ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
സത്യമായും അങ്ങയുടെ മത്തും, സത്യമായും അങ്ങയുടെ ത്രൈലോക്യസമ്പത്തും വിശ്വജനീനമാകുന്നു; സത്യമായും, അന്നങ്ങൾ പകുക്കുന്നവനാണ്, ഭവാൻ; ദേവകളിൽവെച്ചു ബലവാനാണല്ലോ, അങ്ങ്!1
തന്തിരുവടിയുടെ ബലത്തെ ആളുകൾ തുലോം പൂജിയ്ക്കുന്നു; സത്യമായും, വീരകർമ്മത്തിന്നു മുൻനിർത്തുന്നു; സദാ എതിർക്കുന്നവരെ പിടിച്ചു കൊല്ലുന്ന ആ പ്രധർഷകന്നു, മുടക്കിയെ മുടിയ്ക്കാൻ, കർമ്മാവുമനുഷ്ടിയ്ക്കുന്നു!2
ആ ഇന്ദ്രനെ രക്ഷകളും വീര്യങ്ങളും ബലങ്ങളും പെൺകുതിരകളും ഒന്നിച്ചുനിന്നു സേവിയ്ക്കുന്നു; നദികൾ സമുദ്രത്തിലെന്നപോലെ, ഉക്ഥാദിസ്തുതികൾ ആ വിദൂരവ്യാപ്തനിൽ ചെന്നുചേരുന്നു!3
ഇന്ദ്ര, അങ്ങനെ സ്തുതിയ്ക്കപ്പെടുന്ന ഭവാൻ വളരെപ്പേരെ ആഹ്ലാദിപ്പിയ്ക്കുന്ന, പൊറുപ്പിയ്ക്കുന്ന ധനം ഇങ്ങു വർഷിച്ചാലും: പ്രാണികൾക്ക് ഒരു നിസ്തുല്യനായ നാഥനാണല്ലോ – ഉലകിന്നൊക്കെ ഒറ്റപ്പെരുമാളാണല്ലോ – നിന്തിരുവടി.4
അതിനാൽ വളരെശ്ശത്രുസമ്പത്തുകളെ സൂര്യൻപോലെ കീഴടക്കുന്ന പരിചരേണച്ഛുവായ ഭഗവാൻ ശ്രോതാവ്യം ക്ഷണേന ശ്രവിച്ചാലും; സ്തുയമാനനായി കാലേ കാലേ ഹവിസ്സുകൊണ്ടറിയപ്പെടുന്ന ബലവാനായ ഭവാൻ ഞങ്ങളുടെയായിത്തീരുമാറാകണം!5
[1] മത്ത് – സോമപാനമദം. വിശ്വജനീനം = സർവജനഹിതം. പ്രത്യക്ഷ കഥനമാണിത്.
[2] പരോക്ഷകഥനം: മുൻനിർത്തുന്നു – ഇന്ദ്രനെ. മുടക്കി – വിഘ്നകാരി.
[5] സൂര്യൻപോലെ – സൂര്യൻ ഭുവനങ്ങളെയെന്നപോലെ. പരിചരണേച്ഛ – ഞങ്ങളുടെ പരിചരണമിച്ഛിയ്ക്കുന്നവൻ. ശ്രോതവ്യം – കേൾക്കേണ്ടത്, സ്തുതി.