images/hugo-15.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.7.8
വിശ്വാസം, ധർമം

കുറച്ചു വാക്കുകൾകൂടി.

ഉപായപ്പണികളെക്കൊണ്ടു നിറയുമ്പോൾ ഞങ്ങൾ പള്ളിയെ ശകാരിക്കുന്നു; ഇഹലോകത്തോടു ക്രൂരത കാണിക്കുന്ന പരലോകത്തെ ഞങ്ങൾ നിന്ദിക്കുന്നു; എന്നാൽ എവിടേയും ഞങ്ങൾ ആലോചനാശീലനായ മനുഷ്യനെ ബഹുമാനിക്കും.

മുട്ടുകുത്തുന്ന മനുഷ്യന്നു ഞങ്ങൾ സലാം ചെയ്യും.

ഒരു വിശ്വാസം; മനുഷ്യന്നു് ഇതൊരാവശ്യമാണു്. യാതൊന്നും വിശ്വസിക്കാത്തവനാരോ അവന്റെ കത്ഥ കഷ്ടംതന്നെ.

ഒരാൾ മനോരാജ്യത്തിൽ മുങ്ങിയതുകൊണ്ടു്, അയാൾക്കു പണിയില്ലായ്മയില്ല. കാണാവുന്ന പണിയും കാണാത്ത പണിയുമുണ്ടു്.

ധ്യാനിക്കുന്നതു് അധ്വാനമാണു്; വിചാരിക്കുന്നതു പ്രവൃത്തിയാണു്.

കെട്ടിയ കൈകൾ പ്രവൃത്തിയെടുക്കുന്നു; കൂട്ടിപ്പിടിച്ച കൈകൾ ജോലിനോക്കുന്നു. ആകാശത്തിൽ ഊന്നിയ നോട്ടം ഒരധ്വാനമാണു്.

തൈൽസ് [11] നാലു കൊല്ലത്തേക്ക് അനങ്ങാതിരുന്നു. അദ്ദേഹം തത്ത്വശാസ്ത്രം നിർമിച്ചു.

ഞങ്ങളുടെ അഭിപ്രായത്തിൽ, സന്ന്യാസികൾ മടിയന്മാരല്ല; വാനപ്രസ്ത്ഥന്മാർ തെണ്ടികളുമല്ല.

നിഴല്പാടിനെക്കുറിച്ചു ധ്യാനിക്കുക ഗൗരവമേറിയ ഒന്നാണു്.

ഞങ്ങൾ ഇപ്പോൾ പറഞ്ഞുകഴിഞ്ഞതിനൊന്നിനും ശക്തി കുറയ്ക്കാതെ, ശവക്കല്ലറയെപ്പറ്റിയുള്ള ഒരു ശാശ്വതസ്മരണ ജീവിച്ചിരിക്കുന്നവർക്കു നല്ലതാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഈ കാര്യത്തിൽ മതാചാര്യനും തത്ത്വജ്ഞാനിയും തമ്മിൽ യോജിക്കുന്നു. നമ്മൾ മരിക്കണം, ത്രാപ്പിലെ മതാചാര്യൻ [12] ഹോറൈസ്സോടു [13] മറുപടി പറയുന്നു.

ജീവിതത്തോടു ശ്മശാനത്തിന്റെ ഒരുതരം സന്നിധാനത്തെ കൂട്ടിയിണക്കുക-ഇതാണു് ഋഷിയുടെ ധർമം; ഇതുതന്നെയാണു് സന്ന്യാസിയുടെയും ധർമം. ഈ കാര്യത്തിൽ ഋഷിയും സന്ന്യാസിയും തമ്മിൽ യോജിക്കുന്നു. പ്രാപഞ്ചികമായ ഒരു വളർച്ചയുണ്ടു്; ഞങ്ങൾ അതു സമ്മതിക്കുന്നു. മാനസികമായ ഒരു മഹത്ത്വമുണ്ടു്; ഞങ്ങൾ അതിനെ മുറുക്കിപ്പിടിക്കുന്നു. ആലോചനയില്ലാത്തവരും വായാടികളുമായ ചിലർ പറയുന്നു; ‘നിഗൂഢതയുടെ ഭാഗത്തു കാണുന്ന ആ നിശ്ചേഷ്ടരൂപങ്ങളെക്കൊണ്ടു ഗുണമെന്ത്? അവയെക്കൊണ്ടു് എന്തു പ്രയോജനം? അവയെന്തു ചെയ്യുന്നു?’

