images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 64.

നോധസ്സ് ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; മരുത്തുകൾ ദേവത. (കേക)

‘സുഷ്ഠുവായ് സ്തുതിച്ചാലും, വർഷിയും സുയജ്ഞവും
സ്രഷ്ടാവുമായ മരുദ്വർഗ്ഗത്തെ നോധസ്സേ, നീ.’
‘നല്ല കൈവിരലുള്ള ധീരൻ ഞാന്‍ മനംകൊണ്ടു
വെള്ളംപോലൊഴുക്കുവൻ, സത്രയോഗ്യമാം വാക്യം.’ 1
രുദ്രപുത്രരായ് ദ്യോവിൽനിന്നു സഞ്ജാതരവര്‍,
സദ്രൂപര്‍, യുവാക്കന്മാര,രിഘ്നര,നഘന്മാർ,
ശുദ്ധികാരികൾ, സൂര്യപ്രോജജ്വലര്‍, ഭൂതങ്ങൾപോ–
ലത്യുഗ്രശരീരന്മാര്‍, മഴനീരിറ്റിപ്പവര്‍. 2
രുദ്രജര്‍, തരുണന്മാർ, ദാനോല്‍ക്ക,രൂട്ടാത്തോരെ
മർദ്ദിപ്പോര്‍, മലയ്ക്കൊത്തോര്‍, ഗതിയ്ക്കു തടവറേറാര്‍,
നിര്‍ജരർ, നഭസ്സിലും മന്നിലുമുറപ്പോടേ
നില്പവയെയുമൊട്ടുക്കിട്ടുലയ്ക്കുമേ കെല്പാല്‍! 3
ചേലുടല്ക്കുളവാക്കീ വിചിത്രാഭരണങ്ങൾ:
ഞാലുന്നുണ്ടൊളിമുത്തുമാലകൾ തിരുമാറില്‍;
മിന്നുന്നു തോളില്‍ക്കൈവാൾ–വാനില്‍നിന്നിവയൊടും
തന്നൂര്‍ജസ്സൊടുംകൂടിജ്ജനിച്ചോരാ, നേതാക്കൾ! 4
ഐശ്വര്യപ്രദര്‍, ദുഷ്ടസൂദനർ, കുലുക്കുവോർ
വായ്ച കെല്ലിനാല്‍ക്കാററും മിന്നലുമുണ്ടാക്കുന്നു;
ദ്യോവിന്റെയകിടുകളിളക്കിക്കറക്കുന്നൂ;
ഭൂവിനെ നനയ്ക്കുന്നൂ, ജലത്താല്‍ച്ചൂഴെച്ചുറ്റി! 5
ഉദ്ദാനർ മരുത്തുക്കൾ പകർന്നുകൊടുക്കുന്നൂ
നല്‍ത്തോയം, മഖങ്ങളില്‍ യാജകര്‍ തുനൈപോലേ;
മേഘത്തെ,ക്കുതിരയെപ്പോലവേ മെരുക്കുന്നൂ
മൈകനത്തൊലികൂട്ടും കാറിനെക്കറക്കുന്നു! 6
ജ്ഞാനവും വലുപ്പവും നൽത്തിളക്കവും ശീഘ്ര–
യാനവും മലയ്ക്കൊത്ത കെല്പുമുള്ളവര്‍ നിങ്ങൾ
കാനനം കടിച്ചുടയ്ക്കുന്നു, ഹസ്തികൾപോലേ;
ശോണപ്പെണ്‍കുതിരകൾക്കുളവാക്കുന്നൂ ബലം! 7
സിംഹംപോലലറുവോര,രിശംകൊൾകില്‍ക്കെല്പാല്‍–
സ്സംഹരിപ്പവരം,ഗശ്രീകൊണ്ടു രുരുതുല്യര്‍,
ശത്രുഘ്നര്‍, തോഷിപ്പിപ്പോര്‍, പുള്ളിമാന്‍–വാളൊത്തൊപ്പ–
മെത്തുമേ വിന നീക്കാൻ, പ്രജ്ഞാനർ, സർവജ്ഞന്മാര്‍! 8
ചൊടിയ്ക്കില്‍ക്കൊല്ലും കെല്പാർന്നൊലിക്കൊള്ളിപ്പിൻ, മർത്ത്യ–
ക്കിടയില്‍ വരും മരുത്തുക്കളേ, മന്നും വാനും:
ബന്ധുരത്തേരില്‍ക്കാണാം നിങ്ങൾതന്നൊളി, ശൌര്യം
മുന്തിയ ഗണങ്ങളേ, മിന്നല്‍പോലു,ടല്‍പോലേ! 9
സമ്പത്തോടൊരേടത്തേ വാഴുവോർ, സർവജ്ഞന്മാര്‍
സമ്പന്നബലർ, തീരാക്കെല്പു,ള്ളോര്‍, പെരിയവര്‍
അമ്പു കൈകളിലെടുത്തിട്ടുണ്ടു, രിപുക്കൾതൻ
വമ്പകറ്റുവോര്‍, സോമഭോജികളാ നേതാക്കൾ! 10
വാരിയെ വളർപ്പവർ, പൊന്നുതേര്‍വട്ടുകളാല്‍,
വാരണക്കൂട്ടംപോലേ ശൈലത്തെയുടപ്പവര്‍,
ദുർദ്ധർഷര്‍, ദൃഢത്തെയും വീഴ്ത്തുവോർ, സ്വയം നേർപ്പോർ,
സത്രികൾ, ചെല്‍വോര്‍, സന്ദീപ്തായുധര്‍, മരുത്തുക്കൾ. 11
ചെത്തിനീക്കുന്നൂ, സർവം കാണുന്നു, നീരേന്തുന്നൂ,
ശുദ്ധി ചേർക്കുന്നൂ, പൊടി പാറിപ്പു, വർഷിയ്ക്കുന്നു–
രദ്രജരൃജീഷികളപ്പെരുംമരുത്തുക്കൾ–
ക്കെത്തിയ്ക്ക നുതികൾ നാം; ചെല്ലുവിൻ, സമ്പത്തിന്നായ്! 12
രക്ഷയാല്‍ മരുത്തുക്കൾ നിങ്ങൾ പാലിച്ച നരൻ
തല്‍ക്ഷണം ജനങ്ങളില്‍ മീതെയായ്വരും, കെല്പാല്‍;
വർദ്ധിയ്ക്കും; ഹയങ്ങളാലന്നവു,മാൾക്കാരാലേ
വിത്തവും സമ്പാദിയ്ക്കും; നല്ല യജ്ഞവും ചെയ്യും! 13
മുന്നില്‍ നിർത്താവും കെല്പൻ, യുദ്ധദുസ്തരൻ, ശ്രീമാ-
നുണ്ണിയുണ്ടാക, മരുത്തുക്കളേ, ധന്യർക്കെല്ലാം:
സ്തുത്യരും ധനികരും വിശ്വദർശികളുമാം
പുത്ര–പൌത്രരെപ്പുലർത്തീടാവു, നൂററാണ്ടെങ്ങൾ! 14
വൈരിധർഷണക്കെല്പും വീരരും വായ്പും ചേർന്ന
നൂറുമായിരവുമാമക്ഷയദ്രവിണത്തെ
ഏകുകെങ്ങൾക്കു മരുത്തുക്കളേ; പ്രഭാതത്തില്‍
വൈകാതെ വന്നെത്തട്ടെ,യക്കർമ്മാർജിതദ്രവ്യര്‍! 15
കുറിപ്പുകൾ: സൂക്തം 64.

