images/rnp-3-cover.jpg
The peaks in the bow, an oil on canvas painting by Wassily Kandinsky (1866–1944).
കഥകളിപ്രസ്ഥാനം

രാമനാട്ടത്തെയാണു് സാധാരണ കഥകളി എന്നു പറഞ്ഞുവരുന്നതു്. കൊട്ടാരക്കരരാജാവിനും കോഴിക്കോട്ടുസാമൂതിരിപ്പാട്ടിനും തമ്മിലുണ്ടായ പിണക്കമാണത്രേ കഥകളിയുടെ ആവിർഭാവത്തിനു കാരണം. ആട്ടക്കഥകളുണ്ടാക്കുന്നതിനു മുമ്പു് കോഴിക്കോട്ടു് അഷ്ടപദിയാട്ടത്തിനോടു് ഏതാണ്ടു സദൃശമായി കൃഷ്ണനാട്ടം എന്നൊന്നു നടപ്പിലിരുന്നു. കൊട്ടാരക്കരക്കൊട്ടാരത്തിൽ ഒരു പള്ളിക്കെട്ടു സംബന്ധിച്ചു് കൃഷ്ണനാട്ടക്കാരെ അയച്ചുകൊടുക്കണമെന്നു് കൊട്ടാരക്കര രാജാവു് മാനവിക്രമനു് എഴുതിയയച്ചപ്പോൾ, അതുകണ്ടു രസിക്കത്തക്കവണ്ണം അവിടെ ആളുകളില്ലെന്നു് അൎത്ഥ ം വരത്തക്കവണ്ണം ഒരു മറുപടി കൊടുത്തയച്ചുവത്രേ. അങ്ങനെ ആണെങ്കിൽ കൃഷ്ണനാട്ടത്തിനു പകരം രാമനാട്ടം എന്നൊന്നു് ഉണ്ടാക്കിക്കളയാം എന്നു് വാശി തോന്നുകയാൽ രാമായണകഥയെ ഏതാനും കഥകളായി കൊട്ടാരക്കരത്തമ്പുരാൻ വിരചിച്ചു എന്നാണു് ഐതിഹ്യം.

കഥകളിയുടെ ആവിർഭാവത്തിനു് ഈ മത്സരം ഒരു അവസരം ഉണ്ടാക്കിയിരിക്കാം. എന്നാൽ അതിനുള്ള സാമഗ്രികൾ മുമ്പുതന്നെ കേരളത്തിൽ ഉണ്ടായിരുന്നിരിക്കണം എന്നുള്ളതു് അനുക്തസിദ്ധമാകുന്നു. അഷ്ടപദിയാട്ടം മുമ്പുതന്നെ കേരളത്തിൽ പ്രചാരത്തിലിരുന്നല്ലോ. ജയദേവരുടെ ഗീതഗോവിന്ദം അഥവാ അഷ്ടപദിയെ, അനുകരിച്ചാണു് കൃഷ്ണനാട്ടം രചിക്കപ്പെട്ടതു്.

സ്ഫായത്ഭക്തിഭരേണനുന്നമനസാ ശ്രീമാനാവേദാഭിധ-
ക്ഷോണീന്ദ്രേണ കൃതാനിരാകൃതകലി ഗ്രാഹ്യാസ്തുതിൎഗ്ഗാഥകൈഃ
ലക്ഷ്മീവല്ലഭ‘കൃഷ്ണഗീതി’രിതി വിഖ്യാതാ തവാനുഗ്രഹാ-
ദേഷാ പുഷ്കരലോചനേഹ ഭജതാം പുഷ്ണാതു മോക്ഷശ്രിയം’

എന്ന അവസാനപദ്യത്തിൽനിന്നു് കൃഷ്ണനാട്ടം പൂൎത്ത ിയായ ദിവസത്തെ കലിസംഖ്യ ൧൭, ൩൬, ൬൧൨ ആണെന്നു കാണുന്നു. അതുകൊണ്ടു് അതു് കൊല്ലവൎഷം ൮൨൯ ധനു ൨൦-നു ഞായറാഴ്ചയാണു് പൂൎത്ത ിയായതെന്നു നിശ്ചയം. തൽക്കൎത്ത ാവായ മാനവേദൻ, ‘വിക്രാന്ത്യാക്രാന്തവിശ്വദ്വിഷതഇഹഗുരോവിക്രമാഖ്യസ്യ രാജ്ഞഃ സ്വസ്രീ’യനും ആനായത്തു് കൃഷ്ണപ്പിഷാരടിയുടെ ശിഷ്യനും ആയിരുന്നു. ഈ മാനവേദൻ അഷ്ടപദിയാട്ടത്തെ അല്പം പരിഷ്കരിച്ചു് കൃഷ്ണനാട്ടമുണ്ടാക്കി. കൃഷ്ണനു് കിരീടം മുതലായവ ധരിപ്പിച്ചായിരുന്നു കൃഷ്ണനാട്ടം നടത്തിവന്നതു്. വേഷരീതികളിലും കഥാരചനയിലും അതു് രാമനാട്ടത്തിനു മാൎഗ്ഗദൎശകമായിരുന്നിരിക്കാം. പക്ഷേ മുടിയേറ്റൽ, കണിതുള്ളൽ മുതലായവയും കഥകളിയുടെ വേഷവിധാനാദികളിൽ മാൎഗ്ഗദൎശകത്വം വഹിച്ചു കാണണം. എന്നാൽ അഭിനയവും നൃത്തവും ഭരതനാട്യത്തോടാണു് അത്യന്തം ബന്ധപ്പെട്ടിരിക്കുന്നതു്.

കൊട്ടാരക്കരത്തമ്പുരാൻ തിരുവിതാംകൂർ രാജവംശത്തിലെ രോഹിണിതിരുനാൾ വീരകേരളവൎമ്മ മഹാരാജാവിന്റെ ഭാഗിനേയനും ശങ്കരകവി എന്നൊരു വിദ്വാന്റെ ശിഷ്യനും ആയിരുന്നു എന്നു്,

“പ്രാപ്താനന്തഘനശ്രിയഃ പ്രിയതമ ശ്രീരോഹിണീജന്മനോ
വഞ്ചിക്ഷ്മാവരവീരകേരളവിഭോ രാജ്ഞസ്സ്വസുസ്സൂനുനാ
ശിഷ്യേണ പ്രവണേന ശങ്കരകവേ രാമായണം വൎണ ്യതേ
കാരുണ്യേന കഥാഗുണേന കവയഃ കൂർവന്തു തൽകൎണ്ണയോഃ”

എന്ന പദ്യത്തിൽനിന്നു കാണാം.

കൊട്ടാരക്കരരാജവംശം വഞ്ചിരാജവംശത്തിന്റെ ഒരു രാജശാഖയായ ഇളയിടത്തുസ്വരൂപം ആകുന്നു. ചെങ്കോട്ട, ക്ലാങ്ങാടു്, കൎക്കു ടി എന്നീ ദേശങ്ങളും നെടുമങ്ങാടിന്റെ ഒരു ഭാഗവും കൊട്ടാരക്കര പത്തനാപുരം എന്നീത്താലൂക്കുകളും ഈ രാജ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നു. കൊല്ലവർഷം ഏഴാംശതകത്തിന്റെ പ്രഥമപാദത്തിൽ രട്ടിയാപുരം രാജാവിനാൽ ബഹിഷ്കൃതനായി തലസ്ഥാനനഗരിയായ വള്ളിയൂരിൽനിന്നും തിരുവിതാംകൂറിനെ അഭയം പ്രാപിച്ചു ക്രമേണ വഞ്ചിരാജവംശത്തിൽ ലയിച്ച ഒരു വംശമാണത്രേ ഇതു്.

൮൫൨-ൽ ഉമയമ്മറാണിയോടു് പട വെട്ടിയ ഒരു വീരകേരളവൎമ്മ ഇളയിടത്തുസ്വരൂപത്തിൽ ഉണ്ടായിരുന്നു. ഉമയമ്മറാണി രാജ്യഭാരം കൈയേറ്റതു് രവിവൎമ്മയ്ക്കു പ്രായപൂൎത്ത ി വരായ്കനിമിത്തമാണല്ലോ. മൂപ്പുമുറയ്ക്കു് രാജസ്ഥാനത്തിനു് അവകാശി താനാണെന്നായിരുന്നു വീരകേരളവൎമ്മരുടെ വാദം. ആ സ്ഥിതിയ്ക്കു് ‘വഞ്ചിക്ഷ്മാവര’ൻ എന്ന സ്ഥാനം അദ്ദേഹം സ്വയം കൈക്കൊണ്ടു എന്നു് വരാവുന്നതാണു്. “തിരുവിതാംകൂർ മഹാരാജകുടുംബമായ തൃപ്പാപ്പൂർ സ്വരൂപവും കൊട്ടാക്കരക്കുന്നുമ്മേൽ ഇളയിടത്തു സ്വരൂപവും തമ്മിൽ ഇദംപ്രഥമായി ഒരു ദത്തു നടന്നതു് കൊല്ലം ൭൯൮ കൎക്കടമാസം ൩-നായിരുന്നുവെന്നും ആ ദത്തിൽപ്പെട്ട കൊട്ടാരക്കര മൂത്തതമ്പുരാൻ പൂയം നാളിൽ ജനിച്ച ഒരു വീരകേരളവൎമ്മയായിരുന്നെന്നും ആ വീരകേരളവൎമ്മാവിന്റെ മരുമകനാണ് രാമനാട്ടത്തിന്റെ ഉപജ്ഞാതാവെന്നും ‘പ്രാപ്താനന്തഘനശ്രിയഃ പ്രിയതമ ശ്രീരോഹിണീജന്മനോ വഞ്ചിക്ഷ്മാവര വീരകേരളവിഭോരാജ്ഞഃ സ്വസുഃ സൂനുനാ’ എന്നു് പുത്രകാമേഷ്ടിയിലും “വഞ്ചിവീരകേരള എന്നും, വഞ്ചിധരാവര എന്നും മറ്റു പല സ്ഥലങ്ങളിലും കാണുന്ന പ്രസ്താവനകളിലെ വഞ്ചിശബ്ദം മുൻപറഞ്ഞ ദത്തുവഴിയായി ഇളയിടത്തു സ്വരൂപത്തിലേക്കു സിദ്ധിച്ച മേന്മയെ സൂചിപ്പിക്കുന്നതാണെന്നും” മഹാകവി ഉള്ളൂർ പരമേശ്വരയ്യർ അവർകൾ അഭിപ്രായപ്പെടുന്നു. ഇവിടെ ചില സംശയങ്ങൾ നേരിടുന്നുണ്ടു്. ഒന്നാമതായി രോഹിണീജന്മനോ വീരകേരളവിഭോരാജ്ഞഃ സ്വസുസ്സൂനൂനാ’ എന്നു വ്യക്തമായി പറഞ്ഞിരിക്കേ പ്രസ്തുത കവി പൂയം തിരുനാൾ വീരകേരളവൎമ്മാവിന്റെ ഭാഗിനേയനാകുന്നതെങ്ങനെ? രണ്ടാമതായി ൭൯൮-ൽ തൃപ്പാപ്പൂർ രാജകുടുംബവുമായി ബന്ധപ്പെടുവാൻ ഇടയായ വീരകേരളവൎമ്മ ദേശിങ്ങനാട്ടു ശാഖയിൽപ്പെട്ട ആളുമായിരുന്നു. ദേശിങ്ങനാട്ടു മൂപ്പരായിരുന്ന ഇദ്ദേഹത്തിനെ ൭൯൫ ആനിമാസം ൪-നു ആണു് തൃപ്പാപ്പൂർ മൂപ്പായി വാഴിച്ചതും. ആ ഉണ്ണിക്കേരളവൎമ്മ ൮൨൬-ൽ പരലോകം പ്രാപിക്കയും ചെയ്തു. ൭൮൮-ലെ ദത്തിൽപ്പെട്ട ആളാണെങ്കിൽ അദ്ദേഹത്തിനു് എന്തുകൊണ്ടു് വഞ്ചിക്ഷ്മാവരൻ എന്ന പേരു സ്വീകരിച്ചുകൂട? ദത്തുവഴിക്കു് വഞ്ചിരാജവംശത്തോടു ബന്ധപ്പെട്ട കോട്ടയം കേരളവൎമ്മ ആ സ്ഥാനം സ്വയം സ്വീകരിച്ചില്ലേ? ൮൯൩-മുതല്ക്കു് ൮൯൯-വരെ നാടു വാണിരുന്ന മറ്റൊരു വഞ്ചിരാജാവിനേയും കാണുന്നുണ്ടു്. അദ്ദേഹവും ദേശിങ്ങനാട്ടു സ്വരൂപത്തിൽപ്പെട്ട ആളായിരുന്നു. ഇവരിൽ ആദ്യം പറഞ്ഞ, അതായതു് ൮൫൨-ൽ ഉമയമ്മറാണിയോടു പടവെട്ടിയ ഉണ്ണിക്കേരളവൎമ്മയായിരിക്കണം കഥകളിയുടെ ഉപജ്ഞാതാവു് എന്നു് എനിക്കു തോന്നുന്നു. ൭൮൨-നു മുമ്പു് രാമനാട്ടം പ്രചാരത്തിൽ വന്നുവെന്നു് മാമാങ്കം പാട്ടിലെ രാമനാട്ടത്തെപ്പറ്റിയുള്ള പ്രസ്താവത്തിൽനിന്നു ഗ്രഹിക്കാം.

കോഴിക്കോട്ടു സാമൂതിരിയും കോട്ടയത്തു തമ്പുരാനും തമ്മിൽ ഏതോ ഒരു മത്സരം ഉണ്ടായിരുന്നു എന്നു നമുക്കു വിശ്വസിക്കാവുന്നതാണു്. കൃഷ്ണനാട്ടത്തിൽ കൃഷ്ണാവതാരം മുതല്ക്കു് സ്വൎഗ്ഗാരോഹണംവരെയുള്ള കഥയെ ഏഴു ദിവസംകൊണ്ടാണു് ആടാറുള്ളതു്. രാമനാട്ടകൎത്ത ാവും രാമായണകഥയെ പുത്രകാമേഷ്ടി, സീതാസ്വയംവരം, വിച്ഛിന്നാഭിഷേകം, ഖരവധം, ബാലിവധം, തോരണയുദ്ധം, സേതുബന്ധനം, യുദ്ധം എന്നിങ്ങനെ ഏഴുദിവസത്തെ കഥകളായി രചിച്ചിരിക്കുന്നതു് മത്സരബുദ്ധികൊണ്ടായിരിക്കയില്ലേ? ഏതായിരുന്നാലും കഥകളിയുടെ ആവിർഭാവം മലയാളികൾക്കു് ദ്വേധാ അനുഗ്രഹമായിട്ടാണു് പരിണമിച്ചതു്. കൊട്ടാരക്കരത്തമ്പുരാൻ അവ്യുൽപന്നനായിരുന്നില്ലെങ്കിലും, മാനവേദനോളം പാണ്ഡിത്യമുള്ള ആളായിരുന്നില്ലെന്നു് എല്ലാവരും സമ്മതിക്കും. ശ്ലോകങ്ങളിലാകട്ടെ, പദങ്ങളിലാകട്ടെ വലിയ സാഹിത്യരസം ഒന്നും കാണ്മാനില്ല. എന്നാൽ ഈ ന്യൂനത തമ്പുരാന്റെ യശസ്സിനു് ഒരിക്കലും ഹാനികരമാണെന്നു പറഞ്ഞുകൂട. അദ്ദേഹത്തിന്റെ പേരിനെ നിലനിൎത്തു ന്നതിനു് കഥകളിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്ന ഒറ്റ സംഗതി മതിയാവും.

കോഴിക്കോട്ടുതമ്പുരാൻ ‘കൃഷ്ണഗീതി’ നിൎമ്മിച്ചതുപോലെ ‘രാമഗീതി’ എന്നൊന്നു് അമ്പലപ്പുഴരാജാവിന്റെ ആജ്ഞാനുസരണം രാമപാണിവാദനും നിൎമ്മിച്ചിട്ടുണ്ടു്.

കഥകളിയെ ഔപചാരികമായി നാട്യമെന്നും നാടകമെന്നും പറയാറുണ്ടു്. നോക്കുക!

“കേനാപി തൽപദജൂഷാ കില ദക്ഷയാഗ
നാട്യപ്രബന്ധമുദിതം സുധിയഃ പുനന്തു”
“സോഹമദ്യകരവൈ സകൗതുകം
മത്സ്യവല്ലഭജയാഖ്യനാടകം”

എന്നാൽ കഥകളി നാട്യമോ നൃത്തമോ അല്ല; അതു് അവയുടെ രണ്ടിന്റെയും ലക്ഷണങ്ങൾ കലൎന്ന നൃത്ത്യം എന്ന ജാതിയിൽ ഉൾപ്പെടുന്നു. നാട്യമെന്നതു് അവസ്ഥാനുകൃതിയാകുന്നു. അതുതന്നെ രൂപകങ്ങൾ, ഉപരൂപകങ്ങൾ എന്നു് രണ്ടായിപ്പിരിയുന്നു. നാട്യം വാക്യാൎത്ഥ ാഭിനയമായതിനാൽ രസാശ്രയമാണു്; നൃത്തമാകട്ടെ കേവലം താളലയാശ്രയവുമാകുന്നു. നൃത്തവും താണ്ഡവലാസ്യഭേദേന രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. നൃത്യം ഇവയ്ക്കു രണ്ടിനും മധ്യേ ആണു് വൎത്ത ിക്കുന്നതു്. അതു് പദാൎത്ഥ ാഭിനയവും ഭാവാശ്രയവും ആണു്. കഥകളി ആ ഇനത്തിലാണു പെടുന്നതു്.

നാടകത്തിൽ നടന്മാർ തന്നെ ശ്ലോകങ്ങളും ചൂൎണ്ണികകളും ചൊല്ലിക്കൊണ്ടു്, മുദ്രക്കൈകളുടെ സഹായം അപേക്ഷിക്കാതെ, അഭിനയം നടത്തുമ്പോൾ കഥകളിക്കാർ മൂകഭാവം അവലംബിച്ചു് പാട്ടിന്റെ അൎത്ഥ ത്തെ അംഗവിക്ഷേപാദികളാലും മുദ്രക്കൈകളെക്കൊണ്ടും മറ്റും പ്രകാശിപ്പിച്ചു് ആടുന്നു. നാടകം ഖ്യാതവൃത്തമായിരിക്കണമെന്നുണ്ടു്. കഥകളികളിലും അങ്ങനെതന്നെയാണു് സാധാരണ കണ്ടുവരുന്നതു്. എന്നാൽ കഥകളിക്കു് നാടകങ്ങളിലേപ്പോലെ അങ്കവിഭാഗമോ, ശൃംഗാരവീരരസങ്ങളിൽ ഒന്നു് അംഗിയായിരിക്കണമെന്നുള്ള നിൎബ ന്ധമോ ഇല്ല. മുഖാദിപഞ്ചസന്ധികൾ ഘടിപ്പിച്ചിരിക്കയാൽ നാടകീയകഥ ഘാതപ്രതിഘാതരൂപത്തിലാണു് മുന്നോട്ടു പോകുന്നതു്. നളചരിതം കഥ ഒഴിച്ചാൽ മറ്റൊരു കഥകളിയിലും ആ വ്യവസ്ഥ കാണ്മാനില്ല. ദൂരാഹ്വാനം, വധം, യുദ്ധം, രാജ്യാദേശാദിവിപ്ലവം, വിവാഹം, ഭോജനം, ശാപോത്സൎഗ്ഗങ്ങൾ, മൃത്യു, രതം, ദന്തച്ഛേദ്യം, നഖച്ഛേദ്യം, ശയനാധരപാനാദികൾ, നഗരാദ്യവരോധനം മുതലായി നാടകങ്ങളിൽ വർജ്യമായിട്ടുള്ളവ മിക്കതും കഥകളിയിൽ അംഗീകാര്യമായിട്ടാണിരിക്കന്നതു്. വധമോ വിവാഹമോ അഭിനയിക്കാത്ത ആട്ടക്കഥ ഇല്ലതന്നെ. യുദ്ധമില്ലാത്ത കഥ ആടിയാൽ തെരശ്ശീല പിടിക്കുന്നവനും തിരി ചൂണ്ടുന്നവനും മാത്രമേ കാണ്മാനുണ്ടായിരിക്കൂ. ശാകുന്തളംകഥയെ ആട്ടക്കഥയായി രചിച്ച കവി അതിലെ രസികക്കുട്ടനായ വണ്ടത്താനേ ഒരു അസുരനാക്കിയിരിക്കുന്നതു് യുദ്ധത്തിനു് ഒരു അവസരം ഉണ്ടാക്കാൻ മാത്രമാണല്ലോ. കഥകളികൾക്കു പറഞ്ഞുവരുന്ന മറ്റൊരു ദൂഷ്യം ശൃംഗാരവീരാദിരസങ്ങൾക്കു ബീഭത്സത്വം വരുത്തിക്കൂട്ടുന്നു എന്നുള്ളതാണു്.

ഇപ്പറഞ്ഞ ന്യൂനതകൾക്കു ശരിയായ സമാധാനം പറയാവുന്നതാണു്. ഒന്നാമതായി നാടകത്തിൽ കഥയുടെ പൂൎവാപരബന്ധത്തെ നീചപാത്രങ്ങളേക്കൊണ്ടുള്ള സംഭാഷണങ്ങളാലും മറ്റും പ്രകാശിപ്പിക്കാവുന്നതാണല്ലോ. മൂകാഭിനയമായ കഥകളിയിൽ അതിനു നിവൃത്തിയില്ലാത്തതുകൊണ്ടു് ദൂരാഹ്വാനാദികളെ രംഗത്തിൽ അഭിനയിച്ചേ മതിയാവൂ. രണ്ടാമതായി നാടകത്തിന്റെ പ്രധാന ഉദ്ദേശ്യം കാളിദാസമഹാകവി പറഞ്ഞിട്ടുള്ളതുപോലെ ഭിന്നരുചികളായ ജനങ്ങളുടെ സമാരാധനമാണു്. കഥകളിയ്ക്കാകട്ടെ ഭക്തിസംവൎദ്ധനവും ധൎമ്മപ്രചോദനവും ആകുന്നു പ്രധാനലക്ഷ്യം. രാക്ഷസാദിക്രൂരപ്രകൃതികളോടു് ധാൎമ്മികന്മാരായ വീരന്മാർ എതിരിടുന്നതും അവരെ ജയിച്ചു് കീഴടക്കുന്നതും കാണികൾക്കു പ്രത്യക്ഷമാക്കിക്കൊടുത്തു് അവർക്കു് നന്മയിൽ ആസക്തിയും തിന്മയോടു വെറുപ്പും ഉണ്ടാക്കിക്കൊടുക്കുന്നതിനത്രേ അവരുടെ ശ്രമം. ഈ വാദം അത്ര ശരിയല്ലെന്നു പറയുന്നവരുണ്ടായേക്കാം. എന്നാൽ പണ്ഡിതാഗ്രണിയായ മി: പി. കെ. നാരായണപിള്ള പ്രസ്താവിച്ചിട്ടുള്ളതുപോലെ “മുൻ കാലങ്ങളിൽ അതായതു് ആട്ടക്കഥകളുടെ നിൎമ്മിതികാലങ്ങളിൽ കഥകളി കണ്ടിട്ടു് കേവലം നിരീശ്വരബുദ്ധിയോടുകൂടി ആളുകൾ മടങ്ങിപ്പോയിരിക്കുമെന്നു തോന്നുന്നില്ല. ജനങ്ങൾക്കു കഥകളിയേപ്പറ്റിയുള്ള ഗൗരവബുദ്ധിയെ കംസവധം കഥയിലെ കൃഷ്ണനും ഖരവധത്തിലെ ശ്രീരാമനും കെട്ടുന്ന ആളുകൾക്കു് കലികൊള്ളാറുണ്ടായിരുന്നു എന്നുള്ള ജനബോധം വിശദമാക്കുന്നുണ്ടു്.”

ആട്ടക്കഥയിൽ ശൃംഗാരാദിരസങ്ങൾക്കു് ബീഭത്സത വരുത്തിക്കാണുന്നു എന്നുള്ളതിൽ അല്പം പരമാൎത്ഥ മുണ്ടു്. പലേ കഥകളിൽ ശൃംഗാരം വെറും പച്ചയായിപ്പോയിരിക്കുന്നു; വിപ്രലംഭത്തിനു വലിയ സ്ഥാനവും കല്പിച്ചു കാണുന്നില്ല. എന്നാൽ കഥകളി മൂകാഭിനയമാണെന്നുകൂടി നാം ഓൎക്കണം. ഒരു വാക്കുകൊണ്ടു പറഞ്ഞറിയിക്കാവുന്നതിനെ പല അംഗവിക്ഷേപങ്ങളാലെ പ്രകാശിപ്പാൻ സാധിക്കയുള്ളു. വായിക്കുമ്പോൾ കേവലം പച്ചയായി തോന്നുന്ന ശൃംഗാരവും സരസനായ ഒരു നടന്റെ അഭിനയദശയിൽ ആഭാസമായിത്തോന്നുകയില്ല.

കഥകളിക്കാർ ഉപയോഗിച്ചു വരുന്ന വേഷഭൂഷാദികളേയും ചുട്ടികുത്തലിനേയും സംബന്ധിച്ചു് ആക്ഷേപം പുറപ്പെടുവിച്ചുകേട്ടിട്ടുണ്ടു്. അവയെ എന്തുകൊണ്ടു കാലാനുസൃതം പരിഷ്കരിക്കുന്നില്ല എന്നത്രേ അവരുടെ ചോദ്യം. നാടകത്തിൽ അമാനുഷപാത്രങ്ങളെ പ്രവേശിപ്പിക്കുന്നതു് അപൂൎവമാണു്; അഥവാ പ്രവേശിപ്പിച്ചാൽ സ്വാഭാവികത തോന്നുകയുമില്ല. കഥകളിയുടെ സ്ഥിതി വേറെയാണു്. രാവണാദികളും മറ്റുമാണു് അതിലെ പാത്രങ്ങൾ. സാധാരണരീതിയിൽ ഉടുത്തൊരുങ്ങി രംഗത്തിൽ വന്നു് മുദ്രക്കൈകളും മറ്റും കാണിച്ചുതുടങ്ങിയാൽ, ആരാണു് കാണ്മാൻ വരുന്നതു്? കോപതാപാദി സാത്വികഭാവങ്ങളുടെ സമ്യക്‍ സ്ഫുരണത്തിനു് പച്ച തുടങ്ങിയ ചുട്ടികൾ കൂടിയേ തീരുതാനും. ഈ ആക്ഷേപങ്ങളെല്ലാം നിസ്സാരങ്ങളാണു്. എന്നാൽ “സാഹിത്യരസം കണികാണ്മാൻ പോലും ഇല്ലാത്ത ഒട്ടു വളരെ കഥകൾ ഉണ്ടു്. അവയിൽ പലതും അഭിനയയോഗ്യങ്ങളായിക്കരുതുന്നുമുണ്ടു്.” ഈ ആക്ഷേപം കൂറേക്കൂടി ഗൗരവമുള്ളതാണല്ലോ.

നാട്യവസ്തുവിനു് സാഹിത്യഗുണം അത്യന്താപേക്ഷിതമല്ല. “രസങ്ങളുടെ സമ്മിശ്രണം, രസഗതിയിലുള്ള സ്തംഭനം, രസങ്ങൾക്കു ക്രമേണ ചെയ്യുന്നതായ അഭിവൃദ്ധി, ചക്ഷുഃശ്രോത്രങ്ങൾക്കു കൊടുക്കുന്നതായ സുഖം ഇത്യാദികളാകുന്നു ഒരു കൃതിക്കു് രംഗപ്രയോഗത്തിൽ വിജയം സമ്പാദിച്ചു കൊടുക്കുന്നതു്. അവയിൽ അധികാംശവും നടന്മാർക്കു വശീഭവിച്ചിരിക്കുന്നവയും ആണു്. രംഗത്തിൽ സരസസരസങ്ങളായി തോന്നാവുന്നവയാകുന്ന നേരേമറിച്ചു് യഥാൎത്ഥ മായി കവിത്വമുള്ള അനേകം കൃതികൾ മനോരജ്ഞകമായി തോന്നാതെയും ഇരിക്കുന്നു.” നാട്യവസ്തുവിനു് സാഹിത്യഗുണംകൂടി ഉണ്ടായിരിക്കുന്നതു് സ്വൎണ്ണ ത്തിനു സൗരഭ്യം ഉണ്ടായാലെങ്ങനെയോ അതുപോലെ ഹൃദയാകൎഷകമായിരിക്കും.

ഇനി ഈ ആക്ഷേപത്തിനു് വല്ല അടിസ്ഥാനവുമുണ്ടോ എന്നുകൂടി ചിന്തിക്കേണ്ടതായിട്ടുണ്ടു്. പുരോഭാഗികൾ കഥകളികളെ ശാകുന്തളാദി നാടകങ്ങളോടാണു താരതമ്യപ്പെടുത്തുന്നതു്. എല്ലാ നാടകങ്ങളും ശാകുന്തളം, ഉത്തരരാമചരിതം ഇത്യാദികളെപ്പോലെ കാവ്യരസസമ്പന്നങ്ങളാണോ? സംസ്കൃതത്തിൽ തന്നെ ഉത്തമകാവ്യകോടിയിൽപ്പെടുന്ന എത്ര നാട്യഗ്രന്ഥങ്ങളുണ്ടു്? ആ സ്ഥിതിക്കു് അഞ്ഞൂറിൽ പരം കഥകളികളുള്ളതിൽ ഒട്ടുവളരെ എണ്ണത്തിനു് കാവ്യഗുണം ഇല്ലെന്നു വച്ചു്, കഥകളിയെ പൊതുവേ ആക്ഷേപിക്കാവുന്നതാണോ?

കൊട്ടാരക്കരത്തമ്പുരാന്റെ കാലശേഷം രാമനാട്ടത്തിലെ വേഷവിധാനത്തിലും മറ്റും വലുതായ ഭേദഗതികൾ വന്നുചേൎന്നിട്ടുണ്ടു്. മുടിയേറ്റലിൽ ഉപയോഗിച്ചുവന്ന പാളക്കിരീടങ്ങളും മറ്റുമാണു് ആദ്യകാലത്തു് കഥകളിക്കാരും മറ്റും ഉപയോഗിച്ചുവന്നതു്. ചുട്ടി കുത്തുന്ന ഏൎപ്പാടും, ഇന്നത്തേ രീതിയിലുള്ള ഉടുത്തുകെട്ടും അന്നു് ഇല്ലായിരുന്നു. അതിനും പുറമേ വേഷക്കാർതന്നെയാണു് പാടാറുണ്ടായിരുന്നതും.

ഈ രീതിയിൽ ചില ഭേദഗതികൾ ആദ്യമായി വരുത്തിയതു് വെട്ടത്തു തമ്പുരാനത്രേ. അദ്ദേഹം പാളക്കിരീടം കളഞ്ഞു് ഇന്നത്തെ മട്ടിലുള്ള കിരീടങ്ങൾ നടപ്പിലാക്കി. മുഖത്തു മനയോല തേയ്ക്കുക, ദേഹത്തിൽ കുപ്പായം ധരിക്കുക ഇത്യാദി പരിഷ്കാരം വരുത്തിയതും അദ്ദേഹമായിരുന്നു. എല്ലാറ്റിനും പുറമേ നടന്മാർ തന്നെ പാടുന്നതായാൽ ഭാവസ്ഫുരണം വേണ്ടപോലെ ഉണ്ടാവുകയില്ലെന്നു കണ്ടു് പ്രത്യേകം പാട്ടുകാരേയും അദ്ദേഹം ഏർപ്പെടുത്തി. അതിനോടുകൂടി മേളക്കൊഴുപ്പിനായി മദ്ദളത്തിനു പുറമേ ചെണ്ട കൂടി ഉപയോഗിക്കുന്നതിനും വ്യവസ്ഥ ചെയ്തു.

ഇപ്പോൾ കഥകളിയ്ക്കു് തെക്കൻ എന്നും വടക്കൻ എന്നും രണ്ടു പ്രധാന രീതികൾ നടപ്പിലിരിക്കുന്നു. ഇവയ്ക്കു് പ്രധാന കാരണഭൂതന്മാർ കല്ലടിക്കോടൻ, കപ്ലിങ്ങാടൻ എന്നീ നമ്പൂരിമാരാണു്. കപ്ലിങ്ങാടൻരീതിയിൽ രസാഭിനയത്തിനും കൈമുദ്രയ്ക്കും ആണു് പ്രാധാന്യം. കല്ലടിക്കോടനാവട്ടെ ചൊല്ലിയാട്ടത്തിനും കലാശച്ചവിട്ടിനും പ്രാധാന്യം കല്പിച്ചു. കപ്ലിങ്ങാടൻ ഓരോ കൈയും ഈരണ്ടു പ്രാവശ്യം കാണിക്കണമെന്നു വ്യവസ്ഥചെയ്തു; കല്ലടിക്കോടൻ അതു് വേണ്ടെന്നു വച്ചു. കുപ്പായത്തിനു് വൈവിധ്യം വരുത്തിയതും, മുടിയും കച്ചയും നടപ്പിലാക്കിയതും കപ്ലിങ്ങാടന്റെ നിർദ്ദേശാനുസരണമായിരുന്നു. എന്നാൽ പാട്ടിനു് ഒരു ചങ്കിടി കൂടി ആവശ്യമാണെന്നു വച്ചതു് കല്ലടിക്കോടനുമാണു്. ഈ രണ്ടു രീതികളും അത്യന്തഭിന്നങ്ങളെങ്കിലും അവ ഏറെക്കുറെ കലൎന്ന ഒരു മിശ്രരീതിയാണു് ഇപ്പോൾ മിക്ക ദിക്കുകളിലും അംഗീകരിക്കപ്പെട്ടിരിക്കുന്നതു്.

ആട്ടത്തിന്റെ പ്രധാനാംശങ്ങൾ കൈയ്യു്, മെയ്യു്, ചൊല്ലിയാട്ടം, രസവാസന ഇവയാകുന്നു. ആട്ടക്കാർ കരചരണാദികളുടേയും മുഖത്തിന്റേയും സഹായത്തെ മാത്രം അവലംബിച്ചു് വിവിധപദാൎത്ഥ ങ്ങളെ രംഗസ്ഥിതക്കു് പ്രത്യക്ഷപ്പെടുത്തിക്കൊടുക്കുന്ന കാഴ്ച അതിരമണീയമാണു്. ചിത്രകാരൻ വിവിധവൎണ്ണങ്ങളെക്കൊണ്ടും, സാഹിത്യകാരൻ പദങ്ങളെക്കൊണ്ടും നിൎമ്മിക്കുന്ന ചിത്രങ്ങൾ ആട്ടക്കാരന്റെ ഹസ്തവിരചിതമായ ചിത്രങ്ങളുടെ സമീപത്തു് അസ്തശോഭങ്ങളായ് ചമയുന്നു. എന്നാൽ ഈ കൈകൾ അറിയുന്നതിനു് സാധാരണക്കാർ വിചാരിക്കുമ്പോലെ അത്ര പ്രയാസവുമില്ല. മുദ്രക്കൈകൾ മിക്കവാറും ഭരതശാസ്ത്രപ്രഥിതങ്ങളാണല്ലോ. ചില്ലറ ഭേദഗതികൾ മാത്രമേ മലയാളികൾ വരുത്തീട്ടുള്ളു.

ഒരു നല്ല ആട്ടക്കാരനാകണമെങ്കിൽ മെയ്സ്വാധീനത വേണ്ടപോലുണ്ടായിരിക്കണം. എന്നാൽ എത്ര കാലം കളരിയിൽ വച്ചു് തിരുമ്മും ചവിട്ടും ഏറ്റിട്ടാണു് ഈ മെയ് സ്വാധീനത വരുത്തുന്നതെന്നോൎക്കുമ്പോൾ കഥകളിക്കാരുടെ ഇന്നത്തെ ജീവിതത്തെപ്പറ്റി ആൎക്കും അനുകമ്പ തോന്നാതിരിക്കയില്ല.

‘ആട്ടങ്ങളാടി നടക്കുന്നിതു ചില
കൂട്ടം ജനം പണം മോഹിച്ചെന്നു്’

അവരെപ്പറ്റി നമ്പ്യാർ പരിഹസിച്ചിട്ടുള്ളതു് കുറേ കഠിനമായിപ്പോയെന്നു വേണം പറവാൻ. നില്പിലും ഇരിപ്പിലും കലാശംചവിട്ടലിലും ഒക്കെ മെയ് അപേക്ഷിതമായിരിക്കുന്നു.

പദം ചൊല്ലുമ്പോൾ ആടേണ്ടുന്ന രീതിയാണു് ചൊല്ലിയാട്ടം. ശൃംഗാരപദങ്ങളെല്ലാം പതിഞ്ഞ മട്ടിലുള്ളവയാകയാൽ അവ ചൊല്ലുമ്പോൾ പതിഞ്ഞു് ആടണമെന്നാണു് വ്യവസ്ഥ. അതായതു് തിരശ്ശീല നീക്കിയാലുടനേ നായകൻ നായികയെ പിടിച്ചു് ഒരു ദിക്കിൽ നിറുത്തിയശേഷം കുറച്ചു നേരം പ്രേമപൂൎവകം അവളെ അംഗപ്രത്യംഗം നോക്കിക്കൊണ്ടു നിൽക്കുന്നു. ഇതിനു് നോക്കിക്കാണൽ എന്നുപേർ. ചില ആട്ടക്കാർ ഇതിനായി ഒട്ടു വളരെ സമയം ചെലവിടുന്നതായി കാണാം. അരസികന്മാരായ രംഗസ്ഥിതന്മാർക്കു് ഉറക്കം തൂങ്ങാൻ പറ്റിയ സമയമാണിതു്. നോക്കിക്കാണലിനുശേഷം പതിഞ്ഞാട്ടം തുടങ്ങുന്നു. അപ്പോഴേയ്ക്കും കാണികളിൽ പലരും ഗാഢനിദ്രയിൽ ലയിച്ചു കഴിയും. പതിഞ്ഞാട്ടത്തിനു നേരെ വിപരീതമാണു് മുറുകിയാട്ടം. ഇതു് ഒരുമാതിരി ഉറക്കമുണൎത്ത ിയുമാകുന്നു. യുദ്ധപദങ്ങൾ ചൊല്ലുമ്പോൾ വേണ്ടതു് മുറുകിയാട്ടമാകുന്നു. ഈ രണ്ടുതരം ആട്ടങ്ങൾക്കും മദ്ധ്യേ ഇടത്തരം ആട്ടം എന്നൊന്നുകൂടിയുണ്ടു്. നടന്നുകൊണ്ടുള്ള ചൊല്ലിയാട്ടത്തിനാണു് ഈ പേർ പറഞ്ഞുവരുന്നതു്. ഇങ്ങനെ ചൊല്ലിയാട്ടം മൂന്നു വിധമാകുന്നു.

രസഭാവാദികളെ വേണ്ടപോലെ സ്ഫുരിപ്പിക്കുന്നതിനുള്ള പാടവമാണു് രസവാസന. ഉത്തമനായ നടന്റെ നടനചാതുരി സവിശേഷം വെളിപ്പെടുത്തുന്നതു് ഈ വിഷയത്തിലാകുന്നു. കേവലം അഭ്യാസംകൊണ്ടു മാത്രം രസവാസനാപാടവം സിദ്ധിക്കുന്നില്ല. മനോധൎമ്മം പ്രയോഗിച്ചു് തന്മയത്വം വരുത്തി ആടുന്നതിനു് വിരുതുള്ളവർ നന്നേ ചുരുക്കമായിരിക്കുന്നതിന്റെ രഹസ്യം ഇതാണു്. ചിലപ്പോൾ പരസ്പരവിപരീതങ്ങളായ ഭാവങ്ങളെ ഒരേ കാലത്തു് ആടേണ്ടതായിവരും. തത്സമയങ്ങളിൽ അനുഭവരസികന്മാരല്ലാത്ത നടന്മാർ കാടുകേറിപ്പോകുന്നതിൽ അത്ഭുതപ്പെടുവാനുണ്ടോ?

“കോകി നിന്മുഖം കണ്ടു ചന്ദ്രനെന്നു ചിന്തിച്ചു
ഏകാന്തം വിരഹത്തെ ശങ്കിച്ചിതാ
ഏകലോചനംകൊണ്ടു കോപമോടു നിന്നെയും
ശോകമോടപരേണ നോക്കുന്നു പതിയേയും”

എന്ന പദം ശരിയായി ആടി ഫലിപ്പിക്കുന്നതിനു് സാധാരണ നടന്മാരെക്കൊണ്ടു് ഒരിക്കലും സാധിക്കയില്ല. അതുപോലെതന്നെ.

‘തിങ്കൾമൗലേ കേൾക്ക വാചം ദേവ ദേവ മേ
എങ്കലുള്ളപരാധമെല്ലാം നീതാൻ സഹിക്കവേണം’

എന്ന പദ്യത്തെ അഭിനയിക്കുമ്പോൾ ലജ്ജ, ഭയം, കോപം, ശോകം ഇത്യാദി വിവിധഭാവങ്ങളെ ഒന്നോടൊന്നു് തുടൎന്നു ് സ്ഫുരിപ്പിക്കേണ്ടി വരുന്നു. അതു് എത്ര വിഷമമാണെന്നു് അല്പം ആലോചിച്ചുനോക്കിയാൽ അറിയാം.

ഭാവാഭിനയവിഷയത്തിൽ വേറേയും ചില ദുർഘടങ്ങൾ ഉണ്ടു്. നടനു് നായകന്റെ സ്വഭാവത്തെപ്പറ്റി പരിപൂൎണ്ണമായ ജ്ഞാനം ഉണ്ടായിരിക്കണം. കഥയിലെ അംഗിയായ രസത്തിനു് അനുഗുണമായിട്ടല്ലാതെ തദംഗമായ രസത്തെ ഒരിക്കലും അഭിനയിച്ചുകൂട. അംബരീഷചരിതത്തിലെ നായകൻ പ്രകൃത്യാ ശാന്തനാണല്ലോ. ഒരു ശാന്തരസം കഥയിൽ ആപാദചൂഡം വ്യാപിച്ചിരിക്കുന്നതായും നാം കാണുന്നു. അങ്ങിനെ ഇരിക്കേ അംബരീഷന്റെ ശൃംഗാരപദത്തെ കുറേ ‘പച്ച’യായി ആടിയാൽ രസവിച്ഛിത്തി സംഭവിച്ചു പോകും. അതുപോലെ തന്നെ നളചരിതത്തിലെ നളൻ ധീരോദാത്തനാണു്; എന്നാൽ കരുണത്തെ അഭിനയിക്കേണ്ട ഘട്ടങ്ങൾ പലതുമുണ്ടുതാനും. അതുകൊണ്ടു് നളന്റെ വേഷം കെട്ടി ആടുന്ന നടൻ കരുണ അഭിനയിക്കുന്ന അവസരത്തിൽ കണ്ണീർ പൊഴിക്കുന്നതിനാൽ സഹൃദയന്മാർക്കു് രസിക്കയില്ല.

ആട്ടത്തിന്റെ പ്രധാന അംശങ്ങളെപ്പറ്റി ഇവിടെ സംക്ഷിപ്തമായി വിവരിച്ചു കഴിഞ്ഞു. എന്നാൽ ഇളകിയാട്ടം എന്നൊരു സമ്പ്രദായം ഉള്ളതിനെപ്പറ്റി രണ്ടു വാക്കു കൂടി പറയാതിരിക്കുന്നതു് ഉചിതമല്ല. ഇതു് നടന്റെ മനോധൎമ്മപ്രകാശനത്തിനു് നല്ല അവസരം നൽകുന്നു. ഇളകിയാട്ടത്തിൽ ആടുന്നതിനു് പദമൊന്നുമില്ല. കേവലം മുദ്രയെ അവലംബിച്ചു ചെയ്യുന്ന മനോരഥപ്രകാശനമോ സ്ഥലകാലാദിവൎണ്ണനയോ ആണു് ഇളകിയാട്ടം. ഒരു ശൃംഗാരപദം ആടിക്കഴിഞ്ഞുവെന്നിരിക്കട്ടെ; നടൻ ആട്ടം അവിടെ അവസാനിപ്പിക്കാതെ നായികയുടെ കേശാദിപാദവൎണ്ണനയ്ക്കൊരുങ്ങുന്നു. ചില നടന്മാർ ഇളകിയാട്ടത്തിനു് ഉപയോഗിക്കുന്നതിലേക്കു് ചില ഛായാശ്ലോകങ്ങൾ പഠിച്ചുവച്ചിരിക്കും. അതുകൊണ്ടാണു് ഇളകിയാട്ടങ്ങൾ പ്രായേണ ഒരേ രീതിയിലായിപ്പോകുന്നതു്. എന്നാൽ അതിവിശിഷ്ടന്മാരായ അപൂൎവം ചില നടന്മാരുടെ ഇളകിയാട്ടം കാണേണ്ടതു തന്നെയാണു്.

വേഷവിധാനത്തിൽ കഥകളി നാടകത്തിൽനിന്നു വിഭിന്നമായിരിക്കുന്നു. നാടക-കൎത്ത ാക്കൾ വേഷത്തെ സംബന്ധിച്ചു കഴിയുന്നത്ര സ്വാഭാവികത വരുത്താൻ ശ്രമിക്കവേ, കഥകളിയിൽ പച്ച, കത്തി, കരി, താടി എന്നിങ്ങനെ പല ഭേദങ്ങൾ ഏൎപ്പെടുത്തിയിരിക്കുന്നു. ഇതു് ഒരു ന്യൂനതയാണെന്നു പറയുന്ന ചില രസികന്മാരെ കാണാം. എന്നാൽ ഒരു സംഗതി നാം പ്രത്യേകം ഓൎത്ത ിരിക്കേണ്ടതായിട്ടുണ്ടു്. ആട്ടക്കഥകൾ സാധാരണ മനുഷ്യരുടെ ജീവിതത്തെ പ്രതിപാദിക്കുന്നവയേ അല്ല; അത്ഭുതപുരുഷന്മാരാണു് അവയിലെ പാത്രങ്ങൾ. നാടകത്തിലെ രാവണനെ കണ്ടാൽ ‘അത്ഭുതവിക്രമധിക്കൃതശക്രപരാക്രമനാകിയ നക്തഞ്ചരാധിപതി’യാണെന്നു തോന്നുമോ? കഥകളിയിലെ രാവണനോ? വേഷവും അലൎച്ചയും ഒക്കേ കാണുന്ന മാത്രയിൽ തന്നെ, സാധാരണക്കാരിൽനിന്നു വ്യതിരിക്തനായ ഒരു അത്ഭുതപരാക്രമിയാണു് അവൻ എന്നു് ആൎക്കു ം തോന്നാതിരിക്കയില്ല. അതിനും പുറമേ ശൃംഗാരവീരരൗദ്രാദിഭാവങ്ങളുടെ സമ്യക്‍സ്ഫുരണത്തിനു് മുഖത്തു തേയ്ക്കുന്ന ചായങ്ങൾ സഹായിക്കയും ചെയ്യുന്നു.

കഥകളിയിൽ ‘പച്ച’ എന്ന ശബ്ദം കേവലം സാങ്കേതികമാകുന്നു. പച്ചയ്ക്കു് മഞ്ഞ, ചുവപ്പു്, നീലം, എന്നീ നിറഭേദങ്ങൾ വരുത്തുന്നതു് സാധാരണമാണു്. ക്ഷത്രിയന്മാരുടേയും അവരുടെ സചിവാദ്യനുചരന്മാരുടേയും വേഷം പ്രായേണ പച്ചയാണു്. പച്ച ആടിഫലിപ്പിക്കാൻ അധികം വിഷമമാണത്രേ. ദുഷ്ടപാത്രങ്ങളുടെ വേഷം കത്തിയാണു്. അതുതന്നെ കുറുംകത്തി, നെടുംകത്തി എന്നു രണ്ടു വിധത്തിലുണ്ടു്. എന്തു നിയമത്തെ അടിസ്ഥാനപ്പെടുത്തി, ഈ വിഭജനം ചെയ്തിരിക്കുന്നു എന്നു നിൎണ്ണയിപ്പാൻ തരമില്ല.

ഹനുമദാദിവാനരന്മാരാണു് താടിക്കാർ; എന്നാൽ ഹനുമാനു് വെള്ളത്താടിയാണെങ്കിൽ സുഗ്രീവനു ചുവന്ന താടിവേണമെന്നാണു് വ്യവസ്ഥ.

കാട്ടാളന്മാരുടെ വേഷമാണു് കരി. താടി, കരിവേഷം ഇവ കെട്ടുന്നവരെല്ലാം രാഗത്തിൽ അലറുന്നവരാണു്; എന്നാൽ ഓരോ വേഷത്തിന്റേയും അലൎച്ച ഓരോ മാതിരിയിൽ ആണു് ഇരിക്കേണ്ടതു്.

കഥകളിയിൽ സംഗീതവും സാഹിത്യവും ഭംഗിയായി സമ്മേളിച്ചിരിക്കുന്നു. സംഗീതപ്രയോഗം മുഴുവനും സോപാനരീതിയിലാണു്. എന്നാൽ ഈയിടയ്ക്കു് ദേശ്യസമ്പ്രദായവും പ്രയോഗിപ്പാൻ ചിലർ ആരംഭിച്ചിട്ടുണ്ടു്. ഇതു ശോഭനമായ പരിഷ്കാരമാണെന്നു പറവാൻ പാടില്ല. ഉചിതങ്ങളായ രാഗങ്ങളേയും ആടുന്നതിനു കൊള്ളാവുന്ന മട്ടുകളേയും തെരഞ്ഞെടുത്തു ഗാനങ്ങൾ നിൎമ്മിക്കുന്ന വിഷയത്തിൽ കോട്ടയം തമ്പുരാൻ, ഇരയിമ്മൻതമ്പി മുതലായ കവികൾ നല്ല സാമൎത്ഥ ്യം പ്രകടിപ്പിച്ചിട്ടുണ്ടു്.

അഞ്ഞൂറിൽപരം ആട്ടക്കഥകൾ ഇപ്പോൾ കേരളത്തിൽ നടപ്പുണ്ടെങ്കിലും അവയിൽ മിക്കവയും രസശൂന്യങ്ങളാണെന്നു നിസ്സംശയം പറയാം. പക്ഷേ മറ്റു സാഹിത്യപ്രസ്ഥാനങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണു്. ദേവദൂതന്മാർ കാലുവയ്ക്കാൻ മടിക്കുന്നിടത്തു് മൂഢാത്മാക്കൾ പാഞ്ഞു കേറുമെന്നുള്ള പഴഞ്ചൊല്ലു് നിരൎത്ഥ കമല്ല.

അവസാനമായി ചിന്തിപ്പാനുള്ളതു് കഥകളിയുടെ ഭാവിയേപ്പറ്റിയാണു്. അതിനു് അതിഭാസുരമായ ഒരു ഭാവിയുണ്ടെന്നു തോന്നുന്നു. ഇപ്പോൾതന്നെ ആട്ടക്കഥയ്ക്കു് അഖിലഭാരതപ്രശസ്തി ലഭിച്ചുകഴിഞ്ഞു. ഒരു വിദൂരസഞ്ചാരവും അചിരേണ നടത്തിയേക്കാനിടയുണ്ടു്. ശീമയ്ക്കുപോയി ‘സായു’വിന്റെ അഭിനന്ദനത്തോടുകൂടി തിരിച്ചു വന്നാൽ പിന്നെ മലയാളികളും അതിനെ വേണ്ടപോലെ ആദരിക്കാതിരിക്കുമോ? ഏതായിരുന്നാലും കഥകളിയുടെ കഥ തീൎന്നു എന്നു വിചാരിച്ചു് നെടുമൂച്ചിട്ടവൎക്കു് നിരാശയ്ക്കേ വഴികാണുന്നുള്ളു.

കൊട്ടാരക്കരത്തമ്പുരാന്റെ കൃതികൾ

തമ്പുരാന്റെ ഭാഷാകവിത പ്രായേണ അസമഞ്ജസമാണെന്നാണു് പണ്ഡിതാഭിപ്രായം. എന്നാൽ ഒരു കാര്യം പറയേണ്ടിയിരിക്കുന്നു. ഒരു ദൃശ്യകാവ്യത്തിനു് കവിത്വത്തിന്റെ സഹായം വേണമെന്നില്ല; കവിത്വമുള്ള കൃതികൾ രംഗത്തിൽ ഫലിക്കാതെയും വന്നേക്കാം. ഉത്തരരാമചരിതം നല്ല ഒരു കാവ്യമാണെങ്കിലും രംഗത്തിൽ പ്രയോഗിച്ചാൽ ലേശം പോലും ഫലിക്കുമെന്നു തോന്നുന്നില്ല. കിരാതം ആട്ടക്കഥയ്ക്കു് വലിയ കാവ്യഗുണമൊന്നുമില്ലെന്നു മാത്രമല്ല, അതു കാവ്യദോഷങ്ങളെക്കൊണ്ടു നിറഞ്ഞുമിരിക്കുന്നു. എന്നിട്ടും ആടാൻ കൊള്ളാവുന്ന കഥകളിൽ ഒന്നാണെന്നു സൎവസമ്മതമാകുന്നു. കൊട്ടാരക്കരത്തമ്പുരാന്റെ കൃതികളിൽ കോട്ടയത്തിന്റെ കഥകളിൽ കാണുന്നമാതിരിയുള്ള പാണ്ഡിത്യപ്രകടനമോ കവിത്വശക്തിതന്നെയോ ഇല്ലെന്നിരുന്നാലും, അവ ഒട്ടു മുക്കാലും ആടാൻ കൊള്ളാവുന്നവയാണു്.

‘കലയ സദാ രഘുനായകം
വിബുധനികരകരവിഗളിതസുമകുല
വിലസിതനവമണി ഗണചൂഡം. കലയ
സമരധരോപരിഗതമൃഡശേഖരലസ-
ദുരതരശിശുശശിഫാല
വിധുഹൃദമൎഷിതമാനസനളിനീകനക
സരോരുഹ ദളനയന’

ഇത്യാദി പദങ്ങൾ നിൎമ്മിച്ച കവിയ്ക്കു് വാസനയില്ലായിരുന്നു എന്നു പറയാവുന്നതല്ല. അഥവാ ഒരു കവി എന്ന നിലയിൽ അദ്ദേഹം പണ്ഡിതജനങ്ങളുടെ പ്രശംസയ്ക്കു പാത്രമല്ലെന്നു വന്നാൽ തന്നെയും, കഥകളിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്ന നിലയിൽ സൎവഥാ സംസ്മരണീയനാണല്ലോ.

കൊട്ടാരക്കരത്തമ്പുരാന്റെ കൃതികളിൽ, കഥകളിപ്രസ്ഥാനത്തിനു പിന്നീടു വന്നുകൂടീട്ടുള്ള ദൂഷ്യങ്ങളൊന്നുമില്ല. എല്ലാക്കഥകളുടേയും പ്രാരംഭത്തിൽ ഒരു ശൃംഗാരപദം വേണമെന്നു് പിൽക്കാലത്തേ കവികൾക്കു നിർബന്ധമുണ്ടായിരുന്നതുപോലെ തോന്നുന്നു. ഈ വിഷയത്തെ സംബന്ധിച്ചു് പ്രസിദ്ധ നിരൂപകനായിരുന്ന പി. കെ. നാരായണപിള്ള അവർകളുടെ അഭിപ്രായത്തെ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ. അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു: “ശൃംഗാരപദങ്ങൾ സാധാരണ ആട്ടക്കഥകളിൽ കാണുമാറുള്ളതു് ഏകദേശം ഒരച്ചിൽ പിടിച്ചവ പോലെ തോന്നുന്നു. പിന്നെയും ഒരു വിശേഷമുള്ളതു് ഭാര്യാഭൎത്ത ാക്കന്മാരുടെ സംവാദങ്ങളിൽ സ്ത്രീപുരുഷന്മാരുടെ ഹൃദയഭേദം അറിവില്ലാത്ത കവികൾ പുരുഷന്മാർകൂടി ചെയ്യാത്ത പ്രാൎത്ഥ നകൾ സ്ത്രീകളുടെ മുഖങ്ങളിൽനിന്നും പുറപ്പെടീച്ചിരിക്കുന്നതാകുന്നു. ഇതിനു ദൃഷ്ടാന്തങ്ങൾ, സിംഹധ്വജചരിതത്തിൽ,

‘കാന്തേ ശൃണു നീ മാമകവാക്യം പൈന്തേൻ വാണിമണേ
ശാന്തേ മാനിനി സാമജഗാമിനി
ചാന്തേലുംമുലമാർകുലമഹിതേ,’

ഇങ്ങനെ തുടങ്ങി കാമന്റെ പരാക്രമങ്ങളെ വൎണ്ണിച്ചു് അതിനിടയ്ക്കുദ്യാനത്തിൽ പ്രവേശിച്ചു് രാജാവു് ചെയ്യുന്ന പ്രാൎത്ഥ നകൾക്കു് ഉത്തരമായി ഭാര്യ പറയുന്ന വാക്കു്,

‘വാരിജാസ്ത്രചാരുരൂപ ദൂരിതപാപ
മാരകേളിചെയ്‍വതിന്നു പാരമുണ്ടു മോഹമിന്നു്
സോമബിംബമിതു കാൺക മാമകപ്രാണനായക
കാമകേളി ചെയ്തീടുവാൻ താമസിച്ചീടൊല്ലേ ഭവാൻ.’

ഇത്യാദി അസഭ്യപദമാക്കിത്തീൎത്ത ിരിക്കുന്നു. ഈ സ്ത്രീയേ ശാന്തേ എന്നു രാജാവിനേക്കൊണ്ടു് സംബോധനം ചെയ്യിച്ച കവി എത്രമാത്രം കഥയില്ലായ്കയേ പ്രദൎശിപ്പിക്കുന്നു! പ്രായേണ ആട്ടക്കഥകളിൽ ദമ്പതീസംഭാഷണങ്ങളുടെ വിഷയങ്ങൾ കാമദേവനും ചന്ദ്രനും കോകിലജാലവും കേളിസൗധവും മന്ദപവനനും കേകീജാലവും ഇവയോടു ചേർന്നു മറ്റു സാമഗ്രികളും മാത്രമാണെന്നു് അനേകകഥകളെക്കൊണ്ടു തെളിയിക്കാവുന്നതാണു്. ഇതിൽ ദേവേന്ദ്രൻ മുതലായ സ്ത്രീലമ്പടന്മാരേയും, അംബരീഷൻ മുതലായ പരമഭക്തന്മാരെയും കവികൾ ഒരേ നുകത്തിൽ കെട്ടിക്കാണുന്നതു് വളരെ കഷ്ടമായിരിക്കുന്നു. നവോഢാകളെക്കൊണ്ടുപോലും.

‘മുല്ലസായകതുല്യ നിന്നെ ലഭിച്ചതോൎത്ത ാൽ
നല്ല പുണ്യമിന്നല്ലോ സഫലം മമ
മുല്ലസായക കേളിയാടുക മോഹനാംഗ
ഫുല്ലകമലദളലോചന വിരവൊടു്.’

എന്നു പറയിക്കുന്ന കവിയ്ക്കു് സ്ത്രീഹൃദയജ്ഞാനത്തിന്റെ കണികപോലും ഉണ്ടെന്നു പറയാമോ?” മഹാകവി ഉണ്ണായിവാര്യരാകട്ടെ, ആ മാതിരി രംഗത്തെ,

‘കാന്തൻ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം
പൂന്തേൻ തൊഴും മൊഴി നിശമ്യ വിദർഭകന്യാ
ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ
സ്വാന്തൎമ്മുദാ പുരവരേ സഹ തേന രേമേ.’

എന്ന ശ്ലോകത്തിലാക്കിക്കളഞ്ഞു. ഈ മാതിരി ന്യൂനത കൊട്ടാരക്കരത്തമ്പുരാന്റെ കൃതികളിൽ കാണ്മാനേ ഇല്ല. ചില കഥകളിൽ ശൃംഗാരമേ ഇല്ലതാനും. വേഷവൈവിധ്യത്തിനുവേണ്ടി പുരാണകഥയ്ക്കു ബാഹ്യമായ പാത്രങ്ങളെ അവതരിപ്പിക്കുന്ന സമ്പ്രദായവും അദ്ദേഹം സ്വീകരിച്ചു കാണുന്നില്ല.

തമ്പുരാൻ തീരെ അവ്യുൽപന്നനെന്നു പറഞ്ഞുകൂട. പ്രസിദ്ധന്മാരായ പൂൎവകവികളിൽ പലരുടേയും ആശയവിശേഷങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ അവിടവിടെ കാണ്മാനുണ്ടു്. കോട്ടയം കേരളവൎമ്മയുടെ രാമായണംപോലും അദ്ദേഹം വായിച്ചിട്ടുണ്ടെന്നുള്ളതിനു് താഴെ ചേൎത്ത ിരിക്കുന്ന ഭാൎഗ്ഗവരഘുരാമന്മാരുടെ സംവാദം സാക്ഷ്യം വഹിക്കുന്നു.

ഭാൎഗ്ഗവരാമൻ: രേ രേ രാഘവ രാമ
രാജകുലാധമ നിന്നുടെ ചരിതം
രാജസമധികമനോജ്ഞം
രഘുരാമൻ: ഭാൎഗ്ഗവ മുനിവര രാമ
ശസ്ത്രവുമേന്തിയണഞ്ഞതു കണ്ടി-
ട്ടത്ര നിനച്ചേൻ മുനിവരനെന്നും
ഭാൎഗ്ഗവരാമൻ: വൃദ്ധതരമാമൊരു നിശിചരിയെ നീ
തത്ര ഹനിച്ചതു യുക്തമഹോ! രേ രേ
രഘുരാമൻ: അവൾ മമ മാതാവല്ല മുനീന്ദ്ര
ശുഭതരചരിതമഹാത്മൻ ഭാർഗ്ഗ
ഭാൎഗ്ഗവരാമൻ: ക്ഷത്രിയവംശമശേഷം കൃത്തം
ചെയ്തവനഹമിതി കേട്ടില്ലേ നീ? രേ രേ
രഘുരാമൻ: സത്യമഹോ നീ ചൊന്നതു ഭാൎഗ്ഗവ
ഉത്തമ ഞാനെവനാകുന്നു മുനേ? ഭാൎഗ്ഗ

ഈ ഭാഗങ്ങൾ വായിക്കുമ്പോൾ പ്രസ്തുത കവിയും കേരളവൎമ്മരാമായണവുമായി നല്ല പരിചയം ഉണ്ടായിരുന്നു എന്നു് നമുക്കു് മനസ്സിലാക്കാം. അതുകൊണ്ടു് കൊട്ടാരക്കര രാജാവിന്റെ കാലം ൮൫൯-നു ശേഷമായിരുന്നു എന്നും നിശ്ചയിക്കാം. ൮൮൨-ാമാണ്ടിനു മുമ്പു് രചിക്കപ്പെട്ടതും ൮൭൧-ലെ മാമാങ്കമഹോത്സവം വൎണ്ണിക്കുന്നതും ആയ പഴയ പാട്ടിൽ,

‘കൃഷ്ണനാട്ടങ്ങളും രാമനാട്ടങ്ങളും
കൃഷ്ണഭക്തന്മാർചരിത്രപാഠങ്ങളും’

എന്നിങ്ങനെ രാമനാട്ടത്തെപ്പറ്റിയുള്ള പ്രസ്താവം കാണുന്നതുകൊണ്ടു് ൮൫൯-നും ൮൮൯-നും മദ്ധ്യേ ആയിരുന്നു എന്നു് നിസ്സംശയം പറയാം. സാഹിത്യചരിത്രം രണ്ടാംഭാഗത്തിൽ പ്രസംഗവശാൽ ‘വീരകേരളവർമ്മ’യെപ്പറ്റി ഞാൻ പ്രസ്താവിച്ചിട്ടുണ്ടു്. എന്നാൽ തിരുവിതാംകൂർ ചരിത്രം എഴുതുന്ന കാലത്തു് കൂടുതൽ ഗവേഷണം ചെയ്യേണ്ടതായി വരികയും ‘സ്റ്റേറ്റു് മാന്വലി’നെ ആസ്പദമാക്കി സാഹിത്യചരിത്രത്തിൽ ചെയ്തിട്ടുള്ള പ്രസ്താവം അടിസ്ഥാനരഹിതമാണെന്നു തെളിയുകയും ചെയ്തു. ഇരവിക്കുട്ടിപ്പിള്ളയുടെ കാലത്തു് നാടു വാണിരുന്നതു് വീരരവിവർമ്മ ആയിരുന്നു എന്നു് തിരുവിതാംകൂർചരിത്രത്തിൽ സപ്രമാണം ഞാൻ തെളിയിച്ചിട്ടുണ്ടു്. അന്നും ഒരു വീരകേരളവർമ്മ ഉണ്ടായിരുന്നു; എന്നാൽ അദ്ദേഹം ദേശിങ്ങനാട്ടു രാജാവായിരുന്നു. കുറച്ചുകാലം കഴിഞ്ഞു് അദ്ദേഹത്തിനു് രവിവർമ്മതമ്പുരാൻ തൃപ്പാപ്പൂർ മൂപ്പുസ്ഥാനം നൽകയും ചെയ്തിട്ടുണ്ടു്.

“൭൮൬-ാമതു പൂരുട്ടാതി മാതം ൬-നു പൂരം നാൾ തിക്കുറിച്ചിയിൽ കോയിക്കൽ എഴുന്നള്ളിയിരുന്നു മുടിഞ്ഞരുളിയതു്. നാളതു മുതൽ നായിനാരു് ഇരവിവൎമ്മ ഇരുന്നരുളിയിടത്തിൽ പണ്ടാരത്തിൽ മൂപ്പു വാണു. ൮൩൬-ാമതു ആവണിമാതം ൧൧-നു തൃക്കേട്ടനാൾ തിരുവനന്തപുരത്തു് ചീപാതത്തു കോവിലിൽ എഴുന്നള്ളിയിരുന്നു് മുടിഞ്ഞരുളിയതു് നാളതു മുതൽ നായിനാരു രാമവൎമ്മ മൂപ്പു വാണു” എന്നൊരു രേഖയുള്ളതിനു പുറമേ ൭൯൫-ലെ ശ്രീപത്മനാഭക്ഷേത്രവരിയിൽനിന്നു്, ശ്രീവീരകേരളവൎമ്മ ദേശിങ്ങനാട്ടു രാജാവായിരുന്നെന്നും അക്കൊല്ലത്തിൽ അദ്ദേഹത്തിനു് നാടുവാഴുന്ന തമ്പുരാൻ തൃപ്പാപ്പൂർ മൂപ്പു് സ്ഥാനം നല്കിയെന്നും അദ്ദേഹം ൮൨൬-ൽ നാടുനീങ്ങി എന്നും നമുക്കു ഗ്രഹിക്കാം. ഇവയ്ക്കു പുറമേ ൮൬-ലെ ഒരു രേഖയിലും ഈ ദേശിങ്ങനാട്ടു വീരകേരളവൎമ്മയെപ്പറ്റി പ്രസ്താവമുണ്ടു്. വേറെ ഒരു വീരകേരളവൎമ്മ അതിനടുത്തെങ്ങും വേണാടു വാണിട്ടുമില്ല. അതുകൊണ്ടാണു് കൊട്ടാരക്കരത്തമ്പുരാൻ നെടുമങ്ങാട്ടു രാജാവായിരുന്ന വീരകേരളവൎമ്മയുടെ ഭാഗിനേയനായിരുന്നു എന്നു് ഞാൻ പറഞ്ഞതു്. ആ കേരളവൎമ്മയെ എളയിടത്തുസ്വരൂപത്തിലുള്ളവർ സഹായിച്ചു എന്നുള്ളതും ഈ ഊഹത്തിനു് ഉപോദ്ബലകമായിരിക്കുന്നു.

കോട്ടയം തമ്പുരാൻ

കഥകളിയ്ക്കു് ഭാഷാസാഹിത്യത്തിൽ ഒരുത്തമസ്ഥാനം സമ്പാദിച്ചുകൊടുത്തതു് കോട്ടയം തമ്പുരാനായിരുന്നു. ഈ പ്രൗഢകവിയുടെ കാലത്തേപ്പറ്റിയും ഭിന്നാഭിപ്രായങ്ങൾ ഉണ്ടു്.

‘അസ്തി സ്വവിത്താൎജ്ജ ിതവീര്യധാമ്നാം
ശാസ്താ ഹരിശ്ചന്ദ്രകുലോദ്ഭവാവാം
പൃത്ഥ്വീപതീനാം പുരളീതി നാമ്നാ
പുരീ പുരാരാതിനിഷേവകാനാം
ശ്രീമാനനൎഘഗുണശാലിതയാ നൃപാണാം
ഭൂഷായിതോ നിജകരാത്തസമസ്തതേജാഃ
കാമപ്രദാനമിതകല്പമഹീരുഹസ്സ
ചിന്താമണിൎജ്ജ യതി കേരളവൎമ്മനാമാ
തദനന്തരജേന നിൎമ്മിതം തദിദം പാണ്ഡഭുവാം കഥാമൃതം
സ്വദതേ സ്വദതാം ദയാലവൈര്യദുനാഥാംഘ്രി സമൎപ്പിതാത്മനാം.’

എന്നിത്യാദി വന്ദനശ്ലോകങ്ങളിൽനിന്നും നമുക്കു് അറിയാവുന്നതു് ഇക്കവി ഒരു കോട്ടയം കേരളവൎമ്മയുടെ അനുജനോ അനന്തരവനോ ആയിരുന്നു എന്നു മാത്രമാണു്. ഏതു കേരളവൎമ്മ? കവിയുടെ പേരെന്തു്? അദ്ദേഹം ഏതു കാലത്തു് ജീവിച്ചിരുന്നു എന്നീ സംഗതികൾ അറിയുന്നതിനു് ഈ ശ്ലോകങ്ങൾ സഹായിക്കുന്നില്ല. കോട്ടയം രാജവംശത്തിനു് വളരെ പഴക്കമുണ്ടെന്നുള്ളതിനു് സംശയമില്ല. എന്നാൽ ക്രമേണ ഈ വംശം കോലത്തിരിയുടെ പ്രതാപത്തിനു് കീഴ്‍പ്പെട്ടിരിക്കേണ്ടി വന്നു. കോട്ടയം താലൂക്കു മുഴുവനും കോലത്തിരിയ്ക്കു സ്വാധീനമായി. പക്ഷേ ഏറെക്കാലം കഴിയുംമുമ്പുതന്നെ പുരളീശന്മാർ കോട്ടയം വീണ്ടെടുത്തു എന്നു മാത്രമല്ല, അതിനു ചുറ്റുമുള്ള ദേശങ്ങളും സ്വാധീനപ്പെടുത്തി. വയനാട്ടിൽ കുറുമ്പ്രനാട്ടുരാജാവിനു് ഭാഗിച്ചുകൊടുത്തിരുന്ന സ്ഥലം ചില വാദങ്ങൾ പുറപ്പെടുവിച്ചു് അവർ പിടിച്ചെടുത്തതായി മലയാള ചരിത്രത്തിൽ കാണുന്നു. ക്രിസ്താബ്ദം പതിനഞ്ചാം നൂറ്റാണ്ടു് അവസാനിക്കുന്നതിനു് മുമ്പുതന്നെ താമരശ്ശേരിനാടും അവർ കൈവശപ്പെടുത്തുകയുണ്ടായി. ഇങ്ങനെ കൊല്ലവർഷം ഏഴാം ശതകത്തിന്റെ ചതുൎത്ഥ പാദത്തിൽ അതിബലവാനായ ഒരു കോട്ടയം രാജാവിനെ ആണു് നാം കാണുന്നതു്. അക്കാലത്തു് ആ രാജകുടുംബം മൂന്നു ശാഖകളായി പിരിഞ്ഞു. അതിൽ പടിഞ്ഞാറേ കോവിലകം പഴശ്ശിയിലും, കിഴക്കേ കോവിലകവും തെക്കേ കോവിലകവും കോട്ടയത്തും ആണു് സ്ഥാപിച്ചിരുന്നതു്. വയനാടു് കീഴടക്കിക്കഴിഞ്ഞപ്പോൾ അവർ മാനന്തവാടി എന്ന സ്ഥലത്തെ തലസ്ഥാനമാക്കി.

൧൭൨൫-ാമാണ്ടിടയ്ക്കു് കോട്ടയം രാജാവു് ഇംഗ്ലീഷുകാരുമായി സഖ്യം ചെയ്തു. കണ്ണൂറിലെ ആലിരാജാവുമായുള്ള യുദ്ധത്തിൽ കോട്ടയം ഇംഗ്ലീഷുകാൎക്കു ് അനുകൂലിയായി നിന്നു് വേണ്ട സഹായങ്ങൾ ചെയ്തിട്ടുണ്ടു്. ൧൭൫൬-ൽ യൂറോപ്പിൽ ആരംഭിച്ച സപ്തവൎഷയുദ്ധ കാലത്തും കോട്ടയം ഇംഗ്ലീഷുകാൎക്കു് പിന്തുണയായി നിന്നുവെന്നുള്ളതിനു് രേഖകൾ കാണുന്നു. ഹൈദരുടെ ആക്രമണകാലത്തു് ഇംഗ്ലീഷ്ഈസ്റ്റിൻഡ്യാകമ്പനിയോടു യോജിച്ചു നിന്ന ഏകവടക്കൻമലയാളരാജ്യം കോട്ടയമായിരുന്നു. ടിപ്പു മലയാളക്കര ആക്രമിച്ചപ്പോൾ, കോട്ടയം, കടത്തനാടു്, ചിറയ്ക്കൽ മുതലായ രാജ്യങ്ങൾ പരിഭ്രമിച്ചു. എന്നാൽ കമ്പനിക്കു് മിത്രങ്ങളായിത്തീരുന്ന എല്ലാ രാജാക്കന്മാരേയും ശത്രുക്കളിൽനിന്നു രക്ഷിക്കുന്നതാണെന്നുള്ള ഒരു വിളംബരം കോറൺവാളിസ്പ്രഭു പ്രസിദ്ധീകരിച്ചപ്പോൾ, ആ രാജാക്കന്മാൎക്കു് ധൈര്യമായി. അവരെല്ലാം കമ്പനിയോടു സഖ്യം ചെയ്തു. മൈസൂർപടക്കാലത്തു് വടക്കൻരാജാക്കന്മാരിൽ പലരും തിരുവിതാംകൂറിൽ അഭയം പ്രാപിച്ചു. കോട്ടയം രാജവംശത്തിൽ പിന്നീടു് ചരിത്രപ്രസിദ്ധനായിത്തീർന്ന പഴശ്ശിരാജാവു മാത്രം നാടു വിട്ടില്ല. വലിയ തമ്പുരാൻ സ്വമാതാവിനോടുകൂടി തിരുവനന്തപുരത്തേക്കു പൊയ്ക്കളഞ്ഞു. ൧൭൮൨-ൽ കോട്ടയവും, കടത്തനാടും, ഇരുവാഴിനമ്പ്യാരും ഇംഗ്ലീഷ് കമ്പനിയുടെ രക്ഷയിൻകീഴിൽ വന്നു. ടിപ്പുവുമായുള്ള യുദ്ധം അവസാനിച്ചപ്പോൾ, നാട്ടുരാജാക്കന്മാരെല്ലാം വല്ലാതെ തളൎന്നു കഴിഞ്ഞിരുന്നു. നികുതി ശരിയായി പിരിയാതെ വന്നു. അന്തഃഛിദ്രങ്ങളും വൎദ്ധിച്ചു. ഒടുവിൽ രാജ്യഭരണം കമ്പനിയെത്തന്നെ ഏല്പിക്കേണ്ടതായും വന്നു.

കോട്ടയത്തെ വലിയതമ്പുരാൻ തിരുവനന്തപുരത്തേയ്ക്കു പോയ കാലത്തു പടിഞ്ഞാറേകോവിലകത്തു് കേരളവൎമ്മ എന്നു പേരായ ഒരു രാജാവു് നാട്ടിൽതന്നെ താമസിച്ചിരുന്നു. അദ്ദേഹം ധീരനും പരാക്രമിയും ഇംഗ്ലീഷുകാരുടെ ഉറ്റമിത്രവും ആയിരുന്നു. യുദ്ധമെല്ലാം ശമിച്ചു സമാധാനം പുനഃസ്ഥാപിതമായപ്പോൾ കോട്ടയം നികുതി പിരിക്കുന്ന ചുമതല കമ്പനി അദ്ദേഹത്തിന്റെ അമ്മാമനായ കുറുംപ്രനാട്ടു രാജാവിനെ ആണു് ഏല്പിച്ചതു്. അതുകൊണ്ടു് അദ്ദേഹത്തിനു് കമ്പനിയോടു് നീരസം ജനിച്ചു. കമ്പനിയുടെ ആജ്ഞ വകവയ്ക്കാതെ നികുതിപിരിവു് കേരളവൎമ്മ തന്നെ തുടങ്ങി. അങ്ങനെ ഇരിക്കെ ൧൭൯൩-ൽ കടോലിയിലെ മാപ്പിളമാർ ഒരു പള്ളി കെട്ടുന്നതിനു് അനുവാദം ചോദിച്ചു. പൂൎവാചാരം അനുസരിച്ചു് തിരുമുല്ക്കാഴ്ച വച്ചാൽ പള്ളി കെട്ടാൻ അനുവദിക്കാമെന്നു് അദ്ദേഹം പറഞ്ഞു. അവർ അതൊന്നും ചെയ്യാതെ പള്ളി കെട്ടിത്തുടങ്ങി. അതുകേട്ടു് കുപിതനായ രാജാവു് കല്ലിയാടൻ ഏമൻ എന്നയാളെ, മാപ്പിളത്തലവനായ കുട്ടിയാലിയെ പിടിച്ചുകൊണ്ടുവരാനായി നിയോഗിച്ചു. കുട്ടിയാലി എമനെ കൊന്നുകളഞ്ഞു. അതു കണ്ടു് എമന്റെ ആളുകൾ ആലിയേയും നിഗ്രഹിച്ചു. ഈ വിവരം അറിഞ്ഞപ്പോൾ പഴശ്ശിരാജാവു് കടോലിലുള്ള എല്ലാ മാപ്പിളമാരേയും കൊന്നുകളയാനായി ഒരു സൈന്യത്തെ അയച്ചു. ഒട്ടു വളരെ മാപ്പിളമാർ കൊല്ലപ്പെടുകയും ചെയ്തു. കമ്പനിക്കാർ ഇതൊക്കെക്കണ്ടുകൊണ്ടു് അടങ്ങിയിരുന്നില്ല. ലഹള ഒതുക്കുന്നതിലേക്കു ഒരു സേനാവിഭാഗത്തെ കടോലിലേക്കും, മറ്റൊന്നിനെ പഴശ്ശിയിലേക്കും അയച്ചു. ലഹള ശമിച്ചു. എങ്കിലും ഇരുവാഴിനാട്ടു നമ്പ്യാരുടെ ആശ്രിതന്മാരിൽ ഒരാളെ മാപ്പിളമാർ കൊന്നതിനേ തുടർന്നു് നമ്പ്യാർ മൂന്നു മാപ്പിളമാരെ നിഗ്രഹിച്ചിട്ടു് രാജാവിന്റെ അടുക്കൽ അഭയംപ്രാപിച്ചു. ഈ നമ്പ്യാരെ വിട്ടുകൊടുപ്പാൻ കമ്പനി ആജ്ഞാപിച്ചതിനെ പഴശ്ശി വകവെച്ചില്ല. ഇതെല്ലാംകൊണ്ടു് ൧൭൯൬-ൽ കോട്ടയം ബാക്കി നികുതി പിരിക്കുന്നതിനും രാജാവിനെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്‍വാനും ബോംബേ ഗവൎണ്ണരുടെ കല്പന വന്നു. ലഫ്ടനന്റു് ജോസ് ഗോൎഡൻ പഴശ്ശിക്കോട്ട വളഞ്ഞു. എന്നാൽ രാജാവാകട്ടേ നാലുദിവസങ്ങൾക്കു മുമ്പേതന്നെ മനത്താനക്കാടുകളിൽ ഒളിച്ചുകളഞ്ഞു. മലകളിൽ താമസിച്ചുകൊണ്ടു് അദ്ദേഹം കുട്ടിയാടിച്ചുരം വഴിയായുള്ള വ്യാപാരത്തെ തടഞ്ഞുനിൎത്ത ി. ഇതിനിടയ്ക്കു് കമ്പനിയുടെ പ്രേരണയാൽ കടത്തനാട്ടുരാജാവു് ഉദ്യോഗത്തിൽനിന്നു പിരിച്ചുവിട്ട കായത്തിരിഅമ്പുവും അദ്ദേഹത്തിനോടു ചേൎന്നു. അയാൾ തമ്പുരാന്റെ ഒരു ഉറ്റമിത്രമായിരുന്നത്രേ. ഇവരുടെ ഉപദ്രവം സഹിക്കവയ്യാതെ കമ്പനി രാജാവിനേയും കൂട്ടരേയും നാട്ടുകാരാരും സഹായിച്ചുകൂടെന്നും, അങ്ങനെ ചെയ്താൽ അവരുടെ വസ്തുക്കൾ കണ്ടുകെട്ടുമെന്നും ഒരു വിളംബരം ൧൭൯൬-ൽ പ്രസിദ്ധീകരിച്ചു. പഴശ്ശിയും ആൾക്കാരും പരിഭ്രമിച്ചു് കാർക്കൽ കോട്ടയിൽ ചെന്നു് ടിപ്പുവിന്റെ കില്ലേദാരുമായി സഖ്യം ചെയ്തു. പിന്നീടു് അവർ ഇംഗ്ലീഷ് സൈന്യങ്ങളെ പലേ സ്ഥലങ്ങളിൽ വെച്ചു തോല്പിച്ചു് പഴശ്ശിക്കോട്ട സ്വാധീനപ്പെടുത്തി. അനന്തരം വയനാട്ടിൽനിന്നു സമതല പ്രദേശങ്ങളിലേക്കുള്ള വഴികളെല്ലാം സ്വാധീനപ്പെടുത്താൻ നോക്കി. അദ്ദേഹത്തിനെതിരായി അയയ്ക്കപ്പെട്ട കൎണ്ണൽ ഡൗവിനെ അദ്ദേഹം വളരെ കഷ്ടപ്പെടുത്തി; മേജർ കാമറോണിന്റെ കീഴിൽ ഉണ്ടായിരുന്ന ഒരു സൈന്യത്തെ നിൎമ്മൂലനാശം വരുത്തി. പിന്നീടു് ചിറയ്ക്കൽ രാജാവിന്റേയം പരപ്പനാട്ടുരാജാവിന്റേയും സഹായത്താലാണു് ലഹള ശമിച്ചതു്. ഈ രാജാക്കന്മാരുടെ ഉപദേശപ്രകാരം ൧൭൯൭-ൽ ഇംഗ്ലീഷുകാരുമായി ഒരു ഉടമ്പടിക്കു് അദ്ദേഹം വശപ്പെട്ടു. അദ്ദേഹത്തിനു കമ്പനി മാപ്പുകൊടുത്തു; അനന്തരം തിരുവനന്തപുരത്തു പോയി താമസിച്ചിരുന്ന വലിയ രാജാവിനെ വിളിച്ചുവരുത്തിച്ചു് അദ്ദേഹവുമായി ഒരു പുതിയ കരാറു ചെയ്തു. രാജാവിനു് ൮൦൦൦ രൂപ മാലിഖാനയും നിശ്ചയിച്ചു. എന്നാൽ സമാധാനം നിലനിന്നില്ല. ടിപ്പുവിന്റെ മരണാനന്തരം ഇംഗ്ലീഷുകാൎക്കു് വയനാടു ലഭിച്ചു. അതിന്മേലുള്ള അവകാശം തനിക്കാണെന്നു വാദിച്ചുകൊണ്ടു് പഴശ്ശി വീണ്ടും കമ്പനിക്കാരെ എതിൎത്തു തുടങ്ങി. ഗവൎണ്ണർ ജനറലാകട്ടെ, ഇനി ഈ രാജാവിന്റെ മദം ശമിപ്പിക്കതന്നെ വേണം എന്നു നിശ്ചയിച്ചു് സർ ആർതർവെല്ലസ്ലിയെ അതിലേക്കു നിയോഗിച്ചു. പല പ്രമാണികളും രാജാവിനോടു ചേൎന്നു. എന്നിട്ടും ഫലമുണ്ടായില്ല. പഴശ്ശി വീണ്ടും കാടുകളെ അഭയം പ്രാപിച്ചു. ൧൮൦൧-ൽ കമ്പനി മലയാളനാട്ടിനെ ഒരു കളക്ടരുടെ കീഴിലാക്കി. എന്നാൽ കളക്ടരായ് നിയമിക്കപ്പെട്ട മേജർ മാക്ലോഡിനു് മലയാളത്തെപ്പറ്റി ഒരു പരിചയവും ഇല്ലാതിരുന്നതിനാലും സ്വതന്ത്രരായി ഇതേവരെ ഇരുന്ന മലയാളികൾക്കു് ഈ പുതിയ ഭരണക്രമണം അരാചകമായ് ഭവിച്ചതിനാലും നാട്ടിൽ അസ്വസ്ഥത വൎദ്ധിച്ചു. ൧൮൦൨-ൽ ഒരു ശിപായി ഒരു കുറുച്ചിയന്റെ മാടത്തിൽച്ചെന്നു് കുറെ നെല്ലു് ആവശ്യപ്പെട്ടു. അപ്പോൾ ലഹളക്കാരിൽ പ്രധാനിയായിരുന്ന ഇടച്ചെന്ന കുഞ്ഞൻ ആ ശിപായിയെ കൊന്നുകളഞ്ഞു. കുറിച്ചിയരും ഇളകിവശായി. നൂറ്റിഅമ്പതോളം ആളുകൾ തലക്കൽ ചന്തു എന്നൊരുവന്റെ നേതൃത്വത്തിലും ഇടച്ചെന്ന കുഞ്ഞന്റെ സഹായത്തോടുകൂടിയും പനമരക്കോട്ട ആക്രമിച്ചു കൈവശപ്പെടുത്തി; അവിടെയുണ്ടായിരുന്ന ഭടന്മാരെ എല്ലാം വാളിന്നു് ഇരയാക്കി. പിന്നീടു് വടക്കേ മലയാളം മുഴുവനും കൊള്ളചെയ്തുതുടങ്ങി. ൧൮൦൩ ആയപ്പോഴെക്കും ലഹളക്കാരോടു് പ്രമാണികളിൽ പലരും ചേൎന്നു. ഇങ്ങനെ വൎദ്ധിതബലവാനായിത്തീർന്ന ലഹളത്തലവൻ അക്കൊല്ലം തന്നെ പഴശ്ശിയെ സഹായിപ്പാൻ കോട്ടയത്തു് എത്തി. ലഹള ഒതുക്കാൻ ഒട്ടു വളരെ ശ്രമം ചെയ്യേണ്ടിവന്നു. എന്നാൽ പഴശ്ശിയെ പിടിക്കാൻ അവർക്കു സാധിച്ചില്ല. ൧൮൦൫-ൽ അദ്ദേഹവും കൂടെയുണ്ടായിരുന്ന അഞ്ചു് ലഹളത്തലവന്മാരും മരിച്ചു. പടയാളികൾ രാജാവിന്റെ മൃതശരീരത്തെ പല്ലക്കിൽ കേറ്റി പിറ്റേദിവസം തന്നെ മാനന്തവാടിക്കയച്ചു. അവിടെ വെച്ചു് മൃതശരീരം യഥാവിധി സംസ്കരിക്കപ്പെടുകയും ചെയ്തു. ഇതാണു് കോട്ടയം രാജവംശത്തിന്റെ സംക്ഷിപ്തചരിത്രം.

ബകവധം കഥകളിയിലെ ‘ഇനിയും ക്ഷമിക്കയെന്നതീടെറും ഭവാനെങ്കിൽ, കനിവോടെ കേൾക്ക മേലിൽ കാടേഗതി നമുക്കു്’ എന്ന വാക്യം അറമായിത്തീരുകയാൽ, ആ അനുഭവം കവിയ്ക്കുണ്ടായെന്നും, അദ്ദേഹംതന്നെയാണു് ഈസ്റ്റിൻഡ്യാകമ്പനിയോടു പൊരുതി മരിച്ച പഴശ്ശിരാജാവെന്നും പറയാറുണ്ടത്രേ. ഞാൻ കേട്ടിട്ടുള്ളതു് അങ്ങനെയല്ല. അതു് അറമായിത്തീൎന്നു പോയതിനാൽ, കോട്ടയംരാജാക്കന്മാർ ഒടുവിൽ കാടുകേറേണ്ടതായി തീൎന്നു പോയെന്നും, കഥകളീകൎത്ത ാവുതന്നെ ഒടുവിൽ ശത്രുക്കളാൽ പിടിക്കപ്പെട്ടു കാരാഗൃഹത്തിലടയ്ക്കപ്പെട്ടു എന്നും, അവിടെ കിടന്നാണു് അദ്ദേഹം ചരമഗതിയെ പ്രാപിച്ചതെന്നുമാണു്. ഏതായിരുന്നാലും ഇംഗ്ലീഷുകാരോടു പടവെട്ടിയ പഴശ്ശിരാജാവിന്റെ പേർ കേരളവൎമ്മ എന്നായിരുന്നു എന്നതിനും തെളിവുണ്ടു്. കഥകളിയുടെ കൎത്ത ാവു് ആ കേരളവൎമ്മയുടെ ഭാഗിനേയനായിരുന്നു എന്നു് ചിലർ അതുകൊണ്ടു് ഊഹിക്കുന്നു. ഈ രണ്ടു ഊഹങ്ങളും സാധുവല്ലെന്നുള്ളതിനു് മഹാകവി ഉള്ളൂർ പറയുന്ന സമാധാനം ഇതാണു്. “തിരുവിതാംകൂർ കാൎത്ത ികതിരുനാൾ മഹാരാജാവു് തിരുമനസ്സിലെ രാജ്യഭരണകാലത്തിന്റെ അവസാനത്തിലാണു് കോട്ടയത്തു രാജാവു് ജീവിച്ചിരുന്നതെന്നു വാദിക്കയാണെങ്കിൽ അതിനു മുമ്പായിരുന്നു അശ്വതിതിരുനാൾ തിരുമേനിയുടേയും മറ്റും കാലം എന്നു സമ്മതിക്കേണ്ടതായ് വരുന്നു. അതു് അത്യന്തം അനുപപന്നം ആണു്.” എന്തുകൊണ്ടു് അനുപപന്നം എന്നു വ്യക്തമാക്കീട്ടില്ല. ൮൪൦-ാമാണ്ടിടയ്ക്കു് നളചരിതം ആട്ടക്കഥ നിൎമ്മിക്കപ്പെട്ടു എന്നു വാദിക്കുന്ന മഹാകവി ഉണ്ണായിവാര്യരെ കോട്ടയത്തിനു മുമ്പു ജീവിച്ചിരുന്നതായി വരുത്തി. അശ്വതിയും അതുപോലെ കോട്ടയം വിദ്വാൻ തമ്പുരാന്നു മുമ്പു ജീവിച്ചിരുന്നു എന്നു വരരുതോ? പാലാഴിമഥനം എന്ന അപ്രകാശിതമായ കൃതിയിൽ ‘മാതലേനിശമയ മാമകവചനം’ എന്ന നിറം എന്നെഴുതിക്കാണുന്നതു് ഒരു തെളിവായി ഹാജരാക്കപ്പെടാവുന്നതല്ല. അങ്ങനെ എഴുതിയിരിക്കുന്നതു് കവി ആയിരിക്കണമെന്നില്ല; ലേഖകന്റെ കൈക്കുറ്റപ്പാടാണെന്നു വരും. രണ്ടാമതു് ആ തെളിവിനു് ഒരു ന്യൂനതകൂടിയുണ്ടു്. പാലാഴിമഥനം കഥ ആരുടേതു്? കവി എന്നു ജീവിച്ചിരുന്നു? ഇത്യാദി കാര്യങ്ങൾ സ്ഥാപിതമാകേണ്ടിയുമിരിക്കുന്നു. “ആകെക്കൂടി നോക്കുമ്പോൾ സ്വാരസ്യത്തിന്റെ ന്യൂനത നിമിത്തം വിദ്വജ്ജനങ്ങൾക്കു് അതുവരെ അനാദരണീയമായ്തോന്നിയിരുന്ന കഥകളിയുടെ ജീവാതുവായ് ജീവിച്ചതു് കോട്ടയം തമ്പുരാൻ തന്നെയാണെന്നുള്ള അഭിപ്രായവും സ്വീകാൎയ്യമായ് വരേണമെങ്കിൽ ഉണ്ണായിവാൎയ്യർ ജീവിച്ചിരുന്നതു് തീൎച്ചയായും കോട്ടയത്തിനു ശേഷമായിരുന്നെന്നു് അദ്ദേഹം സമ്മതിച്ചേ തീരൂ. എന്തു കൊണ്ടെന്നാൽ കഥകളികളുടെ കൂട്ടത്തിൽ നളചരിതത്തിനുള്ള സ്വാരസ്യം മറ്റൊന്നിനുമില്ല. ആടാനും പാടാനും വായിച്ചുരസിക്കാനും കൊള്ളാവുന്ന ഒരു ഉത്തമകൃതിയാകുന്നു അതു്.

ഇത്രയും പറഞ്ഞതുകൊണ്ടു് കോട്ടയംതമ്പുരാൻ അശ്വതിയുടെ സമകാലികനായിരുന്നു എന്നു് എനിക്കു് അഭിപ്രായമില്ല. ഉണ്ണായിവാൎയ്യർ കോട്ടയം തമ്പുരാനു മുമ്പിൽ ജീവിച്ചിരുന്നുവെന്നു വാദിക്കുന്നവർക്കു് അങ്ങനെ ഒരു അഭിപ്രായം പറവാൻ അവകാശമില്ലെന്നേ ഞാൻ പറയുന്നുള്ളു.

കോട്ടയം രാജവംശത്തിൽ എത്ര കേരളവൎമ്മമാർ ഉണ്ടായിരുന്നു എന്നു് അറിവാൻ മാൎഗ്ഗമില്ലാതെയാണു് തൽക്കാലം ഇരിക്കുന്നതു്. കവി ൮൫൯-ാമാണ്ടിടയ്ക്കു് തിരുവിതാംകൂറിൽ വന്ന കോട്ടയം കേരളവൎമ്മയുടെ അനുജനോ അനന്തിരവനോ ആയിരുന്നു എന്നു വരരുതോ? വന്നുകൂടായ്കയില്ല. എന്നാൽ

‘കാമപ്രദാനജിതകല്പമഹീരുഹസ്സ
ചിന്താമണിൎജയതി കേരളവൎമ്മനാമാ’

എന്നിങ്ങനെ അദ്ദേഹത്തിനെ കവി വാഴ്ത്തുന്നിടത്തു് ‘വഞ്ചി രാജാവു്’ എന്ന വിശേഷണം കൂടി ചേൎത്തു കാണാത്തതുകൊണ്ടു് ആ വിഷയത്തിൽ നമുക്കു് ന്യായമായി സംശയം ജനിക്കാവുന്നതുതന്നേ. പക്ഷേ കേരളവൎമ്മതമ്പുരാൻ തിരുവിതാംകൂറിൽ വരുന്നതിനു മുമ്പേതന്നെ, അതായതു് ൮൫൯-നു മുമ്പു് വിദ്വാൻ തമ്പുരാൻ കഥകൾ എഴുതി വരരുതോ? വരരുതായ്ക ഇല്ലെന്നാണു തോന്നുന്നതു്. ഒന്നും ഖണ്ഡിച്ചുപറയാനും നിവൃത്തിയില്ല.

‘കാടേ നമുക്കു ഗതി’ എന്ന ദിക്കിൽ അറം ഉണ്ടായാലും ഇല്ലെങ്കിലും പഴശ്ശിരാജാവു് കാട്ടിൽ രക്ഷപ്രാപിക്കേണ്ടതായ് വന്നു എന്നുള്ളതു് ചരിത്രംകൊണ്ടു് നാം കാണുന്നുണ്ടു്. പക്ഷേ കവിയ്ക്കല്ല അദ്ദേഹത്തിന്റെ വംശജനായ ഒരു രാജാവിനാണു് അങ്ങനെ സംഭവിച്ചതെന്നേ വ്യത്യാസമുള്ളു.

കോട്ടയം വിദ്വാൻതമ്പുരാനെപ്പറ്റി ചില ഐതിഹ്യങ്ങൾ കേട്ടിട്ടുണ്ടു്. അദ്ദേഹം ചെറുപ്പകാലത്തിൽ മന്ദബുദ്ധി ആയിരുന്നത്രേ. പല യോഗ്യന്മാർ പല വിധത്തിൽ ശ്രമിച്ചുനോക്കീട്ടും ഫലമുണ്ടായില്ല. ഒടുവിൽ അദ്ദേഹം മൃഗപ്രായം വളൎന്നു വരവേ, കോഴിക്കോട്ടു സാമൂതിരിപ്പാടു് തീപ്പെട്ടു. ദുഃഖമന്വേഷിച്ചു പോവാൻ ഈ മൃഗപ്രായനായ രാജാവേ ഉണ്ടായിരുന്നുള്ളു. എന്നാൽ സംസ്കൃതാക്ഷരമാല കൂടി പഠിച്ചിട്ടില്ലാത്ത ഈ രാജാവിനെ എങ്ങനെ അയയ്ക്കും? അനുജനു് അഞ്ചു വയസ്സു പ്രായമേ ഉണ്ടായിരുന്നുള്ളുതാനും. അമ്മതമ്പുരാനു് വലിയ കുണ്ഠിതമായി. എങ്കിലും പുത്രനെ വിളിച്ചു് ആ ദേവി കല്പിച്ചു: “ഉണ്ണി കോഴിക്കോട്ടോളം പോയിട്ടുവരണം. രാജാവിനെ കണ്ടാൽ ‘മയാ കിം കൎത്ത വ്യം?’ എന്നു മാത്രം ചോദിക്കണം. അതിനുത്തരം കേട്ടാൽ ഒന്നു മൂളുകയോ തലകുലുക്കുകയോ ചെയ്തിട്ടു് തിരിച്ചുപോരുകയല്ലാതെ ഒന്നും സംസാരിക്കരുതു്.” രാജാവു് അതനുസരിച്ചു് കോഴിക്കോട്ടുതമ്പുരാനെ ചെന്നു കണ്ടിട്ടു് ‘മയ കിം കൎത്ത വ്യം’ എന്നു ചോദിച്ചപ്പോൾ ‘ദീൎഘോച്ചാരണം കൎത്ത വ്യം’ എന്നു് അവിടുന്നു് മറുപടി പറഞ്ഞുവത്രേ. രാജകുമാരൻ തല കുലുക്കിക്കൊണ്ടു് തിരിച്ചുപോരുകയും ചെയ്തു. ഈ ചോദ്യവും മറുപടിയും കേട്ടപ്പോൾ കൂടെപ്പോയിരുന്ന വിദ്വാന്മാർക്കെല്ലാം ലജ്ജ തോന്നി. എന്നാൽ വിവരം അറിഞ്ഞു അമ്മതമ്പുരാനാണു് കോപമുണ്ടായതു്. പുത്രനേ പിടിച്ചുകെട്ടി കുമാരധാരയിൽ കൊണ്ടുചെന്നിടാൻ ആ മനസ്വിനി കല്പിച്ചു. മലയുടെ മുകളിൽ നിന്നു ശക്തിയോടുകൂടി പായുന്ന ആ അരുവിയിൽ പിടിച്ചുകെട്ടിയാൽ, നേരത്തോടു നേരം കഴിയുമ്പോൾ ആരും മരിച്ചുപോകുമായിരുന്നു. അഥവാ മരിക്കാതിരുന്നാൽ മഹാബുദ്ധിമാനും വിദ്വാനും ആയിത്തീരുകയും ചെയ്യുമെന്നായിരുന്നു പരക്കെ വിശ്വാസം. നമ്മുടെ തമ്പുരാനാകട്ടെ മരിച്ചില്ല. അതുകൊണ്ടു് മഹാവിദ്വാനായിട്ടാണു തീൎന്നതു്. ഇക്കഥ ഇന്നുള്ളവരിൽ ആരും വിശ്വസിക്കുമെന്നു തോന്നുന്നില്ല. എല്ലാ മഹാകവികളേപ്പറ്റിയും ഇത്തരം ഓരോ കഥകൾ പറഞ്ഞുവരുന്നുണ്ടുതാനും.

കൊട്ടാരക്കരത്തമ്പുരാന്റെ കൃതികൾ സ്വാരസ്യത്തിന്റെ അഭാവംനിമിത്തം ആരും ഇപ്പോൾ ആടാറില്ല. കോട്ടയം തമ്പുരാന്റെ ബകവധം, കിർമ്മീരവധം, കല്യാണസൗഗന്ധികം, നിവാതകവചകാലകേയവധാ ഇവ നാലും ഇന്നും പ്രസിദ്ധങ്ങളായിത്തന്നേ ഇരിക്കുന്നു. നല്ല രസജ്ഞനും സംഗീതകുശലനും ആയിരുന്നതിനാൽ അദ്ദേഹത്തിന്റെ കൃതികൾ ആടുന്നതിനും പാടുന്നതിനും ഒരുപോലെ കൊള്ളാവുന്നവയാണു്. ആദ്യത്തെ കൃതി ബകവധം ആയിരുന്നു. അതു് കുറ തീൎത്ത ശേഷം കവി തന്നെ ഗുരുവിനേ കാണിച്ചുപോലും. ‘ഇതു് സ്ത്രീകൾക്കു് കൈകൊട്ടിക്കളിക്കു കൊള്ളാം’ എന്നു് ഗുരു അഭിപ്രായപ്പെട്ടപ്പോൾ, ലജ്ജിതനായ കവി കിൎമ്മീരവധം എന്ന കൃതി ചമച്ചുവത്രേ. അതുകണ്ടപ്പോൾ ‘ഇതു പഠിക്കുന്നവർക്കു വ്യുല്പത്തിദാൎഢ ്യം ഉണ്ടാകും; ഒരു വ്യാഖ്യാനം കൂടി ഉണ്ടാക്കണം’ എന്നായിരുന്നു ഗുരു പറഞ്ഞതു്. മൂന്നാമതു് അദ്ദേഹം കല്യാണസൗഗന്ധികം ആട്ടക്കഥ നിൎമ്മിച്ചു. അതു വായിച്ചപ്പോൾ ‘കാണുന്നവർക്കു് ഇതിന്റെ കൎത്ത ാവു് ഒരു സ്ത്രീണനാണെന്നു തോന്നും’ എന്നായി ഗുരുനാഥൻ. നാലാമത്തെ കൃതിയായ നിവാതകവചവധം കണ്ടപ്പോഴേ ഗുരുവിനു തൃപ്തിയായുള്ളുവത്രേ. ‘ഇതു് ആടാൻ കൊള്ളാം’ എന്നു് അദ്ദേഹം സർവത്മനാ സമ്മതിച്ചു. ഈ ഐതിഹ്യവും ആരുടേയോ മനോധൎമ്മഫലമാണു്. ഇതുപോലെ അനേകം ഐതിഹ്യങ്ങൾ അദ്ദേഹത്തിനെപ്പറ്റി പറഞ്ഞുവരാറുണ്ടു്. നിവാതകവചത്തിൽ വജ്രകേതു, വജ്രബാഹു എന്നിങ്ങനെ രണ്ടു് അസുരന്മാരെക്കൂടി ചേൎത്ത ിട്ടുള്ളതു് എന്തിനായിരിക്കാം എന്നു് കഥകളി കണ്ടുകൊണ്ടിരുന്ന ഒരു വിദ്വാൻ മറ്റൊരു രസികനോടു ചോദിച്ചപ്പോൾ, അയാൾ പറഞ്ഞ മറുപടി “കളി കണ്ടുകൊണ്ടിരിക്കുന്നവർക്കു്, അതിനിടയ്ക്കു് ഒന്നു മുറുക്കുകയോ മൂത്രമൊഴിക്കുകയോ വേണമെങ്കിൽ ആയിക്കൊള്ളട്ടേ എന്നു വിചാരിച്ചായിരിക്കാം ഈ രണ്ടു് അലറുന്ന വേഷങ്ങളെക്കൂടി സൃഷ്ടിച്ചിരിക്കുന്നതു്.” എന്നായിരുന്നുവത്രേ.

ബകവധം

പിൽക്കാലത്തുള്ളതായതായ മിക്ക കഥകളും ശൃംഗാരപദങ്ങളെക്കൊണ്ടാണു് ആരംഭിച്ചുകാണുന്നതു്. കോട്ടയംതമ്പുരാനും ഉണ്ണായിയും അങ്ങനെ ചെയ്തുകാണുന്നില്ല. ഈ വിഷയത്തിൽ അവർ രണ്ടുപേരും കൊട്ടാരക്കരതമ്പുരാനെ അനുകരിച്ചിരിക്കുന്നു.

കഥ: സോമവംശതിലകന്മാരും ലോകരഞ്ജനശീലന്മാരും ആയ പാണ്ഡവന്മാർ ‘ഗംഗാസുതലാളിത’രായി നാളീകനാഭങ്കൽ വൎദ്ധിച്ച ഭക്തിയോടുകൂടി ഹസ്തിനപുരത്തു വസിക്കവേ ധാൎത്ത രാഷ്ട്രന്മാർക്കു് അവരിൽ വിദ്വേഷം വൎദ്ധിച്ചു. അങ്ങനെ ഇരിക്കെ ഒരു ദിവസം ‘തപതീകുലോദ്വഹനായ’ ധൃതരാഷ്ട്രർ ‘സഗൎഭ്യൈൎവൃത’നായ ധർമ്മപുത്രരേ വിളിച്ചു് ഇങ്ങനെ പറഞ്ഞു: “ഉണ്ണീ, കണ്ണിണകൊണ്ടു് നിന്റെ കാന്തി കാണായ്കയാൽ വളരെ ഖേദമുണ്ടു്. അനുജന്മാരുമൊരുമിച്ചു് നീ സുഖമായിരിക്കുന്നോ? ഒരു കാര്യം പറയാൻ പോകുന്നു; തെറ്റിദ്ധരിക്കരുതു്. എനിക്കു് നിങ്ങളും ദുര്യോധനാദികളും തമ്മിൽ ഭേദബുദ്ധിയില്ല. സ്നിഗ്ദ്ധജനങ്ങളാണെങ്കിലും നിങ്ങൾ നിത്യവും ഒരുമിച്ചു താമസിക്കുന്നതായാൽ പരസ്പരം വിദ്വേഷം ഉണ്ടാകും. അതുകൊണ്ടു് വാരണാവതം എന്ന സ്ഥലത്തു് നീ ഭീമാദികളോടുകൂടിച്ചെന്നു പാൎക്കണം.” ഈ ആജ്ഞ അനുസരിച്ചു് ‘സതാമ്മത’നായ ധൎമ്മസൂനു ജനനിയോടും സഹോദരന്മാരോടും കൂടി അവിടെ ചെന്നുചേൎന്നു. പുരോചനൻ എന്നൊരാൾ ‘കരോല്ലസൽബാണകൃപാണകാർമുകന്മാരും’ ‘വിരോധിവൎഗ്ഗൈകവിശസനോദ്യന്മാരു’മായ പാണ്ഡവന്മാരെക്കണ്ടു് സാഞ്ജാലിബന്ധം പറഞ്ഞു: “അവിടുത്തേ പാദസേവകന്മാരിൽ മുമ്പനായ എന്റെ പേരു് പുരോചനൻ എന്നാണു്; സൽപുരുഷന്മാരായ നിങ്ങൾക്കിരിപ്പാനായി നൃപകല്പന അനുസരിച്ചു് നിൎമ്മിക്കപ്പെട്ടതാണു് ഈ പുരം. ഈ നഗരിയുടെ അത്ഭുതഗുണങ്ങൾ വൎണ്ണിച്ചുതീരുന്നതിനു് ‘കല്പകോടിക്കാലംപോലും’ മതിയാവുകയില്ല. ഇതിന്റെ ശില്പവൈചിത്ര്യം മുഴുവനും കാണ്മതിനു് സുത്രാമാവിനു പോലും നേത്രങ്ങൾ പോരാ. അങ്ങനെയിരിക്കുന്ന ഈ പുരിയിൽ നിങ്ങൾ സ്വസ്ഥരായി വാണരുളുക. നല്ലതേ വന്നുകൂടു.”

ഇങ്ങനെ യുധിഷ്ഠിരൻ അവിടെ പ്രഥിതബലരായ സഹജന്മാരോടുകൂടി വസിക്കവേ, ‘വിദിതരിപുസമീഹിത’നായ ഒരു ഖനകൻ വിദുരാജ്ഞ അനുസരിച്ചു് പ്രസ്തുത നഗരിയിൽ വന്നു്, ആ പുരി നല്ല കല്ലും മരങ്ങളുംകൊണ്ടല്ല നിൎമ്മിക്കപ്പെട്ടിട്ടുള്ളതെന്നും, വെറും അരക്കില്ലമാണെന്നും, പുരോചനൻ എന്ന ദുഷ്ടൻ കൊള്ളി വയ്ക്കാൻ തരം നോക്കി ഇരിക്കയാണെന്നും, താൻ ഉണ്ടാക്കാൻ പോകുന്ന ഗുഹയിലൂടെ കാട്ടിൽച്ചെന്നുചേരേണമെന്നും ഉപദേശിച്ചു. അതു കേട്ടു് ശുദ്ധനായ ധൎമ്മനന്ദനൻ ചോദിച്ചു:

‘ദുൎമ്മദൻ ദുര്യോധനനേവം ചെയ്യുമെങ്കിൽ
മന്നവൻ സമ്മതിക്കുമോ സത്യശീലൻ’

അഥവാ അദ്ദേഹത്തിന്റെ അറിവോടുകൂടിയാണു് അയാൾ അങ്ങനെ ചെയ്യുന്നതെങ്കിൽ,

‘എന്തു ഖേദം വെന്തുപോമെന്നാലിപ്പോൾ?
വല്ലതെന്നാലും ഞങ്ങൾക്കു മല്ലവൈരിതന്റെ
പല്ലവപാദങ്ങൾ ഗതിയല്ലോ നൂനം’

കവി ഈ വരികളിൽ എത്ര ഭംഗിയായി ധൎമ്മപുത്രരുടെ സ്വഭാവനൈൎമ്മല്യത്തേയും ഈശ്വരഭക്തിയേയും പ്രകാശിപ്പിച്ചിരിക്കുന്നു എന്നു നോക്കുക.

ഇപ്രകാരം പറഞ്ഞിട്ടു് അയാൾ ഗഹ്വരത്തിലേക്കു പോകവേ, ക്രുദ്ധാത്മാവായ ഭീമൻ ‘കല്പാന്തപ്രതിഭയകാലരുദ്രകല്പ’നായി ഗദയും ചുഴറ്റിക്കൊണ്ടു പറഞ്ഞു: “ധൂൎത്ത നായ ആ ദുര്യോധനനെ ഇനി അരനിമിഷത്തേക്കു് ഭൂമിയിൽ വച്ചിരുന്നുകൂട; അവനെ നിഗ്രഹിക്കാൻ അനുവാദം തന്നാലും. മുമ്പു് എന്റെ മൎമ്മങ്ങളിൽ സൎപ്പങ്ങളേക്കൊണ്ടു ദംശിപ്പിച്ചതും, കൈകാലുകൾ കെട്ടി ഗംഗയിൽ എറിഞ്ഞു കളഞ്ഞതും, വിഷാന്നം ഭക്ഷിപ്പിച്ചതും എല്ലാം അവിടുന്നു മറന്നുകളഞ്ഞോ? അവിടുത്തെ കാരുണ്യമുണ്ടായാൽ ഇക്ഷണംതന്നെ ഈ ഭൂമി നിഷ്കൗരവമാക്കിക്കളയാം.” ധീരശാന്തനായ ധൎമ്മനന്ദനൻ ഈ വാക്കുകൾ കേട്ടിട്ടു് ലേശംപോലും ഇളകിയില്ല. ‘സാഹസം ആപത്തിനു് അധിവാസമാണെന്നും’ വിവേകശാലിയ്ക്കു ചിന്തിതങ്ങൾ നിറവേറുമെന്നും,

‘കുഞ്ചിതാളകമാരായ ഗോപികമാർ
കിഞ്ചിതേന രമപ്പിച്ചു വിളങ്ങുന്ന
മഞ്ജുളകാന്തി കോലുന്ന മാധവന്റെ കൃപ-
തഞ്ചീടുന്നാകിൽ’

തങ്ങൾക്കു് ഖേദങ്ങൾ ഉണ്ടാവുകയില്ലെന്നും പറഞ്ഞു് അനുജന്റെ കോപത്തെ അടക്കുകയാണു് അദ്ദേഹം ചെയ്തതു്. ‘അതിഭീഷണരോഷ’നായ ഭീമന്റെ കോപത്തെ സാമവാക്കുകളാൽ തെല്ലൊന്നു ശമിപ്പിച്ചുകഴിഞ്ഞപ്പോൾ, അർജ്ജുനൻ പറഞ്ഞു:

“അവിടുന്നു കല്പിച്ചതു് കാര്യം തന്നെ. എന്നാൽ എല്ലാം വിധിപോലെ വരുമെന്നു പറഞ്ഞുകൊണ്ടു് അടങ്ങിയിരുന്നാൽ ഒന്നും സാധിക്കയില്ല. പുരുഷപ്രയത്നം കൂടാതെ കേവലം ഈശ്വരകാരുണ്യംകൊണ്ടു് ആരു് ഏതു കാര്യം സാധിച്ചിട്ടുണ്ടു്? കുടിലന്മാരെ സത്യംകൊണ്ടു് ജയിക്കാമെന്നുള്ള വിശ്വാസം ശരിയല്ല.

