ക­ത്തി­യി­ലേ­ക്കും ഫോർ­ക്കി­ലേ­ക്കും ഒന്നു നോ­ക്കി. ര­ണ്ടി­നും വാ­ളി­ന്റെ വാ­യ്ത്ത­ല പോലെ മൂർ­ച്ച­യു­ണ്ടാ­യി. അ­വ­യ്ക്കു വന്ന ആ മാ­റ്റം ക­ണ്ടു് നി­രൂ­പ­കൻ നോ­ട്ടം പിൻ­വ­ലി­ച്ചു.
  2. കു­തി­ര­പ്പ­ട്ടാ­ള­ക്കാ­രൻ റോ­ഡി­ലൂ­ടെ പോ­കു­ന്നു. ത­ടി­ച്ച കുതിര. അയാൾ ഒരടി കി­ള­രു­ന്നു. ഒരടി താ­ഴു­ന്നു. എ­ങ്കി­ലും ആകെ ഒരു ചന്തം. കു­തി­ര­യു­ടെ കു­ള­മ്പു വീ­ഴു­ന്ന ശബ്ദം ദ്വ­യാ­ത്മ­കം. ടക്, ടക്, ടക്. അ­ക്ഷ­ര­സം­ഖ്യ ഒരേ ത­ര­ത്തിൽ ആ­വർ­ത്തി­ച്ചു് ബാ­ഹ്യ­മാ­യ താളം (ആ­ന്ത­ര­ല­യ­മ­ല്ല) ഉ­ണ്ടാ­ക്കു­ന്ന ഒരു ക­വി­യു­ടെ കാ­വ്യ­ങ്ങൾ ഞാൻ ഓർ­മ്മി­ച്ചു.
  3. ധി­ഷ­ണാ­ശാ­ലി­യെ­ങ്കി­ലും സാ­മ്പ­ദി­ക­മാ­യി ഉ­യർ­ച്ച നേ­ടാ­ത്ത ഒരാൾ ടെ­ക്സ്റ്റ് ബു­ക്ക് ക­മ്മി­റ്റി­യു­ടെ ചെ­യർ­മാ­നാ­യി­രു­ന്ന മ­ഹാ­ക­വി­യെ സ­മീ­പി­ച്ചു് ‘എന്റെ പു­സ്ത­കം ടെ­ക്സ്റ്റാ­ക്കി­ത്ത­ര­ണം’ എ­ന്നു് അ­പേ­ക്ഷി­ച്ചു. അ­ദ്ദേ­ഹം പ­രു­ക്കൻ ഭാ­ഷ­യിൽ നി­ഷേ­ധാ­ത്മ­ക­മാ­യി മ­റു­പ­ടി നൽകി. ധി­ഷ­ണാ­ശാ­ലി ഉടനെ പ­റ­ഞ്ഞു: ‘ഒരെലി വി­ചാ­രി­ച്ചാൽ താ­ജ്മ­ഹ­ലി­നെ മ­റി­ച്ചി­ടാം സ്വാ­മീ’. ആ ധി­ഷ­ണാ­ശാ­ലി ഇ­തി­ന്റെ പേ­രി­ലു­ണ്ടാ­യ വി­രോ­ധം മരണം വരെ വ­ച്ചു­പു­ലർ­ത്തി­യി­രു­ന്നു. ഒ­രി­ക്കൽ ഞാൻ കൂ­ടി­യി­രു­ന്ന ഒരു സ­ദ­സ്സിൽ ഒരാൾ അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ച്ചു: ‘പ്ര­തി­ധ്വ­നി­പ്പി­ച്ചു, പ്ര­തി­ബിം­ബി­ച്ചു എ­ന്നൊ­ക്കെ ക­വി­യെ­ഴു­തി­യ­തു് ദു­ശ്ശ്ര­വ­മ­ല്ലേ സാർ?’ ധി­ഷ­ണാ­ശാ­ലി മ­റു­പ­ടി പ­റ­ഞ്ഞു: ‘അതു് ആ ക­വി­യോ­ടു തന്നെ ചോ­ദി­ക്ക­ണം. ചോ­ദി­ക്ക­ണ­മെ­ങ്കിൽ നി­ങ്ങൾ നരകം വരെ പോ­കേ­ണ്ട­താ­യി വരും. കവിത എ­ഴു­തി­യ­തി­ന്റെ പേരിൽ ആ കവി അവിടെ കി­ട­ക്കു­ക­യാ­ണു്.’
