SFNസായാഹ്ന ഫൌണ്ടേഷൻ
images/hugo-7.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.7.1
സിസ്റ്റർ സിംപ്ലീസ്

വായനക്കാർ ഈ വായിക്കാൻ പോകുന്ന സംഭവം മുഴുവനും എം. പട്ടണത്തിൽ അറിയപ്പെട്ടിട്ടില്ല. പക്ഷേ, അതിൽ അറിയപ്പെട്ടേടത്തോളം ഭാഗം ആ പട്ടണത്തിലെങ്ങും അത്രമേൽ മായാത്ത ഒരു സ്മരണയെ നിലനിർത്തിപ്പോന്നതുകൊണ്ട്, മുഴുവൻ വിവരങ്ങളും ഞങ്ങൾ പറയാതിരിക്കുന്നപക്ഷം അത് ഈ പുസ്തകത്തിൽ ഒരു തൂരാത്ത വിടവായിത്തീരും. ഈ വിവരങ്ങളുടെ കൂട്ടത്തിൽ രണ്ടോ മൂന്നോ അസംഭാവ്യസംഗതികൾ വായനക്കാർ കണ്ടുമുട്ടും; സത്യത്തോടുള്ള ആദരംകൊണ്ട് അവയെ ഞങ്ങൾ കളയാതെ വെക്കുന്നു.

ഴാവേർ വന്നതിന്റെ പിറ്റേദിവസം ഉച്ചതിരിഞ്ഞിട്ടു പതിവുപോലെ, മൊസ്സ്യു മദലിയെൻ ഫൻതീനെ കാണാൻ ചെന്നു.

ഫൻതീന്റെ മുറിയിൽ കടക്കുന്നതിനു മുൻപായി, അയാൾ സിസ്റ്റർ സിംപ്ലീസ്സിനെ വിളിച്ചു.

രോഗിപ്പുരയിൽ ശുശ്രൂഷയ്ക്കു നിന്നിരുന്ന ആ രണ്ടു കന്യകാമഠസ്ത്രീകൾ—അവർ ലാസറിസ്റ്റ് സംഘത്തിൽപ്പെട്ടവരായിരുന്നു—ധർമ്മവിഷയത്തിൽ പ്രവർത്തിക്കുന്ന എല്ലാ സഹോദരിമാരേയുംപോലെ, സിസ്റ്റർ (—സഹോദരി) പേർപെത്യു എന്നും സിസ്റ്റർ സിംപ്ലീസ്റ് എന്നും പേർ വഹിച്ചിരുന്നു.

സിസ്റ്റർ പേർപെത്യു ഒരു സാധാരണ ഗ്രാമീണയാണ്; ഒരു പരുക്കൻ മട്ടിലുള്ള പരോപകാരിണി: മറ്റുള്ളവർ മറ്റു പ്രവൃത്തികളോരോന്നിൽ പ്രവേശിക്കുന്നതുപോലെ, അവൾ ഈശ്വരവിഷയത്തിൽ പ്രവേശിച്ചു. മറ്റു സ്ത്രീകൾ വെപ്പുകാരികളാകുന്നതുപോലെ, അവൾ കന്യകാമഠസ്ത്രീയായി. ഈ തരക്കാർ അത്രയധികം ചുരുക്കമല്ല. സന്ന്യാസാശ്രമങ്ങൾ ഈ കനമുള്ള ഗ്രാമീണ മൺപാത്രത്തെ സന്തോഷപൂർവം സ്വീകരിക്കുന്നു; അതിനെ ഒരു കപ്പുച്ചി [1] ആയിട്ടോ ഒരു എർസുലി [2] ആയിട്ടോ എളുപ്പത്തിൽ രൂപഭേദപ്പെടുത്താം. ഭക്തിവിഷയകമായ പരുക്കൻ പണിക്കു ഈ നാട്ടുംപുറക്കാരികളെ ഉപയോഗപ്പെടുത്തുന്നു. ഒരു കന്നുകാലിച്ചെക്കനിൽനിന്ന് ഒരു കാർമിലൈറ്റി [3] ലേക്കുള്ള മറിച്ചിൽ ഒട്ടും ഊക്കുകൂടിയതല്ല; അധികം അധ്വാനം കൂടാതെ ഒന്നു മറ്റൊന്നാവുന്നു; ഗ്രാമത്തിനും സന്ന്യാസിമഠത്തിനും പൊതുവിലുള്ള അജ്ഞാനത്തുക തയ്യാറായിരിപ്പുള്ള ഒരൊരുക്കമാണ്; അതു ക്ഷണനേരംകൊണ്ട് ഒരപരിഷ്കൃതയേയും ഒരു സന്ന്യാസിനിയേയും ഒപ്പമാക്കുന്നു. അടിക്കുപ്പായത്തിനു കുറച്ചുകൂടി വലുപ്പം, അതതാ ഒരു സന്ന്യാസിനിയായി, സിസ്റ്റർ പേർപെത്യു പോംത്വാസിനോടടുത്തുള്ള മറീനിൽനിന്നും വന്ന ഒരാരോഗ്യമുള്ള കന്യകയാണ്; അവൾ തന്റെ പടുഭാഷ ചിലയ്ക്കും. മൂളിപ്പാട്ടു പാടും, പിറുപിറുക്കും, രോഗിയുടെ മതഭ്രാന്തോ കപടഭക്തിയോ അനുസരിച്ചു് കഷായമാത്രയിൽ മധുരം കൂട്ടും; ശുശ്രൂഷിക്കപ്പെടുന്നവരോടു തന്റെ ദ്രുതഗതിയിലും പരുക്കൻമട്ടിലും പെരുമാറും; മരിക്കുന്നവരോടു നീരസപ്പെടും; ഈശ്വരനെ പിടിച്ച് ഏതാണ്ട് അവരുടെ മുഖത്തേക്കെറിയും; ഒരു ശുണ്ഠിയോടുകൂടി വിഴുങ്ങിപ്പറയുന്ന ഈശ്വരപ്രാർത്ഥനകളെക്കൊണ്ട് അവരുടെ പ്രാണവേദനയുടെ മേലേക്കു കല്ലെറിയും. അവൾ ശൌര്യമുള്ളവളും മര്യാദക്കാരിയൂം ഒരു പാടലവർണത്തോടുകൂടിയവളുമാണ്.

സിസ്റ്റർ സിംപ്ലീസ് വെളുത്ത ഒരു മെഴുവർണക്കാരിയാണ്. സിസ്റ്റർ പേർപെത്യുവിന്റെ അടുത്തു നിലക്കുമ്പോൾ, അവർ മെഴുതിരിക്കടുത്തുള്ള ചെറുതിരിയാണ്. വങ്സാങ് ദ് പോൾ [4] ധർമ്മവിഷയത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകളെപ്പറ്റി സ്വാതന്ത്ര്യത്തോളംതന്നെ അടിമത്തരവും കൂട്ടിയിളക്കിക്കൊണ്ടു പറഞ്ഞിട്ടുള്ള ഈ താഴേ കാണുന്ന ദിവ്യവിവരണത്തിൽ, അവരുടെ ആകൃതിവിശേഷത്തെ ശരിയായി ഒപ്പിച്ചിരിക്കുന്നു; “അവർക്കു തങ്ങളുടെ മഠത്തിന്റെ സ്ഥാനത്തു രോഗികളുടെ വീടുമാത്രമുണ്ടാവും; ആശ്രമത്തിന്റെ സ്ഥാനത്തു കൂലിക്കു മേടിച്ച ഒരറ മാത്രം; ചെറുപള്ളിയുടെ സ്ഥാനത്തു തങ്ങളുടെ ഇടവക പള്ളി മാത്രം; വീട്ടുവളപ്പിന്റെ സ്ഥാനത്തു പട്ടണത്തിലെ തെരുവുകളും ആസ്പത്രികളുടെ മതില്‍ക്കകങ്ങളും മാത്രം; മറവുസ്ഥലത്തിന്റെ സ്ഥാനത്ത് അനുസരണം മാത്രം; അഴിച്ചുമരുകളുടെ സ്ഥാനത്തു ദൈവഭയം മാത്രം; മുഖമറയുടെ സ്ഥാനത്തു ലജ്ജ മാത്രം; ഈ മാതൃക സിസ്റ്റർ സിംപ്ലീസ്സിൽ ഒരു ജീവദ്രൂപമെടുത്തു; അവൾ ഒരിക്കലും ചെറുപ്പക്കാരിയാവുക ഉണ്ടായിട്ടില്ല; ഇനി ഒരിക്കലും അവൾ വൃദ്ധയാവുക ഉണ്ടാവില്ലെന്നു തോന്നി. സിസ്റ്റർ സിംപ്ലീസ്സിന് എത്ര വയസ്സായി എന്ന് ആരെക്കൊണ്ടും പറയാൻ സാധിക്കയില്ല. അവൾ സൌശീല്യത്തോടും തപോനിഷ്ഠയോടും തറവാടിത്തത്തോടും ഉന്മേഷക്കുറവോടും കൂടിയ ഒരാളായിരുന്നു—ഒരു സ്ത്രീയായിരുന്നു എന്നു പറയാൻ ഞങ്ങൾക്കു ധൈര്യമില്ല. അവൾ ഒരിക്കലും നുണ പറയുകയുണ്ടായിട്ടില്ല. ഉറപ്പില്ലാത്തവളോ എന്നു തോന്നുമാറ് അവൾ അത്രയും സൌമ്യശീലയാണ്; പക്ഷേ, അവൾക്കു കരിങ്കല്ലിനെക്കാൾ കുട്ടിത്തം കൂടും. കൌതുകകരമായ പരിശുദ്ധിയും സൌഭാഗ്യവുമുള്ള വിരലുകളെക്കൊണ്ട് അവൾ ഭാഗ്യംകെട്ടവരെ തൊടും. അവളുടെ സംസാരത്തിൽ ഒരു നിശബ്ദതയുണ്ടായിരുന്നു എന്നു പറയട്ടെ; അവൾ ആവശ്യമുള്ളതുമാത്രം സംസാരിക്കും; ’പാപസമ്മതം’ ചെയ്വാനുള്ള സ്ഥലത്തെ സംസ്കരിക്കുകയോ ഒരതിഥിസൽക്കാരമുറിയെ വശ്യമാക്കുകയോ ഒരേമാതിരിയിൽ ചെയ്യുന്ന ഒരു സ്വരവിശേഷം അവളുടെ ശബ്ദത്തിനുണ്ട്. ഈ കോമളത കമ്പിളിത്തുണികൊണ്ടുള്ള പുറംകുപ്പായത്തോടു ഘടിപ്പിക്കപ്പെട്ടു; ഈ കഠിനതരമായ സമ്പർക്കത്തിൽ സ്വർഗത്തേയും ഈശ്വരനേയുംപറ്റി ഇളവല്ലാത്ത ഒരോർമിപ്പിക്കലുണ്ട്. ഞങ്ങൾ ഒരു വിവരം ഉറപ്പിക്കട്ടെ, ഒരിക്കലും അസത്യം പറഞ്ഞിട്ടില്ലെന്നുള്ളത്—എന്താവശ്യത്തിനായാലും ശരി; വെറുതെയായിട്ടുകൂടി, സത്യമല്ലാതെ; സർവ്വോൽകൃഷ്ടമായ സത്യമല്ലാതെ, യാതൊന്നും ഒരു കാലത്തും പറഞ്ഞിട്ടില്ലെന്നുള്ളത്—സിസ്റ്റർ സിംപ്ലീസ്സിന്റെ സ്വഭാവഗുണത്തിലുള്ള ഒരു മുഖ്യ സവിശേഷതയാണ്; അതവളുടെ സൌശീലത്തിന്റെ ഉച്ചാരണനിയമമാണ്. ഈ അക്ഷോഭ്യമായ സത്യനിഷ്ഠ നിമിത്തം അവൾ ആ സഭായോഗത്തിനിടയിൽ എവിടെയും ഏതാണ്ടു സുപ്രസിദ്ധയായിരുന്നു. സിക്കാർ മതാചാര്യൻ ബധിരനും മൂകനുമായ മാസ്സ്യോവിന്നയച്ച ഒരു കത്തിൽ സിസ്റ്റർ സിംപ്ലീസ്സിനെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നു. നമ്മൾ എത്രതന്നെ പരിശുദ്ധന്മാരും നിഷ്കപടന്മാരുമായാലും നമ്മുടെയെല്ലാം വെണ്മയുടെ മീതെ ചെറുതും നിർദ്ദോഷവുമായ നുണയുടെ വിള്ളിച്ചയുണ്ട്. അവൾക്കതില്ല, ചെറിയ നുണ, നിർദ്ദോഷമായ നുണ—അങ്ങനെയൊന്നുണ്ടോ? അസത്യം പറക എന്നതു പാപത്തിന്റെ കേവലസ്വരൂപമാണ്. കുറച്ചു നുണ പറയുക എന്നതു ചെയ്യാൻ സാധിക്കുന്ന ഒന്നല്ല; നുണ പറയുന്നവൻ ആ മുഴുവൻ നുണയും പറയുന്നു. അസത്യം പറക എന്നതു നരകദേവതയുടെ ശരിയായ മുഖമാണ്. നരകദേവതയ്ക്കു—സേറ്റന്നു—രണ്ടു പേരുണ്ട്, ഒന്നു സേറ്റനെന്നും മറ്റൊന്ന് അസത്യഭാഷണമെന്നും. ഇതായിരുന്നു അവളുടെ ആലോചന; അവൾ അതുപ്രകാരംതന്നെ പ്രവർത്തിച്ചു. അതിന്റെ ഫലമാണ് ഞങ്ങൾ മുൻപു പറഞ്ഞിട്ടുള്ള അവളുടെ വെളുപ്പ്—അവളുടെ ചുണ്ടുകളേയും കണ്ണുകളേയും കൂടി പ്രകാശംകൊണ്ടു മൂടിയ ആ ഒരു വെളുപ്പ്. അവളുടെ പുഞ്ചിരി വെളുത്തിട്ടാണ്; അവളുടെ നോട്ടം വെളുത്തിട്ടാണ്. ആ മനസ്സാക്ഷിയുടെ ചില്ലുജനാലയ്ക്കു മുൻപിൽ ഒരൊറ്റ മാറാലനൂലാവട്ടെ, ഒരൊറ്റ മണ്ണിൻതരിയാവട്ടെ ഇല്ല. വങ്സാങ് ദ് പോളിന്റെ വക ആശ്രമത്തിൽ ചേർന്നപ്പോൾ, അവൾ കൽപ്പിച്ചുകൂട്ടി സിസ്റ്റർ സിംപ്ലീസ് എന്ന പേരെടുത്തു. നമുക്കെല്ലാം അറിവുള്ളതുപോലെ, സിസിലിയിലെ സിംപ്ലീസ്സാണല്ലോ, താൻ സീറാക്യൂസ്സിൽ പിറന്ന സ്ഥിതിക്ക് അതു വിട്ടു സെഗെസ്തയിൽ ജനിച്ചവളാണെന്നു പറയുന്നതിലും ഭേദമാണെന്നു വെച്ച്—ഈ ഒരു നുണകൊണ്ട് തനിക്ക് രക്ഷ കിട്ടുമായിരുന്നുവെങ്കിലും—തന്റെ രണ്ടു മാറിടവും പറിച്ചു ചീന്തിക്കളയുവാൻ സമ്മതിച്ചുനിന്ന സന്ന്യാസിനി. ആ മഹാതപസ്വിനി ഈ ഒരാത്മാവിനു യോജിച്ചു.

ആശ്രമത്തിൽ ചേരുമ്പോൾ സിസ്റ്റർ സിംപ്ലീസ്സിനു രണ്ടു ദോഷമുണ്ടായിരുന്നു; രണ്ടും അവൾ ക്രമേണ ഇല്ലാതാക്കി; രൂചികരഭക്ഷണങ്ങളോടു താൽപര്യമുണ്ട്; കത്തുകൾ കിട്ടുന്നത് ഇഷ്ടമാണ്. ലാറ്റിൻഭാഷയിൽ ഭംഗിയില്ലാത്ത അച്ചിൽ അച്ചടിച്ച ഒരീശ്വരസ്തുതിഗ്രന്ഥമല്ലാതെ അവൾ മറ്റൊന്നും വായിച്ചിട്ടില്ല. അവൾക്കു ലാറ്റിൻ വായിച്ചാൽ മനസ്സിലാവില്ല; പക്ഷേ, ആ പുസ്തകം അവൾക്കു കണ്ടാലറിയാം.

ഈ മതഭക്തിയുള്ള സ്ത്രീക്ക് ഫൻതീന്റെ നേരെ ഒരു വാത്സല്യം തോന്നി; അത് അവളിൽ ലയിച്ചുകിടക്കുന്ന മനോഗുണം ബോധപ്പെട്ടിട്ടാവണം; അവൾ ഫൻതീനെത്തന്നെ ശുശ്രുഷിച്ചുനിന്നു.

മൊസ്സ്യു മദലിയെൻ സിസ്റ്റർ സിംപ്ലീസ്സിനെ അടുക്കലേക്ക് വിളിച്ച് ഒരസാധാരണസ്വരത്തിൽ ഫൻതീനെ നോക്കണമെന്നേൽപ്പിക്കുകയുണ്ടായി: ഇത് ആ സിസ്റ്റർ പിന്നീട് ഓർമ്മിച്ചിരുന്നു.

ആ കന്യകാമഠസ്ത്രീയുമായി പിരിഞ്ഞ്, അയാൾ ഫൻതീന്റെ അടുക്കലേക്കു ചെന്നു.

ഉത്സാഹത്തിന്റെയും ആഹ്ലാദത്തിന്റെയും ഒരു ഉദയത്തെയെന്നപോലെ ഫൻതീൻ ദിവസംപ്രതി മൊസ്സ്യു മദലിയെന്റെ വരവും കാത്തിരുന്നു. അവൾ ആ കന്യകാമഠസ്ത്രീകളോടു പറയാറുണ്ട്: “മൊസ്സ്യു മദലിയെൻ ഇവിടെയുള്ളപ്പൊഴേ ഞാൻ ജീവിക്കുന്നുള്ളു.”

അവൾക്കന്നു വല്ലാതെ പനിച്ചു. മൊസ്സ്യു മദലിയെനെ കണ്ട ഉടനെ അവൾ ചോദിച്ചു: “കൊസെത്തോ?”

അയാൾ ഒരു പുഞ്ചിരിയോടുകൂടി മറുപടി പറഞ്ഞു: ’ഇപ്പോൾ,’

ഫൻതീനെസ്സംബന്ധിച്ചേടത്തോളം മൊസ്സ്യു മദലിയെൻ പതിവുമട്ടിൽത്തന്നെയായിരുന്നു. ഫൻതീന്റെ അത്യാഹ്ലാദത്തിന്, അയാൾ അരമണിക്കുറിനുപകരം ഒരു മണിക്കൂർ താമസിച്ചു എന്നു മാത്രം. ദീനക്കാരിക്ക് എന്തൊന്നും ഇല്ലാതെ വരരുതെന്ന് അയാൾ എല്ലാവരോടും പിന്നേയും പിന്നേയും ഏല്പിച്ചു. അയാളുടെ മുഖഭാവം അത്യന്തം ദുഃഖമയമായിപ്പോയ ഒരു നിമിഷമുണ്ടായിരുന്നതായി കാണപ്പെട്ടു. പക്ഷേ, ഡോക്ടർ മുഖം കുനിച്ച് അയാളുടെ ചെകിട്ടിൽ “അവളുടെ നില വേഗത്തിൽ തരം തെറ്റുന്നു’ എന്നു പറകയുണ്ടായെന്നറിഞ്ഞപ്പോൾ ആ ദുഃഖകാരണം വെളിവായി.

അവിടെനിന്ന് അയാൾ ടൗൺഹാളിലേക്കു തിരിച്ചു. തന്റെ ആപ്പീസ്സുമുറിയിൽ തൂക്കിയിട്ടുള്ള ഫ്രാൻസിലെ നിരത്തുകളുടെ ഒരു പടം അയാൾ സശ്രദ്ധം നോക്കിപ്പഠിച്ചിരുന്നതു ഗുമസ്തൻ സൂക്ഷിച്ചു. മൊസ്സ്യു മദലിയെൻ ഒരു കഷ്ണം കടലാസ്സിൽ പെൻസിൽകൊണ്ട് ചില അക്കങ്ങൾ കുറിച്ചെടുത്തു.

കുറിപ്പുകൾ

[1] റോമൻ കത്തോലിക്കക്കാരുടെ ഇടയിലുള്ള ഒരു സന്ന്യാസിവർഗ്ഗം. ഇവർ വിശേഷിച്ചും മതപ്രസംഗം നടത്തുന്നതിൽ ശ്രദ്ധിക്കുന്നു.

[2] റോമൻ കത്തോലിക്കക്കാരുടെ ഇടയിലുള്ള ഒരു കന്യകാമഠസ്ത്രീസംഘം. ഇവർ മുഖ്യമായി വിദ്യാഭ്യാസവിഷയത്തിൽ ഏർപ്പെടുന്നു.

[3] ബേർത്തോൾഡ് എന്ന ഒരിറ്റലിക്കാരനാൽ സ്ഥാപിക്കപ്പെട്ട ഒരു സന്ന്യാസിവർഗ്ഗം.

[4] ലാസറിസ്റ്റ്സംഘത്തിന്റെ പ്രതിഷ്ഠാപകൻ.

1.7.2
മാസ്റ്റർ സ്കോഫ്ളേറുടെ കടുബുദ്ധി

ടൗൺഹാളിൽനിന്നു പോന്ന്, അയാൾ പട്ടണത്തിന്റെ അറ്റത്ത് മാസ്റ്റർ സ്കോഫ്ളേർ എന്നു പേരായി “കുതിരകളും വണ്ടികളും വേണ്ടവർക്കു കൂലിക്കു കൊടുക്കുന്ന” ഒരു ഫ്ളെമിങ്കാരന്റെ വീട്ടിലേക്ക് നടന്നു.

ഈ സ്കോഫ്ളേറുടെ ഭവനത്തിലേക്ക് മൊസ്സ്യു മദലിയെന്റെ ഇടവകയിലെ മതാചാര്യൻ താമസിക്കുന്നതും ഏറെ ജനസഞ്ചാരമില്ലാത്തതുമായ ഒരിടവഴിയിലൂടെ പോകുന്നതാണ് അധികം എളുപ്പം. ആ മതാചാര്യൻ ഒരു വിശിഷ്ടനും മാന്യനും ബുദ്ധിമാനുമാണെന്നാണ് കേൾവി. മൊസ്സ്യു മദലിയെൻ ആ മതാചാര്യഭവനത്തിന്റെ മുൻപിലെത്തിയപ്പോൾ, തെരുവിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു; ആ മനുഷ്യൻ ഇതു സൂക്ഷിച്ചു; മെയർ മതാചാര്യന്റെ വീടു കടന്ന് അവിടെ നിന്നു; അനങ്ങാതെ നില്‍പ്പായി; എന്നിട്ടു പിന്നോക്കം തിരിഞ്ഞു; മതാചാര്യന്റെ വീട്ടിന്റെ ഉമ്മറവാതില്‍ക്കലേക്ക് ചെന്നു. ആ വാതില്‍ക്കൽ ഒരു വിളിയന്ത്രമുണ്ട്. അയാൾ വേഗത്തിൽ ആ യന്ത്രത്തിന്മേൽ കൈവെച്ചു; ആലോചനയിൽപ്പെട്ടതുപോലെ പിന്നേയും അയാൾ വെറുതെ നിന്നു; ഏതാനും ഞൊടികൾക്കുശേഷം, ആ യന്ത്രത്തിൽ മുട്ടിവിളിക്കുന്നതിനു പകരം, അതിനുവേണ്ടി പൊന്തിച്ച താഴ് പതുക്കെ മുൻമട്ടിൽത്തന്നെ വെച്ചു, മുൻപത്തെക്കാളധികം വേഗത്തിൽ നേരേ നടന്നു.

മൊസ്സ്യു മദലിയെൻ ചെന്ന സമയത്തു മാസ്റ്റർ സ്കോഫ്ളേർ വീട്ടിലുണ്ടായിരുന്നു; അയാൾ വണ്ടിക്കുതിരക്കോപ്പു തുന്നുകയാണ്.

മാസ്റ്റർ സ്കോഫ്ളേർ, അയാൾ: അയാൾ ചോദിച്ചു, ”നിങ്ങളുടെ പക്കൽ ഒരു നല്ല കുതിരയെ തരാനുണ്ടോ?

മിസ്റ്റർ മെയർ,’ ഫ്ളെമിങ്കാരൻ പറഞ്ഞു: ’എന്റെ എല്ലാ കുതിരകളും നന്നു്. ഒരു നല്ല കുതിര എന്നുവെച്ചാൽ നിങ്ങൾ എന്താണു് അർത്ഥം കരുതിയിട്ടുള്ളത്?.’

ഒരു ദിവസം ഇരുപതു കാതം പോകുന്ന ഒരു കുതിര എന്നർത്ഥം.”

എട ഗ്രഹപ്പിഴേ., ഫ്ളെമിങ്കാരൻ പറഞ്ഞു: ’ഇരുപതു കാതം!”

അതേ.

“വണ്ടിയിൽ കെട്ടിയിട്ട്?

“അതേ.”

“അവിടെ എത്തിയാൽ പിന്നെ മടങ്ങുവാൻ താമസമുണ്ടാവും?”

“വേണ്ടിവന്നാൽ പിറ്റേ ദിവസംതന്നെ മടങ്ങണം.”

അതേ വഴിയിലൂടെത്തന്നെ?”

“അതേ.” ’ഗ്രഹപ്പിഴേ! ഗ്രഹപ്പിഴേ! ഇരുപതു കാതമുണ്ടുതാനും.”

മൊസ്സ്യു മദലിയെൻ കുപ്പായക്കീശയിൽനിന്നു താൻ പെൻസിൽകൊണ്ട് എന്തോ കുറിച്ചിട്ടിട്ടുള്ള ഒരു കടലാസ്സിൻകഷ്ണം പുറത്തേക്കെടുത്തു. അത് ആ ഫ്ളെമിങ്കാരന്നു കാണിച്ചു. അതിൽ കുറിച്ചിട്ടുള്ള അക്കങ്ങൾ 5, 6, 8 12 എന്നാണ്.

“കണ്ടില്ലേ,’ മെയർ പറഞ്ഞു, “ആകെ പത്തൊമ്പതര: ഇരുപതു കാതം എന്നു തന്നെ പറയാം.”

മിസ്റ്റർ മെയർ,’ ഫ്ളെമിങ്കാരൻ മറുപടി പറഞ്ഞു: “നിങ്ങൾക്കു പറ്റിയതൊന്ന് എന്റെ പക്കലുണ്ട്. എന്റെ ചെറിയ വെള്ളക്കുതിര—അതിനെ നിങ്ങൾ ഇടയ്ക്കു കണ്ടിട്ടുണ്ടായിരിക്കണം, ബുലോന്നെയിൽ താഴേ ഖണ്ഡത്തിൽനിന്നു വാങ്ങിയ ഒരു ചെറിയ ജന്തുവാണ്. അതു മുഴുവനും ചൊടി തന്നെ. ആദ്യത്തിൽ അതിനെ ഒരു ജീനി വെക്കാനുള്ളതാക്കണം എന്ന് ആളുകൾ കരുതി. ഹാ! അവൻ പിന്നോക്കം തുള്ളി. ചവിട്ടി, എല്ലാവരേയും തള്ളിമറിച്ചിട്ടു. ഒരു വികൃതിക്കുതിരയാണെന്നു തീർച്ചയാക്കി; എന്താണ് അതിനെക്കൊണ്ടു കാട്ടേണ്ടതെന്ന് ആർക്കും നിശ്ചയമില്ലാതായി. ഞാൻ അവനെ മേടിച്ചു. ഞാൻ അവനെ പിടിച്ച് ഒരു വണ്ടിക്കു കെട്ടി നോക്കി; അവന്നും അതുതന്നെയായിരുന്നു മോഹം; ഒരു പെൺകിടാവിനെപ്പോലെ അവനിപ്പോൾ അത്ര പാവമാണ്; അവൻ കാറ്റുപോലെ പറപറക്കും. ഹാ! അവന്റെ പുറത്തു കയറിക്കൂടാ. ജീനി വെക്കപ്പെടുന്നതു തനിക്കത്ര ഇഷ്ടമല്ല. ആർക്കുമുണ്ടല്ലോ ഓരോ മോഹം. “വലിക്കുക? ശരി, ചുമക്കുക? ഇല്ല!” ഇങ്ങനെയായിരിക്കണം അവന്റെ ആലോചന എന്നു തോന്നുന്നു.”

“അത് ഈ ചെറിയ സർക്കീട്ടു കഴിക്കും?”

“നിങ്ങളുടെ ഇരുപതു കാതം ഒരൊറ്റ നട; എട്ടുമണിക്കൂറിനുള്ളിലും. പക്ഷേ, ഇങ്ങനെ ചിലതുണ്ട്—’

“പറയു.”

ഒന്നാമതു, പകുതിവഴി എത്തിയാൽ ഒരരമണിക്കൂറു നേരം അവന്നു ശ്വാസം കഴിക്കാൻ ഇട കൊടുക്കണം; അവൻ തിന്നുകൊള്ളും; ആ തിന്നുന്നതിനിടയ്ക്ക്, അവന്നുള്ള മുതിര പന്തിയിലെ പിള്ളരാരും എടുത്തു സാപ്പിടാതിരിക്കാൻ ഒരാൾ അടുത്തുനില്‍ക്കണം; ഹോട്ടലുകളിൽ കുതിരകളെക്കാളധികം അവയ്ക്കുള്ള മുതിര ചെലവാക്കുന്നത് പന്തിച്ചെക്കന്മാരാണെന്നു ഞാൻ കണ്ടിട്ടുണ്ട്.

“ഒരാൾ നില്‍ക്കും.”

“രണ്ടാമതു—വണ്ടി മൊസ്സ്യു മെയർക്കാണോ?’

“അതേ.”

“മൊസ്സ്യു മെയർക്കു വണ്ടി തെളിക്കാൻ വശമുണ്ടോ?”

‘ഉവ്വ്’.

ശരി, മൊസ്സ്യു മെയർ തനിച്ചു സാമാനങ്ങളൊന്നും എടുക്കാതെ പോണം. അല്ലെങ്കിൽ കുതിരയ്ക്കു ഭാരം പൊറുക്കില്ല.

“സമ്മതിച്ചു.” മൊസ്സ്യു മെയർ തനിച്ചു പോകുന്ന സ്ഥിതിക്കു മുതിര കട്ടു പോകുന്നുണ്ടോ എന്ന് അവനവൻതന്നെ നോക്കേണ്ട ബുദ്ധിമുട്ടു വരും.

“അതു മനസ്സിലായി.”

“ദിവസത്തിന് എനിക്കു മുപ്പതു ഫ്രാങ്ക് കിട്ടണം. പണിയില്ലാത്ത ദിവസത്തിനും കൂലി കിട്ടണം—ഒരു പൈ കുറഞ്ഞുകൂടാ; കുതിരയ്ക്കു തീൻ കൊടുക്കുന്നതു മൊസ്സ്യു മെയറുടെ ചെലവിന്മേൽ.”

മൊസ്സ്യു മദലിയെൻ പണസ്സഞ്ചിയിൽനിന്നു മുന്നു നെപ്പോളിയൻ നാണ്യം പുറത്തെടുത്തു മേശപ്പുറത്തു വെച്ചു. ഇതാ രണ്ടു ദിവസത്തെ വാടക മുൻകൂറ്.’

“നാലാമത് ഇത്തരം വഴിയാത്രയ്ക്കു സവാരിവണ്ടി കനംകൂടും; കുതിര ക്ഷീണിക്കും. കൂടില്ലാത്ത ഒരു രണ്ടുരുൾക്കുതിരവണ്ടി എന്റെ വശമുണ്ട്. മൊസ്സ്യു മെയർ അതിൽ പോയ്ക്കൊള്ളാമെന്നു സമ്മതിക്കണം.”

“ഞാനതു സമ്മതിക്കുന്നു.”

“അതു കനമില്ല; പക്ഷേ, അതിനു മേൽക്കൂടില്ല.

“എനിക്കതുകൊണ്ട് വ്യത്യാസമൊന്നുമില്ല.”

“നമ്മൾ ഇപ്പോൾ മഴക്കാലത്തിന്റെ ഒരു നടുക്കാണെന്നുള്ളതു മൊസ്സ്യു മെയർ ആലോചിച്ചുവോ?”

മൊസ്സ്യു മദലിയെൻ മറുപടി പറഞ്ഞില്ല. ഫ്ളെമിങ്കാരൻ തുടർന്നു പറഞ്ഞു: “വളരെ തണുപ്പായിരിക്കുമെന്ന്.”

മൊസ്സ്യു മദലിയെൻ മിണ്ടാതിരുന്നു.

മാസ്റ്റർ സ്കോഫ്ളേർ പിന്നേയും തുടങ്ങി: “മഴ പെയ്തേക്കാം എന്ന്?” മൊസ്സ്യു മദലിയെൻ തല പൊന്തിച്ചു പറഞ്ഞു: “നാളെ രാവിലെ നാലരമണിയ്ക്കു വണ്ടിയും കുതിരയും എന്റെ വീട്ടിന്റെ ഉമ്മറത്തുണ്ടായിരിക്കണം.”

“തീർച്ചയായും മൊസ്സ്യു മെയർ.” സ്കോഫ്ളേർ മറുപടി പറഞ്ഞു: എന്നിട്ടു മേശയുടെ മരത്തിൽ തള്ളവിരലിന്റെ നഖംകൊണ്ട് ഒരു പാടുണ്ടാക്കിക്കൊണ്ടു, ഫ്ളെമിങ്കാർക്കു നല്ലവണ്ണം അറിവുള്ളവിധം, തങ്ങളുടെ ബുദ്ധിസാമർത്ഥ്യത്തോട് ഒരുദാസീനഭാവത്തെ കൂട്ടിയിണക്കി അയാൾ തുടർന്നു പറഞ്ഞു: “പക്ഷേ, ഇതാണ് ഞാനിപ്പോൾ ആലോചിക്കുന്നത്: മൊസ്സ്യു മെയർ പോകുന്നതെവിടെയ്ക്കാണെന്നു പറയുകയുണ്ടായില്ല; എവിടെയ്ക്കാണ് മൊസ്സ്യു മെയർ യാത്ര?”

സംഭാഷണം ആരംഭിച്ചതു മുതൽ ഇതല്ലാതെ മറ്റൊന്നും അയാൾ ആലോചിചിട്ടില്ല; പക്ഷേ, ഇതുവരെ അതു ചോദിക്കാൻ ധൈര്യപ്പെടാഞ്ഞതെന്തുകൊണ്ടെന്ന് അയാൾക്കു നിശ്ചയമില്ല.

“നിങ്ങളുടെ കുതിരയുടെ മുൻകാലുകൾക്കു ശക്തിയില്ലേ?” മൊസ്സ്യു മദലിയെൻ ചോദിച്ചു.

“ഉവ്വ്, മൊസ്സ്യു മെയർ. കുന്നിറങ്ങുമ്പോൾ അല്പമൊന്നു വലിച്ചുപിടിക്കണം. ഇവിടെനിന്ന് അങ്ങയ്ക്കെത്താനുള്ള സ്ഥലത്തിനിടയിൽ അധികം ഇറക്കങ്ങളുണ്ടോ?”

“നാളെ രാവിലെ നാലരമണിക്ക് കണിശമായി എന്റെ വീട്ടിന്റെ ഉമ്മറത്തുണ്ടായിരിക്കാൻ മറക്കരുത്,” മൊസ്സ്യു മദലിയെൻ മറുപടി പറഞ്ഞു; അയാൾ യാത്രപറഞ്ഞു പോയി.

കുറച്ചുകഴിഞ്ഞതിന്നുശേഷം താൻതന്നെ സമ്മതിച്ചതുപോലെ, ആ ഫ്ളെമിങ്കാരൻ പമ്പരവിഡ്ഢിയായി’ നിന്നു.

മെയർ പോയിട്ടു രണ്ടോ മുന്നോ മിനുട്ടു കഴിഞ്ഞു; വാതിൽ വീണ്ടും തുറക്കപ്പെട്ടു. വീണ്ടും വന്നതു മെയർ തന്നെയാണ്.

അപ്പോഴും അയാളുടെ മുഖത്തു മുൻപത്തെ ക്ഷോഭമില്ലായ്മയും എന്തോ ആലോചിക്കുന്ന മട്ടും ഉണ്ടായിരുന്നു.

’മൊസ്സ്യു സ്കോഫ്ളേർ,’ മെയർ പറഞ്ഞു: “എനിക്കു നിങ്ങൾ വാടകയ്കു തരാമെന്നു പറഞ്ഞ കുതിരയ്ക്കും വണ്ടിക്കുംകൂടി—ഒന്നു മറ്റതിനെ വഹിച്ചുകൊണ്ടുള്ള രണ്ടിനുംകൂടി—നിങ്ങൾ എന്തു വിലയിടുന്നു?”

ഒന്നു മറ്റതിനെ വലിച്ചുംകൊണ്ടു, മൊസ്സ്യു മെയർ, ’ ഒരു പരന്ന പുഞ്ചിരിയോടു കൂടി ഫ്ളെമിങ്കാരൻ പറഞ്ഞു.

“അങ്ങനെയാവട്ടെ. എന്നിട്ട്?”

മൊസ്സ്യു മെയർ അവയെ എന്റെ പക്കൽനിന്നു വാങ്ങിക്കുമെന്നുണ്ടോ?”

ഇല്ല; പക്ഷേ, എന്തായാലും ആ സംഖ്യയ്ക്കു നിങ്ങൾക്കുറപ്പു തരാൻ ഞാൻ വിചാരിക്കുന്നു. ഞാൻ ഏല്പിക്കുന്ന സംഖ്യ മടങ്ങി വന്നിട്ട് എനിക്കു തിരിച്ചു തന്നാൽ മതി. നിങ്ങളുടെ വണ്ടിക്കും കുതിരയ്ക്കും നിങ്ങൾ എന്തു വില വെക്കുന്നു?”

“അഞ്ഞൂറു ഫ്രാങ്ക്, മൊസ്സ്യു മെയർ.”

“അതിതാ.”

ബാങ്കിലേക്കുള്ള ഒരുണ്ടിക മെയർ മേശപ്പുറത്തുവെച്ചു; എന്നിട്ട് ആ മുറിയിൽ നിന്നു പോയി. ഇക്കുറി അയാൾ മടങ്ങിവന്നില്ല.

ഒരായിരം ഫ്രാങ്ക് എന്നു പറഞ്ഞില്ലല്ലോ എന്നു മാസ്റ്റർ സ്കോഫ്ളേർക്കു ഒരു ഭയങ്കരമായ പശ്ചാത്താപം തോന്നി; ആകെ ആ വണ്ടിക്കും കുതിരയ്ക്കുംകുടി ഒരു നുറു ഫ്രാങ്കേ വിലയുണ്ടായിരുന്നുള്ളുതാനും.

ഫ്ളെമിങ്കാരൻ തന്റെ ഭാര്യയെ വിളിച്ച്, ഈ കഥയെല്ലാം അവളോടു പറഞ്ഞു. “എവിടെയ്ക്കായിരിക്കും മെയർ പോകുന്നത്?” അവർ രണ്ടുപേരും കൂടി ആലോചന തുടങ്ങി. “അദ്ദേഹം പാരിസ്സിലേക്കാവും,’ ഭാര്യ പറഞ്ഞു. “എനിക്കതു വിശ്വാസമില്ല,’ ഭർത്താവു പറഞ്ഞു.

“ചില അക്കങ്ങളിട്ടിരുന്ന ആ കടലാസ്സിന്റെ കഷ്ണം മെയർ കൊണ്ടുപോവാൻ മറന്നിരുന്നു; അത് അടുപ്പിൻതിണ്ണമേൽ കിടന്നിരുന്നു. ഫ്ളെമിങ്കാരൻ അതെടുത്തു നോക്കിപ്പഠിച്ചു. “അഞ്ച്, ആറ്, എട്ടര? ഇടയ്ക്കിടയ്ക്കു നിർത്താനുള്ള താവളങ്ങളായിരിക്കണം,’ അയാൾ ഭാര്യയോട് പറഞ്ഞു:

“ഞാൻ കണ്ടുപിടിച്ചു.”

“എന്തേ?”

“ഇവിടെനിന്നു ഹെസ്ദാങ്ങിലേക്ക് അഞ്ചു കാതമാണ്; ഹെസ്ദാങ്ങിൽനിന്നു സാങ്പോളിലേക്ക് ആറ്, സാങ്പോളിൽനിന്ന് ആറായിലേക്ക് എട്ടര. അദ്ദേഹം പോകുന്നത് ആറായിലേക്കാണ്.’

ഈയിടയ്ക്കു മൊസ്സ്യു മദലിയെൻ വീട്ടിൽ മടങ്ങിയെത്തി. മടങ്ങുമ്പോൾ അയാൾ ഏറ്റവും വളവുള്ള വഴിയിലൂടെ വെച്ചു; ആ മതാചാരന്റെ ഭവനവാതിൽ അയാൾക്ക് ഒരു പ്രലോഭദനവസ്തുവായിരുന്നുവോ എന്നു തോന്നി; അതിനെ അയാൾക്കു വിട്ടൊഴിയണമെന്നുണ്ടായിരുന്നുവോ, ആവോ. അയാൾ മുകളിലെ നിലയിലുള്ള സ്വന്തം മുറിയിലേക്കു പോയി; അവിടെ അയാൾ വാതിലടച്ചുകൂടി; നേരത്തെ കിടന്നുറങ്ങുക പതിവായതുകൊണ്ട്, ഇതിൽ അത്ഭുതകരമായിട്ടൊന്നുമില്ല; എങ്കിലും, വ്യവസായശാലയുടെ പുറംവാതിൽക്കാവല്‍ക്കാരി—അവൾ, അതോടൊപ്പംതന്നെ, മൊസ്സ്യു മദലിയെന്റെ ഏകഭൃത്യയുമായിരുന്നു—എട്ടര മണിയോടുകൂടി തന്റെ എജമാനൻ വിളക്കൂതിയതായി സൂക്ഷിച്ചു; അവൾ ആ വിവരം ഭണ്ഡാരസൂക്ഷിപ്പുകാരൻ വന്നപ്പോൾ അയാളോട് പറഞ്ഞു: ഇതും: മൊസ്സ്യു മെയർക്കു വല്ല ദീനവുമുണ്ടോ? ഒരു വല്ലാത്ത മട്ടുണ്ടെന്നു തോന്നി..

മൊസ്സ്യു മദലിയെന്റെ കിടപ്പുമുറിക്കു നേരെ ചുവട്ടിലുള്ള അകമാണ് ഈ ഭണ്ഡാരസുക്ഷിപ്പുകാരന്റെ അടച്ചുപൂട്ടിലുള്ളത്. അയാൾ ആ ഭൃത്യയുടെ വാക്ക് ശ്രദ്ധിച്ചതേ ഇല്ല; അയാൾ ചെന്നു കിടന്നുറങ്ങി. പാതിരയോടുകുടി അയാൾ ഞെട്ടിയുണർന്നു; ഉറക്കത്തിൽ മുകൾഭാഗത്തുനിന്ന് ഒരു ശബ്ദം കേട്ടു. അയാൾ ചെവിയോർത്തു; മുകളിലെ മുറിയിൽ ആരോ നടന്നാലത്തെപ്പോലെ, അങ്ങോട്ടുമിങ്ങോട്ടും പോകുന്ന ഒരു കാലടിശബ്ദം അയാൾ കേട്ടു. അയാൾ ഒന്നുകൂടി ശ്രദ്ധിച്ചു ചെവിയോർത്തു; അതു മൊസ്സ്യു മദലിയെന്റെ കാൽവെപ്പാണെന്നു മനസ്സിലായി. ഇത് അത്ഭുതകരമായി തോന്നി; സാധാരണമായി, രാവിലെ എഴുന്നേല്‍ക്കുന്നതു വരെ മൊസ്സ്യു മദലിയെന്റെ മുറിയിൽനിന്ന് ഒരനക്കവും കേൾക്കാറില്ല. കുറച്ചു കൂടി കഴിഞ്ഞപ്പോൾ, ഒരു ചുമരളമാറി തുറക്കുന്നതും അടയ്ക്കുന്നതുമായ ശബ്ദം ആ ഭണ്ഡാരസുക്ഷിപ്പുകാരൻ കേട്ടു; ഉടനെ എന്തോ ചില സാമാനങ്ങൾ മാറ്റിയിട്ടു; പിന്നെ കുറച്ചിടയ്ക്കു ശബ്ദമൊന്നുമില്ല; കുറച്ചു കഴിഞ്ഞു, പിന്നെയും കാൽവെപ്പിന്റെ ഒച്ച തുടങ്ങി; ഭണ്ഡാരവിചാരിപ്പുകാരൻ കട്ടിലിന്മേൽ എഴുന്നേറ്റിരുന്നു; അയാൾ നല്ലവണ്ണം ഉണർന്നു. മിഴിച്ചു നോക്കാൻ തുടങ്ങി; എതിർച്ചുമരിന്മേൽ പ്രതിഫലിച്ചിട്ടുള്ള ഒരു വെളിച്ചമാർന്ന ജനാലയുടെ ചുകപ്പുനിറം അയാൾ തന്റെ ജനാലച്ചില്ലുകളിലൂടെ കണ്ടു; ആ വെളിച്ചത്തിന്റെ വരവുവഴി സൂക്ഷിച്ചാൽ അതു മൊസ്സ്യു മദലിയെന്റെ ജനാലയിൽനിന്നാവാനേ തരമുള്ളു, ഒരു മെഴുതിരിയിൽനിന്നുള്ളതിലധികം അടുപ്പിൽനിന്നായാലത്തെ മട്ടിൽ വെളിച്ചത്തിന്റെ നാളങ്ങൾ വിറച്ചിരുന്നു. ജനാലച്ചട്ടയുടെ നിഴൽ കണ്ടില്ല; ജനാല മലർക്കെ തുറന്നിട്ടിട്ടുണ്ടായിരിക്കണമെന്നര്‍ത്ഥം. ആ തണുപ്പുകാലത്തു ജനാല തുറന്നിട്ടിരുന്നു എന്നുവന്നാൽ കുറേ അത്ഭുതമാണ്. ഭണ്ഡാരസൂക്ഷിപ്പുകാരൻ വീണ്ടും ഉറങ്ങി. ഒന്നോ രണ്ടോ മണിക്കൂറു കഴിഞ്ഞപ്പോൾ അയാൾ പിന്നേയും ഉണർന്നു. അതേ കാൽവെപ്പ് അയാളുടെ മുറിക്കു മുകളിൽ മന്ദമായും ഒരേ ക്രമത്തിലും അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ടായിരുന്നു.

വെളിച്ചം അപ്പോഴും ചുമരിന്മേൽ പ്രതിഫലിച്ചു കാണാനുണ്ട്. പക്ഷേ, അതിപ്പോൾ ഒരു വിളക്കിന്റേയോ മെഴുതിരിയുടേയോ ആണെന്നവിധം വിളർത്തും അനക്കമറ്റുമിരുന്നു. ജനാല അപ്പോഴും തുറന്നുകിടന്നിരുന്നു.

മൊസ്സ്യു മദലിയെന്റെ മുറിയിൽ നടന്ന സംഭവം ഇതത്രേ,

1.7.3
ഒരു തലയോട്ടിനുള്ളിൽ ഒരു കൊടുങ്കാറ്റ്

മൊസ്സ്യു മദലിയെൻ വാസ്തവത്തിൽ ഴാങ് വാൽഴാങ്ങല്ലാതെ മറ്റാരുമല്ലെന്നു നിശ്ചയമായും ഇതിനു മുൻപുതന്നെ വായനക്കാർ കണ്ടുപിടിച്ചിരിക്കും.

ഈ മനസ്സാക്ഷിയുടെ ആഴത്തിലേക്ക് ഞങ്ങൾ ഇതിനുമുൻപേ സൂക്ഷിച്ചു നോക്കിയിട്ടുണ്ട്; ഒന്നുകൂടി അതിലേക്ക് നോക്കേണ്ട ഘട്ടം വന്നിരിക്കുന്നു. സംഭ്രമത്തോടും ഭയപ്പാടോടും കൂടാതെയല്ല ഞങ്ങൾ ഇതു ചെയ്യുന്നത്. ഇത്തരം നിരൂപണത്തേക്കാൾ ഭയങ്കരമായി യാതൊന്നും ഭൂമിയിലില്ല. അന്തഃകരണദൃഷ്ടിക്കു മനുഷ്യനിലുള്ളതിലധികം കണ്ണഞ്ചിക്കുന്ന പ്രകാശവും അന്ധകാരവും മറ്റൊരിടത്തും കാണാൻ കഴിയില്ല; അതിലധികം ഭയങ്കരമായും സമ്മിശ്രമായും അത്ഭുതകരമായും അപാരമായുമുള്ള മറ്റൊന്നിന്മേലും ഊന്നിനോക്കാൻ സാധിക്കുകയില്ല. സമുദ്രത്തെക്കാൾ മഹത്തരമായ ഒരു കാഴ്ചയുണ്ട് അത് ആത്മാവിന്‍റെ ഏററവും ആഴത്തിലുള്ള അന്തർഭാഗമാണ്.

മനുഷ്യന്റെ അന്തഃകരണത്തെക്കുറിച്ചുള്ള കാവ്യമുണ്ടാക്കുന്നത്—അത് ഒരൊറ്റാളെപ്പറ്റി മാത്രമുള്ളതായാലും മനുഷ്യരിൽവെച്ച് അതിനികൃഷ്ടനെസ്സംബന്ധിച്ചതായിരുന്നാലും കൂടി—എല്ലാ ഇതിഹാസങ്ങളേയും സർവോൽകൃഷ്ടവും സത്യപ്രതിപാദകവുമായ ഒരു മഹാകാവ്യത്തിൽ കൂട്ടിയിണക്കുകയായിരിക്കും. മായാമോഹങ്ങളുടേയും കാമവികാരങ്ങളുടേയും പ്രലോഭനങ്ങളുടേയും കൂടിയ തമോനിബിഡതയാണ് അന്തഃകരണം; മനോരാജ്യങ്ങളുടെ ചൂളപ്പുര; നമുക്കു ലജ്ജതോന്നിക്കുന്ന വിചാരങ്ങളുടെ മട; സത്യാഭാസങ്ങളുടെ ചെകുത്താൻസഭ; വികാരങ്ങളുടെ യുദ്ധക്കളം. ചില സമയങ്ങളിൽ, ആലോചനയിൽപ്പെട്ടിരിക്കുന്ന ഒരു മനുഷ്യന്റെ കരുവാളിച്ച മുഖത്തെ വിട്ടുകടന്ന് ഒന്നു പിന്നോക്കം നോക്കുക, ആ ആത്മാവിലേക്ക് സൂക്ഷിച്ചുനോക്കുക, ആ അന്ധകാരത്തിലേക്ക് സൂക്ഷിച്ചു നോക്കുക—അവിടെ, ആ ബൃഹദ്ഭാഗത്തെ നിശബ്ദതയ്ക്കടിയിൽ ഹോമറുടെ കവിതയിൽ രേഖപ്പെട്ടിട്ടുള്ളവയോടൊത്ത രാക്ഷസയുദ്ധങ്ങളും, മിൽട്ടന്റെ കൃതികളിലെപ്പോലെ പിശാചുക്കളും ഭയങ്കരജന്തുക്കളും പ്രേതരൂപിസംഘങ്ങളും തമ്മിലുള്ള ഇടപ്പോരുകളും, ദാന്തെ പറയുന്നതുപോലുള്ള മനോരാജ്യസൃഷ്ടികളുടെ ആവർത്തനങ്ങളും നടക്കുന്നുണ്ടാവും. ഓരോ മനുഷ്യനും തന്നിൽ കൊണ്ടുനടക്കുന്നതും, തന്റെ ബുദ്ധിയുടെ ചാപല്യങ്ങളോടും ജീവിതത്തിലെ പ്രവൃത്തികളോടും എതിർവെച്ച് അയാൾ നിരാശതയോടുകൂടി അളന്നുനോക്കുന്നതുമായ ഈ അപാരത എന്തൊരു ഗംഭീരവസ്തുവാണ്!

കാഴ്ചയിൽ അപകടം പിടിച്ച ഒരു വാതിലിന്റെ മുൻപിൽ ഒരു ദിവസം ചെന്നുമുട്ടി ദാന്തെ ശങ്കിച്ചു നില്‍ക്കയുണ്ടായി. ഇതാ ഒന്നു ഞങ്ങളുടെ മുൻപിൽ; അതിന്റെ ഉമ്മറത്തെത്തി ഞങ്ങളും ശങ്കിക്കുന്നു. ഏതായാലും അകത്തു കടക്കുക തന്നെ.

ഴെർവെയ്ക്കുട്ടിയുമായുണ്ടായ സംഭവത്തിനുശേഷമുള്ള ഴാങ് വാൽഴാങ്ങിന്റെ കഥയിൽ വായനക്കാർക്ക് ഇപ്പോൾത്തന്നെ അറിവുള്ളതിനോട് അധികമൊന്നും ഞങ്ങൾക്ക് പറഞ്ഞുകൂട്ടാനില്ല. അതു മുതൽ, നമ്മൾ കണ്ടതിൻവണ്ണം, അയാൾ തികച്ചും വേറൊരാളായി. അയാളെ എങ്ങനെയാക്കണമെന്നാണോ: മെത്രാനാഗ്രഹിച്ചത്, അയാൾ അതായിക്കഴിഞ്ഞു. അതൊരു രൂപാന്തരപ്പെടലിലും അധികമായിരുന്നു; ഒരാത്മാന്തരപ്പെടൽ.

അയാൾക്കു മറഞ്ഞുകളയാൻ സാധിച്ചു; അയാൾ ഒരു സ്മാരകമായി മെത്രാന്‍റെ മെഴുതിരിക്കാൽ മാത്രം സൂക്ഷിച്ചു, ബാക്കി വെള്ളിസ്സാമാനമെല്ലാം വിറ്റു; പട്ടണത്തിൽനിന്നു പട്ടണത്തിലേക്കായി പതുങ്ങിനടന്നു, ഫ്രാൻസ് മുഴുവനും സഞ്ചരിച്ച് എം.പട്ടണത്തിലെത്തി; ഞങ്ങൾ പറഞ്ഞ യുക്തി ആലോചിച്ചുണ്ടാക്കി; ഞങ്ങൾ വിവരിച്ചവിധം അതു സാധിപ്പിച്ചു; പൊല്ലീസ്സുകാരുടെ പിടുത്തത്തെ പേടിക്കാനില്ലെന്ന നിലയിലും ആർക്കും അടുത്തുകൂടാത്ത മട്ടിലുമാവാൻ അയാൾക്കു സാധിച്ചു. അങ്ങനെ, അതുമുതല്‍ക്കു, പണ്ടു കഴിഞ്ഞതുകളെക്കൊണ്ടു കുണ്ഠിതപ്പെടുന്ന മനസ്സാക്ഷിയേയും അവസാനനത്തെപ്പകുതികൊണ്ടു നേരല്ലാതായിത്തീർന്ന ജീവിതത്തിലെ ആദ്യത്തെപ്പകുതിയേയും കാണുന്നതിൽ സുഖിതനായി, സമാധാനത്തോടും ധൈര്യത്തോടും ആശകളോടുംകൂടി, തന്റെ പേരിനെ മറയ്ക്കുകയും തന്റെ ജീവിതത്തെ പരിശുദ്ധമാക്കുകയും, മനുഷ്യരിൽനിന്നു വിടുകയും ഈശ്വരനോടടുക്കുകയും എന്ന രണ്ടു വിചാരം മാത്രമായി, അയാൾ എം.പട്ടണത്തിൽ സ്ഥിരതാമസമാക്കി.

ഈ രണ്ടു വിചാരങ്ങൾ അയാളുടെ മനസ്സിൽ അത്രമേൽ കൂടിപ്പിണഞ്ഞു. രണ്ടുംകൂടി ഒന്നായിത്തീർന്നിരുന്നു; രണ്ടും ഒരേവിധം ലയിപ്പിക്കുന്നതും ആജ്ഞ നടത്തിക്കുന്നതുമായിരുന്നു; അയാളുടെ എത്ര നിസ്സാരപ്രവൃത്തികളേയും അവ രണ്ടും ഒരേവിധം ഭരിച്ചുപോന്നു. സാധാരണമായി അവ അയാളുടെ ജീവിതസ്വഭാവത്തെ ക്രമപ്പെടുത്തുവാൻ കൂറുകൂടി; അവ അയാളെ നിഴലിലേക്കു തിരിച്ചു പിടിച്ചു; അയാളെ സാധുവും ദയാലുവുമാക്കി; ഒരേതരം കാര്യങ്ങൾ പ്രവർത്തിക്കുവാൻ അവ രണ്ടും അയാൾക്കുപദേശം കൊടുത്തു. എങ്കിലും; ചില സമയങ്ങളിൽ അവ ശണ്ഠകൂടിയിരുന്നു. അപ്പോൾ എം.പട്ടണക്കാരെല്ലാം മൊസ്സ്യു മദലിയെൻ എന്നു വിളിച്ചുവരുന്ന മനുഷ്യൻ, ഒന്നാമത്തേതിനെ രണ്ടാമത്തേതിനുവേണ്ടി, തന്റെ രക്ഷയെ തന്റെ മനോഗുണത്തിനുവേണ്ടി, ബലികൊടുപ്പാൻ മടിച്ചിരുന്നില്ല. അങ്ങനെ തന്റെ എല്ലാ കരുതലും തന്റെ എല്ലാവകതിരിവുമിരുന്നാലും അയാൾ മെത്രാന്റെ മെഴുതിരിക്കാലുകൾ സൂക്ഷിച്ചു; അദ്ദേഹത്തെച്ചൊല്ലി ദീക്ഷ കൈക്കൊണ്ടു; ആ വഴിക്കു പോകുന്ന എല്ലാ തെണ്ടിക്കുട്ടികളേയും വിളിച്ചു വർത്തമാനം ചോദിച്ചു; ഫെവറോളെയിലെ കുടുംബങ്ങളെപ്പറ്റി വിവരങ്ങൾ ശേഖരിച്ചു; അസ്വാസ്ഥ്യപ്പെടുത്തുന്നവയായ ഴാവേറുടെ കുത്തിക്കുത്തിപ്പറയലിരുന്നിട്ടും, ആ കിഴവനായ ഫൂഷൽ വാങ്ങിനെ രക്ഷിച്ചു. ഞങ്ങൾ പറഞ്ഞതുപോലെ, ജ്ഞാനികളും നീതിനിഷ്ഠരും പരിശുദ്ധജീവിതരുമായ അത്തരം സകലരേയും അനുകരിച്ച് അയാളും തന്റെ ഒന്നാമത്തെ മുറ തന്നെസ്സംബന്ധിച്ചതല്ലെന്നു ധരിച്ചിരുന്നുവോ എന്നു തോന്നി.

