ആയുധശാലയുടെ മുൻപിൽവെച്ചു പൊതുജനങ്ങളും സൈന്യവകുപ്പുകളും കൂട്ടിമുട്ടിയതിൽനിന്നുണ്ടായ രാജ്യകലഹം ശവമഞ്ചത്തെ പിൻതുടർന്നിരുന്നതും നടക്കാവുകളുടെ നീളം മുഴുവനും കഴിയുംവരെ ഘോഷയാത്രയുടെ തലയിൽ തൂങ്ങിനിന്നിരുന്നതുമായ, എന്നു പറയട്ടെ, ജനക്കൂട്ടത്തിൽ മുന്നിലും പിന്നിലും ഒരു കുലുക്കമുണ്ടാക്കിയതോടുകൂടി, ഒരു ഭയങ്കരമായ കോളേറ്റം അടിച്ചുകയറി. ആൾക്കൂട്ടം ചിന്നി. വരിനിരകൾ തകർന്നു. എല്ലാവരും പാഞ്ഞു, പറപറന്നു, ചിലർ ആർപ്പുവിളിയോടുകൂടിയും മറ്റു ചിലർ ചുണകേടോടുകൂടിയും എവിടേയോ ചെന്നുമറഞ്ഞു. നടക്കാവുകളെങ്ങും തിങ്ങിനിറഞ്ഞിരുന്ന ആ വമ്പിച്ച നദി ഞൊടിയിടകൊണ്ടു ചിന്നിപ്പിരിഞ്ഞു, വലത്തോട്ടും ഇടത്തോട്ടും കവിഞ്ഞൊഴുകി, പൊട്ടിത്തള്ളിയ ഒരോവുചാൽ വെള്ളത്തിന്റെ ഇരമ്പത്തോടുകൂടി പെട്ടെന്ന് ഒരുനൂറിലധികം തെരുവുകളിലേക്കു കുത്തിയൊലിച്ചു പരന്നു.
ആ സമയത്തു ബെൽവില്ലിന്റെ മുകളിൽനിന്ന് അപ്പോൾ പൊട്ടിച്ചെടുത്ത ഒരു പൂവിട്ട എരുക്കിൻകൊമ്പു കൈയിൽപ്പിടിച്ചു റ്യു മെനിൽമൊങ്ങിലൂടെ വന്നിരുന്ന ഒരു പഴന്തുണിവേഷക്കാരൻ കുട്ടി ഒരു വിചിത്രവസ്തുവ്യാപാരിസ്ത്രീയുടെ പീടികയിൽ കാഴ്ചയ്ക്കു വെച്ചിരുന്ന ഒരു പഴയ തോലുറക്കൈത്തോക്കു കണ്ടെത്തി.
‘ഹേ അമ്മേ, എന്താ നിങ്ങളുടെ പേര്, ഞാൻ നിങ്ങളുടെ യന്ത്രം കടംവാങ്ങാൻ പോകുന്നു.’
അവൻ ആ കൈത്തോക്കുകൊണ്ട് ഒരോട്ടം
രണ്ടു നിമിഷത്തിനുശേഷം റ്യു അമലോവിലൂടേയും റ്യു ബാസ്സിലൂടേയും പറപറന്നിരുന്ന ഒരു കൂട്ടം പേടിത്തൊണ്ടരായ നാടുവാഴികൾ കൈത്തോക്കും വീശി ഇങ്ങനെ പാടിക്കൊണ്ടുപോകുന്ന ആ കുട്ടിയെ എത്തിമുട്ടി:
അന്തിക്കേതൊരുവനും കാണുവാൻ വയ്യേതൊന്നു,-
മെന്തുമേ പകൽനേരം തെളിഞ്ഞു കാണാവുന്നു:
കൃത്രിമക്കുറിപ്പോരോന്നോടിച്ചുനോക്കും പ്രഭൂ-
വുത്തമകർമ്മം ചെയ്തു മേനിയും നടിക്കുന്നു!
നടക്കാവിൽവെച്ച് അവന്നു തന്റെ കൈത്തോക്കിനു കൊത്തിയില്ലെന്നു മനസ്സിലായി.
അവന്റെ നടത്തത്തിനു താളമൊപ്പിക്കുവാൻ പ്രയോജനപ്പെട്ട ആ രണ്ടീരടിയുടേയും, എന്നില്ല അവൻ ഇടയ്ക്കിടയ്ക്കു പാടിവിടാറുള്ള മറ്റു പാട്ടുകളുടേയും നിർമ്മാതാവാരാണ്? ഞങ്ങൾക്കറിഞ്ഞുകൂടാ. ആർക്കറിയാം? ഒരു സമയം അവൻതന്നെ. ഏതായാലും അന്നു നടപ്പുള്ള എല്ലാ നാടോടിപ്പാട്ടുകളിലും ഗവ്രോഷിനു നല്ല അവഗാഹമുണ്ടായിരുന്നു; അവയോട് അവൻ തന്റെ മൂളിപ്പാട്ടുകളെ കൂട്ടിച്ചേർക്കും. ഒരു നിരീക്ഷകനായ ചെറുക്കനും തെമ്മാടിയുമായ അവൻ പ്രകൃതിയുടെ ശബ്ദങ്ങളും പാരിസ്സിന്റെ ശബ്ദങ്ങളും എടുത്തുകൂട്ടി ഒരു സംഗീതത്തിരട്ടുണ്ടാക്കി. അവൻ പക്ഷികളുടെ ഭണ്ഡാരത്തോടു പണിപ്പുരകളിലെ ഭണ്ഡാരം കൂട്ടിയിണക്കി. അവൻ കള്ളന്മാരുമായി—തന്റേതിനോടു തൊട്ടുനില്ക്കുന്ന ആ ഒരു വർഗ്ഗവുമായി—പരിചയത്തിലാണ്. അവൻ മൂന്നുമാസം കാലം ഒരച്ചുകൂടത്തിൽ ജോലി പരിചയിക്കുകയുണ്ടായിയെന്നു തോന്നുന്നു. അവൻ നാല്പതു പേരിലൊരാളായ മൊസ്യു ബയൂർ-ലോർമിയങ്ങിനു [1] വേണ്ടി എന്തോ ഒരു കാര്യം നടത്തുകയുണ്ടായിട്ടുണ്ട്. ഗവ്രോഷ് ഒരു തെമ്മാടിക്കവിച്ചെക്കനാണ്.
എന്നില്ല, ആ അറുദുഷ്ടമായ മഴദിവസം രാത്രി അവൻ തന്റെ ആനയിലേക്കു രണ്ടു ചെക്കന്മാരെ ക്ഷണിച്ചുകൊണ്ടുപോയപ്പോൾ, തന്റെ രണ്ടനുജന്മാർക്കാണ് താൻ ആവിധം ഈശ്വരനായതെന്നുള്ള വാസ്തവം ലേശമെങ്കിലും അറിഞ്ഞിരുന്നില്ല. വൈകുന്നേരം തന്റെ രണ്ടനുജന്മാർക്കു, രാത്രിയിൽ തന്റെ അച്ഛന്ന്— അന്നത്തെ രാത്രി അവൻ അങ്ങനെയായിരുന്നു. പ്രഭാതത്തോടുകൂടി റ്യു ദെ ബല്ലെയിൽനിന്നു പോന്ന ഉടനെ, അവൻ ആനയുടെ അടുക്കലേക്കു പാഞ്ഞെത്തി, അതിന്നുള്ളിൽനിന്നു രണ്ടു ചെക്കന്മാരേയും ചമൽക്കാരത്തോടുകൂടി പുറത്തേക്കെടുത്തു; അവൻ കണ്ടുപിടിച്ച എന്തോ ഒരു സവിശേഷ പ്രാതൽ അവർക്കും പങ്കുവെച്ചു; എന്നിട്ട് അവനെ ഏതാണ്ടുമുഴുവനും വളർത്തിക്കൊണ്ടുപോന്ന ആ കൊള്ളാവുന്ന മാതാവിനു, തെരുവിന്, അവരെ ഏല്പിച്ചുകൊടുത്തതിനുശേഷം, എവിടേക്കോ ഒരു നട നടന്നു. അവരുമായി പിരിയുമ്പോൾ, അതേ സ്ഥലത്തുവെച്ചു വൈകുന്നേരം കണ്ടുമുട്ടാമെന്ന് അവർ ഉടമ്പടി ചെയ്തു; എന്നല്ല, യാത്രാ കുശലമായി ഇങ്ങനെയൊരു പ്രസംഗവും അവൻ അവരെ ഏല്പിക്കയുണ്ടായി: ‘ഞാന് വടിയെടുക്കുന്നു; മറ്റു വിധത്തിൽപ്പറകയാണെങ്കിൽ ഞാൻ നടക്കുന്നു; കോടതിഭാഷയിൽ, എന്റെ വക കബാത്തായി. പിള്ളരേ, നിങ്ങൾ നിങ്ങടെ തന്തയേയും തള്ളയേയും കണ്ടില്ലെങ്കിൽ, വൈകുന്നേരം നേരെ ഇങ്ങോട്ടു പോന്നോളിൻ. ഞാൻ നിങ്ങൾക്ക് എന്തെങ്കിലും അത്താഴത്തിനു പൊത്തിപ്പിടിച്ചുണ്ടാക്കാം; ഒരു വിരിപ്പും നേരെയാക്കാം.’ ആ രണ്ടു കുട്ടികൾ ഏതെങ്കിലും ഒരു പൊല്ലീസ്സുകാരൻ പിടിച്ചു വല്ല കോട്ടയിലുമാക്കിവെച്ചതുകൊണ്ടോ, അതോ ഏതെങ്കിലും ഒരു വായ്പിട്ടുകാരൻ കട്ടു കൈയിലാക്കിയതുകൊണ്ടോ, അതോ ഏതെങ്കിലും ഒരു വായ്പിട്ടുകാരൻ കട്ടു കൈയിലാക്കിയതുകൊണ്ടോ, അതോ പാരിസ്സെന്ന ആ അപാരമായ ലാടച്ചങ്ങലക്കെട്ടിലേക്കു തെറ്റിക്കടന്നു തിരിഞ്ഞതുകൊണ്ടോ, പിന്നെ തിരിച്ചുവന്നില്ല. യതാർത്ഥ സാമുദായികലോകത്തിലെ അത്യഗാധതകളിൽ നിറച്ചും ഈ വഴിതെറ്റലുകളാണ്. ഗവ്രോഷ് പിന്നെ അവരെക്കണ്ടില്ല. അതു കഴിഞ്ഞിട്ട് ഇപ്പോൾ പത്തോ പന്ത്രണ്ടോ ആഴ്ചയായി. ഒന്നിലധികം തവണ അവൻ തലയും ചൊറിഞ്ഞു ചോദിച്ചു: ‘എന്റെ ഗ്രഹപ്പിഴക്കാർ പിള്ളർ എവിടേപ്പോയി?’
