പറഞ്ഞുകേട്ടിട്ടുള്ളതാണു്. പാലാ-മീനച്ചിൽ ഭാഗത്തു് പണ്ടുണ്ടായിരുന്ന കുപ്രസിദ്ധ ഗുണ്ടാസംഘങ്ങൾ ഇരകളെയൊന്നും കിട്ടാതാകുമ്പോൾ സംഘാംഗങ്ങളിൽ നിന്നു് ഒരാളെ നറുക്കിട്ടെടുത്തു് കുത്തിക്കൊല്ലുമായിരുന്നുവത്രെ. പിന്നീടു് ജനാധിപത്യം ശക്തിപ്പെട്ടതിനെതുടർന്നു് ഗുണ്ടകൾ ഏറെയും ബ്ലേഡുകമ്പനിക്കാരുടെ ആശ്രിതരായി ഏറ്റുമാനൂർക്കു് താമസം മാറ്റി. ശേഷിച്ചവർ വിവിധ കേരള കോൺഗ്രസ് ഗ്രൂപ്പുകളുടെ പതാകാവാഹകരുമായി.
നറുക്കെടുപ്പു് ആളെ കുത്തിക്കൊല്ലുന്ന കാര്യത്തിൽപോലും അനുവർത്തിക്കത്തക്കവിധത്തിൽ മധ്യതിരുവിതാംകൂർ ക്രിസ്ത്യാനികളിൽ അലിഞ്ഞുചേർന്നിരിക്കുന്ന ജനാധിപത്യബോധത്തെയും ഈശ്വരവിശ്വാസത്തെയും സ്പഷ്ടമാക്കുന്നു. തുല്യനിലയിൽ യോഗ്യരായ രണ്ടോ അതിലധികമോ പേരിൽനിന്നു് ഒരാളെ തെരഞ്ഞെടുക്കേണ്ടിവരുമ്പോൾ മനുഷ്യന്റെ തീർപ്പു് പക്ഷപാതപരമാകാം, തെറ്റാകാം. വോട്ടെടുപ്പു് ഇത്തരം സന്ദർഭങ്ങളിൽ അനുചിതമാണു്, അപ്രസക്തമാണു്. മറിച്ചു്, നറുക്കെടുപ്പിൽ തീരുമാനമെടുക്കുന്നതു് ദൈവമാണു്. ദൈവഹിതം തെറ്റുക അസാധ്യം.
ഷെവലിയാർ ടി. യു. കുരുവിള രാജിവെച്ച ഒഴിവിൽ ആരെ മന്ത്രിയാക്കണമെന്നു് നമ്മുടെ കേരള കോൺഗ്രസുകാർ തലപുകഞ്ഞു് ആലോചിച്ചു. ഒറ്റതിരിഞ്ഞും കൂട്ടായും ചിന്തിച്ചു നെടുകെയും കുറുകെയും കൊണോടുകോണായും കൂട്ടിയും കിഴിച്ചും നോക്കി. നാലു് എം. എൽ. എ.-മാരാണു് പാർട്ടിക്കുള്ളതു്. ജോസഫും കുരുവിള യും ഇതിനകം അയോഗ്യത തെളിയിച്ചുകഴിഞ്ഞു. പിന്നെ രണ്ടുപേർ മോൻസും സുരേന്ദ്രൻപിള്ള യും. രണ്ടുപേരും പരമയോഗ്യർ നലമുള്ള നവഗുണപരിമളർ.
മോൻസിനുംപിള്ള ക്കും പിന്തുണ തുല്യമായിരുന്നില്ല. ജോസഫ് ഗ്രൂപ്പിലെ മൂപ്പന്മാരധികവും മോൻസ് ജോസഫി നെയാണു് പിന്താങ്ങിയതു്. പ്രത്യേകിച്ചു് ഈപ്പൻ വർഗീസ്, ഫ്രാൻസിസ് ജോർജ്, ടി. യു. കുരുവിള, ഡോ. കെ. സി. ജോസഫ്, ആന്റണി രാജു, വക്കച്ചൻ മറ്റത്തിൽ മുതൽപേർ. മറുവശത്തു് സുരേന്ദ്രൻപിള്ള ക്കു് പിന്തുണ നൽകാൻ പി. സി. തോമസ് മാത്രമേ ഉണ്ടായിരുന്നുള്ളു. വോട്ടേടുപ്പു് നടത്തിയിരുന്നെങ്കിൽ മോൻസ് പാട്ടും പാടി ജയിച്ചേനെ.
