
എന്നാൽപിന്നെ അവ (കഥാപാത്രങ്ങൾ) യഥാർത്ഥ മനുഷ്യരല്ലാതെയായി മാറും. വെറും അമൂർത്താവസ്ഥകൾ. യഥാർത്ഥ മനുഷ്യർ പല അംശങ്ങളാൽ നിർമ്മിക്കപ്പെട്ടവരാണു്. അവർക്കു പരസ്പര വിരുദ്ധവും കൂട്ടിയടിക്കുന്നതുമായ ആവേഗങ്ങളുണ്ടു്. അവയെ നിങ്ങൾ പരിഗണിച്ചില്ലെങ്കിൽ ലോകത്തിന്റെ വിശ്വാസ്യമായ ചിത്രം നല്കാൻ കഴിയുന്നതെങ്ങനെ? മനുഷ്യജീവികളെന്നു തിരിച്ചറിയാൻ വയ്യാത്ത മട്ടിൽ അവയ്ക്കു രൂപപരിവർത്തനം വരുത്താൻ നിങ്ങൾക്കു് അധികാരമുണ്ടോ?

നവീന നോവലിന്റെ സ്രഷ്ടാക്കളിൽ പ്രമുഖനെന്നു നിരൂപകരെല്ലാം സമ്മതിക്കുന്ന ഓസ്റ്റ്രിയൻ നോവലിസ്റ്റ് ഹെർമാൻ ബ്രോഹ് (Hermann Broch, 1886–1951) ഏലായാസ് കാനേറ്റീ എന്ന ബൾഗേറിയക്കാരനായ നോവലിസ്റ്റിനോടു ചോദിച്ചതാണിതു്. “ഔറ്റോ ദേ ഫേ” (Auto da fe) എന്ന കാനേറ്റീ നോവലിന്റെ ആദ്യരൂപകമായ “Kant Catches Fire” എന്ന കൈയെഴുത്തുപ്രതി വായിച്ച ബ്രോഹാണു് ഈ ചോദ്യം കാനേറ്റീയോടു ചോദിച്ചതു്. അദ്ദേഹം ബ്രോഹിനു സമുചിതമായ ഉത്തരം നല്കുന്നു. ബ്രോഹ് പിന്നെയും ചോദ്യങ്ങൾ തൊടുത്തുവിട്ടു. കാനേറ്റീ അവയെ പ്രതിബന്ധിക്കുമാറു് ഉത്തരങ്ങൾ നല്കുന്നു. രസപ്രദമായ ഈ വിവാദം കാനേറ്റീയുടെ ആത്മകഥയായ “The Play of the Eyes” എന്ന പുസ്തകത്തിലാണുള്ളതു്. മൂന്നാമത്തെ വാല്യമാണിതു്. (Picador, Special Price £3.00) ആദ്യത്തെ ഭാഗമായ “The Tongue Set Free”, രണ്ടാമത്തെ ഭാഗമായ “The Torch in My Ear” ഇവയെക്കുറിച്ചു ഞാൻ മുൻപു് എഴുതിക്കഴിഞ്ഞു. ചുവപ്പിൽ മുക്കിയ സ്മരണയാണു് ഒന്നാം ഭാഗത്തിൽ. പരിചാരികയുടെ കൈയ്ക്കു പിടിച്ചു് കുഞ്ഞായ കാനേറ്റീ വാതിൽ കടന്നു വന്നപ്പോൾ ഒരാൾ അവന്റെ അടുത്തെത്തി “നിന്റെ നാക്കു നീട്ടു്” എന്നാജ്ഞാപിച്ചു. കാനേറ്റീ നാക്കു നീട്ടിക്കാണിച്ചപ്പോൾ അയാൾ കീശയിൽനിന്നു പിച്ചാത്തിയെടുത്തു നിവർത്തി നാക്കിൽച്ചേർത്തുകൊണ്ടു പറഞ്ഞു “ഞങ്ങൾ നിന്റെ നാക്ക് മുറിച്ചുകളയും”. പരിചാരികയും അയാളും കൂടി നടത്തിയ പ്രേമലീല വെളിയിൽ പറഞ്ഞാൽ അവന്റെ നാക്ക് മുറിച്ചുകളയുമെന്നാണു് അയാൾ ഭീഷണിപ്പെടുത്തിയതു്. ഇങ്ങനെ നിശ്ശബ്ദമാക്കപ്പെട്ട നാക്ക് സ്വാതന്ത്ര്യമാർജ്ജിച്ചതെങ്ങനെയെന്നു വിവരിക്കുന്ന ഒന്നാം ഭാഗം കാനേറ്റിയുടെ പതിനാറുവയ്സ്സുവരെയുള്ള ജീവിത ചിത്രീകരണം നിർവഹിക്കുന്നു. വർണ്ണോജ്ജ്വലങ്ങളായ സംഭവങ്ങളും കഥാപാത്രങ്ങളും ഹൃദയഹാരികളായിത്തീരുന്നു ഈ മാസ്റ്റർ പീസിൽ.
