images/The_Sick_Woman.jpg
The Sick Woman, a painting by Michael Peter Ancher (1849–1927).
ദയ
പി. എഫ്. മാ­ത്യൂ­സ്

കാ­റ്റില്‍ ഇ­ള­കി­യാ­ടി, പൊ­ങ്ങി­യും താണും, പ­തു­ക്കെ പ­തു­ക്കെ പ­റ­ന്നു­കൊ­ണ്ടി­രു­ന്ന ഒ­ര­പ്പൂ­പ്പന്‍താ­ടി കി­ട­പ്പ­റ­യു­ടെ ജ­ന­ലി­ലൂ­ടെ മു­റി­യി­ലേ­ക്കു കയറി ജലം നി­റ­ച്ച കി­ട­ക്ക­യി­ലേ­ക്കു വീണു് ഇ­നി­യൊ­ന്നി­നും വ­യ്യെ­ന്നു പ­റ­യാ­തെ പ­റ­ഞ്ഞു്, പ­തി­ഞ്ഞ­മര്‍ന്നു കി­ട­ക്കു­ക­യാ­ണു്. അ­പ്പൂ­പ്പന്‍താ­ടി­യെ­ന്ന­ല്ല, അ­മ്മൂ­മ്മ­ത്താ­ടി­യെ­ന്നാ­ണു് പ­റ­യേ­ണ്ട­തു്. പി­ന്നില്‍ വിശറി ഞൊ­റി­വും മു­ന്നില്‍ മ­ടി­ശ്ശീ­ല­യു­മൊ­ക്കെ­യാ­യി പു­രാ­ത­ന സു­റി­യാ­നി ക്രി­സ്ത്യാ­നി മ­ട്ടില്‍ ഉ­ടു­പ്പി­ച്ച വെ­ള്ള­മു­ണ്ടും ച­ട്ട­യും നേരിയ ചു­ളി­വു­പോ­ലും പ­റ്റാ­തെ അ­തേ­പ­ടി­യു­ണ്ടു്. മേ­ക്കാ­മോ­തി­രം അ­ഴി­ച്ചു­ക­ള­ഞ്ഞ­തി­നാല്‍ കാ­തി­ലെ വലിയ തു­ള­കള്‍ പ­തു­ക്കെ­പ്പ­തു­ക്കെ അ­ട­ഞ്ഞു­തു­ട­ങ്ങി. തൂ­വെ­വെ­ള്ള­നി­റ­മു­ള്ള ത­ല­യി­ണ­യില്‍ പ­രി­വേ­ഷ­മാ­യി പ­ര­ന്നു­കി­ട­ന്നി­രു­ന്ന വെ­ള്ളി­ത്ത­ല­മു­ടി കോ­തി­യൊ­തു­ക്കി കെ­ട്ടി­വ­ച്ചു എ­സ്തര്‍. ഇനി മേ­ലാ­കെ മാര്‍ദ്ദ­വ­ത്തോ­ടെ വാ­സ­ന­ത്തൈ­ല­മി­ട്ടു് ഒ­പ്പി­യൊ­പ്പി തു­ട­ച്ചു കു­ളി­പ്പി­ക്ക­ണം. കാ­ന­ഡ­യി­ലു­ള്ള ഇ­ള­യ­മ­കന്‍ പ­തി­നൊ­ന്ന­ര­യ്ക്കു് വീ­ഡി­യോ കോ­ളില്‍ വ­രു­മ്പോള്‍ തൊ­ണ്ണൂ­റ്റി­ര­ണ്ടു­കാ­രി അ­മ്മൂ­മ്മ ലൂര്‍ദ്ദ് മാ­താ­വി­നേ­പ്പോ­ലെ സു­ന്ദ­രി­യാ­യി­രി­ക്കേ­ണ്ട­തു­ണ്ടു്. അ­ല്ലെ­ങ്കി­ലും എ­ക്കാ­ല­വും സു­ന്ദ­രി­യ­മ്മൂ­മ്മ­യെ­ന്നാ­ണു് അ­യ­ല­ത്തു­കാ­രും ഇ­ട­വ­ക­ക്കാ­രു­മൊ­ക്കെ അവരെ വി­ളി­ച്ചി­രു­ന്ന­തു്. അ­മ്മൂ­മ്മ­യെ ചു­റ്റി­യു­ള്ള സ­ക­ല­ത്തി­നും സൗ­ന്ദ­ര്യ­വും, സു­ഗ­ന്ധ­വു­മു­ണ്ടു്. അ­ന്നൊ­ക്കെ കുര്‍ബ്ബാ­ന­യു­ടെ അ­വ­സാ­ന­ത്തില്‍ തി­രു­വോ­സ്തി കൈ­ക്കൊ­ള്ളാ­നാ­യി ച­ട്ട­യും മു­ണ്ടും ചി­ത്ര­ശ­ല­ഭം പോ­ലെ­യു­ള്ള ബ്രു­ച്ചു­കു­ത്തി­യ നാ­ട­നു­മ­ണി­ഞ്ഞു് ഇ­രി­പ്പി­ട­ത്തില്‍ നി­ന്നു് എ­ണീ­റ്റു് അള്‍ത്താ­ര­യി­ലേ­ക്കു് അ­മ്മൂ­മ്മ ന­ട­ക്കു­മ്പോൾ പ­ള്ളി­യാ­കെ യൂ­ഡി­കൊ­ളോ­ണി­ന്റെ സു­ഗ­ന്ധ­ത്തില്‍ മ­യ­ങ്ങി­പ്പോ­കു­മാ­യി­രു­ന്ന­ത്രേ.

കി­ട­ക്ക­യി­ലേ­ക്കു വീ­ണി­ട്ടും ഉ­രി­യാ­ട്ടം നി­ല­യ്ക്കു­ന്ന­തു­വ­രെ വാ­ക്കി­ലും നോ­ക്കി­ലും അ­മ്മൂ­മ്മ ആ സൗ­ന്ദ­ര്യം നി­ല­നിര്‍ത്തി.

എല്ലാ പി­റ­ന്നാ­ളു­ക­ളും പായസം വ­ച്ചും വി­ള­മ്പി­യും ആ­ഘോ­ഷി­ച്ചി­രു­ന്ന അ­മ്മൂ­മ്മ­യു­ടെ തൊ­ണ്ണൂ­റ്റി­ര­ണ്ടാം പി­റ­ന്നാള്‍ ഒരു നു­ള്ളു പ­ഞ്ച­സാ­ര­യു­ടെ മധുരം പോ­ലു­മി­ല്ലാ­തെ ക­ട­ന്നു­പോ­യി. കാ­ന­ഡ­യില്‍ നി­ന്നു­ള്ള ഉ­ത്ത­ര­വാ­ണു്. ഇ­ത്ര­യും പ്രാ­യ­മാ­യെ­ന്ന വി­ചാ­രം അ­മ്മൂ­മ്മ­ത്താ­ടി­യെ മ­ര­ണ­ത്തി­ലേ­ക്കു പ­റ­പ്പി­ച്ചു­ക­ള­ഞ്ഞാ­ലോ എ­ന്നാ­ണു് ആ നി­ഷ്ക­ള­ങ്ക­ന്റെ പേടി. ആ­റു­വര്‍ഷ­മാ­യി കി­ട­ക്ക­യോ­ടൊ­ട്ടി­യ മാര്‍ത്താ മറിയം എന്നു പേ­രു­ള്ള അ­മ്മൂ­മ്മ­യു­ടെ നാവു് ക­ഴി­ഞ്ഞ ആ­റു­മാ­സ­മാ­യി തീര്‍ത്തും ച­ല­ന­മി­ല്ലാ­താ­യി. ഓര്‍മ്മ­യും കൈ­വി­ട്ടു­പോ­യി­ട്ടു­ണ്ടാ­ക­ണം. പ­ണ­ക്കാ­ര­നാ­യ ഇളയ മകനെ സ­ന്തോ­ഷി­പ്പി­ക്കാ­നാ­യി ഒരു നോ­ക്കു കാ­ണാന്‍ വ­ന്നി­രു­ന്ന മറ്റു മ­ക്ക­ളും പേ­ര­ക്കു­ട്ടി­ക­ളും ആ മു­റി­യില്‍ കയറി വാ­തി­ല­ട­ച്ചാ­ലു­ടന്‍ അ­മ്മൂ­മ്മ­യു­ടെ പ­ഴ­ങ്കാ­ല­ത്തെ കു­റ്റ­ങ്ങ­ളും കു­റ­വു­ക­ളും ഓര്‍ത്തെ­ടു­ക്കാ­നും പ­രി­ഹ­സി­ക്കാ­നു­മൊ­ക്കെ തു­ട­ങ്ങി­യി­രി­ക്കു­ന്നു. അ­മ്മൂ­മ്മ­യെ ശു­ശ്രൂ­ഷി­ക്കാന്‍ ശ­മ്പ­ള­ക്കാ­രി­യാ­യി വന്ന എ­സ്ത­റി­നു് ആ നേ­ര­ങ്ങ­ളി­ലൊ­ന്നും ക­ണ്ണും കാതും നാ­വു­മി­ല്ല. എ­ന്നാ­ലും ആ ക­ള്ള­പ്പ­രി­ഷ­ക­ളു­ടെ ദു­ഷ്ട­വ­ച­ന­ങ്ങള്‍ കേള്‍ക്കു­മ്പോള്‍ അവള്‍ അ­വ­ളോ­ടു­ത­ന്നെ പ­റ­യാ­റു­ണ്ടു്:

“എന്റെ നി­ത്യ­സ­ഹാ­യ മാ­താ­വേ… ഇ­വ­റ്റ­കള്‍ ഇവിടെ ഇ­രു­ന്നു പ­റ­യു­ന്ന ദു­ഷി­പ്പു­ക­ളെ­ല്ലാം കേള്‍ക്കാന്‍ പാ­ക­ത്തില്‍ ഇ­ത്തി­രി നേരം അ­മ്മൂ­മ്മ­യു­ടെ കാ­തു­കള്‍ നീ തു­റ­ന്നി­ട­ണേ…”

“എ­ന്നി­ട്ടെ­ന്നാ­ത്തി­നാ… മോളേ…” മാ­താ­വു ചോ­ദി­ക്കും.

“അ­മ്മൂ­മ്മ ജീ­വി­ത­ത്തി­ലേ­ക്കു മ­ട­ങ്ങി­വ­രു­മ്പോ ഇ­വ­റ്റ­ക­ളോ­ടെ­ല്ലാം എ­ണ്ണി­യെ­ണ്ണി ചോ­ദി­ച്ചു് പ്ര­തി­കാ­രം വീ­ട്ടാ­നേ…”

“ഓ… എ­ന്നാ­ത്തി­നാ മോളേ… എന്റെ മോ­ന­തി­ഷ്ട­മാ­ക­ത്തി­ല്ല…”

“ഓഹോ… അപ്പോ അ­മ്മേം യേശു മോനും കൂടി മ­നഃ­പ്പൂര്‍വ്വം ന­ട­ത്തു­ന്ന ക­ളി­ക­ളാ­ണ­ല്ലേ ഇ­തെ­ല്ലാം… ഇനി മേ­ലാല്‍ നൊ­വേ­ന­പ്പ­ള്ളീ­ലു് ഞാന്‍ പോ­ക­ത്തു­മി­ല്ല മെ­ഴു­തി­രി ക­ത്തി­ക്ക­ത്തു­മി­ല്ല…”

എ­സ്തര്‍ കെ­റു­വി­ക്കു­മ്പോള്‍ നി­ത്യ­സ­ഹാ­യ­മാ­താ­വു് ഒരു ക­ള്ള­ച്ചി­രി ചി­രി­ക്കും. അതു് അ­മ്മൂ­മ്മ­യു­ടെ മു­ഖ­ത്തു നി­ന്നാ­ണു് എ­സ്തര്‍ വാ­യി­ച്ചെ­ടു­ക്കു­ക.

ബ­ന്ധു­ക്ക­ളാ­രു­മി­ല്ലെ­ങ്കില്‍ ഒരു കു­ഴ­പ്പ­വു­മി­ല്ല. അ­മ്മൂ­മ്മ­യും എ­സ്ത­റും മാ­ത്ര­മാ­യി­രി­ക്കും മു­റി­യില്‍. ഇതൊരു കു­ഗ്രാ­മ­മാ­ണെ­ങ്കി­ലും ഇ­ത്തി­രി അ­ക­ലെ­യു­ള്ള ടൗ­ണി­ലെ വലിയ ഫ്ലാ­റ്റു­ക­ളി­ലും ഓ­ഫീ­സു­ക­ളി­ലും അ­ല­ങ്ക­രി­ക്കാന്‍ വ­യ്ക്കു­ന്ന വി­ല­കൂ­ടി­യ ഇ­റ­ക്കു­മ­തി­പ്പൂ­ക്കള്‍ കൃ­ത്യ­മാ­യി­ത്ത­ന്നെ വീ­ട്ടി­ലെ­ത്തി­യി­രി­ക്കും. അ­തു­വ­ന്നാ­ലു­ടന്‍ ഇതളു വാ­ടി­ത്ത­ളര്‍ന്ന പൂ­ക്ക­ളെ­ടു­ത്തു മാ­റ്റി കൊ­ച്ചു­കു­ഞ്ഞു­ങ്ങ­ളു­ടെ ക­വി­ളു­പോ­ലെ ന­നു­ത്ത പു­തു­പു­ത്തന്‍ പൂ­ക്കള്‍ അതിലു വ­യ്ക്കും. പ­തി­നൊ­ന്ന­ര­മ­ണി­ക്കു് വീ­ഡി­യോ കോ­ളി­ലു വ­രു­ന്ന മകനു് ആ­ദ്യ­മേ തന്നെ അതു കാ­ണി­ച്ചു­കൊ­ടു­ക്ക­ണം. ഒ­രി­ക്ക­ലെ­ങ്ങാ­നും പൂ­പ്പാ­ത്ര­ത്തി­നു ചു­റ്റും മേ­ശ­യി­ലും ത­റ­യി­ലും വാടിയ ഇ­ത­ളു­കള്‍ വീ­ണു­കി­ട­ക്കു­ന്ന­തു ക­ണ്ടി­ട്ടു് അ­യാള്‍ ഫോണ്‍ ക­ട്ടു­ചെ­യ്തു­ക­ള­ഞ്ഞു. അ­ങ്ങേ­രു­ടെ ദ്വേ­ഷ്യം അ­ങ്ങ­നെ­യാ­ണു്. ഒരു ദിവസം രാ­വി­ലെ ഉ­റ­ക്ക­മു­ണര്‍ന്നു വ­ന്ന­പ്പോള്‍ എ­സ്തര്‍ കാ­ണു­ന്ന­തു് അ­മ്മൂ­മ്മ­യു­ടെ തൂ­വെ­ള്ള വി­രി­പ്പി­ട്ട ജ­ല­ക്കി­ട­ക്ക­യില്‍ കാ­ല­ടി­യ്ക്ക­രി­കി­ലാ­യി ഒരു വാടിയ ഇതള്‍ വീ­ണു­കി­ട­ക്കു­ന്ന­താ­ണു്. അ­മ്മൂ­മ്മ­യു­ടെ ത­ല­യ്ക്ക­ലെ മേ­ശ­യി­ലി­രി­ക്കു­ന്ന പൂ­പ്പാ­ത്ര­ത്തി­ലെ വാടിയ പൂ­വി­തള്‍ എ­ങ്ങ­നെ ഇവിടെ വന്നു എ­ന്നാ­ലോ­ചി­ച്ചു­കൊ­ണ്ടു് എ­സ്തര്‍ അ­തെ­ടു­ത്ത­പ്പോ­ഴാ­ണു് കൈ­ക­ളില്‍ ത­രി­പ്പു പ­ടര്‍ന്ന­തു്. അതു് പൂ­വി­ന്റെ ഇ­ത­ള­ല്ലാ­യി­രു­ന്നു. അ­മ്മൂ­മ്മ­യു­ടെ പാ­ദ­ത്തില്‍ നി­ന്നു് അ­ടര്‍ന്നു­പോ­യ ത­ള്ള­വി­ര­ലു്. ഇ­ത്ര­യും കാ­ല­ത്തെ ശൂ­ശ്രൂ­ഷാ പ­ണി­ക്കി­ട­യില്‍ ആ­ദ്യ­മാ­യാ­ണു് ഇ­ങ്ങ­നെ­യൊ­ര­നു­ഭ­വം. ബ­ന്ധു­ക്ക­ളും അ­യ­ല­ത്തു­കാ­രും വ­രു­ന്ന­തി­നു മു­മ്പേ മു­റ്റ­ത്തെ കു­റ്റി­ക്കാ­ട്ടി­ലോ മറ്റോ കു­ഴി­ച്ചി­ട്ടാ­ലോ എ­ന്നാ­ണാ­ദ്യം വി­ചാ­രി­ച്ച­തു്. പ­തി­നൊ­ന്ന­ര­യു­ടെ വീ­ഡി­യോ കോ­ളി­ന്റെ കാ­ര്യ­മോര്‍ത്ത­പ്പോള്‍ അതു വ­ലി­യൊ­രു അ­ബ­ദ്ധ­മാ­കു­മെ­ന്നു തോ­ന്നി. പ­ള്ളി­യാ­സ്പ­ത്രി­യില്‍ നി­ന്നു് പ്ര­ത്യേ­ക പ­രി­ശോ­ധ­ന­യ്ക്കു വ­ന്നു­പോ­കു­ന്ന വ­യ­സ്സന്‍ ഡോ­ക്ട­റെ വി­ളി­ച്ച­റി­യി­ക്കു­ന്ന­താ­കും ബു­ദ്ധി എ­ന്ന­വള്‍ വി­ചാ­രി­ച്ചു.

