ഒന്നും രണ്ടും വാല്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടു് വൎഷങ്ങൾ ഏതാനും കഴിഞ്ഞു. ഇതിനിടയ്ക്കു് അവ നിൎമ്മത്സരബുദ്ധികളായ പണ്ഡിതവരേണ്യന്മാരുടെ പ്രശംസയ്ക്കും അസൂയാലുക്കളായ ഏതാനും പേരുടെ ഗൂഢാസ്ത്രപ്രയോഗങ്ങൾക്കും പാത്രമായിട്ടുണ്ടു്. ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന മാന്യന്മാരുടെ പ്രശംസയ്ക്കു് അൎഹിക്കുക എന്നതു് ഏതു ഗ്രന്ഥകാരനും അഭിമാനജനകമാണെന്നിരുന്നാലും, ആ പ്രശംസകൾ പ്രശംസകന്മാരുടെ സൗമനസ്യത്തേയും ഉദാരമനസ്കതയേയും ആണു് അധികം പ്രകാശിപ്പിക്കുന്നതു്. നേരേ മറിച്ചു് അസൂയാലുക്കളുടെ സംഖ്യ വർദ്ധിക്കുമ്പോൾ ഒരുവനു് താനേതന്നെ ഒരു ആത്മാഭിമാനവിജൃംഭണം ഉണ്ടായിപ്പോകുന്നു. ഈ ഗൂഢാസ്ത്രപ്രയോഗചതുരന്മാർ വാസ്തവത്തിൽ എന്നേ സംബന്ധിച്ചിടത്തോളം ഒരു സംതൃപ്തിയും എന്റെ ശ്രമം ഏറെക്കുറെ സഫലമായി എന്നൊരു ബോധവും അണു് ജനിപ്പിച്ചിട്ടുള്ളതു്.
രണ്ടാംവാല്യത്തിൽ എഴുത്തച്ഛന്റെ ജീവചരിത്രവും അദ്ദേഹത്തിന്റെ കൃതികളേപ്പറ്റിയുള്ള സവിസ്തരമായ നിരൂപണവും അടങ്ങിയിരിക്കുന്നു. അതിൽ പ്രകാശിതമായ ചില അഭിപ്രായങ്ങളേപ്പറ്റി സാഹിത്യപഞ്ചാനനൻ സ്നേഹബുദ്ധ്യാ എതിൎക്കയുണ്ടായിട്ടുണ്ടു്. ആ പണ്ഡിതാഗ്രണിക്കു് ഈ ഗ്രന്ഥകാരനോടുണ്ടായിരുന്ന സ്നേഹാതിരേകത്തെപ്പറ്റി ആലോചിക്കുമ്പോൾ, പ്രസ്തുത ഖണ്ഡനാഭിപ്രായങ്ങൾ മത്സരബുദ്ധിയിൽ നിന്നു് അങ്കുരിച്ചിട്ടുള്ളവയല്ലെന്നു സ്പഷ്ടമാണു്. അതുകൊണ്ടു് അവയ്ക്കു സമാധാനം പറയേണ്ട ചുമതല എനിക്കുണ്ടു്. ഒന്നാമതായി എഴുത്തച്ഛൻ ജീവിച്ചിരുന്ന കാലത്തെപ്പറ്റിയാണു് ഭിന്നാഭിപ്രായം. അദ്ദേഹം ഏറെക്കുറെ ഭാഷാചരിത്രകാരന്റെ മതത്തെ അംഗീകരിക്കയാണു ചെയ്തിരിക്കുന്നതു്. ഇതേവരെ കിട്ടീട്ടുള്ള ചരിത്രരേഖകളേ വച്ചുകൊണ്ടു് ചില ഊഹാപോഹങ്ങൾ ചെയ്യുന്നതിനേ എനിക്കും അദ്ദേഹത്തിനും സാധിച്ചിട്ടുള്ളു. അതിനുശേഷം എഴുത്തച്ഛന്റെ ഗുരുസമ്പ്രദായത്തേയും ആ പുണ്യാത്മാവിനായി കോഴിക്കോട്ടുരാജാവു ചെയ്തിട്ടുള്ള ചില ദാനങ്ങളേയും സംബന്ധിച്ച ചില രേഖകളും ഇപ്പോൾ ലഭിച്ചിട്ടുണ്ടു്. അതിനുംപുറമേ ഈയിടയ്ക്കു് പ്രകാശിതമായ ഒരു ഗ്രന്ഥത്തിൽ എഴുത്തച്ഛന്റെ ചരമശ്ലോകവും പ്രസിദ്ധീകരിച്ചു കാണുന്നു. ആ ശ്ലോകത്തെ ഉദ്ധരിച്ചുകൊള്ളട്ടെ.
ശ്രീമന്നീലാദ്യകണ്ഠാദ്വിദിതബഹുപഥസ്സൎവശാസ്ത്രാഗമാനാം
യേഽന്തേ ത്യക്ത്വാ ച ചിറ്റൂർപ്പൂരവരസവിധേ സൂര്യനാരായണം മാം
ഹംസം പ്രാപ്യന്നു സൗമ്യം പദമഗമദഹോ മദ് ഗുരൂ രാമനാമാ.
ഈ ശ്ലോകപ്രകാരം എഴുത്തച്ഛന്റെ മരണം ൭൩൨ ധനു ൨൪-ാനു ആണെന്നു സിദ്ധിക്കുന്നു.
നാമത്തെപ്പറ്റിയും പി. കെ. നാരായണപ്പിള്ള അവർകൾ എന്നോടു വിയോജിച്ചിരിക്കുന്നു. ആഭ്യന്തരമായ തെളിവുകളെ ആസ്പദമാക്കിയാണു് അദ്ദേഹം രാമനാമാവായിരുന്നു എന്നു ഞാൻ ഊഹിച്ചതു്. സൂര്യനാരായണാചാര്യർ ഗുരുവിന്റെ സ്മരണയായി സ്ഥാപിച്ച് ബ്രാഹ്മണൎക്കായി ദാനം ചെയ്തിട്ടുള്ള ഗ്രാമത്തിനു് ‘രാമാനന്ദപുരം’ എന്നു നാമകരണം ചെയ്തതു് എന്റെ ഊഹത്തിനു് ഉപോദ്ബലകമായിരുന്നു. ഗുരുപരമ്പരയുടെ സ്ഥാപകനായിരുന്നതു് എഴുത്തച്ഛന്റെ ജ്യേഷ്ഠനായ രാമനെഴുത്തച്ഛനാണെന്നുള്ളതു് വിചാരസഹമായി എനിക്കു തോന്നിയതുമില്ല. ഗുരുസമ്പ്രദായശ്ലോകത്തിൽ കാണുന്ന ശ്രീഗുരു എഴുത്തച്ഛന്റെ ജ്യേഷ്ഠനായിരുന്നിരിക്കാമെന്നു വിശ്വസിക്കുന്ന മലയാളികൾ വിരളമാണു്. ഈ ചരമശ്ലോകം സംഗതികളെ സുതരാം സ്പഷ്ടമാക്കുന്നു.
‘വന്ദേഹം ഗുരുസമ്പ്രദായമനിശം തുഞ്ചത്തെഴും ശ്രീഗുരു ഇത്യാദി പദ്യത്തിൽനിന്നും എഴുത്തച്ഛന്റെ പ്രധാനശിഷ്യന്മാര’ ലൊരുവൻ കരുണാകരനാണെന്നു തെളിയുന്നു. പണ്ഡിതവരേണ്യനായ പി. കെ. നാരായണപ്പിള്ള അവർകളാകട്ടെ, എഴുത്തച്ഛന്റെ പേരു് രാമനെന്നല്ലെന്നു സ്ഥാപിപ്പാൻ വേണ്ടി കരുണാകരൻ എന്നതു് എഴുത്തച്ഛന്റെ സാക്ഷാൽ പേരായിരിക്കാം എന്നൊരിടത്തു പറയുന്നു. ബ്രഹ്മാണ്ഡപുരാണം കരുണാകരന്റെ കൃതിയാണെന്നാണല്ലോ പരക്കേ വിശ്വസിക്കപ്പെട്ടിരിക്കുന്നതു്. അതിന്റെ അവസാനത്തിൽ ‘നേത്രനാരായണൻതന്നാജ്ഞയാ വിരചിതം രാമഭക്താഢ്യനായ രാമശിഷ്യനാലിദം’ എന്നു കാണുന്നതുകൊണ്ടു് തദ് ഗുരു രാമനെഴുത്തച്ഛനാണെന്നു സിദ്ധം. രാമനെന്നതു് സാക്ഷാൽ തുഞ്ചത്തു ഗുരുവിന്റെ ജ്യേഷ്ഠന്റെ പേരാണെന്നും ഗുരുസമ്പ്രദായത്തിന്റെ സ്ഥാപകൻ അപ്പോൾ കരുണാകരനായിരിക്കാനേ തരമുള്ളുവെന്നുമാണു് അദ്ദേഹത്തിന്റെ യുക്തി. ബ്രഹ്മാണ്ഡപുരാണം എഴുത്തച്ഛന്റെ കൃതിയാണെന്നു സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ യത്നം സഫലമായിട്ടുണ്ടെന്നു തോന്നുന്നില്ല. ബ്രഹ്മാണ്ഡപുരാണം മുഴുവനും വായിച്ചുനോക്കിയാലും, എഴുത്തച്ഛന്റെ പ്രതിഭാവിലാസത്തിന്റെ കണികപോലും അതിലെങ്ങും കാണ്മാൻ കിട്ടുകയില്ല. കവിതയ്ക്കു നല്ല ഒഴുക്കും ശബ്ദലാളിത്യവും ഉണ്ടെന്നല്ലാതെ, രാമായണാദികൃതികളിൽ കാണുന്ന ആശയപൗഷ്കല്യമോ വൎണ്ണനാവൈഭവമോ ഭാവഗാംഭീര്യമോ അതിൽ കാണുന്നില്ലെന്നു നിൎമ്മത്സരബുദ്ധികൾ സമ്മതിക്കും.
ബ്രഹ്മാണ്ഡപുരാണം എഴുപത്തയ്യായിരത്തോളം ഗ്രന്ഥവിസ്തൃതിയുള്ള സംസ്കൃതപുരാണത്തിന്റെ മധ്യഭാഗമായ ജൈമിനീസംഹിതയുടെ ഏകദേശവിവൎത്ത നമാണു്. മാതൃകയായി ഏതാനും ഭാഗങ്ങൾ മാത്രം ഉദ്ധരിക്കുന്നു:
ത്താരുമേ ചെല്ലുകയില്ലമ്മുനി തപോബലാൽ
ക്ഷുൽപിപാസാദിഭയം, ശോകവും നിദ്രാ തന്ദ്രീ
ദുൎബു ദ്ധിജരാമൃതിവാതഹൎഷാദികളും
ഘൎമ്മസന്താപമതിശീതരോഗാദികളും
കൎമ്മവിച്ഛേദങ്ങളുമദ്ദിക്കിലുണ്ടായ്‍വരാ.
വൃക്ഷങ്ങൾ വാടകളും സുഗന്ധപുഷ്പങ്ങൾപൂ-
ണ്ടൊക്കവേ മധുരസ്വാദുകളാം ഫലങ്ങളും
പക്വങ്ങളോടു ചേൎന്നു തളിൎത്തു കുളുൎത്തെ ങ്ങും
പക്ഷികൾ മൃഗങ്ങളും വൈരംകൂടാതെ തമ്മിൽ
ദുഃഖമെന്നുള്ളതറിയാതെ വാഴുന്നു നിത്യം
നിഷ്കുടസമങ്ങളാമരണ്യദേശംതോറും.
സ്സുൾക്കാമ്പിൽ പരിഭവം ചിന്തിച്ചു ചിന്തിച്ചിനി
ഭദ്രശ്രേണ്യനെജ്ജയിച്ചീടണമെന്നു കല്പി-
ച്ചുദ്യോഗംചെയ്താൽ നിജ ബന്ധുഭൂപാലരോടും.
വാഹനായുധച്ഛത്രചാമരാദികളോടും
വാഹിനിയോടും പൂൎവവൈരമോൎത്തു ത്സാഹത്താൽ
നൎമ്മദാതീരം നിറഞ്ഞൊരു വൻപട ചെന്നു
സമ്മൎദ്ദിച്ചിതു മാഹിഷ്മതിയാം പുരിയെല്ലാം.
ഉദ്യാനം പൊടിച്ചുടൻ നിരത്തി കിടങ്ങുക-
ളുദ്യോഗത്തോടു ഭദ്രശ്രേണ്യനുമതുനേരം
ഹസ്ത്യശ്വരഥങ്ങളും പത്തിയും ദുൎദ്ദമനാം
പുത്രനുംകൂടിപ്പുറപ്പെട്ടിതു യുദ്ധത്തിനായ്
അന്നേരം ദേവാസുരയുദ്ധമെന്നതുപോലെ
സന്നാഹത്തോടുമതിഘോരമായിതു പോരും.
… … …
ഭീരുക്കൾക്കെല്ലാമുള്ളിൽ ഭീതിയുണ്ടാകും കണ്ടാൽ
ശൂരന്മാൎക്കെല്ലാം മതിപ്രീതിയുമുണ്ടായ്വരും
ആനകളെല്ലാമിരുമ്പുലക്കയോടുമടു-
ത്താനകളോടു കലഹിക്കുന്നു പരസ്പരം
അശ്വങ്ങൾ കുതിച്ചു തൻചേവുകരോടുമടു-
ത്തശ്വങ്ങളോടുമടുത്തെതിൎത്തു പിണങ്ങുന്നു.
തേരാളിവീരന്മാരാവ്വണ്ണമേ മഹാരഥ-
ന്മാരോടു ശസ്ത്രാസ്ത്രങ്ങൾകൊണ്ടു പോർചെയ്തീടുന്നു
കാലാളായുള്ളോർ കാലാളോടുമായുധവുമായ്
തോലാതവണ്ണം പൊരുതടുത്തു തടുത്തുമ-
ക്കാലുകൾ കരങ്ങളും തോൾത്തുട തലകളും
ശൂലപട്ടസചക്രവജ്രാദ്യായുധമേറ്റു
സാലങ്ങൾ മുരടറ്റു ഭൂമിയിൽ വീഴുംവണ്ണം
മേലെ മേലെ മേലേ വീണവനി മറയുന്നു
നാലു ദിക്കിലും ചോരപ്പുഴകളൊലിച്ചു പോയ്
നാലുദധികളും കൂടുന്നു ലഘുതരം…
ഖേദമായ് ക്ഷീരാബ്ധിവേഷ്ടിതമായുണ്ടു്
വിസ്താരവും ലക്ഷയോജനയുണ്ടതി-
ചിത്രം സുവൎണ്ണമയം മനോമോഹനം
കുന്ദകുമുദേന്ദുതുല്യകല്ലോലങ്ങൾ
ചെന്നുരുമ്മും നിൎമ്മലോപലജാലവും
സിദ്ധനാരീമുഗ്ദ്ധരതിഖേദം കളവതി-
ന്നബ്ധിതരംഗൗഘശീകരശീതളം
പര്യന്തപാഷാണസംസിക്തഫേനങ്ങ-
ളായുള്ള മുക്താഫലങ്ങളാൽ ശോഭിതം
സിദ്ധത്രിദിവേശകിന്നരചാരണ-
വിദ്യാധരാപ്സരോയക്ഷഗന്ധൎവോര-
ഗാദ്യൈസ്സുസേവിതം സ്വൎണ്ണ വീക്ഷാന്വിത-
മ്മാദ്യന്മധുരമധുരസസംയുത-
രത്നങ്ങൾ കായ്ക്കുന്ന വല്ലീകുലാവൃതം
പത്നികളോടും സുരന്മാർ കളിപ്പേടം
പീയുഷപൂൎണ്ണനദികളാൽ ശോഭിതം
വായുനാ മന്ദേന ശീതം സുഗന്ധിനാ…
ഇദ്ദേഹം രാമാനുജൻ എഴുത്തച്ഛന്റെ പ്രധാന ശിഷ്യന്മാരിൽ ഒരാളായിരുന്നു. ജാത്യാ തരകനും മക്കത്തായിയും പ്രായത്തിൽ ഗുരുവിനെ അല്പം കവിഞ്ഞ ആളും ഒരു മികച്ച ശാക്തേയനും ആയിരുന്നു സൂര്യനാരായണൻ. ഗുരുവിനോടുള്ള ഭക്തിയാൽ പ്രേരിതനായിട്ടു് ഈ മഹാനുഭാവൻ രാമാനന്ദപുരം എന്നൊരു ഗ്രാമം നിൎമ്മിച്ചു് ബ്രാഹ്മണൎക്കായി ദാനംചെയ്തു എന്നുള്ളതിനു് മതിയായ തെളിവുണ്ടു്. അദ്ദേഹത്തെപ്പറ്റി പല അത്ഭുതകഥകൾ പറഞ്ഞു കേട്ടിട്ടുള്ളതിനെ വിസ്തരഭയത്താൽ ഇവിടെ ചേൎക്കുന്നില്ല. സ്കാന്ദപുരാണം അദ്ദേഹത്തിന്റെ കൃതിയാണെന്നു് ഭാഷാചരിത്രകൎത്ത ാവു് പറയുന്നു. പക്ഷേ ആ വിശ്വാസത്തിനു് അടിസ്ഥാനമായ തെളിവുകൾ കിട്ടേണ്ടതായിട്ടാണു് ഇപ്പോഴും ഇരിക്കുന്നതു്.
കവിതാഗുണം നോക്കിയാൽ ബ്രഹ്മാണ്ഡപുരാണത്തേക്കാൾ ഇക്കൃതിക്കു് കുറേക്കൂടി മെച്ചമുണ്ടു്. ലക്ഷത്തോളം ഗ്രന്ഥവിസ്തൃതിയുള്ള സ്കാന്ദപുരാണത്തിന്റെ ഒരു സംക്ഷേപമാണു് ഈ കിളിപ്പാട്ടു്. മാതൃകയായി ഒന്നു രണ്ടു ഭാഗങ്ങൾ മാത്രം ഉദ്ധരിക്കാം.
മംഗലശീലൻ ഗുഹൻ നടന്നുതുടങ്ങിനാൻ;
ഭംഗിയിൽ സോദരന്മാരായുള്ള വീരരുമായ്
അംഗങ്ങൾതന്നിൽ നല്ല ഭൂഷണങ്ങളും പൂണ്ടു
അങ്ങോടിങ്ങോടുമോടിക്കളിച്ചുതുടങ്ങിനാൻ
കിങ്ങിണി ശബ്ദിക്കയും സംഗീതം പാടുകയും
മംഗലസ്ത്രീകളുടെ മടിയിൽ ശയിക്കയും
കിങ്ങിണീയഴിച്ചുടനെറിഞ്ഞുകളിക്കയും
അംഗനാമൗലിദേവി തിരഞ്ഞുനടക്കയു-
മങ്ങൊരു കോണിൽച്ചെന്നങ്ങൊളിച്ചു വസിക്കയും
ഗംഗാവല്ലഭൻതന്നെ സ്തുതിച്ചു നമിക്കയു-
മംഗജവൈരിയുടെ ഹ്യദയം തെളികയും
ചെന്നുടനൃഷഭത്തിൻമുകളിൽ കരയേറി-
യുന്നതമായീടുന്ന കകുദം പിടിക്കയും
പോന്നുടൻ ദൃക്കു പൊത്തിത്തൊട്ടുടൻ കളിക്കയും
മന്ദിരങ്ങളിൽച്ചെന്നങ്ങൊളിച്ചുകളിക്കയും
തരുക്കൾതന്നിലേറി ഫലങ്ങൾ പറിക്കയും.
… … …
കെല്പൊടു യുദ്ധം തുടൎന്നിതു ഘോരമായ്
അത്ഭുതമാമ്മാറു യുദ്ധങ്ങൾ ചെയ്കയാ-
ലുൾഭയത്തോടു ഗമിച്ചാരസുരകൾ
അന്നൊരു സേനാധിപന്മാർ നവജനം
ചെന്നെതിൎത്ത ീടിനാരിന്ദ്രസുതനോടു
മാരി ചൊരിയുന്നപോലെ ശരങ്ങളെ-
ക്കോരിച്ചൊരിഞ്ഞിതു വീരൻ ജയന്തനും.
വീരരാന്ദാനവന്മാരുമതുപോലെ
പാരാതെ ശസ്ത്രജാലങ്ങൾ തൂകീടിനാർ
സേനാപതികളാന്ദാനവവീരരും
ദീനതയോടുമൊഴിച്ചിതു പിന്നോക്കം
അന്നേരമാഹവ ഭാനു കോപാസുര-
നുന്നതബാണങ്ങൾ തൂകിത്തുടങ്ങിനാൻ.
വീരനാം ഭാനുകോപാസുരൻ തേരിലും
ഘോരമാമൈരാവതത്തിൽ ജയന്തനും
തങ്ങളിലുണ്ടായ സംഗരം ചൊല്ലുവാൻ
തുംഗനായ്‍വാഴുമനന്തനും ദണ്ഡമാം.
ഇങ്ങനെതന്നെ മരുവുന്ന നേരത്തു
മംഗലശീലൻ ജയന്തനും കോപേന
ദാനവൻതന്റെ രഥത്തെയും പൊട്ടിച്ചു
ദീനത കൂടാതെ കാർമുകം ഖണ്ഡിച്ചു
ഉല്ലാസമോടുടൻ മറ്റൊരു തേരേറി
വില്ലും കുലച്ചീടിനാൻ ദാനവൻ.
… … …
അന്നേരമൈരാവതവും വിരവോടെ
ചെന്നു പാഞ്ഞീടിനാൻ ദാനവൻതേരതിൽ
തേരും പൊടിഞ്ഞുടൻ ഭൂമൗ പതിച്ചപ്പോൾ
പാരിലാമ്മാറു ചാടീടിനാൻ ദാനവൻ.
നാൽക്കൊമ്പനാനയുമപ്പോഴേ കോപിച്ച-
ങ്ങൂക്കോടസുരന്റെ മസ്തകേ കുത്തിനാൻ
അപ്പോളസുരനും ശൃംഗം പിടിച്ചഥ
കെല്പോടു മസ്തകേ താഡിച്ചു സത്വരം
ശൃംഗം പിടിച്ചുപറിച്ചു വിരവൊടു
തിങ്ങിന കോപേന ഭൂതലേ തള്ളിനാൻ
പട്ടണമൊക്കെത്തകൎത്തു മടിയാതെ
കിട്ടിയ ദേവഗണങ്ങളേയുമവൻ
കഷ്ടമായ് കെട്ടിവലിച്ചുകൊണ്ടെന്നുതാൻ
താതനാം ശൂരപത്മാവിന്റെ മുമ്പിൽവ-
ച്ചാതങ്കഹീനം വണങ്ങി വിനീതനായ്.
സൂര്യനാരായണനെ സംബന്ധിച്ചു് മിസ്റ്റർ പി. കെ. തുഞ്ചത്തെഴുത്തച്ഛൻ എന്ന പുസ്തകത്തിൽ ഒരിടത്തു് ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു. “രാമൻ എന്നതു് എഴുത്തച്ഛന്റെ ഗുരുവായ ജ്യേഷ്ഠന്റെ നാമമാണെന്നുള്ള കാര്യത്തിൽ എനിക്കു തൎക്കം തോന്നാത്തതുകൊണ്ടു് സൂര്യനാരായണൻ അദ്ദേഹത്തിന്റെ ശിഷ്യനാണെന്നു് ഞാൻ വിചാരിക്കുന്നു. സൂര്യനാരായണൻ ഒരു മഹാൻ ആയിരുന്നു എന്നുള്ളതും നിൎവിവാദമാണു്. അദ്ദേഹം തന്നെയോ സാക്ഷാൽ എഴുത്തച്ഛൻ? ആവോ നിശ്ചയമില്ല.”
അല്പം മമ്പു് ഞാൻ ഉദ്ധരിച്ച ‘ഭാസ്വത്തുഞ്ചാഖ്യ’ എന്ന ചരമശ്ലോകം വല്ല കൃത്രിമികളും എഴുതി ഉണ്ടാക്കിയതല്ലെങ്കിൽ കാലത്തേ സംബന്ധിച്ച എന്റെ ഊഹം മാറ്റേണ്ടതായിവരുമെങ്കിലും എഴുത്തച്ഛന്റെ പേരിനെ സംബന്ധിച്ച സംശയം തീരുന്നു. സൂര്യനാരായണൻ തുഞ്ചത്തു് എഴുത്തച്ഛന്റെ ശിഷ്യനാണെന്നുള്ളതും തെളിയുന്നു. അതേ ഗ്രന്ഥത്തിൽതന്നെ,
അദ്വൈതസൎവസ്വമാം കൈവല്യനവനീതം
… … …
വിദ്യാനന്ദത്തോളമരുളി വിദേഹാഖ്യ
മുക്തിയും പ്രാപിച്ചോരുശേഷം തൽശിഷ്യനോടും
നിദ്രയിലെഴുന്നള്ളി അരുളിച്ചെയ്കയാലേ
വിദ്രുമേദ്യുക്തനായ സുശ്രീമാൎത്ത ാണ്ഡാചാര്യൻ
ഹൃദ്യവിദ്യാനന്ദവും ചമഞ്ഞു പൂരിച്ചോരു” …
ഇത്യാദി വരികളെ ഉദ്ധരിച്ചിട്ടു് ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.
“ഇതിൽനിന്നു് ഞാൻ മനസ്സിലാക്കുന്നതു് വിദ്യാനന്ദമെന്ന വിഷയപ്രതിപാദനംവരെ കൈവല്യനവനീതം ശ്രീനാരായണാചാൎയ്യൻ സ്വശിഷ്യനുപദേശിച്ചശേഷം ചരമഗതിയെ പ്രാപിച്ചു എന്നും അനന്തരം മറ്റൊരാളെ ഉറക്കത്തിൽ സ്വപ്നം കാണിച്ചതനുസരിച്ചു് അവശിഷ്ഠഭാഗം ശ്രീമാൎത്ത ാണ്ഡാചാര്യൻ ഉപദേശിച്ചു പൂൎത്ത ിയാക്കിയെന്നും അങ്ങനെ മുഴുവനാക്കി എന്നുമാണു്. “വിദ്രുമേദ്യുക്തൻ” എന്നതിന്റെ അൎത്ഥ ം മനസ്സിലാകുന്നില്ല. വല്ല അപപാഠവും ആയിരിക്കാമെന്നു തോന്നുന്നു. ഇവിടെ ശ്രീമാൎത്ത ാണ്ഡാചാര്യൻ എന്നു പറഞ്ഞിരിക്കുന്നതു് സൂര്യനാരായണൻ എഴുത്തച്ഛനെപ്പറ്റിയല്ലല്ലോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അനുബന്ധശ്ലോകത്തിൽ എഴുത്തച്ഛനെ സ്തുതിച്ചു കാണുകയാൽ ഈ ഊഹത്തിനു കൂടുതൽ അവകാശമുണ്ടാകുന്നു. എന്റെ ഊഹം ഭദ്രമാണെങ്കിൽ സൂര്യനാരായണാചാര്യരും തുഞ്ചത്തെഴുമാര്യപാദരും പ്രത്യേകം പരാമൎശിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു് രണ്ടുപേരും രണ്ടാൾതന്നെ ആവണമെന്നു നിൎബ ന്ധമില്ലതാനും.” ഇവിടെ അനുബന്ധം എന്നു പറഞ്ഞിരിക്കുന്നതു്
ആനന്ദദാനാമൃതപാരിജാതം
മനുഷ്യപത്മേഷു രവിസ്വരൂപം
പ്രണൗമി തുഞ്ചത്തെഴുമാര്യപാദം.’
എന്ന ശ്ലോകത്തെ ഉദ്ദേശിച്ചാണു്. മിസ്റ്റർ പി. കെ. ഉദ്ധരിച്ച ഭാഗം കൊല്ലം ശ്രീരാമവൎമ്മപ്രസ്സിൽ നിന്നും പ്രസിദ്ധീകരിച്ചിട്ടുള്ള കൈവല്യനവനീതത്തിൽനിന്നാണു്. അതിന്റെ അന്ത്യഭാഗം സൂക്ഷിച്ചു വായിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിനു് ഇങ്ങനെ ഒരു സംശയമേ ഉണ്ടാവുകയില്ലായിരുന്നു. റഡ്യാരുടെ പാഠം കുറേക്കൂടെ വ്യക്തമാണു്. അതിൽ വിദ്രുമേദ്യുക്തൻ എന്നതിന്റെ സ്ഥാനത്തു് വിശ്രമോദ്യുക്തൻ എന്നാണു കാണുന്നതു്. അൎത്ഥ വും വിശദമാകുന്നുണ്ടു്. പക്ഷേ, ആചാര്യന്റെ പേരു് തടിത്താണ്ഡവസ്വാമി എന്നായതുകൊണ്ടു് ‘വിദ്യുദിത്യക്തനായ’ എന്നായിരിക്കാം ശുദ്ധപാഠമെന്നു തോന്നുന്നു. കൈവല്യനവനീതത്തിന്റെ അവസാനഘട്ടത്തിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ടു്.
ധന്യധന്യൻ ഞാനഹോ താണ്ഡവം ചെയ്തീടുന്നേൻ
തത്വജ്ഞാനോദയാനന്ദാനുഭൂതിയാലിവൻ
നൎത്ത നംചെയ്യുമെന്നതറിഞ്ഞു മുമ്പേതന്നെ
സത്യമാകയാലല്ലോ തണ്ഡവനാമമിട്ടോ-
രുത്തമപിതാക്കന്മാർ മാഹാത്മ്യമത്യത്ഭുതം.
ഇതിൽനിന്നു് കൈവല്യനവനീതം എന്ന തമിഴ്‍കൃതിയുടെ കൎത്ത ാവു് താണ്ഡവനാമാവായ ആചാര്യരാണെന്നു സിദ്ധം.
അരുണാചലസ്വാമികളുടെ ‘ഉര’യോടുകൂടിയ കൈവല്യനവനീതത്തിന്റെ ആരംഭ-ത്തിൽ
‘താണ്ടവമൂൎത്ത ിചുവാമികൾ ചെയ്ത കൈവല്ലിയനവനീതമൂലമും പിറൈയാറു അരുണാചലചുവാമികൾ ഇയററിയ ഉരൈയും’ എന്നു പറഞ്ഞിരിക്കയും ചെയ്യുന്നു. അതുകൊണ്ടു് ‘സുശ്രീമാൎത്ത ാണ്ഡാചാര്യൻ’ എന്നതിനെ ശ്രീമാൎത്ത ാണ്ഡാവാചാര്യൻ എന്നു തിരുത്തിയാൽ പാഠം ശരിയാകും. തൎജ്ജ മ ചെയ്തതു് വേറൊരാളാണെന്നു് മുമ്പു് ഉദ്ധരിച്ചിട്ടുള്ള വരികളുടെ പിന്നാലെ ചേൎത്ത ിരിക്കുന്ന വാക്കുകളിൽ നിന്നു സ്പഷ്ടവുമാണു്.
രിജ്ജനത്തിനു ചെറ്റും പാണ്ഡിത്യമില്ലെങ്കിലും
സജ്ജനം ക്ഷമിച്ചനുഗ്രഹിച്ചാലതുതന്നെ-
യിജ്ജനത്തിനു മുഖ്യതാൽപര്യമെന്നു നൂനം.
അതായതു് ശ്രീതാണ്ഡവാചാര്യർ രചിച്ചതായ കൈവല്യ നവനീതത്തെ അപണ്ഡിതനായ ഞാൻ സജ്ജനകൃപകൊണ്ടു് ഇങ്ങനെ ഭാഷയിലാക്കി എന്നൎത്ഥ ം.
അനുബന്ധശ്ലോകം കിളിപ്പാട്ടുകളുടെ അവസാനത്തിൽ സാധാരണ ചൊല്ലാറുണ്ടായിരുന്ന ഒരു പദ്യമാണു്. ഇനി ഭാഷാകൈവല്യനവനീതത്തിന്റെ കൎത്ത ാവാരെന്നുകൂടി അറിഞ്ഞാൽ നമ്മുടെ സംശയം തീൎന്നു. അതു് കുടിയംകുളം ശുപ്പുമേനോന്റെ കൃതിയാണെന്നു് ഭാഷാചരിത്രകാരൻ പറയുന്നു. ഈ അറിവു് അദ്ദേഹത്തിനു് എവിടെനിന്നു ലഭിച്ചു എന്നു് അറിഞ്ഞുകൂട. എതിരായ തെളിവുകൾ കിട്ടാത്തിടത്തോളം കാലം നമുക്കും അങ്ങനെ തൽക്കാലം വിശ്വസിക്കാം.
എഴുത്തച്ഛനേപ്പറ്റിയും മറ്റും അനേക ഗവേഷണങ്ങൾ നടത്തി പലതും കണ്ടുപിടിച്ചു വെച്ചിരിക്കുന്നു എന്നു് അഭിമാനിക്കുന്ന ശ്രീമാൻ പുതുക്കുളങ്ങര രാമചന്ദ്രമേനോൻ കോപ്പ സ്വാമികളേപ്പറ്റി പറയുന്നിടത്തു് ആ സ്വാമികൾ എഴുത്തച്ഛന്റെ സമാധിക്കു ശേഷം എട്ടു കൊല്ലംകൂടി ജീവിച്ചിരുന്നിട്ടു് ൭൪൦-ൽ മരിച്ചുവെന്നു പറയുന്നു. അപ്പോൾ ഭാസ്വത്തുഞ്ചാഖ്യാദിചരമപദ്യത്തിലെ കലിസംഖ്യ ശരിയായിരിക്കണം. പക്ഷേ എഴുത്തച്ഛൻ കോപ്പസ്വാമികളുടെ അപേക്ഷ അനുസരിച്ചു് ഉത്തരരാമായണം ചമച്ചു എന്നു കാണിച്ചു് ഉപന്യസിച്ചിരിക്കുന്ന ഭാഗം വായിക്കുമ്പോൾ അദ്ദേഹം പറഞ്ഞിട്ടുള്ളതിനെ പൊതുവേ അവിശ്വസിക്കാനും തോന്നിപ്പോകുന്നു. എഴുത്തച്ഛന്റെ ഹസ്തലിഖിതമായ ഉത്തരരാമായണവും അദ്ദേഹത്തിന്റെ കൈവശമുണ്ടത്രേ. അദ്ദേഹം പറയുന്നതിനെ മുഴുവനും ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടേ.
“ഈ മന്നവൻ കവിയാണത്രേ എഴുത്തച്ഛന്റെ ഉത്തരരാമായണം കിളിപ്പാട്ടിനു മാർഗ്ഗദൎശി. അദ്ധ്യാത്മരാമായണം മുഴുവനും വായിച്ചു കഴിഞ്ഞ ശേഷം ആനന്ദാത്ഭുതപരവശനായിച്ചമഞ്ഞ കോപ്പസ്വാമികൾ ഉത്തരരാമായണവും അപ്രകാരംതന്നെ കിളിപ്പാട്ടാക്കി കൊടുപ്പാൻ പ്രാൎത്ഥ ിച്ചുവത്രേ. “ആദ്യം കോപ്പ എഴുതു; പിന്നീടാവാം ഞാനെഴുതുന്നതു്” എന്നാണത്രേ ഗുരു മറുപടി പറഞ്ഞതു്. ഗുരുവിന്റെ ആജ്ഞ അനുസരിച്ചാണു് മന്നവൻ കവി എഴുതീട്ടുള്ളതെന്നു് അതിലെ അവസാനഭാഗംകൊണ്ടു് മനസ്സിലാക്കാം. മന്നവൻ കവി കോപ്പസ്വാമികൾതന്നെ ഗുരുനാഥനെ വായിച്ചു കേൾപ്പിച്ചപ്പോൾ വാത്സല്യനിധിയായ ഗുരു രോമാഞ്ചകഞ്ചുകിതനായിത്തീൎന്നു വത്രേ. ഇതിനു ശേഷമാണു് എഴുത്തച്ഛൻ ഉത്തരരാമായണം കിളിപ്പാട്ടെഴുതിയതു്. എഴുത്തച്ഛന്റെ ഹസ്താക്ഷരത്തിലുള്ള ഉത്തരരാമായണം കിളിപ്പാട്ടു് എന്റെ അന്വേഷണത്തിൽ കണ്ടെത്തീട്ടുമുണ്ടു്.”
മാതാക്കൾ താനുമായിട്ടിരുന്നകാലം
ജാനകിയും ഋഷിതന്റെ ആശ്രമത്തിൽ
ജന്മമതായിരിക്കുന്നാൾ ഭക്തിയോടു്
മന്നവനെ വേറിട്ടു ജാനകിയും
മഹർഷിക്കു പൂപറിച്ചങ്ങിരുന്നകാലം
അന്നരസം പകൎന്നു തല്ലോ
അവൾക്കു ഗൎഭംതികഞ്ഞു പത്തു മാസവുമായി.
… … …ഇത്യാദി.
ഈ കവിത അഥവാ പദ്യങ്ങൾ വായിച്ചു കേട്ടപ്പോൾ എഴുത്തച്ഛൻ രോമാഞ്ചകഞ്ചുകിതനായിത്തീൎന്നു പോയെന്നുള്ളതു വാസ്തവമെങ്കിൽ—ഒന്നുകിൽ എഴുത്തച്ഛന്റെ ശിഷ്യവാത്സല്യം അദ്ദേഹത്തിനെ അന്ധനാക്കിത്തീൎത്ത ിരിക്കണം; അല്ലെങ്കിൽ അദ്ദേഹത്തിനു് കവിതാരസം അനുഭവിക്കുന്നതിനുള്ള ശക്തി ഇല്ലായിരുന്നു എന്നു വരണം. ഇതു രണ്ടും വിശ്വസിക്കാൻ പ്രയാസമാണു്. പരമാൎത്ഥ ം പറയുന്നതായാൽ ഇതു് കവിത എന്ന പേരിനുപോലും അൎഹിക്കുന്നില്ല. എഴുത്തച്ഛൻ അധ്യാത്മരാമായണം വിവൎത്ത നംചെയ്തതിനുശേഷം എന്തിനു് കണ്ണശ്ശന്റെ ഉത്തരരാമായണത്തെ ഭാഷാന്തരംചെയ്തു എന്നു മനസ്സിലാക്കാനും വിഷമമായിരിക്കുന്നു. ഉത്തരരാമായണം കണ്ണശ്ശകൃതിയുടെ നിഴലു പടിച്ചു രചിക്കപ്പെട്ടതാണെന്നു് മി: പി. കെ. നാരായണപ്പിള്ള അവർകൾപോലും സമ്മതിക്കുന്നുമുണ്ടു്. ഗുരുവിന്റെ ആജ്ഞ അനുസരിച്ചാണു് മന്നവൻ കവിത എഴുതീട്ടുള്ളതെന്നു് മി. മേനോൻ പറയുന്നു. ഏതു ഗുരുവിന്റെ? എഴുത്തച്ഛന്റെ ആജ്ഞ അനുസരിച്ചാണെങ്കിൽ ആ ഭാഗം എന്തുകൊണ്ടു ഉദ്ധരിച്ച സംശയനിവൃത്തി ഉണ്ടാക്കിയില്ല? ഇതൊന്നുമല്ല രസം. കോപ്പസ്വാമികൾ എഴുത്തച്ഛന്റെ ചരിത്രവും രേഖപ്പെടുത്തീട്ടുണ്ടത്രേ. ഇതൊക്കെ ഒരു മായാപ്രപഞ്ചംപോലെ തോന്നുന്നു. ഭാസ്വത്തുഞ്ചാഖ്യേതി പദ്യംപോലും കൃത്രിമമല്ലേ. ആൎക്കറിയാം? ഏതായിരുന്നാലും സംശയനിവാരണത്തിനായി നമുക്കു് അദ്ദേഹത്തിന്റെ ‘എഴുത്തച്ഛന്റെ ജീവചരിത്രം’ വെളിയിൽ വരുന്നതുവരെ ക്ഷമാപൂർവം കാത്തിരിക്കാം. ശരിയായ വിവരങ്ങൾ ലഭിക്കുന്നുവെങ്കിൽ കേരളീയരെല്ലാം അദ്ദേഹത്തിനോടു് കൃതജ്ഞതയുള്ളവരായിരിക്കുമെന്നു് സംശയിപ്പാനുണ്ടോ?