‘തൈലത്തിൽ കത്തുമഗ്നി സലിലംകൊണ്ടെന്നപോലെ
ജ്വലിക്കുമേറ്റവും ദുഷ്ടജനങ്ങൾ ശാന്തതകൊണ്ടു്’

അവർ ചെയ്തിട്ടുള്ള അപരാധങ്ങൾ ഒന്നോ രണ്ടോ അല്ല. ഇനിയും ക്ഷമിക്കാനാണു് ഭാവമെങ്കിൽ “കാടേ ഗതി നമുക്കു്. ജതുഗേഹം ദഹിപ്പിച്ചിട്ടു് ഗുഹയിലൂടെ കാട്ടിലേക്കുതന്നെ പോകാം.” ഈ വാക്കുകൾ കേൾക്കുമ്പോൾ അർജ്ജുനൻ കുറച്ചുകൂടി പരിഷ്കൃതാശയനാണെന്നു തോന്നാതിരിക്കയില്ല. ഓരോ പാത്രത്തേക്കൊണ്ടും അയാളുടെ സ്വഭാവഗതി അനുസരിച്ചു സംസാരിപ്പിക്കുന്ന വിഷയത്തിൽ ഈ കവി നല്ലപോലെ ശ്രദ്ധിച്ചിട്ടുണ്ടു്.

അനന്തരം അവർ ജതുഗേഹം നശിപ്പിച്ചിട്ടു് വനത്തിലെത്തുന്നു. ദുഃഖിതരായ പുത്രന്മാരെ കണ്ടിട്ടു് കുന്തി ദീനദീനം വിലപിയ്ക്കുന്നു.

‘ഹാ ഹാ പെരുകുന്നു ദേഹതാപവും
ദാഹവും ഗന്ധവാഹനന്ദന’

എന്നിങ്ങനെയുള്ള വാക്കുകൾ കേട്ടിട്ടു്, മാരുതി, അമ്മയേയും ധൎമ്മാദികളേയും ന്യഗ്രോധവൃക്ഷത്തണലിൽ ഇരുത്തീട്ടു് ജലം ആനയിക്കാനായി പോകുന്നു. അദ്ദേഹം ഒരു കമലച്ഛദത്തിൽ സ്വച്ഛജലവും കൊണ്ടുതിരിച്ചുവന്നപ്പോഴേയ്ക്കും അവരെല്ലാം ഉറങ്ങുന്നതുകണ്ടിട്ടു്,

‘എന്തോന്നു ചെയ്‍വതിഹ ഹന്ത ഞാൻ ദൈവമേ?
കുന്തിയാം ജനനിയോടും കുരുവീരരാകുമിവർ
സ്വാന്തശോകേന ബത സുപ്തരായ്‍വന്നിതോ?
നല്ല ശയനീയമതിൽ നന്മയോടുറങ്ങുമിവർ
കല്ലുകളിലിങ്ങനെ കഷ്ടമുറങ്ങുന്നു’

എന്നിങ്ങനെ വ്യസനിക്കുന്നു.

‘പവനാത്മജബാഹുവീര്യഗുപ്ത’രായ ധൎമ്മപുത്രാദികൾ ഉറങ്ങിക്കിടക്കുമ്പോൾ, ഹിഡിംബൻ എന്ന രാക്ഷസൻ തന്റെ സഹോദരിയെ വിളിച്ചു്,

‘ഘോരമാം നമ്മുടെ കാട്ടിലാരെയും പേടികൂടാതെ
ആരിവിടെ വന്നതെന്നു പാരാതെ പോയറിക നീ’

മൎത്ത ്യന്മാരാണെന്നു തോന്നുന്നു. അങ്ങനെ ആണെങ്കിൽ

‘ചോരകൊണ്ടിനിക്കിപ്പോഴേ പാരണംചെയ്‍വാൻ വൈകുന്നു’

എന്നു പറഞ്ഞയയ്ക്കുന്നു. സഹോദരാജ്ഞ അനുസരിച്ചു് അന്വേഷിക്കാൻ പുറപ്പെട്ട ഹിഡിംബി കാമനോടു തുല്യനായ ഭീമസേനനെ കാണുകയാൽ ‘കാമമയ്യൽ’ പൂണ്ടു്, അരനിമിഷത്തിൽ ‘മായകൊണ്ടു മറഞ്ഞൊരു മോഹിനിയായ്’ തീൎന്നിട്ടു് മന്ദമന്ദം വിളയാടുന്നു. അവൾ ഭീമന്റെ അടുത്തു ചെന്നു് അദ്ദേഹത്തിനോടു് രതിപ്രാൎത്ഥ ന ചെയ്യുന്നു. അവളുടെ വാക്കുകളിൽ അശ്ലീലമായിട്ടൊന്നുമില്ലെങ്കിലും ഒരു സ്ത്രീയെക്കൊണ്ടു് ഇപ്രകാരം പ്രാൎത്ഥ ന ചെയ്യിപ്പിച്ചതു് അഭംഗിയായിപ്പോയെന്നും അതു ലോകത്തിൽ ഒരിടത്തും സംഭവ്യമല്ലെന്നും പുതിയ പരിഷ്കാരികളിൽ ചിലർ പറഞ്ഞേയ്ക്കാം. എന്നാൽ കവി ഇവിടെ പുരാണകഥയെ ഭംഗ്യന്തരേണ പറഞ്ഞിരിക്കുന്നതേയുള്ളു എന്നു് നാം ഒന്നാമതായി ഓൎക്കണം. രണ്ടാമതായി ഹിഡിംബി പരിഷ്കൃതാശയസമ്പന്നരായ സ്ത്രീകളിൽ ഒരുവളായിരുന്നുമില്ല. അവൾ കേവലം ഒരു രാക്ഷസിയുമായിരുന്നല്ലോ.

അവർ രണ്ടുപേരും സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കവേ തന്നെ ഹിഡിംബൻ അവിടെ എത്തുന്നു.

‘പോക പോക വിരണ്ടു നീചേ! നീ മുന്നിൽനിന്നാശു
ആമിഷത്തിലഭിലാഷമുള്ള നീ മാനുഷന്മാരേ
കാമിനി കാമാകുലയാകയാലേ കാലമിത്രവൈകിനൂനം’

എന്നു പറഞ്ഞു് അവൻ സഹോദരിയെ ആട്ടിയകറ്റീട്ടു് ഭീമനോടായിട്ടു പറയുന്നു:

‘ആശരനാരിയേ ആഗ്രഹിച്ചീടുക വേണ്ട
ആശു നാകനാരിമാരിലാശ വച്ചീടുക മേലിൽ
വരിക പോരിനു വൈകിടാതെ നീ
മാനുഷാധമ വരിക പോരിനു്’

അടുത്തതു് യുദ്ധരംഗമാണു്; ഭീമൻ ഹിഡിംബനെ നിഗ്രഹിക്കുന്നു.

പിറ്റേദിവസം രാവിലെ അവിടെ വന്നുചേൎന്ന വ്യാസനോടു് പാണ്ഡവന്മാർ കൗരവന്മാരിൽനിന്നു നേരിട്ട പരിഭവത്തെ വിവരിച്ചു പറയുന്നു. അദ്ദേഹം പാണ്ഡവന്മാരെ ആശ്വസിപ്പിക്കയും,

‘യാമിനീചാരിണി നിന്നെക്കാമിച്ചീടുന്നല്ലോ നൂനം
തന്നെക്കാമിച്ചീടാതൊരു തന്വംഗിയെ കാമിച്ചോരും
തന്നെക്കാമിച്ചിടുന്നോളെത്താനുപേക്ഷിച്ചീടുന്നോരും
മന്ദരെന്നു പാരിലെല്ലാം രൂഢമെന്നറിഞ്ഞീടണം
എന്നതുകൊണ്ടിവൾക്കൊരു നന്ദനനുണ്ടാവോളം
നന്നായനുസരിക്കേണമെന്നുടെ നിയോഗത്താലെ’

എന്നു് ഭീമനോടുപദേശിച്ചിട്ടു മറകയും ചെയ്യുന്നു. അടുത്തതു് ഭീമന്റേയും ഹിഡിംബിയുടേയും ശൃംഗാരരംഗമാണു്. അചിരേണ ഹിഡിംബിക്കു് ഒരു പുത്രൻ ജനിക്കുന്നു. ജനിച്ചമാത്രയിൽ തന്നെ അവൻ,

‘താത! നിൻ കഴലിണകൾ കൈതൊഴുന്നേൻ
സാദരം കൃപയുണ്ടാകവേണമല്ലോ
കല്മഷമകന്നനുജ്ഞ ചെയ്തീടേണമിന്നു
നിൎമ്മലമാനസപോവാനമ്മയോടും
സ്വാന്തമതിൽ ചിന്തിക്കുന്നനേരംതന്നെ ഭവ-
ദന്തികേ വന്നീടുവൻ ഞാൻ വൈകിടാതെ’

എന്നു പറഞ്ഞിട്ടു് പിതാവിന്റെ അനുഗ്രഹത്തോടുകൂടി പോകുന്നു. അനന്തരം പാണ്ഡവന്മാർ ‘അവലംബിതവിപ്രവേഷഷരായി’ ഏകചക്രയിൽ ചെന്നു വസിക്കുന്നു. അവിടെ വെച്ചു് ഒരു വിപ്രനും ഭാര്യയും തങ്ങൾക്കു വരാൻ പോകുന്ന വിപത്തിനെ ഓൎത്തു ് ദയനീയമായി വിലപിക്കുന്നതു് കുന്തീദേവി കാണുകയും, അവരോടു് ദുഃഖകാരണമന്വേഷിക്കുകയും ചെയ്യുന്നു. വിപ്രൻ പറയുന്നു:

‘നാരീമണിയേ കേൾക്കു നീ
രാത്രിഞ്ചരനായൊരുത്തനത്ര വാണീടുന്നവനു
നിത്യവും നല്കേണമൊരു മൎത്ത ്യനെ ക്രമേണ ഞങ്ങൾ.
മുന്നമവനെല്ലാരെയുമൊന്നിച്ചു കൊല്ലുമെന്നോൎത്തു
അന്നവനോടു സമയം മന്ദിയാതെ ചെയ്തു ഖേദാൽ.
കുന്നോളവുമന്നവും നൂറുകുംഭങ്ങളിൽ കറികളും
തന്നിടാമൊരുവനെയും നിത്യമെന്നു സത്യത്തെച്ചെയ്തു.
ഇന്നതു ഞങ്ങൾ നല്കേണം എന്നതിനൊരു നരനെ
ധന്യശീലേ! കാണാഞ്ഞഴൽ വന്നതെന്നറിഞ്ഞീടണം.
കന്യക പരസ്വമല്ലോ സൂനു സന്തതിയാകുന്നു പിന്നെ
അന്നവുംകൊണ്ടുപോവതിനിന്നു ഞാനെന്നാകിലിവൾ
ഒന്നുമേ സമ്മതിക്കുന്നില്ലെന്തിഹ ചെയ്‍വതുമയ്യോ?’

അതുകേട്ടു് എത്രയും ബലമുള്ള ഒരു പുത്രൻ തനിക്കുണ്ടെന്നും അവനെ അയയ്ക്കാമെന്നും ചോറും കറികളും തയ്യാറാക്കിവച്ചാൽ അവൻ ബകന്റെ അടുക്കൽ കൊണ്ടുപോകുന്നതിലേക്കു് യഥാകാലം വന്നുചേരുമെന്നും ആ മനസ്വിനി പറയുന്നു. അതനുസരിച്ചു് ഭീമൻ കറികളും മറ്റും കൊണ്ടു് ബകനേ പ്രാപിച്ചു് അവനെ യുദ്ധത്തിൽ കൊല്ലുന്നു. വിപ്രനും പത്നിയും അദ്ദേഹത്തിനെ അനുഗ്രഹിക്കുന്നു.

കവി ഭാരതകഥയിൽ വലിയ വ്യത്യാസമൊന്നും വരുത്തീട്ടില്ല. ഭാഷ ലളിതമായിരിക്കുന്നു. ശൃംഗാരവീരാദിരസങ്ങളെ ബിഭത്സമാക്കാതേയും, ആട്ടത്തിനു യോജിച്ച വിധത്തിൽ പാത്രവൈചിത്ര്യം വരുത്തിയും, പാത്രങ്ങളുടെ സ്വഭാവചിത്രണത്തിൽ ശ്രദ്ധ വെച്ചും രചിക്കപ്പെട്ടിരിക്കുന്ന ഒരു കഥയാണു് ഈ ബകവധം.

കിൎമ്മീരവധം

ബകവധത്തേക്കാൾ പ്രൗഢമായ ഒരു കൃതിയാണിതു്. ശ്ലോകങ്ങളും പദങ്ങളും ഒരുപോലെ മനോഹരമാക്കിയിരിക്കുന്നു. കൗരവന്മാരോടു് ചൂതിൽ തോറ്റു് ‘പ്രകടിതവനവാസാപദേശേന’ തീൎത്ഥ ാടനത്തിനു പുറപ്പെട്ട ധൎമ്മപുത്രാദികൾ ഗുരുവായ സൗമ്യനോടുകൂടി വനത്തിൽ പ്രവേശിക്കുന്നു. ആദ്യത്തേ രംഗത്തിൽ ധൎമ്മപുത്രർ പത്നിയായ പാഞ്ചാലിയോടു പറയുന്ന വാക്കുകൾ എത്ര ഹൃദയംഗമമായിരിക്കുന്നു എന്നു നോക്കുക:

‘ബാലേ കേൾ നീ മാമകവാണി കല്യേ കല്യാണി!
പാലോലുംമിഴിമാർകുലതിലകേ!
പാഞ്ചാലാധിപസുകൃതവിപാകേ!
കാളാംബുദരുചി തേടും വിപിനേ
കാമിനി വന്നതിനാലതിഗഹനേ
ഡോളായിതമിഹ മാമകഹൃദയം
ലോകോത്തരഗുണശാലിനി സദയം
തളരുന്നൂ ഗൃഹചംക്രമേണ
തളിരോടിടയും തവ പദയുഗളം
കളമൊഴിമാരണിയും മുടിമാലേ!
കഥമിഹ സഹതേ കാനനചരണം?
വികസതിദിനകരകിരണൈരധികം
വിരവൊടിതരസരോരുഹനിവഹം
ശുകഭാഷിണി ബത തവ മുഖകമലം
സുന്ദരി വാടീടുന്നതിവേലം.
മണിമയസദനേ മോഹനശയനേ
മണമിയലുന്നവ കുസുമാസ്തരണേ
മദനരസേന രമിച്ചീടുന്നീ
മധുമൊഴി വാഴുന്നെങ്ങനെ വിപനേ’

ബകവധത്തിലെ കവിതയ്ക്കു് ഇത്ര ഒഴുക്കും പ്രാസപ്രയോഗചതുരതയും അലങ്കാരചമൽക്കാരവും ആശയപുഷ്ടിയും ഇല്ലെന്നു് ഏവരും സമ്മതിക്കും. എഴുതിത്തഴമ്പു വന്ന ഒരു തൂലികയുടെ വിളയാട്ടമാണു് നാം ഇവിടെ കാണുന്നതു്. പാഞ്ചാലിയുടെ മറുപടി ഒരു ഉത്തമയായ ഗൃഹനായികയ്ക്കു് അത്യന്തം യോജിച്ചുതന്നെ ഇരിക്കുന്നു.

‘മഹീപാലരണിഞ്ഞീടുമ്മകുടേഷു വിളങ്ങുന്ന
മണിദീപിതമായുള്ള തവ പാദയുഗളം
മാൎഗ്ഗമധ്യേ തപ്തമണലിലിതിങ്ങനെ
മരുവീടുന്നതിനാൽ മനസി മേ ശോകം വളരുന്നു;
മേനി തളരുന്നു; താപം കലരുന്നു; ഹന്ത കിമിഹ
ഞാൻ പറയുന്നൂ?’

അതൊക്കെ സഹിക്കാമത്രേ. എന്നാൽ സഹിച്ചുകൂടാത്ത ഒരു സംഗതിയുണ്ടു്.

‘അനശനേന പരമാബാലവൃദ്ധമവനീദേവന്മാരഴലോടെ
അടവിയിൽ വസിക്കുമോ? ദൂരന്നടക്കുമോ?
ചൂടു സഹിക്കുമോ? കണ്ടാലിതു തവ പൊറുക്കുമോ?’

എത്ര വിശാലമായിരിക്കുന്നു ആ ദേവിയുടെ ഹൃദയം!

അനന്തരം ധൗമ്യന്റെ ഉപദേശമനുസരിച്ചു് ധൎമ്മനന്ദനൻ സൂര്യനെ ഭജിക്കുന്നു. സന്തുഷ്ടനായ സൂര്യൻ,

“അടവീനിവാസം കഴിഞ്ഞു പിന്നെ അകതാരിലല്ലൽ വെടിഞ്ഞു
ഝടിതി നാടു വാണീടുമിനിമേലിൽ തെളിഞ്ഞു”

എന്നു് അനുഗ്രഹിച്ചപ്പോൾ, അദ്ദേഹം പറയുന്നു

‘ദിനകര ദയാനിധേ ഭാനോ ദേവ!
നഗരീതി സാലപരിവേഷാകലിത
നഗരീനിവാസാദമീഷാം
ന ഗരീയസീ പ്രീതിരസ്മാകമേഷാ
… … …
… … …
സഹവാസലോലുപനരാണാമിന്നു
സഹസാ മഹീസുരവരാണാം
അതിഥിസൽകൃതിം കൎത്തു ം
വിധേഹി മയി കരുണാം’

ഈ മാതിരി കഠിനപ്രയോഗങ്ങളാണു് ആട്ടക്കാരെ വിഷമിപ്പിച്ചു് നഖങ്ങൾ ഊരിക്കുന്നതു്. ധർമ്മപുത്രരുടെ വാക്കു കേട്ടു്, ഭഗവാൻ

‘പാത്രം ഗ്രഹാണ സുപവിത്രം യാവൽ പാൎഷതീ ഭുംക്തേതി
ചിത്രം താവദത്ര സമുദേതി തവ ഭക്തമതിമാത്രം’

എന്നു പറഞ്ഞു് അക്ഷയപാത്രം നല്കുന്നു. അങ്ങനെ ഇരിക്കേ, ധാൎത്ത രാഷ്ട്രന്മാർ ഭക്തന്മാരായ പാണ്ഡവൎക്കു ചേൎത്ത ആ ദുസ്സഹമായ പരിഭവത്തെപ്പറ്റി കേട്ടിട്ടു് ‘കോപാന്ധധീ’യായിച്ചമഞ്ഞ ശ്രീകൃഷ്ണഭഗവാൻ ‘മുദ്രാഹീനകുമുദ്വതീകളകളങ്ങളാൽ’ ക്ഷോണീചക്രത്തെ ക്ഷോഭിപ്പിച്ചുകൊണ്ടു് പാൎത്ഥ ന്മാരെ കാണുന്നതിനായി കുശസ്ഥലിയിൽനിന്നു തിരിക്കുന്നു. ധൎമ്മപുത്രാദികൾ ‘ചിരനിരീക്ഷണസാശ്രുമുഖേന്ദുക്കളായി’ ഭഗവാനെ അഭിവന്ദിച്ചിട്ടു്,

‘നാഗകേതനൻതന്റെ നികൃതിയാൽ നാടുപേക്ഷിച്ചിങ്ങു
നാഥ വാഴുന്ന ഞങ്ങളെക്കണ്ടൊരു നാണമില്ലയോ?
തവ ഹരേ കൃഷ്ണ’

എന്നു ചോദിക്കുന്നു. തൽക്ഷണം ഭഗവാൻ സുദർശനചക്രത്തെ സ്മരിക്കയും അപ്പോൾ തന്നെ,

‘കല്പാന്താനല്പുദീപ്തിപ്രചുരപരിണമൽ കോടിസൂര്യപ്രകാശ’മായ ചക്രായുധം ആവിർഭവിച്ചു്

‘വരുണാലയമിന്നു മരുഭൂമിയാക്കുവൻ; ധരണീധരങ്ങളേയും
ധന്യശീല തകൎത്ത ീടുവനധുനാ താവകീന
കരുണാ യദി മയി തരുണദിനമണി
കിരണപരിലസദരുണസരസിജ
മസൃണമൃദുതരചരണ നതശരണ കൗസ്തുഭാഭരണ’

എന്നു ഭക്തിപൂർവം ബോധിപ്പിക്കയും ചെയ്യുന്നു. ഇപ്പോഴാണു് ധൎമ്മനന്ദനന്റെ ധർമ്മബുദ്ധി സവിശേഷം പ്രകാശിക്കുന്നതു്. അദ്ദേഹം അസ്ത്രവഹ്നിയെ സംഹരിക്കുന്നതിനും ദക്ഷനാകിയ ഫൽഗുനനെക്കൊണ്ടു് അരിസഞ്ചയത്തെ ശിക്ഷിപ്പിക്കുന്നതിനും ആണു് പ്രാർത്ഥിക്കുന്നതു്. ഇങ്ങനെ ഗാന്ധാരീതനയന്മാരെ നിഗ്രഹിക്കുന്ന വിഷയത്തിൽ ധൎമ്മപുത്രർ തന്നെ ഒരു അന്തരായമായ് വന്നതിനാൽ ഭഗവാൻ ആയുധത്തെ പിൻവലിക്കുന്നു.

അങ്ങനെ ഇരിക്കേ ഒരു ദിവസം ‘ദുൎവാരകോപശാലി’ എന്നു പ്രസിദ്ധനായ ദുൎവാസാവു് ദുര്യോധനചോദിതനായിട്ടു് ശിഷ്യഗണങ്ങളോടുകൂടി,

‘ചന്ദ്രക്കലാധര പാലയ മാം
ഛന്ദോമയ പരിപാലയ മാം
നാനാജനങ്ങളും കേട്ടുകൊൾവിൻ
നാളൊരു നാഴികനേരംപോലും
നാമം പലതുണ്ടതിലൊരു നാമസം-
കീൎത്ത നം ചെയ്യണം നാണം വിനാ’

എന്നിങ്ങനെ ശിവനെ സ്തോത്രംചെയ്തുകൊണ്ടു് ധൎമ്മനന്ദനന്റെ സമീപം പ്രാപിക്കുന്നു. ധൎമ്മപുത്രർ അദ്ദേഹത്തെ യഥാവിധി പൂജിച്ചു് ആസനം നൽകുന്നു. മുനിയാകട്ടെ കുശലപ്രശ്നങ്ങൾ എല്ലാം ചെയ്തിട്ടു്,

“പാത്രം ലഭിച്ചോരുദന്തം–കേട്ടു
വാഴ്ത്തുന്നു പലരും ഭവന്തം.
സുകൃതപാത്രമല്ലോ നീയുമോൎക്കിൽ നിതാന്തം.
ശിഷ്ടരെയനുഗ്രഹിപ്പാനുമധിക-
ദുഷ്ടരെ നിഗ്രഹിപ്പാനും മനസി
പുഷ്ടമോദേന ഭുവി സഞ്ചരസി–നൂനം”

എന്നു് രാജാവിനെ വാഴ്ത്തുന്നു.

‘സജ്ജനസപര്യ ചെയ്‍വാനും—വിരവി-
ലിജ്ജനത്തിനു കഴി വരാനും—നിയമ-
മജ്ജനാദികളാശു ചെയ്തു ഭവാനും’

എന്നു പറഞ്ഞു് രാജാവു് മുനിയെ കുളിപ്പാനയയ്ക്കുന്നു. തത്സമയം ദ്രൗപദിയുടെ അത്താഴം കഴിഞ്ഞിരുന്നതിനാൽ എന്തു ചെയ്യേണ്ടു എന്നു് ആ സാധ്വി വിലപിക്കുന്നു. ‘സോപദംശം ശോഭനമന്നം സൂപസഹിതം’ താപസനു കൊടുക്കാത്തപക്ഷം അദ്ദേഹം ശപിച്ചു് വംശച്ഛേദം വരുത്തുകയും ചെയ്യും. അതിനാൽ അവൾ ‘പാണ്ഡവാനാം പാലനലോലനാ’യ ശ്രീകൃഷ്ണഭഗവാനെ സംസ്മരിക്കുന്നു. അപ്പോഴേക്കും,

‘വിധുരാവിരഭൂൽ പുരോഭുവി
ദ്രുപദേന്ദ്രഭവാ ചകോരികാം
സ്മിതചന്ദ്രികയാ പ്രഹർഷയൻ
ചലദൃക്‍ചഞ്ചുപുടാന്തമോപഹാം.’

എത്ര മനോഹരമായ ഒരു ശ്ലോകം! യഥാൎത്ഥ കവിത്വശക്തി ദ്യോതകമായ ഇത്തരം അൎത്ഥ ാലങ്കാരചമൽകൃതി ഈ കവിയുടെ മിക്ക ആട്ടക്കഥകളിലും ധാരാളം കാണ്മാനുണ്ടു്.

‘ദ്രുപദേന്ദ്രഭവാചകോരിക’ സകലാൎത്ത ിതമോപഹനായ യദുകുലകലശാബ്ധിചന്ദ്രന്റെ സ്മിതചന്ദ്രികയാൽ പ്രഹൃഷ്ടയായെങ്കിലും,

‘നല്ലാർകുലമണേ ചൊല്ലാമെങ്കിലും
വല്ലാത്തൊരല്ലൽ മെല്ലേ
ക്ഷുധയാ പരവശഹൃദയാംഭോജ-
മമിതയാഽവേഹി മാം സദയം.
അന്നം മധുരോപപന്നം ദേഹി മേ
വന്യം വാ യദി മാന്യം’

എന്നിങ്ങനെ അദ്ദേഹത്തിന്റെ മുഖത്തുനിന്നു പുറപ്പെട്ട വാക്കുകൾ, അവൾക്കു് ‘കൂനിൽ കുരു’ പോലെ ആയിത്തീൎന്നു. ‘ബകവധം പെണ്ണുങ്ങൾക്കു കൈകൊട്ടിക്കളിക്കേ കൊള്ളൂ’ എന്നു് ഗുരു ആക്ഷേപിച്ചതുകൊണ്ടായിരിക്കാം കവി പാഞ്ചാലിയേക്കൊണ്ടുകൂടി സംസ്കൃതത്തിൽ പറയിച്ചിരിക്കുന്നതു്.

‘പാത്രം ദിനകരദത്തം പശ്യ വിവിക്തം ഭോജനരിക്തം
കൎത്തു ം തവ ഭുക്തിം കിഞ്ചന
ഭക്തന്നഹി നഹി സത്യം’

ഇതുകൊണ്ടൊന്നും ഇളകുന്ന ആളല്ലല്ലോ മായാമയനായ ശ്രീകൃഷ്ണൻ. പാത്രം കൊണ്ടുവരാൻ അദ്ദേഹം അപേക്ഷിക്കുന്നു. അതു കൊണ്ടുവന്നു പരിശോധിച്ചതിൽ അതിലൊരിടത്തു് അതിസൂക്ഷ്മതരമായ ഒരു ശാകം പറ്റിയിരിക്കുന്നതു കണ്ടിട്ടു് എടുത്തു ഭക്ഷിച്ചശേഷം, അദ്ദേഹം തന്റെ നഗരിയിലേക്കു പൊയ്ക്കളയുന്നു. എന്നാൽ ഭഗവാൻ സന്തൃപ്തനായതിനോടു കൂടി ദുർവാസസ്സും ശിഷ്യരും തൃപ്തരാകുന്നു. ശപിക്കാൻ വന്ന മുനി,

‘ഭാഗ്യാംബുധേ നിങ്കൽ വാസുദേവൻ തന്റെ
വാത്സല്യമുള്ളതെല്ലാം ഭാവിതദൃശാ കണ്ടു
വിസ്മയം പൂണ്ടു ഞാൻ ഭൂയോപി ജീവ സുചിരം’

എന്നു ധർമ്മപുത്രനെ വാഴ്ത്തീട്ടു്,

‘മന്ദാകിനീജലമാദ്ധ്യന്ദിനോചിതം
മജ്ജനം ചെയ്തളവഹോ മന്ദേതരം
തൃപ്തി വന്നു ഞങ്ങൾക്കിന്നു മന്നിലതി
മാനുഷൻ നീ …
ഛത്രം വിചിത്രമീവൃത്താന്തമൊക്കവേ
പ്രത്യാഗമിക്കുന്നു ഞാൻ; ധൂൎത്ത ൻ ഖലൻ
കുമതി ദുര്യോധനൻ തന്റെ ദുൎമ്മദമടക്കീടുവൻ’

എന്നു പറഞ്ഞുകൊണ്ടു് അവിടെനിന്നു പോകുന്നു.

ഇവിടെ ഭാരതകഥയിൽനിന്നു് അല്പം ഭേദഗതി കവി വരുത്തീട്ടുള്ളതു് വളരെ ഉചിതമായിട്ടുണ്ടു്. മൂലകഥയിൽ, ശ്രീകൃഷ്ണൻ വന്നുചേൎന്ന ഉടനേ, കൃഷ്ണ അദ്ദേഹത്തിനോടു് മുനിയുടെ വരവിനെപ്പറ്റിയും മറ്റും പറഞ്ഞുകേൾപ്പിക്കുന്നുണ്ടു്. അപ്പോഴാണു് ഭഗവാൻ പറയുന്നതു്:

‘എന്നെയൂട്ടുകുടൻ കൃഷ്ണേ പിന്നെ നീ ചെയ്യുമൊക്കയും’ ‘അതായതു് നീ എനിക്കു് ഭക്ഷണം തന്നാൽ മുനിയേയും അനുയായികളേയും തൃപ്തിപ്പെടുത്തുന്നതിനു നിനക്കു സാധിക്കും’ നിസ്സാരമായ മാറ്റമാണു് ഇവിടെ ചെയ്തിട്ടുള്ളതെങ്കിലും അതുകൊണ്ടു് ‘Dramatic effect’ വളരെ വൎദ്ധിച്ചിട്ടുണ്ടു്. തന്നെ സ്മരിച്ചതു് എന്തിനാണെന്നുപോലും ചോദിക്കാതെ ഭഗവാൻ ‘വിശക്കുന്നു വല്ലതും തരണം മധുരാന്നമായാൽ നന്നു്. അല്ലെങ്കിൽ കാകനികളായാലും മതി’ എന്നു് യാജ്ഞസേനിയോടു പറയുമ്പോൾ, അവൾക്കുണ്ടാകുന്ന ലജ്ജയും, സങ്കടവും, പരിഭ്രമവും ഒക്കെ രംഗസ്ഥിതർക്കു് അനുഭവപ്പെടുത്തിക്കൊടുക്കുന്നതിനു് നല്ല ഒരു നടനു് സാധിക്കുമല്ലോ. അതുപോലെ തന്നെ അക്ഷയപാത്രത്തിലിരുന്ന ശാകാന്നം ഭക്ഷിച്ചിട്ടു് ഒന്നും പറയാതെ അദ്ദേഹം പോകയും ചെയ്യുന്നു. പാഞ്ചാലി തന്നെ സ്മരിച്ചു എന്നു് അദ്ദേഹം എങ്ങനെ അറിഞ്ഞു? ഈശ്വരത്വം കൊണ്ടല്ലേ? അതുപോലെ അദ്ദേഹത്തിന്റെ ഐശ്വരശക്തികൊണ്ടുതന്നെ, മുമ്പു് വസ്ത്രാപഹരണഘട്ടത്തിലെന്നപോലെ, ഈ ദുർഘടത്തിലും തന്നേ രക്ഷിച്ചുകൊള്ളുമെന്നു് പരമഭക്തയായ ആ സാത്വി വിശ്വസിച്ചുകൊള്ളട്ടേ എന്നായിരുന്നിരിക്കാം ഭഗവാന്റെ മനോഭാവം.

മഹാഭാരതത്തിൽ ഇങ്ങനെയല്ല കാണുന്നതു്. ശാകാന്നം ഭക്ഷിച്ചതിന്റെ ശേഷം ഭഗവാൻ സഹദേവനോടു് ‘ഉണ്ണാൻ മുനികളേ വിളിയ്ക്കൂ’ എന്നരുളിച്ചെയ്തു. തീൎത്ഥ ത്തിനു സമീപം സഹദേവൻ ചെന്നപ്പോൾ, അവർ ‘തേട്ടിയന്നരസസ്വാദുപൂണ്ടേറ്റം തൃപ്തിപൂണ്ടി’രിക്കുന്നതും ‘ആ വെള്ളം വിട്ടു കേറീട്ടു്’ പരസ്പരം നോക്കിക്കൊണ്ടിരിക്കുന്നതും,

‘നൃപനെക്കൊണ്ടു ചോറുണ്ടാ-
ക്കിച്ചു പോന്നു കുളിയ്ക്കു നാം
ആകണ്ഠ തൃപ്തരാം നമ്മൾ
വിപ്രൎഷേ തിന്നുമെന്തിനി?’

എന്നു് ശിഷ്യർ ചോദിക്കുന്നതും,

‘പാഴായ് വയ്പ്പിച്ചു രാജർഷി-
യ്ക്കേറ്റവും തെറ്റുചെയ്തു നാം
ക്രൂരനോട്ടംകൊണ്ടു നൊമ്മേ
നോക്കിപ്പാണ്ഡവർ ചുട്ടിടും’

‘കോപിച്ചാലോ? പഞ്ഞിയെ തീകണക്കിനെ അവർ നമ്മെ ഭസ്മമാക്കിക്കളകയും ചെയ്യും. അതിനാൽ ഓടിക്കൊള്ളുകയാണു് നന്നു്’ എന്നു് ദുൎവാസാവു പറഞ്ഞതു കേട്ടു് എല്ലാരും ഓടിക്കളയുന്നതും, കേട്ടും കണ്ടും തിരിച്ചുവന്നു് വിവരങ്ങളെ ധൎമ്മനന്ദനനെ ധരിപ്പിച്ചു. അപ്പോൾ ശ്രീകൃഷ്ണൻ,

‘നിങ്ങൾക്കാക്കോപേന മുനി-
മൂലമാപത്തുകണ്ടു ഞാൻ
പാഞ്ചാലിയോൎക്കയാൽ പാണ്ഡു-
പുത്രരേ വേഗമെത്തിനേൻ’

എന്നു പറഞ്ഞിട്ടു് യാത്ര ചോദിച്ചു പിരിഞ്ഞു. തമ്പുരാൻ അതൊക്കെ വിട്ടുകളഞ്ഞിരിക്കുന്നു.

അനന്തരം, പാണ്ഡവന്മാർ വനാന്തരത്തിൽ വസിക്കവേ ശാൎദ്ദൂലാഖ്യനായ ഒരു രാക്ഷസൻ അവരെ നിഗ്രഹിക്കാനായി വന്നടുത്തു. അവൻ അൎജ്ജു നന്റെ ബാണവഹ്നിയിൽ ശലഭത്വം പ്രാപിക്കയാൽ, ആ വിപിനം നിഷ്കണ്ടകമായി; എന്നാൽ അൎജ്ജു നനോ ‘ജയജയശബ്ദേന കണ്ടകിത’നായും ഭവിച്ചു. ഇവിടെ കവി അനന്തഭട്ടന്റെ ഭാരതചമ്പുവിലെ ആശയത്തെ ഏറെക്കുറെ പകൎത്ത ിയിരിക്കുന്നതായിപ്പറയാം.

‘ശാർദ്ദൂലേ നിഹതേഽസ്മിൻ
ഗോത്രാവിത്രാസവിരഹിതാ സമഭൂൽ
നിഷ്കണ്ടകഞ്ച വിപിനം
ജയശബ്ദേനാർജ്ജുനോപി കണ്ടകിതഃ’ കി. വ.
നിഷ്കണ്ടകയതായ് വന്യ-
ദിക്കവൻ ഹതനാകവേ
ഉൽക്കണ്ഠകയുമായ് മോദം
വായ്ക്കയാൽ ദ്രുപദാത്മജ’

ശാർദ്ദൂലന്റെ മരണവൃത്താന്തം അറിഞ്ഞു് തൽപത്നി പ്രതിക്രിയയ്ക്കു് ഒരുങ്ങുന്നു.

‘ഭർത്തൃനിഗ്രഹകൎത്തൃ ഭൂതന്മാരാം
മൎത്ത ്യരൈവരുമുണ്ടീവനത്തിങ്കൽ.
സത്വരമതിനുത്തരം ചെയ്‍വാനും-
സത്വമില്ലയെനിക്കെന്നിരിക്കിലും
ഐവർക്കും പ്രാണവല്ലഭയായിട്ടു
കേവലമൊരുത്തിയെന്നു കേൾപ്പൂ ഞാൻ.
അവളെക്കൊണ്ടുപോരുന്നതുണ്ടുഞാ-
നവരെച്ചതിച്ചാശു വനാന്തരേ.
സാദരം കാഴ്ചവച്ചീടാമെന്നുടെ
സോദരനാകിയ കിൎമ്മീരവീരനു
പ്രേതരാജ്യം ഗമിപ്പാനവൎക്കിന്നു
ഹേതുവായ്‍വന്നുകൂടുമവൾ തന്നെ’

ഈ ഉദ്ദേശത്തോടുകൂടി അവൾ ‘പാൎത്ഥ പ്രയാണസമയം നോക്കി’ ഒരു സുന്ദരിയുടെ രൂപത്തിൽ പാഞ്ചാലിയുടെ അടുത്തുചെന്നിട്ടു് നല്ല നല്ല പഞ്ചാരവാക്കുകളാൽ ആ സാധ്വിയെ പ്രേരിപ്പിച്ചു് ദുൎഗ്ഗാഭവനത്തിലേക്കെന്നു പറഞ്ഞു് വനാന്തരത്തിലേക്കു കൊണ്ടുപോകുന്നു.

‘കണ്ടാലതിമോദമുണ്ടായ്‍വരും വിപിനമിതു കണ്ടായോ?
കൊണ്ടൽനിരതിമിരമിടയുന്ന തവ
നീണ്ടുചുരുണ്ടൊരു കചമിന്നു പല
വണ്ടുകളുടനുടനിഹ വന്നു
കണ്ടിവാർ കുഴലി കണ്ടു കണ്ടു പുന-
രിണ്ടൽപൂണ്ടു ബത മണ്ടിടുന്നു.
കീചകമിത കുഴലൂതുന്നു പികഗീതവിശേഷമോടിടചേൎന്നു -ഹൃദി
സൂചിതമോടിഹ നിന്നു ചില വല്ലികാനടികൾ വായു-
സഞ്ചലിതപല്ലവാംഗുലിഭിരഭിനയിക്കുന്നു.
കുരവകതരുനിരകളിൽനിന്നു ചില കുസുമനികരമിതാ-
കുറുനിരകളിലിതാവീഴുന്നു-അതു പൊഴിയുന്നു-തവ
കുവലയാക്ഷി കുതുകേന നിന്നെയെതിരേൽക്കുന്നെന്നിഹ തോന്നീടുന്നു’

ഇതു് ആടാനും പാടാനും വായിച്ചു രസിക്കാനും കൊള്ളാവുന്ന ഒരു പദമാണെന്നു പറയേണ്ടതില്ലല്ലോ.

വനാന്തരത്തിൽ വന്നുചേൎന്നപ്പോൾ ചില ദുൎന്നിമിത്തങ്ങൾ കണ്ടു് ചകിതയായ പാഞ്ചാലി,

‘മുഖരയതി ഭൃശമിഹ ഝില്ലി–മമ
മുഹുരപി വേപതി തനുവല്ലീ–നാം
മുറുക മടങ്ങുകയല്ലല്ലീ–സഖി–
മുഞ്ച മുഞ്ച മാം ചഞ്ചലാക്ഷി നീ
വഞ്ചയസി കിമിതി കപടം ചൊല്ലി?’

എന്നിങ്ങനെ സംശയിച്ചു ചോദിക്കുന്നു. അപ്പൊഴേയ്ക്കും സിംഹികസാക്ഷാൽരൂപം കൈക്കൊണ്ടു് അവളെ എടുത്തുകൊണ്ടു പോകുന്നു. അവളുടെ വിലാപം കേട്ടു് സഹദേവൻ ചെന്നു് ആ രാക്ഷസിയുടെ നാസാകുചകൃന്തനവും ചെയ്യുന്നു.

ഇങ്ങനെ കവി കിൎമ്മീരനുമായുള്ള യുദ്ധത്തിനു വഴിയുണ്ടാക്കിയിരിക്കുന്നു. ഇത്രയും ഭാഗം കവികല്പിതമാണു്. മഹാഭാരതത്തിലെ അരണ്യപൎവം പതിനൊന്നാംഅദ്ധ്യായത്തിലുള്ള എഴുപത്തിഅഞ്ചിൽപരം ശ്ലോകങ്ങളിലാണു് കിൎമ്മീരവധം കഥ സംഗ്രഹിച്ചിരിക്കുന്നതു്. ചൂതിൽ തോറ്റു് നാടുവിട്ടുപോയ പാണ്ഡവന്മാർ മൂന്നു രാപ്പകൽകൊണ്ടു് കാമ്യകവ വനത്തിൽ എത്തിയതായും, ‘പുരുഷാദഭയ’ത്തിനാൽ കാട്ടാളർപോലും സഞ്ചരിക്കാത്ത ആ കാട്ടിൽവെച്ചു് കിൎമ്മീരൻ എന്ന രാക്ഷസൻ പെട്ടെന്നു് ആവിൎഭവിച്ചു് അവരുടെ വഴി മുടക്കിയതായും ആ ഭയങ്കരസത്വത്തെ കണ്ടു് ഭയംനിമിത്തം കണ്ണടച്ചു് ‘അഞ്ചു കുന്നുകൾക്കിടയിൽപ്പെട്ട പുഴ’പോലെ പാഞ്ചാലി കുഴങ്ങിയതായും, അവനെ ഭീമസേനൻ നിഗ്രഹിച്ചതായും അതിൽ പറഞ്ഞിരിക്കുന്നു. നമ്മുടെ കവി ശാൎദ്ദൂലനേയും സിംഹികയേയും പ്രവേശിപ്പിച്ചിരിക്കുന്നതു് വേഷവൈചിത്ര്യത്തിനു വേണ്ടിയായിരിക്കണം.

‘നികൃത്തകുചനാസിക’യായ സിംഹിക സഹോദരനായ ‘കിൎമ്മീര’ന്റെ സമീപം പ്രാപിച്ചു് ‘നിരനുനാസിക’യായി.

‘ഹാ ഹാ രാക്ഷസവീര വിലോകയ
ഹാ ഹാ വികൃതശരീരാ ഹി ജാതാ
ഹാ ഹാ പീഡ സഹിക്കരുതേ ബത
ഹാ ഹാ വീരസഹോദര പാലയ’

എന്നിങ്ങനെ വിലപിക്കുന്നു. ഈ പദം അനുനാസികങ്ങൾ കലരാത്ത ശബ്ദങ്ങളെക്കൊണ്ടുതന്നേ രചിച്ചിരിക്കുന്നതു. നോക്കുക. സഹോദരിയുടെ ദുഃഖവാൎത്ത അറിഞ്ഞു് കിർമ്മീരൻ ഉടൻ തന്നെ പാണ്ഡവന്മാരെ ആക്രമിപ്പാനായ് പുറപ്പെടുന്നു.

‘കടലോടടൽ പൊരുതീടിന പടയോടഹമിഹികാ
ഝടഝടേത്യടവിവിടപിപടലിയെ പൊടി
പെടുപ്പനതിപടുത്വമൊടു–
മൂഢ! വിലോകയമേ വാടാ പാടവം
മടവാരൊടു കടുതായിതു ശഠ തേ കരപടുതാ
വിടമ തേടുമടികൾകൊണ്ടു നിന്നുടൽ ഝടിതി
പാടിതമടാമ്യയി കീട’

എന്നിങ്ങനെ വന്നണഞ്ഞ രാക്ഷസനേ ഭീമൻ വധിക്കുന്നു. തപസ്വിവൎഗ്ഗം അദ്ദേഹത്തിനു് മംഗളമാശംസിക്കുന്നു. ഇങ്ങനെ കഥ അവസാനിക്കുന്നു.

ഈ കവിതയിൽ ശൃംഗാരമേ ഇല്ല. അതിനു് അവകാശവുമില്ല. മറ്റു വല്ല കവികളുമായിരുന്നെങ്കിൽ നടന്മാരെയും രംഗസ്ഥിതന്മാരെയും ഉദ്ദേശിച്ചു് എങ്ങനെയെങ്കിലും അതിനു് ഒരു അവസരമുണ്ടാക്കുമായിരുന്നു. പക്ഷേ അങ്ങനെ ഒരു അനൗചിത്യം വരുത്തിക്കൂട്ടുന്നതിനു് ഈ വിദ്വൽകവി തുനിയാഞ്ഞതു ഭാഗ്യമായി. കിർമ്മീരവധം കോട്ടയം തമ്പുരാന്റെ പാണ്ഡിത്യത്തിനും കവിത്വത്തിനും വശ്യവാക്ത്വത്തിനും നികഷോപലമായ് വിളങ്ങുന്നു.

‘പുരോഹിതം മുനിമുപവിഷ്ടമാസനേ
പുരോഹിതം നിജമുപവേശ്യ ധൎമ്മജഃ
പുരോഹിതപ്രകൃതിരനേന ഹസ്തിനാൽ-
പുരോഽഹിതപ്രഹിതമുവാച സാഞ്ജലിഃ.
സഭാജനൈൎവിരചിതസഭാജനഃ
പരന്തപസ്സമഭിഹിതഃ പരന്തപഃ
ചരിഷ്ണുനാ ഖലു മുനിനാ ചരിഷ്ണുനാ
വനാന്തരേ രമത സപാവനാന്തരേ

ഈ മാതിരി യമകപ്പണികളും,

‘കുരവകതരുനിരകളിൽ നിന്നു ചില
കുസുമനികരമിതാ പൊഴിയുന്നു തവ
കുറുനിരകളിലിതാ വീഴുന്നു–അതു
കുവലയാക്ഷി കുതുകേന നിന്നെയെതിരേല്ക്കുന്നു.’

ഇത്യാദി ആദ്യക്ഷരപ്രാസങ്ങളും

‘ക്ഷ്വേളാഘോഷാതിഭീതിപ്രചലദനിമിഷാ സിംഹികാഭാഷ്യപുഷ്യദ്-
ദ്വേഷാ ദോഷാചരീത്ഥം ഖലു നിജവപുഷാ ഭീഷയന്തീ പ്രദോഷേ
ഈഷാ കൂലങ്കഷേണ പ്രപരുഷപരുഷാജോഷമാദായ ദോഷാ
യോഷാഭൂഷാമനൈഷീൽ പ്രിയവധരുഷിതാ പാൎഷതീന്ദൂരമേഷാ’

ഇത്യാദ്യനുപ്രാസങ്ങളും,

‘മുഖരയതി ഭൃശമിഹ ഝില്ലീ–മമ
മുഹൂരപി വേപതിതനുവല്ലീ–നാം
മുറുക മടങ്ങുകയല്ലല്ലീ–സതീ
മുഞ്ച മുഞ്ച മാം ചഞ്ചലാക്ഷീ നീ വഞ്ചയസി
കിമിതി കപടം ചൊല്ലി.’

ഈ മാതിരി അന്ത്യപ്രാസങ്ങളും ഇതിൽ സുലഭമായി കാണുന്നുണ്ടെങ്കിലും, രസപോഷണത്തിലും, അൎത്ഥ ചമൽക്കരണത്തിലും ആണു് കവി കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതു്. നല്ല രസവാസനയില്ലാത്ത നടന്മാൎക്കു് ഇക്കഥ ആടി ഫലിപ്പിക്കാൻ സാധിക്കയില്ല. ഒന്നാമതായി ഒരേ നടനു തന്നെ പരസ്പരവിരുദ്ധങ്ങളായ ഭാവങ്ങൾ ഒരേ കാലത്തു സ്ഫുരിപ്പിക്കേണ്ടതായിവരുന്നു. ധീരശാന്തനായ ധൎമ്മപുത്രരുടെ വേഷം കെട്ടി ആടുന്ന നടനു്, ശാന്തരസത്തെ വിടാതെ തന്നെ ‘മണിമയസദനേ’ത്യാദി ഘട്ടങ്ങളിൽ തെല്ലു ശൃംഗാരം കൂടി കാണിക്കാതെ തരമില്ല. ഇതു് എത്ര വിഷമമാണെന്നു് അനുഭവസ്ഥൎക്കേ അറിഞ്ഞുകൂടു. അതുപോലെ ലളിതാവേഷം പൂണ്ടിരിക്കുന്ന സിംഹികയുടെ പാർട്ടു് ആടാൻ കുറെ പ്രയാസമാണു്. എന്തുകൊണ്ടെന്നാൽ അവൾ ലളിത എന്ന നിലയിൽ ഒരു ശൃംഗാരക്കുടുക്കയാണെങ്കിലും അവളിൽ പ്രാധാന്യേന സ്ഫുരിക്കേണ്ട ഭാവം ഈൎഷ്യ അഥവാ പാഞ്ചാലിയോടുള്ള അസൂയയാണു്. ആ സ്ഥായിഭാവത്തെ വിട്ടുകളയാതെ ശൃംഗാരം അഭിനയിച്ചില്ലെങ്കിൽ രംഗസ്ഥിതന്മാർ പുരികം ചുളിക്കും. ഇത്തരം ഘട്ടങ്ങൾ പലതും ഇതിലുണ്ടു്. കിൎമ്മീരവധത്തിലെ ‘മാധവജയശൗരേ’ എന്ന പദം മന്ത്രാത്മകമാണെന്നാണു് ചിലർ പറയുന്നതു്. അതെഴുതി ഏന്ത്രത്തിൽ കെട്ടിയാൽ ബാധോപദ്രവമുണ്ടാകയില്ലെന്നു പലരും വിശ്വസിക്കുന്നുമുണ്ടു്.

കല്യാണസൗഗന്ധികം

പാശുപതാസ്ത്രം സമ്പാദിക്കുന്നതിനു വേണ്ടി അൎജ്ജു നൻ ശിവനെ തപസ്സു ചെയ്‍വാൻ പോയിരിക്കേ, ധൎമ്മപുത്രർ സത്തുക്കളാൽ വൎണ്ണിതങ്ങളായ പുണ്യകഥകൾ കേട്ടും ശത്രുവൎഗ്ഗങ്ങളെ ഒടുക്കുന്നതിൽ ഉദ്യതചിത്തനായിട്ടു് വില്ലും അമ്പും ധരിച്ചും മറ്റും അനുജന്മാരോടുകൂടി കാനനത്തിൽ സഞ്ചരിക്കുന്നു. അങ്ങനെ ഇരിക്കേ ഒരുദിവസം ആ ശകുനിയുടെ കപടദൂതിനെപ്പറ്റി ഓൎത്തു ് കോപപരവശനായ്ത്തീൎന്ന ഭീമസേനൻ ജ്യേഷ്ഠനോടു്,

“ശസ്ത്രാൎത്ഥ മെന്തിനധുനാ ശക്രജനെ യാത്രയാക്കിയതു പഴുതേ–
ശത്രുക്കളെ വിരവിലൊക്കെജ്ജയിപ്പതിന്നത്രാല-
മേകനഹമെന്നറിക വീര”.

അതുകൊണ്ടു് ആ കൗരവന്മാരെ നിഗ്രഹിക്കുന്നതിനു് അനുവാദം തരണം എന്നപേക്ഷിക്കുന്നു. ‘സമസ്തപ്രതിഭടപടലീഘസ്മര’നായ ഭീമസേനന്റെ രൂക്ഷമായ വാക്കുകൾ കേട്ടു് ധൎമ്മനന്ദനൻ ‘ധൎമ്മതത്വസഹിതം മൃദുവാക്യം’ പലതും പറഞ്ഞു് അനുജന്റെ കോപം ശമിപ്പിക്കുന്നു.

‘അനലനൂഷ്മാ വെടികിലുമാലോകന്തന്നെ
ദിനകരൻ കൈവെടികിലും
അനിലനന്ദന! സത്യമനുജ! ലംഘിപ്പതിനു
അനലമഹമെന്നറിക ചൊല്ലീടായ്കേവം’

എന്നു് അദ്ദേഹം പറകയാൽ ഭീമൻ ഗത്യന്തരമില്ലാതെ അടങ്ങിക്കളയുന്നു. ആ അവസരത്തിൽ അൎജ്ജു നന്റെ വേൎപാടു നിമിത്തം മറ്റു പാണ്ഡവന്മാർ ദുഃഖിച്ചിരിക്കയായിരിക്കണമെന്നോൎത്തു ് ഇന്ദ്രൻ ‘രോമശനീരവാഹ’നെ അവരുടെ അടുക്കലേയ്ക്കു് അയയ്ക്കുന്നു. വിജയൻ പാശുപതാസ്ത്രം നേടീട്ടു് ഗീർവാണലോകത്തു ചെന്നു് ‘സുരജനഗീതപരാക്ര’മനായി വിളങ്ങുന്നു എന്നും, ഇന്ദ്രന്റെ അടുക്കൽ നിന്നു് അനേകം ശസ്ത്രജാലങ്ങൾ അദ്ദേഹത്തിനു് ലഭിച്ചിട്ടുണ്ടെന്നും, അവിടെനിന്നു് നാലഞ്ചുകൊല്ലങ്ങൾക്കുള്ളിൽ തിരിച്ചു വരുമെന്നും ധരിപ്പിച്ചതിനു പുറമേ,

‘പാരിടം തന്നിൽ പ്രസിദ്ധങ്ങളായേറ്റം
പാപഹരങ്ങളായുള്ള തീൎത്ഥ ങ്ങളെ
പാരാതെ ചെന്നു നിഷേവണം ചെയ്‍വാനായ്
പൗരവപുംഗവ പോകനാമെല്ലാരും’

എന്നു് അവരെ തീൎത്ഥ ാടനത്തിനു ക്ഷണിക്കയും ചെയ്യുന്നു. അങ്ങനെ അവരെല്ലാം അവിടെനിന്നു പുറപ്പെട്ടു് പല ദിക്കിലും സഞ്ചരിച്ചശേഷം ‘സ്വച്ഛപ്രച്ഛായവൃക്ഷപ്രചുര’മായ ഒരു തപോവനത്തിൽ ചെന്നു ചേരുന്നു. ആ തപോവനം അഗസ്ത്യാശ്രമമാണെന്നറിഞ്ഞു് സന്തുഷ്ടരായിട്ടു് അവിടെനിന്നു് ഭാൎഗ്ഗവതപോവനത്തിലെത്തുന്നു. അങ്ങനെ ഇരിക്കേ ഭഗവാൻ ശ്രീകൃഷ്ണൻ അവരെ കാണ്മതിന്നായി അവിടെ വന്നു ചേരുന്നു. ഭഗവാനെ അവർ ഭക്തിപൂൎവം സ്വീകരിക്കുന്നു.

‘പരിതാപിക്കരുതേ പാണ്ഡവന്മാരെ
പരിതാപിക്കരുതേ …
… … …
പരനെന്നുമഹമെന്നും ഭാവഭേദമുള്ളവർ
പരിതാപിച്ചീടുന്നതും പാൎക്കിലതുചിതം.
പരമാത്മാവേകനെന്നു പരമാൎത്ഥ ബോധമുള്ളിൽ
പരിചോടുള്ളോരു നിങ്ങൾ പ്രാകൃതന്മാരെ-
പ്പോലെ പരിതാപിക്കരുതേ.’

എന്നുള്ള ഭഗവദ്വാക്യം കേട്ടു് ധൎമ്മനന്ദനൻ പറയുന്നു:

‘നിൻകൃപയുണ്ടെന്നാകിൽ നിരൂപിച്ചതു സാധിപ്പാൻ
സങ്കടമുണ്ടോ ഭുവി സകല ലോകൎക്കു ം?
കിങ്കരാ ഞങ്ങളിൽ കൃപയില്ലാത്തതിനാലേ
പങ്കജേക്ഷണ! പാരമുഴന്നീടുന്നു.
ചെന്താർബാണാരി തന്റെ ചേവടി സേവിപ്പാനായ്
സന്തോഷമോടു പോയ സവ്യസാചി താൻ
ഹന്ത വാരായ്കകൊണ്ടു സന്താപം വളരുന്നു
ബന്ധുവത്സല ഭവബന്ധമോചനനാഥ.’

അൎജ്ജു നൻ വേഗം വന്നുചേരുമെന്നും തീൎത്ഥ സഞ്ചാരം കഴിയുമ്പോഴെയ്ക്കു് വിജയം ലഭിക്കുമെന്നും ഒക്കെ പറഞ്ഞു് സമാധാനപ്പെടുത്തീട്ടു് ഭഗവാൻ മറയുന്നു.

പിന്നീടു് പല ദിക്കുകൾ കടന്നു് അവർ ഒരു ഘോരവിപിനത്തിൽ എത്തുന്നു. ഇവിടെ ഭാരതകഥയിൽ നിന്നു് അല്പം വ്യതിയാനം കവി വരുത്തിയിരിക്കുന്നു. മൂലകഥയിൽ ഘടോൽക്കചസംഗമവും സൗഗന്ധികാഹരണവും കഴിഞ്ഞാണു് ജടാസുരനുമായുള്ള യുദ്ധം. ഭാരതചമ്പൂകാരനായ അനന്തഭട്ടനും മൂലകഥയെത്തന്നെ അനുസരിക്കുന്നു. എന്നാൽ നമ്മുടെ കവിയാകട്ടെ, പാണ്ഡവന്മാർ ഘോരവനാന്തരങ്ങളിൽ പ്രവേശിച്ചപ്പോൾ, ജടാസുരൻ വന്നെതിൎത്ത തായിട്ടാണു് പറഞ്ഞിരിക്കുന്നതു്. ജടാസുരൻ വന്നെതിൎത്ത തായിട്ടാണു് പറഞ്ഞിരിക്കുന്നതു്. കഥകളിയായതുകൊണ്ടു് ഒരു കത്തിവേഷത്തിനു വകകിട്ടിയാൽ ഉപേക്ഷിക്കാൻ തരമില്ലല്ലോ. കല്യാണസൗഗന്ധികാഹരണത്തിനു ശേഷം അങ്ങനെ ഒരു വേഷത്തെ പ്രവേശിപ്പിച്ചാൽ വെറുതെ കഥ നീട്ടിക്കൊണ്ടുപോയിരിക്കുന്നു എന്നൊരു ആക്ഷേപവും ഉണ്ടാകും. അതുകൊണ്ടായിരിക്കാം ഇങ്ങനെ ഒരു ഭേദഗതി വരുത്തിയിരിക്കുന്നതു്.

“ഭൂമിസുരനായ്ച്ചെന്നു ഭീമനെയറിയാതെ ഞാൻ
ഭൂപതികളെക്കൊണ്ടുപോരുവനിദാനീം
രഭസമൊടിവരുടയ രമണിയെക്കൈക്കൊണ്ടു
നഭസി പോന്നീടുവൻ നിൎണ്ണയമിദാനീം.”

എന്നുറച്ചു് ഒരു പണ്ഡിത ക്ക്ബ്രാഹ്മണന്റെ വേഷത്തിൽ പാണ്ഡവന്മാരുടെ അടുത്തുചെന്നു് അവരുടെ ആതിഥ്യം സ്വീകരിച്ചുകൊണ്ടു് ‘കാലാഗമനം’ പാൎത്തു ് അവൻ അവിടെ താമസിക്കുന്നു. ‘കാലാഗമം’ എന്നതിനെ കവി രണ്ടൎത്ഥ ത്തിലാണു് പ്രയോഗിച്ചിരിക്കുന്നതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ ഇരിക്കേ, ഭീമൻ വേട്ടയാടാൻ പോയിരിക്കുന്ന സമയം നോക്കി, അവൻ ധൎമ്മാദികളേയും കൊണ്ടു് കടക്കുന്നു. എന്നാൽ അതിനിടയ്ക്കു് ഭീമൻ എത്തുകയും അവനെ നിഗ്രഹിക്കയും ചെയ്യുന്നു.

പിന്നീടു് വനാന്തരത്തിനുള്ളിൽ എല്ലാവരും കൂടി സഞ്ചരിക്കവേ, വലുതായ ക്ഷീണം നേരിടുകയാൽ പാഞ്ചാലി ഒരു വൃക്ഷച്ചുവട്ടിൽ ഇരുന്നു് തന്റെ സങ്കടങ്ങളെ പറഞ്ഞു കേൾപ്പിക്കുന്നു. അതുകേട്ടു്,

‘അത്തലുണ്ടാകരുതൊട്ടും-വല്ലാതെയുള്ളിൽ
അത്തലുണ്ടാകരുതൊട്ടും
ശക്തൻ ഘടോല്ക്കചനെന്നുത്തമനായിട്ടൊരു
നക്തഞ്ചരനുണ്ടവനത്ര വന്നിടും പാൎത്ത ാൽ
വാഞ്ഛിതദിക്കുകളിൽ ബാധയകന്നു നമ്മെ
സഞ്ചരിപ്പിക്കുമവൻ സാദരമറിഞ്ഞാലും.’

എന്നു പറഞ്ഞിട്ടു് ഭീമസേനൻ ഘടോൽക്കചനെ സ്മരിക്കയും അയാൾ ഉടൻതന്നെ വന്നു് പിതാവിന്റെ അടിപണിയുകയും ചെയ്യുന്നു. ഭീമൻ യാജ്ഞസേനിക്കു നേരിട്ട സങ്കടത്തെ അവനോടു് അറിയിച്ചപ്പോൾ,

‘കാൽക്ഷണം വൈകാതെ നിങ്ങളെയിന്നു കഴുത്തിലെടുത്തു ഭുവി
കാംക്ഷിതദിക്കിൽ ചരിപ്പിച്ചീടാമല്ലോ കാമഗനാകിയ ഞാൻ’

എന്നു പറഞ്ഞു് അവൻ അവരെ സമാധാനപ്പെടുത്തുന്നു. അടുത്ത ശ്ലോകവും പദവും അതിസുന്ദരമായിട്ടുള്ളതിനാൽ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.

‘കാലേ കദംചിദഥ കാമിജനാനുകൂലേ
മാലേയമാരുതവിലോളിതമാലതീകേ
ലീലാരസേന വിചരൻ വിപിനേ വിനോദ-
ലോലാം സമീരണസുതോ രമണീമഭാണീൽ.
പാഞ്ചാലരാജതനയേ പങ്കജേക്ഷണേ
പഞ്ചസായകനിലയേ
രഞ്ചാതെ വിപിനേ സഞ്ചരിച്ചീടുകയാൽ
നെഞ്ചകമതിലഴലരുതയിതേ
പൂഞ്ചോലതോറും നല്ല പൂമണം മെല്ലെ നുകൎന്നു
ചാഞ്ചാടി മോദം കലൎന്നു നല്ല ചാരുപവനൻ വരുന്നു;
പഞ്ചമകൂജിതസുകോകിലേ പരമിഹ ദേവി സുമംഗലേ
കിഞ്ചന രന്തുമനാകുലേ കിളിമൊഴി വരിക ശിലാതലേ
നിൻചലലോചനനിൎജ്ജ ിതമധുരിമ സഞ്ചിത
ഭയചലദഞ്ചിതകമലേ.
കണ്ടാലും മധുസമയം നല്ല കാമിനീജനഹൃദയം
കൊണ്ടാടീടുന്നു സദയം നല്ല കോമളകുസുമമയം.
ഇണ്ടലകന്നുടനാശയേ ഇഹ പരിചൊടു ജലാശയേ
വണ്ടുകൾ നന്മധുവുണ്ടു മദിച്ചു മുരണ്ടു വനങ്ങളിൽ മണ്ടുന്നിതയേ!
ചന്ദനശിഖരിചരം നല്ല ചമ്പകാമോദരുചിരം
മന്ദപവനകിശോരം നല്ല മാനിനി കാണ്ക സുചിരം.
സുന്ദരിമനസിജവരസമരം സുഖമൊടു കുരു സരസതരം
മന്ദരസദൃശപയോധരം മദുരസി ചേൎക്ക മനോഹരം
മന്ദത നീക്കി വിനിന്ദിതകിസലയം ഇന്ദുസുമുഖീ മമ തന്നിടുകധരം.’

ഈ പദം ആടുമ്പോൾ കരുണം, ശൃംഗാരം, ഭയാനകം മുതലായി പരസ്പരവിപരീതങ്ങളായ അനേകം ഭാവങ്ങളെ തുടൎന്നു സ്ഫുരിപ്പിക്കേണ്ടിയിരിക്കുന്നതിനാൽ ആട്ടക്കാരെ വല്ലാതെ വിഷമിപ്പിക്കുമെന്നുള്ളതു് അനുക്തസിദ്ധമാണല്ലോ.

ഈ അവസരത്തിലാണു് ‘വാതേന വത്സലതയേവകിലോപനീത’മായ ഒരു സൗഗന്ധികപുഷ്പം കൃഷ്ണയ്ക്കു ലഭിക്കുന്നതു്. അതെടുത്തുംകൊണ്ടു്, അവൾ ഭീമന്റെ സമീപത്തു ചെന്നിട്ടു്,

‘നിൻകരുണയുണ്ടെന്നാകിൽ നിൎണ്ണയമിനിയും മമ
സംഗതി വരും ലഭിപ്പാൻ സരസസൗഗന്ധികങ്ങൾ.
പാരിലില്ല പാൎത്ത ാലെങ്ങും ചാരുതരമിവണ്ണം
പാരം വളരുന്നു മോദം വാരിജനയന.
വല്ലതെന്നാകിലും നിജ വല്ലഭന്മാരോടല്ലാതെ
ചൊല്ലുമാറില്ലഭിലാഷം ചൊല്ലേറു തരുണിമാർ.’

എന്നു് തന്റെ അഭിലാഷത്തെ അറിയിക്കയും അതിലേക്കായി അദ്ദേഹം പുറപ്പെടുകയും ചെയ്യുന്നു. ‘ശാതോദരീ ചടുലചാരു കടാക്ഷപാതപാഥേയവാനാ’യിട്ടു് അദ്ദേഹം നടന്നു് കദളീവനത്തിലെത്തിയപ്പോൾ, രാമഭക്താഗ്രണിയായ ശ്രീഹനൂമാൻ കാണുന്നു. ഭീമന്റെ വരവുനിമിത്തം, ‘ഊരുവേഗം കൊണ്ടു് ഭൂരിതരമായുള്ള ഭൂരുഹസഞ്ചയം ഭൂമിയിൽ വീഴുന്ന’തും, ഭീതി കലൎന്ന ചമൂരുക്കൾ ഓടുന്നതും, ‘മാതംഗയൂഥമഭിമാനം വെടിഞ്ഞുള്ളിൽ ആതങ്കമോടുകൂടി’ മണ്ടുന്നതും, കേസരികൾ പേടിച്ചു് ഗുഹാന്തരം പ്രാപിക്കുന്നതും മറ്റും ഓൎത്തു ് ഇവൻ തന്റെ അനുജനായിരിക്കണമെന്നും ഇവന്റെ ബലം ഒന്നു് പരീക്ഷിച്ചു നോക്കുകതന്നെ വേണമെന്നും കരുതി, ഒരു മുതുക്കുരങ്ങിന്റെ വേഷത്തിൽ കിടന്നു് ശ്രീഹനൂമാൻ അദ്ദേഹത്തിന്റെ മാൎഗ്ഗനിരോധം ചെയ്യുന്നു. അവർ തമ്മിൽ യുദ്ധമുണ്ടാകുന്നു. കഥകളികളിലെല്ലാം യുദ്ധത്തിനു മുമ്പു് ഒരു വാക്സമരം നടത്തുക പതിവാണു്. ഇവിടെയും നടക്കുന്നുണ്ടു്. എന്നാൽ മറ്റു പല കഥകളിലും നമ്പ്യാരുടെ തുള്ളലുകളിലും കാണുമ്പോലെയുള്ള സഭ്യേതരമായ വാക്കുകളൊന്നും ഭീമനെക്കൊണ്ടോ ഹനൂമാനെക്കൊണ്ടോ ഇക്കവി പറയിക്കുന്നില്ല.

ഭീമനു് ആ മൂത്ത കുരങ്ങന്റെ ബാലാഗ്ര്യംപോലും ഇളക്കാൻ സാധിക്കുന്നില്ല; ഒടുവിൽ അദ്ദേഹം വാസ്തവം മനസ്സിലാക്കാനായി, ‘നീ ആരാണു്? ഇന്ദ്രനോ? വരുണനോ? തീൎച്ചയായും കേവലം വാനരനല്ല’ എന്നു പറഞ്ഞപ്പോൾ, ഹനൂമാൻ,

‘രാവണാന്തകനായീടും രാമന്റെ ദൂതനാകും ഞാൻ
താവകസഹജനല്ലോ മമ നാമം ഹനൂമാനല്ലോ’

എന്നിപ്രകാരം പരമാൎത്ഥ ം ധരിപ്പിച്ചിട്ടു് തന്റെ സാക്ഷാൽ രൂപം കാണിച്ചുകൊടുക്കുന്നു. ആ രൂപം കണ്ടു് സംഭീതനായ ഭീമന്റെ ഭയം അകറ്റിയിട്ടു് അദ്ദേഹം അനുഗ്രഹിക്കുന്നു. അനന്തരം ഭീമൻ യാത്ര തുടരുന്നു. മാൎഗ്ഗമദ്ധ്യേ ‘ചൈത്രകാനനത്തെ സത്രപമാക്കീടുന്ന’ വനത്തിന്റെ ശോഭ കണ്ടു് വിസ്മയിക്കുന്നു.

‘കാസാരമിതല്ലോ മുൻപിൽ കാണുന്നു വിപുലം
ഭാസുരകുസുമജാലവാസനമമലം
ചഞ്ചരീകതതി വായു സഞ്ചലിതമായി
തേൻ ചൊരിയും പൂവിലാൎത്തു സഞ്ചരിക്കുന്നു.
വേഗേന ചെന്നിതിനുടെ വേലാമാൎഗ്ഗത്തൂടെ
ആഗമനം ചെയ്തീടുവേൻ’

എന്നു് വിചാരിച്ചു അദ്ദേഹം നടക്കുന്നു. എന്നാൽ പൊയ്കയിൽ ചെന്നു പൂക്കൾ ഇറുത്തു തുടങ്ങിയ മാത്രയിൽ, കുബേരഭൃത്യന്മാർ വന്നു തടയുന്നു. അവരെ തോല്പിച്ചു് സൗഗന്ധികങ്ങളും കൊണ്ടു് തിരിച്ചുവന്നു് പ്രിയപത്നിക്കു സമൎപ്പിക്കുന്നു. ഇതാണു് ഇക്കഥയുടെ പോക്കു്.

നിവാതകവചവധം

സാധാരണ നിവാതകവചന്റെ വധംവരെ മാത്രമേ ഞാൻ അഭിനയിച്ചുകണ്ടിട്ടുള്ളു. കഥയുടെ പേരും അങ്ങനെയാണു് അച്ചടിച്ച പുസ്തകങ്ങളിൽ കണ്ടിട്ടുള്ളതും. ‘ദൈത്യേന്ദ്രപോരിനായേഹി’ എന്ന കാലകേയവാക്യംകൊണ്ടു് കഥ പെട്ടെന്നവസാനിച്ചിരിക്കുന്നതായിട്ടാണു് മുദ്രിതഗ്രന്ഥങ്ങളിൽ കാണുന്നതു്. കവി തീൎച്ചയായും അങ്ങനെ അവസാനിപ്പിച്ചിരിക്കയില്ലെന്നു തീൎച്ചയാണു്. മഹാഭാരതത്തിൽ നിവാതകവചവധവും കാലകേയവധവും പരസ്പരബന്ധമില്ലാത്ത സംഭവങ്ങളാകുന്നു. അരണ്യപൎവത്തിൽ നൂറ്റിഅറുപത്തിനാലാമദ്ധ്യായം തുടങ്ങി നൂറ്റിഎഴുപത്തിഅഞ്ചാം അദ്ധ്യായം വരെയുള്ള ഭാഗത്തിനു് നിവാതകവചവധപൎവം എന്നു പ്രത്യേകം പേരും നല്കിക്കാണുന്നു. എന്നാൽ കാലകേയ വധത്തേയും ആ പൎവത്തിൽത്തന്നെ അന്തൎഭവിച്ചിട്ടുണ്ടുതാനും. ആ സ്ഥിതിയ്ക്കു് നിവാതകവചവധം എന്നു കവി കഥയ്ക്കു പേരിട്ടിരിക്കുന്നതിൽനിന്നു് കാലകേയവധംകൂടി ഉൾപ്പെടുത്തീട്ടുണ്ടെന്നോ ഇല്ലെന്നോ ഖണ്ഡിച്ചു പറയാവുന്നതല്ല. കാണികൾക്കു രസിക്കാനുള്ള ഭാഗം നിവാതകവചവധംകൊണ്ടു് അവസാനിച്ചിരിക്കുന്നതിനാൽ മിക്ക സ്ഥലങ്ങളിലും കാലകേയവധം അഭിനയിക്കാറുമില്ല. സാധാരണ ആടാറില്ലാത്തതുകൊണ്ടു് എഴുത്തുകാർ ബാക്കിഭാഗത്തെ വിട്ടുകളഞ്ഞതായിരിക്കുമോ എന്നു നിർണ്ണയിക്കാൻ പ്രയാസമായിരിക്കുന്നു. ഏതായിരുന്നാലും മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ പൂർണ്ണപാഠം ഇപ്പോൾ കണ്ടുപിടിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ടു്. എന്നാൽ അതു് കോട്ടയം തമ്പുരാൻതന്നെ എഴുതിയതോ പിൽക്കാലത്തു വല്ലവരും എഴുതിച്ചേൎത്ത തോ എന്നു ഖണ്ഡിച്ചു പറയാവുന്നതല്ല. മിക്കവാറും അദ്ദേഹത്തിന്റേതായിരിക്കാനാണു് സാംഗത്യം.

കഥ: ഈശകൃപയാൽ അൎജ്ജു നന്നു് പാശുപതാസ്ത്രം ലഭിച്ചു എന്നു അറിഞ്ഞു് തന്റെ പുത്രനെ ഒന്നു കാണണമെന്നു് ആഗ്രഹം ജനിക്കയാൽ ഇന്ദ്രൻ മാതലിയേ വിളിച്ചു്,

‘വെണ്മതികുലരത്നമായീടുന്നവൻ തന്നെ
കാണ്മാനേറ്റമുള്ളിൽ കാംക്ഷ വളൎന്നീടുന്നു.
വലുതായകാര്യം പലതുമുണ്ടിഹ പാൎത്ഥ -
ബലവീര്യേണ സാധിപ്പാനലസനല്ലൊട്ടും.
കുണ്ഠത വെടിഞ്ഞു നീ പാണ്ഡവൻതന്നെയിങ്ങു
കൊണ്ടുപോന്നീടുവതിനുണ്ടാകൊല്ലാ താമസം.’

എന്നു് ആജ്ഞാപിക്കുന്നു. മാതലി ‘വിടകൊള്ളാമടിയനും വിജയസമീപേ’ എന്നു യാത്ര ചോദിച്ചിട്ടു് വിജയസമീപം പ്രാപിച്ചു്, ‘വിജയ തേ ബാഹുവിക്രമം വിജയതേ’ എന്നിങ്ങനെ സ്തുതിക്കാൻ ഭവിക്കവേ, അർജ്ജുനൻ ലജ്ജിക്കുന്നു.

‘സലജ്ജോഹം തവ ചാടുവചനങ്ങളാലേ’ എന്ന പദം രസവാസനയുള്ള നടന്മാർ ആടിക്കാണുന്നതു് വളരെ രസാവഹമാകുന്നു.

മാതലിയോടുകൂടി സ്വൎഗ്ഗത്തിലേക്കുള്ള അർജ്ജുനന്റെ പുറപ്പാടു്,

‘നഗരീതരസാരഥിനാ-
മപഹൎത്ത്ര ാ കീൎത്ത ിമാശുതരസാരഥിനാ
യുധിനാമനസാദരിണാ
ലംഘ്യാ പ്രാപേർജ്ജുനേന മനസാ ദരിണാ.’

എന്നു ശ്ലോകത്തിൽ കഴിച്ചിരിക്കുന്നു. അർജ്ജുനന്റെ ഇന്ദ്രസന്നിധിയിൽ പ്രവേശിച്ചു് പിതാവിനെ നമിച്ചിട്ടു് ‘തദാശ്ലേഷസുനിൎവൃതനായി’, ഇപ്രകാരം പ്രാൎത്ഥ ിക്കുന്നു:

‘കരുണാവാരിപൂരേണ കുരു താത
ഉരുതരമഭിഷേചനം മേ
ഗുരുജനകാരുണ്യം സകലസാധകമെന്നു
ഗുണമുള്ള മഹാജനം പറഞ്ഞു കേൾപ്പുണ്ടു ഞാനും’
കുടിലതയകതാരിൽ തടവീടും
അരിപടലങ്ങളെയൊക്കവേ
ഒടുക്കുവാനായടിമലർ തൊഴുതീടും
അടിയനെ വിരവൊടു പടുതയുണ്ടാവാനാ-
യനുഗ്രഹിച്ചീടണം.

പാൎശ്വവൎത്ത ിയായ ജയന്തനെ സേൎഷ്യനാക്കുമാറു് ഇന്ദ്രൻ വിജയനെ അർദ്ധാസനം നല്കി ഇരുത്തിയിട്ടു് ‘തനയ ധനഞ്ജയ ജീവ സുചിരം’ എന്നു് ആശംസിക്കയും ധർമ്മജാദികളുടെ സുഖവൎത്ത മാനങ്ങളെപ്പറ്റി അന്വേഷിക്കയും ചെയ്യുന്നു. അനന്തരം പിതാവിന്റെ വാത്സല്യപൂൎവകമായ വാക്കുകളാൽ സന്തുഷ്ടനായ ധനഞ്ജയൻ ജയന്തന്റെ കൈ പിടിച്ചു കൊണ്ടു് ഇന്ദ്രസൗധത്തിൽ ചെന്നു് മാതാവായ പുലോമജയെ നമസ്കരിക്കവേ, ആ ദേവി അദ്ദേഹത്തിനെ പ്രസ്നവങ്ങളോടു കലൎന്ന സന്തോഷാശ്രുക്കളാൽ സേചനം ചെയ്തുകൊണ്ടു് കുശലപ്രശ്നം ചെയ്യുന്നു. പിന്നീടു് ശചീദേവിയുടെ അനുഗ്രഹവും വാങ്ങിക്കൊണ്ടു്, ആ സൗധത്തിൽ നിന്നു് ശൃംഗാടകത്തിൽ ഇറങ്ങുന്നു. അദ്ദേഹത്തിന്റെ സൗന്ദര്യാതിരേകത്താൽ വശീകൃതരായ സുരയുവതികളെല്ലാം ‘മദനശരവിവശതയൊടതികുതുകവാരിധിയിൽ’ മുങ്ങുന്നു. അവരിൽ ചിലർ സംഗീതരീതികൾ അവലംബിച്ചും മറ്റു ചിലർ പലേ തരത്തിലുള്ള ശൃംഗാരചേഷ്ടകൾ കാണിച്ചും അദ്ദേഹത്തിനെ വശീകരിക്കാൻ നോക്കുന്നു. ‘ഇന്ദ്രാണിയെത്തൊഴുതു് ചന്ദ്രാന്വയാഭരണൻ’ എന്നു തുടങ്ങുന്ന ദണ്ഡകം ആട്ടക്കാർക്കു് തങ്ങളുടെ അഭിനയകൗശലം പ്രകാശിപ്പിക്കുന്നതിനും വായനക്കാർക്കു വായിച്ചു രസിക്കാനും ഒരുപോലെ കൊള്ളാം.

അങ്ങനെ ഇരിക്കേ വജ്രബാഹു എന്നൊരു ദുഷ്ടൻ അനുജനായ വജ്രകേതുവിനോടു കൂടി വന്നു് ഉൎവശീമുഖരായ സുരാംഗനമാരെ അപഹരിച്ചുകൊണ്ടു പോകുന്നു. ഈ കല്പിതപാത്രങ്ങളെ ഇവിടെ പ്രവേശിപ്പിച്ചിരിക്കുന്നതു് കേവലം വേഷവൈവിധ്യത്തിനു മാത്രമല്ല, ഉർവശിയുടെ പ്രണയകഥയ്ക്കു രംഗം ഒരുക്കുന്നതിനും കൂടിയാണു്.

അൎജ്ജു നൻ ആ ദുഷ്ടന്മാരെ നിഗ്രഹിച്ചിട്ടു് നാകാംഗനകളെ മോചിപ്പിക്കവേ, ‘സ്വൎവധൂജനമണിഞ്ഞിടുന്ന മണിമൗലിയിൽ ഖചിതരത്നമായ’ ഉർവശി മന്മഥനാൽ ‘വശീകൃത’യായിട്ടു് ‘വിവശീകൃത’യായ് ഭവിക്കുന്നു. കോട്ടയം തമ്പുരാന്റെ കൃതികളിൽ ശൃംഗാരത്തിനു വലിയ പ്രാധാന്യം കല്പിച്ചുകാണുന്നില്ല. അതൊരു ന്യൂനതയാണെങ്കിൽ, ഈ ന്യൂനതയെ ഇവിടെ പരിഹരിച്ചിരിക്കുന്നു. അതുകൊണ്ടു കൂടിയാണു് ആടാൻ കൊള്ളാവുന്ന കഥകളുടെ കൂട്ടത്തിൽ ഇതു പ്രഥമഗണനീയമായിരിക്കുന്നതും. അത്യുജ്ജ്വലമായ ഒരു ശൃംഗാരരംഗത്തെ കവി ഇവിടെ സജ്ജമാക്കിയിരിക്കുന്നു. നാടകങ്ങളിൽ സംഭോഗശൃംഗാരം വളരെ വിരളമായിട്ടേ പ്രയോഗിക്കയുള്ളുവെന്നും, കഥകളിയിൽ നേരേമറിച്ചു് അതിനു പ്രാധാന്യം കല്പിച്ചിരിക്കുന്നുവെന്നും പലപ്പോഴും ആ ശൃംഗാരം ഉൽക്കടമായും ഗ്രാമ്യമായും തീരാറുണ്ടെന്നും ആക്ഷേപിക്കുന്ന ഒരു കൂട്ടർ ഇപ്പോഴും ഉണ്ടു്. എന്നാൽ കഥകളി മൂകാഭിനയമാണെന്നുള്ള സംഗതി അവർ വിസ്മരിച്ചുകളയുന്നു. വാങ്മുഖേന പ്രകാശിപ്പിക്കുമ്പോൾ ഉൽക്കടമായി തോന്നുന്ന ഭാവം മുദ്രക്കൈകളെക്കൊണ്ടു് പ്രകടിതമാവുമ്പോൾ നീരസജനകമായിത്തീരുന്നില്ല. അതുകൊണ്ടു് നാടകത്തിൽ അഭംഗിയായി തോന്നുന്നതു് കഥകളിയിലും അങ്ങനെതന്നെ ആയിരിക്കണമെന്നില്ല. നാടകലക്ഷണം ഒപ്പിച്ചു എഴുതീട്ടുള്ള നളചരിതത്തിൽ ഈ മാതിരി ഒരു രംഗമേ ഇല്ലെന്നുള്ളതു വാസ്തവം തന്നെ. എന്നാൽ അഭിനയയോഗ്യത എന്ന അംശത്തിൽ അതു് കോട്ടയത്തിന്റെ കൃതികളോളം സഹൃദയ്ഹൃദയരഞ്ജകമല്ലതാനും.

ഉൎവശി അൎജ്ജു നഗതമായ തന്റെ അഭിനിവേശത്തെ സഖിയോടു പറഞ്ഞു കേൾപ്പിച്ചിട്ടു്,

‘നിരുപമനയഗുണശീലേ മയി കരുണ കലൎന്നീടും ബാലേ
എന്നാലതിന്നൊരുപായം വദ വന്നീടരുതൊരപായം’

എന്നു പ്രാൎത്ഥ ിക്കുന്നു.

രഹസി തദരികേ നീ ചെല്ലൂ
നിജ പരവശമവനൊടു ചൊല്ലൂ.
മന്ദഹസിതമധു തൂകുന്നേരം
സുന്ദരി തവ വശനാകും
പരിമളമുള്ളതിലല്ലോ
മധുകരനികരം ബത ചൊല്ലൂ.

എന്നിങ്ങനെ സഖി ഉപദേശിച്ചതനുസരിച്ചു്, ഉൎവശി ‘കല്പദ്രുകല്പുദ്രുപദേന്ദ്രപുത്രീ സാരസ്യസാരസ്യനിവാസഭൂമി’യായ അൎജ്ജു നന്റെ സമീപത്തു ചെന്നിട്ടു്,

‘സ്മരസായകദൂനാം പരിപാലയൈനാം
സതതം ത്വദധീനാം’

എന്നിങ്ങനെ നിൎലജ്ജം പ്രാൎത്ഥ ിക്കുന്നു.

അൎജ്ജു നന്റേ അടുക്കലേയ്ക്കുള്ള ഉൎവശിയുടെ പോക്കു വൎണ്ണിച്ചിരിക്കുന്നതു് അത്യന്തം ഹൃദയംഗമമായിട്ടുണ്ടു്.

സുലളിതപദവിന്യാസാ
രുചിരലങ്കാരശാലിനീ മധുരാ
മൃദുലാപി ഗഹനഭാവാ
സൂക്തിരിവാവാപ സോഽർവശീ വിജയം.

ഇവിടെ, സുലളിതമായ പദവിന്യാസത്തോടുകൂടിയതും ഉപമാദിമനോഹരങ്ങളായ അൎത്ഥ ാലങ്കാരങ്ങളാൽ ചമൽക്കൃതവും മാധുര്യഗുണോപേതവും ശയ്യാഗുണത്തോടുകൂടിയതെങ്കിലും ഗംഭീരവും ആയ കാവ്യം മാത്രമേ വിജയം പ്രാപിക്കയുള്ളു എന്നുകൂടി സൂചിപ്പിച്ചിരിക്കുന്നു. കോട്ടയത്തിന്റെ കവിത ഇത്തരത്തിലുള്ളതാണെന്നും ഇവിടെ അഭിവ്യഞ്ജിക്കുന്നുണ്ടു്.

ഉൎവശിയുടെ പ്രാൎത്ഥ ന കേട്ടപ്പോൾ അൎജ്ജു നനുണ്ടായ അവസ്ഥയെ വൎണ്ണിക്കുന്നതെങ്ങനെ എന്നു നോക്കുക.

പരേണ പുംസാനുഗതാമലൗകികൈ–
വചോഭിരത്യന്തവിനിന്ദിതാമ്മൂഹുഃ
വിയോഗദുഃഖൈകവിധായി വിഭ്രമാം
ജ്ഞാത്വാഽസതീന്താം സവിരക്തധീരഭൂൽ.

ഈ പദ്യത്തിൽ വാച്യമായ അൎത്ഥ ത്തിനുപുറമേ വേദാന്തപരമായ ഒരൎത്ഥ ംകൂടി സ്ഫുരിപ്പിച്ചിരിക്കുന്നു.

പരേണ പുംസാ–പരംപുരുഷനാൽ പരമാത്മാവിനാൽ അനുഗതയും, (അലൗകികൈഃ വചോഭിഃ) അലൈകികളായ ശ്രുതി അഥവാ ഉപനിഷദ്വാക്യങ്ങളാൽ (മുഹുഃ അത്യന്തവിനിന്ദിതാ) വീണ്ടും വീണ്ടും അത്യന്തം വിഗർഹിതയും (വിയോഗദുഃഖൈകവിധായി വിഭ്രമാം) വിയോഗദുഃഖത്തിനു് ഏകവിധായിയായിരിക്കുന്ന ചേഷ്ടകളോടുകൂടിയവളും, പരമാത്മപ്രാപ്ത്യാഭാവംമൂലമുണ്ടാകുന്ന ദുഃഖത്തിനു ഹേതുഭൂതമായ ചേഷ്ടാവിശേഷങ്ങളോടുകൂടിയവളും ആയ (താം) അവളെ, മായയെ, (അസതീം ജ്ഞാത്വാ) അസതി ആണെന്നു് അതായതു് ‘യാ മാ സാമായാ’ എന്ന പ്രമാണമനുസരിച്ചു് സദ്ഭാവം ഇല്ലാത്തവളെന്നു അറിഞ്ഞിട്ടു്, ‘സഃ’, ആത്മാവു് (വീരക്തധീഃ അഭ്രൽ,) വിരക്തനായ് ഭവിച്ചു. ഈ മാതിരി പ്രൗഢങ്ങളായ ആശയങ്ങളുടെ സന്നിവേശംകൊണ്ടു് ഇക്കാവ്യം ലോകോത്തരമായ്വിളങ്ങുന്നു.

അൎജ്ജു നൻ പല ഒഴികഴിവുകളും യുക്തികളും പറഞ്ഞുനോക്കീട്ടും കാമാന്ധയായ ഉൎവശി പിന്മാറാതെ അദ്ദേഹത്തിനേയും കുടുംബത്തേയും നീചനീചമായി അധിക്ഷേപിച്ചിട്ടു് ‘നീ ഷണ്ഡനായ് പോകും’ എന്നു ശപിക്കുന്നു. തന്റെ ഈ മാതിരി ദുൎദ്ദശ ഓൎത്തു ് അദ്ദേഹം വിലപിക്കവേ, ഇന്ദ്രൻ വന്നു് ‘ഉൎവശീശാപം ഉപകാരമായ്വരും’ എന്നു പറഞ്ഞു സമാശ്വസിപ്പിക്കയും ചെയ്യുന്നു.

അനന്തരം അൎജ്ജു നവൃത്താന്തത്തെ ധൎമ്മപുത്രരെ അറിവിക്കുന്നതിനു വേണ്ടി രോമശൻ എന്ന താപസനെ അയച്ചിട്ടു് ഇന്ദ്രൻ തന്റെ പ്രിയപുത്രനു് സമന്ത്രപൂൎവം സകല അസ്ത്രങ്ങളേയും ഉപദേശിക്കുന്നു. അതിനുംപുറമേ ചന്ദ്രസേനൻ എന്ന ഗന്ധൎവനെക്കൊണ്ടു് സംഗീതവിദ്യയേയും പഠിപ്പിക്കുന്നു. തദനന്തരം അതിനെല്ലാം ഗുരുദക്ഷിണയെന്നോണം ഇന്ദ്രൻ ‘ദ്വിവിഷദ്വിരോധിനാം വധം’ അഭ്യൎത്ഥ ിക്കുന്നു. അങ്ങനെ നമ്മുടെ കഥാനായകൻ നിവാതകവചനോടു യുദ്ധത്തിനു പുറപ്പെടുകയും അതീവ ഭയങ്കരമായ ഒരു സമരത്തിനുശേഷം ആ അസുരനെ സസൈന്യം നിഗ്രഹിക്കയും ചെയ്തിട്ടു് സ്വൎഗ്ഗത്തിലേക്കു പോകുവാൻ ഭാവിക്കവേ, ഹതാവശിഷ്ടന്മാരായ അസുരന്മാരിൽനിന്നു് സുഹൃന്മരണവൃത്താന്തം അറിഞ്ഞ കാലകേയൻ,

‘അദ്യൈവ ഞാൻ ചെന്നു മായാബലേന തം
സദ്യോ ഹനിച്ചീടുന്നേൻ’

എന്നു പറഞ്ഞുകൊണ്ടു് അൎജ്ജു നനോടു് എതിരിടുന്നു. അവൻ സമ്മോഹനാസ്ത്രം പ്രയോഗിച്ചു സവ്യസാചിയെ മോഹിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഈ ദുൎഘടാവസ്ഥ അറിഞ്ഞു്, ഭക്താഗ്രണിയായ ശ്രീപരമേശ്വരൻ നന്ദിയെ അൎജ്ജു നന്റെ സഹായത്തിനായി അയയ്ക്കുന്നു. ഇവിടെ നന്ദികേശ്വരനെ പ്രവേശിപ്പിക്കുന്നതു് ഒരു താടിവേഷത്തിന്റെ കുറവു പരിഹരിക്കാനാണെന്നു തോന്നുന്നു. നന്ദികേശ്വരൻ വന്നു് ഒന്നു തൊട്ട മാത്രയിൽ ‘സപ്തപ്രബുദ്ധൻ’ എന്നോണം അദ്ദേഹം എണീല്ക്കുന്നു. പിന്നീടു് രണ്ടുപേരുംകൂടി കാലകേയനോടു യുദ്ധത്തിനു പുറപ്പെടുന്നു. മായാവിയായിരുന്ന അസുരന്റെ മിത്രമായ ആശുമദനും ഭടന്മാരുമെല്ലാം മരിക്കുന്നു. കാലകേയൻ ഈ അവസരത്തിൽ,

‘മാനഹാനിയല്ലോ വാനരത്തെച്ചെ-
ന്നാശ്രയിച്ചതു നിശ്ചയം ഖലു തേ’

എന്നു് അൎജ്ജു നനോടു ചോദിക്കുന്നു. ഈ ചോദ്യം വായനക്കാരും പക്ഷേ ചോദിച്ചേക്കാം. “കവി ആട്ടക്കാരുടെ ആവശ്യത്തിലേക്കു് ഒരു താടിക്കാരനെ പ്രവേശിപ്പിച്ചതു നന്നായില്ല. മൂലകഥയിൽ ശൈവാസ്ത്രം പ്രയോഗിച്ചു് കാലകേയനെ നിഗ്രഹിച്ചതായി പറഞ്ഞിരിക്കേ, ഇങ്ങനെ ഒരു മാറ്റം വരുത്തി അൎജ്ജു നന്നു് അപകൎഷം വരുത്തിയതെന്തിനു്?” ഈ മാതിരി ചോദ്യങ്ങൾ ചിലരിൽ നിന്നു പുറപ്പെട്ടേയ്ക്കാവുന്നതാണു്. ഒന്നാമതായി തുടരെ പല രംഗങ്ങളിൽ അൎജ്ജു നനെക്കൊണ്ടു് അസുരന്മാരോടു യുദ്ധം ചെയ്യിച്ചിരുവെങ്കിൽ, കാണാൻ അധികം ആളുകൾ ഉണ്ടാകമായിരുന്നില്ല. യുദ്ധരംഗങ്ങൾ പ്രായേണ അരസികന്മാരെ ഉറക്കത്തിൽനിന്നു് ഉണൎത്തു ന്നതിനു മാത്രമേ ഉപകരിയ്ക്കൂ. രസികന്മാർക്കു കണ്ടു രസിക്കാൻ അവയിൽ വളരെയൊന്നുമില്ല. നന്ദിയെക്കൂടി പ്രവേശിപ്പിക്കാതിരുന്നാൽ രസികന്മാരല്ലാത്തവർ പോലും മുഷിഞ്ഞുപോകുമെന്നുള്ളതു തീൎച്ചയാണു്. അതോ പോകട്ടെ, മൂലകഥയിലെ രൗദ്രാസ്ത്രത്തെയാണല്ലോ ഇവിടെ നന്ദിയായി കവി മാറ്റിയിരിക്കുന്നതു്? കാലകേയന്റെ സമ്മോഹനാസ്ത്രത്താൽ വിവശനായി എന്നുള്ളതു് ഒരിക്കലും അൎജ്ജു നനു് അപകൎഷഹേതുവല്ല. അതു് പ്രയോഗിക്കുന്നവൎക്കേ അപകൎഷമുള്ളു. ഭക്തവത്സലനായ പരമശിവന്റെ കാരുണ്യമാണല്ലോ ഇവിടെ നന്ദിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നതു്. ഈശ്വരകാരുണ്യത്തെ അവലംബിക്കുന്നതു് വീരോചിതമല്ലെന്നു പറയാമോ? അതിനാൽ ഇതു കവി തന്നെ ചെയ്തിട്ടുള്ള മാറ്റമാണെങ്കിൽ അതിനെപ്പറ്റി ആക്ഷേപിക്കാനൊന്നുമില്ല.

നന്ദിയാൽ കാലകേയൻ വധിക്കപ്പെട്ടശേഷം, അർജ്ജുനൻ അമരവരനാൽ മാനിതനായി, ‘ശ്രീനിവാസചരണാംബുജ’ത്തെ സ്മരിച്ചുകൊണ്ടു കുറേക്കാലം അമരാവതിയിൽ പാൎക്കു ന്നു.

കോട്ടൂരുണ്ണിത്താൻ

ഇദ്ദേഹം ഒൻപതാംശതകത്തിന്റെ അവസാനത്തിൽ ജീവിച്ചിരുന്നതായി വിചാരിക്കാം. സ്വദേശം മാവേലിക്കരത്താലൂക്കാണു്. നാസികേതുപുരാണം കിളിപ്പാട്ടു് അദ്ദേഹത്തിന്റെ കൃതിയാണത്രേ. തീൎച്ചയായും ഒന്നോ അധികമോ ആട്ടക്കഥകളും അദ്ദേഹം നിൎമ്മിച്ചിരിക്കണം. അല്ലെങ്കിൽ ആട്ടക്കഥ ഉണ്ടാക്കിയവരുടെ കൂട്ടത്തിൽ ഈ കവിയുടെ പേരു കാണുമായിരുന്നില്ല. ഗവേഷകന്മാർ കണ്ടുപിടിക്കുന്നതുവരെ നമുക്കു് കാത്തിരിക്കാം.

കടത്തുനാട്ടു തമ്പുരാൻ

൯൧൦-ാമാണ്ടു മരിച്ച ഒരു കടത്തനാട്ടുതമ്പുരാൻ ശതമുഖരാമായണം എന്നൊരു ആട്ടക്കഥയുണ്ടാക്കീട്ടുണ്ടു്. പ്രസിദ്ധമല്ല.

ഉണ്ണായിവാരിയർ

കഥകളി എഴുതീട്ടുള്ളവരുടെ പേരുകൾ ചേൎത്തു ്,

‘ആട്ടക്കഥകളുണ്ടാക്കീ
കൊട്ടാരക്കര കോട്ടയം
കോട്ടൂരുണ്ണായിയും മറ്റും
കൂട്ടാമഷ്ടപദിക്കവ’

എന്നും,

‘കൊട്ടാരക്കര കോട്ടയത്തരചനും കോട്ടൂരുമുണ്ണായിയും’ എന്നു ചില പ്രസിദ്ധ ശ്ലോകങ്ങൾ കാണുന്നുണ്ടു്. അവയിൽ കവികളുടെ പേരു പറഞ്ഞിരിക്കുന്നതു് അവരുടെ കാലത്തിനനുസരിച്ചാണെന്നു വ്യക്തമാണു്. എന്നാൽ ഈ അടുത്തകാലത്തു് ഉണ്ണായിയുടെ കാലത്തേപ്പറ്റി മഹാകവി പരമേശ്വരയ്യരവർകൾ ചില പുതിയ അഭിപ്രായങ്ങൾ പുറപ്പെടുവിച്ചതിനോടുകൂടി അദ്ദേഹത്തിന്റെ കാലത്തെപ്പറ്റി വലുതായ സംശയങ്ങൾ നേരിട്ടിരിക്കുന്നു. ഗിരിജാകല്യാണം ഒരു ‘രാമപാരവ’ന്റെ കൃതിയാണെന്നുള്ളതിനു തെളിവുണ്ടു്. ആ കൃതി ഉണ്ണായിവാരിയരുടേതാണെന്നു് സൎവാധികാര്യക്കാർ ഗോവിന്ദപ്പിള്ളയും മി. പി. കേ. യും പ്രസ്താവിച്ചിട്ടുമുണ്ടു്. എന്നാൽ ആ അഭിപ്രായത്തോടു യോജിക്കുന്നതിനോടുകൂടി നമ്മുടെ മഹാകവി ചില പുതിയ വാദമുഖങ്ങളും അവതരിപ്പിച്ചിരിക്കുന്നു. ഉണ്ണായിയുടെ സാക്ഷാൽ പേരു് രാമവാരിയരെന്നാണെന്നും, അദ്ദേഹം തിരുവനന്തപുരത്തു വന്നിട്ടേയില്ലെന്നും, ൮൪൦-ാമാണ്ടിനു മുമ്പേ നളചരിതം നിൎമ്മിച്ചിരിക്കാം എന്നുമാണു് വാദത്തിന്റെ ചുരുക്കം.

ഗിരിജാകല്യാണം ഒരു രാമവാരിയർ ചങ്ങരൻകോതകൎത്ത ാവു് എന്ന പ്രഭുവിന്റെ ഉപദേശം അനുസരിച്ചു് നിൎമ്മിച്ചതാണെന്നുള്ളതിനു സംശയമില്ല. ആ കവിയുടെ കൃതിയായ രാമപഞ്ചശതീസ്തോത്രത്തിൽ കാണുന്ന ‘പരിണമേൽപ്രസത്യൈ’ എന്നതു് കലിസംഖ്യയല്ലെന്നു പറയാൻ കുറെ വിഷമവുമാണു്. അങ്ങനെ വരുമ്പോൾ രാമപഞ്ചശതിയുടെ നിൎമ്മാണകാലം ൭൯൮ ഇടവം ൧൧-ാം തീയതിയാണെന്നു വരുന്നു. മി. പരമേശ്വരയ്യർ പറയുന്നതു് ൮൩൬-ാമാണ്ടിൽ കൊട്ടാരക്കരത്തമ്പുരാൻ തുടങ്ങിയ കഥകളിപ്രസ്ഥാനത്തെ അനുകരിച്ചു നളചരിതം ഉണ്ണായിവാരിയർ ൮൪൦-നു മുമ്പു നിൎമ്മിച്ചു എന്നുവരാൻ പാടില്ലായ്കയില്ലെന്നാണു്. മി: പി. കെ നാരായണപിള്ള പേരിനെ സംബന്ധിച്ചും ഗിരിജാകല്യാണത്തിന്റെ ഗ്രന്ഥകൎത്തൃ ത്വം സംബന്ധിച്ചും മഹാകവിയോടു യോജിക്കുന്നെങ്കിലും അദ്ദേഹം ജീവിച്ചിരുന്നതു് ഒൻപതാംശതകത്തിനു മുമ്പാണെന്നു അഭിപ്രായത്തെ യുക്തിപൂൎവം ഖണ്ഡിക്കുന്നു.

൮൪൦-ാമാണ്ടിടയ്ക്കു് നളചരിതം നിൎമ്മിച്ചിരിക്കാം എന്നുള്ള അഭ്യൂഹത്തിനു ബാധകമായി പല സംഗതികളുണ്ടു്. കോഴിക്കോട്ടുതമ്പുരാൻ കൃഷ്ണനാട്ടം കുറ തീൎത്ത തു് ൮൨൯ ധനു ൨൦-ാം തീയതി ആണെന്നുള്ളതിനു് ആൎക്കു ം സംശയമില്ലല്ലോ. പിന്നീടു് രണ്ടു മൂന്നു കൊല്ലങ്ങൾക്കിടയിൽ കൊട്ടാരക്കരത്തമ്പുരാൻ, മത്സരിച്ചോ അല്ലാതെയോ രാമനാട്ടം നിൎമ്മിച്ചു എന്നുള്ളതു വിചാരസഹമേ അല്ല. ഉണ്ണിക്കേരളവൎമ്മ ൮൩൬-ാമാണ്ടു് നാടുനീങ്ങിയതിനാൽ അതിനു മുമ്പായിരിക്കാം രാമനാട്ടത്തിന്റെ നിൎമ്മിതികാലം എന്നുള്ള അഭ്യൂഹം പ്രസ്തുത കേരളവൎമ്മരാജാവിന്റെ നിര്യാണകാലത്തെ ആശ്രയിച്ചാണിരിക്കുന്നതു്. ൮൩൬-ാമാണ്ടു നാടുനീങ്ങിയ ഉണ്ണിക്കേരളവൎമ്മ വേണാട്ടധിപതി അല്ലായിരുന്നു എന്നും, ൭൩൬ മുതല്ക്കു് ൮൩൮ വരെ നാടു വാണിരുന്നതു് കേട്ടത്തിരുനാൾ വീരരവിവൎമ്മ കുലശേഖരപ്പെരുമാൾ ആയിരുന്നു എന്നുള്ളതിനു് തെളിവുകൾ ഉണ്ടു്. ശ്രീപത്മനാഭക്ഷേത്രം വക ഗ്രന്ഥവരിയിൽ ഇപ്രകാരം കാണുന്നു.

“൭൮൬-ാമതു പുരട്ടാതിമാരും ൬-ാം തീയതി പൂരംനാൾ തിക്കുറിച്ചിയിൽ കോയിക്കൽ എഴുന്നള്ളിയിരുന്നു മുടിഞ്ഞരുളിയതു. നാളതുമുതൽ നായിനാരു ഇരവിവൎമ്മ ഇരുന്നരുളിയിടത്തിൽ പണ്ടാരത്തിൽ മൂപ്പു വാണ ൮൩൮-ാമതു ആവണിമാതം ൧൧-ാം തീയതി തൃക്കേട്ടനാൾ തിരുവനന്തപുരത്തു് ചീപാതത്തു കോവിക്കൽ എഴുന്നളിയിരുന്നു മുടിഞ്ഞരുളിയതു. നാളതുമുതൽ നായിനാരു രാമവാൎമ്മ മൂപ്പു വാണു.” പിന്നെ ഒരു ഉണ്ണിക്കേരളവൎമ്മയെ കാണുന്നതു് ൮൯൩-നും ൮൯൯-നും മദ്ധ്യേ ആണു്. പക്ഷേ, ആ രാജാവു് കേവലം ദേശിങ്ങനാടു ഭരിച്ചിരുന്ന ആളായിരുന്നു എന്നും, അന്നു് വേണാടു ഭരിച്ചതു് ആദിത്യവൎമ്മരാജാവായിരുന്നു എന്നും മിസ്റ്റർ പരമേശ്വരയ്യർ പറയുന്നു. ൮൯൬-ലെ ഒരു നീട്ടു് ആ അഭിപ്രായത്തിനും ബാധകമായിട്ടാണിരിക്കുന്നതു്.

“കിഴക്കേനിന്നും വന്ന ഇരാണവും കുതിരെയും ചേവുകം ഒഴിച്ചു് കിഴക്കേ അയക്കയും ചെയ്തു. തൊരുവചെനങ്ങൾ എല്ലാവരും ഒന്നിച്ചു് തിരുവട്ടാറ്റു് എത്തി പറയേണ്ടതു ഒക്കെയും പറഞ്ഞു തെഴിഞ്ഞു. കീഴ്മക്കചാതി അമ്മാവന്റെ നേരത്തു നടന്നുവന്ന പിരകാരത്തിനു ഒക്കെ നടക്കത്തക്കവണ്ണമായിട്ടു പറഞ്ഞു തെഴികയും ചെയ്തു. താങ്ങൾ എല്ലാവരും കീഴ്മക്കചാതിയെ പോലെ നാഞ്ചിനാട്ടു വന്നു കുടിയും ഇരുന്നു കാലതാമതം വന്നുപോകാതെ കണ്ടു നാൾച്ചെയിതു പയിറു ചെയ്കയും വേണം. ഇച്ചെയ്തിക്കു എണ്ണൂറ്റിത്തൊണ്ണൂറു ആറാമാണ്ടു മാചിമാതം ഇരുപത്തുആറാംതേയതി. കല്പിത്തമൈക്കു തെൻ വീതി നാടമൈന്ത പേർക്കു് നീട്ടു എഴുതിവിട്ടു എന്നു തിരുവുള്ളമായ നീട്ടു്.”

അതെങ്ങനെയും ഇരിക്കട്ടെ. ഈ ഉണ്ണിക്കേരളവൎമ്മ ആയിരിക്കയില്ല, കൊട്ടാരക്കരത്തമ്പുരാന്റെ മാതുലൻ എന്നുള്ളതു് സംശയമറ്റ സംഗതിയാകുന്നു. വാദത്തിനുവേണ്ടി ൮൨൬-ാമാണ്ടിടയ്ക്കോ അതിനു മുമ്പോ രാമനാട്ടം നിൎമ്മിക്കപ്പെട്ടു എന്നു് സമ്മതിച്ചാലും ആ സംഭവത്തിനോടു് ഇത്ര അടുത്താണു് നളചരിതത്തിന്റെ നിൎമ്മാണം എന്നു വിചാരിക്കുന്നതു് കുറേ പ്രയാസമായിരിക്കുന്നുതാനും. കോട്ടയം തമ്പുരാന്റെ കാലം അശ്വതിതിരുനാളിനു ശേഷമാണെന്നനു വിചാരിക്കുന്നതിനു കഴിവില്ലാത്ത മഹാകവി ഉണ്ണായിയെ കോട്ടയത്തിനു വളരെ മുമ്പാക്കി വയ്ക്കാൻ മടിക്കാത്തതിൽ അത്ഭുതപ്പെടുകയേ തരമുള്ളു. പരമാൎത്ഥ ത്തിൽ “കൊട്ടാരക്കര കോട്ടയത്തരചനും കോട്ടൂരുമുണ്ണായിയും” എന്നുള്ള പ്രസിദ്ധശ്ലോകത്തിൽ ആ കവികളെ പ്രധാന്യമനുസരിച്ചല്ല കാലമനുസരിച്ചു തന്നെയാണു് പറഞ്ഞിരിക്കുന്നതു്. അങ്ങനെ വരുമ്പോൾ നളചരിതകൎത്ത ാവു് ഭാഷാചരിത്രകാരനും, പി. കെ. നാരായണപിള്ള അവർകളും പറഞ്ഞിട്ടുള്ളതുപോലെ പത്താംശതകത്തിൽ ജീവിച്ചിരുന്നതായിട്ടേ വരൂ. ‘പരിണമേൽ പ്രസത്യൈ’ എന്നതു് ‘അനുകലനകാലേ’ എന്ന വാക്കുകളെ തുടൎന്നു കാണുന്നതുകൊണ്ടു് കലിസംഖ്യ ആചരിക്കാനേ തരമുള്ളു. അപ്പോൾ തൽകൎത്ത ാവായ രാമവാരിയരും ഉണ്ണായിയും രണ്ടുപേരായിരിക്കാതെ തരവുമില്ല. അവർ രണ്ടാളുകളല്ലെന്നു സ്ഥാപിക്കാനായി ഇതേവരെ ഹാജരാക്കപ്പെട്ടിട്ടുള്ള തെളിവുകൾ അസമഞ്ജസങ്ങളും, പറഞ്ഞുകാണുന്ന യുക്തികൾ അപര്യാപ്തങ്ങളും ആയിരിക്കുന്നതുകൊണ്ടു് ഉപരിഗവേഷണഫലം പ്രതീക്ഷിച്ചു കാത്തിരിക്കുന്നതിനോടുകൂടി, ഈ ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്തിൽ ഗിരിജാകല്യാണത്തെപ്പറ്റിയുള്ള വിമൎശനാവസരത്തിൽ ഞാൻ പുറപ്പെടുവിച്ച അഭിപ്രായത്തെ മുറുകെപ്പിടിച്ചുകൊള്ളട്ടെ. ഭൂതകാലഗർഭത്തിൽ മറഞ്ഞു കിടക്കുന്ന ചരിത്രരഹസ്യങ്ങളെ കണ്ടുപിടിച്ചു പ്രകാശിപ്പിക്കുന്ന വിഷയത്തിൽ സദാപി വ്യഗ്രനായിരിക്കുന്ന മഹാകവി പരമേശ്വരയ്യർ തന്നെ പ്രസ്തുത കവിയേപ്പറ്റി പുതിയ വിവരങ്ങൾ കണ്ടുപിടിച്ചു നമ്മേ അനുഗ്രഹിക്കാതിരിക്കയില്ല. അതുവരെ ചാരുകസാലയിൽ സ്വസ്ഥമായി കിടന്നുകൊണ്ടു് സാങ്കല്പിക ഗവേഷണം നടത്തുന്നവർ അവരുടെ വ്യവസായം മുറയ്ക്കു നടത്തിക്കൊള്ളട്ടേ.