[1] സുഷ്ഠുവായ് = നന്നായി. വർഷി = കാമവർഷകം. സ്രഷ്ടാവ്–പുഷ്പഫലാദികളെ ഉല്‍പാദിപ്പിയ്ക്കുന്നത്; വായുവുണ്ടായാലേ, പുഷ്പഫലാദികളണ്ടാവുകയുള്ളുവല്ലോ. മരുദ്വർഗ്ഗം = മരുത്തുക്കളുടെ ഗണം. ഋത്വിക്കുകൾ നോധസ്സിനെ പ്രേരിപ്പിച്ചതാണ്, പൂർവാർദ്ധവാക്യം; ഉത്തരാർദ്ധം, നോധസ്സിന്റെ മറുപടി. നല്ല കൈവിരലുളള–മരുദ്ഗണത്തെ തൊഴുത് എന്നു സാരം. ധീരൻ = ധീമാന്‍. മനംകൊണ്ട്–ആലോചിച്ചുണ്ടാക്കി. വാക്യം–സ്തോത്രം.

[2] സദ്രൂപര്‍ = അഴകള്ളവര്‍. ഭൂതങ്ങൾ–ശിവപാർഷദര്‍. മഴനീരിറ്റിപ്പവര്‍–കാറ്റു വീശുമ്പോൾ മഴവെള്ളം ഇറ്റുവീഴുമല്ലോ.

[3] ഊട്ടാത്തോരെ–ദേവകൾക്കു ഭക്ഷണത്തിന്നു ഹവിസ്സു കൊടുക്കാത്തവരെ.

[4] തന്നൂര്‍ജസ്സ് = സ്വന്തം ബലം.

[5] കുലുക്കുവോര്‍–മേഘാദികളെ ഇളക്കുന്നവര്‍. ദ്യോവിന്റെയകിടുകൾ–മേഘങ്ങൾ. ജലത്താല്‍–കറന്നെടുത്ത(വർഷ)ജലംകൊണ്ടു ഭൂവിനെ നനയ്ക്കുന്നു.

[6] ഉദ്ദാനര്‍–ഉൽകൃഷ്ടമായ ദാനത്തോടുകൂടിയവര്‍; മികച്ച ദാനശീലര്‍. യാജകര്‍ (ഋത്വിക്കുകൾ) ഉരുക്കുനെയ്യു വീഴ്ത്തിക്കൊടുക്കുന്നതുപോലെ, മരുത്തുക്കൾ നല്ല വെള്ളം ഭൂമിയ്ക്കു പെയ്തുകൊടുക്കുന്നു. മെരുക്കുന്നൂ–കുതിരയെ നട പഠിപ്പിപ്പാനെന്നപോലെ, മേഘത്തെ വർഷം പഠിപ്പിയ്ക്കാൻ ഇണക്കുന്നു. ഒലികൂട്ടും–ഇടിവെട്ടുന്ന, ഉമ്പയിടുന്ന. കാറിനെ പയ്യാക്കിയിരിയ്ക്കുന്നു.

