images/hugo-1.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.1.1
മൊസ്സ്യു മിറിയേൽ

ക്രിസ്ത്വാബ്ദം 1815-ൽ മൊസ്സ്യു [1] ഷാൾ-ഫ്രാങ്സ്വ-ബിയാങ് വെന്യു മിറിയേൽ ആയിരുന്നു ഡി.യിലെ മെത്രാൻ. അന്ന് അദ്ദേഹം ഏകദേശം എഴുപത്തഞ്ചു വയസ്സുള്ള ഒരു വൃദ്ധനാണ്. 1806 മുതല്ക്ക് അദ്ദേഹം ഡി.യിലെ ഇടവകഭരണം കയ്യേറ്റിരിക്കുന്നു.

ഞങ്ങൾ അടുത്ത് പറയാൻപോകുന്നതിലെ മുഖ്യഭാഗവുമായി ഈ വിവരണം യാതൊരുവിധത്തിലും സംബന്ധപ്പെട്ടതല്ലെങ്കിലും, അദ്ദേഹം ഡി. യിലെ ഇടവകയിൽ വന്നുകൂടിയ ആ നിമിഷം മുതല്ക്ക് അദ്ദേഹത്തെപ്പറ്റി ആളുകൾ സംസാരിച്ചുപോന്ന പലേ ഐതിഹ്യങ്ങളും അഭിപ്രായങ്ങളും ഇവിടെ രേഖപ്പെടുത്തിവെക്കുന്നത്, എല്ലാ ഭാഗവും പരിപൂർണമായി വിവരിക്കുന്നതിനു മാത്രമായിട്ടെങ്കിലും, തീരെ അനാവശ്യമാകയില്ല. വാസ്തവമായാലും അവാസ്തവമായാലും, മനുഷ്യരെപ്പറ്റി ഉണ്ടായിത്തീരുന്ന സംസാരം, അവരുടെ ജീവിതത്തിൽ–വിശേഷിച്ച്, അവരുടെ ഭാഗ്യപരിണാമത്തിൽ – അവർ പ്രവർത്തിക്കുന്ന പ്രവൃത്തികൾപോലെ പ്രാധാന്യപ്പെട്ടുകാണുന്നുണ്ട്. മൊസ്സ്യു മിറിയേൽ ഐയിലെ ഭരണാധികാരി സഭയിലുൾപ്പെട്ട ഒരാളുടെ മകനാണ്; അതുകൊണ്ട് അദ്ദേഹം പ്രഭുത്വമുള്ള ഭരണാധികാരിവംശത്തിലെ ഒരംഗമത്രേ. അദ്ദേഹത്തിന്റെ അച്ഛൻ, മകനെ തന്റെസ്ഥാനത്തേക്ക് അവകാശിയാക്കണമെന്നുവെച്ച്, അത്തരം ഭരണാധികാരികുടുംബങ്ങളിലെ അന്നത്തെ പതിവനുസരിച്ചു, നന്നേച്ചെറുപ്പത്തിൽ, പതിനെട്ടോ ഇരുപതോ വയസ്സായപ്പോഴെക്കുതന്നെ, അദ്ദേഹത്തെക്കൊണ്ടു വിവാഹം ചെയ്യിച്ചു എന്നാണു കേട്ടിട്ടുള്ളത്. എന്നാൽ വിവാഹം കഴിഞ്ഞിരുന്നു എങ്കിലും, ഷാർൾ മിറിയേൽ എങ്ങനെയോ, ജനങ്ങളുടെ ഇടയിൽ പല പല സംസാരങ്ങളുണ്ടാക്കിത്തീർത്തു. കാഴ്ചയിൽ ഉയരം കുറഞ്ഞ ഒരാളാണെങ്കിലും, മൊസ്സ്യു മിറിയേൽ നല്ല സൗഭാഗ്യവും അന്തസ്സും തറവാടിത്തവുമുള്ള ഒരു ബുദ്ധിമാനായിരുന്നു; തന്റെ ജീവകാലത്തിൽ ആദ്യഭാഗം മുഴുവനും അദ്ദേഹം സുഖാനുഭവങ്ങൾക്കും വിഷയോപഭോഗത്തിനുമായി ചെലവഴിച്ചു.

ഭരണപരിവർത്തനം [2] വന്നു; ഒന്നിനൊന്നു മീതെയായി അസംഖ്യം സംഗതികൾ അറിയാതെ അടിച്ചുകയറി; ഭരണാധികാരിസഭാംഗങ്ങളുടെ കുടുംബങ്ങൾ കൊല്ലപ്പെട്ടും പൊറുതികെട്ടും അങ്ങുമിങ്ങും പാഞ്ഞൊളിച്ചും ചിന്നിച്ചിതറി. ആ ലഹളയുടെ ആദ്യകാലത്തു മൊസ്സ്യുമിറിയേൽ ഇറ്റലിയിൽ ചെന്നു് അഭയം പ്രാപിച്ചു. കുറേക്കാലമായി ഒരു ഹൃദ്രോഗത്താൽ അസ്വസ്ഥയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ അവിടെവെച്ചു മരിച്ചു. അദ്ദേഹത്തിനു കുട്ടികളില്ലായിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ മനോഗതിക്ക് എന്തേ ഒരു മാറ്റം വരാൻ? പഴയ കാലത്തെ ഫ്രഞ്ചു സമുദായത്തിന്റെ നാശം, സ്വന്തം കുടുംബത്തിനു പറ്റിയ അധഃപതനം, 1793-ലെ വ്യസനകരങ്ങളായ കാഴ്ചകൾ! [3] – സകലവും വലുതാക്കിക്കാണിക്കുന്ന ആ ഭയക്കണ്ണാടിയിലൂടെ നോക്കുന്ന അന്യദേശഗതന്മാർക്കു, പക്ഷേ, അവ കുറേക്കൂടി ഭയങ്കരങ്ങളായി തോന്നിയിരിക്കാം – ഇതുകൾ സന്ന്യാസത്തിന്റേയും വാനപ്രസ്ഥ ശീലത്തിന്റേയും വിത്തുകളെ അദ്ദേഹത്തിൽ പാവി എന്നുണ്ടോ? പൊതുവിൽ പറ്റുന്ന കഷ്ടപ്പാടുകൾ തട്ടി ഭാഗത്തിനും ആയുസ്സിനുതന്നെയും ഉടവു വന്നാൽക്കൂടി കുലുങ്ങാത്ത ഒരാളെ ഹൃദയമർമത്തിൽ കുത്തി ചിലപ്പോൾ മലർത്തിയിടാറുള്ള അത്തരം ഗൂഢങ്ങളും ഭയങ്കരങ്ങളുമായ ആപത്തുകളിൽ ഒന്നു, തന്റെ ജീവകാലം മുഴുവനും മുങ്ങിക്കിടക്കുന്ന നേരമ്പോക്കുകൾക്കിടയിൽ, ആഹ്ലാദങ്ങൾക്കുള്ളിൽ, അദ്ദേഹത്തെ കടന്നു ബാധിച്ചു എന്നുണ്ടോ? ആർക്കും അതു പറയാൻവയ്യ; ഇതു മാത്രം നിശ്ചയമുണ്ട് – ഇറ്റലിയിൽനിന്നു മടങ്ങിവന്നപ്പോൾ അദ്ദേഹം ഒരു മതാചാര്യനായിരുന്നു.

1804-ൽ മൊസ്സ്യു മിറിയേൽ ബി. (ബ്രിങ്യോൾ)യിലെ സഭാബോധകനാണ്. അന്നുതന്നെ അദ്ദേഹത്തിന്നു പ്രായം ചെന്നിരിക്കുന്നു. വളരെ ഒതുങ്ങിയ നിലയിലായിരുന്നു കാലക്ഷേപം.

പട്ടാഭിഷേകകാലത്തു, തന്‍റെ ഇടവകയെസ്സംബന്ധിച്ച എന്തോ ഒരു നിസ്സാര സംഗതിയിന്മേൽ – ഇന്നത് എന്നു തീർച്ചപറയാൻ നിശ്ചയമില്ല – അദ്ദേഹത്തിന്നു പാരീസ്സിൽ പോകേണ്ടിവന്നു. അവിടെ പല പ്രമാണികളോടും തന്റെ പള്ളിയിൽ ചേർന്നവർക്ക് ചില സാഹായ്യം ചെയ്യാനാവശ്യപ്പെട്ടിരുന്ന കൂട്ടത്തിൽ, അദ്ദേഹം മൊസ്സ്യു ല് കർദിനാൽ ഫെഷിനേയും [4] ചെന്നു കണ്ടിരുന്നു. അമ്മാമനെ കാണാൻ ചക്രവർത്തി വന്നിരുന്ന ഒരു ദിവസം, തളത്തിൽ കാത്തുനില്ക്കുന്ന നമ്മുടെ സഭാബോധകൻ, അതിലെ കടന്നുപോകും വഴിക്കു യദൃച്ഛയാ തിരുമനസ്സിലെ കണ്ണിൽപ്പെട്ടു. ഈ വയസ്സൻ ഏതാണ്ട് ഉത്കണ്ഠയോടുകൂടി സൂക്ഷിച്ചുനോക്കുന്നതുകണ്ടു. നെപ്പോളിയൻ തിരിഞ്ഞുനിന്നു പെട്ടെന്നു ചോദിച്ചു: “എന്നെ സൂക്ഷിച്ചു നോക്കുന്ന ഈ നല്ലാൾ ആരാണ്?”

“ഇവിടുന്ന് ഒരു നല്ലാളെ കാണുന്നു; ഞാൻ ഒരു വലിയാളെയും. നമ്മളിൽ ഓരോരുത്തന്നും ഇതുകൊണ്ടു ഗുണമുണ്ടായേക്കും.”

അന്നു വൈകുന്നേരംതന്നെ ചക്രവർത്തി ആ സഭാബോധകന്റെ പേർ കർദിനാലോടു ചോദിച്ചറിഞ്ഞു; കുറച്ചു കഴിഞ്ഞപ്പോൾ, ഡി.യിലെ മെത്രാനായി താൻ നിയമിക്കപ്പെട്ടു എന്നു കണ്ടു മൊസ്സ്യു മിറിയേൽ അത്ഭുതപ്പെട്ടുപോയി.

മൊസ്സ്യു മിറിയേലിന്റെ ആദ്യകാലത്തെപ്പറ്റി കെട്ടിയുണ്ടാക്കിയിരുന്ന കഥകളിൽ വാസ്തവമെന്തുണ്ട്? ആർക്കും നിശ്ചയമില്ല. ഭരണപരപരിവർത്തനത്തിനു മുൻപത്തെ മിറിയേൽക്കുടുംബത്തിന്റെ സ്ഥിതി അറിയുന്നവർ ഇല്ലായിരുന്നു.

സംസാരിക്കുന്നതിന് അനവധി നാവും ആലോചിക്കുന്നതിന് അല്പം മാത്രം തലയുമുള്ള ഒരു ചെറുപട്ടണത്തിൽ പുതുതായി വരുന്ന ഏവന്നും ഒഴിച്ചുകൂടാത്തയോഗം മൊസ്സ്യു മിറിയേലിനും പറ്റി. മെത്രാനായിരുന്നിട്ടും. അദ്ദേഹത്തിന് അതനുഭവിക്കേണ്ടി വന്നു; എന്നല്ല, മെത്രാനായതുകൊണ്ട്, അദ്ദേഹത്തിന് അതനുഭവിക്കാതെ കഴിഞ്ഞില്ല. പക്ഷേ, ആകപ്പാടെ അദ്ദേഹത്തെപ്പറ്റി പുറപ്പെട്ട കിംവദന്തി, കിംവദന്തി മാത്രമായിരുന്നു – അതേ, വെറും ഒരൊച്ചപ്പെടുത്തൽ; ഒരു പിറുപിറുക്കൽ; ചില പൊള്ളവാക്കുകൾ.

അതെങ്ങനെയായാലും, ഒമ്പതു കൊല്ലത്തെ പള്ളിവക അധികാരവും ഡി. യിലെ സ്ഥിരതാമസവും കൂടിയായപ്പോൾ ചില്ലറ പട്ടണങ്ങളിലും ചില്ലറക്കാരുടെ ഇടയിലും കടന്നുകൂടാറുള്ള എന്തെന്തു കഥകളും സംഭാഷണവിഷയങ്ങളും തീരേ വിസ്മൃതിയിലായി. അവയെക്കുറിച്ച് മിണ്ടുവാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. അവയെ കുത്തിപ്പൊന്തിക്കുവാൻ ആരും ധൈര്യപ്പെടുമായിരുന്നില്ല.

ആനൂഢമായ ഒരു വൃദ്ധസഹോദരിയോടുകൂടിയാണ് മൊസ്സ്യു മിറിയേൽ ഡി. യിൽ വന്നത്; ‘മദാംവ്വസേല്ലു്’ [5] ബപ്തിസ്തീന്ന് അദ്ദേഹത്തേക്കാൾ പത്തു വയസ്സുകുറയും.

അവർക്കു രണ്ടുപേർക്കുംകൂടി, മദാംവ്വസേല്ല് ബപ്തിസ്തീന്റെ പ്രായത്തിൽ, മദാം മഗ്ല്വാർ എന്നു പേരായി ഒരുവൾമാത്രം ഭൃത്യപ്രവൃത്തിക്കുണ്ടായിരുന്നു. സഭാബോധകനായ മൊസ്സ്യുവിന്റെ ഏകഭൃത്യയായതിന്നുശേഷം, ആ സ്ത്രീ, ഇപ്പോൾ, മദാംവ്വസേല്ലിന്റെ പരിചാരിക എന്നും മോൺസിന്യേരുടെ [6] വീട്ടുവിചാരിപ്പുകാരി എന്നുമുള്ള ഇരട്ടസ്ഥാനം കയ്യേറ്റിരിക്കുന്നു.

മദാംവ്വസേല്ല് ബപ്തിസ്തീൻ നീണ്ടു വിളർത്തു മെലിഞ്ഞു, സൗമ്യപ്രകൃതിയിലുള്ള ഒരു സ്ത്രീയാണ്. മാന്യസ്ത്രീ എന്ന വാക്കിന് കല്പിച്ചിട്ടുള്ള അർഥം തികച്ചും അവർ കാണിച്ചിരുന്നു; എന്തുകൊണ്ടെന്നാൽ, ഒരു സ്ത്രീ മാന്യയായിത്തീരണമെങ്കിൽ, അവൾ ഒരമ്മയാവണമെന്നുണ്ടെന്നു തോന്നുന്നു. ഒരുകാലത്തും അവൾ സുന്ദരിയായിട്ടില്ല; വഴിക്കു വഴിയേ ഉള്ള ഓരോ വ്രതങ്ങളും നോൽമ്പുകളും മാത്രമായിരുന്ന അവളുടെ ജീവിതം മുഴുവനുംകൂടി ഒടുവിൽ അവളുടെ മുഖത്തിനും ദേഹത്തിനും ഒരുതരം വിളർപ്പും സ്വച്ഛതയും സമ്മാനിച്ചു; അങ്ങനെ പ്രായം ചെന്നതോടുകൂടി സൗശീല്യത്തിന്റെ സൗന്ദര്യം എന്നു പറയാവുന്ന ഒന്ന് അവൾക്കുണ്ടായിവന്നു. ചെറുപ്പത്തിലെ ചടപ്പ്, പ്രായം ചെന്നപ്പോഴേക്ക് ഒരു സ്വച്ഛതയായി. എന്നല്ല, ആ ഒരു സ്വച്ഛത അവളുടെ ദിവ്യത്വത്തിന് പുറത്തേക്കു പ്രകാശിക്കുവാൻ ഒരു സഹായമാകയും ചെയ്തു. അവൾ ഒരു കന്യകയായിരുന്നു എന്നല്ല, ഒരാത്മാവായിരുന്നു എന്നു പറയണം. അവളുടെ ശരീരം ഒരു നിഴൽകൊണ്ടുണ്ടാക്കപ്പെട്ടതായിതോന്നി. ലിംഗഭേദത്തെ കാണിക്കുന്നതിനുവേണ്ടിടത്തോളം ദേഹം അവൾക്കുണ്ടായിരുന്നില്ല; ഒരു തേജസ്സിനെ ആവരണം ചെയ്യാനുള്ള അല്പം ജഡപദാർഥം; എപ്പോഴും കീയ്പോട്ടു നോക്കുന്ന വലിയകണ്ണുകൾ – ഒരു ജീവാത്മാവ് ഭൂമിയിൽ കഴിച്ചുകൂട്ടുന്നതിനുള്ള ഒരു വെറും ഞായം.

മദാംമഗ്ല്വാർ നീളം കുറഞ്ഞ് തടിച്ചു, വെളുത്ത ഒരു വൃദ്ധയാണ് – ഒരുണ്ടപോലെയുള്ള ആ സ്ത്രീ എപ്പോഴും ഉരുണ്ടുരുണ്ടുനടക്കും; ഏതു സമയത്തും അവൾ കിതച്ചുകൊണ്ടാണ് – ഒന്നാമത് അവളുടെ ജാഗ്രതകൊണ്ട്; പിന്നെ അവളുടെ ശ്വാസരോഗംകൊണ്ടും.

വന്ന ഉടനെ, മൊസ്സ്യു മിറിയേൽ, ചക്രവർത്തിയുടെ ഉത്തരവനുസരിച്ചു വേണ്ട സ്ഥാനമാനങ്ങളോടുകൂടി മെത്രാനുള്ള അരമനയിൽ താമസമാക്കി – ഒരു മെത്രാന്റെ പദവി ഒരു സൈന്യഭാഗാധിപതിയുടേതിനു നേരെ താഴെയാണ്. നഗര പ്രമാണിയും കരയോഗാധ്യക്ഷനും ഒന്നാമതായി അദ്ദേഹത്തെ വന്നു മുഖം കാണിച്ചു. അദ്ദേഹമാവട്ടേ, പട്ടാളമേലധികാരിയേയും പൊല്ലീസ്സുമേലുദ്യോഗസ്ഥനേയും ചെന്നു മുഖം കാണിച്ചു.

സ്ഥാനാരോഹണം കഴിഞ്ഞപ്പോൾ പട്ടണം മുഴുവനും മെത്രാൻ പ്രവൃത്തിയെടുക്കുന്നതു കാണാൻ നില്പായി.

കുറിപ്പുകൾ

[1] ഈ വാക്ക് ഫ്രഞ്ചുഭാഷയിൽ, ഇംഗ്ലീഷിൽ ‘മിസ്റ്റർ’ എന്നതിന്നു ശരിയാണ്.

[2] ഇത്, ഫ്രാൻസിലെ ഭരണപരിവർത്തനം, യൂറോപ്പു രാജ്യചരിത്രത്തിൽ എത്രയും പ്രാധാന്യമേറിയ ഒരു സംഭവമാണ്. നാട്ടുകാർ രാജാവോടെതിർത്ത് അദ്ദേഹത്തെ കൊലപ്പെടുത്തുകകൂടി ചെയ്തു. ലോകപ്രസിദ്ധനായ നെപ്പോളിയൻ ചക്രവർത്തിയുടെ പേർ പുറത്തേക്കു വന്നത് ഈ ഘട്ടത്തിലാണ്. ഈ പുസ്തകത്തിന്റെ പല ഭാഗത്തും ഇതിനെപ്പറ്റി പറഞ്ഞുകാണാം.

[3] രാജാവിനെ കൊലപ്പെടുത്തിയ ഈ കാലത്താണ്.

[4] ഇദ്ദേഹം നെപ്പോളിയന്റെ അമ്മയുടെ അർദ്ധസഹോദരനാണ്. താൻ ചക്രവർത്തിയുടെ കീഴിൽ പല വലിയ ഉദ്യോഗങ്ങളും ഭരിച്ചിട്ടുണ്ടു്. ഒടുവിൽ കക്ഷിമാറി. ഫ്രാൻസിൽനിന്നൊളിച്ചുപോയി. റോമിൽ താമസമാക്കി, അവിടെക്കിടന്നു മരിച്ചു.

[5] ഇതിനു് ഇംഗ്ലീഷിൽ യോജിക്കുന്ന വാക്കു് ‘മിസ്സ്’എന്നാണു്.

[6] വന്ദ്യശ്രീ അല്ലെങ്കിൽ ദിവ്യശ്രീ എന്നു പറഞ്ഞാൽ, ഫ്രഞ്ചിലുള്ള ഈ വാക്കിന്റെ അർത്ഥം ഏതാണ്ടു വരും.

1.1.2
മൊസ്സ്യു മിറിയേൽ മൊസ്സ്യു വെൽക്കമായിത്തീരുന്നത്

ഡി.യിലെ മെത്രാന്നുള്ള അരമന ആസ്പത്രിയുടെ അടുത്താണ്.

ആ അരമന 1712-ൽ ഡി.യിലെ മെത്രാനായിരുന്ന ആങ്റിപ്യൂഷേ–പാരീസ്സിലെ വിദ്വൽസമാജത്തിൽ അധ്യാത്മവിദ്യാപണ്ഡിതൻ–കഴിഞ്ഞ പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യകാലത്തു കല്ലുകൊണ്ടുണ്ടാക്കിച്ച കൗതുകകരമായ ഒരു വലിയ ഭവനമാണ്. ഈ കൊട്ടാരം കാഴ്ചയിൽത്തന്നെ അധികാരവലുപ്പമുള്ള പ്രമാണികൾക്കു താമസിക്കാൻ പറ്റിയ ഒരു സ്ഥലമായിരുന്നു. മെത്രാന്നുള്ള സ്വന്തം അകങ്ങൾ, ഇരിപ്പുമുറികൾ, അന്തരാളങ്ങൾ, വളരെ വലുപ്പമുള്ള പ്രധാനമുറ്റം, അതിനു ചുറ്റും പഴയ ഫ്ലോറൻസ് രാജ്യപരിഷ്കാരമനുസരിച്ചുള്ള സ്തംഭത്തോരണങ്ങളുടെ ചുവട്ടിലൂടെ നീണ്ടുകിടക്കുന്ന വഴികൾ, പടർന്നുപിടിച്ച കൂറ്റൻമരങ്ങളാൽ നിറയപ്പെട്ട തോട്ടങ്ങൾ–ഇങ്ങനെ അതിനെസ്സംബന്ധിച്ചുള്ള ഏതു ഭാഗത്തിനുമുണ്ടായിരുന്നു ഒരു സവിശേഷ പ്രൗഢി. ചുവട്ടിലെ നിലയിൽ തോട്ടത്തിലേക്കഭിമുഖമായി, വളരെ നീണ്ട് അന്തസ്സിയന്ന ഭക്ഷണമുറിയിൽവെച്ചു മൊസ്സ്യു ആങ്റി പ്യൂഷേ 1714 ജൂലായ് 29-ാം നു പ്രധാനമെത്രാനായ ഷാർൾ ബ്രുലാർ ദ് ഷാങ്ലി; ദാബ്രൂങ്ങിലെ രാജകുമാരൻ; ഗ്രാസ്സിലെ മെത്രാനായ ആൻത്വാങ്ങ് ദ് മേഗ്രിനി; ഫ്രാൻസിലെ സന്ന്യാസിമഠാധിപമുഖ്യൻ; ലെറിങ്ങിലുള്ള സാങ്തോണോറെ പള്ളിയിലെ സഭാധിപതിയായ ഫിലിപ്പ് ദ് വൊങ്തോം; വാങ്സിയിലെ പ്രഭുവും മെത്രാനുമായ ഫ്രാൻസ്വാദ് ബെർത്തോങ്ങ് ദ് ക്രിയ്യോങ്ങ്; ഗ്ലാന്ദെവിലെ പ്രഭുവും മെത്രാനുമായ സേസർ ദ് സബ്രാങ്ങ് ദ് ഫോർക്കൽ ക്വിയേ; സെനെയിലെ പ്രഭുവും ഈശ്വരവന്ദനസ്ഥലത്തിലെ പുരോഹിതനും, രാജാവിനു പതിവുകാരനായ മതാചാര്യനും മെത്രാനുമായ ഴാങ്ങ് സോണാങ്ങ് എന്നീ ഉയർന്ന സ്ഥാനികൾക്കെല്ലാം അതാത് പദവിവലുപ്പത്തോടുകൂടെ ഒരു വലിയ വിരുന്നുസൽക്കാരം കഴിക്കയുണ്ടായി. ഈ ഏഴു വന്ദ്യ പുരുഷന്മാരുടെയും ഛായാപടങ്ങളാൽ ആ സ്ഥലം സവിശേഷമായി അലങ്കരിക്കപ്പെടുന്നു. എന്നല്ല, 1714 ജൂലായി 29-ാംനു യാകുന്ന ആ സ്മരണീയദിവസത്തെ അവിടെയുള്ള ഒരു വെളുത്ത വെണ്ണക്കൽമേശമേൽ തങ്കലിപികളെക്കൊണ്ട് കൊത്തിയിട്ടുമുണ്ട്.

ആസ്പത്രി ഉയരം കുറഞ്ഞ് ഇടുങ്ങിയ ഒരു ചെറിയ എടുപ്പാണ്; അതിന്നടുക്കെയായി ഒരു ചെറിയ തോട്ടമുണ്ട്.

വന്നതിന്റെ മൂന്നാംദിവസം മെത്രാൻ ആസ്പത്രി സന്ദർശിച്ചു. അവിടെനിന്നു പോരുമ്പോൾ അദ്ദേഹം അതിന്റെ ഡയറക്ടരോട് തന്റെ വാസസ്ഥലത്തു വന്നു കാണുന്നതിനു സൗകര്യപ്പെടുത്തിയാൽ കൊള്ളാമെന്നപേക്ഷിച്ചു.

അദ്ദേഹം ഡയറക്ടരോട് ചോദിച്ചു: ‘മൊസ്സ്യു ഡയറക്ടർ, അവിടെ നിങ്ങൾക്ക് ഇപ്പോൾ എത്ര ദീനക്കാരുണ്ട്, ആകെ?’

‘ഇരുപത്താറ്, മോൺസിന്യേർ.’

‘അതുതന്നെയാണ് ഞാൻ എണ്ണിയത്,’ മെത്രാൻ പറഞ്ഞു.

‘കിടയ്ക്കകളെല്ലാം,’ ഡയറക്ടർ തുടർന്നു പറഞ്ഞു, ‘തമ്മിൽ വല്ലാതെ കൂടിയിരിക്കുന്നു.’

‘അതുതന്നെയാണ് ഞാൻ നോക്കിയത്.’

‘തളങ്ങളെല്ലാം വെറും മുറികൾപോലെയേ ഉള്ളൂ; കാറ്റിന്നു ഗതാഗതം ചെയ്വാൻ നന്നേ ഞെരുക്കം.’

‘എനിക്കും തോന്നി അത്.’

‘പിന്നെ വെയിലിന്റെ നാളം കാണുമ്പോൾ. ദീനം മാറിയവർക്കു തോട്ടത്തിൽ ചെന്നിരിക്കുവാനാണെങ്കിൽ, അതു വളരെ ചെറിയത്.’

‘അതുതന്നെയാണ് ഞാൻ വിചാരിച്ചത്.’

‘പകർച്ചവ്യാധി നടപ്പുള്ള കാലങ്ങളിൽ – ഈ കൊല്ലം ഇവിടെ പകർച്ചപ്പനിപിടിച്ചു; രണ്ടുകൊല്ലം മുൻപ് സ്വേദജ്വരം വന്നു; ഓരോരിക്കലും നൂറുനൂറു ദീനക്കാരുണ്ടായിരുന്നു – എന്തു ചെയ്യണമെന്ന് ഞങ്ങൾക്കു നിശ്ചയമില്ല.’

‘അതാണ് ഞാനാലോചിച്ചത്.’

‘മോൺസിന്യേർ, എന്തുകാട്ടണമെന്നു പറയൂ.’ ഡയറക്ടർ പറഞ്ഞു, ’അങ്ങോട്ടു കഴിച്ചുകൂട്ടണം.’

ഈ സംസാരം ചുവട്ടിലെ നിലയിലുള്ള മുറിയിൽവെച്ചാണുണ്ടായത്.

മെത്രാൻ ഒരു നിമിഷനേരത്തേക്ക് ഒന്നും മിണ്ടിയില്ല; പെട്ടെന്ന് അദ്ദേഹം ഡയറക്ടറുടെ നേരെ നോക്കി. അദ്ദേഹം ചോദിച്ചു: ‘മൊസ്സ്യു, ഈ സ്ഥലത്ത് എത്ര പേരെകിടത്തണമെന്നു നിങ്ങൾ വിചാരിക്കുന്നു?’

‘ഇവിടത്തെ ഭക്ഷണമുറിയിലോ?’ ആ അമ്പരന്നുപോയ ഡയറക്ടർ കുറച്ചുറക്കെ ചോദിച്ചു.

മെത്രാൻ ആ അകം മുഴുവനും ഒന്നു നോക്കിക്കണ്ടു; അദ്ദേഹം കണ്ണുകൊണ്ട് അളക്കുകയും കണക്കുനോക്കുകയും ചെയ്യുന്നതായി തോന്നി. ‘ആകെ ഇതിൽ ഇരുപതു കിടയ്ക്കയിടാം.’ തന്നോടുതന്നെ എന്നപോലെ അദ്ദേഹം പറഞ്ഞു. ഉടനെ കുറച്ചുറക്കെ: ‘മൊസ്സ്യു ഡയറക്ടർ, ഞാൻ നിങ്ങളോടൊന്നു. പ്രത്യക്ഷത്തിൽത്തന്നെ ഇതിൽ എന്തോ ഒരബദ്ധമുണ്ട്. നിങ്ങൾ ആകെ മുപ്പത്താറുപേരുണ്ട്, അഞ്ചോ ആറോ ചെറിയ മുറികളിൽ. ഞങ്ങൾ ഇവിടെ മൂന്നുപേരേ ഉള്ളൂ; അറുപതുപേർക്കുള്ള സ്ഥലമുണ്ട്. ഞാൻ പറയുന്നു, ഇതിൽ എന്തോ ഒരു തെറ്റുണ്ട്. നിങ്ങൾക്കുള്ളത് എന്റെ വീടാണ്; എന്റെ വീടു് നിങ്ങളുടേതും. എന്റെ വീടു് എനിക്കുതിരിച്ചുതന്നേക്കു; നിങ്ങൾക്ക് ഇവിടെ താമസിക്കാം.’

പിറ്റേദിവസം മുപ്പത്താറു രോഗികൾ മെത്രാന്റെ അരമനയിൽ കിടപ്പാക്കി; മെത്രാൻ ആസ്പത്രിയിലും താമസമായി.

കുടുംബം മുഴുവനും ഭരണപരിവർത്തനകാലത്തു നശിച്ചുപോയതുകൊണ്ടു മൊസ്സ്യു മിറിയേലിനു സ്വത്തൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സഹോദരിക്കു കൊല്ലത്തിൽ അഞ്ഞൂറു ഫ്രാങ്ക് വരവുണ്ട്; അതുകൊണ്ട് ആ സ്ത്രീയുടെ ചെലവ് കഴിഞ്ഞുകൂടിയിരുന്നു. മൊസ്സ്യു മിറിയേലിനു മെത്രാന്റെ നിലയിൽ പതിനയ്യായിരം ഫ്രാങ്ക് കൊല്ലത്തിൽ ശമ്പളം വരും. ആസ്പത്രിയിൽ താമസമാക്കിയ ദിവസംതന്നെ, മൊസ്സ്യു മിറിയേൽ ആ സംഖ്യയ്ക്കു മുഴുവൻ എന്നന്നേക്കുമായുള്ള ഒരു ചെലവുപട്ടിക തയ്യാറാക്കി. അദ്ദേഹം സ്വന്തം കൈയക്ഷരത്തിൽ എഴുതിവെച്ച ആ കുറിപ്പ് ഞങ്ങൾ ഇവിടെ പകർത്തുന്നു.

എന്റെ കുടുംബച്ചെലവുകളുടെ വ്യവസ്ഥക്കുറിപ്പ്:

  1. പള്ളിവക ചെറിയ വിദ്യാലയത്തിലേക്ക്: 1500 ഫ്രാങ്ക്
  2. മിഷ്യനറി സംഘത്തിലേക്ക്: 100 ഫ്രാങ്ക്
  3. മോങ്ദിദിയെയിലെ ലാസറിസ്റ്റ് സംഘത്തിലേക്ക്: 100 ഫ്രാങ്ക്
  4. പാരീസ്സറിലെ വിദേശീയമിഷ്യൻവക സ്ഥാപനങ്ങളിലേക്ക്: 200 ഫ്രാങ്ക്
  5. ‘പരിശുദ്ധാത്മാ’ സഭയിലേക്ക്: 180 ഫ്രാങ്ക്
  6. പാലസ്തീനിലെ മതസംബന്ധികളായ സ്ഥാപനങ്ങളിലേക്ക്: 100 ഫ്രാങ്ക്
  7. ധർമപ്രസവാസ്പത്രി സംഘത്തിലേക്ക്: 300 ഫ്രാങ്ക്
  8. ആർളിലേതിനു പുറംചെലവ്: 50 ഫ്രാങ്ക്
  9. ജെയിലിൽ കിടക്കുന്ന കടക്കാരുടെ സുഖത്തിനും അവരെ വിടുവിക്കുന്നതിനും: 500 ഫ്രാങ്ക്
  10. കടംമൂലം ജെയിലിൽക്കിടക്കുന്ന കുടുംബങ്ങളുടെ പിതാക്കന്മാരെ വിടുവിക്കുവാൻ: 1000 ഫ്രാങ്ക്
  11. ഇടവകയിൽപ്പെട്ട സാധുക്കളായ അധ്യാപകന്മാർക്കു ശമ്പളത്തിനു പുറമെ കൊടുപ്പാൻ: 2000 ഫ്രാങ്ക്
  12. മേലേ ആൽപ്സിലുള്ള പൊതുജനങ്ങളുടെ ധനശേഖരത്തിലേക്ക്: 1000 ഫ്രാങ്ക്
  13. സാധുക്കളായ പെൺകുട്ടികളെ ധർമമായി പഠിപ്പിക്കാൻ ഡി.യിലും മനോസ്കിലും സിസ്തറോണിലുമുള്ള മാന്യസ്ത്രീസംഘത്തിലേക്ക്: 1000 ഫ്രാങ്ക്
  14. സാധുക്കൾക്ക്: 6000 ഫ്രാങ്ക്
  15. എന്റെ സ്വന്തം ചെലവിന്: 1000 ഫ്രാങ്ക്
  16. ആകെ: 15000 ഫ്രാങ്ക്

ഡി. യിലെ മെത്രാനായിരുന്ന കാലത്തൊന്നും മൊസ്സ്യു മിറിയേൽ ഈ കണക്കിനു ഭേദം വരുത്തിയിട്ടില്ല. ഈ കുറിപ്പിനു മുകളിൽക്കണ്ടപോലെ, അദ്ദേഹം ഇതിന് എന്റെ കുടുംബച്ചെലവുകളുടെ വ്യവസ്ഥ എന്നു നാമകരണം ചെയ്തു.

ഈ നിശ്ചയം മദാംവ്വസേല്ല് ബപ്തിസ്തീൻ ഏറ്റവും താഴ്മയോടുകൂടി സമ്മതിച്ചു. ആ പുണ്യവതി ഡി. യിലെ മെത്രാനെ, ഒരേസമയത്തു, തന്റെ സഹോദരനായും, മെത്രാനായും കരുതിപ്പോന്നു – ദേഹത്തെസ്സംബന്ധിച്ചേടത്തോളം തന്റെ സുഹൃത്ത്; പള്ളിയെ സംബന്ധിച്ചേടത്തോളം തന്റെ ഗുരു. അദ്ദേഹത്തെ അവൾ സ്നേഹിക്കുകയും പൂജിക്കുകയും മാത്രം ചെയ്തുപോന്നു, അദ്ദേഹം എന്തുപറഞ്ഞാലും അവൾ അതു സവിനയം സമ്മതിക്കും; അദ്ദേഹം എന്തു പ്രവർത്തിച്ചാലും അവൾ അതിനു യോജിക്കും. അവരുടെ രണ്ടുപേരുടേയും ഏകഭൃത്യ, മദാം മഗ്ല്വാർ. അല്പമൊന്നു പിറുപിറുത്തു നോക്കാറുണ്ട്. മെത്രാനവർകൾ തന്റെ സ്വന്തം ചെലവിന് ആയിരം ഫ്രാങ്കാണു് നീക്കിവെച്ചിട്ടുള്ളതെന്ന് ഓർമിക്കണം. അതു മദാവ്വസേല്ല്

ബപ്തിസ്തീന്നു കൊല്ലത്തിലുള്ള വരവും കൂടിയാൽ ആകെ ആയിരത്തഞ്ഞൂറു ഫ്രാങ്കായി; ഈ ആയിരത്തഞ്ഞൂറു ഫ്രാങ്കുകൊണ്ട് ആ രണ്ടു വൃദ്ധകളും ആ വൃദ്ധനും ദിവസം കഴിച്ചു.

എന്നല്ല, ഗ്രാമത്തിലെ ഒരു മതാചാര്യൻ വന്നാൽ അയാളെ സൽക്കരിക്കലും മെത്രാൻ ഇതുകൊണ്ട് കഴിച്ചിരുന്നു – മദാം മഗ്ല്വാരുടെ പിശുക്കിപ്പിടിച്ച ചെലവിടലിനും ഗൃഹഭരണത്തിൽ മദാംവ്വസേല്ല് ബപ്തിസ്തീന്റെ ബുദ്ധിപൂർവമായ മേൽനോട്ടത്തിനും നാം നന്ദിപറയുക.

ഡി.യിൽ വന്നിട്ട് ഏകദേശം മൂന്നുമാസം കഴിഞ്ഞ് ഒരു ദിവസം മെത്രാൻ പറഞ്ഞു: ‘ഇപ്പോൾ എല്ലാംകൂടി എനിക്ക് ബഹു ഇടക്കെട്ട്!’

‘എനിക്കും തോന്നുന്നുണ്ട്!” മദാം മഗ്ല്വാർ കുറച്ചുറക്കെ പറഞ്ഞു, ‘പട്ടണത്തിലുള്ള വണ്ടിക്കൂലിക്കും പുറംപ്രദേശങ്ങളിലേക്കുള്ള വഴിച്ചെലവിനും ആവശ്യമായ ബത്ത ഭരണാധികാരത്തിൽനിന്നു തരാൻ ബാധ്യതയുള്ളതുകൂടി ഇവിടന്നു ചോദിച്ചിട്ടില്ല. മുമ്പുള്ള കാലത്തെല്ലാം മെത്രാന്മാർ അതു ചെയ്ക പതിവുണ്ട്.

‘നില്ക്കൂ!’ മെത്രാൻ ഉച്ചത്തിൽ പറഞ്ഞു. ‘മദാം മഗ്ല്വാർ, നിങ്ങൾ പറയുന്നതു വളരെ ശരിയാണ്.’

അതുപ്രകാരം അദ്ദേഹം ആവശ്യപ്പെട്ടു.

കുറച്ചുകഴിഞ്ഞപ്പോൾ ആ കാര്യം പൊതുസഭയിൽ ആലോചനയ്ക്കെത്തി; താഴെക്കാണുന്ന തലവാചകത്തിൽ, കൊല്ലത്തിൽ മുവ്വായിരം ഫ്രാങ്ക് അനുവദിക്കപ്പെട്ടതായ ഒരു കല്പന അദ്ദേഹത്തിന്നു കിട്ടി – വണ്ടിച്ചെലവിനും തപാൽച്ചെലവിനും നാട്ടുപുറത്തേക്കുള്ള യാത്രാച്ചെലവിനുംകൂടി മെത്രാനവർകൾക്കു ബത്ത.

ഈ സംഗതി നാട്ടുപ്രമാണികളുടെ ഇടയിൽ ഒരു വലിയ നിലവിളി ഉണ്ടാക്കിത്തീർത്തു. പണ്ട് ജനപ്രതിനിധിഭരണത്തെ പിൻതാങ്ങിയ ആ ‘അഞ്ഞൂറ്റുവർക്കൂട്ട’ത്തിൽ പെട്ടിരുന്നാലും ഇപ്പോൾ ഡി. പട്ടണത്തിനടുത്തു ഗംഭീരമായ ഒരാപ്പീസ് കൈവശം വെച്ചുവരുന്ന ദേഹവുമായ സാമ്രാജ്യത്തിലെ ഒരു പ്രധാനാലോചനസഭാംഗം, ഈശ്വരാരാധന വകുപ്പിന്റെ മേലധ്യക്ഷനായ മൊസ്സ്യു ബീഗോദ് പ്രിയാമെന്യുവിനു ഗൂഢമായി വല്ലാതെ ശുണ്ഠിപിടിച്ച ഒരു കത്തെഴുതി; അതിൽനിന്നു വിശ്വാസയോഗ്യമായ ഈ ഭാഗം ഞങ്ങൾ എടുത്തുകാണിക്കാം:

‘വണ്ടിക്കുള്ള ചെലവോ? നാലായിരത്തിൽത്താഴെ ആളുകൾ താമസിച്ചുവരുന്ന ഒരു ചെറുപട്ടണത്തിൽ അതുകൊണ്ട് എന്തു ചെയ്വാൻ പോകുന്നു? യാത്രച്ചെലവോ? ഒന്നാമത് ഈവക യാത്രകൾകൊണ്ടുള്ള ആവശ്യമെന്താണ്? പിന്നെ, ഈ മലംപ്രദേശങ്ങളിൽ എങ്ങനെ യാത്ര ചെയ്യും? നിരത്തുകളില്ല. കുതിരപ്പുറത്തല്ലാതെ ഇവിടെ ആരും സഞ്ചരിക്കുക പതിവില്ല. ദ്യൂറാൻസിനും ഷാത്തോ ആർനൂവിനും മധ്യത്തിലുള്ള പാലത്തിനുകൂടി ഒരേറുകാളയെ താങ്ങാൻ വയ്യ. ഈ മതാചാര്യന്മാർ മുഴുവനും ഇങ്ങനെ ദുരപിടിച്ചവരും കൊതിയന്മാരുമാണ്. ഈ മനുഷ്യൻ ആദ്യം വന്നപ്പോൾ ഒരു കൊള്ളാവുന്ന മതാചാര്യന്റെ മട്ടൊക്കെ നടിച്ചു. ഇപ്പോൾ അയാളും മറ്റുള്ളവരുടെ കൂട്ടത്തിലായി. അയാൾക്കു സവാരിവണ്ടി വേണം; അയാൾക്കും പണ്ടത്തെ മെത്രാന്മാരെപ്പോലെ ധാടികളൊക്കെ വേണം; ഹാ! ഈ മതാചാര്യന്മാരെക്കൊണ്ടുള്ള കുഴക്ക്! ഇതൊന്നും നേരെയാവില്ല; ഞാൻ പറയുന്നു, ഈ കരിന്തൊപ്പിയിട്ട പമ്പരക്കള്ളന്മാരെ നമ്മുടെ ഇടയിൽനിന്നു ചക്രവർത്തിതന്നെ ആട്ടിപ്പുറത്താക്കിത്തരുന്നതുവരെ, ഒരുകാലത്തും നേരെയാവില്ല, കടന്നുപോട്ടെ പോപ്പി! (റോമിലെ സ്ഥിതി കുറേ കുഴപ്പത്തിലാവാൻ തുടങ്ങിയിരിക്കുന്നു.) എന്റെ കാര്യം പറകയാണെങ്കിൽ, എനിക്ക് ചക്രവർത്തി മാത്രമേ വേണ്ടൂ…’

നേരേമറിച്ച്, ഈ കാര്യം മദാം മഗ്ല്വാറെ ഒട്ടു രസിപ്പിച്ചു. ‘നല്ലത്,’ അവൾ മദാംവ്വസേല്ല് ബപ്തിസ്തീനോട് പറഞ്ഞു, ‘അവിടുന്ന് ആദ്യം മറ്റുള്ളവരുടെ കാര്യം തുടങ്ങിവെച്ചു; അതൊക്കെക്കഴിഞ്ഞു. സ്വന്തംകാര്യത്തിന്മേൽത്തന്നെ പിടിച്ചു. അദ്ദേഹം തന്റെ ധർമച്ചെലവുകൾക്കൊക്കെ തോതിട്ടുകഴിഞ്ഞു. ഇപ്പോൾ നമുക്ക് മുവ്വായിരം ഫ്രാങ്ക് കൈയിൽകിട്ടി! ഒടുക്കം!’

അന്ന് വൈകുന്നേരംതന്നെ മെത്രാൻ തന്റെ സഹോദരിയുടെ കൈയിൽ ഇങ്ങനെ ഒരു സവിശേഷക്കുറിപ്പ് എഴുതിക്കൊടുത്തു:

സവാരിവണ്ടിക്കും യാത്രയ്ക്കുംകൂടി ചെലവ്

  1. ആസ്പത്രിയിലുള്ള രോഗികൾക്ക് മാംസസൂപ്പിന്ന്: 1500 ഫ്രാങ്ക്
  2. ഐയിയിലെ ധർമപ്രസവാസ്പത്രിയോഗത്തിലേക്ക്: 250 ഫ്രാങ്ക്
  3. ദ്രാഗ്വീങ്യാങ്ങിലെ ധർമപ്രസവാസ്പത്രിയോഗത്തിലേക്ക്: 250ഫ്രാങ്ക്
  4. കണ്ടുകിട്ടിയ അനാഥക്കുട്ടികൾക്ക്: 500 ഫ്രാങ്ക്
  5. അച്ഛനമ്മമാരില്ലാത്ത സാധുക്കുട്ടികൾക്ക്: 500 ഫ്രാങ്ക്
  6. ആകെ: 3000 ഫ്രാങ്ക്

ഇങ്ങനെയായിരുന്നു മൊസ്സ്യു മിറിയേലിന്റെ ഒരു കൊല്ലത്തെ വരവുചെലവു കണക്ക്.

സഭാധ്യക്ഷ സ്ഥാനത്തേക്കുണ്ടാകുന്ന യാദൃച്ഛികമായ പുറംവരവ്, വിവാഹ പ്രായശ്ചിത്തങ്ങൾ, ധർമവ്യവസ്ഥകൾ, ഗൂഢമായുള്ള സ്നാനസംസ്കാരങ്ങൾ, മതപ്രസംഗങ്ങൾ മുതലായവയുടെ പീസ്സ് – ഇതെല്ലാം താൻ സാധുക്കൾക്ക് പങ്കിട്ടു കൊടുത്തിരുന്നതുകൊണ്ടു, മെത്രാൻ ധനവാന്മാരുടെ പക്കൽനിന്ന് ഒട്ടും ദയവില്ലാതെ പിശകി മേടിച്ചിരുന്നു.

കുറച്ചുകഴിഞ്ഞപ്പോഴെയ്ക്ക് ധർമവിഷയത്തിലേക്കുള്ള വഴിപാടുപണം മീതെയ്ക്കുമീതെ വന്നു ചാടുകയായി. പണമുള്ളവരും പണമില്ലാത്തവരും മൊസ്സ്യുമിറിയേലിന്റെ വാതില്ക്കലുണ്ടു – ഇല്ലാത്തവർ ധർമം കിട്ടുന്നതിന്; ഉള്ളവർ അതു വന്നേൽപിക്കുന്നതിന്ന്. കഷ്ടിച്ച് ഒരു കൊല്ലക്കാലംകൊണ്ട് എല്ലാ പൊതുജനോപകാരികളുടെ പണപ്പെട്ടിയും, കഷ്ടത്തിൽപ്പെട്ട സകലരുടേയും പണസ്സഞ്ചിയും, മെത്രാനാണെന്നുവന്നു. അനവധി പണം അദ്ദേഹത്തിന്റെ ഉള്ളംകൈകളിൽ വന്നു, പോയി; പക്ഷേ, എന്തായിട്ടും, അദ്ദേഹത്തിന്റെ ജീവിതരീതിക്കു വല്ലമാറ്റവും വരുകയോ, അത്യാവശ്യം നിത്യവൃത്തിക്കു വേണ്ടതല്ലാതെ അദ്ദേഹത്തിന്ന് ഒരു പൈപോലും ചെലവുകൂടുകയോ ഉണ്ടായില്ല.

എന്നല്ല, നേരേമറിച്ചാണ്; മേല്പോട്ടു നോക്കുമ്പോൾ കാണുന്ന സഹോദരത്വത്തേക്കാൾ കീഴ്പോട്ടു നോക്കിയാൽ കാണുന്ന കഷ്ടപ്പാടുകൾ എപ്പോഴും അധികമായതുകൊണ്ട് കിട്ടുന്നതിന്നു മുൻപുതന്നെ, എന്നു പറയട്ടെ. അദ്ദേഹം സകലവും ചെലവിട്ടുവന്നു. വരണ്ട ഭൂമിയിലെ വെള്ളംപോലെ, എത്ര പണമെങ്കിലും കിട്ടിക്കൊള്ളട്ടെ. അദ്ദേഹത്തിന്റെ കൈയിലൊന്നുമില്ല. ഉടനെത്തന്നെ അദ്ദേഹം കൈ കമിഴ്ത്തും.

മെത്രാന്മാരുടെ കല്പനകളിലും, ഇടവകപ്പട്ടക്കാർക്കയയ്ക്കുന്ന കത്തുകളിലും അവരവരുടെ സ്ഥാനമാനങ്ങൾ കാണിക്കുന്നത് ഒരു സാധാരണ നടപടിയായതുകൊണ്ടു, നാട്ടുപുറത്തുള്ള പാവങ്ങൾ, സ്വന്തം പേർ, വംശത്തിന്റെ പേർ. അച്ഛന്റെ പേർ എന്നിങ്ങനെ തങ്ങളുടെ മെത്രാന്നുള്ള പേരുകളുടെ കൂട്ടത്തിൽനിന്നു.

സ്നേഹജന്യമായ ഒരു ബുദ്ധിവിശേഷത്താൽ, തങ്ങൾക്കർഥം തോന്നുന്ന ഒരുപേർ തിരഞ്ഞെടുത്തു; അവർ അദ്ദേഹത്തെ മൊസ്സ്യു ബിയാങ് വെന്യു (വെല്ക്കം = സ്വാഗതം) എന്നല്ലാതെ ഒരിക്കലും വിളിച്ചിരുന്നില്ല. ഞങ്ങളും അവരെ പിന്തുടരാൻ വിചാരിക്കുന്നു; അദ്ദേഹത്തെ പേരു വിളിക്കേണ്ടിവരുമ്പോഴെല്ലാം ഞങ്ങളും ആ പേർതന്നെ ഉപയോഗിക്കും. വിശേഷിച്ച്, ഈ പേർ വിളിക്കുന്നത് അദ്ദേഹത്തിന്നിഷ്ടവുമായിരുന്നു.

‘എനിക്ക് ഈ പേർ ഇഷ്ടമാണ്,’ അദ്ദേഹം പറഞ്ഞു. ‘മോൺസിന്യേർ എന്നു വിളിക്കുന്നതുകൊണ്ടുള്ള ദോഷം ബിയാങ് വെന്യു എന്നതുകൊണ്ട് തീർന്നു പോവുന്നു.’

ഞങ്ങൾ ഈ എഴുത്തുകാണിക്കുന്ന ഛായാപടം സംഭാവ്യമാണെന്നു ഞങ്ങൾ അവകാശം പറയുന്നില്ല; ഇത് ആരുടേയാണോ ആ ആളുടെ ഛായ ഇതിന്നു നല്ല പോലെ പതിഞ്ഞിട്ടുണ്ടെന്നുമാത്രം ഞങ്ങൾ പറയുന്നു.

1.1.3
ഒരു കൊള്ളാവുന്ന മെത്രാന്നു കിട്ടിയത് ഒരു കൊള്ളരുതാത്ത പ്രദേശം

സവാരിവണ്ടിയെല്ലാം ദരിദ്രർക്കു ദാനത്തിനാക്കിയതുകൊണ്ടു, മതോപദേശത്തിനുള്ള യാത്രകൾ നമ്മുടെ മെത്രാൻ വേണ്ടെന്നുവെച്ചില്ല. ഡി.യിലെ ഇടവക ആളുകളെ ക്ഷീണിപ്പിക്കുന്ന ഒന്നായിരുന്നു. അതിൽ കുറച്ചുമാത്രം മൈതാനങ്ങളും വളരെയധികം മലംപ്രദേശങ്ങളുമാണുള്ളത്; നമ്മൾ ഇപ്പോൾത്തന്നെ കണ്ടു കഴിഞ്ഞതുപോലെ, നിരത്തുകൾ അപ്രദേശത്തില്ല; മുപ്പത്തിരണ്ടു സഭാബോധകസ്ഥാനങ്ങളും, നാല്പത്തൊന്ന് ഉപബോധകസ്ഥാനങ്ങളും, ഇരുനൂറ്റെൺപത്തഞ്ചു ചെറുപള്ളികളും ആ ഇടവകയുടെ മേൽനോട്ടത്തിലുണ്ട്. ഈ സ്ഥലങ്ങളൊക്കെ പോയി നോക്കുന്നത് ഒരു നല്ല പണിതന്നെയാണ്. മെത്രാൻ അതു നിറവേറ്റിപ്പോന്നു. അടുത്ത സ്ഥലങ്ങളിലാവുമ്പോൾ അദ്ദേഹം നടക്കും; പുറമെ മൈതാനങ്ങളിലാണെങ്കിൽ ഒരു കുടുവണ്ടിയിൽ കയറും; മലംപ്രദേശങ്ങളിലേക്കായാൽ കഴുതപ്പുറത്തു പോവും. ആ രണ്ടു വൃദ്ധകളും അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകാറുണ്ട്. അവർക്കു പോവാൻ ഞെരുക്കമുള്ളേടത്തേക്കാവുമ്പോൾ അദ്ദേഹം തനിച്ചുപോവും.

പണ്ടേക്കുപണ്ടേ വളരെ പള്ളികളും പള്ളിസ്വത്തുക്കളുമുള്ള ഒരു സ്ഥലമായ സെനെപ്പട്ടണത്തിൽ ഒരു ദിവസം അദ്ദേഹം കഴുതപ്പുറത്തു ചെന്നു. കൈയിലുള്ളകാശെല്ലാം തീർന്നിരുന്നതുകൊണ്ട് വേറെ വാഹനത്തിൽ പോവാൻ അദ്ദേഹത്തിന്നു കഴിഞ്ഞില്ല. അവിടത്തെ നഗരപ്രമാണി അദ്ദേഹത്തെ എതിരേല്ക്കുവാനായി കോട്ടവാതില്ക്കലേക്ക് വന്നു. മെത്രാൻ കഴുതപ്പുറത്തുനിന്നിറങ്ങുന്നതുകണ്ട് അയാൾ ഉള്ളുകൊണ്ടു പരിഹസിച്ചു. ചില പൗരന്മാർ അദ്ദേഹത്തിന്റെ ചുറ്റും നിന്നു ചിരിച്ചു. മെത്രാൻ പറഞ്ഞു, ‘നിങ്ങളെ ഞാൻ സംഭ്രമിപ്പിക്കുന്നുണ്ടെന്ന് എനിക്കു മനസ്സിലായി. യേശുക്രിസ്തു ഉപയോഗിച്ചുവന്ന ഒരു ജന്തുവിന്മേൽ ഒരു സാധു മതാചാര്യൻ സവാരി ചെയ്യുന്നതു കുറെ അധികപ്രസംഗമായി നിങ്ങൾക്കു തോന്നിയിരിക്കാം. പക്ഷേ ഞാനിങ്ങനെ ചെയ്തിട്ടുള്ളതു, നിവൃത്തിയില്ലാഞ്ഞിട്ടാണ്; ഞാൻ ഏറ്റുപറയുന്നു, ലേശമെങ്കിലും ദുരഭിമാനംകൊണ്ടല്ല.’

