SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/The_Swing.jpg
Die Schaukel, a painting by Jean-​Honoré Fragonard (1732–1806).
ക­ന്യാ­മ­ല­യി­ലെ മ­ണ­വാ­ട്ടി
എം. എ. റ­ഹ്മാൻ

ക­ന്യാ­മ­ല­യിൽ നി­ന്നും കൊ­ല്ല­ത്തിൽ ഒന്നോ രണ്ടോ തവണ വ­രാ­റു­ള്ള ബാബ എന്നു വി­ളി­ക്കു­ന്ന ഖ­ലീ­ഫ­യാ­ണു് മ­ണ­വാ­ട്ടി­യെ­പ്പ­റ്റി ആദ്യം പ­റ­ഞ്ഞ­തു്. അ­യാ­ളു­ടെ ഇ­ടം­കൈ­യി­ലെ പടം പ­തു­ക്കെ ചുരുൾ നി­വ­രു­മ്പോൾ ഒരു മ­യി­ലി­ന്റെ ചി­ത്രം തെ­ളി­യും. തോളിൽ കൊ­ളു­ത്തി­യി­ട്ട ദഫ് കൈ­പ്പ­ട­ത്തി­ലേ­ക്കു് താ­ഴ്ത്തി ഇ­ടം­വ­ലം കൈകൾ കൊ­ണ്ടാ­ണു് മു­ട്ടു്. ക­ഴു­ത്ത­റ്റം തൂർ­ന്ന ചു­രുൾ­മു­ടി­യു­ള്ള ശി­ര­സ്സി­ള­ക്കി ക­ഴു­ത്തു് നീ­ട്ടി കൺ­വെ­ള്ള­കൾ മേ­ലോ­ട്ടു് മ­റി­ച്ചു് ഉ­റ­ഞ്ഞു­തു­ള്ളും. ചു­ണ്ടു­ക­ളിൽ ‘ശൈ­ഖു­നാ അള്ള യാ അള്ളാ’ എ­ന്നു് വാ­യ്ത്താ­രി മു­റു­കും. അ­ര­പ്പ­ട്ട­യിൽ നി­ന്നു് കൂർ­ത്ത മു­ന­യു­ള്ള പി­ച്ചാ­ത്തി എ­ടു­ത്തു നി­വർ­ത്തി സ്വയം നെ­ഞ്ചി­ലേ­ക്കു് കു­ത്തും. ചോ­ര­വാർ­ന്നു തു­ട­ങ്ങി­യാൽ ഹാ­ലി­ള­കി പൊ­ടി­മ­ണ്ണി­ലേ­ക്കു് വീഴും. ക­ട­വാ­യി­ലൂ­ടെ നു­ര­യും പ­ത­യു­മാ­യി ഒ­ട്ടു­വ­ള­രെ നേരം അ­ങ്ങ­നെ കി­ട­ക്കും. ചോര വന്ന ഭാ­ഗ­ത്തു് മു­റി­വി­ന്റെ അ­ട­യാ­ളം പോലും കാ­ണി­ല്ല. സൂ­ര്യൻ മ­റ­യാ­റാ­കു­മ്പോൾ ഒ­ന്നും സം­ഭ­വി­ച്ചി­ട്ടി­ല്ലാ­ത്ത­തു­പോ­ലെ എ­ണീ­റ്റു് സ­ഞ്ചി­യും ദഫും കൈ­യി­ലെ­ടു­ത്തു് ഒ­റ്റ­യ­ടി­പ്പാ­ത­യി­ലൂ­ടെ ന­ട­ന്നു­നീ­ങ്ങും.

images/kanyamala-01.png

മ­ന­സ്സിൽ എ­പ്പോ­ഴും ആ മു­റി­വാ­ണു് ബാ­ക്കി നിൽ­ക്കു­ക. അത്ര പെ­ട്ടെ­ന്നു് മു­റി­വാ­യ കൂ­ടു­ന്ന എന്തു വി­ദ്യ­യാ­ണു് ബാ­ബ­യു­ടെ കൈ­വ­ശ­മു­ള്ള­തു്. സം­ശ­യ­ങ്ങ­ളു­മാ­യി നിൽ­ക്കേ വർഷം ഒന്നു ക­ഴി­ഞ്ഞു­പോ­യി. റമസാൻ തൊ­ട്ടു­മു­മ്പു­ള്ള മാ­സ­ത്തിൽ പ­തി­വു­പോ­ലെ ബാബ ഒ­റ്റ­യ­ടി­പ്പാ­ത­യിൽ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു. ഞങ്ങൾ യ­തീം­ഖാ­ന­യു­ടെ ക­മ്പി­യ­ഴി­ക­ളിൽ പി­ടി­ച്ചു നിൽ­ക്കു­ക­യാ­യി­രു­ന്നു. ഞാൻ ഓ­ടി­ച്ചെ­ന്നു ബാ­ബ­യു­ടെ കൈ­പി­ടി­ച്ചു.

“ശരീരം മു­റി­യാ­തെ ചോര വരുമോ ബാബ?”

“അ­താ­ണു് ദൃ­ഷ്ടാ­ന്തം. നീ ക­ന്യാ­മ­ല­യി­ലേ­ക്കു് വാ. മ­ണ­വാ­ട്ടി­യെ­ക്ക­ണ്ടാൽ എല്ലാ സം­ശ­യ­വും തീരും,”

“ക­ന്യ­മ­ല­യൊ അ­തെ­വി­ടെ­യാ­ണു്?”

“അതു് മ­ക്ക­ത്തെ പള്ളി എ­ങ്കേ­ന്നു കേ­ക്ക്റ മാ­തി­രി­താൻ പു­ള്ളേ. നി യ­ത്തീം. ഉ­ന­ക്കു് ഉ­മ്മ­ബാ­പ്പ കി­ട­യാ­തു്. എൻ കൂ­ടെ­വാ. ക­ന്യാ­മ­ലൈ പാ­ത്തു് മ­ണ­വാ­ട്ടി­യെ പാ­ത്തു് പോ­ക­ലാം.”