അതോടൊപ്പംതന്നെ, ഇതുപോലെയുള്ള മറ്റൊന്നും ഇതേവരെ അയാളുടെ മുൻപിൽ പ്രത്യക്ഷീഭവിച്ചിട്ടില്ലെന്നും സമ്മതിക്കേണ്ടിയിരിക്കുന്നു.

ആരുടെ കഷ്ടപ്പാടുകളെയാണോ ഞങ്ങൾ വിവരിക്കുന്നത്, ആ ഭാഗ്യംകെട്ട മനുഷ്യനെ ഭരിച്ചുപോന്ന രണ്ടു വിചാരങ്ങൾ ഇത്ര സഗൌരവമായ ഒരു ശണ്ഠയിൽ ഒരിക്കലും പെട്ടിട്ടില്ല. ഴാവേർ തന്റെ പ്രവൃത്തിമുറിയിലേക്കു വന്ന് ആദ്യത്തെവാക്കുകൾ പറഞ്ഞുകേട്ടപ്പോൾത്തന്നെ ഇതയാൾക്കു സമ്മിശ്രമായിട്ടെങ്കിലും നല്ലവണ്ണം ഉള്ളിൽക്കൊള്ളുമാറ് മനസ്സിലായി. അത്രയസംഖ്യം അടക്കുകൾക്കുള്ളിൽ കുഴിച്ചുമൂടി വെച്ചിട്ടുള്ള പേർ അത്ര അത്ഭുതകരമായ വിധം ഉച്ചരിക്കപ്പെട്ടപ്പോൾ, തന്റെ പ്രാരബ്ധകർമ്മത്തിന്റെ ആ അപകടംപിടിച്ച അസാധാരണമട്ടുകൊണ്ടു, ലഹരി പിടിച്ചിട്ടെന്നപോലെ, അയാൾ ഒന്നു മോഹാലസ്യപ്പെട്ടു; ആ മോഹാലസ്യത്തിലൂടെ, വലുതായ ക്ഷോഭങ്ങൾക്കുണ്ടാകുന്ന ആ ഒരു വിറ അയാൾക്കു തോന്നി. കൊടുങ്കാറ്റിന്റെ വരവിൽ ഒരു വൃക്ഷമെന്നപോലെ, ശത്രു സൈന്യാക്രമണത്തിൽ ഒരു യുദ്ധഭടനെന്നപോലെ അയാൾ ഒന്നു ചാഞ്ഞു. ഇടിവെട്ടുകൾകൊണ്ടും മിന്നൽപ്പിണരുകൾകൊണ്ടും നിറഞ്ഞ ഇരുൾപ്പാടുകൾ തന്റെ തലയിലേക്ക് ഇടിഞ്ഞുവീഴുന്നതുപോലെ തോന്നി. ഴാവേർ പറയുന്നതും കേട്ടിരിക്കുമ്പോൾ, ഒന്നാമതായി അയാൾക്കു തോന്നിയത് അവിടെനിന്ന് ഓടിപ്പോകാനാണ്—പാഞ്ഞുചെന്നു കുറ്റക്കാരനെന്നു സമ്മതിക്കാൻ, ആ ഷാങ്മാത്തിയോവിനെ തടവിൽനിന്നു പിടിച്ചുനീക്കി ആ സ്ഥാനത്തു ചെന്നു നില്‍ക്കാൻ; ഇതു, ജീവനോടുകൂടിയിരിക്കുമ്പോൾ മാംസത്തിലെങ്ങും കൊത്തിവരയുന്നതുപോലെ, വേദനപ്രദവും മർമ്മഭേദകവുമായിരുന്നു. പിന്നീട് അത് പോയി! സ്വയം പറഞ്ഞു, നമുക്ക് കാണാം! നമുക്കു കാണാം” ഈ ആദ്യത്തെ സമര്യാദമായ പ്രകൃതിബോധത്തെ അയാൾ അമർത്തി; പരുഷത്തിനു മുൻപിൽ ചൂളി.

മെത്രാന്റെ ദിവ്യോപദേശത്തിന്നനുരൂപമായി, അത്രയുമധികം കാലത്തെ പശ്ചാത്താപത്തിനും സ്വാർഥനിഷേധത്തിനും യോജിക്കുമാറ് അഭിനന്ദനീയമായാരംഭിച്ച തപോവൃത്തിയുടെ നടുവിൽവെച്ച്, ഈ മനുഷ്യൻ അത്രമേൽ ഭയങ്കരമായൊരു വിചാരത്തിനു മുൻപിലും ഞൊടിനേരംപോലും കൂസാതെ ഒരേവിധം കാൽവെപ്പോടുകൂടിത്തന്നെ, അടിയിൽ സ്വർഗം കിടക്കുന്ന ആ വായ പൊളിച്ച അഗാധഗുഹയിലേക്കു നേരെ നടന്നു ചെന്നിരുന്നുവെങ്കിൽ, നിശ്ചയമായും, അതു ബഹുകൌതുകകരമായേനേ; ഉവ്വ്, അതു കൌതുകകരമായിരിക്കും; പക്ഷേ, അങ്ങനെയല്ല ഉണ്ടായത്. ഈ ആത്മാവിനുള്ളിൽ കഴിഞ്ഞ സംഗതികളെക്കുറിച്ചു ഞങ്ങൾ കണക്കു പറയണം; അതിലുണ്ടായതിനെപ്പറ്റി പറയുക മാത്രമേ ഞങ്ങളേക്കൊണ്ടു സാധിക്കൂ. ആദ്യത്തിൽ ആത്മരക്ഷയ്ക്കുള്ള പ്രകൃതിബോധം അയാളേയുംകൊണ്ടു നടന്നു; ഉത്തരക്ഷണത്തിൽ അയാൾ തന്റെ ആലോചനകളെയെല്ലാം ബദ്ധപ്പെട്ടു പിടിച്ചുകൂട്ടി; വികാരങ്ങളെ അമർത്തി; ഴാവേറുടെ സന്നിധാനത്തെപ്പറ്റി, ആ മഹത്തായ ആപത്തിനെക്കുറിച്ച് ആലോചിച്ചു; ഭയപ്പാടിനുള്ള സ്ഥൈര്യത്തോടുകൂടി എല്ലാ തീർപ്പുകളെയും നീട്ടിവെച്ചു; കർത്തവ്യമെന്നുള്ള വിചാരത്തെ കുടഞ്ഞുകളഞ്ഞ്, ഒരു യുദ്ധഭടൻ തന്റെ പരിച കടന്നെടുക്കുന്നതു പോലെ, അയാൾ തന്റെ ശാന്തതയെ വീണ്ടും അവലംബിച്ചു.

അന്നത്തെ ദിവസം മുഴുവനും അയാൾ ഈ നിലയിൽ നിന്നു—അകത്ത് ഒരു ചുഴലിക്കാറ്റ്, പുറത്ത് ഒരഗാധ ശാന്തത. “കേടുവരാതെ നിർത്താനുള്ള വിദ്യകൾ” എന്നു പറയാവുന്ന ഒന്നും അയാൾ നോക്കിയില്ല. അപ്പോഴും അയാളുടെ തലച്ചോറിനുള്ളിൽ സകലവും തമ്മിൽ കെട്ടിമറിഞ്ഞും ഉന്തിയും തള്ളിയും തന്നെയായിരുന്നു. ഒരൊറ്റ ആലോചനയുടെയെങ്കിലും സ്വരൂപം വ്യക്തമായിക്കാണാനും, ഒരു വല്ലാത്ത തല്ലുകൊണ്ടു എന്നല്ലാതെ തന്നെപ്പറ്റി മറ്റൊന്നും പറയാനും കഴിയാതാകത്തക്കവിധം അയാളുടെ മനഃശല്യം അത്രമേൽ വലുതായിരുന്നു.

പതിവുപോലെ, അയാൾ ഫൻതീന്റെ ദീനക്കിടയ്ക്കയുടെ അടുക്കലേക്കു ചെന്നു; പ്രകൃത്യാ ഉള്ള ഒരു ദയാശീലം നിമിത്തം അയാൾ, താൻ ആവിധം പ്രവർത്തിക്കേണ്ടതാണെന്നു സ്വയം പറഞ്ഞുകൊണ്ട്, അവിടെ കുറച്ചധികനേരം നിന്നു; എന്നല്ല, തനിക്കിവിടം വിടേണ്ടിവരുന്നപക്ഷം അവളെ നല്ലവണ്ണം നോക്കിക്കൊള്ളണമെന്ന് ആ കന്യകാമഠസ്ത്രീകളെ ഏല്‍പിക്കയും ചെയ്തു. ആറായിലേക്കു പോകേണ്ടിവന്നേക്കാമെന്നൊരു നേരിയ വിചാരം അയാൾക്കുണ്ടായിരുന്നു; അങ്ങനെ, ആ വഴിയാത്രയെപ്പറ്റി ലേശമെങ്കിലും തീർച്ചപ്പെടുത്തിക്കഴിയാതെ, തന്നെപ്പറ്റി സംശയിക്കുക എന്ന ആ ശബ്ദത്തിന്നേ വഴിയില്ലാത്ത സ്ഥിതിക്ക്, അവിടെ കഴിയുന്ന സംഭവങ്ങൾ കണ്ടറിയുന്നതിൽ അസാംഗത്യമൊന്നുമില്ലല്ലോ എന്നയാൾ വിചാരിച്ചു; ഏതെങ്കിലും ഇരിക്കട്ടെ എന്നുവെച്ച് അയാൾ സ്കോഫ്ളേറുടെ വണ്ടി ശട്ടംചെയ്തു.

ഒരു നല്ല രുചിയോടുകുടി അയാൾ ഭക്ഷണം കഴിച്ചു.

മടങ്ങി തന്റെ മുറിയിൽ എത്തിയിട്ടു, അയാൾ ഇരുന്നു മനോരാജ്യം വിചാരിച്ചു.

അയാൾ തന്റെ സ്ഥിതിയെ പരീക്ഷണം ചെയ്തു; അഭൂതപൂർവമായിക്കണ്ടു—തന്റെ മനോരാജ്യത്തിനിടയിൽ; വ്യാകുലതയുടെ അനിർവചനീയമായ ഏതോ പ്രേരണയാൽ, ഇരിപ്പിടത്തിൽനിന്നെഴുന്നേറ്റു വാതിൽസാക്ഷയിടത്തക്കവിധം അത്രമേൽ അഭൂതപൂർവം. വേറെ ചിലതുകൂടി കടന്നുവന്നെങ്കിലോ എന്നയാൾ പേടിച്ചു, സംഭാവൃതകളുടെ ആക്രമണത്തിൽനിന്ന് അയാൾ തന്നത്താൻ രക്ഷപ്പെടുത്തി നിർത്തുകയായിരുന്നു.

ഒരുനിമിഷംകൂടി കഴിഞ്ഞു. അയാൾ വിളക്കു കെടുത്തി; ആ വെളിച്ചം അയാളെ സംഭ്രമിപ്പിച്ചു.

അയാൾക്കു താൻ കാണപ്പെട്ടെങ്കിലോ എന്നു തോന്നി.

ആരാൽ?

കഷ്ടം! അയാൾക്ക് എന്തൊന്നിനെയാണോ വരാതെയാക്കേണ്ടത്, അതവിടെ എത്തിക്കഴിഞ്ഞിരിക്കുന്നു; ഏതൊന്നാണോ കാണാതിരിക്കേണ്ടത്, അത് അയാളുടെ മുഖത്തേക്കു തുറിച്ചുനോക്കുന്നു—അയാളുടെ മനസ്സാക്ഷി.

അയാളുടെ മനസ്സാക്ഷി; എന്നുവെച്ചാൽ, ഈശ്വരൻ.

എങ്കിലും, അയാൾ ആദ്യത്തിൽ തന്നെത്തന്നെ അന്ധാളിപ്പിച്ചു; രക്ഷയും ഏകാന്തതയും കിട്ടിയതായി അയാൾക്കു തോന്നി; സാക്ഷ നീങ്ങിയപ്പോൾ താൻ അലംഘനീയനാണെന്നു കരുതി; വിളക്കു കെടുത്തിയപ്പോൾ താൻ അദൃശ്യനായെന്നുറച്ചു. എന്നിട്ട് അയാൾ അവനവനെ കൈയിൽപ്പിടിച്ചു; കൈമുട്ടുകൾ മേശമേൽ കുത്തി തല കൈയിൽ ചായ്ച്ച്, ഇരുട്ടത്തിരുന്നു മനോരാജ്യം തുടങ്ങി:

“ഞാനിപ്പോൾ എവിടെയാണ്? സ്വപ്നം കാണുകയില്ലേ? എന്തേ ഞാൻ കേട്ടത്? ഞാൻ ആ ഴാവേറെ കണ്ടു എന്നതും എന്നോട് ആ നിലയിൽ സംസാരിച്ചു എന്നതും വാസ്തവത്തിൽ നേരാണോ? ആ ഷാങ്മാത്തിയോ ആരായിരിക്കാം? അപ്പോൾ അയാൾക്ക് എന്റെ ഛായയുണ്ട്; അതു വരുമോ? ഓർക്കു. ഇന്നലെ ഞാനെത്ര മനസ്സമാധാനത്തോടു കൂടിയായിരുന്നു; എന്തെങ്കിലുമൊന്നു സംശയിച്ചിരുന്നുവോ! ഇന്നലെ ഈ നേരത്തു ഞാൻ എന്തേ ചെയ്തിരുന്നത്? ഈ സംഭവത്തിൽ എന്താണുള്ളത്? എന്താവും അവസാനം? എന്തു ചെയ്യണം?”

അയാൾ സ്വയം ചെന്നുപെട്ടതായിക്കണ്ട മനോവേദന ഇതായിരുന്നു. ആലോചനകളെ വിടാതെ നിർത്തുവാൻ വേണ്ട ശക്തി അയാളുടെ തലച്ചോറിനില്ലാതായി; അവ കടൽത്തിരകളെപ്പോലെ കടന്നുപോകുന്നു; അവയെ പിടിച്ചുനിർത്താൻവേണ്ടി അയാൾ തന്റെ നെറ്റിത്തടത്തെ രണ്ടു കൈകൊണ്ടും അമർത്തി. അയാളുടെ മനഃശക്തിയേയും വിവേകത്തേയും കീഴ്മേൽ മറിച്ചതും അയാൾ തെളിവും തീർപ്പും ഉള്ളിൽനിന്നു പിഴുതെടുക്കുവാൻ ഉദ്ദേശിച്ചതുമായ ലഹളയിൽനിന്നു കഠിനദുഃഖമല്ലാതെ മറ്റൊന്നും പുറത്തേക്കു വന്നില്ല.

അയാളുടെ തലയ്ക്കു തീപ്പിടിച്ചിരിക്കുന്നു. അയാൾ ജനാലയുടെ അടുക്കൽച്ചെന്ന്, അത് മലർക്കെ ഉന്തിത്തുറന്നു. ആകാശത്തിൽ നക്ഷത്രങ്ങളില്ല. അയാൾ മടങ്ങി, മേശക്കരികിൽത്തന്നെ വന്നിരിപ്പായി.

ആദ്യത്തെ മണിക്കൂർ ഇങ്ങനെ കഴിഞ്ഞൂ.

എങ്കിലും അവ്യക്തങ്ങളായിരുന്ന നിഴല്‍പാടുകൾക്കു ക്രമേണ രൂപംവെക്കാനും അവ അയാളുടെ മനോരാജ്യത്തിൽ നിലക്കൊള്ളാനും തുടങ്ങി; പരമാർത്ഥതയ്ക്കുള്ള കണിശത്തോടുകൂടി, മുഴുവൻ സ്ഥിതിയെയല്ല, ഏതാനും ഭാഗങ്ങളെ അയാൾക്ക് ഒരുനോക്കു കാണാൻ കഴിഞ്ഞു. അപ്പോഴത്തെ സ്ഥിതി വിഷമവും അസാധാരണവുമായിരുന്നാലും അതു തികച്ചും തന്റെ കീഴിലാണെന്നുള്ള വാസ്തവം കണ്ടറിഞ്ഞുകൊണ്ട് അയാൾ ആരംഭിച്ചു.

ഇത് അയാളുടെ അമ്പരപ്പിനെ വർദ്ധിപ്പിക്കുക മാത്രം ചെയ്തു.

തന്റെ പ്രവൃത്തികൾക്കെല്ലാം താൻ നിശ്ചയിച്ചിട്ടുള്ള ആ സഗൌരവവും ധർമ്മപരവുമായ ഉദ്ദേശ്യത്തെ ബാധിക്കാതെ, അയാൾ അതേവരെയായി ചെയ്തിട്ടുള്ളതെല്ലാം കൂടിയാൽ തന്റെ പേരിനെ ഇട്ടുമൂടൂവാനുള്ള ഒരു കുഴിയാണ്. ഉറക്കം വരാത്ത രാത്രികളിൽ സ്വയം മനോരാജ്യം വിചാരിക്കുന്ന സമയത്തെല്ലാം അയാൾക്കു സർവോപരിയായ ഭയം തന്റെ പേർ എപ്പോഴെങ്കിലും പറഞ്ഞുകേൾക്കുമോ എന്നായിരുന്നു; അതോടുകൂടി തന്റെ കഥ കഴിയുമെന്ന് അയാൾ വിചാരിച്ചു; ആ പേർ വീണ്ടും വന്നു മുഖം കാണിക്കുന്ന ദിവസമെന്നോ അന്നു തന്റെ പുതുജീവിതം എന്നല്ല—ആർക്കറിയാം? തന്റെ പുതിയ ആത്മാവുകൂടിയും മറഞ്ഞുകളയുമെന്ന അയാൾക്കു തോന്നി. ഇങ്ങനെ വരാം എന്നു വിചാരിക്കുമ്പോൾത്തന്നെ അയാൾ വിറച്ചിരുന്നു, ആ സമയങ്ങളിൽ ആരെങ്കിലും അയാളോട് ആ പേർ ചെകിട്ടിൽ വന്നു മുഴങ്ങുന്ന ഒരു കാലം—ഴാങ് വാൽഴാങ് എന്ന ഭയങ്കര ശബ്ദം അന്ധകാരത്തിൽനിന്നു പെട്ടെന്നു പൊന്തിപ്പുറപ്പെട്ട അയാളുടെ മുൻപിൽ പ്രത്യക്ഷീഭവിക്കുന്ന ഒരു ഘട്ടം— അയാൾ ചുറ്റും വളർത്തിയുണ്ടാക്കുന്ന നിഗൂഡതയെ ചിന്നിപ്പറപ്പിക്കാൻ പോന്ന ആ അലംഘനീയ ദീപ്തി പെട്ടെന്നു തന്റെ തലയ്ക്കു മുകളിൽ മിന്നിക്കളയുന്ന ഒരു സന്ദർഭം—വന്നേക്കുമെന്നും; അപ്പോൾ, ആ പേർ അയാളെ ഭയപ്പെടുത്തുകയില്ലെന്നും, ആ പ്രകാശം കുറെക്കൂടി കനമുള്ള ഒരിരുട്ടിനെയുണ്ടാക്കുക മാത്രമേ ചെയ്യു എന്നും, ആ കീറിപ്പറിഞ്ഞ മൂടുപടം നിഗൂഡതയെ വലുതാക്കുകയേ ഉള്ളൂ എന്നും, ആ ഭൂകമ്പം അയാളുടെ കോട്ടയെ ഉറപ്പിക്കുമെന്നും, ആ മഹത്തായ സംഭവം അയാളെസ്സംബന്ധിച്ചേടത്തോളം—അയാൾക്കു ഗുണം അതാണെങ്കിൽ—അയാളുടെ സ്ഥിതിയെ ക്ഷണത്തിൽ കുറേക്കൂടി സ്വൈരവും കുറേക്കൂടി അലംഘനീയവുമാക്കിത്തീർക്കുവാൻ മാത്രം ഫലപ്പെടുമെന്നും എന്നല്ല, ഴാങ് വാൽഴാങ് എന്ന ആ പ്രേതവുമായുള്ള നേരിടലിൽനിന്നു സുശീലനും മാന്യനുമായ മൊസ്സ്യു മദലിയെൻ എന്ന പൌരൻ പൂർവാധികം ബഹുമതിയോടും സമാധാനത്തോടും അഭൂതപൂർവമായ പൂജ്യതയോടുംകൂടി പുറത്തു വന്നു കൊള്ളുമെന്നും—അതേ, ആരെങ്കിലും അയാളോട് ഈ വിധം പറഞ്ഞിരുന്നുവെന്കില്‍, അയാൾ തലയിളക്കുകയും ആ പറഞ്ഞതെല്ലാം ഒരു ഭ്രാന്തന്റെ വാക്കുകളാണെന്നു കരുതുകയും ചെയ്യും. എന്നാൽ, ഇതൊക്കെത്തന്നെയാണ് വാസ്തവത്തിൽ ഇപ്പോൾ വന്നുകൂടിയത്; അസംഭാവ്യതകളുടെ ആ മഹത്തായ സമുച്ചയം ഒരു വാസ്തവസംഗതിയായി; ഈ കഥയില്ലാത്ത മനസ്സങ്കല്‍പങ്ങൾക്കു സത്യാവസ്ഥകളായിത്തീരുവാൻ ഈശ്വരൻ അനുവാദം കൊടുത്തു.

അയാളുടെ മനോരാജ്യം അധികമധികം സുവ്യക്തമായിത്തുടങ്ങി. പിന്നെയും പിന്നെയും അയാൾക്കു തന്റെ സ്ഥിതി മനസ്സിലായിവന്നു.

അനിർവചനീയമായ സ്വപ്നത്തിൽനിന്നു താൻ അപ്പോൾ കഷ്ടിച്ചുണർന്നതേയുള്ളു എന്നും, അർദ്ധരാത്രിസമയത്തു നിവർന്നും വിറകൊണ്ടും സകലത്തിന്മേലും വെറുതെ പിടികൂടിയും, പാതാളത്തിന്റെ വെറും വക്കത്ത് ഒരു കടുംതൂക്കത്തിലൂടെ താൻ ഉരസിവീഴുന്നതായിക്കണ്ടു എന്നും അയാൾക്കു തോന്നി. ആ ഇരുട്ടത്ത് അയാൾ, ഒരപരിചിതനെ—താനാണെന്നുവെച്ച് വിധിയാൽ തെറ്റിപ്പിടികൂടപ്പെട്ടവനും, ആ ഇരുൾക്കുഴിയിലേക്കു തന്റെ പകരമായി പിടിച്ചുതള്ളപ്പെടുന്നവനുമായി മുൻപു കണ്ടിട്ടില്ലാത്ത ഒരു മനുഷ്യനെ—വ്യക്തമായി കണ്ടു; ആ ഇരുൾക്കുഴിയുടെ വായ ഒരിക്കൽക്കൂടി അടയുന്നതിന്നു താനോ അല്ലെങ്കിൽ ആ മറ്റേ ആളോ, അതിൽ വീണേ കഴിയു; സംഗതികളെ അവയുടെ വഴിക്കു നടന്നോട്ടെ എന്നുവെക്കുക മാത്രമേ അയാൾ ചെയ്യേണ്ടതുള്ളു.

വെളിച്ചം പൂർണമായി; ഇതയാൾ സ്വയം സമ്മതിച്ചു; തണ്ടുവലിശിക്ഷസ്ഥലത്തുള്ള തന്റെ സ്ഥാനം ഒഴിവാണ്; എന്തുതന്നെ ചെയ്താലും ശരി, അതപ്പോഴും തന്നെ കാത്തുനില്‍ക്കുന്നു; ഴെർവെയ്ക്കുട്ടിയോടു ചെയ്ത മോഷണമാണ് തന്നെ അങ്ങോട്ടു തിരികെ കൊണ്ടുപോയത്; ആ ഒഴിവുസ്ഥലം താൻ ചെന്നു നിറയ്ക്കുന്നതുവരെ, തന്നെയും കാത്തുനില്‍ക്കുകയും, തന്നെ അങ്ങോട്ടു വലിക്കുകയും ചെയ്യും; ഇതിനു മാറ്റമില്ല, ഇതു തലയിലെഴുത്താണ്. പിന്നീട് അയാൾ തന്നത്താൻ പറഞ്ഞു, ഇപ്പോൾ തനിക്കു പകരം ഒരാളുണ്ടായിട്ടുണ്ട്; ഷാങ്മാത്തിയോ എന്നൊരാൾക്ക് ആ നിർഭാഗ്യം വന്നുപെട്ടിട്ടുണ്ടെന്നു തോന്നുന്നു; ഷാങ്മാത്തിയോ എന്ന പേരിൽ തണ്ടുവലിശിക്ഷസ്ഥലത്തും മൊസ്സ്യു മദലിയെൻ എന്ന പേരിൽ സമുദായത്തിനിടയിലും ഹാജർ കൊടുത്താൽ പിന്നെ തന്നെസ്സംബന്ധിച്ചേടത്തോളം അയാൾക്കൊന്നും പേടിക്കാനില്ല—ഒന്നു മാത്രം; ശവക്കല്ലറയുടേതെന്നപോലെ, ഒരിക്കൽ വന്നുവീണാൽ പിന്നെ ഒരുകാലത്തും നീങ്ങിപ്പോകാത്തതായ ആ അവമാനക്കല്ലിനെ ആളുകൾ ഷാങ്മാത്തിയോവിന്റെ തലയ്ക്കുവെച്ചു മുദ്രയിടുന്നത് അയാൾ തടയാതിരിക്കണം.

ഇതെല്ലാം അത്രമേൽ അസാധാരണവും അത്രമേൽ ശക്തിയുള്ളതുമായിരുന്നു; അതിനാൽ, പെട്ടെന്ന് അയാളുടെ മനസ്സിൽ ഏതൊരു മനുഷ്യനും ജീവകാലത്തിനിടയിൽ ഏറിയാൽ രണ്ടോ മുന്നോ തവണമാത്രം ഉണ്ടാകാവുന്ന ആ ഒരനിർവചനീയമായ ചലനം—കാപട്യവും ആഹ്ലാദവും നിരാശതയുമടങ്ങിയതായി, ആന്തരമായ ചിരിയുടെ ഒരു പൊട്ടിപ്പുറപ്പെടൽ എന്നു പറയപ്പെടാവുന്ന ആ ഹൃദയാന്തരത്തിലെ സംശയാത്മകമായ സകലത്തെയും ഇളക്കിപ്പൊന്തിക്കുന്ന ഒരുതരം അന്തഃകരണ മഹാക്ഷോഭം— അയാൾക്കുണ്ടായി.

അയാൾ ബദ്ധപ്പെട്ടു വീണ്ടും വിളക്കു കൊളുത്തി.

“ആട്ടെ, ഇനി?” അയാൾ തന്നത്താൻ പറഞ്ഞു: “എന്തിനെയാണ് ഞാൻ ഭയപ്പെടുന്നത്? ഇതിലെല്ലാം എനിക്കാലോചിക്കാൻ എന്താണ്? എനിക്കു പേടിക്കാനില്ല. ഒക്കെക്കഴിഞ്ഞു. എന്റെ കഴിഞ്ഞകാലത്തിന് എന്നെ വന്നാക്രമിക്കുവാൻ അല്‍പമൊന്നു തുറന്ന ഒറ്റ വാതിലേ ഉള്ളു; അതാ ആ വാതില്‍ക്കൽ എന്നെന്നേക്കുമായി ചുമർ വെച്ചു മുട്ടിച്ചു! അത്രയും കാലമായി എന്നെ ബുദ്ധിമുട്ടിച്ചിരുന്ന ആ ഴാവേർ; എന്നെ ഊഹിച്ചറിഞ്ഞിട്ടുണ്ടെന്നു തോന്നിയിരുന്നതും, വാസ്തവത്തിൽ—എന്റെ ഈശ്വര!—എന്നെ ഊഹിച്ചറിഞ്ഞിട്ടുള്ളതും, എന്നെ എവിടേയും പിന്തുടർന്നിരുന്നതുമായ ആ ഭയങ്കര തിര്യക്‍പ്രകൃതി; എപ്പോഴും എന്റെ നേരെ ഉന്നംവെച്ചിരുന്ന ആ വല്ലാത്തൊരു നായാട്ടുനായ—വഴിതന്നെ തെറ്റി, നോക്കിപ്പോന്ന ചവിട്ടടി തീരെ വിട്ടു മറ്റൊരിടത്തേക്കു തിരിഞ്ഞു; ഇനിമേൽ അയാൾ സംശയിക്കുകയില്ല; എന്നെ ബുദ്ധിമുട്ടിക്കാതിരിക്കും; അയാൾക്കു തന്റെ ഴാങ് വാൽഴാങ്ങിനെ കിട്ടി. ആർക്കറിയാം? ഒരുസമയം അയാൾ പട്ടണത്തിൽനിന്നേ വിട്ടുപോയെന്നു വരാം! ഇതെല്ലാം എന്റെ യാതൊരു സഹായവും കൂടാതെ ഉണ്ടായിത്തീർന്നിട്ടുള്ളതാണ്; ഞാനിതിൽ ഒരു ഭാഗത്തുമില്ല! ഹാ! ഹാ! അപ്പോൾ എവിടെയാണ് ഇതിൽ നിർഭാഗ്യം? എനിക്കൊരു കഷ്ടപ്പാടു വന്നു എന്നുവെച്ച്, ആളുകൾ എന്നെ കാണാൻ വിചാരിക്കും! ആകപ്പാടെ, ഇതിൽ ആർക്കെങ്കിലും ദോഷം തട്ടുന്നുണ്ടെങ്കിൽ, അത് ഒട്ടും തന്നെ എന്റെ കുറ്റമല്ല; ഈശ്വരവിധിയാണ് ഇതെല്ലാം ചെയ്തത്; ഇങ്ങനെയൊക്കെ വരണമെന്നാണ് വിധിക്കാഗ്രഹം, സംശയമില്ലല്ലോ. ഈശ്വരവിധി ക്രമപ്പെടുത്തിയതിനെ മാറ്റിമറിക്കാൻ എനിക്കധികാരമുണ്ടോ? എനിക്കെന്താണ് ഇപ്പോളാവശ്യം? ഞാൻ എന്തിനു വേണ്ടാതെ ചെന്നു തലയിടുന്ന? ഇതിൽ എനിക്കൊന്നുമില്ല. എന്ത്! എനിക്കു തൃപ്തിയാവുന്നില്ല; ഇനി ഇതിലേറെ എന്തുവേണം? അത്രയേറെ കൊല്ലമായി ഞാൻ എത്തിച്ചേരുവാൻ ആഗ്രഹിച്ചുപോന്ന ആ പ്രസ്ഥാനം, എന്റെ രാത്രികാലങ്ങളിലെ സ്വപ്നവിഷയം, ഈശ്വരനോടുള്ള എന്റെ പ്രാർത്ഥന എനിക്കിപ്പോൾ കിട്ടിക്കഴിഞ്ഞു; ഈശ്വരനാണ് ഇങ്ങനെയാക്കിയത്; ഈശ്വരേച്ഛക്കെതിരായി യാതൊന്നും എനിക്കു പ്രവർത്തിക്കാൻ വയ്യാ; അപ്പോൾ ഈശ്വരന്ന് എന്തേ ഇങ്ങനെ തോന്നാൻ? ഞാൻ തുടങ്ങിവെച്ചതു മുഴുവനാവാൻ; ഞാൻ ഒരു നന്മ ചെയ്യുന്നതിന്; ഞാൻ ഒരു ദിവസം മറ്റുള്ളവർക്കു മഹത്തും പ്രോത്സാഹകവുമായ ഒരു ദൃഷ്ടാന്തമായിത്തീരാൻ; ഒടുവിൽ ഇങ്ങനെയും പറയാം, ഞാൻ ചെയ്തിട്ടുള്ള തപസ്സിനും ഞാനവലംബിച്ചിട്ടുള്ള സദ്വൃത്തിക്കും പിന്നിലായി കുറച്ചു സമയം നിൽപ്പുണ്ട്, കുറച്ചുമുൻപ് ആ വിശിഷ്ടനായ മതാചാര്യന്റെ വീട്ടിൽ ചെല്ലുന്നതിനും അദ്ദേഹത്തോട് ഉപദേശം ചോദിക്കുന്നതിനും എനിക്കു ഭയം തോന്നിയത് എന്തുകൊണ്ടാണെന്നു വാസ്തവത്തിൽ മനസ്സിലാവുന്നില്ല; ശരിക്ക് ഇതാവും അദ്ദേഹം എന്നോടു പറയുക; തീർച്ചപ്പെട്ടുകഴിഞ്ഞു; ഓരോന്നും അതിന്റെ വഴിക്കു നടക്കട്ടെ; കാരുണൃസ്വരൂപനായ ഈശ്വരൻ അവിടുത്തെ ഇഷ്ടംപോലെ പ്രവർത്തിക്കട്ടെ!”

അന്തഃകരണത്തിന്റെ അഗാധതകളിൽവെച്ച് അയാൾ, തനിക്കുള്ളതായ ഇരുൾക്കുഴിയുടെ മീതെ ചാഞ്ഞുകൊണ്ട്, ഈവിധം തന്നത്താൻ സംസാരിച്ചു; പിന്നെ ഇരിപ്പിടത്തിൽനിന്നെഴുന്നേറ്റു മുറിയിൽ ലാത്താൻ തുടങ്ങി; “ആട്ടെ,” അയാൾ പറഞ്ഞു, ഇനി അതിനെപ്പറ്റി ഒന്നും ആലോചിക്കാതിരിക്കുക; ഞാനുറച്ചു!” പക്ഷേ, അയാൾക്ക് ഒരു സന്തോഷവും തോന്നിയില്ല.

നേരേമറിച്ച്,

സമുദ്രത്തെ വീണ്ടും കരയ്ക്കലേക്കു വരാതാക്കുന്നതിലധികമായി, ആർക്കും വിചാരത്തെ ഒരാലോചനയെസ്സുംബന്ധിച്ചു വീണ്ടും ഉണ്ടാകാതെയാക്കാൻ സാധിക്കില്ല; സമുദ്രയാത്രക്കാരൻ അതിനെ വേലിയേറ്റം എന്നു വിളിക്കുന്നു; കുറ്റക്കാരൻ അതിനെ പശ്ചാത്താപം എന്നു വിളിക്കുന്നു; ഈശ്വരൻ സമുദ്രത്തെ പൊന്തിപ്പിക്കുന്നതുപോലെ ആത്മാവിനെക്കൊണ്ടും ചെയ്യിക്കുന്നു.

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതോടുകൂടി, അയാൾ എന്തുതന്നെ ചെയ്തിട്ടും, താൻതന്നെ വക്താവും ശ്രോതാവുമായി—പറയാതെ കഴിക്കാനാഗ്രഹിക്കുന്നതിനെ പറഞ്ഞും, കേൾക്കാതെ കഴിക്കാനാഗ്രഹിക്കുന്നതിനെ ശ്രദ്ധിച്ചുകേട്ടും, രണ്ടായിരം കൊല്ലങ്ങൾക്കുമുൻപ് മറ്റൊരു ദണ്ഡിതനോടു “മുമ്പോട്ടു നടക്ക്” എന്നു പറഞ്ഞതുപോലെ, “തന്നോട് ആലോചിക്കുക” എന്നു പറയുന്ന ആ നിഗൂഡ ശക്തിക്കു കീഴ്പ്പെട്ടും വീണ്ടും അയാൾ തന്റെ ദുഃഖമയസംഭാഷണം ആരംഭിച്ചു.

ഇവിടുന്നങ്ങോട്ടു കടക്കുന്നതിനുമുൻപായി, ഞങ്ങൾ പറയുന്നതിനെ നല്ലവണ്ണം മനസ്സിലാക്കിക്കുവാൻവേണ്ടി, ഒരു കാര്യം ഇവിടെ നിഷ്കർഷിക്കട്ടെ.

താന്താങ്ങളോടായി മനുഷ്യർ സംസാരിക്കാറുണ്ടെന്നുള്ളത് തീർച്ചയാണ്; അത് ചെയ്തിട്ടില്ലാത്ത ഒരുത്തനുമില്ല. ഒരു മനുഷ്യന്റെ ഉള്ളിൽവെച്ചു വിചാരത്തിൽനിന്നു മനസ്സാക്ഷിയിലേക്കു ചെല്ലുകയും മനസ്സാക്ഷിയിൽനിന്നു വിചാരത്തിലേക്കു മടങ്ങുകയും ചെയ്യുമ്പോഴത്തെക്കാളധികം, ഒരിക്കലും വാക്ക് ഒരു വിശിഷ്ടമായ അത്ഭുതകരവസ്തുവാകുന്നില്ലെന്നും പറയാവുന്നതാണ്; ഈ ഒരർത്ഥത്തിൽ മാത്രമാണ്, അയാൾ പറഞ്ഞു, അയാൾ ഉച്ചത്തിൽ പറഞ്ഞു എന്നീ വാക്കുകളെ ഈ അധ്യായത്തിൽ പലപ്പോഴും ഉപയോഗിച്ചുകാണുമ്പോൾ മനസ്സിലാക്കേണ്ടത്, പുറമേയുള്ള നിശബ്ദതയ്ക്കു ഭംഗം വരുത്താതെ ഒരാൾ തന്നോടു തന്നെ പറയുകയും സംസാരിക്കുകയും ഉച്ചത്തിൽ ഉരിയാടുകയും ചെയ്യുന്നു; ഒരു വലിയ ലഹളയുണ്ടായിരിക്കും! വായയൊഴിച്ചു നമ്മെ സംബന്ധിച്ച സകലവും സംസാരിക്കുന്നുണ്ടാവും. കാണാത്തതുകൊണ്ടും തൊട്ടറിയാത്തതുകൊണ്ടും ആത്മാവിലെ വാസ്തവസംഗതികളുടെ വാസ്തവത്വം കുറയുന്നില്ല.

അങ്ങനെ താനെവിടെയാണ് നില്‍ക്കുന്നതെന്ന് അയാൾ തന്നോടുതന്നെ ചോദിച്ചു. ആ “ഉറച്ചുകഴിഞ്ഞ തീർപ്പി’നെപ്പറ്റി അയാൾ വിചാരണ ചെയ്തു. ഇപ്പോൾത്തന്നെ ഉള്ളിൽ ഏർപ്പെടുത്തിവെച്ചതെല്ലാം പൈശാചികമാണെന്ന്; ഓരോന്നും അതിന്റെ വഴിക്കു നടക്കട്ടെ, കാരുണ്യസ്വരൂപനായ ഈശ്വരൻ അവിടുത്തെ ഇഷ്ടം പോലെ പ്രവർത്തിക്കട്ടെ’ എന്നു വെക്കുന്നത് ശുദ്ധമേ നിഷ്ഠൂരതയാണെന്ന്: വിധിയുടേയും മനുഷ്യരുടേതുമായ ഈ അബദ്ധപ്രവൃത്തിയെ തടഞ്ഞുനിർത്താതെ ഫലപ്പെടുവാൻ സമ്മതിക്കുന്നതു, തന്റെ മൌനംകൊണ്ട് അവനവനെ അതിനു കടം കൊടുക്കുന്നത്, ചുരുക്കിപ്പറഞ്ഞാൽ ഒന്നും ചെയ്യാതിരിക്കുന്നതു, സർവവും ചെയ്തുപോകയാണെന്ന്; ഇതു, കാപടൃമയമായ നീചത്വത്തിന്റെ അങ്ങേ അറ്റമാണെന്ന്; ഇതു നീചവും നികൃഷ്ടവും നിഷ്ഠൂരവും ഭീരുത്വമയവും അധമോചിതവുമായ ഒരു കുറ്റമാണെന്ന് അയാൾ സ്വയം സമ്മതിച്ചു!

എട്ടു കൊല്ലത്തിനുള്ളിൽ ആ ഭാഗ്യംകെട്ട മനുഷ്യൻ ഒന്നാമതായി ദുഷ്ടവിചാരത്തിന്റേയും ദുഷ്ടപ്രവൃത്തിയുടേയും കയ്പുരസം അനുഭവിച്ചു.

അതിനെ അയാൾ വെറുപ്പോടുകൂടി തുപ്പിക്കളഞ്ഞു.

അയാൾ പിന്നേയും തന്നോടുതന്നെ ചോദ്യം തുടങ്ങി. എന്റെ ഉദ്ദേശ്യം സാധിച്ചു” എന്നു പറഞ്ഞപ്പോൾ എന്തർത്ഥമാണ് കരുതിയതെന്ന് അയാൾ ദയയില്ലാതെ ചോദിച്ചു; തന്റെ ജീവിതത്തിനു വാസ്തവത്തിൽ ഒരുദ്ദേശ്യമുണ്ടെന്ന് അയാൾ തന്നത്താൻ തീർത്തുപറഞ്ഞു; പക്ഷേ, എന്താണ് ഉദ്ദേശ്യം? അയാളുടെ പേരിനെ മറച്ചുവെക്കുകയോ? പൊല്ലീസ്സുകാരെ തോൽപിക്കുകയോ? ഇത്ര സാരമില്ലാത്ത ഒന്നിനുവേണ്ടിയാണോ അയാൾ ഈ ചെയ്തതൊക്കെ പ്രവർത്തിച്ചത്? മഹത്തരമായ മറ്റൊരുദ്ദേശ്യമില്ലേ, വാസ്തവമായിട്ടുള്ള ഒന്ന്— ദേഹത്തെയല്ല, ആത്മാവിനെ രക്ഷിക്കുക; ഒരിക്കൽക്കൂടി സത്യവാനും സുശീലനുമാവുക; ഒരുത്തമ മനുഷ്യനാവുക? എല്ലാറ്റിലും മീതെയായി അതല്ലേ, ആ ഒന്നുമാത്രമല്ലേ, അയാൾ എപ്പോഴും ആഗ്രഹിച്ചിരുന്നതും, മെത്രാന്‍ അയാളോടു ചെയ്വാൻ ആജ്ഞാപിച്ചിട്ടുള്ളതും—കഴിഞ്ഞതിനു മുൻപിൽ വാതിലടയ്ക്കുക? പക്ഷേ, അതയാൾ അടയ്ക്കുന്നില്ല! ജഗദീശ്വര, ഒരു നികൃഷ്ടകർമ്മം ചെയ്ത് അത് അയാൾ വീണ്ടും തുറക്കുകയാണ് ചെയ്യുന്നത്! ഒരിക്കൽക്കൂടി അയാൾ കള്ളനായിത്തീരുന്നു. കള്ളന്മാരിൽവെച്ച് ഏറ്റവും അറയ്ക്കത്തക്ക കള്ളൻ! അയാൾ മറ്റൊരുത്തന്റെ ആയുസ്സിനെ, ജീവിതത്തെ, സമാധാനത്തെ, പകൽവെളിച്ചത്തുള്ള സ്ഥാനത്തെ തട്ടിപ്പറിക്കുന്നു. അയാൾ ഒരു കൊലപാതകിയായിത്തീരുന്നു. ഒരു ഭാഗ്യംകെട്ട മനുഷ്യനെ അയാൾ പിടിച്ചുകൊല്ലുന്നു—മാനസികമായി കൊലചെയ്യുന്നു. അയാൾ ആ മനുഷ്യനിൽ ഭയങ്കരമായ കൊല്ലാക്കൊല നടത്തുന്നു—തണ്ടുവലിശിക്ഷ എന്നു വിളിക്കപ്പെടുന്ന ആ വെളിച്ചത്തുവെച്ചുള്ള കൊല. നേരെ മറിച്ചു, ദുഃഖകരമായ ഒരബദ്ധംകൊണ്ട വീണുപോയ ആ മനുഷ്യനെ രക്ഷിക്കാൻവേണ്ടി താൻ തന്നെ ചെന്നു ഹാജരാവുക. തന്റെ സ്വന്തം പേരിനെ വീണ്ടും കൈക്കൊള്ളുക, ധർമ്മപ്രകാരം, ഒരിക്കൽക്കൂടി ഴാങ് വാൽഴാങ് എന്ന തടവുപുള്ളിയാവുക ഇതു വാസ്തവം നോക്കിയാൽ അയാളുടെ ഉയിർത്തെഴുന്നേല്‍ക്കലി’നെ സാധിക്കുകയാണ്; അപ്പോള്‍ത്തന്നെ വിട്ടുപോന്ന നരകത്തിന്‍റെ വാതില്‍ അയാള്‍ എന്നെന്നേക്കുമായി അടയ്ക്കുകയാണ്: കാഴ്ചയില്‍ അവിടെച്ചെന്നു വീഴുന്നതു, യഥാർഥത്തിൽ, അതില്‍നിന്ന് വിട്ടുപോരുകയാണ്. ഇതു ചെയ്യണം! ഈ പറഞ്ഞതെല്ലാം ചെയ്ട്ടില്ലെന്കില്‍ അയാൾ യാതൊന്നും ചെയ്തിട്ടില്ല, അയാളുടെ ജീവിതം മുഴുവൻ നിഷ്ഫലമായി അയാള്‍ ചെയ്ത പ്രായശ്ചിത്തമെല്ലാം വെറുതേ, പ്രയോജനമെന്ത്?” എന്ന ചോദ്യത്തിന്റെ ആവശ്യം ഇനിയില്ല,മെത്രാന്‍ അവിടെയുണ്ടെന്നും; സ്വർഗാരോഹണം ചെയ്തതുകൊണ്ട് കുറേക്കൂടി അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അവിടെയുണ്ടെന്നും; മെത്രാന്‍ തന്റെ നേരെ ഉറപ്പിച്ചു നോക്കുന്നുണ്ടെന്നും, തന്റെ മനോഗുണങ്ങളൊക്കെയിരുന്നാലും, മെയർ മദലിയെൻ മെത്രാന്നു നിന്ദ്യനാവുമെന്നും, തടവുപുള്ളിയായ ഴാങ് വാൽഴാങ് അദ്ദേഹത്തിന്റെ കണ്ണിൽ ഉത്തമനും പരിശുദ്ധനുമായിരിക്കുമെന്നും; മനുഷ്യർ തന്റെ മുഖംമൂടിമാത്രമേ കാണുന്നുള്ളു, മെത്രാൻ തന്റെ മുഖം കാണുന്നുണ്ടെന്നും; മനുഷ്യർ തന്റെ ജീവിതം മാത്രമേ കാണുന്നുള്ളൂ. മെത്രാന്‍ മനസ്സാക്ഷിയെ കാണുന്നുണ്ടെന്നും അയാൾക്കുറപ്പുതോന്നി; അതിനാൽ അയാൾ ആറായിലെക്കു പോണം; ശരിയല്ലാത്ത ഴാങ് വാൽഴാങ്ങിനെ വിടുവിക്കണം; ശരിയായവനെപ്പറ്റി അറിവുകൊടുക്കണം. അഹോ! അത് ആത്മത്യാഗങ്ങളിൽവെച്ച് ഏറ്റവും ഉൽകൃഷ്ടമാണ്; വിജയങ്ങളിൽവെച്ച് ഏറ്റവും രൂക്ഷതരം; ഒടുവിലത്തെക്കൈ; പക്ഷേ, അതു ചെയ്തേ കഴിയു, വ്യസനകരമായ കർമ്മഗതി ഈശ്വരന്റെ കണ്ണിൽ മാത്രമേ അയാൾ പാവനത്വത്തിൽ പ്രവേശിക്കുന്നുള്ളു; മനുഷ്യരെസ്സുംബന്ധിച്ചേടത്തോളം അയാൾ അവമാനത്തിലേക്കു മടങ്ങുകയാണ്.

“അപ്പോൾ,’ അയാൾ പറഞ്ഞു: ’നമുക്ക് ഇങ്ങനെ തീർച്ചപ്പെടുത്തുക; നമുക്കു നമ്മുടെ ധര്‍മ്മം പ്രവർത്തിക്കുക; ഈ മനുഷ്യനെ നമുക്കു രക്ഷിക്കുക.” ഉറക്കെപ്പറയുകയാണെന്നറിയാതെ, ഈ വാക്കുകൾ അയാൾ ഉറക്കെപ്പറഞ്ഞു.

അയാൾ തന്റെ പുസ്തകങ്ങളെടുത്തു, പരീക്ഷണം ചെയ്തു, അതാതിടത്തടക്കി. പാവങ്ങളും കുഴക്കിൽപ്പെട്ടവരുമായ കച്ചവടക്കാരെസ്സംബന്ധിച്ച കണക്കുകൾ അയാൾ തിയ്യിലേക്കെറിഞ്ഞു. അയാൾ ഒരു കത്തെഴുതി, അടച്ചു മുദ്രവെച്ചു; ആ മുറിയിൽ ആരെങ്കിലുമുണ്ടായിരുന്നുവെങ്കിൽ, അയാൾക്ക് ആ ലക്കോട്ടിന്റെ പുറത്തു, മൊസ്സ്യു ലഫിത്ത്, ബാങ്കുകാരൻ, റ്യൂ ദാര്‍ത്ത്വ, പാരിസ്സ് എന്ന മേൽവിലാസം വായിക്കാമായിരുന്നു. പലേ ബാങ്കുനോട്ടുകളും തിരഞ്ഞെടുപ്പിനു പോയ ആ കൊല്ലത്തിൽത്തന്നെ താൻ ഉപയോഗപ്പെടുത്തിയ യാത്രാനുവാദപത്രവും അടങ്ങിയ പോക്കറ്റുപുസ്തകം അയാൾ എഴുത്തുപെട്ടിയിൽനിന്നു വലിച്ചെടുത്തു.

ഈ പലേ പ്രവൃത്തികളും ചെയ്തുതീർക്കുമ്പോൾ—അതിനിടയിൽ ആവിധം ഗൌരവപ്പെട്ട വിചാരം ചെന്നിരുന്നു—അയാളെ ആരെങ്കിലും കണ്ടിരുന്നുവെങ്കിൽ കാണുന്നാൾക്ക് അയാളുടെ ഉള്ളിൽക്കഴിയുന്ന സംഗതികളെപ്പറ്റി യാതൊരു സംശയവും തോന്നുമായിരുന്നില്ല. ഇടയ്ക്ക് അയാളുടെ ചുണ്ടുകൾ അനങ്ങിയിരുന്നു എന്നു മാത്രം; മറ്റു ചിലപ്പോൾ തലയുയർത്തി ചുമരിന്മേൽ ഒരു ഭാഗത്തേക്കു, തനിക്കു വിവരിച്ചുകിട്ടുകയോ വിചാരണചെയ്തു മനസ്സിലാവുകയോ വേണ്ടതായ എന്തോ ഒന്ന് അവിടെയുള്ളതുപോലെ, അയാൾ സുക്ഷിച്ചു നോക്കിയിരുന്നു. മൊസ്സ്യു ലഫിത്തിനുള്ള എഴുത്തെഴുതിക്കഴിഞ്ഞപ്പോൾ, അതു, നോട്ടുപുസ്തകത്തോടുകൂടെ, അയാൾ കുപ്പായക്കീശയിലിട്ടു; ഒരിക്കൽക്കൂടി ലാത്തൽ തുടങ്ങി. അയാളുടെ മനോരാജ്യം അതിന്റെ മാർഗത്തിൽനിന്ന് അനങ്ങിയില്ല. അയാളുടെ മുറ വ്യക്തമായി. പ്രകാശമാനങ്ങളായ അക്ഷരങ്ങളിൽ എഴുതപ്പെട്ടിട്ടുള്ളത് അപ്പോഴും കാണാനുണ്ട്; നോട്ടം തിരിയുന്നതനുസരിച്ച് ആ എഴുത്തും സ്ഥാനം മാറിയിരുന്നു:

“പോവു. ആ പേർ പറയു! കുറ്റക്കാരനെന്നു സമ്മതിക്കൂ.”

ഈമാതിരിയിൽത്തേതന്നെ, കാണാവുന്ന രൂപത്തിൽ മുൻപിലൂടെ നടക്കുന്നുണ്ടായാലത്തെ വിധം, അതേവരെ, തന്റെ ആത്മാവിനെ ഭരിച്ചുപോന്നിരുന്ന ആ രണ്ടു വിചാരങ്ങളേയും അയാൾ കണ്ടു—പേരിനെ മറച്ചുവെക്കലും, ജീവിതത്തെ പരിശുദ്ധമാക്കലും. ഒന്നാമതായി അവയെ അയാൾ സ്പഷ്ടമായി കണ്ടു. അവ തമ്മിലുള്ള അകൽച്ചയും അയാൾ കണ്ടു. ആ രണ്ടു വിചാരങ്ങളിൽ ഒന്ന് അവശ്യം നല്ലതാണെന്നും, മറ്റേത് ഒരു സമയം ചീത്തയായേക്കാമെന്നും; ഒന്നാമത്തേത് ആത്മഭക്തിയും, മറ്റേത് ആത്മവ്യക്തിയുമാണെന്നും; ഒന്ന് എന്റെ അയല്‍പ്പക്കകാരി എന്നും മറ്റേതു ഞാൻ തന്നെ എന്നും പറഞ്ഞിരുന്നു എന്നും; ഒന്നു വെളിച്ചത്തിൽനിന്നും മറ്റേത് ഇരുട്ടിൽനിന്നുമാണ് പുറപ്പെട്ടിരുന്നതെന്നുമുള്ള വാസ്തവം അയാൾ കണ്ടറിഞ്ഞു.

അവ പരസ്പരം ശത്രുക്കളായിരുന്നു. രണ്ടും തമ്മിൽ ശണ്ഠകൂടുന്നതായി അയാൾ കണ്ടു. അതിലധികമാലോചിക്കുന്തോറും, ആത്മാവിൻ മുൻപിൽ അവയ്ക്കും വലുപ്പംവെച്ചു. ഇപ്പോൾ അവ ആകാശം മുട്ടിയിരിക്കുന്നു; എന്നല്ല, അയാളുടെ ഉള്ളിൽ, ഞങ്ങൾ കുറച്ചു മുൻപെ പറയുകയുണ്ടായ ആ അപാരതയിൽ, അന്ധകാരത്തിന്റേയും പ്രകാശങ്ങളുടേയും ഇടയിൽ, ഒരു ദേവിയും ഒരു രാക്ഷസനും തമ്മിൽ മല്ലിടുന്നതായി കാണുന്നുണ്ടെന്ന് അയാൾക്കു തോന്നി. അയാൾ ഭയത്തിൽ മുങ്ങി: പക്ഷേ, ആ നല്ല വിചാരമാണ് ജയിക്കുന്നതെന്ന് അയാൾക്കു തോന്നി.

മനസ്സാക്ഷിയുടേയും ഈശ്വരവിധിയുടേയും രണ്ടാമത്തെ നിശ്ചയ ഗഡുവിന്റെ വക്കത്ത് എത്തിയിരിക്കുന്നു എന്ന് അയാൾക്കുറപ്പായി; അയാളുടെ പുതുജീവിതത്തിലെ ആദ്യഭാഗത്തെ മെത്രാൻ അടയാളപ്പെടുത്തി; രണ്ടാമത്തെ ഭാഗം ഷാങ്മാത്തിയോവും അടയാളപ്പെടുത്തി. മഹത്തായ ഗഡുവിനുശേഷം മഹത്തായ പരീക്ഷ.

ഒരു നിമിഷനേരത്തേക്കു കുറഞ്ഞുനിന്ന പരിഭ്രമം, പതുക്കെപ്പതുക്കെ അയാളെ വീണ്ടും പിടികൂടി. ഒരായിരം വിചാരങ്ങൾ അയാളുടെ മനസ്സിലൂടെ പാഞ്ഞു; പക്ഷേ, അവ അയാളുടെ ദൃഡഃനിശ്ചയം വീണ്ടും വീണ്ടും ഉറപ്പിക്കുകതന്നെ ചെയ്തു. പക്ഷേ, താൻ കാര്യങ്ങളെ വേണ്ടതിലധികം ശക്തിവെപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഒരു നിമിഷനേരം അയാൾ വിചാരിച്ചു; ആകപ്പാടെ ആ ഷാങ്മാത്തിയോവിനെപ്പറ്റി അത്ര വിചാരിക്കാനില്ലായിരിക്കുമോ? വാസ്തവത്തിൽ ആ മനുഷ്യൻ കളവുകുറ്റം പ്രവർത്തിച്ചിരിക്കുമോ?

അയാൾ സ്വയം മറുപടി പറഞ്ഞു; “നേരായിട്ടും ഈ മനുഷ്യൻ കുറച്ച് ആപ്പിൾ പഴങ്ങൾ കട്ടിട്ടുണ്ടെങ്കിൽ, അതിന്റെ അർഥം ഒരു മാസത്തെ തടവാണ്. അതിൽ നിന്നു തണ്ടുവലിശിക്ഷയിലേക്കു ദൂരം വളരെയുണ്ട്. എന്നാൽ, ആർക്കറിയാം? അയാൾ കട്ടുവോ? അതു തെളിഞ്ഞിട്ടുണ്ടോ? ഴാങ് വാൽഴാങ് എന്ന പേർ ആ മനുഷ്യനെ മോഹാലസ്യപ്പെടുത്തുന്നു; അതുകൊണ്ട് തെളിവുകൾ കൂടാതെ കഴിഞ്ഞിരിക്കാമെന്നു തോന്നുന്നു; ഗവർമ്മേണ്ടു വക്കീൽമാർ ചെയ്യാറുള്ളതെല്ലാം ഇങ്ങനെയല്ലേ? ഒരു തടവുപുള്ളിയാണെന്നറിയപ്പെട്ടതുകൊണ്ട്, അയാൾ കള്ളനാവണമെന്നൂഹിച്ചു.”

ഉത്തരക്ഷണത്തിൽ, താനാണ് ഴാങ് വാൽഴാങ് എന്നു താൻതന്നെ ചെന്നറിയിച്ചാൽ ആ പ്രവൃത്തിയിലുള്ള ധീരതയും, കഴിഞ്ഞ ഏഴു കൊല്ലമായിട്ടുള്ള തന്റെ പരിശുദ്ധജീവിതവും, രാജ്യത്തിനു താൻ ചെയ്തിട്ടുള്ള നന്മയും ഒരു സമയം ആലോചിച്ചേക്കാമെന്നും, അതുകാരണം ഭരണാധികാരികൾ തനിക്കു മാപ്പുതന്നേക്കാമെന്നും അയാൾക്കു തോന്നി.

