“മഹായുദ്ധത്തിന്റെ ‘പണിപ്പുര’യിലല്ലേ പാണ്ഡവർ!”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. “എന്നിട്ടും മുഖഭാവങ്ങളിൽ പ്രകടമല്ലല്ലോ, യുദ്ധം സൃഷ്ടിക്കാവുന്ന ഭീഷണസാധ്യത?” വിരാടരാജ്യ സൈനികപരിശീലനത്തിൽ ഏർപ്പെടുന്ന പാണ്ഡവരെ നോക്കി കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“കാൽനൂറ്റാണ്ടിലധികമായി പാണ്ഡവരുടെ അടിച്ചമർത്തലിനു ബഹുഭർത്തൃത്വ സംരക്ഷണത്തിനായി പ്രത്യക്ഷത്തിലും പരോക്ഷമായും വിധേയപ്പെട്ടു. പറഞ്ഞറിയിക്കാനാവാത്ത എതിർപ്പുണ്ടു് പക്ഷേ, പ്രകടിപ്പിക്കാൻ ആവുന്നില്ല എന്ന പരമ്പരാഗത നിലവിട്ടു യുദ്ധസമാനമായ ഭീതിതഅന്തരീക്ഷം തിരിച്ചറിഞ്ഞതുമുതൽ തുടങ്ങി വിമോചനദാമ്പത്യശാസ്ത്രം! ആദ്യം വംശീയമായി ഭിന്നിപ്പിച്ചു അപ്പോൾ കൗന്തേയരും മാദ്രേയരും എന്ന രണ്ടുഭാഗങ്ങളായി വേർപിരിഞ്ഞു പിന്നെ പ്രായത്താൽ വിഭജിച്ചപ്പോൾ വയോധികരും ചുണക്കുട്ടികളും ആയി. യുദ്ധത്തിലെന്നപോലെ കിടപ്പറയിലും അവസരം വന്നപ്പോൾ അർദ്ധസത്യം പറഞ്ഞു, ചിലരെ പത്മവ്യൂഹത്തിലേക്കു് മാടിവിളിച്ചു ബന്ദികളാക്കി. എന്തൊക്കെ ചെയ്താലും തളരില്ല ഞാൻ എന്നു് വീമ്പു പറഞ്ഞവരെ കുരുക്ഷേത്ര കടുവക്കുടുകളിലേക്കു ആകർഷിക്കും, കൈകൾ ശിരസ്സിനുപിന്നിൽ കൂട്ടിമുട്ടിച്ചു അന്തിമപോരാട്ടം കണ്ടാനന്ദിക്കും!”
“യുധിഷ്ഠിരനും മറ്റു നാലു പാണ്ഡവരും ഹസ്തിനപുരിയിൽ ചൂതാടാൻ വരുമ്പോൾ, ഉന്നതപരിശീലനം നേടിയ ‘കരിംപൂച്ചകൾ’ എന്ന പ്രത്യേകവകുപ്പിൽ പെടുന്ന കുറെ സായുധ സുരക്ഷാഭടന്മാർ കൂടെ ഉണ്ടായിരുന്നില്ലേ? അവരൊക്കെ എവിടെ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. മട്ടുപ്പാവിൽ നിന്നവർക്കു് അവ്യക്തമായി കാണാമായിരുന്നു, രാജപാതയിലൂടെ വടക്കൻ മലമേടുകളിലേക്കു വനവാസത്തിനായി മുൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയുടെ പരിവാരം വഴിനടക്കുന്നതു്.
“നഗ്നപാദരായി നടക്കുന്ന പാണ്ഡവർക്കിരുവശവും, ഇടയ്ക്കിടെ പൊങ്ങിത്താഴുന്നചാട്ടവാറുമായി കുതിരപ്പുറത്തു യാത്രചെയ്യുന്നവർ പിന്നെ ആരെന്നാണു് നിങ്ങൾ ഇതുവരെ കരുതിയതു്? അതു് അവർ തന്നെ! ഉടയോനു അധികാരം നഷ്ടപ്പെട്ട ഉടൻ വിശ്വസ്തതയും വിധേയത്വവും കൗരവരോടായി. വഴിമാറിപോവാതെ പാണ്ഡവർ കൊടുംകാട്ടിൽ കുടിൽകെട്ടി താമസം തുടങ്ങി എന്നുറപ്പുവരുത്തി മടങ്ങിയിട്ടുവേണം ഞങ്ങളെ അവർ പല്ലക്കിൽ ചുമന്നു ഇന്ദ്രപ്രസ്ഥത്തിൽ കൊണ്ടു് പോയി മുൻചക്രവർത്തിനി പാഞ്ചാലിയുടെ നവരത്നനിധി സൂക്ഷിച്ചിരിക്കുന്ന രഹസ്യഅറയുടെ പൂട്ടു തുറന്നു ഞങ്ങൾക്കു് കൊള്ളയടിക്കാനാവൂ”, കൈകൾ കൂട്ടിത്തിരുമ്മി പ്രത്യാശാഭരിതമായ പ്രസന്നമുഖത്തോടെ കൗരവശ്രേഷ്ഠൻ പറഞ്ഞു.
“ധാന്യപ്പുര നിറഞ്ഞോ?”, വിളവെടുപ്പുകഴിഞ്ഞ അയൽപക്കഗ്രാമത്തിൽ എത്തിച്ചേർന്ന കൊട്ടാരം ലേഖിക, കളപ്പുരയിൽ, മുഖപരിചയം തോന്നിയ വൃദ്ധകർഷകനോടു് ചോദിച്ചു. യുദ്ധജേതാക്കളെന്നവകാശപ്പെട്ടു പാണ്ഡവർ അന്ധരാജാവിൽനിന്നും ചെങ്കോൽ തട്ടിയെടുത്ത ആസുരകാലം.
“വിത്തിനുള്ളതു് കഷ്ടിച്ചു് കിട്ടി. അടുത്ത വിള, വിശ്വപ്രകൃതി തുണച്ചാൽ ഭാഗ്യം! പുഴയിൽ ഒഴുക്കുള്ളതുകൊണ്ടെന്തു മെച്ചം?, കൃഷിയിടങ്ങളിലേക്കു് വെള്ളം ആവശ്യത്തിനു് വഴിതിരിച്ചുവിടാൻ യുവാക്കളില്ല. എല്ലാവരെയും യുദ്ധാവശ്യത്തിനു നേരത്തെ ‘വലിച്ചു’കൊണ്ടുപോയി. കഴിഞ്ഞ കൊയ്ത്തുൽസവത്തിനു ചില ഭരണഭീകരർ വന്നു, മൂന്നിൽ രണ്ടുഭാഗം ധാന്യം യുദ്ധച്ചെലവിനെന്നു പറഞ്ഞു തട്ടിയെടുത്തു. പോവുമ്പോൾ മകന്റെ ആൺകുട്ടികളെയും ബന്ദികളാക്കി. ആയുധം തേച്ചുമിനുക്കാനാണെന്നവർ ആദ്യം പറഞ്ഞു. രണ്ടുപേരും പിന്നെ മടങ്ങിവന്നിട്ടില്ല. അന്ധരാജാവിനെയും ഭാര്യയെയും അരമനയിൽനിന്നും പുറത്താക്കി എന്നൊക്കെ, ഈ വഴി പോവുന്ന കച്ചവടക്കാർ കുതിരപ്പന്തിയിൽ പിറുപിറുക്കുന്നതു കേട്ടവരുണ്ടു്. എന്തിനായിരുന്നു യുദ്ധം, ആരാണു് ജയിച്ചതു്, ഇപ്പോൾ ആരാണു് ഭരിക്കുന്നതു് എന്നൊന്നും അറിയില്ല. ഉഴവുകാളകളെ പോർക്കള തീൻശാലയിലേക്കെന്നു പറഞ്ഞു കൊണ്ടുപോയി. ഞാനും പുത്രവിധവകളും വേണ്ടിവന്നു കൃഷിയിടം വിതയോഗ്യമാക്കാൻ. തണലിലേക്കു് നിൽക്കൂ, കരിമ്പുനീർ മാത്രമേ ഉള്ളു” മൺപാത്രം കൊട്ടാരം ലേഖികക്കു് നീട്ടി അയാൾ ആഗതയുടെ ആജ്ഞക്കായി കാത്തു.
“ഒരു സംഘം യുവപരിത്യാഗികൾ ഹസ്തിനപുരിയിലെ സാക്ഷരകുടുംബങ്ങളെ നേരിട്ടു് സന്ദർശിച്ചു ഉപചാരപൂർവ്വം എന്തോ സമർപ്പിക്കുണ്ടല്ലോ. എന്താ വിശേഷിച്ചു കാര്യം?” കൊട്ടാരം ലേഖിക യുക്തിവാദിചാർവാകനെ വഴിയിൽ കണ്ടപ്പോൾ ചോദിച്ചു. പാണ്ഡവരുടെ ഹസ്തിനപുരി ഭരണകാലം.
“കുരുവംശവുമായി ബീജദാനബന്ധമുണ്ടെന്നു കരുതപ്പെടുന്ന മാമുനി കുറച്ചുകാലമായി എഴുതിക്കൊണ്ടിരിക്കുന്ന കുടുംബകഥയുടെ ആദ്യഭാഗം പനയോലയിൽ അക്ഷരം ചെറുതായി എഴുതി, കഥാസ്വാദകർക്കു സമ്മാനിക്കുകയാണെന്ന പരിത്യാഗിപ്രസ്താവന മുഖവിലക്കെടുത്തു. സൂതന്മാർ മനഃപാഠമാക്കി തെരുവോര ഗാനാലാപനം ചെയ്താലൊന്നും ഇനിയുള്ള കാലത്തു പോരാ, എന്നൊരു അഭിപ്രായം വന്നിട്ടുണ്ടു്. ഗൗരവവായനക്കാർ തെരുവിൽ സൂതഗാനാലാപനം കേൾക്കാൻ എത്തില്ല, തെരുവോര ശ്രോതാക്കൾ ആശ്രമപരിപാലനത്തിനു് ധാന്യമണി സംഭാവന ചെയ്യാൻ പോലുമാവാത്ത യുദ്ധാനന്തര ദരിദ്രർ, യുദ്ധകാലത്തു പെട്ടെന്നു് ധനികരായവർ മടിശീല തുറന്നു വെള്ളിനാണയം സംഭാവന ചെയ്യുമെന്നു്, വിൽപ്പനയുടെ പ്രായോജകർ അവകാശപ്പെടുന്നുമുണ്ടു്. മടിശീലയിൽ നാണയമില്ലാത്ത ഞാനവർക്കു്, പകരം, സർവ്വവിധആശംസകളും നേർന്നപ്പോൾ, പാതികീറിയ പനയോല എനിക്കും കിട്ടി. രണ്ടു നല്ലവാക്കു, പനയോല വായിച്ചെന്ന മട്ടിൽ നിങ്ങൾ ഹസ്തിനപുരി ചുവരെഴുത്തുപതിപ്പിൽ ചേർത്താൽ നിങ്ങൾക്കു കിട്ടും ആദ്യകരടിന്റെ പ്രതി!”
“കൗരവരുടെ സമ്പൂർണ്ണവംശഹത്യയിൽ മനംനൊന്ത അമ്മയെന്ന അതിവൈകാരികമനോനിലയിൽ, വിധാതാവിനെതിരെ പൊട്ടിത്തെറിച്ച സ്തോഭജനകഗാന്ധാരീവിലാപം നിങ്ങളും അപ്പോൾ നേരിട്ടുകണ്ടതല്ലേ? കുരുക്ഷേത്രയിൽ അവസാനപോരാട്ടദിവസം അഞ്ചു മക്കളെ കൗരവകുടിലതക്കു് നഷ്ടപ്പെട്ട പെറ്റതള്ള എന്ന നിലയിൽ, എങ്ങനെ നിങ്ങൾ ഗാന്ധാരിയുടെ പരസ്യവിലാപത്തോടു, തിരിഞ്ഞുനോക്കുമ്പോൾ പ്രതികരിക്കുന്നു?”, പുതിയ മഹാറാണി പാഞ്ചാലിയോടു് കോട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തരഹസ്തിനപുരിയിൽ പാണ്ഡവഭരണത്തിന്റെ ആദ്യനാളുകൾ.
“ഗാന്ധാരി തുണികെട്ടി മറയ്ക്കേണ്ടതു് കാഴ്ച ആയിരുന്നില്ല, ഘനീഭവിച്ചദുഃഖത്തിന്റെ ഐതിഹാസികമൂല്യം അറിയാതെ, അതിഭാവുകത്വം നിറഞ്ഞ ദുഃഖപ്രകടനതക്കു വാമൊഴിജാലകം മലർക്കെ തുറന്നുകൊടുത്ത, സ്വന്തം വായ!”
“എന്താ ആശ്രമത്തിൽ ഇത്രയധികം ആട്ടിൻകുട്ടികൾ! പച്ചിലയൊക്കെ പറിച്ചുകൊടുത്തു നിത്യവും ഇവയെ പരിപാലിക്കാനാവുമോ, അപാരതയെകുറിച്ചു് രാപ്പകൽ പ്രയാസപ്പെടുന്ന പരിത്യാഗികൾക്കു?”, കൊട്ടാരം ലേഖിക ചോദിച്ചു. വനവാസക്കാലത്തു പാണ്ഡവരെ കാണാൻ ഹസ്തിനപുരിയിൽനിന്നും വന്ന കൊട്ടാരം ലേഖിക, സൗഹൃദസന്ദർശനത്തിനായി അയല്പക്കങ്ങളിൽ ചെന്ന നേരം.
“വനവാസത്തിനുവന്ന നമ്മുടെ ഭീമൻ, ഇവയോരോന്നിനും ഓമനത്തമുള്ള പേരിട്ടിട്ടുണ്ടു്, ഉദാഹരണത്തിനു് മൃദുവായി ‘ദുശാസനൻ’ എന്നു് വിളിച്ചുനോക്കൂ”. പരിത്യാഗി കൈനീട്ടി കൊട്ടാരം ലേഖികയെ ക്ഷണിച്ചു അങ്ങനെ അവൾ വിളിച്ചപ്പോൾ, കൂട്ടത്തിലെ കുഞ്ഞോമന കൂടുവിട്ടു് പുറത്തിറങ്ങി അവൾക്കരികിൽ വിധേയത്വത്തോടെ നിന്നു.
“ഇന്നു് ഊട്ടുപുരയിൽ കറിവക്കാൻ ഇവൻ തന്നെ തീൻശാല താരം” സന്യസ്ഥൻ തിളങ്ങുന്ന കത്തിയൂരി.
“‘ദുശ്ശാസന’കഴുത്തറക്കുമ്പോൾ നിങ്ങൾ ചുടുചോര, തുള്ളിപോലും തെറിക്കാതെ, കൈക്കുമ്പിളിൽ ചേർത്തുപിടിക്കൂ, കുളിക്കാൻ പോവുന്ന പാഞ്ചാലിയുടെ മുടിയിൽ തേക്കാൻ, ഞങ്ങളുടെ അഭിവാദ്യങ്ങളോടെ കൊണ്ടുപോവു. എന്തിനവൾ കുരുക്ഷേത്രംവരെ അക്ഷമയോടെ മുടികെട്ടിവെക്കലിനു പീഡകചോരയുമായി ഭീമൻ വരുന്നതിനു കാത്തുനിൽക്കണം! യുദ്ധമില്ലാത്ത ശാന്തിഭൂമി, എന്നും എന്നെന്നും സ്വപ്നം കാണുന്നവർ ഞങ്ങൾ, വേറെ ഭൗതികമോഹങ്ങളില്ലാത്ത സന്യസ്ഥർ!”
“കാഴ്ചപരിമിതനെങ്കിലും നിങ്ങൾ, അകക്കണ്ണിന്റെ കാര്യത്തിൽ ആരുടേയും പിന്നിലല്ല എന്നു് അഭിമാനം തോന്നാറുണ്ടോ?”, ജന്മദിനത്തിൽ അഭിവാദ്യമർപ്പിക്കാൻ വരിനിന്ന കൊട്ടാരം ലേഖിക, മുട്ടുകുത്തി കൈമുത്തി മഹാരാജാവിനോടു് ചോദിച്ചു. അന്ധഭർത്താവിനോടു് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കണ്ണുകെട്ടി സ്വയം കാഴ്ച നിഷേധിച്ച ഭാര്യ, ഒരു പശ്ചാത്താപം പോലെ.
“പ്രകൃതിയുടെ പാരിതോഷികമാണു് ‘കാഴ്ച’ എന്നു് അന്ധനായ ഞാൻ പറഞ്ഞാൽ, മനുഷ്യജീവിതത്തിനു അതൊരു അവകാശമാണെന്നു നിങ്ങൾ തർക്കിക്കും. തർക്കം അവിടെ നിൽക്കട്ടെ. എന്നാൽ, അകക്കണ്ണെന്നു പറയുന്നതു് പ്രകൃതിയുടെ പാരിതോഷികമോ മനുഷ്യജീവിതത്തിന്റെ അവകാശമോ അല്ല, അതൊരു ‘നേടിയെടുക്ക’ലാണു്. ആ നേടിയെടുക്കൽ സ്വകാര്യഅഹങ്കാരമെന്നു കരുതുന്നവരുണ്ടു്—വിദുരരെ പോലെ. ഗുരുവിൽ നിന്നു് നേടിയെടുക്കാമെന്നു അവകാശപ്പെടുന്നവരുണ്ടു്—യുധിഷ്ഠിരനെ പോലെ. അകക്കണ്ണു് എനിക്കു് പക്ഷേ, തന്നതു് അഹങ്കാരമല്ല, നേരെചൊവ്വേ കാഴ്ചപ്പാടാണു്. അതുകൊണ്ടെന്തു നേട്ടമുണ്ടായി? അക്ഷരം കൂട്ടിവായിക്കാനറിയാത്ത ഞാൻ പലതും ഇക്കാലത്തു ‘കൂട്ടിവായിച്ചി’ല്ലേ? നിങ്ങൾ പുറംകാഴ്ചയിലൂടെ എന്നെ കാണുന്നതു്, നരച്ചുനീണ്ട താടിയും ഒഴിഞ്ഞ കണ്ണിടങ്ങളും രോമരഹിതശിരസ്സും ഭാരിച്ച ശരീരവുമുള്ള ഒരു പടുകിഴവനായിട്ടാണെങ്കിൽ, എന്നെ ഞാൻ ഉള്ളിൽ കാണുന്നതു്, സ്വന്തം ‘വനാന്തര’ത്തിൽ മറ്റൊരു പ്രതിയോഗിയെ കയറ്റാതെ, നിരന്തരം പൊരുതുന്ന സിംഹരാജനായിട്ടാണു്. അതാണു് നേരത്തെ പറഞ്ഞതു്, നാം പരസ്പരം സംസാരിക്കുമ്പോൾ, കാഴ്ച കണ്ണുകൊണ്ടു് മാത്രം പോരാ, കാഴ്ചപ്പാടിലൂടെയും നിങ്ങൾമാധ്യമപ്രവർത്തകർ കാണണം!”. വരിനിൽക്കുന്നവരിൽ അടുത്തയാൾക്കു ധൃതരാഷ്ട്രർ മുത്താൻ കൈനീട്ടി.
“അഴുക്കൊക്കെ അടിച്ചുവാരി കൊണ്ടുപോവുന്ന ആ ഭംഗിയുള്ള സ്ത്രീ ആരാണമ്മാ?”, വിടർന്ന കണ്ണുകളുള്ള കുട്ടി ചോദിച്ചു.
“ആശ്രമമാലിന്യം നീക്കാൻ, കൃപാചാര്യൻ അനുവദിച്ച അടിമയാണു് മോനേ. പന്ത്രണ്ടുകൊല്ലത്തെ കഠിനശിക്ഷ!,” കുട്ടിയുടെ ജിജ്ഞാസയെ അമ്മ ആശ്വസിപ്പിച്ചു,
“അഴുക്കൊക്കെ തലയിൽ ചുമക്കുന്ന അടിമയാവാൻ എന്തു് തെറ്റു് ആ സ്ത്രീ ചെയ്തു, അമ്മാ?”
“മദ്യലഹരിയിൽ ഭർത്താക്കന്മാർ അവളെ കൗരവരാജസഭയിൽ വിവസ്ത്രയാവാൻ നിർബന്ധിച്ചപ്പോൾ, സ്ത്രീത്വത്തിനുനേരെയുള്ള അനീതി എതിർക്കാതെ, അവൾ വഴങ്ങി. അതുകണ്ടു നീതിമാനായ ദുര്യോധനൻ ധാർമ്മികരോഷത്താൽ വിധിച്ചു, നിനക്കും ഭർത്താക്കന്മാർക്കും വ്യാഴവട്ടക്കാല അടിമജീവിതമായിരിക്കട്ടെ വനവാസക്കാലം”!
“സ്ഥിതപ്രജ്ഞൻയുധിഷ്ഠിരൻ വാതുറന്നാൽ ഇരയുടെ ഭാഷയാണല്ലോ!”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര പാണ്ഡവ ഭരണകാലം.
“ദ്രൗപദീ, ഞാൻ മരിച്ചുകാണാൻ നിന്റെ ഉള്ളിന്റെ ഉള്ളിലൊരു അധികാരമോഹി കാത്തിരുപ്പുണ്ടെനിക്കറിയാം, എന്നിട്ടു വേണം നിനക്കു് അര്ജ്ജുനന്റെ കൊച്ചുമകനെ നാമമാത്രരാജാവാക്കിയശേഷം, ഹസ്തിനപുരിയുടെ ഭരണനേതൃത്വം ഏറ്റെടുക്കാൻ. അതൊരു വല്ലാത്ത മോഹം തന്നെ. ഞാനും എന്റെവഴിക്കു ഓടിനടന്നു ശ്രമിച്ചു. സ്വച്ഛന്ദമൃത്യു വരം ആവശ്യപ്പെട്ടില്ലെങ്കിലും, ജൈവികപിതാവായ കാലൻ എനിക്കു് വാക്കുതന്നു, പാഞ്ചാലിയുൾപ്പെടെ എല്ലാ പാണ്ഡവരും നരകത്തിൽ എത്തിയശേഷമേ, നിന്നെ സ്വർഗ്ഗരാജ്യത്തിലേക്കയക്കാൻ സ്വർണരഥം അയക്കൂ”. അങ്ങനെയാണു് യുധിഷ്ടിരൻ ഗർവ്വോടെ ഇന്നലെ പറഞ്ഞതു്. പിന്നെ വൈകിപ്പിച്ചില്ല, വിട്ടുമാറാത്ത മനോവിഭ്രാന്തിക്കു് കിടത്തി ചികിൽസിക്കാൻ യുധിഷ്ഠിരനെ ‘ഉടലോടുകൂടി’ ഞങ്ങൾ ഏറ്റെടുത്തു!” അശേഷം വിട്ടുകൊടുക്കാനാവില്ലെന്ന ദൃഢനിശ്ചയത്തിലായിരുന്നു, കൊട്ടാരവിപ്ലവത്തിനു കുറു മുന്നണിയുണ്ടാക്കുന്ന മഹാറാണി പാഞ്ചാലി.
“താഴ്‌വരയിൽ സുഖവാസം. ഒരു സംഘം ഉൽപ്പാദിപ്പിക്കുന്ന ജൈവമാലിന്യം കുഴികുത്തിമൂടുന്ന പണി പക്ഷേ, പാഞ്ചാലിയെ കൊണ്ടു നിങ്ങൾ ചെയ്യിക്കുന്നല്ലോ! ഇതൊക്കെ എവിടെ കേട്ട ന്യായമാണു്?”, കൊട്ടാരം ലേഖിക ആശ്രമകാര്യദർശിയോടു് ചോദിച്ചു. ഭാര്യയെ പണയംവച്ചു് ചൂതാടിത്തോറ്റ പാണ്ഡവരുടെ വനവാസ ശിക്ഷക്കാലം.
“ഞങ്ങൾ ആരെന്നാണു് കരുതിയതു്? തൃഷ്ണ ത്യജിച്ചവരല്ലേ? പരസ്ത്രീകളെ മാതാവായി കരുതുന്നില്ലേ? അസത്യം പറയാൻ നാവു് ചലിക്കുമോ? ധനം ആഗ്രഹിക്കുമോ? ഭൌതികവസ്തുക്കളോടു മോഹമാകുന്ന മായയിൽ അകപ്പെടുമോ? അതാണു് പത്രപ്രവർത്തകസുഹൃത്തേ യഥാർത്ഥ സർവ്വസംഗപരിത്യാഗി! സന്യസ്ഥആശ്രമസമുച്ചയത്തിലെ ശുചിമുറിമാലിന്യങ്ങൾ നീക്കാൻ അടിമ നിയോഗം പാഞ്ചാലിക്കാണു്. അതെന്നോ ആശ്രമവാതിലിൽ അടയാളപ്പെട്ടിരുന്നു. ‘ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി’ എന്ന കൊടിവച്ച അടയാളപ്പെടുത്തലൊന്നും കേട്ടു് പരിത്യാഗികൾ കുലുങ്ങില്ല. ആരുടെ തോളിലും മാറാപ്പു വീഴാൻ, മാളിക തടസ്സവുമല്ല. പ്രപഞ്ചദുരൂഹതയെ കുറിച്ചു് പേക്കിനാവു് കാണുന്ന ഞങ്ങൾക്കൊരു നീണ്ടകാല കരാറുണ്ടു്—ആശ്രമസംരക്ഷകനായ ദുര്യോധനനുമായി. “മർത്യജന്മത്തിന്റെ വ്യർത്ഥതയെ കുറിച്ചു് ഉറക്കെ നിങ്ങൾ ചിന്തിക്കുമ്പോഴും, മൂന്നാംകണ്ണു് പാണ്ഡവവസതിയിലേക്കായിരിക്കണം” എന്നവൻ ഓർമ്മിപ്പിച്ചു. “നോട്ടം തെറ്റിയാൽ പാണ്ഡവർ കുരുവംശ തൽസ്ഥിതിയെ തുരങ്കം വക്കും”—മനുഷ്യനെങ്കിലും, പ്രവചനസ്വരത്തിൽ, താക്കീതായി അവൻ പറഞ്ഞതു് വിധാതാവിന്റെ കൽപ്പന പോലെ, അക്ഷരാർത്ഥത്തിൽ, ഞങ്ങൾ പാലിക്കും!”
“ഭൂതകാലക്കുളിർ ഇടക്കൊക്കെ തോന്നുക ആർക്കും സ്വാഭാവികമെങ്കിലും, നിങ്ങൾ അങ്ങനെയല്ലെന്നുണ്ടോ? വിവാഹപൂർവ്വകാല കുളിർഅനുഭവങ്ങൾ ബഹുഭർത്തൃത്വജീവിതത്തിൽ ഒരിക്കലും പങ്കിട്ട ഓർമ്മയില്ലെന്നു അഞ്ചുപാണ്ഡവരും പരിതപിച്ചതിൽനിന്നും ഞങ്ങൾ, എന്തു് വായിച്ചെടുക്കണം?”, കൊട്ടാരം ലേഖിക ചോദിച്ചു. ഹസ്തിനപുരി. പാണ്ഡവഭരണത്തിൽ കിരീടാവകാശി പരീക്ഷിത്തു് പരക്കെ അതൃപ്തി പരസ്യമായി പ്രഖ്യാപിച്ച സംഘർഷദിനങ്ങൾ.
“വർത്തമാനകാലജീവിതം സ്മരണീയമാക്കാൻ അശേഷം സാധിക്കാത്തവിധം പിടിപ്പുകേടുമായി നാടുഭരിക്കുന്നവർക്കെന്തുകാര്യം, ഭാര്യയുടെ ബാല്യകൗമാര്യങ്ങളിൽ അഞ്ചിലൊരു പങ്കുപറ്റാൻ? അവരുടെ ബാല്യകൗമാര യുവത്വസ്മരണകൾ ആരും ചോദിക്കാതെ തന്നെ എന്റെ മുമ്പിലിട്ടു, പെൺവേട്ടയുടെ സാഹസിക കഥകളിൽ ബന്ദിശ്രോതാവാക്കുന്നപോലെ ഞാൻ, എന്റെ ‘ഭൂതകാലക്കുളിരി’ൽ ഒരു പങ്കു അവർക്കു കൊടുക്കാറില്ലെന്നതു് ഇപ്പോഴെങ്കിലും നിങ്ങൾ തിരിച്ചറിഞ്ഞെങ്കിൽ ചാരിതാർഥ്യമുണ്ടു്.”
“അപ്പോൾ മറ്റുനാലു പാണ്ഡവരുമായി പരസ്പരം മത്സരക്ഷമതയില്ലാത്തൊരു തങ്കപ്പെട്ട പ്രണയമൂല്യവും നിങ്ങൾ ഭീമനിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നാണോ ഞങ്ങൾ വായിച്ചെടുക്കേണ്ടതു്?”, താഴെ തടാകത്തിലേക്കൊഴുകുന്ന മഴക്കാല നീർച്ചാലിൽ കാൽവച്ചു് കിന്നരിക്കുകയായിരുന്നു കൊട്ടാരം ലേഖിക.
“പരിപൂർണ ആശ്രിതത്വം, അതൊന്നു പോരെ പ്രണയാഭിലാഷങ്ങളിനിയും പൂവണിഞ്ഞിട്ടില്ലെന്ന പരിദേവനത്തിലും എന്റെ മുമ്പിൽ ഉപചാരപൂർവ്വം മുട്ടു് കുത്തി കൈമുത്തി വല്ലപ്പോഴുമൊരിക്കൽ മാത്രം പരമാനന്ദം യാചിക്കുന്ന എളിമ ഭീമനെ മഹത്വപ്പെടുത്താൻ!” പാഞ്ചാലിയുടെ സ്വരത്തിൽ വാത്സല്യം കലർന്നു.
“ഇന്നു് അരമന ഊട്ടുപുരയിൽ മഹാറാണി ഗാന്ധാരിയാണു് കൗരവപാണ്ഡവ രാജകുമാരന്മാർക്കു പിറന്നാൾസദ്യ വിളമ്പിത്തന്നതെന്നു കേട്ടല്ലോ!”, കൊട്ടാരം ലേഖിക ബാലപാണ്ഡവരോടു് ചോദിച്ചു, “മുഖത്തു കാഴ്ച മറയ്ക്കുന്ന കൺകെട്ടുണ്ടെങ്കിലും, അളവിലും ഗുണത്തിലും വിവേചനമില്ലാതെ കൗരവർക്കും കൗന്തേയർക്കും ഒരുപോലെ ഭക്ഷണം വിളമ്പി, അല്ലെ?”
“നൂറുകൗരവർക്കു അതിവിശിഷ്ട വിഭവങ്ങളെല്ലാം രണ്ടാംപ്രവശ്യവും വിളമ്പിക്കഴിയുംവരെ, ഞങ്ങൾക്കു് ഭക്ഷണം വൈകിപ്പിച്ചു. പിന്നെ പാചകക്കാരെ വിരൽഞൊടിച്ചു ഞങ്ങൾക്കു് നേരെ ചൂണ്ടി, ഊട്ടുപുരയിൽ നിങ്ങൾക്കുള്ളതു് മാറ്റിവച്ചു് ബാക്കി ഞങ്ങൾക്കു് വിളമ്പാൻ ആവശ്യപ്പെട്ടു. കൗരവർക്കു വിളമ്പിയ വിശിഷ്ടഭോജ്യങ്ങൾ ഞങ്ങളുടെ ഇലയിൽ വിളമ്പിക്കാണാഞ്ഞപ്പോൾ, “അതെന്താ അങ്ങനെ?”എന്നു ഭീമൻ എഴുനേറ്റു പരിഭവത്തോടെ ഗാന്ധാരിയോടു് ചോദിച്ചു. അപ്പോൾ ആ മഹതി കൺകെട്ടു് വീണ്ടും ധരിച്ചുചൊടിച്ചു, “ചാരിത്ര്യവതിയായ ഞാൻ അന്തർനേത്രങ്ങൾകൊണ്ടു ഇതാ നേരറിയുന്നു, നൂറുകൗരവക്കുട്ടികൾക്കു ഏകശിലാദാമ്പത്യത്തിന്റെ ധാർമ്മികമൂല്യമായ ഒരേപിതൃത്വമാണെങ്കിൽ, പാണ്ഡവരുടേതു കുന്തിമാദ്രിമാരുടെ വിവാഹബാഹ്യ, വൈവിധ്യ പിതൃത്വങ്ങളുടേതാണെന്നു, വിളമ്പുന്നവർക്കും വിളമ്പിക്കിട്ടുന്നവർക്കും ഒരുപോലെ അറിയാവുന്നതല്ലേ? എന്താ ഓരോ തവണയും ഇങ്ങനെ വീണ്ടും ചോദിച്ചറിയാൻ?”
“മഹാപ്രസ്ഥാനത്തിനെന്നുംപറഞ്ഞു അരമനപ്പടിയിറങ്ങിപ്പോയ പാണ്ഡവകുടുംബത്തിലെ ആറുപേരിൽ, അഞ്ചുപേരുടെ ഭൗതികാവശിഷ്ടങ്ങൾ, എങ്ങനെയോ അങ്ങനെ എന്ന അവസ്ഥയിൽ, ഞങ്ങൾ കണ്ടെത്തി. ഒരാൾ രക്ഷപ്പെട്ടുവെന്നു കരുതുന്നു. തുടർനടപടിയുണ്ടാവുമോ?”, കൊട്ടാരം ലേഖിക പുതിയ ഹസ്തിനപുരി രാജാവായ പരീക്ഷിത്തിനോടു് ചോദിച്ചു.
“രാജമാതാ സത്യവതി, ധൃതരാഷ്ട്രരുടെയും പാണ്ഡുവിന്റെയും അമ്മമാരായ അംബിക, അംബാലിക, പിന്നീടു് ധൃതരാഷ്ട്രർ ഗാന്ധാരി കുന്തി വിദുരർ എന്നിവരെല്ലാം, ഹസ്തിനപുരി കൊട്ടാരപരിസരം ശവസംസ്കാരത്താൽ മലിനപ്പെടാതിരിക്കാൻ ജീവിതാന്ത്യം വനവാസത്തിൽ കഴിയാൻ യുധിഷ്ടിരഭരണകാലത്തുതന്നെ പ്രകൃതിസൗഹൃദസാഹചര്യമുണ്ടായതല്ലേ? അവരെ വന്യമൃഗങ്ങൾ ഭക്ഷണമാക്കിയതിലൂടെ, ‘വിശ്വപ്രകൃതിയുടെ സ്വതന്ത്രശുചികരണസംവിധാന’മെന്നതിനെ അടയാളപ്പെടുത്തിയതു് നിങ്ങളുടെ പത്രമായിരുന്നു! പാണ്ഡവസംഘത്തിൽ, കണ്ടാലറിയുന്ന ഒരു സ്ത്രീയും നാലുപുരുഷന്മാരും, വഴിനടക്കുമ്പോൾ വഴുകിവീണു അസ്വാഭാവികസാഹചര്യത്താൽ മരണമടഞ്ഞെന്നാണു് ഞങ്ങൾക്കു് സ്വീകാര്യമായ ചാരവിവരം. ഒളിച്ചോടിയ ആറാമനെ പിടികിട്ടാപ്പുള്ളിയായി ഭരണകൂടം അങ്ങനെ പ്രഖ്യാപിച്ചു. രക്ഷപ്പെടാൻ ചുളുവിൽ വഴിയൊരുക്കുന്നതു് ആരായാലും കുരുവംശത്തിന്റെ പ്രത്യക്ഷശത്രുപക്ഷമായി കാണാൻ ഞങ്ങൾ നിർബന്ധിതരാവും എന്ന അരമനവാർത്തക്കു് ചുവരെഴുത്തുപതിപ്പുകളിൽ നിങ്ങൾ പ്രാധാന്യം കൊടുത്താൽ, നവ പരീക്ഷിത്തു് ഭരണകൂടത്തിൽ തുടർന്നും കിട്ടും ‘ഹസ്തിനപുരി പത്രിക’ ലേഖകർക്കു മൂന്നുനേരം ഭക്ഷ്യപരിരക്ഷ!”