ഉ­സ്താ­ദ് എന്നെ ഗേ­റ്റി­ന്ന­ക­ത്തേ­ക്കു് വ­ലി­ച്ചു. ഗേ­റ്റി­ന്റെ ക­മ്പി­യ­ഴി­കൾ ചേർ­ത്ത­ട­ച്ചു കൊ­ളു­ത്തി­ട്ടു് പൂ­ട്ടി. ബാബ ക­മ്പി­യ­ഴി­ക­ളിൽ പി­ടി­ച്ചു. കുറെ നേരം നോ­ക്കി­നി­ന്നു. അ­യാ­ളു­ടെ ഞ­ര­മ്പു­കൾ എ­ഴു­ന്നു നിൽ­ക്കു­ന്ന മ­സി­ലു­ള്ള കൈ­ത്ത­ണ്ട­യിൽ ചി­റ­കു­വി­രു­ത്തി നിൽ­ക്കു­ന്ന മ­യി­ലി­ന്റെ രൂപം പ­ച്ച­കു­ത്തി­യി­ട്ടു­ണ്ടു്. ബാബ ദ­ഫെ­ടു­ത്തു് വീ­ണ്ടും മു­ട്ടി. ഉ­സ്താ­ദ് പൂ­മു­ഖ­ത്തി­ന്റെ ക­വാ­ട­വും അ­ട­ച്ചു. ഒ­ന്നും കാണാൻ വ­യ്യാ­താ­യി. കുറെ ക­ഴി­ഞ്ഞ­പ്പോൾ ഉ­സ്താ­ദ് പൂമുഖ കവാടം തു­റ­ന്നു. ഞങ്ങൾ ഒ­ന്നി­ച്ചു ആ ക­വാ­ട­ത്തി­ലൂ­ടെ ഓടി. ബാബ തു­ണി­സ­ഞ്ചി തു­റ­ന്നു കുറെ മ­യിൽ­പ്പീ­ലി­ക­ളെ­ടു­ത്തു് ഗേ­റ്റി­നു­മു­ക­ളി­ലൂ­ടെ എ­റി­ഞ്ഞു. മ­യിൽ­പ്പീ­ലി­കൾ തി­ള­ങ്ങു­ന്ന ചി­റ­കു­ക­ളോ­ടെ ഈർ­ന്നു വീ­ണു­കൊ­ണ്ടി­രു­ന്നു. ഞങ്ങൾ അതു് കി­ട്ടാ­നാ­യി മ­ത്സ­രി­ച്ചു. എ­നി­ക്കും കി­ട്ടി ഒരു മ­യിൽ­പ്പീ­ലി. ജീ­വി­ത­ത്തിൽ ആ­ദ്യ­മാ­യി പു­റ­ത്തു് നി­ന്നു­കി­ട്ടു­ന്ന ഒരു കൗ­തു­ക­വ­സ്തു. ബാ­ബ­യോ­ടു എ­ന്തെ­ന്നി­ല്ലാ­ത്ത സ്നേ­ഹ­വും തോ­ന്നി. ഉ­സ്താ­ദി­നോ­ടു് ക­ടു­ത്ത വെ­റു­പ്പും.

അ­സ്ത­മി­ക്കു­ന്ന സൂ­ര്യ­നു­നേ­രെ സ­ഞ്ചി­യും ദ­ഫു­മാ­യി ബാബ ന­ട­ന്നു­നീ­ങ്ങി. നോ­ക്കി­ക്കൊ­ണ്ടി­രി­ക്കെ ഒ­റ്റ­യ­ടി­പ്പാ­ത­യും ബാ­ബ­യും മ­ര­ങ്ങ­ളും ആ വലിയ കെ­ട്ടി­ട­വും ഇ­രു­ളിൽ മു­ങ്ങി. എ­നി­ക്കു് വ­ല്ലാ­ത്ത ഏ­കാ­ന്ത­ത­യും വി­ഷാ­ദ­വും തോ­ന്നി. മ­രി­ക്ക­ണ­മെ­ന്ന ആ­ഗ്ര­ഹ­വും.

images/kanyamala-02.png

രാ­ത്രി കി­നാ­വിൽ ബാബ വന്നു. ദ­ഫു­മു­ട്ടി ത­ല­യു­റ­ഞ്ഞു തു­ള്ളി­യ ശേഷം ബാബ പ­റ­ഞ്ഞു: “പു­ള്ളേ മ­രി­ക്കേ­ണ്ട. ക­ന്യാ­മ­ല­യിൽ ധാ­രാ­ളം മ­യി­ലു­ക­ളു­ണ്ടു്. അവർ മ­ണ­വാ­ട്ടി­ക്കു് കാവൽ നിൽ­ക്കു­ക­യാ­ണു്. നി­ന­ക്കു് അ­വർ­ക്കൊ­പ്പം ക­ളി­ക്കാം, വ­രു­ന്നോ? ഞാൻ കൊ­ണ്ടു­പോ­കാം.” കു­റെ­ക്കാ­ല­ത്തേ­ക്കു് ബാബ വ­രി­ക­യു­ണ്ടാ­യി­ല്ല.

ഞ­ങ്ങ­ളിൽ ര­ണ്ടു­പേ­രെ ഉ­സ്താ­ദ് അ­ജ്മീ­രി­ലേ­ക്കും ഒരാളെ മേ­ട്ടു­പ്പാ­ള­യ­ത്തേ­ക്കും അ­യ­ച്ചു. അവർ മ­ട­ങ്ങി­വ­ന്നി­ല്ല. ഒരു ദിവസം ഞ­ങ്ങ­ളെ­യെ­ല്ലാം പു­ത്ത­നു­ടു­പ്പി­ടു­വി­ച്ചു അ­ത്ത­റു പൂശി ഉ­സ്താ­ദ് മ­ജ്ലി­സിൽ ഇ­രു­ത്തി. വലിയ ആൾ­ക്കു­പ്പാ­യ­വും ത­ല­പ്പാ­വും ധ­രി­ച്ച ഒരാൾ ക­യ­റി­വ­ന്നു. ഞ­ങ്ങ­ളെ­യെ­ല്ലാം തൊ­ട്ടും ത­ലോ­ടി­യും മുഖം പി­ടി­ച്ചു­യർ­ത്തി­യും പ­രി­ശോ­ധി­ച്ചു. മൂ­ന്നു­പേ­രെ അയാൾ കൂ­ട്ടി­കൊ­ണ്ടു­പോ­യി. ബാ­ക്കി­യാ­യ­തു് ഞങ്ങൾ നാലു പേ­രാ­ണു്. വ­ല­തു­കാ­ലി­നു് സ്വാ­ധീ­ന­മി­ല്ലാ­ത്ത ഇ­സ്താ­ക്ക്. കോ­ങ്ക­ണ്ണു­ള്ള സമദ്, വി­ക്ക­നാ­യ ബച്ചു, പി­ന്നെ ഞാൻ. ഉ­സ്താ­ദ് പ­റ­ഞ്ഞു: “പൊ­ട്ടൻ, കു­രു­ടൻ, ച­ട്ടു­കാ­ലൻ, പി­ന്നെ ഈ നാ­ക്ക­നും. ഈ എ­ടു­ക്കാ­ത്ത ച­ര­ക്കു­ക­ളെ ഞാൻ എ­ത്ര­കാ­ലം തീ­റ്റി­പ്പോ­റ്റ­ണം റബ്ബേ… ”

രാ­ത്രി­ക­ളിൽ മൂ­ങ്ങ­ക­ളും ചി­ല­പ്പോൾ മ­ച്ചിൻ പു­റ­ത്തു­നി­ന്നു വെ­രു­കു­ക­ളും ശ­ബ്ദ­മു­ണ്ടാ­ക്കി. ഒരു മ­ഗ്രി­ബി­നു് ന­രി­ച്ചീ­റു­കൾ അ­ങ്ങു­മി­ങ്ങും പ­റ­ന്നു ക­ളി­ക്കു­ന്ന­തു ക­ണ്ട­പ്പോൾ ഞാൻ ഉ­സ്താ­ദി­നോ­ടു് ചോ­ദി­ച്ചു; “പ­ക്ഷി­ക­ളി­ലും മൃ­ഗ­ങ്ങ­ളി­ലും അനാഥൻ ഉണ്ടോ ഉ­സ്താ­ദ്?”