പക്ഷേ, ഈ തോന്നൽ വളരെ വേഗത്തിൽ മറഞ്ഞു; ഴെർവെയ്ക്കുട്ടിയുടെ കൈയിൽ നിന്നു നാല്‍പതു സു നാണ്യം കട്ടതുകൊണ്ട്, ഒരു ശിക്ഷയ്ക്കു ശേഷം രണ്ടാമതും കുറ്റം ചെയ്തവന്റെ നില വന്നുപെട്ടിരിക്കുന്നു എന്നും, ആ കാര്യം നിശ്ചമായും പുറത്തുവരുമെന്നും, നിയമത്തിന്റെ ദൃഡഃനിശ്ചയമനുസരിച്ചു താൻ ജീവപര്യന്തം നാടുകടത്തപ്പെടുമെന്നും ഓർമ്മ വന്ന് അയാൾ ഒരു നീരസമയമായ പുഞ്ചിരിയിട്ടു.

എല്ലാ മായാമോഹങ്ങളിൽനിന്നും അയാൾ പിന്തിരിഞ്ഞു, തന്നെ കഴിയുന്നത്ര ലൌകികവിചാരങ്ങളിൽനിന്നു വേർപെടുത്തി, ശക്തിയും സമാധാനവും മറ്റിടങ്ങളിൽ അന്വേഷിച്ചു. തന്റെ മുറ പ്രവർത്തിച്ചേ കഴിയൂ എന്നും; സ്വധർമ്മത്തിൽനിന്നൊഴിഞ്ഞു നിന്നാലുണ്ടാകുന്നതിലധികം ഭാഗ്യക്കേട് അതിനെ പ്രവർത്തിച്ചതു കൊണ്ടു തനിക്കു നേരിടുകയില്ലെന്നും, ഓരോന്നും അതാതിന്റെ വഴിക്കു നടക്കട്ടെ എന്നുവെച്ചിരുന്നാൽ, എം. പട്ടണത്തിൽത്തന്നെ കഴിഞ്ഞുകൂടുക എന്നുവെച്ചാൽ, തന്റെ ബഹുമതിയും, തന്റെ നല്ല പേരും, തന്റെ ധർമസ്ഥാപനങ്ങളും, തന്റെ സമ്പത്തും, തന്റെ പ്രമാണിത്തവും, തന്നോടു കാണിക്കപ്പെടുന്ന ഭക്തിയും ആദരവും, തന്റെ മനോഗുണവും എല്ലാം ഒരു ദുഷ്വൃത്തികൊണ്ടു വറുത്തിട്ടതായിരിക്കുമെന്നും അയാൾ സ്വയം പറഞ്ഞു. ഈ നിഷ്ഠൂരവസ്തുവായി ചേർന്നുകിടക്കുമ്പോൾ ആ പരിശുദ്ധവസ്തുക്കളുടെയെല്ലാം രുചി എന്തായിരിക്കും? എന്നാൽ, തന്റെ ആത്മത്യാഗം ചെയ്തു സാധിക്കുന്നപക്ഷം, തണ്ടുവലിശിക്ഷയോടും, പാറാവതിർത്തിയോടും ഇരുമ്പുകണ്ഠാഭരണത്തോടും പച്ചത്തൊപ്പിയോടും ഇളവില്ലാത്ത ദേഹാധ്വാനത്തോടും അനുകമ്പയില്ലാത്ത അവമാനത്തോടും ഒരു ദിവ്യബോധം കൂടിക്കലര്‍ന്നിരിക്കും.

ഒടുവിൽ, അതങ്ങനെത്തന്നെ വേണമെന്നും, തന്റെ ശിരോരേഖ അതാണെന്നും, ഈശ്വരൻ ഏർപ്പെടുത്തിവെച്ചതിനെ മാറ്റിമറിക്കാൻ തനിക്കധികാരമില്ലെന്നും, എങ്ങനെയായാലും, പുറത്തു സൌശീല്യവും അകത്ത് അശുദ്ധിയുമായിട്ടോ അതോ അകത്തു പരിശുദ്ധിയും പുറമെ അവമാനവുമായിട്ടോ കഴിയേണ്ടതെന്നു താൻതന്നെ തീർച്ചപ്പെടു ത്തേണ്ടതാണെന്നും അയാൾ സ്വയം പറഞ്ഞു.

ഈ പരിതാപകരങ്ങളായ വിചാരങ്ങളുടെ കിളർന്നുപൊങ്ങൽ അയാളുടെ ധൈര്യത്തെ കുറയ്ക്കുകയുണ്ടായില്ലെങ്കിലും, അയാളുടെ തലച്ചോർ തളര്‍ന്നു പോയി. എത്രതന്നെ തന്നത്താൻ മനസ്സിരുത്തിയെങ്കിലും അയാൾ മറ്റു സംഗതികളെപ്പറ്റി, ഉദാസീനങ്ങളായ മറ്റോരൊന്നിനെപ്പറ്റി, ചിന്തിക്കാൻ തുടങ്ങി.

രണ്ടു ചെന്നികളിലുമുള്ള ഞരമ്പുകൾ കലശലായി മിടിച്ചു; അയാൾ അപ്പോഴും അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. അർദ്ധരാത്രി ആദ്യം പള്ളിയിൽ നിന്നും പിന്നീട് ടൌൺഹാളിൽനിന്നും ശബ്ദിച്ചു; രണ്ടു മണികളുടെയും പന്ത്രണ്ടു വീതമുള്ള അടി അയാൾ എണ്ണി; രണ്ടിന്റേയും ഒച്ചയ്ക്കുള്ള വ്യത്യാസം അയാൾ തട്ടിച്ചുനോക്കി; കുറച്ചു ദിവസം മുൻപ് ഒരിരുമ്പുസാമാനവ്യാപാരിയുടെ കച്ചവടസ്ഥലത്തു വില്‍പാൻ വെച്ചിരുന്നതും, ആന്ത്വാങ്—അൽബാങ് ദ് റൊമാങ് വീൽ എന്നു പേരെഴുതിയിട്ടുള്ളതുമായ ഒരു പഴയ നാഴികമണി ഈ ഘട്ടത്തിൽ അയാൾ ഓർമിച്ചു.

അയാൾ ആകെ തണുത്തിരിക്കുന്നു; അയാൾ അല്‍പം തിയ്യിട്ടു; ജനാലയടയ്ക്കുന്ന കാര്യം അയാൾക്കോർമയില്ല.

ഇതിനിടയ്ക്ക് അയാൾ പിന്നേയും തന്റെ മയക്കത്തിൽ പെട്ടു; അർദ്ധരാത്രി എന്നു മണിയടിക്കുന്നതിനു മുൻപ് താൻ ആലോചിച്ചിരുന്ന വിഷയം എന്താണെന്നോർമവരാൻ അയാൾതന്നെ കിണയേണ്ടിവന്നു; ഒടുവിൽ അതു സാധിച്ചു.

“ഹാ! ശരി,” അയാൾ സ്വയം പറഞ്ഞു, കുറ്റക്കാരൻ ഞാനാണെന്നറിവു കൊടുക്കാൻ നിശ്ചയിച്ചു.”

ഉടനെ, പെട്ടെന്ന് അയാൾ ഫൻതീനെക്കുറിച്ചാലോചിച്ചു.

“നില്‍ക്കണേ!” അയാൾ പറഞ്ഞു, അപ്പോൾ ആ സാധുസ്ത്രീയുടെ കഥ?”

ഇവിടെ ഒരു പുതിയ ഗഡു രംഗത്തുവന്നു.

മനോരാജ്യത്തിനിടയിൽ പെട്ടെന്നു പ്രവേശിച്ചതുകൊണ്ടു, ഫൻതീൻ ഒരപ്രതീക്ഷിതമായ പ്രകാശനാളത്തിന്റെ ഫലം കാണിച്ചു; അയാളുടെ ചുറ്റുമുണ്ടായിരുന്ന സകലവും രൂപഭേദപ്പെടുന്നതായി തോന്നി. അയാൾ ഉച്ചത്തിൽ പറഞ്ഞു:

“ഹാ! പക്ഷേ, ഇതുവരെ ഞാൻ എന്നെയല്ലാതെ മറ്റാരെപ്പറ്റിയും ആലോചിച്ചില്ല; ഒന്നും മിണ്ടാതെയിരിക്കുകയോ അല്ലെങ്കിൽ എന്നെ കുറ്റപ്പെടുത്തുകയോ, എന്റെ ദേഹത്തെ മറച്ചുവെക്കുകയോ അല്ലെങ്കിൽ ആത്മാവിനെ രക്ഷിക്കുകയോ, നികൃഷ്ടനും ബഹുമാനിതനുമായ ഒരു വിധികർത്താവായിരിക്കുകയോ അല്ലെങ്കിൽ ശിക്ഷിക്കപ്പെട്ടവനും വന്ദിക്കപ്പെടേണ്ടവനുമായ ഒരു തടവുപുള്ളിയാവുകയോ, ഇതെന്തും എനിക്കഴകാണ്; അതൊക്കെ ഞാനാണ്, എപ്പോഴും ഞാൻ മാത്രം. ഞാനല്ലാതെ മറ്റൊന്നുമില്ല. പക്ഷേ, എന്റെ ജഗദീശ്വര! ഇതെല്ലാം അഹംഭാവമത്രേ. അഹംഭാവത്തിന്റെ പല രൂപാന്തരങ്ങൾ; പക്ഷേ, അതെന്തായാലും, എല്ലാം അഹംഭാവംതന്നെ. മറ്റുള്ളവരെപ്പറ്റി ഞാൻ കുറച്ചാലോചിച്ചാൽ എന്താണ്? അത്യുൽകൃഷ്ടമായ വിശുദ്ധത മറ്റുള്ളവരെപ്പറ്റി ആലോചിക്കുന്നതാണ്; ആട്ടെ, നമുക്കു കാര്യമൊന്നു പരിശോധിക്കുക. ഞാന്‍ എന്നതൊഴിച്ചാൽ, ഞാൻ എന്നതു മാച്ചാൽ, ഞാൻ എന്നതു മറന്നാൽ, പിന്നത്തെ ഇതിന്റെയൊക്കെ ഫലം എന്താണ്? ഞാൻ ചെന്നു കുറ്റക്കാരനെന്നു സമ്മതിച്ചാൽ എന്താണ്? എന്നെ പിടികൂടും; ഈ ഷാങ്മത്തിയോവിനെ വിട്ടയയ്ക്കും; വീണ്ടും എന്നെ തണ്ടുവലിശിക്ഷസ്ഥലത്തുതന്നെയാക്കും; അതു ശരി—പിന്നെ? ഇവിടത്തെ കഥ എന്താണ്? ഹാ! ഇതാ ഇവിടെ ഒരു രാജ്യം, ഒരു പട്ടണം; ഇവിടെ വ്യവസായശാലകളുണ്ട്, ഒരു കൈത്തൊഴിലുണ്ട്, പുരുഷന്മാരും സ്ത്രീകളുമായ പ്രവൃത്തിക്കാരുണ്ട്, വയസ്സായ മുത്തച്ഛന്മാരുണ്ട്, കുട്ടികളുണ്ട്, പാവങ്ങളുണ്ട്! ഇതെല്ലാം ഞാനുണ്ടാക്കി; ഇവർക്കെല്ലാം ദിവസവൃത്തിക്കു ഞാനുണ്ടാക്കിക്കൊടുക്കുന്നു; തിയ്യു പുകയുന്ന പുകക്കുഴൽ എവിടെയുണ്ടോ അവിടെയെല്ലാം അടുപ്പിൽ വിറകുകൊള്ളിയും പാത്രത്തിൽ മാംസവും ഞാനാണ് വെച്ചിട്ടുള്ളത്; സ്വസ്ഥതയെ, ഉണർച്ചയെ, വിശ്വാസത്തെ, ഞാനുണ്ടാക്കി; എനിക്കു മുൻപ് യാതൊന്നുമില്ല; നാട്ടുപുറം മുഴുവനും ഞാൻ പൊന്തിച്ചു. ശക്തി പിടിപ്പിച്ചു. ജീവൻ വെപ്പിച്ചു. ഫലസമൃദ്ധമാക്കി, ഉണർച്ച കയറ്റി, ധനപുഷ്ടമാക്കി; ഞാനില്ലാതാവട്ടെ, ജീവൻ പോയി! ഞാൻ മാറിനില്‍ക്കട്ടെ, സകലവും ചത്തു; പിന്നെ ആ സ്ത്രീ, അത്രയധികം ദുഃഖിച്ചവളും അധഃപതിച്ചിട്ടുകൂടി അത്രയധികം മനോഗുണമുള്ളവളുമായ ആ സ്ത്രീ; അവളുടെ കഷ്ടപ്പാടുകൾക്കു മുഴുവൻ, അറിയാതെയെന്കിലും, ഞാനാണ് കാരണം: എന്നല്ല, ഞാൻ തിരഞ്ഞുപിടിക്കുവാൻ കരുതിയിട്ടുതും, ഞാന്‍ കൊണ്ടുവന്നു തന്നുകൊള്ളാമെന്ന് അമ്മയോടേറ്റിട്ടുള്ളതുമായ ആ കുട്ടി; ഞാൻ അവളോടു പ്രവർത്തിച്ചിട്ടുള്ള തെറ്റിനു പ്രായശ്ചിത്തമായി, അവൾക്കു സര്‍വവും ചെയ്തുകൊടുക്കുവാൻ ഞാൻ കടപെട്ടവനല്ലെ? ഞാൻ മാറികഴിഞ്ഞാൽ പിന്നത്തെ കഥ എന്താണു്? തള്ള മരിക്കും; കുട്ടി അതിന്റെ പാട്ടിൽ കഴിയും—ഇതാണ്, ഞാൻ ചെന്നു കുറ്റക്കാരനെന്നു സമ്മതിച്ചാൽ, പിന്നീടു വരാൻ പോകുന്നത്, ഞാൻ ചെന്നു കുറ്റക്കാരനെന്നു പറഞ്ഞില്ലെങ്കിൽ? ശരി, ഞാൻ ചെന്നു കുറ്റക്കാരനെന്നു പറഞ്ഞില്ലെങ്കിലുള്ള കഥ ആലോചിക്കുക.”

ഈ ചോദ്യം ചോദിച്ചിട്ടു, അയാൾ മിണ്ടാതെ നിന്നു; ഒരു നിമിഷനേരത്തേക്ക് അയാൾ സംശയിക്കുകയും ശങ്കിക്കുകയും ചെയ്യുന്നതുപോലെ തോന്നി; പക്ഷേ, ആ നില അധികനേരത്തേക്ക് നിന്നില്ല; അയാൾ അവധാനത്തോടുകൂടി സ്വയം മറുപടി പറഞ്ഞു;

’ശരി, ഈ മനുഷ്യൻ തണ്ടുവലിശിക്ഷയിലേക്ക് പോവുകയാണ്. വാസ്തവം; പക്ഷേ, ഗ്രഹപ്പിഴേ! അയാൾ എന്തു കട്ടു! കട്ടിട്ടില്ലെന്നു ഞാൻ പറഞ്ഞുനോക്കിയിട്ടു പ്രയോജനമില്ല; അതയാൾ ചെയ്തു! ഞാൻ ഇവിടെ കൂടുന്നു; ഞാൻ കഴിഞ്ഞുപോകുന്നു; പത്തു കൊല്ലംകൊണ്ട് ഞാൻ പത്തു ലക്ഷം സമ്പാദിക്കുന്നു; അതു ഞാൻ രാജ്യത്തെല്ലാം വിതറുന്നു; എനിക്കായിട്ട് ഒന്നുമില്ല; അതുകൊണ്ട് എനിക്കെന്താണ്? എനിക്കു വേണ്ടിയല്ല ഞാനതു ചെയ്യുന്നത്; സർവരുടേയും ക്ഷേമം അഭിവൃദ്ധിപ്പെട്ടേ വരുന്നു; കൈത്തൊഴിലുകൾ പുറപ്പെടുന്നു, ശക്തിവെക്കുന്നു; വ്യവസായശാലകളും കച്ചവടസ്ഥലങ്ങളും പെരുകുന്നു; കുടുംബങ്ങൾ, ഒരു നൂറു കുടുംബങ്ങൾ, ഒരായിരം കുടുംബങ്ങൾ, സുഖിക്കുന്നു; ജില്ലയിലെങ്ങും ജനസംഖ്യ കൂടുന്നു; മുൻപു കൃഷിസ്ഥലങ്ങൾ മാത്രമായിരുന്നേടത്തു ഗ്രാമങ്ങളുണ്ടാകുന്നു; ഒന്നുമില്ലാതിരുന്നേടങ്ങളൊക്കെ കൃഷിസ്ഥലങ്ങളാകുന്നു; കഷ്ടപ്പാട് ഇല്ലാതാവുന്നു—കഷ്ടപ്പാടോടുകൂടി വ്യഭിചാരം, ദുർന്നടപ്പ്, കളവ്, കൊലപാതകം, ഒക്കെ; എല്ലാ ദുഃസ്വഭാവങ്ങളും മറയുന്നു. എല്ലാ ദുഷ്പ്രവൃത്തികളും; എന്നല്ല, ഈ സാധുവായ അമ്മ മകളെ വളര്‍ത്തിപ്പോരുന്നു; അതാ ഒരു രാജ്യം മുഴുവനും സമ്പത്സമൃദ്ധവും സദാചാരപരവുമായിത്തീരുന്നു. ഹാ! ഞാനൊരു വിഡ്ഡിയാണ്! എനിക്കു കഥയില്ല? കുറ്റക്കാരനെന്നു ചെന്നു സമ്മതിക്കുന്നതിനെപ്പറ്റി എന്തേ ഞാൻ പറഞ്ഞിരുന്നത്? ഞാൻ ശരിക്കു മനസ്സുവെക്കണം; ആലോചന കൂടാതെ യാതൊന്നിലും ചെന്നു മറയരുത്. എന്ത്! മഹാനും മര്യാദക്കാരനുമായി അഭിനയിക്കുന്നത് എനിക്കിഷ്ടമായതുകൊണ്ട്—ആകപ്പാടെ, ഇതൊരു വിചിത്രകഥാഭിനയമാണ്— എന്നെയല്ലാതെ മറ്റാരെയുംപറ്റി വിചാരിക്കരുതാത്തതുകൊണ്ടു—നോക്കു യുക്തി!—ഒരു സമയം അല്‍പം വലുതാക്കിക്കൂട്ടിയ ഒരു ശിക്ഷയിൽനിന്ന്, അടിയിൽ നോക്കിയാൽ ഒരു കള്ളനെ, ആരുമറിയാത്ത ഓരോന്നിനും കൊള്ളരുതാത്ത കുള്ളനെ, രക്ഷിക്കാൻവേണ്ടി ഒരു നാട്ടുപുറം മുഴുവനും നശിക്കണം പോൽ! ഒരു സാധുസ്ത്രീ ആസ്പത്രിയില്‍ കിടന്നു ചാവണം! ഒരു സാധുപ്പെൺകുട്ടി തെരുവിൽക്കിടന്നു, നായ്ക്കളെപ്പോലെ, ചാവണം. ഹാ, ഇതൊരിക്കലും പാടില്ല! എന്നല്ല ഒരിക്കൽക്കൂടി അമ്മയ്ക്കു തന്റെ കുട്ടിയെ കാണാൻ പറ്റാതെ, കുട്ടിക്ക് അമ്മയുണ്ടെന്നുതന്നെ ഏതാണ്ട് അറിയാൻ സംഗതി വരാതെ; ഇതൊക്കെ ആപ്പിൾപ്പഴം കട്ട ഒരു തന്തത്തെമ്മാടിക്ക്, ഇതിനില്ലെങ്കിൽ മറ്റൊന്നിനു നിശ്ചയമായും തണ്ടുവലിശിക്ഷസ്ഥലത്ത് എത്തേണ്ടവനായ ഒരുവന്ന്, വേണ്ടിയും; ഒരപരാധിയെ രക്ഷപ്പെടുത്തി, നിരപരാധരെ ബലി കൊടുക്കുക; ഏറിയാൽ കുറച്ചുകാലവുംകൂടി മാത്രം ജീവിച്ചിരുന്നേക്കാവുന്നവനും സ്വന്തം ചെറ്റക്കുടിലിലാകുമ്പോഴത്തേക്കാൾ ഒട്ടുമധികം തണ്ടുവലിശിക്ഷസ്ഥലത്തായതുകൊണ്ടു ദുഃഖിക്കാൻ വഴിയില്ലാത്തവനുമായ ഒരു കിഴവൻതെണ്ടിയെ രക്ഷപ്പെടുത്തി, അമ്മമാരും ഭാര്യമാരും കുട്ടികളുമുള്ള ഒരു രാജ്യത്തെ മുഴുവനും ബലികൊടുക്കുക—ഒന്നാന്തരം വിചാരം, സംശയമില്ല. ഞാനല്ലാതെ മറ്റാരും തുണയ്ക്കില്ലാത്ത ആ സാധു കൊസെത്ത്, ആ തെനാർദിയെർമാരുടെ ഗുഹയിൽ അവളിപ്പോൾ കിടന്നു തണുത്തിട്ടു നീലിച്ചിടുണ്ടാവും, തീർച്ചയാണ്; ആ കൂട്ടർ അറുദുഷ്ടർ; എന്നിട്ട് ഈ എല്ലാ പാവങ്ങളോടും എനിക്കുള്ള കർത്തവ്യത്തെ ഞാൻ വകവെക്കാതിരിക്കാനാണ് ഭാവിച്ചത്; അതേ ഞാൻ കുറ്റക്കാരനെന്നു ചെന്നുപറയാൻ പുറപ്പെട്ടു; ആ! ആ പറയാൻ കൊള്ളരുതാത്ത വിഡ്ഡിത്തം ഞാൻ ചെയ്യാൻ തുടങ്ങിയതാണ്! നമുക്കു അങ്ങേ അറ്റത്തെ സ്ഥിതി എന്താവും എന്നു നോക്കുക; ഈ കാര്യത്തിൽ എന്റെ പക്കൽ ഒരു തെറ്റുണ്ടെന്നുതന്നെ വെക്കുക, ഒരിക്കൽ എന്റെ മനസ്സാക്ഷി എന്നെ ഇതിനു ശകാരിക്കും എന്നുതന്നെ തീർച്ചയാക്കുക—മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി ഞാൻ എന്റെ മേൽമാത്രം തൂങ്ങിനില്‍ക്കുന്ന ആ ശകാരങ്ങളെ സഹിക്കണം! ഈ ദുഷ്കർമം എന്റെ ആത്മാവിനെ മാത്രമേ തകരാറാക്കു; ഇതിലാണ് ആത്മത്യാഗം. ഇതാണ് പുണ്യകർമം.”

അയാൾ എണീറ്റു, വീണ്ടും ലാത്താൻ തുടങ്ങി; ഇത്തവണ അയാൾക്കു തൃപ്തിയായതുപോലെ തോന്നി.

ഭൂമിയിൽ ഇരുട്ടുകൂടിയ പ്രദേശങ്ങളിൽ മാത്രമേ വൈരക്കല്ലുകൾ കാണുന്നുള്ളു; ആലോചനയുടെ ആഴങ്ങളിൽ മാത്രമേ സത്യത്തെ കാണുകയുള്ളൂ. ഈ ആഴങ്ങളിലേക്ക് ഇറങ്ങിയതിനുശേഷം, ഈ നിഴല്‍പാടുകളിൽ വെച്ച് ഏറ്റവും ഇരുട്ടടഞ്ഞേടത്തു വളരെ നേരം തപ്പിനടന്നതിനുശേഷം, ഒടുവിൽ ആ വൈരക്കല്ലുകളിൽ ഒന്ന്, ആ സത്യങ്ങളിൽ ഒന്ന്, തനിക്കു കിട്ടി എന്നും, അതു താൻ ഇപ്പോൾ കൈയിൽപ്പിടിച്ചിട്ടുണ്ടെന്നും, അതിനെ സൂക്ഷിച്ചുനോക്കുന്തോറും കണ്ണഞ്ചിപ്പോകുന്നു എന്നും അയാൾക്കു തോന്നി.

“അതേ,” അയാൾ വിചാരിച്ചു, “ഇതു ശരിയാണ്; ഞാൻ നേർവഴിക്കാണ്; കാര്യം കൈയിലായി; ഞാൻ ഒന്നിനെ മുറുക്കിപ്പിടിച്ച് അവസാനിപ്പിക്കണം; എന്റെ തീർപ്പായി; ഓരോന്നും അതിന്റെ വരുംവഴിക്ക് നടക്കട്ടെ; നമുക്ക് ഇനി ശങ്കിക്കാതിരിക്കുക; നമുക്കു പിന്നോക്കം വെക്കാതിരിക്കുക; ഇത് എല്ലാവരുടെയും നന്മയ്ക്കു വേണ്ടിയാണ്. എന്റെ കാര്യത്തിനല്ല; ഞാൻ മദലിയെനാണ്. മദലിയെനായിത്തന്നെ കഴിക്കും. ഴാങ് വാൽഴാങ്ങായിട്ടുള്ള മനുഷ്യൻ കഷ്ടപ്പെടട്ടെ. ഞാൻ ഇനി അവനല്ലാതായി; ആ മനുഷ്യനെ ഞാനറിയുകയില്ല; എനിക്കു യാതൊന്നും അറിയില്ല; ഈ സമയത്ത് ആരോ ഒരാൾ ഴാങ് വാൽഴാങ്ങായിട്ടുണ്ടെന്നു വരുന്നു; അവൻതന്നെ അവന്റെ കാര്യം നോക്കട്ടെ; അതെന്നെ സംബന്ധിക്കുന്നില്ല; ഇരുട്ടിൽ മുകളിലൂടെ ദൂരത്തേക്ക് പറന്നിരുന്ന ഒരപകടം പിടിച്ച പേരാണത്; അതിനിടയക്ക് അതു നിന്ന് ഒരു തലയിലേക്ക് ഇറങ്ങുകയാണെങ്കിൽ, അതാത്തലയുടെ ഗ്രഹപ്പിഴ!”

അയാൾ അടുപ്പിൻതിണ്ണയ്ക്കു മുകളിൽ തുങ്ങിക്കിടക്കുന്ന ആ ചെറിയ മുഖക്കണ്ണാടിയിൽ നോക്കി, പറഞ്ഞു: “നില്‍ക്കണേ। ഒന്നു തീർച്ചപ്പെടുത്തിയപ്പോള്‍ത്തന്നെ എനിക്കാശ്വാസമായി; ഞാനിപ്പോൾ തീരെ ആൾ മാറി.”

അയാൾ കുറച്ചുകൂടി മുൻപോട്ടു നടന്നു. എന്നിട്ട് അവിടെ നിന്നു.

“അതേ!” അയാൾ പറഞ്ഞു, ’ഒരിക്കൽ തീർച്ചപ്പെടുത്തിക്കഴിഞ്ഞ നിശ്ചയത്തിൽനിന്ന് എന്തുതന്നെയുണ്ടായാലും അതിനു മുൻപിൽ ഞാൻ ചൂളിപ്പോകരുത്; എന്നെ ഴാങ് വാൽഴാങ്ങോടു കൂട്ടിക്കെട്ടുന്ന ചരടുകൾ ഇനിയുമുണ്ട്. അവയെപൊട്ടിച്ചുകളയണം; ഇതേ മുറിയിൽത്തന്നെ എന്റെ കള്ളി വെളിച്ചത്താക്കുന്ന വസ്തുക്കൾ, എനിക്കെതിരായി സാക്ഷി പറയാവുന്ന ചില മിണ്ടാസ്സാമാനങ്ങള്‍, കിടപ്പുണ്ട്; അവയൊന്നും ഇവിടെയില്ലെന്നാവണം.”

അയാൾ കുപ്പായക്കീശയിൽ തപ്പി, പണസ്സഞ്ചി വലിച്ചെടുത്തു. തുറന്നു. ഒരു ചെറിയ താക്കോൽ പുറത്തേക്കെടുത്തു; ചുമർക്കടലാസ്സു മൂടിയിരുന്ന ചിത്രപടങ്ങളുടെ തീരെ മങ്ങിയ നിറപ്പകിട്ടിനുള്ളിൽ അത്രമേൽ മറയപ്പെട്ടതുകൊണ്ടു കാണാൻ പ്രയാസമായിരുന്ന ഒരു പൂട്ടിൽ ആ താക്കോൽ ഇറക്കി; ഒരു ഗൂഡദ്വാരം കാണാറായി. ചുമരും അടുപ്പുതിണ്ണയും കൂടിയുള്ള ത്രികോണത്തിൽ പണിചെയ്തിട്ടുള്ള ഒരുതരം ഉപായച്ചുമരളമാറി;, ഈ ഒളിവുസ്ഥലത്തു കുറെ കീറസ്സാമാനങ്ങളുണ്ട്—നീലച്ചുപരുത്തിത്തുണികൊണ്ടുള്ള ഒരുൾക്കുപ്പായവും, ഒരു കൂട്ടു പഴയകാലുറയും, ഒരു പഴകിയ പട്ടാളമാറാപ്പും, രണ്ടുഭാഗത്തും ഇരുമ്പുകെട്ടുള്ള ഒരു പൊന്തൻമുള്ളുവടിയും. 1815 ഒക്ടോബർ മാസത്തിൽ ഡി. പട്ടണത്തിലൂടെ കടന്നുപോയ സമയത്ത് ഴാങ് വാൽഴാങ്ങിനെ കണ്ടിട്ടുള്ളവർ ഈ ദാരിദ്ര്യം പിടിച്ച സാമാനങ്ങളെല്ലാം എളുപ്പത്തിൽ കണ്ടറിയും.

ആദ്യത്തെ തുടക്കത്തെ ഓർമപ്പെടുത്തിപ്പോരാൻവേണ്ടി വെള്ളിമെഴുതിരിക്കാലുകളോടൊപ്പം ഇവയും അയാൾ സൂക്ഷിച്ചിരുന്നു; തണ്ടുവലിശിക്ഷസ്ഥലത്തുനിന്നു പോന്നപ്പോഴത്തെ സാമാനങ്ങളെല്ലാം അയാൾ മറച്ചുവെക്കുകയും, മെത്രാന്റെ കൈയിൽനിന്നു കിട്ടിയ മെഴുതിരിക്കാലുകളെ കാണാൻ സമ്മതിക്കുകയും ചെയ്യുന്നു.

സാക്ഷ മുറുക്കിയിട്ടിട്ടുണ്ടെങ്കിൽ വാതിൽ താനേ തുറന്നുപോയാലോ എന്നു ശങ്കിച്ചിട്ടെന്നപോലെ, അയാൾ അങ്ങോട്ട് ഉപായത്തിൽ ഒന്നു നോക്കി; എന്നിട്ടു പെട്ടെന്നും വേഗത്തിലും ആ സാധനങ്ങളെല്ലാം കടന്നെടുത്ത് അത്രയധികം കൊല്ലങ്ങളോളമായി ആവിധം സനിഷ്കർഷമായും ആവിധം ആപല്‍ക്കരമായും സൂക്ഷിച്ചുപോന്ന അതുകളിൽ ഒന്നു കണ്ണോടിക്കുകകൂടി ചെയ്യാതെ, ആ കീറസ്സാമാനങ്ങളും പൊന്തൻവടിയും പട്ടാളമാറാപ്പും എല്ലാം തിയ്യിലേക്ക് ഒരേറുകൊടുത്തു.

അയാൾ വീണ്ടും ആ ഉപായച്ചുമരളുമാറി അടച്ചു; അതിന്റെ ഉള്ളിൽ ഒന്നും ഇല്ലാതായി. അപ്പോഴത്തെ സ്ഥിതിക്ക് ഇനി അനാവശ്യമാണെങ്കിലും, കുറേക്കൂടി നിഷ്കർഷിച്ച മുൻപിലേക്ക് ഉന്തിനീക്കിയ ഒരു കനത്ത സാമാനംകൊണ്ട് അയാൾ വാതിൽ മറച്ചു.

കുറച്ചു നിമിഷങ്ങൾക്കുശേഷം, ആ മുറിയും എതിർഭാഗത്തെ ചുമരും ചുകന്നു ഭയങ്കരമായ ഒരിളകുന്ന വെളിച്ചംകൊണ്ടു പ്രകാശിച്ചു. എല്ലാറ്റിലും തീപ്പിടിച്ചു; മുള്ളുള്ള പൊന്തൻവടി പൊട്ടിച്ചിതറി, തീപ്പൊരി അറയുടെ നടുവിലേക്കു തെറിച്ചു.

ഉള്ളിലുള്ള കീറസ്സാമാനങ്ങളോടുകൂടി പട്ടാളമാറാപ്പു കത്തിയമർന്നപ്പോൾ, വെണ്ണീറിനുള്ളിൽ ഒരു തിളങ്ങുന്ന സാധനം കാണപ്പെട്ടു. കുനിഞ്ഞുനോക്കിയാൽ, അതൊരു നാണ്യമാണെന്ന് എളുപ്പത്തിൽ മനസ്സിലാക്കാം—ആ തെണ്ടിക്കുട്ടിയുടെ പക്കൽനിന്നു കട്ടെടുത്ത നാല്‍പതു സു നാണ്യമായിരുന്നു അത്, സംശയമില്ല.

അയാൾ ആ തിയ്യിലേക്കു നോക്കിയില്ല; അതേ കാൽവെപ്പോടുകൂടിത്തന്നെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

പെട്ടെന്ന് അയാളുടെ ദൃഷ്ടി ആ രണ്ടു വെള്ളിമെഴുതിരിക്കാലുകളിൽ പതിഞ്ഞു; തിയ്യിൽനിന്നുള്ള വെളിച്ചത്തിൽ അവ അടുപ്പിൻതിണ്ണമേൽ ഇരുന്നു പതുക്കെ മിന്നി.

“നില്‍ക്കണേ!’ അയാൾ വിചാരിച്ചു. ’ഴാങ് വാൽഴാങ് മുഴുവനും അതാ, ഇനിയും അവയിൽ. അവയേയും നശിപ്പിക്കണം.”

അയാൾ ആ രണ്ടു മെഴുതിരിക്കാലുകളും കടന്നെടുത്തു.

ആ രണ്ടെണ്ണത്തിനേയും കണ്ടാലറിയാത്ത ഭാഷയിലാക്കിത്തീർക്കാനും ഒരു ലോഹവടിയായി രുപഭേദപ്പെടുത്താനും അടുപ്പിൽ അപ്പോഴും തിയ്യുണ്ടായിരുന്നു.

അയാൾ അടുപ്പിനരികിൽ കുനിഞ്ഞുനിന്ന് ഒരു നിമിഷനേരം തീക്കാഞ്ഞു. അയാൾക്കു ശരിക്കും ഒരു സുഖം തോന്നി. ’ചൂട് എന്തു രസമുള്ളതാണ് അയാൾ പറഞ്ഞു.

എരിയുന്ന കല്‍ക്കരിക്കഷ്ണങ്ങളെ ആ മെഴുതിരിക്കാലുകളിൽ ഒന്നുകൊണ്ട് അയാൾ കുത്തിയിളക്കി.

ഒരു നിമിഷംകൂടി കഴിഞ്ഞാൽ മതി. അവ രണ്ടും തിയ്യിലായി.

ആ സമയത്തു തന്റെ ഉള്ളിൽനിന്ന് ഒരു ശബ്ദം ഉറക്കെ വിളിക്കുന്നതു കേട്ടു എന്നു തോന്നി; ’ഴാങ് വാൽഴാങ്! ഴാങ് വാൽഴാങ്!”

അയാളുടെ തലമുടി നിവർന്നുനിന്നു: ഭയങ്കരമായ ഒന്നിനെ മനസ്സുവെച്ചു കേൾക്കുന്ന ഒരാളുടെ മട്ടിലായി ആ മനുഷ്യൻ.

“അതേ, അതുതന്നെ! കഴിഞ്ഞു!” ആ ശബ്ദം ഉച്ചരിച്ചു: “നിങ്ങൾ ചെയ്വാൻ വിചാരിച്ചതു മുഴുമിപ്പിക്കു! ഈ മെഴുതിരിക്കാലുകളെയും നശിപ്പിച്ചേയ്ക്കൂ! ഈ സ്മാരകത്തെ ഭസ്മമാക്കുക! മെത്രാനെ മറന്നുകളയുക! എല്ലാം മറന്നേക്കു. ഈ ഷാങ്മാത്തിയോവിനെ നശിപ്പിക്കു! അതേ, അതു ചെയ്യു! അതു വേണ്ടതാണ്! നിങ്ങളെ വെച്ചു പുകഴ്ത്തിക്കൊള്ളൂ! അപ്പോൾ അതുറച്ചു, തീർച്ചപ്പെടുത്തി, നിശ്ചയിച്ചു, ഏർപ്പാടായി: താനെന്തു ചെയ്യണമെന്നാണ് പറയുന്നതെന്നറിഞ്ഞുകൂടാത്ത ഒരു കിഴവൻ. ഒരുസമയം യാതൊരു തെറ്റും ചെയ്തിട്ടില്ലാത്ത ഒരു പാവം, തന്റെ ഭാഗ്യക്ഷയം നിങ്ങളുടെ നാമധേയത്തിൽക്കിടക്കുന്ന ഒരു നിരപരാധൻ, ഒരു കുറ്റം പോലെ നിങ്ങളുടെ പേർ തന്റെ തലയിൽ അമർന്നിരിക്കുന്ന, നിങ്ങളാവാൻ പോകുന്ന, ശിക്ഷിക്കപ്പെടാൻ പോകുന്ന, നിരാശതയിലും ബുദ്ധിമുട്ടിലുമായി കാലം പോക്കാനുള്ള ഒരുവൻ. ഇതു വേണ്ടതാണ്. നിങ്ങൾ സത്യവാനായിരിക്കുക; മൊസ്സ്യു മെയറായി കഴിയുക; പട്ടണത്തെ സമ്പന്നമാക്കുക; ഗതിയില്ലാത്തവരെ പുലര്‍ത്തുക; അനാഥശിശുക്കളെ വളർത്തുക; സുഖിയും സുശീലനും ബഹുമാനിതനുമായി ജീവിക്കുക; എന്നാൽ ഈ സമയത്ത്, നിങ്ങൾ ആഹ്ലാദത്തോടും സ്വാതന്ത്ര്യത്തോടുംകൂടി കഴിയുമ്പോൾ, ഒരു മനുഷ്യൻ നിങ്ങൾക്കുള്ള ചുകപ്പുടുപ്പു ധരിക്കുന്നുണ്ടാവും; നിങ്ങളുടെ പേർ വഹിച്ച് അവമാനത്തിൽ കിടക്കുന്നുണ്ടാവും; നിങ്ങൾക്കുള്ള ചങ്ങല വലിച്ചുകൊണ്ടു തണ്ടുവലിശിക്ഷയിൽ കഴിയുന്നുണ്ടാവും. അതേ, അപ്പോൾ വളരെ നല്ല ഏർപ്പാടായി, ഹാ, ദുഷ്ട!”

അയാളുടെ നെറ്റിത്തടത്തിൽനിന്നു വിയർപ്പൊഴുകി. അയാൾ ആ മെഴുതിരിക്കാലുകളുടെ മേൽ ’കണ്ണുനട്ടും’ കൊണ്ടു നോക്കി. പക്ഷേ, അയാളുടെ ഉള്ളിൽ വെച്ചു സംസാരിച്ച ശബ്ദം നിർത്തിയിട്ടില്ല. ആ ശബ്ദം തുടർന്നു; ’ഴാങ് വാൽഴാങ്, നിങ്ങളുടെ ചുറ്റും പല ശബ്ദങ്ങളുണ്ടാവും; അവ വലിയ ഒച്ചപ്പാടുണ്ടാക്കും; അവ വളരെ ഉച്ചത്തിൽ സംസാരിക്കും; അവ നിങ്ങളെ അനുഗ്രഹിക്കും. എന്നാൽ ഒരു ശബ്ദം മാത്രമുണ്ടാവും ആരും കേൾക്കാത്തതായിട്ട്. അത് നിങ്ങളെ ഇരുട്ടത്തു വെച്ചു ശപിക്കും. ശരി! ഹേ, നികൃഷ്ടമനുഷ്യാ, കേൾക്കു; ആ എല്ലാ അനുഗ്രഹവാക്കുകളും സ്വർഗത്തിൽ എത്തുന്നതിനുമുമ്പേ പിന്നോക്കം മാറും. ശാപം മാത്രം ഈശ്വരന്റെ അടുക്കലേക്ക് കയറിച്ചെല്ലും.”

ആദ്യത്തിൽ ശക്തി കുറഞ്ഞിരുന്നതും അന്തഃകരണത്തിന്റെ ഏറ്റവും നിഗൂഡങ്ങളായ അടിത്തട്ടുകളിൽനിന്നു പൊന്തിയിരുന്നതുമായ ഈ ശബ്ദം ക്രമത്തിൽ ഭയങ്കരവും ഞെട്ടിത്തെറിപ്പിക്കുന്നതുമായിത്തീർന്നു; അതയാളുടെ ചെകിടിൽത്തന്നെ കേൾക്കാറായി. അതു തന്നിൽനിന്നു വേർപെടുകയും തനിക്കു പുറമെ നിന്നു സംസാരിക്കുകയും ചെയ്യുന്നതായി അയാൾക്കു തോന്നി. ഒടുവിലത്തെ വാക്കുകൾ അത്രയും സ്പഷ്ടമായി കേട്ടു എന്ന് അയാൾ വിചാരിച്ചു ഒരുതരം ഭയപ്പാടോടുകൂടി ചുറ്റും നോക്കി.

ഇവിടെ ആരെങ്കിലുമുണ്ടോ?” എന്തെന്നില്ലാത്ത അമ്പരപ്പിൽ അയാൾ ഉറക്കെ കല്‍പിച്ചുചോദിച്ചു.

പിന്നീട് ഒരു പൊട്ടന്റെ മാതിരിയിലുള്ള ചിരിയോടുകൂടി, അയാൾ തുടർന്നു പറഞ്ഞു; ഞാനെന്തു വിഡ്ഡിയാണ്! ആരും ഉണ്ടാവാൻ വയ്യാ!”

ആരോ ഉണ്ടായിരുന്നു; പക്ഷേ, അവിടെ ഉണ്ടായിരുന്ന ആൾ, മനുഷ്യദൃഷ്ടിക്കു കാണാൻ വയ്യാത്തവരിൽപ്പെട്ടിരുന്നു.

അയാൾ ആ മെഴുതിരിക്കാലുകൾ അടുപ്പിൻതിണ്ണയിൽ വെച്ചു; എന്നിട്ടു തന്റെ രസമില്ലാത്തതും വ്യസനമയവുമായ ലാത്തൽ വീണ്ടും തുടങ്ങി. ഇതു ചുവട്ടിൽ കിടന്നുറങ്ങുന്ന മനുഷ്യന്റെ സ്വപ്നത്തെ തകരാറാക്കി. അയാളെ ഞെട്ടിത്തെറിപ്പിച്ചു.

ഈ അങ്ങോട്ടുമിങ്ങോട്ടുമുള്ള ദൃഡഃമായ നടത്തം അയാളെ ആശ്വസിപ്പിക്കുകയും അപ്പോൾത്തന്നെ അയാളെ ലഹരി പിടിപ്പിക്കുകയും ചെയ്തു; ചിലപ്പോൾ, ചില വിശിഷ്ടസന്ദർഭങ്ങളിൽ, സ്ഥലം മാറുന്നതുകൊണ്ട് കണ്ടെത്തിയേയ്ക്കാവുന്ന സകലത്തോടും ഉപദേശം ചോദിക്കാൻവേണ്ടി ആളുകൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതുപോലെ തോന്നും. കുറച്ചു നിമിഷങ്ങൾകൂടി കഴിഞ്ഞപ്പോൾ താനെവിടെയാണെന്ന് അയാൾക്കു നിശ്ചയമില്ലാതായി.

വഴിക്കുവഴിയെ ചെന്നുകൂടിയ രണ്ടു നിശ്ചയങ്ങളുടെ മുൻപിലും ഒരേവിധമായ ഭയപ്പാടോടുകൂടി അയാൾ ചൂളി. അയാൾക്ക് ഉപദേശം കൊടുത്തുപോന്നിരുന്ന രണ്ടു യുക്തിയും ഒരേമാതിരി ആപൽക്കരമായി തോന്നി, എന്തൊരാപത്ത്! അയാൾക്കു പകരമായി ഷാങ്മാത്തിയോവിനെ പിടിച്ചു എന്നത് എന്തൊരു ദശാപരിപാകം; ആദ്യത്തിൽ അയാളുടെ നിലയെ ഉറപ്പിക്കാൻവേണ്ടി ഈശ്വരൻ ഏർപ്പെടുത്തിയതായി തോന്നിയ ആ വിദ്യകൊണ്ടുതന്നെ അയാൾ അപകടത്തിലാവുക!

അയാൾ ഭാവിയെപ്പറ്റി ആലോചിച്ചുനോക്കിയ ചില സമയമുണ്ട്. കുറ്റക്കാരനെന്നു—ജഗദീശ്വര! താൻ ചെന്നു സമ്മതിക്കുക! പിടിക്കാൻ അവനവനെ കൊണ്ടുക്കൊടുക്കുക! തനിക്കുപേക്ഷിക്കേണ്ടിവരുന്നവയോടെല്ലാം, ഒരിക്കൽക്കൂടി തനിക്കു കൈക്കൊള്ളേണ്ടിവരുന്നവയോടെല്ലാം, അയാൾ അപാരമായ നിരാശതയോടുകൂടി നേരിട്ടു. അത്രമേൽ നല്ലതും പരിശുദ്ധവും ശോഭനവുമായ ജീവിതത്തോട്, സകലരുടേയും ബഹുമതിയോട്, മാന്യതയോട്, സ്വാതന്ത്രത്തോട്, അയാൾക്കു യാത്ര പറയേണ്ടിവരും. താൻ ഇനി ഒരിക്കലും വയൽപ്രദേശങ്ങളിൽ ലാത്തുകയില്ല; മെയ്മാസത്തിൽ പക്ഷികൾ പാട്ടുപാടുന്നത് ഇനി ഒരിക്കലും താൻ കേൾക്കുകയില്ല; ചെറുകുട്ടികളുടെ കൈയിൽ ഇനി ഒരിക്കലും താൻ പണം വെച്ചുകൊടുക്കുകയില്ല; തന്റെ മേൽ പതിയുന്ന നന്ദിയുടേയും സ്നേഹത്തിന്റേയും നോട്ടങ്ങൾക്കുള്ള മാധുര്യം താനിനി അനുഭവിക്കുകയില്ല; താനുണ്ടാക്കിച്ച ആ വീട്, ആ ചെറിയ മുറി, താൻ വെടിയേണ്ടിയിരിക്കുന്നു; ആ സമയത്തു സകലവും അയാൾക്കു കൌതുകകരമായിത്തോന്നി. ആ പുസ്തകങ്ങൾ ഇനി ഒരിക്കലും ഞാൻ വായിക്കില്ല; വെള്ളമരം കൊണ്ടുള്ള ചെറുമേശമേൽവെച്ചു ഇനി ഒരിക്കലും താൻ എഴുതുകയില്ല; തന്റെ കിഴവിയായ വാതിൽക്കാവല്‍ക്കാരി, തനിക്കാകെയുള്ള ഭൃത്യ, രാവിലെനേരം തനിക്ക് ഇനി ഒരിക്കലും കാപ്പി കൊണ്ടുവന്നു തരില്ല. ജഗദീശ്വര! അതിന്നു പകരം തടവുപുള്ളികളുടെ കൂട്ടം, ഇരിമ്പുകണ്ഠാഭരണം, ചുകപ്പു മാർക്കുപ്പായം, കാലിന്റെ ഞെരിയാണിയിൽ ചങ്ങല, ക്ഷീണം, കുണ്ടറ, ചാക്കുകിടക്ക, താൻ അത്രമേൽ നല്ലവണ്ണം അറിഞ്ഞിട്ടുള്ള ആ സങ്കടങ്ങളൊക്കെ— തന്റെ ആ പ്രായത്തിൽ ആ നിലക്കെല്ലാം ആയിത്തീർന്നതിനുശേഷം! വീണ്ടും ചെറുപ്പമായാൽ മതിയായിരുന്നു! പക്ഷേ, തന്റെ വാർദ്ധക്യദശയിൽ, തോന്നിയവരെല്ലാം നീ’ എന്നു വിളിക്കുന്നതു കേൾക്കുക; തടവുപുള്ളിക്കാവലാൾ വന്നു ദേഹം പരിശോധിക്കുക; തണ്ടുവലശിിക്ഷസ്ഥലത്തുള്ള സർജ്ജന്റുദ്യോഗസ്ഥന്റെ വീക്കുകൾ കൊള്ളുക; നഗ്നങ്ങളായ കാലടികളിൽ ഇരുമ്പുകെട്ടുള്ള പാപ്പാസ്സിടുക; തടവുപുള്ളികളുള്ളേടങ്ങളിൽ പതിവായി വരുന്ന ’ബീറ്റു’ പരിശോധനക്കാരന്റെ ചുറ്റികയ്ക്കു വൈകുന്നേരവും രാവിലെയും കാൽ നീട്ടിക്കൊടുക്കേണ്ടിവരുക; “അതാ ആ കാണുന്ന മനുഷ്യനാണ് മുൻപ് എം. പട്ടണത്തിലെ മെയറായിരുന്ന പേരുകേട്ട ഴാങ് വാൽഴാങ്’ എന്നു പറഞ്ഞുകൊടുക്കപ്പെടുന്ന അപരിചിതന്മാരുടെ ഉൽക്കണ്ഠയ്ക്കു വഴങ്ങിക്കൊടുക്കുക; രാത്രി വിയർത്തൊലിച്ചു. ക്ഷീണംകൊണ്ടു പരവശരായി, തങ്ങളുടെ പച്ചത്തൊപ്പികൾ കണ്ണിലേക്കിറക്കിവെച്ച് ഈരണ്ടുപേരായി സർജ്ജന്റുദ്യോഗസ്ഥന്റെ കൊരടാവിനു ചുവട്ടിലൂടെ തണ്ടുവലിശിക്ഷസ്ഥലത്തേക്കുള്ള കോണിപ്പടി കയറുക. അഹോ, എന്തു കഷ്ടപ്പാട്! അപ്പോൾ ഈശ്വരവിധി, ഒരു ബുദ്ധിയുള്ള സത്ത്വത്തെപ്പോലെ, അത്രമേൽ പകയുള്ളതാവാമോ? മനുഷ്യഹൃദയത്തെപ്പോലെ, അത്ര പൈശാചികമായിത്തീരാമോ?

എന്നതൊക്കെത്തന്നെ ചെയ്താലും ശരി, തന്റെ മനോരാജൃത്തിന്നു മുഴുവനും അടിയിൽക്കിടക്കുന്ന ആ ഹൃദയഭേദകമായ വൈഷമ്യത്തിൽ, എപ്പോഴും അയാൾ പിന്നോക്കം വീണുകൊണ്ടേയിരിക്കുന്നു; “സ്വർഗത്തിൽ താമസിച്ച് ഒരു പിശാചാവുകയോ? നരകത്തിലേക്കു മടങ്ങിച്ചെന്ന് ഒരു ദേവനാവുകയോ?”

എന്താണ് ചെയ്യേണ്ടത്? ജഗദീശ്വരാ! എന്താണ് ചെയ്യേണ്ടത്?

അത്രമേൽ ബുദ്ധിമുട്ടി വിട്ടുപോന്ന ആ അതിവേദന പിന്നേയും അയാളുടെ ഉള്ളിൽ ഉച്ഛൃംഖലമായി. ഒരിക്കൽക്കൂടി അയാളുടെ വിചാരങ്ങൾ സമ്മിശ്രങ്ങളാവാൻ തുടങ്ങി; നിരാശതയുടെ വിശേഷതയായ ആ ഒരമ്പരപ്പിനേയും അന്ധാളിത്തത്തേയും അവ വീണ്ടും കൈക്കൊണ്ടു. പണ്ടെന്നോ കേട്ടിട്ടുള്ള ഒരു പാട്ടിന്റെ രണ്ടു ചരണങ്ങളോടുകൂടി റൊമാങ് വിൽ എന്ന പേർ ഇളവില്ലാതെ അയാളുടെ മനസ്സിൽ ആവർത്തിക്കപ്പെട്ടു. ഏപ്രിൽ മാസത്തിൽ ’ലീലാക്’ ചെടി പറിക്കുവാൻ വേണ്ടി ചെറുപ്പക്കാരായ കാമിനീകാമുകന്മാർ പോകാറുള്ളതായി പാരിസ്സിനു തൊട്ട ഒരു ചെറുതോപ്പാണ് റൊമാങ് വിൽ എന്നയാൾ വിചാരിച്ചു.

അയാൾ ഉള്ളിലും പുറമേയും ഒരുപോലെ ചാഞ്ചാടി. തനിച്ചു “പിച്ച’ നടക്കുവാൻ അനുവാദം കിട്ടിയ ഒരു ചെറുകുട്ടിയെപ്പോലെ അയാൾ നടന്നു.

ഇടയ്ക്കിടയ്ക്ക്, ക്ഷീണത്തോടു മല്ലിടുന്നതോടുകൂടി, തന്റെ മനസ്സിനെ വീണ്ടും സ്വസ്ഥമാക്കുവാൻ അയാൾ ശ്രമിച്ചുനോക്കും; ഒടുവിലത്തെ പ്രാവശ്യം. രണ്ടിലൊന്നു തീർച്ചപ്പെടുത്തുവാനായി, ക്ഷീണംകൊണ്ട് താൻ ഒരുവിധം നെഞ്ഞടച്ചുവീണുകിടക്കുന്ന ആ ഒരു സംശയത്തെപ്പറ്റി അയാൾ സ്വയം ചോദിപ്പാൻ ശ്രമിച്ചു; കുറ്റക്കാരനെന്നു താൻ സമ്മതിക്കേണ്ടതാണോ? താൻ ഒന്നും മിണ്ടാതിരിക്കയാണോ വേണ്ടത്? അയാൾക്കു യാതൊന്നും വ്യക്തമായി കാണാൻ കഴിഞ്ഞില്ല. അയാളുടെ മനോരാജ്യത്താൽ കുറിക്കപ്പെട്ട എല്ലാ യുക്തിവിചാരങ്ങളുടേയും മങ്ങിയ മാർഗങ്ങൾ വിറയ്ക്കുകയും ഓരോന്നായി പുകയ്ക്കുള്ളിൽ മറയുകയും ചെയ്തു. ഏതുതന്നെ ചെയ്വാൻ തീർച്ചപ്പെടുത്തിയാലും ശരി, തന്റെ ഉള്ളിലുള്ള എന്തോ ഒന്ന് നശിക്കണമെന്നും, അതവശ്യം കൂടിയേകഴിയൂ എന്നും, ആ വാസ്തവം അറിയാതെ കഴിക്കാൻ നിവൃത്തിയില്ലെന്നും മാത്രം അയാൾക്കുറപ്പു തോന്നി; ഇടത്തുവശത്തൂടെയെന്നപോലെ വലത്തുഭാഗത്തുടെയും ഒരു ശ്മശാനത്തിലേക്കാണ് താൻ പ്രവേശിക്കുന്നതെന്ന്, ഒരു മരണവേദനയിലൂടെയാണ്—തന്റെ ഭാഗ്യത്തിന്റെ മരണവേദനയോ അല്ലെങ്കിൽ തന്റെ മനോഗുണത്തിന്റെ മരണവേദനയോ രണ്ടിൽ ഒന്നിലൂടെയാണ്—താൻ നടക്കുന്നതെന്നു മാത്രം അയാൾക്ക് ഉറപ്പ് തോന്നി.

കഷ്ടം! വീണ്ടും തന്റെ മനശ്ചാഞ്ചല്യം മുഴുവൻ അയാളെ കടന്നു ബാധിച്ചു. പ്രാരംഭത്തിൽ നിന്നിരുന്നേടത്തുനിന്ന് ഒരടിയും അയാൾ മുൻപോട്ടു വെച്ചിട്ടില്ല.

ഈ ഭാഗ്യംകെട്ട ആത്മാവ് ഇങ്ങനെ തന്റെ കഠിനദുഃഖത്തിൽ കിടന്നു പിടഞ്ഞു. ഈ നിർഭാഗ്യനായ മനുഷ്യന്റെ കാലത്തിനു പതിനെട്ടു നൂറ്റാണ്ടുമുൻപ്, എല്ലാ പരിശുദ്ധികളും മനുഷ്യസമുദായത്തിന്റെ എല്ലാ കഷ്ടപ്പാടുകളും ഏകോപിച്ചിരുന്ന ആ അത്ഭുതകരമായ ചൈതന്യസ്വരൂപവും, അപാരതയുടെ കൊടുങ്കാറ്റത്ത് “ഒലീവ്” മരക്കൊമ്പുകൾ നിന്നു വിറക്കെ, ഇരുട്ട് ഇറ്റിറ്റുകൊണ്ടുള്ളതും എങ്ങെങ്ങും നക്ഷത്രങ്ങളാൽ മിന്നിവെക്കപ്പെട്ട അഗാധതകൾക്കുള്ളിൽ നിഴൽ പാടുകളെക്കൊണ്ട് വഴിഞ്ഞൊഴുകുന്നതുമായ ആ ഭയങ്കരപാനപാത്രത്തെ തന്റെ കൈകൊണ്ട് വളരെക്കാലം തട്ടിയിട്ടുണ്ട്.

1.7.4
ഉറക്കത്തിൽ മനോവേദനയാൽ അവലംബിക്കപ്പെട്ട രൂപവിശേഷങ്ങൾ

പുലരാൻകാലത്തെ മൂന്നുമണി അതാ അടിച്ചു; ഏതാണ്ട് ഇളവില്ലാതെതന്നെ, അയാൾ ആവിധം നടക്കുകയായിട്ട് അഞ്ചു മണിക്കൂറായി. അപ്പോൾ അയാൾ തന്റെ ചാരുകസാലയിൽ ചെന്നു കുഴഞ്ഞുവീഴുവാൻ സ്വയം സമ്മതിച്ചു.

അയാൾ അവിടെ കിടന്ന് ഒന്നുറങ്ങി; ഒരു സ്വപ്നം കണ്ടു.