ഇദ്ദേഹത്തിന്റെ കൃതിയായി പാൎവതീസ്വയംബരം എന്നൊരു കിളിപ്പാട്ടുള്ളതായി ഭാഷാചരിത്രകൎത്ത ാവു പറയുന്നു. ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളതു് തീൎച്ചയായും അദ്ദേഹത്തിന്റേതല്ല. അതു് ബ്രഹ്മാണ്ഡപുരാണം, സ്കന്ദപുരാണം എന്നീ കൃതികളോളം പ്രസിദ്ധവുമല്ല.
എഴുത്തച്ഛനെ അനുകരിച്ചു് പലരും ഇക്കാലത്തു് കിളിപ്പാട്ടുകൾ രചിക്കാൻ തുടങ്ങി. അവയിൽ പലതും നശിച്ചുപോയി. ഒട്ടു വളരെയെണ്ണം അനഭ്യസ്തവിദ്യരായ ജനങ്ങളുടെ ഇടയിൽ ഇപ്പോഴും പ്രചരിച്ചുകൊണ്ടുതന്നെ ഇരിക്കുന്നുമുണ്ടു്.
പാട്ടുകൾ എഴുതി ഭാഷയെ പോഷിപ്പിച്ചിട്ടുള്ളവരുടെ കൂട്ടത്തിൽ ഇദ്ദേഹത്തിനു് അത്യുന്നതമായ ഒരു സ്ഥാനം നല്കാം. മുകിലന്റെ ആക്രമണകാലത്തു് കൊല്ലവർഷം ൮൫൯-ാമാണ്ടിടയ്ക്കു് ഉമയമ്മറാണിയുടെ സഹായാൎത്ഥ ം വടക്കൻകോട്ടയത്തു നിന്നും തിരുവിതാംകൂറിൽ വന്നു താമസം തുടങ്ങിയ ഈ മഹാൻ ശസ്ത്രവിദ്യയിലെന്നപോലെ തൂലികാപ്രയോഗത്തിലും അതിചതുരനായിരുന്നു എന്നുള്ളതിനു് കേരളവൎമ്മരാമായണം എന്ന പേരിൽ അറിയപ്പെടുന്ന വാല്മീകിരാമായണംതൎജ്ജ മ സാക്ഷ്യം വഹിക്കുന്നു. പദാനുപദതൎജ്ജ മയല്ലെങ്കിലും, മൂലത്തിലെ സരസമായ ഭാഗങ്ങളൊന്നുംതന്നെ ഇതിൽ വിട്ടുകളഞ്ഞിട്ടില്ല. ഭാഷയെ സംസ്കൃതത്തിന്റെ പിടിയിൽ നിന്നും പൂൎണ്ണമായി മോചിപ്പിക്കാൻ അദ്ദേഹം ചെയ്തിട്ടുള്ള ശ്രമം സൎവഥാ ഫലിച്ചിട്ടുണ്ടെന്നു പറയാം. അൎത്ഥ പുഷ്ടിയിലെന്നപോലെ ശബ്ദഭംഗിയിലും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടു്. മുകിലന്റെ ആക്രമണത്തിൽനിന്നു് വഞ്ചിഭൂമിയെ രക്ഷിക്കയും ആഭ്യന്തരകലഹങ്ങളും ഛിദ്രങ്ങളും ഒതുക്കുകയും ചെയ്തിട്ടു് രാജശക്തിയെ വൎദ്ധിപ്പിച്ച ഈ വീരാഗ്രണി രാമായണാദിഗ്രന്ഥങ്ങൾ നിർമ്മിച്ച കാലത്ത് ഏതാണ്ടു് ഒരു വിരക്തന്റെ അവസ്ഥയെ പ്രാപിച്ചു എന്നു തോന്നുന്നു. രാമായണത്തിന്റെ പ്രാരംഭത്തിലുള്ള വരികൾ നോക്കുക.
നെഞ്ചകംതന്നിൽ വൃഥാ ചിന്തിച്ചങ്ങുഴലാതെ
ചഞ്ചലാക്ഷിമാരുടെ പുഞ്ചിരിവിലാസവും
വഞ്ചനമയമായ കൊഞ്ചലോടാലാപവും
പഞ്ചസായകശാസ്ത്രം മിഞ്ചിയും പഠിക്കുന്ന
ചഞ്ചലാപാംഗങ്ങടെ മഞ്ജുളഭാവാദിയും
അഞ്ചമ്പൻമലർവില്ലിൻഭംഗിയെക്കെടുക്കുന്ന
കുഞ്ചിതകുനുചില്ലിവല്ലികൾവിലാസവും
അഞ്ജനാഞ്ചിതമായ ഖഞ്ജനനേത്രങ്ങളും
മഞ്ചാടിനിറം കൊള്ളും ചെഞ്ചോരിവായ്മലരും
തേഞ്ചോടുമരവിന്ദം ചാഞ്ചാടും വദനവും
പഞ്ചമിച്ചന്ദ്രനാഭ വഞ്ചിക്കും നിടിലവും
ചഞ്ചളീകങ്ങൾപോലെ ചഞ്ചത്തോരളകവും
അഞ്ചൽക്കാർനിറം കൊള്ളും കുഞ്ചിതകേശങ്ങളാൽ
കിഞ്ചന കാണുമാറു ബന്ധിച്ച കുസുമവും
കുഞ്ജരകുംഭമദം ഭഞ്ജിക്കും മുലകളിൽ
പഞ്ചവൎണ്ണങ്ങളായ കഞ്ചുകമണിഞ്ഞതും
കഞ്ചുകിവരപോലെ സുന്ദരരോമാളിയും
പൂഞ്ചേലയുടെ മീതെ കാഞ്ചികൾ ബന്ധിച്ചതും
അഞ്ചമ്പൻ മണിപ്പീഠം കൊഞ്ചുന്ന ജഘനവും
പഞ്ചസായകൻ തന്റെ നെഞ്ചകമലിയുന്ന
മഞ്ജുളത്തുടകളും കുഞ്ജരനടകളും
പൊഞ്ചിലമ്പണി നല്ല മിഞ്ചുകാല്ക്കണയാഴി
ചെഞ്ചമ്മേയണിയുന്ന സുന്ദരിമാരേക്കണ്ടു
കിഞ്ചനനേരംപോലും നെഞ്ചകം തളരാതെ
ചഞ്ചലധനധാന്യകാഞ്ചനവിഭൂഷണം
മഞ്ചവുമുപധാനം മിഞ്ചീടും പട്ടുമെത്ത
മഞ്ജുളതരമായ മന്ദിരമെന്നുമേവം
തഞ്ചുകകൊണ്ടു മനം കഞ്ചതമാകയാലേ
പഞ്ചവായുക്കൾകൊണ്ടു വഞ്ചന വരുത്തിയും
ചഞ്ചലം വെടിഞ്ഞു ഞാനഞ്ജസാ വിഷയങ്ങൾ
നഞ്ചെന്നുകണ്ടു സദാ സന്തുഷ്ടമനമോടെ
തഞ്ചരണാബ്ജസേവാ സഞ്ചരിക്കുന്നെന്നതിൻ…
മൂലകഥയെ അതേ മട്ടിൽ തൎജ്ജ മ ചെയ്യുന്നതിനോ ദേവഗുഹ്യങ്ങളായി ഗോപ്യങ്ങളായിരിക്കുന്ന തത്വങ്ങളെ വെളിവാക്കുവാനോ കവി ഉദ്ദേശിച്ചിട്ടില്ല.
ആവോളം വെളിവാക്കിച്ചൊല്ലുവാൻ പല ദിക്കിൽ
എന്നും,
ചാലവേ പറവഞ്ഞാൻ ഗ്രന്ഥവിസ്തരത്തോടെ
ശബ്ദാൎത്ഥ ാലങ്കാരങ്ങൾ പാരമായ് ദീക്ഷിച്ചീല
ഗൂഢമായുള്ള പൊരുൾ മൂഢൎക്കു തിരിയുമാ-
റൂഢവൈശദ്യമായിച്ചൊല്ലുവൻ മടിയാതെ.
എന്നും കവി തന്നെ പ്രസ്താവിച്ചിട്ടുണ്ടു്.
കേരളവൎമ്മതമ്പുരാൻ ഒരു വാസനാകവി ആയിരുന്നു എന്നു് ഈ ഗ്രന്ഥത്തിന്റെ ഏതു ഭാഗം നോക്കിയാലും കാണാം. മൂലാതിശായിയായ ഭാഗങ്ങൾ പലേടത്തുമുണ്ടു്. രാമചന്ദ്രൻ ശിവധനുസ്സു ഭഞ്ജിക്കുന്ന ഭാഗം മൂലത്തിൽ ഇങ്ങനെ വൎണ്ണിച്ചിരിക്കുന്നു.
ജഗ്രാഹ വചനാന്മുനേഃ
ആരോപയിത്വാ ധൎമ്മാത്മാ
പൂരയാമാസ തദ്ധനുഃ
തദ്ബഭഞ്ജ ധനുൎമ്മധ്യേ
നരശ്രേഷ്ഠോ മഹാശയഃ
യെല്ലാരും മഹാജനും കൂടിയ സഭയീന്ന-
ങ്ങുല്ലാസത്തോടുകൂടി വില്ലിനെയെടുത്തുടൻ
വല്ലഭമുള്ള രാമൻ കണ്ണിമയ്ക്കുന്ന മുമ്പേ
കല്യാണകരം നല്ല വില്ലിനെക്കുലയേറ്റി
നെഞ്ചകംതന്നിൽ ഗുരുതഞ്ചരണങ്ങൾ നിന-
ച്ചഞ്ചിതമായ വില്ലും ധരിച്ചു ജനമധ്യേ
ചഞ്ചലകന്നവൻ തഞ്ചത്തിൽ പറ്റിത്താണു
പുഞ്ചിരി കലൎന്നു ടൻ വലിച്ചു കുലച്ചഥ
സച്ചിദാനന്ദമൂൎത്ത ിയായവൻ രാമദേവൻ
വെച്ചിതു വലംതോളിൽ വിസ്മയം തോന്നുംവണ്ണം
കൈതവം കളഞ്ഞേറ്റം കൈവല്യം തരുന്നവൻ
കൈഞരമ്പെടുത്തില്ല ഭാവവും പകർന്നില്ല.
എട്ടു ദിക്കുകൾ ഭൂമി ദിഗ്ഗജവരന്മാരും
ദുഷ്ടരാക്ഷസകുലം ഞെട്ടുമാറതുനേരം
പൊട്ടിച്ചാൻ ശരാസനം പെട്ടെന്നു പിടിയൂടെ
കല്പാന്തേ ഭീമമായി വെട്ടുന്നോരിടിപോലെ
വട്ടവാൎമുലയാളാം ജാനകിദേവിക്കുള്ളിൽ
ഇഷ്ടമേറുന്നവാറു കേട്ടിതു ജഗത്തിങ്കൽ.’
പരശുരാമനും രാമചന്ദ്രനും തമ്മിൽ കണ്ടുമുട്ടുന്ന ഘട്ടത്തെ കവി അതിസരസമായി വൎണ്ണിക്കുന്നു. ഭാൎഗ്ഗവരാമൻ,
ഇപ്പരശുവെക്കൊണ്ടു വെട്ടിയിട്ടൊതുക്കിയ-
തൊക്കെയും മനക്കാമ്പിൽ ചെറ്റുമില്ലയോ ബാല
എന്നു് അധിക്ഷേപിച്ചപ്പോൾ, ശ്രീരാമനാകട്ടെ, ‘സുന്ദരമയുള്ളോരു മന്ദഹാസവും ചെയ്തു’കൊണ്ടു ചോദിക്കുന്നു.
അടിയനുണ്ടിങ്ങൊരു സംശയം മുനിവര
അരുളിച്ചെയ്തിടേണം കരുണാജലനിധേ
രാജന്യകുലമൊക്കെയൊടുക്കിയല്ലോ ഭവാൻ
രാമനെന്നുള്ള ഞാനിന്നെവിടുന്നുണ്ടായ്‍വന്നു?”
അതു കേട്ടു കോപിഷ്ഠനായ മുനി ഇങ്ങനെ ഭൎത്സ ിക്കുന്നു.
മുന്നമേതന്നെ വില്ലുമമ്പുമായ്‍പുറപ്പെട്ടു
പെൺകൊല ചെയ്താനേറ്റം നന്നെടോ നിരൂപിച്ചാൽ.
അതിലും വയസ്സുകൾ പെരികെച്ചെന്നു തന്റെ
പതിയും മരിച്ചുപോയ്‍വിപിനേ നടക്കുമ്പോൾ
അധികം നന്നു ശൗര്യം താടകയായീടുന്നോ-
രവളെക്കൊന്നു ബാഹുവീര്യവും കാട്ടിയല്ലോ”
എന്നിട്ടും കുലുങ്ങാതെ രാമചന്ദ്രൻ പറയുന്ന വാക്കുകളുടെ നിശിതത്വം നോക്കുക.
അമ്മയല്ലാതെ പോയീ താടകയിനിക്കേതാൻ”
പിന്നീടുണ്ടായ വാക്സമരത്തിലും ഭാൎഗ്ഗവരാമനുതന്നെ തോൽവി സംഭവിക്കുന്നു.
ന്നോരോന്നേ പറയുന്നതെന്തിന്നു ജളമതേ?’
എന്നു പരശുരാമൻ. അതിന്നു രാമൻ പറയുന്ന മറുപടി കേൾക്കുക.
വടിവിൽ വിളങ്ങുന്ന നിന്തിരുവടിതന്നെ
ആരണവരനായിട്ടായുധം ധരിക്കയാൽ
പാരമായ് ശോഭിക്കുന്നു ബ്രാഹ്മണ്യം തനിക്കിപ്പോൾ.
ഇത്രയുമായപ്പോൾ ‘ഉന്നതകോപം’ പൂണ്ട ഭാർഗ്ഗവൻ ‘വെണ്മഴുകൊണ്ടു രാമകന്ധരം മുറിക്കുന്നു’ണ്ടെന്നു പറഞ്ഞുകൊണ്ടു് അടുത്തപ്പോൾ,
പുഞ്ചിരിയോടും കൂടി കഞ്ജലോചനൻ ചൊന്നാൻ:
സ്വാധീനമല്ലേ, രാമശിരസ്സും പരശുവു-
മാധികൂടാതെ ചെയ്യുന്നാകിലും മുനേ കൊള്ളാം
എന്നുടെയനുവാദമെന്തിനു വേണ്ടതിപ്പോൾ?
നിന്തിരുവടിചെയ്താലെന്തിനിക്കതുകൊണ്ടു്
ഈ ഭാഗം മൂലത്തിലുള്ളതല്ല; കേവലം കവികല്പിതമാകുന്നു.
ദശരഥമഹാരാജാവു് കൈകേയിയുടെ പ്രേരണയാൽ രാമനേ വനത്തിലേയ്ക്കു് അയയ്ക്കാൻ പോകുന്നു എന്നു കേട്ടപ്പോൾ ലക്ഷ്മണനുണ്ടായ ഭാവപ്പകൎച്ച കവി എത്ര സാരമായ് വൎണ്ണിച്ചിരിക്കുന്നു എന്നു നോക്കുക.
ചുടുചുടക്കണ്ണീരൊഴുക്കിയുംകൊണ്ടു
തുടച്ചു നാസകയ്ക്കിരുപുറം തദാ
കുടിലമായുള്ള പുരികമേറ്റവും.
പിടച്ചു നെറ്റിമേൽ ഞരമ്പുകളെല്ലാം
വിറച്ചധരവും ചുവന്നിതാനനം
കടുത്തുള്ള വാക്യം കടുകടച്ചൊന്നാൻ.
തൎജ്ജ മയുടെ സ്വഭാവം അറിയണമെങ്കിൽ അയോധ്യാകാണ്ഡത്തിൽ ‘കൈകേയീനിവൎത്ത നപ്രയാസം’ എന്ന പന്ത്രണ്ടാംസൎഗ്ഗത്തിന്റെ വിവൎത്ത നം നോക്കിയാൽ മതി. എഴുത്തച്ഛന്റെ രീതിയിൽ സരസമായ അംശങ്ങളെ പരത്തിയും അല്ലാത്തവയെ ചുരുക്കിയും എഴുതിയിരിക്കുന്നതിനാൽ ഇതുവെറും തൎജ്ജ മയാണെന്നു് ആരും പറയുകയില്ല. ഉദാഹരണാൎത്ഥ ം മൂലത്തിലെ ഏതാനും പദ്യങ്ങളും അവയുടെ തൎജ്ജ മയും താഴെ ചേൎത്തു കൊള്ളുന്നു.
രാമാദപി ഹിതം മന്യേ ധൎമ്മതോ ബലവത്തരം
കഥം ദ്രക്ഷ്യാമി രാമസ്യ വനം ഗച്ഛേതി ഭാഷിതേ
മുഖവൎണ്ണം വിവൎണ്ണം തം യഥൈവേന്ദുമുപപ്ലുതം
താം ഹി മേ സുകൃതാം ബുദ്ധിം സുഹൃദ്ഭിഃ സഹ നിശ്ചിതാം
കഥം ദ്രക്ഷ്യാമ്യപാവൃത്താം പരൈരിവ ഹതാം ചമും
കിം മാം വക്ഷ്യന്തി രാജാനോ നാനാദിഗ്ഭ്യഃ സമാഗതാഃ
ബാലോ ബതായമക്ഷ്വൈാകാശ്ചിരം രാജ്യമകാരയൽ
യഥാ തു ബഹവോ വൃദ്ധാ ഗുണവന്തോ ബഹുശ്രുതാഃ
പരിപ്രക്ഷ്യന്തി കാകുത്സ്ഥം വക്ഷ്യാമി കിമഹം തദാ
കൈകേയ്യാ ക്ലിശ്യമാനേന പുത്രഃ പ്രവ്രാജിതോ മയാ
യദി സത്യം ബ്രവീമ്യേദത്തദസത്യം ഭവിഷ്യതി
കിം മാം വക്ഷ്യതി കൗസല്യാ രാഘവേ വനമാസ്ഥിതേ
കിഞ്ചൈനാം പ്രതിവക്ഷ്യാമി കൃത്വാ വിപ്രിയമീദൃശം
യദാ യദാ ച കൗസല്യാ ദാസീവച്ച സഖീവ ച
ഭാര്യാവദ്ഭഗിനീവച്ച മാതൃവച്ചോപതിഷ്ഠതി
സതതം പ്രിയകാമാ മേ പ്രിയപുത്രാ പ്രിയംവദാ
ന മയാ സൽകൃതാ ദേവീ സൽക്കാരാർഹാ കൃതേ തവ
ഇദാനീം തത്തപതി മാം യന്മയാ സുകൃതം ത്വയാ.
ഭരതന്നു കൂടി ഹിതമാകയില്ല.
ഭരതനുത്തമൻ രഘുവരനേക്കാൾ
ചരിതങ്ങൾകൊണ്ടും ഗുണങ്ങളെക്കൊണ്ടും
പതിസുതൻ ലോകരിവൎക്കെല്ലാവൎക്കു ം
ഹിതമല്ല ചെറ്റുമിതെങ്ങു നിർണ്ണയം.
നിനക്കുതന്നെയുമൊടുക്കം തോന്നീടും
പിഴച്ചിതെന്നതു മനസ്സിൽ വല്ലഭേ.
പ്രജകൾ മന്ത്രികൾ പുരോഹിതന്മാരു-
മൊരുമിച്ചു കൂടി നിരൂപിച്ച കാര്യം
തിരിച്ചുവയ്ക്കുമ്പോൾ മഹാലോകരെല്ലാം
മഹാപവാദത്തെപ്പറകയുംചെയ്യും
ഇതു സത്യമെന്നു നിനച്ചു ചെയ്യുമ്പോ-
ളതിയായിട്ടുള്ളോരപകീൎത്ത ിയുണ്ടാം.
മഹാജനം രാമൻ പിഴച്ചതെന്തെന്നു
മടിയാതെ ചോദിപ്പളവു കൈകേയീ
അവരോടെന്തു ഞാൻ പറയുന്നതയ്യോ?
അപരാധിമില്ലാതൊരുമകനോടു-
ങ്ങടവിയിൽ പോവാൻ പറയുന്നനേരം
അവൻമുഖാംബുജം കറുത്തുകാണുമ്പോൾ
മരിക്കയല്ലയോയിനിക്കു നല്ലതും?
ഹരഹരയിതിൽപരമുണ്ടിന്നിയും
ശിവ ശിവ കണ്ടാൽ പൊറുക്കുന്നെങ്ങനെ
ജലജലോചനൻ ജനമനോഹരൻ
ജലദശ്യാമളൻ വനേ ഗമിക്കുമ്പോൾ
ജലകണം കണ്ണീന്നൊഴുകി ദീനയായ്
ജനകനന്ദനാ കരഞ്ഞുവീഴ്കയും
ജനനി കൗസല്യ ഭുവി പതിക്കയും
ജനപദേശന്മാർ മുറവിളിക്കയും
ജരാനരവന്ന നൃപതിക്കിന്നിയും
ജയം കണ്ടില്ലേതും വിഷയാദികളിൽ
ജഗൽപതി മായാവിചിത്രമല്ലയോ?
ജളത കണ്ടാലുമിവനുടെയെന്നു
ജനങ്ങൾ നിന്ദിച്ചു പറഞ്ഞിരിക്കയും
ജഗത്തിലെല്ലാരും പരിഹസിക്കയും
ജനകരാജൻകേട്ടതിപീഡിക്കയും
ജനനിമാർ മനം കലങ്ങിയിട്ടൂണു-
മുറക്കംകൂടാതെ വ്യഥിച്ചിരിക്കയും
ഇതൊക്കെയുംകണ്ടങ്ങിരിക്കുന്നതെങ്ങനെ?
മികച്ച പാതകി വചിക്ക നീയിപ്പോൾ
രാമചന്ദ്രനേയും വഹിച്ചുകൊണ്ടു് വനത്തിലേക്കു പുറപ്പെട്ട രഥം പൊടിപടലാദികളാൽ മറയുന്നതുവരെ ദശരഥൻ നോക്കിക്കൊണ്ടു നിന്നു. പ്രിയപുത്രൻ മറഞ്ഞ മാത്രയിൽ അദ്ദേഹം നിലംപതിച്ചു. ആ ഘട്ടത്തെ വാല്മീകി ഇങ്ങനെ വൎണ്ണിച്ചിരിക്കുന്നു.
തദാൎത്ത ശ്ച വിഷണ്ണശ്ച പപാത ധരണീതലേ
തസ്യ ദക്ഷിണമന്വാഗാൽ കൗസല്യാ ബാഹുമങ്ഗനാ
വാമം ചാസ്യാന്വഗാദ് ബാഹും കൈകേയീ ഭരതപ്രിയാ
താം നയേന ച സമ്പന്നോ ധൎമ്മേണ വാ നയേന ച
ഉവാച രാജാ കൈകേയീ സമീക്ഷ്യ വ്യഥിതേന്ദ്രിയഃ
കൈകേയീ മാ മമാങ്ഗാനി സ്പ്രാക്ഷീസ്ത്വം ദുഷ്ടചാരിണീ
നഹി ത്വാം ദ്രഷ്ടുമിച്ഛാമി ന ഭാര്യാ ന ച ബാന്ധവീ
… … …
അഥ രേണു സമുദ്ധ്വസ്തം തമുത്ഥായ നരാധിപം
ന്യവർത്തത തദാ ദേവീ കൗസല്യാ ശോകകർശിതാ.
പരന്നുനോക്കിയങ്ങിരിക്കവേ രഥം
മറിഞ്ഞിതു കൊടി പൊടിയുമാദിയായ്
മറഞ്ഞനേരത്തു ദശരഥനൃപൻ
കരഞ്ഞു വാവിട്ടു തളൎന്നു ദേഹവും
കലങ്ങി കണ്ണുകൾ മയങ്ങി മാനസം
നടുങ്ങി കൈകാലും മടങ്ങി ബുദ്ധിയും
വിറച്ചു ദേഹവും ധരിത്രിനായകൻ
പതിച്ചു ഭൂമിയിൽ തൊഴിച്ചു നാരിമാർ
അടുത്തുചെന്നുടനെടുപ്പതിന്നായി-
പ്പിടിച്ചു കൗസല്യ വലത്തുകയ്യുടൻ
കുടിലമാനസമുടയ കൈകേയീ
എടുത്തു കൈ മെല്ലേപ്പിടിപ്പതിന്നായി
അടുത്തു ചെന്നവൾ പിടിക്കുന്ന നേരം
നടിച്ചു കോപേന കടിച്ചു പല്ലുകൾ
ചുടുചുട നോക്കിക്കടുകടച്ചൊന്നാൻ
അലമലമിതു കുലവിനാശിനി
നലമുടയ രാമനെക്കളഞ്ഞ നീ
എനിക്കു ഭാര്യയല്ലുറച്ചുകൊണ്ടാലും
നിനക്കു ഭൎത്ത ാവുമിനി ഞാനല്ലെന്നും
ഭരതനുമിതിന്നനുവാദമെങ്കിൽ
ഭരതനെന്നുടെ മകനല്ല നൂനം.
ഇതിത്തരം പറഞ്ഞളവു കൗസല്യാ
പതുക്കവേ നല്ല സുമിത്രയുമായി
പിടിച്ചു കൈകളും നടത്തി മെല്ലവേ
പെരുത്ത കൂപത്തിൽ പതിച്ചുള്ളാനയേ
പിടിയാനകളെയിരുപുറഞ്ചേൎത്തു
നഗരത്തിൽകൊണ്ടുവരുന്നതുപോലെ…ഇത്യാദി.
ഇങ്ങനേ നോക്കിയാൽ കേരളവൎമ്മതമ്പുരാൻ ഒരു സാമാന്യകവിയല്ലെന്നു നല്ലപോലെ തെളിയുന്നു. ഈ ഭാരതഖണ്ഡത്തിന്റെ എല്ലാ ഭാഗങ്ങളിലും വാല്മീകിരാമായണത്തിനല്ലാതെ അധ്യാത്മരാമായണത്തിനു വലിയ പ്രചാരം ഇല്ലാതിരിക്കെ, അതിന്റെ ഏതാദൃശമായ ഒരു ഉത്തമവിവൎത്ത നത്തിനു് നമ്മുടെ നാട്ടിൽ വേണ്ടിടത്തോളം പ്രചാരം സിദ്ധിക്കാതെ വന്നതിൽ ആൎക്കു ം അത്ഭുതം തോന്നും. ഗ്രന്ഥകാരന്റെ കവിത്വശക്തിയും ഭക്തിപാരമ്യവും പ്രസ്തുത കൃതിയിൽ സൎവത്ര പ്രകാശിക്കുന്നുണ്ടു്. എന്നിട്ടും ഇങ്ങനെ ഒരു ദുൎദ്ദശ വന്നതു് എന്തുകൊണ്ടായിരിക്കാം? അതിനു് ഒരു സമാധാനമേയുള്ളു. എഴുത്തച്ഛന്റെ തൂലികാസ്പൎശത്താൽ അദ്ധ്യാത്മരാമായണത്തിനു് ഒരു മാറ്റു കൂടി കൂട്ടീട്ടുണ്ടു്. അടുത്ത കാലം വരെ മലയാളികൾക്കു് എഴുത്തച്ഛനേ കവിഞ്ഞ ഒരു കവിയേയും കാണ്മാൻ കഴിഞ്ഞിട്ടുമില്ല. ഇന്നു ക്ഷുദ്രകവികൾപോലും എഴുത്തച്ഛനെക്കാൾ വലിയവരാണെന്നു സ്വയം അഭിമാനിക്കയും നിരൂപകമ്മന്യന്മാർ അദ്ദേഹത്തിന്റെ കൃതികളിലുള്ള ന്യൂനതകൾ കണ്ടുപിടിക്കാനായി ഭൂതക്കണ്ണാടിയുംകൊണ്ടു നടക്കുകയും ചെയ്യുന്നുണ്ടു്. എന്നിട്ടും എഴുത്തച്ഛന്റെ സ്ഥാനത്തിനു് വലിയ ഉടവു തട്ടീട്ടുണ്ടെന്നു തോന്നുന്നില്ല. അധ്യാത്മരാമായണത്തിൽ ആപാദചൂഡം വ്യാപിച്ചിരിക്കുന്ന ഭക്തിരസവും തൽകൎത്ത ാവിനോടു ജനങ്ങൾക്കുള്ള ബഹുമാനാതിരേകവും ആ കൃതിയ്ക്കുള്ള സാഹിത്യഗുണസമ്പന്നതയും എല്ലാം ചേൎന്നപ്പോൾ, കേരളവൎമ്മരാമായണത്തിനു് അതൎഹിക്കുന്ന പ്രാധാന്യവും പ്രചാരവും ലഭിക്കാതെ വന്നു.
കേരളവൎമ്മരാമായണത്തെക്കൂടാതേ വൈരാഗ്യചന്ദ്രോദയം ഹംസപ്പാട്ടു് തുടങ്ങിയ പല കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ടു്. അവ എല്ലാം ഉത്തമഗ്രന്ഥങ്ങളാകുന്നു.
ഇതും കേരളവൎമ്മാവിന്റെ കൃതിയാണെന്നു് ‘ഇതിവചനമലിവിനൊടു വഞ്ചിഭൂപാലകൻ ചോദിച്ചതു കേട്ടു ചൊല്ലിനാൾ ശാരിക’ എന്നു് പ്രസ്തുത കൃതിയുടെ പ്രാരംഭത്തിലും, ‘വഞ്ചിപാലകൻ കേരളവൎമ്മന്റെ പുഞ്ചിരിയും ബഹുമാനവും ഭക്തിയും’ കണ്ടു് കിളിമകൾ ചൊല്ലിനാൻ’ എന്നു് ചതുൎത്ഥ പാദത്തിലും കാണുന്ന വാക്കുകളിൽനിന്നു് ഊഹിക്കാം. ശ്രീഹനുമാന്റെ പരാക്രമശതങ്ങളിൽ ചിലതിനെയാണു് ഇതിൽ വിവരിച്ചിരിക്കുന്നതു്.
‘രവികുലേശനാം രാഘവൻ ഭാനുപുത്രാദി കപിവരന്മാരൊടും രജനിചരവരരെ വിരവൊടു കൊന്നേരുനാൾ’ ദുഃഖിതനായ ദശകന്ധരൻ ബന്ധുവായ പാതാളരാവണനെ വരുത്തി വിവരങ്ങൾ അറിവിക്കുന്നു.
എന്നോടു ചൊന്നെങ്കിലിത്ര വന്നീടുമോ?
ബഹുമതിയൊടവരെയിവിടെക്കൊണ്ടുപോന്നു ഞാൻ
ഭദ്രകാളിക്കു ബലി കൊടുത്തീടുവൻ’
എന്നു് പാതാളരാവണൻ ഏല്ക്കുന്നു.
അനന്തരം അയാൾ വാനരയൂഥാന്തികത്തിൽ ‘മായാവൈഭവാൽ ചെന്നു മറഞ്ഞു’ നില്ക്കുമ്പോൾ സുഗ്രീവാദികൾ ദുൎന്നിമിത്തങ്ങൾ പലതും കണ്ടു് പരസ്പരം ആലോചിച്ചിട്ടും കാരണം അറിയാതെ കുഴങ്ങവേ, വിഭീഷണൻ പാതാളരാവണന്റെ വരവുണ്ടാകുമെന്നു് അറിവിക്കുന്നു. അതുകേട്ടു് ഭീതനായ സുഗ്രീവൻ ‘നിദ്രയെ വെടിഞ്ഞു നാമൊക്കവേ സൂര്യോദയം സത്വരം കാണ്മോളവും പാൎത്ത ിടുകയേയുള്ളു’ എന്നു പറഞ്ഞതു കേട്ടു് ശ്രീഹനൂമാൻ,
ത്യജിച്ചീടുകയതിൽ മരിച്ചീടുക നല്ലൂ.
പരദുഃഖത്തെയൊഴിച്ചത്ര രക്ഷിപ്പാനായി
പരിചോടൊരു വസ്തു ചെയ്‍വൻ ഞാൻ കേൾക്കെല്ലാരും.
ലാംഗൂലം വളച്ചൊരു കോട്ടയായ് തീൎത്ത ീടുവൻ
മോദത്തോടതിൽ പുക്കു വസിക്കാമെല്ലാവൎക്കും
നിദ്രയെ വെടിഞ്ഞു ഞാനരുണോദയത്തോളം.’
എന്നു പറഞ്ഞാശ്വസിപ്പിക്കുന്നു. പാതാളരാവണനാകട്ടെ വിഭീഷണന്റെ വേഷം പൂണ്ടു് ഹനുമാനെ കളിപ്പിച്ചു് ഉള്ളിൽ കടന്നിട്ടു് രാമലക്ഷ്മണന്മാരെ തട്ടിക്കൊണ്ടു പോകുന്നു.
ലജ്ജയും ക്രോധം താപമെന്നിവകൊണ്ടേറ്റവും
പീതവൎണ്ണനായ് ചമഞ്ഞീടിനാനെന്നേ വേണ്ടു.
അനന്തരം ‘കല്പാന്തവഹ്നിപോലെ ക്രോധതേജസ്സോടുടൻ ഉല്പലസഖിപോലെ കോപിച്ചിട്ടു്’ സുഗ്രീവന്റെ അടുത്തു ചെന്നു് പാതാളരാവണന്റെ വാസസ്ഥലത്തേക്കു പോകാനുള്ള വഴി ഏതെന്നു ചോദിക്കുന്നു. വാനരരാജാവു് വഴി പറഞ്ഞുകൊടുത്ത ശേഷം
എത്രയും പരാക്രമിയെന്നുറച്ചീടണം നീ.
ഷഡ്പദജാലമെട്ടുണ്ടവന്റെയുദരത്തിൽ
ഉല്പലോത്ഭവന്തന്റെ കല്പിതമറിഞ്ഞാലും
അക്കഥയറിയാതെയവനെക്കൊന്നീടുവാൻ
ചക്രപാണിക്കുമാമല്ലറിക മഹാമതേ
അഷ്ടമമഹാഗിരികൊണ്ടവന്നുടെയുടൽ
പൊട്ടുമാറടിക്കുമ്പോൾ മരിക്കും വണ്ടുകളും’
എന്നൊക്കെ ബോധിപ്പിക്കുന്നു. അതു കേട്ടു് സൂര്യദേവനെ പൂജിച്ചു പ്രസാദിപ്പിക്കുന്നു. സൂര്യനാകട്ടെ, അദ്ദേഹത്തിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു്,
അപ്പൂവിലുൾപ്പുക്കു പോയീടണം പാതാളത്തിൽ’
എന്നു് ഉപദേശിച്ചതനുസരിച്ചു് അദ്ദേഹം പാതാളത്തിൽ പ്രവേശിക്കുന്നു. എന്നാൽ ‘കുഹരഗോപുരസവിധ’ത്തിൽ ചെന്നു് അദ്ദേഹം മതിൽ കടപ്പാൻ ശ്രമിക്കവേ, മാത്സ്യൻ എന്നൊരു കപി വന്നു തടയുന്നു. യുദ്ധമദ്ധ്യേ,
മനസാ വിസ്മയമിരുവൎക്കു മുണ്ടായി.’
ഒടുവിൽ വിസ്മിതനായ മാരുതി ചോദിക്കുന്നു.
ജനകനാരെന്നുമിവിടെ വന്നതും
പരമാൎത്ഥ മൊട്ടും മറച്ചിടാതുടൻ
പരിഭവം കളഞ്ഞുരചെയ്തീടണം’
പിന്നീടുണ്ടായ സംഭാഷണത്തിൽനിന്നു് അവർ പിതാവും പുത്രനും ആണെന്നു് പരസ്പരം അറിയുന്നു.
ഈ പരമാൎത്ഥ ം അറിഞ്ഞപ്പോൾ പരമാനന്ദപരവശനായ്ത്തീൎന്ന മാത്സ്യനു് സ്വപിതാവിന്റെ സാക്ഷാൽരൂപം കാണണമെന്നു് ആഗ്രഹം ജനിക്കുന്നു.
കരുത്തേറീടുന്ന കരചരണവും
കഠിനവജ്രംപോലെതിരുദിക്കുമ-
ർക്കനു സമം നഖമെകിറുമത്ഭുതം
നയനസൂക്ഷ്മവും തെളിഞ്ഞു കണ്ടപ്പോൾ’
മാത്സ്യൻ ‘മതിമതിയെന്നു’ തെരുതെരെച്ചൊന്നാൻ.
അനന്തരം മാരുതി ഗുഹയ്ക്കകത്തു പ്രവേശിച്ചു് ‘കൂരിരുട്ടാകയാലേതും തെരിയാഞ്ഞു് പാരമുഴന്നീടും ദശാന്തരേ’. ഒരു വൃദ്ധ കുടവും വഹിച്ചു് ജലം മുക്കുവാനായി കരഞ്ഞുകൊണ്ടു വരുന്നതു കാണുന്നു. ആ കിഴവിയുടെ വ്യസനത്തിനും ഹേതുവെന്തെന്നു് അദ്ദേഹം ചോദിച്ചപ്പോൾ അവൾ പറയുന്നു.
നന്ദനൻ തന്നെയും മറ്റിരുവരെയും
പുത്രോത്ഭവത്തിനായ് ഭദ്രകാളിക്കവൻ
നേൎച്ച നല്കീടുവാൻ ഭാവിച്ചിരുന്നു.
ഭക്തമവൎക്കു കൊടുപ്പതിന്നായ്ക്കൊണ്ടു
കുംഭവുമായ് ഞാൻ ജലത്തിന്നു പോകുന്നു’
അപ്പോൾ ഹനുമാനു് കാര്യത്തിന്റെ ഗൗരവം മനസ്സിലാവുകയാൽ,
ദുഷ്ടനെശ്ശീഘ്രം വധിച്ചുകളഞ്ഞുടൻ.
ത്വത്സുതൻതന്നെ രാജാവാക്കി വാഴിപ്പൻ’
എന്നു പറഞ്ഞു് വൃദ്ധയെ ആശ്വസിപ്പിച്ചിട്ടു്, അവളുടെ കുംഭത്തിൽ മണ്ഡൂകരൂപേണ ഇരുന്നു് കൊട്ടാരത്തിനകത്തു കടക്കുന്നു; ‘സുന്ദരമായോരു വാനരപ്പൈതലിന്റെ രൂപം പൂണ്ടു്’
ചാടിയുമോടിയും വീണുരുണ്ടും പുന-
രോരോതരം ലീല കാട്ടുന്നതുനേരം’
രാക്ഷസപ്പൈതങ്ങൾ രാവണപത്നിയായ സരമയുടെ അടുത്തു ചെന്നു വിവരം അറിവിക്കുന്നു.
മന്മഥസുന്ദരന്മാരുടെ സന്നിധൗ
സന്തോഷമോടു കളിക്കുന്നൊരു കപി-
പ്പൈതലതീവ മനോഹരനെത്രയും
കൊണ്ടിങ്ങു പോന്നീടുകിൽ തവ നിത്യവു-
മുണ്ടു കളി കാണ്മതിന്നൊരു കൗതുകം.’
രാക്ഷസൻ ഈ ബാലനേ എത്തിയണഞ്ഞു പിടിപ്പാൻ തുടൎന്നപ്പോൾ അദ്ദേഹം കൂസാതെ നിൽക്കുന്നു. പിടികൂടും എന്ന മട്ടായപ്പോൾ അദ്ദേഹം വാൽകൊണ്ടു് അയാളെ ചുറ്റുന്നു. അനന്തരം ഉണ്ടായ യുദ്ധത്തിൽ പാതാളരാവണൻ ഹനിക്കപ്പെടുന്നു.
രണ്ടു ശൈലങ്ങൾ തമ്മിൽ പൊരുമ്പോലെയും
എന്നിങ്ങനെ ചിലേടത്തു് കവി എഴുത്തച്ഛന്റെ വാക്യങ്ങളെ അപ്പാടെ പകൎത്ത ിക്കാണുന്നുണ്ടു്. ഈ കൃതി വായിക്കുമ്പോൾ, കവി ഒന്നാംകിടയിലുള്ള ഒരു കാഥികനാണെന്നു നമുക്കു ഗ്രഹിക്കാം.
ഇതും ഈ കവിയുടേതാണെന്നു്.
പുരളീവഞ്ചിഭൂവരനുടെ നെഞ്ചി-
ലിരുന്നരുളീടുന്നൊരനന്തശായിയാം’
എന്നും ഉള്ള ഭാഗങ്ങളിൽനിന്നു കാണാം.