ഈയിടകൊണ്ട് അവൻ കൈയിൽ കൈത്തോക്കുമായി റ്യു ദ്യു പോങോഷുവിലെത്തി. ആ തെരുവിൽ ഒരൊറ്റ പീടികമാത്രമേ തുറന്നിരുന്നുള്ളൂ എന്ന് അവൻ നോക്കിക്കണ്ടു; പിന്നെ ആലോചിക്കേണ്ട ഒരു കാര്യം അത് ഒരു പലഹാരപ്പീടികയാണുതാനും. അപ്പോൾ, ആ അജ്ഞാതത്വത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപായി ഒരു ആപ്പിളടകൂടി തിന്നുവാൻ ദൈവഗത്യാ സമയമായി. ഗവ്രോഷ് അവിടെ നിന്നു. ഗഡിയാൾക്കീശയിൽ കൈയിട്ടു തപ്പി, കീശമുഴുവനും അകംപുറം മറിച്ചു; യാതൊന്നും കാണാനില്ല; ഒരു സൂ പോലുമില്ല; അവൻ ആർത്തുവിളിച്ചു പറയാൻ തുടങ്ങി; ‘ഈശ്വര, ഈശ്വര!’
ഒടുവിലത്തെ ആ ഒരു വായ ഭക്ഷണം വേണ്ടെന്നുവയ്ക്കുന്നതു കഷ്ടമാണ്.
എന്തായാലും ഗവ്രോഷ് നേരെ നടന്നു.
രണ്ടു മിനിട്ടു കഴിഞ്ഞു, അവൻ റ്യു സാങ്ലൂയിയിലെത്തി. റ്യു ദ്യു പാർക്റോയൽ കടക്കുമ്പോൾ, ആ കിട്ടാൻ നിവൃത്തിയില്ലാതെ പോയ ആപ്പിളടയുടെ നഷ്ടം തീർക്കാതെ കഴിയില്ലെന്ന് അവന്നു തോന്നി; നല്ല പച്ചപ്പകൽസമയത്തു നാടകത്തിന്റെ ചുമർപ്പരസ്യങ്ങൾ പറിച്ചു ചീന്തിക്കളയുക എന്ന പരമാഹ്ലാദങ്ങളിൽ അവൻ ആണ്ടുമുങ്ങി.
കുറച്ചുകൂടി നടന്ന്, ഒരുകൂട്ടം സുഖിതന്മാരെ—അവർ ജന്മികളാണെന്നു തോന്നി—അകലെ കണ്ടതോടുകൂടി അവൻ ചുമലൊന്നു ചുളുക്കി, അവർ അടുക്കലൂടേ കടന്നുപോകുന്ന സമയത്ത് ഇടയ്ക്കിടയ്ക്ക് ഈ തത്ത്വജ്ഞാനകഫം വായ് നിറച്ചു മുൻപിലേക്ക് ഓരോ തുപ്പു തുപ്പി: ‘ഈ പണക്കാർക്ക് എന്തു തടിയാണ്! അവർ കുടിച്ചിട്ടുമുണ്ട്! അവർ ഒന്നാംതരം ഭക്ഷണങ്ങളിൽക്കിടന്നു കൂത്തുമറിയുന്നു. സ്വന്തം പണംകൊണ്ട് അവരെന്താണ് ചെയ്യുന്നതെന്ന് അവരോടുതന്നെ ചോദിച്ചുനോക്കൂ. അവർക്കുറിഞ്ഞുകൂടാ. അവരതു തിന്നുതീർക്കുന്നു, അത്രതന്നെ! വയറ്റിൽ എത്രകണ്ടു കൊള്ളുമോ അത്രയും.’
[1] ഒരു ഫ്രഞ്ചുകവിയും നാടകമെഴുകത്തുകാരനും.
ഒരു കൊത്തിയില്ലാത്ത കൈത്തോക്കും പിടിച്ച് ഓങ്ങിക്കൊണ്ടു തെരുവീഥിയിലൂടെ നടക്കുക എന്നത് ഒരവസ്ഥയുള്ള കാര്യമാണ്. ഓരോ നിമിഷവും ഗവ്രോഷിന്റെ ഉത്സാഹം കൂടിക്കൂടിവന്നു. ദേശീയഗാനത്തിന്റെ ചില പൊട്ടും പൊടിയും നീട്ടിപ്പാടുന്നതിനിടയ്ക്ക് അവൻ ഇങ്ങനെ ഉച്ചത്തിൽ പറഞ്ഞു: ‘ഒക്കെ നന്നാവുന്നുണ്ട്. അല്ലയോ പൗരന്മാരേ എനിക്കെന്റെ ഇടത്തേ ഉള്ളംകൈയിനു സുഖമില്ല; എനിക്കു രക്തവാതംകൊണ്ടു യാതൊന്നിനും വയ്യാ; എങ്കിലും നന്നായി. നാടു വാഴികളൊക്കെ വേണ്ട നിലയ്ക്കു നില്ക്കണം. അതേ വേണ്ടൂ; ഞാനവറ്റെക്കൊണ്ടു ശതകം ചൊല്ലിക്കും. പൊല്ലീസ്സൊറ്റുകാർ എന്നുവെച്ചാലെന്താണ്? നായ്ക്കൾ. അവറ്റിലൊന്നിനെയാണ് എനിക്കെന്റെ തോക്കിൻമുൻപിൽ കിട്ടേണ്ടത്. എന്റെ ചങ്ങാതിമാരേ, ഞാൻ കോട്ടപ്പുറത്തു നിന്നാണ്. അവിടെ ചൂടു തുടങ്ങി, തിളച്ചുമറിഞ്ഞുപോയി. അതേ, പാട നീക്കേണ്ട സമയമായി. ആളുകളേ നടക്കുവിൻ മുൻപോട്ട്! ഒരു വൃത്തികെട്ട രക്തം ചാലുകളിലൊക്കെ തള്ളിയൊലിക്കട്ടെ! ഞാനെന്നെ എന്റെ രാജ്യത്തിനു ബലികൊടുക്കുന്നു; ഞാനിനി ഒരിക്കലും എന്റെ രഹസ്യക്കാരിയെ, നിനിയെ, കാണുകയില്ല, ഒക്കെത്തീർന്നു. എന്താ, നിനീ? ആട്ടെ സാരമില്ല! സന്തോഷത്തിനു ജയ ജയ! നമുക്കൊരു മറിനോക്കുക! താന്തോന്നിത്തം എനിക്കു മതിയായി.’
