SFNസായാഹ്ന ഫൌണ്ടേഷൻ
images/rnp-6-cover.jpg
The female ascetics, a watercolor painting by anonymous .
അദ്ധ്യായം 1
പന്തളം കേരളവർമ്മതമ്പുരാൻ

പന്തളം രാജകുടുംബം കൊടുങ്ങല്ലൂർ കോവിലകംപോലെതന്നെ സകല കലകൾക്കും ശാസ്ത്രങ്ങൾക്കും വിളനിലമായിരുന്നു. പന്തളം സുബ്രഹ്മണ്യശാസ്ത്രികൾ, എലത്തൂർ രാമസ്വാമിശാസ്ത്രികൾ മുതലായ മഹാപണ്ഡിതന്മാർ പന്തളത്തേ ശിഷ്യന്മാരായിരുന്നു. തൃക്കേട്ടത്തിരുനാൾ വീരകേരളവർമ്മതമ്പുരാനും അത്തംതിരുനാൾ തമ്പുരാനും തർക്കം, വ്യാകരണം മുതലായ ശാസ്ത്രങ്ങളിലും, അവിട്ടംതിരുനാൾ തമ്പുരാൻ ന്യായം, വ്യാകരണം, സംഗീതം ഇവകളിലും അസാമാന്യപാണ്ഡിത്യം സമ്പാദിച്ചിരുന്നു.

കേരളവർമ്മതമ്പുരാൻ അവിട്ടംതിരുനാൾ തമ്പുരാന്റെ അനുജനും, വീരകേരളവർമ്മതമ്പുരാന്റെ ഭാഗിനേയനും ആയിരുന്നു. അവിടുന്നു് 1054 മകരം 10-ാനു മകയിരം നക്ഷത്രത്തിൽ ജനിച്ചു. മാതാവായ തന്വംഗിത്തമ്പുരാട്ടിയും, പിതാവായ പുതുപ്പള്ളിൽ തൃക്കോതമംഗലത്തു പെരുഞ്ചേരി ഇല്ലത്തു വിഷ്ണുനമ്പൂരിപ്പാടും നല്ല വൈദുഷ്യമുള്ളവരായിരുന്നു. മൂന്നാമത്തേ വയസ്സിൽ യഥാവിധി വിദ്യാരംഭം നടന്നു. അച്യുതവാരിയരായിരുന്നു പ്രഥമഗുരു. സിദ്ധരൂപംവരെ ആ ഗുരുവിന്റെ അടുക്കൽ പഠിച്ചിട്ടു് അദ്ദേഹം ജ്യേഷ്ഠന്റെ അടുക്കൽ നിന്നു് ശ്രീകൃഷ്ണവിലാസം തുടങ്ങി നൈഷധംവരെയുള്ള കാവ്യങ്ങളും, മുരാരിയുടെ അനർഘരാഘവംവരെയുള്ള നാടകങ്ങളും, കുവലയാനന്ദവും അഭ്യസിച്ചു. അപ്പോഴേക്കു് വയസ്സു പതിമ്മൂന്നു തികഞ്ഞു.

1068-ൽ സമാവർത്തനം നടന്നു. അനന്തരം മാതുലനായ തൃക്കേട്ടതിരുനാൾ തമ്പുരാന്റെ അടുക്കൽ നിന്നു് തർക്കസംഗ്രഹം, അന്നംഭട്ടീയം, മുക്താവലി, ദിനകരം, സാമാന്യനിരുക്തി, വ്യുൽപത്തിവാദം ഇവയും, അത്തംതിരുനാൾ തമ്പുരാന്റെ അടുക്കൽനിന്നു് സിദ്ധാന്തകൗമുദി തുടങ്ങി പ്രൗഢമനോരമവരെയുള്ള വ്യാകരണഗ്രന്ഥങ്ങളും നല്ലതുപോലെ പഠിച്ചു. കവിക്കു് 21 വയസ്സായപ്പോഴേക്കും ജ്യേഷ്ഠൻ പരലോകം പ്രാപിച്ചു. പഠിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ, കേരളവർമ്മ സംസ്കൃതത്തിൽ കവനം ചെയ്തുതുടങ്ങിയെങ്കിലും, രണ്ടു വർഷം കഴിഞ്ഞാണു് ഭാഷാകവനം ചെയ്വാൻ ആരംഭിച്ചതു്. അന്നു് സുഭാഷിണി പത്രത്തിൽ “നന്നെന്നു ചൊല്വതിനു കുറ്റമശേഷമുണ്ടോ?” എന്നൊരു സമസ്യ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിന്റെ പൂരണമായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ ഭാഷാകവനം. അതിനെത്തുടർന്നു് അദ്ദേഹം പല പത്രങ്ങളിലും മാസികകളിലും ഭാഷാകവിതകൾ എഴുതി പ്രസിദ്ധീകരിച്ചു.

1080-ൽ കവനകൗമുദി എന്നൊരു മാസിക സ്വന്തം ഉടമസ്ഥതയിലും പത്രാധിപത്യത്തിലും അദ്ദേഹം ആരംഭിച്ചു.

“കവനകൗമുദിയെന്നും
തീയതി മാസത്തിലൊന്നിലും, പതിനഞ്ചിലും”

എന്നിങ്ങനെ പുറപ്പെടുന്ന തീയതി കൂടി പദ്യരൂപത്തിലായിരുന്നു കൊടുത്തിരുന്നതു്. കത്തുകളുടെ മേൽവിലാസം പോലും, പദ്യത്തിൽ എഴുതി വന്ന കാലത്തു് അങ്ങനെ അല്ലാതെ വരാൻ തരമില്ലല്ലോ. കവനകൗമുദി കവിതക്കൃഷിക്കു പറ്റിയ കണ്ടമായിത്തീർന്നു. തനിച്ചു കൃഷി ചെയ്‍വാൻ കഴിവില്ലാത്തവരും, കഴിവുണ്ടായിരുന്നവർ തന്നെയും കൃഷിഫലം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ജായിന്റ് സ്റ്റാക്കു കമ്പനികൾ ഏർപ്പെടുത്തി കൂട്ടുകൃഷി തുടങ്ങി! ഈ കച്ചവടക്കാരിൽ അധികം പേർക്കും ദ്വിതീയാക്ഷരപ്രാസവും തൃതീയാക്ഷരപ്രാസവും ചതുർത്ഥാക്ഷരപ്രാസവും ഒക്കെ ഒപ്പിച്ചു് മധുര മധുരങ്ങളായ ശബ്ദങ്ങൾ അടുക്കി നട്ടു് പദ്യകൃഷി ചെയ്‍വാനായിരുന്നു ഭ്രമം. കളകളായിരുന്നു അധികവും. ഇടയ്ക്കിടയ്ക്കു ചില കവിതാ ‘ശാലി’കളും കാണ്മാനുണ്ടായിരുന്നു താനും.

പന്തളം തമ്പുരാൻ രുഗ്മാംഗദമഹാകാവ്യം സജാതീയദ്വിതീയാക്ഷരപ്രാസം ഒപ്പിച്ചു് എഴുതിത്തീർത്തു. ഇനി എഴുതിത്തീർക്കാൻ പോകുന്ന ഉമാകേരളം വെളിക്കു വരുംവരെ ഭാഷാസാഹിത്യ ക്ഷേത്രത്തിലെ ഏകച്ഛത്രാധിപത്യത്തെ ആ കാവ്യത്തിനു് ഇരിക്കട്ടെ എന്നു സാഹിത്യ ചക്രവർത്തി വിധിയും കല്പിച്ചു. ഇനി ഉണ്ടാകാൻ പോകുന്ന കാവ്യം അതിനെക്കാൾ മെച്ചമായിരിക്കുമോ ഇല്ലയോ എന്നു് അവിടുത്തേക്കു നേരത്തെ എങ്ങനെ മനസ്സിലായി എന്നു ചിലർ ചോദ്യം ചെയ്തു? പക്ഷപാതത്തിനു് കാമത്തിനെന്നപോലെ കണ്ണില്ലല്ലോ. ജനകീയ കോടതി ആ രാജകീയവിധിയെ അസ്ഥിരപ്പെടുത്തിക്കഴിഞ്ഞിട്ടു് കാലം കുറെ ആയിരിക്കുന്നു.

പന്തളം കേരളവർമ്മ ഇതിനിടയ്ക്കു് ഒടുവിൽ ശങ്കരൻകുട്ടി മേനോന്റെ ജ്യേഷ്ഠസഹോദരിയെ വിവാഹം ചെയ്തു ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു കഴിഞ്ഞു. മൂലംതിരുനാൾ മഹാരാജാവു് അവിടുത്തെ കവിതാചാതുര്യത്തെ അഭിനന്ദിച്ചു് പ്രതിമാസം പത്തു രൂപ കല്പിച്ചനുവദിക്കയും, ശാസ്ത്രീയസദസ്സിലെ അംഗമായി സ്വീകരിക്കയും ചെയ്തതിനു പുറമേ, അവിടുത്തെ തിരുവനന്തപുരം ആംഗലമഹാപാഠശാലയിലെ പണ്ഡിതരായി നിയമിക്കയും ചെയ്തു.

ഇത്രയും പറഞ്ഞതിൽ നിന്നു് അവിടുന്നു ഒരു ഉറച്ച യാഥാസ്ഥിതികനായിരുന്നു എന്നു വ്യക്തമാണല്ലോ. മികച്ച പാണ്ഡിത്യവും, വിപുലമായ ആശയസമ്പത്തും, കവിത്വശക്തിയുടെ തള്ളിച്ചയും കൊണ്ടു് അവിടുത്തെ കവിതകളെല്ലാം അന്നുള്ളവർ ആദരപൂർവം കൊണ്ടാടി. ശബ്ദദാരിദ്ര്യം അദ്ദേഹത്തിനെ തീണ്ടുകപോലും ചെയ്തിരുന്നില്ല. കവിത എഴുതുമ്പോൾ ഉചിതമായ പദങ്ങൾ താനേ യഥാസ്ഥാനത്തു ചെന്നു് വീണുകൊള്ളുമായിരുന്നു. ദ്രുതകവനത്തിലും അവിടുന്നു് പിന്നാക്കമായിരുന്നില്ല. അംബരീഷചരിതം ഒരു ദ്രുതകവനമായിരുന്നിട്ടും, അത്തരം കാവ്യങ്ങൾക്കു് സാധാരണകാണാറുള്ള ദൂഷ്യങ്ങളൊന്നും അതിനെ ബാധിച്ചിട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു. പച്ചമലയാളപ്രസ്ഥാനത്തിലും അവിടുന്നു വിജയപൂർവം കവനം ചെയ്തിട്ടുണ്ടെന്നുള്ളതിനു് ‘തങ്കമ്മ’സാക്ഷ്യം വഹിക്കുന്നു. മദ്ധ്യവയസ്സിൽ കഷ്ടിച്ചു് എത്തിയ അവസരത്തിൽ അവിടുത്തേയ്ക്കു ദേഹവിയോഗം സംഭവിക്കാതിരുന്നെങ്കിൽ ലിറിക് പ്രസ്ഥാനത്തിലുള്ള കാവ്യശതങ്ങളെക്കൊണ്ടും കൈരളിയെ അവിടുന്നു് അലങ്കരിക്കുമായിരുന്നു. നമ്മുടെ ഭാഗ്യദോഷത്താൽ അവിടുന്നു് 1094 ഇടവം 28-ാം തീയതി നമ്മെവിട്ടുപിരിഞ്ഞു.

പ്രഭുകുല സഞ്ജാതനെങ്കിലും തദ്വിധന്മാർക്കു സഹജ സഹചാരിയായിരിക്കുന്ന ഔദ്ധത്യം അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. വൈദുഷ്യലക്ഷ്മിയുടെ നടനരംഗമായിരുന്ന അവിടുന്നു് സദാ വിനയമസൃണമായ സൗശീല്യത്താൽ അലംകൃതനായിരുന്നതിൽ അത്ഭുതത്തിനവകാശമില്ല. ചുരുക്കിപ്പറഞ്ഞാൽ, വശ്യവചസ്സായ മഹാകവി, വിനീതനായ വിദ്വൽകുലകൗസ്തുഭം, സൗശീല്യസമ്പന്നനായ സുഹൃന്മണി—ഇങ്ങനെ ഇരുന്ന ഈ മഹാനുഭാവന്റെ അകാലചരമം ഭാഷയ്ക്കു് ഒരു അപരിഹാര്യമായ നഷ്ടമാകുന്നു.

അവിടുന്നു് ദേവകി, പത്മിനി, സത്യവതി, തങ്കമ്മ, അംബരീഷചരിതം തുടങ്ങിയ കൂട്ടുകവികൾക്കു പുറമേ സുംഭനിസുംഭചരിതം മണിപ്രവാളം, രുഗ്മാംഗദചരിതംഭാഷാനാടകം, (ഇവ രണ്ടും അച്ചടിച്ചിട്ടുള്ളതായി തോന്നുന്നില്ല.) വഞ്ചീശശതകം, വിജയോദയം, ശ്രീമൂലപ്രകാശിക, വേണീസംഹാരം നാടകം, രുഗ്മാംഗദചരിതം മഹാകാവ്യം, കഥാകൗമുദി, അജാമിളമോക്ഷം ഇത്യാദി നിരവധി കാവ്യങ്ങൾ രചിച്ചിട്ടുണ്ടു്. ചില മാതൃകകൾ ഉദ്ധരിക്കുന്നു.

വഞ്ചീശശതകം
രമണീയ ഗുണോൽക്കരൻ ധരിത്രീ
രമണീ ഭാവുകമൂർത്തി ഭുരി കീർത്തി.
സ്വയമിക്ഷിതിപന്റെ ദാനവാരി
വ്യയമീക്ഷിച്ചു പരുങ്ങി വാർദ്ധി പാടേ
നിയമക്ഷമിരാട്ടിനുള്ള പാർശ്വം
നയമക്ഷയ്യമിയന്നു ചുറ്റിടുന്നു.
മകളാം മലർമങ്ക ശങ്കയെന്യേ
പുകളാർന്നുള്ള നൃപേന്ദുതൻപുരത്തിൽ
അകലാതെ വസിക്കയായ് രാ-
പ്പകലാവാർദ്ധിയടുത്തു പാർത്തിടുന്നു.

വിജയോദയം (ഏഴാം സർഗ്ഗത്തിലുള്ള ഒരു ഭാഗം)–
സുരനായക സൂനു സാഭിമാനം
സ്വയമേവം സ്വയമുച്ചരിച്ച നേരം
സുരസിന്ധുവിനും വലത്തുഭാഗം
ചിരമന്നാരദനും ചലിച്ചിതുച്ചം.
ഭുജവിക്രമ ശാലിയാഞ്ജനേയ
ധ്വജനക്ഖണ്ഡവമഗ്നി സാൽക്കരിച്ചോൻ
വിജയൻ വിവരിച്ച വാക്കു കേട്ടാ-
ഗജചർമ്മാരംബരനും ചിരിച്ചുരച്ചാൻ.
“മതിയേതുമെഴാതെയപ്പിശാചാം
മതിചൂടുന്നവനെബ്ഭജിച്ചിടുന്നോൻ
മതിവംശജനാം കിരീടിയോ നീ
മതി, ചൊല്ലേണ്ട ധരിച്ചു കാര്യമെല്ലാം.
കരതീക്ഷ്ണതയേതുമേറ്റ ദോഷാ-
കരനാകുന്ന കളങ്കിതന്റെ വംശം
കരൾകൊണ്ടു നിനയ്ക്കപോലുംമശ്രീ-
കരമെന്നാരറിയാതെയുള്ളു പാരിൽ?
കുലജാതികൾ നന്നു; മുക്കുവൻ തൻ-
കുലമാർന്നുള്ളൊരു കന്യയിൽ ജനിച്ചോൻ
ഛലതാപസനൊത്തു നഷ്ടഭർത്ത്രീ
നിലയാളും വധു കേളി ചെയ്തുപോലും.
പറയുന്നതുതന്നെ പാപമിന്ന-
പ്പുറമാവേളിയിലുൽഭവിച്ച വിദ്വാൻ
കുറവെന്നിയെ വേട്ട മങ്കയിൽ ത്വൽ
പിറവിക്കുള്ള ചരിത്രമോ വിചിത്രം?”

ഇത്യാദി.

ഒരുൽപാതവിശേഷം (ധൂമകേതുവിന്റെ ഉദയത്തെപ്പറ്റി)
മലർവാടിയിൽ വന്നുയർന്നിടും
ബലമാർന്നുള്ളൊരു ദീർഘപൃഷ്ഠനോ?
പല താരകളൊത്തിടും നഭ-
സ്തലമാർന്നുള്ളൊരു ധൂമകേതുവോ?
ഉരുഭംഗിമരാളിപാളിചേ-
ർന്നൊരുനൽപൊയ്കയിലാർന്ന നക്രമോ?
തരുതല്ലജചുതരാജിയിൽ
പരുഷം മുള്ളുകളുള്ള ശാഖിയോ?
ഹരിണീനികരത്തിലാക്രമി-
ച്ചരിശം പൂണ്ടൊരു ദുഷ്ടദംഷ്ട്രിയോ?
അരിയോരു നഭസ്സിലെന്തുനാം
ശരിയായ് കണ്ടതു ദീർഘദീധിതി.
പെരുതായൊരു ദീധിതിച്ഛടാ
പരുഷം വസ്തു കിഴക്കു നേരെയായ്
അരുണോദയപൂർവമാവിയ-
ത്തരുവിൽ തൂങ്ങി വിളങ്ങിടുന്നു തേ.

ഒരു വിലാപം

1086-ൽ തന്റെ ഗുരുവായിരുന്ന മാതുലനു് ദേഹവിയോഗം സംഭവിച്ചതിനെപ്പറ്റി എഴുതിയതു്.

പുരുശേമുഷിയേകമാതുലൻ
പുരുഹുതാലയമാർന്നു പോകയാൽ
ഉരുഖേദദവാഗ്നിയിൽ പതി-
ച്ചുരുകും ഹൃത്തൊടൊരുത്തനോർത്തുതേ.
ശിവനേ! മൃതനായി മാതുലൻ
ഭവനേ! നന്മണി ഭാസ്സു കെട്ടുപോയ്
പവനേരിതതുലപാളിപോ-
ലിവനേവം പതവന്നു പാഴിലായ്.
ഹിതകാരി ബുധൻ സഹോദരൻ
ഹതദൈവാഹതിയാൽ തകർന്നുപോയ്.
മൃതയായ് ജനയിത്രി ദിഷ്ടദു
ർമ്മതമെന്നാലുമടങ്ങിയില്ലമേ.
ഒരു മാതുലനുണ്ടു നൂനമെൻ
ഗുരുവെന്നായ് ഗുരുമോദമാർന്നു ഞാൻ
മരുവും സമയത്തിലെന്തു ഹാ
മരുഭൂവായിതു മന്മനോരഥം.
പരമെൻ സദനത്തിലേകനായ്
പരമാർത്തിക്കൊരു പാത്രമായി ഞാൻ
ചിരമെങ്ങിനെ വാണിടേണ്ടു തൽ
ചരമാവസ്ഥയുമോർത്തു ദൈവമേ?

പ്രഭാതവായു
സുരഭില സുമജാല സന്മധൂളീ-
സുരധുനിയിൽ സുഖമജ്ജനം നടത്തി
സരസീരുഹ പരാഗഭൂതി ചാർത്തി-
സ്സരഭസമിങ്ങണയുന്നു കാല്യവാതം.
വിധുവുമുഡഗണങ്ങളും ഹതശ്രീ
വിധുരത പൂണ്ടതു കണ്ടു കുണ്ഠിതത്താൽ
മധുരതരമുഷസ്സിലസ്സമീരൻ
മധുപ നിനാദമിഷാൽ കരഞ്ഞിടുന്നു.
സതി കമലിനി! കർമ്മസാക്ഷിയാം നിൻ
പതിജവമെത്തിടുമെന്നു തത്വമായി
മതിരസമൊടുരയ്ക്കയോ പ്രഭാത
പ്രതിനവ വായു പതത്രി നിസ്വനത്താൽ?

വേണീസംഹാരം നാടകം (തർജ്ജിമ)
കാളിന്ദീപുളിനത്തിൽ വെച്ചു കളിയാൽ
കോപിച്ചു ബാഷ്പോൽഗമ-
ത്താലേ കണ്ണു കലങ്ങി സദ്രസഭരം കൈ-
ക്കൊണ്ടെഴും രാധയേ
ചാലേ വിട്ടു തിരിച്ചു തൽച്ചുവടിലായ്-
ക്കാൽ വച്ചു രോമാഞ്ചമ-
ക്കാലേ പൂണ്ടു വധൂപ്രസാദമരുളും
കണ്ണൻ കടാക്ഷിക്കണം.
കോപം കർണ്ണനിൽ വായ്ക്കയാലിതുവരെ-
ക്കൈവിട്ടിതുൽകൃഷ്ടമെൻ
ചാപം; നിങ്ങൾ മരിച്ചുപോയ് ബലികളി-
ല്ലാതുള്ള വൻപോരതിൽ;
താപത്തോടു ധനുസ്സുവിട്ടമരുമ-
ത്താതന്റെ കേശഗ്രഹാ-
ക്ഷേപത്താലണയുന്നു പാണ്ഡവചമു-
കാലാഗ്നിയാം ദ്രൗണി ഞാൻ.

ശ്രീമൂലപ്രകാശിക:

ഇതു് പ്രതാപരുദ്രീയത്തിന്റെ രീതിയിൽ മൂലംതിരുനാൾ മഹാരാജാവിനെ നായകനാക്കി രചിച്ചിട്ടുള്ള ഒരു അലങ്കാരഗ്രന്ഥമാകുന്നു.

അഭിമാനിക്കു പറ്റിയ ദുർഘടം (ഒരു ഖണ്ഡകാവ്യം)
കിളിവാണിതന്റെ വചനത്തെയിദ്വിജൻ
കളിയാക്കിടാതെയഭിമാനദുഃസ്ഥിതൻ
മിളിതാഭിമോദമശനത്തിനായ്ത്തദാ
തെളിവാർന്നു രാജസദനത്തിലെത്തിനാൻ.

തൃണാംഭസ്
ശ്യാമകോമളതൃണാഞ്ചലങ്ങളിൽ
ശ്രീമഹസ്സൊടു പയകേണം ക്ഷണം
ധുമധൂസരനഭസ്സിലുൽപ്രഭാ
ധാമതാരകളപ്രകാശമായ്
രാജതാച്ഛഗുളികാന്മനോജ്ഞമ-
വ്യാജചാരു തൃണശീകരോൽക്കരം
ശ്രീജഗൽ പ്രകൃതി തീർത്തു ചാർത്തിടും
രാജമാനമണിഹാരമായ്വരാം.

അജാമിളമോക്ഷം (ഭക്തിരസപ്രചുരമായ ഒരു കാവ്യം)

സത്യവതി: ‘പ്രാസപ്രയോഗനിയമം’ വെടിഞ്ഞെഴുതിയ ഒരു കൃതി.

രുഗ്മാംഗദചരിതം: മഹാകാവ്യലക്ഷണങ്ങൾ എല്ലാം ഒപ്പിച്ചു് ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ള കാവ്യങ്ങളിൽ രണ്ടാമത്തേതാകുന്നു ഇതു്. പത്തൊൻപതു സർഗ്ഗങ്ങളിലായി 1488 ശ്ലോകങ്ങളുണ്ടു്.

ഒന്നാം സർഗ്ഗത്തിൽ അയോദ്ധ്യാപുരിയുടേയും നന്ദനോദ്യാനത്തിന്റേയും വർണ്ണന, രുഗ്മാംഗദന്റെ പ്രതാപവർണ്ണന, സന്ധ്യാവലീപരിണയം ഇവ വർണ്ണിച്ചിരിക്കുന്നു.

അനന്തസൽക്കീർത്തി പുലർത്തി നിത്യ-
മനന്തമേൽ മേധ്യയയോദ്ധ്യ മുന്നം
അനന്തശായിപ്രിയ രാജധാനി-
യനന്തരായം വിലസീ വിശാലം.
പുരന്ദരൻതൻ പുരുഭൂതി വായ്ക്കും
പുരന്ദരം പൂണ്ടിടുമപ്പുരാഗ്ര്യം
ചിരന്ദളന്മഞ്ജൂളസൂനരാജി
മരന്ദഗന്ധാഞ്ചിതമായിരുന്നു.
വിമാനമേറി സ്ഥിതിചെയ്യുവോർക്കും
വിമാനനയ്ക്കേതുമിടംപെടാതെ
സുമാനവന്മാർ സുമസായകന്നു
സമാനരായ് തത്ര ലസിച്ചിരുന്നു.
പാലാഴിമാതിൻ നവ ലാസ്യരമ്യ
ലീലാഗൃഹം തൽപുരമെന്നതികൽ
നീലാഭ്രവർണ്ണൻ നരനായ് പിറന്നു
വേലാതിഗപ്രീതിയിൽ വാണിരുന്നു.
ഭൂപാലകോത്തംസരെഴുന്ന ഗൗര-
ശ്രീപാളിടും മാളികയപ്പുരത്തിൽ
ആ പാണ്ഡരാഭ സ്മരഭിൽ പുരിക്കും
താപാഭിമർശക്കറ ചേർത്തിരുന്നു.

രണ്ടാംസർഗ്ഗത്തിൽ രാജാവിന്റെ ഭരണനൈപുണിയാൽ പ്രജകൾക്കുണ്ടായിട്ടുള്ള ഗുണങ്ങളേയും സന്ധ്യാവലിയുടെ ഗർഭധാരണം, ധർമ്മാംഗദന്റെ ജനനം, ദിഗ്വിജയം മുതലായവയേയും വിവരിക്കുന്നു.

കുടിലസ്ഥിതി നാരിമാർക്കെഴും വാർ-
മുടിയിൽതന്നെ നിതാന്തമുത്ഭവിച്ചു
ഇടിമിന്നലിനപ്പുറത്തു മാത്രം
മുടിയാറുള്ളവനന്നു കാർത്തികേയൻ.
അരി നെല്ലിനകത്തുതന്നെയായ്
ഹരി യോഷിത്തിനുമാത്ര; മന്ന്യസംഗം
പരിചോടു നിഷേധവൃദ്ധ്യഭാവ-
പ്പിരിവാ വ്യാകരണത്തിൽ മാത്രമായി.
കടമെന്നതു ഹസ്തമസ്തകത്തിൽ,
കുടയേന്തുന്നവനാണു ദണ്ഡധാരി;
പടഹത്തിനുതന്നെ താഡനം; ദുർ-
ഘടവാദം ബഹു താർക്കികർക്കുമെന്നായ്.

ഈ മാതിരി പൂർവ കവിചുംബിതങ്ങളായും അല്ലാതെയും ഉള്ള ആശയങ്ങളെക്കൊണ്ടു് വർണ്ണനപൊടിതകൃതിയാക്കിയിരിക്കുന്നു.

മൂന്നാംസർഗ്ഗത്തിൽ വസന്തർത്തുവിന്റെയും മദനോത്സവത്തിന്റെയും വർണ്ണന അടങ്ങിയിരിക്കുന്നു.

പൊന്നണിക്കുളുർകുചങ്ങളിൽ കല-
ർത്തുന്നു മുത്തു തരുണർക്കു ഹൃത്തിലും
അന്നണച്ചു ബഹുമുത്തു, നാരിമാ-
രെന്നകൂട്ടരുടെ മോടിയല്പമോ?
താലിമാലകളണിഞ്ഞിടും ഗള-
ത്താലിണങ്ങിയൊരു മംഗലാംഗികൾ
തോലിരിഞ്ഞു തുണിയാക്കുവോർക്കുമുൾ-
ത്തോലിചേർത്തിതു വിലാസധാടിയാൽ.
ഗൗരമാം പടമെടുത്തു ചുറ്റി നൽ-
ഗൗരവത്തൊടു തടിൽസ്ഫുടാംഗികൾ
ശാരദാംബുധരചിത്രമാം വിയ-
ത്സാരകാന്തിയെയലം കലർന്നുതേ.
മർജ്ജനാംബര വിലേപനങ്ങളാ-
ലജ്ജഗദ്വിജയ വൈജയന്തികൾ
സജ്ജമായ്വിമലവൃത്തി തേടിനാർ
സജ്ജനങ്ങളുടെ ബുദ്ധിപോലവേ.

നാലാം സർഗ്ഗത്തിൽ രാജാവു് പത്നീസമേതം ഉദ്യാനത്തിൽ ചെന്നു് അതിന്റെ മഹിമാനുവർണ്ണനം ചെയ്തുകൊണ്ടിരിക്കെ, പത്നി പറയുന്നു:

പണ്ടത്തേക്കഥ ഹൃദയേ ഭവാൻ നിനച്ചും-
കൊണ്ടത്രേ കണവ! കഥിച്ചിടുന്നതെല്ലാം
കണ്ടപ്പോളിവിടമെനിക്കു ഭീമപാശം
കണ്ഠത്തിൽക്കയറിയപോലെ തോന്നിടുന്നു.
പേരാളും നൃപവര വല്ല ദിക്കിലും നൽ-
ത്താരാളും ലതകൾ കുറച്ചു നില്പതെന്യേ
ധാരാളം പരിമളമാർന്ന സൂനസാർത്ഥം
നേരാണീയുപവനഭൂവിലെങ്ങുമില്ല.
എങ്ങും നൽസുരഭിലമാം പ്രസൂനസംഘം
തങ്ങുംമട്ടിവിടെ നിറഞ്ഞു നിന്നിരുന്നു
മങ്ങുന്നുണ്ടിവളുടെ ഹൃത്തുതെല്ലുമിപ്പോ-
ളങ്ങുന്നെൻപ്രിയ! കുറവത്ര കാണ്മതില്ലേ?
ആരോമൽക്കണവ! നിഗൂഢമത്ര വന്നി-
ട്ടാരോമൽ കുസുമമറുത്തിടുന്നു നൂനം
നീരോമം യുവതികൾ തൻ ശിരസ്സുപോൽ താ-
നോരോ മഞ്ജുളലത പൂക്കൾ പോയി നിൽപൂ.

ഈ വാക്കുകളിൽ നിന്നു് രാജാവു് ഉദ്യാനവൈവർണ്ണ്യം മനസ്സിലാക്കീട്ടു് ഭടന്മാരെ വിളിച്ചു് അവരോടു്,

ധിക്കാരം കഴുതകളെന്റെ ശമ്പളക്കാർ
മുക്കാലും വെളിവുപെടാതെ ചെയ്തതാട്ടേ
ഇക്കാര്യം ശരിവരെയെന്നൊടോതിടായ്കിൽ
തല്ക്കാലം തലകളറുത്തു താഴെ വീഴ്ത്തും.

എന്നു കയർക്കയും അവരിൽ നിന്നു ദേവസ്ത്രീകളാണു് പൂവെല്ലാം അപഹരിച്ചുകൊണ്ടു പോവുന്നതെന്നു് ഗ്രഹിക്കയും ചെയ്തിട്ടു് മഹിഷിയെ അന്തഃപുരത്തിൽ കൊണ്ടുചെന്നാക്കിയശേഷം,

സുമാപഹരണം സ്വയം സുധൃതിപൂണ്ടു കണ്ടീടുവാൻ
സുമാറുപവനാന്തരേ വിരുതിയന്നു വാണീടിനാൻ.

അഞ്ചാം സർഗ്ഗത്തിൽ കുസുമാപചയം വർണ്ണിക്കപ്പെട്ടിരിക്കുന്നു.

ആറാം സർഗ്ഗത്തിൽ അക്ഷമനായ രാജാവിനാൽ തടയപ്പെട്ട ഉർവ്വശീപ്രമുഖരായ ദേവാംഗനമാരുടെ വിമാനം നിശ്ചലമായി നിലകൊള്ളുന്നു. അവർ ശപിക്കാൻ ഭാവിക്കവേ, സഹജമായ വാഗ്വിലാസധോരണിയാൽ, രാജാവു് അവരെ പ്രീണിപ്പിക്കുന്നു. ശരിയായ രീതിയിൽ ഏകാദശീവ്രതം അനുഷ്ഠിച്ചിട്ടുള്ള ഒരാൾ തൊട്ടാലേ വിമാനം അനങ്ങുകയുള്ളു എന്നു് അവർ പറകയാൽ, അങ്ങിനെയുള്ള ഒരാളെത്തേടി നടക്കുന്നു. ഒടുവിൽ ഒരു ചണ്ഡാലിയെ കണ്ടെത്തുന്നു. അവൾ തൊട്ട മാത്രയിൽ വിമാനം ഉയർന്നു് തുടങ്ങുന്നു. അത്ഭുതപരവശനായിത്തീർന്ന രാജാവിനു് അവർ ഏകാദശീമാഹാത്മ്യം ഉപദേശിച്ചു കൊടുക്കുന്നു. ഇതു് യമകസർഗ്ഗമാണു്.

ത്വരിതമെങ്കിലുമബ്ഭടർ പോയ് തിര-
ഞ്ഞൊരിടമെത്തി യദൃച്ഛയിലസ്ഥലേ
പെരിയ തീണ്ടലിയന്നവൾ വാണുതേ
ദുരിതപൂരിത പൂർണ്ണവയസ്കയായ്
മുടിയുമാറുഗദങ്ങൾ കലർന്നുതൻ-
മുടിനരച്ചു, കൊഴിഞ്ഞു രദങ്ങളും
വടിയിലാണ്ടു നടക്കുമിടയ്ക്കുമ-
ന്നടികൾ പേടികൾ പേറി വിറച്ചുപോം.
ക്ലമമിയന്നു വെറും ജലപാനവും
കിമപി നിദ്രയുമെന്നിയെയേകയായ്
വിമതി വാണു വഴിക്കരികത്തുത-
ദ്യമനുകേമനു കേളി കലർത്തുവാൻ.
നൃപതി ഭൃത്യർ നടന്നുവലഞ്ഞുത-
ന്നിപതിതാംഗനയെബ്ബത കണ്ടുടൻ
അപരസം നികടത്തിലണഞ്ഞു ഹൃ-
ദ്യുപരിഹാ പരിഹാസമൊടക്ഷണം.

ഏഴാം സർഗ്ഗത്തിൽ വസിഷ്ഠരുഗ്മാംഗദസംവാദവും വസിഷ്ഠർ അയോദ്ധ്യാനിവാസികളുടെ ഇടയ്ക്കു് ഏകാദശീവ്രതം നടപ്പാക്കുന്നതും വിവരിക്കുന്നു.

എട്ടാംസർഗ്ഗത്തിൽ, ഏകാദശീവ്രതാനുഷ്ഠാനം നിമിത്തം രുഗ്മാംഗദന്റെ നാട്ടിൽ നിന്നു യമപുരിയിലേയ്ക്കുള്ള വരവു നിന്നു പോകയാൽ,

സ്വാധികാരനില തെല്ലു നടത്താൻ
സാധിയാതെ യമുനാസഹജാതൻ
ആധിയോടു വിധുരത്വമിയന്നു
ഹാധിഗാപദഖിലർക്കുമുദിക്കും.
ഹന്ത! കഷ്ടമഘമുള്ളവരില്ലാ-
ഞ്ഞന്തകാലയമൊഴിഞ്ഞുവശായി
അന്തരംഗഭുവി സാധു കൃതാന്തൻ
സന്തപിച്ചു സഭയിൽ സ്വയമെത്തി.

അന്തകന്റെ കണക്കപ്പിള്ളയോ?

ചിത്രഗുപ്തനുമുഴന്നു കണക്കും
സത്രപം വെറുതെയങ്ങനെ ഭേസി
തത്ര സത്വരമണഞ്ഞു സഖേദം
മിത്രസൂനു സവിധത്തിലിരുന്നു.

അങ്ങനെയിരിക്കെ, നാരദമഹർഷിയുടെ വരവായി.

സ്ഫീതഭംഗി രവിതൻഗതി തിര്യഗ്-
ഭൂതയാണു, ശുചിയൂർദ്ധ മുഖൻതാൻ
വീതസംശയമതാഭിമുഖം ശ്രീ
പൂതധാമമണയുന്നതു ചിത്രം.
മുന്നമിക്കിരണ സഞ്ചയമെന്നും
പിന്നെയാകൃതി തിരിഞ്ഞതുമൂലം
മാന്യനാം പുരുഷനെന്നുമറിഞ്ഞാ-
രന്നു തത്ര മരുവുന്ന സദസ്യർ.
സ്വർണ്ണവാരിരുഹ കേസരഭാസ്വ-
ദ്വർണ്ണമാം ജട തദീയശിരസ്സിൽ
വർണ്ണനീയ ബഡവാനലരോചി-
സ്സർണ്ണവത്തിൽ വിലസും വിധമാർന്നു.

ഇവിടെ കവി,

ഗതന്തിരശ്ചീനമന്തൃരു സാരഥേഃ
പ്രസിദ്ധമൂർദ്ധ്വജ്വലനം ഹവിർഭുജഃ
പതത്യധോ ധാമവിസാരി സർവതഃ
കിമേദിത്യാകലമീക്ഷിതം ജനൈഃ
ചയസ്തിഷാമിത്യവധാരിതം പുരാ
തതശ്ശരീരീതി വിഭാവിതാകൃതിം
വിഭുർവിഭക്താവയവം പുമാനിതി
ക്രമാദമും നാരദ ഇത്യബോധി സഃ
ദധാനമംഭോരുഹ കേസരദ്യുതി-
ർജ്ജടാശ്ശരശ്ചന്ദ്രമരീചിരോചിഷഃ
വിപാകപിങ്ഗാത്തുഹിനസ്ഥലീരുഹോ
ധരാധരേന്ദ്രം വ്രതതീതതീരിവ.

എന്ന മാഘപദ്യങ്ങളെ ഉപജീവിച്ചിരിക്കുന്നു. ഇതുപോലെ വേറെ പലേ സ്ഥലങ്ങളിലും പൂർവകവികളെ അദ്ദേഹം ഉപജീവിച്ചിട്ടുമുണ്ടു്. എന്നിട്ടും പാവപ്പെട്ട അഴകത്തു പത്മനാഭക്കുറുപ്പിനു മാത്രം ഭ്രഷ്ടു പിണഞ്ഞുപോയി. ആൾവില കല്ലുവില; അത്രേ പറയാനുള്ളു.

നാരദന്റെ ഉപദേശമനുസരിച്ചു് യമൻ ‘കമലഭൂവാസഭൂപാർശ്വ’മെത്തുന്നതുവരെയുള്ള കഥയാണു് ഈ സർഗ്ഗത്തിൽ.

ഒൻപതാംസർഗ്ഗത്തിൽ ബ്രഹ്മാവു് യമനെ ആശ്വസിപ്പിക്കുന്നതും രുഗ്മാംഗദന്റെ വ്രതഭംഗത്തിനുവേണ്ടി മോഹിനിയെ സൃഷ്ടിച്ചു് മന്ദരപർവതത്തിലേക്കു് അയയ്ക്കുന്നതും സരസമായി പ്രതിപാദിച്ചിരിക്കുന്നു. മോഹിനിയുടെ വർണ്ണന ‘റഗുലേഷ’നനുസരിച്ചുതന്നെ ചെയ്തിട്ടുണ്ടു്.

മന്മഥരസവാരാന്നിധി
തന്മഥനം ചെയ്തെടുത്ത ശശികലപോൽ
നന്മണിഗണമണിയും നൽ
പെണ്മണിരൂപം പിണഞ്ഞു പണിയിലജൻ
കാളിമകചഭൂവി കമലദ
കേളി മദത്തൊടു മാറ്റിവിലസുമവൾ
കാളിടുമംഗജതാപ-
ക്കോളിളക്കിത്തിരിച്ചു സകലരെയും
ബാലനിശാകരവൽ-
ഫാലവുമതിലുല്ലസിച്ച ചില്ലികളും
കാലവിമാഥി കരിച്ചൊരു
കോലമതും വീണ്ടെടുപ്പതിന്നുതകും.
താവളമാഭയ്ക്കു കരിം-
കൂവളമളവറ്റു കൂപ്പിടും മിഴിയാൽ
കേവലമചരങ്ങൾക്കും
കൈവളരും കാമമാവധൂമണിയിൽ
സ്ഫാടിക മുകുരംകൂടി-
പ്പാടിടുമാറാഭയുള്ള കവിളുകളിൽ
ഹാടകവജ്രാദി ലസ-
ത്തോടകൾ വിലസുന്നതീക്ഷണീയം താൻ
നാസാമണി മൗക്തികവും
ഭാസാ മാനിച്ചിടുന്ന രദതതിയും
ഹാസാഞ്ചിതമാം ഹാവവു-
മാസാദിത മന്മഥം വിളങ്ങി തദാ.

ഇപ്രകാരം ആകാരസുഷമകളോടുകൂടിയ ഒരു സ്ത്രീരത്നത്തെ സൃഷ്ടിച്ചതിൽ നാൻമുഖൻ ചരിതാർത്ഥനായിത്തീർന്നു. എന്നാൽ ‘മന്മഥരസ’എന്നു തുടങ്ങുന്ന ശ്ലോകത്തിന്റെ നാലാംവരിയിൽ ഒരു ‘ന്മ’ കിട്ടാത്തതിൽ കവിക്കു കുറെയൊക്കെ മനഃക്ലേശമുണ്ടായിക്കാണണം. അഥവാ ‘Exception Proves the rule’ എന്ന പഴമൊഴിയെ ഉദാഹരിപ്പാനായി ഇങ്ങനെ മനഃപ്പൂർവ്വം ചേർത്തതായും വരാം. ഈ സർഗ്ഗത്തിൽ ഇങ്ങനെ രണ്ടു മൂന്നിടത്തു് കവിയ്ക്കു സജാതീയദ്വിതീയാക്ഷരപ്രാസവ്രതഭംഗം വന്നുപോയിട്ടുണ്ടു്. ഒരു പക്ഷേ,

‘മൂത്ത പിതാമഹനും മന-
മാത്തരുണീമൗലിയിൽ പതിഞ്ഞു പരം’

എന്നു കവിതന്നെ സമ്മതിച്ചിട്ടുള്ള സ്ഥിതിക്കു് ആ മോഹിനിയുടെ രൂപസമ്പത്തിയായിരിക്കാം അദ്ദേഹത്തിന്റെ ഈ വ്രതഭംഗത്തിനു കാരണം.

പത്താംസർഗ്ഗം രാജാവിന്റെ മൃഗയാവർണ്ണനമാണു്.

കൃശാംഗി വിധുപുത്രിതന്നുടയ ഭാവി ലീലാരസം
ഭൃശാദരമണിഞ്ഞിടുന്നതിനു മിശ്രവിഷ്കംഭമായ്
വിശാലമിഴി കാന്തതൻ പടുകടാക്ഷപാഥേയവും
വിശാംപതി വഹിച്ചുടൻ വിരുതിയന്നെഴുന്നള്ളിനാൻ.

തത്സമയം,

സുമാസ്ത്രസമനായിടും മനുജനാഥനെക്കാണുവാൻ
സുമാംഗികളിതേതരം സുദൃഢമെന്നു ചിന്തിച്ചുടൻ
സുമാല കളഭാദിയും സ്വയമണിഞ്ഞു സൗധങ്ങളിൽ
സുമാർ നൃവരവീഥിതന്നിരുപുറത്തുമെത്തീടിനാർ.
ഒരുത്തി നൃപചന്ദ്രനെസ്സപദി കാണുവാനുൾഭ്രമം
പെരുത്തു തിലകം തദാ നയനമൊന്നിലായ്തേച്ചുടൻ
ഗുരുത്വമിയലും സ്തനേ മഷിയണിഞ്ഞു പാഞ്ഞെത്തിനാൾ
ഗുരുത്വമതുകൊണ്ടു തൻ മഷികൾ മാഞ്ഞു ഘർമ്മാംബുവാൽ
കലാപമണിയുന്നതിൽക്കനകമാല നല്ക്കാലിലും
വിലാസിനിയൊരുത്തിതൻ ഗളതലത്തിൽ മഞ്ജീരവും
ബലാലുടലിലക്രമം പലതുമേറ്റി കുറ്റത്തില-
ക്കലാനിധി സമാസ്യയും തദനു കൗതുകം നല്കിനാൾ.

എന്തൊരു കോലാഹലം? അക്കാലമൊക്കെയും ഇങ്ങിനിവരാതവണ്ണം മാഞ്ഞുപോയിരിക്കുന്നു. ഇന്നാരും സ്തനത്തിൽ മഷിയും നയനങ്ങളിൽ തിലകവും കാലിൽ കനകമാലയും മറ്റും അണിയാറില്ലല്ലോ. രാജാവും പരിവാരങ്ങളും മുറയ്ക്കു്,

“തമാലകുലനീലമായ് ഭയദസത്വവത്തായ് സുവി-
ദ്രുമാച്ഛരുചിയായ്പരം പുരുനിനാദഗംഭീരമായ്
അമാനുഷ നിഷേവ്യമാം വിഷമകാനനാന്തഃസ്ഥലം”

പ്രവേശിച്ചു.

പടുത്വമൊടു ഭൂമിഭൃദ്ബ്ഭടഗണങ്ങൾ ജന്തുക്കളെ-
ത്തടുത്തുടനിളക്കിനാർ തടവുതീർന്നു പാടേ വനം
അടുത്തഥ കിരാതരും പെരിയ പട്ടിതൻ കൂട്ടവും
കടുത്ത രടിതങ്ങളാൽ പൊടിപൊടിച്ചു കാടൊക്കെയും.
പുരാ കടൽ മഥിക്കവേ സലിലസത്വജാലംപരം
പരാഭവമിയന്നഹോ ബഹു വിരണ്ടു മണ്ടും വിധം
ചിരായ നിരുപദ്രവം വസതി കാടിളക്കീടവേ
ദുരാർത്തിയോടു കൂട്ടമായ് മൃഗകലങ്ങൾ സംഭ്രാന്തരായ്
തരക്ഷുമഹിഷേഭരാൾക്കിരി വൃകാദിവൃന്ദങ്ങൾ ദു-
സ്തരക്ഷുഭിത വീര്യവത്തുകൾ ഭയന്നു ഗർജ്ജിച്ചുതേ
ദുരക്ഷിവിഷയത്തിലായ് മൃഗഗണങ്ങൾ മങ്ങിബ്ഭയ-
ന്നരക്ഷണമടങ്ങിടാത്തൊരു ജവത്തിലോടീടിനാർ

ഇങ്ങനെ വേട്ടയാടിക്കഴിഞ്ഞ് രാജാവു് ഒരു പുണ്യാശ്രമത്തിൽ എത്തി മുനിയുടെ ആതിഥ്യവും ഏറ്റശേഷം,

‘ജനിമൃതിഭവമാരും വീണ്ടുമേല്ക്കാത്ത മട്ടിൽ
തനിയെ വനവിഹാരത്തിന്നു കോപ്പിട്ടിറങ്ങി.’

ഒടുവിൽ,

‘ശ്രീയാളും മന്ദരക്ഷ്മാധരമതിരുചിരം
കണ്ടു തൽപാർശ്വമെത്തി.’

പതിനൊന്നാം സർഗ്ഗം ചിത്രസർഗ്ഗമാണു്. രഥഖണ്ഡം, പത്മബന്ധം, ചക്രബന്ധം, ഗോമൂത്രികാബന്ധം, അകണ്ഠ്യം, അതാലുജം, നിരൗഷ്ഠ്യം, അമൂർദ്ധന്യം, അദന്ത്യം, നിരനുനാസികം, ഗൂഢചതുർത്ഥം, ദ്വ്യക്ഷരം, സർവതോഭദ്രം, അർദ്ധഭ്രമകം, അസംയോഗം, മുരജബന്ധം, ധനുർബന്ധം, ശരബന്ധം, ശരസന്ധാനബന്ധം, ശൂലബന്ധം, മുസലബന്ധം, ശക്തിബന്ധം, ഫലബന്ധം, ഖഡ്ഗബന്ധം, തുലാബന്ധം, നാഗബന്ധം മുതലായ ചെപ്പടി വിദ്യകളെല്ലാം ഉണ്ടു്. രാജാവു് ഒരു കാവ്യമൃഗവേട്ട നടത്തി, തന്റേയും പരിവാരങ്ങളുടേയും കയ്യിൽ ഉണ്ടായിരുന്ന ഒരോ ആയുധത്തിലും ഒന്നോ രണ്ടോ വീതം കവിതാമൃഗത്തെ കുത്തിയെടുത്തു നിർത്തിയിരിക്കുംപോലെ തോന്നുന്നു.

ഗൂഢചതുർത്ഥം,

വരാരവം വീരരേവം വരാം വിരവിൽ വൈരിവൽ
വരാവം വൻവിവരാൽ വരുംവരവു വൈരവൽ.

അർദ്ധഭ്രമകം,

സരസ്സു സരസം സാര സരസ്വത്സരസംസഭം
സത്വരം സത്വവാൻ സത്വസത്തമം സത്തദാർന്നുതേ.

ഈ ശ്ലോകങ്ങളുടെയൊക്കെ ‘ഒറ്റിയർത്ഥം’ കവിതന്നെ ഗ്രന്ഥാവസാനത്തിൽ കൊടുത്തിട്ടുണ്ടു്. തീറർത്ഥം നിങ്ങൾ തന്നെ പ്രമാണം നോക്കി കണ്ടുപിടിച്ചു കൊള്ളണം. അഥവാ ജീവിതായോധനത്തിന്റെ കൊടുമകൊണ്ടു് അതിനു നിങ്ങൾക്കു് അവസരമില്ലെന്നു വരികിൽ അതിനു കവി എന്തുചെയ്യും? മഹാകാവ്യമാകണമെങ്കിൽ ഇതൊക്കെ വേണമെന്നു നിർബന്ധമാണു്. ഒരുപക്ഷേ, വനം അനർത്ഥകാരിയാകയാൽ, അതിന്റെ വർണ്ണന ഇങ്ങനെ കാടായിട്ടുതന്നെ ഇരിക്കണമെന്നു കവി വിചാരിച്ചിരിക്കാം.

പന്ത്രണ്ടാംസർഗ്ഗത്തിൽ രാജാവു് കാടും മേടും ഒക്കെക്കടന്നു് ഒരു പൊയ്കയ്ക്കു സമീപം എത്തുന്നു. അപ്പോൾ,

‘സുധയുടെ മദമാശു മാറ്റിനീക്കും
വിധമതിമാധുരി ചേർന്ന ചാരുഗീതം.’

ശ്രവിച്ചു ചുറ്റും നോക്കുന്നു. അപ്പോഴാണു് വിശ്വവിമോഹിനിയായ മോഹിനിയെ അദ്ദേഹം കാണുന്നതു്. അവളുടെ രൂപലാവണ്യത്തിൽ രാജാവു് മുഗ്ദ്ധനായിപ്പോകുന്നു.

കനലൊളി നിറമാർന്നു തമ്പിയാൾതൻ
കനകവിഭൂഷിതമാം വപുസ്സശേഷം
ഘനകതുകമിയന്ന കണ്ണിനാൽ താ-
നനഘഗുണാംബുധി സാദരം നുകർന്നു.
കൃശമുദരമതിൽ കടന്നു പിന്നെ-
ബ്ദൃശമിടതിങ്ങുമുരോജശൈലമേറി
ശശധരസമമാം മുഖത്തിലും തൽ-
ക്കുശലമിളാപതി നേത്രമാപതിച്ചു.
രുചിജല പരിപൂർണ്ണനാഭിവാപീ-
രചിതനിമജ്ജനമക്ഷമാഭൃദക്ഷീ
രുചിരവലി കലർന്ന മദ്ധ്യദേശേ
സുചിരമണഞ്ഞു രസിച്ചു വാണുപോയി.
വരകുചകലശത്തിൽനിന്നു ചാടി-
ത്തരമൊടു കണ്ഠമതിൽക്കടന്നുകൂടി
പരമിടയിൽ മറിഞ്ഞ, ഞാണിലേറും
നരനുടെ മട്ടു, നൃപാക്ഷി സംഭ്രമിച്ചു.

പതിമൂന്നാംസർഗ്ഗത്തിൽ രാജാവു മോഹിനിക്കു് വശപ്പെട്ടു്,

‘ഹരിണാക്ഷി നിന്റെ ഹിതമേതുമേഷ ഞാൻ
ഹരിയാണ സത്യമുടനേ നടത്തിടാം.’

എന്നൊരു വരവും കൊടുത്തിട്ടു് അവളെ വിവാഹം കഴിക്കുന്നതും അവളോടുകൂടി മന്ദരപർവതത്തിൽ രമിക്കുന്നതും വർണ്ണിക്കുന്നു.

കളകങ്കണോത്ഥരണിതാ വിവാഹമം-
ഗളവാദ്യമായി, മലതന്നെ പന്തലായ്
പുളകങ്ങൾ മൂടുപടമായ്ത്തദാ സുകോ-
മളമായ വേളിയുടനേ നടന്നുതേ.

പതിന്നാലാം സർഗ്ഗത്തിൽ മോഹിനിയുടെ ഹിതാനുസരണം രാജാവു് രാജ്യത്തിലേക്കു മടങ്ങുന്നു. സന്ധ്യാവലി അവരെ യഥോചിതം സല്ക്കരിക്കുന്നു.

“കാന്തൻ കാമിച്ചന്യയെക്കൈപിടിച്ചാൽ
ശാന്തസ്ത്രീയും കോപതാപങ്ങൾ തേടും.”

എന്നാൽ,

“സ്വാന്തം തന്നിൽ തത്ര സന്ധ്യാവലിക്ക-
ശ്രാന്തം പ്രേമപ്രീതി ഭാരം ഭവിച്ചു.”
പുഷ്ടശ്രീയാം ജ്യോത്സ്നയും രാത്രിതാനും
സ്പഷ്ടം നൽത്താർപൊയ്കയും ഭാനുഭാസ്സും
ദിഷ്ടത്വം വിട്ടേറ്റമൊന്നിച്ചപോവ-
ന്നിഷ്ടപ്പെട്ടാർ മോഹിനീരാജ്ഞിമാരും.

അങ്ങനെ രാജാവു്,

ഗംഗാഗൗരീകാന്തനെപ്പോലെയും ഭൂ-
സംഗാസക്തൻ ശ്രീശനെപ്പോലെയും താൻ
ഭംഗാപേതം മോഹിനീരാജ്ഞിമാരാൽ
വൻ ഗാർഹസ്ഥ്യം പൂണ്ടു ഭൂപൻ രമിച്ചു.

അപ്പോൾ ഏകാദശിയും അടുക്കുന്നു.

ശ്രീകാന്തൻ തൻ വാസരത്തിൽ തലേന്നാ-
ളേകാന്തത്തിൽ ശുദ്ധനായദ്ധരേശൻ
ശോകാന്തത്തെച്ചേർത്തിടും വിഷ്ണുരൂപം
ഹാ! കാന്താദി ശ്രദ്ധവിട്ടോർത്തു വാണാൻ.

ഏകാദശീവ്രതം യഥാവിധി അദ്ദേഹം അനുഷ്ഠിക്കുന്നു. ഇങ്ങനെ മൂന്നുകൊല്ലം കഴിയുന്നു.