ഈയിടയ്ക്കു് ഉണ്ണായിയെപ്പറ്റി ഒരു മാന്യൻ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു ഗ്രന്ഥം കാണുവാൻ ഇടയായി. വിശേഷിച്ചു വല്ല വിവരങ്ങളും കിട്ടിയേക്കുമെന്നു വിചാരിച്ചു് ചില വശങ്ങൾ മറിച്ചു നോക്കി; പക്ഷേ നിരാശയായിരുന്നു ഫലം. അദ്ദേഹം ഉണ്ണായിയുടെ കാലഗണനം ചെയ്തിരിക്കുന്ന രീതി കാണിപ്പാനായി ഒരു ഭാഗം ഉദ്ധരിക്കാം.

“ആട്ടക്കഥാപ്രസ്ഥാനം തന്നെ കൊട്ടാരക്കരത്തമ്പുരാന്റെ കാലത്താണല്ലോ ആവിർഭവിച്ചതു.” ആ മഹാകവി ആകട്ടെ കൊല്ലവർഷം ഏഴും എട്ടും നൂറ്റാണ്ടുകൾക്കു മദ്ധ്യേ ആണു് ജീവിച്ചിരുന്നതു്. ഇങ്ങനെ ഒരു ശപഥത്തോടുകൂടിയാണു് ആരംഭം. എട്ടാം നൂറ്റാണ്ടിന്റെ പരമാവധി ൮൦൦-ാമാണ്ടാണല്ലോ. അപ്പോൾ കൃഷ്ണനാട്ടത്തിന്റെ ആവിർഭാവം രാമനാട്ടത്തിനു ശേഷമാണെന്നു വരുന്നു. മാനവേദൻ തമ്പുരാൻ കൃഷ്ണനാട്ടം നിൎമ്മിച്ചതു് ൮൨൯ ധനു ൨൦-ാം തീയതി ആണെന്നു മുമ്പു പറഞ്ഞു കഴിഞ്ഞിട്ടുണ്ടല്ലോ. സാധ്യത്തെ സിദ്ധവൽഗണിച്ചുകൊണ്ടു് ഗ്രന്ഥകാരൻ തുടരുന്നു: “അപ്പോൾ അതിനുമുമ്പു് വാരിയർ ജീവിച്ചിരിക്കാൻ സംഗതിയില്ലല്ലോ. ഈ പരമാൎത്ഥ വും വാര്യരുടെ കാലം എട്ടാം നൂറ്റാണ്ടിനിപ്പുറമെന്നു കാണിച്ചുതരുന്നുണ്ടു്.” ശരി–അപ്പോൾ ൮൦൦-ാമാണ്ടു് എന്നൊരു അതിരു കിട്ടി. മറ്റേ അതിരോ? “ഉണ്ണായിവാരിയരുടെ കവിതാസരണിയെ ആമൂലാഗ്രം അനുകരിച്ചിട്ടുള്ള പണ്ഡിതകവിയാണു് ഇരയിമ്മൻതമ്പി അവർകൾ.” മറ്റൊരു ശപഥം! “ഉണ്ണായിവാരിയരെ മറ്റു ആട്ടക്കഥാകാരന്മാരാരും അനുകരിച്ചിട്ടില്ല; വിശേഷിച്ചും ഇരയിമ്മൻതമ്പി തീരെ ഇല്ല. ഈ അറിവു് ഗ്രന്ഥകാരനു് എവിടെനിന്നു കിട്ടിയോ? രീതിവിഷയത്തിൽ ഇത്ര സാദൃശ്യമില്ലാത്ത വേറെ രണ്ടു കവികളെ എടുത്തു പറയാൻ പ്രയാസം. പിന്നെയും തുടരുന്നു: “രവിവൎമ്മൻതമ്പി അഥവാ ഇരയിമ്മൻതമ്പി എന്നു വിഖ്യാതനായ ഈ ഗ്രന്ഥകർത്താവു് കൊല്ലവർഷം ൯൫൮ തുലാമാസത്തിലുള്ള പൂരുരുട്ടാതിനാളിൽ …ജാതനായി.”…“മേൽ പ്രസ്താവിച്ച സംഗതികൾ മൂലപ്രമാണമാക്കി വെച്ചുകൊണ്ടു് നമുക്കു വാരിയരുടെ കാലനൎർണ്ണയം ചെയ്യാം. അദ്ദേഹം ൯൫൮-നു മുമ്പും ൮൮൦-നു പിമ്പും ജീവിച്ചിരുന്നുവെന്നു തെളിയുന്ന സ്ഥിതിക്കു് ഭാഷാചരിത്രകാരന്റേയും കൊട്ടാരത്തിന്റേയും (ശങ്കുണ്ണിയായിരിക്കാം) അഭിപ്രായം ഏറെക്കുറെ ശരിയായിരിക്കണമെന്നു് അനുമാനിക്കുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല.

മേൽപ്രസ്താവിച്ച സംഗതികളെ മൂലപ്രമാണമാക്കാൻ നിവൃത്തിയില്ലെന്നു വ്യക്തമാണെങ്കിലും വാദത്തിനുവേണ്ടി നമുക്കു സ്വീകരിക്കാമെന്നു വയ്ക്കുക. എന്നാലും ൮൮൦-നും ൯൫൮-നും മദ്ധ്യത്തിലെന്നല്ലാതെ കിട്ടുമോ? അതുതന്നെ ശരിയല്ല. ഇരയിമ്മൻ ജനിച്ച അന്നുതന്നെയോ, അതിനുമുമ്പോ ഉണ്ണായിവാരിയർ മരിച്ചിരിക്കണമെന്നുണ്ടോ?

വാരിയരുടെ ജനനം ൯൧൫-ാമാണ്ടിടയ്ക്കാണെന്നു് കൊട്ടാരത്തിൽ ശങ്കുണ്ണിയും, ൯൨൫-ാമാണ്ടിടയ്ക്കാണെന്നു ഭാഷാചരിത്രകാരനും വ്യക്തമായി പ്രസ്താവിച്ചിട്ടുമുണ്ടു്. ആ സ്ഥിതിക്കു് വാരിയരുടെ ജനനം ൮൮൦-നും ൯൫൮-നും മദ്ധ്യേ ആണെന്നു് സന്ദിഗ്ദ്ധരൂപത്തിൽ പറഞ്ഞിട്ടു് അവരുടെ അഭിപ്രായവും അതുതന്നെയാണെന്നു പറഞ്ഞിരിക്കുന്നതിന്റെ അൎത്ഥ മെന്താണാവോ?

അകത്തൂട്ടുവാരിയത്തെ ഇപ്പോഴത്തെ കാരണവരായ ശ്രീമാൻ ഈച്ചരവാരിയർ ഉണ്ണായിവാരിയരെ സംബന്ധിച്ചു് നമ്മുടെ ഈ ഗ്രന്ഥകാരനുണ്ടായ വിഷമപ്രശ്നങ്ങൾക്കു് ഊണുമുറക്കവും ഉപേക്ഷിച്ചിരുന്നു് സമുചിതമായ നിൎദ്ദേശങ്ങൾ നല്കിപോലും. ആ വിദ്വൽ കേസരിക്കു് വ്യൎത്ഥ മായി ഇങ്ങനെ നിദ്രാഭംഗവും നിർബന്ധിതമായ നിരാഹാരവ്രതവും വരുത്തിവച്ചതു് വലിയ കഠിനമായിപ്പോയി. എന്തായിരുന്നാലും ഭാഷാചരിത്രകൎത്ത ാവും, കൊട്ടാരത്തിൽ ശങ്കുണ്ണിയും, മഹാകവി ഉള്ളൂരും സമ്പാദിച്ചുതന്നിട്ടുള്ളതിൽ കൂടുതലായി യാതൊന്നും ഈ ഗ്രന്ഥത്തിൽനിന്നു ലഭിക്കുന്നില്ലെന്നേ പറയേണ്ടു.

പേരിനെ സംബന്ധിച്ചു് അദ്ദേഹം പരമേശ്വരയ്യരോടു യോജിക്കുന്നു. എന്നാൽ ഉണ്ണിരാമൻ എന്ന പേരു് പല കരണംമറിച്ചിലുകൾ കഴിഞ്ഞു് ഉണ്ണായി എന്നു പരിണമിച്ചു എന്നു് അദ്ദേഹം പറയുന്നു. രാമൻ എന്നു പേരിട്ടു. പക്ഷേ, ഉണ്ണായി എന്ന ഓമനപ്പേരിനാലാണു് വീട്ടിലുള്ളവർ വിളിച്ചുവന്നതു്. ക്രമേണ സാക്ഷാൽ പേരു് വിസ്മൃതിയിൽ ലയിക്കയും ഓമനപ്പേരു് പ്രസിദ്ധമാവുകയും ചെയ്തുവത്രേ. ഇതാണു് അദ്ദേഹത്തിന്റെ യുക്തി. അങ്ങനെ വന്നുകൂടായ്കയൊന്നുമില്ല. എന്നാൽ ‘ഉണ്ണിവാരിയർ’ എന്നതു് ഉണ്ണായി എന്നു പരിണമിച്ചതായി വരരുതോ? എന്റെ പരിചയത്തിൽ ഒന്നുരണ്ടു ഉണ്ണിവാരിയന്മാർ ഉണ്ടുതാനും. ‘കിട്ടു’ കിട്ടായി ആയതുപോലെ ഉണ്ണി ഉണ്ണായി ആയിക്കൂടെന്നുണ്ടോ? ഉണ്ണിരവിയാണു് ഉണ്ണായിയായതെന്നു പറയുന്നവരും ഉണ്ടു്. പക്ഷേ, ഇതുകൊണ്ടൊന്നും കാര്യമായില്ല. ഉപരിഗവേഷണമേ ശരണീകരണീയമായുള്ളു.

വാരിയരുടെ ജീവചിരിത്രത്തേപ്പറ്റി നമുക്കു യാതൊന്നും നിശ്ചിതമായി അറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ ജന്മദേശം കൊച്ചിയിൽ മുകുന്ദപുരം താലൂക്കിൽ പ്രകൃതിയുടെ നടനരംഗമോ എന്നു തോന്നുമാറു്, ‘രാമണിയകത്തിൻ ധാമം’ പോൽ വിളങ്ങുന്ന ഇരിങ്ങാലക്കുട എന്ന പ്രസിദ്ധഗ്രാമമാണു്. പലവിധത്തിൽ ചരിത്രപ്രധാനമായിത്തീൎത്ത ിട്ടുള്ള കൂടൽമാണിക്യക്ഷേത്രം ഈ ഗ്രാമത്തിലാണു് സ്ഥിതിചെയ്യുന്നതു്. ആ ക്ഷേത്രത്തിന്റെ ദക്ഷിണഗോപുരം കടന്നു് പടിഞ്ഞാറോട്ടു നോക്കിയാൽ വാരിയർ ജനിച്ച ഗൃഹം കാണാമത്രേ. പത്തറുപതു കൊല്ലത്തിനുമുമ്പു് ആ ഗൃഹം ഇരുന്ന സ്ഥലം കൊച്ചീസർക്കാർ വിലയ്ക്കു വാങ്ങുകയും, പ്രസ്തുത വാരിയം അകത്തൂട്ടുവാരിയമായി മാറുകയും ചെയ്തുവെന്നു കാണുന്നു. ഈ വാരിയം തച്ചുടയക്കയ്മളുടെ വസതിയോടു് അടുത്തു സ്ഥിതിചെയ്യുന്നു.

ഉണ്ണായിയുടെ മാതാപിതാക്കന്മാർ ആരെന്നു നിശ്ചയമില്ല. പഴയകാലത്തു് വാരിയകുടുംബങ്ങൾ മിക്കവാറും പാണ്ഡിത്യത്തിന്റെ വിളനിലങ്ങളായിട്ടാണു് ഇരുന്നതു്. അതുകൊണ്ടു് ഉണ്ണായി ഗൃഹത്തിൽ വച്ചുതന്നെ വിദ്യ അഭ്യസിച്ചുകാണണം.

‘ജനകൻ മരിച്ചുപോയി
തനയൻ ഞാനേകനായി
ജനനി തന്റെ ദശയിങ്ങനെ’

എന്നു നളചരിതത്തിൽ ഹംസത്തെക്കൊണ്ടു പറയിച്ചിരിക്കുന്നിടത്തു് കവി തന്റെ അവസ്ഥയേക്കൂടി പ്രതിബിംബിപ്പിച്ചിട്ടുണ്ടെന്നും, അതിനാൽ വാരിയരുടെ പിതാവു് നേരത്തേതന്നെ മരിച്ചുപോയിരിക്കാമെന്നും ചിലർ ഊഹിക്കുന്നു. അങ്ങനെ വിചാരിക്കുന്നതിൽ ആൎക്കു ം ഒരു വിരോധവുമില്ല. എന്നാൽ ഇങ്ങനെ ഒക്കെ ഊഹിപ്പാൻ തുടങ്ങിയാൽ കുറേ വിഷമിക്കയേയുള്ളു എന്നുകൂടി പറയേണ്ടിയിരിക്കുന്നു. ഇതൊന്നുമല്ല വിശേഷമായിരിക്കുന്നതു്. ഉണ്ണായിവാരിയരുടെ ചരിത്രകാരൻ പറയുന്നു:

“ഉണ്ണായിയെ പ്രസവിച്ചതിനുശേഷം അചിരേണ മാതാവു് പരലോകഗതയായി എന്നാണു് ചിലർ അഭിപ്രായപ്പെടുന്നതു്. അവരിങ്ങനെ പറയുന്നതു് അടിസ്ഥാനരഹിതമെന്നു പറഞ്ഞുകൂട. കാരണം ഉണ്ണായി ഗണ്ഡാന്തസമയത്തു പിറന്നതാണു്.” ഇതാരു പറഞ്ഞു? കേൾവി അഥവാ ഐതിഹ്യമാണോ അടിസ്ഥാനം? അങ്ങനെ ആണെങ്കിൽ എല്ലാ ഐതിഹ്യങ്ങളേയും വിശ്വസിക്കേണ്ടേ? വാരിയരുടെ ഗ്രഹനില അറിയാമെങ്കിൽ ജനനകാലവും അറിയാമല്ലോ.

ഈ കവി നല്ല സംസ്കൃതവ്യുൽപന്നനായിരുന്നു എന്നുള്ളതിനു യാതൊരു സംശയവുമില്ല. ഉണ്ണായിവാരിയർ കൊച്ചീമഹാരാജാവുതിരുമനസ്സിലെ പ്രീതിഭാജനമായിരുന്നു എന്നു് ശ്രീമാൻ കെ. നാരായണപ്പിഷാരടി എം. ഏ. പറഞ്ഞുകാണുന്നു. അതു വാസ്തവംതന്നെ ആയിരിക്കാം. കേരളീയരാജാക്കന്മാരിൽ ആരും വിദ്വജ്ജനങ്ങളെ പ്രോത്സാഹിപ്പിക്കാതിരുന്നതായി അറിയുന്നില്ല. ‘എന്നാൽ മാടമഹാരാജകുടുംബത്തിലെ പരദൈവങ്ങളെ മാത്രമേ നളചരിതത്തിൽ സ്തുതിച്ചുകാണുന്നുള്ളു’ എന്നു പറഞ്ഞിരിക്കുന്നതിന്റെ അൎത്ഥ ം മനസ്സിലാകുന്നില്ല. നളചരിതത്തിൽ ഒരു പരദേവതയേയും കവി സ്തുതിച്ചുകാണുന്നില്ല. ‘ഇതിൽനിന്നും ഈ വിശിഷ്ടകൃതി തിരുമനസ്സിലെ നിർദ്ദേശപ്രകാരം തൃപ്പൂണിത്തുറ വച്ചു് നിൎമ്മിച്ചതാണെന്നുവേണം ഊഹിപ്പാൻ’ എന്നുകൂടി പ്രസ്താവിച്ചിരിക്കുന്നതു കാണുമ്പോൾ ഈ ലേഖകന്റെ ഇടുങ്ങിയ ദേശീയമനഃസ്ഥിതി പ്രത്യക്ഷപ്പെട്ടുപോകുന്നു. ‘൯൪൦-ാമാണ്ടിടയ്ക്കു് വാരിയർ തിരുവനന്തപുരത്തു വന്നു് മഹാരാജാവിനെക്കണ്ടു താമസിച്ചിരുന്നു. ആ സമയം കുഞ്ചൻനമ്പിയാരും തിരുവനന്തപുരത്തുണ്ടായിരുന്നു. രണ്ടു വിദ്വാന്മാരും തമ്മിൽ ആദ്യപരിചയം ഉണ്ടായതിനുകാരണമായി ഒരു കഥ പറയുന്നുണ്ടു്. അതു് ഏകദേശം സൂക്ഷ്മമായിരിക്കുമെന്നു വിചാരിച്ചു് താഴെ ചേൎത്ത ിരിക്കുന്നു’ എന്നാണു് ഭാഷാചരിത്രകാരൻ പറഞ്ഞിരിക്കുന്നതു്. ഇങ്ങനെ ഒരു ഐതിഹ്യമുള്ളതു പരമാൎത്ഥ മാണെന്നു് കൊട്ടാരത്തിൽ ശങ്കുണ്ണിയും പ്രസ്താവിച്ചിട്ടുണ്ടല്ലോ.

ഈ ഐതിഹ്യം വാസ്തവമാകണമെന്നില്ല. എന്നാൽ അതിനെ ഖണ്ഡിക്കാൻ പുറപ്പെടുമ്പോൾ മതിയായ രേഖകൾ ഹാജരാക്കിയേ മതിയാവൂ. പരമേശ്വരയ്യർ അവർകൾ ചില രേഖകൾ ഹാജരാക്കുന്നുണ്ടു്. ൧൦൫൬-ലെ ഭാഷാചരിത്രം ഒന്നാംപതിപ്പിൽ പറഞ്ഞുകാണുന്നതു യാതൊരു രേഖയേയും അടിസ്ഥാനപ്പെടുത്തി അല്ലെന്നു് ശപഥം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹം ഹാജരാക്കിയ രേഖകൾക്കു പണ്ഡിതസമ്മതി ലഭിച്ചിട്ടില്ലെന്നുള്ളതിനു് പ്രസിദ്ധനിരൂപകനായിരുന്ന പി. കേ. നാരായണപിള്ള അവർകൾ അവയെ ഖണ്ഡിക്കാൻ ഒരുമ്പെട്ടതുതന്നെ തെളിവാണു്. ആ തെളിവുകളേ നമുക്കു് ഓരോന്നായി പരിശോധിച്ചു നോക്കാം. (൧) പണ്ഡിതപക്ഷപാതിയായ കാൎത്ത ികതിരുനാൾ മഹാരാജാവുതിരുമനസ്സുകൊണ്ടു് ഇരിങ്ങാലക്കുടക്ഷേത്രത്തിലെ കഴകവൃത്തിക്കാരനായ ഒരു മഹാകവി തന്നെ സന്ദർശിച്ചതിനാൽ അദ്ദേഹത്തിനു വല്ല പ്രത്യേകാനുഭവങ്ങളും ആ ക്ഷേത്രത്തിൽതന്നെ പതിച്ചു കൊടുത്തിരിപ്പാൻ ഇടയുണ്ടു്.

ഇരിങ്ങാലക്കുടക്ഷേത്രത്തിൽ തന്നെ വേണമെന്നു് നിർബന്ധം എന്തു്? അദ്ദേഹം വളരെക്കാലം തിരുവനന്തപുരത്തു് താമസിച്ചുവെന്നാണല്ലോ ഐതിഹ്യം. ഈ വാദത്തിനു് മി: പി. കേ. പറയുന്ന സമാധാനം യുക്തിയുക്തമായിരിക്കുന്നു:

“പാരിതോഷികമായി തിരുവിതാകൂർ മഹാരാജാക്കന്മാരാൽ ദത്തമായ അനുഭവങ്ങൾ ഒന്നും ഉണ്ണായിവാൎയ്യൎക്കുണ്ടായിരുന്നില്ലെന്നു ഖണ്ഡിച്ചു പറവാൻ തക്ക തെളിവുകൾ ഉണ്ടെന്നും ഞാൻ വിചാരിക്കുന്നില്ല. കുഞ്ചൻനമ്പ്യാർക്കു പോലും കല്പിച്ചനുവദിച്ചിരുന്ന അനുഭവങ്ങൾ അദ്ദേഹത്തിന്റെ കാലശേഷം വിച്ഛിന്നമായിപ്പോയി. പിന്നീടു കുറേനാൾ കഴിഞ്ഞു് അദ്ദേഹത്തിന്റെ വംശ്യജരുടെ സങ്കടത്തിൻപേരിൽ അനുഭവങ്ങൾ പുനർജ്ജീവിതങ്ങളാവുകയാണു ചെയ്തതു്.”

(൨) “നളചരിതം കഥകളി തിരുവനന്തപുരത്തു വച്ചു് നിൎമ്മിച്ചു” എന്നുള്ളതിനു് യാതൊരു തെളിവുമില്ല; ശരി അവിടെവച്ചു് നിൎമ്മിച്ചിട്ടില്ലെന്നുള്ളതിനും തെളിവുകൾ ഇല്ല. അദ്ദേഹം പിന്നെയും പറയുന്നു: “നേരേമറിച്ചു് ൯൫൫-ാമാണ്ടിടയ്ക്കു് വാരിയർ ഇവിടെ വരികയും കുറേക്കാലം താമസിക്കയും ചെയ്തിരുന്നെങ്കിൽ വലിയ ഒരു സംസ്കൃതപണ്ഡിതനായ അദ്ദേഹം മഹാകവി അശ്വതിതിരുനാൾ തിരുമേനിയെ അനുകരിച്ചു് സംസ്കൃതശ്ലോകങ്ങൾകൊണ്ടുതന്നെ തന്റെ കഥകളി പൂരിപ്പിച്ചിരുന്നിരിക്കുവാനാണു് എളുപ്പമുള്ളതു്.”

മഹാകവികൾ ആരെയും അനുകരിക്കാറില്ല. വിശേഷിച്ചും നിരങ്കുശനായ ഉണ്ണായിവാരിയർ തീൎച്ചയായും അങ്ങനെ ചെയ്യുമായിരുന്നില്ല. രാമപാണിപാദനും സംസ്കൃതപണ്ഡിതനായിരുന്നില്ലേ? അദ്ദേഹം എന്തുകൊണ്ടു് അങ്ങനെ അനുകരിച്ചില്ല. രാമപാണിപാദന്റെ അപ്രകാശിതമായ ഒരു കഥകളി എന്റെ കൈവശം വന്നുചേൎന്നിട്ടുണ്ടു്. അതിലും മലയാള ശ്ലോകങ്ങൾ കാണുന്നു. അതും പോകട്ടെ. അശ്വതിതിരുനാൾ കഥകളി രചിക്കുന്നതിനു മുമ്പു നളചരിതം എഴുതിക്കഴിഞ്ഞു എന്നും വരരുതോ? അശ്വതിതിരുനാൾ തമ്പുരാൻ ൯൬൯-വരെ ജീവിച്ചിരുന്നല്ലോ. അതൊക്കെപ്പോകട്ടേ. അദ്ദേഹം തന്നെയും സംസ്കൃതശ്ലോകങ്ങൾകൊണ്ടുതന്നെയല്ലല്ലോ തന്റെ കഥകൾ പൂരിപ്പിച്ചിട്ടുള്ളതു്. പൂതനാമോക്ഷത്തിലേ ഒരു മലയാളശ്ലോകം ഉദ്ധരിച്ചുകൊള്ളട്ടേ.

കന്നൽക്കണ്ണികൾമൗലിരത്നകലികാരൂപം ധരിച്ചാദരാൽ
പൊന്നിന്മാലയണിഞ്ഞു പൂതന തദാ മന്ദം നടന്നീടിനാൾ
പിന്നെച്ചെന്നവൾ ഗോകുലേ കുളുർമുലക്കുന്നിന്നു മീതേ ചിരം
മിന്നും ചന്ദ്രികപോലെ മന്ദഹസിതം തൂകിപ്പറഞ്ഞീടിനാൾ.

ഒരു സംസ്കൃതപ്രയോഗവും കൂടാതെയുള്ള എത്ര ലളിതമായ ഭാഷാശ്ലോകം!

വാരിയർ ൬൧-ാമത്തെ വയസ്സിൽ ഇരിങ്ങാലക്കുട വാരിയത്തു വെച്ചു മരണം പ്രാപിച്ചുവെന്നു് ഭാഷാചരിത്രകാരൻ പറയുന്നു. അപ്പോൾ ആ സംഭവം നടന്നതു് ൯൭൬-ാമാണ്ടിടയ്ക്കായിരിക്കണമെന്നു വരുന്നു. മിസ്റ്റർ പി. ഗോവിന്ദപ്പിള്ളയും, മഹാകവി പരമേശ്വരയ്യർ തുടങ്ങിയവരും ശേഖരിച്ചിട്ടുള്ള രേഖകളെ തട്ടിനോക്കുമ്പോൾ നമുക്കു് വാരിയരുടെ ജീവിതകാലം ഏറെക്കുറെ ശരിയായി നിൎണ്ണയിക്കാം.

അറംകൊണ്ടായാലും അല്ലെങ്കിലും വാരിയർ സന്തതിയില്ലാതെ മരിച്ചു എന്നുള്ളതു വാസ്തവമാണു്. കോട്ടയംരാജവംശം ഇംഗ്ലീഷുകാരുമായുള്ള ശണ്ഠയിൽ കാടു കേറി; അതു് ‘കാടേനമുക്കു ഗതി’ എന്നിങ്ങനെ അറംവന്നുപോയതുകൊണ്ടാണെന്നു് പിന്നീടുള്ളവർ പറഞ്ഞുണ്ടാക്കി. അതുപോലെ ഉണ്ണായിവാരിയൎക്കു ് സന്തതിഛേദം വന്നപ്പോൾ ‘എന്നാൽ കുലമിതഖിലവുമറുതിവന്നിതു’ എന്ന ഹംസവാക്യം അറമായിത്തീൎന്നു എന്നു് ആളുകൾ പറവാൻ ഇടയായി. അറക്കഥയ്ക്കു് ഇത്രയേ അൎത്ഥ മുള്ളു.

“ഉണ്ണായിവാര്യരുടെ കാലം കഴിഞ്ഞു് ഒരു തലമുറയ്ക്കു ശേഷം കുലത്തിൽ സന്തതിയില്ലാതെ വരികയാൽ അന്നമനട വാരിയത്തിൽനിന്നും ദത്തെടുത്തു. ഇപ്പോൾ ഇരിങ്ങാലക്കുട തെക്കേടത്തു വാര്യത്തുള്ളവർ ഉണ്ണായിവാരരുടെ മരുമക്കളുടെ മരുമക്കളാകുന്നു. ഇപ്പോഴത്തെ കാരണവൻ ശങ്കുവാരരും അനന്തരവൻ കുട്ടൻവാരരും ജ്യോതിഷശാസ്ത്രത്തിൽ സമൎത്ഥ ന്മാരാണു്. അവർക്കു് എഴുതിഅയച്ചിരുന്നതിന്റെ ശേഷവും വാര്യരെ സംബന്ധിച്ചു് കൂടുതലായി ഒരു വിവരവും കിട്ടാത്തതിനാൽ വ്യസനിക്കുന്നു.” ഇങ്ങനെയാണു് മിസ്റ്റർ ഗോവിന്ദപ്പിള്ള പ്രസ്താവിച്ചിട്ടുള്ളതു്. അദ്ദേഹം വേണ്ട അന്വേഷണങ്ങൾ നടത്താതിരുന്നില്ല എന്നു് ഈ വാക്കുകളിൽനിന്നു തെളിയുന്നുണ്ടു്. മഹാകവി പരമേശ്വരയ്യരവർകൾ പറയുന്നതു് ഇങ്ങനെയാണു്.

“വാരിയരുടെ മരണശേഷം അകന്ന ഒരു ശാഖയിൽ ഒറ്റയായി ശേഷിച്ച ഒരനന്തരവൻ തൃശ്ശൂരിനടുത്തു് കുട്ടനല്ലൂർവാരിയത്തുനിന്നു് അകത്തൂട്ടുവാരിയത്തേക്കു ദത്തു വച്ചു. അതിനും രണ്ടുതലമുറയ്ക്കു മേലാണു് ഒരു പ്രസിദ്ധ ജ്യോതിശ്ശാസ്ത്രജ്ഞനായ ഇട്ടുണിക്കണ്ടവാരിയർ ൯൯൮-ൽ കുടുംബത്തിൽ മൂപ്പനായതെന്നത്രേ ഐതിഹ്യം. ഇട്ടുണിക്കണ്ടവാരിയർ ൯൯൮-ൽ തന്റെ മകൻ തൃപ്പോൽകുടത്തു് ശങ്കരവാരിയരെ അമ്മയോടുകൂടി ദത്തെടുത്തു് കുടുംബത്തേക്കു് അവകാശിയാക്കിത്തീൎത്തു. ആ ദത്തുപത്രം ഇപ്പോഴും ഉണ്ടു്. അദ്ദേഹം ൭൦-ൽ ചില്വാനം വയസ്സു് ജീവിച്ചിരുന്നതിനു ശേഷം കൊല്ലം ൧൦൨൦-ാമാണ്ടിടയ്ക്കു് കാലധൎമ്മം പ്രാപിച്ചു. പിന്നീടു് രാമൻ നമ്പിടിയെക്കൊണ്ടു് രാമപഞ്ചശതീസ്തോത്രം വ്യാഖ്യാനിപ്പിച്ച ശങ്കുവാരിയർ മൂപ്പനായി. അദ്ദേഹം എഴുപത്തിനാലു വയസ്സോളം ജീവിച്ചിരുന്നു് ൧൦൬൪-ൽ അന്തരിച്ചു …………………………………………………ശങ്കുവാരിയരുടെ കാലത്തിനിപ്പുറം കുറെക്കൊല്ലം ജ്യോതിഷവിദ്വാൻ കുട്ടൻവാരിയർ കുലമഹിമയെ പരിപാലിച്ചുപോന്നിരുന്നു. ഇപ്പോഴത്തെ കാരണവർ ഈശ്വരവാരിയരാണു്.”

ഇനി ഊണം ഉറക്കവും ഉപേക്ഷിച്ചു് ‘ഉണ്ണായിവാരിയരുടെ ജീവചരിത്ര’കാരന്റെ വിഷമപ്രശ്നങ്ങൾക്കു സമുചിതമായ നിർദ്ദേശങ്ങൾ കൊടുത്ത ശ്രീമാൻ ഈച്ചരവാരിയരിൽ നിന്നും ലഭിച്ചിട്ടുള്ള അറിവുകളെന്തെന്നു നോക്കാം.

“ഉണ്ണായിവാരിയർ മരിക്കുമ്പോൾ തെക്കേവാരിയം അസ്താംഗമായ്ത്തീൎന്നു. അതിനാൽ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം കുട്ടനല്ലൂർവാരിയത്തുനിന്നു് അവിടെ ഏകനായിശേഷിച്ച ഒരു ചാൎച്ചക്കാരൻ അകത്തൂട്ടുവാരിയത്തെ അധീനപ്പെടുത്തുകയും അധികാരാവകാശങ്ങളിൽ കൈകടത്തുകയും ചെയ്തു. അന്നത്തെ ഭരണകോയ്മ ഈ ചാൎച്ചയ്ക്കെതിരായി നടപടികൾ നടത്താൻ ഒരുങ്ങുകയുമുണ്ടായില്ല.

പിന്നെയും ഒന്നുരണ്ടു തലമുറ കഴിഞ്ഞു. അകത്തൂട്ടുവാരിയത്തിന്റെ പ്രഖ്യാതിയെ പുനരുജ്ജീവിപ്പിക്കാൻ ആ കുടുംബത്തിൽ ജ്യോതിശ്ശാസ്ത്രവിദഗ്ദ്ധനായ ഇട്ടിണിക്കണ്ടവാരിയർ സമുദയംചെയ്തു. ആ മഹാശയൻ പിൻഗാമികളെ സംബന്ധിച്ചിടത്തോളം ഉണ്ണായിവാരിയരെപ്പോലെ തന്നെ ആയിരുന്നു. കുടുംബം അന്യംനിന്നുപോകാതിരിപ്പാൻ ൯൯൮-ാമാണ്ടു് തൃപ്പേക്കുളത്തു് ശങ്കുവാരിയരെ അമ്മയോടുകൂടി ദത്തെടുത്തു. പ്രസ്തുത വാരിയം കൊച്ചീസംസ്ഥാനത്താൽ ചുറ്റപ്പെട്ട പുത്തൻചിറപ്രദേശത്താണു്. ദത്തു കഴിഞ്ഞു് ഇരുപത്തിരണ്ടു കൊല്ലം തികയുന്ന കാലത്തു് ഇട്ടിണിക്കണ്ടവാരിയർ കാലഗതി അടഞ്ഞു. ൧൦൪൮-ൽ ശങ്കുവാരിയർ ഇപ്പോൾ കാണുന്ന അകത്തൂട്ടുവാരിയത്തേക്കു് കുടുംബസഹിതം പാർപ്പു മാറ്റി. ഇദ്ദേഹം മരിച്ചതു് ൧൦൬൪-ാമാണ്ടിലായിരുന്നു.” ഇവയിൽ ഒടുവിൽ കൊടുത്തിട്ടുള്ള രണ്ടഭിപ്രായങ്ങളുടേയും ഉല്പത്തിസ്ഥാനങ്ങൾ ഒന്നാണെന്നു പ്രത്യക്ഷമാണല്ലോ. ഉണ്ണായിവാരിയരുടെ ജീവിതകാലത്തോടു കുറേക്കൂടി അടുത്തു ജീവിച്ചിരുന്ന ശങ്കുവാരിയരും കുട്ടൻവാരിയരും നൽകീട്ടുള്ള വിവരങ്ങളിൽനിന്നു് ഭാഷാചരിത്രകാരൻ സമ്പാദിച്ച അറിവുകൾക്കും മറ്റു രണ്ടുപേൎക്കു ം ഇന്നത്തെ കാരണവരിൽനിന്നു ലഭിച്ചിട്ടുള്ള അറിവുകൾക്കും തമ്മിലുള്ള വ്യത്യാസം എന്തെന്നാണു് ആദ്യമായി പരിശോധിക്കേണ്ടതു്. ശങ്കുവാരിയർ ഉണ്ണായിവാരരുടെ മരുമക്കളുടെ മരുമക്കളാണെന്നാണല്ലോ ഗോവിന്ദപ്പിള്ള അവർകൾ പ്രസ്താവിച്ചിട്ടുള്ളതു്. അതായതു് ഉണ്ണായിവാരിയരുടേയും ശങ്കുവാരിയരുടേയും ഇടയ്ക്കു് രണ്ടുതലമുറക്കാരെ കാണണമെന്നു വരുന്നു. അവരെ പുതിയ രേഖകളിൽ കാണുന്നുമുണ്ടു്. എന്നാൽ കുട്ടനല്ലൂർവാരിയത്തുനിന്നു് അകത്തൂട്ടുവാരിയത്തേക്കു വച്ച ദത്തിനും ഇട്ടുണ്ണിക്കണ്ടവാരിയർക്കും ഇടയിൽ കഴിഞ്ഞുപോയതായി പറയുന്ന ‘രണ്ടുതലമുറകളെ’പ്പറ്റി ഗോവിന്ദപ്പിള്ള പ്രസ്താവിച്ചിട്ടില്ല. ഈ വ്യത്യാസം വളരെ പ്രാധാന്യമുള്ളതുമാണു്. പക്ഷേ ഇങ്ങനെ രണ്ടു തലമുറകൾകൂടി കഴിഞ്ഞുപോയെന്നു് ഐതിഹ്യമേയുള്ളുവെന്നു് മഹാകവി സമ്മതിക്കുന്നുണ്ടു്. എന്റെ അഭിപ്രായത്തിൽ ശങ്കുവാരിയരിൽനിന്നു ഗോവിന്ദപ്പിള്ളയ്ക്കു ലഭിച്ച അറിവാണു് കൂടുതൽ വിശ്വാസാൎഹം. പത്തമ്പതുകൊല്ലങ്ങൾകൂടി കഴിഞ്ഞപ്പോൾ മഹാകവിയായ ഒരു രാമവാരിയരെ കണ്ടുകിട്ടുകയും ഉണ്ണായിവാരിയരും അക്കവിയും ഒന്നായിരിക്കണമെന്നു് ഒരു ഊഹം ജനിക്കയും അദ്ദേഹത്തിന്റെ കാലത്തെപ്പറ്റി രേഖയുള്ളതുകൊണ്ടു് കാലഗണനം ശരിയാക്കുന്നതിനു് ഒരു രണ്ടു തലമുറകൾ കൂട്ടുകയും ചെയ്തിരിക്കണം. അതുകൊണ്ടു് രണ്ടഭിപ്രായങ്ങളും ഒരു വിധത്തിൽ ശരിയാണെന്നു വരുന്നു. രാമവാരിയരുടേയും ഉണ്ണായിവാരിയരുടേയും കാലങ്ങൾക്കുള്ളിൽ കഴിഞ്ഞുപോയ രണ്ടു തലമുറകളെ കൂട്ടിയാൽ ഈച്ചരവാരിയരവർകളിൽ നിന്നു ലഭിച്ചിട്ടുള്ള അറിവു ശരി; അല്ലെങ്കിൽ ശങ്കുവാരിയരിൽനിന്നും കുട്ടൻവാരിയരിൽനിന്നും മിസ്റ്റർ പി. ഗോവിന്ദപ്പിള്ളയ്ക്കു ലഭിച്ചിട്ടുള്ള അറിവാണു് ശരി.

ഇങ്ങനെ നോക്കിയാൽ ഉണ്ണായിവാരിയരുടെ ജീവിതം കൊല്ലവൎഷം പത്താശതകത്തിലായിരുന്നുവെന്നും, ഗോവിന്ദപ്പിള്ളയുടെ അഭിപ്രായത്തെ ഖണ്ഡിക്കത്തക്ക തെളിവുകൾ നമുക്കു് ഇതേവരെ ലഭിച്ചിട്ടില്ലെന്നും പറയാതെ തരമില്ല.

ഇനി വാരിയർ തിരുവനന്തപുരത്തു വന്നു് വഞ്ചിരാജാവിന്റെ ആശ്രിതനായി താമസിക്കുന്നതിനുള്ള കാരണങ്ങളെപ്പറ്റി ചിന്തിക്കാം. കൂടൽമാണിക്യംക്ഷേത്രത്തിലെ മാലാകാരവൃത്തി വാരിയരുടെ കുടുംബത്തിലേക്കാണല്ലോ ഉണ്ടായിരുന്നതു്. ആ ക്ഷേത്രം ഉൾപ്പെട്ട ദേശം പെരുമ്പടപ്പുസ്വരൂപം വകയായിരുന്നെങ്കിലും ക്ഷേത്രത്തിന്മേലുള്ള ഭരണാധികാരം കായംകുളത്തു രാജാവിനായിരുന്നു. ൯൧൭-ൽ ഇരിങ്ങാലക്കുട വെച്ചു് തീപ്പെട്ട കൊച്ചിതമ്പുരാനും കായംകുളംരാജാവും മിത്രഭാവത്തിലാണു് വൎത്ത ിച്ചിരുന്നതു്. ഡച്ചുകാരും ആ രാജാക്കന്മാരോടു സ്നേഹപൂൎവം പെരുമാറുകയും വേണാടുമായി പടവെട്ടി തോൽക്കുകയും ചെയ്തു. ൯൧൭-ൽ രാമവൎമ്മരാജാവു് കൊച്ചിയിൽ മൂപ്പേറ്റ അക്കൊല്ലംതന്നെയാണു് ഡച്ചുകാർ കൊളച്ചൽകോട്ട തിരുവിതാംകോട്ടേയ്ക്കു വിട്ടുകൊടുക്കേണ്ടതായി വന്നതു്. പുതിയ കൊച്ചീരാജാവും, തെക്കുംകൂർ, വടക്കുംകൂർ രാജാക്കന്മാരും വേണാടുമായുള്ള ഡച്ചുകാരുടെ വഴക്കു ശമിപ്പിക്കാതിരിക്കാൻ വേണ്ടി ഓരോന്നു ചെയ്തുകൊണ്ടും ഇരുന്നു. ഒടുവിൽ ൧൭൪൨ ഡിസംബർമാസത്തിൽ ഡച്ചുകാർ തിരുവിതാംകൂറുമായി സ്വമേധയാ സന്ധി ചെയ്വാൻ നിൎബ ന്ധിതരായി. പക്ഷേ സമാധാനാലോചന ദീർഘിച്ചു ദീർഘിച്ചു് കാലം കുറെ ചെന്നു. ഒടുവിൽ ഉടമ്പടി നടന്നതു് ൯൨൯-ൽ ആയിരുന്നു. അങ്ങനെ ലന്തക്കാരും വേണാടും തമ്മിൽ സഖ്യം സ്ഥാപിതമായി. പക്ഷേ അതിനോടുകൂടി ലന്തക്കാൎക്കു് മലയാളക്കരയിൽ ഉണ്ടായിരുന്ന മേൽക്കോയ്മയ്ക്കു് ഉടവു തട്ടിയെന്നും പറയാം.

ഡച്ചുകാരും തിരുവിതാംകൂറും തമ്മിൽ യുദ്ധം നടന്നുകൊണ്ടിരുന്ന കാലത്തുതന്നെ, ൯൨൧ ധനു ൨൪-ാം തീയതി കൊച്ചീ വലിയതമ്പുരാൻ തീപ്പെടുകയും വീരകേരളവൎമ്മത്തമ്പുരാൻ രാജ്യഭാരമേല്ക്കുകയും ചെയ്തു. ഇതു കൊച്ചിയേ സംബന്ധിച്ചു് ഒരു വലിയ ദുൎഘടഘട്ടമായിരുന്നു എന്നു പറയാം. നാട്ടിനുള്ളിൽ ആഭ്യന്തരകലഹമുണ്ടായിരുന്നതിനു പുറമേ, തെക്കുനിന്നു് തിരുവിതാംകൂറിന്റേയും വടക്കുനിന്നു് കോഴിക്കോട്ടിന്റെയും ആക്രമണഭീതിയും ഉണ്ടായിരുന്നു. മങ്ങാടും പറവൂരും തമ്മിൽ ശണ്ഠ; പറവൂരും ഡച്ചുകാരും തമ്മിൽ കലഹം; ഡച്ചുകാരും ചെമ്പകശ്ശേരിയുമായി ബലപരീക്ഷ–ഇതെല്ലാം കൊച്ചിയിൽ വലിയ കലക്കത്തിനു് ഇടയാക്കി. അതിനും പുറമേ ഇളയതമ്പുരാൻ വലിയതമ്പുരാനോടും മത്സരിച്ചുനിന്നു. ഇതിനോടുകൂടി സാമൂതിരി പെരുമ്പടപ്പുസ്വരൂപത്തിന്റെ വകയായ തൃപ്പറയാറ്റു ക്ഷേത്രത്തിൽ കൈയേറ്റം നടത്തുകയും മണപ്പുറം കൈവശപ്പെടുത്താൻ നോക്കുകയും ചെയ്തു. തിരുവിതാംകൂറാകട്ടെ, മുന്നോട്ടു കടന്നുകൊണ്ടും ഇരുന്നു. ൯൨൪-ൽ വീരകേരളവൎമ്മ തീപ്പെടുകയും രാമവൎമ്മ തമ്പുരാനെ മൂപ്പു സിദ്ധിക്കയും ചെയ്തു. ഗൃഹഛിദ്രവും വർദ്ധിചു. ഈ ഛിദ്രം തിരുവിതാംകൂറിനു വളരെ സൗകര്യപ്രദമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. കൊച്ചീരാജാവിന്റെ എതിരാളികളായി നിന്ന തമ്പുരാക്കന്മാർ തിരുവിതാംകൂറിൽ വന്നു് മാൎത്ത ാണ്ഡവൎമ്മ മഹാരാജാവിന്റെ സഹായം അപേക്ഷിച്ചു. അവിടുന്നു് തന്റെ ഉദ്ദേശേസിദ്ധിക്കുവേണ്ടി ആ അപേക്ഷയെ കൈക്കൊള്ളുകയും ചെയ്തു. വടക്കുങ്കൂറും തമ്പാക്കന്മാരുടെ വശം ചേൎന്നു. മാൎത്ത ാണ്ഡവൎമ്മ മഹാരാജാവു്, ഇതിനിടയ്ക്കു് കൊട്ടാരക്കര ഇളയിടത്തു സ്വരൂപം, കായങ്കുളം, ദേശിങ്ങനാടു്, തെക്കുങ്കൂർ മുതലായ ദേശങ്ങളെ എല്ലാം കീഴടക്കിക്കഴിഞ്ഞിരുന്നു. കായങ്കുളം വേണാടിൽ ഒതുങ്ങിയതിനോടുകൂടി കൂടൽമാണിക്യംക്ഷേത്രത്തിലെ ഭരണാധികാരവും തിരുവിതാംകോട്ടേയ്ക്കു സിദ്ധിച്ചു. ൯൨൭-ൽ വേണാട്ടുപട തമ്പാക്കന്മാരെ സഹായിക്കുന്നതിനെന്ന ഭാവത്തിൽ ആലപ്പുഴെ വാടയ്ക്കൽ പാളയം അടിച്ചു. കൊച്ചീ വലിയതമ്പുരാൻ ചേൎത്ത ലക്കോവിലകത്തു് താമസമുറപ്പിച്ചുകൊണ്ടു്. ഒരു സൈന്യത്തെ വാടയ്ക്കലേയ്ക്കു് അയച്ചു. ആ യുദ്ധത്തിൽ വേണാട്ടുപട ജയിച്ചു. കൊച്ചീരാജാവു് ചേൎത്ത ലനിന്നും പിൻവാങ്ങി. ൯൨൮-ൽ മാൎത്ത ാണ്ഡവൎമ്മ മഹാരാജാവു് കരപ്പുറം കൈവശപ്പെടുത്തീട്ടു് പെരുമ്പടപ്പുമൂപ്പിൽസ്ഥാനത്തേയ്ക്കു് തമ്പാക്കന്മാരിൽ മൂത്ത ആളെ നിശ്ചയിക്കയും തിരുവിതാംകൂർരാജാവിന്റെ കീഴിൽ ഒരു സ്വരൂപിയായി കരപ്പുറം വാണുകൊള്ളാൻ കല്പിക്കയും ചെയ്തു. എന്നാൽ ൯൨൯-ൽ കൊച്ചീവലിയതമ്പുരാനും മാൎത്ത ാണ്ഡവൎമ്മ മഹാരാജാവും തമ്മിൽ ഒരു സന്ധിയുണ്ടായി. ആ സന്ധി ചിരകാലം നിന്നില്ല. എന്തുകൊണ്ടെന്നാൽ വേണാടു് ചെമ്പകശ്ശേരി ആക്രമിക്കയാൽ, കൊച്ചി വീണ്ടും പിണങ്ങേണ്ടതായി വന്നു. അമ്പലപ്പുഴ പിടിച്ചെടുത്തശേഷം വേണാടു് മറ്റു ദേശങ്ങളെ ഒതുക്കിത്തുടങ്ങി. ൯൩൧-ാമാണ്ടിടയ്ക്കു് പമ്പാഅഴിക്കും കൈതപ്പുഴയ്ക്കും തെക്കുള്ള രാജ്യം മുഴുവനും കുരുനാടും കുന്നത്തുനാടും വേണാടിനു സ്വാധീനമായി. അക്കെല്ലംതന്നെ നെടുവിരിപ്പിൽസ്വരൂപത്തിലെ പുരുഷാരം ആലങ്ങാട്ടും പറവൂരും കടന്നുവന്നു് ആലുവായിലും വരാപ്പുഴയും മഞ്ഞുമ്മലും കോനാടും ചാത്തനാടും കോട്ടകളിട്ടു് രാജ്യം ഒതുക്കി. ഡച്ചുകാർ ഒരു സഹായവും കൊച്ചിക്കു ചെയ്തുമില്ല. തിരുവിതാംകൂർ സൈന്യം പിന്നെയും മുന്നോട്ടു കടന്നു. രാമയ്യൻദളവായുടെ കീഴിൽ അരൂക്കുറ്റിവഴിക്കു വടക്കോട്ടു നീങ്ങി. കാൎത്ത ികതിരുനാൾ ഇളയതമ്പുരാൻ മറ്റൊരു സൈന്യവുമായി കണ്ടനാടു് മുതലായ പ്രദേശങ്ങളെ പിടിച്ചടക്കിയിട്ടു് തൃപ്പൂണിത്തുറകോവിലകത്തിനു സമീപം മാമലപ്പാലത്തിങ്കലോളം എത്തുകയും ചെയ്തു. ഇത്രയും ആയപ്പോൾ സമാധാനത്തിനപേക്ഷിക്കാതെ നിവൃത്തിയില്ലെന്നു വന്നു. ഇങ്ങനെ ആണു് ൯൩൨-ലെ മാവേലിക്കര ഉടമ്പടി ഉണ്ടായതു്.

൯൩൫ കൎക്കടകം ൩൨-ാംതീയതി കൊച്ചി വലിയതമ്പുരാൻ തീപ്പെടുകയും വീരകേരളവൎമ്മത്തമ്പുരാൻ സിംഹാസനസ്ഥനാവുകയും ചെയ്തതിനോടുകൂടിയാണു് കൊച്ചിയുടെ ഭാഗ്യദശ ആരംഭിച്ചതു്. നയജ്ഞനായ അവിടുന്നു് കാൎത്ത ികതിരുനാൾ ധൎമ്മരാജാവിന്റെ മൈത്രി സമ്പാദിച്ചിട്ടു്, തിരുവിതാംകൂർസൈന്യത്തിന്റെ സഹായത്തോടുകൂടി സാമൂതിരിയെ തോല്പിച്ചു് കൊച്ചീസംസ്ഥാനത്തിന്റെ വടക്കേ അതിൎത്ത ിയിലാക്കി. കോഴിക്കോട്ടേ മൂന്നാംശക്തൻ സാമൂതിരിയുടെ നിര്യാണവും മൈസൂർ പടയിളക്കവും ചില അന്തഃഛിദ്രങ്ങളും നിമിത്തം പുതിയ സാമൂതിരിക്കു് തിരുവിതാംകൂർപടയെ തടുത്തു നിറുത്തുവാൻ കഴിവില്ലാതെ വന്നുകൂടി. ൧൭൬൩-ൽ അതുകൊണ്ടു് അദ്ദേഹം തന്റെ ഒരു പടത്തലവനായിരുന്ന ഗോപാലൻ തലച്ചെന്നവരെ പത്മനാഭപുരത്തേയ്ക്കു് അയച്ചു് തിരുവിതാംകൂർ രാജാവിനോടു് സമാധാനത്തിനപേക്ഷിച്ചു. ഈ ഉടമ്പടിപ്രകാരം സാമൂതിരി യുദ്ധച്ചെലവിലേയ്ക്കു് ഒരു ലക്ഷം രൂപാ തിരുവിതാംകൂറിനു കൊടുത്തതിനു പുറമേ മേലാൽ കൊച്ചീരാജ്യത്തെ ഉപദ്രവിക്കയില്ലെന്നു വാഗ്ദാനവും ചെയ്തു. കൊച്ചിയും, ആലങ്ങാടും, പറവൂരും തിരുവിതാംകൂറിലേയ്ക്കു വിട്ടുകൊടുത്തു. ഇതിനു ശേഷമാണു് കൊച്ചി തിരുവിതാംകൂർ രാജ്യരക്ഷയെ ഉദ്ദേശിച്ചു് നെടുങ്കോട്ട പണിയിച്ചതു്.

ഇങ്ങനെ മലയാളക്കരയിൽ സമാധാനം സ്ഥാപിതമായെങ്കിലും താമസിയാതെ ഹൈദരാലിഖാന്റെ പടയിളക്കം തുടങ്ങി. അതുനിമിത്തം വീണ്ടും കൊച്ചിക്കു് അസ്വസ്ഥത നേരിട്ടു. ഈ അസ്വസ്ഥത കുറേ അധികംകാലം നിലനില്ക്കയും ചെയ്തു. അക്കാലങ്ങളിൽ ശ്രീതജനകല്പതരുവായിരുന്ന ധൎമ്മരാജാവിനെ വടക്കൻനാട്ടിലെ പല രാജാക്കന്മാരും പ്രഭുക്കന്മാരും ആശ്രയിച്ചു എന്നതു് ചരിത്രപ്രസിദ്ധമാണല്ലോ.

ഈ പടയിളക്കവും തന്നിമിത്തമുണ്ടായ അസ്വസ്ഥതയും ആയിരിക്കാം വാരിയർ നാടുവിട്ടുപോകുന്നതിനുള്ള ഒരു ഹേതു. കൂടൽമാണിക്യംക്ഷേത്രത്തിലെ മാലാകാരനായിരുന്ന അദ്ദേഹം തൽക്ഷേത്രത്തിന്റെ ഭരണക്കോയ്മയായിരുന്ന വഞ്ചിരാജാവിന്റെ അടുക്കലല്ലാതെ മറ്റെവിടെ അഭയം പ്രാപിക്കും?

അദ്ദേഹം തിരുവനന്തപുരത്തു് വന്നുചേൎന്ന അവസരത്തിൽ കുഞ്ചൻനമ്പ്യാരും അവിടെ ഉണ്ടായിരുന്നു. അവർ തമ്മിൽ പരിചയം ആയതെങ്ങനെ എന്നുള്ളതിനെപ്പറ്റി ഒരു ഐതിഹ്യമുണ്ടു്. വടക്കുനിന്നു് വിദ്വാനും കവിയുമായ ഉണ്ണായിവാരിയരെന്നൊരാൾ വന്നിട്ടുണ്ടെന്നു നമ്പ്യാരും, കുഞ്ചൻനമ്പ്യാരെന്നൊരു പ്രസിദ്ധ കവി അവിടെ താമസമുണ്ടെന്നു വാരിയരും കേട്ടിരുന്നതല്ലാതെ പരസ്പരം കാണുകയുണ്ടായിട്ടില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം നമ്പ്യാർ പത്മതീൎത്ഥ ത്തിൽ കുളിച്ചുകൊണ്ടിരിക്കവേ വാരിയരും യദൃച്ഛയാ ആ കടവിൽത്തന്നെ ചെന്നിറങ്ങി. തത്സമയം മാന്യയായ ഒരു നായർസ്ത്രീ സഖിയോടുകൂടി കരയിൽക്കൂടി കടന്നുപോകുന്നതു കണ്ടിട്ടു് വാരിയർ കാതിലോലാ എന്നു സ്വാഗതം എന്ന പോലെ പറഞ്ഞു. അതുകേട്ടു് നല്ല താളി എന്നു നമ്പ്യാർ മറുപടി പറഞ്ഞപ്പോൾ നിങ്ങളാണോ കുഞ്ചൻനമ്പ്യാർ എന്നു വാരിയരും, നിങ്ങൾ തന്നെയോ ഉണ്ണായിവാരിയർ എന്നു് നമ്പ്യാരും ചോദിച്ചു. ഇപ്രകാരം അവർ പരസ്പരം അറികയും സ്നേഹമാവുകയും ചെയ്തുവത്രേ.

മറ്റൊരു ദിവസം വാരിയരും നമ്പ്യാരും കൂടി ശ്രീവരാഹത്തുകുളത്തിൽ കുളിക്കാൻ പോയിരുന്നത്രേ. അപ്പോൾ ആ കുളത്തിലെ വെള്ളം ആനയിറങ്ങിക്കലങ്ങിയിരുന്നുവെങ്കിലും, വേറൊരിടത്തു പോകാൻ കഴികയില്ലെന്നുവെച്ചു് അവർ അതിൽത്തന്നെ കുളിച്ചു. തിരിച്ചുചെന്നപ്പോൾ ‘നിങ്ങൾ എവിടെയാണു കുളിച്ചതു്?’ എന്നു് മഹാരാജാവു കല്പിച്ചു ചോദിച്ചതിനു് ‘ശ്രീവരാഹത്തു് കരികലക്കിയ കുളത്തിൽ’ എന്നു് വാരിയരും, ‘കളഭം കലക്കിയ കുളത്തിൽ’ എന്നു നമ്പ്യാരും മറുപടി പറഞ്ഞുവെന്നു് മറ്റൊരു ഐതിഹ്യവുമുണ്ടു്.

ഈ ഐതിഹ്യങ്ങൾ ആരുടെ മനോധൎമ്മഫലങ്ങളായിരുന്നാലും തൽക്കൎത്ത ാക്കൾ ആ രണ്ടു കവികളുടെയും കവിതാരീതിയേയും സ്വഭാവവ്യത്യാസത്തേയും നല്ലപോലെ ഗ്രഹിച്ചിരുന്ന രസികന്മാരായിരുന്നു എന്നു നിസ്സംശയം പറയാം.

വാരിയർ വാർദ്ധക്യദശയിൽ തിരുവനന്തപുരം വിട്ടു് സ്വദേശം പ്രാപിച്ചുവെന്നും, കാൎത്ത ികതിരുനാൾ തമ്പുരാൻ വാരിയൎക്കു ് കൂടൽമാണിക്യംക്ഷേത്രത്തിൽ നിന്നും കഴകവിരുത്തിയായും മറ്റും ഒട്ടു വളരെ അനുഭവങ്ങൾ അനുവദിച്ചിരുന്നുവെന്നും, ൯൫൫-ാമാണ്ടിടയ്ക്കു് ൮൦-ാമത്തെ വയസ്സിൽ മരണം പ്രാപിച്ചുവെന്നും ഉണ്ണായിയുടെ ചരിത്രകാരൻ പറയുന്നു. ശ്രീമാൻ ഈച്ചരവാരിയരവർകളിൽനിന്നുള്ള അറിവാണെന്നുകൂടി പ്രസ്താവിച്ചിട്ടുമുണ്ടു്. ഇവിടെ ഒരു വലിയ പടലപ്പിണക്കം സംഭവിച്ചുപോയിട്ടുള്ളതിനെ ചൂണ്ടിക്കാണിക്കാതിരിക്കാൻ നിവൃത്തിയില്ല. നോക്കുക: “കേരളഭാഷാസാഹിത്യചരിത്രകൎത്ത ാവായ ശ്രീമാൻ ആർ. നാരായണപ്പണിക്കരവർകൾ അഭിപ്രായപ്പെടുകയാണു്:

“ഈ വിശിഷ്ടകൃതി [1] കേരളഭാഷാകന്യകയുടെ കല്യാണമഹോത്സവം എന്നപോലെ വിളങ്ങുന്നു. എഴുത്തച്ഛനു മുമ്പുണ്ടായിട്ടുള്ള കാവ്യങ്ങളുടെ കൂട്ടത്തിൽ കൃഷ്ണഗാഥ ഒഴിച്ചാൽ ഇതിനു പ്രഥമസ്ഥാനം നല്കേണ്ടതാണു് …”

ചുവട്ടിൽ * ചിഹ്നമിട്ടു് ഗ്രന്ഥകാരൻ ഈ അഭിപ്രായത്തോടു് യോജിക്കുന്നില്ലെന്നും പറഞ്ഞിട്ടുണ്ടു്. ഏതിനോടാണു് യോജിക്കാതിരിക്കുന്നതു്? ഞാൻ ഈഹിക്കുന്നതു് ‘ഗിരിജാകല്യാണം എഴുത്തച്ഛനു മുമ്പുണ്ടായിട്ടുള്ള കവിത’ എന്നു പറഞ്ഞിരിക്കുന്നതിനോടു് ആയിരിക്കണമെന്നാണു്. ശരി, ഗ്രന്ഥകാരൻ പല സ്ഥലങ്ങളിൽ സ്വന്തം അഭിപ്രായത്തോടുതന്നെ യോജിക്കാതെ വന്നിട്ടുണ്ടല്ലോ. ൧൩-ാമത്തെ വശത്തു് പറയുന്നു. “അദ്ദേഹം കൊല്ലവൎഷം ൯൫൮-നു മുമ്പും ൮൮൦-നു പിമ്പും ജീവിച്ചിരുന്നു എന്നു തെളിയുന്നു …” ഇത്യാദി.

൧൪൨-ാമത്തെ വശത്തു് പറഞ്ഞിരിക്കുന്നതു നോക്കുക: “സാഹിത്യഭക്തനായ ഉണ്ണായിവാരിയർ ൯൯൫-ാമാണ്ടോടുകൂടി ൮൦-ാമത്തെ വയസ്സിൽ.......... കാലഗതി അടഞ്ഞതായിട്ടാണു് കേൾവി.”

൯൯൫-ാമാണ്ടു് ൯൫൮-നു മുമ്പോ പിമ്പോ? മുമ്പായിരിക്കാം.

നാലാംവശത്തു പറഞ്ഞിട്ടുള്ളതു നോക്കുക: “ഉണ്ണായിവാരിയർ മരിക്കുമ്പോൾ കുടുംബം അസ്താഗമായ്ത്തീൎന്നു. അതിനാൽ അദ്ദേഹത്തിന്റെ മരണശേഷം കുട്ടനല്ലൂർവാരിയത്തു നിന്നു് അവിടെ ഏകനായി ശേഷിച്ച ഒരു ചാൎച്ചക്കാരൻ അകത്തൂട്ടുവാരിയത്തെ അധീനപ്പെടുത്തുകയും അധികാരാവകാശങ്ങളിൽ കൈകടത്തുകയും ചെയ്തു …പിന്നെയും ഒന്നുരണ്ടു് തലമുറ കഴിഞ്ഞു …ആ കുടുംബത്തിൽ ജ്യോതിശ്ശാസ്ത്രവിദഗ്ദ്ധനായ ഇട്ടുണിക്കണ്ടവാരിയർ സമുദയം ചെയ്തു. ആ മഹാശയൻ പിൻഗാമികളെ സംബന്ധിച്ചിടത്തോളം ഉണ്ണായിവാരിയരെപ്പോലെ ആയിരുന്നു. കുടുംബം അന്യംനിന്നുപോകാതിരിപ്പാൻ വേണ്ടി ൯൯൮-ാമാണ്ടിൽ…ശങ്കുവാരിയരെ ദത്തെടുത്തു”.

ഈ അഭിപ്രായപ്രകാരം ഉണ്ണായിവാരിയർക്കു ശേഷം കുട്ടനല്ലൂർ വാരിയർ–പിന്നെ രണ്ടു തലമുറ ഇട്ടുണിക്കണ്ടവാരിയരുടെ കാലത്തിൽ കുറേഭാഗം–ഇത്രയും ആയപ്പോഴാണു് ൯൯൮-ാം വൎഷം ഉദയം ചെയ്തതു്. എന്നാൽ ഉണ്ണായിവാരിയർ മരിച്ചതു് ൯൯൫-ാമാണ്ടിടയ്ക്കുമാണത്രേ. ഇതെങ്ങനെ യോജിക്കും? യോജിക്കണമെന്നുണ്ടെങ്കിൽ ഗിരിജാകല്യാണം നിൎമ്മിക്കപ്പെട്ടതു് നൂറു കൊല്ലങ്ങൾക്കു മുമ്പാണെന്നു വരണമെന്നു മാത്രമല്ല, ഉണ്ണായിവാരിയർ മരിക്കുമ്പോൾ എന്നതിനുപകരം ഗിരിജാകല്യാണകൎത്ത ാവു് മരിക്കുമ്പോൾ എന്നാക്കുകയും വേണം.

പ്രിയ സ്നേഹിത! ചരിത്രാന്വേഷണം വളരെ പ്രയാസമുള്ള ജോലിയാണു്. എന്തെങ്കിലും എഴുതിവിട്ടാൽ അതു് ചരിത്രമാവുകയില്ല. കിട്ടുന്ന രേഖകളെ വച്ചുകൊണ്ടു് ചില അനുമാനങ്ങൾ ചെയ്വാനേ ചരിത്രകാരനു സാധിക്കൂ. പുതിയ രേഖകൾ കിട്ടുമ്പോൾ അഭിപ്രായങ്ങളിൽ ചിലതു് മാറ്റേണ്ടതായും വരും. സാഹിത്യചരിത്രത്തിൽ ഒന്നാംഭാഗത്തിൽ പറഞ്ഞിട്ടുള്ള ചില സംഗതികൾ അനാസ്പദമാണെന്നു തെളിഞ്ഞപ്പോൾ ആയതു് രണ്ടാംഭാഗത്തിൽ ചൂണ്ടിക്കാണിക്കയുണ്ടായിട്ടുണ്ടു്. അതുപോലെ മൂന്നാംഭാഗത്തിലും ചില ദിക്കുകളിൽ പ്രത്യേകം എടുത്തു പറഞ്ഞുകാണും. സത്യാന്വേഷണമാണു് ചരിത്രകാരന്റെ ഉദ്ദേശമെങ്കിൽ, തെറ്റു സമ്മതിക്കാനും അയാൾക്കു സന്നദ്ധതയുണ്ടായിരിക്കണം. ഗിരിജാകല്യാണം നളചരിതകൎത്ത ാവിന്റെ കൃതിയല്ലെന്നുതന്നെയാണു് അന്നും ഇന്നും എനിക്കുള്ള അഭിപ്രായം. അതു മാറ്റത്തക്ക തെളിവുകൾ കൈവശം വന്നുചേരുന്ന നിമിഷത്തിൽ മാറ്റുകയും ചെയ്യും. ഇത്രയും അച്ചടിച്ചുതീൎന്നപ്പോൾ, ഉണ്ണായിവാരിയർ ൯൧൬-ൽ തിരുവനന്തപുരത്തു് ഉണ്ടായിരുന്നു എന്നുള്ളതിനും അദ്ദേഹത്തിനു് മഹാരാജാവു തിരുമനസ്സുകൊണ്ടു് ഭൂദാനം ചെയ്തതിനും ഒരു ലക്ഷ്യം ലഭിച്ചുവെന്നുള്ള സന്തോഷവാൎത്ത കൂടി ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടേ. അതിനോടുകൂടി മി: ഗോവിന്ദപ്പിള്ളയുടെ കാലഗണനം തെറ്റിപ്പോയിട്ടില്ലെന്നു തെളിയുകയും ചെയ്യുന്നു.

നളചരിതം ആട്ടക്കഥ

മഹാഭാരതത്തിലെ അരണ്യപൎവം ൫൨-മുതൽ ൭൮-വരെയുള്ള അദ്ധ്യായങ്ങളാണു് നളോപാഖ്യാനം. കഥാഗതിയിൽ വാരിയർ ഭാരതത്തെ ആണു് അനുഗമിച്ചിരിക്കുന്നതു്. എന്നാൽ ദമയന്തിയുടെ സ്വയംവരത്തിനു് രാജാക്കന്മാരെ ചൂണ്ടിക്കാണിച്ചുകൊടുക്കുന്നതിനായി സരസ്വതീദേവിയെ നിശ്ചയിച്ചതും, വിവാഹമണ്ഡപത്തിൽ ദേവോപദേവന്മാരെ നിരത്തിനിരുത്തിയതും നൈഷധമഹാകാവ്യത്തെ അനുസരിച്ചാണു്. ഒന്നാംദിവസത്തെ കഥയിൽ അസുരരാക്ഷസസംവാദം നിബന്ധിച്ചിരിക്കുന്നതു് വേഷവൈവിധ്യത്തിനു വേണ്ടിയായിരിക്കാം. നാരദനെ കഥയുടെ ആരംഭത്തിലും അവസാനത്തിലും പ്രവേശിപ്പിച്ചുകാണുന്നതും കവിയുടെ മനോധൎമ്മമാണു്.

ഒന്നാംദിവസത്തേ കഥ ‘ശീതവംശഗുകരീര’നായ നളന്റെ പ്രവേശത്തോടുകൂടി ആരംഭിക്കുന്നു. ‘അദ്ദേഹം പെരിയൊരുദോർബലപാവകദേവനു വിറകാക്കി വിമതൗഘം’ ഭൂതലം കാത്തു വാഴ്കവേ, നാരദമഹൎഷി അവിടെ ‘മിളിതരസം’ എഴുന്നള്ളുന്നു. രാജാവു് അദ്ദേഹത്തിനെ യഥോചിതം അഭിവാദനം ചെയ്തിട്ടു് നാട്ടുവൎത്ത മാനങ്ങൾ ചോദിക്കുന്നു. നാരദനാണു്,

‘കുണ്ഡിനപുരിയിലുണ്ടു സുന്ദരീ ദമയന്തീതി
കന്യകാരത്നമവളിൽ വൃന്ദാരകന്മാൎക്കും മോഹം.’

എന്നു പറഞ്ഞു് തദ്ഗതമായ പ്രേമം നളനിൽ അങ്കുരിപ്പിക്കുന്നതു്. അങ്ങനെ ഉണ്ടായ പ്രേമാങ്കുരം പാന്ഥലോകത്തിൽ നിന്നു ശ്രവിച്ച വൎത്ത മാനത്താൽ ക്രമേണ വികസിതാവസ്ഥയെ പ്രാപിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ,

‘വിധുമുഖിയുടെ രൂപമധുരത കേട്ടു മമ
വിധുരത വന്നു; കൃത്യചതുരത പോയീ
മുദിരതതികബരീപരിചയപദവിയോ?
വിജനേ വസതിയോ? മേ ഗതിനിയിനി രണ്ടിലൊന്നേ.’

എന്ന നിലയിൽ അദ്ദേഹം എത്തുന്നു.

‘പെണ്ണിനൊരാണിലൊരു പ്രേമതാമരയ്ക്കിന്നു
കന്ദൎപ്പൻ വേണമല്ലോ കന്ദം സമൎപ്പിയിതും.’

അതുകൊണ്ടു് അവൾക്കു തന്നിൽ അനുരാഗം മുളപ്പിക്കുന്നതിനു് എന്തു മാൎഗ്ഗം? എന്നിങ്ങനെ അദ്ദേഹം ആലോചനയിൽ മുഴുകുന്നു. ക്രമേണ മദനകദനാഗ്നിയിൽ എരിപൊരിക്കൊള്ളുന്നവനായി, രാജ്യത്തെ സചിവനിൽ വിനിയോഗിച്ചിട്ടു് ഉദ്യാനത്തിൽ ചെന്നു് ഇരുപ്പു തുടങ്ങുന്നു. അവിടെച്ചെല്ലുമ്പൊഴോ?

‘പടുതരമദനന്റെ പടവീടിതേ വാപീ
തടവിടപികളേതൽപടകുടികൾ;കുസുമ-
ഹേതിദ്യുതിയും കുയിൽനാദസ്വരവും മാരുത-
യോധഭൂമിയും വിരഹഭീതിസ്ഥലമേയിതു’

ഇങ്ങനെ ഒരു സ്വൈരവും ഉണ്ടാക്കാതെ വിഷമിച്ചിരിക്കുമ്പോൾ സ്വൎണ്ണ വൎണ്ണം തടവുന്ന ഒരു അരയന്നം അദ്ദേഹത്തിനു് അക്ഷിലക്ഷീഭവിക്കുന്നു. ആ അരയന്നത്തിൽ കൗതുകം ജനിച്ചിട്ടു് അദ്ദേഹം അതിനെ പിടിച്ചെടുക്കുന്നു. തത്സമയം ആ അരയന്നം,

‘ചെറുതും പിഴചെയ്യാതൊരെന്നെ-
ക്കൊന്നാൽ ബഹുദുരിതമുണ്ടു തവ ഭൂപതേ!
മനസി രുചി ജനകം–എന്റെ
ചിറകു മണികനകം–ഇതുകൊ
ണ്ടാക നീ ധനികൻ–അയ്യോ
ഗുണവുമനവധി ദോഷമായിതു’

എന്നു വിലപിച്ചതു കേട്ടു്, രാജാവു്

‘ഖരവരഗുണനിധേ! ഖേദമരുതുതേ
പറന്നിച്ഛയ്ക്കൊത്ത വഴി ഗച്ഛ നീ’

എന്നു പറഞ്ഞു അവനെ സമാശ്വസിപ്പിക്കന്നു. ഇപ്രകാരം വിമുക്തനായ ഹംസം കൃതജ്ഞതയാൽ പ്രേരിതനായിട്ടു് രാജസമീപം വിഗതഭയം ചെന്നു്,

‘കാമിനിരൂപിണി ശീലവതീ മണി
ഹേമാമോദസമാ
ഭീമനരേന്ദ്രസുതാ ദമയന്തീ
നാമരമാനവമാ
സാമരധാമവധൂമദഭൂമവി-
രാമദകോമളിമാ
ത്വാമനുരാഗിണിയാം; അതിനിക്കു ഭരം
അമരാധിപതിമപഹായ രാഗിണം’

എന്നു പ്രതിജ്ഞ ചെയ്തിട്ടു് ഭീമനഗരിയിലേക്കു പോകുന്നു.

ശ്രുതനളഗുണയായ ദമയന്തി സഖിമാരാൽ അനുഗതയായി നളഗതമായ ചിത്തവൃത്തികളോടുകൂടി ഉദ്യാനത്തിൽ പ്രവേശിച്ചു രമിക്കവേ,

“ചലദളിത്സംകാരം ചെവികളിലംഗാരം
കോകിലകൂജിതങ്ങൾ കൊടിയ കൎണ്ണശൂലങ്ങൾ
കുസുമസൗരഭം നാസാകുഹരസരസൈരിഭം
അതിദുഃഖകാരണമിന്നാരാമസഞ്ചരണം”

എന്നു തോന്നുകയാൽ അവിടെ നിന്നു പോവാൻ ഭാവിക്കുന്നു. അപ്പോൾ,

‘മിന്നൽകൊടിയിറങ്ങി മന്നിലേക്കു വരികയോ?
വിധുമണ്ഡലമിറങ്ങി ക്ഷിതിയിലേക്കു പോരികയോ?’

എന്നു തോന്നിക്കുമാറു് ഒരു അരയന്നം പറന്നുവരുന്നതു കണ്ടിട്ടു് അവനിൽ അവൾക്കു കൗതുകം ജനിക്കുന്നു.

വാരിയരുടെ ഹംസം അതിസരസനും പ്രത്യുൽപന്നമതിയുമാണു്. അവസരോചിതം പ്രവൎത്ത ിക്കുന്ന വിഷയത്തിൽ അവനുള്ള വിരുതു് അന്യാദൃശമായിരിക്കുന്നു. നളൻ അവനെ പിടികൂടിയപ്പോൾ,

‘ശിവ ശിവ എന്തു ചെയ്വു ഞാൻ– എന്നെ-
ച്ചതിച്ചുകൊല്ലുന്നിതു രാജേന്ദ്രൻ.
വിവശം നിരവലംബം മമ കുടുംബവുമിനി.
ജനകൻ മരിച്ചുപോയി;
തനയൻ ഞാനൊരുത്തനായ്;
ജനനി തന്റെ ദശയിങ്ങനെ.
അപി ച മമ ദയിതാ കളിയ-
ല്ലനതിചിരപ്രസൂതാ–പ്രാണൻ
കളയുമതിവിധുരാ–എന്നാൽ
കുലമിതഖിലവുമറുതിവന്നിതു.’

എന്നിങ്ങനെ ശിലയുമലിയുമാറു വിലപിച്ചു് കാര്യം നേടുന്നു. ദമയന്തിയുടെ അടുക്കൽച്ചെന്നിട്ടു്, അവളിൽ

‘തൊട്ടേനേ ഞാൻ കൈകൾകൊണ്ടു്–തോഴിമാരെ!
കിട്ടുകിൽ നന്നായിരുന്നു കേളി ചെയ്വാൻ.
ക്രൂരനല്ല സാധുവത്രേ ചാരുരൂപൻ; നിങ്ങൾ
ദൂരെനില്പിനെന്നരികിലാരും വേണ്ട’

എന്നിങ്ങനെ കൗതുകവും വിശ്വാസവും ഒരേ സമയത്തു് അങ്കുരിപ്പിച്ചും,

‘ഇനിയൊരടി നടന്നാൽ കിട്ടുമേ കൈക്കലെന്നു്’ പ്രതിപദം തോന്നിക്കുമാറു് മന്ദം മന്ദം നടന്നു് സൂത്രത്തിൽ അവളെ തോഴിമാരിൽനിന്നു് അകറ്റിക്കൊണ്ടുപോയും, ഇടയ്ക്കു്,

‘എങ്ങനെ പിടിക്കുന്നു നീ ഗഗനചാരിയാമെന്നെ?
യൗവനംവന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം’

എന്നു് സൗമ്യമായി അപഹസിച്ചും, എന്നാൽ അതുകൊണ്ടു് അവൾക്കു് ഉത്സാഹഭംഗം വരാതിരിപ്പാൻ വേണ്ടി,

‘ബന്ധനം ചെയ്യേണ്ട നീ മാം ബന്ധുവത്രേ തവ ഞാൻ.
സഖിമാരിലധികം വിശ്വസിച്ചീടെന്നെ’

എന്നു് അടുത്ത നിമിഷത്തിൽതന്നെ ഉദ്ബോധിപ്പിച്ചും അവളോടുകൂടി സ്വൈരസംഭാഷണത്തിനുതകുന്ന ഒരു വിജനത്തു വന്നുചേരുന്നു.

അവളുടെ മനോഗതിയറിയാനാണു് അവന്റെ പിന്നത്തേ ശ്രമം.

‘ജഗൽപതിയും രതിപതിയും
തവ കൊതിയുള്ളൊരു പതി വരുമേ’

എന്നു പറയുന്നതു് അവളുടെ ചിത്തം ഏതെങ്കിലും ഒരുവനിൽ പതിഞ്ഞുകഴിഞ്ഞോ എന്നു് അറിയുന്നതിനാണെന്നു തോന്നുന്നു. അടുത്ത ക്ഷണത്തിൽ,

‘നളനഗരേ വാഴുന്നൂ ഞാൻ നളിനജന്മവചസാ
നളിനമിഴിമാൎക്കെല്ലാം നട പടിപ്പാൻ
മദലളിതം മൃദുലളിതം ഗുണമിളിതം–ഇതു കളിയല്ലേ’

എന്നിങ്ങനെ നളന്റെ പേരിനെ പ്രാസംഗികമായി അവതരിപ്പിച്ചിരിക്കുന്നതു് അവൾക്കു നായകനെ സംബന്ധിച്ചുള്ള മനോഭാവത്തെ അറിവാനാണെന്നു പറയേണ്ടതില്ലല്ലോ. ആ ഉദ്ദേശം നല്ലപോലെ ഫലിക്കയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ,

‘നൈഷധപുരമോ തവ പരമപദം?
… … …
നളനൃപഗുണഗണമോതുകെടോ.
തവവാചികമഴൽമോചകം മമ
കൎണ്ണമാരചയ പുണ്യലേശയുതം’

ഇത്യാദി വാക്കുകളിൽനിന്നു് ദമയന്തിയുടെ ചിത്തത്തെ ‘പത്തിനഞ്ചും’ അറിവാൻ അവനു കഴിയുന്നു. അതിനു ശേഷമാണു് അവൻ,

‘കാതരമിഴിമാർമൗലിമാലികേ ദമ-
സോദരി നിനക്കു ബാലികേ
ഏതൊരു പുരുഷനുള്ളിൽ കൗതുകം? പാരി-
ലാദരണീയം തസ്യ ജാതകം.
ഏണമിഴി പറവാൻ മടിക്കരുതേ
നാണംകൊണ്ടിനിയേതും മറയ്ക്കരുതേ’

എന്നു തുറന്നു ചോദിക്കുന്നതു്. അവൾ നളനിൽ അനുരാഗിണിയാണെന്നു ബോധം വന്ന മാത്രയിൽ, ഈ സരസൻ, നായകന്റെ ചിത്രം ഉജ്ജ്വലവൎണ്ണങ്ങളിൽ രചിച്ചുകാണിച്ചു് ആ പ്രേമത്തെ പതിന്മടങ്ങു വർദ്ധിപ്പിക്കുന്നു. എന്നാൽ അതുകൊണ്ടു തൃപ്തിപ്പെടുന്നോ? ഇല്ല; അവൻ വീണ്ടും ചോദിക്കുന്നു:

‘ചെന്നിതു പറവേൻ നൃപനോടഭിലാഷം ഞാൻ
നിന്നിലുണ്ടാമവനും പരിതോഷം.
അന്യനിലയി തേ വരുമോ സന്തോഷം? എന്നാൽ
താതനൊരുവനു കൊടുക്കും നിന്നെ;
പ്രീതി നിനക്കുമുണ്ടാമവനിൽതന്നെ;
വിഫലമിന്നു പറയുന്നതെല്ലാം.
ചപലനെന്നു പുനരെന്നെച്ചൊല്ലാം.
ഇത്ഥമനൎത്ഥ മുദിത്വരമാം–അതി-
നുത്തരമോതുക സത്വരമിപ്പോൾ’

തനിയ്ക്കു് ഒരു കാലത്തും മാറ്റം വരുകയില്ലെന്നുള്ള ദമയന്തിയുടെ ശപഥം കേട്ടതിനുശേഷമേ അവൻ ആ സന്തോഷവൎത്ത മാനം അറിയിക്കാനായി നളന്റെ സന്നിധിയിലേക്കു പോകുന്നുള്ളു.

നളനാകട്ടേ ഹംസത്തിന്റെ പ്രത്യാഗമനം പ്രതീക്ഷിച്ചു് അക്ഷമനായിരിക്കവേ ആണു്,

‘നരപതേ ഭവദഭിലഷിതമെന്നാൽ
സാധിതപ്രായമിദം’

എന്ന വാക്കുകളോടുകൂടി അവൻ തത്സമക്ഷം പ്രത്യക്ഷപ്പെടുന്നതു്. നളന്റെ ഹൃദയം കുളുൎക്കുന്നു.

ഇതിനിടയ്ക്കു് ഭീമരാജാവു് ദമയന്തിക്കു സ്വയംവരം നടത്താൻ ഉദ്യമിക്കുന്നു. കലഹം കാണ്മാൻ കൊതി പൂണ്ടിരിക്കുന്ന നാരദൻ സ്വൎഗ്ഗത്തിലേക്കു പോകവേ പൎവതനെ കണ്ടുമുട്ടുന്നു. അവർ രണ്ടുപേരും കൂടി സ്വൎഗ്ഗത്തിൽ ചെന്നു് ഇന്ദ്രാദികളെ സ്വയംവരവൃത്താന്തം അറിയിക്കുന്നു. ഇന്ദ്രൻ, യമൻ, അഗ്നി, വരുണൻ ഈ നാലു ദേവന്മാരും ഭീമനഗരിയിലേക്കു പുറപ്പെടുകയും, മാൎഗ്ഗമദ്ധ്യേ നളനെക്കണ്ടു് കാര്യം തുറന്നുപറയാതെ,

‘ശമനനിവൻ ദഹനനിവൻ താൻ
വരുണനിവൻ വലമഥനൻ ഞാൻ
അമരതരൂനകലെ വടിഞ്ഞുനി-
ന്നരികിൽ വന്നു വയമൊന്നിരിപ്പാൻ’

എന്നു പ്രസ്താവിക്കയും, നളൻ,

‘ദംഭോളിധര! ചൊന്നതൻപോടു
ചെയ്യാം ഞാൻ’

എന്നു സമ്മതിക്കയും ചെയ്യുന്നു. അപ്പോഴത്രേ,

‘പാൽപൊഴിയുംമൊഴി ദമയന്തിയെ
കേൾപ്പതിന്നായ് രാപകൽ പോരാ
താൽപര്യം വേൾപ്പതിനുണ്ടതു
ചേൎപ്പതിന്നായ് നീ തുടരേണം’

എന്നു് അവർ തുറന്നു പറയുന്നതു്. അതു കേട്ടു് നളൻ അമ്പരന്നു പോകുന്നു.

‘ഭൈമീകാമുകനല്ലോ ഞാനും
സ്വാമികളേ കരുണവേണം’

എന്നു പറഞ്ഞു് അവരുടെ കാരുണ്യത്തെ അദ്ദേഹം അഭ്യൎത്ഥ ിച്ചുനോക്കുന്നു. അല്ലാതെന്തു നിവൃത്തി? വാഗ്ദാനത്തെ ലംഘിക്കാമോ?

‘മാരശരൈരാകുലമതിയായ്
മാ കുരു നീ വംശകളങ്കം’

എന്നു് അവർ, നിൎബ ന്ധം പിടിച്ചപ്പോൾ,

‘നിറയുന്നു ബഹുജനം നഗരേ–ഒന്നു
പറവാനും കഴിവുണ്ടോ വിജനേ’

എന്നൊരു ഒഴികഴിവു പറഞ്ഞുനോക്കുന്നു. അതും വിഫലമായ്ത്തീരുന്നു.

‘വരിക്കണം നീ ഞങ്ങൾ നാല്വരി-
ലൊരുത്തനെ എന്നുരയ്ക്ക ഭവാൻ പോയ്
തിരസ്കരിണി തവ തരുന്നു ഞങ്ങൾ
ഇരിക്കുമത്രേ തവ വരുവോളം’

എന്നു് ദേവന്മാർ അരുളിച്ചയ്കയാൽ അദ്ദേഹം ഭീമനഗരിയിൽ ചെന്നു് തിരസ്കരിണിയുടെ സഹായത്തോടുകൂടി ദമയന്തിയെ,

‘നഖനിരകൾ മുതൽ പൂഞ്ചികുരതതിയറുതി നികടഭുവി’ കണ്ടു് കണ്ണിനു സാഫല്യം നേടുന്നു. എന്നാൽ അമരേന്ദ്രന്റെ ദൂതനാണു് താൻ എന്നുള്ള ബോധം മനസ്സിൽ പെട്ടെന്നുദിക്കുകയാൽ അദ്ദേഹം തന്റെ ചിത്തവൃത്തികളെ അടക്കിക്കൊണ്ടു് ദൗത്യകൎമ്മം നിൎവഹിക്കുന്നു.

‘വല്ലഭനുണ്ടുള്ളിൽ പുറത്തില്ല കാണ്മാനും പാരം
അല്ലലുണ്ടവനേപ്പോലെ നല്ലവൻ നീയും,
വല്ലായ്മ ജീവിപ്പാൻ മമ തെല്ലുനേരം നീ വാണു
നല്ല വചനം ചൊൽകിലില്ല വൈഷമ്യം.’

എന്ന വാക്കുകൾ കേട്ടിട്ടു് തന്റെ ധൎമ്മം താൻ നിറവേറ്റിക്കഴിഞ്ഞു എന്നുള്ള സമാധാനത്തോടുകൂടി നളനു വേണമെങ്കിൽ തിരിച്ചുപോകാമായിരുന്നു. എന്നാൽ സത്യനിഷ്ഠനായ ആ രാജശ്രേഷ്ഠൻ, ദമയന്തിയുടെ മനോഗതിക്കു മാറ്റം വരുത്തുന്നതിനു് ഭീഷണിപോലും പ്രയോഗിച്ചുനോക്കുന്നു. അതും ഫലിച്ചില്ലെന്നു കണ്ടപ്പോഴാണു് അദ്ദേഹം ആശ്ചര്യവും, ‘വാത്സല്യം ബഹുമാനവും ചീൎത്തു ്’ ദേവന്മാരുടെ അടുക്കലേയ്ക്കു മടങ്ങുന്നതു്. നളന്റെ സ്വഭാവരൂപവൽക്കരണത്തിൽ കവി നല്ലപോലെ ശ്രദ്ധിച്ചിട്ടുണ്ടു്. അദ്ദേഹം പ്രകൃത്യാ ധീരനും സത്യനിഷ്ഠനും ധൎമ്മതൽപരനും ദയാലുവും ആത്മനിയന്ത്രണശക്തിയുള്ളവനും ആണു്. ഹംസത്തിന്റെ വിലാപം കേട്ടമാത്രയിൽ അദ്ദേഹത്തിന്റെ ഹൃദയം അനുകമ്പാൎദ്രമായിത്തീരുന്നു. ഇന്ദ്രാദികളുടെ ദൗത്യം വഹിക്കുന്ന അവസരത്തിൽ അദ്ദേഹം തന്നെത്താൻ മറന്നു്, അവൎക്കുവേണ്ടി സകലനയോപായങ്ങളും പ്രയോഗിച്ചുനോക്കുന്നു.

അദ്ദേഹം ദേവസന്നിധിയിൽ പ്രത്യാഗമിച്ചു്, ഉണ്ടായ സംഗതികളെ വിവരിച്ചു കേൾപ്പിച്ചശേഷം പറയുന്ന വാക്കുകൾ നോക്കുക:

“അരുളിച്ചെയ്തപോലിതെല്ലാം കേട്ടേൻ.
അഗതിക്കെനിക്കിനിയാവതെന്തിപ്പോൾ?
അപരനെയങ്ങു നിയോഗിച്ചാലും–ദ്രുത-
മപഹരിച്ചാലുമവളെ വേഗാൽ.
അബലമാരതിചപലമാരിതി
പറവതിനു നഹി കുറവു കിഞ്ചന
ലാളനേന വശീകരിച്ചു
രമിച്ചുകൊള്ളുക നല്ലൂ വേണ്ടുകിൽ.’’

അനന്തരം ദേവന്മാരും നളനും ഒരുമിച്ചു് സ്വയംവരോത്സവത്തിനു പോകുന്നു. അവരെല്ലാം വിദർഭനഗരിയിൽച്ചെന്നു് അവരവരുടെ മഞ്ചങ്ങളിൽ ഉപവേശിക്കുന്നു. ആ അവസരത്തിൽ ചില രാക്ഷസന്മാരും ദാനവന്മാരും കൂടി ആലോചിച്ചു്,

‘ഹരിക്കേണമവളെ നാം
കൊതിക്കേണമശക്തന്മാർ; നടക്ക നാമവിടേയ്ക്കു്
മിനക്കെട്ടിങ്ങിരുന്നാലോ കനക്കേടു വരും”

എന്നുറച്ചുകൊണ്ടു് അങ്ങോട്ടു പുറപ്പെടുന്നു.

ഇങ്ങനെ ‘ചൂതസായകനു ലോകഭേദവും ദ്വീപഭേദ’വുമതുണ്ടോ എന്നുള്ള ന്യായം അനുസരിച്ചു് ദേവാസുരകളും രാജാക്കന്മാരും ഒക്കെ സ്വയംവരത്തിനു വന്നുചേരുകയാൽ അവരുടെ ഗുണങ്ങളെ എല്ലാം വൎണ്ണിച്ചുകേൾപ്പിക്കുന്നതിനു് സാധാരണ ആരെക്കൊണ്ടും സാധിക്കയില്ലെന്നു കണ്ടു് മഹാവിഷ്ണു അതിലേയ്ക്കു സരസ്വതീദേവിയെ നിയോഗിച്ചയയ്ക്കുന്നു. ദേവി ഓരോ രാജാക്കന്മാരെയും ചൂണ്ടിക്കാണിച്ചു വൎണ്ണിക്കുന്നു. എന്നാൽ ദമയന്തിക്കു് അവരിൽ ആരിലും പ്രീതി ജനിക്കുന്നില്ല. ഒടുവിൽ, പഞ്ചനളന്മാരുടെ അടുക്കൽ എത്തുന്നു.

‘ഇന്ദ്രനഗ്നിയമൻ പാശിയെന്നു നാല്‍ വരിതാ നളൻ
തന്നരികിൽ മരുവുന്നു സുന്ദരി തത്സ്വരൂപന്മാർ’

എന്നു് ദേവി ഉപദേശിക്കുന്നു. ദമയന്തി കുഴങ്ങുന്നു.

‘ചെറിയ നാളിൽ തന്നെത്തുടങ്ങി ഞാൻ
അറിവേൻ കണവൻ മമ നളനെന്നു്.
മറവില്ലതിനിക്കെന്നു വരികിലോ അറിയായ്
വരിക മമ രമണനെ’

എന്നു ചൊല്ലി അവൾ ദേവന്മാരോടു പ്രാൎത്ഥ ിച്ചപ്പോൾ, സാക്ഷാൽ നളനെ അവൾക്കു തിരിച്ചറിയാറാവുകയും അദ്ദേഹത്തിന്റെ കണ്ഠത്തിൽ അവൾ വരണമാല അൎപ്പിക്കയും ചെയ്യുന്നു. പ്രസന്നരായ ദേവന്മാർ നളന്നു് ഓരോരോ വരങ്ങൾ നല്കീട്ടു മറയുന്നു. ഇതാണു് ഒന്നാംദിവസത്തെ കഥ.

നളൻ ദമയന്തിയോടുകൂടി സ്വഗൃഹത്തിൽ എത്തുന്ന അന്നുമുതൽ രണ്ടാംദിവസത്തെ കഥ ആരംഭിക്കുന്നു. പിൽക്കാലത്തെ കഥകളികൎത്ത ാക്കന്മാരുടെ രീതിയിൽ ഇവിടെ ഒരു ഉജ്ജ്വലശൃംഗാരരംഗം വാര്യർക്കു് സജ്ജമാക്കാൻ കഴിയുമായിരുന്നു. എന്നാൽ രസജ്ഞനായ ഈ കവിയുടെ പോക്കു വേറെയാണു്. നളൻ അവരുടെ അഭീഷ്ടസിദ്ധിക്കു ബാധകമായ് വന്ന സംഗതികളെല്ലാം പറഞ്ഞുകേൾപ്പിച്ചിട്ടു്,

‘ഇടയിൽ വന്നിടരെല്ലാം നിലച്ചു
ഇന്ദുവദനെ നിന്നെ ലഭിച്ചു–ഇതിനാൽ
ഇനിക്കു പുരാ പുണ്യം ഫലിച്ചു
ഇനിയോ നിൻ ത്രപയൊന്നേ-
യെനിക്കു വൈരിണീ മന്യേ
തനിയേ പോയതുമൊഴിയാതോ’

എന്നു് തന്റെ ഗൂഢമായ ഇംഗിതത്തെ നായികയേ ധരിപ്പിക്കുന്നതേയുള്ളു. നവോഢയായ നായികയേക്കൊണ്ടു് അങ്ങോട്ടും രതിപ്രാൎത്ഥ നം ചെയ്യിക്കാതെ, ആ ഭാഗത്തെ

‘കാന്തൻ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം
പൂന്തേൻതൊഴും മൊഴി നിശമ്യ നിശേന്ദുനേവ
ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ
സ്വാന്തർമുദാ പുരവരേ സഹ തേന രേമേ’

എന്നു ശ്ലോകത്തിൽ കഴിച്ച ഈ മഹാകവിയുടെ ഔചിത്യബോധത്തിനും രസജ്ഞതയ്ക്കും കോടികോടി നമസ്കാരം പറഞ്ഞാലും മതിയാവുകയില്ല.

‘സാമ്യമകന്നോരുദ്യാനം–എത്രയുമാഭി-
രാമ്യമതിനുണ്ടതു നൂനം
ഗ്രാമ്യം നന്ദനവനമരമ്യം ചൈത്രരഥവും
കാമ്യം നിനയ്ക്കുന്നാകിൽ സാമ്യമല്ലിതു രണ്ടും
കങ്കേളീചമ്പകാദികൾ പൂത്തുനിൽക്കുന്നു;
ശങ്കേ വസന്തമായാതം.
ഭൃംഗാളി നിറയുന്നു പാടലപടലിയിൽ
കിം കേതകങ്ങളിൽ മൃഗാങ്കനുദിക്കയല്ലീ?
പൂത്തും തളിൎത്തു മല്ലാതെ ഭൂരുഹങ്ങളിൽ
പോൎത്തു മൊന്നില്ലിവിടെക്കാണ്മാൻ.
ആൎത്തു നടക്കും വണ്ടിൻചാൎത്തു ം–കുയില്ക്കുലവും
വാഴ്ത്തുന്നൂ മദനന്റെ കീൎത്ത ിയേ മറ്റൊന്നില്ല.
സൎവത്തുരമണീയമേതൽ–പൊന്മയക്രീഡാ
പൎവതമെത്രയും ചിത്രം!
ഗർവിതഹംസകോകം ക്രീഡാതടാകമിതു
നിർവൃതികരണങ്ങളിലീവണ്ണം മറ്റൊന്നില്ല’

ഇത്ര മനോഹരമായ ഒരു ഉദ്യാനവൎണ്ണന ആട്ടക്കഥകളിൽ മറ്റൊരിടത്തും കാണ്മാനില്ല. ആടുന്നതിനും പാടുന്നതിനും വായിച്ചു രസിക്കുന്നതിനും ഒരുപോലെ കൊള്ളാവുന്ന ഒരു പദമാണിതു്. “കോട്ടയംരാജാവിന്റെ ആട്ടക്കഥകൾ അഭിനയത്തിനു കൊള്ളാവുന്നിടത്തോളം കവിത്വത്തിനു കൊള്ളാവുന്നതല്ല. അവിടവിടെ ചമൽക്കാരമുള്ള ചില അലങ്കാരപ്രയോഗങ്ങൾ കാണ്മാനുണ്ടെങ്കിലും ചില വൎണ്ണനകൾ മുതലായവ വളരെ വിശേഷങ്ങളാണെന്നു പറയേണ്ടതായി തോന്നുന്നില്ല. നളചരിതംകഥകളി മലയാളഭാഷയിലുള്ള ഏതു കവിതയോടും കിടനിൽക്കത്തക്ക യോഗ്യതയുള്ളതാണെന്നുള്ളതു് പരിപൂൎണ്ണമായി തെളിയിക്കുവാൻ നമുക്കു സ്വാധീനമുള്ള സമയത്തിന്റെ ക്നുപ്തതയേ തടസ്സമുള്ളു. ദമയന്തീനളന്മാരുടെ അനുരാഗമാണല്ലോ ഈ കഥകളിയുടെ വിഷയം. അന്യോന്യം പറഞ്ഞു കേട്ട ദമയന്തീനളന്മാർ പരസ്പരം അനുരാഗപ്പെടുന്നതും രണ്ടുപേരുടേയും അനുരാഗം അയോഗശൃംഗാരസ്ഥിതിയിൽ ഇരുന്ന ശേഷം രണ്ടാംദിവസത്തെ കഥയുടെ ആരംഭത്തിൽ സംഭോഗശൃംഗാരമായി പരിണമിച്ചു് അതിൽ തന്നെ വിപ്രലംഭദശയെ പ്രാപിച്ചു് മൂന്നാംദിവസം വിപ്രലംഭം അത്യുച്ചമായി നാലാംദിവസം പിന്നെയും സംഭോഗദശയിൽ അവതരിക്കുന്നതും ഒരു ഒന്നാന്തരം സംസ്കൃതനാടകത്തിന്റെ സൎവഛായകളും പ്രസ്തുത ആട്ടക്കഥയിൽ ഉണ്ടെന്നു വ്യക്തമാക്കുന്നതാകുന്നു.” [2]

ഉപവനതലത്തിലും സൗധത്തിലും വാപീതടത്തിലും മണിമന്ദിരത്തിലും ലതിലാലസനായി നളൻ ധൎമ്മദാരങ്ങളോടു കൂടി സഞ്ചരിച്ചുകൊണ്ടിരിക്കെ, ത്രിദിശപതികൾ സ്വൎഗ്ഗത്തിലേക്കു തിരിച്ചുപോകുംമധ്യേ കലിയെ കാണുന്നു. അവർ തമ്മിൽ സംഭാഷണം നടക്കുന്നു.

‘ഭൂമിതന്നിൽ ഭീമസുതയെന്നൊരു
കാമിനീ കമലലോചനാ
കാമിനീയകത്തിൽ ധാമംപോൽ–അവൾതൻ-
നാമം കേട്ടു ദമയന്തിപോൽ
യാമി ഞാനവളെ ആനയിപ്പതിനു
സ്വാമി അതിനു വിട തരിക നീ’

എന്നു കലി പറഞ്ഞപ്പോൾ ഇന്ദ്രൻ

പാഥസാം നിചയം വാൎന്നൊഴിഞ്ഞളിവു
സേതുബന്ധനോദ്യോഗമെന്തെടോ?
… … …
നലമുള്ളൊരു നവഗുണപരിമളനെ
നളനെന്നൊരു നൃപനെ അവൾ വരിച്ചു
ഇനിബ്ഭുവി തേ ഗതി പഴുതേ
ശകുനപ്പിഴ തവ ജനിതം’.

എന്നിങ്ങനെ അവനെ പിന്തിരിപ്പിക്കാൻ നോക്കുന്നു.

‘നളനിൽ തവ വൈരമനൎത്ഥ കരം
കുമതി ഭവാൻ അവൻ ഗുണവാൻ
വ്യസനം തവ വരുമുടനെ’

എന്നു ശാസിക്കയും ചെയ്യുന്നു. കലിയാകട്ടെ അതൊന്നും വകവയ്ക്കാതെ ദ്വാപരസഹിതം ചെന്നു് പുഷ്കരന്റെ കൂട്ടുപിടിക്കുന്നു.

‘ധരണിയിലുള്ള പരിഷകൾ നളനെച്ചെന്നു കാണും;
അവൎക്കു വേണ്ടുംകാര്യം നളനും സാധിപ്പിക്കും.
ദൂരത്തുന്നാരും വരികയില്ല നമ്മെക്കാണ്മാൻ.
നമുക്കില്ലാ നാടും നഗരവും കുടയും ചാമരവു-
മമിത്രവീരന്മാരെയമക്കും വൻപടയും.
ബഹുജനെന്നുള്ളതേ നമുക്കൊന്നുള്ളു മുറ്റും’

ഇത്യാദി വാക്കുകളിൽനിന്നുതന്നെ പുഷ്കരൻ നളനിൽ അസൂയാലുവാണെന്നു കലി മനസ്സിലാക്കുന്നു. ആ ദുഷ്ടന്റെ പ്രേരണയാൽ മലിനാശയനായ ആ നിഷധപുഷ്കരധുമകേതു നളനെ ചൂതു പൊരുതുവാൻ ക്ഷണിക്കുന്നു. നളന്റെ സ്വഭാവഗുണം ഇവിടെ നല്ലപോലെ പ്രത്യക്ഷപ്പെടുന്നുണ്ടു്. അദ്ദേഹം ഇങ്ങനെ ഉപദേശിച്ചുനോക്കുന്നു,

‘താനേതൊരുത്തനെന്നു ചിന്തയ
ഞാനോ തരം നിനക്കു സാമ്പ്രതം?
ഊനാതിരിക്തഭേദം നഷ്ടം.
ഞാൻ ജ്യേഷ്ഠൻ നീയെന്നനുജൻ;
അസഭ്യവാക്കുകളോതുക ചൂതിനു
വിളിപ്പതും തവ ചേരുവനോ?–ഞാ-
നിളപ്പമല്പവും തേടുവനോ’

പക്ഷേ പുഷ്കരൻ അതൊന്നും വകവയ്ക്കുന്നില്ല. ചൂതു നടക്കുന്നു. നളൻ മുറയ്ക്കു തോറ്റുതുടങ്ങുന്നു.

‘ഊണിന്നാസ്ഥ കുറഞ്ഞു നിദ്ര നിശയിങ്കൽപോലുമില്ലാതെയായ്
വേണുന്നോരൊടൊരാഭിമുഖ്യമൊരുനേരം നാസ്തി നക്തം ദിവം’

എന്നായി നളന്റെ മട്ടു്. ദുഃഖിതയായ ഭൈമി

‘കാണുംപോന്നു പുറത്തുനിന്നു കരയും’–എന്തു ചെയ്യാം?
‘വായ്ക്കും ദൈവഗതിക്കു നീക്കമൊരുനാളുണ്ടോ?’
‘ധനം രാജ്യവും തച്ചുപറിച്ചുകൊണ്ടു്’’ പുഷ്കരൻ,
‘മിണ്ടാതെ നടകൊണ്ടാലും വനവാസത്തിനു മമ
നാടതിലിരിക്കൊലാ’

എന്നു പറഞ്ഞു് നളനെ ദമയന്തിയോടുകൂടി ആട്ടിപ്പുറത്താക്കുന്നു.

“പുരത്തിൽ മരുവും മഹാജനങ്ങളും പുകൾ
പെരുത്തെഴും നാഗരികജനങ്ങളും–നാട്ടിൻ-
പുറത്തു വസിക്കുമോരോ ജനങ്ങളും–ഇന്നു
കേൾക്കേണമെന്റെ ആജ്ഞ–ഓൎക്കൊലാ നളനിൽ വേഴ്ച
നിസ്ത്രപനാമവനെ സമ്മാനിക്കൊല്ലാ–ഒരു
വസ്ത്രതണ്ഡുലാദികൾ വിശ്രാണിക്കൊല്ലാ.
ഉല്ലംഘിതാജ്ഞന്മാരെക്കൊല്ലും സന്ദേഹമില്ല.
ചൊന്നതാചരിപ്പോരിലുന്നതാ മമ പ്രീതി’

എന്നൊരു വിളംബരവും പ്രസിദ്ധീകരിക്കുന്നു.

ഭൈമി തന്റെ രണ്ടു കുട്ടികളേയും സാരഥിയായ വാർഷ്ണേയനെ ഏല്പിച്ചു് കുണ്ഡിനത്തിലേക്കയച്ചിട്ടു് ഭൎത്ത ാവിന്റെ സുഖദുഃഖങ്ങളിൽ പങ്കു കൊള്ളാനായി അദ്ദേഹത്തിനെ അനുഗമിക്കുന്നു. നളനോ? തന്റെ അവസ്ഥ ഓൎത്ത ല്ല അധികം ദുഃഖിക്കുന്നതു്,

‘സുന്ദരീ ദമയന്തി സുമുഖി സുദതീ സതി
തന്വീ തരുണീമണി തളരുന്നിതല്ലോ പാരം
തപ്തതോയസിക്തമാലതീവന-
നക്തമാലമസ്തമൂലമിവനതും
ക്ഷുത്തൃഡാൎത്ത ിലുപ്തചിത്തമാശ്രയി-
ച്ചത്തൽമൂലം ചത്തുപോകിലാം’

എന്നു വിചാരിച്ചു് വനത്തിൽകൂടെ സഞ്ചരിക്കവേ, രണ്ടു പക്ഷികൾ വരുന്നതു കണ്ടു്,

‘ഭക്ഷണാൎത്ഥ മിക്ഷണേന ഞാനിഹ
വിക്രമേണ കയ്ക്കലാക്കുവാൻ’

എന്നു് അദ്ദേഹം വിചാരിച്ചുറയ്ക്കുന്നു. എന്നാൽ എന്തുകൊണ്ടു് വല വയ്ക്കും?

‘വസ്ത്രമേതദുൽസൃജാമി—ചാമിവ’

എന്നുള്ള വിചാരത്തോടുകൂടി അദ്ദേഹം വസ്ത്രത്തെ എറിഞ്ഞു് അവയെ പിടിക്കാൻ നോക്കുന്നു. പക്ഷിരൂപം പൂണ്ടുവന്ന കലിദ്വാപരന്മാർ ആ വസ്ത്രവും തട്ടിക്കൊണ്ടു പൊയ്ക്കളയുന്നു. നളൻ ഉത്തരീയനഷ്ടംനിമിത്തം ഏകവസ്ത്രനായും തീരുന്നു.

‘സുന്ദരി യദി തേ ശൃണു ഭൈമീ നിന്നെ രക്ഷിപ്പാൻ
ഇന്നരിമ എന്നെനിക്കു വന്നു.
ഒന്നല്ലെനിക്കുള്ളാധി! ചൊന്നാലറിയിക്കാമോ?
എന്നെയും നിന്നെയും നീ തന്നെ കാത്തുകൊള്ളണം’

എന്നു പറഞ്ഞു കേഴുന്ന നളന്റെ മനോവേദനയുടെ ആഴം ആൎക്കു നിൎണ്ണയിക്കാം?

ദമയന്തി തന്റെ ദുഃഖത്തെ തൽക്കാലം വിസ്മരിച്ചിട്ടു്,

‘പയ്യോ പെറുക്കാമേ ദാഹവും–ആര്യപുത്ര കേൾ
അയ്യോ എൻ പ്രിയപ്രാണനാഥ!
കയ്യോ കാലോ തിരുമ്മി മെയ്യോടു മെയ്യണവൻ’

എന്നിങ്ങനെ നളനെ സമാധാനപ്പെടുത്താൻ നോക്കുന്നു. ഇതികൎത്ത വ്യതാമൂഢനായ്ച്ചമഞ്ഞ നളൻ തന്റെ പത്നിയെ കുണ്ഡിനപുരത്തേയ്ക്കു പറഞ്ഞയയ്ക്കാൻ നോക്കുന്നു. എന്നാൽ ഭൈമിയാകട്ടെ,

‘ആധിവ്യാധികളിലും പ്രീതിദമൗഷധം കേൾ
സ്വാധീനസഹധൎമ്മിണീതി നീ ധരിക്കേണം’

എന്നു തന്റെ ദൃഢനിശ്ചയത്തെ വ്യക്തമാക്കുന്നു. അനന്തരം അവൾ കാന്തന്റെ മടിയിൽ തല വച്ചു് ഉറങ്ങുന്നു. കലിപ്രേരണ നിമിത്തം ‘മൂഢപ്രായമനാവായ’ നളൻ ആ രാത്രി നിൎജ്ജ നമായ വനത്തിൽ അവളെ തനിച്ചു വിട്ടും വച്ചു് കടന്നുകളയുന്നു. ഭൈമി പെട്ടെന്നുണൎന്നു ്,

‘കരഞ്ഞും ഖേദിച്ചും വനഭൂവി തിരഞ്ഞും നിബിഡമായ്
നിറഞ്ഞെങ്ങും തിങ്ങും തിമിരഭരരുദ്ധേക്ഷണപഥാ
പറഞ്ഞും കോപിച്ചും പല വഴി നടന്നും’

വലയുന്നു. ‘അലസതാവിലസിതമതിനാൽ ഞാനുറങ്ങിനേൻ’ എന്ന പദം വായിച്ചാൽ കരച്ചൽ വരാത്ത മലയാളികളുണ്ടെങ്കിൽ അവരുടെ ഹൃദയങ്ങൾ ശിലാനിൎമ്മിതങ്ങളായിരിക്കണം. കേരളീയാംഗനമാൎക്കു് അതിപ്രിയമായ ഒരു ഗാനമാണിതു്. ത്യാഗരാജകൃതികളുടേയും മറ്റും തള്ളിക്കേറ്റത്താൽ കേരളീയ ഗാനകലയ്ക്കു് ഉടവു തട്ടീട്ടുണ്ടങ്കിലും, നളചരിതത്തിലെ ഗാനങ്ങൾക്കു് ഇതേവരെ പറയത്തക്ക സ്ഥാനഭ്രംശമൊന്നും സംഭവിച്ചിട്ടില്ലെന്നുള്ളതു് ചാരിതാൎത്ഥ ്യജനകമായിരിക്കുന്നു.

ദമയന്തിയുടെ വിലാപം ഒരു വനേചരൻ കേൾക്കുന്നു.

‘പെരുത്ത വൻകാട്ടിന്നകത്തങ്ങൊരുത്തനായ് പോയ്വരുവാനും
പേടി നമുക്കും പാരമുദിക്കും പേൎത്തു ം ഗഹനേ തിരവാനും’

ഇപ്രകാരം വനവാസിയായ ഒരുവനുപോലും ഭീതിജനകമായിരുന്ന ഒരു കൊടുംകാട്ടിലാണു് ആ സ്വാധീരത്നം തനിച്ചകപ്പെട്ടിരിക്കുന്നതെന്നോൎക്കു മ്പോൾ, അവളുടെ ദയനീയസ്ഥിതി നമുക്കു് ഏറെക്കുറെ ഊഹിക്കാം. ആ കാട്ടാളൻ വില്ലുമമ്പും ധരിച്ചു് അന്വേഷിപ്പാനായിപ്പുറപ്പെടുന്നു. വാരിയരുടെ കാട്ടാളൻ വെറും സാധാരണക്കാരനല്ല. ‘സ്വരത്തിന്റെ മാധുര്യം കേട്ടു്’ ഒരുത്തിയെന്നു് അവൻ നിശ്ചയിക്കുന്നു. അല്പം അടുത്തുചെന്നു് മരത്തിന്റെ ഇടിയിൽക്കൂടി നോക്കിയപ്പോൾ ഇവൾ സൗന്ദര്യദേവതാണോ എന്നു സംശയിക്കുന്നു.

‘കേനൻ വിധിനാ വിശ്യേയം’ എന്നായി പിന്നത്തെ ചിന്ത.

‘അകൃത്രിമദ്യുതിരനവദ്യേയം
അടുത്തുചെന്നിനിയനുപശ്യേയം
ആകൃതി കണ്ടാലതിരംഭേയം
ആരാലിവൾതന്നധരം പേയം.’

എന്നീ വിചാരങ്ങളോടുകൂടി, അവൻ ചെല്ലുന്നു. കാട്ടാളനെക്കൊണ്ടു് ഇങ്ങനെ സംസ്കൃതമയമായി സംസാരിപ്പിക്കുന്നതിനു് വാരിയർക്കു് ഒരു സങ്കോചവുമില്ല. അവനു് രംഭതുടങ്ങിയ സ്വൎവനിതകൾ കൂടി പരിചിതകളുമാണത്രേ.

അവൻ വാഹസഗ്രസ്തചരണയായി കേഴുന്ന ദമയന്തിയെ സമീപിച്ചിട്ടു്,

“നീ അപുത്രമിത്രയായി കാന്താരം പ്രാപിച്ചു് അനൎത്ഥ ഗൎത്ത ത്തിൽ വീണുപോയിരിക്കുന്നു. ലജ്ജിച്ചിട്ടാവശ്യമില്ല; ഒരു വനചരനാണു് ഞാനെന്നു വിചാരിച്ചു് സങ്കോചപ്പെട്ടിട്ടും കാര്യമില്ല.