  4. ഒരു മ­ഹാ­പ­ണ്ഡി­തൻ എ­ന്നോ­ടു പ­റ­ഞ്ഞു: ‘അ­നു­പ­മ­കൃ­പാ­നി­ധി­യ­ഖി­ല­ബാ­ന്ധ­വൻ ശാ­ക്യ­ജി­ന­ദേ­വൻ’ എ­ന്നെ­ഴു­തി­യ­തു് ശ­രി­യ­ല്ല. കൃ­പാ­നി­ധി എന്നു പ­റ­ഞ്ഞാൽ എ­ല്ലാ­മാ­യി. അ­തു­കൊ­ണ്ടു് അനുപമ എന്ന പദം വേണ്ട. കൃ­പാ­നി­ധി അ­ഖി­ല­ബാ­ന്ധ­വ­നാ­യ­തു­കൊ­ണ്ടു് അതും വേണ്ട. ‘ശാ­ക്യ­മു­നി­യും ജി­ന­ദേ­വ­നും രണ്ടു വ്യ­ക്തി­ക­ളാ­യ­തു കൊ­ണ്ടു് ഒരു വ്യ­ക്തി­യാ­യി കാ­ണി­ച്ച­തു തെ­റ്റു്. മ­ഹാ­പ­ണ്ഡി­തൻ ബ്രാ­ഹ്മ­നാ­യ­തു കൊ­ണ്ടു വർ­ഗ്ഗീ­യ­വി­ദ്വേ­ഷം ഇ­ല്ലെ­ന്നു വ­രു­ത്താൻ തു­ടർ­ന്നു പ­റ­ഞ്ഞു’: ‘ഒ­രൊ­റ്റ മ­ത­മു­ണ്ടു­ല­കി­ന്നു­യി­രാം പ്രേ­മ­മ­തൊ­ന്ന­ല്ലേ, പ­ര­ക്കെ ന­മ്മെ­പ്പാ­ല­മൃ­തൂ­ട്ടും പാർവണ ശ­ശി­ബിം­ബം’ എന്ന ഭാ­ഗ­വും ശ­രി­യാ­യി­ല്ല. പ്രേ­മം ഒറ്റ മ­ത­മാ­ണെ­ന്നു പ­റ­ഞ്ഞാൽ ഉ­ല­കി­ന്നു­യി­രാം എ­ന്നു­കൂ­ടി ചേർ­ക്കേ­ണ്ട­തി­ല്ല. പാ­ല­മൃ­തു് എ­ന്നൊ­ന്നു­ണ്ടോ? കൊ­ട്ടാ­ര­ങ്ങ­ളിൽ വെ­റ്റി­ല­യ­മൃ­തു് എ­ന്നൊ­ക്കെ പ­റ­യാ­റു­ണ്ടു്. അ­തു­പോ­ലെ പാ­ല­മൃ­തു് എന്നു പ്ര­യോ­ഗി­ച്ച­തു ശ­രി­യാ­യി­ല്ല. പാർ­വ­ണ­ശ­ശി ഊ­ട്ടു­ന്നു­വെ­ന്നു പ­റ­ഞ്ഞാൽ തെ­റ്റി­ല്ല. പാർ­വ­ണ­ശ­ശി­ബിം­ബം എന്നു പ­റ­യു­മ്പോൾ ഭാ­ജ­ന­ത്വം വന്നു പോയി. അ­പ്പോൾ ഊ­ട്ടു­ക എന്ന പ്ര­യോ­ഗ­ത്തി­നു ‘സാ­ധു­ത­യി­ല്ലാ­താ­വു­ന്നു’. ഞാൻ മി­ണ്ടാ­തി­രു­ന്ന­പ്പോൾ അ­ദ്ദേ­ഹം അ­റി­യി­ച്ചു: ക­വി­ത­യെ ഇ­ങ്ങ­നെ അ­പ­ഗ്ര­ഥി­ക്കേ­ണ്ട­തു­ണ്ടോ എ­ന്നാ­വാം കൃ­ഷ്ണൻ നായർ വി­ചാ­രി­ക്കു­ന്ന­തു്. ഇ­ങ്ങ­നെ അ­പ­ഗ്ര­ഥി­ച്ചാ­ലും കു­റ്റം പ­റ­യാ­നാ­വാ­ത്ത­താ­ണു് ഉ­ത്കൃ­ഷ്ട­മാ­യ കവിത.