“ആശംസ അറിയിക്കുന്ന പനയോലയിൽ, ധൃതരാഷ്ട്രർക്കു് ‘സഹോദരപുത്രൻ യുധിഷ്ടിരൻ’ എഴുതിയ സന്ദേശം കയ്യിൽ തടഞ്ഞിട്ടുണ്ടു്. പൊതുതാൽപ്പര്യത്തിൽ ഹസ്തിനപുരി വിഭജിച്ചു പകുതി പാണ്ഡവർക്കു് ഭൂരേഖകളുമായി എത്രയും വേഗം കൊടുക്കണം. നൂറുകൗരവർ കൂട്ടംചേർന്നു് ഭരിക്കുന്ന നാട്ടിൽ ന്യൂനപക്ഷമായ പാണ്ഡവർക്കു് വിവേചനത്തെക്കുറിച്ചു പറഞ്ഞുമതിയായി. എന്നാണു് പനയോല പരാതി, ഇതെങ്ങനെ നാം കൈകാര്യം ചെയ്യാം?”, കൊട്ടാരം ലേഖിക മുഖ്യ പത്രാധിപരോടു് ചോദിച്ചു.
“ഒപ്പു് വ്യാജമാണോ, യഥാർത്ഥത്തിൽ യുധിഷ്ഠിരൻ അപേക്ഷ രാജാവിനു് അയച്ചിട്ടുണ്ടോ, കൊട്ടാരത്തിൽ ആരാണു് പനയോല കൈപ്പറ്റിയതു്, രഹസ്യരേഖ ചോർന്നതു് ആരുവഴി”, അങ്ങനെ മുനവച്ച ചോദ്യങ്ങൾക്കു പൊതുമണ്ഡലത്തിൽ ഉത്തരം പറയേണ്ടിവരുമെങ്കിലും, സ്തോഭജനകവാർത്ത ഇല്ലെങ്കിൽ, മുൻനിരയിൽ പനയോല കുടിയിരുത്തൂ”, അമ്പും വില്ലുമെടുത്തു കൊട്ടാരം ലെഖികക്കു് നേരെ പത്രാധിപർ ഞാൺ വലിച്ചു.
“രാജ്യതാല്പര്യത്തെ ശത്രുക്കൾക്കു ഒറ്റുകൊടുക്കാൻ മടിക്കാത്ത വിഘടനവാദിയാണു് നിങ്ങളെന്നു ഓരോ കുതിരപ്പന്തിയിലും വിശ്വസ്ത‘ചേവക’രെവച്ചു ദുഷ്പ്രചരണം നടത്തുന്നല്ലോ, യുദ്ധതയ്യാറെടുപ്പിലും കിരീടാവകാശി ദുര്യോധനൻ! എങ്ങനെ നേരിടും യുക്തിവാദിചാർവാകൻ നിങ്ങൾ, ഇത്തരം സംഘടിത അസത്യാഘോഷങ്ങൾ?”, കൊട്ടാരം ലേഖിക അനുകമ്പയോടെ ചോദിച്ചു. യുദ്ധമേഘങ്ങൾ അടിഞ്ഞുകൂടിയ ഹസ്തിനപുരി. രാജവീഥിയിൽ, വഴിയോര ചാർവാകകുടിലിൽ, കുഞ്ഞുങ്ങൾ ഒട്ടിയ വയറും കരഞ്ഞുകലങ്ങിയ മുഖങ്ങളുമായി വെറും നിലത്തു ക്ഷീണിച്ചു കിടന്നു.
“യുദ്ധം ജയിച്ചു യുധിഷ്ഠിരൻ നാളെ അധികാരത്തിൽ കയറിയാൽ, അവനും തേച്ചുമിനുക്കും, എനിക്കെതിരെ രാജ്യദ്രോഹത്തിന്റെ അരുമപദാവലി, എന്നാലും ഞാൻ തെരുവോരപ്രസംഗങ്ങളിൽ, ജനാധിപത്യത്തിന്റെ വിപ്ലവകാഹളമുയർത്തും. സിംഹാസനം നഷ്ടപ്പെടുമെന്ന ഭീതിയിൽ പാണ്ഡവർ, എന്നെ അരയിൽ കുരുക്കിട്ടു് വലിച്ചു, അഴിയിട്ട മരക്കൂടിൽ കൂനിപ്പിടിച്ചിരുത്തി, ഉച്ചവെയിലിൽ നഗരി കാണിക്കും, പതിമൂന്നുവർഷം മുമ്പു് കൗരവർ പാണ്ഡവരെ പീഡിപ്പിച്ചപോലെ. എന്നാൽ ഒരുനാൾ തീർച്ചയായും വരും, ജനങ്ങൾക്കുവേണ്ടി സാധാരണജനങ്ങൾ തിരഞ്ഞെടുത്തു ഭരിക്കുന്ന, എന്നാൽ അശേഷം കുടുംബവാഴ്ചയില്ലാത്ത ഒരുത്തമ രാജ്യഭരണക്രമം.”
“കുട്ടികൾ ഭക്ഷണത്തിനായി നിലവിളിക്കുന്നതൊന്നും നിങ്ങൾ കണ്ടില്ലേ മനുഷ്യാ? അധ്വാനിച്ചു ഒരു നേരം നിങ്ങളുടെ കുഞ്ഞുങ്ങൾക്കു് ഭക്ഷണം വാങ്ങിക്കൊടുക്കൂ. പായിൽ സ്വൈര്യമായി ഒന്നു് കിടക്കാൻ പോലും സമ്മതിക്കാതെ എന്നിൽ പ്രകൃതിവിരുദ്ധരതി ആസ്വദിക്കുന്ന നിങ്ങളോടു, വിശ്വപ്രകൃതി വല്ലപ്പോഴും കാണിക്കുമോ ഇത്തിരി കരുണ? അന്തസ്സുള്ള ആണുങ്ങൾ ജോലിചെയ്തു വരുമാനമുണ്ടാക്കി വർത്തമാനകാലം കുടുംബത്തോടൊപ്പം ആസ്വദിക്കുമ്പോൾ, നിങ്ങൾ, നിങ്ങൾമാത്രമെന്താ പ്രകാശപ്പൊലിമയുള്ള ഭാവി സ്വപ്നം കണ്ടു എന്നെയും കൊച്ചുകുട്ടികളെയും ഇങ്ങനെ പട്ടിണിക്കിടുന്നതു്?”, ചാർവാകന്റെ ഭാര്യ, ഭർത്താവിനുമുമ്പിൽ വെല്ലുവിളിക്കുന്ന രീതിയിൽ വെളിച്ചപ്പെട്ടു. കൊട്ടാരം ലേഖിക തലയൂരി, കുടിലിനു പുറത്തേക്കുകടന്നു.
“വാരണാവതം അരക്കില്ലത്തിൽ കുന്തിക്കൊപ്പം അർധരാത്രി വെന്തുമരിച്ച അഞ്ചുഅർധസഹോദരരുടെ ആത്മശാന്തിക്കായി, മരണാന്തരജീവിതവിശ്വാസികളായ കൗരവർനൂറുപേരും, മന്ത്രിവിദുരർക്കൊപ്പം, ഗംഗാനദി മണികർണ്ണികാ ബലിഘട്ടത്തിൽ ശ്രാദ്ധം ചെയ്യാൻ പോയ ദിവസം രാത്രി, ഹസ്തിനപുരി അന്തഃപുരത്തിൽ കൌരവവേഷത്തിൽ അഞ്ചു ‘അപരിചിതരെ’ കണ്ടു എന്ന പരപരപ്പു വാർത്ത അരമനസുരക്ഷാഭടന്മാർ താങ്കളുടെ അടിയന്തരശ്രദ്ധയിൽ അപ്പോൾത്തന്നെ കൊണ്ടുവന്നിരുന്നോ?”, കൊട്ടാരം ലേഖിക പിതാമഹനോടു് ചോദിച്ചു. സുരക്ഷാവീഴ്ചയിൽ ധൃതരാഷ്ട്രരും ഗാന്ധാരിയും നടുക്കം പ്രകടിപ്പിച്ച സമയം.
“അന്തഃപുരത്തിൽ നുഴഞ്ഞുകയറിയവരെ കയ്യോടെ പിടികൂടി പേർവിവരങ്ങൾചോദിച്ചു രഹസ്യമായി കിടപ്പറയിൽ വസ്ത്രാക്ഷേപം ചെയ്തു, അവർ ആരായി അഭിനയിച്ചുവോ യഥാർത്ഥത്തിൽ അവരല്ല, എന്നു് സംശയാതീതമായി ഉറപ്പുവരുത്തേണ്ടതു് വിവസ്ത്രകൗരവരെ ആപാദചൂഡം അറിയുന്ന കൗരവരാജവധുക്കൾ തന്നെ അല്ലേ? ഞാൻ ഈ രാജ്യത്തിന്റെ നാമമാത്ര സൈന്യാധിപനാണോ, അതോ അരമനയിലെ ഔദ്യോഗിക വസ്ത്രാക്ഷേപകനോ?”
“പ്രണയഭരിതം പഞ്ചപാണ്ഡവഹൃദയങ്ങളെങ്കിലും, ഹൃദയരാഹിത്യത്തോടെയാണു് പാഞ്ചാലി അവരോടു് പ്രതികരിക്കുന്നതെന്നു ഭീമൻ നൊമ്പരപ്പെടുന്നുണ്ടല്ലോ”, കൊട്ടാരം ലേഖിക ചോദിച്ചു. ഖാണ്ഡവപ്രസ്ഥത്തിൽ കുടിയേറ്റക്കാലം. രാജസൂയയാഗത്തിലൂടെ ഭാവി ശോഭനമാക്കാൻ, യുധിഷ്ഠിരൻ ഭാര്യയുടെ വ്യക്തിഗത പ്രതിബദ്ധത ആവശ്യപ്പെടുന്ന സംഘർഷദിനങ്ങൾ.
“വെറുംവാക്കു കൊണ്ടവർ വിനിമയം ചെയ്യുന്ന പ്രണയം! പ്രത്യക്ഷത്തിലതു കള്ളനാണയമെന്നു തിരിച്ചറിയാൻ കൂടെകിടക്കുന്ന പെണ്ണിനു എളുപ്പമല്ലേ? ആകർഷകമെന്നവർ കാമനയിൽ വിഭാവന ചെയ്യുന്ന പെണ്ണുടലിൽ, ആണധികാരം സ്ഥാപിച്ചുകിട്ടാൻ, കുന്തിയുടെയും മാദ്രിയുടെയും മക്കൾ വ്യത്യസ്തരീതികളിൽ അരഞ്ഞാണത്തിൽ പ്രണയകുരുക്കിടാൻ ശ്രമിക്കുക പതിവാണു്. രതിസാമ്രാജ്യത്തിലെ കിടപ്പറപെരുമാറ്റത്തിൽ സൗകര്യപൂർവ്വം ഞാനപ്പോൾ ‘ഇര’ചമയാറുണ്ടു്. പരീക്ഷണ സുരതത്തിൽ അവർക്കതൊന്നും പക്ഷേ, പോരാ. ഞാനവരെ നിബന്ധനയില്ലാതെ പ്രണയിക്കുന്നുണ്ടു് എന്നതവരോടെന്റെ ആയുഷ്കാലവിധേയത്വത്തിനുള്ള പൂർണ്ണസമ്മതപത്രം തേടലാണു്. അതൊരു സ്ത്രീവിരുദ്ധസമീപനമെന്നൊന്നും എനിക്കാക്ഷേപമില്ല. എനിക്കു് സ്വീകാര്യമല്ലെന്ന സൂചന കൊടുക്കും അപ്പോൾ, പാവം, ആ പാണ്ഡവ കരളുകൾ നോവും!”, പൊട്ടിച്ചിരിച്ചുകൊണ്ടവൾ മുടികെട്ടഴിച്ചു.
“പാണ്ഡവരുമായി മിണ്ടിയും പറഞ്ഞും അടുപ്പത്തിലാണോ, അതോ, കൗരവഅടിമകളോടു് ‘അയിത്ത’മുണ്ടോ?”, കൊട്ടാരം ലേഖിക ആശ്രമസമുച്ചയത്തിലെ യുവകാര്യദർശിയോടു് ചോദിച്ചു.
“കണ്ടാൽ മഹാറാണി വേഷംമാറിയവൾ എന്നു് തോന്നുന്ന സുന്ദരി നിത്യവും നിശബ്ദം ഗാർഹികമാലിന്യം നീക്കുമെങ്കിലും, പാണ്ഡവർ എന്നു് നിങ്ങൾ പരാമർശിക്കുന്ന അഞ്ചു ആണുങ്ങൾ ഉണ്ടല്ലോ, അവർ ഇവിടെ പതിവു് സന്ദർശകർ അല്ല. നകുലൻ എന്നൊരു യുവാവു് വരുമായിരുന്നു. ഞങ്ങളിൽ ആരാണു് ദുര്യോധനചാരൻ എന്നവനറിയാമെന്നു തോന്നിയപ്പോൾ, തുടർചങ്ങാത്തം ഞങ്ങൾ നിർത്തി, രഹസ്യവിവരം ഹസ്തിനപുരിയിൽ അറിയിക്കേണ്ടവരെ അറിയിച്ചു. ‘ഉടയതമ്പുരാൻ’ ദുര്യോധനൻ ഉണ്ടോ ഇതൊക്കെ കേട്ടാൽ അടങ്ങുന്നു, ആശ്രമങ്ങളിൽനിന്നു് ജൈവമാലിന്യശേഖരണം തുടർന്നും പാഞ്ചാലിയുടെ ചുമതലതന്നെ ആണെങ്കിലും, ആഴത്തിൽ കുത്തികുത്തി കുഴിച്ചുമൂടേണ്ട അധ്വാനം നകുലനു നൽകി ഹസ്തിനപുരിയിൽ നിന്നും ഉത്തരവായി. ഇപ്പോൾ ജലാശയത്തിൽ കണ്ടാൽ നകുലൻ പല്ലു് ഞെരിക്കും. പാണ്ഡവർ അധികാരം പിടിച്ചടക്കിയാൽ, മതേതരരാജ്യമായി ഹസ്തിനപുരിയെ ഭരണഘടനാ ഭേദഗതിയോടെ പ്രഖ്യാപിച്ചു്, കക്ഷിരാഷ്ട്രീയം കളിക്കുന്ന നടിപ്പുആശ്രമങ്ങൾക്കു് ധനസഹായവും സുരക്ഷയും നിർത്തുമെന്നു് ആരോടെന്നില്ലാതെ ഭീഷണിപ്പെടുത്തും” ജാലകത്തിന്നപ്പുറത്തെ ചെടിക്കൂട്ടത്തിനിടയിൽനിന്നും, നേരത്തെ ശ്രദ്ധിച്ചിരുന്ന നകുലനിഴൽ, പെട്ടെന്നു് അകന്നുപോവുന്നതു കൊട്ടാരം ലേഖിക ഒരുനോട്ടം കണ്ടു.
“അധികാരത്തിൽ കയറിയ ദിവസം ആശങ്കയോടെ വായിക്കുന്നതെന്താണു്? ദുര്യോധനന്റെ മരണപത്രമൊന്നുമല്ലല്ലോ”, യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു. ഹസ്തിനപുരി കൊട്ടാരത്തിൽ പുതുഭരണാധികാരിയുടെ കാര്യാലയം.
“എന്റെ പരിമിത സാക്ഷരതയുടെ ബലത്തിൽ വന്ദ്യപിതാവായ യമന്റെ നാമത്തിൽ ഞാൻ ഉറപ്പു തരുന്നു ഇതു് ഭരണകൂടത്തിനു, ബലിദാനിദുര്യോധനന്റെ വ്യക്തിഗതആശംസകളും സ്വകാര്യരത്നശേഖരം തുറക്കാനുള്ള രഹസ്യവാക്കുമൊന്നുമല്ല, കൗരവസഖ്യകക്ഷിരാജ്യങ്ങളിൽനിന്നു് യുദ്ധാവശ്യത്തിനു കുരുവംശം ഔദ്യോഗികമായി വാങ്ങിയ കടങ്ങളുടെ പട്ടികയാണു്. സൈനികർ ആയുധങ്ങൾ ഭക്ഷ്യയോഗ്യ മൃഗങ്ങൾ. കുരുക്ഷേത്രയുദ്ധം ജയിച്ചു അധികാരത്തിൽ ആരുവന്നാലും, മുതലും പലിശയും ഒരു കൊല്ലത്തിനുള്ളിൽ അടച്ചുതീർത്തില്ലെങ്കിൽ, കടക്കാർ കർമ്മസമിതി രൂപീകരിച്ചു ഹസ്തിനപുരി കൊട്ടാരസമുച്ചയം “വെട്ടിപ്പൊളിച്ചു” സ്വന്തമാക്കുമെന്നൊരു ഭീഷണ മുന്നറിയിപ്പും. സൂക്ഷ്മസാക്ഷരവായനക്കു ഞാനിതു ‘സമ്പൂർണ്ണസാക്ഷര’ മഹാറാണി പാഞ്ചാലിയെ ഏൽപ്പിക്കുന്നു. അഴിഞ്ഞുകിടക്കുന്ന മുടിയുടെ പരിചരണത്തിനു കൗരവച്ചോര തന്നെ വേണം പുരട്ടാൻ എന്ന രോഗാതുരമായ പെൺശാഠ്യത്തിനു, അവൾ സ്വയം നേരിടട്ടെ, കേശപരിപാലനത്തിന്റെ പാർശ്വഫലങ്ങളും!”.
“പുതു പാണ്ഡവ ഭരണകൂടത്തിൽ മുന്തിയ പ്രതിരോധമന്ത്രിപദവി പ്രതീക്ഷിക്കാവുന്ന കുരുക്ഷേത്ര യുദ്ധനായകനെന്താണിപ്പോൾ, തേച്ചുമിനുക്കിയൊരു നാടൻ മടവാളുമായി?”, കൊട്ടാരം ലേഖിക ചോദിച്ചു. കോട്ടയ്ക്കകം ഊട്ടുപുരയുടെ പിന്നിൽ, വളർത്തുമൃഗങ്ങളെ അറക്കുന്ന പരുക്കൻതറയിൽ ആയിരുന്നു ‘പോരാട്ട നായകൻ’.
“കുറച്ചുകഴിയുമ്പോൾ, കറവവറ്റിയ മാടുകളുമായി നാമമാത്രക്ഷീരകർഷകർ ഒന്നൊന്നായി ഇവിടെ വരും. അരമന ഊട്ടുപുര മാംസോൽപ്പാദനകേന്ദ്രത്തിന്റെ സ്ഥിരം അറവുകാരെ മുഴുവൻ, യുദ്ധകാലവേതനത്തിൽ ദുര്യോധനൻ, കുരുക്ഷേത്ര സൈനികപാളയത്തിലെ മാംസനിർമ്മാതാക്കളാക്കിയിരുന്നു. കറവ വറ്റിയ നാൽക്കാലികളെ നിത്യവും നൂറുകണക്കിനു് കശാപ്പുചെയ്തു കഴിഞ്ഞപ്പോൾ, അറവുകാരെ ഒന്നു് ‘അഴിഞ്ഞാടാൻ’ മടവാളുകളുമായി പോർക്കളത്തിലേക്കുവിട്ടു. സൈനികപരിശീലനം നേടാത്ത അറവുകാർ എതിർഭാഗത്തു കണ്ടതു്, അറവുകത്തിക്കു മുമ്പിൽ പതിവുപോലെ വിധേയത്വത്തോടെ തലകുനിച്ച ബലിമൃഗങ്ങളെ അല്ല, ശത്രുതല വെട്ടാൻ വാളോങ്ങുന്ന എതിർപക്ഷസൈന്യത്തെ!”
“രാജകുടുംബങ്ങൾക്കു മൂന്നുനേരം കടിച്ചു ചവക്കാനും നൊട്ടിനുണയാനും മാംസാഹാരം കിട്ടണമെങ്കിൽ, അതിനും വേണം മടവാളുമായി അറവുവേഷത്തിൽ ഈ ഞാൻ!” ആദ്യം മുമ്പിൽ വന്ന നാൽക്കാലിയുടെ കഴുത്തിൽ കത്തിവക്കുമ്പോൾ അവന്റെ മുഖത്തു പഴയ പോരാട്ടവീര്യം നിഴലിച്ചു. മറ്റുള്ളവർ കൈകൊട്ടി കൃത്യനിർവ്വഹണം പ്രോത്സാഹിപ്പിച്ചു. അറവുശാലയിൽ പ്രണയിനിയുടെ അസാന്നിധ്യം ശ്രദ്ധേയമായി.
“കൗന്തേയർ മൂന്നുപേരും, മുഖംനോക്കാതെ കാര്യം പറഞ്ഞും, പിതൃത്വത്തെ വെല്ലുവിളിച്ചും, വേണ്ടിവന്നാൽ അവഗണിച്ചും, ഇടഞ്ഞുമൗനം പാലിച്ചുമൊക്കെയാണു് പരസ്പരം ഇടപഴകുന്നതെങ്കിൽ, മാദ്രെയർ, നകുലനും സഹദേവനും, ഒരുപാടൊരുപാടു് എന്നിൽനിന്നും ഒളിച്ചുവക്കുന്നുണ്ടല്ലോ, എങ്ങനെ വായിച്ചെടുക്കണം, മൊത്തം അഞ്ചുപേരുടെയും ഇടപഴകലിൽ നിങ്ങൾ കാണുന്ന വംശീയ പെരുമാറ്റവ്യത്യാസം?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ഖാണ്ഡവപ്രസ്ഥത്തിൽ പാണ്ഡവ കുടിയേറ്റക്കാലം.
“ബഹുഭർത്തൃത്വദാമ്പത്യത്തിൽ അഞ്ചിലൊന്നുവീതം കലർപ്പില്ലാത്ത ഉടലാനന്ദം കൊടുക്കാൻ പൊതുധാരണയനുസരിച്ചു ബാധ്യസ്ഥയാണെങ്കിലും, ഇളമുറ മാദ്രീകുട്ടികൾക്കു പരിഭവമുണ്ടു്. രതിവിഹിതം കൗന്തേയർ എന്നിൽനിന്നും അന്യായമായി തട്ടിയെടുക്കുന്നു എന്നതിനാണു് സുസ്ഥിരപരിഹാരം പ്രതീക്ഷിക്കുന്നതു്. രാജസൂയയാഗം ചെയ്യണമെങ്കിൽ, ഭീമഹസ്തം കൊണ്ടുമാത്രമെ മഗധയിലെ പ്രതിയോഗി ജരാസന്ധനെ വധിക്കാനാവൂ എന്ന തിരിച്ചറിവിൽ ഞാൻ വഴിമുട്ടിനിൽപ്പാണു്. നകുലനും സഹദേവനും ഇളവനുവദിച്ചാൽ, രൗദ്രഭീമൻ എന്നോടു് പിണങ്ങും അതോടെ തീരും, യാഗംകഴിഞ്ഞു എനിക്കവകാശപ്പെട്ട റാണിപദവി എന്ന മോഹം. വെറും റാണിയല്ല എന്നോർക്ക, ഹസ്തിനപുരിക്കും പാഞ്ചാലക്കും മേൽ അധീശത്വമുള്ള രാജസൂയചക്രവർത്തിനീപദവി! കരുനീക്കുമ്പോൾ കരുതൽവേണം, നിങ്ങൾ എന്റെ കൂടെനിൽക്കണം.”
“പട്ടാഭിഷേകം കഴിഞ്ഞു പെറ്റതള്ളയെ ചെന്നുകണ്ടു അനുഗ്രഹം തേടുംമുമ്പു് പുതിയ ഹസ്തിനപുരി മഹാരാജാവു് യുധിഷ്ഠിരൻ, മുൻ മഹാറാണി ഗാന്ധാരിയുടെ അരികെച്ചെന്നു മുട്ടുകുത്തി കൈകൂപ്പി മന്ത്രിക്കുന്നപോലെ തോന്നി. എന്തായിരുന്നു അതു്?” കൊട്ടാരം ലേഖിക നകുലനോടു് മൃദുവായി ചോദിച്ചു.
“ഹൃദയശൂന്യമായ എത്രയോ പദാവലി യുധിഷ്ഠിരൻ നിരവധി സാഹചര്യങ്ങളിൽ ഉച്ചരിക്കുന്നതു് കേൾക്കാൻ എനിക്കവസരം കിട്ടിയിട്ടുണ്ടെങ്കിലും, നൂറു മക്കളെ കുരുക്ഷേത്രയിൽ നഷ്ടപ്പെട്ട ഗാന്ധാരിയോടു് പറഞ്ഞ വാക്കുകൾ തങ്കലിപികളിൽ വേണം ഭാവിതലമുറക്കുവേണ്ടി നിങ്ങൾ സൂക്ഷിക്കാൻ.”
“ഞാൻ മുട്ടുകുത്തിയതു് നിന്റെ മുമ്പിൽ അല്ല പരിശുദ്ധമാതാവേ, മൊത്തം കുരുക്ഷേത്രവിധവകളുടെ കഷ്ടപ്പാടുകൾക്കും മുന്നിലാണു്.”
“ദുശ്ശള നിങ്ങൾക്കെതിരെ കൊമ്പുകോർക്കുന്നതിൽ ദുഷ്ടലാക്കു് കാണുന്നുണ്ടോ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. സ്ഥാവരജംഗമസ്വത്തു വീതംവച്ചു്, പാണ്ഡവർക്കു് നേർപാതി കൊടുക്കണമെന്ന നിവേദനം ധൃതരാഷ്ട്രർക്കു് യുധിഷ്ഠിരൻ കൈമാറിയതു് ഹസ്തിനപുരിയിൽ രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിച്ച അശാന്തദിനങ്ങൾ.
“രാജമാതാ സത്യവതിയുടെ ശ്രമത്തിൽ നിലവിൽ വന്ന കീഴാളമൂല്യങ്ങളെ തകർത്തു, കേവലം കൗരവ പാണ്ഡവ ദ്വന്ദത്തിൽ വംശീയമായി രാജ്യം വിഭജിക്കണമെന്ന പാണ്ഡവ നിവേദനം ചവറ്റുകൊട്ടയിൽ എറിയണം എന്നല്ലേ ഹസ്തിനപുരി വനിതാവകാശസമിതി അധ്യക്ഷയെന്ന ഭരണഘടനാപദവി വഹിക്കുന്ന സൈന്ധവ റാണി ദുശ്ശള പറഞ്ഞുള്ളു? അതിൽ ദുഷ്ടലാക്കുകാണുന്ന നിങ്ങൾക്കാണു് സവർണ്ണപാണ്ഡവ കഴുകൻകണ്ണു്! നിങ്ങളെപ്പോലുള്ള ഇരുട്ടിന്റെ ദുഷ്ടശക്തികളാണു് സമൂഹത്തിന്റെ ചിതൽ! കിരീടാവകാശിയെന്ന നിലയിൽ, ഞാൻ കൂടുതൽ പറഞ്ഞാൽ അവകാശലംഘനം എന്ന അപരാധമായി മാറും. തിന്മയുടെ മൂർത്തി ആയി കുന്തിയെ കൗരവരാജസ്ത്രീകൾ എന്നോ അടയാളപ്പെടുത്തിക്കഴിഞ്ഞു. സുഖവാസകേന്ദ്രമായിരുന്ന വാരണാവതം കൊട്ടാരം തീവച്ചതിൽ ആയിരുന്നില്ല കൗരവവധുക്കളുടെ കരൾ നൊന്തതു്, പാണ്ഡവർ മരിച്ചു എന്ന വ്യാജതെളിവു് നിർമ്മിക്കാൻ ആദിവാസികുടുംബത്തെ കുന്തി ചുട്ടെരിച്ചതിൽ അവർക്കെതിരെ നിയമനടപടി എടുക്കാൻ സാധിക്കാത്തതിൽ ആണു്. കിരീടാവകാശിഎന്ന നിലയിൽ എനിക്കു് അധികാര പരിമിതിയുമുണ്ടാവാം എന്നാൽ നാളെ എനിക്കു് കിരീടം കിട്ടിയാൽ? കൗരവർ ആരെന്നു കുന്തി മനസ്സിലാക്കും.”
“പുത്രവിധവ കുന്തി പാണ്ഡവരുമൊത്തു അന്തിക്കൂരക്കായി അലയുന്നല്ലോ, ഒന്നും കാണാറില്ലേ? അവരഞ്ചുപേർക്കു തലചായ്ക്കാൻ ഇടമില്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു. കാശിരാജകുമാരി, വിചിത്രവീര്യവിധവ, രാജമാതാ സത്യവതിയുടെ പുത്രവധു, പാണ്ഡുമാതാവു് എന്നീ നിലയിൽ അരമനയിൽ നീണ്ടകാലസാന്നിധ്യമായ അംബാലിക തമ്പുരാട്ടിയുമായി അഭിമുഖത്തിനു പത്രാധിപർ നിയോഗിച്ച ദുർദ്ദിനം.
“പ്രിയപ്പെട്ടവനെ സ്വയംവരത്തിൽ കാത്തുനിന്ന എന്നെയും, അംബ, അംബിക എന്നീ പ്രിയ സഹോദരിമാരെയും, ആണധികാരത്തിന്റെ അശ്ലീലപ്രതീകമായ ഭീഷ്മർ തട്ടിക്കൊണ്ടുപോയതും, ഭർത്താവുവിചിത്രവീര്യന്റെ കിടപ്പറയിലേക്കു്, സഹോദരി അംബികക്കൊപ്പം, എന്നെ തള്ളിവിട്ടതും ഓർമ്മ. ക്ഷയരോഗിയായ ഭർത്താവുവിചിത്രവീര്യൻ, കിടപ്പറയിൽ ഓരോ സംഭോഗത്തിനുശേഷവും കിതച്ചും ചുമച്ചും ചോരതുപ്പുമ്പോൾ, രാജാവെന്ന നിലയിൽ അവനെ ഭയന്നു് കഴിയേണ്ടിവന്ന ഏഴുവർഷങ്ങളുടെ കൈപ്പനുഭവം ഓർമ്മ. ഭോഗപ്രിയനെങ്കിലും, ഷണ്ഡവിചിത്രവീര്യൻ, ചോരതുപ്പി മരിച്ചശേഷം, മരണകാരണം അംബികയിലും എന്നിലും ചാർത്തി, നിർദ്ദയം പിന്നീടു് പെരുമാറിയ ഭർത്തൃമാതാവു് സത്യവതിയുടെ പ്രതികാരനടപടി ഓർമ്മ. വീണ്ടും ശിക്ഷിക്കാൻ, കുറിയ ഉടലും കർക്കശ സാമൂഹ്യ, സംഭോഗരീതികളുമുള്ളൊരു വിവാഹപൂർവരഹസ്യപുത്രനെ സത്യവതി, സമ്മതം ചോദിക്കാതെ ബീജദാനം ചെയ്യാൻ, ഞങ്ങൾ ഗർഭിണിയാവും വരെ അയാൾക്കു് പ്രവേശനഅനുമതി കൊടുത്തതോർമ്മ. ശരീരശുചിത്വവും പെരുമാറ്റമര്യാദയുമില്ലാത്ത ബീജദാനി ഞങ്ങളിൽ ചെയ്തുകൂട്ടിയ പരുക്കൻ ലൈംഗികപരീക്ഷണങ്ങൾ സഹിക്കാനാവാതെ എന്റെ ഉടൽ ഭയന്നു് വിറച്ചതും, പ്രതിഷേധത്തോടെ എഴുനേറ്റു, ഭാവിയിൽ എനിക്കുണ്ടാവാൻ പോവുന്ന മകനിൽ ശാപവാക്കു ചൊരിഞ്ഞതും ഓർമ്മ. അമംഗളഗർഭത്തിൽ ജനിച്ച ശാപഗ്രസ്തനെയാണു് നിങ്ങൾ ‘പാണ്ഡു’ എന്നു് പരാമർശിച്ചതു് എങ്കിൽ, അവനെ ഞാൻ വാത്സല്യത്തോടെ ഓർമ്മിക്കുന്നു. കായികക്ഷമത കുറവെങ്കിലും, ബാല്യംമുതൽ എനിക്കോമനപ്പുത്രനായി വളർന്നു രാജാവായപ്പോൾ, ഭീഷ്മർ, കുന്തി എന്നൊരു കേമിയെ അവനു ഭാര്യയായി കൊണ്ടുവന്നതോർമ്മ. വ്യാജ മുനിശാപത്തെ മറയാക്കി കൊട്ടാരംവിട്ടു കാട്ടിൽ കുന്തി, ഭർത്താവുമൊത്തു പോയതും, ലഹരിപദാർഥം കൊടുത്തവനെ മയക്കിക്കിടത്തി, വ്യത്യസ്ത പരപുരുഷരതിയിൽ അഭിരമിച്ചതും ഓർമ്മ. അവൾ കൊണ്ടുവന്ന അഞ്ചുകുട്ടികളുമായി എന്റെ മകൻ പാണ്ഡുവിനു ജൈവിക, വൈകാരിക ബന്ധമില്ല. എനിക്കു അവർ ആരോ.” കാശി രാജകൊട്ടാരത്തിലെ അപ്സരസ്സായിരുന്ന അംബാലിക, വേദനിപ്പിക്കുന്ന ഭൂതകാലഓർമ്മകൾ ഓരോന്നോർത്തെടുക്കാൻ അപരതയിലേക്കു നോക്കി. നോട്ടത്തിലെ നിസ്സഹായതയാൽ നിശബ്ദയായി കൊട്ടാരം ലേഖിക, ഉപചാരം ചൊല്ലാൻ ആവാതെ ഉൾവലിഞ്ഞു.
“ഈ പരിമിത ഭൗതികസാഹചര്യത്തിലായിരുന്നോ രണ്ടു യുവതികൾ, ഗർഭധാരണം, പ്രസവം, നവജാതശിശുപരിപാലനം—അന്തഃപുരത്തിൽപോലും ഭീതി ഉയർത്തുന്ന വിധം വെല്ലുവിളി നിറഞ്ഞ ജൈവികാവസ്ഥകളിലൂടെ അഞ്ചുസുന്ദരന്മാരെ പോറലേൽപ്പിക്കാതെ തീരത്തെത്തിച്ചതു്!”, കൊട്ടാരം ലേഖിക ചോദിച്ചു. പാണ്ഡു മരിക്കും മുമ്പു് കാടുകയറി അവരുടെ ആശ്രമം സന്ദർശിച്ച നേരം.
“വിവാഹത്തിനുമുമ്പു് രഹസ്യഗർഭത്തിലൂടെ പരസഹായമില്ലാതെ പെറ്റതും, നോവു് വിടുംമുമ്പു് പനംകുട്ടയിലാക്കി കുഞ്ഞിനെ സ്വയം നീരൊഴുക്കിൽ വിട്ടതും, കുട്ടികളില്ലാത്ത അതിരഥ ദമ്പതികൾ നോവേൽപ്പിക്കാതെ പൊന്നുപോലെ അവനെ വളർത്തിയതും ദശാബ്ദങ്ങൾ കഴിയുമ്പോൾ സ്ത്രീകൾ പഠിച്ചറിയട്ടെ. അതൊക്കെ വിഭാവന ചെയ്യുമ്പോൾ മാതൃത്വഅവകാശം യാഥാർഥ്യമാക്കാൻ രണ്ടു ഒരുമ്പെട്ടപെണ്ണുങ്ങൾ വൈവിധ്യസ്രോതസ്സുകളിൽനിന്നും ഉത്തമ ബീജസംഭരണത്തിലൂടെ ഗർഭം ധരിച്ചു പാരസ്പര്യത്തിലൂടെ ഒരു വിധം ശിശുരക്ഷയിലേക്കെത്തിച്ചു എന്നതൊക്കെ അത്ര വലിയ കാര്യമാണോ? നിങ്ങൾ ശരിക്കും വിസ്മയിക്കേണ്ടതു് അഞ്ചു സന്തതികളെക്കുറിച്ചല്ല, മഹാറാണി ഗാന്ധാരിയുടെ അമാനുഷ പ്രസവങ്ങളെക്കുറിച്ചാണു്. രാപ്പകൽ കണ്ണുകെട്ടി കാഴ്ച സ്വയം നിഷേധിച്ച ഒരു വനിത നൂറുപെറ്റു എന്നതല്ലേ വിശ്വപ്രകൃതിയെ വെല്ലുവിളിക്കുന്ന വിധം ആ വീരാംഗനയെ വിസ്മയകഥാപാത്രമാക്കുന്നതു!”