ആ സമയത്തു, രാഷ്ട്രീയരക്ഷിഭടസംഘത്തിലെ ഒരു കുന്തപ്പടയാളിയുടെ കുതിര വിരണ്ടുവീണതുകൊണ്ടു, ഗവ്രോഷ് തന്റെ കൈത്തോക്കും പാതവിരിയിലിട്ട് ആ മനുഷ്യനെ പിടിച്ചുപൊക്കി; എന്നിട്ടു കുതിരയെ പിടിച്ചുപൊക്കാൻ അയാളെ സഹായിച്ചു, അതു കഴിഞ്ഞ് അവൻ തന്റെ കൈത്തോക്കുമെടുത്തു നേരെ യാത്ര തുടർന്നു. റ്യു ദ് തൊറിണിയിൽ എല്ലാം ശാന്തവും നിശ്ശബ്ദവുമായിരുന്നു. മറേപ്രദേശത്തിന്റെ ഒരു പതിവുമട്ടായ ഈ ശാന്തത ചുറ്റുമുള്ള മറ്റു സ്ഥലങ്ങളിലെ മഹാക്ഷോഭത്തിനു തീരേ വിരുദ്ധമായിരുന്നു. ഒരുമ്മറത്തിരുന്നു നാലു പെണ്ണുങ്ങൾ ഞായം പറയുന്നു.
സ്കോട്ട് ലണ്ടിൽ മുമ്മൂന്നു കൂടിയിട്ടാണ് ആഭിചാരക്കാരികൾ; പാരിസ്സിൽ നന്നാലു കൂടിയാണ് ഞായക്കാരിക്കിഴവികൾ. ‘അവിടുന്നു രാജാവാവും’ എന്ന് ആർമൂയിറിലെ കുറ്റിക്കാട്ടിൽവെച്ചു മാത്ബെത്തിന്റെ മുഖത്തേക്ക് എത്രത്തോളം വ്യസനമയമായി വലിച്ചെറിയപ്പെടാമോ, അതേവിധം കാർഫൂർ ബൊദ്വേറിൽവെച്ചു ബൊനാപ്പാർത്തീൻനേർക്കുമാവാം. പോക്കാച്ചിയൊച്ച ഏതാണ്ട് ഒന്നായിരിക്കും.
റ്യു ദ് തൊറിഞിയിലെ ഞായക്കാരികൾ അവരുടെ സ്വന്തം കാര്യങ്ങളെപ്പറ്റി മാത്രമാണ് സംസാരിച്ചത്. മൂന്നുപേർ ഉമ്മറക്കാവല്ക്കാരികളാണ്. നാലാമത്തവൾ പുറത്തു കൊട്ടയോടുകൂടിയ കീറത്തുണിപ്പെറുക്കിയും.
ആ നാലു കിഴവികൾ വാർദ്ധക്യത്തിന്റെ നാലു മുക്കിലുമാണ്—എന്നു വെച്ചാൽ, പ്രായം, ക്ഷീണം, അധോഗതി, കഷ്ടപ്പാട്—നില്ക്കുന്നതെന്നും തോന്നും.
കീറത്തുണിപ്പെറുക്കിയാണ് കൂട്ടത്തിൽ കിഴിഞ്ഞവൾ. ഈ പുറംതട്ടുസമുദായത്തിൽ കീറത്തുണിപ്പെറുക്കി സലാം കൊടുക്കുന്നു; ഉമ്മറം കാവല്ക്കാരി അതു ധാടിയിൽ സ്വീകരിക്കും. കാരണം: ഉമ്മറം കാവല്ക്കാരികളുടെ ഇഷ്ടംപോലെയും അടിച്ചുനീക്കിക്കൂട്ടുന്നവരുടെ സന്തോഷംപോലെയും കുപ്പയെ തടിപ്പിക്കുകയും മെലിയിക്കുകയും ചെയ്യാൻ അവർക്കു കവിയും. അടിക്കുന്ന ചൂലിലും ദയയാവാം.
ഈ കീറത്തുണിപ്പെറുക്കി ഒരു നന്ദിയുള്ളവളാണ്; അവൾ ആ മൂന്ന് ഉമ്മറം കാവല്ക്കാരികളേയും നോക്കി പുഞ്ചിരിയിട്ടു—എന്തൊരു പുഞ്ചിരി! ഇത്തരത്തിലുള്ള ചിലതു പറഞ്ഞു:
‘ഹോ, അപ്പോഴേ, തന്റെ പൂച്ച ഇപ്പോഴും ശുണ്ഠികടിച്ചുംകൊണ്ടാണോ?’
‘എന്റെ ഭഗവാനേ, പൂച്ചകളൊക്കെ ജനിക്കുമ്പോൾത്തന്നെ നായ്ക്കൾക്കു വിരോധികളാണല്ലോ. നായ്ക്കൾക്കാണ് ആവലാതി.’
‘ആളുകൾക്കും.’
‘പക്ഷേ, ഒരു പൂച്ചയുടെമേൽനിന്നു ചെള്ളുകൾ ആളുകളുടെ മേലേക്കു ചെല്ലാറില്ല.’
‘അതല്ലല്ലോ, ബുദ്ധിമുട്ട്, നായ്ക്കൾ അപകടക്കാരാണ്. എനിക്കോർമ്മയുണ്ട്, ഒരു കൊല്ലം നായ്ക്കൾ അത്ര വളരെ വർദ്ധിച്ചിട്ട്, ഒടുവിൽ പത്രത്തിലിടേണ്ടിവന്നു. റോം മഹാരാജാവിന്റെ വണ്ടി വലിക്കാൻ ത്വീലെരി രാജധാനിയിൽ അസംഖ്യം ആടുകളുണ്ടായിരുന്ന കാലത്താണത്. റോം മഹാരാജാവിനെ തനിക്കോർമ്മയുണ്ടോ?’
‘എനിക്കു ദ്യുക്ദ് ബൊർദോവിനെയാണ് അധികമിഷ്ടം.’
‘പതിനെട്ടാമൻ ലൂയിയെ ഞാനറിയും. എനിക്കു പതിനെട്ടാമൻ ലൂയിയെയാണ് അധികമിഷ്ടം.’
‘മാംസത്തിനു വലിയ വില; എന്താ മദർ പതഗോങ്?’
‘അയ്യോ! അതു പറയേണ്ടാ, കശാപ്പുകാരന്റെ പീടിക നരകമാണ്. ഒരു നാശം പിടിച്ച നരകം—ഇക്കാലത്ത് ഓരോ ചെത്തേ വാങ്ങാൻ നിവൃത്തിയുള്ളൂ.’
ഇവിടെ കീറത്തുണിപ്പെറുക്കി ഇടയിൽക്കടന്നു: ‘കൊച്ചമ്മമാരേ, കച്ചവടമൊക്കെ മോശം, അടിച്ചുനീക്കിക്കൂട്ടുന്നത് എത്ര കുറച്ച്! ആരും ഒന്നും വലിച്ചെറിയാതായി. ഒക്കെ അവർ തിന്നുന്നു.’
‘ല വർഗുലീം, നിന്നെക്കാളും പാവങ്ങളുണ്ട്’
‘ആ അതു നേര്,’ കീറത്തുണിപ്പെറുക്കി വണക്കത്തോടുകൂടി പറഞ്ഞു: ‘എനിക്കൊരു ജോലിയുണ്ടല്ലോ.’
കുറച്ചിട ആരുമൊന്നും മിണ്ടിയില്ല; ഒടുവിൽ മനുഷ്യഹൃദയത്തിന്റെ അടിയിൽക്കിടക്കുന്ന ആ ആത്മസ്തുതിക്കുള്ള ആവശ്യത്തിനു കീഴടങ്ങി, കീറത്തുണിപ്പെറുക്കി തുടർന്നു: ‘രാവിലെ, വീട്ടിൽ തിരിച്ചെത്തിയ ഉടനെ, ഞാനെന്റെ കൊട്ടയിലുള്ളതൊക്കെ പുറത്തേക്കു വലിച്ചിട്ട്, ഓരോന്നും തരംതിരിക്കും. ഒരു കുന്ന് എന്റെ മുറിയിൽ നിറയും. കീറത്തുണി ഒരു കൊട്ടയിലിടും, കഴമ്പുകളും തണ്ടുകളും ഒരു വെള്ളത്തൊട്ടിയിൽ, പരുത്തിത്തുണി എന്റെ പിഞ്ഞാണത്തട്ടിൽ, രോമത്തുണിയൊക്കെ എന്റെ വലിപ്പുപെട്ടിയിൽ, പഴേ കടലാസ്സുകൾ ജനാലയുടെ മൂലക്കൽ, തിന്നാൽ നല്ലവയൊക്കെ എന്റെ കുപ്പിക്കിണ്ണത്തിൽ, ചില്ലിൻകഷ്ണങ്ങൾ എന്റെ അടുപ്പുതിണ്ണയിൽ, പഴയ പാപ്പാസ്സുകൾ വാതിലിനു പിന്നിൽ, എല്ലുകൾ എന്റെ വിരിപ്പിൻ ചുവട്ടിലും.’
ഗവ്രോഷ് അവളുടെ പിന്നിൽനിന്നു കേൾക്കുകയായിരുന്നു.
‘ഹേ, മുത്തശ്ശിമാരേ,’ അവൻ പറഞ്ഞു, ‘എന്താ നിങ്ങളീ രാജ്യകാര്യം സംസാരിക്കുന്നത്?’
ഒരു നാന്മടങ്ങുമുരളിച്ചയായ പീരങ്കിക്കൂട്ടവെടി അവനെ വളഞ്ഞു.