കഷ്ടം! നമ്മെ ചുറ്റിനില്‍ക്കുന്നതും നമ്മെ അന്വേഷിക്കുന്നതുമായ അന്ധകാരത്തിന്റെ മുൻപിൽ, മഹത്തായ വേർപാടു നമ്മെക്കൊണ്ടു് എന്തു ചെയ്യാൻ പോകുന്നു എന്നറിഞ്ഞുകൂടാതെ, നാം മറുപടി പറയുന്നു: ‘ഒരു സമയം ഈ ജീവാത്മാക്കൾ ചെയ്യുന്നതിലധികം ദിവ്യമായ ഒരു പ്രവൃത്തിയില്ല.’ എന്നല്ല, നാം തുടർന്നു പറയുന്നു: ‘ഒരേസമയം അതിലധികം ഉപകാരപ്രദമായ ഒരു പ്രവൃത്തിയില്ല.’

ഒരിക്കലും ഒന്നും പ്രാർത്ഥിക്കാത്തവരെപ്പറ്റി ഈശ്വരനോടു പ്രാർത്ഥിപ്പാൻ നിശ്ചയമായും ചിലർ വേണം.

ഞങ്ങളുടെ അഭിപ്രായത്തിൽ ആ പ്രാർത്ഥനയോടു കൂടിനില്‍ക്കുന്ന വിചാരത്തിന്റെ തുകയിലാണു് കാര്യം.

ലീബ്നിത്സ് [14] ഈശ്വരവന്ദനം ചെയ്യുന്നതു മഹത്തരമാണു്; വോൾത്തെയർ ഈശ്വരവന്ദനം ചെയ്യുന്നതു മനോഹരമാണു്. വോൾത്തെയർ ഈശ്വരനെ പ്രതിഷ്ഠിക്കുന്നു.

മതങ്ങൾ വേണ്ടെന്നതുപോലെ, മതം വേണമെന്നാണു് ഞങ്ങൾക്ക്.

സങ്കീർത്തനങ്ങളുടെ നികൃഷ്ടതയിലും പ്രാർത്ഥനയുടെ മാഹാത്മ്യത്തിലും വിശ്വാസമുള്ളവയിൽ ഞങ്ങൾ ഉൾപ്പെടുന്നു.

അത്രമാത്രമല്ല, നമ്മൾ ഇപ്പോൾ കടന്നുപോകുന്ന ഈ സമയത്ത്-ഭാഗ്യം കൊണ്ട് പത്തൊമ്പതാം നൂറ്റാണ്ടിന്മേൽ യാതൊരടയാളവും പതിച്ചിടാതെ കടന്നുപോരുന്ന ഈ നിമിഷത്തിൽ-അത്രയുമധികം പേർക്ക് മുഖംവീർപ്പും ഇടുങ്ങിയ ആത്മാവുമുള്ളതുമായ ഈ ഘട്ടത്തിൽ സദാചാരം മുഴുവനും സുഖാനുഭവമെന്ന ഒന്നിൽ അടങ്ങിയിട്ടുള്ളവരും ക്ഷണികങ്ങളും ആപന്മയങ്ങളുമായ ലൗകികകാര്യങ്ങളിൽ മുദ്ര കുത്തുന്നവരുമായ ഇത്രയുമധികം മനുഷ്യരുടെ ഇടയിൽ, ആരാണോ അതിൽനിന്നു തന്നത്താൻ നാടുകടത്തുന്നതു് ആ ഒരാളെക്കുറിച്ചു ഞങ്ങൾക്ക് ബഹുമാനമാണുള്ളതു്.

