മൊസ്സ്യു മദലിയെൻ സ്വഭവനത്തിലേർപ്പെടുത്തിയിട്ടുള്ള ദീനപ്പുരയിൽ ഫൻതീനെ കൊണ്ടുചെന്നാക്കി. അവിടെയുള്ള കന്യകാമഠസ്ത്രീകളുടെ വശം അവളെ ഏൽപിച്ചു; അവർ അവളെ ഒരു കട്ടിലിന്മേൽ കൊണ്ടുകിടത്തി. ഒരു പൊള്ളുന്ന പനി വന്നിരിക്കുന്നു. രാത്രി ഏതാനും മോഹാലസ്യംകൊണ്ടും പേപറയൽകൊണ്ടും കഴിഞ്ഞു. ഒടുവിൽ എങ്ങനെയോ അവളുറങ്ങി.
പിറ്റേദിവസം ഉച്ചയോടുകൂടി ഫൻതീൻ ഉണർന്നു. ആരോ കട്ടിലിന്റെ അടുക്കൽനിന്നു ശ്വാസം കഴിക്കുന്ന ഒച്ച കേട്ടു; അവൾ മറശ്ശീല നീക്കി; മൊസ്സ്യു മദലിയെൻ അവിടെ നിൽക്കുന്നതായും അവളുടെ തലയ്ക്ക് മുകൾഭാഗത്തുള്ള എന്തോ ഒന്നിലേക്കു നോക്കുന്നതായും കണ്ടു. ആ നോട്ടത്തിൽ അനുകമ്പയും ആധിയും അപേക്ഷയും നിറഞ്ഞിരുന്നു. അവൾ അതിനെ പിന്തുടർന്നു; ചുമരിന്മേൽ തറച്ചിട്ടുള്ള ഒരു കുരിശിനെയാണ് അയാൾ സുക്ഷിച്ചുനോക്കുന്നതെന്നു മനസ്സിലായി.
അതുമുതൽ, ഫൻതീന്റെ കണ്ണിനു മൊസ്സ്യു മദലിയെൻ ഒന്നു രൂപഭേദപ്പെട്ടു. അദ്ദേഹം ഒരു തേജസ്സാൽ മൂടപ്പെട്ടിരിക്കുന്നതായി അവൾക്കു തോന്നി. അദ്ദേഹം ഒരുതരം ഈശ്വരധ്യാനത്തിൽ മുങ്ങിയിരുന്നു. തടയുവാൻ ധൈര്യപ്പെടാതെ അവൾ വളരെ നേരം അദ്ദേഹത്തെ സുക്ഷിച്ചുനോക്കി. ഒടുവിൽ ശങ്കയോടുകൂടി ചോദിച്ചു: ‘എന്താണ് ചെയ്യുന്നത്?’
മൊസ്സ്യു മദലിയെൻ അവിടെ വന്നിട്ട് ഒരു മണിക്കൂറായി. അയാൾ ഫൻതീൻ ഉണരുന്നതും കാത്തു നില്‍ക്കുകയാണ്. അയാൾ അവളുടെ കൈ പിടിച്ചു, നാഡിയുടെ ചലനം നോക്കി, എന്നിട്ടു പറഞ്ഞു: ‘ഇപ്പോൾ എങ്ങനെയിരിക്കുന്നു?’
‘ഞാനുറങ്ങി,’ അവൾ മറുപടി പറഞ്ഞു: ‘എനിക്കു കുറെ ഭേദമുണ്ടെന്നു തോന്നുന്നു. സാരമില്ല.’
അവളുടെ ആദ്യത്തെ ചോദ്യം. അപ്പോഴേ കേട്ടിട്ടുള്ളൂ എന്ന മട്ടിൽ, അയാൾ അതിനുത്തരമായി പറഞ്ഞു: ‘ധർമനിഷ്ഠയ്ക്കുവേണ്ടി കഷ്ടപ്പെട്ട ആ മുകളിൽ കാണുന്നാളോടു ഞാൻ പ്രാര്‍ത്ഥിക്കയായിരുന്നു.’
അയാൾ മനസ്സുകൊണ്ട് തുടർന്നു പറഞ്ഞു: ‘ധർമനിഷ്ഠയ്ക്കുവേണ്ടി കഷ്ടപ്പെട്ട ഈ താഴെ കാണുന്നാൾക്കുവേണ്ടി.’
രാത്രിയും രാവിലെനേരവും മൊസ്സ്യു മദലിയെൻ അന്വേഷണം ചെയ്കയായിരുന്നു. ഇപ്പോൾ അയാൾക്കെല്ലാം മനസ്സിലായി. ഹൃദയഭേദകങ്ങളായ എല്ലാ ഭാഗങ്ങളോടുംകൂടി അയാൾ ഫൻതീന്റെ ചരിത്രം മനസ്സിലാക്കി. അയാൾ തുടർന്നു പറഞ്ഞു: ‘സാധുവായ അമ്മേ, നിങ്ങൾ വളരെ കഷ്ടപ്പെട്ടു. ഹാ ആവലാതിപ്പെടാതിരിയ്ക്കു; അത്യുത്തമർക്കുള്ള സമ്മാനം നിങ്ങൾക്കു കിട്ടിക്കഴിഞ്ഞു. ഇങ്ങനെയാണ് മനുഷ്യർ ദേവന്മാരായി മാറുന്നത്. മറ്റുവിധത്തിൽ പ്രവർത്തിക്കേണ്ടതെങ്ങനെ എന്നറിഞ്ഞുകൂടാത്തത് അവരുടെ കുറ്റമല്ല. ഇതാ, ഇപ്പോൾ നിങ്ങൾ വിട്ടുപോകുന്ന ഈ നരകം സ്വർഗത്തിന്റെ പൂർവരൂപമാണ്. അതിവിടെവെച്ചു വേണം ആരംഭിക്കാൻ.’
അയാൾ ഒരു വലിയ ദീർഘശ്വാസമിട്ടു. രണ്ടു പല്ലു കുറവുള്ള ആ ഒരുൽകൃഷ്ടമായ പുഞ്ചിരികൊണ്ട് അവൾ അയാളെ സ്വാഗതം ചെയ്തു.
അതേദിവസം രാത്രി, ഴാവേർ ഒരു കത്തെഴുതി. പിറ്റേ ദിവസം രാവിലെ, അയാൾ തന്നെ അത് എം. പട്ടണത്തിലെ തപ്പാലാപ്പീസിൽ കൊണ്ടിട്ടു. അത് പാരിസ്സിലേക്കുള്ളതായിരുന്നു. മേൽവിലാസം ഇതാണ്: മൊസ്സ്യു ഷാബുയിലെ, പൊല്ലീസ് മേലധ്യക്ഷന്റെ കാര്യദർശി. പൊല്ലീസ് സ്റ്റേഷനിൽ വെച്ചുണ്ടായ സംഭവം ആ പ്രദേശത്തൊക്കെ പ്രസിദ്ധമായിരുന്നതുകൊണ്ട്, തപ്പാൽ കെട്ടുന്നതിനുമുൻപ് ആ കത്തു കണ്ടവരും ഴാവേറുടെ കൈയക്ഷരമാണെന്നറിഞ്ഞവരുമായ തപ്പാലാപ്പീസിലെ ഉദ്യോഗസ്ഥയും മറ്റു ചിലരും ഇൻസ്പെക്ടർ രാജി അയയ്ക്കുകയാണെന്നു വിചാരിച്ചു.
മൊസ്സ്യു മദലിയെൻ ക്ഷണത്തിൽ തെനാർദിയെർമാർക്കെഴുതി. ഫൻതീൻ അവർക്കു നൂറ്റിരുപതു ഫ്രാങ്ക് കൊടുപ്പാനുണ്ട്. അയാൾ അവർക്കു മുന്നൂറു ഫ്രാങ്കയച്ചു; അതിൽനിന്ന് അവർക്കുള്ള സംഖ്യയെടുത്ത്, ദീനത്തിൽ കിടക്കുന്ന അമ്മയ്ക്കു കാണാൻ തിടുക്കമുള്ളതുകൊണ്ട്, ക്ഷണത്തിൽ കുട്ടിയേയുംകൊണ്ട് എം. പട്ടണത്തിലെത്തുവാൻ ആവശ്യപ്പെട്ടു.
ഇതു തെനാർദിയെർമാരെ അമ്പരപ്പിച്ചു. ‘എട ഗ്രഹപ്പിഴ’ ആ മനുഷ്യൻ ഭാര്യയോടു പറഞ്ഞു, ‘നമുക്കു കൂട്ടിയെ ഒരിക്കലും വിട്ടുകൊടുത്തുകൂടാ. ഈ വാനമ്പാടിപ്പക്ഷി ഒരു കറവുപശുവാവാനാണ് ഭാവം. എനിക്കു കാര്യം മനസ്സിലായി. ഏതോ പൊണ്ണന്ന് അമ്മയുടെ മേൽ കമ്പം കയറിയിരിക്കുന്നു.’