അന്നിമ്മട്ടിൽ പോകവേ ശുക്ലപക്ഷം-
തന്നിൽച്ചാന്ദ്രശ്രീയെഴും വൃശ്ചികത്തിൽ
മന്നിൽ ശ്രേഷ്ഠം വിഷ്ണുതൻവാസരം താ-
നത്തന്വിക്കുള്ളിൽ ക്രൗര്യമോടൊപ്പമെത്തി.

അതിനാൽ അവൾ രാജസന്നിധിയിൽ ചെന്നു്,

മാസംതോറും രണ്ടു ശുദ്ധോപവാസം
ഹാസം പാർത്താൽ വ്യർത്ഥമായ് ചെയ്തു നാഥൻ
ഹാ! സന്താപം തൻ വപുസ്സിന്നു ചേർത്തു-
ച്ഛ ്വാസക്ലേശം കുണ്ഠനായ് പൂണ്ടിടുന്നു.
നേരാണോതാം നോൻപു നോറ്റിങ്ങിരുന്നാ-
ലാരാണേറ്റം പ്രീതനായ് ഭൂതി ചേർപ്പോൻ
സൂരാതങ്കം പാരമഭ്രാളിപോലുൾ-
ത്താരാട്ടും ഭൂഭൃദ്വ്രതം ഞാൻ മുടക്കും?

എന്നു പറയുന്നു. രാജാവാകട്ടെ,

ചതിയെന്നിതു കഷ്ടമനാര്യമയേ
പതിദേവത നീ കരുതീടരുതെ.

എന്നു ഉപദേശിക്കുന്നു.

അടുത്ത രണ്ടു സർഗ്ഗങ്ങളിൽ വസുദന്തോപാഖ്യാനമാണു് കഥാവിഷയം. ഭർത്താവിനു ഹിതമല്ലാത്തതൊന്നും ചെയ്തുപോകരുതെന്നു മോഹിനിക്കു് മനസ്സിലാക്കിക്കൊടുപ്പാനാണു് ഈ കഥ പറഞ്ഞു കേൾപ്പിക്കുന്നതു്. എന്നാൽ അതൊന്നും അവളിൽ ഫലിക്കുന്നില്ല.

പതിനേഴാംസർഗ്ഗത്തിൽ മോഹിനി രാജദത്തമായ വരം ആവശ്യപ്പെടുന്നതും, അവർ തമ്മിലുണ്ടായ വാദപ്രതിവാദവും വിവരിച്ചിരിക്കുന്നു.

പതിനെട്ടാംസർഗ്ഗത്തിൽ താൻ വ്രതം മുടക്കുകയില്ലെന്നും വേറെ ഏതു വരം ആവശ്യപ്പെട്ടാലും തന്നുകൊള്ളാമെന്നും രാജാവു് പറയുന്നു. അപ്പോൾ അവൾ,

തടിച്ചിടും ഗുണമിയലും സ്വപുത്രനെ-
പ്പിടിച്ചു തജ്ജനനിയുമത്ര കാൺകവേ
മടിക്കുമേൽ ഝടിതി കിടത്തി വാളിനാൽ
മടിക്കൊലാ ഗളമയി നീ മുറിക്കണം.
അഴുക്കെഴും വ്രതപരിനിഷ്ഠ, ചാപലം
മുഴുത്തിടും, കിതവ! മുടക്കിടേണ്ട നീ
കൊഴുത്ത സദ്ഗുണമിയലും സുതന്റെ നൽ-
ക്കഴുത്തിൽ നിന്നസി പെരുമാറിയാൽ മതി.

എന്നു പറയുന്നു. അതുകേട്ടു്,

കനത്തതീക്കനലിലലം പഴുത്തിടും
ഘനപ്രഭംശിതതരശൂലമെന്നപോൽ
നിനച്ചിടാത്തൊരു കടുവാക്യമേറ്റു സ-
ജ്ജനപ്രിയൻ നൃപതി വിറച്ചു നിർഭരം.

എന്നുമാത്രമല്ല,

മഹാരഥൻ മഹിയതിൽ മോഹിനീവചഃ
പ്രഹാരമേറ്റുടനടി വീണു മൂർച്ഛിതൻ
സഹാസമാ വധുവതു നോക്കി വാണു ഹാ;
സുഹാർദ്ദമറ്റൊരു വധു കാളരാത്രിതാൻ.

അദ്ദേഹം പുത്രനെ ഒരിക്കലും വധിക്കയില്ലെന്നു പറഞ്ഞപ്പോൾ, മോഹിനി ചൊടിക്കുന്നു. തത്സമയം സന്ധ്യാവലിയും പുത്രനും വന്നു് സത്യത്തിൽ നിന്നു് വ്യതിചലിക്കുന്നതു പാപമാണെന്നു പറയുന്നു.

പത്തൊൻപതാംസർഗ്ഗത്തിൽ രാജാവു് മഹാവിഷ്ണുവിനെ വിളിച്ചു കരഞ്ഞുകൊണ്ടു് തന്റെ കുട്ടിയെ വെട്ടാൻ ഭാവിക്കുന്നതും വിഷ്ണുഭഗവാൻ പ്രത്യക്ഷപ്പെടുന്നതും വിവരിക്കുന്നു.

മഹാവിഷ്ണുവിന്റെ കേശാദിപാദവർണ്ണന വളരെ ഭംഗിയായിട്ടുണ്ടു്. മഹാവിഷ്ണു രാജാവിന്റെ സ്തുതിയാൽ പ്രസന്നനായിട്ടു്,

‘രമാധി’കാസ്മൽ പ്രണയംപെടും ഹേ!
ക്ഷമാധവ! ത്വൽപ്രിയപത്നിയോടും
കുമാരനോടും കൃതിയാം ഭവാനേ
മമാലയത്തിങ്കൽ നയിച്ചിടുന്നേൻ.’

എന്നരുളിച്ചെയ്തിട്ടു്, അവരെ,

ഉദാരമാം പത്രി രഥത്തിലേറ്റി
സദാരപുത്രക്ഷിതിഭൃത്തൊടൊത്ത-
ഗ്ഗദാധരൻ ദ്യോവതിലുൽപതിച്ചു.

വ്യുല്പത്തി സമ്പാദിക്കണമെന്നാഗ്രഹമുള്ളവർക്കു് അത്യന്തം പ്രയോജകീഭവിക്കുന്ന ഒരു വിശിഷ്ടകാവ്യമാണിതു്. സംസ്കൃതത്തിൽ മാഘത്തിനുള്ള സ്ഥാനം ഭാഷയിൽ ഇതിനു കല്പിക്കാം. തമ്പുരാന്റെ കവിത വായിക്കുമ്പോൾ, മീശയുടെ രത്നച്ചുരുക്കം എന്നു തോന്നുംവിധം പൊടിമീശ വച്ചു് മുഖക്ഷൗരം ചെയ്തിട്ടു്, വിസ്തരിച്ചു കുളിച്ചുവന്നു്, ശുഭ്രവസ്ത്രവും ധരിച്ചു്, കണ്ണാടിയുടെ മുൻപിൽ ഒരു മണിക്കൂർനേരം ചെലവഴിച്ചു് തലമുടി കോതിമിനുക്കി, സിന്ദൂരപ്പൊട്ടും പൊട്ടിന്മേൽ പൊട്ടുംതൊട്ടു്, ആർക്കും ഒരു കുറ്റവും പറയാനില്ലാത്തമട്ടിൽ സുവേഷനായി വെളിയിൽ വരുന്ന പച്ചരസികക്കുട്ടന്റെ ഓർമ്മ ഉണ്ടാവാതിരിക്കയില്ല.

സി. പി. അച്യുതമേനോൻ ബി. ഏ.

വടക്കേക്കുറുപ്പത്തു വലിയ കുഞ്ഞൻമേനോൻ അവർകളുടെ പുത്രനായിരുന്നു. അതിശോഭനമായ വിദ്യാഭ്യാസജീവിതം 1060-ൽ അവസാനിച്ചു. ബി. ഏ. പരീക്ഷയ്ക്കു സംസ്കൃതത്തിൽ ഒന്നാമതായി ജയിച്ചതിനാൽ കൊച്ചിയിലെ കൊച്ചുതമ്പുരാക്കന്മാരുടെ ഗുരുവായി നിയമിക്കപ്പെട്ടു. ഇങ്ങനെ വാഴ്ചയൊഴിഞ്ഞ വലിയതമ്പുരാൻ എന്നു് അറിയപ്പെടുന്ന പ്രൗഢ വിദ്വാന്റെ ഗുരുസ്ഥാനം വഹിക്കുന്നതിനു് അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. ആ തമ്പുരാൻ മഹാ താർക്കികനും രാജ്യതന്ത്രജ്ഞന്മാരിൽ അഗ്രഗണ്യനും ആയിരുന്നു. ഈ ഉദ്യോഗത്തിൽ അധികകാലം ഇരിക്കാൻ ഇടംവരുംമുമ്പു് അച്യുതമേനോൻ വിദ്യാഭ്യാസവകുപ്പിന്റെ സൂപ്രണ്ടായി നിയമിക്കപ്പെട്ടു. 1065-ൽ വിദ്യാവിനോദിനി എന്ന മാസിക ആരംഭിച്ചപ്പോൾ പത്രാധിപത്യം വഹിച്ചതു് അദ്ദേഹമായിരുന്നു. കേരളത്തിൽ ഇന്നാൾ വരെയുണ്ടായിട്ടുള്ള മാസികകളിൽ അഗ്ര്യസ്ഥാനം വിദ്യാവിനോദിനിക്കു കല്പിക്കാം. ഓരോ ലക്കവും വിവിധ വിഷയങ്ങളെ അധികരിച്ചു് എഴുതപ്പെട്ട പ്രൗഢവിഷയകങ്ങളായ ലേഖനമാല അണിഞ്ഞു് യഥാകാലം പുറത്തു വരാറുണ്ടായിരുന്നു. ലേഖനങ്ങളിൽ ഒട്ടു വളരെയെണ്ണം അച്യുതമേനോൻതന്നെ എഴുതിയതായിട്ടാണു് അറിവു്. അവയിൽ പലതും ബി. വിക്കാരുടെ ഗദ്യമാലിക വഴിക്കു് പുനഃപ്രസാധിതങ്ങളായിട്ടുമുണ്ടു്.

വിദ്യാവിനോദിനിയുടെ പുസ്തകനിരൂപണം ഉത്തമവിമർശനത്തിനു മാതൃകയായിരുന്നു. ആരുടെ കൃതിയായിരുന്നാലും ന്യൂനതകളെ ചൂണ്ടിക്കാണിക്കാതെ വിനോദിനി വിടുക പതിവില്ലായിരുന്നു. എന്നാൽ ഗുണങ്ങളെ പ്രശംസിക്കുന്ന വിഷയത്തിൽ പൗരോഭാഗ്യം അവലംഭിക്കാറുണ്ടായിരുന്നില്ലതാനും.

1067-ൽ കൊല്ലം നാരായണപിള്ള എന്ന പ്രസിദ്ധ നടനകകേസരിയുടെ നാടകാഭിനയം കണ്ടു് സന്തുഷ്ടനായ അച്യുതമേനോൻ ചാത്തുക്കുട്ടി മന്നാടിയാരുടെ ഒത്താശയോടുകൂടി വിനോദചിന്താമണി എന്നൊരു നാടകസമിതി സമാരംഭിച്ചു. ആ സമിതി ശാകുന്തളം ഭംഗിയായി അഭിനയിക്കയും, ഉത്തര രാമചരിതം തർജ്ജമ ചെയ്വാൻ നിയുക്തനായ മന്നാടിയാൽ എന്തോ കാരണവശാൽ പിണങ്ങിയിരിക്കയാൽ അതിലേക്കു ഒരു കവിസംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. ആ സംഘത്തിൽ നടുവത്തു മഹൻ, കുണ്ടൂർ, വെണ്മണിമഹൻ, കാത്തുള്ളി, കൂനേഴുത്തു പരമേശ്വരമേനോൻ മുതലായ കവിമന്നന്മാർ ഉൾപ്പെട്ടിരുന്നു. ഈ സമിതി പ്രസിദ്ധപ്പെടുത്തിയ ഉത്തരരാമചരിതത്തിൽ അധികഭാഗവും സി. പി. അച്യുതമേനോന്റേതായിരുന്നുവെന്നാണു് എന്റെ അറിവു്. കുണ്ടൂരും സി. പി. അച്യുതമേനോനുംകൂടി ആ പ്രസിദ്ധീകരണത്തിനു് എഴുതിയ പീഠികയിൽ ഇപ്രകാരം പറഞ്ഞുകാണുന്നു.

“വിനോദചിന്താമണി നാടകസഭയുടെ ആവശ്യത്തിനായി വേറെ ചിലരുടെ സഹായത്തോടുകൂടി തർജ്ജമ ചെയ്യപ്പെട്ടതാണു് ഈ നാടകം. ഒരു സംഗതിവശാൽ സഭക്കാർ വളരെ അടിയന്തിരമായി ആവശ്യപ്പെട്ടതിനാൽ ഇതു് നന്നേ ധൃതിപ്പെട്ടു് എട്ടു പത്തു ദിവസംകൊണ്ടു് ഭാഷാന്തരപ്പെടുത്തേണ്ടിവന്നു.”

മന്നാടിയാരുടെ തർജ്ജമ കുറച്ചു കഴിഞ്ഞാണു് വെളിക്കു വന്നതു്. അതിന്റെ പ്രസ്താവനയിൽ കാണുന്ന ചില വാക്കുകളിൽ നിന്നു് ആദ്യകൃതിയുടെ കർത്തൃത്വത്തെപ്പറ്റി ചില സംശയങ്ങൾ ജനിച്ചേക്കാം. ഏതായിരുന്നാലും ഏതോ ഒരു കലശൽ ഇവർ ഇരുകൂട്ടരും തമ്മിൽ ഉണ്ടായി എന്നുള്ളതു വ്യക്തമാണു്. മന്നാടിയാരുടെ ഉത്തരരാമചരിതത്തിലെ ആ ഭാഗംകൂടി ഇവിടെ ഉദ്ധരിച്ചു കൊള്ളട്ടെ.

സൂത്ര:
ഭാഷാന്തരപ്പെടുത്തീട്ടുള്ള ഉത്തരരാമചരിതത്തെ അഭിനയിക്കണമെന്നു് ഈ സാമാജികന്മാർ ആജ്ഞാപിക്കുന്നു.
നടി:
ഈ നാടകത്തേയും ഭാഷാന്തരപ്പെടുത്തീട്ടുണ്ടോ?
സൂത്ര:
ഉണ്ടു്. ആ പുസ്തകം എനിക്കു കിട്ടീട്ടുമുണ്ടു്.
നടി:
എന്നാലെന്തുകൊണ്ടാണു് ആര്യൻ ഈ കഥ എന്നേക്കൂടി അറിയിക്കാതിരുന്നതു്?
സൂത്ര:
ആര്യേ! ഞാൻ പറയാം. ഒരു മഹാസഭയിൽ വച്ചു് അഭിനയിക്കുന്നതിനു മുമ്പായി ഈ പുസ്തകത്തെ സംബന്ധിച്ചുള്ള യാതൊരു സംഗതിയും ആരെയും അറിയിച്ചു പോകരുതെന്നു് ആ കവി എന്നോടു പ്രത്യേകം ആവശ്യപ്പെട്ടിരിക്കുന്നു.
നടി:
ആര്യ! ഇതിനുള്ള കാരണമെന്തായിരിക്കും?
സുത്ര:
ആര്യേ! കേട്ടാലും.
സീതാദേവിയെ രാക്ഷസേന്ദ്രനതുപോലിഗ്രന്ഥവും വ്യാജമാ-
യേതാനും ചിലരോടു ചേർന്നൊരു പുമാൻ തങ്കയ്ക്കലാക്കീടിനാൻ.
നടി:
ഇതുകൊണ്ടെന്താണു്? അതു് അന്യന്റേതാകുമോ?
സൂത്ര:
അങ്ങനെ വിചാരിച്ചിട്ടല്ല.
പിന്നെത്തന്നുടെയാക്കുവാമ്പദമതിൽ ചേർത്തീടിലോ നിന്ദ്യമാ-
യെന്നും സീതയെയെന്നപോലിതിനെയും ശങ്കിക്കുമല്ലോ ജനം.

എന്നു ഭയപ്പെട്ടിട്ടാണു്.”

ഇവിടെ ‘ഒരു പുമാൻ’ എന്ന പദംകൊണ്ടു് സി. പി. അച്യുതമേനോനെയാണു് സൂചിപ്പിച്ചിരിക്കുന്നതെന്നു പ്രത്യക്ഷമാണല്ലോ.

ഈ നാടകം വഴിക്കു് രണ്ടു കക്ഷികൾ ആവിർഭവിക്കയും അവർ തമ്മിൽ ദീർഘകാലത്തേക്കു് ഒരുമാതിരി ലേഖനസമരം നടന്നുകൊണ്ടിരിക്കയും ചെയ്തു. സി. പിയുടെ ഉത്തരരാമചരിതം 1067 മീനം 20-ാം തീയതിയും, മന്നാടിയാരുടേതു് 1067 മിഥുനം 3-ാം തീയതിയുമാണു് പ്രസിദ്ധീകരിക്കപ്പെട്ടതു്. അതിനാൽ മന്നാടിയാർ നാലോ അഞ്ചോ വർഷംകൊണ്ടാണു് തർജ്ജമ ചെയ്തതെന്നു മി: വി. കെ. രാമൻമേനോൻ പ്രസ്താവിച്ചിട്ടുള്ളതു ശരിയാണെന്നു തോന്നുന്നില്ല. ഒരു സംഗതി പറഞ്ഞേതീരു. മന്നാടിയാരുടെ തർജ്ജമയ്ക്കുള്ള പ്രചാരം അതിനു സിദ്ധിച്ചിട്ടില്ല. ഓരോന്നിൽ നിന്നും ഏതാനും പദ്യങ്ങളെ ഉദ്ധരിക്കാം.

ചൂടേറ്റിട്ടൊട്ടു ഞെട്ടറ്റലർനിരയെ മദി-
ച്ചാന ഗണ്ഡങ്ങൾ തേച്ചി-
ട്ടാടുമ്പോളാശു ഗോദാവരിയിലിഹ പൊഴി-
ക്കുന്നു തീരദ്രുമങ്ങൾ
കൂടേറി പ്രാവു പൂങ്കോഴികൾ കരയുമിവ-
റ്റിന്റെ തോലിൽ ചരിക്കും
കീടത്തെച്ചെന്നു കൊത്തുന്നിതു നിഴലിലിരു-
ന്നൂഴി മാന്തും ഖഗങ്ങൾ ചാ. മ.
മത്തേഭേന്ദ്രൻ തരിക്കും കടമുടനുരസു-
മ്പോൾ പ്രകമ്പിക്കയാൽ വൈ-
ലത്തൊപ്പം ഞെട്ടിവിട്ടിട്ടുതിരുമണിസുമം-
കൊണ്ടു ഗോദാവരിക്കായ്
ഒത്തർച്ചിക്കുന്നു ചിക്കിപ്പുഴുവിനെ നിഴലി-
ല്പക്ഷി കൊത്തുന്ന തോലൊ-
ത്താർത്ത്യാ പൂങ്കോഴി മാടപ്പിടകൾകരയുമാ-
ത്തീരനീഡദ്രുമങ്ങൾ. സി. പി.
വീണീടും ഹരിചന്ദനത്തളിരതിൽ നീരോ? കശക്കിപ്പിഴി-
ഞ്ഞേണാങ്കന്റെ കരങ്ങളെ ദ്രുതമൊഴിച്ചീടുന്ന നൽധാരയോ?
വേവും ജീവമനസ്സുകൾക്കു പരമാനന്ദത്തെ നല്കിദ്രുതം
ജീവിപ്പിക്കുമൊരൗഷധീരസമതോ മാറത്തു ചേരുന്നുമേ? ചാ. മ.
മന്ദമിന്നു ഹരിചന്ദനത്തളിരതിന്റെ നീരിഹ പൊഴിക്കയോ?
ചന്ദ്രരശ്മിയുടെ കാതലമ്പൊടു പിഴിഞ്ഞു മെയ്യിതു നനയ്ക്കയോ?
തന്നെ വാടിയൊരു ജീവവൃക്ഷമതിനിങ്ങു തൃപ്തിയുതകിത്തളി-
ർക്കുന്നതിന്നൊരു മരുന്നു മാനസമതിൽ തെളിഞ്ഞിഹ തളിക്കയോ? സി. പി.
മുമ്പേ താനക്കിടാവേ സ്വകരകലിതമാം സല്ലകീപല്ലവത്തെ-
ത്തുമ്പിക്കയ്യാട്ടിയെത്തുന്നളവവനിജ താനേകി നന്നായ് വളർത്തി
അംഭസ്സിൽ കാന്തയോടും കുതുകമൊടു കളിക്കുന്നനേരം മദത്താൽ
വമ്പൻ കുംഭീന്ദ്രനന്യൻ ദ്രുതമവനെയെതിർക്കുന്നുവന്നെത്തിമുന്നിൽ ചാ. മ.
സീതാദേവി കനിഞ്ഞു കൈത്തളിരുകൊണ്ടീന്തൽക്കുരുന്നുംകൊടു-
ത്തേതാനും കളി കണ്ടു പോറ്റിയൊരുകൊച്ചാനക്കിടാവല്ലയോ?
ജാതോല്ലാസമിണങ്ങിടും പിടിയൊടൊത്താറ്റിൽ കുളിക്കുമ്പൊള-
ങ്ങേതോ മറ്റൊരു മത്തഹസ്തിയതിനെക്കുത്താനടുക്കുന്നിതാ. സി. പി.
തള്ളിത്തിങ്ങിക്കലങ്ങിപ്പെരുകുമഴലിനെ-
ത്തെല്ലൊതുക്കുന്നതിന്നാ-
യുള്ളത്തിൽത്തൽക്ഷണം ഞാൻ പലവിധമിഹ ചെ-
യ്യുന്ന യത്നത്തെയെല്ലാം
വെള്ളത്തിൻ വേഗമേറും ഗതി മണലണയെ-
ത്തട്ടിനീക്കുന്നപോലെ-
ത്തള്ളിത്തള്ളിപ്പരക്കുന്നിതു ബത വലുതാ-
യൊരു ചേതോവികാരം. ചാ. മ.
വല്ലാഭേ കണ്ടുനില്ലാതിളകിമറിയുമ-
ള്ളൊന്നുറപ്പിപ്പതിന്നെ-
ന്തെല്ലാം പാരം പണിപ്പെട്ടടനകമതിൽ ഞാൻ
ചെയ്വതെന്നാലതെല്ലാം
തള്ളിബ്ഭേദിച്ചു കേറുന്നിതു വലിയൊരു ചേ-
തോവികാരം ബലത്തിൽ
തള്ളിച്ചാടും ജലം മൺചിറയതിനെയൾ-
ക്കുത്തിനാലെന്നപോലെ. സി. പി.

ഇവർ തമ്മിലുള്ള മത്സരത്തിൽ കയ്ക്കുളങ്ങര രാമവാരിയർ, കൊച്ചി ഒന്നാംമുറത്തമ്പുരാൻ (കേരളവർമ്മ), ചന്തുമേനോൻ മുതൽപേർ മന്നാടിയാരുടെ കക്ഷിയായിരുന്നു. ഇളയതമ്പുരാൻ തിരുമനസ്സുകൊണ്ടു് കൊടുത്ത സർട്ടിഫിക്കറ്റിൽ,

“പിന്നെത്തേതിൽ മാർദ്ദവമുള്ള ചോറ്റിൽ കഠിനങ്ങളായ കല്ലുകൾ കടിച്ചാലത്തെ അസഹ്യതപോലെ മൃദുവും സരളവുമായ ഭാഷകളുടെ ഇടയ്ക്കു് ആദിവൃദ്ധിയും ഭാവപ്രത്യയവും ചേർന്ന പദങ്ങളെക്കൊണ്ടു വായനക്കാർക്കുണ്ടാകുന്ന കർണ്ണശൂലയും കടിച്ചുമുറികളും പാദപൂരണത്തിനും പ്രാസങ്ങൾക്കും മാത്രമായി ചെയ്യുന്നതും അനർത്ഥങ്ങളുമായ ഗോഷ്ടികളും ഉത്തരരാമചരിതത്തിന്റെ ഈ തർജ്ജമയിൽ ഇല്ലാത്തതിനാൽ വായിക്കുവാൻ വളരെ സുഖമായിരിക്കുന്നു.” എന്ന ഭാഗം സി. പി. അച്യുതമേനോനാൽ പ്രസാധിതമായ തർജ്ജമയെ ഊന്നിപ്പറഞ്ഞിരിക്കുന്നതാണെന്നു് ‘ഈ തർജ്ജമ’ പദംകൊണ്ടു തോന്നിച്ചേക്കാമെങ്കിലും അതു ചെന്നു പറ്റുന്നതു് ശാകുന്തളം തർജ്ജമയിലാണു്. എന്തുകൊണ്ടെന്നാൽ തിരുമനസ്സുകൊണ്ടു് ചൂണ്ടിക്കാണിച്ച മാതിരി പ്രയോഗങ്ങളൊന്നും ആദ്യത്തെ ഉത്തരരാമചരിതത്തിൽ ഒരിടത്തും കാണ്മാനില്ലല്ലോ.

മഹാഭാരത തർജ്ജമയ്ക്കായി ഏർപ്പെടുത്തപ്പെട്ട കവിസംഘത്തിലും സി. പി. അച്യുതമേനോൻ ഉൾപ്പെട്ടിരുന്നു എന്നു മാത്രമല്ല അദ്ദേഹം ചില ഭാഗങ്ങൾ തർജ്ജമ ചെയ്കയും ഉണ്ടായി.

അചിരേണ സി. പി. അച്യുതമേനോൻ കൊച്ചീദിവാൻ സിക്രട്ടറിയായി നിയമിക്കപ്പെടുകയാൽ, ഭാഷാസാഹിത്യ വ്യവസായത്തിൽ നിന്നു പിൻവാങ്ങി. ഞാൻ എറണാകുളം കാളേജിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു് അദ്ദേഹം ഈ ഉദ്യോഗത്തിൽ ഇരിക്കയായിരുന്നു. ഉദ്യോഗസ്ഥൻ എന്ന നിലയിലും അദ്ദേഹം നിത്യാം ശോഭിച്ചിരുന്നു. പി. രാജഗോപാലാചാരി ദിവാൻജി ആയിരുന്ന കാലത്തു് അവർ തമ്മിൽ പലപ്പോഴും കലഹിക്കേണ്ടതായി വന്നിട്ടുണ്ടു്. ഒരവസരത്തിൽ ദിവാൻജി സമാധാനം ആവശ്യപ്പെടുകയും, അദ്ദേഹം ബോധിപ്പിച്ച സമാധാനം തൃപ്തികരമല്ലെന്നു പറഞ്ഞു് ശിക്ഷ നല്കാൻ മഹാരാജാവിനെ ഉപദേശിക്കയും ചെയ്തുവത്രേ. ദിവാൻജിയ്ക്കു യുക്തമെന്നു തോന്നുന്ന ശിക്ഷ നല്കിക്കൊള്ളാൻ ഗംഭീരാശയനായ മഹാരാജാവു് കല്പിച്ചുവെങ്കിലും ശിക്ഷ ഒന്നും ഉണ്ടായില്ല. മറ്റൊരിക്കൽ മേനോൻ ടി. എസ്. നാരായണയ്യരെ ചാർജ്ജേല്പിച്ചിട്ടു് രണ്ടു മാസത്തെ അവധിയെടുത്തു. പ്രധാനപ്പെട്ട ഫയലുകളെല്ലാം തീർച്ചചെയ്യാതെ കിടപ്പായി. അവധിയിൽ ഇരുന്ന മേനോൻ ചെന്നാണു് ഒടുവിൽ അവയ്ക്കെല്ലാം യഥോചിതമായ തീർച്ച ചെയ്തതു്.

കൊച്ചീസ്റ്റേറ്റുമാനുവൽ, സെൻസസ്റിപ്പോർട്ടു് എന്നീ ഗ്രന്ഥങ്ങളിൽ നിന്നു് അദ്ദേഹത്തിന്റെ വിപുലമായ ചരിത്രപരിജ്ഞാനവും, ആംഗലഭാഷാപാണ്ഡിത്യവും പ്രകടമാകുന്നുണ്ടു്. ഇവയ്ക്കു പുറമേ പ്രിയദർശികാനാടകത്തിന്റെ തർജ്ജമയും ഒരു നോവലും അദ്ദേഹം എഴുതീട്ടുള്ളതായി പറയപ്പെടുന്നു. അവ അച്ചടിക്കപ്പെട്ടിട്ടില്ല.

ഉദ്യോഗത്തിൽ നിന്നു് പിരിഞ്ഞു് ദീർഘകാലത്തെ വിശ്രമത്തിനുശേഷം അദ്ദേഹം 112 മീനം 21-ാം തീയതി ദിവംഗതനായി.

ചാത്തുനായർ

മീനാക്ഷി എന്ന നോവലിന്റെ കർത്താവായിരുന്നു. ഇന്ദുലേഖയെ അനുകരിച്ചു് എഴുതിയ ഈ കഥയെ പറങ്ങോടീപരിണയത്തിൽ അതിപരുഷമായി ആക്ഷേപിച്ചിട്ടുണ്ടു്. ചില വർണ്ണനങ്ങൾ അത്യന്തം അശ്ലീലമായിരിക്കുന്നു.

പള്ളിയിൽ ഗോപാലമേനോൻ

വിദ്യാവിനോദിനിയുടെ ഉടമസ്ഥനും പത്രാധിപരുമായി കുറേക്കാലം ഇരുന്നശേഷം ബി. എൽ. പരീക്ഷ ജയിച്ചു് വക്കീൽപണിയിൽ ഇരുന്നു. വലിയ ഭക്തനും പരോപകാരതല്പരനും ആയിരുന്നു. അദ്ദേഹം അനേകം വിദ്യാർത്ഥികൾക്കു് ധനസഹായം ചെയ്തിട്ടുണ്ടു്. 1084-ൽ ആണെന്നു തോന്നുന്നു, ഞാൻ എറണാകുളം കാളേജിൽ എഫ്. ഏ. ക്ലാസ്സിൽ പഠിച്ചിരുന്ന കാലത്തു് കാര്യവശാൽ അദ്ദേഹവുമായി പരിചയപ്പെടുകയും അദ്ദേഹം എനിക്കു ചില ഒത്താശകൾ ചെയ്തു തരികയും ചെയ്തു. ഋഷിമാരുടെ രീതിയിൽ താടി വളർത്തി നീട്ടിയിട്ടിരുന്ന ആ മുഖത്തിന്റെ സാത്വികഭാവം ഇപ്പോഴും എന്റെ ഹൃദയത്തിൽ നിന്നും മാഞ്ഞിട്ടില്ല.

അദ്ദേഹത്തിനാൽ സ്ഥാപിതമായ വിദ്യാവിനോദിനി സംഘം വളരെക്കാലം ഭംഗിയായി നടന്നുകൊണ്ടിരുന്നു. ആ സംഘത്തിന്റെ നാവായിരുന്നു വിദ്യാവിനോദിനി. അതിന്റെ എല്ലാ ലക്കത്തിലും ഇങ്ങനെ ഒരു പരസ്യം കാണുമായിരുന്നു:

“വിദ്യാവിനോദിനി സംഘം.”

“വിദ്യാവിനോദിനി എന്റെ ഉദ്ദേശപ്രകാരം നടത്തുന്നതായാൽ ആയതു സ്വതന്ത്രമായിരിക്കണം അതിന്നു് ഉടമസ്ഥനും പത്രാധിപരും രണ്ടുപേരും ആ സ്ഥിതിയിൽ ഉള്ളവരായിരിക്കണം. ഉപപത്രാധിപന്മാരായി ഒരാൾ ഇംഗ്ലീഷ് പരിജ്ഞാനം ഉള്ളതായും വേറെ ഒരാൾ ഇംഗ്ലീഷിന്റെ പരിജ്ഞാനം കൂടാതെ സംസ്കൃതപരിജ്ഞാനം ഉള്ളതായും ഇരിക്കണം. ലേഖകന്മാരിൽ ആ രണ്ടു തരക്കാരും ഉണ്ടായിരിക്കണം. എന്നാലേ വിദ്യാവിനോദിനിയിൽ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രകാരം പൂർവനാഗരികത്വം കൊണ്ടും പശ്ചിമനാഗരികത്വം കൊണ്ടും ഉണ്ടാകുന്ന മുഴുവൻ ഗുണങ്ങളെ ഈ മാസികയാൽ പൊതുജനങ്ങൾക്കു് ഉണ്ടാക്കിത്തീർക്കാൻ സാധിക്കയുള്ളു.”

ഓരോ ലക്കത്തിലും പ്രൗഢമായ ലേഖനങ്ങൾ, രാജ്യഭരണത്തെപ്പറ്റിയുള്ള വിമർശനങ്ങൾ, ഗ്രന്ഥനിരൂപണങ്ങൾ, കവിതകൾ, മറ്റു മാസികകളിലെയും പത്രങ്ങളിലെയും വിവരക്കുറിപ്പുകൾ, മാസവിശേഷങ്ങൾ, പഞ്ചാംഗം ഇങ്ങനെ പല കാര്യങ്ങൾ ചേർത്തുവന്നതിനാൽ, വിദ്യാവിനോദിനി കേരളത്തിലെ ഏറ്റവും പ്രസിദ്ധ മാസികയായിത്തീർന്നു. പത്രാധിപരായ ഗോപാലമേനോൻ തന്നെ ‘നാട്ടുരാജാക്കന്മാരുടെ അധികാരങ്ങളും അവകാശങ്ങളും ബാദ്ധ്യതകളും,’ ‘നാട്ടുരാജ്യങ്ങളിലെ സഭകളും വർത്തമാനപ്പത്രങ്ങളും,’ ‘പെൺകുട്ടികളുടെ നൂതനമട്ടുകൾ,’ ‘നാട്ടുരാജ്യങ്ങളിലെ ഭരണകർത്താക്കന്മാർ,’ ‘ജാത്യാചാരം,’ ‘ഒറ്റശ്ലോകങ്ങൾ,’ ‘നാട്ടുരാജ്യങ്ങളിലെ ഗൂഢശക്തികൾ,’ ‘സൂക്ഷ്മധർമ്മം,’ ‘തിരുവിതാകൂറിലെ കണ്ടെഴുത്തും കൊച്ചിയിലെ കണക്കെഴുത്തും’ എന്നിങ്ങനെ വിജ്ഞാനപ്രദങ്ങളായ അനേകം ലേഖനങ്ങൾ എഴുതീട്ടുണ്ടു്. ജാത്യാചാരം എന്ന ലേഖനത്തിലെ ഒരു രസകരമായ ഭാഗം ഉദ്ധരിക്കാം.

“ഒരു ഈഴവക്ഷേത്രത്തിൽ ഒരു ഉത്സവം നടത്തിയാൽ കൊള്ളാമെന്നു് അവർക്കു് താല്പര്യമുണ്ടായിരുന്നു. ആയതിനെ ചില നായന്മാർ വിരോധിച്ചു. അക്കാര്യത്തിൽ അവർ ഹർജി കൊടുക്കുന്നതിനു് ഒരുങ്ങി. ഹർജിക്കു ആവശ്യമില്ല. ആഘോഷങ്ങൾക്കു വേണ്ടുന്നതെല്ലാം ഒരുക്കിയാൽ പബ്ളിക്ക്റോഡിൽ കൂടി ഞാൻ കൂടെ നിന്നു് ആ ഘോഷയാത്ര നടത്തിക്കൊടുക്കാം. പിന്നത്തേതിൽ അവരുടെ സ്വന്തം ക്ഷേത്രത്തിൽ അങ്ങനെ ചെയ്യാം. എന്നാൽ ഞാൻ ഒരുമിച്ചു് പബ്ളിക്കു റോഡിൽ കൂടി പോകുമ്പോൾ ബ്രാഹ്മണർ വന്നാൽ വഴി മാറുവാൻ ഞാൻ സമ്മതിക്കയില്ലെന്നു പറഞ്ഞപ്പോൾ, എന്റെ അടുക്കൽ വന്ന സംഘക്കാർക്കു് അതു സമ്മതമല്ല. അവർ ആചരിച്ചു വന്നതു് ആചരിച്ചില്ലെങ്കിൽ ദോഷമുണ്ടത്രെ. ‘അടിയങ്ങൾക്കും ചെറുമക്കളും മറ്റും വഴിമാറി തരേണ്ടതല്ലേ’ എന്നു മറുപടി പറഞ്ഞു. ഞാൻ അവരോടു് പൊയ്ക്കൊള്ളുവാനും പറഞ്ഞു. ഈ വൃത്താന്തം അന്നു ജീവിച്ചിരുന്ന ദിവാൻ ഗോവിന്ദമേനോൻ അവർകളോടു പറഞ്ഞപ്പോൾ ആലപ്പുഴെ ഉദ്യോഗം വഹിച്ചിരുന്ന ക്രോഫർഡു സായ്പിന്റെ ഒരു കഥ പറഞ്ഞു. ക്ഷേത്രത്തിൽ നിന്നും ഒരു നായർ ചോറു കൊണ്ടുപോകുന്ന സമയം സായ്പിന്റെ വേലക്കാരനായിരുന്ന ഒരു ഈഴവൻ തീണ്ടി. ആ ഈഴവനെ നായർ ഒന്നു തല്ലി. ആ ഈഴവൻ വിവരം സായ്പിനോടു പറഞ്ഞപ്പോൾ അന്യായം കൊടുക്കുന്നതിനു പറഞ്ഞു. നായർ ഭയപ്പെട്ടു ഏതായാലും ആ നായർക്കു തല്ക്കാലം ഒരുപായം തോന്നിയതു് ഒരു പുലയനെക്കൊണ്ടു് ആ ചോറു് എടുപ്പിച്ചുകൊണ്ടു പോകുന്നതിനായിരുന്നു. സായ്പിന്റെ അടുക്കൽ ചെന്നപ്പോൾ, അദ്ദേഹം നായരോടു് “എന്തുകൊണ്ടു് ഈഴവൻ തന്റെ അടുക്കൽ കൂടി പോയതിനാൽ തനിക്കു് ഈ ചോറു് ഉണ്ടുകൂടെ? ഇവനും താനും തമ്മിൽ ഈ വിഷയത്തിൽ എന്തു വ്യത്യാസമാണുള്ളതു്? നിങ്ങൾ രണ്ടുപേരുടേയും ദേഹത്തിലുള്ള രക്തത്തിനു് വല്ല വ്യത്യാസവുമുണ്ടോ?” എന്നു ചോദിക്കുന്നതിനെ കേട്ടു് നായർ ഭയന്നു് ഒരു വ്യത്യാസവുമില്ലെന്നു പറഞ്ഞു. മേലാൽ ഈ വിധം വരരുതെന്നു് സായ്പു് താക്കീതു ചെയ്തു. സമർത്ഥനായ നായർ അപ്പോൾ സാവധാനത്തിൽ ആരംഭിച്ചു് ഇപ്രകാരം പറഞ്ഞു: “എന്റെ ചോറു് എനിക്കു് ഉപയോഗമില്ലാതാക്കിയ ദ്വേഷം നിമിത്തം ഞാൻ ഇങ്ങനെ അബദ്ധം പ്രവർത്തിച്ചതാണു്.” അപ്പോൾ സായ്പ്: “എന്തുകൊണ്ടു്; ആ ചോറു് അയാൾക്കു് ഉണ്ടുകൂടെയോ” എന്നു് പിന്നെയും ചോദിച്ചു. നായർ അതിനുത്തരം പറഞ്ഞു: “ആ ചോറു് ഞാൻ ഇവിടെ കൊണ്ടുവന്നിട്ടുണ്ടു്. ആയതു് എന്റെ മേൽ ആവലാതിപ്പെട്ടിട്ടുള്ള ഈ ഈഴവൻ ഉണ്ടാൽ മതി. ഞാനും ഉണ്ണാം.” സായ്പ് അതു് കേട്ടു് ശരി എന്നും പറഞ്ഞു് തന്റെ ശിഷ്യനായ ഈഴവനെ വിളിച്ചു് ഉണ്ണരുതോ എന്നു ചോദിച്ചു. അപ്പോൾ ചോറു കയ്യിൽ വച്ചിരുന്നതു് ഒരു ചെറുമൻ ആണെന്നു കണ്ട ഈഴവൻ പാടില്ലെന്നു പറഞ്ഞു. എന്തുകൊണ്ടാണെന്നു സായ്പു ചോദിച്ചപ്പോൾ, “ഞങ്ങൾ തമ്മിൽ തീണ്ടലുണ്ടു്. അതുകൊണ്ടു് ചെറുമൻ തൊട്ട ചോറു് എനിക്കുണ്ടുകൂടാ” എന്നു് അയാൾ പറഞ്ഞു. സായ്പ് വേറൊന്നും മിണ്ടാതെ നായരോടു് ചോറിനു് എന്തു വിലയുണ്ടെന്നു ചോദിച്ചു. ആ സംഖ്യ ഉടനേ പെട്ടി തുറന്നു എടുത്തുകൊടുത്തിട്ടു് പൊയ്ക്കൊള്ളുവാൻ പറഞ്ഞു. ശിഷ്യനോടു്, “നീ എന്നോടു സംഗതി മുഴുവനും പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇങ്ങനെ വിഢ്യാനാവുകയില്ലായിരുന്നു” എന്നും പറഞ്ഞുവത്രേ.

ഗോപാലമേനോൻ ഒരു തീയോഫിസ്റ്റ് (ബ്രഹ്മവിദ്യാസംഘാഗം) ആയിരുന്നു. അദ്ദേഹം ജാതിവ്യത്യാസത്തെ തെല്ലു പോലും ആദരിച്ചിരുന്നില്ല.

പി. കെ. കൊച്ചീപ്പൻതരകൻ

1036-ൽ ജനിച്ചു. അദ്ദേഹം കണ്ടത്തിൽ വർഗ്ഗീസുമാപ്പിളയുടെ നിത്യസഹചാരിയായരിരുന്നു. മലയാളമനോരമയുടേയും ഭാഷാപോഷിണിയുടേയും പ്രവർത്തകന്മാരിൽ പ്രമാണി അദ്ദേഹമായിരുന്നെന്നു പറയാം. പതിനാറാംവയസ്സിൽ അദ്ദേഹം രജിസ്ത്രേഷൻഡിപ്പാർട്ടുമെന്റിൽ കയറുകയും പന്ത്രണ്ടുകൊല്ലം അതിൽ ഇരുന്നശേഷം രാജിവച്ചു് പത്രപ്രവർത്തനത്തിൽ പ്രവേശിക്കയും ചെയ്തതാണ് മറിയാമ്മനാടകം, ബാലികാസദനം ഇവ അദ്ദേഹത്തിന്റെ കൃതികളാകുന്നു. 115 ഇടവം 7-ാം നു മരിച്ചു.

കെ. എം.

വടക്കേക്കുറുപ്പത്തു് കുഞ്ഞൻമേനോൻ ഒരു മഹാപണ്ഡിതനായ സാഹിത്യ സേവകനായിരുന്നു. അദ്ദേഹത്തിന്റെ ഉപന്യാസങ്ങളും ‘വിദ്യാഭ്യാസ’വും പലേകുറി പാഠപുസ്തകങ്ങളായിരുന്നിട്ടുണ്ടു്. വിദ്യാഭ്യാസം Herbert Spencers’ Education എന്ന കൃതിയുടെ തർജ്ജമയാണു്. ഇതു കൂടാതെ സ്വാമി വിവേകാനന്ദന്റെ ഭക്തിയോഗം, കർമ്മയോഗം, ജ്ഞാനയോഗം ഇവയും അദ്ദേഹം ലളിതഭാഷയിൽ വിവർത്തനം ചെയ്തിട്ടുണ്ടു്. എന്നാൽ ഏറ്റവും പ്രധാനമായ കൃതി ‘ഭഗവദ്ഗീത’യുടെ വ്യാഖ്യാനമാണു്. അദ്ദേഹം 1118-ൽ മരിച്ചു.

കെ. പി. ഗോവിന്ദപ്പിഷാരടി

അദ്ദേഹം നാഗാന്ദം, രത്നാവലി എന്നീ ശ്രീഹർഷകൃതികൾ തർജ്ജമ ചെയ്തിട്ടുണ്ടു്. 1116 കർക്കടകത്തിൽ മരിച്ചു.

ആർ. വി. കൃഷ്ണമാചാരി

അദ്ദേഹം മാനവിക്രമൻ ഏട്ടൻ തമ്പുരാന്റെ സദസ്യരിൽ ഒരാളായിരുന്നു. അവിടുന്നു് അദ്ദേഹത്തിനു് അഭിനവ ഭട്ടബാണൻ എന്ന ബിരുദം നല്കി. കേരളപാണിനീയം വിമർശം വഴിക്കാണു് അദ്ദേഹം കേരളീയർക്കു പരിചിതനായതു്. നല്ല വൈയാകരണനും ആലങ്കാരികനും ആയിരുന്നു. ചാരുചര്യാശതകം മലയാളത്തിൽ രചിച്ചിട്ടുണ്ടു്. 1119-ൽ ദിവംഗതനായി.

പന്തളം രാഘവവർമ്മരാജാ

രത്നപ്രഭ മഹാകാവ്യത്തിന്റെ കർത്താവായ ഇദ്ദേഹം 1116-ൽ പരലോകം പ്രാപിച്ചു.

കോങ്ങോട്ടു കൃഷ്ണൻനായർ

പാലക്കാട്ടുള്ള ഒരു പുരാതന ഗൃഹമാണു് കോങ്ങോട്ടു്. മി: കൃഷ്ണൻനായർ 1059-ൽ ജനിച്ചു. നല്ല കാഥികനും ഗവേഷകനും ജൗതിഷികനും ആയിരുന്നു. തിരുവനന്തപുരത്തു് ആദ്യം വന്ന അവസരത്തിൽ അദ്ദേഹം എന്നോടുകൂടി ഒരാഴ്ചവട്ടത്തോളം താമസിച്ചിട്ടുണ്ടു്. 1119 വൃശ്ചികം 9-ാം നു മരിച്ചു. ചെറുകഥകൾ, ഋതുമഞ്ജരി, ഗവേഷണപരങ്ങളായ അനേകം ഉപന്യാസങ്ങൾ മുതലായവയാണു് അദ്ദേഹം ഭാഷയ്ക്കു സമ്മാനിച്ചിട്ടുള്ളതു്.

മുത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാടു്

നമ്പൂതിരി സമുദായത്തിന്റെ സമുദ്ധാരണത്തിനു വേണ്ടി മനസ്സു മുട്ടി പ്രവർത്തിച്ചു പോന്ന ഈ ധന്യൻ മംഗളോദയത്തിന്റെ പത്രാധിപത്യം കുറേക്കാലം വഹിക്കയും ‘അഫന്റെ മകൻ’ എന്ന പ്രസിദ്ധ കഥ എഴുതി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 1119-ൽ ദിവംഗതനായി.

റാവുസാഹിബ് ചെങ്കുളത്തു കുഞ്ഞുരാമമേനോൻ

കോട്ടയ്ക്കൽ സാഹിത്യപരിഷത്തു കാലത്താണു് ഈ മഹാനുഭാവനെ എനിക്കു കാണ്മാനുള്ള ഭാഗ്യം ലഭിച്ചതു്. അന്നു് അദ്ദേഹം കോട്ടയ്ക്കലിനേ സംബന്ധിച്ചുള്ള പലേ പുരാതനേതിഹാസങ്ങളെ സരസമായി വർണ്ണിച്ചു കേൾപ്പിച്ചു. ഈ മഹാനുഭാവനെ മനസ്സിൽ വച്ചുകൊണ്ടാണു് സി. വി. പ്രേമാമൃതത്തിലെ പങ്കിപ്പണിക്കരെ ചിത്രണം ചെയ്തതെന്നുകൂടി ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ.

എന്താണു് അദ്ദേഹത്തിനു് സാഹിത്യ ചരിത്രത്തിൽ സ്ഥാനം എന്നു ചോദിക്കുന്നവരുണ്ടെങ്കിൽ അവരുടെ ഉപയോഗാർത്ഥം സഞ്ജയന്റെ ഒന്നു രണ്ടു വാക്യങ്ങൾ ഉദ്ധരിക്കാം.

“ആ കാലത്തെ പത്രിക (കേരളപത്രിക) യുടെ മുഖപ്രസംഗങ്ങൾ നിങ്ങൾ വായിച്ചിട്ടുണ്ടോ? പത്രപ്രവർത്തന ലോകത്തിൽ ഇടങ്കയ്യും വലങ്കയ്യും ഒരുപോലെ ഉപയോഗിച്ചിരുന്ന ആ സവ്യസാചി—ഖാണ്ഡവത്തെ ദഹിപ്പിച്ചതുപോലെ ധർമ്മരാജ്യത്തിലെ അധർമ്മവനത്തെ നശിപ്പിച്ച ആ വിജയൻ–സി. വി. രാമൻപിള്ളയായ മഹാഭീഷ്മരെപ്പോലും കുറേക്കാലത്തേക്കു് ശരശയനത്തിലാക്കിയ ആ സുഭദ്രാവല്ലഭൻ—നൂറ്റുവർ എല്ലാം പിടിച്ചടക്കി നാട്ടിൽ നിന്നു തച്ചോട്ടിയപ്പോൾ കൂടി മനം പതറാതിരുന്ന ആ സുഭദ്രാവല്ലഭൻ—പടക്കളത്തിൽവച്ചു് പരമാത്മാവിനെന്നപോലെ, പാലക്കാട്ടു വച്ചു് വന്ദ്യശ്രീമതി തരവത്തു് അമ്മാളു അമ്മയാൽ ശാന്തിമന്ത്രം ഉപദേശിക്കപ്പെട്ട ആ പാർത്ഥൻ–നിങ്ങൾക്കു് ഇനിയും ആളെ മനസ്സിലായില്ലെന്നോ? സാറേ, നമ്മുടെ ഈ ‘ഠ’കാര വട്ടമായ കേരളത്തിൽ–കേരളത്തിൽ അങ്ങനെ രണ്ടാൾക്കു സ്ഥലമുണ്ടോ?–സാക്ഷാൽ—സാക്ഷാൽ. കെ. രാമകൃഷ്ണപിള്ളകൂടി, പത്രലോകത്തിലെ ദ്രോണാചാര്യരായ ഞങ്ങളുടെ ആശാനെ തൊഴുതു കുമ്പിട്ടിട്ടാണു്–അദ്ദേഹത്തിന്റെ ആശിസ്സോടും അനുമതിയോടും കൂടിയാണു്—‘വൃത്താന്ത പത്രപ്രവർത്തന’മാകുന്ന അത്ഭുതാവഹമായ ആ മെയ്യിറക്കം പയറ്റിനെ കളരിയിൽ വച്ചു് പയറ്റി കാണിച്ചതു്! രാമകൃഷ്ണപിള്ളയുടെ വൃത്താന്ത പത്രപ്രവർത്തനത്തിനു് അത്യുജ്വലമായ ഒരു അവതാരിക എഴുതിയതും കുഞ്ഞുരാമമേനോനായിരുന്നു; ഞങ്ങളുടെ ആശാൻ–ആശാനായിരുന്നു”

1884-ൽ അദ്ദേഹം സ്ഥാപിച്ചതാണു് കേരളപത്രിക എന്ന പ്രസിദ്ധ പത്രം. ഒരു അൻപതുകൊല്ലത്തോളം—എന്നു പറഞ്ഞാൽ മരിക്കുന്നതുവരെ—അദ്ദേഹം തന്നെയായിരുന്നു അതിന്റെ മാനേജരും. ആ പത്രത്തിന്റെ ഓരോ ലക്കവും വിറയ്ക്കുന്ന കൈകളോടും തുടിക്കുന്ന ഹൃദയങ്ങളോടും കൂടിയാണു് അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാർ തുറന്നു വായിക്കാറുണ്ടായിരുന്നതു്. ഉത്തരഭാരതത്തിൽ അമൃതബജാർ പത്രികയുടെ പത്രാധിപരായിരുന്ന മോത്തിലാൽ ഘോഷ് എപ്രകാരമോ അതുപോലെ കേരളത്തിൽ കുഞ്ഞുരാമമേനോൻ പത്രക്കാർക്കു് ഒരു ആചാര്യൻ തന്നെയായിരുന്നു.

“റാവുസാഹേബ്ബ് ചെങ്കുളത്തു കുഞ്ഞുരാമമേനവന്നു് സ്മാരകസ്തംഭമൊന്നും വേണ്ട. മഹാനായ അലക്സാന്തർക്കും ജൂലിയസ് സീസർക്കും വേണം. അവർ സ്ഥാപിച്ച സാമ്രാജ്യങ്ങളെവിടെ? കുഞ്ഞുരാമമേനോൻ നട്ട വിത്തിൽനിന്നു് ഒരു വൻപിച്ച ഉദ്യാനമാണു് ഉണ്ടായിരിക്കുന്നതു്. ലോകമുള്ളിടത്തോളം കാലം മുന്നോട്ടു പോകുന്തോറും അതു വർദ്ധിക്കുകയേ ഉള്ളു. ഇന്നു നിങ്ങൾ നാടെങ്ങും കാണുന്ന വർത്തമാനപ്പത്രങ്ങളൊക്കെയും അദ്ദേഹത്തിന്റെ വിജയ പതാകകളാണു്.” എന്നു സഞ്ജയൻ പറഞ്ഞിട്ടുള്ളതു് അക്ഷരംപ്രതി പരമാർത്ഥമാണു്.

അദ്ദേഹത്തിനു് രണ്ടേ രണ്ടു ദോഷങ്ങളേ ഉണ്ടായിരുന്നുള്ളുവെന്നു് സഞ്ജയൻ പറയുന്നു. ഒന്നു്–“വാർദ്ധക്യം ബാധിച്ച ഞങ്ങളുടെ ആശാന്റെ കണ്ണുകൾ മഹാത്മാഗാന്ധിയാകുന്ന ഹിമാലയത്തെ മൂടൽമഞ്ഞാണെന്നു തെറ്റിദ്ധരിച്ചു.” രണ്ടു്—“ഒരു പച്ചക്കളവിന്മേൽ, ജനശ്രുതി അധികകാലത്തേക്കു നിലനില്ക്കുകയില്ലെന്നുള്ള ന്യായത്തിന്മേൻ, വാസ്തവമെന്നുതന്നെ വിശ്വസിക്കുന്ന തുഞ്ചത്താചാര്യരുടെ ഏക ദോഷം ഞങ്ങളുടെ ആശാനെയും ബാധിച്ചിരുന്നു.”

