images/hugo-41.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
5.5.2
ഒരു വെളിപ്പെടുത്തിപ്പറയലിലുണ്ടാകാവുന്ന നിഗൂഢതകൾ

മരിയൂസ് തികച്ചും പരിഭ്രമിച്ചു.

കൊസെത്തോടുകൂടി കണ്ടിരുന്ന ആ ഒരു മനുഷ്യന്റെ നേരെ അയാൾക്ക് എപ്പോഴും തോന്നാറുള്ള ആ ഒരുതരം അകൽച്ച ഇപ്പോൾ അയാൾക്ക് മനസ്സിലായി. ആ മനുഷ്യനിൽ എന്തോ ദുർഗ്രഹമായ ഒന്നുണ്ടായിരുന്നു; അയാളുടെ പ്രകൃതിബോധം അയാൾക്ക് മുന്നറിവു കൊടുത്തു.

ആ കടങ്കഥ ഏറ്റവുമധികം അറപ്പു തോന്നിക്കുന്ന അപകൃഷ്ടതയായിരുന്നു, തണ്ടുവലിശ്ശിക്ഷ. ഈ മൊസ്യു ഫൂഷൽവാങ് തടവുപുള്ളിയായ ഴാങ് വാൽഴാങ്ങായിരുന്നു.

ഒരാളുടെ സുഖത്തിനിടയിൽവെച്ചു പെട്ടെന്ന് ഇങ്ങനെയൊരു ഗുഢകാര്യം മനസ്സിലാവുന്നത് കാട്ടുപ്രാവുകളുടെ കൂട്ടിനുള്ളിൽവെച്ച് ഒരു കരിന്തേളിനെ കണ്ടെത്തുന്നതുപോലെയാണ്.

മരിയുസ്സിന്റേയും കൊസെത്തിന്റേയും സുഖത്തിന്റെ ഒരു ഭാഗത്ത് ഇനിമേൽ ഇതുണ്ടായിക്കൊണ്ടിരിക്കുമോ? ഇതു തീർച്ചപ്പെട്ട കാര്യമാണോ? ഇപ്പോൾ നടന്നുകഴിഞ്ഞ വിവാഹത്തിന്റെ ഒരംശമായി ആ മനുഷ്യനെ കൈക്കൊള്ളാൻ കൂടിയുണ്ടോ? യാതൊരു നിവൃത്തിയുമില്ലേ?

മരിയൂസ് ആ തടവുപുള്ളിയേയും വിവാഹം ചെയതു എന്നുണ്ടോ?

ആഹ്ലാദത്തിലും സന്തോഷത്തിലും എത്രതന്നെ മുഴുകിക്കഴിഞ്ഞിട്ടും ഫലമില്ല. ജീവിതത്തിലെ പ്രഭാതമായ വിശിഷ്ടാനുരാഗം അനുഭവിച്ചുകൊണ്ടിരുന്നിട്ടും ഫലമില്ല. ഇത്തരം കിലുക്കങ്ങൾ ദേവേന്ദ്രനെക്കൂടി അദ്ദേഹത്തിന്റെ ആനന്ദത്തിനിടയിൽ, ഈശ്വരനെക്കൂടി അവിടത്തെ മഹിമാതിശയത്തിനിടയിൽ, വിറപ്പിച്ചുകളയും.

ഇത്തരത്തിലുള്ള സ്ഥിതിമാറ്റങ്ങളിൽ പതിവുള്ളവിധം, മരിയൂസ് തന്നത്താൻ അധിക്ഷേപിക്കുന്നതിന് യാതൊരു കാരണവും ഉണ്ടാക്കിയിട്ടില്ലേ എന്നാലോചിച്ചു. താൻ വേണ്ടവിധം ആലോചിച്ചിട്ടില്ലേ തനിക്കു വകതിരിവു പോരാതായിട്ടുണ്ടോ? താൻ തൽക്കാലത്തേക്ക് അന്ധനായി എന്നുണ്ടോ? ഒരു സമയം, കുറച്ച്. ചുറ്റുമുള്ള സ്ഥിതികളെപ്പറ്റിയറിയാൻ വേണ്ട ശ്രമമൊന്നും ചെയ്യാതെയാണോ താൻ കൊസെത്തിനെ വിവാഹംചെയ്ക എന്നതിലവസാനിച്ച ഈ അനുരാഗകഥയിലേക്കു പ്രവേശിക്കുകയുണ്ടായത്? അതേ—ഇങ്ങനെ നമ്മെപ്പറ്റിത്തന്നെ നമ്മൾ അടിക്കടി ഓരോന്നു സമ്മതിച്ചുവരുന്നതിൽനിന്നാണ് ജീവിതം കുറെശ്ശക്കുറെശ്ശ നന്നായിവരിക—അയാൾ തന്റെ പ്രകൃതിയിലുള്ള ആ മനോരാജ്യ ശീലം, പലർക്കും കാണുന്നതും ആത്മാവിന്റെ സ്ഥിതിമാറ്റത്തോടുകൂടി വികാരത്തിന്റേയും ദുഃഖത്തിന്റേയും ആവേശത്തിൽ പരന്നുപിടിക്കുന്നതും മനുഷ്യനെ മഞ്ഞിൻപുകയിലാണ്ട ഒരന്തകരണമല്ലാതെ മറ്റൊന്നുമല്ലെന്നാക്കിത്തീർക്കുന്നവിധം ആസകലം ബാധിച്ചുപോരുന്നതുമായ ആ ഒരാന്തരമായ മങ്ങലുള്ളതു സമ്മതിച്ചു. മരിയൂസ്സിനുള്ള ഈ സവിശേഷസ്വഭാവത്തെ ഞങ്ങൾ ഒന്നിലധികം തവണ സൂചിപ്പിച്ചിട്ടുണ്ട്.