‘ഇതാ മറ്റൊരു തെമ്മാടി.’
‘എന്താ അവന്റെ ചട്ടുകത്തിൽ? ഒരു കൈത്തോക്കോ?’
‘ശരി, എന്തെരപ്പാളിച്ചെക്കനാണിതെന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.’
‘ഉദ്യോഗസ്ഥന്മാരെ പിടിച്ചു കിഴുമേൽ മറിക്കുമ്പോഴല്ലാതെ ഇത്തരം ഒരു ജന്തു ഒരിക്കലും തുള്ളിച്ചാടുകയില്ല.’
ഗവ്രോഷ്, ഒരു പ്രതിക്രിയയായി പെരുവിരലിനാൽ മൂക്കിന്റെ അറ്റമൊന്നു പൊന്തിച്ചു കൈ മലർക്കെത്തുറന്നതുകൊണ്ട് തൃപ്തിപ്പെട്ടു.
കീറത്തുണിപ്പെറുക്കി ഇങ്ങനെ നിലവിളിച്ചു: ‘എടാ, പൊള്ളക്കയ്യനായ വികൃതിച്ചെക്ക!’
പതഗോങ് എന്ന പേരിനു വിളികേൾക്കുന്ന ആ ഒരുവൾ പേടിച്ചു കൈ രണ്ടും കൊട്ടിപ്പിടിച്ചു.
‘വേണ്ടാത്ത പണിയൊക്കെയുണ്ടാവുമിപ്പോൾ. സംശയമില്ല. അങ്ങേ വീട്ടിലുള്ള തപ്പാൽക്കാരൻ ചെക്കന്നു മീശ ഊന്നിച്ചതേ ഉള്ളൂ; ഒരു ചുകന്ന തൊപ്പിയുള്ള പെണ്ണിന്റെ കൈയുംപിടിച്ച് അവൻ എന്നും ഇതിലേ പോകുന്നതു കാണാം; ഇന്ന് അവന്റെ യാത്ര കണ്ടു, കൈയിൽ ഒരു തോക്കുണ്ട്. മദാം ബഷോ പറഞ്ഞു എന്നോടു, കഴിഞ്ഞാഴ്ചയിൽ എവിടെയാണ്?—പൊംത്വാസിൽ ഒരു ഭരണപരിവർത്തനമുണ്ടായിയത്രേ. എന്നിട്ടോ. അപ്പോൾ അവിടെയുണ്ട് ആ തെമ്മാടിച്ചെക്കൻ, അവന്റെ കൈത്തോക്കുംകൊണ്ട്! സെലെസ്താങ് പ്രദേശത്തു മുഴുവനും കൈത്തോക്കുകളാണെന്നു തോന്നുന്നു. ആ സാധുരാജ്ഞിക്ക്—ഈശ്വരാ, അവിടുന്നു കട്ടവണ്ടിയിൽപ്പോകുന്നതു ഞാൻ കണ്ണുകൊണ്ടു കണ്ടു—ഈ കഷ്ടപ്പാടൊക്കെ വന്നുപെട്ടിട്ടു നമുക്കൊരു സ്വസ്ഥത കഷ്ടിച്ചുകിട്ടിത്തുടങ്ങിയതേ ഉള്ളൂ; അപ്പോഴെയ്ക്കു ലോകം കുട്ടിച്ചോറാക്കാൻ എന്താണ് വഴി എന്നു നോക്കുകയല്ലാതെ മറ്റൊന്നും ചെയ്യാൻ അറിഞ്ഞുകൂടാത്ത ഈ ഒന്നിനുംകൊള്ളാത്തവറ്റെക്കൊണ്ടു ഭരണാധികാരികൾ എന്താണ് കാണിക്കുക! ഇതൊക്കെ പുകയിലയ്ക്ക് ഇനിയും വില വർദ്ധിക്കാനുള്ള പണിയാണ്! തോന്നിവാസം! ആ അറുദുഷ്ടൻ തൂക്കുമരത്തിൽക്കയറുന്നതു ഞാൻ നിശ്ചയമായും കാണാൻ പോവും!’
‘ഹേ മുത്തശ്ശി, നിങ്ങൾക്കു ജലദോഷമുണ്ട്.’ ഗവ്രോഷ് പറഞ്ഞു; ‘ആ മുനമ്പൊന്നു ചീറ്റു.’
അവൻ നടന്നു, റ്യു പവെയിൽ എത്തിയപ്പോൾ ആ കീറത്തുണിപ്പെറുക്കി പിന്നെയും അവന്റെ ഓർമ്മയിൽ വന്നു; ഗവ്രോഷ് ഈ ആത്മഗതത്തിൽ മുങ്ങി: ‘ഹേ, അടിച്ചുനീക്കുമൂലയായ അമ്മേ, ഭരണപരിവർത്തകന്മാരെ അധിക്ഷേപിച്ചതിൽ നിങ്ങൾക്കു തെറ്റിപ്പോയി. ഈ കൈത്തോക്കു നിങ്ങളുടെ കാര്യമാണ് നോക്കുന്നത്. നിങ്ങളുടെ കൊട്ടയിൽ കുറേക്കൂടി നല്ല തീറ്റസ്സാമാനങ്ങളുണ്ടാക്കാനാണ് ഇതിന്റെ ശ്രമം.’
പെട്ടെന്നു പിന്നിൽനിന്ന് ഒരു നിലവിളി കേട്ടു, അത് അവന്റെ പിന്നാലെ ഓടിയെത്തുന്ന ഉമ്മറംകാവല്ക്കാരി പതഗോങ്ങായിരുന്നു. അവൾ അകലെനിന്നു മുഷ്ടിയിളക്കി പറയുന്നുണ്ട്: ‘നീയ്യേതു തന്തയില്ലാത്തവനാണ്.’
‘ഓ! അങ്ങനെയാവട്ടെ,’ ഗവ്രോഷ് പറഞ്ഞു: ‘എനിക്കതുകൊണ്ട് ഒരു പുല്ലിനു വിലയില്ല.’
അധികം താമസിയാതെ അവൻ ലാമ്വാന്തോങ് ഹോട്ടൽ കടന്നു. അവിടെവെച്ച് അവൻ ഈ കല്പന കല്പിച്ചു: ‘യുദ്ധത്തിനു പുറപ്പെടുവിൻ!’
ഉടനെ അവന്നൊരു വ്യസനം ബാധിച്ചു. ഒരു ശകാരിക്കുന്ന മട്ടിൽ അവൻ തന്റെ കൈത്തോക്കിന്മേല്ക്കു നോക്കി—അതതിനെ ഒന്നു സാന്ത്വനപ്പെടുത്തുന്നതുപോലെ തോന്നി: ‘ഞാൻ പോവുകയായി,’ അവൻ പറഞ്ഞു; ‘പക്ഷേ, നീയ്യനങ്ങില്ല.’
ഒരു നായ മറ്റൊരു നായയിൽ [1] നിന്നു ശ്രദ്ധ തിരിപ്പിച്ചേക്കാം. ആ സമയത്തു വളരെ മെലിഞ്ഞ ഒരു ചെടയൻനായ അടുത്തുവന്നു. ഗവ്രോഷിന് അതിന്റെമേൽ ദയതോന്നി.
‘എന്റെ സാധു നായ്ക്കുട്ടി,’ അവൻ പറഞ്ഞു, ‘നിയ്യൊരു പീപ്പ കടന്നുവിഴുങ്ങിയിരിക്കണം; കെട്ടുവാറുകളൊക്കെ കാണാനുണ്ട്.’
ഉടനെ അവൻ ലോംസാങ് ഴെർവേക്കു നേരെ നടന്നു.
[1] നായയ്ക്കും കൊത്തിക്കും ഫ്രഞ്ച് ഭാഷയിൽ. ഇവശലൗ ഒരു വാക്കാണ്.
പിതൃവാത്സല്യത്തോടുകൂടിയ ആനയുടെ അന്തർഭാഗം ഗവ്രോഷ് തുറന്നു കൊടുക്കുകയുണ്ടായ ആ രണ്ടു കുട്ടികളെ തന്റെ പീടികയിൽനിന്ന് ആട്ടിയോടിച്ച് ആ കൊള്ളാവുന്ന ക്ഷുരകൻ അസ്സമയത്തു തന്റെ പീടികയിലിരുന്നു ചക്രവർത്തിയുടെ കീഴിൽ യുദ്ധം ചെയ്ത പട്ടാളത്തിൽ ഒരംഗമായ ഒരു കിഴവൻ ഭടനു ക്ഷൗരം ചെയ്തിരുന്നു. അവൻ സംസാരിക്കുകയാണ്. ക്ഷുരകൻ ക്രമപ്രകാരം ആദ്യം ലഹളയെപ്പറ്റിയും പിന്നെ സൈന്യാധിപൻ ലമാർക്കിനെപ്പറ്റിയും സംസാരിച്ചു പോന്ന് ഒടുവിൽ ചക്രവർത്തിയിലേക്കു കടന്നു. അവിടെനിന്നു ക്ഷുരകനും പടയാളിയും കൂടി പ്രൂഢോ അവിടെയുണ്ടെങ്കിൽ അലങ്കാരപ്രയോഗങ്ങൾ നിറഞ്ഞതും ‘ക്ഷൗരക്കത്തിയും വാളുമായുള്ള സംഭാഷണം’ എന്നു നാമകരണം ചെയ്യുന്നതുമായ സംസാരമാരംഭിച്ചു.