മൂന്നാമത്തേതും അവസാനത്തേതുമായ The Play of the Eyes വായിക്കുമ്പോൾ 1981-ൽ കാനേറ്റിക്കു നോബൽ സമ്മാനം നല്കിയതു് ആക്ഷരാർത്ഥത്തിൽ സമുചിതമായിയെന്നു നമ്മൾ പറയാതിരിക്കില്ല. ആ രീതിയിൽ ഇതൊരു ചിരന്തന മൂല്യമുള്ള കൃതിയായിബ്ഭവിച്ചിരിക്കുന്നു.
“The Torch in My Ear” എന്ന രണ്ടാംഭാഗം വേറൊരു മാസ്റ്റർപീസാണു്. 1921 തൊട്ടു് (അന്നു പതിനാറുവയസ്സു് കാനേറ്റീക്കു്) 1931 വരെയുള്ള സംഭവങ്ങൾ വിവരിക്കുന്ന ഈ ആത്മകഥയിൽ ഓസ്ട്രിയൻ കവിയും ഉപഹാസകനും നിരൂപകനുമായ കാറൽ ക്രൗസി ന്റെ (Karl Kraus, 1874–1936) സ്വാധീനതയിൽ അമർന്ന കാനേറ്റീയെ നമ്മൾ കാണുന്നു. സ്വന്തം അമ്മയോടുള്ള വിദ്വേഷം, മഹാനായ നാടക കർത്താവു് ബ്രഹ്റ്റി നോടുള്ള വെറുപ്പു്. ഇവയെല്ലാം അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. റഷ്യയിലെ വലിയ സാഹിത്യകാരനായ ഈസാക്ക് ബാബലി നെ (Isaac Babel, 1894–1941) പരിചയപ്പെടുന്നതുവരെ ക്രൗസിന്റെ ഈ സ്വാധീനശക്തി ഉണ്ടായിരുന്നു. ദൈനംദിന ജീവിതം നല്കുന്ന പ്രത്യക്ഷ സത്യത്തിന്റെ പിറകിലുള്ള പരോക്ഷ സത്യത്തെ എപ്പോഴും സ്ഫുടീകരിക്കുന്ന ഈ രണ്ടാംഭാഗം രചനയുടെ തീക്ഷണതയാൽ അന്യാദൃശമത്രേ.

മൂന്നാമത്തേതും അവസാനത്തേതുമായ “The Play of the Eyes” വായിക്കുമ്പോൾ 1981-ൽ കാനേറ്റിക്കു നോബൽ സമ്മാനം നല്കിയതു് അക്ഷരാർത്ഥത്തിൽ സമുചിതമായിയെന്നു നമ്മൾ പറയാതിരിക്കില്ല. ആ രീതിയിൽ ഇതൊരു ചിരന്തന മൂല്യമുള്ള കൃതിയായിബ്ഭവിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ നോവലിൽ ഒരു സൈനോളജിസ്റ്റ് (ചൈനയിലെ സംസ്കാരം, സാഹിത്യം ഇവയെക്കുറിച്ചു പഠിക്കുന്നയാൾ) തന്റെ ഗ്രന്ഥങ്ങളാകെ കത്തിച്ചു് അവയുടെ നടുക്കിരുന്നു വെന്തുമരിക്കുന്നതാണല്ലോ പ്രതിപാദിച്ചിരിക്കുന്നതു്. ആ ആത്മഹത്യ കാനേറ്റിക്കു സ്വാതന്ത്ര്യത്തിന്റെ ബോധമുളവാക്കിയത്രേ. ഈ സ്വാതന്ത്ര്യത്തിനുവേണ്ടി പുസ്തകങ്ങൾ എരിച്ചപ്പോൾ, അവയിൽനിന്നു് അഗ്നി ആളിപ്പടർന്നപ്പോൾ അദ്ദേഹത്തിനും അതനുഭവപ്പെട്ടു. സ്വന്തം പുസ്തകങ്ങൾ മാത്രമല്ല, ലോകത്താകെയുള്ള പുസ്തകങ്ങളും താൻ ചാരമാക്കിക്കളഞ്ഞുവെന്നു് കാനേറ്റീക്കു തോന്നി. ഈ തോന്നലിനെ ആവിഷ്കരിച്ചു് ഹിറ്റ്ലറു ടെ സംസ്കാരനാശനത്തെ ധ്വനിപ്പിച്ചുകൊണ്ടു് കാനേറ്റീ ആത്മകഥ ആരംഭിക്കുന്നു. മണൽക്കാട്ടിലായ പ്രതീതി അദ്ദേഹത്തിനു്. അപ്പോഴാണു് യാദ്യച്ഛികമായി ജർമ്മൻ നാടക കർത്താവു് ബുഹ്നയുടെ (George Büchner, 1824–1899) “Wozzeck ” എന്ന നാടകം അദ്ദേഹം വായിക്കാനെടുത്തതു്. രാത്രി മുഴുവൻ അദ്ദേഹമതു വായിച്ചു. മിന്നൽപ്പിണർ ഏറ്റ പ്രതീതി കാനേറ്റീക്കു്. വീണ്ടും വീണ്ടും വായിച്ചു. അതിനുശേഷം ബുഹ്നയുടെ “Lenz ” എന്ന കൃതിയിലേക്കായി അദ്ദേഹത്തിന്റെ പ്രയാണം. അതോടുകൂടി തന്റെ നോവലിനെക്കുറിച്ചു് അദ്ദേഹത്തിനുണ്ടായിരുന്ന അഭിമാനം തകർന്നുപോയി. ഇക്കാര്യം താൻ വിവാഹം കഴിക്കാൻപോകുന്ന യുവതിയോടു പറഞ്ഞു് കാനേറ്റീ ചാരിതാർത്ഥ്യമടയുന്നു.

