നാല്പതു വർഷത്തിനു മുൻപു് സാൽപെത്രിയേർ എന്ന അജ്ഞാതപ്രദേശത്തേയ്ക്കു കടന്നു, പുറംനടക്കാവിലൂടെ ബാറിയൻ ദീത്തലിയിലേക്കു കയറിയ ഒരു സഞ്ചാരി ഒടുവിൽ ഒരു സ്ഥലത്തെത്തിച്ചേർന്നു; പാരിസ്സു് നഗരം അവിടെവെച്ച് അന്തർദ്ധാനം ചെയ്തതായി തോന്നും. അതു വിജനമാണെന്നു പറഞ്ഞുകൂടാ—എന്തുകൊണ്ടെന്നാൽ, അതിലേ ആൾസ്സഞ്ചാരമുണ്ടായിരുന്നു. അതു നാട്ടുംപുറമായിട്ടില്ല— എന്തുകൊണ്ടെന്നാൽ അവിടെ വീടുകളും തെരുവുകളുമുണ്ടു്; അതു പട്ടണമല്ല— എന്തുകൊണ്ടെന്നാൽ തെരുവുകളിൽ നിരത്തുവഴിപോലെയുള്ള ചക്രച്ചാലുകളുണ്ടെന്നല്ല, അവയിൽ പുല്ലു മുളച്ചിരിക്കുന്നു; അതൊരു ഗ്രാമമല്ല— വീടുകൾക്ക് ഉയരം കൂടും, എന്തായിരിക്കാം പിന്നെ അത്? ഒരാളുമില്ലാത്ത ഒരാൾ പാർപ്പുസ്ഥലമായിരുന്നു അതു്; ചിലരുള്ളതായ ഒരു വിജനപ്രദേശം; നഗരത്തിന്റെ ഒരു പുറംനടക്കാവു്; പാരിസ്സിലെ ഒരു തെരുവു്; രാത്രിയിൽ കാട്ടുപുറത്തെക്കാളധികം ഘോരം, പകൽ ഒരു ശ്മശാനത്തെക്കാളധികം ഭയങ്കരം.
അതു പണ്ടത്തെ മാർഷെ-ഷെ-വൊ എന്ന പ്രദേശമായിരുന്നു.
ആ സഞ്ചാരി മാർഷെ-ഷെ-വൊവിന്റെ ഇടിഞ്ഞുപൊളിഞ്ഞ നാലുകോട്ട മതിലുകളും വിട്ടു കടപ്പാൻ ധൈര്യപ്പെട്ടുവെങ്കിൽ, ഉയർന്ന മതിൽക്കെട്ടുകളാൽ രക്ഷിക്കപ്പെട്ട ഒരു പൂന്തോപ്പിനെ വലത്തുപുറത്തു വിട്ടുംവെച്ചു റ്യു ദ്യു പെത്തി ബാൻക്വിയേർ കടന്നു് അപ്പുറത്തേക്കു പോവാൻ തുനിയുന്നപക്ഷം, ഉടനെ കൂറ്റൻ നീർനായത്തോൽത്തൊപ്പികളെപ്പോലുള്ള മരത്തോൽച്ചക്കുകൾ നില്ക്കുന്ന ഒരു വയൽ പ്രദേശമായി; അതു കഴിഞ്ഞാൽ മരത്തടികളെക്കൊണ്ടും, മരക്കുറ്റികളും, ഈർച്ചപൊടിയും നുറുങ്ങുകളും കുന്നുകൂടിക്കിടക്കുന്നതിനെക്കൊണ്ടും— അതിനു മീതേ ഒരു കൂറ്റൻ നായ നിന്നു കുരയ്ക്കുന്നുണ്ടായിരിക്കും— വഴി മുടങ്ങിയ ഒരു വേലിക്കകം; അതു കഴിഞ്ഞാൽ പൂപ്പൽകൊണ്ടു പൊതിഞ്ഞതും വസന്തത്തിൽ പുഷ്പങ്ങൾകൊണ്ടു മൂടിയതും ദു:ഖസൂചകമായിട്ടെന്നപോലെ, കറുത്ത നിറത്തോടു കൂടിയതുമായ ഒരു ചെറുവാതിലുള്ള നീണ്ടു് ഉയരം കുറഞ്ഞ് ഇടിഞ്ഞുപൊളിഞ്ഞ ഒരു മതിൽ; അതിന്റെ അപ്പുറത്തു, തികച്ചും വിജനപ്രദേശത്തായി, കണക്കുശീട്ടുകൾ തപാലിലയയ്ക്കരുതു് എന്നു് വലിയ അക്ഷരത്തിൽ കൊത്തിയിട്ടുള്ള ഒരു വല്ലാത്ത ഇടിഞ്ഞുപൊളിഞ്ഞ ഭവനം— ഇപ്പോൾ ആ ഉശിരൻ സഞ്ചാരി റ്യൂ ദേ വീൻ സാങ്ങ്മോർസേൽ എന്ന പ്രദേശത്തു് ആരും അറിഞ്ഞിട്ടില്ലാത്ത മൂലയിൽ എത്തിയിരിക്കും. അവിടെ, ഒരു വ്യവസായശാലയ്ക്കടുത്തു രണ്ടു തോട്ടമതിലുകളുടെ ഇടയ്ക്കായി, അക്കാലത്തു്, ഒരു ചെറുഭവനം കാണാം; ഒറ്റനോട്ടത്തിൽ ഒരു ചെറ്റപ്പുരപോലെ അത്രയും ചെറുതായി തോന്നുന്ന ആ സ്ഥലം വാസ്തവത്തിൽ ഒരു വലിയ പള്ളിയോളം വലിപ്പമുള്ളതായിരുന്നു. അതിന്റെ ഒരു ഭാഗവും നെറ്റിപ്പുറവും മാത്രമേ വഴിവക്കത്തേക്കുണ്ടായിരുന്നുള്ളൂ; അതിൽനിന്നാണു് അതിന്റെ വലുപ്പക്കുറവു്. ഏകദേശം വീടു മുഴുവനും മറവിലായിരുന്നു. വാതിലും ജനാലയും മാത്രമേ കണ്ടിരുന്നുള്ളൂ.
ഈ ചെറ്റപ്പുര ഒരു നിലയേ ഉള്ളൂ.
ഒന്നാമതായി ഒരു പരീക്ഷകന്റെ ശ്രദ്ധയെ ആകർഷിക്കുന്നതു, കല്ലുകൊണ്ടു പടുപണിയായി പടുത്തുണ്ടാക്കിയതിനുപകരം ഭംഗിയിൽച്ചെത്തി കൊത്തുപണിയോടുകൂടി നിർമ്മിക്കപ്പെടിരുന്നുവെങ്കിൽ ജനവാതിൽ ഒരു പ്രഭുമന്ദിരത്തിന്റെ അത്താഴപ്പണിതന്നെയായേനേ എന്നിരിക്കെ, വാതിൽ ഒരു ചെറ്റപ്പുരയുടേതിൽ നിന്നു് ഒട്ടും വലുപ്പമേറിയതല്ല എന്നുള്ളതാണു്.
വാതിൽ എന്നു പറയുന്നതു, ചെത്തിയ പടിക്കുള്ള വെറും മരക്കഷണങ്ങളെന്നു തോന്നുന്ന തുലാത്തണ്ടുകളാൽ ഘടിക്കപ്പെട്ട ഒരുകൂട്ടം ചിതലു പിടിച്ച പലകകളല്ലാതെ മറ്റൊന്നുമല്ല. അതു തുറക്കുന്നതു, മണ്ണു കെട്ടിയതും ചുണ്ണാമ്പുള്ളതും പൊടി പറക്കുന്നതും ഉയരംകൂടിയതുമായ കോണിപ്പടിയിലേക്കാണു്; കുത്തനെയുള്ള ഒരേണിപോലുള്ളതും തെരുവിൽനിന്നു നോക്കിയാൽ കാണാവുന്നതുമായ ആ സാധനം മുകളിലേക്കു കയറിപ്പോയി രണ്ടു ചുമരുകൾക്കിടയിലുള്ള അന്ധകാരത്തിൽ ചെന്നു് അപ്രത്യക്ഷമാകുന്നു. ഈ വാതിൽ ചെന്നടിഞ്ഞുകൂടുന്ന ആ ആകൃതിരഹിതമായ പഴുതിനു മുകളിൽ വിതി കുറഞ്ഞ ഒരു മരപ്പടി മൂടിനില്ക്കുന്നുണ്ടു്; അതിന്റെ മധ്യത്തിൽ ത്രികോണാകൃതിയിലുള്ള ഒരു ദ്വാരം കാണാം; വാതിൽ അടഞ്ഞുകിടക്കുമ്പോൾ അതു് ഒരു ചെറുവാതിലായും കാറ്റിൻപഴുതായും ഉപയോഗപ്പെടുന്നു. വാതിലിനുള്ളിൽ മഷിയിൽ മുക്കിയെടുത്ത ചായത്തേപ്പുകൊണ്ടു് 52 എന്ന രണ്ടക്കം വരച്ചുണ്ടാക്കിയിട്ടുണ്ടു്; മുൻപറഞ്ഞ മരപ്പടിക്കു മുകളിലായി ആ കൈ തന്നെ 50 എന്നും കുറിച്ചിട്ടിരിക്കുന്നു. ഇതു് ആളുകളെക്കൊണ്ടു സംശയിപ്പിച്ചു; എവിടെയാണു് നില്ക്കുന്നതു? വാതിലിനു മുൻപിൽനിന്നു പറയുന്നു, ‘നമ്പർ 50’; വാതിലിന്റെ ഉള്ളിൽനിന്നുള്ള മറുപടിയോ, ‘നമ്പർ 52.’ ത്രികോണാകൃതിയിലുള്ള പഴുതിൽനിന്നു ചിത്രപടങ്ങളെപ്പോലെ പൊടിനിറത്തിൽ തൂങ്ങിക്കിടക്കുന്ന അക്കങ്ങൾ എന്തെല്ലാമെന്നു് ആർക്കും അറിഞ്ഞുകൂടാ.
ജനവാതിൽ വലിപ്പമുള്ളതും, പാകത്തിൽ ഉയർത്തിവെച്ചതും, ‘വെനീഷ്യൻ’ മറകളാൽ അലങ്കരിക്കപ്പെട്ടതും, വലുതായി ചതുരത്തിലുള്ള കണ്ണാടിച്ചില്ലുകളുള്ള ചട്ടക്കൂടോടുകൂടിയതുമായിരുന്നു; ഒന്നുമാത്രം— ആ വലിയ ചില്ലുകൾക്കു പലേടത്തും മുറിവുകൾ തട്ടിയിരുന്നു; ആ പരിക്കുകളെല്ലാം ബുദ്ധിപൂർവം വെച്ചു പറ്റിച്ച കടലസ്സുകഷ്ണങ്ങളെക്കൊണ്ടു മൂടിയും വെളിപ്പെട്ടുമിരുന്നു. പലകക്കഷ്ണങ്ങൾ സ്ഥാനത്തുനിന്നു തെറ്റിയും ചായം പോയുമുള്ള അഴിവാതിലുകൾ അകത്തുള്ളവരെ മറയ്ക്കുന്നതിലധികം വഴിപോക്കരെ പേടിപ്പെടുത്തുകയാണു് ചെയ്തിരുന്നതു്. വിലങ്ങനെയുള്ള അഴി അവിടവിടെ പോയിരുന്നേടത്തു പലകക്കടലാസ്സുകൾവെച്ച് ആണി തറച്ചിരിക്കുകയാണു്; അതുകൊണ്ടു് ആദ്യത്തിൽ ‘വെനീഷ്യൻ’ മറയായി തുടങ്ങിയിട്ടുള്ളതു് ഒടുവിൽ ജാലകക്കതകായി അവസാനിച്ചു. ഒരു വൃത്തികെട്ട മട്ടോടുകൂടിയ ഈ വാതിലുംകൂടി ഒരേ വീട്ടിൽ കാണപ്പെടുമ്പോൾ, ഒരാൾ എപ്പോഴും ഇരപ്പാളിയായും മറ്റെ ആൾ ഒരു കാലത്തു് ഒരു മാന്യനായും, ഒരേ തരം കീറവേഷത്തിലാണെങ്കിലും പരസ്പരവിരുദ്ധമായ രണ്ടു ഭാവത്തോടുകൂടി വരിതൊട്ടു നടക്കുന്ന രണ്ടു് അപൂർണന്മാരായ യാചകന്മാരെയാണു് ആർക്കും ഓർമ വരിക.
കോണിപ്പടിയിലൂടെ കയറിച്ചെന്നാൽ, ഒരു വീടായി മാറിയ ഒരു ചെറ്റക്കുടിലിന്റെ ഛായയുള്ളതും വിസ്താരമേറിയതുമായ ഒരെടുപ്പിൽ എത്തിച്ചേരുന്നു. ഈ എടുപ്പിന്റെ കുടർനാളമായി ഒരു നീണ്ട ഇടനാഴിയുണ്ടു്; അതിന്റെ ഇടത്തും വലത്തും കേവലം ഗതികെട്ടാൽ മാത്രം താമസിക്കാവുന്നവയും പലേ വലിപ്പത്തിലുള്ളവയുമായ മുറികളാണു്; അവയെ ഗുഹകൾ എന്നതിലധികം ലായക്കള്ളികൾ എന്നു പറയുന്നതാണു് ഭംഗി. ഈ മണിയറകളിലേക്കുള്ള വെളിച്ചം അയൽപക്കത്തുള്ള തരിശു ഭൂമികളിൽനിന്നു കിട്ടുന്നു.