“ദൃശ്യാവിഷ്കാരത്തിന്റെ ‘സാക്ഷാത്കാരം’ നിങ്ങളല്ലേ? പീഡകകീചകനെ ശ്വാസംമുട്ടിച്ചു കൊല്ലുന്ന രാജതോഴിസൈരന്ധ്രിയുടെ കൊലയാളിമുഖത്തിനു, മഹാറാണിപാഞ്ചാലിയുടെ കോമളമുഖത്തിനോടു് സാമ്യമുണ്ടെന്ന ആരോപണം എങ്ങനെ നേരിടും?”, കരിമ്പട്ടികയിൽ നിങ്ങളുടെ പേരു ചേർത്താൽ അതോടെ തീർന്നില്ലേ കലാസപര്യ!, കൊട്ടാരം ലേഖിക ചോദിച്ചു.
“കീചകനെ ജീവനോടെയോ ജഡമായൊ ഞാൻ കണ്ടിട്ടില്ല, റാണിപാഞ്ചാലിയെ ദൂരെനിന്നുകണ്ട പരിചയമേ ഉള്ളൂ, വിരാടരാജ്യത്തിലെ, ജാതിയിൽ താണ യുവസേനാപതി കീചകന്റെ ദുർമരണം വായിച്ചറിഞ്ഞപ്പോൾ ഉള്ളുലച്ചിരുന്നു. നവജാതശിശുക്കളെ പുഴയിൽ മുക്കിക്കൊല്ലുന്ന അരമനപാരമ്പര്യമുണ്ടു്, ശന്തനുവിനോളം നീളുന്ന കുരുവംശ‘ഖ്യാതി’ക്കു്. എന്നിട്ടും, തീവ്രപ്രണയത്താൽ ചിന്താശക്തി നഷ്ടപ്പെട്ട യുവകീചകനെ, മനോവിഭ്രാന്തിയുള്ളൊരു പാണ്ഡവൻ ചതിച്ചു കൊന്നു എന്നു് കേട്ടപ്പോൾ, അങ്ങനെയല്ല, ഇതിനുപിന്നിലൊരു ‘പെൺപാപ’മുണ്ടെന്നു എന്റെ അന്തഃരംഗം ശബ്ദിച്ചു. കലാകാരനല്ലേ, അതു് കേൾക്കേണ്ടേ? കേട്ടു. കൊലചെയ്യുന്നതു മന്ദബുദ്ധിയായ പാണ്ഡവനല്ല, കൂർത്ത വിരൽനഖങ്ങൾ ഉള്ള സൈരന്ധ്രിയാണു് എന്ന തിരിച്ചറിവിൽ ചെയ്ത ദൃശ്യാവിഷ്കാരം കരഘോഷത്തോടെ ആസ്വദിച്ചതു് നൂറോളം കൗരവരാജവിധവകൾ ആയിരുന്നല്ലോ. പോരാട്ടവിപ്ലവത്തിലൂടെ അധികാരത്തിൽ കയറിയ യുധിഷ്ഠിരഭരണകൂടസംസ്കാരത്തിൽ, പ്രതിപക്ഷത്തിരിക്കുന്നവരുടെ ആസ്വാദനവികാരത്തിനെന്താ ഒരു വിലക്കുറവു്!”
“ബലിദാനിദുര്യോധനൻ പോർക്കളത്തിൽ കൊല്ലപ്പെട്ടു് ഒരു വർഷം കഴിഞ്ഞപ്പോഴാണോ, ഹസ്തിനപുരി നീതിപീഠം ‘വധശിക്ഷ’ വിധിക്കുന്നതു്? എവിടെ കേട്ട നീതിന്യായവ്യവസ്ഥയാണു് യുധിഷ്ടിരഭരണകൂടത്തിൽ പൊതുസമൂഹം ഈ കാണുന്നതു്!”, കൊട്ടാരം ലേഖിക ഔദ്യോഗിക പാണ്ഡവ വക്താവിനോടു് ചോദിച്ചു യുദ്ധാനന്തര പാണ്ഡവ ഭരണകൂടത്തിൽ ജനം, അവശ്യസാധനങ്ങളുടെ അന്യായവിലവർധനയിൽ മൂന്നുനേരം അടുപ്പു പുകക്കാൻ വഴികാണാതെ നട്ടം തിരിയുന്ന നാളുകൾ.
“നീതിയുടെ വഴി നീണ്ടതെങ്കിലും, ഓരോന്നിന്റെയും സത്യവചനം നോക്കേണ്ടേ? സ്വയം കിരീടാവകാശി എന്നു് പ്രഖ്യാപിച്ചു, കാഴ്ചപരിമിതനായ രാജാവിനെ കബളിപ്പിച്ചു പരേതകൗരവൻ ചെയ്തുകൂട്ടിയ അധികാരദുർവിനിയോഗത്തിനു നീതിപീഠത്തിൽ പരാതി കൊടുത്തതു പാണ്ഡവർ ആയിരുന്നില്ല, യുയുൽസു എന്ന അത്രയൊന്നും അറിയപ്പെടാത്ത ധൃതരാഷ്ട്രപുത്രൻ! അതു് നീതിപതി വേണമെങ്കിൽ യുദ്ധത്തിനുമുമ്പുതന്നെ തീർപ്പാക്കാമായിരുന്നിട്ടും, നിയമനടപടിക്രമത്തിന്റെ നൂലിഴകൾ പൊട്ടാതെ പൂർത്തിയാക്കി വിധിപ്രസ്താവിച്ചു എന്നതൊരു നാഴികക്കല്ലായി വരുംയുഗങ്ങളിൽ പ്രകീർത്തിക്കപ്പെടും. ഇനിയുമുണ്ടു് നീതിപീഠത്തിൽ ഗുരുതര പരാതികൾ വിധികാത്തുകിടക്കുന്നവ. അവയിൽ വിധി പ്രസ്താവിക്കുമ്പോൾ ‘ഹസ്തിനപുരി പത്രിക’യുടെ ചുവരെഴുത്തുപതിപ്പുകളിൽ വീഴുക അഭിനന്ദനത്തിന്റെ പൂവിതളോ ചാണകവെള്ളമോ എന്നു് പതുക്കെ കണ്ടറിയാം”, നകുലൻ അർത്ഥഗർഭമായി കൊട്ടാരം ലേഖികയെ നോക്കി പുഞ്ചിരിച്ചു. വനവാസക്കാലത്തെ അഭിമുഖസന്ദർശനങ്ങൾക്കു സൗകര്യം ചെയ്തുകൊടുത്തതു് ദുര്യോധനൻ ആയിരുന്നു എന്ന സ്തോഭജനകമായ രഹസ്യം കുതിരപ്പന്തികളിൽ പാറിനടക്കുന്ന ദിനങ്ങൾ.
“കഴിവുകെട്ട ഭീഷ്മരെ സൈനികവേഷമഴിപ്പിച്ചു, ദ്രോണരെ കൗരവസഖ്യ സർവ്വസൈന്യാധിപനാക്കുമെന്നു ദുര്യോധനൻ വികാരഭരിതനായി വെല്ലുവിളിക്കുന്നല്ലോ. എങ്ങനെ നേരിടും, പൊതുജീവിതത്തിന്റെ അന്ത്യയാമങ്ങളിൽ പേരുദോഷംവരുത്തുന്ന പോർക്കളഭീഷണി?”, കൊട്ടാരം ലേഖിക പിതാമഹനോടു് ചോദിച്ചു. ഒമ്പതുദിവസം ആവേശത്തോടെ ഓടിനടന്നു വാൾവീശിയിട്ടും പാണ്ഡവകഴുത്തിൽ മുറിവേൽപ്പിക്കാൻ ഭീഷ്മര്ക്കായില്ലെന്നു കൗരവർ നീരസപ്പെടുന്ന ദിനം.
“പരമാധികാരി ദുര്യോധനന്റെ തീരുമാനം അംഗീകരിക്കുന്നു. കുരുക്ഷേത്രഭൂമിയുടെ വലിപ്പമാണു് എന്റെ പോരാട്ടവലിപ്പം എന്നു് പ്രിയമാതാവു് ഗംഗ സ്വപ്ന ദർശനത്തിൽ സാന്ത്വനിപ്പിച്ചതു് അർഥഗർഭമായല്ലോ! വിധാതാവിന്റെ മുമ്പിലും തലകുനിക്കാതെ കേറിക്കിടക്കാൻ സ്വന്തമായി എനിക്കൊരു ഇടമുണ്ടു്—ശരശയ്യ! യുവതയിൽ എന്റെ അന്യായകൂരമ്പുകളാൽ കാശിരാജ സ്വയംവരസഭയിൽ നടുവൊടിഞ്ഞുവീണ രാജകുമാരന്മാർ എന്നോ പണിതുവച്ച പ്രതികാരകുടീരം!”
“നിലവിൽ സൈന്യമില്ലാത്ത യുദ്ധാനന്തര ഹസ്തിനപുരിയുടെ പ്രതിരോധവിഭാഗം മേധാവി ഭീമൻ ജോലി സമയമെങ്ങനെ ചെലവിടുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു.
“ദിവസവും മന്ത്രാലയത്തിൽ പോയി, പരേത ‘സൈനികമേധാവി’കളോടു് പാണ്ഡവയുദ്ധതന്ത്രത്തിന്റെ പോരാട്ടമികവിനെക്കുറിച്ചു വാതോരാതെ സംസാരിക്കുന്നതു കാണാം. പ്രതികരണം പ്രതീക്ഷിച്ചു ചുറ്റും പരതും, പിന്നെ സ്വയം തേരോടിച്ചു കുതിരപ്പന്തികളിൽ ഒരു കുടം മദ്യവുമായി ദേശാന്തരയാത്രികരെ, കൈകൊടുത്തും ആലിംഗനംചെയ്തും അഭിസംബോധനചെയ്യും നഗ്നഹസ്തങ്ങൾ കൊണ്ടെങ്ങനെ കൗരവകരളുകൾ തുരന്നു പാഞ്ചാലിയുടെ കേശപരിപാലനത്തിനു ചുടുചോര കൈക്കുമ്പിളിൽ കോരിയെടുത്തു എന്നു് ആംഗ്യഭാഷയിൽ നാടകീയമായി അവതരിപ്പിക്കും പ്രതികരണത്തിനായി നോക്കുമ്പോഴേക്കും, ഇടക്കാലയാത്രികർ ലക്ഷ്യസ്ഥാനങ്ങളിലേക്കു യാത്രതിരിച്ചിട്ടുണ്ടാവും, തിരിച്ചു കൊട്ടരം ഊട്ടുപുരയിൽവന്നു കിഴവൻപാചകക്കാരോടു്, കുരുക്ഷേത്ര സൈനികപാളയത്തിലെ വെപ്പും തീനും ചർച്ചയാകും, ചുടുകാറ്റടിക്കുന്നതോടെ ആട്ടുകട്ടിലിൽ നഗ്നനായി മലർന്നുകിടന്നു് സന്ധ്യവരെ എനിക്കു് ശല്യമൊന്നുമില്ലാതെ മതിമറന്നുറങ്ങും. ഇങ്ങനെത്തന്നെയല്ലേ യുദ്ധവിജയികൾ അവരുടെ ആലസ്യം ആഘോഷിക്കേണ്ടതു്?” കൗരവരാജവധുക്കൾ ദശാബ്ദങ്ങളായി പണിതുണ്ടാക്കിയ പുഷ്പോദ്യാനങ്ങളുടെ ‘നവീകരണ’ത്തിലായിരുന്നു, ഇപ്പോഴും ആകർഷകമായി അണിഞ്ഞൊരുങ്ങിയ മഹാറാണി പാഞ്ചാലി.
“നിങ്ങൾതന്നെയല്ലേ നാടുകടത്തപ്പെട്ട സ്ത്രീപീഡനപ്രതി?” തിരുവസ്ത്രധാരിയായ യുവസന്യസ്തനെ കുറച്ചുനേരമായി സൂക്ഷിച്ചുനോക്കികൊണ്ടിരുന്ന കൊട്ടാരം ലേഖിക ചോദിച്ചു. പ്രഭാതവെയിലിൽ ഗംഗാതീരം.
“വസ്ത്രാക്ഷേപ പരാതിക്കുശേഷം ജനമനസ്സിലുണ്ടായ ദുഷ്ടകഥാപാത്രം, കുറ്റബോധത്താൽ ഞാൻ ഒഴുക്കിക്കളഞ്ഞെന്നു് തുറന്നുപറയട്ടെ. ചൂതാട്ടസഭയിലൂടെ മോശക്കാരനായ തെമ്മാടിദുശ്ശാസനൻ, അതൊരു സാമൂഹ്യയാഥാർഥ്യമായി ഞാൻ കാണുന്നു. സ്വയം ഏറ്റെടുത്ത പാപമോചന തീർഥയാത്രയിൽ പീഡകപ്രതിയെ, പുണ്യനദിയിൽ പ്രത്യക്ഷപ്പെട്ട ദൈവദൂതൻ മുക്കിക്കൊന്നു ജഡം കൺമുമ്പിൽ ഒഴുക്കി, ശരിക്കും! നീരൊഴുക്കിൽ അപാരതയിലേക്കു ഒലിച്ചുപോയ പീഡകജഡം ഇപ്പോൾ എന്റെ മനസ്സിൽ ദുശ്ശാസനൻ എന്ന കുറ്റവാളിയായി നിലവിൽ ഇല്ല. എന്നെന്നേക്കുമായി ഈ ലോകംവിട്ടു് പോയി. നിങ്ങൾ കാണുന്ന ഈ സാത്വികവ്യക്തിത്വം, വസ്ത്രാക്ഷേപരാതിയിൽ ശിക്ഷിക്കപ്പെട്ട കൗരവരാജകുമാരൻ ദുശ്ശാസനനല്ല. നിയമപരമായും ധാർമികമായും സാധുതയുള്ള എന്റെ ഈ ഏറ്റുപറച്ചിലിൽ നിങ്ങൾ ആശ്ചര്യപ്പെടരുതു്. അവതാരജന്മങ്ങൾ അങ്ങനെയാണു്. യാഥാർഥ്യബോധത്തോടെ, അമ്മയായി കാണേണ്ടിയിരുന്ന സ്ത്രീയെ അഗമ്യഗമനം ചെയ്ത അശുദ്ധ ഉടലുപേക്ഷിച്ചു, പൂർണ്ണമായും നവവ്യക്തിത്വം നീ ഒരുനാൾ സ്വീകരിക്കും എന്നു്, പ്രവചനസ്വഭാവമുള്ള കൃപാചാര്യൻ പറഞ്ഞതിൽ കാര്യമുണ്ടെന്നു വ്യക്തമായി. ഈ ലോകം കാഴ്ചക്കു് വിസ്മയജനകമാണെങ്കിലും, സ്ത്രീസുരക്ഷക്കായി പ്രവർത്തിക്കുന്നവർക്കു് നന്മ കൂട്ടാവും!”
“പെൺകോന്തന്മാരായ അഞ്ചുഭർത്താക്കന്മാരെ പ്രതിരോധ കവചമാക്കി, ഒരു തന്നിഷ്ടക്കാരി ചെയ്യുന്ന തോന്നിവാസമാണിപ്പോൾ പാണ്ഡവ വംശത്തിൽ കാണുന്നതെന്ന കിരീടാവകാശി പരീക്ഷിത്തിന്റെ അഭിപ്രായം ശ്രദ്ധയിൽ പെട്ടുവോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.
“അരങ്ങേറ്റ മൈതാനത്തെ ഇളക്കിമറിച്ച കന്നിപ്രഭാഷണത്തിൽ ആരെയും പേരു് പറഞ്ഞവൻ പരിഹസിക്കുന്നില്ലെങ്കിലും, ഭാവിരാജാവിന്റെ കൊട്ടു് കൊള്ളേണ്ടവർക്കെല്ലാം കിട്ടി എന്ന ബോധ്യമുണ്ടോ?” “കഴിഞ്ഞ മുപ്പത്തിയാറു വർഷങ്ങളായി പരീക്ഷിത്തു് നിത്യവും ‘വളർന്നുകൊണ്ടേയിരിക്ക’യാണെന്നു അഭിമന്യുവിധവ ഉത്തര പറഞ്ഞതു് എത്ര ശരി! കൗരവരാജവിധവ കുടുംബത്തിൽ നിന്നൊരു വധുവിനെ തേടി, ഇപ്പോൾ വംശീയമായി വിഭജിച്ചു കിടക്കുന്ന കൗരവപാണ്ഡവ കുടുംബങ്ങളുടെ ജനിതക ഏകീകരണം അതുവഴി പ്രകൃതികനിഞ്ഞു, കഴിയുമെങ്കിൽ ഒരു തുള്ളി ചോരയൊഴുക്കാതെ, ഞങ്ങൾ ഹസ്തിനപുരി രാജധാനിയിൽനിന്നും സ്വയം ഇടമൊഴിഞ്ഞവർക്കു് ചെങ്കോൽ കൊടുക്കാം” എഴുനേറ്റു നിൽക്കാൻ ഉശിരില്ലാതെ, ഇരുന്നിടത്തു കുനിഞ്ഞു പോയ യുധിഷ്ഠിരൻ, ആ വിധം സംസാരിക്കുമ്പോൾ, ശബ്ദം അവ്യക്തമായി. മറ്റു നാലു് പാണ്ഡവർ അശക്തരായി മുഖം താഴ്ത്തി കണ്ണടച്ചു. വയോജനപാണ്ഡവരുടെ കാലികപ്രസക്തിയെക്കുറിച്ചുയർന്ന ദുസ്സംശയങ്ങൾ തളർത്തിയ മഹാറാണി പാഞ്ചാലിയുടെ നോട്ടം അയഞ്ഞു. ജാലകത്തിന്നപ്പുറത്തു മുഖംമൂടിയുമായി കിരീടാവകാശി പതിവുപോലെ ചെവികൂർപ്പിച്ചു.
“പാണ്ഡവരിൽ ഒരാൾ ‘ധർമ്മപുത്രർ’ എന്നു് പ്രകീർത്തിക്കപ്പെടുമ്പോൾ, മറ്റുനാലുപേരുടെ മനോവീര്യം തളരില്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു. സ്വർഗ്ഗരാജ്യത്തിലേക്കു യാത്രക്കായി ഒരുങ്ങിയ രഥത്തിലേക്കു് ആദ്യം നായയെ പ്രവേശിപ്പിച്ച യുധിഷ്ഠിരൻ, വിശ്വപ്രകൃതിയോടു് യാത്ര പറയുന്ന സന്ധ്യ.
“ഞാനവരെ കൈപിടിച്ചു് ക്ഷണിക്കണോ?, അവർക്കു നോക്കിയും കണ്ടും അനുകരിച്ചു കൂടെ? ശ്രദ്ധിച്ചിട്ടില്ലേ നിങ്ങൾ, ഒന്നും അങ്ങനെ ഞാൻ “വെറുതെ പറയുക” പതിവില്ല, എന്തു “പ്രസ്താവിക്കു”മ്പോഴും “ഇതൊരു സത്യവാങ്മൂലം” എന്ന മൗനസൂചനയോടെ, ഇടനെഞ്ഞിൽ വലതുകൈവച്ചു് ഞാൻ ഉച്ചരിച്ചു. ഓർമ്മവച്ചനാൾ മുതൽ പരപ്രേരണയില്ലാതെ. നിങ്ങൾക്കനുഭവവേദ്യമായതുപോലെ, മൊത്തം മനുഷ്യവംശത്തിനും വരും ഈ ബോധ്യം!”
“വാർദ്ധക്യം പിടിമുറുക്കുമ്പോൾ, പൊയ്പോയ യുവത്വത്തെക്കുറിച്ചതൊരു വിട്ടുമാറാത്ത മനോവേദനയായോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. പാണ്ഡവഭരണത്തിന്റെ അവസാനവർഷങ്ങൾ.
“കൂടിക്കൂടി പ്രകടമാവുന്ന വർദ്ധക്യലക്ഷണങ്ങൾ നിങ്ങൾ കാണുന്നത്ര സുവ്യക്തമായും ദിശാബോധത്തോടെയും ഞാൻ കാണുന്നില്ലെന്ന ആശ്വാസമുണ്ടു്, എന്നാൽ യുവാക്കൾ എന്നു ഞാൻ ഇടപഴകിയ പ്രിയകൂട്ടുകാർ, നകുലനും സഹദേവനും, രാവിലെ നരച്ചുംചുളിഞ്ഞും ക്ഷീണിതരായി കിടപ്പറയിൽ ഇരുവശത്തും എഴുന്നേൽക്കുന്നതു് കാണുമ്പോൾ, എന്റെ കരൾ നോവും. അവർ യുവാക്കളായാണു് എന്നും തുടരുക എന്നതൊരഹങ്കാരമായ സുവർണ്ണകാലമുണ്ടായിരുന്നു. എന്നാൽ, ഇതാ ചുറ്റും നോക്കുമ്പോൾ, എന്താണു് ഞാൻ കാണുന്നതു്! കൊട്ടാര ഇടനാഴികളിൽ അലഞ്ഞിരുന്ന കിരീടാവകാശി പരീക്ഷിത്തു് നിശ്ചയദാർഢ്യത്തോടെ യുധിഷ്ഠിരന്റെ മുമ്പിൽ ചെന്നുനിന്നു ചെങ്കോലിനു അവകാശമുന്നയിക്കുന്നതു കാണുമ്പോൾ ഞാൻ നടുങ്ങുന്നു—രാജമാതാ സത്യവതിയും. പുത്രവധുക്കളായ അംബികയും അംബാലികയും, മഹാറാണി ഗാന്ധാരിയും, കുന്തിയും എന്നപോലെ, ജീവിതാന്ത്യത്തിൽ വാനപ്രസ്ഥത്തിനായി എല്ലാം ഇട്ടെറിഞ്ഞു എന്നെന്നേക്കുമായി പടിയിറങ്ങാൻ എന്റെ സമയവും അടുത്തുവോ!”
“ദേശാന്തര യാത്രാനുഭവങ്ങൾ പാഞ്ചാലിയുമായി പങ്കുവെക്കുന്ന പതിവുണ്ടോ?”, പിണങ്ങി പടിയിറങ്ങിപ്പോവുന്ന പതിവു് ഇത്തവണയും കണ്ടപ്പോൾ കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു.
“വേദനയോടെ പറയട്ടെ, ജൈവികപിതാവു് ഇന്ദ്രൻ, പറുദീസയിൽ എന്നെ വിരുന്നിനു കൊണ്ടു് പോയതും, ഇന്ദ്രവെപ്പാട്ടി ഉർവ്വശിയുമായി വഴിവിട്ടു പ്രണയത്തിൽ ആയതും, അവളുടെ ധാർഷ്ട്യം നിറഞ്ഞ രതിനിർദേശം, വന്ദ്യപിതാവിനെ ഓർത്തു തിരസ്കരിച്ചപ്പോൾ കുപിതയായി ശപിച്ചതും ഒക്കെ വസ്തുനിഷ്ഠമായി അവതരിപ്പിച്ചിട്ടും പാഞ്ചാലി കുലുങ്ങിയില്ല എഴുനേറ്റുപോയി. അവളുമൊത്തു പായക്കൂട്ടിൽ എനിക്കുണ്ടാവുന്ന ഷണ്ഡത്വം മിഥ്യാധാരണയെന്നു ന്യായീകരിക്കാൻ മെനഞ്ഞെടുത്ത കെട്ടുകഥയെന്നവൾ മറ്റുപാണ്ഡവരുടെ സാന്നിധ്യത്തിൽ പറഞ്ഞെന്നു നകുലൻവഴി കേട്ടു. കാട്ടിലും സ്വർഗ്ഗത്തിലുമൊക്കെയായി വനവാസം കഴിഞ്ഞു, വിരാടരാജ്യത്തിൽ അജ്ഞാതവാസം തുടങ്ങുമ്പോൾ, ഉത്തര രാജകുമാരിയുടെ അന്തഃപുരത്തിൽ കഴിയാൻ ഉർവ്വശിശാപത്താൽ ‘ലിംഗപരിമിത’നായിപ്പോയ എനിക്കു ലിംഗപരിമിതി ജൈവികഅനുഗ്രഹമായപ്പോഴാണു്.”
“‘ഉർവ്വശീശാപം ഉപകാരമാവുന്ന അപൂർവ്വസാഹചര്യ’മെന്നവൾ പറുദീസായാത്രയെ അംഗീകരിച്ചതു്. വഴിയമ്പലങ്ങളിലും കുതിരപ്പന്തികളിലും പിൽക്കാലത്തു ‘അർജ്ജുനന്റെ സ്വർഗ്ഗയാത്രാനുഭവങ്ങൾ’ കേൾക്കാൻ എന്തു് തിരക്കായിരുന്നു എന്നോ!” ജാലകത്തിന്നപ്പുറത്തു മറ്റുനാലു പാണ്ഡവർ പാഞ്ചാലിയുമായി കൺചലനങ്ങളിലൂടെ “അർജ്ജുനവിഷാദരോഗം അതിരുവിട്ടുവോ!” എന്നറിയിക്കുന്നതു കൊട്ടാരം ലേഖിക ശ്രദ്ധിച്ചു.
“വേട്ടയിറച്ചി സമൃദ്ധമായി കൊട്ടാരം ഊട്ടുപുരയിൽ പാണ്ഡവർക്കു് വിളമ്പുമ്പോഴും, ജാലകഓരംചേർന്നിരുന്നു നിങ്ങൾ ഒറ്റയ്ക്കുകഴിക്കുന്നതു് ഉണക്കപ്പഴങ്ങളും ശുദ്ധജലവും? ഇതെന്താ ഭക്ഷണക്രമത്തിൽ വിവേചനം?”, കൊട്ടാരം ലേഖിക മഹാറാണി പാഞ്ചാലിയോട് ചോദിച്ചു. ഇന്ദ്രപ്രസ്ഥക്കാലം.
“ഈ ഉടൽ ‘സമ്മാന’മായി തരുമ്പോൾ വിശ്വപ്രകൃതി ഓർമ്മിപ്പിച്ചു, “മറ്റുള്ളവർ വന്യജീവിവർഗ്ഗത്തെ വേട്ടയാടിത്തിന്നുമ്പോൾ, ആത്മത്യാഗത്തിന്റെയും സഹനത്തിന്റെയും തിരസ്കാരത്തിന്റെയും അച്ചടക്കം നിറഞ്ഞതായിരിക്കട്ടെ നിന്റെ തീൻശാല!”
“ഇന്ദ്രപ്രസ്ഥം സാമ്രാജ്യത്തിന്റെ പരമോന്നത പദവിനേടിയാലും പാണ്ഡവർ പെറ്റതള്ളയെ ഒരിക്കലും കയ്യൊഴിയില്ല എന്നുഞാൻ ഉറപ്പു വരുത്തും എന്നുനിങ്ങൾ, ഏക പുത്രവധുവെന്ന നിലയിൽ, ഭർത്തൃമാതാവു് കുന്തിയെ കനിവോടെയും തന്റേടത്തോടെയും ആശ്വസിപ്പിക്കാൻ ബാധ്യസ്ഥയല്ലേ? എന്നിട്ടും നിങ്ങൾ ത്യാഗസമ്പന്നയായ ആ മഹതിയെ തരംകിട്ടിയപ്പോൾ നൊമ്പരപ്പെടുത്തിയോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ഇന്ദ്രപ്രസ്ഥത്തിലെ സ്ഥലജലഭ്രമത്തിൽ വിശിഷ്ടാതിഥികൾ വഴുക്കിവീഴുമ്പോൾ ചക്രവർത്തിനി പാഞ്ചാലി പൊട്ടിച്ചിരിച്ചെന്ന വ്യാജപരാതിയമായി കൗരവർ പാഞ്ചാലിക്കെതിരെ ഹസ്തിനപുരി കുതിരപ്പന്തികളിൽ വിഷപ്രചാരണം നടത്തുന്ന അശാന്തകാലം.
“എന്റെ മക്കൾ ആരെയും മനഃപൂർവ്വം വഴുക്കിവീഴ്ത്തില്ല എന്നു് കുന്തി നിങ്ങളോടു് പറഞ്ഞിരുന്നോ? അങ്ങനെ ആരെങ്കിലും വഴുക്കിവീണാൽ തന്നെ, അതുകണ്ടു വാവിട്ടു ചിരിക്കുന്ന ഗ്രാമീണയല്ല, പരിഷ്കൃതസമൂഹത്തിന്റെ പെരുമാറ്റചട്ടമറിയുന്ന പാഞ്ചാലി എന്നവൾ പൊതുവേദിയിൽ എന്നെ പിന്തുണച്ചുവോ? ഇല്ലല്ലോ. അപ്പോൾ വ്യക്തമായി, രാജസൂയയാഗം ചെയ്തു ഇന്ദ്രപ്രസ്ഥം ചക്രവർത്തിയായ യുധിഷ്ഠിരനെതിരെ കുടിലകൗരവരുടെ കുത്തിത്തിരുപ്പിൽ കുന്തി നടുന്ന വിഷവിത്തുകൾ ഇനിയും വളർന്നു വളർന്നുയരും. ഗാന്ധാരിയുടെ തോഴിയായി കൺകെട്ടുതുണി വിഴുപ്പലക്കിയാലും ഞാൻ, പുത്രവധു പാഞ്ചാലിയുടെ നവജാതശിശുക്കൾക്കു വ്യക്തിഗത മാതൃപരിചരണം ചെയ്യില്ല എന്നും കുന്തി ശഠിച്ചുവോ? അറിയില്ല? അതാണു് പറഞ്ഞതു്, അറിയേണ്ടതൊന്നും നിങ്ങൾ അറിയാൻ ശ്രമിക്കുന്നില്ല. മുൻവിധിയോടെ പാഞ്ചാലിക്കെതിരെ, കുന്തിയുടെ കുപ്രചരണങ്ങൾക്കു് ‘ഹസ്തിനപുരി പത്രിക’യുടെ ചുവരെഴുത്തിൽ ഇടം കൊടുക്കുന്നു! ഈ അമാന്യമായ പണി നിങ്ങൾ നിർത്തിയില്ലെങ്കിൽ, പറഞ്ഞേക്കാം, ഇനി മായികസഭാതലത്തിൽ വഴുക്കി വീഴാൻ പോവുന്നതു് നിങ്ങൾ തന്നെയായിരിക്കും!”
“ജനനം, ബാല്യകൗമാരങ്ങൾ അമ്മമാർക്കൊപ്പം പാണ്ഡുമരണം വരെ വനാന്തരത്തിൽ, ഹസ്തിനപുരിയിലെ അഭയാര്ഥിക്കാലത്തിനുശേഷം വാരണാവതത്തിൽ അരക്കില്ലവാസം, മെഴുകുകൊട്ടാരം തീയിട്ടു് ഒളിച്ചോട്ടക്കാലം, ഏകചക്രയിൽ ഭിക്ഷതേടി അലച്ചിൽകാലം, ഭാഗംകിട്ടിയ ഘോരവനം ഖാണ്ഡവപ്രസ്ഥത്തിൽ കുടിയേറ്റക്കാലം, ചൂതാട്ടത്തിനുശേഷം വ്യാഴവട്ടക്കാല വനവാസം, ഇപ്പോൾ ഇതാ തിരിച്ചുവരവില്ലാത്ത മഹാപ്രസ്ഥാനം—ഇത്രയധികം കാലം ജനവാസമേഖലയിൽനിന്നകന്നു നിങ്ങളഞ്ചുപേർ കഴിഞ്ഞിട്ടും, പാണ്ഡവരിൽ ഒരാൾക്കുപോലും വന്യജീവിആക്രമണത്തിൽ മുറിവേറ്റു എന്ന വാർത്ത അക്കാലത്തു പുറത്തുവന്നിട്ടില്ല. എങ്ങനെ നിങ്ങൾ ഉറപ്പാക്കി ഈ പഴുതടച്ച സുരക്ഷിതകാനനവാസം?” വാനപ്രസ്ഥത്തിൽ ഇനി കുഴഞ്ഞുവീണുമരിക്കേണ്ട മാദ്രീപുത്രൻ സഹദേവൻ, മറ്റുനാലുപേരിൽ നിന്നും ഇടംമാറിയിരുന്നു. കഥാവശേഷയായ പാഞ്ചാലിയുടെ ചിതയിൽ തീകൊളുത്തി കൊട്ടാരംലേഖിക പാണ്ഡവരെ തേടി പിന്തുടരുകയായിരുന്നു.
“കൗരവരെ ഞങ്ങൾ കൈകാര്യം ചെയ്തപോലെത്തന്നെ: നിതാന്തജാഗ്രത!”
“കാശിരാജകുമാരിയും, വിചിത്രവീര്യവിധവയുമായ അംബികയിൽ, നിങ്ങൾക്കുണ്ടായ ധൃതരാഷ്ട്രർക്കു്, ഗാന്ധാരരാജകുമാരിയിൽ പിറന്നവരല്ലേ കൗരവർ? അവരെ തിന്മയുടെ ഇതിഹാസമെന്നൊക്കെ കരിവാരിതേച്ചതു അൽപ്പം കൂടിപ്പോയോ?”, കൊട്ടാരം ലേഖിക വ്യാസനോടു് ചോദിച്ചു. മഹാഭാരതം ആദ്യകരടു പുറത്തുവന്ന ആസുരകാലം.
“പരിത്യാഗിയായ എനിക്കെന്തു ലൈംഗികവും വൈകാരികവുമായ ബന്ധം, നിങ്ങൾ പരാമർശിക്കുന്ന അംബികത്തമ്പുരാട്ടിയുമായി! എന്റെ അമ്മയും, ഹസ്തിനപുരി മഹാറാണിയുമായിരുന്ന സത്യവതി, രഹസ്യമായി അന്തഃപുരത്തിൽ വിളിച്ചുവരുത്തി, കുരുവംശത്തുടർച്ച ഉറപ്പുവരുത്താൻ, അംബിക അംബാലിക എന്നീ രണ്ടു കുരുവംശ രാജവിധവകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ എന്നോടു് ആവശ്യപ്പെട്ടു, ജൈവികമായി ആ കൃത്യം നിർവ്വഹിച്ചു ദേഹശുദ്ധി വരുത്തി ഞാൻ അമ്മയോടാണു് യാത്ര പറഞ്ഞുപിരിഞ്ഞതു്. എന്നുപറഞ്ഞാൽ, ബീജസംഭരണം ചെയ്ത ആ രണ്ടു മഹതികളോടായിരുന്നില്ല എന്റെ യാത്രാമൊഴി. അതിനർത്ഥം വ്യാസബീജം സ്വീകരിച്ചവരോടല്ല. എന്നാൽ എന്റെ ബീജം അതിന്റെ കർത്തവ്യം ചെയ്യുന്നുണ്ടോ, നീരൊഴുക്കിൽ ശന്തനുവിന്റെ കുഞ്ഞുങ്ങളെപോലെ അവ മുങ്ങിമരിക്കുന്നുണ്ടോ എന്നൊന്നും, അന്നും ഇന്നും, പരിത്യാഗിയുടെ പരിഗണനാവിഷയമല്ലെന്നു എനിക്കുബോധ്യമുള്ളതുപോലെ, അമ്മ സത്യവതിയ്ക്കും നിശ്ചയമുണ്ടായിരുന്നതു് കൊണ്ടാവണമല്ലോ ശൈശവ ആചാരങ്ങൾക്കോ കുട്ടികളുടെ പിൽക്കാല വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളിലോ എന്റെ ഭൗതികസാന്നിധ്യമോ, ആത്മീയ തേജസ്സോ, അവർക്കു ഞാൻ സമ്മാനിക്കണമെന്നു ആവശ്യപ്പെട്ടില്ല. അമ്മ ഏൽപ്പിച്ച കർമ്മമായിരുന്നു എനിക്കു് കാര്യം, കർമ്മഫലമെന്തു എന്നായിരുന്നില്ല. എന്റെ ബീജദാനത്താൽ പിറന്നെന്നു പറയപ്പെടുന്ന ധൃതരാഷ്ട്രർ, പാണ്ഡു എന്നിവർ ഹസ്തിനപുരി രാജാക്കന്മാരെന്ന നിലയിൽ കഴിവുകെട്ടവരായിരിക്കാം, എന്നാൽ ‘പിതാവേ പ്രണാമം’ എന്ന തരള വിളിയുമായി, മലഞ്ചെരുവിലെ എന്റെ ആശ്രമത്തിലോ, അപൂർവ്വം മാതൃസന്ദർശനത്തിൽ എന്നെ വന്നു കാണുമ്പൊഴോ, അവർ എന്നെ അഭിസംബോധന ചെയ്തില്ല എന്നതു് അവർക്കു് സത്യവതി പഠിപ്പിച്ച പെരുമാറ്റവിവേകത്തെ സൂചിപ്പിക്കുന്നു. എന്നാൽ അത്തരം സാംസ്കാരിക ഔചിത്യം നിങ്ങൾക്കില്ലാതെ പോയല്ലോ. നിങ്ങളെപ്പോലൊരു നിർദ്ദയ വ്യക്തിയിലാണല്ലോ എന്റെ മഹാഭാരത ഇതിഹാസം വായനക്കായി എത്തിപ്പെട്ടതു് എന്നോർക്കുമ്പോൾ കരൾ നോവുന്നു. ദൈവമേ, ഒരെഴുത്തുകാരൻ ആരോടും മമതയോ കാലുഷ്യമോ ഇല്ലാതെ എഴുതിയാൽ മാത്രം പോരാ, സഹൃദയവായനക്കാരെയും കണ്ടെത്തണം എന്നുണ്ടോ!”