“ഫ… നി­ന്റെ ആ നാ­ക്കു് ഞാൻ അ­രി­ഞ്ഞി­ടും പ­ന്നി­ശൈ­ത്താ­നേ”.

“അതല്ല ഉ­സ്താ­ദ്. ഞ­ങ്ങ­ളോ­ടൊ­പ്പം ക­ഴി­യു­മ്പോൾ ഈ സാധു ജീ­വി­ക­ളും അ­നാ­ഥ­രാ­കി­ല്ലേ”.

ഒരു മു­ന്ന­റി­യി­പ്പു­മി­ല്ലാ­തെ അ­ന്തി­ബാ­ങ്കി­ന്റെ മു­മ്പാ­യി ഉ­സ്താ­ദ് പ്ര­ധാ­ന കവാടം തു­റ­ന്നു. പെ­ട്ടി­യും സ­ഞ്ചി­യും തൂ­ക്കി­യെ­ടു­ത്തു് വെ­ളി­യി­ലി­ട്ടു. ഇ­രു­കൈ­ക­ളാൽ എന്നെ പു­റ­ത്തേ­ക്കു് തള്ളി.

ഒ­റ്റ­യ­ടി­പ്പാ­ത­യു­ടെ മ­റു­ത­ല­യ്ക്ക­ലെ ഒരു ക­ട­പ്ലാ­വി­ന്റെ ചു­വ­ട്ടിൽ ഞാൻ അ­ന്തി­യു­റ­ങ്ങി. പു­ലർ­ന്ന­പ്പോൾ ദ­ഫി­ന്റെ ച്ലും ച്ലും എന്ന ശബ്ദം.

“നി­ന്നെ കൊ­ണ്ടു­പോ­കാ­നാ­ണു് ഞാൻ വ­ന്ന­തു്. ക­ന്യാ­മ­ല­യിൽ ആ­ണ്ടു­നേർ­ച്ച­യു­ടെ സ­മ­യ­മാ­യി. അ­ത­ങ്ങ­നെ­യാ­ണു് പു­ള്ളേ. മ­ണ­വാ­ട്ടി ആ­ഗ്ര­ഹി­ക്കു­ന്ന ആരും കാ­ല­മാ­കു­മ്പോൾ ഒ­രുൾ­വി­ളി­യാ­ലെ ക­ന്യാ­മ­ല ല­ക്ഷ്യം വെ­ച്ചു യാ­ത്ര­തി­രി­ക്കും. നി­ന്റെ സഫർ ആ­രം­ഭി­ച്ചു ക­ഴി­ഞ്ഞു, വാ.”

ഞാൻ എന്റെ ഭാ­ണ്ഡ­വും പെ­ട്ടി­യു­മാ­യി ബാ­ബ­യ്ക്കു് പു­റ­കിൽ ന­ട­ന്നു.

“പു­ഴ­ങ്ക­ര­യി­ലേ­ക്കാ­ണു് നമ്മൾ പോ­കു­ന്ന­തു്. ക­ന്യാ­മ­ല­യി­ലേ­ക്കു് പോ­കു­ന്ന ഏ­തൊ­രാ­ളും പു­ഴ­ങ്ക­ര­യിൽ ഒരു ദിവസം ത­ങ്ങ­ണം. അ­വി­ട­ത്തെ വി­ധ­വ­കൾ­ക്കു് നൂ­റ്റൊ­ന്നു പ­ത്തി­രി­കൊ­ടു­ക്ക­ണം… ”

ഞാൻ ചോ­ദി­ക്കാൻ കൊ­തി­ച്ച­തു് ശരീരം മു­റി­യാ­തെ ചോ­ര­വ­രു­ത്തു­ന്ന മാ­ന്ത്രി­ക വി­ദ്യ­യെ­ക്കു­റി­ച്ചാ­ണു്. പക്ഷേ, ബാബ നി­റു­ത്താ­തെ പ­റ­ഞ്ഞു കൊ­ണ്ടി­രു­ന്നു.

“യാ അള്ളാ പു­ഴ­ങ്ക­ര­യിൽ എത്ര പെ­ണ്ണു­ങ്ങ­ളാ­ണു് വി­ധ­വ­ക­ളാ­യി­ക്ക­ഴി­യു­ന്ന­തു്. ”

ഞാൻ ചോ­ദി­ച്ചു: “അ­പ്പോൾ അതിൽ എന്റെ ഉമ്മ ഉ­ണ്ടാ­കു­മോ ബാബ?”

“ആർ ആരുടെ ഉ­മ്മ­യാ­ണെ­ന്നു് ആർ­ക്കാ­ണു് പ­റ­യാ­നാ­വു­ക പു­ള്ളേ?”

പു­ഴ­ങ്ക­ര­യി­ലെ­ത്തു­മ്പോൾ മ­ഗ്രി­ബ് ആ­യി­രു­ന്നു. പു­രു­ഷ­ന്മാ­രെ എ­വി­ടെ­യും ക­ണ്ടി­ല്ല. വി­ശ്ര­മ­മി­ല്ലാ­തെ ത­ല­ങ്ങും വി­ല­ങ്ങും ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന തലയിൽ തൂ­വെ­ള്ള മ­ക്ക­ന­യി­ട്ട സ്ത്രീ­കൾ. തീ­യാ­ളു­ന്ന ഒരു ത­ക­ര­കൂ­ടി­ന­ടു­ത്തേ­ക്കു് ബാബ എന്നെ കൊ­ണ്ടു­പോ­യി. എ­രി­യു­ന്ന അ­ടു­പ്പി­നു മു­ക­ളിൽ ഒരു ഇ­രു­മ്പു­ത­ട്ടു്. അതിൽ പൊ­ള്ള­ച്ചു­വ­രു­ന്ന ആവി പൊ­ന്തു­ന്ന പ­ത്തി­രി­കൾ. കു­റ­ച്ച­ക­ലെ പ­ത്തി­രി പ­ര­ത്തു­ന്ന സ്ത്രീ­ക­ളു­ടെ ചു­ണ്ടു­കൾ സ്തോ­ത്ര­ങ്ങൾ ഉ­രു­വി­ടു­ന്നു. ചുട്ട പ­ത്തി­രി­കൾ ഒരു കൊ­ട്ട­യി­ലാ­ക്കി വെ­ച്ചി­രി­ക്കു­ന്ന വെ­ള്ള­വി­രി­യി­ട്ട മു­റി­യിൽ മാ­ത്രം പു­രു­ഷ­ന്മാ­രെ കണ്ടു. അവിടെ വെന്ത മാ­വി­ന്റെ മണം ത­ങ്ങി­നി­ന്നു.

ബാബ പ­ത്തി­രി­കൾ എ­ണ്ണു­ന്ന­തി­നി­ട­യിൽ പ­റ­ഞ്ഞു; “പു­ള്ളേ ഇ­വി­ടെ­ക്കാ­ണു­ന്ന സ്ത്രീ­കൾ­ക്കൊ­ന്നും തു­ണ­യി­ല്ല. നി­ക്കാ­ഹ് ക­ഴി­ച്ച­ശേ­ഷം ഉ­പേ­ക്ഷി­ക്ക­പ്പെ­ട്ട­വ­രാ­ണ­വർ.”