ഇങ്ങനെയുള്ള യാത്രകളിലെല്ലാം അദ്ദേഹം ദയയോടും ക്ഷമയോടുംകൂടെ പെരുമാറിയിരുന്നു. പ്രസംഗിക്കുന്നതിലധികം സംസാരിക്കുകയാണ് അദ്ദേഹം ചെയ്യാറു്. വാദമുഖങ്ങളേയും ഉദാഹരണകഥകളേയും അന്വേഷിച്ച അദ്ദേഹം അധിക ദൂരമൊന്നും ഓടാറില്ല. ഒരു ജില്ലയിലുള്ള ആളുകളോട് അടുത്ത ജില്ലയിലെ ആളുകളുടെ നടപടികൾ പറഞ്ഞു കാണിച്ചുകൊടുക്കും. സാധുക്കളുടെ നേരെ നിർദ്ദയത കാണിക്കുന്നവരുടെ പ്രദേശത്തു ചെന്നാൽ അദ്ദേഹം ഇങ്ങനെ പറയും: ‘ബ്രിയാങ് സോങ്ങിലുള്ളവരെ നോക്കു! സാധുക്കൾക്കും വിധവകൾക്കും അനാഥശിശുക്കൾക്കും മറ്റെല്ലാവരേക്കാൾ മൂന്നു ദിവസം മുമ്പു തങ്ങൾ പുൽപ്പറമ്പുകളിൽനിന്നു പുല്ലരിഞ്ഞുകൊടുക്കുവാൻ അവർ അവകാശം കൊടുത്തിരിക്കുന്നു. പാവങ്ങളുടെ വീടുകൾ പൊളിഞ്ഞുപോയാൽ അവർ അവ നന്നാക്കിച്ചു കൊടുക്കുന്നു. അതുകൊണ്ട് അത് ഈശ്വരനാൽ അനുഗ്രഹിക്കപ്പെട്ട പ്രദേശമായി; ഒരു നൂറ്റാണ്ടിന്നുള്ളിലൊന്നും അവിടെനിന്ന് ഒരു കൊലപാതകി ഉണ്ടായിട്ടില്ല.’

ആദായം എത്ര കിട്ടിയാലും വിള എത്ര നന്നായാലും ദുര തീരാത്ത ഗ്രാമങ്ങളിൽ ചെല്ലുമ്പോൾ അദ്ദേഹം ഇങ്ങനെ പറയും: ‘എംബ്രൂങ്ങിലെ ആളുകളെ നോക്കു! ഒരു കുടുംബത്തിലെ അച്ഛനു മകൻ പട്ടാളത്തിലും, പെൺമക്കൾ പട്ടണത്തിൽ ഓരോ പ്രവൃത്തിയിലും, താൻ ക്ഷീണിച്ച് ദീനത്തിൽ കിടപ്പിലുമാണെന്ന നിലവന്നാൽ അപ്രദേശത്തുള്ള മതാചാര്യൻ അയാളുടെ കാര്യം യോഗത്തിൽ അറിവുകൊടുക്കുന്നു. എന്നാൽ ഞായറാഴ്ച പള്ളിയിലെ പ്രാർഥന കഴിഞ്ഞാൽ, ആ ഗ്രാമവാസികളെല്ലാം – ആണുങ്ങളും, പെണ്ണുങ്ങളും കുട്ടികളും എല്ലാവരും – ആ സാധുമനുഷ്യന്റെ നിലത്തു ചെന്ന്, ആയാൾക്കുള്ള കൊയ്ത്തെല്ലാം കഴിച്ചു നെല്ലും വൈക്കോലും അയാളുടെ കളത്തിൽ കൊണ്ടുപോയിക്കൊടുക്കും.’ പണത്തെപ്പറ്റിയും തറവാട്ടുസ്വത്തുക്കളെപ്പറ്റിയും ശണ്ഠപിടിച്ചു തമ്മിൽ ഭാഗിക്കുന്ന കുടുംബങ്ങളോട് അദ്ദേഹം പറയും: ‘ദേവോൾനിയിലെ മലയന്മാരുടെ സ്ഥിതിനോക്കൂ ഒരമ്പതു കൊല്ലം കൂടുമ്പോഴും അവിടെ കുയിൽ ഒന്നു ശബ്ദിച്ചുകേൾക്കില്ല; അതത്രമേൽ മൊരംകാട്ടുപ്രദേശമാണ്. അവിടെ ഒരു കുടുംബത്തിലെ അച്ഛൻ മരിച്ചുപോയാൽ, അയാളുടെ സ്വത്തുക്കളെല്ലാം പെൺമക്കൾക്കു വിട്ടുകൊടുത്ത്, ആൺമക്കളെല്ലാം ദിവസപ്രവൃത്തിക്കുവേണ്ടി അന്യരാജ്യങ്ങളിലേക്കു പോകുന്നു; പെൺമക്കൾക്കു പതുക്കെ ഭർത്താക്കന്മാരെ അന്വേഷിച്ചുണ്ടാക്കാം.’ ദുർവ്യവഹാരഭ്രാന്തുള്ളേടങ്ങളിൽ ചെന്നാൽ, മുദ്രപത്രം വാങ്ങി മുതൽ മുഴുവനും നശിപ്പിച്ച അവിടത്തെ കൃഷിക്കാരോട് അദ്ദേഹം ഉപദേശിക്കും: ‘ക്വിയറയിലെ ഉൾപ്രദേശത്തുള്ള ആ നല്ലവരായ കൃഷിക്കാരെ നോക്കു! അവിടെ ആകെ മുവ്വായിരം പേരുണ്ട്. എന്റെ ഈശ്വരാ! അതുതന്നെ ഒരു ചെറിയ രാജ്യമാണ്. ജഡ്ജിയോ ആമീനോ ഉണ്ടെന്ന് ആരും അറിഞ്ഞിട്ടില്ല. സകലവും നഗരമുഖ്യൻ നടത്തുന്നു. അയാൾ ചുങ്കങ്ങൾ നിശ്ചയിക്കുന്നു; ഓരോരുത്തനുമുള്ള നികുതി ന്യായം പോലെ ചുമത്തുന്നു; തർക്കങ്ങളെല്ലാം ധർമമായി തീർത്തുകൊടുക്കുന്നു; പ്രതിഫലം കൂടാതെ അവകാശികളുടെ മുതൽ വിഭാഗം ചെയ്യുന്നു; ചെലവുമേടിക്കാതെ വിധി കല്പിക്കുന്നു; ആ ഋജുബുദ്ധികളുടെ ഇടയിൽ അയാൾ ഒരു മര്യാദക്കാരനായതുകൊണ്ട് എല്ലാവരും അയാളെ അനുസരിക്കുന്നു.’ സ്കൂൾമാസ്റ്ററില്ലാത്ത ഗ്രാമങ്ങളിൽ ചെന്നാൽ ക്വിയറയിലെ ആളുകളെപ്പറ്റി അദ്ദേഹം പിന്നേയും എടുത്തുപറയും: ‘അവർ എങ്ങനെയാണ് കഴിയുന്നതെന്നറിയാമോ? പന്ത്രണ്ടു പതിനഞ്ചു വീടുകളുള്ള ഒരു ചെറിയ ദേശത്തെക്കൊണ്ട് എന്നന്നേയ്ക്കും ഒരു സ്കൂൾമാസ്റ്ററെ ചെലവുകൊടുത്തു പാർപ്പിക്കാൻ കഴിയാത്തതുകൊണ്ട്, ആ രാജ്യക്കാർ എല്ലാവരും കൂടി ശമ്പളം കൊടുത്തു ചിലരെ നിശ്ചയിച്ചിരിക്കയാണ്. ഞാൻ ഒരാഴ്ച ഒരിടത്തു, പത്തു ദിവസം മറ്റൊരിടത്ത്, ഇങ്ങനെ ഗ്രാമങ്ങളിലെങ്ങും നടന്നു പഠിപ്പിക്കുന്നു. ഈ അധ്യാപകന്മാർ ചന്തസ്ഥലങ്ങളിൽ പോവും. ഞാൻ അവരെ അവിടെവെച്ചുകണ്ടിട്ടുണ്ട്. തൊപ്പിയിലെ ചരടിന്മേൽ തൂക്കിയിടുന്ന തൂവലുകളുടെ എണ്ണംകൊണ്ട് അവർ എന്തു തരക്കാരെന്നു കണ്ടുപിടിക്കാം. വായിക്കുവാൻ മാത്രം പഠിപ്പിക്കുന്നവർക്ക് ഒരു തൂവലുണ്ടാവും; വായിക്കാനും കണക്കുകൂട്ടാനും പഠിപ്പിക്കുന്നവർക്ക് രണ്ടു തൂവലാണ്; വായിക്കലും കണക്കുകൂട്ടലും പുറമെ ലാറ്റിൻഭാഷയും പഠിപ്പിക്കുന്നവരുടെ തൊപ്പികളിൽ മൂന്നു തൂവൽ കാണാം. എന്നാൽ, അക്ഷരജ്ഞാനം ഇല്ലാതിരിക്കുന്നത് വലിയ അവമാനംതന്നെയാണ്. ക്വിയറയിലെ ആളുകളെപ്പോലെ ചെയ്യുക!’

ഇങ്ങനെ അദ്ദേഹം സഗൗരവമായും പിതൃസമമായ വാത്സല്യത്തോടുകൂടിയും സംസാരിച്ചുവന്നു. ഉദാഹരണങ്ങളൊന്നുമില്ലെങ്കിൽ അദ്ദേഹം കെട്ടുകഥകളുണ്ടാക്കും. അതുകളെല്ലാം വേണ്ടേടത്തു കൊള്ളുന്നവയും അലങ്കാരമൊന്നുമില്ലാതെ ധാരാളം സംഗതികളടങ്ങിയവയുമായിരിക്കും – ഇതാണല്ലോ യേശുക്രിസ്തുവിന് വാസ്തവത്തിലുള്ള പ്രസംഗസാമർഥ്യം. തനിക്കു നല്ല അറിവുള്ളതു കൊണ്ട് അദ്ദേഹം പറയുന്നത് മറ്റുള്ളവർക്കു മനസ്സിലാവും.

1.1.4
വാക്കുകൾക്കു യോജിച്ച പ്രവൃത്തികൾ

അദ്ദേഹത്തിന്റെ സംഭാഷണം ഇണക്കത്തോടുകൂടിയതും നേരം പോക്കുള്ളതുമായിരുന്നു. തന്നേയും അദ്ദേഹം വളരെക്കാലമായി ഒരുമിച്ചു താമസിക്കുന്ന ആ രണ്ടു വൃദ്ധ സ്ത്രീകളുടെ കൂട്ടത്തിലാക്കിയിരിക്കുന്നു. അദ്ദേഹം ചിരിക്കുമ്പോൾ ഒരു സ്കൂൾകുട്ടിയുടെ ചിരിയാണെന്നു തോന്നും. മദാം മഗ്ല്വാർ അദ്ദേഹത്തെ മഹാത്മാവെന്നാണ് വിളിക്കാറ്. ഒരു ദിവസം തന്റെ ചാരുകസാലയിൽനിന്നെണീറ്റ് ഒരു പുസ്തകമെടുക്കാൻ അദ്ദേഹം വായനശാലയിലേക്കു പോയി. അത് ഒരു മുകൾത്തട്ടിലായിരുന്നു. മെത്രാൻ ഏതാണ്ട് ഉയരം കുറഞ്ഞാളായതുകൊണ്ട്, അതെടുക്കാൻ കഴിഞ്ഞില്ല. ‘മദാം മഗ്ല്വാർ,’ അദ്ദേഹം പറഞ്ഞു. ‘ഒരു കസാല ഇങ്ങോട്ടെടുക്കൂ. എന്റെ മഹാത്മത ആ പുസ്തകത്തട്ടിലോളം എത്തുന്നില്ല.’

അദ്ദേഹത്തിന്റെ ഒരകന്ന ചാർച്ചക്കാരിയായ ലാ കോംതെസ്സ്’ [7] ദ് ലോ തന്റെ മൂന്നാൺമക്കൾക്കു വരാനിരിക്കുന്ന ഭാഗ്യത്തെപ്പറ്റി അദ്ദേഹത്തിന്റെ മുൻപിൽവെച്ചു സൗകര്യം കിട്ടുമ്പോഴെല്ലാം ഒന്നു കണക്കിട്ടു നോക്കാതെ വിടാറില്ല. ആ കോംതെസ്സിനു പലരും ചർച്ചക്കാരുണ്ട്; എല്ലാവരും വളരെ വയസ്സായി, ഏതാണ്ടു മരിക്കാനടുത്തിരിക്കുന്നു. അവർക്കെല്ലാവർക്കും ന്യായപ്രകാരമുള്ള അവകാശികളാണ് ലാ കോംതെറെ മൂന്നു മക്കൾ. ആ മൂന്നാൺമക്കളിൽ ഒടുവിലത്തെ ആൾക്ക് ഒരു മൂത്തമ്മായിയുടെ വക ഒരു ലക്ഷം ഫ്രാങ്കു് വരവുള്ള സ്വത്തു കിട്ടാനുണ്ട്; നടുവിലത്തെ മകൻ, അയാളുടെ അമ്മാമന്റെ മരണാനന്തരം ഒരു ഡ്യൂക്കാവാൻ നില്ക്കുകയാണ് [8] എല്ലാറ്റിലുംവെച്ചു മൂത്ത മകൻ അയാളുടെ മുത്തച്ഛന്നുള്ള പ്രഭുപട്ടത്തിന് ഉറ്റവകാശിയത്രേ. അമ്മമാർക്കു സാധാരണമായി പറയാനുള്ള നിർദ്ദോഷങ്ങളും ക്ഷന്തവ്യങ്ങളുമായ ഈ മേനിവാക്കുകളെല്ലാം മെത്രാൻ മിണ്ടാതിരുന്നു കേൾക്കയാണ് പതിവ്. ഒരു ദിവസം അദ്ദേഹം എന്തോ എന്നറിഞ്ഞില്ല, പതിവിലധികം വിചാരമഗ്നനായി കാണപ്പെട്ടു. ലാ കോംതെസ്സ് ഈവക അവകാശങ്ങളെപ്പറ്റിയും ഭാവിഭാഗ്യങ്ങളെപ്പറ്റിയും ഒരിക്കൽക്കൂടി വിസ്തരിക്കുകയായിരുന്നു. പെട്ടെന്ന് അക്ഷമയോടുകൂടി ആ സ്ത്രീ ചോദിച്ചു: ‘ഈശ്വരാ, എന്താ നിങ്ങൾ ഇങ്ങനെയിരുന്നാലോചിക്കുന്നത്?’

‘ഞാൻ ആലോചിക്കുകയാണ്.’ മെത്രാൻ പറഞ്ഞു. ‘വേദപുസ്തകത്തിൽ പറഞ്ഞിട്ടുള്ള ഈ വാചകം’ എത്ര അർഥവത്ത്- ‘നിങ്ങൾക്ക് അവകാശംവഴിക്കു യാതൊന്നും കിട്ടാനില്ലാത്തത് ആരിൽനിന്നോ അയാളിൽ നിങ്ങളുടെ ആഗ്രഹങ്ങളെയെല്ലാം സമർപ്പിക്കുക.’

മറ്റൊരിക്കൽ നാട്ടുപുറത്തുള്ള ഒരു മാന്യൻ മരിച്ചിട്ടുള്ള അറിയിപ്പു വന്നു; അതിൽ ആ മരിച്ചാളുടെ പദവി വലുപ്പങ്ങളെ മാത്രമല്ല, അയാൾക്കുള്ള ചാർച്ചക്കാരുടെ സ്ഥാനമാനങ്ങളേയും ഗുണവിശേഷങ്ങളെയും കൂടി ഒരു ഭാഗം നിറയെ വിവരിച്ചിരുന്നു. അതു കണ്ട് അദ്ദേഹം പറഞ്ഞു: ‘എത്ര കരുത്തുള്ള ഒരു മുതുകാണ് മരണത്തിന്റേത്. അത് അസാധാരണമായ എന്തൊരു സ്ഥാനമാനച്ചുമടിനെ തൃണപ്രായം കടന്നേറ്റിക്കളഞ്ഞു; എന്നല്ല, ശവക്കല്ലറയെക്കൂടി ദുരഭിമാനത്തിന്റെ ചൊല്പടിയിൽ കൊണ്ടുനിർത്തണമെങ്കിൽ മനുഷ്യർക്ക് എത്ര മനോധർമം വേണം!’

സന്ദർഭംപോലെ ആളുകളെ പതുക്കെ കളിയാക്കുന്നതിന്നും അദ്ദേഹത്തിനു സവിശേഷമായ സാമർഥ്യമുണ്ട്. അതിലെല്ലാം മിക്കപ്പോഴും ഒരു ഗൗരവപ്പെട്ട അർഥം ഒളിച്ചുകിടക്കുന്നുണ്ടാവും; ഒരു നോൽമ്പുകാലത്തു ചെറുപ്പക്കാരനായ ഒരുപബോധകൻ ഡി.യിൽ വന്നു വലിയ പള്ളിയിൽവെച്ചു പ്രസംഗിച്ചു. അയാൾ ഒരുമാതിരി വാഗ്മിയാണ്. അയാളുടെ മതപ്രസംഗത്തിന്റെ വിഷയം ധർമശീലമായിരുന്നു. നരകം കൂടാതെ കഴിക്കുന്നതിനും–അതയാൾ കഴിയുന്നതും ഭയങ്കരമാക്കി വർണിച്ചു –സ്വർഗം സമ്പാദിക്കുന്നതിനുമായി–അതയാൾ അത്രമേൽ ചന്തമുള്ളതും കൊതി തോന്നിക്കുന്നതുമാക്കി കാണിച്ചു–സാധുക്കൾക്ക് ‘ധർമം’ കൊടുക്കണമെന്ന് അയാൾ ധനവാൻമാരോടു നിർബന്ധിച്ചു. അന്നത്തെ ശ്രോതാക്കളുടെ കൂട്ടത്തിൽ മൊസ്ത്യു ഗെബൊറാങ് എന്നു പേരായി, തൽക്കാലം കച്ചവടം അവസാനിപ്പിച്ചാളും ഏതാണ്ട് അതിപലിശക്കാരനുമായ ഒരു ധനികനുണ്ടായിരുന്നു; പരുക്കൻതുണിയും ചകലാസ്സും രോമംകൊണ്ടുള്ള നാടകളും ഉണ്ടാക്കി വിറ്റ് ഏകദേശം ഇരുപതു ലക്ഷത്തോളം അയാൾ സമ്പാദിച്ചിട്ടുണ്ട്. പാവമായ ഏതൊരു യാചകന്നും മൊസ്സ്യു ഗെബൊറാങ് ജീവകാലത്തിനുള്ളിൽ ഒരു കാശു കൊടുത്തിട്ടില്ല. ആ മതപ്രസംഗം കഴിഞ്ഞതിനുശേഷം അയാൾ ഞായറാഴ്ചതോറുംവലിയ പള്ളിയിലെ ഗോപുരത്തിൽവെച്ച് സാധുക്കളും വൃദ്ധകളുമായ യാചക സ്ത്രീകൾക്ക് ഓരോ സൂനാണ്യം [9] കൊടുക്കുന്നതായി കണ്ടുതുടങ്ങി. അതു മേടിക്കാൻ ആറുപേരുണ്ടായിരുന്നു. ഒരു ദിവസം അയാൾ ധർമം ചെയ്യുന്നതു മെത്രാൻ കണ്ടുമുട്ടി. അദ്ദേഹം ഒരു പുഞ്ചിരിയോടുകൂടി സഹോദരിയോടു പറഞ്ഞും: ‘അതാ. മൊസ്സ്യുഗെബൊറാങ് ഓരോ സുനാണ്യത്തിനുള്ള സ്വർഗം മേടിക്കുന്നു.’

ധർമം ആവശ്യപ്പെടുമ്പോൾ, ഇല്ലെന്നു കേട്ടാൽക്കൂടി അദ്ദേഹം കൂസാറില്ല; അങ്ങനെയുള്ള സന്ദർഭങ്ങളിൽ അദ്ദേഹം ആളുകളെ ഇരുത്തിയാലോചിപ്പിക്കുന്ന സമാധാനം പറയും. ഒരു ദിവസം പട്ടണത്തിലെ ഒരിരിപ്പുമുറിയിൽവെച്ച് അദ്ദേഹം പാവങ്ങൾക്കു കൊടുപ്പാൻ പണം യാചിക്കുകയായിരുന്നു. ആ കൂട്ടത്തിൽ ധനവാനും പിശുക്കനുമായ മാർക്കി [10] ദ് ഷാംപ്തെർസിയെ എന്ന ഒരു വയസ്സനുമുണ്ട്. അയാൾക്ക് ഒരേസമയത്ത് എണ്ണംപറഞ്ഞ രാജ്യഭക്തനും എണ്ണംപറഞ്ഞ രാജ്യദ്രോഹിയുമാവാൻ കഴിയും. അത്തരത്തിലുള്ള മനുഷ്യരും ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്. മെത്രാൻ അയാളുടെ അടുത്തെത്തിയപ്പോൾ കൈയിന്മേൽ തൊട്ടുപറഞ്ഞു, മൊസ്സ്യു മാർക്കി, നിങ്ങൾ എന്തെങ്കിലും എനിക്കു തരണം.’ മാർക്കി അങ്ങോട്ടു തിരിഞ്ഞു നീരസത്തിൽ പറഞ്ഞു, ‘എനിക്കുമുണ്ട് എന്റെ സ്വന്തമായി ചില സാധുക്കൾ. മോൺസിന്യേർ.’

‘അവരെ എനിക്കു തന്നേക്കു,’ മെത്രാൻ മറുപടി പറഞ്ഞു.

ഒരു ദിവസം അദ്ദേഹം വലിയ പള്ളിയിൽവെച്ച് ഇങ്ങനെ ഒരു മതപ്രസംഗം ചെയ്തു. ‘എന്റെ ഏറ്റവും പ്രിയപ്പെട്ട സഹോദരന്മാരേ, നല്ലവരായ എന്റെ സുഹൃജ്ജനങ്ങളേ, ഫ്രാൻസുരാജ്യത്തു പുറത്തേക്കു മുമ്മൂന്നു പഴുതുകൾ മാത്രമുള്ള പതിമൂന്നുലക്ഷത്തിരുപതിനായിരം കൃഷീവലഗൃഹങ്ങളുണ്ട്; ഒരു വാതിലും ഒരു കിളിവാതിലുമായി രണ്ടു പഴുതുകൾ മാത്രമുള്ള പതിനെട്ടു ലക്ഷത്തിപ്പതിനേഴായിരം ചെറ്റക്കുടികളുണ്ട്; ഇവയ്ക്കു പുറമേ, വാതിൽ എന്ന ഒരേ ഒരു പഴുതുമാത്രമുള്ള മൂന്നുലക്ഷത്തി നാല്പത്താറായിരം വഞ്ചിക്കൂടുകളുണ്ട്. വയസ്സായ തള്ളമാരും ചെറിയ കുട്ടികളുമുള്ള സാധുകുടുംബങ്ങളെ ഈവക സ്ഥലങ്ങളിൽ ഒന്നു പിടിച്ചിടുക; പനികളും പകർച്ചരോഗങ്ങളും വന്നുകൂടുന്നതു കാണാം. കഷ്ടം! ഈശ്വരൻ മനുഷ്യർക്കായി ശുദ്ധവായു തരുന്നു; നിയമം അതിനെ അവർക്കു വിലയ്ക്കുവില്ക്കുന്നു. ഞാൻ നിയമത്തെ ദുഷിക്കുകയല്ല; ഈശ്വരനെ സ്തുതിക്കുകയാണ്. ഇസിയേറിലും വാറിലും ആൽപ്സ് പർവതത്തിന്റെ താഴെ, മീതെ എന്ന രണ്ടു ഭാഗങ്ങളിലുമുള്ള പാവങ്ങളായ കൃഷിക്കാർക്ക് ഒറ്റച്ചക്രക്കൈവണ്ടികൾ കൂടി ഇല്ല; അവർ നിലത്തിലേക്കുള്ള വളം മനുഷ്യരുടെ മുതുകത്തേറ്റിക്കൊണ്ടു പോകുന്നു; അവർക്കു മെഴുതിരിയില്ല; അവർ കുറയുള്ള മരക്കൊള്ളികളും കീലിൽ മുക്കിയ കയറ്റുകഷ്ണങ്ങളും കത്തിക്കുന്നു, ദോഫിനെയിലെ കുന്നിൻപുറങ്ങളിൽ ഏതിടത്തുമുള്ള സ്ഥിതി ഇതാണ്. അവർ ആറുമാസത്തേക്കുള്ള അപ്പം ഒരിക്കൽ ചുട്ടുവെക്കുന്നു; ചാണകവരടികൊണ്ടാണ് അവരതു വേവിച്ചെടുക്കുന്നത്. മഴക്കാലങ്ങളിൽ അവർ അപ്പം മഴുകൊണ്ടു മുറിക്കുന്നു. എന്നിട്ടു തിന്നാവുന്നവിധം പതംവന്നുകിട്ടുവാൻ ഇരുപത്തിനാലു മണിക്കുറുനേരം അതു വെള്ളത്തിലിടുന്നു. എന്റെ സഹോദരന്മാരേ, നിങ്ങൾ ദയ വിചാരിക്കുവിൻ! നിങ്ങളുടെ നാലുഭാഗത്തും കഴിയുന്ന കഷ്ടപ്പാടുകൾ വിചാരിച്ചു നോക്കുവിൻ!

അദ്ദേഹം അതാതുദിക്കിൽ നടപ്പുള്ള ഭാഷകളെല്ലാം എളുപ്പത്തിൽ മനസ്സിലാക്കി. ഇതുകാരണം, ആളുകൾക്കെല്ലാം അദ്ദേഹത്തിന്റെ മേൽ അത്യന്തം സന്തോഷം തോന്നി. എല്ലാവരോടും അടുത്തു പെരുമാറുവാൻ ഇതദ്ദേഹത്തെ കുറച്ചൊന്നുമല്ല സഹായിച്ചത്. പുൽമേഞ്ഞ കുടിലുകളും മലംപ്രദേശങ്ങളും എല്ലാം അദ്ദേഹത്തിനു വീടുപോലെയാണ്. ഏറ്റവും ആഭാസമായ ഭാഷാശൈലിയിൽ ഏറ്റവും ഉത്കൃഷ്ടങ്ങളായ തത്ത്വങ്ങൾ പറഞ്ഞുകൊടുക്കേണ്ടതെങ്ങനെയെന്ന് അദ്ദേഹത്തിനറിയാം. എല്ലാ ഭാഷയിലും സംസാരിക്കാമായിരുന്നതുകൊണ്ട്, എല്ലാവരുടെ മനസ്സിലും അദ്ദേഹത്തിനു ചെല്ലാൻ കഴിഞ്ഞു.

എന്നല്ല, പരിഷ്കൃതർക്കും താഴ്‌ന്നവർഗക്കാർക്കും അദ്ദേഹം ഒരുതരത്തിലായിരുന്നു. ഒന്നിനേയും അദ്ദേഹം വേഗത്തിൽ–അതായത് അതിനെസ്സംബന്ധിച്ചുള്ള എല്ലാ വിവരവും മനസ്സിലാക്കാതെ–കടന്നു കുറ്റപ്പെടുത്തുകയില്ല. അദ്ദേഹം പറയും, ‘തെറ്റുകൾ നടന്നുപോയ വഴി പരീക്ഷിക്കണം.’

ഒരു പുഞ്ചിരിയോടുകൂടി താൻതന്നെ പറയാറുള്ളതുപോലെ, അദ്ദേഹം ഒരു രാജിവെച്ച പാപിയായതുകൊണ്ടു, തപോനിഷ്ഠയ്ക്ക് കാണാറുള്ള ചീറ്റലുകളൊന്നും അദ്ദേഹത്തിന്നില്ലായിരുന്നു. എല്ലാം ധാരാളം വ്യക്തതയോടുകൂടിയും, സദ്വൃത്തന്മാരുടെ ആ ഒരു ഭയങ്കരമായ കണ്ണുരുട്ടലില്ലാതെയും അദ്ദേഹം പറയാറുള്ള ഒരു തത്ത്വസിദ്ധാന്തത്തിന്റെ ചുരുക്കം ഇതാണ്:

‘മനുഷ്യന് അവന്റെ മേൽ അവന്റെ ദേഹവുമുണ്ട്. അത് അവന്നുള്ള ഭാരവും അവന്റെ പ്രലോഭനസാധനവുമാണ്. അതിനെ അവൻ കൂടെ വലിച്ചുകൊണ്ടുപോകുന്നു; അതിന്റെ ആവശ്യങ്ങൾക്ക് അവൻ വഴങ്ങിക്കൊടുക്കുന്നു. അവന്ന് അതിനെ കാക്കണം; കീഴിൽ നിർത്തണം; ശിക്ഷിക്കണം; ഒടുവിലത്തെ കൈയായിമാത്രംം. അവന്നതിനെ അനുസരിക്കണം. ഈ അനുസരണത്തിൽക്കൂടിയും എന്തെങ്കിലും തെറ്റുണ്ടായിരിക്കാം; പക്ഷേ, ആ ചെയ്യപ്പെടുന്ന തെറ്റുക്ഷമിക്കത്തക്കതാണ്. അതൊരു വീഴ്ചതന്നെ; പക്ഷേ ആ വീഴ്ച കാൽമുട്ടിന്മേലത്രേ–അത് ഈശ്വര വന്ദനത്തിൽ ചെന്നവസാനിക്കാം.

‘ഒരു ഋഷിയാവുക എന്നത് വ്യത്യസ്തതയാണ്; ഒരു സത്യവാനാവുകയാണ് നിയമം. തെറ്റു പ്രവർത്തിക്കുക, അധഃപതിക്കുക, വേണമെങ്കിൽ പാപം ചെയ്യുക; പക്ഷേ, നിങ്ങൾ സത്യവാനായിരിക്കണം.’

‘കഴിയുന്നതും കുറച്ചു പാപം ചെയ്യുക–ഇതാണ് മനുഷ്യന്നുള്ള നിയമം. പാപം തന്നെ ചെയ്യില്ല എന്നുള്ളതു ദേവന്മാരുടെ മനോരാജ്യമാകുന്നു. ഭൗതികമായ സകലവും പാപത്തിന്നധീനമാണ്. പാപം എന്നത് ഒരു കേന്ദ്രാകർഷണമത്രേ.’

ഓരോരുത്തനും ഉറക്കെ കടന്നു സംസാരിച്ചു ലഹളയുണ്ടാക്കുകയും വേഗത്തിൽ ശുണ്ഠിയെടുത്തു കലശൽകൂട്ടുകയും ചെയ്യുന്നതുകണ്ടാൽ, ‘ഹോ! ഹോ!’ അദ്ദേഹം ഒരു പുഞ്ചിരിയോടുകൂടി പറയും; ’നോക്കുമ്പോൾ, ഇതാണ് ലോകം മുഴുവനും പ്രവർത്തിക്കുന്ന ഒരു വലിയ അപരാധം. ഇവയെല്ലാം പേടിച്ചു ഭ്രാന്തുപിടിച്ചുപോയ ഓരോ കള്ളനാട്യങ്ങളാണ്; വലിയ ബദ്ധപ്പാടോടുകൂടി എന്തോ ചിലതു പറഞ്ഞു നോക്കിക്കൊണ്ട് അവ കടന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നു.’

മനുഷ്യസമുദായത്തിന്റെ എല്ലാ ചുമതലയും തങ്ങിനിൽക്കുന്ന സ്ത്രീകളിലും സാധുക്കളിലും അദ്ദേഹം ക്ഷമാശീലനാണ്. അദ്ദേഹം ഒരിക്കൽ പറഞ്ഞും: ‘സ്ത്രീകളുടേയും കുട്ടികളുടേയും ശക്തിയില്ലാത്തവരുടേയും ദരിദ്രരുടേയും അക്ഷരജ്ഞാനമില്ലാത്തവരുടേയും തെറ്റുകൾ വാസ്തവത്തിൽ, ഭർത്താക്കന്മാർക്കും അച്ഛന്മാർക്കും എജമാനന്മാർക്കും ശക്തന്മാർക്കും ധനവാന്മാർക്കും അറിവുള്ളവർക്കുമുള്ള തെറ്റുകളാണ്.’

പിന്നേയും അദ്ദേഹം പറഞ്ഞു: ‘അറിവില്ലാത്തവരെ കഴിയുന്നേടത്തോളം കാര്യങ്ങൾ ഗ്രഹിപ്പിക്കുക: പ്രതിഫലമില്ലാതെ പഠിപ്പിച്ചുകൊടുക്കാത്തതു സമുദായത്തിന്റെ പക്കൽ തെറ്റാണ്. അതുണ്ടാക്കിവെക്കുന്ന അന്ധകാരത്തിന് അതുതന്നെയാണ് ഉത്തരവാദി. ജീവാത്മാവു തികച്ചും നിഴലുകളാൽ നിറയപ്പെട്ടിരിക്കുന്നു; അതുകൊണ്ട് അതു പാപം ചെയ്തുപോകുന്നു. പാപം ചെയ്തവനല്ല തെറ്റുകാരൻ; ആ നിഴലുണ്ടാക്കിയവനാണ്.’

അതാതു സംഗതികളെ പരീക്ഷണം ചെയ്തു തീർച്ചപ്പെടുത്തുന്നതിൽ അദ്ദേഹത്തിന് ഒരു സവിശേഷസമ്പ്രദായം ഉള്ളതായിക്കാണാം; അദ്ദേഹം അതു വേദപുസ്തകത്തിൽനിന്നു മനസ്സിലാക്കിയതല്ലേ എന്നു ഞാൻ സംശയിക്കുന്നു.

തെളിവുകളെല്ലാം ശേഖരിച്ചുകഴിഞ്ഞു വിചാരണയ്ക്കു വരാനടുത്ത ഒരു ക്രിമിനൽക്കേസ്സിനെപ്പറ്റി ഒരു ദിവസം പട്ടണത്തിലെ ഒരിരിപ്പുമുറിയിൽവെച്ചു സംസാരിക്കുന്നത് അദ്ദേഹം കേട്ടു. ഒരു ഗതികെട്ട മനുഷ്യൻ, കഴിഞ്ഞുകൂടുവാൻ ഒരു മാർഗവുമില്ലെന്നായപ്പോൾ, ഒരു സ്ത്രീയുടെ മേലും അവളിൽ അയാൾക്കുണ്ടായിട്ടുള്ള ഒരു കുട്ടിയുടെ മേലുമുള്ള പ്രേമം കാരണം, കള്ളനാണ്യമുണ്ടാക്കാൻ ശ്രമിച്ചു. അക്കാലത്തും കള്ളനാണ്യമുണ്ടാക്കിയാലത്തെ ശിക്ഷ മരണമായിരുന്നു. അയാൾ ഉണ്ടാക്കിയ ഒന്നാമത്തെ നാണ്യം ചെലവാക്കാൻ നോക്കുന്നേടത്തുവെച്ച് ആ സ്ത്രീയെ പൊല്ലീസ്സുകാർ പിടികൂടി, അവൾ പിടിക്കപ്പെട്ടു. എന്നാൽ യാതൊരു തെളിവും അവളിൽനിന്നുണ്ടായില്ല. അവൾക്കു മാത്രമേ അവളുടെ കാമുകനെ കുറ്റപ്പെടുത്താൻ സാധിക്കൂ. അവളുടെ സമ്മതംകൊണ്ടു മാത്രമേ; അയാൾ കൊല്ലപ്പെടുകയുള്ളൂ. അവൾ അതു ചെയ്തില്ല; പൊല്ലീസ്സുകാർ നിർബന്ധിച്ചു. എന്തായിട്ടും അവൾ ഇല്ലെന്നു ശാഠ്യംപിടിച്ചുനിന്നു. അപ്പോൾ ഗവൺമെന്റുവക്കീലിന് ഒരു സൂത്രം തോന്നി. ആ കാമുകൻ അവളുടെ നേരേ എന്തോ വിശ്വാസപാതകം പ്രവർത്തിച്ചിട്ടുണ്ടെന്ന് അയാൾ ഒരു കഥ കെട്ടിയുണ്ടാക്കി. അങ്ങനെ ഉപായത്തിൽ ഉണ്ടാക്കിത്തീർത്ത ചില എഴുത്തുകളുടെ കഷ്ണം കാണിച്ചുകൊടുത്ത്, അവൾക്ക് ഒരെതിരാളിയുണ്ടെന്നും ആ കാമുകൻ അവളെ വഞ്ചിക്കുകയാണ് അതേവരെ ചെയ്തിരുന്നതെന്നും ആ സ്ത്രീയെ അയാൾ ഒരുവിധം ബോധപ്പെടുത്തി. ഉടനെ സാപത്ന്യംകൊണ്ടു ശുണ്ഠിയെടുത്ത് അവൾ തന്റെ കാമുകനെ കുറ്റപ്പെടുത്തി: വാസ്തവമെല്ലാം പുറത്താക്കി; സകലവും തെളിയിച്ചു കൊടുത്തു.

ആ മനുഷ്യൻ കുടുങ്ങി. അയാളുടേയും അയാളുടെ കൂട്ടുകാരിയുടേയും കാര്യം താമസിയാതെ വിചാരണയ്ക്കു വരും. അവിടെ കൂടിയിട്ടുള്ളവർ ഈ കഥ പറയുകയായിരുന്നു. ഓരോരുത്തനും ആ വക്കീലിന്റെ സാമർഥ്യം അഭിനന്ദിച്ചു. സപത്നീ മത്സരം ഉണ്ടാക്കിത്തീർത്ത്, അതുകൊണ്ടുണ്ടായ ദേഷ്യത്തിൽ വാസ്തവം പുറത്തു വരുത്തി, നീതിന്യായത്തെ അയാൾ രക്ഷിച്ചു. മെത്രാൻ ഈ സംസാരമെല്ലാം മിണ്ടാതിരുന്നു കേട്ടു. അവർ അവസാനിപ്പിച്ചപ്പോൾ അദ്ദേഹം ചോദിച്ചു, ‘എവിടെയാണ് അയാളേയും ആ സ്ത്രീയേയും വിചാരണചെയ്യുന്നത്?’

‘സെഷ്യൻകോടതിയിൽ.’

അദ്ദേഹം തുടർന്നു പറഞ്ഞു: ‘ആട്ടെ; ആ ഗവർമെണ്ടുവക്കീലിനെയോ, എവിടെ വിചാരണചെയ്യും?’

ഡി.യിൽ ഒരു വ്യസനകരമായ സംഭവം നടന്നു. ഒരുത്തനെ കൊലപാതകക്കുറ്റത്തിനു മരണശിക്ഷയ്ക്കു വിധിച്ചു. അയാൾ ഒരു സാധുവാണ്; ശരിക്കു പഠിപ്പുള്ളവനല്ല, തീരെ പഠിപ്പില്ലാത്തവനുമല്ല; ചന്തസ്ഥലങ്ങളിൽ കോമാളിവേഷം കെട്ടുകയും, ഓരോ ചില്ലറപ്പുസ്തകങ്ങൾ എഴുതി വില്ക്കുകയുമാണ് പ്രവൃത്തി. അയാളുടെ കേസ്സുവിചാരണ രാജ്യത്തെല്ലാം വലിയ ഒച്ചപ്പാടുണ്ടാക്കി. ആ മനുഷ്യൻ മരണശിക്ഷ അനുഭവിക്കേണ്ട ദിവസം വൈകുന്നേരം ജയിലിലെ പതിവു മതപ്രബോധകൻ ദീനത്തിലായി. ആ കുറ്റക്കാരനെ തുക്കിക്കൊല്ലുന്നതിനു മുൻപ് അയാൾക്കു വേണ്ട ഉപദേശം കൊടുക്കാൻ ഒരു മതാചാര്യൻ വേണം.

സഭാബോധകനോടാവശ്യപ്പെട്ടു. അയാൾ ചെല്ലാൻ കൂട്ടാക്കിയില്ല. ഇങ്ങനെ മറുപടി പറഞ്ഞയച്ചു എന്നു തോന്നുന്നു; ‘എന്റെ പ്രവൃത്തി അതല്ല. ആ രസമില്ലാത്ത കാര്യത്തിൽ എനിക്കൊന്നും ചെയ്യാനില്ല. ആ കോമാളിവേഷക്കാരനെ എനിക്കു കാണേണ്ടതില്ല; എനിക്കും നല്ല സുഖമില്ല; എന്നല്ല, അതെന്റെ പ്രവൃത്തിയല്ല.’ ഈ വിവരം മെത്രാന്നറിവു കൊടുത്തു. അദ്ദേഹം പറഞ്ഞു: സഭാബോധകനവർകൾ പറയുന്നതു ശരിയാണ്; അത് അദ്ദേഹത്തിന്റെ പ്രവൃത്തിയല്ല; എന്റെ പ്രവൃത്തിയാണ്.

ഉടനെ അദ്ദേഹം ജയിലിലേക്കു പോയി; ആ ‘കോമാളിവേഷക്കാരൻ’ ഇരിക്കുന്ന തുറുങ്കിലേക്കു കടന്നു; അയാളെ വിളിച്ചു; അയാളുടെ കൈ പിടിച്ചു; അയാളോടു സംസാരിച്ചു. അന്നത്തെ ദിവസം മുഴുവനും, ഊണും ഉറക്കവും മറന്നു് ആ ശിക്ഷിക്കപ്പെട്ടവന്റെ ആത്മാവിനുവേണ്ടി ഈശ്വരനോടു പ്രാർഥിച്ചുകൊണ്ടും, അദ്ദേഹം അവിടെ ഇരുന്നു. ഏറ്റവും വിലപ്പെട്ടവയും അതിനാൽ എളുപ്പത്തിൽ മനസ്സിലാക്കാവുന്നവയുമായ തത്ത്വങ്ങൾ അദ്ദേഹം അയാൾക്കു പറഞ്ഞുകൊടുത്തു. അദ്ദേഹം ആ മനുഷ്യന്റെ അച്ഛനും സഹോദരനും സുഹൃത്തുമായി; അനുഗ്രഹിക്കാൻ വേണ്ടി മാത്രം മെത്രാനുമായി. അദ്ദേഹം അയാളെ സകലവും പഠിപ്പിച്ചു; അയാളെ ധൈര്യപ്പെടുത്തുകയും സമാധാനിപ്പിക്കുകയും ചെയ്തു, അയാൾ നിരാശതകൊണ്ടു മരണത്തിന്റെ വക്കോളം എത്തിയിരുന്നു. മരണം എന്നത് അത്യഗാധമായ ഒരന്ധകാരകുണ്ഡമായി അയാൾക്കു തോന്നി. അതിന്റെ ദുഃഖകരമായ വക്കത്തു വിറച്ചുകൊണ്ടു ചെന്നുനിന്നപ്പോൾ അയാൾ ഭയപ്പെട്ടു പിൻവാങ്ങി. അതിനെ തീരെ അവഗണിക്കാതിരിക്കാൻ വേണ്ടിടത്തോളം അറിവില്ലായ്മ അയാൾക്കില്ല. അയാൾക്കുണ്ടായ മരണ ശിക്ഷാവിധി–അത് അയാൾക്കു സഹിക്കാൻ വയ്യായിരുന്നു–നാം ജീവിതമെന്നു വിളിക്കുന്ന ആ എന്തോ ചിലതുകൊണ്ടുള്ള ചുമരിന്മേൽ അവിടവിടെ ചില തുളകൾ തുളച്ചു. ആ അപകടം പിടിച്ച പഴുതുകളിലൂടേ അയാൾ പരലോകത്തേക്കു ഇടവിടാതെ സൂക്ഷിച്ചുനോക്കി; വെറും ഇരുട്ടുമാത്രമേ കണ്ടുള്ളു. മെത്രാൻ അയാൾക്കു വെളിച്ചം കാണിച്ചുകൊടുത്തു.

പിറ്റേ ദിവസം ആളുകൾ ആ ഭാഗ്യംകെട്ട മനുഷ്യനെ കൂട്ടിക്കൊണ്ടുപോവാൻ വന്നപ്പോഴും മെത്രാൻ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം അയാളെ പിൻതുടർന്നു; ചങ്ങലകൊണ്ടു കെട്ടപ്പെട്ട ആ തടവുപുള്ളിയോടു തൊട്ടടുത്തു, തന്റെ നിലയങ്കിയോടും ചുമലിൽ സ്ഥാനചിഹ്നമായ കുരിശോടുംകൂടി അദ്ദേഹം അവിടെയുള്ള ആൾക്കൂട്ടത്തിൽ കാണപ്പെട്ടു.

അദ്ദേഹവും ആ കൊലപാതകിയുടെ കൂടെ കട്ടവണ്ടി കയറി; അവർ രണ്ടു പേരും ഒരുമിച്ചു ശിരച്ഛേദനയന്ത്രത്തിൽ കയറി. തലേ ദിവസം അത്രയും മുഖം കരിഞ്ഞും ഉശിരുകെട്ടുമിരുന്ന ആ പാവം അന്നു കാഴ്ചയിൽ സുപ്രസന്നനായിരുന്നു. തന്റെ ആത്മാവിന്നു മാപ്പുകിട്ടി എന്ന് അയാൾക്കു ബോധം വന്നു. അയാൾ എല്ലാ ആശകളും ഈശ്വരനിൽ സമർപ്പിച്ചു. മെത്രാൻ അയാളെ ആലിംഗനം ചെയ്തു; പിൻകഴുത്തിൽ കത്തി വീഴുന്ന സമയത്ത് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘മനുഷ്യൻ കൊല്ലുന്നതാരെയോ അവനെ ഈശ്വരൻ ജീവിപ്പിക്കുന്നു; സ്വന്തം സഹോദരന്മാർ ആരെ ഉപേക്ഷിക്കുന്നുവോ, അവൻ ഒരിക്കൽക്കൂടി തന്റെ അച്ഛനെ കാണുന്നു. ഈശ്വരനെ ധ്യാനിക്കുക; നിന്തിരുവടിയെ വിശ്വസിക്കുക; ജീവിതത്തിൽ പ്രവേശിക്കുക; അച്ഛൻ അവിടെയുണ്ട്.’ അദ്ദേഹം ആ വധസ്ഥലത്തുനിന്നു താഴെ ഇറങ്ങിയപ്പോൾ, കാണുന്നവർ ചൂളിക്കൊണ്ടു വഴി മാറത്തക്കവിധം, അദ്ദേഹത്തിന്റെ മുഖത്ത് എന്തോ ഒരു ഭാവഭേദമുണ്ടായിരുന്നു. അതിലുള്ള നിറക്കുറവോ അതോ പ്രശാന്തതയോ ഏതാണധികം ബഹുമാനിക്കേണ്ടതെന്ന് അവർക്കു നിശ്ചയമില്ലാതായി. ഒരു പുഞ്ചിരിയോടുകൂടി എന്റെ അരമന എന്നു വിളിക്കാറുള്ള ആ ചെറുവീട്ടിൽ മടങ്ങിയെത്തി, അദ്ദേഹം സഹോദരിയോടു പറഞ്ഞു: ഞാന്‍ ഇന്നു മെത്രാന്റെ കർമം നടത്തി.

ഏറ്റവും വൈശിഷ്ട്യമുള്ളതാണ് മനസ്സിലാക്കുവാൻ ഏറ്റവും പ്രയാസമായിട്ടുള്ളത്; മെത്രാന്റെ ഈ പ്രവൃത്തിയെപ്പറ്റി സംസാരിക്കുമ്പോൾ, ‘ഇതെല്ലാം നാട്യമാണ്’ എന്നഭിപ്രായപ്പെടുവാൻ ചില പരിഷ്കാരികളുണ്ടായി.

ഏതായാലും ഈ ഒരഭിപ്രായം പട്ടണത്തിലെ ഇരിപ്പുമുറികളിൽമാത്രം കിടന്നു തിരിഞ്ഞതേ ഉള്ളു. ദൈവികങ്ങളായ കർമങ്ങളിൽ യാതൊരു തമാശയും കാണാറില്ലാത്ത പൊതുജനങ്ങൾക്ക് അതുള്ളിൽക്കൊള്ളുകയും അവർ അദ്ദേഹത്തെ വാസ്തവമായി ബഹുമാനിക്കുകയും ചെയ്തു.

മെത്രാനാണെങ്കിൽ, ആ ശിരച്ഛേദനയന്ത്രം കണ്ടതു മനസ്സിൽ വല്ലാതെതട്ടി; ആ വ്രണം അദ്ദേഹത്തിന് ആശ്വാസപ്പെട്ടുകിട്ടുവാൻ വളരെക്കാലം കഴിയേണ്ടിവന്നു.

വാസ്തവത്തിൽ, അതാതു ഭാഗങ്ങളെല്ലാം എടുത്തു ഘടിപ്പിച്ചു ശരിയാക്കിയ ഒരു ശിരച്ഛേദനയന്ത്രത്തിൽ, തികച്ചും തല ചുറ്റിക്കുന്ന എന്തോ ഒന്നുണ്ട്. സ്വന്തം കണ്ണുകൊണ്ട് അങ്ങനെയൊരു സാധനം കാണുന്നതുവരെ, മരണ ശിക്ഷയെ ഒരുവിധം തുച്ഛമായി കരുതുന്നവരുണ്ടാവാം; വേണമെന്നോ വേണ്ടെന്നോവിധി കൽപിക്കുവാൻ സംശയിക്കുന്ന ആളും ഉണ്ടായേക്കും. പക്ഷേ, അതൊരാൾ കണ്ടെത്തിപ്പോയാൽ അപ്പോഴത്തെ ക്ഷോഭം ചില്ലറയല്ല; രണ്ടിലൊന്നു തീർച്ചപ്പെടുത്തുവാൻ–അത് വേണ്ടതാണെന്നോ വേണ്ടാത്തതാണെന്നോ തീർച്ചപ്പെടുത്തുവാൻ–അയാൾ മയിസ്തറെ [11] പ്പോലെ നിർബദ്ധനായിപ്പോകുന്നു. ചിലർ അതിനെ കൊണ്ടാടുന്നു, മറ്റുള്ളവർ ബിക്കാറിയയെപ്പോലെ അതിനെ ശപിക്കുന്നു. ശിരച്ഛേദനയന്ത്രം ശിക്ഷാനിയമത്തിന്റെ ഉറച്ച കട്ടിയാണ്. അതിനെ പ്രതിക്രിയ എന്നു പറയുന്നു. നിഷ്പക്ഷമായ നില അതിന്നില്ല; അതു നിങ്ങളേയും നിഷ്പക്ഷമായി നില്ക്കാൻ സമ്മതിക്കില്ല. അതു കാണുന്ന മനുഷ്യന്ന് അത്രമേൽ അപൂർവവും അസാധാരണവുമായ ഒരു വിറ വന്നുപോകുന്നു. ഈ തല ചെത്തുന്ന കത്തിയുടെ ചുറ്റുമായി എല്ലാ സാമുദായികസംശയങ്ങളും തങ്ങളുടെ ചോദ്യചിഹ്നത്തെ കുഴിച്ചുനാട്ടുന്നു. തൂക്കുമരം ഒരു ഭൂതമാണ്. തൂക്കുമരം ഒരുകഷ്ണം ആശാരിപ്പണിയല്ല; തൂക്കുമരം ഒരു യന്ത്രമല്ല; മരംകൊണ്ടും ഇരിമ്പുകൊണ്ടും ചങ്ങലകൊണ്ടും കെട്ടിയുണ്ടാക്കിയ ഒരു ചൈതന്യമറ്റ യന്ത്രക്കഷ്ണമല്ല തൂക്കുമരം.

അതൊരു ജീവനുള്ള സത്ത്വമാണെന്നു തോന്നുന്നു–എന്താണ് അതിന്റെ നീരസമായ പ്രവൃത്തി എന്നെനിക്കറിഞ്ഞുകൂടാ; ആ ആശാരി പണിക്കഷ്ണം നോക്കിക്കാണുന്നുണ്ടെന്ന്–അതേ, ആ യന്ത്രം കേൾക്കുന്നുണ്ടെന്ന്–ആ സൂത്രപ്പണി കാര്യങ്ങളെ മനസ്സിലാക്കുന്നുണ്ടെന്ന്–ആ മരക്കഷ്ണത്തിന്ന്, ആ ഇരുമ്പിൻതുണ്ടത്തിന്ന്. ആ ചങ്ങലക്കൂട്ടത്തിന്ന് ബുദ്ധിയുണ്ടെന്ന്–വേണമെങ്കിൽ പറയാം. അതിന്റെ സന്നിധാനം ആത്മാവിനുണ്ടാക്കിത്തീർക്കുന്ന ഭയങ്കരമായ മനോരാജ്യത്തിൽ തൂക്കുമരം ഒരു ഘോരവേഷമായി കാണപ്പെടുന്നു; അവിടെ നടക്കുന്ന സംഗതികളിൽ അതു പങ്കുകൊള്ളുന്നപോലെ തോന്നും; മരണശിക്ഷ നടത്തുന്നവന്റെ കൂട്ടുകാരനാണ് തുക്കുമരം; അതു വിഴുങ്ങുന്നു, അതു മാംസം കടിച്ചു തിന്നുന്നു. അതു രക്തം വാറ്റിക്കുടിക്കുന്നു. വിധികർത്താവും ആശാരിയുംകൂടി കെട്ടിയുണ്ടാക്കിയ ഒരു രാക്ഷസനാണ് തൂക്കുമരം–അതേൽപിച്ചുവിട്ട ദുർമൃതികൾ മുഴുവനുംകൊണ്ടു നിറഞ്ഞ ഒരു ഭയങ്കര ചൈതന്യത്തോടുകൂടി ഉയിർക്കൊള്ളുന്നതുപോലുള്ള ഒരു പ്രേതരൂപം.

അതിനാൽ അതു കണ്ടതുകൊണ്ടുള്ള ക്ഷോഭം കഠിനവും ഭയങ്കരവുമായിരുന്നു; മരണശിക്ഷ നടന്നതിന്റെ പിറ്റേ ദിവസവും തുടർന്നു കുറേ അധിക ദിവസത്തോളവും മെത്രാൻ ഒരു മൃതശരീരംപോലെ കാണപ്പെട്ടു. ശവസംസ്കാരാവസരത്തിലെ ആ ഏതാണ്ടു കലശലായ ശാന്തത മാറി; സാമുദായികമായ നീതിന്യായത്തിന്റെ പ്രേതം അദ്ദേഹത്തെ കഷ്ടപ്പെടുത്തി. എല്ലാ പ്രവൃത്തികളും കഴിഞ്ഞു, സംതൃപ്തിമയമായ പ്രസന്നതയോടുകുടി മടങ്ങിവരാറുള്ള അദ്ദേഹം, തന്നെത്തന്നെ അധിക്ഷേപിക്കുന്നതുപോലെ തോന്നപ്പെട്ടു. ചിലപ്പോൾ അദ്ദേഹം തന്നോടുതന്നെ സംസാരിക്കും; ദുഃഖമയങ്ങളായ ആത്മഗതങ്ങളെ അദ്ദേഹം താഴ്‌ന്ന സ്വരത്തിൽ വിക്കിവിക്കിപ്പറയും. അദ്ദേഹത്തിന്റെ സഹോദരി ഒരു ദിവസം വൈകുന്നേരം കേട്ടതും ഓർമവെച്ചുതുമായ അതിലെ ഒരു ഭാഗം ഇതാണ്: ‘അത് അത്രയും പൈശാചികമായ ഒന്നാണെന്നു ഞാൻ വിചാരിച്ചില്ല. മാനുഷികനിയമങ്ങളെ കാണാതാകത്തക്കവിധം ദൈവികനിയമത്തിൽ മുങ്ങിപ്പോകുന്നത് തെറ്റാണ്. മരണം ഈശ്വരനു മാത്രം അവകാശപ്പെട്ടതാകുന്നു. ആ അജ്ഞാതമായ സാധനത്തിൽ മനുഷ്യർ എന്തധികാരത്തിന്മേൽ ചെന്നു കൈവെക്കുന്നു?’

കാലക്രമംകൊണ്ട് ഈ ധാരണകൾക്കു ശക്തി കുറഞ്ഞു; ഒരു സമയം അവ പോയ്പോകതന്നെ ചെയ്തു; ഏതായാലും അതിൽപ്പിന്നെ വധസ്ഥലങ്ങളിലൂടെ പോവാതിരിക്കാൻ മെത്രാൻ കരുതുന്നതായി കാണപ്പെട്ടു.