“ജാമ്യത്തടവുകാരി കുന്തിയെ കൗരവർ ചാവേറാക്കുക സാധ്യമാണോ?” ചാർവാകൻ കൊട്ടാരം ലേഖികയോടു് ചോദിച്ചു. നഗരാതിർത്തിയിലെ മാന്തോപ്പിൽ, ആശ്രമവളപ്പിലിരുന്നു കരിമ്പുനീർ കുടിക്കുകയായിരുന്നു ഇരുവരും. ഒളിവിൽക്കഴിയുന്ന പാണ്ഡവരെ പറഞ്ഞുപറ്റിക്കാൻ കൗരവർ പദ്ധതിനിർമ്മിക്കുന്ന ദിനങ്ങൾ.
“അജ്ഞാതവാസത്താവളത്തിൽനിന്നു പാണ്ഡവരെ പുകച്ചു പുറത്തുകൊണ്ടുവരാൻ കൗരവർ തയ്യാറാക്കിയ രഹസ്യപദ്ധതിയിൽ കുന്തി സാന്ദർഭിക ഇരയാണോ, സജീവപങ്കാളിയാണോ? വ്യക്തമല്ല. ഇന്ദ്രപ്രസ്ഥം മുതൽ പാണ്ഡവരുടെ നല്ലനടപ്പിനു ജാമ്യത്തടവുകാരിയായി, കൗരവചാരനിരീക്ഷണത്തിൽ, ഗാന്ധാരിക്കൊപ്പം പാർപ്പിച്ച കുന്തിയെ, തലമൊട്ടയടിച്ചു പുള്ളികുത്തി, കഴുതപ്പുറത്തു് നഗരികാണിക്കാൻ നിശ്ചയിച്ചിരിക്കയാണു് ദുഷ്ടബുദ്ധിദുര്യോധനൻ. മാതൃപീഡനം തടയാൻ ധീരപാണ്ഡവൻ മുമ്പിലേക്കു കുതിച്ചുചാടിയാൽ, അതോടെ തീരും പാണ്ഡവ ഒളിജീവിതത്തിലെ ‘അജ്ഞാത’ എന്ന വിശേഷണപദം. വീണ്ടും തുടങ്ങണ്ടേ, അടിമപദവിയിൽ, ദുസ്സഹമായ മറ്റൊരു വ്യാഴവട്ടക്കാലവനജീവിതം? വസ്ത്രാക്ഷേപസമയത്തുണ്ടായി എന്നു് കരുതപ്പെടുന്ന ‘മായികപ്രകടനം’ പോലെ, കൗരവകുടിലതയെ വിശ്വപ്രകൃതി കൈകാര്യം ചെയ്യട്ടെ എന്നാണു സാത്വികയുധിഷ്ടിരന്റെ സമചിത്തത. ശ്രേഷ്ഠപാണ്ഡവൻ നിർമിത ബ്രാഹ്മണസ്വത്വത്തിൽ വിരാട സേവകനും ചൂതാട്ടപരിശീലകനുമായി ‘മികച്ചപ്രകടനം’ കാഴ്ചവക്കുന്നുണ്ടു്. അഞ്ചുപേരും പാഞ്ചാലിയും അതുപോലെ അരമന സമുച്ചയത്തിൽ സ്വസ്ഥ, ഒളിജീവിതം നയിക്കുന്നു. വിരാടഭാര്യാസഹോദരനായ കീചകന്റെ അസ്വാഭാവികമരണത്തിനു പിന്നിൽ ഭീമനാണെന്നു് സംശയിക്കുന്ന കൌരവർക്കു ‘നഗരികാണിക്കൽ’ നടപടി ദൈവകോപം വരുത്തുമോ എന്നാണു വിവേകവചനത്തിന്റെ മൃദുഭാഷി വിദുരർ ഭയക്കുന്നതു്. അതിവേഗം വികസിക്കാവുന്ന കൊട്ടാരവാർത്തക്കു് ‘ഹസ്തിനപുരി പത്രിക’യുടെ പതിനഞ്ചോളം ചുവരെഴുത്തു പതിപ്പുകൾക്കായി കാത്തിരിക്കൂ അഭിവന്ദ്യ യുക്തിവാദിമിത്രമേ!”
“പാഞ്ചാലിയെ കാണുന്നില്ലല്ലോ”, കൊട്ടാരം ലേഖിക ഔദ്യോഗികവക്താവായ നകുലനോടു് ചോദിച്ചു.
“ഹസ്തിനപുരിയുടെ അഖണ്ഡത കാത്തുസൂക്ഷിക്കാനെന്ന അവകാശവാദവുമായി, നൂറോളം ആൺമക്കളെ നാടിനുവേണ്ടി ജീവത്യാഗം ചെയ്തശേഷം, മുഴുനീളകിടപ്പുരോഗിയാണിന്നു മുൻമഹാറാണി ഗാന്ധാരി. പാഞ്ചാലി ഔപചാരികമായി ഗാന്ധാരിയിൽനിന്നുംപട്ടാഭിഷേക പരിപാടിയിൽ പദവി ഏറ്റെടുത്തു എങ്കിലും, തിരുവസ്ത്രമുൾപ്പെടെ രാജകീയാഭരണങ്ങൾ എല്ലാമൊന്നഴിച്ചു കിട്ടണ്ടേ? ദാശാബ്ദങ്ങാളായി അടിഞ്ഞ വിയർപ്പും, അഴുക്കും മെഴുക്കും തേച്ചുകഴുകി നീക്കി, മിനുക്കാൻ ഏറെ സമയമെടുക്കുമല്ലോ. തിരുവാഭരണങ്ങളിൽ കമ്പമുള്ള യാഥാസ്ഥിതികവനിതയല്ല പാഞ്ചാലിയെങ്കിലും, ഔദ്യോഗികആവശ്യങ്ങൾക്കു് അണിഞ്ഞല്ലേ പറ്റൂ. നിങ്ങളുടെ അക്ഷമയും കാത്തിരിപ്പും അവസാനിപ്പിക്കാൻ, ഇതാ ഞങ്ങൾ ഉറപ്പുതരുന്നു, നാളെ പൂർണിമയിൽ മഹാറാണി പാഞ്ചാലി സർവാഭരണവിഭൂഷിതയായി കൊട്ടാരംമട്ടുപ്പാവിൽ പ്രത്യക്ഷപ്പെടും. വനാന്തര സന്യസ്ഥസമൂഹവും കാണാൻ അനുമതി തേടിയിട്ടുണ്ടു്, പന്ത്രണ്ടുകൊല്ലം അവരുടെ ഗാർഹികമാലിന്യത്തിന്റെ സംഭരണവും കുഴിച്ചുമൂടലും കാര്യക്ഷമതയോടെ ചെയ്ത ആ ‘കൗരവഅടിമ’യുടെ ഭാഗ്യജാതകത്തെ മഹത്വപ്പെടുത്താൻ അവർ മലയിറങ്ങുന്ന സുദിനത്തിൽ,അഭിമുഖങ്ങളാൽ ‘ഹസ്തിനപുരി പത്രിക’ എക്കാലവും താലോലിച്ചവളെ മുട്ടുകുത്തി കൈമുത്തി ആശീർവദിക്കാൻ, നിങ്ങളും ഉണ്ടാവില്ലേ ആദ്യദർശനരാത്രിയിൽ, അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുമായി? രാജകീയപെരുമാറ്റച്ചട്ടം പാലിക്കാൻ പരിശീലനക്കളരിയിൽ ആദ്യമേവന്നു, അക്കാര്യം വാണിജ്യത്തെരുവു് പ്രഭാതപ്പതിപ്പിൽ മുഖ്യവാർത്തയായി കൊടുക്കുമല്ലോ.”
“വനവാസ ശിക്ഷയിലൂടെ പ്രകൃതി വഞ്ചിക്കുന്നു എന്നു തോന്നാറുണ്ടോ?”, സഹദേവനോടു് കൊട്ടാരം ലേഖിക ചോദിച്ചു. പലപ്പോഴും മൗനംപാലിക്കുന്ന ഈ മാദ്രീപുത്രൻ ‘ഹസ്തിനപുരി പത്രിക’യുടെ വാർത്താകേന്ദ്രത്തിൽ വിസ്മയമായിരുന്നു.
“പ്രീണിപ്പിക്കാനോ ഉടുതുണിയൂരാനോ പരിശ്രമിച്ച ഓർമ്മയില്ലെങ്കിലും, വിവസ്ത്രപാഞ്ചാലി ആനന്ദരതി തന്നതു്, മറ്റുപാണ്ഡവർക്കൊപ്പം ഞാൻ ഗാർഹികഗൂഡാലോചനകളിൽ പങ്കെടുക്കാത്തതുകൊണ്ടായിരിക്കുമോ! പാണ്ഡവർക്കെന്നോടക്കാര്യത്തിൽ നീരസം ഉണ്ടായി. ഖാണ്ഡവവനത്തിലും, ഇപ്പോൾ വ്യാഴവട്ടക്കാലവനജീവിതത്തിലും, പഠിക്കാൻ ശ്രദ്ധിച്ചതു് ഗാർഹികപങ്കാളികളെ അല്ല, സായുധവേട്ടക്കാരെ വെട്ടിച്ചു ഓടിത്തളരുന്ന മാംസഭോജികളെ! അതെന്നെ മനുഷ്യൻ വന്യമൃഗങ്ങളോടു് കാണിക്കുന്ന നിർദയത്വം ബോധ്യപ്പെടുത്തി. നൂറുകണക്കിനു് മാനുകൾ വിഹരിക്കുന്ന ഹിമാലയപുൽമേടുകളിൽ, പെൺസിംഹം കരുതലോടെ പതുങ്ങി, രോഗിയോ മുടന്തനോ പ്രായം ചെന്നവനോ ആയ മാനിനെ, വിടാതെ പിന്തുടർന്നു് ചാടി കഴുത്തിൽ കൃത്യമായി കടിമുറുക്കി, ഇര തൂങ്ങി കിടക്കുന്നതുവരെ പിടിവിടാതെവേണം, പിന്നീടവിടെ ആർത്തിയിൽ വന്നുചേരുന്ന ‘കുടുംബ’ത്തെ തീറ്റിപ്പോറ്റാൻ. കുട്ടികളും ഇണയും ഇരമാംസം ആസ്വദിക്കുമ്പോൾ, പെൺസിംഹം കരുതലോടെ വേട്ടയിറച്ചി പങ്കിടാൻവരുന്ന മൃഗങ്ങളെ തുരത്തി. വർഷങ്ങളായി ഞങ്ങൾ എന്താണു് ചെയ്യുന്നതു്? വെറുതെ കിട്ടിയ അക്ഷയപാത്രത്തിൽ കയ്യിട്ടുവാരി, കൗശല കൗരവരാൽ കബളിപ്പിക്കപ്പെട്ടുവെന്നു ഇരവാദം ഉന്നയിച്ചു, മൂന്നുനേരം ഊട്ടുപുരയിൽ വയർ നിറക്കുന്നു. നിങ്ങൾക്കുമുമ്പിൽ യഥാർത്ഥത്തിൽ ലജ്ജിക്കേണ്ടവരല്ലേ ഞങ്ങൾ മേലനങ്ങാത്ത പാണ്ഡവർ?”
“എന്താണിത്രആഘോഷിക്കാൻ?” പുനരധിവാസകേന്ദ്രത്തിൽ, കൊട്ടാരം ലേഖിക ദുര്യോധനവിധവയെ അഭിവാദ്യം ചെയ്തുചോദിച്ചു. എവിടെ നോക്കിയാലും എന്തോ തിരയിളക്കം!
“യുദ്ധാനന്തര കടുത്ത സാമ്പത്തികഞെരുക്കത്തിലും പാണ്ഡവവിപ്ലവഭരണകൂടം കൗരവരാജവിധവകൾക്കുള്ള സാമൂഹ്യ സുരക്ഷ—ക്ഷേമപ്രവർത്തനങ്ങൾക്കു് ഒരുപണത്തൂക്കം പോലും കുറവില്ല എന്നുറപ്പുവരുത്തുമെന്നു, ക്ഷേമവകുപ്പിന്റെ സ്വതന്ത്രചുമതല വഹിക്കുന്ന അർജ്ജുനൻ വാക്കുതന്നു. എല്ലാവർക്കും പൊതു ആരോഗ്യ, ചികിത്സാ സഹായങ്ങളും അശ്വിനീ ദേവതകളുടെ പുത്രന്മാർ ഞങ്ങൾക്കു് വ്യക്തിഗതഉറപ്പു് തന്നു. കുടിയൊഴിപ്പിക്കപ്പെട്ട കൗരവരാജവിധവകളുടെ പുനരധിവാസകേന്ദ്രത്തിലുള്ള ശുചിമുറിനിർമ്മിതിക്കു ധനസഹായം കൃത്യമായി ലഭിക്കുമെന്നു ഖരമാലിന്യസംസ്കരണത്തിന്റെ രാജ്യവ്യാപക ചുമതലയുള്ള മഹാറാണി പാഞ്ചാലി ഉറപ്പുതന്നു. അങ്ങനെ ഒന്നൊന്നായി നോക്കുമ്പോൾ, ഞങ്ങൾ ന്യൂനപക്ഷ കൗരവവംശം, പാണ്ഡവരാജസഭയിൽ യുധിഷ്ഠിരഭരണകൂടത്തിനൊപ്പം, ഛിദ്രശക്തികൾക്കെതിരെ! എന്ന സംയുക്ത നിലപാടെടുക്കാനൊരുങ്ങിക്കഴിഞ്ഞു. രാജവിധവകൾക്കിടയിൽ വംശീയധ്രുവീകരണംവഴി ഭിന്നിപ്പുണ്ടാക്കാനുള്ള ‘ഹസ്തിനപുരിപത്രിക’യുടെ ഹീനശ്രമത്തെ ഒറ്റക്കെട്ടായി ഞങ്ങൾ തടയിടും. പുറത്തുപോവുന്നോ നീ?, അതോ ചൂലെടുക്കണോ ഞങ്ങൾ?”
“കുരുക്ഷേത്രയിൽനിന്നു ഞാൻ മടങ്ങിയെത്തിയതേ ഉള്ളൂ. അവിടെ കൗരവനിർമ്മിത ആഖ്യാനം പരക്കുന്നുണ്ടു്, വിദൂരദൃശ്യസംവിധാനത്തിലൂടെ ആകാശചാരികൾ പോരാട്ടദിനചര്യ ധൃതരാഷ്ട്രർക്കു് നിങ്ങളിലൂടെ കാണിക്കുന്നു. ഇതൊക്കെ വാസ്തവമാണോ? പാണ്ഡവർക്കു മാത്രമല്ല പ്രകൃത്യാതീതശക്തികളുടെ പിന്തുണ എന്നാണു കൗരവപ്രചാരണം”, യുക്തിവാദി ചാർവാകൻ ധൃതരാഷ്ട്ര സേവകനായ സഞ്ജയനോടു് ചോദിച്ചു.
“പ്രചാരണം കൊഴുക്കട്ടെ അതിൽ മായംചേർത്തു് കള്ളക്കളി എന്നാരോപിക്കില്ലെങ്കിൽ, കാര്യം പറയാം. ആകാശചാരികളുമായല്ല ഇടപാടൊരുക്കിയതു്.”
‘ഹസ്തിനപുരി പത്രിക’ യുടെ കൊട്ടാരം ലേഖികയുമായി! കൈവിളക്കുമായി വൈകിയ രാത്രിയിലും പുലർച്ചക്കും മുഖംമറച്ചു പത്രികയുടെ അതിവേഗംപുതുക്കുന്ന വാണിജ്യത്തെരുവു് ചുവരെഴുത്തു വായിച്ചു, തിരിച്ചുകൊട്ടാരത്തിൽ ധൃതരഷ്ട്രർക്കു് “വിദൂരദൃശ്യ സംവിധാനം” എന്ന സംവിധാനം വഴി ചൂടൻ പോർക്കളവാർത്ത പൊടിപ്പും തൊങ്ങലുംവച്ചു് കൗരവപക്ഷത്തുനിന്നായി ഞാൻ പറഞ്ഞൊപ്പിക്കും. കൗരവമരണങ്ങൾ പറയില്ല പാണ്ഡവനഷ്ടങ്ങൾ പൊലിപ്പിക്കും. ‘അതീതശക്തി’ അതിരുകളില്ലാതെ തുടർന്നും അനുഗ്രഹിക്കട്ടെ. അതാ, ധൃതരാഷ്ട്രർ വിളിക്കുന്നു.
“‘കഥാപ്രസംഗ’ത്തിനു ഞാൻ തയ്യാറാവട്ടെ!”
“പൂവണിയാത്ത മോഹം വല്ലതുമുണ്ടോ, പിടിവിട്ടുപോവുന്ന ഈ കരളിൽ?”, തളർന്നുവീണ പാഞ്ചാലിയെ കൈകളിൽ താങ്ങിക്കിടത്തി, കൊട്ടാരം ലേഖിക നഷ്ടബോധത്തോടെ ചോദിച്ചു. നേർത്ത വിലാപം പോലെ മലങ്കാറ്റു വീശിയ വിജനതാഴ്‌വര, സന്ധ്യ. പാണ്ഡവർ നടന്ന വഴിത്താര ദൂരെ ഇരുട്ടിൽ മറഞ്ഞു.
“മൂപ്പിളമ ക്രമപ്രശ്നം ഉന്നയിച്ചു, മാദ്രിമക്കളോടു എന്റെ കാമനയെ തടഞ്ഞുനിർത്തിയ യുധിഷ്ഠിരന്റെ മരണമായിരുന്നു പ്രകൃതി ആദ്യം നിശ്ചയിക്കേണ്ടിയിരുന്നതു്. കുന്തിയുടെ മൂന്നു മക്കളാൽ ബഹുഭർത്രുത്വ ദാമ്പത്യത്തിലെന്നും പാർശ്വവൽക്കരിക്കപ്പെട്ട നകുലനും സഹദേവനും അവരർഹിക്കുന്ന രതിലാളന വാരിക്കോരി കൊടുക്കാൻ ഇനിയും ലഭിക്കുമോ എനിക്കൊരു ജന്മം കൂടി?”
“നവജാതശിശുപരിപാലനത്തിനായി ഇന്ദ്രപ്രസ്ഥത്തിലേക്കു പോയിരുന്നോ? അതോ, പോവാതിരുന്നോ?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു.
“ആദ്യത്തെയും അവസാനത്തെയും ആയ ‘പരിപാലനയാത്ര’! കുഞ്ഞിനെ മാറിടത്തോടു് ചേർത്തുകിടത്തി മുല വായിൽവച്ചു കൊടുക്കൂ എന്നുഞാൻ വാത്സല്യത്തോടെ പറഞ്ഞപ്പോൾ, പാഞ്ചാലി ഇടഞ്ഞു! മാറിടസൗന്ദര്യസംരക്ഷണത്തിനായിരുന്നു പ്രസവപരിരക്ഷയിൽ അവൾ കൊടുത്ത മുന്തിയ പരിഗണന. എന്തുകണ്ടിട്ടാണ്നിങ്ങൾ പഴഞ്ചൻശിശുപരിപാലന പ്രമാണങ്ങൾ പൊടിതട്ടി എന്റെമുമ്പിൽ എടുത്തതെന്നവൾ ക്രുദ്ധയായി. യുധിഷ്ഠിരൻ ജനിച്ചപ്പോഴും അങ്ങനെയാണു് ചെയ്തതെന്നുഞാൻ ദുർബലമായി പറഞ്ഞപ്പോൾ അവൾ ഒന്നുകൂടി പ്രകോപിതയായി, പേറ്റുചൂരുവിടാത്ത ആദ്യകുഞ്ഞിനെ നിങ്ങൾ പുഴയിലൊഴുക്കുംമുമ്പു് മുലപ്പാൽ കൊടുത്തിരുന്നുവോ എന്നവൾ കപടമന്ദഹാസത്തോടെ ചോദിക്കുമ്പോൾ യുധിഷ്ഠിരൻ മൂകസാക്ഷിയായി മുറിയിലുണ്ടു്. എന്റെ ഹസ്തിനപുരിയാത്ര തടസ്സപ്പെടുത്തുന്നവിധം അവളുടെ തേരാളി എന്നെ കഷ്ടപ്പെടുത്തിയതൊരു പ്രതികാരനടപടിയായി ഞാൻ കണ്ടു. യാതൊരുവിധ സൗകര്യങ്ങളും കാട്ടിൽ ഇല്ലാതെ, ഞാനും മാദ്രിയും പ്രസവിച്ച അഞ്ചു ആൺകുട്ടികൾ വളർന്നുവലുതായി അവളെ മാറോടു ചേർത്തു ഒന്നൊന്നായി ഉത്തമഗർഭം ധരിപ്പിക്കുവാൻ ഇടയാവട്ടെ എന്നുഞാൻ ആശംസിച്ചു. എനിക്കെന്തുപറ്റിയെന്നു പിന്നീടു് വേദനയോടെ വിസ്മയിച്ചു. വേദനയും വിസ്മയവും അനാവശ്യമായി, മൂന്നുപ്രസവിച്ചയോടെ ഞാൻ ആകാശചാരികൾക്കു അനഭിമതയായി. പിന്നെ ഞാൻ പ്രസവിച്ചില്ല. എന്നാൽ പാഞ്ചാലിയോ, അഞ്ചുപെറ്റിട്ടും കൗരവർക്കു ലൈംഗികാക്രമണം ചെയ്യാൻ തക്ക മാറിടലാവണ്യത്തിൽ ആയി ശ്രദ്ധ.”
“അഞ്ചാണുങ്ങൾക്കും ഒരതിസുന്ദരിക്കും, നേരിട്ടു് അഭിമുഖം ചെയ്തു നിങ്ങൾ, അരമനയിൽ തൊഴിൽ വീതിച്ചു. ഇവർക്കു് എന്തോ പ്രശ്നമുണ്ടല്ലോ എന്നാരും ചൂണ്ടിക്കാട്ടിയില്ലേ?”, കൊട്ടാരം ലേഖിക വിരാടരാജാവിനോടു് ചോദിച്ചു.
“മനോദൗർബല്യമുള്ളവർക്കു ഭരണകൂടച്ചെലവിൽ ചികിത്സ നൽകുന്നതിനുപകരം, നിങ്ങൾ ഹസ്തിനപുരിയിൽനിന്നും വിരാടയിലേക്കവരെ വേഷംമാറ്റി നാടുകടത്തുകയാണോ എന്നു് ദുര്യോധനനെക്കണ്ടാൽ ചോദിക്കണം എന്നുഞാൻ കരുതി. പിന്നെയാണറിഞ്ഞതു്, ഇതു് ഇന്ദ്രപ്രസ്ഥംപാണ്ഡവരുടെ അജ്ഞാതവാസക്കാലമാണല്ലോ. അതുകൊണ്ടു്, സുവർണ്ണാവസരം ആവുന്നത്ര ചൂഷണം ചെയ്തു അവരെ മാടുപോലെ പണിയെടുപ്പിച്ചു. അവർ ആരെന്ന കാര്യത്തിൽ എനിക്കു് ബോധ്യമുണ്ടെന്നു നേരിയ സൂചന കൊടുത്തു. മനുഷ്യമനസ്സിന്റെ മലിനപ്രകൃതി മാറ്റാൻ ആവില്ലല്ലോ. സൈരന്ധ്രി എന്ന ‘നിർമ്മിതസ്വത്വ’ത്തിൽ കഴിഞ്ഞ പാഞ്ചാലിയെ, സാഹചര്യമനുസരിച്ചു ചൂഷണംചെയ്തു, എന്നു മാത്രമല്ല ഭാവിപ്രതിയോഗിയായ കീചകനെ പാട്ടിലാക്കാൻ അവളെ ഞാൻ കാഴ്ചവക്കുകയും ചെയ്തു. രാത്രി മദ്യവും മാംസഭക്ഷണവുമായി ആ മദിരാക്ഷിയവനു് നിത്യവും കൂട്ടു് ! എന്തൊക്കെത്തരത്തിൽ ആറുപേരെയും വരുതിയിൽ ഒരുവർഷം നിർത്താം എന്നുനോക്കുകയാണു് ഞാനിപ്പോൾ. ആറംഗ പാണ്ഡവഅടിമകുടുംബത്തെ അടിയാളരായി എനിക്കു് തന്ന പ്രകൃതിക്കു നന്ദി. മന്ദബുദ്ധിയാണു് വിരാടനെന്ന കൗരവകാഴ്ചപ്പാടു മാറ്റാൻ സാധിച്ചാൽ ഞാൻ രക്ഷപ്പെട്ടു. അല്ല, നിങ്ങൾ അവരുടെ ആരാണു്? നിങ്ങളെയും കൂട്ടുപ്രതികളാക്കി ചൂഷണം ചെയ്യണോ? ഞാൻ തയ്യാർ?”
“വ്യക്തത വേണം, മഹാഭാരതത്തിലെ അതിപ്രധാനവനിതകളിൽ ഒരാളായ കുന്തിയെക്കുറിച്ചാണു് നിങ്ങൾ കാലുഷ്യത്തോടെ സംസാരിച്ചുതുടങ്ങിയതു്, എന്നാൽ ജാലകത്തിന്നപ്പുറത്തവരെ കണ്ടപ്പോൾ നിങ്ങൾ ചുണ്ടുകൾ കൂട്ടിപ്പിടിച്ചു. എന്തായിരുന്നു നിങ്ങളെ നൊമ്പരപ്പെടുത്തിയ കുന്തിയുടെ നിരീക്ഷണം?”, കൊട്ടാരം ലേഖിക, മഹാറാണി പാഞ്ചാലിയോടു് ചോദിച്ചു. ഹസ്തിനപുരിയിൽ പാണ്ഡവഭരണകാലം.
“പാണ്ഡവർ അധികാരത്തിൽകയറിയാൽ ‘രാജമാതാ പദവി’ കിട്ടണമെന്ന ആഗ്രഹം കുന്തി നേരിട്ടു് പറയാതെ പ്രിയ നകുലൻവഴി പൊതുവികാരമെന്നമട്ടിൽ അവതരിപ്പിച്ചു. എന്നാൽ ഞാൻ മഹാറാണിയായാൽ, സമാന്തരഅധികാരകേന്ദ്രമായി മാറാനിടയുള്ള രാജമാതാപദവിതന്നെ വേണ്ടെന്നു് യുധിഷ്ഠിരൻ എന്റെ തലയിണസമ്മർദ്ദത്തിൽ സമ്മതിച്ചാണു്. വിവരമറിഞ്ഞ കുന്തി മകനോടല്ല, എന്നോടായിരുന്നു ക്രുദ്ധയായതും കണ്ടാൽ മുഖംതിരിച്ചതും. പിന്നീടു് ഞങ്ങൾ കാണാൻ ഇടവന്നപ്പോൾ കുന്തി എന്നെ നേരിട്ടു.”
“കാട്ടുകുടിലിലെ പരിമിതസൗകര്യങ്ങൾക്കുള്ളിൽ ഞാനും മാദ്രിയും പ്രസവിച്ചു വളർത്തിയ അഞ്ചുകുട്ടികളും പിന്നീടു് കുരുക്ഷേത്രയിൽ ശത്രുസംഹാരം ചെയ്തു പോറലേൽക്കാതെ രക്ഷപ്പെട്ടപ്പോൾ, ഇന്ദ്രപ്രസ്ഥംമായികമന്ദിരത്തിലെ ആഡംബരത്തിൽ നീ പ്രസവിച്ച അഞ്ചുകുട്ടികൾ ഇപ്പോൾ എവിടെ പാഞ്ചാലീ?” മറക്കരുതു് നീ, ആരായിരിക്കണം രാജമാതാ എന്ന കാര്യം “കുന്തിയെ കാട്ടിലേക്കു് ഞങ്ങൾ വിടാൻ ആലോചിക്കുന്നതു് എന്തുകൊണ്ടു് എന്ന ആദ്യചോദ്യത്തിനു് ഉത്തരമായോ?”
“അവസാനം ചെങ്കോൽ കൈമാറാൻ മഹാരാജാവു് യുധിഷ്ഠിരൻ നിർബന്ധിതനായി!?”, കൊട്ടാരം ലേഖിക ചോദിച്ചു, ഒരേ ഒരു കിരീടാവകാശിയല്ലേ പരീക്ഷിത്തു്? പിന്നെന്താ തടസ്സം?
“യുധിഷ്ഠിരന്റെ ആദ്യഭാര്യ കൊട്ടാരത്തിൽ പ്രത്യക്ഷപ്പെട്ട അന്നുതുടങ്ങി, പാഞ്ചാലിയുടെ പരാക്രമം. ഉപേക്ഷിക്കപ്പെട്ടിരുന്ന യുധിഷ്ടിരഭാര്യനാട്ടിൽ പോയി ദശാബ്ദങ്ങൾക്കുശേഷം മുതിർന്ന മകനെകൂട്ടി തിരിച്ചുവന്നതു് യാചിക്കാനല്ല, യുധിഷ്ഠിരനെ സിംഹാസനത്തിൽ നിന്നു് പിടിച്ചുമാറ്റാനായിരുന്നു. ആലോചിക്കാൻ സമയം വേണമെന്നു് പറഞ്ഞു യുധിഷ്ഠിരൻ (മുൻ) ഭാര്യയെയും ‘മക’നെയും അതിഥിമന്ദിരത്തിൽ പാർപ്പിച്ചു. പരീക്ഷിത്തിന്റെ അമ്മയും അഭിമന്യുവിധവയുമായ ഉത്തര, വാടകക്കൊലയാളിയെ അതിഥിമന്ദിരത്തിലേക്കയച്ചപ്പോൾ, സ്വാഭാവികമായി സംഭവിക്കാവുന്നതെന്തോ അതു് സംഭവിച്ചു. കൊലചെയ്യിച്ചതു് അർജ്ജുനനും പാഞ്ചാലിയും ആണെന്ന ബോധ്യത്തിൽ, യുധിഷ്ഠിരൻ, ശവസംസ്കാരം കഴിഞ്ഞ ഉടൻ, പരീക്ഷിത്തിന്റെ പട്ടാഭിഷേകതീയതി പ്രഖ്യാപിച്ചു. സംഭവിക്കേണ്ടതൊക്കെ ‘സമാധാനപര’മായി സംഭവിച്ചു എന്നതാണു് കുരുവംശഗാഥയുടെ കമനീയത!”
“അധികാരത്തിന്റെ അകത്തളങ്ങളിലെ അരമനവിഴുപ്പു് തേടുന്ന ‘മാപ്ര’യല്ലേ നിങ്ങൾ? മഹാരാജാവു് യുധിഷ്ഠിരനു് സുരക്ഷാഭടന്മാരൊന്നുമില്ലേ?”, അരമനത്തിണ്ണ നിരങ്ങുന്ന കൊട്ടാരം ലേഖികയോടു് ചാർവാകൻ ചോദിച്ചു.
“ഉറക്കമുണർന്നാൽ ‘തിരുമനസ്സു്’ പകച്ചു ചുറ്റുംനോക്കുന്നു, നെഞ്ചിൽ അജ്ഞാതശത്രുവിന്റെ ഒളിയമ്പു് തറക്കുമോ എന്ന ഉൾഭീതിയിലാണെന്നു പറയുന്നതു്, ‘തിണ്ണനിരങ്ങുന്ന’ ഞങ്ങളല്ല, കൂടെ കിടന്നു രാപ്പനിയറിയുന്ന പാഞ്ചാലിയാണു്. കൊട്ടാരസമുച്ചയം മുഴുവൻ, കുരുക്ഷേത്രയിൽ കൊലചെയ്യപ്പെട്ട കൗരവരുടെ കരിമ്പ്രേതങ്ങൾ പ്രതികാരബുദ്ധിയോടെ പാവം ‘ധർമ്മപുത്ര’രെ മാത്രം രാപ്പകൽ വേട്ടയാടുന്നതിലാണു് മറ്റുപാണ്ഡവർക്കു വിസ്മയം. നിങ്ങൾക്കറിയാമോ, ഓരോകൗരവകൊലക്കു ശേഷവും, ഭീമൻ പാളയത്തിൽ വന്നു പാഞ്ചാലിയുടെ മേൽനോട്ടത്തിൽ കൈകൾ പച്ചവെള്ളത്തിൽ ആവർത്തിച്ചു് കഴുകിയെടുക്കുന്ന പതിവു് തെറ്റിക്കാത്തതിനു് ഇപ്പോൾ ഫലം കാണുന്നില്ലേ? പേടിസ്വപ്നമില്ലാതെ കൂർക്കംവലിച്ചുറങ്ങുന്നു ആട്ടുകട്ടിലിൽ ഭീമൻ, പക്ഷേ, സത്യവചനത്തിന്റെ മൊത്തവ്യാപാരിയായ യുധിഷ്ഠിരൻ? കൈകൾ തിരുവസ്ത്രങ്ങൾക്കുള്ളിൽ സൂക്ഷിച്ചുവച്ചിട്ടും ചത്തുപോയവരുടെ ദുഷ്ടാത്മാക്കൾ യുധിഷ്ഠിരനെ വിറപ്പിക്കുന്നു. പട്ടാഭിഷേകം അക്ഷമയിൽ കാത്തിരുന്നു് മടുത്ത കിരീടാവകാശിപരീക്ഷിത്തു് ഏറ്റെടുത്ത പാണ്ഡവവിരുദ്ധവിമതനീക്കത്തിന്റെ മേൽപ്പാട മാത്രമാണു് ഈ ‘പ്രേതബാധ’യെന്നും, രാത്രിനാടകങ്ങൾ യുധിഷ്ഠിരൻ സ്ഥാനമൊഴിയുംവരെ പ്രതീക്ഷിക്കാമെന്നും അകത്തളങ്ങളിലെ ‘അഭിജ്ഞവൃത്ത’ങ്ങളിൽ സൂചനയുണ്ടു്. നിങ്ങൾ യുക്തിവാദവുമായി ലോകംചുറ്റുക, വാർത്താനിർമ്മിതിക്കായി ഓലയും നാരായവുമായി ഞങ്ങൾ തയ്യാർ!”
“പേടിയുണ്ടോ ഭീമന്റെ പ്രതികാരപ്രതിജ്ഞയെ നേരിടാൻ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“പെൺപീഡകന്റെ ഇടനെഞ്ചുകീറി, ചുടുചോരയൂറ്റിവേണം പ്രിയതമയുടെ കേശപരിലാളനം എന്നവൻ കൊലവിളിക്കുന്നല്ലോ” മലർന്നും കമഴ്‌ന്നും നീരൊഴുക്കിൽ നീന്തിതുടിക്കയായിരുന്നു, വസ്ത്രാക്ഷേപക്കാരനായ ദുശ്ശാസനൻ.