കടുത്തുരുത്തിക്കാരൻ, കത്തോലിക്കൻ, ചെറുപ്പക്കാരൻ, സംശുദ്ധമായ പ്രതിച്ഛായ ഉള്ളയാൾ എന്നീ പരിഗണനകൾവെച്ചു് എൽ. ഡി. എഫ്. നേതൃത്വത്തിനും മുഖ്യമന്ത്രിക്കുതന്നെയും മോൻസി നോടായിരുന്നു താൽപര്യം. നിലവിലുള്ള മന്ത്രിസഭയിൽ ഒരൊറ്റ സുറിയാനി കത്തോലിക്കനുമില്ല എന്ന കാരണത്താൽ സംസ്ഥാനത്തെ മൊത്തം കത്തോലിക്കാ മെത്രാന്മാരും മോൻസിനുവേണ്ടി വാദിച്ചുതാനും. പൊതുവികാരം മാനിച്ചും സാമുദായിക സന്തുലനം മുൻനിറുത്തിയും മോൻസിന്റെ പേരു നിർദേശിച്ചിരുന്നെങ്കിൽ ഒരാളും ആക്ഷേപം പറയുമായിരുന്നില്ല.
ഇനി, പി. ജെ. ജോസഫ് ശക്തമായി സുരേന്ദ്രൻപിള്ള യുടെ പേരു നിർദേശിച്ചിരുന്നെങ്കിലോ? നിശ്ചയമായും മോൻസ് പിന്തിരിഞ്ഞേനെ. ഡോ. കെ. സി.-യും കുർളാനും വക്കച്ചനും ഈപ്പച്ചനു മൊക്കെ അഭിപ്രായം മാറ്റി പിള്ളാ ച്ചന്റെ പിന്തുണക്കാരായേനെ. ഭൂരിപക്ഷത്തിനുമേൽ തന്റെ ഹിതം അടിച്ചേൽപിക്കാനും ഔസേപ്പച്ചൻ തുനിഞ്ഞില്ല. മറിച്ചു് അദ്ദേഹം തീരുമാനം ദൈവം തമ്പുരാനു വിട്ടു. നറുക്കെടുപ്പിലൂടെ മന്ത്രിയെ നിശ്ചയിച്ചു. ഭാഗ്യദേവത മോൻസി നെ തുണച്ചു.
സംശുദ്ധ പ്രതിച്ഛായയുള്ളയാൾ മന്ത്രിയായതിൽ എൽ. ഡി. എഫിനു് സന്തോഷിക്കാം. തിരുസഭക്കു് പ്രാതിനിധ്യം കിട്ടിയതിനാൽ മെത്രാന്മാർക്കും സന്തോഷത്തിനു വകയുണ്ടു്. തങ്ങളുടെ ഇഷ്ടം നിറവേറിയതിൽ ഈപ്പച്ചൻവക്കച്ചൻ-കുർളാന്മാർക്കും ആഹ്ലാദിക്കാം. എതിർഭാഗക്കാരുടെ തന്നിഷ്ടം അതേപടി നിറവേറിയില്ലല്ലോ, നറുക്കെടുപ്പുവരെ കാര്യങ്ങൾ എത്തിക്കാൻ കഴിഞ്ഞല്ലോ എന്നു് പി. സി. തോമസ്-സ്കറിയാ തോമസ് ടീമിനും സമാധാനിക്കാം.