ആ രാ­ത്രി ബാബ ക­ന്യാ­മ­ല­യി­ലെ മ­ണ­വാ­ട്ടി­യു­ടെ കഥ പ­റ­ഞ്ഞു. പ­ണ്ടു് ഇ­വി­ടേ­ക്കു് പ­ത്തേ­മാ­രി­ക­ളിൽ ആളുകൾ ക­ച്ച­വ­ട­ത്തി­നാ­യി­വ­ന്നു. അ­വർ­ക്കു് ഇണകളെ വേണം. ക­ച്ച­വ­ട­ക്കാ­രെ നി­ക്കാ­ഹ് ക­ഴി­ക്കാൻ വേ­ണ്ടി പെ­ണ്ണു­ങ്ങൾ ഉ­ടു­ത്തൊ­രു­ങ്ങി മ­ണ­വാ­ട്ടി ച­മ­ഞ്ഞു­നി­ന്നു. ക­ച്ച­വ­ടം ക­ഴി­ഞ്ഞാൽ അവർ പോകും. ഇണകളെ കൊ­ണ്ടു­പോ­കു­ക­യി­ല്ല. ക­ന്യാ­മ­ല­യി­ലെ മ­ണ­വാ­ട്ടി മാ­ത്രം അതിനു നി­ന്നി­ല്ല. എ­ത്ര­യോ­പേർ അവളെ കാണാൻ ചെ­ന്നു. മ­ണ­വാ­ട്ടി ച­മ­ഞ്ഞു് നി­ന്നെ­ങ്കി­ലും തന്നെ കാണാൻ വന്ന ഒരു പു­രു­ഷ­നേ­യും അവൾ സ്വീ­ക­രി­ച്ചി­ല്ല. ആ­രു­ടെ­യോ വി­ധ­വ­യാ­കു­ന്ന­തി­ലും ഭേദം ജീ­വി­ത­കാ­ലം മു­ഴു­വൻ മ­ണ­വാ­ട്ടി­യാ­യി ക­ഴി­യു­ന്ന­താ­ണു് ന­ല്ല­തെ­ന്ന­വൾ കരുതി. മ­ണ­വാ­ട്ടി ച­മ­ഞ്ഞു് ക­ന്യാ­മ­ല­യിൽ വെ­റ്റി­ല­ക്കൊ­ടി നു­ള്ളാ­നും പ­ഴു­ക്ക­ട­ക്ക­കൾ ശേ­ഖ­രി­ക്കാ­നും അവൾ പോയി. ക­ന്യാ­മ­ല­യി­ലെ മ­യി­ലു­കൾ അ­വ­ളു­ടെ കൂ­ട്ടാ­ളി­ക­ളാ­യി. ഒ­രു­നാൾ ഒരു ഞാ­വ­ലി­ന്റെ ചു­വ­ട്ടിൽ­നി­ന്നു് ചു­ള്ളി പെ­റു­ക്കി­ക്കൊ­ണ്ടി­രി­ക്കെ അവൾ ആ­ഗ്ര­ഹി­ച്ചു. എ­ന്തൊ­രു കു­ളിർ­മ. ഇവിടെ മ­രി­ച്ചു­കി­ട­ക്കാൻ എന്തു സു­ഖ­മാ­യി­രി­ക്കും.

images/kanyamala-03.png

നേ­ര­ത്തോ­ടു് നേരം തി­ക­ഞ്ഞ­പ്പോൾ ക­ന്യാ­മ­ല­യി­ലെ ഞാ­വ­ലി­ന്റെ ചു­വ­ട്ടിൽ അവൾ മ­രി­ച്ചു കി­ട­ന്നു. മ­ണ­വാ­ട്ടി­യെ അ­വി­ടെ­ത്ത­ന്നെ ഖ­ബ­റ­ട­ക്കി. ആണ്ടു തി­ക­ഞ്ഞ­പ്പോൾ ചു­ള്ളി പെ­റു­ക്കാൻ വന്ന അ­ടി­യാ­ത്തി­കൾ ഞാ­വൽ­ചു­വ­ട്ടിൽ പ­ച്ച­വെ­ളി­ച്ചം കണ്ടു അവർ വലിയ വായിൽ നി­ല­വി­ളി­ച്ചു. പു­ഴ­ങ്ക­ര­യിൽ നി­ന്നു വി­ധ­വ­കൾ കൂ­ട്ടം­കൂ­ട്ട­മാ­യെ­ത്തി. ആണ്ടു നേർ­ച്ച­യ്ക്കു് അതൊരു അ­ട­യാ­ള­വു­മാ­യി.

നേരം വെ­ളു­ത്തി­രു­ന്നു. എ­ല്ലാം ഒരു കി­നാ­വ് പോ­ലെ­യാ­ണു് എ­നി­ക്കു് തോ­ന്നി­യ­തു്. പു­രു­ഷ­ന്മാ­രെ ക­യ­റ്റാ­നാ­യി ഒരു തോണി ക­ര­യി­ലേ­ക്കു് ഏ­ന്തി­വ­ന്നു. തോ­ണി­ക്കാ­രൻ പ­ങ്കാ­യം ഉ­യർ­ത്തി. ബാ­ബ­യും ഞാനും തോ­ണി­യിൽ കയറി. ത­ല­പ്പാ­വു ധ­രി­ച്ച ര­ണ്ടു­മൂ­ന്നു പു­രു­ഷ­ന്മാർ ഞ­ങ്ങൾ­ക്കു് പി­ന്നാ­ലെ­യും. ദൂരെ നി­ന്നു ക­ണ്ട­തു് ര­ണ്ടു­മ­ല­ക­ളാ­ണു്. ഒന്നു പു­ഴ­യി­ലും മ­റ്റൊ­ന്നു ക­ര­യി­ലും ചെ­രി­ഞ്ഞ ര­ണ്ടാ­ന­കൾ പോലെ. തോ­ണി­യ­ടു­ത്ത­പ്പോൾ ക­ല്പ­ട­വു­ക­ളി­ലെ വൃ­ദ്ധൻ­ന്മാർ കൈ­നീ­ട്ടി. പ­ട­വു­ക­ളിൽ കു­ന്നു­കൂ­ടി­ക്കി­ട­ന്ന അ­ട­യ്ക്ക­യും വെ­റ്റി­ല­യും.

“ഇനി മ­ണ­വാ­ട്ടി­ക്കു് വെ­റ്റി­ല­ട­ക്ക എ­റി­യ­ണം” ബാബ പ­റ­ഞ്ഞു. ബാബ രണ്ടു കൈ­ക്കു­ട­ന്ന­ക­ളി­ലും വെ­റ്റി­ല­യും അ­ട­യ്ക്ക­യു­മെ­ടു­ത്തു് ക­ടി­ച്ചു­പി­ടി­ച്ചു് നാ­ണ­യ­ത്തു­ട്ടു് വൃ­ദ്ധ­ന്മാർ­ക്കി­ട്ടു­കൊ­ടു­ത്തു് മ­ല­ക­യ­റി.