റ്യൂ പ്ളുമെയിൽവെച്ചു കഴിച്ചുകൂട്ടിയ ആ ആനന്ദമൂർച്ഛയോടുകൂടിയ ആറോ ഏഴോ ആഴ്ചകൾക്കുള്ളിൽ ഒരിക്കലും അയാൾ, തന്റെ അനുരാഗലഹരിമൂലം ഗൊർബോചെറ്റക്കുടിലിൽവെച്ചഭിനയിക്കപ്പെട്ട നാടകത്തെപ്പറ്റിയും, അന്നു ഘാതുകന്മാരുടെ വശത്തിലായ ആൾ എന്തായിട്ടും ഒന്നും മിണ്ടാതിരിക്കുകയും, ഒടുവിൽ ചാടിക്കളകയും ചെയ്തതിനെക്കുറിച്ചം യാതൊന്നും ചോദിക്കുകയുണ്ടായില്ലെന്ന് ഓർമ്മവന്നു. എന്തേ അയാൾ അതിനെപ്പറ്റി ഒരക്ഷരവും കൊസെത്തോടു ചോദിക്കാഞ്ഞത്? അതപ്പോൾ കഴിഞ്ഞതാണ്. അത്ര ഭയങ്കരമായൊരു സംഗതിയാണ്. അയാൾ തെനാർദിയെർമാരെപ്പറ്റി സംസാരിക്കാതിരുന്നതെങ്ങനെ—വിശേഷിച്ചും എപ്പൊനൈനെ കണ്ടെത്തിയ ദിവസമെങ്കിലും? അന്നത്തെ ആ മൌനത്തിന് ഒരു കാരണവും അയാൾക്കാലോചിച്ചിട്ടു കിട്ടിയില്ല. എങ്കിലും അയാൾ അതിന്നൊരു സമാധാനം കണ്ടു. അയാൾ തന്റെ മരവിച്ച നിലയും കൊസെത്തുമൂലമുള്ള ലഹരിയും. സകലത്തേയും വിഴുങ്ങിക്കളയുന്ന അനുരാഗവും, ആദർശത്തിലേക്ക് അന്യോന്യമുള്ള പിടിച്ചുവലിക്കലും ഓർമ്മിച്ചു; എന്നല്ല, ആത്മാവിന്റെ ഈ ലഹളപിടിച്ചതും മതിമയക്കുന്നതുമായ സ്ഥിതിയോടു കൂടിച്ചേർന്ന ബുദ്ധിയുടെ ഒരു പരമാണുപോലെ, ആ ഭയങ്കരസംഭവത്തെ അയാളുടെ സ്മരണയിൽനിന്ന് മാറ്റി നിർത്തുകയും മാച്ചുകളയുകയും ചെയ്യാൻ അയാളെ നിർബന്ധിച്ചിരുന്ന ആ ഒരവ്യക്തപ്രകൃതിബോധവും അയാൾക്ക് ഓർമ്മവന്നു; ആ സംഭവവുമായുള്ള സംബന്ധത്തെപ്പറ്റി അയാൾ പേടിച്ചിരുന്നു. അതിൽ യാതൊരു പങ്കുമെടുക്കാൻ അയാൾ ഇഷ്ടപ്പെട്ടിരുന്നില്ല, അതിൽ അയാൾക്കുണ്ടായിരുന്ന ജോലി അയാൾ ആരേയും അറിയിക്കാതെ വെച്ചു. ഒരന്യായക്കാരനായിക്കൊണ്ടല്ലാതെ അതിനെ പറ്റി സംസാരിക്കുകയോ സാക്ഷിപറയുകയോ അയാൾക്കു വയ്യായിരുന്നു—ഇതും അയാൾ സ്മരിക്കുകയുണ്ടായി.

അത്രമാത്രമല്ല, ആ ചില ആഴ്ചകൾ ഒരു മിന്നലാട്ടമായിരുന്നു; അനുരാഗത്തിനല്ലാതെ മറ്റൊന്നിനും അന്നിടയുണ്ടായിരുന്നില്ല.

ചുരുക്കിപ്പറഞ്ഞാൽ, എല്ലാം നോക്കിക്കണ്ട, എല്ലാറ്റിനെപ്പറ്റിയും ആലോചിച്ചുനോക്കി, സകലവും പരീക്ഷണം ചെയ്തതിനുശേഷം, അയാകൊസെത്തോടു ഗോർബോവീട്ടിലെ പതിയിരുപ്പിനെപ്പറ്റി പറഞ്ഞുകൊടുത്തതു കൊണ്ടുള്ള ഫലം എന്തുതന്നെയായിരുന്നാലും ശരി, ഴാങ് വാൽഴാങ് ഒരു തടവുപുള്ളിയാണെന്നു കണ്ടുപിടിച്ചാൽക്കൂടി, അത് അയാളുടെ, മരിയൂസ്സിന്റെ സ്ഥിതിക്കു മാറ്റം വരുത്തുമായിരുന്നുവോ? അത് അവൾക്ക്, കൊസെത്തിന്, വല്ല മാറ്റവുമുണ്ടാക്കുമോ? അയാൾ പിന്നോക്കം വെയ്ക്കുമോ? അതുകൊണ്ട് കൊസെത്തിന്റെമേൽ അയാൾക്കുള്ള അനുരാഗം കുറയുമോ? അവളെ അയാൾ വിവാഹം ചെയ്യേണ്ടെന്നു വെയ്ക്കുമോ? ഇല്ല. അപ്പോൾ പശ്ചാത്തപിക്കാനൊന്നുമില്ല, അയാൾക്ക് തന്നത്താൻ അധിക്ഷേപിക്കാൻ കാരണമൊന്നുമില്ല. എല്ലാം നന്നായി. അനുരാഗികളെന്നു വിളിക്കപ്പെടുന്ന ആ മദ്യപായികൾക്ക് ഒരീശ്വരനുണ്ട്, കണ്ണുപൊട്ടനായ മരിയൂസ്. അയാൾക്ക് തികച്ചും കണ്ണുണ്ടായിരുന്നാൽ ഏതൊരു വഴിയിലൂടേ നടക്കുമായിരുന്നുവോ ആ വഴിക്കുവെച്ചു, അനുരാഗം അയാളുടെ കണ്ണടച്ചുകെട്ടി—എവിടേക്കു കൂട്ടിക്കൊണ്ടുപോവാൻ? സ്വർഗ്ഗത്തിലേക്ക്.

പക്ഷേ, ഈ സ്വർഗ്ഗത്തിൽ ഇനി നരകത്തിന്റെയും ഒരു കൂട്ടുണ്ടാവും.

ഈ മനുഷ്യനുമായി, ഴാങ് വാൽഴാങ്ങായി വേഷം മാറിയ ഈ ഫൂഷൽവാങ്ങുമായി, അയാൾക്ക് ആദ്യംമുതല്ക്കേ ഉണ്ടായിരുന്ന അകൽച്ചയിൽ ഉപ്പോൾ വെറുപ്പുകൂടി ഇടകലർന്നു.

ഈ വെറുപ്പിൽ, ഞങ്ങൾ പറയട്ടെ, കുറച്ചൊരനുകമ്പയുണ്ട്, ഏതാണ്ട് ഒരത്ഭുതം.

ഈ കള്ളൻ, രണ്ടാമതൊരു മോഷണംകൂടി നടത്തിയ ഈ കള്ളൻ, തന്റെ പക്കലേല്പിച്ചിട്ടുള്ള മുതൽ മടക്കിക്കൊടുത്തു, എന്നല്ല, എത്രയുണ്ട് ആ മുതൽ! ആറുലക്ഷം ഫ്രാങ്ക്.

ആ ന്യാസത്തിന്റെ വാസ്തവം അയാൾക്ക് ഒരാൾക്കു മാത്രമേ അറിഞ്ഞുകൂടൂ അയാൾക്ക് അത് മുഴുവനും കൈവശം വെയ്ക്കാം; അയാൾ അത് മുഴുവനും തിരിച്ചേല്പിച്ചു.