ഈ സ്ഥലമെല്ലാം ഇരുട്ടടഞ്ഞതും മുഷിച്ചിൽ തോന്നിക്കുന്നതും ക്ഷീണം തട്ടിയതും ദുഃഖമയവും ശ്മശാനോചിതവുമായിരുന്നു; ഓരോ മുറിയുടേയും ഉള്ളിലേക്കുള്ള പഴുതുകൾ, മേല്പുരയിലോ വാതിലിലോ എവിടെയാണോ അവിടത്തിനൊത്തു, തണുത്ത വെയിലിൻനാളങ്ങളോ മഞ്ഞിൻകട്ടപോലുള്ള കാറ്റുകളോ അതിന്നകത്തു പെരുമാറിയിരുന്നു. ഇത്തരം കെട്ടിടത്തിന്നുള്ള ശ്രദ്ധാർഹവും കൗതുകകരവുമായ ഒരു വിശേഷം, എട്ടുകാലികളുടെ അസാമാന്യവലുപ്പമാണു്.
പുറത്തേക്കുള്ള വാതിലിന്റെ ഇടതുവശത്തു, നിലത്തുനിന്നു് ഏകദേശം ഒരാൾക്കുയരത്തിൽ, പിന്നീടു ചുമർ വെച്ചു മുട്ടിച്ച ഒരു ചെറുജനാലചതുരത്തിലുള്ള ഒരു ഭിത്തിമാടമുണ്ടാക്കിയിരുന്നു; അതു നിറച്ചും, അതിലേ കടന്നുപോകുന്ന കുട്ടികൾ പെറുക്കിയിട്ട കല്ലിൻകഷ്ണമാണു്.
ഈ ഭവനത്തിന്റെ ഒരു ഭാഗം ഇയ്യിടെ വെച്ചു തകർത്തുകളഞ്ഞു. ഇപ്പോൾ ബാക്കി നില്പുള്ളവയിൽനിന്നു് അതിന്റെ പണ്ടത്തെ സ്ഥിതി ഒരാൾക്കൂഹിക്കാം. എല്ലാംകൂടി അതിന് ഒരു നൂറു കൊല്ലത്തിലധികം പ്രായമായിട്ടില്ല. നൂറു വയസ്സു് ഒരു പള്ളിക്കാണെങ്കിൽ യൗവനവും, ഒരു വീട്ടിന്നായാൽ വാർദ്ധക്യവുമാണു്. മനുഷ്യന്റെ പാർപ്പിടം അവന്റെ ക്ഷണികത്വത്തിലും, ഈശ്വരന്റെ വാസസ്ഥലം അവിടത്തെ ശാശ്വതത്വത്തിലും പങ്കുകൊള്ളുന്നുണ്ടോ എന്നു തോന്നും.
തപ്പാൽശ്ശിപായി ആ വീടു് 50-52-ആം നമ്പർ എന്നാണു് വിളിക്കാറു്; അയൽപ്രദേശങ്ങളിലാകട്ടെ, ഗോർബോവീടു് എന്ന പേരിൽ അതറിയപ്പെടുന്നു.
ഈ പേർ എങ്ങനെ വന്നുകൂടി എന്നു ഞങ്ങൾ വിവരിക്കട്ടെ.
ചെറുകഥകളാകുന്ന പച്ചമരുന്നുകൾ പറിച്ചുകൊടുക്കാൻ ഏർപ്പെടുന്നവരും അതാതു തിയ്യതികളെ ഓർമയിൽ മൊട്ടുസൂചികൊണ്ടു തറച്ചുവെക്കുന്നവരുമായ ചില്ലറക്കാര്യപ്പിരിവുകാർക്കെല്ലാം, കഴിഞ്ഞ നൂറ്റാണ്ടിൽ, ഏതാന്റു 1770-ൽ പാരിസ്സു് പട്ടണത്തിനുള്ളിൽ ഒരാൾക്കു കോർബോ (=ബലിക്കാക്ക) എന്നും മറ്റെയാൾക്ക് റേനാർ (=കുറുക്കൻ) എന്നും പേരുള്ള രണ്ടു വക്കീൽമാരുണ്ടായിരുന്നു എന്നറിയാം. ഈ രണ്ടു പേരുകളും ലാഫോന്താങ്ങ് മുൻകൂട്ടി ആലോചിച്ചിട്ടുണ്ട്! വക്കീൽമാർക്ക് അതൊരു നല്ല തഞ്ചമായി; അവർ അതു വെറുതെ വിട്ടില്ല. കോടതിയിലെ ഇരിപ്പിടങ്ങളിൽ ക്ഷണകാലംകൊണ്ടു് ഒരു ഖണ്ഡകവിത നടപ്പായി; വൃത്തത്തിനു് അല്പം മുടന്തുള്ള ആ പദ്യശകലത്തിന്റെ സാരം ഇതാണു്:
‘ഒരു വിധിസാരത്തിന്മേൽ പക്ഷിയിരിപ്പിരിക്കുന്ന കോർ ബോവക്കീൽ തന്റെ കൊക്കിൽ മരണശിക്ഷ നടത്തൽക്കല്പന പിടിച്ചിരുന്നു; അതിന്റെ നാറ്റംകൊണ്ടു് അടുത്തുകൂടിയ റേനാർവക്കീൽ ഏതാണ്ടു് ഇങ്ങനെ പറഞ്ഞു.’ മറ്റും മറ്റും.
ഈ പരിഹാസംകൊണ്ടു ബുദ്ധിമുട്ടി, അതോടുകൂടി പുറപ്പെടുന്ന പൊട്ടിച്ചിരികൊണ്ടു തങ്ങളുടെ തലപിടുത്തത്തിനു തകറാറു വരുന്നു എന്നു കണ്ടു്, ആ രണ്ടു മര്യാദക്കാരായ വക്കീൽമാർ തങ്ങളുടെ പേരു മാറ്റുവാൻ നിശ്ചയിച്ച്, രാജാവിനു ഹർജി കൊടുത്തു.
നൺസിയോമെത്രാനും കാർദിനാൽ ദു് ലേ രോഷ് അയ്മോങ്ങും കൂടി; ഭക്തി പൂർവം മുട്ടുകത്തിയിരുന്നു, പതിനഞ്ചാമൻ ലൂയിയുടെ തിരുമുമ്പാകെ വേച്ചു തന്നെ, അപ്പോൾ ഉണർന്നെണീറ്റ മദാം ദ്യു ബാറിയുടെ [1] നഗ്നങ്ങളായ കാലടികളിൽ പാപ്പാസ്സിടുവിക്കാൻ പണിപ്പെട്ടിരുന്ന അതേ സമയത്താണു് ഇവരുടെ ഹർജി രാജസന്നിധിയിലെത്തിയതു്. ചിരിക്കുകയായിരുന്ന മഹാരാജാവു വീണ്ടും ചിരിച്ചു കൊണ്ടു് ആ രണ്ടു മെത്രാന്മാരുടേയും മേൽനിന്നു ഈ രണ്ടു വക്കീൽമാരുടേയും മേലേക്ക് ശ്രദ്ധ തിരിച്ചു. നിയമത്തിന്റെ ആ രണ്ടു കാലുകൾക്ക് അവരുടെ പണ്ടത്തെ പേരുകൾതന്നെ, അല്ലെങ്കിൽ ഏതാണ്ടു് അമ്മാതിരിയുള്ളവ, കല്പിച്ചുകൊടുത്തു. രാജാവിന്റെ ഉത്തരവുപ്രകാരം കോർബോവിനു് ആദ്യത്തെ അക്ഷരം ഒന്നടിച്ചു പരത്തി ഗോർബോ എന്നാക്കാനുള്ള അധികാരം കിട്ടി. റോനാറിനു് അത്രതന്നെ ഭാഗ്യം കിട്ടിയില്ല. റ എന്നതിന്നോടു് പ എന്നു കൂട്ടി പ്രേനാർ എന്നാക്കിത്തീർക്കാനേ സാധിച്ചുള്ളു; അതുകൊണ്ടു് ആദ്യത്തെ പേരും പിന്നത്തെ പേരും ഏതാണ്ടു് ഒരുപോലെത്തന്നെയായിത്തീർന്നു.
ഈ പ്രദേശത്തുള്ള ഐതിഹ്യപ്രകാരം ഈ ഗോർബോ ആയിരുന്നു ഹോപ്പിത്താൽ പ്രദേശത്തുള്ള 5052-ആം നമ്പർ ഭവനത്തിന്റെ ഉടമസ്ഥൻ. ആ സ്മാരക ചിഹ്നമായ ജനാലയുടെ സ്രഷ്ടാവും അദ്ദേഹംതന്നെയാനു്.
ഇങ്ങനെ ആ എടുപ്പിനു ഗോർബോവീടു് എന്നു പേർ വീണു.
ഈ വീട്ടിന്റെ എതിർവശത്തു നടക്കാവിലെ മരക്കൂട്ടത്തിനിടയിൽ മുക്കാലും ചത്തുകഴിഞ്ഞ ഒരു വലിയ ഇരിമ്പകവൃക്ഷമുണ്ടു്. ഏതാണ്ടു് അതിനോടെതിരായിട്ടുതന്നെയാണു്, വീടുകളില്ലാത്തതും കൽവിരിപ്പില്ലാത്തതും കാലത്തെ അനുസരിച്ചു പച്ചച്ചോ മങ്ങിയോ നില്ക്കുന്ന അനാരോഗ്യകരങ്ങളായ മരങ്ങൾ നട്ടുപിടിപ്പിച്ചതുമായ റൂഡിലാബാറിയാർ ദേ ഗോബലിങ്ങ് എന്ന തെരുവു്; അതു പാരിസ്സിന്റെ പുറംമതിലിന്മേൽ ചെന്നുമുട്ടുന്നു. അടുത്തുള്ള വ്യവസായശാലയിലെ മേൽപ്പുരക്കൂട്ടിൽനിന്നു് അന്നഭേദിയുടെ ഒരു ഗന്ധം ഊത്തുകളായി പുറപ്പെട്ടിരുന്നു.
അതിർക്കിടങ്ങ് അടുത്താണു്. 1823-ൽ കോട്ടമതിൽ ഇല്ലാതായിട്ടില്ല.
ഈ കിടങ്ങുതന്നെ ദുഃഖമയങ്ങളായ വിചാരങ്ങളെ മനസ്സിൽ ഇളക്കിവിടും. അതിലെയാണു് ബിസെത്രിലേക്കുള്ള വഴി. ചക്രവർത്തിഭരണകാലത്തും രാജവാഴ്ചക്കാലത്തും മരണശിക്ഷ വിധിക്കപ്പെട്ട പുള്ളികൾ വിധിനടത്തൽദിവസം പാരിസ്സിലേക്ക് തിരിച്ചു ചെല്ലാറുണ്ടായിരുന്നതു് ആ വഴിക്കാണു്. അവിടെ വെച്ചാണു് 1829-ൽ ‘ഫോന്താൻ ബ്ലോകിടങ്ങിലെ കൊലപാതകം’ എന്നു പറയപ്പെട്ട ആ അതിഗൂഢമായ കൊലപാതകം നടന്നതു്; അതു പ്രവർത്തിച്ചവർ ഇതുവരെ രാജനീതിയാൽ കണ്ടുപിടിക്കപ്പെട്ടിട്ടില്ല; ഒരിക്കലും വെളിപ്പെടുത്താൻ കഴിഞ്ഞിട്ടില്ലാത്ത ഒരു ദുഃഖമയമായ വിഷമത; ഒരിക്കലും മനസ്സിലാക്കാൻ സാധിച്ചിട്ടില്ലാത്ത ഒരു ഭയങ്കരമായ കടങ്കഥ. കുറച്ചുകൂടി മുൻപോട്ടു നടന്നാൽ നിങ്ങൾ റ്യു ക്രൂൽബാർബ് എന്ന അപകടസ്ഥലത്തായി; ഇവിടെ വെച്ചാണു്, വിചിത്രനാടകങ്ങളിലെപ്പോലെ, ആകാശത്തു് ഇടിമുഴങ്ങിക്കൊണ്ടിരിക്കുമ്പോൾ ഐവ്രിയിലെ ഒരിടയപ്പെൺകുട്ടിയെ യുൾബാഷ് കുത്തിക്കൊന്നതു്. കുറച്ചടികൂടി നടക്കുക, നിങ്ങൾ ബാറിയെർസാങ്ങ്ഴാക്ക്വിയിലെ ആ അലക്ഷ്മി പിടിച്ചതും തലപ്പു മുറിഞ്ഞതുമായ ഇരിമ്പകമരക്കൂട്ടത്തിലായി— അതേ. തൂക്കുമരത്തെ കാണാതാക്കുവാനുള്ള പരോപകാരിയുടെ യുക്തി: മരണശിക്ഷയെ വൈഭവത്തോടുകൂടി വേണ്ടെന്നു വെക്കുവാനും അധികാരത്തോടുകൂടി നിലനിർത്തിപ്പോരാനും ധൈര്യപ്പെടാതെ അതിനു മുൻപിൽ ചൂളിപ്പോകുന്ന ആ കച്ചവടക്കാരെക്കൊണ്ടും പ്രമാണികളെക്കൊണ്ടും നിറഞ്ഞ ഒരു ജനസമുദായത്തിന്റെ നികൃഷ്ടവും അവമാനകരവുമായ വ്യസനാലയം.
മുൻപേതന്നെ തീർച്ചപ്പെട്ടുകഴിഞ്ഞതും എപ്പോഴും ഭയങ്കരമായിട്ടൂള്ളതുമായ ഈ ഒരു സ്ഥലം ഒഴിച്ചാൽ. മുപ്പത്തേഴു കൊല്ലത്തിനുമുൻപു്, ആ ദുഃഖമയമായ പുറംനടക്കാവിൽവെച്ച് ഏറ്റവും ദുഃഖമയമായ പ്രദേശം, 50-52-ആം നമ്പർ കെട്ടിടം നില്ക്കുന്നതും ഇന്നുകൂടി ഒട്ടും രസം തോന്നിക്കാത്തതുമായ ആ ഒന്നാണു്.
