images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 1.

വാമദേവന്‍ ഋഷി; അഷ്ടിയും അതിജഗതിയും ധൃതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; അഗ്നി ദേവത.

അഗ്നേ, ഇണക്കുത്തിയന്ന ദേവന്മാര്‍ ശീഘ്രം ഗമിയ്ക്കുന്ന ദേവനായ ഭവാനെ സദാ പ്രേരിപ്പിച്ചിരുന്നുവല്ലോ; അതിനാൽ കർമ്മികൾ പ്രേരിപ്പിച്ചു. യജനീയ, മരണരഹിതനായി എങ്ങും വിളങ്ങുന്ന പ്രചേതസ്സായ ഭവാനെ ദേവന്മാര്‍ മനുഷ്യരില്‍ വരുന്നവനാക്കിവെച്ചു – പ്രചേതസ്സായ ഭവാനെ എങ്ങും ഒപ്പം ചെല്ലുന്നവനാക്കിവെച്ചു. 1

അഗ്നേ, ആ അങ്ങു ഭ്രാതാവായ വരുണനെ – യജ്ഞങ്ങൾ കൊണ്ടു സേവ്യനും, യജ്ഞസേവിയും, ശ്രേഷ്ഠനും, സത്യവാനും, അദിതിപുത്രനും മനുഷ്യരെ പുലർത്തുന്നവനും മനുഷ്യര്‍ വളർത്തുന്നവനുമായ രാജാവിനെ – സ്തോതാക്കളുടെനേർക്കു തിരിച്ചാലും. 2

സഖേ, ദർശനീയ, ഭവാന്‍ സഖാവിനെ, യാത്രയ്ക്കു കൊള്ളാവുന്ന – നടമിടുക്കുള്ള – തേര്‍ക്കുതിരകൾ പായുന്ന ചക്രത്തെയെന്നപോലെ, ഞങ്ങളുടെനേർക്കു തിരിച്ചാലും. അഗ്നേ, തുണയായ വരുണങ്കലും നീളെ വ്യാപിച്ച തേജസ്സുള്ള മരുത്തുക്കളിലും അങ്ങു സുഖം നേടിയല്ലോ. ഉജ്ജ്വലിയ്ക്കുന്നവനേ, അവിടുന്നു പുത്രപൌത്രന്മാർക്കു സുഖം നല്കുക – ദർശനീയ, ഞങ്ങൾക്കു സുഖം നല്കുക! 3

അഗ്നേ, വിദ്വാനായ ഭവാൻ ഞങ്ങളെ വരുണദേവന്റെ അരിശത്തില്‍നിന്ന് അകറ്റണം; വലിയ യഷ്ടാവും വഹ്നിയുമായി സമുജജ്വലിയ്ക്കുന്ന ഭവാന്‍ ഞങ്ങളെ എല്ലാപ്പാപങ്ങളില്‍നിന്നും വേര്‍പെടുത്തണം! 4

അഗ്നേ, ആ ഭവാൻ വന്നണഞ്ഞു ഞങ്ങളെ രക്ഷിയ്ക്കുക; ഈ ഉഷസ്സുദിപ്പില്‍ തുലോം അടുക്കല്‍ സ്ഥിതിചെയ്യുക. ഞങ്ങളുടെ രോഗം ശമിപ്പിയ്ക്കുക; വിളയാടിക്കൊണ്ടു സുഖഭോജ്യം ഭുജിയ്ക്കുക; ഞങ്ങൾക്കു ശോഭനാഹ്വാനനായി ഭവിയ്ക്കുക! 5

ഈ സുഭഗനായ ദേവന്റെ മികച്ച തിരുനോട്ടം, കാമയമാനന്നു ലാളിയ്ക്കപ്പെടേണ്ടുന്ന പയ്യിന്റെ തെളിഞ്ഞൊഴുകുന്ന പാല്‍പോലെയും, ഗോലാഭംപോലെയും, മനുഷ്യർക്കു സ്പൃഹണീയവും മഹനീയവുമാകുന്നു! 6

ഈ അഗ്നിദേവന്റെ ആ യഥാർത്ഥങ്ങളായ മൂന്നു ശ്രേഷ്ഠജന്മങ്ങൾ സ്പൃഹണീയങ്ങളാകുന്നു. ആകാശമധ്യത്തില്‍ തേജഃപരിവൃതനായി തുലോം വിളങ്ങുന്ന സ്വാമിയായ പാവകൻ വരുമാറാകട്ടെ! 7