മുൻകാലങ്ങളിലൊക്കെ ഇത്തരം സന്ദർഭങ്ങളിൽ എന്തൊക്കെ പുകിലും പുക്കാറുമാണു് കേരള കോൺഗ്രസും മാതൃസംഘടനയും അഭിമുഖികരിച്ചിട്ടുള്ളതു് എന്നു് അറിഞ്ഞാലേ നറുക്കെടുപ്പു് വിപ്ലവത്തിന്റെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാകൂ.
പി. സി. തോമസി ന്റെ അപ്പൻ പി. ടി. ചാക്കോ പെണ്ണുകേസിൽപ്പെട്ടു് മന്ത്രിസ്ഥാനം രാജിവെച്ചതു് 1964-ലാണു്. അന്നു് കൂടിയാലോചനയോ വോട്ടെടുപ്പോ കൂട്ടത്തല്ലോ ഒന്നുമുണ്ടായില്ല. മുഖ്യമന്ത്രി ആർ. ശങ്കർ ആണായിരുന്നു. അവിടെ ശിപാർശക്കു് ഒരു മെത്രാനോ അവന്റെ അപ്പനോ ചെല്ലില്ല. ശങ്കർ ടി. എ. തൊമ്മൻ എന്നൊരു കത്തോലിക്കനെ വിളിച്ചു് സത്യപ്രതിജ്ഞ ചെയ്യിച്ചു. ചാക്കോ ച്ചനെ ചാടിച്ചതും തൊമ്മച്ച നെ വാഴിച്ചതും കത്തോലിക്കർക്കു് വലിയ ഇൻസൾട്ടായിട്ടാണു് തോന്നിയതു്. മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ കൊതിക്കെറുവുകാരണം കെ. എം. ജോർജ്ജ് വിമതന്മാരുടെ നേതാവായി കേരളകോൺഗ്രസുണ്ടാക്കി എന്നാണു് ചരിത്രം.
1976-ൽ കെ. എം. ജോർജ്ജ് നിര്യതനായപ്പോൾ ഗ്രൂപ്പിന്റെ പ്രതിനിധിയായി ആർ. ബാലകൃഷ്ണപിള്ള നിർദേശിച്ചതു് അകലക്കുന്നം മെമ്പർ എ. സി. ചാക്കോ യെ. അന്നേരം കെ. എം. മാണി തറവേല കാട്ടി കെ. നാരായണക്കുറുപ്പി ന്റെ പേരു പറഞ്ഞു. എരണംകെട്ട കോൺഗ്രസ്/സി. പി. ഐ. നേതാക്കൾ കുറുപ്പിനെ ഉറപ്പിച്ചു. കീഴൂട്ട് രാമൻപിള്ള ബാലൻപിള്ള തറവാടിയാണു്. ആരുടെയും ആട്ടും തുപ്പുമേറ്റ് മുന്നണിയിൽ തുടരുകയില്ല. ഉടനടി ഐക്യമുന്നണി വിട്ടു് ഇടതുപടകുടീരത്തിൽ ചേക്കേറി.
1977 അവസാനം ആഭ്യന്തരമന്ത്രിയായിരുന്ന കെ. എം. മാണി യുടെ തെരഞ്ഞെടുപ്പു് കേരള ഹൈകോടതി റദ്ദാക്കി. മാണി യുടെ പിൻഗാമിയെ നിശ്ചയിക്കാൻ വോട്ടെടുപ്പു് വേണ്ടിവന്നു. വി. ടി. സെബാസ്റ്റ്യനെയും കെ. വി. കുര്യനെയും പിന്തള്ളി മന്ത്രിയായതു് തൊടുപുഴക്കാരൻ ഔസേപ്പച്ചൻ. മാണിസാറിന്റെ പരോക്ഷ പിന്തുണ ഔസേപ്പിനായിരുന്നു. അതിനു് മാണിച്ചൻ വലിയ വില കൊടുക്കേണ്ടതായും വന്നു. ഔസേപ്പ് പാർട്ടിയിൽ ശക്തയായ ഗ്രൂപ്പുണ്ടാക്കി. മാണി മാപ്ലയുടെ നേതൃത്വത്തെ വെല്ലുവിളിച്ചു.