എത്രയെത്ര സാഹിത്യനായകന്മാരാണു് ഈ ആത്മകഥയിൽ വന്നുനില്ക്കുന്നതു്! അവരിലൊരാൾ “The Man Without Qualities ” എന്ന നോവലെഴുതിയ മൂസിൽ (Robert Musil, 1880–1942) ആണു്. കാനേറ്റീ ബഹുമാനിക്കുന്ന നോവലിസ്റ്റ്. അദ്ദേഹം ‘ഔറ്റോ ദേ ഫേ’ എഴുതിയതിനു കാനേറ്റീയെ അഭിനന്ദിച്ചപ്പോൾ റ്റോമസ് മാനും അഭിനന്ദനസൂചകമായി കത്തയച്ചുവെന്നു് അദ്ദേഹം (കാനേറ്റീ) പറഞ്ഞു. അതോടെ മുസിലും കാനേറ്റിയും തമ്മിലുള്ള ബന്ധം എല്ലക്കാലത്തേക്കുമായി അവസാനിച്ചു. “Dismissed for ever” എന്നു് കാനേറ്റീ ആത്മകഥയിൽ. “യൂലിസീസ് ” എഴുതിയ ജോയിസി നെ വെറുപ്പായിരുന്നു മൂസിലിനു്. 1935-ന്റെ ആരംഭത്തിൽ താൻ ജോയിസിനെ കണ്ടെന്നു് കാനേറ്റീ മൂസിലിനോടു പറഞ്ഞപ്പോൾ അദ്ദേഹത്തിനു് ദേഷ്യം വന്നു. “You think that’s important?”—“അതു് പ്രാധാന്യമുളളതാണെന്നാണോ നിങ്ങളുടെ വിചാരം” എന്നാണു് കാനേറ്റിയോടു് മൂസിൽ ചോദിച്ചതു്. “The Man Without Qualities” എന്ന നോവലിനെ ഒരാൾ വാനോളം പുകഴ്ത്തിയെന്നു് സ്നേഹിതന്മാർ മൂസിലിനോടു പറഞ്ഞപ്പോൽ അദ്ദേഹം ചോദിച്ചതു് “അയാൾ പിന്നെ ആരെയാണു് സ്തുതിക്കുക?” എന്നായിരുന്നു. ബ്രോഹിനു് മൂസിലിനോടു ബഹുമാനമില്ല. “കടലാസ് സാമ്രാജ്യത്തിന്റെ രാജാവു്”—“King of paper empire” എന്നാണു് ബ്രോഹ് അദ്ദേഹത്തെ വിശേഷിപ്പിച്ചതു്. കാനേറ്റീ ബ്രോഹിനോടു യോജിക്കാതെ “He had no wish to be a king and he was not one. In The Man Without Qualities, Musil was a King”.—“അദ്ദേഹത്തിനു രാജാവാകാൻ ആഗ്രഹമില്ലായിരുന്നു. രാജാവുമല്ലായിരുന്നു അദ്ദേഹം. The Man Without Qualities എന്നതിൽ അദ്ദേഹം രാജാവായിരുന്നു.” എന്നു പറഞ്ഞു (പുറം 172).
ചിത്രശലഭം പൂവിന്റെ ഇതളുകളിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പാറിപ്പറക്കുന്നതുപോലെ വാക്കുകളെ നോവിക്കാതെയാണു് സ്ത്രീകൾ എഴുതുക. പുരുഷന്മാർ നോവിച്ചുകൊണ്ടുതന്നെ വാക്കുകളുടെ കാലുകൾ കെട്ടിവച്ചുകളയും.
ആത്മകഥയുടെ രണ്ടാം ഭാഗത്തിൽ അപ്രമേയപ്രഭാവാനായി നില്ക്കുന്നതു് കാറൽ ക്രൗസാണു്. എണ്ണൂറു പുറങ്ങൾ വരുന്ന “The Last Days of Mankind ” എന്ന നാടകമെഴുതിയ ഉപഹാസകൻ. “When he read aloud from it you were simply flabbergasted”—“അദ്ദേഹം അതുറക്കെ വായിച്ചപ്പോൾ കേട്ടവർ അമ്പരന്നുപോയി” എന്നാണു് കാനേറ്റീ എഴുതിയതു്. ഈ മൂന്നാംഭാഗത്തിൽ വേറൊരു മഹാവ്യക്തി സ്വാധികാരം അദ്ദേഹത്തിൽ ചെലുത്തുന്നുണ്ടു്; ഡോക്ടർ സനേ, ക്രൗസിന്റെ ഛായ. പക്ഷേ, അദ്ദേഹത്തിന്റെ ദോഷമൊന്നുമില്ല സനേക്കു്. അസാധാരണമായ ആധ്യാത്മികത ശക്തിയുടെ പ്രതിരൂപമായി ഈ മഹാവ്യക്തി കാനേറ്റീയുടെ മുൻപിൽ നിന്നു. സനേ എന്നതു ശരിയായ പേരല്ല. Avraham Ben Yitshak എന്ന പ്രസിദ്ധനായ ഹീബ്രൂ കവിയായിരുന്നു അദ്ദേഹം. ബെൻ യിത്ഷാക്കിന്റെ (1883–1950) ചില കാവ്യങ്ങൾ ഞാൻ വായിച്ചിട്ടുണ്ടു്. ഒരു ചെറിയ കാവ്യം എടുത്തെഴുതാം. ‘Whose Dawn’ എന്നു് അതിന്റെ പേരു്.