പ്രബോധചന്ദ്രോദയം നാടകത്തെ സംഗ്രഹിച്ചു രചിച്ചിട്ടുള്ള ഈ കൃതി ആട്ടക്കഥാകാരനായ കോട്ടയംതമ്പുരാന്റെ കൃതിയായിരിക്കണമെന്നു് പി. ഗോവിന്ദപ്പിള്ളയും, കൊളത്തേരി ശങ്കരമേനോൻ അവർകളും അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ, ഈ കൃതിയുടെ അവസാനത്തോടടുത്തു്,
നനന്തജന്മമെടുത്തീടുന്നു കൃപാംബുധി’
എന്നു് കവി തിരുവനന്തപുരത്തെ സ്മരിച്ചുകാണുന്നതിനാലും ദ്വിതീയാക്ഷരപ്രാസനിഷ്ഠ, രാമായണാദികൃതികളിലെന്നപോലെ ഇതിലും കാണുന്നില്ലാത്തതിനാലും തൽകർത്താവു് കേരളവൎമ്മതന്നെയല്ലേ എന്നു ബലമായി സംശയിക്കേണ്ടിയിരിക്കുന്നു.
ഇതിലെ വിഷയം വേദാന്തപരമാണു്. മാനസരാജാവു് ‘കൎമ്മമാം കടൽക്കരെ ദേഹമാം ദ്വീപംതന്നിൽ’ ചൎമ്മാദിയായ ഏഴു കോട്ടകളും, മൂലാധാരാദി പന്ത്രണ്ടു നിലകളുള്ള മാടങ്ങളും, ഇഡാ പിംഗല സുഷുമ്ന എന്നീ നാഡിത്രയമാകുന്ന ജയസ്തംഭവും നിൎമ്മിച്ചു് ഇന്ദ്രിയപ്രജകളെ പാലനം ചെയ്കവേ,
ജരയൻ മുൻപായുള്ള ശത്രുരാജാക്കന്മാരാൽ
കോട്ടകൾ തകൎപ്പെട്ടൊടുവിൽ ശത്രുവൃന്ദം
കൂട്ടമായകം പുക്കു നില്പതും കണ്ടു രാജാ,
വാടിയ മനസ്സോടുകൂടി മന്ദിരത്തിനുള്ളിൽ പ്രവേശിക്കുന്നു. അപ്പോൾ പൂൎവപുണ്യമാകുന്ന ഗുരു കടന്നു വന്നതു കണ്ടിട്ടു് രാജാവു് സാഷ്ടാംഗപ്രണാമം ചെയ്യുന്നു.
പ്പാണികൾകൊണ്ടുപിടിച്ചിരുത്തിയിട്ടു്’
ഗുരു ഇങ്ങനെ അരുളിച്ചെയ്യുന്നു.
സന്താപമുളവാകാനുള്ള കാരണം ചൊൽ നീ.
നിന്നുടെയമാത്യരിൽ രാഗാദിത്രയോദശൻ
നിങ്ങളുടെയരികൾക്കു വശന്മാരല്ലയല്ലീ?
നിന്നുടെയമാത്യഭൃത്യാദിവൎഗ്ഗങ്ങളുടെ
ദുർന്നയപ്രവൃത്തികൾ നീയറിയുന്നീലല്ലീ,
മത്തനായിരുന്നു നീ ഭക്തിശ്രദ്ധാദികളാം
ശക്തരെയുപേക്ഷിച്ച കാരണാൽ നിനക്കിപ്പോൾ
അത്തൽ വഴിപ്പെട്ടതകറ്റിവച്ചീടുവാ-
നെത്തിനാനിവിടേയ്ക്കെന്നറിക നൃപോത്തമ’
അനന്തരം ശത്രുക്കളായ പഞ്ചരാജാക്കന്മാരെ ജയിക്കാനുള്ള വഴി ഉപദേശിക്കുന്നു. ഒന്നാമതായി ദന്തഹീനൻ എന്ന ശത്രുവിനു് ‘ഖാദ്യം’ കപ്പമായിക്കൊടുത്തു് സന്ധി ചെയ്തിട്ടു് നരയൻ തുടങ്ങിയ മറ്റു പരിപന്ഥികളെ ബന്ധിക്കണം. അനന്തരം രാജമന്ദിരത്തിൽ വിളയുന്ന സദ്രത്നങ്ങളെ അപഹരിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി, ‘സ്ത്രീവിഷയഭ്രാന്തിയാം മുദ്രയും ധരിച്ചുടൻ സ്ത്രീകളോടിടചേർന്നും’ ശത്രുക്കളോടു് ഗൂഢസഖ്യം ചെയ്തും നടക്കുന്ന രാഗമെന്ന മന്ത്രിയെ അകറ്റിയിട്ടു് തൽസ്ഥാനത്തു് വിരക്തനെ, ‘മദാദിയാം ബന്ധുക്കളോടും കൂടി,
രന്യനിന്നപകാരം ചെയ്യണമെന്നു നണ്ണി
ഓരോമട്ടുപായങ്ങൾ ചിന്തിച്ചു ചിന്തിച്ചുള്ളിൽ’
പാരാതെ വളരുന്ന ദ്വേഷം എന്ന മന്ത്രിയെ കളഞ്ഞിട്ടു് തൽസ്ഥാനത്തു ശാന്തിയേയും മന്ത്രിമാരായി നിയമിക്കണം. അതുപോലെ ‘ആശയാകുന്ന കൂപേ പതിച്ചു പതിച്ചുടൻ, കൂശാതെ വരുമൊരു കാമനാമവനെയും’, ‘ചാരത്തങ്ങിരുന്നിടം മാതൃ മാതുലാദിയെ’പ്പോലും കൊലചെയ്യുന്ന ക്രോധത്തെയും, ‘ഉള്ളൊരു ധനമതിലെള്ളോളമൊരുത്തർക്കുമുള്ളതെന്നാലും കൊടുത്തീടരുതെന്നുതന്നെ ഉള്ളതിൽ സദാകാലം ചിന്തിച്ചുമരുവുന്ന’ ‘ലോഭത്തെ’യും, അനിത്യമാകും പദാൎത്ഥ ങ്ങളിൽ അതിപ്രീതി ഭാവിച്ചു വരുന്ന മോഹത്തേയും, ‘മഹത്വമൈശ്വര്യത്താൽ കൃത്യാകൃത്യങ്ങളെല്ലാം മറന്നു്’ നടക്കുന്ന മദത്തേയും, ‘അന്യസൗഖ്യത്തെ കണ്ടാൽ സഹിച്ചുകൂടാതൊരു’ ദുൎന്നയപ്രഭുവായ മാത്സര്യനേയും, ‘തനിക്കൊരപമാനം വന്നു പോയെന്നാകിലോ തന്നുടെ സഖാക്കൾക്കും വന്നുകൂടേണമേവം’ എന്നൊക്കെ വിചാരിച്ചു വരുന്ന ഈൎഷ്യയേയും, ‘തന്നോടു സമനായിട്ടന്യനെക്കാണുന്നേരം വൈരമുദിയ്ക്കുന്ന’ അസൂയയേയും, ‘താൻ ചെയ്യും പുണ്യം പലർ കണ്ടു സന്തോഷം പൂണ്ടു സാനന്ദം പുകൾത്തേണമെന്നു ചിന്തീടുന്ന’ ഡംഭനേയും, ‘സൗന്ദര്യസൗഭാഗ്യങ്ങളൊന്നൊന്നേ നിരൂപിച്ചാൽ തന്നോടു സമനായിട്ടാരുമില്ലവനിയിൽ’ എന്നെല്ലാം വിചാരിച്ചു മദിക്കുന്ന ദൎപ്പനേയും, ‘ആരെയും ഗണ്യംതനിക്കില്ലാതെ വരുമൊരു’ വീരനായ അഹങ്കാരത്തെയും തത്തൽസ്ഥാനങ്ങളിൽനിന്നു്—ചിലരെ പുറത്താക്കിയും, ചിലരെ ‘മണിയംവയ്പിച്ചും’ അകറ്റീട്ടു് യഥാക്രമം നിഷ്കാമൻ, ക്ഷമ, ദയ, ശമം, ദമം, സമചിത്തത, സൗമുഖ്യം, തോഷം, ഉപരതി, സത്യബുദ്ധി, വിവേകം എന്നിവരെ ചുമതലപ്പെടുത്തണം. പിന്നീടു ഈ സന്മന്ത്രികളുടെ സഹായത്തെ അവലംബിച്ചു് ശത്രുക്കളെ അമൎത്ത ിയ ശേഷം അന്തഃഛിദ്രങ്ങളെ ശമിപ്പിക്കണം. അതിലേക്കായ് ഗുരു മാനസരാജന്റെ ജനനവൃത്താന്തം പറഞ്ഞുകേൾപ്പിക്കുന്നു. മായയായ മാതാവു് ആത്മാവിനെ സ്പൎശിക്കാതെ സന്നിധിമാത്രത്താൽ പെറ്റുണ്ടായവനാണത്രേ മാനസരാജാവു്. ആ രാജാവു് കാലക്രമേണ പ്രവൃത്തി എന്നും, നിവൃത്തി എന്നും രണ്ടു കന്യകമാരെ വേട്ടു. ഇരുവൎക്കും സന്താനങ്ങൾ ഉണ്ടായി. എന്നാൽ, പ്രവൃത്തിയിൽ കൂടുതലായ പ്രീതി ഭവിക്കയാൽ, രാജഭോഗമെല്ലാം അവളുടെ പുത്രന്മാൎക്കായി നൽകി. അതുനിമിത്തം അവൎക്കും നിവൃത്തിപുത്രന്മാർക്കും തമ്മിൽ വൈരം ഉത്ഭവിച്ചു.
പ്രവൃത്തിപുത്രന്മാരായ മഹാമോഹാദികളെ നിഗ്രഹിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി, നിവൃത്തിതനയന്മാരായ വിവേകാദികൾ വിവേകാശ്രമത്തിലെ മന്ത്രശാലയിൽ ഇരുന്നു് ഇങ്ങനെ ആലോചിക്കുന്നു.
തന്നുടെ തനയരാം മഹാമോഹാദിയിപ്പോൾ
നമ്മുടെ പദം ഗോകൎണ്ണാദിയാം മഹാസ്ഥലം
നിൎമ്മരിയാദമവരടക്കി വാണീടുന്നു.
പുച്ഛിച്ചീടുന്നു നമ്മേയെന്നതു കേട്ടിട്ടുള്ളി-
ലച്ഛനുമതുതന്നെയിച്ഛയെന്നല്ലോ വന്നു.
നമ്മുടെ ജനകന്റെ ജനനി മഹാമായ
നമ്മുടെ പിതാമഹനസംഗനെന്നാകിലും
അമ്മയാം മഹാമായ തന്നിലീക്ഷിച്ചമൂല-
മന്നവൾ വിചാരിച്ചു ഷൾഭാവമുണ്ടാകയാൽ
ചെന്നീടും വയസ്സെഴുപത്തഞ്ചിലധികമാ-
യിന്നിവൻ നിത്യൻ ഞാനോ വൃദ്ധയാമതുമൂലം
എന്നിലേ പ്രീതി കുറഞ്ഞീടുമെന്നുറച്ചവ-
ളിന്നിവൻതന്നെ ബന്ധിച്ചിവന്റെ പദമെല്ലാം
എന്നുടെ മകനാക്കിവയ്ക്കേണമിപ്പോൾതന്നെ-
യെന്നെല്ലാം നിരൂപിച്ചു കോശങ്ങളഞ്ചുണ്ടാക്കി
പാശങ്ങൾ മൂന്നുകൊണ്ടു മുറുക്കി വശത്താക്കി
അഖണ്ഡമെന്ന പദം കൊടുത്തു മതിക്കവൾ
ഖണ്ഡമാക്കിനാൻ പിതാമഹനെയതുകാലം.
എന്നതുകൊണ്ടല്ലയോ നമ്മുടെ പിതാവിപ്പോൾ
മന്നടമടക്കി വാണീടുന്നൂ സദാ കാലം?
ഇന്നവ മഹാമോഹം തനിക്കു നല്കിയവ
നിന്നവരുടേ കാമമസംഗൻ പക്കലാക്കി-
വയ്ക്കയാൽ കിഞ്ചിജ്ഞരായ് ഭവിച്ചു പിതാമഹ-
നൊക്കെയുമറിഞ്ഞു നാം ദുഃഖിക്കുമാറായല്ലോ.
എന്നതുകൊണ്ടു മഹാമോഹാദിസമൂഹത്തെ-
യിന്നു നാം വധിക്കേണമിതിനെന്താവതിപ്പോൾ?
ഇതു കേട്ടു് ബുദ്ധി പറയുന്നു–
നല്ലവൎക്കിതു നന്നല്ലാതെ വന്നീടുമെന്നോ?
നമ്മുടെ പിതാമഹനാകിയ പരിപൂൎണ്ണൻ-
തന്നുടെ സവിധേ ഞാൻ പാൎക്കുന്ന കാലത്തിങ്കൽ
അന്നൊരുദിനം പരൻ ജാഗരമായനേരം
വന്നതിന്ദ്രജാലമാടുവാനന്തര്യാമി
അടിച്ചു പെരുമ്പറ പഠിച്ചോരിന്ദ്രജാലം
നടിച്ചു പൊടിയെടുത്തൂതിനാരാശതോറും
അന്നേരമവനുടെ മായയാമൊരു പാവ-
തന്നാലെ ജഗത്ത്രയമുണ്ടാ, യെന്നതേവേണ്ടൂ.
അന്നുകണ്ടവൻതന്റെ നന്ദനനല്ലോയിവൻ
നന്നല്ല ശീലമവനെങ്ങനെ നന്നാകുന്നു?
അതുകേട്ടിട്ടു് വിവേകം ‘നീ പറഞ്ഞതൊക്കെ ശരിതന്നെ എന്നാലും മഹാമായയുടെ വംശച്ഛേദം ചെയ്യാതെ ഞാൻ അടങ്ങുകയില്ല’ എന്നു ഗൎജ്ജ ിച്ചിട്ടു് വിരക്തനേ വിളിച്ചു് രാഗത്തിനും, ശാന്തിയെ വിളിച്ചു് ദ്വേഷത്തിനും എതിരായി നിയോഗിച്ചയയ്ക്കുന്നു. അതുപോലെതന്നെ നിഷ്കമാദികളേയും കാമാദികളെ ജയിപ്പാനായി നിയോഗിക്കുന്നു. ഇങ്ങനെ പ്രവൃത്തി നിവൃത്തിപുത്രന്മാർ തമ്മിൽ കലഹം വൎദ്ധിക്കുന്നു. വിവേകത്തിന്റെ സൈന്യം അഷ്ടാംഗവും, സേനാപതി ഭക്തിയും, ദൂതൻ ശ്രദ്ധയും, ബ്രഹ്മപദം കാശീദേശവുമായിരുന്നു. മഹാമോഹത്തിനാകട്ടെ അഹങ്കാരമായിരുന്നു സേനാപതി. ഇരുകൂട്ടർക്കും പ്രത്യേകം പ്രത്യേകം ആയുധങ്ങളും ഉണ്ടായിരുന്നു. ഭക്തിയുടെ അസ്ത്രം അദ്വൈതവും, അഹങ്കാരത്തിന്റേതു് അഹംബുദ്ധിയുമായിരുന്നത്രേ. മഹാമോഹം നാസ്തികത്വം, നഭൂതി അന്നം, ആദി, അസത്യം എന്നിവ പ്രയോഗിച്ചു് വിവേകത്തിന്റെ ശ്രുതി, അസ്തി, ഭൂതി, അനന്തം, അനാദി, സത്യം എന്നിവയെ മുറിക്കാൻ നോക്കുന്നു. കാമൻ വിരക്തനോടും, ദുഷ്കാമൻ നിഷ്കാമനോടും, അഹംകാരം ഭക്തിയോടും, ലോഭം ദയയോടും, മദം ദമത്തോടും, മാത്സര്യം ശമത്തോടും, ഈൎഷ്യ സന്തുഷ്ടിയോടും എതിരിടുന്നു. നിവൃത്തിപുത്രന്മാർ പ്രവൃത്തിപുത്രന്മാരെ വധിക്കുന്നു. അനന്തരം വിവേകം ഭക്തിശ്രദ്ധകളെ മനോരാജനേ അറിവിക്കാനായി അയയ്ക്കുന്നു. പുത്രന്മാർ മരിച്ച വൃത്താന്തമറിഞ്ഞു് പ്രവൃത്തി ക്രോധാലയത്തിൽ പ്രവേശിക്കുന്നു. അവളുടെ ബന്ധുക്കളായ ചാൎവാകൻ, അൎഹതൻ, കാപാലികൻ, ദിഗംബരൻ, ക്ഷപണൻ മുതലായവർ വന്നു് മനോരാജനെക്കണ്ടു് നിവൃത്തിപുത്രന്മാർക്കെതിരായി പ്രവൎത്ത ിക്കുന്നതിനു പ്രേരിപ്പിക്കുന്നു. രാജാവു് നിവൃത്തിപുത്രന്മാരെ നിഗ്രഹിക്കാനായി പുറപ്പെടാൻ ഭാവിക്കുന്നതു കണ്ടു് ഭക്തിശ്രദ്ധ പിന്തിരിപ്പിക്കാൻ നോക്കുന്നു. അതു കേട്ടു് കാപാലികൻ,
ഇന്നാരും ദുഃഖിക്കരുതെന്നുര’
ചെയ്തുകൊണ്ടു് ഗ്രാമാദികൾ കടന്നു് കാശീദേശത്തുള്ള വിവേകാശ്രമത്തിൽ എത്തുന്നു. വിവേകം അയാളെ മാനിച്ചിരുത്തിയപ്പോൾ അയാൾ പറയുന്നു.
കേളതിന്നൊരു ബന്ധമുണ്ടതും ചൊല്ലീടുവൻ
കന്യകാരത്നം പരിപക്വമാംകാലത്തിങ്കൽ.
മന്നവന്മാരെസ്മരിച്ചീടുന്നകണക്കിനെ
എന്നെ നീ നിനയ്ക്കുകിൽ വന്നു ഞാൻ നൃപമതേ!
ഇന്നിനിശ്രമിച്ചാലുമന്തര്യാഗമാം നൃപ-
കന്യകമാരെച്ചെന്നു മാലവയ്ക്കയല്ലാതെ
കന്യകമാരങ്ങോട്ടു ചെല്ലുമാറുണ്ടോ പാരിൽ?
പങ്കജകോരകങ്ങൾ വിടുൎന്നീടണമെങ്കിൽ
പങ്കമെന്നിയേ സൂര്യനുദിച്ചീടണം മുദാ.
രാഗദ്വേഷാദികളെ വധിച്ചു നിങ്ങളിപ്പോൾ
രാഗവുമെന്മേൽവച്ചു ധ്യാനിക്കനിമിത്തമായ്
വന്നു ഞാൻ തവാന്തികേ വന്നീടാ പുനൎജന്മ-
മിന്നിനി മന്ത്രം ജപിച്ചീടേണമെല്ലാവരും’
ഇതു കേട്ടു് വിവേകം ഭ്രമിച്ചു വശാകുന്നു.
മുക്തമായിതു മദംകൊണ്ടെല്ലാവരും
ശക്തിയുക്തമാം ദ്വൈതമതങ്ങൾ പിടിപെട്ടു
ശക്തന്മാർ തമ്മിൽതല്ലു’
തുടങ്ങുന്നു. അതുകൊണ്ടു് ബോധം ശ്രദ്ധയെ വിളിച്ചു് ഇങ്ങനെ പറയുന്നു.
പറഞ്ഞീടുവാൻ തന്നെ നാണമാകുന്നിതിപ്പോൾ
രജ്ജുസൎപ്പഭ്രാന്തിയാം പേ പിടിച്ചോരു പുമാൻ
രജ്ജുവേക്കാട്ടി സൎപ്പഭ്രാന്തിയുണ്ടാക്കുംപോലെ
നിന്നുടെ വിവേകാദിതന്നുടെ സവിധേ പോയ്
നിന്നൊരു കാപാലികൻ ചൊന്നതൊക്കെയും കേട്ടു
പാതിവ്രത്യവും ഭേദാഭേദവുമില്ലാതായി
ജാതിഭേദവും ഗുരുലഘുത്വമതുമല്ല
ചെന്നാലും നീയുംകൂടെയവിടയ്ക്കിപ്പോൾതന്നെ
എന്നാലിതുകൊണ്ടു നല്ലതേ വന്നുകൂടും
അല്ലെന്നാൽ നശിച്ചീടുമില്ല സംശയമേതും.’
ഭക്തിശ്രദ്ധ വിവേകാന്തികം പ്രാപിച്ചു്,
സന്തതം നമസ്കരിച്ചീടുന്നതെന്തു ഞായം?
പ്രവൃത്തിവംശോദ്ഭൂതന്മാരിലേകനാമിവൻ
പ്രവൎത്ത ിച്ചീടും കൎമ്മമുൽകൃഷ്ടമെന്നാകിലും
നികൃഷ്ടം നമുക്കതു യോഗ്യമല്ലെടോ സഖേ!
നികൃഷ്ടനാകുമിവൻതന്നെബ്ബന്ധിച്ചീടണം
നാലുപേരുണ്ടു വേഷധാരിയാം ഉൎവീശ്വരാൾ
നാലിലേകനേ നീക്കി മൂന്നു കള്ളന്മാരെടോ’
അപ്പോൾ, വിവേകം ഉണ്ടായ വിശേഷങ്ങളെപ്പറ്റി രാജസന്നിധിയിൽചെന്നറിവിക്കാനായി ഭക്തിശ്രദ്ധയെ അയയ്ക്കുന്നു. കാപാലികാദികൾ പേടിച്ചോടുന്നു. അതിനെത്തുടൎന്നു ് നിവൃത്തി പ്രവൃത്തിയേയും കൊല്ലുന്നു. അതു കണ്ടപ്പോൾ മനോരാജൻ കോപപരവശനായിട്ടു് ‘മൗനമാം ദീപോപാധി’ യന്ത്രത്തെ പ്രയോഗിക്കുന്നു.
കണ്ടതിഭയം പൂണ്ടു വിവേകാദികളെല്ലാം
മണ്ടിപ്പോയാനന്ദാബ്ധിതന്നിൽ വീണതുനേരം
ചെന്നിതു ബാണം ദഹിച്ചീടുവാനവിടെയും
മന്നവൻ വിവേകാദിയോടിനാരവിടേന്നും.
ദഹിച്ചു ജീവോപാധി മൂന്നുമന്നേരം ബാണം
ദഹിച്ചാനീശോപാധി മൂന്നുമക്കാലമപ്പോൾ
പിന്നെയുമെരിഞ്ഞീടിന ശരം കണ്ടു
തന്നുടെ പിതാമഹനാകിയ സൎവേശ്വരൻ
തന്നുടെ ഗൃഹം പുക്കനേരത്തങ്ങവിടെയും
ചെന്നതു കണ്ടെല്ലാവുമുഴന്നൂ പരവശാൽ.
ചതിച്ചീടൊലാ മഹാമായയാം മാതാവേ നീ
വഹിച്ചീടണമെന്നു നമിച്ചു ഭക്തിപൂൎവം.
കുതിച്ചു തുര്യാതീതേ ഗമിച്ചു വിവേകാദി
ലയിച്ചു സ്വയംപ്രകാശംതന്നിലക്കാലമപ്പോൾ
ജ്വലിച്ചു ബാണം ചെന്നു ലയിച്ചു സ്വപ്രകാശേ
ലയിച്ചു മനോരാജൻ മായയാം മാതാവിങ്കൽ
ഉദിച്ചാരാദിത്യന്മാർ ദഹിച്ചു ചരാചരം
ലയിച്ചു പൃത്ഥിയിങ്കലക്കാലം പൃഥിവിയും
ദഹിച്ചു സൂര്യാഗ്നി പോയ് ശേഷനെപ്പിടിപെട്ടു.
ദഹിച്ചു സൂര്യന്മാരും ശേഷന്റെ വിഷാഗ്നിയിൽ
ലയിച്ചഗ്നിയിൽ പൃത്ഥ്വി, ലയിച്ചഗ്നിയിലപ്പം
അഗ്നിയങ്ങനിലങ്കലനിലൻ വ്യോമത്തിലും
ലയിച്ചു സ്ഥൂലഭൂതം സൂക്ഷ്മത്തിലതുകാലം
ലയിച്ചു പ്രകൃതിതൻ സാത്വികേ പുണ്യകാമൻ
ലയിച്ചു പാപകൎമ്മം താമസഗുണത്തിലും
ലയിച്ചു മിശ്രകൎമ്മം രാജസഗുണത്തിങ്കൽ
ലയിച്ചു സ്വൎണ്ണ രേണു മെഴുകിലെന്നപോലെ
ലയിച്ചു സമഷ്ടിയായ് പ്രകൃതിഗുണത്രയേ
ജ്വലിച്ചു ദഹിച്ചുപോയ് ലയിച്ചു തുര്യത്തിങ്കൽ
ലയിച്ചു പ്രകൃതിയുമെന്നതേ പറയാവൂ.’
അദ്വൈതസിദ്ധാന്തങ്ങളെ പ്രതിപാദിച്ചിരിക്കുന്ന ഈ ഉത്തമഗ്രന്ഥം ഇപ്പോൾ പ്രചാരലുപ്തമായ്ത്തീൎന്നിരിക്കുന്നതു് ഭാഗ്യദോഷമെന്നേ പറയേണ്ടു.
ഇതു് വേദാന്തപരമായ ഒരു ഹംസപ്പാട്ടാണു്.
വാസ്തവമെങ്കിലാസ്ഥയോടിരുന്നു നീ.’
എന്നിങ്ങനെ ഹംസത്തെക്കൊണ്ടു പറയിച്ചിരിക്കുന്നതിനാൽ, ഗ്രന്ഥകൎത്തൃ ത്വത്തേപ്പറ്റി സംശയത്തിനേ അവകാശമില്ല.
ഇതും ഹംസപുരളീനാഥനോടു് പറയുന്നതായിട്ടാണു് നിബന്ധിക്കപ്പെട്ടിരിക്കുന്നതു്.
ട്ടുരത്താനിങ്ങനെ പുരളീനാഥനും.’
എന്നു കേരളവൎമ്മരാജാവിന്റെ മുദ്ര കാണുന്നതിനാൽ ഗ്രന്ഥകൎത്തൃ ത്വത്തേപ്പറ്റി സന്ദേഹമില്ല.
ഈ വീരകേരളവൎമ്മത്തമ്പുരാൻ ഒരു നല്ല ഗായകകവി കൂടെ ആയിരുന്നുവെന്നുള്ളതിനു് അദ്ദേഹം രചിച്ചിട്ടുള്ള,
എന്നു തുടങ്ങുന്നതും ഗവേശണൈകവ്യഗ്രനായ മഹാകവി വിജ്ഞാനദീപികയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ രാഗമാലിക സാക്ഷ്യം വഹിക്കുന്നു. അതിന്റെ അവസാനത്തിലും,
വൎമ്മഭൂപാലസേവിതപാദേ’
എന്നു മുദ്രയുണ്ടു്.
ഈ വീരപുരുഷൻ മുകിലനോടു പടവെട്ടുവാനായി പുറപ്പെട്ട അവസരത്തിൽ, അകാരാദിക്രമമനുസരിച്ചു് രചിച്ചതായ തിരുവട്ടാറ്റു് ആദികേശവസ്തുതി അതിമനോഹരമായിരിക്കുന്നു. രണ്ടു പദ്യങ്ങൾ മാത്രം ഉദ്ധരിക്കാം.
പൊടുപാടെ നിലവിളികളുമായുധമിടയുന്നൊരു ഝടഝടരവവും
ഝടുതി കിളൎന്നെഴുമൊരു പൊടിയും തടവിന പടയുടനെ തടുപ്പാ-
നടിയനു യുധി പടുത തരേണം കേശിമഥനനാഥ തൊഴുന്നേൻ.
അക്ഷതമിയലും രിപുകുലമൊക്കെ മുടിച്ചിഹ പുരളീശം
വഞ്ചിക്ഷിതികേരളസംജ്ഞം രക്ഷ വിഭോ രക്ഷമുദാ മാം
പക്ഷീശ്വരവാഹന സജ്ജനരക്ഷക കരുണാകരസന്നത-
മക്ഷയയശസം കുരു മാധവ കേശവ മഥനനാഥ തൊഴുന്നേൻ.
യുദ്ധകലാനിപുണനും മഹാകവിയും ആയിരുന്ന കേരളവൎമ്മരാജാവിനെപ്പറ്റി ‘തമ്പുരാൻപാട്ടു്’ എന്നൊരു തമിഴ്‍കൃതി ൧൧൦൬, ൧൧൦൭ എന്നീ വൎഷങ്ങളിലെ വിദ്യാഭിവൎദ്ധിനി മാസികയിൽ ടി. ജി. അച്യുതൻനമ്പൂരി എന്നൊരു ഭാഷാപ്രണയി പ്രസിദ്ധീകരിച്ചിരുന്നു. ‘പുതുവാതപ്പാട്ടു്’ എന്നൊരു കൃതിയേപ്പറ്റി ഗവേഷകുശലനായ മഹാകവി ഉള്ളൂർ പരമേശ്വരയ്യരും വിജ്ഞാനദീപിക മൂന്നാംഭാഗത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. രണ്ടും ഒരേ കൃതി തന്നെ. പേരു് മാറീട്ടുണ്ടെന്നേയുള്ളു. ഈ തമിൾപാട്ടിന്റെ കൎത്ത ാവു് പരപ്പക്കുട്ടിപ്പുലവന്റെ ഒരു ശിഷ്യനാണെന്നു് പ്രസ്തുത പാട്ടിന്റെ പ്രാരംഭത്തിൽ പ്രസ്താവിച്ചിട്ടുള്ളതിൽ നിന്നും തെളിയുന്നു.
തത്തിരികട താതരികടതെയിതെയിയെന്നൊത്തുമിനിത്തിടവേ
പദങ്കൾ താളസ്സൊരങ്കളോശ ഇണങ്കിന വില്ലിന്മേൽ
തൈര്യനായനനുടെ കത പാടവേ വന്തുതകിടുവായേ.
ആഴിതനിൽത്തുയിൽകൊണ്ടവനേ മായവനേ ഉൻചരണം
അലകടൽ വിരിവായ് പലതമിഴ് ചൊരിയവെനതുടകുരുവരനാം
വന്മയൊടാമച്ചപതിതനിലെ അഴകിനുടൻ വാഴുവോ വാഴുവോ
യെനതുടകുരുവരനാകുമേ പരപ്പക്കുട്ടിപ്പുലവൻ
വന്നക്കരമതിനാലടിതൊഴുതേനെപ്പൊഴുതും മറവേൻ
വിളങ്കയിസ്സഭതനിലുതകിടവേ മന്നവനെത്തൊഴുതേൻ.
വിളങ്ക നാവതിലീശ്വരിതേവിയെ വെറ്റിയോടും തൊഴുതേൻ’
അനന്തരം ഇഷ്ടദേവതാസ്തുതി കഴിഞ്ഞു് കവി കഥാവസ്തുവിനെ ഇങ്ങനെ സൂചിപ്പിച്ചിരിക്കുന്നു.
നാതനാരരുംകടലുറന്ത വേണാടു്
കേളിയുറുകേരുളപുരം തിരുവിതാംകോടു്
കിറുപപുകഴരനാരും പള്ളികൊണ്ടനാടു്
നാടുതനിൽ മന്നർ പിറവേലി നാടും വിട്ടു
നല്ല പുകഴ്‍വേണ്ട നാടും മുഴുതാണ്ടും
അളവുവന്തരചർ തിരുവനന്തപുരം പുകുന്തു
നേരാർമനത്തുടൈ മന്തിരിമാർകൾവതൈചെയ്തു
അളവുവന്തരചർ കയിലാതവും പണിന്തു
അരനൈ അടിതൊഴുതു മന്നർ വരമതും വാങ്കി
പുകഴുകൊണ്ടതീരനെ ഇപ്പന്തൽ തനിൽ വന്തു
പുതുവാതത്തമ്പുരാനടിയനുക്കുതവി തായേ’
പിന്നീടു് കഥ തുടങ്ങുന്നു.
പിറവേലിനാട്ടിൽ (പുരളി) ഒരു അമ്മത്തമ്പുരാൻ ജനിച്ചു. ‘നാട്ടുക്കിതു നന്മ പിറന്തിതെന്റ്’ ചിന്തിച്ചു് പുരളീശനായ ഗോദവൎമ്മരും മന്ത്രിമാരും മനന്തെളിഞ്ഞു് ശിശുവിനു് ഉമയമ്മ എന്നു പേരിട്ടു. ഈശകൃപയാൽ ഈ കന്യക,
എഴുത്തും വായനയും പഠിച്ചു. പതിനൊന്നു വയസ്സു തികഞ്ഞപ്പോൾ രാജാവു് ‘ചന്തമൊത്ത മാതുമയ്ക്കു് പള്ളിക്കെട്ടു സരസമാകവേ മുകിക്കവേണമെന്റെ’ കരുതിയിട്ടു് ‘വെറ്റിപടുകോയിൽ പണ്ടാലയെ’ വരുത്തി; ജ്യോതിഷക്കാരനു് ആളയച്ചു. ജ്യോത്സ്യൻ വന്നു് ‘നല്ലപാലിലെ പരൽചൊരിന്തുകൊണ്ടു്–ചൊരിന്തപരൽ വാരി’പ്പലകമേൽ നിരത്തിനോക്കിയ ശേഷം പൈങ്കുനി പന്ത്രണ്ടാംതീയതിക്കു മുഹൂൎത്ത വും നിശ്ചയിച്ചു. യഥാകാലം കോയിപ്പണ്ടാലയെക്കൊണ്ടു് പള്ളിക്കെട്ടും നടത്തി. ഒരുകൊല്ലം കഴിഞ്ഞിട്ടും പുരുഷസന്താനമുണ്ടാകായ്കയാൽ രാജാവു് വഴിവാടുകൾ പലതും നടത്തി. തൽഫലമായി ഉമാദേവി കന്നി ൧-ാനു കൃഷ്ണപക്ഷപഞ്ചമിയും കാൎത്ത ികയും കൂടിയ വെള്ളിയാഴ്ച സിംഹലഗ്നത്തിൽ ഒരു പുത്രനെ പ്രസവിച്ചു. യഥാകാലം ആ ശിശുവിനു് കേരളവൎമ്മ എന്നു നാമകരണവും ചെയ്തു. അങ്ങനെ
നാലാണ്ടു തികൈന്തു കേരളവൎമ്മാവുക്കു
നടന്തുവിളയാടിവരക്കണ്ടപോതേ
ചേലാകവേ തിരുമകനുക്കു
ചിറന്ത കോതവർമ്മരും മനം തെളിന്തു
ചലങ്കമണിപൊന്നും തണ്ട അരപടവും’
ഉണ്ടാക്കിക്കൊടുത്തു. അഞ്ചാമത്തെ വയസ്സിൽ ‘തിരുവെഴുത്തു വോതുക’യ്ക്കു് ഉന്നി ‘പഴയപള്ളിക്കൂടം തന്നിലങ്കവും’ പുതുക്കിക്കെട്ടിച്ചു; പഠിപ്പിക്കാനായി ‘വടനാടുതനിലെയിരുക്കുമന്ത ഉറ്റതോരറുമുകവൻ വാത്തിയാരെ’ വരുത്തുന്നതിനായി ഓട്ടനേയും അയച്ചു. ഓട്ടനാകട്ടെ പിറവേലിനാടുവിട്ടു് കടയ്ക്കാടു്, പള്ളിപറനാടു്, തുളുനാടു് ഇവയെല്ലാം കടന്നു് വയനാട്ടിലെത്തി, ‘അറുമുകവാത്തിയാരെ’ ക്ഷണിച്ചു. അദ്ദേഹമാകട്ടെ ‘നല്ല ചൂരക്കോലുചെപ്പേടും നല്ല കിരന്തക്കെട്ടും’ എടുത്തു് ഉടുത്തൊരുങ്ങിപ്പുറപ്പെട്ടു് യഥാകാലം പിറവേലിൽ വന്നു് ബാലനെ പഠിപ്പിക്കാനും തുടങ്ങി. രാജകുമാരൻ, അചിരേണ മലയാളം, തമിഴ്, കന്നടം, തുളു എന്നീ ഭാഷകളിലെ അക്ഷരമാലകൾ പഠിച്ചു. പന്ത്രണ്ടാമത്തെ തിരുവയസ്സിൽ കളരിപ്പയറ്റു തുടങ്ങി. ‘മാന്തയർ’ എന്ന ഗുരുവിന്റെ അടുക്കൽ വാൾപ്പയറ്റും, ഒരു തുളുനാടൻനായരുടെ അടുക്കൽനിന്നു വില്പയറ്റും അഭ്യസിച്ചു. അതിനുപൂറമേ ഒരു രാകുത്തരോടു് പുരവിയേറ്റവും (കുതിരസവാരി) പഠിക്കയുണ്ടായത്രേ. പത്തു പതിനാറു വയസ്സായപ്പോഴയ്ക്കു് അദ്ദേഹം ഒരു നല്ല പടയാളിയായിത്തീൎന്നു വെന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ.
ഇതിനുശേഷം രാജകുമാരൻ ശ്രീപോർക്കലിദേവിയെ സേവിച്ചു് പൊന്നുടവാൾ വാങ്ങാൻ ഒരുമ്പെട്ടു. ഭദ്രകാളിയാകട്ടെ കുമാരനെ പരീക്ഷിപ്പാനായി ‘ഈ വാൾ നിനക്കു തന്നാൽ ജളതപറ്റും. അതിനെ പ്രയോഗിപ്പാൻ നിനക്കു ശക്തി കാണുകയില്ല. വിശേഷിച്ചും,
കരുതിയേ ജപങ്കൾ വേണും നിത്തലും
മുടങ്കിടാതെയാഴ്ചതോറും നല്ല പൂജൈ ചെയ്യവേണം
മുനിന്തു നാളുതോറും വാളു തുള്ളുമേ.
അതുകൊണ്ടു് പിറവേലിക്കു തിരിച്ചുപോകയാണു് നിനക്കു നല്ലതു്’ എന്നൊക്കെ ഒഴികഴിവു പറഞ്ഞുനോക്കി. അങ്ങനെയാണെങ്കിൽ താൻ അവിടെത്തന്നെ ആത്മബലി കഴിക്കുമെന്നു രാജകുമാരൻ ശാഠ്യംപിടിച്ചപ്പോൾ ദേവി “വാൾ ഇവിടെയല്ല; സമുദ്രത്തിലാണിരിക്കുന്നതു്” എന്നു പറഞ്ഞു് ഒഴിഞ്ഞപ്പോൾ, കുമാരൻ ദേവീസന്നിധിയിൽ ഇരുന്ന ഖഡ്ഗത്തെ എടുക്കാൻ ഭാവിച്ചു. അതിനെ തൊട്ട മാത്രയിൽ വാൾ തുള്ളി മുതലയാറ്റിൽ പതിച്ചു. ഇനി എന്തു നിവൃത്തി? ആറ്റിൽ മുതലകളേ പേടിച്ചു് ആരിറങ്ങും? എന്നാൽ നമ്മുടെ കഥാനായകൻ ആകട്ടെ കയത്തിലേക്കു കുതിച്ചുചാടി, തദന്തഃസ്ഥിതരായ ഭൂതപ്രേതാദികളുടെ ഭീകരമായ ഗൎജ്ജ നങ്ങളെ വകവയ്ക്കാതെ വാൾ എടുത്തുകൊണ്ടു കരയ്ക്കെത്തി. പ്രസന്നയായ ദേവി അദ്ദേഹത്തിനെ ആശീർവദിച്ചു. ഈ വിവരമൊക്കെ അറിഞ്ഞപ്പോൾ ആ നാട്ടുകാർ മാത്രമല്ല, കോലത്തുനാട്ടിലും പൊലനാട്ടിലും കോഴിക്കോട്ടും ഉള്ളവരെല്ലാം വിസ്മയസ്തിമിതരായത്രേ.