നല്ല കവിത

നവീന ക­ഥാ­കാ­ര­ന്മാർ ഒരു ഋ­ജു­രേ­ഖ വ­ര­ച്ചു് തങ്ങൾ ആ­ഗ്ര­ഹി­ക്കു­ന്ന­തു പോലെ ക­ഥാ­പാ­ത്ര­ങ്ങ­ളെ അ­തി­ലൂ­ടെ ന­ട­ത്തു­ന്നു. അ­വ­രു­ടെ വി­കാ­ര­ങ്ങ­ളെ സ്ഥൂ­ലീ­ക­രി­ക്കു­ന്നു. സം­ഘ­ട്ട­ന­ങ്ങ­ളു­ണ്ടെ­ങ്കിൽ അ­വ­യെ­യും ബൃ­ഹ­ദാ­കാ­ര­ത്തിൽ എ­ത്തി­ക്കു­ന്നു. അതോടെ സ്വാ­ഭാ­വി­ക­ത­യാ­കെ തകരും. അ­ങ്ങ­നെ­യാ­ണു് കഥ willed performance ആ­യി­ത്തീ­രു­ന്ന­തു്. ഈ ദോ­ഷ­മൊ­ന്നും എൻ. രാ­ജ­ന്റെ ‘നാ­ര­ങ്ങാ­മി­ഠാ­യി­കൾ’ എന്ന ചെ­റു­ക­ഥ­യ്ക്കി­ല്ല (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്). ജാനു ഏ­ട­ത്തി, മാലതി അ­നു­ജ­ത്തി. മാലതി നേ­ര­ത്തേ ലോകം വി­ട്ടു­പോ­യി. ജീ­വി­ച്ചി­രു­ന്ന കാ­ല­ത്തു് അവർ ചി­ല­പ്പോ­ഴൊ­ക്കെ ജാ­നു­വി­നെ­ച്ചെ­ന്നു കാ­ണു­മാ­യി­രു­ന്നു. മാലതി മ­രി­ച്ച­തി­നു ശേഷം അ­വ­രു­ടെ മകൻ ഏ­ട­ത്തി­യ­മ്മ­യെ (വ­ല്യ­മ്മ­യെ) കാണാൻ പോ­കാ­തെ­യാ­യി. അ­യാ­ളു­ടെ അമ്മ സ്വ­പ്ന­ത്തിൽ ആ­വിർ­ഭ­വി­ച്ചു് ഏ­ട­ത്തി­യെ കാ­ണ­ണ­മെ­ന്നു് അ­യാ­ളോ­ടു നിർ­ദ്ദേ­ശി­ച്ചു. അയാൾ അ­ത­നു­സ­രി­ച്ചു് വീ­ട്ടി­ലേ­ക്കു പോ­കു­ന്ന­തി­നി­ട­യ്ക്കു ക­ഥാ­കാ­രൻ ഗ­താ­വ­ലോ­ക­ന ക­ലാ­സ­ങ്കേ­ത­മു­പ­യോ­ഗി­ച്ചു് ഏ­ട­ത്തി­യു­ടെ യൗ­വ­ന­കാ­ല ജീ­വി­തം ഹൃ­ദ്യ­മാ­യി ആ­വി­ഷ്ക­രി­ക്കു­ന്നു. അ­വ­രു­ടെ ഭർ­ത്താ­വു് തെ­ളി­ഞ്ഞ ചി­ത്ര­മാ­യി ന­മ്മു­ടെ മുൻ­പിൽ വ­രു­ന്നു. കു­ഞ്ഞു­ങ്ങൾ­ക്കു നാ­രാ­ങ്ങാ­മു­ട്ടാ­യി കൊ­ണ്ടു­കൊ­ടു­ക്കു­ന്ന വ­ല്യ­ച്ഛൻ സ്നേ­ഹ­ത്തി­ന്റെ മൂർ­ത്തീ­മ­ദ്ഭാ­വം. ആ ഭൂ­ത­കാ­ല­ചി­ത്രം മ­റ­ച്ചി­ട്ടു് ക­ഥാ­കാ­രൻ വീ­ണ്ടും മാ­ല­തി­യു­ടെ മ­ക­നി­ലേ­ക്കു