‘സേർ, ചക്രവർത്തിയുടെ കുതിരസ്സവാരി എങ്ങനെ?’ ക്ഷുരകൻ ചോദിച്ചു.
‘നന്നല്ല, അവിടേക്കു വീഴാനറിഞ്ഞുകൂടാ—അതുകൊണ്ട് ഒരിക്കലും വീണിട്ടില്ല.’
‘അവിടെയ്ക്കു നല്ല കുതിരകൾ ഉണ്ടായിരുന്നുവോ? അവിടെയ്ക്കു നല്ല കുതിരകളുണ്ടായിരിക്കണം!’
അവിടുന്നെനിക്കു കുരിശുമുദ്ര തന്ന ദിവസം ഞാനവിടുത്തെ കുതിരയെ സൂക്ഷിച്ചുനോക്കി. അതൊരു ഓട്ടക്കുതിരയായിരുന്നു, തൂവെള്ള. അതിന്റെ ചെവികൾ വളരെ അകന്നിട്ടാണ്; കുഴിഞ്ഞ ജീനികൾ; ഒരു കറുത്ത പുള്ളിയോടുകൂടി ചന്തമുള്ള ഒരു തല; വളരെ നീളമുള്ള കഴുത്ത്; സന്ധികൾക്കു നല്ല ഉറപ്പുള്ള കാൽമുട്ടുകൾ; ഉന്തിയ വാരിയെല്ലുകൽ; വളഞ്ഞ ചുമലുകൾ; ഒരൂക്കുകൂടിയ പിൻഭാഗം. പതിനഞ്ചു ചാണിൽ കുറച്ചേറെ ഉയരമുണ്ട്.’
‘ഒരു നല്ല കുതിര’. ക്ഷുരകൻ അഭിപ്രായപ്പെട്ടു.
‘അങ്ങനെയായിരുന്നു തിരുമനസ്സിലെ കുതിര.’
ഈ അഭിപ്രായപ്രകടനത്തിനുശേഷം കുറച്ചുനേരത്തെ മൗനം ആവശ്യമാണെന്നു ക്ഷുരകനു തോന്നി; അയാൾ അതനുസരിച്ചു: എന്നിട്ട് വീണ്ടും തുടങ്ങി; ‘ചക്രവർത്തിക്ക് ഒരിക്കൽ മാത്രമേ മുറിവു പറ്റിയിട്ടുള്ളു, അല്ലേ. സേർ?’
അപ്പോൾ ആ യുദ്ധസ്ഥലത്തുണ്ടായിരുന്ന ഒരാളുടെ ശാന്തവും അന്തസ്സുകൂടിയതുമായ ഒരു സ്വരത്തിൽ ആ കിഴവൻ ഭടൻ മറുപടി പറഞ്ഞു: ‘മടമ്പത്ത്, രാറ്റിസ് ബണിൽവെച്ച്. അന്നത്തെപ്പോലെ ഭംഗിയിൽ ഉടുപ്പിട്ടിട്ട് അവിടുത്തെ ഒരിക്കലും കണ്ടിട്ടില്ല. ഒരു പുതിയ സൂ നാണ്യംപോലെ അന്ന് അവിടുന്നു നല്ല വൃത്തിയിലായിരുന്നു.’
‘അപ്പോൾ നിങ്ങൾക്കു—യുദ്ധവിദഗ്ധനായ നിങ്ങൾക്കു—പലപ്പോഴും മുറിവു പറ്റിയിരിക്കണം?’
‘എനിക്കോ?’ പട്ടാളക്കാരൻ പറഞ്ഞു, ‘ഹാ, പറയത്തക്കവണ്ണമൊന്നുമില്ല. മറെൻ ഗോവിൽവെച്ചു കഴുത്തിനു പിന്നിൽ രണ്ടു വാൾവെട്ടു തട്ടി; ഓസ്തെർലിത്സിൽവെച്ചു വലത്തെ കൈയിന്ന് ഒരുണ്ടകൊണ്ടു; ഴെനായിൽവെച്ചു മറ്റൊന്ന് ഇടത്തെ അരക്കെട്ടിൽ; ഫ്രീദ്ലാങ്ങിൽ വെച്ച്, ഇതാ, ഇവിടെ ഒരു കുന്തക്കുത്തേറ്റു, മൊസ് കോവിൽവെച്ച്, എവിടെയായാലും ശരി, ഏഴോ എട്ടോ കുന്തം തറച്ചു; ലൂത്സെനിൽവെച്ച് ഒരു പീരങ്കിയുണ്ടയുടെ കഷ്ണം എന്റെ ഒരു വിരൽ ചതച്ചു. ഹാ! വാട്ടർ ലൂവിൽവെച്ച് ഒരു ചെറുതോക്കിന്റെ ഉണ്ട തുടയിൽ വന്നുവീണു. അത്രമാത്രം.’
‘എന്തു രസം!’ കീർത്തനകാവ്യസംബന്ധിയായ സ്വരവിശേഷത്തോടുകൂടി ക്ഷുരകൻ ഉച്ചത്തിൽ പറഞ്ഞു. ‘യുദ്ധക്കളത്തിൽ കിടന്നു മരിക്കുക! നേരു പറകയാണെങ്കിൽ, കിടക്കയിൽക്കിടന്നു, രോഗം പിടിച്ചു, മരുന്നുകൊണ്ടും വറുകുഴമ്പുകൾ കൊണ്ടും വസ്തിക്കുഴലുകൾകൊണ്ടും കൂടി, പതുക്കെ, ദിവസംപ്രതി കുറേശ്ശക്കുറേശ്ശയായി മരിക്കുന്നതിനെക്കാൾ ഒരു പീരങ്കിയുണ്ട വയറ്റിൽക്കയറി ചാവുന്നതാണ് എനിക്കധികമിഷ്ടം.’
‘എന്തായാലും നിങ്ങൾ ആമാടയ്ക്കു പുഴുക്കുത്തു നോക്കുന്ന ആളല്ല.’ പട്ടാളക്കാരൻ പറഞ്ഞു.
അയാൾ പറഞ്ഞുതീർന്നില്ല. അപ്പോഴേക്ക് ഒരു ഭയങ്കരശബ്ദം പീടികയെ ഇട്ടു കുലുക്കി. കാഴ്ചജനാല പെട്ടെന്നു പൊട്ടിത്തകർന്നു.
പാഴ്മൂടിപ്പണിക്കാരൻ വിളർത്തു.
‘ഹാ എന്റെ ഈശ്വരാ!’ അയാൾ ഉറക്കെപ്പറഞ്ഞു, ‘അതവയിലൊന്നാണ്!’
‘എന്ത്?’
‘പീരങ്കിയുണ്ട.’
‘അതിതാ,’ പട്ടാളക്കാരൻ പറഞ്ഞു.
നിലത്തു കിടന്നുരുളുന്ന എന്തോ ഒന്ന് അയാൾ പെറുക്കിയെടുത്തു. അതൊരു വെള്ളാരങ്കല്ലായിരുന്നു.
ക്ഷുരകൻ ആ തകർന്ന ജനാലയുടെ അടുക്കലേക്കു ചെന്നു; ആ മാർഷെസാങ് മാങ് വഴിക്കു കുതിച്ചുപായുന്ന ഗവ്രോഷിനെ കണ്ടെത്തി. ക്ഷുരകന്റെ പീടികയ്ക്കു മുൻപിലൂടെ പോകുമ്പോൾ, അപ്പോഴും ആ രണ്ടു ചെക്കന്മാർ തലയിൽക്കിടന്നു കലിച്ചിരുന്ന ഗവ്രോഷിന്ന് അയാൾക്ക് ഒരു സലാംവെച്ചു കൊടുക്കാതിരിക്കാൻ മനസ്സുവന്നില്ല; അവൻ ഒരു കല്ലെടുത്തു ചില്ലുജനാലയുടെ മേലേക്ക് ഒരേറെറിഞ്ഞു.
‘കണ്ടുവോ!’ വിളർപ്പു പോയി നീലച്ചുകഴിഞ്ഞ ക്ഷുരകൻ അലറി, ‘ആ ചെക്കൻ തിരിച്ചുവന്നു, വെറുതേ രസത്തിന്ന് ഒരു വികൃതിത്തം കാട്ടി, നടന്നു. ആരെങ്കിലുമുണ്ടോ ആ തെമ്മാടിച്ചെക്കനോടു വല്ലതും കാണിച്ചു?’
