ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഇനിപ്പേറിയ ഇന്ദുക്കളായ സോമങ്ങൾ യാഗശാലയിൽ ഇന്ദ്രന്നായി പിഴിഞ്ഞുവെയ്ക്കപ്പെടുന്നു. 1
സോമം കുടിപ്പാൻ ഇന്ദ്രനെ മേധാവികൾ, കന്നിനെ തള്ളപ്പൈക്കൾപോലെ വിളിയ്ക്കുന്നു. 2
മനീഷിയായ, മത്തൊഴുക്കുന്ന സോമം സ്ഥാനത്തു വസിയ്ക്കുന്നു – നദീതരംഗത്തിൽ, വാക്കിൽ മേവുന്നു. 3
വഴിപോലെ കാണുന്ന, ശോഭനയജ്ഞനായ, കവിയായ സോമം അന്തരിക്ഷത്തിന്റെ നാഭിയായ കമ്പിളിയരിപ്പയിൽ ആരാധിയ്ക്കപ്പെടുന്നു! 4
യാതൊന്നിനെ അരിപ്പയിലും കുടങ്ങളിലും പകർന്നുവോ, ആ സോമത്തെ ഇന്ദു പുണരുന്നു! 5
ഇന്ദു മഴ പൊഴിയ്ക്കുന്ന മേഘത്തെ രസിപ്പിച്ചുകൊണ്ടു്, അന്തരിക്ഷപാദത്തിൽ ഒലിക്കൊള്ളുന്നു! 6
സദാ സ്തുതിയ്ക്കപ്പെടുന്ന, അമൃതു ചുരത്തുന്ന വനസ്പതി മാനുഷദിനങ്ങളെ പ്രീണിപ്പിച്ചുകൊണ്ടു കർമ്മങ്ങളിൽ പെരുമാറുന്നു! 7
കവിയായ സോമം അന്തരിക്ഷത്തിൽനിന്നയയ്ക്കപ്പെട്ടിട്ടു മേധാവിയുടെ പ്രിയസ്ഥാനങ്ങളിലെയ്ക്കു് ഒഴുകിച്ചെല്ലുന്നു! 8
പവമാനസോമമേ, അങ്ങു് അത്യുജ്ജ്വലമായ നല്ല ഭവനവും ധനവും ഞങ്ങളിൽ പകർന്നാലും! 9