“അ­തി­പ്പം ആ­രോ­ടും ചോ­ദി­ക്കാ­നും പ­റ­യാ­നു­മൊ­ന്നും പോ­ക­ണ്ട­ന്നേ… പ­റ­മ്പി­ലെ­ങ്ങാ­നും കു­ഴി­ച്ചി­ട്ടാ മതി.”

ഡോ­ക്ട­റു­ടെ മ­റു­പ­ടി കേ­ട്ട­പ്പോള്‍ ചില കു­റു­മ്പന്‍ കു­ട്ടി­ക­ളു­ടെ വര്‍ത്ത­മാ­ന­മാ­ണു് ഓര്‍മ്മ­വ­ന്ന­തു്. ഇനീം ശേ­ഷി­ച്ച വി­ര­ലു­ക­ളും കൂടി ഇ­തേ­പോ­ലെ വാ­ടി­ക്കൊ­ഴി­ഞ്ഞു പോകും. അ­പ്പോ­ഴെ­ല്ലാം ഇ­ങ്ങ­നെ തന്നെ ചെ­യ്താല്‍ മതി. കാ­ന­ഡ­ക്കാ­ര­നോ­ടു് ഡോ­ക്ടര്‍ തന്നെ സ­മാ­ധാ­നം ബോ­ധി­പ്പി­ക്കേ­ണ്ടി വ­രു­മെ­ന്നു പ­റ­ഞ്ഞ­പ്പോള്‍ പു­ള്ളി­ക്കാ­രന്‍ ഒരു ചെറു ചി­രി­യോ­ടെ അ­ത­ങ്ങു് ഏ­റ്റെ­ടു­ത്തു. എ­ന്നാ­ലും ഇ­നി­യും വി­ര­ലു­ക­ളെ­ല്ലാം കൊ­ഴി­യു­ന്ന­തും നോ­ക്കി നില്‍ക്ക­ണ­മ­ല്ലോ എ­ന്നോര്‍ത്ത­പ്പോള്‍ വ­ല്ലാ­ത്തൊ­രു മ­ന­പ്ര­യാ­സ­മാ­യി എ­സ്ത­റി­നു്. പാവം… സൗ­ന്ദ­ര്യ­മി­ല്ലാ­ത്ത ഒരു നി­മി­ഷം സ­ങ്കല്‍പ്പി­ക്കാന്‍പോ­ലും ക­ഴി­യാ­ത്ത അ­മ്മൂ­മ്മ ഇ­തെ­ങ്ങ­നെ സ­ഹി­ക്കും.

എ­ട്ടൊ­മ്പ­തു മാ­സ­ത്തി­നു മു­മ്പു­ള്ള അ­മ്മൂ­മ്മ­യേ­യാ­ണു് അ­വള്‍ക്കു് ഓര്‍മ്മ­വ­രു­ന്ന­തു്.

“എ­സ്ത­റേ… നീ എന്നെ നോ­ക്കി­യി­ല്ലേ­ലും അ­പ്പു­റ­ത്തു­ള്ള മ­നു­ഷ്യേ­ന്റെ കാ­ര്യ­മൊ­ന്നു് നോ­ക്ക­ണേ­ട്ടോ…”

“അ­പ്പാ­പ്പ­നൊ­രു കു­ഴ­പ്പ­വു­മി­ല്ല­ല്ലോ അ­മ്മ­ച്ചീ… പി­ന്നെ­ന്നാ­ത്തി­നാ വെ­ഷ­മി­ക്കു­ന്നേ…”

“കു­ഴ­പ്പ­മി­ല്ലെ­ന്നാ­രാ പ­റ­ഞ്ഞ­തു്… അ­പ്പ­ടീം കു­ഴ­പ്പ­മാ… ജെ­റി­മോ­ന്റെ കണ്ണു തെ­റ്റു­ന്ന നേരം വീ­ട്ടീ­ന്നു തന്നെ ഇ­റ­ങ്ങി­പ്പോ­കും… അ­ത­ല്ല്യേ­ാ വലിയ കു­ഴ­പ്പം… ജെ­റി­മോ­നാ­ണേല്‍ അ­ടു­ക്ക­ള­പ്പ­ണി­യൊ­ഴി­ഞ്ഞി­ട്ടു നേ­രോ­മി­ല്ല­ല്ലോ…”

അ­പ്പാ­പ്പ­നേ­ക്കു­റി­ച്ചു പ­റ­യു­മ്പോ അ­മ്മൂ­മ്മ­യ്ക്കു് വലിയ ഉ­ണര്‍വ്വാ­യി­രു­ന്നു.

ഏ­ഴെ­ട്ടു കൊ­ല്ലം മു­മ്പു് അ­മ്മൂ­മ്മ­യു­ടെ മുന്‍നി­ര­യി­ലെ പ­ല്ലു് അ­ടര്‍ന്നു­പോ­യി. അതു വലിയ സ­ങ്ക­ട­മാ­യി. യാ­തൊ­രു കേ­ടു­മി­ല്ലാ­ത്ത പ­ല്ലാ­യി­രു­ന്നു. ഓട്ട വീണ ചിരി കാ­ണി­ക്കാന്‍ മ­ടി­ച്ചു് അ­മ്മൂ­മ്മ ചു­ണ്ടു­കള്‍ ചേര്‍ത്ത­ട­ച്ചാ­യി ന­ട­ത്തം. തന്റെ ചി­രി­ക്കാ­ത്ത മുഖം മ­രി­ച്ച­തി­നു തു­ല്യ­മെ­ന്നാ­ണു് അ­മ്മൂ­മ്മ­യു­ടെ വി­ചാ­രം.