ഇരുപത്തഞ്ചു കൊല്ലം കഴിഞ്ഞതിനു ശേഷം മാത്രമേ അവിടെ പ്രമാണിവീടുകൾ പൊന്തിവരാൻ തുടങ്ങിയുള്ളു. ആ പ്രദേശം അസുഖകരമായിരുന്നു. ആളുകളെ അലട്ടുന്ന ഈവക വിചാരങ്ങൾക്കു പുറമേ, അവിടെ എത്തുന്ന മനുഷ്യന്നു സാൽപെത്രിയേർ പ്രദേശത്തിനും അതിന്റെ മണിഗോപുരാഗ്രം അവിടെ നിന്നാൽ അല്പമൊന്നു കാണാം— ബിസെത്ര് പ്രദേശത്തിനും— അതിന്റെ പുറംഞെറികൾ അയാൾ തൊടുകതന്നെ ചെയ്യുന്നു— മധ്യത്തിലാണു്, താൻ നില്ക്കുന്നതെന്നുള്ള ബോധവും വരുന്നു— എന്നുവെച്ചാൽ, സ്ത്രീകളുടെ ഭ്രാന്തിനും പുരുഷന്മാരുടെ ഭ്രാന്തിനും മധ്യത്തിൽ എന്നർഥം. നോട്ടത്തിനു ചെല്ലാവുന്ന ദൂരത്തിനുള്ളിൽ, കോട്ടമതിലും പട്ടാളപ്പാളയങ്ങളുടെയോ സന്ന്യാസി മഠങ്ങളുടെയോ മട്ടിലുള്ള ചില വ്യവസായശാലകളുടെ മുൻഭാഗങ്ങളും മാത്രമേ ഉള്ളു; എല്ലായിടത്തും ചെറ്റപ്പുരകളും. മെഴുകുശീലപോലെ കറുത്ത പഴയ മോശച്ചുമരുകളും ശവമറപോലെയുള്ള പുതിയ വെള്ളച്ചുമരുകളും നില്ക്കുന്നു; എല്ലായിടത്തും വരിയൊത്ത മരങ്ങളും, ഒരു വരിക്കുണ്ടാക്കിയ എടുപ്പുകളും പരന്ന ചുമരുകളും നീണ്ടു ഭംഗിയില്ലാത്ത അണിനിരപ്പുകളും സമകോണുകളിലെ നീരസപ്രദമായ ദുഃഖമയത്വവും നിലത്തു യതൊരു നിരപ്പുകേടുമില്ല; പുരപ്പണിയിൽ യാതൊരു മനോധർമവുമില്ല. ഒരു ഞെറിയില്ല. എല്ലാംകൂടി ഒരു രസമില്ലായ്കയും ഒരു സാധാരണത്വവും ഒരു പൈശാചികത്വവുമുണ്ടു്. രൂപതുല്യതപോലെ മനസ്സിനെ സ്വാസ്ഥ്യം കെടുത്തുന്ന മറ്റൊന്നില്ല. എന്തുകൊണ്ടെന്നാൽ, രൂപതുല്യത ഒരുന്മേഷമില്ലായ്മയാണു്; ഉന്മേഷമില്ലായ്മയാണു് മനോവ്യസനത്തിന്റെ അടിക്കല്ലു്. നിരാശത കോട്ടുവായയിടുന്നു. കിടന്നു സങ്കടമനുഭവിക്കാനുള്ള ഒരു നരകത്തെക്കാൾ ഭയങ്കരമായ മറ്റൊന്നുണ്ടു്; അതാണു് വല്ലാതെ മടുപ്പനുഭവിക്കുന്ന നരകം. അങ്ങനെയൊരു നരകം വാസ്തവത്തിലുണ്ടെങ്കിൽ 50-52-ആം നമ്പർ ഭവനം നില്ക്കുന്ന പ്രദേശം അതിലേക്കുള്ള പ്രവേശദ്വാരമായേനേ.
ഏതായാലും, രാത്രിയാവുന്നതോടുകൂടി, പകൽവെളിച്ചം മറഞ്ഞുതുടങ്ങുമ്പോൾ, വിശേഷിച്ചും മഴക്കാലത്തു, സന്ധ്യമാരുതൻ ഇരിമ്പകമരങ്ങളിൽനിന്നു തവിട്ടുനിറത്തിലുള്ള ഒടുവിലത്തെ ഇലക്കൂട്ടത്തെ തല്ലിക്കൊഴിക്കുന്ന സമയത്തു് അന്ധകാരം നിബിഡവും നക്ഷത്രരഹിതവുമായിത്തീരുമ്പോൾ, അല്ലെങ്കിൽ ചന്ദ്രനും മേഘപരമ്പരയിൽ വിടവുകളുണ്ടാക്കി നിഴലുകൾക്കിടയിൽ അന്തർദ്ധാനം ചെയ്യുമ്പോൾ, ഈ പുറംനടക്കാവു് പെട്ടന്നു ഭയങ്കരമായിത്തീരുന്നു. കറുത്ത അതിർപ്പാടുകൾ അകത്തേക്കു ചുളുങ്ങിപ്പോകയും, അപാരതയുടെ നുറുങ്ങുകളെപ്പോലെ, നിഴലുകൾ പൂഴ്‌ന്നുകളയുകയും ചെയ്യുന്നു. തൂക്കുമരത്തോടു സംബന്ധിച്ച് ആ പ്രദേശങ്ങളിൽ നടപ്പുള്ള സംഖ്യാതീതമായ ഐതിഹ്യങ്ങളെ ഓർമിക്കാതിരിക്കാൻ വഴിപോക്കന്നു നിവൃത്തിയില്ലാതായിത്തീരുന്നു. അസംഖ്യം മഹാപാതകങ്ങൾ നടന്നിട്ടുള്ള ഈ പ്രദേശത്തിലെ ഏകാന്തതയിൽ ഭയങ്കരമായ എന്തോ ഒന്നുണ്ടു്. ആ അന്ധകാരത്തിനിടയിൽ വല്ല കെണികളിലും ചെന്നുചാടിയേക്കുമോ എന്നു ശങ്ക ജനിക്കുന്നു; ഇരുട്ടിന്റെ കെട്ടിമറിഞ്ഞ ആകൃതിഭേദങ്ങളെല്ലാം എന്തോ ചതി വിചാരിക്കയാണെന്നു തോന്നിപ്പോകുന്നു; ഒരോ മരത്തിന്റേയും ഇടയ്ക്ക് അല്പമൊന്നു തെളിഞ്ഞുകാണുന്ന ആ നീണ്ടതും കുഴിവോടുകുടിയതുമായ ചതുരഖണ്ഡം ശവക്കല്ലറപോലിരിക്കുന്നു; പകൽ അതു വിരൂപമായിരുന്നു; സന്ധ്യയ്ക്ക് അതു വ്യസനകരമത്രേ; രാത്രിയിൽ അതു് ആപൽക്കരമാണു്.
വേനല്ക്കാലത്തു സന്ധ്യയ്ക്ക് അവിടവിടെ വൃക്ഷച്ചുവട്ടിൽ മഴകൊണ്ടു് ചളിപിടിച്ച ബെഞ്ചുകളിന്മേൽ ഏതാനും ചില കിഴവികൾ ഇരിക്കുന്നതു കാണാം. നല്ലവരായ ഈ വൃദ്ധകൾക്കു യാചിക്കൽ ഇഷ്ടമാണു്.
പ്രായത്തെക്കാളധികം ക്ഷീണത്തെ കാണിക്കുന്ന ഈ പ്രദേശം, എന്തായാലും, അക്കാലത്തുകൂടി ഒന്നു രൂപഭേദപ്പെടുത്തുവാൻ ആരംഭിച്ചിരിക്കുന്നു. അക്കാലത്തുതന്നെ അതു നോക്കിക്കാണേണമെന്നുള്ളവർ കുറച്ചു വേഗം നടന്നേ പറ്റൂ എന്നായിരുന്നു. അതിന്റെ ആകപ്പാടെയുള്ള നിലയുടെ ഏതെങ്കിലും ഒരു ഭാഗം ഓരോ ദിവസവും മറഞ്ഞുകളയാതെയില്ല. കഴിഞ്ഞ ഇരുപതു കൊല്ലമായി ഓർലീൻസിലെ തീവണ്ടിയാപ്പീസു് ആ പഴയ ഗ്രാമത്തിന്റെ അടുത്തുനിന്നു്, ഇന്നത്തെപ്പോലെ, അതിനെ ഇട്ടു ഭ്രമിപ്പിച്ചുവരുന്നു. ഒരു തലസ്ഥാനനഗരത്തിന്റെ അയൽപ്രദേശത്തു് എവിടെയെല്ലാമാണോ ഒരു തീവണ്ടിയാപ്പീസു് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതു്, അവിടെയെല്ലാം അതു് ഒരു നാട്ടുപുറത്തിന്റെ മരണത്തിനും ഒരു പട്ടണത്തിന്റെ ജനനത്തിനും കാരണമായിത്തീരുന്നു. ആൾക്കൂട്ടത്തിന്റെ ഗതാഗതങ്ങൾക്കുള്ള വലിയ സങ്കേതങ്ങളായ ഈ സ്ഥലങ്ങൾക്കു ചുറ്റും കൃമികളാൽ നിറയപ്പെട്ട ഭൂമി, ആ ശക്തിമത്തുക്കളായ യന്ത്രങ്ങളുടെ കെടകെടശ്ശബ്ദംകൊണ്ടു്, കല്ക്കരി സാപ്പിട്ടു തീക്കനൽ ഛർദ്ദിക്കുന്ന ആ പിശാചസദൃശങ്ങളായ പരിഷ്കാരക്കുതിരകളുടെ ശ്വാസോച്ഛ ്വാസത്താൽ, വിറയ്ക്കുകയും വായ്പിളർക്കുകയും ചെയ്തു, മനുഷ്യരുടെ പണ്ടത്തെ പാർപ്പിടങ്ങളെയെല്ലാം ചുവട്ടിലേക്കാഴ്ത്തിക്കളഞ്ഞ്, ആ സ്ഥാനത്തു പുതിയവയ്ക്കു പൊന്തിവരാൻ ഇടംകൊടുക്കുന്നുവോ എന്നു തോന്നിപ്പോകുന്നു.
ഓർലീസു് തീവണ്ടി സാൽപെത്രിയേർ പ്രദേശത്തെ ആക്രമിച്ചെടുത്തതു മുതല്ക്കു, സെയിന്റു് സാങ്ങ്വിക്തോർ എന്നും ഴാർദാങ്ങ് ദെപ്ലൊന്തു് എന്നുമുള്ള കിടങ്ങുകളെ തൊട്ടുപോകുന്ന ആ പണ്ടത്തെ ഇടുങ്ങിയ തെരുവുകൾ, ഓരോ ദിവസവും മൂന്നും നാലും തവണ ഒരു നിശ്ചിതസമയത്തിനുള്ളിൽ ഓരോ വീടുകളെത്തന്നെയായി ഇടത്തോട്ടും വലത്തോട്ടും മാറ്റിവെക്കുന്ന വണ്ടിക്കൂട്ടത്തിന്റെ പാച്ചിൽകൊണ്ടു നിന്നു തുള്ളുകയായി, അത്യന്തം കണിശത്തോടുകൂടിയതെങ്കിലും പറഞ്ഞാൽ അങ്ങനെയല്ലാതായിത്തീരുന്ന ചിലതുണ്ടു്; വലിയ പട്ടണങ്ങളിൽ ആദിത്യൻ വീടുകളുടെ ഉമ്മറങ്ങൾക്കു ജീവനും വളർച്ചയൂമുണ്ടാക്കാറുണ്ടെന്നു വാസ്തവമായി പറയാവുന്നവിധം. വാഹനങ്ങളുടെ ഇളവില്ലാതെകണ്ടുള്ള ഗതാഗതം തെരുവുകൾക്കു വലുപ്പം വെപ്പിക്കുന്നുണ്ടെന്നുള്ളതു ശരിയാണു്. ഒരു പുതു ജീവിതത്തിന്റെ ചിഹ്നങ്ങൾ പ്രത്യക്ഷീഭവിക്കുന്നു. ഈ പഴയ കുഗ്രാമത്തിൽ, ഏറ്റവും ഇരുട്ടടഞ്ഞ മൂലകളിൽ, കൽവിരിപ്പുകൾ മുഖം കാണിക്കുന്നു; ആളുകൾ നടന്നുപോക പതിവില്ലാത്ത സ്ഥലങ്ങളിൽകൂടി അരുവഴികൾ പുറപ്പെടുകയും ഇഴഞ്ഞിഴഞ്ഞു നീളം വെക്കുകയും ചെയ്യുന്നു. ഒരു ദിവസം രാവിലെ—1845 ജൂലായിയിൽ ഒരു സ്മരണീയദിവസം രാവിലെ— കറുത്ത മണ്ണെണ്ണപ്പാത്രങ്ങൾ അവിടെ പുകയുന്നതു കണ്ടു; ആ ദിവസം പരിഷ്കാരം അവിടെ എത്തിച്ചേർന്നു എന്നു പറയാം— അതേ, പാരിസ്സു് നഗരം എന്നു സാങ്ങ്മാർസോവിന്റെ അയൽപ്രദേശത്തേക്കു കടന്നു.
[1] പതിനഞ്ചാമൻ ലൂയിയുടെ ഉപപത്നി.