1978-ൽ ഭക്ഷ്യമന്ത്രി ഇ. ജോൺ ജേക്കബ് പരലോകപ്രാപ്തനായി. ബേബിച്ചായന്റെ പിൻഗാമിയെ നിശ്ചയിക്കാൻ വോട്ടെടുപ്പു് നടത്തി. മൂന്നിൽ രണ്ടുഭാഗം എം. എൽ. എ.-മാരും പിന്തുണച്ചതു് പത്തനംതിട്ട മെമ്പർ ഡോ. ജോർജ് മാത്യുവിനെ. പക്ഷേ, ടി. എസ്. ജോണി നെ വേണം മന്ത്രിയാക്കാനെന്നു് പി. ജെ. ജോസഫ് ശഠിച്ചു. അല്ലെങ്കിൽ പാർട്ടി നെടുകെ പിളരും. സമ്മതിക്കുകയല്ലാതെ മാണി സാറിനു് ഗത്യന്തരമുണ്ടായിരുന്നില്ല. അങ്ങനെ ജോൺ മന്ത്രിയായി അചിരേണ പാർട്ടി പിളർന്നു. മാണി മന്ത്രിസ്ഥാനം വെടിയേണ്ടതായും വന്നു.
1985-ൽ പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ ബാലകൃഷ്ണപിള്ള രാജിവെക്കേണ്ടിവന്നപ്പോൾ പകരം മന്ത്രിയെ വെച്ചില്ല. പിള്ളയദ്ദേഹം അഗ്നിശുദ്ധി തെളിയിച്ചു് തിരിച്ചെത്തും വരെ മാണി സാർ വൈദ്യുതിവകുപ്പിന്റെ അധികചുമതല വഹിച്ചു.
1995-ൽ ഇടമലയാർ കേസിൽ കുടുങ്ങി ബാലകൃഷ്ണപിള്ള വീണ്ടും രാജിവെയ്ക്കേണ്ടിവന്നു. അന്നു് പിള്ളയെ കൂടാതെ പാർട്ടിയിൽ ഒരു എം. എൽ. എ. കൂടിയുണ്ടു്—ജോസഫ് എം. പുതുശ്ശേരി. പിള്ള സാർ തന്നെ മന്ത്രിയാക്കുമെന്നു് പുതുശ്ശേരി ധരിച്ചു. പുതുശ്ശേരി മന്ത്രിയായി കാണാൻ പരിശുദ്ധ കാതോലിക്കാ ബാവയും ഇതര മെത്രാന്മാരും മോഹിച്ചുതാനും. എന്തുചെയ്യാം? ബാലകൃഷ്ണപിള്ള മന്ത്രിസ്ഥാനം തരിശിടാനാണു് നിശ്ചയിച്ചതു്. ഹതാശനായ പുതുശ്ശേരി പാർട്ടിവിട്ടു് മാണിഗ്രൂപ്പിൽ ചേർന്നു.
വിമാനവിവാദത്തിൽപ്പെട്ടു് കഴിഞ്ഞവർഷം പി. ജെ. ജോസഫ് രാജിവെച്ചതാണു് ഏറ്റവും ഒടുവിലത്തെ സംഭവം. അന്നു് വലിയ ആലോചനയും തലപുകക്കലുമൊന്നും ഉണ്ടായില്ല. ഷെവലിയാർ കുരുവിള യുടെ പേരു് ഔസേപ്പച്ചൻ നിർദേശിച്ചു. മറ്റുള്ളവർ പിന്താങ്ങി പിടിച്ച പിടിയാലെ കുർളാൻജി മന്ത്രിയായി.