അയാൾ അഞ്ഞുറ്റിൽച്ചില്വാനം ഫ്രാങ്കിന് ഒരു ശരിയായ കണക്കു തയ്യാറാക്കി. എതിർപറയാൻ വയ്യാത്ത രണ്ടു സംഗതികൊണ്ടാണ് മുന്നൂറു ഫ്രാങ്കിൽ കവിഞ്ഞുപോയത്—ഒന്നു ഡോക്ടർക്കുള്ള ഫീസ്സ്, മറ്റേത്, രണ്ടുതവണയായി എപ്പൊനൈന്നും അസൽമയ്ക്കും ദീനം പിടിച്ചപ്പോൾ വളരെ ദിവസത്തേക്കു വന്നുനോക്കി മരുന്നു കൊടുത്തിരുന്ന ഒരപ്പോത്തിക്കരിക്കു പ്രതിഫലം. ഞങ്ങൾ പറഞ്ഞതു പോലെ, കൊസെത്തിനു ദീനമുണ്ടായിട്ടില്ല. പേരൊന്നു മാറ്റിവെച്ചു എന്നു മാത്രം, സാരമില്ല. കുറിപ്പിനു ചുവട്ടിൽ തെനാർദിയെർ എഴുതി; കണക്കിലേക്കു മുന്നൂറു ഫ്രാങ്ക് കിട്ടിബോധിച്ചു.
ഉടനെത്തന്നെ മൊസ്സ്യു മദലിയെൻ മുന്നൂറു ഫ്രാങ്ക് കൂടി അയച്ചു; ഇങ്ങനെ എഴുതി;‘കൊസെത്തിനെ ക്ഷണത്തിൽ കൊണ്ടുവരണം.’
‘ജഗദീശ്വര! തെനാർദിയെർ പഠഞ്ഞു; നമുക്ക് കുട്ടിയെ വിട്ടുകൂടാ.’
ഈയിടയ്ക്കു ഫന൯തീന്റെ ദീനം മാറിയില്ല. അവൾ ഇപ്പോഴും രോഗിപ്പുരയിൽത്തന്നെയാണ്.
കന്യകാമഠസ്ത്രീകൾ ആദ്യമൊക്കെ ‘ആ സ്ത്രീ’യെ വെറുപ്പോടുകൂടിയാണ് സ്വീകരിച്ചത്. റീംപള്ളിയിലെ കൊത്തുപണി കണ്ടിട്ടുള്ളവർ, അതിൽ ആ കഥയില്ലാത്ത കന്യകകളെ നോക്കിക്കാണുമ്പോൾ കഥകൂടിയ കന്യകകൾക്കു കാണാറുള്ള ആ താഴത്തെ ചുണ്ടുവീർപ്പിക്കൽ ഒന്നോര്‍മ്മിക്കേണ്ടതാണ്. ചാരിത്ര്യം പോയ്പോയ പെണ്ണുങ്ങളെക്കുറിച്ച പണ്ടത്തെ അഗ്നിദേവീദാസികൾ [1] ക്കുണ്ടായിരുന്ന പുച്ഛഭാവം, സ്ത്രീജനോചിതമായ പ്രതാപത്തിന്റെ ഏറ്റവും അഗാധങ്ങളായ പ്രകൃതിബോധങ്ങളിൽ ഒന്നാണ്; കന്യകാമഠസ്ത്രീകളിലാവട്ടെ, മതപ്രാബല്യം കൂടി ചേർന്നപ്പോൾ അതൊന്നിരട്ടിച്ചു. കുറച്ചുദിവസംകൊണ്ട് ഫൻതീൻ അവരെ ആയുധംവെപ്പിച്ചു. സാധുത്വത്തേയും സൗശീല്യത്തേയും കാണിക്കുന്ന സകലവും അവൾ പറഞ്ഞു; അവളിലുള്ള മാതൃത്വം വാത്സല്യത്തെ തോന്നിച്ചു. ഒരു ദിവസം പനിയുടെ ഇടയ്ക്ക് അവൾ ഇങ്ങനെ പറയുന്നത് അവർ കേട്ടു; ‘ഞാൻ ഒരു പാപിയാണ്; പക്ഷേ, എന്റെ കുട്ടി അടുത്തെത്തിയാൽ, ഈശ്വരൻ എനിക്കുമാപ്പു തന്നു എന്നതിന് അതൊരടയാളമായി. ഞാൻ ദൂർവൃത്തയായിരുന്നപ്പോൾ കൊസെത്ത് എന്റെ അടുക്കൽ വേണമെന്നു ശഠിക്കുന്നതു ശരിയല്ല; അവളുടെ ദുഃഖവും അമ്പരപ്പുമുള്ള നോട്ടവും എനിക്കു സഹിക്കില്ല. അവൾക്കുവേണ്ടിയാണ് ഞാൻ പാപം ചെയ്തത്. അതാണ് എനിക്ക് ഈശ്വരൻ മാപ്പുതരാനും. കൊസെത്ത് ഇവിടെയുള്ളപ്പോൾ, ഈശ്വരന്റെ അനുഗ്രഹം എനിക്കനുഭവപ്പെടും. ഞാൻ അവളെ സൂക്ഷിച്ചു നോക്കിക്കാണും; ആ നിരപരാധശിശുവെ കണ്ടാൽ എനിക്കു ദീനം മാറും. അവൾക്കൊന്നും മനസ്സിലായിട്ടില്ല. എന്റെ കന്യകകളേ, നോക്കു. അവൾ ഒരു ദേവിയാണ്. ഈ പ്രായത്തിൽ ചിറകു കൊഴിഞ്ഞിട്ടുണ്ടാവില്ല.’
മൊസ്സ്യു മദലിയെൻ ദിവസത്തിൽ രണ്ടു തവണ കാണാൻ ചെല്ലും; ഓരോരിക്കലും അവൾ ചോദിക്കും: ‘എന്റെ കൊസെത്തിനെ ഞാൻ താമസിയാതെ കാണുമോ?’
‘നാളെ; ഒരു സമയം. അവൾ ഇപ്പോൾത്തന്നെ എത്താനും മതി. ഞാൻ അവളെ കാത്തിരിക്കുകയാണ്.’
അമ്മയുടെ വിളർത്ത മുഖം തിളങ്ങി. ‘ഹാ!’ അവൾ പറഞ്ഞു: ‘ഞാൻ എന്തു ഭാഗ്യവതിയാവാൻ പോകുന്നു!’
അവളുടെ ദീനം മാറിയിട്ടില്ലെന്നു ഞങ്ങൾ പറഞ്ഞുവല്ലോ; നേരെമറിച്ച്, ഓരോദിവസവും അവളുടെ സ്ഥിതി അധികമധികം അപകടത്തിലാവുകയാണ്. ചുമൽപ്പലകകളുടെ നടുക്ക് അവളുടെ നഗ്നമായ ദേഹത്തിൽ വീണ മഞ്ഞുകട്ടകൾ പെട്ടെന്നു ശ്വാസോച്ഛ ്വാസത്തെ തടഞ്ഞതിനാൽ, വളരെ കൊല്ലങ്ങളോളമായി ഉള്ളിൽ നിറിക്കിടന്നിരുന്ന രോഗം ഒടുവിൽ ഒരടിയായി ആളിപ്പിടിച്ചു. അക്കാലത്തു നെഞ്ചിനെ സംബന്ധിക്കുന്ന രോഗങ്ങളുടെ നിദാനത്തിലും ചികിത്സകളിലും നിപുണനായ ലയിങ്ങിന്റെ നിപുണോപദേശങ്ങളെയാണ് ആളുകൾ അനുസരിച്ചിരുന്നത്. ഫൻതീന്റെ നെഞ്ഞുമിടിക്കുന്നതു പരീക്ഷിച്ചു ഡോക്ടർ തലയൊന്നിളക്കി.
മൊസ്സ്യു മദലിയെൻ വൈദ്യനോടു ചോദിച്ചു: ‘ശരിയല്ലേ?’
‘ഇവർക്കു കാണാൻ താൽപര്യമുള്ള ഒരു മകളില്ലേ?’ ഡോക്ടർ ചോദിച്ചു.
‘ഉവ്വ്.’
‘ആട്ടെ, ക്ഷണത്തിൽ ആ കുട്ടിയെ വരുത്തണം.’
മൊസ്സ്യു മദലിയെൻ വിറച്ചു.
ഫൻതീൻ അന്വേഷിച്ചു: ‘വൈദ്യൻ എന്തു പറയുന്നു?’
മൊസ്സ്യു മദലിയെൻ പുഞ്ചിരിക്കൊള്ളുവാൻ യത്നിച്ചു. ‘നിങ്ങളുടെ ദീനത്തെ സുഖപ്പെടുത്തുമത്രേ.’
‘ഹോ!’ അവൾ പറഞ്ഞു, ‘അദ്ദേഹം പറയുന്നത് ശരിയാണ്! അപ്പോൾ, എന്റെ അടുക്കലേക്ക് പറഞ്ഞയയ്ക്കാതെ ആ തെനാർദിയെർമാർ എന്റെ കുട്ടിയെ പിടിച്ചുവെക്കുന്നതിന്റെ അർഥമെന്താണ്? ഹാ, അവൾ വരുകയായി; ഒടുക്കം ഞാൻ ഭാഗ്യത്തെ എന്റെ അടുക്കൽ കാണുന്നു.’.
ഈയിടയ്ക്ക് തെനാർദിയെർ ‘കുട്ടിയെ വിട്ടുകൊടുത്തില്ല’; അതിന് ഒരു നൂറു നിസ്സാരസംഗതികൾ പറഞ്ഞു. മഴക്കാലത്തു ദീർഘയാത്ര ചെയ്വാൻമാത്രം കൊസെത്തിനു സുഖമായിട്ടില്ല. പിന്നെ അടുത്ത പ്രദേശത്തു ചില്ലറയായും എന്നാൽ നിർത്തിവെക്കാൻ നിവൃത്തിയില്ലാതെയുമുള്ള കടങ്ങളുണ്ട്; ആവക കണക്കുകൾ ശേഖരിച്ചുവരുന്നുണ്ട്, മറ്റും മറ്റും.