‘ആരെന്നാലും രക്ഷിപ്പാനിനി അപരൻ വരുമോ കേണാളേ
വസിക്ക നീയെന്നംസേ താങ്ങി വധിപ്പനുരഗം വക്രാപാങ്ഗീ
വാതിച്ചോൎക്കും പ്രാണാപായേ ജാതിച്ചോദ്യം വേണ്ടാ തൊടുവാൻ.’

എന്നിപ്രകാരം ആപദ്ധൎമ്മവിധികളേ ഉദ്ധരിക്കുന്നു. ദമയന്തി അപ്രകാരം നിന്നുകൊടുക്കവേ, അവൻ ശരം പ്രയോഗിച്ചു പാമ്പിനെ നിഗ്രഹിക്കുന്നു. എന്നാൽ ദമയന്തി,

‘സാഹം പാലിതാ നിന്നാൽ നന്നു നീയിനി-
പ്പോക വേണ്ടുന്ന ദിക്കിൽ ഇന്നു നീ
പ്രാണരക്ഷണത്തിനൊന്നില്ലാ പ്രത്യുപകാര-
പ്രചുരമാം സുകൃതാദൃതേ’

എന്നു യാത്ര പറഞ്ഞപ്പോൾ,

‘അംഗനേ ഞാനങ്ങു പോവതെങ്ങനെ?’

എന്നായി അവന്റെ ഭാവം. ഈ വനചരന്റെ പ്രസംഗം കേട്ടാൽ വാത്സ്യായനതന്ത്രത്തിൽ ബഹുവിരുതനാണവനെന്നു് ആൎക്കും തോന്നും. ചുരുക്കിപ്പറഞ്ഞാൽ അവൻ ദമയന്തിയുടെ ചാരിത്രഭംഗത്തിനു് ഉദ്യമിക്കയും അവളുടെ ശാപാഗ്നിയിൽ ഭസ്മീഭവിക്കയും ചെയ്യുന്നു.

അനന്തരം അവൾ നടന്നു നടന്നു് ഋഷ്യാശ്രമത്തിൽ എത്തുകയും ഒരു സാൎത്ഥ വാഹകനെ കണ്ടുമുട്ടുകയും ചെയ്യുന്നു. അവനോടുകൂടി അവൾ ചേദിപുരിയിൽ ചെന്നുചേരുന്നു. ചേദിരാജപത്നി അവളെക്കണ്ടിട്ടു്,

‘കിം ദേവീ കിമു കിന്നരി സുന്ദരി
നീതാനാരെന്നോടു വദ ബാലേ’

എന്നു് അത്ഭുതപ്പെട്ടു ചോദിക്കുന്നു. ഈ പദം വളരെ പ്രസിദ്ധമാണു്. ചേദിരാജ്ഞി അവളെ സ്വപുത്രിയുടെ സഖിയെന്ന നിലയിൽ അന്തഃപുരത്തിൽതന്നെ പാൎപ്പിക്കാൻ നിശ്ചയിക്കുന്നു. ദമയന്തിയാകട്ടെ വൃത്താന്തമല്ലാം രാജ്ഞിയെ ധരിപ്പിക്കുന്നു; എന്നാൽ,

‘ഭൂപാലന്വയത്തിൽ പിറന്നേനേ നല്ല
കേവലം പ്രിയനെ വേർപിരിഞ്ഞാധി നില്ല’

എന്നു പ്രസ്താവിക്കുന്നതല്ലാതെ തന്റെയോ കാന്തന്റെയോ പേർ അവൾ പറയുന്നില്ല.

‘ഭൎത്ത ാവു് എന്തുകൊണ്ടാണു് ഇങ്ങനെ അവളെ കൈവെടിയാൻ ഇടയായതു്?’ എന്നു രാജ്ഞി ചോദിക്കവേ, അവൾ പറയുന്നതു നോക്കുക.

‘ദേവനത്തിലേ തോറ്റുപോയ് വനം തേടി
വേദനകളും വന്നു ഭാവനമൂടീ
നാവിനുണ്ടഴൽ ചൊൽവാൻ നവപ്രേമധാടീ
പേവശാൽ പ്രസുപ്ത മാം വെടിഞ്ഞവനോടീ’

എന്നല്ലാതെ ഭൎത്ത ാവിനെ അവൾ പഴിക്കുന്നതായും കാണുന്നില്ല. അതുകേട്ടു്,

‘ഉന്മാദംകൊണ്ടു ചെയ്ത കല്മഷം ക്ഷമിക്ക നീ
മാന്മിഴികണവനെക്കാണ്മോളമിഹ വാഴ്ക’

എന്നു രാജ്ഞി ഉപദേശിച്ചപ്പോൾ അവൾ ഗത്യന്തരമില്ലായ്മയാൽ സമ്മതിക്കുന്നു. എന്നാൽ

‘ഉച്ഛിഷ്ടം ഭുജിക്കയില്ലൊരുനാളുമേ ഞാൻ;
ഉരിയാടുകയുമില്ല പുരുഷന്മാരോടു്;
പ്രച്ഛന്നരതിക്കേകൻ പ്രാൎത്ഥ ിച്ചാലവനെ
പ്രസഭം നീ വധിക്കേണം’

എന്നു് ദേവിയെ ധരിപ്പിക്കയും അങ്ങനെ തന്നെ എന്നു രാജ്ഞി സമ്മതിക്കയും ചെയ്യുന്നു.

അങ്ങനെ ഇരിക്കെ ഭീമാജ്ഞ അനുസരിച്ചു് ദമയന്തിയെത്തേടിപ്പുറപ്പെട്ട സുദേവൻ എന്ന ബ്രാഹ്മണൻ അവളെ കാണുന്നു.

ആ ബ്രാഹ്മണൻ,

‘നിനച്ചവണ്ണമല്ല ദൈവമാൎക്കു മേ
നളനേ നിന്നോടു ചേൎക്കു മേ
നിന്നെക്കണ്ടെത്തി ഭാഗ്യമേ
താതനെക്കാൺക യോഗ്യമേ
പോകവേണ്ടതങ്ങിനി’

എന്നു് ഉപദേശിച്ചതനുസരിച്ചു് ആ സാധ്വി രാജ്ഞിയോടു യാത്ര ചോദിച്ചു് ഭീമപുരിയിൽ ചെന്നു് പിതാവിനെ വന്ദിക്കുന്നു. അവൾ പിതാവിനോടു്

‘നാടുപോയതുകൊണ്ടാടലേതുമില്ല
നളൻ പിരിഞ്ഞതിലലം വ്യഥാ;
കാടുതോറും നടന്നൂഢവിവശഭാവം
കദനമവനുവന്നതെന്തെന്നാരറിഞ്ഞു?
ഏതു ചെയ്തും പ്രാണനാഥൻതന്നെക്കാൺകി-
ലൊഴിഞ്ഞു നഹി സുഖമെനിക്കഹോ.
ആധിവാരിധിയിലാണ്ടുകിടക്കയേക്കാൾ
അറുതിയസുക്കൾക്കിനി വരികിലേറെ നല്ലൂ.’

എന്നു് അറിയിക്കയാൽ, അദ്ദേഹത്തിനെ ദൂതന്മാരെ അയച്ചു് കണ്ടുപിടിക്കാമെന്നും

‘പ്രാണേശനോടു നിനക്കവിടെയും
വാണിടാം പിരിയാതെയിവിടയും
നൂനമീ വിപത്തെല്ലാം പോയ്മായും,
ആനന്ദം നമുക്കു വന്നുതോയും,
അഭിഷഞ്ചാമ്യഥ നിഷധസദനേ
ഗതകദനേ തവ സുതനേ ഉടനേ’

എന്നും പറഞ്ഞു് മകളെ സമാശ്വസിപ്പിക്കുന്നു. ഇവിടെ രണ്ടാംദിവസത്തെ കഥ അവസാനിക്കുന്നു.

ദമയന്തിക്കു് തന്നെപ്പറ്റിയോ നാടും രാജഭോഗവും നഷ്ടപ്പെട്ടതുകൊണ്ടോ അല്ല ദുഃഖമുണ്ടായതെന്നും തന്റെ ഭൎത്ത ാവിന്നു വല്ല ആപത്തും നേരിട്ടിരിക്കുമോ എന്നുള്ള ഭയമാണു് അവളെ പീഡിപ്പിച്ചുകൊണ്ടിരുന്നതെന്നും രണ്ടാംദിവസത്തെ കഥയുടെ അവസാനത്തിൽ വ്യക്തമാക്കീട്ടുണ്ടല്ലോ. എന്നാൽ നളന്റെ അവസ്ഥയോ? അദ്ദേഹം ലോകപാലന്മാരെ വിളിച്ചു്,

‘പ്രതിദിനം നൈഷധൻ നമസ്കുരുതേ–ഭൈമീ-
പതിദേവതയ്ക്കു ദുഃഖം വരുത്തരുതേ’

എന്നു പ്രാൎത്ഥ ിക്കുന്നു. ഘോരവിപനത്തിൽ വച്ചു് അദ്ദേഹം ഏതാണ്ടു് ഒരു വിരക്തന്റെ അവസ്ഥയെ പ്രാപിച്ചിട്ടു്,

‘നാരിമാരും നവരസങ്ങളും നയവും ജയവും
ഭയവും വ്യയവും നാടു ഭരിപ്പവരോടു നടപ്പതു’

എന്നിപ്രകാരം പുരജീവിതത്തെ ദുഷിക്കുന്നു.

‘അങ്ങോടിങ്ങോടുഴന്നും വിപിനഭുവിതളൎന്നു ം വിചാരം കലൎന്നു ം
തുംഗാതങ്കം വളൎന്നു ം തൃണതതിഷു കിടന്നും സുരേന്ദ്രാനിരന്നും’

ദിവസങ്ങൾ കഴിച്ചുകൂട്ടിക്കൊണ്ടു നടക്കവേ, കാട്ടുതീ നടുവിൽ വിസ്പഷ്ടവൎണ്ണമായ ഒരു വാക്കു കേൾക്കുന്നു. ഉടൻ ആ ശബ്ദം പുറപ്പെട്ട സ്ഥലത്തു ചെന്നു്, അതിലുൾപ്പുക്കു വെന്തുതുടങ്ങിയ കാൎക്കോടകനെ രക്ഷിക്കുന്നു. എന്നാൽ ദഹനമോചിതനായ ഈ സൎപ്പം നളനെ ദംശിക്കയും അദ്ദേഹം വിഷബാധയാൽ വികൃതാകൃതിയായ്ത്തീരുകയും ചെയ്യുന്നു. അനന്തരം നളനു് സംശയം ജനിക്കുംമുമ്പുതന്നെ താൻ കദ്രുപുത്രനാണെന്നും, ഒരു മുനിയെ ശപിച്ചതുമൂലമാണ് ഈ ദൂർദ്ദശ നേരിട്ടതെന്നും, ഇപ്പോൾ ദംശിച്ചതു് കൃതഘ്നതകൊണ്ടല്ലെന്നും, തന്റെ വിഷജ്വാലയിൽ പെട്ടു് നൈഷധന്റെ ഉള്ളിലിരിക്കുന്ന കലി നീറിത്തുടങ്ങിയിട്ടുണ്ടെന്നും, അതു് അചിരേണ വിട്ടുമാറുമെന്നും പറഞ്ഞുകേൾപ്പിക്കുന്നു. പിന്നീടു് ഒരു തുകിൽ കൊടുത്തിട്ടു്,

‘ഇത്തുകിലുടുക്കുകിൽ നിന്നുടൽ നിനക്കു വരും’

എന്നു് ഉപദേശിച്ചു് അനുഗ്രഹിച്ചശേഷം ‘അസ്തു പുനദർശനം’ എന്നു് പറഞ്ഞുകൊണ്ടു് തിരോധാനം ചെയ്യുന്നു.

നളൻ പിന്നീടു് അയോധ്യാനഗരിയിൽ ചെന്നു് ഋതുപൎണ്ണരാജാവിനേക്കണ്ടു് ബാഹുകനെന്ന പേരിൽ അദ്ദേഹത്തിന്റെ സൂതനായി കുറേക്കാലം വാഴുന്നു. ഒരു ദിവസം രാത്രിയിൽ ‘വിജനേ ബത മഹതി വിപിനേ, നീയുണൎന്നിന്ദുവദനേ വീണെന്തു ചെയ്വൂ കദനേ? അവനേ ചെന്നായോ ബന്ധുഭവനേ ചെന്നായോ–ഭീരു എന്നു കാണ്മനിന്ദു സാമ്യരുചി മുഖമെന്നു പുണ്മനിന്ദ്രകാമ്യമുടലഹം’ എന്നിങ്ങനെ അദ്ദേഹം വിലപിക്കുന്നതു് ജീവലൻ കേട്ടു്,

‘അവളേതൊരു കാമിനി? ഹേ ബാഹുക
തവ യാ ധൃതിശമനീ
സവിചാരം നിയതം പരിദേവിതം
യൽകൃതേ നിശിനിശി’

എന്നു ചോദിക്കുന്നു; എന്നാൽ ‘സ്വൈരവചനം സ്വകൃതരചനം ഭണിതം ജീവല’ എന്നു പറഞ്ഞൊഴിയാൻ അദ്ദേഹം നോക്കുന്നു. ബുദ്ധിമാനായ ജീവലൻ വഞ്ചിതനാവുന്നില്ലെന്നു്

‘നീയും നിന്നുടെ തരുണിയും
അഭിപ്രായാനുകൂലമമായം
പലർകൂടിക്കളിയാടിത്തളിർചൂടി സുഖമായി
വനം തേടി ക്രീഡയാ നടന്നളവിലന്നവളെ
വെടിഞ്ഞാനോ നടന്നാനോ സ്മയവാനോ ധൃതിമാനോ?
നീ താനേ പിന്നെക്കിടന്നതുനിനച്ചഴൽ
വഹസി വലപസി’

ഇത്യാദി വാക്കുകളിൽനിന്നു തെളിയുന്നു.

ഇതിനിടയ്ക്കു് ഭീമരാജാവു് വെറുതെ ഇരിക്കുന്നില്ല. അദ്ദേഹം സകല ദിക്കുകളിലേയ്ക്കും ദൂതന്മാരെ നിയമിക്കുന്നു. അവർ പുറപ്പെടാൻ ഭാവിച്ച സമയത്തു് ദമസോദരി അവരുടെ അടുക്കൽ ചെന്നു് ഇങ്ങനെ ഉപദേശിക്കുന്നു:

“തിരക ദിശി യൂയം–ദയിതമുരുമായം
സകല നൃപസഭകളിലുമൊരുപൊഴുതു
കളി കരുതിയൊളിവിലൊരു മൊഴിയുരചെയ്വിൻ.
‘എങ്ങോട്ടുപോയി രസഭംഗോദ്യതോസി
പടഭംഗോസ്തു ഖേദമതിനില്ല–ഏതുമറി-
വില്ലാഞ്ഞാധി മമ നില്ലാ–ഏവമയി കിതവ മമ
ഭാവമിനിയതുമറിക യാവദസുനിയമമില്ല.”

ഈ സൂത്രം ഫലിക്കുന്നു എന്തുകൊണ്ടെന്നാൽ പൎണ്ണദൻ എന്ന ദൂതൻ ഋതുപൎണ്ണന്റെ സഭയിൽ വച്ചു് ആ സൂത്രം പ്രയോഗിക്കവേ ബാഹുകൻ അയാളെ സമീപിച്ചിട്ടു് പ്രസ്തുത ചോദ്യത്തിനു് ഇങ്ങനെ മറുപടി പറയുന്നു:

‘വാരുത്വമെഴും നിയമനിഷ്ഠയും—നല്ല
ചാരിത്രമെന്നുള്ളൊരു ചട്ടയും
പാതിവ്രത്യപരമകാഷ്ഠയും
ബാലികമാൎക്കിതല്ലോ നല്ല കോട്ടയും’

ഇപ്രകാരം നളൻ എവിടെ പാൎക്കുന്നു എന്നറിയുന്ന മാത്രയിൽ അദ്ദേഹത്തിനെ അവിടെ വരുത്തുന്നതിനു വേണ്ടി ദമയന്തി, രണ്ടാം വിവാഹവാൎത്ത യും കൊണ്ടു് സുദേവനെ അങ്ങോട്ടയയ്ക്കുന്നു.

‘കരണീയം ഞാനൊന്നു ചൊല്ലുവേൻ’ എന്നും, ‘യാമി യാമി ഭൈമി’ എന്നുമുള്ള പദങ്ങൾ കേരളീയാംഗനമാൎക്കു് വളരെ പ്രിയമായ രണ്ടു ഗാനങ്ങളാണു്.

സുദേവൻ ബഹുസരസനാകുന്നു. അവിടെ നിന്നു് ഉത്തരകോസലം ‘ദ്വിത്രിദിനപ്രാപ്യ’മാണല്ലോ. ആ വഴിയെല്ലാം താണ്ടി അദ്ദേഹം ഋതുപൎണ്ണസന്നിധിയിൽ ചെന്നു്,

‘പന്തണിമുലമാൎമണി സുന്ദരി ദമയന്തി–കാനന-
ഭ്രാന്തനൈഷധരോഷിണി
‘താന്തനിക്കു നിതാന്തരമ്യനി-
ശാന്തകേളീഷു ബാന്ധവം
കാന്തനാക്കി നൃപാന്തരം വരിപ്പാൻ
തുനിഞ്ഞു സഭാന്തരേ.’

എന്നു തട്ടിവിടുന്നു. എന്നാൽ സ്വയംവരം അടുത്ത ദിവസവുമാണു് നിശ്ചയിച്ചിരിക്കുന്നതെന്നും സൂചിപ്പിക്കുന്നു. ഈ അല്പസമയത്തിനുള്ളിൽ അവിടെ എത്തുന്നതിനു് അശ്വഹൃദയമന്ത്രം അറിയാവുന്ന നളനേ സാധിക്കുകയുള്ളുവെന്നു് ദമയന്തിക്കു് അറിയാമല്ലോ. ഋതുപൎണ്ണൻ ബാഹുകന്റെ സാരഥ്യത്തിൽ കുണ്ഡിനത്തിലേക്കു തിരിക്കുന്നു. രഥഗതിവേഗം കണ്ടു് വാർഷ്ണേയൻ,

‘ഈഷലുണ്ടിവൻ നൈഷധൻ സൂതവേഷധാരി
വാനിവനാരിതയ്യാ!’

എന്നു് അത്ഭുതം ജനിച്ചുപോകുന്നു. മാൎഗ്ഗമധ്യേ തന്റെ ഉത്തരീയം വഴിമദ്ധ്യേ വീണുപോയെന്നുള്ള കാരണം പറഞ്ഞു് രാജാവു് അതെടുക്കാനായി വാർഷ്ണേയനെ അയയ്ക്കുന്നു. അയാൾ തിരിച്ചുവരുന്നതിനിടയ്ക്കു് ബാഹുകനിൽനിന്നു് അശ്വഹൃദയമന്ത്രം പഠിച്ചിട്ടു്, അക്ഷഹൃദയം പകരം ഉപദേശിക്കുന്നു. അതു പഠിച്ച മാത്രയിൽ കലി നളനെ വിട്ടു മാറുന്നു. ബാഹുകൻ അവനെ കൊല്ലാൻ ഭാവിക്കുന്നെങ്കിലും ആ ദുഷ്ടന്റെ ക്ഷമാപ്രാൎത്ഥ ന കേട്ടു് കുറെ ഒക്കെ ഗുണദോഷിച്ചശേഷം വെറുതെ വിടുന്നു.

‘ബഹുമാനിയാ ഞാനാരെയും തൃണവൽ–തദപി
ബഹുമതം–തവ ചരിതം ഗുണവൽ-
ഭവദാദേശമിനിക്കൊരു സൃണിവൽ–ഇനിമേൽ
തവ കീൎത്ത ി തെളിഞ്ഞിരിക്കും മണിവൽ’

എന്നു പറഞ്ഞിട്ടു് അവൻ അവിടെനിന്നു് പ്രാണനേയുംകൊണ്ടു കടക്കുന്നു. അനന്തരം അവർ തേരോടിച്ചു് കുണ്ഡിനപുരത്തിൽ എത്തുന്നു.

‘കറുത്ത നളനെ’ അവതരിപ്പിച്ചിരിക്കുന്ന ഈ മൂന്നാം ദിവസത്തെ കഥ ഇന്നും ധാരാളം ആടിവരുന്നു.

ഋതുപൎണ്ണൻ കുണ്ഡിനനഗരിയിൽ ചെല്ലുമ്പോൾ അവിടെ കല്യാണത്തിനുള്ള ചട്ടവട്ടങ്ങളൊന്നും കാണാതെ,

‘ഉൎവീസുരചാപലം പെരുതേ–പാരിൽ
സൎവവിദിതം കേവലം’

എന്നു വിചാരിച്ചു് വിഷണ്ണനായിത്തീൎന്നിട്ടു് സ്വയം നിന്ദിക്കുന്നു. ആ രാജാവിന്റെ രഥം വന്നണഞ്ഞപ്പോൾ തന്നെ ദമയന്തി തോഴിമാരോടു്,

‘തീൎന്നു സന്ദേഹമെല്ലാം എന്റെ തോഴിമാരേ!
തീൎന്നു സന്ദേഹമെല്ലാം’

എന്നു പറയുന്നു. ഭീമരാജാവാകട്ടേ ഋതുപൎണ്ണനോടു് കുശലപ്രശ്നപൂൎവകം,

‘പരിജനമില്ലാരും പരിച്ഛദമൊന്നുമില്ല
പാൎത്ഥ ിവേന്ദ്ര പറയേണം പരിചൊടു്
നിൻവരവു കാരണംകൂടാതെയല്ല
പരമൊന്നുണ്ടുള്ളിൽ പ്രണയം കരുതീട്ടതു്’

എന്നിങ്ങനെ അവിടെ വരാനുള്ള കാരണം ചോദിക്കുന്നു. ഋതുപൎണ്ണന്റെ അപ്പോഴത്തെ അവസ്ഥ എന്തു ദയനീയം! അദ്ദേഹം എന്തു പറയും?

“പലനാളായി ഞാനോൎക്കു ന്നു തവ പുരേ വന്നീടുവാൻ മുറ്റു-
മതിനായി സംഗതി വന്നു മറ്റൊരു കാര്യമൊന്നുമില്ല.
തവ ഗുണങ്ങളോൎക്കുമ്പോൾ അവധിയുണ്ടോ ചൊല്ലുവാൻ?
ത്വദ്വിധന്മാരെക്കാണ്മതിനല്ലോ സുകൃതസാധ്യം മറ്റേതുമില്ല.
പരിചയവും വേഴ്ചയും പെരികയില്ലേ നാന്തമ്മിൽ.
പറ്റലർകാല! ഭാഗ്യലഭ്യം പാരിൽ തവാദൃശസംഗമമല്ലോ”

എന്നിങ്ങനെ ഭംഗിവാക്കു പറകയല്ലാതെ ഗത്യന്തരമെന്തു്? ദമയന്തി ഇതിനിടയ്ക്കു് തന്റെ തോഴിമാരിൽ ഒരുത്തിയെ സൂതന്റെ അടുക്കലേക്കു് അയയ്ക്കുന്നു. അവൾ ബാഹുകന്റെ അടുക്കൽ ചെന്നു് അയാളെ ക്രാസ്സു ചെയ്യുന്നു അയാൾ അവരുടെ വരവിനുള്ള ഹേതു പറഞ്ഞു കേൾപ്പിച്ചപ്പോൾ, ദൂതി ചോദിക്കുന്നു:

‘പൎണ്ണാദൻ സാകേതത്തിൽ വന്നൊരു വാൎത്ത
ചൊന്നാനതിനുത്തരം നീ ചൊന്നാനോപോൽ?
ഇന്നാമൊഴികൾ നീതാനെന്നോടു പറയണ-
മെന്നുമേ ഭൈമിക്കതു പീയൂഷമല്ലോ.’

ഉണ്ണായിവാരിയർ സംസ്കൃതഭാഷ അഭ്യസിച്ചതിനു ശേഷം ഒരു ദിക്സഞ്ചാരം നടത്തിയെന്നും, തമിഴ്ഭാഷ നല്ലപോലെ അഭ്യസിച്ചുവെന്നും തജ്ജീവചരിത്രകാരൻ ഒരിടത്തു പറഞ്ഞിട്ടുള്ളതു് അബദ്ധമാണെന്നു് ഈ മാതിരി പ്രയോഗങ്ങളിൽ നിന്നു് നമുക്കു ഗ്രഹിക്കാം. പല സ്ഥലങ്ങളിൽ ക്രിയകളോടു മദ്ധ്യമപുരുഷപ്രത്യയം ചേൎക്കേണ്ടിടത്തു് ‘നീ ചൊന്നാനോ’ എന്നമാതിരി പ്രഥമപുരുഷപ്രത്യയം ചേൎത്തു കാണുന്നുണ്ടു്. ഈ കവി എഴുത്തച്ഛന്റെ കാലത്തിനിപ്പുറമാണു ജീവിച്ചിരുന്നതെന്നുള്ളതിനു് ഇതും ഒരു ലക്ഷ്യമാണു്.

‘കുലവധൂനാം കോപമാകാ
പലതല്ലേ ലോകസാക്ഷികൾ?
ഉഭയഭുവനസുഖമല്ലയോ
വന്നുകൂടുവതിവൎക്കു മേൽ’

എന്നുള്ള ബാഹുകവചനം കേൾക്കുന്ന മാത്രയിൽ ആ സമൎത്ഥ യായ ദൂതി വിവരമെല്ലാം ദമയന്തിയെ ധരിപ്പിക്കുന്നു. തദനന്തരം ആ സാധ്വി ഗൂഢമായി ബാഹുകനെ ചെന്നു കാണുന്നു. അദ്ദേഹത്തിന്റെ വികൃതരൂപം കണ്ടിട്ടു്,

‘നൈഷധനിവൻതാനൊരീഷലില്ല മേ നിൎണ്ണയം
വേഷമീവണ്ണമാകിൽ ദോഷമെന്തെനിക്കിപ്പോൾ?

എന്നു വിചാരിക്കുന്നെങ്കിലും, സംശയം നീങ്ങുന്നില്ല.

‘ഇവനോടു ചേൎന്നാൽ നന്മയോ?
ചാരിത്രത്തിനു വെണ്മയോ? അറിയാവതല്ലേ’

എന്നു ശങ്കിച്ചു് ത്രൈലോക്യമാതാവിനെ ധ്യാനിച്ചുകൊണ്ടു് അവൾ സ്വമാതാവിന്റെ അടുക്കൽ ചെന്നു് അവരുടെ അനുവാദം വാങ്ങിയിട്ടു് കേശിനിയെ അയച്ചു് ബാഹുകനെ വരുത്തുന്നു. അനന്തരം അവൾ,

‘എങ്ങാനുമുണ്ടോ കണ്ടു തുംഗാനുഭാവനാം നിൻ-
ചങ്ങാതിയായുള്ളവനെ?
അംഗാരനദിയിൽ ബഹുതരംഗാവലിയിൽ ഞാനോ
മുങ്ങാവതോ മുങ്ങിമങ്ങിനേനറിയാഞ്ഞേനേതും.’

എന്നു ചോദിച്ചപ്പോൾ ബാഹുകൻ പറയുന്നു:

‘ആനന്ദതുന്ദിലനായ് വന്നിതാശു ഞാൻ
ആപന്നനെന്നാകിലും
… … …
നിജരാജ്യം കൈവെടിഞ്ഞു വനരാജ്യവാസിയായേൻ.
ഹവിരാജ്യപ്രസന്നദേവം രവിരാജ്യം വാണേൻ.
അവശം മാം വെടിഞ്ഞുപോയ് തവ ശാപാക്രാന്തനായി
കലിയകലേ–അഹമബലേ വന്നിതു സുന്ദരി! നിന്ന-
രികിന്നിനിയൊരുവർ പിരിവർ ഉയിർവേരറവേ
നിറവേ കുറവേ വിലപിതമിതു മതി വിളവതു
സുഖമിതി ദൈവാലൊരുഗതി മതിധൃതിഹതി’

ചുരുക്കിപ്പറഞ്ഞാൽ നായികാനായകന്മാർ പരസ്പരം തിരിച്ചറിയുന്നു. നളൻ ‘ഭുജഗേന്ദ്രദത്ത’മായ വസനംചാൎത്ത ി സ്വന്തരൂപം പ്രാപിക്കുന്നു. ദമയന്തി ദൂഷിതയല്ലെന്നു് അശരീരിവാക്യത്താൽ നളൻ അറിയുന്നു. വിദ്യാധരന്മാർ തത്സമയം പൂമഴതൂകുന്നു; മംഗലവാദ്യം ആകാശത്തിൽ മുഴങ്ങുമാറാകുന്നു. നളൻ ഇപ്രകാരം സ്വപത്നിയുടേയും പുത്രന്മാരുടേയും പുനർല്ലാഭത്താൽ ആനന്ദപരവശനായിത്തീരുന്നു. എന്നാൽ കഥ ഇവിടെ അവസാനിക്കുന്നില്ല. നളൻ സൈന്യസമേതം ചെന്നു് പുഷ്കരനെ തോല്പിക്കുന്നു. പക്ഷേ അവനെക്കൊല്ലണോ വേണ്ടയോ എന്നു സംശയിച്ചു നില്ക്കുമ്പോൾ ഹംസം പ്രത്യക്ഷീഭവിച്ചു്, ‘വധിയായ്ക പുഷ്കരനേ’ എന്നപേക്ഷിക്കയും അദ്ദേഹം അപ്രകാരം തന്നെ അവനെ വിടുകയും ചെയ്യുന്നു. അനന്തരം നളൻ പുഷ്കരനെ യഥോചിതം സൽക്കരിക്കുന്നു. തദവസരത്തിൽ നാരദൻ വന്നുചേൎന്നു ് എല്ലാവരേയും അനുഗ്രഹിക്കുന്നു.

‘കലികൃതമഖിലമഘമകന്നിതു.
നളനപി മംഗലമവികലമുദയതു.
സതികളിൽമണിയൊടു നീ പുരം പ്രവിശതു.
സന്മുഹൂൎത്ത വും സരസ്വതീ വദതു’

എന്നുള്ള നാരദാജ്ഞയനുസരിച്ചു് ഭാരതിയാലുദിതമായ സുമുഹൂൎത്ത ത്തിൽ നഗരപ്രവേശം ചെയ്യുന്നു. ഭീമാദികളും വന്നുചേരുന്നു. ഇങ്ങനെ എല്ലാം മംഗളമായി അവസാനിക്കുന്നു.

കഥകളികളുടെ കൂട്ടത്തിൽ സാഹിത്യഗുണത്തെ സംബന്ധിച്ചിടത്തോളം നളചരിതത്തിനുതന്നെയാണു് പ്രാഥമ്യം നല്കേണ്ടതു്. നാടകലക്ഷണങ്ങൾ ഒപ്പിച്ചു രചിക്കപ്പെട്ടിട്ടുള്ള ഏക കഥകളി നളചരിതമാണു്.

“വിജനേ ബത മഹതി വിപിനേ നീയുണൎന്നിന്ദു-
വദനേ വീണെന്തു ചെയ്വൂ കദനേ”
“എങ്ങാനുമുണ്ടോ കണ്ടു തുംഗാനുഭാവനാം നിൻ-
ചങ്ങാതിയായുള്ളവനേ”

ഇത്യാദി അഭംഗുരമായി കവിതാരസം തുളുമ്പുന്ന നിരവധി പദങ്ങൾ ഇതിൽ കാണ്മാനുണ്ടു്. എന്നാൽ ഗുരുകുലക്ലിഷ്ടന്മാൎക്കു വായിച്ചുരസിച്ചാൽ മതി എന്നായിരുന്നിരിക്കാം കവിയുടെ ആശയം. സാമാന്യവിദ്യാഭ്യാസം സിദ്ധിച്ചവൎക്കു് ദുരവഗാഹങ്ങളായ പല ഭാഗങ്ങൾ ഇതിലുണ്ടു്. ഉണ്ണായിയെപ്പോലെ നിരങ്കുശനായ ഒരു കവി ഭാഷയിൽ ഉണ്ടായിട്ടുണ്ടോ എന്നുതന്നെ സംശയമാണു്. ശബ്ദഭംഗിയോടൊപ്പം ആശയഗാംഭീര്യവും ഈ കൃതിയിൽ സൎവത്ര നാം കാണുന്നു. ശബ്ദപൂരണത്തിനായി നിരൎത്ഥ കശബ്ദങ്ങൾ പ്രയോഗിക്കുന്ന പതിവു് ഇക്കവിക്കു് തീരെയില്ല. എന്നാൽ ശ്രവണമാത്രയിൽ അൎത്ഥ പ്രതീതി തീതി ഉണ്ടാക്കത്തക്കവണ്ണം പ്രസന്നതയും കവിതയിൽ കാണുന്നില്ല. അതിനുള്ള പ്രധാന കാരണം ശബ്ദപ്രയോഗത്തിലുള്ള നിഷ്കൎഷക്കുറവും നിരങ്കുശത്വവുമാണു്. സമുച്ചയനിപാതത്തെ എവിടെ എങ്കിലും ചേൎക്കു ക, ചിലദിക്കിൽ ക്രിയാശബ്ദങ്ങളേയും മറ്റും ചിലടത്തു് കൎത്ത ാവിനെത്തന്നെയും വിട്ടുകളക, പദങ്ങളെ ഒടിച്ചുമടക്കിയും അന്വയക്രമം തെറ്റിച്ചും പ്രയോഗിക്കുക ഇത്യാദി സംഗതികളിൽ കവിയ്ക്കു് ഒരു കൂസലും ഇല്ല. യമകം, അന്ത്യപ്രാസം മുതലായ പ്രാസങ്ങളിലുള്ള അതിനിഷ്ഠ നിമിത്തം വന്നുകൂടീട്ടുള്ള അൎത്ഥ ശ്ലോകത്തിനും കണക്കില്ല. സാധാരണ കഥകളിൽ ശ്ലോകങ്ങൾ മിക്കവയും സംസ്കൃതത്തിലും; പദങ്ങൾ മലയാളത്തിലും ആണെങ്കിൽ ഇക്കൃതിയിൽ നേരേ മറിച്ചാണു്. ഇക്കാരണങ്ങളാൽ നല്ല പാണ്ഡിത്യം ഇല്ലാത്ത ഒരുവനു് നളചരിതത്തിന്റെ സ്വാരസ്യം പൂൎണ്ണമായി അനുഭവിച്ചറിയുന്നതിനു സാധിക്കാതെവരുന്നു. വാരിയർ നമ്പ്യാരെപ്പോലെ ദ്രാക്ഷാപാകക്കാരനല്ല; നാളികേരപാകക്കാരനാണു്.

വാരിയർക്കു് നമ്പ്യാരുടെ കൃതികളെപ്പറ്റി പുച്ഛമായിരുന്നുവെന്നും, അദ്ദേഹം സംഗതിവശാൽ നിൎമ്മിച്ചു് കാൎത്ത ികതിരുനാൾ തമ്പുരാനെ ചൊല്ലിക്കേൾപ്പിച്ച,

‘സൂതേ സൂകരയുവതീ
സുതശതമത്യന്ത ദുർഭഗം ഝടിതി
കരിണീ ചിരേണ സൂതേ
സകലമഹീപാലലാളിതം കളഭം’

എന്ന പദ്യം അതിനെ സൂചിപ്പിക്കുന്നു എന്നും ചിലർ പറഞ്ഞുവരുന്നുണ്ടു്. ഇതു വിശ്വാസയോഗ്യമേ അല്ല. നമ്പ്യാരുടെ കവിത്വശക്തിയെ അറിഞ്ഞു് സമാദരിക്കുന്നതിനുള്ള ശക്തി വാരിയൎക്കു ് ഇല്ലായിരുന്നുവെന്നു വിശ്വസിക്കാൻ നിവൃത്തിയില്ലാതെയാണിരിക്കുന്നതു്. അഥവാ അദ്ദേഹം അത്രയ്ക്കു് ഉദ്ധതനായിരുന്നുവെന്നു വരികിൽ, അതുകൊണ്ടൊന്നും നമ്പ്യാൎക്കു ് ഒരു കുറവും സംഭവിച്ചതുമില്ല. വാരിയരെ പ്രശംസിക്കുന്നതിനു് നമ്പ്യാരെ താഴ്ത്തണമെന്നുണ്ടോ? രണ്ടുപേരും മഹാകവികളായിരുന്നു എന്നല്ലാതെ, അവരെ താരതമ്യപ്പെടുത്തി ഒരു വിധി പ്രസ്താവിക്കാൻ ഒരുങ്ങുന്നതു് സാഹസമാണു്. നമ്പ്യാർ ജനങ്ങളുടെ കവിയായിരുന്നു. അദ്ദേഹം കേരളീയജനതയുടെ ഹൃദയങ്ങളിൽ സംസ്ഥാപിച്ചിട്ടുള്ള സാമ്രാജ്യത്തിനു് ഒരു ഇളക്കം ഒരുകാലത്തും ഉണ്ടാകയുമില്ല.

ശബ്ദാലങ്കാരങ്ങളോടു പ്രതിപത്തിയുള്ളവനെങ്കിലും വാര്യരുടെ ശ്രദ്ധ സവിശേഷം പതിഞ്ഞിരുന്നതു് രസപരിപോഷണത്തിലും അൎത്ഥ വിഷയകമായ ചമൽക്കാരത്തിലും ആയിരുന്നു. നളചരിതത്തിൽ, നാടകങ്ങളിലെന്നപോലെ ഒരു രസത്തെ അംഗിയായും മറ്റു രസങ്ങളെ അംഗങ്ങളായും ഘടിപ്പിച്ചിരിക്കുന്നു. അതിലെ അംഗിയായ രസം ശൃംഗാരമാണു്. പരസ്പരഗുണശ്രവണത്താൽ നായികാനായകന്മാർക്കു് അങ്കുരിക്കുന്ന അനുരാഗം ഒന്നാംദിവസത്തേ കഥയിൽ അയോഗവിപ്രലംഭദശയിൽ ഇരുന്നിട്ടു് രണ്ടാംദിവസത്തെ കഥയുടെ ആരംഭത്തിൽ സംഭോഗവസ്ഥയെ പ്രാപിച്ചു് തദവസാനത്തിൽ തന്നെ വിപ്രലംഭത്തിലേക്കു കടക്കുന്നു. മൂന്നാംദിവസത്തെ കഥയിലാകട്ടെ ആ വിപ്രലംഭം മൂൎദ്ധന്യദശയിലെത്തുന്നു; അതു് ആ നിലയിൽതന്നെ നാലാംദിവസത്തെ കഥയുടെ അവസാനംവരെ ഇരുന്നിട്ടു് വീണ്ടും വിപ്രലംഭമായി പരിണമിക്കുന്നു.

പാത്രങ്ങളുടെ സ്വഭാവരൂപവൽക്കരണത്തിലും പഞ്ചസന്ധികളുടെ സമാവേശത്തിലും വാരിയർ നാടകങ്ങളെത്തന്നെയാണു് അനുകരിച്ചുകാണുന്നതു്. നായകനായ നളൻ ധീരോദാത്തനാകുന്നു. ധീരോദാത്തന്റെ ലക്ഷണം ദശരൂപകത്തിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു.

‘അവികത്ഥനഃ ക്ഷമാവാനതിഗംഭീരോ മഹാസത്ത്വഃ
സ്ഥേയാന്നിഗൂഢമാനോ ധീരോദാത്തോ ദൃഢവ്രതഃ കഥിതഃ’

ഈ ലക്ഷണങ്ങളെല്ലാം അദ്ദേഹത്തിനു യോജിച്ചിട്ടുണ്ടെന്നു് നളചരിതം വായിക്കുന്നവൎക്കു ് എളുപ്പത്തിൽ ഗ്രഹിക്കാം.

‘കാന്താരതാരകം’ എന്ന വ്യാഖ്യാനത്തോടുകൂടി ഈ ഗ്രന്ഥത്തെ ആദ്യമായി പ്രസിദ്ധീകരിച്ച പണ്ഡിതസാൎവഭൗമനായ ഏ. ആർ. രാജരാജവൎമ്മകോയിത്തമ്പുരാനെ സംസ്മരിക്കാതെ ഈ പ്രസംഗം അവസാനിപ്പിക്കുന്നതു് കൃതഘ്നതയുടെ പാരമ്യമായിരിക്കും. അദ്ദേഹമാണു് കാടു വെട്ടിത്തെളിച്ചു് ഈ മനോഹരകൃതിയെ മലയാളികൾക്കെല്ലാം അനുഭവഗോചരമാക്കിത്തീൎത്ത തു്. ഇത്ര ഭംഗിയായും സമഞ്ജസമായും പ്രസാധിതമായ മറ്റൊരു പ്രാചീനകൃതിയും മലയാളഭാഷയിലില്ല. പുണ്യശ്ലോകനായ ഈ തിരുമേനി സാഹിത്യവിഷയകമായ മറ്റു പല പ്രസ്ഥാനങ്ങളിലെന്നപോലെ ഇതിലും മലയാളികൾക്കു് ആദൎശമായിത്തീൎന്നിരിക്കുന്നു.

കൊട്ടാരക്കര, കോട്ടയം, ഉണ്ണായി–ഈ മൂന്നു കവികളേയും ഒരിനത്തിൽ കൂട്ടാം. ഒന്നാംരംഗത്തിൽ ശൃംഗാരപ്പദം വേണമെന്നുള്ള നിർബന്ധം ഇവർ മൂന്നുപേൎക്കു മില്ല. അശ്ലീലമായ ശൃംഗാരവും ഇക്കവികളുടെ കൃതികളിൽ കാണ്മാനില്ലെന്നുതീൎത്തു പറയാം. വേഷവൈവിധ്യത്തിനു വേണ്ടി അനവസരമായി ചില പാത്രങ്ങളെ പ്രവേശിപ്പിച്ചു തുടങ്ങിയതും ഇവരുടെ കാലത്തിനു ശേഷമാണു്.

കാൎത്ത ികതിരുനാൾ തമ്പുരാൻ

ധൎമ്മരാജാവെന്ന പേരിലാണു് ഈ രാജൎഷിയെ കേരളം അറിയുന്നതും ആരാധിക്കുന്നതും. ധീരനായ ഒരു പടനായകൻ എന്ന നിലയിൽ അവിടുന്നു് കായംകുളംയുദ്ധത്തിലും കൊച്ചിയുമായുള്ള യുദ്ധത്തിലും നല്ല പേരു നേരത്തേതന്നെ സമ്പാദിച്ചിരുന്നു. സിംഹാസനാരോഹണാനന്തരം ശ്രീവീരമാൎത്ത ാണ്ഡദേവൻ പിടിച്ചടക്കിയ ദേശങ്ങളിൽ സമാധാനവും തൃപ്തിയും വളൎത്തു ന്ന വിഷയത്തിൽ സമഗ്രമായ വിജയവും അവിടുന്നു നേടുകയുണ്ടായി. സാമൂതിരിയെ കൊച്ചിയിൽനിന്നു അകറ്റിയതു് അവിടുത്തേ സൈന്യമാണു്. മൈസൂർ പടയിളക്കം ഉണ്ടായപ്പോൾ, ഉത്തരദേശീയരായ രാജാക്കന്മാർക്കും പല പ്രഭുക്കന്മാർക്കും അഭയം നൽകുകനിമിത്തം ഹൈദരാലിയോടും ടിപ്പുസുൽത്താനോടും പട വെട്ടേണ്ടതായ് വന്നുവെങ്കിലും, ആ തിരുമേനിക്കു ലേശം കുലുക്കമുണ്ടായില്ല. എന്നാൽ ഇതിനൊക്കെ ഇടയിൽ സാഹിത്യപരിശ്രമം സഫലമായി ചെയ്യുന്നതിനു് അവിടുത്തേക്കു് എങ്ങനെ സമയം ലഭിച്ചു എന്നോൎക്കു മ്പോൾ നാം അത്ഭുതപ്പെട്ടു പോകുന്നു. സംസ്കൃതം, തമിൾ, ഇംഗ്ലീഷ്, പെർഷ്യൻ എന്നീ ഭാഷകൾ തിരുമനസ്സുകൊണ്ടു് നല്ലപോലെ വശമാക്കിയിരുന്നു എന്നുമാത്രമല്ല, വിദ്വാന്മാരേയും കുഞ്ചൻ, ഉണ്ണായി തുടങ്ങിയ അനേകം മഹാകവികളേയും പ്രോത്സാഹിപ്പിക്കയും ചെയ്തുവന്നു.

‘വിദ്വദ്ഗജാനപി നിരങ്കുശവൎത്ത ിനസ്വൈ-
രുദ്ധ്വാഗുണൈഃ കനകശൃംഖലികാനുബന്ധാൻ’

എന്നു രാമവൎമ്മയശോഭൂഷണകാരൻ ഈ തിരുമേനിയേ വൎണ്ണിച്ചിരിക്കുന്നതിൽ അതിശയോക്തിസ്പൎശംപോലുമില്ല.

കാൎത്ത ികതിരുനാൾതമ്പുരാൻ വഞ്ചിസംവൎദ്ധിനി ആയ പാൎവതീറാണിയുടേയും കിളിമാനൂർ കേരളവൎമ്മകോയിത്തമ്പുരാൻതിരുമനസ്സിലേയും പുത്രനായി കൊല്ലവർഷം ൮൯൯-ൽ തിരുവവതാരം ചെയ്തു.

‘യോയം മുക്താമണിൎജാതഃ
പാൎവതീ ഗൎഭശുക്തിതഃ
സദ്വൃത്തോ ഗുണവാൻ സ്വച്ഛഃ
സ്നിഗ്ദ്ധസ്സോയം വിരാജതേ’

എന്നു് അനന്തരകാലത്തു് കവികളാൽ വാഴ്ത്തപ്പെട്ട ഈ തിരുമേനിക്കു് നാലു തിരുവയസ്സു തികഞ്ഞപ്പോൾ പിതാവു് ദിവംഗതനായി ൯൩൩-ൽ അവിടുന്നു് സിംഹാസനാരോഹണം ചെയ്തു. വഞ്ചിരാജ്യത്തിന്റെ ഭാഗ്യകല്പതരു തഴച്ചും വേണാടിന്റെ പുകൾ പൊങ്ങി. അവിടുത്തേ വിദ്വൽസദസ്സു് പണ്ഡിതവരേണ്യന്മാരും അധ്യാത്മവിദ്യാപാരംഗതന്മാരുമായ രഘുനാഥതീൎത്ഥ ർ, ശങ്കരനാരായണവിദ്യാഭൂഷണൻ, പന്തളം സുബ്രഹ്മണ്യശാസ്ത്രികൾ, കിളിമാനൂർ രവിവൎമ്മകോയിത്തമ്പുരാൻ, രാമപാണിവാദൻ, ഉണ്ണായിവാരിയർ, പുതിയിക്കൽ തമ്പാൻ, കടിയംകുളത്തു ശുപ്പുമേനോൻ, പുതിയിക്കൽ തമ്പാൻ മുതലായവർ ഉൾപ്പെട്ടിരുന്നു.

അവിടുന്നു് സംഗീതകലയിലും നൃത്തവിദ്യയിലും അനല്പമായ താല്പര്യം പ്രദർശ്ശിപ്പിച്ചുവന്നു. നവരാത്രിപൂജ, ഉത്സവം മുതലായ അടിയന്തിരങ്ങൾക്കു് കഥകളിയും തുള്ളലും വേണമെന്നു് ഏൎപ്പാടുവച്ചതും, അതിലേക്കു് മാത്തുർപണിക്കരെ ചുമതലപ്പെടുത്തിയതും ഈ മഹാരാജാവാണല്ലോ. അവിടുന്നുതന്നെ രാജസൂയം, സുഭദ്രാഹരണം, ബകവധം, ഗന്ധൎവവിജയം, പാഞ്ചാലീസ്വയംവരം, കല്യാണസൗഗന്ധികം, നരകാസുരവധത്തിൽ പാതി ഇങ്ങനെ ഏഴിൽ പരം കഥകൾ രചിച്ചിട്ടുണ്ടു്. അവയൊന്നും സാഹിത്യഗുണം കുറഞ്ഞവയുമല്ല. കോട്ടയം തമ്പുരാന്റെ കൃതികൾ അവിടുത്തേയ്ക്കു പരിചിതങ്ങളായിരുന്നു എന്നു് കല്യാണസൗഗന്ധികാദി കഥകൾ വായിച്ചുനോക്കിയാൽ അറിയാം. മൈസൂർപ്പട പുറപ്പെട്ടകാലത്തു് കോട്ടയത്തെ മൂത്തരാജാവു് തിരുവനന്തപുരത്തുവന്നു് തിരുമനസ്സിനെ അഭയംപ്രാപിക്കയുണ്ടായിട്ടുമുണ്ടല്ലോ.

കാർത്തികതിരുനാൾ തമ്പുരാന്റെ കവിതാദേവി പ്രായേണ പ്രസന്നയും ഉല്ലാസവതിയും എന്നാൽ അല്പം ലജ്ജാവതിയുമാണു്. കോട്ടയംതമ്പുരാന്റെ കൃതികൾക്കുള്ള പ്രൗഢി അവിടുത്തേ കഥകൾക്കില്ലെങ്കിലും നല്ല ഒഴുക്കും ശബ്ദഭംഗിയും ഉണ്ടു്. ഓരോ കഥയുടേയും ആരംഭത്തിൽ ശൃംഗാരപദം വേണമെന്നുള്ള ഏൎപ്പാടു് അവിടുന്നാണു് ആദ്യമായി നടപ്പാക്കിയതെന്നു തോന്നുന്നു.

രാജസൂയം ‘സുതദി സുരഭിലസുവേണീ സുകോകിലസമമൃദുവാണീ’ എന്നും, സുഭദ്രാഹരണം, ‘കല്യാണശീലേ യാജ്ഞേസേനി നീ സല്ലാപം ശൃണു മേ’ എന്നും ആണു് ആരംഭിച്ചിരിക്കുന്നതു്. മറ്റു കൃതികളിൽ ആ നിർബന്ധം കാണുന്നുമില്ല. സകലവിധ വേഷങ്ങളേയും ഘടിപ്പിച്ചിട്ടുണ്ടെന്നുള്ളതാണു് മറ്റൊരു വിശേഷം.

മാതൃകയ്ക്കായി ചില പദങ്ങളെ മാത്രം ഇവിടെ ഉദ്ധരിച്ചുകൊള്ളുന്നു.

ശൈലവൎണ്ണനം
ധരണീധരനിഹ ഹൃദയേ മമ
തനോതി കൗതുകമധികമഹോ!
തരുണമിഹിരകരവിലസിതകിസലയ
വിവിധവിടപീചയസഹിതനതിരുചിരൻ.
അനവരതം മധു ചൊരിയുന്നു–ചില
വനനഗതടഭൂമിയിൽനിന്നു
വനമധികശോഭനം മിളിതവാരണം
രണിതമൃഗവരവിദ്രാവിതഹരിണം.
കനകശൃംഗതതി വിലസുന്നു–പല
കനകവൃക്ഷകുലമിളകുന്നു.
സുരകിന്നരീനിവഹമഞ്ജുഗൗനമിതി-
ലിന്നഹോ ലസിതഗന്ധമാദനേ.
കോകിലമിടയിട കൂകുന്നു–സഹ
കേകികുലങ്ങളുമാടുന്നൂ–ഇഹ
നാകനാരിമാർ മോദമൊടു സുര-
നാഥരൊടു മേവുന്നു സസുഖം.
മാരുതപൂരിതകീചകനിനദം-
മാമിഹ മോദയതീദം സുഖദം.
ചാരുചമരവും സാരസകുസുമവും
ഹീരമരതകാഞ്ചിതഭൂമിയുതം. കല്യാണസൗഗന്ധികം.
ദണ്ഡകം
ഇത്ഥം പറഞ്ഞു ജനയിത്രീം കുലാലനിലയത്തിൽ
നിവേശ്യ പരിചോടേ–ശശികുലവതംസ-
നിശിതരിപുഹിംസ–വിപുലതരമണിഭവന
വിനതിയൊടു വിലസുമൊരു നൃപസദനസവിധമുപയാതാഃ
രംഗേ തദാ സപദി ചെന്നങ്ങിരുന്നവർകൾ
തുഗേ മുദാ മുഖരഭൃംഗേ ദദൃശുരഥ ഭൂപാൻ
സ്മരസദൃശരൂപാൻ–മുരമഥനമതിമധുര
ഭരഹസിത ശുചിവദനമപി സഹജസഹിതമനുകൂലം.
അന്നേരമങ്ങു നൃപകന്യാ വരോരുജന-
മാന്യാ സഖീഭിരതിധന്യാം–രംഗഭൂവി ചെന്നു-
തുഗഭയമാർന്നൂ–രമ്യതരനിജകതനു
ഭംഗി ഭരമഖിലജനകണ്ണിനൊരു കുതൂകമയമാക്കീ
നിന്നോരുനേരമഥ ശൃംഗാരയോനീശര-
മെങ്ങും ചൊരിഞ്ഞു നൃപജാലേ–ആൎത്ത ി
ഭരമാൎനൂ –പാൎത്ഥ ിവവരന്മാർ പേൎത്തു മവർ
തരുണിഗാത്രരുചി പാൎത്തു നിജ-
നേത്രപരിപൂൎത്ത ിയൊടു ചേൎന്നു. പാഞ്ചാലീസ്വയംവരം.
ശൃംഗാരപദം
തരുണാരുണസരസീരുഹനയനേ വിധുവദനേ
തരുണി! വരികരികേ സുരരമണി! ശുകവാണി!
മന്ദാനിലചലിതം മധുമാസരുചിരമിദം
മന്ദേതരമിഹ കേൾ വിലസുന്നു വനമിന്നു.
ഇന്ദിന്ദിരനിവഹൈരഭിവലിതം കമലമിദം
ഇന്നിങ്ങതികുതുകം തേടുന്നു ഹൃദി നന്നു.
ചന്തം ചിന്തുന്നു ശശികിരണങ്ങളിൽനിന്നു
ചെന്താർശരനധികം വിലസുന്നു മമ നന്നു.
കുമുദം ബഹുസുഖദം കണ്ടാലിന്നധികമിദം
കമനീയമിതധുനാ മരുവുന്നു സഹ വിധുനാ
അധരാമൃതരസമിന്നയി വിതരാശു നീ സരസം
അധികം തവ മണിതം രതിരുചിരം കുരുചതുരം. ഗന്ധൎവവിജയം.
ദേവീസ്തുതി
‘ബവ്യചരിതേ ഭിക്ഷാം ഭവതി ദേഹി [3]
നവ്യമണിഗണഭൂഷണോത്തമഭൂഷിതേ ഭവ കുടുംബിനി!
കഞ്ജവിലോചനേ കരകലിതമഞ്ജുളകമലകോരകേ!
കഞ്ജബാന്ധവസദൃശഹാടകകുണ്ഡലേ കമനീയരൂപിണി
മഞ്ജുവാണി മനോഹരാംബൂദവേണീ കിസലയരുചിരപദയുഗളേ!
പഞ്ചബാണവിരോധി വാമകളേബരേ ഭവഭയവിനാശിനി
പൎവതേന്ദ്രകുമാരികേ പുരവൈരിഹൃദയസരോജഹംസേ!
സ്വൎവധൂപരിവാരിതേ സുരവൈരി ഹാരണകാരണേ നത-
സൎവവപാപവിമോചനേ സതി സകലശോകവിനാശകാരിണി
പൂൎവദേവനിസുംഭസുംഭനിഷൂദനേ പുരുഹൂതവിനുതേ!
നളിനഭവഗതഭയമോചിനീ നിഖിലഗുണഗണവാസിനീ
മണീവലയഭൂഷിതകരയുഗേ, വര-
കനകകുലശസുശോഭികചയുഗേ–കുലിശധര
മണിമയകാന്തിവിരാജിതേ കരഭോരുജനനീ!
കലശഭവമുഖമുനിഗണാഞ്ചിതദിവ്യപാദസരോജയുഗളേ ബകവധം.
പോർവിളി
൧. ‘പോരിനാശു വരിക ദുൎമ്മതേ!
പോരിനാശു വരിക ദുൎമ്മതേ.
ക്ഷത്രിയാധമനീയെന്നൊടത്രനിന്നു പൊരുതവെങ്കിൽ
ശസ്ത്രധാരകൊണ്ടു നീ നികൃത്തനാകുമതിജവാൽ.
ഹന്ത നിന്റെ ഭുജബലങ്ങളറിയുമിന്നു ഞാനെടാ
അന്തകന്റെ പുരിയിലിന്നു നിന്നെയാക്കുവാൻ ദൃഢം.’ സുഭദ്രാഹരണം. ൨. ‘രാത്രിഞ്ചരവനിതേ നീ മോചയ
വൃത്രവൈരിപുരകാമിനിമാരെ.
ചിത്രം തവ ചേഷ്ടിതമോൎത്ത ാലിഹ
പത്രിഗണങ്ങൾക്കൂണാകുന്നീ.
അമരാവതിയായീടും പുരിയിലധുനാ
വരുവാനേവനതുള്ളൂ?
അമരവൈരിതരുണിയതാം നിന്നെ
പരിചൊടു ബന്ധിച്ചീടും ഇന്നെ.’ നരകാസുരവധം.

നരകാസുരവധമാണു് തമ്പുരാന്റെ ഒടുവിലത്തേ കൃതി. അതു പൂൎത്ത ിയാക്കിയതു് അശ്വതിതിരുനാൾ തമ്പുരാനാണെന്നു പറഞ്ഞുവരുന്നു. അതു വാസ്തവമാണെങ്കിൽ ഈ ആട്ടക്കഥകളെല്ലാം ൯൬൯-ാമാണ്ടിനു മുമ്പു് രചിക്കപ്പെട്ടവയായിരിക്കണം. ൯൭൩ കുഭം ൬-ാംനു ശിവരാത്രിദിവസം ഒരു മണിക്കും രണ്ടുമണിക്കും മധ്യേയാണു് അവിടുന്നു നാടുനീങ്ങിയതു്.

അശ്വതിതിരുനാൾ എളയതമ്പുരാൻ

ഈ തിരുമേനി ൯൩൧-ൽ തിരുവവതാരം ചെയ്തു. കിളിമാനൂർ രവിവൎമ്മകോയിത്തമ്പുരാനായിരുന്നു അവിടുത്തേ പിതാവു്. ആ കോയിത്തമ്പുരാൻ ഒരു മഹാവിദ്വാനായിരുന്നതിനാൽ, പുത്രന്റെ ദ്വേധാഗുരുസ്ഥാനം അദ്ദേഹം വഹിച്ചു. എന്നാൽ ‘ശ്രീമച്ഛങ്കരനാരായണഗുരുചരണപരിചരണപ്രാപ്തവിദ്യാവൈശദ്യേന’ എന്നു് ശൃംഗാരസുധാകരംഭാണത്തിൽ സംസ്മരിക്കപ്പെട്ടിരിക്കുന്ന ശങ്കരനാരായണസൂരി ആയിരുന്നിരിക്കാം അദ്ദേഹത്തിന്റെ പ്രധാന ഗുരു. ൯൪൬-ൽ ആറ്റുങ്ങൾ വച്ചു് അവിടുത്തെ തിരുമാടമ്പു നടന്നു. അവിടുന്നു പട്ടും പരിവട്ടവും ഇട്ടതു് ഉളിയാഴത്തുറ അയ്യറത്തലവീട്ടിലെ ഒരു സ്ത്രീരത്നത്തെ ആയിരുന്നു എന്നു മാത്രം അറിയാം. ൯൬൯ ധനു ൨൬-ാനു ഈ പുണ്യശ്ലോകൻ ദിവംഗതനായി.

അശ്വതിതിരുനാൾ തമ്പുരാൻ സംസ്കൃതത്തിൽ വഞ്ചി മഹാരാജാസ്തവം, സന്താനഗോപാലം, കാൎത്ത വീര്യവിജയം എന്നി പ്രബന്ധങ്ങൾക്കു പുറമേ രുക്മിണീപരിണയം നാടകവും, ശൃംഗാരസുധാകരംഭാണവും രചിച്ചിട്ടുണ്ടു്. മികച്ച കവിതാവാസനയുടേയും ഉറച്ച വ്യുൽപത്തിയുടേയും പരിണിതഫലങ്ങളാണു് ഈ കാവ്യതല്ലജങ്ങൾ. സരസങ്ങളായ ആശയങ്ങളെ മധുരമധുരസാർദ്രമായ വാക്കുകളിൽ പൊതിഞ്ഞു രചിച്ചിട്ടുള്ള നാലു് ആട്ടക്കഥകളും അവിടുന്നു നമുക്കു സമ്മാനിച്ചിട്ടുണ്ടു്. അവ കോട്ടയംതമ്പുരാന്റെ കൃതികളേക്കാൾ ഒട്ടും താഴെയല്ല. കാവ്യഗുണത്തെ സംബന്ധിച്ചിടത്തോളം അവ കുറേക്കൂടി ഉച്ചശ്രേണിയിലാണു് സ്ഥിതിചെയ്യുന്നതെന്നു പോലും പറയാം. ദ്രാക്ഷാപാകത്തിലുള്ള ആ നാലു കവിതകളും സഹൃദയഹൃദയരഞ്ജനം ചെയ്തുകൊണ്ടു് ഇന്നും ജീവിക്കുന്നു.

കാൎത്ത ികതിരുനാൾ തമ്പുരാൻ,

‘അൎണ്ണോജാക്ഷികളെ ഹരിച്ചൊരു നിൻ
കൎണ്ണനാസികാകുചകൃന്തനമിഹ
തൂൎണ്ണം ചെയ്‍വൻ കണ്ടുകൊൾക നീ’

എന്നുവരെ ഓലയിൽ എഴുതിവച്ചിട്ടു് ആശയം അവസാനിച്ചു പോകയാൽ, അടുത്ത വരിക്കു് എവിടെപ്പോകേണ്ടൂ എന്നുള്ള ആലോചനയോടുകൂടി അതിനെ മേശപ്പുറത്തു വച്ചിരുന്നതായും മഹാരാജാവു് ഇല്ലാതിരുന്ന അവസരത്തിൽ അശ്വതിതിരുനാൾതമ്പുരാൻ അവിടെ എഴുന്നള്ളി മേശപ്പുറത്തു ഇരുന്ന ഓലയും നാരായവും എടുത്തു്

‘നൎണ്ണയമതിനുണ്ടു മേ കരാളേ’

എന്നു പൂരിപ്പിച്ചുവച്ചിരുന്നതായും മഹാരാജാവുതിരുമനസ്സുകൊണ്ടു സന്തോഷിച്ചു് “അപ്പനു നല്ല വാസനയുണ്ടു്. ബാക്കിയും അപ്പൻ തന്നെ തീൎക്കണം’ എന്നു് അരുളിച്ചെയ്തതായും ഒരു കഥയുണ്ടു്. അങ്ങനെയാണത്രേ നരകാസുരവധം അവിടുന്നു് പൂരിപ്പിക്കാൻ ഇടയായതു്. മാഘൻ, മുരാരി, ഭവഭൂതി മുതലായ കവികളെ അവിടുന്നു് ഉപജീവിച്ചുകാണുന്നു. ഈ രാജകവികളെ അവിടുന്നു് ഉപജീവിച്ചുകാണുന്നു. ഈ രാജകവി കോട്ടയത്തുതമ്പുരാനെ അനുകരിച്ചിട്ടുണ്ടെങ്കിൽ, കിളിമാനൂർ വിദ്വാൻകോയിത്തമ്പുരാൻ, കേരളവൎമ്മ വലിയകോയിത്തമ്പുരാൻ തുടങ്ങിയ പ്രൗഢകവികൾ അവിടുത്തെ കാവ്യ സരണിയേത്തന്നെയാണു് പിന്തുടൎന്നിട്ടുള്ളതു്.

അശ്വതിതിരുനാൾ തമ്പുരാന്റെ സംസ്കൃതശ്ലോകങ്ങൾക്കുള്ള മനോഹാരിത ഒന്നു പ്രത്യേകം തന്നെയാണു്.

‘സോൽക്കണ്ഠം കളകണ്ഠകണ്ഠമുരളീനാളീഗളൽപഞ്ചമേ
കിഞ്ചിൽകിഞ്ചിദുദഞ്ചിതലതാസരമെന്നകുഞ്ജാന്തരേ
പ്രാചീനാചലമൗലിമണ്ഡനവിധിം പ്രാപ്തം വിധോൎമ്മണ്ഡലം
ദൃഷ്ട്വാ തുഷ്ടമനാ ജഗാദ നൃപതിഃ പ്രേമാകുലാഃ പ്രേയസീഃ’

എന്ന രുക്മിണീ സ്വയംവരത്തിലേയും,

‘ഗാഢോൽക്കണ്ഠവിലാസിജാലവിവിധക്രീഡാനിദാനേ ദിനേ
സദ്യഃസ്വീകൃതവിക്രിയാ ന ഭുവനേ വാസന്തികേ സന്തി കേ
ഇത്യാലാപിനി കോകിലാരവിമിഷാൽ കേളീവനേ ജാതുചി-
ദ്രാജാ നിർജ്ജിതരാജരാജവിഭവഃ പ്രോചേ വചഃ പ്രേയസീം.’

എന്ന അംബരീഷചരിതത്തിലേയും,

‘സ്വൈരം കൈരവബന്ധുബന്ധുരകരശ്രേണീകൃപാണീലതാ
ലൂനപ്രൗഢതമസ്തമാലഗഹനേ ഹാലാം പിബൻമോഹനേ
മാദ്യൽ കോകിലകാമിനീ കളവചോവാചാലിതാശാന്തരേ
രേമേ രൈവതകാചലേ സഹ വധൂജാലേന നീലാംബരഃ’

എന്ന പ്രൗണ്ഡ്രകവധത്തിലേയും ശ്ലോകങ്ങൾ നോക്കുക. ഇവ എല്ലാം,

‘മാധുര്യവ്യഞ്ജകൈവൎണ്ണൈ രചനാ ലളിതാത്മികാ
ആവൃത്തിരല്പവൃത്തിവാ വൈദർഭീ രീതിരിഷ്യതേ’

എന്ന ലക്ഷണമനുസരിച്ചു് വൈദർഭീരീതിയിലുള്ളവയാണെങ്കിൽ,

‘ജ്യാഘാതശ്രേണിജാഗ്രൽ ഭൂജഭൂജഗരസഞ്ജായിതാസിപ്രകാണ്ഡ
വ്യാലീഢപ്രൗഢവൈരിക്ഷിതിരമണഗണപ്രാണവാതപ്രരോഹഃ
മധ്യേ യുദ്ധം നിയുദ്ധ്യദ്രുതമഥയവനാൻ ദീർഘനിദ്രാം നനീഷുർ-
ബദ്ധാടോപം ബഭാഷേ പ്രഥിതഭുജമദാഡംബരാനംബരീഷഃ’

എന്നിങ്ങനെ ഓജഃപ്രകാശകമായ ഗൗഡീരീതിയിലും അവിടുന്നു് അതിശയിക്കതന്നേ ചെയ്യുന്നു.

രുക്മിണീസ്വയംവരം

ധൎമ്മശീലശിഖാമണിയും ‘അശേഷധരണീപതിചക്രചക്രവിക്രാന്തവിശ്രുതയശാ’വുമായ ഭീഷ്മകൻ ‘കളകണ്ഠകണ്ഠമുരളീ നാളീഗളൽപഞ്ചമ’വും ‘കിഞ്ചിൽ കിഞ്ചിദുദഞ്ചിതാഞ്ചിതലതാസഞ്ഛന്ന’വുമായ കുഞ്ജാന്തരത്തിൽവച്ചു്, ‘പ്രാചീനാചലമൗലിമണ്ഡലവിധിയെ പ്രാപിച്ച വിധുമണ്ഡലം കണ്ടിട്ടു് സന്തുഷ്ടചിത്തനായി, പ്രേമകുലരായ തന്റെ പ്രേയസിമാരോടുകൂടി രമിക്കുന്നു.

‘പരധരണീപതിവരനികരേണ
പരിലാളിതപദകമലകരേണ
പരിശീലയ മലയാചലപവനം
പരിചലിതാഖിലനവനീപവനം
മീലതി കമലവനം ഗുണവസതേ!
ലോലവിലോചനനിൎജ്ജ ിതമിവ തേ
വിധുകരവിദലിതകുവലയപടലം
വിലസതിമദചലമധുകരചടുലം
കുചകലശോപരി കുങ്കുമമകരം
രചയ ജനാന്തരമോഹനചതുരം.
കചനിചയം കുരു സുമനോരുചിരം
കലയ മയാ സഹ രതിപതിസമരം
മധുരജനീസമയം രമണീയം
വിധുമുഖ! വാഞ്ഛതി രമണീയം’

എന്നിങ്ങനെ ശൃംഗാരപദങ്ങളിൽ അവിടുന്നു് ജയദേവനെയാണു് അനുകരിച്ചു കാണുന്നതു്. വാണീദേവി അവിടുത്തെ ജിഹ്വാഗ്രത്തിൽ തുള്ളിക്കളിക്കുമ്പോലെ തോന്നുന്നു. ആദ്യക്ഷരപ്രാസം, കേരളപ്രാസം, അന്തനുപ്രാസം, മഹാരാഷ്ട്രപ്രാസം ഇത്യാദി പ്രാസങ്ങളെല്ലാം പ്രയോഗിക്കുന്നതിൽ ഇക്കവി വിരുതനാണു്. അവയ്ക്കുവേണ്ടി അൎത്ഥ ത്തെ കൊല്ലേണ്ട ആവശ്യവും അദ്ദേഹത്തിനു നേരിട്ടുകാണുന്നില്ല.

‘കലയ മയാ സഹ രതിപതിസമരം’ എന്നിങ്ങനെ നായികയെക്കൊണ്ടു് രതിപ്രാൎത്ഥ ന ചെയ്യിപ്പിച്ചിരിക്കുന്നതു് അവാചീനന്മാരായ ചില നിരൂപകന്മാൎക്കു ് രസിക്കുന്നില്ലെന്നു തോന്നുന്നു. നാടകങ്ങളിലാണെങ്കിൽ ഇതു തീരെ വർജ്യമാണെന്നു പറയാം. നായികമാർ രഹസ്സിങ്കലും തുറന്നു് രതിപ്രാൎത്ഥ ന ചെയ്യാറില്ലെന്നുള്ളതു പരമാൎത്ഥ മാണു്. എന്നാൽ അവർ ചേഷ്ടാവിശേഷങ്ങളാൽ തങ്ങളുടെ രതിവിഷയകമായ ഇംഗിതങ്ങളെ പ്രകാശിപ്പിക്കുമെന്നുള്ളതും വാസ്തവമാകുന്നു. മൂകാഭിനയമായ കഥകളിയിൽ ‘കലയ മയാ സഹ രതിപതി സമരം’ ഇത്യാദി വാക്കുകൾ ആംഗ്യരൂപത്തിൽ പരിണമിക്കുന്നതിനാൽ മേല്പറഞ്ഞ ആക്ഷേപം സാധുവാണെന്നു തോന്നുന്നില്ല.

ഭീഷ്മകൻ ‘വരരാമണീയകഗുണഗ്രാമാഭിരാമാകൃതി’യായ തന്റെ പുത്രി രുക്‍മിണിക്കു് തക്ക വരൻ ആരാണെന്നു് ആലോചിച്ചുകൊണ്ടിരിക്കെ, ‘ജടാകലാപഭസിതശ്രീ നീലകണ്ഠച്ഛവി’യായ നാരദൻ അവിടെ പ്രവേശിച്ചു്, അവൾക്കു യോഗ്യനായ വരൻ ദ്വാരാവതിയിൽ വാഴുന്ന ശ്രീകൃഷ്ണഭഗവാനാണെന്നു പറകയാൽ, അങ്ങനെതന്നെയാകട്ടെ എന്നു് അദ്ദേഹം നിശ്ചയിക്കുന്നു. പിതാവിന്റെ ഈ നിശ്ചയം അറിഞ്ഞു കോപാന്ധനായിത്തീൎന്ന രുക്‍മി,

‘ഭൂപവരനാകും തവ നന്ദിനയേ–ഇന്നു
ഗോപബാലപാശകനോ നൽകീടുന്നു?
ജാതിയെന്നതുമുണ്ടോ പാൎത്തു കാൺകിലിന്നു
പൂതനയേ ഹനിച്ചോരു പാപനാമവന്നു?’

എന്നു് ഭീഷ്മകനോടു ചോദിക്കുന്നു. അദ്ദേഹമാകട്ടേ,

‘വാസുദേവൻ തന്നൊടു മമ തമയ!
വൈരമിദമരുതരുതേ.
സജ്ജനവിരോധമരുതേ–മമ തനയ
സകലജനനിന്ദ്യമറിക.’

എന്നു് ഉപദേശിക്കുന്നുവെങ്കിലും,

‘എന്തു താവകകാമമെന്നാൽ വീര തവ
ചിന്തയതിനെന്തു്? ചെയ്വൻ’

എന്നുകൂടി സമ്മതിക്കുന്നു. രുക്‍മിയുടെ ഉപദേശം അനുസരിച്ചു് പിതാവു് തന്നെ ചേദിപനു നല്കാൻ പോകുന്നു എന്നുകേട്ടു് രുക്‍മിണി വിലപിക്കയും നന്ദാത്മജൻ തന്റെ നാഥനായ് വരുന്നതിനു് ദുൎഗ്ഗാദേവിയോടു പ്രാൎത്ഥ ിക്കയും ചെയ്യുന്നു.

ഇങ്ങനെ വിലപിച്ചു വിലപിച്ചും ഭൂഷാവിശേഷപരാങ്മുഖിയായും വൎത്ത ിക്കുന്ന ആ രാജകന്യ ഒരു ബ്രാഹ്മണനെ വരുത്തി അദ്ദേഹം മുഖേന തന്റെ അഭിലാഷത്തേയും അതിനു നേരിട്ടിരിക്കുന്ന വലുതായ പ്രതിബന്ധത്തേയും ഭഗവാനെ അറിയിക്കുന്നു. ബ്രാഹ്മണൻ ചെന്നു് ആ സന്ദേശത്തെ ശ്രീകൃഷ്ണനെ അറിയിക്കയും, അദ്ദേഹം,

‘തരുണീമണിയാമെന്നുടെ രമണിയെ
തരസാ കൊണ്ടിഹ പോന്നീടുന്നേൻ’

എന്നു വാഗ്ദാനം ചെയ്തിട്ടു് ദൂതനെ കുണ്ഡിനപുരിയിലേക്കു തിരിച്ചയയ്ക്കയും ചെയ്യുന്നു. ദൂതൻ മടങ്ങിവന്നു് ദേവിയെ വിവരം അറിയിക്കുന്നു.

സ്വയംവരദിവസം ഭഗവാനും വാഗ്ദാനമനുസരിച്ചു് കുണ്ഡിനപുരിയിൽ എത്തുന്നു. ഭീഷ്മകൻ അദ്ദേഹത്തെ യഥോചിതം സൽക്കരിക്കയും ചെയ്യുന്നു. നൃപസുതയേ ഹരിക്കാനായിട്ടാണു് ശ്രീകൃഷ്ണൻ വന്നിരിക്കുന്നതെന്നും ‘രാജവരൻ തന്റെ പുത്രിയെ ദ്രുതം വ്യാജേനകൊണ്ടങ്ങുപോമവൻ’ എന്നും ചേദിവംശശിഖാമണിയായ ദമഘോഷജൻ രാജാക്കന്മാരോടു പറയുകയും,

‘വീരരാം നാമിങ്ങിരിക്കവേ രണ-
ഭീരുവാം ശൗരി ഹരിക്കുമോ?
എങ്കിലവനെ ഹനിപ്പതിന്നൊരു
ശങ്കയില്ലിങ്ങു ധരിക്കണം.’

എന്നു് അവർ ഉറപ്പുകൊടുക്കയും ചെയ്യുന്നു. ഏതാനും ബ്രാഹ്മണർ പ്രവേശിച്ചു് കണ്ണന്റെ വരവിനേപ്പറ്റിയും മറ്റും അനുകൂലമായും പ്രതികൂലമായും വിമൎശനം ചെയ്യുന്നു സ്വയംവരമുഹൂൎത്ത വും അടുക്കുന്നു.

‘പഞ്ചബാണൻ തന്റെ ചാപവല്ലി’ പോലിരിക്കുന്ന ആ ‘രാജന്യപാളീഹൃദയകമലിനീരാജഹംസി’ സൎവാഭരണവിഭൂഷിതയായി ശ്രീപാൎവതീദേവിയെ വന്ദിപ്പാനായി ക്ഷേത്രത്തിലേക്കു പോകവേ ശ്രീകൃഷ്ണൻ വന്നു് തേരിലേറ്റിക്കൊണ്ടു പോകുന്നു. ആ സംഭവത്തെ വൎണ്ണിക്കുന്ന ശ്ലോകം ഒന്നുദ്ധരിച്ചുകൊള്ളട്ടേ.

മന്ദമന്ദമരവിന്ദസുന്ദരദൃശം ഗിരീന്ദ്രമുഹിതുഃ പദാ-
ദിന്ദിരാമിവ കരാഞ്ചലാഞ്ചിതമരന്ദസാന്ദ്രവനമാലികാം
കന്ദബാണവിജയശ്രിയം നൃപതിവൃന്ദമദ്ധ്യമുപസംഗതാം
സ്യന്ദനം സമധിരോപ്യ താം സമഭിനന്ദയൽ സ മധുസൂദനഃ.

അതു കണ്ടു് ശിശുപാലൻ ഭഗവാനെ എതിൎക്കു ന്നു. മറ്റു രാജാക്കന്മാരും എതിരിടുന്നു. എന്നാൽ രാജാക്കന്മമാരെല്ലാം മാധവായുധമേറ്റു് ഓടിക്കളയുന്നു. ഒരു ഭടൻ ചെന്നു വിവരം രുക്‍മിയെ ധരിപ്പിക്കവേ അയാൾ,

‘ഗോപബാലക ധീരനെങ്കിലോ
ചാപപാണിയായ് വരിക പോരിനായ്
കൂൎത്ത ശരങ്ങൾ കൊണ്ടിടുന്നേരം
ആൎത്ത നായ് ദൂരെ ധൂൎത്ത മണ്ടിടും.
ദക്ഷതയെല്ലാമിക്ഷണം കാണാം
സക്ഷതനായിട്ടിക്ഷിതൗ വീഴും’

എന്നു പറഞ്ഞുകൊണ്ടു് ഭഗവാനോടടുക്കുന്നു. ഭഗവാനാകട്ടെ അദ്ദേഹത്തെ തോല്പിച്ചു ബന്ധിക്കുന്നുവെങ്കിലും രുക്‍മിണിയുടെ പ്രാൎത്ഥ ന അനുസരിച്ചു മോചിപ്പിക്കുന്നു.

അനന്തരം മധുധ്വംസി രുക്‍മിണിയേയും കൊണ്ടു കടക്കുന്നതിനു യിയാസുവായിരിക്കേ, സ്പൎദ്ധാശാലികളായ രാജാക്കന്മാർ തടുക്കാൻ ഭാവിക്കുന്നതു കണ്ടു് ബലരാമൻ ‘ശാത്രവഗാത്രശോണിതഝരൈരാപാടല’മായ ലാംഗലത്തെ ചുഴറ്റിക്കൊണ്ടു്,

“കണ്ഠേതരതരസാ ഞാനരിവര-
കണ്ഠമരിവതും കണ്ടിടു വീര!
മാദ്യൽ പികമൊഴി രുക്‍മണിയെക്കൊ-
ണ്ടദ്യ മുകുന്ദൻ വരുമളവിൽ പഥി
ചൈദ്യാദികളാം ഭൂപാലന്മാർ
ഉദ്യോഗിച്ചു തടുത്തതുമൂലം
ഉൽക്കൂലഭുജപ്രൗഢിമ കലരും
ദിക്പാലന്മാർ വരികിലുമിന്നിഹ
മൽക്കഹലാഹതികൊണ്ടവരായുധ-
മൊക്കെ വെടിഞ്ഞു തിരിക്കും നിയതം.”

എന്നു സത്യകിയോടു പറയുന്നു.

‘കല്പാക്ഷേപാതിരൂക്ഷക്ഷുഭിതഘനഘടാ
നിഷ്ഠൂരാഘാതഭൂത-
ധ്വാനസ്പർദ്ധ്യട്ടഹാസപ്രകടിത നിജ ദോൎദ്ദണ്ഡ-
ചണ്ഡപ്രതാപ’

നായ മാഗധൻ ‘കൃഷ്ണാഭ്രാദ ഭ്രശോഭാമദഭരഭിദുരഭ്രാജമാനപ്രതീക’നായ ശ്രീകൃഷ്ണനെ തടയുന്നു. ഭഗവാനാകട്ടെ ദേവിയേയും കൊണ്ടു സ്വപുരം പ്രാപിക്കയും ചെയ്യുന്നു.

“കലയാമി ചാരുകലയാമിനീപതി
പ്രതിമാനനം കലിതമാനനം ജനൈഃ
അളികാന്തലോലദളികാന്തകുന്തളം
മഹദിന്ദ്രനീലമണിമേചകം മഹഃ.”

എന്ന മംഗളപദ്യത്തോടുകൂടി കഥയെ അവസാനിപ്പിക്കുന്നു. മുദ്രിതമായ ഈ കഥയുടെ ഒടുവിൽ ഒന്നുരണ്ടു യുദ്ധപ്പദങ്ങൾ കാണ്മാനില്ല.

പൗണ്ഡ്രകവധം

ഇതു കുറേക്കൂടി പ്രൗഢമായ ഒരു കഥയാണു്. ശ്രീകൃഷ്ണൻ സഗൎഭ്യസഹിതം, ‘നിഷ്പ്രതിമപ്രതാപഗരിമഭ്രാജിഷ്ണു’ക്കളായ വൃഷ്ണികളേയും പാലിച്ചു് ദ്വാരകയിൽ വസിക്കുംകാലത്തു് ഒരുദിവസം ജ്യേഷ്ഠനോടു്,

‘ശൈശവകാലേ പോഷിതരായ് നാം
യശോദാനന്ദന്മാരുടെ കൃപയാ.
ക്ലേശംപൂണ്ടവർ വാണീടുന്നു
കേവലമിഹ നമ്മുടെ വിരഹേണ.
ബന്ധുരമാം വചനംകൊണ്ടവരുടെ
സന്താപം തീൎത്ത ിടുവതിന്നായ്
നിന്തിരുവടിയുടെ തിരുമനതാരിൽ
ഹന്ത കൃപാലവമുണ്ടാകേണം.’

എന്നു പ്രാൎത്ഥ ിക്കുന്നു. ബലരാമൻ ‘സാധുതര’മായ ആ അപേക്ഷ കൈക്കൊണ്ടു് ഗോകുലത്തിൽ ചെന്നു് ‘ദുസ്സഹവിപ്രയോഗദഹനക്ലിഷ്ടനാ’യ നന്ദനെ വന്ദിച്ചിട്ടു്,

‘വക്ത്രാംഭോജമരന്ദസാന്ദ്രലഹരീ സന്ദോഹശങ്കാവഹ’ങ്ങളായ വ്യാഹാരങ്ങളാൽ അദ്ദേഹത്തിന്റെ ഹൃദയത്തെ ശിശിരീകരിക്കുന്നു.

‘മന്ദഹസനം തൂകി മധുരമൊഴിയെന്തു മമ
നന്ദനൻ ചൊന്നതുമമന്ദമിഹ ചെല്ക.
ഇങ്ങനെ വാഴുന്ന ഞങ്ങളെഗ്ഗോവിന്ദൻ
എങ്ങനെ കാണാതെയങ്ങു വാഴുന്നു?’

എന്നീ വാക്കുകളിൽ സ്ഫുരിക്കുന്ന പുത്രവാത്സല്യം അനപലപനീയമായിരിക്കുന്നു.

‘പ്രേമരസമിയലും ദാമോദരാനനം
താമസംകൂടാതെ താത കാണായ്വരും’

എന്നു പറഞ്ഞു്, അദ്ദേഹത്തിനെ സമാശ്വസിപ്പിച്ചിട്ടു് ഭഗവാൻ ബലരാമൻ യശോദയെ ചെന്നു കാണുന്നു.

‘കണ്ണനുടെ പൂമേനിയെന്നു കണ്ടു
കണ്ണുകൾ സഫലമാകുന്നു?
മുരവൈരിതന്റെ മൃദുവാദം കേൾപ്പാൻ
മനസി വളരുന്നു മമ മോദം’

എന്നുള്ള യശോദാപ്രശ്നത്തിനും അദ്ദേഹം മുൻപറഞ്ഞപോലെ മറുപടി പറയുന്നു.

വസന്തകാലമണയുന്നു. നീലാംബരൻ ‘കൈവരബന്ധുബന്ധുരകരശ്രേണീകൃപാണീലതാലൂനപ്രൗഢതമസ്തമാലഗഹന’വും ‘മാദ്യൽ കോകിലകാമിനീ കളവചോവാചാലിതാശാന്തരവു’മായ രൈവതകാചലത്തിൽ സ്വപത്നിമാരോടുകൂടി രമിക്കുന്നു. അടുത്ത രണ്ടു ശൃംഗാരപദങ്ങളും അത്യന്തം മനോജ്ഞമായിരിക്കുന്നു.

‘മാധവസമയമിദം മധുരതരം മധുമൊഴിമാരേ കണ്ടാലും!
സാധുശീലമാരേ നാം സമ്പ്രതി മദനനെ
ആരാധനം ചെയ്വാനാരാമേ പോകയല്ലീ,
സുന്ദരിമാരേ വിപിനം കാണ്ക സുരഭിലമതിവിജനം,
മന്ദമാരുതവീജനം മദനദഹനദീപനം,
കുന്ദലതാഗൃഹമതിരുചിരം കുസുമലളിതമധുരസശിശിരം,
ചന്ദ്രകരാങ്കുരവിശദതരം ചടുലപികാഞ്ചിതരവമുഖരം
നന്ദനവിപിനവിനിന്ദിതമിതു കുരുവിന്ദരുചിരുചിരകന്ദള നികരം,
കനകകമലകലികം നല്ല കമനീയമണിവാലുകം
മനസിജ ജയസാധകം നല്ല കമനീയമണിവാലുകം
വനതടഭൂവി കമലാകരം വരതനു കാൺക മനോഹരം
ഘനമദമധുകരമേദുരം കളകളഹംസവിഭാസുരം
അനുപമമിതിനുടെയനുതടമഴകിനൊടനവധി വിഹരതി വനമൃഗവിസരം.’
നായികമാരുടെ പദം
‘പ്രാണനായക ശൃണു മമ വചനം
ഏണാങ്കസമവദന–കാണുക മാധവകാലവിലാസം.
മാലതീലതകളാം മാനിനിമാരാലനു-
വേലമഞ്ചിതനായി കുസുമകുലേന
ലോലംബഗാനലോലസാരംഗമതിലേറി
മാലേയപവനാനൻ മന്ദമിതാ വരുന്നു.
വർണ്ണവിജിതഹേമവർണ്ണയായ്‍വിലസുന്നു
കർണ്മികാരമഞ്ജരി കാൺകയീ വിപിനേ.
പൂർണ്ണയൗവനമധുസംഗതവനികയുടെ
കർണ്ണയുഗകലിത കൎണ്ണകിന്യെന്നു തോന്നും.
ശ്യാമളാങ്കമെന്നിതു ശങ്കയെന്തിനു വൃഥാ?
വ്യോമതളിമം തന്നിൽ യാമിനീരമണി
കാമകേളികൾ ചെയ്തു കാമം തളർന്നതിനാൽ
സോമനുടെയുരസി സ്വൈരം ശയിച്ചീടുന്നു.’

ശബ്ദങ്ങളുടെ പരസ്പരമുള്ള ഇണക്കമാണല്ലോ ശയ്യ. ഈ മാതിരി ഒരു ശയ്യാവിശേഷം അപൂൎവ്വം ചില ഭാഷാകവികളുടെ കൃതികളിലേ കാണ്മാനുള്ളു. പിൽക്കാലത്തേ കഥകളികൎത്ത ാക്കന്മാരിലധികം പേരും അശ്വതിതിരുനാൾ തമ്പുരാനെ അനുകരിക്കയാലാണു്, ശൃംഗാരപദങ്ങളിൽ ഒട്ടു മുക്കാലും ഒരേകരുവിൽ വാൎക്കപ്പെട്ടവയെന്നപോലെ തോന്നിക്കുന്നതു്.

നീലാംബരൻ ഇങ്ങനെ രമിച്ചുകൊണ്ടിരിക്കുന്നതു് വപുഷ്മാനായ സാക്ഷാൽ ദൎപ്പമോ എന്നു തോന്നുമാറുള്ള ഒരു കപി കണ്ടിട്ടു്,

‘ചാരുചപലാലുളിതശാരദഘനംപോലെ
നാരീപരിവാരനിവനാരഹോ ധീരൻ?’

എന്നു വിസ്മയിക്കുന്നു. ഒടുവിൽ,

‘മിത്രമാമെന്നുടെ ധാത്രീസുതന്റെ ഗള-
കൎത്ത നം ചെയ്ത യദുധൂൎത്ത ാഗ്രജനിവൻ’

എന്നു മനസ്സിലാവുകയാൽ,

‘ഉന്നതബലേന ഞാൻ ചെന്നവനെയാഹവേ
കൊന്നനൃണനായിങ്ങു വന്നീടുവനധുനാ.’

ഇങ്ങനെ നിശ്ചയിച്ചുകൊണ്ടു് അവൻ ബലരാമനെ ആക്രമിക്കുന്നു. യുദ്ധത്തിൽ വിവിദൻ ഹനിക്കപ്പെടുന്നു.

നരകാശ്രയണോചിതക്രിയോ-
പ്യഭജദ്രാമഹതോ ദിവം കപിഃ
നിധനാദപി താരയന്തി ഹി
സ്പൃഹണീയാ മഹതാം സമാഗമാഃ.

ഇങ്ങനെ ഇരിക്കേ ഒരു ദിവസം കുരൂശപതിയായ പൗണ്ഡ്രകൻ ദ്വാരകയിലേക്കു് ഒരു ദൂതനെ അയച്ചു് ഇങ്ങനെ അറിയിക്കുന്നു.

“പാരാവാരശായിയാം പത്മാവല്ലഭൻ ദേവൻ
പാരിടം പാലിപ്പാനവതാരംചെയ്തു ഞാനെ-
ന്നോരോന്നേ നിനച്ചഹങ്കാരമുള്ളിലുണ്ടാക
കാരണം നിജ ധൎമ്മകൎമ്മ വിചാരവിമുഖനായ്-
ദ്ധരിച്ചൊരു ചാരുരഥാംഗഗദാംബുരുഹാദി മദം
കളക വിശങ്കം
കല്യതയോൎക്കിലിതു വല്ലവതരുണിമാ-
രെല്ലാവേരുമഭിനന്ദിക്കും–അവരുടയ
വല്ലഭമാർ വന്നു വന്ദിക്കും–അതു മാത്രമല്ലാ-
തില്ല ഫലമൊരു തെല്ലു മതിലിഹ
നല്ലതിതു തവ പാൎക്കിലെൻപദ-
പല്ലവതല്ലജമാശ്രയ ജഗദവലംബം
വിഹതവിളംബരം”

ഈ നിന്ദാവചനം കേട്ടു് സാത്യകി കോപാന്ധനായിട്ടു്

‘പുഷ്കരലോചനനാം ഭഗവാന്റെ തിരസ്കൃതി കേട്ടുളവായ
ദുഷ്കൃതി കളവതിനവനുടെ രുധിരേ നിഷ്കൃതിരാപ്ലവനം’

എന്നു് പറഞ്ഞയയ്ക്കുന്നു. ഭഗവാനാകട്ടെ, ഗരുഡനെ സ്മരിക്കയും ഗരുഡൻ പ്രത്യക്ഷനാവുകയും ചെയ്യുന്നു.

‘കൂൎത്ത ശരാഹതികൊണ്ടിന്നവരുടെ
മൂൎത്ത ി പിളൎന്നു ടനേ രണഭൂമൗ
കാൎത്ത ാന്തികപുരദൂതന്മാരുടെ
വാൎത്ത ാകരനായാകീടണം’

എന്നു് ഭഗവാൻ ഗരുഡനോടു് പറഞ്ഞുകൊണ്ടിരിക്കേ, പ്രൗണ്ഡ്രകന്റെ രണ്ടു കിങ്കരന്മാർ വന്നു് ആക്രമിക്കുന്നു. പക്ഷീന്ദ്രൻ അവരെ രണ്ടുപേരെയും സസൈന്യം ഹനിക്കുന്നു. അനന്തരം കുരൂശാധിപതി യുദ്ധത്തിനു വന്നടുക്കുന്നു. ആ യുദ്ധഫലത്തെ കവിതന്നെ വൎണ്ണിക്കട്ടേ.

‘നികൃത്താതിമത്തേഭരക്തൗഘ തൃപ്ത-
പ്രമത്തോന്നതോത്താള വേതാളനൃത്തേ
കുരൂശാധിനാഥേ രണേ ശൗരിണാഥോ-
രുഷാനായി നിദ്രാമനുത്ഥാനമുദ്രാം’

പിളൎക്കപ്പെട്ട ആനത്തലവന്മാരുടെ രക്തസമൂഹം കുടിച്ചു് തൃപ്തിയടഞ്ഞ വേതാളങ്ങൾ തുള്ളിക്കളിച്ചുകൊണ്ടിരിക്കുന്ന ആ യുദ്ധഭൂമിയിൽ വച്ചു് അവൻ ‘അനുത്ഥാനമുദ്ര’യായ അതായതു് ഒരിക്കലും ഉണൎന്നണീല്ക്കാത്തതായ നിദ്രയിലേയ്ക്കു നയിക്കപ്പെട്ടുവത്രേ.

കോട്ടയംകൃതികളിലെപ്പോലെയുള്ള യമകപ്പണിയിലും ഇക്കവി ചതുരൻതന്നെയാണു്. നോക്കുക:

‘സഹസൈസ്സഹസൈനികൎന്നിനീഷുഃ
പരമന്തം പരമന്തമംബുജാക്ഷഃ
വിനതോ വിനതോത്ഭവം നിദദ്ധ്യൗ
സുമനോഭിസ്സുമനോഭിരാമകീൎത്ത ിഃ.’

പിതാവിന്റെ മരണത്താൽ ദുഃഖിതനായ സുദക്ഷിണൻ ശ്രീകൃഷ്ണനോടുള്ള പക വീട്ടുന്നതിനു വേണ്ടി ശിവനെത്തപം ചെയ്തു് പ്രത്യക്ഷപ്പെടുത്തുന്നു.

‘തൂർണ്ണം ദക്ഷിണമാഭിചാരവിധിനാ വഹ്നി സമാരാധയ
സാകല്പം തവ സാധയിഷ്യതി.’

എന്നുപദേശിച്ചിട്ടു് ശിവൻ മറയുന്നു.

അങ്ങനെ ആരാധിക്കപ്പെട്ട അഗ്നിയിൽ നിന്നു് കരാളയായ കൃത്യ ആവിർഭവിച്ചിട്ടു്,

‘ചണ്ഡവിക്രമയാകും മമ ഭുജ-
ദണ്ഡം കൊണ്ടു പിടിച്ചു നിബന്ധിച്ചു
ചണ്ഡദീധിതിതന്നെയോ? ചൊല്ലുകാ-
ഖണ്ഡലനെയൊ? കൊണ്ടുവരേണ്ടതു.’

എന്നു ചോദിച്ചപ്പോൾ,

‘വിപ്രിയം ചെയ്ത ഗോപനൃശംസനെ
ക്ഷിപ്രമങ്ങു ഗമിച്ചു ഹനിക്ക നീ.’

എന്നു സുദക്ഷിണൻ അപേക്ഷിക്കുന്നു.

കൃത്യയുടെ വരവു കണ്ടിട്ടു് ദ്വാരകാവാസികളായ ബ്രാഹ്മണർ ഇങ്ങനെ വിചാരം തുടങ്ങി:

എന്തഹോ! ഭൂസുരന്മാരേ എന്തഹോ!
ചണ്ഡമാരുതൻ വരുന്നു–ജഗ-
ദണ്ഡമാകെയിളകുന്നു–ഖഗ-
ഷണ്ഡമോടവനിമണ്ഡലേ–വിടപി-
മണ്ഡലങ്ങളില-
കാണ്ഡേ വീണിടുന്നതെന്തഹോ!
ലോലവീചികൊണ്ടുയർന്നു–തിമി-
ജാലമാകെയുഴലുന്നു–നിജ
വേലയും വെടിഞ്ഞു വാരിധിയുമതി-
വേലമാകുലതപൂണ്ടു കണ്ടിടുന്നതെന്തഹോ!

ഭഗവാന്റെ, ‘സുരാരികണ്ഠകദളീകാണ്ഡാടവീകൎത്ത നക്രീഡാജസ്രവിനോദസാധകതമ’മായ ചക്രായുധം സുദക്ഷിണനെ ഹനിക്കയും കൃത്യയിൽനിന്നുള്ള ഭയത്തെ ശമിപ്പിക്കയും ചെയ്യുന്നു.

അംബരീഷചരിതം

ഒന്നാമത്തെ രംഗത്തിൽ ‘ഭാനുകുലാബ്ധികൗസ്തുഭ’മണിയായ അംബരീഷൻ തന്റെ വല്ലഭയോടുകൂടി ഉദ്യാനം പ്രാപിച്ചു രമിക്കുന്നു. പരമഭാഗവതനായ അംബരീഷനെ ഒരു ശൃംഗാരക്കുഴമ്പായി അവതരിപ്പിച്ചതും ‘മഞ്ജുതരകുഞ്ജമിതുമദനകേളി ചെയ്വതിന്ന് അഞ്ജസാ പോക നാമംബുജവിലോചന’ എന്നു തൽപത്നികളെക്കൊണ്ടു നിർലജ്ജം പറയിപ്പിച്ചതും ഭംഗിയായില്ലെന്നു പറയുന്നുണ്ടു്. എന്നാൽ അംബരീഷൻ ഒരു ഭക്താഗ്രണിയാണെന്നല്ലാത് സൎവസംഗപരിത്യാഗിയാണെന്നു പുരാണങ്ങളിലെങ്ങും പറഞ്ഞിട്ടില്ലല്ലോ. കഥകളി ശോഭിക്കണമെങ്കിൽ ശൃംഗാരപ്പദം കൂടിയേ തീരൂ. കഥകളിരസികന്മാരുടെ ആവശ്യം പുരസ്കരിച്ചു മാത്രമായിരിക്കാം ഇങ്ങനെ ഒരു രംഗം വേണമെന്നു കവി നിശ്ചയിച്ചതു്.

രണ്ടാംരംഗത്തിൽ ഈ അംബരീഷൻ ‘നിർമ്മുക്തവൈരമൃഗയൂഥനിഷേവ്യമാണ’വും ‘നീരന്ധ്രശാഖികുലനിഹ്നുതഭാനുബിംബ’വും ആയ വസിഷ്ഠാശ്രമത്തിൽ ചെന്നു്,

‘പന്നഗേന്ദ്രശയനൻ മുകുന്ദൻ പ്രസന്നനായ്‍വരുവാൻ
കിന്നു കാര്യമതെന്തെന്നടിയനോടിന്നരുൾ ചെയ്ത’

എന്നു ഗുരുവിനോടു ചോദിക്കുന്നു. ദ്വാദശീവ്രതമനുഷ്ഠിക്കയാണു് കാര്യസിദ്ധിക്കുള്ള ഉപായമെന്നു വസിഷ്ഠൻ ഉപദേശിക്കയാൽ, ഒരു ദിവസം ‘അനന്തപദാംബുജപ്രസൃതമാനസമഞ്ജുമധുവ്രത’നായ അദ്ദേഹം മന്ത്രിയോടു്,

‘വാരിധികാഞ്ചിയാം ധരണിതന്നി-
ലാരഹോ പറക ഹരിചരണവിമുഖൻ?’

എന്നു ചോദിക്കുന്നു.

‘പാപരാം യവനന്മാർ പാരമുന്മദരായി
പാരതിൽ മരുവുന്നു പാൎത്ഥ ിവശിഖാമണേ’

എന്ന മന്ത്രിവാക്യം കേട്ടു്, അദ്ദേഹം സൈന്യസമേതം ചെന്നു് യവനന്മാരെ യുദ്ധത്തിൽ തോല്പിക്കുന്നു. മൈസൂർ പടയിളക്കത്തെ മനസ്സിൽ വച്ചുകൊണ്ടായിരിക്കണം ഈ പദം രചിച്ചതു്.

‘നിസ്ത്രിംശത്രുടിതശിരഃപരേതഭൎത്തു -
ന്നിസ്ത്രിംശം യവനകുലം വശം വിധായ
ഭൂതാനാം ഗരളരുധിരൈഃ പിപാസിതാനാം
ഭൂതാനാം സമിതി ബലിം ചകാര വീരഃ’

യവനരെ തോല്പിച്ചു് നിഗ്രഹിച്ച ശേഷം അംബരീഷൻ മധുവനത്തിൽ പ്രവേശിച്ചു്, ഭഗവദ്ധ്യാനംതന്നെ ജീവിതത്തിന്റെ പരമപ്രയോജനം എന്നു് മനസ്സിൽ കരുതിക്കൊണ്ടു്,

‘നാനാതരുപ്രസവലീതാളിനീനിവഹ
ഗാനാതിമോഹനതമാല’വും
‘കുസുമകുലസുരഭിലവും’ ആയ ഒരു കുടിലിൽ ചെന്നു പാൎക്കുന്നു.

മഹാവിഷ്ണുവിനെ ധ്യാനിച്ചു ധ്യാനിച്ചു് ‘നിരവധികസുഖജലധിനടുവി’ൽ അദ്ദേഹത്തിന്റെ ഹൃദയം മുഴുകുന്നു; കണ്ണിൽനിന്നു് ആനന്ദബാഷ്പം തെരുതെരെ പ്രവഹിക്കുന്നു; അദ്ദേഹത്തിന്റെ ശരീരം ‘പുളകഭരഘനകവചമിളിതമാ’യ് ഭവിക്കുന്നു.

ഇങ്ങനെ ഇരിക്കേ ദുൎവാസാവെന്ന ശിവഭക്തൻ അവിടെ വരികയും രാജാവു് അദ്ദേഹത്തിനെ യഥോചിതം സൽക്കരിച്ചിട്ടു്

‘ദ്വാദശിയാം ദിനമതിൽ സാദരം നീ വരിക
മോദം വളരുന്നു മമ ചേതസി മുനീന്ദ്ര!
പാരണ ചെയ്വതിനായ് നിൻ-
പാദയുഗം കൈതൊഴുന്നേൻ
… … …
കാളിന്ദീതടിനി തന്നിൽ കാമ്യകൎമ്മങ്ങൾ ചെയ്തുടൻ
കാലം വൈകിടാതെ മമ ചാലവേ വന്നാലും.’

എന്നു പ്രാൎത്ഥ ിക്കയും ചെയ്യുന്നു. മുനിയാകട്ടെ കുളിക്കാൻ പോയിട്ടു് യഥാകാലം വരായ്കയാൽ വിഷമിച്ചു്,

‘പാദനാഡിക പാൎക്കിലോ ദ്വാദശി കഴിക്കുമഗ്രേ
പാരണ ചെയ്യാകിൽ വ്രതപൂരണമെങ്ങനെ കൂടും?
താപസാതിക്രമം ചെയ്തിൽ പാപമുണ്ടല്ലോ പാരം
നിന്തിരുവടിയല്ലാതെന്തൊരവലംബം മമ?
പാഹിമാം ശൗരേ പാഹിമാം.’

എന്നു ഭഗവാനേ സ്മരിക്കുന്നു. അപ്പോൾ ഭാസുരാംഗന്മാരായ ചില ഭൂസുരന്മാർ വന്നുചേൎന്നു ്,

‘കേവലമംഭസ്സുകൊണ്ടു പാരണം
രണ്ടിന്നുമിതു ഭൂഷണം–ഇല്ലതിനൊരു
ദൂഷണം–വിരവിലറിക വീര.’

എന്നുപദേശിക്കയാൽ അദ്ദേഹം മുനിയേ കൂടാതെ പാരേണ വീട്ടുന്നു.

മുനിയാകട്ടെ തിരിച്ചുവന്നപ്പോൾ രാജാവു് പാരേണ വീട്ടിക്കൊണ്ടിരിക്കുന്നു എന്നറിഞ്ഞു് കോപാന്ധനായി തദ്വിനാശം വരുത്തുന്നതായി,

‘കാലപ്രമഥനഫാലവിലോചന
ലോലഹുതാശവിലാസവിലാസി
കരാളകളേബരകൃത്യാ
കാലാനിലനെ’

അദ്ദേഹം സൃഷ്ടിക്കുന്നു.

‘അതലേ ബത വിതലേ ഫണിബഹുലേ ബത സുതലേ
അതുലബലപടലവലിതവിലേശയ ജാലമപി ച
തൂലയാമി നിഖിലം

എന്ന വാക്കുകളോടു് മുനിയെ സമീപിച്ച കൃത്യയെ,

‘സഹസാ മമ വചസാത്ഭുതയശസാ ഭുജമഹസാ
അഹിതമിഹനിഹതമാഹവസീമ്നി വിധേഹി
യാഹി കാഹി തേ ചിന്താ? കരധൃതകരവാളേ!
രണത്തിനു പോക നീ കരാളേ.’

എന്നിങ്ങനെ അംബരീഷന്റെ നേൎക്കു് അയയ്ക്കുന്നു.

‘ഉദ്വൃത്തക്വണിതകപാലമാലഭൂരിഗ്രീവാഗ്രയും’ ‘കുചഗിരിശൃംഗഭഗ്നമേഘ’യും ‘വികടഗഭീരഗൎത്ത നേത്രയും’ ആയ ആ ഭയങ്കരി അട്ടഹസിച്ചുകൊണ്ടു് സമീപിക്കവേ വിഷ്ണുചക്രം ഏറ്റിടഞ്ഞു് അവളെ കൃതാന്തഗേഹത്തിൽ അയച്ചശേഷം ദുൎവാസാവിന്റെ നേൎക്കു തിരിയുന്നു. മുനിയാകട്ടെ, ഓടി ബ്രഹ്മാവിനെ അഭയം പ്രാപിക്കുന്നു. ബ്രഹ്മാവു് ആ വിഷ്ണുചക്രം അടങ്ങുന്നതിനു്,

‘ചാരുചില്ലീലതാചാലനംകൊണ്ടഖില-
പാലനാദി ചെയ്യുന്ന പരമകല്യാണ’

നായ നാരായണനെ ഭജിക്കതന്നെ വേണം എന്നു പറഞ്ഞു് ഒഴിഞ്ഞുകളയുന്നു. പിന്നീടു് അദ്ദേഹം ‘ജഗതാം ശിവങ്കരനായ’ ശിവനെ ശരണം പ്രാപിക്കുന്നു. അദ്ദേഹവും ഒഴിയുന്നു. ഒടുവിൽ,

‘സോമകോടിസമധാമകഞ്ചുകിലലാമമഞ്ചതലമാസ്ഥിതം
ശ്യാമനാമരസദാമകോമളരമാദൃഗഞ്ചലകലാഞ്ചിതം
കാമദായകമമോഘമേഘകുലകാമനീയകഹരം പരം
സാമജാമയ ഹരം ഹരിം മുനിരാനനാമ വനമാലിനം.’

ഭഗവാനാകട്ടെ,

‘സാധുശീലരോടു വിരോധങ്ങൾ
ആധിഹേതുവെന്നോൎക്ക തപോനിധേ!’

അതുകൊണ്ടു് “എന്റെ ദാസനായ അംബരീഷനെത്തന്നെ അഭയം പ്രാപിക്കയേ നിൎവാഹമുള്ളു” എന്നു് ഉപദേശിക്കയാൽ, അദ്ദേഹത്തിന്റെ അടുത്തു ചെന്നു് ക്ഷമാപ്രാൎത്ഥ ന ചെയ്യുന്നു. അനന്തരം അംബരീഷന്റെ പ്രാൎത്ഥ ന അനുസരിച്ചു് ചക്രം പിൻവാങ്ങുന്നു. മുനി മഹാവിഷ്ണുവിന്റെ ഭക്തന്മാൎക്കു ള്ള വൈഭവത്തെ വാഴ്ത്തുന്നു.

ഈ കഥയുടെ ആരംഭം മുതൽ യവനന്മാരുടെ നിഗ്രഹം വരെയുള്ള ഭാഗവും കൃത്യയുടെ പുറപ്പാടും കവികല്പിതങ്ങളാണു്. ബാക്കി എല്ലാം ശ്രീമദ്ഭാഗവതം ഒൻപതാം സ്കന്ധത്തിലെ നാലും അഞ്ചും അദ്ധ്യായങ്ങളുടെ സംക്ഷേപമാണു്.

പൂതനാമോക്ഷം

ആടാൻ കൊള്ളാവുന്ന കഥകളുടെ കൂട്ടത്തിൽ അത്യുന്നതമായ ഒരു സ്ഥാനം ഈ കൃതി വഹിക്കുന്നു. ഇക്കഥ അഭിനയിച്ചുകണ്ട ആസ്ത്രേലിയദേശീയനായ ഒരു നടനകലാവിദഗ്ദ്ധൻ കേരളീയനാട്യകലയേപ്പറ്റി വളരെ പ്രശംസിച്ചു് ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയിരുന്നതു്. ഈയിടെ ഞാൻ വായിക്കയുണ്ടായി.

കഥ: ദിവ്യോദ്യാനഭൂമി എന്നതുപോലെ കുസുമസ്തോമങ്ങളാൽ സദാ ഭൂഷിതയും, രതിപതിയുടെ കോദണ്ഡവല്ലി എന്നപോലെ പ്രൗഢോദാരഗുണോജ്ജ്വലയും ആ ശോഭകാന്ത എന്നപോലെ അനുപമയും ആയ ശ്രീദേവകീദേവിയെ പാണിഗ്രഹണം ചെയ്തിട്ടു്, ആ ദേവിയോടുകൂടി ആനകദുന്ദുഭി സ്വപുരത്തിൽ ചെന്നു് സുഖമായി വസിക്കുന്നു. അശ്വതിതിരുനാൾതമ്പുരാന്റെ ഓരോ ശൃംഗാരപദവും ഓരോ മാതിരിയുള്ളതാണു്. നോക്കുക,

അരവിന്ദലോചനേ! അരികിൽ വരികോമലേ!
കുരുവിന്ദചാരുരദനേ!
തരുണാംഗി! എൻജീവിതതരുവിനുടെ ഫലമെന്നു
കരളിൽ നിൻ ചാരുകുചകലശമിതു കരുതുന്നേൻ.
നിജ രമണിയായിടും നീലനളിനിയൊടു
വിജനേ ചെന്നൊന്നു പറവാൻ
രജനീപതി തന്റെ രതിദൂതിമാർപോലെ
ഗജഗാമിനി! മധുപഗണികകൾ ഗമിക്കുന്നു.
മണിമേടകൾതോറുമണിവാതിലൂടെ ചെ-
ന്നണയുന്ന മന്ദപവൻ
പ്രണയിനികളുടയ മുലയിണയി-
ലണിഘാൎമ്മജലകണികാമണികളെ ഇതാ കവൎന്നു പോകന്നു.
മിന്നുന്ന പൂമേനി മിന്നലുടെ നടനവും
സ്വിന്നത കലൎന്ന മുഖവും
കന്നൽമിഴി കാണ്മതിനു കൗതൂഹലമിന്നു
സന്നദ്ധനായ് മാരൻ മുന്നിൽ മമ മരുവുന്നു.

ശ്രീവസുദേവനും ദേവകിയും സുഖമായി സ്വപുരിയിൽ താമസിക്കുന്ന കാലത്തു് ദൈത്യാംശസംഭൂതന്മാരായ രാജാക്കന്മാർ നിമിത്തം ദുഃഖിതയായ ഭൂമിദേവി,

‘ദൃപ്തരാകിയ ദൈത്യരെച്ചെന്നു
സത്വരം കൊന്നു സുഖയമാമിന്നു’

എന്നു പ്രാൎത്ഥ ിച്ചതു കേട്ടു്, മനസ്സലിഞ്ഞ ബ്രഹ്മാവു് ഭാരതീദേവിയോടും ദേവന്മാരോടുംകൂടി പാല്ക്കടലിൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവിനെ ചെന്നു കാണുന്നു. ദൈത്യന്മാരുടെ വിനാശത്തിനായി താൻ യാദവകുലത്തിൽ വന്നു ജനിക്കുന്നുണ്ടെന്നുള്ള മധുരിപുവിന്റെ വാക്കു കേട്ടു സമ്പ്രീതയായ ഭൂദേവിയും കൂട്ടരും തിരിച്ചു പോരുന്നു.