വ­രു­ന്നു. പ്ര­യാ­സ­പ്പെ­ട്ടു് അയാൾ ജാ­നു­വി­ന്റെ (വ­ല്യ­മ്മ­യു­ടെ) വീ­ട്ടി­ലെ­ത്തി­യ­പ്പോൾ അവിടെ വാ­ട­ക­ക്കാർ താ­മ­സി­ക്കു­ന്നു. വ­ല്യ­മ്മ­യെ നോ­ക്കി­ക്കൊ­ള്ള­ണ­മെ­ന്ന ക­രാ­റിൽ അ­വ­രു­ടെ മകൻ ത­ന്നെ­യാ­ണു് വീടു് അ­ന്യർ­ക്കു വാ­ട­ക­യ്ക്കു കൊ­ടു­ത്ത­തു്. ജീ­വി­ച്ചി­രി­ക്കെ ശ­വ­മാ­യി മാറിയ വ­ല്യ­മ്മ ക­ട്ടി­ലിൽ കി­ട­ക്കു­ന്നു. ബോ­ധ­ശൂ­ന്യ­യാ­യ വ­ല്യ­മ്മ­യെ ക­ണ്ടി­ട്ടു പു­റ­ത്തേ­ക്കു പോന്ന അയാൾ വി­ചാ­രി­ച്ചു. അ­വി­ടു­ത്തെ കു­ട്ടി­കൾ­ക്കു് നാ­ര­ങ്ങ­മു­ട്ടാ­യി കൊ­ണ്ടു­കൊ­ടു­ക്കാ­മാ­യി­രു­ന്നു­വെ­ന്നു്.

മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ ട്രാ­ജ­ഡി­യും അതിനു കാ­ര­ണ­മാ­യ ക്രൂ­ര­ത­യും സ്വാ­ഭാ­വി­ക­മാ­യി ചി­ത്രീ­ക­രി­ച്ച­തി­ലാ­ണു് ഇ­ക്ക­ഥ­യു­ടെ വി­ജ­യ­മി­രി­ക്കു­ന്ന­തു്. ക്രി­യാം­ശ­വും സ്വാ­ഭാ­വി­ക­മാ­യി വി­ക­സി­ക്കു­ന്നു. ക­ഥാ­കാ­രൻ വി­ശ­ദീ­ക­ര­ണ­ത്തി­നു് സ­ന്ന­ദ്ധ­നാ­കാ­തെ, ബ­ലാൽ­ക്കാ­ര­മാ­യ ആ­ഖ്യാ­നം കൊ­ണ്ടു അ­നു­വാ­ച­ക­നെ പീ­ഡി­പ്പി­ക്കാ­തെ ക­ഥാ­പു­ഷ്പം വി­ടർ­ത്തു­ന്നു. അ­ദ്ദേ­ഹം അതു വി­ടർ­ത്തു­ന്നു എന്ന തോ­ന്നൽ വാ­യ­ന­ക്കാ­ര­നു് ഉ­ണ്ടാ­കു­ന്നി­ല്ല. അതു തനിയെ വി­ട­രു­ന്നു എന്ന പ്ര­തീ­തി. വ­ല്യ­മ്മ­യു­ടെ അ­വ­സ്ഥ­യിൽ അ­നു­വാ­ച­ക­നു ദുഃഖം. അ­വ­രു­ടെ മ­ക്ക­ളു­ടെ ക്രൂ­ര­ത­യിൽ അ­യാൾ­ക്കു വെ­റു­പ്പു്. വാ­ട­ക­യ്ക്കു് താ­മ­സി­ക്കു­ന്ന­വ­രു­ടെ നി­സ്സം­ഗ­ത­യി­ലും കാ­രു­ണ്യ­മി­ല്ലാ­യ്മ­യി­ലും അ­യാൾ­ക്കു് ഇ­ങ്ങ­നെ­യൊ­ക്കെ­യാ­ണു് ലോകം എന്ന തോ­ന്നൽ. നല്ല കഥ എന്നു പ­റ­ഞ്ഞു് ഞാ­നി­തു നി­റു­ത്ത­ട്ടെ.