‘Whose dawn did the cock proclaim?
And the darkness reiterated his
wheezing fanfare; and your feeble hand
that shielded your eyes from the sun’s
might-but no sun had come. The
mouth and the hand-both had lied.’

ഗബ്രിയൽ മാലാഖയായിട്ടാണു് കാനേറ്റീ ഈ മഹാപുരുഷനെ കാണുന്നതു്. എല്ലാ ദിവസവും രണ്ടുമണിക്കൂർ നേരം കാനേറ്റീയും സനേയും തമ്മിൽ സംസാരിക്കും. മൂസിലിന്റെ നോവലിലെ ആയിരം പുറങ്ങളും സനേയുമായി നടത്തിയ നൂറു സംഭാഷണങ്ങളും. ഇവ തമ്മിൽച്ചെരുമ്പോൾ കാനേറ്റീക്കു് മഹാഭാഗ്യം. 1937-ൽ അമ്മ മരിക്കുന്നതോടെ കാനേറ്റീയുടെ ആത്മകഥ അവസാനിക്കുന്നു. ഒന്നാം ഭാഗത്തിൽ നാക്കിനു പ്രാധാന്യം. രണ്ടാമത്തേതിൽ കാതിനു പ്രാധാന്യം. മൂന്നാം ഭാഗത്തിൽ കണ്ണുകൾക്കു പ്രാധാന്യം. നേത്രലീലയാണെവിടെയും. ബാബലിനു് “ദാഹിക്കുന്ന കണ്ണുകൾ”. ജർമ്മൻ നാടക കർത്താവും നോവലിസ്റ്റുമായ വെർഫലിനു് (Franz Werfel, 1890–1945) സ്ഫോടനാത്മകങ്ങളായ കണ്ണുകൾ. അന്ന എന്നൊരു സുന്ദരിക്കു അപകടം പിടിച്ച കണ്ണുകൾ. അവൾ അവ ആരുടെയെങ്കിലും ശരീരത്തിൽ വ്യാപരിപ്പിച്ചാൽ പൂച്ച നൂൽപ്പന്തു കൊണ്ടു കളിക്കുന്ന പ്രതീതിയാണു് മറ്റുള്ളവർക്കു്.
തീക്ഷണതയാർന്ന രചനയാണു കനേറ്റീയുടേതു്. അതിനു മൃദുത്വം വളരെക്കുറയും എങ്കിലും ഈ ശതാബ്ദത്തിലെ മഹാഗ്രന്ഥമായും മഹദ്ഗ്രന്ഥമായും ഞാൻ ഈ ആത്മകഥയെ കാണുന്നു.
കാനേറ്റീ പറഞ്ഞതു്: വാർത്തയുടെ സുനിശ്ചിതത്വം അതു് പകർന്നുകൊടുക്കുന്ന രീതിയനുസരിച്ചു് മാറും. സന്ദേശവാഹകൻ ഓടിവരുന്നു. അയാളുടെ ക്ഷോഭം സന്ദേശം സ്വീകരിക്കുന്നവനിലേക്കു പകരും. ഉടനെ പ്രവർത്തിക്കേണ്ടതായും വരും. ക്ഷോഭമാണു് സന്ദേശത്തിനു വിശ്വാസ്യത നല്കുന്നതു്. (എന്നാൽ) എഴുത്തു ശാന്തമാണു്. ഉള്ളടക്കം രഹസ്യമായതു കൊണ്ടാണു് ആ ശാന്തത. എഴുത്തു കിട്ടുന്നവർ അതു വിശ്വസിക്കുന്നെങ്കിലും അതിലും ഒരു നിയന്ത്രണമുണ്ടു്. (അതനുസരിച്ചു്) പ്രവർത്തിക്കാൻ പ്രേരണയുണ്ടാവുകയില്ല… കമ്പിസന്ദേശത്തിൽ ഏതാണ്ടു് മരണമുണ്ടു്. നാം അതിനെ (കമ്പിസന്ദേശത്തെ) വിശ്വസിക്കുന്നു. കമ്പി വാർത്ത കള്ളമായിരുന്നുവെന്നു മനസ്സിലാക്കുന്നതിനേക്കാൾ അസ്വാസ്ഥ്യജനകമായി വേറെ ഒന്നുമില്ല.
കാളിദാസ കവിതയെ ഉത്കട വികാരമാർന്നു് ആദരിക്കുക; സ്നേഹിക്കുക. ആ രണ്ടു പ്രക്രിയകളെയും ലയാത്മകമായ ഭാഷയിൽ, ആകർഷകങ്ങളായ ബിംബങ്ങളിലൂടെ ആവിഷ്കരിക്കുക ഇതാണു് “ഉജ്ജയിനി”യുടെ സവിശേഷത. ആ ഉത്കട വികാരത്തെ അനുവാചകർക്കു ദൃഷ്ടിഗതമാക്കിക്കൊടുക്കുന്നു എന്നതു വേറെ സവിശേഷത. ഈ കാവ്യം പൂർണ്ണമാവുമ്പോൾ ഒ. എൻ. വി. കുറുപ്പിന്റെ മാസ്റ്റർ പീസായിത്തീരുമെന്നാണു് എന്റെ വിചാരം.