“ഇപ്പം വളരെ ഭം­ഗീ­ലു് പ­ല്ലു­ക­ളൊ­ക്കെ മാ­റ്റി­വ­യ്ക്കു­ന്ന ഏര്‍പ്പാ­ടു­ക­ളൊ­ക്കെ ഒ­ള്ള­ത­ല്ല്യേ­ാ… അ­തോ­ണ്ടാ ഞാനതു പ­റ­ഞ്ഞേ… എ­നി­ക്കു് പു­തി­യൊ­രു പല്ലു വ­യ്ക്ക­ണം… അ­പ്പാ­പ്പ­ന­തു കേ­ട്ടി­ട്ടു പ­റ­ഞ്ഞ­തെ­ന്നാ­ന്ന­റി­യോ…”

കു­റ­ച്ചു­നേ­രം മി­ണ്ടാ­തി­രു­ന്നു്, എ­സ്ത­റി­നെ ഒന്നു നോ­ക്കി­യി­ട്ടു് സ്വരം മാ­റ്റി, പ­ള്ളീ­ല­ച്ചന്‍മാ­രു­ടെ തൊ­ണ്ട­യില്‍ അ­മ്മൂ­മ്മ പ­റ­ഞ്ഞു.

“നാ­ലു­മ­ണി­യാ­യി­ല്ലേ മറിയേ… ഇ­രു­ട്ടാ­നി­നി ഏറെ നേ­ര­മി­ല്ല…”

എ­സ്ത­റി­നു് അ­തു­കേ­ട്ടി­ട്ടു് അ­തി­ശ­യം തോ­ന്നി.

“അ­പ്പാ­പ്പന്‍ ക­വി­യാ­കേ­ണ്ട ആ­ളാ­യി­രു­ന്നു. അല്ലേ അ­മ്മാ­മ്മേ…”

“ഓ ക­വി­യി­പ്പം ക­ണ്ണു­തെ­റ്റി­യാ­ലു് കു­സൃ­തി­പ്പി­ള്ളാ­ര്ട പോലെ മ­ര­ത്തി­ലും പു­ര­പ്പു­റ­ത്തും പെ­ട­ച്ചു ക­യ­റി­ക്കൊ­ണ്ടി­രി­ക്കു­വാ…”

എ­സ്തര്‍ ഒ­ന്നും പ­റ­യി­ല്ലെ­ന്നു് തീര്‍ച്ച­യു­ള്ള­തി­നാല്‍ ഏറെ ചി­ന്തി­ച്ചു് മ­ന­പ്പാ­ഠ­മാ­ക്കി­യ­തു പോലെ ഒരു വാചകം അ­മ്മൂ­മ്മ­യു­ടെ നാ­വില്‍ നി­ന്നു് ഇ­റ­ങ്ങി വന്നു.

“ഓര്‍മ്മ­യി­ല്ലാ­താ­യാ­പ്പി­ന്നെ ചാ­കു­ന്ന­താ ന­ല്ല­തു് അ­ല്ല്യേ­ാ­ടി മോളേ…”

‘അ­ങ്ങ­നൊ­ന്നും പ­റ­യാ­തെ അ­മ്മ­ച്ചീ…’ എ­ന്നൊ­ക്കെ­യാ­ണു് മ­റു­ത്തു് പ­റ­യേ­ണ്ട­തു്… എ­ന്നാല്‍ അ­മ്മൂ­മ്മ­യോ­ട­ങ്ങ­നെ കള്ളം പ­റ­യാ­നൊ­ക്കി­ല്ല. അ­മ്മൂ­മ്മ­യ്ക്ക­തി­ഷ്ട­മേ­യ­ല്ല. ആ ദിവസം അ­മ്മൂ­മ്മ കുറേ മി­ണ്ടാ­തി­രു­ന്നു. പി­ന്നെ പ­റ­ഞ്ഞു.

“പൊറം നാ­ട്ടി­ലൊ­ക്കെ വേദന തി­ന്നു ക­ഴി­യു­ന്നോ­രെ കൊ­ന്നു­ക­ള­യാന്‍ നെ­യ­മ­മു­ണ്ടു്… അ­ല്യേ­ാ­ടീ…”

എ­സ്തര്‍ മി­ണ്ടി­യി­ല്ലെ­ന്നു മാ­ത്ര­മ­ല്ല, സൂ­ത്ര­ത്തില്‍ മു­റി­യില്‍നി­ന്നു് ഇ­റ­ങ്ങി­പ്പോ­കു­ക­യും ചെ­യ്തു. അ­മ്മൂ­മ്മ­യും നാ­ല­ഞ്ചു ദി­വ­സ­ത്തേ­ക്കു് ഒ­ന്നും മി­ണ്ടി­യി­ല്ല. എ­ന്താ­യി­രി­ക്കും അ­വ­രാ­ലോ­ചി­ക്കു­ന്ന­തെ­ന്നു് ഓര്‍ത്തു് അവള്‍ ആറു നാളു വി­ഷ­മി­ച്ച­തു മാ­ത്രം ശേ­ഷി­ച്ചു. അ­മ്മൂ­മ്മ­യ്ക്കും മറവി പി­ടി­ച്ചു­കാ­ണു­മോ. പക്ഷേ, എ­സ്ത­റി­നാ­ണു് തെ­റ്റി­യ­തു്. ഏഴാം നാള്‍ മൂ­ത്ത­മ­ക­ളു­ടെ കു­രു­ത്തം­കെ­ട്ട പ­ന്ത്ര­ണ്ടാം ക്ലാ­സു­കാ­രി മകള്‍ വ­ന്നു­പോ­യ­പ്പോള്‍ ചെ­റു­ചി­രി­യോ­ടെ അവര്‍ എ­സ്ത­റി­നു നേരെ ഒരു വെ­ള്ള­ക്ക­ട­ലാ­സു നീ­ട്ടി­യി­ട്ടു വാ­യി­ച്ചു നോ­ക്കാന്‍ ആ­വ­ശ്യ­പ്പെ­ട്ടു. എ­സ്തര്‍ ചു­ണ്ടു­ക­ള­ന­ക്കാ­തെ അതു വാ­യി­ക്കു­ന്ന­തു് അ­മ്മൂ­മ്മ ശ്ര­ദ്ധ­യോ­ടെ നോ­ക്കി­യി­രു­ന്നു. തീ­വ്ര­മാ­യ വേദന സ­ഹി­ച്ചു്, മ­രി­ക്കാ­തെ കോലം കെ­ട്ടു കി­ട­ക്കു­ന്ന സമയം വ­രു­മ്പോള്‍ മാര്‍ത്താ മറിയം എന്നു പേരായ തന്നെ കൊ­ന്നു ത­രു­ന്ന­തി­നു­വേ­ണ്ടി­യു­ള്ള സ­മ്മ­ത­പ­ത്ര­മാ­യി­രു­ന്നു അതു്. കൈ­യ്യൊ­പ്പി­നു പുറമേ ത­ള്ള­വി­രല്‍ മ­ഷി­യില്‍ മു­ക്കി പ­തി­പ്പി­ക്കു­ക­യും ചെ­യ്തി­രു­ന്നു.