എന്നല്ല, അയാൾതന്നെ തന്റെ കഥ വന്നു പറഞ്ഞു. യാതൊന്നും അതിന് അയാളെ നിർബന്ധിച്ചിട്ടില്ല. അയാളാരാണെന്ന് ആരെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കിൽ, അതയാൾ പറഞ്ഞിട്ടു മാത്രമാണ്. ഈ തുറന്നുപറയലിൽ അപമാനത്തെ കൈക്കൊള്ളുക എന്നതിലും അധികമായ എന്തോ ഒന്നുണ്ട്. ആപത്തിനെ കൈക്കൊള്ളൽകൂടിയുണ്ട്. ഒരു ശിക്ഷിക്കപ്പെട്ട മനുഷ്യന്ന് ഒരു മുഖംമൂടി, ഒരു മുഖംമൂടി മാത്രമല്ല, ഒരു രക്ഷയാണ്. ഒരു കള്ളപ്പേർ ഒരു രക്ഷയാണ്; അയാൾ ആ കള്ളപ്പേർ കളഞ്ഞു. അയാൾക്ക്, ഒരു തണ്ടുവലിശ്ശിക്ഷക്കാരന്ന്, ഒരു മര്യാദയുള്ള കുടുംബത്തിൽ എന്നെന്നും ഒളിച്ചുപാർക്കാം; അയാൾ ഈ പ്രലോഭനത്തെ തട്ടിക്കളഞ്ഞു. എന്തുദ്ദേശ്യത്തിന്മേൽ? മനസ്സാക്ഷിയുടെ ഒരു പ്രേരണയിന്മേൽ, അനുല്ലംഘ്യമായ സത്യസ്വരത്തോടുകൂടി അയാൾതന്നെ അത് വിവരിച്ചു. ചുരുക്കിപ്പറഞ്ഞാൽ, ഈ ഴാങ് വാൽഴാങ് ആരുതന്നെയായാലും, അയാൾ ഉണർന്നുവരുന്ന ഒരു മനസ്സാക്ഷിയാണ്, സംശയമില്ല. എന്തോ ഒരു നിഗൂഢമായ നവീകരണം അയാളിൽ ആരംഭിച്ചിട്ടുണ്ട്; എല്ലാംകൊണ്ടു നോക്കിയാലും പാപശങ്കകൾ ഈ മനുഷ്യനെ വളരെക്കാലമായി കീഴടക്കിയിട്ടിരിക്കുന്നു. ഇത്തരം നീതിബോധളുടേയും പുണ്യകർമ്മങ്ങളുടേയും ആവേശം നികൃഷ്ടപ്രകൃതികളിൽ കാണൻവയ്യാ. ഒരു മനസ്സാക്ഷിയുടെ പ്രബോധനം ആത്മാവിന്റെ വൈഭവമാണ്.

ഴാങ് വാൽഴാങ് നിഷ്കപടനാണു്. ദൃശ്യവും സ്പൃശ്യവും അശങ്കനീയവുമായ ഈ നിഷ്കപടത— അതയാൾക്കുണ്ടാക്കിത്തീർക്കുന്ന ദുഃഖത്തിൽനിന്നു് ഇതു തികച്ചും തെളിയുന്നു—ചോദ്യങ്ങളെക്കൊണ്ടു ഫലമില്ലെന്നാക്കുകയും ആ മനുഷ്യൻ പറയുന്നതിനെല്ലാം ഒരധികാരശക്തിയെ വ്യാപരിപ്പിക്കുകയും ചെയ്യുന്നു.

ഇവിടെ മരിയുസ്സിന്റെ നോട്ടം ആകെ അസാധാരണമായവിധം ഒന്നു തിരിഞ്ഞു. മൊസ്യൂ ഫുഷൽവാ്ങിൽനിന്ന് എന്തു പുറപ്പെടുന്നു? അവിശ്വാസം. ഴാങ് വാൽഴാങ് എന്തു ജനിപ്പിക്കുന്നു? വിശ്വാസം.

ഴാങ് വാൽങ്ങിനെസ്സംബന്ധിച്ചുള്ള അസാധാരണക്കണക്ക് മരിയൂസ് ആകെയിട്ടു നോക്കിയതിൽ, മുതൽ അയാൾ സമ്മതിച്ചു. ചെലവയാൾ സമ്മതിച്ചു, ബാക്കി എത്രയുണ്ടെന്നു കണ്ടുപിടിക്കാൻ ശ്രമിച്ചു.

പക്ഷേ, ഇതൊക്കെ ഒരു ലഹളയായിട്ടാണ് നടന്നത്. ഈ മനുഷ്യനെപ്പറ്റി ഒരു ശരിയായ വിവരമുണ്ടാക്കാൻ നോക്കുകയും ഴാങ് വാൽഴാങ്ങിനെ ഹൃദയാന്തർ ഭാഗത്തുവെച്ച് നായാടിച്ചെല്ലുകയും, എന്നു പറയട്ടെ, ചെയ്തിരുന്ന മരിയൂസ്സിന്റെ കൈയിൽനിന്ന് അയാൾ പോയി, ഒരപായകരമായ മഞ്ഞിൻപുകയിൽ വീണ്ടും കാണപ്പെട്ടു.

ന്യാസസംഖ്യ ശരിക്കു തിരിച്ചുകൊടുത്തത്, കുറ്റസമ്മതം സത്യനിഷ്ഠയോടുകൂടി ചെയ്തത്—ഇതു രണ്ടും നന്നായി. ഇത് മേഘത്തിനുള്ളിൽ ഒരു മിന്നലുണ്ടാക്കി; പിന്നെയും മേഘം ഒരിക്കൽക്കൂടി ഇരുണ്ടു.

മരിയുസ്സിന്റെ സ്മരണകൾ കശപിശയായിരുന്നുവെങ്കിലും അവയുടെ നിഴൽ വീണ്ടും അയാളിലേക്ക് തിരിച്ചെത്തി.

അതിനൊക്കെപ്പുറമെ, എന്തായിരുന്നു ആ ഴൊൻദ്രെത് തട്ടിമ്പുറത്തുവെച്ച് നടന്നത്? പൊല്ലീസ് വന്ന ഉടനെ, അവരോടന്യായം ബോധിപ്പിക്കാതെ എന്തിനയാൾ ഉപായത്തിൽച്ചാടി?

ഇതിന്നു മരിയൂസ് ഉത്തരം കണ്ടു. എന്തിനെന്നുവെച്ചാൽ, അയാൾ രാജ്യനിയമത്തിന്റെ പിടിയിൽനിന്നു ചാടിപ്പോന്നിട്ടുള്ള ഒരുവനാണ്.

മറ്റൊരു സംശയം: എന്തിന് അയാൾ വഴിക്കോട്ടയിലേക്കു വന്നു?