ദീനത്തിൽ കിടക്കുന്നവരുടേയും മരിക്കാനടുത്തവരുടേയും അടുക്കലേക്ക് ഏതർദ്ധരാത്രിക്കായാലും മെത്രാനെ വിളിക്കാം. തന്റെ ഏറ്റവും മുഖ്യമായ ചുമതലയും തനിക്കുള്ള ഏറ്റവും മഹത്തായ പ്രവൃത്തിയും അവിടെയാണെന്നുള്ള വാസ്തവം അദ്ദേഹം വിസ്മരിച്ചില്ല. വൈധവ്യം വന്നും അഗാധതയിൽപ്പെട്ടുമുള്ള കുടുംബങ്ങൾ അദ്ദേഹത്തെ വിളിക്കേണ്ട; സ്വന്തം മനസ്സാലേ അദ്ദേഹം അവിടെ ചെല്ലും. പ്രേമഭാജനമായ ഭാര്യ മരിച്ചുപോയ ഗൃഹസ്ഥന്റേയും കുട്ടി കഴിഞ്ഞു കരയുന്ന അമ്മയുടേയും അരികെ എത്ര നേരമെങ്കിലും ഒരക്ഷരംപോലും മിണ്ടാതിരിക്കേണ്ടതെങ്ങനെയെന്ന് അദ്ദേഹത്തിനറിയാം. അങ്ങനെ സംസാരിക്കാതിരിക്കേണ്ടത് എപ്പോൾ എന്നറിയാവുന്നതുപോലെ, സംസാരിക്കേണ്ടതെപ്പോൾ എന്നും അദ്ദേഹത്തിനറിയാം. ഹാ! സമാധാനപ്പെടുത്തുന്നതിൽ എന്തു സമർഥൻ! വിസ്മൃതികൊണ്ടു ദുഃഖത്തെ മറയ്ക്കുവാനല്ല അദ്ദേഹം നോക്കാറ്; അതിനെ പ്രത്യാശകൊണ്ടു വലുതാക്കി ഗൗരവപ്പെടുത്താനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അദ്ദേഹം പറയുന്നു; ‘മരിച്ചവരെപ്പറ്റി വിചാരിക്കുന്നതിൽ നിങ്ങൾ മനസ്സിരുത്തണം. നശിച്ചുപോകുന്ന ഭാഗത്തെക്കുറിച്ചു ചിന്തിക്കരുത്. ഇടവിടാതെ സൂക്ഷിച്ചുനോക്കുക. മരിച്ചുപോയ പ്രേമഭാജനങ്ങൾക്കുള്ള ശാശ്വതമായ തേജസ്സിനെ സ്വർഗത്തിന്റെ അന്തർഭാഗത്തു നിങ്ങൾ കണ്ടെത്തും’ വിശ്വാസം ഗുണകരമാണെന്ന് അദ്ദേഹത്തിന്നറിയാം. അദ്ദേഹം സുഖപരിത്യാഗിയെ ചൂണ്ടിക്കാണിച്ചു നിരാശയിൽപ്പെട്ട മനുഷ്യനെ സമാധാനിപ്പിച്ചാശ്വസിപ്പിക്കുവാൻ നോക്കും; ആകാശത്തേക്കു സൂക്ഷിച്ചുനോക്കുന്ന ദുഃഖത്തെ കാണിച്ചുകൊടുത്തു ശവക്കല്ലറയിലേക്കു താഴ്‌ന്നു സുക്ഷിച്ചുനോക്കുന്ന ദുഃഖത്തെ മാറ്റാൻ ശ്രമിക്കും.

കുറിപ്പുകൾ

[7] കൗണ്ടിന്റെ ഭാര്യ കൗണ്ടസ്സ് ഫ്രഞ്ചിൽ കോംതെസ്സ്.

[8] രാജാവുകഴിഞ്ഞാൽ പദവിവലുപ്പംകൊണ്ടു ശ്രേഷ്ഠൻ ഡ്യൂക്കാണു്.

[9] നാലു പൈ വിലയ്ക്കുള്ള ഒരു ഫ്രഞ്ചു് ചെമ്പുനാണ്യം.

[10] ഡ്യൂക്കിനു നേരെ താഴെയുള്ള പ്രഭുവിനെ മാർക്ക്വിസ്റ്റ്, ഫ്രഞ്ചിൽ മാർക്കി, എന്നു പറയുന്നു.

[11] ഇദ്ദേഹം ഫ്രാൻസിലെ പ്രസിദ്ധനായ ഒരെഴുത്തുകാരനും തത്ത്വജ്ഞാനിയുമാണു്. രാജ്യഭരണപരിവർത്തനങ്ങളിൽ ഇദ്ദേഹം രാജകക്ഷിയിലായിരുന്നു. ആ കക്ഷിക്കാർക്കനുകൂലമായി പല പുസ്തകവും എഴുതിയിട്ടുണ്ടു്.

1.1.5
മോൺസിന്യേർ ബിയാങ് വെന്യു തന്റെനിലയങ്കി വളരെക്കാലത്തേക്കു നിലനിർത്തുന്നത്

പൊതുജീവിതംപോലെത്തന്നെ, മൊസ്യു മിറിയേലിന്റെ ഗൃഹജീവിതം നല്ല വിചാരങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. ഡി.യിലെ മെത്രാൻ സ്വമനസ്സാലേ അനുഭവിച്ചുവന്നിരുന്ന ദാരിദ്ര്യം, അടുത്തു സൂക്ഷിച്ചു നോക്കാൻകഴിഞ്ഞ ഏതൊരാൾക്കും വിശിഷ്ടവും കൗതുകകരവുമായ ഒരു കാഴ്ചയാണ്.

എല്ലാ വയസ്സന്മാരേയുംപോലെ, മിക്ക തത്ത്വജ്ഞാനികളേയും മട്ടിൽ, അദ്ദേഹം കുറച്ചുമാത്രമേ ഉറങ്ങാറുള്ളൂ. ആ സ്വല്പനിദ്ര നല്ല ശക്തിയുള്ളതായിരുന്നു. രാവിലെ ഒരു മണിക്കൂർ നേരം ധ്യാനിക്കും; എന്നിട്ടു പള്ളിയിൽവെച്ചോ സ്വന്തം ഭവനത്തിൽവെച്ചോ ഈശ്വരവന്ദനം ചെയ്യും. വന്ദനം കഴിഞ്ഞാൽ, സ്വന്തം പശുക്കളുടെ പാലിൽ മുക്കിയ ഗോതമ്പപ്പംകൊണ്ടുള്ള പ്രാതലായി. അതിനുശേഷം അദ്ദേഹം പ്രവൃത്തിയാരംഭിക്കും.

ഒരു മെത്രാൻ എപ്പോഴും പണിത്തിരക്കുള്ള ആളാണ്, പള്ളി സ്വത്തുവക കാര്യക്കാർ ദിവസംപ്രതി അദ്ദേഹത്തെ കാണാൻ വരും–സാധാരണമായി മതപ്രബോധക മുഖ്യനും അയാൾതന്നെയാവും, പ്രായേണ എല്ലാ ദിവസങ്ങളിലും ഉപബോധകാധിപന്മാരേയും അദ്ദേഹത്തിനു കാണാനുണ്ടാവും. സഭകളെ ശാസിക്കണം; അധികാരങ്ങൾ കൊടുക്കണം; മതസംബന്ധിയായ ഒരു വലിയ വായനശാല മുഴുവനും– സ്തോത്രപുസ്തകങ്ങൾ, ചോദ്യോത്തരങ്ങൾ മുതലായവ–പരിശോധിക്കണം; കല്പനകൾ എഴുതണം; മതപ്രസംഗങ്ങൾ അനുവദിക്കണം; ബോധകാധിപന്മാരേയും നഗരപ്രമാണികളേയും കൂട്ടിയോജിപ്പിക്കണം; പള്ളിയെസ്സംബന്ധിച്ചുള്ള എഴുത്തുകുത്തുകളും രാജ്യഭരണത്തെസ്സംബന്ധിച്ചുള്ള കത്തിടപാടുകളും നടത്തണം–ഒരു ഭാഗത്തു രാജ്യഭരണം; മറ്റേ ഭാഗത്തു പൗരോഹിത്യം; അസംഖ്യം നുള്ളുനുറുങ്ങുകാര്യങ്ങൾ പുറമെ.

ഈ പറഞ്ഞ പതിനായിരം പണികളും ഉദ്യോഗസംബന്ധികളായ പ്രവൃത്തികളും ഈശ്വരവന്ദനങ്ങളും കഴിഞ്ഞുകിട്ടുന്ന സമയത്തെ അദ്ദേഹം കഷ്ടപ്പെടുന്നവർക്കും രോഗത്തിൽക്കിടക്കുന്നവർക്കും ദാരിദ്ര്യത്തിൽപ്പെട്ടവർക്കുമായി ഒന്നാമതു വിനിയോഗിക്കും ദാരിദ്ര്യത്തിൽപ്പെട്ടവർക്കും രോഗത്തിൽക്കിടക്കുന്നവർക്കും കഷ്ടപ്പെടുന്നവർക്കുമായി ആവിധം ഉപയോഗിച്ചതിന്റെ ബാക്കിസമയത്തെ അദ്ദേഹം സ്വന്തം പ്രവൃത്തികൾക്കു നീക്കിവെക്കും; ചിലപ്പോൾ തോട്ടത്തിൽ കിളയ്ക്കും; പിന്നേയും എഴുതുകയോ വായിക്കുകയോ ചെയ്യും. ഈ രണ്ടിനും ഒരു പേരേ അദ്ദേഹം പറയു. രണ്ടിനേയും ‘കൃഷി’ എന്നു വിളിക്കും; അദ്ദേഹം പറഞ്ഞിരുന്നു. ‘മനസ്സ് ഒരു തോട്ടമാണ്.’

ഉച്ചയോടുകൂടി, തെളിവുള്ള ദിവസമാണെങ്കിൽ, അദ്ദേഹം പുറത്തേക്കിറങ്ങും; പട്ടണത്തിലോ നാട്ടുപുറത്തോ ഒന്നു ലാത്തും; ആ വഴിക്കു പലേ ചെറുകുടിലുകളിലും കയറിയിറങ്ങും. കൂടെ മറ്റാരുമില്ലാതെ, തനിക്കുള്ള മനോരാജ്യങ്ങളിൽ മുങ്ങി, കീഴ്പോട്ട് നോക്കി, തന്റെ നീളമുള്ള വടി കുത്തിക്കൊണ്ടു, തവിട്ടുനിറത്തിലുള്ള പട്ടുകൊണ്ടുണ്ടാക്കിയതും നല്ല ചൂടുള്ളതുമായ തന്റെ നിലയങ്കിയോടുകൂടി, പരുത്ത ബൂട്ടുസ്സുകളുടെ ഉള്ളിൽ തവിട്ടുനിറത്തിലുള്ള കീഴ്ക്കാലുറകളും ഇട്ടു. മൂന്നു മൂലയിലും പൊന്നുകൊണ്ടുള്ള മൂന്നു പൊടിപ്പുകൾ തുങ്ങിക്കിടക്കുന്ന ഒരു പരന്ന തൊപ്പി തലയിൽവെച്ച്, അദ്ദേഹം പലപ്പോഴും ലാത്തുന്നതു കാണാം.

അദ്ദേഹം ചെല്ലുന്നേടത്തെല്ലാം ഒരു നല്ല ഉത്സവമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ സുഖപ്രദവും പ്രകാശമാനവുമായ എന്തോ ഒന്നുണ്ടെന്നു പറയണം. ആദിത്യന്റെ വരവിലെന്നപോലെ, മെത്രാന്റെ വരവിൽ കുട്ടികളും വയസ്സന്മാരും ഉമ്മറത്തെ ഒതുക്കുകളിലേക്കു ചെല്ലും. അദ്ദേഹം അവർക്കെല്ലാം ആശീർവാദം കൊടുക്കും; അവർ അദ്ദേഹത്തേയും ആശീർവദിക്കും. എന്തെങ്കിലും ആവശ്യമുള്ള ഒരാളെക്കണ്ടാൽ, അയാൾക്കു മെത്രാന്റെ വാസസ്ഥലം അവർ കാട്ടിക്കൊടുക്കും.

ഇടയ്ക്കിടയ്ക്ക് അദ്ദേഹം നില്ക്കും; ചെറിയ ആൺകുട്ടികളേയും പെൺകുട്ടികളേയും വിളിച്ചു സംസാരിക്കും! അമ്മമാരോടൊപ്പം പുഞ്ചിരിയിടും. പണം കൈയിലുള്ളേടത്തോളം നേരം പാവങ്ങളുടെ വീട്ടിൽ കയറിച്ചെല്ലും. ഒട്ടും ബാക്കിയില്ലെന്നായാൽ അദ്ദേഹം പണക്കാരെ ചെന്നു കാണും.

തന്റെ കുപ്പായം വളരെക്കാലത്തേക്ക് പുതുക്കാതെ വെച്ചിരുന്നതുകൊണ്ടും, അത് ആളുകൾ നോക്കിക്കാണുന്നത് തനിക്ക് ഇഷ്ടമല്ലാത്തതുകൊണ്ടും, തവിട്ടു നിറത്തിലുള്ള നിലയങ്കിയെടുത്തു മേലിടാതെ അദ്ദേഹം ഒരിക്കലും പട്ടണത്തിലേക്കിറങ്ങാറില്ല. വേനൽക്കാലങ്ങളിൽ അതദ്ദേഹത്തെ സാമാന്യം അസൗകര്യപ്പെടുത്തിയിരുന്നു.

മടങ്ങിവന്നാൽ മുത്താഴമായി. മുത്താഴത്തിന്റെ വട്ടവും പ്രാതൽ പോലെത്തന്നെയായിരുന്നു.

വൈകുന്നേരം എട്ടര മണിക്ക് അദ്ദേഹം സോദരിയോടൊരുമിച്ച് അത്താഴം കഴിക്കും. മദാം മഗ്ല്വാർ, പിന്നിൽനിന്നു, പാകംപോലെ അവർക്കു വിളമ്പിക്കൊടുക്കും. ഈ ഭക്ഷണംപോലെ അത്ര ചുരുങ്ങിയ പദാർഥങ്ങളോടുകൂടിയ മറ്റൊന്നും ഉണ്ടാവാൻ വയ്യാ. മെത്രാന്റെ അതിഥിയായി വല്ല മതബോധകന്മാരും വന്നിട്ടുണ്ടെങ്കിൽ, ആ ഒരു കാരണം പിടിച്ചു, തടാകത്തിലെ സ്വാദുള്ള മത്സ്യമോ വേട്ടയിൽ കിട്ടിയ പുതിയ മാംസമോ മദാം മഗ്ല്വാർ അവിടെയ്ക്കു വെച്ചുവിളമ്പിക്കൊടുക്കും. ഓരോ അതിഥിയും നല്ല ഭക്ഷണമുണ്ടാക്കുവാനുള്ള ഓരോ ഞായമാണ്; മെത്രാൻ ആ കാര്യത്തിൽ ഒന്നും പറയാറില്ല. അപ്പോളൊഴിച്ചു മറ്റെല്ലാസമയത്തും അദ്ദേഹത്തിന്റെ ഭക്ഷണം, വെള്ളത്തിൽ വേവിച്ച കായ്കനികളും എണ്ണസൂപ്പുമാണ്. അതുകൊണ്ട് പട്ടണത്തിൽ ഇങ്ങനെ ഒരു വാക്കുണ്ടായിത്തീർന്നു: ഒരു മതബോധകന്റെ സുഖഭക്ഷണം ഇല്ലാത്ത ദിവസങ്ങളിൽ, മെത്രാൻ ഒരു തപോനിഷ്ഠന്റെ സുഖഭക്ഷണം കഴിക്കും.

അത്താഴം കഴിഞ്ഞതിന്നുശേഷം മദാംവ്വസേല്ല് ബപ്തിസ്തീനോടും മദാം മഗ്ല്വാറോടുംകൂടി ഒരരമണിക്കുറു നേരം അദ്ദേഹം ഇരുന്നു സംസാരിക്കും; അതു കഴിഞ്ഞാൽ സ്വന്തം മുറിയിലേക്കു പോയി, ചിലപ്പോൾ വല്ല തുന്നിക്കെട്ടാത്ത കടലാസ്സുകളിലോ, ചിലപ്പോൾ വല്ല വലിയ പുസ്തകത്തിന്റേയും വക്കുകളിലോ, കുറേ നേരം എഴുതും. അദ്ദേഹം എഴുത്തുകാരനും ഏതാണ്ട് പണ്ഡിതനുമായിരുന്നു. അദ്ദേഹം മരിക്കുമ്പോൾ അഞ്ചോ ആറോ കയ്യെഴുത്തുകോപ്പികൾ സൂക്ഷിച്ചുവെച്ചിരുന്നു. അവയിലൊന്നു വേദപുസ്തകത്തിലുള്ള ഈ വാചകത്തിന്റെ സവിസ്തരമായ വ്യാഖ്യാനമാണ്–ആദ്യകാലത്ത് ഈശ്വരാത്മാവു സമുദ്രത്തിൽ നീന്തിക്കിടന്നു. ഈ വരിയോടുകൂടി അദ്ദേഹം മൂന്നു വേദവാക്യങ്ങളെ താരതമ്യപ്പെടുത്തി: ഒന്ന്, അറബി ഭാഷയിലുള്ള ഈ കവിതാശകലം–ഈശ്വരന്റെ കാറ്റടിച്ചു; മറ്റൊന്ന്, ഫ്ലേവിയസ്സ് ജോസീഫസിന്റെ [12] ഈ വാചകം-മുകളിനിന്നുള്ള ഒരു കാറ്റു ഭുമിയിലേക്ക് ഇറങ്ങിവന്നു; ഒടുവിലത്തേതു, കാൽഡിയക്കാർ വ്യാഖ്യാനിച്ചിട്ടുള്ളവിധം ഓൺകിലോസ്റ്റിന്റെ [13] ഈ ഒരുവരി–ഈശ്വരനിൽ നിന്ന് ഒരു കാറ്റ് വന്നു സമുദ്രത്തിന്റെ മുകളിലൂടെ അടിച്ചുപോയി! വേറെ ഒരു പ്രബന്ധത്തിൽ തോലമേയിലെ മെത്രാനും ഈ പുസ്തകമെഴുതിയ ആളുടെ വലിയമ്മാമനുമായ യുഗോവിന്റെ മതഗ്രന്ഥങ്ങളെ അദ്ദേഹം പരീക്ഷണം ചെയ്തുകാണുന്നു; കഴിഞ്ഞ നൂറ്റാണ്ടിൽ ബർളിക്കുർ എന്ന കൃത്രിമനാമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട പലതരം ചില്ലറപുസ്തകങ്ങളൊക്കെയും ആ ഒരു മെത്രാന്റെ കൃതികളാണെന്ന് അതിൽ അദ്ദേഹം സ്ഥാപിച്ചിരിക്കുന്നു.

ചിലപ്പോൾ, വായനയ്ക്കിടയിൽ, പുസ്തകം എന്തുതന്നെയായാലും വേണ്ടില്ല, അദ്ദേഹം പെട്ടെന്ന് ഒരു ഗാഢമായ മനോരാജ്യത്തിൽപ്പെടും; അതിൽനിന്ന് അദ്ദേഹം ഉണരുക ആ പുസ്തകത്തിന്റെ ഏടുകളിൽത്തന്നെ ചില വരികൾ കുറിപ്പാനായിരിക്കും. ഈ കുറിപ്പുകളും അവ എഴുതിയ പുസ്തകവുമായി യാതൊരു സംബന്ധവും വേണമെന്നില്ല. ഇപ്പോൾ ഞങ്ങളുടെ കണ്ണിനുമുമ്പിൽ അദ്ദേഹം എഴുതിയ ഒരു കുറിപ്പിരിക്കുന്നുണ്ട്; അതുള്ള പുസ്തകത്തിന്റെ പേർ ഇതാണ്– ലോർഡ് ജേർമെയനും, ജെനറൽ ക്ലിൻടൻ ജെനറതി കോർൺവില്ലീസ്സ് അമ്മേരിക്കൻ സൈന്യാധിപന്മാർ എന്നിവരുമായി നടന്ന കത്തിടപാടുകൾ; വേർസെയിലെ പുസ്തകവ്യാപാരി പ്വാങ്സോ ആണ്; പാരീസിലെ പുസ്തകവ്യാപാരി പിസ്സോ.

ഇതാണ് ആ കുറിപ്പ്:

‘അഹോ സനാതനസ്വരൂപിൻ!’

‘സഭാപ്രസംഗപുസ്തകം അങ്ങയെ ‘സർവശക്തൻ’ എന്നു വിളിക്കുന്നു; മക്കാബിഗ്രന്ഥങ്ങൾ [14] അങ്ങയെ ‘സ്രഷ്ടാവ്’ എന്നു വിളിക്കുന്നു; എഫീഷിയൻകാർക്കുള്ള കത്ത്, [15] അങ്ങയെ ‘സ്വാതന്ത്ര്യം’ എന്നു വിളിക്കുന്നു; ബറൂച്ച് [16] അങ്ങയെ ‘അപാരത’എന്നു വിളിക്കുന്നു; വേദസങ്കീർത്തനങ്ങൾ അങ്ങയെ ‘ജ്ഞാനം’ എന്നും ‘സത്യം’ എന്നും വിളിക്കുന്നു; ജോൺ [17] അങ്ങയെ ‘പ്രകാശം’ എന്നു വിളിക്കുന്നു; രാജകഥകൾ അങ്ങയെ ‘നാഥൻ’ എന്നുവിളിക്കുന്നു; പുറപ്പാടു പുസ്തകം അങ്ങയെ ‘വിധി’ എന്നു വിളിക്കുന്നു; പഴയനിയമത്തിലെ മൂന്നാം ഗ്രന്ഥം അങ്ങയെ ‘വിശുദ്ധി’ എന്നു വിളിക്കുന്നു; ‘എസ്ഡ്രാസ് ഗ്രന്ഥം’ [18] അങ്ങയെ ‘നീതി’ എന്നു വിളിക്കുന്നു; പ്രപഞ്ചം അങ്ങയെ ‘ഈശ്വരൻ’ എന്നു വിളിക്കുന്നു; മനുഷ്യൻ അങ്ങയെ ‘പിതാവ്’ എന്നു വിളിക്കുന്നു; എന്നാൽ സോളമനാകട്ടേ [19] അങ്ങയെ ‘ദയ’ എന്നു വിളിക്കുന്നു–ഇതത്രേ അങ്ങയ്ക്കുള്ള എല്ലാ പേരുകളിലും വെച്ച് ഏറ്റവുമധികം ഭംഗിയുള്ള പേർ.’

വൈകുന്നേരം ഒമ്പതു മണിയോടുകൂടി രണ്ടു സ്ത്രീകളും കിടപ്പാൻ പോവും. മെത്രാനെ തനിച്ചു താഴത്തെ നിലയിലാക്കി, അവർ മുകളിലുള്ള തങ്ങളുടെ മുറികളിൽ ചെന്നു കിടക്കും.

ഡി.യിലെ മെത്രാന്നുള്ള വാസസ്ഥലത്തിന്റെ ഒരു ശരിയായ വിവരണം ഇവിടെ കൊടുക്കുന്നത് ആവശ്യമാണ്.

കുറിപ്പുകൾ

[12] ഇദ്ദേഹം സുപ്രസിദ്ധനായ ഒരു യഹൂദഗ്രന്ഥകാരനാണു്.

[13] ഇദ്ദേഹം ആരായിരുന്നു എന്നു് തീർച്ചപ്പെട്ടിട്ടില്ല. ചിലരുടെ അഭിപ്രായത്തിൽ ഗ്രീക്കുഭാഷക്കാരായ യഹൂദന്മാരുടെ ഉപയോഗത്തിനു് ബൈബിൾ പരിഭാഷപ്പെടുത്തിയിട്ടുള്ളാൾ ഇദ്ദേഹമത്രേ.

[14] ഈ ഗ്രന്ഥപരമ്പരയിൽ രണ്ടെണ്ണത്തിന്നേ പ്രാധാന്യമുള്ളൂ. എല്ലാം ചരിത്ര സംബന്ധികളാണു്. ആദ്യം ഹിബ്രുവിലാണു് എഴുതപ്പെട്ടിട്ടുള്ളതു്. ഇപ്പോൾ ഗ്രീക്കു ഭാഷയിലുള്ള തർജ്ജമേ ഉള്ളൂ: ഗ്രന്ഥകാർത്താവു് ഒരു യഹൂദനാണത്രേ.

[15] ഏഷ്യാമൈനറിൽ എഫിസസ്സിലെ ക്രിസ്ത്യാനികൾക്കു സെയിന്റ് പോൾ എഴുതിയതായി വിചാരിക്കപ്പെടുന്ന ഒരു കത്തു്

[16] ഇദ്ദേഹം ഒരു ദിവ്യ പുരുഷനെന്നു കരുതപ്പെടുന്നു. ക്രിസ്ത്വബ്ദത്തിന് അറുനൂറുകൊല്ലത്തിലധികം മുൻപാണ് ജനനം.

[17] ബൈബിളിൽ ഒരു ഭാഗം ഇദ്ദേഹം എഴുതിയിട്ടുള്ളതാണു്.

[18] ക്രിസ്ത്യൻ വേദപുസ്തകത്തിന്റെ കാലത്തുള്ള പുരാണകഥകളുടെ സംക്ഷേപം.

[19] അതെൻസിലെ ഒരു ഋഷിയും സ്മൃതികാരനും.

1.1.6
അദ്ദേഹത്തിന്നുവേണ്ടി ആർ വീടു കാത്തു എന്ന്

ഞങ്ങൾ പറഞ്ഞതുപോലെ, അദ്ദേഹത്തിന്റെ വാസസ്ഥലത്തിന് ഒരു കീഴ്‌നിലയും ഒരു മുകൾനിലയുമാണുള്ളത്; ചുവട്ടിലെ നിലയിൽ മൂന്നു മുറിയും മേലേ നിലയിൽ മൂന്നകങ്ങളും എല്ലാറ്റിനും മുകളിൽ ഒരു തട്ടിൻപുറവുമുണ്ടു്. വീട്ടിന്റെ പിൻഭാഗത്തു് ഒരു കാൽ ഏക്കർ വിസ്താരമുള്ള തോട്ടമാണ്. മുകളിലത്തെ നില ആ രണ്ടു സ്ത്രീകളും, ചുവട്ടിലത്തേതു മെത്രാനും ഉപയോഗിച്ചുവന്നു. തെരുവിലേക്കഭിമുഖമായി ഒന്നാമത്തെ മുറി മെത്രാന്റെ ഭക്ഷണസ്ഥലവും, രണ്ടാമത്തേത് അദ്ദേഹത്തിന്റെ കിടപ്പറയും, മൂന്നാമത്തേത് അദ്ദേഹത്തിന്റെ ഈശ്വരവന്ദനസ്ഥലവുമാണ്. ഈ വന്ദനമുറിയിൽനിന്നു കിടപ്പറയിലൂടെയും ആ കിടപ്പറയിൽ നിന്നു് ഭക്ഷണമുറിയിലൂടെയുമല്ലാതെ പുറത്തേക്കു വേറെ മാർഗമില്ല. ആ മുന്നറകളുടേയും അറ്റത്തു വന്ദനമുറിയിൽ, കട്ടിലുള്ള ഒരകം വേറെ തിരിച്ചിട്ടുണ്ട്. അതു അതിഥികളാരെങ്കിലും വന്നാൽ അവരുടെ ഉപയോഗത്തിന്നുള്ളതാണ്. വല്ല സ്വന്തം കാര്യത്തിനോ വല്ല പള്ളിവക ആവശ്യങ്ങൾക്കോ വരുന്ന നാട്ടുപുറത്തെ സഭാബോധകന്മാർക്ക് ആ സ്ഥലമാണ് കൊടുക്കാറ്. വീടുമായി പിന്നീട് കൂട്ടിച്ചേർത്തതും, തോട്ടത്തിലേക്ക് ഉന്തിനില്ക്കുന്നതുമായ ആസ്പത്രിവക മരുന്നുശാല ഇപ്പോൾ അടുക്കളയും കലവറയുമായി ഉപയോഗിക്കപ്പെട്ടുവരുന്നു. ഇതിനു പുറമെ, ആസ്പത്രി വക അടുക്കളയായിരുന്ന തോട്ടത്തിലെ സ്ഥലംകൊണ്ട് ഒരു തൊഴുത്തും ഉണ്ടാക്കിയിട്ടുണ്ട്; അതിൽ മെത്രാൻ രണ്ടു പശുക്കളെ നിർത്തിയിരുന്നു. അവയിൽനിന്നു കറന്നുകിട്ടിയ പാൽ, എത്രയായാലും ശരി, പകുതി അദ്ദേഹം ദിവസംതോറും രാവിലെ ആസ്പത്രിയിൽ കിടക്കുന്ന ദീനക്കാർക്കു കൊടുത്തയയ്ക്കും. അദ്ദേഹം പറയും: ഞാന്‍ എന്റെ വരി കൊടുക്കുന്നു.

അദ്ദേഹത്തിന്റെ കിടപ്പറ സാമാന്യം വലിയതാണ്; മഴക്കാലത്തു ചൂടുപിടിപ്പിക്കുവാൻ കുറച്ചു ഞെരുക്കമുള്ളതുമാണ്. ഡി.യിൽ വിറകിന്നു വലിയ വിലയായതുകൊണ്ട് തൊഴുത്തിൽ പലകയടിച്ച് ഒരു സ്ഥലം ഉണ്ടാക്കിക്കളയാമെന്ന് അദ്ദേഹത്തിനൊരു യുക്തി തോന്നി. വളരെ തണുപ്പുള്ള കാലങ്ങളിൽ അദ്ദേഹം വൈകുന്നേരമെല്ലാം അവിടെ കൂടും; അതിനെ തന്റെ വർഷകാലകേളീഗൃഹം എന്നാണ് അദ്ദേഹം വിളിക്കാറ്.

ഈ വർഷകാലകേളീഗൃഹത്തിൽ, ഭക്ഷണശാലയിലെന്നപോലെ വെള്ളമരം കൊണ്ടുള്ള ഒരു ചതുരമേശയും വയ്ക്കോൽമെടച്ചിലുള്ള നാലു കസാലകളുമല്ലാതെ വേറെ സാമാനങ്ങളില്ല. ഇവയ്ക്കുപുറമേ, ഇളംചുവപ്പു നിറത്തിലുള്ള നീർച്ചായം തേച്ച ഒരു മേശത്തട്ടുകൂടി ഭക്ഷണമുറിയെ അലങ്കരിക്കുന്നുണ്ട്. അതേവിധം വെളുത്ത വിരിപ്പുകൊണ്ടും കൃത്രിമക്കസവുനാടകൊണ്ടും വേണ്ടവിധം ഭംഗിപിടിപ്പിച്ച മേശത്തട്ടിനാൽ മെത്രാൻ ഒരു ‘തിരുവത്താഴമേശ’ ഉണ്ടാക്കിത്തീർത്തതു വന്ദനമുറിയേയും സവിശേഷം മോടിപ്പെടുത്തുന്നു.

പാപബോധം വന്ന ഡി.യിലെ ധനവാന്മാരും ഭക്തകളായ സ്ത്രീകളുംകൂടി മെത്രാന്റെ വന്ദനമുറിയിലേക്ക് ഒരു പുതിയ തിരുവത്താഴമേശ ഉണ്ടാക്കിക്കുവാൻ ഒന്നിലധികം പ്രാവശ്യം പണം പിരിച്ചു; ആ ഓരോ സമയത്തും പിരിഞ്ഞുകിട്ടിയ തുക വാങ്ങി അദ്ദേഹം സാധുക്കൾക്കു ദാനം ചെയ്തു. അദ്ദേഹം പറയും: ‘സമാധാനം വന്ന് ഈശ്വരനെ സ്തുതിക്കുന്ന ഒരു പാവത്തിന്റെ ആത്മാവാണ് ഏറ്റവുമധികം ഭംഗിയുള്ള തിരുവത്താഴമേശ.’

വന്ദനമുറിയിൽ വയ്ക്കോൽമെടച്ചിലുള്ള രണ്ടു പീഠമുണ്ട്; അതുപോലെ വയ്ക്കോൽകൊണ്ടുള്ള ഒരു ചാരുകസാല കിടപ്പറയിലുമുണ്ട്. സംഗതിവശാൽ ചിലപ്പോൾ പൊല്ലീസ്സുമേലധികാരിയോ, പട്ടാള മേലധ്യക്ഷനോ പട്ടാളത്തിലെ മറ്റുയർന്ന ഉദ്യോഗസ്ഥന്മാരോ, അടുത്തുള്ള വേദാധ്യയനശാലയിലെ അധ്യേതാക്കളോ ആയി ഏഴോ എട്ടോ പേർ ഒന്നിച്ച് അതിഥികളായി വന്നാൽ, വർഷകാലകേളീഗൃഹത്തിലുള്ള കസാലകളും, വന്ദനമുറിയിലുള്ള പീഠങ്ങളും, കിടപ്പറയിലെ ചാരുകസാലയും എല്ലാം അവിടവിടെനിന്ന് എടുത്തുകൊണ്ടുവരണം. അങ്ങനെ അതിഥികളുടെ ആവശ്യത്തിനു പതിനൊന്നോളം ഇരിപ്പിടങ്ങൾ എല്ലാംകൂടി ഉണ്ടാക്കിത്തീർക്കാം. ഓരോ പുതിയ വിരുന്നുകാരനുവേണ്ടി ഓരോ മുറി ഒഴിക്കും.

ചില സമയത്തു പന്ത്രണ്ടു പേരുണ്ടായി എന്നു വരാം; എന്നാൽ മഴക്കാലമാണെങ്കിൽ പുകക്കുഴലിന്നരികെ ചെന്നുനിന്നും, വേനല്ക്കാലമാണെങ്കിൽ തോട്ടത്തിൽ ലാത്തിയും, മെത്രാൻ തത്ക്കാലത്തെ കുഴപ്പം കൂടാതെ കഴിക്കും.

വന്ദനമുറിയുടെ ഒരറ്റം തിരിച്ചുണ്ടാക്കിയ അറയിൽ ഒരു കസാലകൂടി ഇനിയുണ്ട്. അതിന്റെ വയ്ക്കോൽമെടച്ചിൽ പകുതി പോയിരിക്കുന്നു; എന്നല്ല, അതിന്നുകാൽ മൂന്നേ ഉള്ളു; അതുകൊണ്ട് ചുമരിനോടു ചേർത്തിട്ടാൽ മാത്രമേ അതുപയോഗിക്കാറാവൂ. മദാംവ്വസേല്ല് ബപ്തിസ്തീന്റെ മുറിയിലും മരംകൊണ്ടുള്ള ഒരു കൂറ്റൻ ചാരുകസാല കിടപ്പുണ്ട്. അതു പണ്ടു തങ്കപ്പൂച്ചുള്ളതും പുറംപട്ടിനാൽ പൊതിയപ്പെട്ടതുമായിരുന്നു. എന്നാൽ കോണിപ്പഴുതു വളരെ ഇടുങ്ങിയതാകയാൽ, ജനാലയിലൂടെ കടത്തിയിട്ടു വേണ്ടിവന്നു അതു മുകളിലെ മുറിയിലെത്തിക്കുവാൻ; അതുകൊണ്ടു അതിനെ ആവശ്യത്തിന് അങ്ങുമിങ്ങും കൊണ്ടുചെല്ലാവുന്ന വീട്ടുസാമാനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിക്കൂടാ.

പനിനീർച്ചെടികൊണ്ടുള്ള ചിത്രപ്പണികളാൽ മോടിപ്പിടിപ്പിക്കപ്പെട്ടതും മഞ്ഞനിറത്തിലുള്ള മേത്തരം പട്ടുകൊണ്ടുണ്ടാക്കിയതും അരയന്നക്കഴുത്തിന്റെ ഛായയിൽ ചേലവീട്ടികൊണ്ടു കടയപ്പെട്ടതുമായ ഒരു കൂട്ട് ഇരിപ്പുമുറിസ്സാമാനങ്ങളും ഒരു സോഫയും മേടിക്കണമെന്നായിരുന്നു മദാംവ്വസേല്ല് ബപ്തിസ്തീന്റെ ഒരു വലിയ ആഗ്രഹം. പക്ഷേ, അതിനു ചുരുങ്ങിയത് ഒരഞ്ഞൂറ് ഫ്രാങ്ക്: വേണം. അഞ്ചുകൊല്ലം കരുതിപ്പിടിച്ചു നോക്കിയിട്ട് ഈ ആവശ്യത്തിലേക്കു നാല്പത്തിരണ്ടു ഫ്രാങ്കും പത്തു സൂവും മാത്രമേ ഉണ്ടാക്കാൻ കഴിഞ്ഞുള്ളു എന്നു കണ്ടപ്പോൾ, ആ ഉദ്ദേശ്യം വേണ്ടെന്നുവെച്ചു കാര്യം അവസാനിപ്പിച്ചു. അല്ലെങ്കിൽ ആർക്കാണ് തന്റെ മനോരാജ്യം മുഴുവനും സാധിച്ചിട്ടുള്ളത്? മെത്രാന്റെ കിടപ്പറ വിവരിക്കുന്നതുപോലെ എളുപ്പമുള്ള പണി വേറെയില്ല. തോട്ടത്തിലേക്കഭിമുഖമായി ഒരു ചില്ലുവാതിലുണ്ട്. അതിന്റെ എതിർഭാഗത്തായിട്ടാണ് കട്ടിൽ –പച്ചച്ചകലാസ്സുകൊണ്ടു മേൽക്കെട്ടിയുള്ള ഒരാസ്പത്രിക്കട്ടിൽ; ആ കട്ടിലിന്റെ അടുക്കൽ, ഒരു മറശ്ശീലയ്ക്കു പിന്നിലായി, ചമയൽസ്സാമാനങ്ങൾ വെച്ചിരിക്കുന്നു –ഒരു പരിഷ്കാരിയുടെ മോടിയും അന്തസ്സുമുള്ള സമ്പ്രദായം മുഴുവനും വിട്ടുപോയിട്ടില്ലെന്ന് അവ സൂചിപ്പിച്ചുകളയുന്നു. അവിടെനിന്നു പുകക്കുഴലിന്നടുത്തായി ഒരു വാതിൽ വന്ദനമുറിയിലേക്കും ബുക്കളമാറിയുടെ അടുത്തായി മറ്റൊരു വാതിൽ ഭക്ഷണമുറിയിലേക്കുമുണ്ട്. ആ അളമാറി, പുസ്തകങ്ങൾനിറഞ്ഞു ചില്ലുവാതിലുള്ള ഒരു വലിയ ചുമർക്കൂടാണ്; പുകക്കുഴൽ മരംകൊണ്ടുണ്ടാക്കിയതും വെണ്ണക്കല്ലാണെന്നു തോന്നിക്കുന്നവിധം ചായമിട്ടിട്ടുള്ളതുമാണ്–അതിൽ ഏതുസമയത്തും തീയ്യില്ലാതിരിക്കയാണ് പതിവ്. പുകക്കുഴലിൽ പുഷ്പങ്ങൾ ചൂടിയ രണ്ടു പുഷ്പകലശങ്ങളാൽ അലംകൃതങ്ങളും മുൻകാലത്തു വെള്ളിത്തകിടുകളാൽ പൊതിയപ്പെട്ടവയുമായ കുഴൽപ്പണികളോടുകുടിയ രണ്ട് ഇരുമ്പുവിറകുതാങ്ങികളുണ്ട്–ഒരുതരം സഭാധ്യക്ഷസംബന്ധിയായ ധാടി. ആ പുകക്കുഴലിനുമീതെ, ചായംപൊയ്പോയ ഒരു മരച്ചട്ടക്കൂട്ടിനുള്ളിൽ, പിഞ്ഞിയ കറുപ്പു വില്ലീസ്സിൽ പതിച്ചതും വെള്ളിപ്പണി തേഞ്ഞുപോയതുമായ ഒരു ചെമ്പുകുരിശു തൂക്കിയിട്ടിരിക്കുന്നു; ചില്ലുവാതിലിന്നടുത്തായി പാറിപ്പരത്തിയിട്ട പലേ കടലാസ്സുകളേയും ഒന്നിലധികം കൂറ്റൻ പുസ്തകങ്ങളേയും ചുമന്നുനിൽക്കുന്ന ഒരു വലിയ മേശയും അതിന്മേൽ ഒരു മഷിക്കുപ്പിയുമുണ്ട്; ആ മേശയ്ക്കുമുമ്പിൽ ഒരു വയ്ക്കോൽച്ചാരുകസാല കിടക്കുന്നു; കട്ടിലിനു മുൻവശത്തു വന്ദനമുറിയിൽനിന്നുകടംവാങ്ങിച്ച ഒരു പീഠവുമുണ്ട്.

കട്ടിലിന്റെ രണ്ടു ഭാഗത്തുമായി അണ്ഡാകൃതിയിൽ ചട്ടക്കൂടുകളോടുകൂടിയ രണ്ടു ഛായാപടങ്ങൾ തൂക്കിയിരിക്കുന്നു. ആ രൂപങ്ങളുടെ പാർശ്വഭാഗത്ത് ഒരു പുള്ളിക്കുത്തുമില്ലാത്ത തുണിയിന്മേൽ തങ്കമഷികൊണ്ടു ചെറുതായി എഴുതിയിട്ടുള്ള പേരുകൾകൊണ്ട്, അവയിൽ ഒരു ഛായ സാങ് ക്ലോദിലെ മെത്രാനായ ഷാലിയോ മഠാധിപതിയുടെയും മറ്റേത് ഷാർത്ര് ഇടവകയിൽപ്പെട്ട സീത്തിയോ ആശ്രമത്തിലെ ഗ്രാങ്ഷാങ് മഠാധിപതിയും ആഗ്ദിലെ ഉപാധ്യക്ഷനുമായ തൂത്തോ മഠാധിപന്റേയുമാണെന്നു കാണാം. ആസ്പത്രിയിലെ രോഗികൾ പോയി. മെത്രാൻ ആ മുറിയിൽ ആദ്യമായി വന്നപ്പോൾ, ഈ രണ്ടു ചിത്രങ്ങളും അവിടെ ഉണ്ട്; അദ്ദേഹം അവയെ അനക്കിയില്ല. അവർ മതാചാര്യന്മാരാണ്; ഒരുസമയം, അവർ ആസ്പത്രിസ്ഥാപനത്തിൽ ധനസഹായം ചെയ്തവരുമായിരിക്കാം–അവരെ ബഹുമാനിക്കുവാനുള്ള രണ്ടു കാരണങ്ങൾ. ഈ രണ്ടു പേരെക്കുറിച്ചും അദ്ദേഹത്തിന്നുണ്ടായിരുന്ന അറിവ് ഇത്രമാത്രം–ഇവരെ ഒരേ ദിവസം 1785 ഏപ്രിൽ 27-ാംനു യാണ് രാജാവ് അതാതുദ്യോഗത്തിൽ നിയമിച്ചത്. പൊടി തുടയ്ക്കുവാൻവേണ്ടി മദാം മഗ്ല്വാർ ഈ രണ്ടു ഛായാപടങ്ങളും താഴത്തേക്കെടുത്തപ്പോൾ, ഗ്രാങ്–ഷാങ് മഠാധിപതിയുടെ ഛായാപടത്തിനു പിന്നിൽ, നാലു പറ്റിട്ടുറപ്പിച്ചിട്ടുള്ളതും പഴക്കം കൊണ്ട് മഞ്ഞനിറം കയറിയതുമായ ഒരു ചതുരക്കടലാസ്സുകഷ്ണത്തിൽ വെളുത്ത മഷികൊണ്ടുണ്ടായിരുന്ന എഴുത്തിൽനിന്നാണ് മെത്രാൻ ഈ വിവരങ്ങൾ കണ്ടുപിടിച്ചത്.

അദ്ദേഹത്തിന്റെ ജനാലയ്ക്കൽ പരുത്തു രോമത്തുണികൊണ്ടുള്ള ഒരു പഴയതരം മറയുണ്ട്; ഒടുവിൽ അത് അത്രയും പഴയതായി; പുതിയതൊന്നു മേടിക്കാതെ കഴിക്കാൻവേണ്ടി മദാം മഗ്ല്വാറിന് അതിന്റെ ഒത്തനടുവിൽ ഒരു ചേർപ്പുണ്ടാക്കേണ്ടിവന്നു. ഈ ചേർപ്പ് ഒരു കുരിശിന്റെ ആകൃതിയിലായിത്തീർന്നു. മെത്രാൻ പലപ്പോഴും അതിനെപ്പറ്റി പറയും, ‘എന്തു ഭംഗിയുള്ള ഒന്ന്!’

ആ വീട്ടിലുള്ള എല്ലാ അകങ്ങളും, കീഴ്‌നിലയിലുള്ളവയും മുകൾ നിലയിലുള്ളവയും ഒരുപോലെ, കുമ്മായമിട്ടവയാണ്–പാളയങ്ങളിലും ആസ്പത്രികളിലുമുള്ള ഒരു പരിഷ്കാരമാണത്.

ഏതായാലും കുറേക്കാലം കഴിഞ്ഞതിനുശേഷം, മദാംവ്വസേല്ല ബപ്തിസ്തീന്റെ മുറിയിൽ, ചളികളഞ്ഞ കടലാസ്സിന്റെ അടിയിൽ, ചില ചിത്രങ്ങളുള്ളതായി–അതിനി നമുക്കു വഴിയേ കാണാം–മദാമഗ്ല്വേർ കണ്ടുപിടിച്ചു. ആസ്പത്രിയാവുന്നതിനും മുമ്പ് ഈ സ്ഥലം നഗരവാസികളുടെ ആലോചനാസഭയായിരുന്നു. അന്നത്തെയാണ് ആ അലങ്കാരങ്ങൾ. അറകളിൽ നിലത്തെല്ലാം ചുകന്ന ഇഷ്ടിക പതിപ്പിച്ചിട്ടുണ്ടു്; ആഴ്ചയിൽ ഒരു തവണ അതു കഴുകി വെടുപ്പാക്കും; എല്ലാ കട്ടിളകളുടേയും മുമ്പിൽ വയ്ക്കോൽപ്പായയുമുണ്ടായിരുന്നു. ആകപ്പാടെ ആ രണ്ടു സ്ത്രീകളുടെ മേൽനോട്ടത്തിലുള്ള ആ സ്ഥലം, തറമുതൽ മോന്താഴംവരെ, ഒരുപോലെ വൃത്തിയിൽ കിടന്നിരുന്നു. ഈ ഒരു മോടി മാത്രമേ മെത്രാൻ സമ്മതിച്ചിരുന്നുള്ളു. അദ്ദേഹം പറയും,‘ഇതുകൊണ്ടു സാധുക്കൾക്ക് നഷ്ടമില്ല.’

ഏതായാലും തന്റെ പഴയ സ്വത്തുക്കളിൽനിന്നും ആറു വെള്ളിക്കത്തികളും മുള്ളുകളും ഒരു സൂപ്പുകയിലും അദ്ദേഹം സൂക്ഷിച്ചു വച്ചിരുന്നു എന്നു സമ്മതിക്കാതെ നിവൃത്തിയില്ല. പരുപരുത്ത വെള്ളമേശത്തുണിയുടെ മുകളിൽ കിടന്നു തിളങ്ങുമ്പോൾ മദാം മഗ്ല്വാർ ദിവസംപ്രതി അവയെ ആഹ്ലാദപൂർവം നോക്കിക്കാണും. ഡി.യിലെ മെത്രാനെ ഞങ്ങൾ ശരിയായി വിവരിച്ചുകാണിക്കുകയായതുകൊണ്ടു്, അദ്ദേഹം ഒന്നിലധികം പ്രാവശ്യം ഇങ്ങനെ പറഞ്ഞിട്ടുള്ളതു ഇവിടെ ചേർക്കേണ്ടിയിരിക്കുന്നു– ’വെള്ളിത്തളികയിൽനിന്നു ഭക്ഷണം കഴിക്കുന്നത് ഉപേക്ഷിക്കാൻ പ്രയാസമായിക്കാണുന്നു.’

ഈ വെള്ളിപ്പാത്രങ്ങളുടെ കൂട്ടത്തിൽ അദ്ദേഹത്തിന് ഒരു മൂത്തമ്മായിയുടെ വകയായി കിട്ടിയതും കട്ടിവെള്ളിയുമായ രണ്ടു വലിയ മെഴുതിരിക്കാൽകൂടി ചേർക്കേണ്ടതുണ്ട്. ഈ മെഴുതിരിക്കാലുകൾ ഓരോന്നിലും ഈരണ്ടു മെഴുതിരികൾ വെക്കാം; സാധാരണയായി മെത്രാന്റെ പുകക്കുഴൽത്തട്ടിന്മേൽ അവയുണ്ടായിരിക്കും; ഭക്ഷണത്തിനു വേറെ ആരെങ്കിലുമുള്ള ദിവസം മദാം മഗ്ല്വാർ ആ മെഴുതിരിക്കാലുകൾ രണ്ടും ഈരണ്ടു മെഴുതിരിയും കൊളുത്തി മേശപ്പുറത്തു വെക്കും.

മെത്രാന്റെ സ്വന്തം കിടപ്പറയിൽ, കട്ടിലിന്റെ തലയ്ക്കലായി, ഒരു ചെറിയ ചുമർക്കൂടുണ്ട്; ആറു വെള്ളിക്കത്തികളും മുള്ളുകളും വലിയ സൂപ്പുകയിലും. മദാം മഗ്ണ്രാർ ദിവസംപ്രതി രാത്രി ആ ചുമർക്കൂട്ടിൽ വെച്ചു പൂട്ടും. പക്ഷേ, ഒന്നുകൂടി പറയേണ്ടതുണ്ട്– താക്കോൽ അതിൽനിന്നൂരാറില്ല.

ഞങ്ങൾ മുൻപേ പറഞ്ഞ ആ വൃത്തിയില്ലാത്ത എടുപ്പുകളാൽ ഏതാണ്ടു വൈകൃതപ്പെട്ട തോട്ടത്തിൽ ഒരു കുളത്തിന്റെ കരയിൽനിന്നു പുറപ്പെട്ട നാലു നടവഴികൾ കുരിശിൻ ഛായയിലായി കാണാം. മറ്റൊരു വഴി വെളുത്ത മതിലിന്റെ ഒരു കരപോലെ തോട്ടത്തിന്റെ നാലു പുറത്തേക്കും ചെല്ലുന്നു. ഈ നടവഴികളുടെ പിന്നിലായി നാലു വക്കത്തും കല്പടവുകളുള്ള നാലു ചതുരക്കള്ളികളുണ്ട്; മൂന്നിലും മദാം മഗ്ല്വാർ ഓരോ കായ്കനികൾ കുത്തിയിട്ടിരിക്കുന്നു; നാലാമത്തേതിൽ മെത്രാൻ കുറെ പൂച്ചെടികളും നട്ടിട്ടുണ്ട്; അവിടവിടെ ചില ഫലവൃക്ഷങ്ങളും നില്ക്കുന്നു, ഒരുമാതിരി മൃദുലമായ ഈർഷ്യയോടുകൂടി മദാം മഗ്ല്വാർ ഒരിക്കൽ അഭിപ്രായപ്പെട്ടു; ‘എന്തും ഒരാവശ്യത്തിലേക്കാക്കണമെന്നു നിർബന്ധമുള്ള ഇവിടുന്ന് ഏതായാലും ഉപയോഗമില്ലാത്ത ഒരു സ്ഥലംവെച്ചുവരുന്നുണ്ട്. പൂച്ചെണ്ടുകളുണ്ടാക്കുന്നതിനേക്കാൾ നല്ലതു പച്ചടിക്കുള്ള സാധനം വെച്ചുപിടിപ്പിക്കുകയാണ്.’

‘മദാം മഗ്ല്വാർ,’ മെത്രാൻ മറുപടി പറഞ്ഞു, ‘നിങ്ങൾക്കു തെറ്റിപ്പോയി. ഉപയോഗമുള്ളവയെക്കൊണ്ടെന്നപോലെ ഭംഗിയുള്ളവയെക്കൊണ്ടും ഉപയോഗമുണ്ട്.’ കുറച്ചു കഴിഞ്ഞ് അദ്ദേഹം തുടർന്നു പറഞ്ഞു: ‘ഒരു സമയം അതിലധികമുണ്ട്.’

മൂന്നോ നാലോ തടങ്ങളുള്ള ഈ സ്ഥലത്തു, പുസ്തകങ്ങളുടെ ഇടയിലെന്നപോലെ; മെത്രാൻ മിക്കസമയത്തും ഉണ്ടായിരിക്കും. കത്തിരിച്ചും കയ്ക്കോട്ടുകിളച്ചും, അവിടവിടെ ചെറിയ കുഴികൾ തോണ്ടി അവയിൽ ഓരോ വിത്തുകളിട്ടും അദ്ദേഹം ഒന്നോ രണ്ടോ മണിക്കൂർ ചെലവഴിക്കും. ഒരു തോട്ടപ്പണിക്കാരൻ ഗ്രഹിച്ചേക്കാവുന്ന വിധം, അദ്ദേഹം ചെറുപ്രാണികളോടു വിരോധം കാണിക്കാറില്ല. എന്നല്ല, സസ്യശാസ്ത്രത്തിൽ തനിക്കു വലിയ അറിവുണ്ടെന്ന് അദ്ദേഹത്തിന് അഭിമാനമില്ലായിരുന്നു; വർഗങ്ങളുടെ കാര്യത്തിലും യോജിപ്പുകളുടെ കാര്യത്തിലും അദ്ദേഹത്തിനു ശ്രദ്ധയില്ല. തൂർങ്ങിഫോറിന്റെ [20] സമ്പ്രദായവും സാധാരണ നാട്ടുനടപ്പുമാവുമ്പോൾ നല്ലതേതാണെന്നു തീർച്ചപ്പെടുത്താൻ അദ്ദേഹം. യാതൊരു ശ്രമവും ചെയ്തിട്ടില്ല; മുളകളും വിത്തുകളുമായുള്ള ശണ്ഠയിൽ അദ്ദേഹം ഒരു ചേരിയും പിടിച്ചിട്ടില്ല. എന്നല്ല ഴൂസ്സിയോവും [21] ലിന്നേറവു [22] മായുള്ള തർക്കത്തിലും അദ്ദേഹത്തിനു പക്ഷമില്ല. അദ്ദേഹം ചെടികളെപ്പറ്റി പഠിച്ചില്ല; പുഷ്പങ്ങളെ സ്നേഹിച്ചു. അറിവുള്ളവരിൽ അദ്ദേഹത്തിനു വളരെ ബഹുമാനമുണ്ട്, അറിവില്ലാത്തവരിൽ അതിലേറെ ബഹുമാനമാണ്; ഈ രണ്ടു ബഹുമാനത്തിനും കുറവുവരുത്താതെ. അദ്ദേഹം, തകരംകൊണ്ടുണ്ടാക്കി പച്ചച്ചായമിട്ടിട്ടുള്ള നനപ്പാത്രത്തിൽ വെള്ളമെടുത്തു, വേനലക്കാലത്തു ദിവസംപ്രതി വൈകുന്നേരം തന്റെ പൂച്ചെടിത്തടങ്ങൾ നിറയെ നനയ്ക്കും.