നീ­രീ­ക്ഷ­ണ­ങ്ങൾ
  1. പ­ണ്ടു് ഞാൻ റ്റെ­ലി­വി­ഷൻ ക­ണ്ടി­രു­ന്ന കാ­ല­ത്തു് വ­ട­ക്കേ­യി­ന്ത്യ­യി­ലെ ക­വി­യ­ര­ങ്ങു­കൾ ശ്ര­ദ്ധി­ക്കു­മാ­യി­രു­ന്നു. പ­ര­ട്ട­ക്ക­വി­ത­ക­ളാ­യി­രി­ക്കും വാ­യി­ക്കു­ക. അവയിൽ മു­ന്നിൽ ‘സൂ­ര്യ­നു­ദി­ച്ചു കി­ളി­കൾ പാടി’ എന്നു വ­ന്നാൽ കൂ­ടെ­യു­ണ്ടാ­യി­രി­ക്കു­ന്ന ക­വി­കു­ഞ്ജ­ര­ന്മാർ വാഹ് വാഹ് എന്നു വി­ളി­ക്കും. ‘സൂ­ര്യ­നു­ദി­ച്ചി­ല്ല, കി­ളി­കൾ പാ­ടി­യി­ല്ല’ എ­ന്നാ­ണു് കാ­വ്യ­ഭാ­ഗ­മെ­ങ്കി­ലും വാഹ് വാഹ് എന്നു കേൾ­ക്കാം. ഇതു ഹി­പ്പോ­ക്ര­സി­യോ അ­ജ്ഞ­ത­യോ? ആർ­ക്ക­റി­യാം?
  2. വലിയ ചി­ത്ര­കാ­ര­ന്മാ­രു­ടെ ചി­ത്ര­ങ്ങൾ പ്ര­ദർ­ശി­പ്പി­ച്ചി­രി­ക്കു­ന്ന സ്ഥ­ല­ങ്ങ­ളിൽ ക­ല­യു­മാ­യി ഒരു ബ­ന്ധ­വു­മി­ല്ലാ­ത്ത­വർ (വി­ശേ­ഷി­ച്ചും സ്ത്രീ­കൾ) വി­കാ­ര­ര­ഹി­ത­രാ­യി വേഗം ന­ട­ന്നു പോ­കു­ന്ന­തു ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. വീ­ട്ടി­ലി­രി­ക്കാൻ വ­യ്യാ­ത്ത­തു­കൊ­ണ്ടു് അവർ ചി­ത്ര­പ്ര­ദർ­ശ­ന­ത്തി­ലേ­ക്കു വ­ലി­ഞ്ഞു ക­യ­റു­ന്നു­വെ­ന്നു മാ­ത്രം ധ­രി­ച്ചാൽ മതി. വി­ദ്യു­ച്ഛ­ക്തി­യു­ള്ള ക­മ്പി­യിൽ നമ്മൾ ആ­രെ­ങ്കി­ലും തൊ­ട്ടാൽ ഷോ­ക്കു­ണ്ടാ­കും. ആ ക­മ്പി­യിൽ കാക്ക ഒ­ര­ല്ല­ലു­മി­ല്ലാ­തെ ഇ­രി­ക്കും. സ­ഹൃ­ദ­യ­ത്വ­മി­ല്ലാ­തെ ചി­ത്ര­ങ്ങൾ കാണാൻ വ­രു­ന്ന­വർ കാ­ക്ക­ക­ളാ­ണു്. അവ ക­ണ്ടു് പ്ര­ക­മ്പ­നം കൊ­ള്ളു­ന്ന­വൻ സ­ഹൃ­ദ­യ­നും.
