ഋഷീച്ഛന്ദോദേവതകൾ മുമ്പേത്തവ.
ദേവ, ബലവാനേ, ഇന്ദ്ര, അവിടുന്നു ഞങ്ങളിൽ ബലത്തോടെ എഴുന്നള്ളുക: ഈ ധനം വർദ്ധിപ്പിയ്ക്കുക; നല്ല വജ്രം കൈക്കൊണ്ട തമ്പുരാനേ, ശൂര, കനത്ത കരുത്തും, ഹിംസകമായ വീര്യവും കല്പിച്ചു തരിക!1
ശൂരന്മാർ യുദ്ധത്തിൽ ദേഹരക്ഷയ്ക്കും അയുർല്ലബ്ധിയ്ക്കും വേണ്ടി, അഹ്വാതവ്യനായ ഭവാനെ വിളിയ്ക്കുന്നു. അങ്ങാണ്, എല്ലാരിലും വെച്ചു പടയ്ക്കു തക്കവൻ. അവിടുന്നു വജ്രംകൊണ്ടു വൈരികളെ വഴങ്ങിച്ചാലും!2
ഇന്ദ്ര, എന്നാണോ, ദിവസം സുദിനമായി പുലരുക; എന്നാണോ, ഭവാൻ യുദ്ധങ്ങളിൽ കൊടി അരികേ പിടിയ്ക്കുക; അന്നു, ബലവാനും ഹോതാവുമായ അഗ്നി സൗഭാഗ്യത്തിന്നായി, ദേവന്മാരെ വിളിച്ച് ഇവിടെ ഇരിക്കും.3
ഇന്ദ്ര, ദേവ, ശുര, ഭവാന്റെയാണ്, ഞങ്ങളും, ഹവിസ്സും നല്കി സ്തുതിയ്ക്കുന്നവരും. അങ്ങ് സ്തോതാക്കൾക്ക് മികച്ച ഗൃഹം നല്കിയാലും: അവർ സുഖമനുഭവിച്ചുകൊണ്ട് കിഴവരാകട്ടെ!4
ആർ ഞങ്ങൾക്കു സാധകമായ വലിയ ധനം തന്നരുളിയോ, ആർ സ്തോതാവിന്റെ സ്തോത്രകൃതി സംരക്ഷിയ്ക്കുന്നുവോ, ആ മഘവാനായ ഇന്ദ്രനെത്തന്നേ ഞങ്ങൾ പുകഴ്ത്തുന്നു. നിങ്ങൾ ‘സ്വസ്തിയാൽപ്പാലപ്പിനെപ്പൊഴുമെങ്ങളെ!’5