ശ്രീ. ഒ. എൻ. വി. കുറുപ്പി ന്റെ കലാപ്രചോദനത്തിന്റെ പ്രഭവകേന്ദ്രത്തിലേക്കു ചെല്ലുമ്പോൾ വിഭിന്നങ്ങളായ രണ്ടവസ്ഥകൾ കാണാം. ഒന്നു്: വിശുദ്ധമായ ഭാവാത്മകത്വം. രണ്ടു്: രാഷ്ട്രവ്യവഹാരപ്രേരിതമായ പ്രചാരണാംശം. ഈ രണ്ടു വസ്തുക്കളും വെവ്വേറെയല്ല പ്രാദുർഭാവം കൊള്ളുന്നതു്. സ്പഷ്ടമായി പറയാം. കുറച്ചു കാലത്തേക്കു് ഭാവാത്മകത്വത്തിന്റെ പ്രവാഹം; വെറൊരു കാലത്തേക്കു പ്രചാരണത്തിന്റെ പ്രവാഹം—ഇതല്ല അദ്ദേഹത്തിന്റെ രീതി. ശുദ്ധമായ സൗന്ദര്യത്തിന്റെ ഉപാസകനായിരിക്കുമ്പോൾത്തന്നെ ‘നടകാളേ’ എന്ന ശുഷ്കമായ രചന ആവിർഭവിക്കുന്നു. അടുത്തു് നിമിഷത്തിൽ രാഷ്ട്രവ്യവഹാരത്തിന്റെ പ്രേരണയിൽപ്പെട്ടു് ‘ഇനിയുമൊരവതാരമുണ്ടെങ്കിൽ’ എന്ന പ്രചാരണപരമായ പദ്യം രൂപംകൊള്ളുന്നു. തന്റെ യഥാർത്ഥമായ സത്തയെ അവഗണിച്ച്, കലാപ്രചോദനത്തിന്റെ വിശുദ്ധിയാർന്ന ഭാവാത്മകത്വത്തെ അവഗണിച്ചു കാവ്യം രചിക്കാൻ നിർബന്ധനാവുമ്പോഴാണു് ഇപ്പറഞ്ഞ രണ്ടു കാവ്യങ്ങളും വാരികയിൽ മഷിപുരണ്ടുവരുന്നതു്. പക്ഷേ, സത്യത്തിനു പ്രച്ഛന്നമായിരിക്കാൻ വയ്യ. അതു് സ്വന്തം രൂപം കാണിക്കും. ആ രൂപപ്രദർശനത്തിന്റെ ഫലമാണു് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ “ഉജ്ജയിനി” എന്ന ചേതോഹരമായ കാവ്യം. ഇവിടെ വിശുദ്ധിയാർന്ന ഭാവാത്മകതയേയുള്ളു. ഈ ഭാവാത്മകത എപ്പോഴും നിലനിറുത്തിക്കൊണ്ടുപോയാൽ വിമർശനത്തിലും നിരൂപണത്തിലും പ്രവർത്തിക്കുന്നവർക്കു ഒ. എൻ. വിയുടെ ‘ഈ കവിത കൊള്ളാം അതു കൊള്ളുകില്ല’ എന്നു പറയേണ്ടതായി വരില്ല. കവിക്കു ഭാവാത്മകത്വത്തിൽ നിന്നു് പ്രചാരണത്തിലേക്കും പ്രചാരണത്തിൽ നിന്നു ഭാവാത്മകതയിലേക്കും ഹനുമാൻ ചാട്ടം ചാടാതെ ഒരിടത്തുതന്നെ നില്ക്കാനും സാധിക്കും. അപ്പോൾ മാത്രമാണു് അനുവാചകർക്കു ‘ഇതാ സ്ഥിരതയാർന്ന കവി’ എന്നു് ഉദ്ഘോഷിക്കാൻ കഴിയുക.
കാളിദാസ കവിതയെ ഉത്കട വികാരമാർന്നു് ആദരിക്കുക, സ്നേഹിക്കുക. ആ രണ്ടു പ്രക്രിയകളെയും ലയാത്മകമായ ഭാഷയിൽ, ആകർഷകങ്ങളായ ബിംബങ്ങളിലൂടെ ആവിഷ്കരിക്കുക—ഇതാണു് “ഉജ്ജയിനി”യുടെ സവിശേഷത. ആ ഉത്കട വികാരത്തെ അനുവാചകർക്കു ദൃഷ്ടിഗതമാക്കിക്കൊടുക്കുന്നു എന്നതു വേറെ സവിശേഷത. ഈ കാവ്യം പൂർണ്ണമാവുമ്പോൾ ഒ. എൻ. വി. കുറുപ്പിന്റെ മാസ്റ്റർ പീസായിത്തീരുമെന്നാണു് എന്റെ വിചാരം.
