images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 32.

വസിഷ്ഠൻ ഋഷി; ബൃഹതിയും സതോബൃഹതിയും ദ്വിപദാവിരാട്ടും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (പാന)

ഞങ്ങളിൽനിന്നകലെയാം ദിക്കിൽവെ –
ച്ചങ്ങയെ രസിപ്പിയ്ക്കായ്ക, യഷ്ടാവും;
ദൂരവർത്തിയായാലുമസ്മന്മഖേ
ചേരുകീ; – ങ്ങുതാനാകിലും കേൾക്ക, നീ!1
തേനിലീച്ചകൾപോലിതാ, വാഴ്ത്തികൾ
ചേർന്നിരിപ്പൂ, ഭവാനായ്പ്പിഴിഞ്ഞതിൽ:
ഇസ്തുതികാരരിന്ദ്രങ്കൽ വെയ്ക്കുന്നു.
വിത്തകാമം, രഥത്തിങ്കൽക്കഴൽപോലേ!2
അച്ഛദാനനാം വജ്രിയെ വാഴ്ത്തുന്നേ –
ന, ച്ഛനെ മകൻപോലെ, ധനേച്ഛ ഞാൻ.3
ഇന്ദുനീരിതാ, തൈരും കലർത്തിയ –
തിന്ദ്രനു: വജ്രപാണേ, നികേതത്തിൽ
വന്നണകി,തു സേവിച്ചു മത്തടി –
യ്ക്കുന്നതിന്നു ഹരികളിലൂടെ നീ!4
കേൾക്ക, സമ്പത്തിരക്കുന്ന നമ്മുടെ
വാക്കു തട്ടായ്ക, കേൾവിച്ചെവിയുള്ളോൻ:
നൂറുനൂറുടൻതന്നേ കൊടുക്കാറു –
ണ്ടാ; -രുമേ വിലക്കില്ല തദ്ദാനത്തെ!5
ആരവിടെയ്ക്കു വൃത്രഘ്ന, കേമമായ്
നീരുകൾ പിഴിഞ്ഞോടിയണയുമോ;
ഇന്ദ്രനാലെതിരറ്റവനും, നര –
സന്നിഷേവ്യനുമായ്വരു,മാ വീരൻ!6
സാധ്വരർക്കൊരു ചട്ടിയാകി,ന്ദ്ര, നീ:
നേർത്തടുത്തോരെയാട്ടുവോനല്ലോ,നീ;
ത്വന്നിഹതന്റെ കോപ്പെങ്ങൾ നേടാവൂ;
തന്നരുൾക, ഗൃഹവുമഭംഗൻ നീ!7
സോമപായിയാം വജ്രഭൃത്തിന്ദ്രന്നു
സോമനീർ സംഭരിപ്പിൻ; പ്രിയം ചെയ്വിൻ;
തർപ്പണാർത്ഥം പചിയ്ക്കുവിൻ, വേണ്ടതു;
തൽപരിഗ്രഹം സൗഖ്യദാനത്തിനാം!8
നിർത്തൊലാ മുഖം; യത്നിപ്പിൻ; സ്വത്തിനു
ശക്തനാം മഹാന്നിഷ്ടമനുഷ്ഠിപ്പിൻ:
വെല്ലുമഞ്ജസാ, വാഴും, തഴച്ചിടു; –
മില്ല, ചീത്തപ്രവൃത്തിയ്ക്കു ദേവകൾ!9
ആരുമേ മാറ്റിനിർത്താ, സുദാനന്റെ
തേരൊ,രുത്തൻ പിടിയ്ക്കയുംചെയ്തിടാ:
ഇന്ദ്രനോ മരുത്തുക്കളോ രക്ഷിയ്ക്കി –
ല,ന്നരൻ പൈത്തൊഴുത്തിന്നധീശനാം!10
ഇന്ദ്ര, നീയാരെ രക്ഷിയ്ക്കു,മപ്പുമാ –
നുന്നതിയണച്ചന്നങ്ങൾ നേടുമേ:
ശൂര, രക്ഷിയ്ക്കുകെങ്ങൾതൻ തേർകളെ,
സൈ്വരമെങ്ങൾതൻ കൂട്ടരെയും ഭവാൻ!11
ഇന്ദ്രനു വീതമേറുമല്ലോ, തുലോം
വെന്നവന്നു വിഭൂതികണക്കിനേ.
ആരിൽ വെയ്ക്കുമോ കെല്പിനെ ഹര്യശ്വ –
നാ, മഖവാന്നു വൈരിപീഡ വരാ!12
അധ്വരാർഹരിൽവെച്ചു, സുരൂപമാ –
മുത്തമസ്തവം നന്നായ്ച്ചമയ്ക്കുവിൻ:
ഇന്ദ്രനു ഹിതനായ്ത്തീർന്ന കർമ്മിയ്ക്കു
വന്നുചേരില്ല, ബന്ധനമൊന്നുമേ!13
ഇന്ദ്ര, നിന്നെയെമ്പാടും ഭജിപ്പോനെ