അശരീരിവാക്യം കേട്ടു് അനുജയായ ദേവകിയെ നിഗ്രഹിക്കാൻ ഭാവിച്ചിട്ടു് വസുദേവരുടെ ‘സുതത്യാഗോക്തി’യാൽ പരിസാന്ത്വിതനായും പ്രമുദിതനായും ഭവിച്ച കംസൻ ‘കാന്തികദംബധൂതവിലസത്സൗദാമിനി’യായ പ്രേയസിയോടും കൂടി രമിച്ചുകൊണ്ടിരിക്കേ, കലഹപ്രിയനായ നാരദൻ അവിടെ വന്നുചേരുന്നു. ആ മുനിയുടെ,

‘മിത്രമെന്ന ഭാവമെത്രയും നിന-
ക്കത്ര ശൗരിതന്നിലത്ഭുതം!
ശത്രുവായ്പിറക്കും നിന്റെ വംശേ ഹത
വൃത്രവൈരിയുടെ പ്രാർത്ഥന കാരണാൽ.’

എന്നുള്ള ഏഷണിവാക്കിനു വശപ്പെടുന്നു. ദേവകിക്കുണ്ടായ പുത്രന്മാരെ എല്ലാം അവൻ നിഗ്രഹിക്കുന്നു. ഒടുവിൽ എട്ടാമത്തെ പ്രസവവും അടുക്കുന്നു. ആസന്നപ്രസവസമയയായ ദേവി,

‘അഷ്ടമനാം ബാലകനെ ദുഷ്ടൻ കൊലചെയ്യാതെ
പുഷ്ടമോദം പത്മനാഭൻ പെട്ടെന്നു രക്ഷിക്കട്ടെ’

എന്നു പ്രാർത്ഥിക്കുന്നു. പ്രസവം നടന്ന മാത്രയിൽ രാജഭടന്മാരെല്ലാം ഉറങ്ങിപ്പോകുന്നു. സുരഭിലമായ വാതാങ്കുരം വീയിത്തുടങ്ങുന്നു. അംബരപഥം ‘പ്രൗഢദ്ധ്വാന്തതിരോഹിത’മായി ഭവിക്കുന്നു. ദേവകീവസുദേവന്മാർ ‘നിബരീസഭക്തിവിവശ’രായിട്ടു് ‘മൃഡവാസവാദി വിബുധന്മാ’രാൽ സമാരാധ്യനായ ഹരിയെ സ്തുതിക്കുന്നു. ഭഗവാൻ അവരെ അനുഗ്രഹിച്ചിട്ടു് ബാലഭാവം കൈക്കൊള്ളുന്നു.

‘എന്നെ അമ്പാടിയിൽ കൊണ്ടുചെന്നാക്കിയിട്ടു് നന്ദന്റെ മകളെ ഇങ്ങോട്ടു കൊണ്ടുപോരിക’ എന്നു് ആനകദുന്ദുഭിയോടു പറകയും തന്നിമിഷത്തിൽ തന്നെ പ്രാകൃതമായ ശിശുഭാവം കൈക്കൊള്ളുകയും ചെയ്യുന്നു. ആ വസുദേവന്റെ പോക്കു വർണ്ണിച്ചിരിക്കുന്ന ദണ്ഡകം അതിമനോഹരമായിരിക്കുന്നു.

ഏവന്നിശമ്യ വസുദേവന്മുദാ തദനു–ഭാവ-
ന്തെളിഞ്ഞു സുകുമാരം–തനുവിജിതമാരം–നിശി
നിജ കുമാരം–കരമതിലെടുത്തനതിചിരമഥ
ഗമിച്ചൂ–ബഹിരുരുസുകൃതനതുലമഹിമാരം
മന്ദന്തുറന്നരവൃന്ദങ്ങൾ താനേ ഘന–വൃന്ദങ്ങൾ വന്മഴ
പൊഴിഞ്ഞൂ–പ്രഭുമനമറിഞ്ഞു–ഫണിപതിയ-
ണഞ്ഞൂ–ഫണപടലകടകളുടെ നടുവിലതിചടുല-
മണിഘൃണിഘടകളാൽ വഴി തെളിഞ്ഞു.
ശൂരാത്മജൻ തദനു ദൂരത്തു നീങ്ങിയൊരു സൂതാ-
ത്മജാമപി കടന്നു–നിഭൃതത കലൎന്നു –നികടഭുവി
ചേൎന്നൂ –നന്ദനനുടെ സദനമതിൽ മന്ദതയകന്നു–നിജ
നന്ദനനെ വച്ചു സുഖമാൎന്നു.
ആയാസഹീനമവനാദായ തൽസുതയെ ആയാത-
വാനഥ തിരിച്ചും–പ്രിയയൊടൊരുമിച്ചു-
തനയയെയണച്ചു–കേട്ടുശിശുരോദമഥകൂട്ടങ്ങൾ
കൂടി ഭടർ പെട്ടെന്നു നൃപനോടറിയിച്ചു.

കംസൻ ഉടൻതന്നെ സൂതികാലയത്തിൽ വന്നു് സഹോദരിയുടെ കന്യകയെ കാലിൽ പിടിച്ചു് നിലത്തു അടിക്കാൻ ഭാവിക്കവേ, ആ കന്യക ബാഹാഞ്ചലത്തിൽ നിന്നു നിൎഗ്ഗതയായിട്ടു്,

‘ഭോ ഭോജേശ ഹതാശ! കിന്തവ മയാ നിൎദ്ദുദ്ദുഷ്ടയാ പിഷ്ടയാ
ഹന്താഹന്ത തവാത്ര കത്രചിദരിർജാഗർത്തി സഞ്ചിന്ത്യതാം’

എന്നു പറഞ്ഞുകൊണ്ടു് അന്തൎദ്ധാനം ചെയ്യുന്നു.

ശ്രീകാൎത്യായനിയുടെ വാക്കു കേൾക്കയാൽ കുപിതനായ കംസൻ പ്രലംബാദികളായ അസുരന്മാരെ വിളിച്ചു് വസുദേവനെ ബന്ധിച്ചുകൊണ്ടു വരാൻ ആജ്ഞാപിക്കുന്നു. അനന്തരം പൂതന എന്ന നക്തഞ്ചരിയെ വിളിച്ചു്, പാപിയായ വസുദേവൻ ശത്രുവിനെ ഗോപഗേഹത്തിൽ കൊണ്ടുചെന്നാക്കിയിരിക്കുന്നു എന്നും “കാതരാക്ഷിരൂപിണിയായി” അവിടെച്ചെന്നു് അവനെ നിഗ്രഹിക്കണമെന്നും ഉപദേശിക്കുന്നു.

കംസന്റെ ഈ വാക്കുകൾ കേട്ടു് പൂതന ‘നിർഗ്ഘാതദ്ധ്വനിനിഷ്ഠരാട്ടഹസിത’ങ്ങളാൽ എട്ടു ദിക്കുകളെയും മുഖരിതമാക്കിക്കൊണ്ടു് ഗോവർദ്ധനശൈലം പ്രാപിക്കുന്നു. പൎവതവൎണ്ണന വളരെ ഗംഭീരമായിരിക്കുന്നു.

‘ഗിരിരാജവരനുടയ പരിണാഹമോൎത്തു മമ
കരളിലതിവിസ്മയം വളരുന്നിദാനീം.
കുണ്ഠീരവങ്ങളുപകണ്ഠ സലിലാശയേ
കണ്ടു നിജരൂപമിഹ കലുഷത കലരുന്നു
വാഹസകലങ്ങളുടെ വക്ത്രേ വഴിയെന്നു
ഗാഹനം ചെയ്യുന്നു ഗജയൂഥപങ്ങൾ.
ദന്തങ്ങൾകൊണ്ടുദരകൃന്തനം ചെയ്തു പുന-
രന്തരായംവിനാ ഹന്ത പോകുന്നു.
അസുരവരരേകദിശിയലസമിഴിമാരോടും
ആസവരസം വിരവിലാസ്വദിക്കുന്നു.’

‘ദക്ഷനാം ഭോജപതി! പക്ഷപാതനേ ഞാൻ കാൽക്ഷണം വൈകാതെ കാംക്ഷിതം സാധയേ’ എന്നുള്ള വിചാരത്തോടുകൂടി അവൾ ലളിതാരൂപം കൈക്കൊള്ളുന്നു. ആ ലളിതയുടെ രൂപം വർണ്ണിക്കുന്ന ശ്ലോകം, ‘കന്നൽക്കണ്ണികൾ മൗലിരത്നകലികാരൂപം ധരിച്ചാദരാൽ’ എന്നിങ്ങനെ ലളിതമായ ഭാഷയിൽ ആക്കിയതു് വളരെ ഉചിതമായിട്ടുണ്ടു്. കഥകളിപ്രിയന്മാൎക്കു വളരെ ഇഷ്ടമുള്ള രംഗമാണിതു്. നാടകകലാവിദഗ്ദ്ധന്മാൎക്കു ് തങ്ങലുടെ അഭിനയചാതുരി വേണ്ടപോലെ പ്രകാശിപ്പിക്കുന്നതിനു് ഈ പദം ഉപകരിക്കുന്നു.

പൂതന നന്ദഗേഹത്തിൽ വന്നു് കപടഗോപാലകിശോരനെ കണ്ടിട്ടു പറയുന്നു:

‘സുകുമാര നന്ദകുമാര! വരികരികിൽ
സുകുമാര നന്ദകുമാര!
കൊണ്ടൽനിര കൊതികോലും കോമളമാം തവ മേനി
കണ്ടീടുന്ന ജനങ്ങളുടെ കണ്ണുകളല്ലോ സഫലം.
കണ്ണീർകൊണ്ടു വദനം കലുഷമാവാനെന്തുമൂലം
തൂൎണ്ണം ഹിമജലംകൊണ്ടു പൂൎണ്ണമാമംബുജംപോലെ?
പൈതലേ നിനക്കു പാരം പൈദാഹമുണ്ടെന്നാകിലോ
പ്രീതിയോടെന്മുലകളെത്താത! പാനംചെയ്തീടുക.’

ഇപ്രകാരം പറഞ്ഞുകൊണ്ടു് അവൾ,

‘പല്ലവമൃദുളമാകും പാദം
പാണികൊണ്ടെടുത്തു മെല്ലവേ
മുഖത്തണച്ചു മന്ദം പുഞ്ചിരി തൂകുന്നു’

ശ്രീകൃഷ്ണൻ പൂതനയുടെ മുലയുണ്ണുന്നു; അവളുടെ വേദന ‘എണ്ണുവാനെളുതല്ലാതെ’യുമായിത്തീരുന്നു; മതി മയങ്ങുന്നു; ദേഹശോഭമങ്ങുന്നു; ദാഹവും വളരുന്നു. ചുരുക്കിപ്പറഞ്ഞാൽ തനിക്കു് കാളകൂടം നല്കിയ ഈ രാക്ഷസിക്കു് മായാഗോപാലകൻ അതിദുൎല്ലഭമായ അമൃതം നൽകുന്നു. പിന്നീടു് തന്നെ കൊല്ലാനായ് വന്ന ശകടാസുരനെയും അദ്ദേഹം ഹനിക്കുന്നു.

അങ്ങനെ ഇരിക്കേ ഗൎഗ്ഗൻ എന്ന മുനി നന്ദഗേഹത്തിൽ വരുന്നു. അദ്ദേഹം രാമകൃഷ്ണന്മാൎക്കു് നാമകരണം ചെയ്തിട്ടു പോകുന്നു. ഇങ്ങനെയാണു് കഥ അവസാനിക്കുന്നതു്.

പത്മനാഭകീൎത്ത നം

ഇരുപതോളം ശ്ലോകങ്ങളുള്ള ഈ കൃതിയും ഈ തിരുമേനിയുടേതാണെന്നാണു് കേൾവി. ഒന്നു രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു.

അതുച്ഛലജ്ജമച്ഛകച്ഛപച്ഛവിച്ഛടാമദം
പതിച്ചൊഴിച്ചൊളിച്ചു കുമ്പിടുന്നു പൊൽപദങ്ങളും
മദിച്ചു പോർ വിളിച്ചെതിൎത്ത ചൂതബാണതൂണിയെ-
ജ്ജയിച്ച ജംഘ രണ്ടുമെങ്കലാക ദേവ പാഹിമാം.
മദം തിരണ്ട സിന്ധുരേന്ദ്രപൈങ്കരങ്ങളും പരം
മനം വെരണ്ടു മണ്ടുമിണ്ടലുൾപ്പിരണ്ടുകൊണ്ടുടൻ
നലം തിരണ്ടുരുണ്ട രണ്ടു തൃത്തടപ്രഭാവവും
പുലമ്പുകെന്നിലമ്പിനോടു പത്മനാഭ പാഹിമാം.

അശ്വതിതിരുനാൾതമ്പുരാനെപ്പോലെ സംസ്കൃതത്തിലും ഭാഷയിലും ഉത്തമ കാവ്യങ്ങൾ രചിച്ചു് ഒരുപോലെ വിജയം നേടിയ കവികൾ കേരളത്തിൽ സുദുൎല്ലഭമാണു്. വാസനയുടെ ഭാസുരത്വം, ബലവത്തായ ശിക്ഷണം, വിശാലമായ കവിധൎമ്മമൎമ്മജ്ഞത, മസൃണമായ മനോധൎമ്മം മുതലായവയാൽ അനുഗൃഹീതനായ ഈ മഹാകവിയ്ക്കു് വഞ്ചിനാടു വാണരുളുന്നതിനു് ഈശ്വരേച്ഛയാ ഇടയായില്ലെങ്കിലും അവിടുന്നു് ഇന്നും ഭക്തി ബഹുമാനപരവശങ്ങളായ കേരളീയഹൃദയങ്ങളിൽ അനന്തസാമ്രാജ്യം നടത്തിക്കൊണ്ടു തന്നെ വിളക്കുന്നു.

കിളിമാനൂർ രവിവൎമ്മകോയിത്തമ്പുരാൻ

ഇദ്ദേഹം അശ്വതിതിരുനാൾ തമ്പുരാന്റെ പിതാവായിരുന്നു എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹവും കംസവധം എന്നൊരു ആട്ടക്കഥ രചിച്ചിട്ടുണ്ടു്. കവിത സാമാന്യം നന്നായിരിക്കുന്നു. ജീവചരിത്രത്തെപ്പറ്റി അധികമൊന്നും അറിവില്ല. കൊല്ലവൎഷം ൯൦൦-ാമാണ്ടിടയ്ക്കു് ജനിച്ചു. ൯൨൩-ാമാണ്ടു് ശ്രീവീരമാൎത്ത ാണ്ഡവൎമ്മമഹാരാജാവു് കോലത്തുനാട്ടിൽനിന്നു ദത്തെടുത്ത വംശസംവൎദ്ധിനികളായ രണ്ടു റാണിമാരിൽ മൂത്തറാണിയെ ആണു് ഈ രവിവൎമ്മകോയിത്തമ്പുരാൻ പാണിഗ്രഹണം ചെയ്തതു്. അദ്ദേഹത്തിന്റെ ഗുരു ‘വേദാന്തചിന്തനവിജൃംബിതതത്വബോധ’നും, ‘അധീതസമസ്തശാസ്ത്രനും’ രാമകൃഷ്ണാഭിധനും ആയ ഒരു ബ്രാഹ്മണനായിരുന്നു. കവിതാരീതി കാണിപ്പാനായി ഒരു ഭാഗം ഉദ്ധരിച്ചുകൊള്ളുന്നു.

മദോദ്വൃത്തം ഹത്വാ രജകമപി ഹൃത്വാംശുകചയം
സദത്വാ കോപേഭ്യഃ സ്വയമഥ വസിത്വാ സഹബലഃ
സുദാമാനം ദാമാവലിയുതകരണ്ഡാഞ്ചിതഭുജം
മുദാ സംപ്രാപ്യേദം ഹരിരവദദംഭോജനയനഃ.
മാനുഷരെല്ലോരും കേൾപ്പിൻ അഭി-
മാനം കളഞ്ഞു ശിവനെ ഭജിപ്പിൻ.
പാലയ ശംകര ശംഭോ
കാണുന്നതൊക്കെയും മായാ–എന്നു
തോന്നാതെയുള്ള ജനം പേയാം,–പാലയ ശംകര ശംഭോ
ബ്രഹ്മനെന്നും വിഷ്ണുവെന്നും ചൊല്ലും
ചിന്മയനാം ശിവനെത്തന്നെ–പാലയ ശംകര ശംഭോ
ഞാനെന്നുമെന്റേതിതെന്നുമുള്ള
മാനം നടിച്ചുഴന്നിടായ്ക നിത്യം–പാലയ ശംകര ശംഭോ
ജ്ഞാനമുണ്ടാകുന്നനേരം–പര-
മാനന്ദമൂൎത്ത ിയെക്കാണാമുദാരം–പാലയ ശംകരവിഭോ.

ഈ വിദ്വൽകവി വിഷ്ണുഭക്തനും ‘മുകുന്ദചരിതാമൃതകീൎത്ത ന’ങ്ങളിൽ ബദ്ധൗത്സുകനും ആയിരുന്നു.

പുതിയിക്കൽ തമ്പാൻ

ഈ കവിയും കാൎത്ത ികതിരുനാൾ തമ്പുരാനെ ആശ്രയിച്ചു് തിരുവനന്തപുരത്തു പാൎത്ത ിരുന്ന ഒരു പ്രൗഢവിദ്വാനായിരുന്നു. അദ്ദേഹത്തിന്റെ രണ്ടു ആട്ടക്കഥകൾ കാൎത്ത വീര്യവിജയവും രാമാനുകരണവും ആണു്. ഇവ രണ്ടും തിരുവനന്തപുരത്തുവച്ചു് എഴുതപ്പെട്ടവയാണെന്നു തോന്നുന്നു. കാൎത്ത വീര്യവിജയത്തിന്റെ പ്രാരംഭത്തിൽ,

സാനന്ദം വന്ദിവൃന്ദൈരകൃതകവചസാ സാധുസംസേവ്യമാനം
ഭ്രാജന്മഞ്ജീരകാഞ്ചീകടകമകുടഹാരാദി ദേദീപ്യമാനം
ശ്രീമന്നീലാംബുദാഭം ഭവഭയശമനം ദേവമാനന്ദസാന്ദ്ര-
സ്യാനന്ദുരാലയേശം ഫണിപതിശയനം ഭാവയേ പത്മനാഭം.

എന്നു് അനന്താലയേശനെ സ്തുതിച്ചിട്ടുമുണ്ടു്. കവിത ഒരുവിധം നന്നായിട്ടുണ്ടെന്നു പറയാം. മാതൃകയ്ക്കായി ഒരു ദണ്ഡകവും പദവും ഉദ്ധരിക്കാം. കാൎത്ത വീര്യൻ തന്റെ പ്രേയസിമാരോടുകൂടി ‘വിമലപുളിനപ്രേക്ഷണീയയും’ ‘മലയമരുതാമന്ദാക്രാന്ത’യും ആയ രോവാനദിയെ പ്രാപിക്കവേ,

‘മങ്ങീടുന്ന കമുദങ്ങൾ അങ്ങൊരുഭാഗേ കാണുന്നു
മംഗലാംഗ നീ പിരിഞ്ഞാൽ ഞങ്ങളെന്നതുപോലെ.
ചൂതബാണസമാകാര നാഥ നാമീനദിതന്നിൽ
ജാതമോദം കേളിചെയ്യാം പാഥോജലോചന!’

എന്നു തന്നായികമാർ പ്രാൎത്ഥ ിക്കുന്നു.

ഇത്ഥം പറഞ്ഞു നിജ പത്നീസമേതനവ-
നത്തുംഗമോദമിടതിങ്ങി–നദിയതിലിറങ്ങി–
കളിയഥ തുടങ്ങി–കളമൊഴികളഖിലമപി
സുഖജലധിയിൽ മുഴുകി–ശുചി പയസി
പുനരപിച മുങ്ങി.
ഘോരോദരേ സരസി പോരാഞ്ഞു വാരിനൃപ-
നോരാതെ തീൎത്തു ഭുജസേതും–സലിലവുമുയർന്നു.
അത്രാന്തരേ സപദി നക്തഞ്ചരാധിപതി
തത്തീരദേശമതിൽ വന്നു–ശിലയതി-
ലിരുന്നു–ശ്രമമുടനകന്നു–പരമശിവപദ
കമലപരിചരണ നിയമമതുമതികുതുകഭരമൊടു തുടൎന്നു.
ശിവപൂജ ചെയ്തു ജപമതിനായിരുന്നവിടെ
വിനിമൂലിതാക്ഷനതുനേരം–സലിലമതി-
ഘോരം–വരുമളവു പാരം–ശിവനുമു-
ടനവനുമുപകരണമിതു മതിവിവശമൊഴുകി
ബത ശിവ ശിവ വിദൂരം. കാൎത്ത വീര്യവിജയം.
ശാകുന്തളം കഥകളി

കലക്കത്തു രാഘവൻനമ്പ്യാരുടെ കൃതിയാണു് ശാകുന്തളം. നളചരിതവും അഞ്ചു ദിവസത്തേ കളിയായി എഴുതീട്ടുണ്ടെന്നറിയുന്നു. അച്ചടിച്ചിട്ടില്ല. അദ്ദേഹം ൯൫൦-ാമാണ്ടിടയ്ക്കു് ജനിച്ചതായി മി. പി. ഗോവിന്ദപ്പിള്ള പറയുന്നു. ഇതു ശരിയല്ലെന്നു് ഇപ്പോൾ തെളിഞ്ഞിട്ടുണ്ടു്. കുഞ്ചൻനമ്പ്യാരും ഇദ്ദേഹവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും അഭിപ്രായവ്യത്യാസങ്ങൾ കാണുന്നു. കുഞ്ചൻനമ്പ്യാരുടെ ഭാഗിനേയനാണെന്നു ചിലരും മാതുലനാണെന്നു മറ്റു ചിലരും അഭിപ്രായപ്പെടുന്നുണ്ടു്.

‘അസ്തിമംഗലഗ്രാമവാസ്തവ്യസ്യ രാഘവപാണിഘസ്യ
ഭാഗിനേയോ രാമോ നാമ പാണിവാദഃ’

എന്നു് ലീലാവതിവീഥിയിൽ പറഞ്ഞു കാണുന്നതുകൊണ്ടു് രാഘവപാണിവാദൻ കുഞ്ചൻനമ്പ്യാരുടെ മാതുലനായിരുന്നു എന്നു നിൎണ്ണയിക്കാം. ഏതായിരുന്നാലും രണ്ടുപേരും ഏറെക്കുറെ ഒരേ പ്രായക്കാരായിരുന്നു എന്നാണു തോന്നുന്നതു്. [4] മഹാകവി ഉള്ളൂർ പരമേശ്വരയ്യർ ഈയിടെ പ്രസിദ്ധപ്പെടുത്തീട്ടുള്ളതും ഒന്നാംദിവസത്തെ കഥയുടെ ആരംഭത്തിലുള്ളതും ആയ ശ്ലോകങ്ങളിൽനിന്നു് ചില വിവരങ്ങൾ ഗ്രഹിക്കാം.

‘യസ്യാജ്ഞാ നിഖിലക്ഷമാപതിശിരോമാന്യാ യദീയം യശോ
വിശ്വവ്യാപി മഹീസമുദ്രവസനാ യേനൈവ രാജന്വതീ
ഭക്താനുഗ്രഹതൽപരേണ ഹരിണാ ലക്ഷ്മീഃ സ്വയംകല്പിതാ
നിത്യം യദ്വശവൎത്ത ീനീ സ ജയതി ശ്രീമാടധാത്രീപതിഃ
ശ്രീമാനനഘഗുണരത്നമഹാപയോധിഃ
ശ്രീമാടഭൂതിലകമാത്തജനനാനുകമ്പീ
ശ്രീവഞ്ചിരാജ കുലശേഖരബദ്ധസഖ്യഃ
ശ്രീവീരകേരളനരാധിപതിർവിഭാതി.
തസ്യാജ്ഞയാ ഗുരുഗണേശമുഖാൻ പ്രണമ്യ
ശ്രീപാലിയേശ പരിശിക്ഷിതരീതഭേദൈഃ
ശാകുന്തളം വിതനുമോ ലളിതം മിതം തദ്
ഗീതം ക്ഷമാകൃതധിയഃ പരിശോധയന്തു.’

ഈ വീരകേരളവൎമ്മതമ്പുരാൻ കാൎത്ത ികതിരുനാൾ ധൎമ്മരാജാവുമായി ൯൩൭-ൽ സഖ്യം ചെയ്തിട്ടു് അദ്ദേഹത്തിന്റെ സഹായത്തോടുകൂടി സാമൂതിരിയെ കൊച്ചിയുടെ അതിൎത്ത ിയിൽനിന്നു കടത്തിയ മഹാരാജാവായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ആ സഖ്യത്തെപ്പറ്റി കവി പ്രസ്താവിച്ചു കാണുന്നതിനാലും പ്രസ്തുത വീരകേരളവൎമ്മതമ്പുരാൻ ൯൫൧-ൽ തീപ്പെട്ടുപോയതിനാലും ശാകുന്തളത്തിന്റെ ആവിൎഭാവം ൯൩൮-നും ൯൫൧-നും മദ്ധ്യത്തിലായിരുന്നുവെന്നു നിസ്സംശയം പറയാം.

ശാകുന്തളം മുഴുവനും ഈ കവി ആട്ടക്കഥകളായി എഴുതീട്ടുണ്ടോ എന്നറിയുന്നില്ല. ആറുദിവസത്തേ കഥകളിലും കൂടി ദുഷ്ഷന്തന്റെ നഗരപ്രവേശനം–അതായതു് നാലാമങ്കത്തിന്റെ പൂൎവരംഗംവരെയുള്ള കഥയാണു് പ്രതിപാദിക്കപ്പെട്ടിരിക്കുന്നതു്.

കവി കഴിയുന്നത്ര ശാകുന്തളത്തെ അനുസരിച്ചിട്ടുണ്ടെങ്കിലും തൎജ്ജ മയാണെന്നു പറയാവുന്നതല്ല.

ഗ്രീവാഭംഗാഭിരാമം മുഹുരനുപതതി സ്യന്ദനേ ബദ്ധദൃഷ്ടിഃ
പശ്ചാൎദ്ധേന പ്രവിഷ്ടശ്ശരപതനഭയാദ് ഭൂയസാ പൂർവകായം
ദർഭൈരർദ്ധാവലീഢൈഃ ശ്രമവിവൃതമുഖഭ്രംശിഭിഃ കീൎണ്ണവൎത്മ ാ
പശ്യേദഗ്രപ്ലുതത്വാദ്വിയതി ബഹുതരംസ്തോകമൂൎവ്യാം പ്രയാതി’

എന്ന പദ്യത്തെ തൎജ്ജ മ ചെയ്തിരിക്കുന്നതു നോക്കുക.

‘കാൺകെടോ സാരഥേ ഇതു കാൺകെടോ
മൃഗയാ കേളികൗതുകാലിന്നു നാമോരോ
മൃഗജാലങ്ങളെക്കൊന്നു ഹരിണത്തിൻപിമ്പേ
നഗവനനികരങ്ങൾ കടന്നു ദൂരവേ പോന്നൂ
അകന്നൂ സേനകളെല്ലാമിവനാശു ഗമിക്കുന്നു
അതിവേഗമണഞ്ഞിടും തേരിനെത്തന്നെ
അനുപദം തിരിഞ്ഞിതാം നോക്കുന്നൂ–ഇവൻ
അതിഘോരശരപാതഭയംകൊണ്ടു വിവശനാ-
യധികമുൽപതിച്ചിപ്പോൾ അതിദൂരെപ്പതിക്കുന്നു.’
കണ്വാശ്രമവൎണ്ണനം
ശാകുന്തളം
‘നീവാരാശ്ശുകഗൎഭകോടരമുഖഭ്രഷ്ടാസ്തരൂണാമധഃ
പ്രസ്നിഗ്ദ്ധാഃ ക്വചിദിംഗുദീഫലഭിദഃ സൂച്യന്ത ഏവോപലാഃ
വിശ്വാസോപഗമാദഭിന്നഗതയഃ ശബ്ദം സഹന്തേ മൃഗാ-
സ്തോയാധാരപഥാശ്ച വല്ക്കലശിഖാനിഷ്യന്ദരേഖാങ്കിതാഃ.
രമ്യമാകുമീവനത്തെ നന്മയോടു കണ്ടാൽ
കല്മഷങ്ങളകന്നീടും ധൎമ്മരതിയുമുണ്ടാം.
രാജഹംസദ്വന്ദ്വലീലാ രാജമാനകൂലാ!
രാജീവാളിമാലാ മാലിനീയം പുണ്യാ
ചാരുവീചിമാലാ
ചാരുമാരുതനിതല്ലോ ഹോമധൂമമിളിതാനായി
ആമോദിപ്പിക്കുന്നു; മോദമോടു ശുകങ്ങളും.
വേദമോതിടുന്നു ആഗതരാം നമ്മോടിതാ
സ്വാഗതം ചൊല്ലുന്നു;
ഹസ്തികളും സിംഹങ്ങളും സ്പൎദ്ധ വിട്ടു മോദാ-
ലൊത്തു നന്നായ് രമിക്കുന്നൂ.
ചിത്രമിതു കാണ്ക കോകിലങ്ങളാസ്വദിക്കും
കോരകങ്ങളിപ്പോൾ ചാരുകൂജിതത്താൽ നമ്മേ
ചാരേ വിളിക്കുന്നു മോദമോടു നന്നേ.’
ആട്ടക്കഥ

ശാകുന്തളം
‘ശാന്തമിദമാശ്രമപദം
സ്ഫുരതി ച ബാഹുഃ കുതഃ ഫലമിഹാസ്യ
അഥവാ ഭവിതവ്യാനാം
ദ്വാരാണി ഭവന്തി സൎവത്ര.’

തൎജ്ജ ിമ
‘സ്ഫുരതി മാമകം ദക്ഷണിം ഭുജം
പരമമോഹനം കിമിഹ തൽഫലം
ശാന്തമുനിജനൈരാവൃതേ വനേ
കാന്താവപ്തിയോ വരികയില്ലല്ലോ
അഥവാ ദേഹിനാം ഭവിതവ്യം ഫലം.
അനുഭവിച്ചീടുമഖിലദിക്കിലും.
ഭാവിയായീടും ഭാവുകം ഫലം
ദൈവമിന്നു മേ ബോധയത്യഹോ.’

ശകുന്തളയും സഖിമാരും തമ്മിലുള്ള സംഭാഷണം ഏറെക്കുറെ നേർ തൎജ്ജ ിമതന്നെയെന്നു പറയാം.

അവരുടെ സംഭാഷണമദ്ധ്യേ ആവിൎഭവിക്കുന്ന രസികക്കുട്ടനായ വണ്ടത്താനെ ഇക്കവി രക്ഷോനാഥന്റെ ഭൃത്യനായ ഒരു മധുകരനാക്കിയിരിക്കുന്നു. വികടാട്ടഹാസനും ഭീഷണാകൃതിയും ആയ ഈ രാക്ഷസനെക്കണ്ടു് ശകുന്തള,

‘താതനും ദൂരവേ പോയി
നാഥനാരു ഞങ്ങൾക്കിപ്പോൾ?
ആൎത്ത രെപ്പാലനം ചെയ്‍വാൻ
പാർത്ഥിവന്മാരല്ലോ വേണ്ടൂ.
ദുഷ്ഷന്തന്റെ ബാഹുവീര്യം
ഇക്ഷിതിയിൽ ഫലിയാതോ?’

എന്നു വിലപിക്കുമ്പോഴാണു് ദുഷ്ഷന്തൻ പ്രവേശിക്കുന്നതു്. പിന്നീടു് ഒരു യുദ്ധവും നടക്കുന്നു. യുദ്ധത്തിൽ രാക്ഷസൻ തോറ്റോടുന്നു. ഭീതിയൊഴിഞ്ഞു് മുനികന്യകമാർ സുഖമായി ജീവിക്കുന്നു. ഇതാണു് ഒന്നാംദിവസത്തെ കഥ.

കവിതയ്ക്കു വലിയ ദൂഷ്യമൊന്നുമില്ലെന്നിരുന്നാലും ആടുന്നതിനുള്ള വകയൊന്നും ഇതിലില്ല. ആരെങ്കിലും ആടീട്ടുണ്ടോ എന്നുതന്നെ സംശയവുമാണു്.

ദുഷ്ഷന്തനും ശകുന്തളയും പരസ്പരം അനുരക്തരാകുന്നു. വിശേഷജ്ഞകളായ സഖികൾ രാജാവിനെ ചെന്നു കണ്ടു് അദ്ദേഹത്തിന്റെ വിവരങ്ങൾ ചോദിക്കുന്നു. ശാകുന്തളത്തിലെപ്പോലെതന്നെ ഇക്കഥയിലും രാജാവു്,

‘വിഖ്യാതനാം പൗരവനെന്നെ
രക്ഷാൎത്ഥ മുൎവീതലേ നിയോഗിച്ചു.
ധൎമ്മപരന്മാരാം താപസന്മാരുടെ
കൎമ്മവിഘാതം ചെയ്യും ദുൎമ്മതിവൃന്ദത്തെ
നിൎമ്മൂലനം ചെയ്‍വാൻ സമ്മോദമോടിഹ ഞാൻ സമാഗതൻ’

എന്നേ പറയുന്നുള്ളു. അനന്തരം സഖിമാരിൽനിന്നു് ശകുന്തളയേപ്പറ്റിയുള്ള പരമാൎത്ഥ ങ്ങൾ അദ്ദേഹം ഗ്രഹിക്കുന്നു. ഇത്രയും ഭാഗം ശാകുന്തളത്തെ അനുസരിച്ചുതന്നെ ഇരിക്കുന്നുണ്ടു്.

ഇവിടെയും ഒരു രാക്ഷസനെ പ്രവേശിപ്പിച്ചിരിക്കുന്നു. തോറ്റോടിയ മധുകരൻ തിരിച്ചുവന്നു് ദുഷ്ഷന്തനിൽ നിന്നു പറ്റിയ പരാജയത്തെ അറിയിക്കുന്നു. അപ്പോൾ അയാൾ,

‘ശക്തരാകും ഭൃത്യരോടുമൊത്തു
തത്ര ചെന്നു മോദാൽ
ചിത്തതാരിലത്തൽ കൂടാതെ
മൎത്ത ്യകീടനെ നീതന്നെ കൊല്ലണം’

എന്നു പറഞ്ഞു് മധുകരനെ വീണ്ടും അയയ്ക്കുന്നു. ദുഷ്ഷന്തനാകട്ടെ,

‘സന്ദേഹങ്ങളശേഷമകന്നൂ
സമുചിതമിനിമേലെന്നുടെ കാമം
എല്ലാമിന്നു വിചാരിച്ചാലും
നല്ലാർണിയിവൾ മമ ഭോഗ്യാ;
നല്ലോ രാഭ കലർന്നൊരു രത്നം
കണ്ടിഹ ശിഖിയെന്നാശങ്കിച്ചേൻ’
“ഓരോ വാക്കുകൾ ഞാൻ ചൊല്ലുമ്പോൾ
ഒന്നും പറയുന്നില്ലെന്നാലും
പാരം കൗതുകമാൎന്നവളധുനം
പരിചോടെല്ലാം കേട്ടീടുന്നു.
സാരംഗേക്ഷണയാമിവളെന്റെ
നേരേ മന്ദം നോക്കുവതിന്നായ്
ആരംഭിച്ചതിലജ്ജാഭാരാൽ
ആനനകമലം താഴ്ത്തീടുന്നു.” [5]

എന്നിങ്ങനെ ഓരോന്നു വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ പ്രിയംവദ ഉദ്യാനത്തിൽ വച്ചു്,

‘താതനിന്നിവിടെയുണ്ടെന്നാകിൽ കാമിനി കേൾ
സാധിതമെൻപാടു കാര്യമെല്ലാം’ [6]

എന്നു നായികയെ കളിയാക്കുന്നു. ശകുന്തള പിണങ്ങിപ്പോകാൻ ഭാവിക്കുന്നു;എന്നാൽ,

‘നിന്നുടെ പൂമരമിതു രണ്ടും ഞാൻ നനച്ചു
എന്നുടെ പൂമരം നീ നനയ്ക്കൂ’

എന്നു പറഞ്ഞു് പ്രിയംവദ തടുക്കുന്നു. അപ്പോൾ രാജാവു പ്രവേശിച്ചു്

‘അരുതരുതു രോധമിതു ചാരുശീലെ
പരമദയനീയയാം പ്രിയസഖിയോടീവിധം.
തരുലതാനികരമിതു ചിരമിവൾ നനയ്ക്കയാൽ
പരവശത കലരുന്നു കുസുമമൃദുഗാത്രി.
ചാന്ദ്രോപഹാസിയാം ചാരുമുഖകമലമിതു
സാന്ദ്രഘൎമ്മാംബുകണമലസതരം ലോചനം
കുന്തളമഴിഞ്ഞവശമംസഭുവി കിഴിയുന്നു.
ഹന്ത നിശ്വാസേന മുലകളിളകുന്നു,
വിവശയാമിവളുടെ കടമിന്നു നീങ്ങുവാൻ
തവ സുമുഖി ഞാൻ നല്ലൊരംഗുലീയം തരാം.’ [7]

ഇങ്ങനെ ഒക്കെ പറഞ്ഞുകൊണ്ടിരിക്കവേ മധുകരൻ വന്നുചേരുന്നു. അവനെ രാജാവു ഹനിക്കുന്നു. അസുരഭടന്മാരെല്ലാം ഓടുന്നു. താപസന്മാർ വന്നു് അദ്ദേഹത്തിനെ സ്തുതിക്കുന്നു. അതിനോടുകൂടി,

‘ഇന്ദുകുലരത്നമേ! നിന്നുടെ സൈന്യങ്ങൾ വന്നു
ധൎമ്മാരണ്യസന്നിധിയിലധുനാ
വന്യഗജമേകനിത ഭിന്നമൃഗയൂഥനായ്
സ്യന്ദനം കണ്ടവശമോടുന്നു ഭീത്യാ.
ചടുലതരതുരഗവരകഠിനഖുരഘാതേന
പൊടിപടലമിത നഭസി ഝടിതി നിറയുന്നു.
പടുത തടവീടുന്ന ഭടരുടയ കളകളം
വടിവൊടിത കേൾക്കുന്നു വാസവസഖപ്രഭോ!’

എന്നും അറിയിക്കുന്നു. രാജാവു് അവരെ സമാധാനപ്പെടുത്തിയിട്ടു് തന്റെ സൈന്യത്തിന്റെ അടുക്കലേക്കു പോകുന്നു. ഇവിടെ രണ്ടാംദിവസത്തെ കഥ അവസാനിക്കുന്നു. ഇതും ഒന്നാംദിവസത്തെ കഥപോലെ തന്നെ വായിക്കാൻ കൊള്ളാമെങ്കിലും ആടാൻ കൊള്ളുകയില്ലെന്നു പറയേണ്ടിയിരിക്കുന്നു.

മൂന്നാംദിവസത്തെ കഥയിൽ ദുഷ്ഷന്തൻ,

‘മതിബിംബമുഖിയിവൾ സുലഭയല്ലോൎത്ത ാൽ
അതിനാലിന്നതിഖേദമില്ല മേ.
അവളുടെയനുരാഗം കാൺകയാലിപ്പോ-
ളകതാരിലതിമോദം വളരുന്നൂ.
സംഗമം ലഭിയാത്ത കാമികൾക്കുള്ളിൽ
തങ്ങളിൽ പ്രേമമല്ലോ സുഖമൂലം.
ഏണനേർമിഴിയുടെ വീക്ഷണമെന്നിൽ
സാനുരാഗമെന്നുള്ളിലുറച്ചു ഞാൻ
കളഭഗാമിനിയുടെ മന്ദമാം ഗമനം
ലളിതവിലാസത്താലെന്നോൎത്തേ ൻ.
കാമികൾ പ്രിയജനചേഷ്ടകൾ തങ്കൽ
പ്രേമംകൊണ്ടെന്നുറച്ചു രസിക്കുന്നു.’

[8] എന്നിങ്ങനെ വിചാരിച്ചു ദുഃഖിച്ചിരിക്കവേ വിദൂഷകനായ മാഢവ്യൻ,

‘ആഖേടശീലനാം ഭൂപതിതന്നുടെ സേവനാൽപര-
മാകുലനായി ഞാൻ കാനനേ പിന്നാലെ ധാവനാൽ.
ഓരോ മൃഗങ്ങളെക്കണ്ടുടൻ പിന്നാലെ ഓടുന്നു–ബത
സൂരകിരണങ്ങൾകൊണ്ടു ശരീരവും വാടുന്നു.
ദാഹം വളൎന്നു കലുഷജലത്തെക്കുടിക്കുന്നു–ഹന്ത-
ദേഹം തളൎന്നു പലവക മാംസം ഭുജിക്കുന്നു.
മുള്ളു തറച്ചുള്ള വേദനയാൽ നിദ്രയുമില്ലമേ–കഷ്ട-
മുള്ളിലൊരുനേരമില്ല സുഖം മമ തെല്ലുമേ.’

എന്നിങ്ങനെ കേഴുന്നു. രാജാവിനു മൃഗയാവിനോദത്തിനുള്ള താൽപര്യവും കെല്പും നശിക്കുന്നു. വിദൂഷകൻ അടുത്തുചെന്നു്

‘എന്തൊരു ഭാവമുള്ളിലെൻതോഴ ഭവാനിപ്പോൾ
കിന്തവ രാജ്യകാര്യത്തിൽ ചിന്തയില്ലാത്തു?’

എന്നിങ്ങനെ ചോദിക്കവേ, രാജാവു് തന്റെ രഹസ്യത്തെ തോഴനോടു പറയുന്നു. വിദൂഷകനാകട്ടെ,

‘ഇന്നീ ദുർഭഗപ്പെണ്ണിനെക്കാംക്ഷിച്ചു
സുന്ദരിമാരെ മറന്നതും കൊള്ളാം.
നല്ലോരു പഞ്ചാര കഷ്ടം വെടിഞ്ഞു
വല്ലാത്ത വേപ്പില തിന്നാൻ കൊതിക്കും
മഞ്ജുളാകാര മഹീപാലമൗലിമണേ വീര!’

എന്നു പറഞ്ഞാക്ഷേപിക്കുന്നു. രാജാവു് എതിർത്തപ്പോൾ,

‘എന്നാലാശു നീ ചെന്നു കനിവൊടു
സുന്ദരഗാത്രിയെക്കൊണ്ടിങ്ങു പോരിക
മോടി കലർന്നീടും പെണ്ണിനെ ഇന്നൊരു
താടിക്കാരൻ മുനി കൈക്കലാക്കീടൊല്ലാ’

എന്നുപദേശിക്കുന്നു.

ഇങ്ങനെ ഇരിക്കെ ഒരു യാതുധാനി രാജാവിനെ കൊല്ലാം എന്നുള്ള ഉദ്ദേശത്തോടുകൂടി വന്നു ചേരുന്നു; എന്നാൽ ‘മല്ലീസായകതാപമാർന്നു തരസാ വൈരം മറന്നാദരാൽ ഉല്ലാസം കലരുന്ന കണ്വതനയാരൂപേണ ചെന്നന്തികേ’ തന്റെ ഇംഗിതത്തെ അറിയിക്കുന്നു. ‘ഇതു രാക്ഷസമായയാണു്. ഇവളെ വിശ്വസിക്കരുതു്’ എന്നു് മാഢവ്യൻ ഉപദേശിക്കുന്നു. രാജാവു് അതുകൊണ്ടു്,

‘കാമിനീ നിൻതാതനാകും മാമുനീന്ദ്രനറിയാതെ
നാമിന്നേവം ചെയ്തീടുക യോഗ്യമോ ബാലെ!’

എന്നു ചോദിക്കുന്നു. യാതുധാനി രാജാവിന്റെ തിരസ്കാരത്താൽ കുപിതയായിട്ടു് തന്റെ സാക്ഷാൽരൂപം അവലംബിച്ചു് അദ്ദേഹത്തിനെ എതിൎക്കുന്നു. രാജാവു് അവളുടെ നാസാകുചങ്ങളെ കൃന്തനം ചെയ്യുന്നു. അതിനിടയ്ക്കു് താപസന്മാർ വന്നു് തങ്ങൾക്കു് ആശരന്മാരിൽനിന്നു നേരിട്ടിരിക്കുന്ന സങ്കടങ്ങൾ അറിയിക്കുന്നു. അവരെ നിഗ്രഹിച്ചു് ആശ്രമത്തെ രക്ഷിക്കാമെന്നു് ദുഷ്ഷന്തൻ ഏല്ക്കുന്നു. ഇങ്ങനെ ആശ്രമത്തിൽ താമസിക്കാൻ ഒരു അവസരം ലഭിച്ചതിനെ ഓൎത്തു ് അദ്ദേഹം സന്തുഷ്ടനാകുന്നു. എന്നാൽ തത്സമയം മാതൃസന്ദേശവും കൊണ്ടു് കരഭകൻ എന്നൊരാൾ നഗരത്തിൽനിന്നു വന്നുചേരുന്നു. രാജാവു് തന്റെ പ്രതിനിധിയായി മാഢവ്യനെ നഗരത്തിലേക്കയയ്ക്കുന്നു.

മധുകരനിധനം ഓൎത്തു ് ദുഃഖിതനായ വജ്രദംഷ്ട്രൻ യുദ്ധത്തിനായി വരുന്നു. രാജാവു് അയാളെ നിഗ്രഹിക്കുന്നു. ഇപ്രകാരം മൂന്നാംദിവസത്തെ കഥയും അവസാനിക്കുന്നു.

ഒരുദിവസം പ്രഭാതത്തിൽ ദുഷ്ഷന്തൻ വിശ്രമാൎത്ഥ ം ഒരു വിജനത്തിൽ ഇരുന്നു് യോഷാഭൂഷായമാണയായ ശകുന്തളയെ ഓൎത്ത ോൎത്തു മദനപരവശനായിത്തീരുന്നു. തത്സമയം ശകുന്തളയോ? മാലിനിയുടെ തീരത്തു് ‘ലോലതരംഗസംഗശിശിരോപാന്ത’മായ ലതാഗൃഹത്തിൽ ഇരുന്നു് ‘നാളീകാശുഗതാപ’ത്തെ ‘ആതപരുജാവ്യാജേന’ സഖിമാരിൽനിന്നു മറച്ചുവെച്ചുകൊണ്ടു് കേഴുന്നു. അവളുടെ അവസ്ഥയെ കവി ഒരു ദണ്ഡകത്താൽ വൎണ്ണിച്ചിരിക്കുന്നു.

‘നല്ലാരിൽമൗലിമണി കല്യാണശീലവതി
ചൊല്ലാർന്ന മാമുനിതനൂജാ–വരമുഖസരോജാ–
പരിലസദുരോജാ–ഉരുകളഭലളിതഗതി
സുരയുവതി സുഭഗതനുസരസമൊഴിസമുദിതമനോജ്ഞാ
ഹാഹന്ത സാ രഹസി മോഹം കലൎന്നൂ ഹൃദി–ദേഹം
തളൎന്നു മദനാൎത്ത ്യാ–തദനുസുകുമാരം–മഹിതഭുജ-
സാരം–മനുജവരമൗലിമണിമനുദിവസമോൎത്തു
വരമദജത മനോരഥപാരം
ആളീജനേന സഹ കേളീവിനോദമപി നാളീക-
നേർമിഴി വെടിഞ്ഞൂ–മൃദുതനു മെലിഞ്ഞൂ–മദപി
ഹൃദി മാഞ്ഞൂ–വിജനഭുവി വാണുമഥ വിഗതധൃതി
കേണുമവൾ വിഷമശരവിഷമതയറിഞ്ഞൂ.
സംബന്ധഹീനബഹു സംഭാഷണൈൎമ്മനസി
സംഭ്രാന്തി നല്കി സഖിമാർക്കും–മൃദിമ
രമണീയേ–കുസുമശയനീയേ–സന്തതമുരുണ്ടു
പൊടിസന്തതി പിരണ്ടുമവൾ ചിന്തയിൽ വിരണ്ടുമവശാഽഭൂൽ.’

അങ്ങനെ ഇരിക്കേ സഖികൾ അവളെ ഉപചരിക്കുന്നതും മറ്റും കണ്ടു്, അവൾ കാമപീഡിതതന്നെയെന്നും ഒളിച്ചിരുന്നു് അവരുടെ സല്ലാപം കേട്ടാൽ, കാര്യങ്ങളുടെ സ്ഥിതിഗതികൾ മനസ്സിലാക്കാമെന്നും രാജാവു വിചാരിക്കുന്നു. തോഴിമാരുടെ നിൎബ ന്ധത്താൽ അവൾ,

‘മഹനീയരൂപനാകും മന്നവനെക്കണ്ടു
മന്മഥാൎത്ത ി വളരുന്നു നാളുതോറും
പരിതാപം സഹിയാമേ തോഴിമാരേ ഹന്ത
ഭാരമായ്‍വന്നു മമ ജീവൻപോലും.’

എന്നു സമ്മതിച്ചു പറയുന്നതുകേട്ടു് അദ്ദേഹം സന്തുഷ്ടനാകുന്നു. തോഴിമാരാകട്ടെ,

‘ഇന്ദുകുലോത്തമനാകും നൃപതിയിൽ
നിന്നുടെ കാമിതമുചിതം തന്നെ.
നന്ദി കലൎന്നിതു ഞങ്ങളിന്നിതു സാധിപ്പിക്കാം.
ഖിന്നതയരുതരുതയി സഖി സുഭഗേ!’

എന്നു നായികയെ സമാധാനപ്പെടുത്തുന്നു. രാജാവു്,

‘പരിതാപഹേതുവാം പഞ്ചവിശിഖൻതന്നെ
പരിതോഷമൂലമായ്‍വന്നു ദൈവാൽ;
തരുനികരമറവിലിഹ മരുവുന്നതെന്തിനി
പരിസരേ ചെന്നവളെയനുസരിക്കുന്നേൻ’

എന്നു വിചാരിച്ചുകൊണ്ടു പ്രത്യക്ഷപ്പെടാൻ ഭാവിക്കവേ, മായാവിയായ അസുരൻ വന്നു് ആക്രമിക്കുന്നു. അയാൾ മായാപ്രയോഗത്താൽ രാജാവിനെ മയക്കാൻ നിശ്ചയിച്ചിട്ടു് ശകുന്തളയേയും സഖിമാരേയും മറയ്ക്കുന്നു. രാജാവു് വ്യസനിച്ചു കൊണ്ടിരിക്കവേ, അശരീരിവാക്യം കേട്ടു് ഇതു രാക്ഷസമായയാണെന്നു ഗ്രഹിക്കുന്നു. അനന്തരം അദ്ദേഹം മായാവിയെ നിഗ്രഹിച്ചിട്ടു് ‘നിജമനോരഥപ്രേയസീനികുഞ്ജസവിധം’ പ്രാപിക്കുന്നു. ഇതാണു് നാലാംദിവസത്തെ കഥ.

ശകുന്തള സഖിമാരുടെ നിൎദ്ദേശം അനുസരിച്ചു് കാമലേഖം എഴുതി വായിച്ചു കേൾപ്പിക്കവേ, രാജാവു് പ്രവേശിച്ചു്,

‘പ്രണയിനി കേൾ മാമകവാണി
തനുഗാത്രി! പരമാൎത്ഥ ം താവകഭാഷിതം.
മനസിജൻ തപിക്കുന്നു നിന്നെ;
അനുകമ്പാലവഹീനം കഷ്ടമിവൻ
അനുവേലം ദഹിക്കുന്നിതെന്നെ.
പരവശനാകുമെന്നുടെ ജീവനിൽ
കരുണയുണ്ടാകണം ബാലെ!’

എന്നു പ്രാൎത്ഥ ിക്കുന്നു. സഖീജനം ഈ വാക്കു കേട്ടു്,

‘ഇന്നു കാമിതമെല്ലാം സഫലം വിധിയാലെ
നന്ദിപൂണ്ടിരുന്നാലുമിഹ നൃപമൗലെ!
നിങ്ങൾക്കിന്നനുരാഗമൊരുപോലെ–തന്നെ
നിഖിലവും പുരിപുണ്യഫലമെന്നു മന്യേ’

എന്നു പറഞ്ഞു് രാജാവിനേയും ശകുന്തളയേയും അനുമോദിക്കുന്നതിനോടുകൂടി,

‘അവനീപാലന്മാർക്കു ദയിതമാർ നല്ലോ-
രബലമാർ മതിചേർന്നു പലരുമുണ്ടാമല്ലോ.
ഇവൾമൂലമഴൽ ഞങ്ങൾക്കുളവാക്കീടാതെ
അവനംചെയ്തീടണമിവളെയും നൃപതേ.’

എന്നു പ്രാൎത്ഥ ിക്കയും, ദുഷ്ഷന്തൻ അതിനു മറുപടിയായി,

‘തരുണിമാരെനിക്കങ്ങു പലരുണ്ടെന്നാകിലും
ഇരുവർ ദയിതമാർ ധരണിയുമിവളും;
വരഗുണരുചിയാമിവളുടെ സുതനെ ഞാൻ
പുരുകുലശ്രീയുടെ രമണനാക്കുന്നേൻ’

എന്നു വാഗ്ദാനം നല്കുകയും ചെയ്യുന്നു.

ഇവിടെയും കവി ഒരു അസുരനെ പ്രവേശിപ്പിക്കുന്നു. കഥകളിയുടെ ചടങ്ങുകൾ പാലിക്കാൻ അദ്ദേഹം എന്തുമാത്രം വിഷമിക്കുന്നു എന്നു നോക്കുക.

‘എന്നുടെ ശാസനം മാനിച്ചു നിർഭയം
ചെന്നു മധുകരനെയവൻ കൊന്നുടൻ
പിന്നെയുമിജ്ജനത്തോടോരോ
ദുർന്നയം ചെയ്യുന്നുപോൽ.
ബന്ധുവധം കേട്ടു വജ്രദംഷ്ട്രാദികൾ
സന്ധുക്ഷിതാമൎഷരായി ഓരോ
സന്ധിയും ചെയ്തങ്ങു പോയി പോൽ
ആയവർ എന്തു വരാഞ്ഞതിപ്പോൾ?’

എന്നിങ്ങനെ ആ അസുരൻ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ‘ഹൃതകുചഭരനാസ’യായ ധൂമ്രകേശി കരഞ്ഞുകൊണ്ടു പ്രവേശിക്കുന്നു. അവളിൽനിന്നു് വജ്രദംഷ്ട്രാദികൾ ഹനിക്കപ്പെട്ടു എന്ന വൎത്ത മാനമറിഞ്ഞു് അസുരരാജാവു് കോപാരുണിതാക്ഷനായി ചമഞ്ഞിട്ടു് ദുഷ്ഷന്തനെ നിഗ്രഹിക്കുവാനായി പുറപ്പെടുന്നു.

ഇതിനിടയ്ക്കു് അനസൂയപ്രിയംവദമാർ ഒരു ഒഴികഴിവുപറഞ്ഞു് ശകുന്തളയുടേയും ദുഷ്ഷന്തന്റെയും അടുക്കൽനിന്നു പൊയ്ക്കളയുന്നു. നായകൻ നായികയെ അനുനയവാക്യങ്ങളാൽ രഞ്ജിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കേ മാതാവു് വരുന്നതു കണ്ടിട്ടു്, രാജാവു്,

‘മാതാവിതാ വന്നീടുന്നു സാധുശീലേ നിന്നെക്കാണ്മാൻ’ എന്നു പറയുകയും, അതുകേട്ടു് അവൾ,

‘മേദിനീന്ദ്ര ഭവാൻ ഗൂഢം
വേദസീകാനനേ വാഴ്ക’

എന്നു് അപേക്ഷിക്കയും ചെയ്യുന്നു. കണ്വപത്നിയുടെ,

‘ആലോലമിഴി തവ തനുസന്താപവു-
മലസതയും ബത കിമപി കുറഞ്ഞിതോ?’

എന്ന ചോദ്യത്തിനു്,

‘മമ സഖിമാരുടെ പരിചരണത്താൽ
കിമപി കുറഞ്ഞിതു താപമിദാനീം’

എന്നു് അവൾ മറുപടി പറയുന്നു. ആ വാക്കു കേട്ടു് സന്തുഷ്ടനായ ആ തപസ്വിനി ശകുന്തളയെക്കൂടി ആശ്രമത്തിലേക്കു വിളിക്കുന്നു.

‘അവനിതലചന്ദ്രനിവനനുസരിച്ചോതുമ്പോൾ
അവശത കലൎന്നു ഞാനതിവിമുഖിയായിഹ.
ഇനിയെന്തിനീവണ്ണമനുതാപമിയലുന്നു?
മനമേ നിനക്കു സുഖമിനി വരുവതെങ്ങിനെ?’

എന്നിങ്ങനെ ദുഃഖിതയായി ഭവിച്ചിട്ടു് ലീലാനികുഞ്ജത്തോടെന്ന വ്യാജേന ദുഷ്ഷന്തനോടു പറയുന്നു:

‘സന്താപഹാരിയാം സുമധുരനികുഞ്ജമേ
ഹന്ത പോകുന്നു ഞാനനുവദിക്കേണമേ.
വിരവൊടു രമിപ്പതിനു വരുവനിനിയും ഞാൻ’

രാജാവു് ലതാഗൃഹത്തിനുള്ളിൽ വന്നു്,

‘കളമൊഴിയുടെ ലളിതമാനനം
ലുളിതകുന്തളം ലജ്ജയാനതം
ഉന്നയിപ്പിച്ചേനുദിതകൗതുകം
ഒന്നു ചുംബിപ്പാൻ കഴിവന്നീലഹോ’

എന്നിങ്ങനെ കേണുകൊണ്ടിരിക്കുമ്പോൾ,

‘ഹാ ഹാ ദയാനിധേ നരപതേ!
രക്ഷോഗൎണ്ണഭീഷണാ ബാധന്തേ ബഹുധാ’

എന്നുള്ള തപോധനവിലാപം കേൾക്കുന്നു. രാജാവു് ചെന്നു് അസുരനേയും പടയേയും തോൽപ്പിച്ചോടിക്കുന്നു. മുനികൾ,

‘കല്യാണം ഭവതു തേ
കാരുണ്യജലധേ
കല്ലോലാവലിപോലെ
കലിതാനുബന്ധം’

എന്നു് ദുഷ്ഷന്തനെ പ്രശംസിക്കയും ആശീൎവദിക്കയും ചെയ്യുന്നു. അതിനോടുകൂടി അഞ്ചാംദിവസത്തെ കഥയും അവസാനിക്കുന്നു.

ആറാംദിവസത്തെ കഥ സംഭോഗശൃംഗാരംകൊണ്ടാണു് ആരംഭിക്കുന്നതു്. നായികാനായകന്മാരുടെ രണ്ടു പദങ്ങളും ദണ്ഡകവും മനോഹരമായിരിക്കുന്നു.

‘മന്ദാക്ഷരമ്യതരമന്ദാക്ഷരോക്തിമരവിന്ദേ-
ക്ഷണാം മഹിതശീലാം–മദനരസലോലം
മധുരതരശീലാം–അനുരഹസമരമയത മനുജവര-
തിലകനവനനുസരണനിപുണനനുകൂലം–അന്യൂന-
രാഗമവരൊന്നിച്ചു ഗൂഢതരമന്യോന്യമങ്ങു മതി
ചേർന്നു–സുഖമൊടു പുണൎന്നു –മുഖമതു നുകൎന്നു
മുന്നമതി വൈരമൊടു ഖിന്നതകൾ നല്കിയൊരു
മന്മഥനുമതുപൊഴുതിണങ്ങി…
പരിതോഷമോടു ഹൃദി സുരതോത്സവേ വിവിധ
സരസോപഭോഗരമണീയേ–വരതനു മുതിൎന്നു –
സ്മരരസമിയന്നൂ–സ്തനകലശഭരയുഗളഘന-
ജഘനപടുനടനപരിമിളിതമണിതമതിരമ്യം.
ശൃംഗാരലീലകളിലംഗം വിയൎത്ത ധികഭംഗ്യാ തളൎന്നു
മിഴി രണ്ടും പുരികുഴലഴിഞ്ഞു–പുതുമലർ പൊഴിഞ്ഞു–
വിശ്വാഭിരാമതനു വിശ്രാന്തസൗഖ്യമൊടു–വിശ്വാസ-
മാൎന്നഥ കിടന്നു–കുന്ദാദിസൂന മകരന്ദാവലീസുരഭി
മന്ദാനിലാധികമനോജ്ഞേ–നദിയുടയ കൂലേ–വിര-
വൊടനുകൂലേ–നന്ദിയൊടിരുന്നധരനന്മധു നുകൎന്നു -
മവൾ കുന്ദശരസരസതയറിഞ്ഞു.
അനുവേലമാളികളുമനുമോദമാൎന്നവരി-
ലനുകൂലഭാവമൊടു ഗൂഢം–വിജനഭുവി ചേൎത്തു ം–
വിരവൊടഥ കാത്തും–മനസി മുദമേകി ചില ദി-
നമിതു കഴിഞ്ഞളവിൽ മുനിതനയ ഗൎഭവുമിയന്നു.’

തപോധനന്മാർ വന്നു് ദുഷ്ഷന്തനെ പ്രശംസിക്കയും അനുഗ്രഹിക്കയും ചെയ്യുന്നു. അവരുടെ അനുഗ്രഹത്തോടുകൂടി അദ്ദേഹം പ്രണയാകുലാന്തരനായി കണ്വകാന്തയുടെ അടുക്കൽചെന്നു് സുഖമായി താമസിക്കുന്ന കാലത്തു് ഒരു സായാഹ്നത്തിൽ ദണ്ഡകാരണ്യവാസിയായി ഒരു നക്തഞ്ചരനു് ദുഷ്ഷന്തനോടു് അസൂയ ജനിക്കുന്നു. ശകുന്തളയെ എങ്ങനെ എങ്കിലും അപഹരിക്കണമെന്നു് അവൻ നിശ്ചയിച്ചുറയ്ക്കുന്നു. പക്ഷേ ശ്രമം ഫലപ്പെടാതെ വിഷമിച്ചിരിക്കുമ്പോൾ വീരബാഹു എന്ന രക്ഷോവരൻ വന്നു് ഇങ്ങനെ പറയുന്നു:

‘ഇഷ്ടിരക്ഷ നിൎവഹിച്ചു ധൃഷ്ടതയോടവനിന്നു
പുഷ്ടമോദം തൽപുരിയിൽ പോവതിന്നു തുനിയുന്നു.
മാർഗ്ഗമദ്ധ്യേ തടുത്തു ഞാൻ പോക്കുവാൻ തൽബലാടോപം
ശ്ലാഘ്യവീരനാകുമെങ്കൽ ശാസനം നീ അരുളേണം’

രാക്ഷസശ്രേഷ്ഠൻ അതിനു് അനുവാദവും നൽകുന്നു.

ഇതിനിടയ്ക്കു് ദുഷ്ഷന്തൻ സ്വപുരിയിലേക്കു പോവാൻ നായികയോടു് അനുവാദം ചോദിക്കുന്നു.

‘ഹേമാംഗുലീയമിതിലേകൈകമനുദിനം
നാമാക്ഷരം ഗണയ മേ സീമാദിനേ സുദതി
സാകം മയാ പുരേ കാമം രമിപ്പതിനു
കൈവരും വല്ലഭേ’

എന്നു പറഞ്ഞിട്ടു് അദ്ദേഹം നഗരത്തിലേക്കു തിരിയ്ക്കുന്നു. അനന്തരം നായിക,

‘ദീനയാകുമെന്നുടയ മാനസവും കവർന്നയ്യോ
പ്രാണനാഥൻ പോയാനല്ലോ ഹാ ദൈവമേ!
കോമളാംഗനവനുടെ പ്രേമലോലമപാംഗവും
കാമകേളികൗശലവും കാണ്മനെന്നു ഞാൻ?
എന്നോടാളീസന്നിധിയിലൊന്നു ചെല്ലുവാൻ
വന്നു ഗൂഢം കൎണ്ണമൂലേ ചുംബിച്ചതുമിന്നു തോന്നുന്നൂ.
സംഗമാലസയാമെന്നേ തന്മടിയിൽ ശയിപ്പിച്ചു
നന്ദിപ്പിച്ചതെങ്ങനെ മറന്നിടുന്നൂ?’

ഇങ്ങനെ ഓരോന്നു വിചാരിച്ചു വിചാരിച്ചു് ബാഹ്യലോകത്തെപ്പറ്റിയുള്ള സ്മരണ പോലും ഇല്ലാതെ ഇരിക്കവേ, ദുൎവാസാവു വന്നുചേരുന്നു. അതൊന്നും അവൾ അറിയുന്നില്ല.

‘എന്നെ നീ മാനിയാതെ ഇന്നേവം വസിക്കയാൽ
നിന്നെയിവൻ മറന്നീടും എത്ര ചെന്നാലും’

എന്നു ശപിച്ചിട്ടു് അദ്ദേഹം തിരിച്ചു പോകാൻ ഭാവിക്കുന്നതു കണ്ടു് സഖികൾ വന്നു് അനുനയവിനയാദികളാൽ ശാപമോക്ഷത്തിനുള്ള മാൎഗ്ഗം സമ്പാദിക്കുന്നു.

‘മിണ്ടാതെയിരുന്നവൾ കൊണ്ടാടുമംഗുലീയം
കണ്ടാലവനോർത്തീടും’

എന്ന മുനിവാക്യം കേട്ടപ്പോൾ അവർ സന്തുഷ്ടരാകുന്നു.

ദുഷ്ഷന്തൻ ഹസ്തിനപുരത്തിലേക്കു പോകുംവഴിക്കു് വീരബാഹു എതിരിടുന്നു. അവനെയും കൂട്ടരേയും വധിച്ചിട്ടു് രാജാവു് സ്നിഗ്ദജനങ്ങളാൽ സമ്മാനിതനായി മംഗലവാദ്യഘോഷമുഖരവും നിത്യോത്സവാലംകൃതവും ‘ഹൃഷ്യൽപൗരസമാവൃത’വും ആയ പുരിയിൽ ചെന്നു് ഗുരുവിനെ വന്ദിക്കുന്നു. ഗുരുവിന്റെ അനുഗ്രഹപൂൎവ്വം അദ്ദേഹം സുഖമായി വാഴുന്നു. ഇങ്ങനെയാണു് ആറാംദിവസത്തെ കഥ.

തീൎച്ചയായും മറ്റു ഭാഗങ്ങളും കവി എഴുതിക്കാണണം. ആകപ്പാടെ വായിച്ചു രസിക്കാൻ കൊള്ളാവുന്ന ഒരു കൃതിയാണിതെന്നു് സഹൃദയന്മാർ സമ്മതിക്കും. ആടുന്നതിനു് തീരെ കൊള്ളുകയില്ലെന്നുള്ളതും സൎവസംവിദിമാണു്. യത്നവൈരളത്താൽ ശാകുന്തളംനാടകംതന്നെയും രംഗത്തിൽ പ്രയോഗിച്ചു ഫലിപ്പിക്കാൻ വിഷമമായിരിക്കേ ഈ കഥകളിയുടെ കാര്യം പ്രത്യേകിച്ചു പറയാനൊന്നുമില്ല.

പാഞ്ചാലീസ്വയംവരം

മഹാകവി കുഞ്ചൻനമ്പ്യാരും ചില ആട്ടക്കഥകൾ രചിച്ചിട്ടുള്ളതായി ഭാഷാചരിത്രകൎത്ത ാവു് പ്രസ്താവിച്ചിരിക്കുന്നു. ശംബരവധം, ബാണയുദ്ധം, കൈലാസയാത്ര, ഗോവൎദ്ധനയാഗം, രാസക്രീഡ, രുക്‍മണിസ്വയംവരം, സ്യമന്തകം, കംസവധം ഈ ആട്ടക്കഥകൾ ആ മഹാകവിയുടേതാണെന്നത്രേ അദ്ദേഹത്തിന്റെ അഭിപ്രായം. ഇപ്പോൾ അച്ചടിച്ചിട്ടുള്ള കംസവധം കിളിമാനൂർ രവിവൎമ്മകോയിത്തമ്പുരാന്റേയും, രുക്‍മിണീസ്വയംവരം അശ്വതിതിരുനാൾ തമ്പുരാന്റെയും, ബാണയുദ്ധം ബാലകവി രാമശാസ്ത്രികളുടേയും ആണെന്നു് മി. ഗോവിന്ദപ്പിള്ളതന്നെ സമ്മതിക്കുന്നുണ്ടു്. ആ സ്ഥിതിക്കു് അദ്ദേഹത്തിന്റെ അഭിപ്രായത്തിനു് അടിസ്ഥാനമെന്തെന്നു് അറിയുന്നില്ല. ഉപരിഗവേഷണം ചെയ്യുന്നതിനു മുമ്പു് അദ്ദേഹം പ്രസ്താവിച്ചിട്ടുള്ളതു് അബദ്ധമാണെന്നു പറയുന്നതു് സാഹസവുമായിരിക്കും.

‘ആട്ടങ്ങളാടിനടക്കുന്നിതു ചില-
കൂട്ടം ജനം ധനം മോഹിക്കകാരണം
പാട്ടുകാരും ചില മദ്ദളക്കാരരും
കൂട്ടുകാരും കുടക്കാരും പ്രധാനിയും
പെട്ടിയെടുക്കുമുരത്ത ജനങ്ങളും
കുട്ടിപ്പരദേശിമാരും ശിശുക്കളും
രട്ടു തപ്പും കുഴല്ക്കാരും തംബുരു
ഘട്ടിവാദ്യം പല വില്ലും വടികളും
ചെപ്പുകൾ ചാണയും ചുട്ടിച്ചെരട്ടയും
ചപ്പുചിപ്പും കെട്ടിയേറ്റിപ്പുറപ്പെട്ടു
മുപ്പതും നാല്പതുമാളുകളൊന്നിച്ചു-
മല്പം ധനമുള്ളവന്റെ പൂരം പൂക്കു
കെട്ടുമിറക്കി യജമാനനേതെന്നു
കേട്ടറിഞ്ഞങ്ങു കരേറിപ്പുരം പുക്കു
നാട്യം പറഞ്ഞങ്ങിളക്കിയ്ക്കളിക്കാറ-
രൂട്ടുപുരയിൽ സ്ഥലംവയ്ക്കുമാകവേ.
പെട്ടി വരുന്നതുകണ്ടാൽ ചിലജനം
കൊട്ടിക്കതകങ്ങടച്ചുവെന്നും വരും.
അഷ്ടിമാത്രം കൊടുത്തങ്ങയയ്ക്കും ചിലർ
കഷ്ടിച്ചു കേളി കൊട്ടിച്ചുവെന്നും വരും.
ആട്ടങ്ങളിൽ കൃഷ്ണനാട്ടം ശുഭം രാമ-
നാട്ടം തുടങ്ങിയാൽ കോട്ടം വരും ദൃഢം’

എന്നിങ്ങനെ രാമനാട്ടത്തെ കഠിനമായി ആക്ഷേപിച്ചിട്ടുള്ള കവി കഥകളി എഴുതാൻ മുതിൎന്നു കാണുമോ എന്നു് ന്യായമായി സംശയിക്കാനും വഴിയുണ്ടു്. അദ്ദേഹം കൃഷ്ണനാട്ടത്തിന്റെ രീതിയിൽ ‘രാമഗീതി’ എന്നൊന്നു സംസ്കൃതത്തിലും ഭാരതഗീതി എന്നൊന്നു മലയാളത്തിലും രചിച്ചു കാണുന്നതിൽ നിന്നു് കൃഷ്ണനാട്ടത്തോടുള്ള പക്ഷപാതം നല്ലപോലെ തെളിയുന്നുതാനും. വല്ല പ്രഭുജനങ്ങളുടേയും നിൎബ ന്ധമനുസരിച്ചു് കഥകളി രചിച്ചുവെന്നു വന്നുകൂടായ്കയുമില്ല.

ശംബരവധവും ശാകുന്തളവും കുഞ്ചൻനമ്പ്യാരുടേതാണു്. ഭാഷാഭിവൎദ്ധിനിപ്രസ്സുകാരും അവരെത്തുടർന്നു് ശ്രീരാമവിലാസം പ്രസ്സുകാരും പറഞ്ഞു കാണുന്നതു് പ്രമാദം തന്നെ. അതേ ശ്വാസത്തിൽതന്നെ പാലാഴിമഥനത്തിന്റെ കൎത്ത ാവാരെന്നു നിശ്ചയമില്ലെന്നും പ്രസ്താവിച്ചു കാണുന്നതാണു് അത്ഭുതം. ശംബരവധം നമ്പ്യാരുടേതാണെങ്കിൽ പാലാഴിമഥനവും അദ്ദേഹത്തിന്റെ തന്നെയാണു്. എന്തുകൊണ്ടെന്നാൽ രണ്ടിലേയും ശൈലി ഒന്നുതന്നേ എന്നുള്ളതോ പോകട്ടേ; രണ്ടിലും ശ്രീകൃഷ്ണസ്തുതിപരമായി കാണുന്ന പദങ്ങൾ ഒരുപോലെയും ഇരിക്കുന്നു.

സൗരാഷ്ട്രം അടന്ത
‘നന്ദനന്ദന നയനാനന്ദ സുന്ദരാനന വന്ദേ വന്ദേ
നന്ദിതലോകമുകുന്ദ മുരാന്തക മന്ദരപൎവതധാരക ശൗരേ.
കേശവമാധവ മാമവസാധോ
കേശിവിനാശന കേവലമൂൎത്തേ !
പേശലകൗശല ദേശനദേശിക
ഹേ ശരണം ഭവ നാശയ പാപം.
അച്യുത രാഘവ രാവണനാശന
സച്ചിദാനന്ദമയ പന്നഗശായിൻ
ത്വച്ചരിതാമൃത സാരമഹോ ജയ
നിശ്ചലശീലനിരഞ്ജന കൃഷ്ണ.
കാരണപൂരുഷ കംസവിനാശന
ചാരണാസേവിത ചാരുദയാലോ
വാരണപാലക വാരിജലോചന
ദാരുണവൈരിവിദാരണ വന്ദേ.’ശംബരവധം
സൗരാഷ്ട്രകം ഏകതാളം
‘നന്ദനന്ദന നയനാനന്ദ സുന്ദരാനന വന്ദേ വന്ദേ
നന്ദിതലോകമുകുന്ദ മുരാന്തക
മന്ദരപൎവതധാരകശൗരേ
കേശവമാധവ മാമവസാധോ
കേശിവിനാശക കേവലമൂർത്തേ
പേശലകൗശല ദേശനദേശിക
ഹേ ശരണം ഭവ നാശയ പാപം…’ ഇത്യാദിപാലാഴിമഥനം

പാലാഴിമഥനം വായിച്ചുനോക്കിയാൽ കവി സാമാന്യനല്ലെന്നു മനസ്സിലാകും. ആടാനും പാടാനും വായിക്കാനും കൊള്ളാവുന്ന ഒരു കൃതിയാണിതു്. പദങ്ങളുടെ ഒഴുക്കും ഭംഗിയും ആശയങ്ങളുടെ സ്വാരസ്യവും നോക്കിയാൽ, കുഞ്ചൻനമ്പ്യാരുടേതാണെന്നു തന്നെ തോന്നും. മാതൃകയ്ക്കു് ഒന്നു രണ്ടു ഭാഗങ്ങൾ ഉദ്ധരിക്കുന്നു.

‘മന്ദാകിനീ സലിലസത്മകപത്മവാടീ
മന്ദാനിലംകലിതകോരകപാരിജാതേ
വൃന്ദാരകാധിപതിരുത്സുക ദേവനാരീ
വൃന്ദാനുഗോഽരമതനന്ദനകാനനാന്തേ
രേമേ നിജനിലയേ വലവൈരീ
രേമേ നിജനിലയേ
കാമേരികകമനീ നിധുവനകേളീവിലാസ
കലാരസശാലീ
ചന്ദനചമ്പക കരുവകപരിമള
തുന്ദിലമന്ദസമീരണശിശിരേ
മൃദുമൃദുചാലിത ചാമരമാരുത
ധുതരതിഖേദമുദഞ്ചിതമോദം
ഏണദൃശാം മൃദുപാണിതലാഹത
വീണാവേണുനിനാദചരിതം’ രേമേ
ദണ്ഡകം
‘താണോരു ശൈലമഥ താങ്ങീ–മുരാരി ബത
താനേ മുദാ കമാരൂപീ–തദനു ബഹുഘോഷാ
തരുണാപരിതോഷാ–തരുണിമണിഗണമമര
തരുനികരമമൃതരുചി–സുരതുരഗ കരികളുളവായീ–
തൽക്കാലമങ്ങജനി തൽക്കാളകൂടമപി
തൽക്കാലവൈരിഗളചിഹ്നം–തദനു
മദിരാക്ഷി മദിരയുമുദാസീൽ– തടമുലകൾ
തലമുടിയുമൊടിനടുവമുടലുടയ വടിവുമടിമലരുമഭിരാമം.
പലോഴിതന്നിലൊരു കോലാഹലം ക്വചന
ഹാലാഹലം പല വിശേഷം–പരമമരസംഗീ
പരിചൊടു വിളങ്ങി–പലരുടയ മനസി കൊതി
കലരുമൊരു പൊലുമയൊടു കമലമുഖി
കമലയുമഥാസീൽ.’ പാലാഴിമഥനം. ‘ഗൎഭാലസതയാകിയ രുക്മിണിതൻ ഭൂഷണമണികൾ വെടിഞ്ഞു
തല്പാന്തികസീമനി കാമിനി തല്പതിയുടെ നികടേ വാണു.
നാളീകദളായതലോചന കേളീരസമാശു വെടിഞ്ഞു.
ആളീജനപാണിതലം ഭുജനാളീധൃതമാക്കി നിന്നു.
ഹാസാദികളധികമകന്നു; ശ്വാസാഗമമുടനുടനാർന്നു.
ഭാസാ പുനരൊന്നു പകൎന്നു മാസാവധി പരിചൊടു വന്നു.’ശംബരവധം
പാൎവതീപരിണയം കഥകളി

ഈ ആട്ടക്കഥയുടെ കൎത്ത ാവു് കൊട്ടാരക്കര രാജാവിന്റെ വംശത്തിൽപെട്ട ഒരു ഗോദവൎമ്മ ഇളയരാജാവായിരുന്ന കാലത്തു് രചിച്ചതാണെന്നും,

‘പാടലദുൎഗ്ഗഭൂപാലാന്വയജാതേന ഗോദവൎമ്മാഖ്യയുവരാജേന വിരചിതാ കൃതിരേഷാഽവസിതാ’ എന്നുള്ള അവസാനക്കുറിപ്പിൽ നിന്നൂഹിക്കാം. പാടലദുൎഗ്ഗമെന്നതു് ചെങ്കോട്ടയായിരിക്കുമെന്നു തോന്നുന്നു. ഈ കൃതിയുടെ ആവിൎഭാവം നളചരിതത്തിനുശേഷമാണെന്നുള്ളതിനു് ആന്തരമായ ലക്ഷ്യങ്ങളുണ്ടു്. കവിത ഒരുവിധം നന്നെന്നു മാത്രമേ പറയാനുള്ളു. കവി വലിയ പ്രാസപ്രിയനാണു്. സംസ്കൃതശ്ലോകങ്ങളിൽകൂടി ദ്വിതീയാക്ഷരപ്രാസം പ്രയോഗിച്ചുകാണുന്നു.

‘സാഹോരവം പോരിനാഗതനാകയാൽ
സ്വാഹാരവൽ പോരിൽ ജിത്വാ ഭവന്തം
സ്വാഹോദരായേതി ചൊല്ലിബ്ഭുജിക്കും
സോഹോ സുദർശനന്തം സമീക്ഷിക്ക നീ.’
ശൃംഗാരപദം
‘സുരതസുഖദായിനി മാലിനി രമണി
സുരസുമുഖിനതപദനളിനീ
സുരുചിരവസന്തമായാതം.
സുരുചിരകിസലയമൃദുലമധുരാധരേ
വിലോകയൈനം
സരസിജാനി മുകുളിതാനി താനി
സാരസലോചനേ സാമ്പ്രതം കാണ്ക നീ.
സരസിജങ്ങളിൽ സരസമിരുന്നു
സാരവം ഭൃംഗങ്ങൾ പൂമധുവുണ്ണുന്നു.
സരസഗീതങ്ങൾ കീരങ്ങൾ പാടുന്നു.
സുരതരുചിതാനി ഹൃദി വളൎക്കു ന്നു.
ഹരിണാങ്കൻ ദിശോ ധാവനം ചെയ്യുന്നു.
ഹരിണാക്ഷീമുഖം ലജ്ജിച്ചിരിക്കുന്നു.
ഹരിണാരി ഗൃഹങ്ങളിലൊളിക്കുന്നു
ഹരിണങ്ങളിഹ സംയോഗം ചെയ്യുന്നു
ഹരിണാങ്കബന്ധു ഞാനുന്മത്തനാവുന്നു.
ഹരിണാങ്കാനനേ രമിക്ക നാമിന്നു.
ഹരിച്ചു ഘൎമ്മബിന്ദൂ നായാതി വായുവാ-
ഹരിച്ചു സുഗന്ധം സൎവകുസുമാദപ-
ഹരിച്ചു തേന ഭാരമധികരിച്ചു–സം-
ഹരിച്ചു വേഗതാമ്മന്ദതയോടും മാം പ്ര-
ഹരിച്ചു പോകുവാന്മാൎഗ്ഗം ലബ്ധും സമുദാ
ഹരിച്ചു തസ്കരരീതികളിതവേഹി’

അവിടവിടെ ചില അപശബ്ദപ്രയോഗങ്ങൾ കാണുന്നുണ്ടെന്നും പറയേണ്ടിയിരിക്കുന്നു.

കൊച്ചീ വീരകേരളവൎമ്മതമ്പുരാൻ

൯൮൪ ധനുമാസം ൩൦-ാം തീയതി വെള്ളാരപ്പള്ളിയിന്നു വലിയതമ്പുരാൻ തീപ്പെടുകയും, അവിടുത്തേ സഹോദരനായ വീരകേരളവൎമ്മ ഇളയതമ്പുരാൻ സിംഹാസനസ്ഥനാവുകയും ചെയ്തു. അവിടുത്തേ കാലത്താണു് കൊച്ചിയിലെ ഭരണയന്ത്രം പരിഷ്കൃതമായിത്തീൎന്നതു്. നാടുവാഴികളുടേയും എടപ്രഭുക്കന്മാരുടേയും അധികാരങ്ങൾ നിൎത്ത ൽ ചെയ്തതും രാജ്യത്തെ കോവിലകത്തും വാതിലുകളായി വിഭജിച്ചു് ഓരോന്നിന്റേയും കാര്യാന്വേഷണത്തിനു് കാര്യക്കാരെ നിയമിക്കുക, സിവിൾ വ്യവഹാരങ്ങൾ കേട്ടു തീൎച്ച ചെയ്യുന്നതിനു് തൃപ്പുണ്ണിത്തുറയും തൃശ്ശിവപേരൂരും ഓരോ കോടതിയും എറണാകുളത്തു് അപ്പീലധികാരത്തോടുകൂടിയ ഒരു ഹജൂർകോടതിയും സ്ഥാപിക്കുക, ഉദ്യോഗത്തിൽനിന്നു പിരിയുന്നവർക്കു് പെൻഷൻ ഏൎപ്പെടുത്തുക, ജനപീഡാകരങ്ങളായ ചുങ്കങ്ങൾ നിൎത്തു ക, നിരത്തുകൾ, പാലങ്ങൾ മുതലായവ നിൎമ്മിയ്ക്ക, ഇത്യാദി പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പിൽ വരുത്തി. ഈ വിഷയത്തിൽ രസിഡണ്ടായ കൎണ്ണൽ മൺട്രോവിന്റെ ഉപദേശവും ഉണ്ടായിരുന്നു.

൯൮൫-ൽ സിവിൾകോടതികൾ വീണ്ടും പരിഷ്കരിക്കപ്പെട്ടു. മുമ്പുണ്ടായിരുന്ന ചെറിയ കോടതികൾ ജില്ലാകോടതികളായും ഹജൂർകോടതി അപ്പീൽകോടതിയായും രൂപാന്തരപ്പെട്ടു. കാര്യക്കാർ എന്ന പേർ നിൎത്ത പ്പെട്ടിട്ടു്, തൽസ്ഥാനത്തു് തഹശീൽദാർ ഉദ്യോഗം ഏർപ്പെടുത്തി. ദിവാനായ നഞ്ചപ്പയ്യന്റെ ഉത്സാഹത്താൽ റവ. ജേ. സാസൻ എന്ന പാതിരി മട്ടാഞ്ചേരിയിൽ ഒരു ഇംഗ്ലീഷ് പള്ളിക്കൂടവും സ്ഥാപിച്ചു. ഗോവസൂരിപ്രയോഗം നടപ്പിൽവരുത്തി. അടിമകളോടു് അവരുടെ ഉടമസ്ഥന്മാർ നിൎദ്ദയം പെരുമാറിവന്നതിനാൽ അവരെ സൎക്കാർവഴിക്കല്ലാതെ ശിക്ഷിക്കുന്നതു് കുറ്റകരമാണെന്നു് വിളംബരം പ്രസിദ്ധപ്പെടുത്തി. ൯൯൬-ൽ പുതിയ കണ്ടെഴുത്തു് ആരംഭിച്ചു. തിരുവിതാംകൂറുമായി നടന്നുകൊണ്ടിരുന്ന അതിൎത്ത ിത്തൎക്കം പറഞ്ഞുതീൎത്തു.

൧൦൦൩ കൎക്കടകം ൨൨-ാനു തൃപ്പുണ്ണിത്തുറവച്ചു് അവിടുന്നു തീപ്പെട്ടു.

ഈ തമ്പുരാൻ മഹാവിദ്വാനും കവിയുമായിരുന്നതിനു പുറമേ പണ്ഡിതന്മാർക്കും കവികൾക്കും ഒരു കല്പവൃക്ഷവുമായിരുന്നു. അവിടുത്തേക്കു് കഥകളി കാണുന്നതിൽ വലിയ താല്പര്യമുണ്ടായിരുന്നതിനാൽ, പ്രതിദിനം ഓരോ കഥ വിവരിച്ചു് അരങ്ങേറ്റം നടന്നിരുന്നുവെന്നാണു് ഐതിഹ്യം. നൂറിൽപരം കഥകൾ രചിച്ചിട്ടുള്ളതായി പറഞ്ഞുവരുന്നു. ഇതിൽ എത്രത്തോളം പരമാൎത്ഥ മുണ്ടെന്നു് അറിയുന്നില്ല. അവിടുത്തേക്കു് പ്രത്യേകം ഒരു കഥകളിയോഗം ഉണ്ടായിരുന്നതിനു പുറമേ കപ്ലിങ്ങാടന്റെ ശിഷ്യപരമ്പരയിൽപെട്ട പ്രസിദ്ധ നടന്മാരെ കടത്തനാട്ടിൽനിന്നും വരുത്തിക്കളിപ്പിക്കയും അവർക്കു് പാരിതോഷികങ്ങൾ നല്കയും ചെയ്തുവന്നു.

കൊട്ടാരം ഈടുവയ്പിൽ അവിടുത്തേ കൃതികളായ അമ്പതോളം കഥകൾ ഉണ്ടെന്നു പറയുന്നു. എന്നാൽ കൊച്ചീ ഭാഷാ പരിഷ്കരണക്കമ്മറ്റിക്കാർ ഈ കൃതികളുടെ പ്രസാധനവിഷയത്തിൽ അലസത കാണിക്കുന്നതു പരിതാപകരമായിരിക്കുന്നു. ഗജേന്ദ്രമോക്ഷം സന്താനഗോപാലം തുടങ്ങിയ ഒട്ടു വളരെ കഥകൾ അടങ്ങിയ ഒരു താളിയോലഗ്രന്ഥത്തിന്റെ അവസാനത്തു് ‘കൊല്ലം ൧൦൦൩-ാമാണ്ടു് കർക്കടമാസം ൨൨-ാനു കൃഷ്ണപക്ഷത്തിൽ നവമിയും തിങ്കളാഴ്ചയും കാൎത്ത ികനക്ഷത്രവും കൂടിയ ദിവസം ഉച്ചതിരിഞ്ഞു് നാലു് അടിയാകുമ്പോൾ ഈ മഹാരാജാവു് തൃപ്പുണ്ണിത്തുറവച്ചു് തീപ്പെട്ടുപോകുകയും അദ്ദേഹം മഹാജ്ഞാനിയാകകൊണ്ടു് സ്വർഗ്ഗത്തെ പ്രാപിച്ചു എന്നു നിശ്ചയം.’ എന്നു് ഒരു കുറിപ്പുള്ളതായി കുട്ടമശ്ശേരി നാരായണപ്പിഷാരടി എം. ഏ. അവർകൾ പ്രസ്താവിച്ചിരിക്കുന്നു. തമ്പുരാന്റെ കൃതികളായി അദ്ദേഹം കൊടുത്തിട്ടുള്ള കഥകളുടെ ഒരു പട്ടിക ഇവിടെ പകൎത്ത ിക്കൊള്ളുന്നു.

൧. കല്യാണസൗഗന്ധികം. ൨൫. രാസക്രീഡ.
൨. ധ്രുവചരിതം. ൨൬. സീതാസ്വയംവരം.
൩. ഗജേന്ദ്രമോക്ഷം. ൨൭. സുഗ്രീവാഭിഷേകം.
൪. സന്താനഗോപാലം. ൨൮. സഗരോപാഖ്യാനം.
൫. രാവണപരാജയം. ൨൯. നിവാതകവചവധം.
൬. ജരാസന്ധപരാജയം. ൩൦. അജാമിളമോക്ഷം.
൭. നീലാസ്വയംവരം. ൩൧. ഭാൎഗ്ഗവചരിതം.
൮. സുദക്ഷിണാവധം. ൩൨. മാധ്വചരിതം.
൯. രുക്‍മണീസ്വയംവരം. ൩൩. ബലരാമതീൎത്ഥ യാത്ര.
൧൦. പാരിജാതഹരണം. ൩൪. വാമനമാഹാത്മ്യം.
൧൧. മിത്രമിന്ദാസ്വയംവരം. ൩൫. താടകാവധം.
൧൨. രേവതീസ്വയംവരം. ൩൬. ശാകുന്തളം.
൧൩. ഭദ്രാദേവീസ്വയംവരം. ൩൭. ദക്ഷഗാനം.
൧൪. കാളീസ്വയംവരം. ൩൮. കിരാതം.
൧൫. ലക്ഷണാസ്വയംവരം. ൩൯. സുന്ദരീസ്വയംവരം.
൧൬. രൂക്‍മിവധം. ൪൦. അംബരീഷചരിതം.
൧൭. ദുശ്ശാസനവധം. ൪൧. വ്യാസാവതാരം.
൧൮. ദൂതവാക്യം. ൪൨. യാഗരക്ഷ
൧൯. സുന്ദോപസുന്ദോപാഖ്യാനം. ൪൩. അഹല്യമോക്ഷം.
൨൦. കിൎമ്മീരവധം. ൪൪. മുചുകുന്ദമോക്ഷം.
൨൧. ഭീമസേനദിഗ്ജയം. ൪൫. പാഞ്ചാലീസ്വയംവരം.
൨൨. ശ്രീകൃഷ്ണാവതാരം. ൪൬. ദേവയാനീചരിതം.
൨൩. അഷ്ടാക്ഷരമാഹാത്മ്യം. ൪൭. അമൃതമഥനം.
൨൪. സാല്വവധം. ൪൮. സുഭദ്രാഹരണം.

ദ്രുതകവനങ്ങളാകയാൽ ഇവയിൽ സാഹിത്യഗുണം വിരളമായിരിക്കുന്നുവത്രേ. മിക്കതും സംസ്കൃതമയം ആണെന്നും മി. പിഷാരടി പറയുന്നു. എന്നാൽ ദൃശ്യകല എന്ന നിലയിൽ ഇവ ഉത്തമങ്ങളാണെന്നുകൂടി അദ്ദേഹം പ്രസ്താവിച്ചിട്ടുള്ളതു് വിശ്വസിക്കാനാണു് പ്രയാസമായിരിക്കുന്നതു്. എന്നാൽ എന്തുകൊണ്ടു് അവയ്ക്കു പ്രചാരം സിദ്ധിച്ചിട്ടില്ല?

ഏതായിരുന്നാലും പണ്ഡിതരാജനായിരുന്ന ഈ മഹാരാജാവു് വിദ്വാന്മാരേയും കവികളേയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു എന്നുള്ളതു് സംശയമറ്റ സംഗതിയാണു്.

വടക്കൻകിരാതം എന്നൊരു കഥ ഇപ്പോഴും ആടിവരാറുണ്ടു്. അതിൽ ഒരു ഭാഗം പി. ഗോവിന്ദപ്പിള്ള അവൎകൾ ഉദ്ധരിച്ചും കാണുന്നു.

‘ലീലാകിരാത ഹരിനന്ദനോസ്തദാനീം
കോലാഹലേന ഭയദേ സമരേ പ്രവൃത്തേ
കാലാന്തകഞ്ചു വിജയഞ്ച സമീയുഷീ സാ
ശൈലാധിരാജതനയാ വചനം ബഭാഷേ.
പോരും പോരും രണമഹോ; തപം
പോരും പോരും.
അൎജ്ജു നനെക്കൊല ചെയ്യരുതെന്നുടെ
നിൎജ്ജ രനായകനാഥ ദയാലോ’ പോരും പോരും

(അൎജ്ജു നനോടു്)

‘ബാലേ പാണ്ഡുസുത മഹാമതേ
കാലകാലനിവൻ ശൂലം കുഠാരം പരശു ധരിച്ചൊരു
ഫാലവിലോചനനേഷ പുരാരി’ പോരും പോരും.

ഈ കൃതി തമ്പുരാന്റേതായിരിക്കുമോ എന്തോ? ഒരു സുന്ദരീസ്വയംവരവും പ്രകാശിതമായിട്ടുണ്ടു്. കവിത നന്നായിരിക്കയും ചെയ്യുന്നു.

കല്ലൂർ നമ്പൂരിപ്പാടു്

കല്ലൂർമന കൊച്ചീസംസ്ഥാനത്തു് തൃശ്ശിവപേരൂരിനു സമീപം ആവണ്ണശ്ശേരിയിലാണു്. കല്ലൂർ നമ്പൂരിപ്പാടന്മാർ എല്ലാം മാന്ത്രികവിദ്യയിൽ അഖിലകേരളപ്രഖ്യാതി സമ്പാദിച്ചിരുന്നു. ‘ബാലിവിജയം’ ആട്ടക്കഥയുടെ കൎത്ത ാവു് മാന്ത്രികനായിരുന്നതിനു പുറമേ വ്യുൽപന്നനുമായിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതകാലം ൯൧൦-നും ൯൭൦-നും മദ്ധ്യേ ആയിരുന്നു എന്നു് ഭാഷാചരിത്രകൎത്ത ാവും ൯൨൫-നും ൧൦൦൦-ാമാണ്ടിടയ്ക്കു് ആണെന്നു് മി. നാരായണപ്പിഷാരടിയും പറയുന്നു. ബാലിവിജയം കഥകളിയുടെ തോടയത്തിൽ നിന്നും കവിയെപ്പറ്റി ചിലതെല്ലാം ഗ്രഹിക്കാം.

‘യസ്യാന്തഃസ്ഫുരണം കരോതി സതതം സാക്ഷാദനന്തോപരി
ശ്രീശോ യസ്സുമനോജനാൎപ്പിതമഹാരത്നാശ്വഹസ്ത്യാദികഃ
ഗംഭീരോ ജനകശ്രിയോഽപ്യലമധൃഷ്യശ്ചാഭിഗമ്യോ നൃണാം
സോയം ഭാതി ഗുണാൎണ്ണവോഽതിസരസഃ ശ്രീമാടപൃത്ഥീപതിഃ’

എന്നു കീൎത്ത ിതനായിരിക്കുന്നതു് ശ്രീവീരകേരളവൎമ്മരാജാവായിരിക്കണം.

‘ശ്രീരുദ്രരാഘവമുഖാശ്ച കൃപാൎദ്രചിത്താ
നിത്യം ദിശന്തു ഗുരവോ മമ മംഗലാനി’

ഇതിൽനിന്നു് അദ്ദേഹം സംസ്കൃതം പഠിച്ചതു് പണ്ഡിതാഗ്രണിയായിരുന്ന ദേശമംഗലത്തു് ഉഴുത്ര വാര്യരുടേയും തച്ഛിഷ്യനായ കുഞ്ഞിട്ടി രാഘവൻനമ്പ്യാരുടേയും അടുക്കൽനിന്നാണെന്നു കാണാം. ഉഴുത്ര വാര്യർ ഹോരയുടെ വ്യാഖ്യാതാക്കളുടെ കൂട്ടത്തിൽ അത്യുന്നതസ്ഥാനം അൎഹിക്കുന്ന ‘വിവരണ’ത്തിന്റെ കൎത്ത ാവായിരിക്കുമോ എന്തോ?

ബാലിവിജയം കഥകളിയുടെ സാക്ഷാൽപേരു് ‘രാവണബന്ധനം’ എന്നാണു്. അതു് കൊച്ചീരാജാവിന്റെ പ്രേരണനിമിത്തമാണു് നിൎമ്മിച്ചതെന്നു്,

‘സേയം ഭാതി ഗുണാൎണ്ണവോഽതിസരസഃ ശ്രീമാടപൃത്ഥീപതിഃ’ എന്നു കഴിഞ്ഞു്

‘തദന്തികസ്ഥേന സദാത്ര കേനചി-
ദ്വിജന്മനാ കൗശികഗോത്രജന്മനാ
വിരച്യതേ രാവണബന്ധനാഭിധാ
കഥാ വിനോദായ തദീയസന്നിധൗ’

എന്നു പ്രസ്താവിച്ചിട്ടുള്ളതിൽനിന്നു മനസ്സിലാക്കാം.

ആടാൻ കൊള്ളാവുന്ന അപൂൎവം ചില കഥകളുടെ കൂട്ടത്തിൽ ഒന്നാണു് രാവണബന്ധനം അഥവാ ബാലിവിജയം. കവിതയും അതിമനോഹരമായിട്ടുണ്ടു്. കഥയെ ചുരുക്കി ഇവിടെ വിവരിക്കാം.

ഇന്ദ്രൻ ‘കേളിയേറുമിന്ദ്രാണിയാം നാളീകാക്ഷിതന്നെ ലാളനംചെയ്തുകൊണ്ടു്’ മണിമയമായ രമ്മ്യഹൎമ്മ്യത്തിൽ വസിക്കുന്നു.

‘കാന്തേ പുലോമതനയേ–ബന്ധുരാകൃതേ
കാന്തിസന്തതിനിലയേ
കാന്തനാമെൻവാക്യം പൈന്തേൻവാണി കേട്ടാലും
മന്ധരമദസിന്ധുരഗമനേ.
ചെന്താൎശരനിഹ വന്നു–പാരം
അന്തരംഗംതന്നിലിന്നു
ഹന്ത ശരം തൂകീടുന്നു–പാരം
സന്താപം മേ വളരുന്നു.
കുന്തളഭാര സുശോഭനേ
കുവലയചാരുവിലോചനേ
കിന്തവ ഹേതുവിളംബനേ?
കൃശതനു വരിക വരാംഗനേ.
അന്തികമതിലിഹ രന്തുമഖിലജന
ശന്തമകൈരവബാന്ധവ വദനേ
മാമകാനുരാഗനിധേ–സൎവ
കാമിനീ ഗുണജലധേ
കാമരോഗമഹൗഷധേ–ജിത-
കോമളമധുരസുധേ.
പ്രേമമതീവ വളൎന്നു തേ
പ്രണയിനിനിന്നധരാമൃതേ,
ഹേമസമാനതനുദ്യുതേ,
ഹിമകരകിരണമൃദുസ്മിതേ,
കാമസമരമതു നാമിഹ ചെയ്യുക
താമരനേൎമുഖി താമസമരുതേ.’

എന്നിങ്ങനെ ശൃംഗാരപദവുംകൊണ്ടാണു് ഇക്കവിയുടേയും പുറപ്പാടു്.

ഇങ്ങനെ ഇന്ദ്രൻ വസിക്കുന്ന കാലത്തു് രാവണൻ, കുബേരനെജ്ജയിച്ചു തിരിച്ചുവന്ന മേഘനാദനെ അഭിനന്ദിച്ചിട്ടു് ഇന്ദ്രനെ ജയിച്ചുവരാൻ നിയോഗിക്കുന്നു.

‘എന്തുകൊണ്ടെങ്കിലും ബന്ധിച്ചു ശക്രനെ
നിന്തിരുമുമ്പിൽ വച്ചു ബഹു-
സന്തോഷത്തോടു നമസ്കരിച്ചീടുവൻ
എന്തിനു ശങ്ക വൃഥാ?’

എന്നുളള പുത്രവാക്യം കേട്ടു് സന്തുഷ്ടനായ രാവണൻ,

‘പോക നാമിന്നിരുവരുമാകുലമെന്നിയേ തത്ര
പാകശാസനൻതാൻ മേവിടം–ലോകത്തിൽ ചെന്നു
വൈകാതെ വിളിക്ക പോരിനായ്
സമരമേല്പതിനു സുരപതി വരികിൽ
സമയവുമുണ്ടാം ബന്ധിപ്പതിനും.
ചന്തമേറും ബാലക നീയന്തികേ നിന്നീടിൽ പോരും
ബന്ധിക്കാമവനെ യുദ്ധത്തിൽ–പംക്തികണ്ഠന്നു
ബന്ധുക്കൾ മറ്റാരും വേണ്ട’

എന്നു പറഞ്ഞു് അമരാവതിയിലേക്കു പുറപ്പെടുന്നു.

‘നിൎജ്ജ രകീടപുരന്ദര നിന്നുടെ
ഗൎജ്ജ നങ്ങൾ പോരും.
കൈലാസാചലമൂലവിഘട്ടന-
ലോലസമുത്ഭവ നീലകിണാങ്കിത-
സാലോപമകരജാലപ്രകരണ
ലീലാരണമിദമാലോകയ നീ’

എന്നിങ്ങനെ പോരിനായി അടുത്ത രാവണനോടു്,

‘ശൈലപ്രകരവിശാലപതത്ര-
സലീലനികൃന്തനലോലമദീയക-
രാലംകൃതകുലിശേന ഭവദ്ഗള-
നാലജാലമിഹ വിദലയാമ്യഹം’

എന്നു പറഞ്ഞുകൊണ്ടു് ഇന്ദ്രൻ എതിരിടുന്നു. ഇവിടെ മാധുര്യവ്യഞ്ജകമായ ‘ല’കാരത്തിന്റെ ആവൎത്ത നം വീരരസത്തിന്റെ ഉൽകൎഷത്തിനു് ബാധകമായിരിക്കുന്നു എന്നു് രസജ്ഞന്മാർ പറഞ്ഞേയ്ക്കും. എന്നാൽ ഈ പദത്തിന്റെ ആദ്യഭാഗം എല്ലാം പരുഷാക്ഷരനിബിഡമായിരിക്കവേ, കവി എന്തിനു് ഇങ്ങനെ രീതി മാറ്റി എന്നാലോചിക്കുമ്പോഴാണു് അദ്ദേഹത്തിന്റെ ഔചിത്യം പ്രത്യക്ഷപ്പെടുന്നതു്. ‘ലീലാരണമിദമാലോകയ’ എന്നു രാവണനും ‘ശൈലപ്രകരവിശാലപതത്ര സലീലനികൃന്തനലോല’മാണു് തന്റെ ‘കരാലംകൃതകുലിശ’മെന്നു് ഇന്ദ്രനും പറഞ്ഞിട്ടുള്ളതിൽനിന്നും ഇരുവരും ഈ യുദ്ധത്തെ കേവലം ലീലയായിട്ടേ ഗണിക്കുന്നുള്ളുവെന്നു് സ്പഷ്ടമാണല്ലോ ആ ലീലാബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനു് ‘ല’യുടെ ആവൎത്ത നം സഹായിക്കയും ചെയ്യുന്നു.

ആയോധനത്തിൽ ദശമുഖൻ പിൻവാങ്ങിയതു കണ്ടു് മേഘനാദൻ മായാബലത്താൽ ഇന്ദ്രനെ ബന്ധിച്ചു് പിതാവിനു കാഴ്ചവയ്ക്കുന്നു. ഇന്ദ്രന്റെ ഈ അവസ്ഥ കണ്ടു് ദേവന്മാർ ദുഃഖിക്കുന്നു. കമലാസനൻ ഈ വാൎത്ത അറിഞ്ഞു് അതിവേഗത്തിൽ രാവണസന്നിധിയിൽ ചെന്നു് ഇന്ദ്രനെ മോചിപ്പിക്കുന്നു. ‘നിശാചരകൃതസ്വാളീകസഞ്ചിന്തന’ത്താൽ ലജ്ജാനമ്രമുഖനായിരിക്കുന്ന ദേവേന്ദ്രനെ നാരദൻ വന്നു് പല വിധത്തിലുള്ള സാന്ത്വനവാക്കുകളാൽ സമാധാനപ്പെടുത്തുന്നു.

‘സമ്മതമെല്ലാൎക്കു ം നിങ്ങൾ തമ്മിലുള്ള ശക്തിഭേദം.
ബ്രഹ്മവരബലംതന്നെ ജിഹ്മനവൻ ജയിച്ചതും,
എങ്കിലുമിന്നവരുടെ ഹുങ്കൃതികൾ തീർത്തീടുവാൻ
എങ്കലൊരുപായമിപ്പോളങ്കരിക്കുന്നുണ്ടു കേൾക്ക.
ശക്തനാകുന്നൊരു തവ പുത്രനായ ബാലിയോടു
യുദ്ധസംഗതിയുണ്ടാക്കാം സിദ്ധിച്ചീടും കാര്യമപ്പോൾ.
വാനരത്തോടെതിൎക്കുമ്പോൾ മാനഹാനിയവനുണ്ടു
നൂനമതിനുണ്ടു ശാപം ഞാനറിഞ്ഞിരിക്കുന്നല്ലോ’

എന്ന നാരദേരിതം കേട്ടു് അദ്ദേഹം പ്രസന്നനാകുന്നു.

രാവണൻ മണ്ഡോദരിയോടുകൂടി സ്വപുരത്തിൽ രമിച്ചുകൊണ്ടിരിക്കേ, നാരദൻ ചെന്നു് ബാലിയോടു വൃത്താന്തമൊക്കെയും അറിയിച്ചിട്ടു് നേരേ ലങ്കയിൽ എത്തുന്നു. രാവണൻ അദ്ദേഹത്തെ യഥോചിതം പൂജിച്ചിരുത്തിയിട്ടു്,

‘ആരാനുമിനി മമ വൈരികളായി ലോകേ
പോരിന്നു വന്നീടുവാൻ വീര്യമുള്ളവരുണ്ടോ?’

എന്നു ചോദിക്കുന്നു.

‘ആരുമില്ല തവ തുല്യനായൊരു
പൂരുഷനെന്നു ധരിച്ചാലും.
വീരൻ മഹാരണശൂരൻ ഭവാനതി-
ധീരനുദാരൻ ഗംഭീരൻ മഹാരഥൻ
ഓൎത്ത ാലതിലഘുവെങ്കിലുമൊരു
വാൎത്ത യുണ്ടിപ്പോളുണൎത്തു വാൻ.
മത്തനാം ബാലിക്കു മാത്രം ഭവാനൊടു
മത്സരമുള്ളതു നിസ്സാരമെത്രയും’

എന്നു് നാരദൻ തട്ടിവിടുന്നു. ആ വാക്കുകൾ കേട്ടു് രാവണൻ ലജ്ജിക്കുന്നു.

‘ചിത്രമഹോ നമുക്കൊരു ശത്രുവുണ്ടായതും
ചിത്തമതിലോൎക്കുന്നേരം സത്രപനാകുന്നു,
മത്തദിഗ്ഗജങ്ങടെ മസ്തകം പിളൎക്കും
മൽക്കരം തടുപ്പാൻ മൎക്കടനാളാകുമോ?’

എന്നിങ്ങനെ അട്ടഹസിച്ചുകൊണ്ടു് അവൻ ബാലിയെ ബന്ധിക്കാനായി ചാടിപ്പുറപ്പെടുന്നു.

എന്നാൽ പുറപ്പെടുന്നതിനു മുമ്പുതന്നെ ലങ്കാലക്ഷ്മിയെ വിളിച്ചു്,

‘നന്നായിഹ സൂക്ഷിക്കേണമിന്ദ്രാവമാനം കാരണ-
മിന്നു ദേവകൾ ചിലർ വന്നു ചതിച്ചിടാതെ’

എന്നു് ആജ്ഞാപിക്കാതിരിക്കുന്നില്ല.

ഇതിനിടയ്ക്കു് കിഷ്കിന്ധയിൽ വസിക്കുന്ന ബാലിസുഗ്രീവാദികളെ വിളിച്ചു് നാരദവചനം അറിയിച്ചിട്ടു് അവരോടു്,

‘വീരാഭിമാനിയാം ഭീരു ദശമുഖനെ മുനി
പോരിനിഹ കൊണ്ടുവരുമാരുമറിയാതെ.
മൂഢമതിയാകുമവനും–മുനിയുടയ
ചാടുമൊഴി കേൾക്കുമളവിൽ
പ്രൗഢബലനായ മമ–പാടവമതോൎക്കാതെ
രൂഢമദനായി വിരവൊടു വരുമല്ലോ.
മോടി മമ കാൺകിലുടനെ–പേടിയൊടു-
മോടുമവനിന്നു നിയതം
കൂടയോധിപ്രവരകീടനവനെന്റെയൊരു
താഡനമേല്പതിനുകൂടെ മതിയാമോ?
പോരിലതിദുഷ്ടനവനെ യമനുടയ
പൂരുഷനു നൽകീടുകയോ?
ശൗര്യകരവീര്യബലസാരം കളഞ്ഞുടനെ
കാരാഗൃഹാൎപ്പണം പോരുമോ ചൊൽവിൻ?’

എന്നിങ്ങനെ അഭിപ്രായം ചോദിക്കുന്നു.

‘കാലാരാതി വസിച്ചരുളുന്നൊരു
കൈലാസത്തെയിളക്കിയ ഖലനെ
കാലപുരത്തിനയപ്പതിനിന്നൊരു
കാലവിളംബനമരുതേ തെല്ലും.
മോക്ഷാപേക്ഷി മഹാജനഭക്ഷണ
രൂക്ഷാശയനാം രായ്ക്ഷസവരനെ
വീക്ഷണസമയേ ശിക്ഷിപ്പതിനിഹ
കാൽക്ഷണമരുതൊരുപേക്ഷ മഹാത്മൻ’

എന്നു് സുഗ്രീവാദികൾ ഉപദേശിക്കുന്നു. അനന്തരം അനന്തരകരണീയം എന്തെന്നു് മനസ്സിൽ ഉറച്ചുകൊണ്ടു് മഹാബലവാനായ ബാലി കിഴക്കേസമുദ്രം പ്രാപിച്ചു് കൃതനിയതതൎപ്പണനായിട്ടു്, നേരെ ദക്ഷിണാബ്ധിയിൽ ചെന്നു് കുളിച്ചു് കല്പമന്ത്രങ്ങളെക്കൊണ്ടും തൎപ്പിച്ച ശേഷം ആ സമുദ്രത്തിന്റെ ഗാംഭീര്യം നോക്കി ഇങ്ങനെ വിചാരിക്കുന്നു.

‘അംഭോധിതന്നുടയ ഗാംഭീര്യമോൎത്തു മമ
സമ്പ്രതി കുതൂപലം സംഭവിക്കുന്നു.
തുംഗതരമല്ല ഗിരശൃംഗനിഭകല്ലോലം
അങ്ങിതാ വരുന്നു ബഹുഭംഗിയോടേ.
വിക്രമികളായ ചില നക്രമകരാദികൾ
ചക്രച്ചുഴിയിൽ പുക്കു വിക്രമിക്കുന്നു
അത്യത്ഭുതങ്ങളാലത്ര മരുവുന്നവനു
നേത്രസുഖമെപ്പൊഴും സിദ്ധിക്കുമല്ലോ’

അപ്പോൾ രാവണന്റെ ഛായ സമുദ്രത്തിൽ കണ്ടിട്ടു്,

‘പത്തു മുഖമുണ്ടിവനു ഹസ്തങ്ങൾ വിംശതിയും
രാത്രിഞ്ചരാധിപതി രാവണനെന്നല്ലോ.
നാരദനുമുണ്ടു മമ സാരമില്ലെന്നാക്കി
നേരെയല്ലാതെയിതാ ചാരവേ വരുന്നു.
മമ ജനകനധികമവമാനങ്ങൾ ചെയ്തതിനു
മനസി കൃപ കൂടാതെ മൎദ്ദിപ്പനിവനേ.
ഉദകമിതു തൎപ്പയേ സകലസുരതൃപ്തയേ;
ഉദധിശയനൻ പ്രസാദിക്ക പരമാത്മാ’

എന്നു വിചാരിച്ചു് അദ്ദേഹം തൎപ്പണം തുടങ്ങുന്നു.