“അ­മ്മൂ­മ്മ­യെ­ന്നാ പ­രി­പാ­ടി­യാ­ണീ കാ­ണി­ച്ചേ… ആ പൊ­ങ്കൊ­ച്ചി­തു പാ­ടി­ക്കൊ­ണ്ടു ന­ട­ക്ക­ത്തി­ല്ല്യേ­ാ…”

“ഇ­ല്ല­ന്നേ… അ­വള്‍ക്കു ഞാ­നെ­ന്റെ പ­ച്ച­ക്ക­ല്ലു വച്ച പൊ­ന്നി­ന്റെ മോ­തി­രം കൊ­ടു­ക്കാ­മെ­ന്നു പ­റ­ഞ്ഞി­രി­ക്കു­വാ… ത­ല­തെ­റി­ച്ച­വ­ളാ­ണേ­ലും സ്വര്‍ണ്ണ­ക്കൊ­തി­ച്ചി­യ­ല്ല്യേ­ാ…”

“എ­ന്ന­താ­യാ­ലും ഇതു ശ­രി­യാ­യി­ല്ല…”

നേരു പ­റ­ഞ്ഞാല്‍ അ­വള്‍ക്കി­ത്തി­രി സ­ങ്ക­ട­മൊ­ക്കെ വ­ന്നി­രു­ന്നു. എ­ന്നി­ട്ടും ക­ണ്ണീ­രു മ­റ­ച്ചു­പി­ടി­ക്കാ­നൊ­ന്നും പോ­യി­ല്ല.

“എടി പെ­ണ്ണേ… ഞാന്‍ ചത്താ നി­ന്റെ വ­രു­മാ­നം നി­ന്നു­പോ­ക­ത്തൊ­ന്നു­മി­ല്ല… അ­തി­നൊ­ള്ള പ­രി­പാ­ടി­യൊ­ക്കെ ചെ­യ്തു­വ­യ്ക്കു­ന്നു­ണ്ടു്… പി­ന്നെ കൊ­ന്നു ത­രു­ന്ന­തി­നു­ള്ള കൂലി വേറേം കി­ട്ടും…”

എ­സ്ത­റി­നു ഭ­യ­ങ്ക­ര­മാ­യി­ട്ടു ക­ലി­ക­യ­റി­യെ­ന്നു മാ­ത്ര­മ­ല്ല കു­ട്ടി­ക്കാ­ലം­തൊ­ട്ടു കേ­ട്ടു പ­ഠി­ച്ച തെ­റി­ക­ളെ­ല്ലാം നാ­വി­ലേ­ക്കു ക­യ­റി­വ­രി­ക­യും ചെ­യ്തു. തെ­റി­വാ­ക്കു­ക­ളേ­യെ­ല്ലാം വ­ക­ഞ്ഞു­മാ­റ്റി­ക്കൊ­ണ്ടു് എ­സ്തര്‍ പ­റ­ഞ്ഞു:

“ദേ… തള്ളേ നി­ങ്ങ­ട ഒരു പു­ല്ലും എ­നി­ക്കു വേണ്ട… മേ­ല­ന­ങ്ങി പ­ണി­യെ­ടു­ത്തു കാ­ശു­ണ്ടാ­ക്കാ­നൊ­ക്കെ എ­സ്ത­റി­ന­റി­യാം… ആ­രാ­ച്ചാ­രു­ടെ പ­ണി­ക്കെ­ന്നെ കി­ട്ട­ത്തി­ല്ല… അതു നി­ങ്ങ­ട മൂ­ത്ത­മോ­ളോ­ടും പേ­ര­ക്കു­ട്ടി­യോ­ടും തന്നെ പ­റ­ഞ്ഞാ മതി… ഞാന്‍ ദാ­ണ്ടു് പോ­കു­വാ…”

ഒറ്റ മൂ­ച്ചി­നു പ­റ­ഞ്ഞു­പോ­യ­താ­ണു്. പ­റ­ഞ്ഞു­ക­ഴി­ഞ്ഞ­പ്പോള്‍ അതു പാ­ലി­ക്കാ­നും തോ­ന്നി. കെ­ട്ടും മാ­റാ­പ്പു­മെ­ടു­ത്തു് മ­ക്കള്‍ക്കു നാ­ലു­വ­രി സ­ന്ദേ­ശ­വു­മ­യ­ച്ചു് എ­സ്തര്‍ പു­റ­പ്പെ­ട്ടു. നാലാം നാള്‍ മൂ­ന്നു­മ­ക്ക­ളും കൂടി കാറും പി­ടി­ച്ചു വീ­ട്ടി­ലെ­ത്തി. കാ­ന­ഡ­ക്കാ­രന്‍ വി­ളി­യോ­ടു വിളി. എ­സ്തര്‍ പോ­ന്ന­തില്‍പ്പി­ന്നെ അ­മ്മൂ­മ്മ പ­ച്ച­വെ­ള്ളം ഇ­റ­ക്കി­യി­ട്ടി­ല്ലെ­ന്നു മാ­ത്ര­മ­ല്ല മി­ണ്ടാ­ട്ട­വു­മി­ല്ലാ­താ­യി. സര്‍വ്വ­ത്തി­നും കാ­ര­ണ­ക്കാ­രി­യാ­യ മൂ­ത്ത­മ­ക­ളു­ടെ ത­ല­തെ­റി­ച്ച മകള്‍ അ­വ­ളു­ടെ തെ­റ്റു സ്വ­യ­മേ കു­മ്പ­സാ­രി­ക്കു­ക­യും ചെ­യ്തു. അ­ങ്ങ­നെ ചെ­റി­യൊ­രി­ട­വേ­ള­യ്ക്കു ശേഷം എ­സ്തര്‍ വീ­ണ്ടും അ­മ്മൂ­മ്മ­യു­ടെ അ­രി­കി­ലെ­ത്തി. അവളെ ക­ണ്ട­പ്പോള്‍ അ­ത്ര­യ്ക്കൊ­ന്നും സു­ഗ­ന്ധി­യ­ല്ലാ­തെ കി­ട­ന്നി­രു­ന്ന സു­ന്ദ­രി­യ­മ്മൂ­മ്മ ഒന്നു ചി­രി­ച്ചു­വെ­ങ്കി­ലും ആ ചി­രി­യില്‍ ആ­ത്മാ­വി­ല്ലാ­യി­രു­ന്നു­വെ­ന്നു് എ­സ്ത­റി­നു തോ­ന്നി. അ­മ്മൂ­മ്മ­യു­ടെ നാവു് പ­തു­ക്കെ പ­തു­ക്കെ നി­ശ്ച­ല­മാ­കാന്‍ തു­ട­ങ്ങി­യ­തു് അ­ന്നു­മു­ത­ലാ­ണു്. എ­സ്തര്‍ എ­ന്തു­ത­ന്നെ പ­റ­ഞ്ഞാ­ലും അ­തൊ­ന്നും കേള്‍ക്കാ­ത്ത­മ­ട്ടില്‍ അ­വ­രെ­പ്പോ­ഴും മ­യ­ക്ക­മാ­യി­രി­ക്കും. അതു് അ­ഭി­ന­യ­മാ­ണോ എ­ന്നു് അ­വള്‍ക്കു നല്ല തീര്‍ച്ച­യി­ല്ല. പി­ന്നെ­പ്പി­ന്നെ അ­മ്മൂ­മ്മ­യ്ക്ക­തു വ­ഴ­ക്ക­മാ­യി. അ­വ­രു­ടെ രാ­പ്പ­ക­ലു­കള്‍ സ്വ­ര­ങ്ങ­ളി­ല്ലാ­ത്ത­താ­യി. പഴയ പാ­ട്ടു­കള്‍ കേള്‍ക്കു­മ്പോള്‍ പു­ഞ്ചി­രി­യോ­ടെ കേ­ട്ടി­രു­ന്ന അ­മ്മൂ­മ്മ ‘ആ­കാ­ശ­പ്പൊ­യ്ക­യി­ലു­ണ്ടൊ­രു പൊ­ന്നും­തോ­ണി’ കേ­ട്ടി­ട്ടു­പോ­ലും മുഖം ചു­ളി­ക്കാന്‍ തു­ട­ങ്ങി. പ­തു­ക്കെ പ­തു­ക്കെ നാ­വു­പോ­ലെ കൈ­ക­ളു­ടെ പ്ര­വര്‍ത്ത­ന­വും ഇ­ല്ലാ­താ­യി. അ­മ്മൂ­മ്മ­യ്ക്കു വേ­ദ­ന­യു­ണ്ടോ എ­ന്നു­പോ­ലും അ­റി­യാന്‍ ക­ഴി­യാ­താ­യി. ആ സ­മ­യ­ത്താ­ണു് പൂ­മു­ഖ­പ്പ­ടി­യി­ലെ ച­വി­ട്ടു­ക­ളില്‍ നി­ന്നു വ­ഴു­ക്കി വീണ അ­പ്പാ­പ്പന്‍ മ­രി­ച്ചു­പോ­യ­തു്. വീഴ്ച അ­ത്ര­യ്ക്കു ഗു­രു­ത­ര­മാ­യി­രു­ന്നി­ല്ല. എ­ല്ലാ­ത്തി­നും എ­ന്ന­തു­പോ­ലെ വിട പ­റ­യു­ന്ന­തി­നും ഒരു കാരണം വേ­ണ­മ­ല്ലോ എന്നേ പ­റ­യാ­നാ­കൂ.