ഈ ഗോർബോവീട്ടിനു മുൻപിലാണു് ഴാങ്ങ് വാൽഴാങ്ങ് ചെന്നു നിന്നതു്. കാട്ടുപക്ഷികളെപ്പോലെ, അയാളും തന്റെ കൂടു കെട്ടുവാൻ ഈ വിജനസ്ഥലം തിരഞ്ഞെടുത്തു.
അയാൾ കുപ്പായക്കീശയിൽ കൈയിട്ടു തപ്പി ഒരു താക്കോൽ പുറത്തേക്കെടുത്തു, വാതിൽ തുറന്നു്, അകത്തു കടന്നു, വീണ്ടും സശ്രദ്ധം അതു പൂട്ടി. കൊസെത്തിനേയും എടുത്തുകൊണ്ടു് കോണിപ്പടി കയറി.
കോണിയുടെ മുകൾത്തട്ടിൽ ചെന്നപ്പോൾ അയാൾ കുപ്പായക്കീശയിൽനിന്നു മറ്റൊരു താക്കോലെടുത്തു്, അതുകൊണ്ടു് വേറൊരു വാതിൽ തുറന്നു. അയാൾ കടന്നുചെന്നതും വീണ്ടും ക്ഷണത്തിൽ പൂട്ടിയിട്ടതുമായ അറ സാമാന്യം വലുപ്പമുള്ള ഒരുതരം തട്ടിൽപുറമായിരുന്നു; അതിൽ നിലത്തു് ഒരു വിരിയും ഒരു മേശയും കുറെ കസേലകളുമുണ്ടു്; തീ കത്തുന്നതും നാളം കാണാവുന്നതുമായ ഒരടുപ്പു് ഒരു മൂലയിൽ ഇരിക്കുന്നു. ഈ മോശമായ മുറിയിലേക്കു പുറത്തു നിരത്തിൽ നിന്നു കത്തുന്ന ഒരു വിളക്ക് ഒരു മങ്ങിയ വെളിച്ചമയച്ചിരുന്നു. അങ്ങേ അറ്റത്തു് ഒരു മടക്കുകട്ടിലോടുകൂടിയ ഒരു ചമയൽമുറിയുണ്ടു്; ഴാങ്ങ് വാൽഴാങ്ങ് കുട്ടിയെ ഈ കിടക്കയിലേക്കു കൊണ്ടുപോയി, അവളെ ഉണർത്താതെതന്നെ, അതിൽ കിടത്തി.
അയാൾ ഒരു തീപ്പെട്ടിയുരച്ച് ഒരു മെഴുകുതിരി കൊളുത്തി. ഇതെല്ലാം മുൻപേ തന്നെ മേശമേൽ ഒരുക്കിവെച്ചിരുന്നു; എന്നിട്ടു തലേദിവസം ചെയ്തപോലെ, സന്തോഷപാരവശ്യംകൊണ്ടു നിറഞ്ഞ നോട്ടത്തോടുകൂടി അയാൾ കൊസെത്തിന്റെ മുഖത്തു സൂക്ഷിച്ചുനോക്കി; ആ സന്തോഷത്തിലുള്ള ദയയും വാത്സല്യവും ഏതാണ്ടു് ഭ്രാന്തിനോടടുത്തിരുന്നു. ആ ചെറിയ പെൺകുട്ടി, അതിയായ ശക്തിക്കും അതിയായ അശക്തിക്കും മാത്രമൂള്ള സമാധാനപൂർവമായ വിശ്വാസത്തോടുകൂടി താൻ ആരുടെ അടുത്താണെന്നറിയാതെ ഉറങ്ങിപ്പോകയും, താൻ എവിടെയാണെന്നറിയാതെതന്നെ ആ വിധം ഉറങ്ങിക്കിടക്കുകയും ചെയ്തു.
ഴാങ്ങ് വാൽഴാങ്ങ് കുനിഞ്ഞുനിന്നു് ആ കുട്ടിയുടെ കൈയിന്മേൽ ചുംബിച്ചു.
ഒമ്പതുമാസം മുൻപു്, അതേവിധം ഉറങ്ങിക്കിടന്ന അമ്മയുടെ കൈയിന്മേലും അയാൾ ചുംബിക്കുകയുണ്ടായി.
ദുഃഖമയവും ഹൃദയസ്പർശിയും മതവിശ്വാസസംബന്ധിയുമായ അന്നത്തെ മനോവൃത്തിതന്നെ ഇന്നും അയാളിൽ വ്യാപിച്ചു.
അയാൾ കൊസെത്തിന്റെ കിടക്കയ്ക്കരികിൽ മുട്ടുകുത്തി.
അതു നല്ല തെളിഞ്ഞ പകൽസ്സമയമായിരുന്നു; ആ കുട്ടി അപ്പോഴും ഉറങ്ങുകയാണു്. ഡിസംബർസ്സൂര്യന്റെ വിളർത്തുമങ്ങിയ രശ്മിനാളം തട്ടിൻപുറത്തെ കിളിവാതിലിൽ തുളഞ്ഞുകടന്നു, വെളിച്ചംകൊണ്ടും നിഴൽകൊണ്ടുമുള്ള നൂൽക്കമ്പികളായി മേല്പുരയിൽ പറ്റിക്കിടന്നു. പെട്ടന്നു നടക്കാവിലൂടെ കടന്നുപൊയിരുന്ന ഒരു ഭാരവണ്ടി ആ ശക്തികുറഞ്ഞ കട്ടിലിനെ, ഒരിടിമുഴക്കംപോലെ, കുലുക്കി. അടിമുതൽ അറ്റംവരെ ഇട്ടുതുള്ളിച്ചുകളഞ്ഞു.
‘ഇതാ, മദാം!’ ഞെട്ടിയെഴുന്നേറ്റുകൊണ്ടു് കൊസെത്തു് ഉറക്കെപ്പറഞ്ഞു, ‘ഇതാ ഞാൻ! ഇതാ ഞാൻ!’
ഉറക്കത്തിന്റെ ശക്തികൊണ്ടു് കണ്ണുകൾ പകുതിയടഞ്ഞും ചുമരിന്റെ മൂലയിലേക്കു കൈ നീട്ടിയും അവൾ കിടക്കമേൽനിന്നു ഞെട്ടിയെണീറ്റു.
‘അയ്യോ, ഈശ്വര, എന്റെ ചൂൽ!’ അവൾ പറഞ്ഞു.
അവൾ നല്ലവണ്ണം കണ്ണു തുറന്നു; പുഞ്ചിരികൊണ്ട ഴാങ്ങ് വാൽഴാങ്ങിന്റെ മുഖത്തു ദൃഷ്ടി പതിച്ചു.
‘ഹാ! അപ്പോൾ വാസ്തവമാണ്!’ ആ കുട്ടി പറഞ്ഞു; ‘മൊസ്സ്യു, നിങ്ങളാണല്ലേ?’
സുഖത്തേയും സന്തോഷത്തേയും കുട്ടികൾ ക്ഷണത്തിലും മടികൂടാതെയും സ്വീകരിക്കുന്നു; അവർതന്നെ സുഖവും സന്തോഷവുമാണല്ലോ.
കട്ടിലിനു കാല്ക്കൽ കാതറീൻ കിടക്കുന്നതു് അവൾ കണ്ടു; വേഗം അതു കടന്നെടുത്തു കളി തുടങ്ങിയതോടുകൂടി അവൾ ഴാങ്ങ് വാൽഴാങ്ങോടു് ഒരു നൂഠു ചോദ്യം ചോദിച്ചു. താൻ എവിടെയാണു്? പാരിസ്സു് വളരെ വലിയതാണോ? മദാം തെനാർസിയെർ വളരെ വളരെ ദൂരത്താണോ? താൻ അങ്ങോട്ടു മടങ്ങിപ്പോകണമോ? മറ്റും മറ്റും. പെട്ടന്നു് അവൾ കുറച്ചുറക്കെപ്പറഞ്ഞു: ‘ഇവിടെ എന്തു സുഖമുണ്ട്!’
അതൊരു വല്ലാത്ത ഗുഹയായിരുന്നു. പക്ഷേ, അവളവിടെ സ്വതന്ത്രയാണു്.
‘ഞാൻ അടിച്ചുവാരണമോ?’ അവൾ ഒടുവിൽ ചോദിച്ചു.
‘കളിച്ചോളൂ!’ ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു.
ആ ദിവസം ഇങ്ങനെ കഴിഞ്ഞു. ഒന്നും മനസ്സിലാക്കാൻ ബുദ്ധിമുട്ടാതെ, ആ കളിപ്പാവയെക്കൊണ്ടും ആ ദയാലുവായ മനുഷ്യനെക്കൊണ്ടും കൊസെത്തു് അനിർവചനീയമായി ആഹ്ലാദിച്ചു.
പിറ്റേദിവസം രാവിലെ, പ്രഭാതത്തിൽ, ഴാങ്ങ് വാൽഴാങ്ങ് കൊസെത്തിന്റെ കിടക്കയ്ക്കരികിൽത്തന്നെ ഇരിക്കുന്നു; അയാൾ അനങ്ങാതെ അവൾ ഉണരുന്നതും കാത്തിരിപ്പാണു്.
അയാളുടെ ആത്മാവിലേക്ക് എന്തോ പുതിയതൊന്നു കടന്നിരിക്കുന്നു.
ഴാങ്ങ് വാൽഴാങ്ങ് ഒരിക്കലും ഒന്നിനേയും സ്നേഹിച്ചിട്ടില്ല; ഇരുപത്തഞ്ചു കൊല്ലമായി അയാൾ ലോകത്തിൽ ഒറ്റയ്ക്കാണു്. അയാൾ അച്ഛനോ കാമുകനോ ഭർത്താവോ സ്നേഹിതനോ ആയിട്ടില്ല. തടവിലിരിക്കുമ്പോൾ അയാൾ വികൃതിയും ദുഃഖിയും ചാരിത്രവാനും മൂഢനും നാണംകുണുങ്ങിയുമായിരുന്നു. തടവിൽനിന്നു് പോന്ന ആ മനുഷ്യന്റെ ഹൃദയം മുഴുവനും ചാരിത്രംകൊണ്ടു നിറഞ്ഞിരുന്നു. തന്റെ സഹോദരിയേയും സഹോദരിയുടെ സന്താനങ്ങളെയും പറ്റി അകന്നതും അവ്യക്തവുമായ ഒരു സ്മരണയേ ഉണ്ടായിട്ടുള്ളൂ; ഒടുവിൽ അതു് ഏതാണ്ടു് മുഴുവനുംതന്നെ മാഞ്ഞുപോയി. അവരെ കണ്ടുപിടിക്കാൻവേണ്ടി താൻ എല്ലാ ശ്രമവും ചെയ്തുനോക്കി, അവരെ കാണാൻ കഴിവില്ലെന്നു വന്നപ്പോൾ, അവരെ മറന്നുകളഞ്ഞു. മനുഷ്യപ്രകൃതിയെ അങ്ങനെയാണു് സൃഷ്ടിച്ചിട്ടുള്ളതു്; ചെറുപ്പകാലങ്ങളിലെ മറ്റു മനോവികാരങ്ങൾ, അങ്ങനെ വല്ലതും അയാൾക്കുണ്ടായിട്ടുണ്ടെങ്കിൽ, അവ, ഒരു ഗുഹാന്തരത്തിൽ പതിച്ചു.
കൊസെത്തിനെ കണ്ടപ്പോൾ—അവളെ കൈവശപ്പെടുത്തി, കൊണ്ടുപോന്നു, രക്ഷപ്പെടുത്തിയപ്പോൾ— തന്റെ ഹൃദയം ഒന്നു ചലിക്കാൻ തുടങ്ങിയതായി അയാൾക്കു തോന്നി.
അയാളുടെ സർവവിധ വികാരവും സ്നേഹവും ഇളകിത്തീർന്ന്, ആ കുട്ടിയുടെ നേരെ പ്രവഹിച്ചു. അയാൾ കട്ടിലിന്നടുത്തു ചെന്നു— അവിടെ അവൾ കിടന്നുറങ്ങുന്നുണ്ടായിരുന്നു; ആ മനുഷ്യൻ ആകെ സന്തോഷംകൊണ്ടു് വിറച്ചു. ഒരമ്മയ്ക്കുള്ള എല്ലാ പ്രാണവേദനകളും അയാൾക്കനുഭവപ്പെട്ടു; അവയുടെ അർഥമെന്താണെന്നു് അയാൾക്കു മനസ്സിലായില്ല; എന്തുകൊണ്ടെന്നാൽ; സ്നേഹിക്കാനാരംഭിക്കുന്ന ഒരു ഹൃദയത്തിന്റെ മഹത്തും അസാധാരണവുമായ ചലനവിശേഷം വളരെ നിഗൂഢവും വളരെ കൗതുകകരവുമായ ഒരു വസ്തുവാണു്.
തികച്ചും പുതിയ ഹൃദയത്തോടുകൂടിയ സാധുവൃദ്ധൻ!
ഒന്നുമാത്രം; അയാൾക്ക് അമ്പത്തഞ്ചും കൊസെത്തിനു് എട്ടും വയസ്സായിരുന്നതുകൊണ്ടു് അയാളുടെ ജീവകാലത്തിലെല്ലാംകൂടി ഉണ്ടായേയ്ക്കാവുന്ന സ്നേഹം ഒരുതരം വാചാതീതമായ പ്രകാശത്തിലേക്ക് ഒന്നിച്ചു ചേർന്നൊഴുകി.