രാവണനുപോലും ഭയം ജനിച്ചുപോകുന്നു. നാരദനാകട്ടെ

‘കണ്ടതേതുമില്ല സാരമിപ്പോൾ
മണ്ടുമല്ലോ നമ്മെക്കണ്ടാൽ.
ഉണ്ടൊരുപായവും–പിമ്പെ ചെന്നു കരം-
കൊണ്ടു പിടിക്കുമ്പോളിണ്ടലകപ്പെടും.
നിശ്ചലനായിട്ടു ചെന്നു–മന്ദം
പുച്ഛമങ്ങു പിടിച്ചാലും.
വിച്യുതസാമൎത്ഥ ്യനാകുമതുനേരം
നിശ്ചയമിങ്ങനെ ജാതിസ്വഭാവമാം’

എന്നിങ്ങനെ പ്രേരിപ്പിക്കുന്നു. രാവണൻ ‘സഞ്ജാതവിസ്മയഭയനായിത്തീരുകയാൽ, ക:

‘എന്തിനു വൃഥാ ഞാനൊരു ബന്ധമില്ലാതുള്ളകാലം
ചിന്തിച്ചു വിഷാദിക്കുന്നു പിന്തിരിക നല്ലൂ’

എന്നുപോലും വിചാരിച്ചു പോകുന്നു. എന്നാൽ അടുത്ത നിമിഷത്തിൽ,

‘ഹന്ത ഹന്ത ദശമുഖൻ പിന്തിരിഞ്ഞു പോയീടുമോ?
ബന്ധിപ്പനിവനെയിപ്പോളന്തരമില്ലേതും’

എന്നുറച്ചുകൊണ്ടു് അവൻ ബാലിയെ സ്പർശിച്ച മാത്രയിൽ ലാംഗൂലത്താൽ ബദ്ധനായിത്തീരുന്നു. തുഷ്ടനായ മുനി മായുകയും ചെയ്യുന്നു.

ഈ നിലയിൽ കാലം കുറേ കഴിയുന്നു. പിതാവിന്റെ അവസ്ഥ എന്തെന്നു് അറിഞ്ഞുവരാൻ ഇന്ദ്രജിത്തു് ദൂതന്മാരെ അയയ്ക്കുന്നു. അവരിൽനിന്നു് വിജ്ഞാതവൃത്തനായ മേഘനാഥൻ,

‘ദക്ഷരിപുവെങ്കിലും ലക്ഷ്മീശനെങ്കിലും
ശിക്ഷിപ്പനിപ്പോളവനെ’

എന്നു് അട്ടഹസിച്ചുകൊണ്ടു് യുദ്ധത്തിന്നു പുറപ്പെടാൻ ഭാവിച്ചതു കണ്ടു് മയാസുരൻ തടുക്കുന്നു.

‘വൈരിശക്തി തങ്കൽ പാതി പോരുമെന്നു നല്ല
സാരമൊരു വരം’

അവനുണ്ടെന്നും, അതുകൊണ്ടു് സാഹസത്തിനൊന്നും ഒരുങ്ങരുതെന്നും ഉള്ള മയാസുരന്റെ ഉപദേശത്താൽ ഇന്ദ്രജിത്തു് ആ ഉദ്യമത്തിൽനിന്നു വിരമിക്കുന്നു. ദശകന്ധരന്റെ അവസ്ഥയെ കവി വളരെ ഭംഗിയായി ഒരു ദണ്ഡകത്താൽ വൎണ്ണിച്ചിരിക്കുന്നു.

‘അന്നേരമങ്ങു രിപു വൃന്ദോരുഭീതികര-
നിന്ദ്രാത്മജൻ സ ഖലു ബാലീ–കപിതിലക-
മൗലീ–കനകമണിമാലീ–സമരമതി-
ലേല്ക്കുമൊരു വിമതബലവും പാതി വരി-
കയിവനെന്നു വരശാലി.
ഏതും മനസ്സിലറിയാതെന്ന ഭാവേന
കൗതൂഹലത്തൊടുമുദാരൻ
അധികതരധീരൻ–അവനതിഗഭീരൻ–
നിജ വപുഷി മേവുമൊരു നിശിചരനെയും
കൊണ്ടു നിരവധികബാഹുബലസാരൻ
അമ്പോടു ചാടി പുനരംഭോധിരണ്ടിലതി-
കമ്പം വിനാ വിരലിൽ മുങ്ങീ–ജപമഥ
തുടങ്ങീ–സുരുചിരമഥ പൊങ്ങീ–പരിചി-
നൊടു തൎപ്പണവുമഖിലമപി ചെയ്തു പുന–
രുദകപതി വരുണനെ വണങ്ങീ.
ബാലാഗ്രവാസിയൊരു–നീലാദ്രിശൃംഗമിവ
പൗലസ്ത്യനങ്ങനുഗമിച്ചൂ–കിമപി വിഷമിച്ചൂ
കഥമപി സഹിച്ചൂ–സ്നാനമപി
ലവണജലപാനമതു ചെയ്തളവിൽ
മാനസവിശുദ്ധിയുമുദിച്ചൂ.
ഏവം കഴിച്ചു നിജ–ദേവാൎച്ചനം പുരിയി-
ലാവോളവും ഝടിതി പോന്നൂ–സഭയതിലിരുന്നൂ
സചിവരഥ വന്നൂ–അതുപൊഴുതു
വീരമതി-ലമരുമൊരു ദശമുഖനു-
മഹേന്ത വേദന വളൎന്നൂ.
ഖേദം വളൎന്നൂ ബഹു രോദങ്ങൾ
ചെയ്യുമൊരു സാദങ്ങൾ കേട്ടഥ തെളിഞ്ഞൂ.
കിമപി ച തിരിഞ്ഞൂ–കണ്ടവനറിഞ്ഞൂ.
സ്വാന്തത്തിലേറിയൊരു സന്തോഷഭാവേന
ബന്ധനമഴിച്ചഥ പറഞ്ഞൂ.’

ബാലി ഒന്നും അറിഞ്ഞില്ലെന്ന മട്ടിൽ പറഞ്ഞ വാക്കുകൾ അതിനിശിതങ്ങൾ തന്നെ.

‘പംക്തികണ്ഠരാക്ഷസേന്ദ്ര–പാകവൈരി തന്നെ
ബന്ധിച്ച സമൎത്ഥ ൻ തന്റെ താതനോ നീ?
കൈലാസമെടുത്തു നിജ പാണികളിൽ പല
ലീലാവിനോദങ്ങൾ ചെയ്ത വീരനോ നീ?
എന്തിനിഹ നമ്മുടയ ലാംഗൂലത്തിൽ വന്നു
ഹന്ത പറഞ്ഞീടുക നീ കാര്യമെല്ലാം.
കഷ്ടമൊരു കപിയുടെ പൃഷ്ഠഭാഗം തന്നിൽ
ഇഷ്ടമുണ്ടോ വസിക്കുവാനെന്തിതേവം?
അഷ്ടദിക്‍പാലന്മാർ നിന്റെ അട്ടഹാസങ്ങൾ കേട്ടാൽ
ഞെട്ടുമെന്നു ചിലർ ചൊല്ലിക്കേട്ടു ഞാനും.
എത്ര നാളായിഹ വന്നുകൂടിയെന്നു ചൊല്ക
കുത്ര തവ ശക്തനായ പുത്രനിപ്പോൾ?’

ഈ വാക്കുകൾ കേട്ടു് ലജ്ജിതനായ രാവണൻ ക്ഷമാപണം ചെയ്യുന്നു. നാരദൻ സുരേന്ദ്രപാൎശ്വം പ്രാപിച്ചു് മദ്ധ്യേസഭം ‘നക്തഞ്ചരബന്ധനാദിവാൎത്ത ’യേ വൎണ്ണിച്ചു കേൾപ്പിക്കുന്നതിനോടുകൂടി കഥ അവസാനിക്കുന്നു.

ബാലിവിജയം കൂടാതെ മധുകൈടഭവധവും, സുമുഖീസ്വയംവരവും, സ്വാഹാസുധാകരവും ഇക്കവി തന്നെ രചിച്ചിട്ടുണ്ടെന്നു് ഭാഷാചരിത്രകാരൻ പറയുന്നു. അവ അത്ര പ്രസിദ്ധങ്ങളല്ല.

ഇക്കവി തന്നെ ‘അജാമിളമോക്ഷം’ പത്തുവൃത്തം കൈകൊട്ടിക്കളിപ്പാട്ടും രചിച്ചിട്ടുണ്ടു്.

എടവട്ടിക്കാട്ടു നമ്പൂരിമാർ

ഈ രണ്ടു സഹോദരന്മാരും കുന്നത്തുനാടു താലൂക്കിൽ പാങ്കോട്ട എന്ന സ്ഥലത്തുകാരാണു്. ഇവരും കൊച്ചീ വീരകേരളവൎമ്മതമ്പുരാന്റെ ആശ്രിതന്മാരായിരുന്നു. ജ്യേഷ്ഠസഹോദരനായ നാരായണൻനമ്പൂരി ശ്ലോകാൎത്ഥ ം പറയുന്നതിനു വിരുതനായിരുന്നത്രേ. രുക്മിണീസ്വയംവരം സംസ്കൃതപ്രബന്ധം ഇദ്ദേഹത്തിന്റെ കൃതിയാകുന്നു.

കാൎത്ത ികതിരുനാൾ തമ്പുരാന്റെ കാലത്തു് ഈ രണ്ടു നമ്പൂരിമാരും തിരുവനന്തപുരത്തു വന്നു് അവിടുത്തേ അഭിനന്ദനത്തിനു പാത്രമായതായി മിസ്റ്റർ ഗോവിന്ദപ്പിള്ള പ്രസ്താവിക്കുന്നു. അവരുടെ കൃതികളായി ബാണയുദ്ധം, വൈശാഖപുരാണം എന്നു രണ്ടു് ആട്ടക്കഥകൾ ഉണ്ടെന്നും അവ അപ്രകാശിതങ്ങളാണെന്നും അദ്ദേഹം പറയുന്നുണ്ടു്.

‘രാജാ കിമിന്ദുരപിനാര്യഭിമാനഹാരീ
നക്ഷത്രപോ നവസുധാവിഭവൈകഹേതുഃ
നാളീകഭംഗകൃദതീവനദീനബന്ധൂ
രാജാ പരം വിജയതേ ഭുവി രാമവർമ്മാ.
ലക്ഷ്മീഃ കീൎത്ത ിഃ കൃപാണീത്യയി തവ ദയിതാ-
സ്സന്തി രാജേന്ദ്ര തിസ്ര-
സ്താസ്വേകാപി ക്ഷണാൎദ്ധം ന നിവസതി നഭവൽ
സന്നിധൗ ചിത്രമേവ
ആദ്യാ ഭാത്യാശ്രിതാനാം വസതിഷ ദയിതാ
മദ്ധ്യമാ ദിക്ഷു ധാവ-
ത്യന്ത്യാ സാ വീതശങ്കം വിഹരതി വിമത-
വ്രാതദോരന്തരാളേ.’

ഈ പദ്യങ്ങൾ അനുജൻനമ്പൂരി കാൎത്ത ികതിരുനാൾ തമ്പുരാനു് സമൎപ്പിച്ചവയാണു്. ഇവരുടെ ജീവിതകാലം ൯൨൫-നും ൧൦൦൦-ാമാണ്ടിനും ഇടയ്ക്കാണെന്നു വിചാരിക്കാം.

കല്ലേക്കുളങ്ങര രാഘവപ്പിഷാരടി

ഇദ്ദേഹത്തിന്റെ ജീവചരിത്രസംക്ഷേപം പാട്ടുകളെപ്പറ്റി പ്രതിപാദിക്കുന്ന അടുത്ത അദ്ധ്യായത്തിൽ വിവരിക്കുന്നതാണു്. ഇക്കവി രാവണോത്ഭവം, നളചരിതം എന്ന രണ്ടു കഥകൾ രചിച്ചിട്ടുണ്ടത്രേ. അവ രണ്ടും കൊച്ചീ വീരകേരളവൎമ്മതമ്പുരാന്റെ ആജ്ഞാനുസൃതമാണെന്നും കാണുന്നു. രാവണോത്ഭവം ആടാറുണ്ടു്. ശബ്ദാഡംബരത്തിൽ കവിയ്ക്കു വലിയ ഭ്രമമായിരുന്നു. എന്നാൽ രസപോഷണത്തിലും ശ്രദ്ധ പതിപ്പിക്കാതിരുന്നിട്ടില്ല. ഒന്നു രണ്ടു് മാതൃകകൾ മാത്രം കാണിക്കാം.

യുദ്ധപ്പദം
‘സാഹസമോടമൎചെയ്‍വതിനായേഹി നരാധിപതേ
സഹിച്ചീടുന്നില്ലുള്ളം ദഹിച്ചീടുന്നു–ഭവാൻ
വഹിച്ചീടുന്ന കൎമ്മം നിനച്ചീടുമ്പോൾ
മരിച്ചീടും നീ പോരിൽ; തിളച്ചീടും ചോരയിൽ
കുളിച്ചീടും; കളികൾ ധരിച്ചീടണം.
തിമിൎത്തു പോരിനായെതിൎത്തു വന്ന നിന്നെ-
യമൎത്തു കവേണം കാര്യം; കയൎത്തു ഭവാൻ
ചെറുത്തുനില്ക്കിൽ ഗളമറുത്തീടുന്നുണ്ടു ഞാൻ
കരത്തിൽ മേവീടുന്നൊരായുധത്താൽ.
പിശിതഭോജികളെ വിശസനം ചെയ്‍വാൻ
കുശലനെന്നെന്നെ അറിഞ്ഞീടണം.
നിശിതമായിടുമെന്നശനി തനിക്കിന്നോ-
രശനമായ്‍വന്നീടുമരിക നിങ്ങൾ’
വിശ്രവസ്സിന്റെ പദം
ബാലികാജനമണിയുന്ന മഞ്ജുളമൗലിമണേ കേൾക്ക നീ
നീലക്കാൎവേണി നീരജോപമപാണീ
ബാലകോകിലവാണീ കല്യാണീ
അരുവയൎകുലമതിലരുമയിൽ പ്രദീപമായ്
മരുവും നീയാരെന്നും കസ്യ പുത്രിയെന്നും
അരികിൽ വന്നീടുവാൻ കാരണമതും നിന-
ക്കഭിലാഷവുമെന്തെന്നുരചെയ്ക തരസാ
സുരുചിരേ ചാരുകചഭാരേ ഭൂരി ഗുണവാരേ
നാരി സുലളിതനരകാരേ.
മണ്ടവപ്പള്ളി ഇട്ടിരാരിശമേനോൻ

ഇദ്ദേഹം അമ്പലപ്പുഴത്താലൂക്കിൽ കാവാലത്തു് ആക്കക്കൊടുപ്പിന്ന മുറിയിൽ മണ്ടവപ്പിള്ളിവീട്ടിൽ ൯൦൦-ാമാണ്ടിടയ്ക്കു ജനിച്ചു. ൯൪൦-ാമാണ്ടിടയ്ക്കു് അദ്ദേഹം തിരുവനന്തപുരത്തു വന്നു് കാൎത്ത ികതിരുനാൾതമ്പുരാന്റെ വിദ്വത്സഭയിലെ ഒരംഗമായിത്തീൎന്നു. ധൎമ്മരാജാവിന്റെ പ്രേരണ അനുസരിച്ചാണു് സന്താനഗോപാലം, രുക്മാംഗദചരിതം, ബാണയുദ്ധം എന്നീ ആട്ടക്കഥകൾ നിൎമ്മിച്ചതു്. സാഹിതീഭക്തനായിരുന്ന തിരുമേനി സന്തോഷിച്ചു് മേനവന്റെ തറവാട്ടിലേക്കു് ൬൦ പറ നിലം കരമൊഴിവായി പതിച്ചുകൊടുത്തതിനു പുറമേ അദ്ദേഹത്തിനു് ഒരു വീരശൃംഖലയും സമ്മാനിച്ചു.

സന്താനഗോപാലം ഭക്തിരസം തുളുമ്പുന്ന ഒരു കഥയാണു്. ധാരാളം പ്രസിദ്ധിയും അതിനുണ്ടു്. ഒന്നു രണ്ടു പദങ്ങൾ ഉദ്ധരിക്കാം.

ശ്രീകൃഷ്ണവിജയസംവാദം

ശ്രീകൃഷ്ണൻ:

‘ശ്രീമൻ സഖേ വിജയധീമൻ
സകലഗുണധാമൻ, സ്വാഗതമോ സുധാമൻ
സോമൻ ത്രിജഗദഭിരാമൻ വണങ്ങീടും
നിന്മുഖപങ്കജമിഹ കണ്ടതിനാലതിസുഖ
സംഗതസുദിനം ദിനമിതു മമ.
ധീരൻ സുകൃതിജനഹീരൻ നയവിനായാധാരൻ
ധൎമ്മജനത്യുദാരൻ
വീരൻ വൃകോദരനും സ്വൈരം വസിക്കുന്നല്ലീ?
സഹജാവപി സഹജാമലഗുണഗണമഹിതാ തവ
ദയിതാപി ച കുരുവര.’

അൎജ്ജു നൻ:

‘നാഥ ഭവച്ചരണദാസരാമിജ്ജനാനാ-
മേതാകിലും വരുമോ ബാധാ?
വീതശങ്കമെല്ലാരും ജാതാനന്ദം വാഴുന്നു
ശരണാഗതഭരണാവഹിതം തവ
കരുണാമൃതമരുണാംബുജലോചന.
വന്ദേ തവ പാദാരവിന്ദേ സതതം
സുരവൃന്ദേശഗിരീശാദിവന്ദ്യ.’

ശ്രീകൃഷ്ണൻ:

‘കുരുക്കളുടെ മകുടേ സ്ഫുരിക്കും രത്നമേ നീയിഹ
വസിക്ക ചിരമെന്നൊടുകൂടെ രമിക്ക;
ചലിക്കും നളിനീദളമദ്ധ്യേ ലസിക്കും
ജലവിന്ദുപോലെ വിലസുന്നൊരു നരജന്മനി
നല്ലൊരു സുഖമെന്നതു സുഹൃദാ സഹ മരുവുക’
വിഷ്ണുചക്രത്തിന്റെ പുറപ്പാടു്
‘ഇരുളെല്ലാമകന്നു ദൂരേ ഈശ കംസാരേ
എഴുന്നെള്ളാമിഹ നേരേ
തിരുവുള്ളപ്പെരുവെള്ളത്തിര തള്ളും
വരുതുള്ള നരനുള്ളിലല-
മല്ലലെഴുമല്ലലിനി നില്പാ
ഫുല്ലസരസിജതുല്യമിഴിമുന
തെല്ലലം കുരു കല്യമയി തവ
മല്ലരുചിഭരകല്യജിതമല്ല മഞ്ജുതരമല്ല-
ജയദ്രഥവധോദ്യോഗസംഗരേ സ്വാമിൻ
ജഗത്ത്രയവാസിനാം ഭയങ്കരേ മുന്നം
സഹസ്രരശ്മിമണ്ഡലം തമിസ്രമണ്ഡലമായ
പഞ്ജരേ മറച്ചു ഞാനമിത്രനാശനം നിരന്തരേ
മീനകമഠവരാഹ നരഹരിവടഭൃഗുരാമ-
രൂപരഘുവരകലിതഹതബലകൃഷ്ണ
ശുഭശീല മ്ലേച്ഛകുലകാല.’സന്താനഗോപാലം.
വൈകുണ്ഠവൎണ്ണനം
‘കണ്ടായോ വിജയസഖേ കണ്ടാലും മോദാൽ
കഞ്ജനാഭന്റെ മന്ദിരം.
കുണ്ഠതയകന്നാശു കണ്ണിണ പീയൂഷാംബുധി
വൻതിരമാലകളിൽ നീന്തിക്കളി തുടങ്ങി.
പാല്ക്കടൽനടുവിലൊരത്ഭുതതര ലോകം.
വൈകുണ്ഠാഖ്യമിതധരിതവിധിപുരസുരലോകം
ഭാസ്കരകരസമമണിനികരാലോകം
ഭവ്യാ ഭാൎഗ്ഗവിയുടെ കളിമന്ദിരമപശോകം
സാന്ദ്രസുഖനിമഗ്നസകലജന
സാന്ദ്രകുതുകപ്രദമുപവനം
കാന്ത ജലധിശയമണിഭുവനം
കാന്തകനകമണിഹരതവനം
പുഷ്കരസംഭവദൎശതക്രതു മുഖ്യ
സുരൈരപി ദുൎഗ്ഗതമിവിടം.
ബാലദിവാകരസുപ്രഭ പൊന്മുടിയും
മൂൎദ്ധനി ലോലത തേടിന മകരക്കഴലിണയും
നാലു ഭുജങ്ങളുമഞ്ചിതഗളതലവും
മണിമാലകളുരസി വെളുത്തൊരു ലാഞ്ജനവും
അഞ്ജനാഭമൊരു തനുനിറവും
മഞ്ജുളയുടെ പീതാംബരവും.
കമലവിമലമണിപദയുഗളം
വിമലസുഷമയൊടു ധരിച്ചരുളും
ഭംഗിതരംഗിതമംഗമിണങ്ങുമസംഖ്യം
ജനങ്ങളെയും ഘനകുതുകം.’ സന്താനഗോപാലം. ‘കല്യാണാംഗിയണിഞ്ഞീടുമുല്ലാസശാലിനി
കല്യാണഗുണമോഹിനി
പഞ്ചബാണനഞ്ചിടുന്ന പുഞ്ചിരിയും ചാരു
ചഞ്ചലാപാംഗവും കിളികിഞ്ചിതവും
നീണ്ടിരുണ്ടു ചുരുണ്ടൊരു കുന്തളവും കാമൻ
വീണ്ടുമാശപൂണ്ടീടുന്ന കൊങ്ക രണ്ടും
മിന്നൽപോലെ മിന്നീടുന്ന രൂപത്തെയും കണ്ടു
മന്നവനുമാശ പൂണ്ടു നിന്നു നേരെ.’ രുക്മാംഗദചരിതം.

ഇതേ വരികൾ തന്നെ വടക്കൻ രുക്മാഗദചരിതത്തിലും കാണുന്നു. ലിപികരപ്രമാദമായിരിക്കാം. തൽകൎത്ത ാവാരെന്നു നിശ്ചയമില്ല.

ഇരട്ടക്കുളങ്ങര വാരിയർ

അമ്പലപ്പുഴക്ഷേത്രത്തിനു പടിഞ്ഞാറു് കടൽത്തീരത്തിനടുത്തു് ഇരട്ടക്കുളങ്ങര എന്നൊരു ശിവക്ഷേത്രമുണ്ടു്. ആ ക്ഷേത്രത്തിനു തൊട്ടു കിഴക്കുവശത്താണു് ഇരട്ടക്കുളങ്ങര വാരിയവും പുരയിടവും. ആ വാരിയം ഇപ്പോഴുമുണ്ടു്. കൊല്ലവർഷം പത്താംശതകത്തിൽ അവിടെ പരമഭക്തനായ ഒരു വാരിയർ ജീവിച്ചിരുന്നു. അപണ്ഡിതനായിരുന്നെങ്കിലും, അദ്ദേഹം രചിച്ചിട്ടുള്ള കിരാതംകഥയ്ക്കുള്ളിടത്തോളം പ്രചാരം അപൂൎവ്വം ചില കഥകൾക്കേ ലഭിച്ചിട്ടുള്ളു.

സാഹിത്യവിഷയകമായി എന്തെല്ലാ ന്യൂനതകൾ ഉണ്ടായിരുന്നാലും, കിരാതം ഭക്തിരസമസൃണമായിരിക്കുന്നു.

അൎജ്ജു നന്റെ തപസ്സു്
‘ഗൗരീശം മമ കണാകേണം
ശുഭഗൗരാഭം തിരുമെയ് മുഴുവൻ
ശൗരി വിരിഞ്ച പുരന്ദരമുഖ്യ
സുരാസുരസൎവചരാചരവന്ദ്യം.’ ഗൗരീശം
കുടിലത്തിങ്കളും ജടമുടിയിടയിൽ സുര-
തടിനിയും കൊടിയ പരാഗമണിയും
മടുമലർശരൻ തന്റെ പടുത വേർപെടുത്തൊരു
നിടിലച്ചെങ്കനൽ തൊടുകുറി ചേൎന്നു വിളങ്ങുന്നു. ഗൗരീശം
ഗരധരവിരചിതരുചിരകുണ്ഡലങ്ങളും
പുരികയുഗ്മവും തിരുമിഴിയിണയും
സരോജകൎണ്ണികശോഭ തിരുനാസികയും ചേൎന്നു
തിരുമുഖമതും മൃദുമന്ദസ്മിതവും ചേൎന്നു. ഗൗരീശം
‘മന്മഥനാശന മമ കൎമ്മമേവമോ?
ജന്മമൊടുങ്ങുവാൻ വരം കന്മഷാരേ തരേണമേ.
ദേവദേവ തവ പാദേ ആവോളം ഞാനൎച്ചിച്ചൊരു
പൂവുകൾ കാണുന്നിതല്ലോ കേവലം കാട്ടാളമൗലൗ
അന്തകാരി ഭഗവാൻ താനെന്തിതെന്നെച്ചതിക്കയോ?
വെന്തിങ്കൾതെല്ലിതാ കണ്ടേൻ ഹന്ത വേടൻ തന്തലയിൽ
സാരസേഷ ചാപ വന്ദ്യ ചാരു ചില്ലീയുഗങ്ങളും
സൂര്യസോമാക്ഷികൾ രണ്ടും പാരെഴും നാസിക കണ്ടേൻ’
‘കുണ്ഡലികൾകൊണ്ടുള്ളൊരു കുണ്ഡലങ്ങൾ മൃദുഹാസം
തുണ്ഡപുണ്ഡരീകം കാളകണ്ഠവും ഞാൻ കണ്ടേൻ സ്വാമിൻ.
… … …
സൎവലോകേശ്വരി മായാ പാൎവതിയോ വേടനാരീ-
ഭാവമായ്ക്കണ്ടതയ്യോ ജീവിച്ചതും പോരും പോരും മമ
കൎമ്മണാ മനസാ വാചാ ദുൎമ്മതി ഞാൻ ചെയ്തതെല്ലാം
ബ്രഹ്മമേ പൊറുത്തെന്നുടെ ജന്മമുക്തി വരുത്തേണം.’

ഈ പാട്ടിൽ സ്ഫുരിക്കുന്ന ഭക്തിരസം അഭിനയവേളയിൽ ബഹുഗുണം പ്രകാശിക്കും. ഇവിടെ കവിയ്ക്കു് അറംപറ്റിപ്പോയെന്നും, കഥ തീൎന്നു ടനെ കാള കുത്തി അദ്ദേഹത്തിന്റെ കഥയും തീൎന്നു പോയെന്നും ഇപ്പോഴും ആ നാട്ടുകാർ വിശ്വസിച്ചുപോരുന്നു.

ഇക്കാലത്തു തന്നെ പൂന്തോട്ടം നമ്പൂരിയുടെ വകയായി ഒരു രാജസൂയവും കിള്ളിക്കുറിശ്ശിമംഗലത്തുകാരനായ മന്ത്രേടത്തു നമ്പൂരിയുടെ വകയായി ഒരു സുഭദ്രാഹരണവും ഉണ്ടായി. ഇവയെ വടക്കൻരാജസൂയം, വടക്കൻസുഭദ്രാഹരണം എന്നിങ്ങനെ ആണു് പറഞ്ഞുവരുന്നതു്. സുഭദ്രാഹരണത്തിലെ കവിത വളരെ ലളിതമായിരിക്കുന്നു.

‘കഞ്ജദളലോചനേ! മഞ്ജുതരഭാഷിണി!
കുഞ്ജരസമാനഗമനേ!
അഞ്ജസാ എന്നുടൽ കഞ്ജ വിശിഖൻ പ്രിയേ!
ഭഞ്ജനംചെയ്യുന്നു കാൺക മൃദുശീലേ!
കുന്തളഭരേണ നീ കാന്തമുഖാംബുജം
ഹന്ത മറയ്ക്കുന്നതെന്തേ?
കാന്തേ പദാംബുജം നോക്കി നില്ക്കുന്നിതോ?
പൂന്തേന്മൊഴി കമനി നോക്കേണമെന്നെ.’

സാധാരണ കഥകളീകൃത്തുകളെപ്പോലെ നവോഢയെക്കൊണ്ടു് പച്ചത്തെറി പറയിക്കാതിരുന്ന ഈ കവിരസജ്ഞൻ തന്നെയാണു്. ഇതിലെ കവിതയിൽ ശ്ലാഘ്യമായൊന്നും കാണുന്നില്ലെന്നു് ഭാഷാചരിത്രകാരൻ പറഞ്ഞിരിക്കുന്നതു്. പക്ഷേ മുഴുവനും വായിച്ചു നോക്കാഞ്ഞതുകൊണ്ടായിരിക്കണം.

പുലപ്പാക്കര നമ്പൂരിപ്പാടു്

ഇദ്ദേഹത്തിന്റെ സ്വദേശം​ വടക്കു് പൊന്നാനിക്കു സമീപം എടപ്പാഴുദേശത്താണു്. ജീവിതകാലം നിശ്ചയിക്കാൻ തരമില്ല. പത്താം ശതകത്തിലാണെന്നു പറയാം. അദ്ദേഹത്തിന്റെ കൃതിയായ വ്യോമാസുരവധം വളരെ പ്രസിദ്ധമല്ല. ഒരു ദണ്ഡകം മാത്രം ഉദ്ധരിക്കുന്നു.

‘ഏവം പറഞ്ഞു നിജ ഭാവം പകൎന്നു വസു-
ദേവം ഹനിപ്പതിനുറച്ചു–അവനുടൽ വിറച്ചു
അസിയതു ധരിച്ചു–അതുസമയമഥ
മുനിയുമതികരുണ കലരുമൊരു മധുര-
ഗിരമധികമിതി വദിച്ചു.
കഷ്ടം ഭവാനുടയ ദുഷ്ടപ്രവൃത്തികളിതൊട്ടും
ഗുണം വരുവതല്ല–ശത്രുവിവരല്ലാ–സത്യ-
മതു ചൊല്ലാം–ഭീമബലമുടയ ബലരാമനുടെ
സഹജനതിധീമാൻ–നിനക്കു രിപുവല്ലേ.
ശിഷ്ടൻ പറഞ്ഞ മൊഴീ കേട്ടോരു നേരമവ-
നൊട്ടൊട്ടു ശാന്തത ഭവിച്ചു–അസി സപദി
വച്ചു–ഋഷി ദിവി ഗമിച്ചു–തദനു നിജ സഹജ–
യെയുമവളുടെ രമണനെയും വിരവിനൊടു
വിപിനഭുവി തളച്ചു’
അമൃതശാസ്ത്രികൾ

ഇദ്ദേഹം പാലക്കാട്ടുകാരനായ ഒരു തമിഴ്‍ബ്രാഹ്മണനായിരുന്നു. തൽകൃതിയായ ലവണാസുരവധം ആടാറുണ്ടു്. കവിതാരീതി കാണിപ്പാൻ ഒരു പദം മാത്രം ഉദ്ധരിക്കാം.

‘ഇത്ഥം നിയൂജ്യ ലവമത്ര കുശേ പ്രയാതേ
ലീലാവിനോദഹൃദയേ വിപിനം തദാനീം
ബാലാ സ കോമളതനും ശരചാപപാണീം
രാമാനുജസ്തത്ര വചോ ബഭാഷേ.
നില്ലനില്ലെട ബാല നല്ലതിനല്ല ഹേളനാ
വില്ലാളികുലമെല്ലാം വല്ലാതെ ഭീതിയോടെ
കല്യനായ നൃപവര്യപാദയുഗ-
പല്ലവം തൊഴുന്നു–ഹേലയിന്നു തവ
കിന്നു സപദി നന്നു.
പോരും പോരും നിന്നുടെ വീരവാദം ചൊന്നതു
പാരിടത്തിലൊരു വീരനെന്നു ചില
ലേഖനങ്ങൾ കണ്ടു–കടുത കൊണ്ടു–പടുത
പൂണ്ടു–എന്തുവേണ്ടു?
ദാശരഥിയുടെ വാജിയെ ബന്ധിപ്പതി-
നാശയെന്തു തവ? കീശകൃത്യമിതു പോരു-
മെന്നതോൎക്ക–കരുതിനില്ക്ക–ഹൃദി ധരിക്ക-
സമരമേല്ക്ക.’
ബാലകവി രാമശാസ്ത്രികൾ

ഇദ്ദേഹത്തിന്റെ സ്വദേശം പാലക്കാടായിരുന്നുവെങ്കിലും താമസമധികവും ആലപ്പുഴെ ആയിരുന്നു. കളർകോട്ടു് ഒരു ഗൃഹത്തിൽ സംബന്ധമുണ്ടായിരുന്നു എന്നും അറിയുന്നു. അദ്ദേഹത്തിന്റെ ബാണയുദ്ധം ഒന്നാംകിടയിലുള്ള ഒരു കൃതിയാണു്.

‘ഭജത സദാ യദുനായകം ഭജത സദാ യദുനായകം
കരതലവിലസിതമുരളീകള രവ
തരളിതപശുപാലകമനീയം.
കുടിലചികുരഭരജടിലനിടലതട
ഘടിതതിലകരുചി കമനീയം.
വലഭിദുപലകുലവിലസിത മൃദുതരം
വിഹസിതസജലജലദജാലം.
ചടുലഘനപടലവിലസിത
തടിദാഭപുരടകാഞ്ചീഭൂഷിതകടിതടം.
വികസ്വരപികസ്വരേ വികച മാലതീഭാസ്വരേ
മദാന്ധകുസുമന്ധയേ മധുദിനേ പ്രവൃദ്ധോദയേ
വിഹാരവിപിനാന്തരേ ബകുളമഞ്ജരീദന്തുരേ
ജഗാദ രതിലാലസഃ പ്രണയിനീ മുകുന്ദോ മുദാ.’

***


‘കളധൗതകമലങ്ങൾ വിലസുന്നു കാന്ത
കളഹംസം സകുലമതിൽ കളികളാടുന്നു.
വെളുവെളെ വിലസിന നളിനികൾ തോറും
പുളിനങ്ങൾ കളകോകമിളിതങ്ങൾ കാൺക.
പൂമണമിയലുന്ന കോമളതളിമം
സാമജഗമന! നിശാമയ നാഥ
മധുമദമുഖരിത മധുകരഗീതം
വിധുമുഖി മമ ധൃതിവിധുതി ചെയ്യുന്നു.
കളഹേമകാഞ്ചികളിളകുമാറിപ്പോൾ
കലയേഹം മനസിജകലഹേ സന്നാഹം.
പുളകിതങ്ങളാകും കുളുൎമുലയിണയിൽ
മിളിതനായ് നുകരുക മുഖമധു വീര.’

***


‘കാമോപമരൂപൻ കമനൻ വന്നു നിദ്രയിൽ
കാമിനി മമ സവിധേ.
ശ്യാമകമലദളകോമളകളേബരൻ,
വാമമിഴിമാൎമതിവലയ്ക്കും മഞ്ജുഹസിതൻ,
പൂന്തേൻമൊഴിയവനേകാന്തേ മെല്ലെയണഞ്ഞൂ
കാന്തേന്ദുമണിമേടകമ്രതളിമലതിൽ
ചന്തമിയലുമ്മുഖചെന്താമരയിൽനിന്നു
ചിന്തും മധുതന്നെന്റെ പന്തുമുലമേൽ ചേർന്നു
ലോലലോലപല്ലവലീല കോലുമംഗുലി
ജാലംകൊണ്ടു തലോടി ജാതരൂപമേനിയേ
നീലവേണിയെന്നുടെ നീവിതന്നുടെ
ബന്ധചാലനം തുടൎന്നപ്പോൾ ചലമിഴിയുണൎന്നു ഞാൻ
അന്നേരമതിമാത്രമളികാളികാഭവേണി–സന്നതനുലതികാ
സ്വിന്നത കലർന്നു മേയുന്നതകുചങ്ങളിലുളവായി പുളകങ്ങൾ
മുന്നിൽനിന്നവനെന്റെ മിന്നൽപോലെ മറഞ്ഞു.’

ഈ കഥയ്ക്കു് ഇപ്പോഴും നല്ല പ്രചാരമുണ്ടു്.

വിദ്വാൻ കരണത്താക്കുറുപ്പു്

കൊല്ലംതാലൂക്കിൽ ‘ചവറ’ എന്ന സ്ഥലത്തുള്ള ഒരു പുരാതനവും ചരിത്രപ്രസിദ്ധവുമായ കുടുംബമാണു് അഴകത്തുവീടു്. അവിടെ അനേകം പ്രസിദ്ധപണ്ഡിതന്മാരും കവികളും ഉണ്ടായിട്ടുണ്ടു്. മൎക്കണ്ഡേയചരിതം കഥകളിയുടെ കൎത്ത ാവായ വിദ്വാൻ കരണത്താക്കുറുപ്പു് ജ്യോതിശ്ശാസ്ത്രജ്ഞനും വേദാന്തിയും ആയ ഒരു പ്രൗഢകവിയായിരുന്നു. അദ്ദേഹം ൯൮൧-ൽ ജനിച്ചു; നാല്പത്തിയെട്ടു കൊല്ലമേ ജീവിച്ചിരുന്നുള്ളു. പ്രസ്തുത കൃതി അപ്രകാശിതമാണു്.

ദാക്ഷിണാത്യഭോജനെന്നു് അഖിലഭാരതപ്രശസ്തനായ സ്വാതിതിരുനാൾതമ്പുരാൻ തിരുമനസ്സുകൊണ്ടു് കല്പിച്ചുകൊടുത്തതാണു് വിദ്വാൻ കുറുപ്പെന്ന സ്ഥാനം. ഇക്കവിയുടെ പുത്രനായിരുന്ന ചവറയിൽ പുതുക്കാട്ടുമഠത്തിൽ കൃഷ്ണനാശാനും ഒരു നല്ല വിദ്വാനായിരുന്നു.

വിദ്വാൻ കുറുപ്പിന്റെ കൃതിയായ അദ്വൈതാനന്ദം കിളിപ്പാട്ടിൽനിന്നും ഇദ്ദേഹത്തെപ്പറ്റി ചില സംഗതികൾ മനസ്സിലാക്കാം.

‘ദാസനാമെന്മനോവാസനയെ ഭക്തി
ഭാസുരയാക്കിച്ചമച്ച കൃപാനിധി
ഭൂസുരന്മാരിലഗ്രേസരനീശ്വരോ-
പാസനാതൽപരൻ കേശവൻതന്നുടെ
ഭാസമാനശ്രീപദസരോജാന്തര-
പാംസുനാ നിൎമ്മലേ മനോദൎപ്പണേ
വാസുദേവൻ പ്രതിഭാസിക്കണം സദാ.
കംസാരിസേവനതൽപരൻ കൃഷ്ണാഖ്യ-
ദേശികൻതന്നെയും സഞ്ചിന്തയാമി ഞാൻ’

ഇതിൽനിന്നു് ആദ്ധ്യാത്മികഗുരു കേശവൻപോറ്റിയും ലൗകികവിദ്യാഗുരു വൈദ്യനിക്ഷേപസംഗ്രഹത്തിന്റെ കൎത്ത ാവായ ചവറയിൽ പുതുക്കാട്ടുമഠത്തിൽ കൃഷ്ണനാശാനുമായിരുന്നുവെന്നു കാണാം. ആശാന്റെ ഭാഗിനേയിയെയാണു് വിദ്വാൻ കുറുപ്പു് വിവാഹം ചെയ്തതു്.

അദ്വൈതാനന്ദം രചിക്കപ്പെട്ടതു് ൧൦൧൮-ൽ ആയിരുന്നു.

അണിമംഗലത്തു നമ്പൂരിപ്പാടു്

അണിമംഗലത്തു നമ്പൂരിപ്പാടു് പഴശ്ശിയുദ്ധത്തിൽ ഇംഗ്ലീഷുകാരുമായി പിണങ്ങി കാടു പൂകിയ കോട്ടയം കേരളവർമ്മയുടെ ഉറ്റ മിത്രമായിരുന്നു. പഴശ്ശിയുദ്ധകാലത്തു് അദ്ദേഹം കിളിമാനൂർ വന്നു് താമസം തുടങ്ങി. ആംഗ്ലേയരുമായുള്ള കലഹത്തിൽ അദ്ദേഹം വേലുത്തമ്പിയെ പല വിധത്തിൽ പ്രോത്സാഹിപ്പിക്കയും സഹായിക്കയും ചെയ്തിട്ടുണ്ടു്. ധിഷണാശക്തിയിലും വൈദുഷ്യത്തിലും അദ്ദേഹത്തിനോടു് കിടയായി അക്കാലത്തു് അധികംപേരുണ്ടായിരുന്നില്ല. ‘വൈശാഖപുരാണം’ എന്നൊരു ആട്ടക്കഥ അദ്ദേഹം രചിച്ചിട്ടുണ്ടെന്നു് ഭാഷാചരിത്രകാരൻ പറയുന്നു. എന്നാൽ ആ കൃതി അയ്യൂഴി നമ്പൂരിപ്പാട്ടിലെ വകയായിരുന്നു. അതു് അച്ചടിച്ചിട്ടുമുണ്ടു്.

ഇരയിമ്മൻതമ്പി

ഇങ്ങനെ അശ്വതിതിരുനാൾതമ്പുരാന്റെ കാലത്തിനുശേഷം അനേക ആട്ടക്കഥകൾ ഉണ്ടായെങ്കിലും ഒന്നാംകിടയിലുള്ളവ ചുരുക്കമായിരുന്നു. ദാക്ഷിണാത്യഭോജനെന്നും നരസിംഹാവതാരമെന്നും അറിയപ്പെട്ടിരുന്ന സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്താണു് സംഗീതസാഹിത്യങ്ങളുടെ മധുരമായ സമ്മേളനംകൊണ്ടു് കൎണ്ണത്തിനും കരളിനും ഒരുപോലെ ആനന്ദസന്ദായകമായ ആട്ടക്കഥകൾ ആവിൎഭവിച്ചതു്. ആട്ടക്കഥാകാരന്മാരുടെ കൂട്ടത്തിൽ എന്നല്ല കേരളീയ കവികളുടെ കൂട്ടത്തിൽ ഇരയിമ്മൻതമ്പിക്കുള്ള സ്ഥാനം അദ്വിതീയമാകുന്നു. തമ്പിയുടെ ഒരു പദം എങ്കിലും തോന്നാത്ത കുലാംഗനമാർ ഈ അടുത്ത കാലംവരെ ഉണ്ടായിരുന്നോ എന്നു് സംശയമാണു്.

ഇരയിമ്മൻതമ്പിയുടെ സാക്ഷാൽ പേരു് രവിവൎമ്മൻ എന്നായിരുന്നു. ‘ഇരയിമ്മൻ’ എന്നതു് കേവലം ഓമനപ്പേരായിരുന്നുവെന്നും പറഞ്ഞുകൂട. അദ്ദേഹത്തിന്റെ മാതാവും കാൎത്ത ികതിരുനാൾതമ്പുരാന്റെ അനുജനായ മകയിരംതിരുനാൾ രവിവൎമ്മതമ്പുരാന്റെ മകളുടെ മകനായിരുന്നതിനാൽ, മാതാമഹിക്കും മാതാവിനും ‘രവിവൎമ്മൻ’ എന്നു വിളിക്കാൻ സങ്കോചമുണ്ടായിരുന്നതുകൊണ്ടായിരിക്കണം അതിനെ ‘ഇരയിമ്മൻ’ എന്നാക്കിയതു്.

ഇരയിമ്മൻതമ്പിയുടെ മാതാമഹി തിരുവനന്തപുരത്തു് ആണ്ടിയിറക്കത്തുള്ള പുതമനഅമ്മവീട്ടിലെ ഒരംഗമായിരുന്നു. രവിവൎമ്മതമ്പുരാൻ ആ സ്ത്രീരത്നത്തിന്റെ അനുജത്തിയെക്കൂടെ പട്ടും പരിവട്ടവും ഇട്ടിരുന്നു. അവർ രണ്ടുപേരും യാതൊരു മത്സരബുദ്ധിയും കൂടാതെ തമ്പുരാനെ പരിചരിച്ചുവന്നു. ധൎമ്മരാജാവിന്റെ ആശ്രിതന്മാരിൽ ഒരാളായിരുന്ന നടുവിലേ കോവിലകത്തു കേരളവൎമ്മതമ്പാൻ–അഥവാ–ശാസ്ത്രിത്തമ്പാനായിരുന്നു അദ്ദേഹത്തിന്റെ പിതാവു്.

രവിവൎമ്മൻതമ്പി ൯൫൮ തുലാമാസത്തിൽ പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചു. ജനനസ്ഥലം കേട്ടയ്ക്കകത്തു കിഴക്കേമഠം ആയിരുന്നു. ഏഴാമത്തെ വയസ്സിൽ വിദ്യാഭ്യാസം തുടങ്ങി. മൂത്താട്ടു ശങ്കരൻഎളയതിന്റെ അടുക്കലാണു് സംസ്കൃതം അഭ്യസിച്ചതു്. ധിഷണാശാലിയായിരുന്നതിനാൽ പതിനാറു വയസ്സു തികയുംമുമ്പുതന്നെ അദ്ദേഹം കാവ്യനാടകാലങ്കാരങ്ങളും തൎക്കവ്യാകരണാദി ശാസ്ത്രങ്ങളും വായിച്ചു് ഒരു നല്ല വിദ്വൽകേസരിയായ്ത്തീർന്നു.

പതിനാലാമത്തെ വയസ്സിൽ ഒരു ശ്ലോകം രചിച്ചു് കാൎത്ത ികതിരുനാൾ തമ്പുരാനു് അടിയറവച്ചു. അവിടുന്നു് ഉള്ളുകൊണ്ടു സന്തോഷിച്ചുവെങ്കിലും ഇത്ര ചെറുപ്പത്തിലേ കവിതാരചനയിൽ ഏൎപ്പെട്ടുപോയാൽ പഠിത്തത്തിൽ അമാന്തം വന്നുപോയെങ്കിലോ എന്നു വിചാരിച്ചു് ‘കവിതയെഴുത്തു് കുറച്ചുകൂടി പഠിച്ചിട്ടാവാം’ എന്നു് നീരസഭാവത്തിൽ കല്പിച്ചുവത്രേ. ൯൭൩-ൽ ധൎമ്മരാജാവു് നാടുനീങ്ങി. എന്നാൽ അതിനുമുമ്പുതന്നെ ഈ ബാലനു് നിത്യച്ചെലവിൽനിന്നു് അടുത്തൂൺ പതിച്ചുകൊടുത്തിരുന്നു. പിന്നീടു് അവിട്ടംതിരുനാൾ തമ്പുരാനാണു് നാടുവാണതു്. അവിടുന്നും തമ്പിയ്ക്കു് ചില പതിവുകൾ ഏൎപ്പെടുത്താതിരുന്നില്ല. ൯൮൬-ൽ ആയില്യംതിരുനാൾ റാണി ഗൗരി ലക്ഷ്മീഭായി തിരുമനസ്സുകൊണ്ടു് രാജ്യഭാരമേറ്റു. ൯൮൮-ൽ ശ്രീവഞ്ചിരാജവംശസംവൎദ്ധിനിയായ ആ തമ്പുരാട്ടി തിരുവയർ വാണു് സ്വാതിതിരുനാൾ തമ്പുരാനെ പ്രസവിച്ചു. ൯൯൦-ൽ ഉത്രംതിരുനാൾ തമ്പുരാനും അവതരിച്ചു. രണ്ടുവൎഷം കഴിഞ്ഞപ്പോൾ ആ റാണിയുടെ കനിഷ്ഠസഹോദരിയായ ഗൗരിപാൎവതിഭായി തിരുമനസ്സുകൊണ്ടു രാജ്യഭാരം ഏറ്റു.

‘ജ്ഞാത്വാ ദാസ്യത്യഭീഷ്ടം സ്വയമഖിലമപി
സ്വാമിനീത്യാത്തമൗനേ
ചിത്തേഽപ്യാശാമശാന്താം പ്രതിദിനവിവശാം
വീക്ഷ്യ മേ സീഹിതീയം
അദ്യാഹം സാധയിഷ്യാമ്യഭിമതമയി തേ
മാ വിഷീദേതി ചൈനാ-
മാസ്വാസ്യ ത്വാമുപേതാം വിദുഷി തവ പരം
പക്ഷപാതോ ഹ്യമുഷ്യാം.’

എന്നും,

‘അമ്മേ പാൎവതിദേവി ലോകമഖിലം
രക്ഷിച്ചുകൊണ്ടേറ്റവും
സമ്മോദേന നദീതടാലയമതിൽ
സ്വൈരം വസിക്കും ശിവേ
ചെമ്മോദേന നിന്തിരുമേനി കണ്ടു തൊഴുവാൻ
വാഞ്ഛിച്ചു വാഴുന്നു ഞാൻ
എമ്മേലൻപു കലൎന്നു വന്നു നയനാ-
നന്ദം വളൎത്ത ീടണം.’

എന്നും,

‘പ്രാചീനാവനിഭൃദ്ഭവോ യദുദയോ
യോഽസൗരവിന്നാമതോ
ജായാസ്തസ്യ ദിശോ ദശാപി സതതം
രാജ്ഞിത്വയാലംകൃതാ;
തേജസ്ഫൂർത്തി സുവൎണ്ണഭാസുരയശ-
ശ്ശുഭ്രാംശുകൈസ്താദൃശോ-
പ്യേഷത്വദ്വസനേന മേ പ്രിയതമാ
നാലംകൃതാ കിം കൃതാ.’

എന്നും അദ്ദേഹം ഓരോരോ അവസരങ്ങളിൽ പാൎവതീറാണി തിരുമനസ്സിലേക്കു് അയച്ചിട്ടുള്ള ശ്ലോകങ്ങളിൽ നിന്നും തമ്പിയ്ക്കു് കൊട്ടാരത്തിൽ മുമ്പുണ്ടായിരുന്ന സ്വാതന്ത്ര്യം അക്കാലത്തു് കുറേ ശിഥിലമായിപ്പോയി എന്നു് സംശയിക്കാൻ വഴിയുണ്ടു്.

൯൯൩-ൽ വെങ്കിട്ടരായർ ദിവാനും, കൎണ്ണൽ മൺട്രോ റസിഡണ്ടുമായിരുന്ന കാലത്തു് തിരുവനന്തപുരത്തു് ഒരു മുറജപം നടന്നു. അതിനെപ്പറ്റി തമ്പിയെഴുതിയതാണു താഴെ ഉദ്ധരിച്ചിരിക്കുന്ന ശ്ലോകം.

‘ഇന്ദ്രൻ വഞ്ചീശനുണ്ടിങ്ങാമരഗുരു ദിവാൻ
വെങ്കിടാഖ്യൻ നിനച്ചാൽ
പിന്നെ ശ്രീപത്മനാഭൻ സുരതരുസുരഭീ
പാൎവതീരാജ്ഞി സാക്ഷാൽ
വെള്ളാനപ്രൗഢനുണ്ടീ ദുരയവൎകൾ ബുധ-
ന്മാൎക്കുമിങ്ങറ്റമില്ലാ
സ്വൎഗ്ഗം ഭൂലോകമത്രേ പ്രഥമനമൃതിനെക്കാൾ
വിശേഷം വിശേഷം.’

ഈ റാണിയേയും സ്വാതിതിരുനാൾ തമ്പുരാനേയും മാൎത്ത ാണ്ഡവൎമ്മ ഇളയതമ്പുരാനേയും സ്തുതിച്ചു് അദ്ദേഹം രചിച്ചിട്ടുള്ള അതിമനോഹരമായ കുമ്മി താഴെ ചേർക്കുന്നു.

‘ശ്രീമദനന്തപുരത്തിൽ വാഴും ശ്രീപത്മനാഭന്റെ പാദപത്മം
നാമിന്നു ചിന്തിച്ചു പാൎവതീറാണിയെ നന്ദിച്ചു വാഴ്ത്തി
ക്കുളിച്ചിടേണം–സഭ–വന്ദിച്ചു കുമ്മിയടിച്ചിടേണം.
ശങ്ക വെടിഞ്ഞു സഭനടുവി–ലിന്നു
മങ്കമാരേ നിങ്ങൾ വന്നീടുവിൻ
കങ്കണജാലം–കിലുങ്ങവേ–ചെങ്കയ്യിൽ താളം-
പിടിച്ചു നിരങ്കുശലീലം–ഗുരുപാദപങ്കജമൂലം
നിനച്ചു നാം–രംഗത്തിൽ മൃദംഗധ്വനി
സംഗീതവിധങ്ങൾക്കനു–കൂലത്തിൽ കുമ്മി
യടിച്ചീടേണം–നല്ല മേളത്തിൽ കുമ്മിയടിച്ചീടേണം.
കല്പകവല്ലീ കനകലതേ–സഖി
കാമപതാകേ കലാപവതി
ഉല്പലമാലേ–നടനത്തിലുദ്യോഗശീലേ–വഞ്ചീശ്വരീ
കെല്പോടു ചാലേ–അഭീഷ്ടം കൊടുപ്പതുപോലേ–നിനയ്ക്കുമ്പോൾ
ചൊല്പൊങ്ങിന കല്പദ്രുമമല്പം തൃണകല്പം കില-
തല്പരിതോഷം വളൎത്ത ീടുവാൻ–ഇന്നു
ശില്പമായ് കുമ്മിയടിച്ചീടേണം.
രക്ഷ ജനങ്ങൾക്കു ചെയ്തീടുന്ന–വഞ്ചി
രാജേശ്വരി തിരുമുമ്പിലിപ്പോൾ
ലക്ഷണോന്മേഷം–ചേരുംപടി-
ശിക്ഷാവിശേഷം–നാമെല്ലാരു-മക്ഷീണതോഷം-
കാട്ടീടേണം–സാക്ഷാലശേഷം–നവരസം ചേർത്തും
കൈകോർത്തും മടി തീർത്തും ജയമോർത്തും കളി-
യാടിക്കുമ്മിയടിച്ചിടേണം–പദം-
പാടിക്കുമ്മിയടിച്ചീടേണം.
ഗുരുജനദൈവതവിശ്വാസവും–സൎവ-
ഗുണദോഷജ്ഞാനവുമൗദാര്യവും
പരിതാപം നീക്കും–കടാക്ഷവും–കരുണയും വായ്ക്കും–
ധർമ്മത്തിങ്കൽ–പരമൊരു നോക്കും–ഭാഗ്യശ്രീകൾ
ചിരമുളവാക്കും–സാമ്രാജ്യവും
ഭോഷ്കല്ലിതു വായ്ക്കുന്നതു പാർക്കുംപൊഴുതാർക്കും നഹി
യോഗ്യസഭയിൽ നടിച്ചീടുവാൻ–വന്നു–
ഭാഗ്യം നമുക്കു വരാംഗിമാരേ!
രോഷാദിദോഷങ്ങളില്ല തെല്ലും–വിഷ്ണു-
രുദ്രാദിഭക്തിക്കിളക്കമില്ല.
ദൂഷണം ചെറ്റും-കൂടാതൊരു ഭൂഷ​ണം മുറ്റും–
ധരണിക്കു–ശേഷനു മുറ്റും–ചേരാ ഗുണ–ഭാഷണ-
മേറ്റം–ചെയ്‍വാൻ പാൎക്കി-
ലേഷാ കിമുദോഷാകരഭൂഷേശ്വരയോഷാമണി
ഭാഷാഭഗവതിയോ രമയോ–രാജ്ഞി.
വേഷാഞ്ചിതയായ്‍വിളങ്ങിടുന്നു?
പാരതിലെങ്ങും പരന്നിടുന്നു–വഞ്ചി-
പാൎവതിറാണിതൻ കീൎത്ത ിവല്ലി
താരിന്മണികൾ–ദിശി ദിശി–സൂരിഗണങ്ങൾ–പുകഴ്ത്തുന്നു
ഭൂരിഗുണങ്ങൾ–നൃപാമാത്യ–വീരജനങ്ങൾ–ബഹുമാന-
ഭാരത്തൊടു ചാരത്തിഹ നേരത്തുപചാരത്തൊടു
പാരം നിറഞ്ഞു സഭനടുവിൽ–ഇന്നു
സാരമായ് കുമ്മിയടിച്ചിടേണ.
ഹിതമൊടു രാമവൎമ്മേന്ദ്രനെന്നും–നാട്ടി-
നിളമുറ മാൎത്ത ാണ്ഡവൎമ്മനെന്നും
അതിപുകൾ ചേരും–രൂപം കണ്ടാൽ
മതിമദം തീരും–സ്മരനെന്നു
സതതമെല്ലാരും–കൊണ്ടാടുന്ന
സുതരിരുപേരും–ശ്രീരുഗ്മിണി–
ക്ഷിതിതലേശ്വരി സുതയുമിവരൊടു
മതി മുദാ പാൎവതി മഹീശ്വരി-
മേദിനിതന്നിൽ വിളങ്ങീടുവാൻ–ഇന്നു
സാദരം കുമ്മിയടിച്ചിടണം’

ഈ കുമ്മി ഇരയിമ്മൻതമ്പിയുടെ ‘മണിപ്രവാളപദങ്ങൾ’ എന്ന പേരിൽ പ്രകാശിതമായ ഒരു പുസ്തകത്തിൽ ചേൎത്ത ിട്ടുണ്ടു്.

പാൎവതിറാണിയുടെ കാലത്തു് തമ്പിയുടെ ധനസ്ഥിതി ശോഭനമായിരുന്നില്ലെന്നു്,

‘അപാരദാരിദ്ര്യസമുദ്രപൂര-
പ്രതാപദീനസ്യ മമാവലംബം
നൃപാലചൂഡാദൃതപാദുകേ തേ
കൃപാലവം കേവലമൎത്ഥ യേഽഹം.’

എന്നു് ആ രാജ്ഞിയ്ക്കും,

‘മഹീപതേ ഭഗവതോപമാനം
മഹാപുരാണം ഭവനം മദീയം
നോക്കുന്നവർക്കൊക്കെ വിരക്തിയുണ്ടാം;
അർത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ടു്.’

എന്നിങ്ങനെ സ്വാതിതിരുമനസ്സിലേയ്ക്കും ഓരോ ശ്ലോകം അടിയറ വച്ചിട്ടുള്ളതിൽനിന്നു് ഊഹിക്കാം. എന്നാൽ അദ്ദേഹത്തിന്റെ ജനയിത്രിയുടെ വൈമാതൃകസഹോദരനും ശ്വശുരനും ആയിരുന്ന കൃഷ്ണൻതമ്പിയുടെ ഭാഗിനേയനായ ഉമ്മിണിത്തമ്പി ബാലരാമവൎമ്മമഹാരാജാവിന്റെ മന്ത്രിയായിരുന്നിട്ടുണ്ടു്. അദ്ദേഹത്തിന്റെ ധനസ്ഥിതി മോശമായിത്തീൎന്നതു് അതിനെത്തുടൎന്നു ണ്ടായ രാഷ്ട്രീയസംഭവങ്ങളാലായിരിക്കണം. ഉമ്മിണിത്തമ്പിയുടെ നിഷ്കാസനംമുതല്ക്കു് സ്വാതിതിരുനാൾ തമ്പുരാന്റെ കാലംവരേയ്ക്കു് തമ്പിയുടെ കുടുംബം രാജകുടുംബത്തിന്റെ അപ്രീതിക്കു പാത്രമായിരുന്നുവെന്നു വിചാരിക്കാനാണു് ന്യായം കാണുന്നതു്. എന്തായിരുന്നാലും ഇരയിമ്മൻതമ്പി പാൎവതീറാണിയുടെ പ്രീതി സമ്പാദിക്കാൻ വളരെ ശ്രമപ്പെട്ടുകാണുന്നുണ്ടു്. അദ്ദേഹത്തിന്റെ ശ്രമത്തിനു പരിപൂൎണ്ണഫലപ്രാപ്തി അടഞ്ഞതു് സ്വാതിതിരുനാൾ തമ്പുരാന്റെ കാലത്തായിരന്നു.

പാൎവതീറാണി തിരുമനസ്സുകൊണ്ടു് ആറ്റുങ്ങൾ എഴുന്നള്ളിയപ്പോൾ ഇക്കവി അല്പദൂരം പിന്തുടൎന്നിട്ടു് തിരിച്ചുപോന്നതായി വൎണ്ണിക്കുന്ന ഏതാനും ഭാഷാശ്ലോകങ്ങൾ ഉണ്ടു്. അവയുടെ സ്വാരസ്യം അനുഭവവേദ്യമാണു്.

‘അമ്മേ പാൎവതിദേവി ലോകമഖിലം രക്ഷിച്ചുകൊണ്ടേറ്റവും
സമ്മോദേന നദീതടാലയമതിൽ സ്വൈരം വസിക്കും ശിവേ!
ചെമ്മേ നിന്നുടെ മേനി കണ്ടുതൊഴുവാൻ വാഞ്ഛിച്ചു വാഴുന്നു ഞാ-
നെന്മേലൻപൂ കലൎന്നു വന്നു നയനാനന്ദം വളൎത്ത ിടേണം.
ഇഷ്ടാനന്തപുരിക്കു വിഷ്ണുഭഗവാനാകല്പമകേല്പമായ്
പുഷ്ടശ്രീയൊടപത്യദിവ്യമണിചേൎത്ത ിപ്പിച്ച മുക്താലതേ
ഇപ്പോൾ ത്വാമുപകണ്ഠസീമനി ധരിച്ചീടായ്കകൊണ്ടിപ്പുരി
വ്യുൽപന്നേതരവാക്കുപോലെ നിരലങ്കാരാഽധികം വൎത്ത തേ.
യാത്രാഘോഷേ ജനനി ഭവതീം പിന്തുൎന്നൊട്ടുനേരം
നേത്രം മാത്രം മമ തു ശനകൈഃ പിന്തിരിഞ്ഞിങ്ങുപോന്നൂ;
മുന്നിൽച്ചാടിപ്പരിചൊടു ഗമിച്ചോരുമച്ചിത്തമിന്നു
വന്നില്ലെന്നുള്ള തവ മനസ്സാക്ഷി ചൊല്ലാത്തതെന്തേ?
താരിൽത്തന്വീമണാളൻ സവിധഭുവിനൃണാം നന്മ മേന്മേൽ വരുത്താൻ
ഭൂരിസ്നേഹേന പൂരിച്ചൊരു സുകൃതദശോല്ലാസി വാടാവിളക്കേ!
ദൂരത്തൻപോടു വാഴും ജനനി ഭവതിയെച്ചെറ്റുകാണാഞ്ഞെനിക്കുീ
നേരത്തുള്ളോരവസ്ഥാം ദിനകമുദിനിയെക്കണ്ടു ബോധിച്ചിടേണം.’

൧൦൦൪-ാമാണ്ടു് സ്വാതിതിരുനാൾ നാടുവാഴാൻ തുടങ്ങിയതുമുതല്ക്കാണു് തമ്പിയുടെ ഭാഗ്യദശ പരമാൎത്ഥ ത്തിൽ ആരംഭിച്ചതെന്നു പറയാം. അദ്ദേഹം പിന്നീടു് ഉത്രംതിരുനാൾ തിരുമനസ്സിലെ വാഴ്ചക്കാലത്തിന്റെ മദ്ധ്യകക്ഷ്യവരെ കൊട്ടാരത്തിലെ വിദ്വൽസഭയിലെ ഒരംഗമായിരുന്നു.

ഇരയിമ്മൻതമ്പി സ്വമാതുലനായ കൃഷ്ണൻതമ്പിയുടെ മകളായ കാളിപ്പിള്ളത്തങ്കച്ചിയെയാണു് വിവാഹം കഴിച്ചതു്. ആ സ്ത്രീരത്നത്തിന്റെ ഒരു സഹോദരി അവിട്ടംതിരുനാൾ ബാലരാമവൎമ്മ മഹാരാജാവിന്റെ പുത്രനായ നീലകണ്ഠൻ തമ്പിയുടെ ഭാര്യയുമായിരുന്നു. കവിയ്ക്കു് പുരുഷസന്താനങ്ങളുണ്ടായിരുന്നോ എന്നറിവില്ല. പ്രസിദ്ധ വിദുഷിയും കവയിത്രിയും ആയിരുന്ന കുട്ടിക്കുഞ്ഞുതങ്കച്ചി അദ്ദേഹത്തിന്റെ പുത്രിയായിരുന്നു.

൧൦൧൫-ാമാണ്ടിടയ്ക്കു് പാണ്ടിയിൽ നിന്നും രണ്ടു വിദ്വൽകേസരികൾ സ്വാതിതിരുനാൾ തമ്പുരാനെ സന്ദർശിക്കയും പ്രസംഗാനന്തരം അവർ ക്ലിഷ്ടാർത്ഥകങ്ങളായ രണ്ടു ശ്ലോകങ്ങൾ രചിച്ചു് തൃക്കൈയ്യിൽ കൊടുക്കയും തമ്പി ആ ശ്ലോകങ്ങളുടെ താൽപര്യം ആ സഭയിൽ വച്ചുതന്നെ പറഞ്ഞതിനു പുറമേ പെട്ടെന്നു നിർമ്മിച്ച രണ്ടു സംസ്ക്രത ശ്ലോകങ്ങൾ ആ ശാസ്ത്രിമാർക്കു കൊടുത്തു് അവരെ മടക്കുകയും ചെയ്തുവെന്നും പ്രസന്നനായ തമ്പുരാൻ രണ്ടു കൈയ്ക്കും അട്ടത്തോടൻ വീരശൃംഖല സമ്മാനിച്ചുവെന്നും ഭാഷാചരിത്രത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്.

൧൦൩൮-ാമാണ്ടു് കൎക്കടകമാസത്തിൽ ഈ മഹാകവി ദിവംഗതനായി.

രവിവൎമ്മൻ തമ്പിയെപ്പോലുള്ള പ്രൗഢകവികൾ കേരളത്തിൽ മുമ്പും പിമ്പും അധികമുണ്ടായിട്ടില്ല. ശബ്ദങ്ങളുടെ മസൃണമായ ബന്ധം, അൎത്ഥ പുഷ്ടി, ആശയഗാംഭീര്യം, രസപൗഷ്കല്യം മുതലായ സകല ഗുണങ്ങളും തമ്പിയുടെ കവിതാദേവിയെ അലംകരിക്കുന്നു. അദ്ദേഹത്തിന്റെ സംസ്കൃതശ്ലോകങ്ങളെ അപേക്ഷിച്ചു് ഭാഷാശ്ലോകങ്ങൾക്കു് രചനാഭംഗിയും മറ്റും കുറവാണെന്നു് മഹാകവി പരമേശ്വരയ്യർ പറയുന്നു. എന്നാൽ ഭാഷാശ്ലോകങ്ങൾ രചിക്കേണ്ട ആവശ്യം അദ്ദേഹത്തിനു് അധികമായി നേരിട്ടിട്ടില്ലെന്നും, കവിതകളിൽ അധികഭാഗവും ഗാനങ്ങളാണെന്നും നാം ഓൎക്കേണ്ടതാണു്.

സംഗീതസാഹിത്യങ്ങളുടെ ഹൃദ്യമായ പരസ്പരസമ്മേളനം കൊണ്ടു സുമധുരമായിരിക്കുന്ന അദ്ദേഹത്തിന്റെ മണിപ്രവാളപദങ്ങളോടു കിടപിടിക്കത്തക്കവണ്ണമുള്ള പദങ്ങൾ സ്വാതിതിരുനാൾതമ്പുരാൻപോലും രചിച്ചിട്ടുണ്ടോ എന്നു സംശയമാണു്. ആ രണ്ടു കവിസാൎവഭൗമന്മാർ തമ്മിൽ ഏതദ്വിഷയകമായി സൗഹാൎദ്ദസമ്മിളിതമായ ഒരു മത്സരം നടന്നുകൊണ്ടിരുന്നുവെന്നാണു് കേൾവി. തിരുമനസ്സുകൊണ്ടു് ഒരു മണിപ്രവാളപദം നിൎമ്മിച്ചു കഴിഞ്ഞാൽ ഉടനെ തമ്പിയെക്കാണിക്കയും തമ്പിയോടു് അതുപോലൊന്നു രചിക്കാൻ ആജ്ഞാപിക്കയും ചെയ്യാറുണ്ടായിരുന്നത്രേ. ആ അവസരങ്ങളിലൊക്കെ തമ്പിക്കാണു് വിജയം സിദ്ധിക്കാറുണ്ടായിരുന്നതെന്നു് പഴവന്മാർ പറഞ്ഞുവരുന്നു. അതുകൊണ്ടു് തമ്പിയെ ഒന്നു തോല്പിക്കതന്നെ വേണം എന്നു തീൎച്ചപ്പെടുത്തിക്കൊണ്ടു് അവിടുന്നു് ‘പഞ്ചബാണൻ തന്നുടയ’ എന്ന പദം രചിച്ചു തമ്പിയേ കാണിച്ചു. തമ്പിയും അതേ രാഗത്തിൽതന്നെ, ‘പ്രാണനാഥനെനിക്കു നല്കിയ പരമാനന്ദരസത്തെ’ എന്ന ശൃഗാരപദം നിർമ്മിച്ചു. ആ ഗാനത്തോളം മധുരമായ ഒരു ശൃംഗാരപദം ഇതേവരെ ഭാഷയിൽ ആരും രചിച്ചിട്ടില്ലെന്നു നിസ്സംശയം പറയാം. അതു് പച്ച ശൃംഗാരമായിപ്പോയെന്നു് ഇന്നത്തെ ചില പരിഷ്കാരികൾ പറയുമായിരിക്കാം. അങ്ങനെ പറയുമായിരിക്കാം. അങ്ങനെ ആണെങ്കിൽ ജയദേവരുടെ ഗീതാഗോവിന്ദത്തിനും ആ ദൂഷ്യമുണ്ടല്ലോ. അതുപോലെ തന്നെ ‘ഒരുനാൾ നിശിചെയ്ത ലീലകളൊരിക്കലും ഹൃദി മറക്കുമോ സഖി’ എന്ന പദവും അഭംഗുരമായ സാഹിത്യഭംഗി നിറഞ്ഞതാണു്. ഈ ശൃംഗാരപദങ്ങളെല്ലാം വഞ്ചിരാജാവിന്റെ വിരഹിണിയായ പത്നി സഖിയോടു പറയുന്നതായിട്ടാണു് രചിക്കപ്പെട്ടിരിക്കുന്നതു്.

ഈ കവികോകിലത്തിന്റെ മധുരഗാനങ്ങൾ അദ്ദേഹം മരിക്കുന്നതിനു് രണ്ടു കൊല്ലങ്ങൾക്കു മുമ്പു് അതായതു് ൧൦൨൯-ൽ “പണ്ടാരവകയിൽനിന്നു് അനുവാദം വാങ്ങി തിരുവനന്തപുരത്തു പടിഞ്ഞാറെത്തെരുവിൽ പുന്നയ്ക്കൽവീട്ടിൽ കണക്കുകുമാരൻ മാൎത്ത ാണ്ടൻ ഒണ്ടാക്കിച്ചിരിക്കുന്ന കേരളവിലാസം അച്ചുക്കൂട്ടത്തിൽ” അച്ചടിക്കപ്പെട്ടു. അതിന്റെ പകൎപ്പുകൾ കിട്ടാൻ ഇപ്പോൾ പ്രയാസമാണു്.

മണിപ്രവാളകീൎത്ത നങ്ങളിലും ഒന്നു രണ്ടെണ്ണം ഇവിടെ പകൎത്ത ാം.

ശ്രീരാഗം ചെമ്പട
പ. കരുണചെയ്‍വാനെന്തു താമസം? കൃഷ്ണ!
കഴലിണ കൈതൊഴുന്നേൻ! കരുണ
ആ.പ. ശരണാഗതന്മാൎക്കിഷ്ട–വരദാനം ചെയ്തുചെമ്മേ
ഗുരുവായുപുരം തന്നിൽ മരുവുമഖില
ദുരിതഹരണ ഭഗവൻ കരുണ
ച. (൧) താരിൽതന്വീതലോടും ചാരുത്വം ചേൎന്ന പദം
ദൂരത്തിങ്ങിന്നോരോ നേരത്തിൽ നിനച്ചാലും
ചാരത്തുവന്നങ്ങുപചാരത്തിൽ സേവിച്ചാലും
പാരിൽ തിങ്ങിന തവ പരമപുരുഷ ന ഖലു ഭേദമേതും കരുണ
(൨) ഉരുതരഭവസിന്ധൗ ദുരിതസഞ്ചയമാകും
തിരതന്നിൽ മുഴുകുന്ന നരതതിക്കവലംബം
മരതകമണിവൎണ്ണൻ ഹരിതന്നെയെന്നു തവ
ചരിതവൎണ്ണനങ്ങളിൽ സകലമുനികൾ പറവതറിവനധുനാ കരുണ
(൩) പിഞ്ഛഭാരമണിഞ്ഞ പൂഞ്ചികുരഭംഗിയും
പുഞ്ചിരി ചേൎന്ന കൃപാ പൂൎണ്ണകടാക്ഷങ്ങളും
അഞ്ചിതവനമാലാഹാരകൗസ്തുഭങ്ങളും
പൊഞ്ചിലയും പാദവും ഭുവനമദനഹൃദി കരുതുന്നേൻ. കരുണ

ധാതാവാദിയാം ലോകത്രാതാവായുള്ള ഗുരു- വാതപൂരനികേത ശ്രീപത്മനാഭ പ്രീതികലർന്നിനി വൈകാതെ കനിവോടെന്റെ വാതാദിരോഗം നീക്കി വരദ വിതരസകലകുശലമഖിലം. (കരുണ)

സാവേരി ചെമ്പട
പ. പാഹിമാം ഗിരിതനയയേ സന്തതം തവ
പാദപങ്കജം തൊഴുന്നേൻ. (പാഹി)
അ. പ. ദേഹുകൾക്കു നിൻകൃപാലേശം ലഭിച്ചിതെന്നാൽ
ദേഹിയെന്നിഹ ജഗദീശ്വരി ചൊല്ലീടുമോ. പാഹി
ച. (൧) കാൽത്തളിരിണയുള്ളിൽ
ചേൎത്തു വാണീടുമെന്ന
കാത്തിടായ്കിലതിനു
കീൎത്ത ികേടില്ലയാതെ പാൎത്ത ീടാതെ നീയെന്റെ
ആൎത്ത ികളഖിലവും തീൎത്തു നിങ്കലധികം
ചീൎത്ത ഭക്തി നല്കണം. പാഹി
ച. (൨) ഏതാനുമൊരുപിഴ ചെയ്തോ? ചെയ്താലുമതു
മാതാവേ നിന്നുടയ ചേതസി കരുതാമോ?
ആതംകമൂലമായ പാതകമെല്ലാം തീൎത്തു
മാതംഗി കാത്താലെന്തുചേതം നിനക്കു ദേവീ?
ച.(൩) ചുറ്റുമലയിൽ വാഴും മുറ്റും ശ്രീപത്മനാഭ-
നുറ്റസോദരി! ലോകം പെറ്റ കാരുണ്യമൂൎത്തേ !
കുറ്റങ്ങളഖിലവും തെറ്റെന്നു സഹിച്ചു നീ
ചെറ്റു കടാക്ഷിക്കേണം മറ്റൊരാശ്രയമില്ലേ!

ഇതുപോലെ അദ്ദേഹത്തിന്റെ ആട്ടക്കഥകളിലുള്ള ഗാനങ്ങളും ദണ്ഡകങ്ങളും ബഹിരന്തഃസ്ഫുരദ്രസങ്ങൾ തന്നെയാണു്. ഭാഷാശ്ലോകങ്ങൾ കഥകളിയിൽ അധികമായിട്ടില്ല. മുകളിൽ ഉദ്ധരിച്ച സ്തുതിപരങ്ങളായ ഭാഷാശ്ലോകങ്ങൾ സരസങ്ങളല്ലെങ്കിൽ ‘രസ’മെന്നതു് ഏതു വസ്തുവിന്റെ പേരാണെന്നു് ചോദിക്കയേ തരമുള്ളു.

അദ്ദേഹത്തിന്റെ പാൎത്ഥ സാരഥിസ്തവം, എഴുത്തച്ഛന്റെ ‘നിരന്ന പീലികൾ നിരക്കവേ കുത്തി’ എന്നതിന്റെ വിവൎത്ത നമെങ്കിലും ഭംഗിയായിട്ടുണ്ടു്.

‘പാരീരേഴാംമരത്തിന്നതിസുദൃഢമതായൊരു നാരായവേരാം
കാരുണ്യാംഭോധി നാരായണനുടെ ചരണാംഭോജമാരാധ്യ നിത്യാം
താരാൎമാതിൻവിലാസത്തിനു ഭവനമതായോരു വഞ്ചിക്ഷിതീന്ദ്രൻ
പാരാവാരം ചുഴന്നീടിന ധരണിധരകേല്പമാം കല്പമാസ്താം.’
‘ദിവ്യം കിഞ്ചുന വെള്ളമുണ്ടൊരുമുറിസ്സോമൻ കറുപ്പും ഗളേ
പാൎത്ത ാൽ നല്ലടയാളമുള്ള കരമുണ്ടെട്ടല്ലഹോ പിന്നെയും
തോലന്യേ തുണിയില്ല തെല്ലുമരയിൽ കേളേറ്റുമാനൂരെഴും
പോറ്റീ നിന്റെ ചരിത്രമത്ഭുതമഹോ! ഭൎഗ്ഗായ തുഭ്യം നമഃ.’

എന്നിങ്ങനെ അപൂൎവം ചില ഭാഷാശ്ലോകങ്ങളെ തമ്പി രചിച്ചിട്ടുള്ളു. അവയ്ക്കൊന്നിനും അദ്ദേഹത്തിന്റെ സംസ്കൃതശ്ലോകങ്ങൾക്കുള്ളിടത്തോളം അൎത്ഥ ഗാംഭീര്യമില്ലെന്നു സമ്മതിക്കാമെങ്കിലും, അവ തീരെ രസശൂന്യങ്ങളാണെന്നു പറയാവുന്നതല്ല.

തമ്പിയുടെ ഭാഷാകൃതികൾ

൧. ഒറ്റശ്ലോകങ്ങൾ, ൨. കീൎത്ത നങ്ങൾ, ൩. മണിപ്രവാളപദങ്ങൾ, ൪. വൎണ്ണങ്ങൾ, ൫. മുറജപപ്പാന, ൬. സുഭദ്രാഹരണം തിരുവാതിരപ്പാട്ടു്, ൭. നവരാത്രിപ്രബന്ധം, ൮. ഉത്തരാസ്വയംവരം ആട്ടക്കഥ, ൯. കീചകവധം ആട്ടക്കഥ, ൧൦. ദക്ഷയാഗം ആട്ടക്കഥ, ൧൧. രാസക്രീഡ കിളിപ്പാട്ടു്, ൧൨. വാസിഷ്ഠം കിളിപ്പാട്ടു് ഇവയാകുന്നു.

മുറജപപ്പാന

൯൯൩-ൽ നടന്ന മുറജപത്തെയാണു് ഇതിൽ വിവരിച്ചിരിക്കുന്നതു്. അതിലെ ലക്ഷദീപവൎണ്ണന താഴെ ചേർക്കുന്നു.

‘ഉത്തരായണാരംഭദിവസത്തിൽ ഉത്തമലക്ഷദീപവും വന്നഹോ
പത്മനാഭനെ സേവ ചെയ്തീടുവാൻ പാരിലുള്ളവരെല്ലാം പുറപ്പെട്ടു
വൎഷകാലത്തു നാനാനദീജലം വാരിധിതന്നിൽ വന്നുചേരുംപോലെ
ഹൎഷംപൂണ്ടുള്ള നാനാജനങ്ങളുമാബാലവൃദ്ധം വന്നു നഗരത്തിൽ.
ശ്രീപതിയുടെ ദിവ്യോത്സവത്തെയും ഭൂപതിയുടെ പൂൎണ്ണഭാഗ്യത്തെയും
ഭൂമിവാസികൾക്കുള്ള മോദത്തെയും പുണ്യശാലികൾ തന്റെ വൃന്ദത്തെയും
ഏകകാലത്തു കാണ്മതിന്നാഗ്രഹാലെന്നപോലെ രജനിയും വന്നിതു.
നാലു ജാതി ജനങ്ങളുമന്നേരം നാലു ഗോപുരമാൎഗ്ഗമകം പുക്കു
തിങ്ങിയതു വരുന്നതു കണ്ടപ്പോൾ ഇങ്ങനെ വിബുധന്മാരും ശങ്കിച്ചും
തങ്കലെന്നും പിരിയാതെെ വാണിടും പങ്കജാലയാവല്ലഭനപ്പൊഴും
വഞ്ചിവാസവൻതന്നുടെ രാജ്യത്തിൽ സഞ്ചിതാനന്ദം വാഴ്കയിലിക്കാലം
വാരിരാശിയും ശ്രീമധുവൈരിയെ വന്ദിച്ചീടുവാനിങ്ങു വരികയോ?
ഉല്ലാസത്തോടിവണ്ണം ബഹുജനം കല്ലോലാളിപോലെ വന്നു മേളിച്ചു.
യാമമൊന്നു കഴിഞ്ഞോരനന്തരം യാമിനീശ്വരകോടിതേജസ്സൊടും
ശ്രീമണാളൻ നരസിംഹമൂർത്തിയാം സ്വാമിയോടുമൊരുമിച്ചു മെല്ലവേ
ശ്രീഗരുഡന്റെ കണ്ഠേ കരയേറി ശീവേലിപ്പുരതന്നിലെഴുന്നള്ളി.
തൽക്ഷണമുത്സവത്തിന്റെ ഭംഗിയെ വീക്ഷിപ്പാൻ കുതുകംകൊണ്ടു രാത്രിയും
ലക്ഷദീപങ്ങളായീടുമക്ഷികൾ ശിക്ഷയോടു തുറന്നു വിളങ്ങിയും....’
സുഭദ്രാഹരണം തിരുവാതിരക്കളി
‘ഇന്ദ്രകുലോജ്ജ്വലമണിമയാമിന്ദ്രസുതൻ മാധവിയാം
സുന്ദരിയിൽ കൊതി പെരുകി ചൂതശരാൎത്ത ിയിൽ മുഴുകി.
മാധവിയും മന്മഥനും മനതളിരിൽ ചേൎന്നളവിൽ
മാധവനാം കൃഷ്ണനേയും മാന്യനഹോ ചേൎത്ത വിടെ
പിഞ്ഛതരപ്രഭ താവും കുഞ്ചിതമാം കചഭരവും
അഞ്ചിതമാം കുണ്ഡലവും പുഞ്ചിരി തൂകും മുഖവും
താമരസായതമിഴിയും താർമധു തൂകും മൊഴിയും
കാമദകോമളതനുവും കാന്തവിലാസാദികളും
ചിദ്രൂപൻ ഭഗവാന്റെ ഭദ്രമെഴും ധ്യാനമതിൽ
ഭദ്രയോടങ്ങിടചേൎന്നു പാണ്ഡുസുതൻ കണ്ടു സദാ.
… … …’
നവരാത്രിപ്രബന്ധം
നാഥനാമക്രിയ പ
‘ഭാസുരശ്രീവഞ്ചിവസുന്ധരാവാസനവനെഴുന്നള്ളുമ്പോൾ
ഭടജനങ്ങൾ മുൻപിലകമ്പടിയോടു നടന്നും
വെണ്മതിയോടെതിരിടുന്ന വെണ്മയൊടു കുട പിടിച്ചും
വെഞ്ചാമരജാലമധികം ചാലവേ വീശി
നറുമലരും നവമലരും കുറവില്ലാതെ താംബൂലവും
നരവരന്നുപരി നിരവധി ചൊരിഞ്ഞും
വരതരുണീമണികളുടെ കുരവകളും
വീരർ കേറും വാജികൾ നിനദമിഭരാജമണിനാദം
ഭേരി മുതൽ വാദ്യഗണഭൂരിരവം മുഴങ്ങിടവേ
പ്രീതിയൊടു നൃപതി കോട്ടവാതിൽ കടക്കുമ്പോൾ
ഇടിയൊടിടയും വലിയ വെടിയുമിവ
കേട്ടീടുമ്പോളെട്ടുദിഗ്ഗജങ്ങളൊന്നു ഞെട്ടുമെന്നു ചൊല്ലാം.
പൊന്നണിഞ്ഞ തുരഗരത്നം തന്നിൽ യുവനരവരനും
പിന്നണിയിൽ പ്രഭുജനങ്ങൾതന്നുടെ വാഹനങ്ങൾ,
ഇപ്രകാരം വഞ്ചിനൃപൻ സപ്രമോദം ഗമിച്ചിടുമ്പോൾ
ഏണാക്ഷീജനങ്ങൾ സുമബാണാൎത്ത ി പൂണ്ടും
പൊന്മണിജനങ്ങളുടെ കണ്മുനപ്രഭാളിയപ്പോൾ
പേശലമുഖാംബുജത്തിലാശു ചെന്നു പതിച്ചും,
മൗലിതന്നിലിന്ദീവരമാലയായി
വളർപഞ്ചമിമതിതുലിതനിടിലതമടതിലേണമദമായി
ഉല്ലസിക്കും ചില്ലികളാം മുല്ലശരവില്ലിണയിൽ
ഒട്ടുനേരം ഞാണായിക്കെട്ടുപെട്ടു കിടന്നും,
ഇരുമിഴിത്താമരയിലുള്ള കരുമണിയാം വണ്ടുകളോ-
ടിണപൊരുതു നാണമൊടു പണിപെട്ടു പിരിഞ്ഞും,
അധരമാം ചെമ്പരുത്തിതന്നിൽ മധുരസവും കൊതിച്ചിരുന്നും,
ആനനപ്രഭാനദിയിൽ മീനങ്ങളായ്ക്കളിച്ചും
കാമതുല്യനൃപതിയുടെ കോമളശരീരത്തിന്റെ
കാന്തിചക്രമതിൽ ഭ്രമിച്ചു താണ്ടി പാരം വളൎന്നു ം
പല്ലവാംഗിമാരവനിവല്ലഭനെക്കണ്ടിവണ്ണം
പരമസുഖമാമമൃതത്തിരക്കടലിൽ മുഴുകി,
തന്നെ മറന്നിപ്രപഞ്ചം തന്നെയും മറന്നു പാരം
തന്മയമായ് ചമഞ്ഞു ചിത്തം മന്മഥപ്രഭാവാൽ.’

ഇരയിമ്മൻതമ്പിയുടെ ഒരു ശൃംഗാരപദം കൂടി ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.

കാമോദരി ചെമ്പട
പ. പ്രാണനാഥനെനിക്കു നല്കിയ പരമാനന്ദരസത്തെ-
ബാലേ പറവാനെളുതല്ലാ. പ്രാണ
അ. പ. ഏണനേൎമിഴിമാൎമണേ സഖി! ഏകാന്തേ-
മണിമയശയനേ! പ്രാണ ച. (൧) അങ്കത്തിലിരുത്തിയെൻ–കൊങ്കത്തടങ്ങൾ കര-
പങ്കജംകൊണ്ടവൻ തലോടി–പുഞ്ചിരി തൂകി–തങ്കക്കുടമെന്നു
കൊണ്ടാടി–ഗാഢം പുണൎന്നു –
അങ്കുരിതപുളങ്കലൎന്നിടുമെങ്കപോലമതിങ്കലൻപൊടു
തിങ്കൾമുഖത്തെയണച്ചധരത്തെ നുകൎന്നു പല ലീല തുടർന്നും പ്രാണ
(൨) ഊരുമൂലത്തിൽ മെല്ലെ–ചാരുവാം പാണികൊണ്ടു–
പാരാതെ കരികര–ലീലാഭേദങ്ങൾ ചെയ്തും,
മാരരസാംബുരാശി–ലീലാഭേദങ്ങൾ ചെയ്തും,
മാരരസാംബു രാശി–വേലാ കവിയുമാറ-
ന്നേരമതിസീൽക്കാരഭാവവികാരപരവശയാ–യോരെൻകുച-
ഭാരമതിങ്കലുഭാരനഖക്ഷതി പേർത്തും–ചെയ്തുരസാ ചേർത്തും പ്രാണ
(൩) ഉത്താനശായി കാന്തൻ–വിസ്താരമാൎന്ന മാറിൽ
ചിത്താനന്ദത്തോടണച്ചെന്നെ–ചുംബനാദികൾ-
തത്താദൃശങ്ങൾ ചെയ്തു പിന്നെ–എന്റെ മന്മഥ-
പത്തനാംബുജമാശു കണ്ടതി–ചിത്തകൗതുകമാൎന്നു മൽപതി
മത്തമതാം ഭ്രമരത്തൊടു സമത വഹിച്ചും മധുവുണ്ടുരസിച്ചും പ്രാണ
(൪) സീമാവെടിഞ്ഞുള്ളോരു–കാമാദ്വൈതരസത്തിൽ
സാമോദമെന്മനം ലയിച്ചു–വീരായിതേ നി-
കാമമെന്നെയും പ്രശംസിച്ചു–രതിപാരവശ്യാൽ
പ്രേമവാക്യവിലാസവും മമ– കോമളാധരപാനവും ബത
കാമുകനുടെ രതികൗശലമതിനു–സമാനമില്ലിഹ ഭുവി നൂനം പ്രാണ
കാന്തനോരോരോ രതി–കാന്തതന്ത്രത്തിലെന്റെ
പൂന്തുകിലഴിച്ചൊരുനേരം–തുടങ്ങി ഞാനും–
മാന്താർശരക്കടലിൽ പാരം–തന്നെ മറന്നു–
നീന്തി മദനഭ്രാന്തിനാലതി–താന്തി പൂണ്ടു നിതാന്തമിങ്ങനെ
കാന്തകൃതം സുരതാന്തമഹോത്സവഘോഷം പുനരെത്രവിശേഷം
പ്രാണ
(൬) കാമിനീജനം കണ്ടു–കാമനെന്നു കൊണ്ടാടും
കോമളാകൃതി ചാരുശീലൻ–ശ്രീപത്മനാഭ-
സ്വാമിതൻപാദസേവാലോലൻ–വല്ലഭനെന്നിൽ–
പ്രേമമതിനു വിരാമമെന്നിയെ–കാമലീലയിലോമലേ ശൃണു
മാമക മാനസമാശു വശീകൃതമാക്കീവിരവൊടഴൽപോക്കീ പ്രാണ

കീചകവധം

ഇരയിമ്മൻതമ്പി ആദ്യമായി രചിച്ച ആട്ടക്കഥ കീചകവധമാണെന്നു തോന്നുന്നു. ഇതിലെ പദങ്ങളിൽ പലതും സ്ത്രീജനങ്ങൾ തിരുവാതിരക്കളിക്കു് ഉപയോഗിച്ചുവരുന്നുണ്ടു്.

‘സാദരം നീ ചെന്നൊരു മൊഴിയിതു സാധുവല്ല കുമതേ’ എന്ന വേകടയിലെ പദവും,

‘മാനിനിമാൎമൗലിമണേ
മാനിനീ നീ ശൃണു വചനം’

എന്ന ഉശാനിപ്പദവും അവയുടെ കൂട്ടത്തിൽ പ്രാധാന്യം വഹിക്കുന്നു.

‘ക്ഷോണീന്ദ്രപത്നിയുടെ വാണീം നിശമ്യ പുന-
രേണീവിലോചന നടുങ്ങി-മിഴിയിണ കലങ്ങീ
വിവശതിയിൽ മുങ്ങീ–പലതടവുമതിനുപുനര-
വളൊടു പറഞ്ഞളവു പരുഷമൊഴി കേട്ടുടനടങ്ങീ,
ദാസ്യം സമസ്തജനഹാസ്യം–നിനച്ചു നിജ മാസ്യം
നമിച്ചു പുനരേഷാ–വിജിതസുരയോഷാ–
വിഗതപരിതോഷാ,–ശ്രമസലിലബഹുലതര-
നയനജലമതിലുടനെ മുഴുകി–ബത മലിനതരവേഷാ.
ഗാത്രം വിറച്ചതതി–മാത്രം കരത്തിലഥ–പാത്രം ധരി-
ച്ചവിടെനിന്നൂ–പരിചൊടു നടന്നൂ–പഥി കിമപി
നിന്നൂ–ഹരിണരിപുവരസഹിതദരിയിലിഹ പോകുമൊരു
ഹരിണിയുടെ വിവശത കലൎന്നൂ.
നിശ്വാസ്യദീൎഘമഥ വിശ്വസ്യ നാഥമപി വിശ്വസ്യ
ചേതസി സുജാതാ–ധൃതിരഹിതചേതാ–ധൃതപു-
ളകജാതാ–സൂതസുതനുടെ മണിനികേതമതിലവൾ
ചെന്നു–ഭീതിപരിതാപപരിഭൂതാ.’

ഇത്ര മനോഹരമായ ഒരു ദണ്ഡകം ആട്ടക്കഥകൾ മുഴുവനും പരിശോധിച്ചാൽ കിട്ടുകയില്ല.

സോദരന്റെ ഗൃഹത്തിൽ ഓദനവും മധുവും കൊണ്ടു ചെന്നു കൊടുപ്പാൻ രാജ്ഞിയായ സുദേഷ്ണ പറഞ്ഞതു കേട്ടു്, മാലിനി ഞടുങ്ങുന്നതും, വിവശതയിൽ മുഴുകുന്നതും, തടസ്സം പറഞ്ഞപ്പോൾ പരുഷമൊഴി കേട്ടു് അടങ്ങുന്നതും, സമസ്തജനഹാസ്യമായ തന്റെ ദാസ്യം ഓൎത്തു ലജ്ജിച്ചു മുഖം താഴ്ത്തുന്നതും, ശ്രമസലിലത്തിലും നേത്രജലത്തിലും മുഴുകുന്നതും, വിറയ്ക്കുന്ന കൈകളിൽ പാത്രവും വഹിച്ചുകൊണ്ടു് അവിടെനിന്നു് അല്പം നടന്നിട്ടു് ഇടയ്ക്കു നില്ക്കുന്നതും, ഒടുവിൽ ജഗദീശ്വരനെ സ്മരിച്ചും വിശ്വസിച്ചും, സിംഹത്തിന്റെ ഗുഹയിൽ മാൻപേട എന്നപോലെ കീചകന്റെ മണിഗൃഹത്തിൽ പ്രവേശിക്കുന്നതുമൊക്കേ നമുക്കു ചിത്രത്തിലെന്നപോലെ വിശദമായി കാണാൻ കഴിയുന്നു. കവിയുടെ ചിത്രനിൎമ്മാണചാതുരി അത്യത്ഭുതകരമായിരിക്കുന്നു. ഇതിലെ ശ്ലോകങ്ങളും അതിമനോഹരമാണു്.

‘കാമിനിമാരേ കേൾപ്പിൻ നിങ്ങൾ മാമകവചനം
യാമിനീകരനിതാ വിലസുന്നധികം.
കാമസിതാതപവാരണംപോലെ
നല്ലൊരു വാപി കാമിനിമാരുടെ നളിന-
കരാഞ്ചലമതിലതിചടുലം.
മല്ലികാക്ഷംവലിയായീടുന്നൊരു മന്മഥചാമരജാലം കാൺക.
മലയസമീരണനായീടുന്നൊരു മത്തഭടൻ പരിപാലിച്ചീടും
മലർശരൻ തന്നുടെ ശസ്ത്രനികേതം മദ്ധ്യേ
കുസുമിതമുദ്യാനമിദം.
വാരണഗാമിനിമാരേ കാൺക വാസന്തീനടീനടനവിലാസം
മാരമഹോത്സവമാടീടുക നാം മന്ദാക്ഷം ഹൃദി കരുതരുതധുനാ’

എന്ന ശൃംഗാരപദത്തെ അവതരിപ്പിക്കുന്ന ശ്ലോകം,

‘മാകന്ദോൽകരമഞ്ജരീമധുഝരീമത്താന്യപുഷ്ടാംഗനാ-
ചഞ്ചുദഞ്ചിതപഞ്ചമാഞ്ചിതതരേ കേളീവനേ മോഹനേ
സ്വച്ഛന്ദം വിഹരൻ കദാചിദുദിതം ദൃഷ്ട്വാ വിധോൎമ്മണ്ഡലം
പ്രാവോചൽ പ്രമദാകുലോ നരപതിൎന്നേദീയസീഃ പ്രേയസീഃ’

എന്നിങ്ങനെ മാധുര്യവ്യഞ്ജകങ്ങളായ വ്യഞ്ജനങ്ങളെക്കൊണ്ടു് സംഘടിതമായിരിക്കുന്നെങ്കിൽ, യുദ്ധപ്പദത്തിനുമുമ്പുള്ള ശ്ലോകം പരുഷാക്ഷരനിബിഡമായിരിക്കുന്നു; നോക്കുക.

‘ഉക്ത്വൈവം ജഗദട്ടഹാസമുഖരം കൃത്വാ പ്രഘൂൎണ്ണദ്ദൃശഃ
സ്പഷ്ടാരാളകരാളദംഷ്ട്രവദനാസ്തേ കീചകഭ്രാതരഃ
ദൃഷ്ട്വാ പിണ്ഡിതമഗ്രജന്നിരവധിക്രോധാതിബാധാകുലഃ
കൃഷ്ണാഹേതുരിഹേതി താം വിശസിതും ബദ്ധ്വാ സമാരേഭിരേ’

കോട്ടയം കൃതികളിൽ കാണുമ്പോലെയുള്ള യമകപ്പണികളും ഇതിലുണ്ടു്.

‘സഭാജനവിലോചനൈസ്സമനിപീതരൂപാമൃതാം
സഭാജനകരാംബുജാം സവിധമാഗതാം പാർഷതീം
സഭാജനപുരസ്സരം സമുപസൃത്യ സൂതാത്മജഃ
സഭാജനമഥോ മുദാ സരസമേവമൂചേ വചഃ’

കഥ: അശേഷ ഗുണവാരിനിധിയായ മാത്സ്യരാജാവിന്റെ വാഴ്ചക്കാലം. ഒരിക്കൽ ആ രാജാവു് മാകന്ദപ്പൂക്കളിലെ മധുവുണ്ടു മദിച്ചിരുന്ന കോകിലകാമിനികളുടെ ചഞ്ചൂദഞ്ചിതമായ പഞ്ചരാഗംകൊണ്ടു സമഞ്ചിതമായിരുന്ന പൂങ്കാവനത്തിൽ സ്വപത്നിമാരോടുകൂടി പ്രവേശിക്കവേ ഉദിച്ചുയരുന്ന ചന്ദ്രമണ്ഡലം കണ്ടു് കാമാതുരനായ് ഭവിക്കുന്നു. ഇങ്ങനെ ശൃംഗാരപ്പദംകൊണ്ടുതന്നെ കഥ ആരംഭിച്ചിരിക്കുന്നു. അക്കാലത്തു് ശാന്താത്മാവായ യുധിഷ്ഠിരൻ അജ്ഞാതവാസത്തിനായി സന്യാസവേഷമവലംബിച്ചു് ആ രാജാവിന്റെ അടുക്കൽ ചെന്നു്,

‘അക്ഷയകീൎത്തേ ഞാനക്ഷക്രീഡതന്നി-
ലക്ഷമനായി മുന്നം പരപക്ഷജിതനായി
ഭിക്ഷുവായോരോരോ ദിക്ഷു നടന്നിടുന്നു’

എന്നിങ്ങനെ അസത്യം പറയാതെയും എന്നാൽ സത്യാവസ്ഥ വെളിപ്പെടുത്താതെയും തന്റെ അഭിലാഷത്തെ അറിയിക്കുന്നു. രാജാവു് അദ്ദേഹത്തിനെ അൎദ്ധാസനം നല്കി ഇരുത്തുന്നു. തത്സമയം ഭീമാദികളും വന്നുചേരുന്നു. അവർക്കു ‘വെള്ളക്കള്ളം’ പറയാൻ മടിയൊന്നുമില്ല. വലലവേഷധാരിയായ ഭീമനെ പാചകനായും ബൃഹന്നളാരൂപാവലംബിയായ അൎജ്ജു നനെ നൎത്ത കിയായും ദാമഗ്രന്ഥി, തന്ത്രീപാലകൻ എന്നീ പേർ ധരിച്ചുവന്ന നകുലസഹദേവന്മാരെ യഥാക്രമം വാജിപാലപശുപാലന്മാരായും നിയമിക്കുന്നു. തത്സമയംതന്നെ യാജ്ഞസേനി റാണി സുദേഷ്ണയെ വന്നു കാണുന്നു. ശ്രീകൃഷ്ണാൎപ്പിത സ്വാന്തയായ ആ ദേവിയുടെ ശോഭ കണ്ടു്,

‘ശശിമുഖി വരിക സുശീലേ–മമ നിശമയ ഗിരമയി ബാലേ
ഗജഗമനേ പകലാപേ–കച–വിജിതകലാപികലാപേ
ആരഹോ നീ സുകപോലേ സാക്ഷാൽ–ചാരുതവിലസുകപോലേ.’

എന്നു് ചോദിക്കുന്നു. പാഞ്ചാലിയുടെ മറുപടി കേട്ടു് പ്രസന്നയായ രാജ്ഞി അവൾക്കു് സൈരന്ധ്രീപദം നല്കുന്നു.

ഇങ്ങനെ അവർ മാത്സ്യപുരിയിൽ വാഴുന്ന കാലത്തു് രണ്ടു മല്ലന്മാർ അവിടെ വന്നുചേരുന്നു. അവരോടു് എതിരിടാൻ തന്റെ രാജ്യത്തിൽ ആരും ഇല്ലെന്നു കാണ്കയാൽ രാജാവു ദുഃഖിക്കുന്നു. ‘വലലനതിനെത്രയും മതി’ എന്നു പറഞ്ഞു് കങ്കൻ രാജാവിനെ സമാധാനപ്പെടുത്തുന്നു. ആ ദ്വന്ദ്വയുദ്ധത്തിന്റെ ഫലത്തെ,

‘മിത്രപുത്രസഹിതഃ പുനരേകശ്ശത്രുതസ്തി ഭുവി; മാസ്തു തഥാന്യഃ
ഇൎത്ഥ മേവ കിമമുത്രച മല്ലം മിത്രപുത്രസഹിതം വിദധേ സഃ’

എന്നു കവി വൎണ്ണിച്ചിരിക്കുന്നു.

ഇതിനിടയ്ക്കു് ‘വിലോചനാസേചനകാംഗസൗഷ്ഠവ’യായ മാലിനിയിൽ രാജപത്നിയുടെ സഹോദരനായ കീചകനു് അഭിനിവേശം ജനിക്കുന്നു. എന്നാൽ അയാളുടെ രതിപ്രാൎത്ഥ നയെ, തത്വോപദേശപുരസ്സരം അവൾ ഇങ്ങനെ തിരസ്കരിക്കുന്നു.

“വഞ്ചനയല്ലിന്നു മമ പഞ്ചബാണസമന്മാരാ-
യഞ്ചുഗന്ധൎവന്മാരുണ്ടു പതികൾ–പാരം കുശലമതികൾ–
ഗൂഢഗതികൾ–കളക കൊതികൾ–കരുതിടേണ്ട ചതികൾ;
ദുൎന്നയനായീടുന്ന നീയെന്നോടിന്നു ചൊന്നതവർ-
തന്നിലൊരുവനെന്നാലും ധരിക്കുന്നതാകിൽ–കലുഷമുറയ്ക്കും;
കരുണ കുറയ്ക്കും–കലശൽ ഭവിക്കും–കാണ്ക നിന്നെ വധിക്കും”

കീചകൻ തൽക്കാലം പിൻവാങ്ങിയെങ്കിലും തന്റെ സഹോദരിവഴിക്കു് അഭീഷ്ടസിദ്ധിക്കു് വഴി നോക്കുന്നു. സുദേഷ്ണയുടെ സദുപദേശമൊന്നും ഫലിക്കാതെ വന്നതിനാൽ, അവൾ,

‘എന്നാൽ ഞാനൊരുദിനമവളെ വല്ലവിധവും
നിന്നുടെ പുരമതിലയിച്ചീടാം ഗമിച്ചാലും’

എന്നു പറഞ്ഞു സമാധാനപ്പെടുത്തി അയയ്ക്കുന്നു. അനന്തരം ഒരു ദിവസം രാജ്ഞി യാജ്ഞസേനിയെ ‘ഓദനവും മധുവും കൊണ്ടു’ വരാനെന്ന ഭാവത്തിൽ കീചകഗൃഹത്തിലേക്കു് അയയ്ക്കുന്നു. പാഞ്ചാലിയുടെ പോക്കിനെ വൎണ്ണിക്കുന്ന ‘ക്ഷോണീന്ദ്രപത്നിയുടെ വാണീം നിശമ്യ’ എന്നുള്ള ദണ്ഡകം അതിമനോഹരമായ ഒരു വാങ്മയചിത്രമാണെന്നു മുൻപു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. യാജ്ഞസേനിയെ കണ്ടു് ആ കുമതി,

‘ധന്യേ മാനിനീ മമ സദനേ–താനേ–വന്നതിനാൽ ശശിവദനേ
മന്യേ മാമതിധന്യം ഭുവനേ–മദ–കളകളഹംസാഞ്ചിതഗമനേ’

എന്നീവിധമുള്ള ഭംഗിവാക്കുകളാൽ വശീകരിക്കാൻ നോക്കീട്ടു് ഫലിക്കായ്കയാൽ ബലാൽക്കാരം പ്രയോഗിക്കാൻ ഭാവിക്കുന്നു. തത്സമയം ‘ധരാധരാധിപാകൃ’തിയും ‘ഘനാഘനൗഘഗൎജ്ജ ിത’നും ആയ ഒരു രാക്ഷസൻ പാണ്ഡവപക്ഷപാതിയും സൎവസാക്ഷിയും ആയ ‘നിദാഘദീധിതി’യുടെ നിദേശമനുസരിച്ചു് അവിടെ ആവിൎഭവിച്ചു് കീചകനെ ആക്രമിക്കുന്നു. കഥാഗതിക്കു് കോട്ടം തട്ടാതെയും അനവസരമല്ലാതെയും, മൂലകഥയ്ക്കു വെളിയിൽ പോകാതെയും ആണു് തമ്പി ഇവിടെ ഒരു ‘കത്തിവേഷ’ത്തെ പ്രവേശിപ്പിച്ചിരിക്കുന്നതു്.

നായിക ഭീമന്റെ മാറത്തു ചെന്നു വീണു സങ്കടം പറഞ്ഞതായിട്ടാണു് മഹാഭാരതത്തിൽ വൎണ്ണിച്ചിരിക്കുന്നതു്. ഭീമൻ ഉടൻതന്നെ കീചകനെ വധിക്കാനായി പുറപ്പെടുകയും ചെയ്തു. എന്നാൽ ഇരയിമ്മൻതമ്പി നായികയേ ‘കുന്തീപുത്രാദി പൂൎണ്ണ’മായ രാജസഭയിലേക്കാണു് നേരേ അയയ്ക്കുന്നതു്. രാജാവോ തന്റെ സ്യാലനോടുള്ള വാത്സല്യാതിരേകത്താൽ,

‘ഗന്ധൎവാസ്സന്തി കാന്താസ്തവ ഖലു നചിരാദേവ സന്താപമേതേ
ശാന്തിം നേഷ്യന്തി ഭദ്രേ! കതിപയ സമയാൻ മീലിതാക്ഷീ സഹോഥാഃ
വത്സേ സൈരന്ധ്രി മാ ഭീഃ’

എന്നു പറഞ്ഞു് മിരട്ടി അയയ്ക്കുന്നു. എന്നാൽ ഈ വാക്കുകൾ, ആൎക്കും സംശയം ജനിപ്പിക്കാതെ തന്നെ കീചകനെ വധിപ്പാൻ ഭീമനു് ഒരു പഴുതുണ്ടാക്കിക്കൊടുക്കുന്നുണ്ടല്ലോ. നിസ്സാരമായ ഒരു ഭേദഗതിയാണു ചെയ്തിരിക്കുന്നതെങ്കിലും എത്ര ഔചിത്യപൂൎവമായിരിക്കുന്നു!

പാഞ്ചാലി പിന്നീടു് ഭീമന്റെ അടുക്കൽ ചെന്നു് സങ്കടം പറയുന്നു. അതുകേട്ടു്,

‘ഉണ്ടൊരുപായമതിന്നുരചെയ്യാം
വണ്ടാർകുഴലികളണിമൗക്തികമേ!
സങ്കേതം കില നൃത്തനികേതം
ശങ്കേതരമവനോടു വദ ദയിതേ!’

എന്നു് ഭീമൻ ഉപദേശിച്ചതനുസരിച്ചു്, ആ പാണ്ഡവധൎമ്മപത്നി അങ്ങനെ തന്നെ ചെയ്യുന്നു. കീചകൻ സങ്കേതസ്ഥലം പ്രാപിക്കുന്നു. നേരത്തേ അവിടെ ചെന്നു കിടന്നിരുന്ന ഭീമൻ ചാടി എണീല്ക്കുന്നു. യുദ്ധത്തിൽ കീചകൻ മൃത്യുപുരം പ്രാപിക്കുന്നു.

അടുത്ത ദിവസം നൃത്തശാലയിൽ മരിച്ചുകിടന്ന രാജസ്യാലനെ കണ്ടിട്ടു് രംഗപാലകൻ ‘ജാതശോകഭയവിസ്മയാകുലനാ’യ് ഭവിച്ചിട്ടു് വിവരം ഉപകീചകന്മാരെ അറിയിക്കുന്നു. അവർ തന്റെ അഗ്രജവധത്തിനു ഹേതുഭൂതയായ മാലിനിയെ ബന്ധിച്ചു കൊല്ലാൻ ഭാവിക്കവേ, അവളുടെ വിലാപം കേട്ടു വന്നുചേൎന്ന ഭീമൻ അവരെ എല്ലാം നിഗ്രഹിക്കുന്നു. അനന്തരം,

‘താൎത്ത ോന്മൊഴിയൊരു ഗന്ധൎവേന്ദ്രൻ
നേൎത്ത ിഹ വിരവൊടു കീചകനിധനം
ചൎർത്തമദത്തൊടു ചെയ്താനെന്നൊരു
വാൎത്ത പരത്തിടുക പുലൎകാലെ.’

എന്നു് അദ്ദേഹം ഉപദേശിക്കുന്നു. ഇങ്ങനെയാണു് കഥ അവസാനിപ്പിച്ചിരിക്കുന്നതു്.

ഉത്തരാസ്വയംവരം

സാഹിത്യഗുണത്തിൽ തമ്പിയുടെ മറ്റു് എല്ലാ കൃതികളേക്കാളും ഉത്തരാസ്വയംവരം മികച്ചു നിൽക്കുന്നു. കീചകവധത്തെ തുടൎന്നാണു് കഥ ആരംഭിക്കുന്നതു്. കീചകന്മാരുടെ നിഗ്രഹവാൎത്ത അറികയും മാലിനിയെ കശലിനിയായി കാണുകയും ചെയ്കയാൽ ഗന്ധൎവശങ്കിയായിത്തീൎന്ന മാത്സ്യരാജാവു് പ്രിയോക്തികളാൽ പ്രിയതമയെ സമാശ്വസിപ്പിക്കുന്നു. അങ്ങനെ അദ്ദേഹം സസുഖം വാഴുന്ന കാലത്തു് ഒരുദിവസം ‘സുരതരുചിത’മായ നന്ദനവനത്തെ അതിശയിക്കുമാറു് ‘സുരഭിലതരുവല്ലീമണ്ഡിത’മായ പൂങ്കാവനത്തെ പ്രാപിച്ചിട്ടു് ‘സുരതരുചിതചിത്ത’നായി ഭവിക്കയാൽ പ്രേയസിയോടു് ഇങ്ങനെ പറയുന്നു.