ചോദ്യം: “ഇന്നത്തെ ചെറുകഥകളുടെയും കവിതകളുടെയും സാമാന്യ സ്വഭാവമെന്തു?”
ഉത്തരം: “അവയ്ക്കു റിമാർക്കുകളുടെ (Remarks —അഭിപ്രായം പറയുക എന്നതു്) സ്വാഭാവമാണുള്ളതു്. Remarks are not literature എന്നു് അമേരിക്കൻ എഴുത്തുകാരി ഗർട്രൂഡ് സ്റ്റൈൻ —Gertrude Stein, 1847–1946 പറഞ്ഞിട്ടുണ്ടു്”. (ഹെമിങ്വെ എന്ന സാഹിത്യനായകൻ അമേരിക്കൻ എഴുത്തുകാരനായ കമിങ്സി ന്റെ “The Enormous Room ” എന്ന കൃതി അത്യുൽകൃഷ്ടമാണെന്നു പറഞ്ഞപ്പോൾ സ്റ്റൈൻ അദ്ദേഹത്തോടു പറഞ്ഞതാണിതു്. It was then that Gertrude Stein said, Hemingway, remarks are not literature, The Autobiography of Alice B. Toklas, P. 207; Modern Library Edition.)
ചോദ്യം: “സ്ത്രീകൾ അതിസുന്ദരികളായി വിശേഷിപ്പിക്കപ്പെടുന്നവർ പുരുഷന്മാരുടെ ദൃഷ്ടിയിൽ അങ്ങനെ ആകാത്തതെന്തു?”
ഉത്തരം: “സ്ത്രീകളുടെ സൗന്ദര്യബോധവും പുരുഷന്മാരുടെ സൗന്ദര്യബോധവും വിഭിന്നങ്ങളാണു്. പുരുഷനു് സൗന്ദര്യം ഇംഗ്ലീഷിൽ Charm എന്നു പറയുന്ന അംശവും ചേർന്നു വരുന്നതാണു്. Charm ഇല്ലാത്ത സൗന്ദര്യം ചൂടില്ലാത്ത അഗ്നിനാളം പോലെയാണു്. പിഞ്ഞാണിപ്പാവപോലെയിരിക്കുന്ന സ്ത്രീയെ മറ്റു സ്ത്രീകൾ ‘ഹാ സുന്ദരി’ എന്നു പറയും. പുരുഷൻ അവളിൽ ഒരു സൗന്ദര്യവും കാണുകയില്ല”.
ചോദ്യം: “ഭാര്യയ്ക്കു് അസാന്മാർഗ്ഗികത്വം ഉണ്ടെങ്കിൽ?”
ഉത്തരം: “ഭർത്താവു് മാത്രം അറിയുകയില്ല. ലോകമാകെ അറിയും”.
ചോദ്യം: “നിങ്ങളെ ഞാൻ ഏഭ്യൻ എന്നു വിളിച്ചാൽ ദേഷ്യപ്പെടുമോ?”
ഉത്തരം: “ഇല്ല. എനിക്കു വർഗ്ഗബോധം വളരെക്കൂടുതലാണു്”.
ചോദ്യം: “ഒരു മനുഷ്യനോടു ചെയ്യാവുന്ന ഏറ്റവും വലിയ അപരാധമെന്തു?”
ഉത്തരം: “സദസ്സിൽ വച്ചു് പരിഹസിക്കുക. അതുളവാക്കുന്ന വേദന ഒരിക്കലും മറക്കാനാവില്ല. എൻ. ഗോപാലപിള്ള അതേ ചെയ്തിരുന്നുള്ളു. അതുകൊണ്ടാണു് അദ്ദേഹത്തെ മരണത്തിനു ശേഷവും ശത്രുവായി ഏറെയാളുകൾ കാണുന്നതു്”.
ചോദ്യം: “നായരേ?”
ഉത്തരം: “എന്തുദ്ദേശിച്ചാണു് ചങ്ങാതി ഈ സംബോധന? വർഗ്ഗീയതയെ ലക്ഷ്യമാക്കിയാണോ? സി. രാജഗോപാലാചാരി യെ ഒന്നു പോറി നോക്കൂ. ബ്രാഹ്മണന്റെ ഗന്ധം വരും. ജവാഹർ ലാലി ന്റെ തൊലി പോറിയാൽ കാശ്മീരി ബ്രാഹ്മണന്റെ ഗന്ധം വരില്ല. സ്ക്രാച്ച് ചെയ്താൽ നായരുടെ ദുസ്സഹമായ നാറ്റം വരുന്ന നായന്മാർ കാണും… ” ഞാനതിൽപ്പെടുകയില്ല. എന്റെ കൂട്ടുകാർ പോലും മുസ്ലിങ്ങളാണു്”.
ചോദ്യം: “നൂറു സിഗററ്റ് നിങ്ങളുടെ മുൻപിൽ വച്ചു തന്നാൽ നിങ്ങൾ ഇരുപതെണ്ണമെങ്കിലും വലിക്കില്ലേ? എന്തിനു് ഇങ്ങനെ സ്വയം മരിക്കുന്നു?”
ഉത്തരം: “നൂറു സിഗ്ററ്റിൽ എൺപതെണ്ണം വലിക്കാതെ ഞാൻ വളരെക്കാലം ജീവിച്ചിരിക്കാൻ ശ്രമിക്കുകയല്ലേ?”