കുട്ടമത്തു കവികൾ

വടക്കേ മലയാളത്തുള്ള ഒരു പ്രസിദ്ധ കുടുംബമാണു് കുട്ടമത്തു കുന്നിയൂരു്. ആ കുടുംബത്തിൽ കുഞ്ഞുണ്ണിക്കുറുപ്പു് എന്നൊരാൾ ദേവീമാഹാത്മ്യം ഭാഷയായി രചിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ ഭാഗിനേയനായിരുന്ന ചെറിയ രാമക്കുറുപ്പും (1022-1081) കുഞ്ഞിക്കേളുക്കുറുപ്പും കവികളായിരുന്നു. ശ്രീരാമാവതാരം ചെറിയ രാമക്കുറുപ്പിന്റേയും, ഖരവധം ഓട്ടൻതുള്ളൽ കേളുക്കുറുപ്പിന്റേയും കൃതികളാണു്. അവരുടെ ഭാഗിനേയനായ കുഞ്ഞമ്പുക്കുറുപ്പു വൈദർഭീവാസുദേവം, അംശുമതീ ധർമ്മഗുപ്തം, കീർത്തിഭൂഷണചരിത്രം, ഉഷാനിരുദ്ധം ഇത്യാദി പല കൃതികൾ രചിച്ചശേഷം 1086-ൽ മരിച്ചു. കുഞ്ഞുകൃഷ്ണക്കുറുപ്പു് 1056-ൽ ജനിച്ചു. സംഗീത സാഹിത്യങ്ങളിൽ ഒരുപോലെ നിപുണനായിരുന്ന അദ്ദേഹം അനേകം ഖണ്ഡകാവ്യങ്ങളും, കാളിയമർദ്ദനം ഭാഷായമകകാവ്യം, മൂകാംബികാപുരാണം കിളിപ്പാട്ടു്, ബാലഗോപാലം ആട്ടക്കഥ മുതലായ കൃതികളും രചിച്ചു് ഭാഷയെ പരിപോഷിപ്പിച്ചിട്ടു്, 1119-ൽ ദിവംഗതനായി. മാതൃകയ്ക്കായി ഒരു പദ്യം ഉദ്ധരിക്കുന്നു.

അമ്മയും ഞാനും

  1. ആലംബമില്ലാത്തിടത്താലംബമവ്യക്തമായ് ലോലംബ നീലാകാശവിഗ്രഹം കൈക്കൊണ്ട നീ നക്ഷത്രവൃന്ദങ്ങളെത്താങ്ങുന്ന തൃക്കൈകളാൽ നിത്യവും തഴുകുന്നിതെന്നെയിമ്മാഹേശ്വരി. ഭവ്യമാമുഷസ്സന്ധ്യതോറുമേ കാണുന്ന നി- ന്നവ്യക്ത ഹസ്തത്തിങ്കൽ കനകത്താമ്പാളം ഞാൻ വൻദൂരത്തെഴുമതിൽനിന്നൂറും സമുജ്ജ്വല സിന്ദൂരച്ചാറിൽ മുക്കി ലോകത്തേ രഞ്ജിപ്പു നീ. ഓരോരോ ധാരകളുമതിലജ്ജീവാമൃത- സാരമുള്ളടക്കിയ ചുകന്ന ശാലകകൾ വൃക്ഷവുമശ്ശലാകയേറ്റൊട്ടൊന്നു കണ്മിഴിച്ചു വിശ്വമാതാവേ! നന്നായ് പൊഴിപ്പു പൂപ്പുഞ്ചിരി. എടുത്താലൊടുങ്ങില്ല, കൊടുത്താൽ കുറയില്ല, മുടക്കം വരാറില്ല കൊടുപ്പാനൊരിക്കലും സ്ഫുടമജ്ജീവാമൃതം നിറച്ചു തൃക്കയ്യിൽ നീ- യെടുത്ത പൊൻപാത്രമിതെത്രകാലമായമ്മേ! അത്രകാലവും നിൻ പൊൻപാത്രസിന്ദൂരത്തിങ്കൽ സക്തനായ് വീണുരുണ്ടു ഞാനെത്ര വാണിരിക്കാം.

‘മാടായിക്കുന്നു്’എന്ന കൃതിയിലെ രണ്ടു പദ്യങ്ങൾ,

അടിമുതൽ മുടിയോളം പൂണ്ടു നൽപ്പുല്ലരോമം
മുടിയിൽ നെടിയ കൊച്ചക്കാവിലേ വൃക്ഷമാക്കി
വടിവിലൊരരയാലാൽ പിന്നിൽ വൻവാലു പൊക്കി-
ത്തടി പെരുകിയിരിപ്പൂ നല്ല മാടായ് മഹീധ്രം.
നിലയിലതിവലിപ്പം പാറയാൽ മെയ്‍കടുപ്പം
ചിലതിവ നിരുപിച്ചാലില്ലടുപ്പാനെളുപ്പം
നലമൊടടിപിടിച്ചാലായി; സന്മാർഗ്ഗമമ്പോ!
സുലഭമിഹ ഗഭീരക്ഷാന്തിമാന്മാർ മഹാന്മാർ.

റ്റി. എം. രാമൻനമ്പ്യാർ

തെങ്ങൊളിമഠം റ്റി. എം. രാമൻനമ്പ്യാർ 1043-ൽ ജനിച്ചു. പോർലാതിരി ഉദയവർമ്മ തമ്പുരാന്റെ സദസ്സിലെ ഒരു അംഗവും സാമാന്യം നല്ല വാസനയുള്ള കവിയുമായിരുന്നു. മുകുന്ദാനന്ദം ഭാണം, മുകുന്ദമാലാസ്തുതി, ചിത്രകേതുചരിതം തുള്ളൽ, ശ്രീകൃഷ്ണദൂതു് കൈകൊട്ടിക്കളിപ്പാട്ടു് ഇത്യാദി കൃതികൾക്കു പുറമേ കവനകൗമുദി, കവനോദയം ഇത്യാദി മാസികകൾ വഴിക്കു് അനേകം ഖണ്ഡകൃതികളും പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. 1115-ൽ മരിച്ചു. മാതൃകയ്ക്കായി പള്ളിക്കെട്ടുവർണ്ണനയിൽ ഏതാനും വരികൾ ഉദ്ധരിച്ചു കൊള്ളുന്നു.

ആർക്കും നല്ല രസം മനസ്സിനുളവാക്കീടുന്ന മട്ടൂറ്റമാ-
യാർക്കും ഘോഷവിശേഷമങ്ങനെ ജഗത്തെങ്ങും മുഴങ്ങുന്നുതേ
ഓർക്കുമ്പോളിതു ചെന്നനന്തനിയലും രണ്ടായിരം കണ്ണിനും
ചേർക്കും കൗതുകമെന്നു തീർച്ച പറയാനാവില്ല നാവില്ല ഞാൻ.
ആനന്ദം ചെവികൾക്കു ചേർക്കുമതുലം നാഗസ്വരം ഭാസ്വരം
ഗാനം മാനസമോഹനം മൃദുമൃദംഗാദ്യങ്ങൾ വാദ്യങ്ങളും
ആനക്കോപ്പുകളെത്രചിത്ര മഴകേറീടും വിതാനോജ്ജ്വല-
സ്ഥാനക്കാഴ്ച മനോഹരം കരിമരുന്നോരോതരം മേത്തരം
ചക്രം നല്ല സുദർശനത്തിനു സമം ഘോരാരവം പൂണ്ടു ഭു-
ചക്രം ഞെട്ടി വിറച്ചിടും കതിനയും കേമം വെടിക്കൂട്ടവും
ശക്രൻതന്നൊടടുത്തു വാർത്തയറിയിച്ചീടാൻ നടക്കുംവിധം
വക്രം വിട്ടുയരുന്ന ബാണഗണവും മറ്റും മഹാവിസ്മയം.

മാവേലിക്കര ഉദയവർമ്മരാജാ ബി. ഏ.

അനന്തപുരത്തു രാജരാജവർമ്മ മൂത്തകോയിത്തമ്പുരാന്റെ സീമന്തപുത്രനായി 1044-ൽ ജനിച്ചു. നല്ല പണ്ഡിതനും കുശാഗ്രമതിയും ഗവേഷണ ചതുരനും കവിയുമായിരുന്നു. ഡാക്‍ടർ കൃഷ്ണൻ പണ്ടാലയും, ടി. കെ. കൃഷ്ണമേനോൻ അവർകളും ചേർന്നു പ്രസിദ്ധപ്പെടുത്താൻ തുടങ്ങിയ ലഘുശാസ്ത്ര പാഠാവലിയുടെ ആദ്യപുസ്തകമായ പ്രവേശിക എഴുതിയതു് അവിടുന്നായിരുന്നു. ഹാക്സിലിയുടെ Introductory Primer എന്ന ഗ്രന്ഥത്തിന്റെ അനുവാദമായ പ്രസ്തുത കൃതിയിൽ നിന്നു്, ശാസ്ത്രീയ വിഷയങ്ങളെ ലളിതവും പ്രസന്നവുമായ ഭാഷയിൽ പ്രതിപാദിക്കാൻ അവിടുത്തേക്കുണ്ടായിരുന്ന ചാതുരി നല്ലപോലെ തെളിയുന്നു. മാതൃകയ്ക്കായി ഒരു ഖണ്ഡിക ഉദ്ധരിക്കാം.

“ഒരു പദാർത്ഥത്തിനു് ഭാരമുണ്ടെന്നു പറഞ്ഞാൽ, ആ പദാർത്ഥം തടവില്ലാതിരിക്കുന്നപക്ഷം ഭൂമദ്ധ്യത്തിലേക്കു വീഴാൻ ഭാവിക്കുന്നു എന്നർത്ഥമാകുന്നു എന്നു് നാം കണ്ടല്ലൊ. കർഷം എന്നുള്ള ശബ്ദത്തെ ഭാരം എന്നുള്ള അർത്ഥത്തിൽ ആദ്യം ഉപയോഗിച്ചുവന്നു അതിനാൽ ഭാരമുള്ള ഒരു പദാർത്ഥം ഭൂമദ്ധ്യത്തിലേക്കു് കൃഷേളിമമാകുന്നു എന്നു പറയപ്പെട്ടു. കേവലം ഈ അർത്ഥത്തിൽ അല്ല ഇപ്പോൾ കർഷശബ്ദത്തെ ഉപയോഗിക്കുന്നതു്. എന്തെന്നാൽ മഴയുടെ ബിന്ദു ഭൂതലത്തിലേക്കു വീഴുന്നതുപോലെ, ഏതു ഭൗതികപദാർത്ഥവും അന്യമായ ഭൗതിക പദാർത്ഥത്തോടു് അടുക്കുവാൻ ഭാവിക്കുന്നു എന്നും, ഒരു പദാർത്ഥത്തിന്റെ സ്വഭാവം എന്തുതന്നെ ആയിരുന്നാലും അതിന്റെ ഏതെങ്കിലും രണ്ടു ഭാഗങ്ങൾ, തടവില്ലാതിരുന്നെന്നു വരികിൽ വാസ്തവത്തിൽ അന്യോന്യം അടുക്കും എന്നുമുള്ള സാമാന്യവിധിയെ അല്ലെങ്കിൽ പ്രകൃതിനിയമത്തെ അനേകം സൂക്ഷ്മങ്ങളായ പ്രേക്ഷണങ്ങളും പ്രയോഗങ്ങളും കൊണ്ടു് ശാസ്ത്രജ്ഞന്മാർ നിർണ്ണയിച്ചിരിക്കുന്നു.”

ഡാക്ടർ ഫാസ്റ്റരുടെ ശരീരശാസ്ത്രവും അവിടുന്നു ഭാഷാന്തരം ചെയ്തെങ്കിലും, പ്രസിദ്ധീകരിച്ചിട്ടുള്ളതായി തോന്നുന്നില്ല. ഭാഷാമുദ്രാരാക്ഷസവും, നളചരിതം ആട്ടക്കഥയുടെ നാടകരൂപത്തിലുള്ള വിവർത്തനവും ആണു് അവിടുത്തേ ഇതര കൃതികൾ. ഇവ കൂടാതെ ഭാഷാപോഷിണിയിലും മറ്റും അവിടുന്നു് അനേകം ഉപന്യാസങ്ങൾ പ്രസിദ്ധപ്പെടുത്തിക്കണ്ടിട്ടുണ്ടു്. 1119-ൽ അവിടുന്നു് ദിവംഗതനായി.

ടി. സി. പരമേശ്വരൻ മൂസ്സു്

ചോലക്കരയില്ലത്തു് പരമേശ്വരൻമൂസ്സു് 1042-ൽ ജനിച്ചു. പുന്നശ്ശേരി നീലകണ്ഠശർമ്മ എന്ന മഹാപണ്ഡിതന്റെ ശിഷ്യന്മാരിൽ അഗ്രഗണ്യനായിരുന്ന അദ്ദേഹം ഏറിയ കാലം വിജ്ഞാന ചിന്താമണി മാസികയുടേയും പ്രസ്സിന്റേയും നടത്തിപ്പിൽ ഗുരുവിനെ സഹായിച്ചുകൊണ്ടിരുന്നു. ഈശ്വരാനന്ദസരസ്വതി എന്ന പേരിൽ അദ്ദേഹം മുപ്പതിൽപരം ജ്ഞാനസംവർദ്ധകങ്ങളായ ധാർമ്മിക ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അവയിൽ പ്രധാനം നാരായണീയം ശ്യാമസുന്ദരം വ്യാഖ്യാനം, സന്ധ്യാവന്ദനം ഭാഷ്യം ഇവയാകുന്നു. എന്നാൽ അദ്ദേഹത്തിന്റെ യശസ്സു് പ്രധാനമായി നിലനില്ക്കുന്നതു് അമരകോശത്തിന്റെ വ്യാഖ്യാനം വഴിയാണു്. ആ കൃതിയെ അഭിനന്ദിച്ചു് മാനവിക്രമൻ ഏട്ടൻ തമ്പുരാൻ അദ്ദേഹത്തിനു അഭിനവവാചസ്പതി എന്ന ബിരുദം നല്കി. ത്രിവേണി എന്ന പേരിൽ അതിന്റെ ഒരു സംഗ്രഹം പ്രസിദ്ധപ്പെടുത്തുന്നതിനായി പ്രസ്സിൽ കൊടുത്തിട്ടു് അധികകാലം കഴിയുംമുമ്പേ—അതായതു് 1114 വൃശ്ചികം 7-ാം തീയതി—അദ്ദേഹം പരലോകം പ്രാപിച്ചു.

ടി. സി. അച്യുതമേനോൻ

ഭാഷാസംഗീത നാടകാഭിനയത്തെ കേരളത്തിൽ പ്രചരിപ്പിച്ചവരുടെ കൂട്ടത്തിൽ പ്രധാനികൾ ടി. സി. അച്യുതമേനോൻ, എരുവ ചക്രപാണിവാര്യർ, സരസഗായകകവിമണി കെ. സി. കേശവപിള്ള ഇവരായിരുന്നു. അവരുടെ കൃതികൾക്കുണ്ടായിട്ടുള്ളിടത്തോളം പ്രചാരം മറ്റു നാട്യകൃതികൾക്കൊന്നിനും ഉണ്ടായിട്ടില്ലെന്നു നിസ്സംശയം പറയാം.

ടി. സി. അച്യുതമേനോൻ സാമാന്യം വ്യുല്പത്തിയുള്ള ഒരു കവിയും നല്ല ഗായകനും നടനുമായിരുന്നു. സംഗീതനൈഷധത്തിൽ കിരാതന്റെ പാർട്ടു് അദ്ദേഹമായിരുന്നത്രേ അഭിനയിക്കാറുണ്ടായിരുന്നതു്. അദ്ദേഹം 1044-ൽ ജനിച്ചു. സംഗീതനൈഷധം, ഹരിശ്ചന്ദ്രചരിതം എന്നീ കൃതികൾ അദ്ദേഹത്തിന്റെ വകയായി മലയാളികൾക്കു ലഭിച്ചിട്ടുണ്ടു്. അവയിൽ സംഗീതനൈഷധത്തിനു് ഇരുപതോളം പതിപ്പുകൾ ഉണ്ടായിട്ടുള്ളതിൽ നിന്നു് അതിനു് എത്രത്തോളം പ്രചാരം അക്കാലത്തുണ്ടായിരുന്നു എന്നൂഹിക്കാം. ആദ്യത്തെ അഞ്ചു വർഷങ്ങൾക്കിടയിൽത്തന്നെ പതിനായിരുത്തി മുന്നൂറു പ്രതികൾ വിറ്റുതീർന്നു. എന്നാൽ അദ്ദേഹത്തിന്റെ ഹരിശ്ചന്ദ്രചരിതം വാരിയരുടേതുപോലെ പ്രസിദ്ധമല്ല. അദ്ദേഹം 1117-ൽ മരിച്ചു. സംഗീത നൈഷധത്തിലെ ഒരു ശ്ലോകവും ഗാനവും ചുവടേ ചേർക്കുന്നു.

മാനേലുംമിഴി ദുഷ്ടരാമസുരരും ചൊല്ക്കൊണ്ട ദിക്പാലരും
മാനംചേർന്ന നരേന്ദ്രരൊക്കെയുമഹോ നിന്നേ ലഭിച്ചീടുവാൻ
മാനംവിട്ടധികം പ്രയത്നമതുചെയ്തെന്നാകിലും നിന്നെയി-
ന്നൂനംവിട്ടൊരു പൂർവജന്മസുകൃതംകൊണ്ടിന്നു കൊണ്ടീടിനേൻ.

ചെഞ്ചുരുട്ടി–രൂപകം
  1. കാമിനിമണേ മനമോടുമനം—ചേർത്തു നമ്മുടെ കാമം സാധിപ്പിച്ചോരന്നം—ശൂന്യമാകയാൽ. കാമി
  2. ഗരളം ശംഭുദേവൻ തന്റെ കരളിലെന്നപോൽ കരളിതെന്റെ ഖേദസുഖത്തിൽ നടുവിലാണഹോ. കാമി
  3. കുണ്ഡിനത്തിൽ ചെന്നു നിന്നെ—ക്കണ്ടുചൊന്നതും പൂർണ്ണമോദം തിരിയേ വന്നു തമ്മിൽച്ചേർത്തതും. കാമി
  4. ഓരുന്നേരത്തവനേ നേരേ കണ്ടിടായ്കയാൽ ചേരുന്നല്ലലഖിലസുഖവും ദൂരെ നീക്കുന്നു. കാമിനി
നടുവത്തു മഹൻ നമ്പൂരിപ്പാടു്

നടുവത്തു മഹൻനമ്പൂരിപ്പാടു് അച്ഛനെപ്പോലെതന്നെ നല്ല വാസനാകവിയായിരുന്നു. ഞാൻ എറണാകുളത്തു് ഈയ്യാട്ടിൽപ്പണിക്കരുടെ വീട്ടിൽ പഠിച്ചു താമസിച്ചിരുന്ന കാലത്തു് അദ്ദേഹം പണിക്കരെ കാണുന്നതിലേക്കായി അവിടെ കൂടക്കൂടെ വരാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സരസഭാഷണത്തിൽ പലപ്പോഴും ഞാൻ മുഗ്ദ്ധനായിപ്പോയിട്ടുണ്ടു്.

അദ്ദേഹം 1043-ൽ ജനിച്ചു. നടുവത്തച്ഛന്റെ ജീവചരിത്രം നോക്കുക. അദ്ദേഹത്തിന്റെ ഖണ്ഡകൃതികൾ സംഗ്രഹിച്ചു് പുസ്തകരൂപേണ പ്രസിദ്ധീകരിച്ചിട്ടുള്ളതിനാൽ ഇവിടെ വിവരിക്കുന്നില്ല. സീമന്തിനീചരിതം എന്ന കൂട്ടുയാദാസ്തുകവിതയുടെ നാലും അഞ്ചും സർഗ്ഗങ്ങൾ അദ്ദേഹത്തിന്റേതാണു്. അതിൽനിന്നു് ഏതാനും പദ്യങ്ങൾ ഉദ്ധരിക്കാം.

മഹാരാജ! ഭാഗ്യം മഹാഭാഗ്യമിന്നീ
മഹാ ദിവ്യലോകം പ്രവേശിച്ച കാര്യം
മഹാദേവദേവന്റെ കാരുണ്യമൊന്നേ
സഹായം പ്രപഞ്ചത്തിലോർക്കുമ്പൊഴാർക്കും
കിനാവിങ്കലുംകൂടിയെത്താത്ത ലോക-
ത്തനായാസമെത്തിബ്ഭവൽപ്രീതി നേടി
മനാഗോന്നുമല്ലെന്റെ പുണ്യം, സുഖാസ-
ജ്ഞനാവാപ്തിയൊന്നിങ്കലെന്നാപ്തവാക്യം.
ഫുണിക്കോപ്പു ചാർത്തുന്ന ദേവന്റെ ചൂഡാ-
മണിക്കുള്ള വംശത്തിലാണെന്റെ ജന്മം
ഗണിച്ചാലൊടുങ്ങാതെയൂഴീശർപാദം
പണിഞ്ഞീടുവോനെൻ പിതാവിന്ദ്രസേനൻ.
മുദാ താതപാദന്റെ ചൊല്ക്കീഴടങ്ങി-
സ്സദാനേരമക്ഷോണി രക്ഷിച്ചിരിപ്പോൻ
സദാരൻ മഹാരാജ! ഞാനോർക്ക ചന്ദ്രാം-
ഗദാഖ്യൻ വിഭോ വൈരസേനിക്കു പൗത്രൻ.
എനിക്കുണ്ടു പെറ്റമ്മ ഞാൻ വേണ്ട സീമ-
ന്തിനിക്കച്ഛനിച്ചിത്രവർമ്മക്ഷിതീശൻ
ജനിച്ചില്ല സന്താനമെൻതാമരാക്ഷി-
ക്കിനിക്കേൾക്ക ഞാനീ നിലയ്ക്കായ കാര്യം.
ഒരിമ്പം കലർന്നിട്ടു ഞാൻ കൂട്ടർകൂടീ-
ട്ടൊരിക്കൽ പുറപ്പെട്ടു കാളിന്ദിയാറ്റിൽ
തെരിക്കെന്നൊരോടംകുളിപ്പാൻ മഴക്കാ-
റൊരിമ്മിക്കുമില്ലാത്ത നാളാത്തമോദം.
ചൊരിഞ്ഞു മഹാമാരി, കാറ്റൂതിയോടം
ചെരിഞ്ഞു പിടിച്ചിട്ടു നിന്നില്ല മുങ്ങീ
പിരിഞ്ഞു തുണക്കാർ, കിടന്നേറെ നട്ടം-
തിരിഞ്ഞു പരം ഞാൻ പൊടുക്കെന്നു താണൂ.

‘ഒരു സങ്കടം’ അദ്ദേഹത്തിന്റെ ഖണ്ഡകൃതികളിലൊന്നാണു്. വള്ളത്തോളിനു് ബാധിര്യം ബാധിച്ചതിനെപ്പറ്റിയുള്ള ഒരു വിലാപവും അതിന്റെ പരിഹാരത്തിനായുള്ള പ്രാർത്ഥനയുമാണതു്.

നാലാറുപേരൊടൊരുമിച്ചു നിരന്നിരുന്നു
കോലാഹലം വെടി പറഞ്ഞു തകർത്തിടുമ്പോൾ
ചേലാർന്നൊരെൻപ്രിയവയസ്യനെഴും വികാരം
ശൈലാത്മജേ! വലിയ സങ്കടമൊന്നു കാണ്മാൻ.
ഉണ്ടായനാൾമുതലലഞ്ഞഴകുള്ള കേൾവി-
യുണ്ടായ്വരാൻ കരുതി നിങ്കഴലിൽ ഭജിക്കേ
ഉണ്ടായിരുന്ന നിജ കേൾവിയുമസ്തമിച്ചു
കണ്ടാൽ നിനക്കു സുഖമോ സുരലോകവന്ദ്യേ!
ധന്വന്തരിക്കരിയ പെങ്ങൾ ഭിഷക്തമന്റെ
തന്വദ്ധമംബ! സുരവൈദ്യർ തൊഴുന്ന ദൈവം
മമ്പന്തരങ്ങൾ വിളയും വിളഭൂമി, നിയ്യേ!
തന്വംഗി! നിങ്കലമരാത്ത ഗളങ്ങളുണ്ടോ?

മഹിഷമർദ്ദനം വഞ്ചിപ്പാട്ടു് വളരെ ഹൃദ്യമായിട്ടുണ്ടു്.

കടുദംഷ്ട്രം കടിച്ചുകൊണ്ടിടയ്ക്കിടയ്ക്കിടിനാദ-
മിടയുംമട്ടലറിബ്ഭൂ വിളങ്ങി ദേവി
വടിവോടത്രിമൂർത്തികൾക്കടിമയായടിക്കമ്പി-
ട്ടുടനടി നടന്നു ഞാണൊലി മുഴക്കി
ഉലകുകൾ നിറഞ്ഞു ഞാണോശയുമട്ടഹാസവും
മലകളുമവനിയും കുലുങ്ങിയപ്പോൾ
ജലധികളേഴുമൊപ്പം കലങ്ങിപ്പോയ് ചരാചരം
നിലതെറ്റിത്തലചുറ്റിപ്പകച്ചു പാരം
ഇടികേൾക്കും സിംഹദംഷ്ട്രം കടിച്ചുടൻ സട കൂർമ്പി-
ച്ചെടുത്തു ചാടിടുംപടി കടുമദത്താൽ
ഉടനെയിഗ്ഘോഷം കേൾക്കുന്നിടംനോക്കിപ്പടകൂട്ടീ-
ട്ടടരെങ്കിലടരെന്നു മഹിഷൻ പാടേ
ഓടിയങ്ങോട്ടടുത്തപ്പോൾ കോടിസൂര്യനിടചേർന്നു
ധാടിതേടിയുടവാർന്ന ദേവിയെക്കണ്ടു.

ആശ്രമപ്രവേശം, കാവ്യശകലങ്ങൾ, ഗുരുവായൂരപ്പൻ കഥ, പിഷാരിയ്ക്കലമ്മ, സന്താനഗോപാലം ഇവയാകുന്നു അദ്ദേഹത്തിന്റെ മറ്റു കൃതികൾ.

നടുവത്തു മഹൻനമ്പൂരിപ്പാടു് 1119-ൽ ഇഹലോകവാസം വെടിഞ്ഞു.

കുമ്മനം ഗോവിന്ദപ്പിള്ള

1047-ൽ ജനിച്ചു. ഇംഗ്ലീഷും മലയാളവും അദ്ദേഹത്തിനു നല്ലപോലെ വശമായിരുന്നു. വളരെക്കാലം നസ്രാണിദീപികയുടെ പത്രാധിപത്യം പ്രശസ്തമായ വിധത്തിൽ നടത്തി. മുരാരിയുടെ സുപ്രസിദ്ധ നാടകമായ അനർഘരാഘവത്തെ ഭാഷയിലേക്കു വിവർത്തനം ചെയ്തിട്ടുള്ളതിനു പുറമേ ശ്രീചിത്രോദയം എന്നൊരു സ്വതന്ത്രകൃതിയും അദ്ദേഹം രചിച്ചിട്ടുണ്ടു്.

മാതൃകയ്ക്കായി അനർഘരാഘവത്തിലെ രണ്ടു പദ്യങ്ങൾ ഉദ്ധരിക്കാം.

മുപ്പാരെങ്ങനൊയക രാക്ഷസവരൻ
സന്തപ്തമാക്കീ പരം
കെല്പാർന്നെങ്ങനെ പത്മനാഭനുളവായ്
മാർത്താണ്ഡഗോത്രത്തിലും
സ്വഭാഷാ സ്വയമേ മുനിപ്രവരനിൽ
ശോഭിച്ചതെവ്വണ്ണമി-
ന്നപ്പോലെ കവികൾക്കിതൊക്കെയെളുതാം
മുജ്ജന്മപുണ്യത്തിനാൽ.
ആമോദത്തൊടുയർന്നു യാഗമധികം
ചെയ്യുന്ന നിന്നമ്പിയം
കാമം വാരിധിയെക്കുഴിച്ചു സഗരൻ
യാഗങ്ങളെച്ചെയ്തവൻ
ഈ മന്ദാകിനി നിന്റെ പൂർവികചരി-
ത്രത്തിൻ കൊടിക്കൂറയാ-
ണീമട്ടായതു തൻ ത്രിലോകഗുരുവിൻ-
സാമർത്ഥ്യമാണൊക്കയും.

എം. കുഞ്ഞൻവാരിയർ

മികച്ച സംസ്കൃതഭാഷാപണ്ഡിതനും വൈദ്യനും കവിയുമായിരുന്ന കുഞ്ഞൻവാരിയർ അനവധി ഭാഷാകാവ്യങ്ങൾ രചിച്ചിട്ടുണ്ടു്. 1118-ൽ മരിച്ചു. ചില കൃതികളിൽ നിന്നു മാത്രം ഉദാഹരണങ്ങൾ ചേർക്കുന്നു.

  1. നമ്മുടെ അമ്മ–
    ചൊല്ലാമെടുത്തു കഥയൊന്നിഹ ഞാനതുള്ളി-
    ലെല്ലാരുമോർത്തിടുകിലമ്മയെ വാഴ്ത്തുമേറ്റം
    വല്ലാതെ മൂർഖനൊരു നായർ വയസ്സു മൂത്തു്
    പല്ലാടുമമ്മയൊടുമൊത്തൊരിടത്തു പാർത്തു.
    മൂപ്പർക്കു ശുണ്ഠി ചെറുതല്ല, വയസ്സിനന്നു
    മൂപ്പത്ര ചെന്ന കിഴവിക്കുമൊതുക്കമില്ല
    ആപ്പട്ടണത്തിലെഴുവോക്കിവർ തമ്മിലുള്ള
    മാപ്പറ്റൊരാക്കലഹമേറ്റമുപദ്രവംതാൻ.
    കള്ളുംകുടിക്കുമെതിരില്ലിവനാരുമെന്നു
    ഭള്ളും നടിക്കുമെവരോടുമിവൻ ശഠിക്കും
    തുള്ളും കയർക്കുമിവ കാണ്മൊരു തള്ളയുള്ളിൽ
    തള്ളും പുരുപ്രണയസംഭ്രമമാർന്നടുക്കും.
    ഉൾക്കൂറിയന്നണയുമമ്മ ചൊടിച്ചനിഷ്ട-
    മുൽക്കൂലവന്മദമെഴുന്നവനോടു ചൊല്ലും
    ആ ക്രൂരനോ കലശലായ് കലഹിക്കുമെന്ന-
    ല്ലാക്കൂനിയെ ക്ഷിതിയിലിട്ടു ചവിട്ടുമേറ്റും.
    പെറ്റമ്മയോടിതുവിധം കയറിക്കടന്നു
    കുറ്റം നടത്തുമവർതൻകഥയെത്ര കഷ്ടം!
    തെറ്റെന്നെണീറ്റഥ മുതുക്കിയൊതുക്കിയത്ത-
    ലേറ്റം രസാലവനു ചോറു വിളമ്പിയൂട്ടും.
  2. ഒരു സന്താപദശകം (പുത്രവിയോഗത്തെപ്പറ്റി)–
    സ്മരിച്ചോർക്കുമാപത്തറുന്നമ്മയാദ്യം
    മരിച്ചൂ മരിക്കേണ്ട കാലം വരാതെ
    ഇരിക്കട്ടെയാക്കഷ്ടമെന്നല്ല പിന്നെ-
    ത്തെരിക്കുന്നു പോയ് ജ്യേഷ്ഠനേറ്റം വിശിഷ്ടൻ
    അവാൎയ്യാൎത്ത ി ബാധിച്ചു ബോധിച്ചു ഹൃത്തിൽ
    ഭവാംഘ്രിദ്വയംവച്ചു പൂജിച്ചു നിത്യം
    ഭവാന്നത്തിനായ് മാർഗ്ഗമോർത്തോർത്തു ഞാനും
    നവാസ്വാസ്ഥ്യമുൾക്കൊണ്ടു ദീക്ഷിച്ചിരുന്നേൻ.
    ഉടൻ പിന്നെ നേരിട്ട കഷ്ടം നിനച്ചാ-
    ണുടഞ്ഞെന്റെ ഹൃത്തട്ടു പൊട്ടുന്നിതിപ്പോൾ
    കടന്നെന്തുമീയന്തകൻ ഹന്ത ചെയ്‍വാൻ
    തുടർന്നാകിലെന്താണൊരന്തം ജഗത്തിൽ.
    പഠിപ്പിച്ചു പാസ്സാക്കിയുദ്യോഗമൊന്നും
    പിടിപ്പിച്ചൊരുത്സാഹമുൾക്കാമ്പിലേറ്റം
    തടിപ്പിച്ചു വിട്ടുള്ളൊരെൻപൈതലെസ്സം
    ഘടിപ്പിച്ചു തൻ കയ്യിലയ്യോ കൃതാന്തൻ.
  3. ചിത്രചരിത്രം–
    ആരാജമാനസുമകോളമഗാത്രനാക-
    മാരാജമാന്യ നൃപതിപ്രിയഭാഗിനേയൻ
    ദൂരാർത്തനക്കനകഗാത്രിയെ ഹൃത്തിലേന്തി-
    യാരാലണഞ്ഞു ബത തൽപുരിഭൂരിയന്നം.
    ഇന്നാടശേഷവുമടക്കി നയാൽബ്ഭരിക്കും
    കുന്നാഴിനാഥനധികം പ്രിയനിക്കുമാരൻ
    എന്നാട്ടിലും മഹിതനെന്തവിടേയ്ക്കസാധ്യ-
    മെന്നാലുമന്നു ബത കുന്ദശരാർത്തനായി
    സദ്രാമണീയകമിണങ്ങുമൊരുത്തിയെക്ക-
    ണ്ടുദ്രാഗമായ്ക്കരളിതെന്നു വെറുക്കയാലോ
    വിദ്രാവിതോരുസുഖനാമവിടേയ്ക്കു ഹന്ത
    നിദ്രാവധൂടിയരികത്തണയാതെയായി.

ഇവ കൂടാതെ ജനകോപദേശം, ദക്ഷിണയാത്ര, മുക്തിസ്ഥലവിലാസം എന്നിങ്ങനെ അദ്ദേഹം അനേകം കൃതികൾ രചിച്ചിട്ടുണ്ടു്.

ആലത്തൂർ അനുജൻ നമ്പൂരിപ്പാടു്

നല്ല ഫലിതരസികനായ കവിയും ഗദ്യകാരനും ആയിരുന്നു. റാണി ഗംഗാധരലക്ഷ്മിയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കൃതി. കവിതകളിൽ ചിലതു് ഉദ്ധരിക്കാം.

  1. പണയത്തിൽപ്പെട്ട പാഞ്ചാലി–
    ഒരു വസ്ത്രമുടുത്തു തീണ്ടലായ്വാ-
    ണരുളും പാർഷതിയെപ്പിടിച്ചിഴയ്ക്കേ
    പുരുകോപമിയന്നു കൺ ചുവത്തി-
    പ്പരുഷം ധർമ്മജനോടു ഭീമനോതി.
    കരുതാതെ കളിച്ചു നാടു വില്ക്കും
    പുരുഷന്മാർ പലരുണ്ടു പാരിടത്തിൽ
    കരുതീടുകിലേവമിഷ്ടമേറ്റം
    പെരുകുംപെണ്ണിനെ വിറ്റതില്ലൊരാളും
    ഗുണമേറ്റമെഴും ഭവാനുമേവം
    പ്രണയംചേർന്നൊരു ഞങ്ങൾ നാലുപേരും
    പണയത്തിലിരുന്നതെന്തു സാരം
    തൃണമാണായതു ഞങ്ങൾ ദാസരല്ലോ.
  2. ലക്ഷ്മീവിലാസത്തിലെ പറ.
    ഘനശൈത്യമകന്നുമഞ്ഞൊഴിഞ്ഞി-
    ട്ടനഘശ്രീമകരാവസാനകാലം
    ധനധാന്യസമൃദ്ധിപൂണ്ടുമന്നിൽ
    ജനമാനന്ദരസത്തിൽ മുങ്ങിടുന്നു.
    അരുണാമലകാന്തി ചിന്തുമോമൽ-
    ത്തരുണാർക്കൻ തരമോടുദിച്ചുയർന്നു
    ഒരുപാടു പരന്നെഴുന്ന വിയൂ-
    രൊരുപാടംകമനീയയായ്ക്കഴിഞ്ഞു.
  3. അംബാഷ്ടകം, യമകം.
    പുരുതപസ്വിമനോഭവജിന്മന-
    സ്സൊരുമയാർന്നു കവർന്നൊരു ചണ്ഡികേ
    ഗുരുപയോധരനമ്രസുമധ്യമേ
    സുരുചിരോരു ചിരോദയമേകണേ.
    പലവിധം പതറുന്നൊരു കാമമാം
    വലയിലാണ്ടു വലഞ്ഞൊരിടത്തുമേ
    നിലപൊറാത്ത മനസ്സിനു നീ കൃപാ-
    നിലയമേ ലയമേകക നിൻപദേ.
  4. അശോകോദ്യാനത്തിലെ സീത.
    നീച! നിഷ്ഠുര നിശാടനെങ്ങു നീ
    നീ ചതിച്ച രഘുനാഥനെങ്ങെടോ?
    കാചമെങ്ങു? മണിയെങ്ങു? ചിത്തസം-
    കോചമില്ല ചെറുതല്ലി? രാവണ!
    പ്രാണനാഥ രഘുനാഥനിന്നു മൽ-
    ത്രാണനത്തിനൊരശക്തനെങ്കിലോ
    പ്രാണനിങ്ങു പൊലിയട്ടെ, ചേതമെ
    ന്താണതിൽ തവ നിശാചരാധമ!
    കാടു നല്ല മണിമേടയാം ചരൽ-
    പ്പാടുമാഞ്ഞ മലർമെത്തയായ്വരും
    വാടുകില്ല വെയിലത്തു രാമനെ-
    ക്കേടുവിട്ടനുചരിച്ച മൈഥിലി.

ആഞ്ജനേയവിജയം കൂട്ടുയാദാസ്തുകവിതയിലെ ആറാംഭാഗം—

മലയൊടു സമമായിരുന്ന ദേഹം
മല തനു തുല്യമഹോ കനം കുറച്ചു
ബലനിധിപവമാന സുനുതാനീ
നില പലതേല്പതിവെന്തു ചിത്രം?

ആലത്തൂർ അനുജൻ നംപൂരിപ്പാടു് 1118-ൽ ദിവംഗതനായി.

മൂർക്കോത്തു കുമാരൻ

1049-ൽ ജനിച്ചു. നല്ല സരസഗദ്യകാരനായിരുന്നു. ഒൻപതു കൊല്ലത്തോളം മലബാർ വിദ്യാഭ്യാസസമിതിയിലെ അംഗമായിരുന്നു. അതിനും പുറമേ വടക്കൻകോട്ടയം താലൂക്കു ബോർഡു് പ്രസിഡണ്ടായും, മദ്രാസ് സർവകലാശാലാപരീക്ഷകനായും ഇരുന്നിട്ടുണ്ടു്. നല്ല നിരൂപകനും പത്രപ്രവർത്തകനും ആയിരുന്നു. അദ്ദേഹത്തിന്റെ ഇന്ദുലേഖാനിരൂപണം ഉത്തമമായ വിമർശനത്തിനു മാതൃകയായി വിളങ്ങുന്നു. അമ്പുനായർ, വസുമതി, വെള്ളിക്കൈ, കാകൻ, ആശാകുല എന്നീ കഥകളും, നാണുഗുരുസ്വാമികൾ, കുമാരനാശാൻ, ചന്തുമേനോൻ, കുഞ്ഞുരാമൻനായനാർ ഇവരുടെ ജീവചരിത്രങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ടു്. ഫലിതം പറയുന്നതിലും എഴുതുന്നതിലും അതിവിദഗ്ദ്ധനായിരുന്നു. 1117-ൽ മരിച്ചു.

ഓടാട്ടിൽ കേശവമേനോൻ

1051 മീനത്തിൽ ജനിച്ചു. പിതാവു് മൂവാറ്റുപുഴ മുൻസിഫ്കോടതി വക്കീലായിരുന്ന കവളപ്പാറ ഗോവിന്ദമേനോനായിരുന്നു. ചെറുപ്പത്തിലേ പിതൃവിയോഗം സംഭവിക്കയാൽ ആ ബാലൻ പിതൃവ്യനായ കുമാരമേനോന്റെ കൂടെ താമസിച്ചാണു് പഠിത്തം നടത്തിയതു്. കുമാരമേനോൻ അന്നു് കോട്ടയം ജില്ലാക്കോടതി വക്കീലായിരുന്നു. ജസ്റ്റിസ് കെ. പി. ഗോപാലമേനോനും, ചൈനയിലെ ഇന്ത്യൻ പ്രതിനിധിയായ കെ. പി. എസ്. മേനോനും അദ്ദേഹത്തിന്റെ പുത്രന്മാരാണു്. മെട്രിക്കുലേഷൻ പാസ്സായശേഷം കേശവമേനോൻ തിരുവനന്തപുരത്തു വന്നു് വക്കീൽപരീക്ഷയ്ക്കു പഠിച്ചു. 1076-ൽ മൂവാറ്റുപുഴെ പ്രാക്‍ടീസു തുടങ്ങി. സംഗീതത്തിലും സാഹിത്യത്തിലും അദ്ദേഹത്തിനു് ഒരുപോലെ അഭിരുചിയുണ്ടായിരുന്നു. കുമാരാഷ്ടകം, ടിപ്പുവും മലയാളരാജ്യവും, കപോതസന്ദേശം ഇവയാണു് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. 1121 മിഥുനം 24-നു ഒറ്റപ്പാലത്തുള്ള സ്വവസതിയിൽവച്ചു മരിച്ചു.

ഭാഷാപോഷിണിസഭയിൽ വച്ചു് സമ്മാനാർഹമായിത്തീർന്ന ഒരു കവിതയാണു് ടിപ്പുവും മലയാളരാജ്യവും. അതു് 1087-ൽ പുസ്തകരൂപേണ പ്രസിദ്ധപ്പെടുത്തി. ഒന്നുരണ്ടു പദ്യങ്ങൾ ഉദ്ധരിക്കാം.

കടുതരമദമാർന്നിടുന്ന മൈസൂർ-
ക്കടുവ കൊടുമ്പിരിപൂണ്ടു പൽകടിച്ചു
കടുകിടയുമൊഴിച്ചിടാതെയോരോ
കഠിനത കാട്ടിടുവാനുറച്ചിറങ്ങി.
കുടകൾ കൊടികളും ദിഗന്തമെല്ലാ-
മുടനുടയും വെടിയും തുടർന്നുകൊണ്ടു്
പടയുടെ നടുവിൽ പ്രതാപമോടും
പടഹമടിച്ചു മുഴക്കി യാത്രയായി

1103-ൽ ആണു് ഞങ്ങൾ തമ്മിൽ ആദ്യമായി പരിചയപ്പെട്ടതു്. അതിനു രണ്ടു കൊല്ലങ്ങൾക്കു മുമ്പിൽ സാഹിത്യപഞ്ചാനനന്റെ പ്രൗഢാവതാരികയോടുകൂടി കപോതസന്ദേശം പ്രസിദ്ധീകരിക്കപ്പെട്ടു. അതിലെ നായകൻ ആദ്യത്തെ ജർമ്മൻ മഹായുദ്ധകാലത്തു് ജർമ്മനിയിൽ അകപ്പെട്ടുപോയ ഒരു നായർ യുവാവാണു്. അയാൾ തൃശ്ശിവപേരൂർ താമസിച്ചിരുന്ന പ്രിയതമയ്ക്ക് ഒരു കപോതംമുഖേന സന്ദേശം അയയ്ക്കുന്നതാണു് ഇതിവൃത്തം. പി. കെയുടെ അഭിപ്രായത്തിൽ “യഥാർത്ഥമായ അനുരാഗം ക്ഷോഭണമായ യുദ്ധകോലാഹലമോ വിഭ്രമകരമായ പാശ്ചാത്യ മായാപ്രപഞ്ചമോ കൊണ്ടു ബാദ്ധ്യമാകാതെ ഗിരിസാഗരാദി വിഘ്നങ്ങളെ അതിലംഘിച്ചു്, നിഭൃതമായി സ്വാശ്രയോന്മുഖമായി പ്രവഹിക്കുന്ന രസം വളരെ ഭംഗിയായി ഇതിൽ പ്രതിപാദിച്ചു കാണുന്നു.” എല്ലാ പദ്യങ്ങളിലും കേരളവർമ്മപ്രാസം ഘടിപ്പിച്ചിട്ടുണ്ടു്. ഒന്നുരണ്ടു പദ്യങ്ങൾ താഴെ ചേർക്കുന്നു.

വങ്കാടല്ലഗ്ഗിരിസുഗമമാം നന്ദനോദ്യാനലക്ഷ്മീ
സങ്കാശത്വംതടവിയഖിലാനന്ദസന്ദായകംപോൽ
ശങ്കാലേശം കുലിശഹതിയാൽ ഗോത്രഭിത്തിന്നുതോന്നി-
പ്പങ്കായിച്ചേർന്നതുമുതലതിന്നപ്സരസ്സെന്ന നാമം.
രീതിയ്ക്കെല്ലാം ശരിവരെയൊരുക്കീട്ടു മാർഗ്ഗംതളംചെ-
യ്തുതിപ്പാടിപ്പരിമൃദുലസന്നൃത്തഭേദം നടത്തി
വീതിച്ചോരോചരമചരവും പ്രാതിനിധ്യം വഹിച്ചി-
ട്ടാതിഥ്യം ചെയ്തവിടെയതുലപ്രീതിയേറ്റും ഭവാനിൽ.

കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ

തൃശ്ശിവപേരൂർ പ്രാക്‍ടീസു കൈയേല്ക്കുംമുമ്പുതന്നെ ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു. കൈരളീപത്രാധിപരായി ദീർഘകാലം ഇരുന്നു. കുടിലിൽ നിന്നു കൊട്ടാരത്തിലേക്കു്, ഭ്രാന്തിവിലാസം, രാമദാസസ്വാമികൾ, വിദുരൻ, പ്രതാപസിംഹൻ, അഹല്യാഭായി, വില്യംടെൽ, വിദ്യാസാഗരചരിതം, ശിവഗുരു ഗോവിന്ദസിംഹൻ, ശ്രീരാമകൃഷ്ണകഥാമൃതം ഇത്യാദി കൃതികളുടെ കർത്താവാണു്. അദ്ദേഹം 1117-ൽ ആലുവാപ്പുഴയിൽ അകപ്പെട്ടു് അകാലമൃത്യു പ്രാപിച്ചു.

കവിയൂർ വെങ്കിടാചലമയ്യർ

ഇദ്ദേഹം 1051-മുതൽ 1116-വരെ ജീവിച്ചിരുന്നു. പ്രാസവഴക്കുണ്ടായപ്പോൾ അദ്ദേഹം കെ. സിയെ പരിഹസിച്ചു് ഒരു ഖണ്ഡകാവ്യം രചിച്ചു. കുമാരനാശാന്റെ പേരും പ്രതാപവും പരന്നപ്പോൾ, അദ്ദേഹത്തിനെ വ്യംഗ്യമായി അധിക്ഷേപിക്കയാൽ അദ്ദേഹത്തിനു് ഒരു ഗംഗാധരശാസ്ത്രിയുമായി പോരാടേണ്ടിവന്നു. തങ്കമ്മ, മോഹിനീവിഭ്രമം, മറ്റൊരന്യാപദേശശതകം, ചില ഖണ്ഡകാവ്യങ്ങൾ ഇവയെല്ലാം അദ്ദേഹം കൈരളിക്കു സമർപ്പിച്ചിട്ടുണ്ടു്. ചില മാതൃകകൾ താഴെ ചേർക്കുന്നു.

തങ്കമ്മ (പച്ച മലയാളകൃതി)–
ആർക്കും വരാപിറവിയാലൊരുയൎച്ച പൂണൂൽ-
ക്കാർക്കും തുലുക്കനുമൊരേനിലതന്നെപോലും
ആർക്കും മിരട്ടുലകിലമ്പലമെന്നു, നോയ-
മ്പോർക്കും തുലോമെളിമയായവളെന്തു ചെയ്യും?
തണ്ടാർമിഴിക്കരിയ മേനവനോടിണക്ക-
മുണ്ടായ് വളർന്നുവിളയന്നതറിഞ്ഞു നായർ
കൊണ്ടാടിമുന്നമവളോടു മുഷിഞ്ഞതയ്യോ
വേണ്ടാത്തതെന്നവനുറച്ചു തെളിഞ്ഞിരുന്നാൻ.

എം. ആർ. കെ. സി.

സി. കുഞ്ഞുരാമമേനോൻ എന്ന പേരിനെ മറിച്ചിട്ടതാണു് എം. ആർ. കെ. സി. അദ്ദേഹം ഒരു സരസകാഥികനായിരുന്നു് ദീർഘകാലം മംഗളോദയം കമ്പനിമാനേജർ സ്ഥാനം വഹിച്ചു. അനേകം ചെറുകഥകൾക്കു പുറമേ വള്ളുവക്കമ്മാരൻ, ഭാർഗ്ഗവരാമൻ, രഘുവംശം ഗദ്യം, ആനന്ദമഠം, ദേശബന്ധു, ഉമ്മർകുട്ടി, കനകാംഗീപരിണയം, കമ്പരാമായണം ഗദ്യം, സർ രാമവർമ്മ, ജാർജ്ജൂ പട്ടാഭിഷേകം മുതലായവയും രചിച്ചിട്ടുണ്ടു്.

കവിതിലകൻ വരവൂർ ശാമുമേനോൻ

കൊല്ലവർഷം 1050 മിഥുനം 12-ാം തീയതി കൊച്ചിശ്ശീമയിൽ കിഴക്കൻ ചിറ്റൂരിലുള്ള വരവൂർ കുടുംബത്തിൽ മണിയിൽ നാണുനായരുടേയും ഏമുഅമ്മയുടേയും സീമന്തപുത്രനായി ജനിച്ചു. അഞ്ചാംവയസ്സിൽ നാട്ടുനടപ്പനുസരിച്ചു് എഴുത്തിനിരുന്നിട്ടു് കൊടുവായൂർക്കാരനായ താച്ചുമേനോന്റെ കുടിപ്പള്ളിക്കൂടത്തിൽ ചേർന്നു. പത്തു പന്ത്രണ്ടു വയസ്സാവുംവരെ പഠിത്തത്തിൽ കഴിച്ചുകൂട്ടി. അപ്പൊഴേക്കു് വാത്സല്യനിധിയായിരുന്ന പിതാവു് മരിച്ചുപോകയാൽ, അനാഥനായിത്തീർന്ന ബാലൻ വീട്ടിലേക്കു മടങ്ങി. അവിടെ നിന്നും അചിരേണ മാതുലനെ സഹായിപ്പാനായി അദ്ദേഹത്തിന്റെ കൃഷിസ്ഥലമായ വേലാന്താവളത്തിലേക്കു പാർപ്പു മാറ്റുകയും പഠിത്തത്തിനു തല്ക്കാലം വിരാമമിടുകയും ചെയ്തു. മാതുലനു് ഭാഗിനേയന്റെ പഠിത്തക്കാര്യത്തിൽ ലേശം താല്പര്യമുണ്ടായിരുന്നില്ല. ഭാഗ്യവശാൽ അദ്ദേഹം പുത്രന്മാരെ പഠിപ്പിക്കുന്നതിലേക്കു അവരുടെ വാസസ്ഥാനമായിരുന്ന നല്ലേപ്പള്ളി എന്ന സ്ഥലത്തു് ഒരു ശാസ്ത്രിയെ നിയോഗിച്ചിരുന്നു. നമ്മുടെ ശാമുക്കുട്ടി ആഴ്ചയിൽ ഒന്നു രണ്ടുതവണ ഏഴെട്ടുമൈൽ നടന്നു് അവിടെച്ചെന്നു മാതുലേയന്മാരോടുകൂടി സംസ്കൃതം പഠിക്കാൻ തുടങ്ങി. ദൈവഗത്യാ ആ പഠിത്തവും ദീർഘകാലം നിന്നില്ല. പ്രസ്തുത മാതുലന്റെ നിഷ്കരുണമായ പെരുമാറ്റത്തിൽ നമ്മുടെ ബാലൻ ചിറ്റൂരേക്കു തിരിച്ചുപോന്നു.

വീട്ടിൽ വന്നപ്പോൾ കുടുംബഭാരം കൂടി ഈ അനാഗതശ്മശ്രുവിന്റെ ചുമലിലായി. മാതാമഹി, മാതാവു്, ഒന്നുരണ്ടു സഹോദരന്മാർ ഇവരെപ്പുലർത്തുന്നതിലേക്കു് അദ്ദേഹം ചിറ്റൂർ അംശം കച്ചേരിയിൽ എഴുത്തുപണി കൈയ്യേറ്റു. എന്നാൽ ഉപരിപഠനത്തിനു് ഇവിടെ ഒരു സൗകര്യം ലഭിച്ചു. ഗൃഹത്തിനടുത്തു് ചിറ്റൂർ തോലക്കാട്ടു ഗോപാലമോനോൻ എന്നൊരു വിദ്വാൻ താമസിച്ചിരുന്നു. ശാമുമേനോൻ അദ്ദേഹത്തിനു ശിഷ്യപ്പെട്ടു് നാടകാലങ്കാരപര്യന്തം പഠിച്ചു. അതിനോടുകൂടി ലേഖനവ്യവസായത്തിലും ഏർപ്പെട്ടു. ആദ്യലേഖനങ്ങൾ ജനരഞ്ജിനി പത്രത്തിലായിരുന്നു പ്രസിദ്ധപ്പെടുത്തിയതു്. പിന്നീടു് കവനോദയത്തിലും രസികരഞ്ജിനിയിലും എഴുതുവാൻ ആരംഭിച്ചു. കൃഷ്ണാവിവാഹം എന്ന കൃതി കവനോദയക്കാരാണു് പുസ്തകരൂപേണ പ്രസാധനം ചെയ്തതു്. ഗദ്യമാലികയിൽ കാണുന്ന ചില പ്രബന്ധങ്ങൾ അദ്ദേഹം രസികരഞ്ജിനിയിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളവയാകുന്നു.

18-ാം വയസ്സിൽ അദ്ദേഹത്തിനു് ഒരു ദിവ്യാനുഭൂതി ഉണ്ടായത്രേ. കുടുംബഭാരത്താലും മറ്റും വിഷമിച്ചു ജീവിതം ദുർഭരമായിത്തോന്നിയ ഈ നവയുവാവു് ചിറ്റൂർക്കാവിന്റെ നടയ്ക്കൽ ചെന്നു് തന്റെ ക്ലേശഭാരത്തെ ശമിപ്പിക്കേണമേ എന്നുള്ള പ്രാർത്ഥനയോടുകൂടി വീണു് കുറേനേരം കിടന്നു. തദവസരത്തിൽ ഒരു പ്രഭാപൂരം തന്റെ മുമ്പിൽ പരന്നതായും അതിനുള്ളിൽ പുഞ്ചിരി തൂകിക്കൊണ്ടു് ഒരു ദിവ്യവിഗ്രഹം: ‘മകനേ! ഞാനല്ലേ ഇരിക്കുന്നതു്? നീ എന്തിനു ക്ലേശിക്കുന്നു?” എന്നു് അരുളിച്ചെയ്തതായും അദ്ദേഹത്തിനു തോന്നി. ഈ അനുഭൂതിക്കുശേഷം അദ്ദേഹത്തിന്റെ ജീവിതത്തിനു് ഒരു വലുതായ പരിവർത്തനം സംഭവിച്ചുവത്രേ.