“സമയം മതിമോഹനം–മമ സമീപമതിൽ വന്നീടുക നീ–നല്ല (സമ)
രമണീയത കലരും മലർവാടിയിൽ–രതിനായകകളിയാടുവതിനു നല്ല (സമ)
നന്മയൊടിന്ദ്രവരാശയതാകും–പെണ്മണിതന്നുടെ മുഖമിദമധുനാ
വെണ്മതിരാഗമിയന്നതിവേലം–ചുംബതി കാൺക നിതംബിനിമൗലേ!
അംബുജമിഴി ശശിബിംബമുഖി വിജിത–ബിംബമധരമവിളംബം തരിക (സമ)
കോകിലകാമിനി പാടീടുന്നു–കോകികൾ വിരഹാൽ വാടീടുന്നു;
കോകനദാവലി മൂടീടുന്നു–കേകികളഴകിനൊടാടീടുന്നു;
മാകദവിശിഖനാകം രതിപതി—തുകുന്നനവധി താർകണനികരം.
ഇണ്ടൽ തീൎന്നു കുമുദങ്ങൾ വിരഞ്ഞു–കണ്ടതു ബത താമരകൾ വെടിഞ്ഞു;
വണ്ടുകൾ വിരവൊടു തമ്മിലിടഞ്ഞു–കൊണ്ടു കുമുദനിരതന്നിലണഞ്ഞു;
ഉണ്ടു മരന്ദമകുണ്ഠമദേന മു–രണ്ടു വിരണ്ടീടുന്നതു കാൺക.”

ഇങ്ങനെയുണ്ടോ ഒരു വാഗ്വിലാസം!

നളചരിതത്തിലെ ‘സാമ്യമകന്നോരുദ്യാനം’ എന്ന പദം പാടാനും വായിച്ചു രസിക്കാനും കൊള്ളാമെങ്കിൽ ആടാനുള്ള വക ഈ പദത്തിലാണു് അധികമുള്ളതു്. രസവാസനയോടുകൂടിയ ഒരു നടന്നു് ഒന്നു രണ്ടു മണിക്കൂർനേരത്തേക്കു് ആടാൻ ഇതു് വഴി നല്കുന്നു.

“പ്രായേണ കഥകളിയിലെ ദമ്പതീസംഭാഷണങ്ങളുടെ വിഷയങ്ങൾ കാമദേവനും ചന്ദ്രനും കോകിലജാലവും കേളീസൗധവും മന്ദപവനനും കേകീജാലവും ഇവയോടു ചേൎന്ന മറ്റു സാമഗ്രികളും മാത്രമാണെന്നു് അനേകം കഥകളെക്കൊണ്ടു് ഉദാഹരിക്കാവുന്നതാണു്.” ഇങ്ങനെ ഒരു പ്രൗഢനിരൂപകൻ അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ രതികുതുകിയായി നൎമ്മോദ്യാനത്തിൽ പ്രവേശിക്കുന്ന ഒരു നായകനു് മറ്റു സംഭാഷണവിഷയം എന്താണുള്ളതെന്നു മനസ്സിലാകുന്നില്ല. ഈ വസ്തുക്കളുടെ ഹൃദയാകൎഷകത്വവും മദനോദ്ദീപകത്വവും എന്നെങ്കിലും ഇല്ലാതാകുമോ? ഇങ്ങനെയുള്ള രംഗങ്ങൾ ആവശ്യമില്ലെന്നു പറഞ്ഞാൽ അൎത്ഥ ം മനസ്സിലാക്കാം. പക്ഷേ രസികന്മാരായ നടന്മാർക്കു് ആടുന്നതിനും, രസജ്ഞന്മാരായ കാണികൾക്കു കണ്ടു രസിക്കുന്നതിനും ശൃംഗാരപദം കൂടിയേ തീരൂ എന്നാണു് വച്ചിരിക്കുന്നതു്.

കവിതക്കലവറയിൽനിന്നു കല്പദ്രുമവും കാമധേനുവും കളഹംസവും ഒക്കെ നിഷ്കാസനം ചെയ്യേണ്ട കാലം ആയിരിക്കുന്നു എന്നാണു് മറ്റൊരു സരസൻ അഭിപ്രായപ്പെട്ടു കാണുന്നതു്. കാണ്മാൻ കഴിയാത്ത വസ്തുക്കൾക്കു് എന്തിനു് കവിതയിൽ പ്രവേശം നൽകുന്നു എന്നു് അയാൾ ചോദിക്കുന്നു. എന്നാൽ കാണ്മാൻ കഴിവില്ലാത്ത വസ്തുക്കളെ ഉത്ഭാവനംചെയ്യുന്നതിനുള്ള ശക്തി ഇല്ലാതിരിക്കയോ, ആ ശക്തി ഉണ്ടായിരിക്കേതന്നെ അതിനെ പ്രയോഗിക്കാതിരിക്കയോ ചെയ്തിരുന്നുവെങ്കിൽ ഇന്നത്തെ അത്ഭുതകരങ്ങളായ കണ്ടുപിടിത്തങ്ങളിൽ ഒന്നെങ്കിലും കാണുമായിരുന്നോ? പ്രത്യക്ഷജ്ഞാനമാണു് എല്ലാ ഭാവനകളുടേയും മൂലം. മനുഷ്യൻ പലേ മാതിരി പക്ഷികളെ കണ്ടുകാണുമല്ലോ. കുയിൽ ഭംഗിയായി പാടുന്നു; എന്നാൽ നിറം കാക്കയ്ക്കു തുല്യം. മയിലിനു രൂപസമ്പത്തുണ്ടു്–പക്ഷേ പറക്കാൻ വയ്യ; പോരെങ്കിൽ മാൎജ്ജ ാരകണ്ഠനുമാണു്. അതുകൊണ്ടു് ഭാവനാശക്തിവിശിഷ്ടനായ മനുഷ്യൻ പക്ഷിവൎഗ്ഗത്തിന്റെ ഗുണാംശങ്ങൾ എല്ലാം എടുത്തു് സ്വൎഗ്ഗത്തിലും ഭൂമിയിലും ഒക്കെ ചരിക്കാൻ സാമൎത്ഥ ്യമുള്ള ഒരു ഹംസപക്ഷിയേയും അതിനു ജീവിക്കാൻ ഒരു മാനസസരസ്സിനേയും സങ്കല്പിച്ചു. പക്ഷികൾ പറക്കുന്നതു കാണ്മാൻ കഴിഞ്ഞതുകൊണ്ടാണല്ലോ മനുഷ്യനു് വളരെ ശതവർഷങ്ങൾക്കുമുമ്പുതന്നെ വിമാനങ്ങളെ സങ്കല്പിക്കാൻ കഴിഞ്ഞിട്ടുള്ളതും. ഈമാതിരി സങ്കേതങ്ങൾ ദുൎഗ്രഹങ്ങളാണെന്നും പറയാവുന്നതല്ല. നമ്മുടെ പൊന്നുതമ്പുരാൻ ആശ്രിതന്മാർക്കു് ഒരു കല്പതരുവാണെന്നു പറഞ്ഞാൽ ശ്രോതാവിനുണ്ടാകുന്നിടത്തോളം അൎത്ഥ ബോധം രണ്ടോ മൂന്നോ വാക്യങ്ങളെക്കൊണ്ടുപോലും ജനിപ്പിക്കാൻ സാധിക്കയില്ല. അഥവാ കണ്ടിട്ടില്ലാത്ത വസ്തുക്കളെ വൎണ്ണിച്ചുപോകരുതെന്നു് ഒരു വകുപ്പു് സാഹിത്യശിക്ഷാനിയമത്തിൽ ചേൎക്കാമെന്നു വച്ചാലും ഒരു ഗുണവും വരാനില്ലെന്നുള്ളതിനെ ഈ നിരൂപകൻതന്നെ ഉദാഹരിച്ചു തന്നിട്ടുമുണ്ടു്. അദ്ദേഹം സാഹിത്യപരിഷൽമാസികയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ശിരീഷപുഷ്പങ്ങൾ വിരിച്ച വീഥിയിൽ പല കുറിയും സഞ്ചരിച്ചിട്ടും പേരറിയാതെ കടന്നു പോയ എന്നെ ഗ്രന്ഥമാത്രപരിചിതമായ ആ പുഷ്പത്തെ പരിചയപ്പെടുത്തിത്തന്നതു് സരോജിനിദേവിയായിരുന്നു.” നിത്യം ഇടപഴകാറുള്ള വസ്തുക്കളെപ്പോലും നിരീക്ഷണംചെയ്യുന്ന ശീലമില്ലാത്ത ഒരു കവിയ്ക്കു് തന്റെ ജീവിതദശയിൽ എത്ര വസ്തുക്കളെപ്പറ്റി പ്രത്യക്ഷജ്ഞാനം സമ്പാദിക്കാൻ കഴിയും? മലയില്ലാത്ത ദിക്കിൽ പാൎക്കു ന്നവനു് മലയേപ്പറ്റി മിണ്ടാൻ പാടില്ലെന്നു വന്നാൽ കഷ്ടമല്ലേ? “കവി പ്രകൃതിയുമായി അടുത്തു പരിചയിക്കണം; പ്രകൃതിയുടെ അന്തേവാസിയായിരിക്കണം. ഏകാന്തസൗന്ദര്യം വാരിപ്പൊഴിയുന്ന പൎവതപ്രാന്തങ്ങളും സാഗരതീരങ്ങളും കവി മാംസദൃഷ്ടികൊണ്ടുതന്നെ കാണണം.” ഈ അഭിപ്രായം അപ്പാടെ സ്വീകരിക്കാൻ നിവൃത്തിയില്ല. കവി പ്രകൃതിനിരീക്ഷകനായിരിക്കണമെന്നുള്ളതിനു സംശയമില്ല. പക്ഷേ മാംസദൃഷ്ടികൊണ്ടു കാണാത്തതൊന്നും വൎണ്ണിച്ചുകൂടെന്നു പറയുന്നതു് അംഗീകാര്യമാണോ എന്നു സംശയമാണു്. കാളിദാസമഹാകവി പ്രകൃതിസൗന്ദര്യം ആസ്വദിച്ചിട്ടില്ലെന്നു പറയാൻ സാധിക്കുമോ? ആ കവിപുംഗവന്റെ സൃഷ്ടികലാകൗശലത്തിനു് മൂൎദ്ധാഭിഷിക്തോദാഹരണമായി വിളങ്ങുന്ന ശകുന്തളയെത്തന്നെ നോക്കുക. അവൾ പ്രകൃതിയിൽ വളൎന്നു ്, പ്രകൃതിയോടു് ഇടപഴകി, പ്രകൃതിയുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു. സഹകാരവൃക്ഷവും വനജ്യോത്സ്നയും മാൻപേടയും ഒക്ക അനസൂയാപ്രിയംവദമാരെപ്പോലെതന്നെ അവളുടെ നിത്യസഹചാരികളും സഹചാരിണികളുമാണു്. പ്രകൃതിയുടെ നാഡിയോടൊപ്പം അവളുടെ ഹൃദയനാഡിയും തുടിക്കുന്നു; പ്രകൃതിയുടെ അന്തരാത്മാവുമായി അവളുടെ അന്തരാത്മാവു് നിരന്തരസംവാദം നടത്തുന്നു. ഇങ്ങനെയുള്ള ഒരു ശകുന്തളയെ സൃഷ്ടിച്ച കാളിദാസനും കാമധേനുവിനേയും കല്പകതരുവിനേയും ഉപേക്ഷിക്കാൻ സാധിച്ചിട്ടില്ലല്ലോ.

കാമധേനുവിനേയും കല്പകതരുവിനേയും നാടുകടത്തണമെന്നു പറഞ്ഞ ഈ ‘നവവിധാന’കാവ്യപ്രപഞ്ചത്തിന്റെ ബ്രഹ്മാവു തന്നെ,

‘മൂലാശ്രയാബ്ധിയിൽ മുളച്ചു പടൎന്ന മൂന്നായ്
മേലാശ്രയോദയസുമേരുവിലെത്തിമെത്തും
കാലാശ്രയക്കനകവല്ലികളിൽ കുലച്ചു
നാലാശ്രയിച്ച നറുതേൻകുല നക്കുമോ ഞാൻ.’

എന്ന ശ്ലോകത്തെ വാഴ്ത്തിയിരിക്കുന്നതാണു് അത്ഭുതം.

ഇത്തരം നിരൂപകന്മാരും കവികളും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടേ. പുനവും, ചെറുശ്ശേരിയും, എഴുത്തച്ഛനും, നമ്പ്യാരും ഒക്കെ ഇതേവരെ ജീവിച്ചു–ചത്തതിനൊപ്പമായ് ജീവിക്കയല്ല ചെയ്തതു്–അവർ സൎവോൽക്കൎഷേണ വൎത്ത ിച്ചു. ഇന്നത്തെ മഹാകവിമല്ലന്മാരുടെ കൃതികൾ പുരാണതത്വാന്വേഷണവകുപ്പുകാരുടെ ഗവേഷണത്തിനു വിധേയമാകുന്ന കാലത്തും അവർ ജീവിച്ചിരിക്കയും ചെയ്യും.

ഇരയിമ്മൻതമ്പിയുടെ കവിത്വശക്തി അടുത്ത ശൃംഗാരപദത്തിൽ സവിശേഷം പ്രകാശിക്കുന്നു.

‘ഉന്മീലൽ പത്രവല്ലീം പൃഥുലകുചഭരാം രാജാമാനദ്വിജാളീം
സാന്ദ്രച്ഛായാഭിരാമാം സ്ഫുടരസകുസുമേഷ്വാത്തഗന്ധാന്നിതാന്തം
ആരാദാരാമലക്ഷ്മീമപി നിജ ദയിതാം വീക്ഷ്യ വിഭ്രാജമാനാം
കാലേ തസ്മിൻ കരൂണാം പതിരിതി മുദിതഃ പ്രാഹ ദുര്യോധേനാഖ്യഃ’

ദുര്യോധനന്റെ ഈ പുറപ്പാടുശ്ലോകത്തിൽ ശ്ലേഷം കൊണ്ടു് ആലംബനോദ്ദീപനവിഭാവങ്ങൾക്കു താദാത്മ്യം വരുത്തിയിരിക്കുന്നു. അതിനെത്തുടൎന്നു ള്ള പദവും അതിസുന്ദരമായിട്ടുണ്ടു്. വിശേഷിച്ചു്,

‘കോകി നിൻമുഖം കണ്ടു ചന്ദ്രനെന്നു ചിന്തിച്ചു
ഏകാന്തം വിരഹത്തെ ശങ്കിച്ചിതാ
ഏകലോചനം കൊണ്ടു കോപമൊടു നിന്നെയും
ശോകമോടപരേണ നോക്കുന്നു പതിയേയും.’

എന്ന ചരണം നടന്റെ അഭിനയചാതുരിക്കു നികഷോപലവുമായിരിക്കുന്നു. ഒരേ സമയത്തുതന്നെ നടൻ തന്റെ ഒരു കണ്ണു് ഒരിടത്തും മറ്റേക്കണ്ണു് മറ്റൊരിടത്തും പതിപ്പിക്കുന്നതിനോടുകൂടിത്തന്നെ, ആദ്യത്തെ കണ്ണിൽ കോപവും മറ്റേക്കണ്ണിൽ ശോകവും സ്ഫുരിപ്പിക്കണം. അതിനുംപുറമേ ചിന്ത, ശങ്ക, കോപം, വിരഹശോകം മുതലായി പരസ്പരബന്ധമില്ലാത്ത ഭാവങ്ങളെ സ്ഥായിയായ ശൃംഗാരത്തിനു ഹാനിവരാത്ത വിധത്തിൽ മാറിമാറി തുടൎന്നഭിനയിക്കേണ്ടതായും ഇരിക്കുന്നു. ഇനി കഥ തുടരാം.

പാണ്ഡവന്മാർ മാത്സ്യപുരിയിൽ വസിച്ചുകൊണ്ടിരുന്ന കാലത്തു് അവരേപ്പറ്റിയുള്ള വിവരങ്ങൾ ഗ്രഹിച്ചുകൊണ്ടുവരാനായി ദുര്യോധനൻ ദൂതന്മാരെ നിയോഗിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം ‘ഗാന്ധാരകൎണ്ണസുരസിന്ധുജസിന്ധുരാജശല്യാദി കല്യതരബന്ധുജന’ങ്ങളാൽ പരീതനായി സ്വപുരിയിൽ ഇരിക്കവേ, ആ ദൂതന്മാരിൽ ഒരുവൻ വന്നു് ഇങ്ങനെ അറിയിക്കുന്നു:

‘ജയ ജയ നാഗകേതന! ജഗതീപതേ–ജയ ജയ നാഗകേതന
നയവിനയജലധേ–നമാമി നിൻപദസരോരുഹം. (ജയ)
൧. സാദരം നിന്നുടയ നിദേശം–കൈക്കൊണ്ടെല്ലാരും–മേദിനി-
തന്നിലോരോ ദേശം-
തോറുമധികം–മോദേന വാണീടുന്നനിശം–ഉള്ളിലാൎക്കുമോ
ഖേദമില്ലൊരു ലവലേശം–അത്രയുമല്ല–കുരുപ്രവരനിഹ
സുയോധനൻ–രിപുപ്രകരമദവിനാശനൻ–ഹരിപ്രതിമ-
നതിയശോധനൻ–ഇതി പ്രശംസതി മഹാജനം.
൨. പാൎത്ഥ ിവേന്ദ്ര ഞാനിവിടെ നിന്നു–തിരിച്ചു വേഗം-
പാൎത്ത ലംതന്നിൽ സ്വൈരമിരുന്നു–ഗൂഢമായ്
പാൎത്ഥ ന്മാരെങ്ങു മരുവുന്നു–എന്നുള്ള പര-
മാൎത്ഥ മറിഞ്ഞീടുവതിന്നു–അവരെ നന്നായ്-
വിരഞ്ഞു മുരരിപുപുരത്തിലും–ചിരം ജലധികൾതടത്തിലും
തിരഞ്ഞു ബഹുജനപദത്തിലും–തെരിഞ്ഞതില്ലൊരുവിധത്തിലും
൩. പിന്നെയുമവരെെയന്വേഷിച്ചു–വിരാടഭൂപൻ-
തന്നുടെ രാജ്യത്തിൽ ഗമിച്ചു–അവിടെയൊരു-
കന്നൽമിഴിതന്നെക്കുറിച്ച–കീചകവീരൻ-
തന്നുള്ളിലാഗ്രഹമുദിച്ചു–ഗന്ധൎവന്മാരി-
ലൊരുത്തനവനെയും ഹനിച്ചുപോൽ തരത്തിലനുജരും ധരിച്ചുപോൽ
പെരുത്ത രണമതു ഭവിച്ചുപോൽ
കരുത്തനവരെയും വധിച്ചുപോൽ.’

ഈ പദം വളരെ പ്രസിദ്ധമാണു്. ഇതിലേ ഓരോ ചരണവും ദൂതൻ ആടിക്കൊണ്ടിരിക്കുമ്പോൾ അഭിമാനം, കോപം, ശങ്ക മുതലായി ഓരോ ഭാവഭേദം ദുര്യോധനൻ മാറി മാറി സ്ഫുരിപ്പിക്കേണ്ടിയിരിക്കുന്നു.

ദൂതന്റെ വാക്കുകളിൽ നിന്നു് പാൎത്ഥ ന്മാർ വൃദ്ധവിരാടപുരത്തിൽ നിഗൂഢം വസിക്കുന്നു എന്നു മനസ്സിലാക്കീട്ടു് ദുര്യോധനൻ അവരുടെ അജ്ഞാതവാസവ്രതഭംഗം വരുത്തുന്നതിനുള്ള വഴി ആലോചിക്കുന്നു. ആലോചനയുടെ ഫലമായി,

‘എന്നാൽ വിരാടന്റെ ഗോധനമിന്നു്–ഒന്നൊഴിയാതെ ഹരിക്കണം
സന്നദ്ധരായവർ വന്നീടുന്നാകി-ലിന്നിയും കാട്ടിലയച്ചീടാം’

എന്നു് അയാൾ ഉറയ്ക്കുന്നു. അനന്തരം ത്രിഗൎത്ത പതിയെ വരുത്തി അയാളെ അതിലേയ്ക്കു ചുമതലപ്പെടുത്തീട്ടു് ദുര്യോധനൻ ‘ആന തേർ തുരഗാദി മേദുരസേന’യോടു സമേതനായി മറ്റൊരു വഴിക്കും പുറപ്പെടുന്നു.

വിരാടഗോധനം ഹരിക്കവേ വന്നെതിൎത്ത രാജാവിനെ ത്രിഗൎത്ത ൻ ബന്ധിക്കുന്നു. എന്നാൽ ‘പരിപന്ഥിസിന്ധുരഹരി’യായ ഗന്ധവാഹാത്മജൻ വന്നു് അയാളെ തോല്പിച്ചു ബന്ധിക്കയും വിരാടനെ മോചിപ്പിക്കയും ചെയ്യുന്നു.

‘ബദ്ധസ്സുശൎമ്മാഥ യുധിഷ്ഠിരോക്ത്യാ
മുക്തോ യയൗ ഹന്ത യഥാൎത്ഥ നാമാ.’

ഇങ്ങനെ ബദ്ധനായ്ത്തീൎന്ന സുശൎമ്മാവു് യുധിഷ്ഠിരോക്തിയനുസരിച്ചു് ബന്ധവിമുക്തനായ് ഭവിച്ചിട്ടു് യഥാൎത്ഥ നാമാവായ് തിരിച്ചു പോകുന്നു.

ഈ സമയമൊക്കെ വിരാടപുത്രനായ ഉത്തരൻ എന്തു ചെയ്യുന്നുവെന്നു നോക്കുക. അദ്ദേഹം ‘ശുദ്ധാന്തയൗവനവ്രത’നായ് മാരസംഗരത്തിനു കോപ്പു കൂട്ടുന്നു. അയാളുടെ പ്രേയസിമാർ,

‘വീര വിരാട കുമാര വിഭോ ചാരുതരഗുണസാഗര ഭോ
മാരലാവണ്യ–നാരീമനോഹാരി താരുണ്യ–ജയജയ–
ഭൂരി കാരുണ്യ–വന്നീടുക–ചാരത്തിഹ പാരിൽത്തവ
നേരൊത്തവരാരുത്തര–സാരസ്യസാരമറിവതിനും–നല്ല-
മാരസ്യ ലീലകൾ ചെയ്‍വതിന്നും.
നാളീകലോചനമാരേ നാം–വ്രീള കളഞ്ഞു വിവിധമോരോ
കേളികളാടി-മുദാ രംഗ–മാലകൾ പാടി–കരം കൊട്ടി-
ച്ചാലവേ ചാടി-ത്തിരുമുമ്പിൽ–താളത്തൊടു മേളത്തൊടു മേളിച്ചനു-
കൂലത്തൊടു–മാളികളേ നടനംചെയ്യേണം–നല്ല–കേളി ജഗത്തിൽ
വളൎത്ത ീടണം.
ഹൃദ്യതരമൊന്നു പാടീടുവാ-നുദ്യോഗമേളം കുറയ്ക്കരുതേ.
വിദ്യുല്ലതാംഗീ–ചൊല്ലീടുക–ഗദ്യങ്ങൾ ഭംഗി–കലൎന്നു നീ
സദ്യോ മാതംഗി–ധണം തക-ത്തദ്ധിമിത്തത്തൈയ്യ-
ത്തത്ഥോം തത്ഥോമെന്നു–മദ്ദളം വാദയ ചന്ദ്രലേഖേ–നല്ല
പദ്യങ്ങൾ ചൊല്ലു നീ രത്നലേഖേ.
പാണിവളകൾ കിലുങ്ങീടവേ–പാരം–ചേണുറ്റ കൊങ്ക കുലുങ്ങീടവേ
വേണിയഴിഞ്ഞും–നവസുമ-ശ്രേണി പൊഴിഞ്ഞും–കളമൃദു-
വാണി മൊഴിഞ്ഞും–സഖി ഹേ ക-ല്യാണീ ഘനവേണീ ശുക-
വാണീ സുശ്രോണി നാ–മിണങ്ങിക്കുമ്മിയടിച്ചിടേണം–നന്നായ്
വണങ്ങിക്കുമ്മിയടിച്ചീടേണം.’

എന്നിങ്ങനെ കുമ്മിയടിച്ചു ഭൎത്ത ാവിനെ രസിപ്പിക്കുന്നു. കുമ്മികളുടെ രാജാവാണു് ഇതു്. ഇത്ര പ്രചാരമുള്ള മറ്റൊരു ഭാഷാഗാനമുണ്ടോ എന്നു സംശയവുമാണു്.

ഇങ്ങനെ ഉത്തരനും പത്നിമാരും കളികളിൽ മുഴുകിയിരിക്കവേ ആണു് ഗോപന്മാർ വന്നു് ഗോഹരണവൃത്താന്തമറിയിക്കുന്നതു്. ഉത്തരൻ വിടുമോ? നാരീജനമദ്ധ്യഗനായ അദ്ദേഹം ഇങ്ങനെ ഗൎജ്ജ ിക്കുന്നു:

‘കണ്ടുകൊൾക മമ വീര്യം രണ്ടുനാഴികയ്ക്കുള്ളിൽ ഞാൻ
കണ്ടകനിഗ്രഹംചെയ്തുടൻ ഗോകുലമിങ്ങു
കൊണ്ടുപോരുന്നുണ്ടു നിൎണ്ണയം.
ശക്രനാദിയാകും ദേവചക്രമിങ്ങു വരികിലും
വിക്രമിയായീടുമെന്നോടു സംഗരഭുവി
നില്ക്കയില്ലെന്തു മറ്റുള്ളവർ?’

പക്ഷേ എന്തു ചെയ്യാം? ഒരു സാരഥിയില്ലല്ലോ. ഒരു നല്ല സാരഥിയെ കിട്ടിയാൽ,

‘കൃഷ്ണസാരഥിയായ് മുന്നം ജിഷ്ണു ഖാണ്ഡവദാഹത്തിൽ
ജിഷ്ണുതന്നെ വെന്നതുപോലെ സംഗരേ–രിപു-
ജിഷ്ണു ഞാൻ ജയിച്ചു വരുവേൻ.’

എന്നുള്ള ഉത്തരന്റെ വാക്കുകൾ പാഞ്ചാലിക്കു നീരസം ജനിപ്പിക്കയാൽ, അവൾ ചെന്നു് അൎജ്ജു നനോടു്,

‘വീര നീയെന്നപോലെ വൈരിസഞ്ചയം തന്നെ
പോരിൽ വെല്ലുമെന്നോരോ വീരവാദങ്ങൾ ചൊന്നാൻ’

എന്നിങ്ങനെ സങ്കടം പറയുന്നു. അൎജ്ജു നനാകട്ടേ, സാരത്ഥ്യം വഹിപ്പാൻ ബൃഹന്നളയുണ്ടെന്നും അതുകൊണ്ടു വിഷമിച്ചിട്ടു് ആവശ്യമില്ലെന്നും ഉത്തരനെ അറിയിക്കുന്നതിനു് യാജ്ഞസേനിയെ ഉപദേശിക്കുന്നു. സാരത്ഥ്യം വഹിക്കാൻ ചെന്ന ബൃഹന്നളയേ നോക്കി ഉത്തരൻ വലിയ വീരനെന്ന ഭാവത്തിൽ പറയുന്നു:

‘കേൾക്ക മാമകവചനം ഹേ ബൃഹന്നളേ കേൾക്ക മാമകവചനം
ചാതുര്യമോടു മമ സൂതകൎമ്മം ചെയ്യാമോ? ഭീതി വേണ്ട സവിധേ
ഹേതിമാൻ ഞാനുണ്ടല്ലോ’

അതു കേട്ടു് ഉള്ളിൽ ചിരി പൂണ്ടു്,

‘ആജിശീലമില്ലേതും വ്യാജമെന്നിയേ രഥ
വാജി തെളിപ്പേൻ തേരിൽ നീ ജവേന കേറുക’

എന്നിങ്ങനെ ബൃഹന്നള മറുപടിയും പറയുന്നു.

കൗരവസേനയെ കണ്ട മാത്രയിൽതന്നെ ഉത്തരന്റെ ധൈര്യമെല്ലാം അസ്തമിക്കുന്നു.

“നന്മയോടെന്റെ–യമ്മയെ–ച്ചെമ്മെ കാണ്മതിനു പാരം മന്മനമുഴറീടുന്നു.”

എന്നു് അയാൾ വിലപിക്കുന്നു. ബൃഹന്നളയാകട്ടെ,

‘നാരിമാരുടെ സദസി വീരഭാവം ചൊന്ന
വീര വദ നിന്നുടയ ധീരതയെങ്ങു പോയീ?’

എന്നു് അല്പമൊന്നു കളിയാക്കുന്നെങ്കിലും ഒടുവിൽ സാരത്ഥ്യം അയാൾക്കുതന്നെ നല്കീട്ടു് യുദ്ധത്തിനു സ്വയം ഒരുമ്പെടുന്നു. പക്ഷേ ആലിലപോലെ വിറച്ചുകൊണ്ടിരിക്കുന്ന അയാൾ എങ്ങനെ സാരത്ഥ്യം വഹിക്കും? അതു കണ്ടിട്ടു് അൎജ്ജു നൻ ശമീകോടരത്തിൽ നിഹിതമായിരിക്കുന്ന ശസ്ത്രജാലം എടുത്തു ധരിച്ച ശേഷം തന്റെ വിവരം ധരിപ്പിച്ചു് അയാൾക്കു ധൈര്യം ജനിപ്പിക്കുന്നു. പിന്നീടു് ആത്മകേതുവായ ആഞ്ജനേയനെ സ്മരിക്കുന്നു. ഹനുമാൻ പ്രത്യക്ഷപ്പെട്ടു് അൎജ്ജു നനു് വിജയം ആശംസിക്കുന്നു.

‘താവൽക്കല്പാന്തകാലോൽക്കടപവനലാൽ പുഷ്കലാവൎത്ത കാഭ്ര
പ്രദ്ധ്വാനാ ഖൎവഗൎവത്രുടനപടുതരസ്ഫാരവിഷ്ഫാരനാദഃ
അദ്ധാ ലാലാടദേശപ്രവികടകുടിലഭ്രുകുടീ ദുൎന്നിരീക്ഷോ
ബദ്ധാടോപം കിരീടീ പ്രതിഭടപടലീമാഹവായാജുഹാവ.’

അൎജ്ജു നന്റെ പോർവിളി കേട്ടു് ദുര്യോധനൻ കൎണ്ണനെ വിളിച്ചു്,

‘കൎണ്ണകഠിനം വിജയഗാണ്ഡീവനിനദ-
മൎണ്ണവപരീതമഹീമണ്ഡലവുമിളകുന്നു
കുന്തീസുതനിന്നു സമരേ വരുമിവിടെ-
യെന്തിഹ വിധേയമധുനാ’

എന്നു ചോദിക്കുന്നു. നിന്ദ്യനായ ഫൽഗുനനെ ഇനി ജീവനോടു വച്ചുകൊണ്ടിരിക്കയില്ലെന്നു് അയാൾ മറുപടി പറഞ്ഞതു കേട്ടു് കൃപർ അൎജ്ജു നന്റെ പരാക്രമങ്ങളെ വൎണ്ണിച്ചു കേൾപ്പിച്ച ശേഷം,

‘അജഗജങ്ങൾപോലെ നീയുമവനും ഹന്ത സൎവവിദിതം സ-
ന്ത്യജ നിജ പ്രശംസകളറിവേൻ ഞാൻ ത്യക്തലജ്ജചരിതം ത്വദീയം’

എന്നിങ്ങനെ കൎണ്ണനെ അധിക്ഷേപിക്കുന്നു. കൎണ്ണനാകട്ടെ,

‘കിംകിമുരചെയ്തു കൃപ നീ? നിന്നുടയ ഹംകൃതികൾ തീൎപ്പനധുനാ’

എന്നു് അട്ടഹസിച്ചുകൊണ്ടു് ചാടി വീഴുന്നു. ദുര്യോധനൻ ഇടയ്ക്കു വീണു് രണ്ടുപേരേയും സമാധാനപ്പെടുത്തുന്നു. ഓരോ പാത്രത്തിന്റേയും സ്വഭാവരചനയിൽ കവി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്നു് അവരുടെ വാക്കുകളിൽനിന്നും ചേഷ്ടകളിൽനിന്നും നമുക്കു ഗ്രഹിക്കാം.

യുദ്ധമാരംഭിക്കുന്നു. പാൎത്ഥ ൻ ‘ഭീഷ്മദ്രോണപ്രധാന’മായ സൈന്യത്തെ മോഹനാസ്ത്രത്താൽ മയക്കീട്ടു് അവരുടെ വസ്ത്രഭൂഷാദികളെ അപഹരിക്കുന്നു. ദുര്യോധനാദികൾ ബന്ധിതരായ്ഭവിക്കുന്നു. അനന്തരം അൎജ്ജു നൻ പൂൎവവൽ ആയുധങ്ങളെ ശമീകോടരത്തിൽ വച്ചിട്ടു് മാത്സ്യരാജസന്നിധിയിലേക്കു തിരിക്കുന്നു.

ഇതിനിടയ്ക്കു് മാത്സ്യനുും കങ്കനും ചൂതുകളിയിൽ ഏൎപ്പെടുന്നു. അവർ കളിയിൽ വ്യാപൃതരായിരിക്കവേ ആണു് ഒരു ദൂതൻ പ്രവേശിച്ചു്,

‘നിന്നുടെ നന്ദനൻ ചെന്നു കൗരവന്മാരെ
വെന്നു ഗോക്കളെ വീണ്ടുപോലിന്നു വന്നുപോൽ’

എന്ന വിവരം അറിയിക്കുന്നതു്. അതു കേട്ടു് ‘ഉത്തരനല്ല ജയം–ക്ഷത്താവാം ബൃഹന്നള സത്വരം വൈരിസഞ്ചയം വെന്നു നിൎണ്ണയം’ എന്നു് കങ്കസന്യാസി പറഞ്ഞുപോകുന്നു. കുപിതനായ രാജാവു് അക്ഷംകൊണ്ടു് അദ്ദേഹത്തിനെ എറിയുന്നു. സന്യാസിക്കു് മുറിവു പറ്റുന്നു. ക്ഷതത്തിൽനിന്നു് രക്തം പ്രവഹിക്കുന്നതു കണ്ടു് യാജ്ഞസേനി ആ രക്തത്തെ ഉത്തരീയത്തിലേല്ക്കുന്നു. തത്സമയം ഉത്തരനും വന്നുചേരുന്നു.

‘ശക്രസുതനൊരുവനഥ വന്നു–രിപു-
ചക്രമശേഷമപി വെന്നു
വിക്രമിയവൻ വിജയലക്ഷ്മിയോടു ചേർന്നു’

എന്നുള്ള ഉത്തരവാക്യം കേട്ടു് മാത്സൻ പശ്ചാത്തപിക്കുന്നു.

ഇതിനിടയ്ക്കു് വ്രണിതനായി സ്വന്തം മുറിയിൽ കിടക്കുന്ന ധൎമ്മപുത്രനെ കണ്ടിട്ടു് ഭീമൻ,

‘ഏണാങ്കകുലദീപ! എന്തഹോ ഭവാൻ
ക്ഷീണഭാവേന ശയിച്ചിടുന്നു?–തവ
ചേണാൎന്ന മുഖപത്മം മ്ലാനശോഭമായിപ്പോൾ
കാണുന്നതിനെന്തൊരു കാരണം? കഥിക്കണം’

എന്നു ചോദിക്കുന്നു. ധൎമ്മപുത്രർ ഉണ്ടായ സംഭവങ്ങളെല്ലാം വിവരിച്ചു കേൾപ്പിച്ചപ്പോൾ, ഭീമൻ കോപപരവശനായിട്ട് ‘ഈ മാത്സ്യനേയും ദുര്യോധനാദികളേയും ഒക്കെ അരനിമിഷത്തിനുള്ളിൽ കാലനൂൎക്കു ് അയയ്ക്കുന്നുണ്ടെ’ന്നു് ഗൎജ്ജ ിക്കുന്നു. ധൎമ്മപുത്രർ പ്രിയോക്തികളാൽ അനുജന്റെ കോപത്തെ ഒരുവിധം അടക്കുന്നു.

അജ്ഞാതവാസകാലം അവസാനിക്കുന്നു. ‘നിസ്തീൎണ്ണസത്യജലധി’കളായ ധൎമ്മപുത്രാദികൾ സ്വസ്വരൂപങ്ങൾ അവലംബിക്കുന്ന മാത്സ്യൻ അവരെ വന്നു കണ്ടു് ക്ഷമായാചനം ചെയ്യുന്നു. തന്റെ പുത്രിയെ അൎജ്ജു നനു് കല്യാണം കഴിച്ചു കൊടുത്താൽ കൊള്ളാമെന്നുള്ള അഭിലാഷത്തെയും പ്രകാശിപ്പിക്കുന്നു. എന്നാൽ അൎജ്ജു നന്റെ ഉപദേശം അനുസരിച്ചു് അദ്ദേഹം ഉത്തരയെ അഭിമന്യുവിനു കൊടുപ്പാൻ നിശ്ചയിക്കുന്നു. വിവാഹോത്സവം പൊടിപൂരമായി നടക്കുന്നു. അനന്തരം തന്റെ നഷ്ടമായ രാജ്യം വീണ്ടെടുക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി ധൎമ്മപുത്രർ ശ്രീകൃഷ്ണനെ ചെന്നു കണ്ടു് വന്ദിക്കുന്നു.

‘ധൂൎത്തു പെരുത്തൊരു ധാൎത്ത രാഷ്ട്രന്മാരെ
പാൎത്ത ിടാതിനി വെന്നു രണാങ്കണേ
പാൎത്ത ലമിതു നീ പാലിച്ചിടും.’

എന്നുള്ള ഭഗവദനുഗ്രഹത്തോടുകൂടി കഥയും അവസാനിക്കുന്നു.

ദക്ഷയാഗം

ഉത്രംതിരുനാൾ തമ്പുരാന്റെ നിൎദേശാനുസരണം രചിക്കപ്പെട്ട ഒരു കഥയാണു് ദക്ഷയാഗം. തമ്പിയുടെ മറ്റു കഥകളേപ്പോലെ തന്നെ ഇതും വളരെ പ്രൗഢമായിരിക്കുന്നു. സാധുലോകചിന്താമണിയും ധൎമ്മകൎമ്മപാരായണനും വേദശാസ്ത്രാദികോവിദനും ആയ ദക്ഷപ്രജാപതി ഒരു രാത്രി ‘സോമാഭിരാമദ്യുതിമുഖലസിത’യും ‘താരാഹാരാതിരമ്യ’യും ‘കാമോല്ലാസാനുകൂല’യും ‘കുവലയബഹളാമോദസൗരഭ്യദാത്രി’യും ആയ തന്റെ പ്രേയസി അടുത്തു വരുന്നതു കണ്ടിട്ടു് രാഗവും പ്രേമവും ആനന്ദവും കലൎന്ന ഹൃദയത്തോടുകൂടി ഇങ്ങനെ പറയുന്നു:

‘പൂന്തേൻവാണി ശൃണു മമ വാണീ–പൂവണി ഘനവേണീ
കാന്തേ സമയമഹോ രമണീയം–കനിവൊടു വിലസുന്നൂ രജനീയം
കണ്ടാലും ശശിബിംബമുദാരം–കണ്ഠേകാളജടാലങ്കാരം
തണ്ടാൎബ ാണമഹോത്സവദീപം–തരുണിനിരാകൃതമാരാടോപം
പനിമതിബിംബം മുഖസമമിഹ തേ–പണിതുടരുമ്പോളാശു മുകളിതേ
വനജേ ദുഃസ്ഥിതനാം വിധി നൂനം–മതിയാക്കീ ബത ശില്പവിധാനം.
കാമോദ്ദീപനകാരണരൂപേ–കാമിനി നീ മമ വരിക സമീപേ
സാമോദം മധുരാധുരമയി തേ–സാമജഗാമിനി തരിക മേ ദയിതേ.’

ശ്വാസം മുട്ടിയാലും പ്രാസം മുട്ടിയ്ക്കാറില്ലായിരുന്നെന്നു് ഉണ്ണായിവാരിയരെപ്പറ്റി പറയാറുണ്ടു്. അന്ത്യപ്രാസത്തിനു വേണ്ടി ചിലപ്പോൾ വ്യാകരണവിധികളെപ്പോലും ലംഘിക്കാൻ അദ്ദേഹം മടിച്ചിട്ടില്ല. തമ്പിയ്ക്കാകട്ടെ പ്രാസപ്രയോഗത്തെ സംബന്ധിച്ചിടത്തോളം ഒരു കൂസലുമില്ല. എല്ലാവിധ പ്രാസങ്ങളും അദ്ദേഹത്തിന്റെ കൃതികളിൽ സുലഭങ്ങളാണു്. എന്നാൽ അവയ്ക്കു വേണ്ടി ക്ലേശിച്ചിട്ടുമില്ല.

ദക്ഷൻ ഇപ്രകാരം പ്രേയസിയോടുകൂടി സുഖമായി വാഴുന്ന കാലത്തു് സൂര്യോദയത്തിനു മുമ്പായി യമുനാസ്നാനാൎത്ഥ ം പുറപ്പെടുന്നു. അപ്പോൾ ആ നദിയിലെ അരവിന്ദപത്രങ്ങളിലൊന്നിൽ ‘ശരദിന്ദുകാന്തി കോലുന്ന’ ഒരു ‘വരകംബുമണി’ കണ്ടിട്ടു് കൗതുകപൂൎവം എടുക്കുന്നു.

‘കണ്ണിണയ്ക്കാനന്ദം നല്കീടുന്നു പാരം–കാളിന്ദീനദി സാമ്പ്രതം
എണ്ണമറ്റുള്ള നല്ലോരേതൽഗുണങ്ങളെല്ലാം
വൎണ്ണിപ്പാനാവതല്ല കുണ്ഡലീശനുപോലും.
ഞാനെന്നുടലിലഭി–മാനം–വെടിഞ്ഞു പര-
മാനന്ദാകാരപൂൎണ്ണമാനസന്മാർ
നാനാമുനികൾ വന്നു–സ്നാനവും ചെയ്തു ചെമ്മെ
ധ്യാനംപൂണ്ടിഹ തീരകാനനേ വാഴുന്നഹോ
നളിനങ്ങളളിവൃന്ദമിളിതങ്ങൾ കാന്തമാൎതൻ
അളകാഞ്ചിതാസ്യങ്ങൾപോൽ വിളങ്ങീടുന്നു.
പുളിനങ്ങളിൽ നല്ല കളഹംസലീല കണ്ടു
കളിയല്ലേ മനതാരിൽ വളരുന്നൂ പരിതോഷം’

ഈ പദം ‘കുണ്ഡിനനായക’ എന്ന നളചരിതപദത്തിന്റെ കനിഷ്ഠസഹോദരിയാണു്.

ദക്ഷൻ ‘പങ്കം പോക്കുന്ന മന്ദാകിനി’യിൽ മുഴുകി പത്മപത്രസ്ഥമായ ആ ശംഖത്തെ കയ്യിൽ എടുത്ത മാത്രയിൽ അതു ഒരു കന്യകാരത്നമായി രൂപാന്തരപ്പെടുന്നു. ‘ശങ്കരസ്യപ്രണയിനി’ തന്റെ മകളായി ജനിച്ചതായിരിക്കുമോ എന്നു ശങ്കിച്ചു് അദ്ദേഹം ആ കന്യകയെ സ്വപത്നിയുടെ അങ്കതലത്തിൽ ചേർക്കുന്നു.

‘വിധിതന്ന നിധിയാമീ നന്ദിനി–മേലിൽ
വിവിധകാമം തരുവാൻ നന്ദിനി
വിധിവിലാസം നമുക്കു നന്നിനി–ഇവൾ
വിധുമുഖി സൎവലോകാനന്ദിനി–ഹേ ജായേ’

എന്ന ഭൎത്തൃ വാക്യം അനുസരിച്ചു് ദക്ഷപത്നി ആ ശിശുവിനെ വാത്സല്യപൂൎവം വളൎത്തു ന്നു. ക്രമേണ അവൾ സകലകലാവിചക്ഷണയായ്ത്തീരുന്നു. എന്നാൽ അരമനയിലെ സുഖഭോഗങ്ങളൊന്നിലും അവൾക്കു താൽപ്പര്യം ജനിക്കായ്കയാൽ, തപസ്സിനായി അവൾ ഒരുങ്ങുന്നു. അങ്ങനെ ‘മരാളകന്യാമിവമാനസംഗത’യായ ഈ അരാളകേശിനിയെ കണ്ടു് ‘സ്മരാളസാത്മാവാ’യിത്തീൎന്ന ഒരു അസുരൻ അവളെ ഹരിപ്പാൻ നോക്കിയിട്ടു് തപോമയാഗ്നിയിൽ ശലഭദശയെ പ്രാപിക്കുന്നു.

അങ്ങനെ ഇരിക്കേ, ആ കന്യകയുടെ നിരീക്ഷണപരീക്ഷണാൎത്ഥ ം ഒരു ദിവസം ശിവൻ ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തിൽ അവിടെ ചെന്നിട്ടു്,

‘ചെന്തളിർ കോമളഗാത്രം ചെയ്കൊലാ നീ ക്ലേശപാത്രം
എന്തുമോഹമത്രമാത്രം ഇണ്ടൽ കൊൾവാനഹോരാത്രം’

എന്നു ചോദിക്കുന്നു. ഇന്ദുചൂഡൻ തന്റെ വരനായ്‍വരാൻ വേണ്ടിയാണു് താൻ തപസ്സു ചെയ്യുന്നതെന്നു് അവൾ പറഞ്ഞപ്പോൾ അദ്ദേഹം ശിവനെ അധിക്ഷേപിക്കാൻ തുടങ്ങുകയും അതുകേട്ടു്,

‘ഈശ്വരദൂഷണാലാപം എന്തിനയ്യോ? ശാന്തം പാപം
ശാശ്വതധൎമ്മവിലോപം സമ്പ്രതി വേണ്ടാ സല്ലാപം’

എന്നു തടഞ്ഞിട്ടു് അവിടെ നിന്നു പൊയ്ക്കളയാൻ ഭാവിക്കയും ചെയ്യുന്നു. അപ്പോൾ ഭഗവാൻ തന്റെ സാക്ഷാദ്രുപം അവലംബിച്ചിട്ടു മൃദുഹാസം തൂകിക്കൊ​ണ്ടു പറയുന്നു:

‘പൂന്തേൻനേൎവാണി ബാലേ! സുമുഖി വിമുഖിയായെങ്ങു പോകുന്നിദാനീം
സ്വാന്തേ സന്തോഷമേറ്റം തരുവതിനിഹ തേ വന്നു ഞാൻ നിന്നിടുമ്പോൾ
ഞാൻ തേ ഭാവം ഗ്രഹിപ്പാനവനിസുരമിഷാലപ്രിയം ചൊന്നതെല്ലാം
കാന്തേ ഹാ ഹന്ത കോപം കളക മയി തവാഭീഷ്ടമെല്ലാം തരുന്നേൻ.’

ദേവിയുടെ അപ്പോഴത്തെ ഭാവത്തേയും കല്യാണത്തിന്റെ ഒരുക്കങ്ങളേയും ‘ക്ഷോണീന്ദ്രപത്നിയുടെ വാണീം നിശമ്യ’ എന്നതിനോടു് കിടപിടിക്കത്തക്ക ഒരു ദണ്ഡകത്തിൽ കവി വൎണ്ണിച്ചിരിക്കുന്നു.

‘ഏണാങ്കമൗലിയുടെ ചേണാൎന്നരൂപമുട-
നേണാക്ഷികണ്ടവൾ തെളിഞ്ഞു–രക്ഷികൾപറഞ്ഞു–ദക്ഷനതറിഞ്ഞു-
പ്രിയദുഹിതൃപരിണയനമഴകൊടു കഴിപ്പതിനു
സുഗുണനിധി വിരവിനൊടു തുനിഞ്ഞു.
കല്യാണവാൎത്ത യതു ചൊല്ലാൎന്ന ദൂതരുടെ ചൊല്ലാലറിഞ്ഞു മുദമാൎന്നു
സുരതതികൾ വന്നു–പുരമതിൽ നിരന്നു–
മുനികളൊടുസമമഴകിലവനുപചരിച്ചു–പുനരധികസുഖമഖിലരുമിരുന്നു
ഉദ്യോഗമോടു ബഹു വിദ്യാധരാദിയുടെ വാദ്യാരവം ദിവി മുഴങ്ങീ–
പ്രീതിയൊടു സംഗീ–താദികൾ തുടങ്ങി–തത്ര സുരയുവതിജന
ചിത്രതരരസലളിതനൃത്തമതു സഭയതിൽ വിളങ്ങി.
ഫണിഭൂഷണപ്രിയയെ–മണിഭൂഷണങ്ങളുടനണിയിച്ചു
വാണിവഴിപോലെ–തദനു ശുഭകാലേ–ത്രിജഗദനുകൂലേ–
ഭുവനപതി ഗിരശനഥ സതിയുടയ കരകമലമിതമൊടു
പിടിച്ചു വിധിപോലെ’

ഇന്ദ്രാദികൾ പുഷ്പവൎഷം ചെയ്യുന്നു; അനന്തരം അവർ ഭഗവാനെ വന്ദിച്ചിട്ടു് ദക്ഷനെ പ്രശംസിക്കുന്നു. എന്നാൽ വിവാഹകൎമ്മത്തിനുശേഷം ഭഗവാൻ യാത്രപോലും ചോദിക്കാതെ മറഞ്ഞുകളയുകയാൽ സതീദേവി ദീനദീനം വിലപിക്കുന്നു. അതുകേട്ടു് വാണീദേവി ഗീൎവാണനാരിമാരോടുകൂടി ചേൎന്നു ്,

‘പരിണനയശേഷമേവം പരിതപിക്ക യോഗ്യമല്ല
ഇന്ദുചൂഡൻ നിന്നരികിൽ–ഇന്നു നാളെ വരുമല്ലോ’

എന്നിങ്ങനെ പറഞ്ഞു് സമാധാനപ്പെടുത്തുന്നു.

ദക്ഷനാകട്ടേ കോപപരവശനായിച്ചമഞ്ഞു. ദേവി വീണ്ടും തപോവനം പ്രാപിക്കുന്നു. തദവസരത്തിൽ ഭഗവാൻ ആവിൎഭവിച്ചു് ദേവിയേയും കൂട്ടിക്കൊണ്ടു കൈലാസത്തിലേക്കു പൊയ്ക്കളയുന്നു. അതു് ദക്ഷന്റെ കോപത്തെ പൂൎവാധികം വൎദ്ധിപ്പിക്കുന്നു. അദ്ദേഹം ദേവന്മാരുടെ അടുക്കൽ ച്ചെന്നു്,

‘അറിയാതെ മമ പുത്രിയെ നല്കിയതനുചിതമായിതഹോ
പരിപാകവുമഭിമാനവും ലൗകികപദവിയുമില്ലാത്ത
ദൎഗ്ഗന്റെ ശീലം (അറിയാതെ)
… … …
ജാതിയിവനേതെന്നാരറിഞ്ഞീടുന്നു
ജ്ഞാതിജനവുമിവനില്ല പാൎക്കിലാരും
ചേതസി മമതയുമില്ലിവനാരിലും
ഭൂതിലാഭംകൊണ്ടേറ്റം മോദിച്ചു മരുവുന്നു.’

എന്നിങ്ങനെ ശിവനെ ആക്ഷേപിക്കുന്നു. ദക്ഷന്റെ ഈ ആക്ഷേപവാക്കുകളിൽ സ്തുതിപരമായ ഒരു അൎത്ഥ ംകൂടി ഘടിപ്പിച്ചിരിക്കുന്നതു് കവിയുടെ ഭക്തിയ്ക്കു സാക്ഷ്യം വഹിക്കുന്നു.

ഈ നിന്ദാവാക്യങ്ങൾ കേട്ടു് ദേവന്മാർ,

‘ശൎവനോടു ചെയ്കിലവമാനം–ഹന്ത–സൎവപദാമതു നിദാനം
സൎവദാ ചെയ്ക ശിവമോദം–ഭവാൻ–സാമ്പ്രതമിതിന്നരുതു വാദം’

എന്നുപദേശിക്കുകയാൽ അദ്ദേഹം പുരവൈരിയെ കാണ്മാൻ പുറപ്പെടുന്നു. ഗൎവിഷ്ഠനായ ആ ദക്ഷന്റെ വരവു കണ്ടു്,

‘ദുൎവരരാജസഗുണംകൊണ്ടിവനു ഗൎവവുമുണ്ടുള്ളിലധികം
സൎവേശ്വരൻ മരുവുമുൎവീധരം ജഗതി ദുൎവിനീതന്മാൎക്കു ദുഷ്പ്രാപമേറ്റതും
ചതുരാനനൻ തന്റെ തനയൻ ദക്ഷനിവൻ ചതുരതയോടിഹ വരുന്നു
അതിമാത്രമവനുടയ മതിയതിൽ വളൎന്നു ള്ള മദമാശു തീൎത്ത ിടുവതിനില്ല സംശയം’

എന്നു ശിവപാൎഷദനായ നന്ദി വിചാരിക്കുന്നു.

ഇങ്ങനെ ദക്ഷപ്രജാപതി നന്ദിയാൽ ധിക്കൃതനായിട്ടു് തിരിച്ചുപോയി അദ്ധ്വരങ്ങളിൽ ശിവനുള്ള ഹവ്യാൎപ്പണത്തെ നിരോധിക്കുന്നു.

അങ്ങനെ ഇരിക്കേ ബ്രഹ്മാവു് ഒരു യാഗം ചെയ്‍വാൻ നിശ്ചയിച്ചുറച്ചിട്ടു് കൈലാസനഗരിയിൽ ചെന്നു്,

‘മനസി മമ രുചിയുണ്ടു യാഗം ചെയ്‍വാൻ
മാന്യകൃപയാ കുരു നിയോഗം–അങ്ങു
കനിവൊടു വന്നു തവ കൈക്കൊൾക ഭാഗം’

എന്നപേക്ഷിക്കുന്നു. എന്നാൽ,

‘ഇന്നു ഞാൻ വരുവതവമാനം–നിന്റെ നന്ദനൻ വൈരി മമ നൂനം–തത്ര–
നന്ദിയെ നിയോഗിപ്പനെന്നോടു സമാനം’

എന്നുള്ള ഭഗവദ്വാക്യം കേട്ടു് ബ്രഹ്മാവു് പ്രസന്നനായി തിരിച്ചു പോകുന്നു.

യാഗം ആരംഭിക്കുന്നു. നന്ദി യഥാകാലം വന്നുചേരുന്നു. തത്സമയം ദക്ഷൻ സഭാമധ്യത്തിൽ വച്ചു് ‘താരകേശ്വര കിശോരശേഖരപരിചാരക’നായ ആ ഭക്തശിരോമണി കേൾക്കേ ശിവനെ ദുഷിക്കുന്നു. അതു കേട്ടു് ‘ഭുജഗഭൂഷണദൂഷണഭാഷണശ്രവണരോഷകഷായിതലോചന’നായി നന്ദി തിരിച്ചുപോകുന്നു. ബ്രഹ്മാദികൾ പരിഭ്രമിക്കുന്നു.

അല്പകാലം കഴിഞ്ഞു് ദക്ഷനും ഒരു യാഗം തുടങ്ങുന്നു. ശിവനെ ഭയപ്പെട്ടു് ദേവന്മാരാരും അതിൽ സംബന്ധിക്കുന്നില്ല. നാരദവസിഷ്ഠാദികളും നിസ്സഹരണം അനുഷ്ഠിക്കുന്നു. അദ്ദേഹത്തിന്റെ പിതാവായ ധാതാവുപോലും അതിൽ പങ്കുകൊള്ളുന്നില്ല. അങ്ങനെ ഇരിക്കേ ദധീചിമഹൎഷി അവിടെ വന്നുചേരുന്നു. അദ്ദേഹവും ശിവദ്വേഷം ആപൽക്കരമാണെന്നു ഉപദേശിച്ചു നോക്കുന്നു. പക്ഷേ ഫലിക്കുന്നില്ല.

തത്സമയം കലഹത്തിനു വല്ല വഴിയുമുണ്ടോ എന്നു നോക്കി നടക്കുന്ന നാരദൻ കൈലാസത്തിൽ ചെന്നു് ദക്ഷന്റെ യാഗാരംഭത്തെപ്പറ്റി അറിയിക്കുന്നു. ദേവി ദാക്ഷായണി അതു കേട്ടു്,

‘ഇന്നുമേ ജനകൻ ചെയ്യുന്ന യാഗഘോഷങ്ങൾ
ചെന്നുകണ്ടു വരുവാനെന്നിൽ നിൻകൃപ വേണം
എന്നുടെ സോദരിമാരെല്ലാവരുമവിടെ
വന്നീടുമവരെയും വടിവിൽ കണ്ടീടാമല്ലോ.
തത്ര ഞാൻ ഗമിച്ചെങ്കിൽ താതനുള്ള വിദ്വേഷ-
മത്രയുമകന്നീടുമത്രമാത്രവുമല്ല,
എത്രയും പരിതോഷമെല്ലാൎക്കുമുളവാകും
സത്രവും വഴിപോലെ സഫലമായ്ഭവിച്ചീടും.’

എന്നു ഭഗവാനോടു് അപേക്ഷിക്കുന്നു. പരമശിവൻ തടസ്സം പറഞ്ഞിട്ടും വകവയ്ക്കാതെ ദേവി ദക്ഷപുരിയിലേക്കു പുറപ്പെടുന്നു. ദക്ഷനാകട്ടെ ദേവിയെ അധിക്ഷേപിക്കുന്നു; എന്നു മാത്രമല്ല,

‘പ്രീതി നിന്നിലെനിക്കു നഹി–ഗത-
നീതിയാം തവ പതിയിൽ നിന്നൊരു
ഭീതി തെല്ലമതില്ല നിന്നുടെ
താതനും ഞാനല്ല സമ്പ്രതി’

എന്നു് ഖണ്ഡിതമായി പറകയും ചെയ്യുന്നു. ആ സതീരത്നം,

‘അഷ്ടമൂൎത്ത ിയെ നിന്ദചെയ്‍വതു കഷ്ടമെന്തിതു തോന്നിയതുഹൃദി
വിഷ്ടപേശവിരോധമിഹ തവ ദിഷ്ടദോഷവശേന വന്നിതു’

എന്നു പറഞ്ഞു് തിരിച്ചു പോന്നിട്ടു് ഭൎത്ത ാവിനോടു് ക്ഷമാപണപുരസ്സരം,

‘താമസശീലനാകും ദക്ഷനെ കൊല്ലുവാനേതും
താമസിച്ചീടൊല്ല താതനവനല്ലിനിമേൽ’

എന്നു പ്രാൎത്ഥ ിക്കുന്നു. ഭഗവാൻ ദേവിയെ സമാശ്വസിപ്പിച്ചശേഷം, തന്റെ നിടിലേക്ഷണത്തിൽ നിന്നു് വീരഭദ്രനേയും ഭദ്രകാളിയേയും ജനിപ്പിച്ചിട്ടു് ദക്ഷയാഗം മുടക്കാനായി നിയോഗിക്കുന്നു. വീരഭദ്രൻ അവിടെ ചെന്നു് ദക്ഷന്റെ ശിരസ്സിനെ തന്റെ വാളുകൊണ്ടു കൊയ്തെടുത്തിട്ടു്, ദക്ഷിണാഗ്നിയിൽ ഹോമിക്കുന്നു; അധ്വരത്തേയും ഭഞ്ജിക്കുന്നു. തൽക്ഷണം ശ്രീപരമേശ്വരൻ ദിവ്യവൃഷഭാധിരൂഢനായി അവിടെ ആവിൎഭവിക്കുന്നു. ദേവന്മാർ സ്തുതിവാക്യങ്ങളാൽ അദ്ദേഹത്തിനെ പ്രീണിപ്പിച്ചിട്ടു്,

‘വിധിസുതന്റെ ജീവിതത്തെ വിരവോടിങ്ങു ചേൎത്തു യജ്ഞ-
വിധിവിരോധമാശു തീൎത്തു കാത്തുകൊൾക കരുണയാ’

എന്നു പ്രാൎത്ഥ ിച്ചതനുസരിച്ചു്, ‘ദക്ഷനെ’ ജീവിപ്പിക്കുന്നു. ദക്ഷൻ ‘ചന്ദ്രചൂഡ നമോസ്തുതേ ജയ സന്തതം ജഗദീശ’ എന്നു സ്തുതിക്കുന്നു. ഈ സ്തുതിയാൽ സമ്പ്രീതനായ ഭുജഗഭൂഷണൻ ദക്ഷനെ ആശീൎവദിച്ചിട്ടു് കൈലാസം പ്രാപിക്കുന്നു. ദക്ഷനും വിഗതഹൃദയകല്മഷനായി സ്വപുരിയിൽ പ്രചുരസുഖം വസിക്കുന്നു.

‘അഗേന്ദ്രഭൂഷിതം ദേവ-
മപി നാഗേന്ദ്രഭൂഷിതം
സൎവമംഗലയോപേതം
സൎവമംഗലദം ഭജേ’

ഈ സംക്ഷിപ്തവിവരണത്തിൽനിന്നു് ഇരയിമ്മൻതമ്പിയുടെ കവിതയെപ്പറ്റി ഒരു സാമാന്യജ്ഞാനം വായനക്കാൎക്കു ണ്ടാകുമെന്നു വിശ്വസിക്കുന്നു. അഭിനയം, സംഗീതം, സാഹിത്യം എന്നീ മൂന്നംശങ്ങളിലും ഈ ആട്ടക്കഥകൾ ഉച്ചശ്രേണിയിലുള്ളവയാണു്. വൃത്ത്യനുഗുണമായ സ്വരവ്യഞ്ജനങ്ങളുടെ സമീചിനമായ സമ്മേളനത്താലുണ്ടാകുന്ന മധുരിമകൊണ്ടും, ശ്രോതാക്കളുടെ ഹൃദയതന്ദ്രികളിൽ സ്പന്ദനമുണ്ടാക്കാൻ പര്യാപ്തമായ ഭാവസന്നിവേശംകൊണ്ടും അദ്ദേഹത്തിന്റെ കൃതികൾ ലോകോത്തര ഗുണോത്തരങ്ങളായ് വിളങ്ങുന്നു. സംഗീതാത്മകമായ സാഹിത്യവും സാഹിതീഗുണവിശിഷ്ടമായ സംഗീതവും തമ്പിയുടെ പദങ്ങളിൽ ഇണങ്ങിച്ചേൎന്നിരിക്കുന്നു. കഥകളികളുടെ കൂട്ടത്തിൽ,

‘കോട്ടം വിട്ടൊരു കോട്ടയം കഥകൾ നാളഞ്ചാതെ വഞ്ചീശ്വര-
ശ്രേഷ്ഠൻ തന്നുടെ നാലു; തമ്പിയുടെ മൂന്നൊന്നക്കരീന്ദ്രന്റെയും’

എന്നീ പന്ത്രണ്ടു കഥകളും ഉണ്ണായിയുടെ നാലു ദിവസത്തെ കഥകളും ആണു് പ്രസിദ്ധം. ഇനി നമുക്കു് കരീന്ദ്രന്റെ കൃതിയിലേക്കു കടക്കാം.

വിദ്വാൻ കോയിത്തമ്പുരാൻ

വിദ്വാൻ കോയിത്തമ്പുരാന്റെ യഥാൎത്ഥ നാമം രവിവൎമ്മ എന്നായിരുന്നു എന്നു് സൎവാധികാര്യക്കാർ ഗോവിന്ദപ്പിള്ള അവർകൾ പ്രസ്താവിച്ചിരിക്കുന്നു. എന്നാൽ അവിടുത്തേ പേരു് രാജരാജവൎമ്മ എന്നാണെന്നു് രാവണവിജയം ആട്ടക്കഥയുടെ അവതാരികയിൽ ഡാക്ടർ ഗോദവൎമ്മയും അഭിപ്രായപ്പെട്ടുകാണുന്നു. ഈ അഭിപ്രായമായിരിക്കണം ശരിയെന്നു തോന്നുന്നു. അവിടുന്നു് മഹാപണ്ഡിതനായിരുന്ന കിഴക്കാംചേരി നമ്പൂരിപ്പാട്ടിലേയും വിഷ്ണുമായാചരിതാദി കൃതികളുടെ ഗ്രന്ഥകൎത്രിയും മഹാവിദുഷിയും ആയിരുന്ന കിളിമാനൂർ ഉമാദേവിത്തമ്പുരാട്ടിയുടേയും ഏകപുത്രനായി ൯൮൭-ൽ ജനിച്ചു. പിതാവായിരുന്ന നാരായണൻ നമ്പൂരിപ്പാടിനെ കവിതന്നെ രാവണവിജയത്തിൽ ഇങ്ങനെ കീൎത്ത ിച്ചിരിക്കുന്നു.

‘ശ്രീമദ്ഭാഗവതാൎത്ഥ തത്വകഥനേ യോ വാ പരശ്രീശുകോ
ദ്വേധാ മദ്ഗുരുനായകോ ദ്വിജവരോ നാരായണാഖ്യോ പ്രനിശം
അന്തൎമ്മോഹമഹാന്ധകാരപടലം നിശ്ശേഷമുത്സാദയ-
ന്നന്തേവാസിജനേഷ്വപാരകരുണാസിന്ധുഃ പ്രസന്നോ പ്ര സ്തു മേ.’

ഈ പദ്യത്തിൽനിന്നു് കോയിത്തമ്പുരാന്റെ ആദ്യത്തെ ഗുരു പിതാവു തന്നെ ആയിരുന്നു എന്നു തെളിയുന്നു. ‘ചെറുണ്ണി’ എന്നായിരുന്നു അവിടുത്തേ ഓമനപ്പേരു്. ചെറുപ്പത്തിലേ തന്നെ ‘ചെറുണ്ണി’ത്തമ്പുരാൻ സംസ്കൃതത്തിൽ വേണ്ട വൈദുഷ്യം സമ്പാദിച്ചു കഴിഞ്ഞു.

‘വിതതകുടിലകേശം വിദ്യമാനേന്ദുലേശം
കമലശരവിനാശം കാളമേഘപ്രകാശം
വനചരതനുമീശം വൈരിണാ കാലപാശം
ശുകഹരിണപുരേശം ഭാവയേ പാൎവതീശം’

എന്ന പദ്യം പത്താമത്തെ വയസ്സിൽ അവിടുന്നു രചിച്ചതാണത്രേ. ഈ ബാലന്റെ നിശിതമായ ധീഷണാശക്തിയും അപ്രതിഹതമായ ഭാവനാവിലാസവും കണ്ടു് അന്നത്തേ റീജന്റായിരുന്ന റാണി പാർവതീഭായി തിരുമനസ്സുകൊണ്ടു് തിരുവനന്തപുരത്തേക്കു കൂട്ടിക്കൊണ്ടുപോയി. ഇങ്ങനെ ആണു് അദ്ദേഹത്തിനു സ്വാതിതിരുനാൾതമ്പുരാന്റെ സതീൎത്ഥ ്യനാവാനുള്ള മഹാഭാഗ്യം ലഭിച്ചതു്. വിദ്വൽകുലഭൂഷണമായിരുന്ന ആ തിരുമേനി രാജ്യഭാരമേറ്റപ്പോൾ, അവിടുന്നു് രാജസദസ്സിലെ ഒരു അംഗമായ്ത്തീൎന്നു. സ്വാതിതിരുനാൾതമ്പുരാന്റേയും ഇരയിമ്മൻതമ്പിയുടേയും നിരന്തരസാഹചര്യം അവിടുത്തേ കവിതാതരുവിന്റെ വളർച്ചയ്ക്കും വികാസത്തിനും ഹേതുഭൂതമായ്ത്തീൎന്നു.

ഒരിക്കൽ സ്വാതിതിരുനാൾതമ്പുരാൻ ഈ കവിയാൽ അനുഗതനായി ആറാട്ടിനു് എഴുന്നള്ളിയപ്പോൾ നിരത്തിന്റെ ഇരുവശത്തും ഉള്ള മണിമേടകളിൽ സ്ത്രീജനങ്ങൾ നില്ക്കുന്നതു കണ്ടിട്ടു്,

‘രാകാശശാങ്കകലിതായതമാലികേവ
സീമന്തിനീവദനപങ്ക്തിരിഹാവിഭാതി’

എന്നിങ്ങനെ ഒരു ശ്ലോകാൎദ്ധം ചമച്ചിട്ടു് അതിനെ പൂരിപ്പിക്കാൻ കോയിത്തമ്പുരാനോടു് ആജ്ഞാപിച്ചു. അവിടുന്നു് അതിനെ,

‘കിഞ്ചാത്ര പങ്കജധിയാ മധുപാവലീവ
ദൂരാത്സമാപതതി കാമിജനാക്ഷിപങ്ക്തിഃ’

എന്നു പൂരിപ്പിച്ചുവത്രേ. അതു കേട്ടു് സന്തുഷ്ടനായ്തീൎന്ന മഹാരാജാവു കല്പിച്ചു് ‘വിദ്വാൻ’ എന്ന സ്ഥാനം നല്കി. ഇതുപോലെ മറ്റൊരവസരത്തിൽ,

‘വിശ്വാമിത്രാഗ്ര്യകൎമ്മപ്രശമരതസുബാഹൂരുകണ്ഠപ്രഭേദം
ധൃത്വായം സായകാഗ്ര്യം ഹരിവരപൃതനാസംയുതസ്സാനുജന്മാ
ആയാതോ രാമരാജഃ സ്വയമിതിജനതാഭൂഷണേനൈവസിന്ധു–
സ്സന്ത്രസ്താത്മാ രരാസോത്തരളതരതരംഗോച്ചലദ്ബാഹുരുച്ചൈഃ’

എന്നു ശ്രീപത്മനാഭപരമായും മഹാരാജപരമായും രണ്ടൎത്ഥ ങ്ങളുള്ള ഒരു ശ്ലോകം രചിച്ചതിനു്, തിരുമനസ്സുകൊണ്ടു് ഒരു വീരശൃംഖലയും സമ്മാനിച്ചു.

വേറൊരിക്കൽ രഥത്തിലെഴുന്നള്ളത്തിനെക്കുറിച്ചു് നാലൎത്ഥ ങ്ങളുള്ള ഒരു ശ്ലോകം അവിടുന്നു് എഴുതി. മഹാരാജാവു് അതു കണ്ടു സന്തോഷിച്ചു് ഇരുകൈകൾക്കും വളകൾ നല്കയും ഉണ്ടായി. ആ ശ്ലോകത്തെ താഴെ ചേർക്കുന്നു.

‘യം ശംസന്തിസദാഗതിപ്രണയിനം സൎവേ ജനാസ്സാദരം
സ്വസ്ഥാനാദരിണാഗതം ഹി പുരതോ യേനൈവ ഭോഗീശിതുഃ
ഭാസ്വൽപുഷ്യരഥോ ബിഭൎത്ത ി കലനാം ശ്രീവഞ്ചിഭൂമീഭൃതാ
കൃഷ്ണേനാപി ച ജിഷ്ണുനാ ബകജിതാ ചിത്രംഗദാമാശ്രിതഃ’

ആകൃതിയും നിറവുംകൊ​ണ്ടു് വിദ്വാൻകോയിത്തമ്പുരാനെ കരീന്ദ്രൻ എന്നും ഗജേന്ദ്രൻ എന്നും കല്പിച്ചു വിളിച്ചുവന്നതായി കൊട്ടാരത്തിൽ ശങ്കുണ്ണി അവർകൾ പറഞ്ഞിരിക്കുന്നു. ഒരിക്കൽ നമ്പിപ്പോറ്റിയുടെ ഏഷണിനിമിത്തം കരീന്ദ്രന്റെ പേരിൽ തിരുമനസ്സിലേക്കു തിരുവുള്ളക്കേടുണ്ടായത്രേ. അദ്ദേഹത്തിനെ വള്ളം കേറ്റി വടക്കോട്ടയപ്പാൻ കല്പനയും പുറപ്പെട്ടു. യാത്ര പുറപ്പെടും മുമ്പു് ഈ കവി,

‘ഇതോ മാമുദ്ധൎത്തു ം ശിവ ശിവ ചിരാദ്യപ്യവഹിതാ-
സ്തടസ്ഥാനോ ശക്താസ്തരളമതയോ ഹന്ത സുഹൃദഃ
അയേ ഭൂമീനാഥ പ്രചുരതരകാരുണ്യജലധേ
കരീന്ദ്രേ കാരുണ്യം കലയിതുമയം ഖല്വവസരഃ’

എന്നൊരു ശ്ലോകം കുറിച്ചു കൊടുത്തയച്ചു. ഉടൻതന്നെ തിരുമനസ്സുകൊണ്ടു് തന്റെ ആജ്ഞയെ പിൻവലിക്കയും ചെയ്തു. പിന്നീടു് പ്രായേണ അവിടുന്നു് തിരുവനന്തപുരത്തുതന്നെയാണു് കഴിച്ചുകൂട്ടിയതെന്നു കാണുന്നു. ഇളയിടത്തു ഭട്ടതിരി, കുഴിക്കാട്ടു ഭട്ടതിരി മുതലായ പ്രൗഢവിദ്വാന്മാർ കരീന്ദ്രന്റെ ഉത്തമമിത്രങ്ങളായിരുന്നു.

രാവണവിജയം ഒരു ഒന്നാംതരം കഥയാണു്. നടന്മാരുടെ അഭിനയകൗശലം കാണണമെങ്കിൽ രാവണവിജയം പോലുള്ള കഥ തന്നെ ആടണം. ‘കോകി നിന്മുഖം കണ്ടു ചന്ദ്രനെന്നു ചിന്തിച്ചു’ എന്നതുപോലെ നടന്മാരെ വിഷമിപ്പിക്കുന്ന ചില വരികൾ ഇതിലുമുണ്ടു്.

‘കോകി വിരഹേണ പാരം–ബത–രാകേശനെക്കണ്ടുദാരം
കോകനദാഞ്ചിതാകാരം–വരം–കാണാഞ്ഞു നോക്കുന്നനേരം
ശുകമൊഴി നിജവരനന്യയാ–സഹ–സുഖമിഹനിവസന്തി ധന്യയാ
അകമതിലിതി ബഹുശങ്കയാ–ലയി–തവ മുലയിണ കാൺകയാൽ
ഏകമിഴിയതിലസൂയയുമനുനയശോകരസമിതരയാ കലതി യാ’

എന്ന വരികൾ ‘ഏകലോചനംകൊണ്ടു നിന്നെയും ശോകമോടപരേണ നോക്കുന്നു പതിയേയും’ എന്ന ഉത്തരാസ്വയംവരത്തിലെ വരികളെ അനുസ്മരിപ്പിക്കുന്നു. അതുപോലെതന്നെ ‘ജയ ജയ നാഗകേതന’ എന്ന പദത്തിന്റെ രീതിയിൽ,

‘പുണ്യജനാധിപതേ–കുശലം പരി-
പൂർണ്ണജലധേ–നിയതം’

എന്നൊരു മനോഹരപദവും ഇതിൽ കാണ്മാനുണ്ടു്. നാരദൻ ആ പദത്തെ ആടുമ്പോൾ ദുര്യോധനന്റെ മുഖത്തു് പല പല സ്തോഭങ്ങൾ തുടൎന്നു സ്ഫുരിപ്പിക്കേണ്ടിയിരിക്കുന്നു.

സംഗീതത്തിന്റെ നില നോക്കിയാലും രാവണവിജയം അന്യൂനമാണു്. സംഗീതകലാകോവിദന്മാരിൽ അഗ്രഗണ്യനായിരുന്ന സ്വാതിതിരുനാൾതമ്പുരാന്റെ സദസ്സിനു് അലങ്കാരഭൂതനായിരുന്ന ഈ കവീന്ദ്രനു് സംഗീതത്തിൽ എങ്ങനെ പാടവം ഇല്ലാതിരിക്കും?

രാവണവിജയത്തിൽ കരീന്ദ്രന്റെ കവിതാനതാഗി സൎവലക്ഷണസംയുക്തയായി പ്രശോഭിക്കുന്നു. ശബ്ദാൎത്ഥ വൈചിത്ര്യത്തിലും രസസ്ഫൂൎത്ത ിയിലും ഒരുപോലെ ഈ കവി ശ്രദ്ധിച്ചിട്ടുണ്ടു്. ശക്തി, നിപുണത, അഭ്യാസം, ലോകവ്യവഹാരജ്ഞാനം എന്നിങ്ങനെ ഒരു കവിയ്ക്കു് ആവശ്യം ഉണ്ടായിരിക്കേണ്ട സകല സാമഗ്രികളും സമഗ്രമായുണ്ടായിരുന്ന ഈ മഹാന്റെ കൃതി പ്രൗഢമാകാതിരിക്കാൻ സംഗതിയില്ലല്ലോ.

‘തസ്മിൻ സമുദാ യുധിനാ
യൽ പത്രം തേന താഞ്ച സമുദായുധിനാ
ഗിരമാമലകാമധുരാ-
മധരയ്യ ഗതാ ദുരന്തമലകാമധുരാ
വിഹായസംപ്രതി യതിതേ മുനീശ്വരേ
വിഹായസംപ്രതി വിശയം ധനേശിതുഃ
സമിത്സുനോ സമജനിതാസുഹൃത്തയാ
സമിത്സുകം സമജനിതാ സുഹൃത്തയാ’

എന്നിങ്ങനെ കോട്ടയം രാജാവിന്റെ രീതിയിലുള്ള യമകപ്പണികളും,

‘ആശേശേഽപി നിശാചരേശ്വരശരാവേശാവശേ മന്ത്രിണോ-
പ്യാശാമാശു തദാശുഗാ ശിതശരീരാശ്ശോകശക്ത്യാഽവിശൽ
ശശ്വത്തൽപിശിതാശവംകലശാംഭോരാശി നൈശാകര-
ച്ഛായം, കാശനികാശപേശലയശോരാശിസ്തതോഽജൃംഭത
ആജൗ ജിത്വാ ജവേന ജ്വലിതനിജഭുജാതേജസാ രാജരാജം
രാരാജദ്വാജിരാജീഗജപദജരജോജാലശുഷ്യജ്ജലാബ്ധിഃ
ജ്യാഘോഷവ്യാജഭാജാ ജഗതി ജയമയം ജാപയൻ ചാപവല്യാ
രാജാ സഞ്ജാതമോദപ്രജമനുജഭുജാം രാജതാദ്രിം ജഗാമ’

എന്നിങ്ങനെയുള്ള പ്രാസങ്ങളും ഇതിലുണ്ടെങ്കിൽ,

‘ആനീലനീരദദരാന്തരിതേന്ദുബിംബ-
ലീലാനുകാരി വദനം നിജമാദധാനാ
സഞ്ജാതവേപഥുമതിശ്ശിരസാ പ്രണമ്യ
മന്ദം ജഗാമ മുകളീകൃതപാണിരേഷാ.
കുലിതപുണ്യജനൈകസമാഗമാം
പൃഥുനിതംബവതീമളകാഞ്ചിതാം
അലഘുപീനപയോധരമണ്ഡിതാ
മചലഭൂമിരസൗ സമുപാവിശൽ.
മാ മാ സ്പൃശേതി മുഹുരപ്യനുയാചിതോഽപി
രാജീവകോരകകരാഞ്ജലിമുദ്രയൈവ
ഹാ ഹാ തദപ്സരസി കാമദവാതുരാത്മാ
ചിക്രീഡ തന്നിശി നിശാചരകുഞ്ജരോയം.’

ഈ മാതിരി അൎത്ഥ ചമൽക്കാരമുള്ള പദ്യങ്ങളും സുലഭങ്ങളാണു്.

കഥ: പ്രാരംഭത്തിൽ കവി ഇഷ്ടദേവതയേയും ദ്വേധാഗുരുവായിരുന്ന നാരായണൻ നമ്പൂരിപ്പാടിനേയും, ‘തുഷാരഗിരിനന്ദിനീഘനപയോധരാശ്ലേഷണപ്രസാദപിശുനോല്ലസന്മധുരമന്ദഹാസാനന’നായ ശിവനേയും, കിളിമാനൂർരാജവംശത്തിന്റെ കുലദൈവതമായ കിരാതരുദ്രനേയും നമിച്ചിട്ടു്,

‘വാണീ യസ്യ മനോരമാ കവലയാനന്ദപ്രദം യന്മുഖം
പാണീ സന്തതചിന്തിതാൎത്ഥ ഘടനാ ചിന്താമണീ ചാൎത്ത ിനാം
മീമാംസാപദമേവ മധ്യമലഘുശ്രുത്യന്തസഞ്ചാരിണീ
ദൃഷ്ടിസ്തന്ന്യ പമന്തരാ ഭഗവതീ വിദ്യാ കുതോ വൎത്ത തേ’

ഇത്യാദി രണ്ടു ശ്ലോകങ്ങളാൽ സ്വാതിതിരുനാൾതമ്പുരാന്റെ ബഹുമുഖമായ പാണ്ഡിത്യത്തെ വാഴ്ത്തുന്നു. കവിയുടെ വിനയം പ്രസ്തുത കൃതിയുടെ ആരംഭത്തിലും അവസാനത്തിലും യഥാക്രമം താഴെ കാണുന്ന,

‘തദീയകാരുണ്യവശംവദേന
കൃതം മയേദം ഖലു ബാലബുദ്ധ്യാ
വിനിശ്ചിതാൎത്ഥ പ്രതിഭാനവന്തഃ
വിപശ്ചിതഃ സമ്പ്രതി തത്ക്ഷമന്താം’

എന്നും,

‘വിജ്ഞാനം വിവിധാഗമേഷൂ ഭണിതൗ ഭംഗോഽപി ചേത്തംബുധാ
മുഷ്യന്തേ ഖലു ഗച്ഛതഃ സ്ഖലനമിത്യാപാദയന്തോ ഗുണാൻ
അജ്ഞാനാമിഹ സാഹിതീപ്രലപനേ കാ വാ കഥാ മാദൃശാ-
മവ്യക്താക്ഷരകോമളാം ശിശുഗവീംനോദാഹരിഷ്യന്തി ചേൽ’

എന്നീ പദങ്ങളിൽനിന്നു പ്രത്യക്ഷപ്പെടുന്നു.

കഥാവതരണശ്ലോകം കവിയുടെ പ്രഗത്ഭതയ്ക്കു് ഉത്തമസാക്ഷ്യം വഹിക്കുന്നു.

‘നിത്യം ശ്രീനീലകണ്ഠാൎച്ചനനിരതമതിഃ സിദ്ധവിദ്യാധരാണാ-
മുത്തംസീഭൂതപാദാംബുജയുഗളരുചിഃ ശ്രീനിവാസൈകധമോ
അത്യന്തം ശംഖപദ്മാദിഭിരനുപമിതൈസ്സാദരം സേവ്യമാനോ
വിഷ്വക്‍സേനാഭിഗുപ്തോ നിജ നഗരവരേ രാജരാജാ രരാജ’

ഈ ശ്ലോകത്തിനു് കുബേരപരമായ പ്രകൃതാൎത്ഥ ത്തിനു പുറമേ ശ്രീപത്മനാഭപരമായും മഹാരാജപരമായും കവിപരമായും ശ്രീപത്മനാഭപരമായും മഹാരാജപരമായും കവിപരമായും മൂന്നൎത്ഥ ങ്ങൾകൂടിയുണ്ടു്.

കുബേരൻ ഇങ്ങനെ സ്വനഗരിയിൽ വസിക്കുന്ന കാലത്തു് ഒരു ചന്ദ്രികാശോഭിതമായ രാത്രി പത്നീസമേതം ചൈത്രരഥം എന്ന തന്റെ ഉദ്യാനത്തിൽ പ്രവേശിച്ചു രമിക്കുന്നു.

അങ്ങനെ ഇരിക്കേ ഒരു ദിവസം ‘ഉദ്യച്ചാരുശശാങ്കശംഖധവളപ്രൗഢപ്രഭാഭാസുര’നായ നാരദൻ ശബ്ദബ്രഹ്മമയിയായ വീണയും കൈയിലേന്തിക്കൊണ്ടു് രാവണപീഡയാൽ കൈലാസാചലസമീപം താമസിച്ചുകൊണ്ടിരുന്ന കുബേരന്റെ അടുക്കൽ ചെന്നിട്ടു്,

‘ഈടെഴുന്ന ഭുജവാരിനിധി–ഈശനോടു സഖിയായ ധനേശ്വരൻ
പാടവമോടു യുധി നേൎക്കിലഹോ ഹൃദി പേടി തേടിയോടുമിന്നു ദശമുഖൻ’

എന്നുപദേശിച്ചു് ഒരു ശണ്ഠയ്ക്കു വഴിയുണ്ടാക്കുന്നു. എന്നിട്ടും ആ പുണ്യജനാധിപന്നു് സർമജനിതാസുഹൃത്തായ രാവണനോടു് യുദ്ധം ചെയ്യുന്ന വിഷയത്തിൽ കൗതുകം ജനിക്കുന്നില്ല. കവി ഇങ്ങനെ ധീരനെങ്കിലും സഹോദരസ്നേഹനിധിയായും സാത്വികഗുണസമ്പന്നനായും ഇരിക്കുന്ന കുബേരനെ ആദ്യമായി അവതരിപ്പിച്ചു് കാണികളിൽ തദ്ഗതമായ അനുകമ്പയെ ഉദ്ദീപിപ്പിക്കുന്നു. രാവണനോടു് യുദ്ധത്തിനു പുറപ്പെടുന്നതിനു പകരം അദ്ദേഹം അനുജനെ ദുഷ്പഥത്തിൽ നിന്നു നിവൎത്ത ിപ്പിക്കാൻ കഴിയുമോ എന്നു നോക്കുന്നതിനായി ഒരു ദൂതനെ അയയ്ക്കുന്നു. രാക്ഷസേശ്വരൻ ‘പ്രാലേയഭാനുകരലാളിത’മായ കേളീസൗധത്തിൽ ഇരുന്നു് സ്വ ദയിതയോടുകൂടി രമിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ ആ ദൂതൻ വന്നുചേരുന്നു.

‘നിശമയ വചനം മേ നിരുപമഗുണാകാര (നിശമയ)
ശശധരനിഹ നാഥ ചാലവേ കുമുദിനീ
വിശസനമൊഴിപ്പതും വിരവൊടിന്നു കണ്ടാലും
പ്രാലേയഭാനുതൻ പാലോലും കരാമൃതം
പാനംചെയ്‍വതിനിന്നു സാദരം
ബാലികയാകുമൊരു ലീലാചകോരികയും
ലോലയായ് വസിപ്പതുമാലോകയ രമണ.’

എന്നുള്ള മണ്ഡോദരീവാക്യം എത്ര ഭാവസുരഭിലമായിരിക്കുന്നു എന്നു നോക്കുക. കഥകളികളിലെ ദമ്പതിമാർക്കു് ചന്ദ്രനും ചകോരവും ആമ്പലുമൊക്കെയല്ലാതെ മറ്റു സംഭാഷണവിഷയങ്ങളൊന്നുമില്ലേ? എന്നു ചോദിക്കുന്നവർ ഈ മാതിരി പദങ്ങൾ വായിച്ചു നോക്കട്ടെ. വൎണ്ണനാസാമഗ്രികൾ ഇവയൊക്കെത്തന്നെ ആയിരുന്നാലും നവംനവങ്ങളായ ഉല്ലേഖങ്ങൾ ആണു് പ്രൗഢകവികളുടെ കൃതികളിൽ കാണുന്നതു്. തന്ദ്രീകണ്ഠോത്ഥിതങ്ങളായ ഏഴു സ്വരങ്ങളാണല്ലോ ഗായകനുള്ള കരുക്കൾ. എന്നാൽ അവയെക്കൊണ്ടു് അയാൾ എന്തെല്ലാം രാഗങ്ങളിൽ ഏഴു സ്വരങ്ങൾ തന്നെ ഇല്ല. മോഹനരാഗത്തിൽ ഷഡ്ജ, ഋഷഭ, ഗാന്ധാരപഞ്ചമധൈവതങ്ങൾ മാത്രമേ ഉള്ളു. എന്നിട്ടും ഓരോ ഗായകനും ആ രാഗത്തെ ഓരോവിധത്തിലാണല്ലോ ആലാപിക്കുന്നതു്. അതുപോലെ തന്നെയാണു് കവികളുടേയും നില.

ധനദദൂതൻ വന്നു്,

‘പാരിടമഖിലവും പാരാതെ നിന്റെ
സാരാനലങ്കൽ നീയെരിച്ചു–എന്നല്ല പര-
ദാരങ്ങളെയപഹരിച്ചു–ഈവണ്ണമോരോ
ഘോരദുരിതോരുജലനിധി–താരണേ ഗതിയാരയേ?–തവ
ചേരുവതില്ലവയൊന്നുമഹോ–ബഹുപാപം–അരുതിനി ജനതാപം.’

എന്നുള്ള പ്രണയമസൃണമായ രാജരാജനിയോഗത്തെ അറിയിക്കുന്നു. രാവണൻ അതു കേട്ടു് സഭ്യാചാരംപോലും മറന്നു് ആ ധനദദൂതനെ ശമനദൂതവശംവദനാക്കിത്തീൎക്കുന്നു.

‘ധനദകിങ്കരജീവിതചൎവണ ക്ഷണവിബുദ്ധനിജാസിഭുജംഗമ’നായ ആ രാക്ഷസേശ്വരൻ അനന്തരം ‘നിജഗദേരിതരൂക്ഷനിരീക്ഷണ’ന്മാരായ മന്ത്രിമാരോടു് ധനദരാജ്യാക്രമണത്തിനു വട്ടംകൂട്ടാൻ ആജ്ഞാപിക്കുന്നു. അവരുടെ ഗൎജ്ജ നങ്ങൾ കേട്ടാൽ ‘കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി’ എന്ന പഴമൊഴിയുടെ സ്വാരസ്യം മനസ്സിലാവും. ആ മന്ത്രിമാരുടെ ദുരുപദേശങ്ങൾ എല്ലാം കേട്ടിട്ടു് വിഭീഷണൻ പറയുന്നു:

‘പ്രീതിവചനമുരചെയ്‍വതിനായിഹ–പ്രേരിതനായി മുദാ
ദൂതനവനുടയ വധമിതുചെയ്തതു ദുരീകൃതവിനയം.
യാതുകുലജലധിതന്നിലുദിച്ചൊരു രാകാരമണ ഭവാനിഹ ചെയ്‍വതു
ജാതുചിദപി ചിതമല്ല; കളക ഹൃദി ജാതമായ കോപമിന്നു സമ്പ്രതി’

രാവണനുണ്ടോ അതു വകവയ്ക്കുന്നു.

‘ജാതാ ന തേ മനസി ലജ്ജാപി ഹാ ഹന്ത
വാതൂലതൂലചപലാത്മൻ’

എന്നു് അനുജനെ അധിക്ഷേപിച്ചിട്ടു് കുബേരഗേഹത്തിലേക്കു് ഉടൻ പുറപ്പെടാൻ അവൻ മന്ത്രിമാരോടു് ആജ്ഞാപിക്കുന്നു.

‘തസ്മിൻ സമുദായുധിനാ’ എന്നു മുൻപുദ്ധരിച്ച ശ്ലോകത്തിൽ വിഭീഷണഗീരിനെ ‘ആമലകാ മധുരാ’ എന്നു കവി വൎണ്ണിച്ചിരിക്കുന്നതിന്റെ സ്വാരസ്യം നോക്കുക. നെല്ലിക്ക വായിലിട്ടാൽ പെട്ടെന്നുണ്ടാകുന്ന രസം കയ്പു കലൎന്ന പുളിപ്പാണല്ലോ. എന്നാൽ പിന്നീടു് മധുരമായി തോന്നാതിരിക്കയില്ല. ബുദ്ധിഹീനനായ രാവണൻ യഥാർത്ഥത്തിൽ മധുരമായ ആ ഗീരിനെ പെട്ടെന്നുണ്ടായ അഹൃദ്യതനിമിത്തം അനാദരിച്ചു കളയുന്നു.

ഇപ്രകാരം മന്ത്രിമാരെ നേരത്തേ പറഞ്ഞയച്ചിട്ടു് രാവണൻ സമസ്തസൈന്യസമേതം അളകയിലേക്കു തിരിക്കുന്നു. ആദ്യമായി പ്രഹസ്തനാണു് യുദ്ധത്തിനു ചെല്ലുന്നതു്; മാണിചരൻ എന്ന കുബേരഭൃത്യൻ അയാളോടെതിരുടുന്നു. യുദ്ധം നടന്നുകൊണ്ടിരിക്കേ സൂര്യനും അസ്തമിക്കുന്നു.

ആ കുലപൎവതത്തിന്റെ നിമ്നോന്നതങ്ങളായ തടങ്ങളിൽ രാത്രികാലത്തു സഞ്ചരിപ്പാൻ വിഷമമായതുകൊണ്ടു് രാവണസൈന്യം അവിടെത്തന്നെ ഒരിടത്തു പാളയമടിക്കുന്നു. എന്നാൽ രാവണനോ? മദനപരവശനായി ചുറ്റിനടക്കുന്നു. അങ്ങനെ ഇരിക്കവേ ആണു് രംഭ എന്ന അപ്സരസ് നളകൂബരഗൃഹത്തിലേക്കു നടന്നു പോകുന്നതായി അവൻ കാണുന്നതു്. രംഭയുടെ പോക്കു വൎണ്ണിക്കുന്ന,

‘അതിമൃദുപദന്യാസൈർയാന്തീം സ്വനൂപുരശിഞ്ജിതാൽ
പ്രതിപദമപി സ്ഥിത്വോച്ഛ ്വാസാൻ നിയമ്യവി മുഞ്ചതീം;
സഭയമപദേപ്യാതന്വാനാം ദൃശൗ നവനീരദ
പ്രതിരുചിനിചോളാന്തൎലീനാം ജഗാദ ദശാനനഃ’

എന്ന ശ്ലോകം നോക്കുക. എത്ര മനോഹരമായ ചിത്രം!

പതുക്കെപ്പതുക്കേ കാൽ വച്ചു്, തന്റെ കാൽച്ചിലമ്പൊലിനിമിത്തം ഓരോ അടി വയ്ക്കുമ്പൊഴും നിന്നുനിന്നു്, ശ്വാസം അടക്കി വീണ്ടും വിട്ടുവിട്ടു് അസ്ഥാനത്തിലും ചകിതമായ ദൃഷ്ടികളെ നയിച്ചു നയിച്ചു് പുതുമേഘകാന്തി കലൎന്നു നീലനിചോളത്താൽ ശരീരം മറച്ചു് അവൾ സ്വകാമുകന്റെ സങ്കേതസ്ഥാനത്തേക്കു പോകുന്ന പോക്കു് നമുക്കു പ്രത്യക്ഷമായി കാണാം.

ഇനിയത്തെ രംഗങ്ങൾ ആണു് ഈ കഥയിലെ ഏറ്റവും ഹൃദ്യമായ ഭാഗം. ഈ രാവണനു് അഴകിയരാവണൻ എന്നാണു് സാധാരണ പേർ പറഞ്ഞുവരുന്നതു്.

‘രാകാധിനാഥ രുചിരഞ്ജിതനിശായാ-
മേകാകിനീ ചരസി കാസി കളവാണീ
നീലനിചോളേന നിഹ്നുതമിതെങ്കിലും
ചാലവേ കാണുന്നു ചാരുതരമംഗം
കാളിന്ദീവാരിധിയിൽ ഗാഹനം ചെയ്തൊരു
കാഞ്ചനശലാകതൻ കാന്തിയതുപോലവേ.
നാരീകുലാഭരണഹീരമണിയായ നീ
ആരോമലേ സുതനു ആരുമയോ രമയോ?
ആരെന്നു കേൾപ്പതിനു പാരമിഹ കൗതുകം
പാരാതെ ചൊൽക നീ ഭാരതിയോ രതിയോ?
പ്രകൃതിജിതപല്ലവം പീയുഷപൂരിതം
ശുകമൊഴി പൊഴിഞ്ഞിടും സുസ്മിതശ്രീപദം
സകൃദപി തവാധരം തന്നുവെന്നാകിലോ
സുകൃതനിധി ഞാനെന്നു സുദതി വരുമിന്നഹോ
ഈരേഴു പാരിനിന്നീശനായുള്ള ഞാൻ
മാരാതിരേകശരമാല്പിണകയാലെ
താരാധിനാഥമുഖി താവകവശംവദൻ
പോരേ മനോജരണപോരിനു വിസംശയം.’

രാവണനേ അവലംബിച്ചു നില്ക്കുന്ന സ്ഥായിയായ വീരരസത്തിനു കോട്ടം വരാതെയും എന്നാൽ ശൃംഗാരരസം നല്ലപോലെ സ്ഫുരിപ്പിച്ചും ആടിയെങ്കിൽ മാത്രമേ ഈ രംഗം സഹൃദയന്മാർക്കു് രുചിക്കൂ എന്നു പറയേണ്ടതില്ലല്ലോ.

രംഭയുടേയും അതിനെത്തുടൎന്നു ള്ള രാവണന്റേയും പദങ്ങൾ അതിമനോജ്ഞമായിട്ടുണ്ടു്. ആ അപ്സരസ്ത്രീ ‘മാ മാസ്പൃശേതി’ പിന്നെയും പിന്നെയും യാചിച്ചിട്ടും വകവയ്ക്കാതെ രാവണൻ ബലാൽക്കാരം പ്രയോഗിച്ചു് അവളോടുകൂടി ക്രീഡിക്കുന്നു.

ഇനി യുദ്ധരംഗമാണു്. രാവണകിങ്കരന്മാർ മാണിചരനോടു് എതിരിട്ടു് പരാജിതരായ്ഭവിക്കുന്നു. അനന്തരം രാവണൻ തന്നെ യുദ്ധത്തിനു് ഒരുങ്ങുന്നു. യുദ്ധോദ്യുക്തനായ രാവണനെ കവി ഇങ്ങനെ വൎണ്ണിച്ചിരിക്കുന്നു.

‘സംവൎത്ത ോദ്രിക്തസംകൎഷണവദനഹുതാശോൽബണജ്ജ്വാലമാലാ
ദന്ദഹ്യദ്ഭൂതജാതപ്രതിഭയവിപുലോദ്ധൂമധൂമ്രാമവസ്ഥാം
യദ്ദോൎദണ്ഡപ്രതാപാനലപിഹിതജഗന്മണ്ഡലം സഞ്ജഗാഹേ
സോഽയം ഗാഢാവലിപ്തോദ്ഭടഭടപടലപ്രൗഢിമാഢൗകതേ സ്മ’

അങ്ങനെ ഇരിക്കുന്ന ഈ രാവണൻ യുദ്ധത്തിനായി അണയുന്നതു കണ്ടു് ഭയവിഹ്വലമായ യക്ഷസൈന്യം വിവരം കുബേരനെ അറിയിക്കുന്നു.

‘കല്പാന്തോദ്ഭ്രാന്തസിന്ധുപ്രചുരതരതരംഗാവലീസംഗഭംഗ-

പ്രക്ഷുഭ്യത്ക്ഷീരരാശിധ്വനിശ മനപടുക്ഷ്വേളിതാപൂരിതാശ’

നായ രാവണൻ, ‘ബദ്ധാടോപാതിരേകസ്ഫുരദധരപുടപ്രാന്ത സംഭ്രാന്തജിഹ്വ’നായി വന്നണഞ്ഞതു കണ്ടു് കുബേരൻ യുദ്ധത്തിനുതന്നെ സന്നദ്ധനാകുന്നു. എന്നാൽ അദ്ദേഹം ‘ആശരേശ്വരശരാവേശവനാ’യ് ഭവിക്കുന്നു. മന്ത്രിമാരെല്ലാം ഓടിക്കളയുന്നു. ‘പിശിതാശവംശകലശാംഭോരാശിനൈശാകരച്ഛായാകാശനികാശപേശലയശോരാശി’ ജൃംഭിക്കുന്നു.

അനന്തരം അളകാപുരിയ്ക്കു നേരിട്ട അവസ്ഥയെ ‘ഏണാങ്കചൂഡസഖി ബാണങ്ങളേറ്റുടലിൽ വീണാശു സംയതി തളൎന്നു ’ എന്നു തുടങ്ങുന്ന ഒരു ദണ്ഡകത്തിൽ മനോഹരമായി വൎണ്ണിച്ചിരിക്കുന്നു.

അനന്തരം രാവണൻ തന്റെ പുഷ്പകവിമാനത്തിൽ കയറി ശങ്കരശൈലലക്ഷ്മിയെ കാണുവാനായി ആകാശമാൎഗ്ഗേണ ഗമിക്കവേ സിദ്ധവധൂജനങ്ങൾക്കു് അകാണ്ഡത്തിലുള്ള നീലംബുജാളിധിഷണ ജനിക്കുന്നു. നന്ദി രാവണനെ എതിൎത്തു പിൻവാങ്ങുന്നു; രാവണൻ കൈലാസത്തെ എടുത്തുയൎത്തു ന്നു; തത്സമയം ശാശ്വതിയായ ഗിരിസുതാ സൗദാമിനി ‘ഹരശാരദാംബുദ’ത്തെ അപ്രതീക്ഷിതമായി ഗാഢസമാശ്ലേഷം ചെയ്യുന്നു. അപ്പോൾ ശിവനാകട്ടെ പാദാഗ്രംകൊണ്ടു് പൎവതത്തെ തെല്ലൊന്നു് അമൎത്തു ന്നു. രാവണന്റെ ഇരുപതു കൈകളും മലയുടെ ഇടയിൽപെട്ടു് ചക്കിൽപ്പെട്ട കരിമ്പിൻതണ്ടുകളുടെ അവസ്ഥയെ പ്രാപിക്കുന്നു. തത്സമയം അവന്റെ മദം തെല്ലൊന്നു ശമിക്കുന്നു. അവന്റെ നാവുകളിൽനിന്നു് സ്തുതിഗാനങ്ങൾ നിർഗ്ഗമിക്കുന്നു. സംപ്രീതനായ ഭഗവാൻ ‘തുഷ്ടോഹംതവ സ്തുതിവചനാൽ’ എന്നരുളിച്ചെയ്തിട്ടു് എന്തു വരം വേണമെന്നു ചോദിക്കുന്നു. രാവണൻ അതു കേട്ടു്,

‘ആയുധമൊന്നരുളീടണമയി–പര-
മായുരപി തവ പാദാബ്ജം
ആയതുപോലെ ഭജിച്ചീടുവതി-
നായൊരു കരുത്തു ലേശവുമധുനാ’

എന്നു പ്രാൎത്ഥ ിക്കുന്നു. ശിവൻ അപേക്ഷ അനുസരിച്ചു്,

‘സങ്ഗരചതുരത കലരുന്നൊരു ചതു-
രങ്ഗബലേന നീ സാകം
തുങ്ഗമോദമൊടു വാഴുക ലങ്കയിൽ
മങ്ഗലമിനിയും വരുമിഹ മെല്ലേ’

എന്നു് ആശീൎവദിക്കുന്നു. ഇതാണു് കഥാസംക്ഷേപം.

സന്താനഗോപാലം തുള്ളൽ

നമ്പ്യാരുടെ ശൈലി അനുസരിച്ചു് തുള്ളൽ എഴുതി വിജയം നേടീട്ടുള്ള അപൂൎവം ചിലരിൽ ഒരാളായിരുന്നു ഈ പ്രൗഢകവി എന്നു് ആരും സമ്മതിക്കും. ഒരു ഫലിതരസം ഇതിൽ സൎവത്ര വ്യാപിച്ചിരിക്കുന്നു.

൧. ‘അന്തമില്ലാതുള്ള ശബ്ദാഗമത്തിന്റെ
ഗന്ധമെന്നാലും ഗ്രഹിക്കാത്ത പൂരുഷൻ
ഗ്രന്ഥം ചമപ്പാൻ തുടങ്ങുന്നതു നല്ല
പന്തിയാമെന്നു തോന്നുന്നില്ലെനിക്കെടോ.
കുന്തിരിക്കും വിറ്റു കാലം കഴിപ്പവൻ
കുന്തപ്പയറ്റു തുടർന്നാൽ നടക്കുമോ?’
… … …
… … …
൨. ‘പണ്ടുള്ളതൊക്കെയും പാരം മനോജ്ഞമി
ന്നുണ്ടായിടുന്നതിലൊന്നിലുമില്ലൊരു
പണ്ടമെന്നേവം പറഞ്ഞു ചിരിക്കുന്ന
പണ്ടങ്ങൾ സാഹിത്യസാരം ഗ്രഹിക്കുമോ?’

കവി ഒരു യാഥാസ്ഥിതികനായിരുന്നില്ലെന്നു് ഇതിൽനിന്നു് നമുക്കു ഗ്രഹിക്കാം.

൩. ‘കണ്ടാലറിവാൻ തനിക്കെളുതല്ലാഞ്ഞു
കണ്ടവരോടു ചോദിച്ചറിഞ്ഞിന്നിതു
കൊണ്ടു ദുഷിച്ചു നടക്കും ജനത്തിന്റെ
കണ്ഠം തുളച്ചവൻ കശ്മലൻ പത്മജൻ’

ഇന്നത്തെ രീതിയിലുള്ള പണ്ഡിതന്മാർ അന്നും ഉണ്ടായിരുന്നോ?

൪. ‘തോപ്പനാർ പട്ടർ മധുരക്കറി വച്ചു
വാൎപ്പിന്നരികേ സ്ഥലം പോട്ടുകൊണ്ടുടൻ
വീൎപ്പു വിടാതവൻ നാല്പതു കോരിക
പാൽപ്രഥമൻ ചെലുത്തീടിനാനക്ഷണം.
വായ്പുള്ള മോഹം നിലയ്ക്കാഞ്ഞു പിന്നെയും
ആൎപ്പും വിളിച്ചു കുടിച്ചുതുടങ്ങി പോൽ.
സാപ്പാടു മോഹിച്ചു സാഹസം ചെയ്കുയാ-
ലൂപ്പാടു വന്നുപോയെന്നല്ല രാത്രിയിൽ
കാൎപ്പാസപഞ്ചകം ദാനം കഴിക്കുവാൻ
തീൎപ്പായ് വിധിച്ചുപോൽ ശേഷമെല്ലാവരും.
ആൾപ്പിടിയിൽ കാലനെത്തിയാൽ കണ്ണുകൊ-
ണ്ടൂപ്പിടി കാട്ടിയാൽ മിണ്ടാതെ പോകുമോ?’

ഈ വിദ്വൽകേസരി യൗവനദശയിൽതന്നെ കാലധൎമ്മം പ്രാപിച്ചുപോയതു് കൈരളിയുടെ ഭാഗ്യദോഷമെന്നേ പറയേണ്ടു.

അരിപ്പാട്ടു വാരിയന്മാർ

വളരെ പുരാതനകാലം മുതൽക്കേ അരിപ്പാട്ടു വാരിയന്മാർ വലിയ പണ്ഡിതന്മാരായിരുന്നതിനു പുറമേ നല്ല ഭാഷാഭിമാനികളും ആയിരുന്നു. ഇവരിൽ കൊച്ചുപിള്ള വാരിയർ ൯൭൫-ൽ ജനിച്ചു. അദ്ദേഹം വലിയ പണ്ഡിതനായിരുന്നതിനു പുറമേ, നല്ല ജൗതിഷികനുമായിരുന്നു. സ്വാതിതിരുനാൾ തമ്പുരാന്റേയും ഉത്രംതിരുനാൾ തമ്പുരാന്റേയും പള്ളിവായനയ്ക്കായി ൯൯൫-ാമാണ്ടു് അദ്ദേഹം നിയമിക്കപ്പെട്ടു. ഇരയിമ്മൻതമ്പി അദ്ദേഹത്തിന്റെ ഒരു ഉത്തമമിത്രമായിരുന്നു. ഒൻപതു കൊല്ലത്തോളം വാരിയർ തിരുവനന്തപുരത്തു താമസിച്ചു. സ്വാതിതിരുനാൾ നാടുനീങ്ങിയ വൎഷത്തിൽതന്നെ അതായതു് ൧൦൨൨-ൽ വാരിയരും മരിച്ചു. ഉൎവശീസ്വയംവരം ആട്ടക്കഥ കാളിദാസന്റെ വിക്രമോൎവശീയത്തെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം രചിച്ചിട്ടുള്ളതാണു്.

‘നൃപേന്ദ്രകുലശേഖരക്ഷിതപസോദരസ്യോജ്ജ്വല
പ്രശാന്തഗുണശാലിനോ യുവമഹീപതേരാജ്ഞയാ
കൃതാം കിമപി കേനചിത്ത്വഭിനയോചിതാമുൎവശീ-
സ്വയംവരകഥാം ബുധാഃ ശ്രവണഗോചരീകുൎവതാം’

എന്നിങ്ങനെ ഇക്കഥ മാൎത്ത ാണ്ഡവർമ്മ യുവരാജാവിന്റെ ആജ്ഞാനുസരണം രചിക്കപ്പെട്ടതാണെന്നു് കവി തന്നെ പ്രസ്താവിച്ചിട്ടുണ്ടു്. ഇക്കഥയ്ക്കു് ഇപ്പോഴും പ്രചാരമുള്ളതായിക്കാണുന്നു. മാതൃകയ്ക്കായി ഒരു ഭാഗം ഉദ്ധരിക്കാം.

‘പെണ്മണിമാരും വെണ്മയിൽ വിലസി
പൂഞ്ചികരേ പുതുമലരും ചൂടി
വാൎമുലതന്നിൽ കളഭമണിഞ്ഞു
പരിമളപനിനീർ ചെറ്റു ചൊരിഞ്ഞു
കണ്ണിണതന്നിൽ കജ്ജളഭംഗി
കുണ്ഡലകാന്ത്യാ കാതു വിളങ്ങി
ചെങ്കഴൽ നൂപുരരണിതംപൂണ്ടു
പൊൻകടകം മൃദുപാണിയിലാണ്ടു
തോടി വരാളിയമെന്നിവ രാഗം
വൎണ്ണം ക്യാൽധരുവെന്ന വിശേഷം
വൎണ്ണിപ്പാനുളവായഭിഷേകം
നൎമ്മകലാരസമൊന്നു പകൎന്നു
തമ്മിൽ ചില വക വാക്ക തുടൎന്നു.’

അരിപ്പാട്ടു കൊച്ചുപിള്ളവാരരും ഗോവിന്ദവാരരും കൊച്ചുകൃഷ്ണവാരരും സഹോദരന്മാരായിരുന്നു. അവൎക്കു് തിരുവനന്തപുരത്തു് നിത്യച്ചിലവിൽനിന്നു് ചില പതിവുകൾ അനുവദിച്ചു കൊടുത്തിട്ടുമുണ്ടായിരുന്നു. കൊച്ചുതമ്പുരാക്കന്മാരെയും രാജപുത്രന്മാരെയും സംസ്കൃതം പഠിപ്പിക്കുന്ന ജോലിയായിരുന്നു അവൎക്കുണ്ടായിരുന്നതു്. അരിപ്പാട്ടു കിഴക്കേടത്തു രാമവാരിയർ ഇന്ദുമതീസ്വയംവരം ആട്ടക്കഥ രചിച്ചിട്ടുണ്ടു്. സാഹിത്യഗുണം കൊണ്ടു് അതു് ഉൎവശീസ്വയംവരത്തെ അതിശയിക്കുന്നുണ്ടെങ്കിലും അതിനു് വലിയ പ്രചാരം സിദ്ധിച്ചിട്ടില്ല.

‘ദിഷ്ടേഽസ്മിൻ പരപുഷ്ടസൃ്ഷ്ടമധുരോദഘു്ഷ്ടേ സുധാംശുപ്രഭാ-
പുഷ്ടേ തുഷ്ടിദചൂതയഷ്ടി മധുവൃഷ്ട്യാമോദിതോത്യാനകേ
ദൃഷ്ട്വാ സ്വേഷ്ടതമാം ഹി ധൃഷ്ടമദനാവിഷ്ടാന്തരംഗപ്രിയാം
ഹൃഷ്ടോഽസൗ ശുഭഗാമഭീഷ്ടകുശലാ സ്പഷ്ടം സമാചഷ്ട താം.’

എന്നിങ്ങനെ പരുഷവ്യഞ്ജനബഹുലമായ ഒരു ശ്ലോകംകൊണ്ടു് ശൃംഗാരപദത്തെ അവതരിപ്പിക്കുന്ന കവി തൽപരിഹാരമായ രൗദ്രരസത്തെ മധുരാക്ഷരങ്ങളെക്കൊണ്ടു സ്ഫുരിപ്പിക്കാൻ നോക്കീട്ടുണ്ടു്. മാതൃകയ്ക്കായി നൎമ്മദാനദിയുടെ ഒരു വൎണ്ണന താഴെ ചേൎക്കുന്നു:

‘നൎമ്മദനദിയിതു മമ ഹൃദി ശൎമ്മദയധികം സപദി
നിൎമ്മലജലകണംകൊണ്ടു ബത മാൎഗ്ഗശ്രമം കളയുന്നു
ഊൎമ്മികൾഘനനിഭങ്ങളതിൽ കൂൎമ്മങ്ങളനവധി പാരം
ദുൎമ്മദംപൂണ്ടു കളിക്കുന്നതു കണ്ടാൽ സമ്മോഹനമിതെത്രയും
സ്മേരപത്മമാം മുഖവുമളിപൂരമാം കചഭരവും ഹംസ-
വിരാവമാം വാക്കുംകൊണ്ടു നാരീസാമ്യം മഹനീയം.
പോഥോധി തന്റെ നാരിമാരിൽ പ്രഥമകളത്രമിവൾ തന്നെ
തീരത്തു ശിഖിപിഞ്ഛംകൊണ്ടു താലവൃന്തം വീശുന്നു;
കോകിലകുലമാലാപൈരലമാകവേ സേവിക്കുന്നു;
വാഹിനീതടമധിവസതു സുഖം വാഹിനി രിപുനാശിനി.’