അങ്ങനെ സകല ജനങ്ങളുടേയും പ്രശംസയ്ക്കു പാത്രമായിത്തീൎന്ന കേരളവൎമ്മരോടു് ഗോദവൎമ്മതമ്പുരാൻ പിണങ്ങുന്നതിനു ചില കാരണങ്ങൾ ഉണ്ടായി. പ്രധാന കാരണം മന്ത്രിയുടെ ഏഷണിയായിരുന്നു. തന്നേ യുവരാജാവായി അഭിഷേകം ചെയ്യണമെന്നു് അദ്ദേഹം നേരിട്ടപേക്ഷിച്ചു. മന്ത്രിയുടെ അഭിപ്രായം അറിയാതെ അങ്ങനെ ചെയ്‍വാൻ നിവൃത്തിയില്ലെന്നു രാജാവു കല്പിക്കയാൽ, അദ്ദേഹം കോപിച്ചു് നേരേ മന്ത്രിയുടെ ഭവനത്തിലേക്കു തിരിച്ചു. മന്ത്രിയാകട്ടെ അദ്ദേഹത്തിനെ വേണ്ടപോലെ ആദരിച്ചതുമില്ല. അതു കണ്ടു കുപിതനായ രാജകുമാരൻ വാളൂരി മന്ത്രിയെ നിഗ്രഹിച്ചു. ഈ വിവരമറിഞ്ഞു് ഗോദവൎമ്മ പാപപരിഹാരാൎത്ഥ ം തീൎത്ഥ ാടനംചെയ്യുന്നതിനു് ഭാഗിനേയനോടുപദേശിച്ചു. അതു കേട്ടു് കേരളവൎമ്മ വിദ്വാനായ ഒരു തമിഴ്ബ്രാഹ്മണനോടും കരുണാകരപ്പിഷാരടിയോടും കൂടി ദിക്‍സഞ്ചാരത്തിനു് ഇറങ്ങി. ചോളരാജ്യമായിരുന്നു ആദ്യത്തെ ലക്ഷ്യം. മാർഗ്ഗമദ്ധ്യേ മുകിലന്റെ രാജ്യത്തു ചെന്നു. അവിടത്തെ നായകനായ മയ്യത്തുരയുടെ ഭടന്മാർ സംശയിച്ചു് വിവരം അരമനയിൽ അറിയിച്ചു. മയ്യത്തുര ഒരാനപ്പുറത്തു കയറി തമ്പുരാനെക്കാണ്മാൻ വന്നപ്പോൾ അദ്ദേഹം അമ്പരന്നുപോയി. എന്തൊരു തേജസ്സാണു് അദ്ദേഹത്തിന്റെ മുഖത്തു കണ്ടതു്! അദ്ദേഹത്തിനെ മയ്യത്തുര കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി യഥാവിധി സൽക്കരിച്ചു് അവിടെ താമസിപ്പിച്ചു. കുമാരന്റെ ശരീരകാന്തി കണ്ടു് തുരയുടെ പത്നിയായ ഉമ്മാൾക്കു് തന്റെ പുത്രിയെ അദ്ദേഹത്തിനു കല്യാണം കഴിച്ചു കൊടുക്കണമെന്നു് ആഗ്രഹം ജനിച്ചുവത്രേ. പക്ഷേ ജാത്യാചാരത്തിനു വിപരീതമാകയാൽ അദ്ദേഹം തുരയുടെ അപേക്ഷയെ തിരസ്കരിച്ചു. എന്നാൽ കൂടെയുണ്ടായിരുന്ന വിദ്വാൻ പട്ടർ പറഞ്ഞു: “ഹേയ് അതുകൊണ്ടു് എന്തു കുറവു്? ധാരാളം പൊന്നും പണവും നാട്ടിലേക്കു കൊണ്ടുപോകാം. തങ്കക്കുടത്തിനു് എവിടെ കറ പറ്റാൻ പോകുന്നു. ഒന്നുമില്ല. നേരേമറിച്ചു് തടസ്സം പറഞ്ഞാൽ ഒരു വലിയ ശത്രു ഉണ്ടാവുകയും ചെയ്യും.” ഈ ഉപദേശം കേട്ടു് കേരളവൎമ്മ താനാവതിയെ കല്യാണം കഴിക്കയും, തുരയ്ക്കു് പുത്രസന്താനമില്ലായ്കയാൽ രാജ്യത്തിനു് അവകാശിയായിത്തീരുകയും ചെയ്തു. എന്നാൽ ആ രാജകുമാരിയെ ചടക്കൻ എന്ന മറവപ്രമാണിയും, മുടക്കൻ എന്ന തെലുങ്കനും പ്രണയിച്ചിരുന്നു. അവർ ഈ വിവരം അറിഞ്ഞു് തെലുങ്കന്റെ രാജധാനി ആക്രമിച്ചു. എന്നാൽ കേരളവൎമ്മ എതിരിട്ടു് അവരെ കൊന്നുകളഞ്ഞു. അങ്ങനെയിരിക്കേ അദ്ദേഹത്തിന്റെ വിരോധത്തിനു പാത്രമായ ഏതാനും മറവന്മാർ ഒരു വാരത്തിനുള്ളിൽ അദ്ദേഹത്തിനെ നിഗ്രഹിക്കുന്നുണ്ടെന്നു് ആര്യൻകോവിലിൽ സന്നിധിയിൽ വച്ചു് പ്രതിജ്ഞ ചെയ്തു. ആ ഉപജാപവൃത്താന്തം ദേവിയുടെ കാരുണ്യത്താൽ സ്വപ്നത്തിൽ കണ്ട രാജാവു് പ്രിയപത്നിയേയും മറ്റും ഉപേക്ഷിച്ചു് ഒരു രാത്രി ചിങ്കളത്തുറയിൽ ചെന്നു കപ്പലേറി പിറവേലിയിൽ എത്തിയിട്ടു് താൻ കൊണ്ടുവന്നിരുന്ന ധനത്തെ ഉമാദേവിയ്ക്കു സമർപ്പിച്ചശേഷം അവരുടെ മുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു. ദേവിയാകട്ടെ,
മന്നത്തിരുമുടിതനൈമുകന്തു’.
പിറവേലിനാടു തഴച്ചു; എല്ലാവരും സന്തുഷ്ടരായി.
ഉറക്കമുണൎന്ന താനാവതിയോ? ഭൎത്ത ാവിനെക്കാണാതെ വ്യസനിച്ചു. അദ്ദേഹത്തിനെ കണ്ടുപിടിപ്പാനായി തുര ദൂതന്മാരെ നിയോഗിച്ചു. അവർ കാശിവരെയുള്ള തീൎത്ഥ സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചിട്ടും ഫലപ്പെട്ടില്ല. ഒടുവിൽ പരമാൎത്ഥ മറിഞ്ഞപ്പോൾ ആ സാധ്വി നാവു പിഴുതെടുത്തു് പ്രാണത്യാഗം ചെയ്തുവത്രേ.
അചിരേണ അദ്ദേഹത്തിന്റെ യൗവരാജ്യാഭിഷേകം ആഘോഷപൂൎവം നടത്തപ്പെട്ടുവെങ്കിലും ദേശാടനത്തിലുള്ള തൃഷ്ണ ശമിക്കായ്കയാൽ മാതാവിന്റെ അനുവാദത്തോടുകൂടി വൎക്കല, കന്യാകുമാരി എന്നീ പുണ്യസ്ഥലങ്ങളെ ദൎശിക്കുവാൻ പുറപ്പെട്ടു. വടക്കൻദിക്കുകളെല്ലാം കടന്നു് വൎക്കല എത്തിയപ്പോൾ ആണ്ടിയണ്ണാവി എന്ന തമിൾബ്രാഹ്മണൻ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ ഉപദേശാനുസരണം ഉമയമ്മറാണിയെക്കാണ്മാനായി ആറ്റുങ്ങലേക്കു തിരിക്കയും ചെയ്തു. ആ അവസരത്തിൽ രാജ്ഞി ശത്രുപീഡിതയായിരുന്നു എന്നു മാത്രമല്ല, പടവീടു പാലിക്കാൻ തക്ക കെല്പുള്ളവർ വേണാട്ടിൽ ഇല്ലാതെയും ഇരുന്നു. അതുകൊണ്ടു് രാജ്ഞി ഇദ്ദേഹത്തിനെ ദത്തെടുത്തു് പടവീട്ടിനു് അധിപതിയാക്കി. അദ്ദേഹം ഒന്നാമതായ ദുൎമ്മന്ത്രിമാരായിരുന്ന അനന്തൻപിള്ളയേയും, കോട്ടുകാൽ ഉടയാൻപിള്ളയേയും കൊന്നുകളഞ്ഞിട്ടു് തൽസ്ഥാനങ്ങളിൽ മല്ലൻപിള്ള, നീലൻപിള്ള എന്നു രണ്ടുപേരെ നിയമിച്ചിട്ടു് എഴുപത്തിരണ്ടു മുന്നിലക്കാരെയും ഏൎപ്പെടുത്തി. തമ്പുരാന്റെ ഊൎജ്ജ സ്വലമായ നടവടികൾ രസിക്കാത്ത മറ്റു പതിനാറു മന്ത്രിമാർ അദ്ദേഹത്തിനെ വധിക്കാൻ തരംനോക്കിയിരുന്നു. അവർ ചില ഏഷണികൾ രാജ്ഞിയോടു പറകയും, അദ്ദേഹത്തിനെ ഗൂഢമായി നിഗ്രഹിപ്പാൻ അനുവാദം വാങ്ങിക്കയും ചെയ്തു. ഭദ്രകാളി ഈ അവസരത്തിലും അദ്ദേഹത്തിനു നേരിടാൻ പോകുന്ന വിപത്തിനെപ്പറ്റി സ്വപ്നത്തിൽ അറിവിച്ചെങ്കിലും അദ്ദേഹം വകവെച്ചില്ല.
അടുത്ത ദിവസം ഏതാനും സേവകന്മാരോടു നേമത്തുകാരനായ ഒരു പട്ടാണിയോടുംകൂടി തിരുവനന്തപുരത്തേയ്ക്കു പുറപ്പെട്ടു, ശത്രുക്കളും പിന്തുടൎന്നു. റാണിയെ ദൎശിച്ചിട്ടു് ഉറങ്ങാനായി കൊച്ചുകോയിക്കലേക്കു് എഴുന്നള്ളാൻ ഭാവിക്കവേ, അമ്മതമ്പുരാൻ തടസ്സം പറഞ്ഞു. വിധിയേ ആൎക്കു തടുക്കാൻ കഴിയും? അദ്ദേഹം വകവച്ചില്ല. രാജ്ഞിയുടെ ഉപദേശാനുസരണം ഉടവാൾ തേവാരത്തുകോയിക്കലുള്ള ഒരു തൂണിൽ ബന്ധിച്ചുവച്ചിട്ടു് ഒരു തുളുനാടൻകത്തി മാത്രം എടുത്തുംകൊണ്ടു തിരിച്ചു്, വലിയകോയിക്കൽനടയിൽ എത്തിയ മാത്രയിൽ പണ്ടാരത്തിൽകുറുപ്പിന്റെ നേതൃത്വത്തിൽ ഒളിച്ചുനിന്നിരുന്ന മന്ത്രിമാർ വളഞ്ഞു. മുന്നിലക്കാരെപ്പറ്റി കുറെ പരാതികളെല്ലാം അറിവിച്ചു. അടുത്ത ദിവസം അതിനെപ്പറ്റി അന്വേഷണ നടത്താമെന്നു കല്പിച്ചിട്ടു് അദ്ദേഹം പോവാൻ ഭാവിച്ചപ്പോൾ, ‘പോര, അവരെ ശിക്ഷിക്കുന്നതിലേക്കു് ഇപ്പോൾ തന്നെ കല്പനവേണം’ എന്നു് അവർ ശഠിച്ചു. തമ്പുരാനാകട്ടെ ഒരു ഓലക്കഷണം വാങ്്ങി നീട്ടെഴുതിക്കൊണ്ടിരിക്കവേ, കുറുപ്പു് വേൽകൊണ്ടു് നെഞ്ചത്തു് ഒരു കുത്തു കൊടുത്തു. പട്ടാണി ഓടി എത്തും മുമ്പേ രാജാവു് പരലോകം പ്രാപിച്ചു. മന്ത്രിമാരോടു് പട്ടാണി കുറേനേരം പൊരുതു. എന്നാൽ ചെറുവള്ളിപ്പിള്ള അയാളേയും നിഗ്രഹിച്ചു. ഇങ്ങനെ അവർ രണ്ടുപേരും മരണം പ്രാപിച്ചിട്ടും കഥ അവസാനിച്ചില്ല. തമ്പുരാനും അനുചരനും ശിവലോകം പ്രാപിച്ചു. ശ്രീപരമേശ്വരൻ ചിത്രഗുപ്തരേ വിളിച്ചു് ഇവരെ സംബന്ധിച്ച കണക്കുകൾ ഹാജരാക്കാൻ ആജ്ഞാപിച്ചു. അറുതി അറ്റു വന്നവരല്ലെന്നു കാണുകയാൽ പരമേശ്വരൻ അവർക്കു് ‘പുതുപാത’ എന്ന പേർ നൽകിയിട്ടു് ആയുധങ്ങളും കൊടുത്തു് അവരെ ഭൂമിയിലേയ്ക്കു തന്നെ അയച്ചു. പല പുണ്യസ്ഥലങ്ങളെ നശിപ്പിച്ചശേഷം അവർ തിരുവനന്തപുരത്തു വന്നു് കുറുപ്പിനേയും മറ്റും കൊന്നിട്ടു് ശ്രീപത്മനാഭക്ഷേത്രത്തിന്റെ കിഴക്കേഗോപുരവാതുക്കൽ എത്തിയപ്പോൾ ഭഗവാൻ ‘എന്നാണ എന്റെ ദേശത്തെ നശിപ്പിക്കരുതേ’ എന്നു് ആജ്ഞാപിക്കയാൽ, അവർ ആ ഉദ്യമത്തിൽനിന്നു പിൻവാങ്ങി. അദ്ദേഹം കൊടുപ്പിച്ച പട്ടും പരിവട്ടവും വാങ്ങിക്കൊണ്ടു് അവർ സന്തൃപ്തിയാണ്ടു. ഇങ്ങിനെയാണു് കഥ.
ഈ കഥയിൽ നെല്ലെത്ര പതിരെത്ര എന്നു നിൎണ്ണയിക്കാൻ വിഷമമുണ്ടെങ്കിലും ഒട്ടു വളരെ സംഗതികൾ അടങ്ങിയിരുപ്പുണ്ടെന്നു് അപലപനീയമാകുന്നു. കേരളത്തിനു വെളിയിൽ മുഹമ്മദീയരും ഹിന്ദുക്കളും തമ്മിൽ വിവാഹബന്ധം ഉണ്ടായിട്ടുണ്ടെന്നുള്ള സംഗതിയിൽ സംശയമില്ലാതിരിക്കേ താനാവതിയുടെ കഥ അവിശ്വസിക്കണമെന്നില്ല. മുകിലന്റെ ആക്രമണത്തെപ്പറ്റി ഒന്നും പറയാതിരുന്നതെന്താണാവോ?
പതിനേഴാം നൂറ്റാണ്ടിൽ വടക്കേ മലയാളത്തിന്റെ കഥ അരാജകാവസ്ഥയിലാണിരുന്നതു്. ൧൫൬൪-ൽ കോലത്തിരി വടകരക്കോട്ട കടത്തനാട്ടുരാജാവിനു് ഏല്പിച്ചുകൊടുത്തതിനോടുകൂടി കോലത്തുനാട്ടുസ്വരൂപം അധഃപതിച്ചു. കപ്പൽ വ്യാപാരം മുഴുവനും കടത്തനാട്ടിനു് അധീനമായി. ൧൬൦൦-ൽ കുഞ്ഞാലിമരയ്ക്കാരുടെ വധത്തിനുശേഷം കടൽക്കൊള്ളക്കാരായിരുന്ന മരയ്ക്കാന്മാർ സാമൂതിരിയുടെ മേല്ക്കോയ്മയെ ഉപേക്ഷിച്ചു കടത്തനാട്ടിന്റെ കീഴിൽ ആയിത്തീർന്നു. ഇങ്ങനെ കടലിന്മേലുള്ള അധികാരവും കടത്തനാട്ടിനു ലഭിച്ചു. കുവ്വാഴിപ്പുഴയുടെ വടക്കുള്ള കോലത്തിരിരാജ്യമെല്ലാം നീലേശ്വരംരാജാവും സ്വാധീനപ്പെടുത്തി. കോട്ടയത്തിന്റെ ചില ഭാഗങ്ങൾ ഇരുവാഴിനമ്പിയാരുടെ ബാക്കി കോട്ടയംരാജാവിന്റേയും അധീനത്തിൽ വന്നു. ക്രമേണ പ്രബലനായ ഒരു കോട്ടയം രാജാവു് വയനാടും താമരശ്ശേരിയും കൂടി പിടിച്ചെടുത്തു് തന്റെ ശക്തിയെ വൎദ്ധിപ്പിച്ചുതുടങ്ങി. ഇങ്ങനെ കോലത്തിരിരാജ്യം കേരളവൎമ്മരാജാവിന്റെ കാലത്തു് കോലത്തിരി, കണ്ണൂർ, നീലേശ്വരം, കോട്ടയം, കടത്തനാടു് എന്നിങ്ങനെ അഞ്ചു രാജാക്കന്മാരുടെ കീഴിലാണു് സ്ഥിതിചെയ്തിരുന്നതു്. അവയിൽ കടത്തനാടു് വളരെ പ്രബലമായി; കോട്ടയം ക്രമേണ പ്രാബല്യം വൎദ്ധിപ്പിച്ചുകൊണ്ടും ഇരുന്നു. എന്നാൽ ഈ അഞ്ചുരാജ്യങ്ങളും പരസ്പരം കലഹിച്ചുകൊണ്ടിരുന്നതിനാൽ അവൎക്കു സ്വയമേ ശത്രുനിരോധനത്തിനു ശക്തിയില്ലാതെയായി.
തെക്കേമലയാളത്തിലെ സ്ഥിതിയും പരിതാപകരമായിരുന്നു. കൊച്ചിയും സാമൂതിരിയും തമ്മിലുണ്ടായിരുന്ന വിരോധം നിമിത്തം സൗകര്യമുള്ളപ്പോഴൊക്കെ അവിടത്തെ സാമന്തരാജാക്കന്മാർ സാമൂതിരിക്കു വിരോധമായി പ്രവൎത്ത ിച്ചുവന്നു. സാമൂതിരിയുടെ സാമന്തരായ താനൂർരാജാവു് രഹസ്യമായി പോൎത്തു ഗീസ്സുകാരെ സഹായിക്കുകയും ചാലിയത്തു് ഒരു കോട്ട കെട്ടാൻ അനുവാദംകൊടുക്കയും ചെയ്തു. കോഴിക്കോട്ടു് ലന്തക്കാൎക്കു ് അനുകൂലമായി വൎത്ത ിച്ചു് പറങ്കികൾക്കു വിപരീതമായും നിലകൊണ്ടു. കൊച്ചി പോൎത്തു ഗീസുകാരേയും സഹായിച്ചുകൊണ്ടിരുന്നു. ഇങ്ങനെ പറങ്കികളും ലന്തക്കാരുമായുണ്ടായ മത്സരത്തിൽ ഈ രാജ്യങ്ങളും ഇടപെടേണ്ടതായിവന്നു. സാമൂതിരിയുടെ സമരതൃഷ്ണ നശിച്ചിരുന്നില്ല; എന്നാൽ അദ്ദേഹം പിടിച്ചടക്കിയ രാജ്യങ്ങളിൽ ശരിയായ ഭരണക്രമങ്ങളൊന്നും ഏൎപ്പെടുത്താതെ പടവെട്ടുന്നതിൽ മാത്രം ജാഗരൂകനായിരുന്നതിനാൽ കീഴടങ്ങിയ രാജസ്വരൂപങ്ങൾ സ്വാശ്രയശക്തിയില്ലാത്തവയായി നശിക്കാൻ തുടങ്ങി. കൊച്ചിയും, കൊടുങ്ങല്ലൂരും സാമൂതിരിയുടെ കൂടെക്കൂടെയുള്ള ആക്രമണം നിമിത്തം വളരെ ഞെരുങ്ങി. തെക്കു് വേണാട്ടിലും അന്തഃഛിദ്രങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. നെടുമങ്ങാട്ടുരാജാവായ കേരളവൎമ്മൻ ഇളയിടത്തുസ്വരൂപത്തിലെ ജനങ്ങളോടു ചേൎന്നു കൊണ്ടു് വേണാടും സ്വാധീനപ്പെടുത്താൻ നോക്കി; ഫലിച്ചില്ലെങ്കിലും അതു വലിയ കുഴപ്പങ്ങൾക്കു് ഇട വരുത്തി. ആ അവസ്ഥയിലാണു് മുകിലന്റെ ആക്രമണം നേരിട്ടതും ഉമയമ്മറാണിയുടേയും കോട്ടയം കേരളവൎമ്മരുടേയും സാമൎത്ഥ ്യത്താൽ ലഹള അചിരേണ ഒതുങ്ങിയതും. വടക്കുംകൂർ, ചെമ്പകശ്ശേരി ഈ രാജ്യങ്ങൾ മിക്കവാറും കൊച്ചിയുടെ അധികാരത്തെ തിരസ്കരിച്ചു് സ്വാതന്ത്ര്യം പ്രാപിച്ചുകഴിഞ്ഞു.
ജീവിതരീതിയിലും യുദ്ധസമ്പ്രദായത്തിലും വലിയ വ്യത്യാസങ്ങൾ വന്നുചേൎന്നു. വലിയ തോക്കുകൾ യുദ്ധങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങി. പുതിയ പാക്കപ്പലുകൾ നടപ്പിൽ വന്നു. പ്രഭുജനങ്ങളുടേയും നാട്ടുകാരുടേയും ഇടയിൽ ആയുധാഭ്യാസത്തിലുള്ള താൽപര്യം കുറഞ്ഞുതുടങ്ങി. അക്ഷരാഭ്യാസത്തിൽ ജനങ്ങൾക്കു് അഭിരുചി വൎദ്ധിച്ചു. പതിനാ-റാംശതകത്തിൽതന്നെ—ആയതു ൧൫൫൫-ൽ—അച്ചടിയന്ത്രം മലയാളക്കരയിൽ നടപ്പിൽവന്നു. ൧൫൭൯-ൽ ബൊമ്പായിനഗരത്തിൽവച്ചു് അച്ചടിപ്പിച്ച ഒരു ക്രൈസ്തവവേദപുസ്തകം കാണ്മാനുണ്ടു്. ൮൫൩-ാമാണ്ടിടയ്ക്കു്, മലയാളത്തിലെ ഔഷധികളുടെ പേരുകൾ അടങ്ങിയതും പന്ത്രണ്ടു് അധ്യായങ്ങളുള്ളതുമായ മലബാറിക്‍ എന്നൊരു ഗ്രന്ഥം ഡച്ചുകാർ അച്ചടിപ്പിച്ചു. ഇങ്ങനെ ഇരിക്കവേയാണു് ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും ഇന്ത്യയുമായി നേരിട്ടു കച്ചവടത്തിൽ ഏൎപ്പെട്ടതു്. അവർ ഇദംപ്രഥമമായി മലയാളത്തു പ്രവേശിച്ചതു് ൧൬൧൫-ൽ ആയിരുന്നു. അക്കൊല്ലം ക്യാപ്റ്റൻ കീലാങ്ങു് എന്നൊരാൾ കൊടുങ്ങല്ലൂരിൽ താമസിച്ചിരുന്ന സാമൂതിരിയെക്കണ്ടു് വ്യാപാരം സംബന്ധിച്ച ഒരു കരാർ ചെയ്യുകയും കോഴിക്കോട്ടു് ഒരു പണ്ടകശാല നിൎമ്മിക്കയും ചെയ്തു. പോൎത്തു ഗീസുകാരെ തോല്പിക്കുന്ന വിഷയത്തിൽ ഇംഗ്ലീഷുകാരുടെ സഹായം ലഭിക്കുമെന്നായിരുന്നു സാമൂതിരിയുടെ പ്രതീക്ഷ. പറങ്കികളുടേയും ഇംഗ്ലീഷുകാരുടേയും സൗഹാൎദ്ദബന്ധമറിഞ്ഞതു മുതല്ക്കു് അദ്ദേഹം അവൎക്കു യാതൊരു സഹായവും ചെയ്തുകൊടുത്തില്ല. തന്നിമിത്തം അവരുടെ കച്ചവടം അഭിവൃദ്ധിയെ പ്രാപിച്ചുമില്ല. പിന്നീടു് ഇംഗ്ലീഷുകാർ കൊച്ചിയിൽ ഒരു വ്യാപാരശാല ഏൎപ്പെടുത്തി. എന്നാൽ ൧൬൬൩-ൽ കൊച്ചീപ്പട്ടണം പറങ്കികളുടെ കയ്യിൽനിന്നു ലന്തക്കാൎക്കു ലഭിച്ചപ്പോൾ, ഇംഗ്ലീഷുകാർ അവിടെ നിന്നു നിഷ്കാസിതരായി. അതുകൊണ്ടു് അവർ പൊന്നാനിയിൽ വന്നു് ഒരു പണ്ഡകശാല കെട്ടി സാമൂതിരിയുടെ രക്ഷാകൎത്തൃ ത്വത്തിൽ വാണിജ്യം തുടങ്ങി. രണ്ടു് ഇംഗ്ലീഷുകാർക്കു് കോഴിക്കോട്ടു് താമസിക്കാൻ കോഴിക്കോട്ടു രാജാവു് അനുവാദവും കൊടുത്തു. ആംഗ്ലേയർ പിന്നീടു് ൧൬൮൪-ൽ കോലത്തിരിയുടെ അനുവാദത്തോടുകൂടി തലശ്ശേരിയൽ ഒരു പണ്ടകശാല സ്ഥാപിച്ചുവെങ്കിലും കുറുങ്ങോട്ടുനായരുടെ എതിൎപ്പുകൊണ്ടു് അതു് കുറെക്കാലത്തേയ്ക്കു് അഭിവൃദ്ധിയെ പ്രാപിച്ചില്ല. എന്നാൽ കോലത്തിരി ഇടപെട്ടു് നായരുടെ വിരോധത്തെ ശമിപ്പിച്ചു. അതുകൊണ്ടു് ൧൭൦൮-ൽ അവർ കടൽവക്കത്തു് കുന്നിന്മേൽ ഒരു കോട്ട നിർൎമ്മിച്ചു. ൧൬൮൪-ൽ ആറ്റുങ്ങൽറാണിയുടെ അനുവാദത്തോടുകൂടി ഇംഗ്ലീഷുകാർ അഞ്ചുതെങ്ങിലും ഒരു പണ്ടകശാല സ്ഥാപിച്ചു് കച്ചവടം തുടങ്ങി. അന്നു നാടു വാണിരുന്നതു് ഉമയമ്മറാണിയായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ആ വഴിക്കാണു് കഴക്കൂട്ടത്തുപിള്ള തുടങ്ങിയ ചില എട്ടുവീടർ രാജ്ഞിക്കു വിപരീതമായിത്തീൎന്നതെന്നു്, ഒരു പഴയ പാട്ടിൽനിന്നു വ്യക്തമാകുന്നു. ൧൬൯൦-ൽ അവർ അഞ്ചുതെങ്ങിൽ ഒരു കോട്ടയും പണിയിച്ചു.
പരന്ത്രീസുകാരുടെ വരവോടുകൂടി മലയാളനാട്ടിൽ അന്തഃഛിദ്രങ്ങളും ലഹളകളും വൎദ്ധിച്ചുതുടങ്ങി. കോട്ടയത്തിന്റെ ഒരു ഭാഗം ഇരുവാഴിനാട്ടിലെ കുറുങ്ങോട്ടുനായർക്കായിരുന്നല്ലോ. അദ്ദേഹത്തിനു് ഇംഗ്ലീഷുകാരോടു രസമില്ലാതിരുന്നു എന്നു് മുമ്പു പ്രസ്താവിച്ചിട്ടുമുണ്ടു്. അതിനാൽ അവരെ ഇന്നാട്ടിൽ നിന്നു് ആട്ടിപ്പായിക്കുന്നതിനു വേണ്ടി അദ്ദേഹം പരന്ത്രീസുകാരുമായി ഒരു സന്ധിക്കരാറു ചെയ്തു. അനന്തരം ഇരുകൂട്ടരും ഇംഗ്ലീഷുകാരെ തലശ്ശേരിയിൽനിന്നു് ആട്ടിപ്പായിക്കാൻ ഒരുക്കങ്ങൾ തുടങ്ങി. ഇംഗ്ലീഷുകാരാകട്ടെ കടത്തനാട്ടുരാജാവിനെ ചെന്നു കണ്ടു് അദ്ദേഹത്തിനെക്കൊണ്ടു് മയ്യഴി ആക്രമിപ്പിച്ചു. അനന്തരം അവർ ഇരുവാഴിനാട്ടിലെ ഇളംകൂറിനേയും ചില പ്രഭുക്കന്മാരേയും കോഴ കൊടുത്തു സ്വാധീനപ്പെടുത്തി, അവിടെ അന്തഃഛിദ്രങ്ങൾ ഉണ്ടാക്കി.
൧൬൬൩-ൽ പറങ്കികളിൽനിന്നും കണ്ണൂരിലെ ആഞ്ജീലോക്കോട്ട ലന്തക്കാൎക്കു ലഭിച്ചിരുന്നു. രണ്ടു തറയിലെ കുരുമുളകു മുഴുവനും കരസ്ഥമാക്കാൻ വേണ്ടി ഈ ലന്തക്കാർ ആലി രാജാവുമായി സഖ്യം ചെയ്തു. അന്നു് ധൎമ്മപട്ടം എന്ന ദ്വീപു് ആലിരാജാവിന്റെ വകയായിരുന്നു. അതു ലന്തക്കാൎക്കു് കൈവശപ്പെട്ടുപോയാൽ തലശ്ശേരിയുമായുള്ള വ്യാപാരത്തിനു കോട്ടം സംഭവിക്കുമെന്നു കണ്ടിട്ടു്, ഇംഗ്ലീഷുകാർ കോട്ടയം രാജാവിനെക്കൊണ്ടു് ആലിയെ പുറത്താക്കി. ഇരുവാഴിയിലെ ഇളംകൂറുനായരും ഇംഗ്ലീഷുകാൎക്കു ് അനുകൂലമായി നിന്നു. അതിനു പ്രതിഫലമായി ഒട്ടു വളരെ പണം കമ്പനിക്കാർ അദ്ദേഹത്തിനു നൽകി. ഇളംകൂറാകട്ടെ, ഇരുവാഴിനാടു്, ധൎമ്മപട്ടണം, രണ്ടുതറ എന്നീ സ്ഥലങ്ങളിലെ കുരുമുളകുവ്യാപാരത്തിനുള്ള അവകാശം ഇംഗ്ലീഷുകാൎക്കും കൊടുത്തു.
ഇപ്രകാരം ഐറോപ്യരുടെ വരവു് മലയാളക്കരയിൽ അന്തഃഛിദ്രങ്ങൾക്കും രാജാക്കന്മാരുടെ ദൗർൎബ ല്യത്തിനും കാരണമാക്കി.
‘കല്പകവൃക്ഷത്തിന്റെ ശില്പമാം കൊമ്പുതന്മേൽ’ കല്പതമായ കൂട്ടിൽ വസിക്കുന്ന കിളിപ്പെണ്ണിനേക്കൊണ്ടു പറയിച്ചിരിക്കുന്നതിനാൽ ഇതു് ഒരു കിളിപ്പാട്ടാണു്. കവി ആരെന്നു നിശ്ചയമില്ല. സാമാന്യം വ്യുൽപത്തിയും നല്ല ഭാവനാശക്തിയും വേണ്ടുവോളം ദേശചരിത്രജ്ഞാനവും ഉള്ള ആളായിരുന്നു എന്നു് ഈ കൃതിയിൽനിന്നു തെളിയുന്നു. ‘വാനിടത്തമ്പിളിത്തെല്ലൽപോലെ കണ്ട കരം താനെടുത്തുയൎത്ത ിനിന്നഴകേറുന്ന ബാലൻ’ എന്ന മട്ടിൽ, ക്രിസ്തബ്ദം പതിനേഴാംശതകത്തിൽ കൊച്ചിയിൽ നടന്ന താവഴിവഴക്കിനെ അധികരിച്ചു് ഒരു കാവ്യം ചമയ്ക്കാൻ കവി ഉദ്ദേശിച്ചു. അതു സൎവ്വഥാ സഫലമാവുകയും ചെയ്തു.
പടപ്പാട്ടു് ആറു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്നാംപാദം,
ചേരമാൻ മരുമകന്നാദിയിൽ കൊടുത്തൊരു
നാടൻ പന്തീരുകാതം വാഴും പെരുമ്പടപ്പിൽ
കൂടലർ കാലന്മാരാം മന്നവർ പലർ വാണു’
എന്നിങ്ങനെ കൊച്ചി രാജ്യോൽപത്തിയെപ്പറ്റിയുള്ള ഐതിഹ്യപ്രശംസയോടുകൂടി സമാരംഭിക്കുന്നു. പെരുമാളുടെ മരുമക്കളായി അഞ്ചു പെൺവഴിത്തമ്പുരാക്കന്മാരുണ്ടായിരുന്നുവെന്നും, അവരിൽ എളയമ്മത്തമ്പുരാട്ടിക്കു മാത്രമേ പുരുഷസന്താനങ്ങൾ ഉണ്ടായിരുന്നുള്ളുവെന്നും, അതുനിമിത്തം കൊച്ചി രാജ്യവാഴ്ച എളയതാവഴിയ്ക്കായിത്തീൎന്നു വെന്നും ആണല്ലോ ഐതിഹ്യം. കാലക്രമേണ അഞ്ചു താവഴിയിലും പുരുഷസന്താനങ്ങൾ ഉദിച്ചു. അവരിൽ മൂത്ത തമ്പുരാൻ നാടു വാഴേണ്ടതാണെന്നുള്ള ഏൎപ്പാടുണ്ടാവുകയും, എല്ലാത്താവഴിക്കാർക്കും പ്രത്യേകം താമസിക്കുന്നതിനു് പ്രത്യേകം കോവിലകങ്ങൾ വന്നേരിയിൽ പണിയിക്കയും ചെയ്തു. ഈ താവഴികളെ പടപ്പാട്ടിൽ ഇങ്ങനെ നിൎദ്ദേശിച്ചിരിക്കുന്നു.
പേൎത്തു ം ചാഴിയൂർപിന്നെപ്പഞ്ചമം പള്ളുരുത്തി’
ഈ താവഴിക്കാരിൽ ഇളയ താവഴി മാത്രം തഴച്ചു വരികയാൽ വീണ്ടും പ്രബലമായ്ത്തീൎന്നു. അങ്ങനെ രാജവാഴ്ച വീണ്ടും അതിനുതന്നെ ലഭിക്കാനിടയായി. അങ്ങനെ ഇരിക്കേ,
നാലുപേരായി; പിന്നെപ്പെറ്റുണ്ടായ്‍വരുവാനും
കണ്ടില്ല വഴിയെന്നു മന്നരുമമാത്യരു-
മിണ്ടൽ പൂണ്ടിതു ബന്ധുവൎഗ്ഗവും പ്രജകളും.
അന്നു നാടുവാണിരുന്ന വീരകേരളവൎമ്മ ഇങ്ങനെ നിയോഗിച്ചു:
തന്നിലുൽപന്നരായ മന്നരിൽ ഗുണവാന്മാർ
ഇന്നവരെന്നു് നോക്കിപ്പലൎക്കു ം തെളിയവേ
ഉണ്ണികളാക്കാം…
ഇങ്ങനെ മൂത്ത താവഴിയിൽനിന്നും പള്ളുരുത്തിയിൽനിന്നും ‘ജാതകം നന്നായിട്ടും, ബുദ്ധിശക്തി ഉണ്ടായിട്ടും ഉള്ളവരെ ദത്തു വയ്ക്കണ’മെന്നുള്ള നിൎദ്ദേശമനുസരിച്ചു പ്രവൎത്ത ിക്കുന്നതിനു മുമ്പു് അദ്ദേഹ നാടു നീങ്ങി. മറ്റു മൂന്നു രാജാക്കന്മാരും കൂടി ശേഷക്രിയകൾ നടത്തി. അല്പകാലം കഴിഞ്ഞപ്പോൾ,
പൂവിശിഖനുസമൻ ഭൂപതി മഹാബലൻ
ആദിതേയാലയത്തിലായിതങ്ങുടൽ വേറായ്
ആധിതോയത്തിൽ വീണാർ ഹാ വിധിയെന്നു ജനം’
ഇപ്രകാരം രണ്ടുപേർ മാത്രം ശേഷിച്ചു. അവർ വീരകേരളവൎമ്മരുടെ നിൎദ്ദേശാനുസൃതം മൂത്ത താവഴിയിൽ നിന്നും പള്ളുരുത്തിയിൽനിന്നും ദത്തെടുത്തു.
ചോതരക്കൂറിൽ വമ്പും മുമ്പും വെണ്മയും ചേരും
ചേതോമോഹനരൂപൻ ബിംബിലീശചന്ദ്രനും [2]
വമ്പെഴും നെടുന്തളി വാഴും വിണ്ടണിക്കോട്ട-
ത്തമ്പെഴും മഹീസുരമന്നനും [3] തെളിഞ്ഞിതു.
ചെമ്പകശ്ശേരി വാഴും ദേവനാരായണൎക്കു -
മിമ്പം വന്നിതു മാടമന്നവരുണ്ടാകയാൽ.
എളയ താവഴിയിലെ മറ്റു രണ്ടു രാജാക്കന്മാരും നാടുനീങ്ങിയപ്പോൾ,
പാരതിന്നൊരു മൂടിവായതുമതുതന്നെ.
ഇങ്ങനെ മുൻ പറഞ്ഞ ദത്തു് താവഴിവഴക്കിനും കൊച്ചിയുടെ ബലക്ഷയത്തിനും ഹേതുവായ് ഭവിച്ചു.
ഒന്നിച്ചുകൂടിപ്പള്ളിവിരുത്തി നൃപനുമായ്
നന്നായി നിരൂപിച്ചു “മൂന്നു താവഴിയീന്നു
വച്ചോരെ നീക്കംചെയ്തു വാഴണം നമുക്കിനി
ഈശ്വരവിലാസങ്ങളെന്തു പിന്നേടം ചൊൽവൂ”
കരപ്പുറവും ചെമ്പകശ്ശേരിയോടു് യോജിച്ചുനിന്നുംകൊണ്ടു് പള്ളുരുത്തിശാഖയിലെ വീരകേരളവൎമ്മരെ സഹായിപ്പാൻ തീൎച്ചപ്പെടുത്തി. അങ്ങനെ ഇരിക്കേ,
അടുത്തു കരപ്പുറത്തുള്ള ലോകരും കൂടി
വെടിവെപ്പിച്ചു പളളുവിരുത്തി വാഴും മന്നൻ
തിരിച്ചു പള്ളിയോടം തുറവൂരടുത്തുടൻ
ഇരുന്നു വിവശനായ് മൂത്തതാവഴി നൃപൻ.
പള്ളുരുത്തിത്തമ്പുരാൻ അദ്ദേഹത്തിനേയും ബന്ധുവായ മങ്ങാട്ടു മേനോനേയും തോല്പിച്ചു; മൂത്ത താവഴിത്തമ്പുരാനായ രാമവൎമ്മർ കൊച്ചിയിൽനിന്നും ഭ്രഷ്ടനാക്കപ്പെട്ടു. കവിയുടെ പക്ഷപാതം ഏതു വഴിക്കെന്നു് താഴെ ചേൎക്കു ന്ന വരികളിൽ നിന്നു കാണാം.
ചൂതിൽ തോല്പിച്ചു നാടു വാണപോൽ പാരുതന്നിൽ
എന്നതുപോലെ മൂത്ത താവഴി മന്നവർക്കു
വന്നിതു വിധിമതമെന്നതേ പറയാവൂ.
രാമവൎമ്മരും തമ്പിയും പിഴുകീതു
രാമദേവനും തമ്പിതാനുമെന്നതുപോലെ.