25-ാം വയസ്സിൽ അദ്ദേഹത്തെ ചിറ്റൂർ മജിസ്ത്രേട്ടുകോടതിയിൽ പകർപ്പു ഗുമസ്തനായി നിയമിച്ചു. ഇതിനിടയ്ക്കു അദ്ദേഹം അത്ഭുതരാമായണം തർജ്ജമ ചെയ്തു കഴിഞ്ഞിരുന്നു. അധികം കഴിയും മുമ്പു് മാതൃവിയോഗം സംഭവിച്ചു. എന്നാൽ തൽസ്ഥാനം മനസ്വിനിയായ മാധവിഅമ്മ—അദ്ദേഹത്തിന്റെ ധർമപത്നി—സ്വയം കൈയ്യേറ്റതിനാൽ ഗൃഹഭരണത്തെ സംബന്ധിച്ചു് വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല.

അല്പകാലത്തിനുള്ളിൽ ക്രിമിനൽ ടെസ്റ്റുപരീക്ഷയിൽ ചേർന്നു വിജയം നേടുകയാൽ, ഉദ്യോഗം രാജിവച്ചിട്ടു് അദ്ദേഹം വക്കീൽപണിയിൽ പ്രവേശിച്ചു. 1078-ൽ,

“എന്നെക്കുറിച്ചേറെ വാത്സല്യമേറ്റുന്ന
ധന്യൻ കരുണാകരാഖ്യനെന്മാതുലന്റെ”

ആജ്ഞാനുസൃതം എഴുതിത്തീർത്ത ജ്ഞാനവാസിഷ്ഠം കേരള ഭൂഷാഗാനം പ്രസിദ്ധീകരിക്കപ്പെട്ടു. ഡമ്മി 656 വശങ്ങളുള്ള ഈ ബൃഹദ്ഗ്രന്ഥത്തെപ്പറ്റി മാനവിക്രമൻ ഏട്ടൻ രാജാ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു:

“ദുരൂഹമായ വാസിഷ്ഠം ഭാഷപ്പെടുത്തുവാൻ സാമാന്യ കവികളാൽ അശക്യമാണെന്നു നമുക്കു തീർച്ചയായും പറവാൻ കഴിയുന്നതാണു്. ഇങ്ങനെയുള്ള ഈ ഗ്രന്ഥത്തെ ഭാഷാകവിതാപദ്ധതിക്കനുസരിച്ചു് പ്രാസപ്രയോഗാദികളെ വിടാതെ ഇപ്രകാരം ഭാഷപ്പെടുത്തിയതു കാണുന്ന എല്ലാവർക്കും ഇദ്ദേഹത്തിന്റെ ജ്ഞാനം അനിതരസാധാരണമാണെന്നു് അറിവാൻ കഴിയുന്നതാണു്. മൂലവും തർജ്ജമയും ഒത്തിട്ടുണ്ടെന്നുള്ളതിലേക്കു് അല്പം ചില ഭാഗങ്ങളെ ഇവിടെ എടുത്തുകാണിക്കാം.

  1. ദിവി ഭൂമൗ തഥാകാശേ ബഹിരന്തശ്ച മേ വിഭുഃ യോ വിഭാത്യവഭാസാത്മാ തസ്മൈ സർവാത്മനേ നമഃ
  2. ദ്യോവിലുംക്ഷിതിയിലുമാകാശദേശത്തിലു- മാവിധം പുറമേയുള്ളിലുമൊരുപോലെ വ്യാപിച്ചുകൊണ്ടു ശുദ്ധജ്ഞാനമേ സ്വരൂപമായ് ശോഭിക്കും സർവാത്മാവാമതിന്നു നമസ്കാരം.
സൂച്യുപാഖ്യാനഘട്ടത്തിൽ–
  1. ദീർഘസ്വപ്നസ്ഥിതിം യാതഃ സംസാരാഖ്യോ മനോവശാൽ അസമ്യക് ദർശനാൽ സ്ഥാണാ- വിവ പുംപ്രത്യയോ ദൃഢഃ. നന്നായി നോക്കായ്കയാൽ സ്ഥാണുവിൽ പുമാനെന്നു തോന്നലേറ്റവും ദൃഢമായി വന്നീടുംപോലെ ശ്രീരാമ മനോവശം ഹേതുവായിട്ടഹോ സം- സാരംതാൻ ദീർഘസ്വപ്നസ്ഥിതിയെ പ്രാപിച്ചിതു.
ദാശുരാഖ്യാനം–
അസ്യ സംസാരദുഃഖസ്യ
സർവോപദ്രവകാരിണഃ
ഉപായ ഏക ഏവാസ്തി
മനസഃ സ്വസ്യ നിഗ്രഹഃ
താപിഞ്ഛനീലങ്കളേബര കേൾക്ക സ-
ർവോപദ്രവകരം സംസാരസങ്കടം
ദൂരെ നീങ്ങീടുവാൻ തന്റെ ചേതസ്സിനെ-
ത്തീരെ നശിപ്പിക്കതന്നേ വഴിയുള്ളു.

ഇങ്ങനെ പല ഭാഗങ്ങളും നാം പരിശോധിച്ചതിൽ എല്ലാം മൂലത്തിനു് ഒത്തുതന്നെ ഇരിക്കുന്നുണ്ടു്.”

ഇതു് എഴുതുന്ന കാലത്തു് ഈ കവി കൊട്ടാരക്കരെ സദാനന്ദസ്വാമികളുടെ ശിഷ്യസ്ഥാനം ഏറ്റുകഴിഞ്ഞിരുന്നു എന്നു്,

‘യതിവരനെൻഗുരു സതതം
കൃതികൾ പുകഴ്ത്തും മഹാൻ സദാനന്ദം
മതിയിൽ വിളങ്ങുക, തൽപദ-
മതിലിക്കൃതിയെ സമർപ്പണം ചെയ്തേൻ.’

എന്ന സമർപ്പണപദ്യത്തിൽനിന്നു ഗ്രഹിക്കാം.

1082-ൽ ശ്രുതിഗീത രചിക്കപ്പെട്ടു. കുചേലവൃത്തം എട്ടുവൃത്തം കൈകൊട്ടിക്കളിപ്പാട്ടു്, കാളിയാർക്കു്, ശിവപാദാദികേശസ്തവം ഈ കൃതികളും ഇക്കാലത്തിനോടു് അടുപ്പിച്ചു രചിക്കപ്പെട്ടവയാണു്.

1086-ൽ ശങ്കരവിജയവും, 1092-ൽ ശ്രീകൃഷ്ണചൈതന്യസ്വാമികളുടെ ജീവചരിത്രവും, 1093-ൽ രാജയോഗം നക്ഷത്രമാലയും എഴുതിത്തീർത്തു.

1094-ൽ ദേവീഭാഗവതം എന്ന വിശിഷ്ടകൃതി ഭാഷാഗാനരൂപത്തിൽ ബി. വി. ബുക്കുഡിപ്പോക്കാർ പ്രസിദ്ധപ്പെടുത്തി. ശ്രീരാമവർമ്മവിജയം ഭാഷാഗാനവും ആ കൊല്ലത്തിൽ ഉണ്ടായതാണു്.

ഇതിനോടടുത്തുതന്നെ കൊച്ചീമഹാരാജാവു തിരുമനസ്സുകൊണ്ടു് കവിതിലകൻ എന്ന ബിരുദം കല്പിച്ചു നല്കി.

1096-ൽ അദ്ദേഹത്തിനു് പ്രമേഹരോഗം ആരംഭിച്ചു. രോഗശയ്യാവലംബിയായിരുന്നുകൊണ്ടു് എഴുതിയതാണു് ത്രിപുരാരഹസ്യം. അതും തച്ഛിഷ്യനായിരുന്ന ഒടുവിൽ ശങ്കരൻകുട്ടി മേനോന്റെ കല്ക്കിപുരാണവും ഒരുമിച്ചു് ഒരേദിവസം-അതായതു് 1101 മകരം 13-ാം തീയതി ആണു് കുറ തീർന്നതു്. 1102 മകരം 11-ാം തീയതി അദ്ദേഹം ദിവംഗതനാവുകയും ചെയ്തു. അദ്ദേഹത്തിന്റെ അനുജനായ വരവൂർ നാരായണമേനോനും ഒരു സാഹിതീഭക്തനാണു്. ത്രിപുരാരഹസ്യത്തിൽ ഏതാനും വരികൾകൂടി ഉദ്ധരിക്കട്ടെ.

എന്നിൽ ശ്രീഗുരോ ഭവൽക്കാരുണ്യമുണ്ടാകയാൽ
ധന്യനായ്ത്തീർന്നേൻ കൃതകൃത്യനായ് ഭവിച്ചു ഞാൻ
കരുണാസിന്ധു സാക്ഷാൽ പരമേശ്വരൻതന്നെ
ഗുരുനായകനെന്നു വിദ്വാന്മാർ പറയുന്നു.
തുഷ്ടനായ്വന്നു ഗുരുനായകനെങ്കിൽ ബ്രഹ്മ-
പട്ടം കൂടിയും ശുദ്ധ പുല്ലുപോലായിത്തീരും
ഉൾത്തീരിൽ ഗുരുവിന്നു സന്തോഷമുണ്ടായ്‍വരാൻ
മൃത്യുവുമാത്മതയെസ്സമ്പ്രാപിച്ചീടുമല്ലോ.

വള്ളത്തോൾ ഗോപാലമേനോൻ

തുഞ്ചത്താചാര്യദേവന്റെ ജന്മഭൂമിയായ വെട്ടത്തുനാട്ടിൽ മംഗലം പ്രദേശത്തിനു സമീപം പുല്ലൂന്നി ദേശത്താണു് വള്ളത്തോൾ ഗൃഹം. അവിടെ കറുത്തേടത്തു വിഷ്ണുനമ്പൂരിയുടേയും നാണിക്കുട്ടി അമ്മയുടേയും പുത്രനായി ഗോപാലമേനോൻ 1057 ഇടവത്തിൽ ജനിച്ചു. വള്ളത്തോൾ കവികളിൽ കാണുന്ന ഉച്ചാദർശങ്ങൾക്കെല്ലാം കാരണഭൂത ആ ഉത്തമഗൃഹിണിയായിരുന്നു എന്നു പറയാം. ആ മഹതിയുടെ ഹൃദയം ആകാശംപോലെ നിർമ്മലവും സമുദ്രംപോലെ വിശാലവുമായിരുന്നു എന്നാണറിവു്. ആ സുകൃതിനിയെപ്പറ്റി ഇങ്ങനെ കീർത്തിച്ചിരിക്കുന്നു.

ഗൃഹജോലിമുറയ്ക്കു നിർവഹിച്ചഥ ബാക്കിസ്സമയങ്ങളൊക്കെയും
പുരുപുണ്യപുരാണകീർത്തനശ്രവണാദിക്രിയയാൽ കഴിച്ചിടും
സകലോപരി ലോകരോർത്തതിശ്രമമേതിന്നു നടത്തിടുന്നുവോ
അവിടേയ്ക്കതി തുച്ഛമാപ്പണം ഭുവി യാചിപ്പവരില്ലതെങ്കിലോ
കളിമട്ടിലുമന്യദൂഷണം പറയാതെ പെരുതായ പാരിതിൽ
അതിദുർല്ലഭമായെഴും വിശുദ്ധരിലെന്നമ മികച്ചുനില്ക്കുമേ.

എന്നും മുത്താഴം കഴിക്കണമെങ്കിൽ അതിഥികളേയും മറ്റും ഊട്ടി, വേലിക്കരികെ വന്നു നില്ക്കുന്ന അധഃകൃതശിശുക്കൾക്കു വല്ലതും കൊടുത്ത ശേഷമേ ആകാവൂ എന്നു് ആ മാതാവിനു് നിർബന്ധമുണ്ടായിരുന്നത്രേ.

ഗോപാലമേനോന്റെ ശൈശവബാല്യങ്ങൾ അതിക്ലേശഭൂയിഷ്ഠമായിരുന്നു. പത്തു പന്ത്രണ്ടു വയസ്സായതിനുശേഷമേ എഴുത്തു പഠിക്കാൻപോലും സാധിച്ചുള്ളു. നാട്ടെഴുത്തച്ഛന്റെ അടുക്കൽ അക്ഷരാഭ്യാസം ചെയ്തിട്ടു് പ്രസ്തുത ബാലൻ വെള്ളരക്കാട്ടു പള്ളിയത്തു ചെന്നു താമസിച്ചു. പള്ളിയത്തു കുടുംബം ചരിത്രപ്രസിദ്ധമാണു്. ആ തായ് വഴിയുടെ സ്ഥാപകൻ വെട്ടത്തു രാജാവിന്റെ സചിവനും കൊച്ചി ശക്തൻതമ്പുരാന്റെ മിത്രവും ആയിരുന്ന കോന്തിമേനോൻ കാര്യക്കാരുടെ ഭാഗിനേയിയെയാണു് വിവാഹം ചെയ്തിരുന്നതു്. പള്ളിയത്തു സന്താനം ഇല്ലാതെ വന്നപ്പോൾ, ആ വിവാഹത്തിൽ നിന്നുണ്ടായ ഒരു സന്താനത്തെയാണു് ദത്തെടുത്തതു്. പ്രസ്തുത പള്ളിയത്തു നായരുടെ ദൗഹിത്രിയുടെ ദൗഹിത്രനായിരുന്നു നമ്മുടെ ഗോപാലമേനോൻ.

അദ്ദേഹം പള്ളിയത്തടുത്തുള്ള ഒരു പ്രാഥമിക വിദ്യാലയത്തിൽ രണ്ടുകൊല്ലത്തോളം പഠിച്ചപ്പൊഴേക്കും ആ പള്ളിക്കൂടം നിന്നുപോയി. അതിനാൽ അദ്ദേഹം കൊല്ലങ്കോട്ടേയ്ക്കു താമസം മാറ്റി. അവിടത്തെ ഇംഗ്ലീഷ്ഹൈസ്കൂളിൽ ചേർത്തു പഠിപ്പിക്കണമെന്നായിരുന്നു മാതുലന്റെ ഉദ്ദേശം. എന്നാൽ ആ ദിക്കിൽ പ്ലേഗ് എന്ന മഹാമാരി അന്നു നടപ്പിലിരുന്നതിനാൽ, അതും സാധിക്കാതെ വന്നപ്പോൾ, മാതുലൻ അദ്ദേഹത്തിനെ ഒരു വക്കീലിന്റെ ഗുമസ്തനായി അയച്ചു. ആ ഉദ്യോഗത്തിലും അധികകാലം ഇരുന്നില്ല. കാരണവർ അദ്ദേഹത്തിനെ വിളിച്ചു് തറവാട്ടിലെ കലവറത്താക്കോൽക്കാരനാക്കി നിർത്തി. എന്നാൽ ആ ജോലി രുചിയ്ക്കായ്കയാൽ അദ്ദേഹം കാവ്യനാടകാദി വിനോദങ്ങളിൽ ഏർപ്പെടുകയും അചിരേണ വള്ളത്തോൾ നാരായണമേനോന്റെ അടുക്കൽ സംസ്കൃതം അഭ്യസിച്ചു തുടങ്ങുകയും ചെയ്തു.

അല്പകാലത്തിനുള്ളിൽ ഈ ബാലൻ ചില കാവ്യങ്ങളും നാടകങ്ങളും വായിച്ചു തീർത്തു. അതിനോടുകൂടിത്തന്നെ കാവ്യരചനയും തുടങ്ങി. 1097-ൽ ആ ഗുരുകുലത്തിന്റെ സ്ഥാപകനും നാട്യകലാവിദഗ്ദ്ധനും ആയിരുന്ന ദാമോദരൻ എളയതു് ദിവംഗതനാവുകയാൽ വള്ളത്തോൾ കേരളകല്പദ്രുമം അച്ചുക്കൂടത്തിന്റെ ഭരണകർത്തൃത്വം കൈയേറ്റു് തൃശ്ശിവപേരൂർ താമസമാക്കി. അതിനെത്തുടർന്നു് ഗോപാലമേനോന്നും പഠിപ്പു നിർത്തേണ്ടതായി വന്നു. എന്നാൽ അധികം താമസിയാതെ അദ്ദേഹവും വെള്ളരക്കാട്ടുള്ള ഒരു വിദ്യാലയത്തിൽ അദ്ധ്യാപകവൃത്തി സ്വീകരിച്ചു.

ആ ജോലിയിൽ ആറു സംവത്സരത്തോളമേ ഇരുന്നുള്ളു. കവനകൗമുദി നടന്നുകൊണ്ടിരുന്ന കാലമായിരുന്നു അതു്. ആ പ്രതിവാരപത്രത്തിന്റെ കുന്നംകുളം ലേഖകൻ ഗോപാലമേനോനായിരുന്നു.

1083-ൽ അദ്ദേഹം വള്ളത്തോളിന്റെ ധർമ്മപത്നിയുടെ അനുജത്തിയായ ചിറ്റഴി നാണിക്കുട്ടി അമ്മയെ വിവാഹം കഴിച്ചു. ഒരു വ്യാഴവട്ടത്തെ ദാമ്പത്യജീവിതത്തിനുശേഷം ആ സാധ്വി 1096 തുലാം പതിനഞ്ചാംതീയതി ഇഹലോകവാസം വെടിഞ്ഞു. നാലു സന്താനങ്ങൾ ഉണ്ടായതിൽ രണ്ടു പുരുഷപ്രജകളും മരിച്ചുപോയി. ആ സംഭവത്തെപ്പറ്റിയാണു് കവി ഇങ്ങനെ വിലപിച്ചിരിക്കുന്നതു്.

“പിടയുന്നിതു നെഞ്ചു, സന്ധിബ-
ന്ധനമെല്ലാമഴിയുന്നു ദൈവമേ
തളരുന്നു തകർന്നിടുന്നു, ഹാ
പിളരുന്നൂ, വരളുന്നുമേ ജഡം.
പുലർവേളയിലേറ്റു ചേറ്റുതൻ-
ഗൃഹകൃത്യങ്ങൾ സമാചരിച്ചു താൻ
കുതുകേന കുളിക്കുവാൻ ഗമി-
ച്ചൊരുമൽപ്രേയസി ഹാ പ്രപഞ്ചമേ.
അധിതോയമുദഗ്രമൂർഛയാൽ
സഹസാ ഹന്ത, പതിച്ചിതോമലാൾ
കടുശാപഭയാൽ നഭസ്സിൽനി-
ന്നൊരു ദിവ്യാംഗനയെന്നപോലവേ.
സുപയസ്സിൽ നിമഗ്നയായൊരെൻ
മധുരസ്നിഗ്ദ്ധമദാലസാഗിയെ,
മമജീവതസർവസൗഖ്യമോ-
ടൊരുവായയ്ക്കുവിഴുങ്ങി ഹാ വിധി.
സുരപാദപസൂനവാർമണം
തിരളും ദിവ്യസരോവരങ്ങളിൽ
കളിയാടുകയല്ലി-യുല്ക്കളം
കുളിരുംമാറതിപുണ്യശാലിനി?
സുഭഗേ! തവ ചേർച്ചമൂലമി-
സ്സുരഗംഗാതടമപ്സരോവൃതം
വിലസുന്നിതഭൂതപൂർവ്വമാം
സുഷമാവൈഭവമാർന്നു സാമ്പ്രതം.
നിജ മാതൃസമാഗമോത്സവം
ചെറുതണ്ടാരിരുളാൽ നുകർന്നലം
മൃദുവാംകഴൽവെപ്പിനാൽപുതു-
ത്തളിൽമാർഗ്ഗത്തിൽ വിതച്ചു നീളവേ,
കുളുർ നന്ദനസീമ്നികേളിചെ-
യ്തവർ നിൻ നന്ദനരോടിവന്നിതാ
ഭുജവല്ലികളിൽത്തളിർപ്പൊടി-
പ്പരുളുന്നൂ തവ ദേവതാർച്ചിതേ. യുഗ്മകം
ഗുരുഹർഷമൊടോടിയെത്തിടും
ചെറുപൈതങ്ങളെ രണ്ടുപേരെയും
പെരുതുൾപ്രണയംചുരത്തിടും
തിരുമാറിൽത്തവ ചേർക്കുകൊപ്പമേ.”

1088-ൽ പ്രിയജനനി മരിച്ചു കഴിഞ്ഞിരുന്നു. തുടർന്നു് പുത്രവിയോഗങ്ങൾ—ഇപ്പോൾ ഇതാ ബഹിർഗ്ഗതപ്രാണയായ പത്നിയുടെ പ്രാണവിയോഗം–ഇതിൽ കവിഞ്ഞു ഒരു മനുഷ്യനെ ക്ലേശിപ്പിക്കാൻ മറ്റെന്തുവേണം? ഇതിനിടയ്ക്കു് വള്ളത്തോൾ കുടുംബത്തിലെ ഭാഗം കഴിയുകയും കാരണവർ മരിക്കുകയും ചെയ്കയാൽ, കാരണവസ്ഥാനം ഗോപാലമേനോൻ തന്നെ വഹിക്കേണ്ടതായും വന്നു.

കുടുംബഭരണക്ലേശങ്ങൾക്കിടയ്ക്കും അദ്ദേഹത്തിനു് കവിതാരചനയിൽ ഏർപ്പെടാൻ കഴിഞ്ഞതു് വള്ളത്തോളിന്റെ സാഹചര്യത്താൽ മാത്രമാണു്. അദ്ദേഹം 1115 തുലാമാസത്തിൽ ഇഹലോകവാസം വെടിഞ്ഞു.

ധനതൃഷ്ണയുടെ അഭാവം, അനാഡംബരജീവിതം—ഇവ രണ്ടും സ്വമാതാവിൽനിന്നു ലഭിച്ച അമൂല്യസമ്പത്തുകളായിരുന്നു. അദ്ദേഹത്തിന്റെ ഹൃദയം സരളവും മധുരവും ആയ ഭാവങ്ങളുടെ ഒരു ഉറവയായിരുന്നതിനാൽ അതിൽനിന്നു് ഊറിവന്ന കവിതകളും മാധുര്യസാരള ്യാദി ഗുളഭൂയിഷ്ഠമായിരിക്കുന്നു. ഒരു കവിയ്ക്കുണ്ടായിരിക്കേണ്ട പ്രധാന ഗുണം ആത്മാർത്ഥതയാണു്. ആ ഗുണം ഒന്നുകൊണ്ടു മാത്രമാണു് വള്ളത്തോൾ കവികൾ കേരളീയരുടെ ആരാധനയ്ക്കു പാത്രീഭവിച്ചിട്ടുള്ളതു്.

ഒരു സ്ത്രീയുടെ ക്രൗര്യം.

ഇതു് 1091-ൽ രചിക്കപ്പെട്ട ഒരു ഖണ്ഡകൃതിയാണു്.

“രാവായ്ക്കഴിഞ്ഞിതധുനാപകൽപോയിവീണ്ടും
രാവാശുനീങ്ങിയണയും പകൽതാനിവണ്ണം
ചാവാനെഴുന്നദിവസത്തൊടടുത്തുചെല്ല-
മീവാസ്തവം മനുജരിങ്ങറിയുന്നതുണ്ടോ?
ചേരാ നമുക്കു മൃതി, ചത്തവർ മൂത്തതൊങ്ങ-
ന്മാരാണിവണ്ണമൊരുകൂട്ടർ നടിച്ചിടുന്നു
പാരായൊരിപ്പെരിയ രാഗമണഞ്ഞവേഷ-
ക്കാരാം നരക്കുടയ നാട്യമതീവ ചിത്രം.”

ഇതു് പഴയ കേരളവർമ്മപ്രസ്ഥാനമനുസരിച്ചു രചിച്ച ഒരു കൃതിയാണു്. അനുഭവസമ്പന്നരായ ഒരു കവിയേയല്ല നാം ഇതിൽ കാണുന്നതു്. കവിത്വശക്തിയുടെ തള്ളിച്ചയേക്കാൾ പ്രാസമൊപ്പിച്ചു പദങ്ങളെ നിരത്തുന്നതിലുള്ള ശ്രമക്കൂടുതൽ ഇതിൽ പ്രകടമായിരിക്കുന്നു.

രാവിലെ,

“മുള്ളാളും ചെടികളിൽ മഞ്ജുളമഞ്ജരികളും
വെള്ളാരം കല്ലുകളിൽ കാന്തികന്ദളങ്ങളും
ചാർത്തിയ തൃക്കയ്യിനാൽ മനുക്കുപണിചെയ്തു
തീർത്തോരിപ്രപഞ്ചം ഹാ! മധുരമന്യാദൃശം!
തളിർത്തലതയ്ക്കോമൽത്താരമിയിച്ചീടുന്നു
തളിർത്തൊത്തരുളുന്നു തന്നനുജത്തിക്കുമേ,
കാറൊത്ത കുയിലിന്റെ കണ്ഠനാളത്തിൽ നറും
കാകളീവിപഞ്ചിക മീട്ടുന്നിതൊരുകയ്യാൽ,
മറുകയ്യിനാൽ കോകവിസ്വരമിയലുന്ന
മയിലിൻ മണിമെയ്യിൽ മഴവില്ലെഴുതുന്നു,
കോഴിതൻതലയിൽപ്പൂന്തലപ്പാവണിഞ്ഞതും,
കോമളത്തത്തച്ചുണ്ടിൽ കുങ്കുമംതേപ്പിച്ചതും,
ശലഭച്ചിറകിന്മേൽച്ചിത്രങ്ങൾ കുറിച്ചതും
കലമാൻകൊമ്പുകൾക്കു ചിനപ്പംപൊട്ടിച്ചതും
ശില്പകൗശലമേറും തൻതിരുക്കരത്തിന്റെ
കല്പനാവൈചിത്ര്യങ്ങൾ കവിതാരചനകൾ.”
“ജാലകപ്പഴുതിങ്കലൂടവേയകത്തേക്കു
ബാലഭാസ്കരൻചിന്നും തുടുത്ത പഞ്ചാരയേ
കുഞ്ഞുങ്ങൾകുരുന്നുകൈക്കുടന്നകൊണ്ടുവാരി
മഞ്ജുപുഞ്ചിരി നീട്ടുമമ്മയ്ക്കു കാട്ടീടുന്നു.
തയിരിൻകണങ്ങളെക്കാപ്പണിക്കരങ്ങളി-
ലുയർത്തിത്തെറിപ്പിച്ചും പൊള്ളകൾ പൊങ്ങിച്ചുമേ
ചഞ്ചത്താം കടക്കോലിൻ ചുറ്റുമുളിയിട്ടങ്ങു
ചഞ്ചലാക്ഷിതൻ കണ്ണാൽ കളിപ്പൂവെണ്ണപ്പൈതൽ.
മേല്ക്കുമേൽ ദുരകേറും പ്രഭുക്കന്മാർക്കായിത്തൻ
പാൽക്കുടം വാറ്റിക്കൊടുത്തീടിന പശുവൃന്ദം
തൻകിടാങ്ങളെ നക്കിയാശ്വസിപ്പിച്ചീടുന്നു
സങ്കടം ചവച്ചിറക്കീടുന്നിതിപ്പാവങ്ങൾ.”

ഒരുമാതിരി പ്രസാദാത്മകത്വം കവിയുടെ എല്ലാ കൃതികളിലും വ്യാപിച്ചിരിക്കുന്നു. പ്രകൃതിസൗന്ദര്യത്തിൽ മുഗ്ദ്ധനായ കവി ഈ വർണ്ണനവഴിക്കു് അതിനെ അപ്പാടെ വായനക്കാർക്കു പകർന്നു കൊടുക്കുക മാത്രമല്ല ചെയ്തിരിക്കുന്നതു്. പാഠകന്മാരുടെ ഹൃദയങ്ങളേയും ആ സൗന്ദര്യത്തിൽ മുഗ്ദ്ധമാക്കുന്നതിനോടൊപ്പം, അവിടെ അഗാധമായ ചില തത്വചിന്തകളും അങ്കുരിപ്പിക്കുന്നു. ഒടുവിലത്തെ നാലു വരികളിൽ അന്തർഭവിച്ചിരിക്കുന്ന തത്വത്തെ ‘ചങ്ങൻപുഴ’യുടെ വാഴക്കുലയിലെ അവസാനഭാഗത്തോടു സാദൃശ്യപ്പെടുത്തി നോക്കുക. പൂർവ കവി ചുംബിതങ്ങളല്ലാത്ത പലേ ആശയ വിശേഷങ്ങളും ഉല്ലേഖങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു എന്നുകൂടി പ്രസ്താവിച്ചുകൊള്ളട്ടെ.

എന്തിതു മംഗളകർപ്പൂരധാരപോ-
ലെന്മിഴിരണ്ടും കുളുർപ്പിക്കുന്നു,
മാലിന്യമേലാതെ പ്രാലേയതോയത്തിൽ
ചാലിച്ചു വെച്ചുള്ള ചന്ദനമോ?
കോമളമാകുമീയനനപ്പുംതിങ്കൾ
തുമയിൽ തൂകുന്ന വെണ്ണിലാവോ?
ശോണാധരപ്പനിനീർപ്പൂവിൽനിന്നിറ്റു
വീണിടും തുമധുത്തുള്ളികളോ?
സാരമാം സൗഭാഗ്യദേവതാപൂജയ്ക്കു-
ള്ളാരോമന്മന്ദാരപ്പൂനിരയോ?
ഉൾപ്രേമമാകിയ പാൽക്കടലിങ്കൽനി-
ന്നുല്പന്നമായുള്ള പീയൂഷമോ?
ചാരിത്രലക്ഷ്മിയാം ധേനുവിൻമാധുര്യം
പാരിക്കും പാവനപ്പാല്ക്കുഴമ്പോ?

ഈ ഉല്ലേഖങ്ങളിൽ കവിയ്ക്കു സ്ത്രീജനങ്ങളോടു് ഉണ്ടായിരുന്ന ബഹുമാനാതിശയം നല്ലപോലെ പ്രസ്ഫുരിക്കുന്നു. ഇന്നത്തെ ചില യുവകവികൾ യുവതികളെ തങ്ങളുടെ കാമപ്പേക്കൂത്തിനുള്ള സാധനങ്ങളായി മാത്രം കരുതുന്നു. അവരും സമുദായോദ്ധാരകന്മാരാണെന്നു സ്വയം അഭിമാനിക്കുന്നതാണു് വിചിത്രമായിരിക്കുന്നതു്.

ആരാലെഴുന്നൊരഗ്ഘോരമരണത്തിൻ
നീരസമായുള്ള ദൃശ്ചരിത്രം
മാച്ചുകളഞ്ഞുടൻ നീ മർത്ത്യചിത്രത്തെ
തേച്ചുമിനുക്കിപ്പുതുക്കീടുന്നു.
ചേലാളും സംസാരവാളിന്നു വായ്ത്തല-
പ്പാലാപപ്പാലിന്നു പഞ്ചസാര
ഈ ലോകയാത്രയിൽ ക്ലേശിക്കും പാന്ഥർക്കു-
ദ്വേലസന്തോഷദമാകുമർഘ്യം
ഉല്ലാസജീവിതഗീതാമൃതം തൂകും
വല്ലകീരത്നത്തിൻ വെള്ളിക്കമ്പി,
ഭവ്യകവീന്ദ്രന്മാർക്കീശ്വരൻ നൽകിയ
സർവാതിശായിയാം സൽപ്രമേയം
മുറ്റുമിസ്സംസാരമാകും മരത്തിന്മേൽ
ചുറ്റിയ ജീവിതവല്ലരിയിൽ
ആനന്ദത്തൂമണം തൂകി പ്രണയമാം
തേനഞ്ചിബ്ഭംഗ്യാവിടർന്നപുഷ്പം,
ദോഷമറ്റീവിധമാനന്ദപീയൂഷ
യൂഷം ചൊരിഞ്ഞു നീ നിന്നിടുമ്പോൾ
ദുഃഖഭൂയിഷ്ഠമിസ്സംസാരമെന്നുള്ള
ശുഷ്കവാദത്തിന്നൊരർത്ഥമുണ്ടോ?

ഇങ്ങനെയാണു് പ്രകൃതി കവിയുടെ ദൃഷ്ടിയിൽ ഒരു സുന്ദരി പ്രതീതയാകുന്നതു്. അഹോ! എന്തൊരു വ്യത്യാസം?

പ്രകൃതിസൗന്ദര്യത്തെ ആസ്വദിക്കാനുള്ള ശക്തി ശരദ്ഗീതയിൽ കുറേക്കൂടി പ്രസ്ഫുടമായി കാണുന്നു.

“അരിപ്പൊൻ നൂലിൽക്കോർത്തു തത്തവർണ്ണമാംപട്ടു
വിരിപ്പിൽ വരിയായിവച്ച മുത്തുകൾപോലെ
ഇളവെയ്ലേറ്റംകൊണ്ടു പച്ചപ്പുൽത്തകിടിയിൽ
കുളിർനീർശ്ശീകരങ്ങൾ തിളങ്ങും മൈതാനത്തിൽ
പുല്ലണിനാനാവർണ്ണപൂക്കളിൽപ്പാറിപ്പറ-
ന്നുല്ലസിക്കുന്നു ചിത്രശലഭകദംബകം
വിളഞ്ഞുചാഞ്ഞുവീണ നെല്കളാൽ ശരലക്ഷ്മി
ലളിതപീതാംബരം നിവർത്തീവയൽതോറും
ശ്രീമാനാം ശരദൃതു ചാർത്തിയവിഭൂതിയാൽ-
പ്പേമാരിബാധയൊഴിഞ്ഞാനന്ദഭരിതരായ്
ഉല്ലളൽകളകളം ചിലച്ചു മരങ്ങൾതൻ
ചില്ലികൾതോറും കിളിക്കുഞ്ഞുങ്ങൾ കളിക്കുന്നു.”

കവി മധുരോത്തരമായ വള്ളത്തോൾ പ്രസ്ഥാനത്തിൽ കാലൂന്നികഴിഞ്ഞശേഷം ഉണ്ടായ ഒരു കൃതിയാണിതെന്നു് ഈ വരികൾ തെളിയിക്കുന്നു.

എന്റെ പൊയ്പോയ പ്രാണൻ.

വിരഹിഹൃദയത്തിന്റെ വിലാപമാണു് നാം ഇതിൽ കേൾക്കുന്നതു്. അപസ്മാരരോഗത്താൽ നദിയിൽ വീണു് അകാലമരണം പ്രാപിച്ച സ്വപ്രേയസിയാണു് പൊയ്പോയ പ്രാണൻ എന്നു പറയേണ്ടതില്ലല്ലോ. ഹൃദയത്തിന്റെ ഭാഷയായതിനാലായിരിക്കണം ഇതിൽ ദ്വി:പ്രാസം കാണാത്തതു്. പക്ഷേ–അതുകൊണ്ടു് ഒരു ന്യൂനതയും ഇക്കവിതയ്ക്കുണ്ടായിട്ടില്ല. ഈ ഘോരസംഭവത്തിനോടുകൂടി നമ്മുടെ കവിയുടെ സുഖസ്വപ്നം ശിഥിലമായിപ്പോയി. പ്രകൃതിസൗന്ദര്യത്തിൽ മാത്രം രമിച്ചുകൊണ്ടിരുന്ന കവിചിത്തം ജീവിതത്തിന്റെ അഗാധതയിലേക്കു കുറേക്കൂടി ചുഴിഞ്ഞു നോക്കാൻ തുടങ്ങി. അതിനുദാഹരണമാണു് മഞ്ഞുതുള്ളികൾ.

‘വെള്ളിമാമലയിങ്കൽപ്പാലഭിഷേകം ചെയ്തു
തുള്ളിതുള്ളിയായിപ്പാറും.’

ആ പാവനോദകങ്ങൾ, ക്ഷണനേരത്തേക്കു്

“തെളിവോടെഴുന്നള്ളുമുഷസ്സിൽ തിരുമുഖ-
ത്തളിരിൽപ്പാടേ നിങ്ങൾ പനിനീർതളിക്കുന്നു.
കുശലവിഭാതത്തിൻ കുങ്കുമക്കുറിക്കൂട്ടിൽ
കുളിർചന്ദനതൈലകണങ്ങളിറ്റിക്കുന്നു.
കൂരിരുൾച്ചളിയാകെക്കഴുകിക്കളഞ്ഞെങ്ങും
പാരിതിൽപ്പുതുവെള്ള വീശുന്നു വീണ്ടുംവീണ്ടും.”

അതുകേട്ടു്,

നിങ്ങളെക്കോർത്തിടാനോ കൊന്നപ്പൂങ്കരങ്ങളാൽ
നിർമ്മലപ്പൊൻകമ്പികൾനീട്ടുന്നു കുട്ടിസ്സൂര്യൻ

എന്നു കവി ചോദിക്കുന്നു. എന്നാൽ അടുത്ത നിമിഷത്തിൽ എന്തു സംഭവിക്കുന്നു എന്നു നോക്കുക.

പൂന്തയ്യൽകുളിർതെന്നൽ പതുക്കെത്തലോടുന്നു
കാന്തരൂപന്മാർ നിങ്ങൾ പുളച്ചു ചലിക്കവേ
അയ്യയ്യോ നടങ്ങുന്നു ഞങ്ങൾ ഈ മണിത്തങ്ക-
മെയ്യഹോ! പൊടിയൊല്ലേ പാരതിൽ പതിച്ചുടൻ
സൂചിതന്മുനപോലാം പിടിവിട്ടിതാ ഇതാ
സൂക്ഷിച്ചുകൊൾവിൻ–അമ്മേ താങ്ങുകീ രത്നങ്ങളെ.

അതിനാൽ,

ഹാ ഹന്ത പതിച്ചിതോ ഹാ ഹന്ത പതിച്ചിതോ
ദേഹഭൃത്തുകൾക്കെഴും സ്ഥിതി ഹാ! മഹാമോശം.

എന്നു് കവി വിലപിക്കുന്നു.

“ഈയത്യാഹിതംമൂലം തപിപ്പു ലോകം ഹാ ഹാ
തയ്യൽപൂംകിളികളും താരാട്ടുമതിയാക്കി.”

”അന്തിയാകുമ്പോൾ” ഇക്കവിതയിൽ കവി ഒരു പടികൂടിക്കയറിയിരിക്കുന്നു.

പാടിസ്തുതിപ്പിൻ പികങ്ങളേ കീർത്തിപ്പിൻ
പാരിതുതീർത്തോനെത്തത്തകളേ
ആകമ്രസ്നിഗ്ദ്ധമാം സാന്ധ്യതേജസ്സിനാൽ-
നൈകവർണ്ണങ്ങളാം മേഘങ്ങളേ
ആകാശഭിത്തിമേൽ പേർത്തും വരയ്ക്കവിൻ
ലോകാധിനാഥന്റെ നാനാരൂപം
ഹാ മർത്ത്യലോകത്തെസ്സൂഷിച്ചു നോക്കീടും
കോമളകോരകതാരൗഘമേ.
വ്യോമക്കരിങ്കല്ലിൽ കൊത്തുവിൻ നിങ്ങളാ-
പ്രേമസ്വരൂപന്റെ പേരോരോന്നും.

എന്തെല്ലാം ക്ലേശങ്ങളും നേരിട്ടിട്ടും, അവയ്ക്കൊന്നിനും കവിയുടെ സുഖാപ്തിവിശ്വാസത്തിന്റെ ദാർഢ്യത്തെ നശിപ്പിക്കാൻ കഴിഞ്ഞില്ല. ആദ്യകാലങ്ങളിൽ അദ്ദേഹത്തിന്റെ ഹൃദയം പ്രകൃതിയുടെ ബാഹ്യസൗന്ദര്യത്തിൽ മുഴുകിയിരുന്നെങ്കിൽ, ഉത്തരകാലത്തു് അതു് ആന്തരിക ലാവണ്യോൻമുഖമായിത്തീർന്നുവെന്നേയുള്ളു.

ഒരു മദ്ധ്യാഹ്നയാത്ര എന്ന കൃതിയിൽ കവി പറഞ്ഞിരിക്കുന്നതു നോക്കുക.

‘ഏവം സുഖമയമായ ലോകത്തിലും
പാവമേ ദുഃഖിപ്പു പാഴ്മനുഷ്യൻ.’

ഇതുകൂടാതെ വാടിയ പൂവു്, ഒരു മഹാസങ്കടം, ഞാൻ മൂഷികനായതു്—മുതലായി ഒട്ടു വളരെ കൃതികൾ അദ്ദേഹം പ്രിസിദ്ധീകരിച്ചിട്ടുണ്ടു്. ‘മധുമഞ്ജരി’ എന്ന പുസ്തകം അദ്ദേഹത്തിന്റെ കൃതികളുടെ ഒരു സംഗ്രഹമാകുന്നു. ഗോപാലകൃഷ്ണൻ എന്നൊരു കൃതിയും അച്ചടിച്ചു കണ്ടിട്ടുണ്ടു്.

കെ. പി. കറുപ്പൻ

1060-ൽ വാലജാതിയിൽ ജനിച്ചു. സ്ഥാനത്യാഗം ചെയ്ത കൊച്ചീമഹാരാജാവിന്റെ കൃപാതിരേകത്താൽ കാവ്യനാടകാലങ്കാരങ്ങൾവരെ പഠിച്ചിട്ടു് കൊച്ചിയിലെ ഫിഷറി ഡിപ്പാർട്ടുമെന്റിൽ പ്രവേശിച്ചു. ഇംഗ്ലീഷ് തന്നത്താൻ പഠിച്ചു് ഒരുവിധം വശപ്പെടുത്തിയിരുന്നു. ഒരു കൊല്ലം ഈ ഉദ്യോഗം വഹിച്ച ശേഷം എറണാകുളം ഇംഗ്ലീഷ് ഹൈസ്കൂളിൽ സംസ്കൃതപണ്ഡിതരായി നിയമിക്കപ്പെട്ടു. 1097-ൽ അധഃകൃതസംരക്ഷകനും, അസിസ്റ്റന്റുസൂപ്രണ്ടും, കൊച്ചി സെൻട്രൽ കോ ആപ്പറേറ്റീവുബാങ്കിന്റെ ഡയറക്ടരും ആയി. ഒന്നാമത്തെ നിയമനിർമ്മാണസഭയിൽ വാലസമുദായത്തിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ അദ്ദേഹത്തിന്റെ കവനകൗശലത്താൽ പ്രസന്നനായിട്ടു് വിദ്വാൻസ്ഥാനവും, കൊച്ചീസ്ഥാനത്യാഗം ചെയ്ത തമ്പുരാൻ കവിതിലക സ്ഥാനവും കല്പിച്ചു നല്കി.

അദ്ദേഹത്തിന്റെ കൃതികൾ—ബാലാകലേശം നാടകം, ജാതിക്കുമ്മി, ഭൈമീപരിണയം നാടകം, അനേകം ഖണ്ഡകവനങ്ങൾ ചില ലേഖനങ്ങൾ ഇവയാകുന്നു. മലയാളത്തിലെ ജനകീയഗാനങ്ങളെ ശേഖരിച്ചു് പുസ്തകരൂപേണ പ്രസിദ്ധീകരിച്ചിട്ടുമുണ്ടു്. ഒടുവിൽ അദ്ദേഹം എറണാകുളം കാളേജിൽ സീനിയർ പണ്ഡിതരായി നിയമിക്കപ്പെട്ടു. 1122-ൽ മരിച്ചു.

മാതൃകയ്ക്കായി ‘ദശപുഷ്പം’ എന്ന കവിതയെ ഉദ്ധരിക്കുന്നു.

അഹിമകരൻ ദേവതയാ-
ണഹിവരശയനാഭമായ ‘കറുകയ്ക്കു് ’
മഹിതാദരമതു ചൂടുകിൽ
മഹിളേ! ഭവതിക്കരോഗവതിയാകാം.
പൂന്തിങ്കൾമുഖീ ‘കൃഷ്ണ-
ക്രാന്തി’മലർക്കാഴിവർണ്ണനാണീശൻ
എന്തിടുകതു കഴലിൽ, ശ്രീ-
ശാന്തികമണയാൻ വരോരു! ശാന്തി വരാൻ.
മലർമാനിനി ദേവതയാ-
മലരല്ലോ മഹിമയുള്ള ‘തിരുതാളി’
പുലർകാലത്തതു ചൂടുക
പുലരും ഭവതിയ്ക്കനിന്ദിതൈശ്വര്യം.
ഹാലാസ്യാധിപനധിപൻ
നാലാംപൂവായ ‘കുറുനില’യ്ക്കാര്യേ!
നീലാളകമതിലമ്മലർ
നീ ലാളിച്ചാൽ വരില്ല ദാരിദ്ര്യം.
വഞ്ചുളമുകുളാധരീ! മിക-
വഞ്ചും “കയ്യുണ്ണി”മലർ ശിവാധീനം
അഞ്ചുവിധം പാതകവു
പിഞ്ചുതളിർച്ചാർത്തിനാലതു ഹനിക്കും.
അണിയുകയേ ‘മുക്കുറ്റി’യെ-
യണിമുടിയിൽ, ശൈലകന്യദേവതയാം
ഗുണിയാം വരനുണ്ടാം സൻ-
മണികൾ സുതന്മാരുമുത്ഭവിച്ചീടും.
കളമൊഴി ‘നിലപ്പനയ്ക്കാ’-
ങ്ങളയാകും ദേവി ചാരുദേവതയാം
ദളമതിനുള്ളതണിഞ്ഞാ-
ലുളവാകും സാധ്വി! സാധുബോധം തേ.
ദേവതയിന്ദ്ര‘നുഴിഞ്ഞ’-
യ്ക്കവതംസംപോലെ നീയതേന്തിടുകിൽ
ഹേ വരവർണ്ണിനി നിന്നുൾ-
പ്പൂവണയും മോഹമൊക്കെയും നേടാം.
ചെറുതേൻചൊല്ലാളേ! നൽ-
‘ചെറുപോള’യ്ക്കുള്ളതന്തകൻതന്നെ
കുറുനിരമോളിൽച്ചേർക്കുക
കറുകാത്തായുസ്സിനായ്തദീയ ദളം.
കന്ദർപ്പദേവതാകം-
സുന്ദരി! കേട്ടാലുമാ‘മുയൽച്ചെവിയൻ’
സൗന്ദര്യത്തിനു പാരം
നന്നതു ചൂടുന്നതന്നനടയാളേ!

ഇരുവനാട്ടു് കെ. സി. നാരായണൻ നമ്പ്യാർ

സ്വദേശം വടക്കേ മലയാളമായിരുന്നെങ്കിലും ജീവിതത്തിന്റെ ഏറിയകൂറും തിരുവിതാകൂറിൽ കോട്ടയത്താണു കഴിച്ചുകൂട്ടിയതു്. അദ്ദേഹം ചിരകാലം ഭാഷാപോഷിണിസഭയുടെ കാര്യദർശിയായിരുന്നു. സംസ്കൃതജ്ഞാനം വളരെയൊന്നും ഇല്ലായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ കവിത വായിക്കുന്നവർക്കു് മറിച്ചേ തോന്നുകയുള്ളു. മികച്ച കവിതാവാസനയും നല്ല ഫലിതവും—ഇവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗുണങ്ങൾ. ഉദയാലങ്കാരം അദ്ദേഹത്തിന്റെ കൃതിയാണു്. മാതൃകയ്ക്കായി ഒരു പദ്യം ഉദ്ധരിക്കാം.

വാടീടും മുഖമെന്തിനാണു മുടിയാൽ മൂടുന്നു മുഗ്ദ്ധോക്ഷണേ
വാടീ, കൊങ്കയൊളിച്ചുവച്ചതു വെളിച്ചത്താക്കുകെന്നോതവേ
ഓടീ നാരദനെങ്കിലും ദ്രുതമണഞ്ഞാലിംഗനംചെയ്യുമാ-
റാടീടും ബലഭദ്രമദ്യലഹരീമത്തിന്റെ സത്തേ തുണ.

ഇരുവനാട്ടു കിഴക്കേടത്തു കുഞ്ഞിക്കണ്ണൻ നമ്പ്യാർ

അഗാധമായ പാണ്ഡിത്യവും അപ്രതിഹതമായ കവിത്വശക്തിയും തികഞ്ഞ ഈ പ്രൗഢകവി മലയാളഭാഷാപോഷണത്തിൽ സദാ ജാഗരൂകനായിരുന്നു. ഭാരതമഞ്ജരിയുടെ ആവിർഭാവകാലത്തു്, അതിന്റെ പ്രവർത്തകസമിതിയിൽ അദ്ദേഹവും ഉൾപ്പെട്ടിരുന്നു. സംസ്കൃതപുരാണേതിഹാസങ്ങളുടേയും ശാസ്ത്രങ്ങളുടേയും പഠനത്തിൽ ആയുഷ്കാലം മുഴുവനും വിനിയോഗിച്ച ഈ കവിയുടെ കൃതികളിൽ കവിത്വത്തെക്കാൾ പ്രകടമായിരുന്നതു് പാണ്ഡിത്യമാണെന്നു പറയാം. ഭാവവൈചിത്ര്യങ്ങളെ പ്രകാശിപ്പിക്കുന്ന വിഷയത്തിലും അലങ്കാരപ്രയോഗത്തിലും അദ്ദേഹം അസാമാന്യമായ പാടവം പ്രകാശിപ്പിച്ചിട്ടുണ്ടു്.

എം. സി. നാരായണപിള്ള ബി. എ.

തിരുവിതാംകൂർ സർക്കാർ സർവ്വീസിൽ ചിരകാലം പ്രശസ്തസേവനം നടത്തിയശേഷം, പെൻഷൻ പറ്റി സ്വഗൃഹത്തിൽ അദ്ദേഹം സ്ഥിരവാസമുറപ്പിച്ചതിനുശേഷം, ഏതാണ്ടു് 1096-ാമാണ്ടിടയ്ക്കാണു് ഞങ്ങൾ തമ്മിൽ പരിചയപ്പെടാനിടയായതു്. സംസ്കൃതത്തിലും ഇംഗ്ലീഷിലും അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യം അത്യഗാധമായിരുന്നു. അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ള ഉപന്യാസങ്ങളെല്ലാം പരിണതപ്രജ്ഞയുടെ പരിപക്വഫലങ്ങളായിരുന്നു. പഠിച്ചുകൊണ്ടിരുന്ന കാലത്തു തന്നെ അദ്ദേഹം മലയാളഭാഷാ ചരിത്രകർത്താവിനെ തദ്ഗ്രന്ഥനിർമ്മാണത്തിൽ സഹായിച്ചുകൊണ്ടിരുന്നു. അദ്ദേഹം കുറേക്കാലംകൂടി ജീവിച്ചുരുന്നെങ്കിൽ നമുക്കു് അന്യൂനമായ ഒരു ഇംഗ്ലീഷ് മലയാളം നിഘണ്ടു ലഭിക്കുമായിരുന്നു; ഭാഷാചരിത്രം പുതുക്കിഎഴുതണമെന്നുള്ള അദ്ദേഹത്തിന്റെ മനോരഥവും സാധിതപ്രായമായിത്തീർന്നേനെ. എന്തു ചെയ്യാം! അതിനുമുമ്പു് വാതരോഗം പിടിപെട്ടു് അദ്ദേഹം ദിവംഗതനായിപ്പോയി. ഒരു ഉപന്യാസമാല പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള

ഭാഷാചരിത്രകർത്താവായ “ഗോവിന്ദപ്പിള്ള സർവാധിപരുടെ ഭഗിനീപുത്ര”നായി കൊല്ലവർഷം 1040 വൃശ്ചികം 12-ാം തീയതി തിരുവനന്തപുരത്തു് ശ്രീകണ്ഠേശ്വരം കുളവറവിളാകത്തുവീട്ടിൽ ജനിച്ചു. പിതാവു് മേൽകങ്ങാണം തഹശീൽദാരായിരുന്ന പരുത്തിക്കാട്ടു നാരായണപിള്ളയും, മാതാവു് ഗോവിന്ദപ്പിള്ള സർവ്വാധികാര്യക്കാരുടെ മൂത്ത സഹോദരി നാരായണിപ്പിള്ളയും ആയിരുന്നു. തിരുമധുരപ്പേട്ടയിൽ ഈ രാമൻപിള്ള ആശാന്റെ അടുക്കൽ പ്രഥമപാഠങ്ങളും വാഞ്ചീശ്വരശാസ്ത്രികളുടെ അടുക്കൽനിന്നു സംസ്കൃതവും അഭ്യസിച്ചു. എം. സി. നാരായണപിള്ള, ആയുർവേദപണ്ഡിതർ പരമേശ്വരൻ മൂസ്സ്, രാമക്കുറുപ്പു മുൻഷി മുതലായവരെല്ലാം ഇദ്ദേഹത്തിന്റെ ഗുരുക്കന്മാരായിരുന്നത്രേ. മെട്രിക്കുലേഷൻപരീക്ഷയ്ക്കു വായിച്ചുകൊണ്ടിരുന്ന കാലത്തു പിതാവു മരിച്ചുപോകയാൽ, പഠിത്തം പൂർത്തിയാക്കുന്നതിനു അദ്ദേഹത്തിനു സാധിക്കാതെ വന്നു.

ബാല്യത്തിൽതന്നെ കവിതാവാസന പ്രകടിപ്പിച്ചുതുടങ്ങി. ഒരിക്കൽ അദ്ദേഹം,

മുന്നം സ്വർലോകനാഥാത്മജനതിബലവാൻ സപ്തസാലപ്രഹാരി-
ക്കന്നംഭോരാശിമർദ്ദിച്ചളവു കരഗതാകാബലാകല്യേബുദ്ധേ
വന്ദ്യന്മാരാം ജടായൂവനിലസുതനുമാരിന്ദ്രനാരാസനംഹേ-
ധന്യാത്മൻ ചൊല്ക യുക്തിക്കുചിതതരമതാമർത്ഥമിന്നർത്ഥയേഹം.

എന്നൊരു പദ്യമെഴുതി മാതുലനു് അയച്ചുകൊടുത്തുവത്രെ. അതിലെ ചോദ്യങ്ങൾക്കുത്തരങ്ങളായ താര, പക്ഷി, ചൊക്കൻ, വാരണം എന്നീ പദങ്ങളുടെ ഒടുവിലത്തെ അക്ഷരങ്ങൾ എടുത്തു യഥാക്രമം ചേർത്താൽ രക്ഷിക്കണം എന്ന വാക്കു വരുന്നു. ബാലകവിയുടെ ഉദ്ദേശം അറിഞ്ഞു് മാതുലൻ ഉചിതമായ സമ്മാനം നൽകുകയുണ്ടായി.

ജി. പത്മനാഭപിള്ളയുടെ പ്രഥമകൃതി ബാലിവിജയം തുള്ളലായിരുന്നു. എന്നാൽ കഥകളിയിലായിരുന്നു അദ്ദേഹത്തിനു് അധികം ഭ്രമം. 1061-ൽ എഴുതിയതാണു് ധർമ്മഗുപ്തവിജയം ആട്ടക്കഥ. അതിലെ വന്ദനശ്ലോകങ്ങളിൽ ഒന്നായ

“സ്യാനന്ദൂരപുരേ സമസ്തവിഭവൈരൗദാര്യശീലൈർഭൃശം
സാനന്ദംനിജ സർവമാനുഷഗണാൻ ക്ഷേമാഭിവൃദ്ധ്യൈസ്സദാ
നിർവ്യാജം പരിരക്ഷചെയ്തരുളുമീ ക്ഷോണീപതേർദ്ദാസനാം
ഗോവിന്ദം മമ മാതുലം പ്രതിദിനം വന്ദേ വിവേകാംബുധിം.”