ഈ സ്വപ്നത്തിനു, മിക്ക സ്വപ്നങ്ങളേയുംപോലെ, അപ്പോഴത്തെ സ്ഥിതിയുമായി, ദുഃഖമയവും ഹൃദയഭേദകവുമാണെന്നുള്ളതൊഴികെ യാതൊരു സംബന്ധവുമില്ല; എങ്കിലും അതയാളുടെ മനസ്സിൽ പാടുണ്ടാക്കി. ഈ ദുഃസ്വപ്നം അയാൾക്ക് അത്രമേൽ ശക്തിയോടുകൂടി ഉള്ളിൽത്തട്ടിയതുകൊണ്ട് പിന്നീട് അയാൾ അതെഴുതിവെക്കുകതന്നെ ചെയ്തു. ഞങ്ങൾക്ക് ഒസ്യത്തുപ്രകാരം ഏൽപിച്ചുതരപ്പെട്ട സ്വഹസ്താക്ഷരക്കുറിപ്പു കടലാസ്സുകളുടെ കൂട്ടത്തിൽ ഒന്നാണിത്. ആ അസ്സൽ രേഖയിലുള്ളതിന്റെ നേരുപകർപ്പാണ് ഞങ്ങൾ ഇവിടെ കൊടുത്തിട്ടുളളതെന്ന് കരുതുന്നു.

ഈ സ്വപ്നം എന്തുതരത്തിലുള്ളതെങ്കിലുമാകട്ടെ, അതിനെ ഞങ്ങൾ ചേർക്കാൻ വിട്ടുപോകുന്നപക്ഷം, ഈ രാത്രിയുടെ ചരിത്രം പൂർണമായിരിക്കും. അസ്വസ്ഥമായ ഒരാത്മാവിനു പറ്റിയ ഒരു രസകരമല്ലാത്ത ആകസ്മിക സംഭവമാണത്.

അതിതാ; ലക്കോട്ടിനു മുകളിൽ ഞങ്ങൾ എഴുതിക്കണ്ടു, “ആ രാത്രിയിൽ എനിക്കുണ്ടായ സ്വപ്നം.”

“ഞാൻ ഒരു മൈതാനത്തിലാണ്; പുല്ലില്ലാതെ ഒരു മങ്ങലോടുകുടിയ പരന്ന മൈതാനം. പകലാണെന്നോ രാത്രിയായെന്നോ തോന്നിയില്ല.

“ഞാൻ എന്റെ സഹോദരനോടുകൂടി, എനിക്കു കുട്ടിക്കാലത്തുണ്ടായിരുന്ന അനുജനോടുകൂടി, നടക്കുകയാണ്; ആ സഹോദരനെപ്പറ്റി ഞാൻ ഒരിക്കലും വിചാരിക്കാറില്ലെന്നും, ഇപ്പോഴും എനിക്ക് ആ ഒരാളെപ്പറ്റി നല്ല ഓർമ്മയില്ലെന്നുംകൂടി പറയേണ്ടിയിരിക്കുന്നു.”

ഞങ്ങൾ ഓരോന്നു സംസാരിക്കുന്നുണ്ട്; ഞങ്ങൾ ചില വഴിപോക്കരെ കണ്ടു. പണ്ടത്തെ ഒരയൽപക്കക്കാരിയെക്കുറിച്ചായിരുന്നു സംസാരം; അവൾ അവിടെ വന്നു താമസമാക്കിയതു മുതൽ ജനാല എപ്പോഴും തുറന്നിട്ടിട്ടാണ് പ്രവൃത്തിയെടുക്കാറ്. ആ തുറന്ന ജനാല കാരണം സംസാരത്തിനിടയിൽ ഞങ്ങൾക്കു തണുപ്പു തോന്നി.

മൈതാനത്തിൽ വൃക്ഷങ്ങളില്ലായിരുന്നു. ഞങ്ങളുടെ അടുക്കലൂടെ ഒരാൾ പോകുന്നതു കണ്ടു. അയാൾ തികച്ചും നഗ്നനാണ്; ഭസ്മത്തിന്റെയാണ് നിറം; ഭൂമിയുടെ നിറത്തിലുള്ള ഒരു കുതിരപ്പുറത്താണ്. ആ മനുഷ്യന്നു മുടിയില്ല; അയാളുടെ തലയോടും അതിലുള്ള ഞരമ്പുകൾകൂടിയും ഞങ്ങൾക്കു കാണാമായിരുന്നു. ഒരു മുന്തിരിവള്ളിയുടെ കമ്പുപോലെ വളയുന്നതും ഇരിമ്പുപോലെ കനമുള്ളതുമായ ഒരു ചുള്ളിക്കോൽ അയാൾ കൈയിൽ പിടിച്ചിട്ടുണ്ട്. ഈ കുതിരസ്സവാരിക്കാരൻ കടന്നുപോയി; ഒന്നും മിണ്ടിയില്ല.

എന്റെ സഹോദരൻ എന്നോടു പറഞ്ഞു: “നമുക്കു പൊള്ളവഴിയിലൂടെ പോവുക.”

“ഒരു പൊള്ളവഴിയുണ്ടായിരുന്നു; ഒരൊറ്റ ചെടിയാവട്ടെ ഒരു പൂപ്പലിന്റെ ഇഴയാവട്ടെ അവിടെയില്ല. എല്ലായിടവും, ആകാശം കൂടിയും, ചളിനിറമായിരുന്നു. കുറച്ചടി മുമ്പോട്ടു പോയിട്ടു പിന്നെ സംസാരിച്ചപ്പോൾ ആരും മറുപടി പറയാതായി; എന്റെ സഹോദരൻ കൂടെയില്ലെന്നു ഞാനറിഞ്ഞു.

ഞാൻ ഒരു ഗ്രാമത്തിൽ കടന്നു; ഞാനതു നോക്കിക്കണ്ടു. അതു റൊമാങ് വിലാണെന്ന് ഞാൻ വിചാരിച്ചു, (എന്തുകൊണ്ട് റൊമാങ് വിൽ?)” [5]

ഞാൻ ആദ്യം കടന്ന തെരുവിൽ ആരുമില്ല. ഞാൻ രണ്ടാമതൊന്നിൽക്കടന്നു. രണ്ടു തെരുവും കൂടുന്ന മൂലയിൽ ചുമരിനോടു ചാരി ഒരാൾ നിവർന്നുനിൽക്കുന്നുണ്ട്. ഞാൻ ആ മനുഷ്യനോടു ചോദിച്ചു: “ഈ രാജ്യം ഏതാണ്? ഞാനെവിടെയാണ്?” ആ മനുഷ്യൻ ഒന്നും മറുപടി പറഞ്ഞില്ല. ഒരു വീടിന്റെ വാതിൽ തുറന്നു കണ്ടു; ഞാൻ അതിൽക്കടന്നു.

ആദ്യത്തെ മുറിയിൽ ആരുമില്ല. ഞാൻ രണ്ടാമത്തേതിൽക്കടന്നു. ഈ മുറിയുടെ വാതില്‍ക്കു പിന്നിൽ ചുമരിനോടു ചാരി ഒരാൾ നിവർന്നു നില്‍ക്കുന്നുണ്ട്. ഞാൻ ആ മനുഷ്യനോടു ചോദിച്ചു: “ഈ വീട് ആരുടെയാണ്? ഞാനെവിടെയാണ്?” ആ മനുഷ്യൻ മറുപടി പറഞ്ഞില്ല.

ആ വീട്ടിനോടു ചേർന്ന് ഒരു തോട്ടമുണ്ട്. ഞാൻ വീട്ടിൽനിന്നു പോയി, തോട്ടത്തിൽക്കടന്നു. തോട്ടത്തിൽ ആരുമില്ല. ഒന്നാമത്തെ മരത്തിന്റെ പിന്നിൽ ഒരു മനുഷ്യൻ നിവർന്നുനില്‍ക്കുന്നുണ്ട്. ഞാൻ ആ മനുഷ്യനോടു ചോദിച്ചു: “ഈ തോട്ടം ഏതാണ്? ഞാനെവിടെയാണ്?’ ആ മനുഷ്യൻ മറുപടി പറഞ്ഞില്ല.

“ഞാൻ ഗ്രാമത്തിലേക്കു ലാത്തി; അതൊരു പട്ടണമാണെന്നു കണ്ടു; ഒരു തെരുവിലും ഒരാളുമില്ല; എല്ലാ വാതിലുകളും തുറന്നുകിടക്കുന്നു. തെരുവുകളിൽ ആരും സഞ്ചരിക്കുന്നില്ല. വീട്ടുമുറികളിൽ നടക്കുന്നില്ല, തോട്ടങ്ങളിൽ ലാത്തുന്നില്ല. പക്ഷേ, ഓരോ ചുമർമൂലയ്ക്കും പിന്നിലും, ഓരോ വാതിലിന്റെയും പിന്നിലും, ഓരോ മരത്തിനും പിന്നിലും മിണ്ടാതെ കണ്ട് ഓരോ ആൾ നില്‍ക്കുന്നുണ്ട്. ഓരോ സമയത്ത് ഓരോ ആളെ മാത്രമേ കാണു. ഈ മനുഷ്യർ ഞാൻ കടന്നുപോകുന്നതു സൂക്ഷിച്ചുനോക്കിയിരുന്നു.

ഞാൻ പട്ടണം വിട്ടു; വയലുകളിൽ സഞ്ചരിക്കാൻ തുടങ്ങി.”

കുറച്ചുനേരം കഴിഞ്ഞപ്പോൾ ഞാൻ പിന്നോക്കം തിരിഞ്ഞു; ഒരു വലിയ ആൾക്കൂട്ടം എന്റെ പിന്നാലെ വരുന്നതു കണ്ടു. ആ പട്ടണത്തിൽവെച്ചു കണ്ടിട്ടുള്ളവരെയൊക്കെ ആ കൂട്ടത്തിലും ഞാൻ കണ്ടറിഞ്ഞു. അവരുടെ തലകൾ അസാധാരണങ്ങളായിരുന്നു. അവർക്കു വലിയ ബദ്ധപ്പാടുള്ളതുപോലെ തോന്നിയില്ല; എങ്കിലും, അവർ എന്നെക്കാളധികം വേഗത്തിൽ നടന്നിരുന്നു. അവർ നടക്കുമ്പോൾ ഒച്ചയൊന്നുമില്ല. അവർ ഒരു നിമിഷംകൊണ്ട് എന്റെ ഒപ്പമെത്തി. എന്നെ വളഞ്ഞു. ആ മനുഷ്യരുടെയെല്ലാം മുഖം മണ്ണിന്റെ നിറത്തിലായിരുന്നു.

ഞാൻ പട്ടണത്തിൽ കടന്ന ഉടനെ കാണുകയും ചോദിക്കുകയും ചെയ്തു. അതിലെ ഒന്നാമത്തെ ആൾ എന്നോടു പറഞ്ഞു: “എവിടേക്കാണ് നിങ്ങളുടെ പോക്ക്! നിങ്ങൾ വളരെക്കാലമായി മരിച്ചിരിക്കുന്നു എന്നറിഞ്ഞുകുടേ?’

“ഞാൻ മറുപടി പറയാൻവേണ്ടി വായ തുറന്നു; എന്റെ അടുക്കൽ ആരുമില്ലെന്ന് ഞാൻ കണ്ടു.”

അയാൾ ഉണർന്നു. അയാൾ മഞ്ഞുപോലെ തണുത്തിരുന്നു. പ്രഭാതത്തിലെ മന്ദമാരുതനെപ്പോലെ കുളിർമയുള്ള ഒരു കാറ്റു തിരികുറ്റിയിന്മേൽ തുറന്നിട്ടിരുന്ന ജനാലയുടെ വാതില്‍പ്പൊളികളെ കെടകെടപ്പെടുത്തുന്നു. തിയ്യു കെട്ടിരിക്കുന്നു. മെഴുതിരി കത്തിത്തീരാനടുത്തു. അപ്പോഴും ഇരുണ്ട രാത്രിതന്നെ.

അയാൾ എണീറ്റു; ജനാലയുടെ അടുക്കലേക്കു ചെന്നു. അപ്പോഴും ആകാശത്തു നക്ഷത്രങ്ങളൊന്നുമില്ല.

ആ ജനാലയിലൂടെ നോക്കിയാൽ മുറ്റവും തെരുവും കാണാമായിരുന്നു. അയാളുടെ കണ്ണുകളെ കീഴ്പോട്ടു തൂങ്ങിച്ച ഒരു തുളഞ്ഞുകയറുന്ന കഠിനസ്വരം ഭൂമിയിൽനിന്നു പുറപ്പെടുന്നു.

ചുവട്ടിലായി രണ്ടു ചുകന്ന നക്ഷത്രങ്ങളെ അയാൾ കണ്ടു; അവയുടെ പ്രകാശനാളങ്ങൾ അന്ധകാരത്തിലൂടെ ഒരപൂർവമട്ടിൽ നീളം വെക്കുകയും ചുരുങ്ങിപ്പോവുകയും ചെയ്യുന്നു.

അപ്പോഴും അയാളുടെ വിചാരങ്ങൾ ഉറക്കത്തിന്റെ മങ്ങലിൽ പകുതി മുങ്ങിയിരുന്നതുകൊണ്ട് അയാൾ പറഞ്ഞു, “അതാ ആകാശത്തിൽ നക്ഷത്രങ്ങളൊന്നുമില്ല. അവയൊക്കെ ഇപ്പോൾ ഭൂമിയിലാണ്.”

പക്ഷേ, ഈ പരിഭ്രമം മാഞ്ഞു; ഒന്നാമത്തേതുപോലുള്ള രണ്ടാമത്തെ ഒരു ശബ്ദം അയാളെ തികച്ചും ഉണർത്തി; ആ കണ്ട രണ്ടു നക്ഷത്രങ്ങൾ ഒരു സവാരി വണ്ടിയുടെ റാന്തൽ വിളക്കുകളാണെന്ന് അയാൾ നോക്കി മനസ്സിലാക്കി; അവയിൽനിന്ന് പുറപ്പെട്ടിരുന്ന വെളിച്ചംകൊണ്ടു വണ്ടിയുടെ സ്വരൂപം അയാൾക്കു വേർതിരിച്ചറിവാൻ കഴിഞ്ഞു. ഒരു ചെറിയ വെള്ളക്കുതിരയെ പൂട്ടിയിട്ടുള്ള ഒരു രണ്ടുരുൾക്കുതിരവണ്ടിയായിരുന്നു അത്. അയാൾ കേട്ട ശബ്ദം കുതിരയുടെ കുളമ്പുകൾ വഴിയിലെ കൽവിരിപ്പിന്മേൽത്തട്ടിപ്പുറപ്പെട്ടതായിരുന്നു.

“എന്തു വാഹനമാണിത്?” അയാൾ സ്വയം പറഞ്ഞു. “രാവിലെ ഇത്ര നേരത്തെ ആരാണ് ഇങ്ങോട്ടു വരുന്നത്?”

ആ സമയത്ത് ഒരു നേരിയ മുട്ട് അയാളുടെ അറവാതില്‍ക്കൽനിന്നു കേൾക്കാറായി.

അയാൾ അടിമുതൽ മുടിവരെ വിറച്ചു; ഒരു ഭയങ്കരസ്വരത്തിൽ നിലവിളിച്ചു; “ആരാണത്?”

ആരോ ഒരാൾ പറഞ്ഞു: ഞാൻ, മൊസ്സ്യു മെയർ.”

തന്റെ വാതില്‍ക്കാവല്‍ക്കാരിയായ കിഴവിയുടെ ഒച്ചയാണതെന്ന് അയാൾക്കു മനസ്സിലായി. “ആട്ടെ അയാൾ പറഞ്ഞു, “എന്താണ്¿‘ “മൊസ്സ്യു മെയർ, നേരം ശരിക്കഞ്ചുമണിയായി.” “അതുകൊണ്ടെനിക്കെന്താ?” “വണ്ടി വന്നിട്ടുണ്ട്, മൊസ്സ്യു മെയർ.“

“എന്തു വണ്ടി?”

“കൂടില്ലാത്ത ഒരു രണ്ടുരുൾക്കുതിരവണ്ടി.”

“എന്തു രണ്ടുരുൾക്കുതിരവണ്ടി?”

“മൊസ്സ്യു മെയർ ഒരു രണ്ടുരുൾക്കുതിരവണ്ടി കൊണ്ടുവരാൻ ഏല്പിച്ചില്ലേ?”

“ഇല്ല.” അയാൾ പറഞ്ഞു.

“മൊസ്സ്യു മെയർക്കു വേണ്ടിയാണ് വന്നിട്ടുള്ളതെന്നു വണ്ടിക്കാരൻ പറയുന്നു.”

“എന്തു വണ്ടിക്കാരൻ?”

“മൊസ്സ്യു സ്കോഫ്ളേരുടെ വണ്ടിക്കാരൻ.”

“മൊസ്സ്യു സ്കോഫ്ളേർ?”

മുഖത്തിന് അടുത്തൂടെ ഒരു മിന്നൽ പാഞ്ഞുപോയാലത്തെവിധം, ആ പേർ അയാളുടെ ദേഹത്തിലെങ്ങും ഒരു വിറയുണ്ടാക്കി.

“ഹാ! ശരി” അയാൾ പറഞ്ഞു, ‘മൊസ്സ്യു സ്കോഫ്ളേർ!’

ആ സമയത്ത് അയാളെ കിഴവിക്കു കാണാമായിരുന്നുവെങ്കിൽ, അവൾ പേടിച്ചു പോയേനേ.

കുറേ നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. ഒരു മന്തനെപ്പോലെ, അയാൾ ആ മെഴുതിരിയുടെ നാളത്തെ നോക്കിപ്പഠിച്ചു; തിരിയുടെ ചുറ്റുമുള്ള ചുട്ട മെഴു അയാൾ കുറച്ചെടുത്തു, വിരലുകളെക്കൊണ്ട് തിരച്ചുരുട്ടി. കിഴവി അയാൾ പറയുന്നതു കാത്തുനിന്നു. ഒരിക്കൽക്കൂടി, ഒച്ചയെടുത്തു പെരുമാറാൻതന്നെയും അവൾ ശ്രമിച്ചു; “ഞാനെന്താണ് പറയേണ്ടത്; മൊസ്സ്യു മെയർ?”

“നന്നായി എന്ന് പറയു; ഞാൻ താഴത്തേക്കു വരുകയായി എന്നും.”

കുറിപ്പുകൾ

[5] ഈ ആവരണവാക്യം ഴാങ് വാൽഴാങ്ങിന്റെ വകയാണ്.

1.7.5
വിഘ്നങ്ങൾ

ചക്രവർത്തിഭരണകാലത്ത് ആറായിൽനിന്ന് എം. പട്ടണത്തിലെക്കുള്ള തപ്പാലേർപ്പാടുകൾ ചെറിയ വണ്ടികളെക്കൊണ്ടാണ് നിർവഹിച്ചുപോന്നിരുന്നത്. ഈ തപ്പാൽവണ്ടികൾ അകത്തു പിംഗലവർണത്തിലുള്ള തോൽകൊണ്ട് അലംകൃതങ്ങളും, വില്ലുവെച്ചവയും, വണ്ടിക്കാരന്ന് ഒന്നും വഴിയാത്രക്കാരന്നു വേറെയൊന്നുമായി രണ്ടിരിപ്പിടം മാത്രമുള്ളവയുമായ രണ്ടുരുൾക്കുതിരവണ്ടികളാണ്. മറ്റു വണ്ടികളെ ദൂരത്തു നീക്കിനിർത്തുവാൻവേണ്ടി നീണ്ട് അപകടംപിടിച്ചവയായ അച്ചുതണ്ടുകളാൽ ചക്രങ്ങൾ ആയുധധാരികളായിരിക്കും; ഇപ്പോഴും ഇത്തരം വണ്ടിച്ചക്രങ്ങളെ ജർമനിയിൽ കാണാം. ദീർഘചതുരമായ ആ വമ്പിച്ച കത്തുപെട്ടി വണ്ടിയുടെ പിൻഭാഗത്താണ്; അതു വണ്ടിയോടു ചേർത്തു ഘടിപ്പിച്ചിരിക്കും. ഈ പെട്ടി കറുപ്പുചായമിട്ടതും, വണ്ടി മഞ്ഞച്ചായമിട്ടതുമാണ്.

സ്വന്തം ഛായയിൽ മറ്റൊന്നും ഇപ്പോൾ ഇല്ലാതായിട്ടുള്ള ഇത്തരം വണ്ടികൾക്കു കാഴ്ചയിൽ വിരൂപതയും ഒരു കൂനുള്ള മട്ടും തോന്നിക്കുന്ന എന്തോ ഉണ്ട്; അതുകൾ ദൂരത്തു ചക്രവാളത്തിലേക്കു കയറിപ്പോകുന്ന ഒരു നിരത്തിലൂടെ പായുന്നതു കണ്ട ആർക്കും, ചെറിയ ഒരു കവചം മാത്രമേ മേലുള്ളുവെങ്കിലും ഒരു വലിയ ഭാരവണ്ടി മുഴുവനും പിന്നിൽ വലിച്ചുകൊണ്ടുപോകുന്ന അത്തരം ചെറുപ്രാണികളുടെ—ചിതലുകൾ എന്നാണ് ഇവയ്ക്കു പേരെന്നു ഞാൻ വിചാരിക്കുന്നു—ഒരു ഛായ തോന്നാതിരിക്കില്ല. പക്ഷേ, ഇതുകൾ വളരെ വേഗത്തിൽ പോവും. ആറായിൽനിന്നു രാത്രി ഒരു മണിക്കു, പാരിസ്സിലേക്കുള്ള തപ്പാൽ പോയതിനുശേഷം, പുറപ്പെടുന്ന തപ്പാൽവണ്ടി രാവിലെ അഞ്ചുമണിയാവുന്നതിനു കുറച്ചുമുൻപ് എം. പട്ടണത്തിലെത്തും.

അന്നു രാത്രി ഹെസ്ദാങ് നിരത്തിലൂടെ എം. പട്ടണത്തിലേക്കിറങ്ങുന്ന തപ്പാൽവണ്ടി, പട്ടണത്തിൽക്കടന്ന ഉടനെ ഒരു തെരുവിന്റെ മൂലയ്ക്കു വെച്ച്, എതിർഭാഗത്തേക്കു പോയിരുന്നതും ഒരു വലിയ മേലുടുപ്പിൽ ദേഹം മുഴുവനും മറച്ച ഒരാൾ മാത്രമുള്ളതുമായി, ഒരു വെള്ളക്കുതിരയെ പൂട്ടിയ ഒരു കൂടില്ലാത്ത രണ്ടുരുൾക്കുതിരവണ്ടിമേൽച്ചെന്നു മുട്ടി. ആ രണ്ടുരുൾവണ്ടിയുടെ ചക്രത്തിനു കലശലായ ഒരു മുട്ടു പറ്റി. തപ്പാൽവണ്ടിക്കാരൻ അതിലിരിക്കുന്നാളോടു വണ്ടി നിർത്താൻ കൂക്കിവിളിച്ചു; പക്ഷേ, ആ വഴിയാത്രക്കാരൻ അതു കേൾക്കുകയേ ചെയ്യാതെ, കുതിരയെ ശക്തിയിൽ വിട്ടു.

”ആ മനുഷുന്ന് എന്തു ഗ്രഹപ്പിഴപിടിച്ച ബദ്ധപ്പാടാണ്!” തപ്പാൽവണ്ടിക്കാരൻ പറഞ്ഞു.

ആ ബദ്ധപ്പെട്ടു പറയുന്ന മനുഷ്യൻ, നിശ്ചയമായും ആർക്കും അനുകമ്പ തോന്നേണ്ടവിധം, മനസ്സിന്റെ അപസ്മാരവികൃതികളിൽ ഇപ്പോൾത്തന്നെ കിടന്നു പിടഞ്ഞിരുന്നതായിക്കണ്ട അതേ ആളാണ്.

അയാൾ എവിടേക്കു പോകുന്നു? അയാളെക്കൊണ്ടു പറയാൻ സാധിക്കില്ല. എന്തിനാണ് ഇത്ര ബദ്ധപ്പെടുന്നത്? അയാൾക്കറിഞ്ഞുകൂടാ. അയാൾ മൂക്കിനു നേരെ കുതിരയെ അടിച്ചുപായിക്കുകയാണ്. എവിടെയ്ക്ക്? ആറായിലേക്ക്, സംശയമില്ല; പക്ഷേ, അതേവിധം മറ്റെവിടെയെങ്കിലുമായി എന്നും വരാം. ചിലപ്പോൾ അതയാൾക്ക് ഓർമവരും; അയാൾ നടുങ്ങും. അന്ധകാരകുണ്ഡത്തിലെക്കെന്നപോലെ, അയാൾ രാത്രിയുടെ ഉള്ളിലേക്കു പാഞ്ഞു, എന്തോ ഒന്ന് അയാളെ പിന്നിൽനിന്നു പ്രേരിപ്പിച്ചിരുന്നു; എന്തോ ഒന്ന് അയാളെ മുമ്പോട്ടു വലിച്ചു. അയാളുടെ ഉള്ളിൽ കഴിഞ്ഞിരുന്നതെന്താണെന്ന് ആരെക്കൊണ്ടും പറയാൻ സാധിക്കില്ല; ആർക്കും അതു മനസ്സിലാവും. ജീവകാലത്തിനിടയിൽ ഒരിക്കലെങ്കിലും അജ്ഞാതത്വത്തിന്റെ ആ നിഗൂഡഗുഹയിലേക്കു പ്രവേശിച്ചിട്ടില്ലാത്ത മനുഷ്യൻ എവിടെയുണ്ട്?

ഏതായാലും, അയാൾ യാതൊന്നും തീർച്ചപ്പെടുത്തിയിട്ടില്ല, ഒന്നും ഉറച്ചിട്ടില്ല, ഒരു വഴിയും ആലോചിച്ചിട്ടില്ല. ഒന്നും ചെയ്തിട്ടില്ല. അയാളുടെ അന്തഃകരണത്തിന്റെ ഒരു പ്രവൃത്തിക്കും സ്ഥിരതയായിട്ടില്ല. മറ്റെപ്പോഴത്തേതിലുമധികം അപ്പോഴാണ്, അയാൾ പുറപ്പെട്ടേടത്തുതന്നെ ആയിട്ടുള്ളത്.

അയാൾ ആറായിലെക്ക് എന്തിനു പോകുന്നു?

സ്കോഫ്ളേറുടെ ചെറുവണ്ടി കൂലിക്കേൽപിച്ചപ്പോൾ സ്വയം ചോദിച്ചിട്ടുള്ളതെല്ലാം അയാൾ ആവർത്തിച്ചു; വന്നുകൂടുന്നത് എന്തായാലും, താൻ പോയി കാണാതിരിക്കുന്നതിനും, കാര്യങ്ങൾ താൻതന്നെ ആലോചിച്ചു തീർച്ചപ്പെടുത്താതിരിക്കുന്നതിനും ന്യായമില്ല; ഇതാണ് കുറെക്കൂടി ബുദ്ധിപൂർവമായ പ്രവൃത്തി; എന്തുണ്ടായിയെന്ന് അയാൾക്കറിയണം; കണ്ടു സൂക്ഷ്മപരീക്ഷണം ചെയ്തതിനു ശേഷമല്ലാതെ ഒന്നും തീർച്ചപ്പെടുത്തിക്കൂടാ; അകലെനിന്നു നോക്കുമ്പോൾ എന്തിനെക്കൊണ്ടും ആളുകൾ മലയുണ്ടാക്കും; എങ്ങനെയായാലും ആ ഷാങ്മാത്തിയോ ഏതോ ഒരു നികൃഷ്ടനാണെന്ന് കണ്ടുകഴിഞ്ഞാൽ, ആ മനുഷ്യനെ തനിക്കുപകരം തണ്ടുവലിശിക്ഷയ്ക്കയയ്ക്കുന്നതിൽ അയാളുടെ മനസ്സാക്ഷിക്കു സമാധാനം തോന്നും; ഴാവേർ നിശ്ചയമായും അവിടെ ഉണ്ടാവും; അയാളെ മുൻപറിയുന്ന ബ്രവെ, ഷെനിൽദിയു, കോഷ്പയിൽ എന്നീ പഴയ തടവുപുള്ളികളും; പക്ഷേ, അവർ അയാളെ തീരേ കണ്ടറിയില്ല; ഹാ! എന്തൊരു യുക്തി! ഴാവേർ വാസ്തവത്തിൽനിന്ന് ഒരു നൂറു കാതം വഴി ദൂരെയാണ്; എല്ലാ ഊഹങ്ങളും എല്ലാ സംശയങ്ങളും ഷാങ്മാത്തിയോവിലാണ് ചെന്നു പതിഞ്ഞിരിക്കുന്നത്; എന്നല്ല, ഊഹങ്ങളും സംശയങ്ങളുംപോലെ അത്ര താന്തോന്നികളായി മറ്റൊന്നില്ല; അതുകൊണ്ട്, ആകപ്പാടെ യാതൊരപകടവുമില്ല.

നിശ്ചയമായും അതൊരു നന്നല്ലാത്ത ഘട്ടമാണ്; എങ്കിലും അതിൽനിന്ന് താൻ പുറത്തുപോരണം; എത്ര ചീത്തയായാലും തന്റെ തലയിലെഴുത്തു തന്റെ കൈയിൽത്തന്നെയുണ്ട്; അത് തന്റെ കീഴിലാണ്. ഈ വിചാരത്തോട് അയാൾ പറ്റിപ്പിടിച്ചു.

അടിയിൽ നോക്കിയാൽ, വാസ്തവം പറയുന്നപക്ഷം, ആറായിലെക്കു പോവാതിരിക്കയാണ് അയാൾക്കിഷ്ടം.

എന്തായാലും അയാൾ അങ്ങോട്ടു പോകുന്നു.

ആലോചിക്കുന്നതിനിടയ്ക്ക് അയാൾ കുതിരയെ ഒരടിയടിച്ചു; ഒരു മണിക്കുറിൽ രണ്ടരക്കാതം വഴി പിന്നിടുന്ന ആ രസമുള്ളതും, ഒരേ നിലയ്ക്കുള്ളതും, പതറിച്ചയില്ലാത്തതുമായ നടയിലായിരുന്നു അതിന്റെ പോക്ക്.

വണ്ടി മുൻപോട്ടു പോകുന്നതനുസരിച്ചു മനസ്സിൽ എന്തോ ഒന്നു പിന്നോട്ടു വാങ്ങുന്നതുപോലെ അയാൾക്കു തോന്നി.

നേരം പുലർന്നതോടുകുടി; അയാൾ നാട്ടുപുറത്തെത്തി; എം. പട്ടണം അയാൾക്ക് എത്രയോ പിന്നിലായി. ചക്രവാളാന്തം വെളുത്തുവരുന്നത് അയാൾ സൂക്ഷിച്ചു. കണ്ണിൻമുൻപിലൂടെ പാഞ്ഞുപോകുന്നതിനിടയ്ക്ക് ഒരു മഴക്കാലത്തെ പുലർ വേളയിൽ കാണപ്പെടുന്ന എല്ലാ തണുത്തുകോച്ചിയ സ്വരൂപങ്ങളുടേയും മേലേക്ക്, അവയെ ലേശമെങ്കിലും കാണാതേകണ്ട്, അയാൾ തുറിച്ചുനോക്കി. വൈകുന്നേരത്തിനുള്ളപോലെത്തന്നെ പുലർനേരത്തിനും സ്വന്തം വകയായ ചെകുത്താൻ കാഴ്ചകളുണ്ട്. അയാൾ അവ കണ്ടില്ല; എന്നാൽ അയാളറിയാതെ തന്നെ, മരങ്ങളുടേയും കുന്നുകളുടേയും ഈ നിഴൽപാടുകൾ സ്വതവേ ഉണ്ടാകുന്ന തങ്ങളുടെ ഒരുതരം അന്തഃപ്രവേശശക്തികൊണ്ട്, അയാളുടെ ആത്മാവിനുള്ള ക്ഷുഭിതാവസ്ഥയ്ക്കു കുറേക്കൂടി മങ്ങലും കുറേക്കൂടി വല്ലായ്മയുമുണ്ടാക്കി.

ചിലപ്പോൾ പാതവക്കത്തു കാണപ്പെടാറുള്ള അത്തരം ഏകാന്തഭവനങ്ങൾ ഓരോന്നും പിന്നിടുമ്പോൾ അയാൾ തന്നോടായി പറയും: ”അപ്പോൾ ഇതിൽ ആളുകൾ കിടന്നുറങ്ങുന്നുണ്ട്!”

കുതിരയുടെ കുളമ്പടി, വണ്ടിക്കോപ്പുകളിലെ കുടമണികൾ, വഴിയിൽത്തട്ടുന്ന വണ്ടിച്ചക്രങ്ങൾ ഇവ മന്ദമായി ഏകരീതിയിൽ ഒരൊച്ച പുറപ്പെടുവിക്കുന്നുണ്ട്. സന്തോഷമുള്ളപ്പോൾ ഇവ രസകരങ്ങളാണ്. സന്താപമുള്ളപ്പോൾ ഇവ നീരസകരങ്ങളുമാണ്.

അയാൾ ഹെസ്ദാങ്ങിലെത്തിയപ്പോൾ നേരം നല്ലവണ്ണം പുലർന്നു. കുതിരയ്ക്ക് ഒന്നു ശ്വാസം കഴിക്കാനുള്ള ഇടയുണ്ടാക്കുവാനും അതിനു കുറച്ചു മുതിരകൊടുക്കുവാനുംവേണ്ടി അയാൾ ഒരു ഹോട്ടലിന്റെ മുൻപിൽ വണ്ടി നിറുത്തി.

ധാരാളം തലയും, ധാരാളം വയറും, കുറച്ചുമാത്രം കഴുത്തും ചുമലും എന്നാൽ ഒരു പരന്ന നെഞ്ഞും, ഒരു വലിയ പിന്നും, മെലിഞ്ഞു ചന്തമുള്ള കാലുകളും. ഉറപ്പുള്ള കുളമ്പുകളുമുള്ള അത്തരം ചെറുകുതിരകളുടെ കൂട്ടത്തിൽപ്പെട്ടതു തന്നെയായിരുന്നു സ്കോഫ്ളേർ പറഞ്ഞതുപോലെ, അത് സാധാരണവും എന്നാൽ നല്ല കരുത്തും ആരോഗ്യവുമുള്ള വകയിൽ ഒന്ന്; ആ നല്ല ജന്തു രണ്ടു മണിക്കൂർകൊണ്ട് അഞ്ചുകാതം പിന്നിട്ടു; ഒരുതുള്ളി വിയർപ്പെങ്കിലും അതിന്റെ ചണ്ണകളിൽ പൊടിഞ്ഞിട്ടില്ല.

അയാൾ വണ്ടിയിൽ നിന്നിറങ്ങിയില്ല. മുതിര കൊണ്ടുവന്ന ലായക്കാരൻ പെട്ടെന്നു കുനിഞ്ഞ് ഇടത്തെ ചക്രം സൂക്ഷിച്ചു നോക്കി.

”നിങ്ങൾ ഈ നിലയിൽ അധികദൂരം പോവാൻ ഭാവമുണ്ടോ?” ആ മനുഷ്യൻ ചോദിച്ചു.

മനോരാജ്യത്തിൽനിന്നുണർന്നിട്ടില്ലാത്ത ഒരു ഭാവത്തിൽ അയാൾ മറുപടി പറഞ്ഞു: എന്തേ ചോദിക്കാൻ?”

’നിങ്ങൾ ദൂരത്തുനിന്നാണോ വരുന്നത്?” ആ മനുഷ്യൻ തുടർന്നു.

അഞ്ചു കാതം.”

“ആവു!

“എന്തുകൊണ്ട്, “ആവു?”

ആ മനുഷ്യൻ ഒന്നുകൂടി കുനിഞ്ഞു. ചക്രത്തിന്മേൽ സൂക്ഷിച്ചു നോക്കിക്കൊണ്ടു കുറച്ചിട മിണ്ടാതെ നിന്നു; എന്നിട്ട് അയാൾ നിവർന്നുനിന്ന് പറഞ്ഞു: “എന്തുകൊണ്ടെന്നാൽ, ഈ ചക്രം അഞ്ചു കാതം കടന്നുപോന്നുവെങ്കിലും, ഇനി ഒരു കാൽകാതംപോലും ഇതുരുളുകയില്ല.”

അയാൾ വണ്ടിയിൽനിന്ന് താഴത്തേക്കു ചാടി.

“എന്റെ ചങ്ങാതി, എന്താണ് നിങ്ങൾ പറയുന്നത്?”

“ഞാൻ പറയുന്നത്, നിങ്ങളും നിങ്ങളുടെ കുതിരയുംകൂടി വഴിക്ക് ഏതെങ്കിലും കുണ്ടിൽച്ചെന്നു മറിയാതെ അഞ്ചു കാതം പാഞ്ഞുപോകുന്നത് എന്തോ അത്ഭുതം എന്നാണ്. നോക്കൂ!”

ചക്രത്തിനു വാസ്തവത്തിൽ കലശലായ കേടുണ്ടായിരുന്നു. തപ്പാൽവണ്ടി കൊടുത്ത മുട്ടുകൊണ്ടു രണ്ടഴികൾക്കു കേടുവന്നു. അരട വളഞ്ഞു; അങ്ങനെ മൊട്ടുറയ്ക്കാതായിരിക്കുന്നു.

“എന്റെ ചങ്ങാതി,’ അയാൾ ലായക്കാരനോടു ചോദിച്ചു.

“ഇവിടെ വണ്ടിപ്പണിക്കാരനുണ്ടോ?”

“സേർ, തീർച്ചയായുമുണ്ട്.’

“ദയ ചെയ്തു ഒന്നുപോയി കൂട്ടിക്കൊണ്ടു വരാമോ?”

“അയാൾ ഇതാ ഇവിടെ അടുത്ത്. ഹേ, മിസ്റ്റർ ബൂർഗെയാർ!’

വണ്ടിപ്പണിക്കാരൻ, മാസ്റ്റർ ബൂർഗെയാർ, ഉമ്മറത്തുതന്നെ നിന്നിരുന്നു. അയാൾ വന്നു, ചക്രത്തെ നോക്കിപ്പഠിച്ചു; ഒരു കാൽ മുറിഞ്ഞുപോയി എന്നു കണ്ട ഒരു വൈദ്യനെപ്പോലെ, അയാൾ മുഖംകൊണ്ട് ഒരു നാട്യം നടിച്ചു.

“നിങ്ങൾക്ക് ഈ വണ്ടി ഒരു ക്ഷണംകൊണ്ടു നേരെയാക്കിത്തരാമോ?’

“സേർ, ഉവ്വ്.”

“എനിക്ക് എപ്പോൾ പുറപ്പെടാറാവും?”

“നാളെ.”

“നാളെ?”

“ഒരു ദിവസത്തെ പണി തികച്ചും അതിന്മേലുണ്ട്. സേർ, നിങ്ങൾക്കു ബദ്ധപ്പാടുണ്ടോ?”

“വല്ലാത്ത ബദ്ധപ്പാടുണ്ട്. ഏറിയാൽ ഒരു മണിക്കുറിന്നുള്ളിൽ എനിക്കു പുറപ്പെടണം.”

“സാധിക്കില്ല, സേർ.”

“നിങ്ങൾ പറയുന്ന സംഖ്യ ഞാൻ തരാം.”

“സാധിക്കില്ല, സേർ.”

“ആട്ടെ, എന്നാൽ രണ്ടു മണിക്കുറിന്നുള്ളിൽ.”

“ഇന്നു സാധിക്കില്ല. പുതുതായി രണ്ടഴികളും ഒരരടയും ഉണ്ടാക്കണം. നാളെ രാവിലെക്കുള്ളിൽ ഒരിക്കലും പുറപ്പെടാൻ സാധിക്കില്ല.”

“നാളെ രാവിലെവരെ കാത്തുനില്‍ക്കാവുന്നതല്ല കാര്യം. ഈ ചക്രം നന്നാക്കാൻ നില്‍ക്കാതെ മറ്റൊന്നുണ്ടാക്കിച്ചേർക്കാമെന്നുവെച്ചാലോ?

“അതെങ്ങനെ?”

“നിങ്ങൾ ഒരു വണ്ടിപ്പണിക്കാരനാണ്?”

“നിശ്ചയമായും അതേ, സേർ.”

“എനിക്കു വിലയ്ക്കു തരാൻ നിങ്ങളുടെ കൈയിൽ ഒരു ചക്രമില്ലേ? എന്നാൽ ഇപ്പോൾത്തന്നെ എനിക്കു പുറപ്പെടാം.”

“വെറുതെയിരിക്കുന്ന ചക്രം¿‘

“അതേ.”

“നിങ്ങളുടെ വണ്ടിക്കു യോജിക്കുന്ന വിധത്തിലുള്ള ഒരു ചക്രം തല്‍ക്കാലം എന്റെ കൈയിലില്ല. വല്ല വിധത്തിലുമുള്ള രണ്ടു ചക്രങ്ങളെ ഒരു വണ്ടിക്കു വെച്ചുകൂടാ.”

“അങ്ങനെയാണെങ്കിൽ, എനിക്കു രണ്ടു ചക്രം വിലയ്ക്കു തരൂ.”

“എല്ലാ ചക്രങ്ങളും എല്ലാ അച്ചുതണ്ടുകൾക്കും പാകമാവില്ല സേർ.”

’ശ്രമിച്ചുനോക്കു, ഏതായാലും.”

“അതുകൊണ്ടു പ്രയോജനമില്ല. എന്റെ കൈയിൽ കട്ടവണ്ടികൾക്കുള്ള ചക്രങ്ങളേ വിൽക്കാനുള്ളൂ. ഇതൊരു പാവപ്പെട്ട നാട്ടുപുറമാണ്.”

“നിങ്ങളുടെ പക്കൽ ഈത്തരം ഒരു വണ്ടി തരാനുണ്ടോ?”

ആ രണ്ടുരുൾവണ്ടി കൂലിക്കു വാങ്ങിയതാണെന്നു വണ്ടിപ്പണിക്കാരൻ ഒരു നോട്ടത്തിൽത്തന്നെ കണ്ടിരിക്കുന്നു. അയാൾ ചുമലുകളൊന്നു ചുളുക്കി.

“നിങ്ങൾ വണ്ടി നല്ലവണ്ണം നോക്കുന്നതുകൊണ്ട് ആളുകൾ നിങ്ങൾക്കു വേഗത്തിൽ തരും കൂലിക്ക്! എനിക്കൊന്നുണ്ടെങ്കിൽ ഞാൻ നിങ്ങൾക്കു കൂലിക്കു തരില്ല. നിശ്ചയം.”

“ആട്ടെ, എന്നാലതു വിലയ്ക്കു തരൂ.”

“എന്റെ കൈയിലില്ല.”

“എന്ത്! ഒരു വില്ലുവണ്ടിയും? എന്നെ സന്തോഷിപ്പിക്കാൻ പ്രയാസമില്ലെന്നു കണ്ടില്ലെന്നു കണ്ടില്ലേ?”

“ഞങ്ങൾ ഒരു പാവപ്പെട്ട രാജ്യത്താണ്, വാസ്തവത്തിൽ.” വണ്ടിപ്പണിക്കാരൻ തുടർന്നു, ’ആ കാണുന്ന പുരയിൽ ഒരു ’കാലാഷ്’ വണ്ടിയുണ്ട്; അതു പട്ടണത്തിൽ ഒരു പ്രമാണിയുടെയാണ്; എന്റെ വശം സൂക്ഷിക്കാൻ ഏൽപിച്ചിരിക്കുന്നു; അദ്ദേഹം അതു മാസത്തിൻ മുപ്പത്താറാം തിയതിയേ ഉപയോഗിക്കു—എന്നുവെച്ചാൽ ഉപയോഗിക്കാറില്ലെന്നർത്ഥം. അതു ഞാൻ നിങ്ങൾക്കു കൂലിക്കു തരാം; എനിക്കെന്താണ്! പക്ഷേ, അതു കൊണ്ടുപോകുന്നതു മുതലാളി കാണരുത്—പിന്നെ അതു ’കാലാഷ്’ വണ്ടിയാണ്; രണ്ടു കുതിര വേണം.”

“ഞാൻ രണ്ടു കുതിരയെ കൂലിക്കു വാങ്ങിക്കളയാം.”

എവിടേക്കാണ് പോകുന്നത്?”

“ആറായിലേക്ക്.’

“ഇന്ന് അവിടെ എത്തണമെന്നുണ്ടോ?”

“തീർച്ചയായും.”

“രണ്ടു കുതിരയെ പൂട്ടിയിട്ടോ?”

“എന്തുകൊണ്ടു വയ്യാ?”

“നാളെ രാവിലെ നാലുമണിക്കെത്താമെന്നുവെച്ചാൽ വല്ല വൃത്യാസവുമുണ്ടോ?”

“തീർച്ചയായും ഇല്ല.

“അപ്പോൾ കൂലിക്കു കുതിരയെ വാങ്ങിക്കയാവുമ്പോൾ, ഒരു കാര്യം ആലോചിക്കാനുണ്ട്— യാത്രാനുവാദപത്രമില്ലേ?”

“ഉവ്വ്.”

“തപ്പാൽക്കുതിരയെ വാങ്ങിച്ചാൽ നിങ്ങൾക്കു നാളെക്കുമുമ്പ് ആറായിലെത്തുവാൻ സാധിക്കില്ല. നമ്മൾ ഒരു ഊടുപാതയിലാണ്. മറ്റു കുതിരകളെ കിട്ടിക്കൊള്ളാൻ പ്രയാസമുണ്ട്; കുതിരകൾ വയലിലാവും. ഉഴവുകാലം ആരംഭിച്ചു; നല്ല ഭാരമേറുന്ന ജോടുകുതിരകളെ കിട്ടണം; തപ്പാൽക്കുതിരകളായാലും, കുതിരയായി കണ്ടവയെയൊക്കെ കൃഷിക്കാർ പിടികൂടും. ഓരോ കുതിരമാറ്റസ്ഥലത്തും മൂന്നോ നാലോ മണിക്കൂറു താമസിക്കേണ്ടിവരും. പിന്നെ, നടക്കുന്ന മട്ടിലേ അവ പോവു. പലേ കുന്നുകളും കയറാനുണ്ട്.”

“ആട്ടെ, എന്നാൽ ഞാൻ കുതിരപ്പുറത്തു പൊയ്കൊള്ളാം. വണ്ടി അഴിച്ചുതരു. ഈ പ്രദേശത്തു ആരെങ്കിലും എനിക്കൊരു ജീനി വിലയ്ക്കു തരും?”

“സംശയമില്ലാതെ; പക്ഷേ, ഈ കുതിര ജീനി വെക്കാൻ സമ്മതിക്കുമോ.”

“അതു വാസ്തവം; ഇതു നിങ്ങൾ എന്നെ ഓർമപ്പെടുത്തി; ഇത് അത് സമ്മതിക്കില്ല.”

“പിന്നെ-”

“എന്നാൽ എനിക്ക് ഒരു കുതിരയെ കൂലിക്കു മേടിച്ചുകൂടേ?”

“ഒരൊറ്റ നടയായി ആറായിലേക്കു പോകുന്ന കുതിരയോ?’

“അതേ.”

“അതിന് ഈ രാജ്യത്തില്ലാത്തതരം ഒരു കുതിരയെ കിട്ടണം. ഒന്നാമതു നിങ്ങളെ ആർക്കും പരിചയമില്ലാത്തതുകൊണ്ട്, അതു വാങ്ങേണ്ടിവരും. ആവട്ടെ; എന്നാൽ അഞ്ഞൂറു ഫ്രാങ്കിനായാലും ശരി, ആയിരത്തിനായാലും ശരി, വിലക്കോ കൂലിക്കോ കിട്ടാൻ ഒരു കുതിരയെ ഈ രാജ്യത്തെങ്ങും കാണില്ല.”

“ഞാൻ ഇനി എന്തു വേണം?

“ഒരു മര്യാദക്കാരനെപ്പോലെ ഞാൻ ഈ ചക്രം ശരിപ്പെടുത്തുന്നതിന്ന് എന്നെ അനുവദിക്കുക; എന്നിട്ടു നാളെ പുറപ്പെടുക—ഇതാണുത്തമം.”

“നാളെ വൈകിപ്പോവും.”

“ഗ്രഹപ്പിഴേ?”

“ആറായിലേക്കു പോകുന്ന തപ്പാൽവണ്ടിയില്ലേ? എപ്പോളാണ് അതു പുറപ്പെടുക?”

“രാത്രി, രണ്ടു തപ്പാലും രാത്രിയിലാണ്; അങ്ങോട്ടുള്ളതും ഇങ്ങോട്ടുള്ളതും.’

“എന്ത്! ഈ ചക്രം നേരെയാക്കുന്നതിനു നിങ്ങൾക്ക് ഒരു ദിവസം വേണം?”

“ഒരു ദിവസം, ഒരു നല്ല ദിവസം തികച്ചും.”

“രണ്ടാളെ പണിക്കാക്കിയാൽ?”

“പത്താളെ ആക്കിയാലും ശരി.”

“ അഴികൾ കയറുകൊണ്ടു കെട്ടിയാലോ?”

“അഴികളുടെ കാര്യത്തിൽ, അങ്ങനെയും പറ്റിക്കാം; അരടയ്ക്കു നിവൃത്തിയില്ല; വട്ടും ചീത്തയായിരിക്കുന്നു.”

“ഈ രാജ്യത്ത് ആരും ജോടിക്കുതിരകളെ കൂലിക്കു കൊടുക്കുന്നില്ലെന്നോ?

“ഇല്ല.

“ഇവിടെ വേറെ വണ്ടിപ്പണിക്കാരനുണ്ടോ?

ലായക്കാരനും വണ്ടിപ്പണിക്കാരനും യോജിച്ചു തലയൊന്നിളക്കിക്കൊണ്ടു മറുപടി പറഞ്ഞു; “ഇല്ല.”

അയാൾക്ക് ഒരപാരമായ ആഹ്ളാദം തോന്നി.

ഈശ്വരവിധി ഇടയിൽക്കടന്നു പ്രവർത്തിക്കുന്നുണ്ടെന്നു സ്പഷ്ടമായി. വണ്ടിച്ചക്രത്തെ മുറിച്ചതും അയാളെ നിരത്തിന്മേലിട്ടു ചുറ്റിക്കുന്നതും അതാണ്. ഈത്തരത്തിലുള്ള ആദ്യത്തെ ആജ്ഞകളെ അയാൾ കൈക്കൊണ്ടില്ല; യാത്ര മുടങ്ങാതെ കഴിക്കുവാൻ അതാ അയാൾ കഴിയുന്ന എല്ലാ ശ്രമവും ചെയ്തു; എല്ലാ നിവൃത്തിഭാഗങ്ങളും അയാൾ സനിഷ്കർഷമായും ഹൃദയപൂർവമായും എടുത്തു നോക്കി. തീർന്നു; കാലഭേദംകൊണ്ടോ ക്ഷീണംകൊണ്ടോ ചെലവുകൊണ്ടോ അല്ല അയാളുടെ യാത്ര മുടങ്ങിയത്; അവനവനെ കുറ്റം പറയുവാൻ യാതൊന്നും അയാൾ കണ്ടില്ല. ഇവിടെനിന്നു മുൻപോട്ടു പോയില്ലെങ്കിൽ, അതയാളുടെ കുറ്റമല്ല. ഇവിടുന്നങ്ങോട്ടുള്ളതൊന്നും അയാളെക്കൊണ്ടുണ്ടായതല്ല. ഇനിയൊന്നും അയാളല്ല. അയാളുടെ മനസ്സാക്ഷിയുടെ പ്രവൃത്തിയല്ല അത്; തലയിലെഴുത്തിന്റെ വിദ്യയാണ്.

അയാൾ വീണ്ടും നന്നായി ശ്വാസം കഴിച്ചു. ഴാവേറുടെ വരവു കഴിഞ്ഞിട്ട് ആദ്യമായി അയാൾ ഇഷ്ടംപോലെ, ശ്വാസകോശങ്ങളെക്കൊണ്ടു സാധിക്കാവുന്നേടത്തോളം നീളത്തിൽ, ഒരു ശ്വാസം കഴിച്ചു. കഴിഞ്ഞ ഇരുപതു മണിക്കൂറോളമായി അയാളുടെ ഹൃദയത്തെ മുറുകെപ്പിടിച്ചിരുന്ന ഉരുക്കുകൈ അയാളെ വിട്ടതായി തോന്നി.

ഈശ്വരൻ അനുകൂലനായി എന്നും, അവിടുന്നു എഴുന്നള്ളിനിന്നു പ്രവർത്തിക്കുകയാണെന്നും തോന്നി.

അവനവനാൽ കഴിയുന്നതെല്ലാം ചെയ്തുകഴിഞ്ഞു. ഇനി പതുക്കെ പിന്നോക്കം തിരിക്കയല്ലാതെ ഗത്യന്തരമില്ലെന്ന് അയാൾ ആലോചിച്ചു.

വണ്ടിക്കാരനുമായുണ്ടായ അയാളുടെ സംസാരം ചാരായക്കടയ്ക്കുള്ളിൽ ഒരറയിൽവെച്ചായിരുന്നുവെങ്കിൽ, അതാരും ഒരാളും അറിയില്ല; ആരും കേൾക്കുമായിരുന്നില്ല; കാര്യം ഇവിടെവെച്ച് അവസാനിക്കുമായിരുന്നു; വായനക്കാർ ഇനി വായിക്കാൻ പോകുന്ന സംഭവങ്ങളൊന്നും ഞങ്ങൾക്കു പറയേണ്ടിവരില്ലായിരുന്നു. പക്ഷേ, ഈ സംഭാഷണമുണ്ടായതു തെരുവിൽവെച്ചാണ്. തെരുവിൽവെച്ചുള്ള എന്തു സംസാരവും നിശ്ചയമായി ഒരാൾക്കൂട്ടത്തെ ആകർഷിക്കും. കാണികളാവുന്നതിലും മീതെ യാതൊന്നും ആവശ്യമില്ലാത്ത ആളുകൾ എപ്പോഴുമുണ്ട്. വണ്ടിക്കാരനെ അയാൾ വിചാരണ ചെയ്യുമ്പോൾ, അതിലേ അങ്ങോട്ടും ഇങ്ങോട്ടും പോയിരുന്ന ചിലർ അവരുടെ ചുറ്റും കൂടി. കുറച്ചുനേരം മനസ്സിരുത്തിക്കേട്ടശേഷം. ആരും തീരേ ശ്രദ്ധിക്കാതിരുന്ന ഒരു കുട്ടി, ആ കൂട്ടത്തിൽ നിന്നൊഴിഞ്ഞ് ഒരോട്ടം കൊടുത്തു.

ഞങ്ങൾ ഇപ്പോൾത്തന്നെ വിവരിച്ച ആ ആന്തരമായ ആലോചന കഴിഞ്ഞു, വഴിയാത്രക്കാരൻ പിന്നോക്കം പോവാൻ തീർച്ചപ്പെടുത്തിയ സമയത്ത് ആ കുട്ടി തിരിച്ചെത്തി, അവന്റെ കൂടെ ഒരു കിഴവിയുമുണ്ട്.

”മൊസ്സ്യൂ” ആ സ്ത്രീ പറഞ്ഞു, “ഒരു രണ്ടുരുൾക്കുതിരവണ്ടി നിങ്ങൾക്കാവശ്യമുണ്ടെന്ന് എന്റെ കുട്ടി പറഞ്ഞു.”

ഒരു കുട്ടി കൂട്ടിക്കൊണ്ടുവന്ന ഒരു കിഴവിയുടെ മുഖത്തുനിന്ന് പുറപ്പെട്ട ഈ വെറുംവാക്കുകൾ അയാളുടെ ദേഹത്തിൽനിന്നു വിയർപ്പിനെ ഇറ്റിറ്റു വീഴിച്ചു. പിടിയൊന്നയച്ചതായ കൈ പിന്നിൽനിന്ന് ഒരിക്കൽക്കൂടി മുറുക്കിപ്പിടികൂടുവാൻ തയ്യാറായി ഇരുട്ടത്തു വീണ്ടും പ്രത്യക്ഷീഭവിക്കുന്നതു കണ്ടു എന്ന് അയാൾ വിചാരിച്ചു.

അയാൾ മറുപടി പറഞ്ഞു: “ഉവ്വ്, എന്റെ നല്ലവളായ അമ്മേ; എനിക്കു കൂലിക്കു കിട്ടാൻ ഒരു വണ്ടിയുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു നില്‍ക്കയാണ്.’ അയാൾ ക്ഷണത്തിൽ തുടർന്നു പറഞ്ഞു: ’പക്ഷേ, ഒന്നും ഇവിടെ കിട്ടാനില്ല.”

“നിശ്ചയമായും ഉണ്ട്.” ആ കിഴവി പറഞ്ഞു.

“എവിടെ?” വണ്ടിക്കാരൻ കൂട്ടിച്ചേർത്തു.

“എന്റെ വീട്ടിൽ,” ആ കിഴവി മറുപടി പറഞ്ഞു.

മെയർ നടുങ്ങി. ആ അപകടം പിടിച്ച കൈ ഒരിക്കൽക്കൂടി അയാളെ പിടികൂടി.

ആ കിഴവിയുടെ വണ്ടിപ്പുരയിൽ വാസ്തവത്തിൽ വില്ലുവെച്ചു ഒരു കൊട്ടവണ്ടി നില്പുണ്ട്. വണ്ടിക്കാരനും കുതിരലായക്കാരനുംകുടി, വഴിപോക്കൻ തങ്ങളുടെ പിടിയിൽനിന്ന് വിട്ടുപോകുന്നതുകൊണ്ടുള്ള നിരാശതയിൽ, ചിലതു കടന്നുപറഞ്ഞുനോക്കി.

“അതൊരു വല്ലാത്ത പഴയ കെണിയാണ്; അത് അച്ചുതണ്ടിന്മേൽ അമർന്നിരിക്കും; ഇരിപ്പിടങ്ങൾ തോൽവാറുകൊണ്ട് ഉള്ളിൽ തുക്കിയിട്ടിരിക്കയാണെന്നുള്ളതു നേരാണ്; മഴ പെയ്താൽ ചോരും; ചക്രങ്ങൾ തുരുമ്പു പിടിച്ചു പൂപ്പൽ കയറിതീർന്നിരിക്കുന്നു; രണ്ടുരുൾവണ്ടിയേക്കാൾ ഒട്ടുമധികം ദൂരം പോവില്ല; ഒരു പൊളിഞ്ഞ പഴയ വെറും വണ്ടിക്കൂട്; അതിൽ കേറിപ്പോയാൽ ഒടുക്കം വേണ്ടിയിരുന്നില്ലെന്നു തോന്നും.” മറ്റും മറ്റും.

ഇതൊക്കെ നേരാണ്; പക്ഷേ, ഈ കെണി, ഈ പൊളിഞ്ഞ പഴയ വണ്ടിക്കൂട്, എന്തുതന്നെയായാലും ശരി, ഈ സാധനം, അതിന്റെ രണ്ടുരുളിന്മേൽ പായും; അതിന് ആറായിലേക്കു പോവാൻ കഴിവുണ്ട്.