ഇത്ര വളരെ ദേശചരിത്രജ്ഞാനം ഉണ്ടായിരുന്നിട്ടു ഈ വഴക്കിനൊക്കെ സൂത്രധാരത്വം വഹിച്ചതു് വിദേശവ്യാപാരികളായിരുന്നു എന്നു് കവിയ്ക്കു കാണ്മാൻ കഴിഞ്ഞില്ല. പക്ഷേ എങ്ങനെ അറിയും? പറങ്കിയും ലന്തയും ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’ എന്ന മട്ടിൽ വൎത്ത ിച്ചതേയുള്ളു. ഒടുവിൽ സഹായിപ്പാനെന്ന മട്ടിലും, എന്നാൽ സ്വാൎത്ഥ ലാഭത്തിനു വേണ്ടി മാത്രവും അവർ ഓരോ വശത്തു ചേൎന്നു. മങ്ങാട്ടച്ചൻ കോഴിക്കോട്ടേയ്ക്കു മാറി. അദ്ദേഹം കോഴിക്കോട്ടു സാമൂതിരിയുടെ മന്ത്രിയായിരുന്നല്ലോ. കോഴിക്കോട്ടു് സാമൂതിരി പറങ്കികളോടുള്ള വിരോധത്താൽ ഡച്ചുകാരുടെ ബന്ധുവായ രാമവൎമ്മരെ സഹായിപ്പാൻ പുറപ്പെട്ടതിൽ അത്ഭുതപ്പെടാനില്ല. ‘ബന്ധുക്കൾ നമുക്കിനിയാരുള്ളുവെന്നതും’ ചിന്തിച്ചു ചിന്തിച്ചു രാമവൎമ്മർ വസിക്കവേ,
പാരാതെ നിരൂപിച്ചു തന്നനന്തരവനായ്
ചാഴിയൂരരചനെ ദത്തുകൊൾകയും ചെയ്തു.
അങ്ങനെ ഇരിക്കേ വീരകേരളവൎമ്മർ മരിക്കയും ചാഴിയൂരരചൻ രാജ്യഭാരം ഏല്ക്കയും ചെയ്തു. മൂത്ത താവഴിത്തമ്പുരാക്കന്മാർ തത്സമയം മണക്കുളത്തു നമ്പിടിയുടെ സഹായം അഭ്യർത്ഥിച്ചു. നമ്പിയാകട്ടെ,
കൂട്ടു ഞാനുണ്ടെന്നു പറയുകയാൽ,
ചൊല്ലെഴും പൂന്തുറേശൻ [4] പാങ്ങുണ്ടു തനിക്കെന്നു
തള്ളലൊടതു കേട്ടു മൂത്ത താവഴിമന്നൻ
തെക്കുംകൈലാസമായ തൃശ്ശിവപേരൂർ ചെന്നു്’
പട കൂട്ടി, അവിടെ വാണിരുന്ന ചാഴിയൂർതമ്പുരാനോടു് എതിരിട്ടു.
കോഴ കൂടാതെ പട തുടൎന്നോരനന്തരം
നമ്പിടി നായന്മാരോടൊന്നിച്ചു ചേൎന്നീടിനാൻ.
വമ്പെഴും ശിവപേരൂരങ്ങാടിതന്നിലപ്പോൾ
ചാഴിയൂരരചന്റെ ചേകവൻ കണ്ടു വെട്ടി,
പാഴിലല്ലെന്നുവച്ചു നമ്പിടിതന്നെക്കൊന്നു.
ബന്ധുവായ് നമുക്കുപകാരാൎത്ഥ ം പടയോടും
അന്തരാ വന്നാൻ മണക്കുളത്തിലരചനും
അന്തമാക്കിനാരവൻ ചിന്തയിൽനിന്നിക്കാലം
പാങ്ങിനി നമുക്കാരുമില്ലല്ലോ പടയ്ക്കിപ്പോൾ
വാങ്ങുകേയുള്ളുവെന്നു വാങ്ങിച്ചു പെരുമ്പട.
ഇങ്ങനെ മൂത്ത താവഴിമന്നനായ രാമവൎമ്മർ പരാജിതനായി. എന്നാൽ ബന്ധുവായ നമ്പിടിയുടെ മരണത്തേപ്പറ്റി കേട്ട സാമൂതിരി കുപിതനായി.
പെട്ടൊരു ശിവപേരൂർ കിട്ടുവോളവുമെന്നു്.’
അദ്ദേഹം ആലോചിച്ചിരിക്കവേ, മൂത്ത താവഴിമന്നൻ സാമൂതിരിയെ ചെന്നുകണ്ടു് സഹായമപേക്ഷിച്ചു. അദ്ദേഹമാകട്ടെ,
ചിന്തിച്ചു ചൊല്ലി’ യിട്ടു്
വൻപടയും കൂട്ടി യുദ്ധത്തിനു് ഒരുങ്ങിയിരിക്കവേ, ചാഴിയൂർ രാജാവായ രാമവൎമ്മ നാടുനീങ്ങി. ഇതു ക്രിസ്താബ്ദം ൧൬൬൬-ൽ ആയിരുന്നു. സാമൂതിരി തൃശ്ശിവപേരൂരേയ്ക്കു തിരിച്ചു. അന്നു് അവിടെ കൊച്ചിയിലെ റാണി ഗംഗാധരലക്ഷ്മി താമസിച്ചിരുന്നു.
ചൊല്ക്കെണ്ടൊരുവീശരും വൻപടജാലങ്ങളും
രാഘവനെന്നുപേരായുള്ള വാഴാക്കോയിലും
പോൎക്കരിസമൻ പാലിയത്തു മേനവൻതാനും
അരിയതിട്ടമുരിയ മംഗലമൊരുമിച്ചു
വാരിധിഗിരിരാജനോടമർ ചെയ്യുംപോലെ
കുന്നിക്കുപോലും പോരിന്നേതുമേ വഴുതാതെ
മൂന്നുനാലഞ്ചുവർഷം കഴിഞ്ഞോരനന്തരം
നിന്നിനിപ്പൊറുക്കരുതെന്നുടൻ നിരൂപിച്ചു
അന്നു രാഘവൻ കോയിലമ്മതമ്പുരാനെയും
കൊണ്ടഥ പുക്കു നല്ല കൊച്ചിയിൽ കോയിലകം’
പാലിയത്തു മേനോന്റെ പട പിൻവാങ്ങി. സാമൂതിരിക്കു തൃശ്ശിവപേരൂർ സ്വാധീനമാവുകയും ചെയ്തു. അക്കാലത്തെ കേരളീയരാജാക്കന്മാരിൽ ഏറ്റവും പ്രബലൻ മാനവിക്രമനായിരുന്നു. അദ്ദേഹത്തിന്റെ ആക്രമണം ഉണ്ടാവുമെന്നു് കൊച്ചിയും കൊടുങ്ങല്ലൂരും കരപ്പുറവും ഭയപ്പെട്ടു.
നെന്തൊരു കഴിവെന്നു ചിന്തിച്ചു കല്പിച്ചതു
വീരിയം പൂണ്ട കരപ്പുറത്തേഴായിരവും
നേരോടെയെഴുപത്തിരണ്ടു മാടമ്പികളും
പത്തെണ്ണം നൂറിൽപെരുക്കീട്ടൊരു രണ്ടുംകൂടി-
യൊത്തെണ്ണീടുമ്പോളെണ്ണമുള്ള മേനവന്മാരും
ഒത്തു മറ്റുള്ള ബന്ധുജനത്തിനോടുകൂടി
ദത്തു കൊള്ളുവാൻ വേട്ട മന്നനെച്ചെന്നുകണ്ടു.
കാര്യങ്ങളോരോതരം കേൾപ്പിച്ചനേരത്തിങ്കൽ
കാരിയക്കാരന്മാരും വള്ളുവർക്കോനുംകൂടെ
ഓരോരോ കാര്യങ്ങളെചിന്തിച്ചു നരപതി.
പാരതിൽ പുകൾ പൊങ്ങും വീരിയമാടത്തിങ്കൽ
ചോതരക്കൂറെന്നുപേരാകിയ സ്വരൂപത്തിൻ-
കാതലായുള്ള ജനം വന്നപേക്ഷിച്ചമൂലം
ചെല്ലാഞ്ഞാൽ മതിപോരായെന്നതുതന്നെയല്ല
ചൊല്ലെഴും പൂന്തുറോനേപ്പെടിച്ചെന്നതും വരും.
എല്ലാറ്റെക്കൊണ്ടുമിനി വന്നവരോടുകൂടി-
ച്ചെല്ലണം പെരുമ്പടപ്പിങ്കലെന്നുറച്ചിതു.
അനന്തരം വെട്ടത്തുരാജാവു് കരപ്പുറത്തുകാരോടു പറഞ്ഞു:
ട്ടാദരവോടു ഞാനുണ്ടൊന്നു ചൊല്ലുന്നിതിപ്പോൾ
ചോതരക്കൂറെന്നൊരു കൂറിനെ നിരൂപിച്ചും
ചേതസി പെരുമ്പടപ്പിൻസ്വരൂപത്തെയോൎത്തു ം
ജാതിയൊന്നെന്നതോൎത്തു ം വന്ന നിങ്ങളെപ്പേൎത്തു ം
ചേതസി തന്നീടുന്നിതെന്നുടെയുണ്ണികളെ
നല്ലതു ചൊല്ലിദ്ദോഷം വിലക്കിപ്പണ്ടുപണ്ടേ-
യുള്ള മര്യാദപോലെ നടത്തിക്കൊള്ളേണമേ.
മാനത്തിന്നൊരു കടുകളവും നീങ്ങുമെന്നു
മാനസതാരിൽ നിങ്ങളാരുമോൎക്കയും വേണ്ട.
വേട്ടവരെന്നാക്കീൎത്ത ിയെട്ടുനാട്ടിലും ശ്രുതി
വിട്ടുവാങ്ങുമാറില്ല പടയ്ക്കു പുറകോട്ടു്,
പെരികെ വൈകിക്കേണ്ടയെല്ലാൎക്കും ഗുണം…’
ഇപ്രകാരം ൧൬൫൮-ൽ ഏതാനും രാജകുമാരന്മാരെ വെട്ടത്തുനാട്ടിൽനിന്നു ദത്തെടുത്തു് ഇളയ താവഴിക്കാർ ഒരു പ്രബലനായ ബന്ധുവിനെ സമ്പാദിച്ചു. അന്നു് ഉണ്ണി രാമവൎമ്മക്കോയിൽ, വീരകേരളവൎമ്മ, വീരആര്യൻ, ഗോദവൎമ്മൻ, രവിവൎമ്മൻ എന്നിങ്ങനെ അഞ്ചു തമ്പുരാക്കന്മാരെയാണു് ദത്തുവെച്ചതു്. വെട്ടത്തു തമ്പുരാൻ പിരിഞ്ഞുപോകുന്ന ഉണ്ണികൾക്കു നല്കിയ ഉപദേശം വളരെ ഹൃദ്യവും വീരോചിതവും ആയിരുന്നു.
വെട്ടിക്കൊന്നിട്ടും വെട്ടിച്ചത്തിട്ടും മടിയാതെ
വെട്ടമെൺകാതംപോലെ രക്ഷിപ്പിനവിടവും.
ക്ഷത്രിയകുലത്തിങ്കൽ പിറന്നുള്ള രചന്മാർ
ശക്തരല്ലാത്ത മുന്നമില്ലെന്നു ധരിക്കണം.
ആജിയിൽ മരിക്കയുമാശ്രിതരക്ഷണവും
വ്യാജമെന്നിയേ ശത്രുസംഹാരപ്രവൃത്തിയും
ബാഹുജധൎമ്മമെന്നു വേദശാസ്ത്രത്തിൽ ചൊൽവൂ.
എന്നതിലൊരു വിഘ്നം വന്നെന്നാലവർകൾക്കു
പിന്നെ നിര്യാണംവന്നാൽ നരകം ചിരകാലം.
ഈ ദത്തു [5] കഴിഞ്ഞു് ഏറെത്താമസിയാതെ കൊടുങ്ങല്ലൂരിന്റെ ഒരു ശാഖയായ അയിരൂരിൽനിന്നും ഒരു ദത്തു കൂടി നടന്നുവത്രേ. ഇവരെല്ലാവരും കൂടി ഒരു പെരുമ്പട ഒരുക്കിയിട്ടു് സാമൂതിരിയോടു പട വെട്ടി. കവിവാക്യത്തിൽ പറഞ്ഞാൽ “കുന്നലക്കോനാതിരി നിന്നൊരുപ്രകാരേണ തടുത്താനെന്നേ വേണ്ടു.” പിന്നീടു്
ചാഞ്ഞുപോകയില്ലെന്നു കേൾവിയും മുഴുത്തപ്പോൾ
അടുത്തു വെൺപലേശന്മാർ [6] വിനാശം തീർപ്പാൻ’
അവർ ഇരുകൂട്ടരേയും രഞ്ജിപ്പിക്കാൻ നോക്കി. കുന്നലക്കോനും പെരുമ്പടപ്പു രാജാവും തമ്മിൽ നിരന്നു; എന്നാൽ തൃശ്ശിവപ്പേരൂർ ചുട്ടുപൊടിച്ചശേഷമേ പിൻവാങ്ങിയുള്ളു. ഇങ്ങനെ കൊച്ചിയിൽ സമാധാനമായി.
ചങ്കരങ്കോതമുമ്പായുള്ളിടപ്രഭുക്കൾക്കും
മനം തെളിഞ്ഞു. പോൎത്തു ഗീസുകാരും പ്രസന്നരായി.
വല്ലഭമൊടു ജനറലാം പറങ്കി വന്നു
കൊച്ചിയും മറ്റും പല കോട്ടകൾ രക്ഷിപ്പാനായ്
മെച്ചമേറീടിന മാടഭൂപതിതന്നെക്കണ്ടു
സമ്മാനിച്ചവൻ പൊന്നും വെള്ളിയും പട്ടുകളും
നന്മയേറിന പനിനീരോടു ചന്ദനവും
കാഴ്ചയുംവച്ചു നല്ല കൊച്ചിയിൽ കോട്ടതന്നിൽ
വിശ്വാസത്തോടുകൂടെ വാണിതു സുഖത്തോടെ”
സാമൂതിരി കൊച്ചിയെ വീണ്ടും യുദ്ധത്തിൽ ചാടിക്കാൻ എന്താണു് വഴി എന്നാലോചിച്ചു. കൊച്ചിയ്ക്കു് വെട്ടത്തുനാട്ടിന്റേയും വടക്കുംകൂർ തെക്കുംകൂർ രാജാക്കന്മാരുടേയും, ചെമ്പകശ്ശേരിയുടേയും, വിണ്ടണിക്കോടു് (പരൂർ), വള്ളുവനാടു് ഈ രാജ്യങ്ങളുടേയും സഹായമുണ്ടായിരുന്നു. എന്നാൽ ഇതൊന്നും സാമൂതിരി വകവച്ചിരുന്നില്ല. പ്രബലന്മാരായ ലന്തക്കാരെ തോല്പിച്ചെങ്കിൽ മാത്രമേ കൊച്ചിയ്ക്കു പരാജയം ഉണ്ടാവുമായിരുന്നുള്ളു. അതിലേക്കു് അദ്ദേഹം വീരകേരളവൎമ്മവഴിക്കു് ഡച്ചുകാരുടെ സഹായത്തെ അഭ്യൎത്ഥ ിച്ചു. ഇതിനിടയ്ക്കു് മാനവിക്രമൻ ഓരോ ദേശങ്ങൾ പിടിച്ചടക്കിക്കൊണ്ടുമിരുന്നു.
കേൾവി പൊങ്ങിന പെരുമ്പടപ്പിൽ മൂപ്പു വാണു.
ദേവദേവേപ്രിയശ്രേഷ്ഠഭൂപരിപാലൻ
ദേവനാരായണരും പറങ്കിതാനും പിന്നെ
വിണ്ടലൎക്കുലമതുമടക്കി മരുവീടും
വിണ്ടണിക്കോട്ടു വാഴും മന്നനുമൊരുമിച്ചു
ഇണ്ടലും തീൎന്നു കൊണ്ടു തന്നുടെ നാടമ്പത്തി-
രണ്ടുകാതവും പാലിച്ചരചൻ വാഴുംകാലം
കുന്നലക്കോനോരോരോ ദേശത്തെയടക്കിനാൻ.
കുന്നിക്കുകുറയാതെ മാറ്റാരെ മടുക്കുമ്പോൾ
ഏറ ഞാൻ പല വാക്കു വെറുതേ ചൊല്ലേണമോ?
ഏറനാടരും പെരുമ്പടപ്പുമൊരുപോലെ
വൈരസ്യമുണ്ടായ്‍വന്നു.”
അങ്ങനെ സാമൂതിരി ഒരു പെരുമ്പട അയിരൂർനൃപന്നു് എതിരായി അയച്ചു. അദ്ദേഹത്തിന്റെ ആശയം എന്തായിരുന്നു എന്നു് കവി നല്ലപോലെ വ്യക്തമാക്കീട്ടുണ്ടു്.
ചൊല്ലെഴുമൈരൂർനൃപൻ വാഴുന്ന കൂറും ബലാൽ
പാടുപാടൊരു പുറം തീവയ്ക്കുന്നതു കണ്ടു
വാടിയങ്ങിരിക്കയില്ലെങ്ങുമേ വീരന്മാൎകൾ
ചാടിവന്നീടുന്നേരം വെട്ടിക്കൊല്ലുകവേണം
മാടമന്നനേയെന്നു വൻപടയയച്ചിതു
ഇപ്രകാരം അയിരൂർ ആക്രമിച്ചപ്പോൾ, അവിടെനിന്നു് ദത്തെടുക്കപ്പെട്ടിരുന്ന രാമവൎമ്മർ,
ഒരു വൻപടയുമായി സാമൂതിരിയോടു് എതിരിട്ടു. ആ യുദ്ധമദ്ധ്യേ രാമവൎമ്മർ വധിക്കപ്പെട്ടു.
കുക്കുടം പൊരുംപോലെ പൊരുതു ചെല്ലുന്നേരം
ഐരൂർനിന്നിട്ടു ദത്തുപുക്കോരു രാമവൎമ്മർ
ശൗര്യവാരിധിതന്നെ വെട്ടിക്കൊന്നറിയാതെ
കട്ടിൽമേൽ വച്ചു നല്ല പട്ടുകൊണ്ടുടൽ മൂടി
ഒട്ടും വൈകാതെയൊത്ത നിലത്തു വച്ചാരല്ലോ.
ഈ വൎത്ത മാനം കേട്ടു് ‘വെട്ടംതന്നീന്നു ദത്തു പുക്കമന്നൻ പെരുമ്പടപ്പിലിളയനരപതി’ വന്നു്, തന്റെ അനുജന്റെ ശവം കണ്ടിട്ടു്
പത്തിരുപതു വലം വച്ചു കുമ്പിട്ടു കൂപ്പി
മടിയിൽ തലയെടുത്തുടനേ വച്ചു കേണു
“മടി കൂടാതെ വെട്ടി മരിച്ച വീരനാകു-
മനുജാ നിന്നെയിനി ഞാനേതുനാളിൽ കാണ്മൂ?
ഞാനല്ലോ മുൻപിൽ മരിച്ചീടുവാനവകാശം
പിന്നാലെ നീയെന്നല്ലേ, ഞാൻ നിനച്ചിരുന്നതും
മുന്നേ നീ മരിച്ചതു കുറ്റമല്ലെന്നേ വേണ്ടൂ.”
ഇത്തരമരുൾചെയ്തു ദുഃഖിച്ചു നൃപവരൻ
ചീൎത്ത വേദേന തമ്പിതന്നുടൽ തഴുകിയും
കണ്ണീരുമനുജന്റെ ദേഹത്തിൽനിന്നു വരും
പുണ്ണീരും കരംകൊണ്ടു തുടച്ചു പകയരോ-
ടെണ്ണില്ലാതോളം വരും കോപാവശതയോടും
എന്നെയുമുണ്ണിയേയുമൊന്നിച്ചിട്ടടക്കണം
എന്നു് അരുളിച്ചെയ്ത ശേഷം, പടയോടുകൂടി സാമൂതിരിയുടെ സൈന്യത്തോടു് ഏറ്റു. കൂടെയുണ്ടായിരുന്നവർ എല്ലാവരും ഒടുങ്ങിയപ്പോൾ കൂടലൎകാലനായ മന്നവൻ കോപത്തോടു കൂടി,
കാരണമായോൎകളെ വന്ദിച്ചു നടേതന്നെ
ആദരവോടു പരദേവതമാർകളേയും
ചോതരക്കൂറിനേയും വന്ദിച്ചു വഴിപോലെ
ചിത്തത്തിൽ ഗുരുവിനെച്ചിന്തിച്ചു തൊഴുതുടൻ
പ്രത്യേകം മറുതലതന്നെയും വഴങ്ങീട്ടു
തന്നുടെ വാളും പൊന്നെഴുന്തൻപരിചയും
കണ്ണിൽ തീ ചിതറവേയടുത്തു മടിയാതെ
വേഗത്തിൽ പുലിപോലെ പാഞ്ഞടുക്കുന്നനേരം
“വെടിവയ്ക്കരുതു്—ഏകാകിയായ് വരുന്ന എന്നോടു് നിങ്ങളിൽ ഒരുവൻ വന്നു് എതിരിടണം” എന്നു പറഞ്ഞുകൊണ്ടു് അടുക്കവേ, സാമൂതിരിയുടെ സൈന്യം അങ്ങോടിങ്ങോട്ടു പാഞ്ഞു. കുറേനേരം പൊരുത ശേഷം വെട്ടത്തു നൃപൻ പിൻവാങ്ങിയിട്ടു് ഉന്നതമായ ഒരു മരത്തിന്റെ തണലുമേറ്റു നിന്നു.
ഏറിയ പടകളെ” രാജാവുതന്നെ കൊന്നു.
കോഴിക്കോട്ടുസൈന്യം വളരെ ക്ഷീണിച്ചു.
മാനവിക്രമൻപട വിറച്ചുചമഞ്ഞിതു
വൈനതേയനെക്കണ്ട നാഗങ്ങളെന്നപോലെ
വാനവർകോനെക്കണ്ട ശൈലങ്ങളെന്നപോലെ
കോളരി തന്നെക്കണ്ട കുംഭികളെന്നപോലെ
വ്യാളവീരനെക്കണ്ട മണ്ഡൂകജാലംപോലെ
വാരിധിതന്നെക്കണ്ട രാക്ഷസരെന്നപോലെ
ജാമദഗ്ന്യനെക്കണ്ട ക്ഷത്രിയരെന്നപോലെ
ഭീമദുഗ്ദ്ധയെക്കണ്ട സുംഭാദികളെപ്പോലെ
മാനവിക്രമസൈന്യം ഭയപ്പെട്ടു വിറച്ചുപോയി. രാജാവാകട്ടെ ഇങ്ങനെ ഉച്ചത്തിൽ അലറി.
എന്നോടു നേരേനില്പാനൊരുവരില്ലാതായോ?
ഇതുകേട്ടു് പാറ നമ്പി ‘പറക്കും പക്ഷിപോലെ’ ആയുധത്തോടുകൂടി ചാടിവീണു.
കാലലോകത്തെപ്പുക്കു നമ്പിയെന്നറിഞ്ഞാലും
നമ്പിയുടെ പടയേയും അദ്ദേഹം നശിപ്പിച്ചു.
വാട്ടമെന്നിയേ പത്മവ്യൂഹത്തിൽ പുക്കുകൊണ്ടു
കൂട്ടമേ രിപുക്കളെയൎജ്ജു നി കൊല്ലുംപോലെ
സുംഭന്റെ പടക്കൂട്ടംതന്നിലേ കടന്നുടൻ
വൻപെഴും കാളി കൊലചെയ്തീടുന്നതുപോലെ
കൗരവരുടേ പട തന്നിലേ പുക്കുകൊണ്ടു
ഗൗരവമുള്ള ഭീമസേനൻ കൊല്ലുന്നതുപോലെ
അരചന്മാരായുള്ള ക്ഷത്രിയസമൂഹത്തെ
പരശുരാമൻ കൊലചെയ്തീടുന്നതുപോലെ
മാരുതി തോരണത്തിൽ പുക്കമർ ചെയ്തപോലെ
നേരേ മന്നവൻ കൊലചെയ്തുടൻ മുടിക്കുന്നു
ചോരകൾകൊണ്ടു നന്നായ് കുളിച്ചു തുടങ്ങിന
ശൂരനാം നരപതി വെട്ടുന്ന വെട്ടേൽക്കവേ,
‘പൂന്തുറമന്നൻപടയ്ക്കു’ നിൽക്കപ്പൊറുതിയില്ലാതെയായി. അവർ ചിന്ത തുടങ്ങി:
കൂട്ടത്തിൽ പുക്കമൂലം വയ്ക്കരുതല്ലോ വെടി.
ഒട്ടത്തിൽ വെട്ടുകൊണ്ടു ചാകുമാറായല്ലോ നാം-
വക്കാണം കഴിക്കണം വൈകരുതിനിയെന്ന-
ങ്ങുൾക്കാമ്പിൽ വന്ന ശോകം നീക്കിക്കൊണ്ടു്,
അവർ അടുത്തു് വെട്ടും കുത്തും തുടങ്ങി. അങ്ങനെ യുദ്ധം പൊടിപൂരമായി.
പറ്റലർതന്നെക്കണ്ടു പാഞ്ഞുപാഞ്ഞടുക്കുമ്പോൾ
തെറ്റെന്നു വെട്ടുംകുത്തുമേറ്റവനിയിൽ വീണു.
ശത്രുക്കളുടെ വെട്ടേറ്റു മരിച്ച തമ്പുരാന്റെ ശേഷക്രിയ മറ്റുള്ള രാജാക്കന്മാർ നിൎവഹിച്ചു. അവർക്കു് കുന്നലക്കോനോടുള്ള വൈരവും മുഴുത്തു. ഇവിടെ ഒന്നാംപാദം അവസാനിക്കുന്നു. യുദ്ധവൎണ്ണനയിൽ ഇക്കവിയ്ക്കു് അനിതരസാധാരണമായ സാമൎത്ഥ ്യമുണ്ടെന്നു് ഇവിടെ ഉദ്ധരിച്ചിട്ടുള്ള ഭാഗങ്ങളിൽനിന്നു നല്ലപോലെ വ്യക്തമാകുന്നുണ്ടല്ലോ.
ദത്തെടുക്കപ്പെട്ടവരിൽ രണ്ടുപേർ യുദ്ധത്തിൽ മരിച്ചിട്ടും പെരുമ്പടപ്പുരാജാവു് കുന്നലക്കോനോടിളയാതെ പടവെട്ടിക്കൊണ്ടിരുന്നു. അക്കാലത്തു് ‘നാടുപഴകി’യ വീരകേരള-വൎമ്മർ വടക്കുങ്കൂർ ആദിത്യവൎമ്മയെച്ചെന്നുകണ്ടു് അദ്ദേഹത്തിന്റെ സഹായം അപേക്ഷിച്ചു. അദ്ദേഹം ആ അപേക്ഷയെ കൈക്കൊൾകയും ചെയ്തു. അനന്തരം അദ്ദേഹം തെക്കുങ്കൂർരാജാവിന്റേയും, ആലങ്ങാട്ടു രാജാവിന്റെയും, ഇടപ്പള്ളി രാജാവിന്റേയും, പ്രീതി സമ്പാദിച്ചു. അതോടുകൂടി മൂത്ത താവഴിയുടെ ബലം ഒന്നു വൎദ്ധിച്ചു. വെട്ടത്തു രാജാവിന്റെ പക്ഷത്തു് ഇപ്പോൾ ചെമ്പകശ്ശേരി ദേവനാരായണനും, പുറത്തുകാലും, പറവൂർ, വള്ളുവനാടു് എന്നീ ദേശങ്ങളിലെ രാജാക്കന്മാരും മാത്രമേയുണ്ടായിരുന്നുള്ളു.
വൻപോടടുക്കുവാൻ തക്കൊരു ബന്ധുക്കൾ
അൻപോടിതാരെന്നു കാണാഞ്ഞു ഖേദിച്ചു്,
വീരകേരളവൎമ്മ വെൺപലനാട്ടിൽ ഇരിക്കുമ്പോൾ,
കുമ്പഞ്ഞിയെന്നൊരു കൊമ്പൻകുലയാന
വമ്പോടു വാഴുംപ്രകാരം മനോഹരം.
വമ്പരിൽ മുമ്പുവൻ ഭീരങ്കിയും പട-
ക്കോപ്പുകൾ വൻപെഴു കപ്പലുമൎത്ഥ വും
കല്പനാശക്തിയുമിബ്ഭുവനാന്തരേ
സൂര്യസോമാവധിശൗര്യവീര്യഗുണ
കാര്യമര്യാദപൂണ്ടേഷ ദ്വീപാന്തരേ.
കുളമ്പിൽ താമസിക്കുന്ന ഈ ഡച്ചുകമ്പനിക്കാരുടെ സഹായം ലഭിച്ചാൽ മാത്രമേ പോൎത്തു ഗീസുകാരുടെ മദം ശമിപ്പിക്കാൻ സാധിക്കയുള്ളുവെന്നും, അവരെ അമൎത്ത ാതെ വെട്ടത്തുരാജാക്കന്മാരെ തോല്പിക്കാൻസാധിക്കയില്ലെന്നും ഓൎത്തു ് മൂത്ത താവഴിരാജാവു് കുളമ്പിലേക്കു തിരിച്ചു. ഡച്ചുഗവൎണ്ണർ ജനറൽ അദ്ദേഹത്തിനെ യഥായോഗ്യം സ്വീകരിച്ചു്,
ശങ്കയും കൈവിട്ടു മന്ത്രികളുമായി
ചെങ്കതിരോൻനൃപനെച്ചെന്നുകണ്ടിതു
… … …
കണ്ടു പരദേശി കൊണ്ടാടിയെത്രയും
മണ്ടിയണഞ്ഞു പിടിച്ചു പൂണ്ടീടിനാൻ.
കണ്ടാൽ മനോഹരമായ കസേരയിൽ
കൊണ്ടേയിരുത്തിയിരുന്നു താനും പിന്നെ
മാർഗ്ഗപീഡാ ശത്രുപീഡാ പൈദാഹാദി
പോക്കി സൽക്കാരസൗജന്യവാക്കുകൾ
പറഞ്ഞു. രാജാവു് ഉണ്ടായ സംഭവങ്ങളെ വിവരിച്ചു പറഞ്ഞു കേൾപ്പിച്ചശേഷം,
ത്തച്ചിറക്കീടുകിൽ സൎവസാദ്ധ്യം വന്നു’
എന്നു് തന്റെ ആഗമനോദ്ദേശ്യത്തെ അറിയിച്ചു. ഗവൎണ്ണർ ജനറൽ സഹായം വാഗ്ദാനം ചെയ്തു എന്നു മാത്രമല്ല,
വൃത്തിയടക്കി വാഴിക്കുന്നതുണ്ടു ഞാൻ’
എന്നു് ഉറപ്പും കൊടുത്തു. പിന്നീടു് എല്ലാവരുംകൂടി സാമൂതിരിയേ ചെന്നു കണ്ടപ്പോൾ, അദ്ദേഹം പറഞ്ഞു:
കപ്പലൂടെ ലന്ത വേണം കടലിലും.
വെൺപലമന്നവരാറ്റുപുഴയിലും
ചുറ്റിയടുക്കുമ്പോളൊന്നുകിൽ ചത്തിടും
പറ്റലർ–അല്ലെങ്കിൽപ്പോമൊളിച്ചെങ്ങാനും;
രണ്ടുമല്ലെങ്കിൽ മൂന്നാമതവർ നമ്മെ-
ക്കണ്ടറിഞ്ഞീടുമെന്നുള്ളതും നിൎണ്ണയം.’
പറങ്കികൾ അഴിക്കോടു് പിടിച്ചെടുത്തു് അവിടെ പാളയം അടിച്ചു; എന്നാൽ സാമൂതിരി ചതിച്ചു് അവിടെനിന്നു് പടയൊഴിപ്പിച്ചശേഷം കോഴിക്കോട്ടു ചെന്നു താമസമുറപ്പിച്ചു.
ഡച്ചുസൈന്യം ൮൩൬ കുംഭം ൨൭-ാനു ചൊവ്വാഴ്ച [7] നാൾ,
ഒപ്പം കലർന്നു പടവുമറുമാസും’
ഒപ്പിച്ചുകൊണ്ടു് പള്ളിപ്പുറത്തേക്കു തിരിച്ചു. വയ്പിലുണ്ടായിരുന്നവർ പിൻവാങ്ങി. പറങ്കികളുടെ വകയായ പള്ളിപ്പുറം കോട്ട ഡച്ചുകാർക്കു സ്വാധീനമായി. എന്നാൽ വടക്കുങ്കൂറും തെക്കുങ്കൂറും മുൻപു പറഞ്ഞൊത്തിരുന്നതനുസരിച്ചു് സഹായത്തിനു പുറപ്പെടവേ,
ഉള്ളവർ തടുക്കയാൽ പിൻവാങ്ങിക്കളഞ്ഞു. ഡച്ചുകാർ ലങ്കയ്ക്കു പോയ മാത്രയിൽ പറങ്കികൾ പള്ളിപ്പുറം വീണ്ടും സ്വാധീനപ്പെടുത്തുകയും ചെയ്തു. എന്നാൽ ‘വേനൽ പിറന്നാറെ’ ലന്തേശൻ തിരിച്ചുവന്നു് പൂന്തുറമന്നനോടു് ആലോചിച്ചശേഷം കൊടുങ്ങല്ലൂർ വളഞ്ഞു. കോട്ട സംരക്ഷിച്ചുകൊണ്ടിരുന്ന വെട്ടത്തു ഗോദവൎമ്മയുടെ മനം കലങ്ങി. ലന്തക്കാരാകട്ടെ,
കോട്ട പിടിപ്പാനടുത്തു തുടങ്ങിനാൻ
കൂട്ടം കലൎന്നു പറങ്കിപ്പരിഷയും
കൂട്ടംകൂടി വെടിവെച്ചു തുടങ്ങിനാർ,
കീഴടങ്ങിക്കൊള്ളുന്നതാണു് നല്ലതെന്നു് അമരാൽ പറങ്കി കപ്പിത്താനോടു പറഞ്ഞു. എന്നാൽ അയാൾ വകവെച്ചില്ല. അതുകേട്ടിട്ടു് അമരാൽ കുപിതനായി.
കല്ലും തുടരും നല്ലുണ്ടയുമിട്ടിട്ടു
കല്ലുകൾകൊണ്ടുള്ള മതിലുകൾ പൊട്ടിച്ചിതു.
പറങ്കിയാകട്ടെ,
നല്ല കുഴി കുഴിച്ചങ്ങതിൽ മേവിനാൻ.
കോട്ട മറിഞ്ഞിട്ടും വാട മറിഞ്ഞിട്ടും
തൂണുമറിഞ്ഞിട്ടും വാതിൽ മറിഞ്ഞിട്ടും
താണുകുഴിയീന്നൊളിച്ചിട്ടു നോക്കിയും
വന്ന രിപുക്കളെ നന്നായ് വെടി വെച്ചു
വെന്നു ചതിച്ചു വധിക്കാൻ പറങ്കിയും.’
ഇങ്ങനെ നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ, ലങ്കേശൻ വിളിച്ചു പറഞ്ഞു.
നീളെയിരുന്നന്യേയില്ലൊരുതീനേതും.
നീളെയിരിപ്പാൻ മനസ്സുണ്ടെന്നാകിലോ
വാളിനൂണാകാതേ ജീവനോടുംകൂടെ
മീളുവാൻ കൊച്ചിതന്നിൽ പറങ്കികളെ
മീളാതെയുള്ള പരിഭവം പിന്നെ ഞാൻ
കോളായ കൊച്ചിയിൽ വന്നു ചോദിക്കുന്നേൻ”
അന്നേദിവസം അങ്ങനെ കഴിഞ്ഞു. അടുത്ത ദിവസം രാവിലെ ലന്തപ്പട,
ചെല്ലാതെ മേവിന തോക്കുകളും പിന്നെ
കുന്തം കഠാരവും മിന്നുന്ന ചൊട്ടയും
ചിന്തുന്ന തീയുള്ള തീക്കുടുക്കകളും
കോവണിക്കൂട്ടവും” കൈക്കൊണ്ടു.
കോട്ടയ്ക്കുള്ളിൽ പ്രവേശിക്കതന്നെ ചെയ്തു. പിന്നീടുണ്ടായ വിശേഷങ്ങളെ കവി വളരെ തന്മയത്വത്തോടുകൂടി വൎണ്ണിച്ചിരിക്കുന്നു.
നായിമ്മയുള്ള പറങ്കികളും ചത്തു
പോകുന്നനേരത്തു മിഞ്ചിയവരെല്ലാം
ചാകുകേയുള്ളു’
എന്നു വിചാരിച്ചു് പറങ്കികൾ വെള്ളക്കൊടി തൂക്കി ഉണ്ടയേറ്റുകിടന്ന കപ്പിത്താനെ കപ്പലിലേറ്റി. ലന്തക്കാർ കോട്ടയ്ക്കുള്ളിൽ സ്വൈരമായ് വാണു. മൂത്ത താവഴിത്തമ്പുരാനും സാമൂതിരിയും സന്തുഷ്ടരായി.
ഒച്ച പൊങ്ങുന്ന മങ്ങാട്ടു പടിഞ്ഞാറ്റു-
കൂറ്റിൽ മൂന്നാമനും മന്നവനും മറ്റു-
കൂറ്റരതായോർക്കുമേറ്റം തെളിഞ്ഞു.’
ഗോദവർമ്മരും ദേവനാരായണനും ദുഃഖത്തിൽ മുഴുകി. ഇപ്രകാരം,
കോപ്പോടു വെട്ടത്തരചന്മാർ രക്ഷിച്ചു.
നല്ല കൊടുങ്ങല്ലൂർ മുമ്പായ് വടക്കുള്ള
ചെല്ലെഴും നാടുകാത്താൻ കുന്നലക്കോനും.
രണ്ടു കൂറും പകുത്തിങ്ങനെ മേവിനാൻ
ഇണ്ടലും തീർന്നു പരിഭവിച്ചക്കാലം’
ഈ സംഭവം നടന്ന കാലത്തെ കവി ഒരു നല്ല ചരിത്രകാരന്റെ രീതിയിൽ ഇങ്ങനെ വ്യക്തമായിപ്പറഞ്ഞിരിക്കുന്നു:
ചൊല്ലാം മകരമാസവും പിന്നെത്തൂയ
ഞായറായീടുന്നോരാഴ്ചയും നിശ്ചയം
മായമൊഴിഞ്ഞു മാദ്ധ്യന്ദിനനേരത്തു
വെട്ടിപ്പിടിച്ചുടൻ കോട്ടയും’
ഇവിടെ ദ്വിതീയപാദം അവസാനിക്കുന്നു.
ലന്തക്കാർ പിന്നീടു് തെക്കോട്ടു പുറപ്പെട്ടു. അവർ ചങ്ങലഴി കടന്ന മാത്രയിൽ വൈപ്പിലുള്ളവർ കീഴടങ്ങി; വടകരക്കോട്ടയും അവർ കരസ്ഥമാക്കി. അനന്തരം കൊച്ചീലഴിമുഖവും കടന്നു. വീരകേരളവൎമ്മതമ്പുരാനും അദ്ദേഹത്തിനു സഹായിയായി നിന്ന പാലിയത്തച്ഛനും കൊച്ചിയിലെത്തി. കടൽ മുഴുവനും കപ്പലുകൾകൊണ്ടു നിറഞ്ഞു. കോഴിക്കോട്ടുരാജാവു് ഇളംകുന്നപ്പുഴയിലും ആയി.
ങ്ങുറച്ചു വെട്ടമന്നരുമമൎന്നിതു’
പുറത്തുകാലാകട്ടെ ‘ഭയങ്കരന്മാരാം ബദരസേനയാൽ ഭയപരവശരായ്ച്ചമഞ്ഞിട്ടു്’ പുറത്തിറങ്ങാതെ കോട്ടയടച്ചിട്ടു. വെളിയിൽ യുദ്ധം ചെയ്തുകൊണ്ടിരുന്ന നായന്മാർ പരുങ്ങലിലുമായി.
ക്കരുതിയക്കാലം മനസ്സിൽ മേനോന്മാർ.
തെരിക്കെന്നു കോയിലകത്തു പുക്കുടൻ
തരം തരം മറ്റും പെണ്ണും പിള്ളകളും
മരണഭീതിയാലരമന പുക്കു.’
വീരകേരളവൎമ്മരാകട്ടെ,
കടൽമകൾ കൊച്ചീത്തുറ മനോഹരം
തനിക്കൊരു തൊടുകുറിയെന്നപോലെ
പണിക്കുറ തീൎത്തു ചമച്ച കോയ്‍ലകം
കിഴക്കതിനൊട്ടു പടിഞ്ഞാറു വട-
ക്കളകേശനുടെ പുരിയെന്നപോലെ
ഒരു ദിക്കുണ്ടല്ലോ …
… … …
അവിടെപ്പണ്ടാരപ്പറമ്പിൽ വീടതിൽ’
ഇരുന്നു് അമരാലൊടു നയമായി ഇപ്രകാരം അരുളിച്ചെയ്തു:
ഉടമയേറുമമ്മതമ്പുരാനുണ്ടു്
പിറന്നുടയതെന്നറികമരാലെ.