“പൊതുജനസമ്പർക്കത്തിൽ ദുര്യോധനനുള്ള ആശയവിനിമയ മികവെനിക്കില്ലെങ്കിലും നീതിപീഠത്തിൽ ഞാൻ കുറ്റവാളിയല്ലെന്നുതെളിയിച്ചു. പച്ചമണ്ണിൽ പ്രവർത്തിക്കുന്ന എനിക്കു് മമത കാൽക്കീഴിൽ നഗ്നയായി കിടക്കുന്ന ഭൂമിദേവിയോടാണു് ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി പാഞ്ചാലിയോടല്ല. കിളച്ചുമറിച്ചിട്ടും ഭൂമിദേവിക്കെന്നോടു് അശേഷം രോഷമില്ല വിതച്ചുകൊയ്തിട്ടും പ്രകൃതീദേവിക്കെന്നോടു് രോഷമില്ല. വിത്തുമുളച്ചു ഇലച്ചാർത്തുതെളിയുമ്പോൾ മണ്ണിൽ മുട്ടുകുത്തി കൂപ്പുകൈ കൊടുക്കുന്നതാണെന്റെ ഭൂമിപൂജ, എന്റെ ആനന്ദഭൈരവി, അഴിഞ്ഞുകിടക്കുന്ന പെൺമുടിയല്ല സസ്യലോകമാണു്. പാഞ്ചാലി എനിക്കമ്മയാകുന്നു അവളുടെ ഉടുതുണികെട്ടഴിയുമ്പൊൾ, എന്റെ ഈ നഖരഹിതവിരലുകൾ കെട്ടുമുറുക്കാനായിരുന്നു ശ്രമിച്ചതു്. ഇതേ വിരലുകൾമതി, അക്രമിഭീമനെ ചെറുക്കാൻ”! പെട്ടെന്നവിടെ, ദേഹമാകെ തൈലം പുരട്ടിവന്ന വിവസ്ത്രഭീമൻ, ദുശ്ശാസനശബ്ദം കേട്ടു് ഞെട്ടി, മുന്നോട്ടു് വച്ച കാൽ ഉടൻ പിന്നോട്ടെടുക്കുന്നതു കൊട്ടാര ലേഖിക ശ്രദ്ധിച്ചു.
“ഇന്നു് രാജസഭയിൽ അവതരിപ്പിക്കുന്നതു് നിർദ്ധിഷ്ട ചൂതാട്ടനിരോധനനിയമമാണല്ലോ. ഈ തെറ്റുതിരുത്തൽനിയമത്തിലൂടെ യുധിഷ്ഠിരനു് വിവേകപൂർണ്ണമായ തിരിച്ചറിവുണ്ടായെന്നു ചൂതാട്ടത്തിന്റെ വനവാസ കഥനകഥ എല്ലാം അറിയുന്ന നിങ്ങൾക്കു് തോന്നുന്നുണ്ടോ?”, കൊട്ടാരം ലേഖിക കൃപാചാര്യനോടു് ചോദിച്ചു. കിരീടാവകാശി പരീക്ഷിത്തിനു് ആദ്യാക്ഷരം പറഞ്ഞു കൊടുക്കാൻ പാടുപെടുകയായിരുന്നു ആ ചിരഞ്ജീവി.
“അതിനുമുമ്പു് മഹാരാജാവു് എന്ന നിലയിൽ യുധിഷ്ഠിരൻ തീർപ്പാക്കേണ്ടിയിരുന്നതു്, വിവാഹബാഹ്യബന്ധങ്ങൾ മുൻകാലപ്രാബല്യത്തോടെ നവപാണ്ഡവഭരണകൂടം നിയമവിധേയമാക്കണം എന്ന കുന്തിയുടെ നിർദ്ദേശമല്ലേ? ചാർവാകൻ തരംകാത്തിരിക്കയാണുല്ലോ.”
“കൗന്തേയരുടെ പാണ്ഡുപിതൃത്വം കുന്തി കെട്ടിച്ചമച്ച ഒരു കഥ മാത്രം” എന്നു് തെരുവിൽ ആളെക്കൂട്ടി കൊട്ടിഘോഷിക്കാൻ. ആരോപണത്തിനു് കരുത്തുപകരാൻ കൗരവരാജവിധവകൾ നൂറുകണക്കിനു് ‘കരിനാവു’കൾ തെരുവിൽ ഇറക്കുമെന്നാണു് കേട്ടതു്. കുന്തിയുടെ വെറും വാക്കല്ലാതെ പാണ്ഡവപിതൃത്വം ഔദ്യോഗികമാക്കാൻ, ആധികാരികതയുള്ള രേഖയൊന്നുമില്ല. പാണ്ഡു, മരണപത്രമെഴുതി അഞ്ചുകൗന്തേയരിൽ രാജപദവിയുടെ ഒസ്യത്തൊന്നും അയൽപക്കസന്യസ്ഥരുടെ സാക്ഷിസാന്നിധ്യത്തിൽ ഒപ്പിട്ടുമില്ല. യുധിഷ്ടിരനുമായി വീണ്ടുമൊരു ചൂതാട്ടത്തിനു ഇനി ആരും വന്നില്ലെങ്കിലും, “അനധികൃതമഹാരാജാവു്” എന്നാക്ഷേപിച്ചു താഴെയിറക്കാൻ ശകുനിയേക്കാൾ കുഴപ്പക്കാരനായ ചാർവാകൻ എന്ന ഏകാംഗപ്രതിപക്ഷം മതി. പൊള്ളുന്ന സമകാലീന യാഥാർഥ്യം അവഗണിക്കരുതേ!
“ദേശരത്നപുരസ്കാരത്തിനു യുധിഷ്ഠിരനെ ‘പരമയോഗ്യ’നാക്കിയ സവിശേഷസാഹചര്യമെന്തായിരുന്നു?”, കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവിനോടു് ചോദിച്ചു. പാണ്ഡവ ഭരണകാലം.
“വടക്കുപടിഞ്ഞാറു് ഗാന്ധാരം മുതൽ ദക്ഷിണാപഥം വരെ, പടിഞ്ഞാറൻ കടലോരദ്വാരക മുതൽ കിഴക്കൻ കലിംഗ വരെ, വിവിധ രാജ്യങ്ങളിലെ യുവസൈനികരെ പൂർണ്ണമായും പതിനെട്ടുനാൾകൊണ്ടു് കുരുക്ഷേത്രയിൽ നിന്നും തുടച്ചുനീക്കി, ശാശ്വത ശാന്തിദൂതിന്റെ കാഹളം മുഴക്കിയ മഹാരാജാവു് യുധിഷ്ഠിരനെ പിന്നെന്തു ‘ഉണക്കപ്പുൽ പാരിതോഷികം’ കൊടുത്തുവേണം നാം ആദരിക്കാൻ? ഭർത്താക്കന്മാർ മരിച്ചു മാസവരുമാനം നിലച്ച കുരുക്ഷേത്രവിധവകൾ കുടുംബംപോറ്റാൻ ഈ നാടുകളിൽ പുതിയ ഇനം സേവനദാതാക്കളായി സമൂഹത്തിലേക്കിറങ്ങിവന്നില്ലേ? ഒരുപണത്തൂക്കം യുദ്ധഭീഷണിപോലും നേരിടാത്തൊരു ‘വത്സലഭൂമിദേവി’യെ ആണു് ജ്വാലാമുഖിയെ പ്രതിഷ്ഠിച്ച കുരുവംശപൈതൃകത്തിൽനിന്നും വ്യത്യസ്തമായി, പാണ്ഡവവംശം ‘ദേശദേവത’യായി അവതരിപ്പിക്കുക. യുദ്ധരഹിതഭൂമി സ്വപ്നം കാണുന്ന പാണ്ഡവർക്കിനി മാതൃകാ പണിയായുധം ഗദയോ കുന്തമോ അല്ല, മണ്ണിളക്കി! സമൃദ്ധനദീതടങ്ങളാൽ അനുഗ്രഹീതമായ ഹസ്തിനപുരിയുടെ കണ്ണെത്താത്ത കൃഷിയിടത്തിൽ പൊന്നുവിളയിക്കുന്ന കർഷകരാവുകയാണ് പാണ്ഡവർ! എല്ലാവിധ മാരകായുധപണിപ്പുരകളും അടച്ചുപൂട്ടുന്ന പുതുഹസ്തിനപുരി നിങ്ങളുടെ കർമ്മഭൂമി! ദേശരത്ന വിനീതമായ തുടക്കം മാത്രം. നിങ്ങളുടെ ധാർഷ്ട്യം നിറഞ്ഞ ചോദ്യം കേട്ടാൽ തോന്നും, ഞങ്ങൾ സഹോദരന്മാർ തട്ടിക്കൂട്ടിയെടുത്തൊരു വ്യാജപുരസ്കാരം യുധിഷ്ഠിരന്റെ വലതുകയ്യില്നിന്നും ആരോരുമറിയാതെ ഇടതുകൈ വലിച്ചെടുത്തു!”
“ഇരുകൈകളിലും ഉയർത്തിപ്പിടിച്ച മടവാളുമായി നിങ്ങൾ കുരുക്ഷേത്രയിൽ ഒരുമ്പെട്ടിറങ്ങിയതു് കുരുവംശത്തിൽ അടിഞ്ഞുകൂടിയ കുറെ ‘കാരണവ’ന്മാരെയും പാണ്ഡവവംശഹത്യക്കൊപ്പം കാലപുരിയിലേക്കയക്കാനൊരുപാധിയായിട്ടാണെന്നു കുന്തി നിരീക്ഷിച്ചല്ലോ. എങ്ങനെ നേരിടും ഈ ‘രാജ്യ ദ്രോഹം’?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. ഭീഷ്മപതനത്തിനു ശേഷം, പെട്ടെന്നു് ദ്രോണവധം കഴിഞ്ഞ ദിനം.
“അത്താഴംചോദിച്ചുവന്ന ആറംഗആദിവാസി കുടുംബത്തെ, മദ്യത്തിൽ വിഷം കലർത്തി കുടിപ്പിച്ചു അരക്കില്ലം കത്തിക്കുകയും, മുൻകൂർപദ്ധതിയനുസരിച്ചു ഭൂഗർഭഇടനാഴിയിലൂടെ ഓടിരക്ഷപ്പെടുകയും ചെയ്ത മുൻമഹാറാണി കുന്തി തന്നെ പറയണം ഈ ‘കഥ’. മുനിശാപം കേട്ടപ്പോൾ വിരണ്ടുപോയ പാണ്ഡുവിനെപോലെ, സ്ഥാനത്യാഗം ചെയ്തു കാട്ടിൽ പോവുന്നവനല്ല ഗാന്ധാരീപുത്രനായ കിരീടാവാകാശി ദുര്യോധനൻ. അവൻ ശത്രുക്കളെയും മിത്രങ്ങളെയും നന്നേ ചെറുപ്പത്തിൽ കളംതിരിച്ചു അടയാളപ്പെടുത്തിയിട്ടുണ്ടു്. ഇപ്പോൾ കുരുക്ഷേത്രയിൽ ക്ഷണിച്ചുകൊണ്ടുവന്നു, കൊല്ലേണ്ടവരെ പരോക്ഷമായി കൊല്ലും ജീവിക്കേണ്ടവർ കുരുക്ഷേത്രയുദ്ധം അതിജീവിക്കും!”
“അഞ്ചുപേർക്കു് നിത്യവും ആതിഥ്യം വഹിക്കേണ്ടിവരുന്നൊരു പൊതു വിരുന്നുമുറി ആയല്ലോ കിടപ്പറ!” കൊട്ടാര ലേഖിക കുന്തിയോടു് ചോദിച്ചു, “അല്ല എന്തിനുവേണ്ടിയാണിവർ ഇങ്ങനെ പരസ്പരം പോരടിക്കുന്നതു?” നവവധുവുമൊത്തു പാഞ്ചാലി ഹസ്തിനപുരിയിൽ താമസിക്കുന്ന ഇടവേള.
“എന്തിനുവേണ്ടിയാണെന്നോ! കൊള്ളാം, അവളുടെ സ്വേച്ഛാധികാരം തിമിർക്കുന്ന ബഹുഭർത്തൃത്വ ദാമ്പത്യത്തിലെ സജീവപങ്കാളികൾ അല്ലാതാരു്? രതി യാചിക്കാനല്ല പാണ്ഡവർ ശ്രമിക്കുന്നതു് ലൈംഗികാവകാശ സംരക്ഷണത്തിനല്ലേ. അതോ ഹസ്തിനപുരി ഭരണഘടനയിൽ രതി ഒരു വൈവാഹികജീവിത അവകാശം എന്നു് സത്യവതി എഴുതിച്ചേർത്തിട്ടില്ലേ? ഭർത്താക്കന്മാർ എന്ന നിലയിൽ പാണ്ഡവർക്കു് പാഞ്ചാലിയുടെ മേൽ ലൈംഗികാകാധിപത്യമുണ്ടു് എന്ന വസ്തുത അംഗീകരിച്ചാൽ, അഞ്ചു ഭർത്താക്കന്മാർക്കു് രതി ചെയ്യാൻ അവൾക്കു കരാർബാധ്യതയുമുണ്ടു്. നാലോളം പരപുരുഷന്മാരെ പിന്തുടർന്നു് പ്രലോഭിപ്പിച്ചു വേണ്ടിവന്നല്ലോ എനിക്കത്രയും മക്കളുണ്ടാവാൻ. ആകാശചാരികൾ എന്ന വ്യാജമേൽവിലാസം തന്നു അവർ എന്നെ കബളിപ്പിച്ചു. മാത്രമോ ഞാൻ സേവനം അവരിൽനിന്നു പായിൽ യാചിച്ചു വാങ്ങേണ്ടിവന്നു. മേലനങ്ങാതെ മലർന്നുകിടന്നു് കൈകൾ തലക്കുപിന്നിൽ കെട്ടി ശരീരം എനിക്കുവിട്ടുതരും പരിമിതസമയത്തിനുള്ളിൽ അവരുടെ സാദാ മനുഷ്യ ഉടലിൽ, ലൈംഗിക ഊർജ്ജപ്രവാഹം ഉണർത്താൻ ദുർമ്മന്ത്രവാദവും വേണ്ടിവരുമെന്നു ഞാൻ ഭയന്നുപോയ ദിനങ്ങൾ. അതൊക്കെ നോക്കുമ്പോൾ, പാഞ്ചാലി എത്ര ധന്യ!”
“കുടുംബസ്വത്തിൽ ഓഹരി കിട്ടാൻ വേണ്ടിയല്ലേ ഭീമൻ കുരുതിച്ചോര കുരുക്ഷേത്രത്തിൽ ചീന്തിയതു് എന്നു് അക്കാലത്തു ന്യായീകരിച്ച നിങ്ങൾക്കു് ഇപ്പോൾ ഖേദം തോന്നിത്തുടങ്ങിയോ?”, ധർമപുത്രർ എന്നു് പാഞ്ചാലി നിന്ദയോടെ വട്ടപ്പേർ വിളിക്കുന്ന, പുതിയ ഹസ്തിനപുരി രാജാവിനെ കൊട്ടാരം ലേഖിക ഉപചാരപൂർവ്വം അഭിവാദ്യം ചെയ്തു മുട്ടുകുത്തി.
“കാര്യമറിയാതെ അല്ലെ നിങ്ങൾ പാഞ്ചാലിയെപോലെ മ്ലേച്ചമായി എന്നോടു് സംസാരിക്കുന്നതു്. പ്രിയകൌരവർക്കു യുദ്ധഭൂമിയിൽ ജീവഹാനി സംഭവിച്ചു എന്നു് നിങ്ങൾ യുക്തിയില്ലാതെ വേവലാതിപ്പെടുന്നുണ്ടല്ലോ. എന്നാൽ വാസ്തവമതാണോ? മൂലഘടകങ്ങളുടെ ഒരു നിശ്ചിതരൂപത്തിലുള്ള സംയോജനം തകരുന്നതിനെയല്ലേ നിങ്ങൾ ‘മരണം’ എന്ന മാരകമായ അർത്ഥത്തിൽ ആണെങ്കിൽ പോലും, ‘ചോരചീന്തൽ’ എന്ന കടുത്തവാക്കുപയോഗിച്ചതു്? കൌരവരുടെ മൂലഘടകങ്ങൾ, പാണ്ഡവരുടെ ഔദ്യോഗികപിൻഗാമി പരീക്ഷിത്തിലൂടെ, മറ്റൊരുതോതിൽ, കുരുക്ഷേത്രയുടെ അവസാനദിവസം തന്നെ വിശ്വപ്രകൃതി സംയോജിച്ചില്ലേ?, ധർമ്മപുത്രരുടെ ശബ്ദത്തിൽ മുറിവേറ്റ ദുരഭിമാനം പ്രകടമായപ്പോൾ കൊട്ടാരം ലേഖിക ഉപചാരഭാഷ ഉപേക്ഷിച്ചു എഴുനേറ്റു പോയി.”
“യാചകരായി ഏകചക്ര ഗ്രാമത്തിൽ ഒളിച്ചുകഴിയുമ്പോൾ, ഒരുനേരം സദ്യ പ്രതീക്ഷിച്ചുവന്നവർക്കു് അന്നുരാത്രി പായക്കൂട്ടിനു കിട്ടിയതു് പാഞ്ചാലപുത്രിയെ! പിടികിട്ടാപ്പുള്ളിപാണ്ഡവരിൽ ഒരാൾ നിങ്ങളുടെ കഴുത്തിൽ വിവാഹമാല അണിയുമ്പോൾ വല്ല അറിവും നിങ്ങൾക്കു് ഉണ്ടായിരുന്നോ, യഥാർഥത്തിൽ ഇവർ ആരാണെന്ന കാര്യത്തിൽ? നിങ്ങളുടെ മുഖത്തു ഞാൻ കണ്ടതു് വില്ലാളിവീരനെ സ്വയംവര മത്സരത്തിൽ സ്വന്തമാക്കിയവളുടെ ചാരിതാർഥ്യമായിരുന്നില്ല”, ഹസ്തിനപുരി അതിഥിമന്ദിരത്തിൽ പാർക്കുന്ന പാണ്ഡവരെ ചെന്നുകണ്ട കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. പാണ്ഡവരും കുന്തിയും ധൃതരാഷ്ടരെ കാണാൻ പോയ നേരം.
“അവരോടു് ഉള്ളുതുറന്നു് സംസാരിക്കാൻപറ്റിയ ഗാർഹികസാഹചര്യമാണോ, കുന്തിയും പാണ്ഡവരും ഉൾപ്പെടുന്ന ‘യാചകസംഘം’ അന്നും ഇന്നും ഒരു നവവധുവിൽ സൃഷ്ടിക്കുക? കുന്തിയുടെ വിവാഹപൂർവ്വ ലൈംഗികബന്ധവും അവിഹിതസന്തതിയെ പുഴയിൽ ഒഴുക്കിയതുമൊക്കെ കുരുവംശ വിഴുപ്പുകഥകളുടെ അക്ഷയഖനിയായ നകുലനിൽനിന്നു യാത്രയ്ക്കിടയിലെ ഇടവേളയിൽ കേട്ടറിഞ്ഞപ്പോൾ, വ്യക്തമായി, ഭർത്താക്കന്മാർ എന്ന നിലയിൽ അഞ്ചുപേർക്കും ചുരന്നു ചുരന്നറിയാനുള്ളതു് സത്യവതി കുന്തി എന്നിവരെ പോലെ “ഞങ്ങളുടെ വധു പാഞ്ചാലിക്കുമുണ്ടോ വിവാഹബാഹ്യസന്തതി” എന്നറിയാനുള്ള ത്വര? അതോടെ ഞാൻ അവർക്കുമുമ്പിൽ ഒഴിഞ്ഞുമാറുന്നതിന്റെ ആദ്യഘട്ടമായി.”
“പ്രതിരോധച്ചട്ടയണിഞ്ഞു. ഞങ്ങളുടെ മധുവിധു അന്ധകാരത്തിലുമായി.”
“കുടിലകൗരവരാൽ ചൂതുകളിയിൽ കബളിപ്പിക്കപ്പെട്ട പാണ്ഡവവർക്കു് നഷ്ടസൗഭാഗ്യങ്ങൾ തിരിച്ചു കൊടുക്കുക, കള്ളച്ചൂതിന്റെ ഉപജ്ഞാതാക്കൾ തെറ്റുതിരുത്തുക—ഇതൊക്കെയല്ലേ ഹസ്തിനപുരിയുടെ കറകളഞ്ഞ നീതിപീഠത്തിൽ നിന്നു് ന്യായമായി പൊതുസമൂഹം പ്രതീക്ഷിക്കുക? എന്നിട്ടും, അറിയപ്പെടുന്നൊരു നീതിമാനായ നിങ്ങൾ, നിർണ്ണായകമുഹൂർത്തത്തിൽ മനഃപൂർവ്വം കണ്ണടച്ചുവോ?”, കൊട്ടാരം ലേഖിക പിതാമഹനോടു് ചോദിച്ചു. കുരുക്ഷേത്ര.
“സ്വച്ഛന്ദമൃത്യു കഥാവശേഷനായി എന്നാണോ ‘ഹസ്തിനപുരി പത്രിക’യിൽ എന്റെ ചരമവാർത്ത വരേണ്ടതു? അതോ “അർദ്ധരാത്രിയിൽ ശരശയ്യയിലെ അപമൃത്യു—അന്വേഷണം വഴിമുട്ടി, ദുരൂഹത തുടരുന്നു” എന്നോ?”
“തലയിൽവക്കാൻ പാകത്തിൽ കുനിഞ്ഞ യുധിഷ്ഠിരനു്, ദുര്യോധനവിധവ നീട്ടിയ വജ്രകിരീടം വിദുരർ കൈവീശി തിരസ്കരിച്ചതൊരു ഞെട്ടലോടെയാണു് സദസ്സിലുണ്ടായിരുന്ന ഞങ്ങൾ കണ്ടതു്. എന്തായിരുന്നു അമംഗളകൃത്യത്തിനു, പ്രകോപനം?”, കൊട്ടാരം ലേഖിക ചോദിച്ചു.
“തിരസ്കരിക്കുന്നതുപോലെയോ? അടുത്തു നിന്ന എനിക്കു് തോന്നി, ആരുഭരിച്ചാലും ഭരണകൂടത്തിന്റെ ഭാഗമായ മന്ത്രി വിദുരർ, വജ്രകിരീടത്തിന്റെ നിർമ്മാണവിശദാംശങ്ങൾ തിരക്കുന്നു. ധൃതരാഷ്ട്രർ ധരിച്ച കിരീടം അഴിച്ചുമേടിച്ചു ശുദ്ധീകരിച്ചായിരുന്നല്ലോ യുധിഷ്ഠിരനു് ധരിക്കാൻ വേണ്ട ക്രമീകരണം, അതിനിടയിൽ പെരുമാറ്റച്ചട്ടം ലംഘിച്ചു വജ്രകിരീടം ദുര്യോധനവിധവ സമ്മാനിച്ചപ്പോൾ, ശുഭകാമന അംഗീകരിക്കുമ്പോൾതന്നെ, ഉരുപ്പടിയുടെ വിശദവിവരം ഔദ്യോഗികമായി തേടുന്നതിൽ നടപടിക്രമത്തിന്റെ അടിസ്ഥാനപ്രശ്നമല്ലേ നിങ്ങൾ കാണേണ്ടതു്? ഈ കുപ്രസിദ്ധവജ്രകിരീടം എവിടെ നിന്നു് വാങ്ങിച്ചു? വിപണിവിലയെങ്ങനെ കൈമാറി? ആരുടെ പേരിലായിരുന്നു വാങ്ങിച്ചതു്? മഹാരാജാവു് ധൃതരാഷ്ട്രരുടെ അനുമതിയോടെയായിരുന്നുവോ വാങ്ങൽ? കിരീടാവകാശിയെന്നു ഔദ്യോഗികമായി ഒരിക്കലും പ്രഖ്യാപിക്കപ്പെട്ടിട്ടില്ലാത്ത ദുര്യോധനൻ എങ്ങനെ അധികാരസൂചകമായ കിരീടം വാങ്ങാൻ, വിദുരരുടെ അറിവില്ലാതെ ധൃതരാഷ്ട്രരുടെ രഹസ്യഅനുമതി തേടി? എന്നിങ്ങനെ വിശ്വാസയോഗ്യമായ വിവരങ്ങൾ കിട്ടുംവരെ വജ്രകിരീടം യുധിഷ്ഠിരൻ ധരിക്കുന്നതിനു വിലക്കേർപ്പെടുത്തിയതിൽ നിങ്ങൾക്കുമാത്രം എന്താണിത്ര ഞെട്ടലും നീറ്റലും? കൂടുതൽ ചോദ്യം ചെയ്യുന്നതിനെ തടഞ്ഞുനിർത്താൻ ഞാൻ ബാധ്യസ്ഥനാണു്. വാർത്ത ‘ഹസ്തിനപുരി പത്രിക’യിൽ വരുന്നതിനു നയപരമായ തടസ്സങ്ങളുണ്ടു്. സമാന്തര അധികാരസ്വരൂപം കുരുവംശത്തിൽ നിലനിന്നിരുന്നു എന്നതിന്റെ പ്രത്യക്ഷം കൂടിയാണു് വജ്രകിരീടം. കുരുക്ഷേത്രാനന്തര പാണ്ഡവഭരണകൂടം സുതാര്യതക്കാണു്, വജ്രത്തിളക്കത്തിനല്ല മുൻഗണന കൊടുക്കുക എന്നതു് നിങ്ങൾ മനസ്സിലാക്കാഞ്ഞതു് പിഴയടച്ചു തീർക്കാവുന്ന വീഴ്ചയല്ല.”
“അതിർത്തിഗ്രാമങ്ങളിൽ ചുറ്റിനടന്നു ഹസ്തിനപുരിയിൽ ഇന്നലെ മടങ്ങി എത്തി. എവിടെച്ചെന്നാലും കാണുക കർഷകർ കുരുവംശത്തിന്നെതിരെ! പാടുപെട്ടു് വിത്തിറക്കിയ കൃഷിയിടങ്ങളിൽ കാട്ടുമൃഗങ്ങൾ ചെയ്യുന്ന നാശം അവരെ വശംകെടുത്തുന്നു. ഇരുനദികൾക്കിടയിൽ നാൾ കഴിക്കയാണോ ഹസ്തിനപുരിയിൽ, പാണ്ഡവനിന്ദയുമായി നിങ്ങൾ?” കിരീടാവകാശിയുടെ കാര്യാലയചുമതല വഹിക്കുന്ന യുവസൈനികനോടു് കൊട്ടാരം ലേഖിക ചോദിച്ചു. പാണ്ഡവ വ്യാഴവട്ടക്കാല വനവാസം.
“പാണ്ഡവർ വനവാസത്തിനുപോയ ശേഷമാണു് ഈ പ്രതിഭാസമെന്നതു് എന്തോ ദുസ്സൂചന നമുക്കു് നൽകുന്നില്ലേ. ഒരു ദശാബ്ദം മുമ്പു് തന്നെ പറഞ്ഞുകേട്ടതാണു്, പാണ്ഡവർ കുടിയേറ്റക്കാരായി ഖാണ്ഡവ വനത്തിൽ പോയപ്പോൾ വന്യമൃഗങ്ങളുടെ സംഘടിത ആക്രമണം ഹസ്തിനപുരിയിൽ. കൗന്തേയരിൽ സന്തുലിതആവാസവ്യവസ്ഥയെ അലങ്കോലപ്പെടുത്തുന്ന വിഷബീജങ്ങൾ വളരുന്നുണ്ടു് എന്ന കൃപാചാര്യരുടെ നിഗമനം ഭരണകൂടം പിന്തുണക്കുന്നു എന്നതുകൊണ്ടു മാത്രം തീരുന്നില്ല പ്രശ്നം. പാണ്ഡവർക്കു് മൃഗമാംസാഹാരം വേണം, ദുര്യോധനൻ പാഞ്ചാലിക്കു് പാഞ്ചാലിക്കു് സമ്മാനിച്ച അക്ഷയപാത്രത്തിൽ, മൂന്നുനേരം പാണ്ഡവർ വാരിത്തിന്നുന്ന സസ്യാഹാരം മതിയാവില്ല മാംസദാഹം. ഭീതിയിൽ വനത്തിൽനിന്നും പുറത്തുചാടുകയാണു് മൃഗങ്ങൾ. നഗരത്തിൽ ഇനിയിറങ്ങുക കടുവയും കാട്ടാനയും ആവുമെന്നും കേട്ടു, രാജ്യത്തിന്റെ കാർഷികസുസ്ഥിരതയെ പ്രതികൂലമായി ബാധിക്കാവുന്ന മാംസപ്രിയപാണ്ഡവരെ നല്ലകൃഷിപാഠം പഠിപ്പിക്കാനാവുമോ? നോക്കട്ടെ ഞങ്ങൾ കൗരവ യുവനേതൃത്വം!”
“ഹസ്തിനപുരികർഷകരുടെ തീൻശാലയിൽനിന്നും നിന്നു് അവരറിയാതെ രുചിഭക്ഷണം ചോർത്തി, അക്ഷയപാത്രത്തിലാക്കുന്ന ‘നവസാങ്കേതിക’വിദ്യ, അടിമപാണ്ഡവർക്കു് ഉടയോൻദുര്യോധനൻ പാരിതോഷികമായി സമ്മാനിക്കാമെങ്കിൽ, ഒരേസമയം ഉണ്ണാൻ ആറു പാത്രങ്ങൾ കൂടി കൊടുത്തു ആശ്രമത്തിലെ ഊട്ടുപുര സ്വയംപര്യാപ്തമാക്കാമായിരുന്നില്ലേ?”. വനവാസക്കാലം. ഹിമാലയതാഴ്‌വരയിലെ കാട്ടുകുടിലിൽ, കിടപ്പറജാലകത്തിലൂടെ കാണാവുന്ന ഊട്ടുപുരയുടെ പരുക്കൻതറയിൽ, ചുറ്റും കൂടിയിരുന്നു, കയ്യിട്ടു വാരി വായനിറക്കുന്ന പാണ്ഡവരെ നോക്കി കൊട്ടാരം ലേഖിക ചോദിച്ചു.
“വലുതും ചെറുതുമായി കൗരവർ കൊടുത്തയച്ച പാത്രങ്ങൾ പാണ്ഡവർ ഉപയോഗിക്കാറില്ല. അളന്നു മുറിച്ചു ഓരോ പാത്രത്തിലും ഞാൻ വിളമ്പുന്ന ഭക്ഷണമല്ല അവർ നോട്ടമിടുന്നതു്. എത്രയെത്ര ഹസ്തിനപുരി കലവറകൾ അതുവഴി ചോർന്നു ശുഷ്കമായാലും, കൗന്തേയർക്കു മുന്നിലിരിക്കുന്ന അക്ഷയപാത്രം എപ്പോഴും നിറഞ്ഞിരിക്കണം! ഉണ്ടെണീക്കുമ്പോൾ ഇച്ചിൽപാത്രം അവനവൻ കഴുകണമെന്ന എന്റെ കർശന നിർദേശവും അവരുടെ കരളിൽ തറച്ചു. ഇനിയിപ്പോൾ അഞ്ചുപേരും ഊണുകഴിഞ്ഞെഴുന്നേറ്റാൽ, പാത്രം കഴുകുന്നതിനുമുണ്ടു്, രാത്രിയിൽ കിടപ്പറയിലെന്നപോലെ, അവരഞ്ചുപേർക്കും തീൻശാലയിൽ ഊഴം.”
“ജാരസന്തതികളും വിവാഹേതര രതിയും കുരുവംശപ്പെരുമക്കു് എക്കാലവും അലങ്കാരമായിരുന്നു എന്നു് ഹസ്തിനപുരി വാണിജ്യസമൂഹം കൗതുകത്തോടെ കാണുന്നുണ്ടു്. എന്നാൽ അവരെ ചിലപ്പോഴെങ്കിലും ചിന്താക്കുഴപ്പത്തിലാക്കുന്നതു്, ദേവരൂപികളായ അഞ്ചു ഭർത്താക്കന്മാർ ഒറ്റയടിക്കു് നിങ്ങൾക്കുണ്ടായിട്ടും, എന്തിനൊരു കറുത്ത കാമുകൻ? അവിഹിതമായി അത്തരം ഒരഭിലഷവും വേണ്ടായിരുന്നു എന്നു് തോന്നിയോ വല്ലപ്പോഴും?”, വനാന്തരത്തിലെ ആശ്രമമുറിയിൽ ശീതകാലസന്ധ്യയുടെ ഭീതിതമായ മൂടുപടം മുഖമടച്ചു വീണപ്പോൾ പാഞ്ചാലിയുടെ കണ്ണുകൾ തുളുമ്പുന്നതു് കണ്ട കൊട്ടാരം ലേഖിക വിഷയം മാറ്റാൻ പ്രകോപനപരമായി ചോദിച്ചു.
“എന്നെ പ്രീണിപ്പിക്കാനും അങ്ങനെ കീഴ്പ്പെടുത്താനും രാവുപകൽ മുന്നൊരുക്കം ചെയ്യുന്ന നിസ്സാരന്മാരായ പാണ്ഡവർ എവിടെ, അങ്ങകലെ കടലോരനഗരിയിൽ എനിക്കായി ഒരു പ്രണയഗീതം സത്യഭാമ പോലുമറിയാതെ, മന്ത്രിക്കുന്ന പ്രിയ ശ്യാമസുന്ദരൻ എവിടെ”.
“രാജകുടുംബാംഗമായ ഈ സ്ത്രീപീഡകനു് പൊതുസമൂഹം ഇതുവരെ പരിചയപ്പെടാത്തൊരു കരുണാർദ്രമുഖമുണ്ടെന്ന അവകാശവാദത്തെ നേരനുഭവത്താൽ ബോധ്യപ്പെടുത്താമോ?”, ഭീഷ്മർ, കൗരവകുടുംബാംഗമായ ദുശ്ശളയോടു് ചോദിച്ചു. പാഞ്ചാലീവസ്ത്രാക്ഷേപം വിചാരണ തുടരുന്ന സംഘർഷ ദിനങ്ങൾ.
“വിവാഹം കഴിഞ്ഞു് ഞാൻ ജയദ്രഥന്റെ സൈന്ധവദേശത്തേക്കു താമസംമാറ്റിയെങ്കിലും, ഹസ്തിനപുരി ഇരട്ടപൗരത്വം പ്രയോജനപ്പെടുത്തി വേനക്കാലത്തു ഇവിടെ വന്നു ഗംഗ, യമുന ഇരുനദികളിലും മാറിമാറി കൗരവരാജസ്ത്രീകൾക്കൊപ്പം നീന്തിക്കുളിക്കുക പതിവാണു്. അങ്ങനെ കുളികഴിഞ്ഞു തിരിച്ചു, അന്തഃപുരസുരക്ഷയുടെ ചുമതലയുള്ള പ്രതിയുമൊത്തു അരമനയിലേക്കു നടക്കുകയായിരുന്നു. ഉണക്കപ്പുല്ലുകൾക്കിടയിലൊരു വെള്ളമുയൽ ഭയന്നു് വിറച്ചിരിക്കുന്നതു ഞങ്ങൾ കണ്ടു. ജാഗ്രതയോടെ രംഗം വിലയിരുത്തിയ പ്രതി, വിരൽ ആകാശത്തേക്കു് ചൂണ്ടിയപ്പോൾ, ഞാൻ ശ്രദ്ധിച്ചു അതാ ഒരു കഴുകൻ ചുറ്റിപ്പറക്കുന്നു, അതിവേഗം ഊളിയിട്ടിറങ്ങുന്നു, മുയലിനെ പിടിക്കാനാവാതെ വീണ്ടും മേലോട്ടുയരുന്നു. മുയൽ തിരിച്ചുംമറിച്ചും ഓടിഒളിക്കാനൊരിടം തേടുന്നു. ഇതൊക്കെ ‘പ്രകൃതിയുടെ ലീല’ എന്നമട്ടിൽ ഞാൻ വല്ലായ്മയോടെ കാഴ്ചകൈവിടുമ്പോൾ, പ്രതി ചുറ്റുംപരതി ഒരു കൂർത്ത കല്ലെടുത്തു ആകാശത്തേക്കൊരു ഏറു. ഞാൻ ഞെട്ടിപ്പോയി, ഉന്നം തെറ്റാതെ ഏറു കൊണ്ട കഴുകൻ ഞങ്ങൾക്കുമുമ്പിൽ ഭീകരശബ്ദത്തിൽ വീണു. വെള്ളമുയലിന്റെ ദയനീയസാഹചര്യത്തിൽ, നമ്മളൊക്കെ പ്രകൃതിനാമത്തിൽ നിസ്സംഗരാവുമ്പോൾ, പ്രതിയോ? സാർഥകമായി ഇടപെട്ടു കല്ലെറിഞ്ഞു വീഴ്ത്തിയ ആ തെളിഞ്ഞ ഓർമ്മ, ഇന്നും, ഹസ്തിനപുരി വനിതാവകാശ സംരക്ഷണത്തിന്റ ജീവിതാവബോധത്തെ സ്വാധീനിക്കുന്ന സാഹസികസംഭവം!”