ചൂടു തട്ടിയാൽ നിറംവെക്കുന്ന ആ ഒരുതരം സവിശേഷമഷികൊണ്ടുള്ള എഴുത്തുപോലെ, തന്റെ വികാരപരമ്പരയിൽ വീണ്ടും ആവിർഭവിച്ച ആ സ്മരണയെ മരിയൂസ് അപ്പോൾ ഒരിക്കൽക്കൂടി വ്യക്തമായി കണ്ടു. ഈ മനുഷ്യൻ വഴിക്കോട്ടയിലുണ്ടായിരുന്നു. അവിടെ അയാൾ യുദ്ധം ചെയ്തിട്ടില്ല. അയാൾ എന്തിനവിടെ വന്നു? ഈ ചോദ്യത്തിന് മുൻപിൽ ഒരു പ്രേതം പ്രത്യക്ഷീഭവിച്ചു. മറുപടി പറഞ്ഞു: ‘ഴാവേർ’.

കെട്ടിമുറുക്കിയിട്ടിരുന്ന ഴാവേറിനെ വഴിക്കോട്ടയിൽനിന്നു ഴാങ് വാൽഴാങ് വലിച്ചുകൊണ്ടുപോയിരുന്ന ആ വ്യസനകരക്കാഴ്ച മരിയൂസ് അപ്പോൾ തികച്ചും ഓർമ്മിച്ചു. റ്യൂ മൊങ്ദെതൂർച്ചെറുതെരുവിന്റെ മൂലയ്ക്കൽ വെച്ചുണ്ടായ ആ ഭയകരമായ വെടിപൊട്ടൽ അയാൾ വ്യക്തമായി കേട്ടു. ആ പൊല്ലീസ്സൊറ്റുകാരനും ഈ തണ്ടുവലിശ്ശിക്ഷപുള്ളിയും തമ്മിൽ ദേഷമുണ്ടായിരിക്കണം, സംശയിക്കാനില്ല. ഒരാൾക്കു മറ്റേ ആളെ കണ്ടുകൂടാ. പ്രതികാരം ചെയ്യണമെന്ന ഉദ്ദേശ്യത്തിന്മേലാവണം ഴാങ് വാൽഴാങ് വഴിക്കോട്ടയിൽ വന്നത്. വരാൻ വൈകിപ്പോയി. ഴാവേർ അവിടെ പിടിയിൽപ്പെട്ടിരിക്കുന്നു എന്നു പക്ഷേ, അയാൾ അറിഞ്ഞിരിക്കാം. കഠിനമായ പ്രതികാരബുദ്ധി ഒന്നുകൂടി ചുവട്ടിലേക്കു ചുഴഞ്ഞിറങ്ങി അവിടെ സ്ഥലം പിടിച്ചു; നന്മയുടെ ഭാഗത്തേക്ക് പകുതി തിരിഞ്ഞിട്ടുള്ള ആത്മാക്കളെ അതത്ഭുതപ്പെടുത്തുകയില്ല; പശ്ചാത്താപമാരംഭിച്ചിട്ടുള്ള ഒരു ദുഷ്പ്രവൃത്തിക്കാരന്നു മോഷണത്തിന്റെ കാര്യത്തിൽ ശങ്കയുണ്ടെന്നും പ്രതികാരം ചെയ്യുന്നതിൽ ഒരു ശങ്കയുമില്ലെന്നും വരാവുന്ന വിധത്തിലാണ് അത്തരം ഹൃദയങ്ങളുടെ സൃഷ്ടി ഴാങ് വാൽഴാങ് ഴാവേറെ കൊന്നു. ഏതായാലും അങ്ങനെയാണ് തെളിവ്.

ഇതാണു് ഒടുവിലത്തെ ചോദ്യം. തീർച്ച അതിന്നുത്തരം പോരാ. ഈ ചോദ്യം മരിയൂസ്സിനെ ചവണകൊണ്ടിറുക്കി ഴാങ് വാൽഴാങ്ങിന്റെ ജീവിതം കൊസെത്തിന്റേതുമായി ഇത്ര വളരെക്കാലം മുട്ടിയുരുമ്മിക്കൊണ്ടിരിക്കാനെന്താണ്?

ഈശ്വരന്റെ എന്തൊരു വ്യസനകരമായ വിനോദമാണ് ആ കുൂട്ടിയെപ്പിടിച്ച് ഈ മനുഷ്യന്റെ കൈയിൽ ഏല്പിച്ചുകൊടുത്തത്? അപ്പോൾ രണ്ടുപേരെ കൂട്ടിക്കെട്ടുന്ന ചങ്ങല ഈശ്വരൻ ഉണ്ടാക്കിയിടാറുണ്ടോ? ദേവനേയും അസുരനേയും ഒരു നുകത്തോടു ചേർക്കുന്നതിൽ ഈശ്വരന്നു രസം തോന്നാമോ? അപ്പോൾ കഷടപ്പാടിന്റെ നിഗൂഢത്തണ്ടുവലിശ്ശിക്ഷസ്ഥലങ്ങളിൽ ഒരു ദുഷ്പ്രവൃത്തിയും ഒരു നിഷ്കളങ്കതയുംകൂടി ഒരേ മുറിയിൽ പാർപ്പുകാരായി എന്നുവരുമോ? മനുഷ്യന്റെ കർമ്മഗതിയെന്നു പറയപ്പെടുന്ന ആ ശിക്ഷിക്കപ്പെട്ടവർക്കുള്ള ഇടുക്കുവഴിയിൽ, ഒന്നു നിഷ്കളങ്കവും മറ്റത് ഭയങ്കരവും, ഒന്നു പ്രഭാതത്തിന്റെ ദിവ്യസ്വച്ചതയിൽ ആകെ മുങ്ങിയതും മറ്റതു എന്നെന്നും ഒരനശ്വരമായ മിന്നലാട്ടത്താൽ കളങ്കിതവുമായ രണ്ടു മുഖങ്ങൾ തൊട്ടുതൊട്ടു നടന്നു എന്നു വരുമോ? ആ കാരണമറിയാത്ത ഇണചേർക്കൽ ആരുടെ വിദ്യയാണ്? ആ ദിവ്യശിശുവിന്നും ഈ പഴകിയ ദുഷ്ടന്നും തമ്മിൽ ഏതു നിലയ്ക്കാണ്, എന്തൊരവലക്ഷണംമൂലമാണ്, ഒരു ജീവിതസംബന്ധമുണ്ടായിത്തീർന്നത്.