വീട്ടിലാകെ പൂട്ടാവുന്ന ഒരു വാതിലില്ല. ഞങ്ങൾ പറഞ്ഞപോലെ, പള്ളിമുറ്റത്തേക്കഭിമുഖമായുള്ള ഭക്ഷണമുറിയിലെ വാതിൽ ഒരു ജയിൽവാതിൽപോലെ, പൂട്ടുകൾകൊണ്ടും സാക്ഷകൾകൊണ്ടും അലംകൃതമായിരുന്നു. മെത്രാൻ ആ ഇരുമ്പുപണികളെല്ലാം പൊളിച്ചുകളഞ്ഞു. രാത്രിയാവട്ടേ പകലാവട്ടേ, ഒരു നീക്കിടുന്നതു കൂടാതെ, ഈ വാതിൽ ഒരിക്കലും പൂട്ടാറില്ല. വഴിയിലൂടെ പോകുന്ന ഏതൊരാൾക്കും, ഏതു സമയത്തും അതൊന്ന് ഉന്തുകയേ വേണ്ടു. ഈ വാതിൽ ഒരിക്കലും പൂട്ടിയിടാത്തതിനെപ്പറ്റി ആദ്യകാലത്ത് ആ രണ്ടു സ്ത്രീകൾക്കും സുഖമില്ലായിരുന്നു; പക്ഷേ ഡി.യിലെ മെത്രാൻ അവരോടു പറഞ്ഞു; ‘നിങ്ങൾക്കു വേണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ മുറികൾ സാക്ഷയിട്ടുകൊൾക.’ കുറേ കഴിഞ്ഞപ്പോൾ അവരും അദ്ദേഹത്തിന്റെ ധൈര്യത്തിൽ പങ്കുകൊണ്ടു; അല്ലെങ്കിൽ പങ്കുകൊണ്ടതുപോലെ പ്രവർത്തിക്കാൻ തുടങ്ങി. മദാം മഗ്ല്വാർമാത്രം ഇടയ്ക്കിടയ്ക്ക് ഓരോ പേടിപറയും. മെത്രാനെ സംബന്ധിച്ചേടത്തോളമാണെങ്കിൽ ഒരു വേദപുസ്തകത്തിനുള്ളിൽ ഒരേടിന്റെ വക്കത്ത് അദ്ദേഹം എഴുതിയിരുന്ന മൂന്നുവരികളിൽനിന്ന് അദ്ദേഹത്തിന്റെ ആലോചന ഇന്നതായിരുന്നു എന്നു കാണാം–അല്ലെങ്കിൽ അതു സൂചിപ്പിച്ചിരുന്നു; ‘ഇതാണ് വ്യത്യാസം–ഒരു വൈദ്യന്റെ വീട്ടുവാതിൽ ഒരിക്കലും അടച്ചിടരുത്; ഒരു മതാചാര്യന്റേത് എപ്പോഴും തുറന്നുകിടക്കണം.’

വൈദ്യശാസ്ത്രതത്ത്വജ്ഞാനം എന്ന മറ്റൊരു പുസ്തകത്തിൽ അദ്ദേഹം ഇങ്ങനെ വേറൊരു കുറിപ്പ് എഴുതിക്കാണുന്നു: ‘ഞാനും അവരെപ്പോലെത്തന്നെ ഒരു വൈദ്യനല്ലേ? എനിക്കും എന്റെ രോഗികളുണ്ട്; അതുപോലെത്തന്നെ, ഞാൻ ‘എന്റെ ഭാഗ്യഹീനന്മാർ’ എന്നു വിളിക്കുന്ന ചിലർ എനിക്കുമുണ്ട്.’

പിന്നേയും അദ്ദേഹം എഴുതിയിരിക്കുന്നു; ‘നിങ്ങളെ ശരണംപ്രാപിക്കുന്നവരുടെ പേർ എന്താണെന്ന് അന്വേഷിക്കരുത്; മറ്റൊരാളുടെ സാഹായം വേണ്ടിവരുന്നവനാരോ അവൻതന്നെയാണ് തന്റെ പേരുകൊണ്ടു ബുദ്ധിമുട്ടുന്നവൻ.’

ഒരിക്കൽ സംഗതിവശാൽ ഒരു മാന്യനായ സഭാബോധകൻ–കുളുബ്രുവിലെയോ പോംപിയറിയിലെയോ എന്നെനിക്കു നല്ല നിശ്ചയമില്ല–വാതിൽ രാവുംപകലും അടയ്ക്കാതെ, അകത്തേക്കു കടക്കണമെന്നു തോന്നുന്ന ആർക്കും ഇഷ്ടം പോലെ തുറന്നുകടക്കാവുന്നവിധം ഇടുന്നത് ഒരാലോചനക്കുറവല്ലേ എന്നും. ചുരുക്കിപ്പറകയാണെങ്കിൽ, ഇത്രയും നോട്ടമില്ലാതെ കിടക്കുന്ന വീട്ടിൽ വല്ല അപകടവും ഉണ്ടായിത്തീരാൻ സംഗതിയില്ലേ എന്നും–ഒരു സമയം മദാം മഗ്ലാറിന്റെ ഉപദേശപ്രകാരമാവാം-അദ്ദേഹത്തോടു ചോദിച്ചു. മെത്രാൻ, അല്പം ഗൗരവത്തോടുകൂടി, അയാളുടെ ചുമലിൽ കൈവെച്ചു പറഞ്ഞു; ഈശ്വരൻ കാക്കാത്ത പക്ഷം. വെറുതെയാണു് കാവൽക്കാർ അതിനു മെനക്കെടുന്നത്.

പിന്നെ അദ്ദേഹം വേറെ ചിലതിനെപ്പറ്റി പറഞ്ഞു.

അദ്ദേഹം പലപ്പോഴും ഇങ്ങനെ പറയാറുണ്ട്: ‘ഒരു പട്ടാളത്തിലെ മേലുദ്യോഗസ്ഥന്റെ ധീരതപോലെ മതാചാര്യന്റെ ധീരത ഒന്നുണ്ട്’– ‘പക്ഷേ ഒന്നുമാത്രം,’ അദ്ദേഹം തുടർന്നു പറഞ്ഞു: ‘ഞങ്ങളുടേതു കുറേക്കൂടി ശാന്തമാണ്.’

കുറിപ്പുകൾ

[20] ഫ്രാൻസിലെ പ്രസിദ്ധികേട്ട ഒരു സസ്യശാസ്ത്രജ്ഞൻ. പതിനേഴാം നൂറ്റാണ്ടിന്റെ ഒടുവിൽ ജീവിച്ചിരുന്ന ഇദ്ദേഹം അതേവരെയുണ്ടായിരുന്ന എല്ലാ സിദ്ധാന്തങ്ങളെയും കവച്ചുവച്ചു. ഇദ്ദേഹം ചെടികളെ വർഗ്ഗംതിരിച്ച് കുഴിച്ചിടണമെന്നു് വാദിച്ചു.

[21] ഫ്രാൻസിലെ ഒരു പ്രസ്ഥാനത്തിൽപ്പെട്ട സസ്യശാസ്ത്രജ്ഞന്മാരുടെ മുഴുവൻ പേര്. ഇവർ ചെടികൾ നടുന്നതു പ്രകൃത്യാ ഉള്ള ഒരു സവിശേഷനിയമമനുസരിച്ചു് കൂട്ടിച്ചേർത്തുവേണമെന്നു കണ്ടുപിടിച്ചു.

[22] ഇദ്ദേഹം സ്വീഡൻകാരനാണു്. സസ്യശാസ്ത്രജ്ഞന്മാരിൽ ഇദ്ദേഹം ഇന്നും ആദരണീയൻതന്നെ ചെടികൾ ഇന്നയിന്നവിധം തരംതിരിച്ചു നടണമെന്നു് സിദ്ധാന്തിച്ചു.

1.1.7
ക്രവാത്ത്

ഇവിടെയാണ് ഒരു സംഗതി പ്രകൃത്യാ അതിന്റെ ഉചിതസ്ഥാനത്തു വന്നുനിൽക്കുന്നത്; അതു ചേർക്കാതെ വിടാൻ പാടില്ല; എന്തുകൊണ്ടെന്നാൽ, ഡി.യിലെ മെത്രാൻ എന്തു തരക്കാരനായിരുന്നു എന്ന് ഏറ്റവുമധികം ശരിയായി കാണിക്കുന്നവയിൽ ഒന്നാണത്.

ഓളുളിലെ മലയിടുക്കുകളിൽ നടന്നുപദ്രവിച്ചിരുന്ന ഗസ്പാർബേയും സംഘവും മുടിഞ്ഞുകഴിഞ്ഞതിനുശേഷം, അയാളുടെ പ്രധാന കൂട്ടുകാരിൽ ഒരാളായ ക്രവാത്ത് മലകളിൽ കയറി രക്ഷപ്പെട്ടു. അയാൾ ഗസ്പാർ ബേയുടെ സൈന്യത്തിന്റെ അവശേഷമായ തന്റെ തട്ടിപ്പറിസ്സംഘത്തോടുകൂടി നീസ്സ് എന്ന പ്രദേശത്തു ചെന്നൊളിച്ചു; അവിടെനിന്നു പിയെദ്മോങ്ങിലേക്ക് കടന്നു, ബാർസലോനെത്തിന്നടുത്തായി പിന്നേയും അയാൾ ഫ്രാൻസിൽ പ്രത്യക്ഷീഭവിച്ചു. ആദ്യമായി ഴോസിയേറിലാണ് കണ്ടത്; പിന്നെ ത്വീയിലായി; അയാൾ ഴുഗ്-ദ്-ലെയിലെ ഗുഹകളിൽച്ചെന്ന് ഒളിച്ചുകൂടി; അവിടെനിന്ന് ഉബായിലും ഉബായെത്തിലുമുള്ള കാട്ടുവഴികളിലുടെ നാട്ടുപുറങ്ങളിലേക്കും കുഗ്രാമങ്ങളിലേക്കും ഇറങ്ങി.

അയാൾ എംബ്രുങ്ങ് വരെക്കൂടി കടന്നുചെന്നു; ഒരു ദിവസം രാത്രി പള്ളിയിൽകയറി. കലവറമുറി കൊള്ളയിട്ടു. അയാളുടെ തട്ടിപ്പറികൊണ്ടു നാട്ടുപുറമെല്ലാം ഒഴിഞ്ഞു. പൊലീസ്സുകാർ വളരെക്കാലം അയാളെ അന്വേഷിച്ചു; പക്ഷേ, ഫലമുണ്ടായില്ല. എപ്പോഴും അയാൾ പിടിയിൽനിന്നു ചാടും, ചിലപ്പോൾ എതിർത്തു നോക്കിയിട്ടുമുണ്ട്. അയാൾ ഒരു കാട്ടുകള്ളനായിരുന്നു. ഈ ലഹളക്കാലത്തു മെത്രാൻ അവിടെ ചെന്നു. അദ്ദേഹം ഷാത്തെലാറിലേക്ക് പോകയാണ്. നഗര മുഖ്യൻ അദ്ദേഹത്തെ കാണാൻ ചെന്നു; തിരിച്ചുപോകുവാൻ വളരെ നിർബന്ധിച്ചു. ആർഷ് വരെയും അതിലപ്പുറവുമുള്ള മലംപ്രദേശം മുഴുവൻ ക്രവാത്തിന്റെ കീഴിലായിരുന്നു; ഒരു രക്ഷാസൈന്യമുണ്ടായാൽക്കൂടി അതിലേ പോവാൻ സൂക്ഷിക്കണം; മുന്നോ നാലോ ഭാഗ്യംകെട്ട പൊല്ലീസ്സുകാർ അവിടെവെച്ചു വെറുതെ അപകടത്തിൽപെട്ടു.

‘അതുകൊണ്ട്, മെത്രാൻ പറഞ്ഞു, ‘കൂടെ ആരുമില്ലാതെ പോകാനാണ് ഞാൻ വിചാരിച്ചിരിക്കുന്നത്.’

‘മോൺസിന്യേർ. കാര്യമായിട്ടല്ലല്ലോ ഈ പറയുന്നത്?’ നഗരമുഖ്യൻ അത്ഭുതപ്പെട്ടു ചോദിച്ചു.

‘ആരും എന്റെ കൂടെ പോകരുതെന്നു നിർബന്ധിക്കത്തക്കവിധം ഞാൻ അത്രയും കാര്യമായി പറയുന്നു; എന്നല്ല, ഞാൻ ഒരു മണിക്കൂറിനുള്ളിൽ പുറപ്പെടുകയും ചെയ്യും.’

‘പുറപ്പെടുകയോ?’

‘പുറപ്പെടുക.’

‘തനിച്ചോ?’

‘തനിച്ച്.’

‘മോൺസിന്യേർ. അതു ചെയ്യരുത്.’

മെത്രാൻ പറഞ്ഞു: ‘ആ മലംപ്രദേശങ്ങളിൽ ഒരു ചെറുവർഗക്കാരുണ്ട്; അവരെ ഞാൻ മൂന്നു കൊല്ലമായിട്ട് കണ്ടിട്ടില്ല. ആ മര്യാദക്കാരും സത്യവാന്മാരുമായ ഇടയന്മാർ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളാണ്. മുപ്പതാടുകളെ കെട്ടിമേച്ചാൽ ഒരാട് അവർക്കുണ്ട്. അവർ പലേ നിറത്തിൽ നല്ല ഭംഗിയുള്ള രോമച്ചരടുകൾ പിരിച്ചുണ്ടാക്കുന്നു; ആറു തുളയുള്ള ഓടക്കുഴൽകൊണ്ട് അവർ ആ കാട്ടുപുറങ്ങളിൽ നടപ്പുള്ള രാഗം ആലപിക്കും. ഇടയ്ക്കിടയ്ക്ക് ഈശ്വരനെപ്പറ്റി അവർക്കു പറഞ്ഞു കൊടുക്കണം. പേടിത്തൊണ്ടനായ ഒരു മെത്രാനോട് അവരെന്തുപറയും? ഞാൻ പോയില്ലെങ്കിൽ അവരെന്തു പറയും?’

‘പക്ഷേ തട്ടിപ്പറിക്കാർ, മോൺസിന്യേർ?’

‘നില്ക്കു! മെത്രാൻ പറഞ്ഞു; അതു ഞാൻ ആലോചിക്കേണ്ടതാണ്. നിങ്ങൾ പറയുന്നതു ശരിതന്നെ. അവരെ ഞാൻ കണ്ടേയ്ക്കാം. അവർക്കും ദയാലുവായ ഈശ്വരനെപ്പറ്റി പറഞ്ഞുകൊടുക്കുന്നത് ആവശ്യമാണ്.’

‘പക്ഷേ, മോൺസിന്യേർ, അവർ ഒരു സംഘം മുഴുവനുമുണ്ട്! ഒരുകൂട്ടം ചെന്നായ്ക്കൾ!

‘ഹേ, നഗരമുഖ്യൻ, ഇത്തരം ചെന്നായ്ക്കൾക്കുതന്നെയായിരിക്കാം, യേശുക്രിസ്തു എന്നെ ഒരിടയനാക്കി നിശ്ചയിച്ചിട്ടുള്ളത്, വിധിയുടെ പോക്കുകൾ ആർ കണ്ടു?’

‘മോൺസിന്യേർ, അവർ അങ്ങയുടെ കയ്യിലുള്ളതു പിടിച്ചുപറിക്കും.’

‘എന്റെ കയ്യിൽ ഒന്നുമില്ല.’

‘അവർ അങ്ങയെ കൊന്നുകളയും.’

’ഓരോ ഈശ്വരസ്തുതികളും വിഴുങ്ങിച്ചൊല്ലിക്കൊണ്ടു പതുക്കെ തന്റെ പാട്ടിൽപ്പോകുന്ന ഒരു സാധുവയസ്സൻ മതാചാര്യനെയോ? ഛീ! എന്താവശ്യത്തിന്?”

‘ഈശ്വരാ! അവരെ കണ്ടെത്തിപ്പോയാലോ?’

‘എന്റെ സാധുക്കൾക്കായി ഞാൻ അവരോട് ധർമം യാചിക്കും.’

‘അയ്യോ, അങ്ങു പോകരുത്. ഈശ്വരനെ മുൻനിർത്തി ഞാൻ പറയുന്നു! അങ്ങ് അങ്ങയുടെ ജീവനെ അപകടത്തിലാക്കുകയാണ്.’

‘അത്രയേ ഉള്ളു?’ മെത്രാൻ ചോദിച്ചു. ‘ഞാൻ ജീവിച്ചിരിക്കുന്നത് എന്റെ ജീവനെ രക്ഷിക്കാനല്ല, ജീവാത്മാക്കളെ രക്ഷപ്പെടുത്താൻ മാത്രമാണ്.’

അവർക്ക് അദ്ദേഹത്തിന്റെ ഇഷ്ടംപോലെ ചെയ്തുകൊള്ളുവാൻ അനുവദിക്കേണ്ടിവന്നു. വഴി കാണിക്കാനുള്ള ഒരു കുട്ടിയോടുകൂടെ അദ്ദേഹം യാത്ര പുറപ്പെട്ടു. അദ്ദേഹത്തിന്റെ വാശി നാട്ടുപുറത്തെല്ലാം സംസാരമായി; ഒരു വലിയ സംഭ്രമമുണ്ടാക്കി.

അദ്ദേഹം തന്റെ സഹോദരിയേയും മദാം മഗ്ല്വേറേയും കുടെ കൊണ്ടുപോയില്ല. അദ്ദേഹം കഴുതപ്പുറത്തു കേറി മല കടന്നു; ആരേയും കണ്ടില്ല. ഒരപകടവും കൂടാതെ തന്റെ ‘പ്രിയപ്പെട്ട സുഹൃത്തുക്ക’ളായ ആട്ടിടയന്മാരുടെ വസതിയിൽ എത്തിച്ചേർന്നു. പ്രസംഗിച്ചും, വിശുദ്ധകർമം നടത്തിയും, പഠിപ്പിച്ചും. ഉപദേശം കൊടുത്തും, അദ്ദേഹം ഒരു പക്ഷം മുഴുവനും അവിടെ താമസിച്ചു. മടങ്ങിപ്പോരാറായപ്പോൾ, പള്ളിയിൽവെച്ചു മതാചാര്യമുഖ്യന്റെ നിലയിൽ ഒരു സ്തോത്രഗീതം പാടണമെന്ന് അദ്ദേഹം നിശ്ചയിച്ചു. പക്ഷേ. എന്തു കാട്ടും? അതിനു വേണ്ട ആഡംബരങ്ങളൊന്നും ഉണ്ടായിരുന്നില്ല. നാട്ടുപുറത്തുള്ള ദാരിദ്ര്യംപിടിച്ച ഒരു പള്ളിക്കലവറ മുറിയും ഇഴകളൊക്കെ പിഞ്ഞിയതും കൃത്രിമപ്പട്ടുനാടകൊണ്ടു മോടിപിടിപ്പിച്ചതുമായ ചില പഴയ പ്രാർഥനക്കുപ്പായങ്ങളും മാത്രമേ അവർക്ക് അദ്ദേഹത്തിനു കൊടുപ്പാൻ കഴിഞ്ഞുള്ളൂ.

‘ഛീ’ മെത്രാൻ പറഞ്ഞു, ‘സഭാബോധകനവർകളേ, ഏതായാലും നമുക്ക് സ്തോത്രഗീതം വേണമെന്നു പരസ്യപ്പെടുത്തുക, എല്ലാം നേരെയാവും.’

അടുത്തുള്ള പള്ളികളിലെല്ലാം അന്വേഷിച്ചു. ഒരു വലിയ പള്ളിയിലെ ഗായക സംഘാധ്യക്ഷനു ശരിക്കുടുക്കേണ്ട ഉടുപ്പുപോലും ആ രാജ്യത്തുള്ള എല്ലാ ചെറുപള്ളികളിലെ അന്തസ്സും കൂട്ടിച്ചേർത്താൽ ഉണ്ടാക്കാൻ സാധിക്കില്ല.

ഇങ്ങനെ അവർ കുഴങ്ങുമ്പോൾ, ആരും അറിയാത്ത രണ്ടു കുതിരസ്സവാരിക്കാർ മെത്രാന്നായി ഒരു വലിയ പെട്ടി കൊണ്ടുവന്നു. സഭാബോധകന്റെ ഗൃഹത്തിൽ ഇറക്കിവെച്ചു, തൽക്ഷണം മടങ്ങിപ്പോയി. ആ പെട്ടി തുറന്നുനോക്കി; തങ്കപ്പട്ടുകൊണ്ടുള്ള ഒരുടുപ്പും, വൈരക്കല്ലുകൾകൊണ്ടലംകൃതമായ ഒരു കിരീടവും, പ്രധാന മെത്രാന്റേതായ ഒരു കുരിശും, ഒരു വിലപ്പെട്ട സ്ഥാനദണ്ഡും അതിലുണ്ടായിരുന്നു –എല്ലാം എബ്രൂങ് പള്ളിയിലെ ഭണ്ഡാരപ്പുരയിൽനിന്നു കട്ടുകൊണ്ടുപോയവയാണ്. പെട്ടിയുടെ മുകളിൽ ഒരു കടലാസ്സിൻകഷ്ണം പതിച്ചിട്ടുണ്ട്; അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു– ‘മോൺസിന്യേർ ബിയാങ് വെന്യുവിനു ക്രവാത്ത് കൊടുത്തയയ്ക്കുന്നത്.’

‘ഞാൻ പറഞ്ഞില്ലേ, എല്ലാം താനേ നേരെയാവുമെന്ന്?’ മെത്രാൻ പറഞ്ഞു. അദ്ദേഹം ഒരു പുഞ്ചിരിയോടുകൂടി തുടർന്നു, ഒരുപബോധകന്റെ വെള്ളക്കുപ്പായം കൊണ്ട് തൃപ്തിപ്പെടുന്ന ആൾക്ക് ഈശ്വരൻ പ്രധാന മെത്രാന്റെ വസ്ത്രവിശേഷം കൊടുത്തയയ്ക്കുന്നു.’

‘മോൺസിന്യേർ,’ ഒരു മന്ദസ്മിതത്തോടുകുടി തല ഒരു ഭാഗത്തേക്കിട്ടു സഭാബോധകൻ പിറുപിറുത്തു; ‘ഈശ്വരൻ- അല്ലെങ്കിൽ ചെകുത്താൻ.’

മെത്രാൻ സഭാബോധകനെ ഒന്നുറപ്പിച്ചുനോക്കി, അധികാരസ്വരത്തോടുകൂടി പറഞ്ഞു, ‘ഈശ്വരൻ!’

ഷാത്തെലാറിലേക്ക് മടങ്ങിവരുമ്പോൾ, വഴിക്കെല്ലാം അദ്ദേഹത്തെ ഒരപൂർവവസ്തുവിനെ എന്നപോലെ ആളുകൾ തുറിച്ചുനോക്കുവാൻ പുറത്തേക്കു വന്നു. ഷാത്തെലാറിലെ മതാചാര്യന്റെ വീട്ടിൽ കാത്തുതാമസിക്കുന്ന മദാംവ്വസേല്ല് ബപ്തിസ്തീന്റേയും മദാം മഗ്ല്വേറിന്റേയും അരികിൽ അദ്ദേഹം മടങ്ങിയെത്തി. അദ്ദേഹം സഹോദരിയോടു പറഞ്ഞുഃ ‘അപ്പോൾ! ഞാൻ പറഞ്ഞതു ശരിയായോ? സാധുമതാചാര്യൻ അയാൾക്കുള്ള സാധു മലംപ്രദേശക്കാരുടെ അടുക്കലേക്ക് കയ്യും മലർത്തി പോയി. അവിടെനിന്നു കൈ നിറച്ചുംകൊണ്ട് മടങ്ങിപ്പോന്നു. ഈശ്വരനിലുള്ള വിശ്വാസംമാത്രം എടുത്തുകൊണ്ടു ഞാൻ അങ്ങോട്ടു പോയി; ഇങ്ങോട്ട് ഒരു പ്രധാനപള്ളിസ്വത്തു മുഴുവനും കൊണ്ടുപോന്നു.’

അന്നു രാത്രി കിടക്കാൻ പോകുന്നതിനു മുൻപ് അദ്ദേഹം പിന്നേയും പറഞ്ഞു: ‘നമുക്ക് ഒരിക്കലും തട്ടിപ്പറിക്കാരേയും കൊലപാതകികളേയും പേടിക്കാതിരിക്കുക. അവരെല്ലാം പുറത്തുനിന്നു വരുന്ന അപകടങ്ങളാണ്–സാരമില്ലാത്ത അപകടങ്ങൾ. നമുക്ക് നമ്മെത്തന്നെ പേടിക്കുക. ദുർവിചാരങ്ങളാണ് വാസ്തവത്തിലുള്ള തട്ടിപ്പറിക്കാർ; ദുർവൃത്തികളാണ് വാസ്തവത്തിലുള്ള കൊലപാതകികൾ.

വലുതായ അപകടങ്ങളെല്ലാം നമ്മുടെ ഉള്ളിൽക്കിടക്കുന്നു.നമ്മുടെ തലയോ നമ്മുടെ പണസ്സഞ്ചിയോ തകരാറാക്കാൻ എന്തെങ്കിലും നില്ക്കുന്നുണ്ടെങ്കിൽ അതുകൊണ്ടെന്താണ്! നമുക്കു നമ്മുടെ ആത്മാവിനെ തകരാറാക്കാൻ നില്ക്കുന്നതെന്തോ അതിനെപ്പറ്റി മാത്രം ആലോചിക്കുക’

പിന്നെ അദ്ദേഹം സഹോദരിയോടായിട്ടു പറഞ്ഞു: ‘സഹോദരീ, ഒരു മതാചാര്യൻ തന്റെ കൂട്ടുകാരന്റെ നേർക്കു യാതൊരു മുൻകരുതലും ചെയ്യരുതു്. അയാളുടെ കൂട്ടുകാരൻ എന്തുചെയ്യുന്നുവോ അത് ഈശ്വരൻ സമ്മതിച്ചിരിക്കുന്നു. വല്ല അപകടവും നമ്മെ ബാധിക്കുമെന്നു തോന്നുന്ന സമയം, നമുക്ക് ഈശ്വരനോടു പ്രാർഥിക്കുകമാത്രം ചെയ്ക. പ്രാർഥനയും നമുക്കുവേണ്ടിയാവരുത്. നമ്മുടെ സഹോദരൻ നാം കാരണം പാപം ചെയ്യരുതേ എന്നുമാത്രം.

ഏതായാലും ഇങ്ങനെയുള്ള സംഭവങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ വളരെ ദുർലഭമായിരുന്നു. ഞങ്ങൾ അറിയുന്നവ മാത്രം പറഞ്ഞു. എന്നാൽ അദ്ദേഹം ഒരേ സമയത്ത് ഒരേ കാര്യം ചെയ്തുകൊണ്ടുതന്നെ ദിവസം കഴിച്ചു. അദ്ദേഹത്തിന്റെ ഓരോ മാസവും ഓരോ മണിക്കൂറുപോലെയായിരുന്നു.

എംബ്രുങ്ങിലെ ‘ഭണ്ഡാരം’ പിന്നെ എന്തായി എന്ന്, അതിനെസ്സംബന്ധിച്ചുള്ള ഓരോ ചോദ്യവും ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ്. അതിൽ വളരെ ഭംഗിയുള്ള സാധനങ്ങൾ ഉണ്ടായിരുന്നു–വളരെ കൊതി തോന്നിക്കുന്ന സാധനങ്ങൾ–അതേ ഭാഗ്യഹീനന്മാരുടെ കട്ടുകൊണ്ടു പോകപ്പെടാൻ വളരെ എളുപ്പമുള്ള സമാനങ്ങൾ മോഷ്ടിക്കപ്പെടുക എന്നതു മുൻപുതന്നെ ഒരിക്കൽ കഴിഞ്ഞിരിക്കുന്നു. പകുതിപ്പണി കഴിഞ്ഞു; ഇനി മോഷണത്തിനു മറ്റൊരു ഭാഗത്തേക്കുതിരിയുക മാത്രമേ വേണ്ടു; സാധുക്കളുടെ അടുക്കൽ ചെന്നുചേരാൻ ഒരെളുപ്പവഴിയിലൂടെ വെക്കുക മാത്രമേ ഇനി ചെയ്യേണ്ടതുള്ളു. ഏതായാലും ഞങ്ങൾ ഈ കാര്യത്തിൽ ഒന്നും കടന്നു തീർച്ചപറയുന്നില്ല. ഒന്നുമാത്രം: മെത്രാൻ എഴുതിവെച്ച കടലാസ്സുകളുടെ കൂട്ടത്തിൽ അധികം സ്പഷ്ടമല്ലാത്ത ഒരു കുറിപ്പു കണ്ടു; അതേതാണ്ട് ഈ കാര്യത്തെസ്സംബന്ധിക്കുന്നതാണെന്നു വരാം; അതിങ്ങനെയത്രേ:

’ഇതു പള്ളിയിലേക്കോ അതോ ആസ്പത്രിയിലേക്കോ എത്തിക്കേണ്ടത് എന്നു തീർച്ചപ്പെടുത്തുകയാണ് കാര്യം.’

1.1.8
മദ്യപാനത്തിനു ശേഷമുള്ള തത്ത്വജ്ഞാനം

മുൻപു പറഞ്ഞ ആലോചനാസഭാംഗം (=സെനറ്റർ) ഒരു സമർഥനായിരുന്നു; മനസ്സാക്ഷി, മതവിശ്വാസം, നീതിന്യായം, ധർമബുദ്ധി എന്നിങ്ങനെ പറഞ്ഞുവരുന്നതും, ഓരോ തടസ്സങ്ങളെ ഉണ്ടാക്കിവെക്കുന്നതുമായ യാതൊന്നിനേയും വിലവെക്കാതെ, അയാൾ തന്റെ കാര്യം നോക്കി; തന്റെ കാര്യം സാധിക്കുകയും തന്റെ ആവശ്യം നിറവേറ്റുകയുമാകുന്ന നേർവഴിയിൽനിന്ന് ഒരിക്കലും, ഒരു ലേശമെങ്കിലും പതറിപ്പോകാതെ, അയാൾ ശരിക്ക് എത്തേണ്ട ദിക്കിൽ ചെന്നുനിന്നു. തൊട്ടതിലെല്ലാം ജയം കിട്ടി. ഒട്ടു പാകംവന്നിട്ടുള്ള ഒരു പഴയ വക്കീലാണ് അയാൾ; ഒരിക്കലും അയാളെ ഒരു ചീത്താളെന്നു പറഞ്ഞുകൂടാ–അയാൾ ബുദ്ധിപൂർവം പ്രവർത്തിച്ചു ലോകത്തിലെ നല്ല ഭാഗങ്ങളും നല്ല സൗകര്യങ്ങളും നല്ല ഭാഗ്യങ്ങളും കൈയിലാക്കി, തന്റെ ആൺമക്കൾക്കും പെൺമക്കളുടെ ഭർത്താക്കന്മാർക്കും ചാർച്ചക്കാർക്കും, സ്നേഹിതന്മാർക്കും തന്നെക്കൊണ്ടു കഴിയുന്ന എല്ലാ ചില്ലറസഹായങ്ങളും ചെയ്തുകൊടുത്തിട്ടുള്ളാളാണ്. പിന്നെയുള്ളതെന്തും വലിയ വിഡ്ഡിത്തമായിട്ടേ അയാൾക്കു തോന്നിയിരുന്നുള്ളു. അയാൾ ബുദ്ധിമാനും, എപ്പിക്യൂറസ്സിന്റെ [23] ശിഷ്യനാണ് താൻ എന്നു വിചാരിക്കത്തക്കവിധം, പഠിപ്പുള്ളവനുമായിരുന്നു; പക്ഷേ, അയാൾ വാസ്തവത്തിൽ, പിഗോ–ലെ ബ്രുങ്ങിന്റെ [24] ഒരു സന്താനം മാത്രമാണ്; അയാൾ അനന്തങ്ങളും ശാശ്വതങ്ങളുമായ എല്ലാറ്റിനേക്കുറിച്ചും, ‘ആ സാധുവയസ്സൻ ചങ്ങാതിയായ മെത്രാന്റെ തോന്നിവാസങ്ങളെപ്പറ്റിയും നേരംപോക്കായും ആഹ്ലാദത്തോടുകൂടിയും പരിഹസിച്ചു ചിരിക്കാറുണ്ട്. ചിലപ്പോൾ മൊസ്സ്യു മിറിയേലിന്റെ മുൻപിൽവെച്ചുതന്നെ ഒരിഷ്ടംകാണിക്കുന്ന അധികാരഭാവത്തോടുകൂടി അയാൾ അദ്ദേഹത്തെ കളിയാക്കും; അദ്ദേഹം അതിരുന്നു ശ്രദ്ധിച്ചുകേൾക്കും.

ഏതാണ്ട് ഉദ്യോഗസംബന്ധിയായ എന്തോ ഒരു സന്ദർഭവിശേഷത്തിലോ മറ്റോ–എന്താണെന്ന് എനിക്കിപ്പോൾ നല്ല ഓർമയില്ല–കോങ്ത്*** (ആ സെനറ്റർ) മൊസ്സ്യു മിറിയേലൊരുമിച്ചു പൊല്ലീസ്സുമേലുദ്യോഗസ്ഥന്റെ വീട്ടിൽ ഒരു വിരുന്നുസൽക്കാരത്തിനുണ്ടായിരുന്നു. പലഹാരസമയത്ത്, അന്തസ്സു തീരെ വിട്ടിരുന്നില്ലെങ്കിലും, അല്പം ആഹ്ലാദം കയറിയിരുന്ന സെനറ്റർ കുറച്ചുച്ചത്തിൽ പറഞ്ഞു:

‘എന്നാലോ, മെത്രാൻ, നമുക്കൊരു വാദപ്രതിവാദം ചെയ്യുക. ഒന്നു കണ്ണുചിമ്മിപ്പോകാതെ ഒരു പ്രധാനാലോചനാസഭാംഗത്തിനും ഒരു മെത്രാന്നും അന്യോന്യം നോക്കിക്കാണാൻ ഞെരുക്കമുണ്ട്. നമ്മൾ രണ്ടുതരം ആസ്തികന്മാരാണ്. ഞാൻ നിങ്ങളോട് ഒരു കാര്യം തുറന്നു സമ്മതിക്കാൻ പോകുന്നു. എനിക്കു സ്വന്തമായി ഒരു തത്ത്വശാസ്ത്രമുണ്ട്.’

‘നിങ്ങൾ പറയുന്നത് ശരിയുമാണ്.’ മെത്രാൻ മറുപടി പറഞ്ഞു. ‘ഒരാൾ ഒരു തത്ത്വശാസ്ത്രമുണ്ടാക്കുന്നതുപോലെത്തന്നെ അതിന്മേൽ ചടഞ്ഞുകൂടുന്നു. നിങ്ങൾ പട്ടുകിടക്കക്കാരനാണ്, സെനറ്റർ.’

സെനറ്റർക്ക് ഉത്സാഹം കൂടി; പിന്നേയും പറഞ്ഞുതുടങ്ങി; ‘നമുക്കു നല്ല ചങ്ങാതികളാവുക.’

‘നല്ല ചെകുത്താന്മാരാവുക.’ മെത്രാൻ പറഞ്ഞു.

‘ഞാൻ നിങ്ങളോടു പ്രസ്താവിക്കുന്നു, സെനറ്റർ തുടർന്നു. ‘മാർക്കിദാർ ഴെന്യു [25] പൈറോൺ [26] ഹോബ്സ് [27] ഇവർ ആഭാസന്മാരല്ല. എന്റെ വായനശാലയിലുള്ള എല്ലാ തത്ത്വജ്ഞാനികളും വക്കത്തു തങ്കപ്പൂച്ചുള്ളവരാണ്.”

‘നിങ്ങളുടെ മട്ടിൽത്തന്നെ,’ മെത്രാൻ ഇടയ്ക്കു പറഞ്ഞു.

ആലോചനാസഭാംഗം പിന്നെയും തുടങ്ങി: ’ദിദറോവിനോട് [28] എനിക്കു ദേഷ്യമാണ്; അയാൾ ഒരു ഭാവനാശാസ്ത്രകാരനും, ഒരു വലിയ പ്രാസംഗികനും, ഒരു ലഹളക്കാരനുമാണ്; ആന്തരമായി നോക്കുമ്പോൾ അയാൾ ഒരീശ്വരവിശ്വാസിയും, വോൾത്തെയറേക്കാൾ [29] മതവിരോധിയുമാണ്. വോൾത്തെയർ നീഡ്ഹാമിനെ [30] കളിയാക്കി; അതു ശരിയായില്ല; എന്തുകൊണ്ടെന്നാൽ നീഡ്ഹാമിന്റെ ആരൽമത്സ്യങ്ങൾ [31] ഈശ്വരനെക്കൊണ്ട് ആവശ്യമില്ലെന്നു കാണിക്കുന്നു. ഒരു തരി ഗോതമ്പുമാവിൽ ഒരുതുള്ളി വിനീഗർമദ്യം ചേർത്തുള്ളത് ‘വെളിച്ചമുണ്ടാവട്ടെ’ [32] എന്നതിന്റെ ഫലം നടത്തും. ആ തുള്ളി കുറേക്കൂടി അധികമാവുകയും ആ തവി കുറേക്കൂടി വലുതാവുകയും ചെയ്തു എന്നു സങ്കല്പിക്കുക; നിങ്ങളുടെ ലോകമായിക്കഴിഞ്ഞു. മനുഷ്യനാണ് ആരൽമത്സ്യം. അപ്പോൾ ശാശ്വതപിതാവിനെക്കൊണ്ടുള്ള പ്രയോജനമെന്ത്? സർവ്വേശ്വരൻ ഉണ്ടെന്നുള്ള സിദ്ധാന്തം, മെത്രാൻ എന്നെ ദേഷ്യം പിടിപ്പിക്കുന്നു. കഴമ്പില്ലാത്ത ന്യായത്തോടുകൂടിയ ചില കഴമ്പില്ലാത്ത ജനങ്ങളെ സൃഷ്ടിക്കാനല്ലാതെ മറ്റൊന്നിനും, അതിനേക്കൊണ്ട് കൊള്ളില്ല. ആ സമഷ്ടിയെ കൊണ്ടുപോയി കളയു; അതെന്നെ സ്വൈരം കെടുത്തുന്നു! ശൂന്യത്തിനു ജയജയ; അതെന്നെ സമാധാനത്തിൽ നിർത്തുന്നുണ്ട്, ഞാനും നിങ്ങളുംകൂടി പറയുകയാവുമ്പോൾ, എന്റെ ഗ്ലാസ്സൊഴിക്കുമ്പോഴത്തെ ഒരുനേരംപോക്കായി, എന്റെ മതോപദേഷ്ടാവിനോട് പാപസമ്മതം ചെയ്കയാണെങ്കിൽ–ഞാനതു ചെയ്യേണ്ടതാണല്ലോ–എനിക്കു കുറെ ബുദ്ധിയുണ്ടെന്നു ഞാൻ നിങ്ങളോടു ഏറ്റുപറയുന്നു. ഊർദ്ധ്വൻ വലിക്കുന്നതുവരേക്കും സന്ന്യാസവും ആത്മത്യാഗവും അനുഷ്ഠിക്കണമെന്നുപദേശിക്കുന്ന നിങ്ങളുടെ യേശുക്രിസ്തുവിനെ എനിക്കു വലിയ ഭ്രമമില്ല. അതു യാചകന്മാരോട് ഒരു ലുബ്ധൻ ചെയ്യുന്ന ഉപദേശമാണ്. സന്ന്യാസം എന്തിന്ന്? ആത്മത്യാഗം, എന്താവശ്യത്തിലേക്ക്? ഒരു ചെന്നായ മറ്റൊരു ചെന്നായയുടെ ആവശ്യത്തിന്നു തന്നത്താൻ കൊത്തിനുറുക്കിക്കൊടുക്കുന്നതായി ഞാൻ കണ്ടിട്ടില്ല. അപ്പോൾ നമുക്കു പ്രകൃതിയെത്തന്നെ പറ്റിപ്പിടിക്കുക. നമ്മൾ സകലത്തിനും മുകളിലാണ്; അതുപോലെ, മുകളിൽത്തന്നെയുള്ള തത്ത്വജ്ഞാനം നമുക്കുണ്ടാക്കുക. മറ്റുള്ളവരുടെ മൂക്കിന്നറ്റത്തിൽനിന്ന് അപ്പുറത്തേക്കു കാണാൻ വയ്യെങ്കിൽ, നമ്മൾ മുകളിലായിട്ടുള്ളതിന്റെ പ്രയോജനമെന്ത്? നമുക്ക് ആഹ്ലാദത്തോടുകൂടി ജീവിച്ചിരിക്കുക. ജീവിതമാണ് ആകെയുള്ളത്. ഇതിൽനിന്ന് വിട്ടു, മുകളിലോ, താഴത്തോ എവിടെയോ, മനുഷ്യന്നു വേറെ ഒരു ജീവിതമുണ്ടെന്ന് എനിക്കു വിശ്വാസമില്ല; ഇല്ല, അതിനെപ്പറ്റി ഒരൊറ്റ വാക്കും ഞാൻ വിശ്വസിക്കുന്നില്ല. ഹാ! ആത്മത്യാഗവും സന്ന്യാസവും നല്ലതാണെന്ന് എന്നെ പറഞ്ഞു പിടിപ്പിക്കുന്നു! എന്തു ചെയ്യുമ്പോഴും ഞാൻ സൂക്ഷിക്കണം; പാപമെന്താണ്, പുണ്യമെന്താണ്, ന്യായമെന്താണ്, അന്യായമെന്താണ്, തെറ്റെന്താണ് ശരിയെന്താണ്? എന്നാലോചിച്ചു ഞാൻ എന്റെ തലയിട്ടു കടയിക്കണം. എന്തിന്? എന്റെ പ്രവൃത്തികൾക്കെല്ലാം ഞാൻ സമാധാനം പറയേണ്ടിവരും, അതിന്. എപ്പോൾ? മരിച്ചതിനുശേഷം. എന്തൊരു കൗതുകകരമായ സ്വപ്നം! മരിച്ചതിനുശേഷം എന്നെ കടന്നുപിടിക്കാൻ കഴിയുന്ന ആൾ നിശ്ചയമായും ഒരു വല്ലാത്ത സമർഥനാവണം. നിങ്ങൾക്കു കഴിയുമെങ്കിൽ, ഇല്ലാത്ത കൈപ്പടംകൊണ്ട് ഒരുപിടി മണ്ണിൻപൊടി കടന്നു പിടിയ്ക്കുക. യോഗദീക്ഷ കഴിഞ്ഞവരും മായയുടെ മൂടുപടം മാറ്റിക്കളഞ്ഞവരുമായ ഞങ്ങൾ വാസ്തവം പറയട്ടെ; പാപം എന്ന ഒന്നില്ല; ഉണ്ട്, മുളച്ചുവരലുണ്ടു്. സാത്താനായിട്ടുള്ളതു് നമുക്കന്വേഷിക്കുക; പരിപൂർണമായി നമുക്ക് അതിന്റെ അടിയിലേക്കു ചെല്ലുക. പരിപൂർണമായി നമുക്ക് അതൊന്നു മനസ്സിലാക്കുക. എന്തു മണ്ണിൻകട്ടയാണ്! അതിന്റെ അടിയിലേക്കു നമുക്കൊന്നിറങ്ങിനോക്കുക. സത്യം നമുക്കു കണ്ടുപിടിക്കണം; ഭൂമിയെ നമുക്ക് അതിന്റെ അറ്റംവരെ കുഴിക്കുക എന്നിട്ട് അതിനെ കടന്നുപിടികൂടുക. എന്നാൽ അതു നിങ്ങൾക്ക് എന്തെന്നില്ലാത്ത സുഖം തരും. അപ്പോൾ നിങ്ങൾക്കു ചിരിവരും. അതിന്റെ അടി എനിക്കു ബഹുപാകമാണ് അതേ, കിറുകൃത്യം. മെത്രാൻ, അമർത്യത്ത്വം ഒരു യദ്യച്ഛാസംഭവമാണ്; മരിച്ചവരുടെ ബൂട്സ്സുകൾക്കു നോറ്റിരിക്കുക. ഹാ! എന്തു രസകരമായ വാഗ്ദാനം! നിങ്ങൾ വേണമെങ്കിൽ അതു വിശ്വസിച്ചിരുന്നോളു! ഹാ! ആദാമിന്റെ യോഗം എന്തു വിചിത്രതരമായ യോഗം! നമ്മൾ ആത്മാക്കളാണ്; നമ്മൾ ഇനി ചുമൽപ്പലകളിൽ നീലച്ചിറകുവെച്ചിട്ടുള്ള ദേവന്മാരാവും. ഒരു സാഹായ്യം ചെയ്യു; ഈശ്വരനാൽ അനുഗ്രഹിക്കപ്പെട്ട ആളുകൾ ഒരു നക്ഷത്രത്തിൽനിന്നു മറ്റേ നക്ഷത്രത്തിലേക്കു പാഞ്ഞുകളിക്കുമെന്നു പറഞ്ഞതു തേർത്തുലിയനല്ലേ? [33] വളരെ നല്ലത്. നമ്മൾ നക്ഷത്രങ്ങളിലെ പച്ചപ്പയ്യ്യാവട്ടെ. അതിനു പുറമെ, നമുക്ക് ഈശ്വരനെ കാണാം. ട, ട, ട! ഈ സ്വർഗങ്ങളെല്ലാം എന്തു വിഡ്ഡിത്തങ്ങളാണ്! ഈശ്വരൻ ഒരു കഥയില്ലാത്ത ഭയങ്കര ജന്തുവാണ്! അതു ഞാൻ മോണിത്തൂർ പത്രത്തിൽ പറയുകയില്ല; ഓഹാ! എന്നാൽ അതു ഞാൻ സ്നേഹിതന്മാരുടെ ഇടയിൽ മന്ത്രിക്കും. അതേ കുപ്പി ചെരിക്കുമ്പോഴത്തെ ഞായം. സ്വർഗത്തിനുവേണ്ടി ലോകത്തെ ബലികഴിക്കുന്നതു നിഴലു പിടിക്കാൻവേണ്ടി ഇര കളയുകയാണ്. ബ്രഹ്മത്താൽ വഞ്ചിക്കപ്പെടുക! ഞാൻ അങ്ങനത്തെ ഒരു വിഡ്ഡിയല്ല. ഞാൻ ഒരു സുന്നയാണ്. ഞാൻ എന്നെ സെനറ്റർ മൊസ്യു കൗൺട് നോട്ട് (=സുന്ന) എന്നു വിളിക്കുന്നു. ജനിച്ചതിനു മുൻപ് ഞാനുണ്ടായിരുന്നുവോ? ഇല്ല. മരിച്ചതിനുശേഷം ഞാൻ ഉണ്ടായിരിക്കുമോ? ഇല്ല. എന്താണ് ഞാൻ? ഒരു സാവയവപ്രാണിയായി കൂട്ടിച്ചേർത്ത കുറച്ചു മണ്ണിൻപൊടി. ഈ ഭൂമിയിൽ ഞാൻ എന്താണ് ചെയ്യേണ്ടത്? ഞാൻതന്നെ അതു തീർച്ചപ്പെടുത്തണം: ദുഃഖിക്കുക, അല്ലെങ്കിൽ സുഖിക്കുക. ദുഃഖം എന്നെ എവിടെ കൊണ്ടു പോയാക്കും? ശൂന്യതയിൽ. പക്ഷേ, ഞാൻ ദുഃഖിച്ചു. സുഖം എന്നെ എവിടെ കൊണ്ടുപോയാക്കും? ശുന്യതയിൽ; പക്ഷേ ഞാൻ സുഖിച്ചു. എന്റെ കാര്യം ഞാൻ തീർച്ചപ്പെടുത്തി. ഒന്നുകിൽ ഭക്ഷിക്കണം, അല്ലെങ്കിൽ ഭക്ഷിക്കപ്പെടണം; ഞാൻ ഭക്ഷിക്കുകയാണ്. പല്ലാവുന്നതാണ് പുല്ലാവുന്നതിനേക്കാൾ നല്ലത്. ഇതത്രേ എന്റെ ജ്ഞാനം. അതുപ്രകാരം ഞാൻ ഉന്തുന്നേടത്തേക്ക് എവിടെയ്ക്കെങ്കിലും പൊയ്ക്കൊള്ളു, ശവക്കുഴി കുഴിക്കുന്നവനെ അവിടെ കാണാം; ഞങ്ങൾ ചിലർക്കുള്ള ദേവഗണം: എല്ലാം ആ വലിയ കുഴിയിൽ ചെന്നുവിഴുന്നു. കഴിഞ്ഞു. സമാപ്തം. കടവും മുതലും ആകെയിട്ടു. പോയി, പോയി. അപ്രത്യക്ഷമായി. ഞാൻ പറയുന്നതു വിശ്വസിക്കുക, മരണം മരണമാണ്. ഈ വിഷയത്തെപ്പറ്റി എന്നെങ്കിലും പറഞ്ഞുതരാൻ ഒരാളുണ്ടെന്നു കേട്ടാൽ എനിക്കു ചിരിയാണ്. വളർത്തമ്മമാരുടെ കെട്ടുകഥകൾ; കുട്ടികൾക്കുള്ള ഇമ്പാച്ചി; മനുഷ്യർക്കുള്ള സർവ്വേശ്വരൻ. ഇല്ല നമുക്കുള്ള നാളെ രാത്രിയാണ്. ശവക്കുഴിയുടെ അപ്പുറത്ത് അതേവിധം ശൂന്യതയല്ലാതെ മറ്റൊന്നുമില്ല. നിങ്ങൾ സർദനപ്പലസ്സാ [34] യി അല്ലെങ്കിൽ, വാങ്സാങ്ദ് പോളാ [35] യി–ഒരു വ്യത്യാസവുമില്ല. ഇതാണ് സത്യം. അപ്പോൾ മറ്റുള്ളതൊക്കെ അവിടെ കിടക്കട്ടെ; ഉള്ള കാലം ജീവിച്ചിരിക്കുക. ഞാൻ എന്നു നിങ്ങളിൽ ഉള്ളകാലം ജീവിച്ചിരിക്കുക. ഞാൻ എന്ന് നിങ്ങളിൽ ഉള്ള കാലത്തോളം അതിനെ ഉപയോഗിക്കുക, വാസ്തവത്തിൽ, ഞാൻ നിങ്ങളോടു പറയട്ടെ, മെത്രാൻ, എനിക്കു സ്വന്തമായി ഒരു തത്ത്വശാസ്ത്രമുണ്ട്; എനിക്കു സ്വന്തമായി ചില തത്ത്വജ്ഞാനികളുമുണ്ട്. ആവക വിഡ്ഡിത്തംകൊണ്ടു മയങ്ങിപ്പോവാൻ ഞാൻ നില്ക്കില്ല. അധഃപതിച്ചുകിടക്കുന്നവർക്കു നിശ്ചയമായും എന്തെങ്കിലും ഒന്നു വേണം–കാലിലൊന്നുമില്ലാത്ത യാചകന്മാർക്കും, കത്തിയണച്ചു കൊടുക്കുന്നവർക്കും, ഗതിയില്ലാത്ത പാവങ്ങൾക്കും, നിശ്ചയമായും ഒരു താങ്ങുവേണം. പുരാണങ്ങൾ, മനോരാജ്യങ്ങൾ, ആത്മാവ്, അമർത്ത്യത്വം, സ്വർഗം, നക്ഷത്രങ്ങൾ ഇതൊക്കെ അവർക്കു വിഴുങ്ങാൻവേണ്ടി ഉണ്ടാക്കിവെച്ച സാമാനങ്ങളാണ്. അവർ അവയെ ആർത്തിയോടുകൂടി കുടുകുടെ ഇറക്കുന്നു. അവരുടെ ഉണങ്ങിക്കടിച്ച അപ്പത്തിന്മേൽ അവർ അതെടുത്തു പുരട്ടുന്നു. മറ്റൊന്നുമില്ലാത്തവന്നു ദയാലുവായ ഈശ്വരനുണ്ട്. അതാണ് അവന്നു കിട്ടാവുന്ന സകലത്തിലും വെച്ചു കുറഞ്ഞത്. ഞാൻ അതിനു യാതൊരു വിരോധവും പറയുന്നില്ല. പക്ഷേ, മൊസ്യു നെയ്ഗിയോണിനെ ഞാൻ എനിക്കായി കരുതിവെക്കുന്നു. നല്ലവനായ ഈശ്വരൻ പൊതുജനങ്ങൾക്കു നല്ലതാണ്.

മെത്രാൻ കൈകൊട്ടി.

‘ഇതൊക്കെ വാക്കാണ്!’ അദ്ദേഹം കുറച്ചുച്ചത്തിൽ പറഞ്ഞു: ‘എത്ര രസപ്രദവും വാസ്തവത്തിൽ എത്ര അത്ഭുതകരവുമായ ഒന്നാണ് ഈ അനാത്മവാദം! ആവശ്യമുള്ളവർക്കെല്ലാം അതു കിട്ടാൻ നിവൃത്തിയില്ല. ഹാ! ഒരാൾക്കതു കൈയിലായാൽപ്പിന്നെ, അയാൾ ഒരിക്കലും പൊട്ടനല്ല; കൈറോവിനെ [36] പ്പോലെ രാജ്യഭ്രഷ്ടനാവാനും, സ്റ്റീഫനെ [37] പ്പോലെ കല്ലേറുകൊണ്ടു ചാവാനും, ഴാന്ന് ദാർക്കിനെ [38] പ്പോലെ ജീവനോടെ കെട്ടിച്ചുടാനും അയാൾ പിന്നെ, കഥയില്ലാതെ, സമ്മതിക്കില്ല. ഈ ബഹുമാനിക്കത്തക്ക അനാത്മവാദം കൈയിൽ കിട്ടിക്കഴിഞ്ഞവർക്കു യാതൊരുത്തരവാദിത്വവും തങ്ങൾക്കില്ലെന്നുള്ള സുഖമുണ്ട്, എന്നല്ല, പദവികൾ, തൊഴിലില്ലാത്ത ശമ്പളങ്ങൾ, അന്തസ്സുകൾ, മര്യാദയ്ക്കോ മര്യാദകെട്ടോ സമ്പാദിച്ച അധികാരശക്തി, നല്ല ആദായമുണ്ടാക്കുന്ന പ്രതിജഞാലംഘനങ്ങൾ, പ്രയോജനകരങ്ങളായ ചതിപ്പണികൾ, മനസ്സാക്ഷിയെ തൽക്കാലത്തേക്കു വല്ലവർക്കും ഏല്പിച്ചു കൊടുക്കുകയാകുന്ന ആ ബഹുരസമുള്ള വിദ്യ–ഈ സകലവും പ്രയാസലേശം കൂടാതെ എടുത്തുവിഴുങ്ങുവാനും സകലവും ദഹിച്ചു ശുദ്ധമായിക്കൊണ്ടു ശവക്കുഴിയിലേക്കു കടന്നുചെല്ലുവാനും തങ്ങൾക്കു കഴിയും എന്നുള്ള സുഖം അവർക്കുണ്ട്. എന്തൊരു രസമുള്ള കാര്യം! നിങ്ങളെസ്സംബന്ധിച്ചേടത്തോളം, സെനറ്റർ, ഞാനതു പറയുന്നില്ല. എങ്കിലും നിങ്ങളെ അനുമോദിക്കാതിരിക്കാൻ ഞാൻ നിവൃത്തി കാണുന്നില്ല. വലിയ പ്രഭുക്കന്മാരായ നിങ്ങൾക്കു സ്വന്തമായി, നിങ്ങൾക്കുമാത്രം ഉപയോഗിക്കുവാനുള്ളതായി, ഒരു തത്ത്വശാസ്ത്രമുണ്ടെന്നു നിങ്ങൾ പറയുന്നു–അതേ, ഭംഗിയുള്ളതും, പരിഷ്കരിച്ചതും, പണക്കാർക്കുമാത്രം കിട്ടുന്നതും, എല്ലാ രുചികരസാധനങ്ങൾക്കും യോജിക്കുന്നതും, ജീവിതത്തിലെ വിഷയലമ്പടത്വത്തെ രസം പിടിപ്പിച്ചു നന്നാക്കുന്നതുമായ ഒരു സവിശേഷ തത്ത്വശാസ്ത്രം. ഈ തത്ത്വശാസ്ത്രം ഭൂമിയുടെ അധോഭാഗത്തുനിന്നു കൊണ്ടുവരപ്പെട്ടതാണ് ഒന്നാംതരം അന്വേഷകന്മാരാൽ കുഴിച്ചെടുക്കപ്പെട്ടതുമാണ്. പക്ഷേ, നിങ്ങളെല്ലാം നല്ല സ്വഭാവക്കാരായ കൊച്ചുതമ്പുരാക്കന്മാരാണല്ലോ; അതുകൊണ്ടു, ’ചെസ്നട്ട്’ മരത്തിന്റെ കായ നിറച്ചു വേവിച്ച വാൻവത്തു പാവങ്ങൾക്കെല്ലാം കടൽക്കൂണിട്ടു വേവിച്ച കോഴിയാവുന്നതിൽ നിങ്ങൾക്കു വൈരസ്യമില്ലാത്തതുപോലെ, ദയാലുവായ ഈശ്വരനിലുള്ള വിശ്വാസം പൊതുജനങ്ങൾക്ക് അവരുടെ തത്വശാസ്ത്രമായിത്തീരുന്നതു തീരെ നന്നല്ലെന്നു നിങ്ങൾക്ക് അഭിപ്രായമുണ്ടായിരിക്കില്ല.’