അയാൾ ആ സ്ത്രീ ആവശ്യപ്പെട്ടതു കൊടുത്തു; മടക്കത്തിൽ വാങ്ങിക്കൊണ്ടുപോവാം എന്നു കരുതി തന്റെ രണ്ടുരുൾവണ്ടി വണ്ടിപ്പണിക്കാരന്റെ പക്കൽ കേടുതീർക്കാൻ ഏല്പിച്ചു; വെള്ളക്കുതിരയെ വണ്ടിക്കു കെട്ടി. അതിൽ ചാടിക്കയറി. രാവിലെ മുതൽ വണ്ടിയോടിച്ചുപോന്ന വഴിയിൽത്തന്നെ അയാൾ വീണ്ടും കൂടി.

വണ്ടി പാഞ്ഞുതുടങ്ങിയപ്പോൾ, അയാൾ സ്വയം സമ്മതിച്ചു. അപ്പോൾ താൻ പോവുന്നേടത്തേക്കു പോകേണ്ടിവരാതായി എന്നു കണ്ടപ്പോൾ, ഒരു നിമിഷം മുൻപ്, തനിക്ക് ഒരുതരം സന്തോഷമുണ്ടായി എന്ന്. ആ സന്തോഷത്തെ അയാൾ ഒരുമാതിരി ദേഷ്യത്തോടുകൂടി പരീക്ഷണം ചെയ്തു വെറും കഥയില്ലായ്മയാണെന്നു കണ്ടു. മടങ്ങിപ്പോകുന്നതിൽ എന്തിനു സന്തോഷിക്കുന്നു? ഒന്നാമതു താൻ ഈ പോകുന്നതു സ്വന്തമനസ്സാലെയല്ലേ? തന്നെ ആരും നിർബന്ധിക്കുന്നില്ലല്ലോ.

എന്നല്ല, നിശ്ചയമായും താൻ വരുത്തിക്കൂട്ടുന്നതല്ലാതെ യാതൊന്നും തനിക്കു സംഭവിക്കാൻ വയ്യാ.

ഹെസ്ദാങ് വിട്ട ഉടനെ ഒരു ശബ്ദം അയാളോടു വിളിച്ചുപറയുന്നതു കേട്ടു; “നില്ക്കു! നില്ക്കു!!’ ആശയെപ്പോലെ ഒരു ചെറുചൂടും ഒരുൾവലിവുമുള്ള എന്തോ ഒന്നടങ്ങിയ ഒരു പിടച്ചിലോടുകൂടി അയാൾ വണ്ടി നിർത്തി.

അതു കിഴവിയുടെ ചെക്കനായിരുന്നു.

“സേർ,’ ആചെറുകുട്ടി പറഞ്ഞു, “ഞാനാണ് നിങ്ങൾക്കു വണ്ടി വരുത്തിത്തന്നത്.”

“അതിന്?”

“നിങ്ങൾ എനിക്കൊന്നും തന്നില്ല.

എല്ലാവർക്കും അത്രമേൽ ജാഗ്രതയോടുകൂടി എന്തും കൊടുക്കാറുള്ള അയാൾക്ക് ഈ ആവശ്യപ്പെടൽ നിർമര്യാദമാണെന്നും അധികപ്രസംഗമാണെന്നും തോന്നി.

“ഹാ! നിയ്യാണല്ലേ, എടാ, തെമ്മാടി?” അയാൾ പറഞ്ഞു, “നിനക്കൊന്നും കിട്ടില്ല.” അയാൾ കുതിരയെ ആഞ്ഞടിച്ചു; ക്ഷണത്തിൽ പാഞ്ഞു.

ഹെസ്ദാങ്ങിൽവെച്ച് അയാൾക്കു സമയം വളരെ ചെലവായി; ആ നഷ്ടം തീർക്കേണ്ടിയിരിക്കുന്നു. ആ ചെറുകുതിര നല്ല ചുണയുള്ളതാണ്; രണ്ടെണ്ണത്തിന്റെ വലി വലിച്ചിരുന്നു; പക്ഷേ, ഫിബ്രവരിമാസമായതുകൊണ്ടു മഴ പെയ്തിരുന്നു; വഴികൾ ചീത്തയായിക്കിടക്കുന്നൂ. പിന്നെ, അതു രണ്ടുരുൾവണ്ടിയല്ലാതായി. അപ്പോഴത്തെ വണ്ടിക്കു നല്ല കനമുണ്ട്; പോരാത്തതിനു വഴിക്കു പല കുറ്റങ്ങളുമുണ്ടായിരുന്നു.

ഹെസ്ദാങ്ങിൽനിന്നു സാങ്പോളിലെത്താൻ ഏകദേശം നാലു മണിക്കൂർ പിടിച്ചു.

സാങ്പോളിൽ ഒന്നാമതു കണ്ട ഹോട്ടലിൽ ചെന്നു കുതിരയെ അഴിപ്പിച്ചു പന്തിയിലേക്കു കൊണ്ടു പോവിച്ചു. സ്കോഫ്ളേറോട് ഏറ്റിട്ടുള്ളതനുസരിച്ചു, കുതിര തിന്നുമ്പോൾ അയാൾ പുല്ലുതൊട്ടിയുടെ അടുത്തു നിന്നു. ദുഃഖമയവും സമ്മിശ്രവുമായ ഓരോന്നിനെപ്പറ്റി അയാൾ മനോരാജ്യം വിചാരിച്ചു.

ഹോട്ടലുടമസ്ഥന്റെ ഭാര്യ കുതിരപ്പന്തിയിലേക്കു വന്നു.

“പ്രാതൽ വേണ്ടേ?”

“വാസ്തവം; എനിക്കു നല്ല രുചിയും തോന്നുന്നുണ്ട്.”

അയാൾ അവളെ പിന്തുടർന്നു; ആഹ്ലാദമയവും പനിനീർപ്പുപോലുള്ളതുമായിരുന്നു അവളുടെ മുഖം; അവൾ അയാളെ ഭക്ഷണമുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി; അവിടെ മെഴുശ്ശീലകൊണ്ടു മൂടിയ മേശകളുണ്ട്.

വേഗം വേണം.” അയാൾ പറഞ്ഞു; എനിക്ക് ഇനിയും പോണം; എനിക്ക് ബദ്ധപ്പാടുണ്ട്.”

ചെറുപ്പക്കാരിയായ ഒരു കുറ്റത്തി ക്ഷണത്തിൽ അയാൾക്കുള്ള കത്തിയും മുള്ളുകളും ഒരുക്കി; ഒരു മനഃസംതൃപ്തിയോടുകൂടി അയാൾ പെൺകിടാവിനെ നോക്കിക്കണ്ടു.

”ഇതാണ് എനിക്കു സുഖമില്ലാതിരുന്നത്,’ അയാൾ വിചാരിച്ചു; “ഞാൻ പ്രാതൽ കഴിച്ചിട്ടില്ല.

പ്രാതലിനുള്ളതെല്ലാം കൊണ്ടുവെച്ചുകഴിഞ്ഞു; അയാൾ അപ്പം കടന്നെടുത്തു വായ നിറച്ചു കടിച്ചെടുത്തു; എന്നിട്ടു പതുക്കെ അതു മേശപ്പുറത്തുതന്നെ വെച്ചു; പിന്നെ അതു തൊട്ടില്ല.

മറ്റൊരു മേശയ്ക്കടുത്തിരുന്ന് ഒരു വണ്ടിക്കാരൻ ഭക്ഷിക്കുന്നുണ്ട്; അയാൾ ആ ഇരിക്കുന്നാളോടു ചോദിച്ചു; “എന്താണ് ഇവരുടെ അപ്പത്തിന് ഇത്ര കയ്പ്?”

വണ്ടിക്കാരൻ ഒരു ജർമനിക്കാരനാണ്; അയാൾക്ക് ആ പറഞ്ഞതു തിരിഞ്ഞില്ല.

അയാൾ കുതിരപ്പന്തിയിലേക്കു മടങ്ങി; കുതിരയുടെ അടുത്തു നിന്നു.

ഒരു മണിക്കൂറിനു ശേഷം അയാൾ സാങ്പോൾ വിട്ടു താങ്കയിലേക്കുള്ള വഴിയിലെത്തി; അവിടെനിന്ന് ആറായിലേക്ക് അഞ്ചു കാതമേ ഉള്ളൂ.

ഈ യാത്രാസമയത്ത് അയാൾ എന്തു ചെയ്തു? എന്തായിരുന്നു അയാളുടെ വിചാരം? രാവിലത്തെപ്പോലെ, അയാൾ മരങ്ങളേയും, മേയപ്പെട്ട മേൽപ്പുരകളേയും, വിട്ടുപോകുന്ന ഉഴവുനിലങ്ങളേയും, ഓരോ വഴിത്തിരിവിലും വെച്ച് മുറിയപ്പെടുന്ന ദേശവൈചിത്ര്യത്തിന്റെ മറച്ചിലിനേയും സൂക്ഷിച്ചുനോക്കി; ഇത് ആത്മാവിനെ ചിലപ്പോൾ തൃപ്തിപ്പെടുത്തുകയും വിചാരപരമ്പരയിൽനിന്ന് അതിനെ ചിലപ്പോൾ വിടുവിക്കുകയും ചെയ്യുന്ന അത്തരം ഒരു നോക്കിക്കാണലാണ്. ഒന്നാമത്തെതായും ഒടുവിലത്തെതായും ഒരായിരം വസ്തുക്കളെ നോക്കിക്കാണുന്നതിലധികം ദുഃഖമയമായും ഹൃദയസ്പൃക്കായും മറ്റെന്താണുള്ളത്? യാത്ര ചെയ്യുക എന്നത് ഓരോ നിമിഷത്തിലും ജനിക്കുകയും അപ്പോൾത്തന്നെ മരിക്കുകയുമാണ്; ഒരു സമയം തന്റെ മനസ്സിന്റെ ഏറ്റവും നിഗൂഡമായ ഭാഗത്തുവെച്ച് അയാൾ മാറിമാറിക്കൊണ്ടുള്ള ചക്രവാളത്തേയും നമ്മുടെ മാനുഷികമായ ജീവിതത്തേയും കൂട്ടി താരതമ്യപ്പെടുത്തിനോക്കിയിരിക്കണം; ജീവിതസംബന്ധിയായ സകലവും ഇളവില്ലാതെ നമ്മുടെ മുൻപിലൂടെ പറപറക്കുന്നു; ഇരുട്ടടഞ്ഞതും പ്രകാശമാനവുമായ അന്തരാളങ്ങൾ തമ്മിൽ കുട്ടിപ്പിണഞ്ഞു കിടക്കുന്നു; കണ്ണഞ്ചിക്കുന്ന ഒരു നിമിഷത്തിനുശേഷം, ഒരു ഗ്രഹണം; നമ്മൾ നോക്കുന്നു, ബദ്ധപ്പെടുന്നു, പാഞ്ഞു പോകുന്നതിനെ കടന്നുപിടികൂടുവാൻ ദൂരത്തേക്കു കൈനീട്ടുന്നു; ഓരോ സംഭവവും നമുക്കുള്ള നിരത്തുവഴിയിലെ ഓരോ തിരിവാണ്; അതാ, ഒരടിയായി നാം വൃദ്ധന്മാരാകുന്നു; നാം നടുങ്ങുന്നു; എല്ലാം കറുത്തിരുളുന്നു; ഒരു നിഗൂഡമായ വാതിൽപ്പഴുതു നാം വേർതിരിച്ചറിയുന്നു; നമ്മെ വലിച്ചുകൊണ്ടുപോകുന്ന ആ ജീവിതമാകുന്ന രസമില്ലാത്ത കുതിര നിന്നുപോകുന്നു; എന്നല്ല, നിഴൽപാടുകൾക്കിടയിൽവെച്ച് അജഞാതനും ആവൃതമുഖനുമായ ഒരാൾ ആ കുതിരയെ അഴിച്ചു വിടുന്നതായി നാം കാണുന്നു.

സന്ധ്യയായതോടുകുടി, പാഠശാല വിട്ടുപോരുന്ന കുട്ടികൾ ഈ വഴിയാത്രക്കാരൻ താങ്കയിൽ ചെല്ലുന്നതു കണ്ടു; ദിവസങ്ങൾക്കു നീളം വെച്ചു തുടങ്ങിയിട്ടില്ലെന്നുള്ളതു വാസ്തവമാണ്. ഗ്രാമത്തിൽനിന്നു കടന്ന ഉടനെ, വഴിയിൽ കല്ലിടിച്ചു നന്നാക്കിക്കൊണ്ടിരുന്ന ഒരു കൂലിപ്പണിക്കാരൻ തലയുയർത്തി നോക്കി അയാളോടു പറഞ്ഞു: “ആ കുതിര വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.”

വാസ്തവത്തിൽ ആ സാധുജന്തു ഒരാൾ നടക്കുന്നതുപോലെയാണ് പോയിരുന്നത്.

“നിങ്ങൾ ആറായിലേക്കാണോ പോകുന്നത്?” വഴി നന്നാക്കുന്നവൻ തുടർന്നു ചോദിച്ചു.

“അതേ.”

“ഈ നിലയിൽത്തന്നെയാണ് പോകുന്നതെങ്കിൽ, നിങ്ങൾ വളരെ നേരത്തെയൊന്നും എത്തില്ല.”;

അയാൾ വണ്ടി നിർത്തി, ആ കൂലിപ്പണിക്കാരനോടു ചോദിച്ചു; “ഇവിടെനിന്ന് ആറായിലെക്ക് എന്തു ദുരമുണ്ട?’

“ഏകദേശം നല്ലവണ്ണം ഏഴു കാതം.’

“അതെങ്ങനെ? തപ്പാൽവിവരപുസ്തകത്തിൽ അഞ്ചേകാൽ കാതം മാത്രമേ പറയുന്നുള്ളൂ.”

“ഹാ!” വഴി നന്നാക്കുന്നവൻ മറുപടി പറഞ്ഞു. “അപ്പോൾ വഴി കേടുവന്നു കിടക്കുകയാണെന്നു നിങ്ങൾക്കറിഞ്ഞുകൂടേ: ഒരു കാൽമണിക്കൂറുകൂടി കഴിഞ്ഞാൽ വഴി അടച്ചിട്ടുള്ളതു കാണാം; പിന്നെ അങ്ങോട്ടു പോവാൻ മാർഗമില്ല.

“നേര്?”

“എടത്തോട്ടു കറൻസിയിലേക്കുള്ള വഴിക്കു പോണം; പുഴ? അങ്ങോട്ടു കടക്കുക; കാബ്ലാങ്ങിലെത്തിയാൽ നിങ്ങൾ വലത്തോട്ടു തിരിയണം. അതാണ മോങ് സാങ് തെലോയിയിലേക്കുള്ള വഴി; എന്നാൽ പിന്നെ ആറായായി.”

“പക്ഷേ, രാത്രിയാണ്, എനിക്കു വഴി തെറ്റും.”

“നിങ്ങൾ ഈ പ്രദേശത്തുകാരനല്ലായിരിക്കും?”

അല്ല.

“എന്നല്ല, അതിനു പുറമെ, ഒക്കെ തിരിവുവഴികളാണ്; നില്‍ക്കൂ; സേർ,’ വഴി നന്നാക്കുന്നവൻ പിന്നെയും ആരംഭിച്ചു; ”ഞാൻ നിങ്ങൾക്കൊന്നു പറഞ്ഞുതരട്ടെ? നിങ്ങളുടെ കുതിര ക്ഷീണിച്ചിരിക്കുന്നു; താങ്കയിലേക്കു മടങ്ങു; അവിടെ ഒരു നല്ല ചാരായക്കടയുണ്ട്; അവിടെ കിടന്നുറങ്ങുക; നാളെ നിങ്ങൾക്ക് ആറായിലെത്താം.’

“എനിക്ക് ഇന്നു വൈകുന്നേരം അവിടെ ചെല്ലണം.”

“എന്നാൽ കാര്യം മാറി; ഏതായാലും ഹോട്ടലിൽ ചെല്ലുക; ഒരു കുതിരയെക്കൂടി വാങ്ങുക; കുതിരക്കാരൻ നിങ്ങൾക്കു വഴി തിരിച്ചുതരും.”

അയാൾ വഴി നന്നാക്കുന്നവന്റെ ഉപദേശം അനുസരിച്ചു; പിന്നോക്കം മടങ്ങി; ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അയാൾ ആ വഴിക്കുതന്നെ വന്നു; പക്ഷേ, അതു കടുവേഗത്തിലാണ്; ഒരു കുതിരകൂടി സഹായത്തിനുണ്ട്; വണ്ടിക്കാരൻ എന്നു തന്നത്താൻ നാമകരണം ചെയ്ത ഒരു കുതിരക്കാരൻ വണ്ടിയുടെ ഏർക്കാലിൽ ഇരിക്കുന്നു.

അപ്പോഴും നേരം വൈകിയെന്ന് അയാൾക്കു തോന്നിയിരുന്നു.

രാത്രി തികച്ചും പ്രത്യക്ഷീഭവിച്ചു.

അവർ തിരിവുവഴികളിലേക്കു കടന്നു; വഴി വല്ലാതെ ചീത്തയായിത്തുടങ്ങി; വണ്ടി ഒരു ചക്രച്ചാലിൽനിന്നു മറ്റൊന്നിലേക്കു മാറിക്കടക്കുവാൻ തുടങ്ങി; അയാൾ വണ്ടിക്കാരനോടു പറഞ്ഞു; “നടയിൽ വിടുക; ഇരട്ടി കൂലി കിട്ടും.”

ഒരു കുലുക്കത്തിൽ വണ്ടിയുടെ ഒരാണി മുറിഞ്ഞു.

“സർ, കൂട്ടാണി മുറിഞ്ഞു.” വണ്ടിക്കാരൻ പറഞ്ഞു: “എങ്ങനെയാണ് എന്റെ കുതിരയെ വണ്ടിയോടു കൂട്ടിക്കെട്ടേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാതായി; ഈ വഴി രാത്രിയിൽ വളരെ ചീത്തയാണ്. മടങ്ങി താങ്കയിൽ കിടന്നുറങ്ങാമെന്നുവെച്ചാൽ നാളെ രാവിലെ നേരത്തെ ആറായിലെത്താം.”

അയാൾ പറഞ്ഞു: നിങ്ങളുടെ കൈയിൽ ഒരു കഷണം കയറും, ഒരു പേനക്കത്തിയുമുണ്ടോ?”

“ഉവ്വ്, സേർ.”

അയാൾ ഒരു മരച്ചില്ല മുറിച്ചു; അതുകൊണ്ട് ആണിയുണ്ടാക്കി.

ഇത് ഇരുപതു മിനുട്ടുകൂടി കളഞ്ഞു: പക്ഷേ, പിന്നെ അവർ വേഗത്തിൽ പോയി.

മൈതാനം മങ്ങിക്കിടന്നിരുന്നു; താഴത്തേക്കു തുങ്ങിക്കിടക്കുന്നതും ഇരുണ്ടതും ചുരുണ്ടതുമായ മൂടൽമഞ്ഞു കുന്നിൽപുറങ്ങളിൽ ഇഴയുകയും പുകപോലെ

തന്നത്താൻ പിരിച്ചുവലിക്കുകയും ചെയ്തിരുന്നു; മേഘങ്ങളിൽ വെളുത്ത വെളിച്ചങ്ങളുണ്ടായിരുന്നു; കടലിൽനിന്നു പുറപ്പെട്ട ഒരു ശക്തിയുള്ള കാറ്റ്, അറയിലെ സാമാനങ്ങൾ നീക്കുന്നതുപോലെ, ചക്രകവാളത്തിലെങ്ങും ഒരു ശബ്ദമുണ്ടാക്കി; കാണപ്പെടാവുന്ന സകലവും ഭയപ്പാടിന്റെ ഓരോ സ്ഥിതിഭേദങ്ങളെ അവലംബിച്ചു. രാത്രിയുടെ ഈ പരപ്പുകൂടിയ ശ്വാസഗതിയുടെ ചുവട്ടിൽ കിടന്ന് എന്തെല്ലാം വസ്തുക്കൾ തുള്ളിവിറയ്ക്കുന്നു!

അയാൾ തണുപ്പുകൊണ്ടു മരവിച്ചു; തലേദിവസം രാത്രി മുതൽ അയാൾ യാതൊന്നും ഭക്ഷിച്ചിട്ടില്ല; എട്ടു കൊല്ലം മുൻപ് ഡി. പട്ടണത്തിന്റെ അയൽപ്രദേശത്തു പരന്ന മൈതാനത്തിൽവെച്ചുണ്ടായ തന്റെ മറ്റൊരു രാത്രിസഞ്ചാരം അയാൾ പതുക്കെ ഓർമിച്ചു; അത് ഇന്നലെ കഴിഞ്ഞപോലെ തോന്നി.

ദൂരത്തുള്ള ഒരു ഗോപുരാഗ്രത്തിൽനിന്നു മണിയടിച്ചു; അയാൾ ആ കുട്ടിയോട് ചോദിച്ചു: “നേരം എത്രയായി?”

“ഏഴു മണി, സേർ; നമ്മൾ എട്ടുമണിക്ക് ആറായിലെത്തും; ഇനി മൂന്നു കാതമേ നമുക്കു പോവാനുള്ളൂ.”

ആ സമയത്ത്, ഇതുവരെ തോന്നാതിരുന്നതു തെറ്റായി എന്നുള്ള വിചാരത്തോടുകുടി, അയാൾ ഈ ഒരാലോചനയിൽ മുങ്ങി; താൻ ഈ എടുത്ത ബുദ്ധിമുട്ടുകളെല്ലാം അനാവശ്യമായിരിക്കാം; വിചാരണ തുടങ്ങുന്നത് എത്ര മണിക്കാണെന്നുകൂടി താൻ അറിഞ്ഞില്ല; അതെങ്കിലും മനസ്സിലാക്കേണ്ടതായിരുന്നു; ചെന്നിട്ടു വല്ല പ്രയോജനവും ഉണ്ടാകുമോ ഇല്ലയോ എന്നറിയാതെ, ആവിധം മൂക്കിനുനേരെ ഓടിപ്പോന്നതു വിഡ്ഡിത്തമായി. പിന്നീട് അയാൾ ചില കണക്കുകൾ കൂട്ടിനോക്കി; സാധാരണമായി സെഷ്യൻ കോടതി കൂടുക രാവിലെ ഏഴുമണിക്കാണ്; കഴിയാൻ അധികമൊന്നും സമയം വേണ്ടിവരില്ല; ആപ്പിൾപ്പഴം കട്ടതു ക്ഷണത്തിൽ തീർച്ചപ്പെട്ടുകഴിയും; ആൾ ശരിയാണോ എന്ന് മാത്രമേ പിന്നെ നോക്കാനുണ്ടാവു; നാലോ അഞ്ചോ പേരുടെ കയ്പീത്തെടുക്കേണ്ടിവരും; വക്കീൽമാർക്ക് ഒന്നും പറയാനുണ്ടാവില്ല; എല്ലാം കഴിഞ്ഞതിനു ശേഷമായിരിയ്ക്കും താൻ ചെല്ലുക.

വണ്ടിക്കാരൻ കുതിരകളെ അടിച്ചുവിട്ടു; അവർ പുഴ കടന്നു, മോങ് സാങ് തെലോയി അവരുടെ പിന്നിലായി.

രാത്രി പിന്നേയും തടിച്ചുവന്നു.

1.7.6
സിസ്റ്റർ സിംപ്ലീസിനെ പരീക്ഷിച്ചുനോക്കൽ

എന്നാൽ ഈ സമയത്തു ഫൻതീൻ സന്തുഷ്ടയായിരുന്നു.

അവൾ വളരെ ചീത്ത ഒരു രാത്രിയാണ് കഴിച്ചുകൂട്ടിയത്; അവളുടെ ചുമ ഭയങ്കരമായിരുന്നു; പനിക്കു കനം ഇരട്ടിച്ചു; അവൾ സ്വപ്നം കണ്ടിരുന്നു; രാവിലെ വൈദ്യൻ വന്ന സമയത്ത് അവൾക്കു തന്റേടമുണ്ടായിരുന്നില്ല. അയാൾക്ക് ഒരു പേടിച്ച മുഖഭാവം കയറി; മൊസ്സ്യു മദലിയെൻ വന്നാൽ ഉടനെ അയാൾക്കറിവു കൊടുക്കണമെന്ന് ആജ്ഞാപിച്ചു.

രാവിലെ മുഴുവനും അവൾക്കു സുഖമുണ്ടായിരുന്നില്ല; വളരെ കുറച്ചേ സംസാരിച്ചുള്ളു; ദൂരങ്ങളെ അളക്കുകയാണെന്നു തോന്നിക്കുന്ന ചില കണക്കുകൾ ഒരു താഴ്‌ന്ന സ്വരത്തിൽ പതുക്കെ മന്ത്രിച്ചുകൊണ്ടു വിരിപ്പുകളിൽ അവൾ മടക്കിട്ടിരുന്നു. അവളൂടെ കണ്ണുകൾ മിഴിച്ചും തുറിച്ചുനോക്കിയുമിരുന്നു. അവ ഇടയ്ക്ക് ഏതാണ്ടു കെട്ടുപോകുന്നതുപോലെ തോന്നി; ഉടനെ പിന്നെയും നിറംവെച്ചു. നക്ഷത്രങ്ങളെപ്പോലെ മിന്നി. ഇരുട്ടടഞ്ഞ ഒരു ഘട്ടം വരുമ്പോൾ, ഭൂമിയിലെ വെളിച്ചത്തെ കൈവിടുന്നവയിൽ സ്വർഗത്തിലെ വെളിച്ചം നിറയുന്നുവോ എന്നു തോന്നും.

ഇപ്പോൾ എങ്ങനെയിരിക്കുന്നു എന്നു സിസ്റ്റർ സിംപ്ലീസ് ചോദിക്കുമ്പോളെല്ലാം, അവൾ തെറ്റാതെ മറുപടി പറയും: “സുഖമുണ്ട്. എനിക്കു മൊസ്സ്യു മദലിയെനെ ഒന്നു കാണണം.”

ഇതിനു കുറെ മാസങ്ങൾക്കു മുൻപ് ഫൻതീൻ തന്റെ ചാരിത്ര്യത്തിന്റെ, തന്റെ സന്തോഷത്തിന്റെ ഒടുവിലത്തെ നില്‍ക്കക്കള്ളിയും തട്ടിക്കളഞ്ഞ നിമിഷത്തിൽ, അവൾ തന്റെ ഒരു നിഴലായിത്തീർന്നിരുന്നു; ഇപ്പോൾ അവൾ തന്റെ ഒരു പ്രേതമായി. മാനസികമായ കഷ്ടപ്പാടു തുടങ്ങിവെച്ച പ്രവൃത്തിയെ ദേഹസംബന്ധിയായ കഷ്ടപ്പാടു മുഴുമിപ്പിച്ചു. ഈ ഇരുപത്തഞ്ചു വയസ്സായ പാവത്തിനുള്ളതു, ചുളിവുവീണ നെറ്റിയും, ഒട്ടിപ്പിടിച്ച കവിളുകളും, ഇറുകിയ നാസാദ്വാരങ്ങളും, നൊണ്ണുകൾ പിന്നോക്കം വലിഞ്ഞുപോയ പല്ലുകളും, ഈയംപോലുള്ള ശരീരവർണവും, എല്ലുന്തിയ കഴുത്തും, മുഴച്ചുനില്ക്കുന്ന ചുമല്പലകകളും, മെലിഞ്ഞ കൈകാലുകളും, കളിമണ്ണുപോലുള്ള തൊലിയുമായിത്തീർന്നു; സ്വർണവർണത്തിലുള്ള തലമുടി അവിടവിടെ നരച്ചുവരുന്നു. കഷ്ടം! എത്ര ക്ഷണത്തിൽ ദീനം വാർദ്ധകൃത്തെയുണ്ടാക്കുന്നു!

ഉച്ചയോടുകൂടി വൈദ്യർ മടങ്ങിയെത്തി; ചില ഉപദേശങ്ങൾ കൊടുത്തു; മെയർ രോഗിപ്പുരയിൽ വരുകയുണ്ടായോ എന്നന്വേഷിച്ചു തലയൊന്നിളക്കി.

മൊസ്സ്യു മദലിയെൻ പതിവായി മൂന്നു മണിക്കാണ് ദീനക്കാരിയെ കാണാൻചെല്ലുക. കണിശമായി ചെയ്ക എന്നതു ദയയായതുകൊണ്ട് അയാൾ കണിശമായി ചെയ്യും.

ഏകദേശം രണ്ടര മണിയോടുകുടി, ഫൻതീന്നു കിടക്കപ്പൊറുതിയില്ലാതായി. ഇരുപതു മിനുട്ടിനുള്ളിൽ, അവൾ ആ കന്യകാമഠസ്രതീയോട് പത്തു തവണ ചോദിച്ചു; “നേരം എത്രയായി?”

മണി മുന്നടിച്ചു. മൂന്നാമത്തെ മണിമുട്ടലോടുകൂടി ഫൻതീൻ കിടക്കമേൽ എഴുന്നേറ്റിരുന്നു; സാധാരണമായി ഒന്നു തിരിഞ്ഞുകിടപ്പാൻ കഴിയാത്ത ആ ദീനക്കാരി മഞ്ഞച്ചു മാംസമില്ലാത്ത കൈകളെ ഒരപസ്മാരവികൃതികൊണ്ടെന്ന പോലെ കോര്‍ത്തുപിടിച്ചു; മനോമാന്ദ്യത്തെ വലിച്ചെറിയുന്നവയായി തോന്നിക്കുന്ന ആ ശക്തിമത്തുക്കളായ ദീർഘനിശ്വാസങ്ങളിൽ ഒന്നു പുറപ്പെട്ടതു കന്യകാമഠസ്ത്രീ കേട്ടു. എന്നിട്ടു ഫൻതീൻ തലതിരിച്ചു വാതില്‍ക്കലേക്ക് സൂക്ഷിച്ചുനോക്കി.

ആരും അകത്തേക്കു വന്നില്ല, വാതിൽ തുറക്കുകയുണ്ടായില്ല.

കണ്ണുകളെ വാതില്ക്കൽ ഊന്നിപ്പതിച്ച്, ഒരനക്കമില്ലാതെ, പ്രത്യക്ഷമായി ശ്വാസംകൂടി കഴിക്കാതെ, അവൾ അങ്ങനെ ഇരുന്നു, ഒരു കാൽമണിക്കൂർ നേരം. കന്യകാമഠസ്ത്രീക്ക് അവളോടു മിണ്ടുവാൻ ധൈര്യമുണ്ടായില്ല. മണി മുന്നേകാലടിച്ചു. ഫൻതീൻ തന്റെ തലയണമേൽ മറിഞ്ഞുവീണു.

അവൾ ഒന്നും പറഞ്ഞില്ല; പിന്നേയും വിരിപ്പുകളിൽ ചില മടക്കുമടക്കാൻ തുടങ്ങി.

അര മണിക്കൂർ കഴിഞ്ഞു; ഒന്നായി; ആരും വന്നില്ല; ഓരോരിക്കലും മണിമുട്ടുമ്പോൾ, ഫൻതീൻ തുറിച്ചുനോക്കും; വാതില്‍ക്കലേക്ക് കണ്ണു പതിപ്പിക്കും; ഉടനെ പിന്നോക്കം മറിഞ്ഞുവീഴും.

അവളുടെ ആലോചന തികച്ചും വ്യക്തമായിരുന്നു; പക്ഷേ, അവൾ ഒരു പേരും പറഞ്ഞില്ല; ഒന്നും ആവലാതിപ്പെട്ടില്ല; ആരേയും കുറ്റം പറഞ്ഞില്ല; എന്നാൽ അവൾ ഒരു വ്യസനമയമായ വിധത്തിൽ ചുമച്ചു. എന്തോ ഇരുണ്ട ഒന്ന് അവളുടെ മേലേക്കിറങ്ങിവരുന്നതുപോലെ തോന്നി. അവൾ കരുവാളിച്ചു: അവളുടെ ചുണ്ടുകൾ നീലച്ചു. അവൾ ഇടയ്ക്കിടയ്ക്ക് ഓരോന്നു പുഞ്ചിരിക്കൊള്ളും.

അഞ്ചുമണിയടിച്ചു. അപ്പോൾ അവൾ മന്ദമായും താഴ്‌ന്ന സ്വരത്തിലും ഇങ്ങനെ പറയുന്നതു കന്യകാമഠസ്ത്രീ കേട്ടു; “ഞാൻ നാളെ പോവുകയായ സ്ഥിതിക്ക്, ഇന്നദ്ദേഹം വരാതിരുന്നതു നന്നായില്ല.”

മൊസ്സ്യു മദലിയെന്റെ താമസം കണ്ടു സിസ്റ്റർ സിംപ്ലീസിനുതന്നെ അത്ഭുതം തോന്നി.

ഈയിടയ്ക്കു ഫൻതീൻ തന്റെ കിടക്കയുടെ മേൽത്തട്ടിലേക്ക് തുറിച്ചുനോക്കുകയായിരുന്നു. അവൾ എന്തോ ഒന്ന് ഓർമവെച്ചു നോക്കുന്നതായി തോന്നി. പെട്ടെന്ന് ഒരു ശ്വാസഗതിയെപ്പോലെ അത്രയും ക്ഷീണിച്ച സ്വരത്തിൽ അവൾ പാടാൻ തുടങ്ങി. കന്യയകാമഠസ്ത്രീ മനസ്സിരുത്തി കേട്ടു. ഇതാണ് ഫൻതീൻ പാടിയത്.

ചന്തത്തിലുള്ളവ നമ്മൾ വാങ്ങിക്കുന്നു,

കോട്ടപ്പുറത്തുടെ ലാത്തിടുമ്പോൾ.

മുല്ലപ്പൂ വെള്ളയാം, മുക്കുറ്റി മഞ്ഞതാൻ

ഓമനയെന്റെ മുക്കുറ്റി മഞ്ഞ.

“വക്കത്തു കരയിട്ട ഒരു പുറംകുപ്പായം ധരിച്ചു കന്യകയായ മേറി ഇന്നലെ എന്റെ അടുപ്പിന്റെ അടുക്കൽ വന്നു; എന്നോടു പറഞ്ഞു, ഇതാ, എന്റെ മൂടുപടത്തിനുള്ളിൽ, എന്നോടു നീ ഇരന്നു വാങ്ങിയ കുട്ടിയെ ഒളിപ്പിക്കൂ, വേഗം പട്ടണത്തിലേക്ക് പോവൂ, പരുത്തിപ്പട്ടു വാങ്ങിക്കൂ, ഒരു സുചി വാങ്ങിക്കൂ, നൂലു വാങ്ങിക്കൂ.”

ചന്തത്തിലുള്ളവ നമ്മള്‍ വാങ്ങിക്കുന്നു,

കോട്ടപ്പുറത്തൂടെ ലാത്തിടുമ്പോൾ

’പ്രിയമാതാവേ, എന്റെ, അടുപ്പിന്റെ അടുക്കൽ പട്ടുനാടകളെക്കൊണ്ട് അലങ്കരിച്ചിട്ടുള്ള ഒരു തൊട്ടിൽ ഞാൻ തുക്കിയിട്ടുണ്ട്. ഈശ്വരൻ അവിടുത്തെ ഏറ്റവും ചന്തമേറിയ നക്ഷത്രങ്ങളിൽ ഒന്നിനെ എനിക്കു തന്നേക്കാം. എന്നാൽ അങ്ങ് എനിക്ക് തന്നിട്ടുള്ള കുട്ടിയാണ് എനിക്ക് അതിലും പ്രിയപ്പെട്ടത്. “മദാം, ഈ സവിശേഷമായ പരുത്തിപ്പട്ടുകൊണ്ട് ഞാൻ എന്തു കാണിക്കും?—” “നിന്റെ പുതുതായിപ്പിറന്ന പിഞ്ചുകുട്ടിക്ക് അതുകൊണ്ടുടുപ്പുണ്ടാക്കു.”

മുല്ലപ്പൂ വെള്ളയാം, മുക്കുറ്റി മഞ്ഞതാൻ

ഓമനയെന്റെ മുക്കുറ്റി മഞ്ഞ.

“ഈ പരുത്തിത്തുണി തിരുമ്മിക്കഴുകുക—എവിടെ? “പുഴയിൽ, ചളി പറ്റാതെയും കേടുവരാതെയുമുള്ള അതിനെക്കൊണ്ടു ഭംഗിയുള്ള അകശ്ശീലവെച്ച് ഒരു ചെറുകുപ്പായമുണ്ടാക്കുക; അതിന്നു ഞാൻ വക്കത്തു കരപിടിപ്പിക്കുകയും പൂക്കളെക്കൊണ്ടു നിറയ്ക്കുകയും ചെയ്യും”—“മദാം കുട്ടി ഇവിടെ ഇല്ലല്ലോ; അതിനെന്തു ചെയ്യും?”—“എന്നാൽ എന്നെ സംസ്കരിക്കാനുള്ള ഒരു ശവമറ അതുകൊണ്ടു തുന്നിയുണ്ടാക്കൂ.”

ചന്തത്തിലുള്ളവ നമ്മള്‍ വാങ്ങിക്കുന്നു,

കോട്ടപ്പുറത്തൂടെ ലാത്തിടുമ്പോൾ

മുല്ലപ്പൂ വെള്ളയാം, മുക്കുറ്റി മഞ്ഞതാൻ

ഓമനയെന്റെ മുക്കുറ്റി മഞ്ഞ..

മുൻകാലങ്ങളിൽ തന്റെ കൊസെത്ത് കുട്ടിയെ അവൾ കിടത്തിയുറക്കുവാൻ പാടാറുള്ള ഒരു പഴയ തൊട്ടിൽപ്പാട്ടായിരുന്നു ഇത്; തന്റെ ചെറുകുട്ടിയുമായി വേർപിരിഞ്ഞ അഞ്ചു കൊല്ലമായിട്ട് ഇതേവരെ ഒരിക്കലും ആ പാട്ട് അവളുടെ മനസ്സിൽ കടന്നിട്ടില്ല. അത്രമേൽ ദുഃഖമയമായ ഒരു സ്വരത്തിലും അത്രമേൽ ഹൃദയാകർഷകമായ ഒരു രാഗവിശേഷത്തിലും അവൾ അതു പാടി; ഏതൊരൊളേയും ഒരു കന്യകാമഠസ്ത്രീയേയുംകൂടി, കരയിക്കുവാൻ അതു മതിയായിരുന്നു. തപോവൃത്തികൾ അത്രയധികം പരിശീലിച്ചുവരുന്നവളാണെങ്കിലും, ആ കന്യകാമഠസ്ത്രീക്കു തന്റെ കണ്ണുകളിലേക്ക് ഒരു കണ്ണുനീർത്തുള്ളി പൊന്തിവരുന്നുണ്ടെന്നു തോന്നിപ്പോയി. മണി ആറടിച്ചു. ഫൻതീൻ അതു കേട്ടതായി തോന്നിയില്ല. തന്റെ ചുറ്റുമുള്ളയാതൊന്നിലും അവൾ ശ്രദ്ധ വെക്കാതിരുന്നു.

വൃവസായശാലയിലെ പടിവാതിൽക്കാവൽക്കാരിയോടു മെയർ മടങ്ങിവന്നില്ലേ എന്നും അദ്ദേഹം രോഗിപ്പുരയിലേക്ക് ഉടനെ വരില്ലേ എന്നും അന്വേഷിച്ചറിവാൻവേണ്ടി ആ കന്യകാമഠസ്ത്രീ ഒരു ഭൃത്യയെ പറഞ്ഞയച്ചു. ആ പെണ്ണ് ക്ഷണത്തിൽ മടങ്ങിവന്നു.

ഫൻതീൻ അപ്പോഴും അനങ്ങാതെ കിടക്കുകയാണ്; അവൾ സ്വന്തം മനോരാജ്യത്തിൽ ആണ്ടുമുങ്ങിയിരുന്നു.

മടങ്ങിവന്ന ഭൃത്യ ഒരു താഴ്‌ന്ന സ്വരത്തിൽ സിസ്റ്റർ സിംപ്ലീസിനു പറഞ്ഞു കൊടുത്തു; തണുപ്പുകാലമാണെങ്കിലും, ഒരു വെള്ളക്കുതിരയെ പൂട്ടിയ കൂടില്ലാത്ത ഒരു രണ്ടുരുൾവണ്ടിയിൽ കയറി അന്നു രാവിലെ ആറുമണിക്കു മുൻപായി മെയർ പോയി; വണ്ടി തെളിക്കുവാൻ ഒരാൾകൂടിയില്ലാതെ അദ്ദേഹം തനിച്ചാണ് പോയിട്ടുള്ളത്; ഏതു വഴിക്കാണ് പോയിട്ടുള്ളതെന്ന് ആർക്കും നിശ്ചയമില്ല; ആറായിലെക്കുള്ള വഴിയിലേക്ക് അദ്ദേഹം തിരിയുന്നത് കണ്ടു എന്ന് ആളുകൾ പറയുന്നു; മറ്റു ചിലർ അദ്ദേഹം പാരിസ്സിലേക്കുള്ള വഴിയിലൂടെയാണ് പോയിട്ടുള്ളതെന്നു തീർത്തുപറയുന്നു. പോയ സമയത്ത് അദ്ദേഹം, പതിവുപോലെ വളരെ സൌമൃഭാവത്തോടുകൂടിയിരുന്നു; അന്നു രാത്രി തന്നെ കാത്തിരിക്കേണ്ടെന്നു മാത്രം വാതിൽക്കാവല്‍ക്കാരിയോടു പറഞ്ഞിട്ടുണ്ട്.

ഫൻതീൻ കിടക്കുന്നേടത്തേക്കു പുറംതിരിച്ചു നിന്നു, കന്യകാമഠസ്ത്രീ ചോദിക്കുകയും ഭൃത്യ ഊഹിച്ചു പറയുകയുമായി. ആ രണ്ടു സ്ത്രീകളും തമ്മിൽ മന്ത്രിക്കുന്നതിനിടയ്ക്ക്, ആരോഗ്യത്തിന്റെ സ്വതന്ത്രചലനങ്ങളോടു മരണത്തിന്റെ ഭയകരമായ മെലിച്ചിലിനെ കൂട്ടിയിണക്കുന്ന ചില ഇന്ദ്രിയസംബന്ധികളായ രോഗങ്ങൾക്കുണ്ടാകുന്ന വികാരപൂർവമായ ചൊടിയോടുകൂടി, ഫൻതീൻ കിടക്കമേൽ മുട്ടുകുത്തി എണീറ്റിരുന്നു, തലയണയിന്‍മേല്‍ തന്റെ ചുക്കിച്ചുളിഞ്ഞ കൈകളെ ഉറപ്പിച്ചും, മറയുടെ പഴുതിലൂടെ തല പുറത്തേക്കു തിരുകിയും ആ സംഭാഷണം ശ്രദ്ധിച്ചുകേട്ടു. പെട്ടെന്നു അവൾ ഉച്ചത്തിൽ പറഞ്ഞും: ’നിങ്ങൾ മൊസ്സ്യൂ മദലിയെനെപ്പറ്റിയാണ് പറയുന്നത്! എന്താണ് ഇത്ര പതുക്കെ മന്ത്രിക്കുന്നത്? അദ്ദേഹം എന്തുചെയ്യുന്നു? അദ്ദേഹം എന്തുകൊണ്ടു വന്നില്ല?”

അവളുടെ ശബ്ദം അത്രമേൽ ഉരത്തതും പരുത്തതുമായിരുന്നു; ഒരു പുരുഷശബ്ദമാണ് കേൾക്കുന്നതെന്ന് അവർക്കു തോന്നിപ്പോയി; അവർ പേടിച്ചു പരിഭ്രമിച്ചു തിരിഞ്ഞു നോക്കി.

“എന്നോടു മറുപടി പറയും!” ഫൻതീൻ ഉച്ചത്തിൽ പറഞ്ഞു.

ഭൃത്യ വിക്കിപ്പറഞ്ഞു: “അദ്ദേഹം ഇന്നു വരില്ലെന്നു വാതില്‍ക്കാവല്‍ക്കാരി പറഞ്ഞു.

”എന്റെ കുട്ടി, സമാധാനിക്ക്, കന്യകാമഠസ്ത്രീ പറഞ്ഞു, ’കിടക്കൂ അവിടെ.”

തന്റെ ഇരിപ്പിനു മാറ്റം വരുത്താതെ, ഒരുച്ചസ്വരത്തിലും, അഭിമാനത്തേയും മനോവേദനയേയും ഒരുപോലെ കാണിക്കുന്ന ഒരു മട്ടോടുകൂടിയും ഫൻതീൻ തുടർന്നു പറഞ്ഞു: “അദ്ദേഹത്തിനു വരാൻ സാധിക്കില്ല? എന്തുകൊണ്ട്? കാരണം നിങ്ങൾക്കറിയാം. നിങ്ങൾ അവിടെനിന്ന് അതു തമ്മിൽ മന്ത്രിച്ചിരുന്നു. എനിക്കതറിയണം.”

ഭൃത്യ കന്യകാമഠസ്ത്രീയുടെ ചെകിട്ടിൽ ക്ഷണത്തിൽ പറഞ്ഞു: “പട്ടണത്തിലുള്ള പൌരസഭയിൽ അദ്ദേഹത്തിനു തിരക്കായ പണിയാണെന്നു പറയൂ.”

സിസ്റ്റർ സിംപ്ലീസിന്റെ മുഖം അല്പമൊന്നു ചുകന്നു; ആ ഭൃത്യ പറയാൻ ഉപദേശിച്ചുകൊടുത്ത കാര്യം ഒരു നുണയാണല്ലോ.

നേരെ മറിച്ച്, ഉള്ള വാസ്തവം ദീനക്കാരിക്കു പറഞ്ഞുകൊടുക്കുകയാണെങ്കിൽ, നിശ്ചയമായും അതവൾക്കു വല്ലാതെ ഉള്ളിൽത്തട്ടും. ഫൻതീന്റെ താല്‍ക്കാലികസ്ഥിതിക്ക് അതു വലിയ അപകടമായിത്തീരും താനും. അവളുടെ മുഖംചുകക്കൽ അധികനേരം നിന്നില്ല; കന്യകാമഠസ്ത്രീ ശാന്തവും ദുഃഖമയവുമായ തന്റെ നോട്ടത്തെ ഫൻതീന്നു നേരെ തിരിച്ചു പറഞ്ഞു: “പോയിരിക്കുന്നു!” അവൾ ഉച്ചത്തിൽ പറഞ്ഞു: “അദ്ദേഹം കൊസെത്തിനെ കൂട്ടിക്കൊണ്ടുവരാൻ പോയിരിക്കയാണ്.”

ഫൻതീൻ തനിച്ചെണീറ്റു: കിടക്കമേൽ മുട്ടുകുത്തി ഇരുന്നു; അവളുടെ കണ്ണുകൾ മിന്നിത്തിളങ്ങി; ആ വ്യസനമയമായ മുഖത്തുനിന്ന് അനിർവചനീയമായ ആഹ്ലാദം ജ്വലിച്ചു.

അവൾ മേല്പോട്ടു കൈയുയർത്തി; അവളുടെ വിളർത്ത മുഖം അവർണനീയമായി; അവളുടെ ചുണ്ടുകൾ അനങ്ങി; ഒരു താഴ്‌ന്ന സ്വരത്തിൽ അവൾ ഈശ്വരവന്ദനം ചെയ്യുകയായിരുന്നു.

ഈശ്വരവന്ദനം കഴിഞ്ഞതിന്നു ശേഷം അവൾ പറഞ്ഞു: “ഹേ സിസ്റ്റർ, ഞാൻ കിടന്നുകൊള്ളാം; നിങ്ങൾ പറയുന്നതെന്തും ഞാൻ ചെയ്തുകൊള്ളാം. ഞാനിപ്പോൾ പോക്കിരിത്തം കാണിച്ചു; ഉറക്കെ സംസാരിച്ചതു വലിയ തെറ്റായി; അതെനിക്കറിയാം, എന്റെ സുശീലയായ സിസ്റ്റർ! പക്ഷേ, നിങ്ങൾ കണ്ടില്ലേ, എനിക്കുലേശമെങ്കിലും സുഖമില്ല; ദയാലുവായ ഈശ്വരൻ ദയാലുതന്നെ; മൊസ്സ്യൂ മദലിയെൻ നല്ലൊരാളാണ്; ആലോചിച്ചുനോക്കു! എന്റെ കൊസെത്ത് കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻവേണ്ടി അദ്ദേഹം മോങ്ഫെർമിയെയിലേക്കു പോയി.”

കന്യകാമഠസ്ത്രീയുടെ സഹായത്തോടുകൂടി അവൾ വീണ്ടും പിന്നോക്കം കിടന്നു; തലയണ ശരിപ്പെടുത്തുന്നതിൽ അവൾ കന്യകാമഠസ്ത്രീയെ സഹായിച്ചു; അവൾ കഴുത്തിൽ ധരിച്ചിരുന്നതും സിസ്റ്റർ സിംപ്ലീസ് സമ്മാനിച്ചതുമായ വെള്ളക്കുരിശിനെ ചുംബിച്ചു.

“എന്റെ കുട്ടി, കന്യകാമാസ്ത്രീ പറഞ്ഞു: ഒന്നു കിടക്കാൻ നോക്കൂ; ഇനി സംസാരിക്കരുത്.”

ഫൻതീൻ കന്യകാമഠസ്ത്രീയുടെ കൈ തന്റെ നനഞ്ഞ രണ്ടു കൈകളിലും കൂടി ചേർത്തുപിടിച്ചു; ആ വിയർപ്പു സിസ്റ്റർ സിംപ്ലീസിന്റെ മനസ്സിനെ വേദനപ്പെടുത്തി.

“അദ്ദേഹം ഇന്നു രാവിലെ പാരിസ്സിലേക്കു പോയി; വാസ്തവത്തിൽ പാരിസ്സിലോളംതന്നെ പോകേണ്ടതില്ല; പാരിസ്സിൽനിന്ന് ഇങ്ങോട്ടു വരുമ്പോൾ കുറച്ച ഇടത്തോട്ടു നീങ്ങിയിട്ടാണ് മോങ്ഫെർമിയെ. ഇന്നലെ, കൊസെത്തിനെപ്പറ്റി ഞാൻ പറഞ്ഞപ്പോൾ, അദ്ദേഹം എന്താണ് മറുപടി പറഞ്ഞതെന്നോർമയുണ്ടോ? ഇപ്പോൾ, ഇപ്പോൾ. എന്നെ അത്ഭുതപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ വിചാരം, മനസ്സിലായില്ലേ? തെനാർദിയെർമാരുടെ പക്കൽനിന്ന് അവളെ കൂട്ടിക്കൊണ്ടു വരാവുന്നവിധം അദ്ദേഹം എന്നെക്കൊണ്ട് ഒന്നെഴുതിവാങ്ങിച്ചു; അവർക്ക് ഇനിയൊന്നും പറയാൻ വയ്യാ, ഉവ്വോ? അവർ കൊസത്തിനെ മടക്കിക്കൊടുക്കും; അവർക്കു കടമുള്ളതെല്ലാം കൊടുത്തുകഴിഞ്ഞുവല്ലോ; കിട്ടാനുള്ളതു കിട്ടിക്കഴിഞ്ഞ സ്ഥിതിക്കു പിന്നെയും കുട്ടിയെ വിടാതെവെക്കുവാൻ ഭരണാധികാരികൾ സമ്മതിക്കില്ല. മിണ്ടാതിരിക്കണമെന്ന് എന്നോടാംഗ്യം കാണിക്കരുത്, സിസ്റ്റർ; എനിക്ക് എന്തെന്നില്ലാത്ത സുഖം തോന്നുന്നു; എന്റെ ദീനമൊക്കെ മാറി; ഞാൻ ഇനി ഒരിക്കലും ദീനക്കാരിയല്ല; ഞാൻ കൊസെത്തിനെ ഒരിക്കൽക്കൂടി കാണാൻ പോകുന്നു; എനിക്കു നല്ല വിശപ്പു തോന്നുന്നു; ഞാൻ അവളെ കണ്ടിട്ടു കൊല്ലം ഏകദേശം അഞ്ചായി; കുട്ടികളുടെ നേരെ എന്തൊരു സ്നേഹമാണ് ആളുകൾക്കു തോന്നുക എന്നു നിങ്ങൾക്കൂഹിക്കാൻ വയ്യാ; പിന്നെ അവൾ എന്തു ചന്തമുള്ളവളാണ്; നിങ്ങൾക്കു കാണാം. എന്ത് ഭംഗിയുള്ള ചെറിയ വിരലുകളാണ് അവൾക്കുള്ളതെന്നു നിങ്ങൾ കണ്ടാൽ മതി! ഒന്നാമത്, അവൾക്കു വളരെ കൌതുകകരങ്ങളായ കൈകളുണ്ടായിരിക്കും; ആണ്ടെത്തിയ സമയത്ത് അവളുടെ കൈ കണ്ടാൽ ചിരി വരും; ഇതുപോലെ! ഇപ്പോൾ അവൾ ഒരു പെൺകിടാവായിരിക്കണം; അവൾക്കു വയസ്സ് ഏഴായി; ഒരു മാന്യയുവതിയായിക്കഴിഞ്ഞു അവളിപ്പോൾ; ഞാനവളെ കൊസെത്ത് എന്നു വിളിക്കുന്നു; പക്ഷേ, അവളുടെ പേർ യുഫ്രസി എന്നാണ്. നില്‍ക്കണേ! അടുപ്പിൻതിണ്ണമേലുള്ള മണ്ണിൻപൊടിയെ ഞാൻ ഇന്നു രാവിലെ നോക്കിക്കാണുകയായിരുന്നു; അതുപോലെ, ഞാൻ വേഗത്തിൽ കൊസെത്തിനെയും കാണുമെന്ന് ഒരു വിചാരം എന്റെ ഉള്ളിൽ കയറി. എന്റെ ഈശ്വരാ! അസംഖ്യം കൊല്ലങ്ങളോളമായി സ്വന്തം കുട്ടിയെ കാണാതിരിക്കുന്നത് എന്തു തെറ്റാണ്! ജീവിതം ശാശ്വതമല്ലെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ഹാ! മൊസ്സ്യു മെയർ പോയത് എന്തു ദയ! വല്ലാത്ത തണുപ്പ്! വാസ്തവം, പുറങ്കുപ്പായമെങ്കിലും അദ്ദേഹം മേലിട്ടിരിക്കും? അദ്ദേഹം നാളെയ്ക്കു വരും; ഇല്ലേ? നാളെ ഒരുത്സവദിവസമാണ്; നാളെ രാവിലെ പട്ടുനാടയുള്ള എന്റെ തൊപ്പി വെക്കുവാൻ, സിസ്റ്റർ, നിങ്ങൾ എന്നെ ഓർമപ്പെടുത്തണം. ആ മോങ്ഫെർമിയെ എന്തു പ്രദേശമാണ്; ഞാൻ ഒരിക്കൽ അങ്ങോട്ടു നടന്നുപോയി; എനിക്കിതു വളരെ ദൂരത്താണെന്നു തോന്നി; പക്ഷേ, വണ്ടി ക്ഷണത്തിൽ പോവും! അദ്ദേഹം നാളെ കൊസെത്തോടുകൂടി ഇവിടെ എത്തും; ഇവിടെ നിന്നു മോങ്ഫെർമിയെയിലേക്ക് എത്ര ദൂരമുണ്ട്?”

വഴിയകലങ്ങളെപ്പറ്റി യാതൊന്നും അറിവില്ലാത്ത കന്യകാമഠസ്ത്രീ മറുപടി പറഞ്ഞു: “നാളെയ്ക്ക് അദ്ദേഹം ഇവിടെ മടങ്ങിയെത്തുമെന്നാണ് എന്റെ വിചാരം.”

നാളെ! നാളെ!” ഫൻതീൻ പറഞ്ഞും: “നാളെ ഞാൻ കൊസെത്തിനെ കാണും! നല്ലവനായ ഈശ്വരന്റെ നല്ലവളായ ഭക്തേ, നിങ്ങൾ കണ്ടില്ലേ, എന്റെ ദീനമൊക്കെ മാറി; എനിക്കു ഭ്രാന്താണ്, ആർക്കെങ്കിലും വേണമെങ്കിൽ ഞാൻ ഇപ്പോൾ ന്യത്തം വെക്കാം.”

ഒരു കാൽമണിക്കൂർ നേരം മുൻപ് അവളെ കണ്ടിട്ടുള്ള ഒരാൾക്ക് ആ മാറ്റം മനസ്സിലാവുകയില്ല, അവൾ ഇപ്പോൾ പ്രകാശമാനമായി; സഹജവും ആഹ്ലാദമയവുമായ ഒരു സ്വരത്തിൽ അവൾ സംസാരിച്ചു, അവളുടെ മുഖം മുഴുവനും ഒരൊറ്റപ്പുഞ്ചിരിക്കൊള്ളും അപ്പപ്പോൾ സംസാരത്തിനിടയ്ക്ക്, അവൾ പതുക്കെ ചിരിച്ചു; ഒരമ്മയൂടെ സന്തോഷം ഏതാണ്ട് ശിശുത്വത്തോടുകൂടിയതാണ്.

’അപ്പോൾ,’ കന്യകാമഠസ്ത്രീ പറയാനാരംഭിച്ചു, “നിങ്ങൾക്കു സുഖമായ സ്ഥിതിക്ക്, എന്നെ വിചാരിച്ച്, ഇനിയൊന്നും മിണ്ടാതിരിക്കൂ.”

ഫൻതീൻ തലയണയിൽ തലവെച്ചു, താഴ്‌ന്ന സ്വരത്തിൽ പറഞ്ഞു: “അതേ, വീണ്ടും കിടക്കു; നല്ലവളായിരിക്കു, നിങ്ങൾക്കു നിങ്ങളുടെ കുട്ടിയെ കിട്ടുകയായല്ലോ; സിസ്റ്റർ സിംപ്ലീസ് പറയുന്നതു ശരിയാണ്; ഇവിടെയുള്ള എല്ലാവരും പറയുന്നതു ശരിയാണ്.”

എന്നിട്ട്, അനങ്ങാതെ, തലകൂടി ഒന്നിളക്കാതെ ഒരു സന്തോഷത്തോടുകൂടി തികച്ചും തുറന്ന കണ്ണുകളെക്കൊണ്ട്, അവൾ തന്റെ ചുറ്റും തുറിച്ചുനോക്കാൻ തുടങ്ങി; പിന്നെ ഒന്നുംതന്നെ സംസാരിച്ചില്ല.

