ഋഷിദേവതകൾ മുമ്പേത്തവ; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ.
പവമാനസോമത്തിന്റെ അഴകൊത്ത നീരലകൾ ഇന്ദ്രന്റെ തിരുവയറ്റിലെയ്ക്കോടുന്നു: പൈക്കളുടെ ബലകരമായ തയിരിനാൽ ഉയർത്തപ്പെട്ട ഈ നീരുകൾ ദാനത്തിന്നു ശൂരനെ മത്തുപിടിപ്പിയ്ക്കുന്നു! 1
തേർ വലിയ്ക്കുന്ന കുതിരപോലെ പായുന്ന വൃഷാവായ സോമം കലശത്തിലെയ്ക്ക് ഒഴുകുന്നു. അങ്ങുനിന്നും ഇങ്ങുനിന്നും (യജ്ഞത്തിൽ) വന്നുചേരുന്ന ദേവന്മാരുടെ രണ്ടുതരം പിറവിയും അവിടെയ്ക്കറിയാം! 2
പവമാനസോമമേ, അങ്ങ് ഞങ്ങൾക്കു സമ്പത്തെമ്പാടും വിതറുക; ഇന്ദോ, മഘവാവായ ഭവാൻ മഹത്തായ ധനം തരിക. അന്ന കർത്താവേ, അവിടുന്നു പരിചാരകന്ന് അറിഞ്ഞു സുഖം വരുത്തിയാലും; ഞങ്ങൾക്കു തരേണ്ടുന്നതു ഞങ്ങളിൽനിന്നു ദൂരത്തെയ്ക്കയയ്ക്കരുതേ! 3
സുദാനരായ പൂഷാവും, മിത്രനും, വരുണനും, ബൃഹസ്പതിയും, മരുത്തുക്കളും, വായുവും, അശ്വികളും, ത്വഷ്ടാവും, സവിതാവും, സുന്ദരിയായ സരസ്വതിയും ഒപ്പം നമ്മുടെ പവമാനത്തിൽ വന്നെത്തട്ടെ: 4
എങ്ങും വ്യാപിച്ച ഇരുവാനൂഴികളും, ദേവൻ അര്യമാവും, അദിതിയും, വിധാതാവും, നേതൃസ്തുത്യനായ ഭഗനും, പരന്ന അന്തരിക്ഷവും – ദേവന്മാരെല്ലാവരും പവമാനത്തിൽ സംബന്ധിയ്ക്കും! 5
[1] ഉയർത്തപ്പെട്ട – വളർത്തപ്പെട്ട. ദാനത്തിന്നു – യജമാനന്ന് അഭീഷ്ടങ്ങൾ കൊടുപ്പാൻ. ശൂരനെ – ഇന്ദ്രനെ.
[2] അങ്ങുനിന്നും ഇങ്ങുനിന്നും – വിണ്ണിൽനിന്നും മന്നിൽനിന്നും.
[3] പരിചാരകന്ന് – പരിചരിയ്ക്കുന്ന എനിയ്ക്ക്.
[4] പവമാനം – അരിയ്ക്കപ്പെട്ട സോമനീർ.