ജോസഫ് ഗ്രൂപ്പുകാർ പുതിയ മന്ത്രിയെ നറുക്കിട്ടു തീരുമാനിച്ചതിനെപ്പറ്റി പരമപരിഹാസമായാണു് നമ്മുടെ പത്രങ്ങൾ പ്രതികരിച്ചതു്. വോട്ടെടുപ്പിനേക്കാൾ ഏതുനിലക്കും മികച്ച സമ്പ്രദായമാണു് നറുക്കെടുപ്പു്. വോട്ടെടുക്കുമ്പോൾ മനുഷ്യൻ തീരുമാനിക്കുന്നു. ഇവ രണ്ടിനേക്കാളും അൽപംകൂടി മികച്ച മറ്റൊരു സമ്പ്രദായമുണ്ടു്—പരസ്പരം തല്ലി തീരുമാനിക്കൽ. രണ്ടിലൊരാൾ അടിപെടുംവരെ മല്ലയുദ്ധപോരാട്ടം. ജയിക്കുന്നവൻ മന്ത്രി, തോൽക്കുന്നവൻ കിന്ത്രി. ജോസഫ് ഗ്രൂപ്പിന്റെ അടുത്ത മന്ത്രിയെ ഈ നൂതന മാർഗമുപയോഗിച്ചു് തെരഞ്ഞെടുക്കാവുന്നതാണു്.
ടി. എ. തൊമ്മന്റെ സ്ഥാനത്തു് കെ. എം. ജോർജി നെ മന്ത്രിയാക്കിയിരുന്നെങ്കിൽ കേരള കോൺഗ്രസുണ്ടാകുമായിരുന്നില്ല. കുറഞ്ഞപക്ഷം പാർട്ടിയുടെ സ്ഥാപക ചെയർമാനാകാൻ ജോർജുസാർ പോകുമായിരുന്നില്ല. കെ. എം. മാണി രാജിവെച്ച ഒഴിവിൽ വി. ടി. സെബാസ്റ്റ്യനോ കെ. വി. കുര്യനോ ആണു് മന്ത്രിയായിരുന്നതെങ്കിൽ ജോസഫ് ഗ്രൂപ്പു് കേരളകോൺഗ്രസുണ്ടാവുകയില്ലായിരുന്നു.
ഔസേപ്പച്ചനെയും കുർളാനെയും പിന്തുടർന്നു മോൻസ് ജോസഫ് മന്ത്രിയാകുന്നതു് കേരള കോൺഗ്രസ് രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കും? യുവകോമളനും സുസ്മേരവദനനും അതിപുരാതന സുറിയാനി കത്തോലിക്കനുമെന്ന നിലക്കു് മോൻസ് പുതിയൊരു അധികാര കേന്ദ്രമായി ഉയർന്നുവരാനും കാലക്രമത്തിൽ ഔസേപ്പച്ചനെത്തന്നെ നിഷ്പ്രഭനാക്കി പാർട്ടി പിടിച്ചെടുക്കാൻ/പിളർത്താനുള്ള സാധ്യത നിശ്ചയമായും കാണുന്നു.
സുരേന്ദ്രൻപിള്ള ക്കു പിന്നിൽ ഉറച്ചുനിന്നവർ പി. സി. തോമസും സ്കറിയാ തോമസു മാണു്. മറ്റുവിധത്തിൽ പറഞ്ഞാൽ പഴയ ഐ. എഫ്. ഡി. പി. നേതാക്കൾ ജോസഫ് ഗ്രൂപ്പ് ഐ. എഫ്. ഡി. പി. ലയനം സ്വഭാവികമോ പൂർണമോ അല്ല. പി. സി. തോമസും കൂട്ടരും പാലിൽ പഞ്ചസാര പോലെ അലിയുകയില്ല, വെള്ളത്തിൽ എണ്ണ പോലെ പൊങ്ങിക്കിടക്കുകയാണു്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പു് നിർണായകമായിരിക്കും. ജോസഫ് ഗ്രൂപ്പിനു് മൽസരിക്കാൻ ഒരു സീറ്റേ കിട്ടൂ. ആരായിരിക്കും സ്ഥാനാർഥി? പി. സി. തോമസോ ഫ്രാൻസിസ് ജോർജോ? ആരായാലും ഒരു കാര്യം ഉറപ്പാണു് സ്ഥാനാർഥിനിർണയത്തിന്റെ പിറ്റേന്നു പാർട്ടി പിന്നെയും പിളരും.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.