“പ്രേമം പീഡനംപോലെയാണു് അല്ലെങ്കിൽ ശസ്ത്രക്രിയപോലെ. കാമുകിയും കാമുകനും അഗാധപ്രേമത്തിലാണെന്നും പരസ്പരം ആകർഷിക്കപ്പെടുന്നുവെന്നും ഇരിക്കട്ടെ. അവരിലൊരാൾ കൂടുതൽ ശാന്തത കാണിക്കും; ആത്മനിയന്ത്രണവും പ്രദർശിപ്പിക്കും. അപ്പോൾ കൂടുതലായി നിസ്സംഗത കാണിക്കുന്നയാൾ ഡോക്ടറാവും. അല്ലെങ്കിൽ മർദ്ദനം നടത്തുന്ന ആളാവും. മറ്റേയാൾ രോഗിയോ ബലിമൃഗമോ ആകും. തിന്മയായതു സാക്ഷാത്കരിക്കുമെന്നതിന്റെ സുനിശ്ചിതത്വത്തിലാണു് പ്രേമത്തിന്റെ അന്യാദൃശ്യവും പരമവുമായ ആഹ്ലാദമിരിക്കുന്നതു്. ജനിച്ചനാൾ തൊട്ടു സ്ത്രീക്കും പുരുഷനും അറിയാം തിന്മ ചെയ്യുന്നതിൽ തീക്ഷണതമമായ ആഹ്ലാദമുണ്ടെന്നു്”.

ഫ്രഞ്ച് കവി ബോദലെർ പറഞ്ഞതാണിതു്. നശിപ്പിക്കാനുള്ള ഉപകരണമാണു് പലർക്കും പ്രേമം. ചെറുപ്പകാലത്തു് ഒരുമിച്ചുനടന്നു; പ്രേമമായി ഉത്കടപ്രണയമായി. അവളെ വേറൊരാൾ വിവാഹം കഴിച്ചുകൊണ്ടുപോയാൽ കാമുകൻ ‘ഞാനൊന്നുമറിഞ്ഞില്ലേ’ എന്ന മട്ടിൽ മാറി നില്ക്കുകയാണു് മാന്യത. പക്ഷേ, ആരും അതു ചെയ്യാറില്ല. ശ്രീ. പി. ഭാസ്കരന്റെ ‘ഓർക്കുക വല്ലപ്പോഴും’ എന്ന കാവ്യത്തിൽ വർണ്ണിച്ചതുപോലെ പെണ്ണും അവളുടെ ഭർത്താവും കയറിപ്പോകുന്ന തീവണ്ടിയുടെ അടുത്തുചെന്നുനിന്നു് അയാൾ ‘യാത്രയാക്കുന്നു സഖി നിന്നെ ഞാൻ…’ എന്നു പറയും. ‘കറുത്തമ്മയെ വേറൊരുത്തൻ കെട്ടിക്കൊണ്ടുപോയി, ഞാൻ മാറി നില്ക്കട്ടെ’ എന്നു വിചാരിച്ചോ പരീക്കുട്ടി? ഇല്ല. അവൾ സ്വൈരജീവിതം നയിക്കുന്നിടത്തു ചെന്നു് ശല്യമുണ്ടാക്കി. ഭർത്താവറിഞ്ഞു് ദാമ്പത്യജീവിതം തകരട്ടെയെന്നു വിചാരിച്ചു് പൂർവ കാമുകിക്കു കത്തെഴുതി തപാൽപെട്ടിയിലിടുന്നവർ എത്രപേർ? ഇവിടെയെല്ലാം അബോധാത്മകമായ ദ്രോഹ വാസനയാണുള്ളതു്. ബോധമണ്ഡലത്തിൽ സ്നേഹചിന്തയും. ശ്രീ. ഇ. എം. ഹാഷിം ദേശാഭിമാനി വാരികയിൽ എഴുതിയ ‘പുക’ എന്ന നല്ല കഥയിൽ ഹൃദ്രോഗമുളള ഭർത്താവിനോടുകൂടി, കൊച്ചു മകനോടുകൂടി ജീവിക്കുന്ന ഒരു പാവപ്പെട്ട സ്ത്രീയെ അവളുടെ പൂർവ കാമുകൻ റ്റെലിഫോണിൽ വിളിച്ചു് ആകുലാവസ്ഥയിലാക്കുന്നതു് മനോഹരമായി വർണ്ണിച്ചിരിക്കുന്നു. പീഡിപ്പിക്കുന്നു, മർദ്ദിക്കുന്നു എന്നൊക്കെ ബോദലെർ പറഞ്ഞെങ്കിലും ആ പീഡയിലും മർദ്ദനത്തിലും ആഹ്ലാദത്തിന്റെ ലഹരിയുണ്ടാകാതിരിക്കുന്നില്ല സ്ത്രീക്കു്. ഹാഷിമിന്റെ കഥയിലെ സ്ത്രീക്കം അതുണ്ടു്. ഹ്രസ്വമായ ഈ ചെറുകഥയ്ക്കു ഭാവദീപ്തിയുണ്ടു്.