കുറിപ്പുകൾ

[23] ഇദ്ദേഹം എപ്പിക്യൂറിയൻമതം എന്നു പറയപ്പെടുന്ന മതവിശേഷത്തിന്റെ പ്രതിഷ്ഠാപകനായ ഒരു ഗ്രീക്കു തത്ത്വജ്ഞാനിയാണ്. സുഖമാണ് പരമമായ പുരുഷാർഥമെന്ന് ഇദ്ദേഹം സിദ്ധാന്തിച്ചു, ക്രിസ്തുവിന്ന് ഏകദേശം മുന്നൂറു കൊല്ലം മുൻപു ജീവിച്ചിരുന്ന ആളാണ്.

[24] ഒരു ഫ്രഞ്ചുനോവലെഴുത്തുകാരനും നാടകകർത്താവും.

[25] ഫ്രാൻസിലെ ഒരെഴുത്തുകാരനും ചരിത്രകാരനും.

[26] ഏതാണ്ട് നിരീശ്വരമതമായ പൈറോണിയൻ പ്രസ്ഥാനത്തിന്റെ പ്രതിഷ്ഠാപകനായ ഗ്രീക്കു തത്ത്വജ്ഞാനി.

[27] ഇദ്ദേഹം പ്രസിദ്ധനായ ഒരിഗ്ലീഷുതത്ത്വജ്ഞാനിയാണു്. ഇദ്ദേഹത്തിനു് നിരീശ്വരമതത്തിലേക്കുതന്നെ ചാച്ചിൽ.

[28] ഇദ്ദേഹം ഒരു ഫ്രഞ്ചു നിരീശ്വരമതക്കാരിൽ പ്രധാനനാണു്. ‘തത്വശാസ്ത്രത്തിലേക്കാദ്യത്തെ കാൽവെപ്പ് അവിശ്വാസമാകുന്നു.’– ഈ മഹാന്റേതായ ഈ അനശ്വരവാക്യത്തിൽ സ്വാഭിപ്രായം മുഴുവനും അടങ്ങിയിട്ടുണ്ടു്.

[29] ഈ ഫ്രഞ്ചു തത്ത്വജ്ഞാനി സുപ്രസിദ്ധനാണു് ഇദ്ദേഹം മതാചാരങ്ങളിൽ അവിശ്വാസിയും. കവിയും നാടകകർത്താവും ചരിത്രകാരനുമായിരുന്നു.

[30] ഇദ്ദേഹം ഇംഗ്ലണ്ടിൽ ജനിച്ച ഒരു മതാചാര്യനാണു്. തേനീച്ചകളേയും ഉറുമ്പുകളേയും മറ്റുംപറ്റി ഒരു ശാസ്ത്രീയ ഗ്രന്ഥം എഴുതിയിട്ടുണ്ടു്. പല പുതുമയുള്ള സിദ്ധാന്തങ്ങളും അതിൽ കാണാം.

[31] ഇത്തരം മത്സ്യങ്ങൾക്ക് അത്ഭുതകരമായ ഒരു സവിശേഷശക്തിയുണ്ട്. അവയുടെ മേൽതൊട്ടാൽ ഒരു വിദ്യുച്ഛക്തി ചലനമുണ്ടാക്കുന്നു. അതു് ആളുകളെ, പക്ഷേ കൊല്ലുകകൂടി ചെയ്തേക്കും എല്ലാ ആരൽ മത്സ്യങ്ങൾക്കും അതില്ല. ഒരു വർഗ്ഗം അങ്ങനെയുണ്ടു്.

[32] ഈശ്വരൻ വെളിച്ചമുണ്ടാകട്ടെ എന്നു കല്പിച്ചു അപ്പോൾ വെളിച്ചമുണ്ടായി–ക്രിസ്ത്യൻ വേദപുസ്തകത്തിലെ ഒരു വാക്യം.

[33] ലാറ്റിൻഭാഷയിലുള്ള മതഗ്രന്ഥകാരന്മാരിൽ ആദ്യത്തെ ആൾ: അറിവിനെയും ബുദ്ധിശക്തിയേയും സംബന്ധിച്ചിടത്തോളം ലാറ്റിൻ മതാചാര്യന്മാരിൽ ഒന്നാമനല്ലെങ്കിൽ ഒന്നാമന്മാരിൽ ഒരാൾ.

[34] അസ്സീറിയയിലെ ഒടുവിലത്തെ ‘ശക്തൻ’ രാജാവ്.

[35] ഫ്രാൻസിലെ ഒരു ദിവ്യപുരുഷൻ. ഇദ്ദേഹം ഫ്രാൻസിൽ പല നഗരങ്ങളിലും ധർമ്മസ്ഥാപനങ്ങൾ ഏർപ്പെടുത്തി.

[36] ഇദ്ദേഹം റോമിലെ ഒരു പ്രസിദ്ധ ഭരണശാസ്ത്രജ്ഞനായിരുന്നു.

[37] ഇദ്ദേഹം ഒരു യഹൂദനാണ്. പളളിക്കും പളളിനിയമത്തിനും വിരുദ്ധമായി പ്രസംഗിച്ചു എന്ന കുറ്റത്തിന്മേൽ പിടിക്കപ്പെട്ടു. സ്വവിശ്വാസത്തെ ഭംഗിയിൽ പ്രസംഗിച്ചുവെങ്കിലും ഇദ്ദേഹത്തെ ശുണ്ഠിയെടുത്ത പൊതുജനക്കൂട്ടം കല്ലെറിഞ്ഞു കൊന്നുകളഞ്ഞു.

[38] ചരിത്രപ്രസിദ്ധയായ ഈ മഹതി ചെറുപ്പം മുതല്ക്കേ മതത്തിൽ വലിയ വിശ്വാസമുളളവളായിരുന്നു. ഓർലീൻസായ തന്റെ രാജ്യത്തെ രക്ഷിക്കുവാൻവേണ്ടി ഈശ്വരൻ അയച്ചവളാണ് താൻ എന്ന ഒരു ദൃഢബോധം ഇവൾക്കുണ്ടായി. ഇവൾ ഇംഗ്ലീഷുകാരെ ഓടിച്ചു ഫ്രാൻസിലെ അന്നത്തെ രാജാവായ ചാറൽസ് ആറാമനെ റീസിൽ പട്ടാഭിഷേകം ചെയ്യിച്ചു. ഒടുവിൽ ശത്രുക്കൾ ഇവളെ പിടിച്ച ഇംഗ്ലീഷുകാർ വശം കൊടുത്തുകളഞ്ഞു., അവർ മതദ്രോഹി എന്ന നിലയിൽ ഇവളെ ജീവനോടെ കെട്ടി തീയിലിട്ടു.

1.1.9
സഹോദരനെ സഹോദരി വിവരിക്കുന്നു

ഡി.യിലെ മെത്രാന്റെ ഗൃഹജീവിതത്തെപ്പറ്റി ഒരറിവുണ്ടാക്കുന്നതിനും, ഈശ്വരഭക്തിയേറിയ ആ രണ്ടു സ്ത്രീകൾ തങ്ങളുടെ വിചാരങ്ങളേയും എളുപ്പത്തിൽ ക്ഷോഭിച്ചുപോകുന്ന തങ്ങളുടെ സ്ത്രീസ്വഭാവത്തെക്കൂടിയും അദ്ദേഹത്തിന്റെ ശീലത്തിനും ആവശ്യത്തിനും അനുരൂപമായി, ഒന്നു വിവരിച്ചുകൊടുക്കുവാൻപോലും അദ്ദേഹത്തിനു ബുദ്ധിമുട്ടേണ്ടിവരാത്തവിധം, തികച്ചും അമർത്തി നിർത്തിയിരുന്നതെങ്ങനെ എന്നു മനസ്സിലാക്കുന്നതിനുമായി, മദാംവ്വസേല്ല ബപ്തിസ്തീൻ തന്റെ ചെറുപ്പകാലത്തെ സുഹൃത്തായ വിക്കോംതെസ് [39] ദ് ബ്വാഷെവ്റോങ്ങിന്നയച്ച ഒരു കത്ത് ഇവിടെ പകർത്തിയിടുന്നതുപോലെ നല്ല കാര്യം വേറെയുമുണ്ടെന്നു തോന്നുന്നില്ല. അതു ഞങ്ങളുടെ കൈവശത്തിലുണ്ട്.

ഡി. ഡിസേമ്പർ 16, 18-‘എന്റെ സുശീലയായ മദാം, ഞങ്ങൾ നിങ്ങളെപ്പറ്റി സംസാരിക്കാത്ത ഒരു ദിവസമെങ്കിലുമില്ല; അതു ഞങ്ങളുടെ ഒരു സമ്പ്രദായമായിരിക്കുന്നു; അതിനു പുറമേ ഒരു കാരണംകൂടിയുണ്ട്. ഇതു നോക്കൂ: തട്ടുകളും ചുമരുകളും കഴുകിത്തുടച്ചു നന്നാക്കുന്ന കൂട്ടത്തിൽ മദാം മഗ്ല്വാർ ചിലതു കണ്ടുപിടിച്ചു; നിറംപിടിപ്പിച്ച പഴയ കടലാസ്സുചുമരോടുകുടിയ ഞങ്ങളുടെ രണ്ടു മുറികൾ ഇപ്പോൾ നിങ്ങളുടേതു പോലുള്ള ഒരു കോട്ടയ്ക്കു കിട്ടിയാൽ അവമാനമില്ല. മദാം മഗ്ല്വാർ ആ കടലാസ്സൊക്കെ വലിച്ചുകളഞ്ഞു. അതിന്നുള്ളിൽ ചിലതുണ്ടായിരുന്നു. യാതൊരു സാമാനവുമില്ലാത്തതും മുക്കിയ വസ്ത്രങ്ങൾ തോരാനിടാനുപയോഗിക്കുന്നതുമായ എന്റെ ഇരിപ്പുമുറി പതിനഞ്ചടി ഉയരമുള്ളതും, പതിനേഴടി വിസ്താരമുള്ളതും, പണ്ടുകാലത്തു ചായം തേച്ചു തങ്കം പൂശിയതും, ഞങ്ങളുടെ മുറിയിലേപ്പോലെ തുലാങ്ങളോടുകൂടിയ തട്ടിട്ടതുമാണ്. ഈ സ്ഥലം ആസ്പത്രിയായിരുന്ന കാലത്തു തട്ടെല്ലാം ഒരു തുണികൊണ്ടു് മൂടിയിരുന്നു. മരപ്പണി മുഴുവനും നമ്മുടെ മുത്തശ്ശിമാരുടെ കാലത്തേതാണ്. എന്നാൽ എന്റെ മുറിയാണു് നിങ്ങളൊന്നു കാണേണ്ടത്. മുകളിൽ പശയിട്ടൊട്ടിച്ച ഏകദേശം പത്തടുക്കു കടലാസ്സിനുള്ളിൽ വളരെ നല്ലവയെങ്കിലും കഴിച്ചുകൂട്ടാവുന്ന ചില ചിത്രപ്പണികൾ മദാം മഗ്ല്വാർ കണ്ടുപിടിച്ചിരിക്കുന്നു. ഏതോ ഒരു തോട്ടത്തിൽ വെച്ചു– പേരു ഞാൻ ഓർമവിട്ടുപോയി –മിനർവെയുടെ [40] വിശ്വസ്ത ഭൃത്യനായി തെലമാക്കസ്സിനെ [41] നിയമിക്കുന്നതാണ് വിഷയം. അവിടെ റോമിലെ മാന്യ സ്ത്രീകളെല്ലാം ഒരൊറ്റ രാത്രികൊണ്ടു് വന്നുചേർന്നു. ഞാൻ നിങ്ങളോടു എന്തു പറയട്ടെ? റോമിലെ ആണുങ്ങളും പെണ്ണുങ്ങളും (ഇവിടെ ഒരു വാക്കു തിരിയുന്നില്ല) പരിവാരങ്ങൾ മുഴുവനും എന്റെ പക്കലുണ്ട്. മദാം മഗ്ല്വാർ അതു മുഴുവനും തുടച്ചു തെളിയിച്ചു. ഈ വേനലോടുകൂടി കുറേശ്ശെ കേടുള്ളതെല്ലാം മുഴുവനും ഒന്നു ചായമിട്ടു പുതുക്കിക്കാനാണ് അവൾ തീർച്ചപ്പെടുത്തിയിരിക്കുന്നത്; എന്നാൽ എന്റെ അറ ഒരെണ്ണംപറഞ്ഞ കാഴ്ചബംഗ്ലാവും. എന്നല്ല, തട്ടിൻപുറത്തു് മൂലയിൽ പഴയ മട്ടിൽ മരംകൊണ്ടുള്ള രണ്ടു ജാലകമേശകളും അവൾ കണ്ടെത്തിയിരിക്കുന്നു. അതുകൾ രണ്ടും പുതുതായി ചായമിടുവാൻ ഓരോന്നിനു് ആറു ഫ്രാങ്കുവീതം വേണമെന്ന് ആളുകൾ കൂലി പറയുന്നു; പക്ഷേ; ആ സംഖ്യ സാധുക്കൾക്കു കൊടുക്കുകയാണുത്തമം; പോരാത്തതിന് അവ രണ്ടും കണ്ടാൽ ബഹുമോശം; ചേലവീട്ടികൊണ്ടുള്ള ഒരു വട്ടമേശയാണ് എനിക്കതിലും ബോധിച്ചിട്ടുള്ളത്.

എനിക്ക് എപ്പോഴും സുഖംതന്നെ. എന്റെ സഹോദരൻ എസ്രയും നല്ലൊരാളാണു്. കൈയിലുള്ളതെല്ലാം അദ്ദേഹം സാധുക്കൾക്കും രോഗികൾക്കും കൊടുക്കുന്നു. ഞങ്ങൾ വളരെയധികം ഒതുങ്ങിയിട്ടാണ്. മഴക്കാലത്ത് ഈ രാജ്യത്തു ബഹുബുദ്ധിമുട്ടുണ്ട്. പാവങ്ങളുടെ കാര്യത്തിൽ എന്തെങ്കിലും ഞങ്ങൾ നിശ്ചയമായും ചെയ്യേണ്ടിയിരിക്കുന്നു. ഇവിടെ ഏതാണ്ടു സുഖമായി വിളക്കു കത്തിക്കുന്നുണ്ട്; തണുപ്പുകൊണ്ടുള്ള ഉപദ്രവമില്ല; ഇതൊക്കെ മഹോത്സവമാണെന്നു ഞാൻ പറയേണ്ടതില്ലല്ലോ.

എന്റെ സഹോദരന്റെ മട്ടുകളെല്ലാം തന്റെ സ്വന്തമാണ്. സംസാരത്തിനിടയ്ക്ക്, ഒരു മെത്രാൻ അങ്ങനെയാണ് ചെയ്യേണ്ടതെന്നു പറയും. ആലോചിച്ചുനോക്കു! ഒരിക്കലും ഞങ്ങളുടെ വീടിന്റെ വാതിലടയ്ക്കാറില്ല. കടക്കേണമെന്നു വിചാരിക്കുന്നാൾക്കു് ക്ഷണത്തിൽ എന്റെ സഹോദരന്റെ മുറിയിൽ എത്താം. രാത്രിയിൽ കൂടി അദ്ദേഹത്തിന് ഒരു ഭയവുമില്ല. അദ്ദേഹത്തിന്റെ ഒരുതരം ധൈര്യമാണെന്നാണ് പറയാറ്.

അദ്ദേഹത്തെപ്പറ്റി ഞാനോ മദാം മഗ്ല്വാറോ ലേശംപോലും ഭയപ്പെടണമെന്ന് അദ്ദേഹത്തിനില്ല. എല്ലാതരം അപകടങ്ങളിലും അദ്ദേഹം ചെന്നു തലയിടും ഞങ്ങൾ അതു കണ്ടു എന്നു ഭാവിക്കുന്നതുകൂടി അദ്ദേഹത്തിന് ഇഷ്മമില്ല; അദ്ദേഹത്തിന്റെ മട്ടുകൾ മനസ്സിലാക്കാൻ പഠിക്കണം.

അദ്ദേഹം മഴയത്തു പുറത്തേക്കു പോവും; വെള്ളത്തിൽ നടക്കും, മഴക്കാലത്തു വഴിയാത്രചെയ്യും. അപകടമുള്ള വഴികളിലും ആപൽമയങ്ങളായ സംഭവങ്ങളിലും രാത്രിസമയത്തും അദ്ദേഹത്തിനു ഭയമില്ല.

കഴിഞ്ഞ കൊല്ലം അദ്ദേഹം തനിച്ചു തട്ടിപ്പറിക്കാരുള്ള ഒരു രാജ്യത്തേക്കു പോയി. അദ്ദേഹം ഞങ്ങളെ കൊണ്ടുപോവാൻ കൂട്ടാക്കിയില്ല. ഒരു പതിനഞ്ചു ദിവസം കഴിഞ്ഞിട്ടേ വന്നുള്ളു. മടങ്ങിയെത്തിയപ്പോൾ അദ്ദേഹത്തിനു യാതൊന്നും പറ്റിയിട്ടില്ല; മരിച്ചു എന്നു വിചാരിച്ചതാണ്, പക്ഷേ അദ്ദേഹത്തിനു നല്ല സുഖം. അദ്ദേഹം പറഞ്ഞു: ‘എന്റെ കൈയിൽ നിന്നു് തട്ടിപ്പറിച്ചത് ഇങ്ങനെയാണ്!’ എന്നിട്ട് ഒരു പണ്ടപ്പെട്ടി തുറന്നു; എംബ്രൂങ് പള്ളിയിലെ ആഭരണങ്ങളെല്ലാം അതിലുണ്ട്, കള്ളന്മാർ അവയെല്ലാം അദ്ദേഹത്തിനു കൊണ്ടുക്കൊടുത്തു.

ആ തവണ മടങ്ങിവന്നപ്പോൾ കുറച്ചൊന്നു ശകാരിക്കാതിരിക്കാൻ എന്നെക്കൊണ്ടു കഴിഞ്ഞില്ല. ഏതായാലും വണ്ടി ശബ്ദം പുറപ്പെടുവിച്ചു, മറ്റാരും കേൾക്കില്ലെന്നായപ്പോഴെ ഞാൻ അതു ചെയ്തുള്ളൂ.

ആദ്യത്തിൽ എന്നോടുതന്നെ ഞാൻ ഇങ്ങനെ പറയാറുണ്ടായിരുന്നു: ‘അദ്ദേഹത്തെ തടഞ്ഞുനിർത്തുന്ന അപകടങ്ങളില്ല; അദ്ദേഹം വല്ലാത്തൊരാളാണ്.‘ ഇപ്പോൾ അതെനിക്കു തഴക്കമായി. ഒട്ടും വിരോധം ഭാവിക്കരുതെന്നു ഞാൻ മദാം മഗ്ല്വാറോട് ആംഗ്യം കാണിക്കും. അദ്ദേഹത്തിനു വേണമെന്നു തോന്നുവിധം അദ്ദേഹം ദുർഘടത്തിൽ ചെന്നുചാടും. ഞാൻ മദാം മഗ്ല്വാറെ കൂട്ടിക്കൊണ്ടുപോകും; എന്റെ മുറിയിൽ ചെല്ലും, അദ്ദേഹത്തിനുവേണ്ടി ഈശ്വരനോടു പ്രാർത്ഥിക്കും; കിടന്നുറങ്ങും, എനിക്കു നല്ല സമാധാനമുണ്ട്; എന്തെന്നാൽ അദ്ദേഹത്തിനു വല്ലതും വരുന്നപക്ഷം എന്റെ കഥയും അതോടുകൂടി തീരും എന്നെനിക്കറിയാം. എന്റെ സഹോദരനോടും എന്റെ മെത്രാനോടുംകൂടെ എനിക്കും എന്റെ ഈശ്വരന്റെ അടുക്കൽ ചെല്ലണം. എന്നെക്കാളധികം മദാം മഗ്ല്വാറിനാണ്, അവൾ പറയാറുള്ളതുപേോലെ, അദ്ദേഹത്തിന്റെ ആലോചനക്കുറവുകളോടു തഴക്കം വരുവാൻ ബുദ്ധിമുട്ടായത്. പക്ഷേ ഇപ്പോൾ അതു ശീലമായി. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഈശ്വരവന്ദനം ചെയ്യും; ഒരുമിച്ചിരുന്നു് വിറയ്ക്കും; ഒരുമിച്ചു കിടന്നുറങ്ങും. ചെകുത്താൻതന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്കു വരുകയാണെങ്കിൽ, അവന്നതിന്നനുവാദം കിട്ടും. ആകപ്പാടെ, എന്താണ് ഈ വീട്ടിൽ ഞങ്ങൾക്കു ഭയപ്പെടാനുള്ളത്? ഞങ്ങളേക്കാൾ ശക്തിയുള്ള ഒരാൾ എപ്പോഴും ഞങ്ങളുടെ അടുത്തുണ്ട്. പിശാചിന് ഇതിലൂടെ കടന്നുപോവാം; പക്ഷേ; ദയാലുവായ ഈശ്വരൻ ഇവിടെ താമസിക്കുന്നു.

എനിക്ക് ഇത്രയേ വേണ്ടു. എന്റെ സഹോദരനെക്കൊണ്ട് ഒരക്ഷരവും ഞാൻ എന്നോടു പറയിക്കാറില്ല; അദ്ദേഹം പറയാതെതന്നെ അദ്ദേഹത്തിന്റെ അഭിപ്രായം ഞാൻ മനസ്സിലാക്കും; ഞങ്ങൾ ഞങ്ങളുടെ കാര്യം മുഴുവനും ഈശ്വരനിൽ സമർപ്പിച്ചിരിക്കുന്നു. വിശിഷ്ടാത്മാവായ ഒരാളോട് ഇങ്ങനെയാണ് ഒരാൾ ചെയ്യേണ്ടത്.

ഫോകുടുംബത്തെപ്പറ്റി നിങ്ങൾ അറിയണമെന്നാവശ്യപ്പട്ട വിവരം ഞാൻ എന്റെ സഹോദരനോടു ചോദിച്ചു. അദ്ദേഹത്തിനു സകലവും നിശ്ചയമുണ്ടെന്നു നിങ്ങൾക്കറിയാമല്ലോ; എന്നല്ല. അദ്ദേഹത്തിന് ഇവയെല്ലാം നല്ല ഓർമയുണ്ടു്; എന്തുകൊണ്ടെന്നാൽ, ഇപ്പോഴും അദ്ദേഹം വളരെ നല്ല, രാജകക്ഷിയാണ്. അവർ വാസ്തവത്തിൽ കെയിനിലെ ഒരു വലിയ പഴേ നോർമ്മൻ കുടുംബമാണു്. അഞ്ഞുറുകൊല്ലത്തിനു മുമ്പു് ഒരു റൂൾ ദ് ഫോവും ഒരു ഴാങ് ദ് ഫോവും ഒരു തോമസ് ദ് ഫോവും ആ കുടുംബത്തിലുണ്ടായിരുന്നു; അവരൊക്കെ മാന്യന്മാരാണു്. അവരിൽ ഒരാൾ റോഷ് ഫോറിലെ ഒരു പ്രഭുവാണ്. ആ വംശത്തിൽ ഒടുവിലത്തെ ആൾ ഗൈ–എത്തിയാൻന്ന്– അലെക്സാന്ത്യ അത്രേ; അദ്ദേഹം ഒരു പട്ടാളസൈന്യത്തിന്റെ മേലധ്യക്ഷനും ബ്രത്താങ്ങിലെ കുതിരപ്പട്ടാളത്തിൽ എന്തോ ഒരുദ്യോഗസ്ഥനുമായിരുന്നു. അയാളുടെ മകൾ ഫ്രാൻസിലെ ഒരു പ്രഭുവും ഫ്രഞ്ചു് രക്ഷാഭടന്മാരുടെ കർണലും42 ജനറലും42 ആയ ലൂയി ഗ്രമോങ്ങ് ഡ്യൂക്കിന്റെ മകനായ അദ്രിയങ് ഷർൽ ദ് ഗ്രാമോങ്ങിനെ കല്യാണം കഴിച്ചു. ഈ കുടുംബപ്പേർ Frux, Fauq, Faoucq ഇങ്ങനെ മൂന്നുവിധത്തിൽ എഴുതാം.

‘സുശീലയായ മദാം പരമഭക്തനായ നിങ്ങളുടെ ചാർച്ചക്കാരൻ മൊസ്സ്യു കാർദിനാലോടു് അദ്ദേഹത്തിന്റെ ഈശ്വരപ്രാർഥനകളിൽ ഞങ്ങളെകൂടി ഉൾപ്പെടുത്തണമെന്നു് ഒന്നു് ശുപാർശ ചെയ്യുക. നിങ്ങളുടെ ഓമനയായ സിൽവാനിയാണെങ്കിൽ നിങ്ങളോടൊരുമിച്ചു് കഴിയുന്ന ആ വിലപ്പെട്ട അല്പസമയത്തെ എനിക്കു കത്തെഴുതി ചെലവാക്കാത്തതു നല്ലതുതന്നെ. അവൾക്കു സുഖംതന്നെ; നിങ്ങളുടെ ഇഷ്ട്രപകാരം അവൾ പണിയെടുക്കുന്നു; എന്നെ അവൾ സ്നേഹിക്കുന്നുമുണ്ടു്. ശരി, എനിക്കു് ഇത്രമാത്രമേ ആഗ്രഹമുള്ളൂ. നിങ്ങൾ മുഖേന അവൾ അയച്ചുതന്ന സ്മാരകസമ്മാനം എനിക്കു കിട്ടി. എനിക്കു വളരെ സന്തോഷമായി. എനിക്കു ദേഹത്തിനു വലിയ സുഖക്കേടൊന്നുമില്ല; എങ്കിലും ദിവസം പ്രതി ഞാൻ മെലിഞ്ഞുവരുന്നു. എന്നാലോ സ്വസ്തി; എന്റെ കടലാസ്സു തീർന്നു: അതുകൊണ്ട് എനിക്കു നിങ്ങളോടു യാത്ര പറയേണ്ടിയിരിക്കുന്നു. ഒരായിരം മംഗളാശംസകൾ!

ബപ്തിസ്തീൻ

‘സൂചകം: നിങ്ങളുടെ മരുമകൻ മിടുക്കനാണ്. അവന്ന് താമസിയാതെ അഞ്ചു 42 ഇവ രണ്ടും പട്ടാളവകുപ്പിലെ മേലേക്കിടയിലുള്ള ചില ഉദ്യോഗപ്പേരുകളാണു്. വയസ്സു തികയുമെന്നു നിങ്ങൾക്കറിയാമോ? ഇന്നലെ; കാൽമുട്ടിന്മേൽ രക്ഷകെട്ടിയ ഒരാൾ അവന്നടുക്കലൂടെ കുതിരപ്പുറത്തു പോകുന്നതു കണ്ട് അവൻ ചോദിച്ചു; ‘എന്താണ് അയാളുടെ കാൽമുട്ടിന്മേൽ’? അവനൊരു നല്ല മിടുക്കൻ കുട്ടിയാണ്. അവന്റെ അനുജൻ ഒരു ചഴയ ചൂൽ മുറിയിലെങ്ങും ഒരു വണ്ടിപോലെ ഫൂ എന്നു പറഞ്ഞുകൊണ്ടു വലിച്ചുനടക്കുന്നു.’

ഈ കത്തിൽനിന്നു കാണുന്നവിധം, തങ്ങളെക്കാളധികം ഒരു പുരുഷനെ അറിയുന്നതിനു സ്ത്രീകൾക്കു സവിശേഷമായുള്ള ബുദ്ധിസാമർഥ്യത്തോടുകൂടി, അദ്ദേഹത്തിന്റെ സ്വഭാവം നോക്കിയറിഞ്ഞ് അതനുസരിച്ചു നടക്കേണ്ടതെങ്ങനെ എന്ന് ആ രണ്ടു സ്ത്രീകളും നല്ലപോലെ മനസ്സിലാക്കിയിരുന്നു. സൌമ്യതയോടുകൂടിയും യാതൊരു കലവറയുമില്ലാതെയുമുള്ള തന്റെ സഹജസ്വഭാവമിരുന്നാലും, ഡി.യിലെ മെത്രാൻ, താൻ ചെയ്യുന്നത് അങ്ങനെയൊന്നാണെന്ന് അറിയുകകൂടി ഉണ്ടായിട്ടില്ലെന്നു തോന്നുമാറ്, ചില സമയത്തു മഹത്തരങ്ങളും ധീരോദാത്തങ്ങളും അത്യുത്കൃഷ്ടങ്ങളുമായ ഓരോ പ്രവൃത്തികൾ കടന്നു ചെയ്തിരുന്നു. അവർ വിറയ്ക്കും; പക്ഷേ, അദ്ദേഹത്തിന്റെ ഇഷ്ടംപോലെ ചെയ്വാൻ അവർ അനുവദിക്കും. ചിലപ്പോൾ മദാം മഗ്ല്വാർ മുൻകൂട്ടി–അല്ലാതെ ആ സമയത്തോ അതു കഴിഞ്ഞോ അല്ല—ഉപദേശരൂപത്തിൽ ഒരു ചെറിയ പ്രസംഗം ചെയ്യും. അദ്ദേഹം ചെയ്യാനാരംഭിച്ചുകഴിഞ്ഞ യാതൊരു കാര്യത്തിലും അവർ വാക്കുകൊണ്ടോ ഭാവം കൊണ്ടോ ഒരിക്കലും വിരോധം കാണിക്കുകയില്ല. ചില സന്ദർഭങ്ങളിൽ. അദ്ദേഹത്തിനു പറയുവാൻ സൌകര്യമുണ്ടാവാതെ–അല്ലെങ്കിൽ ഏതാണ്ടു വാസ്തവമായി താൻ ചെയ്യുന്നതിനെക്കുറിച്ചു തനിക്കുതന്നെ നല്ല നിശ്ചയമില്ലാത്തപ്പോൾ– അദ്ദേഹം അത്രയും ശുദ്ധതയുള്ള ഒരാളാണ്–ഒരു മെത്രാന്റെ നിലയിൽ അദ്ദേഹം പ്രവർത്തിക്കുന്നതായി അവർക്ക് ഒരു സംശയം തോന്നും; അന്ന് ആ വിട്ടിൽ അവർ രണ്ടു നിഴലുകളേക്കാൾ ഒട്ടും അധികമുണ്ടാവില്ല. അവർ ഒരെതിർപക്ഷമില്ലാതെ അദ്ദേഹത്തെ അനുസരിക്കും; അവരെ കാണാതിരിക്കുകയാണ് അനുസരണമെന്നുണ്ടെങ്കിൽ, അവർ മറഞ്ഞുകളയും. അഭിനന്ദനീയമായ ഒരു ബുദ്ധിവിശേഷത്തിന്റെ പ്രവൃത്തികൊണ്ടു, ചില ദുഃഖങ്ങളെയെല്ലാം അമർത്തിയിടുകയേ നിർവാഹമുള്ളു എന്ന് അവർക്കറിയാം. അദ്ദേഹം അപകടത്തിൽത്തന്നെയാണ് ചെന്നുചാടുന്നതെന്നു വിശ്വാസമുള്ളപ്പോൾകൂടി, അദ്ദേഹം ചെയ്യുന്നതെന്തെന്നു ലേശമെങ്കിലും അന്വേഷിച്ചുനോക്കാതിരിക്കത്തക്കവിധം, അദ്ദേഹത്തിന്റെ ആലോചന എന്നു ഞാൻ പറയുന്നില്ല, അദ്ദേഹത്തിന്റെ പ്രകൃതി, അവർ മനസ്സിലാക്കിക്കളയും; അവർ അദ്ദേഹത്തെ ഈശ്വരനിൽ സമർപ്പിക്കും.

എന്നല്ല, നമ്മൾ ഇപ്പോൾ വായിച്ചുകഴിഞ്ഞവിധം തന്റെ, സഹോദരന്റെ മരണത്തോടുകൂടി താനും കഴിഞ്ഞുപോകുമെന്നു ബപ്തിസ്തീൻ പറഞ്ഞു. മദാം മഗ്ല്വാർ അതു പറയാറില്ല! പക്ഷേ, അതവൾക്കറിയാം.

കുറിപ്പുകൾ

[39] കൗൺടിനു താഴെ വൈക്കൗൺട്; വൈക്കൗൺടിന്റെ ഭാര്യ വൈക്കൗൺടസ്സ്: ഫ്രഞ്ചിൽ വിക്കോംതെസ്

[40] റോംകാരുടെ ഇടയിൽ ജ്ഞാനത്തിന്റെ അധിഷ്ഠാനദേവത.

[41] ഹോമറുടെ ഒഡിസ്സി എന്ന ഗ്രന്ഥത്തിലെ ഒരു കഥാപാത്രം.

1.1.10
മെത്രാൻ ഒരജ്ഞാതതേജസ്സിനെ കണ്ടുമുട്ടുന്നു

മുൻഭാഗങ്ങളിൽ കാണിച്ച കത്തിന്റെ കാലത്തിന് അല്പം മുൻപ് അദ്ദേഹം ഒരു കാര്യം പ്രവർത്തിക്കയുണ്ടായി; അത്, പട്ടണത്തിലെങ്ങുമുള്ള സംസാരം വിശ്വസിക്കയാണെങ്കിൽ, തട്ടിപ്പറിക്കാരെക്കൊണ്ട് നിറഞ്ഞ മലംപ്രദേശങ്ങളിലൂടെയുണ്ടായ അദ്ദേഹത്തിന്റെ ആ ചെറുയാത്രയേക്കാൾ അപകടമുള്ളതായിരുന്നു.

ഡി.ക്കടുത്തുള്ള നാട്ടുപുറത്ത് ഒരാൾ തനിച്ചു താമസിച്ചിരുന്നു. ഈ മനുഷ്യൻ, ഞങ്ങൾ ആദ്യംതന്നെ പറഞ്ഞുവെക്കുന്നു, പണ്ടത്തെ പ്രതിനിധിയോഗത്തിലെ43 ഒരംഗമായിരുന്നു. അയാളുടെ പേർ ജി. എന്നാണ്.

പ്രതിനിധിയോഗാംഗമായ ജി.യെപ്പറ്റി ഡി. എന്ന ആ ചെറിയ ലോകത്തിലെ ആളുകൾ ഏതാണ്ടു വിറയോടുകൂടിയാണ് സംസാരിച്ചിരുന്നത്. പ്രതിനിധിയോഗത്തിലെ ഒരംഗം–അങ്ങനെയൊന്ന് നിങ്ങൾക്കാലോചിച്ചുനോക്കാമോ? ആളുകൾ തമ്മിൽത്തമ്മിൽ നീ എന്നു വിളിച്ചിരുന്ന കാലം മുതൽ – അതേ, അവർ ‘പൗരൻ’ എന്നു സംബോധനം ചെയ്തിരുന്ന അന്നു മുതൽ–അതുണ്ട്. ഈ മനുഷ്യൻ ഏതാണ്ട് ഒരു രാക്ഷസനായിരുന്നു. അയാൾ രാജാവിന്റെ തല വെട്ടുവാൻ സമ്മതം കൊടുത്തിട്ടില്ല. പക്ഷേ, കൊടുത്തപോലെയാണ്. അയാൾ അർദ്ധരാജഹന്താവത്രേ. അയാൾ ഒരു ഭയങ്കരമനുഷ്യനായിരുന്നു. വാസ്തവാവകാശികളായ രാജാവിനും പ്രഭുസംഘത്തിനും വീണ്ടും രാജ്യഭരണം കിട്ടിയപ്പോൾ, ഇയ്യാളെ എന്തുകൊണ്ട് നഗരമുഖ്യന്റെ മുൻപിൽ വരുത്തി വിചാരണ ചെയ്തില്ല? നിങ്ങൾക്കിഷ്ടമില്ലെങ്കിൽ, അവർ അയാളുടെ തല എടുക്കേണ്ട, പോട്ടെ; ദയ കാണിക്കണം. സമ്മതിച്ചു, പക്ഷേ, ജീവപര്യന്തം നാടുകടത്താമായിരുന്നു. ചുരുക്കത്തിൽ, മറ്റുള്ളവർക്കൊരു പാഠം. അത് ഇത്, മുതലായവ. അതിനുംപുറമേ, ആ വകക്കാരെയൊക്കെപ്പോലെ തന്നെ ഇയ്യാളും ഒരു നിരീശ്വരമതക്കാരനാണ്. കഴുകനെപ്പറ്റിയുള്ള താറാവുകളുടെ ഞായം.

ആകപ്പാടെ ജി. ഒരു കഴുകനായിരുന്നുവോ? ഉവ്വ്; ഈ ഏകാന്തവാസത്തിലുള്ള അയാളുടെ ഭയങ്കരസമ്പ്രദായംകൊണ്ടു നോക്കുകയാണെങ്കിൽ, രാജാവിനെ കൊല്ലുവാൻ അനുമതി കൊടുത്ത ആളല്ലാതിരുന്നതുകൊണ്ടു, നാടുകടത്തപ്പെട്ടവരുടെ കൂട്ടത്തിൽ അയാളുടെ പേർ പെട്ടില്ല; അയാൾക്കു ഫ്രാൻസിൽത്തന്നെ താമസിക്കുവാൻ സാധിച്ചു.

പട്ടണത്തിൽനിന്ന് ഒരു മുക്കാൽ മണിക്കൂറുനേരം യാത്ര ചെയ്യേണ്ട ദൂരത്ത്, ഒരു ഗ്രാമത്തിനും അടുത്തല്ലാതെ, ഒരു നിരത്തിനും അടുത്തിട്ടല്ലാതെ, ഒരു വല്ലാത്ത മലയിടുക്കിന്റെ ഏതോ ആരും കാണാത്ത ഒരു വളവിൽ–ഇന്ന ദിക്കിലെന്നു സൂക്ഷ്മം പറവാൻ ആർക്കും അറിഞ്ഞുകൂടാ–അങ്ങനെ ഒരിടത്തായിരുന്നു അയാളുടെ താമസം. കേൾവി ഇതാണ്. അവിടെ അയാൾക്ക് ഒരുമാതിരി വയലുണ്ട്–ഒരു ദ്വാരം–ഒരു ഗുഹ. അവിടെ അടുത്തെങ്ങും ആൾപ്പാർപ്പില്ല; ആൾസ്സഞ്ചാരംപോലുമില്ല. അയാൾ ആ മലയിടുക്കിൽ താമസമായതോടുകൂടി, അങ്ങോട്ടുള്ള വഴി മുഴുവനും പുല്ലുകെട്ടി കാടുപിടിച്ചു കാണാതായി. മരണശിക്ഷ നടത്തുന്നവനോ മറ്റോ താമസിക്കുന്ന സ്ഥലംപോലെയാണ് അതിനെപ്പറ്റി ആളുകൾ സംസാരിക്കാറ്.

എന്തായാലും, മെത്രാൻ ആ കാര്യത്തെപ്പറ്റി ആലോചിച്ചു; ആ പണ്ടത്തെ പ്രതിനിധിയോഗാംഗം താമസിക്കുന്ന മലയിടുക്കിനെ കുറിക്കുന്ന ആ മരക്കൂട്ടത്തിനു മുകളിലായി അദ്ദേഹം ഇടയ്ക്കിടയ്ക്ക് ആകാശത്തേക്കു നോക്കും; അദ്ദേഹം പറയും; ‘അവിടെ ഒരു ജീവാത്മാവ് ഏകാന്തവാസം ചെയ്യുന്നു.’

അദ്ദേഹം ഹൃദയത്തിന്റെ അന്തർഭാഗത്തുനിന്നു തുടർന്നുപറഞ്ഞു: ‘ഞാൻ അയാളെ ചെന്നു കാണേണ്ടിയിരിക്കുന്നു.’

എന്നാൽ ആദ്യത്തെ മൂളയിൽ വെറും സാധാരണമായി തോന്നിയ ഈ വിചാരം, ഒരു നിമിഷനേരം ആലോചിച്ചപ്പോൾ, അത്ഭുതകരവും അസാധ്യവും ഏതാണ്ട് അസഹ്യവുമായി അദ്ദേഹത്തിനു തോന്നി എന്നു ഞങ്ങൾ പരസ്യമായി സമ്മതിക്കട്ടെ. എന്തുകൊണ്ടെന്നാൽ, ആന്തരമായി നോക്കുമ്പോൾ അദ്ദേഹവും ആ പൊതുജനധാരണയിൽ പങ്കുകൊണ്ടിരുന്നു; പണ്ടത്തെ പ്രതിനിധിയോഗത്തിലെ അംഗം–വാസ്തവത്തിൽ തന്റെ ഉള്ളിലുള്ള വിചാരം എന്താണെന്നു തനിക്കു നല്ല നിശ്ചയമില്ലാതെയാണെങ്കിലും-ഏതാണ്ട് ദ്വേഷത്തിന്റെ വക്കത്തെത്തിയ ഒരു മനോവൃത്തിയെ–അന്യത്വം എന്ന വാക്കാണ് അതിന് അധികം 43 ഭരണ പരിവർത്തനക്കാലത്തു് അധികാരം നടത്തിയ സംഘം. യോജിച്ചത്–അദ്ദേഹത്തിൽ അങ്കുരിപ്പിച്ചു.

എന്നാലും ആടിനുള്ള ചൊറി ആട്ടിടയനെ സങ്കോചപ്പെടുത്താമോ? വയ്യാ. പക്ഷേ, എന്തൊരാട്!

ആ സുശീലനായ മെത്രാൻ അമ്പരന്നു. ചിലപ്പോൾ അദ്ദേഹം ആ വഴിക്കു നടന്നുതുടങ്ങും; ഉടനെ മടങ്ങിപ്പോരും.

ഒടുവിൽ ആ പ്രതിനിധിയോഗാംഗത്തെ അയാളുടെ ഗുഹയിൽ താമസിച്ചു ശുശ്രുഷിച്ചിരുന്ന ഒരിടയക്കുട്ടി വൈദ്യനെ അന്വേഷിച്ചു ചെന്നിരുന്നു എന്നൊരു സംസാരം ഒരു ദിവസം പട്ടണത്തിലെങ്ങും പരന്നു; ആ വയസ്സൻകഴു ചാവുകയായി എന്നും, പക്ഷവാതം അയാളെ കടന്നു കൈയിലാക്കുന്നുണ്ടെന്നും, അന്നത്തെ രാത്രി കഴിയില്ലെന്നുമായിരുന്നു വർത്തമാനം– ‘ഈശ്വരാനുഗ്രഹം!’ ചിലർ തുടർന്നു പറഞ്ഞു. മെത്രാൻ തന്റെ വടിയെടുത്തു; ഞങ്ങൾ മുൻപു പറഞ്ഞതുപോലെ സ്വതേയുള്ള കുപ്പായം വല്ലാതെ പിഞ്ഞിയിരുന്നതുകൊണ്ടും, വൈകുന്നേരത്തെ തണുത്തകാറ്റു പുറപ്പെടാറായതുകൊണ്ടും, തന്റെ നിലയങ്കിയെടുത്തു മേലിട്ടു. പുറത്തേക്കിറങ്ങി.

നേരം അസ്തമിക്കുന്നു; മെത്രാൻ ആ ‘വരഞ്ഞിട’പ്പെട്ട സ്ഥലത്തെത്തിയപ്പോഴേക്കും സൂര്യൻ നല്ലവണ്ണം ചക്രവാളാന്തത്തിന്മേൽ മുട്ടി. ഒരുമാതിരി നെഞ്ഞിടിപ്പോടുകൂടി താൻ ഗുഹയുടെ അടുത്തെത്തി എന്നദ്ദേഹം മനസ്സിലാക്കി. അദ്ദേഹം ഒരു കുഴി കവച്ചുവെച്ച്, ഒരു കുറ്റിക്കാട് എടുത്തുചാടി, ഉണങ്ങിയ മരക്കൊമ്പുകൾ കൊണ്ടുള്ള ഒരു വേലിയിലൂടെ ചൂളിക്കടന്നു, കാലടി തട്ടിയിട്ടില്ലാത്ത ഒരു പുല്പറമ്പിലെത്തി; ഒരു നല്ല ധൈര്യം പിടിച്ചു മുൻപോട്ടു നടന്നു; പെട്ടെന്ന് ആ വെളിമ്പറമ്പിന്റെ അങ്ങേ അറ്റത്തു മുതിർന്ന മുൾച്ചെടികളുടെ പിന്നിലായി അദ്ദേഹം ആ ഗുഹാദ്വാരം കണ്ടെത്തി.

അതു ദാരിദ്ര്യം പിടിച്ചു ചെറുതായി ഉയരം കുറഞ്ഞു വൃത്തിയുള്ള ഒരു ചെറ്റക്കുടിലാണ്; പുറത്തു മുൻപിലായി ഒരു മുന്തിരിവള്ളി വെച്ചുപിടിപ്പിച്ചിട്ടുണ്ട്.

വാതില്ക്കരികേ ഒരു പഴയ ഉരുളുകസാലയിൽ–പാവങ്ങളായ കൃഷിക്കാർക്കുള്ള ഒരു ചാരുകസാലയിൽ–സൂര്യനെ നോക്കി പുഞ്ചിരിയിട്ടുകൊണ്ടു തലനരച്ച ഒരാൾ ഇരിക്കുന്നു.

ആ ഇരിക്കുന്നാളുടെ അടുക്കൽ ഒരു കുട്ടി നില്ക്കുന്നുണ്ട്–ആ ഇടയക്കുട്ടി. ആ കുട്ടി ഒരു പാത്രത്തിൽ അയാൾക്കു പാൽ കൊടുക്കുകയാണ്.

മെത്രാൻ നോക്കിക്കാണുമ്പോൾ, ആ വയസ്സൻ പറഞ്ഞു; ‘ഞാൻ നന്ദി പറയുന്നു; എനിക്കൊന്നും വേണ്ട.’ അയാളുടെ മുഖത്തുള്ള പുഞ്ചിരി സൂര്യനെ വിട്ടു കുട്ടിയിൽ പതിഞ്ഞു.

മെത്രാൻ മുൻപോട്ടു ചെന്നു. നടക്കുമ്പോഴത്തെ ശബ്ദം കേട്ട്, ആ വയസ്സൻ തിരിഞ്ഞു നോക്കി. ഒരു നീളമേറിയ ജീവകാലത്തിനുശേഷം, പിന്നേയും ഒരു മനുഷ്യന്നുണ്ടാകാവുന്ന അത്ഭുതഭാവത്തിന്റെ ആകത്തുക അയാളുടെ മുഖത്തു പ്രകാശിച്ചു.

‘ഞാൻ ഇവിടെ താമസമായതിനുശേഷം,’ അയാൾ പറഞ്ഞു, ‘ഇന്നൊന്നാമതായിട്ടാണ് ഒരാൾ ഇവിടെ കടന്നുവരുന്നത്. സേർ നിങ്ങളാരാണ്?”

മെത്രാൻ മറുപടി പറഞ്ഞു: ‘എന്റെ പേർ ബിയാങ് വെന്യു മിറിയേൽ എന്നാണ്.’

‘ബിയാങ് വെന്യു മിറിയേൽ? ഈ പേർ ഞാൻ കേട്ടിട്ടുണ്ട്. ജനങ്ങൾ മോൺസിന്യേർ വെൽക്കം എന്നു വിളിക്കാറുള്ള ആൾ നിങ്ങളാണോ?’

‘ഞാനാണ്.’

ആ വൃദ്ധൻ ഒരർദ്ധമന്ദസ്മിതത്തോടുകുടി പറഞ്ഞു: ‘അങ്ങനെയാണെങ്കിൽ നിങ്ങൾ എന്റെ മെത്രാനാണ്?’

‘അങ്ങനെ ഒന്നാണ്.’

‘സേർ, വരു.’

ആ പ്രതിനിധിയോഗാംഗം മെത്രാന്നു തന്റെ കൈ നീട്ടിക്കാണിച്ചു. പക്ഷേ, മെത്രാൻ അതു സ്വീകരിച്ചില്ല. അദ്ദേഹം ഇങ്ങനെ പറയുകമാത്രം ചെയ്തു; ‘ഞാൻ കേട്ടതു ശരിയല്ലെന്നു കാണുന്നതിൽ സന്തോഷിക്കുന്നു. നിങ്ങൾക്കു ദീനമുള്ളപോലെ തോന്നുന്നില്ല.’

‘മൊസ്സ്യു,’ ആ വയസ്സൻ മറുപടി പറഞ്ഞു: ‘എനിക്കു ദീനം മാറാൻ പോകുന്നു.’

അയാൾ കുറച്ചിട മിണ്ടാതിരുന്നു; പിന്നെ പറഞ്ഞു: ‘ഞാൻ മൂന്നു മണിക്കൂർ കഴിഞ്ഞാൽ മരിക്കും.’ പിന്നെ അയാൾ തുടർന്നു: ‘ഞാൻ ഏതാണ്ടൊരു വൈദ്യനാണ്, മരണം അടുത്തുകൂടുന്ന മട്ട് എനിക്കറിയാം. ഇന്നലെ എന്റെ കാലടി മാത്രമേ തണുത്തിരുന്നുള്ളു; ഇന്ന് ആ തണുപ്പു മുട്ടുവരെ കയറി; ഇപ്പോൾ അതെന്റെ അരവരെ എത്തിയതായി തോന്നുന്നു; അതു ഹൃദയത്തിലോളമായാൽ, കഴിഞ്ഞു. സൂര്യനെ കാണാൻ നല്ല കൗതുകമുണ്ട്. ഇല്ലേ? നാലുപുറവും ഒടുവിലത്തേതായ് ഒന്നു നോക്കിക്കാണാൻവേണ്ടി ഞാൻ ഈ ഉരുളുകസാല ഇങ്ങോട്ടു വലിച്ചുകൊണ്ടുവന്നിടുവിച്ചു. നിങ്ങൾക്ക് എന്നോട് സംസാരിക്കാം; എനിക്കതുകൊണ്ട് ക്ഷീണമേറുകയില്ല. മരിക്കാറായ ഒരാളെ നിങ്ങൾ കാണാൻ വന്നതു നന്നായി. ആ സമയത്തു സാക്ഷികളുണ്ടായിരിക്കുന്നതു നന്ന്. ഓരോരുത്തർക്ക് ഓരോ മോഹങ്ങളാണുള്ളത്; എനിക്കു പുലർച്ചവരെ ഇരുന്നാൽ കൊള്ളാമെന്നുണ്ട്. പക്ഷേ, മൂന്നു മണിക്കൂറിലധികം ഞാൻ ജീവിച്ചിരിക്കുകയില്ലെന്ന് എനിക്കറിയാം. അപ്പോഴെക്കും രാത്രിയാവും. ഇനി അതുകൊണ്ടെന്താണ്? മരണം ഒരു സാധാരണ സംഭവം. അതിനു വെളിച്ചംകൂടിയേ കഴിയൂ എന്നില്ല. അങ്ങനെയാവട്ടെ. ഞാൻ നാട്ടുവെളിച്ചത്തു കിടന്നു മരിക്കും.’

ആ വയസ്സൻ ഇടയക്കുട്ടിയുടെ നേരെ നോക്കി പറഞ്ഞു: ‘പോയി കിടന്നോ; നീ ഇന്നലെ രാത്രി മുഴുവനും ഉറങ്ങിയിട്ടില്ല; നിനക്കു ക്ഷീണമുണ്ട്.’

ആ കുട്ടി കുടിലിനുള്ളിലേക്ക് പോയി.

വയസ്സൻ ആ കുട്ടി പോകുന്നതു നോക്കിക്കണ്ടു; തന്നോടുതന്നെ എന്നപോലെ അയാൾ തുടർന്നു പറഞ്ഞു: ‘അവൻ ഉറങ്ങുമ്പോൾ ഞാൻ മരിക്കും. രണ്ടുറക്കങ്ങളും നല്ല യോജിപ്പുള്ള അയൽപക്കക്കാരാവാം.’

വേണ്ടതാണെന്നു തോന്നുന്നതുപോലെ ഇതൊന്നും മെത്രാന്റെ ഉള്ളിൽ തട്ടിയില്ല. ഈവിധമുള്ള മരണത്തിൽ ഈശ്വരൻ പ്രത്യക്ഷീഭവിക്കുന്നുണ്ടെന്ന് അദ്ദേഹം വിചാരിച്ചില്ല; ഞങ്ങൾ മുഴുവനും പറയട്ടെ–മഹാന്മാരുടെ സ്വഭാവത്തിലുള്ള ഈവക ചില ചില്ലറ വൈപരീത്യങ്ങൾ, മറ്റുള്ളവയെപ്പോലെത്തന്നെ, എടുത്തു പറയേണ്ടവയാണ്. ‘തന്റെ മഹാത്മത’യെ കളിയാക്കുന്നതിൽ ഒരു രസമുള്ളാളായി നാം കണ്ട മെത്രാന്നു പോലും ‘മോൺസിന്യേർ’ എന്നുവിളിക്കപ്പെടാഞ്ഞപ്പോൾ മുഖം കറുത്തു. ‘പൗരൻ’ എന്നങ്ങോട്ടു തടുത്തുപറയാൻ അദ്ദേഹത്തിനു നാവു പൊന്തി; വൈദ്യന്മാർക്കും മതാചാര്യന്മാർക്കും സാധാരണമായുള്ളതും എന്നാൽ തനിക്കു മാത്രം സാധാരണമായി ഉണ്ടാകാത്തതുമായ ഒരല്പരസം–അതിപരിചയം കാണുമ്പോഴത്തെ ഒരു സുഖമില്ലായ്മ– അദ്ദേഹത്തെ കടന്നുബാധിച്ചു. ഈ മനുഷ്യൻ, പ്രതിനിധിയോഗത്തിലെ ഒരംഗമായ ഇയ്യാൾ, പൊതുജനങ്ങളുടെ പ്രതിനിധിയായ ഈ കണ്ടാൾ, ഭൂമിയിൽ അധികാരവലുപ്പമേറിയ പ്രമാണികളുടെ കൂട്ടത്തിൽ ഒരുവനായിരുന്നു; ഒരുസമയം തന്റെ ജീവകാലത്തിന്നുള്ളിൽ ഒന്നാമതായി, മെത്രാന്ന് ഒരു ദേഷ്യം തോന്നി.

ഈ സമയത്ത്, പ്രതിനിധിയോഗത്തിലെ അംഗം അദ്ദേഹത്തെ ഒരു സവിനയമായ മനസ്സന്തോഷത്തോടുകുടി നോക്കിക്കാണുകയായിരുന്നു; ആ സന്തോഷത്തിൽ മരിച്ചു മണ്ണടിയാൻ പോകുന്ന ഒരാൾക്കുണ്ടാകേണ്ടുന്ന വിനീതഭാവം തികച്ചും സ്പഷ്ടമായി കാണപ്പെട്ടു.