എന്ന പദ്യത്തിൽ സംസ്കൃതഭാഷാപരിചയത്തിന്റെ ദാർഢ്യക്കുറവിനോടൊപ്പം നല്ല കവിതാവാസനയും സ്ഫുരിക്കുന്നുണ്ടു്. അതിൽ നിന്നു് ഒരു ശ്ലോകവും ഗാനവും ഉദ്ധരിക്കാം.

വിണ്ണോർനാഥപ്രതാപ പ്രഥിതതരശുഭപ്രൗഢശോഭാംജയിക്കും-
വണ്ണം മാർത്താണ്ഡതുല്യപ്രഭയൊടൊരു നൃപൻ കുണ്ഡിനേ മുന്നമാസീൽ
പുണ്യൈർധന്യാത്മമൗലിർന്നിഖിലനൃപശിരോരത്നമാം സാർവഭൗമൻ
മാന്യശ്രീ രാമരാജപ്രവരസമവിദർഭാഖ്യലോകൈകവീരൻ.
ഉല്ലാസവാരാന്നിധിയാമുർവ്വീശ്വരമൗലി
ഫുല്ലാംഭോജായതനേത്രൻ ഭൂരി നീതിശാലി
കല്യാണാലയനായീടും കാമിതാനുകൂലൻ
സ്വർലോകാധിപസമാനൻ സാധുതരശീലൻ
പല്ലവാധരിമാരാകും ഭാര്യമാരോടൊത്തു
അല്ലലെന്യേ കുണ്ഡിനത്തിലാമോദേന പാർത്തു.

അടുത്ത കൃതിയായ സുന്ദോപസുന്ദയുദ്ധം 1063-ൽ രചിക്കപ്പെട്ടു. അതു് കുറേക്കൂടി നന്നായിരിക്കുന്നുവെന്നു പറയാം.

ജൃംഭോജ്ജൃംഭിതഭംഭകമ്പലുഠിതാഹംഭാവസമ്പാടന
പ്രോദ്യൽ കീർത്തിതവജ്രഹസ്തമകുടീരത്നപ്രഭാഭാസുരം
ഭക്താഭീഷ്ടദമത്ര പൂരിതഘൃണാസന്ദോഹമാധ്വീരസം
ശ്രീകണ്ഠേശ്വരപാദപങ്കജയുഗം സംഭാവയേ സാദരം.

ഇതു അതിലെ വന്ദനശ്ലോകമാണു്.

1067-ൽ കനകലതാസ്വയംവരം സംഗീതനാടകവും രാമാനുജചരിതം തിരുവാതിരപ്പാട്ടും എഴുതി. 1068-ൽ പാണ്ഡവവിജയം നാടകം പ്രസിദ്ധീകരിച്ചു. അതിലെ പദ്യങ്ങളിലൊന്നായ,

മണ്ടയിടികൊണ്ടുതലമണ്ടപിളരുന്നെ-
ന്റിണ്ടലിവൾ കണ്ടഴലുകൊണ്ടു വലയുന്നു
വേണ്ട പനിയുണ്ടുകുളിരുണ്ടുജലദോഷം
രണ്ടുദിനമുണ്ടതൊഴിയാണ്ടിഹവശായി.

എന്ന ശ്ലോകം ഒരു അറമായിത്തീർന്നുവത്രേ. ഈ കൃതിയേപ്പറ്റി ലക്ഷ്മീപുരത്തു രവിവർമ്മ കോയിത്തമ്പുരാൻ ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നു.

മുദ്രാലങ്കാരരീത്യാ മുഹുരപി നടുവത്തച്ഛനേയും വിശേഷാൽ
ഭദ്രാകാരംവിളങ്ങും സുമഹിതഭവഗദ്ദതിനേയും പുകഴ്ത്തി
നൽദ്രാക്ഷാപാകമാർന്നിസ്സരസകവിവരൻ തീർത്തഭാഗത്തെവീണ്ടും
മുദ്രാഹീനപ്രേമോദത്തൊടു വിബുധവരന്മാരു കൊണ്ടാടിവാഴ്ത്തും.

എന്നാൽ ഈ കവിതകളെ ആശ്രയിച്ചല്ല, ജി. പത്മനാഭപിള്ളയുടെ പ്രശസ്തി നിലനില്ക്കുന്നതു്. അവ ഒരുകാലത്തു പ്രസിദ്ധങ്ങളായിരുന്നെങ്കിലും ഇപ്പോൾ പ്രായേണ നാമാവശേഷമായിത്തീർന്നുവെന്നു പറയാം. കഥകളികൾ രണ്ടും ശ്രീരാമവിലാസം പ്രസ്സുകാർ പ്രസിദ്ധപ്പെടുത്തീട്ടുള്ള ആട്ടക്കഥകളുടെ കൂട്ടത്തിൽ ചേർത്തിട്ടുണ്ടു്. അങ്ങിനെ അവജീവിക്കുമെന്നു വിശ്വസിക്കാം. എന്നാൽ മാതുലന്റെ ചുവട്ടടികളെ പിൻതുടർന്നു് 1072-ൽ അദ്ദേഹം ഒരു ഭാഷാനിഘണ്ടു രചിക്കാൻ തുടങ്ങി. ആദ്യമായി, പ്രസാധിതങ്ങളും അപ്രസാധിതങ്ങളുമായ കൃതികൾ ഓരോന്നായി വായിച്ചു നോട്ടുകൾ കുറിച്ചു. ഇതിനിടയ്ക്കു് കണ്ടെഴുത്തിൽ ഒരു ചെറിയ ഉദ്യോഗം ഉണ്ടായിരുന്നതിനാൽ പ്രസ്തുത ജോലി മുന്നോട്ടു നീങ്ങാതെ വന്നു. 1081-ൽ ആ ജോലി രാജിവച്ചിട്ടു് ക്രിമിനൽ വക്കീൽപണി സ്വീകരിച്ചു. അതു് അദ്ദേഹത്തിനു കുറേക്കൂടി സ്വാതന്ത്ര്യം നല്കി. മാർക്കണ്ഡചരിതം തിരുവാതിരപ്പാട്ടും ഹരിശ്ചന്ദ്രചരിതം കിളിപ്പാട്ടും നിഘണ്ടുനിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന കാലത്തു രചിക്കപ്പെട്ടവയാണു്. 1092-ൽ നിഘണ്ടു പൂർത്തിയായി. ശീലാവതി മുതല്ക്കു് ഭാഗവതം വരേയുള്ള കൃതികളെല്ലാം പരിശോധിച്ചു് അവയിൽനിന്നൊക്കെ ഉദാഹരണങ്ങൾ കാണിച്ചു് രചിച്ചിട്ടുള്ള ഈ ശബ്ദതാരാവലി സകല കേരളീയരുടേയും സവിശേഷമായ പ്രശംസയ്ക്കു പാത്രീഭവിച്ചതിൽ അത്ഭുതപ്പെടാനില്ലല്ലോ. വാസ്തവത്തിൽ സാഹിത്യപഞ്ചാനനൻ അഭിപ്രായപ്പെട്ടിട്ടുള്ളതുപോലെ ‘ജി. പത്മനാഭനാമാ ഹി പാപീയാൻ സർവഭാഷാമചൂചുരൽ’ എന്നു പ്രൗഢവിദ്വാന്മാർക്കുപോലും അസൂയ ജനിപ്പിക്കുമാറുള്ള ഒരു മാന്യപദവി ആ ബൃഗദ്ഗ്രന്ഥം അദ്ദേഹത്തിനു സമ്പാദിച്ചുകൊടുത്തു.

1098 ഇടവം എട്ടാംതീയതി ശ്രീമൂലംതിരുനാൾ മഹാരാജാവു തിരുമനസ്സുകൊണ്ടു് അദ്ദേഹത്തിന്റെ മഹോദ്യമത്തെ അഭിനന്ദിച്ചു് ഒരു അട്ടത്തോടൻ വീരശൃംഖല സമ്മാനിച്ചു. അതിനുശേഷം വളരെക്കാലം കഴിഞ്ഞു മലയാള സാഹിതീഭക്തപ്രമുഖന്മാരുടെ അസൂയയ്ക്കു തെല്ലു ശമനം വന്നപ്പോൾ സാഹിത്യപരിഷത്തു വകയായി ഒരു സ്വർണ്ണമെഡലും അദ്ദേഹത്തിനു സമ്മാനിക്കപ്പെട്ടു.

ഭാഷാസാഹിത്യത്തിന്റെ സമ്പൂർണ്ണം–എന്നുവച്ചാൽ–‘ബ്രഹ്മത്തെപ്പോലെ പൂർണ്ണാൽ പൂർണ്ണതമം’ ആയ ഒരു ചരിത്രം എഴുതിവച്ചിട്ടുള്ള മഹാകവി പരമേശ്വരയ്യരവർകളുടെ അടുക്കൽ നിന്നുപോലും,

“What is now required is the skeleton of a comprehensive Malayalam Dictionary and I am glad to say that Mr. Padmanabha Pillai’s publication is valuable as a skeleton and goes a long way towards satisfying a public demand” എന്നിങ്ങനെ കഷ്ടിയായ ഒരു പ്രശംസ ലഭിച്ചതാണു് ഇതിലൊക്കെ വലിയ ഭാഗ്യം. അദ്ദേഹം നിർദ്ദേശിക്കുന്ന മാതിരി ഒരു നിഘണ്ടു നമ്മുടെ ഭാഷയിൽ ഇനി ഉണ്ടാകുമോ എന്തോ? മി: പരമേശ്വരയ്യർക്കു വാർദ്ധക്യമായിപ്പോയല്ലോ.

ഈ മഹനീയ പരിശ്രമത്തിനു പുറമേ, ഒരു ആംഗലമലയാള നിഘണ്ടുവും സാഹിതീരത്നങ്ങളുടേയും തൽക്കർത്താക്കന്മാരുടേയും സംക്ഷിപ്തചരിത്രം ഉൾപ്പെടുന്ന ഒരു ഗ്രന്ഥപരമ്പരയും അദ്ദേഹം പ്രിസിദ്ധീകരിച്ചു തുടങ്ങി. പക്ഷേ പൂർത്തിയാകും മുമ്പേ അദ്ദേഹത്തിനെ ഹതവിധി അപഹരിച്ചുകളഞ്ഞു.

മരണശയ്യയെ പ്രാപിക്കുംവരെ അദ്ദേഹത്തിൽ ഒരു നവയുവാവിന്റെ ഉന്മേഷം കളിയാടിക്കൊണ്ടിരുന്നു. വാർദ്ധക്യത്തിന്റെ ചിഹ്നങ്ങളൊന്നും അദ്ദേഹത്തിനെ ബാധിച്ചിരുന്നില്ലെന്നു പറഞ്ഞാൽ അതിൽ ലേശം അതിശയോക്തിയില്ല. അതായിരുന്നു അദ്ദേഹത്തിന്റെ വിജയഹേതു. കഴിഞ്ഞ കൊല്ലം അതായതു് 1121 കുംഭം 21-ാം തീയതിയാണു് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞതു്. ചില പത്രങ്ങൾ എന്തോ ചിലതൊക്കെ പറഞ്ഞെങ്കിലും, പൊട്ടക്കവികളുടെ ദേഹവിയോഗത്തിൽപോലും അനുശോചനായോഗങ്ങൾ വിളിച്ചു കൂട്ടി വിലപിക്കാറുള്ള കേരളീയജനത ‘കമാ’ എന്നു മിണ്ടീട്ടില്ല. അത്രയ്ക്കുണ്ടു് അയൂയയുടേയൊ അഥവാ കൃതഘ്നതയുടേയോ ആഴം.

ജി. പത്മനാഭപിള്ളയുടെ മറ്റു കൃതികൾ: മദനകാമചരിതം നാടകം, കീചകവധം തുള്ളൽ, കേരളവർമ്മചരിതം മണിപ്രവാളം, കാളിയമർദ്ദനം മണിപ്രവാളം, കംസവധം വഞ്ചിപ്പാട്ടു്, കുചേലവൃത്തം, മാർക്കണ്ഡചരിതം, പൂതനാമോക്ഷം എന്നീ താരാട്ടുകൾ, നാളായണീചരിതം ഊഞ്ഞാൽപാട്ടു് ഇവയാകുന്നു.

ശീവൊള്ളി നാരായണൻ നമ്പൂതിരി

വെണ്മണിയുടെ ശൈലിയിൽ കവിത രചിച്ചു വിജയം നേടീട്ടുള്ള കവികളിൽ അദ്വിതീയൻ ശീവൊള്ളി നമ്പൂതിരിയാകുന്നു.

കുന്നിക്കും കുറയാതെ കുന്നൊടു കുശുമ്പേറും കുചംപേറിടും
കുന്നിൻനന്ദിനീ കുന്ദബാണനു കുലക്കേസ്സൊന്നു പാസ്സായതിൽ
ഒന്നാംസാക്ഷിണിയായ നീ കനിവെഴുംവണ്ണം കടക്കണ്ണെടു-
ത്തൊന്നെന്നിൽപെരുമാറണേ പെരുമനത്തപ്പന്റെതൃപ്പെൺകൊടീ!

എന്ന പദ്യം വെണ്മണിയുടെ,

‘വീതാതങ്കംവിധുസ്ത്രീവടിവു വിധുധരൻ കണ്ടു കാമിച്ചണഞ്ഞി-
ട്ടേതാണ്ടൊക്കെപ്രവർത്തിച്ചളവവതരണംചെയ്തു ചൈതന്യമൂർത്തി?’

എന്ന ശ്ലോകത്തെ അനുസ്മരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കൃതികളും വെണ്മണിയുടേതുപോലെ പ്രായേണ അപൂർണ്ണങ്ങളാണു്. ദാത്യുഹസന്ദേശം സരസമായ ഒരു ഹാസ്യകവനമാണു്. മാതൃക കാണിപ്പാനായി ‘ഒരു ചരമവൃത്തം’ എന്ന കൃതിയിലെ ഏതാനും ശ്ലോകങ്ങൾ ഉദ്ധരിക്കാം.

കളകോമളസൽഗുണക്കളി-
ക്കളരിത്തട്ടു, ഗൃഹസ്ഥനന്തണൻ,
വളരെപ്പുകൾപൂണ്ടു രാമനാം
വളവല്ലൂർഎഴുതുന്നതെങ്ങനെ?
ഒരു മൂന്നു ദിനങ്ങൾ മുമ്പിലാ-
ത്തിരുവൈയ്ക്കത്തു സുഹൃൽസമേതനായ്
പുരുമോദമൊടഷ്ടമിക്കണ-
ഞ്ഞൊരുവിദ്വാൻ… തകരുന്നു മന്മനം.
പുകവണ്ടിയിലാലുവായിലാ-
പ്പകൽ തീരുമ്പൊഴുതിന്നലെസ്സുഖം
അകളങ്കമനസ്സിറങ്ങി വ-
ന്നകലാതപ്പൊളടുത്തു നിൽപു ഞാൻ.
ദിവസേശ്വരനസ്തമിക്കിലും
ശിവ ഞാൻ പോവുകയായി സത്വരം
ഇവനോടിതുമട്ടു ചൊല്ലിയോ-
രവസാനോക്തി നിനയ്ക്കുവയ്യമേ.
സതതം ശിവസല്പദാഖിലാ-
ദൃത ‘ദാമോദര’യുക്തനാകിലും
ബത! ദുർവ്വിഷമൂലമാർത്തനായ്
നിതരാമാദ്വിജവര്യനത്ഭുതം!
അതിമാത്രമുരപ്പെതെന്തിനി-
പ്പതിനേഴാംദിനമർദ്ധരാത്രിയിൽ
ക്ഷിതിവിട്ടു വിശിഷ്ടനപ്പുരം
മതികൂടാത്ത നഭസ്സുപോലെയായ്.
നന്നായ്ത്താൻചെയ്ത പുണ്യോല്ക്കര വിമലഫലോ-
പേതനായ്സാധു തൊണ്ണൂ-
റ്റൊന്നാമാണ്ടിൽപെടും വൃശ്ചികമൊരു പതിനേ-
ഴാംദിനത്തിൽ തരത്തിൽ
അന്നാനാനന്മതിങ്ങും കൃതിമണി ‘വളവ-
ല്ലൂർദ്വിജൻ, തോഷമുൾക്കൊ-
ണ്ടെന്നാളും നാശമേല്ക്കാത്തൊരു പരമപദം
പൂകിനാൻ പൂതചിത്തൻ.

വർഷാവസ്ഥ:
വമ്പിച്ചോരാക്കൊടുങ്കാറ്റടിലഹളമഹാവൃക്ഷസംഘങ്ങൾപോലും
കമ്പിച്ചീടുന്നുവാനിൽ പെരിയകരിമുകിൽച്ചാർത്തിടഞ്ഞാർത്തിടുന്നു
തുമ്പിക്കൈവണ്ണമെല്ലായ്പൊഴുമൊരുമഴയും വൻതണുപ്പോ വിറയ്ക്കും
തുമ്പില്ലാക്കാലമർക്കൻ ചെറുതവധിയിലാണെന്നു തോന്നുന്നിതെങ്ങോ?
ആലങ്ങാടാകുമിന്നാടരിയൊരു പെരിയാറാകൂമിച്ചിന്ദ്രജാലം-
പോലയ്യോ മുക്കിമുക്കാലുമിതൊരു പകൽകൊണ്ടാണിഹ പ്രാണിജാലം
ആലംബം വിട്ടു കഷ്ടം! മുടിയുമൊരുകടൽപ്രായമിപ്പാരിതാക-
ണ്ടാലത്യാശ്ചര്യമെന്നോ പ്രകൃതിയുടെവികാരങ്ങൾവിശ്വോത്തരങ്ങൾ.

പട്ടം എൻ. കൊച്ചുകൃഷ്ണപിള്ള

അദ്ദേഹം തിരുവനന്തപുരം താലൂക്കിൽ പട്ടം എന്ന ദേശത്തു് 1061 മേടമാസത്തിലെ ചിത്രാനക്ഷത്രത്തിൽ ജനിച്ചു. രാജകീയ ഹൈസ്കൂളിൽ മെട്രിക്കുലേഷൻ ക്ലാസുവരെ പഠിച്ചിട്ടു് തൃശ്ശിനാപ്പള്ളി ഹൈസ്കൂളിൽ ചേർന്നു. പ്രസ്തുത പരീക്ഷയിൽ പാസ്സായശേഷം തൃശ്ശിനാപ്പള്ളി സെന്റ്ജോസഫ്സ്കാളേജിൽ ചേർന്നു് ഇന്റർമീഡിയറ്റും തിരുവനന്തപുരം രാജകീയ കാളേജിൽ ചേർന്നു് ബി. ഏ. യും ജയിച്ചു. എം. ഏ. പരീക്ഷയ്ക്കു പ്രൈവറ്റായിച്ചേർന്നു് ഒന്നാംക്ലാസ്സിൽ പാസ്സായി. 1088-ാമാണ്ടിലാണെന്നു തോന്നുന്നു–ഞാൻ നിയമപഠനാർത്ഥം എഫ്. എൽ. ക്ലാസ്സിൽ ചേർന്നപ്പോൾ അദ്ദേഹവും ആ ക്ലാസ്സിൽ ചേർന്നു. ഞങ്ങൾ തമ്മിൽ പരിചിതരായ കഥ രസാവഹമാണു്. പ്രാസവഴക്കുകാലത്തു് ഞാൻ എന്റെ ഗുരുദേവന്റെ പക്ഷത്തു ചേർന്നു് ചില ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു. ദക്ഷിണദീപത്തിൽ അക്കാലത്തു് കാണാറുണ്ടായിരുന്ന ലേഖനങ്ങളിൽ ഏറിയകൂറും എന്റേതായിരുന്നുവെന്നു് പലർക്കും അറിയാമായിരുന്നു. ആ ലേഖനങ്ങളുടെ കൂട്ടത്തിൽ ‘കവികളും കൃതികളും’ എന്നൊരു ഉപന്യാസം മാത്രം കുറെ ഒച്ചപ്പാടുണ്ടാക്കി. പാലിയത്തു കുഞ്ഞുണ്ണി അച്ഛൻ അക്കാലത്തു പ്രശസ്തമായ രീതിയിൽ നടത്തിവന്ന ഒരു മാസികയിൽ ആ ലേഖനത്തെ പകർത്തിയിട്ടു് അതിനെ മുക്തകണ്ഠം സ്തുതിച്ചു. പന്തളം കേരളവർമ്മതമ്പുരാൻ ക്ലാസ്സിൽ ആ ലേഖനം വായിച്ചു് ഇന്നത്തെ കവികൾ അതു വായിച്ചിരിക്കേണ്ടതാണെന്നു് ഒരു അഭിപ്രായവും തട്ടിവിട്ടു. പരമേശ്വരയ്യരവർകൾക്കു് അതു രസിച്ചില്ലെന്നും അല്പകാലത്തേക്കു് അദ്ദേഹം അവിടുത്തോടു് നീരസഭാവത്തിൽ കഴിഞ്ഞുകൂടി എന്നും ആണു് എന്റെ അറിവു്. ഏതായിരുന്നാലും തമ്പുരാൻ പ്രസ്തുത ലേഖനത്തെ ക്ലാസ്സിൽ വായിച്ച അവസരത്തിൽ എന്റെ ഏറ്റവും അടുത്ത ഒരു ബന്ധുവും ഇപ്പോൾ ഉയർന്ന ഒരു ഉദ്യോഗത്തിൽ ഇരിക്കുന്ന ആളുമായ ഒരാൾ ക്ലാസ്സിലുണ്ടായിരുന്നതിനാൽ ആ സംഗതിയെപ്പറ്റി സംശയമേ ഇല്ല. അന്നു് കൊച്ചുകൃഷ്ണപ്പിള്ള അവർകൾ പരമേശ്വരയ്യരവർകളുടെ ആശ്രിതന്മാരിൽ ഒരാളായി കഴിഞ്ഞുകൂടുകയായിരുന്നു. അദ്ദേഹം എനിക്കു് ദീപത്തോടുള്ള ബന്ധം മനസ്സിലാക്കീട്ടു്, അതു് ആരുടെ കൃതിയാണെന്നു് എന്നോടു ചോദിച്ചു മനസ്സിലാക്കി യഥാസ്ഥാനം അറിവുകൊടുത്തു. ഇങ്ങനെ ആയിരുന്നു ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടതു്. കുറേക്കാലം കഴിഞ്ഞപ്പോൾ, മഹാകവിയും കൊച്ചുകൃഷ്ണപ്പിള്ളയും തമ്മിലുണ്ടായിരുന്ന ദൃഢബന്ധം കുറെ അയഞ്ഞുപോയിരിക്കണമെന്നു ശങ്കിക്കുന്നു. അദ്ദേഹം മരിക്കുന്നതിനു മുമ്പു് എഴുതിവച്ചിരുന്നതും അതിനു ശേഷം ഭാഷാവിലാസം വിശേഷാൽപ്രതിയിൽ പ്രസിദ്ധീകരിച്ചിരുന്നതുമായ ലേഖനം അങ്ങിനെ ഒരു ശങ്കയ്ക്കു് അവകാശം നൽകുന്നുണ്ടു്.

പരീക്ഷയിൽ പാസ്സായിട്ടു് അല്പകാലം എക്സൈസ്ഇൻസ്പെക്ടരായിരുന്നു. നല്ല വാസനാകവിയായിരുന്നതിനാൽ ഉദ്യോഗത്തിലിരിക്കുന്ന കാലത്തും അദ്ദേഹം തുടരെത്തുടരെ കവിതകൾ എഴുതിക്കൊണ്ടാണിരുന്നതു്. അച്ചടിക്കപ്പെട്ടിട്ടുള്ള മേഘസന്ദേശവിവർത്തനത്തിനും ബാലസാഹിത്യത്തിനും പുറമെ മാസികകളിൽ അനേകം ഖണ്ഡകവനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഗദ്യലേഖനങ്ങളിൽ പ്രധാനമായുള്ളതു് കവിത, വള്ളത്തോൾപ്രസ്ഥാനം ഇവയാകുന്നു.

1097-ൽ മുപ്പത്തിആറാമത്തെ വയസ്സിൽ സന്നിപാതജ്വരം പിടിപെട്ടു് അദ്ദേഹം പരലോകം പ്രാപിച്ചു. മാതൃകകാണിപ്പാനായി ഏതാനും പദ്യങ്ങളെ ഉദ്ധരിക്കാം.

ദിവ്യകഥ

ഇതു് പട്ടം കൊച്ചുകൃഷ്ണപിള്ളയും പട്ടം ഗോവിന്ദപ്പിള്ളയും ചേർന്നെഴുതിയ കൂട്ടുകവിതയാണു്.

വഴിഞ്ഞ സൗഖ്യം ജനതയ്ക്കു ചേർത്തു ത-
ന്മിഴിക്കു മാധുര്യമൊഴിക്ക ഹേതുവാൽ
വഴിക്കു നാമം മധുരേതിയപ്പുരി-
യ്ക്കഴിഞ്ഞൊരുള്ളോടവർ നല്കി മുന്നമേ.
ലോലംബചാരുചികരാഭ ചിരായകണ്ടി-
ട്ടാലംബമറ്റു ചികുരത്വമിയന്ന ശിഷ്യൻ
വെയിലത്തു വെണ്ണവിധമാ വധുവിന്റെ കാന്തി-
ജാലത്തിലുള്ളമുരുകീട്ടവശൻ വശായി.

വലിയ കോയിത്തമ്പുരാനു നല്കിയ മംഗളപത്രം.

പേരാളും കൈരളിപ്പെൺകൊടിയുടെ വരരായിന്നു വാണീടുമെല്ലാ-
പേരാലും പൂജ്യനായീ ശാശൂരനിവവഹിച്ചമ്പുമെൻ തമ്പുരാനേ
നേരാളില്ലാത്തമട്ടായറിവെഴുമവിടേയ്ക്കുള്ള തൃപ്പാദപത്മം
നേരായ്കണ്ടൊന്നു കൂപ്പാനടിയനഭിലഷിച്ചെത്രനാളോ കഴിപ്പൂ.

വി. സി. ബാലകൃഷ്ണപ്പണിക്കർ

ഈ കവിരത്നത്തിന്റെ കഥ ഓർക്കുന്ന മാത്രയിൽ ഏതു കേരളീയന്റേയും ഇടനെഞ്ഞു പൊട്ടാതിരിക്കയില്ല. നിഷ്പക്ഷപാതിയായ ഗ്രന്ഥസമാലോചകൻ, ഒന്നാംതരം കാവ്യകൃത്തു്, ഉത്തമപത്രപ്രവർത്തകൻ എന്നീ നിലകളിലെല്ലാം പരിശോഭിച്ചു്, ഇന്നത്തെ ചില പ്രൗഢകവികൾപോലും പദങ്ങൾ പെറുക്കിനിരത്തി പദ്യനിർമ്മിതിയിലെ പ്രഥമപാഠം പഠിച്ചുകൊണ്ടിരുന്ന ആ ഇളംപ്രായമായ 26-ാം വയസ്സിൽ, ലോകയവനികയ്ക്കുള്ളിൽ തിരോധാനം ചെയ്ത ആ മഹാനുഭാവനെ നമുക്കും അശ്രുപ്രവാഹംകൂടാതെ എങ്ങനെ സ്മരിക്കാൻ കഴിയും. ഹാ! അദ്ദേഹം കുറേക്കാലംകൂടി ജീവിച്ചിരുന്നെങ്കിൽ... എത്ര എത്ര സൽക്കാവ്യങ്ങൾ നമുക്കു ലഭിക്കുമായിരുന്നു! ഒൻപതേ ഒൻപതു കൊല്ലങ്ങൾക്കകം അദ്ദേഹം എന്തെല്ലാം സാധിച്ചു!

ഏറനാട്ടു താലൂക്കിന്റെ തെക്കേഖണ്ഡത്തിൽ കോട്ടയ്ക്കൽനിന്നും അഞ്ചാറു നാഴിക വടക്കുള്ള ഊരകം എന്ന നാട്ടുംപ്രദേശത്തിൽ വെള്ളാട്ടു ചെമ്പലശ്ശേരി എന്നൊരു പ്രാചീന നായർകുടുംബം സ്ഥിതിചെയ്യുന്നു. ആ കുടുംബത്തിലെ ഒരു സ്ത്രീരത്നത്തെ കപ്പേടത്തു കൃഷ്ണനുണ്ണിനായർ വിവാഹം ചെയ്തു. ആ വിശിഷ്ടദമ്പതികൾക്കു് 1064 കുംഭം ചതയം നക്ഷത്രത്തിൽ ഉണ്ടായ പുത്രനായിരുന്നു. വി. സി. ബാലകൃഷ്ണപ്പണിക്കർ. പഴയ ധനസ്ഥിതിയെല്ലാം നശിച്ചു് ആഭിജാത്യംമാത്രം ശേഷിച്ചിരുന്ന ഒരു കുടുംബമായിരുന്നതിനാൽ ബാലകൃഷ്ണപ്പണിക്കർ വളരെ അരിഷ്ടിച്ചാണു് വളർന്നതു്. ഒരു നാട്ടാശാന്റെ അടുക്കൽ പ്രാചീനരീതി അനുസരിച്ചു് എഴുത്തും വായനയും പഠിച്ചശേഷം കറുപ്പൻ ആശാരി എന്നൊരാളിന്റെ അടുക്കൽ കുറെ സംസ്കൃതം വായിച്ചു. അങ്ങിനെ കാവ്യപരിശീലനം ചെയ്തുകൊണ്ടിരിക്കവേ തന്നെ അദ്ദേഹത്തിന്റെ കവിതാവാസന താനെ പൊട്ടിപ്പുറപ്പെട്ടു തുടങ്ങി. വർത്തമാനക്കടലാസുകളോ മാസികളോ കടന്നിട്ടില്ലാത്ത ആ ഗ്രാമത്തിൽ പ്രേരണാശക്തി പ്രയോഗിപ്പാൻപോലും ആരും ഇല്ലാതിരിക്കവേ കവിത എഴുതിത്തുടങ്ങിയ ഈ ബാലനെ വാഗ്ദേവി കടാക്ഷിച്ചു തുടങ്ങിയതു് പൂർവ്വജന്മകൃതമായ പുണ്യത്തിന്റെ ഫലം തന്നെയായിരിക്കണം.

ഇങ്ങനെയിരിക്കെ കുട്ടിയെ ഏതു വിധത്തിലെങ്കിലും സംസ്കൃതം പഠിപ്പിച്ചേ മതിയാവൂ എന്നു് കൃഷ്ണനുണ്ണിനായർക്കു് തോന്നുകയാൽ അദ്ദേഹം അവനെ കോഴിക്കോട്ടു പടിഞ്ഞാറേ കോവിലകത്തു് വിദ്വാൻ ഏട്ടൻതമ്പുരാൻ എന്നു പ്രസിദ്ധനായിരുന്ന സാമൂതിരിപ്പാട്ടിലെ അടുക്കൽ കൊണ്ടുചെന്നാക്കി. അവിടെ മൂന്നു നാലു കൊല്ലം താമസിച്ചു് വേണ്ട ശാസ്ത്രപരിചയവും നല്ല ശബ്ദവ്യുല്പത്തിയും സമ്പാദിച്ചു. സാമാന്യം നല്ല ഇംഗ്ലീഷ് പരിചയവും അവിടെ നിന്നുതന്നെ കിട്ടി.

ഇത്രയും ആയപ്പോൾ ഇനി സ്വന്തം കാലിൽതന്നെ നില്ക്കണമെന്നു് ഈ ബാലകൃഷ്ണനു തോന്നി. അന്നു ശ്രീമാൻ പി. ഐ കൃഷ്ണനവർകൾ തൃശ്ശൂരിൽനിന്നു് കേരളചിന്താമണി എന്നൊരു പത്രം പുറപ്പെടുവിക്കാൻ ഉദ്യമിക്കയായിരുന്നു. അതിന്റെ ആധിപത്യം കഷ്ടിച്ചു പതിനെട്ടു വയസ്സായിരുന്ന ഈ ബാലകൃഷ്ണപ്പണിക്കർ കരസ്ഥമാക്കി. ആ നിലയിൽ അദ്ദേഹം അന്നത്തെ ഭരണാധികാരികളോടും, കൊച്ചിയിലെ ചില ഉദ്യോഗസ്ഥന്മാരോടും പൗരുഷപൂർവ്വം പോരാടിയെന്നു മാത്രമല്ല കൊച്ചിരാജ്യത്തു കടന്നുകൂടി വനചക്രവർത്തി എന്ന കുപ്രസിദ്ധി നേടിയ ചെട്ടിയാരെ നാട്ടിൽനിന്നു് ആട്ടിപ്പായിക്കപോലും ചെയ്തു. അത്ര ശക്തിയേറിയ തൂലികയായിരുന്നു ആ യുവാവു പ്രയോഗിച്ചിരുന്നതു്.

ഇങ്ങനെ കൊല്ലം മൂന്നു കഴിഞ്ഞു. പിന്നെ നാം അദ്ദേഹത്തിനെ കാണുന്നതു് മലബാറിയുടെ പത്രാധിപരായിട്ടാണു്. അതു് അല്പകാലമേ ജീവിച്ചിരുന്നുള്ളുവെങ്കിലും അക്കാലമത്രയും അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാർക്കു നിദ്രാഭംഗം വരുത്തിക്കൊണ്ടുതന്നെ ഇരുന്നു.

ജന്മനാ ദുർബലനായിരുന്ന പണിക്കർക്കു് ഇപ്പോഴേയ്ക്കു രാജയക്ഷ്മാവിന്റെ പൂർണ്ണലക്ഷണങ്ങൾ കണ്ടുതുടങ്ങി. ചികിത്സയ്ക്കായി കോട്ടയ്ക്കൽ വൈദ്യശാലയെ അഭയം പ്രാപിച്ചു. പി. എസ്. വാരിയർ എന്ന വൈദ്യരത്നത്തിന്റെ ചികിത്സാനൈപുണ്യംകൊണ്ടു് രോഗം നിശ്ശേഷം മാറി. എന്നാൽ കുറേക്കാലത്തേയ്ക്കു് ആയാസകരമായ പണികളിലൊന്നിലും ഏർപ്പെടരുതെന്നു് വൈദ്യൻ നിഷ്കർഷിച്ചിരുന്നു.

ബാലകൃഷ്ണപ്പണിക്കർ അതിനാൽ സ്വദേശത്തു പോയി താമസിച്ചു അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോൾ, അലസജീവിതത്തിൽ വിരക്തനായിത്തീർന്ന പണിക്കർ കോട്ടയ്ക്കൽ ചെന്നു് മി: പി. വി. കൃഷ്ണവാരിയരുമായി യോജിച്ചു് ദിനവൃത്താന്തദീപിക എന്നൊരു പത്രം പുറപ്പെടുവിക്കണമെന്നുറച്ചിട്ടു് പിരിഞ്ഞു. അദ്ദേഹം അവിടെനിന്നും നേരെ കൊച്ചിക്കാണു് പോയതു്. അവിടെ ചില സ്നേഹിതന്മാരെ പ്രോത്സാഹിപ്പിച്ചു് ചക്രവർത്തി എന്നൊരു അച്ചുക്കൂടം സ്ഥാപിച്ചു് ആപേരിൽതന്നെ ഒരു പത്രവും പുറപ്പെടുവിച്ചുതുടങ്ങി. പത്രാധിപത്യജീവിതം ആയാസകരമായ ഒരു ജോലിയാണല്ലോ. അതിനാൽ രോഗം വീണ്ടും ആരംഭിച്ചു. പല ദിക്കുകളിൽ സഞ്ചരിച്ചു ചികിത്സ നടത്തിനോക്കി. ഒരു ഫലവും ഉണ്ടാകായ്കയാൽ അദ്ദേഹം നാട്ടിലേയ്ക്കു പുറപ്പെട്ടു. കൃഷ്ണനുണ്ണിനായർ മകനെ ഒരു മഞ്ചലിൽ എടുപ്പിച്ചുകൊണ്ടാണു പോയതു്. വഴിക്കു് ആ മഞ്ചൽ ഏതോ ഒരു കുറ്റിയിൽ തട്ടി പണിക്കർക്കു് തൽഫലമായി ഒരു വിലക്കം ഉണ്ടായി. വീട്ടിൽ ചെന്നിട്ടും അതു മാറിയില്ല. ഇരുപത്തിയാറാം വയസ്സിൽ ആ യുവസാഹിത്യകാരൻ കേരളീയരെ സന്താപക്കടലിൽ ആറാടിക്കുമാറു് ഈ ലോകത്തോടു യാത്രപറഞ്ഞു.

ബാലകൃഷ്ണപ്പണിക്കരുടെ കൃതികൾ:

(1) കുമാരസ്തോത്രമാല (2) ഇന്ദുമതീസ്വയംവരം നാടകം (3) നാഗാനന്ദം മണിപ്രവാളം (4) കുമാരചരിത്രം നാടകം (5) ഭാഷാസൂക്തിമുക്താമണിമാല (6) മാനവിക്രമീയം. ഇവ ആറും പതിനാറു വയസ്സു തികയുംമുമ്പു് എഴുതീട്ടുള്ളവയാണു്. അവയിൽ ആദ്യത്തേതു രണ്ടും അച്ചടിച്ചിട്ടുണ്ടോ എന്തോ? നാഗാനന്ദം എഴുതുന്ന കാലത്തു് കവിക്കു പതിനഞ്ചു വയസ്സേ ഉണ്ടായിരുന്നുള്ളു.

എന്നാൽ–

പൂമാതിനുള്ള പുതുമാതിരി നാട്യരംഗ-
മാമായവന്റെ നിലയത്തിനകത്തുനിന്നു
സീമാവിഹീനമഹിമാവിയലുന്നതാകു-
മാ മാന്യകല്പകമരം നിലനിന്നിരുന്നു.
ഇക്കണ്ടടിടുന്ന തനുതൊട്ട പദാർത്ഥജാത-
മൊക്കെബ്ഭവക്കടലിലെത്തിരമാലയല്ലോ
കത്തുന്ന ദീപനിര കാറ്റിനകത്തുപെട്ടാ-
ലെത്തുന്നതേതു ദശ ഭൂതിയതിങ്കലെത്തും
പാർത്തട്ടിലിങ്ങനെയിരിപ്പൊരു ഭൂതികിട്ടാ-
നോർത്തങ്ങു യുദ്ധമെവനേല്ക്കുമവൻ സുനിന്ദ്യൻ.

ഈ ശ്ലോകങ്ങൾ വായിക്കുമ്പോൾ, അവ ഒരു ബാലന്റെ കൃതിയാണെന്നു വിശ്വസിപ്പാൻ കഴിയാതെ വരുന്നു. ഇന്ദുമതീ സ്വയംവരം അഞ്ചങ്കത്തിലുള്ള ഒരു നാടകമാണു്. നാഗാനന്ദത്തെപ്പോലെ ഈ കൃതിയും കവനകൗമുദിയിൽ പ്രസിദ്ധപ്പെടുത്തിയിരുന്നതാണു്.

“മാമ്പൂമഞ്ജരിയായിടും മുലകുലുക്കിക്കൊണ്ടു നൽത്താമര-
പ്പൊമ്പൂവാം മുഖമങ്ങുയർത്തി ലതയാം തങ്കയ്യിളക്കിത്തുലോം
വമ്പാളുന്ന വസന്തലക്ഷ്മി കുയിലിൻപാട്ടായ സംഗീതമി-
ട്ടെമ്പാടും പൊടി പാറ്റിയങ്ങിനെ മിരട്ടീടുന്നു നാടൊക്കെയും”
ചീരത്തയ്യുകളിങ്ങു വെട്ടി വളരെബ്ഭേഷാക്കിയോരേ തരം
സാരസ്യത്തൊടു വെച്ചു മട്ടു പുതുതാക്കീടുന്നിതുൾപ്രീതിമേ
വാരസ്ത്രീവര ദേഹവർണ്ണമിയലുന്നോരിപ്പനീർച്ചെമ്പക-
ത്താരത്യന്തസുഗന്ധമേകിയിവനെസ്വാധീനമാക്കുന്നുതേ.
തങ്കത്താരിനു നാണമേകി വിലസും തങ്കാന്തിയാം നീരിനാ-
ലെങ്കൽ ചേർന്നൊരു ദുഃഖമാം ചളി കളഞ്ഞീടേണ്ടൊരപ്പുരുഷൻ
തങ്കയ്യാൽ തടവീടുമെന്റെ പുളകം ചേരുന്നതാകും മുഖ-
ത്തിങ്കൽ ചുംബനമാശു ചെയ്തിടുകയെന്നാകുന്നു രത്നപ്രഭൻ.
എന്നാണെൻപ്രിയനിങ്ങുവന്നു തളിരും തോല്ക്കുന്ന തൻകയ്യിനാ-
ലെന്നാത്മപ്രിയയെന്നു ചൊല്ലി മമ കൈയമ്പിൽ ഗ്രഹിക്കുന്നതും
എന്നാലോചന പൂണ്ടു കാമവശയായ് ദുഃഖിച്ചു വാഴുന്നൊരീ-
പൊന്നോമൽ പ്രിയയെന്റെയിദ്ദശയഹോ കേട്ടാൽ പൊറുത്തീടുമോ?
കൂട്ടിത്തന്നുടെ കയ്യിലുള്ള കുടയെപ്പിന്നിൽ പിടിച്ചെത്രയും
മുട്ടിൽ കീറിയ മുണ്ടു ചുറ്റിയതുപോലൊന്നിട്ടു തൻതോളിലും
വെട്ടിത്തെല്ലു വിരുത്തിവെച്ച കുടുമക്കൂട്ടത്തെ മാടാതെക-
ണ്ടിട്ടിങ്ങനെയാർ വരുന്നു വഷളായീടുന്ന വേഷത്തൊടും.
വന്നീടട്ടേ കടുപ്പം കലരുമൊരുകരം തന്നിലാ വജ്രമേന്തീ-
ട്ടിന്നീടാർന്നീടുമിന്ദ്രൻ പടയിലറിക ഞാനിട്ടു വട്ടം തിരിക്കും
പിന്നീടാരാണു പോരിൽ പരമരനിമിഷംപോലുമെൻമുമ്പിലയ്യോ
നിന്നീടാൻ തക്ക മർത്ത്യൻ വരനൃപ പടുകീടങ്ങളിങ്ങെന്തുസാരം?

ഈ ഉദ്ധാരണത്തിൽ നിന്നു് നമ്മുടെ ബാലകവിയ്ക്കു് സാമാന്യം എല്ലാ രസങ്ങളേയും പ്രതിപാദിക്കാൻ ഇന്നത്തെ പ്രൗഢഭാഷാനാട്യകാരന്മാരോടൊപ്പം ശക്തിയുണ്ടായിരുന്നു എന്നു തെളിയുന്നില്ലേ?

സരസകവിയായിരുന്ന കെ. സി. നാരായണൻനമ്പ്യാർ കടത്തനാട്ടു് പോർളാതിരി ഉദയവർമ്മരാജാവിനെ നായകനാക്കി ഉദയാലങ്കാരം എന്നൊരു കൃതി കവനോദയത്തിൽ പ്രിസിദ്ധപ്പെടുത്തിയിരുന്നതു കണ്ടിട്ടു് പണിക്കർ മാനവിക്രമനെ നായകനാക്കി പ്രതാപരുദ്രീയത്തിന്റെ രീതിയിൽ രചിച്ച ഒരു കൃതിയാണു് മാനവിക്രമീയം.

ഈ കൃതികൾ കൂടാതെ പണിക്കർ സാമ്രാജ്യഗീത, സാമ്രാജ്യഗാഥ, ഭൂപാലമംഗളം, ഹാനോവർ രാജവംശാവലി, ദേവീസ്തവം, ദുർഗ്ഗാഷ്ടകം, ദേവീസ്തവം നിശ, ഒരു വിലാപം, വിശ്വരൂപം, മങ്കിഗീതാ കിളിപ്പാട്ടു്, അനേകം ഒറ്റ ശ്ലോകങ്ങൾ, മംഗളപദ്യങ്ങൾ, ശൃംഗാരപദ്യങ്ങൾ ഇവ ചമച്ചിട്ടുണ്ടു്.

ചിൽപൂമാധ്വീകസാരേ ചിണി ചിണി നിനദം ചിന്തുമാറഗ്ര്യഹാസ-
ർക്കുൾപ്പൂമോദം വളർത്തും ഭവതി ഭവമുഖാബ്ജത്തിലെ ഭംഗിയാകും
പൊൽപൂമാതിൻമണാളൻ മലർമകനിവരാൽ പൂജ്യപാദാബ്ജയായും
നില്പൂ മീനാക്ഷിതൻമാനസമഹിമ വെറും ചണ്ടി ഞാനെന്തറിഞ്ഞു?
കാലാഗ്നിജ്വാലപോലേ കരുമന കളിയാടുന്ന കൈവാളുലച്ചും
ഹേലാ ഹുങ്കാരമാർന്നും മൃദുളമണിമയപ്പൊഞ്ചിലമ്പൊച്ചപൂണ്ടും
നീലാളിപ്പൂങ്കുഴൽക്കെട്ടണിമലർ വിതറുംമട്ടു യുദ്ധക്കളത്തിൽ
ചേലായ് നൃത്തം ചവിട്ടും നടവരദയിതേ ദേഹിമേ ദേഹസൗഖ്യം. ദേവിസ്തവം

കവിതാനതാംഗിയുടെ “മൃദുളമണിമയപ്പൊൻചിലമ്പൊച്ച”യല്ലേ നാം ഈ പദ്യങ്ങളിൽ കേൾക്കുന്നതു്? ആ ശിഥിലശീർണ്ണ ശരീരത്തിൽ കുടികൊണ്ടിരുന്നതു് ജീവിതയാത്രാക്ലിഷ്ടവും, അനുഭവജ്ഞാനസമ്പന്നവുമായ ഒരു വൃദ്ധാത്മാവാണെന്നു്,

ഒന്നായ്കാണും പ്രപഞ്ചച്ചെടിയുടെ മുരടാണെങ്കിലും ശാഖതോറും
ഭിന്നാകാരം ഭജിക്കും പ്രകൃതി, സകൃതികൾക്കിഷ്ടസിദ്ധിസ്വരൂപേ
ഇന്നാകെത്തീർത്തു കാക്കും ത്രിഗുണമായി മുടിയ്ക്കുന്നതുംപിന്നെ നീയാ-
ണെന്നാലെന്നാടലാറ്റിഗ്ഗുണഗണമരുളിക്കാക്കുവാൻ ദണ്ഡമുണ്ടോ? ദേവീസ്തവം
സുവ്യക്തനായ് സുസുഖിയായ് സുഖമായ് സുരർക്കു-
മവ്യക്തനായധികനായണുവായമന്ദം
ദിവ്യപ്രദീപ്തിയൊടു ദിക്കഖിലം വിളക്കും
ഭവ്യപ്രദായക! ഭവാൻ ഭവുകം തരേണം വാസുദേവാഷ്ടകം

ഇത്യാദി പദ്യങ്ങൾ വ്യക്തമായി കാണിക്കുന്നു. ഈ ചെറുപ്രായത്തിൽതന്നെ പ്രപഞ്ചത്തിന്റെ യഥാർത്ഥ സ്ഥിതിയെ കരതലാമലകംപോലെ ദർശിക്കുന്നതിനും

ദേഹാദിയിങ്കലഭിമാനമിയന്നപാര-
മോഹാഗ്നികൊണ്ടു കരിയുന്ന മമാന്തരംഗം
ഹാഹാ വിഭോ കരുണയുറ്റു ഭവൽകടാക്ഷ-
നീഹാരധാരയതിനാൽ കുളുർമപ്പെടട്ടേ.

എന്നു പ്രാർത്ഥിക്കുന്നതിനും ശക്തിയുണ്ടായതോർക്കുമ്പോൾ, അദ്ദേഹം പൂർവ്വജന്മത്തിലെ തപസ്യ പൂരിപ്പിക്കാനായി അല്പകാലത്തേക്കു് ഉടൽ ധരിച്ച പുണ്യാത്മാവായിരിക്കണം എന്നു് ഏവനും തോന്നാതിരിക്കയില്ല. ആ മാതിരി ഒരുവന്റെ ഹൃദയത്തിൽ നിന്നേ,

മറ്റിപ്പൊഴില്ലടിയനർത്ഥന നിൻപദത്താർ
പറ്റിപ്പരാത്മതരഭക്തി മുഴുത്തു പാരം
മുറ്റിപ്പെത്തൊരു ഭവഭുമമറ്റുമോക്ഷം
പറ്റിപ്പരം പരമമാം പദമേറണം ഞാൻ.

എന്ന പ്രാർത്ഥന പൊട്ടിപ്പുറപ്പെടുകയുള്ളു. സാമ്രാജ്യഗാഥ, ഭൂപാലമംഗളം, ഹാനോവർവംശാവലി ഇവ രാജഭക്തിപ്രചുരങ്ങളായിരിക്കുന്നു. അവയിൽ സാമ്രാജ്യഗാഥ മാത്രം കിളിപ്പാട്ടാകുന്നു.

കയ്യൂക്കുകൂടുന്നവൻ കാരിയക്കാരനെന്നോർ-
ത്തുഴിയെല്ലാം മുടിഞ്ഞമ്പുമാറോരോനൃപർ
തങ്ങൾ തങ്ങൾക്കുചേരും ധർമ്മങ്ങൾ തിരിയാതെ
തങ്ങളിൽ തച്ചും കൊന്നും നാടുവാണിതുമുന്നം.
ആയവസ്ഥകളൊന്നുമിങ്ങിനിവാരാതെക-
ണ്ടായതു ജനാശ്വാസനിശ്വാസഹേതുതന്നെ
ഉള്ള വസ്തുവും തറക്കല്ലുമേ പൊളിച്ചൊക്കെ-
ക്കൊള്ളചെയ്തെല്ലാടവും കൊള്ളിവെച്ചെരിക്കുവാൻ
കള്ളന്മാർ വരുന്നുവെന്നുള്ള പേടികൊണ്ടുട-
ലുള്ളത്തിൽ കവിഞ്ഞിപ്പോളിരിപ്പോരില്ലയല്ലോ
വെള്ളക്കാരുടെ രാജ്യത്തെങ്ങുമേ വാനോരഞ്ചും
വെള്ളത്താർമകൾ വിളയാടുന്നു വേണ്ടുംവണ്ണം.
വീര്യവും വിഖ്യാതിയും ചേരുമീ ബ്രിട്ടീഷായ-
സൂര്യനിങ്ങുദിച്ചുയർന്നുജ്ജ്വലിക്കുകയാലേ
ദുഷ്പ്രഭുക്കളും ദുരാചാരരാൽ പരന്മാരും
നിഷ്പ്രഭന്മാരായ് വന്നു ശഷ്പസഞ്ചയംപോലെ.
അന്ധവിശ്വാസങ്ങളുമന്ധകാരവും കല-
ർന്നന്ധതാമിസ്രംപോലെ കിടന്നോരവനിയിൽ
വിദ്യയും വെളിച്ചവും ഹൃദ്യമാമുത്സാഹവും
സദ്യശസ്സമൃദ്ധിയും ശാന്തിയും വളരട്ടെ. സാമ്രാജ്യഗാഥ.

ഖണ്ഡമണ്ഡലാധിപതികളുടെ ഭരണകാലത്തു് നാട്ടിനു നേരിട്ടുകൊണ്ടിരുന്ന കഷ്ടതകളും ബ്രിട്ടീഷ് സാമ്രാജ്യോദയത്തിന്റെ ഫലമായി ഭാരതഖണ്ഡമൊട്ടുക്കു വിരാജിച്ചുതുടങ്ങിയ ശാന്തിയും മാത്രമേ ഈ യുവകവിയ്ക്കു് അന്നു കാണ്മാൻ കഴിഞ്ഞിരുന്നുള്ളു.

ഭൂപാലമംഗളത്തിലും ഇതേ ആശയംതന്നെ കാണുന്നു. നോക്കുക:

നാട്ടിൽ പരിഷ്കാര രസപ്രവാഹം
കൂട്ടിപ്പുളയ്ക്കുന്ന ഫലങ്ങളോടും
ബ്രിട്ടീഷുസാമ്രാജ്യമതാസമൃദ്ധി-
പ്പെട്ടിന്നു മിന്നുന്നു വിലാസപൂർണ്ണം.
എതിർക്കുവാനാരുമടുത്തിടാത്ത-
സ്ഥിതിക്കുറപ്പോടുമുയർച്ചയോടും
ഇതിന്റെ ശാഖാവലി നാലുപാടു-
മതിർത്തി നോക്കാതെ പടർന്നിരിപ്പൂ.
കല്പദ്രുമംപോലെ ബുധക്കശേഷം
കാമം വളർക്കുന്നൊരിതിന്നു കീഴിൽ
കാലത്തു വിശ്രാന്തി ലഭിക്കുമൂലം
കാളുന്ന താപം കളയുന്നു ലോകം.
സാമന്തഭൂപാലരിതിൻ ചുവട്ടിൽ
കാമം സമാധാനമിയന്നിടുന്നു
സീമന്തിനീദൃഷ്ടിശരങ്ങളാൽ താ-
നീമന്നവർക്കിന്നഭിമാനഭംഗം.

ഫാനോവർ വംശാവലിയിൽ ട്യൂഡർവംശപ്രദീപമായിരുന്ന എലിസബത്തിന്റെ കാലം മുതല്ക്കുള്ള ചരിത്രം സംഗ്രഹിച്ചിരിക്കുന്നു.

കല്യശ്രീയും കരളിനലിവും കാന്തിയും ചേർന്ന നാലാം-
വില്യം വീരാഗ്രണി വിധിവശാലന്തരിച്ചോരുശേഷം
ശല്യംകൂടാതധിപതിപദം പ്രാപ്തയായ് പ്രാപ്തിമൂലം
തുല്യത്വം വിട്ടൊരു ഗുണവതീറാണി വിക്ടോറിയാഖ്യാ.
ക്ഷാമാപേതം ക്ഷമയെ മുഴുവൻ കാക്കുവാൻ വന്ന സാക്ഷാൽ
പൂമാതാകും പരിചു പുരുപുണ്യങ്ങളാൽ പൂർണ്ണയായി
സാമാന്യം വിട്ടൊരു കരുണപൂണ്ടിജ്ജനങ്ങൾക്കുശേഷം
കാമാവാപ്തിക്കമരതരുവായ് വാണതീ റാണിയല്ലോ.

ദുർഗ്ഗാഷ്ടകം ഒരു യമകകാവ്യമാണു്.

തവ രമേശ വിധാതൃമുഖാമര-
പ്രവരമേദുര മാനസ ഹംസികേ
സവരമേകുവതിന്നിവനമ്പെഴും
ശിവരമേ വരമേനി വണങ്ങുവാൻ.
വികൃതിവിട്ടു ഭവല്പദസേവക-
പ്രകൃതിയായ് കൃതിയായ് ചതിയറ്റിവൻ
സ്വകൃതപാപമൊഴിക്കുകിവീശസൽ-
സുകൃതമേ കൃതമേതുമഹോ മയാ.
വിമല മാമലമാനിനി ബാലനാം
മമഹിതം മഹിതത്തിൽ വിളങ്ങുവാൻ
എനിഭവാനി ഭവാഭിധസിന്ധുതൻ
സുതരണ തരണം തവ നോക്കുകൾ.