“ദുശ്ശളയുടെ നേരെ പ്രതി പുഞ്ചിരിക്കുന്നു”, കൊട്ടാര ലേഖിക ശ്രദ്ധിച്ചു.
“സത്യവതി, പുത്രവിധവകളായ അംബികയും അംബാലികയുമൊത്തു പടിയിറങ്ങുമ്പോൾ, ശന്തനുവിനു് ശേഷം ‘കുരുവംശപൈതൃകം’ എന്നു് മേനിപറയാൻ, ‘നൈഷ്ഠിക ബ്രഹ്മചാരി’ ഭീഷ്മരൊഴികെ ആരുണ്ടിനി ഹസ്തിനപുരിയിൽ? കൊട്ടാര ലേഖിക ചാർവകനോടു് ചോദിച്ചു.
“സത്യവതിയിൽ ശന്തനുവിനുണ്ടായ രണ്ടു ആൺമക്കളും നേരത്തെ മരിച്ചു, ഒരാൾ ശത്രുവിന്റെ ഇര മറ്റെയാൾ അമിതഭോഗത്തിന്റെ. ആദ്യദർശനത്തിൽതന്നെ യുവസത്യവതിയിൽ ആവേശമുണർന്ന ഒരു വൃദ്ധമുനിക്കു് പിറന്ന രഹസ്യസന്തതി, കുള്ളനും വിരൂപിയുമായ വ്യാസൻ, വിചിത്രവീര്യവിധവകളിൽ ചൊരിഞ്ഞ ബീജദാനത്തിൽ പിറന്ന രണ്ടു കീടജന്മങ്ങൾ അന്ധ ധൃതരാഷ്ട്രരും ഷണ്ഡ പാണ്ഡുവും. അവരുടെതെന്നു പറയപ്പെടുന്ന നൂറ്റിഅഞ്ചു മക്കൾ കൂട്ടുകുടുംബസ്വത്തു എങ്ങനെ വീതം വെക്കണമെന്നറിയാതെ പരസ്പരം വാളോങ്ങുന്നു. കുരുവംശത്തെ, ഭിന്നിപ്പിച്ചുകൊല്ലാൻവിട്ടു സത്യവതി വനവാസത്തിനു പോവുന്നു. തിരിച്ചു വരരുതേ, ഗംഗയാറൊഴുകുന്ന ഈ നാട്ടിൽ നിങ്ങൾ ഇനി കാലു കുത്തരുതേ!” ഹസ്തിനപുരി സദസ്സിനോടു് കത്തിക്കയറുകയായിരുന്ന ആ ദരിദ്രബ്രാഹ്മണനെ പിന്നിൽനിന്നു് ചടുലനീക്കത്തിൽ ദുര്യോധനൻ ആഞ്ഞു ചവിട്ടിത്തെറിപ്പിച്ചു.
“ഞങ്ങൾ ഭരിക്കാൻ നിയോഗം നേടിയവർ, രാജ്യത്തിന്റെ അഖണ്ഡതക്കായി, വേണ്ടിവന്നാൽ പോർക്കളത്തിൽ മരിക്കാനും തയ്യാർ. കുരുവംശം ദൈവദത്തമായ ഭരണവംശം എന്നു് അഭിവന്ദ്യവ്യാസൻ നാളെ ഇതിഹാസത്തിൽ പറയുമ്പോൾ, മഹാഭാരതത്തിന്റെ പനയോല കത്തിച്ചു പ്രതിഷേധിക്കാൻ നിന്നെ ഹസ്തിനപുരി കണ്ടുപോവരുതു്!”
“പാഞ്ചാലി വിഷദ്രാവകം നിങ്ങളെ കുടിപ്പിക്കാൻ ശ്രമിച്ചു!”, കൊട്ടാരം ലേഖിക ചോദിച്ചു.
“വിഷം എന്നു പറഞ്ഞസ്ഥിതിക്കു് ആ ‘കറുത്തരാത്രി’ വിട്ടുകളയരുതല്ലോ. ചാരത്തൊഴിലിൽ, ബാല്യംമുതൽ നൈപുണ്യവികസനം നേടിയ നകുലന്റെ കൗശലംനിറഞ്ഞ പ്രതിരോധമുറയില്ലെങ്കിൽ, കുടിലദുര്യോധനൻ പാഞ്ചാലിയിലൂടെ നേടിയെടുക്കാൻ തയ്യാറാക്കിയ ‘തുള്ളിമരുന്നു് പ്രയോഗം’ പിടിക്കപ്പെടില്ലായിരുന്നു. അസാധാരണമായ പ്രതികരണനീക്കത്തിലൂടെ അഞ്ചുപേരെയും ഒരുമിച്ചു പായക്കൂട്ടാക്കി ഇരുട്ടിന്റെ മറവിൽ, മൃദുവിരലുകൾ കൊണ്ടവരുടെ ചുണ്ടുപിളർത്തി ആദ്യംചുംബനത്തിലൂടെയും, പിന്നീടു് തുള്ളിമരുന്നുപ്രയോഗത്തിലൂടെയും, കൗന്തേയരഞ്ചുപേരെ കാലപുരിയിലേക്കയക്കാനായിരുന്നു അവളുടെ ഗൂഢമനസ്സു, ദുര്യോധനനുമായി അവിശുദ്ധബന്ധത്തിൽ കൂട്ടുപ്രതിചേർന്നു് ഹീനപദ്ധതിയിട്ടതു്. ദുര്യോധനൻ രഹസ്യദൂതൻവഴി അവൾക്കു എത്തിച്ച വിഷദ്രാവകം, നകുലൻ നേരത്തെ കണ്ടെത്തി, ഒഴിച്ചുകളഞ്ഞു, പാത്രംകഴുകി, കാട്ടുതേൻ നിറച്ചുവച്ചു എന്നറിയാതെ, പ്രലോഭിപ്പിക്കാൻ വിവസ്ത്രയായ പാഞ്ചാലി “തുള്ളിമരുന്നു്” ഓരോരുത്തരുടെ നാവിലും ‘പ്രണയപൂർവ്വം’ ഇറ്റിച്ചു. അതോടെ തീരും പാണ്ഡവർ എന്നു് കരുതിയവൾക്കു കേൾക്കേണ്ടിവന്നതു്, “കുറച്ചുകൂടി ഒഴിക്കൂ, നിന്റെ ചുണ്ടു പോലെ തേനിനും എന്തൊരു സ്വാദ്!” എന്ന പാണ്ഡവ പ്രതികരണം! ഞെട്ടിത്തെറിച്ച പാഞ്ചാലി രാത്രി വൈകുംവരെ കേട്ടതു് പാണ്ഡവരുടെ സംഘരതിസീൽക്കാരം! അതോടെ അവസാനിപ്പിച്ചു “ദേവസന്തതികളുടെ പുത്രന്മാരെ” അവസാനിപ്പിക്കാനുള്ള ദുര്യോധനതന്ത്രം. പാവം പാഞ്ചാലി വെറും ഒരു കൗരവചാര, അല്ല ഇര അല്ലെ!” കുളി കഴിഞ്ഞു ജലാശയത്തിൽനിന്നും ആശ്രമമുറ്റത്തു, ഈറൻതുണി ഉണക്കാനിടുന്ന പാഞ്ചാലി, കരുതലോടെ ചെവികൂർപ്പിക്കുന്നതു, പാതിതുറന്ന ജാലകത്തിലൂടെ കൊട്ടാരം ലേഖിക ഒരുനോക്കു കണ്ടു നോട്ടം വെട്ടിച്ചു.
“പരാതി ആർത്തവശുചിത്വത്തെക്കുറിച്ചു സ്ഥൂലീകരിച്ച ആശങ്കയാണല്ലോ. പൗരാവകാശനിഷേധവും അടിമപ്പണിയും നേരിട്ടിട്ടും, പീഡകകൗരവരെക്കുറിച്ചു ഒരുവാക്കു നിങ്ങൾ രോഷം കാണിക്കുന്നതു് കണ്ടില്ലെന്നാണു്, മനുഷ്യാവകാശ പ്രവർത്തകനായ ചാർവാകൻ ഖേദിച്ചതു. അരാഷ്ട്രീയജീവിയായോ, ഒരിക്കൽ മുനവച്ചു പ്രതികരിക്കുന്ന സ്ത്രീവാദിയായിരുന്ന ദ്രൗപദി?”, കൊട്ടാരം ലേഖിക ചോദിച്ചു. മലഞ്ചെരുവിലെ ജലാശയത്തിൽ പാഞ്ചാലി. മറുവശത്തു പതിവുപോലെ മലർന്നുകിടന്നു് നീന്തുന്നുണ്ടായിരുന്നു ആകാശചാരികളെന്നു പാണ്ഡവരാൽ അധിക്ഷേപിക്കപ്പെടുന്ന വിദ്യാധരന്മാരും ഗന്ധർവന്മാരും.
“നിങ്ങളും ഒരു സ്ത്രീയല്ലേ. വയറുവേദനയോ കാൽകഴപ്പോ മറ്റു ശാരീരികദുരിതങ്ങളോ ഒന്നുമല്ലല്ലോ ആഗതരുമായി സംസാരിക്കുക, ഒരു മുഴം വൃത്തിയുള്ള പരുത്തിത്തുണി കിട്ടിയിരുന്നെങ്കിൽ എന്ന അടിമസ്ത്രീയുടെ അടിസ്ഥാന ആവശ്യമാണു്. പാണ്ഡവർ ‘ലജ്ജാകരം’ എന്നു് തള്ളി, ചാർവാകൻ ദുശ്ശളയെ അറിയിച്ചപ്പോൾ, കിട്ടി കൗരവരിൽനിന്നും സമ്മാനപ്പെട്ടി പരുത്തിത്തുണിയും ശരീരശുദ്ധിക്കു ഔഷധങ്ങളും. ഇപ്പോൾ ഞാൻ സംസാരിക്കുക ആർത്തവത്തെക്കുറിച്ചല്ല ബഹുഭർത്തൃത്വ ദാമ്പത്യത്തിലെ പരിഹാരമില്ലാത്ത പരസ്പര ശത്രുതയെക്കുറിച്ചു മാത്രം. അടുത്തചോദ്യം ചോദിക്കൂ എന്നിട്ടുവേണം വിദ്യാധരന്മാരു മായി നീന്തി മത്സരിക്കാൻ.”
“ചൂതാട്ടത്തിൽ ‘നൈപുണ്യവികസനം’ നേടിയ യുധിഷ്ടിരനു, പക്ഷേ, വേണ്ടിവന്നാൽ ഹസ്തിനപുരികോട്ട കീഴടക്കാൻ, ആയുധ മികവു് നേടാനായോ? അതോ വനവാസത്തിനുശേഷം ‘നയതന്ത്രപ്രതിഭ’കളെ മുന്നിൽവച്ചു ഒരിക്കൽകൂടി ചൂതാടി നഷ്ടസൗഭാഗ്യങ്ങൾ തിരിച്ചുപിടിക്കാമെന്നാണോ മോഹം?”, കൊട്ടാരം ലേഖിക ചോദിച്ചു.
“പ്രഖ്യാപിത പാണ്ഡവലക്ഷ്യങ്ങളിൽനിന്നും എപ്പോഴൊക്കെ യുധിഷ്ഠിരൻ ഉദാസീനതയിലേക്കു കൂപ്പുകുത്തുന്നുവോ അപ്പോഴൊക്കെ പാഞ്ചാലി വേണം ശിക്ഷാനടപടിയിലൂടെ സായുധകർമ്മത്തിലേക്കു, ആ മുതിർന്ന ‘കൗരവഅടിമ’യെ തിരിച്ചുകൊണ്ടുവരാൻ. രാവിലെ അവൾ ഒരു വാൾ ഏൽപ്പിക്കും, യുധിഷ്ഠിരൻ വാൾവിറപ്പിച്ചു കൊടുംകാട്ടിലേക്കു കൂട്ടാളിയില്ലാതെ ‘പരിശീലന’ത്തിനുപോവും, വഴിയിൽ കണ്ടുമുട്ടുന്ന ദുർബലഇരയെ പരീക്ഷണാടിസ്ഥാനത്തിൽ, ശത്രുകൗരവരെന്നു മനസ്സാസങ്കൽപ്പിച്ചു, കയ്യും കാലും വെട്ടി പരിക്കേൽപ്പിച്ചു മാരകായുധവിദ്യയിൽ മുന്തിയപദവിയിലേക്കുയരും. ചില സസ്യാഹാരിമൃഗങ്ങളെ തലവെട്ടി അത്താഴത്തിനെന്നും പറഞ്ഞു പാഞ്ചാലിയുടെ മുമ്പിലേക്കെറിയും. അതു് ഭക്ഷ്യയോഗ്യമാക്കേണ്ട പാചകമികവു് അവൾ കാണിച്ചില്ലെങ്കിൽ, ആശ്രമം ആൺപെൺ ദ്വന്ദയുദ്ധത്തിനു പരസ്യ വേദിയാകും.”
“കദനകഥ കൗന്തേയർ അഞ്ചുപേരും, ഒരുമിച്ചിരുന്നു നിങ്ങളോടു് പറഞ്ഞുവോ, അതോ ഊഴമനുസരിച്ചു ഒന്നൊന്നായി നിങ്ങൾ പിന്നീടു് ചെവി കൊടുത്തുവോ?” കൊട്ടാര ലേഖിക നവവധു പാഞ്ചാലിയോ ചോദിച്ചു. നഗരാതിർത്തിയിലെ അതിഥിമന്ദിരത്തിൽ കഴിയുന്ന ഇടവേള.
“ഒരുമിച്ചിരുന്നു കുന്തിനിർമ്മിത ആഖ്യാനം കുത്തിനിറക്കാൻ അവസരം കൊടുക്കാതെ പിടിച്ചുനിന്നതായിരുന്നു എന്റെ ആദ്യ കൊച്ചുവിജയം. വാമൊഴിമിടുക്കിൽ യുധിഷ്ഠിരൻ ഏകവക്താവായി പാണ്ഡവരുടെ ബീജദാതാക്കൾ തുടങ്ങി കൽപ്പിതകഥക്കു് നവവധുവിൽ പരിപൂർണ്ണസ്വീകാര്യത നേടാനാവും എന്നെനിക്കു് പ്രിയദുര്യോധനിൽനിന്നു കിട്ടിയ സൗഹൃദമുന്നറിയിപ്പിനു് സ്തുതിയായിരിക്കട്ടെ. കുന്തിയും, അതിനുശേഷം എന്നോടു് ‘ആകാശചാരികളെ’ക്കുറിച്ചു അധരവ്യായാമവുമായി വരാൻ ധൈര്യപ്പെട്ടിട്ടില്ല.”
“അല്ല സുഹൃത്തേ, ഈ വിരലല്ലേ ഗുരുദക്ഷിണയായി നിങ്ങൾ മുറിച്ചുകൊടുത്തു എന്നു് നാടാകെ ഈയിടെ പാട്ടായതു? കണ്ടാൽ അങ്ങനെ മുറിച്ചുനീക്കിയപോലെയും, മുറിച്ചെടുത്തഭാഗം തുന്നിക്കൂട്ടിയപോലെയുമൊന്നും തോന്നുന്നില്ലല്ലോ”, വിദ്യാർത്ഥിയുടെ വലതുകൈയിലെ തള്ളവിരൽ തൊട്ടു, സംശയത്തിൽ കൊട്ടാരം ലേഖിക മുഖത്തു് നോക്കി.
“പരിപൂർണ്ണ സസ്യഭോജിയായ ബ്രാഹ്മണ ഗുരുവിനു വേണ്ടതു് വിദൂരവിദ്യാർഥിയുടെ തള്ളവിരലൊന്നുമായിരുന്നില്ല, ഒന്നുരണ്ടു സ്വർണനാണയമായിരുന്നു, അതു് ഞാൻ രാജമന്ദിരത്തിലെ രഹസ്യരത്നശേഖരത്തിൽ നിന്നു് പൊക്കി നീട്ടിയപ്പോൾ, ദക്ഷിണ തൃപ്തിയായി എന്നു് ഗുരുപുഞ്ചിരി വ്യക്തമാക്കി. മുറിച്ചുനീക്കിയ തള്ളവിരൽ തിരിച്ചുവച്ചു്, കൈ പഴയപോലെ പോരാട്ടക്ഷമമായി എന്നു് നാളെ നിങ്ങൾ ‘ഹസ്തിനപുരി പത്രിക’യിൽ വാർത്ത കണ്ടാൽ പരിഭ്രമിക്കരുത്. ‘മനുഷ്യാവയവങ്ങളിലെ കൊള്ളകൊടുക്ക’ ഒരു പുത്തൻ ശാരീരികപരീക്ഷണമായി വരുംയുഗത്തിൽ മാറും എന്നാണു ഭാവിപ്രവചിക്കാൻ അമാനുഷ ശേഷിയുള്ള സഹദേവൻ പറഞ്ഞതു്!”
“മുൻ മഹാറാണി കുന്തിയുടെ അഞ്ചു മക്കൾക്കു് തൊഴിൽചെയ്തു ജീവിക്കാൻ അവസരമില്ലാതെ നാടുവിട്ടു പോകേണ്ടിവന്നല്ലോ. ഒരാളല്ല അഞ്ചുപേരും പടിയിറങ്ങുമ്പോൾ, “അരുതു, നിങ്ങൾക്കു് അന്നന്നത്തെ അപ്പം തൊഴിൽചെയ്തു ഇവിടെ ഉണ്ടാക്കാമല്ലോ, ഇതു് ഖാണ്ഡവപ്രസ്തമല്ല, ഗാംഗായമുനാ ഹരിതഭൂമി” എന്നു് ആശ്വസിപ്പിക്കേണ്ട കൗരവർ എവിടെ ആയിരുന്നു?”, കൊട്ടാര ലേഖിക പൊതുസമൂഹത്തിന്റെ ആക്ഷേപം ദുര്യോധനനുമുമ്പിൽ അവതരിപ്പിച്ചു.
“ഇതു് ഹസ്തിനപുരി ഭരണകൂടത്തിന്റെ വീഴ്ചയാണോ? അവർ പോയതു് കാലത്തിന്റെ മാറ്റമല്ലേ? പാഞ്ചാലിയെ ആരെങ്കിലൂം തട്ടിക്കൊണ്ടുപോയോ? അതോ ആഡംബരഅതിഥിമന്ദിരത്തിൽ ഞങ്ങൾ അവർക്കു അന്തിയുറങ്ങുവാൻ ഇടംകൊടുത്തുവോ? പുത്തൻപുൽമേടുകൾ തേടി അവരുടെ കുടിയേറ്റം വരുംകാലത്തിന്റെ മാറ്റമല്ലേ സൂചിപ്പിക്കുന്നതു്? കന്നുപൂട്ടിയും വിത്തുവിതച്ചും അന്നന്നത്തെ അന്നം ഉണ്ടാക്കി ജീവിതപ്പാത മുന്നോട്ടു് വലിക്കുന്ന ഹസ്തിനപുരി ഗ്രാമഗ്രാമാന്തരങ്ങളിലെ ഭൂരഹിതജനസാമാന്യം എവിടെ, സ്വന്തമായൊരു സാമ്രാജ്യം സ്ഥാപിക്കാൻ അതിലോലആവാസവ്യവസ്ഥ ഖാണ്ഡവ വനം തീയിടാൻ മടിക്കാത്ത പ്രകൃതിവിരുദ്ധപാണ്ഡവർ എവിടെ?” കാൽനടക്കാർക്കു് വഴിയോര തണൽ നിർമ്മിതിക്കായി കൗരവരും ഭാര്യമാരും വൃക്ഷച്ചെടികൾ നടുന്ന സമർപ്പിതദിനം.
“പരിഷ്കൃതസമൂഹത്തിന്റെ കരൾപിളർക്കുന്ന പരുഷപദങ്ങൾ ഓർക്കുന്നു; ചുടു കൗരവച്ചോര പുരണ്ട കൈകൾകൊണ്ടല്ലാതെ മുടികെട്ടുകയില്ല ഇതു് സത്യം: അഴിഞ്ഞുകിടന്ന ആ മുടിയിൽ തന്നെയാണോ, ഹസ്തിനപുരിയിൽനിന്നും ദുര്യോധനൻ പാരിതോഷികമായി കൊടുത്തയച്ച സുഗന്ധതൈലം തേച്ചു മുടിയു ഉടലും പരിലാളിക്കുന്നതു?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വനവാസക്കാലം.
“ഇലച്ചാറു് തേച്ചു ഒഴുക്കുനീരിൽ കഴുകി നിവർത്തിയിടുന്നമുടി അതിന്റ പ്രതികാരപ്രതിജ്ഞ പാലിക്കട്ടെ, കാമനയുടെ മുമ്പിൽ മുട്ടുകുത്തുന്ന അഞ്ചു ഭർത്താക്കന്മാർക്കു് രതിസേവനം നൽകേണ്ട പാഞ്ചാലിയുടെ ഉടൽ ആ പരിപാവന കർത്തവ്യവും പാലിക്കട്ടെ!”
“കുന്തി കൂടെവന്നിരുന്നെങ്കിൽ എന്നുതോന്നാറുണ്ടോ?” കൊട്ടാര ലേഖിക ചോദിച്ചു. ഖാണ്ഡവപ്രസ്ഥത്തിൽ പാണ്ഡവരുടെ കുടിയേറ്റകാലം.
“കുന്തി വരാതിരുന്നതു് നന്നായി എന്നിപ്പോഴും കരുതുന്നു. ഭർത്തൃമാതാവു് നിത്യജീവിതക്രമത്തിൽ ഇടപെടുന്നതൊന്നും പുതുമയല്ല എന്നാൽ, യുവത്വംമുഴുവൻ വിവാഹബാഹ്യബന്ധങ്ങൾ തേടുകയോ, പരപുരുഷന്മാരെ പ്രലോഭിച്ചു ഗർഭധാരണം ചെയ്യുകയോ അടിസ്ഥാനസൗകര്യമില്ലാത്ത കാട്ടുകുടിലിൽ മൂന്നു പ്രസവിക്കുകയോ ചെയ്ത കുന്തി, പിൽക്കാലത്തു പ്രതിസന്ധികളാൽ കനിവുനഷ്ടപ്പെട്ട പെൺഹൃദയവുമായി പാഞ്ചാലിയെ പതിവൃതയാക്കാൻ ഒളിനോട്ടം വഴി രാപ്പകൽ നിരീക്ഷിക്കുന്ന പേക്കിനാവു് പാഞ്ചാലിക്കുണ്ടായി. കുന്തി കൊട്ടാരത്തിൽ ഗാന്ധാരിയുടെ തോഴിയായി എന്നും എന്നെന്നും കഴിയട്ടെ, ‘കുറുമ്പൻകൗന്തേയ’രുടെ നല്ലനടപ്പിനു് കുന്തി കൗരവരുടെ ജാമ്യതടവിൽ കഴിയട്ടെ എന്ന വിപ്ലവകരമായ തീരുമാനം നടപ്പിലാക്കിയതിനു നന്ദി പറയേണ്ടതു് ദുര്യോധനനെ! കൗരവർ സംതൃപ്തർ. കുന്തി സംതൃപ്ത. കൗന്തേയരും പാഞ്ചാലിയും സംതൃപ്തർ. നിങ്ങൾ കുനുഷ്ടു ചോദ്യമെറിഞ്ഞു ആ ശുദ്ധജലം കലക്കാതിരിക്കുക!”
“കുരുക്ഷേത്രവിധവകളായ കൗരവരാജസ്ത്രീകളെ ആദ്യദിനങ്ങളിൽ തന്നെ കുടിയൊഴിപ്പിച്ചു ‘ഒതുക്കി’യപ്പോൾ തിരിച്ചറിയാൻ നിങ്ങൾ വിട്ടുപോയോ, വളർന്നുവരുന്ന പുതുതലമുറ കൗരവ കൗമാരക്കാരെ?”, കൊട്ടാരം ലേഖിക ചോദിച്ചു. ദുര്യോധനന്റെയും ദുശ്ശാസനന്റെയും കൊച്ചുമക്കൾ ദേശീയപാത വഴിയമ്പലങ്ങളിൽ ഇടിച്ചുകയറി, രാജ്യാന്തര യാത്രികരെ കൊള്ളയടിക്കുകയും ദേഹോപദ്രവം ചെയ്തു പരാതി കൊടുക്കരുതെന്നു ഭീഷണിപ്പെടുത്തുകയും പതിവായ അശാന്തദിനങ്ങൾ. പാണ്ഡവ ഭരണകാലം.
“ഹസ്തിനപുരിയുടെ പ്രശാന്തമായ കരിമ്പിൻതോട്ടങ്ങൾ ചവിട്ടിമെതിക്കുന്ന കൗരവ ‘കുട്ടിക്കൊമ്പ’ന്മാരെ നേരിടാൻ നെടുന്തൂണായി ഇവിടെയൊരു ‘കുങ്കിയാന’യുണ്ടെന്ന കാര്യം മറക്കരുതേ! യുദ്ധംജയിച്ചു ഹസ്തിനപുരിയിൽ എത്തിയ പാണ്ഡവരെ നേരിട്ടതു് ശത്രുതയോടെ യുധിഷ്ഠിരപട്ടാഭിഷേകത്തിനു തടസ്സം സൃഷ്ടിക്കുന്ന പുതുതലമുറ കൗരവകുടുംബാംഗങ്ങളെയായിരുന്നു. മയക്കുമരുന്നുകൊടുത്തെങ്കിലും അവരെ നിർവീര്യമാക്കാൻ ഞങ്ങൾ ഒരുകൈ തയ്യാറായി. അതുകൊണ്ടൊന്നും പക്ഷേ, നിന്നില്ല കൗമാര, കൗരവതീവ്ര വാദം. അപ്പോൾ പ്രതിരോധവകുപ്പുമേധാവി ഭീമൻ, നൈപുണ്യവികസനത്തിനു വഴിതേടി രഹസ്യ പരിശീലനകേന്ദ്രത്തിൽ കയറിക്കൂടി അതിവേഗം തൊഴിൽമികവുനേടിയ ‘കുങ്കി’യായി. നിങ്ങൾ സൂചിപ്പിച്ച കൗമാരതീവ്രവാദികളെ ഭീമൻ സ്നേഹാദരങ്ങളോടെ ആദ്യമൊക്കെ ‘കരിമ്പും പഴവും’ നൽകി സൽക്കരിക്കും, മെരുങ്ങുന്നില്ലെങ്കിൽ മരക്കൂടിൽതളച്ചു സൗമ്യപ്രകൃതിയാക്കും. ചിലരെ ഭാവിയിലെങ്കിലും ഭരണകൂടത്തിനുപകരിക്കുമെന്നു് വിശ്വാസത്തിൽ കുട്ടി ‘കുങ്കി’കളാക്കും. ആദരണീയനായ യുദ്ധവീരൻഭീമനും പ്രായം കൂടുകയാണല്ലോ” പുതിയ കിരീടാവകാശി കൗമാരപരീക്ഷിത്തു് കളിപ്പാട്ടങ്ങളുമായി വ്യർഥബാല്യം ആസ്വദിക്കുന്നതു് നകുലൻ പല്ലുഞെരിച്ചു നോക്കുന്നുണ്ടായിരുന്നു.
“പിന്നാമ്പുറത്തെന്തോ ശ്രമം ഉണ്ടല്ലോ പ്രതിയെ രക്ഷിക്കാൻ?”, കൊട്ടാരം ലേഖിക ചോദിച്ചു. ആറംഗ പാണ്ഡവസംഘത്തിന്റെ ഇന്ദ്രപ്രസ്തമുദ്രയുള്ള രാജവസ്ത്രങ്ങൾ ഒന്നൊന്നായി ഊരി വനവാസയോഗ്യമായ മരവുരി ധരിപ്പിക്കുന്ന ആയാസകരമായ നേരം.
“വസ്ത്രാക്ഷേപ പരാതി പിൻവലിച്ചാൽ അതിജീവിതക്കു ഹസ്തിനപുരിഅരമനയിൽ അവളുടെ വ്യക്തിഗതകഴിവനുസരിച്ചു അന്തഃപുരതൊഴിൽകൊടുത്തു പുനരധിവസിപ്പിക്കുന്നതോടെ, വനവാസ, നിത്യജീവിതദുരിതത്തിൽനിന്നും രക്ഷിക്കാമോ എന്ന സ്ത്രീസൗഹൃദനിർദേശം നീതിപീഠത്തിൽ കിട്ടി. പിന്നാമ്പുറച്ചുവയുള്ള ഔദ്യോഗികരഹസ്യമൊന്നുമല്ല നടപടിക്രമം അനുസരിച്ചു നീതിപതി, പരസഹായമില്ലാതെ തീർപ്പാക്കേണ്ട ഒരു അപേക്ഷ മാത്രം. അതിൽ കിരീടാവകാശിയും, പ്രതിപ്പട്ടികയിൽ ഇടംനേടിയ ആരോപിതരിൽ ഒരാളുമായ ദുര്യോധനൻ എന്ന ഞാൻ, ഇടപെടുന്നതു ശരിയല്ലല്ലോ. ആരാണു് നിർദേശം മുന്നോട്ടു് വച്ചതെന്നു് വെളിപ്പെടുത്താൻ ആവില്ല. പേരുവിവരങ്ങൾ ഒഴിവാക്കി അതിജീവിതയുടെ സ്വകാര്യത, നീതിപീഠം മാനിക്കും എന്നാണു് അനുമാനം. ഏതുവിധത്തിലും നാളെ രാവിലെയോടെ ഒത്തുതീർപ്പുശ്രമം പ്രായോഗിക വഴിക്കുവരുന്നില്ലെങ്കിൽ, അതിജീവിത, ആറാം കൗരവഅടിമയെന്ന തൽസ്ഥിതി തുടരും. സഹനമായിരിക്കും വ്യാഴവട്ടക്കാല, ഓരോ ദിനവും എന്നുഞാൻ പറയാതെ നിങ്ങൾക്കൂഹിക്കാം”, പാണ്ഡവരോടായിരുന്നു ഭരണകൂടവക്താവായ ദുര്യോധനന്റെ ‘ചെരിഞ്ഞ’ നോട്ടവും പുഞ്ചിരിയും.
“പാഞ്ചാലി മരിച്ചപ്പോൾ ശവസംസ്കാരത്തിനൊന്നും മെനക്കെടാതെ നിങ്ങൾ വലിഞ്ഞുനടക്കുന്നതു് കണ്ടു. കൂടെപൊറുത്തവളോടു് ഇത്ര വലിയ മര്യാദകേടു കാണിക്കാൻ മാത്രം എന്തുതെറ്റവൾ നിങ്ങളോടു് ചെയ്തു?” കൊട്ടാര ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. തെരുവിൽ ഒപ്പം കൂടിയ നായക്കുട്ടിയുമായി മുൻ രാജാവു് സ്വർഗ്ഗരാജ്യത്തിൽനിന്നുള്ള രഥം പ്രതീക്ഷിക്കുന്ന സന്ധ്യ, മഹാപ്രസ്ഥാനം.
“തെറ്റുചെയ്തതു് അവൾ ആണെന്നുഞാൻ പറഞ്ഞില്ലല്ലോ. ഭർത്താവിന്റ മൂത്തജ്യേഷ്ഠനെ അവളുടെ ബഹുഭർത്തൃത്വത്തിൽ, ഉൾപ്പെടുത്തേണ്ടിയിരുന്നില്ല എന്നു് തോന്നിയിട്ടുണ്ടു്. ധർമ്മപുത്രർ എന്ന എന്റെ പ്രതിച്ഛായക്കു് കോട്ടം തട്ടുന്ന ഒരു ചതിയിലും നീ ഇരയാവരുതു് എന്നു് എന്റെ ജൈവികപിതാവു് കാലൻ തന്ന സദുദ്ദേശ്യ മുന്നറിയിപ്പു് ഞാൻ അവളുടെ ശരീര സൗന്ദര്യത്തിൽ മയങ്ങി അവഗണിച്ചതായിരുന്നു ഞാൻ ചെയ്ത തെറ്റു്, എന്നാൽ യാത്രയില്ല!” ‘നൂലിയിഴ’യിൽ ഇറങ്ങിവന്ന സ്വർണ്ണത്തേരിൽ കയറുമ്പോൾ യുധിഷ്ഠിരൻ ആരോടെന്നില്ലാതെ കൈവീശി.
“കുരുക്ഷേത്രയിൽ എത്തിച്ചേർന്ന പാണ്ഡവസേനയെ ചെന്നു കണ്ടപ്പോൾ പേടിതോന്നി, എവിടെനിന്നു സംഘടിപ്പിച്ചു ഇവരെയൊക്കെ, യുധിഷ്ഠിരൻ വിരാടനാട്ടിൽ വിധേയത്വത്തോടെ കഴിഞ്ഞ നാളുകളിൽ?”, കൊട്ടാരം ലേഖിക വിസ്മയത്തിൽ ചോദിച്ചു.
“സഖ്യസൈന്യങ്ങളെ സംഭരിക്കാൻ അഞ്ചുപാണ്ഡവരും അയൽനാടുകളിൽ എവിടെച്ചെന്നന്വേഷിച്ചാലും കൗരവർ നേരത്തേയെത്തി സൈനികരെ ഉയർന്നവേതനം നൽകി സഖ്യസേനയിലേക്കു് പൊക്കിയിരിക്കുന്നു. വിഷണ്ണരായ പാണ്ഡവരോടപ്പോൾ ഞങ്ങളുടെ സേനാനായകൻ ചോദിച്ചു, ഇവിടെ മൂഖ്യകാരാഗൃഹം നിറയെ കാലാകാലങ്ങളായി കൊടുംകുറ്റവാളികളെ ജീവപര്യന്തം തടവിലിട്ടുണ്ടു്. വിജയാശംസകളോടെ അവരെ കൊണ്ടുപോവുന്നോ? പ്രതിഫലമായി ഒന്നും ഞങ്ങൾക്കു് തരേണ്ട” ആലോചിച്ചു യുധിഷ്ഠിരൻ കരാറിലേർപ്പെട്ടു, കൗരവരുമായി യുദ്ധംജയിച്ചാൽ യുദ്ധാനന്തരപാണ്ഡവസൈന്യത്തിൽ പദവിനൽകി നിയമിക്കാം. കുറ്റവാളികളോടു് ഞങ്ങൾ പറഞ്ഞതു്, ഭൂമിയിൽ ‘ധർമ്മസംസ്ഥാപന’ത്തിനെന്നും പറഞ്ഞു സത്യവാനെന്ന വിശ്വഖ്യാതിനേടിയ ഒരു പാണ്ഡവൻ വന്നിട്ടുണ്ടു്. നിത്യവേതനത്തിൽ കൂലിപ്പട്ടാളമായി ചേർന്നാൽ മരണംവരെ സംഖ്യ അവരിൽനിന്നും പ്രതീക്ഷിക്കാം. അവർ ചൂണ്ടിക്കാണിക്കുന്ന കൗരവരെ ചിത്രവധം ചെയ്യുന്ന എളുപ്പപ്പണിയയേ നിങ്ങൾ ചെയ്യേണ്ടൂ. അങ്ങനെ ഇവിടെ എത്തി. മദ്യം മാംസം മദിരാക്ഷി എല്ലാം വേണ്ടത്ര കിട്ടിയപ്പോൾ കഠാരി മൂർച്ഛകൂട്ടാൻ തുടങ്ങി. ഒന്നേ ആശംസിക്കാനുള്ളു കുരുക്ഷേത്ര അതിന്റെ അന്ത്യവിധി നിർണയിക്കട്ടെ, തിരക്കുനിറഞ്ഞ ഞങ്ങളുടെ കാരാഗൃഹങ്ങൾ ഒഴിഞ്ഞും കിട്ടി!”
“എന്തായിരുന്നു അന്ത്യമൊഴി?”, അവസാന നിമിഷങ്ങളിൽ സാന്ത്വനസ്പർശമായും, ചരമശുശ്രൂഷക്കു ആദിവാസികൾക്കൊപ്പം പങ്കുചേർന്നും യാത്രാമൊഴി പറഞ്ഞശേഷം പാണ്ഡവരെ തേടി മുന്നോട്ടു് നടക്കേ വഴിയോര നീർച്ചാലിന്നരികെ അഞ്ചുപേരും വിശ്രമിക്കുന്നതു് കണ്ട കൊട്ടാര ലേഖിക അഭിവാദ്യം ചെയ്തു. മഹാപ്രസ്ഥാനം.