മറന്നുകൂടുവാനരുതതു നൂനം
മറയവരുമുണ്ടവിടെ കൂടവേ
മറ പിടിച്ചോണ്ടു പലരും പാർക്കുന്നു.
സകലം കൊല്ലുകെന്നതുവരായല്ലോ
പകയവരെക്കൊല്ലുകയെന്നേ വരൂ
വെളുത്തുമിന്നുന്ന കൊടിയോടും കൂടെ-
ക്കളിച്ചു വന്നുടനിണക്കം ഭാവിച്ചു
പിടിച്ചു കപ്പലിലുടൻ കരേറ്റണം
നടിപ്പെഴും രിപുവരന്മാരെയെന്നാൽ
പടയ്ക്കെന്നും പിന്നെ വരാ നമ്മോടാരും’
ലന്തപ്പട അടുക്കുന്നതു കണ്ടു് നാടു വാഴുന്ന വെട്ടത്തരചൻ മരുമക്കളെ അടുക്കൽ വിളിച്ചു് അവർ മൂന്നുപേരോടായിട്ടു്,
എന്നു ചോദിച്ചു. വീരാഗ്രണികളായ അവർ ഇങ്ങനെ ഉണർത്തിച്ചു:
വഴങ്ങുകയില്ല മരിക്കുന്നു ഞങ്ങൾ.
പഴിയ്ക്കയില്ലതിന്നൊരുവർ കേട്ടാലും
മറുകരയ്ക്കിപ്പോളെഴുന്നള്ളവേണം.
മരിച്ചുപോകാതെ കടുകയമ്മാവൻ
മടിക്കരുതു്’
അതു കേട്ടു് രാജാവു് ചിരിച്ചുകൊണ്ടു പറഞ്ഞു.
പെരുത്തൊരു പുകൾ മറുനാട്ടിലെങ്ങം
പെരുമ്പടപ്പിൽ മൂപ്പഴകിൽ വാണ ഞാൻ
മരിയാതെ പോയാൽ ഗതി വരായല്ലോ’
അതുകൊണ്ടു് നിങ്ങൾ വല്ലപാടും ജീവനെ രക്ഷിപ്പാൻ നോക്കണം” ഇതു കേട്ടപ്പോൾ ഇളയതമ്പുരാക്കന്മാർ സങ്കടപ്പെട്ടു. ഒരിക്കലും അങ്ങനെ ചെയ്കയില്ലെന്നു് അവർ മൂന്നുപേരും നിർബന്ധമായ്പറകയാൽ, മേലിൽ കൊച്ചി വാഴുന്നതിനു് ആളില്ലാതെ വരരുതെന്നുള്ള വിചാരത്തോടുകൂടി ഇളയരാജാവായ ഗോദവൎമ്മ ഉടൻ അവിടെനിന്നു കടക്കണമെന്ന് ആജ്ഞാപിച്ചു. അതുകേട്ടു് ഗോദവൎമ്മർ പറഞ്ഞു:
കരുത്തെഴും കൊടുങ്ങല്ലൂരൊഴികയാൽ.
അതിനാണക്കേടിന്നിതുകൊണ്ടുതന്നേ
വിധിയല്ലോയിനി മരിക്കുന്നേയുള്ളു’
അപ്പോൾ പെരുമ്പടപ്പുരാജാവു് ഇങ്ങനെ പറഞ്ഞു് സമാധാനപ്പെടുത്തി.
അടലിൽ നാമൊക്കെ മുടിഞ്ഞെന്നാൽ പിന്നെ
അടലർ തങ്ങൾക്കു സുഖമായ്‍വാണിടാം.
പരിഭവിപ്പതിന്നൊരുത്തനെങ്കിലും
പുറത്തുണ്ടെന്നാകിൽ രിപുക്കൾ പേടിക്കും.
ഇതുകാലത്തു നീ നിനച്ച കാരിയ-
മിതമോടേയിനിയൊരുനാളേ വേണ്ടൂ’
അനന്തരം,
ക്കരതലം പിടിച്ചണച്ചു മാറത്തു
ശിരസ്സിൽ ചുംബിച്ചു നയനവാരിയിൽ
മരുമകൻതന്നെ യഭിഷേകംചെയ്തു.
മുദാ മറുതല വരുംമുമ്പേ പോകെ-
ന്നുടനേയമ്മാവനനുജ്ഞചെയ്തച്ചോൾ’
ഗോദവൎമ്മർ, അമ്മാവനേ നമസ്കരിച്ചിട്ടു് പഴയന്നൂർഭഗവതിയേയും വന്ദിച്ച ശേഷം പറങ്കിക്കപ്പലിൽ കയറി അവിടെനിന്നു രക്ഷപ്പെട്ടു. പിന്നീടു്,
കുതുകമേറുന്നോരരമനതന്നിൽ’
ഇരുന്നുംകൊണ്ടു്, ഒരു ആലോചന നടത്തി. ഇതിനിടയ്ക്കു് ലന്തപ്പട അടുത്തു. അപ്പോൾ രാമൻകോയിൽ തന്റെ സേവകന്മാരോടായിപ്പറഞ്ഞുഃ–
ചിരിച്ചിണക്കമായ് വരുന്ന ലന്തകൾ
മുതിർന്നെന്നെപ്പിടിപെടുന്നതിൻമുമ്പേ
കൊടുപ്പിനുണ്ടകൊണ്ടുടനുടൻ വെടി…’
അതുകേട്ടു് നായന്മാർ,
നിരക്കെയുണ്ടകളൊഴിച്ചതുനേരം’
ഉണ്ടായ യുദ്ധം ഭയങ്കരം!
ഒരുത്തനെ വിളിച്ചൊരുത്തൻ പോകുന്നു
ഒരുത്തന്റേ മീതെയൊരുത്തൻ വീഴുന്നു
ഒരുത്തനെ വിളിച്ചൊരുത്തൻ പായുന്നു
പൊടികളും പുക പെരുക്കുന്നു നന്നായ്
പടകളും രണ്ടു പുറത്തും ചാകുന്നു
കടുക്കുന്നു പട വിറയ്ക്കുന്നു ദേഹ-
മടുത്തുള്ള വീട്ടിലൊളിയ്ക്കുന്നൂ ചിലർ
മരണവേദന ചിലർ കാട്ടീടുന്നു
മുറിവുകൾ നോക്കിക്കരയുന്നൂ ചിലർ’
രണ്ടു രാജാക്കന്മാർ അടല്ക്കളത്തിൽ മരിച്ചുവീണു. അതു കണ്ടു് ‘ഉണ്ണന്മർകോയിൽ’ എന്ന രാമവൎമ്മരാജാവു് കോപത്തോടു കൂടി ലന്തപ്പടയോടു് ഏറ്റു. അദ്ദേഹവും മരിച്ചു. പിന്നെയും സമരം നിലച്ചില്ല. അതിനെ കവിവാക്യത്തിൽ വിവരിക്കയാണു് ഉത്തമം.
ജലധരംപോലെ സ്തനിതസമ്മിതം
ഉരുണ്ടുവീണുടൻ മരിക്കുന്ന നേരം
കരുത്തുവച്ചുടൻ കിടച്ചുകൊണ്ടുടൻ
തരം തരം തമ്മിലിടഞ്ഞു പിന്നോക്കിൽ
കഴലുകൊമ്പുകളകലെ നീക്കീട്ടു
കുഴപ്പമോടുടനെടുത്തിതായുധം.
കലഹത്തിനുള്ള കൊടിയും തൂക്കിട്ടു
നിലാവെളിച്ചത്തങ്ങണഞ്ഞു മുന്നോക്കിൽ.
വെടികളും വെട്ടും തുടങ്ങി തങ്ങളിൽ
കുടതഴകളും കൊടിമരങ്ങളും
കടുതായിട്ടൊക്കെയൊടിഞ്ഞു വീഴുന്നു.
കൊടികളും ദൂരെത്തെറിച്ചുപോകുന്നു;
തുട കരതലം മുറിഞ്ഞു വീഴുന്നു;
പടയിടക്കിടച്ചുടനെ തങ്ങളിൽ
തടഞ്ഞുവീണുടനെഴുന്നേറ്റീടുന്നു;
കൊടുത്തുകൊള്ളുവാൻ തടുത്തു വെട്ടുന്നു;
തടുക്കവല്ലാഞ്ഞു തല തെറിക്കുന്നു;
നടിച്ചു മുന്നോക്കിലടുത്തു ചെല്ലുന്നു;
പിടച്ചിൽ പൂണ്ടുടനൊഴിച്ചുവാഴുന്നു;
തുടൎന്നു ചെന്നുടൻ ചതിച്ചു കുത്തുന്നു;
കുടൽമാലകളും തുറിച്ചു ചാടുന്നു;
ശവത്തിന്മേൽ ശവം മറിഞ്ഞുവീഴുന്നു;
ശവത്തിന്റെ കീഴിലൊളിച്ചുപോകുന്നു;
മുറിവിൽ ചോരകൾ നിറഞ്ഞൊഴുകുന്നു;
മുറയിട്ടു നാരീജനമുഴലുന്നു
തെറിക്കുന്നു തൊപ്പി; തുറിക്കുന്നു കണ്ണു്
പറിക്കുന്നു കച്ച; പിടയ്ക്കുന്നു വീണു്
കഴിക്കുന്നൂ ഘ്രാണം; വഴുക്കുന്നു പോരിൽ
പൊഴിക്കുന്നൂ വെടി; ഇഴയ്ക്കുന്നൂ ശവം
കടിക്കുന്നൂ പല്ലു്; വടിക്കുന്നൂ ചോര
കുടിക്കുന്നൂ വെള്ളം; എടുക്കുന്നു പ്രാണൻ.
യുദ്ധമദ്ധ്യേ രാമൻകോയിൽ, ‘വെടി കരത്തിനേറ്റു്’ ഇടരോടുംകൂടി ഒരു കോണിൽച്ചെന്നു് ഒളിച്ചു. കണ്ടവരൊക്കെ ലന്തക്കൂട്ടം യമപുരത്തിലാക്കി. അവിടുത്തെ അവസ്ഥ അതിദയനീയമായിത്തീൎന്നു.
വെരുണ്ടടുത്തുടൻ കൊടുക്കുന്നു വെട്ടു്.
ഝടിതി പീരങ്കിവെടിനാദം കേട്ടു
ഞടുങ്ങിപ്പൈതങ്ങൾ പിരണ്ടു വീഴുന്നു;
തിരഞ്ഞിട്ടമ്മമാരെടുത്തുകൊള്ളുന്നു;
പരവശപ്പെട്ടു വിരണ്ടു വീഴുന്നു;
ദുരിതമേയെന്നു മുറവിളിക്കുന്നു
എരിഞ്ഞണയും തീക്കുടുക്കകൊണ്ടുടൻ
കരിഞ്ഞഥ മുടി പുടവയുമൊക്കെ.
കരിക്കട്ടപോലെ കരിഞ്ഞു ദേഹവും
പിരിഞ്ഞുടൻ ഞെളിഞ്ഞുലകിൽ വീഴുന്നു.
തൊലിയും ഞാന്നുടൻ കുടലും ചാടീട്ടു
മലവെള്ളംപോലെയൊഴുകുന്നൂ ചോര
പുലികളെപ്പോലെയലറുന്നു ലന്ത
എലികളെപ്പോലെ വിറയ്ക്കുന്നു വൈരി
കൊച്ചീരാജാവിന്റെ പക്ഷീയരായ പണ്ടാരപ്പറമ്പിൽ മേനോനും നായ്ക്കർവീട്ടിൽ മേനോനും തേവലച്ചേരിൽ മേനോനും കാക്കനാട്ടു പണിക്കരും തച്ചേടത്തു പണിക്കരും അടല്ക്കളത്തിൽ വീണു. അരിയതിട്ട, മുരിയമംഗലം എന്നീ നമ്പൂരിമാരാകട്ടെ, ‘മരിയാതെ മറുനികേതനം പൂക്കാർ’. അവരോടുകൂടി തമ്പുരാനും രക്ഷപ്പെട്ടു. ഇങ്ങനെ യുദ്ധം അവസാനിച്ചു. ലന്തക്കാരും വീരകേരളവൎമ്മരും അരമനയ്ക്കുള്ളിൽ കടന്നു.
കടലിൽ ചെന്നങ്ങു മറഞ്ഞുകൊണ്ടല്ലോ.
കടല്ക്കുനാഥനും തെളിഞ്ഞിതന്നേരം
കടൽമലക്കോനും തെളിഞ്ഞു നന്നായി.
ഈ അവസരത്തിൽ ഒരു സംഗതി പ്രത്യേകം പറയേണ്ടതായിട്ടുണ്ടു്. രാമൻകോയിലിന്റേയും മറ്റും പ്രേരണയ്ക്കു വശപ്പെട്ടു മാത്രമാണു് റാണി ഗംഗാധരലക്ഷ്മി മൂത്ത താവഴിത്തമ്പുരാനെതിരായി വൎത്ത ിച്ചതു്. ആ സംഗതി ഇവിടെ പ്രത്യക്ഷമാക്കിയിരിക്കുന്നു. വീരകേരളവൎമ്മർ ദേവിയേ ചെന്നു കണ്ടു് അവരുടെ പാദത്തിൽ വീണു തൊഴുതു. പിന്നീടു്,
വിയൎത്തു കൊണ്ടേറെ വിറച്ചു ചൊല്ലിനാൻ
ഭയം ഭവതിയെ നിയതം ചിന്തിച്ചു
വശംകെട്ടു കാണ്മാൻ കൊതിച്ചു മാതാവേ!
പലകാലം വാണ ഫലമിപ്പോൾ വന്നു;
ഫലിച്ചിതു വിധിമതമിന്നാകിലും.
പുറത്തുപോയവരുടെ കാരുണ്യത്താൽ
പുറത്തു പോയ ഞാനകത്തു വന്നതും
പുറത്തു കാൽവൈരിയമരാലെന്നുടെ
പുറത്താകക്കൊണ്ടെന്നറിവിനേവരും”
ഇപ്രകാരം വിനയഭാവത്തോടുകൂടി മൂത്ത താവഴിത്തമ്പുരാൻ മൊഴിഞ്ഞ വാക്കുകൾ കേട്ടപ്പോൾ റാണി ഗംഗാധരലക്ഷ്മി, അദ്ദേഹത്തിനെ അരികിൽ അണച്ചു് ആശീർവദിച്ചിട്ടു് നെറുകയിൽ ചുംബിച്ചു. അനന്തരം അദ്ദേഹത്തിനോടായിട്ടു് പറഞ്ഞു:
മനസ്സുകേടില്ല മരിക്കുന്നാകിലും
കഴിഞ്ഞ വൃത്താന്തം മറന്നു നാടിവ
വഴിയേ രക്ഷിപ്പാനും”
ദേവി അനുവദിച്ചു. അനന്തരം അമരാലിനോടായിട്ടു് ഇങ്ങനെ അരുളിച്ചെയ്തു:
വയസ്സായിട്ടുള്ള ജനത്തിനുമെല്ലാം
തുണയായതിനിപ്പരദേശി ഭവാൻ
ഗുണമാകുംവണ്ണം നടത്തിക്കൊള്ളണം”
അമരാലാകട്ടേ രാജ്ഞിയോടു് വിട വാങ്ങിക്കൊണ്ടു് കോയിലകത്തിരിക്കുന്ന പടജനത്തെ രക്ഷിപ്പാനായിട്ടു പോയി. എല്ലാ ദിക്കുകളും ശവങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. എന്നാൽ അവരുടെ ഒരു ഭാഗത്തു് വരിമിഴിമാർകൾ മരിച്ചു്, പുരികുഴലഴിഞ്ഞു്
മുലത്തടത്തിൽ ചോരയുമണിഞ്ഞുടൻ’
കിടക്കുന്നതിനെ തെല്ലു മനോഭംഗത്തോടുകൂടെയാണു് കവി വൎണ്ണിച്ചിരിക്കുന്നതു്. ഈ മട്ടാഞ്ചേരിയുദ്ധം നടന്നതു്,
മതിനു മേലിൽ മുപ്പതുമേഴും ചെന്നു
മകരമാസത്തിലിരുപത്തേഴായി
പകച്ചിടാതൊരു ദിനമറിഞ്ഞാലും;
തിഥി പ്രതിപദം ധവളമായിതു
കുതുകമായ നാളഴകിലായില്യം
കരുതിക്കൊൾക വെള്ളിയാകുമാഴ്ചയും’
എന്നു് കവി തന്നെ പ്രസ്താവിച്ചിരിക്കുന്നതനുസരിച്ചു് ൮൩൭ മകരം ൨൭-ാം തീയതിയും ശുക്ലപക്ഷപ്രതിപദവും ആയില്യം നക്ഷത്രവും വെള്ളിയാഴ്ചയും ചേൎന്ന ദിവസമായിരുന്നു.
മട്ടാഞ്ചേരിയുദ്ധം കഴിഞ്ഞു് ലന്തക്കാർ കൊച്ചീക്കോട്ട പിടിക്കാൻ നോക്കി; ഫലിക്കാതെ പിൻവാങ്ങി. കോഴിക്കോട്ടുരാജാവു് കൊടുങ്ങല്ലൂരേയ്ക്കു പിൻവലിഞ്ഞു. വടക്കുംകൂർ പടവുകളോടുകൂടി നാട്ടിലേയ്ക്കു മടങ്ങി. ലന്തക്കാർ കൊടുങ്ങല്ലൂർ കോട്ട ഉറപ്പിച്ചുകൊണ്ടു് അവിടെ വസിച്ചു. വഞ്ചകനായ തിട്ടനമ്പൂരിയെ ചങ്ങലവെച്ചു ബന്ധിച്ചു; ‘മടയവർപുരമധികപക്ഷത്തെയുടയവനായ’ മുരിയമംഗലം ഒളിച്ചോടിപ്പോയി. ഇങ്ങനെ മൂന്നാംപാദം അവസാനിക്കുന്നു.
മാതുലന്റെ ഉപദേശാനുസൃതം പള്ളുരുത്തിയിലേക്കും അവിടെനിന്നും മുട്ടത്തേക്കും കടന്നുകളഞ്ഞ ഗോദവൎമ്മ വിവരമൊക്കെ അറിഞ്ഞു് വേഗം കൊച്ചിയിലെത്തി, മാതുലന്മാരുടെ ശേഷക്രിയകളൊക്കെ നടത്തി. അനന്തരം സ്വയം രാജ്യഭാരം കൈയ്യേറ്റു. ചെമ്പകശ്ശേരിരാജാവു് തത്സമയം വഞ്ചിപ്പടകളുമായി വന്നു് ‘വൈപ്പിൻകര’ ചുട്ടുപൊടിച്ചു. അദ്ദേഹത്തിനു് പറങ്കികളുടെ സഹായവുമുണ്ടായിരുന്നു. വീരകേരളവൎമ്മ വീണ്ടും കൊളമ്പിൽച്ചെന്നു് ഗവൎണ്ണർജനറലിനെ വിവരം ധരിപ്പിച്ചു. ഗവൎണ്ണർജനറലാകട്ടെ അമരാലെ വിളിച്ചു് ഇങ്ങനെ ഗൎജ്ജ ിച്ചു.
കല്പിച്ചതാരെന്തൊളിച്ചുപോന്നീടുവാൻ?
ദുൎബ ലനായെന്റെ കല്പന ലംഘിച്ച-
തിപ്പൊഴേ നിഗ്രഹിച്ചീടുവൻ നിന്നെ ഞാൻ’
എന്നു പറഞ്ഞിട്ടു് വാളെടുത്തപ്പോൾ വീരകേരളവൎമ്മർ അദ്ദേഹത്തിന്റെ കയ്ക്കു പിടിച്ചു തടഞ്ഞു.
യെല്ലാം പൊറുക്കണം നാഥനായുള്ളവൻ.
നീതികളെന്തിനു ഞാൻ പറഞ്ഞീടുന്നു?
നീതിജ്ഞനായ കുംഭഞ്ഞിയടങ്ങണം’
എന്നു സമാധാനപ്പെടുത്തീട്ടു് വേഗം ഒരു സൈന്യത്തെ അയപ്പാൻ അദ്ദേഹം അപേക്ഷിച്ചു. അതുകേട്ടു്
നന്നായ് ബഹുമാനസ്നേഹമുൾക്കൊണ്ടുടൻ’
അനുസരിക്കണമെന്നുള്ള കൎശനമായ ആജ്ഞയോടുകൂടി ലന്തേശൻ ഒരു വൻപടയെ കൊച്ചിയിലേക്കയച്ചു. എന്നാൽ, ‘കപ്പൽപടവോടും നല്ലറുമാസ്സോടും കെല്പേറിനോരു പടക്കോപ്പു തന്നോടും’ കൂടി അണ്ടിക്കടപ്പുറത്തെത്തിയപ്പോൾ വീരകേരളവൎമ്മ മരിച്ചു. സാമൂതിരിയ്ക്കു ദുഃഖമായി; ഗോദവൎമ്മരും കൂട്ടരും സന്തോഷിച്ചു. പക്ഷേ യുദ്ധം അതുകൊണ്ടു് അവസാനിച്ചില്ല. അവർ ചാഴിയൂർ ദത്തിലുള്ള വീരകേരളവൎമ്മരെ രാജാവാക്കി നിശ്ചയിച്ചു. ലന്തപ്പട കൊച്ചീക്കോവിലകത്തായി; ഗോദവൎമ്മർ ചെമ്പകശ്ശേരിപ്പടയോടുംകൂടി എറണാകുളത്തും എത്തി. ലന്തക്കാരും പറങ്കികളും തമ്മിൽ ആയി യുദ്ധം. അതു് അവസാനിക്കുംമുമ്പുതന്നെ അമരാൽ ഒരു കപ്പിത്താനെ വിളിച്ചു്, പുറക്കാട്ടു രാജാവിനേയും ഗോദവൎമ്മരേയും കൊന്നൊടുക്കീട്ടു വരാൻ ആജ്ഞാപിച്ചു. ലന്തക്കപ്പിത്താന്റെ പട വരുന്നതു കണ്ടിട്ടു്,
ദേവനാരായണൻ തന്റെ പടകളെ’
എന്നോൎത്തു കൊണ്ടു് തത്സൈന്യം
ചന്തം കലൎന്ന ചുരികയെടുക്കുന്നു
മിന്നിവിളങ്ങും പരിശയെടുക്കുന്നു
മിന്നും കടുത്തിലത്തോക്കെടുത്തീടുന്നു
നല്ല കണകൾ വളവുകൾ തീൎക്കു ന്നു
മിന്നും വെടിത്തിരിയൊക്കെക്കൊളുത്തുന്നു.’
പിന്നീടുണ്ടായ യുദ്ധത്തെ കവിതന്നെ വൎണ്ണിക്കട്ടേ.
വള്ളമിടയിട്ടു വെട്ടുന്നു തങ്ങളിൽ.
രണ്ടുപരിഷയും വെളളത്തിലായാറെ-
യുണ്ടായ യുദ്ധമെന്തോന്നു പറവൂ ഞാൻ!
ഓളത്തൊടൊന്നിച്ചു നീന്തിയടുക്കുന്നു;
ചീളെന്നു വെട്ടിപ്പുറകോട്ടു വാങ്ങുന്നു;
വാട്ടമുള്ളേടത്തു വീരരടുക്കുന്നു;
കൂട്ടത്തിൽപ്പെട്ടുടൻ തീട്ടുന്നു തങ്ങളിൽ
കുത്തുവരെക്കണ്ടു തട്ടിക്കളയുന്നു;
കുത്തുകൾകൊണ്ടു കുടലു തെറിയ്ക്കുന്നു;
വഞ്ചിമേൽനിന്നു വെടികൾ പൊഴിക്കുന്നു;
നെഞ്ചു പൊളിഞ്ഞു മറിഞ്ഞു വീണീടുന്നു;
മത്തഗജങ്ങൾ പുഴയിലിറങ്ങീട്ടു
കുത്തിക്കളിയ്ക്കുന്നതുപോലെ തങ്ങളിൽ
ശക്തിയോടേറ്റുടൻ കുത്തുന്നു, വെട്ടുന്നു,
ചത്തു ശവം പുഴതന്നിലൊഴുകുന്നു;
നില്ലുനില്ലെന്നു മുന്നോക്കിലടുക്കുന്നു;
നില്ലാതെയുള്ള കെറുവോടടുക്കുന്നു.
മേളമേറീടുന്ന ഭീരങ്കിയിൽ നിന്നു
കാളുന്ന തീപോലെ വെന്തുപഴുത്തുടൻ
നാളികേരോപമമുള്ളൊളിക്കൊള്ളികൾ
ഓളത്തിനു മീതെത്തെറ്റി നടക്കുന്നു;
കോലുളികൊണ്ടു വലിച്ചുകൂടാഞ്ഞിട്ടു
കാലു വിറച്ചു ലന്തേശൻ ഭ്രമിക്കുന്നു;
കുപ്പായം ചീൎത്തു ടൻ കെല്പു കുറയുന്നു;
തോക്കുകളും വാളും വെള്ളത്തിൽ പോകുന്നു;
തോല്ക്കുമാറായിതു ലന്തപ്പരിഷയും.
കാണിപോലും വഴുതാത്തൊരാ നായന്മാർ
പ്രാണനെക്കൈവെടിഞ്ഞത്യന്തശൗര്യേണ
നില്ലാതെയുള്ള കെറുവാട്’
അണഞ്ഞപ്പോൾ ലന്തക്കാർ തോറ്റോടി. എല്ലാവരും ചെമ്പകമന്നന്റെ പടയെ വാഴ്ത്തി.
ശക്തനാം ലന്തയെ വെന്നമൂലത്താലെ’
അദ്ദേഹത്തിന്റെ പേരും പെരുമയും പൊങ്ങി. തൽസൈന്യം വഞ്ചികളോടുകൂടി നാട്ടിലേക്കു മടങ്ങി. ഇത്ര ഭംഗിയായ ഒരു നാവികയുദ്ധവൎണ്ണന ഭാഷയിൽ മറ്റെങ്ങും കാണ്മാനില്ല.
ലന്തപ്പട ചെമ്പകശ്ശേരിയോടു തോറ്റെങ്കിലും, കൊച്ചിയിൽ അവൎക്കാണു് വിജയം സിദ്ധിച്ചതു്. ൮൩൮-ധനു കൊച്ചീക്കോട്ട അവരുടെ കൈവശത്തായി. അവിടെ വച്ചു് വീരകേരളവൎമ്മരുടെ രാജ്യാഭിഷേകകൎമ്മവും അവർ നിൎവഹിച്ചു. ഗോദവൎമ്മ കരപ്പുറത്തേക്കു് ഓടി; എന്നാൽ അവിടെ ഒരു സഹായവും ലഭിച്ചില്ല. ചെമ്പകശ്ശേരി ഇതിനിടയ്ക്കു് മൂത്ത താവഴിയുമായി സന്ധി ചെയ്തുംകഴിഞ്ഞിരുന്നു. അതിനാൽ, ആ രാജാവു്
ദേവൻ തുണയെന്നു തെക്കോട്ടെഴുന്നള്ളി.
ഡച്ചുകാരും ചെമ്പകശ്ശേരിയും തമ്മിൽ സഖ്യമായി. ഗോദവൎമ്മരാകട്ടെ,
വാട്ടമൊഴിഞ്ഞു പറവനെന്നിങ്ങനെ’
നിനച്ചു് അങ്ങോട്ടുതിരിച്ചു. ഇവിടെ നാലാംപാദം അവസാനിക്കുന്നു.
ഗോദവൎമ്മരാജാവു് ‘വലരിപുവിനോടു സമഗുണാകാരനാകിയ’ വള്ളുവക്കോനോടും ‘കുരുകുലജവിജയസമ’നായ അയിരൂർ രവിവൎമ്മത്തമ്പുരാനോടുംകൂടി വഞ്ചിരാജാവിനെ ചെന്നുകണ്ടു. കുറേക്കാലം അവിടെ താമസിച്ചു് ഒടുവിൽ,
ഭംഗിയിൽ കണ്ടു തൊഴുതി’ട്ടു തിരിച്ചു പോന്നു.
ഉദ്ദേശം ഫലപ്പെടാതിരിക്കാൻ കാരണമെന്തെന്നു കവി വ്യക്തമാക്കീട്ടില്ല. അതിനു മുമ്പു തന്നെ ന്യൂഹാഫ് എന്ന ഡച്ചുകാരൻ ആറ്റുങ്ങൽ വച്ചു് മൂത്ത താവഴിയുടെ ന്യായമായ അവകാശത്തെപ്പറ്റി വിശദമായി മഹാരാജാവിനെ ധരിപ്പിച്ചു കഴിഞ്ഞിരുന്നു എന്നുള്ളതിനു് രേഖകൾ ഉണ്ടു്. എങ്ങനെ ആയിരുന്നാലും ഗോദവൎമ്മർ വീണ്ടും ചെമ്പകശ്ശേരിയിൽ എത്തി.ദേവനാരായണരുടെ ആതിഥ്യം സ്വീകരിച്ചു് അവിടെ കുറേനാൾ താമസിച്ചിട്ടു് ഒടുവിൽ സചിവന്മാരുടെ പ്രേരണയനുസരിച്ചു് അദ്ദേഹം യാത്ര ചോദിച്ചു പുറപ്പെട്ടു. സൂര്യോദയത്തിനു മുമ്പു് അദ്ദേഹം ആര്യാടു് എന്ന പ്രദേശത്തെത്തി. പടയും ഉടനെ അവിടെനിന്നു നടപ്പാൻ ഭാവിച്ചു. ആ പടയാളികളുടെ നടപടിയെ കവി ഇപ്രകാരം അപഹസിച്ചിരിക്കുന്നു.
ചെമ്പിച്ച മീശയും കേശവും താടിയും
പരുകി സുര മതിമറന്നു കുതുകമൊടു ചാഞ്ചാടി-
പ്പച്ചമാംസങ്ങളും തിന്നുതിന്നങ്ങനെ
ശമരഹിതർ ശമനസമർ പടയതു തുനിഞ്ഞെന്നാൽ
ചാൺപദം വയ്പീലവർ തിരിഞ്ഞെന്നുമേ.
ഈ ഭാഗം വായിക്കുമ്പോൾ കവി ഒരു നമ്പൂരിയല്ലേ എന്നു ബലമായി സംശയിപ്പാൻ വകയുണ്ടു്.
മുഷ്ണീഷപാദുകമാദിപൂണ്ടങ്ങനെ
കരതളിരിലസിയുമൊരു മുസലസമതോക്കുമ-
ക്കാലൻ ഗദയെന്നപോലെയെടുത്തുടൻ
മിടമയതു കരുതുമൊരു പട വിരുതരാകിന മ്ലേച്ഛരും’
കരപ്പുറത്തു വന്നുചേൎന്നു. ഇവിടെ മ്ലേച്ഛരെന്നു പറഞ്ഞിരിക്കുന്നതു് ഡച്ചുകാരെ ഉദ്ദേശിച്ചാണു്. കരപ്പുറംയുദ്ധത്തിലും ഗോദവൎമ്മർ പരാജിതനായി. ‘പെരുമ്പടപ്പു വാഴും മന്നൻ’ കൊച്ചിയിൽ സുഖമായി വാണു. അങ്ങനെ ഇരിക്കേ ഗോദവൎമ്മർ ഇങ്ങനെ ചിന്തതുടങ്ങി,
പ്രാണാദികളും വെടിഞ്ഞു മൽപൂൎവന്മാർ
പരമവനിയതുമരിയപടവും ഭണ്ഡാരവു-
മാത്മബന്ധുക്കളേയും വെടിഞ്ഞേഷ ഞാൻ
പരനരപതികളുടയ പുരിയിൽ മേവുന്നതു
പാരവശ്യത്താൽ പറങ്കിയെന്നോൎത്ത ല്ലോ
ഒരു കരുണയകതളിരിലവനു തോന്നീലതി-
ന്നോരാണ്ടിൽമേല്ക്കു കാലം കഴിഞ്ഞിട്ടും
ഇനിയവനുടെ പുരിയിൽ ഞാൻ തന്നെ ചെന്നാകി-
ലീഷലുണ്ടെങ്കിലോ പിന്നെ നിരൂപിക്കാം.’
അനന്തരം തന്റെ ഉദ്ദേശത്തെ മന്ത്രിമാരോടു് അദ്ദേഹം പറഞ്ഞപ്പോൾ, ‘അതു വേണ്ട; അടിയൻ പോയി കാര്യം അറിഞ്ഞിട്ടു വരാം. ഫലിച്ചില്ലെങ്കിൽ തിരുമനസ്സുകൊണ്ടു് എഴുന്നള്ളിയാൽ മതി’ എന്നു് തേവലശ്ശേരിമേനോൻ അഭിപ്രായപ്പെട്ടു. അതനുസരിച്ചു് മേനോൻ ഗോവയ്ക്കു പുറപ്പെട്ടു. പക്ഷേ ഫലമൊന്നുമുണ്ടായില്ല. ഒരു വർഷം കഴിഞ്ഞു് ഗോദവൎമ്മാനുജൻ പോയി നോക്കി. എന്നിട്ടും ഫലം തഥൈവ.
അക്കാലത്തു് ‘ബദരവരകല്പനയാൽ’ ചെറിയ അമരാൽ കൊച്ചിയ്ക്കു് ‘സൂക്ഷിച്ചു കല്പനാശക്തി’ നടത്തുവാനായി വന്നു് രാജാവിനെ സന്ദൎശിച്ചിട്ടു് കൊച്ചിയേ സംബന്ധിച്ചിടത്തോളം,
നാദിയിൽ വാണപോലെയഹം വാഴുവൻ
നൃപതിവരരിവിടെ നടേ പുകഴിനൊടു വാണപോൽ
നീതിയാൽ വാഴ്ക നമ്മാൽ വിരോധം വിനാ.’
എന്നു് അറിവിച്ചു. അതുകേട്ടു് ‘ഇമ്പമോടെ നൃപപ്രൗഢനും’ വാണു. പെരുമ്പടപ്പിൽ സ്വരൂപത്തിനു തൂണായി നിന്നവർ നാലുപേരും രാജാവിനെ വന്നുകണ്ടു. അവരെ രാജാവു് യഥോചിതം സൽക്കരിച്ചയയ്ക്കയും ചെയ്തു. ഇപ്രകാരം കാലം കുറേ ചെന്നു. എന്നിട്ടും കോഴിക്കോട്ടുരാജാവു് കൊടുങ്ങല്ലൂർ വിട്ടുകൊടുത്തില്ല. അതുകൊണ്ടു് ഒരു പട വെട്ടാതെ തരമില്ലെന്നു വന്നു. ഡച്ചുകാർ രാജാവിനെ അനുകൂലിച്ചു. അപ്പോൾ പറങ്കികൾ സാമൂതിരിപക്ഷത്തിലും ചേർന്നു.
സാമൂതിരിയ്ക്കു് ലന്തക്കാരുടെ പേരിൽ ഉണ്ടായ കോപത്തിനു വാസ്തവത്തിൽ മതിയായ കാരണങ്ങളുണ്ടു്. അതുകൊണ്ടു്
പാമ്പിന്നു പാലു കൊടുത്തപോലാപ്പെട്ടു
മറിവു പലതകതളിരിലുള്ളോർകൾ തങ്ങടെ
മുതുകിൽ വാൾ വീണേ വിലകാനോൎപ്പു ദൃഢം.’
എന്നു പറഞ്ഞുകൊണ്ടു് അദ്ദേഹം ഒരു സൈന്യത്തെ ആദ്യം പെരുമ്പടപ്പിന്റെ നേൎക്കയച്ചു. ആ സൈന്യം കോട്ടപ്പടികൾ മിക്കതും കൈക്കലാക്കിയിട്ടു്,
പാലിയത്തമ്പുമിളയമേനവനും
പകലിരവു പടകളൊടു മരുവുമൊരു തൃക്കുന്നിൽ”
പാഞ്ഞടുത്തു. ലന്തക്കാരും സമരത്തിനെത്തി.
രുറ്റടുത്തപ്പോൾ വടക്കൻമാപ്പിളമാർ
കരികളൊടു മദകരികൾ വരുവതു കണക്കെയും
രണ്ടു സിംഹങ്ങൾ തമ്മിൽ പൊരുംപോലെയും
ദശവദനപടയും ദശരഥതനയസേനയും
ദ്വേഷ്യംകലൎന്നമർചെയ്തതുപോലെയും,
മാപ്പിളമാരും ലന്തക്കാരും തമ്മിൽ ഏറ്റിടഞ്ഞു. ഒടുവിൽ ലന്തപ്പട ‘ചാൺപദം’ പിൻവാങ്ങി. അൎദ്ധചൈതന്യരായ അവർ തത്സമയം വെള്ളക്കൊടിയും തൂക്കി. എന്നിട്ടും മാപ്പിളമാർ ആൎത്തു ചെന്നു നാലുപേരുടെ തല കൊയ്തെടുത്തു് സാമൂതിരിക്കു കാഴ്ചവച്ചത്രേ. ഈ വിജയത്തെ ഒരു വിജയമായി കരുതാനില്ലെന്നു് കവി ഇങ്ങനെ സൂചിപ്പിക്കുന്നു.
ന്നുള്ള വിശേഷവും മന്നിൽ നടന്നിതേ’
കൊച്ചിയിലെ എളയരാജാവും പരിവാരവും തൃക്കുന്നിൽനിന്നു മാറി. ഇവിടെ പഞ്ചമപാദം അവസാനിക്കുന്നു.
കൊച്ചീരാജാവു് തോൽവിനിമിത്തം വിഷണ്ണനാകാതെ ബന്ധുരാജാക്കന്മാരോടും ലന്തക്കാരോടും സാമൂതിരിയുടെ മദമടക്കാനുള്ള മാൎഗ്ഗത്തെപ്പറ്റി ആലോചിച്ചു; ലന്തേശൻ പറഞ്ഞു:
ജീവിച്ചിരിപ്പതു മാനിക്കുന്നില്ലെന്നു
മേവിപ്പുറപ്പെട്ടതാംമുടിമന്നവൻ
കേവലം വാഴ്തിരുവഞ്ചിക്കുളത്തിന്നു്
നേരെയിനിയൊരു പോരു ചെയ്തീടുവാൻ
നേരെ നിരൂപിക്കലെന്തോന്നിതുക്കുറി?
ചാരുവരിഷങ്ങൾ നൂറു കഴിവോളം
പോരുചെയ്താലും പണത്തിനു മുട്ടുമോ?
ആഴിപോലുണ്ടു മരുന്നുമുണ്ടകളും
ആഴിയിൽ പോവാൻ മരക്കലവുമുണ്ടു്;
കള്ളം വെടിഞ്ഞുള്ള തോക്കുണ്ടനവധി;
വെള്ളംകണക്കേ പടക്കോപ്പുമുണ്ടല്ലോ.
നല്പടകൗശലം മേൽക്കുമേൽ കാണുന്ന
കപ്പിത്താന്മാരുണ്ടു് തുപ്പായികളുമുണ്ടു്.
ചാവതിന്നും കൊലചെയ്‍വതിന്നുമൊരു
താമസം കൈവെടിഞ്ഞുള്ള പടയുണ്ടു്.
വാടവെട്ടും കരുവിത്തരമുണ്ടതി-
ന്നൂടറിഞ്ഞും വേല ചേയ്വോരുമുണ്ടല്ലോ.
കുന്നലമന്നമവനോടു യുദ്ധത്തിന്നു
പിന്നെയെന്തിന്നു വികല്പം നരപതേ?’
ഇതു കേട്ടു് അങ്ങനെതന്നെ എന്നു പറഞ്ഞു് എല്ലാരും തല്ക്കാലം പിരിഞ്ഞു. ലന്തേശൻ ഒരു പടയെ തിരുവഞ്ചിക്കുളത്തേയ്ക്കയച്ചു. ആ സൈന്യം വടകര, വയ്പിൻ കരപ്പുറം മുതലായവ കടന്നു് കൊടുങ്ങല്ലൂർകോട്ടയിൽ അന്നു പാൎത്ത ിട്ടു് പ്രഭാതത്തിൽ അഞ്ചുക്കുളത്തുള്ള കോട്ടയിൽ എത്തിയിട്ടു് വെട്ടും വെടിയും തുടങ്ങി.
കയ്യലച്ചാരവിടുള്ള പെണ്ണുങ്ങളും.”