  3. ശ­കു­ന്ത­ള ആ­ശ്ര­മ­ത്തിൽ നി­ന്നു് അ­ധി­ക­മാ­യി പു­റ­ത്തി­റ­ങ്ങി ന­ട­ന്നി­ട്ടി­ല്ല. ന­ട­ന്ന­പ്പോൾ ജ­ഘ­ന­ഭാ­രം കൊ­ണ്ടു് വെൺ­മ­ണ­ലിൽ പെൺ­മ­ണി­യു­ടെ ചുവടു പ­തി­ഞ്ഞു. അ­തു­ക­ണ്ടു രാ­ജാ­വു് ആ­ഹ്ലാ­ദി­ച്ചു. ഇ­ട­പ്പ­ള­ളി രാഘവൻ പിള്ള അ­ധി­ക­മെ­ഴു­തി­യി­ല്ല. എ­ഴു­തി­യ­തു് മലയാള സാ­ഹി­ത്യ­ത്തി­ന്റെ വെൺ­മ­ണ­ലിൽ പാ­ദ­മു­ദ്ര­കൾ പ­തി­പ്പി­ക്കു­ക­യും ചെ­യ്തു. സ­ഹൃ­ദ­യ­നാ­യ ദു­ഷ്യ­ന്ത­നു സ­ന്തോ­ഷം.
വാ­സു­ദേ­വൻ ന­മ്പൂ­തി­രി
images/Nampoothiri.jpg
വാ­സു­ദേ­വൻ ന­മ്പൂ­തി­രി

ജീ­നി­യ­സ് എ­ന്നു് ഒരു വൈ­മ­ന­സ്യ­വും കൂ­ടാ­തെ ഞാൻ വി­ശേ­ഷി­പ്പി­ക്കു­ന്ന ശ്രീ. വാ­സു­ദേ­വൻ ന­മ്പൂ­തി­രി യുടെ ചി­ത്ര­ങ്ങൾ നോ­ക്കാ­നു­ള്ള സ­മ­യ­മാ­യി. അ­പ്പോൾ ഇ­തു­വ­രെ­യും നോ­ക്കി­യി­ല്ലെ­ന്നോ? അതേ. നോ­ക്കി­യി­രു­ന്നെ­ങ്കിൽ അ­ദ്ദേ­ഹ­ത്തെ­ക്കു­റി­ച്ചു് എ­ത്ര­യെ­ത്ര ലേ­ഖ­ന­ങ്ങ­ളും ഗ്ര­ന്ഥ­ങ്ങ­ളും വ­രു­മാ­യി­രു­ന്നു. ചി­ത്ര­ങ്ങൾ നോ­ക്കാ­നു­ള്ള സ­മ­യ­മാ­യി എ­ന്ന­തു മ­ന­സ്സി­ലാ­ക്കി ശ്രീ. രാജൻ തി­രു­വോ­ത്തു് നോ­ക്കു­ന്നു. അതിനു തെ­ളി­വാ­ണു് ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ ‘വ­ര­ക­ളും വാ­ക്കു­ക­ളും’ എന്ന ലേഖനം.