ര­ണ്ടു് അ­ട­യ്ക്ക­ക­ളും ഒ­രു­പി­ടി വെ­റ്റി­ല­യും കൈയിൽ വെ­ച്ചു­ത­ന്നി­ട്ടു് ബാബ പ­റ­ഞ്ഞു.

“എ­റി­ഞ്ഞോ മു­മ്പോ­ട്ടു് തന്നെ നോ­ക്കി എ­റി­ഞ്ഞോ… ”

കു­ത്ത­നെ­യു­ള്ള പ­ട­വു­ക­ളാ­ണു്, അതിൽ വീ­ണു­കി­ട­ക്കു­ന്ന വെ­റ്റി­ല­ട­ക്ക­കൾ ച­വി­ട്ടി മെ­തി­ച്ചു­കൊ­ണ്ടു ഞാനും എ­റി­ഞ്ഞു.

ഈ­ദി­ന്റെ ഗന്ധം വ­ന്ന­പ്പോൾ ബാബ പ­റ­ഞ്ഞു:

“മഖ്ബറ എ­ത്താ­റാ­യി.”

സോ­ഡ­യും ല­മ­നേ­ഡും വ­ലി­ച്ചു കു­ടി­ക്കു­ന്ന കു­ട്ടി­ക­ളും യാ­ച­ക­രും. വ­ഴി­വാ­ണി­ഭ­ക്കാർ പാ­ട്ടു­പു­സ്ത­ക­ങ്ങ­ളും ക­ളി­ക്കോ­പ്പു­ക­ളും ഊദ് ബ­ത്തി­ക­ളു­മാ­യി അ­ല­യു­ന്നു. കു­ട്ടി­ക­ളു­ടെ കു­പ്പാ­യ­ങ്ങ­ളിൽ മ­യിൽ­ചി­ത്ര­ങ്ങൾ തൂ­ങ്ങി­ക്കി­ട­ക്കു­ന്നു. പ­ച്ച­കു­ത്തു­ന്നി­ട­ത്തു് ത­ല­പ്പാ­വു ധ­രി­ച്ച­വ­രു­ടെ തി­ര­ക്കു്. ബാബ ചോ­ദി­ച്ചു;

“ഉ­ന­ക്കു് പ­ച്ച­കു­ത്ത­ണ­മാ? മ­യി­ലു­ക­ളെ പാ­ത്തു് വ­ന്നു് ശെ­യ്യ­ലാം.”

മ­ണ­വാ­ട്ടി­യു­ടെ മഖ്ബറ ഊ­ദി­ന്റെ പാ­ത്ര­ങ്ങ­ളിൽ നി­ന്നു് പൊ­ന്തു­ന്ന പു­ക­ച്ചു­രുൾ­കൊ­ണ്ടു് മൂ­ടി­യി­രു­ന്നു. ഊ­ട്ടു­പു­ര­യിൽ ര­ണ്ടു് വലിയ വ­ട്ട്ള­ങ്ങൾ നി­ന്നു് വേ­വു­ക­യാ­ണു്. ഒരു വ­ട്ട്ള­ത്തി­ലെ വെന്ത ചോറു് മാ­റ്റു­മ്പോ­ഴേ­ക്കു് ക­ഴു­കി­യ അരി വ­ട്ട്ള­ത്തി­ലേ­ക്കു് വീ­ഴു­ന്നു. വ­ട്ട്ളം ഒ­ഴി­ഞ്ഞ നേ­ര­മി­ല്ല. ഈ­ട്ടു­പു­ര­യു­ടെ അ­രി­കിൽ പ­ന്തി­യി­രു­ന്നു ക­ഴി­ക്കു­ന്ന­വർ­ക്കി­ട­യി­ലൂ­ടെ ബാബ വഴി കാ­ണി­ച്ചു.

ശീ­ഘ്രം ന­ട­ക്കു്, മ­യി­ലു­കൾ വരാൻ നേ­ര­മാ­യി. ബാബ മു­മ്പേ ന­ട­ന്നു. ക­രി­മ്പാ­റ­കൾ നി­റ­ഞ്ഞ ഈ­ടു­വ­ഴി പി­ന്നി­ട്ട­പ്പോൾ പി­ന്നെ വ­ഴി­യി­ല്ല. ത­ളി­രി­ല­കൾ ചൂടിയ ഒ­റ്റ­പ്പെ­ട്ട ചെ­റു­വൃ­ക്ഷ­ങ്ങൾ­ക്ക­രി­കിൽ ബാബ നി­ന്നു. ദൂരെ നോ­ക്കെ­ത്താ ദൂ­ര­ത്തോ­ളം വി­ജ­ന­മാ­യ പുൽ­പ്പ­ര­പ്പു്.

“മ­ണ­വാ­ട്ടി­യെ നി­ന­ച്ചു് കാ­ത്തി­രു­ന്നോ. മ­യി­ലു­കൾ വരും.”

നോ­ക്കി­യി­രി­ക്കെ ബാബ അ­പ്ര­ത്യ­ക്ഷ­മാ­യി. കു­റേ­നേ­രം അ­ങ്ങ­നെ നി­ന്നു. ഒരു ചി­ന്നം­വി­ളി. ആനയോ മയിലോ? ഞെ­ട്ടി­ത്തി­രി­ഞ്ഞു നോ­ക്കി. ഈ­ടു­വ­ഴി­കൾ നിറയെ വി­ശ­റി­പോ­ലെ വ­ള­ഞ്ഞു കു­ത്തി­നിൽ­ക്കു­ന്ന കു­ട്ടി­കൾ! ച­ട്ടു­കാ­ലൻ. കു­രു­ടൻ, മു­റി­ച്ചി­റി­യൻ, ഒ­റ്റ­ക്ക­ണ്ണൻ! ഈ­ടു­വ­ഴി­യു­ടെ നി­ഗൂ­ഢ­ത­യിൽ നി­ന്നു് ഊ­ദി­ന്റെ പു­ക­ച്ചു­രു­ളു­കൾ വ­ക­ഞ്ഞു­മാ­റ്റി തീയിൽ ചു­ട്ടു­പ­ഴു­പ്പി­ച്ച ഒരു ഇ­രു­മ്പു­ദ­ണ്ഡും കൈ­യി­ലേ­ന്തി ബാബ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു. എന്റെ ക­ണ്ണു­കൾ­ക്കു് നേരെ കു­തി­ക്കു­ക­യാ­ണു് തീ ശൂലം. ദി­ക്കും ദി­ശ­യും നോ­ക്കാ­തെ ഞാൻ ഓടി. പുൽ­പ്പ­ര­പ്പും വ­ട്ട്ള­ങ്ങ­ളും മ­ഖ്ബ­റ­ക­ളും ക­ട­ന്നു ച­വി­ട്ടു­പ­ടി­ക­ളി­ലൂ­ടെ എന്റെ ബാ­ല്യം ഉ­രു­ണ്ടു­രു­ണ്ടു് താ­ഴേ­ക്കു് പോയി…

ബാ­ല്യം എല്ലാ സാ­ഹ­സി­ക­ത­ക­ളെ­യും നി­ഷ്ക്ക­ള­ങ്ക­മാ­യി അ­തി­ജീ­വി­ക്കു­ന്നു എ­ന്ന­യാൾ ഓർ­ത്തു. ക­ട്ടി­യു­ള്ള മീ­ശ­യും അല്പം ക­ഷ­ണ്ടി കയറിയ ശി­ര­സ്സു­മാ­യി അയാൾ ക­ന്യാ­മ­ല ച­വി­ട്ടു­ക­യാ­ണു്. എ­റി­യാൻ വെ­റ്റി­ല­ട­ക്ക­ക­ളി­ല്ല.