അയാൾ രണ്ടാമതു കണ്ടെത്തിയ ദേവസാന്നിധ്യമായിരുന്നു അതു്. അയാളുടെ മുൻപിൽ സദാചാരനിഷ്ഠയെ ഒന്നാമതായി മെത്രാൻ പ്രത്യക്ഷമാക്കിക്കൊടുത്തു; കൊസെത്തു് അവിടെ സ്നേഹത്തേയും ഉദിപ്പിച്ചു.
ആദ്യകാലങ്ങളിൽ ഈ സന്തോഷാവേഗത്തിൽ തള്ളിപ്പോയി.
കൊസെത്താണെങ്കിൽ അവളും, അവൾ അറിയാതെതന്നെ, ഒന്നു തികച്ചും മാറി— പാവം, പാവം! അമ്മ പിരിഞ്ഞുപോയ കാലത്തു് അവൾ അത്രയും കുട്ടിയായിരുന്നതുകൊണ്ടു് ആ കഥ അവൾ കേവലം മറന്നിരിക്കുന്നു. കണ്ടതിനുമേൽ പറ്റിപ്പിടിക്കുന്ന മുന്തിരിക്കൊടികൾപോലുള്ള എല്ലാ കുട്ടികളുടേയും മട്ടിൽ അവളും സ്നേഹിപ്പാൻ നോക്കിയിരുന്നു; പക്ഷേ, സാധിച്ചില്ല. എല്ലാവരും അവളെ തങ്ങളിൽനിന്നു പറിച്ചെറിഞ്ഞതേ ഉള്ളൂ— തെനാർദിയെർമാരും, അവരുടെ കുട്ടികളും മറ്റു കുട്ടികളും, എല്ലാം. അവൾ നായയെ സ്നേഹിച്ചു; അതു ചത്തുപോയി; അതിനുശേഷം ആർക്കും എന്തിനും അവളുമായി യാതൊരു സംബന്ധവും ഉണ്ടായിട്ടില്ല. എട്ടാമത്തെ വയസ്സിൽ അവളുടെ ഹൃദയം തീരെ ഉന്മേഷരഹിതമായി എന്നു പറയേണ്ടിവരുന്നതു കഷ്ടമാണ്— അതു് ഇതിനുമുൻപുതന്നെ അറിയിക്കുകയുണ്ടായി. ഇതു് അവളുടെ കുറ്റമല്ല; സ്നേഹിക്കുവാനുള്ള ഉപകരണമല്ല അവൾക്കില്ലാതിരുന്നതു്; കഷ്ടം! അതിനുള്ള വഴിയാണു്. അതിനാൽ, ആദ്യത്തെ ദിവസംമുതല്ക്കുതന്നെ, അവളുടെ മനസ്സും ബുദ്ധിയും മുഴുവൻ ആ ദയാലുവായ മനുഷ്യനെ സ്നേഹിക്കുന്നതിലേർപ്പെട്ടു. പണ്ടൊരു കാലത്തുണ്ടായിട്ടില്ലാത്ത ഒരനുഭവം— അവൾ തന്നത്താൻ വലുപ്പംവെക്കുന്നുണ്ടെന്ന്— അവൾക്കു തോന്നി.
ജീവിതത്തുടർച്ചയുടെ, കുട്ടിക്കാലത്തിന്റെ, ആഹ്ലാദത്തിന്റെ, ഫലമാണിതു്. ഭൂമിയുടേയും ജീവിതത്തിന്റേയും നൂതനത്വം കുറച്ചു വിലപിടിക്കുന്ന ഒന്നാണു്. ഒരു തട്ടിൻപുറത്തിനുള്ളിൽ വർണഭേദം കലർത്തുന്ന സുഖത്തിന്റെ പ്രതിഫലനം പോലെ കൗതുകകരമായ മറ്റൊന്നുമില്ല. നമ്മുടെ എല്ലാവരുടേയും കഴിഞ്ഞ കാലത്തിനുള്ളിൽ ഒരു സന്തോഷകരമായ തട്ടിൻപുറമുണ്ടു്:
പ്രകൃതി, അമ്പതു വയസ്സിന്റെ വ്യത്യാസം, ഴാങ്ങ് വാൽഴാങ്ങിന്റെയും കൊസെത്തിന്റെയും അന്തരത്തിൽ ഒരഗാധഗുഹയുണ്ടാക്കി; ആ ഗുഹയെ കർമഗതി തൂത്തുകളഞ്ഞു. വയസ്സുകൊണ്ടു് വ്യത്യാസപ്പെട്ടവരും വ്യസനംകൊണ്ടു യോജിച്ചവരുമായ ഈ രണ്ടു വേർപിരിഞ്ഞ ജീവിതങ്ങളെ ഈശ്വരൻ തന്റെ അപ്രതിഹതമായ മാഹാത്മ്യശക്തിയാൽ കൂട്ടിച്ചേർത്തു സംബന്ധിപ്പിച്ചു. വാസ്തവത്തിൽ ഒന്നു മറ്റതിനെ പൂർണമാക്കി. ഴാങ്ങ് വാൽഴാങ്ങിന്റെ ഹൃദയം ഒരു കുട്ടിയെ അന്വേഷിച്ചിരുന്നതുപോലെ, കൊസെത്തിന്റെ ഹൃദയം ഒരച്ഛനേയും അന്വേഷിച്ചിരുന്നു. കണ്ടെത്തുക അന്യോന്യം കാണുകയായിരുന്നു. അവരുടെ കൈകൾ തമ്മിൽത്തൊട്ട ആ നിഗൂഢാവസരത്തിൽ, അവർ അന്യോന്യം സംബന്ധപ്പെട്ടു കഴിഞ്ഞു. ഈ രണ്ടു ജീവാത്മാക്കളും തമ്മിൽക്കണ്ടപ്പോൾ, രണ്ടുപേരും ആവശ്യമുള്ളവരാണെന്നു മനസ്സിലാക്കി അവർ ഹൃദയംകൊണ്ടു പരസ്പരം ഗാഢാലിംഗനം ചെയ്തു.
വാക്കുകളെ ഏറ്റവും വിശാലവും യഥാർഥവുമായ അർഥത്തിലെടുക്കുകയാണെങ്കിൽ, ശവക്കല്ലറയുടെ ചുമരുകളാൽ എല്ലാവരിൽനിന്നും വേർതിരിക്കപ്പെട്ടതുകൊണ്ടു് ഴാങ്ങ് വാൽഴാങ്ങ് ഒരു മൃതഭാര്യനും കൊസെത്തു് ഒരനാഥശിശുവുമാണെന്നു ഞങ്ങൾക്കു പറയാവുന്നതാണു്. ഈ സ്ഥിതി ഴാങ്ങ് വാൽഴാങ്ങിനെ ഒരമാനുഷസമ്പ്രദായത്തിൽ കൊസെത്തിന്റെ അച്ഛനാക്കി.
എന്നല്ല വാസ്തവത്തിൽ, ഷേലിലെ അരണ്യാന്തർഭാഗത്തുവെച്ചു ഴാങ്ങ് വാൽ ഴാങ്ങിന്റെ കൈ ഇരുട്ടത്തു കൊസെത്തിന്റെ കൈ പിടിച്ചപ്പോൾ, അവൾക്കുണ്ടായ നിഗൂഢസന്തോഷം ഒരു ഭ്രമമല്ല, യഥാർഥാനുഭവമായിരുന്നു. ആ കുട്ടിയുടെ കർമ്മഗതിയിലേക്കുണ്ടായ ആ മനുഷ്യന്റെ പ്രവേശം ഈശ്വരന്റെ എഴുന്നള്ളത്താണു്.
അതു മാത്രമല്ല, ഴാങ്ങ് വാൽഴാങ്ങ് തന്റെ രക്ഷാസ്ഥലം നല്ലവണ്ണം തിരഞ്ഞു കണ്ടുപിടിച്ചു. അവിടെ അയാൾക്കു യാതൊന്നും പേടിക്കാനുണ്ടായിരുന്നില്ല.
കൊസെത്തോടുകൂടി അയാൾ ഉപയോഗിച്ചുവന്നിരുന്ന ആ ചമയൽമുറിയോടുകൂടിയ അകം നടക്കാവിലേക്കഭിമുഖമായ ഒരു ജനാലയുള്ളതാണു്. ആ വീട്ടിലേക്ക് ആകെയുള്ള ഒരു ജനാല അതായിരുന്നതുകൊണ്ടു് വഴിയിലൂടെയോ അരുകിലൂടെയോ പോകുന്ന അയൽപക്കക്കാരുടെ നോട്ടമൊന്നും അങ്ങോട്ടുണ്ടാവുമെന്നു ഭയപ്പെടാനില്ല.
ഇടിഞ്ഞുപൊളിഞ്ഞ ഒരുതരം ചായ്പുപോലെയുള്ള 50-52-ആം നമ്പർ വീടിന്റെ അടിയിലെ നില ഒരു വണ്ടിപ്പുരയായി ഉപയോഗപ്പെടുത്തി വന്നിരുന്നതുകൊണ്ടു്, അതും കോണിത്തട്ടിൽ മുകൾഭാഗവുമായി യാതൊരിടപാടും ഉണ്ടായിരുന്നില്ല. കോണിപ്പഴുതോ ഓവുകുഴൽക്കള്ളിയോ ഇല്ലാതിരുന്ന നിലംതട്ടിനാൽ ആ രണ്ടും വേർതിരിക്കപ്പെട്ടിരുന്നു. ആ നിലംതട്ടു കെട്ടിടത്തിന്റെ വിഭാജകചർമമാണെന്നു പറയാം. കോണി കയറിച്ചെല്ലുന്നേടത്തു പലേ മുറികളും തട്ടിൻപുറങ്ങളും ഉണ്ടായിരുന്നതായി ഞങ്ങൾ പറഞ്ഞിട്ടുണ്ടു്; അവയിൽ ഒന്നു മാത്രമേ ഴാങ്ങ് വാൽഴാങ്ങിന്റെ ഗൃഹഭരണം നടത്തിവന്ന കിഴവിയാൽ ഉപയോഗിക്കപ്പെട്ടിരുന്നുള്ളു; ബാക്കിയിലെങ്ങും ആരും താമസമില്ല.
പ്രധാനതാമസക്കാരി എന്ന പേരിനാൽ അലംകൃതയും വാസ്തവത്തിൽ ആ വീട്ടിന്റെ വാതില്ക്കാവൽപണിക്കുള്ളവളുമായ ആ വൃദ്ധയാണു് ക്രിസ്തുമസ്സു് ദിവസം അയാൾക്ക് ആ സ്ഥലം വാടകയ്ക്കു കൊടുത്തതു്. സ്പെയിൻരാജ്യവുമായി കച്ചവടത്തിൽ പണമിറക്കി നഷ്ടംവന്നുപോയ ഒരു മാന്യനാണു് താൻ എന്നും തന്റെ ഒരു ചെറിയ മകളോടുകൂടിയാണു് അവിടെ താമസിക്കാൻ ആലോചിക്കുന്നതെന്നുമത്രേ അയാൾ അവളെ പറഞ്ഞു മനസ്സിലാക്കിയതു്. ആറു മാസത്തെ സംഖ്യ അയാൾ അവൾക്കു മുൻകൂർ കൊടുത്തു, നമ്മൾ കണ്ടതുപോലെ ആ മുറിയും ചമയൽമുറിയും അലങ്കരിച്ചുവെക്കുവാൻ അവളെ ഏല്പിക്കുകയും ചെയ്തു. ഈ സുശീലയാണു് അടുപ്പിൽ തിയ്യിട്ടതും അവർ ചെല്ലുമ്പോഴേക്കു സകലതും ശരിപ്പെടുത്തിയതും.
പലേ ആഴ്ചകൾ കഴിഞ്ഞുപോയി; ആ രണ്ടുപേരുംകൂടി ആ ഗുഹയിൽ സുഖമായി താമസിച്ചു.
കൊസെത്തു് നേരം പുലർന്നാൽ ചിരിക്കുകയും ഓരോന്നു പറയുകയും പാട്ടുപാടുകയുമായി. പക്ഷികളെപ്പോലെത്തന്നെ കുട്ടികൾക്കും സ്വന്തമായി ചില പ്രഭാതകീർത്തനമുണ്ടു്.
ചിലപ്പോൾ ഴാങ്ങ് വാൽഴാങ്ങ് എങ്ങും തഴമ്പിച്ച അവളുടെ ചുകന്നു ചെറുതായ കൈ പിടിച്ചു ചുംബിച്ചു എന്നുവരും. അടി കൊണ്ടിട്ടുമാത്രം ശീലിച്ച ആ സാധുക്കുട്ടി അതിന്റെ അർഥം മനസ്സിലാവാതെ പരിഭ്രമിച്ചു പാഞ്ഞുകളയും.
ചില സമയത്തു് അവൾക്കൊരു ഗൗരവഭാവം കാണാം; തന്റെ കറുത്ത ഉടുപ്പിന്മേൽ അവൾ തുറിച്ചുനോക്കും. കൊസെത്തു് കീറത്തുണി മേലിടാതായി; അവൾ ദുഃഖോചിതമായ ഉടുപ്പു ധരിച്ചിരുന്നു. അവൾ കഷ്ടപ്പാടിൽനിന്നു പുറത്തേക്കു കടന്നു, ജീവിതത്തിലേക്കു പ്രവേശിച്ചു.