“അ­പ്പന്‍ പോയ കാ­ര്യം ഒരു കാ­ര­ണ­വ­ശാ­ലും അ­മ്മ­യ­റി­യ­ണ്ട കേ­ട്ടോ…”

കാ­ന­ഡേ­ന്നു് സ­ഹോ­ദ­ര­ങ്ങള്‍ക്കും എ­സ്തേ­റി­നും ശ­ബ്ദ­സ­ന്ദേ­ശം വന്നു.

“അ­തെ­ന്നാ പ­രി­പാ­ടി­യാ­ണു്. പ­ത്തെ­ഴു­പ­തു­കൊ­ല്ലം ഒ­ന്നി­ച്ചു ക­ഴി­ഞ്ഞോ­ര­ല്ലേ. അവര്… ഒരു നോ­ക്കു് കാ­ണാന്‍ വി­ടാ­തെ എ­ങ്ങ­നാ…”

എന്ന വാചകം നാ­വി­ലേ­ക്കെ­ത്തും മു­മ്പു് എ­ല്ലാ­വ­രും മ­ന­സ്സി­ലി­ട്ടു­ത­ന്നെ മാ­യ്ച്ചു­ക­ള­ഞ്ഞു. വൈ­കു­ന്നേ­രം ശ­വ­സം­സ്കാ­രം ന­ട­ക്കു­വോ­ളം എ­സ്തര്‍ അ­മ്മൂ­മ്മ­യു­ടെ മു­റി­യില്‍ നി­ന്നും ഇ­റ­ങ്ങി­യി­ല്ല. മ­രി­ച്ച വീ­ടി­ന്റേ­താ­യ വി­ലാ­പ­ങ്ങ­ളെ­ല്ലാം അവര്‍ ക­രു­ത­ലോ­ടെ വാ­തി­ലി­നു പ­റ­ത്തു് അ­ട­ച്ചു­വ­ച്ചു. എ­ന്നാല്‍ കു­ന്തി­രി­ക്ക­ത്തി­ന്റെ വാസന മാ­ത്രം ആ വീ­ട്ടി­ലെ എല്ലാ മു­റി­ക­ളി­ലും സ­ഞ്ച­രി­ച്ചു­കൊ­ണ്ടി­രു­ന്നു. വൈ­കു­ന്നേ­ര­മാ­യ­പ്പോള്‍ ശ­വ­മെ­ടു­ക്കാന്‍ വന്ന പ­ള്ളീ­ല­ച്ചന്‍മാ­രു­ടെ പാ­ട്ടും പ്രാര്‍ത്ഥ­ന­യും അ­വ­രു­ടെ നി­യ­ന്ത്ര­ണ­ങ്ങ­ള­ല്ലാം വി­ട്ടു പു­റ­ത്തേ­ക്കൊ­ഴു­കി­യെ­ങ്കി­ലും അ­തൊ­ന്നും കേള്‍ക്കാ­തി­രി­ക്കാന്‍ മൂ­ത്ത­മ­കള്‍ അ­മ്മ­യു­ടെ ഇ­രു­ചെ­വി­ക്കു­ള്ളി­ലും പ­ഞ്ഞി­ത്തു­ണ്ടു­കള്‍ തി­രു­കി­വ­ച്ചി­രു­ന്നു. അ­പ്പാ­പ്പ­നെ യാ­ത്ര­യാ­ക്കി­യി­ട്ടു് സ­ന്ധ്യ­ക്കു് മ­ക്ക­ളെ­ല്ലാ­വ­രും കൂടി അ­ക­മു­റി­യില്‍ കൂ­ടി­യി­രു­ന്നു ക­ടും­കാ­പ്പി­യും കു­ടി­ച്ചു വര്‍ത്ത­മാ­നം പ­റ­യു­ന്ന നേ­ര­ത്തു് ക­റ­ന്റു പോ­യ­തൊ­ഴി­ച്ചാല്‍ എ­ല്ലാം ഭം­ഗി­യാ­യി എ­ന്നു­ത­ന്നെ പറയണം. മു­റി­യി­ലെ ഇ­രു­ട്ട­ക­റ്റാന്‍ നീ­ളന്‍ മെ­ഴു­തി­രി­യില്‍ നാളം പ­റ്റി­ച്ചു് അ­മ്മൂ­മ്മ­യു­ടെ മു­റി­യി­ലെ­ത്തി­യ എ­സ്തര്‍ അ­തി­ശ­യ­ത്തോ­ടെ ഒരു കാഴ്ച കണ്ടു. ചത്ത ത­ടി­പോ­ലെ കി­ട­ന്നി­രു­ന്ന അ­മ്മൂ­മ്മ­യു­ടെ രണ്ടു ക­ണ്ണു­ക­ളില്‍ നി­ന്നും ചാ­ലു­കു­ത്തി ക­ണ്ണീ­രൊ­ഴു­കി­യി­രി­ക്കു­ന്നു. അതു ക­ണ്ട­പ്പോള്‍ എ­സ്ത­റി­നു് പ­റ­ഞ്ഞ­റി­യി­ക്കാ­നാ­കാ­ത്ത സ­ങ്ക­ട­മു­ണ്ടാ­കു­ക­യും അതു് ക­ഴു­ത്തി­നും നെ­ഞ്ചി­നു­മി­ട­യില്‍ പു­ക­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ക­യും ചെ­യ്തു. ആ പു­ക­ച്ചി­ലി­ല്ലാ­താ­ക്കാന്‍ മറ്റു വ­ഴി­ക­ളൊ­ന്നു­മി­ല്ലെ­ന്ന തി­രി­ച്ച­റി­വില്‍ അ­മ്മൂ­മ്മ­യു­ടെ അ­രി­കി­ലി­രു­ന്നു് അവളും കു­റ­ച്ചു നേരം ക­ണ്ണീ­രൊ­ഴു­ക്കി. എല്ലാ ഇ­ന്ദ്രീ­യ­ങ്ങ­ളും കൊ­ട്ടി­യ­ട­ച്ചു് ച­ത്ത­തു­പോ­ലെ ക­ഴി­യു­മ്പോ­ഴും അ­മ്മൂ­മ്മ എ­ല്ലാം അ­റി­ഞ്ഞി­രു­ന്നു­വെ­ന്നും അതു തി­രി­ച്ച­റി­യാ­തെ­പോ­യ­തു് തന്റെ വ­ലി­യൊ­രു കു­റ­വാ­യി­രു­ന്നു­വെ­ന്നും എ­സ്തര്‍ ക­ണ­ക്കു കൂ­ട്ടി. അന്നു രാ­ത്രി അ­വ­രു­റ­ങ്ങി­യി­ല്ല. തു­ടര്‍ന്നു വന്ന ര­ണ്ടാ­ഴ്ച­യോ­ളം എ­സ്ത­റി­ന്റെ ഉ­റ­ക്കം ഏ­റെ­ക്കു­റെ അ­വ­സാ­നി­ച്ച മ­ട്ടി­ലാ­യി­രു­ന്നു. ക­ണ്ണ­ട­ച്ചു തു­റ­ക്കു­മ്പോ­ഴേ­ക്കും സു­ന്ദ­രി­യ­മ്മൂ­മ്മ മു­ന്നി­ലു വന്നു നില്‍ക്കും. പി­ന്നെ കു­റ്റ­പ്പെ­ടു­ത്തു­ന്ന­തു­പോ­ലെ ചൂ­ണ്ടു­വി­രല്‍ അ­വള്‍ക്കു നേരെ നീ­ട്ടും. മ­യ­ക്ക­ത്തില്‍ നി­ന്നു ഞെ­ട്ടി­യു­ണര്‍ന്നു് അവള്‍ ത­ള്ള­യു­ടെ വി­ര­ലു­കള്‍ ക­രി­ഞ്ഞു­ണ­ങ്ങി­യ മ­ര­ക്കൊ­ള്ളി­പോ­ലു­ള്ള കാ­ലു­കള്‍ ത­ലോ­ടും. പി­ന്നെ­യ­ങ്ങ­നെ ഇ­രി­ക്കും, നേ­രം­വെ­ളു­ക്കു­വോ­ളം. അ­മ്മൂ­മ്മ­യോ­ടു ദയവു കാ­ണി­ച്ചി­ല്ലെ­ന്നു­മാ­ത്ര­മ­ല്ല വലിയ നീ­തി­കേ­ടാ­ണു് ചെ­യ്ത­തെ­ന്നും അ­വള്‍ക്കു തോ­ന്നി.