“അ­തൊ­ക്കെ പോ­യെ­ന്റെ ചെ­ങ്ങാ­യി­യ്യ്യേ. ങ്ങ­ളെ­വി­ട്യാർ­ന്നു് പേർ­സ്യേ­ലാ. ഇ­തി­പ്പം ബം­ബ­യി­യാ­യി­ല്ല­ലേ. പച്ച ശേ­ഖി­ന്റെ കൈ­യീ­ന്നു് ക­ന്യാ­മ­ല ബ­ഹ്റാ­നി പി­ടി­ച്ചെ­ടു­ത്തി­റ്റു് കൊ­ല്ലൊ­ത്ര­യാ­യി.”

ടൂ­റി­സം പ്രോ­ജ­ക്ടിൽ ആ­റു­മാ­സം കൊ­ണ്ടു് പാ­ല­മു­ണ്ടാ­യ കഥ ഡ്രൈ­വർ പ­റ­ഞ്ഞു. താഴെ ബോ­ട്ടു­ക്ല­ബ്ബു­ണ്ടു്. ബോ­ട്ടു­സ­വാ­രി­ക്കു് ധാ­രാ­ളം വി­ദേ­ശി­ക­ളും. പാ­ല­ത്തി­നി­ക്ക­രെ പാർ­ക്കി­ങ്ങ് സ്ലോ­ട്ടിൽ കാർ നിർ­ത്തു­മ്പോൾ ഡ്രൈ­വ­റോ­ടു് പ­റ­ഞ്ഞു.

“ഒ­ന്നോർ­മ പു­തു­ക്ക­ണം. ഒരു മ­ണി­ക്കു­റെ­ങ്കി­ലു­മെ­ടു­ക്കും, ഒന്നു ക­റ­ങ്ങി­വ­ന്നോ­ളു.”

‘ഹോ­ട്ടൽ വെർ­ജിൻ ഹിൽസ്’ എ­ന്നെ­ഴു­തി­യ ബോർ­ഡിൽ പി­ന്നെ­യും അ­ക്ഷ­ര­ങ്ങൾ, എ. സി. നോൺ എ. സി. ബ്രാ­ക്ക­റ്റിൽ ഫൈവ് സ്റ്റാർ. ഏ­റ്റ­വും മു­ക­ളിൽ മ­യി­ലി­ന്റെ എം­ബ്ല­വും. ച­വി­ട്ടു­പ­ടി­ക­ളിൽ പ­തി­ച്ച തി­ള­ങ്ങു­ന്ന ടൈൽ­സിൽ കാൽ­വ­ഴു­തി. അ­രി­കിൽ നി­ര­ത്തി­വെ­ച്ച മിനറൽ വാ­ട്ട­റി­ന്റെ കു­പ്പി­ക­ളി­ലും മയിൽ ചി­റ­കു­വി­രു­ത്തി. പ­ത്തു് പടികൾ ക­യ­റി­യ­പ്പോൾ അയാൾ കി­ത­ച്ചു. ജീൻ­സും തൊ­പ്പി­യും ധ­രി­ച്ച ഒരു പെൺ­കു­ട്ടി ഒരു കൈയിൽ പെ­പ്സി ബോ­ട്ടി­ലും മ­റ്റേ­കൈ­യിൽ സെൽ­ഫോ­ണു­മാ­യി ചാ­ടി­ച്ചാ­ടി­പ്പോ­യി. പ­ച്ച­കു­ത്തു­ന്നി­ട­ത്തു് ബർ­മു­ഡ­യും സ്ലീ­വ്ലെ­സും ധ­രി­ച്ച­വ­രു­ടെ തി­ര­ക്കു്. എവിടെ നി­ന്നോ പോപ് മ്യൂ­സി­ക് ഒ­ഴു­കി­യെ­ത്തി. കാർ­ണി­വൽ ന­ട­ക്കു­ന്നി­ട­ത്തു് ക­ത്തി­യെ­റി­യു­ന്ന­വർ ത­മ്മിൽ കശപിശ.

അയാൾ പ­ച്ച­യും മ­ഞ്ഞ­യും നി­റ­മു­ള്ള ടെ­ന്റു­കൾ­ക്ക­രി­കി­ലൂ­ടെ ന­ട­ന്നു. ല­ഹ­രി­യു­ടെ ഉ­ന്മാ­ദം ചാ­ഞ്ഞും ച­രി­ഞ്ഞും പി­ണ­ഞ്ഞും. ചു­വ­പ്പു­നി­റ­മു­ള്ള ഒരു ടെ­ന്റി­ന­ക­ത്തു് നി­ന്നു് ആരോ വി­ളി­ച്ചു:

“ഹായ്”

പ­ക­ച്ചു് നിൽ­ക്കു­മ്പോൾ

“ഡോ­ണ്ട് ഹെ­സി­റ്റേ­റ്റ്”

ടെ­ന്റി­ന­ക­ത്തു് നി­ന്നു് വാതിൽ തു­റ­ന്നു് ബി­ക്കി­നി ധ­രി­ച്ച ഒരു മ­ധ്യ­വ­യ­സ്ക പു­റ­ത്തേ­ക്കു വന്നു.

“ആർ യു സർ­ച്ചി­ങ്ങ് ഫോർ മ­ണ­വാ­ട്ടി. ഫി­ഫ്റ്റീൻ, സി­ക്സ്റ്റീൻ, സെ­വ­ന്റീൻ… ഓൾ ആർ മ­ണ­വാ­ട്ടീ­സ്.”

കി­ത­പ്പോ­ടെ അയാൾ ചെ­ന്നെ­ത്തി­യ­തു് മ­യി­ലെ­ണ്ണ­യു­ടെ മണം ത­ങ്ങി­നിൽ­ക്കു­ന്ന ഒരു മടയിൽ.

ചു­മ­രിൽ ഒരു ദഫ് തൂ­ങ്ങി­ക്കി­ട­ന്നി­രു­ന്നു. അ­തി­ന്റെ തൊ­ട്ട­ടു­ത്താ­യി ചു­രു­ണ്ട മു­ടി­യു­ള്ള ഒരു വി­ഗ്ഗും.