ആരാണ് ആട്ടിൻകുട്ടിയേയും ചെന്നായയേയും കൂട്ടിയിണക്കിയത്? എന്നല്ല, കുറേക്കൂടി ദുർഗ്രഹം, ചെന്നായയ്ക്ക് ആട്ടിൻകുട്ടിയോട് സ്നേഹമുണ്ടാക്കിത്തീർത്തത്? ചെന്നായ ആട്ടിൻകുട്ടിയെ സ്നേഹിച്ചുവല്ലോ, നിഷ്ഠുരജന്തു അശക്തജീവിയെ ആരാധിച്ചുവല്ലോ, ഒമ്പതു കൊല്ലത്തേക്ക് ആ രാക്ഷസനാണല്ലോ ദേവസ്ത്രീക്ക് ഏകാധാരമായി നിന്നത്! കൊസെത്തിന്റെ കുട്ടിക്കാലവും പെൺകിടാവുകാലവും, അവളുടെ പകൽവെളിച്ചത്തിലേക്കുള്ള പ്രവേശനം, ജീവിതത്തിലേക്കും പ്രകാശത്തിലേക്കുമുള്ള അവളുടെ കന്യകാകാലത്തെ വളർച്ച, ആ പൈശാചികമായ വാത്സല്യത്തിന്റെ തണലിൽവെച്ചാണ്. ഇവിടെ ചോദ്യങ്ങൾ അസംഖ്യം കടങ്കഥകളായി ചില്ല പൊട്ടിപ്പരന്നു എന്നു പറയട്ടെ; അഗാധകുണ്ഡങ്ങൾക്കിടയിൽ അഗാധകുണ്ഡങ്ങൾ വായ തുറന്നു; തല ചുറ്റിപ്പോകാതെ മരിയൂസ്സിനു ഴാങ് വാൽഴാങ്ങിലേക്കു നോക്കാൻ വയ്യാതായി. എന്തൊന്നാണ് ഈ മനുഷ്യപ്പാതാളം? വേദപുസ്തകത്തിലെ പ്രപഞ്ചോൽപ്പത്തി ഉപദേശിക്കുന്നത് അനശ്വരതത്ത്വമാണ്. ഇന്നത്തെ സ്ഥിതിയിൽ, ഇനിയൊരു നല്ല പകൽ ഉദിച്ചുവന്ന് ഒരു പരിപൂർണ്ണമാറ്റം വരുത്തുന്നതുവരേക്ക്, മനുഷ്യസമുദായത്തിൽ എന്നെന്നും, ഒരാൾ വിശിഷ്ടനും മറ്റൊരാൾ ദുഷ്ടനുമായി, രണ്ടു മനുഷ്യർ ഉണ്ടായിക്കൊണ്ടിരിക്കും; പുണ്യവാനായിട്ടുള്ള ആൾ എബെലും പാപിയായിട്ടുള്ളവൻ കെയിനും ആയിക്കാണാം. ഈ ഇളയ കെയിൻ ആരാണ്? ഒരു കന്യകയുടെ മേൽ മതസംബന്ധിയായ ഒരതിപ്രതിപത്തിയോടുകൂടി, അവളെ രക്ഷിച്ചും, അവളെ വളർത്തിപ്പോന്നും, അവളെ കാത്തും, അവളെ നന്നാക്കിയും, താൻ കളങ്കിതനാണെങ്കിലും അവളെ നിഷകളങ്കതകൊണ്ട മൂടിയുമിരുന്ന ഈ ഘാതുകൻ എന്തൊരാളാണ്?

ഒരൊറ്റ പുള്ളിക്കുത്തെങ്കിലും തട്ടിച്ചുകൂടാ എന്നു നിഷ്കർഷിക്കത്തക്കവിധം ആ നിഷ്കളങ്കതയെ അത്രമേൽ ബഹുമാനിച്ചുപോന്ന ഈ ചളിക്കുണ്ട് എന്തൊന്നാണ്? കൊസെത്തിനെ പഠിപ്പിച്ചുപോന്ന ഈ ഴാങ് വാൽഴാങ് ആരാണ്? എല്ലാ നിഴലിൽനിന്നും എല്ലാ മങ്ങലിൽനിന്നും ഒരു നക്ഷത്രത്തെ രക്ഷിച്ചു പോരണമെന്ന ഏകോദ്ദേശ്യത്തോടുകൂടി നിലകൊണ്ട ഈ ഇരുൾസ്വരൂപം എന്താണ്?

അതു ഴാങ് വാൽഴാങ്ങിന്നറിയാവുന്ന ഒരു രഹസ്യമാണ്; അത് ഈശ്വരന്നുമറിയാവുന്ന ഒരു രഹസ്യംതന്നെ.

ഈ രണ്ടു രഹസ്യങ്ങൾക്കിടയിൽ മരിയൂസ് ചുളുങ്ങിച്ചൂളി. ഒന്ന് ഒരുവിധത്തിൽ മറ്റതിനെ അയാൾക്കുറപ്പിച്ചുകൊടുത്തു. ഇക്കാര്യത്തിൽ ഴാങ് വാൽഴാങ് എത്രകണ്ടു പ്രത്യക്ഷീഭവിച്ചിരുന്നുവോ അത്രകണ്ട് ഈശ്വരനുണ്ട്. ഈശ്വന്നും തന്റെവക ഉപകരണങ്ങളുണ്ട്. അവിടുന്ന് തനിക്കാവശ്യമുള്ള ആയുധത്തെ എടുത്തുപയോഗിക്കുന്നു. അവിടുന്നു മനുഷ്യരോടു ഉത്തരം പറയേണ്ടതില്ല. ഈശ്വരൻ എങ്ങനെയാണ് പ്രവൃത്തി നടത്തുന്നതെന്ന് നമുക്കറിയാമോ? ഴാങ് വാൽഴാങ് കൊസെത്തിന്മേൽ അധ്വാനിച്ചു പ്രവർത്തിച്ചു. ഏതാണ്ടൊക്കെ അയാളാണ് ആ ആത്മാവിനെ ഉണ്ടാക്കിയത്. അതിൽ തർക്കിക്കാൻ വയ്യാ. ആവട്ടെ, എന്നിട്ട് പ്രവൃത്തിയെടുത്ത ആൾ ജുഗുപ്സാവഹൻ; പ്രവൃത്തിയുടെ ഫലമോ മനോഹരം. ഈശ്വരൻ തനിക്കു നല്ലതാണെന്നു തോന്നുന്ന വിധത്തിൽ തന്റെ അത്ഭുതകർമ്മങ്ങൾ പ്രവർത്തിക്കുന്നു, അവിടുന്ന് ആ മനോജ്ഞയായ കൊസെത്തിനെ ഉണ്ടാക്കി; അതിന്നു ഴാങ് വാൽഴാങ്ങിനെ ഏർപ്പെടുത്തി, അവിടെയ്ക്ക് അങ്ങനെയൊരു വല്ലാത്ത സഹായനെ കൂട്ടുപിടിക്കാൻ രസം തോന്നി. നമ്മൾ ഈശ്വരനോടു എന്തു സമാധാനം ചോദിക്കാനാണ്? ചാണകക്കുണ്ട് വസന്തത്തിനു പനിനീർപ്പുവുണ്ടാക്കാൻ സഹായിക്കുന്നത് ഇന്നൊന്നാമതായിട്ടാണോ?