നാലുപാടും പരിഭ്രമം വ്യാപിച്ചു. ‘തങ്ങൾ തങ്ങൾക്കുള്ള കാര്യത്തിനായുടനങ്ങുമിങ്ങും പോയ നായന്മാരും’ വന്നുചേൎന്നു. പിന്നീടുണ്ടായ യുദ്ധത്തെ വൎണ്ണിപ്പാൻ പ്രയാസം.
പറ്റിയിറ്റിറ്റു വീഴുന്ന കണ്ണീരോടും
കറ്റക്കുഴലരും കട്ടക്കിടാങ്ങളും
മറ്റുമൊളിച്ചു മച്ചിൻപുരം തന്നിലേ’
‘അല്ലൽ പെടാതൊരു കുന്നലമന്നനേ’ ചിലർ മെല്ലെയെടുത്തു കൊണ്ടു് ഓടി. യുദ്ധത്തിനിടയ്ക്കു് പല സ്ത്രീകൾ മരിച്ചു. രാജപത്നിപോലും മരിച്ചുപോയെന്നു കേൾവി പൊങ്ങി. അനന്തരം ലന്തക്കാർ പിൻവാങ്ങീട്ടു് കൊടുങ്ങല്ലൂർകോട്ടയ്ക്കു നേരേ വടക്കുവശത്തായിട്ടു് ‘ആനമേലാളിനും തോട്ടിക്കും നീട്ടിയാലെത്താത്ത’ ഒരു വാട തീർത്തിട്ടു് അതിന്മീതെ ശത്രുസംഹാരക്ഷമമായ ഒരു തോക്കും ഉറപ്പിച്ചു; കുടിലും നെടുംപുരയും പണി കഴിപ്പിച്ചു. ഇങ്ങനെ ഒരു സംവത്സരം തികഞ്ഞു. അനന്തരം കൊച്ചീരാജാവും കുമ്പഞ്ഞിയും അഞ്ചിക്കുളം പിടിക്കാനായി പുറപ്പെട്ടു. ആ പടപുറപ്പാടു കണ്ടിട്ടു എല്ലാവരും വിസ്മയിച്ചു. പ്രസ്തുത പടയൊരുക്കത്തെ കവി എത്ര മനോഹരമായി വൎണ്ണിച്ചിരിക്കുന്നു എന്നു നോക്കുക:
തട്ടുപലകകൾകൊണ്ടു ചമച്ചൊരു
വിശ്രമം നല്കും മരക്കോട്ടയും ശത്രു-
വശ്രമം തീൎത്തു നിലയുണ്ടു മൂന്നെടോ.
മൂന്നിലുമായൊരു മുന്നൂറു ലന്തയ്ക്കു
മൂന്നു വരിഷമെന്നാലും കഴിച്ചിടാം
നാലുപുറത്തുമതിന്റെ വാതിൽകളിൽ
നാലുദിക്കും മുഴങ്ങുന്ന ഭീരങ്കി
കാളത്തോക്കോരോന്നു വായും പിളൎന്നിങ്ങു
കാളമേഘങ്ങളെപ്പോലേയിരിക്കുന്നു.
മേരുമലയ്ക്കൊരോന്നു വൈരി പുറപ്പെട്ടു
കേരളഭൂമിയിൽ നിന്നു വടക്കോട്ടു
നേരേ വരുന്നെന്നു തോന്നുന്നതിന്നൊരു
നേരുകേടുണ്ടെന്നതാരാനും ചൊല്ലുമോ?
മേരുമലയ്ക്കു ശിഖരങ്ങളുണ്ടെങ്കിൽ
ചാരുതണ്ടായ ശിഖരമിതിനുണ്ടു്.
അമ്മലമേൽ കരി സിംഹമലറുകിൽ
ഇമ്മരക്കോട്ടയിൽ തോക്കലറീടുമേ.
വണ്ടുകളമ്മലമേൽ മുരണ്ടീടുകിൽ
തണ്ടുകളെല്ലാം മുരണ്ടലറുന്നിതിൽ
വാരണം പിണ്ഡമിടുമതിലെങ്കിലോ
വാരണഭീരങ്കിയുണ്ടയിടുമിതിൽ.
ഗന്ധൎവരാദികളങ്ങു വസിക്കുകിൽ
സന്തതം ലന്തകൾ വാഴുന്നിതിലുമേ.
തണ്ണീർ നിറഞ്ഞ തടമതിലുണ്ടെങ്കിൽ
തണ്ണീർ നിറച്ച പത്താഴങ്ങളുണ്ടിതിൽ.
കുന്നിന്മാതങ്ങു കളിച്ചു വസിക്കിലോ
ഇന്ദിരാദേവി കളിച്ചിങ്ങിരിക്കുന്നു.
അന്നം പറക്കും മലയ്ക്കുമീതെങ്കിലോ
ഉന്നം പറക്കും കൊടിക്കൂറ കോട്ടമേൽ.
ഈശാനനാശ്രയം പൂണ്ടതു വാഴുകിൽ
പാശിതാനാശ്രയം പൂണ്ടിതു വാഴുന്നു.
സൂര്യന്റെ തേരതിൻചുറ്റും നടക്കിലോ
വാരിധിത്തേരിതിൻചുറ്റും നടക്കുന്നു.
… … …
പാമ്പുകളുണ്ടു തടിച്ചതതിലെങ്കിൽ
പാമ്പുകയറുണ്ടിതിലും മനോഹരം!
പാഴുമരമുണ്ടു പൎവതത്തേലെങ്കിൽ
പാമരമുണ്ടു വളൎന്നതിതിലുമേ.
വള്ളികൾ ചുറ്റിയ വൃക്ഷമുണ്ടെങ്കിലോ
വെള്ളവെടിത്തിര ചുറ്റും തോക്കുണ്ടിതിൽ.
ഇങ്ങനെയുള്ള മരക്കോട്ടയും പിന്നെ-
ച്ചങ്ങാടമെത്രതരത്തിലൊരുമ്പെടും…’
‘കൎണ്ണം പൊടിക്കുന്ന നാദം കലൎന്നു ള്ള കൎണ്ണാടൻതോക്കു’ രണ്ടായിരമുണ്ടായിരുന്നത്രേ. ‘കണ്ട മരംകൊണ്ടു തീൎത്ത ൊരു കുറ്റി’കളും, മരുന്നിട്ടു കെട്ടിയ ചാളികക്കൂട്ടങ്ങളും അനവധി.
ആടുമാടുകളെക്കൊന്നയിറച്ചിയും’
കയറ്റിയ മരക്കലങ്ങളും,
കച്ചോടക്കാരരും വാണിഭക്കൂട്ടവും’
പറഞ്ഞാൽ ഒടുങ്ങുകയില്ലത്രേ.
കണ്ണൻപഴക്കുല കിണ്ണത്തിലപ്പവും
വെള്ളരി വെള്ള വൻവെള്ളരിക്കാകളും
വള്ളൂരക്കെട്ടുകൾ കള്ളുകുടങ്ങളും
ഉപ്പിട്ട മീൻ തരമൊപ്പിച്ചിറച്ചിയും
ഉപ്പുമാങ്ങയുമുഴുന്നാട കോതമ്പു
നല്ല പയറും തുവര കറുവയും
വെല്ലവും പഞ്ചാരയുമുരുക്കുനെയ്യും
കോഴികൾ കോഴിമുട്ട കുഴലപ്പവും
നാഴിയിടങ്ങഴിയും മുറവും പറ
ഇഞ്ചി കഞ്ചാവുമിഞ്ച പുളിഞ്ചിക്കായും
തഞ്ചി വഞ്ചേനയും മിഞ്ചുവോളം തിന
നാളികേരം തളിക്കോരിക ചോളവും;
… … …
കൊച്ചുപിച്ചാങ്കത്തി കത്തിത്തുടരുകൾ
അച്ചുകോലും നല്ല കൊച്ചുതോക്കുകളും
മെയ്ക്കു ചേരും പടച്ചട്ടയും തൊപ്പിയും
കൈക്കെട്ടു കൈത്തുകിൽ തൊങ്ങലും ഭംഗിയും
കപ്പലിൽ വന്ന കരിമ്പടം കൈപ്പടം
നെയ്ഭരണിക്കുടമുപ്പിടും കൊട്ടയും
വെട്ടം കൊളുത്തും വിളക്കും നെരിപ്പോടും
കണ്ടങ്കി മുണ്ടുകൾ കട്ടിയാവുകളും
… … …
… … …
മായിപ്പുടവകൾ കായൽച്ചരക്കുകൾ–മുതലായവയും, നായന്മാൎക്കായി, ഞാണും കണകളും
കണ്ണാടിയും ചിമിഴും കിളിക്കത്തിയും
തീയെരിയുന്ന തീക്കത്തിയും വീപ്പയും
വെറ്റിലയുമടയ്ക്കായും പുകയില
കറ്റവാഴയ്ക്കാ പടറ്റിക്കുലകളും
ചൂതു ചതുരംഗപ്പോരിൻകരുവുകൾ
ജാതിക്കായും നല്ല ജാതിപത്രികളും
ചക്കയും ചുക്കും മടിപ്പൈക്കറകളും
അർക്കപ്രിയം ശംഖു കൊമ്പു വളകളും
കെട്ടും കുടിലതിൽ കട്ടിലും പാകളും
കെട്ടിത്തെറുത്ത പുല്പായും കുപ്പായവും
… … …
കെട്ടിച്ചുമന്ന വയമ്പുകൾ ചന്ദനം
ചാന്തൊടു മുന്തിരിങ്ങാ കുന്തിരിക്കവും
മാന്തളിർപ്പട്ടു വിളുമ്പുവൎണ്ണച്ചേല
ഏറെ വടിവൊത്ത മുണ്ടുമുറുമാലും
കൂറുപയിറ്റു കച്ചപ്പിണിസ്സോമനും
നീലമനയോലയുമഞ്ഞനക്കല്ലും
ചാലിയും ചേലെഴുന്ന മയിൽപ്പീലിയും
… … …
മേളം കലൎന്ന തളിക കിണ്ണങ്ങളും
തട്ടുവെരുകിൻപുഴുവും കരയാമ്പൂ’
ഇത്യാദിയും വൎണ്ണിപ്പാൻ തുടങ്ങിയാൽ പകലവസാനിച്ചുപോകുമത്രേ.
യുദ്ധം നാലുമാസത്തോളം നിലനിന്നു. ൮൪൫ കന്നിമാസം ൧൫-നു സാമൂതിരിയും കൂട്ടരും പിൻവാങ്ങി. ലന്തക്കാർ ആ സ്ഥലം കുറേക്കൂടെ ബലപ്പെടുത്തി. ഇവിടെ കഥ അവസാനിക്കുന്നു. കവി വ്യുല്പന്നനായാലും അല്ലെങ്കിലും ചരിത്രസംഭവങ്ങളെ നിഷ്പക്ഷമായും വലിയ അതിശയോക്തികളൊന്നും കൂടാതെ വിശദമായും വിവരിച്ചിട്ടുണ്ടു്. വൃത്തബന്ധം കുറെ ശിഥിലമായിരിക്കുന്നു. ഈ നിലയിൽ ഈ പടപ്പാട്ടു് കൈരളിയ്ക്കു് ഒരു അമൂല്യസ്വത്താകുന്നു.
ഇതും ഒരു കിളിപ്പാട്ടാണു്. ഗ്രന്ഥകൎത്ത ാവു് ഒരു കാടാഞ്ചേരിനമ്പൂതിരിയാകുന്നു. പേരു നിശ്ചയമില്ല. കൊട്ടാരക്കരത്തമ്പുരാന്റെ കാലത്തിനു ശേഷമാണു് ഇക്കവി ജീവിച്ചിരുന്നതെന്നു്, അതിൽ രാമനാട്ടത്തെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നതിൽ നിന്നറിയാം. ഇതിലെ വൎണ്ണനകൾക്കു് ധാരാളം തന്മയത്വം വന്നിട്ടുണ്ടെന്നു മാത്രം കവിതയെപ്പറ്റി പൊതുവേ പറയാം. ൮൬൯-ലും ൮൭൦-ലും നടന്ന മാമാങ്കോത്സവമാണു് ഇതിലെ വിഷയം. അതുകൊണ്ടു് അടുത്ത മാമാങ്കോലത്സവകാലമായ ൮൮൦-നു മുമ്പായിരിക്കണം ഇതു ചമയ്ക്കപ്പെട്ടതെന്നു തീൎച്ചയാണു്. ചരിത്രാന്വേഷണതൽപരന്മാർക്കു് പ്രസ്തുത ഗാനം വളരെ പ്രയോജനപ്പെടുമെന്നു തോന്നുന്നു. ഇപ്പോൾ അച്ചടിച്ചിട്ടുള്ള പുസ്തകം അസമ്പൂൎണ്ണമായിരിക്കുന്നു. ഗോകൎണ്ണോദ്ധാരണം, മാമാങ്കോദ്ധാരണം, പൂന്തുറേശവൃത്തം, ശക്തിപ്രസാദം, മാഘമഹോത്സവം എന്നിങ്ങനെ ഇതു പല വിഭാഗങ്ങളായി വിഭജിക്കപ്പെട്ടുകാണുന്നു. ഗോകൎണ്ണോദ്ധാരണത്തിൽ,
ച്ചെന്നു കണ്ടുപേക്ഷിച്ചുനിന്നു താൻ ഗ്രഹിച്ചതും
പിന്നെബ്ഭൂസുരന്മാൎക്കായൊക്കവേ കൊടുത്തതും’
വൎണ്ണിച്ചിരിക്കുന്നു. സ്രുവക്ഷേപംകൊണ്ടു്,
നീളത്തിലിടം വടക്കാട്ടേ വളൎന്നു ള്ളു’
ഈ കൎമ്മഭൂമിയെ പരശുരാമൻ ഉദ്ധരിച്ചിട്ടു്,
താനിങ്ങു വരുത്തിക്കൊണ്ടവരോടൊരുമിച്ചു
സാനന്ദം വിചാരിച്ചു കല്പിച്ചങ്ങുറപ്പിച്ചു
വാരിധി പുനരിതു മേലിൽ വന്നൊരു കാലം
പാരിലിങ്ങതിക്രമിച്ചീടരുതായുംവണ്ണം
കാരണീ ദുൎഗ്ഗാദേവിതന്നെയും തീരേ തീരേ
തീരേ സമ്പ്രതി നീളെസ്സംപ്രതിഷ്ഠിച്ചുകൊണ്ടു്
സേവാലങ്കാരപൂജാദീപമാലകളോരോ-
ന്നാവോളം വളൎത്തു തൽസ്ഥാനസാന്നിദ്ധ്യങ്ങളും
ദക്ഷിണകൈലാസമാമുത്തമദിവ്യസ്ഥലം
ദക്ഷാരിതേജഃപുഞ്ജം ദൃഷ്ട്വാ തൽപരിവാരൈഃ
വിശ്വാസഭക്ത്യാപി സംപ്രതിഷ്ഠിച്ചുറപ്പിച്ചു
തത്സാന്നിധ്യങ്ങളെല്ലാം വൎദ്ധിപ്പിച്ചാകുംവണ്ണം
നിശ്ശേഷജഗൽപ്രസിദ്ധപ്രതിമകളെയും’
പ്രതിഷ്ഠിച്ചിട്ടു്,
തൽപ്രഭാവേനതത്തൽ ഗ്രാമദേവതകളേയും
കല്പിച്ചു നിരുപമാധ്യക്ഷനാം ഭൃഗൂത്തമൻ
അപ്രയത്നേന മേലിൽ നല്ലതു വരുംവണ്ണം
വിദ്രുതം ദ്വിജേന്ദ്രന്മാർ തത്തൽസ്ഥാനങ്ങളെല്ലാ-
മത്യന്തമിളകാതെ സങ്കേതിച്ചതുകാലം’
അഴുവാഞ്ചേരിത്തമ്പ്രാക്കളായ ‘നയനനാരായണൻ’ എഴുന്നള്ളി,
വൃത്തിയും രക്ഷിച്ചതിസ്വസ്ഥനായ് വാണീടവേ,’
ഭാൎഗ്ഗവരാമൻ അരുളിച്ചെയ്തു:
നിത്യകൎമ്മങ്ങൾ ചെയ്തു വൎത്ത ിപ്പാനുള്ളോരോ ഭൂ-
കൎത്തൃ ത്വം നമുക്കന്യേ മറ്റാൎക്കുമിവിടെയി-
ല്ലെത്രയും സുഖേന കൎമ്മങ്ങളും വഴിപോലെ
കൃത്വാ സന്തതം വസിച്ചീടുവാൻ സകലവും
ചിത്തതുല്യേന പരിപാലിച്ചു നിരന്തരം
മത്സരാദ്യസൂയാദോഷങ്ങളുൾക്കലൎന്നെഴും
കുത്സിതാത്മാക്കളതിശക്തരായ് വളൎന്നു ള്ള
ദുഷ്ടഭൂതങ്ങളനാചാരതല്പരന്മാരാൽ
മുട്ടുകിലിപ്പോൾ നിങ്ങളെല്ലാരുമൊരുമിച്ചു
മദ്ധ്യാനംചെയ്തു പാൎത്ത ീടുമ്പൊഴുതവിടെ ഞാൻ
പ്രത്യക്ഷീകരിച്ചു സങ്കടം പോക്കീടുവൻ.
സസ്യാദി ബഹുവിധസമ്പദ്വൃദ്ധിയും നിങ്ങൾ
നിത്യകൎമ്മങ്ങൾ ചെയ്തു വൎത്ത ിച്ചാൽ താനേവരും
വൃഷ്ടിയും വേണമെന്നു തോന്നുമ്പോളുണ്ടായ്‍വരും
പുഷ്ടി വൎദ്ധിക്കുംവണ്ണം ഗ്രീഷ്മകാലത്തിങ്കലും
നിത്യവുമാചാരനിത്യൎത്ഥ ങ്ങൾ നീങ്ങീടാതെ
സത്യത്തെ സമാശ്രയിച്ചാനന്ദവശംഗത-
ചിത്തവും പരബ്രഹ്മധ്യാനശോഭയാ തെളി-
ഞ്ഞത്യന്തം ഫലംപേക്ഷ കൂടാതെ കൎമ്മങ്ങളും
വിശ്വസിച്ചാഹന്ത ചെയ്തീടുവിനതിനുള്ളിൽ
നിശ്ചയം വേണം ഗവ്യമന്യേ കൊള്ളരുതല്ലോ
പൈക്കളേക്കറക്ക മറ്റാടുകളെരുമക-
ളൊക്കെ വൎജ്ജ ിക്ക …” ഇത്യാദി.
ഇങ്ങനെ ഉദ്ധരിച്ചിടത്തോളം ഭാഗങ്ങളിൽ നിന്നുതന്നെ കവി നല്ല വ്യുല്പത്തിദാൎഢ ്യവും പദസ്വാധീനതയും ഉള്ള ആളാണെന്നു കാണാം. പടപ്പാട്ടിൽ കാണുന്നതുപോലെ ശബ്ദദാരിദ്ര്യം ഇക്കവിക്കില്ല. അതിൽ പല സ്ഥലങ്ങളിലും ദീൎഘത്തെ ലഘുവാക്കിയും ലഘുവിനെ ദീൎഘമായും ഉച്ചരിക്കേണ്ടതായി വന്നിട്ടുണ്ടല്ലോ.
പരശുരാമന്റെ ഉപദേശാനുസൃതം നേത്രനാരായണൻ (ആഴുവാഞ്ചേരി തമ്പുരാക്കൾ),
നല്ലവണ്ണം പരിപാലിച്ചതുപോലെ
പരിപാലനം ചെയ്തുകൊണ്ടിരിക്കവേ,
‘മര്യാദകൾ വെടിഞ്ഞോരോ ജനങ്ങൾ’ നിൎമ്മര്യാദങ്ങൾ പ്രവൎത്ത ിക്കയാൽ, ഭൂസുരേന്ദ്രന്മാർ ഒത്തൊരുമിച്ചു് ‘ദിവ്യമാം മുഖ്യസ്ഥലം പ്രാപിച്ചു്’ പരശുരാമനെ ധ്യാനിക്കയും, അദ്ദേഹം പ്രത്യക്ഷനാവുകയും ചെയ്തു. അദ്ദേഹമാണത്രേ പന്തീരാണ്ടു കൊല്ലത്തേയ്ക്കു് ഒരു രാജാവിനെ നിശ്ചയിച്ചു് ആ രാജാവു മുഖേന രാജ്യഭാരം നിൎവഹിക്കണമെന്നുപദേശിച്ചതു്. ഏതു ഭൂപതിയെയാണു് ആദ്യം ഈ ബ്രാഹ്മണർ സമീപിച്ചതെന്നുള്ളതിനെപ്പറ്റി കവി മൗനമവലംബിക്കുന്നു. ബ്രാഹ്മണരുടെ അപേക്ഷാനുസൃതം രാജാവു്,
ഭൂസുരന്മാൎക്കു മകംചേൎന്നു കാൺകയാൽ
സാദരം നീയിവരോടുകൂടെച്ചേൎന്നു
സാധുക്കളെപ്പരിപാലിച്ചു ദുഷ്ടരെ-
ശ്ശാസിച്ചു ശിക്ഷിച്ചടക്കി വഴിപോലെ
ധൎമ്മേണ കൎമ്മഭൂചക്രം പരിചോടു
നിൎമ്മലന്മാരാമിവൎക്കു ചേരുംവണ്ണം
രക്ഷിച്ചു നേർവരുത്തി പ്രതികേവലം
വത്സരദ്വാദശാന്തേ പുനരിങ്ങു നീ
വന്നു നമുക്കു കേൾക്കേണമവസ്ഥകൾ’
എന്നു പറഞ്ഞിട്ടു് ‘കേരളനാകിയ മന്ത്രിപ്രവരനെ’ അവരോടു കൂടി അയച്ചു. ആ പ്രതിപുരുഷൻവഴിക്കാണത്രേ കേരളം എന്ന പേർ നാട്ടിനു സിദ്ധിച്ചതു്. പന്ത്രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ വേറെ ഒരാൾ നിയുക്തനായി. ഇപ്രകാരം പലരും വാണ ശേഷം ചേരമാൻപെരുമാൾ എന്നൊരാൾ വാഴ്ച തുടങ്ങി. അദ്ദേഹത്തിന്റെ ഭരണനൈപുണ്യത്താൽ സമ്പ്രീതരായ ഭൂദേവന്മാർ പന്ത്രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കൂടെ പുറപ്പെട്ടു. അവർ രാജാവിനോടു് ഇങ്ങനെ അപേക്ഷിച്ചു.
ന്നങ്ങിരുന്നാൽ സുഖമില്ലിവൻ തന്നിലും
നിൎമ്മലന്മാർ ചിലർ ചെന്നു രക്ഷിക്കിലും
ചെമ്മേ മനസ്സിന്നു ചേൎച്ചയില്ലേതുമേ.
മന്നവനായിവനെക്കനിവോടിന്നു
മന്ന! നന്നായ് തെളിഞ്ഞയയ്ക്കേണമേ.’
ഈ പ്രാൎത്ഥ ന കേട്ടു് രാജാവു് ചേരമാനേ കേരളത്തിന്റെ അധിപതിയായി അഭിഷേകം ചെയ്തു. ഇങ്ങനെ പ്രതിപുരുഷഭരണം നിന്നിട്ടു് കേരളത്തിൽ രാജവാഴ്ച സമാരംഭിച്ചു. ചുരുക്കിപ്പറഞ്ഞാൽ,
പാലിതമായതുകാലം തെളിഞ്ഞമ-
രാലയസന്നിഭമായിതു കേരളം’
എന്നാൽ,
ങ്ങുൎവ്വിയും പാലിച്ചു സൎവഭോഗങ്ങളും
സൎവകാലം ഭുജിച്ചമ്പോടു ഭൂസുര-
സൎവദേവപ്രിയനായ് വിളങ്ങുന്ന നാൾ’
സൎവവിരക്തനായ്ത്തീൎന്നിട്ടു്, രാജ്യത്തെ ‘പുത്രമിത്രാമാത്യഭൃത്യാദികൾ’ക്കായി പങ്കിട്ടു കൊടുത്തു. ‘മദ്ധ്യമഭാഗമത്യുത്തമം’ തന്റെ ഏഴു പുത്രന്മാൎക്കായി നൽകിയിട്ടു് ‘തപസ്സിന്നൊരുമ്പെട്ടു്’ യാത്ര ഭാവിച്ചുനിൽക്കവേ, ‘തൽപദഭക്തി മുഴുത്തെഴും പൂന്തുറേശൻ’ അവിടെ എത്തി. ആ പാദഭക്തനു നൽകാൻ, ഒന്നും കാണായ്കയാൽ, അരക്രോശത്തോളം വരുന്ന കുക്കുടക്കോടു(കോഴിക്കോടു്) മാത്രം അദ്ദേഹത്തിനു നൽകി. ചേരമാനാകട്ടെ,
ഞ്ഞുൾക്കാമ്പിലുറ്റു വിചാരിച്ചു സാംപ്രതം
സുസ്മിതവറ്റ്രക്തനായമ്പോടുതന്നരി-
കത്തു വിളിച്ചു്’
തന്റെ പള്ളിവാളും നൃപചിഹ്നങ്ങളും കൊടുത്തിട്ടു്,
മെന്നുമചലാബ്ധിനാഥനായ്‍വാഴ്ക നീ
ചെല്ലുന്ന ദിക്കിലധികാധിപത്യമ-
ങ്ങെല്ലാടവും നിനക്കായ്‍വരും നിൎണ്ണയം.
നല്ലവണ്ണം മലയാളത്തിലൊക്കെയു-
ണ്ടല്ലോ പെരുവഴിയും തടവെന്നിയേ.
ചൊല്ലെഴും മക്കത്തു കപ്പലോട്ടിക്കയും
കല്യാണമുൾക്കൊണ്ടു മാമങ്കമാകിയ
നല്ല മഹോത്സവം മേളിച്ചുകൊൾകയു-
മല്ലലൊഴിഞ്ഞു ചെയ്താലും നിരന്തരം’
എന്നു് അനുഗ്രഹിച്ചു.
അനന്തരം, പൂന്തുറേശനായ വിക്രമന്റെ അനുജൻ മുനിപ്രവരന്മാരോടും മിത്രങ്ങളോടും ആലോചിച്ചു് കോഴിക്കോടെന്ന സ്ഥലത്തെത്തി, ‘കാടുംപടലും’ തെളിച്ചു് ഉത്തമന്മാരായ ശില്പികളെക്കൊണ്ടു് രാജഗേഹോചിതവും ലക്ഷണയുക്തവും ആയ ഒരു കൊട്ടാരം പണിയിച്ചു. ആ പത്തനത്തെ കവി ഇങ്ങനെ വൎണ്ണിച്ചിരിക്കുന്നു.
രുത്തമഭിത്തിചിത്രാന്വിതൈരുജ്ജ്വലം!
വൃത്താരിമന്ദിരതുല്യം രമണീയം
വിസ്തൃതാകാരമത്യത്ഭുതവീഥികൾ
മിത്രഭൂപാലസചിവാലയങ്ങളും
തത്സ്വസൃമാതൃകളത്രാലയങ്ങളും
പുത്രമിത്രാമാത്യഭേദാലയങ്ങളും
തത്ര യുവരാജ്യവസ്ത്യഭേദങ്ങളും
തത്സഹചാരമന്ത്രിപ്രവസ്ത്യങ്ങളും
ഉത്തുംഗമായുള്ള മന്ത്രാലയങ്ങളും
നാടകശാലകൾ കേളീഗൃഹങ്ങളും
വാടാതെഴും ചതുൎവൎണ്ണാലയങ്ങളും
കേടൊഴിഞ്ഞോരോ ലിപിഗണിതങ്ങളും
പാഠാലയങ്ങളുമഭ്യാസശാലകൾ
പ്രൗഢികരം വേദപാഠാലയങ്ങളും
യാഗാദികൎമ്മകൃതാലയവീഥികൾ
യോഗമഹീസുരാണാം ജപശാലകൾ
സേവകന്മാർക്കുപകാരാലയങ്ങളും
താപസവൃന്ദയോഗീന്ദ്രാലയങ്ങളും
താപമൊഴിഞ്ഞ സന്യാസിമഠങ്ങളും
ഭോജനശാലകളും മഠപ്പള്ളികൾ
ഭോജനശാലാ മഹാനസവീഥികൾ
സേനാലയങ്ങളുമായുധശാലകൾ
നനോകരിതുരഗാലയാദ്യങ്ങളും
സൂതകുശീലവ മാഗധഗായക-
സ്തോതൃസുനൎത്ത കദ്വാസ്ഥാലയങ്ങളും
ചേതോഹരങ്ങളാം പാന്ഥാലയങ്ങളും
നീതിയേറുന്ന സഭ്യന്മാർ ഗൃഹങ്ങളും
കാമവിനോദവിലാസാലയങ്ങളും
കാമിനീനാമവരോധവരങ്ങളും
സോമാതപാങ്കണവീഥികളുമ്മനഃ
കാമീയമാം ക്രമവീഥികളൊക്കെയും
പ്രാസാദവീഥികൾ സൗധങ്ങൾ ഗോപുരം
പ്രാകാതചത്വരവീഥിഭേദങ്ങളും
വാപികളും നെടുംകേണികൾ കൂപങ്ങ-
ളാപൂൎണ്ണമായുള്ള പത്മാകരങ്ങളും
നാനാവിധം നടക്കാവുകൾ നിഷ്കുടോ-
ദ്യാനങ്ങൾ യന്ത്രഡോളാനന്ദപംക്തികൾ
സാമാന്യമെന്തവിടേയ്ക്കുചിതങ്ങളാ-
യാമോദമോടു വഹിക്കാവതൊക്കെയും
സീമയൊഴിഞ്ഞലംകൃത്യ രചിപ്പിച്ചു.’
ക്രമേണ ഈ മാനവിക്രമന്റെ ഭുജോഷ്മാവിൽ അരാതിവൃന്ദം എരിപൊരിക്കൊണ്ടു. രാജ്യത്തിന്റെ വിസ്തൃതി അടിക്കടി വളൎന്നു. അകത്തൂട്ടുപണിക്കർ തുടങ്ങിയ മുപ്പതിനായിരം നായന്മാരും അദ്ദേഹത്തിന്റെ അധീനത്തിലായി. ഇങ്ങനെ രാജ്യത്തിന്റെ പുഷ്ടിയും ഐശ്വര്യവും തഴച്ചു. പല പുരുഷാന്തരങ്ങൾ കഴിഞ്ഞു.
തുല്യചേതസാ നാലു മന്ത്രികളോടും ചേൎന്നു
നല്ലവണ്ണമേ ചേൎത്തു പരിപാലിച്ചു ദിനംപ്രതി
കല്യാമോദേന കീൎത്ത ി വളൎത്തു വാഴുംകാലം’
കൊല്ലവും ഏഴുനൂറ്റിന്മേലായി. നെടിയിരിപ്പുസ്വരൂപത്തിലേക്കു് സന്തതി ഇല്ലെന്നു വന്നു. സാമൂതിരി ഭൂദേവപ്രവരന്മാരുടെ ഉപദേശാനുസൃതം മാസന്തോറും തിരുവോണമൂട്ടു നടത്തി. മൂന്നു സംവത്സരം ഇങ്ങനെ കഴിഞ്ഞപ്പോൾ, തിരുവോണം–നാൾതന്നെ ഒരു കുമാരൻ ജനിച്ചു. അതിനേ തുടർന്നു് മറ്റു പല രാജകുമാരന്മാരും അവതരിച്ചു. അവരിൽ ശ്രീപതിനക്ഷത്രജാതൻ (തിരുവോണംതിരുനാൾ) തിരുനാവാ വച്ചു് മാമാങ്കം, തുലാഭാരം, ഹിരണ്യഗൎഭം മുതലായവ നടത്തി. അദ്ദേഹം കൊച്ചിയെ ആക്രമിച്ചു് തൃശ്ശിവപേരൂർ വസിക്കവേ സ്വൎല്ലോകം പ്രാപിച്ചു. അതിനെത്തുടൎന്നു ് അശ്വതിതിരുനാൾ സിംഹാസനാരോഹണം ചെയ്തു. അദ്ദേഹം കൊടുങ്ങല്ലൂർവച്ചാണത്രേ തീപ്പെട്ടതു്. ഈ സാമൂതിരിയും ഒരു മാമാങ്കം നടത്തുകയുണ്ടായി. അടുത്ത പൂരാടംതിരുനാൾ കൊച്ചീക്കോട്ടയെ ലന്തക്കാരുടെ അടുക്കൽനിന്നു പിടിച്ചെടുത്തു. പടപ്പാട്ടിൽ വിവരിച്ചിരിക്കുന്ന വീരകേരളവൎമ്മയ്ക്കു് അനുകൂലമായി നിന്നതു് ൮൫൯-ൽ സിംഹാസനാരോഹണം ചെയ്ത സാമൂതിരിപ്പാടു നടത്തിയ രണ്ടു മാമാങ്കങ്ങളാണു് ഈ കവിതയ്ക്കു വിഷയം.
മൎക്കൻ നിൽക്കുംകാലേ മകരവ്യാഴംതന്നിൽ
മിത്രവാസരേ കന്നിലഗ്നഗേ മിഥുനമാ-
സത്തിലേബ്ഭരണിനാളുത്തമജയോദയേ
ചക്രവൎത്ത ിയും ഗജകേസരിനിപുണയോ-
ടുൽക്കടവസുമദ്യോഗങ്ങൾ ചേൎന്നു ളവായ”
ഈ സാമൂതിരി, പശുബ്രാഹ്മണാദികളെ കല്യമോദേന പരിപാലിച്ചു്,
പാത്രമായ് പ്രകാശഭൂപാലനോടൊരുമിച്ചു
യോഗ്യങ്ങളെല്ലാമനുഷ്ഠിച്ചു തത്തൽസ്ഥാനങ്ങൾ
രക്ഷിച്ചുകൊണ്ടിരിക്കേ ശത്രുക്കളെല്ലാം അദ്ദേഹത്തിന്റെ ‘മഹാഗൗരവ’പ്രഭാവങ്ങളോൎത്തു ് വിത്രസ്തരായത്രേ. ‘കെല്പേറും ദുഷ്പ്രേക്ഷ്യനാകുന്ന ലന്തേശൻതാനും’ ഭയം പൂണ്ടു് കൊച്ചിയിൽ അടങ്ങി. മഹാജനങ്ങൾ എല്ലാം,
ക്കൊണ്ടു ഭൂപതി സ്വസൃനന്ദനം കൃപാലയം
തണ്ടലർബാണസമം ബാഹുജവരാത്മജം
കൊണ്ടൽനേർവൎണ്ണൻ കലാസംഭവം ദിവ്യാത്മാനം
കണ്ടുകൊണ്ടാലും മേന്മേലുജ്ജ്വലിച്ചീടുന്നതി-
ക്കണ്ട നമ്മുടെ ഭാഗ്യമെത്രയും വലുതല്ലോ’
എന്നു് കൊണ്ടാടിപ്പുകഴ്ത്തി. അദ്ദേഹവും തന്റെ പൂൎവഗാമിയെപ്പോലെ തന്നെ കൊച്ചിയോടു് പട വെട്ടിയതായി കവി ഇങ്ങനെ സൂചിപ്പിക്കുന്നു.
ട്ടൻപിനോടതിനുള്ള ചോദ്യമര്യാദക്കേറും
വൻപോടെ പരർ രാഷ്ടമടക്കിയിരിക്കയാൽ
കമ്പമുൾക്കൊണ്ടു കൃശദ്വേഷിതൻ ചതികളാൽ
മന്ത്രിനാശവും ധനഹാനിയും ഭവിച്ചിതു
ചിന്തിച്ചു പരിതാപമുൾക്കൊണ്ടു പരിഭവാൽ
സമ്പ്രതി പെരുമ്പട കൂട്ടിച്ചെന്നരാതിതൻ-
സങ്കേതങ്ങളും നാടും വീട്ടിടങ്ങളുമെല്ലാം
ചുട്ടുപൊട്ടിച്ചു തകൎത്തെ പ്പേരും പൊടിപെടു-
ത്തെട്ടുദിക്കിലും കീൎത്ത ി കേട്ടിരിക്കുന്ന നാൾ…
ഈ രാജാവു് പൊന്നാനിയിൽ താമസിക്കും കാലത്തു് തൊണ്ണൂറ്റേഴു വയസ്സായ അമ്പാടിക്കോവിലകത്തു് വലിയതമ്പുരാട്ടിയുടെ മരണം സമീപിച്ചെന്നു കേട്ടിട്ടു്, കോഴിക്കോട്ടേയ്ക്കു് എഴുന്നള്ളി. അനന്തരം,
രുൾക്കനിവുറ്റു തൃക്കൈ കൂപ്പിനിന്നനുഗ്രഹം
സിദ്ധിച്ചു തത്സന്നിധൗ ശുശ്രൂഷിച്ചതനുസരി-
ച്ചത്യന്താനന്ദം പാൎത്തു സിദ്ധിയും ഭക്ത്യാ കണ്ടു
സത്തുക്കളോടും ചേൎന്നു തൽശ്ശേഷക്രിയകളും
മറ്റും നടത്തീട്ടു് ‘തത്സ്വരൂപാമാത്യദി ലോകരഞ്ജന’യോടു കൂടി, വിണ്ണോർനായകൻ സുധൎമ്മയിലെന്നപോലെ കുറേക്കാലം കോഴിക്കോട്ടു വാണരുളി. പിന്നീടു്, ൮൬൫-ൽ
ഖേടനാമധീശനോടൊത്തുനിന്നളവിങ്കൽ’
തിരുനാവായിൽവച്ചു് മഹാമൃത്യുഞ്ജയം എന്ന കൎമ്മം ആഘോഷപൂൎവം നടത്തി. ആ കൎമ്മം നാല്പത്തിഒൻപതു ദിവസത്തേക്കുണ്ടായിരുന്നു.
അക്കലത്തു് ‘മുഷ്കരതര’നായ വെട്ടത്തു മൂന്നാമൻ മാടഭൂപതിക്കു് ഇളമയായി വാഴിക്കാമെന്നു പറഞ്ഞു് അയനിക്കൂറ്റിലെ ആറാംകൂർ അദ്ദേഹത്തിനെ കൊച്ചിയിലേക്കു കൂട്ടിക്കൊണ്ടുപോയി. എന്നാൽ പണ്ടേതന്നെ തന്നോടു് വിരോധമായിരിക്കുന്ന വെട്ടത്തു നൃപൻ കൊച്ചീരാജാവായ്‍വന്നാൽ, തന്റെ സ്ഥാനത്തിനു ഭ്രംശം വന്നേയ്ക്കുമെന്നു ഭയപ്പെട്ടു് ലന്തേശൻ കൊച്ചീരാജാവിനോടു് ഇപ്രകാരം പറഞ്ഞു:
സന്തതമല്ലായ്കിൽ മറ്റെന്തൊരാശ്രയം നമു-
ക്കെന്തിനു പത്തേടത്തു പത്തു നാം ചിന്തിക്കുന്നു
പൂന്തുറേശൻ തുണയായ്‍വരുന്നാകിൽ പരി-
പന്ഥികൾ മലയാളത്തിങ്കലാരുള്ളു പിന്നെ?
സന്തോഷിച്ചചലാബ്ധിനായകൻ പ്രസാദിപ്പാ-
നെന്തൊരുപായമുള്ളെന്നതേ ചിന്തിക്കേണ്ടൂ
പണ്ടു നാം പിഴച്ചതുകൊണ്ടവനീശൻ തനി-
ക്കുണ്ടല്ലോ തിരുവുളക്കേടതിന്നിനിയിപ്പോൾ
കണ്ടു കാൽ പിടിച്ചാകുംപ്രായശ്ചിത്തങ്ങൾ ചെയ്തു-
കൊണ്ടാലമ്പോടു പരിപാലിപ്പാൻ മതിയാകും.
വമ്പെഴുമവനീശൻ സൎവപാലകനനു-
കമ്പയുള്ളവർകളിൽ മുമ്പനെന്നല്ലോ കേൾപ്പൂ.
മുമ്പിനാൽ പിഴച്ചതു നാം കൊടുങ്ങല്ലൂർനിന്നു
തമ്പുരാൻതന്നോടതിനിന്നിനി പ്രായശ്ചിത്തം
ചെയ്തതുമവിടെനിന്നായ്ക്കൊള്ളാമതിനിപ്പോൾ
ദിവ്യനാം നരേന്ദ്രനെയിങ്ങെഴുന്നള്ളിക്കണം.