വന്നെതിർക്കുവാനേവൻ മഘവാവേ?
ആരഭീഷവനാളിൽത്തവ ഹവി –
സ്സാദരിച്ചേകു,മന്നവാനാ,മവൻ!14
ആർ മഘവാവിനേകും, പ്രിയദ്രവ്യ; –
മാഹവച്ചുണക്കൂട്ടുക,വർക്കു നീ.
നിന്നനുഗ്രഹാൽ,സ്സൂരികളൊത്തെങ്ങൾ
പിന്നിടുകേ,തുപാപവും ഹര്യശ്വ!15
നിന്റെതാ,നിന്ദ്ര, താന്നതരംധനം;
നീയിടത്തരത്തേയും പുലർത്തുന്നു;
മേത്തരത്തിനുമൊട്ടുക്കരചൻ, നീ;
ഗോത്രകൾക്കായ്ത്തടയില്ലൊരാൾ നിന്നെ!16
നീ വസു നല്കു,മേവർക്കുമെന്നല്ലോ,
കേൾവി; യുദ്ധങ്ങളുണ്ടായ്വരുമ്പോഴും
അന്നമങ്ങയോടഭ്യർത്ഥിപ്പു, രക്ഷയ്ക്കായ്
മന്നിലുള്ളവരെല്ലാം പുരുഹൂത!17
ദാനശീലനാമിന്ദ്ര, നീയെത്രയ്ക്കോ,
ഞാനുമത്രയ്ക്കുധീശനാകേണമേ:
വാഴ്ത്തുവോനെയേ പോറ്റുകയുള്ളു ഞാൻ;
ചീത്തവേലയ്ക്കു ചെറ്റും കൊടുത്തിടാ!18
‘നിച്ചലും നല്കു,മെങ്ങോ കിടക്കുന്നൊ –
രർച്ചകജനത്തിന്നും ധനങ്ങൾ ഞാൻ.’
ഇല്ല, നീയൊഴിഞ്ഞെങ്ങൾക്കു ദായമൊ; –
ന്നില്ലൊ,രു നൽപ്പിതാവും മഘവാവേ!19
സത്വരൻ നരനന്നങ്ങൾ നേടുമേ,
ബുദ്ധിതൻ മഹത്ത്വത്താൽപ്പുരൂഹുത:
ഗീരിനാലിന്ദ്ര, നിന്നെ വളയ്ക്കുന്നേൻ,
ദാരുനേമിയെത്തച്ചൻകണക്കെ ഞാൻ!20
ദുസ്തവന്നു കിട്ടില്ലാ, മഘവാവേ;
വിത്തമെത്താ, വിലക്കും നരങ്കലും;
മദ്വിധന്നു നീ സൗത്യനാളിൽത്തരു –
മദ്ധനം സുകർമ്മാവിനേ കൈവരൂ!21
സർവദർശിയായിജ്ജംഗമേശനായ്
സ്ഥാവരേശനാമങ്ങയെനിർഭരം
ഇന്ദ്ര, ശൂര, കറക്കാത്ത ധേനുക്ക –
ളെന്നപോലുള്ള ഞങ്ങൾ പുകഴ്ത്തുന്നു.22
ത്വദ്വിധൻ പിറന്നിട്ടില്ല, വിണ്ണിൽത്താൻ,
പൃത്ഥ്വിയിൽത്താൻ; പിറക്കയുമില്ലിന്ദ്ര;
ഞങ്ങൾ കെല്പിന്നു, ധേനുവിന്ന, ശ്വത്തി –
ന്നങ്ങയെ വിളിയ്ക്കുന്നു, മഘവാവേ!23
ഇന്ദ്ര, കൊണ്ടുവന്നാലു, മതേട്ടനാ –
കുന്ന നീയനുജന്നു മഘവാവേ:
അർത്ഥവാനല്ലി, പണ്ടുതൊട്ടേ ഭവാ? –
നർച്ച ്യനുമാണു, യജ്ഞത്തിൽ യജ്ഞത്തിൽ!24
പോക്കുക, നീയമിത്രരെ; – സ്സുപ്രാപ –
മാക്കുകെങ്ങൾക്കു വിത്തം മഘവാവേ;
പോർക്കളത്തിൽ, സഖാക്കളാമെങ്ങളെ –
ക്കാക്കുക, കൈവളർക്കയുംചെയ്ക, നീ!25
ബോധമെങ്ങളിൽച്ചേർക്ക, പുരൂഹൂത;
താതനാത്മജർക്കെന്നപോലിന്ദ്ര, നീ
ഏകുകെ,ങ്ങൾക്കു ഞങ്ങളുയിർക്കൊണ്ടീ
യാഗകർമ്മത്തിലർക്കനെക്കാണാവൂ!26
വന്നെതിർക്കൊലാ, ഞങ്ങളെ ക്രൂരരാം
ദുർന്നിനവുറ്റ ഗൂഢവിദ്രോഹികൾ;
അങ്ങയെക്കൊണ്ടു ശൂര, വണക്കമാർ –
ന്നെങ്ങൾ വെള്ളക്കയറ്റം കടക്കാവൂ!27
കുറിപ്പുകൾ: സൂക്തം 32.