അനന്തമായ കാലപ്രവാഹത്തിലെ ആവർത്തിക്കപ്പെടാത്ത നിമിഷങ്ങളാണു് വാല്മീകി, വ്യാസൻ, കാളിദാസൻ, റ്റാഗോർ, ഷെയ്ക്സ്പിയർ, ഗെറ്റേ, ദാന്തെ എന്നിവർ.
മുപ്പതു കൊല്ലത്തിലധികകാലം അധ്യാപകനായിരുന്ന എനിക്കു് സർവകലാശാലാപ്പരീക്ഷകളുടെ ഉത്തരക്കടലാസ്സുകൾ നോക്കേണ്ടതായി വന്നുവെന്നു് എടുത്തുപറയേണ്ടതില്ലല്ലോ. ഫാൾസ് നമ്പറിട്ട ആ കടലാസ്സുകൾ നോക്കുമ്പോൾ കൈയക്ഷരം കൊണ്ടുമാത്രമല്ല ശൃംഗാരപരങ്ങളായ വിഷയങ്ങൾ പ്രതിപാദിക്കുമ്പോൾ പൊതിഞ്ഞുപറയുന്ന രീതികൊണ്ടും അവ എഴുതിയതു പെൺകുട്ടികളാണെന്നു മനസ്സിലാക്കാൻ കഴിയും. ആൺകുട്ടികൾ ‘പച്ച’യായി എഴുതുന്നതു് പ്രച്ഛന്ന ഭാഷകൊണ്ടാണു് പെൺകുട്ടികൾ ആവിഷ്കരിക്കുന്നതു്. അതു് അവരുടെ മാനസിക ഘടനയെ കാണിക്കുന്നു. സ്ത്രീകളുടെ രചനകളെ നിശിതമായി ഈ പംക്തിയിൽ വിമർശിക്കുമ്പോൾ അവരിൽ ചിലർ എനിക്കു നേരിട്ടു് കത്തുകൾ എഴുതാറുണ്ടു്. നൂറിനു് തൊണ്ണൂറ്റിയൊൻപതു സ്ത്രീകളും മര്യാദ ലംഘിച്ചു് ഒരു വാക്കുപോലും എനിക്കു് എഴുതാറില്ല. ഒരു സാഹിത്യകാരി മാത്രം അസഭ്യപദങ്ങൾ ഉപയോഗിച്ചു. അവർ അന്തരിച്ചുപോയെങ്കിലും ഞാൻ അവരുടെ പേരു പറയുന്നില്ല.
സ്ത്രീകളുടെ ഈ സ്വഭാവ സവിശേഷത അവരുടെ നോവലുകളിലും ചെറുകഥകളിലും കാവ്യങ്ങളിലും കാണാം. ചിത്രശലഭം പൂവിന്റെ ഇതളുകളിൽ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ പാറിപ്പറക്കുന്നതുപോലെ വാക്കുകളെ നോവിക്കാതെയാണു് സ്ത്രീകൾ എഴുതുക. പുരുഷന്മാർ നോവിച്ചുകൊണ്ടുതന്നെ വാക്കുകളുടെ കാലുകൾ കെട്ടിവച്ചുകളയും. (ജീയുടെ ബിംബകല്പന ഞാൻ കടംവാങ്ങിയതു്) അതുകൊണ്ടു് സ്ത്രീകളുടെ രചനകൾക്കുള്ള ഹൃദ്യത പലപ്പോഴും പുരുഷന്മാരുടെ രചനകൾക്കില്ല. ഇത്രയും എഴുതിയതുകൊണ്ടു് സ്ത്രീകളുടെ രചനകൾക്കു പുരുഷന്മാരുടെ രചനകളെക്കാൾ കലാത്മകതയുണ്ടെന്നു ഞാൻ കരുതുന്നതായി ആരും വിചാരിക്കരുതു്. അനന്തമായ കാലപ്രവാഹത്തിലെ ആവർത്തിക്കപ്പെടാത്ത നിമിഷങ്ങളാണു് വാല്മീകി, വ്യാസൻ, കാളിദാസൻ, റ്റാഗോർ, ഷെയ്ക്സ്പിയർ, ഗെറ്റേ, ദാന്തേ എന്നിവർ. ആർക്കും ഇവരുടെ കൃതികളെപ്പോലെ മറ്റു കൃതികൾ എഴുതാനാവില്ല. എഴുതിയാൽ അതു കലാസൃഷ്ടിയാവില്ല. മൗലിക സൃഷ്ടിയുടെ ‘ഗോസ്റ്റാ’യി പ്രത്യക്ഷപ്പെടും അത്രേയുള്ളു.

താജ്മഹൽപോലെ വേറൊരു കുടീരം പണിയാൻ അറംഗസീബ് ശ്രമിച്ചു. ഉണ്ടായതു താജ്മഹലിന്റെ പ്രേതം മാത്രം. കാഫ്ക ഇമ്മട്ടിൽ ഒരു നിമിഷമാണു് കാലമാകുന്ന പ്രവാഹത്തിലെ. വേറൊരു Castle, Trial, Metamorphosis ഇവ ഉണ്ടാകുകയില്ല ആരു യത്നിച്ചാലും. ഈ സത്യം അനുകർത്താക്കൾ ഗ്രഹിക്കാത്തതുകൊണ്ടാണു് അനേകം വിലക്ഷണങ്ങളായ കൃതികൾ ആവിർഭവിച്ചതു്.