സന്ന്യാസിമഠം ഒരു ത്യാഗമാണു്. അബദ്ധത്തിലേക്കു തിരിഞ്ഞതായാലും ത്യാഗം ത്യാഗംതന്നെ. ഒരു ഗൗരവമേറിയ അബദ്ധത്തെ ഒരു ധർമമായി തെറ്റിദ്ധരിക്കുന്നതിൽ സ്വതവേ ഒരു മാഹാത്മ്യമുണ്ടു്.

തനിച്ചു വേർപ്പെടുത്തിയെടുത്തു്, എല്ലാ ഭാഗത്തും നിഷ്പക്ഷപാതമായി കൺ നടത്തുവാൻവേണ്ടി, മാനസികമായി നോക്കുന്നപക്ഷം, സന്ന്യാസിമഠത്തിനു വിശേഷിച്ചും കന്യകാമഠത്തിന്-എന്തുകൊണ്ടെന്നാൽ, നമ്മുടെ ശതാബ്ദത്തിൽ സ്ത്രീയാണു് അധികം കഷ്ടപ്പെടുന്നതു്; എന്നല്ല, സന്ന്യാസിമഠമാകുന്ന ഈ നാടുകടത്തലിൽ എന്തോ ഒരെതിർപ്രസ്താവമുണ്ട്-അതേ, കന്യകാമഠത്തിനു് ഒരു തരം പ്രാഭവമുണ്ടെന്നുള്ളതിൽ തർക്കമില്ല.

അത്രയും തപസ്സോടുകൂടിയതും അത്രയും മനസ്സിടിവുണ്ടാക്കുന്നതുമായ ഈ സന്ന്യാസിമഠവാസം-അതിന്റെ ചില ഭാഗങ്ങളെല്ലാം ഞങ്ങൾ കാണിച്ചുകഴിഞ്ഞു-ജീവിക്കലല്ല, എന്തുകൊണ്ടെന്നാൽ അതിൽ സ്വാതന്ത്ര്യമില്ല; ശവക്കല്ലറയല്ല. എന്തുകൊണ്ടെന്നാൽ അതു പരിപൂർണതയല്ല; അതു് ഒരുയർന്ന പർവതത്തിന്റെ കൊടുമുടിയിൽ നിന്നെന്നപോലെ, നാം കഴിഞ്ഞുകൂടുന്ന അഗാധസ്ഥലം ഒരു ഭാഗത്തും നാം ഇനി ചെല്ലാൻ പോകുന്ന അഗാധസ്ഥലം മറ്റേ ഭാഗത്തുമായി മനുഷ്യർ നിന്നുനോക്കിക്കാണുന്ന ഒരസാധാരണസ്ഥലമാണു്; ക്ഷീണിച്ചുപോയ ജീവിതത്തിന്റെ പ്രകാശം മരണത്തിന്റെ മങ്ങിയ വെളിച്ചത്തോടു കൂടിച്ചേർന്നു് ഒരുമിച്ചുതന്നെ വിളങ്ങുകയും ഇരുളുകയും ചെയ്യുന്ന രണ്ടു ലോകങ്ങളുടെ വീതികുറഞ്ഞതും മൂടലേറിയതുമായ ഒരതിർത്തിവരമ്പാണതു്; അതു ശവക്കല്ലറയിലെ അർദ്ധാന്ധകാരമാണു്.