ഞാൻ ന­മ്പൂ­തി­രി ക­ഥ­കൾ­ക്കു വ­ര­യ്ക്കാ­റു­ള്ള ചി­ത്ര­ങ്ങൾ മാ­ത്ര­മേ ക­ണ്ടി­ട്ടു­ള്ളു. അ­ദ്ദേ­ഹ­ത്തി­ന്റെ പെ­യി­ന്റി­ങ്ങു­ക­ളോ മ്യൂ­റൽ ചി­ത്ര­ങ്ങ­ളോ ക­ണ്ടി­ട്ടി­ല്ല. ക­ഥ­കൾ­ക്കു് അ­ദ്ദേ­ഹം വ­ര­യ്ക്കു­ന്ന ‘ഇ­ല­സ്ട്രെ­യ്ഷൻ­സ്’ മാ­ത്രം ദർ­ശി­ച്ചു­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹ­ത്തെ ജീ­നി­യ­സ് എന്നു വി­ശേ­ഷി­പ്പി­ച്ച­തു്. സ്ത്രീ­യു­ടെ വൈ­ഷ­യി­ക­സൗ­ന്ദ­ര്യ­ത്തെ ആ­വി­ഷ്ക­രി­ക്കു­ന്ന­തിൽ അ­ദ്ദേ­ഹം പ്ര­ഗൽ­ഭ­നാ­ണെ­ന്നു സ­മ്മ­തി­ച്ചു­കൊ­ണ്ടു പ­റ­യ­ട്ടെ. ആ പ്രാ­ഗ­ല്ഭ്യം മാ­ത്ര­മ­ല്ല അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­തി­ഭ­യെ വി­ളം­ബ­രം ചെ­യ്യു­ന്ന­തു്. സം­ഗീ­ത­ത്തി­ന്റെ ടോൺ (tone) ഓരോ ചി­ത്ര­ത്തെ­യും ധ­ന്യ­മാ­ക്കു­ന്നു. ഉ­ത്കൃ­ഷ്ട­മാ­യ സം­ഗീ­തം കേൾ­ക്കു­മ്പോൾ നമ്മൾ ഹർ­ഷാ­തി­രേ­ക­ത്തിൽ വീ­ഴു­മ­ല്ലോ. സം­ഗീ­ത­ത്തി­ന്റെ ലയവും നാ­ദ­വും കൊ­ണ്ടു­ണ്ടാ­കു­ന്ന ആ­ഹ്ലാ­ദാ­തി­ശ­യം ന­മ്പൂ­തി­രി­യു­ടെ ഓരോ ചി­ത്ര­വും ജ­നി­പ്പി­ക്കു­ന്നു. രാജൻ തി­രു­വോ­ത്തി­ന്റെ ലേഖനം ര­ച­നാ­ചാ­തു­രി കാ­ണി­ക്കു­ന്നി­ല്ലെ­ങ്കി­ലും ഒരു വലിയ ക­ലാ­കാ­ര­നെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹം എ­ഴു­തി­യ­തു് ഉ­ചി­ത­ജ്ഞ­ത തന്നെ.

മ­ഹ­നീ­യ­മാ­യ കല
images/SherwoodAnderson.jpg
Sherwood Anderson

മ­ഹ­നീ­യ­ങ്ങ­ളാ­യ ചെ­റു­ക­ഥ­കൾ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ വി­ശാ­ലാ­ന്ത­രീ­ക്ഷ­ത്തി­ലേ­ക്കു പ­റ­ക്കാൻ അ­നു­വാ­ച­ക­നു ചി­റ­കു­കൾ ന­ല്കു­ന്നു. ഒരു ക്രൈ­സ്ത­വ പു­രോ­ഹി­തൻ പ­ള്ളി­യി­ലെ ബെൽ­ട­വ­റി­ന്റെ ജ­ന്ന­ലിൽ­ക്കൂ­ടി നോ­ക്കി­യ­പ്പോൾ അ­ടു­ത്ത വീ­ട്ടി­ലെ യുവതി സി­ഗ്റ­റ്റ് വ­ലി­ച്ചു കൊ­ണ്ടു