മെത്രാനെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ, തന്റെ അഭിപ്രായത്തിൽ. മിക്കവാറും ഒരു തെറ്റുതന്നെയായ ജിജ്ഞാസയെ അദ്ദേഹം എപ്പോഴും പിടിച്ചമർത്തുകയാണ് പതിവ്; എങ്കിലും ആ പ്രതിനിധിയോഗാംഗത്തെ ഒരു സവിശേഷമായ ശ്രദ്ധയോടുകൂടി നോക്കിക്കാണാതിരിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല–ആ ശ്രദ്ധയുടെ പുറപ്പാട് അനുകമ്പയിൽനിന്നല്ലായിരുന്നതുകൊണ്ട്, അതു മറ്റേതൊരാളെ സംബന്ധിച്ചുണ്ടായതാണെങ്കിലും, അദ്ദേഹത്തിന്റെ മനസ്സാക്ഷിക്ക് അതിനെപ്പറ്റി ശകാരിക്കേണ്ടി വരുമായിരുന്നു. ഒരു പ്രതിനിധിയോഗാംഗം രാജ്യനിയമത്തിന്റെ അതിർത്തിയിൽനിന്നു പുറത്ത്, എന്നല്ല ധർമശീലത്തിന്നുള്ള വ്യാപ്തിസീമയ്ക്കുപോലും അപ്പുറത്ത്, വിട്ടുനില്ക്കുന്ന ഒരു സത്ത്വമാണെന്ന ഒരു ബോധം. അദ്ദേഹത്തിനു തോന്നി. ശാന്തതയോടുകൂടി, ദേഹം ഏതാണ്ട് നിവർന്നു. ശബ്ദം പ്രതിധ്വനിച്ചുകൊണ്ടുള്ള ജി., ശരീരശാസ്ത്രജ്ഞന്മാരെ അമ്പരപ്പിക്കുന്നവരായ വയസ്സന്മാരുടെ–എൺപതു വയസ്സ് ചെന്നിട്ടും വയസ്സാവാത്ത വൃദ്ധന്മാരുടെ–കൂട്ടത്തിൽ ഒരാളായിരുന്നു. ഭരണപരിവർത്തനകാലത്ത്, അന്നത്തെ സ്ഥിതിക്കു യോജിച്ചവിധത്തിൽ, ഇങ്ങനെയുള്ള ആളുകൾ പലരും ഉണ്ടായിരുന്നു. ആ വയസ്സൻ, മനുഷത്വം മാറ്റുരച്ചുനോക്കിയതിൽ തെളിഞ്ഞുവന്നിട്ടുള്ള ഒരാളാണെന്ന് ആർക്കും കണ്ടാൽ തോന്നും. അവസാനകാലത്തോട് ഇത്രമേൽ സമീപിച്ചിട്ടും, അരോഗ ദൃഡഗാത്രതയുടെ എല്ലാ ഭാവവിശേഷങ്ങളും അയാളിൽ നിലനിന്നിരുന്നു. തന്റെ തെളിഞ്ഞ നോട്ടത്തിലും, ഉറച്ച സ്വരത്തിലും, ചുമലുകളുടെ കരുത്തുകൂടിയ ഇളക്കത്തിലും ആ മനുഷ്യൻ മരണത്തെ സംഭ്രമിപ്പിക്കുന്നതുപോലെ തോന്നി. മുഹമ്മദീയരുടെ വിശ്വാസത്തിൽ ശവക്കല്ലറകളുടെ ദേവതയായ അസ്രേൽകൂടി, ഇവിടെ വന്നാൽ ഒന്നു ഭയപ്പെട്ടു പിൻവാങ്ങിപ്പോവും; എന്തോ വീടു മാറിപ്പോയപോലെ അയാൾ പിന്നോക്കം വെക്കും. തനിക്ക് അങ്ങനെ ഒരിഷ്ടം തോന്നിയതുകൊണ്ടാണ് ജി. മരിക്കുന്നതെന്നു തോന്നി. അയാളുടെ മനോവേദനയിൽക്കൂടി അയാൾ സ്വതന്ത്രനായിരുന്നു. കാലുകൾക്കു മാത്രം ചേഷ്ടയില്ല. അവിടെയായിരുന്നു മരണദേവത അയാളെ മുറുകെ പിടികൂടിയത്. അയാളുടെ കാലുകൾ തണുത്തും മരവിച്ചുമിരുന്നു. എന്നാൽ അയാളുടെ തലയ്ക്കു ജീവന്റെ സകലശക്തിയുമുണ്ട്–അതു മുഴുവനും വെളിച്ചംകൊണ്ടു നിറഞ്ഞതുപോലെ കാണപ്പെട്ടു. ഈ വിശിഷ്ടസമയത്ത്, പൗരസ്ത്യന്മാരുടെ ഒരു കെട്ടുകഥയിൽ അരയ്ക്കുമേല്പോട്ടു മാംസവും കീഴ്പോട്ടു വെണ്ണക്കല്ലുമായി വർണിച്ചിട്ടുള്ള രാജാവിനെപ്പോലെയായിരുന്നു ജി.

അവിടെ ഒരു കല്ലു കിടപ്പുണ്ട്. മെത്രാൻ അതിന്മേൽ ഇരുന്നു.

‘ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു,’ അധിക്ഷേപിക്കുമ്പോൾ ഉപയോഗിക്കാറുള്ള സ്വരത്തിൽ അദ്ദേഹം പറഞ്ഞു, ‘നിങ്ങൾ രാജഹത്യയ്ക്ക് അനുമതി കൊടുത്തിട്ടില്ലല്ലോ, എന്തായാലും.’

പണ്ടത്തെ പ്രതിനിധിയോഗത്തിലെ അംഗമായ ആ വയസ്സൻ ‘എന്തായാലും’ എന്ന വാക്കിൽ അന്തർഭവിച്ചിട്ടുള്ള ചീത്ത അർഥം അത്ര സുക്ഷിച്ചില്ലെന്നുതോന്നി. അയാൾ മറുപടി പറഞ്ഞു-പുഞ്ചിരി അയാളുടെ മുഖത്തുനിന്നു തീരെ പോയിരുന്നു-‘സർ, നിങ്ങളെന്നെ വേണ്ടതിലധികം അഭിനന്ദിക്കരുത്. ഞാൻ ആ ദുഷ്ടനെ കൊല്ലുന്നതിനു സമ്മതിച്ചു.’

ഗൗരവം കാണിക്കുന്ന സ്വരത്തിനു മനോദാർഡ്യം കാണിക്കുന്ന സ്വരത്തിലുള്ള മറുപടി.

‘നിങ്ങൾ പറയുന്നതെന്താണ്?’ മെത്രാൻ ആരംഭിച്ചു.

‘ഞാൻ പറയുന്നു, മനുഷ്യന്റെ ഉള്ളിൽ ഒരു ദുഷ്ടനിരിപ്പൂണ്ട്–അജ്ഞത. ആ ദുഷ്ടനെ കൊല്ലുന്നതിനു ഞാൻ അനുമതി കൊടുത്തു. ആ ദുഷ്ടൻ രാജത്വത്തിനെ, തെറ്റിദ്ധരിക്കപ്പെട്ട അധികാരശക്തിയിൽ ഉൽപ്പാദിപ്പിച്ചു: എന്നാൽ ശരിയായ അധികാരശക്തി പ്രകൃതിജ്ഞാനമാണ്. മനുഷ്യൻ പ്രകൃതിജ്ഞാനമനുസരിച്ചേ ഭരിക്കപ്പെടാവൂ.’

‘മനസ്സാക്ഷിയും,’ മെത്രാൻ തുടർന്നു പറഞ്ഞു.

‘അതു രണ്ടും ഒന്നുതന്നെ. മനസ്സാക്ഷി എന്നത് നമ്മുടെ ഉള്ളിൽ സ്വാഭാവിക പ്രകൃതിജ്ഞാനത്തിന്റെ തുകയാണ്.’

മോൺസിന്യേർ ബിയാങ് വെന്യു ഇങ്ങനെ ഒരു ഭാഷയിലുള്ള സംസാരം ഏതാണ്ട് അത്ഭുതപ്പെട്ടുകൊണ്ട് കേട്ടു; ഇതദ്ദേഹത്തിനു പുതിയതാണ്.

പ്രതിനിധിയോഗത്തിലെ അംഗം പിന്നേയും ആരംഭിച്ചു; ‘പതിനാറാമൻ ലൂയിയെസ്സംബന്ധിച്ചേടത്തോളം, ഞാൻ പാടില്ലെന്നു പറഞ്ഞു. ഒരു മനുഷ്യനെ കൊല്ലുവാൻ എനിക്കധികാരമുണ്ടെന്നു ഞാൻ വിചാരിച്ചില്ല; പക്ഷേ, ദുഷ്ടതയെ ഉന്മൂലനം ചെയ്യുന്നത് എന്റെ മുറയാണെന്ന് എനിക്കു തോന്നി. ഞാൻ ദുഷ്ടനെ കൊന്നു കളയുവാൻ അനുമതി കൊടുത്തു; എന്നുവെച്ചാൽ, സ്ത്രീയുടെ ചാരിത്ര്യദൂഷണവും, പുരുഷന്റെ അടിമത്തവും കുട്ടിയുടെ അന്ധകാരവും അവസാനിപ്പിക്കുവാൻ ഞാൻ ശ്രമിച്ചു. പൊതുജനഭരണത്തിനു സമ്മതിച്ചതിൽ, ഞാൻ വാസ്തവത്തിൽ സമ്മതിച്ചിട്ടുള്ളത് അതാണ്. സഹോദരത്വത്തിനും ഐകമത്യത്തിനും പ്രഭാതത്തിനും ഞാൻ അനുമതി കൊടുത്തു. ദുർബോധനകളും ദുർവിചാരങ്ങളും നശിപ്പിക്കുന്ന കാര്യത്തിൽ ഞാൻ സഹായിച്ചു. ദുർബോധനകളും ദുർവിചാരങ്ങളും തകർന്നു മണ്ണടിഞ്ഞാൽ തനിയേ വെളിച്ചമായി. ഞങ്ങൾ പഴമയെ നശിപ്പിച്ചുകളഞ്ഞു; ആ പഴമ, ആ കഷ്ടപ്പാടുകളെ നിറച്ചുവെച്ച ശൃംഗാരപാത്രം മനുഷ്യസമുദായത്തിനുമീതെ മറിഞ്ഞുകിടന്നതുകൊണ്ട്, അതു സുഖത്തിനുള്ള ഒരു ശ്മശാനമായിത്തീർന്നു.’

‘സമ്മിശ്രസുഖത്തിന്,’ മെത്രാൻ പറഞ്ഞു.

‘സംക്ഷുഭിതമായ സുഖത്തിന് എന്നു നിങ്ങൾക്കു പറയാം; ഇന്ന്, ആ പഴയകാലത്തിന്റെ പുനഃസ്ഥാപനത്തിനുശേഷം, അതായത് 1814–നു ശേഷം, [42] അപ്രത്യക്ഷമായിപ്പോയ സുഖം! കഷ്ടം! പ്രവൃത്തി മുഴുവനായില്ല, അതു ഞാൻ സമ്മതിക്കുന്നു: പണ്ടത്തെ സ്ഥിതി ഞങ്ങൾ പ്രവൃത്തിയിൽ ഉടച്ചുകളഞ്ഞു; അതിനെ വിചാരത്തിൽ തീരെ അമർത്തിക്കളയുന്നതിനു ഞങ്ങൾക്കു സാധിച്ചില്ല. അതിക്രമങ്ങളെ നശിപ്പിച്ചതുകൊണ്ടു പോരാ; നടപടികളെ നന്നാക്കിത്തീർക്കണം. തിരിഞ്ഞു കാറ്റുണ്ടാകുന്ന പ്രശ്നം അവിടെ ഇല്ലാതായി; പക്ഷേ, കാറ്റു പിന്നേയുമുണ്ട്.’

‘നിങ്ങൾ ഉടച്ചുകളഞ്ഞു. ഉടച്ചുകളയുന്നത് ആവശ്യമായിരിക്കാം; പക്ഷേ, ദേഷ്യത്തോടുകുടി ഒന്നിനെ ഉടച്ചുകളയുന്നത് ഗുണമാണെന്നു ഞാൻ വിശ്വസിക്കുന്നില്ല.’

‘ധർമത്തിനും അതിനുവേണ്ട ദേഷ്യമുണ്ട്, മെത്രാൻ; എന്നല്ല ധർമത്തിനുള്ള ദേഷ്യം അഭിവൃദ്ധിയുടെ അടിക്കല്ലാണ്. എന്തായാലും എന്തുതന്നെ പറഞ്ഞാലും ശരി, ക്രിസ്തുവിന്റെ പ്രഥമാഗമനത്തിനു ശേഷം, മനുഷ്യസമുദായത്തിനുണ്ടായിട്ടുള്ള ഏറ്റവും പ്രാധാന്യമേറിയ ഒരുദ്ഗതിയാണ് ഫ്രാൻസിലെ ഭരണപരിവർത്തനം. അപൂർണം–അങ്ങനെയായിരിക്കാം; പക്ഷേ മഹത്തരം. അജ്ഞാതങ്ങളായി കിടന്നിരുന്ന എല്ലാ സാമുദായിക പരിണാമങ്ങൾക്കും അതു സ്വാതന്ത്യം കൊടുത്തു; അതു മനസ്സിനെ മയപ്പെടുത്തി, ശാന്തമാക്കി, സാവധാനമാക്കി, ബോധവത്താക്കി. ഹൃദയസംസ്കാരത്തിന്റെ ദീർഘങ്ങളായ ഗതിതരംഗങ്ങളെ അതു ഭൂമിയിലെങ്ങും ഒഴുക്കി. അതു നല്ലൊന്നായിരുന്നു. ഫ്രാൻസിലെ ഭരണപരിവർത്തനം മനുഷ്യസമുദായത്തിന്റെ പ്രതിഷ്ഠാകലശമാടലാണ്.’

മെത്രാനു ഒന്നു പിറുപിറുക്കാതിരിക്കാൻ കഴിഞ്ഞില്ല; ‘അതേയോ? 1793!’

പ്രതിനിധിയോഗാംഗം തന്റെ കസാലമേൽ ഏതാണ്ട് വ്യസനപൂർവമായ ഒരു ഗൗരവത്തോടെ നിവർന്നിരുന്നു; മരിക്കാറായ ഒരു മനുഷ്യന്നു കഴിയുന്നവിധം ഉച്ചത്തിൽ അയാൾ പറഞ്ഞു: ‘ഹാ, നിങ്ങൾ അങ്ങോട്ടാണ് പോകുന്നത്; ആ വാക്കു ഞാൻ കരുതിയിരുന്നു. ആയിരത്തഞ്ഞൂറു കൊല്ലങ്ങളോളമായി ഒരു മേഘം വന്നുകൂടുവാൻ തുടങ്ങിയിരുന്നു; ആ ആയിരത്തഞ്ഞൂറു കൊല്ലം കഴിഞ്ഞപ്പോൾ, അതു തന്നത്താൻ പിളർന്നു. നിങ്ങൾ ആ മേഘഗർജ്ജനത്തെയാണ് വിചാരണയ്ക്കു വെക്കുന്നത്.’

പുറത്തേക്കു പക്ഷേ, സമ്മതിച്ചില്ലെങ്കിലും, തന്റെ ഉള്ളിൽനിന്ന് എന്തോ ഒന്നു നശിച്ചുപോയതുപോലെ മെത്രാന്നു തോന്നി. ഏതായാലും, ആ ഭാവം അദ്ദേഹം കാണിച്ചില്ല. അദ്ദേഹം മറുപടി പറഞ്ഞു: ‘നീതിന്യായാധിപൻ നീത്യന്യായത്തെ മുൻനിർത്തി സംസാരിക്കുന്നു; മതാചാര്യൻ ദയയെ മുൻനിർത്തി പറയുന്നു–ദയ എന്നത് ഉത്കൃഷ്ടതരമായ നീതിന്യായമല്ലാതെ മറ്റൊന്നുമല്ല. ഒരു മേഘഗർജ്ജനത്തിനു തെറ്റു ചെയ്യാൻ വയ്യാ.’ പ്രതിനിധിയോഗത്തിലെ അംഗമായ ആ മനുഷ്യനെ സൂക്ഷിച്ചുനോക്കിക്കൊണ്ട് അദ്ദേഹം തുടർന്നു ചോദിച്ചു: പതിനേഴാമൻ ലൂയി?’ [43]

ആ പ്രതിനിധിയോഗാംഗം തന്റെ കൈ നീട്ടി, മെത്രാന്റെ കൈ പിടിച്ചു.

‘പതിനേഴാമൻ ലൂയി! നമുക്കു നോക്കുക. ആരെപ്പറ്റിയാണ് നിങ്ങൾ വ്യസനിക്കുന്നത്? നിരപരാധനായ ശിശുവെപ്പറ്റിയാണോ? വളരെ നല്ലത്; അങ്ങനെയാണെങ്കിൽ, ഞാനും നിങ്ങളോടുകൂടി വ്യസനിക്കുന്നു. രാജശിശുവിനെക്കുറിച്ചാണോ? നില്ക്കു, എനിക്കാലോചിക്കണം. കർത്തുഷിന്റെ [44] സഹോദരനായ ഒരു നിരപരാധശിശുവെ കർത്തൂഷിന്റെ സഹോദരനാണ് എന്നുള്ള ഏകസംഗതിയിന്മേൽ, പ്ലാസ്ദ് ഗ്രേവിൽവെച്ചു കക്ഷത്തിൽ കുടുക്കിട്ടു ചാവുന്നതുവരെ തുക്കിക്കൊന്നതിൽ എനിക്കുള്ള മനോവേദന, പതിനഞ്ചാമൻ ലൂയിയുടെ മകന്റെ മകൻ, ഒരു നിരപരാധനായ ശിശു, പതിനഞ്ചാമൻ ലൂയിയുടെ മകന്റെ മകനാണെന്നുള്ള ഏക സംഗതിയിന്മേൽ, ടെംപിളിലെ ഗോപുരത്തിൽ ബന്ധനസ്ഥനായി കിടന്നു മരിച്ചപ്പോളുണ്ടായതിൽനിന്ന് ഒട്ടും കുറഞ്ഞതല്ല.’

‘മൊസ്സ്യു,’ മെത്രാൻ പറഞ്ഞു: ‘ഇങ്ങനെ പേരുകൾ കൂട്ടിക്കലർത്തുന്നത് എനിക്കിഷ്ടമില്ല.’

‘കർത്തുഷ്? പതിനഞ്ചാമൻ ലൂയി? ഈ രണ്ടിൽ ഏതു കൂട്ടിച്ചേർത്തുന്നതാണ് നിങ്ങൾക്കനിഷ്ടം?’

ഒരു നിമിഷനേരം ആരും ഒന്നും മിണ്ടിയില്ല. വരേണ്ടിയിരുന്നില്ല എന്നു മെത്രാൻ ഏതാണ്ട് പശ്ചാത്തപിച്ചു; എങ്കിലും അസാധാരണവും അത്ഭുതകരവുമായവിധം താൻ ഒന്നു കുലുക്കപ്പെട്ടതുപോലെ അദ്ദേഹത്തിനു തോന്നി.

ആ പ്രതിനിധിയോഗാംഗം വീണ്ടും പറയാൻ തുടങ്ങി; ‘ഹാ, എന്റെ മാന്യനായ മതാചാര്യ, നിങ്ങൾ സത്യനിഷ്ഠന്മാർക്കുള്ള അപാകതകളെ ഇഷ്ടപ്പെടുന്നില്ല. യേശുക്രിസ്തു അവയെ സ്നേഹിച്ചിരുന്നു. അദ്ദേഹം ഒരു വടിയെടുത്തു ദേവാലയം മുഴുവനും ശുദ്ധമാക്കി. മിന്നൽപ്പിണരുകളെക്കൊണ്ടു നിറഞ്ഞ അദ്ദേഹത്തിന്റെ കുരടാവ്, സത്യാവസ്ഥകളെ ദയയില്ലാതെ തുറന്നുപറയലായിരുന്നു. അദ്ദേഹം കുട്ടികൾ അനുഗ്രഹിക്കപ്പെടട്ടെ എന്നു പറഞ്ഞപ്പോൾ, ചെറിയ കുട്ടികളിൽ യാതൊരു വ്യത്യാസവും ചെയ്തില്ല. ബാരബാസിന്റെ [45] സീമന്തപുത്രനേയും ഹെറോഡിന്റെ [46] സീമന്തപുത്രനേയും കൂട്ടിച്ചേർത്താൽ അദ്ദേഹം അമ്പരക്കുകയില്ല. നിരപരാധത തന്നെ, മൊസ്സ്യു, അതിനുള്ള കിരീടമാണ്. നിരപരാധതയ്ക്കു ഒരിക്കലും രാജാവാവേണ്ട ആവശ്യമില്ല. അതു പഴന്തുണികളുടെ ഉള്ളിലും ചെങ്കോലിന്റെ മകുടങ്ങളിലെന്നപോലെ; പ്രതാപവത്താണു്.

‘അതു ശരി’ മെത്രാൻ താഴ്‌ന്ന സ്വരത്തിൽ പറഞ്ഞു.

‘വരട്ടെ, ഞാൻ മുഴുവൻ പറയട്ടെ.’ ജി. തുടർന്നു; ‘നിങ്ങൾ എന്നോടു് പതിനേഴാമൻ ലൂയിയെപ്പറ്റി പറഞ്ഞു. നമുക്ക് അന്യോന്യം മനസ്സിലാക്കുക. സകല നിരപരാധന്മാരെയും മരണശിക്ഷ അനുഭവിച്ച സർവരേയും പ്രഭുക്കന്മാരുടെ എന്നപോലെത്തന്നെ സാധുക്കളുടെ കുട്ടികളേയും കുറിച്ചു നമുക്കു് കണ്ണുനീരൊഴുക്കുക! ഞാൻ അതിനു സമ്മതിക്കുന്നു. പക്ഷേ അങ്ങനെയാണെങ്കിൽ, ഞാൻ നിങ്ങളോടു പറഞ്ഞതുപോലെ, നമുക്ക് 1793–നും മുൻപിലേക്കു പോവണം; നമ്മുടെ കരച്ചിൽ പതിനേഴാമൻ ലൂയിയുടെയും അപ്പുറത്തു നിന്ന് ആരംഭിക്കണം. രാജാക്കന്മാരുടെ കുട്ടികളെപ്പറ്റി കരയുവാൻ ഞാൻ നിങ്ങളുടെ കൂട്ടത്തിൽ കൂടാം; പക്ഷേ, പൊതുജനങ്ങളുടെ കുട്ടികളെപ്പറ്റി കരയുവാൻ നിങ്ങൾ എന്റേയും കൂട്ടത്തിൽ കൂടണം.’

‘ഞാൻ എല്ലാവരെക്കുറിച്ചും കരയുന്നു.’ മെത്രാൻ പറഞ്ഞു.

‘ഒരേ മാതിരി!’ പ്രതിനിധിയോഗാംഗമായ ജി. കുറച്ചുച്ചത്തിൽ പറഞ്ഞു: ‘എന്നല്ല, തുലാസ്സ് എങ്ങോട്ടാണെങ്കിലും അല്പമൊന്നു ചെരിയണമെന്നുണ്ടെങ്കിൽ അതു പൊതുജനങ്ങളുടെ ഭാഗത്തേക്കാവട്ടെ. അവർ അധികകാലമായി ദുഃഖമനുഭവിക്കുന്നു.’

പിന്നേയും കുറച്ചിട ആരും മിണ്ടാതായി. പ്രതിനിധിയോഗാംഗമാണ് ഒന്നാമതായി ആ മൗനത്തെ ഭഞ്ജിച്ചത്. അയാൾ ഒരു കൈമുട്ടിന്മേൽ ഊന്നി നിവർന്നിരുന്നു; ചോദ്യം ചെയ്കയും തീർപ്പു ചെയ്കയും ചെയ്യുന്ന ഒരാൾ യാദ്യച്ഛികമായി പ്രവർത്തിക്കാറുള്ളതുപോലെ, തന്റെ കവിൾത്തടത്തിന്റെ ഒരു ഭാഗം തള്ളവിരലിനും ചൂണ്ടാണിവിരലിനും നടുവിലേക്കു പിടിച്ചെടുത്തു; മരണവേദനയ്ക്കുള്ള എല്ലാ ശക്തികളെക്കൊണ്ടും നിറഞ്ഞ ഒരു നോട്ടത്തോടുകൂടി, അയാൾ മെത്രാന്റെ മുഖത്തേക്കു നോക്കി. അതേതാണ്ടൊരു വെടിപൊട്ടലായിരുന്നു.

‘അതേ സേർ. അനവധി കാലമായി ജനങ്ങൾ ദുഃഖമനുഭവിക്കുന്നു. ആട്ടെ, നില്ക്കൂ! അതുകൊണ്ടായില്ലല്ലോ; ഇപ്പോൾത്തന്നെ നിങ്ങൾ എന്തിനാണ് പതിനേഴാമൻ ലൂയിയെപ്പറ്റി എന്നോടു ചോദിച്ചത്, എന്നോടു സംസാരിച്ചത്? ഞാൻ നിങ്ങളെ അറിയില്ല. ഞാൻ ഇവിടെ വന്നതു മുതൽ, ഈ പറമ്പിനുള്ളിലായി കഴിഞ്ഞുകൂടിയതേ ഉള്ളു; പുറത്തേക്കു കാലെടുത്തു കുത്തിയിട്ടില്ല; എന്നെ സഹായിക്കുന്ന ആ കുട്ടിയെ ഒഴിച്ചു വേറെ ആരേയും ഞാൻ കണ്ടിട്ടില്ല. നിങ്ങളുടെ പേർ ഒരു സമ്മിശ്രമായ വിധത്തിൽ എന്റെ ചെകിട്ടിൽ എത്തിയിട്ടുണ്ട്–അതു നേരാണ്; വളരെ ചീത്തയായ വിധത്തിൽ ഞാനതുച്ചരിച്ചു കേട്ടിട്ടുണ്ട്–അതു ഞാൻ സമ്മതിക്കേണ്ടിയിരിക്കുന്നു; പക്ഷേ, അതു സാരമില്ല; സാമർഥ്യമുള്ള ആളുകൾക്കു പൊതുജനങ്ങളെന്നു പറയുന്ന ആ നല്ലവനായ പരമാർഥിയെ ചതിച്ചുകീഴടക്കുവാൻ അനവധി മാർഗങ്ങൾ തോന്നും. കൂട്ടത്തിൽ പറയട്ടെ, നിങ്ങളുടെ സവാരിവണ്ടിയുടെ ശബ്ദം ഞാൻ കേട്ടില്ല; നിരത്തുകളുടെ ചെനച്ചത്തിലുള്ള ചുള്ളിക്കാട്ടിനു പിന്നിൽ നിങ്ങൾ അതു നിർത്തിയിരിക്കും, സംശയമില്ല. ഞാൻ പറയുന്നു. നിങ്ങളെ ഞാൻ അറിയില്ല. നിങ്ങൾ മെത്രാനെന്നു നിങ്ങൾ എന്നോടു പറഞ്ഞു; പക്ഷേ, അതുകൊണ്ടു നിങ്ങളുടെ വൃത്തികളെല്ലാം ഏതു മാതിരിയാണെന്ന് എനിക്കു വിവരമായില്ല. ചുരുക്കിപ്പറഞ്ഞാൽ, ഞാൻ എന്റെ ചോദ്യം ആവർത്തിക്കുന്നു: നിങ്ങൾ ആരാണ്? നിങ്ങൾ ഒരു മെത്രാനാണ്; എന്നുവെച്ചാൽ, പള്ളിയിലെ രാജകുമാരൻ. വംശചിഹ്നങ്ങളോടും വലിയ ആദായങ്ങളോടുംകൂടിയ ആ തങ്കപ്പൂച്ചിട്ടവരുടെ കൂട്ടത്തിലൊരാൾ–അതേ, വളരെയധികം ശമ്പളമുള്ളവരും–ഡി.യിലെ മെത്രാന്നു പതിനായിരം ഫ്രാങ്ക് ശമ്പളവും പതിനായിരം ബത്തയുമുണ്ട്; ആകെ ഇരുപത്തയ്യായിരം ഫ്രാങ്ക്–അടുക്കളപ്പുരകളുള്ളവരും ഭൃത്യന്മാർക്കെല്ലാം സവിശേഷമായ ഉടുപ്പുള്ളവരും, എപ്പോഴും ആഹ്ലാദിക്കുന്നവരും, വെള്ളിയാഴ്ചദിവസം ഇരണ്ടപ്പക്ഷികളെ തിന്നുന്നവരും ഒരു ഭൃത്യൻ മുന്നിലും ഒരു ഭൃത്യൻ പിന്നിലുമായി ആഡംബരത്തോടുകൂടിയ വണ്ടിയിൽക്കയറി വെറുതെ ചുറ്റിയടിക്കുന്നവരും, താമസിക്കുവാൻ വലിയ അരമനകളുള്ളവരും, വെറുംകാലോടുകൂടി നടന്ന യേശുക്രിസ്തുവിന്റെ പേരും പറഞ്ഞു സവാരിവണ്ടികളിൽ ഇരുന്നു യാത്രചെയ്യുന്നവരുമായ അത്തരക്കാരിലൊരാൾ. നിങ്ങൾ സഭാധ്യക്ഷനാണ് – ശമ്പളവും അരമനയും, കുതിരകളും, ഭൃത്യന്മാരും, സദ്യയും, എല്ലാത്തരം വിഷയസുഖങ്ങളുമുള്ള ആൾ; മറ്റുള്ള എല്ലാവർക്കുമെന്നപോലെ നിങ്ങൾക്കും ഈ പറഞ്ഞതൊക്കെയുണ്ട്; മറ്റുള്ള എല്ലാവരുമെന്നപോലെ നിങ്ങളും ഇതുകളൊക്കെ അനുഭവിക്കുന്നു; അതു നല്ലതുതന്നെ; പക്ഷേ, ഇതുകൊണ്ട് ഒന്നുകിൽ അധികമായിപ്പോകുന്നു വിവരണം, അല്ലെങ്കിൽ കുറയുന്നു; എനിക്കു തരാൻ അറിവുംകൊണ്ടു വന്നിരിക്കാവുന്ന മനുഷ്യൻ ശരിയായും ആന്തരമായും എത്രകണ്ടു വിലപിടിച്ച ഒരാളാണെന്ന് എനിക്കിതുകൊണ്ട് മനസ്സിലാവുന്നില്ല. ഞാൻ സംസാരിക്കുന്നതാരോടാണ്? നിങ്ങൾ ആരാണ്?’

മെത്രാൻ തലതാഴ്ത്തി; അദ്ദേഹം മറുപടി പറഞ്ഞു: ‘ഞാനൊരു പുഴു.’

‘സവാരിവണ്ടിയിൽ കയറിനടക്കുന്ന ഭൂമിയിലെ ഒരു പുഴു,’ ആ പ്രതിനിധിയോഗത്തിലെ അംഗം മുരണ്ടു.

ഇക്കുറി ധാർഷ്ട്യം കാണിക്കുവാൻ ആ പ്രതിനിധിയോഗാംഗമായി; മെത്രാൻ പാവമായി.

മെത്രാൻ സൗമ്യസ്വരത്തിൽ ആരംഭിച്ചു: ‘അങ്ങനെയാവട്ടെ, സേർ; പക്ഷേ, അങ്ങെങ്ങോ മരങ്ങളുടെ പിന്നിൽ കുറേ ദൂരത്തേക്കു വാങ്ങിനില്ക്കുന്ന എന്റെ സവാരിവണ്ടിയും എന്റെ സദ്യയിലൂണും, വെള്ളിയാഴ്ച ദിവസമുള്ള എന്റെ ഇരണ്ടപ്പക്ഷിഭക്ഷണവും, എന്റെ ഇരുപത്തയ്യായിരം ഫ്രാങ്ക് ശമ്പളവും, എന്റെ അരമനയും, സവിശേഷമട്ടിൽ ഉടുപ്പിട്ട എന്റെ ഭൃത്യജനങ്ങളുംകൂടി, ദയ മനുഷ്യന്റെ ധർമമല്ലെന്നും, 1793 നിർദ്ദയമായ ഒന്നല്ലെന്നും ആക്കിത്തീർക്കുന്നതെങ്ങനെ എന്നൊന്നു പറഞ്ഞുകേട്ടാൽ കൊള്ളാം.’

ആ പ്രതിനിധിയോഗത്തിലെ അംഗം ഒരു മേഘാവരണത്തെ നീക്കിക്കളയുന്നതിനെന്നപോലെ, തന്റെ നെറ്റിയിലൂടെ ഒന്നു കൈ നടത്തി.

അയാൾ പറഞ്ഞു: ‘നിങ്ങളോടു മറുപടി പറയുന്നതിനു മുമ്പേ, ഞാൻ നിങ്ങളോടു മാപ്പു ചോദിക്കുന്നു. സേർ, ഞാനിപ്പോൾ ചെയ്തുപോയത് ഒരബദ്ധമാണ്. നിങ്ങൾ എന്റെ വീട്ടിൽ വന്നിരിക്കുന്നു; നിങ്ങൾ എന്റെ അതിഥിയാണ്; നിങ്ങളോടു മര്യാദ കാണിക്കുവാൻ ഞാൻ കടപ്പെട്ടവനാകുന്നു. നിങ്ങൾ എന്റെ അഭിപ്രായങ്ങളെപ്പറ്റി വാദപ്രതിവാദം ചെയ്യുന്നു; നിങ്ങളുടെ വാദങ്ങളെ എതിർക്കുക മാത്രമേ എനിക്കു ചെയ്വാൻ പാടുള്ളൂ. നിങ്ങളുടെ സമ്പത്തും നിങ്ങളുടെ സുഖാനുഭവങ്ങളും നിങ്ങളെ തർക്കത്തിൽ തോല്പിക്കുവാൻ എനിക്കു നിങ്ങളേക്കാൾ അധികമായുള്ള അനുകൂലസംഗതികളാണ്; പക്ഷേ, അവയെ ഉപയോഗിക്കരുതെന്നു തറവാടിത്തം ഉപദേശിക്കുന്നു. ഇനിമേൽ അവയെ ഞാൻ ഉപയോഗിക്കില്ലെന്നു ശപഥംചെയ്യട്ടെ.’

‘ഞാൻ നന്ദി പറയുന്നു.’ മെത്രാൻ പറഞ്ഞു.

ജി, വീണ്ടും ആരംഭിച്ചു: ‘നിങ്ങൾ എന്നോടു പറഞ്ഞുതരാൻ ആവശ്യപ്പെട്ട കാര്യം എടുക്കട്ടെ. നമ്മൾ ഇപ്പോൾ എവിടെയാണ്? നമ്മൾ എന്തായിരുന്നു പറഞ്ഞുവന്നത്? 1793 നിർദ്ദയമായ ഒന്നാണെന്നോ?’

‘നിർദ്ദയം; അതേ. മെത്രാൻ പറഞ്ഞു: ‘ശിരച്ഛേദനയന്ത്രത്തെ നോക്കി മാറ [47] കൈകൊട്ടിയതിനെപ്പറ്റി നിങ്ങൾ എന്തു വിചാരിക്കുന്നു?

‘പുതിയ കൂറ്റുകാരെ വേട്ടയാടിപ്പിടിച്ചതിനെപ്പറ്റി ബോസ്സ്വെ [48] സ്തോത്രം പാടിയതിനെക്കുറിച്ചു നിങ്ങൾ എന്തു വിചാരിക്കുന്നു?’

ഈ മറുപടി മൂർച്ചയുള്ള ഒന്നായിരുന്നു; അത് ഒരിരുമ്പുകുന്തത്തിന്റെ മുനപോലെ ചെല്ലേണ്ട ദിക്കിൽച്ചെന്നു കൊണ്ടു. മെത്രാൻ അതു തട്ടി ചൂളിപ്പോയി; അദ്ദേഹത്തിനു മറുപടിയൊന്നും തോന്നിയില്ല; പക്ഷേ, ബോസ്സ്വെയെപ്പറ്റി ഈ നിലയിൽ പറഞ്ഞുകേട്ടതിൽ അദ്ദേഹത്തിനു മുഷിഞ്ഞു. ഏറ്റവും നല്ല മനസ്സിനും ചില പൂജാവിഗ്രഹങ്ങളുണ്ട്. ന്യായപുച്ഛംകൊണ്ടു ചിലപ്പോൾ അവരുടെ മനസ്സു വേദനപ്പെട്ടുപോകുന്നു.

ജി. കിതയ്ക്കാൻ തുടങ്ങി; ഒടുവിലത്തെ ശ്വാസവികൃതികളോടു കൂടിച്ചേർന്നു സങ്കടക്കിതപ്പുകൾ അയാളുടെ ശബ്ദത്തെ തടഞ്ഞു; എങ്കിലും ബുദ്ധിക്കുള്ള ഒരു തികഞ്ഞ തെളിവ് അയാളുടെ നോട്ടങ്ങളിൽ പ്രകാശിച്ചു. അയാൾ തുടർന്നു പറഞ്ഞു: ‘ഈ ഭാഗത്തും ആ ഭാഗത്തുമായി ഞാൻ ചിലതുകൂടി പറയട്ടെ; എനിക്കു രസം തോന്നുന്നു. മുഴുവനുമായി എടുത്തുനോക്കിയാൽ, മനുഷ്യസമുദായത്തിനുള്ള മേന്മയെ സ്ഥാപിക്കുന്ന ഒന്നായ ഭരണപരിവർത്തനത്തിൽനിന്നു വേർപെടുത്തിയാൽ, 1793-കഷ്ടം!–ഒരു പ്രത്യുത്തരമാണ്. സേർ, നിങ്ങൾ അതു നിർദ്ദയമായ ഒന്നെന്നു വിചാരിക്കുന്നു; പക്ഷേ, സേർ, രാജത്വത്തെ മുഴുവനും പറ്റി നിങ്ങൾ എന്തുപറയുന്നു? കാരിയെ43 ഒരു തട്ടിപ്പറിക്കാരനാണ്; പക്ഷേ, മോന്ത്യവെക്കു43 നിങ്ങൾ എന്തു പേരു കൊടുക്കാൻ പോകുന്നു? ഫൂക്ഷിവേ–തായിങ്വീൽ43 ഒരു ദുഷ്ടനാണ്; പക്ഷേ, ലാദ്വാങ്യൊ-ങ് ബാവിൽനെ43 പ്പറ്റി നിങ്ങൾ എന്തു പറയുന്നു? മെയ്ലാർ43 ഭയങ്കരനാണ്; പക്ഷേ സോൾ-താവെന്ന്,43 ആരാണെന്ന് ഒന്നു കേട്ടാൽകൊള്ളാം. ദുഷേന്43 മുത്താൾ ഒരു നരിയാണ്; പക്ഷേ, ലത്തലിയെ43 മുത്താൾക്ക് എന്തു പേരിടുവാൻ നിങ്ങളെന്നെ സമ്മതിക്കും? ഴുർദാങ് കുപ്പ് തെത്ത് [49] ഒരു രക്ഷസ്സാണ്; പക്ഷേ, ഒരിക്കലും എം. എന്ന മാർക്കി ദ് ലൂവ്വാ [50] യോളം അത്ര വലിയതല്ല. സേർ, സേർ, ആർക്ക് ഡച്ചസ്സും രാജ്ഞിയുമായ മേറി ആങ്ത്വാനെത്തിനെ [51] പ്പറ്റി ഞാൻ വ്യസനിക്കുന്നു; പക്ഷേ, 1685-ൽ മഹാനായ ലൂയിയുടെ കാലത്ത്, ആ പിഞ്ചുകുട്ടിക്കു മുലകൊടുത്തുകൊണ്ടിരുന്ന ആ ഹ്യൂജിനട്ടുകാരി സ്ത്രീയെ അരക്കെട്ടുവരെക്കും നഗ്നയാക്കി ഒരു കഴുവിന്മേൽ കെട്ടിയിട്ട് അവളുടെ കുട്ടിയെ ദൂരത്തു മാറ്റിനിർത്തിയില്ലയോ? അവളെക്കുറിച്ചു, ഞാൻ വ്യസനിക്കുന്നു. അവളുടെ മാറിടം മുലപ്പാലു വന്നുകെട്ടി വീർത്തു; അവളുടെ ഹൃദയം കഠിനമായ വേദനകൊണ്ടു തുടിച്ചു. വിശന്നും വിളർത്തും ആ ചെറുകുട്ടി തള്ളയുടെ മാറത്തേക്കു നോക്കി കരഞ്ഞു കിടന്നു പിടഞ്ഞു. ആ പ്രസവിച്ച സ്ത്രീയെ, മുലകുടി മാറാത്ത കുട്ടിയുള്ള അവളെ നോക്കി ‘ഞാൻ ഉപേക്ഷിച്ചു എന്നു ശപഥം ചെയ്യു’എന്നു മരണശിക്ഷ നടത്തുന്നവൻ കൽപിച്ചു–ഹാ। ഒന്നുകിൽ തന്റെ പിഞ്ചുകുട്ടി കൊല്ലപ്പെടും; അല്ലെങ്കിൽ തന്റെ മനസ്സാക്ഷി നശിക്കും; ഇതു രണ്ടിൽ ഏതു വേണം എന്നു ചോദിച്ചു. ഒരമ്മയുടെ നേരെ കാണിക്കുമ്പോൾ, അത്രമേൽ അസഹനീയമായ നരകമായിത്തീരുന്ന ഈ കഠിനക്രിയയെപ്പറ്റി നിങ്ങൾ എന്തു വിചാരിക്കുന്നു? സേർ, ഇതു നല്ലവണ്ണം ഓർമവെക്കുക; ഫ്രാൻസിലെ ഭരണപരിവർത്തനം ഉണ്ടായിത്തീരുവാൻ മതിയായ കാരണങ്ങളുണ്ട്; അതിന്റെ ദേഷ്യം ഭാവികാലത്തിൽ ലയിച്ചുപോകും; അതുണ്ടായതിന്റെ ഫലമായി ലോകം പൂർവാധികം ഗുണപ്പെട്ടുവരും. അതിന്റെ ഭയങ്കരങ്ങളായ തല്ലുകളിൽനിന്നു മനുഷ്യസമുദായത്തിനു മുഴുവനും അനുഭവിക്കാവുന്ന ഒരാലിംഗനം തനിയെ ഉണ്ടായിവരും. ഞാൻ കുറയ്ക്കുന്നു; ഞാൻ നിർത്തുന്നു; അനുകൂലസംഗതികൾ എനിക്കു വല്ലാതെ വർദ്ധിച്ചുപോകുന്നു; എന്നല്ല, ഞാൻ മരിക്കാറായി.’

മെത്രാന്റെ മുഖത്തേക്കുള്ള നോട്ടം നിർത്തി, പ്രതിനിധിയോഗാംഗം ഈ ശാന്തവാക്കുകളെക്കൊണ്ടു തന്റെ വിചാരങ്ങളെ അവസാനിപ്പിച്ചു; ‘അതേ, അഭിവൃദ്ധിയുടെ കഠിനകൃത്യങ്ങളെ ഭരണപരിവർത്തനങ്ങൾ എന്നു വിളിക്കുന്നു. ആവക ലഹളകൾ അവസാനിച്ചാൽ, ഈ ഒരു വാസ്തവം വെളിപ്പെടും. മനുഷ്യസമുദായം നിർദ്ദയമാകുംവണ്ണം പെരുമാറപ്പെട്ടു; എന്നാൽ അതിന്ന് അഭിവൃദ്ധിയുണ്ടായി.’

മെത്രാന്റെ ഉള്ളിൽ കെട്ടിനിർത്തിയിട്ടുള്ള മിക്ക കൊത്തളങ്ങളും ഓരോന്നായി ആക്രമിക്കപ്പെട്ടുകഴിഞ്ഞു എന്നതിൽ ആ ഭരണസഭാംഗത്തിനു സംശയമുണ്ടായില്ല. ഏതായാലും ഒന്നു ബാക്കിനിന്നു; മൊസ്സ്യു ബിയാങ് വെന്യുവിന്റെ ഒടുവിലത്തെ നില്ക്കക്കള്ളിയായ ആ ഒരു രക്ഷാമാർഗത്തിൽനിന്ന് ഇങ്ങനെ ഒരു മറുപടി പുറപ്പെട്ടു– ആദ്യത്തെ നിഷ്ഠൂരത മുക്കാലും ആ മറുപടിയിൽ തിങ്ങിയിരുന്നു; ‘അഭിവൃദ്ധി ഈശ്വരനിൽ വിശ്വസിക്കണം. ഈശ്വരദൂഷകനായ ഒരു ഭൃത്യൻ ഒരിക്കലും നന്മയ്ക്കുണ്ടാവാൻ പാടില്ല. നിരീശ്വരമതക്കാരനായ ഒരുവൻ മനുഷ്യസമുദായത്തിന് ഒരധമനേതാവായിട്ടേ തീരുകയുള്ളൂ.’

പണ്ടു പൊതുജനനേതാവായിരുന്ന ആ മനുഷ്യൻ ഒന്നും മറുപടി പറഞ്ഞില്ല. അയാൾക്ക് ഒരു വിറയൽ വന്നു. അയാൾ മുകളിലേക്കു നോക്കി; ആ നോട്ടത്തിൽ പതുക്കെ ഒരു കണ്ണുനീർത്തുള്ളി ഉരുണ്ടുകൂടി. കൺപോള നിറഞ്ഞപ്പോൾ, ആ കണ്ണുനീർത്തുള്ളി അയാളുടെ കരുവാളിച്ച കവിൾത്തടങ്ങളിലൂടെ ഉരുണ്ടുവീണു; ഏതാണ്ട് ഒരു വിക്കലിലൂടെ വളരെ താഴ്‌ന്ന സ്വരത്തിൽ, അയാൾ തന്നോടുതന്നെയായി പറഞ്ഞു– ആ സമയത്ത് അയാളുടെ കണ്ണുകൾ പരിപൂർണതയിൽ ആണ്ടുപോയി– ‘ഹാ, അങ്ങ്! ഹാ, എന്റെ ഭാവനാമൂർത്തി! അങ്ങുമാത്രം സത്തായിട്ടുണ്ട്!’ മെത്രാന്റെ ഹൃദയത്തിന് ഒരനിർവചനീയമായ ഞെട്ടലുണ്ടായി. കുറച്ചുകഴിഞ്ഞ് ആ വയസ്സൻ ഒരു വിരൽ ആകാശത്തേക്കു ചൂണ്ടി. അയാൾ പറഞ്ഞും: ബ്രഹ്മം നിലനിൽക്കുന്നു. അദ്ദേഹം അവിടെയുണ്ട്. ബ്രഹ്മത്തിനു സ്വരൂപമില്ലെങ്കിൽ, സ്വരൂപം അതിരില്ലാത്തതായിത്തീരും; അതു ബ്രഹ്മമാവുകയില്ല; മറ്റുവിധത്തിൽ പറകയാണെങ്കിൽ, അത് നിലനിൽക്കുകയില്ല. അതിനാൽ ഒരു ഞാൻ ഉണ്ട്. ബ്രഹ്മത്തിന്റെ ആ ഞാനത്രേ ഈശ്വരൻ.’

ആ മരിക്കാറായ മനുഷ്യൻ ഒരുച്ചസ്വരത്തിലാണ് ഈ ഒടുവിലത്തെ വാക്കുകൾ ഉച്ചരിച്ചത്; ആരെയോ മുൻപിൽ കണ്ടപോലെ, ആനന്ദാധിക്യത്തിൽ അയാളുടെ സ്വരം വിറച്ചു. ഈ പറഞ്ഞതോടുകൂടി, അയാളുടെ കണ്ണടഞ്ഞു. അതിനുള്ള ശ്രമത്തിൽ അയാൾ ക്ഷീണിച്ചുപോയി. അയാൾക്കുണ്ടായിരുന്ന കുറച്ചു മണിക്കൂറുകൾ മുഴുവനും ആ ഒരു നിമിഷംകൊണ്ടു കളഞ്ഞതായി തെളിഞ്ഞു. ഈ പറഞ്ഞ വാക്കുകൾ മരണത്തിനുള്ളിലുള്ള ആളുമായി അയാളെ കുറേക്കൂടി അടുപ്പിച്ചു. അവസാനകാലം സമീപിച്ചുപോയി.

മെത്രാൻ അതറിഞ്ഞു; സമയമില്ലാതായി. ഒരു മതാചാര്യന്റെ നിലയിലാണ് അദ്ദേഹം വന്നത്; അത്യധികമായ തണുപ്പിൽനിന്നു പതുക്കെപ്പതുക്കെ അത്യധികമായ വികാരോഷ്മാവിലേക്ക് അദ്ദേഹം കടന്നു; ആ അടഞ്ഞ കണ്ണുകളെ അദ്ദേഹം സൂക്ഷിച്ചുനോക്കി; ചുളിവീണതും പ്രായം ചെന്നതും മഞ്ഞിൻതണുപ്പുള്ളതുമായ അയാളുടെ കൈ മെത്രാൻ തന്റെ കൈയിലെടുത്തു; ആ ആസന്നമരണനെ താഴ്‌ന്നു നോക്കി.

‘ഈ സമയം ഈശ്വരന്റേതാണ്. നമ്മൾ കണ്ടതു വെറുതെയായിപ്പോയാൽ അതിനെക്കുറിച്ചു നിങ്ങൾ പശ്ചാത്തപിക്കുകയില്ലേ?’

ആ പ്രതിനിധിയോഗാംഗം വീണ്ടും കൺമിഴിച്ചു. ഉന്മേഷക്കുറവോടുകൂടിയ ഒരു ഗൗരവം ആ മനുഷ്യന്റെ മുഖത്തു തെളിഞ്ഞു. ‘മെത്രാൻ’ അശക്തികൊണ്ടുള്ളതിലധികം ആത്മാവിന്റെ പ്രതാപമഹിമയിൽ നിന്നുണ്ടായ ഒരു മന്ദതയോടുകൂടി അയാൾ പറഞ്ഞു, ’എന്റെ ജീവിതകാലം ഞാൻ ധ്യാനത്തിലും അധ്യയനത്തിലും ചിന്തനയിലുമായി കഴിച്ചു. എനിക്ക് അറുപതു വയസ്സായപ്പോഴാണ്, എന്റെ രാജ്യം എന്നെ ആവശ്യപ്പെട്ടത്; അതിന്റെ കാര്യം നോക്കുവാൻ എന്നോടാജ്ഞാപിച്ചത്. ഞാൻ അനുസരിച്ചു. ദുർഭാഷണങ്ങളുണ്ടായിരുന്നു; ഞാൻ അവയോടു മല്ലിട്ടു; സ്വേച്ചാധിപത്യങ്ങളുണ്ടായിരുന്നു; ഞാൻ അവയെ നശിപ്പിച്ചു; അവകാശങ്ങളും ന്യായസിദ്ധാന്തങ്ങളുമുണ്ടായിരുന്നു; ഞാൻ അവയെ ഘോഷിച്ചു. അവയെ ഞാൻ വാസ്തവങ്ങളെന്നു തുറന്നു പറഞ്ഞു. നമ്മുടെ രാജ്യം ആക്രമിക്കപ്പെട്ടിരുന്നു; ഞാൻ അതിനെ രക്ഷിച്ചു; ഫ്രാൻസിനെ മറ്റുള്ളവർ ഭീതിപ്പെടുത്തിയിരുന്നു; ഞാൻ എന്റെ മാറു കാട്ടിക്കൊടുത്തു. ഞാൻ പണക്കാരനല്ലായിരുന്നു; ഞാൻ ദരിദ്രനാണ്. രാജ്യത്തിന്റെ നേതാക്കന്മാരിൽ ഒരാളായി. സ്വർണത്തിന്റേയും വെള്ളിയുടേയും കനംകൊണ്ടു പൊട്ടിപ്പൊളിയാൻ തുടങ്ങിയ ചുമരുകൾക്കു ഞങ്ങൾ ഊന്നുകൊടുക്കേണ്ടി വരത്തക്കവിധം ഖജാനയുടെ മുകൾത്തട്ട് നാണ്യത്തിക്കുകൊണ്ടു ഞെരുങ്ങി. ഞാൻ ഡെഡ്ട്രിത്തെരുവിൽ ഇരുപത്തൊന്നു സൂവിനു ഭക്ഷണം കഴിച്ചു. ഉപദ്രവിക്കപ്പെട്ടവരെ ഞാൻ സഹായിച്ചു. ദുഃഖിക്കുന്നവരെ ഞാൻ ആശ്വസിപ്പിച്ചു. പള്ളിയിലെ ദിവ്യപീഠത്തിൽനിന്നു മൂടുതുണി ഞാൻ പറിച്ചുകീറി. അതു വാസ്തവമാണ്; പക്ഷേ, അതെന്റെ രാജ്യത്തിന്റെ മുറി കെട്ടുവാനായിരുന്നു, വെളിച്ചത്തിലേക്കുള്ള മനുഷ്യ സമുദായത്തിന്റെ ഉദ്ഗതിക്കു ഞാൻ എപ്പോഴും സ്വൈര്യം കൂട്ടി. ചിലപ്പോൾ അഭിവൃദ്ധിയെ ഞാൻ ദയയില്ലാതെ തടഞ്ഞിട്ടുണ്ട്. സന്ദർഭം വന്നപ്പോൾ എന്റെ വിരോധികളെക്കൂടി–നിങ്ങളുടെ വർഗക്കാരെക്കൂടി–ഞാൻ രക്ഷിച്ചിട്ടുണ്ട്. മൊറോവിനീയൻ [52] രാജാക്കന്മാർക്കു വേനല്ക്കാലങ്ങളിൽ സുഖമെടുക്കാനുള്ള സ്ഥലം നിന്നിരുന്നേടത്ത്, ഫ്ലോറൻസിലെ പെറ്റിഗം എന്ന ദിക്കിൽ, സാങ് ക്ലെയർ ആങ് ബോലിയാങ് എന്നു പറയുന്ന എർബാനിസ്റ്റ് [53] സംഘക്കാരുടെ വകയായ ആ ഒരു കന്യകാമഠം 1793-ൽ ഞാൻ രക്ഷിച്ചതാണ്. എന്റെ ശക്തിക്കടുത്ത എന്റെ മുറ ഞാൻ ചെയ്തു. എന്നെക്കൊണ്ടു കഴിയുന്ന എല്ലാ നന്മകളും ഞാൻ പ്രവർത്തിച്ചു. അതിനുശേഷം, എന്നെ ആളുകൾ നായാടി; ആട്ടിപ്പായിച്ചു; ഉപദ്രവിച്ചു; അപകീർത്തിപ്പെടുത്തി; പരിഹസിച്ചു; കളിയാക്കി; ശപിച്ചു; ‘വരഞ്ഞിട്ടു.’ കഴിഞ്ഞ അനവധി കൊല്ലങ്ങളോളമായി, എന്നെ പുച്ഛിക്കുവാൻ തങ്ങൾക്കധികാരമുണ്ടെന്ന് ആളുകൾ വിചാരിക്കുന്നതായി നരച്ചുതുടങ്ങിയ എനിക്കു ബോധം വന്നു. സാധുക്കളും അറിവില്ലാത്തവരുമായ പൊതുജനങ്ങൾക്ക് ഞാൻ ഒരു ശപിക്കപ്പെട്ടവനായിത്തീർന്നിരിക്കുന്നു. എന്നാൽ ആരുടെമേലും ഒരു ദ്വേഷം വിചാരിക്കാതെതന്നെ, ദ്വേഷത്താൽ നിർമിക്കപ്പെട്ട ഈ ഏകാന്തവാസത്തെ ഞാൻ സ്വീകരിച്ചു. ഇപ്പോൾ എനിക്കു വയസ്സ് എൺപത്താറായി. ഞാൻ മരിക്കാനടുത്തു. എന്റെ പക്കൽനിന്ന് എന്തൊന്നാണ് നിങ്ങൾ ചോദിക്കാൻ വന്നത്?’

‘നിങ്ങളുടെ അനുഗ്രഹം,’ മെത്രാൻ പറഞ്ഞു.

അദ്ദേഹം മുട്ടുകുത്തി.

മെത്രാൻ വീണ്ടും തല പൊന്തിച്ചപ്പോഴേക്ക്, ആ പ്രതിനിധിയോഗാംഗത്തിന്റെ മുഖഭാവം സമുത്കൃഷ്ടമായിച്ചമഞ്ഞിരിക്കുന്നു. അയാൾ മരിച്ചുകഴിഞ്ഞു.