“എന്നെപ്പോലെ ആരോരുമറിയാതെ മരിക്കാതിരിക്കട്ടെ, ദേവസന്തതികളായ അഞ്ചു ഭർത്താക്കന്മാർ. അവർക്കു വിശ്വപ്രകൃതിയുടെ, കനിവോടെ ആരാധകർ അന്ത്യയാത്രപറയട്ടെ. ജീവകാലം കാത്തുസൂക്ഷിച്ച പൊന്നുടലോടുകൂടിയവർ സ്വർഗ്ഗരാജ്യത്തിലേക്കു തടസ്സമില്ലാതെ പ്രവേശിക്കട്ടെ. അങ്ങനെ ദ്രൗപദി സൗമ്യമായി ഉച്ചരിച്ചതു എന്റെ മടിയിലവൾ തലവച്ചുകണ്ണടയും മുമ്പായിരുന്നു” കുഴഞ്ഞുവീഴാൻ തയ്യാറാവുന്നപോലെ സഹദേവൻ അവളെ നിർജ്ജീവമായി നോക്കുന്നുണ്ടായിരുന്നു.
“കുരുക്ഷേത്രവിധവ!? അങ്ങനെയാണോ നിങ്ങൾ ബലിദാനികൗരവരുടെ രാജസ്ത്രീകളെ പരാമർശിക്കുക? കൗരവരുടെ വിധവ എന്നതിൽ കവിഞ്ഞവർക്കു് സ്വതന്ത്രവ്യക്തിത്വം ഒന്നും ഇല്ലേ? പരിഷ്കൃതസമൂഹത്തിൽ? അവഹേളനമല്ലേ അങ്ങനെ വിളിക്കുന്നതു്?” കൊട്ടാരം ലേഖിക ദ്രൗപദിയോടു് ചോദിച്ചു. പാണ്ഡവ ഭരണകാലം.
“ആരോടാണു് നിങ്ങൾ ‘അവഹേളന’ത്തെകുറിച്ചൊക്കെ പറയുന്നതു്? ചൂതാട്ടസഭയിൽ ദുര്യോധനൻ എന്റെ ഉടുതുണികളെല്ലാം അധികാരഭാവത്തോടെ അഴിച്ചുമാറ്റി അടിമയുടെ മരവുരിയുടുപ്പിച്ചു നഗ്നപാദയായി വനവാസത്തിനയക്കുമ്പോൾ ഒരു കൗരവരാജവധുവെങ്കിലും ‘ഇതു് ശരിയല്ല’ എന്നു് കൗരവരോടു് പറഞ്ഞതായി ഓർമ്മയുണ്ടോ? മഹാറാണി എന്ന നിലയിൽ ഞാൻ അവരെ കുരുക്ഷേത്രവിധവ എന്നു് മുദ്രകുത്തിയതു് നാണംകെടുത്താനല്ല മുൻഗണനാക്രമത്തിൽ സൗജന്യഭക്ഷ്യധാന്യങ്ങൾ പുനരധിവാസകേന്ദ്രത്തിൽ എത്തിക്കുന്നതിനാണു്. അവർ പുനർവിവാഹം ചെയ്താൽ? വിധവാനുകൂല്യം അതോടെ നിലക്കും. ഒന്നുകൂടികടന്നു കായികയോഗ്യതയുള്ളവർ അന്തഃപുരസേവന ദാതാക്കളായാൽ?, അപ്പോൾ അരമനസ്ത്രീകളുടെ പ്രത്യേക അവകാശങ്ങൾ ലഭിക്കും. റാണിപദവി ഞാൻ ഉപേക്ഷിച്ചാൽ? അവർക്കപ്പോൾ പാണ്ഡവരുമായി ബഹുഭർതൃത്വവും ബഹുഭാര്യാത്വവും തരംപോലെ ആഘോഷിക്കാം. എനിക്കും വേണമല്ലോ ഊടുവഴി വെട്ടാനൊരു ഭക്തിമാർഗം!”
“വ്യക്തിപരമായ വിമർശനങ്ങളും അധിക്ഷേപങ്ങളും പാണ്ഡവരെക്കുറിച്ചു ചാർവാകൻ പ്രചരിപ്പിക്കുന്നുണ്ടു്. എന്നാൽ അയാളെ ഒരുദിവസം പോലും തുറുങ്കിൽ വച്ചു് ഭയപ്പെടുത്താൻ നിങ്ങൾ ഇതുവരെ ശ്രമിക്കാത്തതു് പാഞ്ചാലിയെക്കുറിച്ചു എന്തോ പുറത്തുപറയാൻ പറ്റാത്ത സ്വകാര്യം ഒളിപ്പിച്ചുവച്ചിട്ടുണ്ടു് എന്നാണല്ലോ കൃപാചാര്യൻ പറയുന്നതു്? കുരുക്ഷേത്രയിൽ കൗരവ സേനാപതിയായി, പാണ്ഡവഭരണത്തിൽ പരീക്ഷിത്തിന്റെ ഗുരുവായി അരമനയിൽ തുടരുന്ന ചിരഞ്ജീവികൃപർ പറയുന്നതിൽ കാര്യമുണ്ടോ?” കൊട്ടാര ലേഖിക നകുലനോടു് ചോദിച്ചു.
“ദൈവാസ്തിത്വത്തിൽ വിശ്വസിക്കാത്ത ചാർവാകൻ എന്ന ‘പരമസാധു’വിനെ പരിരക്ഷിക്കാൻ ഭരണകൂടത്തിനു് ആവില്ലെങ്കിൽ ‘ആകാശചാരികൾ’ എന്തിനിത്രകാലം കൊണ്ടുനടക്കണം? കൃപാചാര്യർ പറയുന്നതിലും കാര്യമുണ്ടു് ചിരഞ്ജീവിപട്ടം കിട്ടുന്ന കാലത്തു ആചാര്യൻ ആഹ്ലാദിച്ചിരുന്നു ഇപ്പോൾ ആ പുതുമ മാറി ജീവിതത്തിനു അന്ത്യം വേണമെന്ന തൊരു വിട്ടുമാറാത്ത ആവശ്യമായി. കുറച്ചുകാലമായി കിരീടാവകാശി പരീക്ഷിത്തിനെ അക്ഷരമാല പഠിപ്പിക്കാൻ പാടുപെടുന്നു. സാധിക്കുന്നില്ല. കൃപാചാര്യരും ചാർവാകനും ഒക്കെ ഇല്ലാത്തൊരു പ്രതിപക്ഷം എങ്ങനെ നമ്മുടെ കുതിരപ്പന്തി അന്തിചർച്ചകളെ കൊഴുപ്പിക്കും! അടുത്ത ചോദ്യം?”
“പീഡനപരാതിയിൽനിന്നും രക്ഷപ്പെടാൻ ‘മാനസികദൗർബല്യ’ത്തിനു് ചികിത്സതുടരുന്ന ആൾ എന്നു് നീതിപീഠത്തിൽ താണുകേണു് യാചിക്കേണ്ടിവന്നു അല്ലെ”, കൊട്ടാരം ലേഖിക ചോദിച്ചു. മട്ടുപ്പാവിൽ പുതുമണ്ണിറക്കി ഔഷധച്ചെടികൾ നട്ടുപരിപാലിക്കുകയായിരുന്നു, കൗരവമൂപ്പിളമയിൽ രണ്ടാമനും, ദുര്യോധനന്റെ ആജ്ഞാനുവർത്തിയും ചിലപ്പോളൊക്കെ കൂലിക്കൊലയാളിയുമായ ദുശ്ശാസന രാജകുമാരൻ.
“സ്വതന്ത്രമായ നീതിന്യായവകുപ്പു് കാര്യക്ഷമമായി പ്രവർത്തിക്കുന്ന പരിഷ്കൃതസമൂഹത്തിലായില്ലേ സൗന്ദര്യോപാസകനായ എന്റെ ജീവിതം. മനസികദൗർബല്യം എനിക്കു് ദ്രൗപദിയോടായിരുന്നു, സംതൃപ്തവിവാഹിതനാണു ഞാനെങ്കിലും. ഒന്നും പക്ഷേ, ഏകപക്ഷീയമായിരുന്നില്ല. അതുകൊണ്ടാണല്ലോ അന്തഃപുരത്തിലായിരുന്ന ദ്രൗപദി, ഞാൻ വിളിച്ചു ചൂതാട്ടസഭയിലേക്കുവരുമ്പോൾ, നീണ്ട ഇടനാഴിയിലൂടെ ഇരുട്ടിൽ നടന്നാൽ ക്ഷീണം തോന്നുമെന്നുപറഞ്ഞു എന്റെ തോളിൽ കമഴ്‌ന്നുകിടന്നതും കെട്ടിപ്പിടിച്ചു സുരക്ഷാബോധം നേടിയതും. പാണ്ഡവർക്കുമുമ്പിലെത്തിയപ്പോൾ അവൾ ഒന്നു് പതറി, “പ്രതിസ്ഥാനത്തു നിർത്തിയാൽ ഒന്നും തോന്നരുതേ” എന്നു് ആലിംഗനം ചെയ്തവൾ ചെവിയിൽ മന്ത്രിച്ചു. പാണ്ഡവരിൽ സാക്ഷരനായ നകുലൻ എഴുതിക്കൊടുത്ത പനയോല ഓടിച്ചുവായിച്ചപ്പോൾ നീതിപതി ഭീഷ്മർ പറഞ്ഞു, “അടിമുടി വ്യാജപരാതി” അങ്ങനെ എന്നെന്നേക്കുമായി പരാതി തീർപ്പായി. ഇനി നിങ്ങൾ ഇക്കാര്യം പത്രത്തിൽ ചർച്ച ചെയ്താൽ കിരീടാവകാശികളിൽ രണ്ടാമനെന്ന നിലയിൽ ഭരണഘടനാവകുപ്പനുസരിച്ചു ‘ഹസ്തിനപുരി പത്രിക’യെ മാതൃകാപരമായി നിരോധിക്കാൻ അവകാശം ഉന്നയിക്കും. അടങ്ങുന്നുവോ നീ, അതോ നിന്നു പൊരുതുന്നോ?”
“അത്ര എളുപ്പമാണോ, നിങ്ങളെപ്പോലൊരു പോരാളിയെക്കൊണ്ടു് കൗരവർ സന്യസ്ത ആശ്രമങ്ങളിലെ മാലിന്യനീക്കം ചെയ്യിക്കുന്ന വൃത്തികെട്ട പണി?”; കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വനവാസക്കാലം.
“പൊതു നന്മയിൽ പ്രിയദുര്യോധനന്റെ സദുദ്ദേശ്യപരമായൊരു നിർദേശത്തിൽ ഞാൻ സ്വയം ഏറ്റെടുത്ത നിയോഗമായിരുന്നല്ലോ അതു്. ‘വലിച്ചെറിയൽമുക്ത’ വനമേഖല എന്ന പുതുപദ്ധതി തുടങ്ങി, അയൽപക്കസന്യസ്തർ. മാലിന്യങ്ങൾ ഇടംവലം നോക്കാതെ അന്തേവാസികൾ വലിച്ചെറിഞ്ഞ ആശ്രമാന്തരീക്ഷം, അടിച്ചുവാരി വൃത്തിയാക്കുകയും, ‘ഇനിയരുതു് വലിച്ചെറിയൽ’ എന്നൊരു ജാഗ്രതാമുന്നറിയിപ്പു് അന്തേവാസികൾക്കു് കൊടുക്കുകയും ആയിരുന്നു ആദ്യഘട്ടം. പ്രഖ്യാപിതപരിത്യാഗികളെങ്കിലും അവർ, നാം സാദാമനുഷ്യരെപ്പോലെ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങൾ ജൈവം, അജൈവം എന്നിങ്ങനെ എളുപ്പം വേർതിരിച്ചു് തന്നെ സംസ്കരിക്കണമെന്നും, അജൈവവസ്തുക്കൾ വേതനം നൽകി പാണ്ഡവരുടെ ഹരിതകർമസേനയ്ക്കു് കൈമാറണമെന്നുമുള്ള സോദ്ദേശ്യ ബോധവത്കരണവും ഞാൻ ചെയ്തു. ആവാസവ്യവസ്ഥയുടെ ആരോഗ്യകരമായ പരിപാലനം ഒരു ജീവിതലക്ഷ്യമായി ഏറ്റെടുത്ത ഉടയോൻദുര്യോധനൻ എന്നോടു് വാത്സല്യത്തോടെ നിർദേശിച്ച പദ്ധതി എന്ന നിലയിൽ, ശത്രുതയോടെ പാണ്ഡവർ മുഖംതിരിച്ചപ്പോൾ, മൊത്തം പൊതുനന്മയോർത്തുഞാൻ അതു്, വഴക്കിടാതെ പൂർത്തിയാക്കി. അല്ല അരമനത്തിണ്ണ നിരങ്ങി, കൗരവസ്ത്രീകൾ വച്ചതും വിളമ്പിയതും ചുവരെഴുത്തുപതിപ്പിൽ സദ്വാർത്തയാക്കുന്ന മാധ്യമപ്രവർത്തകക്കു് എന്നുമുതലാണു് പരിസ്ഥിതി, പരിഗണനാവിഷയമായതു്?”
“കൗരവരാജവധുക്കളുമായി താരതമ്യം ചെയ്യുമ്പോൾ പാഞ്ചാലിയിൽ നിറം സൗന്ദര്യം എന്നിവ ഒഴികെ കാണുന്ന സ്വഭാവപ്രത്യേകത, അങ്ങനെ ഒന്നുണ്ടെങ്കിൽ, അതെന്താണു്?” കൊട്ടാരം ലേഖിക ചോദിച്ചു. നഗരാതിർത്തിയിലെ അതിഥിമന്ദിരത്തിൽ നിത്യവും പോയി പൂക്കൾ സമർപ്പിച്ചു തിരികെ വരികയായിരുന്നു ദുര്യോധനൻ.
“ശ്യാമസുന്ദരിയുടെ നോട്ടവും കൈവിരലുകളുടെ ചലനവും പുരുഷഹൃദയത്തെ വട്ടം കറക്കുമെങ്കിലും, അവളെ സ്വന്തമാക്കിയ അഞ്ചു പേർ അത്ര പ്രസന്നരല്ല എന്നതാണു് ഓരോ തവണ അവളുമായി സംസാരിച്ചു മടങ്ങിപ്പോവുമ്പോൾ എനിക്കു് തോന്നുക. അവളുടെ ബഹുഭർത്തൃത്വ ദാമ്പത്യത്തിൽ അംഗമായപ്പോൾ അവർ, ആരാധകർ എന്ന നിലവിട്ടു എപ്പോൾ കൂട്ടുടമകൾ ആയോ, അപ്പോൾ അവസാനിച്ചു പ്രണയം. ദാമ്പത്യ അവകാശസംരക്ഷണമാണോ അവർക്കു കാര്യം? അതോ പ്രണയിനിയുടെ പരിലാളനമോ? അതുനോക്കുമ്പോൾ ഭീമൻ അവൾക്കുകൊടുക്കുന്ന പരിഗണന ഒരു ഉടമയുടേതല്ല പ്രണയിയുടേതാണു്, എന്നാൽ പരസ്യമായി അവൾ അവനോടു് അവമതിപ്പോടെ പെരുമാറുമ്പോഴും, “ഇനിയും അവമതിക്കൂ എന്നാൽ എന്നെ അവഗണിക്കരുതേ” എന്നൊരു ദീനദീനമായ നോട്ടം ഭീമമുഖത്തു കാണുമ്പോൾ ഞാൻ ഭീതിയോടെ സങ്കൽപ്പിക്കും “എന്റെ മുഖത്തു നിങ്ങൾ കാണുന്നതും സമാനഭീമമുഖം തന്നെ ആയിരിക്കുമോ? നിങ്ങൾ ഒരു വനിത എന്ന നിലയിൽ പാഞ്ചാലിയോടു് കാണിക്കുന്ന വൈകാരിക പ്രതിപത്തി, പത്രപ്രവർത്തകയുടേതല്ല പെൺകമിതാവിന്റേതാണു് എന്നു് എന്റെ പങ്കാളി പറഞ്ഞതു് ഞാൻ മറക്കുന്നില്ല.””
“പാണ്ഡവരും കുന്തിയും കാട്ടുതീയിൽ വെന്തുമരിച്ചു എന്നുകേട്ട ഞങ്ങൾ അവിടെ പോയപ്പോൾ അറിഞ്ഞു മരിച്ചുപോയതു കൗന്തേയരല്ല ആദിവാസികുടുംബമായിരുന്നു. അന്നം ചോദിച്ചുവന്നവർക്കു ലഹരി കൊടുത്തുമയക്കി കൊട്ടാരം തീയിട്ടു, എന്തിനു അന്തേവാസികൾ അർധരാത്രിയോടെ ഒളിച്ചോടണം? ശന്തനുവിന്റെ കാലത്തു പുതുമണവാട്ടി ഗംഗക്കു് താമസിക്കാൻ ഒരുക്കിക്കൊടുത്ത സുഖവാസമന്ദിരത്തിൽ കുന്തിയും പാണ്ഡുവും മധുവിധു ആഘോഷിച്ചു എന്നും പറഞ്ഞുകേൾക്കുന്നുണ്ടു്. ദുരൂഹത നീക്കിയോ ഭരണകൂടം?” വാരണാവതം അന്വേഷിക്കാൻ ഉദ്യോഗസ്ഥരുമൊത്തു വന്ന ദുര്യോധനനോടു് കൊട്ടാര ലേഖിക ചോദിച്ചു.
“ഞാൻ കുറ്റപ്പെടുത്തുക എന്റെ പിതാവിനെ. അനുജന്റെ ഭാര്യ കുന്തി വേനൽക്കാലം കഴിയട്ടെ എന്നു് കരുതി അനുകമ്പയോടെ വിട്ടുകൊടുത്തു. അതു് ‘അരക്കില്ല’മെന്നു പ്രചരിപ്പിച്ചു. അന്നം തേടി വന്ന ആദിവസകുടുംബത്തെ ഇരകളാക്കി കൊട്ടാരം തീയിട്ടു കുന്തിയുടെ മക്കൾ ഭൂഗർഭ ഇടനാഴിയിലൂടെ പാതിരാവിൽ ഒളിച്ചുകടന്നു. ഹസ്തിനപുരിയിൽ തിരിച്ചെത്തിയാൽ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിക്കും. കുരുവംശത്തെ സ്ഥാനഭൃഷ്ടരാക്കി പാണ്ഡുവംശം സ്ഥാപിക്കാൻ ഞങ്ങളുടെ മലയോരഎതിരാളികളുമായി ഗൂഡാലോചന ചെയ്തു കുന്തി ചെയ്ത നന്ദികേടിന്റെ തുടർകഥയാണു് വാരണാവതം. വിടില്ല കുറ്റവാളികളെ, നിയമത്തിന്റെ മുമ്പിൽ അവരെ അരയിൽകുരുക്കിട്ടു കൊണ്ടുവരും ഇതെന്റെ വാക്കു! ഉപ്പു അന്നവും തരുന്ന ഹസ്തിനപുരിയോടു്!”
“പാഞ്ചാലിയിൽനിന്നു ദുര്യോധനൻ പ്രതീക്ഷിക്കുന്നവിധം വിവിധയിനം വ്യക്തിഗതസേവനത്തിനു തക്ക പ്രതിഫലമായി പാണ്ഡവർ ആവശ്യപ്പെടുന്നത്ര യമുനാനദി ഒഴുകുന്നയിടങ്ങൾ ജന്മം പതിച്ചുനൽകാൻ കൗരവഭരണകൂടം തയ്യാറായിരുന്നു എന്ന യുധിഷ്ഠിരന്റെ വെളിപ്പെടുത്തൽ ആരെങ്കിലും ഇക്കാലത്തു വിശ്വസിക്കുമോ?” ‘ഹസ്തിനപുരി പത്രിക’യുടെ യുദ്ധകാര്യ ലേഖകൻ ചോദിച്ചു. പാണ്ഡവർ ഖാണ്ഡവപ്രസ്ഥത്തിലേക്കു കുടിയേറിയ അശാന്തദിനങ്ങൾ തലേന്നു് നഗരത്തിലെ കുന്തിരപ്പന്തികളിൽ നടന്ന രാഷ്ട്രീയ സംവാദങ്ങളുടെ വിവരങ്ങൾ കുറിച്ചു് പ്രാദേശിക ലേഖകർ അയച്ച പനയോലകൾ വായിക്കുകയായിരുന്നു, ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുന്നതു് കാണാൻ ഉൾക്കിടിലത്തോടെ ഉറ്റുനോക്കുന്ന പത്രാധിപസമിതി.
“ഏകപത്നീവൃതത്തിന്റെ കർമസാക്ഷികളായ സദാചാര കൌരവർ എവിടെ ബഹുഭത്തൃത്വദാമ്പത്യത്തിന്റെ ഗുണഭോക്താക്കളായ പ്രയോജനവാദി പാണ്ഡവർ എവിടെ?”
“നിസ്സഹായതയോടെ നിങ്ങൾ പീഡനം നോക്കിനിന്നു? കായികബലമുള്ള അഞ്ചു ഭർത്താക്കന്മാരെ വിരൽചലനത്തിലൂടെ ചൊൽപ്പടിയിൽനിർത്താൻ ആജ്ഞാശക്തിയുള്ള നിങ്ങൾ, കൈപൊക്കി പെൺപീഡകന്റെ ചെകിട്ടത്തു ഒന്നാഞ്ഞടിച്ചിരുന്നെങ്കിൽ!” കൊട്ടാര ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വനവാസക്കാലം.
“അതു് ‘ലൈംഗികപീഡക’നായിരുന്നുവോ? ചൂതാട്ടവേദി ആണധികാരത്തിന്റെ അശ്ലീലസഭയായിരുന്നുവോ? അന്തഃപുരത്തിൽ പുതുതലമുറ രാജകുമാരികൾക്കു് ഉടൽപരിപാലനത്തിൽ വ്യക്തിഗതശിക്ഷണം കൊടുക്കയായിരുന്ന എന്നെ, പ്രണയത്താൽ പരവശനായ കൌരവൻ.”
“‘പ്രിയപ്പെട്ടവളെ എന്റെ ഈ അവിവേകം പൊറുക്കൂ’ എന്നുച്ചരിച്ചു വാരിപ്പുണർന്നു ചുമലിൽ കോരി പുറത്തേക്കു പാഞ്ഞതോർമ്മിക്കുന്നു. അടിവസ്ത്രങ്ങൾ ലോലലോലമായി വേർപെടുത്തി മിക്കവാറും വിവസ്ത്രയായ എന്നെ കണ്ടു് അടിമപണ്ഡവർ പരിഭ്രമിച്ചു മുഖംതാഴ്ത്തുന്നതു് ഓർമ്മിക്കുന്നു. മറ്റു നൂറോളം കൗരവർ അടക്കാനാവാത്ത കാമനയോടെ തുറിച്ചു നോക്കിയിരുന്നതു് ഓർമ്മിക്കുന്നു. ആരാധകഹൃദയം കവർന്ന ഈ ഉടൽ എനിക്കു് സമ്മാനിച്ച ദേവതകളേ, പൊയ്പോയ ആ വസന്തകാലം എത്ര ചേതോഹരം!”
“ഭർത്താവിന്റെ ഉദ്ദേശ്യശുദ്ധിയെസംശയിക്കുന്നതൊരു പെൺപാപമൊന്നുമല്ല, എന്നാൽ ഭർത്താക്കന്മാരിൽ യുധിഷ്ഠിരൻ സംസാരിക്കുമ്പോൾ മാത്രം നിങ്ങളുടെ മുഖത്തുതന്നെ അവൻ നോട്ടമുറപ്പിക്കണമെന്നൊരു നിബന്ധന നിങ്ങൾ വക്കുന്നതിലൊരു മര്യാദകേടില്ലേ? നന്നേ ചെറുപ്പത്തിൽ ധർമ്മപുത്രപദവി ലഭിച്ച മഹതു് വ്യക്തിത്വമല്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു. ഖാണ്ഡവപ്രസ്ഥത്തിൽ കുടിയേറ്റപാണ്ഡവരുടെ ആയാസകരമായ ആദ്യവർഷങ്ങൾ.
“ആണഹന്തയൊന്നുമല്ല അപായപ്പെടുത്തിയതും, മുറിവേറ്റെന്ന ആഖ്യാനനിർമ്മിതിയുമായി നിങ്ങളെ കാണുമ്പോൾ, അവൻ ഇരവാദമുന്നയിക്കുന്നതും. എന്നോടെന്തെങ്കിലും ലൈംഗികമായി പറയുമ്പോൾ, നിങ്ങൾ നോക്കേണ്ടതു് ആരുടെ മുഖത്തായിരിക്കണം? കപട ദാർശനികതയിൽ അപാരതയിലേക്കു നോക്കിയാൽ, ആൺപെൺആശയവിനിമയം സുഗമമാവുമോ? അതും, അർജ്ജുനന്റെ ദാമ്പത്യപെരുമാറ്റച്ചട്ടലംഘനത്തെക്കുറിച്ചു അതൃപ്തി, ‘ധർമ്മപുത്രർ’ അസഹിഷ്ണുതയോടെ അറിയിക്കുമ്പോൾ? എന്താണു് അവന്റെ ലക്ഷ്യമെന്നോ? വ്യക്തമല്ലേ, ജ്യേഷ്ഠപാണ്ഡവൻ അനുജൻപാണ്ഡവനെക്കുറിച്ചു ചെയ്യുന്ന ദൂഷണത്തോടു് പ്രതികരിക്കാൻ പരുഷവാക്കൊന്നും ഞാൻ മിണ്ടിയില്ലെങ്കിലും, മുഖഭാവപ്രകടനം കൊണ്ടവൻ വായിച്ചെടുക്കട്ടെ, പാഞ്ചാലിയുടെ ഉള്ളിൽ “അധർമ്മപുത്ര”നു നേരെ പതഞ്ഞുയരുന്ന ഭർത്തൃനിന്ദ!”.
“ചക്രവ്യൂഹത്തിൽ ബന്ദിയായ കൗമാരപോരാളിയുടെ തലവെട്ടിയതു് നിങ്ങൾ, നിങ്ങൾ തന്നെ ആയിരുന്നോ!”, കൊട്ടാരം ലേഖിക മുതിർന്ന കൗരവപോരാളി കർണ്ണനെ നോക്കി. വൈകിയ രാത്രിയിൽ, ജലാശയത്തിനരികെ, ചിതയിൽ, അർജ്ജുനപുത്രൻ അഭിമന്യു ഒരുപിടിചാരമാകുന്ന സംഘർഷ കാലം.
“കൗരവരുടെ കുത്തും ചവിട്ടുമേറ്റു പിടഞ്ഞുവേദനിക്കുന്ന ഒരു യുവപോരാളിയെയാണു് ഞാൻ കണ്ടതു്. “നിർത്തൂ! ഇപ്പോഴു ശവത്തിൽ കുത്തുന്നോ?” എന്നു് ഞാൻ താരമൂല്യമുള്ള കൗരവനുനേരെ നേരെ ഗർജ്ജിച്ചപ്പോൾ അവരെന്നെ “നീ അവിശ്വസ്തൻ!” എന്നമട്ടിൽ സംശയത്തിൽ നോക്കി. വാളൂരി അഭിമന്യുവിന്റെ കഴുത്തു ഞാൻ വെട്ടിയതു് പ്രാണവേദനയിൽനിന്നും അവനെ മോചിപ്പിക്കാൻ ആയിരുന്നില്ലേ, അതോ നിഷ്ക്രിയവധത്തിലൂടെ, പതുക്കെപ്പതുക്കെ മതി കാലൻ അവനിൽ കുരുക്കുമുറുക്കേണ്ടതു് എന്നാണോ നിങ്ങളുടെ ഭാഷ്യം?” തർക്കസ്വരത്തിൽ വാമൊഴി പറഞ്ഞുതീരുംമുമ്പു് തന്നെ സായുധഅർജ്ജുനന്റെ രൗദ്രരൂപം മുമ്പിൽ കണ്ടെന്നപോലെ കർണ്ണൻ നടുങ്ങി, മുട്ടുകുത്തി വിധിക്കുമുമ്പിൽ കൈകൂപ്പി.
“കുരുക്ഷേത്രവിധവ എന്നു് പൊതുവേദിയിൽ അടയാളപ്പെടുത്തി, മംഗല്യസൂത്രം പൊട്ടിച്ചെറിഞ്ഞു, ഇതാ ഇപ്പോൾ സിന്ദൂരമണിഞ്ഞ നെറ്റിയും പട്ടുടയാടയുമായി! പുനർവിവാഹം ചെയ്തുവോ? അതോ, പരേത ദുര്യോധനൻ പുനരവതരിച്ചുവോ?” കുരുക്ഷേത്രക്കുശേഷം ദുര്യോധനവിധവ എന്നു് അറിയപ്പെട്ടവൾ ദുര്യോധനവധു എന്നുവീണ്ടും സ്വയ പ്രഖ്യാപിക്കുന്ന യോഗം.
“സുരക്ഷിത ഒളിയിടത്തിലിരുന്നു ദുര്യോധനൻ കുരുക്ഷേത്രയുടെ ഗതിനിയന്ത്രിച്ചാൽ മതിയെന്നൊരു നിർദേശം കൗരവസ്ത്രീകളുടെ കൂട്ടായ്മ ശുപാർശ ചെയ്തതായിരുന്നു തുടക്കം. കൗരവരും യോജിച്ചു. എന്നാൽ രഹസ്യാത്മകത പാലിക്കാൻ സേനാപതികളെ വിവരം അറിയിക്കരുതെന്ന മുന്നറിയിപ്പിൽ ഞങ്ങൾ, പരിഹാരം തേടി. മുഖസാദൃശ്യമുള്ളോരു ഇളമുറ കൗരവരാജകുമാരനെ മിനുക്കുപണികളും, തീവ്രവാമൊഴി പരിശീലനവും കഴിഞ്ഞു കുടുംബയോഗത്തിൽ അരങ്ങേറ്റം ചെയ്തപ്പോൾ, അവൻ യഥാർത്ഥദുര്യോധനനെ പോലെ. വ്യാജദുര്യോധനൻ പോർക്കളത്തിൽ അങ്ങനെ യഥാർത്ഥദുര്യോധനനെ പോലെ യുദ്ധഗതി നിയന്ത്രിച്ചു. ജലചികിത്സ ചെയ്യുമ്പോൾ പാണ്ഡവർ പിന്തുടർന്നു് വധിച്ച പാവം ‘മായാദുര്യോധന’നെ ആയിരുന്നു കുടുംബക്കല്ലറയിൽ അടക്കം ചെയ്തതു് യഥാർത്ഥദുര്യോധനൻ ഗുരു ബലരാമനൊപ്പം യുദ്ധനാളുകളിൽ തീർഥയാത്രക്കു് പോയി. പാണ്ഡവഭരണത്തിനുശേഷം പ്രതിപക്ഷമായി പ്രവത്തിക്കാൻ യഥാർത്ഥദുര്യോധനൻ തീരുമാനമായി. എന്റെ ഹ്രസ്വകാല വൈധവ്യജീവിതം അവസാനിച്ചു. വനിതാ കൗരവരുടെ രാജപ്രതിനിധി എന്ന നിലയിൽ പാഞ്ചാലി എന്നെ നാമനിർദേശവും ചെയ്തു ഞാൻ പദവിയേറ്റു.”
“മകൻ അശ്വത്ഥാമാ ‘മരിച്ച’ ദുഃഖത്തിൽ ആയുധം താഴെയിട്ട സേനാപതിദ്രോണരുടെ കഴുത്തുവെട്ടാൻ അർദ്ധസത്യം പറഞ്ഞ യുധിഷ്ഠിരന്നെതിരേ, ആഞ്ഞടിക്കുന്നല്ലോ കൗരവരുടെ പന്തം കൊളുത്തി പ്രക്ഷോഭം. എങ്ങനെ പ്രതികരിക്കുന്നു?”, നകുലനോടു് കൊട്ടാരം ലേഖിക ചോദിച്ചു. കുരുക്ഷേത്ര പോരാളികൾ വൈകീട്ടു് നീരൊഴുക്കിൽ ചോരയും പാപവും തേച്ചുകഴുകുന്ന നേരം.
“വിശ്വപ്രസിദ്ധ യുധിഷ്ഠിരധാർമികതയെക്കാൾ കാലാതിവർത്തിയാവും, ‘അർദ്ധസത്യ’വാൻ ദ്രോണഹത്യക്കായി അവലംബിച്ച അടവുനയം!”
“കൂട്ടുകുടുംബത്തിന്റെ ആഴത്തിലുള്ള അർത്ഥം ഓരോരുത്തരും നിർമ്മിക്കണമെന്നു് നിങ്ങൾ പറയുന്നതിൽ എന്തു് കാര്യമുണ്ടു്?” കൊട്ടാരം ലേഖിക പുതിയ ഭരണാധികാരി പരീക്ഷിത്തിനോടു് ചോദിച്ചു. തിരുവസ്ത്രം ധരിച്ച അഭിമന്യുപുത്രൻ, രാജസഭയിൽ പ്രഭുക്കൾക്കു ദർശനം കൊടുക്കാൻ അന്തഃപുരത്തിൽനിന്നും പുറത്തിറങ്ങുന്ന നേരം. മഹാപ്രസ്ഥാനത്തിനായി ആറംഗ പാണ്ഡവസംഘം മരവുരി ധരിക്കുന്നതു ജാലകത്തിലൂടെ അവർക്കു കാണാമായിരുന്നു.
“കുരുവംശത്തിൽ ശന്തനുമുതൽ ഓരോ പുതുതലമുറ രാജകുടുംബവും തകരാറുള്ളതായി, കൂട്ടുകുടുംബവംശത്തിന്റെ പാഴ്‌വേരുകൾ പിഴുതു നോക്കിയപ്പോൾ ഇതിനകം ഞാൻ കണ്ടു. എന്റെ അച്ഛൻ അഭിമന്യുവോ അമ്മ ഉത്തരയോ ഈ നാട്ടുകാരല്ല. എന്നാൽ അച്ഛനും അമ്മയും സ്നേഹത്താൽ പരിലാളിച്ച കൗമാരദാമ്പത്യമായിരുന്നു. അതിനെ പാഞ്ചാലി നിരുത്സാഹപ്പെടുത്തി എന്നതുതന്നെ ആ സ്നേഹദാമ്പത്യം പാഞ്ചാലിയെ എത്ര വിറളിപിടിപ്പിച്ചു! ഗംഗ, സത്യവതി, അംബിക, അംബാലിക, കുന്തി, ഗാന്ധാരി—ഓരോ പേരും ഓർക്കുമ്പോൾ മനം മന്ത്രിക്കും എന്തൊരു കഷ്ടമാണിതു്! അവിഹിതബന്ധങ്ങളുടെ ഘോഷയാത്രയായിരുന്നു കുന്തി എങ്കിൽ, വാടകഗർഭങ്ങളിലൂടെ നേടിയ നൂറ്റുവരായിരുന്നു കൗരവർ. ഇതു് മാറണം. മാറ്റാൻ ഞാൻ നിങ്ങൾക്കു് വാക്കുതരുമ്പോൾ തന്നെ, മകുടിയൂതി എന്റെ മുമ്പിലേക്കു വിഷപ്പല്ലുപറിക്കാത്ത മൂർക്കനെ ഇളക്കി വിട്ടിരിക്കയാണു് പടിയിറങ്ങുന്ന പാപിപാണ്ഡവർ. എന്റെ പിതാമഹനായി അറിയപ്പെടുന്ന വൃദ്ധഅർജ്ജുനനുണ്ടു്, പിതാമഹൻ എന്നൊക്കെ അടുത്തുചെന്നു വണങ്ങിയാൽ കോപിഷ്ടനാവുന്നവൻ. പ്രകൃതിനിയമത്തെ വെല്ലുവിളിക്കാൻ ദിവ്യാസ്ത്രങ്ങൾക്കു കഴിയുമെന്ന മിഥ്യാധാരണയിൽ കുറെനാൾ പൊങ്ങച്ചത്തോടെ, യുവാവെന്നബോധ്യത്തിൽ ജീവിച്ചു കൈകാലുകൾ നീരുവന്നു് ചലനം പണിപ്പെട്ടാവുമ്പോൾ അതാ വിനീതമായി കൈവീശി അന്തിമയാത്ര ചോദിക്കുന്നു. ആരു് ഗൗനിക്കും അതൊക്കെ! ഇവരുടെ പാരമ്പര്യവിഴുപ്പു ആഴത്തിൽ കുഴികുത്തി മറവുചെയ്തുവേണം, വിവാഹം കഴിച്ചു ഒരു നല്ല നാളെക്കായി ഞാൻ നീണ്ടുനിവർന്നു കിടന്നു സ്വപ്നം കാണാൻ. അതിനിടയിൽ ഭക്ഷ്യക്ഷാമം പ്രക്ഷോഭം എന്നൊക്കെ ഓരോ പാഴ് വേലയിറക്കി ഇനി നിങ്ങൾ അഭിമുഖത്തിനുവന്നാൽ!”