‘കൊസെത്തിനെ കൂട്ടിക്കൊണ്ടുവരുവാൻ ഞാൻ ആരെയെങ്കിലും അയയ്ക്കും’ ഫാദർ മദലിയെൻ പറഞ്ഞു, ‘പോരെങ്കിൽ ഞാൻതന്നെ പോവും.’
ഫൻതീൻ പറഞ്ഞുകൊടുത്ത പ്രകാരം അയാൾ ഈ കത്തെഴുതി; അതിൽ അവളെക്കൊണ്ട് ഒപ്പിടുവിച്ചു.
മൊസ്സ്യു തെനാർദിയെർ.
ഈ വരുന്ന ആളുടെ പക്കൽ കൊസെത്തിനെ അയയ്ക്കണം.
‘ചില്ലറ ചെലവുകൾക്കൊക്കെ വേണ്ടതു തരും.’
‘നിങ്ങളെ ഞാൻ ബഹുമാനപൂർവം ആദരിച്ചുകൊള്ളുന്നു.
ഫൻതീൻ’
ഇതിനിടയിൽ ഒരു ഗൗരവപ്പെട്ട സംഭവമുണ്ടായി. നമ്മുടെ ജീവിതം നിർമിക്കപ്പെട്ടിട്ടുള്ള ആ നിഗൂഢമരത്തടിയിൽ നമ്മുടെ ഇഷ്ടംപോലെ ചിത്രപ്പണിയെടുത്താലും, ഈശ്വരവിധിയാകുന്ന കറുത്ത വിള്ളൽ ഇടവിടാതെ അതിൽ പൊന്തിക്കാണുന്നു.
[1] റോമിലെ ഇതിഹാസപ്രകാരം അഗ്നിയുടെ അധിദേവതയായ വെസ്റ്റയ്ക്കുവേണ്ടി ജീവിതമുഴിഞ്ഞിട്ട കന്യകകൾ. ചാരിത്ര്യത്തിനു ഭംഗം വന്ന അഗ്നിദേവീദാസിയെ ജീവനോടെ കുഴിച്ചിടുകയായിരുന്നു അന്നത്തെ പതിവ്.
ഒരു ദിവസം രാവിലെ, മൊസ്സ്യു മദലിയെൻ ആപ്പീസ്സുമുറിയിലിരുന്നു. താൻ മോങ്ഫെര്‍മിയെയ്ക്കു പോകുവാൻ തീർച്ചപ്പെടുത്തുകയാണെങ്കിലോ എന്നുവെച്ചു ഉദ്യോഗസംബന്ധികളായ അടിയന്തരകാര്യങ്ങളെല്ലാം മുൻകൂട്ടി തീർത്തുവെക്കുകയായിരുന്നു. അപ്പോൾ പൊല്ലീസ്സിൻസ്പെക്ടർ ഴാവേർ കാണാൻ വന്നിട്ടുണ്ടെന്ന് ഒരാൾ വന്നറിയിച്ചു. ഈ പേരു കേട്ടപ്പോൾ ഒരു രസക്ഷയമുണ്ടാകാതെ കഴിപ്പാൻ മദലിയെനെക്കൊണ്ട് സാധിച്ചില്ല. പൊല്ലീസ്കച്ചേരിയിൽവെച്ചുണ്ടായ സംഭവത്തിനു ശേഷം ഴാവേർ എപ്പോഴും മെയറെ കാണാതെ കഴിക്കുയായിരുന്നു പതിവ്; മൊസ്സ്യു മദലിയെൻ അയാളെ പിന്നെ കണ്ടിട്ടില്ല.
‘വരാൻ പറയു,’ മെയർ പറഞ്ഞു.
ഴാവേർ അകത്തേക്ക് വന്നു.
മൊസ്സ്യു മദലിയെൻ കൈയിൽ തൂവലോടുകൂടി, രാജവീഥികളിൽവെച്ചു പൊല്ലീസ് നിയമങ്ങൾ ലംഘിക്കപ്പെടുന്നതിനെപ്പറ്റി അന്വേഷണം ചെയ്യാനേർപ്പെടുത്തിയ കമ്മീഷന്റെ വിചാരണകളടങ്ങിയതും ഇടയ്ക്കിടയ്ക്കു മറിച്ചുനോക്കിയിരുന്നതും ചില വ്യാഖ്യാനങ്ങൾ കുറിച്ചിരുന്നതുമായ ‘ഘോഷവാറി’ൽ നിന്നു കണ്ണെടുക്കാതെ, തിയ്യിന്റെ അടുത്തുള്ള തന്റെ ഇരിപ്പിടത്തിൽത്തന്നെ ഇരിക്കുന്നു. ഴാവേർ വന്നിട്ടുണ്ടെന്നു വെച്ച് അദ്ദേഹം തന്റെ പ്രവൃത്തി നിർത്തിയില്ല. അദ്ദേഹത്തിന് ആ സാധുവായ ഫൻതീനെപ്പറ്റി വിചാരിക്കാതിരിപ്പാൻ വയ്യാ; അതുകൊണ്ട് അല്പം മര്യാദക്കുറവു കാണിച്ചാൽക്കൂടി തരക്കേടില്ലെന്ന് അദ്ദേഹം കരുതി.
മെയറെ കണ്ടു ഴാവേർ ബഹുമാനപൂർവം ഉപചരിച്ചു വന്ദിച്ചു; ഇരിപ്പു ഴാവേർക്കു പിൻതിരിഞ്ഞുംകൊണ്ടായിരുന്നു. മെയർ ആ വന്നാളുടെ നേരെ തിരിഞ്ഞുനോക്കിയില്ല. അദ്ദേഹം ആ ‘ഘോഷവാറി’ൽ അവിടവിടെ കുറിച്ചുംകൊണ്ടിരുന്നു.
ഴാവേർ രണ്ടുമുന്നടി അകത്തേക്കു ചെന്നു; ഒന്നും മിണ്ടാതെ, അവിടെ നിന്നു.
ഴാവേറുമായി ഏതെങ്കിലും പരിചയമുള്ള ഒരു മുഖലക്ഷണജ്ഞൻ—അതേ, പരിഷ്കാരത്തിന്റെ ചൊല്പടിയിൽ നില്ക്കുന്ന ഈ കാട്ടുകാടനെ റോംകാരനേയും സ്പാർട്ടക്കാരനേയും ക്രിസ്തുമത സന്ന്യാസിയേയും സേവകമുഖ്യനേയും കൂട്ടിച്ചേർത്തുണ്ടാക്കിയ ഈ ഒരു സത്ത്വത്തെ, ഒരു നുണ പറയാൻ വയ്യാത്ത ഈ ഒറ്റുകാരനെ, യാതൊരു കുളങ്കവുമില്ലാത്ത ഈ പൊല്ലീസ്സുകാരനെ, വളരെക്കാലമായി നോക്കിപ്പഠിച്ചിട്ടുള്ള മുഖലക്ഷണജ്ഞൻ— അയാൾക്കു മൊസ്സ്യു മദലിയെന്റെ നേരെ നിഗൂഢവും ചിരലാളിതവുമായുള്ള വെറുപ്പും, ഫൻതീൻ വിഷയമായി അയാളും മെയറുംകൂടി ഉണ്ടായ ശണ്ഠയും മനസ്സിലാക്കിയിട്ടുള്ള അങ്ങനെ ഒരു മുഖലക്ഷണജ്ഞനുണ്ടെങ്കിൽ അയാൾ—ഴാവേറെ ആ നിമിഷത്തിൽ ഒന്നു പരീക്ഷണം ചെയ്യുന്നപക്ഷം, നിശ്ചയമായും, ഇങ്ങനെ വിചാരിക്കും: ‘എന്തു പറ്റിപ്പോയി?’ ആ സ്പഷ്ടവും സത്യപരവും നിഷ്കപടവും ആർജ്ജവയുക്തവും നിഷ്ഠൂരവും ഭയങ്കരവുമായ മനസ്സാക്ഷിയോടു പരിചയമുള്ള ആർക്കും, ഴാവേർ ആ സമയത്തു മനസ്സിൽവെച്ച് എന്തോ മഹത്തായ ഒരു ശണ്ഠ കഴിഞ്ഞുവരുകയാണെന്നു ക്ഷണത്തിൽ ബോധപ്പെടും. മുഖഭാവത്തിലില്ലാത്ത യാതൊന്നും ഴാവേറുടെ ആത്മാവിലില്ല. വികാരാവേഗമുള്ളവർക്കു സാമാന്യമായുള്ളതുപോലെ, അയാൾക്കും ക്ഷണത്തിൽ അഭിപ്രായങ്ങൾ മാറും. അതിലധികം സവിശേഷവും അത്ഭുതകരവുമായ ഒരു മുഖഭാവം അയാൾക്കുണ്ടായിട്ടില്ല. അകത്തു കടന്ന ഉടനെ, വൈരമോ ദേഷ്യമോ അവിശ്വാസമോ ലേശംപോലുമില്ലാത്ത ഒരു നോട്ടത്തോടുകൂടി അയാൾ മദലിയെനെ ഉപചരിച്ചു; മെയർ ഇരിക്കുന്ന ചാരുകസാലയിൽ നിന്നു കുറച്ചുകൂടി പിന്നിലെത്തിയപ്പോൾ അയാൾ അവിടെ നിന്നു; തികച്ചും നിവർന്ന്, ഏതാണ്ട് അനുസരണശീലത്തെ കാണിക്കുന്ന ഒരു നില്പിൽ, ഒരിക്കലും സൗമ്യനായിട്ടില്ലാത്തവനും എപ്പോഴും ക്ഷമാശീലനുമായ ഒരു മനുഷ്യന്റെ നീരസമയവും ആഭിജാത്യപരവുമായ ഒരു പരുപരുപ്പോടുകൂടി, അയാൾ അങ്ങനെ നിന്നു; ഒരക്ഷരവും മിണ്ടാതെ അനങ്ങുകകൂടി ചെയ്യാതെ, ഹൃദയപൂർവമായ വിനയത്തോടും ക്ഷോഭരഹിതമായ കീഴ്‌വണക്കത്തോടുംകൂടി, ശാന്തനായി, സഗൗരവനായി, കൈയിൽ തൊപ്പിയോടുകൂടി, കണ്ണുകളെ കീഴ്പോട്ടു തൂക്കിയിട്ടു. മേലധികാരിയുടെ മുൻപിൽ നില്‍ക്കുന്ന ഒരു പട്ടാളക്കാരന്റേയും വിധികർത്താവിന്റെ മുൻപിൽ നില്‍ക്കുന്ന ഒരു കുറ്റക്കാരന്റേയും മധ്യത്തിലുള്ള ഒരു ഭാവവിശേഷം കലർന്നു, മെയർക്കു തിരിഞ്ഞുനോക്കുവാൻ നല്ല മനസ്സുണ്ടാകുന്നതുവരെ അയാൾ കാത്തു. ഒരാൾക്കു സംബന്ധിപ്പിക്കുവാൻ തോന്നുന്ന എല്ലാ മനോവൃത്തികളും എല്ലാ സ്മരണകൾകൂടിയും ആ മനുഷ്യനിൽനിന്നു പോയ്പോയിരിക്കുന്നു. കരിങ്കല്ലുപോലെ കൂട്ടില്ലാത്തതും ഒന്നും ഉള്ളിലേശാത്തതുമായ അയാളുടെ മുഖത്ത് ഒരു കുണ്ഠിതത്തിന്റെയല്ലാതെ മറ്റൊന്നിന്റെയും ചിഹ്നമില്ല. അയാളുടെ രൂപം ആകപ്പാടെ താഴ്മയേയും സ്ഥിരതയേയും സധൈര്യവും അനിർവാച്യവുമായ നിരാശതയേയും ചുറ്റും വീശി.