[1] പ്രത്യക്ഷസ്തുതി: ഭവാൻ മറ്റൊരു യഷ്ടാവിങ്കൽ പ്രീതനായി അകലത്തെങ്ങാനും വസിയ്ക്കരുത്. കേൾക്ക – ഞങ്ങളുടെ സ്തുതി.

[2] പിഴിഞ്ഞതിൽ – സോമനീരിൽ. വിത്തകാമം = ധനേച്ഛ. കഴൽ = കാൽ. ഉത്തരാർദ്ധം പരോക്ഷസ്തുതിയാണ്.

[3] അച്ഛദാനൻ = ശോഭനദാനൻ.

[4] ഇന്ദുനീർ – സോമരസം. വജ്രപാണേ എന്നതുമുതൽ പ്രത്യക്ഷോക്തി: നികേതം – യജ്ഞഗൃഹം.

[5] പരോക്ഷസ്തുതി: കേൾവിച്ചെവിയുള്ളോൻ – യാചനകേൾക്കലാകുന്ന ചെവിയുള്ള ഇന്ദ്രൻ. ഉടൻതന്നേ – യാചിയ്ക്കപ്പെട്ടാലപ്പോൾ. നൂറുനൂറ് – വളരെ വളരെദ്ധനം. തദ്ദാനം = അവനന്റെ, ഇന്ദ്രന്റെ, ദാനം.

[6] ഉത്തരാർദ്ധം പരോക്ഷം: ഇന്ദ്രനാൽ – ഇന്ദ്രന്റെ തുണയാൽ. നരസന്നിഷേവ്യൻ = ആൾക്കാരാൽസ്സേവിയ്ക്കപ്പെടേണ്ടവൻ, പ്രഭു.

[7] സാധ്വരർ = യജ്ഞവാന്മാർ. നേർത്തടുത്തോരെ – ചെറുത്തുവന്ന ശത്രുക്കളെ. ആട്ടുവോൻ – പായിയ്ക്കുന്നവൻ. ത്വന്നിഹതന്റെ = അങ്ങയാൽ കൊല്ലപ്പെട്ട ശത്രുവിന്റെ. കോപ്പ് – സ്വത്ത്; ശത്രുവിനെ കൊന്ന്, അവന്റെ മുതൽ ഞങ്ങൾക്കു തരിക. അഭംഗൻ = നാശമേശാത്തവൻ.

[8] കൂട്ടുകാരോട്: വേണ്ടതു – പുരോഡാശവം മറ്റും. തൽപരിഗ്രഹം – ഇന്ദ്രൻ ഇവയെ സ്വീകരിയ്ക്കുന്നതു, നമുക്കു സുഖം തരാനാകുന്നു.

[9] സ്വത്തിനു – ധനലബ്ധിയ്ക്ക്. ശക്തൻ – ധനദാനസമർത്ഥൻ. മഹാന്ന് – ഇന്ദ്രന്ന്. ഇഷ്ടമനുഷ്ഠിച്ച മനുഷ്യൻ അഞ്ജസാ വെല്ലും – ശത്രുക്കളെ. വാഴും – ഗൃഹത്തിൽ സുഖമായി വസിയ്ക്കും. തഴച്ചിടും – സന്താനാദികളാൽ പുഷ്ടിപ്പെടും. ദേവകൾ ചീത്തപ്രവൃത്തിയ്ക്കു വഴങ്ങില്ല; നേരെമറിച്ചു, സൽക്കർമ്മം അവരെ വശീകരിയ്ക്കും.

[10] സുദാനൻ – യജമാനൻ.

[11] ഉന്നതിയണച്ച് – അങ്ങയെ സ്തോത്രംകൊണ്ടുയർത്തി, ബലവാനാക്കി. കൂട്ടർ – പുത്രാദികൾ.

[12] വെന്നവന്നു, പോരിൽ ജയിച്ച ഭടന്നു, വിഭൂതി (ധനം) ഏറെ കൊടുക്കപ്പെടുമല്ലോ; അതുപോലെ, ഇന്ദ്രന്നു യാഗത്തിൽ വീതം (ഹവിർഭാഗം) കൂടുതലുണ്ട്: എല്ലാസ്സവനങ്ങളിലുമുണ്ട്, ഇന്ദ്രന്നു സോമപാനം; മധ്യാഹ്നസവനമാകട്ടേ, മുഴുവനും ഇന്ദ്രന്നുള്ളതാണ്. മഖവാൻ – യജമാനൻ.