അവൾ ഒന്നു കിടന്നു മയങ്ങിക്കൊള്ളുമെന്നുവെച്ചു, സിസ്റ്റർ സിംപ്ലീസ് മറവീണ്ടും കൂട്ടി. ഏഴെട്ടു മണിക്കുള്ളിൽ ഡോക്ടർ വന്നു; ശബ്ദമൊന്നും കേൾക്കാഞ്ഞപ്പോൾ ഫൻതീൻ ഉറങ്ങുകയാണെന്ന് അയാൾ വിചാരിച്ചു; പതുക്കെ അകത്തേക്കു കടന്നു; കാൽപ്പെരുവിരലിന്മേൽ നടന്ന് അയാൾ കിടക്കയ്ക്കടുത്ത് ചെന്നു; അയാൾ പതുക്കെ മറ നീക്കി; വിളക്കിന്റെ നാളംകൊണ്ടു, ഫൻതീന്റെ വിരിഞ്ഞ കണ്ണുകൾ തന്റെ മേൽ സൂക്ഷിച്ചുനോക്കുന്നതായി അയാൾ കണ്ടു.

അവൾ അയാളോടു ചോദിച്ചു: “ഒരു ചെറിയ കിടക്കയിൽ എന്റെ അടുത്തു കിടക്കുവാൻ നിങ്ങൾ അവളെ സമ്മതിക്കും. ഇല്ലേ, സേർ?”

അവൾ തന്റേടംവിട്ടു സംസാരിക്കുകയാണെന്ന് വൈദ്യൻ വിചാരിച്ചു.

അവൾ തുടർന്നു പറഞ്ഞു: “നോക്കൂ! ഇവിടെ സ്ഥലമുണ്ട്.”

വൈദ്യൻ സിസ്റ്റർ സിംപ്ലീസിനെ അടുക്കലേക്കു വിളിച്ചു. അവൾ കാര്യമെല്ലാം പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു; ഒന്നുരണ്ടു ദിവസമായി മെയർ ഇവിടെ ഇല്ല ദീനക്കാരിയെ അതു മനസ്സിലാക്കുന്നതു നന്നെന്ന് തൽക്കാലത്തെ മനശ്ചാഞ്ചല്യത്തിനിടയിൽ അവർക്കു തോന്നിയില്ല; മെയർ മോങ്ഫെർമിയെയിലെക്കു പോയിരിക്കയാണെന്ന് അവൾ വിശ്വസിച്ചിരിക്കുന്നു; അവളുടെ ഊഹം ശരിയാണെന്നു വരാനും, ഒരു സമയം, വഴിയുണ്ട്. വൈദ്യൻ അതു സമ്മതിച്ചു.

അയാൾ ഫൻതീൻ കിടക്കുന്നേടത്തെയ്ക്കു തിരിച്ചുചെന്നു; അവൾ പറഞ്ഞു തുടങ്ങി; “രാവിലെ അവൾ ഉണരുമ്പോൾ, അവളോട്, ആ സാധു പുച്ചക്കുട്ടിപോലുള്ളവളോടു, കുശലം ചോദിപ്പാൻ എനിക്കു സാധിക്കും; രാത്രി എനിക്കുറങ്ങാൻ വയ്യാത്തപ്പോൾ, അവൾ ഉറങ്ങുന്നത് എനിക്കു കേൾക്കാം; അവളുടെ സൌമ്യതരമായ ശ്വാസഗതി എന്നെ സുഖിപ്പിക്കും.”

“നിങ്ങളുടെ കൈ നോക്കട്ടെ, വൈദ്യൻ പറഞ്ഞു.

അവൾ കൈ നീട്ടിക്കാണിച്ചു; ഒരു ചിരിയോടുകൂടി പറഞ്ഞു: “ഹാ, നില്‍ക്കൂ! വാസ്തവത്തിൽ നിങ്ങൾക്കു മനസ്സിലായിട്ടില്ല; എന്റെ ദീനം മാറി; കൊസെത്ത് നാളെ എത്തും.”

വൈദ്യൻ അത്ഭുതപ്പെട്ടു; അവൾക്കു ദീനം വളരെ ഭേദമായിരുന്നു; നെഞ്ഞത്തുള്ള അമർച്ച കുറഞ്ഞിരിക്കുന്നു; അവളുടെ രക്തപരിസരണത്തിനു ശക്തികൂടി; ഈ ക്ഷീണിച്ചുപോയ സാധുവിൽ പെട്ടെന്ന് ഒരുതരം ജീവൻ കയറി വീണ്ടും അവളെ ഉശിരു പിടിപ്പിച്ചു.

ഒന്നും മിണ്ടാതിരിക്കാൻ വൈദ്യൻ ഉപദേശിച്ചു; മനോവേദനയുണ്ടാക്കുന്നയാതൊന്നിനെപ്പറ്റിയും വിചാരിക്കരുതെന്നും അയാൾ ആവശ്യപ്പെട്ടു; കൂട്ടില്ലാത്ത “ക്വയിനാവു’ വെള്ളംകൊണ്ട് നനയ്ക്കുവാൻ അയാൾ ഉപദേശിച്ചു; രാത്രി പനി വീണ്ടും അധികമാവുന്നപക്ഷം ഒരു ശക്തികുറഞ്ഞ മാത്ര അകത്തേക്കു കൊടുക്കണമെന്നും പറഞ്ഞു. പോകുന്ന സമയത്ത് അയാൾ കന്യകാമഠസ്ത്രീയോടു പറഞ്ഞു: “അവൾക്കു സുഖമുണ്ട്; വാസ്തവത്തിൽ മെയർ നാളെ കുട്ടിയേയും കൊണ്ടുവരുന്നപക്ഷം, ആരറിഞ്ഞു? അത്രമേൽ അമ്പരപ്പിക്കുന്ന ചിലതുണ്ടാകാറുണ്ട്; വലുതായ സന്തോഷം ദീനത്തെ പിടിച്ചുനിർത്തുന്നതായി കണ്ടിട്ടുണ്ട്; ഇത് ഇന്ദ്രിയസംബന്ധിയായ ഒരു രോഗമാണെന്ന് എനിക്കറിയാം; കുറച്ചു കവിഞ്ഞിരിക്കുന്നുതാനും; പക്ഷേ, ആവക സംഗതികളെല്ലാം ഇന്നും ആർക്കും അറിഞ്ഞു കൂടാത്തവയാണ്; ഒരുസമയം അവളെ നമുക്കു രക്ഷപ്പെടുത്തുവാൻ സാധിച്ചു എന്നു വരാം.”

1.7.7
വഴിപോക്കൻ എത്തിയ ഉടനെ മടങ്ങിപ്പോകാനുള്ള മുൻകരുതലുകൾ ചെയ്തുവെക്കുന്നു

നമ്മൾ വഴിയിൽവെച്ചു വിട്ടുപോന്ന വണ്ടി ആറായിലെ പ്രധാന ഹോട്ടലിന്റെ ഉമ്മറത്തെത്തിയപ്പോൾ, വൈകുന്നേരം ഏകദേശം എട്ടു മണിയായി; ഈ സമയം വരെ നമ്മൾ പിന്തുടർന്നിരുന്ന ആൾ അതിൽനിന്നിറങ്ങി; ഹോട്ടലിലുള്ളവരുടെ ഉപചാരങ്ങൾക്കു, മനസ്സു മറ്റെങ്ങോ ആയ ഒരാളെപ്പോലെ, മറുപടി പറഞ്ഞു; രണ്ടാമത്തെ കുതിരയെ മടക്കിയയച്ചു; താൻതന്നെ ആ ചെറിയ വെള്ളക്കുതിരയെ പന്തിയിലേക്കു കൊണ്ടുപോയി; എന്നിട്ടു താഴത്തെ നിലയിലുള്ള ഒരു “ബില്ലിയേർഡ്’ കളിമുറിയുടെ വാതിൽ തുറന്ന്, അവിടെ ചെന്നിരുന്ന്, ഒരു മേശപ്പുറത്തു കൈമുട്ടുകൾ ഊന്നി, ആറു മണിക്കൂർകൊണ്ടു കഴിക്കണമെന്ന് അയാൾ വിചാരിച്ച വഴിയാത്രയ്ക്ക് പതിന്നാലൂ മണിക്കൂർ വേണ്ടിവന്നു! അതു തന്റെ കുറ്റംകൊണ്ടല്ലെന്ന് അയാൾ ആലോചിച്ചു സമാധാനിച്ചു; പക്ഷേ, മനസ്സിന്റെ അടിയിൽ, അയാൾക്കു വ്യസനമില്ലായിരുന്നു.

ഹോട്ടലിലെ ഉടമസ്ഥ വന്നു.

“മൊസ്സ്യു ഇവിടെ കിടക്കുന്നുവോ? മൊസ്സ്യുവിന് അത്താഴം ആവശ്യമുണ്ടോ?”

വേണ്ടെന്ന് അയാൾ തലകൊണ്ടറിയിച്ചു.

’മൊസ്സ്യുവിന്റെ കുതിര വല്ലാതെ ക്ഷീണിച്ചിട്ടുണ്ടെന്ന് കുതിരലായക്കാരൻ പറയുന്നു.”

ഇവിടെ അയാൾ മൌനം ഭഞ്ജിച്ചു. “നാളെ രാവിലെ വീണ്ടും പുറപ്പെടാൻ കുതിര തയ്യാറാവില്ല?”

“ആവോ, ചുരുങ്ങിയതു രണ്ടു ദിവസം അത് ഒന്നും ചെയ്യാതെ നില്‍ക്കണം.”

അയാൾ ചോദിച്ചു: ’കുതിരമാറ്റത്താവളം ഇവിടെയില്ലേ?”

“ഉവ്വ്, സേർ.”

ഹോട്ടലുടമസ്ഥ അയാളെ ആപ്പീസ്സുമുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി; അയാള്‍ തന്റെ യാത്രാനുവാദപത്രം കാട്ടി, അന്നു രാത്രി തന്നെ തപ്പാൽവണ്ടിയില്‍ എം. പട്ടണത്തിലേക്കു മടങ്ങിപ്പോകുവാന്‍ നിവൃത്തിയുണ്ടോ എന്ന് ചോദിച്ചു. വണ്ടിക്കാരന്നു പിന്നിലുള്ള ഇരിപ്പിടം സംഗതിവശാൽ ഒഴിവായിരുന്നു; അയാൾ അതു ശട്ടം ചെയ്തു, കൂലി കൊടുത്തു. ’മൊസ്സ്യു’ ഗുമസ്തൻ പറഞ്ഞു, “രാവിലെ കണിശമായി ഒരു മണിക്ക് ഇവിടെ ഉണ്ടായിരിക്കുവാൻ അമാന്തമരുത്.”

ഇതു കഴിഞ്ഞ്, അയാൾ ഹോട്ടലിൽനിന്നു പുറത്തേക്കിറങ്ങി, പട്ടണത്തിൽ ലാത്താൻ തുടങ്ങി.

അയാൾക്ക് ആറാപട്ടണവുമായി പരിചയമില്ല; തെരുവുകളെല്ലാം ഇരുട്ടായിരുന്നു; അയാൾ ഒന്നും നോക്കാതെ നടന്നു; അയാൾക്ക് വഴിപോക്കരോടാരോടും വഴിചോദിക്കാതെ കഴിക്കണമെന്നുണ്ടെന്ന് തോന്നി. അയാൾ ക്രാങ്ഷോങ് എന്ന ചെറുപുഴ കടന്നു; വീതി കുറഞ്ഞ നടക്കാവുകളുടെ ഒരു കൂട്ടിപ്പിണച്ചിലിൽ ചെന്നു പെട്ടു; അവിടെ അയാൾക്കു വഴി തെറ്റി. ഒരു പൌരൻ ഒരു റാന്തലുംകൊണ്ടു കടന്നു പോകുന്നു. കുറച്ചു സംശയിച്ചതിന്നുശേഷം താൻ ചോദിക്കാൻ പോകുന്ന ചോദ്യം ആരെങ്കിലും കേട്ടുപോയെങ്കിലോ എന്നു പേടിച്ചിട്ടെന്നപോലെ, മുൻപിലേക്കും പിന്നിലേക്കും ഒന്നോടിച്ചുനോക്കാതെയല്ല, ആ മനുഷ്യനോടു ചോദിച്ചു നോക്കുക തന്നെ എന്ന് അയാളുറപ്പിച്ചു. ’മൊസ്സ്യു എവിടെയാണ് കോടതി, ഒന്നു ദയ ചെയ്തു പറഞ്ഞുതരാമോ?”

“സേർ, നിങ്ങൾ പട്ടണത്തിലുള്ള ആളല്ലെന്നു തോന്നുന്നു.” ഒരസാധാരണ മട്ടുകാരനായിരുന്ന ആ പൌരൻ മറുപടി പറഞ്ഞു. “ആട്ടെ, എന്റെ കൂടെ പോരു. ഞാൻ കോടതി നില്‍ക്കുന്നേടത്തേക്കാണ്, സംഗതിവശാൽ, പോകുന്നത്; എന്നുവെച്ചാൽ, പൊല്ലീസ് മേലുദ്യോഗസ്ഥന്റെ ഹോട്ടലുള്ള ആ ഭാഗത്തേക്ക്, തൽക്കാലം കോടതി പൊളിച്ചു നന്നാക്കുകയായതുകൊണ്ട്, പൊല്ലീസ് മേലുദ്യോഗസ്ഥന്റെ ആപ്പീസ്സിൽ വെച്ചാണ് കേസ്സുകൾ വിചാരണ ചെയ്തുവരുന്നത്.”

”അവിടെയാണോ സെഷ്യൻ വിചാരണ?” അയാൾ ചോദിച്ചു.

“തീർച്ചയായും അതേ; ഭരണപരിവർത്തനകാലത്തിനു മുൻപ് മെത്രാന്റെ അരമനയായിരുന്നേടത്താണ് ഇന്ന് പൊല്ലീസ് സൈന്യാധ്യക്ഷന്റെ കച്ചേരി. 82-ൽ മെത്രാനായിരുന്ന മൊസ്സ്യു ദ് കോങ്സിയേ അവിടെ ഒരു വലിയ ഹാളുണ്ടാക്കിച്ചു. ആ വലിയ ഹാളിൽവെച്ചാണ് ഇപ്പോൾ കേസ്സുവിചാരണ.”

വഴിക്കു പൌരൻ അയാളോടു പറഞ്ഞു; ’ഒരു കേസ്സുവിചാരണ കാണണമെന്നുണ്ടെങ്കിൽ, ഇപ്പോൾ വൈകിപ്പോയി. സാധാരണമായി ആറുമണിക്കു കോടതി പിരിയും.”

ആ പ്രദേശത്തെത്തിയപ്പോൾ, ആ മനുഷ്യൻ വലിയതും മങ്ങിയതുമായ ഒരെടുപ്പിന്റെ രണ്ടു നാലു നീണ്ട ജനാലകൾ മുഴുവനും വെളിച്ചം നിറഞ്ഞുനിൽക്കുന്നത് അയാൾക്കു ചൂണ്ടിക്കാണിച്ചു കൊടുത്തു.

“എന്നാലോ, സേർ, നിങ്ങൾക്കു ഭാഗ്യമുണ്ട്; നിങ്ങൾ വേണ്ട സമയത്തെത്തി. ആ നാലു ജനാലകൾ കണ്ടുവോ? അതാണ് സെഷ്യൻ കോടതി. അവിടെനിന്ന് വെളിച്ചം കാണാനുണ്ട്, അതുകൊണ്ട്, വിചാരണ കഴിഞ്ഞിട്ടില്ല. കാര്യം കുറച്ചധികനേരത്തേക്കു നീണ്ടുപോയിരിക്കണം; അതുകൊണ്ട് വൈകുന്നേരവും അവർ കോടതി വെച്ചിരിക്കുന്നു. ഈ കാര്യത്തിൽ നിങ്ങൾക്കു വല്ല ബന്ധവുമുണ്ടോ? ക്രിമിനൽ കേസ്സാണോ? നിങ്ങൾ സാക്ഷിയാണോ?”

അയാൾ മറുപടി പറഞ്ഞു: “എനിക്കു കാര്യമൊന്നുമില്ല; വക്കീൽമാരിൽ ഒരാളെ കാണേണ്ടതുണ്ട്.”

“അതു കാര്യം മാറി,” പൌരൻ പറഞ്ഞു. “നില്‍ക്കണേ, സേർ ഇതാ പാറാവുകാരൻ നില്‍ക്കുന്ന വാതിൽ. ആ വലിയ കോണി കയറിച്ചെല്ലുകയേ വേണ്ടു.”

അയാൾ പൌരന്റെ ഉപദേശങ്ങളെ അനുസരിച്ചു; കുറച്ചു നിമിഷങ്ങൾകൂടി കഴിഞ്ഞു, അസംഖ്യം ആളുകളുള്ള ഒരു ഹാളിൽ അയാൾ എത്തി; ’ഗൌണോടുകൂടിയ വക്കീൽമാരുമായി ഇടകലർന്ന് ആൾക്കുട്ടങ്ങൾ അവിടവിടെ നിന്നു മന്ത്രിയ്ക്കുന്നുണ്ട്.

നീതിന്യായവിചാരണ ചെയ്യുന്ന സ്ഥലങ്ങളിൽ താഴ്‌ന്ന സ്വരത്തിൽ മന്ത്രിച്ചു കൊണ്ടുള്ള ഈ കറുത്ത ഉടുപ്പിട്ട ആൾക്കൂട്ടത്തെ കാണുന്നത് എപ്പോഴും ഹൃദയഭേദകമായ ഒരു സംഗതിയാണ്. ഈ മന്ത്രിക്കലിന്റെ ഫലമായി ദയയും ധർമശീലവും ഉണ്ടാകുന്ന കാര്യം വളരെ അപൂർവമാണ്. മുൻകുട്ടി ശിക്ഷാവിധികൾ കല്‍പിക്കപ്പെടുകയാണ് സാധാരണമായുണ്ടാകുന്ന ഫലം. ’ശുശു’ എന്നു പതുക്കെ മന്ത്രിക്കുന്ന സത്ത്വങ്ങൾ ഒരുമിച്ചു ചേർന്ന് എല്ലാത്തരം കറുത്ത കെട്ടിടങ്ങളേയും കെട്ടിയുണ്ടാക്കുന്ന അത്രയധികം മുങ്ങിപ്പിടിച്ച കൂട്ടുകളായിട്ടാണ് ഈ ആൾക്കൂട്ടങ്ങളെല്ലാം ഒരാലോചനാശീലനായ നോട്ടക്കാരന്റെ ദൃഷ്ടിയിൽ തോന്നുക.

ഒരൊറ്റ വിളക്കുകൊണ്ട് തെളിയിച്ചിട്ടുള്ള ഈ വിസ്താരമേറിയ മുറി മെത്രാന്റെ അരമനയിലെ പഴയ ഹാളാണ്. ആ സമയത്ത് അടച്ചിട്ടുള്ള ഒരിരട്ടപ്പൊളി വാതിൽ കോടതിവിചാരണ നടക്കുന്ന മുറിയുമായി അതിനെ വേർപെടുത്തിയിരിക്കുന്നു.

അവിടെ അത്രമേൽ ഇരുട്ടുണ്ടായിരുന്നതുകൊണ്ട് താൻ ഒന്നാമതായി കണ്ടുമുട്ടിയ വക്കീലിനെ വിളിച്ചു ചോദിക്കുവാൻ അയാൾക്ക് ഭയമുണ്ടായില്ല.

“കേസ്സ് വിചാരണ എവിടെയെത്തി, സേർ?” അയാൾ ചോദിച്ചു.

“അതു കഴിഞ്ഞു,’ വക്കീൽ പറഞ്ഞു.

“കഴിഞ്ഞു!”

ആ വക്കീൽ തിരിഞ്ഞുനോക്കിപ്പോകുമാറ് ഈ ആവർത്തനം അങ്ങനെയൊരു സ്വരത്തിലായിരുന്നു.

“ഞാൻ മാപ്പുചോദിക്കുന്നു, സേർ; നിങ്ങൾ സംബന്ധിയാണോ?

“അല്ല; ഞാനിവിടെ ആരേയും അറിയില്ല. വിധി പറഞ്ഞുകഴിഞ്ഞുവോ?”

“ഉവ്വ്, നിശ്ചയമായും.”

കഠിനതടവുതന്നെ?”

”ജീവപര്യന്തം.”

കേൾക്കാൻ വയ്യാത്തവിധം അത്ര ക്ഷീണിച്ചു പോയ സ്വരത്തിൽ അയാൾ തുടർന്നു പറഞ്ഞു; “അപ്പോൾ അയാൾ ഇന്നാളാണെന്നു തീർച്ചപ്പെടുത്തി?”

’ഏതാൾ?” വക്കീൽ മറുപടി പറഞ്ഞു. “അങ്ങനെയൊരു വാദം ഉണ്ടായിരുന്നില്ലല്ലോ! കാര്യം സാരമില്ല. ആ സ്ത്രീ അവളുടെ കുട്ടിയെ കൊലപ്പെടുത്തി; ശിശുഹത്യ തെളിഞ്ഞു; മനപൂർവമെന്നുള്ള വാദം “ജൂറി” തള്ളിക്കളഞ്ഞു; ജീവപര്യന്തം വിധിച്ചുകൊടുത്തു.”

’അപ്പോൾ അതൊരു സ്ത്രീയായിരുന്നു?” അയാൾ പറഞ്ഞു.

“എന്തേ, തീർച്ചയായും അതേ, നിങ്ങൾ എന്തിനെപ്പറ്റിയാണ് പറയുന്നത്?”

“ഒന്നുമില്ല. കാര്യമൊക്കെ കഴിഞ്ഞ സ്ഥിതിക്ക്, ഹാളിൽ ഇങ്ങനെ വെളിച്ചുമുണ്ടാവാൻ എന്താണ്?”

“മറ്റൊരു കേസ്സ്. അതു ഏകദേശം രണ്ടു മണിക്കൂർ മുമ്പു തുടങ്ങി.”

“മറ്റ് എന്തു കേസ്സ്?”

“ഹാ! അതും അത്ര വാദത്തിനു വഴിയുള്ള ഒരു കേസ്സല്ല. ഒരുതരം തെമ്മാടിയെപ്പറ്റിയാണ്; രണ്ടാമതൊരു കുറ്റത്തിനു ഒരുത്തനെ പിടിച്ചിരിക്കുന്നു; മുമ്പ് കളവിനു ഒരിക്കൽ തടവിൽ കിടന്നിട്ടുള്ള ഒരുവനെ; എനിക്കവന്റെ പേർ നല്ല ഓർമയില്ല, ഒരു തട്ടിപ്പറിക്കാരന്റെ മുകറാണ്. ആ മുഖം കാണിച്ച് അതേ ഒരു തെളിവുകൊണ്ടു മാത്രം ഞാനവനെ തണ്ടുവലിശിക്ഷയ്ക്കയപ്പിക്കാം.”

“കോടതിമുറിയിലേക്ക് കടന്നുകുടുവാൻ വല്ല നിവൃത്തിയുമുണ്ടോ,സേർ?”

ഇല്ലെന്നാണ് എന്റെ വിശ്വാസം. ഒരു വല്ലാത്ത ആൾത്തിരക്കുണ്ട്. ഏതായാലും വിചാരണ നിർത്തിവെച്ചിരിക്കുന്നു. ചിലരൊക്കെ പുറത്തേക്ക് പോയിരിക്കയാണ്; വിചാരണ ഇനി തുടങ്ങുമ്പോൾ നിങ്ങളൊന്നു ശ്രമിച്ചുനോക്കൂ.”

അങ്ങോട്ടുള്ള വഴി ഏതാണ്?”

“ആ വലിയ വാതിലിലൂടെ.”

വക്കീൽ പോയി. കുറച്ചു നിമിഷംകൊണ്ട് ഏതാണ്ട് ഒന്നിനൊന്നുമീതെയായി, ഏതാണ്ട് തമ്മിൽ കൂടിപ്പിണഞ്ഞുകൊണ്ട്, ഒരാൾക്കുണ്ടാകാവുന്ന എല്ലാ മനോവികാരങ്ങളും അയാൾ അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഈ അലസനായ ദ്രഷ്ടാവിന്റെ വാക്കുകൾ, അയാളുടെ ഹൃദയത്തെ വഴിക്കുവഴിയേ മഞ്ഞിൻസൂചികളെപ്പോലെയും തിയ്യിൻസൂചികളെപ്പോലെയും പിളർന്നുകയറി. ഒന്നും തീർച്ചപ്പെടുത്തിക്കഴിഞ്ഞിട്ടില്ലെന്ന് കണ്ടപ്പോൾ, അയാൾക്ക് ആശ്വാസം തോന്നി; പക്ഷേ, സന്തോഷമോ വേദനയോ താൻ അനുഭവിക്കുന്നതെന്ന് അയാളെക്കൊണ്ട് പറയാൻ സാധിച്ചിരുന്നില്ല.

അയാൾ പല ആൾക്കൂട്ടത്തിന്റെയും അടുത്തു ചെന്നു നിന്നു; അവരുടെ സംഭാഷണം എന്താണെന്നു സൂക്ഷിച്ചു. സെഷ്യൻകേസ്സുകളുടെ റിക്കാർട്ടുകെട്ട് വളരെ വലിയതായിരുന്നു; വിചാരണ ജഡ്ജി ചെറുതും സാരമില്ലാത്തതുമായ രണ്ടു കേസ്സെടുത്തു. ശിശുഹത്യ തൊട്ടാണ് ആരംഭിച്ചത്; ഇപ്പോൾ തടവുപുള്ളിയുടെ, പഴയ കെ.ഡി.യുടെ, “തിരിച്ചെത്തിയ ഓട്ടക്കുതിരയുടെ, കാര്യമെടുത്തിരിക്കുന്നു. ഈ മനുഷ്യൻ ആപ്പിൾപ്പഴം കട്ടു; പക്ഷേ, അതു വേണ്ടവിധം തെളിഞ്ഞിട്ടില്ല; തെളിഞ്ഞിട്ടുള്ളതെന്താണെന്നുവെച്ചാൽ, അയാൾ തൂലോങ്ങിലുള്ള തണ്ടുവലിശിക്ഷസ്ഥലത്തു മുൻപുതന്നെ ചെന്നിട്ടുണ്ട്. അതാണ് അയാളുടെ കാര്യം മുഴുവൻ അപകടത്തിലാക്കുന്നത്. ഏതായാലും ആ മനുഷ്യന്റെ വിചാരണയും, സാക്ഷികളുടെ വാമൊഴിയെടുക്കലും കഴിഞ്ഞു. രണ്ടു ഭാഗത്തുമുള്ള വക്കീൽമാരുടെ വാഗ്വാദം ഇനി കഴിയണം; അർദ്ധരാത്രിക്കു മുൻപായി അതവസാനിക്കില്ല. ആ മനുഷ്യനെ ഒരു സമയം ശിക്ഷിച്ചേക്കും; ഗവർമ്മെണ്ടുഭാഗം വക്കീൽ വളരെ സമർത്ഥനാണ്; തന്റെ കൈയിൽപ്പെട്ട കള്ളപ്പുള്ളികളെ അദ്ദേഹം ഒരിക്കലും ചോർന്നു പോവാൻ സമ്മതിക്കില്ല, പിന്നെ കവിതയെഴുതാറുള്ള ഒരു രസികനാണ്.

ഒരു ശിപായി സെഷ്യൻ കോടതി സ്ഥലത്തേക്കുള്ള വാതില്‍ക്കൽ നിന്നിരുന്നു. അയാൾ ആ ശിപായിയോടു ചോദിച്ചു: “സേർ, വാതിൽ താമസിയാതെ തുറക്കുമോ?”

“അതു തുറക്കുകയേ ഇല്ല,” ശിപായി മറുപടി പറഞ്ഞു.

“എന്ത്! വിചാരണ വീണ്ടും ആരംഭിച്ചാൽ അതു തുറക്കുകയില്ല! വിചാരണ നിർത്തിവെച്ചിരിക്കയല്ലേ?”

“വിചാരണ ഇതാ രണ്ടാമതും തുടങ്ങിക്കഴിഞ്ഞു.” ശിപായി മറുപടി പറഞ്ഞു: “പക്ഷേ, വാതിൽ ഇനി രണ്ടാമതും തുറക്കില്ല.

“എന്തുകൊണ്ട്?

“സ്ഥലം നിറഞ്ഞുപോയി.

“എന്ത്! ഇനി ഒരാൾക്കുകൂടി സ്ഥലമില്ലെന്നോ?”

“ഒരാൾക്കുമില്ല. വാതിലടച്ചുകഴിഞ്ഞു. ഇനി ആർക്കും അങ്ങോട്ടു കടക്കാൻ പാടില്ല.”

ശിപായി കുറച്ചു മിണ്ടാതെ നിന്നിട്ടു പറഞ്ഞു; വാസ്തവം പറഞ്ഞാൽ ജഡ്ജി ഇരിക്കുന്നതിന്നടുത്തു രണ്ടുമൂന്നു സ്ഥലം അധികം കിടപ്പുണ്ട്: പക്ഷേ, ഉദ്യോഗസ്ഥന്മാരെ മാത്രമേ അവിടെ ഇരിക്കാൻ സമ്മതിക്കു.

ഇങ്ങനെ പറഞ്ഞു, ശിപായി മറ്റൊരു ഭാഗത്തേക്കു തിരിഞ്ഞു.

അയാൾ തലകുനിച്ചുപചരിച്ച് അവിടെനിന്നു പോയി; ഇടനാഴി കടന്നു; ഓരോ അടി എടുത്തുവെക്കുമ്പോഴും സംശയിച്ചുകൊണ്ടെന്നപോലെ, പതുക്കെ അയാൾ കോണിയിറങ്ങി. അയാൾ തന്നോടുതന്നെ ചില കാര്യാലോചനകൾ ചെയ്യുന്നതായി തോന്നപ്പെട്ടു. തലേദിവസം വൈകുന്നേരം മുതൽ അയാളുടെ ഉള്ളിൽവെച്ചു തുടങ്ങിയ ലഹള അപ്പോഴും അവസാനിച്ചിട്ടില്ല; ഓരോ നിമിഷത്തിലും അതിന്റെ ഓരോ നിലകൾ അയാളോടെതിർത്തു. ചുവട്ടിലെത്തിയ ഉടനെ അയാൾ ഒരിടത്തു ചാരിനിന്നു. കൈ രണ്ടും പിണച്ചുകെട്ടി. ഉത്തരക്ഷണത്തിൽ അയാൾ പുറം കുപ്പായം തുറന്നു, തന്റെ പോക്കറ്റുപുസ്തകം പുറത്തേക്ക് വലിച്ചെടുത്ത്, ഒരു പെൻസിൽ അതിൽനിന്നു കൈയിലാക്കി, ഒരേടു പറിച്ചുചീന്തി, തെരുവിലുള്ള വെളിച്ചത്ത്, ആ കടലാസ്സിൻകഷണത്തിൽ ക്ഷണത്തിൽ ഈ വരി എഴുതി: മൊസ്സ്യു മദലിയെൻ, എം. പട്ടണത്തിലെ മെയർ; അതുകഴിഞ്ഞു ശക്തിയിലുള്ള കാൽവെപ്പോടുകുടി അയാൾ പിന്നേയും കോണി കയറി, ആൾക്കൂട്ടത്തിന്നിടയിലൂടെ മുൻപോട്ടു കടന്നു, ശിപായി നില്‍ക്കുന്നേടത്തെയ്ക്കു നേരെ നടന്നു, കടലാസ്സു കൈയിൽകൊടുത്ത്, ഒരാജഞ പോലെ പറഞ്ഞു: “ഇതു ജഡ്ജിയുടെ കൈയിൽ കൊടുക്കു.”

ശിപായി കടലാസ്സു വാങ്ങി, ഒന്നോടിച്ചുനോക്കി, ആ പറഞ്ഞപോലെ ചെയ്തു.

1.7.8
സേവയിന്മേലുള്ള അകത്തുകടക്കൽ

ഈയൊരു വാസ്തവം താൻ സംശയിച്ചിരുന്നില്ലെങ്കിലും, എം. പട്ടണത്തിലെ മെയർ ഒരുതരം പ്രസിദ്ധി സമ്പാദിച്ചിരുന്നു. ഏഴു കൊല്ലമായി അയാളുടെ മനോഗുണത്തെപ്പറ്റിയുള്ള നല്ല പേർ ആ പ്രദേശം മുഴുവനും നിറഞ്ഞിട്ടുണ്ടായിരുന്നു; അത് ഒരു ചെറിയ ജില്ലയുടെ നാലതിർത്തികളേയും അതിക്രമിച്ച്, അടുത്തുള്ള മൂന്നോ നാലോ പ്രദേശങ്ങളിൽക്കുടി വ്യാപിച്ചിരുന്നു. കറുത്ത ചില്ലുസാമാനങ്ങളുടെ വ്യവസായത്തെ പുനരുദ്ധാരണം ചെയ്തു പ്രധാനനഗരത്തിന് അത്രയും ഗുണം ചെയതുകൊടുത്തതിനു പുറമെ, എം. പട്ടണത്തിലേക്കു ചേർന്ന നൂറ്റി നാല്പത് ചെറുതാലൂക്കുകളിൽ അയാളോടു കടപ്പാടില്ലാത്തതായി ഒന്നുംതന്നെ ഇല്ലെന്നാക്കിയിരുന്നു. മറ്റു പ്രദേശങ്ങളിലെ വ്യവസായങ്ങൾക്കു കൂടിയും ആവശ്യം പോലെ അയാൾ സഹായം ചെയ്കയും അഭിവൃദ്ധിമാർഗമുണ്ടാക്കിക്കൊടുക്കയും ചെയ്തിരുന്നു. അങ്ങനെ തന്റെ പേരിൽ കടം വാങ്ങിക്കൊള്ളാൻ സമ്മതിച്ചും കൈയിൽനിന്നു പണമെടുത്തുകൊടുത്തും, അയാൾ ബാബുലോന്നെയിയിലെ പരുത്തിത്തുണിവ്യയവസായത്തേയും ഫ്രെവാങ്ങിലെ വക്ക് നുല്‍ക്കൽപ്രവൃത്തിയേയും ബുബേറിൽ നീരൊഴുക്കിന്റെ ശക്തികൊണ്ട് വസ്ത്രനിർമാണം ചെയ്യുന്ന കൈത്തൊഴിലിനേയും സഹായിച്ചു. എല്ലായിടത്തും മൊസ്സ്യു മദലിയെന്റെ പേർ ഭക്തിബഹുമാനപൂർവം ഉച്ചരിക്കപ്പെട്ടു. ആറായും ദുഎയും എം. പട്ടണത്തെപ്പറ്റി, അതിലുള്ള മെയറെ വിചാരിച്ച്, അസൂയപ്പെട്ടു.

ദുഎയിലെ രാജകീയന്യായവിചാരണസഭയിലെ അംഗമായിരുന്ന അന്നത്തെ ആറായിലെ സെഷ്യൻകേസ്സ് വിചാരണജഡ്ജി, ലോകത്തിൽ മറ്റുള്ള ആളുകളുടെ കൂട്ടത്തിൽ, അത്രമേൽ ഹൃദയപുർവമായും, അത്രമേൽ ഏകകണ്ഠമായും ആദരിക്കപ്പെടുന്ന ആ പേരുമായി പരിചയപ്പെട്ടിരുന്നു. ആലോചന മുറിയും കോടതിമുറിയും തമ്മിൽ കൂട്ടിയിണക്കുന്ന വാതിൽ ഉപായത്തിൽ തുറന്നു ശിപായി വിചാരണ ജഡ്ജിയുടെ ചാരുകസാലയുടെ പിന്നിൽ കുനിഞ്ഞു നിന്നു. നമ്മൾ ഇപ്പോൾത്തന്നെ വായിച്ചുനോക്കിയ ആ വരി എഴുതിയിട്ടുള്ള കടലാസ് അദ്ദേഹത്തിന്റെ കൈയിൽ ഇങ്ങനെ പറഞ്ഞുകൊണ്ടു കൊടുത്തു; ”ഇദ്ദേഹത്തിനു വിചാരണക്കുണ്ടായിരുന്നാൽ കൊള്ളാമെന്നുണ്ട്; ഉടനെ ജഡ്ജി വേഗത്തോടും ബഹുമാനത്തോടും കൂടിയ ഒരു നിലയിൽ ഒരു തൂവൽ കടന്നെടുത്ത്, ആ കടലാസ്സിനു ചുവട്ടിൽ ചിലതെഴുതി, ശിപായിയുടെ കൈയിൽ ഇങ്ങനെ പറഞ്ഞുകൊണ്ടു കൊടുത്തു, ’അദ്ദേഹം ഇങ്ങോട്ടു വന്നോട്ടെ.” ഞങ്ങൾ ആരുടെ ചരിത്രമാണ് വിവരിക്കുന്നത്, ആ ഭാഗ്യംകെട്ട മനുഷ്യൻ അപ്പുറത്തുള്ള ഹാൾവാതിലിന്റെ അടുക്കൽ, ശിപായി അവിടെനിന്നു പോയപ്പോൾ അവിടെ ഏതു നിലയിൽ നിന്നിരുന്നുവോ അവിടെ അതേ നിലയിൽ, നില്‍ക്കുകയാണ്. തന്റെ മനോരാജ്യത്തിനിടയിൽ, ആരോ തന്നോട് പറയുന്നതായി അയാൾ കേട്ടു. “ദയചെയ്ത് എന്റെ കൂടെ വരുമെന്ന് വിശ്വസിക്കുന്നു. ഒരു നിമിഷം മുൻപ് അയാളുടെ മുൻപിൽ പുറംകാണിച്ച അതേ ശിപായിയാണിത്; ആ മനുഷ്യൻ ഇപ്പോൾ അയാളുടെ കാല്‍ക്കൽ കുനിഞ്ഞു നിലം തൊടുന്നു. അതോടുകൂടിത്തന്നെ, ആ ശിപായി ആ കടലാസ്സിൻകഷ്ണവും അയാളുടെ കൈയിൽ കൊടുത്തു. അയാൾ അത് നിവർത്തി; സംഗതിവശാൽ, വിളക്കിന്നടുത്തായതുകൊണ്ട് അയാൾക്കത് വായിക്കാൻ കഴിഞ്ഞു.

“സ്പെഷ്യൻകേസ്സ് വിചാരണചെയ്യുന്ന ജഡ്ജി മൊസ്സ്യു മദലിയെനെ ഇതാ അഭിവാദ്യം ചെയുന്നു.”

അസാധാരണവും അത്രമേൽ കയ്പുള്ളതുമായ ഒരു ചുവ ആ വാക്കുകൾക്കുള്ളതുപോലെ അയാൾ ആ കടലാസ്സു കൈയിലിട്ടു ഞെരിച്ചു.

അയാൾ ശിപായിയുടെ പിന്നാലെ ചെന്നു.

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ, ഒരു പച്ചത്തുണി വിരിച്ച മേശമേലിരുന്നു കത്തുന്ന രണ്ടു മെഴുതിരിവിളക്കുകളുടെ വെളിച്ചത്താൽ പ്രകാശിക്കുന്നതും ഒരു രസമില്ലാത്ത മട്ടിലുള്ളതുമായ ഒരുതരം നിരപ്പലകയിട്ട ഉള്ളറയിൽ താൻ തനിച്ചായി എന്ന് അയാൾ കണ്ടു. അപ്പോൾത്തന്നെ തന്നോടു വേർപിരിഞ്ഞുപോയ ശിപായിയുടെ ഒടുവിലത്തെ വാക്കുകൾ അയാളുടെ ചെകിട്ടിൽ മുഴങ്ങിയിരുന്നു; “മൊസ്സ്യു അങ്ങിപ്പോൾ ആലോചനാമുറിയിലാണ്; ആ കാണുന്ന വാതിലിന്റെ ചെമ്പോടാമ്പൽ നീക്കുക മാത്രമേ വേണ്ടു, എന്നാൽ കോടതിമുറിയിൽ ജഡ്ജി ഇരിക്കുന്ന കസാലയുടെ പിന്നിലെത്തി.” താൻ കുറച്ചു മുൻപു കടന്നുപോന്ന ഇടുങ്ങിയ ഇടനാഴികളേയും കറുത്ത കോണിത്തട്ടുകളേയും കുറിച്ചുള്ള ഒരു നേരിയ സ്മരണയോടുകൂടി വാക്കുകൾ അയാളുടെ ആലോചനയിൽ കൂടിപ്പിണഞ്ഞു.

ശിപായി അയാളെ തനിച്ചാക്കി പോയി. അങ്ങേ അറ്റത്തെ ഘട്ടമായി. തന്റെ ആലോചനകളെ ഒരുമിച്ചുകൂട്ടുവാൻ അയാൾ യത്നിച്ചു; പക്ഷേ, സാധിച്ചില്ല. ജീവിതത്തിലെ വൃസനകരങ്ങളായ വാസ്തവസ്ഥിതികളോടു കൂട്ടിയിണക്കേണ്ടുന്ന അത്യാവശ്യം നേരിടുമ്പോളാണ് പ്രധാനമായും ആലോചനയുടെ തന്തുക്കൾ തലച്ചോറിനുള്ളിൽവെച്ചു പൊട്ടിപ്പോകുന്നത്. വിധികർത്താക്കന്മാർ വിചാരണചെയ്യുന്നതും ശിക്ഷാവിധി കൽപിക്കുന്നതും എവിടെവെച്ചോ അവിടെത്തന്നെയാണ് അയാൾ ഇപ്പോൾ നില്‍ക്കുന്നത്. കഥയില്ലായ്മയായ ഒരു ശാന്തതയോടു കൂടി അയാൾ ആ സമാധാനപരവും ഭയങ്കരവുമായ സ്ഥലത്തെ നോക്കിക്കണ്ടു; അവിടെവെച്ച് അസംഖ്യം ജീവൻ നശിച്ചിട്ടുണ്ട്; താമസിയാതെ അയാളുടെ പേരും അവിടെ മാറ്റൊലിക്കൊള്ളും; ദൈവഗതി അയാളെക്കൊണ്ട് അതാ അവിടെ നടത്തിക്കുന്നു. അയാൾ വാതില്‍ക്കലേക്കു തുറിച്ചുനോക്കി; ഉടനെ അയാൾ തന്നെത്തന്നെ നോക്കിക്കണ്ടു; ആ അകം അതുതന്നെയും ആ ആൾ താൻ തന്നെയുമായതിൽ അയാൾ അത്ഭുതപ്പെട്ടു.

ഇരുപത്തിനാലു മണിക്കൂറായി അയാൾ യാതൊന്നും ഭക്ഷിച്ചിട്ടില്ല; വണ്ടിയുടെ കുലുക്കംകൊണ്ട് അയാൾ തളർന്നിരിക്കുന്നു; പക്ഷേ, അതയാൾക്കു ബോധമില്ല. താൻ ഒന്നും അനുഭവിച്ചിട്ടില്ലെന്ന് അയാൾക്കു തോന്നി.

ചുമരിൽ തൂക്കിയിടുന്നതും, പാരിസ്സിലെ മെയറും മന്ത്രിയുമായ ഷാൻ നിക്കൊലാ പാഷ് സ്വന്തം കൈയക്ഷരത്തിൽ, നിശ്ചയമായും ഒരബദ്ധംകൊണ്ടെ 11-ാം കൊല്ലം ജൂൺ 9-ാംന് എന്നു തിയ്യതി വെച്ചിട്ടുള്ള ഒരു പഴയ എഴുത്ത്—ആലോചനസഭയാൽ കയ്യാമം വെക്കപ്പെട്ട മന്ത്രിമാരുടേയും പ്രജാസഭാംഗങ്ങളുടേയും പട്ടിക ആ കത്തുമൂലം പാഷ് സഭയ്ക്കു കൊടുക്കുന്നു—ചില്ലിനുള്ളിൽ വെച്ചടച്ചിട്ടുള്ളതുമായ ഒരു കറുത്ത ചട്ടക്കൂടിന്റെ അടുക്കലേക്ക് അയാൾ ചെന്നു. ആ സമയത്ത് അയാളെ നോക്കിക്കാണുവാൻ സംഗതി വന്ന ഏതൊരാളും, അയാളെ സൂക്ഷിച്ചു നോക്കിപ്പഠിക്കുന്ന ആരുംതന്നെ, ഈ കത്ത് അയാൾക്ക് അത്രയധികം ഉൽക്കണ്ഠാജനകമായിത്തീർന്നിട്ടുണ്ടെന്നു നിശ്ചയമായും ഊഹിച്ചേക്കും; എന്തു കൊണ്ടെന്നാൽ, അതിൽനിന്ന് അയാൾ കണ്ണെടുത്തില്ല; രണ്ടോ മൂന്നോ തവണ അയാൾ അതു വായിച്ചുനോക്കി. അയാൾ ഒട്ടുംതന്നെ ശ്രദ്ധവെക്കാതെയും, തന്നത്താൻ അറിയാതെയുമാണ് അതു വായിച്ചിരുന്നത്. അയാൾ ഫൻതീനെപ്പറ്റിയും കൊസെത്തിനെക്കുറിച്ചും വിചാരിക്കയായിരുന്നു.

ആ സ്വപ്നത്തിനിടയിൽ, അയാൾ തിരിഞ്ഞു നോക്കി; തന്നെയും കോടതിമുറിയേയും വേർതിരിക്കുന്ന പിച്ചളവട്ടക്കണ്ണിയുടെ മേൽ അയാളുടെ കണ്ണു പതിഞ്ഞു. അയാൾ ആ വാതിലിന്റെ കഥ ഏതാണ്ടു മറന്നിരുന്നു. ആദ്യത്തിൽ ശാന്തമായിരുന്ന അയാളുടെ നോട്ടം അതിന്മേൽ തങ്ങിപ്പോയി; ആ ഓടാമ്പലിന്മേൽ അതുറച്ചു നിന്നു; പിന്നീട് ഭയം കയറിത്തുടങ്ങി; പിന്നെപ്പിന്നെയായി ഭയംകൊണ്ടു നിറഞ്ഞു. വേർപ്പുതുള്ളിമണികൾ മാലയായി അയാളുടെ തലമുടിക്കിടയിൽനിന്നു പുറപ്പെട്ടു. ചെന്നികളിലൂടെ കീഴ്പോട്ടൊഴുകി. ചില സമയത്ത്, ’ഈശ്വരാ! ആരാണ് എന്നെ ഇതിനു നിർബന്ധിക്കുന്നത്?” എന്നുള്ള ചോദ്യം ചോദിക്കുവാനുള്ളതും, വാസ്തവത്തിൽ ചോദിക്കുന്നതുമായി കലഹത്തോടു കൂടിപ്പിണഞ്ഞ ഒരുതരം അധികാരത്തെ സൂചിപ്പിക്കുന്ന അനിർവചനീയമായ ആംഗ്യവിശേഷം അയാൾ കാണിച്ചിരുന്നു. പിന്നീട് അയാൾ വേഗത്തിൽ തിരിഞ്ഞു. താൻ കടന്നുപോന്ന വാതിൽ മുൻപിൽ കണ്ടു, അതു തുറന്നു, പുറത്തേക്കു പോയി. അയാൾ ആ മുറിയിൽനിന്നു പോന്നുകഴിഞ്ഞു. അവിടവിടെ ഒതുക്കുകളും അഴിച്ചുമരുകളുംകൊണ്ടു കഷ്ണം കഷ്ണമായിട്ടുള്ളതും പല മൂലകളോടുകൂടിയതും അങ്ങുമിങ്ങും രോഗിക്കിടപ്പറയിലെ വിളക്കുപോലെ കത്തുന്ന റാന്തലുകളാൽ വെളിച്ചം വെച്ചതുമായ ഒരിടനാഴിയിൽ, നീണ്ടതും ഇടുങ്ങിയതുമായ ഒരിടനാഴിയിൽ, അയാൾ ചെന്നു. അയാൾ ശ്വാസം കഴിച്ചു.അയാൾ ചെവിയോര്‍ത്തുനോക്കി; മുന്‍പില്‍ നിന്ന് ഒരു ശബ്ദമില്ല; പിന്നിൽനിന്ന് ഒരു ശബ്ദമില്ല; ആരോ പിന്നാലെ തന്നെ പിടിക്കാന്‍ വരുന്നതു പോലെ അയാൾ പാഞ്ഞു.

ആ ഇടനാഴിയിലെ പല മൂലകളും പിന്നിട്ടതിന്നുശേഷം, അപ്പോഴും അയാൾ ചെവിയോർത്തു. അതേ നിശ്ശബ്ദതയാണ് അപ്പോഴും; അതേ അന്ധകാരം തന്റെ ചുറ്റും നില്‍ക്കുന്നു. അയാൾക്കു ശ്വാസമില്ല; അയാൾ ’ചാഞ്ചാടിപ്പോയി; അയാൾ ചുമരിന്മേൽ ചാരി. കല്ലു തണുത്തിരിക്കുന്നു; മഞ്ഞിൻകട്ടയുടെ തണുപ്പോടുകൂടി വിയർപ്പ് അയാളുടെ നെറ്റിയിൽ പറ്റിനിക്കുന്നു; ഒരു വിറയോടുകൂടി അയാൾ തന്നത്താൻ നിവർന്നു.

എന്നിട്ട്, അവിടെ, ആ അന്ധകാരത്തിൽ, തണുപ്പുകൊണ്ടും പക്ഷേ, മറ്റെന്തോ ഒന്നുകൊണ്ടുമുള്ള വിറയലോടുകൂടി അയാൾ ആലോചിച്ചു.

രാത്രിമുഴുവനും അയാൾ ആലോചിച്ചിരിക്കുന്നു; പകൽ മുഴുവനും അയാൾ ആലോചിച്ചിരിക്കുന്നു; ഒരു ശബ്ദം മാത്രം അയാൾ ഉള്ളിൽനിന്നു കേട്ടു; അതു പറഞ്ഞിരുന്നു, “കഷ്ടം!

ഇങ്ങനെ ഒരു കാൽമണിക്കൂർ കഴിഞ്ഞു. ഒടുവിൽ അയാൾ തലകുനിച്ചു. കഠിനമായ മനോവേദനയോടുകൂടി ദീർഘനിശ്വാസമിട്ടു; കൈകൾ തൂക്കിയിട്ടു; ഒതുക്കിന്നടുക്കലേക്കു ചെന്നു. അയാൾ മന്ദമായും നിലത്തോടു ചേർത്തു ചതയ്ക്കപ്പെട്ടപോലെയും നടന്നു. ഓടിപ്പോകുന്നതിനിടയ്ക്ക് ആരോ അയാളെ പിടികൂടിയതായും അങ്ങോട്ടുതന്നെ വലിച്ചുകൊണ്ടു പോകുന്നതായും തോന്നി.

അയാൾ വീണ്ടും ആലോചനാമുറിയിലെത്തി. ഒന്നാമതായി അയാളുടെ കണ്ണിൽപ്പെട്ടതു വാതിലിന്റെ വട്ടക്കണ്ണിയാണ്. വട്ടത്തിലുള്ളതും ചളി കളഞ്ഞപിച്ചളകൊണ്ടുള്ളതുമായ ഈ വാതിൽകയ്പ്പിടി അയാളെസ്സംബന്ധിച്ചേടത്തോളം ഭയങ്കരമായ ഒരു നക്ഷത്രം പോലെ മിന്നി. ഒരു നരിയുടെ കണ്ണിലേക്ക് ഒരാട്ടിൻകുട്ടി എന്നപോലെ, അയാൾ അതിനെ സൂക്ഷിച്ചുനോക്കി.

അയാൾക്ക് അതിന്മേൽനിന്നു കണ്ണെടുക്കാൻ സാധിച്ചില്ല. ഇടയ്ക്കിടയ്ക്ക് ഓരോ അടി അയാൾ മുന്നോട്ടുവെക്കും; അങ്ങനെ വാതിലോടടുത്തു.

അയാൾ ചെവിയോർത്തിരുന്നുവെങ്കിൽ, അടുത്ത ഹാളിൽനിന്നുള്ള ശബ്ദം, ഒരുതരം സമ്മിശ്രമായ പിറുപിറുക്കൽ പോലെ കേൾക്കാമായിരുന്നു; പക്ഷേ, അയാൾ ചെവിയോർത്തില്ല, കേട്ടതുമില്ല.

പെട്ടെന്ന് എങ്ങനെയാണതുണ്ടായതെന്നു തനിക്കുതന്നെ നിശ്ചയമില്ലാതെ, അയാൾ വാതിലിന്നടുത്തായി; അപസ്മാരവികൃതികൊണ്ടെന്നപോലെ അയാൾ വട്ടക്കണ്ണി കടന്നു മുറുക്കിപ്പിടിച്ചു; വാതിൽ തുറന്നു.

അയാൾ കോടതിമുറിയിലായി.

1.7.9
ശിക്ഷാവിധികളെ തട്ടിപ്പടച്ചുണ്ടാക്കൽ നടക്കുന്ന സ്ഥലം

അയാൾ ഒരടി മുൻപോട്ടു വെച്ചു. പാവയെപ്പോലെ, തന്റെ പിന്നിലുള്ള വാതിലടച്ചു; താൻ കാണുന്നതിനെപ്പറ്റി ആലോചിച്ചുകൊണ്ട് ആ നിന്നേടത്തുതന്നെ നിന്നു.

ഇടയ്ക്ക് ഒരിരമ്പിച്ചയിൽ മുഴുകിയും ഇടയ്ക്കു തീരെ നിശ്ശബ്ദത ബാധിച്ചും വലുതായി വേണ്ടവിധം വെളിച്ചമില്ലാതെയുള്ള ഒരു മുറിയായിരുന്നു അത്; ആൾക്കൂട്ടത്തിന്നിടയിൽ നിസ്സാരവും നീരസമയവുമായ തന്റെ ഗൌരവത്തെ കാണിച്ചു കൊണ്ട്, ഒരു ക്രിമിനൽകേസ്സിനുള്ള എല്ലാ സാമഗ്രിയും അവിടെ പ്രവർത്തിച്ചു കൊണ്ടു നില്‍ക്കുന്നു.

അയാളുള്ള വലിയ മുറിയുടെ ഒരറ്റത്തായി, പിഞ്ഞിത്തുടങ്ങിയ പുറംകുപ്പായമിട്ടു വിധികർത്താക്കന്മാർ അശ്രദ്ധന്മാരായിരിക്കുന്നു; അവർ നഖം കാരുകയോ കണ്ണടയ്ക്കുകയോ ചെയ്യുന്നുണ്ട്; അങ്ങേ അറ്റത്തെ ഒരു വൃത്തികെട്ട ആൾക്കൂട്ടം; എല്ലാത്തരം ഭാവവിശേഷത്തിലുമുള്ള വക്കീൽമാർ; ക്രൂരവും നിഷ്കളങ്കവുമായ മുഖത്തോടുകൂടി പട്ടാളക്കാർ പഴയതും പുള്ളിക്കുത്തുള്ളതുമായ മരപ്പണിയെ, ഒരു ചളിപിടിച്ച തട്ടിനെ, പച്ചയെക്കാൾ മഞ്ഞനിറമായ ഒരുതരം മുന്തിയ കമ്പിളിത്തുണികൊണ്ട് മൂടിയ മേശകൾ; കൈപ്പാടുകൾകൊണ്ട് കറുത്തിട്ടുള്ള വാതിലുകൾ; നിരപ്പുലകച്ചുമരിന്മേൽ തൂക്കിയിട്ടിട്ടുള്ളേടത്തുനിന്നു വെളിച്ചത്തെക്കാളധികം പുക പുറപ്പെടുവിക്കുന്ന ചാരായക്കടവിളക്കുകൾ; ഇരുട്ട്, അറയ്ക്കുന്ന മട്ട്, സുഖമില്ലായ്മ; എന്നല്ല, ഇതിൽനിന്നെല്ലാം വേർപെട്ടു നില്‍ക്കുന്ന സഗൌരവവും പ്രതാപവത്തുമായ ഒരു തോന്നൽ—എന്തുകൊണ്ടെന്നാൽ, നിയമം എന്നു പറയപ്പെടുന്ന ആ മഹത്തായ ദൈവികവസ്തുവും അവിടെ ചെല്ലുന്നവരുടെ ഉള്ളിൽ തട്ടിയിരുന്നു.

ആ ആൾക്കൂട്ടത്തിലുള്ള ആരുംതന്നെ അയാളുടെ മേൽ ശ്രദ്ധവെച്ചില്ല; എല്ലാവരുടെ നോട്ടവും ഒരൊറ്റ വിഷയത്തിലായിരുന്നു—പ്രധാന ജഡ്ജിയുടെ ഇടത്തു ഭാഗത്തു നീണ്ടുകിടക്കുന്ന ചുമരിൽ ഒരു ചെറുവാതിലുള്ളതിന്നെതിരായിട്ടിട്ടുള്ള ഒരു മരത്തിന്റെ ബെഞ്ചിലായിരുന്നു; പല മെഴുതിരികളുടെ വെളിച്ചംകൊണ്ടു തെളിയുന്ന ആ ബെഞ്ചിന്മേൽ രണ്ടു പട്ടാളക്കാരുടെ നടുക്കായി ഒരു മനുഷ്യൻ ഇരിക്കുന്നുണ്ട്.

ഈ മനുഷ്യനായിരുന്നു ആ മനുഷ്യൻ.

അയാള്‍ അവന്റെ അടുക്കലേക്കു ചെന്നില്ല; അയാൾ അവനെ കണ്ടില്ല; ആ സ്വരൂപം എവിടെയായിരിക്കുമെന്നു തങ്ങൾക്കു മുൻപുതന്നെ അറിയാമായിരുന്നുവോ എന്നു തോന്നുമാറ്, അയാളുടെ കണ്ണുകൾ പ്രകൃത്യാതന്നെ അങ്ങോട്ടു ചെന്നു.

കുറേ പ്രായംചെന്ന തന്നെത്തന്നെയാണ് അവിടെ കാണുന്നതെന്ന് അയാൾ വിചാരിച്ചു: മുഖത്തിനു തികച്ചും ആ ഛായയില്ല. തീർച്ചതന്നെ; പക്ഷേ, നിലയും സംപ്രദായവുമൊക്കെ അതുതന്നെ. കുത്തനെ നില്‍ക്കുന്ന അയാളുടെ തലമുടി; മൂർഖമട്ടിലുള്ളതും അസ്വസ്ഥതയോടുകുടിയതുമായ അയാളുടെ കണ്ണ്, ഡി. പട്ടണത്തിൽ അയാൾ ചെന്നസമയത്തുണ്ടായിരുന്നപോലെത്തന്നെ അതേ കുപ്പായം, നിറച്ചും ദ്വേഷം, തടവുമുറിയിലെ നിലത്തു പത്തൊമ്പതു കൊല്ലം കിടന്ന് അടിച്ചു കൂട്ടിയെടുത്ത ഭയങ്കര വിചാരങ്ങളുടെ ആ അറപ്പു തോന്നിക്കുന്ന ഉരുളയ്ക്കുള്ളിൽ തന്റെ ആത്മാവിനെ മറച്ചുകൊണ്ടുള്ള മട്ട്.