ഒടുവിൽ മെയർ തുവൽ വെച്ചു. പകുതി തിരിഞ്ഞു നോക്കി. ‘അപ്പോൾ! എന്തുള്ളു എന്താ വിശേഷം?’
ആലോചനകളെയെല്ലാം ഒരുമിച്ചുകൂട്ടുകയാണെന്നു തോന്നുമാറ്, ഴാവേർ ഒരു നിമിഷനേരത്തേക്ക് ഒന്നും മിണ്ടിയില്ല; എന്നിട്ടു ദുഃഖമയമായ ഒരു ഗാംഭീര്യത്തോടുകൂടി—എന്തായാലും അതു ‘ശുദ്ധത’യെ ഒഴിച്ചുനിർത്തിയില്ല —അയാൾ പറഞ്ഞും: ‘മിസ്റ്റർ മെയർ, ഇതാണ് കാര്യം; ഒരു കുറ്റം നടന്നിരിക്കുന്നു.’
‘എന്തു കുറ്റം?’
‘ഭരണാധികാരികളുടെ ഒരു കീഴ്ജീവനക്കാരൻ ഒരു വിധികർത്താവിനെ, എത്രയും സഗൗരവമായി വിചാരിക്കേണ്ടവിധത്തിൽ അനാദരിച്ചു. ഈ വിവരം ഇവിടെ അറിയിക്കുവാനാണ് ഞാൻ വന്നത്; അത് എന്റെ മുറയാണല്ലോ.’
‘ആരാണ് ആ കീഴ്ജീവനക്കാരൻ?’ മൊസ്സ്യു മദലിയെൻ ചോദിച്ചു.
‘ഞാൻ.’ ഴാവേർ പറഞ്ഞു.
‘നിങ്ങൾ?’
‘ഞാൻ.’
‘ആ കീഴ്ജീവനക്കാരനെപ്പറ്റി ആവലാതിപ്പെടുവാൻ കാരണം കിട്ടിയ വിധികർത്താവ് ആരാണ്?’
‘നിങ്ങൾ. മൊസ്സ്യു മെയര്‍.’
മൊസ്സ്യു മദലിയെൻ ചാരുകസാലമേൽ നിവർന്നിരുന്നു.
ഒരു സഗൗരവമായ ഭാവത്തോടുകുടിയും അപ്പോഴും കീഴ്പോട്ടു നോക്കി ക്കൊണ്ടും ഴാവേർ തുടർന്നു: ‘മൊസ്സ്യു മെയർ, മേലധികാരികളോടാവശ്യപ്പെട്ട് എന്നെ ഉദ്യോഗത്തിൽനിന്നു പിരിപ്പിച്ചുതരുവാൻ നിങ്ങളോടപേക്ഷിക്കാനാണ് ഞാൻ വന്നിട്ടുള്ളത്.’
മൊസ്സ്യു മദലിയെൻ അമ്പരപ്പുകൊണ്ടു വായ തുറന്നു.
ഴാവേർ അയാളെ തടഞ്ഞു: ‘ഞാൻ രാജിയെഴുതി കൈയിൽത്തന്നാൽ പോരെ എന്നു നിങ്ങൾ ചോദിക്കുമായിരിക്കും: പക്ഷേ, അതു പോരാ. രാജി വെക്കുന്നതു മാനമുള്ള പണിയാണ്. ഞാൻ എന്റെ മുറ തെറ്റിച്ചു; എനിക്കു ശിക്ഷ കിട്ടണം; എന്നെ അട്ടിപ്പുറത്താക്കണം.’
കുറച്ചിട മിണ്ടാതെ നിന്നതിനുശേഷം അയാൾ തുടർന്നു: ‘മൊസ്സ്യു മെയർ, എന്നോട് അന്നു നിങ്ങൾ അന്യായമായി കഠിനത കാണിച്ചു. ഇന്നു ന്യായമായി അതു ചെയ്യൂ.’
‘ആട്ടെ, നില്ക്കൂ! എന്തിന്?’ മൊസ്സ്യു മദലിയെൻ ഉച്ചത്തിൽ പറഞ്ഞും ‘ഇതെന്തു വിഡ്ഡിത്തമാണ്? ഇതിന്റെ അർത്ഥമെന്ത്? എന്നോടു നിങ്ങൾ എന്തു കുറ്റം ചെയ്തു? നിങ്ങൾ എന്തു കാണിച്ചു? എന്നെസ്സംബന്ധിച്ചേടത്തോളം നിങ്ങൾ പ്രവർത്തിച്ച തെറ്റെന്താണ്? നിങ്ങൾ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുന്നു; നിങ്ങളെ ഉദ്യോഗത്തിൽനിന്നു മാറ്റിക്കിട്ടണമെന്നുണ്ട്—’
‘ആട്ടിയയയ്ക്കണം.’
’ആട്ടിയയയ്ക്കണമെന്നുണ്ട്; അങ്ങനെയാവട്ടെ. നല്ലത്. എനിക്കു കാര്യം മനസ്സിലായില്ല.’
‘മനസ്സിലാക്കിത്തരാം.’
ഴാവേർ തന്റെ നെഞ്ഞിന്റെ അടിത്തട്ടിൽനിന്ന് ഒരു ദീർഘശ്വാസമിട്ടു; അപ്പോഴും നീരസത്തോടും കുണ്ഠിതത്തോടുംകൂടിത്തന്നെ തുടങ്ങി; മിസ്റ്റർ മെയർ, ആറാഴ്ചയക്കു മുമ്പ്, ആ സ്ത്രീയെസ്സുംബന്ധിച്ചുണ്ടായ ലഹളകാരണം എനിക്കു വല്ലാതെ ശുണ്ഠി പിടിച്ചു; ഞാൻ നിങ്ങൾക്കു വിരോധമായി അറിവുകൊടുത്തു.’
എനിക്കു വിരോധമായി അറിവു കൊടുത്തു?’
‘പാരീസ്സിലുള്ള പൊല്ലീസ് സൈന്യാദ്ധ്യക്ഷന്റെ അടുക്കൽ.’
ഴാവേറെക്കാൾ ഒട്ടധികം തവണ ചിരിച്ചിട്ടില്ലാത്ത മൊസ്സ്യു മദലിയെൻ പൊട്ടിച്ചിരിച്ചു: ’പൊല്ലീസ്സിന്റെ അധികാരസീമയിൽ അനുവാദം കൂടാതെ കടന്ന ഒരു മെയറാണെന്ന്?’
‘തടവിൽനിന്നു പോന്ന ഒരു പുള്ളി എന്ന്.’
മെയർ കരുവാളിച്ചുപോയി.
നോട്ടം പറിച്ചെടുക്കാതെ ഴാവേർ തുടർന്നു: ‘ഞാൻ അങ്ങനെ വിചാരിച്ചു. വളരെക്കാലമായി എനിക്ക് അങ്ങനെ ഒന്നു തോന്നിയിരുന്നു. കണ്ടാലത്തെ ഛായ; ഫെവറോളെയിൽ നടത്തിയ അന്വേഷണങ്ങൾ; നിങ്ങളുടെ ദേഹബലം; വയസ്സനായ ഫൂഷൽവാങ്ങുമായുണ്ടായ സംഭവം; ഉന്നം നോക്കി വെടിവെക്കാൻ നിങ്ങൾക്കുള്ള സാമർഥ്യം; അല്പമൊന്നിഴച്ചുവെക്കുന്ന നിങ്ങളുടെ കാൽ—എന്തൊക്കെയെന്ന് എനിക്കറിഞ്ഞുകൂടാ —കഥയില്ലായ്മകൾ! പക്ഷേ, എന്തായാലും ശരി, ഞാൻ നിങ്ങളെ ഒരു ഴാങ് വാൽഴാങ്ങായി കൂട്ടി.’