ഴാങ്ങ് വാൽഴാങ്ങ് അവളെ വായിക്കാൻ പഠിപ്പിക്കുന്നുണ്ടു്. ചിലപ്പോൾ, അവൾക്ക് അക്ഷരം പറഞ്ഞുകൊടുക്കുമ്പോൾ, താൻ തടവിൽവെച്ചു വായിക്കാൻ പഠിച്ചിരുന്നതു ദ്രോഹബുദ്ധിയോടുകൂടിയാണെന്നു് അയാൾക്കോർമ വരും. അന്നത്തെ ആ വിചാരം ഇന്നു് ഒരു കുട്ടിയെ വായിക്കാൻ പഠിപ്പിക്കുന്നതിൽച്ചെന്നു് അവസാനിച്ചു. അപ്പോൾ ആ തടവിൽനിന്നു വിട്ടുപോന്ന മനുഷ്യൻ ദേവന്മാരുടെ മനോരാജ്യമായ പുഞ്ചിരികൊണ്ടു സ്വയം പുഞ്ചിരിക്കൊള്ളും.
മുകളിൽനിന്നുള്ള ഒരു മുൻകരുതൽ, മനുഷ്യനല്ലാത്ത ആരുടേയൊ ഒരാളുടെ ഇച്ഛാശക്തി, അതിലുണ്ടെന്നു് അയാൾക്കു തോന്നി; അയാൾ മനോരാജ്യത്തിൽ മുങ്ങിക്കളയും. ചീത്ത വിചാരങ്ങൾക്കെന്നപോലെ നല്ല വിചാരങ്ങൾക്കും ചില അഗാധഗുഹകളുണ്ടു്.
കൊസെത്തിനെ വായിക്കാൻ പഠിപ്പിക്കുക, അവളെ കളിക്കാൻ വിടുക, ഇതു കൊണ്ടു കഴിഞ്ഞു ഴാങ്ങ് വാൽഴാങ്ങിന്റെ ജീവിതത്തിൽ ഒട്ടു മുഴുവൻ ഭാഗവും. അതുകഴിഞ്ഞാൽ അയാൾ അവളുടെ അമ്മയെപ്പറ്റി സംസാരിക്കും; അവളെക്കൊണ്ടു് ഈശ്വരവന്ദനം ചെയ്യിക്കും.
അവൾ അയാളെ അച്ഛൻ എന്നു വിളിച്ചു; അയാൾക്കു മറ്റു വല്ല പേരുമുണ്ടെന്നു് അവളറിഞ്ഞില്ല.
അവൾ പാവയെ ഉടുപ്പിടുവിക്കുന്നതും ഉടുപ്പഴിക്കുന്നതും നോക്കിക്കണ്ടും അവളുടെ കൊഞ്ചലുകൾ കേട്ടും അയാൾ മണിക്കൂറുകൾ കഴിക്കും. അയാൾക്കു ജീവിതം വളരെ രസമുള്ളതായി തോന്നി; മനുഷ്യരെല്ലാം നല്ലവരും മര്യാദക്കാരുമാണെന്നു് അയാൾ വിചാരിച്ചു; മനസ്സുകൊണ്ടു് ഒരാളെയും ശകാരിക്കാതായി; ഈ കുട്ടി അയാളെ സ്നേഹിക്കുന്ന സ്ഥിതിക്ക്, ഒരു പടുവൃദ്ധനാകുന്നതുവരെയ്ക്കും ജീവിച്ചിരിക്കേണ്ടന്നു വെക്കാൻ അയാൾ കാരണമൊന്നും കണ്ടില്ല. ഒരു കൗതുകകരമായ തേജസ്സിലെന്നപോലെ കൊസെത്തിനാൽ ദീപ്തമായിത്തീർന്ന ഒരു നീണ്ട ഭാവിജീവിതം അയാളുടെ മുൻപിൽ പ്രത്യക്ഷീഭവിച്ചു. നമ്മുടെ ഇടയിൽ എത്രയെത്ര ഉത്തമന്മാർക്കും സ്വാർഥവിചാരങ്ങൾ ഇല്ലാതാവുന്നില്ല. അവൾ വികൃതരൂപയായിത്തീരും എന്നു ചില സമയങ്ങളിൽ അയാൾ ഒരുതരം സന്തോഷത്തോടുകൂടി വിചാരിച്ചു.
ഇതു ഞങ്ങളുടെ ഒരഭിപ്രായം മാത്രമാണു്; എന്നാൽ ഞങ്ങളുടെ വിചാരം മുഴുവനും പറകയാണെങ്കിൽ, കൊസെത്തിനെ സ്നേഹിക്കാൻ തുടങ്ങിയതോടുകൂടി ഴാങ്ങ് വാൽഴാങ്ങ് ചെന്നുകൂടിയ നിലയിൽനിന്നു നോക്കുമ്പോൾ സൽക്കർമങ്ങളെ ഇനിയും തുടർന്നു ചെയ്യുന്നതിനു് ഇങ്ങനെയൊരുറപ്പാവശ്യമൊന്നുമില്ലെന്നു ഞങ്ങൾക്കു ലേശമെങ്കിലും തീർച്ചയില്ല. മനുഷ്യരുടെ ദ്രോഹബുദ്ധിയേയും ജനസമുദായത്തിന്റെ കഷ്ടപ്പാടിനേയും അയാൾ ഒരു പുതുനിലയിൽനിന്നു്, അപൂർണങ്ങളായ നിലകളിൽനിന്നു്, നോക്കിക്കണ്ടു; നിർഭാഗ്യത്തിനു് ആ സ്ഥിതിഭേദം സത്യാവസ്ഥയുടെ ഒരു ഭാഗം മാത്രമേ വെളിപ്പെടുത്തിയുള്ളൂ— സ്ത്രീയുടെ ജീവിതഗതി ഫൻതീൻകൊണ്ടു കഴിഞ്ഞു; ഭരണാധികാരം മുഴുവനും ഴാവേറിൽ ഒതുങ്ങി. ഈ തവണ അയാൾ തടവിലേക്കു ചെന്നതു് ഒരു നല്ല കാര്യം പ്രവർത്തിക്കുവാനാണു്; പുതുതായി നീരസത്തെ അയാൾ വലിച്ചുകുടിച്ചു; വെറുപ്പും ജാള ്യവും അയാളെ മറിച്ചിടുവാൻ നോക്കുന്നു; കുറെ കഴിഞ്ഞു, നിശ്ചയമായും, ശക്തിയിലും പ്രകാശത്തോടുകൂടിയും ഉദിച്ചുവരുവാനുള്ളതാണെങ്കിലും, മെത്രാനെക്കുറിച്ചുള്ള സ്മരണ തൽക്കാലത്തേക്ക് ഒന്നു മറഞ്ഞുപോയി എന്നു തോന്നുന്നു. പിന്നത്തെ കഥ എന്തായാലും അപ്പോൾ, ആകപ്പാടെ, ആ പരിശുദ്ധസ്മരണ മങ്ങുവാൻ തുടങ്ങി. ഉത്സാഹം കെടുകയും ഴാങ്ങ് വാൽഴാങ്ങ് ഒരിക്കൽക്കൂടി അധ:പതിച്ചുപോകുകയും ചെയ്യാൻ ഭാവമായില്ലെന്നു് ആർക്കറിയാം? അയാൾ സ്നേഹിച്ചു. വീണ്ടും ശക്തനാവാൻ തുടങ്ങി. കഷ്ടം! കൊസെത്തിനെക്കാൾ ഒട്ടും കുറഞ്ഞ ഇടറിച്ചയോടുകൂടിയല്ല അയാളും നടന്നിരുന്നതു്. അയാൾ അവളെ രക്ഷിച്ചുപോന്നു; അവൾ അയാൾക്കു ശക്തിചേർത്തു. അവൾക്കു ജീവിതത്തിൽ സഞ്ചരിക്കാറായല്ലോ, നമുക്കയാളോടു നന്ദി പറയുക; അയാൾക്കു പിന്നെയും സദാചാരത്തിൽത്തന്നെ നടക്കാറായല്ലോ, നമുക്കവളോടും നന്ദി പറയുക. അയാൾ അവളുടെ ഊന്നുവടിയായി; അവൾ അയാളുടെ താങ്ങും. ഹാ, തൂക്കം ശരിപ്പെടുത്തുന്നതിനുള്ള കർമഗതിയുടെ ആഴമേറിയതും അമാനുഷികവുമായ ഗൂഢവിദ്യ.
പകൽ പുറത്തേക്കു പോകാതിരിക്കാൻ മാത്രമുള്ള മുൻകരുതൽക്കാരനായിരുന്നു ഴാങ്ങ് വാൽഴാങ്ങ്. എല്ലാ ദിവസവും, സന്ധ്യയോടുകൂടി, ചിലപ്പോൾ തനിച്ചു, മിക്കവാറും കൊസെത്തോടുകൂടി, നടക്കാവിൽവെച്ച് ഏറ്റവും വിജനമായ സ്ഥലം നോക്കി ഴാങ്ങ് വാൽഴാങ്ങ് ഒന്നോ രണ്ടോ മണിക്കൂർനേരം ലാത്തും; സന്ധ്യ കഴിഞ്ഞാൽ അയാൾ പള്ളിയിൽപ്പോവും. ഏറ്റവും അടുത്തുള്ള സാങ്ങ്മെദാർ പള്ളിയിൽ പോകുന്നതു് അയാൾക്കിഷ്ടമായിരുന്നു. അയാളുടെ കൂടെ പോകാത്ത ദിവസം, കൊസെത്തു് ആ കിഴവിയുടെ കൂടെയിരിക്കും; എന്നാൽ ഴാങ്ങ് വാൽഴാങ്ങിന്റെ കൂടെ പോകുന്നതായിരുന്നു ആ കുട്ടിക്കിഷ്ടം. കാതറീനുമായുള്ള എല്ലാ സ്വൈര്യസല്ലാപങ്ങളെക്കാളും അയാളുമായി ഒരു മണിക്കൂറിട കഴിക്കുന്നതായിരുന്നു അവൾക്കു പ്രിയം. നടക്കുമ്പോൾ അയാൾ അവളുടെ കൈ പിടിക്കും. ഓരോ രസമുള്ള കഥ പറയും.
കൊസെത്തു് വളരെ പ്രസരിപ്പുള്ള ഒരുവളായി പരിണമിച്ചു.
ആ കിഴവി ഗൃഹഭരണം നടത്തും, ഭക്ഷണം തയ്യാറാക്കും, ചന്തയ്ക്കു പോവും.
അവർ മിതമായി ചെലവിട്ടു; എല്ലായ്പ്പോഴും കുറച്ചുമാത്രം തിയ്യിടും; അത്യാവശ്യം ചെലവിനു മാത്രം പണമുള്ളവരെപ്പോലെ കഴിഞ്ഞുപോന്നു. മുറിയിൽ ആദ്യത്തെ ദിവസം ഉണ്ടായിരുന്ന സമാനങ്ങളെ ഴാങ്ങ് വാൽഴാങ്ങായിട്ടു കൂട്ടുകയോ കുറയ്ക്കുകയോ ഉണ്ടായില്ല. കൊസെത്തിന്റെ ചമയൽമുറിയിലേക്കുള്ള കണ്ണാടിവതിൽ മാറ്റി ഒരു കട്ടിവാതിലാക്കുക മാത്രം ഒന്നുചെയ്തു.