[7] ശോണ(തുടുത്ത)പ്പെണ്‍കുതിരകൾക്കും (സ്വവാഹനങ്ങൾക്കും) ബലം കൂട്ടുന്ന നിങ്ങൾ എന്തും തകർക്കുന്നതില്‍ അത്ഭുതമില്ല.

[8] രുരു = കൃഷ്ണമൃഗം. തോഷിപ്പിപ്പോർ-സ്തോതാക്കളെ. പുള്ളിമാന്‍–വാൾ = വാഹനമായ പുള്ളിമാനുകളും, ചുരികകളും. വിന–യജമാനർക്കു നേരിടുന്ന ഉപദ്രവം. പ്രജ്ഞാനര്‍ = പ്രകൃഷ്ടമായ (മികച്ച) ജ്ഞാനമുള്ളവര്‍.

[9] മർത്ത്യര്‍ക്കിടയില്‍ വരും–ഹവിസ്സു സ്വീകരിപ്പാന്‍ മനുഷ്യരുടെ അടുക്കല്‍ വരുന്നവരായ. ഒലിക്കൊള്ളിപ്പിൻ–നിങ്ങളുടെ ആഗമനത്തില്‍ മന്നും വാനും ശബ്ദായമാനമാകുമല്ലോ; വന്നുചേരുവിൻ എന്നു താല്‍പര്യം. ബന്ധുരത്തേര്‍ = ബന്ധുര(സൂതനിരിയ്ക്കുന്ന സ്ഥാന)ത്തോടു കൂടിയ തേര്‍. ഒളി–തേജസ്സ്. ഉടല്‍–നിർമ്മലമായ രൂപം; ഇതും മിന്നലും പരക്കെ കാണപ്പെടുമല്ലോ.

[10] ഒരേടത്തേ–സമ്പത്തും മരുത്തുക്കളും ഒരുമിച്ചാണ് വസിയ്ക്കുന്നത്; സമ്പത്തിന്റെ ഉടമകൾ എന്നു സാരം. തീരാക്കെല്പുള്ളോര്‍ = ഒടുങ്ങാത്ത ബലമുള്ളവര്‍; ഇതു, സമ്പന്നബലര്‍ എന്നതിന്റെ വിവരണമാകുന്നു.

[11] വാരി = വെള്ളം. വട്ടുകൾ = ചക്രങ്ങൾ. വാരണകൂട്ടം = ഗജവൃന്ദം. ദൃഢത്തെയും–ഉറപ്പില്‍ നില്ക്കുന്നവയെപ്പോലും. നേർപ്പോർ–ശത്രുക്കളെ ചെറുക്കുന്നവര്‍. സത്രികൾ = യജ്ഞവാന്മാർ. ചെല്വോര്‍-യജ്ഞശാലകളില്‍ ചെല്ലുന്നവര്‍.

[12] ചെത്തിനീക്കുന്നൂ–ശത്രുക്കളുടെ ബലം പുല്ലും മറ്റുമെന്നപോലെ പോക്കുന്നു. നീരേന്തുന്നൂ–വർഷജലം വഹിയ്ക്കുന്നു. ഋജീഷികൾ–ഋജീഷത്തോടുകൂടിയവര്‍. മൂന്നാമത്തെ സവനത്തില്‍ മരുത്തുക്കൾക്കായി വെയ്ക്കപ്പെട്ട സോമനീര്‍പ്പാത്രമത്രേ, ഋജീഷം. നുതികൾ = സ്തുതികൾ. ഹേ ഋത്വിക്കുകളേ, നിങ്ങൾ സമ്പത്തിന്നായ് ചെല്ലുവിൻ–മരുത്തുക്കളുടെ അടുക്കല്‍ ധനം യാചിയ്ക്കുവിന്‍.

[13] വർദ്ധിയ്ക്കും–സന്തതികൊണ്ടും പശുക്കളെക്കൊണ്ടും അഭിവൃദ്ധിപ്പെടും. ഹയങ്ങൾ = കുതിരകൾ.

[14] മുന്നില്‍നിർത്താവും–കാര്യങ്ങളിൽ മുന്‍നിർത്തപ്പെടാവുന്ന; കർമ്മകുശലന്‍ എന്നർത്ഥം. യുദ്ധദുസ്തരൻ–യുദ്ധത്തില്‍ കടക്കാവുന്ന(ജയിയ്ക്കാവുന്ന)വനല്ലാത്തവന്‍. ശ്രീമാൻ = തേജസ്വി. ധന്യർ-ഹവിസ്സാകുന്ന ധനമുള്ളവര്‍, യജമാനന്മാര്‍.

[15] വീരര്‍-വീരപുത്രന്മാര്‍. വായ്പ് = അഭിവൃദ്ധി.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 1; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 24, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.