ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഇന്ദ്ര, ഇതാ, അങ്ങയ്ക്കായി സോമം പിഴിഞ്ഞിരിയ്ക്കുന്നു: ഹരിയുക്ത, അതിങ്കൽ നിവസിയ്ക്കുന്നവനായ ഭവാൻ വെക്കം വരിക; ഈ നല്ലനീർ വെക്കം നുകരുക. മഘവാവേ, യാചിയ്ക്കപ്പെടുന്ന ഭവാൻ ധനം തന്നരുളുക!1
പ്രഭോ, വീര, സ്തോത്രകൃതിയെ സ്വീകരിയ്ക്കുന്ന ഭവാൻ അശ്വങ്ങളിലൂടെ ഇങ്ങോട്ടു ശീഘ്രം എഴുന്നള്ളുക: ഈ സവനത്തിൽത്തന്നേ വഴിപോലെ ഇമ്പംകൊള്ളുക; ഞങ്ങളുടെ ഈ സ്തവങ്ങൾ അടുത്തുകേൾക്കുക!2
മഘവാവേ, എങ്ങനെ വേണം, അങ്ങയെ സൂക്തം ചാർത്തിയ്ക്കുക? എപ്പോളായിരിയ്ക്കും, ഞങ്ങൾ അങ്ങയെ പ്രസാദിപ്പിയ്ക്കുക? അങ്ങയെക്കുറിച്ചുതന്നെയാണ്, ഞാൻ എല്ലാ സ്തോത്രങ്ങളും ഉണ്ടാക്കുന്നത്; ഇന്ദ്ര, അതിനാൽ എന്റെ ഈ സ്തുതികൾ അങ്ങ് കേട്ടാലും!3
മുമ്പു യാവചില ഋഷികളുടെ (സൂക്തം) അവിടുന്നു കേട്ടുവോ, അവർ മനുഷ്യഹിതരായിത്തന്നേ തീർന്നുവല്ലോ; മാഘവാവേ, അതിനാൽ ഞാൻ അങ്ങയെ അത്യന്തം സ്തുതിയ്ക്കുന്നു. ഇന്ദ്ര, അങ്ങ് ഞങ്ങൾക്കു് അച്ഛനെന്നപോലെ ബന്ധുവാണ്!4
ആർ ഞങ്ങൾക്കു് സാധകമായ വലിയ ധനം തന്നരുളിയോ, ആർ സ്തോതാവിന്റെ സ്തോത്രകൃതി സംരക്ഷിയ്ക്കുന്നുവോ, ആ മഘവായ ഇന്ദ്രനെത്തന്നേ ഞങ്ങൾ പുകഴ്ത്തുന്നു. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’ 5
[1] അതിങ്കൽ – സവനത്തിൽ.