കനകത്തേരും കമനീയനാവുമുള്ള ആ ദൂതനായ ഹോതാവ് എല്ലാശ്ശാലകളെയും കാമിയ്ക്കുന്നു; അഴകൊത്ത തിരുവുടലും കാന്തിയുമുള്ള രോഹിതാശ്വൻ, ഭക്ഷ്യസമൃദ്ധമായ ഗൃഹംപോലെ സദാ രമണീയനാകുന്നു! 8

ആ യജ്ഞബന്ധുവിന്നു മനുഷ്യരെ അറിയാം. അദ്ദേഹത്തെ വലിയ സ്തുതിക്കയറാല്‍ കെട്ടി കൊണ്ടുനടക്കുന്നു. ആ ദേവന്‍ ഈ മനുഷ്യന്റെ ഗൃഹത്തില്‍ സിദ്ധിവരുത്തിക്കൊണ്ടു നിവസിയ്ക്കുന്നു – ധനവാനോട് ഐക്യമടയുന്നു! 9

ആ അഭിജ്ഞനായ അഗ്നി, സ്തോതാക്കളാല്‍ ഭജനീയമായ അദ്ദേഹത്തിന്റെ രത്നം വേഗത്തില്‍ ഞങ്ങൾക്കായി കൊണ്ടുവരട്ടെ. അദ്ദേഹത്തെയാണല്ലോ, അമർത്ത്യരെല്ലാം കർമ്മത്തിന്നു വെച്ചിരിയ്ക്കന്നത്. ദ്യോവത്രേ, അമ്മയും അച്ഛനും; ആ സത്യരൂപനെ (ആളുകൾ) നീരാടിയ്ക്കുന്നു. 10

തന്തിരുവടി ഒന്നാമനായി ഗൃഹങ്ങളില്‍ – ഈ മഹത്തായ അന്തരിക്ഷത്തിന്റെ ചുവട്ടില്‍ പ്രധാനസ്ഥാനത്തു – വെളിപ്പെടുന്നു. കാലും തലയുമില്ലാത്ത അവിടുന്ന് അറ്റങ്ങൾ മറച്ചു, മേഘത്തിന്റെ കൂട്ടില്‍ പുകയായി പാറുന്നു! 11

ജലത്തിന്റെ ഉല്‍പത്തിസ്ഥാനത്ത്, മേഘത്തിന്റെ കൂട്ടില്‍, ആ സ്തുതനായ ഒന്നാമന്നു ബലം വർദ്ധിയ്ക്കുന്നു. അദ്ദേഹം സ്പൃഹണീയനാണ്, യുവാവാണ്, സുന്ദരനാണ്, കാന്തിമാനാണ്; ആ വൃഷാവിന്ന് ഏഴുപേര്‍ പ്രിയപ്പെട്ടവരായി. 12

ഇവിടെ നമ്മുടെ പിതാക്കളായ മനുഷ്യര്‍ യജ്ഞം സാധിച്ചു സമീപിച്ചു; എന്നിട്ടു, മലകളുടെ നടുവില്‍ ഇരുളിന്നുള്ളില്‍ നിന്നിരുന്ന സുദുഘകളായ പൈക്കളെ, ഉഷസ്സിനെ വിളിച്ചുവരുത്തി പുറത്തിറക്കി. 13

അവര്‍ മല പിളർത്തു പരിചരിച്ചു; അതു മറ്റുള്ളവര്‍ സർവത്ര പുകഴ്ത്തി. ഉപായംകൊണ്ടു മാടുകളെ മോചിപ്പിയ്ക്കാൻ അവര്‍ അഭീഷ്ടദനെ സ്തുതിച്ചു; അപ്പോൾ വെളിച്ചം കിട്ടി. പിന്നീടു യജ്ഞങ്ങളനുഷ്ഠിച്ചു. 14

ആ കാമയമാനരായ നേതാക്കള്‍ ഗോക്കളെ കിട്ടാന്‍, ഗോക്കളെ അടച്ചുതടഞ്ഞിട്ടിരുന്ന ഉറപ്പുറ്റ വിശാലപർവതത്തെ – ഗോക്കൾ നിറഞ്ഞ തൊഴുത്തിനെ – ദേവസ്തുതികൊണ്ടു തുറന്നു! 15