ഉത്രംതിരുനാൾ മാൎത്ത ാണ്ഡവൎമ്മമഹാരാജാവു്

കഥകളിപ്രിയനായിരുന്ന ഈ മഹാരാജാവു് ൯൯൦-ൽ ജനിച്ചു. അവിടുത്തെ മാതാവായിരുന്ന ലക്ഷ്മീഭായി തിരുമനസ്സുകൊണ്ടു്, തിരുമനസ്സിലേക്കു് ഒരു തിരുവയസ്സു തികയും മുമ്പേ നാടുനീങ്ങി. മാതൃഷ്വസാവായ പാൎവതീറാണിയും പിതാവായ രാജരാജവർമ്മകോയിത്തമ്പുരാനും ആണു് അവിടുത്തെ വളൎത്ത ിയതു്. ഇംഗ്ലീഷ് ചികിത്സയിൽ അവിടുന്നു് അതിനിപുണനായിരുന്നു. അവിടുത്തെ പള്ളിവായന നടത്തിയതു് ഹരിപ്പാട്ടു് കൊച്ചുപിള്ളവാര്യരാണു്. ൧൦൨൨-ാമാണ്ടു് സ്വാതിതിരുനാൾ തമ്പുരാൻ നാടുനീങ്ങിയപ്പോൾ അവിടുന്നു് രാജ്യഭാരം ഏറ്റു. മൂന്നു കൊല്ലം കഴിഞ്ഞു് തുലാപുരുഷദാനവും ൧൦൨൯-ൽ ഹിരണ്യഗൎഭദാനവും നടത്തിയിട്ടു് കുലശേഖരപ്പെരുമാൾ എന്ന സ്ഥാനം കൈക്കൊണ്ടു.

അവിടുന്നു് കഥകളിക്കാരെ വേണ്ടപോലെ പ്രോത്സാഹിപ്പിച്ചുവന്നു. ഈ തിരുമനസ്സിലെ സേവകനും പള്ളിയറവിചാരിപ്പുകാരനും ആയിരുന്ന പുന്നയ്ക്കൽ ഈശ്വരപിള്ള ഒരു പ്രസിദ്ധ നടനായിരുന്നു. കൊട്ടാരത്തിലെ കഥകളിയോഗത്തിൽ നല്ല രസവാസനയോടുകൂടിയ വേറെയും അനേകം നടന്മാരുണ്ടായിരുന്നു. വടക്കുനിന്നും ഒന്നാന്തരം നടന്മാരെ വരുത്തി ആടിച്ചു് നല്ല നല്ല സമ്മാനങ്ങൾ അദ്ദേഹം നൽകുകയുണ്ടായിട്ടുമുണ്ടു്. അവിടുത്തെ ആജ്ഞപ്രകാരമാണു് കോട്ടയ്ക്കകത്തു് കേരളവിലാസം എന്നൊരു അച്ചുക്കൂടം സ്ഥാപിച്ചു് അൻപത്തിനാലു ദിവസത്തെ കഥകൾ അച്ചടിപ്പിച്ചതു്. ആ പ്രസ്സിൽ നിന്നു് സ്വാതിതിരുനാൾ തമ്പുരാന്റേയും ഇരയിമ്മന്റേയും മണിപ്രവാളപദങ്ങളും, എഴുത്തച്ഛൻ, നമ്പ്യാർ ഇവരുടെ കൃതികളും പ്രസിദ്ധീകരിക്കയുണ്ടായി. മലയാളക്കരയിൽ സ്വദേശികളുടെ വകയായുണ്ടായ ആദ്യത്തെ പ്രസ്സു് അതായിരുന്നു എന്നു പറയാം.

ഉത്രംതിരുനാൾ സിംഹദ്ധ്വജചരിതം എന്നൊരു ആട്ടക്കഥയുണ്ടാക്കീട്ടുണ്ടു്. അവിടുത്തേക്കു് ആടാനും വശമായിരുന്നു. ആ കഥയിൽനിന്നു് ഒരു ഭാഗം ഉദ്ധരിക്കാം.

‘രമ്യാമമ്ലാനശോഭാം ശിരസി പരിമളൽ പുഷ്പഭാരപ്രസൎപ്പ-
ന്മാദ്ധ്വീസാരപ്രലോലഭ്രമരപരിലസച്ചാരുപര്യന്തദേശാം
ജംഭാരിപ്രൗഢനാരീനിവഹകരതലൈൎല്ലാളിതാം സുന്ദരാംഗീം
രാജാ പ്രാവോചദേവം രഹസി നിജ വധൂം വീക്ഷ്യ മന്ദാരലക്ഷ്മീം.
കാന്തേ ശൃണു നീ മാമകവാക്യം പൈന്തേൻവാണിമണേ
ശാന്തേ മാനിനി സമേജഗാമിനി ചാന്തേലുംമുലമാർകലഹിതേ
കളിയല്ലിന്നു മാം കാമനിതാ വന്നു കളമൊഴി പാരം വലയിക്കുന്നു;
കളകയി ബാലേ വ്രീളയിദാനീം കളഹംസോരുമദാപഹഗമനേ.
സുരുചിരശീലേ വരിക സകാശേ സുരഭിലമാകിയൊരുദ്യാനദേശേ
സുരതകേളികൾ ചെയ്തു മരുവീടണം സരസിജദളമിഴി ശശിധരവദനേ
മഞ്ജുളതരാകൃതേ മാമകഗാത്രം കഞ്ജശരങ്ങൾക്കായഹോ പാത്രം.
രഞ്ജിതമനസാ കോമളസദനേ അഞ്ജസാ രമിക്ക നാം പൂമയശയനേ’

ഉത്രംതിരുനാൾതമ്പുരാൻ കൊല്ലവർഷം ൧൦൩൬-ാമാണ്ടു വരെ രാജ്യം ഭരിച്ചു. അവിടുത്തേ കാലം പൊതുവേ ജനങ്ങൾക്കു ക്ഷേമപ്രദമായിരുന്നു. ഈ മഹാരാജാവിന്റെ പ്രീതിയ്ക്കു പാത്രമായിരുന്ന കൊച്ചുകുറുപ്പുകാര്യക്കാർ (൯൮൪–൧൦൩൪) ചുന്താചരിതം ആട്ടക്കഥ എന്നൊരു ദുഷ്കാവ്യം രചിച്ചിട്ടുണ്ടു്. അദ്ദേഹം പറവൂർ മേക്കാട്ടുവീട്ടിലെ ഒരംഗമായിരുന്നു. തിരുവനന്തപുരത്തു് പെരുന്താന്നി കിഴക്കേവീടായിരുന്നു ഭാര്യാഗൃഹം. കുറേക്കാലം തഹശീലുദ്യോഗം വഹിച്ചിട്ടുണ്ടു്. സ്വാതിതിരുനാൾ ഗോദവൎമ്മകോയിത്തമ്പുരാൻ (൯൮൭–൧൦൪൫) മുചുകുന്ദമോക്ഷം എന്നൊരു ആട്ടക്കഥയും, പുണർതം തിരുനാൾ രവിവർമ്മകോയിത്തമ്പുരാൻ(൯൮൨—൧൦൫൫) സീതാവിജയം ആട്ടക്കഥയും, പൈവള്ളി സുബ്രഹ്മണ്യൻ പോറ്റി (൯൯൩–൧൦൫൨) പാൎവതീപരിണയം, നരകാസുരവധം മുതലായി അനേകം ആട്ടക്കഥകളും, അമ്പലപ്പുഴത്തിരുമുല്പാടു് സ്യമന്തകം, പാൎത്ഥ വിജയം എന്നു രണ്ടു കഥകളും രാജരാജവൎമ്മകോയിത്തമ്പുരാൻ (൯൮൮–൧൦൫൯) ദാരികോത്ഭവം ആട്ടക്കഥയും ഇക്കാലത്തു നിൎമ്മിക്കയുണ്ടായി.

വാസുനമ്പി

ഇദ്ദേഹം പത്താംശതകത്തിന്റെ അവസാനഘട്ടത്തിൽ–൯൯൧-ാമാണ്ടിടയ്ക്കു–ജനിച്ചു. ഗൃഹം കുറുമ്പ്രനാട്ടുതാലൂക്കിൽ ലോകനാൎകാവിൽ ക്ഷേത്രത്തിനു സമീപമായിരുന്നു കടത്തനാട്ടു് ഉദയവൎമ്മതമ്പുരാന്റെ ആശ്രിതനായിരുന്നത്രേ. അനേകം സ്തോത്രങ്ങൾ രചിച്ചിട്ടുണ്ടു്. സീമന്തിനീചരിതം ആട്ടക്കഥ അദ്ദേഹത്തിന്റെ കൃതിയാകുന്നു. കവിത സാമാന്യം നന്നെങ്കിലും കഥയ്ക്കു വലിയ പ്രചാരമൊന്നുമില്ല. മാതൃകയ്ക്കു് ഒരു പദം താഴെ ചേൎക്കുന്നു.

‘ബാലാനിലാകുലിതകോമളപുഷ്പവല്ലീ
മാലാഗളദ്രസമയേ സമയേ നരേന്ദ്രഃ
ലീലാവിനോദരസികോഽയമുവാച വാചം
ബാലാജനം ഖലു കദാചന ബന്ധുരാംഗഃ’
‘മാനിനിമാർകുലമൗലിമാലികമാരേ നിങ്ങൾ
മാനസമഴിഞ്ഞു കേൾപ്പിൻ മാമകമൊഴികൾ
മാരുതരഥേന വന്നു മാകന്ദകണങ്ങളെ
മാരനും ധനുഷി ചേൎത്തു മാരിപോലേ തൂകുന്നു’
കുഞ്ഞുകൃഷ്ണപ്പൊതുവാൾ

തൃശ്ശിവപേരൂർ അമ്പാടി കുഞ്ഞുകൃഷ്ണപ്പൊതുവാൾ ൯൯൧-ൽ ജനിച്ചു. നല്ല സരസനും വ്യുൽപന്നനും ആയിരുന്നു. ൧൦൨൨-ൽ തിരുവനന്തപുരത്തു വന്നു് മാർത്താണ്ഡവൎമ്മ യുവരാജാവിന്റെ ആശ്രിതനായി താമസിച്ചു. അക്കൊല്ലം തന്നെ ആ മഹാരാജാവു് സിംഹാസനാരോഹണവും ചെയ്തു. പാട്ടാഭിഷേകം തുള്ളൽ നിൎമ്മിച്ചതിനു് മഹാരാജാവു് വീരശൃംഖല സമ്മാനിച്ചു. ൧൦൩൨-ാമാണ്ടിടയ്ക്കു് തിരുവനന്തപുരം വിട്ടു് കൊടുങ്ങല്ലൂർ തമ്പുരാനെ ആശ്രയിച്ചു് അവിടെ കുറേക്കാലം പാൎത്തു. അദ്ദേഹം സരസങ്ങളായ അനേകം ഒറ്റ ശ്ലോകങ്ങൾ രചിച്ചിട്ടുണ്ടു്. ഇതിനു പുറമേ കൃഷ്ണാവതാരം, കാളിയമൎദ്ദനം, കംസവധം, കേശിവധം എന്ന നാലു ആട്ടക്കഥകൾ നിൎമ്മിച്ചിട്ടുള്ളതായും അറിയുന്നു. അവയിൽ ഒന്നും അച്ചടിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. വ്യാസോൽപത്തി തുള്ളലിൽ,

‘അമ്പതുമൊന്നുമുള്ളക്ഷരത്തെ നാവി-
ലമ്പോടെഴുതീട്ടു മുന്നം മണലിന്റെ
മുമ്പിൽ പരിശ്രമിപ്പിച്ചൊരു ദേശിക-
ത്തമ്പുരാൻ നാരായണാഖ്യൻ ദയാപരൻ
ഗംഭീരചിത്തൻ മൃദുസ്മേരമുഗ്ദ്ധവ-
ക്ത്രാംഭോരുഹൻ ശബ്ദശാസ്ത്രവിചക്ഷണൻ’

എന്നു് സ്വഗുരുവിനെ സ്മരിച്ചുകാണുന്നു.

ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ

ഈ പണ്ഡിതസാൎവഭൗമൻ ൯൯൯-ാമാണ്ടു് തുലാം ൨൪-ാം തീയതി തിരുവിതാംകൂറിൽ ഇലത്തൂർ ഗ്രാമത്തിൽ ജനിച്ചു. പിതാവായ ശങ്കരനാരായണശാസ്ത്രികൾ ആണ്ടിശാസ്ത്രികൾ എന്ന പേരിലാണു് പ്രഥിതനായിരുന്നതു്. ഈ ബാലൻ കൃഷ്ണപുരം ലക്ഷ്മീനാരായണശാസ്ത്രികളുടേയും മറ്റും അടുക്കൽ കാവ്യനാടകാലങ്കാരപര്യന്തം പഠിച്ചിട്ടു് ഉപരിവിദ്യഭ്യാസത്തിനായി പന്തളം കൊട്ടാരത്തിലേക്കു പുറപ്പെട്ടു. അവിടെ വച്ചു് തൎക്കം, വ്യാകരണം എന്നു രണ്ടു ശാസ്ത്രങ്ങളിലും വിപുലമായ പാണ്ഡിത്യം സമ്പാദിച്ചു. ശാസ്ത്രികളുടെ ഗുരുവായിരുന്ന പന്തളംരാജാവു് മഹാപണ്ഡിതനായിരുന്നു. പന്തളത്തെ പഠിത്തം പൂൎത്ത ിയാക്കിയ ശേഷം അദ്ദേഹം കുറേക്കാലത്തേക്കു് മൂകാംബികയിൽ പോയി ഭജനം ഇരുന്നു. അതിനുശേഷം ഒരു വിദേശസഞ്ചാരം നടത്തുകയും പല പുണ്യക്ഷേത്രങ്ങൾ ദൎശിക്കയും വേദാന്താദിശാസ്ത്രങ്ങൾ അഭ്യസിക്കയും ചെയ്തിട്ടു് അദ്ദേഹം ൧൦൨൪-ാമാണ്ടിടയ്ക്കു് തിരുവനന്തപുരത്തു വന്നു ചേൎന്നു. മാൎത്ത ാണ്ഡവൎമ്മമഹാരാജാവു് കൊട്ടാരത്തിൽ ഒരു ശമ്പളവും പതിച്ചുകൊടുത്തു. പിന്നീടു് അദ്ദേഹം വിദ്വൽസദസ്സിലെ ഒരു അംഗമായി പരിശോഭിച്ചു. ൧൦൩൬-ൽ ആയില്യംതിരുനാൾ മഹാരാജാവു് സിംഹാസനാരോഹണം ചെയ്തപ്പോൾ, ശാസ്ത്രികളുടെ നില ഒന്നുകൂടി ഉയർന്നു. എന്നാൽ ഒരവസരത്തിൽ മഹാരാജാവു് സ്വാതിതിരുനാൾ തമ്പുരാന്റേയും തന്റേയും ഭരണങ്ങളെ താരതമ്യപ്പെടുത്തി ഒരു ശ്ലോകം ചമപ്പാൻ വിദ്വൽസദസ്സിലെ അംഗങ്ങളോടു് ആവശ്യപ്പെട്ടുവത്രേ. രാജപ്രീതിയ്ക്കുവേണ്ടി എന്തും ചെയ്‍വാൻ മനസ്സുള്ളവരാണല്ലോ മിക്ക പണ്ഡിതന്മാരും. അവർ സ്വാതിതിരുനാൾ മഹാരാജാവിനെ താഴ്ത്തി ഓരോ ശ്ലോകം നിൎമ്മിച്ചു് അടിയറ വച്ചു. ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ മാത്രം മൗനമവലംബിച്ചതേയുള്ളു. ശാസ്ത്രികളുടെ ശ്ലോകം എവിടെ? എന്നു കല്പിച്ചു. അത്തരത്തിൽ ഒരു ശ്ലോകം രചിച്ചു് സരസ്വതീദേവിയുടെ കാരുണ്യത്തെ വ്യഭിചരിപ്പിക്കാൻ താൻ തയ്യാറില്ലെന്നു് അദ്ദേഹം പറഞ്ഞപ്പോൾ, ‘ശാസ്ത്രികൾ ഇന്നു വല്ല പൂജാദ്രവ്യവും കഴിച്ചിട്ടാണോ ഇങ്ങോട്ടു പോന്നതെന്നു കല്പിച്ചു ചോദിച്ചുവെന്നും അതിനു്, താൻ സേവിച്ചാലും ഇല്ലെങ്കിലും അതിന്റെ വികാരം തിരുമനസ്സിലെ മുഖത്താണു്. പ്രത്യക്ഷീഭവിച്ചിരിക്കുന്നതെന്നും ആ സാഹിത്യസമ്രാട്ടു് മറുപടി പറഞ്ഞുവെന്നും, കോപാകുലനായ മഹാരാജാവിനു് തിരുവുള്ളക്കേടുണ്ടായാൽ ‘വിസ്തീൎണ്ണം പൃഥിവീ ജനാശ്ച ബഹവഃ കിം കിം ന സംഭാവ്യതേ’ എന്നു പറഞ്ഞിട്ടു് ശാസ്ത്രികൾ ഇറങ്ങിപ്പോയെന്നും മഹാകവി ഉള്ളൂർ പരമേശ്വരയ്യർ അവർകൾ പ്രസ്താവിച്ചുകാണുന്നു. ശാസ്ത്രികൾ ശക്തിപൂജകനായിരുന്നല്ലോ. കള്ളു കുടിച്ചിട്ടുണ്ടോ എന്നായിരുന്നു മഹാരാജാവു് കല്പിച്ചു ചോദിച്ചതു്. അതിനു് ശരിയായ മറുപടി ശാസ്ത്രികൾ നൽകുകയും ചെയ്തുവത്രേ. ഈ കഥ എങ്ങനെ വിശ്വസിക്കേണ്ടു എന്നു മനസ്സിലാകുന്നില്ല. ശാസ്ത്രികൾ അതിധീരനായിരുന്നിരിക്കാം. മുഖസ്തുതി പറയുന്നതിൽ തൽപരനായിരുന്നില്ലെന്നും വരാം. എന്നാൽ സകലകലാവല്ലഭനും ക്ഷാത്രതേജോനിധിയും ആയിരുന്ന ആ തിരുമേനിയുടെ മുമ്പിൽ വച്ചു് ഇത്ര ധിക്കാരമായി സംസാരിച്ചു എന്നു വിശ്വസിക്കാൻ കുറേ പ്രയാസമാണു്. അങ്ങനെ സംസാരിച്ചതു് വാസ്തവമാണെങ്കിൽ അതു് ക്ഷന്തവ്യമായിരുന്നില്ലെന്നു പറയുകയേ നിവൃത്തിയുമുള്ളു. അതിനും പുറമേ വഞ്ചിരാജ്യത്തിന്റെ കീൎത്ത ിയെ ഭാരതഖണ്ഡമൊട്ടുക്കു പരത്തിയ സ്വമാതുലന്റെ ഭരണരീതിയോടു് തന്റെ രീതിയെ താരതമ്യം ചെയ്‍വാൻ മാതുലഭക്തനായ ആ തിരുമേനി ആവശ്യപ്പെട്ടു എന്നു പറയുന്നതു് ആരു വിശ്വസിക്കും? ഇതെല്ലാം ആരുടേയോ മനോധൎമ്മമാണു്; രാജാക്കന്മാർ രജോഗുണപ്രധാനന്മാരാണല്ലോ. അവർക്കു് കോപം ഉണ്ടായേക്കാം; എന്നാൽ ആയില്യംതിരുനാൾതമ്പുരാനെപ്പോലെയുള്ള ഒരു മഹാരാജാവിന്റെ സമക്ഷം, അദ്ദേഹത്തിന്റെ ഉപ്പും ചോറും തിന്നു ജീവിച്ചുവന്ന ഒരു കവി,–അയാൾ എത്ര മഹാനായിരുന്നാലും–ഇങ്ങനെ പറഞ്ഞുവെങ്കിൽ നിലമറന്നുള്ള ഒരു പ്രവൃത്തിയാണു് അദ്ദേഹം ചെയ്തുപോയതെന്നു് പ്രസ്താവിക്കാതിരിക്കാനും തരമില്ല. എന്നാൽ മഹാകവി തന്നെ മറ്റൊരു ഭാഗത്തു പ്രസ്താവിച്ചിരിക്കുന്നു. “സൎവതന്ത്രസ്വതന്ത്രനായ ശാസ്ത്രികൾ ആ തിരുമേനിയുടെ പേരിൽ–എന്തെല്ലാം കുറ്റങ്ങളും കുറവുകളും ഉണ്ടായിരുന്നാലും അവിടുന്നു് സഹൃദയശിരോമണിയും പണ്ഡിതനും ആയിരുന്നു എന്നുള്ളതിനു് സംശയമില്ല–അസാമാന്യഭക്തിയും ആദരവും ഉണ്ടായിരുന്നു എന്നുള്ളതു് അദ്ദേഹത്തിന്റെ കൃതികളിൽ കാണുന്നു.” ആയില്യം തിരുനാൾതമ്പുരാൻ സാഹിത്യത്തിലും സംഗീതത്തിലും ഒരുപോലെ നിപുണനായിരുന്നു എന്നുള്ളതു് പ്രസിദ്ധമാണു്. സംഗീതപ്രയോഗത്തിൽ അവിടുന്നു് സ്വാതിതിരുനാൾ തമ്പുരാനെപ്പോലും അതിശയിച്ചിരുന്നു. എന്നാൽ ആ വഴിക്കല്ല വഞ്ചിനിവാസികൾ തിരുമേനിയെ അറിയുന്നതു്. അവിടുത്തേ ഭരണവൈശിഷ്ട്യത്താലാണു് തിരുവിതാംകൂർ ‘മാതൃകാരാജ്യം’ എന്ന അവസ്ഥയിലേക്കു കാലൂന്നിയതു്. അവിടുത്തേ കുറവുകളും കുറ്റങ്ങളും കണ്ടുപിടിച്ചു രേഖപ്പെടുത്തേണ്ട കാര്യങ്ങളൊന്നും നമുക്കില്ല; രാമസ്വാമിശാസ്ത്രികൾക്കു് തീരേ ഉണ്ടായിരുന്നില്ലതാനും. രാജ്യക്ഷേമത്തിനു വേണ്ടി സ്വജീവിതാൎപ്പണംചെയ്തിട്ടുള്ള മഹാനുഭാവന്മാരുടെ രഹസ്യജീവിതത്തെ ചുഴിഞ്ഞു നോക്കുന്നതു് പരിഹാസ്യമാണു്.

രാമശാസ്ത്രികൾക്കു് എന്തോ കാരണവശാൽ കുറേക്കാലം കൊട്ടാരത്തിൽ പ്രവേശം ലഭിക്കാതെയായി എന്നുള്ളതു് പരമാൎത്ഥ മാകുന്നു. അതുപോലുള്ള തിരുവുള്ളക്കേടു് തിരുമനസ്സിലേക്കു് പ്രസിദ്ധ ഗായകനും അവിടുത്തേ പ്രീതിഭാജനവുമായിരുന്ന രാഘവനോടും മറ്റു പലരോടും ഓരോ കാരണവശാൽ ഉണ്ടാവുകയും അതൊക്കെ കുറച്ചു കഴിഞ്ഞപ്പോൾ മാറുകയും ചെയ്തിട്ടുണ്ടല്ലോ. ഈ അവസരത്തിൽ ശാസ്ത്രികൾ എഴുതിയതാണത്രേ,

‘ചിത്തഭൂവിത്തഭൂമത്തഭൂപാലകോ-
പാസനാവാസനായാസനാന്മേ ഭൃശം
സാധുതാ സാ ധുതാ സാധിതാ സാധിതാ
കിന്തയാ ചിന്തയാ ചിന്തയാമശ്ശിവം’

എന്ന പ്രസിദ്ധ ശ്ലോകം.

ഏതായിരുന്നാലും ശാസ്ത്രികളുടെ ഈ വിപ്രവാസം അദ്ദേഹത്തിന്റേയും മഹാരാജാവുതിരുമനസ്സിലേയും പ്രശസ്തിക്കു കാരണമായ് ഭവിച്ചു. എന്തുകൊണ്ടെന്നാൽ ആ ദേശയാത്രയിൽ ഈ വിദ്വൽപ്രകാണ്ഡം കൽക്കത്ത മുതലായ ദിക്കുകളിൽ വച്ചു് ഭാരതഖണ്ഡത്തിലെ പ്രസിദ്ധ വിദ്വാന്മാരുടെ ശ്ലാഘയ്ക്കും പൂജയ്ക്കും പാത്രീഭവിച്ചു. അതോടുകൂടി വഞ്ചിരാജ്യത്തിന്റേയും പുകൾ പതിന്മടങ്ങു പൊങ്ങി. ആയില്യം തിരുനാൾ മഹാരാജാവു് കാശിയ്ക്കു് എഴുന്നള്ളിയ കാലത്തു് അവിടുത്തെ വിദ്വൽസദസ്സു് ഇലത്തൂർ രാമസ്വാമിശാസ്ത്രികളുടെ പ്രേരണയാൽ തിരുമേനിയെ ക്ഷണിക്കയും മംഗളപത്രിക നൽകുകയും ചെയ്തുവെന്നുള്ളതും പ്രസ്താവയോഗ്യമാണു്. തിരുമനസ്സിലെ അപാരമായ പാണ്ഡിത്യത്തേയും ശാസ്ത്രവിജ്ഞാനത്തേയും പറ്റി തദ്ദേശപണ്ഡിതന്മാർക്കു് അളവറ്റ ബഹുമാനം തോന്നി. അതിനു ശേഷം ശാസ്ത്രികൾ വീണ്ടും തിരുവനന്തപുരത്തു വന്നു.

ശാസ്ത്രികൾക്കു് തിരുവിതാംകൂറിൽ അനേകം പ്രശസ്തശിഷ്യന്മാരുണ്ടായിരുന്നു. യാതൊരു മഹാത്മാവിന്റെ സ്മരണ മാത്രത്താൽ വഞ്ചിനിവാസികളുടെ ഹൃദയകമലങ്ങൾ ഭക്തിതരളിതമായിത്തീരുന്നു–ശരീരങ്ങൾ കോൾമയിൎകൊള്ളുന്നു–ആ രാജൎഷിയായ ശ്രീമൂലംതിരുനാൾ പൊന്നുതമ്പുരാൻ തിരുമനസ്സിലെ ഗുരുസ്ഥാനവും ഈ മഹാനുഭാവൻ അല്പകാലം വഹിക്കയുണ്ടായിട്ടുണ്ടു്. കേരളകാളിദാസനെന്ന അപരനാമത്താൽ വിഖ്യാതനായിരിക്കുന്ന കേരളവൎമ്മ വലിയകോയിത്തമ്പുരാൻ, ദേവീഭാഗവതം കിളിപ്പാട്ടിന്റെ കർത്താവായ ആറ്റുകാൽ ശങ്കരപ്പിള്ള, വലിയ താൎക്കികനെന്നും യോഗിയെന്നും ഉള്ള നിലയിൽ വിശ്വവിശ്രുതനായ്ത്തീന്നിട്ടുള്ള കുഞ്ഞൻപിള്ളച്ചട്ടമ്പി എന്നിവർ അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു എന്നുള്ളതിനു് അവരുടെ കൃതികൾ തന്നെ സാക്ഷ്യം വഹിക്കുന്നു.

‘അഗാധധീരഥാഹൂയ ശ്രീരാമസ്വാമിശാസ്ത്രിണാ
അഹിനക്ഷത്രജക്ഷ്മാഭൃദഹിനോൽകേരളാന്തികം
ബ്രഹ്മവിദ്യോപദേഷ്ടാരം സ്വസ്യ സാഹിത്യദേശികം
കേരളഃ പ്രതിജഗ്രാഹ ബഹുമാനപുരസ്സരം’

എന്നു് വലിയകോയിത്തമ്പുരാനും,

‘നരത്വവ്യാജേന വന്നവതാരത്തെച്ചെയ്തോ-
രിലത്തൂർ ബ്രഹ്മജ്യോതിസ്സൊന്നിഹ വിളങ്ങുന്നു.
യാതൊന്നിൻഗുണശ്രേണി ചൊല്ലുവാനാൎക്കു ം പണി;
യാതൊന്നിൻകീൎത്ത ിവല്ലി നിൎജ്ജ ിതാശേഷമല്ലീ?
യാതൊന്നിൻവാണീഝരി പീയൂഷപ്രഭാകരീ;
യാതൊന്നിൻതത്വബോധം പാൎക്കിലോ ഭൂര്യഗാധാ
യാതൊന്നിൻധ്യാനരൂപം ചിൽക്കലാസൂക്ഷ്മദീപം
യാതൊന്നിൻനിത്യകൃത്യം യോഗികൾക്കതിസ്തുത്യം;
യാതൊന്നിൻകാവ്യബന്ധം ഗണനേ സദാനന്തം;
യാതൊന്നിൻതിരുനാമം രാമശൎമ്മാഭിരാമം;
യാതൊന്നിൻസുകികരൻ പാൎക്കിലിന്നിശ്ശങ്കരൻ
ആയതിൻതൃപ്പാദാബ്ജം സാഷ്ടാംഗം നമിച്ചുകൊ-
ണ്ടാവതുമിപ്രകാരം സങ്കല്പപുരസ്സരം
മദ്ഗുരുകൃപാമൃതസിന്ധുവിലാറാടി ഞാൻ
… … …
ഇക്കൃതി ചമയ്ക്കുവാനുദ്യമം തുടങ്ങുന്നേൻ’ ദേവീഭാഗവതം.

ശാസ്ത്രികൾ ഇങ്ങനെ ശിഷ്യസമ്പത്തു വൎദ്ധിപ്പിച്ചു കൊണ്ടിരിക്കവേ തിരുവനന്തപുരത്തു് സദർകോടതിയിൽ ഒരു ഒഴിവു വന്നു. ആയില്യംതിരുനാൾതമ്പുരാനു് ശാസ്ത്രികളെ തൽസ്ഥാനത്തേക്കു നിയമിക്കണമെന്നാഗ്രഹമുണ്ടായിരുന്നു. എന്നാൽ വിരക്തനായ ശാസ്ത്രികൾ ആ സ്ഥാനം സ്വീകരിച്ചില്ല. ൧൦൫൫-ൽ ആയില്യംതിരുനാൾ നാടുനീങ്ങിയെങ്കിലും ശാസ്ത്രികൾതന്നെ രാജകീയവിദ്വത്സദസ്സിന്റെ നേതൃത്വം വഹിച്ചുകൊണ്ടിരുന്നു. അനന്തരം രാജ്യഭാരമേറ്റ വിശാഖംതിരുനാൾ തമ്പുരാൻ ദീൎഘകാലം നാടു വാണില്ല. പിന്നീടു് ശാസ്ത്രികളുടെ ശിഷ്യനായ മൂലംതിരുനാൾ മഹാരാജാവു് രാജ്യഭാരമേറ്റു. എന്നാൽ അതിനുശേഷം ശാസ്ത്രികളും അധികകാലം ജീവിച്ചിരിക്കയുണ്ടായില്ല. ൧൦൬൨ കർക്കടകം ൩൧-നു അദ്ദേഹം പരലോകം പ്രാപിച്ചു.

ശാസ്ത്രികളുടെ പ്രധാന കൃതികളെല്ലാം സംസ്കൃതത്തിലാണു്. സുരൂപരാഘവം, കീൎത്ത ിവിലാസം ചമ്പു, പാൎവതീപരിണയം, അന്യാപദേശസപ്തതി, തുലാഭാരപ്രബന്ധം, കാശിയാത്രാനുവൎണ്ണനം, അംബരീഷചരിതം, ഗാന്ധാരചരിതം, ഗൗണസമാഗമം, ശാകുന്തളം ചമ്പു, ശ്രീധൎമ്മസംവൎദ്ധിനീമാഹാത്മ്യം, പന്തളപുരീമാഹാത്മ്യം, കൈവല്യവല്ലീപരിണയം, വൃത്തരത്നാവലി, രാമോദയം, ക്ഷേത്രതത്വദീപിക, ദേവ്യഷ്ടപ്രാസശതകം, ദേവീവൎണ്ണമുക്താവലി, വിഷ്ണ്വഷ്ടപ്രാസശതകം, ശിവാഷ്ടപ്രാസശതകം, ശ്രീകൃഷ്ണദണ്ഡകം, ത്രിപുരസുന്ദരീപാദാദികേശം, ശ്രീരാമാശ്രയസ്തോത്രം, മധുസൂദനാഷ്ടകം, കലിനാശനസ്തോത്രം, ഹനുമദഷ്ടകം, ശ്രീലളിതപ്രാതഃസ്മരണ സ്തോത്രം മുതലായി നിരവധി പ്രൗഢകൃതികൾ അദ്ദേഹം സംസ്കൃതത്തിൽ രചിച്ചിട്ടുണ്ടു്.

അദ്ദേഹവും ഉത്രംതിരുനാൾ തമ്പുരാന്റെ നിൎദ്ദേമനുസരിച്ചു് ജലന്ധരാസുരവധം എന്നൊരു ആട്ടക്കഥ നിൎമ്മിക്കയുണ്ടായി. അതിനെ ആ മഹാകവിയുടെ പൗത്രനും എന്റെ ഒരുത്തമസ്നേഹിതനും ആയിരുന്ന എച്ചു്. രാമസ്വാമിഅയ്യർ അവൎകൾ എം. എൽ. ടി. അച്ചടിച്ചു പ്രസിദ്ധീകരിക്കയുണ്ടായിട്ടുണ്ടു്. എന്നിട്ടും ശ്രീരാമവിലാസം വക ൧൧൧ ദിവസത്തെ ആട്ടക്കഥകൾ എന്ന ഗ്രന്ഥത്തിൽ ‘ബ്രഹ്മശ്രീ ശ്രീനിവാസയ്യങ്കാർ ശാസ്ത്രികൾ’ എന്ന ആളിന്റെ കൃതിയായി അതിനെ ചേൎത്ത ിരിക്കുന്നതു് വിചിത്രമായിരിക്കുന്നു. ശാസ്ത്രികളുടെ കൃതികളിൽ ‘ഗോമതീദാസൻ’ എന്ന മുദ്ര സാധാരണ കാണും. ഈ കഥയെ ആയില്യംതിരുനാൾ തമ്പുരാൻ ഗാഥാരൂപത്തിൽ വിവൎത്ത നം ചെയ്തിട്ടുമുണ്ടു്.

ജലന്ധരാസുരവധത്തിലെ ശ്ലോകങ്ങളം പദങ്ങളും വളരെ മനോഹരങ്ങളായിരിക്കുന്നു.

വന്ദനശ്ലോകം
‘ബാലാ ബാലാൎക്കകോടിപ്രകടതടമണീ കോടികോടീരലോല-
ജ്ജ്വാലാമാലാതിവേലാരുണിത സകല ദിക്‍ചക്രവാലാന്തരാലാ
നീലാലോലാസഖീഭിഃ പുരഹരരമണീ ഭക്തമന്ദാരവല്ലീ
ശൈലാലോലാം ശ്രിയം സാ ദിശതു ഭഗവതീ ശ്രീമതീ ഗോമതീ വഃ.’
ശൃംഗാരപദം
‘സമാസിനവ മാധവീകുസുമസൗരഭേ സൗരഭേ
സുമന്ദപവനേ വനേ ഹൃദയനന്ദനേ നന്ദനേ
കഥാചിദഥ സഞ്ചരൻ സുരവിലാസിനീഭിഃ സമം
വിലാസധൃതകൗതുകഃ സരസമാഹ സംക്രന്ദനം
സുന്ദരിമാരേ കണ്ടാലും മമ നന്ദനചാരുരുചിം.
അ. പ. കുന്ദരദാവലിമാരേ ചഞ്ചതി ചന്ദനശൈലസമീരണനധുനാ
ച. ൧. ശൃംഗാരപ്രിയശീലകളേ കളഭൃംഗാരവമിതു കേട്ടാലപ്പോൾ
ഗംഗാധരഭഗവാനും ചേതസി ശൃംഗാരോദയശരഭയമുണ്ടാം.
൨. കല്പകപുഷ്പഭരങ്ങൾകൊണ്ടൊരു തല്പമതിങ്കൽ നമുക്കു രമിപ്പാൻ
അല്പമതല്ലൊരു കൗതുകമിപ്പോളുല്പലനവദള സദൃശാക്ഷികളെ.
൩. മന്ദാകിനിയുടെ പുളിനേ ചെല്ലാം മന്ദാരദ്രുമസുമപരിമിളിതേ
വൃന്ദാവനഭുവി ഗോപീപരിവൃതനന്ദാത്മജനെപ്പോലെ രമിക്കാം.
കന്ദകാന്തിഹരദന്തവൃന്ദയാ മന്ദഹാസവദനാരവിന്ദയാ
ഭൎത്തു രുത്നരമദായി വൃന്ദയാ ഭാരതീജിതസുധാമരന്ദയാ.
അംഭോധിസംഭവസഡംഭവചോതിഗുംഭൈ-
രുൽകീൎണ്ണവിവരഃ ശിതശല്യതുല്യൈഃ
ദംഭോളിപാണിരഥ സത്വരമഭ്യുപേത്യ
സംരഭനിൎഭരഗഭീരഭാണീൽ.’
കുമ്മി
൧. ‘ഫാലവിലോചനപാലയമാ–മഘ–ജാലവിമോചനപാലയമാം
ശൈലസുതാകുചകുങ്കുമപങ്കിലശൈലവരാലയ പാലയമാം.
൨. നീലവിലോഹിത ലോകപതേ–ഹരി–നീലമനോഹരഭൂതപതേ
കാലനിഷൂദന ദേവ മനോഹര ബാലകലാനിധിശേഖര തേ.
ചേതന ഭാവയ സാംബശിവം–പൃഷ–കേതനമാമയദാവദവം
ഏതുമില്ലാ തവ ചേതമതുകൊണ്ടു ചാരുഭവത്യേവ ഭൂരി ശിവം.
മാരകളേബരശൂലശുചേ–സുകു–മാരശരീരസുചാരുരുചേ
കാരണകാരണചാരണവന്ദിത–പാഹി നതാംബു ജതിഗ്മരുചേ
കാമിമനോരഥകാമധേനോ–ജയ–ഹൈമവതീ പരിശോഭിതനോ
സോമവിഭാകര പാവകലോചന–സാമപരായണ പാഹി വിഭോ
ഭൂരിധരാധരചാപവതേ–നതവാരിരുഹാസനസൂതപതേ
വാരിജനേത്രശരായ ധരാരഥവേദഹയായ നമോ ഭവ തേ.’

കേരളഭാഷ ഇക്കവിക്കു നല്ലപോലെ സ്വാധീനമായിരുന്നു എന്നു് ഇക്കവിത വിളിച്ചുപറയുന്നു. ശാസ്ത്രികളുടെ ഗാഗാതരംഗസാധാരണിയായ അനുപ്രാസധോരണിയും അൎത്ഥ സൗഷ്ഠവസുഭഗതയും അന്യാദൃശംതന്നെ. അദ്ദേഹം രചിച്ചിട്ടുള്ള ഒന്നു രണ്ടു വിനോദശ്ലോകങ്ങൾ കൂടെ ഇവിടെ ഉദ്ധരിക്കാം.

‘അവൻ വരാനവന്നിത്യം ഇവന്നാരീമനോഹരൻ
മലയാളം കൃതമഹീപോഽത്തി മാരാരിവൽ സുഖം.’

ഇതു് മലയാളമാണെന്നു തോന്നിക്കുന്ന ഒരു സംസ്കൃതശ്ലോകമാണു്.

‘കുരുവീശ്വരവാഹ ത്വം കാക്കായതവിലോചന
മയിലക്ഷ്മീം കൃപാസിന്ധോ രാജാളിവദനാളക.’

ഇതു് കുരുവി, കാക്ക, മയിൽ, രാജാളി എന്നു നാലു പക്ഷികളുടെ പേരുകൾ ചേൎത്തു ണ്ടാക്കീട്ടുള്ള ഒരു സംസ്കൃതപദ്യമാകുന്നു.

‘ആസേ ദിവാൻ ശ്രിയം രാജാ ബഹിഷ്കാരപരോഽസതാം
ശിരസ്ഥദാരിതശ്രീകപദഃ സൎവാധികാരവാൻ.’

എന്ന സംസ്കൃതശ്ലോകത്തിൽ ദിവാൻ, പേഷ്കാർ, ശിരസ്തദാർ, സൎവാധികാരി–ഈ ഉദ്യോഗങ്ങളുടെ പേരു ചേൎത്ത ിരിക്കുന്നു.

ഈ ആട്ടക്കഥകൾക്കു പുറമേ, പ്രൗഢവിദ്വാനായിരുന്ന മടവൂർ കാളുആശാന്റെ പ്രഹ്ലാദചരിതം ആട്ടക്കഥയും, പന്തളത്തു് വിദ്വാൻതമ്പുരാന്റെ ഭൂതനാഥോത്ഭവം ആട്ടക്കഥയും, പാണിയൂർ കുറുപ്പിന്റെ ദേവയാനീസ്വയംവരവും, തിരുവട്ടാറ്റു നീലകണ്ഠൻതമ്പിയുടെ പാൎവതീസ്വയംവരം ആട്ടക്കഥയും, തിരുവട്ടാറ്റു വാസുദേവൻപോറ്റിയുടെ ജലന്ധരാസുരവധവും, തിരുവട്ടാറ്റു ശങ്കരനാരായണൻപോറ്റിയുടെ ഘോഷയാത്ര ആട്ടക്കഥയും ഇക്കാലത്തുതന്നെ ഉത്ഭവിച്ചവയാകുന്നു.

അധുനാതനകാലത്തിനു് അടുത്തും പല ആട്ടക്കഥകൾ ആവിൎഭവിച്ചിട്ടുണ്ടു്. അവയിൽവച്ചു് ഏറ്റവും പ്രസിദ്ധിയും പ്രചാരവും ഉള്ള കഥ ദുര്യോധനവധം ആണു്.

വയസ്കര മൂസ്സതു്

വയസ്കര തിരുവിതാംകൂറിൽ കോട്ടയം താലൂക്കിലാണു്. അഷ്ടവൈദ്യന്മാർ എന്നു പ്രസിദ്ധരായ കുട്ടഞ്ചേരി മൂസ്സ്, പുലാമത്തോൾ മൂസ്സ്, ചീരട്ടമൺ മൂസ്സ്, (കോട്ടയം ഒളശ്ശ) ഇളയടത്തു തൈക്കാട്ടു മൂസ്സ്, ത്രിശ്ശിവപേരൂർ തൈക്കാട്ടു മൂസ്സ്, വെള്ളോട്ടു മൂസ്സ്, ആലത്തൂർ തമ്പി, കാൎത്ത ോൾ നമ്പി എന്നീ എട്ടുപേരിൽപ്പെട്ട പുലമത്തോൾ ഇല്ലത്തിൽച്ചേൎന്നതാണു് വയസ്കര. ദുര്യോധനവധകൎത്ത ാവുതന്നെ കഥാരംഭത്തിൽ,

‘ഭൂയാസ്താം ഭൂരിഭൂത്യൈസ്ഫുരദർമൃതകരാവാദ്യവൈദ്യാവവിദ്യാ
ദുഃഖച്ഛേദൈകദക്ഷാവരിദരകമലാദ്യുല്ലസൽപഞ്ചശാഖൗ
നിത്യൗ വേദാന്തവദ്യൗ ശുഭതരപനസാന്ദോളികാഖ്യാലയസ്ഥൗ
സന്താപാന്താവനന്തോരഗകലിതതനൂരുദ്രുധന്വന്തരീ നഃ’

എന്നിങ്ങനെ പുലാമത്തോൾ രുദ്രധന്വന്തരിമാരേയും അനന്തരം ശാസ്താവിനേയും നമിച്ചിട്ടു്,

‘വൈദ്യേന്ദ്രസ്സുപഥം നിജേന പനസാന്ദോളാധിരൂഢശ്ചരൻ
നാമസ്വക്രിയയാ വയസ്കര ഇതി പ്രാപ്തോ നവം മംഗളം
യസ്തസ്യോരുയശാസ്സുതോ ഽജനി ഹരിഃ ശ്രീരാര്യനാരായണ-
സ്തൽപുത്രോദിദമത്ര പാൎത്ഥ ചരിതം സന്തഃ പുനന്ത്വാദരാൽ.’

എന്നു് തന്റെ പിതാവായ ആര്യനാരായണൻമൂസ്സിനേയും സ്തുതിച്ചിട്ടുണ്ടല്ലോ.

ഈ ആട്ടക്കഥയുടെ കൎത്ത ാവായ വയസ്കരമൂസ്സതും ഒരു പ്രൗഢവിദ്വാനായിരുന്നു എന്നു് പ്രസ്തുത കഥയിൽനിന്നു് നമുക്കു് ഊഹിക്കാം. അദ്ദേഹത്തിന്റെ ചികിത്സാനൈപുണ്യവും സുപ്രസിദ്ധമായിരുന്നു. ൩൬-ാമാണ്ടു നാടുനീങ്ങിയ തമ്പുരാന്റെ ചികിത്സയ്ക്കായി യുവാവായ ഈ കവിയെ വയസ്കരയിൽ നിന്നും വരുത്തിയതുതന്നെ അദ്ദേഹത്തിന്റെ ചികിത്സാനൈപുണ്യത്തിനു് മതിയായ തെളിവാണല്ലോ.

സംസ്കൃതത്തിൽ അദ്ദേഹം നക്ഷത്രവൃത്താവലി, ചിത്രപ്രബന്ധം, ശ്യേനസന്ദേശം എന്നീ കൃതികൾ രചിച്ചിട്ടുണ്ടു്. കഥകളികളുടെ കൂട്ടത്തിൽ ദുര്യോധനവധത്തിനു് അതിമാന്യമായ ഒരു സ്ഥാനമാണുള്ളതു്. കഥ നിശ്ചയിക്കാൻ കൂടിയിരിക്കുന്ന സദസ്സിൽ ആരെങ്കിലും ദുര്യോധനവധത്തിന്റെ പേരു പറഞ്ഞുപോയാൽ പിന്നെ അക്കഥയേ ആടാൻ സാധിക്കൂ എന്നു് ഇപ്പോഴും പറയാറുണ്ടു്. അത്രയ്ക്കു് മന്ത്രസിദ്ധിയുള്ള ഒരു കഥയാണിതു്. കവിതയും അതിസുന്ദരമായിരിക്കുന്നു.

‘പ്രാലേയരുചിവദനേ–ബാലേ
പ്രചുരഗുണൈകസദനേ
മാലേയമൃദുപവനേ ബാലപികാരവകളവചനേ
ബഹുലചികരജിതസജലഘനേ
ബാലികമാൎമണി ഗുരുജഘനേ ബഹുരുചി വരികയി വിപുലഘനേ
പല പല സുമകുലസുരഭിലഹിമജലകലിതമൃദുലതരകിസലയശയനേ’

***


ശ്രീകൃഷ്ണൻ: ജ്ഞാതിവത്സല ഭൂരിഭൂതിദ ഭൂപവീരമഹാമതേ
പാതിരാജ്യമതിന്നു നീ നൃപ പാണ്ഡവൎക്കു കൊടുക്കണം.
ദുര്യോ: ജ്ഞാതിയല്ല നമുക്കഹോ യമജാതനെന്നു ധരിക്ക നീ
പാതിരാജ്യമതിന്നു യാദവപാണ്ഡവർക്കു കൊടുത്തിടാ.
ശ്രീകൃഷ്ണൻ: ചഞ്ചലത്വമതിന്നു സാമ്പ്രതമെങ്കിലെന്റെ സുയോധനാ
പഞ്ചദേശമതെങ്കിലും നൃപ പാണ്ഡവൎക്കു കൊടുക്കണം.
ദുര്യോ: ചഞ്ചലത്വമതില്ല മാമക നെഞ്ചുകത്തയി മാധവാ
പഞ്ചദേശവുമിന്നു യാദവ പാണ്ഡവൎക്കു കൊടുത്തിടാ.
ശ്രീകൃഷ്ണൻ: അഞ്ചു ദേശമതങ്ങു നൽകുവതിന്നു സംശയമെങ്കിലോ
പഞ്ചഗേഹമതെങ്കിലും നൃപ പാണ്ഡവൎക്കു കൊടുക്കണം.
ദുര്യോ: കിഞ്ചനാപി വിചാരവും നഹി ഗച്ഛ കേശവ കേവലം
പഞ്ചഗേഹവുമിന്നു യാദവ പാണ്ഡവൎക്കു കൊടുത്തിടാ.
ശ്രീകൃഷ്ണൻ: ഭൂരിവിക്രമവാരിധേ ബഹുസാരമാനസ നിന്നുടെ
പാരിലിന്നൊരു മന്ദിരം നൃപ പാണ്ഡവൎക്കു കൊടുക്കണം.
ദുര്യോ: സൂചി കുത്തുവതിന്നുമിന്നവകാശമിദ്ധരണീതാല
വാശിയോടു വസിച്ചിടുന്നൊരു പാണ്ഡവൎക്കു കൊടുത്തിടാ.
ശ്രീകൃഷ്ണൻ: ഭീമജിഷ്ണുയമൈരമൈഃ സഹ കോപമേഷ്യതി ധൎമ്മജൻ
ഭൂമിപാലക ഭാഗമുള്ളതു പാണ്ഡവൎക്കു കൊടുക്കണം.
ദുര്യോ: പാണ്ഡുനന്ദനരല്ല വൈരികളന്യജാതരതല്ലയോ
ഖണ്ഡിതം ക്ഷിതിമണ്ഡലം പരപാണ്ഡവൎക്കു കൊടുത്തിടാ.
ശ്രീകൃഷ്ണൻ: ചിത്രമത്രവിചിത്രവീര്യജനല്ല നിന്നുടെ താതനും
തത്ര നീ വിധവാത്മജന്നുടെ പുത്രനെന്നു ധരിക്കണം.
ദുര്യോ: പാശമമ്പൊടു കൊണ്ടുവാ യദുപാശനേയിഹ കെട്ടുവാൻ
നാശമങ്ങിതറിഞ്ഞു പാണ്ഡവരാശു വന്നിതഴിക്കണം.
ശ്രീകൃഷ്ണൻ: അന്ധനന്ദന നന്നു നമ്മുടെ ബന്ധനത്തിനു താമസേ
ബന്ധമെന്തിതു ചൊല്ലു പാണ്ഡവബന്ധു ഞാനിതു കാണ്ക നീ.

ആടിക്കാണ്മാൻ വളരെ രസമുള്ള ഒരു പദമാണിതു്. പരമാൎത്ഥ ത്തിൽ ദുര്യോധനവധത്തിന്റെ വിജയത്തിനു കാരണം ഈ കൃഷ്ണദൂതാണു്.

കൗരവയുദ്ധത്തിലുള്ള ഒരുക്കത്തെ കവി ഇങ്ങനെ വൎണ്ണിച്ചിരിക്കുന്നു.

‘പ്രേമനാഥസുതനങ്ങുറച്ചു സമരത്തിനെന്ന കഥയും തദാ–
ശ്വേതവാഹനസൂതനായഖിലനാഥനെന്നൊരു വിശേഷവും
ഭൂതലേ ബത പരന്നനേരമഥ ലോകരൊക്കെ നിരക്കവേ
ജാതകൗതുകമജാതശത്രുനൃപസന്നിധൗ സപദി പൂകിനാർ.
ഭീമസേനബലമിങ്ങു കാണണമെനിക്കു ഫൽഗുനപരാക്രമം
ഭീമമായ യുധി ധൎമ്മപുത്രരുടെ ധൎമ്മസംഗരമെനിക്കഹോ
ശ്യാമളാതസി സുകോമളം സകലകാമദം ഹരിമുദീക്ഷിതും
കാമമുണ്ടു ഹൃദി മാമകേ തദിഹ ദുൎല്ലഭം സുലഭമല്ലയോ.
ഏവമാദി നിജ ഭാവമമ്പൊടു പറഞ്ഞുകൊണ്ടു ചില ലോകരും
താവദേവ രണഭൂമിയിൽ സ്ഥലമുറച്ചുനിന്നു ബഹു കൗതുകാൽ
ദേവരാജനതിദേവകിംപുരുഷദേവതാപസസമേതനായ്
സാവരോധജനനായി വന്നു ദിവി മേവിനാർ രണദിദൃക്ഷയാ.
എട്ടുദിക്കുകൾ മുഴങ്ങുമാറു പറകൊട്ടി ഭൂപരു വിളിക്കയും
കേട്ടു ഫൽഗുനരഥദ്ധ്വജേ ഹനുമദട്ടഹാസമതിഭീഷണം
പൊട്ടുമാറരികൾ ഞെട്ടുമാറഖിലവിഷ്ടപേശദരഘോഷവും
കൂട്ടമോടഥ കുലുങ്ങി ലോകമുടനേ കലങ്ങി ജലരാശിയും.
പാതകം ഗുരുവധം നിനച്ചു സുരനാഥജേ തു ബഹുമോഹിതേ
ഗീതയായൊരു സുധാം തളിച്ചുടനുണൎത്ത ിയൎജ്ജു നനെ മാധവൻ.
വാതു ചൊല്ലി ജയവാഞ്ഛയോടു കുരുവീരസേനകളെതിൎത്തു ടൻ
കൗതുകേന മുനി നാരദൻ വിയതി വീണവായന തുടങ്ങിനാൻ.’
കഥകളി പരിഷ്കരണം

ഗതാനുഗതികത്വംകൊണ്ടു് കഥകളിക്കു് പല ന്യൂനതകളും സംഭവിച്ചുപോയിട്ടുണ്ടു്. ഈ ന്യൂനതകളെ പരിഹരിക്കുന്ന വിഷയത്തിൽ ആദ്യമായി പ്രയത്നിച്ചതു് ദൎപ്പവിച്ഛേദം അഥവാ യദുകുലരാഘവം എന്ന ആട്ടക്കഥയുടെ കൎത്ത ാവായ വൎഗ്ഗീസ്മാപ്പിള അവൎകളായിരുന്നു. വിശാഖംതിരുനാൾ മഹാരാജാവിന്റെ വാഴ്ചക്കാലത്തായിരുന്നു ഈ കഥയുടെ ആവിൎഭാവം. അദ്ദേഹം അതിന്റെ അവതാരികയിൽ പ്രസ്താവിച്ചിട്ടുള്ള അഭിപ്രായങ്ങൾ ആദരണീയങ്ങളാണു്. ഒന്നാമതായി സ്ഥലകാലവിഷയൈക്യങ്ങളിൽ കവി ശ്രദ്ധ വയ്ക്കണമെന്നു് അദ്ദേഹം പറയുന്നു. കഥകളിയിൽ യവനനാടകങ്ങളിൽ കാണുമ്പോലെ സ്ഥലകാലൈക്യം വരുത്താൻ വിഷമമാണെങ്കിലും ഒരു ക്ലിപ്ത കാലപരിധിക്കുള്ളിൽ കഥ നിർത്താൻ ആൎക്കും സാധിക്കും; വിഷയൈക്യം അഥവാ ഘടനൈക്യം നാടകങ്ങളിലെന്നപോലെ കഥകളിയിലും അത്യന്താപേക്ഷിതവുമാകുന്നു. നാടകീയകഥയുടെ ഗതിയെ നദീപ്രവാഹത്തോടു് ഉപമിക്കാം. നദി ഒരു സ്ഥാനത്തുനിന്നു പുറപ്പെട്ടു് ക്രമേണ പരിപോഷം പ്രാപിക്കുന്നു. ഭിന്നഭിന്ന സ്ഥലങ്ങളിൽ നിന്നു പുറപ്പെടുന്ന ഉപനദികളാണു് അതിനേ പോഷിപ്പിക്കുന്നതു്; എന്നാൽ അവയെല്ലാം അതിനോടു ചേൎന്നു സാത്മ്യം പ്രാപിക്കുന്നു. ഇങ്ങനെ അല്പമായി ആരംഭിച്ചു് ഇടയ്ക്കു് വിസ്തൃമായിത്തീരുന്ന നദി കുടിലഗതിയായി ബഹുദൂരം ഒഴുകീട്ടു് പ്രാപ്യസ്ഥാനത്തു ചെന്നുചേരുന്നു. അതുപോലെ നാടകീയകഥയുടെ വികാസം അവാന്തരഘടനകളുടെ സമീചീനമായ സമാവേഗം കൊണ്ടാണു് നാടകകാരന്മാർ സാധിക്കുന്നതു്. അതിലാണു് അവരുടെ രചനാപാടവം പ്രകാശിക്കുന്നതും. പ്രധാന ഘടനയ്ക്കു് സാധകമായോ ബാധകമായോ ഇരിക്കാത്ത അവാന്തരഘടനകളെ വലിച്ചിഴച്ചുകൊണ്ടുവന്നു വച്ചാൽ, കഥയുടെ ഏകാഗ്രത നശിച്ചുപോകുന്നു. അവാന്തരഘടനകളുടെ എല്ലാം ഏകലക്ഷ്യം പ്രധാനഘടനയുടെ പോഷണം തന്നെ ആയിരിക്ക​ണം. ഏതു അവാന്തരഘടനയെ എടുത്തു കളഞ്ഞാൽ കഥാഗതിക്കു് യാതൊരു കോട്ടവും സംഭവിക്കുന്നില്ലയോ ആ ഘടന കഥയുടെ ഏകാഗ്രതയ്ക്കും തദ്വാരാ മനോഹാരിതയ്ക്കും ബാധകമായിരിക്കുന്നു. കഥകളീകൎത്ത ാക്കന്മാരിൽ പലരും ഈ സംഗതിയിൽ ശ്രദ്ധ വച്ചുകാണുന്നില്ല. വേഷവൈവിധ്യത്തിനുവേണ്ടി, ഏകാഗ്രതയെ വിസ്മരിച്ചു് കത്തിയും താടിയും യോജിപ്പിക്കുന്നതിനാൽ കഥയ്ക്കു ക്ഷതം പറ്റിപ്പോകുന്നു. അസാധ്യസംഗതി നടന്നതായി കാണിക്കയും യുക്തി മതിയാകാത്ത ദിക്കുകളിൽ ഈശ്വരശക്തി പ്രയോഗിക്കയും ചെയ്യുന്നതു് ആശാസ്യമല്ലെന്നാണു് മി. വൎഗീസ്മാപ്പിളയുടെ മറ്റൊരു നിൎദ്ദേശം. ഇതു് സ്വീകാര്യമാണെന്നു തോന്നുന്നില്ല. പാശ്ചാത്യനാടകങ്ങളിൽപോലും ഇത്തരം ഘടനകൾ കാണ്മാനുണ്ടു്. ഈശ്വരഭക്തിസംവൎദ്ധനമാണു്–കേവലം വിനോദനമല്ല–കഥകളിയുടെ ഏകലക്ഷ്യം. ആ അംശം എടുത്തുകളഞ്ഞാൽ പിന്നെ കഥകളി കാണ്മാൻ ആരും ഉണ്ടായിരിക്കയില്ല. ഈശ്വരനെസ്സംബന്ധിച്ചിടത്തോളം അത്ഭുതമെന്നൊന്നു് ഇല്ലതന്നേ. ഈ സൃഷ്ടിതന്നെയും അത്ഭുതമയമാണല്ലോ. ഇങ്ങനെ ഒക്കെയാണെങ്കിലും, സംഭാവ്യത എന്ന വിഷയത്തിൽ കഴിയുന്നത്ര ശ്രദ്ധ പതിപ്പിക്കേണ്ടതു് അത്യാവശ്യവുമാകുന്നു.

മൂന്നാമതായി അദ്ദേഹം നിൎദ്ദേശിക്കുന്ന പരിഷ്കാരം ഭാഷാവിഷയകമാണു്. കോട്ടയത്തുതമ്പുരാന്റെ രീതി അനുസരിച്ചു് ശ്ലോകങ്ങൾ എല്ലാം സംസ്കൃതത്തിലാക്കുന്ന സമ്പ്രദായം ഉപേക്ഷിക്കണമെന്നാണു് അദ്ദേഹം പറയുന്നതു്. ഒരു വിരോധവുമില്ല. ഈ ശ്ലോകങ്ങൾ കഥയിൽ സൎവപ്രാധാന്യം വഹിക്കുന്നു എന്നുള്ള സംഗതി പലരും ഗ്രഹിച്ചിട്ടില്ല. ആധുനിക നാടകങ്ങളിൽ ഓരോ രംഗത്തിന്റേയും പ്രാരംഭത്തിൽ ഏറെക്കുറെ നിഷ്കൃഷ്ടമായ സ്ഥലകാലാദിവിവരണവും മറ്റൂം ചേർത്തു കാണുന്നുണ്ടല്ലോ. അതുപോലൊരു വിവരണമാണ് ഈ ശ്ലോകങ്ങളിൽ നിന്നും നമുക്കു ലഭിക്കുന്നതു്. അവയെ മലയാളത്തിലാക്കുന്നതു് എല്ലാവൎക്കു ം പ്രയോജനകരമായിരിക്കുമെന്നു നിസ്സന്ദേഹം പറയാം.

കവിത്വവും നാടകത്തിന്റെ ഒരംഗംതന്നെയാണു്. കവിതയോ? അതു് മനുഷ്യചരിത്രത്തിന്റെ ചിത്രണമായിരിക്കുന്നതിനാൽ പാത്രങ്ങളുടെ ചരിത്രചിത്രണത്തിൽ ഓരോ കവിയും മനഃപൂൎവം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നാടകങ്ങളിൽ അന്തർ യുദ്ധം സംഘടിപ്പിച്ചു കാണുന്നതു് ഈ രഹസ്യം മനസ്സിലാക്കീട്ടാണു്. ഒരു മനുഷ്യന്റെ ജീവിതവും സരളരേഖയിൽകൂടി പോകുന്നതായി നാം കാണുന്നില്ലല്ലോ. സകലസുഖഭോഗങ്ങളിലും മുഴുകിയിരിക്കുന്ന ഒരുവനു് പെട്ടെന്നു് അൎത്ഥ നാശം സംഭവിച്ചു് കൂലിവേല ചെയ്തോ ഇരന്നോ ജീവിക്കേണ്ടതായ് വന്നേയ്ക്കാം. വിവേകശാലിയായ ഒരുവൻപോലും പെട്ടെന്നു കോപത്തിനു വശംവദനായ് വല്ല കടുംകൈയും പ്രവർത്തിച്ചിട്ടു് ജയിൽവാസം അനുഭവിക്കുക എന്നുള്ളതും ലോകത്തിൽ അസംഭവ്യമായിട്ടുള്ളതല്ല. മനുഷ്യവ്യക്തികളുടെ ജീവിതത്തിൽ ഓരോന്നും ഓരോ നാടകംതന്നെയാണു്. ‘All the world is a stage’ എന്നു് ഷേക്സ്പിയർ മഹാകവി പറഞ്ഞിട്ടുള്ളതു് എത്രയോ പരമാൎത്ഥ ം! അതുകൊണ്ടു് നാടകം പണ്ടത്തെ എടപ്രഭുവിന്റെ ഡയറിക്കുറിപ്പുപോലിരുന്നാൽ അതു് മനുഷ്യജീവിതത്തെ പ്രതിഫലിപ്പിക്കയില്ല.

ചില മനുഷ്യർ തങ്ങളുടെ ജീവിതഗതിയെ ബാധിക്കുന്ന വിവിധ പ്രതിബന്ധങ്ങളെയെല്ലാം അകറ്റി സുഖമായി ജീവിക്കുന്നതായി കാണാം. അങ്ങനെ ഉള്ള ഒരു ചരിത്രത്തെ നായകന്റെ ജീവിതത്തെ അധികരിച്ചു് ചിത്രണംചെയ്യുന്നുവെങ്കിൽ, അതു കോമഡി അഥവാ സുഖപര്യവസായിയായി; അതല്ല വിപരീതശക്തികളുടെ ബാധയെ തടയാൻ കഴിവില്ലാതെ നായകന്റെ ജീവിതം ദുഃഖമയമായി അവസാനിക്കുന്നുവെങ്കിൽ, അത്തരം നാടകം ട്രാജഡി അഥവാ ദുഃഖപര്യവസായിയായിത്തീരുന്നു. ചുരുക്കിപ്പറഞ്ഞാൽ സുഖദുഃഖങ്ങളുടെ പ്രതിബാധയ്ക്കും ശക്തിയ്ക്കും ഒരുവന്റെ ചരിത്രത്തോടോ ബഹിർഘടനകളോടോ ഉണ്ടാകുന്ന സംഘർഷത്തിൽനിന്നാണു് നാടകങ്ങളുടെ ഉൽപത്തി എന്നു പ്രസിദ്ധ നാട്യകാരനായ ഡി. എൽ. റായി പ്രസ്താവിച്ചിട്ടുള്ളതു പരമാൎത്ഥ മാകുന്നു.

കവിത്വത്തിന്റെ സാമ്രാജ്യം സൗന്ദര്യമാണു്. അതിനാൽ കുത്സിതഘടനകളെ ലോഭനീയങ്ങളായി ചിത്രീകരിച്ചു കാണിക്കുന്ന ആട്ടക്കഥകൾ ത്യാജ്യങ്ങളാകുന്നു. ശൃംഗാരവീരരസങ്ങൾ ബീഭത്സങ്ങളാക്കാതെ സൂക്ഷിക്കുന്നതു് കഥാകൃത്തിന്റെ ധൎമ്മമാണു്. കഴിയുന്നിടത്തോളം സംഭോഗശൃംഗാരവീരരസത്തിനു പകരം വിപ്രലംഭം ഘടിപ്പിക്കുന്നതായാൽ അതു പ്രശംസാൎഹമായ ഒരു പരിഷ്കാരമായിരിക്കും. മിയ്ക്ക കഥകളിലേയും ശൃംഗാരവും പോരിനുവിളിയും ഒക്കേ ജൂഗപ്സാവഹങ്ങളായിരിക്കുന്നു. പൂൎവകവിചുംബിതങ്ങളായ ആശയങ്ങളും ഉല്ലേഖങ്ങളും അല്ലാതെ മിക്ക കൃതികളിലും ഒന്നും കാണ്മാനില്ലെന്നും പറയേണ്ടിയിരിക്കുന്നു.

അസാധാരണദൈൎഘ്യമാണു് കഥകളിക്കുള്ള വേറൊരു ദൂഷ്യം. കാലം പോയ പോക്കു നോക്കിയാൽ ഇന്നത്തെ ആളുകളിൽ പലൎക്കും വിനോദത്തിനു് അവസരംപോലും ലഭിക്കുന്നില്ലെന്നു പറയാം. ഒരു രാത്രി മുഴുവനും കഥകളി കണ്ടിട്ടു് പിറ്റേദിവസം കിടന്നുറങ്ങുന്നതിനു് ഇപ്പോൾ ആൎക്കു സമയം കിട്ടും? അതിനാൽ രണ്ടു മൂന്നു മണിക്കൂർകൊണ്ടു് കളിക്കാൻ കഴിയത്തക്കവണ്ണവും ചടങ്ങുകൾ എല്ലാം ഒപ്പിച്ചും കഥകൾ രചിക്കുന്നതു് വളരെ ഉപകാരപ്രദമായിരിക്കും.

വേഷവിധാനത്തിലും ചില പരിഷ്കാരങ്ങൾ ചെയ്യുന്നതു കൊള്ളാം. പ്രധാനമായി സ്ത്രീപ്പാൎട്ടുകാരുടെ വേഷം അല്പം ബീഭത്സമായിരിക്കുന്നു. വേഷവിഷയകമായ പരിഷ്കാരങ്ങൾ പലതും നേരത്തെ നടന്നു കഴിഞ്ഞിട്ടുള്ളതാണു്. വലിയ വ്യത്യാസങ്ങൾ ഇനി വരുത്താൻ കഴിയുമോ എന്നു സംശയവുമാകുന്നു. തിരനോട്ടവും മറ്റും വ്യൎത്ഥ മായ സമയവ്യയമാണെന്നു് മി: വർഗ്ഗീസ് പ്രസ്താവിച്ചു കാണുന്നുമുണ്ടു്. ഈ അഭിപ്രായം അംഗീകാര്യമായി എനിക്കു തോന്നുന്നില്ല. പ്രസിദ്ധ നടന്മാരിൽ ചിലർ ‘തിരനോട്ട’ത്തിൽ അസാമാന്യമായ പാടവം പ്രകാശിപ്പിച്ചുകാണുന്നുണ്ടു്. കുറെക്കൂടി പരിഷ്കൃതങ്ങളായ രംഗോപകരണങ്ങൾ ഉണ്ടായിരിക്കുന്നതും കൊള്ളാം. എന്നാൽ നാടകക്കാരുടെ മട്ടിൽ സീനുകൾ ഒരുക്കുന്നതു് പരിഹാസ്യമാണു്. വനങ്ങളും മറ്റും നടന്മാർ തന്നെ അഭിനയകൗശലംകൊണ്ടു് നമുക്കു പ്രത്യക്ഷമാക്കിത്തന്നുകൊള്ളും.

ചെണ്ട വളരെ കൎണ്ണാരുന്തുദമായിരിക്കുന്നു എന്നു ചില രസികന്മാർ പറയുന്നു. അതു് ഉപേക്ഷിച്ചാൽ പിന്നെ ആട്ടവും വേണ്ടെന്നുവയ്ക്കയാണു് നല്ലതു്. നല്ല ചെണ്ടക്കാരാണെങ്കിൽ സംഗീതത്തെ കൊല്ലാതെ തന്നെ കൊട്ടാൻ കഴിയും. മൃദംഗത്തിന്റെ സ്ഥിതിയും അതുതന്നെ ആണല്ലോ. ചില മൃദംഗക്കാർ പാട്ടിനെ കൊല്ലത്തക്കവണ്ണം സരസമായി വായിക്കുന്നു. ചെണ്ടയും അതുപോലെ ‘വായി’ക്കാൻ കഴിയുമെന്നു് ഒന്നു രണ്ടു പേരുടെ പ്രയോഗത്തിൽ നിന്നു് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടു്.

പ്രസിദ്ധ നടന്മാർ

‘ആട്ടങ്ങളാടി നടക്കുന്നിതാ ചില കൂട്ടംജനം പണം മോഹി’ച്ചെന്നു് കുഞ്ചൻനമ്പ്യാർ ആട്ടക്കാരെപ്പറ്റി പൊതുവേ പറഞ്ഞിട്ടുള്ള വാക്കുകൾ കുറെ കഠിനമായിപ്പോയെന്നു പ്രസ്താവിക്കാതെ തരമില്ല. ഒരു ആട്ടക്കാരനു് പഴയ കാലത്തു ലഭിച്ചുവന്ന ആദായം നോക്കിയാൽ വളരെ തുച്ഛമായിരുന്നു. ഒരു ചുമട്ടുകാരനു ലഭിച്ചുവന്ന പ്രതിഫലം പോലും അവന്നു കിട്ടാറുണ്ടായിരുന്നില്ല. ഒരു നല്ല നടനാവുന്നതിനുള്ള പ്രയാസമോ? കുഞ്ഞനുണ്ണി എന്ന പ്രസിദ്ധ നടൻ പന്ത്രണ്ടു കൊല്ലം കച്ചകെട്ടി അഭ്യസിച്ചതിന്റെ ശേഷമാണത്രേ അരങ്ങേറ്റം കഴിച്ചതു്. ഇതുകൊണ്ടു വല്ലതും ആയോ? നല്ല ബുദ്ധിമാനായ ഒരുവനു് സൎവകലാശാലാബിരുദം സമ്പാദിക്കാൻ വേണ്ടി വരുന്ന കാലം മുഴുവനും ചവിട്ടും തിരുമ്മും ഒക്കേ ആയിട്ടു കഴിച്ചാലും ഒരു നല്ല നടനാവാൻ കഴിയുന്നില്ല. അതു പോകട്ടെ, നല്ല രസവാസനയും മെയ് സ്വാധീനവും മുദ്രക്കൈയ്യും ഒക്കേ ഉണ്ടായിരുന്നാൽ പോരാ,

‘നഗരീതിസാലപരിവേഷാകലിത-
നഗരീനിവാസാദമീഷാം–ഇഹ-
ന ഗരീയസീ പ്രീതിരസ്മാകമേഷാ’

എന്നിങ്ങനേയുളള കഠിനപദങ്ങളെ ആടുകയും,

‘നഗരീതരസാ രഥിനാ-
മപഹർത്രാ കീൎത്ത ിമാശു തരസാ രഥിനാ’

ഇത്തരത്തിലുള്ള ശ്ലോകങ്ങളുടെ അൎത്ഥ ം ഗ്രഹിച്ചിരിക്കയും വേണം. നല്ല പാണ്ഡിത്യമില്ലാത്തവർ ആട്ടക്കാരായ് വന്നിട്ടു കാര്യമില്ലെന്നു വിചാരിച്ചുതന്നെയായിരിക്കണം കവികൾ ഈ കഥകൾ രചിച്ചിട്ടുള്ളതു്. അഥവാ അല്പം ഒന്നു തെറ്റിആടിപ്പോയാൽ, കണ്ണുരുട്ടാൻ രംഗസ്ഥിതന്മാർ ഉണ്ടായിരിക്കയും ചെയ്യും. വലിയ കോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു് കേവലം വിദ്യാൎത്ഥ ി ആയിരുന്ന കാലത്തു് ഒരുദിവസം തിരുവനന്തപുരത്തു വച്ചു് അംബരീഷചരിതം കഥ നടന്നുകൊണ്ടിരിക്കവേ, അംബരീഷന്റെ പാൎട്ടുകെട്ടിയിരുന്ന വ്യുൽപന്നനായ കൊച്ചുകൃഷ്ണപ്പണിക്കർ കനകരുചി രുച്യംഗിമാരെ എന്നതിനു പകരം കനകരുചി രുച്യംഗിമാരെ എന്ന കൈ കാണിച്ചുപോയി. പിറ്റേദിവസം പാഠം തുടങ്ങുന്നതിനു മുമ്പു് ഗുരുവായ രാജരാജവൎമ്മ കോയിത്തമ്പുരാൻ ചോദിച്ചു: “ഇന്നലെ പണിക്കർ ശരിയായിട്ടാണോ ആടിയതു്?” അതിനു് ആ കൊച്ചുതിരുമേനി ‘രുചിരാംഗിമാരെ’ എന്നതിനു പകരം ‘രുച്യംഗിമാരെ’ എന്നാണു കാണിച്ചതു് എന്നു മറുപടിയും പറഞ്ഞു. ഇങ്ങനെയുള്ള ചില്ലറ സ്ഖലിതങ്ങൾപോലും കണ്ടുപിടിക്കാൻ കെല്പുണ്ടായിരുന്ന സദസ്യരാൽ അലംകൃതമായ രംഗങ്ങളിൽ ആണു് കഥകളി പണ്ടൊക്കെ അഭിനയിച്ചു വന്നതു്. ഇതൊക്കെ ആലോചിക്കുമ്പോൾ കഥകളിക്കാർ കേവലം പണം മോഹിച്ചല്ല ആട്ടത്തിനു വേഷം കെട്ടാറുണ്ടായിരുന്നതെന്നു് നമുക്കു് മനസ്സിലാക്കാം. പിന്നെ എന്താണു് പ്രയോജനം?

‘പ്രയോജനമനുദ്ദിശ്യ ന മന്ദോഽപ്രവൎത്ത തേ’

എന്നാണല്ലോ അഭിയുക്തവചനം. വാസ്തവത്തിൽ ഈ കലോപാസകന്മാർ ‘നാട്യം ഭിന്നരുചേൎജനസ്യ ബഹുധാപ്യേകം സമാരാധനം’ എന്ന കാളിദാസവാക്യത്തെ സമാദരിച്ചു് ലോകസമാരാധാനമാണു് നിൎവഹിച്ചുവന്നതു്. രാജാക്കന്മാരുടേയും പ്രഭുജനങ്ങളുടേയും പ്രീതിബഹുമാനങ്ങൾ മാത്രമായിരുന്നു അവർക്കു് ലഭിച്ച പ്രതിഫലം. ഒന്നാലോചിച്ചു നോക്കുമ്പോൾ ഇവർ ധന്യന്മാരാണു്. രാവണനെക്കാളും പ്രതാപം കാണിച്ചുവന്ന ഉദ്യോഗസ്ഥന്മാരും മറ്റും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നില്ലേ? അവരുടെ പേരുകൾ ചരിത്രങ്ങളിൽ പോലും കാണാതിരിക്കുന്ന സ്ഥിതിയ്ക്കു്, നാട്ടുംപുറങ്ങളിൽ ഉള്ളവർകൂടി ഭക്തിപുരസ്സരം ഇന്നും സ്മരിച്ചുവരുന്ന ഈ ആട്ടക്കാർ ‘പവിത്രചരിത്ര’ന്മാരല്ലെന്നു് എങ്ങനെ പറയാം? ഇക്കാലത്തും ഈശ്വരപിള്ളവിചാരിപ്പുകാരുടെ പേരു് കന്യാകുമാരിമുതൽ ഗോകൎണ്ണംവരെയുള്ളവർ മറന്നിട്ടില്ലല്ലോ.

അഭിജാതന്മാരും അഭിരൂപന്മാരും ആയുള്ള നടന്മാർ മാത്രമാണു് പഴയകാലത്തു് കഥകളിയിലെ ആദ്യവസാനവേഷക്കാരായിരുന്നിട്ടുള്ളതു്. അതാണു് കഥകളിയുടെ വിലയ്ക്കും നിലയ്ക്കും പ്രധാനഹേതു. നിവാതകവചവധം കഥയെപ്പറ്റിയുള്ള ഒരു ഐതിഹ്യം ഇവിടെ പ്രസ്താവിക്കാം.

ഇക്കഥ അരങ്ങേറ്റം കഴിഞ്ഞുവെന്നു കേട്ടു് കോഴിക്കോട്ടു സാമൂതിരി അതു മുഴുവനും തോന്നിച്ചിട്ടുള്ള ഒരു സംഘക്കാരെ വരുത്തി ആടിച്ചുനോക്കി. ഉൎവശിയുടെ ആദ്യത്തെ പദത്തിൽ ഒരു ഖണ്ഡം ആടിക്കഴിഞ്ഞപ്പോൾ തമ്പുരാൻ പള്ളിയറ വാതിലടച്ചു് പള്ളിക്കുറുപ്പിനു് എഴുന്നള്ളി. പിന്നെ വേറൊരു കഥകളിസംഘക്കാരെക്കൊണ്ടു് ആടിച്ചുനോക്കി. അന്നത്തെ സ്ഥിതിയും അതുതന്നെ. ഇങ്ങനെ പലവട്ടമായപ്പോൾ തെക്കൻകോട്ടയത്തു തമ്പുരാൻ ഈ വിവരം അറിഞ്ഞു് ഒരു സംഘക്കാരെ വരുത്തീട്ടു് ‘നിങ്ങൾ കോഴിക്കോട്ടുസാമൂതിരി കോവിലകത്തു ചെല്ലണം. നിവാതകവചം ആടാൻ കല്പിക്കും. നിങ്ങൾ ആരംഭിച്ചുകൊള്ളണം. ഉൎവശിയുടെ വേഷം​ ഞാൻ കെട്ടിക്കൊള്ളാം. പക്ഷേ അക്കാര്യം ആരോടും മിണ്ടിപ്പോകരുതു്’ എന്നു ചട്ടംകെട്ടി അയച്ചു. കഥ മുറയ്ക്കു തുടങ്ങി. ഉൎവശിയുടെ ആട്ടം ആരംഭിച്ചു. അന്നു് സാമൂതിരിപ്പാടു് പതിവിനെ ലംഘിച്ചു് ആട്ടം കണ്ടുകൊണ്ടിരുന്നു. ഉൎവശിയുടെ ആട്ടം തീൎന്നപ്പോൾ സാമൂതിരിപ്പാടു് ആ വേഷം കെട്ടിയ ആളിനെ വിളിച്ചുകൊണ്ടുവരാൻ ആജ്ഞാപിച്ചു. അദ്ദേഹം അവിടെ ചെന്ന മാത്രയിൽ സാമൂതിരി എണീറ്റു് ‘കോട്ടയത്തുനിന്നല്ലേ?’ എന്നു ചോദിച്ചു. ‘അതേ’ എന്ന മറുപടി കേട്ടു പ്രസന്നനായിട്ടു് ‘ഉൎവശിയുടെ പദം ശരിയായി ആടിക്കണ്ടാൽ കൊള്ളാമെന്നു് വളരെക്കാലമായി ആശിച്ചിരുന്നു. ഇന്നു ഫലിച്ചു’ എന്നു പറയുകയും കോട്ടയം രാജാവിനെ വേണ്ടപോലെ ഉപചരിക്കയും ചെയ്തുവത്രേ. രാജാക്കന്മാർപോലും കച്ച കെട്ടി അഭ്യാസം നടത്തിവന്നുവെന്നുള്ളതിനു് ഇതൊരു തെളിവാണു്. പാലക്കാട്ടു രാജവംശ്യനായ വിദ്വാൻ കൊമ്പിഅച്ചൻ കഥകളി ശാസ്ത്രീയമായി അഭ്യസിച്ചിരുന്നുവെന്നു് മുമ്പു പ്രസ്താവിച്ചിട്ടുമുണ്ടല്ലോ.

സ്ത്രീകൾപോലും കഥകളിയിൽ വേഷം കെട്ടാറുണ്ടായിരുന്നു. ഉത്രംതിരുനാൾ തമ്പുരാന്റെ കാലത്തിനു ശേഷം ഏകദേശം ൮൩-ാമാണ്ടുവരെ തിരുവനന്തപുരം കൊട്ടാരംവക കഥകളിയോഗത്തിൽ സ്ത്രീകൾ ഭാഗഭാക്കുകളായിരുന്നു. അവരിൽ ചിലർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണു് തോന്നുന്നതു്. ഭഗവതിയമ്മ, കാൎത്ത ്യായനിഅമ്മ എന്ന രണ്ടു സ്ത്രീകളെ ഞാൻ ഇപ്പോഴും ഓൎക്കു ന്നുണ്ടു്.

ഉത്രംതിരുനാൾ തമ്പുരാന്റെ കഥകളിയോഗം അന്നു് കേരളമൊട്ടുക്കു് പ്രസിദ്ധമായിരുന്നു. അതിന്റെ മേൽനോട്ടം വഹിച്ചിരുന്നതു് വിളായിക്കോട്ടുനമ്പൂരി എന്ന ശാസ്ത്രജ്ഞനായിരുന്നു. കുടമാളൂർക്കാരനായ ആ നമ്പൂരിക്കു് തിരുമനസ്സുകൊണ്ടു് ശ്രീകണ്ഠേശ്വരത്തിനു സമീപം ഒരു മഠവും പണിയിച്ചു കൊടുക്കയുണ്ടായി. ആ യോഗത്തിൽ ആളെടുക്കുന്ന രീതി വളരെ രസകരമായിരുന്നു. ആരെങ്കിലും അതിലേക്കു് അപേക്ഷിച്ചെങ്കിൽ അയാളെ ചുട്ടികുത്തി തിരുമുമ്പിൽ ഹാജരാക്കണമെന്നായിരുന്നു വ്യവസ്ഥ. നല്ല വേഷച്ചേൎച്ചയുണ്ടെന്നു് തിരുമനസ്സിലേക്കു തൃപ്തി വന്നാലെ അയാളെ യോഗത്തിൽ ചേൎക്കുമായിരുന്നുള്ളു.

ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ട നടന്മാരുടെ നടുനായകം തിരുമനസ്സിലെ സേവകനായ ഈശ്വരപിള്ള വിചാരിപ്പുകാരായിരുന്നു. മറ്റുള്ള പ്രമാണികൾ പുത്തൻ കൊച്ചുകൃഷ്ണപിള്ള, പഴയ കൊച്ചുകൃഷ്ണപിള്ള, പഴവങ്ങാടി നാണുപിള്ള അഥവാ ദമയന്തി നാണുപിള്ള, നളനുണ്ണി, ഇട്ടിച്ചേന്നപ്പണിക്കർ, കൊച്ചയ്യപ്പണിക്കർ, വലിയയ്യപ്പണിക്കർ, ഭീമൻ പരമുപിള്ള മുതലായവരായിരുന്നു.

ഈശ്വരപിള്ള ശരിയായ വിധത്തിൽ കച്ചകെട്ടി അഭ്യസിച്ചതിനു പുറമേ അമ്മനൂർ പരമേശ്വരചാക്യാരുടെ അടുക്കൽനിന്നു് അഭിനയവിദ്യയുടെ മൎമ്മങ്ങളും ഗ്രഹിച്ചു. തിരുമനസ്സുകൊണ്ടു് അദ്ദേഹത്തിനായി കോട്ടയ്ക്കകത്തു് ഒരു പുരയിടം വയ്പിച്ചു കൊടുത്തു. അതാണു് പ്രസിദ്ധമായ പുന്നയ്ക്കൽവീടു്.

ഈശ്വരപിള്ളയുടെ കൈലാസോദ്ധാരണം, വനവൎണ്ണന മുതലായവ സുപ്രസിദ്ധമായിരുന്നു. അദ്ദേഹത്തിന്റെ അഭിനയചാതുരിയെ കാണിക്കുന്ന ഒരു സംഭവം പറയാം. തിരുമനസ്സിലെ ഉപദേശം അനുസരിച്ചു് അദ്ദേഹം തന്റെ മകളെ ദമയന്തി നാണുപിള്ളയ്ക്കു് സംബന്ധംചെയ്തു കൊടുത്തു. ഈ വിവാഹം വിദുഷിയായ ഗൗരിക്കുട്ടിഅമ്മയ്ക്കു് തീരെ രസിച്ചില്ല. വിവാഹമോചനത്തിനു് പല വഴിയും വിചാരിപ്പുകാർ ആലോചിച്ചുനോക്കി. അങ്ങനെ ഇരിക്കേ ഒരു ദിവസം കൊട്ടാരത്തിൽ ദക്ഷയാഗം കഥ ആടേണ്ടതായ്‍വന്നു. വിചാരിപ്പുകാരാകട്ടെ,

‘അറിയാതെ മമ പുത്രിയെ നൽകിയ-
തനുചിതമായിതെടോ’

എന്ന ഭാഗത്തെ സ്വാനുഭൂതി കലൎത്ത ി വിസ്തരിച്ചു് ആടി, തിരുമനസ്സിലേക്കു് കാര്യം മനസ്സിലായി. അടുത്ത ദിവസം തമ്പുരാൻ നാണുപിള്ളയെ വിളിച്ചു് ‘നാണു സംബന്ധമുറയ്ക്കു് ഇനി ഗൗരിക്കുട്ടിയുടെ വീട്ടിൽ പോകേണ്ട’ എന്നു കല്പിക്കയും ചെയ്തു.

‘ഈച്ചരപിള്ളയെന്നു വിളികൊണ്ടീടും വിചാരിപ്പുകാർ’ അക്കാലത്തെ നടന്മാരിൽ വച്ചു് അഗ്രഗണ്യൻതന്നെയായിരുന്നു. അദ്ദേഹത്തിന്റെ നളനും, സുന്ദരബ്രാഹ്മണനും വളരെ കേൾവിപ്പെട്ടിരിക്കുന്നു. പഴവങ്ങാടി നാണുപിള്ളയുടെ ദമയന്തിയായിരുന്നു പ്രസിദ്ധം. നളനുണ്ണി എന്ന പേരുകൊണ്ടു തന്നെ നളൻ കെട്ടാൻ അദ്ദേഹത്തിനുണ്ടായിരുന്ന സാമൎത്ഥ ്യം ഗ്രഹിക്കാം. എന്നാൽ ഏതു വേഷത്തിലും വിശേഷിച്ചു്, കത്തി, വെള്ള ഇവയിൽ അദ്ദേഹം അതിശയനേ ശോഭിച്ചിരുന്നു.

ഈശ്വരപിള്ളയെ ഒരിക്കൽ തോല്പിച്ച ഒരു വിദ്വാനാണു് പപ്പുപിള്ള. ഒരുദിവസം പപ്പുപിള്ള വന്നിരിക്കുന്നതായി വിചാരിപ്പുകാർ തിരുമനസ്സറിയിച്ചു. അവിടുത്തെ ആജ്ഞ അനുസരിച്ചു് പപ്പുപിള്ളയെ വരുത്തി. തിരുമനസ്സുകൊണ്ടുതന്നെ കഥയും വേഷവും നിശ്ചയിച്ചു. നിവാതകവചവധത്തിലെ അൎജ്ജു നൻ വിചാരിപ്പുകാരും, ഇന്ദ്രൻ പപ്പുപിള്ളയും ആകട്ടേ എന്നായിരുന്നു കല്പന. പക്ഷേ ബുദ്ധിമാനായ പപ്പുപിള്ളയ്ക്കു് കാര്യം മനസ്സിലായി. ഇന്ദ്രനു് ആടാൻ ഒന്നുമില്ലല്ലോ. അവിടുത്തേ വാത്സല്യപാത്രമായ ‘ഈച്ചര’നെ കവിഞ്ഞു് ആരും വരരുതെന്നായിരുന്നു തിരുമനസ്സിലെ ആശയം.

പപ്പുപിള്ള ഇന്ദ്രന്റെ വേഷം കെട്ടി രംഗത്തിൽ വന്നു. അൎജ്ജു നൻ പ്രവേശിച്ചു. മകനല്ലേ–അതും ചിരകാലമായി കാണ്മാൻ മോഹിച്ചിരുന്ന മകനല്ലേ വന്നതു്? വാത്സല്യനിൎഭരമായ ഒരു നോട്ടം. മുടി മുതൽ അടിവരെയും അടി മുതൽ മുടിവരെയും ഒന്നു രണ്ടു പ്രാവശ്യം നോക്കുന്നു. അനന്തരം എണീറ്റു് ഓടിച്ചെന്നു് പുത്രനെ ആശ്ലേഷിച്ചു് മടിയിൽ പിടിച്ചിരുത്തുന്നു. കുശലപ്രശ്നങ്ങൾ ചിലതെല്ലാം മുറയ്ക്കു കഴിക്കുന്നു. “അഹോ, എത്ര നാളായി നിന്നെക്കാണ്മാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ എന്റെ നേത്രങ്ങൾ സഫലമായി. ഇനി ഇവിടെയുള്ള വിശേഷങ്ങൾ കാണിച്ചുതരാം, വരൂ” എന്നു പറഞ്ഞു് സ്വൎഗ്ഗവൎണ്ണന ആരംഭിക്കുന്നു. പാവം! വിചാരിപ്പുകാർ വായും പൊത്തി നിന്നു് വല്ലാതെ വിഷമിക്കുന്നു. മണിക്കൂർ ഒന്നു രണ്ടു കഴിയുന്നു. ഈ ഘട്ടത്തിലാണു് ‘മതിചുരുക്കിക്കളയാം’ എന്നു കല്പന വരുന്നതു്. അങ്ങനെ വിചാരിപ്പുകാർ രക്ഷപ്പെടുന്നു.

അടുത്ത ദിവസം ‘അവനൊരു ധിക്കാരിയാണു്’ എന്നു് തിരുമനസ്സുകൊണ്ടു കല്പിച്ചു. ‘അദ്ദേഹമാണു് ആട്ടക്കാരൻ’ എന്നു് ഈശ്വരപിള്ള അറിയിക്കയാൽ പപ്പുപിള്ളയ്ക്കു് അവിടുന്നു് തക്ക സമ്മാനങ്ങൾ കല്പിച്ചു കൊടുത്തുവത്രേ.

നളനുണ്ണിയ്ക്കു് എല്ലാ വേഷങ്ങളും കെട്ടാൻ കഴിയുമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ നളൻ ആണു് പ്രസിദ്ധമായിരുന്നതു്. നളചരിതത്തിലെ നളൻ ആടി ഫലിപ്പിക്കാൻ വളരെ വിഷമമാണു്.

‘ജാനേ പുഷ്കര തേ തത്വം മുന്നേ
പ്രാഗത്ഭ്യം നന്നേ’

എന്ന പദം ആടുന്നു എന്നു വിചാരിക്കുക. ഇവിടെ ‘താനേതൊരുത്തനെന്നു ചിന്തയ’ ഇത്യാദി ഭാഗങ്ങളിൽ ശാന്തഭാവവും, ‘ജളപ്രഭോ’ എന്നിടത്തു് ഹാസ്യവും, ‘ചതിപ്പതിനിന്നിവനാഗതനായി’ എന്നിടത്തു കോപവും ‘രതിപ്രഭേ’ എന്ന ദിക്കിൽ ശൃംഗാരവും അഭിനയിക്കണം. ഇതുപോലുള്ള ഘട്ടങ്ങൾ പലതുമുണ്ടു്.

കുറുച്ചി കൃഷ്ണപിള്ളയും ഇക്കാലത്തെ പ്രസിദ്ധ നടന്മാരിൽ ഒരാളായിരുന്നു. എന്നാൽ കാലകേയവധത്തിലെ അർജ്ജുനനാണു് പ്രസിദ്ധി. അദ്ദേഹത്തിന്റെ സലജ്ജോഹാഭിനയത്തെപ്പറ്റി പഴവന്മാർ ഇന്നും വാഴ്ത്തിപ്പറയുന്നു. ചേൎത്ത ല രാമപ്പണിക്കരെ രാവണപ്പണിക്കരെന്നാണു് വിളിക്കാറുണ്ടായിരുന്നതു്. ഇത്ര രംഗശ്രീയും വേഷചേർച്ചയും ഉള്ള ഒരുവൻ ‘നഭൂതോ ന ഭവിഷ്യതി’ എന്നു തന്നെ പറയാം. സാക്ഷാൽ രാവണന്റെ അട്ടഹാസം പോലും അദ്ദേഹത്തിന്റെ അട്ടഹാസത്തോടു് കിടയാകുമായിരുന്നില്ലത്രേ. രാമപ്പണിക്കൎക്കു ് വളരെ ശിഷ്യസമ്പത്തുണ്ടായിരുന്നു. അവരിൽ നാരദൻകൎത്ത ാവിന്റെ പേരു് പ്രത്യേകം സ്മരണീയമാകുന്നു. അദ്ദേഹത്തിന്റെ കുചേലനെ കണ്ടാൽ സാക്ഷാൽ കുചേലൻ ലജ്ജിച്ചു തല താഴ്ത്തിപ്പോകുമായിരുന്നത്രേ. അതുപോലെ തന്നെ ബകവധത്തിലെ ആശാരി, ദുര്യോധനവധത്തിലെ ഭീമൻ മുതലായവയും അതിപ്രസിദ്ധമാണു്.

ഇവരെല്ലാം വഞ്ചിനാട്ടുകാരാണല്ലോ. തെക്കും വടക്കും ഒരുപോലെ പ്രസിദ്ധരായ ചില നടന്മാരും ഉണ്ടായിരുന്നു. അവരിൽ തകഴി കേശവക്കുറുപ്പു്, കുഞ്ഞനുണ്ണി, രാമവാരിയർ, പപ്പുപിള്ള ആശാൻ ഇവരായിരുന്നു പ്രധാനികൾ. രാമവാരിയരുടെ ഹനൂമാൻ, വൃദ്ധബ്രാഹ്മണൻ, ദുൎവാസാവു് ഇവി കണ്ടിട്ടില്ലാത്തവർ ഭാഗ്യഹീനരാണെന്നു് ഒരു സരസൻ പ്രസ്താവിച്ചു കേട്ടിട്ടുണ്ടു്. പപ്പുപ്പിള്ളയ്ക്കു് എല്ലാ വേഷങ്ങളും ആവാമായിരുന്നു എങ്കിലും കരിപ്പപ്പു എന്നായിരുന്നു പ്രസിദ്ധിയ തകഴി കേശവക്കുറുപ്പിന്റെ നടനവൈദഗ്ദ്ധ്യത്തെപ്പറ്റി ഒരു കവി,

‘മാടക്ഷിതീശ്വരകൃപാമൃതവാരിരാശി
പ്രോദ്ഭൂതചാരുതരനാട്യകലാകലാപഃ
ശ്രീകേശവേന്ദുരഖിലാക്ഷിചകോരകാണാം
പ്രീതിം തനോത്യനുപദം ത്രിദശൈകലഭ്യാം.’

എന്നു വാഴ്ത്തീട്ടുള്ളതിൽനിന്നു് നമുക്കു് മനസ്സിലാക്കാം.

ഇനി തനിവടക്കൻകഥകളിക്കാരിൽ ചിലരെപ്പറ്റി പ്രസ്താവിക്കാം. കപ്പിളിങ്ങാടന്റെ ശിഷ്യവൎഗ്ഗത്തിൽപ്പെട്ട കെങ്കൻ നമ്പ്യാരും, കുഞ്ഞിക്കിട്ടമേനോനും കടത്തനാട്ടു രാജാവിന്റെ കഥകളിയോഗത്തിൽ ഉൾപ്പെട്ടവരായിരുന്നു. അവരുടെ ഗുരുവായിരുന്ന കൃഷ്ണപ്പണിക്കർ വളരെ പ്രസിദ്ധനായിരുന്നത്രേ. ൯൮൪-ൽ വാഴ്ച തുടങ്ങിയ കൊച്ചീ വീരകേരളവൎമ്മതമ്പുരാൻ അവരെ കൊച്ചിയിൽ വരുത്തിയിട്ടു് അവിടുത്തെ കഥകളിയോഗം പരിഷ്കരിച്ചു. കെങ്കൻനമ്പ്യാരുടെ ഹനൂമാനും മേനോന്റെ ഭീമനും വിശ്രുതങ്ങളായിരുന്നു. അതുപോലെ തന്നെ വെള്ളാട്ടു നാണുപ്പണിക്കർ, അമ്പാട്ടു ശങ്കരമേനവൻ, ഇട്യാൎശ മേനോൻ ഇവരും പ്രസിദ്ധന്മാരായിരുന്നു. കുഞ്ഞുകൃഷ്ണപ്പണിക്കരുടെ അൎജ്ജു നനും (നിവാതകവചത്തിലെ), ഹനൂമാനും (കല്യാണസൗഗന്ധികത്തിലെ), ശങ്കരമേനോന്റെ കീചകനും നിസ്തുലങ്ങളായിരുന്നത്രേ. ഇട്യാൎശ മേനോൻ പച്ചവേഷത്തിലും ശൃംഗാരത്തിലും ആയിരുന്നു അതിശയിച്ചതു്. സുഭദ്രാഹരണത്തിലെ അൎജ്ജു നൻ കെട്ടുന്നതിനു് അദ്ദേഹത്തിനോടു കിടപിടിക്കാൻ ആരും അക്കാലത്തുണ്ടായിരുന്നില്ലത്രേ.

ഇവരുടെ ഒക്കേ കാലശേഷവും തെക്കും വടക്കും നടന്മാർ പലരും ഉണ്ടായിട്ടുണ്ടു്. ആയില്യംതിരുനാൾ തമ്പുരാന്റേയും വിശാഖംതിരുനാൾ തിരുമനസ്സിലേയും കാലത്തു് തിരുവനന്തപുരത്തെ കളിയോഗം പരിഷ്കരിക്കപ്പെട്ടു. പപ്പുപിള്ള വിചാരിപ്പുകാർ കൊല്ലം രാമൻപിള്ള എന്ന പ്രസിദ്ധനടനെ വരുത്തി കഥകളിആശാനായി നിയമിച്ചു. അദ്ദേഹമാണു് തിരുവല്ലാ കുഞ്ഞുപിള്ള മുതലായ നല്ല നടന്മാരെ തിരുവനന്തപുരത്തു വരുത്തിയതു്. സ്ത്രീകളെ കഥകളിയ്ക്കു് അഭ്യസിപ്പിച്ചതും അദ്ദേഹമായിരുന്നു. തിരുവല്ലാ കുഞ്ഞുപിള്ളയുടേയും തകഴി പാച്ചുപിള്ളയുടേയും ലളിതവേഷം അതിമനോഹരമായിരുന്നു. തകഴി വലിയ നീലകണ്ഠപ്പിള്ള എന്ന പ്രസിദ്ധനടന്റെ ഭാഗിനേയനായ കൊച്ചുനീലകണ്ഠപ്പിള്ളയെ ഇവിടെ വരുത്തിയതും പ്രസ്തുത രാമൻപിള്ളയായിരുന്നു. ഏതുവേഷത്തിലും കൊച്ചുനീലകണ്ഠപ്പിള്ള അദ്വിതീയനുമായിരുന്നു. തിരുവനന്തപുരം കഥകളിയോഗത്തിൽ വളരെക്കാലം ആശാനായിരുന്ന ശേഷമാണു് ആ നീലകണ്ഠപ്പിള്ള മരിച്ചതു്. പിന്നീടായിരുന്നു ആറ്റുങ്ങൽ മാതുപിള്ള ആ സ്ഥാനത്തു നിയമിക്കപ്പെട്ടതു്. മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കരെപ്പറ്റി കേട്ടിട്ടില്ലാത്തവർ തെക്കും വടക്കും ഉണ്ടെന്നു തോന്നുന്നില്ല. അതുപോലെ തന്നെ ഹനൂമാൻ കിട്ടുപിള്ള, ഭീമൻ പരമുപിള്ള, കണ്ണമംഗലം ശങ്കരപ്പിള്ള, കരിപ്പുഴ വേലുപ്പിള്ള, പണ്ഡിതവരേണ്യനായ ജീ. രാമകൃഷ്ണപിള്ള എം. ഏ. അവൎകളുടെ പിതാവും മഹാവിദ്വാനുമായിരുന്ന കുട്ടപ്പിഷാരടി (രാഘവപ്പിഷാരടി) ഇവരും സുപ്രസിദ്ധ നടന്മാരായിരുന്നു. ഇപ്പോഴും നല്ല നടന്മാരില്ലെന്നു പറഞ്ഞുകൂട. കീരിക്കാട്ടു വേലുപ്പിള്ള മിക്കവാറും കളി നിൎത്ത ിയെന്നു തോന്നുന്നു. ചെങ്ങന്നൂർ രാമൻപിള്ളയും കുഞ്ഞൻപണിക്കരും മാങ്കുളം പോറ്റിയും നല്ല മനോധൎമ്മത്തോടുകൂടി ആടും. തോട്ടൻ പോറ്റിയും തകഴി കുഞ്ചുക്കുറുപ്പും അഖിലകേരളപ്രശസ്തി പെറ്റ വലിയ നടന്മാരുമാണല്ലോ.

ഈ അവസരത്തിൽ പാട്ടുകാരെപ്പറ്റിയും രണ്ടു വാക്കു പറയാതിരിക്കുന്നതു ശരിയല്ല. കഥകളിയിൽ പാട്ടുകാൎക്കു ് വലുതായ ഒരു സ്ഥാനമാണു് കല്പിച്ചിരിക്കുന്നതു്. മിക്ക പാട്ടുകാരും അപശ്രുതിയായിട്ടും പദങ്ങളെ ഒടിച്ചു മടക്കിയും തരംപോലെ അക്ഷരങ്ങളെ വിഴുങ്ങിയും പാടാറുള്ളതുകൊണ്ടു് അവരെപ്പറ്റി വളരെപ്പുച്ഛം ആളുകൾക്കുണ്ടു്. എന്നാൽ അതു് കഥ കളിപ്പാട്ടുകളുടെ ദോഷമല്ല. ത്യാഗരാജകൃതികളും മറ്റും പാടിക്കേൾക്കുമ്പോൾ ഉണ്ടാകുന്ന രസം നല്ല ഗായകന്മാർ പാടിയാൽ കഥകളിപ്പാട്ടിൽനിന്നും ഉണ്ടാകാം. അപ്പുക്കുട്ടൻഭാഗവതർ, ഹരിഹരഭാഗവതർ, നെമ്മാറ മാധവമേനോൻ എന്നിങ്ങനെ പഴേകാലത്തും, കേശവമേനോൻ, മാവേലിക്കര ഉണ്ണിത്താൻ തുടങ്ങിയവർ ഇന്നും പ്രസിദ്ധരായിട്ടുണ്ടല്ലോ.

കഥകളിയുടെ വിജയത്തിനു് ഭാഗവതന്മാരുടെ സഹായം അത്യന്താപേക്ഷിതമാണു്. പാട്ടിനു് പൊന്നാനി, ശങ്കിടി എന്നു രണ്ടുപേർ ആവശ്യമുള്ളതിൽ, പൊന്നാനിയുടെ ചുമതല ബഹുമുഖമാകുന്നു. അയാൾ വെറും പാട്ടുകാരനായിരുന്നാൽ പോര. നല്ല അഭിനയയുക്തിയും, മുദ്രക്കൈകളെപ്പറ്റിയുള്ള ജ്ഞാനവും, ശ്ലോകങ്ങളുടേയും പദങ്ങളുടേയും അർത്ഥം ഗ്രഹിക്കത്തക്കവണ്ണമുള്ള വൈദുഷിയും അയാൾക്കു് അവശ്യം ഉണ്ടായിരിക്കണം. രംഗവും നേപഥ്യവും സംബന്ധിച്ച ചുമതലകൾ വഹിക്കുക, അരങ്ങു മുഷിപ്പിക്കാതെ യഥാകാലം നടന്മാരെ രംഗത്തിൽ പ്രവേശിപ്പിക്കുക, നടനു് വല്ല സ്ഖലിതവും നേരിട്ടാൽ ചെവിയിൽ മന്ത്രിച്ചു് അയാളെക്കൊണ്ടു് യഥാവിധി ആടിപ്പിക്കുക മുതലായവ പൊന്നാനിയുടെ കൎത്ത വ്യമാണു്. ചിലപ്പോഴൊക്കെ അയാളുടെ ചേങ്കലക്കോൽ ആട്ടക്കാരന്റെ പുറത്തായിരിക്കും പതിക്കുന്നതു്. എല്ലാറ്റിനും പുറമേ പാട്ടു മോശമായാൽ കളിയും നന്നാകയില്ലല്ലോ.

ചെണ്ടക്കാരെ ഒരുമാതിരി ശല്യമായിട്ടാണു് ഇന്നു പലരും കരുതിവരുന്നതു്. ‘ചെണ്ടയില്ലെങ്കിൽ ചാടാൻ കഴികയില്ലായിരിക്കാം. അങ്ങനെയാണെങ്കിൽ ചാടേണ്ടെന്നു വയ്ക്കുകയാണു് ഭേദം.’ എന്നൊരു വിമൎശകൻ പറഞ്ഞിട്ടുള്ളതായി ഓൎക്കുന്നു. ചെണ്ട കൂടാതെ ആട്ടം നടത്താവുന്നതല്ലാത്ത സ്ഥിതിക്കു് ഈ അഭിപ്രായം ആദരണീയമേ അല്ല. എന്നാൽ ചെണ്ടയെ എന്തിനു ദുഷിക്കുന്നു? ചില മൃദംഗക്കാർ മൃദംഗം വായിക്കുന്നതിനു പകരം കൊട്ടിത്തകൎത്തു ് സംഗീതത്തെ കൊല്ലാറില്ലയോ? അതു് മൃദംഗത്തിന്റെ ന്യൂനതയാണോ? പാലക്കാട്ടു മണിയെപ്പോലുള്ളവർ മൃദംഗം വായിക്കുന്നതു കേൾപ്പാൻ എത്ര രസമായിരിക്കുന്നു! അതുപോലെ ചെണ്ടയും വായിപ്പാൻ കഴിയുമെന്നു് മുണ്ടപ്പള്ളി കൃഷ്ണമാരാരുടേയും അരിപ്പാട്ടു മാധവപ്പണിക്കരുടേയും വായന കേട്ടിട്ടുള്ളവർ സമ്മതിക്കും. ചെണ്ടകൊട്ടാണു് കൎണ്ണശൂലമായിരിക്കുന്നതു്; ചെണ്ടവായന നേരേ മറിച്ചു് വളരെ ഹൃദ്യമായിരിക്കും. അതുകൊണ്ടു് വല്ല പരിഷ്കാരവും ആവശ്യമുണ്ടെങ്കിൽ ആ വഴിക്കായിരിക്ക​ണം. ലാസ്യതാണ്ഡവ രൂപങ്ങളായ രണ്ടുവിധ നൃത്തങ്ങളും കഥകളിയിൽ ഉള്ളതുകൊണ്ടു് ചെണ്ട അപരിത്യാജമാണു്. ആട്ടത്തിനു് ചെണ്ട, മദ്ദളം ഇവ പ്രയോഗിക്കുന്നവരുടെ സാമൎത്ഥ ്യം പ്രകാശിപ്പിക്കാനായ് മാത്രം “മഞ്ജുതര” എന്നൊന്നു ഘടിപ്പിച്ചിട്ടുമുണ്ടല്ലോ.

കഥകളിയിൽ നൃത്തവും അപരിത്യാജ്യമാണു്. യൂറോപ്പിലെ ‘Ballet Dance’ നോടു് കിടപിടിക്കുന്ന ഒരു നൃത്തവിശേഷമാണു് നാം കഥകളിയിൽ കാണുന്നതെന്നു് ഒരു ആസ്ത്രേലിയൻ നൃത്തവിദഗ്ദ്ധൻ പ്രസ്താവിക്കയുണ്ടായിട്ടുണ്ടു്. ഗോപിനാഥൻ, മാധവമേനോൻ തുടങ്ങിയവരും, തോട്ടൻപോറ്റിയുടെ ശിഷ്യന്മാരും മറ്റും വഴിക്കു് ഈ നൃത്തം വിശ്വവിഖ്യാതമായിത്തീൎന്നിട്ടുമുണ്ടല്ലോ.

കഥകളിയെ കാലോചിതമായി പരിഷ്കരിച്ചു് അഭിവൃദ്ധമാക്കുന്നതിനുവേണ്ടി വടക്കു് മഹാകവി വള്ളത്തോളും, തെക്കു് വി. കൃഷ്ണൻതമ്പി അവൎകളും ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ തമ്പി അവർകളെ ഹതവിധി അപഹരിച്ചുകളഞ്ഞു. അതിനോടുകൂടി തിരുവനന്തപുരം കഥകളി ക്ലബ്ബിന്റെ കഥയും അവസാനിച്ചു. വള്ളത്തോളിന്റെ ‘കലാമണ്ഡലം’ ഉത്തരോത്തരം അഭിവൃദ്ധിയെ പ്രാപിച്ചുകൊണ്ടിരിക്കുന്നു എന്നു കാണുന്നതു് കേരളീയൎക്കു് അത്യന്തം ചാരിതാൎത്ഥ ്യജനകമായിരിക്കുന്നു. അദ്ദേഹത്തിന്റെ ശ്രമം വിജയോന്മുഖമാക്കുവാൻ ഈശ്വരൻ കടാക്ഷിക്കട്ടെ!

കുറിപ്പുകൾ
[1]

ഗിരിജാകല്യാണം.

[2]

മി. പി. കെ. നാരായണപിള്ള

[3]

ഈ അബദ്ധപ്രയോഗം അവധാനതനിമിത്തം വന്നുപോയതായിരിക്കണം. ഭവാൻ ശൃണു എന്നു് എഴുത്തച്ഛൻപോലും പ്രയോഗിച്ചുപോയിട്ടുണ്ടല്ലോ.

[4]

ഇതിനെപ്പറ്റി ‘കുഞ്ചൻനമ്പ്യാർ’ എന്ന അദ്ധ്യായത്തിൽ വിവരിക്കും.

[5]

മനമേ ഭവ സാഭിലാഷമിപ്പോൾ ഘനകേശീംപ്രതി സംശയങ്ങൾ തീൎന്നൂ കനലെന്നു നിനച്ചു പോയ നീതാ- നനഘം വക്ഷസി ധാര്യമായ രത്നം.

[6]

എന്നാലാപമതോടു സമ്മിളിതമായൊന്നും കഥിക്കുന്നതി- ല്ലെന്നാലും ചെവി നല്കിടുന്നവഹിതാ സംഭാഷമാണേ മയി.

[7]

ഏറ്റം കൈകൾ ചുകന്നുപോ……ഇത്യാദി ശാകുന്തളശ്ലോകം നോക്കുക.

[8]

എല്ലാമെന്നെ നിനച്ചുപോൽ സ്വതയതേ തോന്നുന്നഹോ കാമിനാം.

Colophon

Title: Kēraḷa bhāṣāsāhitya caritṛam Vol. 3 (ml: കേരള ഭാഷാസാഹിത്യചരിത്രം ഭാഗം 3).

Author(s): R Narayana Panicker.

First publication details: Sayahna Foundation; Trivandrum, Kerala; Vol. 3; 2022.

Deafult language: ml, Malayalam.

Keywords: History of literature, R Narayana Panicker, ആർ നാരായണപണിക്കർ, കേരള ഭാഷാസാഹിത്യചരിത്രം ഭാഗം 3, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 22, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The peaks in the bow, an oil on canvas painting by Wassily Kandinsky (1866–1944). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.