’ഒരു—എന്തേ പേരു പറഞ്ഞത്?’
‘ഴാങ് വാൽഴാങ്. ഒരിരുപതു കൊല്ലം മുമ്പ്, ഞാൻ തുലോങ്ങിലെ തണ്ടുവലിശിക്ഷക്കാരുടെ കാവൽസൈന്യാധിപനായിരുന്നപ്പോൾ കാണാറുണ്ടായിരുന്ന തടവുപുള്ളികളിൽ ഒരുവൻ. ആ തണ്ടുവലിശിക്ഷയിൽനിന്നു വിട്ടുപോന്നതിനുശേഷം, ഈ ഴാങ് വാൽഴാങ് ഒരു മെത്രാന്റെ ചില സാമാനങ്ങൾ കട്ടു എന്നാണറിവ്; പിന്നീട് ആ മനുഷ്യൻ തെണ്ടിനടക്കുന്ന ഒരു കുട്ടിയുടെ കൈയിൽനിന്നും ഒരു മോഷണം ചെയ്തു; അത് ഒരു തട്ടിപ്പറിയായിരുന്നു. ആ മനുഷ്യനെ എട്ടു കൊല്ലമായിട്ടു കണ്ടിട്ടില്ല; എങ്ങനെ മറഞ്ഞു എന്ന് ആർക്കും നിശ്ചയമില്ല; പൊല്ലീസ്സന്വേഷണം ചെയ്തിരുന്നു എന്നു ഞാൻ കരുതി. ചുരുക്കിപ്പറഞ്ഞാൽ, ഞാൻ ഇങ്ങനെയൊന്നു ചെയ്തു. ശുണ്ഠി എന്നെ പ്രേരിപ്പിച്ചു! ആ തടവുപുള്ളിയെന്നു നിങ്ങളെപ്പറ്റി ഞാൻ മേലധികാരത്തിൽ അറിവു കൊടുത്തു.’
ഇതിനു കുറേ മുൻപുതന്നെ തന്റെ ‘ഘോഷവാർ’ മറിച്ചുനോക്കുവാൻ ആരംഭിച്ചിട്ടുള്ള മൊസ്സ്യു മദലിയെൻ, തികഞ്ഞ ഔദാസീന്യത്തോടുകൂടി പറഞ്ഞു: ‘എന്നിട്ട്, എന്തു മറുപടി കിട്ടി?’
‘എനിക്കു ഭ്രാന്താണെന്നു.’
‘ആ?’
‘അതേ, അവർ പറഞ്ഞതു ശരിയാണ്.’
‘നിങ്ങൾ വാസ്തവം മനസ്സിലാക്കിയതു ഭാഗ്യം.’
‘മറ്റു ഗതിയില്ലാതായി; ഴാങ് വാൽഴാങ്ങിനെ കണ്ടുകിട്ടി.’
മൊസ്സ്യു മദലിയെൻ കൈയിൽ പിടിച്ചിരുന്ന കടലാസ്സ് താഴെ വീണു; അയാൾ തലയുയർത്തി ഴാവേറെ സൂക്ഷിച്ചുനോക്കി; തന്റെ അനിർവചനീയമായ സ്വരത്തിൽ പറഞ്ഞു; ‘ആഹാ!’
ഴാവേർ തുടർന്നു: ‘ഇതാണ് സ്ഥിതി. മിസ്റ്റർ മെയർ. അലി-ല്-ഹോ-ക്ലോഷർ എന്ന പ്രദേശത്തിന്റെ അടുത്ത് ഒരിടത്തു ഫാദർ ഷാങ്മാത്തിയോ എന്നു പേരായി ഒരു കിഴവനുണ്ടത്രേ; അയാൾ ഒരറുപാവമായിരുന്നു. ആരും അങ്ങോട്ടു നോക്കിയിരുന്നതേ ഇല്ല. ആ വകക്കാർ എങ്ങനെ കഴിഞ്ഞുകൂടുന്നു എന്നുതന്നെ ആർക്കും അറിഞ്ഞുകൂടാ. ഇയ്യിടെ, കഴിഞ്ഞ ഒക്ടോബർ–നവമ്പർകാലത്ത്, ഫാദർ ഷാങ്മാത്തിയോവിനെ ചില ആപ്പിൾപ്പഴങ്ങൾ കട്ടുപറിച്ചു എന്ന സംഗതിക്കു പൊല്ലീസുകാർ പിടികൂടി—അങ്ങനെ, എന്തെങ്കിലുമാവട്ടെ, ഒരു കളവു ചെയ്തു; ഒരു മതിൽ കയറിക്കടന്നു; ചില മരക്കൊമ്പുകൾ ഒടിച്ചു. എന്റെ ഷാങ്മാത്തിയോവിനെ പൊല്ലീസ്സ് പിടിച്ചു. അപ്പോഴും ആ മനുഷ്യന്റെ കൈയിൽ ആപ്പിൾപ്പഴമുണ്ടായിരുന്നു. ആ തെണ്ടിയെ മുറിയിലാക്കിയിട്ടുണ്ട്. ഇതുവരെ, ഒരു കള്ളന്റെ കഥ എന്നേ ഉള്ളു, ഇവിടെയാണ് ഈശ്വരവിധി കടന്നുവരുന്നത്.
‘അവിടത്തെ ജെയിൽ കേടുവന്നിരുന്നതുകൊണ്ട്, വിചാരണ ചെയ്തിരുന്ന മജിസ്ട്രേട്ട് ഷാങ്മാത്തിയോവിനെ ആറായിലെക്കയച്ചു; അവിടെ ഒരു തടവുപുരയുണ്ട്. ആറായിലുള്ള ആ തടവുപുരയിൽ ബ്രവെ എന്നു പേരായി തണ്ടുവലിശിക്ഷയിൽനിന്നു വിട്ടുപോന്ന ഒരുവനുണ്ട്, എന്തു കാരണത്തിന്മേൽ എന്നെനിക്കറിഞ്ഞുകൂടാ. അവനെ അവിടെത്തന്നെ നിർത്തിയിരുന്നു; ശീലഗുണംകൊണ്ട് അവനെ തടവുപുരയിൽ ഒരുദ്യോഗസ്ഥനാക്കി. മിസ്റ്റർ മെയർ, ആ ഷാങ്മാത്തിയോവിനെ കണ്ട ഉടൻ ബ്രവെ അത്ഭുതപ്പെട്ടു പറഞ്ഞു: ‘ഹേ എന്ത്, ഈ മനുഷ്യനെ ഞാനറിയുമല്ലോ. എന്റെ ചങ്ങാതി! ഇങ്ങോട്ടൊന്നു നോക്കു! താൻ ഴാങ് വാൽഴാങ്ങാണല്ലോ’. ‘ഴാങ് വാൽഴാങ്! ഴാങ് വാൽഴാങ് ആരാണ്?’ ഷാങ്മാത്തിയോ അറിയാത്ത ഭാവം കാണിച്ചു. ‘ഈവക കള്ളനാട്യമൊന്നും വേണ്ടാ, ബ്രുവെ പറയുന്നു: താൻ ഴാങ് വാൽഴാങ്ങാണ് തൂലോങ്ങിലെ തണ്ടുവലിശിക്ഷസ്ഥലത്തായിരുന്നു താൻ; അത് ഇരുപതു കൊല്ലം മുമ്പാണ്; നമ്മൾ അന്നവിടെ ഒരുമിച്ചായിരുന്നു.’ ഷാങ്മാത്തിയോ അല്ലെന്നു വാദിച്ചു. ഇപ്പോൾ മനസ്സിലായില്ലേ? കേസ്സ് അന്വേഷണത്തിലാണ്. കാര്യം മുഴുവൻ ഞാനെടുത്തു. ഇതാണ് കണ്ടുകിട്ടിയിട്ടുള്ളത്. ഈ ഷാങ്മാത്തിയോ മുപ്പതുകൊല്ലം മുമ്പ് പല സ്ഥലങ്ങളിലും, വിശേഷിച്ചു ഫെവറോളെയിൽ, ഒരു മരംവെട്ടുകാരനായിരുന്നു. പിന്നെ ആ മനുഷ്യനെപ്പറ്റി വിവരമൊന്നുമില്ല. വളരെക്കാലം കഴിഞ്ഞിട്ട് അയാളെ ഓവേർങ്ങിൽവെച്ചു പിന്നേയും കണ്ടെത്തുന്നു; പിന്നെ പാരിസ്സിൽ; അവിടെ അയാൾ ഒരു വണ്ടിക്കാരനായിരുന്നു; ഒരു മകളുണ്ട്, അലക്കുകാരിയാണ്. പക്ഷേ, അതു തെളിഞ്ഞിട്ടില്ല. എന്നാൽ കളവുകേസ്സിൽ തണ്ടുവലിശിക്ഷ കിട്ടുന്നതിനുമുമ്പു് ഴാങ് വാൽഴാങ് ആരായിരുന്നു? ഒരു മരംവെട്ടുകാരൻ. എവിടെ? ഫെവറോളെയിൽ. മറ്റൊരു സംഗതി. ഈ വാൽഴാങ്ങിന്റെ ക്രിസ്ത്യൻ പേർ ഴാങ് എന്നാണ്; അമ്മയുടേതു മാത്തിയോ എന്നും. അപ്പോൾ എന്താണ് എളുപ്പത്തിൽ ആലോചിക്കേണ്ടത്— തണ്ടുവലിശിക്ഷയിൽ നിന്നു വിട്ടുപോന്ന ഉടനെ, ആ മനുഷ്യൻ തന്നെ മറയ്ക്കുവാൻവേണ്ടി, അമ്മയുടെ പേർ സ്വീകരിച്ചിരിക്കണം; അങ്ങനെ അയാൾ ഴാങ്മാത്തിയോവായി. അയാൾ ഓവേർങ്ങിലേക്കു പോയി. ആ പ്രദേശത്തെ ഉച്ചാരണഭേദമനുസരിച്ച് ഴാങ് ഷാങ്ങായി—അയാൾ ഷാങ്മാത്തിയോവായി. ഇതിനൊന്നും ആ മനുഷ്യൻ എതിർ പറയുന്നില്ല; അതാ, അയാൾ ഷാങ്മാത്തിയോവായി മാറി. ഞാൻ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടല്ലോ? ഫെവറോളെയിൽ അന്വേഷിച്ചു. ഴാങ് വാൽഴാങ് കുടുംബം ഇപ്പോൾ അവിടെയില്ല. അവരെവിടെപ്പോയി എന്ന് ആർക്കും അറിഞ്ഞുകൂടാ. അത്തരക്കാരുടെ ഇടയിൽ ഓരോ കുടുംബം പലപ്പോഴും കാണാതാവുന്നു. അന്വേഷിച്ചുനോക്കി; ഫലമുണ്ടായില്ല. അത്തരക്കാർ ചളിയല്ലെങ്കിൽ, പൊടിയാണ്. പിന്നെ കഥയുടെ ആരംഭം മുപ്പതു കൊല്ലത്തിനു മുമ്പായതുകൊണ്ടു, ഴാങ് വാൽഴാങ്ങിനെ അറിയുന്നവരാരും ഫെവറോളെയിലില്ല. തൂലോങ്ങിൽ അന്വേഷിച്ചു. ബ്രവെയ്ക്കു പുറമേ ഴാങ് വാൽഴാങ്ങിനെ കണ്ടിട്ടുള്ള തടവുപുള്ളികൾ രണ്ടുപേർ മാത്രമേ ഉള്ളൂ. കോഷ്പെയിലും ഷെനിൽദിയുവും; രണ്ടു ജീവപര്യന്തക്കാർ അവരെ തടവിൽ വരുത്തി, ഷാങ്മാത്തിയോവാണെന്നു നടിക്കുന്നവനുമായി കൂട്ടിമുട്ടിച്ചു. അവർക്കു സംശയമില്ല; ബ്രുവെയ്ക്കെന്നപോലെത്തന്നെ അവർക്കും അവൻ ഴാങ് വാൽഴാങ്ങാണ്. അതേ പ്രായം—നാല്പത്തിനാല്— അതേ ഉയരം, അതേ സമ്പ്രദായം അതേ മനുഷ്യൻ; ചുരുക്കിപ്പറഞ്ഞാൽ, അതവനാണ്. ഇതേ സമയത്തത്രേ ഞാൻ പൊല്ലീസ് സൈന്യാധ്യക്ഷന്നു നിങ്ങളെപ്പറ്റി ആക്ഷേപം എഴുതിയയച്ചത്. എന്റെ ബുദ്ധി മറിഞ്ഞിരിക്കുന്നു എന്നും ഴാങ് വാൽഴാങ് ഇപ്പോൾ വിചാരണയിലുണ്ടെന്നും എനിക്കു മറുപടി വന്നു. ആ ഴാങ് വാൽഴാങ് ഇവിടെയുണ്ടെന്നു കരുതിയിരിക്കുന്ന എന്നെ ഇത് അത്ഭുതപ്പെടുത്തിയോ എന്നു നിങ്ങൾക്കൂഹിക്കാം. ഞാന്‍ ആ ജഡ്ജിയ്ക്കെഴുതി; അദ്ദേഹം ‘എന്നോട്’ ചെല്ലാൻ പറഞ്ഞു; ഷാങ്മാത്തിയോവിനെ എനിക്കു കാട്ടിത്തന്നു.
‘ആഹാ? മൊസ്സ്യു മദലിയെൻ ഇടയ്ക്കു കേറിപ്പറഞ്ഞു.
മുഖത്തു യാതൊരു ഭാവവിശേഷവുമില്ലാതെ അതേവരത്തെപ്പോലെ കുണ്ഠിതത്തോടുകൂടി ഴാവേർ മറുപടി പറഞ്ഞും: ‘മിസ്റ്റർ മെയർ, സത്യം സത്യമാണ്; ഞാൻ വ്യസനിക്കുന്നു; ഴാങ് വാൽഴാങ് ആ മനുഷ്യനാണ്. എനിക്കും കണ്ടപ്പോൾ മനസ്സിലായി.’
വളരെ താഴ്‌ന്ന സ്വരത്തിൽ മൊസ്സ്യു മദലിയെൻ ആരംഭിച്ചു; ‘നിങ്ങൾക്കു തീർച്ചയുണ്ടോ?’
ഴാവേർ ചിരിക്കാൻ തുടങ്ങി—തികഞ്ഞ വിശ്വാസത്തിൽനിന്നുള്ള ആ രസമില്ലാത്ത ചിരി. ‘ഓ! തീർച്ച!’
ഒരു പാവയുടെ മട്ടിൽ മേശപ്പുറത്തുള്ള മരക്കോപ്പയിൽനിന്നു മഷിയൊപ്പാൻ വെച്ച മരപ്പൊടി നുള്ളിയെടുത്തുകൊണ്ട് അയാൾ ആലോചനയിൽ മുങ്ങി കുറച്ചിടനിന്നു; പിന്നീടു തുടർന്നു പറഞ്ഞു: ‘എന്നാൽ, ഇപ്പോൾ വാസ്തവത്തിലുള്ള ഴാങ് വാൽഴാങ്ങിനെ കണ്ടിട്ടുകൂടിയും ഞാൻ മറിച്ചു വിചാരിക്കുന്നത് എങ്ങനെയെന്ന് ഇനിയും മനസ്സിലാകുന്നില്ല. ഞാൻ ഈ പറഞ്ഞതിന് എനിക്കു മാപ്പുതരണം, മിസ്റ്റർ മെയർ.’
ആറാഴ്ച മുൻപു സ്റ്റേഷനിലുള്ളവരെല്ലാം കാണെ, തന്നെ അവമാനപ്പെടുത്തുകയും തന്നോടു ‘പുറത്തുപോവു’ എന്നു കൽപിക്കുകയും ചെയ്ത ആ മനുഷ്യനോടു ഴാവേർ സഗൗരവവും അപേക്ഷാപരവുമായ ഈ വാക്കു പറഞ്ഞപ്പോൾ—ഴാവേർ, ആ അഭിമാനമേറിയ മനുഷ്യൻ, അറിയാതെ തന്നെ വിനയത്താലും പ്രതാപത്താലും നിറയപ്പെട്ടിരുന്നു—മൊസ്സ്യു മദലിയെൻ അയാളുടെ അപേക്ഷയ്ക്ക് ഇങ്ങനെ ആകസ്മികമായ ഒരു ചോദ്യമല്ലാതെ മറ്റു മറുപടിയൊന്നും പറഞ്ഞില്ല;
‘അപ്പോൾ ആ മനുഷ്യൻ എന്തു പറയുന്നു?’
‘ഹാ! നിശ്ചയമായും, മിസ്റ്റർ മെയർ, അതൊരു രസമില്ലാത്ത പണിയാണ്. അയാൾ ഴാങ് വാൽഴാങ്ങാണെങ്കിൽ, മുൻപിലത്തെ ശിക്ഷകളൊക്കെ ദോഷമാണ്. ഒരു മതിൽ കയറിക്കടക്കുക, ഒരു മരക്കൊമ്പ് ഒടിക്കുക. ആപ്പിൾപ്പഴങ്ങൾ മോഷ്ടിക്കുക—ഇതൊക്കെ ഒരു കുട്ടിയാണ് ചെയ്തതെങ്കിൽ വികൃതിത്തമാണ്; ഒരു പ്രായം ചെന്നവനാണെങ്കിൽ, തെറ്റാണ്; ഒരു തടവുപുള്ളിയായാൽ കുറ്റമാണ്. ഭവനഭേദനവും തട്ടിപ്പറിയും—എല്ലാം അതിലുണ്ട്. പൊല്ലീസ്സുകാർ ശീലം നന്നാക്കുന്നതിൽനിന്നൊക്കെ കവിഞ്ഞു; അതു സെഷ്യൻകോടതിക്കുള്ളതായി; കുറച്ചു ദിവസം തടവിൽ കിടന്നതുകൊണ്ടു തീരുന്ന കാര്യമല്ലാതായി; ജീവപര്യന്തം തണ്ടുവലിശിക്ഷയാണ് വരുന്നത്. പിന്നെ, ആ തെണ്ടിക്കുട്ടിയുടെ കാര്യം; അതും വന്നേക്കുമെന്നു തോന്നുന്നു. ഗ്രഹപ്പിഴ! പലതും വാദിക്കാനുണ്ടാവും, ഇല്ലേ? ഉവ്വ്, ഴാങ് വാൽഴാങ്ങല്ലാത്ത സകലർക്കും. പക്ഷേ, ഴാങ് വാൽഴാങ് ഒരുപായക്കാര൯ നായയാണ്. ആ നിലയ്ക്കാണ് അവനെ ഞാൻ കണ്ടറിഞ്ഞതും, മറ്റേതോരാൾക്കാണെങ്കിലും, കാര്യം അപകടമാവാൻ പോകുന്നു എന്നു തോന്നാതിരിക്കില്ല; ആരാണെങ്കിലും ലഹള കൂട്ടും; ഉറക്കെ നിലവിളിക്കും—അടുപ്പത്തിരിക്കുന്ന പാത്രം പാട്ടു പാടുമല്ലോ; അവൻ ഴാങ് വാൽഴാങ്ങാവില്ല. മറ്റും മറ്റും ഇങ്ങനെ. പക്ഷേ, ആ മനുഷുന്ന് ഇതൊന്നും മനസ്സിലാകുന്നുണ്ടെന്നുതന്നെ തോന്നിയില്ല, അവൻ പറയുന്നു: ‘ഞാൻ ഷാങ്മാത്തിയോവാണ്,; ഞാനതു വിടില്ല! കണ്ടാൽ ഒരു പകച്ച മട്ടുണ്ട്; വിഡ്ഡിയാണെന്നു ഭാവിക്കുന്നു; അതു വലിയ പൊറുതി. ഹാ! ആ കള്ളൻ ബഹുസമർതഥനാണ്. പക്ഷേ, അതുകൊണ്ട് ഫലമില്ല. തെളിവതാ. നാലാൾ ആ മാന്യനെ കണ്ടറിഞ്ഞിരിക്കുന്നു; ആ തെണ്ടിക്കിഴവൻ ശിക്ഷയിൽപ്പെടും; കേസ്സ് ആറായിലുള്ള സെഷ്യൻ കോടതിയിലേക്കയച്ചിരിക്കുന്നു. എന്റെ വാമൊഴി കൊടുക്കാൻ ഞാനങ്ങോട്ടു പോവും. എനിക്കു കല്പനയുണ്ട്.