കി­ട­ക്ക­യിൽ കി­ട­ക്കു­ന്ന­തു കണ്ടു. പു­രോ­ഹി­തൻ ഞെ­ട്ടി­യെ­ങ്കി­ലും അ­വ­ളു­ടെ മ­നോ­ഹ­ര­മാ­യ ക­ഴു­ത്തിൽ നി­ന്നും തോ­ളു­ക­ളിൽ നി­ന്നും അ­യാൾ­ക്കു ക­ണ്ണെ­ടു­ക്കാൻ ക­ഴി­ഞ്ഞി­ല്ല. ത­ണു­പ്പു കാ­ല­ത്തു് അയാൾ ജ­ന്ന­ലി­ലെ ക­ണ്ണാ­ടി­യിൽ ദ്വാ­ര­മു­ണ്ടാ­ക്കി അവളെ അ­തി­ലൂ­ടെ കൂ­ട­ക്കൂ­ടെ നോ­ക്കും. ആ­ഗ്ര­ഹ­ത്തെ അ­മർ­ത്തി വ­യ്ക്കാൻ അ­യാൾ­ക്കു ക­ഴി­ഞ്ഞി­ല്ല. വി­കാ­ര­ര­ഹി­ത­യാ­യ, ത­ടി­ച്ച ഒ­രു­ത്തി­യാ­യി­രു­ന്നു പു­രോ­ഹി­ത­ന്റെ ഭാര്യ. ത­ണു­പ്പു് വ­ള­രെ­ക്കൂ­ടി­യ ഒരു രാ­ത്രി­യിൽ യുവതി തി­ക­ച്ചും ന­ഗ്ന­യാ­യി കി­ട­ക്ക­യിൽ മുഖം അ­മർ­ത്തി നി­ല­വി­ളി­ച്ചു കൊ­ണ്ടു പ്രാർ­ത്ഥി­ക്കു­ന്ന­തു് അയാൾ കണ്ടു. പ­ള്ളി­യി­ലെ stained-​glass ജനലിൽ ചി­ത്രീ­ക­രി­ച്ച ക്രി­സ്തു­വി­ന്റെ പാ­ദ­ങ്ങൾ­ക്കു അ­ടു­ത്തു കി­ട­ന്ന കു­ട്ടി­യെ­പ്പോ­ലെ ആ­യി­രു­ന്നു അവൾ. ഉ­ന്മാ­ദ­മാർ­ന്ന പു­രോ­ഹി­തൻ ജ­ന്നൽ­ക്ക­ണ്ണാ­ടി­യാ­കെ കൈ­കൊ­ണ്ടു് ഇ­ടി­ച്ചു പൊ­ട്ടി­ച്ചി­ട്ടു് ഒരു വർ­ത്ത­മാ­ന­പ്പ­ത്ര­ത്തി­ന്റെ ആ­പ്പീ­സി­ലേ­ക്കു ഓ­ടി­ച്ചെ­ന്നു് അവിടെ ഉ­ണ്ടാ­യി­രു­ന്ന ഒ­രാ­ളോ­ടു പ­റ­ഞ്ഞു ഈ­ശ്വ­രൻ ന­ഗ്ന­യാ­യ യു­വ­തി­യാ­യി അ­യാ­ളു­ടെ മുൻ­പിൽ അ­വ­ത­രി­ച്ചെ­ന്നു്, ര­ക്ത­മൊ­ഴു­കു­ന്ന ചു­രു­ട്ടി­യ കൈ ഉ­യർ­ത്തി­ക്കാ­ണി­ച്ചു് അയാൾ പ­റ­ഞ്ഞു താൻ മോചനം നേ­ടി­യെ­ന്നു് (Sherwood Anderson എ­ഴു­തി­യ The Strength of God എന്ന ചെ­റു­ക­ഥ). ഒരു ലൈം­ഗി­ക നാ­ട­ക­ത്തി­ലൂ­ടെ ഒ­രു­ത്ത­ന്റെ മോചനം ചി­ത്രീ­ക­രി­ക്കു­ന്ന ഇക്കഥ വാ­യി­ക്കു­ന്ന ന­മു­ക്കും മോ­ച­ന­മു­ണ്ടാ­കു­ന്നു. ഇ­താ­ണു് ഉ­ത്കൃ­ഷ്ട­മാ­യ കല.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-08-30.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.