images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 15.

ആംഗിരസൻ വീതഹവ്യൻ ഋഷി; ജഗതിയും, ശക്വരിയും, അതിശക്വരിയും, അനുഷ്ടുപ്പും, ബൃഹതിയും, ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നി ദേവത.

സർവപ്രജാപതിയായി അതിഥിയായിരിയ്ക്കുന്ന ഈ ഉഷർബുധനെത്തന്നേ നീ സ്തുതി ചാർത്തിക്കുക: ആ നിസർഗ്ഗശുദ്ധൻ വാനിൽ നിന്നു വല്ലപ്പോഴും വന്നെത്തും; കുഞ്ഞായിട്ട് അനശ്വരവസ്തു നെടുനാൾ ഭുജിയ്ക്കും!1

മരത്തിൽ വെയ്ക്കപ്പെട്ട യാതൊരു സ്തുത്യനായ ഊർദ്ധ്വരോചിസ്സിനെ ഭൃഗുക്കൾ ഒരു സ്നേഹിതനെയെന്നപോലെ ഇരുത്തിയോ, ആനിന്തിരുവടി വീതഹവ്യങ്കൽ വഴിപോലെ പ്രസാദിച്ചാലും: അദ്ഭുത, അങ്ങയെ നാളിൽ നാളിൽ പുകഴ്ത്തിപ്പൂജിയ്ക്കുന്നുണ്ടല്ലോ.2

ആ നിസ്സപത്നനായ ഭവാൻ കർമ്മകുശലനെ വളർത്തുന്നു; അകലത്തും അരികത്തുമുള്ള ശത്രുവിനെ പിന്നിടുന്നു. അതിനാൽ ബലപുത്ര, എങ്ങും തഴച്ച – എങ്ങും തഴച്ച – നിന്തിരുവടി മനുഷ്യരിൽവെച്ചു ഭരദ്വാജനായ വീതഹവ്യന്നു ധനവും ഗൃഹവും കല്പിച്ചുതന്നാലും!3

ദീപ്തിമാനും, നിങ്ങളുടെ അതിഥിയും, സ്വർഗ്ഗനേതാവും, മനുവിന്റെ ഹോതാവും, ശോഭനയജ്ഞനും, ഒരു പണ്ഡിതനെന്നപോലെ ഉജ്ജ്വലഭാഷണനും, ഹവ്യവാഹനും, സ്വാമിയുമായ അഗ്നിദേവനെ നീ നല്ല സ്തുതികൾ ചാർത്തിയ്ക്കുക:4

അദ്ദേഹം ഉണർവുണ്ടാക്കുന്ന പാവനപ്രഭകൊണ്ടു, പുലരിവെളിച്ചംകൊണ്ടെന്നപോലെ ഭൂമിയിൽ വിലസുന്നു; യുദ്ധത്തിൽ കൊല്ലുന്ന ഒരുവൻപോലെ, അദ്ദേഹം ഏതശന്നുവേണ്ടി പോരിൽ പെട്ടെന്നുജ്ജ്വലിച്ചു; ദാഹമേറിയവനുമാണ്, ഈ നിർജ്ജരൻ!5

സ്തുത്യനായ അഗ്നിയെ, അഗ്നിയെ, നിങ്ങളുടെ പ്രിയനായ, പ്രിയനായ അതിഥിയെ, നിങ്ങൾ ചമതകൊണ്ടു പരിചരിയ്ക്കുവിൻ: അമൃതനെ നിങ്ങൾ സ്തുതിച്ചു സേവിയ്ക്കുവിൻ: ദേവകളിൽദ്ദേവൻ വേണ്ടതു കൈക്കൊള്ളുമല്ലോ – ദേവകളിൽദ്ദേവൻ നമ്മുടെ പരിചരണം കൈക്കൊള്ളുമല്ലോ!6

ചമതകൊണ്ടു വളർത്തപ്പെട്ട അഗ്നിയെ, ശുചിയെ, പാവകനെ, യജ്ഞത്തിൽ മുമ്പനെ, സുസ്ഥിരനെ ഞാൻ പുകഴ്ത്തിപ്പാടുന്നു; മേധാവിയും ഹോതാവും ബഹുവരേണ്യനും അദ്രോഹിയും കവിയുമായ ജാതവേദസ്സിനെ ഞങ്ങൾ സുഖദസ്തോത്രങ്ങൾകൊണ്ടു സേവിയ്ക്കുന്നു. 7