മൊസ്സ്യു മദലിയെൻ വീണ്ടും എഴുത്തുമേശയ്ക്കടുക്കലേക്കു തിരിഞ്ഞു, തന്റെ ‘ഘോഷവാറെടുത്ത് ഇടയ്ക്കു വായിച്ചും ഇടയ്ക്ക് എഴുതിയും, പണിത്തിരക്കുള്ള ഒരാളെപ്പോലെ അതിന്റെ ഏടുകൾ പതുക്കെ മറിച്ചുകൊണ്ടിരുന്നു. അദ്ദേഹം ഴാവേറോടു പറഞ്ഞു:
‘മതി, ഴാവേർ. വാസ്തവം പറഞ്ഞാൽ, ഈവക വിവരണങ്ങളിലൊന്നും എനിക്കു വലിയ രസം തോന്നുന്നില്ല. നമ്മൾ സമയം കളയുകയാണ്. അടിയന്തരക്കാര്യങ്ങളുണ്ടുതാനും. നിങ്ങൾ ഉടനെ റ്യൂ സാങ്സോൾവിൽ കിഴങ്ങു വില്‍ക്കുന്ന ബ്യൂ സോപിയെ എന്ന സ്ത്രീയുടെ വീട്ടിൽ പോകണം. വണ്ടിക്കാരൻ പിയേർ ഷെനലോങ്ങിന്റെ മേൽ ആവലാതി കൊണ്ടുവരാൻ പറയണം. ആ മനുഷ്യൻ ഒരു ജന്തുവാണ്; അവൻ ആ സ്ത്രീയേയും അവളുടെ കുട്ടിയേയും ഏതാണ്ടു ചതിച്ചു. അവനെ ശിക്ഷിക്കണം. എന്നിട്ടു റ്യൂ മോന്തർ-ദ്-ഷാംപിങ്ങിയിൽ മൊസ്സ്യു ഷാർസെലെയുടെ അടുക്കൽ പോകണം. അടുത്ത ഭവനക്കാർ വീട്ടരികിലേക്കു മഴവെള്ളം ഒഴുക്കുന്ന ഒരോവു വെച്ചിരിക്കുന്നതായും ആ വെള്ളംകൊണ്ടു തന്റെ വീട്ടുതറ പുഴങ്ങാറായിരിക്കുന്നതായും അയാൾ ആവലാതി പറഞ്ഞിരിക്കുന്നു. അതു കഴിഞ്ഞാൽ, റ്യു ഗ്വിബോറിലുള്ള ദോറി വിധവയുടെ വീട്ടിലും, റ്യൂ ദ്യുഗാറോ-ബ്ലോങ്ങിതഃ മദാം റെനിയുടെ വീട്ടിലും ചെന്നു പൊല്ലീസ്സുനിയമങ്ങളെ ലംഘിച്ചതായി എനിക്കു കിട്ടിയിട്ടുള്ള വിവരം വാസ്തവമാണോ എന്നന്വേഷിച്ച്, അറിവു തരണം. അപ്പോൾ, ഞാൻ തരുന്ന പണി അധികമാവുന്നുണ്ട്. നിങ്ങൾ ഇവിടെ ഉണ്ടായിരിക്കില്ലല്ലോ? എട്ടോ പത്തോ ദിവസത്തിനുള്ളിൽ നിങ്ങൾ ആ ഒരു കാര്യത്തിന് ആറായിലോളം പോകുന്നതാണെന്നു പറഞ്ഞില്ലേ?’
‘അത്ര താമസമില്ല.’
‘എന്നു പോവും?’
‘കേസ്സുവിചാരണ നാളെയാണെന്നും ഇന്നു രാത്രിവണ്ടിക്കു ഞാൻ പുറപ്പെടുമെന്നും മൊസ്സ്യു മെയറോടു പറഞ്ഞു എന്നാണോർമ്മ.’
മൊസ്സ്യു മദലിയെനിൽ എന്തോ ഒരവ്യക്തമായ ചലനമുണ്ടായി.
‘അപ്പോൾ, കേസ്സ് എത്ര ദിവസം നിലക്കും?’
‘ഏറിയാൽ ഒരു ദിവസം. എത്ര വൈകിയാലും നാളെ വൈകുന്നേരം വിധിപറയും. പക്ഷേ, അതിനു ഞാൻ കാത്തുനില്‍ക്കില്ല, തീർച്ചയാണ്. എന്നെ വിചാരണ ചെയ്തുകഴിഞ്ഞാൽ, ഞാൻ പോരും.’
‘അതാണ് നല്ലത്’ മൊസ്സ്യു മദലിയെൻ പറഞ്ഞു.
ഴാവേറോടു പോവാമെന്നു മെയർ ആംഗ്യം കാണിച്ചു.
ഴാവേർ പോയില്ല.
‘മിസ്റ്റർ മെയർ, മാപ്പ്.’ അയാൾ പറഞ്ഞു.
‘എന്താ ഇനി?’ മൊസ്സ്യു മദലിയെൻ കല്പിച്ചു ചോദിച്ചു.
‘മിസ്റ്റർ മെയർ, ഒരു കാര്യം ബാക്കിയുണ്ട്; അതു ഞാനോർമപ്പെടുത്തേണ്ടിയിരിക്കുന്നു.’
‘എന്താ അത്?’
‘എന്നെ ഉദ്യോഗത്തിൽനിന്നു പിരിക്കണമെന്ന്.’
മൊസ്സ്യു മദലിയെൻ എഴുന്നേറ്റു.
‘ഴാവേർ, നിങ്ങൾ ഒരു മര്യാദക്കാരനാണ്. ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു. നിങ്ങൾ നിങ്ങളുടെ തെറ്റിനെ വലുതാക്കുകയാണ്. എന്നല്ല, ഇത് എന്നെമാത്രം സംബന്ധിക്കുന്ന ഒരു കുറ്റമാണ്. ഴാവേർ, നിങ്ങൾക്ക് ഉദ്യോഗത്താഴ്ചയല്ല, കയറ്റമാണ് കിട്ടേണ്ടത്. നിങ്ങൾ ഉദ്യോഗത്തിലിരിക്കണമെന്നാണ് എന്റെ ആഗ്രഹം.’
ഴാവേർ തന്റെ നിഷ്കപടനേത്രങ്ങൾകൊണ്ടു മൊസ്സ്യു മദലിയെനെ സൂക്ഷിച്ചുനോക്കി; അവയുടെ അഗാധതയ്ക്കുള്ളിൽ വളരെ പരിഷ്കൃതമല്ലെങ്കിലും ശുദ്ധവും കടുപ്പമുള്ളതുമായ അയാളുടെ മനസ്സാക്ഷി പ്രത്യക്ഷീഭവിച്ചിരുന്നു; അയാൾ ഒരു ശാന്തസ്വരത്തിൽ പറഞ്ഞു: ‘മിസ്റ്റർ മെയർ, അതെനിക്കു സമ്മതിക്കുവാൻ വയ്യാ.’
‘ഞാൻ ഒന്നുകൂടി പറയുന്നു,’ മൊസ്സ്യു മദലിയെൻ മറുപടി പറഞ്ഞു, ‘അത് എന്നെ സംബന്ധിക്കുന്ന കാര്യമാണ്.’