മരിയൂസ് ഈ മറുപടികളുണ്ടാക്കി; നന്നായിയെന്നു നിശ്ചയിച്ചു. ഞങ്ങൾ ഇപ്പോൾ സൂചിപ്പിച്ചിട്ടുള്ള എല്ലാ ചോദ്യങ്ങളും ഴാങ് വാൽഴാങ്ങിനോട് ചോദിച്ചറിയാൻ അയാൾക്ക് ധൈര്യമുണ്ടായില്ല; പക്ഷേ, ധൈര്യമില്ലാഞ്ഞിട്ടായിരുന്നു അതെന്ന് അയാൾ സ്വയം സമ്മതിച്ചില്ല. അയാൾ കൊസെത്തിനെ മനസ്സുകൊണ്ടാരാധിച്ചു. അയാൾക്കു കൊസെത്തിനെ കൈവശം കിട്ടി. കൊസെത്ത് അതിവിശിഷ്ടമായ പരിശുദ്ധിയുള്ളവളാണ്. അയാൾക്കതേ വേണ്ടു. ഇനിയെന്താണ് അയാൾക്കറിയേണ്ടത്? കൊസെത്ത് ഒരു പ്രകാശമാണ്, വെളിച്ചത്തിന് ഒരു വിളക്കു വേണമോ? അയാൾക്ക് എല്ലാം കിട്ടി; ഇനിയെന്താണ് അയാൾക്കൊന്നു വേണ്ടത്? സകലം; അതു പോരേ? ഴാങ് വാൽഴാങ്ങിന്റെ ജീവിതകഥ മരിയുസ്സിനെസ്സംബന്ധിച്ചതല്ല.

ആ മനുഷ്യനാകുന്ന അപായകരാന്ധകാരത്തിലേക്കു കുനിഞ്ഞുനോക്കി ആ ഭാഗ്യംകെട്ട ദുഷ്ടന്റെ ഈ ഹൃദയപൂർവ്വമായ വാക്കിനെ മരിയൂസ് ഒരു പിടച്ചിലോടുകൂടി മുറുക്കിപ്പിടിച്ചു; ‘ഞാൻ കൊസെത്തിന്റെ ആരുമല്ല. പത്തു കൊല്ലത്തിനുമുൻപ് അവൾ ജീവിച്ചിരിപ്പുണ്ടെന്നേ ഞാനറിഞ്ഞിട്ടില്ല.’

ഴാങ് വാൽഴാങ് ഒരുവഴിപോക്കൻ. അയാൾതന്നെ അത് പറകയുണ്ടായി. ശരി, അയാൾ കടന്നുപോയി. അയാൾ ആരായാലും അയാളുടെ ആട്ടം അവസാനിച്ചു.

ഇനിമേൽ മരിയൂസ്സിനു കൊസെത്തോടുള്ള ഈശ്വരന്റെ ചുമതല നിറവേറ്റേണ്ടതുണ്ട്. കൊസെത്ത് ആത്മരക്ഷയെ അവളെപ്പോലെതന്നെയുള്ള ഒരാളിൽ, അവളുടെ കാമുകനിൽ, അവളുടെ ഭർത്താവിൽ, അവളുടെ പ്രാണേശ്വരനിൽ, സമർപ്പിച്ചുകഴിഞ്ഞു. കൊസെത്ത് ചിറകുവെച്ചു രൂപംമാറി ആകാശത്തേക്കു പറന്നുപോയ സമയത്ത് അവളുടെ വിരൂപവും ഉള്ളിലൊന്നുമില്ലാത്തതുമായ കൂടുപുഴുവിനെ, ഴാങ് വാൽഭാങ്ങിനെ, ഭൂമിയിൽതതന്നെയിട്ടു.

ഏതു മതിൽച്ചുറ്റിലൂടെയെല്ലാം മരിയുസ്സിന്റെ ആലോചനകൾ ചുറ്റിത്തിരിഞ്ഞാലും, ഒടുവിൽ, അയാൾ ഴാങ് വാൽഴാങ്ങിന്റെ നേർക്കുള്ള വെറുപ്പിൽത്തന്നെ തിരിച്ചുചെല്ലും. ഒരു ദിവ്യമായ വെറുപ്പാവാം. പക്ഷേ; എന്തുകൊണ്ടെന്നാൽ ആ മനുഷ്യനിൽ ഒരർദ്ധദേവത്വമുള്ളതായി അയാൾക്കു തോന്നിയിരുന്നു എന്ന് ഞങ്ങൾ സൂചിപ്പിക്കുകയുണ്ടായി. അയാൾ എന്തുചെയ്താലും ശരി, എത്ര ഊക്കുകുറച്ചു നോക്കിയാലും ശരി, പിന്നെയും അയാൾക്ക് ഈയൊരു കാര്യത്തിൽച്ചെന്നുമുട്ടാതെ കഴിഞ്ഞില്ല; ആ മനുഷ്യൻ ഒരു തടവുപുള്ളിയാണ്, എന്നുവെച്ചാൽ, ഏറ്റവും ചുവട്ടിലുള്ള പടിയിൽനിന്നും അയാൾ കുറേക്കൂടി ചുവട്ടിലായതുകൊണ്ട്, സാമുദായികക്കോണിപ്പടിയിൽ ഒരിടത്തും സ്ഥലമില്ലാത്ത ഒരു സത്വം എല്ലാ മനുഷ്യരിൽ വെച്ചും താഴെയാണ് തടവുപുള്ളി. ഒരു തടവുപുള്ളിക്കു ജീവനുള്ള മട്ടേ ഇല്ലെന്ന് വേണമെങ്കിൽ പറയാം. രാജ്യനിയമത്തിന് ഒരു മനുഷ്യനിലുള്ള മനുഷ്യത്വത്തെ എത്രകണ്ടും അടിച്ചുതുടച്ച എടുത്തുകളയാമോ അത്രകണ്ടും അയാളിൽനിന്നു പോയിക്കഴിഞ്ഞിരിക്കുന്നു.

ശിക്ഷാനിയമങ്ങളുടെ കാര്യത്തിൽ, മരിയൂസ് ഒരു പ്രജാധിപത്യകക്ഷിയാണെങ്കിലും അപ്പോഴത്തെ വ്യവസ്ഥ ഇളക്കിക്കൂടാത്തതാണെന്നുള്ള പക്ഷക്കാരനാണ്; രാജ്യനിയമം കുറ്റപ്പെടുത്തിയിരുന്ന ആളുകളെസ്സംബന്ധിച്ചേടത്തോളം അതിന്നുണ്ടായിരുന്ന ആലോചനകളെല്ലാം അയാൾക്കുമുണ്ട്. അയാൾക്ക് എല്ലാ സംസ്കാരാഭിവൃദ്ധിയും വന്നുകഴിഞ്ഞിട്ടില്ല; ഞങ്ങൾ സമ്മതിക്കുന്നു. മനുഷ്യൻ എഴുതിയുണ്ടാക്കിയിട്ടുള്ളതിന്റേയും ഈശ്വരൻ എഴുതിവെച്ചിട്ടുള്ളതിനേയും, നിയമത്തേയും അവകാശത്തെയും തമ്മിൽ അയാൾക്ക് വേർതിരിച്ചറിയാറായിട്ടില്ല. മാറ്റാൻ പാടില്ലാത്തതും മാറ്റാൻ വയ്യാത്തതുമായ ഒന്നിനെ വലിച്ചെറിയാൻ മനുഷ്യർക്കുള്ള അവകാശത്തെപ്പറ്റി അയാൾ ആലോചിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടില്ല. അയാൾക്ക് ശിക്ഷ എന്ന വാക്ക് കേട്ടാൽ ഞെട്ടലില്ല. ചില വ്യവസ്ഥിതനിയമത്തെ അതിക്രമിച്ചാൽപ്പിന്നെ എന്നെന്നും സങ്കടപ്പെട്ടുകൊള്ളുകയെന്നത് വേണ്ടതാണെന്നേ അയാൾ വിചാരിച്ചിട്ടുള്ളു; പരിഷ്കാരഗതിയിൽ സാമുദായികമായ നരകം ആവശ്യമാണെന്ന് അയാൾ കരുതി. അയാളുടെ പ്രകൃതി നല്ലതും അടിയിൽ അഭിവൃദ്ധി ലയിച്ചുകിടക്കുന്ന ഒന്നുമായതുകൊണ്ട് ഇനി നിശ്ചയമായും അയാൾ മുൻപോട്ടു പോകുന്നതാണെങ്കിലും അപ്പോൾ ആ നിലയിൽത്തന്നെ ഊന്നിനില്ക്കുകയാണ്.