ചില നീതിസാരങ്ങൾ: നീതിയെപ്പറ്റി പ്രതിപാദിക്കുന്ന നൂറു അനുഷ്ടുപ്ശ്ലോകങ്ങളാണു്. ആ കൃതിയുടെയും അവസാനത്തിൽ കവിയുടെ പ്രാർത്ഥന ഇങ്ങനെയാണു്.

ഭവക്കടലിൽ ശംഭോ ശിവ ഞാനാണ്ടിടുംവിധൗ
ഭവൽക്കരുണയാം കപ്പ—ലവനത്തിനയയ്ക്കണേ
മായകൊണ്ടു ചമച്ചൊട്ടും മായമെന്യേ ജഗത്തിനെ
നീയമേയനസംഗാത്മാവായഹോ വിലസുന്നുതേ.
ബാലനാമെന്നെയും നിന്റെ കാലടിയ്ക്കലണയ്ക്കണേ
ഇത്യാദിസ്തുതിയെക്കൊണ്ടും നിത്യാനന്ദം വരും ശുഭം.

പരമാർത്ഥമല്ലെ? കവിയ്ക്കു് എത്ര വേഗത്തിൽ നിത്യാനന്ദപദവി ലഭിച്ചിരിക്കുന്നു.

മങ്കിഗീത

കിളിപ്പാട്ടാണു്. ഈ ഖണ്ഡകൃതി രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പ്രാപഞ്ചിക ക്ലേശങ്ങളെ തരണം ചെയ്യുന്നതിനുള്ള മാർഗ്ഗത്തെ ഈ കൃതിവഴി കവി നമുക്കു് ഉപദേശിച്ചു തരുന്നു. പണ്ടു് ‘പണം നേടുവാൻ ദുര പൂണ്ടു് മങ്കിയെന്നൊരാൾ മനോരാജ്യമാർന്നു്’ ഉണ്ടായ്‍വന്നു. എത്ര ക്ലേശിച്ചിട്ടും പണം ലഭിയ്ക്കായ്കയാൽ ദുരനിമിത്തം,

നില്ക്കുവാനരുതാഞ്ഞു നീളവേ തിരഞ്ഞവൻ
വല്ലതും വരുമെന്നു നിർണ്ണയിച്ചവസാനം
നല്ലതായുള്ള രണ്ടു കാളയെക്കടംവാങ്ങി
ശേഷക്കാരെല്ലാം ഗുണദോഷിച്ചു തടുക്കിലും
ശേഷിച്ച പണംകൊണ്ടു ഗോഷ്ഠവും പണിചെയ്തു.
ഘോഷത്തോടതിനുള്ളിൽ കാളകൾ തമ്മെക്കെട്ടി-
ബ്ഭോഷച്ചാരവറ്റയ്ക്കു തീറ്റിയുമേറ്റം നല്കി.
ശോഷിച്ച കാള രണ്ടും പോഷിച്ചതായിക്കണ്ടു
തോഷിച്ചു തുലോമവൻ ഭാഷിച്ചു പലതരം
കണ്ടത്തിലൊരുദിനം കൊണ്ടുപോയ് കനംവീണ-
കണ്ടത്തിൽ നുകംവച്ചു കുണ്ഠിതം കൈവിട്ടയാൾ
പൂട്ടുവാൻ മുതിർന്നപ്പോൾ കാളകൾ പിടിവിട്ടു
കൂട്ടുകാരനെത്തള്ളിക്കുതിച്ചാരെന്നേ വേണ്ടൂ.
പാപി ചെല്ലുന്ന ദിക്കിലൊക്കെയും പാതാളമാ-
ണാപത്തായ് കലാശിച്ചുവെന്നോർത്തു മടങ്ങിനാൻ.
മാർഗ്ഗണംചെയ്തുകൊണ്ടു പിന്നാലെ പോമ്പോളവ-
മാർഗ്ഗമദ്ധ്യത്തിൽ നില്ക്കമൊട്ടകത്തോടുമുട്ടി-
ക്കെട്ടിയ നുകം കവിഞ്ഞൊട്ടകത്തിന്റെ തോളിൽ-
പ്പെട്ടവാറതും ദേഹേ മണ്ടിനാനുഷ്ട്രേശ്വരൻ.
പോകുന്ന വേഗം കണ്ടു ചാവുമക്കന്നെന്നുറ-
ച്ചാകുലപ്പെട്ടു ശുദ്ധൻ മങ്കിയിങ്ങനെ ചൊന്നാൻ-
ഇച്ഛയെ ശ്രദ്ധയോടു വെച്ചിരിക്കിലും ധന-
മിച്ഛിച്ചവണ്ണം വരാനീശ്വരാധീനം വേണം.
ആവോളമാശിച്ചിരുന്നെപ്പൊഴും ചിന്തിച്ചാലും
ദൈവകല്പിതംപോലെ മാത്രമേ ഗുണം വരൂ.

ഇങ്ങനെ ബോധം വീണ മങ്കി,

തന്നോടുകൂടിയേഴാമത്തതാം കാമനെ-
വെന്നുഞാൻ വല്ലാത്തവൈരിയെപ്പോലെതാൻ
നിർബാധനായ നൃപശ്രേഷ്ഠസമാനനായ്
സൽബ്രഹ്മപത്തനത്തിങ്കൽ സുഖിക്കുവാൻ.

എന്നു് ഉറയ്ക്കുന്നു. ഇതാണു് കഥ.

വിലാപം—തന്റെ ‘പ്രാണപ്രേഷ്ഠപ്രണയിനി’ വിഷുചികബാധയാൽ അകാലമരണം പ്രാപിച്ചതിനെപ്പറ്റി ഒരു യുവാവു ചെയ്യുന്ന വിലാപമാണു്.

ഈ കവിതയിൽ പണിക്കരുടെ കവിത്വശക്തി ഉച്ചകോടിയിൽ എത്തിയിരിക്കുന്നു. ആ ഇരുപത്തിഏഴു പദ്യങ്ങളും എല്ലാവരും കാണാതെ പഠിച്ചിരിക്കേണ്ടതാണു്.

ഓമൽപ്പൂവെണ്ണിലാവിൽക്കുളുർമയൊടുകുളിച്ചൊട്ടുമൂടും പ്രസൂന-
ക്ഷൗമം ചാർത്തിസ്സുഗന്ധപ്പൊടി വിതറി വിളങ്ങുന്ന മല്ലീമതല്ലീ
ആ മട്ടുച്ചയ്ക്കിണങ്ങിക്കരിയുമുടലുലഞ്ഞെന്നുറച്ചിറ്റുവീഴും
തൂമഞ്ഞിൻതുള്ളിയാലേ വിമലമതി വൃഥാതന്നെ ബാഷ്പം പൊഴിച്ചു.
നാദാന്തബ്രഹ്മനിഷ്ഠാവഴിയിലകമുറച്ചേവമോർത്താലുമിന്നെൻ-
വേദാന്തക്കൺവെളിച്ചം വിരഹമഷിപിടിച്ചൊന്നു മങ്ങുന്നുവെങ്കിൽ
വാദാർത്ഥം ദണ്ഡമേന്തും യതികളുടെ വെറും കാവിമുണ്ടഗ്രസംഗ-
ത്തീദാഹംകൊണ്ടു നീട്ടും രസനകളെ മുറയ്ക്കെത്രനാൾ മൂടിവയ്ക്കും?
പാതിവ്രത്യപ്രതാപക്കൊടിയുടെ ചരടേ ദുർവ്വിധിക്കാറ്റു തട്ടി-
പ്പാതിത്യം വന്ന നിന്മെയ്യിളകുവതിനിനിസ്സാദ്ധ്യമല്ലെന്നിരിക്കേ
പാതിപ്പെട്ടു ഭവച്ചങ്ങലവലിയിലകപ്പെട്ടു കാലാലയത്തിൽ
വാതില്ക്കൽപ്പോയി മുട്ടിത്തിരിയെ വരുമൊരെൻജീവിതം ഭാരഭൂതം.
നീലക്കാർ മുടി മങ്ങുന്നിതു മതികൊടുതാം മിന്നൽ പായുന്നു നാഡീ-
ജാലത്തിൽക്കൂടി ദീർഘശ്വസനനിളകവേ ബാഷ്പവർഷംവരുന്നൂ
പാലഞ്ചുംവാണിയാളേ തവ വിരഹവിചാരാംബുധിക്കോളിളക്കം
കാലത്തിന്നൊത്തിരിപ്പൂ കണവനുടെ കരൾക്കെട്ടിതാ പൊട്ടിയല്ലോ.

ഇതു ഭാഷാവിലാപകാവ്യഹീരങ്ങളുടെ കൂട്ടത്തിൽ കോഹിനൂർ തന്നെയാണു്.

വിശ്വരൂപം മാ. സചക്ഷുസ്സുകൊണ്ടു് കാണാവുന്ന പ്രകൃതിവിലാസങ്ങളുടെ മനോഹരമായ ചിത്രമാകുന്നു. പണിക്കരുടെ കൃതികളുടെ കൂട്ടത്തിൽ അത്യുത്തമം ഇതുതന്നെയാകുന്നു.

ഈ മട്ടിൽ പൂനിലാപ്പുഞ്ചിരി വിതറി വിളങ്ങുന്ന വെൺതിങ്കളും വി-
ണ്ണാകെച്ചുറ്റുന്ന താരാഗണവുമുരുജവംപൂണ്ടു വീയുന്ന കാറ്റും
കല്ലോലത്തല്ലിനാലേ പടുപടഹമടിക്കുന്ന വാരാശിതാരം
ചൊല്ലീടുന്നെന്തു സർവേശ്വരമഹിമ പുകഴ്ത്തുന്നതൊന്നല്ലെയങ്കിൽ.
വീയും കാറ്റേറ്റു പട്ടുക്കൊടികളിളകവേ മർമ്മരം പൂണ്ട തെങ്ങിൻ-
തയ്യും തന്നെച്ചമച്ചോരുടയവനെ നിനച്ചുറ്റമന്ത്രം ജപിപ്പു
പയ്യത്തൻ പക്ഷനാളത്തൊടു കിളികളിതാ ഭംഗിയാമ്മാറു ഗാനം
ചെയ്യുന്നൂ പാർത്തു കണ്ടീടുകിലതുമവിടുത്തേക്കുറിച്ചായിരിക്കാം.
പാരാവാരം കരേറിക്കരൾ മുഴുവനും മുക്കിമൂടാത്തതെന്തോ?
താരാവൃന്ദങ്ങൾതമ്മിൽ സ്വയമുരസിമറിഞ്ഞത്ര വീഴാത്തതെന്തോ?
നേരായാരാഞ്ഞു നോക്കീടുക മദമിയലും മർത്ത്യരേ നിങ്ങളെന്നാ-
ലാരാൽ കണ്ടെത്തുമെല്ലാറ്റിനുമുപരി വിളങ്ങുന്നു വിശ്വേശരൂപം.

ബാലകൃഷ്ണപ്പണിക്കരുടെ ഗദ്യവും ശക്തിയേറിയതായിരുന്നുവെന്നു് അദ്ദേഹത്തിന്റെ പത്രലേഖനങ്ങൾ വായിച്ചിട്ടുള്ളവർക്കൊക്കെ അറിയാം. ആ ലേഖനങ്ങൾ എല്ലാം ദേശാഭിമാനോജ്വലങ്ങളായിരുന്നു. ആ നിലയിൽ അദ്ദേഹം രാമകൃഷ്ണപിള്ളയെപ്പോലും അതിശയിച്ചിരുന്നുവെന്നു പറയാം. രാമകൃഷ്ണപിള്ള തിരുവിതാംകൂറു വിട്ടതിനു ശേഷവും തിരുവിതാകൂറിനേയും പി. രാജഗോപാലാചാരിയേയും പറ്റി മാത്രമാണു് എഴുതിക്കൊണ്ടിരുന്നതു്. “ നിങ്ങൾക്കു് ഈ വിഷയങ്ങളേ എഴുതാനുള്ളോ” എന്നു ബാലകൃഷ്ണപ്പണിക്കർ അവർ തമ്മിൽ കണ്ടുമുട്ടിയ ഒരവസരത്തിൽ ചോദിക്കയും അതിനെപ്പറ്റി ദീർഘമായ വാദപ്രതിവാദം നടക്കുകയും ഒടുവിൽ പിണങ്ങിപ്പിരികയും ആണു ചെയ്തതു്.

കാവ്യവിമർശന വിഷയത്തിലും പണിക്കർ രാമകൃഷ്ണപിള്ളയിൽനിന്നു് തുലോം വ്യത്യസ്തമായ ഒരു സരണിയേയാണു് അവലംബിച്ചതു്. കവിതയുടെ ദൂഷ്യഭാഗങ്ങളെ മാത്രം—അതു കർക്കശമായ ഭാഷയിൽ—ചൂണ്ടിക്കാണിക്കുന്നതിനു് അദ്ദേഹം ഒരിക്കലും ഒരുമ്പെട്ടിട്ടില്ല.

പ്രാസവാദകാലത്തു് ബാലകൃഷ്ണപ്പണിക്കർ മലബാറിപത്രാധിപരായിരുന്നു. അദ്ദേഹം ഉള്ളൂരിനു് എതിരായി നിന്നു. പ്രാസവാദത്തിൽ എതിർപക്ഷത്തു ചേർന്നവരെല്ലാം തന്റെയും എതിരാളികളാണെന്നു് എങ്ങനെയോധരിച്ചു വച്ചിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ അതുമൂലം മലബാറിയോടും സുദർശനത്തിനോടും പിണങ്ങി; ആ പത്രങ്ങളെ ഉപേക്ഷിക്കപോലും ചെയ്തു. ഏ. ആർ. കോയിത്തമ്പുരാനും കേ. സി. യും തന്റെ ശത്രുക്കളാണെന്നു് ആ ശുദ്ധഹൃദയന്റെ ഉള്ളിൽ താല്ക്കാലികമായ ഒരു വിചാരം ജനിപ്പിക്കത്തക്കവണ്ണമുള്ള ഒരു മാന്ത്രിക മോഹനശക്തി അദ്ദേഹത്തെ വലയം ചെയ്തിരുന്നു. അതിനാൽ കെ. സി. യെ പരിഹസിച്ചു് ലേഖനം എഴുതിയവരെ അഭിനന്ദിക്കുന്നതിനു സദാ സന്നദ്ധനായിരുന്നതുപോലെ, പ്രതിപക്ഷത്തെ സ്തുതിക്കയോ സ്വപക്ഷത്തുനിന്നു പോരാടാതിരിക്കുകയോ ചെയ്തുവന്നവരെ സർവ്വശക്തികളും പ്രയോഗിച്ചു് അമർത്താൻ ശ്രമിക്കുന്നതിലും അദ്ദേഹത്തിനു് ഒരു കൂസലുമുണ്ടായിരുന്നില്ല. മലബാറി നിഷേധിക്കപ്പെട്ടപ്പോൾ, പണിക്കരിൽനിന്നു പുറപ്പെട്ട ഒരു പ്രശ്നം വലിയകോയിത്തമ്പുരാനു് സന്തോഷമോ സന്താപമോ എന്താണു് ജനിപ്പിച്ചതെന്നാർക്കറിയാം? ആ ശ്ലോകത്തെ ഉദ്ധരിച്ചുകൊള്ളട്ടെ.

മുന്നാണങ്ങേയ്ക്കുപണ്ടേ ദയിതകളവരിൽസ്വസ്ഥയായേക കഷ്ടം
പിന്നീടുള്ളോൾ പുകൾപ്പെണ്ണവളപരപുരാന്തങ്ങളിൽ സഞ്ചരിപ്പു;
ഭാഷായോഷിത്തുപെറ്റിപ്രജകൾ വളരെയായങ്ങനർത്ഥത്തിലായീ-
വാർദ്ധക്യംകൊണ്ടവറ്റിൽ ചിലതിനു ചെലവേകാനുമാകാതെയായോ?

ദ്വിപ്രാസത്തിനു് ഐക്യം വരുത്തി പ്രയോഗിക്കാൻ യാതൊരു പ്രയാസവും ഇല്ലാതിരുന്ന ഈ കവി പ്രസ്തുത ശ്ലോകത്തിൽ അതുപേക്ഷിച്ചതുതന്നെ തന്നോടു് അവജ്ഞാസൂചകമാണെന്നു് അവിടുന്നു ധരിച്ചു കാണണം. അതിനാൽ പ്രഥമദൃഷ്ടിയിൽ സ്ഫുരിക്കുന്ന പ്രശംസയേക്കാൾ വിപരീതാർത്ഥമാണു് ശക്തിയായിരിക്കുന്നതെന്നു ധ്വന്യദ്ധ്വാവിൽ ബഹുദൂരം സഞ്ചരിച്ചിട്ടുള്ള ആ മഹാത്മാവു് ധരിച്ചുകാണാതിരിക്കയില്ല. തിരുമനസ്സിലേക്കു് മൂന്നു പത്നികളാണുള്ളതു്. അവരിൽ ലക്ഷ്മീഭായി തിരുമനസ്സുകൊണ്ടു് സ്വർഗ്ഗസ്ഥയായി എന്നൊരർത്ഥം സ്ഫുടം. ആ സതീരത്നം അവിടുത്തെ പത്നിയുടെ നിലയിൽ വളരെ കഷ്ടപ്പെട്ടു കാണണം, മരണം കൊണ്ടു് ആ സുകൃതിനിയ്ക്കു സ്വാസ്ഥ്യമുണ്ടായിരിക്കണമെന്നും വ്യംഗ്യം. കഷ്ടം എന്ന വാക്കു് ആ വ്യംഗ്യാർത്ഥത്തെ ബലപ്പെടുത്തുന്നു. പുകഴാകുന്ന പെണ്ണുണ്ടു്. അവൾ അപരപുരാന്തങ്ങളിൽ—ദേശവിദേശങ്ങളിൽ എല്ലാം സഞ്ചരിക്കുന്നു. അവിടുന്നു് വിശ്വവിശ്രുതനെന്നു വാച്യം. അവളിപ്പോൾ അന്യന്റെ പുരാന്തങ്ങളിൽ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നു. അവിടുത്തെ കീർത്തിയെല്ലാം അസ്തമിച്ചിരിക്കുന്നു എന്നു വ്യംഗ്യം. അവിടുത്തെ കാരുണ്യത്തെ അവലംബിച്ചു് അനേകം കവികൾ എഴുതിത്തള്ളിത്തുടങ്ങി. ഇപ്പോൾ അവരിൽ ചിലർ തന്നെ അവിടുത്തേയ്ക്കു് അനർത്ഥകാരികളായിത്തീർന്നിരിക്കുന്നു എന്നു സ്തുതി. ഭാഷയാകുന്ന തൃതീയപത്നി തെരുതെരെ പ്രസവിച്ചു കൂട്ടുകയാൽ അവിടുന്നു് അർത്ഥശൂന്യമായ അവസ്ഥയേ പ്രാപിച്ചു പോയിരിക്കുന്നു. അങ്ങേയ്ക്കു് വാർദ്ധക്യവും ബാധിച്ചിരിക്കുന്നു. അതുകൊണ്ടു് ആ മക്കൾക്കു ചെലവിനുകൊടുക്കാനുള്ള കാശു് (വരിസംഖ്യ) പോലും കൊടുപ്പാൻ അവിടുത്തേയ്ക്കു ശക്തിയില്ലാതെ വന്നുപോയോ? എന്നു വ്യംഗ്യം.

എം. ശേഷഗിരിപ്രഭു

തലശ്ശേരിയിലെ ഒരു പ്രസിദ്ധ കോങ്കണബ്രാഹ്മണകുടുംബത്തിൽ മാധവപ്രഭുവിന്റെ പുത്രനായി 1855 ആഗസ്റ്റ് 3-ാം തീയതി ജനിച്ചു. ധനസ്ഥിതി തുലോം മോശമായിരുന്നെങ്കിലും, കുലീനതയിലും സദാചാരനിഷ്ഠയിലും മാതൃകയായിരുന്ന പിതാവിന്റെ കാലടികളെ പിന്തുടർന്നു പ്രസ്തുത ബാലനും ആസ്തികത്വത്തിലും സദ്ഗുണസമ്പത്തിലും അദ്വിതീയനായിത്തീർന്നു. പത്താംവയസ്സുവരെ കുടിപ്പള്ളിക്കൂടത്തിൽ പഠിച്ച ശേഷം 1865-ൽ കോഴിക്കോട്ടെ പ്രൊവിൻഷ്യൽ സ്കൂളിൽ ചേർന്നു് ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങി. പലപ്പോഴും ആഹാരം കഴിക്കാതെയായിരുന്നു ബാലന്റെ വിദ്യാലയഗമനം. ഒരു കൊല്ലം കഴിഞ്ഞപ്പൊഴേക്കും സ്നേഹനിധിയായ പിതാവും മരിച്ചു. എന്നിട്ടും നിരാശപ്പെടാതെ പഠിച്ചു് 1875-ൽ മെട്രിക്കുലേഷനു ചേർന്നു് ഒന്നാമനായി ജയിച്ചു. രണ്ടുകൊല്ലംകൊണ്ടു് എഫ്. ഏ. പരീക്ഷയും ജയിച്ചു. പിന്നീടു് പഠിത്തം പൂർത്തിയാകുംമുമ്പുതന്നെ 1879-ൽ 15 രൂപാ ശമ്പളത്തിൽ മലയാളം മുൻഷിയായി ഉദ്യോഗജീവിതം ആരംഭിക്കയും അധികം താമസിയാതെ വടകര ഇംഗ്ലീഷ് ഹൈസ്കൂളിലെ അദ്ധ്യാപകനായി 30 രൂപ ശമ്പളത്തിൽ നിയമിക്കപ്പെടുകയും ചെയ്തു. 1891-ൽ ബി. ഏ. പരീക്ഷയ്ക്കു് പ്രൈവറ്റായിചേർന്നു് ജയിച്ചതിനാൽ അടുത്ത കൊല്ലത്തിൽതന്നെ ഡപ്യൂട്ടി ഇൻസ്പെക്ടരായി കയറ്റം ലഭിച്ചു. ആ ഉദ്യോഗത്തിൽ ഇരിക്കവേ അദ്ദേഹം മംഗലാപുരം കാളേജിലെ ആചാര്യനായി നിയമിക്കപ്പെടുകയും 1903-ൽ മലയാളം ഐച്ഛികമായെടുത്തു് എം. ഏ. പരീക്ഷയിൽ വിജയം നേടുകയും ചെയ്തു. ആറു കൊല്ലങ്ങൾക്കുള്ളിൽ അദ്ദേഹം പ്രസ്തുത മഹാപാഠശാലയുടെ പ്രിൻസിപ്പാളായി നിയമിക്കപ്പെട്ടു. അവിടെ നിന്നും രാജമഹേന്ദ്രിയിലെ ട്രെയിനിംഗ്കോളേജിലേയ്ക്കു മാറി 1914 വരെ ഉദ്യോഗത്തിലിരുന്ന ശേഷം പെൻഷൻപറ്റിയെങ്കിലും 1916-ൽ കൊച്ചീ-തിരുമല ദേവസ്വം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഉദ്യോഗം ഏറ്റിട്ടു് സമുദായസേവനം നടത്തിക്കൊണ്ടു് കുറേക്കാലം ജീവിച്ചു. 1919-ൽ ആ ഉദ്യോഗത്തിൽ നിന്നും പിരിഞ്ഞു. 1924-ൽ പ്രമേഹരോഗബാധിതനാവുകയും അധികകാലം കഴിയും മുമ്പു് സ്വർല്ലോകം പ്രാപിക്കയും ചെയ്തു. 1091 ഇടവം 11-ാം തീയതി കോഴിക്കോട്ടുള്ള സ്വവസതിയിൽവച്ചായിരുന്നു മരണം.

ശേഷഗിരിപ്രഭു മലയാളഭാഷാപ്രണയികളിൽ അദ്വിതീയനായിരുന്നു. കേരളപാണിനീയത്തെപ്പറ്റി അദ്ദേഹം തുടരെ എഴുതിയിട്ടുള്ള പ്രൗഢവിമർശം പഠനയോഗ്യമാകുന്നു. വത്സരാജചരിതം, ശ്രീഹർഷചരിതം, നാഗാനന്ദം, വേദവ്യാസൻ, സീത, സാവിത്രി, ഉമ, വ്യാകരണമിത്രം, വ്യാകരണാദർശം, ബാലവ്യാകരണം, ബാലാമൃതം, ശിശുമോദകം ഇവയാണു് അദ്ദേഹത്തിന്റെ പ്രധാന ഭാഷാകൃതികൾ.

കഥാസരിത്സാഗരം, പ്രിയദർശിക, രത്നാവലി എന്നീ ഗ്രന്ഥത്രയത്തെ ഉപജീവിച്ചും എന്നാൽ സ്വതന്ത്രമായും രചിക്കപ്പെട്ടിട്ടുള്ള വത്സരാജചരിതം വായിക്കാൻ രസമുള്ളതും ധർമ്മോപദേശനിർഭരവുമാകുന്നു. രണ്ടാമത്തെ ഗ്രന്ഥം പേരുകൊണ്ടുതന്നെ ബാണഭട്ടന്റെ ശ്രീഹർഷചരിതത്തെയും ഹർഷന്റെ നാഗാനന്ദനാടകത്തെയും ആധാരമാക്കി രചിച്ചിട്ടുള്ളതാണെന്നു കാണാം.

വേദവ്യാസൻ എന്ന പ്രബന്ധം ഗ്രന്ഥകാരന്റെ അനന്യസാധാരണമായ പാണ്ഡിത്യത്തിനും വാഗ്വൈഭവത്തിനും ഉത്തമലക്ഷ്യമായി വിളങ്ങുന്നു. സീത, സാവിത്രം, ഉമ ഈ ഗ്രന്ഥം സത്യനാഥന്റെ ഒരു ഇംഗ്ലീഷ് കൃതിയുടെ ഭാഷാവിവർത്തനമാണു്.

മറ്റുള്ളവ വ്യാകരണഗ്രന്ഥങ്ങളാണു്. ഞങ്ങളെപ്പോലുള്ളവർ ഗാർത്തുവെയിറ്റിന്റെ വ്യാകരണം പഠിച്ചു മനസ്സുമടുത്തുകൊണ്ടിരുന്ന കാലത്താണു് വ്യാകരണമിത്രം പ്രസിദ്ധീകൃതമായതു്. പിന്നീടു് കേരളപാണിനിയുടെ മധ്യമവ്യാകരണം നടപ്പിലാകുംവരെ ഈ പുസ്തകം തന്നെയാണു് തിരുവിതാംകൂറിലെ പാഠശാലകളിൽ പഠിപ്പിച്ചുപോന്നതു്.

1918-ൽ കൊച്ചീമഹാരാജാവു് സാഹിത്യകുശലൻ എന്ന ബിരുദം നല്കി ശേഷഗിരിപ്രഭുവിനെ ആദരിച്ചു എന്നുള്ളതും പ്രസ്താവയോഗ്യമാകുന്നു.

വി. കൃഷ്ണൻതമ്പി

തിരുവനന്തപുരത്തു് പാൽക്കുളങ്ങരക്ഷേത്രത്തിനു പടിഞ്ഞാറുവശത്തുള്ള രാജപാതയുടെ പടിഞ്ഞാറുഭാഗത്തു് ഇപ്പോൾ എൻ. എസ്സ്. എസ്സ്. ഹൈസ്ക്കൂൾ ഇട്ടിരിക്കുന്ന പുരയിടത്തിനോടടുത്തു ‘കയ്പള്ളി’ എന്നൊരമ്മവീടു് സ്ഥിതിചെയ്യുന്നു. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലംമുതല്ക്കേ പ്രശസ്തനിലയിൽ ഇരുന്നിരുന്ന ഈ കുടുംബത്തിൽ ലക്ഷ്മിക്കുട്ടിയമ്മ എന്നൊരു സ്ത്രീരത്നം ജനിച്ചു. ആ മഹതിയെ ആയില്യം തിരുനാൾ മഹാരാജാവിന്റെയും അവിടുത്തെ അമ്മച്ചിയായിരുന്ന ശ്രീമതി കല്യാണിക്കുട്ടിയമ്മയുടേയും കാര്യസ്ഥനായിരുന്ന കൊച്ചീ നടവരമ്പത്തു കൃഷ്ണൻനായർ (പിന്നീടു് കൃഷ്ണപിള്ള) വിവാഹം ചെയ്തു. ആ വിവാഹത്തിൽ കാർത്ത്യായനിയമ്മ, കല്യാണിയമ്മ, ഭാഗീരഥിയമ്മ എന്നിങ്ങനെ മൂന്നു സന്താനങ്ങളും കൃഷ്ണൻ എന്നൊരു പുരുഷസന്താനവും ജനിച്ചു. ആ സന്താനങ്ങളിൽ കാർത്ത്യായനിയമ്മയേയായിരുന്നു മൂലംതിരുനാൾ പട്ടും പരിവട്ടവും ഇട്ടതു് അപ്പോൾ ആ കുടുംബത്തിലുള്ളവരെ വടശ്ശേരി അമ്മവീട്ടിലേയ്ക്കു ദത്തെടുത്തു.

കൃഷ്ണൻ ജനിച്ചതു് 1065 ധനുമാസം ആയില്യം നക്ഷത്രത്തിൽ ആയിരുന്നു. എല്ലാവരും ഈ കുട്ടിയെ “കുട്ടൻ” എന്നു വാത്സല്യപൂർവം വിളിച്ചുവന്നു. “കുട്ടൻതമ്പി” എന്ന പേരു് മരണംവരെ നിലനിന്നു. അഞ്ചാമത്തെ വയസ്സിൽ കാരാളി കുടിപ്പള്ളിക്കൂടത്തിൽ പഠിത്തം തുടങ്ങി. വീട്ടിൽവച്ചു പ്രത്യേകം മലയാളം പഠിപ്പിക്കാൻ ദിവാൻ നാണുപിള്ളയുടെ കുടുംബത്തിലെ അംഗമായിരുന്ന രാമകൃഷ്ണപിള്ളയെക്കൂടി നിയമിച്ചിരുന്നു.

1074-ൽ കുട്ടന്റെ സഹോദരി അമ്മച്ചിപദം പ്രാപിച്ചപ്പോൾ കുട്ടൻ തിരുമനസ്സിലെ വാത്സല്യഭാജനമായി. അവിടുന്നു് നാടുനീങ്ങുംവരെ ആ വാത്സല്യം നിലനിന്നു.

പ്രാഥമിക വിദ്യാലയത്തിലെ പഠിത്തം തീർന്നിട്ടു് കുട്ടൻ മാർത്താണ്ഡൻതമ്പിയുടെ വക നേറ്റീവു് ഹൈസ്കൂളിൽ ചേർന്നു മൂന്നാംഫാറം വരെ പഠിച്ചു. അനന്തരം രാജകീയ ഇംഗ്ലീഷ് ഹൈസ്കൂളിൽ ചേർന്നു. അവിടെ വച്ചു് അദ്ദേഹം പ്രസിദ്ധ വാഗ്മിയും ഗദ്യകാരനും ആയിരുന്ന ഓ. എം. ചെറിയാന്റെ വാത്സല്യഭാജനമായിത്തീർന്നു. അഞ്ചാംഫാറത്തിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു് അദ്ദേഹം സഹപാഠികളും മിത്രങ്ങളും ആയിരുന്ന സി. എസ്സ്. സുബ്രഹ്മണ്യൻപോറ്റി, എൻ. നീലകണ്ഠപ്പിള്ള മുതലായവരെ ചേർത്തു് ഒരു ഈവനിംഗ് ക്ലബ് ഏർപ്പെടുത്തി. കവിത എഴുത്തായിരുന്നു അവരുടെ പ്രധാന വിഹാരം. ഒരു സായാഹ്നത്തിലെ നിശ്ചയത്തിന്റെ ഫലമായിരുന്നു സി. എസ്സ്. സുബ്രഹ്മണ്യൻപോറ്റിയുടെ ഋഷികുമാരൻ എന്ന കവിത.

ഭാഗിനേയനായ ശ്രീ വേലായുധൻതമ്പിയെ പഠിപ്പിക്കുന്നതിനുവേണ്ടി സരസഗായക കവിമണി കെ. സി. കേശവപിള്ള കൊട്ടാരം അദ്ധ്യാപകനായി നിയമിക്കപ്പെട്ടതു് കുട്ടൻതമ്പിയുടെ ഭാഗ്യമായി. ശ്രീ വേലായുധൻതമ്പിക്കു പഠിത്തത്തിൽ വലിയ ജാഗ്രതയൊന്നും ഉണ്ടായിരുന്നില്ല. വാസ്തവത്തിൽ പഠിച്ചതു് കുട്ടൻതമ്പിയായിരുന്നു. കെ. സി. കൊട്ടാരത്തിൽ എത്തിയാൽ തമ്പി നിഴൽപോലെ അടുത്തു കൂടുക പതിവായി. സംസ്കൃത കാവ്യങ്ങളുടെ രസാനുഭവത്തിനും സംഗീതരസാസ്വാദനത്തിനും തന്നെ ശക്തനാക്കിത്തീർത്തതു് കെ. സി. ആയിരുന്നു എന്നു പില്ക്കാലത്തു് അദ്ദേഹം പലപ്പോഴും എന്നോടു പറഞ്ഞിട്ടുണ്ടു്. കൃഷ്ണാവതാരം എന്ന സംഗീതകൃതിയുടെ പ്രാരംഭത്തിൽ ചേർക്കുന്നതിനുവേണ്ടി ഗുരുപ്രശംസാരൂപമായി രചിക്കപ്പെട്ട ഏതാനും സംസ്കൃതശ്ലോകങ്ങൾ തൽഗ്രന്ഥം അച്ചടിപ്പിച്ചുകൊണ്ടിരുന്ന കാലത്തു് എന്നെ ചൊല്ലിക്കേൾപ്പിച്ചിരുന്നു. ആ പുസ്തകം പ്രൂഫ് തിരുത്തിക്കൊണ്ടിരുന്നതു ഞാനായിരുന്നു. അച്ചടി തീർന്നു് ഒരു പുസ്തകം എനിക്കു സമ്മാനിച്ചപ്പോൾ ആ ശ്ലോകങ്ങൾ കാണ്മാനില്ലാതെയായി. ആരുടെ ഉപജാപഫലമോ എന്തോ? ഏതായിരുന്നാലും ആ മരണം അദ്ദേഹത്തിനു് കെ. സി-യോടും തൽകുടുംബത്തോടും അളവറ്റ സ്നേഹം ഉണ്ടായിരുന്നു എന്നുള്ളതിനു സംശയമില്ല.

കൊട്ടാരം ഗ്രന്ഥശാലയെ ഇക്കാലമത്രയും തമ്പി നല്ലപോലെ പ്രയോജനപ്പെടുത്തിയിരുന്നു. അന്നന്നു വായിക്കുന്ന ഓരോ പുസ്തകത്തിന്റേയും സംക്ഷേപം എഴുതിക്കാണിക്കണമെന്നായിരുന്നു, കൃത്യനിഷ്ഠയുടെ അവതാരം എന്നപോലെ വിളങ്ങിയിരുന്ന ആ രാജർഷിയുടെ കല്പന; അങ്ങിനെ ചെയ്തുവന്നതുകൊണ്ടു് കൃഷ്ണൻതമ്പിക്കു് അക്കാലത്തുതന്നെ ഇംഗ്ലീഷ് നല്ലപോലെ വശമായി.

പിന്നീടു് വെങ്കിട്ടരാമ അയ്യങ്കാർ ഇംഗ്ലീഷ് അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. 1078-ൽ പിതാവു് ദിവംഗതനായി.

കെ. സി. യുടെ നിരന്തര സാഹചര്യത്താൽ സംഗീതസാഹിത്യങ്ങളിൽ അഭിരുചി വളർന്നുകൊണ്ടേയിരുന്നിരുന്നു. 18-ാം വയസ്സിൽ കന്യാകുമാരി കടൽപ്പുറത്തുവച്ചു് അദ്ദേഹം ദേവീപരമായി രചിച്ച കുമ്മിയുടെ ഒരു ഭാഗം താഴെ ചേർക്കുന്നു.

കന്യാകുമാരിയിൽ മേവിടുന്ന
ധന്യേ ഭഗവതി ലോകനാഥേ!
സുരജനവന്ദ്യേ–ഭുവി ദുഷ്ട–ഹരേ—നരകന്യേ
പരമുരു ദുരിതമതെന്യേ ഞങ്ങളെ നീ
പരിപാലയ–പരിപാവനി—-പരിതാപമതൊരുകാലവു-
മരികിലണഞ്ഞിടാതുള്ളവണ്ണം-നന്നായ്
പെരുകിയ മോദേന കാത്തിടേണം.

1083-ൽ അദ്ദേഹം മെട്രിക്കുലേഷൻ പരീക്ഷയിൽ ജയിച്ചു് കാളേജിൽ ചേർന്നു. അവിടെവച്ചു ലഭിച്ച കൂട്ടുകാരിൽ രണ്ടുപേർ പ്രത്യേകം പ്രസ്താവയോഗ്യരാണു്. ഒരാൾ കവിയായിരുന്ന പട്ടം എൻ. കൊച്ചുകൃഷ്ണപിള്ളയും, മറ്റേ ആൾ ഇലത്തൂർ രാമസ്വാമി ശാസ്ത്രികളുടെ പൗത്രനായ രാമസ്വാമി ശാസ്ത്രികളും ആയിരുന്നു. മൂന്നുപേരും സംസ്കൃതമായിരുന്നു ഐച്ഛികമായി എടുത്തിരുന്നതു്. അതിൽ പട്ടം ആണു് ‘ആദ്യം’ മരിച്ചതു്. 96-ൽ ഞാൻ സംസ്കൃതകാളേജിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ട കാലം രാമസ്വായി അയ്യർ കൃഷ്ണൻതമ്പിയുടെ വലത്തുകൈയ്യായി ശോഭിച്ചിരുന്നു. അദ്ദേഹവും അകാലമരണം പ്രാപിച്ചുപോയി.

ഞാൻ എറണാകുളം കാളേജു് വിട്ടു് ബി. ഏ. ക്ലാസ്സിൽ പഠിക്കാൻ തിരുവനന്തപുരത്തു വന്നപ്പോൾ അദ്ദേഹം സീനിയർ ഇന്റർമീഡിയറ്റുക്ലാസ്സിൽ വായിക്കയായിരുന്നു. ഒരു സംഘം പാർഷദന്മാരാൽ പരീതനായി അദ്ദേഹം കാളേജിൽ വരുന്നതും പോകുന്നതും കണ്ടിട്ടുള്ളതല്ലാതെ അന്നു ഞങ്ങൾതമ്മിൽ സംഭാഷണം ചെയ്കയുണ്ടായിട്ടില്ല. അന്നെനിക്കു് ‘തമ്പിഅങ്ങത്ത’മാരോടു് എന്തോ ഒരു അവജ്ഞയാണു് തോന്നിയിരുന്നതു്. കൃഷ്ണൻതമ്പിക്കു് സാധാരണ തമ്പിമാരിൽ അന്നു കണ്ടുവരാറുണ്ടായിരുന്ന ഒരുമാതിരി പ്രഭുമനഃസ്ഥിതി കാണ്മാനില്ലായിരുന്നുവെങ്കിലും, എനിക്കു് അദ്ദേഹത്തിനോടും പുച്ഛംതന്നെ തോന്നി.

പഠിക്കുന്ന കാലത്തു് അദ്ദേഹം ഏ. ആർ. തിരുമേനിയുടെ വാത്സല്യഭാജനമായിരുന്നു. തിരുമേനിയുടെ ലോകയാത്ര അവസാനിക്കുന്ന കാലംവരെ ആ സ്നേഹബന്ധം നിലനിന്നുതാനും. ഭാഗ്യദോഷത്താൽ അദ്ദേഹം ഒടുവിലത്തെ എഫ്. ഏ. പരീക്ഷയ്ക്കു ഒരിക്കൽ തോറ്റുവെങ്കിലും, ഇന്റർമീഡിയറ്റിനു പ്രശസ്തിപൂർവം വിജയിയായിത്തീരുകയും ഒരു സ്കാളർഷിപ്പിനു് അവകാശിയായി ഭവിക്കയും ചെയ്തു. എന്നാൽ ആ സ്കാളർഷിപ്പുപണം മുഴുവനും അദ്ദേഹം നിർദ്ധനനായ ഒരു ബ്രാഹ്മണവിദ്യാർത്ഥിക്കു കൊടുക്കുകയാണു് ചെയ്തതു്. ചിലപ്പപ്പോൾ സ്വന്തം ഫീസിനായി കൊണ്ടുവരുന്ന പണംപോലും സാധുക്കൾക്കു കൊടുത്തിട്ടു് അദ്ദേഹം ‘ഡിഫാൾട്ടറന്മാരി’ൽ മുമ്പനാകാറുണ്ടായിരുന്നു. വെറുതേയല്ല അദ്ദേഹം സതീർത്ഥ്യന്മാരുടേയും ‘കുട്ടനാ’യിത്തീർന്നതു്.

1086-ൽ പഠിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ അദ്ദേഹം വിവാഹബന്ധത്തിൽ ഏർപ്പെട്ടു. തിരുവട്ടാറ്റമ്മവീട്ടിൽ രുഗ്മിണിപ്പിള്ളക്കൊച്ചമ്മയ്ക്കായിരുന്നു അദ്ദേഹത്തിന്റെ സഹധർമ്മിണീപദം പ്രാപിക്കാനുള്ള ഭാഗ്യം സിദ്ധിച്ചതു്. 1088-ൽ ബി. ഏ. പരീക്ഷയ്ക്കു് പാസ്സായിട്ടു് ഹജുരിൽ ‘അറ്റാഷേ’ എന്ന നിലയിൽ അല്പകാലം ഉദ്യോഗം വഹിച്ചു; എന്നാൽ സ്വാതന്ത്ര്യലോലുപനായ അദ്ദേഹത്തിനു ആ ജോലി തീരെ രസിച്ചില്ല. രണ്ടുകൊല്ലം ഒരു വിധം കഴിച്ചുകൂട്ടി. ഇതിനിടയ്ക്കു് 1089-ൽ സരസ്വതി എന്നൊരു പുത്രി ജനിച്ചു. ആ കുട്ടിയെ ഒരുകുറി കണ്ടിട്ടുള്ളവർക്കു മറക്കാൻ പ്രയാസം. എത്രയോ കുറി കയ്പള്ളി അമ്മവീട്ടിൽവച്ചു് ഞാൻ ആ ചെറുപൈതലിനെ ഊഞ്ഞാലാട്ടിക്കളിപ്പിച്ചിരിക്കുന്നു. മാതാവിന്റെ സൗശീല്യാദി ഗുണങ്ങൾ എല്ലാം തികഞ്ഞിരുന്ന ആ ബാലികയെ ഹതവിധി അപഹരിച്ചുകളഞ്ഞു.

1090-ൽ ഉപരിപഠനാർത്ഥം കൃഷ്ണൻതമ്പി ശീമയ്ക്കുപോയി. കൊളമ്പിൽ നിന്നു സ്വപത്നിക്കയച്ച കത്തിലെ ഒരു പദ്യം ഉദ്ധരിക്കുന്നു.

ഇംഗ്ലണ്ടിൽപോയ് ബിരുദു പലതാർന്നങ്ങുഞാനെത്തുവോളം
രണ്ടോ മൂന്നോ വരിഷമയി നീ കണ്ണടച്ചാനയിച്ചാൽ
പിന്നീടാവാം വിരഹകദനത്തിങ്കൽ നാം തിങ്കളാസ്യേ
പേർത്തും പേർത്തും പലതു നിരുപിക്കുന്നതോരോന്നു മാമേ!

ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചു കഴിഞ്ഞിരുന്നു. എന്നിട്ടും അദ്ദേഹം ഇംഗ്ലണ്ടിലേയും മറ്റും ചരിത്രപ്രസിദ്ധങ്ങളായ സ്ഥലങ്ങളെല്ലാം ചുറ്റിക്കണ്ടു. ആ യാത്രയ്ക്കിടയിൽ അനേകം ഉത്തമമിത്രങ്ങളേയും സമ്പാദിച്ചു. ‘ഹേവൻ’ എന്ന പൊതുവിശ്രമസ്ഥലം സന്ദർശിച്ച അവസരത്തിൽ അവിടത്തെ സന്ദർശകക്കുറിപ്പു പുസ്തകത്തിൽ അദ്ദേഹം ഇങ്ങനെ ഒരു പദ്യം രേഖപ്പെടുത്തുകയുണ്ടായി.

From Sconces, proctors, Bulls infernal
From boiled Beef and Buns eternal
‘A Heaven’ indeed wert thou mightly named
And though generations be thou jusly famed
Of bashfal Freshers unfledged, unhatched
Who here may wing their maiden flights un-watched
And here O! Solitude, Thy charms are found
And the Sweetest Hostess, Sure, For miles around.

1915-ൽ അദ്ദേഹം ആക്സ്ഫോർഡിലെ ബാലിയോൾ കാളേജിൽ ചേർന്നു് അദ്ധ്യയനം ആരംഭിച്ചു. എൽ. എൽ. ബി. ബിരുദം സമ്പാദിക്കണമെന്നായിരുന്നു ഉദ്ദേശം. ആദ്യത്തെ പബ്ളിക്കു് പരീക്ഷയിൽ വിജയം നേടി. അതിനോടുകൂടി സംസ്കൃതത്തിൽ ഉപരിപഠനം നടത്തുന്നതിനും ബാർ അറ്റ്ലാ ബിരുദം നേടുന്നതിനും അദ്ദേഹം ഉദ്യമിച്ചു.

അങ്ങിനെ ഇരിക്കെ ഐർലണ്ടുകാരുടെ സ്വാതന്ത്ര്യപ്രക്ഷോഭണം ഇംഗ്ലണ്ടിൽ മൂർദ്ധന്യദശയെ പ്രാപിച്ചു കഴിഞ്ഞിരുന്നു. ഭാരതീയനായ തമ്പിയ്ക്കു് ആ പ്രക്ഷോഭണത്തോടു വലുതായ അനുകമ്പ ഉദിച്ചതിൽ അത്ഭുതപ്പെടാനില്ലല്ലോ. അന്നു് Mother India (ഭാരതമാതാ) എന്ന പേരിൽ എഴുതിയ ആംഗലഗാനം അദ്ദേഹത്തിന്റെ മനോഭാവത്തെ നല്ലപോലെ വെളിപ്പെടുത്തുന്നുണ്ടു്.

Queen, enthroned in three hundred
Million Hearts, O! mother mine
There’s no beauty, there’s no strength can
Rival thine O! mother mine.
Chorus. Thou’rt the fairest, thou’rt the ratest
Thou’rt the Dearest. Mother mine
Every drop of my sad heart’s blood
I’ll shed for thee, mother mine.
Thy soft smile so clear and content
Soaks my soul in sweet sunshine
Yet upon thy lips so tender
Lurks a frown O! mother mine.
Chorus. We’re not stocks, O we’re not stones
We’re not cattle led and blind
Hearts do bleed and hands do speed thy
Hest to do, O mother mine.
Chorus. Come the whole world, come the fates all
And against thy wish combine
We’ll shock them all or to a man fall
In thy service mother mine.

ഐറിഷ് പ്രക്ഷോഭണത്തിൽ നേരിട്ടു് അദ്ദേഹം പങ്കെടുത്തില്ലെങ്കിലും, അതിനോടുള്ള സഹാനുഭൂതി പലവിധത്തിൽ പ്രത്യക്ഷപ്പെട്ടു. ഈ വിപ്ലവമനഃസ്ഥിതി, അദ്ദേഹവും അധികാരവർഗ്ഗവും തമ്മിൽ ഇടച്ചിലിനു് ഇടവരുത്തി. ഭാരതീയ വിദ്യാർത്ഥികളുടെ ഉപദേശക സംഘത്തിന്റെ അദ്ധ്യക്ഷനായ മി. ഗ്രേ അദ്ദേഹത്തിനെ ഉപദേശിച്ചുനോക്കി. പ്രയോജനമുണ്ടായില്ല. സായ്പു് പറഞ്ഞു:

“Mr. Tampi I am old enough to be your father”

തമ്പി–(തന്റെ കഷണ്ടിയെ തടവിക്കൊണ്ടു്) “I am enough old your grand father”

1916-ൽ ഐറിഷ്കലാപം അത്യുച്ചസ്ഥിതിയിലെത്തി. തമ്പിയദ്ദേഹം അക്കൊല്ലം ഈസ്റ്ററിനു യാതൊരു ബിരുദവും സമ്പാദിക്കാതെ കാളേജു വിട്ടു് ഐർലണ്ടിലേക്കു തിരിച്ചു. ഡബ്ളിനിലെ ഒരു മാളികയിൽ ഇരിക്കവേ, അടുത്തുള്ള ഒരു ഗൃഹത്തിൽ ബംഭരാസ്ത്രം പതിച്ചു്, അതു നിലംപതിച്ചു. സൈനികോദ്യോഗസ്ഥന്മാർ തുർക്കിത്തൊപ്പി ധരിച്ചിരുന്ന മി. കൃഷ്ണൻതമ്പിയെ സംശയിച്ചു പിടികൂടി. പക്ഷേ രക്ഷപ്പെട്ടുവെന്നേയുള്ളു.

ഇക്കാലങ്ങളിൽ അദ്ദേഹത്തിനു പണച്ചുരുക്കം നല്ലപോലെയുണ്ടായിരുന്നു. വളരെ ഞെരുങ്ങിയിരുന്ന ഒരു ഘട്ടത്തിൽ അദ്ദേഹം ചീഫ്സെക്രട്ടറിയായിരുന്ന മി. വിയറായ്ക്കു് കുറെരൂപാ ആവശ്യപ്പെട്ടുകൊണ്ടു് കമ്പി അടിച്ചു. “ഞാൻ എന്തു ചെയ്യട്ടേ” എന്നു് അദ്ദേഹം മറുപടി കൊടുത്തപ്പോൾ, മി. തമ്പി “അടുത്ത മരത്തിൽ തൂങ്ങിച്ചാവൂ” എന്നു് വീണ്ടും കമ്പി അയച്ചിട്ടു് മൗനം അവലംബിച്ചു.

മൂലംതിരുനാൾ മഹാരാജാവിന്റേയും വിയറാസായ്പിന്റേയും നയകൗശലത്താൽ തമ്പി അക്കൊല്ലംതന്നെ നാട്ടിലേക്കു തിരിച്ചു.

1093-ൽ അദ്ദേഹം സംസ്കൃതകാളേജിലെ പ്രിൻസിപ്പൽ ഉദ്യോഗത്തിൽ നിയമിക്കപ്പെട്ടു. ഡാക്ടർ ഗണപതിശാസ്ത്രികൾ തുടങ്ങിയ പണ്ഡിതവരേണ്യന്മാരാൽ സമലംകൃതമായിരുന്ന ഈ പാഠശാലയിൽ മി. തമ്പിയെ ഇരുത്തിയതു് അത്ര ഭംഗിയായില്ലെന്നു പറഞ്ഞവർക്കെല്ലാം പിന്നീടു മറിച്ചു പറയേണ്ടിവന്നിട്ടുണ്ടു്. തമ്പി ഒരു നിത്യ വിദ്യാർത്ഥിയായിരുന്നു. ഉറക്കം നന്നേ കുറവായിരുന്നു എന്നുതന്നെ പറയാം. ഒരിക്കൽ കടപ്പുറത്തുള്ള അദ്ദേഹത്തിന്റെ ബംഗ്ലാവിൽ വള്ളത്തോൾ, നാലപ്പാടൻ, തമ്പി എന്നിവരും ഞാനുംകൂടി രാത്രി രണ്ടരമണിവരെ സംസാരിച്ചുകൊണ്ടിരുന്നു. ഒടുവിൽ മി. തമ്പി മാത്രം അവിടെനിന്നു ശയ്യാഗാരത്തിലേക്കു പോയി. എനിക്കു വെളുപ്പിനേ തിരിച്ചു പോരേണ്ടിയിരുന്നതിനാൽ, ഞാൻ അഞ്ചരമണിക്കു് ഒരു വിദ്യുദ്ദീപികയുമായി വെളിയിൽ വന്നപ്പോൾ മി. തമ്പി വായിച്ചുകൊണ്ടിരിക്കുന്നതാണു് കണ്ടതു്. പല രാത്രികൾ അദ്ദേഹം ഇങ്ങനെ കഴിച്ചുകൂട്ടീട്ടുള്ളതായറിയാം. സംസ്കൃതത്തിൽ അദ്ദേഹം വായിച്ചിട്ടില്ലാത്ത സാഹിത്യഗ്രന്ഥങ്ങൾ കുറയുമായിരുന്നു. വ്യാകരണവും നിഷ്കർഷിച്ചു പഠിച്ചിരുന്നു. അദ്ദേഹത്തിനെപ്പോലെ സരസവും ലളിതവും ഹൃദ്യവുമായി സംസ്കൃതഗദ്യം എഴുതാൻ മറ്റാർക്കെങ്കിലും കഴിയുമായിരുന്നോ എന്നു് എനിക്കു സംശയമാണു്.

96 ഇടവത്തിലാണു് ഞാൻ സംസ്കൃതകാളേജ് അദ്ധ്യാപകനായി നിയമിക്കപ്പെട്ടതു്. അന്നു മുതല്ക്കു് അദ്ദേഹത്തിനോടു വളരെ അടുത്തു പെരുമാറുന്നതിനു് എനിക്കു് ഭാഗ്യം ലഭിച്ചു. കയ്പള്ളി അമ്മവീടു് അന്നു് ഒരു സത്രമായിരുന്നു. സംഗീതം, സാഹിത്യം, നാടകം, ഓട്ടന്തുള്ളൽ, കഥകളി, ബ്രിഡ്ജുകളി–എല്ലാം ഒരു കോലാഹലംതന്നെ. രാത്രി രണ്ടുമണിക്കായിരിക്കും ചിലപ്പോൾ “വേലുക്കുട്ടീ, പത്തുപേർക്കു് തേയില കൊണ്ടുവരൂ” എന്നാജ്ഞാപിക്കുന്നതു്. അപ്പോൾ അയാൾ അതു തയ്യാറാക്കിക്കൊണ്ടുവന്നുകൊള്ളും. പണത്തിനു് അതുനിമിത്തം വളരെ ക്ലേശങ്ങൾ നേരിട്ടുകാണണം; എന്നാൽ മഹാരാജാവുതിരുമനസ്സിലേയും ശങ്കരൻതമ്പിയുടേയും സ്യാലനു പണത്തിനു ഞെരുക്കം നേരിടുകയോ? എന്നു ചിലർ സംശയിച്ചേക്കാം. എന്നാൽ സ്വതേ സ്വതന്ത്രബുദ്ധിയായിരുന്ന അദ്ദേഹം ആരെയും ആശ്രയിക്ക പതിവില്ലായിരുന്നു.