അയാൾ അ­ക­ത്തേ­ക്കു­ള്ള തി­ര­ശ്ശീ­ല നീ­ക്കി. അവിടെ ശി­ര­സ്സിൽ തീരെ മു­ടി­യി­ല്ലാ­ത്ത ഒരു വൃ­ദ്ധൻ ശ­യി­ക്കു­ന്നു. ക­ണ്ണു­കൾ കു­ഴി­യി­ലാ­ണ്ടു് നെ­ഞ്ചിൻ­കൂ­ടു­കൾ പൊ­ന്തി, അ­വ­സാ­ന­ത്തെ ശ്വാ­സം­മാ­ത്രം ബാ­ക്കി­നിർ­ത്തി. “ബാബ” അയാൾ ചോ­ദി­ച്ചു:

“ശരീരം മു­റി­യാ­തെ ചോര വ­രു­ത്തു­ന്ന ആ വിദ്യ പ­റ­ഞ്ഞു തരാമൊ ബാബ?”

images/kanyamala-04.png

ബാബ വി­റ­യ്ക്കു­ന്ന വി­ര­ലു­ക­ളാൽ ത­ല­യ­ണ­യ്ക്ക­ടി­യിൽ നി­ന്നു് സ­ഞ്ചി­യെ­ടു­ത്തു് തു­റ­ന്നു. ചു­വ­ന്ന ബലൂൺ. ഒരു സ്പ്രിം­ഗ്. പി­ടി­യി­ല്ലാ­ത്ത തു­രു­മ്പി­ച്ച കൂർ­ത്ത മു­ന­യു­ള്ള ഒരു പി­ച്ചാ­ത്തി. ഓ­ട­ത്ത­ണ്ടി­നെ ഓർ­മ്മി­പ്പി­ക്കു­ന്ന അ­തി­ന്റെ പിടി ബാബ കൈയിൽ മു­റു­കെ­പ്പി­ടി­ച്ചു.

അയാൾ സ്പ്രിം­ഗ് കൈ­യി­ലെ­ടു­ത്തു് സ്വ­ന്തം നെ­ഞ്ചി­ലേ­ക്ക­മർ­ത്തി­നോ­ക്കി. ഒരു പ­ച്ച­ത്തു­ള്ളൻ ക­ണ­ക്കെ അ­തെ­ങ്ങോ­ട്ടോ തെ­റി­ച്ചു­പോ­യി. പി­ന്നെ ഒ­ട്ടും താ­മ­സി­ച്ചി­ല്ല. പി­ടി­യി­ല്ലാ­ത്ത ആ പി­ച്ചാ­ത്തി ബാ­ബ­യു­ടെ നെ­ഞ്ചി­ലേ­ക്കാ­ഴ്ത്തി­യി­ട്ടു് അയാൾ കാ­ത്തി­രു­ന്നു. മു­റി­വാ­യ­യും ചോ­ര­യും പ്ര­ത്യ­ക്ഷ­മാ­യ­പ്പോൾ അയാൾ ക­ത്തി­വ­ലി­ച്ചൂ­രി­യെ­ടു­ത്തു് വെർ­ജിൻ ഹിൽ­സി­ന്റെ ക­ണ്ണാ­ടി­പ്പ­ട­വു­കൾ ച­വി­ട്ടി­യി­റ­ങ്ങാൻ തു­ട­ങ്ങി.

എം. എ. റ­ഹ്മാൻ
images/M_A_Rahman.jpg

ക­ഥാ­കൃ­ത്തു്, ചി­ത്ര­കാ­രൻ, ഫോ­ട്ടോ­ഗ്രാ­ഫർ, ച­ല­ച്ചി­ത്ര സം­വി­ധാ­യ­കൻ. മൂ­ല­യിൽ മൊ­യ്തീൻ കു­ഞ്ഞി­യു­ടെ­യും ഉ­മ്മാ­ലി ഉ­മ്മ­യു­ടെ­യു­ടെ­യും പ­ത്താ­മ­ത്തെ മ­ക­നാ­യി കാ­സർ­കോ­ടു് ജി­ല്ല­യി­ലെ ഉ­ദു­മ­യിൽ ജ­നി­ച്ചു. കാ­സർ­കോ­ടു് ഗവ. കോ­ളേ­ജിൽ നി­ന്നു് ഇം­ഗ്ലി­ഷ് സാ­ഹി­ത്യ­ത്തിൽ ബി­രു­ദം. പ­ട്ടാ­മ്പി സം­സ്കൃ­ത കോ­ളേ­ജിൽ നി­ന്നു് മ­ല­യാ­ള­ത്തിൽ എം. എ. ബി­രു­ദം. കേരള യൂ­ണി­വേ­ഴ്സി­റ്റി കാ­ര്യ­വ­ട്ടം സെ­ന്റ­റിൽ നി­ന്നു് ഒ­ന്നാം റാ­ങ്കോ­ടെ എം. ഫിൽ ബി­രു­ദം. ഹൈ­ദ­രാ­ബാ­ദ് യൂ­ണി­വേ­ഴ്സി­റ്റി­യിൽ നി­ന്നു് ടെ­ലി­വി­ഷൻ പ്രൊ­ഡ­ക്ഷ­നിൽ പി. ജി. ഡി­പ്ലോ­മ. കു­റ­ച്ചു­കാ­ലം ട്രാ­ഫി­ക് സെൻ­സ­സിൽ എ­ന്യൂ­മ­റേ­റ്റ­റാ­യി­രു­ന്നു. ലാ­ന്റ് ട്രി­ബ്യൂ­ണ­ലിൽ പ­കർ­പ്പെ­ഴു­ത്തു ഗു­മ­സ്ത­നാ­യും, താ­ലൂ­ക്കു് ഓ­ഫീ­സിൽ ക്ലർ­ക്കാ­യും ജോ­ലി­ചെ­യ്തു. ഒരു വർഷം ഫാ­റൂ­ഖ് കോ­ളേ­ജിൽ ല­ക്ച­റർ. തു­ടർ­ന്നു് കേ­ര­ള­ത്തി­ലെ ആറു് ഗവ. കോ­ളേ­ജു­ക­ളിൽ മ­ല­യാ­ളം ല­ക്ച­റാ­യി ജോലി ചെ­യ്തു. അഞ്ചു വർഷം ഗൾഫിൽ അ­ധ്യാ­പ­കൻ.