അയാളുടെ ആലോചന നിലക്കുന്ന ഈയൊരു നില്പിൽ, ഴാങ് വാൽഴാങ് അയാൾക്ക് അറപ്പും വെറുപ്പും തോന്നിച്ചു. അയാൾ ശിക്ഷിക്കപ്പെട്ടവനാണ്. ഒരു തടവുപുള്ളി, അവസാനവിചാരണദിവസത്തെ കാഹളംവിളിപോലെയായിരുന്നു ആ വാക്ക് അയാൾക്ക്; അങ്ങനെ, ഴാങ് വാൽഴാങ്ങിനെപ്പറ്റി. വളരെ നേരം ഇരുന്നാലോചിച്ചതിന്നു ശേഷം, അയാൾ ഒടുവിൽച്ചെയ്തത് മുഖം തിരിക്കയാണ് പിന്നോക്കം നോക്കുക.

ഞങ്ങൾ വാസ്തവത്തെ നോക്കിയറിയുകയും ഊന്നിപ്പറയുകയുമാണുചെയ്യേണ്ടതെങ്കിൽ, ഴാങ് വാൽഴാങ്ങിനെക്കൊണ്ട് ‘നിങ്ങൾ എന്നെക്കൊണ്ടു പാപസമ്മതം ചെയ്യിക്കുകയാണ്. എന്നു പറയിക്കത്തക്കവിധം അയാളോട് കുത്തിക്കുത്തിച്ചോദിക്കുമ്പോൾക്കൂടി, മരിയൂസ് അയാളോട് രണ്ടോ മുന്നോ അത്യാവശ്യ ചോദ്യങ്ങൾ ചോദിക്കാതെ വിട്ടിട്ടുണ്ട്.

ആ ചോദ്യങ്ങൾ അയാൾക്കപ്പോൾ തോന്നാതിരുന്നിട്ടില്ല. ചോദിക്കാൻ ധൈര്യമുണ്ടായില്ല. ഴൊൻദ്രെത് തട്ടിൻപുറം? വഴിക്കോട്ട? ഴാവേർ?; അവയുടെ ഉത്തരം എവിടെച്ചെന്നിട്ടാണു് നിന്നുകളകയെന്ന് ആർ കണ്ടു? ഴാങ് വാൽഴാങ് പിന്നോക്കം വാങ്ങുന്ന തരത്തിൽ ഒരാളാണെന്നു തോന്നിയില്ല; അയാളെ കുത്തിപ്പെപൊന്തിച്ചിട്ട് ഒടുവിൽ മരിയുസ്സിനുതന്നെ പിടിച്ചമർത്തിയാൽക്കൊള്ളാമെന്നാവില്ലെന്ന് ആർ കണ്ടു?

ചില കടന്ന ഘട്ടങ്ങളിൽ ഒരു ചോദ്യം ചോദിച്ചിട്ട് ഉത്തരം കേൾക്കാതിരിക്കാൻ വേണ്ടി ചെവി പൊത്തുക എന്നതു നമ്മളെല്ലാവരിലും ഉണ്ടായിട്ടില്ലെ? ഇത്തരം ഭീരുത്വങ്ങൾ നാം കാണിക്കുന്നത് വിശേഷിച്ചും അനുരാഗത്തിൽപ്പെട്ടിരിക്കുമ്പോഴാണ്. വിശേഷിച്ചും നമ്മുടെ ജീവിതത്തിലെ അഴിച്ചുകളയാൻ പാടില്ലാത്ത ഭാഗവുമായി അപായകരമാകുംവണ്ണം കൂടിപ്പിണഞ്ഞുകിടക്കുന്നവയാണ്, അറ്റം വരെ ചോദിച്ചുകൊണ്ട് പോകരുതാത്തവ. ഴാങ് വാൽഴാങ്ങിന്റെ രണ്ടുംകെട്ടുള്ള സമാധാനങ്ങളിൽനിന്ന് എന്തു ഭയങ്കരസ്ഥിതിതന്നെ പുറത്തുവരില്ല? എന്നല്ല ആ തുറിച്ച നോട്ടം കൊസെത്തിന്റെ അടുക്കലോളംതന്നെ എത്തുകയില്ലെന്ന് ആർക്കറിയാം? ഒരു മിന്നലിന്റെ കഷ്ണം ഇടിയുടേയും കഷണമാണെന്നു വരാം, നിറം കൊടുക്കുന്ന പരാവർത്തനത്തിന്റെ വ്യസനകരമായ നിയമപ്രകാരം നിഷ്കപടതയെക്കൂടി കുറ്റപ്പെടുത്തുന്ന ചില സന്ധിത്തിരിവുകൾ കർമ്മഗതിയിൽ കാണാം. ഒരു വല്ലാത്ത ചാർച്ചയുടെ പ്രതിബിംബത്തെ ഏറ്റവും സ്വച്ഛതരങ്ങളായ രൂപങ്ങൾ കൂടി എന്നെന്നും കൈക്കൊണ്ടു നിന്നു എന്നു വരും. തെറ്റിയിട്ടായാലും ശരിയായിട്ടാലും മരിയൂസ് പേടിച്ചുപോയി. അയാൾ അപ്പോൾത്തന്നെ വേണ്ടതിലധികം അറിഞ്ഞു. ഇനിയും വെളിച്ചത്തേക്കു ചെല്ലുന്നതിലും ഭേദം കണ്ണടയ്ക്കുകയാണ് നല്ലതെന്ന് അയാൾക്കു തോന്നി.

ഭയപ്പാടിൽ അയാൾ കൊസെത്തിനേയും താങ്ങിയെടുത്ത് ഴാങ് വാൽഴാങ്ങിന്റെ നേരെ നോക്കാതെ ഒരു നട നടന്നു.