അതനുസരിച്ചു് കൊച്ചീരാജാവു് വെളുത്തഭട്ടതിരിയെ
മാവോളം പ്രസാദിക്കും പ്രാഭൃതഭാരങ്ങളും
മറ്റുമായി പൊന്നാനിക്കയച്ചു. നമ്പൂരിപ്പാടു് കാഴ്ചദ്രവ്യങ്ങളും സന്ദേശങ്ങളും സാമൂതിരിക്കു നൽകി. അനന്തരം അദ്ദേഹം മന്ത്രിമാരോടു് ഒരു കൂടിയാലോചന നടത്തി. ഒടുവിൽ ഇങ്ങനെയാണു് മന്ത്രിമാർ ഉപദേശിച്ചതു്.
പന്ഥിയാം പെരുമ്പടപ്പോടു ചേൎന്നനേകധാ
പണ്ടു ലന്തേശൻ പിഴച്ചീടിനാനെന്നാകിലും
കണ്ടു കാൽ പിടിക്കിൽ നാം രക്ഷിക്കെന്നതേ വരൂ
പാരിച്ച പിഴകളുണ്ടേറെയെന്നിരിക്കിലും
പാരിതിലഭയം നൽകീടുകെന്നാകുംവണ്ണം
യാചിച്ചുനിന്നാലവർക്കുള്ളപരാധം സഹി-
ച്ചാചാരം പരിപാലിച്ചീടണമെന്നുണ്ടല്ലോ
അതുകൊണ്ടു് കൊടുങ്ങല്ലൂർക്കു് എഴുന്നള്ളുവാൻ അദ്ദേഹം തീൎച്ചപ്പെടുത്തി. അദ്ദേഹം ‘പാപ്പിനിവട്ടത്തു്’ എഴുന്നള്ളിയിരിക്കവേ ലന്തേശൻ അവിടെ വന്നു്,
മൊന്നിന്നൊഴിയാതെ ചേരുംവണ്ണമൊക്കവേ തീൎത്തു
കുന്നലേശനെക്കണ്ടു തൊഴുതു തിരുമുമ്പിൽ
നിന്നു പ്രായശ്ചിത്തങ്ങളുമൻപോടെ ചെയ്തു.
കൊച്ചീരാജാവും അമാത്യന്മാരും അതു കണ്ടു് സന്ദേഹം കൈവെടിഞ്ഞു് അവിടെ വന്നുചേൎന്നു. അവരെയെല്ലാം തൃക്കൺപാൎത്തു ് ഉള്ളം തെളിഞ്ഞ സാമൂതിരി ‘സംഘൃണാത്മനാ’ ഇപ്രകാരം അരുളിച്ചെയ്തു.
ക്കിക്കാലമാകുംവണ്ണം മത്സഹായത്വംകൊണ്ടു
ശത്രുവൎഗ്ഗത്തെജ്ജയിച്ചുൾത്താരിലാനന്ദംപൂ-
ണ്ടൊത്തവണ്ണമേ തെളിഞ്ഞെല്ലാരുമിരുന്നാലും
ചിത്തസങ്കടം നമ്മെക്കണ്ടവൎക്കുണ്ടാകരു-
തത്യന്തമതിനു ചാഞ്ചല്യമില്ലൊരിക്കലും
ഇങ്ങനെ സ്വച്ഛമായ് അരുൾചെയ്ത വാക്യപീയുഷം ചെന്നു ‘ശബ്ദമന്ദിരദ്വാരം’ പൂകിയിട്ടു് അകതാരിൽ ഇരുന്ന ‘ബദ്ധസാദ്ധ്വസവിഷ’ത്തെ നശിപ്പിച്ചുവത്രേ. അനന്തരം പന്ത്രണ്ടു കൊല്ലത്തേക്കു് തമ്മിൽ പിണങ്ങുകയില്ലെന്നു് അവർ തമ്മിൽ ഒരു കരാറു ചെയ്തു. ഇവിടെ ൮൬൬-ൽ നടന്ന ഉടമ്പടിയെയാണു് ഈ വരികളിൽ സൂചിപ്പിച്ചു കാണുന്നതു്. പ്രസ്തുത കരാറിൻപ്രകാരം ചേറ്റുവായ്‍മണപ്പുറം സാമൂതിരിക്കു ലഭിച്ചു.
പെരുമ്പടപ്പു വാഴാൻ പുറപ്പെട്ട വെട്ടത്തു മൂന്നാമ്മുറ ഒരു പിന്തുണയുമില്ലാതെയും നാട്ടിലിരിപ്പാൻ നിവൃത്തിയില്ലാതെയും വിഷമിച്ചു. ഈ തമ്പുരാൻ പടപ്പാട്ടിൽ പറഞ്ഞിരിക്കുന്ന ഗോദവൎമ്മ തന്നെ ആയിരിക്കണമെന്നു്,
വന്നു വാണിരുന്നുള്ള മന്നവന്മാരെല്ലാവരും
ഖിന്നതയൊഴിഞ്ഞമരാലയം വാണീടിനാ-
രെന്നതിലേവം ശേഷിച്ചീടിന ഭവാനിനി
നന്മ വന്നീടും ഗ്രഹപ്പിഴകൾ നീങ്ങുന്നേരം’
എന്നുള്ള തൽബന്ധൂക്തികളിൽനിന്നു ഗ്രഹിക്കാം. ബന്ധുക്കൾ പറഞ്ഞതുകേട്ടു് തെല്ലൊരാശ്വാസത്തോടുകൂടി അദ്ദേഹം അടങ്ങിപ്പാർക്കവേ, വിക്രമനിധിയായ മാനവിക്രമൻ ചെറളയം (അയനിക്കൂറു്) പിടിച്ചടക്കിയിട്ടു്, അക്കോട്ടയിൽ തന്റെ പടനായകന്മാരെ പാൎപ്പിച്ചശേഷം, കൊച്ചിയിലെഴുന്നള്ളി ലന്തേശനാൽ യഥോചിതം സൽകൃതനായി. എന്നാൽ
വൃത്രാരിനിലയനസന്നിഭം മനോരമ്യം’
മാനവിക്രമൻ പിടിച്ചടക്കിയതിനെപ്പറ്റി, അസൂയാലുക്കളായ്ത്തീൎന്ന അയനിക്കൂറ്റുകാർ ചതിപ്രയോഗത്താൽ അതിനെ പിടിച്ചെടുത്തുകളഞ്ഞു. ഈ വൎത്ത മാനം കേട്ട സാമൂതിരി, ഒരു പെരുമ്പട കൂട്ടിക്കൊണ്ടു് ചാവക്കാട്ടെഴുന്നള്ളിയിരുന്നിട്ടു് കൃഷ്ണനാമാവാം തലച്ചെന്നവർ മുഖേന, ആ കോട്ടയെ വളഞ്ഞു. അകത്തുള്ളവരെല്ലാം,
കിട്ടുകിലതുമതിയെന്നോൎത്തു ഭയപ്പെട്ടു്’
വല്ല പാടും ഓടി വനം പൂകി.
കോഴിക്കോട്ടേ സൈന്യമാകട്ടെ അകത്തു പ്രവേശിച്ചു് ആപുരത്തെ,
വൃക്ഷാദി സകല വസ്തുക്കളും പൊടിപെടു’ ത്തൊക്കവേ നശിപ്പിച്ച ശേഷ വൎദ്ധിതയശസ്സോടുകൂടി തിരിച്ചുപോന്നു.
ചെറളയത്തുകോട്ട പിടിച്ചതിനെ വൎണ്ണിച്ച ശേഷം കവി ലന്തയാൽ സംപീഡിതനായ കായങ്കുളത്തുരാജാവും മന്ത്രിമാരും ‘മാനവിക്രമസ്വാമിതന്നുടെ തൃക്കാൽവന്നാനന്ദം കലൎന്നു തൃക്കൈതൊഴുതവസ്ഥകൾ’ ഉണൎത്ത ിച്ചതും, സാമൂതിരി പരപ്പള്ളിനായരേയും ചാവക്കാട്ടു തലച്ചെന്നവരേയും അയച്ചു് ലന്തയും കായങ്കുളവും തമ്മിൽ സന്ധി ചെയ്യിച്ചതും സംക്ഷിപ്തമായ് വിവരിച്ചിരിക്കുന്നു.
ഇപ്രകാരം ‘ഭാരതഖണ്ഡേ തെക്കേഭാഗമേ വിളങ്ങിന കേരളമേവം ജയിച്ചു നിറകൊണ്ട’ ശൈലാബ്ധീശ്വരൻ, കീൎത്ത ിയാൽ അവനിയേയും ‘സമുദ്രദ്വീപാന്തരധാത്രീമണ്ഡലങ്ങളേയും’ വെളുപ്പിച്ചു്, ‘ഗോത്രാരിതാനും പ്രസാദിക്കു’മാറു് എല്ലാവരുടേയും ആൎത്ത ികളൊഴിച്ചു വാഴുന്ന കാലത്തു്, പൂന്തുറേശൻ പൊന്നാനി വടക്കേ വാക്കോട്ടെഴുന്നള്ളി കോവിലകം പ്രാപിച്ചു് ക്ഷോണീദേവാദിപ്രജാവൃന്ദരഞ്ജനയോടെ വസിച്ചു.
അങ്ങനെ ഇരിക്കെ കൊല്ലം ൮൬൮-ാമാണ്ടു പിറന്നു. വ്യാഴം അന്നു വക്രിച്ചു് മിഥുനത്തിൽനിന്നു് ഇടവത്തിൽ പോയിരുന്നെങ്കിലും അടുത്ത കൊല്ലം മകരമാസത്തിൽ കർക്കടത്തിലാകുമെന്നു കണ്ടിട്ടു്, മാമാങ്കം നടത്താനുള്ള ഒരുക്കങ്ങൾ ചെയ്യണമെന്നു് ദേവജ്ഞോത്തമന്മാരും, ഭൂദേവോത്തമന്മാരും, മങ്ങാട്ടച്ഛനും ഉണൎത്ത ിച്ചപ്പോൾ, ഒരുക്കങ്ങൾ ചെയ്‍വാൻ കല്പനയായി. പന്ത്രണ്ടുകൊല്ലത്തിലൊരിക്കൽ നടത്തിവരാറുണ്ടായിരുന്ന ഒരു ആഘോഷമായിരുന്നു മാമാങ്കം. തൈപ്പൂയത്തുന്നാൾ തുടങ്ങി മാഘമാസത്തിലെ മകംനക്ഷത്രംകൊണ്ടു് ഇതു അവസാനിപ്പിക്കയായിരുന്നു പതിവു്. ചില സാമൂതിരിമാർ ചിങ്ങവ്യാഴത്തിലും മാമാങ്കം നടത്താറുണ്ടായിരുന്നു. അതിനാൽ ഭരണിതിരുനാൾസാമൂതിരിപ്പാടു് ൮൬൯-ലും ൮൭൦-ലും ഓരോ മാമാങ്കം നടത്തി. രണ്ടിനേയും കവി വൎണ്ണിച്ചിട്ടുമുണ്ടു്. മാമാങ്കത്തിനു് ഒരു കൊല്ലത്തിനു മുമ്പു് തൈപ്പൂയം ആഘോഷിക്ക എന്നൊരു കീഴ്‌നടപ്പുണ്ടായിരുന്നതിനാൽ ൮൬൮ തൈമാസത്തിനു മുമ്പേ ഒരുക്കങ്ങൾ തുടങ്ങി. അതു് ഒരു ദിവസത്തെ ആഘോഷമേ ആയിരുന്നുള്ളുവെങ്കിലും യഥാക്രമം ലോകർക്കെല്ലാം നീട്ടുകൾ അയയ്ക്കപ്പെട്ടു. പൂയത്തിനു തലേദിവസം മദ്ധ്യാഹ്നത്തിൽ തമ്പുരാൻ വാകയൂർ എഴുന്നള്ളി.
ച്ചിത്തകൗതുകത്തോടേ വാണരുളീടുംപൊഴു-
തസ്തമിച്ചിതു സൂര്യനത്യരം ശശാങ്കനും
വൃത്തമൊത്തുദിച്ചുയൎന്നീടിനാനതിശയ-
മുത്സവസംയുക്തയായ് വന്നിതു രജനിയും’
‘ഭാരതഖണ്ഡംതന്നിൽ വാണീടു’ന്ന മഹാജനങ്ങളെല്ലാം ‘നാവക്ഷേത്രസ്ഥാനമംഗലത്തു’ വന്നുകൂടി.
വേറുപാടിയിലാത സേനാനായകന്മാരും
ലേഖകന്മാരും ബാലവൃദ്ധാദി സകലരു-
മാകവന്നൊരുമിച്ചു മുപ്പതിനായിരവും.
സേവകന്മാരും മധുവാണികൾ വങ്കന്മാരും
താവദുദ്ഭാരങ്ങളും വന്നു സംഭരിക്കുമ്പോൾ
കാരണനായ മങ്ങാട്ടച്ചനുമിളയതും
പാറ നമ്പിയും നൃപകുലഗുരുവാം പണിക്കരും
ഭൂപതിപ്രിയന്മാരാം മറ്റുള്ള മന്ത്രീന്ദ്രരും
ഭൂപതി തിരുമുമ്പിലായാൽ പുഷ്യർക്ഷോദയേ.’
തമ്പുരാൻ സകല പദവികളോടുകൂടി ‘മണിത്തറമേൽ’ പെരുനില നില്ക്ക എന്ന ചടങ്ങു നിൎവഹിക്കവേ, ലോകൎക്കു ് ‘മഹാനായകന്മാർ മേരുശിഖ’രത്തിൽ നില്ക്കുമ്പോലെ തോന്നി.
ലോകങ്ങൾ വിറയ്ക്കുമാറുദ്ഘോഷിച്ചീടുംവണ്ണം
വൻപടഹങ്ങൾ’
മുഴങ്ങി; ‘ഇരുകരകളിലും വാദ്യഘോഷം തുടർന്നു’; നാവാരധവല്ലഭൻപാദാംഭോജം ധ്യാനിച്ചു് നിശ്ചലം നില്ക്കുന്ന തമ്പുരാനെക്കണ്ടു് മാലോകർ ഇപ്രകാരം വാഴ്ത്തി.
തമ്പുരാന്റെ
ഞ്ഞുമ്പർനായകനുള്ളതും സംഭ്രമിച്ചിരിക്കുന്നു.
തണ്ടാർബാണനും തിരുമൈവിലാസങ്ങൾ കണ്ടി-
ട്ടന്തസ്താപങ്ങൾ വളൎന്നന്ധനായുഴലുന്നു.
തണ്ടലർമകൾക്കരസംസ്ഥമാമാദൎശമീ-
ക്കണ്ട ഭൂപതി മുഖചന്ദ്രകാന്താഭ നൂനം.
ഗംഭീരപ്രഭുത്വവും ധൈര്യവുമാർദ്രത്വവും
ജംഭാരിതന്നെജ്ജയിച്ചുള്ള പൗരുഷങ്ങളും
വൻപെഴുന്നിഖിലാധിപത്യഗൗരവങ്ങളും
അമ്പരിലൻപാൎന്നെഴുമിംഗിതപടുത്വവും
സമ്പ്രതി വീര്യശൗര്യശൃംഗാരരസങ്ങളും
ദേവബ്രാഹ്മണസാധുഭക്തിയും ധൎമ്മത്തോടെ
കേവലം ദാനശീലസത്യതല്പരത്വവും
കാരുണ്യനയവിനയാചാരമഹിമയും
കാരണാത്മനി ചേൎന്നു ചോൎന്നെഴുന്നേത്രങ്ങളും
ലോകൈകജനനി തൽപാദപങ്കജങ്ങൾ
ആകുതുകേന രമിച്ചീടുന്ന സുഭക്തിയും
രാജലക്ഷണമഹിമാനകല്യാണാനന്ദ
പൂജനീയാദ്യങ്ങളുമീവണ്ണമൊരുമിച്ചു
മാനുഷാധിപന്മാൎക്കുമറ്റേവം കാണ്മാനുണ്ടോ’
സാമൂതിരി ഇപ്രകാരം, പെരുനില നില്ക്കവേ ‘സരസിജസ്ഥാനമംഗലോഡുജ’നാകിയ യുവരാജാവും, തിരുമനശ്ശേരിക്കോട്ടയിലെ നമ്പൂരിരാജാവും സപരിവാരം എഴുന്നള്ളി ‘ശ്രീപാദാംബുജം’ തൊഴുതു; തദവസരത്തിൽ പെരുനിലയും നീങ്ങി. അനന്തരം ചമ്രക്കൊട്ടത്തയ്യനെ തൃക്കൈ കൂപ്പീട്ടു്, അദ്ദേഹം തിരിച്ചെഴുന്നള്ളി പൊന്നാനി വടക്കേക്കോയിലിൽ എത്തി നിൎമ്മലൻ സുരേന്ദ്രനെപ്പോലെ’ വാണരരുളി.
അടുത്ത കൊല്ലം വൃശ്ചികമാസത്തിൽ മാമാങ്കത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ‘പാണ്ടീക്കെഴുതിയയച്ചോരനന്തരം’ വേണ്ടുന്ന കോവിലകങ്ങൾ പണിയിപ്പിക്കുന്നതിനു്, പ്രധാന മന്ത്രികളിൽ ഒരുവനായ ‘പരപ്പള്ളിനായകൻ’ നിയുക്തനായി. അദ്ദേഹമാകട്ടെ മണിത്തറ, തരന്തരമായുള്ള കോവിലകങ്ങൾ
താല്പര്യമാൎന്ന തളിയുമാമ്പാടിയും
നാല്പാടുമുള്ള മന്ത്രീന്ദ്രാലയങ്ങളും
പ്രീത്യാ നടേണ്ടയുള്ളവണ്ണം ചമച്ചതിൽ
മേൽത്തരം ചിത്രങ്ങളേറെ വളൎത്തു ടൻ’
നിർമ്മിച്ചു. തിരുനാവാക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി,
സാധുസന്യസ്തസംകല്പൻ തപോധനൻ
ബാലനാം നാലാംനൃപേന്ദ്രനു വാഴ്‌വതി-
നായി ഒരു ആലയവും, അതിനല്പം കിഴക്കു മാറി തിരുവോണം തിരുനാൾ മാനവിക്രമന്നും ‘തെക്കെക്കര കിഴക്കമ്പലത്തിനടുത്തു്’ ‘പുഷ്കരയോനിർക്ഷജ’നായ ഇളയരാജാവിന്നും ഓരോ കോയിലുകൾ ചമച്ചു. അവയ്ക്കും പുറമേ
ലക്ഷണയുക്തപ്രവസ്ത്യോത്തമങ്ങളും
ചിത്രം വിചിത്രമത്യുത്തമാകാരമാ-
മത്യത്ഭുതം രാജഗേഹാനാമയുതവും
യുക്തികൃതമവക്തവ്യമജ്ഞാനിനാ
ലക്ഷം വിമോഹനാകാരങ്ങളായെഴും
കോയിലകങ്ങൾ ചൂഴപ്രതിമുപ്പതി-
നായിരത്തിന്നും പതിനായിരത്തിന്നും
മായമൊഴിഞ്ഞിളമാന്മിഴിമാർകൾക്കും’
വസിക്കുന്നതിനുള്ള കുടിലുകളും മാനസമോഹനാകാരമായ് തീൎത്തു. ഏറാല്പാടുതമ്പുരാന്നും, തിരുമനശ്ശേരിനമ്പൂരിക്കും ഉള്ള നിലപാട്ടുതറകൾ പുരയുടെ തെക്കേക്കരയ്ക്കാണു നിൎമ്മിച്ചതു്. കൊച്ചീരാജാവിനുള്ള കെട്ടിടമോ? പേരാറ്റിൽ ചങ്ങാടം ഉണ്ടാക്കി അതിന്മേലായിരുന്നത്രേ.
വാടാതെകണ്ടുതൻ മാടമിയറ്റിനാൻ’
മങ്ങാട്ടച്ചൻ വന്നിരുന്നു് മണിത്തറയ്ക്കു തൂണു നാട്ടുക എന്ന മംഗളകൎമ്മം സുമുഹൂൎത്ത ത്തിൽ നിർവഹിച്ചു. അനന്തരം ലോകൎക്കെല്ലാം നീട്ടുകൾ അയച്ചു. സാമൂതിരിപ്പാട്ടിലെ മുഖ്യസൈന്യങ്ങളായ ഏറനാട്ടിലെ പതിനായിരവും തൈപ്പൂയത്തിനു രണ്ടു ദിവസങ്ങൾക്കു മുമ്പേ വാകയൂരെത്തി. തലേദിവസം സാമൂതിരിപ്പാടും അവിടത്തെ കോവിലകത്തു് എഴുള്ളിയിരുന്നു.
പേടമാൻകണ്ണികൾ ബാലരും വൃദ്ധരും
സേനാപതികളും മന്ത്രിപ്രവരരും
മേനോക്കികൾ കിഴിക്കാരൻ കുരിക്കന്മാർ
നാനാവിധം മഹാരാജസഭാന്തരേ
സ്ഥാനികളൊക്കവേ കൂടവന്നീടിനാർ’
അഹൎന്നാഥനും ‘പൂൎവേതരദിശി പോയ് മറഞ്ഞു’. സന്ധ്യാദേവി ദീപമാലാവൃതയായി ശോഭിച്ചു. ജൈവാതൃകനും തെളിഞ്ഞുയൎന്നു.
നാലുദിക്കീന്നും ജനങ്ങൾ, മക്കൾ മരുമക്കളച്ഛനമ്മാമന്മാർ ഇവരൊത്തു്,
ങ്ങിച്ഛയാംവണ്ണമെല്ലാരുഞ്ചമച്ചുടൻ
വാളുകളും കടയിച്ചതിശില്പമായ്
മേളം വളൎന്നെഴുതിച്ച ചൎമ്മങ്ങളും
കൈക്കൊണ്ടു ഭൂഷണഭൂഷിതരാ’യാൎത്തു നടങ്ങു്,
നീളാതീരത്തു വന്നെത്തി. പ്രഭുക്കന്മാരുടെ കൂട്ടത്തിൽ ‘പുതുക്കോട്ടുകൂറ്റിൽമുമ്പാൎന്നെഴും’ പുന്നത്തൂർ രാജാവും, ‘പെരുമണ്ടമുക്കരാകുന്ന ചരമേതരപ്രഭുവീരരും’, ‘തെക്കുംകൂറ്റിലെ തെക്കേതായവർ തങ്ങളും’, ‘നെടുങ്ങനാട്ടുരാജാവും’, ‘ഉമിക്കുന്നവാൾ നാഥനും’ (കവളപ്പാറനായരും), ‘വീട്ടിക്കാട്ടുനാഥനും’, ‘കണ്ണനൂർവാൾപ്പടനായരും’ (തൃക്കിരീട്ടിനായർ), ‘കുതിരവട്ടത്തു നായരും’, ‘കായങ്കുളം രാജാവിന്റെ മന്ത്രിമാരും’, ‘ചെമ്പകശേരിനാടമ്പുന്നവിപ്രരും’, ‘വേണാട്ടു പ്രമാണികളും’ മറ്റും ഉൾപ്പെട്ടിരുന്നു.
മൈക്കണ്ണിമാരും പ്രഭുക്കളും ഭൃത്യരും തിക്കിത്തിരക്കി നടന്നുവത്രേ. ‘കള്ളമുലച്ചികൾ പിള്ളർ തരുണിമാർ ഉള്ളം തെളിഞ്ഞലങ്കാരമേളത്തോടെ’ ഓടിയെത്തി.
പട്ടന്മാർ ചെട്ടികൾ ബുദ്ധാത്മജാതികൾ
ഇഷ്ടരായോരോവിധം പല വൎണ്ണികൾ
പാണ്ടിയിൽനിന്നുമവ്വണ്ണമോരോ ജനം
വേണ്ടുംതരം പിച്ചളാദികളാലോരോ
പാത്രങ്ങളാഭരണങ്ങൾ ഖഡ്ഗങ്ങൾ
സ്തോത്രസുഖകരസാദ്ധ്യങ്ങളൊക്കെയും
കച്ച കവിണി സോമൻ പല പട്ടുകൾ
മെച്ചംകലൎന്നു തുപ്പട്ടിതുവരനും
മറ്റും ‘കെട്ടിയെടുത്തു പേറിച്ചു’ കൊണ്ടുവന്നു നിരന്നു. ചുരുക്കിപ്പറഞ്ഞാൽ,
നേരേ പുറപ്പെട്ടു വന്നു കൂടീടിനാർ.
സൂര്യനും ഉദിച്ചു. മാമാങ്കോത്സവവും സമാരംഭിച്ചു.
ചിത്രതരം പല വൎണ്ണത്തഴകളും
വെഞ്ചാമരങ്ങളുമാലവട്ടങ്ങളും
അഞ്ചിതമായ രംഗപ്രദേശത്തു വന്നൊരുമിച്ചു. ഭരണിനാൾ തമ്പുരാൻ ‘സൎവാഭരണവിഭൂഷിതഗാത്രനായി’, ‘സൎവനീതിജ്ഞനാം മന്ത്രിപ്രവരനാൽ സൎവം നിയോഗിത’നായ്, അതിശാന്തനായ്, സൎവംസഹാനിലയകമായ ‘രംഗമംഗല’ത്തു് എഴുന്നള്ളി നിന്നു. കൈത്തോക്കുകളും നിലപ്പടഹങ്ങളും ഒത്തു മുഴങ്ങി.
സന്നിധൗ മറ്റും കരിവരന്മാരെയും
ചെമ്മേ പരിചോടിടത്തു നിർത്തി’ത്തെളിഞ്ഞു്
ആ മാനവിക്രമരാജാവു് നിലകൊള്ളവേ,
ഡോളാസമാനമായ്’ഭവിച്ചു,
വെൺകുട ചെന്തഴ വെഞ്ചാമരങ്ങളും
തിങ്കൾബിംബം തൊഴുമാലവട്ടങ്ങളും
മുമ്പിൽ ചുഴന്നു വീയുന്നതും ഛായ ചേ-
ർത്തമ്പോടണഞ്ഞൊത്തൊരുമിച്ചു നിൽക്കുന്നതും’
കണ്ടിട്ടു് ‘കിം പ്രയോഗാരംഭമെന്ന’റിയാതെ ഉമ്പർകോൻ അല്പം പരിഭ്രമിച്ചുപോയത്രേ. ഇടയ്ക്കിടയ്ക്കു നിന്നും നീങ്ങിയും ഘോഷയാത്ര മുന്നോട്ടു പോയി.
ർന്നിടിയടയുമടവുടയ പടഹമലറുംവിധൗ
നടനടനടേതിവൻപാൎന്നെഴുന്നോരകം-
പടി നടയിലരുമകൾ വളൎക്കുമഭ്യാസിനാം
പിടികളികളും മനോജ്ഞാകാരമാം മേളവും
പേടമാൻകണ്ണിമാർതൻവിലാസങ്ങളും
കണ്ടു കണ്ടു് ഉമ്പർകോനു സമാനം സാമൂതിരിപ്പാടുതമ്പുരാൻ നീരാട്ടുകോയിലിൽനിന്നു പുറപ്പെട്ടു് നേരേ വടക്കോട്ടെഴുന്നള്ളി കൂരിയാല്ക്കൽ കരേറി. ഈ ആലു് ഭാരതപ്പുഴയുടെ വടക്കേക്കരയിൽ തിരുനാവാക്ഷേത്രത്തിനു പടിഞ്ഞാറും, മാമാങ്കം നടത്തിയിരുന്ന വാകയൂരിനു തെക്കും ആയിട്ടു് സ്ഥിതിചെയ്തിരുന്നു. മാമാങ്കത്തിനു് ആ ആലിന്റെ സമീപത്തു് പലേ കൎമ്മങ്ങളും അനുഷ്ഠിക്കേണ്ടതായിട്ടുണ്ടായിരുന്നു. അവിടെ നിന്നു് അദ്ദേഹം നടുവരമ്പിൽ കിഴക്കേ തലയ്ക്കൽകൂടെ തിരുനാവാക്ഷേത്രത്തിൽ ചെന്നിട്ടു് മഹാവിഷ്ണുവിനെ തൊഴുതു്, നടുവരമ്പത്തുകൂടെ തന്നെ തിരിച്ചു് വാകയൂരെഴുന്നള്ളി. അതിനോടു് സൂര്യനും അസ്തമിച്ചു.
പിറ്റേന്നു രാവിലെ അവിടുന്നു് ‘കേരളാദ്ധ്യക്ഷമാം പൗരുഷത്തോടെ’ പള്ളിത്തണ്ടിലേറി നീരാട്ടുപള്ളിപ്പന്തലിൽ എഴുന്നള്ളി നീരാട്ടു കഴിച്ചിട്ടു് ‘മുന്നേതിലും മുഖ്യതയോടു’കൂടി വടക്കോട്ടെഴുന്നള്ളി, നാവാരമേശനെ വന്ദിച്ചശേഷം തിരിച്ചു് വാകയൂൎക്കു പോന്നു. ഇപ്രകാരം ഇരുപതു ദിവസങ്ങൾ ഇതേ ചടങ്ങുകളെല്ലാം അനുഷ്ഠിച്ചുകൊണ്ടു കഴിഞ്ഞു. ഇതിനിടയ്ക്കു് അവിടം ഭാരതത്തിന്റെ നാനാഭാഗങ്ങളിൽനിന്നു വന്നുചേൎന്ന ആളുകളെക്കൊണ്ടു നിറഞ്ഞു. ഇരുപത്തൊന്നാംദിവസം,
വൎണ്ണിപ്പതാവല്ലലങ്കാരമേളങ്ങൾ
പെണ്ണുങ്ങളും ചെറുപൈതങ്ങൾ വൃദ്ധരു-
മൎണ്ണോജബാണതുല്യന്മാർ തരുണരും
മന്ദിരത്തിങ്കൽ മച്ചിൽ സംഗ്രഹിക്കിലും
തന്നുള്ളിൽ വിശ്വാസമില്ലാത വസ്തുക്കൾ
തന്മെയ്കളിലും കരങ്ങളിലും ധരിച്ച-
മ്മണൽതന്മേൽ നിരത്തിനാരൊക്കെവേ.
സൂര്യോദയത്തിനു മുമ്പുതന്നെ പ്രഭുജനങ്ങൾ അതാതു സ്ഥാനത്തു് ‘പൊന്മയമാം കൊടിസ്ഥൂണങ്ങൾ’ നാട്ടി. ‘പൊന്നണിഞ്ഞാനക്കഴുത്തി’ലെഴുന്നള്ളത്തു് അന്നാണെന്നറിഞ്ഞു് എല്ലാവരും ‘സഹ്യാദ്രിജാ ദക്ഷിണഗംഗ’യായ ഭാരതപ്പുഴയിൽ സ്നാനം കഴിച്ചു്,
മംഗങ്ങളിലണിഞ്ഞംഗജതുല്യരായ്
മംഗളാപാംഗികളായഴകാൎന്നെഴും
തുംഗസ്തനികളാമംഗനമാരെയും
ചേൎത്തു കരങ്ങളും കോൎത്തു പിടിച്ചതി-
പ്രീത്യാ ചെറിയവറ്റെയുമണച്ചോരോ-
കൂട്ടമിട്ടങ്ങാടിവാണിഭമേളങ്ങൾ
കാട്ടുവാനെങ്ങും നടക്കുംദശാന്തരേ’
ഭൂദേവസംഘവും ‘ആക്ഷേപവും ചെയ്തു’കൊണ്ടു് അവരോടു് കൂടിയത്രേ.
സാമൂതിരിപ്പാടുതമ്പുരാനാകട്ടെ അന്നു രാവിലെ നീരാട്ടും വയറാട്ടവും തേവാരവും കഴിച്ചു് വാകയൂർകോവിലിനകത്തുനിന്നു്, ‘നിലപ്പടഹങ്ങൾ നീളെ മുഴക്കിച്ചും’ കൊറ്റക്കുടയും തഴയും പിടിപ്പിച്ചും, ആലവട്ടം ചാമരം ഇവ വീയിച്ചും, സപരിവാരം പുറപ്പെട്ടു്
മക്ഷവിമോഹനാകാരവികൃതികൾ
തൃക്കൺ പാൎത്തു ് രസിച്ചു. മണിത്തറയും കൂരിയാലും പ്രദക്ഷിണം വച്ചതിന്റെ ശേഷം, നടവരമ്പേ കൂടെ നാവാക്ഷേത്രത്തിൽ ചെന്നു് ദേവനെ വന്ദിച്ചു് മടങ്ങി. അനന്തരം വാകയൂർ എഴുന്നള്ളി. ഈ മാതിരി ‘പൊന്നണിഞ്ഞാനക്കഴുത്തി’ലെഴുന്നള്ളത്തു് തുടരെ ഒരു വാരം നടന്നു. ഈ ഏഴു ദിവസങ്ങളിലും വള്ളുവനാട്ടുരാജാവിന്റെ ‘ചാവർ’ സാമൂതിരിത്തമ്പുരാനെ നിഗ്രഹിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. അതിനെയാണു് കവി ഇങ്ങനെ സൂചിപ്പിച്ചിരിക്കുന്നതു്.
ന്ദ്രോത്തമൻതൻനിയോഗേന കൂടെത്തന്നെ
വന്നു മരിക്കുമാറുണ്ടഹോ ചാവറാ-
യന്നുമൊരൊൻപതുപേർ വന്നതിശയം
നിന്നു പിണങ്ങിപ്പരാക്രമശക്തികൾ
ഒന്നൊഴിയാതെ കാട്ടുന്നവർ തമ്മെയും
കൊന്നുടനങ്ങു വീര്യാമരമന്ദിരം-
തന്നിൽ സുഖിച്ചിരിക്കെന്നയച്ചാദരാൽ’
ആദ്യത്തെ ഘോഷയാത്രനാൾ ഒൻപതു ചാവർ മരിച്ചുപോയതായി ഇതിൽ പറഞ്ഞിരിക്കുന്നു. ഓരോ ദിവസവും ഓരോരുത്തരാണു് അകമ്പടി സേവിച്ചതു്. ‘ആദ്യത്തെ ദിവസം വയ്യാവിനാട്ടു നമ്പിടിയും മുപ്പതിനായിരവും, രണ്ടാംദിവസം കടന്നമണ്ണു എളയവകയിൽ വള്ളോടിയും ആൾക്കാരും, മൂന്നാംദിവസം നെടുവിരുപ്പിൽ മൂത്തേറാടി തിരുമുൽപാടും പരിവാരവും, നാലാംദിവസം എടത്രനാട്ടുനമ്പിയാതിരിതിരുമുൽപ്പാടും, അഞ്ചാംദിവസം ഏറനാടു മൂന്നാംകൂറു തിരുമുൽപ്പാടും ആൾക്കാരും, ആറാംദിവസം ഏറനാടു് എളംകൂറു നമ്പിയാതിരി തിരുമുൽപ്പാടും ആൾക്കാരും, ഏഴാംദിവസം ഏറാട്ടു മേനോനും കോഴിക്കോട്ടു തലച്ചെന്നവരും പതിനായിരവും, അകമ്പടി ജനമായി നിന്നു് നടവരമ്പിന്റെ ഇരുഭാഗവും രണ്ടു വരിയായ് നടകൊണ്ടു.
പുണൎതത്തുന്നാൾ ഉച്ചതിരിഞ്ഞു് പെരുനിലനിൽപു് ആരംഭിച്ചു. അന്നു് പുഴയിൽ ആറു ചെറിയ കപ്പലുകളും ഒരു വലിയ കപ്പലും തമ്മിൽ യുദ്ധം നടത്തി. പൂയം നക്ഷത്രത്തിൽ തമ്പുരാൻ പെരുനില നിൽക്കവേ,
വിദ്രുതം നിന്നു നീങ്ങീട്ടെഴുന്നള്ളിനാൻ.
ആയില്യംനാളിൽ അതുപോലെ,
അടുത്ത ദിവസം മാഘമാസത്തിലെ മകം ആയി. സൂര്യോദയത്തിനു മുമ്പേ,
ചാവർ പതിമ്മൂന്നുപേർ മരിച്ചീടിനാർ.
അന്നു രാവിലേ തമ്പുരാൻ അല്പനേരം പെരുനിലത്തു് എഴുന്നള്ളി നിന്നപ്പോഴേയ്ക്കും, ഏറനാട്ടു് എളംകൂർനമ്പിയാതിരി ‘തിരുമച്ചേരുവാൾഭൂപനോടും’ സഹായസേനയോടുംകൂടി പള്ളിത്തണ്ടിലേറി ‘പേരാറ്റിലിറങ്ങിക്കടന്നു്’ വടക്കേക്കരയിൽ വിളങ്ങുന്ന തിരുനാവായത്തേവരെ കൂപ്പിയിട്ടു്, ‘ചാരുനടവരമ്പേറിസ്സരഭസം’ നേരേ പടിഞ്ഞാറോട്ടു് കാൽനടയായി നടന്നു്,
താനങ്ങുനിന്നരുളീടും പദവികൾ’
കണ്ടു് ആനന്ദം പൂണ്ടു് കൈ വണങ്ങി. വഴിയിൽ രണ്ടു പ്രാവശ്യം പിന്നേയും നമസ്കരിച്ചു. നാലാമതു് മണിത്തറയുടെ ചുവട്ടിലും നമസ്കരിച്ചു. അപ്പോൾ തമ്പുരാൻ,
വത്സനെ തൃക്കരംകൊണ്ടടുത്തന്തികേ
തത്സമം ചേൎത്തു നിവൎത്ത ി നിന്നു.’
പിന്നീടു് മങ്ങാട്ടച്ചനും തിനയഞ്ചേരി ഇളയതും ‘അച്ചന്തറയ്ക്കലൊരുമിച്ചു്’ ചെന്നു് ലോകരെക്കണ്ടു വന്ദിച്ചിട്ടു് പൂൎവമാൎഗ്ഗേണ പോയി തമ്പുരാനെ തൊഴുതു് പെരുനില വാങ്ങി. അതിനു ശേഷം എളയതമ്പുരാക്കന്മാരും പ്രഭുക്കന്മാരും അപ്രകാരം ചെയ്തു. ‘കൂടലരന്തക’നായ സാമൂതിരിപ്പാടു് ‘ശ്രീയും ധരണിയും കൂടെപ്പുണരുന്ന നാവാമുരാരിയെ’ത്തൊഴുതു്, തൃപ്രങ്ങോട്ടപ്പനേയും വന്ദിച്ചു്, പൊന്നാനിക്കോവിലകത്തേക്കു് പോന്നു. ഇങ്ങനെ മാമാങ്കോത്സവം അവസാനിച്ചു. അടുത്ത കൊല്ലത്തിലും അദ്ദേഹം ഇതുപോലെ ഒരു മാമാങ്കോത്സവം നടത്തി.
ചരിത്രാന്വേഷികൾക്കു് ഇക്കൃതി വളരെ പ്രയോജനപ്പെടുമെന്നു് നിസ്സംശയം പറയാം. കവിതയ്ക്കു് നല്ല ഒഴുക്കും ഭംഗിയുമുണ്ടു്. സാമൂതിരിപ്പാട്ടിന്റെ ഘോഷയാത്രയെ എത്ര തന്മയത്വത്തോടുകൂടി വൎണ്ണിച്ചിരിക്കുന്നു എന്നു നോക്കുക.
പറങ്കികൾ.
വടക്കുങ്കൂർ രാജാവു്.
പറവൂർ രാജാവു്.
കോഴിക്കോട്ടു രാജാവു്.
ഈ ദത്തുവിഷയത്തിലും പോൎത്തു ഗീസുകാരുടെ പ്രേരണയുണ്ടായിരുന്നെന്നു് വിഷരുടെ കത്തുകളിൽനിന്നു തെളിയും. അദ്ദേഹം പറഞ്ഞിരിക്കുന്നു: “പറങ്കികൾ തങ്ങളുടെ ഉത്തമമിത്രങ്ങളായ വെട്ടത്തുനിന്നും അയിരൂർ നിന്നും ദത്തെടുക്കാൻ റാണിയെ പ്രേരിപ്പിച്ചു.”
വടക്കുങ്കൂറും തെക്കുങ്കൂറും.
ങ്ങുണ്ടല്ലോയെണ്ണമക്കൊല്ലത്തിനക്കാലം
നല്ല ഘടമായ മാസവും തേറുവിൻ
ചൊല്ലുകിൽ വാരവും ചൊവ്വയറിഞ്ഞാലും.
കരപ്പുറത്തു് (ദൂഷണന്തന്നഗ്രജൻ) ഖരൻ; മുതുക്, പുറം.
ആലങ്ങാട്ടു രാജാവു്.
ഏറനാട്ടു് മൂന്നാംകൂറു നമ്പിയാതിരി.