അയാൾ ഒരു നടുങ്ങലോടുകൂടി സ്വയം ചോദിച്ചു: “എന്റെ ഈശ്വരാ! ഞാൻ ഇനിയും അതുപോലായിത്തീരുമോ?”

ഈ സത്ത്വത്തിന്നു വയസ്സു ചുരുങ്ങിയത് ഒരറുപതായെന്നു തോന്നി; നീചവും അന്ധാളിത്തത്തോടുകൂടിയതും ഭയപ്പെട്ടുപോയതുമായി അനിർവചനീയമായ എന്തോ ഒന്ന് ആ മനുഷ്യനിൽ ഉണ്ടായിരുന്നു.

വാതിൽ തുറന്ന ഒച്ച കേട്ട്, ആളുകൾ അയാൾക്കു പോവാൻവേണ്ടി അങ്ങുമിങ്ങും വാങ്ങി നിന്നു; പ്രധാന ജഡ്ജി മുഖം തിരിച്ച് ആ വന്ന ആൾ എം. പട്ടണത്തിലെ മെയറാണെന്നു മനസ്സിലായിരുന്നതുകൊണ്ട് അയാളെ ഉപചരിച്ചു തലകുനിച്ചു; തന്റെ ഉദ്യോഗം വഴിക്ക് ഒന്നിലധികം പ്രാവശ്യം എം. പട്ടണത്തിൽ പോയി മൊസ്സ്യു മദലിയെനെ നേരിട്ടു കണ്ടിട്ടുണ്ടായിരുന്ന ഗവര്‍മ്മേണ്ടു വക്കീലും, അയാളെ കണ്ടറിഞ്ഞു സമര്യാദമായി വന്ദിച്ചു; അയാൾ അതു കണ്ടതേ ഇല്ല അയാൾ ഒരുതരം ചിത്തഭ്രമത്തിൽ പെട്ടിരുന്നു; അയാൾ നോക്കിക്കാണുകയായിരുന്നു.

വിധികർത്താക്കന്മാര്‍, ഗുമസ്തന്മാർ, പട്ടാളക്കാർ, നിർദ്ദയമായവിധം ഉൽക്കണ്ഠയോടു കൂടിയ ശിരസ്സുകളുടെ കൂട്ടം. ഇതെല്ലാം അയാൾ വളരെക്കാലം മുൻപ്, ഇരുപത്തേഴു കൊല്ലത്തിനപ്പുറം, ഒരിക്കൽ കണ്ടുകഴിഞ്ഞിട്ടുണ്ട്; ആ അപകടം പിടിച്ച സാധനങ്ങളെ അയാൾ ഒരിക്കൽക്കൂടി കണ്ടുമുട്ടി; അവയെല്ലാം അതാ അവിടെ, അവ അനങ്ങുന്നു; അവയ്ക്കു ജീവനുണ്ട്; അയാളുടെ മനോരാജ്യത്തിന്റെ ഒരു വിദ്യയല്ല, അയാളുടെ ആലോചനയ്ക്കൂള്ളിലെ ഒരു മൃഗതൃഷ്ണയല്ല, അതുകളൊന്നും; വാസ്തവത്തിലുള്ള പട്ടാളക്കാരും, വാസ്തവത്തിലുള്ള വിധികർത്താക്കന്മാരും, വാസ്തവത്തിലുള്ള ആൾക്കൂട്ടവും, രക്തമാംസങ്ങളോടുകൂടി വാസ്തവത്തിലുള്ള മനുഷ്യരും തന്നെയാണ് അതൊക്കെ; കാര്യമൊക്കെ കടന്നു; വാസ്തവസ്ഥിതിക്കുള്ളിൽ ഭയങ്കരങ്ങളായിട്ടുള്ള സകലത്തോടുംകുടി തന്റെ കഴിഞ്ഞുപോയ കാലത്തെ പൈശാചികങ്ങളായ എല്ലാ സ്ഥിതിഭേദങ്ങളും പ്രത്യക്ഷീഭവിക്കുന്നതായും, തന്റെ ചുറ്റും ഒരിക്കൽക്കൂടി അവ സജീവമായി വന്നുകൂടുന്നതായും അയാൾ കണ്ടു.

ഇതെല്ലാം അയാളുടെ മുൻപിൽ വായ പിളർക്കുന്നു.

അയാൾ വല്ലാതെ ഭയപ്പെട്ടു; അയാൾ കണ്ണടച്ചു, തന്റെ ആത്മാവിന്റെ അതൃഗാധങ്ങളായ ഗൂഡഃസ്ഥലങ്ങളിൽവെച്ച് ഉച്ചത്തിൽ പറഞ്ഞു; “ഒരിക്കലുമില്ല!”

അയാളുടെ ആലോചനകളെയെല്ലാം ഇട്ടു വിറപ്പിക്കുകയും അയാളെ ഏതാണ്ടു ഭ്രാന്തുപിടിപ്പിച്ചുവിടുകയും ചെയ്ത ഇശ്വരവിധിയുടെ പരിതാപകരമായ ഒരു നാടകാഭിനയത്തിൽ അവിടെ നിൽക്കുന്ന ആൾ മറ്റൊരാളായിത്തീർന്നു! വിചാരണയിലിരിക്കുന്ന ആ മനുഷ്യനെ എല്ലാവരും ഴാങ് വാൽഴാങ് എന്നു വിളിക്കുന്നു.

തന്റെ കണ്ണിൻമുൻപിൽവെച്ച്, അദൃഷ്ടപൂർവമായ ഒരു കാഴ്ചയിൽ തന്റെ ജീവിതത്തിലെ ഏറ്റവും ഭയങ്കരമായ ഒരു ഭാഗം തന്റെ പ്രേതത്താൽ അഭിനയിക്കപ്പെടുന്നത് അയാൾ കാണുന്നു.

എല്ലാം അവിടെയുണ്ട്, ആ സാമഗ്രികൾതന്നെ സകലവും—രാത്രിസമയം, വിധികർത്താക്കന്മാരുടേയും പട്ടാളക്കാരുടേയും കാഴ്ചക്കാരുടേയും മുഖങ്ങൾ, എല്ലാം ഒന്ന്; എല്ലാം അതേ മാതിരി തന്നെയായിരുന്നു—പ്രധാന ജഡ്ജിയുടെ തലയ്ക്കു മുകൾഭാഗത്ത് ഒരു കുരിശുമാത്രം പുതുതായുണ്ട്; അയാളെ ശിക്ഷിച്ച കാലത്തു കോടതിയിൽ അതുണ്ടായിരുന്നില്ല; അയാളുടെ കേസ്സ് വിചാരണ ചെയ്തപ്പോൾ ഈശ്വരൻ അവിടെ ഇല്ലായിരുന്നു.

പ്രധാന ജഡ്ജിയുടെ പിന്നിലായി ഒരു കസാലയുണ്ട്; താൻ കാണപ്പെടുമല്ലോ എന്നുള്ള വിചാരത്താൽ പേടിച്ച് അയാൾ അതിന്നുള്ളിൽ കുഴഞ്ഞുവീണു; ഇരുന്നതിനുശേഷം, ജഡ്ജിയുടെ എഴുത്തുമേശയ്ക്കു മുകളിൽ കൂട്ടിയിട്ടുള്ള പല കടലാസ്സുപെട്ടികൾ ഒരു തഞ്ചമാക്കി അതിന്റെ മറവിൽ, ആ മുറി മുഴുവനിലും നിന്ന്, അയാൾ തന്റെ മുഖത്തെ ഒളിപ്പിച്ചു. ആരും ഇങ്ങോട്ടു കാണാതെ അയാൾക്ക് എല്ലാം അങ്ങോട്ടു നോക്കിക്കാണാം; വാസ്തവസ്ഥിതികളെയെല്ലാം പറ്റിയുള്ള ബോധം അയാൾക്കു വീണ്ടും ഉദിച്ചു; പതുക്കെക്കൊണ്ട് അയാൾക്കു തന്റേടം വന്നു; നാലുപുറത്തു കഴിയുന്നതും കേൾക്കാവുന്നവിധം, അയാളുടെ മനസ്സിന്ന് അത്രമേൽ സ്വസ്ഥത കിട്ടി.

മൊസ്സ്യു ബാമത്തബ്വ ജുറിമാരിൽ ഒരാളായിരുന്നു.

അയാൾ ഴാവേറെ അന്വേഷിച്ചു. കണ്ടില്ല; ഗുമസ്തന്റെ മേശകൊണ്ടു സാക്ഷികളുടെ ഇരിപ്പിടം അയാൾക്കു കാണാൻ സാധിച്ചിരുന്നില്ല; പിന്നെ, ഞങ്ങൾ ഇപ്പോൾത്തന്നെ പറഞ്ഞതുപോലെ, വെളിച്ചം നന്നേ കുറവായിരുന്നുതാനും.

അയാൾ ചെന്ന സമയത്ത്, പ്രതിഭാഗം വക്കീലിന്റെ പ്രസംഗം അവസാനിച്ചു.

എല്ലാവരുടേയും ശ്രദ്ധ അങ്ങേ അറ്റത്തോളം പൊന്തിയിരിക്കുന്നു; വിചാരണ തുടങ്ങിയിട്ടു മൂന്നു മണിക്കൂറായി; മൂന്നു മണിക്കൂറായി ആ ആൾക്കൂട്ടം, ഒരു ഭയരമായ ആകൃതിസാമൃത്തിന്റെ ഭാരത്തിനു കീഴിൽ അമർന്നുകൊണ്ട് ഒന്നുകിൽ തികച്ചും അന്ധാളിച്ചിരിക്കുകയോ അല്ലെങ്കിൽ വല്ലാത്ത ഉപായം കാണിക്കുകയോ ചെയ്യുന്ന ഒരസാധാരണമനുഷ്യനെ, മനുഷ്യസമുദായത്തിലെ നികൃഷ്ടതരങ്ങളായ അംഗങ്ങളുടെ മാതിരി കാണിക്കുന്ന ഒരു സത്ത്വത്തെ, നോക്കിക്കാണുന്നു. ഈ മനുഷ്യൻ, വായനക്കാർക്കറിവുള്ളതുപോലെ, പീറൺതോട്ടം എന്നു വിളിക്കപ്പെടുന്ന ഒരയൽപക്കക്കാരന്റെ തോട്ടത്തിൽനിന്ന് ഒടിച്ചെടുത്തതും പഴുത്ത ആപ്പിൾക്കായകളോടുകൂടിയതുമായ ഒരു മരക്കൊമ്പു കൈയിൽ പിടിച്ചുകൊണ്ടു വയലിലൂടെ പോകുന്നതായി കണ്ടെത്തപ്പെട്ട ഒരു തെമ്മാടിയായിരുന്നു. ഈ മനുഷ്യൻ ആരാണ്? ഒരു വിചാരണ നടന്നു; സാക്ഷികളുടെ വാമൊഴി വാങ്ങി; അവരൊക്കെ പറഞ്ഞതൊന്നാണ്; വിചാരണയിൽ തെളിവുകൾ ധാരാളം വന്നു; അന്യായഭാഗത്തുനിന്നു പറഞ്ഞു; ഞങ്ങൾ ഈ പിടിച്ചിട്ടുള്ളതു വെറും ഒരു കൊള്ളക്കാരനെ, ഒരു പഴക്കള്ളനെ, മാത്രമല്ല; ഞങ്ങൾക്കു, ഞങ്ങളുടെ കൈയിൽ, ഒരു തട്ടിപ്പറിക്കാരനെ, തടവിൽനിന്നു വിട്ടുപോയിട്ടുള്ള ഒരു പഴയ കള്ളപ്പുള്ളിയെ, പണ്ടു ശിക്ഷിക്കപ്പെട്ടിട്ടുള്ള ഒരുത്തനെ, ഏറ്റവും അപകടക്കാരനായ ഒരു തെമ്മാടിയെ, കോടതിയിൽനിന്ന് അന്വേഷിക്കുന്നവനും എട്ടുകൊല്ലം മുൻപ് തൂലോങ്ങിലെ തണ്ടുവലിശിക്ഷസ്ഥലത്തുനിന്നു പുറത്തു കടന്ന ഉടനെ ഴെർവെയ്ക്കുട്ടി എന്നു പേരായ ഒരു തെണ്ടിക്കുട്ടിയുടെ കൈയിൽനിന്നു രാജവീഥിയിൽ വെച്ച് ഒരു തട്ടിപ്പറി നടത്തിയവനുമായ ഴാങ് വാൽഴാങ് എന്ന ഒരു കേഡിയെയാണ് ഇന്നു കിട്ടിയിരിക്കുന്നത്. ആ തട്ടിപ്പറിക്കുറ്റത്തിനു ശിക്ഷാനിയമം 383-ാം വകുപ്പു പ്രകാരം ഈ മനുഷ്യനെ ഇനിയും വിചാരണയ്ക്കു വരുത്തേണ്ടതുണ്ട്; അതിപ്പോൾ ഞങ്ങൾ നിർത്തിവെക്കുന്നു; ആൾ ഞങ്ങൾ പറയുന്നാൾ തന്നെയാണെന്നു കോടതിയിൽ നിന്നു തീർച്ചപ്പെടുത്തിയതിനുശേഷം അതു ചെയ്യുന്നതാണ്. ഇപ്പോൾ ആ മനുഷ്യൻ ഒരു പുതിയ കുറ്റംകൂടി പ്രവർത്തിച്ചിരിക്കുന്നു; അതു രണ്ടാമത്തേതാണ്; പുതിയ കുറ്റത്തിനുള്ള ശിക്ഷ കൊടുക്കുക; പിന്നീട് പഴയ കുറ്റത്തിനുള്ള വിചാരണ തുടങ്ങാം; ഇങ്ങനെ കുറ്റം ആരോപിച്ചതു കേട്ടപ്പോൾ, സാക്ഷികളെല്ലാം ഏകകണ്ഠമായി വാമൊഴി കൊടുത്തപ്പോൾ, ആ പ്രതി, അതേവരെ മറ്റോരൊന്നുകൊണ്ടുണ്ടായിട്ടുള്ളതിലധികമായി, അമ്പരന്നതുപോലെ തോന്നി; ഇല്ല എന്നർത്ഥം വരുത്തുന്ന ആംഗ്യങ്ങളും ഭാവങ്ങളും ആ മനുഷ്യൻ കാണിക്കും; അല്ലെങ്കിൽ വെറുതെ തട്ടിന്മേലേക്ക് തുറിച്ചു നോക്കും. അയാൾ ബുദ്ധിമുട്ടിക്കൊണ്ടാണ് സംസാരിച്ചത്: പരിഭ്രമിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്; എങ്കിലും അയാളുടെ സ്വരൂപം അടിമുതൽ മുടിവരെ ആകപ്പാടെ ഒരു നിഷേധമായിരുന്നു; ആ മനുഷ്യന്റെ ചുറ്റും യുദ്ധത്തിനുവേണ്ടി ഒരുക്കിനിർത്തിയ ഇത്രയുമധികം ആളുകൾക്കു മുൻപിൽ അയാൾ ഒരു പൊട്ടനായി; അയാളെ കടന്നുപിടികൂടുവാൻ നില്‍ക്കുന്ന ഈ സമുദായത്തിനിടയിൽ അയാൾ ഒരപരിചിതനെന്നപോലെ കാണപ്പെട്ടു. എങ്കിലും ഇത് അയാളുടെ ഭാവിജീവിതം മുഴുവനും അപകടത്തിലാക്കുന്ന ഒരു കാര്യമായിരുന്നു: ഓരോ നിമിഷത്തിലും സാദൃശ്യം വർദ്ധിച്ചുവന്നു; പിന്നേയും പിന്നേയും അയാളുടെ തലയ്ക്കുമീതേ അധികം അടുത്തിറങ്ങിവരുന്ന ആ ആപത്തുകൊണ്ടു നിറഞ്ഞ ശിക്ഷാവിധിയെ ആൾക്കൂട്ടം, അയാളെക്കാളധികം ഉൽക്കണ്ഠയോടുകൂടി നോക്കിക്കണ്ടു. വരാനിരിക്കുന്നതു കുറേശ്ശെ മുന്‍കൂട്ടി കാണാനുണ്ടായിരുന്നു: തണ്ടുവലിശിക്ഷയ്ക്കുപുറമേ, അയാൾ ആ വിചാരിക്കപ്പെട്ട ആൾ തന്നെയാണെന്നു സ്ഥാപിക്കുന്ന പക്ഷവും, ഴെർവെയ്ക്കുട്ടിയുടെ കാര്യം മേലിൽ ശിക്ഷയിൽത്തന്നെ ചെന്നവസാനിക്കുന്ന പക്ഷവും, മരണശിക്ഷയ്ക്കുകൂടി സംഗതിയുണ്ട്. ഈ മനുഷ്യൻ ആരാണ്! അയാളുടെ ഔദാസീന്യം എന്തുമാതിരിയുള്ളതാണ്? ബുദ്ധിയില്ലായ്മയോ അതിബുദ്ധിയോ അത്? അയാൾക്കു കാര്യമെല്ലാം വേണ്ടതിലധികം മനസ്സിലായോ? അതോ തീരെ മനസ്സിലാകുന്നില്ലേ? ഈ ചോദ്യങ്ങളാണ് ജനക്കുട്ടുത്തെ കക്ഷിതിരിച്ചിരുന്നത്; ഇവതന്നെയാണ് ജൂറിമാരേയും ഭിന്നിപ്പിച്ചിരുന്നതെന്നു തോന്നി; ഭയപ്പെടുത്തുകയും അമ്പരപ്പിക്കുകയും രണ്ടും ചെയ്യുന്ന എന്തോ ഒന്ന്, ഈ കേസ്സിലുണ്ട്. ഈ നാടകം ദുഃഖമയമാണെന്നു മാത്രമല്ല അസ്പഷ്ടവുമായിരുന്നു.

പ്രതിഭാഗം വക്കീൽ നല്ല ഭംഗിയിൽ സംസാരിച്ചു—വളരെക്കാലമായി വക്കീൽമാരുടെ വാഗ്മിത്വം നിലനിൽക്കുന്നതും, പാരിസ്സിലേയും മറ്റും അഭിഭാഷക ലോകം മുഴുവനും പണ്ടുപയോഗിച്ചിരുന്നതും, ഇന്നു പരിശുദ്ധഭാഷാശൈലിയായിച്ചമഞ്ഞതുകൊണ്ടു നീതിന്യായക്കോടതികളിലെ ഉദ്യോഗസ്ഥപ്രാസംഗികന്മാരല്ലാതെ—സഗാൌരവമായ മുഴക്കവും അന്തസ്സേറിയ ചുവടകലക്കൂടുതലും കാരണം അവർക്ക് യോജിച്ചതാണ്—മറ്റാരും പ്രയോഗിക്കാറില്ലാത്തതുമായ ആ ഒരു ഗ്രാമൃഭാഷയിൽ—ഭർത്താവിനെ സംബന്ധക്കാരനെന്നും ഭാര്യയെ അകത്തുള്ളവരെന്നും, പാരിസ്സിനെ കലാവിദ്യയുടേയും പരിഷ്കാരത്തിന്റേയും കേന്ദ്രമെന്നും, രാജാവിനെ മഹാരാജാവെന്നും പ്രധാന മെത്രാനെ വിശുദ്ധികൂടിയ പുരോഹിതനെന്നും, ഗവർമ്മെണ്ടു വക്കീലിനെ പൊതുജന വിചാരണയുടെ വാഗ്മിപ്രഭാഷകനെന്നും, അഭിഭാഷകപ്രസംഗത്തെ നാമിപ്പോൾ കേട്ട ശബ്ദധോരണിയെന്നും, ലൂയി പതിന്നാലാമന്റെ കാലത്തെ ശ്രേഷ്ഠശതാബ്ദമെന്നും, നാടകവേദിയെ മെല്‍പൊമീനിന്റെ ദേവാലയമെന്നും, രാജകുടുംബത്തെ നമ്മുടെ മഹാരാജാവിന്റെ ശ്രേഷ്ഠവംശമെന്നും, സംഗീതാഘോഷത്തെ ഗാനോത്സവമെന്നും, പ്രധാനസേനാനായകനെ ഉൽകൃഷ്ടയുദ്ധഭടനെന്നും, മതാധ്യയനാലയത്തിലെ അധ്യേതാക്കളെ ആ പ്രായം കുറഞ്ഞ ചപലതകളെന്നും, പത്രങ്ങളിലെ അബദ്ധങ്ങളെ പത്രപംക്തികളിലൂടെ തന്റെ വിഷത്തെ ഈറിവീഴിക്കുന്ന കുള്ളപ്പണിയെന്നും, മറ്റും, മറ്റും പറയുന്ന ആ ഒരു ഭാഷയിൽ—നല്ല ഭംഗിയിൽ പ്രസംഗിച്ചു. ആപ്പിൾപ്പഴം മോഷ്ടിച്ചു എന്നതിലേക്കുള്ള ഒരു സമാധാനത്തോടുകൂടിയാണ് വക്കീൽ പ്രസംഗമാരംഭിച്ചത്—ഒരു വിലക്ഷണസംഗതി രസകരമായ ഭാഷയിൽ പൊതിഞ്ഞുകാണിച്ചു; എന്നാൽ സാക്ഷാൽ ബെനിങ് ബൊസ്സ്വെയ്ക്കുകൂടി ഒരു ചരമപ്രസംഗത്തിനിടയിൽ ഒരു കോഴിക്കുട്ടിയെപ്പറ്റി പ്രസംഗിക്കേണ്ടിവന്നിട്ടുണ്ട്; അയാൾ ആ ദുർഘടത്തിൽനിന്നു രാജകീയമായ അന്തസ്സോടുകൂടി പുറത്തുകടന്നു. ആപ്പിൾപ്പഴം കട്ടത് വേണ്ടവിധം തെളിയിച്ചുകഴിഞ്ഞിട്ടില്ലെന്നുള്ള വാസ്തവം വക്കീൽ സ്ഥാപിച്ചു. അയാളുടെ കക്ഷി—വക്കീൽ എന്ന നിലയിൽ അയാൾ പ്രതിയെ ഷാങ്മാത്തിയോ എന്നു തന്നെ വിളിക്കുന്നതിൽ ശാഠ്യം പിടിച്ചു—ആ മതിൽ കയറിക്കടന്നതായും ആ കൊമ്പ് ഒടിച്ചതായും ഒരുത്തനും കണ്ടിട്ടില്ല. കൈയിൽ കൊമ്പോടുകൂടി (വക്കീൽ അതു ചില്ലയാണെന്നേ പറയുകയുള്ളൂ) ആ മനുഷ്യൻ പിടിക്കപ്പെട്ടു; പക്ഷേ, അതു മുറിഞ്ഞു നിലത്തു കിടന്നിരുന്നതാണ്. കണ്ടപ്പോൾ താനതെടുത്തു എന്നേ ഉള്ളു എന്ന് അയാൾ പറയുന്നു. അങ്ങനെയില്ലെന്നതിലേക്ക് തെളിവെന്താണുള്ളത്? ആ കൊമ്പ് ഒടിക്കപ്പെട്ടതാണെന്നും മതിൽ കയറിക്കടന്നതിനുശേഷം ഒളിച്ചുവെച്ചതാണെന്നും ഒടുവിൽ ഭയപ്പെട്ടുപോയ ആ കള്ളൻ അതു വലിച്ചെറിഞ്ഞതാണെന്നുമുള്ളതിൽ സംശയിക്കാനില്ല; ഈ കാര്യത്തിൽ ഒരു കള്ളനുണ്ടെന്നുള്ളതിൽ സംശയമില്ല. പക്ഷേ, ആ കള്ളൻ ഷാങ്മാത്തിയോവാണ് എന്നതിന് എന്താണ് തെളിവ്? ഒന്നു മാത്രം. ഒരു തടവുപുള്ളിയാണെന്നുള്ളത്, നിർഭാഗ്യവശാൽ, ആ കാര്യം വേണ്ടവിധം തെളിയിക്കപ്പെട്ടിട്ടുണ്ടെന്നത് വക്കീൽ എതിർത്തില്ല; പ്രതി ഫെവറോളെയിൽ താമസിച്ചിരുന്നു; പ്രതി അവിടെ ഒരു മരംവെട്ടുകാരനായിരുന്നു; ഷാങ്മാത്തിയോ എന്ന പേർ ഴാങ് മാത്തിയോ എന്നതിൽനിന്നുത്ഭവിച്ചതാണെന്നു വന്നേക്കാം; ഇതൊക്കെ ശരിയാണ്—ചുരുക്കിപ്പറഞ്ഞാൽ. നാലു സാക്ഷികൾ ഷാങ്മാത്തിയോ തടവുപുള്ളിയായിരുന്ന ഴാങ് വാൽഴാങ്ങാണെന്നു തികച്ചും, സംശയം കൂടാതെയും, കണ്ടറിഞ്ഞിരിക്കുന്നു; ഈ അടയാളങ്ങൾക്ക്, ഈ തെളിവിന്ന്, എതിരായി തന്റെ കക്ഷിയുടെ, പക്ഷപാതമുള്ള ഒരാളുടെ, വാക്കുമാത്രമല്ലാതെ മറ്റൊന്നും വക്കീലിനു കാണിക്കാനില്ല; പക്ഷേ. ആ മനുഷ്യൻ തടവുപുള്ളിയായ ഴാങ് വാൽഴാങ് തന്നെയാണെന്നു വെച്ചാൽത്തന്നെ, അതുകൊണ്ട് അയാളാണ് ആ ആപ്പിൾപ്പഴം കട്ടതെന്നു തെളിഞ്ഞുവോ? ഏറിയാൽ അങ്ങനെ ഒന്നൂഹിക്കാം, എന്നല്ലാതെ അതൊരു തെളിവായില്ല. അപ്പോൾ ബന്ധാവസ്ഥയിലിരിക്കുന്ന പ്രതിയും, ’മനോവിശ്വാസത്തോടുകുടി” അതു സമ്മതിക്കേണ്ടിവന്ന പ്രതിഭാഗം വക്കീലും “ഒരു തിരിഞ്ഞുമറിഞ്ഞ എതിർവാദമാണ് ചെയ്യുന്നതെന്നുള്ളതു ശരിയാണ്. പ്രതി യാതൊന്നും സമ്മതിക്കുന്നില്ല; കളവുമില്ല, തടവുപുള്ളിയാണെന്നുമില്ല. ഒടുവിലത്തെ ഭാഗം സമ്മതിച്ചുകളകയായിരുന്നു നിശ്ചയമായും ഭേദം; വിധികർത്താക്കന്മാരുടെ ദയ അതുകൊണ്ടുണ്ടാകുമായിരുന്നു; അതു ചെയ്യുവാൻ വക്കീൽ കക്ഷിയോടുപദേശിച്ചിരുന്നു; പക്ഷേ, ഒന്നും സമ്മതിക്കാതെ നിന്നാൽ എല്ലാം നേരെയായിക്കൊള്ളുമെന്നു വിചാരിച്ചിട്ടാവും, സംശയമില്ല, പ്രതി വാശിയോടുകൂടി നിഷേധിച്ചു. അതൊരബദ്ധമാണ്; പക്ഷേ, അയാളുടെ ബുദ്ധിയില്ലായ്മ ആലോചിക്കപ്പെടേണ്ട ഒന്നല്ലേ? കാഴ്ചയിൽത്തന്നെ അയാൾ ഒരു മന്തനാണ്. തണ്ടുവലിശിക്ഷസ്ഥലത്തു കിടന്ന് അനുഭവിച്ചിട്ടുള്ള വളരെക്കാലത്തെ കഷ്ടപ്പാടും, അതിൽനിന്നു പുറത്തുകടന്നതിനുശേഷം ഉണ്ടായിട്ടുള്ള വളരെക്കാലത്തെ വലച്ചിലും, ആ മനുഷ്യനെ മൃഗംപോലാക്കിയിരിക്കണം, മറ്റും മറ്റും. ആ മനുഷ്യൻ വേണ്ടവിധം തന്റെ കാര്യം പറഞ്ഞിട്ടില്ല; അയാളെ ശിക്ഷിക്കുന്നതിന് അതൊരു കാരണമാണോ? ഴെർവെയ്ക്കുട്ടിയുടെ കാര്യത്തെപ്പറ്റിയാണെങ്കിൽ, വക്കീൽ യാതൊന്നും പറയേണ്ടതില്ല; അത് ഈ കേസ്സിൽ വന്നിട്ടില്ല. പ്രതി ഴാങ് വാൽഴാങ്ങാണെന്നുള്ള വാദം വാസ്തവമാണെന്നു തോന്നുന്നപക്ഷം ബന്ധാവസ്ഥയിൽനിന്നു ചാടിപ്പോയ കുറ്റത്തിനു പൊല്ലീസ് നിയമപ്രകാരമുള്ള ശിക്ഷകൾ അയാൾക്കു കൊടുക്കുകയല്ലാതെ, രണ്ടാമതും നിയമവിരുദ്ധമായി പ്രവർത്തിച്ചാലുള്ള ഭയങ്കരശിക്ഷ പ്രതിയുടെ മേൽ പതിപ്പിക്കരുതെന്നു ജൂറിമാരോടും കോടതിയോടും അപേക്ഷിച്ചു കൊണ്ടു വക്കീൽ തന്റെ പ്രസംഗം അവസാനിപ്പിച്ചു.

ഗവർമ്മെണ്ടുവക്കീല്‍ പ്രതിഭാഗം വക്കീലിന്‍റെ വാദത്തിനു മറുപടി പറഞ്ഞു. എല്ലാ ഗവർമ്മെണ്ടുവക്കീൽമാരെയുംപോലെ അയാളും നല്ല രസത്തിലും ശക്തിയിലും സംസാരിച്ചു.

പ്രതിഭാഗം വക്കീലിന്റെ രാജഭക്തി’യെ അയാൾ അഭിനന്ദിച്ചു; ഈ രാജഭക്തിയെ അയാള്‍ സാമര്‍ത്ഥ്യത്തോടുകുടി തന്റെ ഗുണത്തിന് ഉപയോഗപ്പെടുത്തി. പ്രതിഭാഗം വക്കീലിന്‍റെ എല്ലാ സമ്മതങ്ങളേയും പിടിച്ച് അയാൾ പ്രതിയുടെ മേൽപാഞ്ഞുകയറി. ആ ബന്ധാവസ്ഥയിലിരിക്കുന്ന ആൾ ഴാങ് വാൽഴാങ്ങാണെന്നു പ്രതിവക്കീൽ സമ്മതിച്ചു എന്നു തോന്നുന്നു. ഈ വാദമുഖം അന്യായഭാഗത്തേക്കനുകൂലമായി തീർച്ചപ്പെടുത്തിത്തന്ന സ്ഥിതിക്ക് ഇനി അതിനെപ്പറ്റി വാദിക്കേണ്ടതില്ല. ഇവിടെ, ദുഷ്പ്രവൃത്തികളുടെ ആദികാരണത്തിലേക്കും ഉത്ഭവസ്ഥാനത്തിലേക്കും തിരിഞ്ഞുചെല്ലുന്ന ഒരു സമർഥതരമായ പുതുവിദ്യയോടുകുടി, ആ കാലത്തു പൈശാചികപ്രസ്ഥാനം എന്ന പേരിൽ—ഈ പേർ മറ്റു ഗുണദോഷനിരൂപകന്മാർ കൽപിച്ചുകൊടുത്തതാണ്—പുറപ്പെട്ടുതുടങ്ങിയിട്ടുള്ള പുതിയ പ്രസ്ഥാനത്തിന്റെ ചീത്തത്തെപ്പറ്റി ഗവർമ്മെണ്ടുവക്കീൽ കുറച്ചിട നിന്നു ഗർജ്ജിച്ചു; ഈ പ്രസ്ഥാനത്തിലേക്കു ചേർന്ന ഓരോ നീചഗ്രന്ഥങ്ങളുടെ പ്രചാരമാണ് ഷാങ്മാത്തിയോവിന്റെ, അല്ലെങ്കിൽ കുറെക്കൂടി ശരിയാക്കി പറയുന്നപക്ഷം, ഴാങ് വാൽ ഴാങ്ങിന്റേതുപോലുള്ള ദുഷ്പ്രവൃത്തികളുടെ കാരണമെന്നു—തീരെ അതിൽ സംഭാവ്യത ഇല്ലായ്കയില്ല—അയാൾ വാദിച്ചു. ഈവക ആലോചനകളുടെയെല്ലാം കലവറ തീർന്നതിനുശേഷം, അയാൾ ഴാങ് വാൽഴാങ്ങിനെപ്പറ്റി പറയാനാരംഭിച്ചു. ഈ ഴാങ് വാൽഴാങ് ആരാണ്? ഴാങ് വാൽഴാങ്ങിന്റെ വിവരണം; ഒരു രാക്ഷസൻ, അങ്ങനെ, ഇങ്ങനെ, ഇത്തരം വിവരണത്തിന്റെ മാതൃക തെറാമേനിന്റെ കെട്ടുകഥയിൽ കാണാവുന്നതാണ്; ദുഃഖപര്യവസായികളായ നാടകങ്ങൾക്കിടയിൽ ഇതുകൊണ്ട് ഉപയോഗമൊന്നുമില്ലെങ്കിലും, വക്കീൽമാരുടെ പ്രസംഗചാതുര്യം വർദ്ധിക്കുന്നതിന് ഇതു വളരെ സഹായിക്കുന്നുണ്ട്. കാണികളും ജൂറിമാരും “വിറച്ചു പോയി.” വിവരണം കഴിഞ്ഞതിനു ശേഷം പൊല്ലീസ് മേലധ്യക്ഷന്റെ വക പിറ്റേദിവസത്തെ ദിനസരിക്കുറിപ്പുകൾക്ക് ഉശിരു കൂട്ടുവാൻ പറ്റിയവിധം ഒരു വാഗ്മിതയോടുകൂടി ഗവർമ്മെണ്ടു വക്കീൽ ആരംഭിച്ചു: തെമ്മാടിയും ഇരപ്പാളിയും കഴിഞ്ഞു കൂടുവാൻ വഴിയില്ലാത്തവനും മറ്റും മറ്റുമായി ദുഷ്പ്രവൃത്തികൾക്കുള്ള പഴയകാലത്തെ വാസനയാൽ പ്രേരിതനും, ഴെർവെയ്ക്കുട്ടിയുടെ കാര്യത്തിൽ പ്രവർത്തിച്ച ദുഷ്കർമംകൊണ്ടു തെളിഞ്ഞപോലെ, തണ്ടുവലിശിക്ഷസ്ഥലത്തു കിടന്നതുകൊണ്ടു യാതൊരു മനഃപരിഷ്കാരവും വരാത്തവനുമായി, അങ്ങനെയുള്ള ഒരുത്തനാണ്, കയറിക്കടന്ന മതിലിന്റെ അടുത്തുവെച്ച്, അപ്പോഴും കൈയിൽ മോഷ്ടിക്കപ്പെട്ട സാധനത്തോടുകൂടി നില്‍ക്കെ പിടിക്കപ്പെട്ടിട്ടുള്ള അങ്ങനെ ഒരുവനാണ്, താൻ കുറ്റം പ്രവർത്തിച്ചിട്ടില്ലെന്നു, കേട്ടിട്ടില്ലെന്നു, മതിൽ കയറിക്കടന്നിട്ടില്ലെന്ന്, എതിർവാദം ചെയ്യുന്നത്. സകലവും അവൻ നിഷേധിക്കുന്നു, താൻ ആരാണെന്നു കൂടി അവൻ നിഷേധിക്കുന്നു! വേറെ ഒരു നൂറു തെളിവുകളുള്ളതിനു പുറമെ—അവയൊക്കെ ഇനിയും നമുക്കാവർത്തിക്കേണ്ട—അതാ നാലു സാക്ഷികൾ അവനെ കണ്ടറിഞ്ഞിരിക്കുന്നു—സത്യനിഷ്ഠനായ പൊല്ലീസ്സിൻസ്പെക്ടർ ഴാവേറും, തടവിൽ കൂട്ടുകാരായിരുന്ന ബ്രവെ, ഷെനിൽദിയു, കോഷ്പയിൽ എന്നി മൂന്നു തടവുപുള്ളികളും. ഈ അമ്പരപ്പിച്ചുകളയുന്ന തെളിവിന്നെതിരായി അയാളുടെ പക്കൽ എന്തുണ്ട്? അയാളുടെ നിഷേധം എന്തു ദുശ്ശാഠ്യം! മാന്യന്മാരായ ജൂറിമാരേ, നിങ്ങൾ നീതി പ്രവർത്തിക്കും, മറ്റും മറ്റും ഗവർമ്മേണ്ടുവക്കീൽ പ്രസംഗിക്കുമ്പോൾ, ഏതാണ്ടൊരു ബഹുമാനം നിശ്ചയമായും കൂടികലർന്നിട്ടുള്ള ഒരുതരം അമ്പരപ്പോടുകുടി, പ്രതി വായും പിളർന്നു കേട്ടുകൊണ്ടു നിന്നു. ഒരു മനുഷ്യൻ ഇങ്ങനെ സംസാരിക്കുന്നുവല്ലോ എന്നു കാഴ്ചയിൽ അയാൾ അത്ഭുതപ്പെട്ടു. അന്യായവക്കീലിന്റെ പ്രസംഗത്തിലെ ആ ’ഉശിരുകയറി’ ക്കൊണ്ടുള്ള അതാതു സന്ദർഭങ്ങളിൽ, ഉള്ളിലൊതുങ്ങാത്ത വാഗ്മിത്വം വാടിപ്പിക്കുന്ന വാക്കുകളുടെ ഒരു തള്ളിക്കയറ്റമായി പൊട്ടിയൊഴുകുകയും ഒരു വേലിയേറ്റംപോലെ പ്രതിയെ മൂടിക്കളയുകയും ചെയ്യുമ്പോൾ, ആ പ്രസംഗത്തിന്റെ ആരംഭം മുതല്‍ക്ക് എന്തൊന്നു കൊണ്ടു താൻ തൃപ്തിപ്പെട്ടുപോന്നുവോ ആ നിശ്ശൂബ്ദവും ദുഃഖമയവുമായ തന്റെ വിസമ്മതം കാണിക്കലായി പതുക്കെ ഇടത്തുനിന്നു വലത്തോട്ടും വലത്തു നിന്നിടത്തോട്ടും, ഇടയ്ക്കിടയ്ക്ക്, ആ മനുഷ്യൻ തലയൊന്നിളക്കിയിരുന്നു. രണ്ടോ മുന്നോ തവണ പ്രതിക്കു വളരെ അടുത്തു നിന്നിരുന്ന കാണികൾ, ഒരു താഴ്‌ന്ന സ്വരത്തിൽ അയാൾ ഇങ്ങനെ പറയുന്നതു കേട്ടിരുന്നു, “അതാണ് മൊസ്സ്യു ബാലുവോടു ചോദിക്കാഞ്ഞാലുണ്ടാവുക.” കാഴ്ചയിൽത്തന്നെ മനഃപുർവമായതും, ബുദ്ധിശുന്യതയെയല്ല, കൌാശലത്തേയും സാമർഥ്യത്തേയും നീതിന്യായത്തെ തോല്‍പിക്കുന്നത് ഒരു സാത്മൃമായിത്തിർന്നിട്ടുണ്ടെന്നതിനേയും കാണിക്കുന്നതും, ആ മനുഷ്യൻ ”എന്തായാലും നേരെയാവില്ലെ’ന്നതിനെ തികഞ്ഞ നഗ്നതയിൽ പ്രകാശിപ്പിക്കുന്നതുമായ ആ മന്തത്തത്തോടുകുടിയ നില്പ് വിശേഷിച്ചും നോക്കിക്കാണേണ്ടതാണെന്നു ഗവർമ്മേണ്ടു വക്കീൽ ജുറിമാർക്കു പറഞ്ഞുകൊടുത്തു. ഴെർവെയ്ക്കുട്ടിയുടെ കാര്യം മറ്റൊരു സന്ദർഭത്തിലേക്കായി കലവറയിൽ വെച്ചുകൊണ്ടും, കഠിനമായ ഒരു ശിക്ഷ കൊടുപ്പാൻ ജുറിമാരോട് ആവശ്യപ്പെട്ടുകൊണ്ടും വക്കീൽ പ്രസംഗമവസാനിപ്പിച്ചു.

ആ കാലത്തു, വായനക്കാർ ഓർമിക്കാവുന്നവിധം, ജീവപര്യന്തം കഠിനതടവായിരുന്നു ശിക്ഷ.

പ്രതിഭാഗം വക്കീൽ എണീറ്റു; ഗവർമ്മേണ്ടുവക്കീലിന്റെ ’കൌതുകകരമായ പ്രസംഗത്തെ” അഭിനന്ദിച്ചുകൊണ്ടാരംഭിച്ചു, തന്നാൽ സാധിക്കുന്നവിധമെല്ലാം അയാൾ സമാധാനം പറഞ്ഞു; പക്ഷേ, അയാൾ കുറച്ചു ചെല്ലുന്തോറും അധികം ക്ഷീണിക്കാൻ തുടങ്ങി; അയാളുടെ കാലിന്നടിയിൽനിന്നു നിലം താണുതാണു പോയിരുന്നു എന്നു കണ്ടാൽത്തന്നെ തോന്നും.

1.7.10
നിഷേധിക്കലിന്റെ രീതി

കേസ്സ് അവസാനിപ്പിക്കേണ്ട സമയമായി. വിചാരണ ചെയ്യുന്ന പ്രധാന ജഡ്ജി പ്രതിയോട് എഴുന്നേറ്റു നില്‍ക്കാൻ കല്പിച്ചു. “നിനക്ക് ഇനി എന്തെങ്കിലും വിശേഷിച്ചു പറയാനുണ്ടോ?” എന്നുള്ള പതിവു ചോദ്യം ചോദിച്ചു.

ആ മനുഷ്യന്നു യാതൊന്നും മനസ്സിലാവുന്നില്ലെന്നു തോന്നി; തന്റെ പക്കലുള്ള ഒരു വല്ലാത്ത തൊപ്പി കൈയിലിട്ടു ചുരുട്ടി മടക്കിക്കൊണ്ട് അയാൾ അവിടെ നിന്നു. പ്രധാനജഡ്ജി തന്റെ ചോദ്യം ആവർത്തിച്ചു.

ഇത്തവണ ആ മനുഷ്യൻ കേട്ടു. അയാൾക്കതു മനസ്സിലായി എന്നു തോന്നി. അപ്പോൾ ഉറക്കമുണർന്ന ഒരാളെപ്പോലെ അയാൾ ഒന്നനങ്ങി, നാലുപുറവും നോക്കി, കാണികളേയും പട്ടാളക്കാരേയും തന്റെ വക്കീലിനേയും ജൂറിമാരേയും കോടതിയേയും തുറിച്ചുനോക്കി, തന്റെ ബെഞ്ചിനു മുൻപിലുള്ള മരപ്പണിയുടെ വക്കത്തു രാക്ഷസോചിതമായ തന്റെ മുഷ്ടിയമർത്തി ഒന്നുകൂടി നോക്കി, എന്നിട്ടു പെട്ടെന്നു ഗവർമ്മേണ്ടുവക്കീലിന്റെമേൽ ദൃഷ്ടി പതിച്ചു പറയാൻ തുടങ്ങി. അതൊരു പൊട്ടിപ്പുറപ്പെടലായിരുന്നു; പരസ്പരസംബന്ധമില്ലാതേയും, വിവേകരഹിതമായും, സമ്മിശ്രതരമായും തമ്മിൽത്തമ്മിൽത്തട്ടി മറിഞ്ഞുകൊണ്ടും വാക്കുകൾ വായിൽനിന്നു പുറപ്പെട്ടിരുന്ന മട്ടുകൊണ്ടു നോക്കുമ്പോൾ, അവയെല്ലാംകൂടി ഒരേസമയത്തു പുറത്തുകടക്കാൻ തിരക്കുകയാണെന്നു തോന്നി. അയാൾ പറഞ്ഞു; ഇതാണ് എനിക്കു പറയാനുള്ളത്, ഞാൻ പാരിസ്സിൽ ഒരു വണ്ടിപ്പണിക്കാരനായിരുന്നു; അതു മൊസ്സ്യു ബാലുവിന്റെ കീഴിലാണ്. അതൊരു രസമില്ലാത്ത പണിയാണ്. വണ്ടിപ്പണിക്കാരന്ന് എപ്പോഴും തുറസ്സായ സ്ഥലത്തു, മുറ്റത്തു, എജമാനന്മാർ നല്ലവരായാൽ വെച്ചുകെട്ടിയുടെ ഉള്ളിൽ—സ്ഥലം പോവുന്നതുകൊണ്ട് ഒരിക്കലും പണിപ്പുരയുടെ അകത്തുവെച്ചല്ല—അവിടെ വെച്ചാണ് പണിയെടുക്കേണ്ടതെന്ന് അറിയാമല്ലോ. മഴക്കാലത്ത് ആളുകൾ അത്രയും തണുത്തുപോകുന്നതുകൊണ്ടു ചൂടു തോന്നാൻ കൈകൊണ്ടു താളം പിടിക്കുന്നു; പക്ഷേ, എജമാനന്മാർക്ക് അത് രസമല്ല; അതു സമയം കളയുന്നു എന്നാണ് അവർ പറയുന്നത്. കൽവിരിപ്പുകളുടെ ഇടയിൽ മഞ്ഞിൻകട്ടയുള്ളപ്പോൾ ഇരുമ്പെടുത്തു മേടുന്നതു വല്ലാത്ത പണിയാണ്. അതു ക്ഷണത്തിൽ ആളുകളെ കിഴവന്മാരാക്കുന്നു. അപ്പണിക്കാർക്ക് നന്നേ ചെറുപ്പത്തിൽതന്നെ വയസ്സായിപ്പോകുന്നു. നാല്പതായാൽ ആ ഒരു മനുഷ്യന്റെ കാര്യം തീർന്നു. എനിക്ക് അമ്പത്തിമൂന്നായി. എനിക്കു വയ്യാതായി. അപ്പോൾ കൂലിപ്പണിക്കാരൊക്കെ മോശംമട്ടുകാരാണ്. ഒരാൾക്കു ചെറുപ്പമല്ലെന്നു കണ്ടാൽ അവനെ അവർ തന്തക്കഴു, തന്തജന്തു എന്നൊക്കെയേ വിളിക്കു! എനിക്കു ദിവസത്തിൽ മുപ്പതു സു വിലധികം കിട്ടിയിരുന്നില്ല. കഴിയുന്നതും കുറച്ചേ അവർ എനിക്കു കുലി തരാറുള്ളു. എന്റെ പ്രായാധികൃത്തെ എജമാനന്മാർ ഒരു തഞ്ചമാക്കി—പിന്നെ എനിക്കു മകളുണ്ട്; അവൾ പുഴയ്ക്കൽ ഒരലക്കുകാരിയാണ്. അവളും കുറച്ചു സമ്പാദിക്കും. ഞങ്ങൾക്കു രണ്ടുപേർക്കുംകുടി അതു മതി. അവൾക്കുമുണ്ട് ബുദ്ധിമുട്ട്; പകൽ മുഴുവനും അരയ്ക്കു വെള്ളത്തിൽ തൊട്ടിയിൽ, മഴയത്തു, മഞ്ഞത്തു, നില്‍ക്കണം. കാറ്റ് മുഖത്തെ ചെത്തിമുറിക്കുംപോലെ, എന്തും ഉറച്ച് കട്ടിയാകുന്ന സമയത്തും ഒക്കെ ശരി, നിന്നലക്കണം. കുറച്ചുമാത്രം വസ്ത്രമുള്ളവരുണ്ട്; അവർക്കു വൈകിക്കൂടാ; അലക്കിക്കൊടുത്തില്ലെങ്കിൽ അവർ.വേറെ ആളെയാക്കും. തൊട്ടിയുടെ പലകകൾ ചേർത്തിട്ടുള്ളത് അടുപ്പിച്ചായിരിക്കില്ല; എല്ലായിടത്തു നിന്നും വെള്ളം ദേഹത്തിൽ ഇറ്റിറ്റുവീഴും; ഉള്ളുടുപ്പും മുകളിലും താഴത്തും ഒരു പോലെ ഈറനാവും. അതു തുളച്ചുകടക്കുന്നു. കുഴലിലൂടെ വെള്ളം കിട്ടുന്ന ആങ് ഫ്രാങ് ഴൂഷിലെ അലക്കുപുരയിലും അവൾ പണിയെടുത്തിട്ടുണ്ട്. അവിടെ തൊട്ടിയിൽ നില്‍ക്കേണ്ടാ; മുൻപിലുള്ള വെള്ളക്കുഴലിന്നടുത്തു പിടിച്ചു തിരുമ്മുകയും പിന്നിലുള്ള പാത്രത്തിലിട്ട ഒലുമ്പുകയും ചെയ്താൽ മതി. മൂടിയ സ്ഥലമായതുകൊണ്ട്, അവിടെ അത്ര തണുപ്പില്ല; പക്ഷേ, അവിടെ ചുട്ട ആവിയുണ്ട്; അതു വല്ലാത്തതാണ്; കണ്ണു കളയും. വൈകുന്നേരം ഏഴുമണിക്ക് അവൾ വീട്ടിൽ മടങ്ങിയെത്തി ഉടനെ ചെന്നു കിടക്കും; അവൾ അത്ര ക്ഷീണിച്ചിരിക്കും. അവളുടെ ഭർത്താവ് അവളെ അടിച്ചിരുന്നു. അവൾ മരിച്ചു. ഞങ്ങൾക്കു വലിയ സുഖമുണ്ടായിരുന്നില്ല. അവൾ ഒരു നല്ല പെൺകിടാവായിരുന്നു; അവൾ നൃത്തവിനോദത്തിനൊന്നും പോയിരുന്നില്ല; ഒതുങ്ങിയ മട്ടുകാരിയാണ്. എനിക്കോർമയുണ്ട്. ഒരു കുറി നോൽമ്പിൽ തലേദിവസം അവൾ എട്ടുമണിക്കു പോയി കിടന്നു. അതാ, അപ്പോൾ ഞാൻ നേരാണ് പറയുന്നത്; അന്വേഷിച്ചാൽ കഴിഞ്ഞു. ഹാ, ശരി! ഞാനെന്തു വിഡ്ഡി! പാരിസ്സ് ഒരു ഗുഹയാണ്. ഫാദർ ഷാങ്മാത്തിയോവിനെ അവിടെ ആരറിയും? പക്ഷേ, ഞാൻ പറയാം, മൊസ്സ്യൂ ബാലു അങ്ങനെയല്ല, ബാലുവിന്റെ വീട്ടിൽ പോയന്വേഷിച്ചുനോക്കു; ആകപ്പാടെ എന്താണ് ഞാൻ ചെയ്യേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ.”

ആ മനുഷ്യൻ സംസാരം നിർത്തി. അനങ്ങാതെ നിന്നു. ഉച്ചത്തിലുള്ളതും വേഗത്തോടുകൂടിയതും പരുപരുപ്പേറിയതുമായ ഒരു സ്വരത്തിലാണ്, ഏതാണ്ടു ശുണ്ഠിപിടിച്ചതും കാടന്മാർക്കു ചേർന്നതുമായ ഒരു നിഷ്കപടതയോടുകൂടിയാണ്, അയാൾ ഇതൊക്കെ പറഞ്ഞവസാനിപ്പിച്ചത്. ഒരിക്കൽ ആ ആൾക്കൂട്ടത്തിൽ ആരെയോ കണ്ട് ഉപചരിക്കുവാൻവേണ്ടി അയാൾ തല കുനിച്ചു. അപ്പപ്പോൾ തന്റെ മുൻപിലേക്ക് അയാൾ വലിച്ചെറിഞ്ഞിരുന്നപോലുള്ള ആ ഉറപ്പിച്ച വാക്കുകൾ ഓരോ ചുമപോലെ പുറത്തേക്കു വന്നു; ഓരോന്നിനും പാകത്തിൽ മരം വെട്ടിപ്പൊളിക്കുന്ന ഒരു വെട്ടുകാരന്റേതുപോലുള്ള ഓരോ ആംഗ്യവും അയാൾ കൂട്ടിച്ചേർത്തിരുന്നു. അയാളുടെ പ്രസംഗം അവസാനിച്ചപ്പോൾ, അവിടെയുള്ള കാണികളെല്ലാം പൊട്ടിച്ചിരിച്ചു. അയാൾ പൊതുജനക്കൂട്ടത്തെ തുറിച്ചുനോക്കി; അവരെല്ലാം ചിരിക്കുന്നതു കണ്ടപ്പോൾ, എന്തിനെന്നറിഞ്ഞുകുടാതെ അയാളും ചിരിക്കാൻ തുടങ്ങി.

അതമംഗലമായി.

സശ്രദ്ധനും സുശീലനുമായ പ്രധാനജഡ്ജി പറയാനാരംഭിച്ചു.

അദ്ദേഹം ജൂറിമാർക്ക് ഓർമപ്പെടുത്തിക്കൊടുത്തു; “പ്രതി കീഴിൽ പണിയെടുത്തിരുന്നു എന്നു പറഞ്ഞ ആൾക്കു, മുൻപ് വണ്ടിപ്പണിക്കാരുടെ മേലാളായിരുന്ന മൊസ്സ്യു ബാലുവിനു, കല്പനയയച്ചിട്ടു ഫലമുണ്ടായില്ല. അയാൾ പൊളിഞ്ഞു പോയിരിക്കുന്നു; അന്വേഷിച്ചിട്ടു കാണാനില്ല.” പിന്നീടു പ്രതിയുടെ നേരെ നോക്കി, താൻ പറയുന്നതിനെ നല്ലവണ്ണം മനസ്സിരുത്തി കേൾക്കണമെന്ന് അദ്ദേഹം ആവശ്യപെട്ടു; എന്നിട്ടു തുടർന്നു പറഞ്ഞു: “നല്ലവണ്ണം ആലോചിച്ചുനോക്കേണ്ടത് അത്യാവശ്യമാകുന്ന ഒരു സ്ഥിതിയാണ് ഇപ്പോൾ നിന്റേത്. നിന്നെപ്പറ്റി ഏറ്റവും സഗൌരവങ്ങളായ ചില ഊഹങ്ങൾ വന്നുകൂടിയിരിക്കുന്നു; അവയിൽനിന്നു കഠിനങ്ങളായ ഫലങ്ങൾ ഉണ്ടായിത്തീർന്നേക്കും. നിന്റെ സ്വന്തം ഗുണത്തിനായി രണ്ടു സംഗതിയെപ്പറ്റി വ്യക്തമായി സമാധാനം പറയുവാൻ ഞാൻ ഒന്നുകൂടി ആവശ്യപ്പെടുന്നു. ഒന്നാമത് പീറൺതോട്ടത്തിന്റെ മതിൽ കയറിക്കടക്കുകയും, മരക്കൊമ്പൊടിക്കുകയും, ആപ്പിൾപ്പഴം കക്കുകയും നീ ചെയ്തുവോ, ഇല്ലയോ; എന്നുവെച്ചാൽ, സമ്മതം കൂടാതെ അകത്തു കടക്കുകയും മോഷണം ചെയ്യുകയുമുണ്ടായോ? രണ്ടാമതു, തടവിൽനിന്നു വിട്ടുപോന്ന കള്ളപ്പുള്ളിയായ ഴാങ് വാൽഴാങ് നീയാണോ—അതേയോ, അല്ലയോ?”

ആ കേട്ടതു നല്ലവണ്ണം മനസ്സിലാക്കുകയും എന്താണ് മറുപടി പറയേണ്ടതെന്നുറയ്ക്കുകയും ചെയ്ത ഒരാളെപ്പോലെ തടവുപുള്ളി ഒരു സമർത്ഥതരമായ ഭാവവിശേഷത്തിൽ തലയൊന്നിളക്കി. അയാൾ വായ തുറന്നു, പ്രധാന ജഡ്ജിയുടെ നേരെ നോക്കി പറഞ്ഞു: ഒന്നാമത്—’

എന്നിട്ട് അയാൾ തന്റെ തൊപ്പിയൊന്നു നോക്കിക്കണ്ടു, തട്ടിന്മേലേക്കു തുറിച്ചുനോക്കി, മിണ്ടാതെ നിന്നു.

തടവുപുള്ളി, ഒരു സഗൌരവസ്വരത്തിൽ ഗവർമ്മെണ്ടുവക്കീൽ പറഞ്ഞു, ’പറയുന്നത് ശ്രദ്ധ വെച്ചു കേൾക്കൂ. ചോദിച്ചതിനൊന്നിനും താൻ ഇതേവരെ ഉത്തരം പറഞ്ഞിട്ടില്ല. തന്റെ അമ്പരപ്പു തന്നെ ശിക്ഷിക്കുന്നു. ഷാങ്മാത്തിയോ എന്നല്ല തന്റെ പേരെന്നുള്ളതു വെളിവാണ്. താൻ തടവുപുള്ളിയായ ഴാങ് വാൽഴാങ്ങാണ്. ആ പേർ അമ്മയുടെ പേരായ ഷാങ് മാത്തിയോ എന്നതിൽ ഒളിച്ചുവെച്ചു; താൻ ഓവർണിൽ പോയി; താൻ ജനിച്ചിട്ടുള്ളതു ഫെവറോളെയിലാണ്; അവിടെ ഒരു മരംവെട്ടുകാരനായിരുന്നു. താൻ പീറൺതോട്ടത്തിൽ കടക്കുകയും ആപ്പിൾപ്പഴം കക്കുകയും ചെയ്തു എന്നതു സ്പഷ്ടമാണ്. ജുറിമാർ അവരുടെ അഭിപ്രായം ഉണ്ടാക്കിക്കൊള്ളും.”