അവര്‍ മുമ്പേ ഗോമാതാവിന്റെ പേര്‍മാത്രമേ അറിഞ്ഞിരുന്നുള്ളു; ഉൽകൃഷ്ടമായ ഇരുപത്തൊന്നെണ്ണും പിന്നെ കിട്ടി. ഉടനേ, അഭിജ്ഞയായ ഉഷസ്സിനെ സ്തുതിച്ചു; ആ പാടലാംഗി സൂര്യതേജസ്സോടേ ആവിര്‍ഭവിച്ചു! 16

ഇരുട്ട് ആട്ടിപ്പായിയ്ക്കപ്പെട്ട് അറുതിയടഞ്ഞു; ആകാശം തെളിഞ്ഞു. ഉഷോദേവിയുടെ പ്രഭയുയർന്നു; സൂര്യൻ വമ്പിച്ച പർവതങ്ങളില്‍, മനുഷ്യരുടെ നന്മതിന്മകൾ നോക്കിക്കൊണ്ടു വാണരുളി! 17

അനന്തരം, അറിഞ്ഞവര്‍ പിന്‍ഭാഗങ്ങളില്‍ കണ്ടു; അനന്തരം തിളങ്ങുന്ന രത്നങ്ങൾ വീണ്ടെടുത്തു. എല്ലാ ഗൃഹങ്ങളിലും ദേവകളെല്ലാം വന്നെത്തി. അഗ്നിയുടെ മിത്രത്വവും വരുണത്വവും കർമ്മിയ്ക്ക യഥാർത്ഥമായിത്തീരട്ടെ! 18

തുലോം വിളങ്ങുന്നവനായി ഹോതാവായി ഉലകത്തെ പോറ്റുന്നവനായി വലിയ യഷ്ടാവായിരിയ്ക്കുന്ന അഗ്നിയെ ഞാന്‍ നേരിട്ടു സ്തുതിയ്ക്കാം: പയ്യിന്റെ പരിശുദ്ധമായ പാല്‍ കറന്നിട്ടില്ല; വെടുപ്പു വരുത്തിയ സോമനീര്‍ തളിച്ചിട്ടുമില്ല! 19

യജ്ഞാർഹർക്കെല്ലാം അദിതി, മനുഷ്യർക്കെല്ലാം അതിഥി, സ്തോതാക്കൾക്ക് അന്നം കൊണ്ടുവരുന്നവൻ – ഇങ്ങനെയുള്ള ജാതവേദസ്സായ അഗ്നി സുഖം കല്പിച്ചുനല്കട്ടെ! 20

കുറിപ്പുകൾ: സൂക്തം 1.

[1] പ്രേരിപ്പിച്ചിരുന്നു – യുദ്ധത്തിന്. പ്രേരിപ്പിച്ചു – ഹവിസ്സു ദേവകൾക്കു കൊണ്ടുകൊടുക്കാനും മറ്റും. പ്രചേതസ്സ് – പ്രകൃഷ്ടജ്ഞാനൻ.

[3] സുഖം – ഹവിർഭോജനസുഖം.

[4] വഹ്നി – ഹവിർവാഹി.

[6] പരോക്ഷവചനം: ഈ സുഭഗനായ ദേവന്‍ – അഗ്നി. കാമയമാനൻ – പാല്‍ ഇച്ഛിയ്ക്കുന്നവൻ; അയാൾക്കു നല്ല പാലും പയ്യും കൈവരുന്നതു് എപ്രകാരമോ, അപ്രകാരം മനുഷ്യർക്കു സ്പൃഹണീയവും മഹനീയവുമാകുന്നു, അഗ്നിയുടെ കടാക്ഷം.

[7] മൂന്നു ശ്രേഷ്ഠജന്മങ്ങൾ – അഗ്നി, വായു, സൂര്യന്‍. വരുമാറാകട്ടെ – ഞങ്ങളുടെ യജ്ഞത്തില്‍.