ഞങ്ങൾക്കറിയാൻ വയ്യാത്ത ഓരോ വിചാരപരമ്പരയിൽ തികച്ചും നിമഗ്നനായി മെത്രാൻ വീട്ടിലേക്കു മടങ്ങി. അന്നു രാത്രി മുഴുവനും അദ്ദേഹം ഈശ്വരവന്ദനംകൊണ്ടു കഴിച്ചു. പിറ്റേന്നു രാവിലെ ധീരന്മാരും ജിജ്ഞാസുക്കളുമായ ചില ആളുകൾ പ്രതിനിധിയോഗത്തിലെ അംഗമായ ജി.യെക്കുറിച്ച് അദ്ദേഹത്തോടു സംസാരിക്കാൻ പുറപ്പെട്ടു. അദ്ദേഹം ആകാശത്തേക്കു ചുണ്ടിക്കാണിക്കുക മാത്രമേചെയ്തുള്ളു.

അന്നുമുതൽ എല്ലാ കുട്ടികളുടെമേലും കഷ്ടപ്പെടുന്ന എല്ലാവരുടെ മേലുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വാത്സല്യവും സഹോദരഭാവവും ഇരട്ടിച്ചു.

ആ ’തന്തപ്പിശാചായ’ ജി.യെപ്പറ്റി സുചിപ്പിച്ചുകൊണ്ട് ആളുകൾ എന്തുപറയുമ്പോഴും, അദ്ദേഹം ഒരസാധാരണമായ മനോരാജ്യത്തിൽ പെട്ടുപോവും. തന്റെ മുൻപിൽവെച്ചുണ്ടായ അയാളുടെ പ്രാണനിഷ്ക്രമണവും, തന്റേതിലേക്കുണ്ടായ അയാളുടെ മാഹാത്മ്യമേറിയ മനസ്സാക്ഷിപ്രതിഫലനവും, ഉത്തമത്വത്തിലേക്കടുക്കുന്നതിൽ അദ്ദേഹത്തെ ഒരു വിധത്തിലും സഹായിച്ചിട്ടില്ലെന്ന് ആർക്കും പറഞ്ഞുകൂടാ.

മതബോധനപ്രവൃത്തിസംബന്ധിച്ചുണ്ടായ അദ്ദേഹത്തിന്റെ ഈ യാത്ര അവിടങ്ങളിലെ എല്ലാ ചങ്ങാതിക്കൂട്ടത്തിലും പതുക്കെയുള്ള ഓരോ അഭിപ്രായപ്രകടനങ്ങൾക്കു പ്രകൃത്യാ സംഗതി വരുത്തി.

‘അങ്ങനെയുള്ള ഒരാസന്നമരണന്റെ മരണക്കിടക്ക ഒരു മെത്രാന് ചെന്നുകൂടുവാൻ പറ്റിയ സ്ഥലമാണോ? മാർഗം കൂട്ടാൻ യാതൊന്നും അവിടെവെച്ചു വിചാരിക്കേണ്ടതില്ലെന്നു തീർച്ചയാണ്. ഈ ഭരണപരിവർത്തകന്മാർ മുഴുവനും മതത്യാഗികളാകുന്നു. പിന്നെ എന്തിനവിടെപ്പോയി? എന്താണവിടെ കാണാനുള്ളത്? ഒരു ജീവനെ ചെകുത്താൻ വന്നുകൊണ്ടുപോകുന്നത് കാണാൻ നിശ്ചയമായും, മെത്രാൻ വളരെ ഉത്സുകനായിരിക്കണം.’

ആത്മജ്ഞാനമുണ്ടെന്നു വിചാരിക്കുന്ന ആ ധിക്കാരിവർഗത്തിൽപ്പെട്ട ഒരു പ്രഭുവിധവ, ഒരു ദിവസം അദ്ദേഹത്തോട് ഇങ്ങനെ മയിറ്റി: ‘മോൺസിന്യേർ, മഹാനായ അങ്ങുന്നു ചുകന്ന തൊപ്പിവെക്കുന്നതെ [54] ന്നായിരിക്കും എന്ന് ആളുകൾ അന്വേഷിക്കുന്നു.’ – ‘ഹാ! ഹാ! അതൊരു സുഖമില്ലാത്ത നിറംതന്നെ.’ മെത്രാൻ മറുപടി പറഞ്ഞു: ‘തൊപ്പിയിൽ ആ നിറത്തെ പരിഹസിക്കുന്നവർ, അതിനെ ‘ഹാറ്റി’ലാവുമ്പോഴേക്കും ബഹുമാനിക്കുന്നതു് ഭാഗ്യം’

കുറിപ്പുകൾ

[42] നെപ്പോളിയനെ എൽബയിലേക്കു നടുകടത്തി പാരീസ്സിലെ ഒന്നാമത്തെ ഉടമ്പടിപ്പത്രം ഒപ്പിട്ടത് ഈ കൊല്ലത്തിലാണു്.

[43] ശിരച്ഛേദം ചെയ്യപ്പെട്ട രാജാവിന്റെ മകൻ. അച്ഛന്റെ മരണാനന്തരം മകൻ തടവിലായി. ഇദ്ദേഹം തടവിൽക്കിടന്നു പല ദുഃഖങ്ങളും അനുഭവിച്ച് ഒടുവിൽ അവിടെ കിടന്നുതന്നെ മരിച്ചു.

[44] ഫ്രാൻസിലെ പ്രസിദ്ധികേട്ട ഒരു തട്ടിപ്പറിക്കാരൻ.

[45] ക്രിസ്തീയവേദപുസ്തകത്തിൽ ക്രിസ്തുവിനോടൊപ്പം കുരിശേറ്റപ്പെട്ടതായി പറയപ്പെടുന്ന ഒരു തട്ടിപ്പറിക്കാരൻ.

[46] ക്രിസ്തുവിന്റെ കാലത്തുണ്ടായിരുന്ന യഹൂദരാജാവ്.

[47] ഭരണപരിവർത്തനകാലത്തു പൊതുജന നേതൃത്വം വഹിച്ചിരുന്നവരിൽ ഒരു പ്രധാനൻ.

[48] ഫ്രാൻസിലെ ഒരു വലിയ മതവിശ്വാസിയും എഴുത്തുകാരനും പണ്ഡിതനും പ്രാസംഗികനുമായിരുന്നു ഇദ്ദേഹം.

[49] ഒരു ഫ്രഞ്ചു പടനായകൻ. രാജത്വത്തിനു വലിയ വിരോധിയായിരുന്നു.

[50] പതിനാലാമൻ ലൂയിയുടെ കീഴിൽ യുദ്ധമന്ത്രി. യുദ്ധമന്ത്രിമാരുടെ ഇടയിൽ ഇദ്ദേഹം വളരെ മാന്യനത്രേ.

[51] പതിനാറാമൻ ലൂയിയുടെ ഭാര്യ. നാട്ടുകാർക്ക് വലിയ അതൃപ്തി തോന്നിച്ച ഈ രാജ്ഞിയേയും ആളുകൾ 1793-ൽ ശിരച്ഛേദം ചെയ്തുകളഞ്ഞു.

[52] പ്രാൻസിലുണ്ടായിരുന്ന പണ്ടത്തെ ഒരു രാജവംശക്കാർ.

[53] ക്ലെയർ എന്ന ക്രിസ്തുമതസന്ന്യാസിയാൽ സ്ഥാപിക്കപ്പെട്ട ഒരു സംഘവിശേഷം.

[54] ഭരണപരിവർത്തകന്മാർ ചുകന്ന തൊപ്പി ധരിച്ചിരുന്നു.

1.1.11
ഒരതിർവീഴൽ

മോൺസിന്യേർ വെല്ക്കം ഒരു തത്ത്വജ്ഞാനിയായ മെത്രാനാണേന്നോ, അല്ലെങ്കിൽ ഒരു ‘സ്വരാജ്യസ്നേഹിയായ സഭാബോധകനാണെ’ ന്നോ ഇതിൽ ഒന്നു തീർച്ചപ്പെടുത്തുന്നപക്ഷം, ഞങ്ങൾ ആത്മവഞ്ചിതരായിപ്പോകും എന്നൊരു വലിയ ദുർഘടമുണ്ട്. പ്രതിനിധിയോഗാംഗമായ ജി. യുമായുണ്ടായ സമാഗമം—അയാളുമായുണ്ടായ ഏകീഭാവം എന്നുതന്നെ ഏതാണ്ട് പറയാം–അദ്ദേഹത്തിന്റെ മനസ്സിൽ ഒരു മാതിരി അത്ഭുതഭാവത്തെ ഉണ്ടാക്കിവിട്ടു. അതദ്ദേഹത്തെ കുറേക്കൂടി സൗമ്യശീലനാക്കി. അത്രേയേ ഉള്ളൂ.

മോൺസിന്യേർ ബിയാങ് വെന്യു ഒരിക്കലും ഒരു രാജ്യതന്ത്രജ്ഞനാവുകയുണ്ടായിട്ടില്ല; എങ്കിലും ആ ഭരണപരിവർത്തനത്തിന്റെ കാലത്ത് അദ്ദേഹത്തിന്റെ നില എന്തായിരുന്നു എന്നു–മോൺസിന്യേർ ബിയാങ് വെന്യുവിന്റെ നില എന്നു പറയാവുന്ന അങ്ങനെ ഒന്നുണ്ടെന്ന് എപ്പോഴെങ്കിലും അദ്ദേഹം സ്വപ്നം കണ്ടിട്ടുള്ളതായി സങ്കല്പിക്കുന്ന പക്ഷം–വളരെ സംക്ഷിപ്തമായി ഒന്നു പറഞ്ഞുവെയ്ക്കേണ്ടുന്ന അവസരം ഇതാണ്.

നമുക്ക് അതിനാൽ കുറച്ചു കൊല്ലങ്ങൾക്കു മൂൻപിലേക്കു കടക്കുക.

മൊസ്സ്യു മിറിയേൽ മെത്രാനുദ്യോഗത്തിലേക്കുയർത്തപ്പെട്ടിട്ട് അല്പം കഴിഞ്ഞതിനുശേഷം, ചക്രവർത്തി അദ്ദേഹത്തിനും മറ്റു മെത്രാന്മാർക്കും ചെയ്ത കൂട്ടത്തിൽ, സാമ്രാജ്യത്തിലെ പ്രഭുപട്ടം കൊടുത്തു. എല്ലാവർക്കും അറിയാവുന്നവിധം 1809 ജൂലായി 5-ാംന് രാത്രി പോപ്പ് ബന്ധനസ്ഥനായി; ആ സമയത്തു ഫ്രാൻസിലേയും ഇറ്റലിയിലേയും മെത്രാന്മാരെ വിളിച്ചു പാരിസിൽവെച്ചു കൂടിയ രാജ്യാധികാരസഭയിലേക്കു നെപ്പോളിയൻ നമ്മുടെ മെത്രാന്നും കല്പനയയച്ചിരുന്നു. ഈ സഭ നോത്തർദാമിലാണ് കൂടിയത്; നോത്തർദാമിൽവെച്ചു കാർദിനാൽ ഫെഷിന്റെ ആധ്യക്ഷ്യത്തിൽ 1811 ജൂൺ 15-ാം യാണ് ഒന്നാമതായി ഈ യോഗം ആരംഭിച്ചത്. അതിനു ഹാജരായിരുന്ന തൊണ്ണറ്റഞ്ചു മെത്രാന്മാരുടെ കൂട്ടത്തിൽ മൊസ്സ്യു മിറിയേലും ഉൾപ്പെട്ടിരുന്നു. പക്ഷേ, അതിന്റെ ഒരു കൂടിയാലോചനയിലും മൂന്നോ നാലോ പരിശുദ്ധയോഗങ്ങളിലും മാത്രമേ അദ്ദേഹം ചെന്നിരുന്നുള്ളൂ. പ്രകൃതിയോട് അത്രയും അടുത്തുമുട്ടിക്കൊണ്ടു ദാരിദ്ര്യത്തിലും അനാഗരികത്വത്തിലും കഴിയുന്ന ഒരു മലംപ്രദേശത്തുള്ള ഇടവകയിലെ മെത്രാനായ അദ്ദേഹം. അന്നവിടെ കൂടിയിരുന്ന പ്രമാണികളുടെ ഇടയിൽ, ആ സഭാസ്ഥലത്തുള്ള വായുമണ്ഡലത്തിന്റെ സ്ഥിതിയൊന്നു മാറ്റിമറിക്കുന്ന പല വിചാരങ്ങളേയും കൊണ്ടുപോയി ഇറക്കുമതിചെയ്തതുപോലെ തോന്നപ്പെട്ടു. അദ്ദേഹം വേഗത്തിൽത്തന്നെ ഡി. യിലേക്കു മടങ്ങി. അത്ര വേഗം മടങ്ങിപ്പോന്നതിനെപ്പറ്റി ആളുകൾ അദ്ദേഹത്തോടു തിരക്കി; അദ്ദേഹം മറുപടി പറഞ്ഞു: ഞാൻ അവരെ അമ്പരപ്പിച്ചുപോയി, പുറത്തുള്ള കാറ്റ് എന്നിലൂടെ അവരുടെ അടുക്കലേക്കു കടന്നുചെന്നു. വാതിൽ തുറന്നിട്ടാലത്തെ സ്ഥിതി ഞാൻ അവരിലുണ്ടാക്കിത്തീർത്തു.

മറ്റൊരു സന്ദർഭത്തിൽ പറഞ്ഞു: എന്താണ് നിങ്ങൾക്കു വേണ്ടതു്? അവരൊക്കെ വലിയ പ്രഭുക്കന്മാർ. ഞാൻ ഒരു സാധു കൃഷിക്കാരൻ മെത്രാൻ.

വാസ്തവം ഇതാണ്, അദ്ദേഹം അവരെ മുഷിപ്പിച്ചു. മറ്റു പല അസാധാരണ കാര്യങ്ങളുടെ കൂട്ടത്തിൽ, ഇങ്ങനെയും പറഞ്ഞുകേട്ടു– ഒരു ദിവസം തന്റെ ഏറ്റവും പ്രമാണിയായ ഒരു കൂട്ടുകാരന്റെ വീട്ടിൽവെച്ച് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായത്രേ: ‘എന്തു ഭംഗിയുള്ള നാഴികമണികൾ! എന്തു ഭംഗിയുള്ള പരവതാനികൾ! എന്തു ഭംഗിയുള്ള ഭൃത്യവേഷങ്ങൾ! ഇതൊക്കെ വലിയ സ്വൈരക്കേടായിരിക്കണം. ഈവക ധാടിസ്സാമാനങ്ങളൊന്നും ഞാനുണ്ടാക്കിക്കില്ല. ഇതുകൾ എപ്പോഴും എന്റെ ചെകിട്ടിൽ ഇങ്ങനെ നിലവിളിച്ചുകൊണ്ടിരിക്കും; വിശന്നു കിടക്കുന്നവരുണ്ട്! തണുത്തു കുഴങ്ങുന്നവരുണ്ട്! പാവങ്ങളായ ദരിദ്രരുണ്ട്!’

കൂട്ടത്തിൽ പറയട്ടെ–ധാടിയുടെ മേലുള്ള ദ്വേഷം ഒരു ബുദ്ധിപൂർവമായ ദ്വേഷമല്ലെന്നാണ് ഞങ്ങൾ അഭിപ്രായപ്പെടുന്നത്. ഈ ദ്വേഷത്തിൽ കലാവിദ്യകളുടെ മേലുള്ള ദ്വേഷംകൂടി ഉൾപ്പെട്ടുപോകുന്നു. ഏതായാലും മതാചാര്യന്മാർക്കു കർമങ്ങളും ആചാരങ്ങളും നടത്തുന്നതിലൊഴിച്ച്, ഒരിക്കലും ധാടി പാടില്ല. അതു് ധർമ്മ ശീലം ലേശമെങ്കിലും സ്പർശിച്ചിട്ടില്ലാത്ത ചില സ്വഭാവങ്ങളെ വെളിപ്പെടുത്തുന്നതായി തോന്നുന്നു. ധനവാനായ മതാചാര്യൻ–അത് പരസ്പരവിരുദ്ധമാണ്. മതാചാര്യൻ എപ്പോഴും സാധുക്കളോട് അടുത്തുനില്ക്കണം. അപ്പോൾ, പണിയെടുത്തു കഴിയുന്നവന്റെ മേൽ പൊടിപോലെ, കുറച്ചെങ്കിലും ദുഃഖത്തിന്റെ സ്പർശമേൽക്കാതെ ഈ എല്ലാ ആപത്തോടും എല്ലാ അരിഷ്ടതകളോടും ഈവക എല്ലാ ദാരിദ്ര്യത്തോടും ഇളവില്ലാതെ രാവും പകലും അടുത്തിരുന്നു കഴിയുവാൻ ഒരാളെക്കൊണ്ടു സാധിക്കുമോ? നെരിപ്പോട് തൊട്ടിരുന്നിട്ടു ചൂടു തട്ടാത്ത ഒരാളെ വിചാരിക്കാൻ കഴിയുമോ? തീക്കുണ്ഡത്തിന്റെ അടുക്കൽനിന്നു പ്രവൃത്തിയെടുത്തിട്ട് ഒരു കരിഞ്ഞ രോമക്കൊടിയോ, കറുത്ത നഖങ്ങളോ, ഒരുതുള്ളി വിയർപ്പോ, മുഖത്ത് ഒരു പൊരികരിയോ ഉണ്ടായിട്ടില്ലാത്ത ഒരു പണിക്കാരനെ ഊഹിക്കാൻ കഴിയുമോ? ഒരാചാര്യനിലുള്ള, വിശേഷിച്ചും മെത്രാനിലുള്ള ധർമശീലത്തിന്റെ ഒന്നാമത്തെ തെളിവ് ദാരിദ്ര്യമാണ്.

ഡി.യിലെ മെത്രാൻ ആലോചിച്ചത് ഇതായിരുന്നു, സംശയമില്ല.

ഏതായാലും, ചില സൂക്ഷ്മവിഷയങ്ങളെസ്സംബന്ധിച്ചേടത്തോളം നമ്മൾ പറയുന്നവിധം, ഇന്നത്തെ ആലോചനകളിലെല്ലാം അദ്ദേഹം പങ്കുകൊണ്ടിരുന്നു എന്നു വിചാരിക്കരുത്. അധ്യാത്മവിദ്യയെസ്സംബന്ധിച്ച് അന്നന്നുണ്ടാകുന്ന തർക്കങ്ങളിൽ അദ്ദേഹം പ്രവേശിക്കാറില്ലെന്നുതന്നെ പറയാം; രാജ്യഭരണവും മതഭരണവും തമ്മിൽ ഇടപാടുണ്ടാകുമ്പോളെല്ലാം അദ്ദേഹം മിണ്ടാതിരിക്കും; എന്നാൽ അദ്ദേഹത്തോടു തിരക്കിക്കൂടുന്നപക്ഷം, അദ്ദേഹം ഫ്രാൻസിലെ പള്ളികൾക്ക് സ്വാതന്ത്ര്യം കൊടുക്കണം എന്നുള്ളതിലധികം പോപ്പിന്റെ അധികാരം നിലനിർത്തണമെന്നുള്ള അഭിപ്രായക്കാരനാണെന്നു കാണാം. ഞങ്ങൾ ഒരു ഛായ വരയ്ക്കുകയായതുകൊണ്ടു, എന്നല്ല യാതൊന്നും മറച്ചുവെക്കണമെന്നു ഞങ്ങൾക്കാഗ്രഹമില്ലാത്തതുകൊണ്ട്, അധഃപതനമായതോടുകൂടി നെപ്പോളിയനെപ്പറ്റി മെത്രാന്നു ബഹുമാനം കുറഞ്ഞുപോയി എന്നു പറയുവാൻ ഞങ്ങൾ നിർബന്ധിക്കപ്പെടുന്നു. 1813 [55] മുതല്ക്കു ചക്രവർത്തിക്കെതിരായുള്ള എല്ലാ ഏർപ്പാടുകളിലും അദ്ദേഹം കൂടുകയും അവയെ ശ്ലാഘിക്കുകയും ചെയ്തുപോന്നു. എൽബയിൽനിന്നു മടങ്ങിപ്പോകുന്ന വഴിക്കു ചക്രവർത്തിയെ ചെന്നുകാണുവാൻ അദ്ദേഹം കൂട്ടാക്കിയില്ല; എന്നല്ല, നെപ്പോളിയൻ ചക്രവർത്തിപദത്തിലിരുന്ന ആ നൂറു ദിവസക്കാലം തന്റെ ഇടവകയിൽവെച്ചു പരസ്യമായി അവിടേക്കു വിജയം പ്രാർത്ഥിക്കാൻ കല്പന കൊടുക്കുന്നതിനു അദ്ദേഹം സമ്മതിച്ചില്ല.

മദാംവ്വസേല്ല് ബപ്തിസ്തീന്നു പുറമെ അദ്ദേഹത്തിന്നു രണ്ടു സഹോദരന്മാർകൂടി ഉണ്ടായിരുന്നു; ഒരാൾ പട്ടാള മേലുദ്യോഗസ്ഥനും മറ്റേ ആൾ പൊല്ലീസ്സു മേലുദ്യോഗസ്ഥനുമായിരുന്നു. രണ്ടുപേർക്കും അദ്ദേഹം പതിവായി കത്തയയ്ക്കാറുണ്ട്. ചക്രവർത്തി കാന്നിൽ വന്നു കപ്പലിറങ്ങിയ സമയത്തു പ്രോവെൻസിൽ ഉദ്യോഗം വഹിച്ചിരുന്ന ആദ്യത്തെ ആൾ ആയിരത്തിരുനൂറു പട്ടാളക്കാരോടുകൂടി, നെപ്പോളിയൻ രക്ഷപ്പെട്ടു പോകേണ്ട ആളാണെന്ന നിലയിൽ മാത്രം പിൻചെന്നതുകൊണ്ട്, അദ്ദേഹം അയാളോടു കുറച്ചിട മുഷിഞ്ഞു. ഉദ്യോഗത്തിൽനിന്നു പിരിഞ്ഞു പാരിസ്സിൽ വ്യൂ കാസ്സെത്തിൽ ഒതുങ്ങിപ്പാർത്തിരുന്ന ഒരു നല്ല മര്യാദക്കാരനായ മറ്റേ ആളുമായുള്ള കത്തിടപാടുകൾ അദ്ദേഹം കുറേക്കൂടി സ്നേഹപൂർവം നടത്തിപ്പോന്നു.

അങ്ങനെ മോൺസിന്യേർ ബിയാങ് വെന്യുവിനു ചില പക്ഷപാതങ്ങളുണ്ടായിരുന്നു–അദ്ദേഹത്തിന്റെ ദേഷ്യസമയം, അദ്ദേഹത്തിന്റെ അന്ധകാരം. ശാശ്വതവിഷയ ങ്ങളിൽ മനസ്സൂന്നിയ അദ്ദേഹത്തിന്റെ മഹത്തും വിശിഷ്ടവുമായ ആത്മാവിനെ താൽക്കാലികവികാരതമസ്സുകൾ ആക്രമിച്ചിരുന്നു. നിശ്ചയമായും അങ്ങനെയുള്ള ഒരാൾ രാജ്യഭരണസംബന്ധികളായ അഭിപ്രായങ്ങളെ വിചാരിക്കാതിരിക്കുകയായിരുന്നു ഉത്തമം. ഞങ്ങൾ പറയുന്നതിനെ തെറ്റിദ്ധരിക്കരുത്; രാജ്യഭരണസംബന്ധികളായ അഭിപ്രായങ്ങളെ ഞങ്ങൾ ഉൽക്കർഷേച്ഛയോടും, ഈ കാലത്തു സകലവിധ സൽബുദ്ധികളുടേയും അടിക്കല്ലായിരിക്കേണ്ട സ്വരാജ്യസ്നേഹം പൊതുജനോപകാരശീലം, ദീനാനുകമ്പ എന്നീ വിശിഷ്ടങ്ങളായ മനോവൃത്തികളോടും കൂട്ടിമറിക്കുന്നില്ല. ഈ പുസ്തകത്തിലെ പ്രധാന വിഷയവുമായി ദൂരപ്പെട്ടുകൊണ്ടു മാത്രം സംബന്ധിക്കുന്ന സംഗതികളിൽ അധികമായി ചെന്നു പ്രവേശിക്കാൻ നോക്കാതെ, ഇത്രമാത്രം ഞങ്ങൾ പറഞ്ഞുവെക്കുന്നു; മോൺസിന്യേർ ബിയാങ് വെന്യു ഒരു രാജകക്ഷിയല്ലായിരുന്നുവെങ്കിൽ അധികം നന്നായേനേ: ഈ ലോകത്തിലെ സങ്കല്പങ്ങൾക്കും ഈർഷ്യകൾക്കും മീതെയായി, മനുഷ്യസംബന്ധികളായ സംഗതികളുടെ ലഹളപിടിച്ചുകൊണ്ടുള്ള പരിണാമഗതികൾക്കു മുകളിലായി, സത്യം, ന്യായം, ധർമം എന്നീ മൂന്നു പരിശുദ്ധതേജസ്സുകളുടെ പ്രകാശം സ്പഷ്ടമായി കാണപ്പെടുന്ന ആ സാത്ത്വികധ്യാനത്തിൽനിന്നു തന്റെ ദൃഷ്ടിയെ ഒരിക്കലും അദ്ദേഹം വ്യാവർത്തിക്കാതിരുന്നുവെങ്കിൽ നന്നായിരുന്നു.

രാജ്യഭരണസംബന്ധിയായ ഒരുദ്യോഗത്തിനല്ല ഈശ്വരൻ മോൺസിന്യേർ വെൽക്കമിനെ സൃഷ്ടിച്ചിട്ടുള്ളതെന്നു സമ്മതിക്കുമ്പോൾ, അധികാരത്തേയും സ്വാതന്ത്ര്യത്തേയും മുൻനിർത്തിയുള്ള അദ്ദേഹത്തിന്റെ വിരുദ്ധാഭിപ്രായങ്ങളെ, അദ്ദേഹത്തിന്റെ അഭിമാനപുരസ്സരമായ പ്രതികൂലപക്ഷത്തെ, സർവശക്തനായ നെപ്പോളിയനോടു ന്യായമായും എന്നാൽ ആപൽക്കരമായും അദ്ദേഹം എതിർ നിന്നതിനെ, നാം മനസ്സിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടതാണ്. പക്ഷേ. ഉയർന്നുവരുന്ന ആളുകളിൽ നമ്മെക്കൊണ്ട് ഇഷ്ടം തോന്നിക്കുന്നതുതന്നെ. താഴ്‌ന്നുപോകുന്നവരിലാകുമ്പോൾ, അത്ര രസമില്ലാത്തതായിത്തീരുന്നു. അപകടമുള്ളകാലത്തോളം മാത്രമേ കലഹത്തെ ഞങ്ങൾ ഇഷ്ടപ്പെടുന്നുള്ളു; അതെന്തായാലും, ആദ്യം മുതല്ക്കേ യുദ്ധം ചെയ്യുന്നവരാരോ അവർക്കു മാത്രമാണ് ഒടുക്കം വരുന്നവരെ ആട്ടിപ്പായിക്കാൻ അധികാരം. നല്ല കാലത്തു ധൈര്യത്തോടും സ്വൈര്യത്തോടുംകൂടി എതിർത്തുനില്ക്കാത്തവൻ നാശകാലത്ത് ഒന്നും മിണ്ടാതിരിക്കുകയാണ് ചെയ്യേണ്ടത്. ജയത്തെ അധിക്ഷേപിച്ചവനാരോ. അവൻ മാത്രമാണ് അപജയത്തിൽ ആയുധമോങ്ങുന്നതിന് അവകാശി. ഞങ്ങളാണെങ്കിൽ ഈശ്വരൻ നടുക്കുവന്നു തല്ലുമ്പോൾ, ഞങ്ങൾ മാറിനില്ക്കും. 1812, [56] ഞങ്ങളെ ആയുധം വെപ്പിക്കാൻ തുടങ്ങി. ശബ്ദിക്കാതെ കിടന്നിരുന്ന നിയമനിർമാണസഭ, ദുഷ്കാലം വന്നത് കണ്ട് ഉശിര് പിടിച്ച്, 1813-ൽ ശുദ്ധഭീരുക്കൾക്കു യോജിച്ചവിധം ഓരോന്നു പറയാൻ തുടങ്ങിയതിൽ ശുണ്ഠിപിടിപ്പിക്കുന്നവയല്ലാതെ മറ്റൊന്നുമില്ല. എന്നല്ല 1814-ൽ വിശ്വാസവഞ്ചനംചെയ്ത പട്ടാള മേലധ്യക്ഷ ന്മാരുടെ മുൻപിൽവെച്ചു ശ്ലാഘിക്കുക എന്നത് ഒരു കുറ്റംതന്നെയാണ്; അതേ ഈശ്വരനെപ്പോലെ ആരാധിച്ചിരുന്നത് പോയി അവമാനിക്കാൻ ഒരുമ്പെട്ടുകൊണ്ട് ഒരു ചവറ്റുകുന്നിൽനിന്നു മറ്റൊരു ചവറ്റുകുന്നിലേക്കായി കാൽവെച്ചു പോകുന്ന ഭരണാധികാരസഭ കാണുമ്പോൾ–തന്നത്താൻ കാൽവഴുതി വീഴാൻ പോയും, പൂജിച്ചുവന്ന ബിംബത്തിന്മേൽത്തന്നെ കടന്നു തുപ്പിക്കൊണ്ടുള്ള ബിംബാരാധനയുടെ മുൻപിൽ ചെല്ലുമ്പോൾ–അതിൽനിന്നു തികച്ചും മുഖം തിരിക്കുന്നതു ഒരു ധർമമാണ്. അറ്റത്തെത്തിക്കഴിഞ്ഞ ആപത്തുകൾ രാജ്യത്തെങ്ങും തിങ്ങിപ്പോയ 1815-ൽ, ഫ്രാൻസ് മുഴുവനും അവയുടെ അപകടംപിടിച്ച ആക്രമണത്തിൽനിന്നു തുള്ളിക്കൊണ്ടിരുന്ന അക്കാലത്തു, നെപ്പോളിയന്റെ മുൻപിൽ വാട്ടർലൂ [57] യുദ്ധം ഏതാണ്ടു പ്രത്യക്ഷീഭവിച്ചു തുടങ്ങിയ ആ സമയത്തു, സൈന്യങ്ങളും പൊതുജനങ്ങളും ഒരുമിച്ചു ദൈവത്താൽ വഞ്ചിക്കപ്പെട്ട മനുഷ്യനെ ഉന്മേഷരഹിതമായി ശ്ലാഘിച്ചാദരിക്കുന്നതു കാണുമ്പോൾ, നിശ്ചയമായും ചിരിക്കുന്നതിന്നു യാതൊന്നും അതിലില്ല; എന്നല്ല, സ്വേച്ഛാധികാരിയാണെന്നുള്ള വാദം എത്രതന്നെ സമ്മതിച്ചാലും ശരി, അന്ധകാരകുണ്ഡത്തിന്റെ വക്കത്തുവെച്ചു ഒരു മഹത്തായ ജനസമുദായവും ഒരു മഹാനായ മനുഷ്യനും പരസ്പരം ഗാഢാലിംഗനം ചെയ്യുന്നതിൽ പ്രത്യക്ഷീഭവിക്കുന്ന അത്രമേൽ ഉൽകൃഷ്ടങ്ങളും അത്രമേൽ ഹൃദയസ്പൃക്കുകളുമായ സംഗതികളെ ഡി.യിലെ മെത്രാന്റേതുപോലുള്ള ഒരു ഹൃദയം കണ്ടറിയാൻ വിട്ടുപോകുന്നതു പക്ഷേ, ഒരിക്കലും ശരിയല്ലതന്നെ.

ഇതൊന്നൊഴിച്ചു മറ്റെല്ലാ കാര്യങ്ങളിലും അദ്ദേഹം നിഷ്പക്ഷപാതിയും സത്യവാനും ന്യായസ്ഥനും പരോപകാരിയും ദയാലുവുമായിരുന്നു – ദയാലുത്വം പരോപകാരശീലത്തിന്റെ ഒരു വകഭേദം മാത്രമാണല്ലോ. അദ്ദേഹം ഒരു മതാചാര്യനും ഒരു ഋഷിയും ഒരു മനുഷ്യനുമായിരുന്നു. ഞങ്ങൾ ഇപ്പോൾത്തന്നെ അദ്ദേഹത്തെ കടന്നധിക്ഷേപിച്ചതും, ഏതാണ്ടു നിർദ്ദയമായി വിചാരണചെയ്തു തീർച്ചപ്പെടുത്തുവാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നതുമായ അദ്ദേഹത്തിന്റെ രാജ്യഭരണസംബന്ധിയായ അഭിപ്രായത്തിൽകൂടി, ഈ പറയുന്ന ഞങ്ങളേക്കാളധികം, അദ്ദേഹം ക്ഷമയും ധർമ്മബുദ്ധിയുമുള്ള ആളാണെന്നു സമ്മതിച്ചേ കഴിയൂ. ടൗൺഹാളിലെ വാതില്ക്കാവല്ക്കാരൻ ചക്രവർത്തിയാൽ നിയമിക്കപ്പെട്ടവനാണ്. ഈ മനുഷ്യൻ പണ്ട് ഓസ്തെർലിത്സി [58] ലെ ‘ബഹുമാനപദവി’ യിൽപ്പെട്ട ഭടസംഘത്തിലെ ഒരു താഴ്‌ന്ന ഉദ്യോഗസ്ഥനായിരുന്നു; ഗൃധ്രമാകുന്ന രാജചിഹ്നം എത്ര കണ്ടോ അത്ര കണ്ട് അയാൾ നെപ്പോളിയൻകക്ഷിയാണ്. ഈ സാധുവായ ചങ്ങാതി, അന്നു നിയമത്താൽ പേരിടപ്പെട്ടിരുന്നവിധം, രാജദ്രോഹകരങ്ങളായ പ്രസംഗങ്ങൾ കഥയില്ലാതെ ചെയ്തുപോകാറുണ്ടായിരുന്നു. ചക്രവർത്തിയുടെ മുദ്ര ‘ബഹുമാനപദവി’ ഉടുപ്പിന്മേൽനിന്നു പോയ്പോയതു മുതൽ അയാൾ ഒരിക്കലും തന്റെ പട്ടാളവേഷം ധരിക്കുകയുണ്ടായിട്ടില്ല; പിന്നെ തന്റെ കുരിശു ധരിക്കേണ്ടുന്ന ആവശ്യമില്ലല്ലോ എന്നാണ് അയാളുടെ വാക്ക്. നെപ്പോളിയൻ തനിക്കു സമ്മാനിച്ച കുരിശിന്മേൽനിന്നു് അയാൾ എത്രയും ഭക്തിപർവം ചക്രവർത്തിരൂപത്തെ എടുത്തു കളഞ്ഞു; അതിനാൽ അവിടെ ഒരു പൊത്തായിത്തീർന്നു; അതിൽ വേറെ ഒന്നും അയാൾ പകരംവെക്കുകയില്ല. അയാൾ പറഞ്ഞു: എന്റെ ഹൃദയത്തിൽ ആ മുന്നു തവളയെ കെട്ടിത്തൂക്കുന്നതിലും ഭേദം ചാവുകയാണ്. പതിനെട്ടാമാൻ ലൂയിയെപ്പറ്റി അയാൾ ഉച്ചത്തിൽ അധിക്ഷേപിക്കുകകൂടി ചെയ്തിരുന്നു; ‘ഇംഗ്ലീഷ് കാലുറകളിൽ കയറിനിൽക്കുന്ന ആ വാതംപിടിച്ച കിഴവപ്രാണി!’ അയാൾ പറഞ്ഞു: അവനും അവന്റെ രാജ്ഞിയുംകൂടി പ്രഷ്യയിലേക്കു കടന്നുപോട്ടെ. ഒരടിയായി തനിക്കു വെറുപ്പുള്ള രണ്ടെണ്ണത്തെ - പ്രുഷ്യയേയും ഇംഗ്ലണ്ടിനേയും - ഒപ്പം അധിക്ഷേപിക്കാൻ പറ്റുന്ന ഈ വാചകം ആവർത്തിച്ചു പറയുന്നത് അയാൾക്കു ബഹുരസമായിരുന്നു. അതങ്ങനെ ആവർത്തിച്ചാവർത്തിച്ച് ഉള്ള ഉദ്യോഗം കൈയിൽനിന്നുപോയി. വീടുള്ളതിൽനിന്നു പുറത്താക്കപ്പെട്ട അയാളും അയാളുടെ ഭാര്യയും മക്കളുംകൂടി ഭക്ഷണത്തിനു ഗതിയില്ലാതെ വശായി. മെത്രാൻ അയാളെ വരുത്തി സൗമ്യമായി ശകാരിച്ചു. വലിയ പള്ളിയിൽ ഒരു കീഴ്‌വേലക്കാരനായി നിയമിച്ചു.

പുണ്യകർമങ്ങളുടേയും സമര്യാദമായ നടപടിയുടേയും ഊക്കുകൊണ്ടു മോൺസിന്യേർ ബിയാങ് വെന്യു ഒമ്പതുകൊല്ലം കഴിയുമ്പോഴേക്കു ഡി. പട്ടണം മുഴുവനും ഒരച്ഛനോടുള്ളതായ ഭക്തിയും സ്നേഹപൂർവമായ ബഹുമാനവും കൊണ്ടു നിറച്ചുകഴിഞ്ഞു. നെപ്പോളിയനോട് അദ്ദേഹം കാണിച്ചതുകൂടി ആളുകൾ, ആ നല്ലവരും സാധുക്കളുമായ ആളുകൾ–അവർ തങ്ങളുടെ ചക്രവർത്തിയെ പുജിച്ചിരുന്നുവെങ്കിലും തങ്ങളുടെ മെത്രാനെ സ്നേഹിച്ചു–സാവധാനമായി കൈക്കൊണ്ടു; എന്നല്ല ഒന്നും പറയാതെ ക്ഷമിച്ചുകളഞ്ഞു.

കുറിപ്പുകൾ

[55] ആദ്യമായി നെപ്പോളിയന്റെ സൈന്യം പരാജയപ്പെട്ടുപോയതു് ഈ 1813 ഒക്ടോബർ 16-18 തീയതികളിലാണു്.

[56] റഷ്യനാക്രമണത്തിൽനിന്നു നെപ്പോളിയൻ ബുദ്ധി മടുത്തു മയങ്ങിയത് ഈ കൊല്ലത്തിലാണു്.

[57] നെപ്പോളിയൻ തികച്ചും പരാജിതനായിപ്പോയത് ഈ യുദ്ധത്തിൽവെച്ചാണ്.

[58] ഈ യുദ്ധത്തിൽവെച്ചാണു് നെപ്പോളിയൻ റഷ്യക്കാരെയും ആസ്ത്രിയക്കാരേയും തികച്ചും തോല്പിച്ചുവിട്ടത്.

1.1.12
മോൺസിന്യേർ വെൽക്കമിന്റെ ഏകാന്തസ്ഥിതി

ഒരു പട്ടാളമേലുദ്യോഗസ്ഥൻ ചെറുപ്പക്കാരായ ഒരുകൂട്ടം കീഴ്പ്രവൃത്തിക്കാരാലെന്നപോലെ, ഒരു മെത്രാൻ മിക്കപ്പോഴും ഒരുകൂട്ടം മതപ്രബോധകയുവാക്കന്മാരാൽ ചുറ്റപ്പെട്ടിരിക്കും. ഇവരെയാണ് ആ മിടുക്കനായ സാങ് ഫ്രാൻസ്വ ദ് സാൽ [59] ഒരു സന്ദർഭത്തിൽ ‘ചിറകു വെക്കാത്ത മതാചാര്യന്മാർ’ എന്നു വിളിച്ചിട്ടുള്ളത്. എല്ലാ ഉദ്യോഗങ്ങൾക്കും അതാതിന്നടുത്ത ആഗ്രഹക്കാരുണ്ട്. ഈ തരക്കാർ ഓരോന്നിലും മേലേക്കിട എടുത്തിട്ടുള്ളവരുടെ പിന്നിൽ ഒരു പരിവാരമായിക്കൂടും. കീഴ് ജീവനക്കാരില്ലാത്ത ഒരധികാരവലുപ്പമില്ല. പ്രത്യേകം കൊട്ടാരമില്ലാത്ത ഒരു ഭാഗ്യമില്ല. ഭാവിച്ചുഴിപ്പിലേക്ക് അന്വേഷിച്ചു ചെല്ലുന്നവരെല്ലാം പ്രകാശമാനമായ വർത്തമാനകാലത്തിനു ചുറ്റും ചെന്നു വട്ടംകൂടും. ഏതു തലസ്ഥാനനഗരിക്കും പ്രത്യേകം ഉദ്യോഗസ്ഥന്മാരുണ്ട്. അല്പമെങ്കിലും അധികാരശക്തിയുള്ള ഏതു മെത്രാന്നും പള്ളിവിദ്യാലയത്തിൽനിന്നു പുറത്തുചാടുന്ന വിരുതൻകുട്ടികൾ പാറാവുണ്ടാകും; അവർ അങ്ങനെ ചുറ്റിപ്പറ്റി, മെത്രാന്റെ അരമനയിൽ വേണ്ടതന്വേഷിച്ചുകൊണ്ട്

‘എജമാനപ്രീതി ശാസ്ത്ര’മായി കൂടുന്നു. ഒരു മെത്രാനെ സന്തോഷിപ്പിക്കുന്നതു പള്ളിവക ഉദ്യോഗങ്ങളിലേക്കുള്ള ജീനിച്ചവുട്ടിൽ കാലിടുകയാണ്. സാമര്‍ത്ഥ്യത്തോടുകൂടി കാൽവെക്കുന്നത് ആവശ്യംതന്നെ; ‘അപ്പോസൽ’ (ഋഷി) സ്ഥാനം ഒരിക്കലും ബോധകസ്ഥാനത്തെ ധിക്കരിക്കുന്നില്ല.

എല്ലാ ദിക്കിലും വലിയ സ്ഥാനമുടികളുള്ളതുപോലെ, പള്ളിയിലും വലിയ അധ്യക്ഷ്യകിരീടങ്ങളുണ്ട്. അവരാണ് മെത്രാന്മാർ; അവർക്കു കൊട്ടാരത്തിൽ പരിചയമുണ്ട്; അവർ പണക്കാരും അറിവുള്ളവരും സമർത്ഥന്മാരും ലോകസമ്മതന്മാരുമാണ്; അവർക്ക് ഈശ്വരവന്ദനം ചെയ്വാനറിയാം. സംശയമില്ല; എന്നാൽ യാചിക്കേണ്ടതെങ്ങനെയെന്നും അവർക്കറിയാം; ഒരിടവകയെ മുഴുവനും തങ്ങളുടെമുമ്പിൽ ഓച്ഛാനിപ്പിച്ചു നിർത്തുന്നതിൽ അവർക്കു ലേശമെങ്കിലും സങ്കോചമില്ല; അവർ പള്ളിക്കലവറയും രാജ്യഭരണനയവുംകൂടി കൂട്ടിയിണക്കുവാനുള്ള ചങ്ങലക്കണ്ണികളാണ്; അവർ മതാചാര്യന്മാർ എന്നുള്ളതിലധികം മഠാധിപതികളും, മെത്രാന്മാർ എന്നുള്ളതിലധികം സഭാധ്യക്ഷന്മാരുമാണ്. അവരോട് അടുത്തുകിട്ടുന്നവർ ഭാഗ്യവാന്മാരത്രേ! അവർ അധികാരശക്തിയുള്ളവരായതുകൊണ്ട്, സേവന്മാരും വിരുതന്മാരുമായവരുടെ മേൽ–സന്തോഷം തോന്നിക്കുന്നതിൽ സമർത്ഥന്മാരായ എല്ലാ ചെറുപ്പക്കാരുടേയും മേൽ–സഭാധികാരങ്ങളും, ശമ്പളങ്ങളും, മേൽപട്ടക്കാരൻ സ്ഥാനങ്ങളും, ബോധകപ്രവൃത്തികളും, വലിയ പള്ളിയിലെ അനവധിതരം ഉദ്യോഗങ്ങളും വർഷിക്കുന്നു. തങ്ങൾക്കു കയറ്റം കിട്ടുന്തോറും അവർ തങ്ങളെപറ്റിനില്ക്കുന്ന സേവന്മാരേയും പിടിച്ചുയർത്തിവിടും; അങ്ങനെ ഒരു സൗരഗ്രഹമണ്ഡലം മുഴുവനുമാണ് അണിപോകുന്നത്. അവരുടെ പ്രകാശരശ്മികൾ തങ്ങളുടെ ആശ്രിതസംഘത്തിലും ഒരു മഞ്ഞനിറം വീശുന്നു. അവർക്കുണ്ടാകുന്ന അഭിവൃദ്ധി തിരശ്ശീലയ്ക്കുള്ളിൽ ഓരോ നല്ല ഉദ്യോഗക്കയറ്റങ്ങളായി പൊടിഞ്ഞുകൂടുന്നു. എജമാനന്റെ ഇടവകയ്ക്കു വലുപ്പം കൂടുമ്പോൾ, സേവന്മാരുടെ വരവിനും വണ്ണം വെക്കുന്നു. പിന്നെ, അതാ റോം. പ്രധാന മെത്രാനാവേണ്ടതെങ്ങനെയെന്നറിയാവുന്ന ഒരു മെത്രാൻ, പ്രധാനാധ്യക്ഷനാവേണ്ടതെങ്ങനെയെന്നറിയാവുന്ന ഒരു പ്രധാന മെത്രാൻ, പ്രധാനാധ്യക്ഷസഭായോഗത്തിലെ അംഗമായി നിങ്ങളേയും പിടിച്ചുകയറ്റുന്നു; നിങ്ങൾ പോപ്പിന്റെ സവിശേഷ മേൽനോട്ടത്തിലേക്കു പൊന്തിക്കഴിഞ്ഞു; നിങ്ങളുടെ മേൽ തുപ്പട്ടാവു കയറി; അതാ, നിങ്ങൾ പോപ്പിന്റെ കണക്കു പരിശോധകനാവുന്നു; അതു കഴിഞ്ഞു, പോപ്പിന്റെ പള്ളിയറ വിചാരിപ്പുകാരനായി; പോയി, പോയി, മെത്രാനായി; മെത്രാൻ സ്ഥാനത്തുനിന്നു പ്രധാന മെത്രാനാവുന്നതിന്ന് ഒരൊതുക്കു മാത്രം; കഴിഞ്ഞു, ഒരു നറുക്കുകൂടി കിട്ടി; നിങ്ങൾ പ്രധാനാദ്ധ്യക്ഷൻ (കർദിനാൽ). ഓരോ നിറുകത്തൊപ്പിക്കും ഇരുന്നു സ്വപ്നംകാണാം മൂമ്മുടിയെ, [60] ’ നേർവഴിക്കു രാജാവാവാൻ ഇപ്പോൾ ഒരു മതാചാര്യന്നുമാത്രമേ സാധിക്കു; എന്നാലോ, എന്തൊരു രാജാവ്! രാജാക്കന്മാരുടെ രാജാവ്! അപ്പോൾ എന്തെല്ലാം മനോരാജ്യങ്ങളുടെ ധാത്രീഗൃഹമാണ് ഒരു പള്ളി വിദ്യാലയം! എത്ര പള്ളിയിലെ ഗായകന്മാരാണ്, എത്ര ചെറുപ്പക്കാരായ മഠാധിപതികളാണ്, പഴങ്കഥയിലെ മനോരാജ്യക്കാരന്റെ പാൽക്കുടവും തലയിലേറ്റി നടക്കുന്നത്; ഉൽക്കർഷേച്ഛയ്ക്കു തന്നത്താൻ ഉദ്യോഗമെന്നു വിളിക്കാൻ എത്ര എളുപ്പമുണ്ടെന്ന് ആർ കണ്ടു–ഒരു സമയം നല്ല വിചാരത്തോടുകൂടിയും ഭക്തിയുള്ളൊന്നായതുകൊണ്ടു തന്നത്താൻ വഞ്ചിച്ചുംകൊണ്ടുംതന്നെ.

സാധുവും ദരിദ്രനും ധാടിയില്ലാത്താളുമായ മോൺസിന്യേർ ബിയാങ് വെന്യു കെങ്കേമങ്ങളായ അദ്ധ്യക്ഷമകുടങ്ങളുടെ ഇടയിൽ ഗണിക്കപ്പെട്ടിട്ടില്ല. ചെറുപ്പക്കാരായ മതാചാര്യന്മാരെ ആരെയും അദ്ദേഹത്തിന്റെ കൂടെ കാണാത്തതിൽനിന്ന് അതു വെളിപ്പെടുന്നുണ്ടു്. പാരിസ്സിൽ അദ്ദേഹം ‘പിടിക്കാതെ’ പോയതു നാം കണ്ടു. ഒരു ഭാവിഭാഗ്യവും വയസ്സനിൽച്ചെന്നു തന്നത്താൻ നട്ടുനോക്കുന്ന സ്വപ്നേപി വിചാരിച്ചില്ല. മുളച്ചുവരുന്ന യാതൊരത്യാഗ്രഹവും അദ്ദേഹത്തിന്റെ നിഴലിൽ തങ്ങിനിന്ന് ഇല പിരിക്കുക എന്ന വിഡ്ഢിത്തത്തിന്നു നിന്നില്ല. അദേഹത്തിന്റെ കീഴിലുള്ള ഉപബോധകന്മാരും ബോധകപ്രധാനരും നല്ല പ്രായം ചെന്നവരാണ്; ഒരു സമയം അദ്ദേഹത്തെക്കാൾ അപരിഷ്കൃതന്മാർ, പ്രധാനാധ്യക്ഷപദത്തിലേക്കു കടപ്പാൻ ഒരു പഴുതുമില്ലാതെ അവരും അദ്ദേഹത്തെപ്പോലെ ഇടവകയ്ക്കുള്ളിൽ ഇട്ടടക്കപ്പെട്ടിരിക്കുന്നു; അവരുടെ മെത്രാനും അവരുംകൂടി നല്ല യോജിപ്പുണ്ട്; ഒന്നുമാത്രം–അവരുടേതു നിലച്ചു; അദ്ദേഹത്തിന്റേതു മുഴുമിച്ചു. അദ്ദേഹത്തിന്റെ കൈയിൽനിന്നു പട്ടും വാങ്ങി പള്ളിവിദ്യാലയം വിട്ടു പുറത്തുകടക്കുമ്പോഴേക്കും; ചെറുപ്പക്കാരെല്ലാം എയിയിലേയോ ആർഷിലേയോ പ്രധാന മെത്രാന്മാർക്കു ശിപാർശി കൈയിലാക്കി, അങ്ങോട്ടു പാഞ്ഞുകഴിയും–മോൺസിന്യേർ ബിയാങ് വെന്യുവിന്റെ കീഴിലിരുന്നാൽ കയറ്റമുണ്ടാവാൻ ഒരു തരവുമി ല്ലെന്ന് ആളുകൾക്കു നല്ല നിശ്ചയമുണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, പിന്നേയും ഞങ്ങൾ ആവർത്തിക്കട്ടെ, മനുഷ്യർ പിന്നിൽനിന്നു പിടിച്ചുന്തിക്കിട്ടുവാൻ ആഗ്രഹിക്കുന്നു. ആത്മക്ഷേമപരിത്യാഗമാകുന്ന ഒരു രോഗമൂർച്ഛയിൽ പെട്ടിട്ടുള്ള ഋഷി വലിയ അപകടം പിടിച്ച അയൽപക്കക്കാരനാണ്. അയാൾ സംസർഗംകൊണ്ടുള്ള സംക്രമഗുണത്തിലൂടെ ഒരു മാറ്റിയാൽ മാറാത്ത ദാരിദ്ര്യത്തെ, മേല്പോട്ടു കയറിക്കിട്ടുവാൻ ഉപയോഗപ്പെടുന്നവയുമായ സന്ധികൾക്കൊട്ടുക്കും ഒരു മുറുക്കത്തെ, ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾക്കാവശ്യമുള്ളതിലധികം സന്ന്യാസശീലത്തെ, നിങ്ങൾക്കുണ്ടാക്കിത്തീർക്കുന്നു; ഈ പരന്നുപിടിക്കുന്ന മനോഗുണത്തെ ആളുകൾ ഒഴിഞ്ഞുവെക്കുന്നു. ഇങ്ങനെയാണ് മോൺസിന്യേർ ബിയാങ് വെന്യുവിന് ഏകാന്തസ്ഥിതിയായത്. നാം ജീവിച്ചിരിക്കുന്നത് ഒരു മങ്ങിപ്പിടിച്ച ജനസമുദായത്തിലാണ്. ജയം; അന്യായമാകുന്ന ചെരുവിലൂടെ ഇറ്റിറ്റു വീഴുന്ന പാഠം അതാണ്.

കൂട്ടത്തിൽ പറയട്ടെ, ജയം ഒരു വല്ലാത്ത വികൃതവസ്തുവാണ്. അതിനുള്ള യോഗ്യതാച്ഛായ ആളുകളെ വഞ്ചിക്കുന്നു; സാധാരണന്മാർക്കിടയിൽ ജയത്തിന് ഏകദേശം മഹത്ത്വത്തിന്റെ ആകൃതിയുണ്ട്. ത്രാണിയുടെ വേഷം കെട്ടുന്ന ആ ജയത്തിന് ഒരു പൊട്ടനെ കിട്ടിയിരിക്കുന്നു-ചരിത്രം. ജൂവനലും [61] ടാസിറ്റുസ്സും [62] മാത്രം അതിനോട് പിറുപിറുക്കുന്നു. നമ്മുടെ കാലത്ത്, ഏതാണ്ട് അധികാരമുള്ളൊന്നായ ഒരു തത്ത്വശാസ്ത്രം അതിന്റെ കീഴിൽ ചെന്നുകൂടിയിട്ടുണ്ട്; അതു ജയത്തിന്റെ ഭൃത്യവേഷം പൂണ്ട്, അതിന്റെ നടയിൽത്തവണ പ്രവൃത്തി നടത്തുന്നു. ജയിക്കുക; പുസ്തകത്തിൽ, ഭാഗ്യം സാമര്‍ത്ഥ്യത്തെ വാദിക്കുന്നു. ഷോടതിയിൽ ആദ്യത്തെ നറുക്കു കൈയിലാക്കുക; അതാ, നിങ്ങൾ സമർത്ഥനാകുന്നു. കാര്യം സാധിക്കുന്നവൻ വന്ദിക്കപ്പെടുന്നു. ചുണ്ടത്ത് ഒരു വെള്ളിക്കയിലുമായി ജനിക്കുക! സകലവും അതിൽ കിടക്കുന്നു. ഭാഗ്യമുണ്ടാവട്ടെ, മറ്റുള്ളതെന്തും നിങ്ങൾക്കായി: സുഖിയാവുക, ആളുകൾ നിങ്ങളെ മഹാനെന്നു കരുതും. അഞ്ചോ ആറോ മഹത്തായ വ്യത്യസ്തതകളൊഴിച്ചാൽ–ഒരു നൂറ്റാണ്ടിന്റെ മുഴുവനും അന്തസ്സ് അതാണ്. അതാതു കാലത്തുള്ളവരുടെ ബഹുമാനം നോട്ടക്കുറവല്ലാതെ മറ്റൊന്നുമല്ല. പൂച്ചാണ് പൊന്ന്. ആദ്യം വന്നതു വെറും യാദ്യച്ഛികമായതുകൊണ്ടു ദുർഘടമില്ല– വരണം. അതാണ് കാര്യം സാധാരണമട്ടുകാരൻ പണ്ടത്തെ നാർസിസ്സാണ്; [63] അവൻ തന്നെത്തന്നെ കണ്ടു ഭ്രമിക്കുകയും, അപരിഷ്കൃതനായ സാധാരണനെപ്പറ്റി കൊട്ടിഘോഷിക്കുകയും ചെയ്യുന്നു. മോസ്സസ്സോ [64] എസ്കിലസ്റ്റോ [65] ദാന്തെയോ മൈക്കേൽ ഏൻജിലേവോ നെപ്പോളിയനോ ആക്കിവെക്കുന്ന അപാരസാമർത്ഥ്യത്തെ, എന്തൊരു കാര്യത്തിലായാലും ശരി, തന്റെ ഉദ്ദേശ്യം സാധിക്കുന്ന ഏതൊരാൾക്കുംതന്നെ, ആളുകൾ നിന്ന നിലയിൽ കൽപിച്ചുകൊടുക്കുന്നു. ആധാരങ്ങൾ സാക്ഷ്യപ്പെടുത്താനുള്ള ഉദ്യോഗസ്ഥൻ തിരിഞ്ഞുമറിഞ്ഞു പ്രജാസഭയിലെ അംഗമായിത്തീരട്ടെ; ഒരു കള്ളക്കോർണീലി [66] പോയി ടിറിഡൈറ്റ് [67] എഴുതിത്തീർക്കട്ടെ; ഒരു നപുംസകത്തിന് അനവധി ഭാര്യമാരെ കൈയിൽക്കിട്ടട്ടെ; ഒരു പട്ടാളക്കാരൻ പ്രൂഡോം (വിശ്വസ്തപൗരൻ) [68] അന്നത്തെ ഗൗരവപ്പെട്ട യുദ്ധത്തിൽ കടന്നു ജയിക്കട്ടെ; ഒരപ്പോത്തിക്കരി ‘സോബ്രുംമെംസും’ എന്ന യുദ്ധത്തിലെ സൈന്യത്തിനുവേണ്ടി കട്ടിക്കടലാസ്സുകൊണ്ടു മടമ്പുമൂടികളുണ്ടാക്കുകയും, ആ കട്ടിക്കടലാസ്സു മുഴുവൻ തോലാണെന്നും പറഞ്ഞു വിറ്റു നാലു ലക്ഷം ഫ്രാങ്ക് ആദായമുണ്ടാക്കുകയും ചെയ്യട്ടെ; മാംസം കെട്ടാക്കുന്നവൻ ഉണ്ടികക്കച്ചവടം തുടങ്ങുകയും അതമ്മയും താൻ അച്ഛനുമായി ഒരെഴുപതോ എണ്പതോ ലക്ഷത്തെ പ്രസവിപ്പിക്കുകയും ചെയ്യട്ടെ; മൂക്കുകൊണ്ടുള്ള തന്റെ ഇഴഞ്ഞ സംസാരം വെച്ച് കിണഞ്ഞ് ഒരു മതപ്രാസംഗികൻ പോയി ഒരു മെത്രാനാവട്ടെ; ഒരു പ്രമാണിത്തറവാട്ടിലെ കലവറക്കാരൻ, പണിയിൽനിന്നു പിരിഞ്ഞതിനുശേഷം, രാജ്യഭണ്ഡാര വിചാരിപ്പുകാര്യത്തിൽ മന്ത്രിയായിത്തീരാൻ മാത്രം പണക്കാരനാവട്ടെ–മൂസ്കെത്തോങ്ങിന്റെ മുഖത്തെ സൗന്ദര്യമെന്നും ക്ലോദി [69] ന്റെ ആകൃതിയെ രാജകലയെന്നും വിളിക്കുന്നതുപോലെ, അതിനും ആളുകൾ ബുദ്ധ്യതിശയം എന്നും പേരിടും. ചേറ്റുകുണ്ടിലുള്ള അയഞ്ഞ ചളിയിൽ താറാവിന്റെ അടികൾകൊണ്ട് ഉണ്ടായിത്തീരുന്ന ഇരുൾക്കുഴിയിലെ നക്ഷത്രക്കുറികളെ ആളുകൾ ആകാശത്തുള്ള ജ്യോതി ഗോളങ്ങളുമായി കൂട്ടിക്കലർത്തുന്നു.