ഈയിടയ്ക്കു, പാറാവുപുര എടുത്തുകളഞ്ഞ മാർഷെ സാങ്ഴാങ്ങിൽ വെച്ച്, ആൻഷോൽരാ, കുർഫെരാക്, കൊംബ്ഫേർ, ഫെയ്ലി എന്നിവരാൽ നയിക്കപ്പെടുന്ന ഒരു സംഘത്തോടു ഗവ്രോഷ് ചേർന്നു. അവരെല്ലാം ഓരോവിധത്തിൽ ആയുധധാരികളാണ്. ബയോരെയും ഴാങ്പ്രുവേറും അവരെ കണ്ടെത്തി, കൂട്ടത്തിൽക്കൂടി. ആൻഷൊൽരായുടെ കൈയിൽ ഇരട്ടക്കുഴലുള്ള ഒരു നായാട്ടുതോക്കുണ്ട്. കൊംബ്ഫേറുടെ കൈയിൽ രാഷ്ട്രീയരക്ഷിഭടന്റെ പട്ടാളവകുപ്പിലെ നമ്പറോടുകൂടിയ ഒരു തോക്കാണുള്ളത്; കുടുക്കിടാത്ത പുറങ്കുപ്പായത്തിനുള്ളിലൂടേ കാണാമായിരുന്ന രണ്ടു കൈത്തോക്കുകൾ അയാളുടെ അരപ്പട്ടയിലുമുണ്ട്. ഴാങ് പ്രുവേറുടെ കൈയിൽ ഒരു പഴയ കുതിരപ്പട്ടാളത്തോക്കും ബയൊരെലിന്റെ വശം ഒരു ‘റിയിഫ്ളു’മാണ്: കുർഫെരാക് ഒരു ഉറയൂരിയ വടിവാൾ വീശുന്നുണ്ട്. ഒരു ഉറയൂരിയ വാളോടുകൂടി അവരുടെ മുൻപിൽ നടന്നു ഫെയ്ലി ഉച്ചത്തിൽ വിളിച്ചു പറയുന്നു: ‘പോളണ്ട് ജയിക്കട്ടേ!’
അവർ മൊർലാങ് പാതാറിലത്തി. കണ്ഠവസ്ത്രമില്ല, തൊപ്പിയില്ല, ശ്വാസമില്ല; മഴയിൽ മുങ്ങിയിരിക്കുന്നു. കണ്ണിൽനിന്നു മിന്നൽ പുറപ്പെടുന്നു. ഗവ്രോഷ് അവരെ ശാന്തതയോടുകൂടി എതിരേറ്റു: ‘നമ്മൾ എവിടേക്കാണ്?’
‘പോരൂ,’ കുർഫെരാക് പറഞ്ഞു.
ഫെയ്ലിയുടെ പിന്നിലായി ബയോരെൽ കബാത്തു നടന്നു. അല്ലെങ്കിൽ തുള്ളിച്ചാടി; ലഹളയിൽ അയാൾ വെള്ളത്തിൽ മത്സ്യംപോലെയാണ്, അയാൾ ഒരു കടുംചുകപ്പു മാർക്കുപ്പായമിട്ടിട്ടുണ്ട്; സർവ്വത്തേയും ഇടിച്ചുതകർക്കുന്നതരം വാക്കുകൾ ഇട്ടു തകർത്തിരുന്നു. അയാളുടെ മാർക്കുപ്പായം ഒരു വഴിപോക്കനെ അത്ഭുതപ്പെടുത്തി; ആ മനുഷ്യൻ അമ്പരപ്പോടുകൂടി ഉച്ചത്തിൽ പറഞ്ഞു: ‘ഇതാ, ചുകപ്പുടുപ്പുകാർ!’
‘ചുകപ്പുടുപ്പ്, ചുകപ്പുടുപ്പുകാർ!’ ബയോരെൽ തിരിച്ചടിച്ചു. ‘ഹേ, നാടുവാഴി, നിങ്ങളുടെ പേടി കൊള്ളാം, ഒരവീൻ ചെടിയുടെ മുൻപിൽ ഞാൻ വിറയ്ക്കുകയില്ല; ചുകന്ന കുറുംതൊപ്പിക്ക് എന്നെ പേടിപ്പെടുത്താൻ വയ്യാ. ഞാൻ പറയുന്നതു കേൾക്കു, ഹേ, നാടുവാഴി, ചുകപ്പു കാണുമ്പോഴേക്കു ഭയപ്പെടുന്നതു കാളകളായ്ക്കൊള്ളട്ടെ.’
ലോകത്തിൽവെച്ച് ഏറ്റവുമധികം സമാധാനമയമായ ഒരു കടലാസ്സിൻ കഷ്ണം, കോഴിമുട്ടകൾ തിന്നാനുള്ള ഒരനുവാദപത്രം, പാരിസ്സിലെ പ്രധാനമെത്രാൻ തന്റെ ‘ആട്ടിൻകൂട്ടങ്ങൾക്ക്’ കൊടുത്ത നോല് മ്പുനാളത്തെ ഉപദേശം, ഒട്ടിച്ച ഒരു ചുമർമൂല അയാൾ കണ്ടെത്തി.
ബയോരെർ ഉറക്കെപ്പറഞ്ഞു: ‘ആട്ടിൻകൂട്ടങ്ങൾ’, വൻവാത്തുകൾ എന്നതിന്റെ ഒരു മര്യാദയോടുകൂടിയ പര്യായവാക്ക്.’
അയാൾ ആണിയിൽനിന്ന് ഒരു പ്രബോധനപത്രം ചീന്തിയെടുത്തു. ഇതു ഗവ്രോഷിനെ കീഴടക്കി. ആ നിമിഷംമുതൽ ബയോരെലിനെ നോക്കിപ്പഠിക്കലായി ഗവ്രോഷിന്റെ പണി.
‘ബയോരെൽ’, ആൻഷോൽരാ അഭിപ്രായപ്പെട്ടു, ‘നിങ്ങൾക്കു തെറ്റി. അതവിടെ നിന്നുകൊള്ളട്ടെ എന്നു വെയ്ക്കേണ്ടതായിരുന്നു; നമുക്കു കാര്യം പറയാനുള്ളത് ആ മനുഷ്യനോടല്ല; പ്രയോജനമില്ലാതെ നിങ്ങൾ നിങ്ങളുടെ ദ്വേഷ്യത്തെ ചെലവിടുകയാണ്. നിങ്ങളുടെ കൈയിരുപ്പു സൂക്ഷിച്ചുകൊള്ളൂ. ഒരു തോക്കുകൊണ്ടെന്നതിൽ ഒട്ടുമധികം ആത്മാവിനെക്കൊണ്ടും വെറുതെ പുകപ്പിക്കരുത്.’
‘ഓരോരുത്തരും അവരുടെ മട്ടിനൊത്ത്’, ബയൊരെൽ തിരിച്ചടിച്ചു. ‘ഈ മെത്രാൻവാചകം എന്നെ ശുണ്ഠിപിടിപ്പിക്കുന്നു; ആരുടേയും അനുവാദത്തോടുകൂടാതെ എനിക്കു കോഴിമുട്ട തിന്നണം. നിങ്ങൾ ശാന്തമട്ടുകാരനാണ്. ഞാൻ ആഹ്ലാദിക്കുന്നു, എന്നല്ല, ഞാൻ എന്നെ ദീപാളി പിടിപ്പിക്കയല്ല ചെയ്യുന്നത്.’ ഞാൻ ഒന്നോങ്ങിവെച്ചു; പിന്നെ പ്രബോധനപത്രം ഞാൻ ചീന്തിക്കളഞ്ഞുവെങ്കിൽ, ഹേ എർക്കിൽ, [1] അതൊന്നു രുചിപിടിപ്പിക്കാൻ മാത്രമാണ്.’
ഈ എർക്കിൽ എന്ന വാക്കു ഗവ്രോഷിനെ പിടിച്ചാട്ടി. അവൻ എപ്പോഴും എന്തെങ്കിലും പഠിക്കാൻ തയ്യാറായിരിക്കയാണ്; ആ ചുമർപ്പരസ്യം ചീന്തല്ക്കാരൻ അവന്റെ ബഹുമതി കൈയിലാക്കിക്കളഞ്ഞു. അവൻ അയാളോടന്വേഷിച്ചു: ‘എർക്കിൽ എന്നതിന് അർത്ഥമെന്താണ്?’
ബയോരെലിന്റെ മറുപടി: ‘ലത്തീൻഭാഷയിൽ അതിനു ‘നായ’ എന്നാണർത്ഥം.’
ഈ സമയത്ത് ഒരു ജനാലയ്ക്കൽ അവരുടെ യാത്ര നോക്കിക്കൊണ്ട് കറുത്തതാടിക്കാരനായ ഒരു വിളർത്ത ചെറുപ്പക്കാരൻ നില്ക്കുന്നതു ബയോരെൽ കണ്ടെത്തി; ഒരു സമയം അയാൾ എ ബി സി സുഹൃൽസംഘത്തിലെ അംഗമായിരിക്കാം. ബയോരെൽ അയാളോടു കൂക്കിപ്പറഞ്ഞു: ‘വേഗമാട്ടേ; തെരയെടുത്തോളൂ. പരാബെല്ലം (=യുദ്ധത്തിന്നൊരുങ്ങുക).’