[8] നാവ് – ജ്വാല. ഹോതാവ് – അഗ്നി. ശാലകള്‍ – യാഗശാലകൾ; എല്ലാ യജനസ്ഥാനങ്ങളിലും അദ്ദേഹം ചെല്ലും. രോഹിതാശ്വന്‍ – ചുകന്ന കുതിരകളുള്ളവന്‍, അഗ്നി.

[9] കൊണ്ടുനടക്കുന്ന – അധ്വര്യുക്കൾ ഉത്തരവേദിയിലെയ്ക്കും മറ്റും കൊണ്ടുപോകുന്നു. ഈ മനുഷ്യൻ – യജമാനൻ. ധനവാനോട് – അഗ്നി ആരുടെ ഗൃഹത്തില്‍ വസിയ്ക്കുന്നുവോ, അവനെ ധനവാനാക്കി, അവനോട് ഐക്യം പ്രാപിയ്ക്കുന്നു.

[10] രത്നം – ഉത്തമധനം. നീരാടിയ്ക്കുന്നു – നെയ്യും മറ്റും ഹോമിയ്ക്കുന്നു.

[11] ഗൃഹങ്ങൾ – യജമാനന്മാരുടെ. പ്രധാനസ്ഥാനം – ഉത്തരവേദി മുതലായത്. അറ്റങ്ങൾ – ദേഹത്തിന്റെ രണ്ടറ്റവും, കാലും തലയും. മേഘത്തിന്റെ കൂട് – ആകാശം.

[12] വൈദ്യുതാഗ്നിയെപ്പററി: ആ ഒന്നാമൻ – അഗ്നി. ഏഴുപേര്‍ – സപ്തഹോതാക്കൾ; അല്ലെങ്കില്‍ ഏഴു ജ്വാലകൾ.

[13] പിതാക്കളായ മനുഷ്യർ – അംഗിരസ്സുകൾ. ഈ വിഷയം മുമ്പു പ്രതിപാദിയ്ക്കുപ്പെട്ടിട്ടുണ്ട്. സമീപിച്ചു – അഗ്നിയുടെ അരികില്‍ ചെന്നു.

[14] പരിചരിച്ചു – അഗ്നിയെ. അഭീഷ്ടദനെ – കാമിതം നല്കുന്ന അഗ്നിയെ, വെളിച്ചം കിട്ടി – സൂര്യനുദിച്ചു.

[15] കാമയമാനര്‍ – അഗ്നികാമര്‍. നേതാക്കൾ – അംഗിരസ്സുകൾ. ദേവസ്തുതി – അഗ്നിസ്തവം.

[16] ഇരുപത്തൊന്നെണ്ണം. – ഇരുപത്തൊന്നു ഛന്ദസ്സുകൾ; ഈ ഛന്ദസ്സുകകളിലുള്ള മന്ത്രങ്ങൾകൊണ്ടാണ്, അവര്‍ അഗ്നിയെ സ്തുതിച്ചതെന്നർത്ഥം.

[18] അറിഞ്ഞവര്‍ – ഗോക്കൾ മോചിപ്പിയ്ക്കപ്പെട്ടു എന്നറിഞ്ഞ അംഗിരസ്സുകൾ. കണ്ടു – ഗോക്കളെ. രത്നങ്ങൾ – അസുരന്മാരാല്‍ അപഹരിയ്ക്കപ്പെട്ട ധനങ്ങൾ. ഗൃഹങ്ങൾ – പൈക്കളെ കിട്ടിയ അംഗിരസ്സുകളുടെ ഗൃഹങ്ങൾ. വരുണത്വം – ഉപദ്രവനിവാരകത്വം. യഥാർത്ഥമായിത്തീരട്ടെ – അഗ്നി, ഒരു മിത്രമെന്നപോലെ കർമ്മികളെ ഉപദ്രവങ്ങളില്‍നിന്നു രക്ഷിയ്ക്കട്ടെ.

[19] കറന്നിട്ടില്ല; തളിച്ചിട്ടുമില്ല – യജമാനന്‍ സ്തുതിയ്ക്കുകമാത്രമേ ചെയ്യുന്നുള്ളു.

[20] യജ്ഞാർഹർക്കെല്ലാം അദിതി – ദേവകളെയെല്ലാം, അവരുടെ അമ്മയായ അദിതിപോലെ പോറ്റുന്നവന്‍.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 1; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.