അസിതനോ ദേവലനോ ഋഷി; ഗായത്രി ഛന്ദസ്സ്; പവമാനസോമം ദേവത.
ആയിരം ധാരകളോടുകൂടിയ പവമാനസോമം വായുവിന്നും ഇന്ദ്രന്നുമായി, കമ്പിളിയിൽനിന്നു പാത്രത്തിലെയ്ക്കിറങ്ങുന്നു. 1
രക്ഷാകാംക്ഷികളേ, നിങ്ങൾ ദേവന്മാർക്കു കുടിപ്പാൻ പിഴിയപ്പെടുന്ന മേധാവിയായ പവമാനത്തെപ്പറ്റി ഉറക്കെപ്പാടുവിൻ! 2
ഒരായിരം കരുത്തുള്ള, സ്തുതിയ്ക്കപ്പെടുന്ന സോമങ്ങൾ യജ്ഞസിദ്ധിയ്ക്കും അന്നസിദ്ധിയ്ക്കുമായി നീരൊഴുക്കുന്നു. 3
ഇന്ദോ, നിന്തിരുവടി ഞങ്ങൾക്കു് അന്നം കിട്ടാൻ, വളരെ നീരും തിളങ്ങുന്ന സുവീര്യവും ഒഴുക്കിയാലും! 4
ആ പിഴിയപ്പെടുന്ന ഇന്ദുദേവന്മാർ നമുക്ക് ഒരായിരം ധനവും നല്ല വീര്യവും ഒഴുക്കട്ടെ! 5
യുദ്ധത്തിന്നു തെളിയ്ക്കപ്പെടുന്ന കുതിരകൾപോലെ ശീഘ്രഗാമികളായ (സോമങ്ങൾ) ആളുകളാൽ കമ്പിളിയിറക്കപ്പെടുന്നു! 6
കൈകളിലെടുക്കപ്പെട്ട സോമങ്ങൾ, ഉമ്പയിടുന്ന പൈക്കൾ കന്നിന്റെ അടുക്കലെയ്ക്കെന്നപോലെ, പാത്രത്തിലെയ്ക്കു പോകുന്നു. 7
ഇന്ദ്രന്നു് അരിമപ്പെട്ടതാണല്ലോ, സോമം: പവമാനമേ, ഭവാൻ, ഒച്ചയിട്ടു ദ്രോഹികളെയെല്ലാം ഓടിച്ചാലും! 8
പവമാനങ്ങളേ, അദാതാക്കളെ ഹനിയ്ക്കുന്ന അഖിലദർശികളായ നിങ്ങൾ യജ്ഞസ്ഥാനത്തിരുന്നാലും! 9