“യാഥാസ്ഥിതികചിന്തയുടെ കൊടുമുടിയെന്നു ചാർവാകനെപ്പോലുള്ള പുരോഗമനവാദികൾ നിന്ദിക്കുന്ന കൃപാചാര്യർ, യുവകൗരവർക്കു നൽകിയ ലൈംഗികപിന്തുണ ശ്രദ്ധയിൽ പെട്ടുവോ? കുരുവംശത്തിലെ കാലപ്പകർച്ച എന്നുഞങ്ങൾ പൊലിപ്പിക്കട്ടെ?”, കൊട്ടാരം ലേഖിക ഗാന്ധാരിയോടു് ചോദിച്ചു. ദ്രോണഗുരുകുലവിദ്യാർത്ഥികളുടെ അരങ്ങേറ്റം പൂർത്തിയായപ്പോൾ, ദുര്യോധന നേതൃത്വത്തിൽ കർണ്ണനുണ്ടായ സൈനികവിജയത്തിൽ കോട്ടക്കകത്തെ കൗരവഅന്തേവാസികൾ ആർമാദിക്കുന്ന ദിനങ്ങൾ.
“വാടകഗർഭങ്ങളിൽ പിറന്നവരിൽ (കൺകെട്ടു കാരണം പാടുപെട്ടാണു് കൗരവരെ ഞാനിപ്പോഴും വേർതിരിച്ചറിയുക) ലൈംഗികആഭിമുഖ്യങ്ങൾ, വ്യത്യസ്ത അഭിരുചികൾ ഒക്കെ സ്വാഭാവികമല്ലേ? അക്കാര്യം അറിയാനിടയായാൽ മാതാപിതാക്കൾ ഇടപെടണമെന്നു കൊട്ടാരഗുരു വിശദീകരിച്ചതിൽ എന്തുണ്ടിത്ര പൊലിപ്പിക്കാൻ? ഇക്കാര്യത്തിൽ മാതാപിതാക്കൾ ദുഃഖിതരാകേണ്ടതില്ലെന്ന കൃപാചാര്യപ്രസ്താവന, മാതൃത്വം നിഷേധിക്കപ്പെട്ട എന്നെക്കാൾ സാന്ത്വനമായിരിക്കുക, അറിയപ്പെടുന്ന ബീജദാനികളിലൂടെ നൊന്തുപെറ്റ കുന്തിക്കല്ലേ? സ്വവർഗ്ഗസമൂഹം എന്നു് ഭാവിയിൽ കൗന്തേയർ അംഗീകരിക്കപ്പെടാൻ, പിതൃദായക്രമമനുസരിച്ചു നിയമപരമായി അവകാശമുള്ളവരാണെന്നു് ദീർഘദൃഷ്ടിയായ പാണ്ഡു (അവന്റെ വിശുദ്ധനാമം എന്നെന്നും സ്തുതിക്കപ്പെടട്ടെ) സത്യവാങ്മൂലത്തിൽ പറഞ്ഞുവച്ചിരുന്നല്ലോ. ഒരു കാര്യത്തിൽ വിയോജിപ്പുള്ളതു എന്തുകൊണ്ടു് പരസ്യമാക്കിക്കൂടാ? കൗരവർക്കിടയിൽ സ്വവർഗരതിക്കാരുണ്ടെങ്കിൽ സ്വവർഗ്ഗവിവാഹനിയമനിർമ്മാണങ്ങളെ ഔപചാരികമായി രാജസഭാപ്രമേയത്തിൽ പിന്തുണയ്ക്കാൻ ഞങ്ങൾക്കാവും. സ്വവർഗ്ഗദമ്പതികളുടെ സ്വത്തവകാശങ്ങൾ ഉറപ്പുവരുത്താൻ സഹായിക്കുന്ന പുരോഗമനനിയമങ്ങളെ പിന്തുണയ്ക്കാൻ ‘ഹസ്തിനപുരി പത്രിക’യും തയ്യാറാവണമെന്ന കൃപാചാര്യപ്രസ്താവന പൊതുശ്രദ്ധയിൽ നിന്നും മാറാതെ നിലനിൽക്കട്ടെ. വരുംകാലങ്ങളിൽ “ഇവൻ എന്റെ പ്രിയ രതിപങ്കാളി” എന്നൊരു സ്വവർഗ്ഗഭർത്താവു് പരസ്യമായി കൂട്ടുകാരനെ പരിചയപ്പെടുത്തുന്ന രംഗം സാങ്കൽപ്പികമാവില്ലെന്നു ഞാൻ കരുതിക്കോട്ടെ? തിരക്കുണ്ടു്. കൺകെട്ടുതുണികൾ കഴുകേണ്ട കുന്തി, ഗാന്ധാരഭൂപതിയുടെ ധ്യാനകേന്ദ്രത്തിൽനിന്നും പുറത്തു വന്നിട്ടില്ലല്ലോ. രതിമൗലികവാദികളുടെ നീരാളിപ്പിടുത്തത്തിൽ കുടുങ്ങിയോ നീയും പ്രിയകുന്തീ!”
“കള്ളചൂതാട്ടത്തിൽ പണ്ടു് കൗരവർ നിങ്ങൾക്കെതിരെ നേടിയതിനേക്കാൾ, മുഖത്തു തെളിച്ചമുണ്ടല്ലോ കുരുക്ഷേത്രയുദ്ധം ജയിച്ചെന്ന അവകാശവാദവുമായി ഹസ്തിനപുരിയിലേക്കു് ജൈത്രയാത്ര തുടരുമ്പോൾ! അവനവന്റെ കുടുംബകാര്യങ്ങൾനോക്കി ജീവിക്കുന്ന യുവാക്കളെ കൈപിടിച്ചുകൊണ്ടുപോയി പരസ്പരം ശത്രുവിന്റെ മാരകായുധങ്ങൾക്കെറിഞ്ഞുകൊടുത്തു എന്നാണല്ലോ ചാർവാകൻ? എങ്ങനെ നേരിടും യുദ്ധക്കെടുതിയിൽ ഉയരുന്ന ജനരോഷം?” കൊട്ടാര ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. കുരുക്ഷേത്ര ഹസ്തിനപുരി ദേശീയപാത.
“അതെങ്ങനെ മനുഷ്യവിഭവശേഷിയുടെ ധൂർത്താവും? കുരുക്ഷേത്ര യഥാർത്ഥത്തിൽ മൂല്യങ്ങളിലുള്ള വിശ്വാസപ്രമാണമായി അനുദിനം ശക്തിയാർജ്ജിക്കുന്നതു നിങ്ങളും കണ്ടതല്ലേ തിന്മയും നന്മയും തമ്മിലുള്ള സംഘട്ടനമായല്ലേ അറിവുള്ളവർ കുരുക്ഷേത്രയെ കാണുക?” അതിനെ നിങ്ങൾ ചൂതാട്ടവുമായി താരതമ്യം ചെയ്യുന്നതല്ലേ അധാർമ്മികം. ആകാശചാരികൾ ഇടപെട്ടു് ഗതി നിയന്ത്രിച്ച കുരുക്ഷേത്ര തങ്കലിപിയിലായിരിക്കും അടയാളപ്പെടുക, ധാർമ്മികരോഷത്തിൽ പാണ്ഡവർ മുഷ്ടിചുരുട്ടി ക്രോധം തിളച്ചു. പാഞ്ചാലി മാറിനിന്നു.
“ഇത്രയധികം സ്ത്രീകളെ കുരുക്ഷേത്രവിധവകളാക്കിയ പതിനെട്ടുനാൾ പോരാട്ടത്തിൽ എന്തുനേടാനായി?” കൊട്ടാര ലേഖിക യുദ്ധജേതാക്കളായ പാണ്ഡവരെ നേരിട്ടു.
“നിങ്ങൾക്കും മനസ്സിലായല്ലോ, ഞങ്ങൾ ഇരയുടെ ഭാഗത്താണു്! സഹനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സമന്വയത്തിൽ ഹസ്തിനപുരിയുടെ ഭരണനിർവഹണം ഏറ്റെടുക്കുക എന്ന ഉത്തരവാദിത്വത്തിൽ നിന്നു് ഞങ്ങൾ ഒളിച്ചോടില്ല”, മേലാസകലം ചതവും പരിക്കുമുണ്ടെങ്കിലും കുരുക്ഷേത്രത്തിൽ നിന്നു് കാൽനടയായി എത്തി, ധൃതരാഷ്ട്രരിൽ നിന്നു് ചെങ്കോൽ പ്രതീക്ഷിച്ചു പുറത്തു ശീതകാലവെയിലിൽ കാത്തുനിൽക്കയായിരുന്ന പാണ്ഡവ സംഘനേതാവു് കൊട്ടാരം ലേഖികയോടു് പ്രഖ്യാപിച്ചു. മാളികമേലെ ഗാന്ധാരി കൺകെട്ടുയർത്തി ചെകിടോർത്തു.
“മകളും മരുമക്കളും കാട്ടിൽ ഇങ്ങനെ കഷ്ടപ്പെടുന്നതു് പാഞ്ചാലരാജാവു് അറിഞ്ഞിട്ടില്ലേ?”, അതോ, “എങ്ങനെയെങ്കിലും ആ കുരുത്തംകെട്ടവർ കഴിഞ്ഞുപോട്ടെ”, എന്ന പ്രയോഗികനിലപാടുത്തുവോ ദ്രുപദൻ? കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. വനവാസക്കാലദുരിതപർവ്വം.
“ഭാര്യയുടെ പിതാവിൽനിന്നെന്തെങ്കിലും സൈനിക ഇടപെടലോ ആൾസഹായമോ ഞങ്ങൾക്കനുകൂലമായി വേണമെന്നു് പ്രതീക്ഷിച്ചാൽ പിന്നെ ബാഹ്യലോകം ഭാവിയിൽ ധർമ്മപുത്രർ എന്നുകൊണ്ടാടുമോ? അല്ല, കൗമാരഅർജ്ജുനനെ തോൽപ്പിക്കാൻ സാധിക്കാതെ വിരണ്ടുപോയ വൃദ്ധപാഞ്ചാലൻ എന്തിനു ഇടപെടണം യുവപാണ്ഡവരുടെ വനവാസത്തിൽ? ഇന്ദ്രപ്രസ്ഥത്തിൽ ഞാൻ ഒരു ദശാബ്ദക്കാലം ചക്രവർത്തി ആയിരുന്നപ്പോൾ സാമെന്തനെന്ന നിലയിൽ, അവധിചോദിക്കാതെ തന്നെ ഞങ്ങൾക്കു് കപ്പം തന്നിരുന്നു എന്നാൽ ചക്രവർത്തിനിപദവി വഹിച്ച പാഞ്ചാലി അഞ്ചു മക്കളെ വളർത്താൻ പാഞ്ചാലയിൽ ഏൽപ്പിച്ചതിനപ്പുറം, ഇന്ദ്രപ്രസ്ഥയിൽ വിരുന്നുണ്ണാൻ വരികയോ, “സുഖമല്ലേ കുട്ടികളേ?” എന്നു് ആണ്ടുപിറപ്പിൽ ക്ഷേമാന്വേഷണം ചെയ്യുകയോ ഉണ്ടായില്ല എന്നതാണു് ഞാൻ കാണുന്ന പാഞ്ചാല സ്വഭാവമേന്മ. ഭാവിയിൽ കൗരവർക്കെതിരെ പാണ്ഡവർ യുദ്ധം ചെയ്യേണ്ടിവരികയാണെങ്കിൽ? പാഞ്ചാലശത്രു ദ്രോണർ ഞങ്ങൾക്കൊപ്പമാണെങ്കിൽ ഉണ്ടാവില്ല. ഞങ്ങൾക്കിപ്പോൾ ഭാവിയെക്കുറിച്ചല്ല ആശങ്ക നായാടിപ്പിടിച്ച കാട്ടുപോത്തിനെ ഞങ്ങൾ അഞ്ചുപേരും ചേർന്നുവേണം തൊലിപൊളിച്ചു ഉൾവശം വൃത്തിയാക്കി ശുദ്ധജലത്തിൽ ഒന്നിലധികം പ്രാവശ്യം കഴുകി തീയിൽ ചുട്ടെടുക്കാൻ, കഷ്ടം!, മാംസാഹാരം കഴിക്കില്ല എന്നു് മാത്രമല്ല മാംസാഹാരികളെയും പാഞ്ചാലി ഇപ്പോൾ നിർദ്ദയം കാണുന്നു എന്നതാണു് ഞങ്ങളുടെ പൊതുഹൃദയവേദന ഇതൊന്നും മാംസപ്രിയനായ പാഞ്ചാലന്റെ പ്രേരണയിൽ ആവില്ലല്ലോ!”
“അരമന അന്തർനാടകങ്ങളിൽ കൗമാരംമുതൽ അഭിരമിച്ച നിങ്ങൾ, മഹാറാണി പാഞ്ചാലിയെ ‘പുകച്ചുപുറത്തു’ചാടിക്കാൻ ചരടുവലിച്ച വിവാദം കുതിരപ്പന്തികളിൽ ചർച്ചയാവുമ്പോൾ, നിജസ്ഥിതി പുറംലോകമറിയാൻ എന്തുണ്ടൊരോർമ്മ?”, കൊട്ടാരം ലേഖിക ചോദിച്ചു. യുധിഷ്ഠിരനിൽനിന്നും സമ്മർദ്ദവും ഭീഷണിയും വഴി തട്ടിയെടുത്ത ചെങ്കോൽ, കിരീടാവകാശി പരീക്ഷിത്തു് പട്ടാഭിഷേകത്തിനായി പൊടിതട്ടിയെടുക്കുന്ന നേരം.
“രാജമാതാവായിരുന്ന സത്യവതി ഉപയോഗിച്ചിരുന്നതും, അംബിക, അംബാലിക, കുന്തി, ഗാന്ധാരി എന്നിവർ റാണിപദവിനേടിയ കാലത്തുപയോഗിക്കാൻ പേടിച്ചതുമായൊരു ഒരു ദന്തസിംഹാസനമുണ്ടു് അന്തഃപുരത്തിൽ. സർവ്വാഭണങ്ങളും ധരിച്ചു പാഞ്ചാലി, വിസ്തരിച്ചിരുന്നു ചിത്രപ്പണി ചെയ്യുമ്പോൾ, ഇഷ്ടംകൂടാൻ, കൊഞ്ചിക്കുഴഞ്ഞു ഞാനോരൊന്നു പറയുമായിരുന്നു.”
“എന്നോടു് നീ പ്രായവും ശ്രേണീബന്ധവും നോക്കാതെ പ്രണയാഭ്യർത്ഥന ചെയ്യുന്നതുപാപമാണു്”, എന്നുച്ചരിച്ചു കൊണ്ടവൾ എനിക്കു് ‘പിഴ’യിടും: നിലത്തിരുന്നു സുഗന്ധ തൈലം തേച്ചവളുടെ കാൽവണ്ണ ഞാൻ മിനുക്കിക്കൊടുക്കണം. പിഴയും പാരിതോഷികവും മാറിമാറി പരീക്ഷിക്കുന്നൊരു ആസുരശക്തിയായി പാഞ്ചാലി എത്രവേഗം എത്രകാലം പാണ്ഡവരെ പേടിപ്പിച്ചു! വയോജനങ്ങളും പരാശ്രയക്കാരുമായ മൂന്നു കൗന്തേയരെ വടക്കൻ ചുരങ്ങളിലേക്കു സ്ഥാനഭൃഷ്ടരാക്കിയാൽ, ഇളമുറ മാദ്രിപുത്രന്മാരെ കൂടെനിർത്തി നമുക്കൊരുമിച്ചധികാരം പങ്കിടാമെന്നവൾ എന്നെ രഹസ്യശബ്ദത്തിൽ പ്രലോഭിപ്പിക്കും. പെണ്ണാധികാര പ്രമത്തതയുടെ പ്രഭവ കേന്ദ്രമാവാൻ പാഞ്ചാലിക്കുള്ള നീണ്ടകാല അഭിലാഷം ഏകകിരീടാവകാശിയായ എന്നിലൂടെ സാക്ഷാത്കരിക്കാനാണവളുടെ നീണ്ടകാലപദ്ധതിയെന്നു നാൾക്കുനാൾ അവിഹിതബന്ധത്തിൽ വെളിപ്പെട്ടപ്പോൾ ഞാൻ, എന്റെ പിതാമഹനായ അർജ്ജുനനുമായി കൂടിയാലോചിച്ചു മഹാപ്രസ്ഥാനത്തിന്റെ വിശുദ്ധനാമത്തിൽ പാഞ്ചാലിയെ പുറത്തുചാടിക്കാൻ വേറൊരു പദ്ധതിയുമായി തയ്യാറായി. കഥയറിയാതെ പടിയിറങ്ങിയ പാഞ്ചാലി, മലയോരപാതയിൽ മുൻപാണ്ഡവനിശ്ചയമനുസരിച്ചു ‘കാലിടറിവീണു മരിക്കാ’നിടവരും വരെ അഞ്ചുഭർത്താക്കന്മാരും അവളുടെ കൂടെ ചാരക്കണ്ണുമായി കൂടെയുണ്ടാവും. ശവമടക്കുകഴിഞ്ഞാലവർ ദുഃഖാചരണത്തോടെ കൊട്ടാരത്തിൽമടങ്ങിവന്നു, വൃദ്ധസദനത്തിൽ വിശ്രമജീവിതം നയിക്കാൻ പ്രേരിതരുമാവും. ഇതിലൊക്കെ എന്താണു് അസ്വാഭാവികത? അരമനഅധികാരവടംവലിയിൽ ചിലർ അടിതെറ്റുന്നതു് പതിവുകാഴ്ചയല്ലേ ഗംഗയാറൊഴുകുന്ന നദീതടസംസ്കാരത്തിൽ? ഇതെല്ലാം കണ്ടു ഇക്കാലത്തു ആരു നടുങ്ങും എന്നാണു നിങ്ങൾ വിചാരിക്കുന്നതു്?
“പാണ്ഡവരുടെ പിതൃക്കൾ ‘ആകാശചാരിക’ളെന്ന ആദിപർവ്വത്തിലെ വ്യാസപ്രസ്താവനയിപ്പോൾ യുക്തിവാദി ചാർവാകൻ “അശാസ്ത്രീയ”മെന്നു പരസ്യയോഗങ്ങളിൽ വെല്ലുവിളിക്കുന്നുണ്ടല്ലോ. പുരോഗമന നാട്യങ്ങളുള്ള തക്ഷശില സർവ്വകലാശാല അതേറ്റുപിടിച്ചു. അഭയാർഥികളായി ഹസ്തിനപുരിയിൽ വന്ന പാണ്ഡവരുടെ ജീവിതവിവരങ്ങൾ വ്യാസ മാമുനിക്കു് എത്തിച്ചു കൊടുക്കുമ്പോൾ, ചിരഞ്ജീവിയായ നിങ്ങൾക്കും പറ്റിയോ കൈപ്പിഴ?” കൊട്ടാരം ലേഖിക കുരുവംശചരിത്രകാരനായ കൃപാചാര്യനോടു് ചോദിച്ചു.
“അരമനസ്ത്രീകളുടെ വിവാഹബാഹ്യ, ഗർഭധാരണരഹസ്യങ്ങളെക്കുറിച്ചു നിർവ്യാജമായ അജ്ഞത പുലർത്തിയ മൂലഗ്രന്ഥകാരനു് വേണ്ട അടിസ്ഥാനവസ്തുതകൾ സംഭരിച്ചുകൊടുക്കുന്ന അസാധാരണമായ നിയോഗമാണു് കിരീടടാവകാശി ദുര്യോധനൻ എനിക്കേൽപ്പിച്ചതു്. മുൻമഹാറാണി കുന്തിയോടുള്ള മമതയാൽ, ഞാനവളുടെ മൂന്നുആൺകുട്ടികളുടെയും ജൈവികപിതൃത്വം പാണ്ഡു ഉൾപ്പെടെ നിസ്സാരമനുഷ്യർക്കു് വീതിച്ചു കൊടുക്കാൻ മടിതോന്നിയപ്പോൾ, പെട്ടെന്നുമനസ്സിൽവന്ന ചില ആകാശചാരികളിൽ ബീജാധാനം അടിച്ചേൽപ്പിച്ചു, പനയോലവഴി ദുര്യോധനനു് ആ വിവരം രേഖാമൂലം കൊടുത്തെങ്കിലും അവസാനം കൂട്ടിച്ചേർത്തുവച്ച വേറൊരു പനയോലയിൽ ‘കൗന്തേയരുടെ ദേവപിതൃത്വം സംശയാസ്പദം’ എന്നു് അടിക്കുറിപ്പെഴുതി. എന്തുചെയ്യാം തിരക്കിനിടയിൽ മാമുനിയതു ശ്രദ്ധിക്കാതെ പോയി എന്നുഞാൻ ഊഹിക്കുന്നു. വിവരസംഭരണത്തിനു ശേഷം വ്യാസൻ എഴുതിത്തീർത്ത ആദിപർവ്വത്തിന്റെ ആദ്യകരടു അരമനയിൽ എത്തിയപ്പോൾ തിരുത്തലിനു എന്നെ ഏൽപ്പിക്കാതെ ദുര്യോധനൻ ദുരൂഹ കാരണങ്ങളാൽ അതൊളിപ്പിച്ചുവച്ചതോടെ, കാര്യമറിയാതെ വ്യാസാശ്രമം രചന തുടർന്നു. ഇനി ഞാൻ ‘സംശയാസ്പദം’ എന്ന വാക്കു വ്യാസനെ ഓർമ്മിപ്പിച്ചാൽ, അരമനയിൽ എന്റെ ഗുരുസ്ഥാനം തന്നെ സംശയാസ്പദമാവും എന്നു് ദ്രോണാചാര്യർ രഹസ്യതാക്കീതുനല്കി, ഉപദേശിച്ചു, നിങ്ങളുടെ സഹകരണത്തോടെ ഞാൻ അങ്ങനെ മൗനം പാലിക്കട്ടെ?”
“സഹനം തന്നെയീ വനവാസക്കാലജീവിതം എന്നംഗീകരിക്കുമ്പോൾതന്നെ, നിങ്ങളെപോലൊരു സവിശേഷ വ്യക്തിത്വം കൂട്ടാളിയായ വിവാഹ ജീവിതത്തിൽ, “പ്രണയഭരിതം പാണ്ഡവഹൃദയം” എന്നു് തോന്നിപ്പിക്കുന്ന അവസരങ്ങൾ നിത്യജീവിതത്തിലോർമ്മയുണ്ടോ?”, കൊട്ടാരം ലേഖിക ചോദിച്ചു. ഉച്ചവെയിൽ കനത്തപ്പോൾ, പാണ്ഡവർ കുന്നിനു കീഴെ തടാകത്തിൽ നീരാടാൻ പോയ നേരം. ദുര്യോധനൻ രഹസ്യമായി സമ്മാനിച്ച സുഗന്ധതൈലം വിവസ്ത്രശരീരത്തിൽ തേച്ചുപിടിപ്പിക്കുകയായിരുന്നു, പാതിയടഞ്ഞ ജാലകത്തിലൂടെ മഞ്ഞുമൂടിയ ഹിമാലയനിരകളിലേക്കു നോക്കി പാഞ്ചാലി.
“അപകടം പിടിച്ച ആ വാക്കു ഞങ്ങൾക്കിടയിലൊരിക്കൽ പരാമർശിക്കപ്പെട്ടു. “ജീവകാലംമുഴുവൻ, പായപങ്കിടുന്നവളെ കാര്യമാത്ര പ്രസക്തമായി ഭാര്യ എന്നല്ലാതെ, എങ്ങനെ പ്രണയിനി എന്നു് വിളിക്കും” എന്നു് അർജുനൻ ചോദിച്ച ഓർമയുണ്ടു്. ദൂരെ ദൂരെ ദ്വാരകയിൽ സുഭദ്രയെ വിവാഹം കഴിച്ചകാലമായിരുന്നു. അതോടെ എന്റെ ഹൃദയം അയാൾക്കു് വേണ്ടി പിടക്കുന്നതു് എന്നെന്നേക്കുമായി നിന്നു.”
“ഭീരുപാണ്ഡവരുടെ കൂരമ്പേറ്റു മലർന്നടിച്ചുവീണിട്ടും പ്രഥമ ശുശ്രൂഷ തരാൻ കൗരവർ മെനക്കെട്ടില്ല എന്ന മനഃസ്താപം നിങ്ങൾക്കുണ്ടോ?”, കൊട്ടാര ലേഖിക ഭീഷ്മരോടു് ചോദിച്ചു. കുരുക്ഷേത്ര.
“പാണ്ഡവനാണോ യഥാർത്ഥത്തിൽ എന്നെ വീഴ്ത്തിയതു്! ദുര്യോധനന്റെ കൂലിക്കൊലയാളികൾ പിന്നിൽനിന്നെന്നെ കുത്തി എന്നായിരുന്നു ആദ്യസംശയം. പാണ്ഡവതലയൊന്നും ഉരുളാത്തതിൽ അത്രമാത്രം കൗരവർക്കെന്നോടു് കെറുവുണ്ടായിരുന്നു പാണ്ഡവരുടെ പിതാവെന്നു പാളയത്തിൽ പ്രചരിപ്പിച്ചു അതുകൊണ്ടാണു് പാണ്ഡു അംഗീകൃതഷണ്ഠൻ, എന്നറിഞ്ഞിട്ടും, സുന്ദരിയായ കുന്തിക്കു് അവനെ മണവാളൻ ആക്കിയതെന്നു ദുര്യോധനൻ എന്റെ മുഖത്തുനോക്കി വിരൽചൂണ്ടി പറഞ്ഞ ഓർമ്മയുണ്ടു്. ചോരതുടച്ചുനീക്കാതെ ശരശയ്യയിൽ കിടത്തി അടക്കം പറഞ്ഞു, അടുത്ത സൈന്യാധിപൻ ദ്രോണർ എങ്ങനെ ഒന്നൊന്നായി പാണ്ഡവതല ഉരുട്ടുന്നു എന്നു് നിത്യവും ഇവിടെവന്നു നിങ്ങൾക്കു് ഞാൻ കണക്കുതരാം. ആത്മാവു് പിടിവിടാതെ യുദ്ധം കഴിയുംവരെ നിങ്ങൾ പിടിച്ചു നിൽക്കാൻ ശ്രമിക്കണം. ഉപാധിവെച്ചു കൗരവർ പോയതാണു്. യുദ്ധം അവർ ജയിച്ചുവോ? ഇനി എനിക്കു് സ്വർഗ്ഗരാജ്യ രഥയാത്ര മോഹിക്കാമോ.”
“കിടപ്പുരോഗിപാണ്ഡു, ദുരൂഹമരണത്തിനു കുറച്ചുദിവസം മുമ്പു് നാരായംകൊണ്ടു് സ്വയം എഴുതിയതെന്നു സംശയിക്കപ്പെടുന്ന രണ്ടുമൂന്നു പനയോലകൾ ഹസ്തിനപുരി കുതിരപ്പന്തികളിൽ ചർച്ചയായി. അരമനഅധികൃതർ ‘എലിയെ മണക്കു’ന്നല്ലോ” എന്ന ഒരു കുടിലനോട്ടത്തിൽ കവിഞ്ഞൊന്നും തുറന്നു പ്രതികരിക്കുന്നില്ല. കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു.
“പാണ്ഡുവിന്റെ അന്ത്യമൊഴി എങ്ങനെ നിങ്ങളുടെ അറിവില്ലാതെ അങ്ങാടിപ്പാട്ടായി?”, പാണ്ഡുമരണത്തിനും മാദ്രിയുടെ സതിക്കും ശേഷം, കൗന്തേയരുമൊത്തവൾ കൊട്ടാരത്തിലഭയം തേടിവന്ന അശാന്തകാലം.
“നിങ്ങളതിൽക്കണ്ടതു് ദുരൂഹതയെങ്കിൽ, പാണ്ഡുവിധവയായ ഞാൻ കാണുക തികഞ്ഞ ആശയവ്യക്തത! ഒന്നാം ഓലയിൽ സ്ഥാനത്യാഗമല്ല താൽക്കാലികപദവിമാറ്റമാണു് ധൃതരാഷ്ട്രർക്കു് ചെങ്കോൽ കൊടുത്തതിലൂടെ, വനവാസത്തിനുപോവുംമുമ്പു് പാണ്ഡു ചെയ്തതു്. പാണ്ഡവപിൻഗാമി, യുധിഷ്ഠിരൻ മാത്രം ആയിരിക്കണം അടുത്ത ഹസ്തിനപുരി രാജാവു്, എന്നാൽ യുധിഷ്ടിരനു പ്രായപൂർത്തി എത്തുംവരെ മുൻമഹാറാണി കുന്തി ഭരണച്ചുമതല സ്വതന്ത്രമായി നിർവ്വഹിക്കും. രണ്ടാം ഓലയിൽ, സഹനമായിരിക്കും ജീവിതത്തിലുടനീളം പാണ്ഡവ ശാന്തിമന്ത്രം, മൂന്നാം ഓലയിൽ, അരമനഅന്തേവാസികൾ സ്ഥാപിതതാൽപ്പര്യസംരക്ഷണത്തിനായി കുന്തിയെയും മക്കളെയും അപായപ്പെടുത്തുമെന്ന സംശയം ശക്തമായാൽ, കായികബല പരീക്ഷണത്തിലൂടെ മേൽക്കോയ്മനേടാൻ പാണ്ഡവർ എത്രയും വേഗം അംഗീകൃത ഗുരുകുല വിദ്യാഭ്യാസത്തിലൂടെ മുന്തിയ സൈനികപരിശീലനം നേടും. സരളമായ ഈ പ്രസ്താവനകളിൽ എവിടെയാണു് യുക്തിവാദി ചാർവാകൻ കുതിരപ്പന്തിയിൽ ക്ഷോഭിക്കാൻ മാത്രം അശാസ്ത്രീയമായ ഭാവി പ്രവചനം!” ഗുരു ദ്രോണാചാര്യന്റെ നഗരത്തിനുപുറത്തുള്ള പ്രശസ്ത ഗുരുകുലത്തിലേക്കു ബാലപാണ്ഡവരെ പ്രവേശിപ്പിക്കാനുള്ള കുന്തിയുടെ ശ്രമം കുടിലകൗരവർ ആവുംവിധം തടയുമ്പോൾ, ഭീഷ്മരുടെ സ്വാധീനം പ്രയോജനപ്പെടുത്താൻ കുന്തി പിതാമഹന്റെ പദയാത്രയിൽ ഒപ്പം നടക്കുന്ന സേവനദാതാവായി കൂട്ടം ചേരുന്ന ദിവസം.
“ആയുധത്തിനു വല്ലാത്ത ഭാരം തോന്നാറുണ്ടോ?”, ഗദചൂണ്ടിക്കാട്ടി കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.
“അപ്പോളൊക്കെ ആയുധം താഴെവച്ചു് വലതുകൈ ഇങ്ങനെ ഉയർത്തി, ഇടനെഞ്ഞിൽ ചേർത്തു് വക്കും, പിന്നെ കൈ മുഖത്തു് ചേർത്തു് നെറ്റിയിൽ പതുക്കെ തടവും, അഭ്യാസിയുടെ അതിരൂക്ഷചലനങ്ങൾ സാധ്യമാക്കുന്ന, കയ്യിനകത്തെ അസ്ഥിയെ വീണ്ടും നമിക്കും. പിന്നീടു് ഗദയെടുക്കും, അതിന്റെ മാരകപ്രഹരശേഷിക്കു് പറ്റിയ ഇരയെ അതു് തന്നെ കണ്ടെത്തട്ടെ എന്നുഞാൻ ഉള്ളഴിഞ്ഞു ആശംസിക്കും. നാരായംകൊണ്ടു് ഓലയിൽ അതിസസൂക്ഷ്മവികാരങ്ങൾ ദ്രൗപദി ആവിഷ്കരിക്കുന്ന പോലൊരു മായികപ്രതിഭാസം ആയുധപ്രയോഗത്തിലും അനുഭവവേദ്യമാകും” യുദ്ധാനന്തര ഹസ്തിനപുരിയിൽ ആയോധനവിദ്യ പഠിപ്പിക്കുന്ന ഗുരുകുലത്തിൽ, ക്ഷണിക്കപ്പെട്ട പരിശീലകനായി വന്ന ഭീമൻ, ഇപ്പോൾ ഉപയോഗരഹിതമായ ഗദനോക്കി ഇടയ്ക്കിടെ വിതുമ്പി. യുദ്ധഭീഷണി ഇല്ലാത്തവിധം അയൽരാജ്യങ്ങൾ അധോഗതി പ്രാപിച്ചപ്പോൾ ജേതാക്കൾക്കു് നേരിടാനുള്ളതു് യുദ്ധക്കെടുതി!
“ഗുരുദക്ഷിണയായി വിദൂരവിദ്യാർഥികളിൽനിന്നും തള്ളവിരൽ മുറിച്ചെടുക്കുന്നവനെന്ന കുപ്രസിദ്ധിയുണ്ടെങ്കിലും, വീരപോരാളിദ്രോണരെ കൊല്ലാൻ കുരുക്ഷേത്രയിൽ തുണയായതു് കേവലമൊരു ‘യുധിഷ്ഠിരനുണ’യായിരുന്നോ?”, കൊട്ടാരം ലേഖിക ചോദിച്ചു.
“അതൊരു കാഴ്ചപ്പാടിന്റെ വൈകല്യമാണു്. നിങ്ങൾ പരാമർശിക്കുന്ന കേവലനുണയും ഞാൻ പോർക്കളത്തിൽ ദ്രോണവധത്തിനായുച്ചരിച്ച അർദ്ധസത്യവും തമ്മിൽ അന്തരം ഉണ്ടു്. നുണക്കു ബന്ധം സമൂഹധാർമികതയോടാണു്, അർദ്ധസത്യത്തിനോ? ബന്ധം വ്യക്തിയുടെ മനഃസാക്ഷിയോടും. ധാർമികതാപ്രശ്നം പൊതുവേദിയിൽ ജനാധിപത്യചർച്ചക്കു വരും, എന്നാൽ അർദ്ധ സത്യം? അതുച്ചരിച്ചവന്റെ ഹൃദയത്തിലാണു് കുത്തുക. വ്യക്തമാക്കിത്തരാം, ഒന്നടുത്തുവരൂ, എന്റെ ഇടനെഞ്ഞിൽ നിങ്ങൾ വലതുകൈപ്പത്തിവക്കൂ,. ഇനി നെഞ്ചിൽ മുഖംചേർത്തു ചെവിയോർക്കൂ എന്നിട്ടു പറയൂ, അശാന്തമാണോ എന്റെ തിരുഹൃദയം? അല്ല? അതാണു് പറഞ്ഞതു്, ഇന്നത്തെ യുദ്ധംജയിക്കാൻവേണ്ട വാമൊഴിഉള്ളടക്കം! അതുകൊണ്ടു് ഹൃദയത്തിൽ മനഃസ്സാക്ഷിയുടെ കുത്തില്ല. സംസാരിച്ചുനിൽക്കാൻ നേരമില്ല മാധ്യമസുഹൃത്തേ. ഇന്നു് തിരക്കുണ്ടു്. തേജോമയനായ ഗുരുദ്രോണാചാര്യന്റെ പൂർണകായ കളിമൺപ്രതിമയുടെ ഉൽഘാടനം ഹസ്തിനപുരി കൊട്ടാരത്തിന്റെ മുമ്പിലുള്ള സേനാപതി മാർഗിൽ. നിങ്ങളും വരുമല്ലോ, പതിവുപോലെ മുൻനിരയിൽ നിങ്ങൾക്കും യുദ്ധകാര്യലേഖകനും ഇരിപ്പിടമുണ്ടാവും, നാരായമായിരുന്നു കുരുക്ഷേത്രയിൽ നിങ്ങളുടെ മാരകായുധമെങ്കിലും!”