അയാൾ അപ്പോഴും മഞ്ഞച്ച കുപ്പായവും കറുത്ത കാലുറകളും പഴയ തൊപ്പിയും തന്നെയാണു് ധരിച്ചിരുന്നതു്. തെരുവിൽ നടക്കുമ്പോൾ, അയാൾ ഒരു പാവമാണെന്നു കാണികൾ വിചാരിച്ചു. ചില സമയത്തു ദയകൂടിയവരായ സ്ത്രീകൾ അയാൾക്കു തിരിഞ്ഞുനിന്നു വല്ലതും ധർമംകൊടുത്തു എന്നുവരും. ഴാങ്ങ് വാൽഴാങ്ങ് ആ കിട്ടിയതിനെ ബഹുമാനപൂർവം സ്വീകരിക്കും. എന്നല്ല, ചിലപ്പോൾ വല്ല പാവങ്ങളും ഇരന്നുനടക്കുന്നതു് അയാൾ കാണും; അപ്പോൾ ആരെങ്കിലും അങ്ങോട്ടു നോക്കുന്നുണ്ടോ എന്നു നോക്കിയതിനുശേഷം, അയാൾ ഉപായത്തിൽ ആ അഭാഗ്യവാന്റെ അടുക്കൽച്ചെന്നു കൈയിൽ എന്തെങ്കിലും ഒരു നാണ്യം— പലപ്പോഴും വെള്ളിനാണ്യമാവും— ഇട്ടുകൊടുത്തു ക്ഷണത്തിൽ അവിടെനിന്നു മാറും. ഇതുകൊണ്ടു ചില ദുർഘടങ്ങളും ഉണ്ടായിത്തീർന്നു. അയൽപ്രദേശങ്ങളിലെല്ലാം അയാൾ ധർമം കൊടുക്കുന്ന യാചകൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
ഒരു കോങ്കണ്ണിയും അയൽപക്കക്കാരെ സംബന്ധിച്ചേടത്തോളം അസൂയാലുക്കളായ ജനങ്ങൾക്കുള്ള ഒരു വിശേഷതയാകുന്ന അന്വേഷണതൽപ്പരതയാൽ തികച്ചും വ്യാപിക്കപ്പെട്ടവളുമായ പ്രധാനപ്പാർപ്പുകാരിക്കിഴവി ഴാങ്ങ് വാൽഴാങ്ങിനെ, അയാൾ അറിയാതെ, നല്ലവണ്ണം സൂക്ഷിച്ചുനോക്കിയിട്ടുണ്ടായിരുന്നു. അവൾക്ക് അല്പം ബാധിര്യമുണ്ടു്; അതവളെ വായാടിയാക്കിത്തീർത്തു. കഴിഞ്ഞ കാലങ്ങളുടെ അവശിഷ്ടമായി അവൾക്കു രണ്ടു പല്ലുണ്ടായിരുന്നു— ഒന്നു മുകളിലും, ഒന്നു താഴത്തും; അതവൾ എപ്പോഴും തമ്മിലിട്ടുരുമ്മികൊണ്ടിരിക്കും. അവൾ കൊസെത്തോടു പലതും ചോദിച്ചുനോക്കി, മോങ്ങ്ഫെർമിയെയിൽ നിന്നാണു് വന്നതെന്നു മാത്രമല്ലാതെ മറ്റൊന്നും അവൾക്കുതന്നെ അറിവില്ലായിരുന്നതുകൊണ്ടു്, ആ അന്വേഷണത്തിൽനിന്നു ഫലമൊന്നും കിട്ടിയില്ല. ഒരു ദിവസം രാവിലെ, ആ ചെറ്റപുരയിൽ ആൾപ്പാർപ്പില്ലാതെയുള്ള മുറികളിലൊന്നിലേക്കു ഴാങ്ങ് വാൽഴാങ്ങ് കടന്നുപോകുന്നതു് ഈ ഒറ്റുകാരി കണ്ടു; അയാളുടെ അപ്പോഴത്തെ ഭാവം നല്ല പന്തിയെല്ലെന്നു് ആ വായാടിത്തള്ളയ്ക്കു തോന്നി. ഒരു തള്ളപ്പൂച്ചയുടെ കാൽവെപ്പോടുകൂടി അവൾ അയാളെ പിന്തുടർന്നു; അയാൾക്കഭിമുഖമായുണ്ടായിരുന്ന ഒരു വാതിൽപ്പൊളിയിലൂടെ അകത്തു നടക്കുന്ന കാര്യങ്ങൾ നോക്കിക്കാണുവാൻ അവൾക്കു സാധിച്ചു. നിശ്ചയമായും, കുറേക്കൂടി രക്ഷയ്ക്കു വേണ്ടിയായിരിക്കണം, ഴാങ്ങ് വാൽഴാങ്ങ് വാതലിനു നേരെ പുറംതിരിച്ചാണു് നിന്നിരുന്നതു്. അയാൾ കുപ്പായക്കീശയിൽ കൈയിട്ടു തപ്പി ഒരുറയും ഒരു കത്തിരിയും നൂൽപ്പട്ടയും പുറത്തേക്കെടുത്തതു് ആ വൃദ്ധ കണ്ടു. പുറംകുപ്പായത്തിന്റെ ഒരകശ്ശീലത്തുന്നൽ വെട്ടി ആ പഴുതിലൂടെ മടക്കിക്കെട്ടിയ ഒരു മഞ്ഞക്കടല്ലാസ്സിൻകഷ്ണം അയാൾ വലിച്ചെടുത്തു. ഒരായിരം ഫ്രാങ്കിന്റെ നോട്ടാണതെന്നു് ആ കിഴവി പേടിച്ചരണ്ടുംകൊണ്ടു് മനസ്സിലാക്കി. അവളുടെ ജീവകാലത്തിനുള്ളിൽ രണ്ടാമത്തേയോ മൂന്നാമത്തെയോ തവണയാണു് അവൾ അങ്ങനെയൊന്നു കാണുന്നതു്. അവൾ പേടിച്ചോടിക്കളഞ്ഞു.
ഒരു നിമിഷനേരത്തിനുശേഷം അയാൾ അവളെ വിളിച്ച് ആ ആയിരം ഫ്രാങ്ക് നോട്ടു മാറ്റിക്കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു; മുമ്മുന്നുമാസം കൂടുമ്പോൾ തനിക്കു വരാനുള്ള സംഖ്യയാണതെന്നും തലേ ദിവസമാണു് അതു തനിക്കയച്ചുകിട്ടിയതെന്നും അയാൾ അവളോടു പറഞ്ഞു. ‘എവിടെനിന്നു്?’ ആ വൃദ്ധ വിചാരിച്ചു. ‘അയാൾ വൈകുന്നേരം ആറുമണിയാകുന്നതുവരെ പുറത്തേക്കു പോയിട്ടില്ല; ആ സമയത്തു ബാങ്കു പൂട്ടിയിരിക്കുംതാനും.’ ആ കിഴവി അതു മാറ്റാൻ പോയി; തന്റെ ഊഹങ്ങളെല്ലാം അവൾ സംസാരമാക്കി. ആയിരം ഫ്രാങ്ക് നോട്ടു്, കൂട്ടിക്കൂട്ടി വലിയ തുകയായി. ആ നാലുപുറത്തുള്ള വെടിപറയലിൽ ഊക്കൻ വാദപ്രതിവാദങ്ങൾക്കെല്ലാം സംഗതിയാക്കി.
കുറച്ചു ദിവസത്തിനുശേഷം, ഴാങ്ങ് വാൽഴാങ്ങ് പുറംകുപ്പായമഴിച്ചിട്ടു് ഇടനാഴിയിലിരുന്ന ഒരു മരക്കഷ്ണം ഈർന്നുമുറിക്കുകയുണ്ടായി. നമ്മുടെ കിഴവി അകത്തു് എന്തോ ചില സാമാനങ്ങൾ നേരെയാക്കി വെക്കുകയാണു്. അവൾ തനിച്ചേ ഉള്ളൂ. കൊസെത്തു് ആ മരം ഈർന്നുമുറിക്കുന്നതു നോക്കി രസിക്കുകയായിരുന്നു. പുറംകുപ്പായം ഒരാണിമേൽ തൂങ്ങിക്കിടക്കുന്നതു് അവൾ കണ്ടെത്തി; അതു ചെന്നു പരിശോധിച്ചു. അകശ്ശീല വീണ്ടും തുന്നിപ്പിടിപ്പിച്ചിരിക്കുന്നു. ആ മുത്തിയമ്മ അതെങ്ങും സശ്രദ്ധം തടവിനോക്കി; അതിൽ അവിടവിടെയെല്ലാം കടല്ലാസിന്റെ കനമുണ്ടെന്നു മനസ്സിലാക്കി. നിശ്ചയമായും പിന്നേയും ആയിരം ഫ്രാങ്കിന്റെ നോട്ടുകൾ, സംശയമില്ല!
കീശയിൽ പല സാധങ്ങൾ നിറച്ചിട്ടുണ്ടെന്നും അവൾ സൂക്ഷിച്ചു. അവൾ കണ്ട സൂചിയും നൂലും കത്തിരിയും മാത്രമല്ല; ഒരു വലിയ പോക്കറ്റുപുസ്തകം, വളരെ വലുതായ ഒരു കത്തി, എന്നല്ല— ശങ്കിക്കാനൊരു മാർഗം— പലേ നിറത്തിലുള്ള പലേ പാഴ്മുടിയും ആ കുപ്പായത്തിനുള്ളിൽ അടങ്ങിയിരിക്കുന്നു. ഓരോ കീശയിലും അപ്രതീക്ഷിതങ്ങളായ ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങളാണെന്നു തോന്നി.
ഇങ്ങനെ ആ വീട്ടുകാർ മഴക്കാലം കഴിച്ചുകൂട്ടി.
സങ്ങ്മെദർ പള്ളിയുടെ അടുത്തു് ആളുകൾ വരഞ്ഞിട്ട ഒരു പുറംകിണറിന്റെ വക്കത്തു ചുരുണ്ടുകിടക്കുന്ന ഒരു സാധുമനുഷ്യനുണ്ടു്; ഴാങ്ങ് വാൽഴാങ്ങ് അയാൾക്കു ധർമം കൊടുക്കുക പതിവാണു്. ആ മനുഷ്യനെ കണ്ടെത്തിയാൽ എന്തെങ്കിലും കൈയിലിട്ടുകൊടുക്കാതെ അയാൾ ആ വഴിക്കു പോവില്ല. ചിലപ്പോൾ അയാൾ ആ മനുഷ്യനോടു സംസാരിക്കും. ഈ യാചകന്റെ മേൽ അസൂയയുള്ളവർ പറയാറുള്ളതു് അയാൾ പണ്ടൊരു പൊല്ലീസ്സുകാരനായിരുന്നു എന്നാണു്. എപ്പോഴും ഓരോ ഈശ്വരപ്രാർഥനകൾ വിഴുങ്ങിപ്പറയുന്ന ഒരെഴുപത്തഞ്ചു വയസ്സുള്ള പെൻഷ്യൻ പൊല്ലീസ്സുകാരൻ.
ഒരു ദിവസം വൈകുന്നേരം, കൊസെത്തില്ലാതെ തനിച്ചു ഴാങ്ങ് വാൽഴാങ്ങ് നടന്നുപോകുന്ന സമയത്തു, പതിവുസ്ഥലത്തു് അപ്പോൾത്തന്നെ കൊളുത്തിയ ഒരു വിളക്കിൻകാലിന്റെ ചുവട്ടിൽവെച്ച് ആ യാചകനെ കണ്ടു. ആ മനുഷ്യൻ ഈശ്വരവന്ദനത്തിൽ മുഴുകിയിരിക്കുന്നതുപോലെ തോന്നി; നന്നേ കീഴ്പോട്ടു കുനിഞ്ഞിട്ടാണു് ഇരുന്നിരുന്നതു്. ഴാങ്ങ് വാൽഴാങ്ങ് അയാളുടെ അടുക്കലേക്കു ചെന്നു പതിവു ധർമം കൈയിലിട്ടുകൊടുത്തു. യാചകൻ പെട്ടന്നു തലപൊന്തിച്ചു ഴാങ്ങ് വാൽഴാങ്ങിനെ സശ്രദ്ധം സൂക്ഷിച്ചുനോക്കി; ഉടനെ കഴുത്തു താഴ്ത്തുകയും ചെയ്തു. ഇതുണ്ടായതു് ഒരു മിന്നൽ മിന്നുന്നതുപോലെയാണു്. ഴാങ്ങ് വാൽ ഴാങ്ങ് ഒരു ചൂളൽ ചൂളി. ആ തെരുവീഥിയിലെ വെളിച്ചത്തു താനപ്പോൾ കണ്ട മൂഖം ശാന്തവും പ്രകാശമാനവുമായ കിഴവൻ പൊല്ലീസ്സുകാരന്റേതല്ലെന്നും ധാരാളം പരിചയമുള്ളതും കഠിനമായി പകപ്പിക്കുന്നതുമായ മറ്റൊന്നാണെന്നും അയാൾക്കു തോന്നി. പെട്ടെന്നു് ഇരുട്ടത്തു് ഒരു നരിയുടെ മുൻപിൽ എത്തിപ്പെട്ടാലത്തെ തോന്നലാണു് അയാൾക്കുണ്ടായതു്. അയാൾ പിന്നോക്കം തെറിച്ചു; ആകെ വിറച്ചു; ശ്വാസം കഴിക്കാനോ പാഞ്ഞുകളയാൻ തന്നെയോ ധൈര്യപ്പെടാതെ, ഒരു കീറത്തുണിയാൽ മൂടിയിരുന്ന തല വീണ്ടും താഴ്ത്തിയ യാചകനെ തുറിച്ചുനോക്കിക്കൊണ്ടു തികച്ചും സ്തംഭിച്ചു നിന്നു; താനവിടെ നില്ക്കുന്നുണ്ടെന്നുതന്നെ അയാൾക്കു ബോധമില്ലാത്തതുപോലെ തോന്നി. ആ അപൂർവസമയത്തു്, ഒരു സഹജജ്ഞാനം— ആത്മരക്ഷയ്ക്കുള്ള ആ നിഗൂഢജ്ഞാനമായിരിക്കാം അത്— ഴാങ്ങ് വാൽഴാങ്ങിനെക്കൊണ്ട് ഒന്നും മിണ്ടിക്കാതെയാക്കി. പണ്ടത്തെ ആകൃതിയും, അതേ കീറവേഷവും, സമ്പ്രദായവും തന്നെയായിരുന്നു അന്നും ആ യാചകന്നു്, ‘കഷ്ടം!’ ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു. ‘എനിക്ക് ഭ്രാന്താണ്! ഞാൻ സ്വപ്നം കണ്ടുപോയി! അതിനു നിവൃത്തിയില്ല!’ തികച്ചും സംഭ്രമിച്ചുകൊണ്ട് അയാൾ വീട്ടിലേക്ക് മടങ്ങി.
താൻ കണ്ടു എന്നു വിചാരിച്ച ആ മുഖം ഴാവേറിന്റേതാണെന്നു തന്നൊടു തന്നെയെങ്കിലും തുറന്നുപറയുവാൻ അയാൾക്കു ധൈര്യമുണ്ടായില്ല.
അന്നു രാത്രി ആ കഴിഞ്ഞതിനെപ്പറ്റി മനോരാജ്യം വിചാരിക്കുമ്പോൾ, ആ മനുഷ്യനെക്കൊണ്ടു് ഒരിക്കൽക്കൂടി തല പൊന്തിപ്പിക്കുമാറു് എന്തെങ്കിലും ചോദിച്ചു നോക്കിയില്ലല്ലോ എന്നയാൾ പശ്ചാത്തപിച്ചു.
പിറ്റേ ദിവസം സന്ധ്യയോടുകൂടി അയാൾ പുറത്തേക്കു പോയി. യാചകൻ ആ സ്ഥാനത്തുണ്ടു്. നിങ്ങൾക്കു സുഖമില്ലേ?’ മനസ്സുറപ്പിച്ച് ഒരു സൂ കൈയിലിട്ടു കൊടുക്കുന്നതോടുകൂടി ഴാങ്ങ് വാൽഴാങ്ങ് ചോദിച്ചു. യാചകൻ തല പൊന്തിച്ചു, ക്ഷീണത്തോടുകൂടി പറഞ്ഞു: ‘നന്നായിവരട്ടെ,’ യാതൊരു സംശയവുമില്ല, അതു പണ്ടത്തെ പൊല്ലീസ്സുകാരനാണു്.
ഴാങ്ങ് വാൽഴാങ്ങിനു തികച്ചും ഉറപ്പു തോന്നി. അയാൾ ചിരിച്ചുപോയി, ‘ഴാവേറാണു് ആ കണ്ടാളെന്നു് എനിക്കെങ്ങനെ തോന്നിക്കളഞ്ഞു?’ അയാൾ വിചാരിച്ചു. ‘ഇപ്പോൾ എനിക്കു കണ്ണിനു വല്ല കാഴ്ചക്കുറവുമുണ്ടോ?’ പിന്നെ അയാൾ അതിനെപ്പറ്റി ഒന്നും വിചാരിച്ചില്ല.
കുറച്ചുദിവസത്തിനുശേഷം— വൈകുന്നേരം എട്ടു മണിക്കായിരിക്കണം— അയാൾ അകത്തിരുന്നു കൊസെത്തിനെക്കൊണ്ടു് അക്ഷരങ്ങളെ ഉറക്കെ ഉച്ചരിപ്പിക്കുകയായിരുന്നു; അപ്പോൾ പുറത്തെ വാതിൽ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ഒച്ച കേട്ടു; ഇതു് അല്പം അസാധാരണമായിത്തോന്നി. അവിടെ അയാൾക്കു പുറമേ ആ വൃദ്ധ മാത്രമേ പാർപ്പുള്ളൂ; രാത്രി വിളക്കു കത്തിച്ചുവെക്കേണ്ടിവരാതിരിപ്പാൻ അവൾ പതിവായി സന്ധ്യയ്ക്കു കിടക്കും. ഴാങ്ങ് വാൽഴാങ്ങ് കൊസെത്തോടു മിണ്ടാതിരിക്കുവാൻ ഒരാംഗ്യം കാണിച്ചു. ആരോ കോണി കയറി വരുന്ന ശബ്ദം അയാൾ കേട്ടു. ആ കിഴവി രോഗത്തിൽപ്പെട്ടു വൈദ്യനെ കാണാൻ പോയിരുന്നു എന്നു വരാം. ഴാങ്ങ് വാൽഴാങ്ങ് ചെവിയോർത്തു.
കാൽവെപ്പു കനമുള്ളതായിരുന്നു; അതിനു് ഒരു പുരുഷന്റേതിനൊത്ത ശബ്ദമുണ്ടായിരുന്നു; പക്ഷേ, ആ വൃദ്ധയുടെ പാപ്പാസ്സുകൾ കുട്ടിത്തം കൂടിയവയാണു്; എന്നല്ല; ഒരു പുരുഷന്റെ കാൽവെപ്പോടു സദൃശ്യമായി ഒരു വൃദ്ധയുടെ കാൽവെപ്പുപോലെ മറ്റൊന്നില്ല. ഏതായാലും ഴാങ്ങ് വാൽഴാങ്ങ് വിളക്കു കെടുത്തി.
‘പതുക്കെ ചെന്നു കിടക്കൂ,’ എന്നും പറഞ്ഞു കൊസെത്തിനെ അയാൾ കിടക്കാനയച്ചു; അവളുടെ നെറ്റിമേൽ അയാൾ ചുംബിക്കുന്നതോടുകൂടി, ആ കാൽവെപ്പുകൾ നിന്നു.
ഴാങ്ങ് വാൽഴാങ്ങ് ഇരുട്ടത്തു മിണ്ടാതെയും അനങ്ങാതെയും വാതില്ക്കലേക്കു പുറംതിരിഞ്ഞു കസാലമേൽ ചുരുങ്ങിപ്പിടിച്ചിരുന്നു; അയാൾ ഇരുട്ടത്തു ശ്വാസം കഴിച്ചതുകൂടിയില്ല.
ഏതാണ്ടു് കുറച്ചധികനേരം കഴിഞ്ഞതിനുശേഷം അയാൾ ഒച്ചയൊന്നും കേൾക്കാത്തപ്പോൾ പിന്നോക്കം തിരിഞ്ഞു; വതില്ക്കലേക്കു നോക്കിയപ്പോൾ താക്കോൽപ്പഴുതിലൂടെ വെളിച്ചം കണ്ടു. വാതിലിന്റേയും ചുമരുകളുടേയും കറുപ്പിനുള്ളിൽ ഈ വെളിച്ചം ഒരുതരം വല്ലാത്ത നക്ഷത്രമായിത്തീർന്നു. സ്പഷ്ടമായി അവിടെ ആരോ ഉണ്ടായിരുന്നു; ആ ആൾ ഒരു വിളക്കും കൈയിൽപ്പിടിച്ചു നിന്നു ചെവിയോർക്കുകയായിരിക്കണം എന്നു തോന്നി.
ഇങ്ങനെ അസംഖ്യം നിമിഷങ്ങൾ കഴിഞ്ഞു, ആ വെളിച്ചം പിന്നോക്കം പോയി. പക്ഷേ, കാല്പെരുമാറ്റത്തിന്റെ ശബ്ദമൊന്നും അയാൾ കേട്ടില്ല; അതുകൊണ്ടവിടെനിന്നു ചെവിയോർത്തിരുന്ന മനുഷ്യൻ കാലിന്മേൽനിന്നു പാപ്പാസ്സുകൾ അഴിച്ചിട്ടുണ്ടായിരിക്കണം.
ഴാങ്ങ് വാൽഴാങ്ങ്, കുപ്പായമെല്ലാം ധരിച്ചുകൊണ്ടുള്ള ആ നിലയിൽത്തന്നെ, തന്റെ കിടക്കമേൽ ചെന്നുവീണു; അന്നത്തെ രാത്രി കണ്ണടയ്ക്കുവാൻ അയാളെക്കൊണ്ടു കഴിഞ്ഞില്ല.
പുലർച്ചെ, ക്ഷീണംകൊണ്ടു് ഒന്നു് മയങ്ങുന്നതോടുകൂടി, ഇടനാഴിയുടെ അറ്റത്തുള്ള ഏതോ തട്ടിൻപുറത്തിന്റെ വാതിൽ തുറക്കുന്ന ശബ്ദം അയാളെ ഉണർത്തി; തലേ ദിവസം വൈകുന്നേരം കോണി കയറിവന്ന ആ കാല്പെരുമാറ്റംതന്നെ അയാൾ കേട്ടു. അതു് അടുത്തടുത്തു വരുകയാണു്. അയാൾ കിടക്കമേൽനിന്നു ചാടിയെണീറ്റു; രാത്രി വീട്ടിൽ കടന്നുവന്നു് തന്റെ വാതില്ക്കൽ ചെവിയോർത്തുനിന്ന മനുഷ്യൻ ആരാണെന്നു്, അതിലേ കടന്നുപോകുമ്പോൾ, നോക്കിയറിയുവാൻവേണ്ടി, സാമാന്യം വലുപ്പമുള്ളതായിരുന്ന താക്കോൽപ്പഴുതിലൂടെ അയാൾ സൂക്ഷിച്ചുനോക്കിക്കൊണ്ടു നിന്നു. ഇടയ്ക്കു നില്ക്കാതെ ഴാങ്ങ് വാൽഴാങ്ങിന്റെ മുറിക്കു മുൻപിലൂടെ അപ്പോൾ കടന്നുപോയ ആൾ വാസ്തവത്തിൽ ഒരു പുരുഷനായിരുന്നു. ആ ആളുടെ മുഖം നോക്കിയറിയാൻ നിവൃത്തിയില്ലാത്തവിധം ഇടനാഴിയിൽ ഇരുട്ടുണ്ടായിരുന്നു; എങ്കിലും ആ മനുഷ്യൻ കോണിത്തട്ടിലെത്തിയപ്പോൾ, പുറത്തുനിന്നു വന്ന ഒരു പ്രകാശനാളം ആ രൂപത്തെ, ഒരു നിഴല്പടത്തെപ്പോലെ, അല്പമൊന്നു തെളിയിച്ചു; ഴാങ്ങ് വാൽഴാങ്ങിനു് അയാളുടെ പുറം ശരിയായി കാണാൻ കഴിഞ്ഞു. ആൾ നല്ല ഉയരമുണ്ടു്; ഒരു നീണ്ട മുറിക്കുപ്പായമാണിട്ടിട്ടുള്ളതു്; കക്ഷത്തിൽ ഒരു മുണ്ടൻവടിയുണ്ടു്. ആ ഭയങ്കരങ്ങളായ കഴുത്തും ചുമലുകളും ഴാവേറിന്റെയാണു്.
നടക്കാവിലേക്കുള്ള ജനാലയിലൂടെ ആ മനുഷ്യനെ ഒരു നോക്കുകൂടി നോക്കിക്കാണാൻ ഴാങ്ങ് വാൽഴാങ്ങ് ശ്രമിക്കുകയായിരുന്നു; പക്ഷേ, അതിനു ജനാല തുറക്കണം; അയാൾക്കതിനു ധൈര്യമുണ്ടായില്ല.
അയാളെപ്പോലെതന്നെ ആ വന്നാളും ഒരു താക്കോലോടുകൂടിയാണു് വീട്ടിൽ കടന്നിട്ടുള്ളതു്. ആ താക്കോൽ അയാൾക്ക് ആർ കൊടുത്തു? ഇതിന്റെ അർഥമെന്തായിരിക്കും?
ഏഴു മണിയോടുകൂടി രാവിലത്തെ ജോലികൾക്ക് ആ കിഴവി വന്ന സമയം, ഴാങ്ങ് വാൽഴാങ്ങ് അവളെ ഒരു തുളച്ചുകയറുന്ന നോട്ടം നോക്കി; എന്നാൽ അവളോടു യതൊന്നും ചോദിച്ചില്ല. ആ മുത്തിയമ്മ പതിവുപോലെത്തന്നെയായിരുന്നു അന്നും.
അടിച്ചുവാരുന്നതിടയ്ക്ക് അവൾ അയാളോടു ചോദിച്ചു: ‘ഇന്നലെ രാത്രി ഒരാൾ വന്നതു നിങ്ങൾ കേട്ടിട്ടുണ്ടാവും?’
ആ കാലത്തു്, ആ പ്രദേശത്തു്, എട്ടുമണിസ്സമയം നല്ല നിറകൊണ്ട പാതിരയാണു്. ‘ഓ, ശരിതന്നെ, ഉവ്വു്, ഞാൻ കേട്ടു.’ തികച്ചും അസാധാരണമായ സ്വരത്തിൽ അയാൾ മറുപടി പറഞ്ഞു. ‘അതാരായിരുന്നു?’
‘ഇവിടെ പുതുതായി താമസിക്കാൻ പോകുന്ന ഒരാളാണു് ആ വന്നിരുന്നതു്.’ ആ കിഴവി പറഞ്ഞു.
‘അപ്പോൾ അയാളുടെ പേരു്?’
‘എനിക്കു തീർച്ചയറിഞ്ഞുകൂടാ; ദ്യുമോങ്ങോ, ദോമോങ്ങോ, അങ്ങനെ ഒന്നാണു്.’
‘ആരാണു് ഈ മൊസ്സ്യു ദ്യുമോങ്ങ്?’
വലുപ്പം കുറഞ്ഞ തന്റെ കോക്കാൻകണ്ണുകൊണ്ടു് അവൾ അയാളെ സൂക്ഷിച്ചു നോക്കി, മറുപടി പറഞ്ഞു: ‘നിങ്ങളെപ്പോലെത്തന്നെ, ധനവാനായ ഒരു മാന്യൻ.’ ഒരു സമയം അവൾ ഉള്ളിൽ ഒന്നും വിചാരിച്ചിരിക്കയില്ല. ഉണ്ടെന്നു താൻ കണ്ടതായി ഴാങ്ങ് വാൽഴാങ്ങ് വിചാരിച്ചു.
ആ വൃദ്ധ പോയ ഉടനെ അയാൾ ഒരു ചുമരളുമാറിയിൽ ഉണ്ടായിരുന്ന ഒരു നൂറു ഫ്രാങ്ക് എണ്ണിയെടുത്തു കടലാസ്സിൽ ചുരുട്ടിക്കെട്ടി കുപ്പായക്കീശയിലിട്ടു. വെള്ളി നാണ്യത്തിന്റെ ശബ്ദം പുറത്തു കേൾക്കാതിരിക്കാൻവേണ്ടി അയാൾ അത്രയധികം മുൻകരുതലുകളെല്ലാം ചെയ്തിട്ടും, ഒരു നൂറു സൂ നാണ്യം കൈയിൽനിന്നു് തെറ്റി ശബ്ദിക്കാതെ നിലത്തു് ഒരിടത്തു് ഉരുണ്ടുചെന്നു വീണു.
ഇരുട്ടു വ്യാപിച്ചുതുടങ്ങിയതോടുകൂടി അയാൾ താഴത്തിറങ്ങി, നടക്കാവിന്റെ രണ്ടു വശവും സൂക്ഷിച്ചുനോക്കി പഠിച്ചു. ആരേയും കണ്ടില്ല. ആ പ്രദേശത്തെങ്ങും ഒരാളുമില്ലെന്നു തോന്നി. മരങ്ങളുടെ പിന്നിൽ ഒരാൾക്കു വേണമെങ്കിൽ ഒളിച്ചു നില്ക്കാമെന്നുള്ളതു വാസ്തവമാണു്.
അയാൾ വീണ്ടും കോണി കയറി.
‘വരൂ,’ അയാൾ കൊസെത്തോടു പറഞ്ഞു.
അയാൾ അവളുടെ കൈ പിടിച്ചു. രണ്ടുപേരുംകൂടി പുറത്തേക്കു പോയി.