ഈ കോലാഹലങ്ങൾക്കിടയിൽ ഒരു പരമരഹസ്യം അന്തർഭവിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രേമസ്വരൂപിണിയായ സഹധർമ്മിണി ഇതിനിടയ്ക്കു് യശഃശരീരിണിയായിത്തീർന്നിരുന്നു. ആ സാധ്വി, രോഗശയ്യാവലംബിയായിരിക്കുന്ന കാലത്തു തന്നെ അനുജത്തിയായ ഭഗവതിപ്പിള്ളക്കൊച്ചമ്മയെ പത്നിയായി സ്വീകരിച്ചുകൊള്ളുന്നതിനു് അദ്ദേഹത്തെ നിർബന്ധിച്ചു. ആ നിർബന്ധത്തെ അദ്ദേഹം അനുസരിച്ചുവെങ്കിലും “തള്ളിത്തിങ്ങിക്കലങ്ങിപ്പെരുകുമഴലിനെത്തെല്ലൊതുക്കുന്നതിന്നായ്” ചെയ്ത പ്രയത്നങ്ങളെല്ലാം വിഫലമായതേ ഉള്ളു. ആ ദുഃഖാതിരേകത്തിനു തെല്ലൊരുപശാന്തി വരുത്തുന്നതിനു് അദ്ദേഹം കൈക്കൊണ്ട ഒരുപായമായിരുന്നു ഈ സുഹൃൽസമ്മേളനങ്ങളെല്ലാം. അതിൽനിന്നു വലുതായ ആശ്വാസം അദ്ദേഹത്തിനു ലഭിക്കാതെയിരുന്നുമില്ല. അക്കാലത്തു് അദ്ദേഹം എഴുതിയ ശ്രീകൃഷ്ണാവതാരം ഗാനപ്രബന്ധത്തിന്റെ സമർപ്പണപദ്യങ്ങൾ വായിച്ചുനോക്കിയാൽ ഈ സംഗതി ആർക്കും മനസ്സിലാവും.

ക്രമേണ സ്ഥിതിഗതികൾ ആകപ്പാടെ ഒന്നു മാറി. ഭരണകുശലയും ഭർതൃഗതപ്രാണയും ആയ ഭഗവതിപ്പിള്ളക്കൊച്ചമ്മ കൈപ്പള്ളിയിൽ വന്നു ഭരണം സ്വയം കൈയേറ്റതോടുകൂടി അവിടത്തെ അവ്യവസ്ഥിതിയൊക്കെ മാറി. അനിയത്തിയെന്നാണു് അദ്ദേഹം അവരെ വിളിച്ചുവന്നതു്. ഈ അനിയത്തി വാസ്തവത്തിൽ അദ്ദേഹത്തിന്റെ ഗൃഹത്തിനു് ഒരു ലക്ഷ്മിതന്നെയായിരുന്നു.

മി. തമ്പിയുടെ ദീർഘകാലത്തെ ഭരണത്തിനിടയ്ക്കു് സംസ്കൃതപാഠശാലയിലെ പാഠപദ്ധതികൾ ഒക്കെ മാറുകയും ശമ്പളങ്ങൾ പരിഷ്കരിക്കപ്പെടുകയും ചെയ്തു. സകലകലകളിലും പ്രത്യേകിച്ചു് നാട്യകലയിൽ, വലിയ അഭിരുചി ഉണ്ടായിരുന്ന കൃഷ്ണൻതമ്പി ബാലഭാരതസമാജം എന്നൊരു സംഘടന ഉണ്ടാക്കി. സമാജാംഗങ്ങളെക്കൊണ്ടു പ്രതിവർഷം രണ്ടും മൂന്നും നാടകങ്ങൾ അഭിനയിപ്പിച്ചുവന്നു. അതിന്റെ ആവശ്യത്തിലേക്കു് സംസ്കൃതത്തിലും മലയാളത്തിലും ഇദാനീന്തനന്മാർക്കു് രുചിക്കുന്ന രീതിയിലുള്ള നാടകങ്ങൾ പലതും അദ്ദേഹം തന്നെ രചിച്ചിട്ടുണ്ടു്. ഇബ്സൻ, മേറ്റർലിങ്ക്, ബെർണാഡ്ഷാ മുതലായവരുടെ നാടകങ്ങളെല്ലാം അദ്ദേഹം വായിച്ചിരുന്നു. അവരുടെ മാതൃകയനുസരിച്ചു് നാട്യപ്രബന്ധങ്ങൾ രചിച്ചു് ഭാഷയെ പരിപോഷിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. നാടകത്രയം എന്ന സംസ്കൃതനാടങ്ങളും, ശ്രീരാമകൃഷ്ണചരിതം സംസ്കൃതകഥാകാലക്ഷേപവും, നളിനി, വിധി, യന്ത്രത്തിരിപ്പു്, കന്നിക്കേസ്സ് മുതലായ ഗദ്യനാടകങ്ങളും ഈ ഘട്ടത്തിൽ രചിക്കപ്പെട്ടവയാണു്.

കഥകളി പരിഷ്കാരത്തിലും അദ്ദേഹം നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്നു. ‘വല്ലീകുമാരം’ കുറേക്കാലത്തിനുമുമ്പേ എഴുതപ്പെട്ടതാണു്. അതുകൊണ്ടു് പ്രാചീന രീതിയേയാണു് അതിൽ അദ്ദേഹം പിന്തുടർന്നിരിക്കുന്നതു്. 1109-ൽ അദ്ദേഹം ആർട്ട്സ് കാളേജിലെ പൗരസ്ത്യഭാഷാസൂപ്രണ്ടായി നിയമിക്കപ്പെട്ടതിനുശേഷം തിരുവനന്തപുരം കഥകളിക്ലബ്ബ് ആരംഭിക്കയും, മരണപര്യന്തം വിജയപൂർവ്വം അതിനെ നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു. സന്ധ്യയ്ക്കു തുടങ്ങി ഒൻപതരമണിക്കു കൃത്യമായി അവസാനിക്കത്തക്കവണ്ണം നല്ല കഥകളെ രൂപാന്തരപ്പെടുത്തിയിട്ടു്, കേരളത്തിലെ ഉത്തമന്മാരായ നടന്മാരെക്കൊണ്ടു് അഭിനയിപ്പിച്ചു വന്നതിനാൽ, അഭ്യസ്തവിദ്യന്മാരുടെ ഇടയ്ക്കു കഥകളിയെപ്പറ്റി വലിയ ബഹുമാനം ജനിച്ചുവെന്നു പറയാം. ഈ കഥകളിക്ലബ്ബിലെ ആവശ്യത്തിലേയ്ക്കു രചിക്കപ്പെട്ട താടകാവധം കാവ്യദൃഷ്ടിയിൽ അത്യുത്തമവും, നാട്യമെന്ന നിലയിൽ അനവദ്യവും ആകുന്നു. “അവളെപ്പേടിച്ചാരും നേർവഴി നടപ്പീല” എന്നു് എഴുത്തച്ഛനാൽ വർണ്ണിക്കപ്പെട്ടിരിക്കുന്ന താടക ഈ കഥയിൽ അതിരൂപവതിയും “രാമമന്മഥശരേണ താഡിത”യും ആയ ഒരുത്തമ നായികയായിട്ടു രൂപാന്തരപ്പെട്ടിരിക്കുന്നു. ആര്യദ്രാവിഡസംസ്കാരങ്ങളുടെ പോരാട്ടത്തെയാണു് അതിൽ ചിത്രീകരിച്ചിരിക്കുന്നതു്. ചൂഡാമണിയെന്ന കഥ അഭിനയിച്ചു കണ്ടിട്ടുള്ളവർക്കു് പിന്നീടു അതല്ലാതെ മറ്റുകഥകൾ ആടിക്കാണ്മാൻ ആഗ്രഹം കാണുമോ എന്നുതന്നെ സംശയമാണു്.

സമുദായപരിഷ്കരണത്തിലും മി. തമ്പി അത്യുൽസുകനായിരുന്നു. പാല്ക്കുളങ്ങരെ കരയോഗം സൃഷ്ടിച്ചതുതന്നെ കടപ്പുറത്തു് ഒരു മാതൃകാകാളണി സ്ഥാപിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടിയായിരുന്നു. നവീനരീതിയിലുള്ള കെട്ടിടങ്ങൾ സ്ഥാപിച്ചു് ആ പ്രദേശത്തെ ഒരു സുഖവാസസ്ഥാനമാക്കി എടുപ്പാൻ അദ്ദേഹം കാംക്ഷിച്ചു. അതുപോലെതന്നെ കരതോറും അഗതിമന്ദിരങ്ങൾ സ്ഥാപിക്കേണ്ട ആവശ്യത്തെപ്പറ്റിയും അദ്ദേഹം പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. ലോകത്തിന്റെ ദുരിതശമനത്തിനു് സ്ഥിതിസമത്വം അത്യന്താപേക്ഷിതമാണെന്നു് അദ്ദേഹം ദൃഢമായി വിശ്വസിച്ചു. തൽപുത്രനായ ശങ്കരൻതമ്പിയെന്ന ബാലൻ മോടിയുള്ള ഒരു ഉടുപ്പു വേണമെന്നു് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ഉപദേശിച്ചതിങ്ങനെയാണു്. “അനിയാ, അഗതികളായ സഹപാഠികൾക്കു കൊടുപ്പാൻ വല്ലതും നീ എന്നോടു് ആവശ്യപ്പെട്ടിരുന്നെങ്കിൽ ഞാൻ എത്രമാത്രം സന്തോഷിക്കുമായിരുന്നു! സമസൃഷ്ടികളെ നീ നിന്നെ എന്നപോലെ സ്നേഹിക്കുന്നതിനും അവർ നിനക്കും, നീ അവർക്കും പരസ്പരം ഉപകരിക്കത്തക്കവണ്ണം ജീവിക്കുന്നതിനും വേണ്ടിയായിരിക്കണം നിന്റെ ശ്രമമെല്ലാം ആമാതിരി മധുര ജീവിതത്തിൽ നിന്നു ലഭിക്കുന്ന സമാധാനമാണു് നീ സമാർജ്ജിക്കേണ്ട സമ്പത്തു്. അതാണു് നിനക്കു തയ്പിക്കാനുള്ള പുതിയ ഉടുപ്പു്.”

ആർട്ട്സ് കാളേജിലെ വിദ്യാർത്ഥികൾക്കു് മി. തമ്പിയോടു തോന്നിയിരുന്ന സ്നേഹത്തിനും ബഹുമാനത്തിനും അളവുനിർണ്ണയിപ്പാൻ പ്രയാസം അദ്ദേഹം അവരുടെ മാത്രവും ഉപദേഷ്ടാവും തത്വചിന്തകനും ആയിരുന്നു. ഗ്രന്ഥകാരന്മാരെപ്പററി അവജ്ഞ തോന്നിക്കുംവണ്ണമുള്ള ഖണ്ഡനപരമായ വിഷയവിമർശനങ്ങൾകൊണ്ടും മറ്റുമാണു് മറ്റുചില പൗരസ്ത്യഭാഷാപണ്ഡിതന്മാർ തങ്ങളുടെ ക്ലാസ്സുകളെ നിയന്ത്രിച്ചുവന്നതു്. മി. തമ്പിയ്ക്കു് ആരോടും അവജ്ഞയുണ്ടായിരുന്നില്ല. പാതഞ്ജലി ഭാഷ്യം അബദ്ധപ്പഞ്ചാംഗമാണെന്നും, നമ്പ്യാർ കവിയേ അല്ലെന്നും, ഏ. ആറിന്റെ വ്യാകരണം പ്രമാദജടിലമെന്നും പക്വമാകാത്ത ഇളംമനസ്സുകളിൽ ബോധം ജനിപ്പിച്ചുവന്ന പണ്ഡിതന്മാർ അന്നും ഇന്നും കാളേജിൽ ഉണ്ടു്. അതുപോലെതന്നെ യുവകവികളുടെ സമാരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം, അവരെ ഭഗ്നോത്സാഹരാക്കിത്തീർക്കുന്നവരും അവിടെ കാണാം. എന്നാൽ മി. തമ്പി ആ കൂട്ടത്തിലായിരുന്നില്ല. ഇടപ്പള്ളി രാഘവൻപിള്ള ജീവിച്ചിരുന്നുവെങ്കിൽ ഒരു മഹാകവി ആവുകയില്ലായിരുന്നു എന്നു് ആർക്കറിയാം. ‘ചങ്ങമ്പുഴ’ കൃഷ്ണപിള്ള—ഇവിടെ ഉദ്യോഗം ലഭിക്കാതെ നാടുവിട്ടു പോകേണ്ടിവന്ന ആ കൃശഗാത്രൻ—ഇപ്പോൾതന്നെ പൊതുജനങ്ങളുടെ ആരാധനയ്ക്കു പാത്രമായി കഴിഞ്ഞില്ലേ? ഏതു പുസ്തകവ്യാപാരിയുടെ കടയിൽ ചെന്നിരുന്നാലും “രമണനുണ്ടോ?” എന്ന ചോദ്യമേ കേൾപ്പാനുള്ളു. ഇന്നത്തെ മഹാകവികളുടെ കൃതികൾക്കൊന്നിനും ഇത്ര വേഗത്തിൽ ഇത്ര വളരെ പതിപ്പുകൾ ഉണ്ടായിട്ടില്ലെന്നുള്ളതു തീർച്ചയാണു്. ഈമാതിരി യുവകവികളെ പ്രോത്സാഹിപ്പിക്കയല്ലാതെ ഭഗ്നോത്സാഹരാക്കുന്നതു ഹിംസയാകുന്നു. മി. തമ്പി അങ്ങനെ ഒരിക്കലും ചെയ്തിട്ടില്ല. സഹൃദയമാസികയുടെ നിർവാഹക സംഘത്തിൽ നിന്നു് അദ്ദേഹം രാജി കൊടുത്തതു് ആ മാസികയുടെ ഏതാദൃശമായ പ്രവണത ഒന്നുകൊണ്ടു മാത്രമായിരുന്നു.

തിരുവിതാംകൂർ സർവകലാശാലയുടെ ആവിർഭാവത്തോടുകൂടി നാട്ടുകാർ അദ്ദേഹത്തിൽ നിന്നു പലതും പ്രതീക്ഷിച്ചിരുന്നു. ഏ. ആർ. തിരുമേനിയുടെ ദേഹവിയോഗാനന്തരം ഒഴിഞ്ഞുകിടന്ന കസാലയിൽ മി. തമ്പി പ്രതിഷ്ഠിക്കപ്പെടും എന്നു് എല്ലാവരും വിശ്വസിച്ചു. എന്നാൽ “കാഞ്ചനം കിട്ടിയാലും ആകാശത്തിലെ പക്ഷി ആകാശത്തിലേ രമിയ്ക്കു” പരത്തിൽ ദത്തദൃഷ്ടിയായി ഇഹത്തിൽ ജീവിച്ച ആ കർമ്മയോഗിയുടെ ആത്മാവു് പെട്ടെന്നു പറന്നുപോയ്ക്കളഞ്ഞു. ഈ. വി. കൃഷ്ണപിള്ള പറഞ്ഞിട്ടുള്ളതുപോലെ,

“ദിവസങ്ങൾ ഇത്രയായി. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ടു് കാലമിത്രയും കഴിഞ്ഞു. എന്നിട്ടും അതൊരു യഥാർത്ഥസംഭവമാണെന്നു വിശ്വസിച്ചു സ്വന്തം കൈകൊണ്ടു കടലാസ്സിൽ രേഖപ്പെടുത്തുന്നതിനുള്ള ശക്തി ലഭിക്കുന്നില്ല. ആ നിതാന്തസ്മിതവും, വിശാലനയനങ്ങളിലെ സ്നേഹപ്രചുരിമയും, തലക്കെട്ടും, വെറ്റിലച്ചെല്ലവും, സല്ക്കാരത്തിനായുള്ള ക്ഷണവും ഒക്കെയായി പെട്ടെന്നു പ്രത്യക്ഷപ്പെട്ടു് നമ്മെ ആനന്ദിപ്പിക്കുന്നതിനു് ആ കാരുണ്യമൂർത്തി എവിടെയോ മറഞ്ഞു നില്ക്കുകയാണെന്നാണു് തോന്നുന്നതു്. അല്ലാതെ നമ്മെ ഇനിയൊരിക്കലും കാണാതെ നമ്മുടെ ഹൃദയങ്ങളിൽ അണയാത്ത തീ കോരിയിടുന്നതിനു് നമ്മുടെ തമ്പിയങ്ങുന്നു് ഒരുമ്പെടുകയില്ല. അവിടുന്നു് എത്ര കാരുണ്യവാരിധിയാണു്.” പിന്നെയും തുടരുന്നു: “എന്റേതുപോലെ എത്രപേരുടെ ജന്മമാണു് തമ്പിയദ്ദേഹം സഫലമാക്കീട്ടുള്ളതു്! ഔദാര്യത്തിന്റെ പാരമ്യം, സൗഹാർദ്ദത്തിന്റെ മഹശോഭ, വിനയത്തിന്റെ ഔന്നത്യം, സ്നേഹത്തിന്റെ അവർണ്ണ്യഗരിമ, ഈ മഹാപുരുഷനിൽ കണ്ടു. മനുഷ്യത്വത്തിനു ശ്രമിക്കുവാൻ കഴിവുള്ള മഹാരാജ്യത്തെപ്പറ്റി ആനന്ദമുൾക്കൊണ്ടിട്ടുള്ള എത്ര എത്ര ആളുകളാണു് ആ സാന്നിദ്ധ്യത്തിൽ നിന്നു വെളിയിലേക്കു കടന്നിട്ടുള്ളതു്.”

വി. കൃഷ്ണൻതമ്പി സാഹിത്യകാരൻ എന്ന നിലയിൽ അത്യുന്നതമായ ഒരു സ്ഥാനത്തെ അർഹിക്കുന്നു. നവ്യമായ എന്തെങ്കിലും ആശയവിശേഷം സ്ഫുരിക്കാത്ത ഒരു വരിയും അദ്ദേഹം എഴുതിയിട്ടില്ല. താടകവധം ഭാവിയിൽ ആട്ടക്കഥകൾ അവലംബിക്കേണ്ട രൂപത്തിനു് ഒരു നിദർശനമാണെങ്കിൽ, ധ്രുവചരിതം, ദ്രൗപദീവിജയം, അജ്ഞാതവാസം, ലോകസന്യാസി, ലളിത മുതലായവ ഭാവിയിലെ നാടകങ്ങൾക്കു് ഉത്തമമാതൃക നൽകുന്നു. സരസമായ ഗദ്യം എഴുതുന്ന വിഷയത്തിലും അദ്ദേഹം നല്ല സാമർത്ഥ്യം പ്രകാശിപ്പിച്ചിട്ടുണ്ടു്. കപാലകുണ്ഡല തർജ്ജിമയിലും, മൃണാളിനി സ്വതന്ത്ര കഥാനിർമ്മാണത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന ചാതുര്യത്തിനു സാക്ഷ്യം വഹിക്കുന്നു. കമലത്തിന്റെ കന്നിക്കേസ്സ്, നളിനി, വിധിയന്ത്രത്തിരിപ്പു് ഇത്യാദി അദ്ദേഹം എഴുതിയിട്ടുള്ള പ്രഹസനങ്ങളും പണ്ഡിതന്മാരുടെ സവിശേഷമായ പ്രശംസയ്ക്കു പാത്രമായിട്ടുണ്ടു്. അദ്ദേഹത്തിന്റെ ഏതാനും ഗാനങ്ങളെ ഇവിടെ ഉദ്ധരിക്കുന്നു

ധന്വാസി–ആദി
പല്ല— കണ്ണൻതിരുമെയ് കുളിരെക്കാണ്മാൻ കണ്ണായിരംവേണ്ടു
അ—പല്ല—പെണ്മണിമാരണി രുഗ്മിണി തന്നണി-
പ്പൊൽക്കുചയുഗമണിയായ് പിറന്നുള്ളോരുണ്ണി (കണ്ണൻ)
ച— ഘനനീലനീരദാളി ശ്യാമളം–ദിവ്യ
കനകമണി മകുടകോമളം താവും
പീതാംബരശ്രീ മഞ്ജുളം വന്നു
ദേവൻമിഴിക്കമൃതശീതളം
ശംഖചക്രഗദാകമലങ്ങൾ
തംകിടുംകരങ്ങൾ നാലുമവിരള
കുംകുമാങ്കിതമുരസ്സുമരുണതര-
പങ്കജം പണിയും ചരണവുമെഴും
അളികുലവിലോലമളകങ്ങളും—ഫാല
ഗഗനശോഭി തിലകത്തിങ്കളും
ഉലകാകെയാളും പുരികങ്ങളും—കൃപാ-
ലഹരീവിഹാരി നയനങ്ങളും
കുന്ദദന്തരുചി കൗസ്തുഭഗളരുചി
മിന്നിടും ശ്രീവത്സസുഷമ—യഥ
പൂനിലാവൊളിയിൽ മുഴുകുമഴകുമെഴും (കണ്ണ) കൃഷ്ണാവതാരം

ഭൂരികല്യാണി-ചായ്പു്
നിനദം സുഖദമേ—മുരളീനിനദം സുഖദമേ
മധുരമുരളീനിനദം സുഖദമേ
മധുരിപുമധുര മുരളീനിനദം സുഖംമേ
വിധുരമധുരിപു മധുരമുരളീനിനദം സുഖദമേ
സുമധുരവിധുരമധുരിപു മധുരമുരളീ നിനദം സുഖദമേ.
ചതുരസുമധുര വിധുരമധുരിപു മധുരമുരളീനിനാദം സുഖദമേ.
ശൃണുതം ശ്രവണേ! സതതം വിഗതകദനം നിനദം സുഖദമേ. കൃഷ്ണാവതാരം

ശീമയിൽനിന്നു് തന്റെ പ്രിയപത്നിക്കയച്ച ശ്ലോകരൂപമായ കത്തിൽ ഒരു ഭാഗം–

‘കാലത്തേ സരസമ്മ തന്റെ സരസാലാപാലുണർന്നുള്ളതും
നീരാടീട്ടു ജനാർദ്ദനന്റെ പദതാർ കൂപ്പാനണഞ്ഞുള്ളതും
തൊണ്ണൂറാംപടി കേറവേ കഴൽകഴപ്പുണ്ടായൊരക്കുന്നതും
കണ്ണൻചേവടി കണ്ടനേരമഖിലം മണ്ടിപ്പറന്നുള്ളതും
ഹുംകാരത്തൊടടിച്ചു് തീരമഖിലം ഭസ്മീകരിക്കുംവിധം
ഗാംഭീര്യം പെരുകുന്നൊരംബുധിയതിൻതീരത്തു നാം നിന്നതും
അപ്പോഴായതിനോടു സാമ്യമിയലാൻ നമ്മൾക്കെഴും രൂഢമാം
പ്രേമംതാനൊരുവസ്തു കണ്ടതുമയേ മയ്ക്കണ്ണിയോർക്കുന്നുവോ?
നമ്മൾക്കുള്ളനുരാഗമങ്ങുടലെടുത്തുണ്ടായൊരപ്പുത്രിതൻ
തേൻചോരും നറുംകൊഞ്ചൽ കാതിനു സദാ സാഫല്യമേകീടവേ
സ്വർഗ്ഗം ഭാവിയിലെന്നു മൂഢർ മുറയിട്ടീടട്ടെയോർത്താലിതേ
സ്വർഗ്ഗംതാനിതി നാം നിനച്ചതുമയേ മയ്ക്കണ്ണിയോർക്കുന്നുവോ?

താടകവധ ആട്ടക്കഥയേപ്പറ്റി ഒന്നുരണ്ടു വാക്കു പറയാതിരിക്കാൻ തരമില്ല. മി. തമ്പി താടകാവധം കഥയിൽ ആര്യന്മാർക്കും ദ്രാവിഡന്മാർക്കും തമ്മിലുള്ള മത്സരത്തേയാണു് ചിത്രീകരിച്ചു കാണിക്കുന്നതു്. അദ്ദേഹത്തിന്റെ താടക മഹാ പരാക്രമശാലിനിയും ‘സുരവധൂവപുർമ്മാധുരീസമം സമഭാവിനി’യും സകല യാതുധാനേശ്വരിയുമാകുന്നു.

ദേവന്മാർ

തുഛം ദാനവബലമെന്നു കരുതി നിൻകാടുകൾ
സ്വഛന്ദമവർ പൂകുന്നു.

എന്നു കേട്ടിട്ടു്, ‘ഗോനിധനാദിതന്ത്രങ്ങൾ ഗൂഢതര ദുഷ്കർമ്മങ്ങൾ’ അനുഷ്ഠിക്കുന്നവരായ അവരുടെ,

‘കടുനിണം കുടിക്കാതെ
കടുകോളം കൊടുക്കില്ലെൻ
കടുകോപമിതു സത്യം’

എന്നു ശപഥം ചെയ്തുകൊണ്ടു യുദ്ധത്തിനു പുറപ്പെടുന്നു. അവൾ ധർമ്മനിഷ്ഠയും ‘പശുവധം’ ചെയ്യാത്തവളും ആകുന്നു. എന്നാൽ ശത്രുവായ്വന്ന രാമചന്ദ്രനെ കണ്ടമാത്രയിൽ മദനപരവശയായ് തീർന്നിട്ടു പറയുന്നു:

പല്ലവി–കമനീയാംഗനിതാരോ കവരുന്നു കണ്ണിണ
അ–പ–കാനനനീലിമയിൽ പൂനിലാവൊളി പൂശി
നീരദനികരനിലീന നവോദിത
പൂർണ്ണസോമ സാർവ്വഭൗമ
സദൃശാതിശോഭിതതനു കമനീയാംഗ
ചര— കാകപക്ഷസുന്ദരം–ബിംബാധരമധുരം
ഗണ്ഡംമുകുരോജ്വലം–മന്ദസ്മേരവദനം
കോദണ്ഡശ്രീമഞ്ജുളം–സിംഹസംഹതഗാത്രം
രൂപം നിരുപമം–ദുരുപമിതമവനിയിൽ
പണ്ടുകണ്ടുമില്ലതെല്ലുമിവനോടു തുല്യരൂപി-
മുദിതമെൻ മാനസ–മതംഗജമതിലേറി കമനീ
മദനമഹാ വിജയമഹാമഹിമ കൊണ്ടാടി
മരുവുകിലൊരുകുറി മമതനു ജീവിത-
മഖിലമിന്നു സഫലമെന്നു
കരുതുന്നു ഞാൻ സപദി. കമനീ

എന്നാൽ യുദ്ധം ചെയ്വാൻ ഒരുങ്ങിപ്പുറപ്പെട്ട താടക അഭിമാനപുരസ്സരം തന്റെ അഭിലാഷത്തെ അടക്കിനിർത്താൻ ശ്രമിക്കുന്നു. ശ്രീരാമനും അവളുടെ രൂപലാവണ്യത്താൽ വിജിതനായിത്തീരുന്നു. അവളെ എങ്ങനെ വധിപ്പൂ എന്നു് അദ്ദേഹം സംശയിച്ചു നില്ക്കുന്നു.

‘സ്ത്രീവധവും ചെയ്യുമാറു’ ഞാൻ എന്തപരാധം ചെയ്തു? എന്നിങ്ങനെ മദനക്ലിഷ്ടയായ താടക ചോദിക്കവേ, അദ്ദേഹം വല്ലാതെ വിഷമിച്ചുപോകുന്നു. എന്നാൽ പുരോഹിതനായ വിശ്വാമിത്രനു യാതൊരു സങ്കോചവുമില്ല. അദ്ദേഹം അവളെ വധിക്കുന്നതിനുള്ള ന്യായങ്ങൾ എടുത്തുപറഞ്ഞു് രാമനെക്കൊണ്ടു് സ്ത്രീഹത്യ എന്ന മഹാപാതകം ചെയ്യിക്കുന്നു.

രാമ! ഞാനപരാധം കിന്തു ചെയ്തേൻ
സൗമ്യഗുണവസതേ സാരസനേത്ര രാമ
നിൻകണകൾ മെയ്പിളർന്നു് നിൻകനിവു തകർന്നും
പങ്കജാക്ഷ! കഥമിന്നു സങ്കടം ഞാൻ സഹിക്കുന്നു
പാർവണവിധുവദനം താവകം ഞാൻ കാണ്മോളം
പ്രാണനെ വെടിയുമോ പ്രാണവേദനയും പോമോ?

എന്നിങ്ങനെ വിലപിക്കുന്ന താടകയോടു് ശ്രീരാമൻ

കാളിമമൂർത്തിയായ് ക്രൂരസ്വരൂപിണീ
താടകയെന്നു കേട്ടേൻ കണ്ടീല ഞാനെങ്കിലോ
സൗന്ദര്യത്തിനൊരണിമന്ദിരമാമൊരു നീ
ഇന്നത്താടകയെന്നാൽ എങ്ങനെ ഞാൻ വിശ്വസിപ്പൂ?

എന്നു ചോദിച്ചതിനു് കാളിമമൂർത്തിയായ് കണ്ടതു് അവർക്കു് ഉള്ളിൽ കാണുന്ന കാളകൂടമാണെന്നും താടകയല്ലെന്നും മറുപടി പറഞ്ഞപ്പോൾ രാമചന്ദ്രൻ തനിക്കു പറ്റിയ അബദ്ധത്തെ ഓർത്തു് ഓരാത്മപരിശോധനയ്ക്കൊരുങ്ങുന്നു.

മി. തമ്പിയുടെ ദ്രൗപദീവിജയാദി ഇതര കഥകളിലും ഇതുപോലുള്ള സ്വതന്ത്രവ്യാഖ്യാനങ്ങൾ കാണാം.

പദ്യമയമായ നാടകം ഇദംപ്രഥമമായി ഭാഷയിൽ നടപ്പുവരുത്തിയതു് മി. തമ്പിയായിരുന്നു. ധ്രുവചരിതം, ഉർവ്വശി ഈ രണ്ടു നാടികകളും അല്പസമയംകൊണ്ടു് അഭിനയിച്ചു തീർക്കാവുന്നവയും പദ്യമയവുമാകുന്നു. ഓരോന്നിലും മൂന്നു നാലു രംഗങ്ങൾ വീതമേയുള്ളു. ഉർവ്വശിയിൽ പുരൂരവസ്സിന്റെ വിപ്രലംഭദശയെ വർണ്ണിക്കുന്ന ഒരു ഭാഗം ഉദ്ധരിക്കാം. പുരൂരവസ്സ്: (ഒരു മയിലിനെ കണ്ടതായി നടിച്ചു് ഉല്ക്കണ്ഠയോടുകൂടി)

കണ്ടായോ വല്ലേടവും ചെല്ലെടോ സഖേ! നീല-
കണ്ഠ നീ കംബുകണ്ഠിയാകുമെൻ കാന്തയാളേ?
(മയിൽ മിണ്ടായ്കയാൽ നിരുത്സാഹവാനായ്)
നർത്തനഭംഗിയാലെ തന്നുടെ വല്ലഭാനു-
വർത്തനരതനിവൻ കേൾപ്പതില്ലെൻമൊഴികൾ
അന്നമന്നവ! ക്ഷണം നിന്നൊരു വാക്കുരയ്ക്ക-
യെന്നുടെ ദയിതയേക്കണ്ടുവോ ഭവാനെങ്ങാൻ?
(അന്നവും മിണ്ടായ്കയാൽ നിർവ്വിണ്ണനായ്)
ചുണ്ടിനാൽ ബിസഖണ്ഡം പ്രിയയ്ക്കായ് വഹിക്കുമ്പോൾ
മിണ്ടാതെ കണ്ടതു നടകൊണ്ടിതു മന്ദംമന്ദംഒരു കുയിലിനെ കണ്ടതായി നടിച്ചിട്ടു്
കോകില! കഥിക്കെടോ കാകദീകളഭംഗ്യാ
കാതരാക്ഷിതൻ കഥയേതാനുമറിവോളം

കഥാകാലക്ഷേപത്തിനായി ഭാഷയിൽ ചില കൃതികൾ ഇതിനിടയ്ക്കുണ്ടായിട്ടുണ്ടെങ്കിലും, വി. കൃഷ്ണൻതമ്പി അവർകളുടെ കഥകൾക്കുള്ള സ്വാരസ്യം അവയ്ക്കൊന്നിനുമില്ല. ഇങ്ങനെ ബഹുമുഖമായി ഭാഷയെ പരിപോഷിപ്പിച്ചുകൊണ്ടിരുന്ന ഈ ഭാഷാഭിമാനി ചിരകാലം പൗരസ്ത്യഭാഷാവകുപ്പിന്റെ അധ്യക്ഷപദം അലങ്കരിച്ചു ജീവിക്കുന്നതിനു പകരം ഈ വിധം നമ്മെയൊക്കെ വിട്ടുപൊയ്ക്കളഞ്ഞതു് നമ്മുടെ ഭാഗ്യദോഷമെന്നേ പറയേണ്ടു.

“ദിഷ്ടക്കേടാൽ വരുവതു പരിഹാരമില്ലാത്തതല്ലോ” എന്നു സമാധാനിക്കാം.

ഈ. വി. കൃഷ്ണപിള്ള

സരസഗദ്യകാരനെന്നും ഫലിതസമ്രാട്ടെന്നും ചെറുകഥാകൃത്തെന്നും സുപ്രസിദ്ധനായ ഈ. വി. കൃഷ്ണപിള്ള 1070 ചിങ്ങം 3-ാം തീയതി കുന്നത്തൂർ ഈഞ്ചക്കാട്ടു് പുത്തൻവീടായ ആലത്തൂർ വീട്ടിൽ ജനിച്ചു. നാട്ടിലുള്ള പ്രാഥമിക വിദ്യാലയങ്ങളിൽ പഠിച്ചശേഷം ആലപ്പുഴ സനാതനധർമ്മവിദ്യാലയത്തിൽ ചേർന്നു് മെട്രിക്കുലേഷൻ പരീക്ഷയും, കോട്ടയം കാളേജിൽനിന്നു് ഇന്റർമീഡിയറ്റു പരീക്ഷയും, തിരുവനന്തപുരം മഹാരാജാസ് കാളേജിൽ നിന്നു് ബി. ഏ. പരീക്ഷയും പാസ്സായി. സാഹിത്യകുശലൻ സി. വി. രാമൻപിള്ളയുടെ പുത്രിയായ മഹേശ്വരിയമ്മയെ വിവാഹം ചെയ്തു. കുറേക്കാലം അസിസ്റ്റന്റു തഹശീൽദാർ ഉദ്യോഗം വഹിച്ചു. പിന്നീടു് ബി. എൽ. പരീക്ഷയിൽ പാസ്സാവുകയും കൊല്ലത്തു പ്രാക്ടീസു തുടങ്ങുകയും ചെയ്തു. അവിടെനിന്നു് തിരുവനന്തപുരത്തു താമസം തുടങ്ങി. വീണ്ടും ഒരു വിവാഹബന്ധത്തിൽ ഏർപ്പെട്ടു. ടെക്സ്റ്റുബുക്കുകമ്മിറ്റി, ശ്രീമൂലം അസംബ്ളി മുതലായവയിൽ മെമ്പറായിരുന്നു. സാഹിത്യപരിഷത്തിന്റെ സിക്രട്ടറിയായും ഇരുന്നിട്ടുണ്ടു്. 1113 മീനമാസം 17-ാം തീയതി മരിച്ചു.

ഈ. വി. ഒന്നാംതരം നടനും നാട്യകാരനും ആയിരുന്നു. ശ്രീചിത്തിരതിരുനാൾ വായനശാലക്കാർക്കു് വർഷംതോറും അഭിനയിക്കുന്നതിനുള്ള നാടകങ്ങൾ അദ്ദേഹമാണു് എഴുതിക്കൊടുത്തുകൊണ്ടിരുന്നതു്. രാജാ കേശവദാസ് നാടകത്തിൽ മാത്തൂർ തരകന്റെ വേഷംകെട്ടി പ്രസിദ്ധി സമ്പാദിച്ചിട്ടുണ്ടു്. ഫലിതം പറയുന്നതിനും എഴുതുന്നതിനും വലിയ വിരുതനായിരുന്നതിനാൽ അദ്ദേഹത്തിനു് ഫലിതസമ്രാട്ടു് എന്ന പേർ പതിഞ്ഞു. ചെറുകഥാപ്രസ്ഥാനത്തെ പോഷിപ്പിക്കുന്നതിനു കേളീസൗധം നാലുഭാഗം, മറ്റനേകം ചെറുകഥകൾ, ചിരിയും ചിന്തയും, പോലീസുരാമായണം ഇത്യാദി ഒട്ടു വളരെ കൃതികൾ ചമച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ തൂലികാചിത്രങ്ങളെല്ലാം ഒരുപോലെ രസാവഹങ്ങളായിരുന്നു. രസികനിൽ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന ആ ചിത്രങ്ങളെ ശേഖരിച്ചു പ്രസിദ്ധപ്പെടുത്തിയാൽ കൊള്ളാം. ബാഷ്പവർഷം അതിസരസമായ ഒരു കഥയാണു്.

അദ്ദേഹത്തിന്റെ നാടകങ്ങളിൽ പലതും സമുദായ ദൂഷ്യങ്ങളെ ചൂണ്ടിക്കാണിക്കുന്നവയാണു്. രാജാകേശവദാസൻ, സീതാലക്ഷ്മി, കവിതക്കേസ്സു്, ഇരവിക്കുട്ടിപ്പിള്ള, രാമരാജ്യാഭിഷേകം, ബി. ഏ. മായാവി, വേലുത്തമ്പിദളവാ ഇവയെല്ലാം കലാദൃഷ്ട്യാ നോക്കുമ്പോൾ വികലങ്ങളായി തോന്നാമെങ്കിലും സാഹിത്യത്തിനുള്ള നല്ല നേട്ടങ്ങളല്ലെന്നു പറയാവുന്നതല്ല. ലോകത്തിലെ സകലമാതിരി മനുഷ്യരേയും, അവരുടെ ഭാവവിശേഷങ്ങളേയും സംഭാഷണങ്ങളേയും അദ്ദേഹം ചിത്രണം ചെയ്തിട്ടുണ്ടു്.

ലോകം അനുഭോഗയോഗ്യമായ ഒരു വസ്തുവായിട്ടാണു് അദ്ദേഹം കരുതിപ്പോന്നതു്. ഏതുവിധത്തിലും അതിൽനിന്നു സുഖത്തെ ഊറ്റിയെടുത്തു് ആവോളം പാനം ചെയ്യണമെന്ന ഒരു വിചാരമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു. അതിനുവേണ്ടി എന്തുചെയ്യാനും അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല. ജീവിതത്തെ ഒരു വൻചിരിയായിട്ടാണു് അദ്ദേഹം വീക്ഷിച്ചതു്. അതിനാൽ എല്ലാവരേയും ചിരിപ്പിച്ചുകൊണ്ടുതന്നെ ജീവിതം നയിച്ചു. ഈ. വി. യ്ക്കു ഭാഷയിൽ ഒരു ഉന്നതസ്ഥാനം എന്നേയ്ക്കും ഉണ്ടായിരിക്കും എന്നുള്ളതിനു സംശയമേയില്ല.

സഞ്ജയൻ–എം. ആർ. നായർ

പാറപ്പുറത്തു സഞ്ജയൻ അഥവാ പി. എസ്സ് എന്ന കൃത്രിമപ്പേരിൽ അറിയപ്പെടുന്ന എം. ആർ. നായർ 1078-ൽ ജനിച്ചു. എം. ഏ. പാസ്സായശേഷം സ്വപിതാവിന്റെ കാലടികളെ തുടർന്നു് ലേഖനവ്യവസായത്തിൽ ഏർപ്പെട്ടു. ഫലിതരസസാമ്രാട്ടായിരുന്ന സഞ്ജയന്റെ ലേഖനങ്ങൾ വായിച്ചിട്ടില്ലാത്ത മലയാളികൾ ഇന്നുണ്ടെങ്കിൽ അവരുടെ അവസ്ഥ വളരെ ശോചനീയമെന്നേ പറയേണ്ടു. കേരളപത്രികയുടെ എട്ടാംകാളം അദ്ദേഹത്തിനായി വിട്ടിരുന്നു. പത്രം കിട്ടിയാൽ ആദ്യമായി അതാണു് സാധാരണ ആളുകൾ വായിക്കാറുണ്ടായിരുന്നതു്.

കേരളത്തിൽ ബഹുരസം, ബഹുചിരി, വിദൂഷകൻ മുതലായ പലേ വിനോദപത്രികകൾ മുമ്പുണ്ടായിട്ടുണ്ടു്. അവയിൽ കാണാറുണ്ടായിരുന്ന പരിഹാസലേഖനങ്ങൾ പ്രായേണ പുരുഷവിദ്വേഷപരങ്ങളായിരുന്നു. സഞ്ജയനാകട്ടേ അത്യുൽകൃഷ്ടമായ ഒരു ആദർശത്താൽ പ്രേരിതനായി തൂലികാചാലനം നടത്തി, അല്പജീവിതത്തിനിടയിൽ കേരളീയരുടെ സ്നേഹഭാജനമായിത്തീർന്നു.

സ്വാഗതം ജഗന്മാതൃകാ ഹാസ്യമേ
സ്വാഗതം ചിൽപ്രകാശസ്വരൂപിണീ
കണ്ണുനീരിലും കാർവില്ലുകാണിക്കും
പുണ്യരശ്മിനിൻ മന്ദഹാസാങ്കുരം.
കാലഭോഗി കടിച്ചേറ്റ ദുഃഖമാം
കാളകൂടം ഹരിക്കുമമൃതു നീ;
സമ്യഗീക്ഷണം വീണ്ടും തെളിയിപ്പാൻ
സാമ്യമറ്റുള്ളിളന്നീർകുഴമ്പു നീ.
ഭാവിതൻ കരാളാന്ധകാരത്തെയും
ഭാസുരമാക്കുമതത്ഭുതദീപ്തി നീ
ത്വൽസകാശം നിതാന്തശാന്തിപ്രദം
ത്വൽസമാഗമം ചിദ്രസാസ്വാദനം
സ്വാഗതം ജഗന്മാതൃകാ ഹാസ്യമേ
സ്വാഗതം ചിൽപ്രകാശസ്വരൂപിണീ

എന്നിങ്ങനെയാണു് അദ്ദേഹം ഹാസ്യദേവതയ്ക്കു സ്വാഗതം പറഞ്ഞിരിക്കുന്നതു്–അദ്ദേഹം പരിഹസിക്കയല്ലാതെ ആരെയും ശകാരിച്ചിട്ടില്ല.

‘പരിഹാസപ്പുതുപനീർച്ചെടിക്കെടോ
ചിരിയത്രേ പുഷ്പം, ശകാരം മുള്ളുതാൻ’

എന്നായിരുന്നു അദ്ദേഹത്തിന്റെ മതം.

കരളെരിഞ്ഞാലും തല പുകഞ്ഞാലും
ചിരിക്കണമതേ വിദൂഷകധർമ്മം.

വിഷാദാത്മകതയിൽ മുഴുകി, വായനക്കാരെ തൂങ്ങിമരിക്കാൻ പ്രേരിപ്പിക്കുന്ന ജീവത്സാഹിത്യകാരന്മാരെ നോക്കി അദ്ദേഹം പറഞ്ഞിരിക്കുന്നതു നോക്കുക:

ചിരിക്കുവാനൊരിക്കലെൻ സഹജരേ സഖാക്കളേ
ചിരിയാൽ താൻ മനുഷ്യന്നു മൃഗേതരത്വം
സാഹിത്യത്തെപ്പോലും ചളിക്കുണ്ടിലാഴ്ത്തിക്കിടത്തുവാൻ
മോഹിച്ചീടും ജീവൽസാഹിത്യാചാര്യന്മാരേ
പരസ്പരസ്പർദ്ധയിലാണുലകത്തിന്നവശതാ-
പരിഹാരമെന്നു കണ്ടു ക്ഷോഭം ചെയ്വോരേ
വിദ്വേഷക്കാറ്റൂതിയൂതി വിപ്ളവത്തീ ജ്വലിപ്പിക്കാ-
നുദ്യോഗിക്കുമീർച്ചപ്പൊടിത്തലച്ചോറരേ
പട്ടിണിതൻപൊറുതിക്കായ് നിണക്കൊടി പറപ്പിച്ചു
പട്ടണപ്രദക്ഷിണത്തിന്നൊരുങ്ങുവോരേ
സോദരരേ! (മഹാകവി പറഞ്ഞപോൽ) ചതിക്കൊല്ലേ
‘സ്വോദരംഭരികളായിത്തിര്യഗ്വർഗ്ഗത്തിൽ’
ചിരിക്കുവിൻ

വിഷാദാത്മകത്വത്തെ നാട്ടിൽ നിന്നു് ആട്ടിപ്പായിച്ചു് തൽസ്ഥാനത്തു് പ്രസാദാത്മകത്വത്തെ സ്ഥാപിക്കാനായിരുന്നു സാഹിത്യത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ പ്രധാന ഉദ്ദേശം.

സരോജശ്രീ തെളിയിക്കും പൊന്നുഷസ്സേ കാന്തിപൂര-
സരോലസന്മരാളികേ, പ്രസാദാത്മികേ!
നിൻ പുഞ്ചിരിപ്രഭാഝരിതന്നിലൊരിത്തിരിനേരം
നിൻപദാബ്ജം തലോടി ഞാൻ മുഴുകീടട്ടെ.
വിഷമയമനീശ്വരമുലകെന്നു സമർത്ഥിപ്പാൻ
വിഷാദാത്മകന്മാരെന്നെ ക്ഷണിച്ചു നിൽപ്പൂ
അനന്തമാമിരുളിൽനിന്നനന്തമാമിരുളിലേ-
യ്ക്കനന്തതൻ ഗതിയെന്നു സിദ്ധാന്തിക്കുവോർ
പരാൽപരവിഭൂതികളസംഖ്യതാരക,ളല്ലിൻ-
നിരാശതൻ ടിപ്പണിയായ് വ്യാഖ്യാനിക്കുവോർ
ആശാശതശരോൽപാതവ്രണിതരായ് പിടയവേ-
യീശാവാസ്യമിദമെന്നു വിസ്മരിക്കുവോർ
വേദാന്തം ഞാൻ പറകയല്ലവരോതുമസംബന്ധ-
മോതാനവരൊഴിച്ചുള്ളോർക്കസാധ്യമല്ലേ?
അവർക്കേതും പറഞ്ഞീടാമവരെന്തുപറഞ്ഞാലു-
മവഭൃതസ്നാതൻഞാനിപ്രഭാസിന്ധുവിൽ
അവരുരപ്പതു സർവം ശരിയെന്നു തെളിഞ്ഞാലു-
മിവനാക്കൂരിരുൾക്കുഴിതന്നിലേക്കില്ല.
സരോജശ്രീ തെളിയിക്കും പൊന്നുഷസ്സേ കാന്തിപൂര-
സരോലസന്മരാളികേ പ്രസാദാത്മികേ
സൂര്യകാന്തക്കല്ലുപോലെൻ പ്രതിഭ നിൻപ്രകാശത്തി-
ലായി സത്യജ്വാലകളാലധൃഷ്യമായ്‍പോയ്

അദ്ദേഹത്തിന്റെ പ്രസാദാത്മകത്വം വാസ്തവത്തിൽ അപ്രധൃഷ്യം തന്നെയായിരുന്നു. നോക്കുക: (ഗുണമേറും ഭർത്താവേ എന്ന മട്ടു്)

കരകാണാക്കണ്ണീർക്കരിങ്കടലി-
ലൊരുചിരിത്തോണിയിറക്കുവാനായ്
മുതിരും ഞാൻ നടുഭ്രാന്തനെന്നു ലോകം
മുഴുവൻ പഴിച്ചാലും കൂസലെന്യേ
കടലെന്നോ ദുഃസ്വപ്നം കണ്ടപോലി-
ങ്ങുടനുടൽ ഞെട്ടി ഞരങ്ങിയാലും
നിഴലില്ലാ ദീപ്തി വമിച്ചു വാനം
മിഴിയിണയ്ക്കാന്ധ്യം വരുത്തിയാലും
കരളിൽ പ്രതിധ്വനി പൊങ്ങുമാറാ-
ക്കരിമേഘം വാവിട്ടലറിയാലും
ചുഴലിക്കാറ്റൂഴിതൻകാൽപിടിച്ച-
ങ്ങുയരെച്ചുഴറ്റിയെറിഞ്ഞെന്നാലും
പ്രളയപയോദങ്ങളൊത്തുകൂടി-
പ്പെരുമാരികോരിച്ചൊരിഞ്ഞെന്നാലും
കരകാണാക്കണ്ണീർക്കരിങ്കടലി-
ലൊരുചിരിത്തോണിയിറക്കുവാനായ്
അമരത്തെൻ തമ്പുരാൻ വാഴുവോള-
മടിയന്നു പേടി തരിമ്പുമില്ല.

പ്രാചീന മഹാകവികളെ പഴഞ്ചന്മാരെന്നു വിളിച്ചു പുഛിക്കാറുള്ള പുരോഗമനക്കാരെ അദ്ദേഹം ഇങ്ങനെ പരിഹസിക്കുന്നു.

മാറിനില്പിൻ മാറിനില്പിൻ പുരോഗതി തടയുവാ-
നാരുമാരുമൊരുങ്ങല്ലേ പഴഞ്ചന്മാരേ
ഒരുപാറ്റ—കിറുക്കിന്റെ മൂർത്തിമത്താം വകഭേദം
തെരുന്നനെത്തീയിലേക്കു പുരോഗമിപ്പൂ.
ഒരു ചെറുചുണ്ടെലിതാൻ—ബുഭുക്ഷതന്നവതാര-
മൊരുങ്ങുന്നു കെണിനോക്കിപ്പുരോഗമിപ്പാൻ
ഒരു മരഞ്ചാടിമൂഢൻ–ചാപല്യത്തിൻതൃക്കോമരം-
മരംവിട്ടു മാനത്തേയ്ക്കങ്ങുയർന്നീടുന്നു.
ചിരിക്കൊല്ലേ–പുരോഗതിക്കെതിരായിട്ടൊരക്ഷര-
മുരയ്ക്കൊല്ലേ പഴഞ്ചന്മാരെന്തറിയുന്നു!
ത്വരിക്കുവിൻ ത്വരിക്കുവിനൊരുമാത്രപോലും നിങ്ങ-
ളിരിക്കൊല്ലേ പിന്നോട്ടൊന്നു നോക്കിപ്പോകല്ലേ.
പഠിച്ചതു മുഴുവനും മുഴുവനും മറക്കുവിൻ
പഴമതൻ പാഠങ്ങളാർ വിലവയ്ക്കുന്നു?
ഇന്നുതൊട്ടു ശാസ്ത്രങ്ങളും, സാഹിത്യവുമെന്തിനേറെ-
യൊന്നുതൊട്ടുള്ളക്കങ്ങളുമക്ഷരങ്ങളും
മുഴുവനുമൊന്നൊഴിയാതുടച്ചുവാർത്തിട്ടാണുങ്ങൾ
പഴയതു സകലവും ചാമ്പലാക്കീടും.
വിപ്ളവത്തിൻചാട്ടമാണിക്കാണുവതു നിങ്ങളാരു-
മാപ്ളവംഗലാംഗൂലംപോയ് പിടിച്ചിടേണ്ട.
പുരോഗതി പുരോഗതി പുരോഗതി തടയുവാ-
നൊരുങ്ങാതെ മാറിനില്പിൻ പഴഞ്ചന്മാരേ.

മിസ്റ്റിക്‍ കവികളോടും അദ്ദേഹത്തിനു നല്ല കോളായിരുന്നില്ല. ‘കോരപ്പുഴയുടെ കവിതാരീതി’ എന്നൊരു ലേഖനത്തിൽ ചങ്ങമ്പുഴയുടെ മിസ്റ്റിക്‍ രീതിയേയും ഓമനപ്രയോഗത്തേയും പരിഹസിച്ചിരിക്കുന്നതു നോക്കുക: ഇങ്ങനെ ആരംഭിക്കുന്നു.

‘കേരളത്തിലൊട്ടാകെ സുപ്രസിദ്ധമായ കോരപ്പുഴ’—യാതൊരു പുഴ വിലങ്ങനെ മുറിച്ചു തെക്കോട്ടു കടന്നു പോയാൽ, ഒരു കാലത്തു് വടക്കേ മലബാറിലെ പെണ്ണുങ്ങൾ ഭ്രഷ്ടകളായിത്തീർന്നിരുന്നുവോ, ആ കോരപ്പുഴ—ഈ ഇരുപതാം നൂറ്റാണ്ടിന്റെ താരുണ്യഘട്ടത്തിൽപോലും, വടക്കൻ കാമിനിയേയും തെക്കൻ കാമുകനേയും സംബന്ധിക്കാവുന്ന തരത്തിൽ മനോഭവശരത്തിനുറുമ്പുചാലായിക്കഴിഞ്ഞിട്ടില്ലാത്ത ആ കോരപ്പുഴ–പൊതുജനക്ഷേമകരമായ യാതൊരുദ്ദേശവുമില്ലാതെ, ജസ്റ്റീസു ഭരണയന്ത്രത്തിന്റെ ഉള്ളിലെ തിരിപ്പുകളറിയാത്ത ബാഹ്യലോകത്തിനു കണ്ടുപിടിക്കാൻ കഴിയാവുന്ന യാതൊരു കാരണവുമില്ലാതെ, ഏതു പുഴയെ അതിർത്തിയാക്കി സാക്ഷാൽ ബോബിലിരാജാവു് മലബാറിനെ വടക്കനെന്നും തെക്കനെന്നും രണ്ടു ഖണ്ഡങ്ങളാക്കി, ബോർഡുഭരണത്തെസ്സംബന്ധിച്ചിടത്തോളം വെട്ടിമുറിക്കുവാനാലോചിക്കുന്നുവോ ആ കോരപ്പുഴ– അതിനെയാണു് ഈ ലേഖനത്തിന്റെ തലക്കെട്ടു നിർദ്ദേശിക്കുന്നതെന്നു നിങ്ങൾ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ, വള്ളത്തോളെന്നോ കുറ്റിപ്പുഴയെന്നോ ഉള്ള പേരുകൾ കേൾക്കാത്ത ഒരു ശുദ്ധസത്വമാണെന്നേ ഞാൻ കരുതുകയുള്ളു. വള്ളത്തോൾ ഒരു വീടാണു്–ഒരു മഹാകവിയുമാണു്. ഉള്ളൂർ ഒരു ഗ്രാമമാണു്. ഒരു മഹാകവിയുമാണു്. ചങ്ങമ്പുഴ ഒരു പ്രദേശമാണു്, ചിലരുടെ കണ്ണിൽ ഇന്നത്തേയും മറ്റുചിലരുടെ കണ്ണിൽ നാളത്തേയും ഒരു മഹാകവിയുമാണു്. എന്റെ ഉപന്യാസത്തിനു ലാക്കായ കോരപ്പുഴയും അപ്പോലെ തന്നെ, ഒരു പുഴ മാത്രമല്ല ഒരു കവികൂടിയാണു്. എന്റെ കണ്ണിൽ അദ്ദേഹം ഒരു മഹാകവിയായിക്കഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ കണ്ണിലും അങ്ങിനെയാക്കിത്തീർക്കുവാനാണു് എന്റെ പ്രയത്നം.

മഹാജനങ്ങൾക്കു രസിക്കുമെങ്കിലീ-
മമ ശ്രമം നിഷ്ഫലമല്ല കേവലം.

