കഴിഞ്ഞകൊല്ലം (1851) മെയ് മാസത്തിലെ ഒരഴകുള്ള പ്രഭാതത്തിൽ, ഒരു വഴിപോക്കൻ, ഈ കഥയെഴുതുന്ന ആൾ, നീവെല്ലിയിൽനിന്നു വന്നു ലാഹുല്പിലേക്കുള്ള വഴിയിലേക്ക് തിരികയായിരുന്നു.അയാൾ നടക്കുകയാണു്. രണ്ടുവരി മരങ്ങൾക്കിടയിലൂടെ വളഞ്ഞുതിരിഞ്ഞ്, ഇടയ്ക്കു പൊങ്ങിയും ഇടയ്ക്കു താഴ്‌ന്നും, ഏതാന്റു വമ്പിച്ച കടൽത്തിരകളുടെ മട്ടിൽ എന്തോ ഒന്നായിത്തീർന്നുകൊണ്ടു്, തൊട്ടുതൊട്ടുള്ള കുന്നുകളെ കയറിക്കടന്നുപോകുന്ന ഒരു വിസ്താരമേറിയ കൽവിരിപ്പാതയിലൂടെയായിരുന്നു അയാളുടെ യാത്ര.
അയാൾ ലില്ല്വേയും ബ്വാസിന്റ്യ്യർ-ഇസക്കും കടന്നു. പടിഞ്ഞാറു പുറത്തു ബ്രയിൻലാല്യൂദിലെ കല്പലക മേഞ്ഞ ഗോപുരം അയാൾ കണ്ടു; അതിന്നു് ഒരു കമഴ്ത്ത്വെച്ച പൂച്ചട്ടിയുടെ മട്ടുണ്ടു്. കുറച്ചുയരത്തിലുള്ള ഒരു കാട്ടുപ്രദേശം അയാൾ അപ്പോൾ പിന്നിട്ടതേ ഉള്ളൂ; വഴിത്തിരിവിന്റെ ഒരു മൂലയ്ക്കു, പണ്ടത്തെ അതിരുകോട്ട. നമ്പർ 4, എന്നെഴുതിയിട്ടുള്ള ഒരുതരം പൂപ്പൽ പിടിച്ച കഴുമരത്തിന്റെ അരികിൽ, നാലുംകൂടിയേടത്തു് എഷബോ സ്വകാര്യ കാപ്പിപ്പീടിക എന്നു മുൻവശത്തു് അടയാളമുദ്രയോടുകൂടിയ ഒരു ഹോട്ടൽ കാണപ്പെട്ടിരുന്നു.
ഒരു നാഴികകൂടി മുൻപോട്ടു ചെന്നപ്പോൾ, അയാൾ വഴിപ്പാലത്തിന്റെ കമാനത്തിനുള്ളിലൂടെ വെള്ളമൊഴുകുന്ന ഒരു ചെറിയ മലയിഉകിന്റെ അടിയിൽ എത്തിച്ചേർന്നു. അങ്ങുമമിങ്ങുമായി വെച്ചുപിടിപ്പിക്കപ്പെട്ടതെങ്കിലും നല്ല പച്ചനിറം പൂണ്ട മരക്കൂട്ടം; വഴിയുടെ ഒരു ഭാത്തു, താഴ്‌വാരപ്രദേശം മുഴുവനും തങ്ങിനില്ക്കുന്നു; മറ്റേ ഭാഗത്താകട്ടേ, അതു മൈതാങ്ങളിൽചെന്നു് ചിന്നിപീയുന്നു; അങ്ങനെ അതു ബ്രയിൽലാല്യുദിന്റെ വഴിയേ ഭംഗിയോടുകൂടിയതും ഔ വരിക്രമമിലാതെയും പോയി ഒടുവിൽ മറഞ്ഞുകളയുന്നു.