‘തള’ എന്ന നോ­വ­ലി­നു് കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല അ­വാർ­ഡും, ‘മ­ഹ­ല്ല്’ എന്ന നോ­വ­ലി­നു് മാ­മ്മൻ­മാ­പ്പി­ള അ­വാർ­ഡും (പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടി­ല്ല.) ല­ഭി­ച്ചി­ട്ടു­ണ്ടു്. ‘മൂ­ന്നാം­വ­ര­വു്’, ‘കു­ല­ചി­ഹ്നം’, ‘ദലാൽ സ്ട്രീ­റ്റ്’, ‘ക­ടൽ­കൊ­ണ്ടു­പോ­യ ത­ട്ടാൻ’, ‘ഉ­ന്മാ­ദി­ക­ളു­ടെ പൂ­ന്തോ­ട്ടം’ എന്നീ ക­ഥാ­സ­മാ­ഹാ­ര­ങ്ങ­ളും ‘ആ­ടും­മ­നു­ഷ്യ­രും’ (എ­ഡി­റ്റർ), ‘ബഷീർ കാലം ദേശം സ്വ­ത്വം’ (എ­ഡി­റ്റർ), ‘ചാ­ലി­യാർ അ­തി­ജീ­വ­ന പാ­ഠ­ങ്ങൾ’ (എ­ഡി­റ്റർ), ‘ബഷീർ ഭൂ­പ­ട­ങ്ങൾ’, ‘പ്ര­വാ­സി­യു­ടെ യു­ദ്ധ­ങ്ങൾ’, ‘ഒ­പ്പു­മ­രം’(ചീഫ് എ­ഡി­റ്റർ) എന്നീ ലേഖന സ­മാ­ഹാ­ര­ങ്ങ­ളും ‘ബഷീർ ദ മാൻ’, ‘കോ­വി­ലൻ എന്റെ അ­ച്ഛാ­ച്ഛൻ’ എന്നീ തി­ര­ക്ക­ഥ­ക­ളു­മാ­ണു് പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ കൃ­തി­കൾ. ‘ബഷീർ ദ മാൻ’ എന്ന ഡോ­ക്യു­മെ­ന്റ­റി­ക്കു് 1987-ലെ ദേശീയ അ­വാർ­ഡ്, കേരള സം­സ്ഥാ­ന അ­വാർ­ഡ്, ഫിലിം ക്രി­ട്ടി­ക്സ് അ­വാർ­ഡ് എ­ന്നി­വ ല­ഭി­ച്ചു. ഏ­ഷ്യ­യി­ലെ ഏ­റ്റ­വും വലിയ ഓ­ട്ട­ക്കാ­ര­നാ­യ അ­റ­ബി­വം­ശ­ജൻ തലാൽ മൻ­സൂ­റി­നെ­പ്പ­റ്റി അതേ പേരിൽ ഖ­ത്ത­റിൽ വെ­ച്ചു് ഒരു ഡോ­ക്യു­മെ­ന്റ­റി പൂർ­ത്തി­യാ­ക്കി.

കാ­സർ­കോ­ട്ടെ എൻ­ഡോ­സൾ­ഫാൻ കീ­ട­നാ­ശി­നി പ്ര­യോ­ഗ­ത്തി­ന്റെ ഭീകരത അ­നാ­വ­ര­ണം ചെ­യ്യു­ന്ന ‘അ­ര­ജീ­വി­ത­ങ്ങൾ­ക്കൊ­രു സ്വർ­ഗം’ എന്ന ഡോ­ക്യു­മെ­ന്റ­റി, ഏ­റ്റ­വും ഒ­ടു­വി­ലാ­യി സം­വി­ധാ­നം ചെയ്ത എം. ടി. യുടെ കു­മ­ര­നെ­ല്ലൂ­രി­ലെ കു­ള­ങ്ങൾ (ഇ­ന്ത്യൻ പനോരമ എൻ­ട്രി) അ­ട­ക്കം ആകെ പ­ന്ത്ര­ണ്ടു് ഡോ­ക്യു­മെ­ന്റ­റി­കൾ ചെ­യ്തു. സം­സ്ഥാ­ന–ദേശീയ ച­ല­ച്ചി­ത്ര ജൂ­റി­ക­ളിൽ അം­ഗ­മാ­യി­ട്ടു­ണ്ടു്. മൊ­ഗ്രാ­ലി­ലെ പാ­ട്ടു് കൂ­ട്ടാ­യ്മ­യെ­പ്പ­റ്റി­യു­ള്ള ‘ഇശൽ ഗ്രാ­മം വി­ളി­ക്കു­ന്നു’ എന്ന ഡോ­ക്യു­മെ­ന്റ­റി­ക്കു് 2006-ലെ ടെ­ലി­വി­ഷൻ അ­വാർ­ഡ് ല­ഭി­ച്ചു. ‘കോ­വി­ലൻ എന്റെ അ­ച്ഛാ­ച്ഛൻ’ എന്ന ഡോ­ക്യു­മെ­ന്റ­റി­ക്കു് 2006-ലെ സം­സ്ഥാ­ന അ­വാർ­ഡും ല­ഭി­ച്ചു. ഡോ. ടി. പി. സു­കു­മാ­രൻ അ­വാർ­ഡ്, പ്രൊഫ. ഗം­ഗാ­പ്ര­സാ­ദ് പ­രി­സ്ഥി­തി അ­വാർ­ഡ്, എസ്. എസ്. എഫ്. സാ­ഹി­ത്യോ­ത്സ­വ് അ­വാർ­ഡ് എം. എസ്. എം. പ­രി­സ്ഥി­തി അ­വാർ­ഡ് എ­ന്നി­വ നേടി. 2015-ൽ ക­ണ്ണൂർ സർ­വ്വ­ക­ലാ­ശാ­ല മ­നു­ഷ്യാ­വ­കാ­ശ പ്ര­വർ­ത്ത­ന­ത്തി­നു് ആ­ചാ­ര്യ അ­വാർ­ഡ് നൽകി ആ­ദ­രി­ച്ചു. എൻ­ഡോ­സൾ­ഫാൻ ദു­രി­ത­ബാ­ധി­ത­രു­ടെ പ്ര­ശ്ന­ങ്ങൾ അ­നാ­വ­ര­ണം ചെ­യ്യു­ന്ന ‘ഓരോ ജീ­വ­നും വി­ല­പ്പെ­ട്ട­താ­ണു്’ എന്ന പു­സ്ത­ക­ത്തി­നു് 2016-ലെ ഓ­ട­ക്കു­ഴൽ അ­വാർ­ഡും ല­ഭി­ച്ചു.

അ­രീ­ക്കോ­ടു് എസ്. എസ്. സയൻസ് കോ­ളേ­ജിൽ ഇം­ഗ്ലീ­ഷ് വി­ഭാ­ഗ­ത്തിൽ അ­സോ­സി­യേ­റ്റ് പ്രൊ­ഫ­സ­റാ­യി­രു­ന്ന ക­വ­യി­ത്രി­യും ചി­ത്ര­കാ­രി­യു­മാ­യ ഡോ. സാഹിറ റ­ഹ്മാൻ സ­ഹ­ധർ­മി­ണി­യാ­ണു്. മകൻ: ഈസ റ­ഹ്മാൻ.

(ചി­ത്ര­ത്തി­നു് വി­ക്കി­പ്പീ­ഡി­യ­യോ­ടു് ക­ട­പ്പാ­ടു്.)

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Kanyamalayile Manavatti (ml: ക­ന്യാ­മ­ല­യി­ലെ മ­ണ­വാ­ട്ടി).

Author(s): M. A. Rahman.

First publication details: Sayahna Foundation; Trivandrum, Kerala; 2020-11-25.

Deafult language: ml, Malayalam.

Keywords: Short Story, M. A. Rahman, Kanyamalayile Manavatti, എം. എ. റ­ഹ്മാൻ, ക­ന്യാ­മ­ല­യി­ലെ മ­ണ­വാ­ട്ടി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 21, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Die Schaukel, a painting by Jean-​Honoré Fragonard (1732–1806). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.