തടവുപുള്ളി ഒടുക്കം അവിടെ ഇരിക്കുകയായിരുന്നു; വക്കീൽ പറഞ്ഞവസാനിപ്പിച്ചുപ്പോൾ അയാൾ പെട്ടെന്നെണീറ്റ് ഉച്ചത്തിൽ പറഞ്ഞു: “നിങ്ങൾ ഒരു വല്ലാത്ത ദുഷ്ടനാണ്, അതുതന്നെയാണ് നിങ്ങൾ! ഇതാണ് എനിക്കു പറയാനുണ്ടായിരുന്നത്; ആദ്യത്തിൽ എനിക്കതിനു വാക്കു കിട്ടിയില്ല. ഞാൻ യാതൊന്നും കട്ടിട്ടില്ല. എല്ലാ ദിവസവും ഓരോന്നു ഭക്ഷിക്കാൻ കിട്ടാറില്ലാത്തവരുടെ കൂട്ടത്തിൽ ഒരാളാണ് ഞാൻ. ഞാൻ എയിലിയിൽനിന്നു വരുകയായിരുന്നു; നാടൊക്കെ മഞ്ഞപ്പിച്ച ഒരു മഴ പെയ്തുകഴിഞ്ഞതിനുശേഷം ഞാൻ നാട്ടുപുറത്തുടെ നടന്നുപോന്നു. ചെറു കുളങ്ങൾകൂടി വെള്ളം നിറഞ്ഞൊഴുകിയിരുന്നു. വഴിവക്കത്തുള്ള ചെറിയ പുല്ലിൻ കുമ്പുകളല്ലാതെ, മറ്റൊന്നും മണ്ണിൽനിന്നു പൊന്തിയിരുന്നില്ല. ആപ്പിൾപ്പഴത്തോടുകൂടിയ ഒരു മരക്കൊമ്പ് നിലത്തു കിടക്കുന്നതു ഞാൻ കണ്ടു; എന്നെ അപകടത്തിലാക്കിയേക്കുമെന്നറിയാതെ അതു ഞാൻ കടന്നെടുത്തു. ഞാൻ തടവിലായി; അവരെന്നെ മൂന്നു മാസത്തോളമായി വലിച്ചുകൊണ്ടു നടക്കുന്നു; ഇതിലധികമൊന്നും എനിക്കു പറയാനില്ല; ആളുകൾ എന്നെപ്പറ്റി ദോഷം പറഞ്ഞുണ്ടാക്കുന്നു; ചോദിച്ചതിനു മറുപടി പറയൂ” അവർ പറയുന്നു: പട്ടാളക്കാരൻ—അയാൾ ഒരു നല്ലൊരുത്തനാണ്—എന്റെ കൈമുട്ടിന്മേൽ മുട്ടുകൊണ്ടിടിച്ചു. പതുക്കെ എന്നോടു പറയുന്നു, “ആട്ടെ, ഉള്ളതു പറയു.” എനിക്ക് എങ്ങനെയാണ് കാര്യം പറഞ്ഞു മനസ്സിലാക്കേണ്ടതെന്നറിഞ്ഞുകൂടാ; എനിക്ക് പഠിപ്പൊന്നുമില്ല; ഞാനൊരു പാവമാണ്; ഇവിടെയാണ് ആളുകൾ എന്നെ ദേഷ്യം പിടിപ്പിക്കുന്നത്. അവർക്കതു മനസ്സിലാവുന്നില്ല. ഞാൻ കട്ടിട്ടില്ല; നിലത്തുനിന്ന് അവിടെ കിടന്നിരുന്ന സാധനങ്ങൾ ഞാൻ പെറുക്കിയെടുത്തു. നിങ്ങൾ പറയുന്നു, ഴാങ് വാൽഴാണ്, ഷാങ്മാത്തിയോ. ഞാൻ അവരെ ആരെയും അറിയില്ല; അവർ നാട്ടുപുറത്തുകാരാണ്. ഞാൻ മൊസ്സ്യു ബാലുവിന്റെ കീഴിൽ പണിയെടുത്തിരുന്നു; എന്റെ പേർ ഷാങ്മാത്തിയോ എന്നാണ്. ഞാൻ ജനിച്ചത് എവിടെയാണെന്നു പറഞ്ഞതു നിങ്ങളുടെ വല്ലാത്ത സാമർഥ്യംതന്നെ; എനിക്കുതന്നെ അതറിഞ്ഞുകൂടാ; ലോകത്തിൽ വന്നു ജനിക്കുന്നതിനു വീടുള്ളവർ എല്ലാവരുമില്ല; അങ്ങനെയായാൽ വളരെ സൌകര്യമുണ്ട്. എന്റെ അച്ഛനും അമ്മയും നിരത്തുവഴികളിലൂടെ അലഞ്ഞു നടന്നിരുന്നവരാണെന്നു ഞാൻ വിചാരിക്കുന്നു; അങ്ങനെയല്ലെന്നു പറയാൻ എനിക്കറിവില്ല. ഞാൻ കുട്ടിയായിരുന്നപ്പോൾ ആളുകൾ എന്നെ ചെക്കൻ എന്നു വിളിച്ചിരുന്നു; ഇപ്പോൾ അവർ തന്ത എന്നു പറയുന്നു; ഇവയാണ് എനിക്കിട്ടിട്ടുള്ള പേര്; നിങ്ങൾക്കിഷ്ടമുണ്ടെങ്കിൽ അവ സ്വീകരിക്കാം. ഞാൻ ഓവർണിലായിരുന്നു, ഫെവറോളെയിലും ഉണ്ടായിരുന്നു. ഈശ്വരാ! അപ്പോൾ ഒരു മനുഷ്യനു തണ്ടുവലിശിക്ഷസ്ഥലത്തു പോകാതെ ഓവർണിലും ഫെവറോളെയിലും ഉണ്ടായിക്കൂടാ എന്നുണ്ടോ? ഞാൻ പറയുന്നു, ഞാൻ കട്ടിട്ടില്ല. ഞാൻ ഫാദർ ഷാങ്മാത്തിയോവാണ്; ഞാൻ മൊസ്സ്യു ബാലുവിന്റെ കീഴിൽ പണിയെടുത്തിരുന്നു; എനിക്കു സ്ഥിരമായി ഒരു പാർപ്പിടമുണ്ടായിരുന്നു. നിങ്ങൾ നിങ്ങളുടെ വിഡ്ഡിത്തംകൊണ്ട് അതാ, എന്നെ സ്വൈരംകെടുത്തുന്നു! എന്തിനാണ് എല്ലാവരുംകൂടി എന്നെ ഇങ്ങനെ കഠിനമായി ബുദ്ധിമുട്ടിക്കുന്നത്?

ഗവർമ്മെണ്ടുവക്കീൽ നില്‍ക്കുകതന്നെയായിരുന്നു; അയാൾ പ്രധാന ജഡ്ജിയെ നോക്കി പറഞ്ഞു: ’തടവുപുള്ളിയുടെ സമ്മിശ്രങ്ങളും സമർത്ഥങ്ങളുമായ നിഷേധങ്ങൾ നോക്കുമ്പോൾ—അയാൾ ഒരു മന്തനാണെന്നു വരുത്താനാണ് ഭാവം; പക്ഷേ, അതു നമുക്കാലോചിക്കാം—തടവുപുള്ളികളായ ബ്രവെ, ഷെനിൽദിയു, കോഷ്പയിൽ എന്നിവരേയും, പൊല്ലീസ്സിൻസ്പെക്ടർ ഴാവേറെയും ഒരിക്കൽക്കൂടി വരുത്തി, ഈ തടവുപുള്ളിയും ഴാങ് വാൽഴാങ്ങും ഒരാൾതന്നെയല്ലേ എന്നുള്ള കാര്യം ഒടുവിലത്തെത്തവണ ഒന്നു വിചാരണ ചെയ്വാൻ കോടതിക്കിഷ്ടമുണ്ടായാൽ കൊള്ളാം.

“ഞാൻ ഗവർമ്മെണ്ടുവക്കീലിനെ ഓർമപ്പെടുത്തുന്നു, പ്രധാന ജഡ്ജി പറഞ്ഞു; “ഇൻസ്പെക്ടർ ഴാവേർ, ആ നഗരത്തിൽ കാര്യമുള്ളതുകൊണ്ടു തന്റെ വാമൊഴി തന്ന ഉടനെ കോടതിയിൽനിന്നും, ഈ പ്രദേശത്തുനിന്നുതന്നെയും പോയിരിക്കുന്നു; നാം അദ്ദേഹത്തിന്നു, ഗവർമ്മെണ്ടുവക്കീലിന്റേയും പ്രതിഭാഗം വക്കീലിന്റേയും അനുമതിയോടുകൂടി അതിനു സമ്മതവും കൊടുത്തു.”

“അതു വാസ്തവമാണ്, ’ ഗവർമ്മെണ്ടുവക്കീൽ പറഞ്ഞു: മൊസ്സ്യൂ, ഴാവേർ ഇല്ലാത്ത സ്ഥിതിക്ക് അദ്ദേഹം കുറച്ചു മുമ്പു പറഞ്ഞതിനെ ജൂറിമാർക്ക് ഓർമപ്പെടുത്തിക്കൊടുക്കുന്നത് എന്റെ മുറയാണെന്നു ഞാൻ വിചാരിക്കുന്നു. ഴാവേർ ബഹുമാനിക്കപ്പെടേണ്ട ഒരാളാണ്, അപ്രധാനങ്ങളായാലും സാരവത്തുക്കളായ കാര്യങ്ങളിൽ അദ്ദേഹം നിഷ്ഠയോടും സ്ഥിരതയോടുംകുടി പ്രവർത്തിക്കും.” ഇങ്ങനെയാണ് അദ്ദേഹത്തിന്റെ മൊഴി. “തടവുപുള്ളി കുറ്റം ചെയ്തിട്ടില്ലെന്നു പറയുന്നത് ശരിയല്ലെന്നു തെളിയിക്കാൻ മറ്റു തെളിവുകളും ഊഹങ്ങളുമൊന്നും എനിക്കുകിട്ടേണ്ട ആവശ്യംതന്നെ തോന്നുന്നില്ല. ഞാൻ അയാളെ തികച്ചും കണ്ടറിയും. ഈ മനുഷ്യന്റെ പേർ ഷാങ്മാത്തിയോ എന്നല്ല; തടവിൽനിന്നു വിട്ടുപോന്ന ഴാങ് വാൽഴാങ് എന്നൊരുവനാണ് ഈ മനുഷ്യൻ; ആ ഴാങ് വാൽഴാങ് വളരെ തെമ്മാടിയും ഭയപ്പെടേണ്ടവനുമാണ്. അവധി കഴിഞ്ഞിട്ട് അവനെ തടവിൽനിന്ന് അന്നു വിട്ടിട്ടുള്ളതുതന്നെ വൃസനപുർവമാണ്. കളവുകാര്യത്തിൽ അവൻ പത്തൊമ്പതുകൊല്ലം തടവിൽ കിടന്നിരിക്കുന്നു. ഴെർവെയ്ക്കുട്ടിയുടെ കൈയിൽനിന്നും പീറൺതോട്ടത്തിൽനിന്നും ഉള്ളതിനുപുറമെ, കഴിഞ്ഞുപോയ ഡി.യിലെ മെത്രാന്റെ വീട്ടിൽവെച്ചും ഈ മനുഷ്യൻ ഒരു കളവു നടത്തിയിട്ടുള്ളതായി ഞാൻ സംശയിക്കുന്നുണ്ട്. തുലോങ്ങിലെ തടവുപുള്ളിപ്പാറാവുസൈന്യത്തിന്റെ മേലാളായിരുന്ന കാലത്തു പലപ്പോഴും ഞാൻ ഇയ്യാളെ കണ്ടിട്ടുണ്ട്. ഞാൻ ഈ മനുഷ്യനെ തികച്ചും കണ്ടറിയുമെന്ന് ഒരിക്കൽക്കൂടി പറയുന്നു.”

തികച്ചും സംശയഹീനമായ ഈ വാമൊഴി കാണികളിലും ജൂറിമാരിലും സ്പഷ്ടമായി ഫലിച്ചു കണ്ടു. ഴാവേർ ഇല്ലാത്ത സ്ഥിതിക്ക്, ബ്രവെ, ഷെനിൽദിയു, കോഷ്പയിൽ എന്നീ മൂന്നു സാക്ഷികളേയും ഒരിക്കൽക്കൂടി വരുത്തി സത്യത്തിന്മേൽ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗവർമ്മെണ്ടുവക്കീൽ അവസാനിപ്പിച്ചു.

പ്രധാന ജഡ്ജി ഒരു ശിപായിക്കു കല്പന കൊടുത്തു; കുറച്ചു കഴിഞ്ഞപ്പോൾ, സാക്ഷിമുറിയുടെ വാതിൽ തുറക്കപ്പെട്ടു. ആയുധംകൊണ്ടു വേണ്ട സഹായം ചെയ്വാൻ ഒരുങ്ങിയിട്ടുള്ള ഒരു പട്ടാളക്കാരനോടുകൂടി, ശിപായി തടവുപുള്ളിയായ ബ്രവെയെ ഹാജരാക്കി. കാണികൾ ഉൽക്കണ്ഠിതരായി; ഒരാത്മാവു മാത്രമാണ് എല്ലാവർക്കും എന്നപോലെ, എല്ലാ മാറിടങ്ങളും തുടിച്ചു. സെൻട്രൽ ജെയിലിലുള്ളവരുടെ കറുപ്പും ചാരനിറവും കൂടിയ കുപ്പായമാണ് ബ്രവെ ധരിച്ചിരുന്നത്. ആ മനുഷ്യന്നു വയസ്സറുപതായി; പ്രവൃത്തികളിൽ ജാഗ്രതയുള്ള ഒരുവന്റെ മുഖവും ഒരു തെമ്മാടിയുടെ ഭാവവുമാണ് അവന്റേത്. ചിലപ്പോൾ ഇതു രണ്ടും ഒരുമിച്ചായിരിക്കും. പുതിയ ചില ദുഷ്പ്രവൃത്തികളേക്കൊണ്ടു പിന്നേയും തടവിലേക്ക് പോകേണ്ടിവന്ന ആ മനുഷ്യന്ന് അതിന്നുള്ളിൽ ഒരു പ്രധാനന്റെ ഉദ്യോഗമുണ്ടായിരുന്നു. മേലുദ്യോഗസ്ഥന്മാർ അയാളെപ്പറ്റി പറഞ്ഞിരുന്നു, നന്നാവാൻ ശ്രമിച്ചു നോക്കുന്നുണ്ട്.” മതസംബന്ധികളായ കാര്യങ്ങളിൽ അയാളെപ്പറ്റി മതാചാര്യന്മാർ നല്ല അഭിപ്രായം പറഞ്ഞിരുന്നു. ചക്രവർത്തിഭരണം തുടങ്ങിയതിന്നുശേഷമാണ് ഇതുണ്ടായിട്ടുള്ളതെന്നു വായനക്കാർ മറന്നുപോകരുത്.

’ബ്രവെ’ പ്രധാന ജഡ്ജി പറഞ്ഞു, “നിങ്ങൾ അവമാനകരമായ ശിക്ഷയിൽപ്പെട്ട ആളാണ്; സത്യം ചെയ്യാൻ നിവൃത്തിയില്ല.”

ബ്രവെയുടെ നോട്ടം കീഴപോട്ടു തൂങ്ങി.

“എന്നാലും” പ്രധാന ജഡ്ജി തുടർന്നു പറഞ്ഞു, ’രാജ്യനിയമം അധഃപതിപ്പിച്ചുവിട്ടിട്ടുള്ള ഒരുവനിൽപ്പോലും, ഈശ്വരകാരുണ്യം അനുവദിക്കുമ്പോൾ, മാനത്തിന്റേയും മര്യാദയുടേയും വികാരവിശേഷം നിലനിന്നു എന്നു വരാം. ഈ വിശിഷ്ടസന്ദർഭത്തിൽ ഞാൻ അതിനെ കാര്യമാക്കിപ്പറയുന്നു. അതു നിന്നിൽ ഇപ്പോഴും നശിക്കാതെയുണ്ടെങ്കിൽ—ഉവ്വെന്ന് ഞാൻ വിശ്വസിക്കുന്നു—എന്നോട് മറുപടി പറയുന്നതിന് മുൻപ് ആലോചിച്ചു നോക്കുക; നിന്റെ ഒരു വാക്കുകൊണ്ട് എന്നെന്നേക്കുമായി നശിപ്പിച്ചുകളയാവുന്ന ഈ മനുഷ്യനെപ്പറ്റി ഒന്നാമതാലോചിക്കുക; പിന്നെ നിന്റെ ഒരു വാക്കുകൊണ്ട് തെളിയാവുന്ന നീതിന്യായത്തേയും വിചാരിക്കുക. ഇതൊരു വിശിഷ്ട സന്ദർഭമാണ്; തെറ്റിപ്പോയി എന്നു തോന്നുന്നുണ്ടെങ്കിൽ, ഇപ്പോഴും പിന്നോക്കം വെക്കുവാൻ വേണ്ട സമയമുണ്ട്. തടവുകാരൻ, എഴുന്നേറ്റുനിന്നാട്ടെ. ബ്രവെ, പ്രതിയെ നല്ലവണ്ണം നോക്കിക്കാണുക; നിനക്കോർമകിടക്കുന്ന അടയാളങ്ങളെ ആവർത്തിച്ചു നോക്കുക; എന്നിട്ടു നിന്റെ ആത്മാവിനേയും മനസ്സാക്ഷിയേയും മുൻനിർത്തി, ഈ മനുഷ്യൻ തണ്ടുവലിശിക്ഷസ്ഥലത്തു നിന്റെ കൂട്ടുകാരനായിരുന്ന ഴാങ് വാൽഴാങ്ങാണെന്ന് ഇപ്പോഴും തീർച്ച തോന്നുന്നുണ്ടെങ്കിൽ അതു പറയുക.”

ബ്രവെ തടവുപുള്ളിയെ നോക്കി; എന്നിട്ടു കോടതിയുടെ നേരെ നോക്കി. “ഉവ്വ്, ഞാനാണ് ഒന്നാമത് ഇയ്യാളെ കണ്ടറിഞ്ഞത്; ഇപ്പോഴും ഞാൻ അതു വിടുവാൻ ഭാവമില്ല; ഈ മനുഷ്യൻ ഴാങ് വാൽഴാങ്ങാണ്. 1796-ൽ തുലോങ്ങിൽ വരുകയും 1815-ൽ വിട്ടുപോവുകയും ചെയ്തിട്ടുള്ള ആൾ ഇതാണ്. ഞാൻ ഒരു കൊല്ലംകൂടി കഴിഞ്ഞിട്ടു വിട്ടുപോന്നു. ഇപ്പോൾ ഇയ്യാൾക്ക് ഒരു ജന്തുവിന്റെ ഭാവം കയറിയിരിക്കുന്നു; വാർദ്ധക്യം തകരാറാക്കിയിട്ടായിരിക്കണം അത്. തണ്ടുവലിശിക്ഷസ്ഥലത്ത് ഈ മനുഷ്യൻ ഉപായിയായിരുന്നു. ഞാൻ നിശ്ചയമായും കണ്ടറിയുന്നുണ്ട്.”

’ഒരിടത്തിരിക്കൂ,’ പ്രധാന ജഡ്ജി പറഞ്ഞു. “തടവുകാരൻ അവിടെത്തന്നെ നില്‍ക്കൂ.”

ചുകന്ന കുപ്പായവും പച്ചത്തൊപ്പിയുംകൊണ്ടു ജീവപര്യന്തക്കാരനാണെന്നു തോന്നിക്കുന്ന ഷെനിൽദിയു പിന്നീട് ഹാജരാക്കപ്പെട്ടു. തുലോങ്ങിലെ തണ്ടുവലിശിക്ഷസ്ഥലത്തു തന്റെ ശിക്ഷ അനുഭവിച്ചുതീർക്കുകയായിരുന്നു ആ മനുഷ്യൻ; ഈ കേസ്സിന്റെ ആവശ്യത്തിലേക്ക് അവനെ അവിടെനിന്നു വരുത്തിയതാണ്. അവന് അമ്പതു വയസ്സായി, ഉയരം കുറഞ്ഞു, ജാഗ്രതയുള്ളവനായി, ജര കയറി, മെലിഞ്ഞു, മഞ്ഞച്ചു, ധൃഷ്ടമായ മുഖത്തോടുകൂടി, ഒരു രസമില്ലാത്തവനാണ്; അവന്റെ കൈകാലുകളിലും ദേഹത്തിലാകെയും ഒരു രോഗിയുടെ ശക്തിയില്ലായ്മയുണ്ട്; നോട്ടത്തിൽ ഒരപാരമായ ശക്തിവിശേഷവുമുണ്ട്, തണ്ടുവലിശിക്ഷസ്ഥലത്തുള്ള കൂട്ടുകാർ ഈ മനുഷ്യനെ ഷെനിൽദിയു ( Chenildeau Je-nie Dieu - ഞാന്‍ നിഷേധിക്കുന്നു—ഈശ്വരനെ) എന്ന ശകാരപ്പേരാൽ വിളിക്കപ്പെട്ടുവന്നു.

ബ്രവെയോടു പറഞ്ഞ വാക്കുകൾതന്നെ പ്രധാന ജഡ്ജി ഈ മനുഷ്യനോടും ഉപയോഗിച്ചു. സത്യം ചെയ്യാൻ നിവൃത്തിയില്ലെന്നുള്ള തന്റെ അവമാനസ്ഥിതിയെ ഓർമപ്പെടുത്തി പറഞ്ഞപ്പോൾ, ആ മനുഷ്യൻ തലയുയർത്തി, കാണികളുടെ മുഖത്തേക്കു ചൂളാതെ നോക്കിനിന്നു. പ്രധാന ജഡ്ജി അവനോട് ആലോചിച്ചു പറയണമെന്നു ക്ഷണിച്ചു. ബ്രവെയോടു പറഞ്ഞതുപോലെ, അവനോടും തടവുപുള്ളിയെ കണ്ടറിയുന്നുണ്ടോ എന്നു ചോദിച്ചു.

ഷെനിൽദിയു പൊട്ടിച്ചിരിച്ചു. “നന്നായി, ഞാൻ കണ്ടാൽ അറിയില്ലെന്നു തോന്നും! അഞ്ചു കൊല്ലത്തോളം ഞങ്ങൾ ഒരു ചങ്ങലയിലാണ് കിടന്നിരുന്നത്. അപ്പോൾ ദുശ്ശാഠ്യം പിടിച്ചുനോക്കാനാണല്ലേ പുറപ്പാട്, ചങ്ങാതി?”

“ഒരിടത്തുപോയി ഇരിക്കു,’ പ്രധാന ജഡ്ജി പറഞ്ഞു.

ശിപായി കോഷ്പെയിലിനെ കൊണ്ടുവന്നു, മറ്റൊരു ജീവപര്യന്തക്കാരനായിരുന്നു അത്; അവനും തണ്ടുവലിശിക്ഷസ്ഥലത്തുനിന്നുതന്നെയാണ് വരുന്നത്; ഷെനിൽദിയുവിന്റേതുപോലെ ചുകന്ന കുപ്പായമാണ് അയാളുടേതും. അയാൾ ലോർദിയിലെ ഒരു കൃഷിക്കാരനും പെറണീസ് പർവതത്തിലെ ഒരു പകുതിക്കരടിയുമാണ്. കാട്ടുപ്രദേശങ്ങളിൽ ആ മനുഷ്യൻ ആടുകളെ മേയ്ക്കുകയായിരുന്നു പണ്ട്. ഒരാട്ടിടയനിൽനിന്ന് അവൻ ഒരു ഘാതുകനിലേക്ക് കാൽ വഴുതിയിറങ്ങി. പ്രതിയേക്കാൾ ഒട്ടും കാടത്തം കുറഞ്ഞവനല്ല കോഷ്പെയിൽ, മന്തത്തം കുറച്ചധികമുണ്ടുതാനും. പ്രകൃതിദേവി കാട്ടുമൃഗങ്ങളാക്കിത്തീർക്കുവാൻവേണ്ടി ഉരുപ്പടി കഴിച്ചതും, ജനസമുദായം തണ്ടുവലിശിക്ഷസ്ഥലത്തേക്കുള്ള തടവുപുള്ളികൾക്കു ചേർന്ന ഒടുവിലത്തെ മിനുക്കുപണി കഴിച്ചുവിട്ടതുമായ ആ ഒരുതരം ഗ്രഹപ്പിഴപിടിച്ച മനുഷ്യസംഘത്തിൽ അവർ ഉൾപ്പെട്ടിരുന്നു.

സഗൌനരവങ്ങളും സാനുകമ്പങ്ങളുമായ ചില വാക്കുകളെക്കൊണ്ട് അയാളുടെ ഹൃദയം തൊടുന്നതിനു പ്രധാന ജഡ്ജി യത്നിച്ചു; എന്നിട്ടു മറ്റു രണ്ടുപേരോടും ചെയ്തപോലെ, ആ മുൻപിൽ നിലക്കുന്ന മനുഷ്യനെ സംശയം കൂടാതെയും ബുദ്ധിമുട്ടില്ലാതെയും അപ്പോഴും അയാൾക്കു കണ്ടു മനസ്സിലാകുന്നുണ്ടോ എന്നു ചോദിച്ചു.

“അയാൾ ഴാങ് വാൽഴാങ്ങാണ്.” കോഷ്പെയിൽ പറഞ്ഞു. ’യന്ത്രത്തിരിപ്പാണി ഴാങ് എന്നുകൂടി പേരുണ്ടായിരുന്നു. എന്തുകൊണ്ടെന്നാൽ, അത്ര ശക്തിയുണ്ട്.”

കാഴ്ചയിൽത്തന്നെ നിഷ്കപടവും ഹൃദയപൂർവവുമായ ഈ തീർത്തുപറയൽ ഓരോന്നും തടവുപുള്ളിക്ക് അമംഗലത്തെ സൂചിപ്പിക്കുന്ന ഓരോ ചെറു സംസാരത്തെ കാണികളുടെ ഇടയിൽ ഉണ്ടാക്കിത്തീർത്തു— മുൻപിലത്തെക്കാളധികം ശക്തവും ദീർഘവുമായ ഓരോ പുതിയ ഉറപ്പിച്ചുപറയൽ കേൾക്കുമ്പോഴും, ഓരോ ചെറുസംസാരം പൊന്തിയിരുന്നു.

അന്യായഭാഗത്തെ വാദപ്രകാരം, പ്രധാനമായ എതിർവാദമാകുന്ന ആ അമ്പരന്ന തന്റെ മുഖത്തോടുകൂടി, തടവുപുള്ളി അതെല്ലാം ശ്രദ്ധിച്ചു കേട്ടു; അയൽപക്കക്കാരായ പട്ടാളക്കാർ, അയാൾ ആദ്യത്തിൽ ഇങ്ങനെ ഇറുമ്മിയ പല്ലുകൾക്കിടയിലൂടെ പിറുപിറുക്കുന്നതു കേട്ടു; “ഹാ, ശരി വളരെ നല്ല ആള്‍¡‘ രണ്ടാമത്തെ വാമൊഴിയെടുക്കൽ കഴിഞ്ഞപ്പോൾ, അതിലും ഉറക്കെ, ഏതാണ്ട് മനസ്സ് തൃപ്തികാണിക്കുന്ന ഒരു സ്വരത്തോടു കൂടെ അയാൾ പറഞ്ഞു; ’നല്ലത്!’ മൂന്നാമത്തേതു കഴിഞ്ഞിട്ട് അയാൾ അത്യുച്ചത്തിൽ പറഞ്ഞു, “വിശേഷം!”

പ്രധാന ജഡ്ജി അയാളോടു ചോദിച്ചു: ’ഈ പറയുന്നതെല്ലാം കേട്ടില്ലേ? എന്താണ് സമാധാനം?

അയാൾ മറുപടി പറഞ്ഞു: ’ഞാൻ പറയുന്നു, ’പൊടിപാറി.’

കാണികളുടെ ഇടയിൽനിന്നു ഒരുച്ചസ്വരം പുറപ്പെട്ടു; അതു ജൂറിമാരിലേക്ക് കടന്നു; ആ മനുഷ്യന്റെ കാര്യം വ്യക്തമായിത്തന്നെ പോയ്പോയി.

’ശിപായിമാർ.” പ്രധാന ജഡ്ജി പറഞ്ഞു. “ആളുകളോടു ശബ്ദിക്കാതിരിക്കാൻ പറയൂ! ഞാൻ കേസ്സ് അവസാനിപ്പിക്കാൻ പോകുന്നു.”

ആ സമയത്തു പ്രധാന ജഡ്ജിയുടെ അടുത്തരികിൽനിന്ന് ഒരനക്കമുണ്ടായി; ഒരു ശബദം ഇങ്ങനെ വിളിച്ചു പറയുന്നതു കേട്ടു; “ബ്രവെ! ഷെനിൽദിയു! കോഷ്പെയിൽ! ഇങ്ങോട്ടു നോക്കൂ!”

ആ ഒച്ച കേട്ടവര്‍ക്കെല്ലാം കോരിത്തരിച്ചു; അത് അത്രമേൽ ദയനീയവും ഭയന്കരവുമായിരുന്നു. അതു പുറപ്പെട്ടേടത്തെയ്ക്ക് എല്ലാവരുടേയും നോട്ടം ഒപ്പം തിരിഞ്ഞു. കോടതിക്കു പിന്നിലിരിക്കുന്ന പ്രമാണികളായ കാണികളുടെ കൂട്ടത്തിൽനിന്ന് ഒരാൾ അതാ എണീറ്റു. കോടതിയേയും കാണികളേയും തമ്മിൽ വേർതിരിക്കുന്ന വാതിൽപ്പകുതി ഉന്തിത്തുറന്ന്, ആ ഹാളിന്റെ ഒത്ത നടുവിൽ വന്നു നില്‍ക്കുന്നു; പ്രധാന ജഡ്ജി, ഗവർമ്മെണ്ടു വക്കീൽ, മൊസ്സ്യു ബാമത്തബ്വാ, ഇരുപതുപേര്‍, അയാളെ കണ്ടറിഞ്ഞു; അവർ ഏകകണ്ഠമായി വിളിച്ചു പറഞ്ഞു: ’മൊസ്സ്യൂ മദലിയെൻ.”

1.7.11
ഷാങ്മാത്തിയോ അധികമധികം അമ്പരന്നു

വാസ്തവത്തിൽ അതയാൾ തന്നെയായിരുന്നു. ഗുമസ്തന്റെ വിളക്ക് അയാളുടെ മുഖത്തെ തെളിയിച്ചു. അയാൾ തൊപ്പി കൈയിൽ പിടിച്ചിരുന്നു; ഉടുപ്പിൽ യാതൊരു താറുമാറുമില്ല; പുറംകുപ്പായം നിഷ്കർഷയിൽ കുടുക്കിയിട്ടുണ്ട്. അയാൾ വളരെ വിളർത്തിരിക്കുന്നു; കുറേശ്ശെ വിറയ്ക്കുന്നുമുണ്ട്, ആറായിൽ എത്തിയ സമയത്തു ചാരനിറം കയറാൻ തുടങ്ങിയിട്ടുള്ള അയാളുടെ തലമുടി അപ്പോഴെയ്ക്കും തികച്ചും വെളുത്തു കഴിഞ്ഞു; അവിടെ ഇരുന്ന ആ ഒരൊറ്റ മണിക്കൂർകൊണ്ട് അതു മുഴുവനും വെളുത്തുപോയി.

എല്ലാ തലയും പൊന്തി; ക്ഷോഭം ഇന്നവിധമെന്നു പറയാൻ വയ്യാ; കുറച്ചിടയ്ക്കു കാണികളാരും അനങ്ങാതായി; ആ ശബ്ദം അത്രമേൽ ഹൃദയഭേദകമായിരുന്നു. അവിടെ നില്‍ക്കുന്ന മനുഷ്യനെ അത്രയധികം ശാന്തനായിക്കണ്ടപ്പോൾ അവർക്ക് ആദ്യത്തിൽ ഒന്നും നിശ്ചയമില്ലാതായി. ആ നിലവിളി വാസ്തവത്തിൽ അയാളിൽനിന്നാണോ പുറപ്പെട്ടതെന്ന് അവർ സ്വയം ചോദിച്ചു; തികച്ചും ശാന്തനായി നില്‍ക്കുന്ന ആ മനുഷ്യനാണ് ആ ഭയങ്കരമായ നിലവിളി പുറപ്പെടുവിച്ചതെന്ന് അവരെക്കൊണ്ടു വിശ്വസിപ്പാൻ കഴിഞ്ഞില്ല.

ഈ ശങ്ക കുറച്ചു നിമിഷത്തേക്ക് മാത്രമേ നിന്നുള്ളു. പ്രധാന ജഡ്ജിക്കും ഗവർമ്മെണ്ടു വക്കീലിന്നും ഒരക്ഷരം മിണ്ടാൻ ഇടകിട്ടുന്നതിന്നു മുൻപ്, ശിപായിമാർക്കാകട്ടേ, പട്ടാളക്കാർക്കാകട്ടേ ഒരാംഗ്യമെങ്കിലും കാട്ടാൻ കഴിയുന്നതിനു മുൻപ്, ആ സമയത്ത് എല്ലാവരും മൊസ്സ്യു മദലിയെൻ എന്നുവിളിച്ചതാരെയോ ആ മനുഷ്യൻ, കോഷ്പെയിൽ, ബ്രവെ, ഷെനിൽദിയു എന്നീ മൂന്നു സാക്ഷികളുടേയും മുൻപിലേക്ക് അടുത്തു ചെന്നു കഴിഞ്ഞു.

“നിങ്ങൾക്ക് എന്നെ കണ്ടിട്ടു മനസ്സിലാവുന്നില്ലേ?” അയാൾ ചോദിച്ചു.

മൂന്നുപേരും മിണ്ടാതെ നിന്നു; തലകൊണ്ടു കാട്ടിയ ഒരാംഗ്യംകൊണ്ട് അവർ അയാളെ അറിയില്ലെന്നു കാണിച്ചു. ഭയപ്പെട്ടുപോയ കോഷ്പെയിൽ ഒരു പട്ടാള സലാം വെച്ചുകൊടുത്തു. മൊസ്സ്യു മദലിയെൻ ജുറിമാരുടേയും കോടതിയുടേയും നേരെ നോക്കി, ഒരു സാമാന്യസ്വരത്തിൽ പറഞ്ഞും: “ജൂറിമാരായ മാന്യരേ! തടവുപുള്ളിയെ വിടുവിക്കുക! പ്രധാന ജഡ്ജി അവർകളെ, എന്നെ പിടിക്കുവാൻ കല്പനകൊടുക്കൂ. നിങ്ങൾ അന്വേഷിക്കുന്ന മനുഷ്യൻ അയാളല്ല; ഞാനാണ് ഴാങ് വാൽഴാങ്.”

ഒരൊറ്റ വായും ശ്വാസം കഴിച്ചില്ല; ആദ്യത്തെ അത്ഭുതജന്യമായ ശബ്ദം നിലച്ചപ്പോൾ, ശവക്കല്ലറയിലേതുപോലുള്ള ഒരു നിശ്ശബ്ദത എങ്ങും വ്യാപിച്ചു; എന്തെങ്കിലും മഹത്തായ ഒന്നു ചെയ്തുകാണുമ്പോൾ പൊതുജനങ്ങൾക്കു വന്നു കൂടാറുള്ള ആ ഒരു ഹൃദയസ്പൃക്കായ ഭയപ്പാട് ആ ഹാളിലുള്ളവരെയെല്ലാം ബാധിച്ചു.

ഈയിടയ്ക്കു പ്രധാന ജഡ്ജിയുടെ മുഖം അനുകമ്പയാലും വ്യസനത്താലും മുദ്രിതമായി; ഗവർമ്മെണ്ടു വക്കീലുമായി ഒരു വേഗമേറിയ ആംഗ്യവും, അടുത്തുള്ള കീഴ് ജഡ്ജിമാരുമായി താഴ്‌ന്നസ്വരത്തിൽ ചില വാക്കുകളും അദ്ദേഹം കൈമാറി; അദ്ദേഹം ജനക്കൂട്ടത്തോട്, എല്ലാവർക്കും അർത്ഥം മനസ്സിലായ ഒരു സ്വരവിശേഷത്തിൽ, ചോദിച്ചു: “ഈ കൂട്ടത്തിൽ വൈദ്യനുണ്ടോ?”

ഗവർമ്മെണ്ടുവക്കീൽ അതു പിടിച്ചു: ജൂറിമാരായ മാന്യരേ കാണികളെ അമ്പരപ്പിച്ചതായ ഈ അത്ഭുതകരവും അപ്രതീക്ഷിതവുമായ സംഭവം, നിങ്ങൾക്കെന്നെപോലെ ഞങ്ങൾക്കും ഇപ്പോൾ എടുത്തു പറയേണ്ടതില്ലാത്ത ഒരു വികാരത്തെ മാത്രമെ ജനിപ്പിക്കുന്നുള്ളു. നിങ്ങൾക്കെല്ലാവർക്കും എം. പട്ടണത്തിലെ മെയറായ ബഹുമാനപ്പെട്ട മൊസ്സ്യു മദലിയെനെ, പ്രസിദ്ധി വഴിക്കെങ്കിലും, അറിയാമല്ലോ; ഈ കാണികളുടെ ഇടയിൽ ഒരു വൈദ്യനുണ്ടെങ്കിൽ, അദ്ദേഹത്തോടു മൊസ്സ്യു മദലിയെനെ, നോക്കുവാനും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുവാനും അപേക്ഷിക്കുന്നതിൽ ഞങ്ങൾ പ്രധാന ജഡ്ജിയോടു യോജിക്കുന്നു.”

ഗവർമ്മെണ്ടു വക്കീലിനെ പറഞ്ഞവസാനിപ്പിക്കുവാൻ മൊസ്സ്യൂ മദലിയെൻ അനുവദിച്ചില്ല; നയവും അധികാരവും നിറഞ്ഞ ഒരു സ്വരവിശേഷത്തിൽ അയാൾ തടഞ്ഞു പറഞ്ഞു. അയാൾ പറഞ്ഞ വാക്കുകൾ ഇവയത്രേ: വിചാരണ കഴിഞ്ഞ ഉടനെ, ഈ സംഭവം നോക്കിക്കണ്ടിരുന്നവരിൽ ഒരാൾ കുറിച്ചിട്ടതുപോലെയും, ഏകദേശം നാല്പതു കൊല്ലം മുൻപ് ശരിക്ക് കേട്ടിട്ടുള്ളവരുടെ ചെകിട്ടിൽ ഇന്നും പ്രതിധ്വനിക്കുന്നതുപോലെയും, അവയെ യാതൊരു ഭേദവും വരുത്താതെ ഞങ്ങൾ ഇവിടെ കൊടുക്കുന്നു;

’ഗവർമ്മെണ്ടുവക്കീലവർകളേ, ഞാൻ നിങ്ങളോടു നന്ദി പറയുന്നു; പക്ഷേ, എനിക്കു ഭ്രാന്തില്ല; അതു നിങ്ങൾക്കു വഴിയെ കാണാം; നിങ്ങൾ ഒരു വല്ലാത്ത അബദ്ധം പ്രവർത്തിക്കാനുള്ള പുറപ്പാടായിരുന്നു; ഈ മനുഷ്യനെ വിട്ടയക്കുക! ഞാൻ ഒരു മുറ പ്രവർത്തിക്കുകയാണ്; ഞാനാണ് ആ നികൃഷ്ടനായ ആ കുറ്റക്കാരൻ. ഇവിടെയുള്ളവരിൽ ഞാൻ മാത്രമേ ആ കാര്യം വ്യക്തമായറിയുന്നുള്ളു; ഞാൻ നിങ്ങളോടു പറയുന്നതു സത്യമാണ്. ഉപരിഭാഗത്തിരിക്കുന്ന ഈശ്വരൻ ഞാനിപ്പോൾ പ്രവർത്തിക്കുന്നതിനെ നോക്കിക്കാണുന്നുണ്ട്; അതുമതി. നിങ്ങൾക്ക് എന്നെ പിടിക്കാം; ഞാനിതാ, എന്നാൽ ഞാൻ എന്നെക്കൊണ്ടു കഴിയുന്നതും ശ്രമിച്ചു; ഞാൻ മറ്റൊരു പേരിൽ ഒളിച്ചു; ഞാൻ ധനവാനായി; ഞാൻ ഒരു മെയറായി; ഞാൻ സത്യവാന്മാരുടെ കൂട്ടത്തിൽ വീണ്ടും കടക്കാൻ ശ്രമിച്ചു. ഇതു ചെയ്യാൻ പാടില്ലെന്നു തോന്നുന്നു. ചുരുക്കത്തിൽ എനിക്കു പറയാൻ നിവൃത്തിയില്ലാത്ത പല സംഗതികളുമുണ്ട്. എന്റെ ജീവിതചരിത്രം ഞാൻ നിങ്ങളോടു പറയുകയില്ല; ഒരു ദിവസം നിങ്ങൾക്ക് അതു കേൾക്കാറാവും. മെത്രാനവർകളുടെ മുതൽ ഞാൻ മോഷ്ടിച്ചു, അതു വാസ്തവമാണ്; ഞാൻ ഴെർവെയ്ക്കുട്ടിയുടെ പണം കട്ടെടുത്തതും വാസ്തവമാണ്; ഴാങ് വാൽഴാങ് വല്ലാത്ത ദുഷ്ടനാണെന്ന് നിങ്ങൾ പറഞ്ഞുകേട്ടതു വാസ്തവംതന്നെ. പക്ഷേ, അതു മുഴുവനും അയാളുടെ കുറ്റമല്ല. ബഹുമാനപ്പെട്ട വിധികർത്താക്കന്മാരേ, നിങ്ങൾ മനസ്സിരുത്തി കേൾക്കുക! എന്നെപ്പോലെ അത്രയധികം അധഃപതിപ്പിക്കപ്പെട്ട ഒരു മനുഷ്യന്ന് ഈശ്വരനോട് ആക്ഷേപം പറയാനാവട്ടെ സമുദായത്തിന്നു ഉപദേശം കൊടുക്കാനാവട്ടെ, യാതൊന്നുമില്ല; പക്ഷേ, എന്തിൽനിന്നോ ഞാൻ പുറത്തു ചാടി രക്ഷപ്പെടാൻ ശ്രമിച്ചത് ആ അവമാനം ഉപദ്രവകരമായ വസ്തുവാണെന്ന് നിങ്ങൾ അറിയേണ്ടതാണ്; തണ്ടുവലിശിക്ഷ തടവുപുള്ളിയെ വാസ്തവത്തിൽ തടവുപുള്ളിയാക്കിത്തീർക്കുന്നു; നിങ്ങൾ അതൊന്നാലോചിച്ചുനോക്കുക. തണ്ടു വലിശിക്ഷസ്ഥലത്തേക്ക് പോകുന്നതിന്നു മുൻപ് ഞാൻ ഒരു സാധു നാടനായിരുന്നു; വളരെ ബുദ്ധി കുറഞ്ഞവൻ, ഒരു തരം മന്തൻ; തണ്ടുവലിശിക്ഷ എന്നെ ഭേദപ്പെടുത്തി. ഞാൻ വിഡ്ഡിയായിരുന്നു, വികൃതിയായി; ഞാൻ ഒരു മരക്കഷ്ണമായിരുന്നു, ഞാൻ തീക്കൊള്ളിയായി. അതിനുശേഷം, ക്രൂരത എന്നെ നശിപ്പിച്ചതു പോലെ ദയയും ഉപകാരവും എന്നെ രക്ഷപ്പെടുത്തി. പക്ഷേ, മാപ്പുതരണേ, നിങ്ങൾക്കു ഞാൻ പറയുന്നതു മനസ്സിലാകുന്നില്ല. എന്റെ വീട്ടിൽ അടുപ്പിലുള്ള ചാരത്തിനുള്ളിൽ, ഏഴു കൊല്ലം മുൻപ് ഞാൻ ഴെർവെയ്ക്കുട്ടിയുടെ കൈയിൽ നിന്നു കട്ടെടുത്ത നാല്പതു സു നാണ്യമുള്ളതു നിങ്ങൾക്ക് നോക്കിയാൽ കാണാം. എനിക്ക് ഇനിയൊന്നും പറയാനില്ല; എന്നെ പിടിച്ചുകൊൾക. എന്റെ ജഗദീശ്വര! ഗവർമ്മെണ്ട് വക്കീൽ തലയിളക്കുന്നു; നിങ്ങൾ പറയുന്നു, ’മൊസ്സ്യു മദലിയെന്നു ഭ്രാന്താണ്!” നിങ്ങൾ ഞാൻ പറയുന്നതിനെ വിശ്വസിക്കുന്നില്ല! അത് സങ്കടം തന്നെ. ഏതായാലും ഈ മനുഷ്യനെ ശിക്ഷിക്കരുത്! എന്ത്! ഈ കൂട്ടർ എന്നെ കണ്ടറിയുന്നില്ല! ഴാവേർ ഇവിടെ ഉണ്ടായിരുന്നാൽ കൊള്ളാം എന്നു ഞാൻ ആഗ്രഹിക്കുന്നു; അദ്ദേഹം എന്നെ കണ്ടാലറിയും.”

ഈ വാക്കുകളോടുകൂടി പുറപ്പെട്ടിരുന്ന സ്വരത്തിന്റെ നീരസമയവും ദയാപരവുമായ വ്യസനമൂർച്ഛപോലെ മറ്റൊന്നും ഭൂമിയിലുണ്ടാവാൻ വയ്യാ.

അയാൾ ആ മൂന്നു തടവുപുള്ളികളുടേയും നേരെ നോക്കി പറഞ്ഞു: “അപ്പോൾ, ഞാൻ നിങ്ങളെ കണ്ടറിയുന്നു; നിങ്ങൾക്കോർമയില്ലേ, ബ്രവേ?-’

അയാൾ മിണ്ടാതെ നിന്നു; കുറച്ചിട സംശയിച്ചു; എന്നിട്ടു പറഞ്ഞു: “നിങ്ങൾ തണ്ടുവലിശിക്ഷസ്ഥലത്തുള്ളപ്പോൾ ധരിക്കാറുണ്ടായിരുന്ന ആ നാനാവരണക്കള്ളികളോടുകൂടി മെടഞ്ഞ പരുത്തിത്തുണികൊണ്ടുള്ള ചുമല്പട്ടകളെ ഓർമിക്കുന്നുണ്ടോ?”

ബ്രവെ അത്ഭുതംകൊണ്ടു ഞെട്ടി മിഴിച്ച്, ഒരു ഭയപ്പെട്ട മട്ടോടുകൂടി അയാളെ അടിമുതൽ മുടിവരെ ഒന്നു നോക്കിക്കണ്ടു.

അയാൾ തുടർന്നുപറഞ്ഞു: “ഷെനിൽദിയു, ഷെ-നിൽ-ദിയു എന്നു താൻ തന്നെ തനിക്കു പേരിട്ട നിങ്ങൾക്ക്, എന്തായാലും ഇപ്പോഴും കാണാവുന്ന ടി.എഫ്.പി. എന്ന മൂന്നക്ഷരം മാച്ചുകളയുന്നതിനുവേണ്ടി കല്‍ക്കരിക്കനൽ നിറഞ്ഞ പാത്രത്തിൽ ഒരു ദിവസം ചുമൽ കൊണ്ടുവെച്ചിട്ടു വലത്തേ ചുമൽ മുഴുവനും വെന്തു വടുക്കെട്ടിയില്ലേ; മറുപടി പറയൂ, ഇതു നേരല്ലേ?”

“നേരാണ്,” ഷെനിൽദിയു പറഞ്ഞു..

അയാൾ കോഷ്പെയിലിനെ നോക്കിപ്പറഞ്ഞു: “കോഷ്പെയിൽ, നിങ്ങൾക്ക് ഇടത്തേ കൈയിന്റെ വളവിന്മേൽ കത്തിച്ച പൊടികൊണ്ടു മുദ്ര കുത്തിയിട്ടുള്ള ഒരു തിയ്യതിപ്പാട് കിടപ്പുണ്ട്; ചക്രവർത്തി കാനിൽ വന്നിറങ്ങിയ 1815 മാർച്ച് ഏഴാം തീയതിയാണ് ആ കുത്തിയിട്ടിട്ടുള്ളത്, കുപ്പായക്കൈ മേല്പോട്ടു നീക്കൂ!

കോഷ്പെയിൽ കുപ്പായക്കൈ വലിച്ചു മേല്പോട്ടു കയറ്റി; എല്ലാ കണ്ണുകളും അയാളിലും അയാളുടെ നഗ്നമായ കൈയിന്മേലുംകൂടി പതിഞ്ഞു.

ഒരു പൊല്ലീസ്സുകാരൻ അതിന്റെ അടുക്കലേക്ക് ഒരു വിളക്കെടുത്തു കാണിച്ചു; അവിടെ തീയതിയുണ്ടായിരുന്നു.

ആ ഭാഗ്യംകെട്ട മനുഷ്യൻ ഒരു പുഞ്ചിരിയോടുകൂടി കാണികളുടേയും ജഡ്ജിമാരുടേയും നേരെ നോക്കി; എപ്പോഴെല്ലാം അതിനെപ്പറ്റി ആലോചിക്കുന്നുവോ അപ്പോഴെല്ലാം അതു കണ്ടിട്ടുള്ളവരുടെ ഹൃദയത്തെ ആ പുഞ്ചിരി ഇന്നും പറിച്ചു ചീന്തുന്നു. അത് ഒരു വിജയത്തിന്റെ പുഞ്ചിരിയാണ്; അതു നിരാശതയുടേയും പുഞ്ചിരിയായിരുന്നു.

അയാൾ പറഞ്ഞു: “നിങ്ങൾ വ്യക്തമായി കണ്ടുവല്ലോ, ഞാനാണ് ഴാങ് വാൽ ഴാങ്.”

ആ മുറിയിൽ അതിനുശേഷം വിധി കൽപിക്കുന്നവരോ, കുറ്റം ആരോപിക്കുന്നവരോ, പാറാവു നില്‍ക്കുന്നവരോ, ആരുംതന്നെ ഇല്ലാതായി; തുറിച്ചുനോക്കുന്ന കണ്ണുകളും അലിവു തോന്നുന്ന ഹൃദയങ്ങളുമല്ലാതെ മറ്റു യാതൊന്നും അവിടെയില്ല. ഓരോരുത്തനും ചെയ്യാനുണ്ടാകുന്ന പ്രവൃത്തി എന്തായിരിക്കുമെന്ന് ആർക്കും ഓർമയില്ലാതായി; കുറ്റം തെളിയിക്കുവാനാണ് താൻ അവിടെ വന്നിട്ടുള്ളതെന്നു ഗവർമ്മെണ്ടു വക്കീൽ മറന്നു; പ്രധാന ജഡ്ജി താൻ വിചാരണ ചെയ്യാനുള്ള ആളായിട്ടാണ് അവിടെ ഇരിക്കുന്നതെന്ന ഓർമവിട്ടു; പ്രതിയെ രക്ഷിക്കുവാനാണ് താൻ അവിടെ എന്നതു പ്രതിവക്കീലും വിസ്മരിച്ചു. അതൊരു വല്ലാത്ത അസാധാരണസംഭവമായിരുന്നു; ഒരാളും ഒരു ചോദ്യവും ചോദിച്ചില്ല. ഒരധികാര ശക്തിയും ആരും അതിനിടയിൽ പ്രയോഗിച്ചില്ല. വിശിഷ്ടതരങ്ങളായ കാഴ്ചകൾക്കുള്ള സവിശേഷതയെന്തെന്നാൽ, അവ എല്ലാ ആത്മാക്കളേയും പിടിച്ചടക്കുകയും, കാണാൻ നില്‍ക്കുന്നവരെപ്പിടിച്ചു സാക്ഷികളാക്കിത്തീർക്കുകയും ചെയ്യുന്നു. ഒരുസമയം, തനിക്കു തോന്നിയതെന്തായിരുന്നു എന്ന് ഒരുത്തനെക്കൊണ്ടും വിവരിക്കാൻ കഴിയില്ല; ഒരു സമയം, ഒരു മഹത്തായ തേജസ്സിന്റെ സവിശേഷമായ പ്രകാശത്തള്ളിച്ചയെ താൻ കണ്ടുനില്‍ക്കുന്നു എന്ന് ഒരുത്തനും സ്വയം പറഞ്ഞിരിക്കയില്ല; ആന്തരദൃഷ്ടി തികച്ചും അഞ്ചിപ്പോയെന്ന് എല്ലാവർക്കും തോന്നി.

ഴാങ് വാൽഴാങ് അവരുടെ കണ്ണിൻമുൻപിൽ നിന്നിരുന്നു എന്നുള്ളതു സ്പഷ്ടമാണ്. അതു സ്പഷ്ടംതന്നെ. ഈ മനുഷ്യന്റെ സന്നിധാനം, ഒരു നിമിഷം മുൻപു വരെയ്ക്കും അത്രമേൽ മങ്ങിക്കിടന്നിരുന്ന കാര്യത്തിൽ പ്രകാശധോരണിയെ വ്യാപിപ്പിക്കുവാൻ പര്യാപ്തമായി; വിദ്യുച്ഛക്തി പ്രയോഗത്താൽ കുത്തിക്കയറ്റപ്പെട്ട ഒരു ബോധപ്രസരത്താൽ, ആ ജനക്കൂട്ടത്തിനു മുഴുവനും; തനിക്കു പകരം മറ്റൊരാൾ ശിക്ഷിക്കപ്പെടുന്നതു കൂടാതെ കഴിക്കാൻവേണ്ടി തന്നെ സ്വയമേവ കോടതിമുന്‍പാകെ കൊണ്ടുവന്നേല്‍പ്പിച്ച ഒരു മനുഷ്യന്റെ ലളിതവും വിശിഷ്ടവുമായ ചരിത്രം മനസ്സിലായിക്കഴിഞ്ഞു. സവിസ്തരമായ വിവരണം, ശങ്കകൾ, ഉണ്ടാക്കാന്‍, മിക്കവാറും സംഗതിയില്ലാത്ത എതിർവാദങ്ങള്‍, ആ മഹത്തും പ്രകാശമാനവുമായ സംഭവത്താൽ തികച്ചും വിഴുങ്ങപ്പെട്ടുപോയി.

ആ ഒരു മനഃക്ഷോഭം ക്ഷണത്തിൽ മറഞ്ഞു; പക്ഷേ, ഉള്ളപ്പോൾ അതപ്രതിഹതമായിരുന്നു.

“ഞാൻ ഇനിയും കോടതിയെ സ്വൈരം കെടുത്തണമെന്ന് ആഗ്രഹിക്കുന്നില്ല.” ഴാങ് വാൽഴാങ് പറയാൻ തുടങ്ങി. “നിങ്ങൾ എന്നെ പിടിക്കുന്നില്ലാത്ത സ്ഥിതിയ്ക്ക് ഞാൻ ഇവിടെനിന്നു മാറുന്നു. എനിക്ക് പലതും ചെയ്യാനുണ്ട്. ഞാനാരാണെന്നു ഗവര്‍മ്മെണ്ടുവക്കീലിനു നിശ്ചയമുണ്ട്, ഞാൻ എങ്ങോട്ടാണ് പോകുന്നതെന്നും അദ്ദേഹത്തിനറിയാം; അദ്ദേഹത്തിനു വേണ്ടപ്പോൾ എന്നെ പിടിക്കാവുന്നതാണ്.”

അയാൾ വാതില്‍ക്കലേക്ക് നടന്നു. ഒരാളും ഒരക്ഷരവും മിണ്ടിയില്ല; അയാളെ തടയുവാൻ ഒരു കൈയും മേല്പോട്ടു പൊന്തിയില്ല. എല്ലാവരും മാറിനിന്നു. ഒരു മനുഷ്യന്നുവേണ്ടി ജനസംഘങ്ങളെ മാറ്റിനിർത്തുകയും വഴി കൊടുപ്പിക്കുകയും ചെയ്യുന്ന ആ ദിവ്യമായ എന്തോ ഒന്ന് ആ സമയത്ത് അയാളുടെ ചുറ്റുമുണ്ടായിരുന്നു. അയാൾ പതുക്കെ ആ ആൾക്കുട്ടത്തെ പിന്നിട്ടു. ആരാണ് വാതിൽ തുറന്നു കൊടുത്തതെന്ന് ആർക്കും നിശ്ചയമില്ല; പക്ഷേ, താൻ അടുത്തെത്തിയപ്പോൾ വാതിൽ തുറന്നുകിടക്കുന്നത് അയാൾ കണ്ടു. വാതില്‍ക്കൽ എത്തിയപ്പോൾ അയാൾ പിന്നോക്കം തിരിഞ്ഞുനിന്നു പറഞ്ഞു: “ഗവർമ്മെണ്ടു വക്കീലവർകളേ, ഞാൻ നിങ്ങളുടെ കല്പനയ്ക്കുമുമ്പിലുണ്ട്.”

എന്നിട്ട് അയാൾ കാണികളോടായി പറഞ്ഞു; “നിങ്ങളെല്ലാം, ഇവിടെ കൂടിയിട്ടുള്ളവരെല്ലാം, ഞാൻ ദയനീയനാണെന്നു കരുതുന്നു, ഇല്ലേ? എന്റെ ഈശ്വരാ! ഞാൻ ചെയ്യാൻ പോയിരുന്നതെന്താണെന്നാലോചിക്കുമ്പോൾ, ഞാൻ അസൂയപ്പെടേണ്ടവനാണെന്നത്രേ എന്റെ വിചാരം. എന്നാലും, ഇതുണ്ടാകാതെ കഴിഞ്ഞാൽ കൊള്ളാമായിരുന്നു എന്ന് എനിക്കുണ്ട്.”

അയാൾ അവിടെനിന്നു പോയി; തുറക്കപ്പെട്ടതുപോലെത്തന്നെ വാതിൽ അടയുകയും ചെയ്തു; എന്തുകൊണ്ടെന്നാൽ, അത്യുൽകൃഷ്ടങ്ങളായ സംഗതികളെ പ്രവർത്തിക്കുന്നവർക്കു, ജനക്കൂട്ടത്തിലുള്ള ആരെങ്കിലും തങ്ങൾക്കു വേണ്ട ഭൃത്യപ്രവൃത്തി ചെയ്തുകൊടുക്കുമെന്ന് എപ്പോഴും നല്ല ഉറപ്പുണ്ട്.

പിന്നീട് ഒരു മണിക്കൂർ കഴിയുന്നതിനുമുൻപ്, ജൂറിമാരുടെ തീർപ്പ് ഷാങ് മാത്തിയോവിനെ എല്ലാ കുറ്റങ്ങളിൽനിന്നും വേർപെടുത്തി; ഷാങ്മാത്തിയോവാകട്ടേ, വിട്ടുകിട്ടിയ ഉടനെ, എല്ലാ മനുഷ്യരും കഥയില്ലാത്തവരാണെന്നു വിചാരിച്ചുകൊണ്ടും, അവിടെ കണ്ടതൊന്നും ലേശമെങ്കിലും മനസ്സിലാകാതെ കണ്ടും, ഒരുതരം വല്ലാത്ത അമ്പരപ്പോടുകൂടി തന്റെ പാട്ടിൽ നടന്നു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 7; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4.0 International License (CC BY-SA 4.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.