വലതുവശത്തു, വഴിക്കടുത്തുതന്നെ, ഉമ്മറത്തു് ഒരു നാലു ചക്രമുള്ള വണ്ടിയും, ഒരു വലിയ കെട്ടുനിറയെ ഒറ്റക്കാൽച്ചാട്ടക്കളിയുടെ കാലുകളും, ഒരു ഉഴുതുകരിയും തഴച്ചുനില്ക്കുന്ന ഒരു ചെടിവേലിക്കടുത്തായി കുന്നുകൂടിക്കിടക്കുന്ന ഉണക്കച്ചില്ലകളും, ഒരു വട്ടക്കുഴിയിൽക്കിടന്നു പുകയുന്ന കുമ്മായവും, വയ്ക്കോൽച്ചുമരോടുകൂടിയ ഒരു ചായ്ച്ചുകെട്ടിയോടു ചേർത്തുതൂക്കിയിട്ട ഒരു കോണിയുമുള്ള ഒരു ചാരായക്കടയുണ്ടു്. ഒരു പെൺകിടാവു വയലിൽനിന്നു പുല്ലു പറിക്കുന്നു; അവിടെ എന്തോ ഒരുത്സവത്തെ നാട്ടുപുറത്തെങ്ങോ ഉള്ള കാഴ്ചയെ, സൂചിപ്പിക്കുന്ന ഒരു കൂറ്റൻ മഞ്ഞപരസ്യം കാറ്റത്തു പാറിക്കളിക്കുന്നു. ആ ചാരായക്കടയുടെ ഒരു മൂലയ്ക്കലൂടെ, താറാവുകളുടെ ഒരു ചെറിയ കപ്പൽക്കൂട്ടം നടകൊള്ളുന്ന ഒരു പൊട്ടക്കൂളത്തെ തൊട്ടുകൊണ്ടു, കൽവിരിപ്പു നന്നായിട്ടില്ലാത്ത ഒരു നിരത്തു. വഴി ചെന്നു ചെടിപ്പടർപ്പുകൾക്കിടയിൽ ആണ്ടുകളയുന്നുണ്ടു്, വഴിപോക്കൻ അതിലേക്കു കടന്നു.
ഒരു കൂർത്ത നെറ്റിപ്പുറംകൊണ്ടു പൊന്തിനില്ക്കുന്നതും തിരിച്ചും മറിച്ചും വെച്ച ഇഷ്ടികകളോടുകൂടിയതുമായ ഒരു പതിനഞ്ചാംനൂറ്റാണ്ടിലെ മതിൽക്കെട്ടിന്നു് ‘അരുവെച്ചു’ കൊണ്ടു്, അയാൾ ഒരു നൂറടി പോയതിന്നുശേഷം, ചൊവ്വിലുള്ള താങ്ങുകല്ലോടുകൂടി, പതിന്നാലാമൻ ലൂയിയുടെ കാലത്തു നടപ്പുണ്ടായിരുന്ന മാതിരി, കല്ലുകൊണ്ടു കമാനാകൃതിയിലുണ്ടാക്കപ്പെട്ടതും രണ്ടു പരന്ന കൊത്തുകട്ടിളകളോടുകൂടിയതുമായ ഒരു വലിയ വാതിലിനു മുൻപിൽ എത്തി. ആ വാതിലിനു മുകളിലായി ഒരു പരുക്കൻ പുറംതട്ടുമുണ്ടു്; അതിന്നെതിരായി ഒരു ഭിത്തി ചെന്നു വാതിലിന്മേൽ മുട്ടിയിരുന്നു; അങ്ങനെ അതു രണ്ടുംകൂടി ഒരു ഇടുങ്ങിയ സമകോണുമുണ്ടാക്കി. വാതിലിൻ മുൻപിലുള്ള പുൽത്തകിടിയിൽ മൂന്നു് ഈർച്ചമരങ്ങൾ കിടന്നിരുന്നു; അവയ്ക്കിടയിലൂടെ ക്രമമൊന്നും നോക്കാതെ, മെയ്മാസത്തിലെ എല്ലാ പുഷ്പങ്ങളും വിരിഞ്ഞുനില്ക്കുന്നുണ്ടു്. വാതിൽ അടച്ചിരിക്കയാണു്. വയസ്സേറിയ അതിന്റെ രണ്ടു കീറുകളും പഴയതായി തുരുമ്പിച്ച ഒരു വിളിയന്ത്രത്താൽ അലങ്കരിക്കപ്പെട്ടിരുന്നു.