[13] കൂട്ടുകാരോട്: അധ്വാരാർഹരിൽവെച്ചു – ദേവകളിൽവെച്ച് ഇന്ദ്രന്നു കൂടുതലായി.

[14] വന്നെതിർക്കുവാനേവൻ – ഒരാളും വന്നെതിർക്കില്ല.

[15] മഘവാവിന് – മേഘവാവായ ഭവാന്ന് പ്രിയദ്രവ്യം – ഹവിസ്സ്. ആഹവച്ചുണ = യുദ്ധത്തിൽ ഉശിര്. സൂരികൾ – സ്തോതാക്കൾ.

[16] ഇടത്തരത്തേയും – ഇടത്തരം ധനത്തേയും. മേത്തരത്തിനും – മേത്തരം ധനത്തിനും. ഗോത്രകൾക്കായ് – പൈക്കളെ അപഹരിപ്പാൻ.

[17] വസു = ധനം. ഏവർക്കും – സ്തോതാക്കൾക്കെല്ലാം. യുദ്ധങ്ങളുണ്ടായ്വരുമ്പോഴും വസു നല്കും.

[18] എത്രയ്ക്കോ – എത്ര സമ്പത്തിന്നോ. വാഴ്ത്തുവോനെയേ – അങ്ങയെ സ്തുതിയ്ക്കുന്നവനെമാത്രമേ. ചെറ്റും കൊടുത്തിടാ – ധനം.

[19] പൂർവാർദ്ധം ഇന്ദ്രവചനമാണ്; അതു കേട്ടു സന്തോഷിച്ച് ഋഷി പറയുന്നതാണ്, ഉത്തരാർദ്ധം: ദായം – തറവാട്ടുമുതൽ.

[20] സത്വരൻ – കർമ്മങ്ങളിൽ വെമ്പൽക്കൊള്ളുന്നവൻ. ഗീരിനാൽ – സ്തുതികൊണ്ട് – വളയ്ക്കുന്നേൻ – വശപ്പെടുത്തിന്നു എന്നു സാരം. തച്ചൻ ദാരുനേമിയെ (മരംകൊണ്ടുണ്ടാക്കുന്ന തേരുരുൾച്ചുറ്റിനെ) വളയ്ക്കുന്നതുപോലെ.

[21] ദുസ്തവന്ന് = ചീത്തയായി സ്തുതിയ്ക്കുന്നവന്ന്. കിട്ടില്ലാ – വിത്തം. വിലക്കും – ഇന്ദ്രന്നുള്ള കർമ്മങ്ങളെ തടയുന്ന നരങ്കലും വിത്തം എത്താ; അവന്നും വിത്തം കിട്ടില്ല. മദ്വിധൻ = എന്നെപ്പോലെയുള്ളവൻ. സൗത്യനാളിൽ = അഭീഷവദിനത്തിൽ.

[22] ഈ ജംഗമങ്ങളുടെയും സ്ഥാവരങ്ങളുടേയും ഈശനായ അങ്ങയെ, കറക്കാത്ത ധേനുക്ക (പൈക്ക) ളുടെ അകിടുകൾ പാൽകൊണ്ടു നിറഞ്ഞിരിയ്ക്കുമല്ലോ; അതുപോലെ സോമപൂർണ്ണചമസരായ ഞങ്ങൾ നിർഭരം (ഏറ്റവും) പുകഴ്ത്തുന്നു.

[23] ത്വദ്വീധൻ = അങ്ങയെപ്പോലുള്ളവൻ. കെല്പ്, ധേനു, അശ്വം എന്നുവ കിട്ടാൻ.

[24] അങ്ങ് ഏട്ടൻ, ഞാൻ അനുജൻ; അതിനാൽ, അതു (ധനം) കൊണ്ടുവന്നാലും. അർത്ഥവാൻ = ധനവാൻ. അർച്ച ്യൻ – ഹവിസ്സുകൊണ്ടു പൂജിയ്ക്കപ്പെടേണ്ടവൻ.

[25] കൈവളർക്ക – വിജയിപ്പിയ്ക്കുക എന്നു സാരം.

[26] ബോധം = അറിവ്. ഏകുക – ധനം തരിക. ഉയിർകൊണ്ട് – ദീർഘകാലം ജീവിച്ച്.

[27] ദുർന്നിനവ് = ദുരുദ്ദേശം. അങ്ങയെക്കൊണ്ടു – അങ്ങയുടെ തുണയാൽ.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 2; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.