അ­പ്പൂ­പ്പന്‍ മ­രി­ച്ച­തി­ന്റെ ര­ണ്ടാം മാസം എ­സ്തര്‍ കാ­ന­ഡ­യി­ലേ­ക്കു് വീ­ഡി­യോ വി­ളി­ച്ചു് അ­മ്മൂ­മ്മ­യു­ടെ കൊ­ഴി­യു­ന്ന കാല്‍വി­ര­ലു­ക­ളും ത­ട്ടി­ടി­ഞ്ഞ കാതും പ­തി­വി­ലും തു­റ­ന്ന മൂ­ക്കും നെ­റ്റി­യി­ലെ പി­ട­ച്ച ഞ­ര­മ്പു­ക­ളും കാ­ണി­ച്ചു­കൊ­ടു­ത്തി­ട്ടു പ­റ­ഞ്ഞു:

“ഇനി ഏറെ നേ­ര­മൊ­ന്നും കാ­ണ­ത്തി­ല്ല… ഇ­ന്നു­ത­ന്നെ പു­റ­പ്പെ­ട്ടാല്‍ അ­ത്ര­യും ന­ല്ല­തു്…”

അ­മ്മൂ­മ്മ­യേ­ക്കു­റി­ച്ചു് എ­ല്ലാം അ­റി­യു­ന്ന എ­സ്തര്‍ പ­റ­ഞ്ഞാല്‍ കാ­ന­ഡ­ക്കാ­ര­നു് എ­തിര്‍വാ­ക്കി­ല്ല. അ­യാള്‍ പി­റ്റേ­ന്നു­ത­ന്നെ പു­റ­പ്പെ­ട്ടു. മറ്റു മ­ക്ക­ളും പേ­ര­ക്കു­ട്ടി­ക­ളും അയാളു വ­രു­മ്പോ­ഴേ­ക്കും ഇവിടെ എ­ത്തി­ച്ചേര്‍ന്നി­രു­ന്നു. പ്ര­ത്യേ­ക­മാ­യി വി­വ­രി­ക്കേ­ണ്ടു­ന്ന നാ­ട­കീ­യ സം­ഭ­വ­ങ്ങ­ളൊ­ന്നു­മി­ല്ലാ­തെ, പ­ഴു­ത്തു പാ­ക­മാ­യ ഒരില ചെ­റു­കാ­റ്റില്‍ പ­തു­ക്കെ അ­ട­രു­ന്ന­തു­പോ­ലെ അ­മ്മൂ­മ്മ മ­ര­ണ­മ­ട­യു­ക­യും മ­ണി­ക്കൂ­റു­കള്‍ക്കു­ള്ളില്‍ ഐ­സു­പെ­ട്ടി­യി­ലൊ­ന്നും കി­ട­ത്താ­തെ അ­പ്പാ­പ്പ­ന്റെ ക­ല്ല­റ­യില്‍ത്ത­ന്നെ അ­ട­ക്കു­ക­യും ചെ­യ്തു. സെ­മി­ത്തേ­രി­യില്‍ നി­ന്നു വീ­ട്ടി­ലെ­ത്തി­യ­പാ­ടെ എ­സ്തര്‍ തന്റെ കെ­ട്ടും മാ­റാ­പ്പും എ­ടു­ത്തു പോ­കാ­നി­റ­ങ്ങു­ന്ന­തു ക­ണ്ടു് വീ­ട്ടു­കാര്‍ മ­ഹാ­മ­ന­സ്ക­ത­യോ­ടെ ത­ട­യു­വാന്‍ നോ­ക്കി­യെ­ങ്കി­ലും അവള്‍ വ­ഴ­ങ്ങി­യി­ല്ല. പ­ള്ളി­യാ­സ്പ­ത്രി­യി­ലെ കു­റു­മ്പന്‍ ഡോ­ക്ട­റും അ­വ­ളു­ടെ പക്ഷം തന്നെ പി­ടി­ച്ചു. തന്റെ കാ­റില്‍ അവളെ തീ­വ­ണ്ടി സ്റ്റേ­ഷ­നി­ലെ­ത്തി­ക്കാ­മെ­ന്നും ഡോ­ക്ടര്‍ പ­റ­ഞ്ഞു.

കു­റു­മ്പന്‍ ഡോ­ക്ടര്‍ക്കു് അ­റു­പ­തി­ലേ­റെ പ്രാ­യ­മു­ണ്ടാ­യി­രു­ന്നെ­ങ്കി­ലും ആളു ര­സി­ക­നാ­യി­രു­ന്നു. പോ­കു­ന്ന വഴി പു­ഴ­യു­ടെ അ­രി­കില്‍ വണ്ടി നിര്‍ത്തി­യി­ട്ടു് ത­നി­ക്കൊ­ന്നു പു­ക­യ്ക്ക­ണം എ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞു.

അ­ദ്ദേ­ഹം സി­ഗ­ര­റ്റു ക­ത്തി­ച്ചു വ­ലി­ച്ചു പു­ക­വി­ടു­ന്ന­തു ക­ണ്ടി­ട്ടു് എ­സ്തര്‍ പ­റ­ഞ്ഞു:

“വലി തു­ട­ങ്ങി­യ കു­ട്ടി­ക­ളേ­പ്പോ­ലെ­യാ ഡോ­ക്ടര്‍ വ­ലി­ക്കു­ന്നേ…”

“വ­ലി­യ­വ­രെ­ങ്ങ­നാ വ­ലി­ക്കു­ന്ന­തെ­ന്നു് നീ­യൊ­ന്നു കാ­ണി­ച്ചു­താ.”