സൂര്യൻ നല്ല ഭംഗിയിൽ പ്രകാശിക്കുന്നു. മെയ്മാസത്തിലെ ആ മൃദുലമായ അനക്കം വൃക്ഷചില്ലകളിൽ വ്യാപിച്ചിട്ടുണ്ടു്; കാറ്റിൽനിന്നാണെന്നതിലധികം അതു പക്ഷിക്കൂടുകളിൽനിന്നാണു് പുറപ്പെടുന്നതെന്നു തോന്നിപ്പോകും. ഒരുശീരുള്ള ചെറുപക്ഷി ഒരു വലിയ മരത്തിന്റെ മുകളിലിരുന്നു മനോരാജ്യത്തിൽ മൂളുന്നു.
വഴിപോക്കൻ കുനിഞ്ഞുനിന്നു വാതിലിന്റെ പുറംചുമരിനിടയിൽ ഇടതുഭാഗത്തുള്ള കല്ലിൽ വൃത്താകാരമായി ഒരു വലിയ ദ്വാരമുള്ളതിനെ നോക്കിക്കണ്ടു.
ഉടനെ വതിൽക്കീറുകൾ രണ്ടും നീങ്ങി; ഒരു കൃഷിവലസ്ത്രീ പുറത്തേക്കു പ്രവേശിച്ചു.
അവൾ വഴിപോക്കനെ കണ്ടു; അയാൾ നോക്കിക്കാണുന്നതെന്തെന്നു മനസ്സിലാക്കി. ‘ഒരു ഫ്രഞ്ച് പീരങ്കിയുണ്ടയാണു് അതുണ്ടാക്കിത്തീർത്തതു്,’ അവൾ അയാളോടു പറഞ്ഞു. പിന്നേയും അവൾ തുടർന്നു; ‘വാതിലിനു് ഒത്ത മുകളിൽ ഒരാണിക്കരികിലായി, നിങ്ങൾ ആ കാണുന്നതു് കോഴിമുട്ടയുടെ വലുപ്പത്തിലുള്ള ഒരു കൂറ്റൻ ഇരിമ്പുണ്ട തട്ടിയുണ്ടായ സ്വാരമാണു്. ആ ഉണ്ട മരം തുളച്ചില്ല.’ ‘ഈ സ്ഥലത്തിന്റെ പേരെന്താണു്?’ വഴിപോക്കൻ ചോദിച്ചു.
‘ഹൂഗോമോങ്ങ്,’ ആ കൃഷീവലസ്ത്രീ പറഞ്ഞു.
വഴിപോക്കൻ നിവർന്നുനിന്നു. അയാൾ കുറച്ചടി നടന്നു; വേലികൾക്കു മുകളിലൂടെ അയാൾ നോക്കി. ചക്രവാളത്തിൽ, മരങ്ങൾക്കിടയിലൂടെ, ഒരു ചെറിയ കുന്നിൻപുറം അയാൾ കണ്ടു; അവിടെ, അത്രയും ദൂരത്തുനിന്നു നോക്കുമ്പോൾ, ഒരു സിംഹത്തിന്റെ ആകൃതിയിൽ എന്തോ ഒന്നും ഉണ്ടായിരുന്നു.
അയാൾ വാട്ടർലൂ യുദ്ധഭൂമിയിലാണു്.