അഗ്നേ, അമൃതനും സമയത്തു സമയത്തു ഹവ്യം വഹിയ്ക്കുന്നവനും രക്ഷകനും സ്തുത്യനുമായ നിന്തിരുവടിയെ ദേവകളും മനുഷ്യരും ദൂതനാക്കിവെച്ചു; ആ ജാഗരൂകനും വിഭുവുമായ പ്രജാപാലനെ വണങ്ങിസ്സേവിച്ചുംപോന്നു!8

അഗ്നേ, ഇരുകൂട്ടരെയും ചമയിയ്ക്കുന്ന ഭവാൻ ഓരോ യാഗത്തിലും ദേവകളുടെ ദൂതനായി വാനൂഴികളിൽ സഞ്ചരിയ്ക്കുന്നു. അങ്ങയ്ക്കായി കർമ്മവും സ്തുതിയും അനുഷ്ഠിയ്ക്കുന്നുണ്ടല്ലോ, ഞങ്ങൾ; അതിനാൽ, ത്രിസ്ഥാനസ്ഥനായ ഭവാൻ ഞങ്ങൾക്കു സുഖം തന്നരുളിയാലും!9

നല്ല തിരുവുടലും നല്ല കാഴ്ചയും നല്ല നടത്തവുമുള്ള ആ പരമപണ്ഡിതനെ അറിവില്ലാത്ത ഞങ്ങൾ പരിചരിയ്ക്കുമാറാകണം. സർവ വിഷയജ്ഞനായ അഗ്നി യജിച്ചരുളട്ടെ; ഹവിസ്സിനെപ്പറ്റി അമർത്ത്യരോടു പറയട്ടെ!10

അഗ്നേ, ശൂര, യാവനൊരുത്തൻ കവിയായ ഭവാനെ സ്തുതിയ്ക്കുകയോ വെടുപ്പുറ്റ ഹവിസ്സർപ്പിയ്ക്കുകയോ ഉജ്ജ്വലിപ്പിയ്ക്കുകയോ ചെയ്യുമോ, അവനെ അങ്ങ് രക്ഷിയ്ക്കും; പൂർണ്ണകാമനാക്കും; അവനെത്തന്നേ ബലംകൊണ്ടും ധനംകൊണ്ടും നിറയ്ക്കും!11

അഗ്നേ, ബലവാനേ, അങ്ങ് ഞങ്ങളെ ഹിംസകങ്കൽ നിന്നും അങ്ങുതന്നേ പാപത്തിൽനിന്നും രക്ഷിയ്ക്കണം. നിർദ്ദോഷമായ അന്നം വഴിപോലെ ഭവാങ്കലണയട്ടെ; സ്പൃഹണീയമായ ആയിരംധനം ഞങ്ങളിലും!12

ഹോതാവും ഗൃഹപതിയും രാജാവുമാണ്, അഗ്നി: സർവഭൂതങ്ങളെയും ആ ജാതവേദസ്സറിയുന്നു; ദേവകളുടെയും മനുഷ്യരുടെയും ഇടയിൽ മികച്ച യഷ്ടാവായ ആ യജ്ഞവാൻ പ്രകർഷേണ യജിച്ചരുളട്ടെ!13

അഗ്നേ, അധ്വരത്തിന്റെ ഹോതാവേ, പാവനാർച്ചിസ്സേ, ഇപ്പോൾ മനുഷ്യന്റെ കർമ്മം ഭവാൻ ഇച്ഛിച്ചാലും. യജ്വാവാണല്ലോ, അങ്ങ്; അതിനാൽ യജ്ഞത്തിൽ യജിച്ചാലും. യുവതമ, മഹിമകൊണ്ടു വിഭുവായ ഭവാൻ, ഇപ്പോൾ ഭവാന്നുള്ള ഹവിസ്സുകൾ കൈക്കൊണ്ടാലും!14

അഗ്നേ, ശരിയ്ക്കു വെയ്ക്കപ്പെട്ട അന്നങ്ങൾ ഭവാൻ കാണുന്നുണ്ടല്ലോ: ദ്യാവാപൃഥിവികളെ യജിപ്പാൻ അങ്ങനെ വെച്ചിരിയ്ക്കുന്നു. മഘവാവേ, അങ്ങ് യുദ്ധത്തിൽ ഞങ്ങളെ രക്ഷിച്ചാലും: ഞങ്ങൾ ദുരിതമെല്ലാം കടക്കുമാറാകണം – അങ്ങയുടെ രക്ഷയാൽ കടക്കുമാറാകണം, കടക്കുമാറാകണം!15