കുറിപ്പുകൾ

[59] ശിരച്ഛേദം ചെയ്യപ്പെട്ട പതിനാറാമൻ ലൂയിയുടെ അനുജൻ ഇദ്ദേഹം ഇംഗ്ലണ്ടിൽ അഭയം പ്രാപിച്ചു നെപ്പോളിയൻ സ്ഥാനഭ്രഷ്ടനായപ്പോൾ ഇദ്ദേഹം രാജാവായി.

[60] പോപ്പിന്റെ കിരീടം മൂന്നു മുടിയോടുകൂടിയതാണു്.

[61] റോമിലെ പരിഹാസകവിതക്കാരിൽ ഒരു പ്രമുഖൻ.

[62] പ്രസിദ്ധനായ ഒരു റോമൻചരിത്രകാരൻ.

[63] ഗ്രീക്കുകാരുടെ പുരാണകഥാപാത്രം, സരന്ദര്യംകൊണ്ട് പ്രസിദ്ധനായ ഒരു യുവാവ്. അനവധി ദേവ സ്ത്രീകളുടെ വിവാഹപ്രാർത്ഥന ഇദ്ദേഹം ഉപേക്ഷിച്ചു. ഒടുവിൽ ദേവന്മാരാൽ ശപിക്കപ്പെട്ട ഈ സുന്ദരൻ തന്നത്തന്നെ ദ്രമിച്ചുവശായി. ഒരു കുളത്തിന്റെ വക്കത്തു ചെന്ന് അതിലുള്ള തന്റെ പ്രതിബിംബം നോക്കിക്കണ്ട്, അതിനെ ക്രമിച്ചുകൊണ്ട് നിന്ന് അങ്ങനെ ക്ഷീണിച്ചു മരിച്ചു.

[64] യഹൂദന്മാരുടെ മനു.

[65] പ്രസിദ്ധനായ ഒരു ഗ്രീക്കുകവി.

[66] ഫ്രാൻസിലെ നാടകകർത്താക്കന്മാരിൽ ഒരു പ്രമുഖൻ.

[67] അദ്ദേഹത്തിന്റെ ഒരു പ്രധാന കൃതി.

[68] നെപ്പോളിയൻ 1806-ൽ ഏർപ്പെടുത്തിയ മധ്യസ്ഥസംഘത്തിലെ ഓരോ അംഗത്തെ ഈ പേർ വിളിക്കുന്നു.

[69] ഫ്രാൻസിൽ ഉണ്ടായിരുന്ന ഒരു പുതിയ കൂറ്റുകാരൻ മതാചാര്യൻ.

1.1.13
അദ്ദേഹത്തിന്റെ വിശ്വാസം

മതവിശ്വാസശുദ്ധിയുടെ കാര്യത്തിൽ ഡി.യിലെ മെത്രാനെ കടന്നു മാറ്റുരച്ചു നോക്കേണ്ട ആവശ്യം ഞങ്ങൾക്കില്ല. അങ്ങനെയുള്ള ഒരു മഹാത്മാവിന്റെ മുൻപിൽ ബഹുമാനം മാത്രമല്ലാതെ മറ്റൊന്നും ഞങ്ങൾക്കില്ല. ഒരുത്തമ മനുഷ്യന്റെ മനസ്സാക്ഷിയെ അദ്ദേഹത്തിന്റെ വാക്കിൽനിന്നു നാം സ്വീകരിക്കണം; എന്നുമാത്രമല്ല. ചില പ്രകൃതികളെ കാണുമ്പോൾ, ഞങ്ങളുടേതിൽ നിന്നു വ്യത്യസ്തമായ വിശ്വാസത്തിൽ, മനുഷ്യഗുണത്തിനുള്ള സകലവിധ സൗഭാഗ്യങ്ങളും വളർന്നുണ്ടാകാമെന്നും ഞങ്ങൾ സമ്മതിക്കുന്നു.

ഈ ഒരു സ്ഥിരപ്രമാണത്തെപ്പറ്റിയോ, ആ ഒരു ഗൂഢസിദ്ധാന്തത്തെക്കുറിച്ചോ അദ്ദേഹം എന്തു വിചാരിക്കുന്നു? അന്തഃകരണത്തിന്റെ അന്തർഭാഗത്തുള്ള ന്യായവിചാരണസഭയിൽവെച്ചു തീർച്ചപ്പെടുത്തുന്ന ഈ ഗൂഢസംഗതികൾ ആത്മാവു നഗ്നരൂപത്തിൽ കടന്നുചെല്ലുന്ന ശവക്കുഴികൾക്കൊഴികെ മറ്റാർക്കും അറിഞ്ഞുകൂടാ ഞങ്ങൾക്കു് നിശ്ചയമുള്ള സംഗതി ഇതൊന്നാണ്. മതവിശ്വാസത്തിലുള്ള ബുദ്ധിമുട്ടുകളൊന്നും അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം കപടനാട്യങ്ങളായി മാറിയിട്ടില്ല. വൈരക്കല്ലു കിടന്നു ദ്രവിച്ചുപോവാൻ നിവൃത്തിയില്ല. തന്നാൽകഴിയുന്നേടത്തോളം അദ്ദേഹം പലപ്പോഴും പറയും; എന്നു മാത്രമല്ല, മനസ്സാക്ഷിക്കു സമാധാനം കൊടുക്കുവാൻ മതിയായതും, ‘നീ ഈശ്വരന്റെ അടുക്കലാണു്’എന്നു് മനുഷ്യനോടു് മന്ത്രിക്കുന്നതുമായ ഒരു തൃപ്തിയെ അദ്ദേഹം ഉത്തമങ്ങളായ ഗ്രന്ഥങ്ങളിൽനിന്നു വാറ്റിയെടുത്തു.

ഇവിടെ എടുത്തുപറയുന്നതു് ധർമ്മമാണെന്നു ഞങ്ങൾ വിചാരിക്കുന്ന ഒരു സംഗതി, തന്റെ വിശ്വാസത്തിനുള്ളിൽപ്പെടാത്തതും അതിനു പുറമേ നില്‍ക്കുന്നതുമായ സർവ്വത്തോടും മെത്രാന്ന് ഒരതിസ്നേഹമുണ്ടായിരുന്നു എന്നത്രേ. അദ്ദേഹം അതിയായി സ്നേഹിച്ചിരുന്നു എന്നുള്ള ആ ഒരു ഭാഗത്താണ് അദ്ദേഹത്തിന്റെ മർമ്മമെന്നു ‘ഗംഭീരന്മാരും’ ‘ഗൗരവശാലികളും’ ‘ബുദ്ധിമാന്മാരു’മായവർ വിചാരിച്ചുവന്നു–അഹംഭാവം തന്റെ ആജ്ഞാവാക്യത്തെ വിദ്യാഡംബരത്തിൽനിന്നു സ്വീകരിക്കുന്നതായ നമ്മുടെ ദുഃഖപരിപൂർണലോകത്തിലെ ഓരോ പ്രിയപ്പെട്ട സംസാരം. എന്താണ് ഈ അതിയായ സ്നേഹം? ഞങ്ങൾ മുൻപുതന്നെ സൂചിപ്പിച്ചിട്ടുള്ളവിധം, മനുഷ്യസമുദായം, മുഴുവനും നിറഞ്ഞുകവിഞ്ഞു, ചില സന്ദർഭങ്ങളിൽ ജന്തുക്കളുടേയും ചെടികളുടേയും നേർക്കുകൂടി ഒഴുകിച്ചെല്ലുന്ന ആ സത്ത്വഗുണ പ്രധാനമായ പരോപകാരശീലം. അദ്ദേഹം നിന്ദകൂടാതെ ജീവിച്ചുപോന്നു. ഈശ്വരസൃഷ്ടികളുടെ മേൽ അദ്ദേഹം ദയാലുവായിരുന്നു. ഏതു മനുഷ്യന്നും എത്രതന്നെ നല്ലാൾക്കും, ഉള്ളിൽ ഒരു കഥയില്ലാത്ത ക്രൂരതയുണ്ട്; അതയാൾ തിര്യക്കുകളുടെ നേർക്ക് ഉഴിഞ്ഞുവെക്കുന്നു. ഏതായാലും ഡി.യിലെ മെത്രാന്നും, പല മതാചാര്യന്മാരുടേയും ഒരു സവിശേഷസ്വഭാവമായ ആ ക്രൂരതയും ഉണ്ടായിരുന്നില്ല. അദ്ദേഹം ബ്രാഹ്മണനോളം അത്ര മേല്പോട്ടു ചെന്നിരുന്നില്ല; എങ്കിലും, മൃഗങ്ങളുടെ ജീവൻ എവിടേക്കാണ് പോകുന്നതെന്ന് ആർ കണ്ടു?’ എന്നുള്ള സഭാപ്രസംഗ പുസ്തകത്തിലെ വാചകം അദ്ദേഹം കനം നോക്കിയിട്ടുള്ളതായി തോന്നി. ആകൃതിയുടെ വൈരൂപ്യമോ ബുദ്ധിയുടെ വൈകൃതമോ അദ്ദേഹത്തെ അലട്ടാറില്ല–അദ്ദേഹത്തെ ശുണ്ഠിപിടിപ്പിക്കാറില്ല. അവ അദ്ദേഹത്തിന്റെ ഉള്ളിൽത്തട്ടുകയും ഏതാണ്ട് അദ്ദേഹത്തിന്റെ മനസ്സിനെ ആർദ്രമാക്കുകയുമാണ് ചെയ്യാറ്. ജീവിതത്തിന്റെ പുറം ഭാഗത്തുള്ള അതിരുകളെ കവച്ചുകടന്ന്, അതുകൾ ഉണ്ടായിത്തീരാനുള്ള കാരണമോ അവയ്ക്കുള്ള സമാധാനമോ, അല്ലെങ്കിൽ അവയ്ക്ക് എന്തു ഞായമാണ് പറയാനുള്ളതെന്നോ അന്വേഷിക്കുവാൻവേണ്ടി അദ്ദേഹം ആലോചനാപരനായിത്തീരുന്നതുപോലെ കാണപ്പെടും. ഈ ശിക്ഷകളെ കുറച്ചുകൊടുക്കുന്നതിന്ന് അദ്ദേഹം ചിലപ്പോൾ ഈശ്വരനോടു പ്രാർഥിക്കുന്നതായി തോന്നും. മുഷിച്ചിൽ കൂടാതെയും ആദ്യത്തെ എഴുത്തു മാച്ചെഴുതിയിട്ടുള്ള ഒരോലച്ചുരുളിൽ ഒരു വായനക്കാരൻ മനസ്സിരുത്തി നോക്കുന്നതുപോലെയും, പ്രകൃതിയിലുള്ള ആ ഇരുട്ടടഞ്ഞ ഭാഗത്തെ അദ്ദേഹം സൂക്ഷിച്ചു പരീക്ഷണം ചെയ്തുപോന്നു. ഈ ആലോചനാശീലം അദ്ദേഹത്തെക്കൊണ്ട് ചിലപ്പോൾ ചില അസംബന്ധങ്ങൾ പറയിച്ചു. ഒരു ദിവസം രാവിലെ അദ്ദേഹം തോട്ടത്തിൽ നടക്കുകയാണ്; താൻ തനിച്ചേ ഉള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ; പക്ഷേ, അദ്ദേഹം കാണാതെ അദ്ദേഹത്തിന്റെ സഹോദരി പിന്നാലെ ഉണ്ടായിരുന്നു. പെട്ടെന്ന് അദ്ദേഹം നിന്നു, നിലത്ത് എന്തോ ഒന്നിനെ സൂക്ഷിച്ചുനോക്കി; അതു കറുത്തു വലുതായി മേലൊക്കെ രോമത്തോടുകുടി കണ്ടാൽ പേടിയാകുന്ന ഒരെട്ടുകാലിയായിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞത് ആ സഹോദരി കേട്ടു:

‘സാധു ജന്തു! അത് അതിന്റെ കുറ്റമല്ല.’

ദയാശീലത്തിൽനിന്നു പുറപ്പെടുന്ന ഈ ദിവ്യങ്ങളായ ബാലിശവാക്കുകളെ എന്തിനു പറയാതിരിക്കുന്നു? നിസ്സാരങ്ങളായിരിക്കാം ഇവ; പക്ഷേ, ഈ വിശിഷ്ടങ്ങളായ നിസ്സാരവാക്കുകൾ സെയിന്റ് ഫ്രാൻസിസ് ദ് അസ്സിസ്സിക്കും [70] മാർക്കസ് ഓറിലിയസ്സിന്നു [71] ഉള്ള ഓരോ വൈശിഷ്ട്യങ്ങളാണ്. ഒരു ദിവസം ഒരെറുമ്പിന്റെ മേൽ കാലു കൊള്ളാതിരിക്കാൻവേണ്ടി ചാടിയതുകൊണ്ട് അദ്ദേഹത്തിനു കാലുളുക്കിപ്പോയി. ഇങ്ങനെ ജീവിച്ചുപോന്നു ഈ മനുഷ്യൻ. ചിലപ്പോൾ അദ്ദേഹം തോട്ടത്തിൽ കിടന്നുറങ്ങിപ്പോവും; എന്നാൽ അതിലധികം വന്ദ്യമായി മറ്റൊന്നും ഉണ്ടാവാൻ വയ്യാ.

ചെറുപ്പത്തിലെ കഥയും യൌവനകാലത്തെപ്പറ്റിത്തന്നെ കേൾക്കുന്ന വർത്തമാനങ്ങളും വിശ്വസിക്കാമെങ്കിൽ, മോൺസിന്യേർ ബിയാങ് വെന്യു ഒരു വികാരാവേഗമുള്ള ആളും ഏതാണ്ട് ഒരു ‘പോക്കിരി’യുമായിരുന്നു. അദ്ദേഹത്തിന്റെ സാർവത്രികമായ സാത്ത്വികത്വം അധികവും പ്രകൃത്യാ ഉള്ള ബുദ്ധിവിശേഷമല്ല; അതു ജീവിതമാർഗമായി മനസ്സിലേക്കു വിചാരരൂപേണ ഇറ്റിറ്റിറങ്ങി അവിടെച്ചെന്നു പതുക്കെ ഊറിപ്പരന്ന ഒരു മഹത്തായ മനോബോധത്തിന്റെ ഫലമാണ്; പാറയിലെന്നപോലെ മനുഷ്യപ്രകൃതിയിലും വെള്ളം തട്ടിത്തട്ടി കുഴിഞ്ഞു ദ്വാരങ്ങൾ ഉണ്ടാകും. ആ പഴുതുകൾ പിന്നെ അടഞ്ഞുപോവുകയില്ല, ആ പണിത്തരങ്ങൾ അനശ്വരങ്ങളാണ്.

1815-ൽ, ഞങ്ങൾ മുൻപു പറഞ്ഞിട്ടുണ്ടെന്നു വിചാരിക്കുന്നതുപോലെ, അദ്ദേഹത്തിന് എഴുപത്തഞ്ചാമത്തെ പിറന്നാളായി; പക്ഷേ, അദ്ദേഹത്തെ കണ്ടാൽ അറുപതിലധികം വയസ്സു തോന്നില്ല. അദ്ദേഹം നീണ്ടാളല്ല; കുറേ തടിച്ചാളാണെന്നു പറയാം; ഈ തടിക്കൂടുതലോടു മല്ലിടാൻവേണ്ടി, കാൽനടയായി കുറേ ദൂരത്തേക്കുലാത്തുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നു; അദ്ദേഹത്തിന്റെ കാൽവെപ്പു ശക്തിയുള്ളതാണ്; ദേഹം കുറച്ചൊന്ന് അകത്തോട്ടു വളഞ്ഞിരുന്നു–ഈ പറഞ്ഞതിൽ നിന്നു വിശേഷിച്ചു യാതൊന്നും ഊഹിക്കുന്നതായി ഞങ്ങൾക്കു നാട്യമില്ല. പതിനാറാമൻ ഗ്രിഗറി [72] എൺപതാമത്തെ വയസ്സിൽ ദേഹത്തിനു നല്ല ചൊവ്വുള്ളാളും പ്രസന്നമുഖനുമായിരുന്നു; പക്ഷേ, ഒരു ദുർമാർഗിയായ മെത്രാനാവുന്നതിൽ വിരോധമൊന്നും അദ്ദേഹത്തിന് അതുകൊണ്ടുണ്ടായില്ല. മോൺസിന്യേർ വെൽക്കം ആളുകൾ പറഞ്ഞിരുന്നതുപോലെ ഒരു ‘നല്ല തല’യുള്ള ആളായിരുന്നു; പക്ഷേ, അദ്ദേഹം എത്രയും രഞ്ജിപ്പുള്ള ആളായിരുന്നതുകൊണ്ട്, ആ നല്ല തലയുടെ കാര്യം അവർ മറന്നുപോയി.

ഞങ്ങൾ മുൻപേ പറഞ്ഞിട്ടുള്ളതുപോലെ, കുട്ടികളുടെ മട്ടിലുള്ള ആഹ്ലാദത്തോടുകൂടി അദ്ദേഹം സംസാരിക്കുമ്പോൾ–ഇതു് അദ്ദേഹത്തിനുള്ള ഒരു സവിശേഷ സൗഭാഗ്യമായിരുന്നു–അദ്ദേഹത്തിന്റെ ഏതു ഭാഗത്തുനിന്നും സന്തോഷരശ്മികൾ ഉജ്ജ്വലിക്കുന്നതുപോലെ ഒരനുഭവമുണ്ടാകും ശുദ്ധവും രക്തപ്രസാദമുള്ളതുമായ ദേഹവർണവും, ഒന്നും പോയ്പോകാതെ ക്ഷയിച്ചുവരുന്നതും പുഞ്ചിരിയിൽ പുറത്തേക്കു പ്രകാശിക്കാറുള്ളതുമായ വെളുപ്പുകൂടിയ പല്ലും, ഒരാളെ കണ്ടാൽ ‘നല്ലൊരുത്തൻ’ എന്നും ഒരു വയസ്സനെയാണെങ്കിൽ ‘നല്ലൊരാൾ’ എന്നും ജനങ്ങളെക്കൊണ്ടു പറയിക്കുന്ന ഒരു സൗഭാഗ്യത്തേയും ഒരു തറവാടിത്തത്തേയും അദ്ദേഹത്തിനുണ്ടാക്കിക്കൊടുത്തു. നെപ്പോളിയന്ന് അദ്ദേഹത്തെ കണ്ടപ്പോൾ തോന്നിയ വിചാരം ഇങ്ങനെ ഒന്നായിരുന്നു എന്ന് ഓർമ്മിക്കേണ്ടതാണ്. ആദ്യത്തെ കാഴ്ചയിലും, ഒന്നാമതായി കണ്ടുമുട്ടുന്ന ആൾക്കും, വാസ്തവത്തിൽ അദ്ദേഹം ഒരു നല്ലാൾ എന്നല്ലാതെ അതിലധികമൊന്നും തോന്നുകയില്ല. പക്ഷേ, കുറച്ചുസമയം അദ്ദേഹത്തിന്റെ അടുത്തുനിന്ന് ഒട്ടും മനോരാജ്യത്തിൽപ്പെടാത്ത സമയത്ത്, അദ്ദേഹത്തെ സൂക്ഷിച്ചുനോക്കുന്നപക്ഷം, ആ നല്ല ആൾ ക്രമത്തിൽ മാറി മാറി, ആളുകളെക്കൊണ്ടു ബഹുമാനിപ്പിക്കുന്ന ഒരു വൈശിഷ്ട്യത്തെ, ഇന്നതെന്ന എനിക്കറിഞ്ഞുകൂടാ, പ്രകാശിപ്പിച്ചു തുടങ്ങുന്നതു കാണാം. നരച്ച തലമുടിച്ചുരുളുകളെക്കൊണ്ട പ്രതാപവത്തായി ഗൗരവദ്യോതകമായ അദ്ദേഹത്തിന്റെ ആ പരന്ന നെറ്റിത്തടം ധ്യാനശീലംകൊണ്ടുകുറേക്കൂടി പ്രതാപവത്തായിത്തീർന്നു; അദ്ദേഹത്തിന്റെ സ്വഭാവഗുണത്തിൽനിന്ന്

ആ സ്വഭാവഗുണത്തിന്റെ മിന്നിച്ച അവസാനിച്ചിട്ടില്ലെങ്കിലും–ഒരു പ്രഭാവിശേഷം എപ്പോഴും തള്ളിപ്പുറപ്പെട്ടിരുന്നു. ഒരു സ്മേരമുഖനായ ദേവൻ, ആ പുഞ്ചിരി പോയ് പോകാതെതന്നെ, തന്റെ ചിറകുകളെ വിടർത്തുന്നതു കണ്ടാൽ എന്തൊരു ഭാവവിശേഷമുണ്ടാവുമോ അതാണ് അദ്ദേഹത്തിന്റെ കാഴ്ചയിൽ ഒരാൾക്കു തോന്നുക. ബഹുമാനം, വാചാതീതമായ ഒരു ബഹുമാനം, ഉള്ളിലേക്കു പതുക്കെപ്പതുക്കെ തുളഞ്ഞിറങ്ങി നിങ്ങളുടെ ഹൃദയത്തെ കീഴടക്കും. ഒരിക്കലും അസൗമ്യനാവാൻ നിവൃത്തിയില്ലാത്തവിധം വിചാരത്തിനെല്ലാം അത്ര വിശിഷ്ടത ചേർന്നു ശക്തിമത്തുക്കളും ദുഃഖസഹിഷ്ണുക്കളും ക്ഷമാശീലങ്ങളുമായിരിക്കുന്ന ചില ആത്മാക്കളുള്ളതിലൊന്നു മുൻപിൽ പ്രത്യക്ഷീഭവിച്ചതുപോലെ തോന്നിപ്പോകുന്നു. നമ്മൾ കണ്ടതുപോലെ ഈശ്വരഭജനം, മതസംബന്ധികളായ ഉദ്യോഗങ്ങൾ നടത്തൽ, ധർമം കൊടുക്കൽ, കഷ്ടത്തിൽപ്പെട്ടവരെ ആശ്വസിപ്പിക്കൽ, ഒരു കഷ്ണം സ്ഥലത്തു കൃഷി ചെയ്യൽ, സഹോദരഭാവം, മിതവ്യയം, അതിഥിസൽക്കാരം, ത്യാഗശീലം, മനഃസ്വൈര്യം, അധ്യയനം, അധ്വാനം ഇവയാൽ അദ്ദേഹത്തിന്റെ ഓരോ ദിവസവും നിറയപ്പെട്ടു. നിറയപ്പെട്ടു, ഇതുതന്നെയാണ് ശരിക്കുള്ളവാക്ക്; നിശ്ചയമായും മെത്രാന്റെ ഓരോ ദിവസവും നല്ല വിചാരങ്ങളെക്കൊണ്ടും നല്ല പ്രവൃത്തികളെക്കൊണ്ടും വക്കുവരെ തികച്ചും നിറഞ്ഞിരുന്നു. എന്നാലും സ്ത്രീകൾ രണ്ടുപേരും കിടക്കാൻ പോയതിനുശേഷം, താൻ ഉറങ്ങുന്നതിനുമുൻപ്, ഒന്നോ രണ്ടോ മണിക്കൂറുനേരം തോട്ടത്തിൽച്ചെന്നു നടക്കുവാൻ മഞ്ഞോ മഴയോപോലും നിവൃത്തിയില്ലാത്തപ്പോൾ, ആവിധം അതു മുഴുവനായി എന്നു പറഞ്ഞുകൂടാ. രാത്രിയിൽ ആകാശത്തുള്ള മഹത്തരങ്ങളായ കാഴ്ചകളെപ്പറ്റി കുറച്ചുനേരം ധ്യാനിച്ചുകൊണ്ട് ഉറങ്ങാൻ തയ്യാറാവുക എന്നത് അദ്ദേഹത്തിന് ഏതാണ്ട് ഒരു ചടങ്ങായിരുന്നു; ചിലപ്പോൾ ആ രണ്ടു വൃദ്ധകളും ഉറങ്ങാതെ കിടക്കുമ്പോൾ, രാത്രി നേരം വളരെ വൈകിയതിനുശേഷം, അദ്ദേഹം തോട്ടത്തിലുള്ള വഴിയിലൂടെ നടക്കുന്നതിന്റെ ശബ്ദം അവർ കേൾക്കാറുണ്ട്. തനിച്ചു, തന്നോടുതന്നെ സംസാരിച്ചുകൊണ്ട്, സമാധാനത്തോടുകുടി, സ്നേഹപരിപുർണനായി, ആകാശത്തിന്റെ ശാന്തതയേയും തന്റെ ഹൃദയത്തിന്റെ ശാന്തതയേയും തമ്മിൽ തട്ടിച്ചുനോക്കിക്കൊണ്ട്, അന്ധകാരത്തിന്റെ ഇടയിലുള്ള നക്ഷത്രങ്ങളുടെ ദൃശ്യമായ തേജസ്സിനാലും ഈശ്വരന്റെ അദൃശ്യമായ തേജസ്സിനാലും ഇളക്കപ്പെട്ട മനസ്സുമായി, അജ്ഞാതമാഹാത്മ്യത്തിൽ നിന്നു പൊഴിയുന്ന വിചാരപരമ്പരയ്ക്കുമുൻപിൽ തന്റെ ഹൃദയത്തെ തുറന്നുവെച്ചുകൊണ്ട്, അദ്ദേഹം പതുക്കെ ലാത്തും. ഈ വക സന്ദർഭങ്ങളിൽ നക്ഷത്രങ്ങൾ തിളങ്ങുന്ന രാത്രിയിൽ, കൊളുത്തിവെച്ച ഒരു വിളക്കുപോലെ, പാതിരാപ്പുക്കൾ സ്വസൗരഭ്യത്തെ അർപ്പണം ചെയ്തുകൊണ്ടുനില്ക്കുന്ന സമയത്ത്, അദ്ദേഹം തന്റെ ഹൃദയത്തെ ലോകത്തിനു സമർപ്പിക്കുമ്പോൾ–പ്രപഞ്ചം മുഴുവനും സാർവത്രികമായ പ്രകാശത്തിൽ മുങ്ങിയിരിക്കുമ്പോൾ–അതിനു നടുവേ ആഹ്ലാദപരങ്ങളായ വിചാരങ്ങളിലേക്ക് അദ്ദേഹം തന്നെത്തന്നെ സമർപ്പിക്കുന്ന ചില സമയത്തു–തന്റെ ആത്മാവിനുള്ളിൽ കഴിയുന്നത് എന്തൊക്കെയാണെന്ന്, പക്ഷേ, തന്നോടുതന്നെ അദ്ദേഹത്തിനു പറയാൻ വയ്യായിരിക്കും; തന്നിൽനിന്നു ചിലതു പുറത്തേക്കു പറന്നുപോകുന്നതായും ചിലതു തന്നിലേക്ക് ഇറങ്ങിവരുന്നതായും അദ്ദേഹത്തിനു തോന്നും, ആത്മാവിന്റെ അഗാധതയും പ്രപഞ്ചത്തിന്റെ അഗാധതയും തമ്മിലുള്ള നിഗൂഡമായ കൈമാറ്റം!

ഈശ്വരന്റെ മാഹാത്മ്യത്തെപ്പറ്റിയും സാന്നിധ്യത്തെപ്പറ്റിയും അദ്ദേഹം ചിന്തിച്ചു; അവസാനമില്ലാത്ത ഭാവിയെപ്പറ്റി–ആ അത്ഭുതരഹസ്യത്തെപ്പറ്റി– അദ്ദേഹം ആലോചിച്ചു; അവസാനമില്ലാത്ത ഭൂതകാലത്തെപ്പറ്റി– കുറേക്കൂടി അത്ഭുതകരമായ ലോകരഹസ്യത്തെപ്പറ്റി– അദ്ദേഹം വിചാരിച്ചു; തന്റെ നോട്ടത്തിനടിയിലൂടെ തന്റെ എല്ലാ വിഷയേന്ദ്രിയങ്ങളിലേക്കും തുളഞ്ഞുകയറുന്ന എല്ലാ അപാരതകളെക്കുറിച്ചും അദ്ദേഹം നിരൂപിച്ചു. എന്നിട്ട്, ആ അറിവാൻ കഴിയാത്തതിനെ അറിവാൻ ശ്രമിക്കാതെ, അദ്ദേഹം അതിനെ സുക്ഷിച്ചു നോക്കും. താൻ ഈശ്വരനെ പഠിച്ചുനോക്കിയില്ല; ഈശ്വരനെ കണ്ടു ഞാൻ അമ്പരന്നു. പ്രകൃതിക്കു രൂപമുണ്ടാക്കുന്നവയും, സത്യങ്ങളെന്നു ബോധപ്പെടുന്തോറും ശക്തികളെ ആവിഷ്കരിക്കുന്നവയും ഏകത്വത്തിന്നുള്ളിൽ പരസ്പരഭിന്നങ്ങളായ സവിശേഷവ്യക്തികളേയും അപാരമായ ദേശത്തിന്നുള്ളിൽ അതിർത്തിവിഭാഗങ്ങളേയും അതിരില്ലാത്തതിനുള്ളിൽ നാനാത്വങ്ങളേയും ഉണ്ടാക്കുന്നവയും, തേജസ്സിലൂടെ സൗന്ദര്യത്തെ നിര്‍മ്മിക്കുന്നവയുമായ പരമാണുക്കളുടെ സവിശേഷങ്ങളായ സങ്കലനങ്ങളെപ്പറ്റി അദ്ദേഹം പര്യാലോചിച്ചു. ഈ സങ്കലനങ്ങൾ ഇളവില്ലാതെ എപ്പോഴും ഉണ്ടാകുന്നു, നശിക്കുന്നു; അതുകൊണ്ടത്രേ ജനനവും മരണവും.

ഒരു പ്രായംചെന്ന മുന്തിരിവള്ളിക്കെട്ടിന്മേൽ ചാരി അദ്ദേഹം ഒരു ബെഞ്ചിന്മേലിരുന്നു; തന്റെ ഫലവൃക്ഷങ്ങളെക്കൊണ്ടുണ്ടായ കൃശവാമനങ്ങളായ നിഴല്പടങ്ങളുടെ മുകളിലുള്ള നക്ഷത്രങ്ങളുടെ നേർക്ക് അദ്ദേഹം സൂക്ഷിച്ചുനോക്കി. അത്രമേൽ ദാരിദ്ര്യം പിടിച്ച് കൃഷിചെയ്യപ്പെട്ടതും എടുപ്പുകളെക്കൊണ്ടും ചെറുപുരകളെക്കൊണ്ടും ഞെരുങ്ങിയതുമായ ആ കാലേക്കർ സ്ഥലം അദ്ദേഹത്തിനു പ്രിയപ്പെട്ടതായിരുന്നു; അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെല്ലാം അതുകൊണ്ടു കഴിഞ്ഞു.

അത്രയും കുറച്ചുമാത്രം വിശ്രമസമയമുള്ള ഒരു ജീവകാലത്തിനുള്ളിൽ നിന്നു കൈയിൽ കിട്ടുന്ന വിശ്രമസമയത്തെ, പകൽ തോട്ടത്തിൽ കൃഷി ചെയ്യുന്നതിനും രാത്രി മനോരാജ്യം വിചാരിക്കുന്നതിനുമായി വിഭജിക്കുന്ന ഈ വയസ്സന്നു പിന്നെ ഇതിലധികം എന്തുവേണം? മേൽതട്ടിന്ന് ആകാശമുള്ള ഈ ചുരുങ്ങിയ വേലിക്കകം, അദ്ദേഹത്തെക്കൊണ്ട് ഈശ്വരന്റെ ദിവ്യചേഷ്ടിതങ്ങളെ വിചാരിച്ചാരാധിപ്പിക്കുന്നതിനു ധാരാളം പര്യാപ്തമല്ലയോ? വാസ്തവത്തിൽ സകലത്തേയും ഇതു പരാമർശിക്കുന്നില്ലേ? ഇതിനുമീതെ എന്തൊന്നാണ് അഗ്രഹിക്കാൻ കിടക്കുന്നത്? നടക്കുവാൻ ഒരു ചെറിയ തോട്ടം; മനോരാജ്യം വിചാരിക്കാൻ അത്രയും അപാരത. കാൽച്ചുവട്ടിൽ കൃഷിചെയ്തുണ്ടാക്കി പറിച്ചെടുക്കാൻ വേണ്ടത്ര; തലയ്ക്കുമീതേ, പഠിക്കുന്നതിനും ചിന്തിക്കുന്നതിനും ആവശ്യമുള്ളത്. ചില പുഷ്പങ്ങൾ ഭൂമിയിൽ; എല്ലാ നക്ഷത്രങ്ങളും ആകാശത്തിൽ.

കുറിപ്പുകൾ

[70] സുപ്രസിദ്ധനായ ഒരു റോമനുകത്തോലിക്കു ഋഷി.

[71] സുപ്രസിദ്ധനായ ഒരു റോമൻ തത്ത്വജ്ഞാനി.

[72] 1846-ൽ മരിച്ചുപോയ പോപ്പ്.

1.1.14
അദ്ദേഹത്തിന്റെ വിചാരം

ഒടുവിലത്തെ ഒരു വാക്ക്.

ഈ തരത്തിലുള്ള ഒരു വിവരണം, വിശേഷിച്ചും ഈ സമയത്ത്, ഇപ്പോൾ നടപ്പുള്ള ഒരു ഭാഷയിൽ പറകയാണെങ്കിൽ, ഡി.യിലെ മെത്രാന്ന് ഒരുമാതിരി ബ്രഹ്മജ്ഞാനസംബന്ധി’യായ മുഖരേഖയെ കൊടുക്കുകയും, ഏകാന്തവാസം ചെയ്യുന്ന ചിലരിൽ ചിലപ്പോൾ അങ്കുരിച്ച് അവിടെനിന്നുതന്നെ ഇല വിരിഞ്ഞു വലുതായി മതത്തിന്റെ സ്ഥാനം കടന്നു കയ്യേറുന്നവയും ഈ കാലത്തുള്ള വിശേഷതകളിൽപ്പെട്ടവയുമായ ഓരോ മാനുഷിക തത്ത്വശാസ്ത്രങ്ങളുള്ളതിലൊന്ന് അദ്ദേഹത്തിന്നും ഉണ്ടായിരുന്നു എന്ന്–അദ്ദേഹത്തിന്റെ ഗുണത്തിനാവട്ടെ ദോഷത്തിനാവട്ടെ–ആളുകളിൽ ഒരു വിശ്വാസം ജനിപ്പിക്കുകയും ചെയ്യാവുന്നതുകൊണ്ട്, മോൺസിന്യേർ ബിയാങ് വെന്യുവുമായി നേരിട്ടുപരിചയമുള്ളവരിൽ ആരുംതന്നെ അങ്ങനെയൊന്നു വിചാരിക്കുവാൻ അവകാശമുണ്ടെന്നു ലേശമെങ്കിലും സംശയിക്കുകയില്ലെന്നു ഞങ്ങൾ ഇവിടെ ഏറ്റുപറയട്ടെ. ഈ മനുഷ്യനെ ജ്ഞാനിയാക്കിത്തീർത്തത് അദ്ദേഹത്തിന്റെ ഹൃദയമാണ്. അവിടെനിന്നു പുറപ്പെടുന്ന പ്രകാശംകൊണ്ടുണ്ടായതാണ് അദ്ദേഹത്തിന്റെ അറിവ്.

ഒരു ചട്ടവുമില്ല; പലേ പ്രവൃത്തികൾ. വിഷമങ്ങളായ അനുമാനങ്ങളിൽ തലചുറ്റലുണ്ട്; ഇല്ല, അശരീരിവാക്കുകളിൽ അദ്ദേഹം മനസ്സിനെ അപകടപ്പെടുത്തിയിരുന്നു എന്നു കാണിപ്പാൻ തെളിവൊന്നുമില്ല. മന്ത്രദ്രഷ്ടാക്കൾ സാഹസികളാവാം; പക്ഷേ, മെത്രാന്മാർ ഭീരുക്കളായിരിക്കണം. ഭയങ്കരങ്ങളായ മഹാമനസ്സുകൾക്കായി, പക്ഷേ, വിട്ടുകൊടുക്കപ്പെട്ട ചില വിഷമകാര്യങ്ങളെ മുൻകടന്നു മാറ്റുരച്ചുനോക്കുന്നതിൽ അദ്ദേഹത്തിന് ഒരു സങ്കോചം തോന്നിയിരിക്കാം. വേദസിദ്ധാന്തത്തിന്റെ പൂമുഖങ്ങൾക്കു ചുവട്ടിൽ ഒരു ദിവ്യമായ ഭയങ്കരതത്ത്വമുണ്ട്; ആ ഇരുളടഞ്ഞ പുറംപഴുതുകൾ അവിടെ വായും പിളർന്നു നില്ക്കുന്നു. പക്ഷേ, എന്തോ ഒന്നു നിങ്ങളോടു, ജീവിതത്തിലെ ഒരു വഴിപോക്കനായ നിങ്ങളോട്, അകത്തേക്കു കടക്കരുതെന്നു പറഞ്ഞുതരുന്നു. അതിലേക്കു പതുങ്ങിക്കടക്കുന്നവനാരോ, അവന്നാപത്താണ്!

കേവലത്വത്തിന്റേയും ശുദ്ധമേ അനുമാനത്തിന്റേയും ഗഹനങ്ങളായ അഗാധതകൾക്കുള്ളിൽ, എല്ലാ പ്രമാണങ്ങൾക്കും മീതെ എന്നു പറയട്ടെ, നിവസിക്കുന്ന അതിബുദ്ധിമാന്മാർ തങ്ങളുടെ ആലോചനകളെ ഈശ്വരനോടു പ്രസ്താവിക്കുന്നു. അവരുടെ ഈശ്വരവന്ദനം വാദപ്രതിവാദത്തെ ധിക്കാരപൂർവം മുൻപിൽ വെച്ചുകൊടുക്കുന്നു. അവരുടെ ആരാധന ചോദ്യം ചോദിക്കുന്നു. ഇതാണ് ശരിയായ മതം; കുത്തനെയുള്ള അതിന്റെ പാറയിടുക്കുകളിൽ കാലെടുത്തു കുത്തുന്ന മനുഷ്യൻ ഉത്കണ്ഠകളിലും ഉത്തരവാദിത്വങ്ങളിലും മുങ്ങിപ്പോകുന്നു.

മനുഷ്യന്റെ ആലോചനയ്ക്ക് അതിരില്ല. എന്താപത്തും എന്തപകടവും വന്നാൽവരട്ടെ എന്നുവെച്ച് അത് അതിന്റെ അമ്പരപ്പിനെത്തന്നെ സുക്ഷിച്ചു പരീക്ഷിക്കുകയും അതിലേക്കുതന്നെ കുഴിച്ചുകുഴിച്ചിറങ്ങുകയും ചെയ്യുന്നു. മഹത്തരമായ ഒരുമാതിരി പ്രതിചലനംകൊണ്ടെന്നു പറയട്ടെ, അതു തന്നോടുകൂടി പ്രകൃതിയെ സംഭ്രമിപ്പിക്കുന്നു; നമ്മെ ചുറ്റിനില്ക്കുന്ന അത്ഭുതകരമായ ലോകം തനിക്കു കിട്ടിയിട്ടുള്ളതിനെ തിരിച്ചുകൊടുക്കുന്നു; ആലോചിക്കുന്നവതന്നെ ആലോചിക്കപ്പെടുന്നു എന്നു വരാം. അതെങ്ങനെയെങ്കിലുമാവട്ടെ, മനോരാജ്യമാകുന്ന ചക്രവാളത്തിന്റെ വക്കത്ത് ബ്രഹ്മത്തിനുള്ള ഒൌന്നത്യത്തെ സ്പഷ്ടമായി കണ്ടെത്തുന്നവരും ആ അപാരപർവതത്തിന്റെ ഭയങ്കരകാഴ്ച കാണുന്നവരുമായ മനുഷ്യർ–അവരെ മനുഷ്യരെന്നു പറയാമോ?– ഭൂമിയിലുമുണ്ട്. മോൺസിന്യേർ വെൽക്കം അവരുടെ കൂട്ടത്തിൽപ്പെട്ട ഒരാളല്ല; മോൺസിന്യേർ വെൽക്കം ഒരതിബുദ്ധിമാനല്ല. വളരെ വലിയ മഹാന്മാർ–സ്വീഡൻബർഗിനേയും? [73] പാസ്കലിനേയും [74] പോലെയുള്ളവർകൂടി -ചിത്തഭ്രമത്തിലേക്കു വഴുതിവീണിട്ടുള്ള ആ അത്യുന്നത പ്രദേശങ്ങളെപ്പറ്റി അദ്ദേഹം പേടിച്ചിരിക്കും. നിശ്ചയമായും, ഇങ്ങനെയുള്ള ശക്തിമത്തുക്കളായ മനോരാജ്യങ്ങൾമൂലം മനസ്സിനു ഗുണമുണ്ടാവാനിടയുണ്ട്; ഈ ദുർഘടം പിടിച്ച വഴികളിലൂടെ ഒരുവൻ ഉത്തമമായ പുരുഷാർഥത്തെ പ്രാപിക്കുന്നു. അദ്ദേഹത്തെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ, അദ്ദേഹം എളുപ്പവഴി പിടിച്ചു– വേദോക്തം.

തന്റെ മതാചാര്യക്കുപ്പായത്തിന്മേൽ എലിജയുടെ [75] ഉടുപ്പിനുള്ള ഞെറി തുന്നിപ്പിടിപ്പിക്കുവാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല; ലൗകികസംഭവങ്ങളുടെ അന്ധകാരമയമായ തിരമാലയ്ക്കു മീതെ ഭാവിയെസ്സംബന്ധിച്ച യാതൊരു പ്രകാശരശ്മിയും അദ്ദേഹം പുറപ്പെടുവിച്ചിട്ടില്ല; ഓരോന്നിനുമുള്ള വെളിച്ചത്തെ നാളത്തിനുള്ളിൽ അടക്കിനിർത്തുവാൻ അദ്ദേഹം ശ്രമിച്ചില്ല. സിദ്ധനോ മാന്ത്രികനോ ആവാനുള്ള യാതൊന്നും അദ്ദേഹത്തിലില്ലായിരുന്നു. ഈ സാധുജീവൻ സ്നേഹിച്ചുവന്നു; അത്രമാത്രം.

അമാനുഷമായ ഒരാഗ്രഹത്തിലോളം അദ്ദേഹം ഈശ്വരവന്ദനത്തെ നീട്ടിക്കൊണ്ടുപോയി എന്നു വരാവുന്നതാണ്; എന്നാൽ, സ്നേഹിച്ചതധികമായി എന്നു വരാമെങ്കിലല്ലാതെ, വന്ദിച്ചതേറിപ്പോയി എന്നുവരാൻ വയ്യാ; എന്നല്ല, മതഗ്രന്ഥങ്ങളിൽ പറയുന്നതിലുമധികം വന്ദിച്ചുപോകുന്നതു മതവിരുദ്ധമാണെങ്കിൽ സെന്റ് തെറീസ്സയും [76].സെന്റ് ജേറോമും [77] മതഭ്രഷ്ടരാവും.

ഉള്ളിൽത്തട്ടി കരയുന്ന സകലത്തിലും പ്രായശ്ചിത്തം ചെയ്യുന്നതായ സർവത്തിലും അദ്ദേഹത്തിന്റെ മനസ്സു ചെന്നു. പ്രപഞ്ചം ഒരു വല്ലാത്ത രോഗമായി അദ്ദേഹത്തിനു തോന്നി; എവിടെ തൊടുമ്പോഴും പനിയുണ്ട്; എവിടെനിന്നും സങ്കടം കൊണ്ടുള്ള ഞെരക്കം കേൾക്കായി; അതിന്റെ കാരണമെന്താണെന്ന് അന്വേഷിച്ചു നോക്കാൻ നില്ക്കാതെ, അദ്ദേഹം മുറികെട്ടുവാൻ യത്നിച്ചു. ഈശ്വര സൃഷ്ടികളുടെ വ്യാകുലസ്ഥിതി കണ്ട് അദ്ദേഹത്തിനു ദയ തോന്നി; അനുകമ്പ തോന്നിക്കുന്നതിനും ആശ്വാസമുണ്ടാക്കുന്നതിനും ഏറ്റവും പറ്റിയ മാർഗം എന്താണെന്നു് നോക്കിക്കാണുവാനും അന്യന്മാരെ കാണിക്കുവാനുംവേണ്ടി യത്നിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവൃത്തി. ഈ സുശീലനും അസാമാന്യനുമായ മതാചാര്യന്ന് ജീവനുള്ള സകലവും ആശ്വാസത്തെ അന്വേഷിക്കുന്ന ഓരോ ദുഃഖഭാജനമായിരുന്നു.

മറ്റുള്ളവയിൽനിന്നും സ്വർണത്തെ പിഴിഞ്ഞെടുക്കുവാൻ യത്നിക്കുന്നവരുണ്ട്; അദ്ദേഹം അനുകമ്പയെ പിഴിഞ്ഞെടുക്കുവാൻവേണ്ടി അധ്വാനിച്ചു. സാർവജനീനമായ കഷ്ടപ്പാടായിരുന്നു അദ്ദേഹത്തിന്റെ സ്വർണഖനി. എവിടെയും മുമ്പിട്ടുനില്ക്കുന്ന വ്യസനം ഒരിക്കലും കുറയാത്ത ദയയ്ക്കുള്ള ഒരു ഞായം മാത്രമായിരുന്നു. അന്യോന്യം സ്നേഹിക്കുക ഈ വാക്യത്തിൽ സകലതും ഒതുങ്ങിയതായി അദ്ദേഹം പറഞ്ഞു; ഇതിലധികമൊന്നും അദ്ദേഹത്തിനാവശ്യമില്ല; അദ്ദേഹത്തിന്റെ ധർമ്മശാസ്ത്രം മുഴുവനും ഇതിലന്തർഭവിച്ചു. ഒരു ദിവസം, താൻ ഒരു ‘തത്വജ്ഞാനി’യാണെന്നു വിശ്വസിച്ചിരുന്ന അയാൾ, ഞങ്ങൾ മുൻപു സൂചിപ്പിച്ചിട്ടുള്ള ആ സെനറ്റർ, മെത്രാനോടു പറഞ്ഞു: ഈ ലോകത്തിൽ നടക്കുന്നതെല്ലാം ഒന്ന് പരീക്ഷണം ചെയ്തുനോക്കൂ: സകലവും മറ്റു സകലത്തോടും യുദ്ധം ചെയ്യുന്നു; ഏറ്റവുമധികം ശക്തിയുള്ളതിന് ഏറ്റവുമധികം സാമർഥ്യമുണ്ട്; നിങ്ങളുടെ അന്യോന്യം സ്നേഹിക്കുക കഥയില്ലായ്മയാണ്.

‘ശരി,’ തർക്കിക്കാൻ നില്ക്കാതെ മോൺസിന്യേർ വെൽക്കം മറുപടി പറഞ്ഞു: ‘അതു കഥയില്ലായ്മയാണെങ്കിൽ, മുത്തുച്ചിപ്പിയിൽ മുത്തുപോലെ, ആത്മാവിനെ ആ കഥയില്ലായ്മയ്ക്കുള്ളിൽ സ്വയം അടച്ചിടണം.’ അങ്ങനെ അദ്ദേഹം അതിൽ അവനവനെ അടച്ചിട്ടു; അദ്ദേഹം അതിൽ പാർപ്പാക്കി; അദ്ദേഹം അതുകൊണ്ടു തികച്ചും തൃപ്തിപ്പെട്ടു. ആകർഷിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ആ കേവലത്വത്തിന്റെ ആഴമറിയാത്ത ദൂരക്കാഴ്ചകൾ–മന്ത്രദ്രഷ്ടാക്കളുടെ കണ്ണിന് ഈശ്വരനിലും നിരീശ്വരന്മാരുടെ നോട്ടത്തിൽ ശുന്യതയിലും ചെന്ന് അടിഞ്ഞു കൂടുന്ന എല്ലാ അഗാധതകളും; നല്ലതും ചീത്തയുമായ ഈശ്വരവിധി; ഒരു സത്ത്വവും മറ്റൊരു സത്ത്വവുമായുള്ള യുദ്ധം; മനുഷ്യന്റെ മനസ്സാക്ഷി; ജന്തുക്കളുടെ ബുദ്ധിപൂർവമായ സ്വപ്നാടനം; മരത്തണലിലെ പ്രകൃതിവികാരം; ശവക്കുഴിയിൽക്കിടക്കുന്ന ജീവിതങ്ങളുടെ പുനരാവർത്തനം; സത്തയായി, സകലത്തിന്റേയും ഏകരൂപമായി, എന്തും ചെന്നുചേരുന്നതായി, സർവത്തിന്റേയും ഏകരൂപമായി, ആത്മാവായി, പ്രകൃതിയായി, സ്വാതന്ത്ര്യമായി, അദൃഷ്ടമായി ആ എന്നെന്നും നശിക്കാതെ ശഠിച്ചു നില്ക്കുന്ന ഞാനിൽ തുടരെത്തുടരെയുള്ള സ്നേഹവിശേഷങ്ങളെ അജ്ഞേയമായവിധം വെച്ചുപിടിപ്പിക്കൽ; മനുഷ്യമനസ്സിനെ സംബന്ധിച്ചവയും മഹാമഹിമാക്കളായ സംശയങ്ങൾ–അതേ, അപകടം പിടിച്ച അസ്പഷ്ടതകൾ; ലുക്രീഷിയസ്സ്, [78] മനു, സെയിന്റ് പോൾ, ദാന്തെ എന്നിവർ നിശ്ചലനോട്ടത്തിൽ അപാരതയിലെങ്ങും നക്ഷത്രങ്ങളെ ഉദിപ്പിക്കുകയും അടിക്കടി മിന്നൽപ്പിണരുകളെ പുറപ്പെടുവിക്കുന്നതുമായ കണ്ണുകളാൽ നോക്കിക്കണ്ടിട്ടുള്ള ഭയങ്കരങ്ങളായ അന്ധകാരകുണ്ഡങ്ങൾ–ഇവയെല്ലാം അദ്ദേഹം ഒരു ഭാഗത്തേക്കു നീക്കിവെക്കയാണ് ചെയ്തത്.

മോൺസിന്യേർ ബിയാങ് വെന്യു വാസ്തവത്തിൽ ഗൂഢങ്ങളായ സംഗതികളെ സൂക്ഷിച്ചുനോക്കാൻ നില്ക്കാതെ, അവയെക്കൊണ്ടു തന്റെ മനസ്സിനെ ബുദ്ധിമുട്ടിക്കാതെ. അവയുടെ ബഹിർഭാഗത്തുമാത്രം ബുദ്ധിയിരുത്തുന്നവനും, അന്ധകാരത്തെക്കുറിച്ചു സഗൗരവമായ ഒരു ബഹുമാനത്തെ ഹൃദയാന്തർഭാഗത്തുവെച്ചു വളർത്തുന്നവനുമായിരുന്നു.

കുറിപ്പുകൾ

[73] യൂറോപ്പിലെ തത്ത്വജ്ഞാനികളിൽവെച്ചു പ്രമുഖനായ സ്വീഡൻകാരൻ പണ്ഡിതൻ.

[74] ഫ്രാൻസിലെ ഒരു വലിയ ഗണിതശാസ്ത്രജ്ഞനും ഭക്തിപരങ്ങളായ പല ഗ്രന്ഥങ്ങളുടേയും നിർമ്മാതാവും.

[75] യഹുദന്മാരുടെ ഋഷിസംഘത്തിൽ അദ്വിതീയൻ. ഇദ്ദേഹം സ്വർഗ്ഗാരോഹണം ചെയ്യുമ്പോൾ തന്റെ മേലുടുപ്പു പ്രധാനശിഷ്യന്നു കീഴ്പോട്ടിട്ടു കൊടുത്തു. ആ ശിഷ്യൻ അതോടുകൂടി ഋഷിയായി. ’മേലുടുപ്പുവീണുകിട്ടുക’ എന്നുവെച്ചാൽ തൽസ്ഥാനത്താവുക എന്നർത്ഥത്തിലുളള ചൊല്ല് ഇതിൽനിന്നുണ്ടായി.

[76] സ്പെയിൻരാജ്യത്തുണ്ടായിരുന്ന ഒരു പ്രസിദ്ധയായ കന്യകാമഠസ്ത്രീ

[77] ഇദ്ദേഹം വലിയ മതഭക്തനായിരുന്നു. ഇദ്ദേഹം ലാറ്റിൻഭാഷയിൽ തർജ്ജമ ചെയ്തിട്ടുളള വേദപുസ്തകങ്ങളാണ് ഇന്നും റോമൻപളളികൾ ഉപയോഗപ്പെടുത്തുന്നത്.

[78] ഒരു റോമൻകവി.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 1; 1945.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.