ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഇന്ദ്ര, വിദ്വാനായ ഭവാൻ ഞങ്ങളുടെ സ്തോത്രത്തിൽ വന്നെത്തുക: അങ്ങയുടെ കുതിരകളെ ഇങ്ങോട്ടു പൂട്ടുക. വിശ്വത്തെ പ്രീതിപ്പെടുത്തുന്നവനേ മനുഷ്യരെല്ലാം അങ്ങയെ വിളിയ്ക്കുന്നുണ്ടാവും; എന്നാലും, ഞങ്ങളുടെ വിളിതന്നേ അങ്ങ് കേൾക്കുക!1
ഇന്ദ്ര, ബലവാനേ, ഋഷികളുടെ സ്തോത്രത്തെ അങ്ങ് സംരക്ഷിയ്ക്കുമല്ലോ; അങ്ങയുടെ ആ മഹിമാവു സ്തോതാവിങ്കലെത്തെട്ടെ. ഓജസ്വിൻ, വജ്രം തൃക്കയ്യിലെടുത്താൽ കഴിഞ്ഞു. അവിടന്നു കർമ്മംകൊണ്ടു ഘോരനായി, അനഭിഭൂതനുമായി!2
ഇന്ദ്ര, ഭവാനെ തുലോം സ്തുതിയ്ക്കുന്ന മനുഷ്യരെ ഭവാൻ കൊണ്ടുനടന്നു, വാനൂഴികളിൽ വസിപ്പിയ്ക്കും. വലിയ ധനവും ബലവും നല്കാനാണല്ലോ, ഭവാൻ അവതരിച്ചത്; അതിനാൽ അയഷ്ടാവിനെ യഷ്ടാവ് തുലച്ചുകളയും!3
ഇന്ദ്ര, ദുർജ്ജനങ്ങൾ എതിർത്താൽ, അങ്ങ് ഈ ദിവസങ്ങളിൽ ഞങ്ങൾക്കു തരിക. പാപം പോക്കുന്ന പ്രജ്ഞാവാനായ വരുണൻ ഞങ്ങളിൽ യാതൊരസത്യം കണ്ടെത്തുമോ, അതു രണ്ടായിപ്പൊളിഞ്ഞു പോകട്ടെ!4
ആർ ഞങ്ങൾക്കു സാധകമായ വലിയ ധനം തന്നരുളിയോ, ആർ സ്തോതാവിന്റെ സ്തോത്രകൃതി സംരക്ഷിയ്ക്കുന്നുവോ, ആ മഘവാനായ ഇന്ദ്രനെത്തന്നേ ഞങ്ങൾ പുകഴ്ത്തുന്നു. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’5