ഈ സ്ത്രീകൾ വിശ്വസിക്കുന്നതിനെ വിശ്വസിക്കാത്തവരും, പക്ഷേ, അവരെപ്പോലെതന്നെ, വിശ്വാസംകൊണ്ടു ജീവിക്കുന്നവരുമായ ഞങ്ങൾ-ഞങ്ങൾക്ക് ആ ഭക്തി കൂടിയവരും പേടിച്ചും വിശ്വസിച്ചും കഴിഞ്ഞുകൂടുന്നവരുമായ സാധുക്കളെപ്പറ്റി-അതേ, അടഞ്ഞുകഴിഞ്ഞ ഇഹലോകത്തിന്റെയും തുറന്നിട്ടില്ലാത്ത പരലോകത്തിന്റെയും ഇടയിൽ, കാണാൻ കഴിയാത്ത വെളിച്ചത്തിനു നേരെ തിരിഞ്ഞ് അതെവിടെയാണെന്നു തങ്ങൾക്കറിയാമെന്നു വിചാരിക്കുന്ന ഒരു സുഖംമാത്രം അനുഭവിച്ചുകൊണ്ടു് അന്ധകാരത്തിലേക്ക് ഇമവെട്ടാതെ സൂക്ഷിച്ചുനോക്കി, മുട്ടുകുത്തി അമ്പരന്നു, പരിഭ്രമിച്ചു. പേടിച്ചുതുള്ളി ചിലപ്പോൾ ശാശ്വതത്വത്തിന്റെ ദീർഘനിശ്വാസങ്ങളേറ്റു പകുതി മേല്പോട്ടു പൊന്തി, അഗാധ ഗുഹയിലേക്കും, അജ്ഞാതവസ്തുവിലേക്കും ചെല്ലാൻ ആർത്തിയോടെ ശ്രമിച്ചുകൊണ്ടു്, നിഗൂഢതയുടെ വെറും വക്കത്തു താമസിക്കുവാൻ ധൈര്യപ്പെടുന്ന ആ വിനീതരും വിശിഷ്ടരുമായ ആത്മാക്കളെക്കുറിച്ചു വാത്സല്യപൂര്‍വവും മതസംബന്ധിയുമായ ഭയപ്പാടോടു കൂടാതെ; അസൂയയാൽ നിറയപ്പെട്ട ഒരുതരം അനുകമ്പയോടു കൂടാതെ; ഒരിക്കലും വിചാരിച്ചുനോക്കാൻ സാധിച്ചിട്ടില്ല.

കുറിപ്പുകൾ

[11] ഒരു മഹാനായ ഗ്രീസ്സുകാരൻ തത്ത്വജ്ഞാനി പാശ്ചാത്യസപ്തർഷികളിൽ ഒരാൾ ഗ്രീസ്സിലെ ഗണിത ശാസ്ത്രത്തിന്റെയും തത്ത്വശാസ്ത്രത്തിന്റെയും സാക്ഷാത്തായ ക്ഷേത്രഗണിതത്തിന്റെയും കർത്താവു് (ക്രി.മു 640-646).

[12] ത്രാപ്പിലെ സന്ന്യാസിമഠം സുപ്രസിദ്ധമാണു്. ഭരണപരിവർത്തനകാലത്തു് ഇതും തകരാറായെങ്കിലും, വീണ്ടും ജീവിച്ചു ഇപ്പോൾ ഈ സ്ത്ഥാപനം ഫ്രാൻസു്, ഇംഗ്ലണ്ടു്, ജർമ്മനി, ഐർലാണ്ടു്, അമേരിക്ക എന്നീ എല്ലായിടത്തുമുണ്ടു്. ഈ സ്ത്ഥാപനത്തിൽപ്പെട്ട മതാചാര്യന്റെ വ്രതം ബഹുകഠിനമാണു്; പ്രാർത്ത്ഥിക്കുമ്പോളൊഴികെ മിണ്ടാൻ പാടില്ല; ബ്രഹ്മചര്യം വേണം; പതിനൊന്നു മണിക്കൂർ നേരം ദിവസംപ്രതി പ്രാർത്ത്ഥിക്കണം, മറ്റും മറ്റും.

[13] ഒരു റോമൻ മഹാകവിയും തത്ത്വജ്ഞാനിയും.

[14] ഒരു മഹാനായ ജർമ്മൻപണ്ഡിതൻ. ഗണിതശാസ്ത്രവിദഗ്ധൻ: ന്യൂട്ടന്റെ എതിരാളി, അനവധി തത്ത്വശാസ്ത്രഗ്രന്ഥങ്ങളുടെ കർത്താവ്.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 7; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.