അഗ്നേ, ശോഭനസേന, അങ്ങ് എല്ലാദ്ദേവകളോടുംകൂടി, ആട്ടിൻരോമംകൊണ്ടു കരവെച്ചതും ഘൃതയുക്തവും പക്ഷിക്കൂടിനൊത്തതുമായ സ്വസ്ഥാനത്ത് ഒന്നാമനായി ഇരുന്ന്, അർപ്പകനായ യജമാനന്റെ ഹവിസ്സു വഴിപോലെ കൊണ്ടുപോയാലും!16

ചാടിപ്പോയ യാതൊരഭിജ്ഞനെ ഇരുട്ടിൽ നിന്നു കോണ്ടുപോകുന്നുവോ, ആ ഈ അഗ്നിയെ കർമ്മികൾ, അഥർവാവെന്നപോലെ കടയുന്നു.17

അങ്ങ് യജ്ഞത്തിൽ ദേവകാമന്റെ ക്ഷേമത്തിന്നായി പിറന്നാലും: യജ്ഞത്തെ വളർത്തുന്ന അമർത്ത്യരായ ദേവന്മാരെ കൊണ്ടുവന്നാലും; ഹവിസ്സു ദേവന്മാരിലെത്തിച്ചാലും!18

അഗ്നേ, യജ്ഞപാലക, ഭവാനെ ജനങ്ങളുടെഇടയിൽ ഞങ്ങൾതന്നെയാണ്, ചമതകൊണ്ടു വളർത്തിയത്. അതിനാൽ ഞങ്ങളുടെ ഗൃഹനാഥത്വം വളരെക്കുതിരകളുള്ള വണ്ടിയായിച്ചമയട്ടെ! അങ്ങ് ഞങ്ങളെ കടുംതേജസ്സുകൊണ്ടു വഴിപോലെ അണച്ചാലും!19

കുറിപ്പുകൾ: സൂക്തം 15.

[1] ഋഷി തന്നോടുതന്നെ പറയുന്നു: ഉഷർബുധൻ = അഗ്നി. കുഞ്ഞ് – അരണികളുടെ. അനശ്വരവസ്തു – ഹവിസ്സ്.

[2] മരം – അരണി. ഇരുത്തി – ഗൃഹത്തിൽ വസിപ്പിച്ചു. വീതഹവ്യൻ – ഞാൻ.

[4] തന്നോടുതന്നേ പറയുന്നതു്:

[5] ദാഹമേറിയവനുമാണു് – സവഭക്ഷകനാണ്.

[6] സ്തോതാക്കളോട്: ദേവകളിൽദ്ദേവൻ – ദേവന്മാരിൽവെച്ചു ശ്രേഷ്ഠനായ ദേവൻ.

[8] അന്തിമവാക്യം പരോക്ഷം.

[9] ഇരുകൂട്ടർ – ദേവകളും മനുഷ്യരും. ചമയിയ്ക്കുന്ന – ശോഭിപ്പിയ്ക്കുന്ന.

[10] പരമപണ്ഡിതനെ – അഗ്നിയെ. യജിച്ചരുളട്ടെ – ദേവന്മാരെ. പറയട്ടെ – ‘നിങ്ങൾക്കായി ഹവിസ്സൊരുക്കിയിരിയ്ക്കുന്നു; വരുവിൻ’ എന്നു്.

[12] അന്നം – ഹവിസ്സ്. ഞങ്ങളിലും – അണയട്ടെ.

[14] വിഭു = വ്യാപിച്ചവൻ.

[17] അഗ്നി ഒളിച്ച കഥ മുമ്പുണ്ട്. അഥർവാവ് – ഒരൃഷി. കടയുന്നു –

[15] അന്നങ്ങൾ – ഹവിസ്സുകൾ. ദ്യാവാപൃഥിവികളെ – തത്രത്യദേവകളെ വെച്ചിരിയ്ക്കുന്നു – യജമാനൻ.

[16] കരവെച്ച – വക്കത്ത് കുറിയാട്ടിൻരോമങ്ങൾ നിരത്തിയ. സ്വസ്ഥാനം – ഉത്തരവേദി. കൊണ്ടുപോയാലും – ദേവകളുടെ അടുക്കലേയ്ക്കു്. അരണിമഥനംകൊണ്ടുൽപാദിപ്പിയ്ക്കുന്നു.

[19] വണ്ടിയായിച്ചമയട്ടെ – പുത്രപശുധനാദിപൂർണ്ണമായിത്തീരട്ടെ എന്നു സാരം. അണയ്ക്കുക = മൂർച്ചകൂട്ടുക, ഉത്തേജിപ്പിയ്ക്കുക.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 2; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.