‘ഒരു കൊള്ളാവുന്നാൾ! ശരിയാണ്.’ അപ്പോഴേക്കും ലത്തീൻഭാഷ മനസ്സിലായിത്തുടങ്ങിയ ഗവ്രോഷ് പറഞ്ഞു.
ഒരു ലഹളപിടിച്ച അനുയായിസംഘം അവരുടെ കൂടെയുണ്ട്—വിദ്യാർത്ഥികൾ, ശില്പവിദ്യക്കാർ, കഗൂർദിലേക്കു ചേർന്ന ചെറുപ്പക്കാർ, മിനുസപ്പണിക്കാർ, മുണ്ടൻവട്ടികളും തോക്കിൻകുന്തങ്ങളും ധരിച്ച കപ്പൽസ്സാമാനക്കേറ്റിറക്കക്കാർ; കൊംബ്ഫേരെപ്പോലെ ചിലർ കൈത്തോക്കുകൾ കാലുറക്കീശകളിൽ തിരുകിയിട്ടുംകൊണ്ടാണ്.
അത്യന്തം പ്രായംചെന്നപോലെ തോന്നിയ ഒരു കിഴവൻ ആ കൂട്ടത്തിലൂടെ നടക്കുന്നുണ്ട്.
അയാൾക്ക് ആയുധങ്ങളില്ല; ഒരു മനോരാജ്യക്കാരന്റെ മട്ടുണ്ടെങ്കിലും, പിന്നിൽ പെട്ടുപോയെങ്കിലോ എന്നുവെച്ച് അയാൾ കൊണ്ടുപിടിച്ചു നടക്കുന്നുണ്ട്.
ഗവ്രോഷ് അയാളെ കണ്ടെത്തി: ‘കെക്കെക്കെ?’ അവൻ കുർഫെരാക്കോടു പറഞ്ഞു.
‘അയാൾ ഒരു കിഴവൻ തെണ്ടിവ്യാപാരിയാണ്.’
അതു മൊസ്യു മബെയായിരുന്നു.
[1] എർക്യുലിസ് എന്ന മഹാശക്തന്റെ പേർച്ചുരുക്കം.
കഴിഞ്ഞതൊന്നു തിരിഞ്ഞുനോക്കട്ടെ.
കുതിരപ്പടയാളികൾ തള്ളിക്കേറിയ സമയത്ത് ആൻഷൊൽരായും കൂട്ടുകാരും പാണ്ടികശാലകൾക്കരികിൽ ബുർദോങ്നടക്കാവിലായിരുന്നു. ‘വഴിക്കോട്ടയിലേക്ക്’ എന്നാർത്തുവിളിച്ചുകൊണ്ട് റ്യു ബസ്സെംപിയെറിലേക്കു ചെന്നവരുടെ കൂട്ടത്തിൽ ആൻഷൊൽരായും കുർഫെരാക്കും കൊംബ്ഫേരുമുണ്ടായിരുന്നു. റ്യു ലെ ദിഗ്വിയേറിൽവെച്ച് അവർ ഒരു കിഴവനും കൂട്ടത്തിൽപ്പോരുന്നതു കണ്ടു. അവരുടെ ശ്രദ്ധയെ ആകർഷിച്ചതെന്തെന്നാൽ, ആ കൊള്ളാവുന്ന കിഴവൻ, മദ്യലഹരി തലയ്ക്കുപിടിച്ച ഒരാളുടെ മട്ടിൽ, ചാഞ്ചാടിക്കൊണ്ടാണ് നടന്നിരുന്നത്. എന്നല്ല, രാവിലെ മുഴുവനും മഴയായിരുന്നുവെങ്കിലും ആ മനുഷ്യൻ തൊപ്പി കൈയിൽപ്പിടിച്ചിരിക്കയാണ്; അപ്പോഴും നല്ല ഇരമ്പിയ മഴ പെയ്തിരുന്നു. കുർഫെരാക്കിനു അതു പാദർ മബെയാണെന്നു മനസ്സിലായി. മരിയുസ്സൊരുമിച്ച് അയാളുടെ വീടുവരെ പലപ്പോഴും പോയിട്ടുള്ളതുകൊണ്ടു കുർഫെരാക്കിന് ആ കിഴവനെ അറിയാം. ശാന്തനും നല്ല പേടിത്തൊണ്ടനുമായ ആ പ്രായംകൂടിയ പള്ളിക്കോൽക്കാരപ്പുസ്തകശേഖരിപ്പുകാരന്റെ മട്ടുകളുമായി പരിചയമുണ്ടായിരുന്നതുകൊണ്ടും, ആ മനുഷ്യനെ ലഹളയുടെ നടുക്കു, കുതിരപ്പടയാളികളുടെ തള്ളിക്കേറ്റത്തിന് ഒരു രണ്ടു വാര മുൻപിലായി, തോക്കിന്റെ ഉണ്ടകൾക്ക് ഏതാണ്ട് ഉള്ളിൽത്തന്നെ, മഴയത്തു തൊപ്പിയില്ലാതെ, വെടികൾക്കിടയിലൂടെ ലാത്തുന്നതായി കണ്ടെത്തിയപ്പോൾ അത്ഭുതപ്പെട്ടതുകൊണ്ടും, കുർഫെരാക് ആ കിഴവന്റെ അടുത്തുചെന്നു; ആ ഉശിരൻ ലഹളക്കാരനും ഈ എൺപതു വയസ്സുകാരനും തമ്മിൽ താഴേ കാണുന്ന ഒരു സംഭാഷണം നടന്നു: ‘മൊസ്യു മബെ വീട്ടിലേക്കു പോവൂ.’
‘എന്തിന്ന്?’
‘ഇവിടെ ഒരു കലശലിനു ഭാവമാണ്.’
‘അതു നന്ന്.’
‘വാളുകൊണ്ടുള്ള വെട്ടും വെടിവയ്ക്കലും.’
‘അതു തന്ന്’.
‘പീരങ്കിവെടി.’
‘നല്ലത്, ബാക്കിയുള്ള നിങ്ങളൊക്കെ എങ്ങോട്ടാണ്?’
‘ഞങ്ങൾ ഭരണാധികാരത്തെ മറിച്ചിടാൻ.’
‘നല്ലത്.’
അയാളും അവരുടെ പിന്നാലെ പുറപ്പെട്ടു. അതുമുതല്ക്ക് അയാൾ ഒന്നും മിണ്ടിയിട്ടില്ല. അയാളുടെ കാൽവെപ്പിനു പെട്ടെന്ന് ഉറപ്പുവെച്ചു; കൈത്തൊഴിൽക്കാർ അയാൾക്ക് ആയുധം കൊടുക്കാമെന്നായി; അയാൾ തലയിളക്കി വേണ്ടെന്നു പറഞ്ഞു. യുദ്ധത്തിനിറങ്ങുന്ന ഒരാളുടെ നടത്തത്തോടും ഉറങ്ങിക്കിടക്കുന്ന ഒരാളുടെ മുഖഭാവത്തോടും കൂടി, അയാൾ ഏതാണ്ട് പട്ടാളവരിനിരപ്പിന്റെ മുൻപിലേക്കു നടന്നുചെന്നു.
‘എന്തു ഭയങ്കരത്തന്ത!’ വിദ്യാർത്ഥികൾ മന്ത്രിച്ചു. അയാൾ പണ്ടത്തെ പൊതുജനഭരണാധികാരിയോഗത്തിലെ ഒരംഗമായിരുന്നു—ഒരു കിഴവൻ രാജഹന്താവ്—എന്ന സംസാരം പട്ടാളങ്ങൾക്കിടയിൽ പരന്നു. ജനക്കൂട്ടം റ്യു ദ് ലെ വെറെറിയിലേക്കു തിരിഞ്ഞു.
ഗവ്രോഷ് കുട്ടി ചെകിടടയ്ക്കുന്ന പാട്ടോടുകൂടി മുൻപേ നടന്നു. അതവനെ ഒരുതരം കാഹളമാക്കിത്തീർത്തു.
അവൻ പാടി:
നേരമിതാ പുലരുന്നു, നമ്മളെപ്പോൾക്കാട്ടിൽപ്പോവും?
ഷാർലൊവുണ്ടു ചോദിക്കുന്നു ഷാർലൊത്തോടായി.
എനിക്കൊരു ദൈവംമാത്ര, മൊരു രാജാവൊരു ബൂട്ടു-
സ്സൊ, രരച്ചില്ലിയും മാത്രം—ട ട ടാ ടാ ടാ.