എന്നു പ­റ­ഞ്ഞു് ഡോ­ക്ടര്‍ ഒരു സി­ഗ­ര­റ്റ് അ­വള്‍ക്കു നേരെ നീ­ട്ടി. അവളതു ക­ത്തി­ച്ചു് വളരെ മ­നോ­ഹ­ര­മാ­യി പു­ക­യൂ­തി വി­ടു­ന്ന­തു ക­ണ്ടു് ഡോ­ക്ടര്‍ ചി­രി­ച്ചു. വ­ലി­ച്ചു തീര്‍ന്ന­പ്പോള്‍ ഡോ­ക്ടര്‍ അ­വ­ളോ­ടു് അ­മ്മൂ­മ്മ­യു­ടെ ആ ക­ത്തെ­വി­ടെ­യാ­ണു് വ­ച്ചി­രി­ക്കു­ന്ന­തെ­ന്നു ചോ­ദി­ച്ചു. അവള്‍ തന്റെ ബാ­ഗില്‍ നി­ന്നു് അ­തെ­ടു­ത്തു കൊ­ടു­ത്തു. ഡോ­ക്ടര്‍ അതു വാ­ങ്ങി ഒ­രു­വ­ട്ടം കൂടി വാ­യി­ച്ചു നോ­ക്കി­യി­ട്ടു് തീ­പ്പെ­ട്ടി­യു­ര­ച്ചു ക­ത്തി­ച്ചു. അ­മ്മൂ­മ്മ­യു­ടെ കൈ­യ്യൊ­പ്പും വി­ര­ല­ട­യാ­ള­വു­മു­ള്ള ആ ക­ട­ലാ­സില്‍ നി­ന്നു് അ­വ­രു­ടെ ആ­ത്മാ­വു­പോ­ലെ നേരിയ പുക കാ­റ്റി­നൊ­പ്പം ഇ­ള­കി­യാ­ടി, അ­പ്പൂ­പ്പന്‍താ­ടി പോലെ മേ­ലേ­ക്കു­യര്‍ന്നു…

“എ­ന്നാ­ത്തി­നാ ക­ത്തി­ച്ചു ക­ള­ഞ്ഞ­തു്… ഓര്‍മ്മ­യ്ക്കാ­യി­ട്ടു കാ­ത്തു വ­ച്ച­താ ഞാന്‍.”

“അ­തി­ന്റെ ആ­വ­ശ്യ­മി­ല്ല… ചില ഓര്‍മ്മ­ക­ളെ കി­ട്ടി­യി­ട­ത്തു തന്നെ ക­ള­യു­ന്ന­താ­ണു ന­ല്ല­തു്…”

ക­രി­ഞ്ഞു ശേ­ഷി­ച്ച ക­ട­ലാ­സ് ഡോ­ക്ടര്‍ പു­ഴ­യി­ലേ­ക്കു് എ­റി­ഞ്ഞു. അതു് വെ­ള്ള­ത്തില്‍ കു­തിര്‍ന്നു് അ­ലി­ഞ്ഞു് ഇ­ല്ലെ­ന്നാ­യി.

“പോകാം…”

ഡോ­ക്ടര്‍ പ­റ­ഞ്ഞു. എ­സ്തര്‍ ത­ല­യാ­ട്ടി.

പി. എഫ്. മാ­ത്യൂ­സ്
images/pfmathews.jpg

കൊ­ച്ചി സ്വ­ദേ­ശി. നോവൽ, കഥ, തി­ര­ക്ക­ഥ മാ­ദ്ധ്യ­മ­ങ്ങ­ളിൽ സജീവം. ചാ­വു­നി­ലം, ഇ­രു­ട്ടിൽ ഒരു പു­ണ്യാ­ളൻ, ക­ട­ലി­ന്റെ മണം (2021) എന്നീ നോ­വ­ലു­ക­ളും തെ­ര­ഞ്ഞെ­ടു­ത്ത കഥകൾ, ചില പ്രാ­ചീ­ന വി­കാ­ര­ങ്ങൾ, പ­തി­മൂ­ന്നു ക­ടൽ­ക്കാ­ക്ക­ക­ളു­ടെ ഉപമ, മു­ഴ­ക്കം തു­ട­ങ്ങി­യ ക­ഥാ­സ­മാ­ഹാ­ര­ങ്ങ­ളും ഈ. മ. യൌ. എന്ന തി­ര­ക്ക­ഥ­യും പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്. പു­ത്രൻ, കു­ട്ടി­സ്രാ­ങ്ക്, ഈ. മ. യൌ., അതിരൻ എന്നീ ച­ല­ച്ചി­ത്ര­ങ്ങൾ­ക്കു തി­ര­ക്ക­ഥ­യെ­ഴു­തി. ശ­ര­റാ­ന്തൽ, മി­ഖാ­യേ­ലി­ന്റെ സ­ന്ത­തി­കൾ, റോസസ് ഇൻ ഡി­സം­ബർ, ചാ­രു­ല­ത, ദൈ­വ­ത്തി­നു് സ്വ­ന്തം ദേ­വൂ­ട്ടി തു­ട­ങ്ങി­യ ടെ­ലി­വി­ഷൻ പ­ര­മ്പ­ര­ക­ളും ര­ചി­ച്ചി­ട്ടു­ണ്ടു്. കു­ട്ടി­സ്രാ­ങ്കി­ന്റെ തി­ര­ക്ക­ഥ­യ്ക്കു് ദേശീയ അ­വാർ­ഡും ശ­ര­റാ­ന്തൽ, മി­ഖാ­യേ­ലി­ന്റെ സ­ന്ത­തി­കൾ എ­ന്നി­വ­യു­ടെ ര­ച­ന­യ്ക്കു് സം­സ്ഥാ­ന അ­വാർ­ഡും മു­ഴ­ക്കം, അ­ടി­യാ­ള­പ്രേ­തം എ­ന്നി­വ­യ്ക്കു് അ­ക്കാ­ദ­മി അ­വാർ­ഡും ല­ഭി­ച്ചു. എസ് ബി ഐ അ­വാർ­ഡ് ചാ­വു­നി­ല­ത്തി­നും വൈ­ക്കം മു­ഹ­മ്മ­ദു ബഷീർ പു­ര­സ്ക്കാ­രം പ­തി­മൂ­ന്നു ക­ടൽ­ക്കാ­ക്ക­ക­ളു­ടെ ഉ­പ­മ­യ്ക്കും.

എ­ഴു­ത്തു­കാ­രെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ക

ഈ കൃതി കൊ­ള്ളാ­മെ­ന്നു് തോ­ന്നി­യാൽ ചുവടെ ചേർ­ത്തി­ട്ടു­ള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്ര­ന്ഥ­കർ­ത്താ­വി­ന്റെ അ­ക്കൗ­ണ്ടി­ലേ­ക്കു് പത്തു രൂപ മുതൽ എത്ര തു­ക­യും നേ­രി­ട്ടു് അ­യ­ച്ചു­കൊ­ടു­ക്കാ­വു­ന്ന­താ­ണു്. ഇ­തി­ലൂ­ടെ സ്വ­ത­ന്ത്ര പ്ര­കാ­ശ­ന­ത്തി­ലേ­യ്ക്കു് കൂ­ടു­തൽ എ­ഴു­ത്തു­കാ­രെ ആ­കർ­ഷി­ക്കു­ക. എ­ഴു­ത്തു­കാർ­ക്കു് ഇ­ട­നി­ല­ക്കാ­രി­ല്ലാ­തെ നേ­രി­ട്ടു് സാ­മ്പ­ത്തി­ക സഹായം നൽകി അ­റി­വു് സ്വ­ത­ന്ത്ര­മാ­ക്കാൻ സ­ഹാ­യി­ക്കു­ക.

images/pfmathews-1@okicici.jpg

Download QR Code

കൂ­ടു­തൽ വി­വ­ര­ങ്ങൾ ഇവിടെ.

Colophon

Title: Daya (ml: ദയ).

Author(s): P. F. Mathews.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Short Story, P. F. Mathews, Daya, പി. എഫ്. മാ­ത്യൂ­സ്, ദയ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 18, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Sick Woman, a painting by Peter Ancher (1849–1927). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Ph Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.