ആ മനുഷ്യൻ രാത്രിയാണ്, ജീവിച്ചിരിക്കുന്നതും അറപ്പു തോന്നിക്കുന്നതുമായ രാത്രി. അതിന്റെ അങ്ങേ അറ്റത്തേക്ക് അയാൾ എങ്ങനെ നോക്കും? നിഴല്പാടിനെ വിചാരണ ചെയ്യുക എന്നത് ഒരു വല്ലാത്ത പണിയാണ്. അതിന്റെ ഉത്തരം എന്തായിരിക്കുമെന്ന് ആർക്കറിയാം? അതിനെക്കൊണ്ട് പ്രഭാതംതന്നെ എന്നെന്നേക്കും കറുത്തിരുണ്ടുപോയി എന്നു വരാം.

ഈ നിലയ്ക്ക്, അതു മുതൽ ആ മനുഷ്യൻ കൊസെത്തുമായി കാണുക എന്നുള്ളതുകൂടി മരിയൂസ്സിന് ഹൃദയഭേദകമായിത്തോന്നി.

ഇപ്പോൾ അയാൾ ആദ്യത്തിൽ കണ്ടു ഞെട്ടിപ്പോയ ആ ഭയങ്കരചോദ്യങ്ങളെത്തന്നെ ചോദിച്ചുനോക്കാതിരുന്നതിനെപ്പറ്റി സ്വയം അധിക്ഷേപിച്ചു; അവകൊണ്ട് അഭേദ്യവും സുസ്ഥിരവുമായ ഒരു തീർപ്പ് അയാൾക്കുണ്ടാക്കാമായിരുന്നു. താൻ വേണ്ടതിലധികം സുശീലനും വേണ്ടതിലധികം സൌമ്യനും വേണ്ടതിലധികം അശക്തനും—ഇങ്ങനെയൊന്ന് പറയാമെങ്കിൽ—ആയിപ്പോയെന്ന് അയാൾക്കു തോന്നി, ഈ അശക്തികൊണ്ടാണ് അവിവേകപൂർവ്വമായ ഒരനുവാദം താൻ കൊടുത്തുകളഞ്ഞത്. തനിക്കു തെറ്റി. താൻ ഴാങ് വാൽഴാങ്ങിനെ ശരിക്കുപേക്ഷിക്കുകയായിരുന്നു വേണ്ടത്. ഴാങ് വാൽഴാങ് തിയ്യാണ്; താനും അങ്ങനെയാവേണ്ടിയിരുന്നു. ആ വീട്ടിലേക്ക് ആ മനുഷ്യൻ കടക്കാൻ പാടില്ലെന്നു വെയ്ക്കേണ്ടിയിരുന്നു.

അയാൾക്ക് തന്നോടുതന്നെ മുഷിച്ചിൽ തോന്നി; തന്നെ അന്ധനും ബധിരനുമാക്കിക്കൊണ്ട് ചാടിക്കളഞ്ഞ ആ വികാരാവേശത്തോട് അയാൾക്കു ദ്വേഷ്യം പിടിച്ചു. അയാൾക്ക് തന്നോടുതന്നെ രസമില്ലാതായി.

ഇനി അയാൾ എന്തുവേണം? ഴാങ് വാൽഴാങ്ങിന്റെ വരവ് അയാൾക്ക് അത്യന്തം അസഹ്യമായി. ആ മനുഷ്യനെ വീട്ടിൽ വരുത്തിയിട്ടുള്ള കാര്യമെന്ത്? ആ മനുഷ്യൻ എന്തുവേണം? ഇവിടെ അയാൾ നടുങ്ങി. അവിടുന്നും ചുവട്ടിലേക്കു കുഴിക്കാൻ അയാൾക്ക് ധൈര്യമുണ്ടായില്ല. പിന്നെയും അടിയിലേക്കു ചെല്ലാൻ അയാൾ ഇഷടപ്പെട്ടില്ല; അയാൾ സ്വയം ആഴം നോക്കുവാൻ ഇഷ്ടപ്പെട്ടില്ല. അയാൾ ഏറ്റിട്ടുണ്ട്, അയാൾ തന്നെക്കൊണ്ട് പ്രതിജ്ഞ ചെയ്യിക്കുവാൻ സമ്മതിച്ചുപോയി; ഴാങ് വാൽഴാങ്ങിന്റെ കൈയിൽ ആ പ്രതിജ്ഞയുണ്ട്, ഒരു തടവുപുള്ളിയോടായാലും ഒരാൾ വാഗ്ദാനം നിറവേറ്റണം—മറ്റെല്ലാവരോടുമുള്ളതിലധികം ഒരു തടവുപുള്ളിയോട്. എങ്കിലും അയാൾ ഒന്നാമതാലോചിക്കേണ്ടത് കൊനെത്തിന്റെ കാര്യമാണ്. ചുരുക്കിപ്പറഞ്ഞാൽ, അയാളെ വശപ്പെടുത്തിയിരുന്ന വെറുപ്പു കാര്യം നേടി.

മരിയൂസ് ഈ ആലോചനക്കശപിശയെല്ലാം ഓരോന്നായി പരീക്ഷണം ചെയ്തു; ഓരോന്നിനു മുൻപിൽ നില്ക്കുമ്പോഴും അയാളെ എല്ലാംകൂടി വളഞ്ഞിരുന്നു. അതുകാരണം അയാൾ വല്ലാതെ കുഴങ്ങി.

ഈ കുഴക്ക് കൊസെത്തറിയാതെ കഴിക്കൽ എളുപ്പമല്ല; എങ്കിലും അനുരാഗം ഒരു സാമർത്ഥ്യമാണ്; മരിയൂസ്സിന് അതു ചെയ്യാൻ കഴിഞ്ഞു.

എന്തായാലും, പുറമേ യാതൊരുദ്ദേശ്യവുമില്ലാതെ, ഒരു പ്രാവിന്റെ വെളുപ്പുപോലെ അത്രമേൽ കലവറയില്ലാത്തവളും യാതൊന്നും ശങ്കിക്കാത്തവളുമായ കൊസെത്തിനെ അയാൾ വിചാരണചെയ്തു; അയാൾ അവളുടെ ശൈശവത്തേയും യൗവനത്തേയും പറ്റി സംസാരിച്ചു; ആ തടവുപുള്ളി കൊസെത്തിന്റെ നേരേ ഒരാൾക്ക് എത്രകണ്ടാവാമോ അത്രകണ്ട് സകലവിധത്തിലും നല്ലവനും മാന്യനും വാത്സല്യവാനുമായിട്ടാണ് പെരുമാറിയിട്ടുള്ളതെന്നു വീണ്ടും വീണ്ടും ഉറപ്പുകിട്ടി. മരിയൂസ് മനസ്സിലാക്കിയതും ഊഹിച്ചതും പോലെതന്നെയാണ് വാസ്തവവും. ആ വല്ലാത്ത കൊടിത്തൂവ ആ വെള്ളാമ്പലിനെ സ്നേഹിക്കുകയും രക്ഷിക്കുകയും ചെയ്തുപോന്നു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 5, Part 4; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.