പാവങ്ങളീ രണ്ടു ചെന്നായ്ക്കളും കുടിച്ചന്തംവിട്ടു-
മഞ്ഞുതുള്ളി ചെലുത്തിയ കുരുകിൽപോലെ;
രണ്ടും ബോധംകെട്ടു, മുന്തിരിത്തോട്ടത്തിൽ മൈനപോലെ;
ഗുഹയിലിരുന്നു നോക്കിച്ചിരിപ്പൂ നരി.
രണ്ടും ശുണ്ഠിയെടുത്തുപോയ്—നമ്മളെപ്പോൾ കാട്ടിൽപ്പോവും?
ഷാലോവുണ്ടു ചോദിക്കുന്നു ഷാർലൊത്തോടായി.
അവർ സാങ്—മെറിയിലേക്കു നടന്നു.
ഓരോ നിമിഷത്തിലും സംഘത്തിനു കനം വർദ്ധിച്ചു. തലമുടി നരച്ചുതുടങ്ങിയ ഒരു നല്ല ഉയരമുള്ള ആൾ റ്യു ദെ ബില്ലെത്തിൽവെച്ചു കൂട്ടത്തിൽച്ചേർന്നു; അയാളുടെ ധീരവും സാഹസികവുമായ ഭാവത്തെ കുർഫെരാക്കും ആൻഷൊൽരയും കൊംബ്ഫേരും സൂക്ഷിക്കാതിരുന്നില്ല; പക്ഷേ, ആളാരെന്ന് ആർക്കും മനസ്സിലായില്ല. പാട്ടു പാടുന്നതിലും, ചൂളം വിളിക്കുന്നതിലും, മൂളിപ്പാട്ടു പാടുന്നതിലും, മുൻപിലേക്കു പാഞ്ഞുചെന്നു പീടികകളുടെ വാതിൽപ്പലകളിന്മേൽ കൊത്തിയില്ലാത്ത തന്റെ കൈത്തോക്കിന്റെ മൂടുകൊണ്ട് കുത്തിയിടിക്കുന്നതിലും മുങ്ങിയിരുന്ന ഗവ്രോഷ് ആ മനുഷ്യന്റെ മേൽ ശ്രദ്ധപതിച്ചില്ല.
റ്യു ദ് ല വെറെറിയിൽ അവരുടെ യാത്ര യദൃച്ഛയാ കുർഫെരാക്കിന്റെ വീടിൻ മുൻപിലൂടെയായി.
‘ഇതു നന്നായി,’ കുർഫെരാക് പറഞ്ഞു, ‘ഞാനെന്റെ പണസ്സഞ്ചി മറന്നിരുന്നു; എന്റെ തൊപ്പി പോകയും ചെയ്തു.’
അയാൾ ആൾക്കൂട്ടത്തിൽനിന്നു വിട്ടു തന്റെ താമസസ്ഥലത്തേക്ക് ഒരു പാച്ചിൽ പാഞ്ഞു. അയാൾ ഒരു പഴയ തൊപ്പിയും തന്റെ പണസ്സഞ്ചിയും കൈയിലാക്കി.
ഒരു വലിയ യാത്രപ്പെട്ടിയുടെ വലിപ്പത്തിലുള്ള ഒരു വലിയ ചതുരപ്പെട്ടികൂടി എടുത്ത്, അയാൾ തന്റെ ചളിപിടിച്ച ഉടുപ്പിനുള്ളിൽ ഒളിച്ചുവെച്ചു.
ഓടിക്കൊണ്ടുതന്നെ തിരിച്ചുപോകുമ്പോൾ, ഉമ്മറംകാവല്ക്കാരി അയാളെ വിളിച്ചു: ‘മൊസ്യു ദ് കുർഫെരാക്!’
‘ഹേ, ഉമ്മറം കാവല്ക്കാരി, എന്താണ് നിങ്ങളുടെ പേര്?’
ഉമ്മറം കാവല്ക്കാരി അമ്പരന്നു.
‘എന്ത്, നിങ്ങൾക്കു നല്ലവണ്ണമറിഞ്ഞുകൂടേ, ഞാൻ വാതിൽക്കാവല്ക്കാരിയാണല്ലോ; എന്റെ പേർ മദർ വ്യുവെ.’
‘ശരി, നിങ്ങൾ ഇനിയും എന്നെ മൊസ്യു ദ് കുർഫെരാക് എന്നു വിളിക്കുന്ന പക്ഷം, ഞാൻ നിങ്ങളെ മദർ ദ് വ്യുവെ [1] എന്നു വിളിക്കാം. ആട്ടെ, പറയൂ, എന്താണ് കാര്യം? എന്താണ് വേണ്ടത്?’
‘ഒരാൾക്കു നിങ്ങളെ കാണണമെന്നുണ്ട്.’
‘ആർക്ക്?
‘എനിക്കറിഞ്ഞുകൂടാ.’
‘ആളെവിടെ?’
‘എന്റെ മുറിയിൽ.’
‘ഗ്രഹപ്പിഴേ!’ കുർഫെരാക് ഉച്ചത്തിൽ പറഞ്ഞു.
‘പക്ഷേ, ഒരു മണിക്കൂറായി ആ ആൾ നിങ്ങളുടെ വരവും കാത്തിരിക്കുന്നു.’
അതോടൊപ്പംതന്നെ വിളർത്തു, മെലിഞ്ഞു, ചെറുതായി, കാക്കപ്പുള്ളിയോടുകൂടി, കീറിപ്പറിഞ്ഞ കുറുങ്കുപ്പായവും കണ്ടംവെച്ചു വള്ളുകളുള്ള പട്ടുകാലുറയും ധരിച്ച്, ഒരു പുരുഷനെക്കാളധികം പുരുഷവേഷം കെട്ടിയ ഒരു പെൺകിടാവിന്റെ ഛായയോടുകൂടിയ ഒരു കൈത്തൊഴിൽക്കാരൻ യുവാവ് ആ വീട്ടിൽനിന്നു പുറത്തേക്കു കടന്നു, ലേശമെങ്കിലും ഒരു സ്ത്രീയുടെ ഒച്ചയുണ്ടായി സൗമ്യമില്ലാത്ത ഒരു ശബ്ദത്തിൽ കുർഫെരാക്കോടു പറഞ്ഞു: ‘മൊസ്യു മരിയുസ്സോ?’
‘അദ്ദേഹം ഇവിടെയില്ല.’
‘ഇന്നു വൈകുന്നേരം അദ്ദേഹം തിരിച്ചുവരുമോ?’
‘എനിക്കതിനെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ.’
കുർഫെരാക് തുടർന്നു: ‘എന്റെ കാര്യം പറയാം, ഞാൻ തിരിച്ചു വരില്ല.’
ആ ചെറുപ്പക്കാരൻ അയാളെ സശ്രദ്ധം സൂക്ഷിച്ചുനോക്കി ചോദിച്ചു:
‘എന്തുകൊണ്ടില്ല?’
‘അതുകൊണ്ട്.’
‘അപ്പോൾ, നിങ്ങളെവിടേക്കാണ്?’
‘അതറിഞ്ഞിട്ടു നിങ്ങൾക്കെന്തു കാര്യം?’
‘നിങ്ങളുടെ പെട്ടി നിങ്ങൾക്കുവേണ്ടി ഞാനെടുക്കട്ടെ?’
‘ഞാൻ പോകുന്നതു വഴിക്കോട്ടകളിലേക്കാണ്.’
‘ഞാനും നിങ്ങളുടെ കൂടെ പോരട്ടെ?’
‘ഇഷ്ടംപോലെ!’ കുർഫെരാക് മറുപടി പറഞ്ഞു. ‘തെരുവ് ആർക്കുമുള്ളതാണ്; വിരികല്ലുകൾ എല്ലാവരുടേയും കൂടിയാണ്.’
അയാൾ കൂട്ടുകാരോടു കൂടാൻ ഒരോട്ടം കൊടുത്തു. കൂട്ടത്തിലെത്തിയപ്പോൾ കൈയിലുള്ള പെട്ടി അയാൾ ഒരാളുടെ പക്കലേല്പിച്ചു. ഒരു കാൽ മണിക്കൂർ കഴിഞ്ഞിട്ടേ ആ ചെറുപ്പക്കാരൻ കൂടെയുണ്ടെന്ന് അയാൾ ധരിച്ചുള്ളൂ.
ഒരു ജനക്കൂട്ടം അതുദ്ദേശിച്ചിരുന്നേടത്തല്ല ചെന്നുകൂടാറ്. ഒരു കൊടുങ്കാറ്റ് അതിനേയുംകൊണ്ടു പറക്കുന്നതായി ഞങ്ങൾ പറഞ്ഞിട്ടുണ്ട്. അവർ സാങ്മെറി കടന്നുപോയി; എങ്ങനെയെന്നു ശരിക്ക് ആരുമറിയാതെ, അവർ സാങ്ദെനിയിൽ എത്തിച്ചേർന്നു.
[1] ദ് എന്നതു പ്രഭുത്വോചിതമായ ഒരു ബഹുമതി വാക്കാണ് കുർഫെരാക് വലിയ സമത്വവാദിയാണല്ലോ.