ഴാവേർ തന്റെ വിചാരത്തെ മാത്രം ഗൗനിച്ചുകൊണ്ടു തുടർന്നു പറഞ്ഞു:
‘വലുതാക്കി വിചാരിക്കുന്നു എന്നാണെങ്കിൽ, അതില്ല. ഞാനാലോചിക്കുന്നതു പറയാം; ഞാൻ നിങ്ങളെ അന്യായമായി സംശയിച്ചു. അതു സാരമില്ല, മേലേയുള്ളവരെപ്പറ്റി സംശയിക്കുന്നത് ഒരു ദുഷ്പ്രയോഗമാണെങ്കിലും, സംശയം വെച്ചുകൊണ്ടിരിക്കുക എന്നതു ഞങ്ങളുടെ അവകാശമാണ്. പക്ഷേ, തെളിവൊന്നുമില്ലാതെ, തൽക്കാലത്തെ ഒരു ശുണ്ഠികൊണ്ടു, പകരംവീട്ടുവാൻവേണ്ടി, ഞാൻ നിങ്ങളെ, ഒരു മാന്യനെ, ഒരു നഗരമുഖ്യനെ, ഒരു ന്യായാധിപതിയെ, തടവുപുള്ളിയെന്ന് ആക്ഷേപിച്ചു! അതു ഗൗരവമുള്ളതാണ്; വളരെ ഗൗരവമുള്ളതാണ്. നിങ്ങളിലൂടെ ഞാൻ, ഭരണാധികാരത്തിന്റെ ഒരു ചട്ടുകം, ഭരണാധികാരത്തെ അവമാനിച്ചു! എന്റെ കീഴുദ്യോഗസ്ഥന്മാരിൽ ആരെങ്കിലുമാണ് ഞാനിച്ചെയ്തതു ചെയ്തിരുന്നതെങ്കിൽ, ആ മനുഷ്യൻ ഉദ്യോഗത്തിലിരിക്കാ൯ അർഹനല്ലെന്നു പറഞ്ഞു,ഞാൻ പിരിച്ചുകളയും; അപ്പോൾ? നില്‍ക്കൂ, മിസ്റ്റർ മെയർ; ഒരു വാക്കുകൂടി പറയട്ടെ, എന്റെ ജീവകാലത്തിനുള്ളിൽ പലപ്പോഴും ഞാൻ മറ്റുള്ളവരോടു കഠിനതയോടുകൂടി പ്രവർത്തിച്ചിട്ടുണ്ട്. അതു ന്യായമാണ്. എന്റെ ആ പ്രവൃത്തി ശരിയാണ്. ഇപ്പോൾ എന്നോടു ഞാൻ ആവിധം കഠിനത കാണിച്ചിട്ടില്ലെങ്കിൽ, ഇതുവരെ ചെയ്തിട്ടുള്ള ന്യായമെല്ലാം അന്യായമായിത്തീരും. എനിക്ക് അന്യരോടുള്ളതിലധികം എന്നോടു ദയ കാണിക്കാൻ പാടുണ്ടോ? ഇല്ല! എന്ത്! എന്നെയില്ല. മറ്റുള്ളവരെമാത്രം ശിക്ഷിക്കുക എന്നായാൽ ഞാൻ പിന്നെ എന്തിനാണ്! ഞാൻ ശുദ്ധ തെമ്മാടിയായില്ലേ? ‘ആ തെമ്മാടി ഴാവേർ’ എന്നു പറയുന്നത് ശരിയാവും. മിസ്റ്റർ മെയർ, നിങ്ങൾ എന്നോടു ദയ കാണിക്കണമെന്ന് എനിക്കാഗ്രഹമില്ല; നിങ്ങൾ മറ്റുള്ളവരോടു ദയ കാണിക്കുന്നതു കണ്ട്, എനിക്ക് ദ്വേഷ്യം വന്നിട്ടുണ്ട് എനിക്ക് അങ്ങനെയൊന്നാവശ്യമില്ല. ഒരു പൗരനോടെതിരായി ഒരു തേവടിശ്ശിയെ, ഒരു മെയറോടെതിരായി ഒരു പൊല്ലീസ്സുകാരനെ, ലോകത്തിൽ ഉയർന്ന നിലയ്ക്കുള്ള ഒരാളോടെതിരായി താഴ്‌ന്ന നിലയ്ക്കുള്ള ഒരാളെ, താങ്ങിനിർത്തുന്ന ദയ ശരിയായ ദയയല്ലെന്നു ഞാൻ പറയുന്നു. ഇത്തരം ദയയാണ് സാമുദായികസന്ധികളെയെല്ലാം വേർപെടുത്തുന്നത്. എന്റെ ഈശ്വര! ദയ കാണിക്കാൻ എളുപ്പത്തിൽ സാധിക്കും; ന്യായം വിടാതിരിക്കാനാണ് പ്രയാസം. ആട്ടെ, ഞാൻ വിചാരിച്ചതുപോലെ, ഒരാളായിരുന്നു നിങ്ങളെങ്കിൽ ഞാൻ നിങ്ങളോടു ദയ കാണിക്കാൻ പാടില്ല—എനിക്കു ചെയ്തുകൂടാ! നിങ്ങൾക്കു കാണാമായിരുന്നു! മിസ്റ്റർ മെയർ, മറ്റൊരാളോടു ഞാൻ ഏതുവിധം പ്രവർത്തിക്കുമോ, അതേവിധം ഞാൻ എന്നോടു പ്രവർത്തിക്കണം. ഞാൻ കുറ്റക്കാരെ പിടിച്ചൊതുക്കുമ്പോൾ, തെമ്മാടികളുടെ നേരെ ശക്തിയോടുകൂടി പാഞ്ഞുകയറുമ്പോൾ, പലപ്പോഴും ഞാൻ എന്നോടു തന്നെയായി പറയാറുണ്ട്, ‘നിയ്യൊന്നു പതറിയാൽ, ഒരു തെറ്റു കാണിച്ചിട്ടു നീയെന്റെ കൈയിൽ വന്നാൽ, കഴിഞ്ഞു നിന്റെ കഥ!’ ഞാൻ പതറിപ്പോയി; തെറ്റു കാണിച്ചതിനു ഞാൻ എന്നെ പിടിച്ചിരിക്കുന്നു. അത്രയും ചീത്ത! ഞാൻ വന്നു എന്നെ ഉദ്യോഗത്തിൽനിന്നൊഴിവാക്കി, ‘എന്റെ ശമ്പളം തീർത്തു, എന്നെ ആട്ടിയയച്ചു! നല്ലത്. എനിക്കു കയ്യുണ്ട്. ഞാൻ കൃഷി ചെയ്യും; എനിക്കു രണ്ടും വ്യത്യാസമില്ല. മിസ്റ്റർ മെയർ, ഉദ്യോഗത്തിന്റെ ഗുണത്തിന് ഇങ്ങനെ ഒന്നു ചെയ്തുകാട്ടിക്കൊടുക്കുന്നതാവശ്യമാണ്. ഇൻസ്പെക്ടർ ഴാവേറെ പണിയിൽനിന്ന് പിരിക്കുകയേ എനിക്കു വേണ്ടു.’
ഇതെല്ലാം അയാൾ, അഹങ്കാരത്തോടും വണക്കത്തോടും നിരാശതയോടുകൂടിയെങ്കിലും വിശ്വാസത്തോടും ഇടകലർന്ന ഒരു സ്വരത്തിലാണ് പറഞ്ഞത്. ആ സ്വരവിശേഷം, സത്യസന്ധനും അസാധാരണനുമായ ഈ മനുഷ്യൻ അനിർവചനീയമായ ഒരു മഹിമാവിനെ ഉളവാക്കി.
‘ആലോചിക്കാം,’ മൊസ്സ്യു മദലിയെൻ പറഞ്ഞു.
മെയർ കൈ നീട്ടിക്കാണിച്ചു.
ഴാവേർ പിന്നോക്കം വാങ്ങിപ്പോയി; ഒരു സംഭ്രാന്തസ്വരത്തിൽ പറഞ്ഞു: ‘മാപ്പ്, മിസ്റ്റർ മെയർ, പക്ഷേ, ഇതു പാടില്ല. ഒരു മെയർ ഒരു പൊല്ലീസ്സൊറ്റുകാരന്നു കൈ കൊടുക്കാറില്ല.’
അയാൾ പല്ലുകൾക്കിടയിലൂടെ തുടർന്നു: ‘ഒരു പൊല്ലീസ്സൊറ്റുകാരൻ, അതേ, പൊല്ലീസ്സരധികാരത്തെ ദുഷ്പ്രയോഗപ്പെടുത്തിയതുമുതൽ ഞാൻ ഒരു ഒറ്റുകാരൻ മാത്രമാണ്.’
അയാൾ അത്യന്തം ബഹുമാനപൂർവം തല കുനിച്ചു. വാതിലക്കലേക്കു നടന്നു. അവിടെനിന്ന്, അയാൾ ക്ഷണത്തിൽ ഒരു തിരിച്ചൽ തിരിഞ്ഞു. കീഴ്പോട്ടു നോക്കിക്കൊണ്ടുതന്നെ പറഞ്ഞു; മിസ്റ്റർ മെയർ, മറ്റൊരാൾ എന്റെ ഉദ്യോഗത്തിന്നെത്തുന്നതുവരെ, ഞാൻതന്നെ പ്രവൃത്തി നോക്കിക്കൊള്ളാം.’
അയാൾ നടന്നു. മൊസ്സ്യു മദലിയെൻ കുറച്ചുനേരത്തേക്ക് ആ ഉറച്ചതും ശക്തിയുള്ളതുമായ കാൽവെപ്പുശബ്ദത്തെ ശ്രദ്ധിച്ചു കേട്ടുകൊണ്ട് ആലോചനയിൽപ്പെട്ടു നിന്നു; ആ ഒച്ച ഇടനാഴിയിലെ ഇഷ്ടിക വിരിയിൽ ലയിച്ചു.