അനന്തരം സഞ്ജയനെ പുതിയ പ്രസ്ഥാനത്തിന്റെ വിരോധിയെന്നും ‘പരിവർത്തനങ്ങളുടെ മാറ്ററിയാത്ത മരമണ്ടൂസ്സെന്നും’ പരിഹസിക്കുന്നവരോടു സമാധാനം പറയുന്നു:

“കൂട്ടരേ, സഞ്ജയൻ ഒരു പ്രസ്ഥാനത്തിന്റേയും കാര്യമറിഞ്ഞോതുന്ന ഗുരുനാഥന്മാരെ നിന്ദിക്കുകയോ നല്ല ഭാഗങ്ങളെ പുഛിക്കുകയോ ചെയ്കയില്ല. പക്ഷേ ഏതു പ്രസ്ഥാനത്തിന്റേയും പിന്നാലെ കൂടി, സഹൃദയന്മാരുടെ കർണ്ണശൂലയെ സംബന്ധിച്ചു്, ഞങ്ങൾക്കെന്തൊരു കുന്തമതായതിൽ? എന്നു ചോദിച്ചുകൊണ്ടു്, മനസ്സിലാവാത്തതിനെ അധിക്ഷേപിച്ചും അതിലുമധികം മനസ്സിലാവാത്തതിനെ സ്തുതിച്ചും ആർത്തുവിളിച്ചു നടക്കുന്ന സിൽബന്ധികളെ പ്രോത്സാഹിപ്പിക്കയോ കൊള്ളരുതാത്ത ഭാഗങ്ങളെ സ്വീകരിക്കണമെന്നു് അപേക്ഷിക്കയോ ചെയ്യാറുമില്ല.”

പിന്നീടു് കോരപ്പുഴരീതിയെ ഇപ്രകാരം കീർത്തിക്കുന്നു.

“മേൽ വിവരിക്കുവാൻ പോകുന്നതും കോരപ്പുഴരീതിയെന്ന പേരിൽ ചങ്ങലംപറണ്ടയിൽ പ്രകീർത്തിതമായിക്കഴിഞ്ഞിട്ടുള്ളതും നമ്മുടെ മഹാകവികൾ ലജ്ജകൊണ്ടുമാത്രം അനുവർത്തിക്കാൻ മടിച്ചു നില്ക്കുന്നതുമായ ഒരു പുതിയരീതി അദ്ദേഹം കണ്ടുപിടിച്ചിട്ടുണ്ടു്. രൂപകാതിശയോക്ത്യലങ്കാരത്തെ ചങ്ങമ്പുഴയുടെ സാമർത്ഥ്യത്തോടുകൂടി അദ്ദേഹത്തിനു് ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ചങ്ങമ്പുഴ സ്ക്കൂൾകാരിൽ ചിലരുടെ കരളുറപ്പോടുകൂടി അദ്ദേഹം തന്റെ കവിതകളിൽ അതിനെ ആദ്യന്തം എടുത്തു വിലക്കീട്ടുണ്ടു്. ഞങ്ങളുടെയിടയിൽ ചിലർ അദ്ദേഹത്തിനെ വടക്കൻ ചങ്ങൻപുഴ എന്നുകൂടി വിളിക്കുന്നു. എനിക്കു് ഒരൊറ്റ ഭയമേ ഉള്ളു. ശ്രീ. കോരപ്പുഴ, പത്രാധിപന്മാരാരും തന്റെ കൃതികളെ സ്വീകരിക്കാത്ത സ്ഥിതിക്കു്, സ്വന്തം ചെലവിന്മേൽ അവയെ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുകയാണെങ്കിൽ, അദ്ദേഹത്തിന്റെ കവിതാരീതി കേരളമൊട്ടാകെ സുപരിചിതമായിത്തീരുകയാണെങ്കിൽ, ചിലർ ചങ്ങൻപുഴയെ തെക്കൻ കോരപ്പുഴ എന്നു വിളിച്ചേക്കുമോ എന്നുകൂടി ഞാൻ ഭയപ്പെടുന്നു. ഭയം അനിയന്ത്രിതമല്ലോ” അതിനുശേഷം കോരപ്പുഴയുടെ ഒരു മിസ്റ്റിക്‍ കവിത ഉദ്ധരിക്കുന്നു.:

(ഓമനക്കുട്ടൻ ഗോവിന്ദൻ എന്ന മട്ടു്.)

ഓമനേയിന്നു ചോദിച്ചാനൊരാൾ ഹാ മധുമഞ്ജുഭാഷിണീ
ഞാനെഴുതുന്ന കാവ്യത്തിൻസാരം താനറിവാനായ് ചൊല്ലുവൻ
താരകൾ നീലവാനിടംതന്നിൽ ദൂരദൂരവെ പോകലേ
എന്തിനെന്നാരുമോരാതെയിളംപൂന്തെന്നൽ മന്ദം വീശവേ
തേൻപേറും നറും പൂക്കൾതോറുമേ പൂമ്പാറ്റ പറ്റി വീഴവേ
ആഴിവീചികളുദ്ദേശ്യമെന്യേയൂഴിയെച്ചുംബിച്ചീടവേ
കൊച്ചരുവികളർത്ഥമില്ലാതെ നിച്ചലുമോടിപ്പാടവേ
കാണ്മവരേറ്റം കോൾമയിർക്കൊൾകെയാണ്മയിൽനൃത്തമാടവേ
ഓമനേയിന്നു ചോദിച്ചാനൊരാൾ ഹാ മധുമഞ്ജുഭാഷിണീ
ഞാനെഴുതുന്ന കാവ്യത്തിൻസാരം താനറിവാനായ് ചൊല്ലുവാൻ.

ഇതു മിസ്റ്റിക്‍ കവിതയുടെ ലക്ഷണം കഴിയുന്നേടത്തോളം വിവരിക്കുന്ന ഒരു മിസ്റ്റിക്‍ കവിതയാണത്രേ. ഈ ബ്രഹ്മാണ്ഡത്തിൽ നമ്മളാരും ഉദ്ദേശ്യമോ അർത്ഥമോ അറിയാത്ത എത്രയോ കാര്യങ്ങൾ നടക്കുന്നുണ്ടു്. എത്രയോ കാഴ്ചകൾ കാണപ്പെടുന്നുണ്ടു്–എത്രയോ ശബ്ദങ്ങൾ പുറപ്പെടുന്നുണ്ടു്–പക്ഷെ അവയ്ക്കൊക്കെ ശരിയായ അർത്ഥമുണ്ടു്. അതു പടച്ചവനു മാത്രമേ അറിയൂ. മിസ്റ്റിക്‍ കവിതയും അതുപോലെയാണു്.” എന്നു കോരപ്പുഴതന്നെ അർത്ഥവിവരണവും നൽകുന്നു.

അതുകേട്ടു് സഞ്ജയൻ ചോദിക്കുന്നു:

“അങ്ങനെയാണെങ്കിൽ കുറുക്കന്റെ ഓരിയും, തവളകളുടെ ചണ്ഡാക്രന്ദനവും, കോഴിക്കോട്ടു മുനിസിപ്പാലിറ്റിയിലെ പൊടിയും, മുനിസിപ്പൽ കമ്മീഷണരുടെ പ്രവൃത്തിപദ്ധതിയും, ബോബിലിരാജാവിന്റെ ബോർഡുവിഭജനവും ഒക്കെ മിസ്റ്റിക്‍ കവിതകളല്ലേ? അവയുടെ അർത്ഥം പടച്ചവനുകൂടി അറിയുമോ എന്നു സംശയമാണല്ലോ.”

കോര::
അതേ എല്ലാറ്റിലും മിസ്റ്റിസിസം ഉണ്ടു്.
സഞ്ജ::
പക്ഷേ ഞാൻ,
‘ഇന്നൊരു വിദ്വാനെന്നോടാണെന്നുതോന്നുന്നൂ ഹന്തചോദിച്ചു
താനെഴുതുന്ന തോന്ന്യവാസങ്ങളാരാനും വായിച്ചീടുമോ?
ആരുമേ കേൾപ്പാനാഗ്രഹമെന്യേ ചാരുമൂങ്ങകൾ മൂളവേ
‘ഓഡിയ’നെങ്ങെന്നാലോചിക്കാതെ പാടവേ ചീവീടെങ്ങുമേ
കണ്ടാലും ലോകർ കണ്ടില്ലെന്നാലും രണ്ടുമിങ്ങൊപ്പമെന്നോണം
ഞാഞ്ഞൂലെന്നുള്ള ജീവിയങ്ങിങ്ങായ് നെഞ്ഞൂക്കില്ലാതെ പോകവേ
“ഒട്ടുമപ്ളാസു”കിട്ടാതെയൊരിപ്പാട്ടു–ഹാ പൊടിപാറവേ
അങ്ങേതിലുള്ള പൂച്ച രാത്രിയിലെങ്ങനെയെന്നു വർണ്ണിപ്പാൻ
ആവതില്ലാത്ത രീതിയിലോരോ ങ്യാവൂഭേദങ്ങൾ നല്കവേ
പച്ചവെള്ളത്തിൽ പഞ്ചസാരപോൽ ഞാനലിഞ്ഞലിഞ്ഞീടവേ
ഇന്നൊരു വിദ്വാനെന്നോടാണെന്നുതോന്നുന്നു കഷ്ടം ചോദിച്ചു
താനെഴുതുന്ന തോന്ന്യവാസങ്ങളാരാനും വായിച്ചീടുമോ?’

എന്നെഴുതിയാൽ മിസ്റ്റിസിസമാകുമോ? ആകുമെങ്കിൽ ഈ സഞ്ജയൻ മൂന്നേ മൂന്നു ദിവസങ്ങൾകൊണ്ടു് ഇന്നുള്ള മിസ്റ്റിക്‍ കവികളുടെ ക്യാപ്റ്റനാവാൻ പ്രാപ്തനായ ഒരു കവിയായിത്തീരും. ഈ രീതിക്കു് അത്ര എളുപ്പമുണ്ടു്. യഥാർത്ഥത്തിൽ ഞാൻ ചൊല്ലിയ വരികൾക്കു നാല്ക്കാശിന്റെ “തലച്ചോർ ശക്തി” ചെലവായിട്ടില്ല–അതുകൊണ്ടു ചോദിക്കയാണു്.” കോരപ്പുഴ ചൊടിച്ചിട്ടു പറഞ്ഞു:

“താൻ ഈ ജന്മം ഒരു മിസ്റ്റിക്‍ കവിയാവുകയില്ല. ഒന്നാമതു് തനിക്കു് ഏതൊക്കെ പദാർത്ഥങ്ങളാണു് സ്വീകരിക്കേണ്ടതെന്നറിഞ്ഞുകൂടാ. കുറുക്കന്റെ ഓരിയും പൂച്ചയുടെ കരച്ചിലും മിസ്റ്റിസിസമായെണ്ണുന്ന തന്നെ മിസ്റ്റിക്‍ കവികൾക്കു് ഇരുട്ടത്തു കിട്ടിപ്പോയാൽ അവർ മിസ്റ്റിക്‍ സമ്പ്രദായത്തിൽ തന്റെ കഥ കഴിക്കും. പാലൊളിപ്പൂത്തിങ്കൾ, പൈന്തെന്നൽ, പൂന്തേൻ, ചെഞ്ചമ്മേ, അറ്റമില്ലാത്ത വാനം, കയംകാണാത്ത നീലജലാശയം, നീലവാനത്തിലെ വെൺപൂക്കൾ, കളിയാടും തിരകൾ, വിളയാടും കിളികൾ—ഇത്യാദികൾ മാത്രമേ മിസ്റ്റിക്‍ ലോകത്തിലുള്ളു. തന്റെ അങ്ങേതിലെ പൂച്ചയ്ക്കും മറ്റും തന്റെ ഗെയിറ്റിൽ വച്ചുതന്നെ ഗൽത്താ കൊടുക്കും… പിന്നെ തന്റെ ഓമനയെവിടെ?”

സഞ്ജയൻ::
അതു തന്നോടു പറഞ്ഞുതരണോ
കോര::
വങ്കശിരോമണേ അതല്ല ചോദിച്ചതു്. താൻ ഉണ്ടാക്കിച്ചൊല്ലിയ മിസ്റ്റിക്‍ കവിതാഭാസത്തിൽ ഓമനേ എന്ന വിളി കേട്ടില്ല.
സഞ്ജ::
എന്റെ ഓമന ഇങ്ങനെ പബ്ളിക്കായി വിളിക്കപ്പെടാൻ നിന്നവളോ?
കോര::
പാവമേ! താൻ പിന്നെയും തെറ്റിദ്ധരിക്കുന്നു. ഞാൻ അത്തരം ഓമനകളെപ്പറ്റിയല്ല പറയുന്നതു്. മിസ്റ്റിക്‍ കവിതകൾ ഒരു ഓമനയേ ഉദ്ദേശിച്ചു് എഴുതപ്പെടുന്നവയായിരിക്കണം. അങ്ങനെയാണു് ടാഗോർ എഴുതിയതു്. ചങ്ങമ്പുഴയുടെ വിഷാദാത്മകങ്ങളായ കൃതികളിൽ രണ്ടായിരത്തിൽ ചില്വാനം ഓമനകൾ പര്യായഭേദങ്ങളിൽ കൂടി വെളിപ്പെടുന്നുണ്ടു്.
സഞ്ജയ::
മേപ്പടി ഓമനകൾ എന്തു തരക്കാരാണു്? അവർ ബ്ളൌസും സാരിയും ധരിക്കുമോ? നിർബന്ധിച്ചാൽ കാപ്പി കുടിക്കുമോ? ചാക്കലറ്റു സ്വീകരിക്കുമോ?
കോര::
ഛീ–ഛീ–സർവ്വാബദ്ധം. താൻ നൂറു ജന്മം ജനിച്ചാൽ മിസ്റ്റിസിസം എന്താണെന്നറിയുകയില്ല. അവർ മിസ്റ്റിക്‍ ഓമനകളാണു്. പക്ഷേ പ്രസ്തുത ഓമനകൾ തങ്ങളാണെന്നു് വല്ല ബ്ളൌസുകാരും വിചാരിക്കുവാൻ ഒരുക്കമുണ്ടെങ്കിൽ മിസ്റ്റിക്‍ കവികൾ ആവലാതിപ്പെടുകയില്ലെന്നേയുള്ളു. അവർ ആന്തരമായി ഉദ്ദേശിക്കുന്നതു് മൂലപ്രകൃതിയേയോ കവിതയേയോ ആഗ്രഹത്തേയോ പരമാത്മാവിനേയോ മഹാമായയേയോ ഇന്ത്യാഗവണ്മെന്റിനേയോ നാഷനൽകോൺഗ്രസ്സിനേയോ മാതൃഭൂമി ആഴ്ചപ്പതിപ്പിനേയോ കേരളപത്രികയേയോ മറ്റോ മറ്റോ അഥവാ ഇവയെല്ലാറ്റിനേയും ഒരുമിച്ചോ ആയിരിക്കും.”

ഒടുവിൽ “ശ്രീമാൻ കോരപ്പുഴ മാലോകരുടെ അമ്മായിയായ മേപ്പടി ഓമനയെപ്പറ്റി ഒരു മിസ്റ്റിക് തൊണ്ടവിറയോടുകൂടി” ഇങ്ങനെ പറയുന്നു.

”സഞ്ജയ!ഞങ്ങളുടെ ആ ഓമന ആരാണെന്നോ, അവരുടെ അച്ഛനമ്മമാർ ആരെന്നോ ലോകം പ്രളയംവരെ മനസ്സിലാക്കുകയില്ല. അവൾ മിസ്റ്റിക്‍ കവിയുടെ ആണിയും ശക്തിയും പ്രേരണയും വെളിച്ചവും അന്ധകാരവും ചിറകും ശക്തിയും സൗന്ദര്യവും സന്തോഷവും സന്താപവും പ്രത്യാശയും നിരാശയും പുഞ്ചിരിയും കണ്ണുനീരും ഉറവും ഗതിയും പ്രാപ്യസ്ഥാനവും ഉദ്ദേശ്യവും ശരണവും പ്രഭവവും താലിയും മാലയും കെട്ടും നടുക്കും ഓളവും ചുഴിയും പ്രാണനും ആത്മാവുമാണു്. നമ്മുടെ സാക്ഷാൽ കണ്ണൻജനാർദ്ദനനവർകൾ ഈ കാലം വൈകിയ ഘട്ടത്തിൽ സ്വീകരിച്ചുകാണുന്ന ആ മധുരമധുരമായ തലതിരിഞ്ഞ ഗദ്യശൈലിയിൽ പറയുകയാണെങ്കിൽ, മിസ്റ്റിക്‍ കവിതയില്ല അവളില്ലാതെ. വെളിച്ചത്തിന്റെ ഞെങ്ങിഞെരുങ്ങൽ, പൂന്തെന്നലിന്റെ ഇളംതുടുപ്പു്, പൂന്തിങ്കൾ പാലൊളിക്കതിരിന്റെ മൃദുലസൗരഭ്യം, അതാണവൾ. ആലോചിച്ചുകൂട അവളെപ്പറ്റി. അവളാണു് പിഴിഞ്ഞെടുത്ത സത്തു്—മഴവില്ലിന്റെ. ഈ ഇടക്കാലത്തു് തെരുതെരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന മിസ്റ്റിക്‍ കവിതകൾ വായിച്ചിട്ടുള്ളവർക്കു് ഈ ഖണ്ഡികയിൽ കൊടുത്തിട്ടുള്ള പദങ്ങളും തല തിരിഞ്ഞ വാക്യങ്ങളും നല്ലപോലെ പരിചിതമായിരിക്കണം. ഏതായിരുന്നാലും വിഷാദാത്മകമായ ഇത്തരം മിസ്റ്റിക്‍ കവിതയോടു തനിക്കു് വിദൂരമായ ബന്ധംപോലും ഉണ്ടായിരിക്കയില്ലെന്നു് സഞ്ജയൻ ശപഥം ചെയ്യുന്നു.

“പുതിയ കവിതാരീതിയിൽ മുനിസിപ്പാലിറ്റിയിൽ ദുർഗ്ഗന്ധമെന്നപോലെ, ഔദ്യോഗിക റിപ്പോർട്ടുകളിൽ അർദ്ധസത്യങ്ങളെന്നപോലെ, ജലദോഷത്തിൽ മൂക്കടപ്പെന്നപോലെ, തളിക്കുളത്തിൽ അഴുക്കെന്നപോലെ. വേപ്പെണ്ണയിൽ കയ്പെന്നപോലെ, ഒഴിച്ചുകൂടാത്ത ഒരെണ്ണമായി ചേർന്നലിഞ്ഞു് ആദ്യന്തം വ്യാപിച്ചുകിടക്കുന്ന ഒരെണ്ണമാണു് വിഷാദാത്മകത്വം.

… എനിക്കാണെങ്കിൽ ടി വിഷാദാത്മകത്വത്തേപ്പറ്റി ഒരു വിവരവുമില്ല. ഞങ്ങൾ ആജന്മവൈരികളാണു്. മുസ്സോളിനിയും ഹെലിസെലാസിയും തമ്മിൽ സർവ്വരാഷ്ട്രസഖ്യം മുഖേന, ഇന്നും നിലവിലുള്ളതായി വിചാരിക്കപ്പെട്ടിരിക്കുന്ന നേരിയ ബന്ധംകൂടി ഞങ്ങൾ തമ്മിലില്ല. വിഷാദാത്മകത്വം കരണ്ടുകൊണ്ടു് ശാപ്പാടു കഴിക്കുന്ന ഹോട്ടലിൽ നിന്നു് ഞാൻ ഒരിറക്കു പച്ചവെള്ളംകൂടി കഴിക്കാറില്ല. അവന്റെ കീഴ്പോട്ടു നോക്കിയുള്ള നടത്തയും, മേല്പോട്ടു നോക്കിയുള്ള നിൽപും, എങ്ങും നോക്കാതെയുള്ള ഇരിപ്പും, അർത്ഥമില്ലാത്ത ദീർഘനിശ്വാസവും, അജ്ഞാനത്തിൽ നിന്നു പുറപ്പെട്ടു് അവിശ്വാസത്തിൽ ചാടി, ആത്മഹത്യ ചെയ്യുന്ന വിചാരങ്ങളും, ചുടലപ്പാമ്പിനു ചേർന്ന പുഞ്ചിരിയും എന്റെ പരമശത്രുക്കളാണു്. അവന്റെ കാരണമില്ലാത്ത വിഷാദം കാണുമ്പോൾ “മജിസ്ത്രേട്ടുകോടതി കയറേണ്ടിവന്നാലും അസ്തു, ആ വിഷാദത്തിനു മതിയായ കാരണം ഉണ്ടാക്കിക്കൊടുക്കണം.” എന്നെനിക്കു് പലപ്പോഴും തോന്നീട്ടുണ്ടു്.”

ചങ്ങമ്പുഴയുടെ മോഹിനി എന്ന കാവ്യത്തിനെ പരിഹസിച്ചു് സഞ്ജയൻ രചിച്ച മോഹിതൻകൂടി ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.

അത്യനഘമാമീ മുഹൂർത്തത്തി-
ലുത്തമേ നീ മരിക്കണം
മാമകാശയം ക്രൂരമാണെങ്കി-
ലോമനേ നീ പൊറുക്കണേ.

എന്ന ബഹുസരസമായ പീഠികയോടുകൂടി തന്റെ ഓമനയുടെ മാറത്തു കഠാരം കുത്തിയിറക്കി കൊല്ലുന്നു.

ഓമനക്കുട്ടൻ മട്ടുതന്നെ

കാണേണമെന്നെയുച്ചഭ്രാന്തിന്റെ
ചേണെഴും ധാമമായവൾ
സോമൻ ചെയ്തതുപോലെ ഞാനുമെ-
ന്നോമനയെപ്പോയ്ക്കാച്ചുവൻ
ആയതിൻശേഷം ഡ്രാമാറ്റിക്ലിറിക
പോയട്രിയൊന്നു തീർക്കണം
പോലീസ്സെത്തിടും മുൻപിതു വേണം
പോകട്ടേ; ഞാനൊരുങ്ങട്ടേ.
II
കോമളകാവ്യകാരനാം കോമൻ
കോവണിപ്പടി കേറുന്നു
കൈയിലുണ്ടൊരു കത്തി–ഹാ–കഷ്ടം
നീയിതു കോമാ ചെയ്യൊല്ലേ
മോഹിനീ കാവ്യഗൂഢാർത്ഥം തെല്ലും
മോഹിതൻ നീയറിവീല.
അക്കൃതിതന്നിൽച്ചാവും തയ്യലാൾ
മിക്കതുമൊരു പെണ്ണല്ല.
(മിസ്റ്റിക്കർത്ഥം നീ കണ്ടവനല്ല,
മറ്റെന്തോ പിണ്ണാക്കാണവൾ)
III
കോവണിപ്പടി കേറിയ കോമ-
നീവകയൊന്നുമോർത്തീല,
ആ മിസ്റ്റിക്‍കാവ്യനിർമ്മാണലോലൻ
ശ്രീമെത്തും മച്ചിലെത്തുന്നു.
നില്ക്കുന്നുണ്ടങ്ങു കോമൻ തന്നുടെ
മൈക്കണ്ണാളാകുമോമന
മുപ്പത്താറിലേ മാ–ഭൂ–വി–പ്രതി-
യുല്പലനേത്ര തൻകയ്യിൽ.
കാണ്മതുണ്ടെന്തോ ചിന്തയാൽ മുറ്റു-
പെണ്മണിയാർന്നു വൈക്ലബ്യം.
IV
കോമനെക്കാൺകെയോടിച്ചെന്നില്ലാ
തൂമന്ദസ്മിതം തൂകീലാ
ഓമനയെന്നാലീവിമുഖത
കോമനൊട്ടും പിടിച്ചില്ല
ആദ്യമേ കാണാപ്പാഠമാക്കിയ
പദ്യമാവിദ്വാൻ ചൊല്കയായ്
“എന്തു കാൺമു ഞാൻ മുന്നിലിക്കാണ്മ-
തെന്തൊരത്ഭുതസ്വപ്നമോ?
ഓമലാളല്ലേ മോഹിനിയല്ലേ,
ഹാ മമ മുൻപിൽ കാണ്മു ഞാൻ?
വിശ്വസിക്കാനരുതെനിക്കിന്നെൻ
വിഹ്വലനയനങ്ങളെ
മുൻപൊരിക്കലും”…
V
മാത്രത്തോളമ-
ക്കമ്പരാശിതാൻ ചെന്നപ്പോൾ
ഓമനയൊരു ചൂലെടുത്തേവ-
മോതിനാൾ രോഷരൂക്ഷയായ്
“അപ്പരിപ്പിങ്ങു വേവുകയില്ലാ
കോപ്പിരാട്ടി നീ കാട്ടേണ്ട
മോഹിനീകാവ്യമിപ്പോഴാണു ഞാൻ
വായിച്ചതെന്നുമോർക്കണം.
സോമനെപ്പോലെ തോന്ന്യവാസത്തി-
ന്നീമച്ചിൽത്തഞ്ചാനോർക്കേണ്ടാ
ഏറെനാളായി പ്രേമഗാനത്താൽ
ബോറുചെയ്യുന്നു താനെന്നെ
ആയതു പക്ഷേ ഞാൻ പൊറുത്തേക്കാം
പേയുംകൊണ്ടിങ്ങു കേറുകിൽ
സമ്മാനമുണ്ടാമെൻകയ്യാലതു
ചെമ്മേ നീ വാങ്ങിച്ചീടൊല്ലേ?
VI
ഓമനയിത്ഥമോതവേ കോമൻ
ഭീമമായൊന്നു ഞെട്ടിപ്പോയ്
എന്നിട്ടും പോകാൻ ഭാവമില്ലെന്നു
സന്നതഗാത്രി കണ്ടപ്പോൾ
ഒട്ടടുത്തവൾ ചൂലൊന്നോങ്ങിനാൾ
പെട്ടെന്നു കോമൻ പിന്നോക്കം
പേടിപൂണ്ടേറ്റം ചാടിനാൻ പടി
ഹാ! തടഞ്ഞയ്യോ കഷ്ടമേ
“കോവണി പൊക്കമേറിയതെന്നു
കോമനന്നത്രേ ജ്ഞാതമായ്”
VII
മറ്റൊന്നും ചൊല്ലാൻ ബാക്കിയില്ലിതി
തെറ്റെന്യേ നിങ്ങൾക്കൂഹിക്കാം
കോമനിന്നോളം പോയിട്ടില്ലത-
ന്നോമലാളുടെ ഗേഹത്തിൽ.

ഇനി രീതികളെപ്പറ്റിയുള്ള വിമർശനത്തിൽ ഒരു ഭാഗം കൂടി ഉദ്ധരിച്ചു് ഈ പ്രകൃതം ഇവിടെ നില്ക്കട്ടെ.

പുതിയ രീതികൾ

“തലതിരിഞ്ഞുപോയങ്ങുന്നേ എന്റെ വരികയാണു് ഞാൻ കേട്ടിട്ടു്, പുതിയ കവിതാരീതികളേപ്പറ്റി ശ്രീ കോരപ്പുഴയുടെ ഒരു ഗംഭീരപ്രസംഗം. കേട്ടിട്ടില്ല ഇങ്ങനെ ആവേശജനകമായ ഒരു പ്രസംഗം ഇതേവരെ. ഞാൻ കണ്ടിട്ടില്ല ഇങ്ങനെയൊരു പ്രാസംഗികനെ ഞാൻ ശ്രീ കോരപ്പുഴയെപ്പോലെ. സാക്ഷാൽ കെ. അച്ചൻ രണ്ടു തലയ്ക്കും ഒരുപോലെ മൂർച്ചയുള്ള തന്റെ പ്രസംഗവാൾ ഇടവും വലവും വീശി ഗവണ്മെണ്ടിനേയും കോൺഗ്രസ്സിനേയും പാശ്ചാത്യ പരിഷ്കാരത്തേയും പൗരസ്ത്യ സംസ്കാരത്തേയും മാറ്റിയും മറിച്ചും, തിരിച്ചും വെട്ടിമുറിച്ചു ഛിന്നഭിന്നമാക്കി കാറ്റിൽ പറപ്പിക്കുന്നതു് “ഇയ്യാൾക്കു് എന്തു പറ്റിപ്പോയീശ്വരാ” എന്നു അത്ഭുതപ്പെട്ടുകൊണ്ടു ഞാൻ നോക്കി നിന്നവനാണു്. ഹൈന്ദവധർമ്മവിശദീകരണത്തിൽനിന്നു് ഐക്യനാണയസംഘ പ്രചരണത്തിലേയ്ക്കു് പറന്നുപോയ ശ്രീ വേലുക്കുട്ടിമേനോൻ ‘കുയിൽനാദം വേലുനായ’രുടെ കണ്ഠത്തോടുകൂടി പഞ്ചാബ്മെയിലിന്റെ സ്പീഡിൽ പ്രസംഗിക്കുന്നതു ഞാൻ അർത്ഥം മനസ്സിലാക്കാതെ കേട്ടുനിന്നവനാണു്. മഞ്ചേരി രാമകൃഷ്ണയ്യരവർകളുടെ കവിതോദ്ധാരണപ്രസംഗവും, വാഗ്ഭടാനന്ദഗുരുദേവരുടെ ആത്മവിദ്യാപ്രസംഗവും, മന്നത്തുപത്മനാഭപിള്ളയുടെ സർവ്വീസുസൊസൈറ്റി പ്രസംഗവും, മിസ്സസ് കുട്ടൻനായരുടെ ജനനനിയന്ത്രണപ്രസംഗവും, ടി. നാരായണൻനമ്പ്യാരവർകളുടെ സാഹിത്യപ്രസംഗവും, ജി. ശങ്കരക്കുറുപ്പവർകളുടെ മിസ്റ്റിസിസപ്രസംഗവും, ശ്രീ ആര്യദേവന്റെ ശ്രീലഗലേലജിൽ ജിൽ പ്രസംഗവും, വടക്കേപ്പാട്ടു നാരായണൻനായരവർകളുടെ ശാസ്ത്രീയപ്രസംഗവും സന്ദർഭോചിതമായ വിധത്തിൽ ആനന്ദത്തോടും, ബഹുമാനത്തോടും, ചിരിയോടും, അത്ഭുതത്തോടും, അവജ്ഞയോടും, ചിലേടങ്ങളിൽ സമ്മിശ്രവികാരങ്ങളോടുംകൂടി ഞാൻ കേട്ടുനിന്നവനാണു്. എന്തിനധികം? മഞ്ചേരി രാമയ്യരുടെ അഖിലബ്രഹ്മാണ്ഡകോടി പ്രസംഗം മുതൽ ശ്രീ കേശവദേവിന്റെ തുപ്പൽക്കുഴി സാഹിത്യപ്രസംഗംവരെ സകല എണ്ണപ്പെട്ട പ്രസംഗങ്ങളും ഞാൻ കേട്ടിട്ടുണ്ടു്. അങ്ങനെയുള്ള ഞാനാണു് ശ്രീ. കോരപ്പുഴയുടെ പ്രസംഗത്തിൽ ഇങ്ങനെയൊരു സർട്ടിഫിക്കേറ്റു കൊടുക്കുന്നതെന്നു പറഞ്ഞാൽ അതിലധികമൊന്നും നിങ്ങൾ എന്നെക്കൊണ്ടു പറയിക്കരുതു്.

ശ്രീ. കോരപ്പുഴയുടെ ആലിൻകൊമ്പത്തു തൂങ്ങുന്ന വാവലുകളേപ്പോലെ, തല കീഴ്പോട്ടായി നിന്ന ഓരോ വാചകത്തിന്റേയും നടുപ്പറത്തു് ഓരോ ചവിട്ടു പാസ്സാക്കി അതിനെ നേരേ നിർത്തുകയാണെങ്കിൽ ആ പ്രസംഗത്തിന്റെ ഏകദേശ റിപ്പോർട്ടു് ഇങ്ങനെ ആയിരിക്കും:

കവിതയുടെ പ്രവാഹത്തിന്നു്, മിസ്റ്റിസിസത്തിന്റെ പ്രകാശത്തിന്നു്, വിഷാദാത്മകത്വത്തിന്റെ ദീർഘനിശ്വാസത്തിന്നു യാതൊരു ചിറയോ, മറവോ, തടവോ ഉണ്ടാകാത്ത രീതികൾ കണ്ടുപിടിക്കുവാനാണു് എന്റെയും എന്റെ കൂട്ടുകാരുടേയും പരിശ്രമം. സംസ്കൃത വൃത്തങ്ങളിൽ യഥാർത്ഥ കവിത എഴുതുന്നതു് അസാദ്ധ്യമായ ഒരു ജോലിയാണെന്നു ഞങ്ങളുടെ മുൻഗാമികളായ ഗുരുനാഥന്മാരുടെ പിൻഗാമികളായ ശിഷ്യന്മാർ പണ്ടേ തീർച്ചപ്പെടുത്തിയിരിക്കുന്നു. വള്ളത്തോളും ഉള്ളൂരും ആശാനും മറ്റും ഇതു തെളിയിച്ചിട്ടില്ല. അവർ സംസ്കൃതവൃത്തങ്ങളേയും ഭാഷാവൃത്തങ്ങളേയും ഒരുപോലെ എടുത്തു പെരുമാറി, ആ മഹനീയ പരിവർത്തനത്തിന്റെ വില കുറച്ചു കളഞ്ഞു. അവർ ഒരിക്കലും സംസ്കൃതവൃത്തങ്ങളിൽ എഴുതുവാൻ പാടില്ലായിരുന്നു. അതു തങ്ങളെപ്പോലെ പദസൗലഭ്യമില്ലാത്ത കവികളുടെനേരെ കാണിക്കപ്പെട്ട ക്രൂരമായ ഒരു കവിതാമുതലാളി മനഃസ്ഥിതിയാണു്.

“ഉണ്ടു സഞ്ജയ, കവിതയിലുമുണ്ടു് മുതലാളിത്തവും തൊഴിലാളിത്തവും. ഈ വ്യത്യാസത്തെ ഇല്ലായ്മ ചെയ്യുകയാണു് എന്റെ ജീവിതാദർശങ്ങളിൽ ഒന്നു്. ചില കവികൾക്കു് ആവശ്യത്തിൽ കവിഞ്ഞ പദങ്ങൾ, മറ്റു ചിലർക്കു് അത്യാവശ്യത്തിനുകൂടി പദങ്ങളില്ലായ്മ; തീർച്ചയായും ഈ അസമത്വം നശിക്കണം. എനിക്കു സാഹിത്യലോകത്തിൽ ശിക്ഷാധികാരത്തോടുകൂടി ഭരണാധികാരം കിട്ടിയിരുന്നുവെങ്കിൽ ഞാൻ എല്ലാ കവികൾക്കും ഒരേ തോതിൽ വാക്കുകളെ വീതിച്ചു കൊടുക്കും. ഉള്ളൂരിനു് ആയിരം, വള്ളത്തോളിനായിരം, എനിക്കായിരം, തനിക്കായിരം, ഇവയെല്ലാം നാടോടി വാക്കുകളുമായിരിക്കും. ഇവയിൽ കവിഞ്ഞു് ഒരൊറ്റപ്പദം, ഉള്ളൂരായാലും ശരി, മള്ളൂരായാലും ശരി, ഉപയോഗിച്ചുപോയാൽ അയാളുടെ കവിതാലൈസൻസു റദ്ദു് ചെയ്തു അയാളെ സൈബീരീയായിലേയ്ക്കു മണ്ണെണ്ണ കുഴിച്ചെടുക്കുവാൻ അയയ്ക്കും. താനെന്തു പറയുന്നു? തന്റെ ആയിരം തനിക്കു വേണ്ടെന്നോ? വേണ്ട, പക്ഷേ– അതു മറ്റൊരാളെ ഉപയോഗിക്കുവാൻ സമ്മതിക്കയില്ല. ഈ ജന്മം സമ്മതിക്കുകയില്ല. പക്ഷെ അതൊക്കെ പറഞ്ഞിട്ടെന്തു കാര്യം? സാഹിത്യലോകം നിരങ്കുശമായിത്തീർന്നിരിക്കുകയല്ലേ? അവിടെയും മുതലാളിത്ത മനഃസ്ഥിതിയല്ലേ കൂത്താടുന്നതു്. (ശ്രീ കോരപ്പുഴയുടെ വക കണ്ണീർ)

ആ സ്ഥിതിക്കു്, സഞ്ജയ, ഗത്യന്തരമൊന്നേയുള്ളു. വാക്കു കുറഞ്ഞവരുടെ സൗകര്യത്തിനുവേണ്ടി രീതിനിയമങ്ങൾ ചുരുക്കുക; കഴിഞ്ഞ പ്രസ്ഥാനത്തിന്റെ യഥാർത്ഥ ഗുരുനാഥന്മാർ അതിന്റെ മുമ്പിൽ നടന്ന അരദ്രാവിഡക്കാരായ ആശാനും വള്ളത്തോളും ഉള്ളൂരും മറ്റുമല്ല; പിന്നിൽ നടന്ന മുഴുദ്രാവിഡവൃത്തക്കാരാണു്. പക്ഷേ ദ്രാവിഡവൃത്തങ്ങൾ ഉപയോഗിച്ചാലും എല്ലാവർക്കും കവിതയെഴുതുവാൻ സൗകര്യമുണ്ടാവുകയില്ലെന്നു് ഇന്നത്തെ പ്രസ്ഥാനക്കാർ കണ്ടുപിടിച്ചു. കാകളിയുടേയും, കേകയുടേയും, നതോന്നതയുടേയും, അന്നനടയുടേയും, നിയമങ്ങൾക്ക് സംസ്കൃതവൃത്തങ്ങളുടെ ബുദ്ധിമുട്ടില്ലെങ്കിലും, അവയ്ക്കുമുണ്ടു് കുറച്ചൊരുപണി അതിന്നുംവേണം കുറച്ചൊരു പഠിപ്പു് അതു് യഥാർത്ഥ കവിതാ കമ്മ്യൂണിസമായിത്തീരുകയില്ല. അതിൽ നമ്മുടെ പ്രിയപ്പെട്ട ‘കുരുടനെന്നൊരു കുന്ത’ക്കാരനും മറ്റും സ്ഥാനം കഷ്ടിയായിരിക്കും. അതുകൊണ്ടാണു് പിന്നീടു വന്നവർ കുറത്തിപ്പാട്ടും, ഗുണമേറും ഭ....യും മധുരമൊഴി ശാരികയും, ഓമനക്കുട്ടനും മറ്റും പഠിച്ചതു്.

സഞ്ജയ, ഇതു് ഇന്നത്തെ പ്രസ്ഥാനമാണു്. ഞാൻ പല സംഗതികളിലും ഇന്നത്തെ പ്രസ്ഥാനക്കാരനല്ല. ചില സംഗതികളിൽ നാളത്തേയും മറ്റു ചില സംഗതികളിൽ മറ്റന്നാളത്തേയും പ്രസ്ഥാനക്കാരനാണു്. അതുകൊണ്ടു് ചിലപ്പോൾ ഇന്നത്തെ പ്രസ്ഥാനത്തിൽപ്പെട്ട എന്റെ ചില സ്നേഹിതന്മാരെപ്പോലെ ഓമനക്കുട്ടനേയും, ഗുണമേറും ഭർത്തവിനേയും, കല്യാണീകളവാണിയേയും മാറ്റി മാറ്റി ഉപയോഗിക്കാറുണ്ടെങ്കിലും, എന്റെ അഭിപ്രായം പ്രസ്തുത രീതികളുടേയും കെട്ടുകൾ കുറെ മുറുകിയവയാണെന്നാണു്. ഗുണമേറും ഭർത്താവിനെക്കൂടി നേരെ നടത്തുവാനറിയാത്ത ചില യുവ കവയിത്രികളേയും, കുത്തും ചവിട്ടുമില്ലാത്ത ഓമനക്കുട്ടനേപ്പോലും പിടിച്ചു കെട്ടുവാൻ കഴിയാത്ത യുവകവികളേയും ഞാൻ കണ്ടിട്ടുണ്ടു്. അവർക്കു് ആശയങ്ങളില്ലേ? ആ ആശയങ്ങൾ കവിതയിലൂടെ പ്രവഹിക്കേണ്ടേ? ഒരു പ്രഭാതം കാണുമ്പോൾ, കുരുടനെന്തൊരു കുന്തമാണായതിൽ എന്ന പ്രസന്നഗംഭീരമായ ആ വരി അവർക്കു് എഴുതുവാൻ കഴിഞ്ഞില്ലെങ്കിലും അതിലടങ്ങിയ ചോദ്യം അവരുടെ മനസ്സിലും പൊങ്ങി വരികയില്ലേ? വരും. അവരെ പ്രധാനമായി ഉദ്ദേശിച്ചാണു് ഞാൻ എത്രയും പദദാരിദ്ര്യമുള്ള കവിത്തൊഴിലാളിക്കുപോലും മഹാകവികളുടെ ധൈര്യത്തോടും സ്വാതന്ത്ര്യത്തോടുംകൂടി തന്റെ ആശയങ്ങളെ വെളിപ്പെടുത്തുവാൻ സാധിക്കുന്ന സമ്പ്രദായത്തിൽ ചില പുതിയ രീതകൾ കണ്ടുപിടിക്കുവാൻ ശ്രമിച്ചതു്.”

കുറച്ചുകൊല്ലം മുൻപു് ചങ്ങലംപരണ്ടയിലെ ഇടവഴികളിലും നിരത്തുകളിലും മുറിയൻ കാലൊറയും, ‘കണ്ണിൽകണ്ടൊരു ശപ്പുചിപ്പു ചവറു’കൾ നിറഞ്ഞു് ഇരുവശത്തും തൂങ്ങുന്ന കീശകളോടു കൂടിയ ഒരു പഴയ കീറിപ്പറിഞ്ഞ കോട്ടും, കാലപ്പഴക്കത്താൽ കാക്കയുടെ ‘കൂകൃതികുനകൃതി’ കൂടുപോലെയായിച്ചമഞ്ഞ ഒരു ഹാറ്റും, ഇളകുന്ന വെള്ളത്തിൽ കാണുന്ന മരത്തിന്റെ പ്രതിഛായപോലെ വളഞ്ഞ ഒരു വടിയുമായി, മദ്ധ്യഭാഗം കുറച്ചു മുന്നോട്ടു തള്ളി ഒരു വശത്തേയ്ക്കു തലയും മറ്റും ചരിഞ്ഞു്, നൂറുവാര ദൂരത്തുനിന്നു തിരിച്ചറിയാവുന്ന കോങ്കണ്ണോടും തൂങ്ങിയ മീശയോടുംകൂടി നടക്കുന്ന ഒരു പ്രാകൃത വേഷത്തെ കാണാമായിരുന്നു. ഈ ദേഹം ചങ്ങലംപരണ്ടയിലെ എല്ലാ വീടുകളിലുമുള്ള എല്ലാ കുട്ടികളുടേയും ആരാധനാമൂർത്തിയായിരുന്ന നിര്യാതനായ ഗായക മഹാകവി ഡിക്രൂസ്സായിരുന്നു. ഇദ്ദേഹം പല നൂതന കവിതാരീതികളും കണ്ടുപിടിച്ചിട്ടുണ്ടു്. അവയിൽ ചിലതു് ശ്രീ കോരപ്പുഴയുടെ സവിശേഷമായ അഭിനന്ദനത്തിനും സ്വീകരണത്തിനു കൂടിയും പാത്രീഭവിച്ചിട്ടുണ്ടു്.

‘ആട്ടെ കിട്ടേട്ടാ—നിങ്ങൾ ബന്തോ കിട്ടേടാ’ എന്ന മർമ്മഭേദകവും നിരാശയിൽ പര്യവസാനിക്കുന്ന വിഷാദാത്മകത്വം തുള്ളിത്തുളുമ്പുന്നതുമായ പ്രസിദ്ധഗാനം കഴിച്ചാൽ, മി. ഡിക്രൂസിന്റെ പേരുമായി ബന്ധപ്പെട്ടു കിടക്കുന്നതു്,

‘കറുത്താളുബേണ്ടില്ല, വെളുത്താളുബേണ്ടില്ല
പൊന്നുമൂട്ടമ്മേ എനിക്കെന്റെ ഡൈവർതന്നെ മതി’

എന്ന മനോഹര കൃതിയാണു്. ഒരു മോട്ടാർകാർ ഡ്രൈവരെ ഉദ്ദേശിച്ചു് പ്രവഹിക്കുന്ന തന്റെ ആദ്യാനുരാഗത്തള്ളിച്ചയാൽ വിനഷ്ടലജ്ജയും ലബ്ധധൈര്യയുമായിത്തീർന്ന മുഗ്ദ്ധയായ നായിക തന്റെ മൂത്തമ്മയോടു പറയുന്നതായി സങ്കല്പിക്കപ്പെട്ടിരിക്കുന്ന ഈ വരികൾ രീതിയുടെ സുഗമതകൊണ്ടും വിഷാദാത്മകത്വത്തിന്റെ അതിമനോജ്ഞമായ പ്രതിഫലനംകൊണ്ടും മഹാകവി പള്ളത്തിന്റെ ‘ശ്രീയാണുർവശിയാണു്’ ഇത്യാദി ശ്ലോകത്തെ വളരെ പിന്നിലാക്കുന്നുണ്ടെന്നു് ശ്രീ കോരപ്പുഴ എന്നോടു പലവുരു പറഞ്ഞിട്ടുണ്ടു്.

രീതിയുടെ ഉദാഹരണമിതാ

ആകാശം നോക്കിയും ഭൂമിയിൽ നോക്കിയും
പ്രേമത്തുമുത്തേ അല്ലും പകലും കഴിക്കുന്നു ഞാൻ
ഞാനൊന്നു ചിന്തിച്ചു ഞാനൊന്നു ചോദിച്ചു
ഓമനേ കഷ്ടം—താരകളുത്തരമോതിയില്ല.
ചില്ലി വിറപ്പീച്ചും പല്ലവം കോട്ടിയും
വല്ലി ഹാ നിൽപ്പൂ പൂമൊട്ടിളക്കിയും വല്ലി നിൽപൂ
മാരുതനോ? മന്ദമാരുതനോ? ഹന്ത
മാരുത ലീലകൾ മാരുതധിക്കാരം—ചൊല്ലാവല്ലേ.

നിങ്ങളിതു വായിച്ചില്ലേ? നിങ്ങൾക്കെന്താണു മനസ്സിലായതു്. ഒന്നും മനസ്സിലായിട്ടില്ല—അല്ലേ? എനിക്കും മനസ്സിലായിട്ടില്ല. എഴുതിയ എനിക്കു മനസ്സിലാകാത്തതു വായിക്കുന്ന നിങ്ങൾക്കു് എങ്ങനെ മനസ്സിലാകുവാനാണു്? അർത്ഥമൊക്ക വേറെ പണിയൊന്നുമില്ലാത്ത വ്യാഖ്യാതാക്കന്മാർ കണ്ടുപിടിച്ചുകൊള്ളണമെന്നാണു് ഞാൻ നിശ്ചയിച്ചിരിക്കുന്നതു്. രീതിയുടെ സുഗമത മാത്രമേ ഇവിടെ ദീക്ഷിച്ചിട്ടുള്ളു.

‘ഇന്നെന്റെ മാരൻ വരുമെന്നു ചൊല്ലി
കാമുറിത്തേങ്ങ കടം വാങ്ങിവച്ചു’

എന്ന രീതിയാണു് ശ്രീ. കോരപ്പുഴ പുകഴ്ത്താറുള്ള മറ്റൊരു മട്ടു് സാമ്പിൾ ശ്രുണു.

“ഇന്നു നീയീവഴി പോമെന്നു വച്ചു
സന്നതഗാത്രി! ഞാൻ കാത്തുനിന്നു
പോയില്ല, പോയില്ല, പോയില്ല, നീയോ
വേകുന്നു, വേകുന്നു, വേകുന്നു, ഞാനോ!
പിച്ചി, വെൺമുല്ല, പൊൻചെമ്പകപ്പൂവു-
മെച്ചമാർന്നെങ്ങും വിരിഞ്ഞു നിൽപ്പൂ!
നിൻമുഖപങ്കജം, നിൻമുഖപങ്കജം,
നിൻമുഖപങ്കജം കൂമ്പിനിൽപ്പൂ.
ഏറെപ്പറഞ്ഞാകിൽ ഈയന്തിക്കാറ്റിൽ
കൂറാർന്നു ഞാനലിഞ്ഞോടിയെത്തും
നിഞ്ചാരത്തോമനേ! നീയെന്തു ചെയ്യും?
പഞ്ചാരവാണി! നീയെന്തു ചെയ്യും?
അല്ലെങ്കിൽ മിന്നാമിനുങ്ങായി മാറി-
ട്ടല്ലണിക്കൂന്തലിൽപ്പറ്റി നില്ക്കും,
ആയതുമായതില്ലെന്നാകിലോ ഞാൻ
നേരേ പടിഞ്ഞാട്ടു കപ്പലേറും!”

ഈ മട്ടു് ആദ്യം കേട്ടപ്പോൾ ഇതു് പഴയ “കല്യാണരൂപീ” മട്ടാണെന്നു് ഞാൻ ശങ്കിച്ചുപോയിരുന്നു. പക്ഷേ ശ്രീ. കോരപ്പുഴ എന്റെ ആ ധാരണ നീക്കി. അദ്ദേഹം പറയുകയാണു് “ഭാഷാരീതികൾ, ചൊല്ലുന്ന സമ്പ്രദായത്തെ ആശ്രയിച്ചാണു് ഇരിക്കുന്നതു്. ശീലാവതിയും പൂരപ്പാട്ടും മാകന്ദമഞ്ജരിതന്നെയല്ലേ? പക്ഷേ കൃഷ്ണഗാഥാരീതിയാണോ?” ഞാൻ സമ്മതിച്ചു. അവരൊക്കെ ബുദ്ധിമാന്മാരല്ലേ, ചെറുശ്ശേരി? നമ്മൾക്കു സമ്മതിക്കാതെ കഴിയുമോ?

***

പക്ഷെ രീതിലോകത്തിൽ ഒരു പരിവർത്തനം തന്നെയുണ്ടാക്കിയിരിക്കുന്ന സുപ്രസിദ്ധമായ “കോരപ്പുഴമട്ടു്” ഇതൊന്നുമല്ല. അതു വരുന്നതേയുള്ളു. അതു് എങ്ങിനെയാണു് ചൊല്ലുക എന്നു് ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല. ശ്രീ കോരപ്പുഴയ്ക്കുതന്നെ അതിനെക്കുറിച്ചു സ്ഥിരതയില്ല. യഥാർത്ഥകവിത അങ്ങിനെയാണു് വേണ്ടതെന്നു് അദ്ദേഹം പറയുന്നു. വികാരരസത്തിന്നനുസരിച്ചു രീതി, ഒരു കൃതിയിൽ ചിലപ്പോൾ വരിതോറും, മാറിക്കൊണ്ടിരിക്കണമത്രേ. ആ നിരുപമരീതിയെ പണിപ്പെട്ടനുകരിച്ചു് ഞാൻ എഴുതിയ ഒരു കൃതിയാണു് താഴെ ചേർക്കുന്നതു്.

“എങ്ങുന്നോ വന്നീടും എങ്ങോട്ടോ പോയീടും
കണ്ടോരും കേട്ടോരും നാസ്തിയഹോ ലോകത്തിൽ
നക്ഷത്രം—നക്ഷത്രം—കാൺമൂ ഞാൻ നക്ഷത്രം
താരകളേ, നിങ്ങൾ തൻകാര്യമഹോ മോശം താൻ!
മഹാ, മഹാ, മഹാ മോശം!!
നെടുവീർപ്പിൽ—കണ്ണീരിൽ—കടുശോകത്തീക്കുണ്ടിൽ-
എരിയുന്നൂ–മുങ്ങുന്നൂ–വീഴുന്നൂ—കത്തുന്നൂ!
നരലോകം നാരകമായ് മാറുന്നൂ—മാറുന്നൂ—
ഉദ്യോഗം–സ്ഥാനാപ്തി—വ്യർത്ഥമഹോ വ്യർത്ഥം!
സ്വാതന്ത്ര്യം–സ്വാരാജ്യം—ആയതിനെത്തേടുക നാം.
തേടുക, തേടുക, തേടുക നാം!
സംഗീതം–സാഹിത്യം—പൊള്ള, വെറുപൊള്ള!
വൃത്താലങ്കാരങ്ങൾ പുല്ലത്രേ പുല്ലു്!
വെറും വെറും വെറും പുല്ലു്!!

ഇതാണു് കോരപ്പുഴമട്ടു്. യുവകവികളേ, നിങ്ങൾക്കു് ഈ മട്ടു പിടിച്ചുവോ? ആദ്യത്തെ അരഡസൻ വരികൾക്കേ തെല്ലൊരു പ്രയാസമുള്ളു. പിന്നെ നിരർഗ്ഗളമായി പ്രവഹിച്ചുകൊള്ളും. പഠിപ്പു വേണ്ട, വാസന വേണ്ട, അദ്ധ്വാനമില്ല, വിഷാദാത്മകത്വമോ, മിസ്റ്റിസിസമോ എന്തും എത്രയും അതിൽ ചേരും. നിങ്ങളെന്തു പറയുന്നു? പത്രാധിപന്മാർ വയറു തടവുന്നുണ്ടായിരിക്കും. ഇതു് സ്വതന്ത്രവൃത്തം (Frea Verse) ആണെന്നു് ശ്രീ. കോരപ്പുഴ പറഞ്ഞു. എന്തോ! വണ്ടി വലിക്കുന്നവർ പലപ്പോഴും ഈ രീതി ഉപയോഗിച്ചു കണ്ടിട്ടുണ്ടു്. അത്രമാത്രം. ആ-10-2-‘36

പാറപ്പുറത്തു സഞ്ജയൻ വിനോദനത്തിനു വേണ്ടി മാത്രം ഫലിതം പറയുന്ന ആളായിരുന്നില്ല. അദ്ദേഹത്തിന്റെ ലേഖനങ്ങൾ വിജ്ഞാനപ്രദങ്ങൾ കൂടിയായിരുന്നു. അവ നർമ്മബോധം ഇല്ലാത്ത പലരേയും വേദനിപ്പിക്കുന്നുണ്ടാവാം. എന്നാൽ അവയിൽ ഹാസ്യാഞ്ജലിയുടെ പ്രസാധകൻ പറയുംപോലെ “പുരുഷപരമായ കാലുഷ്യമോ കല്മഷമോ അശേഷം ഉണ്ടായിരുന്നില്ല.” അദ്ദേഹത്തിന്റെ ജീവിതം അനീതിയോടും അധർമ്മത്തോടും ഉള്ള പടവെട്ടൽ ആയിരുന്നു. അത്യുൽകൃഷ്ടമായ ഒരു ആദർശം അദ്ദേഹത്തിനുണ്ടായിരുന്നെന്നും, അതിൽ നിന്നും അദ്ദേഹം ഒരിക്കലും വ്യതിചലിച്ചിട്ടില്ലെന്നും സഞ്ജയന്റെ ലേഖനപരമ്പരകളിൽ നിന്നു് നല്ലപോലെ വ്യക്തമാകുന്നു. ഭാരതീയജനതയുടെ ഉൽകൃഷ്ടാദർശങ്ങൾ ഓരോന്നായി ചവുട്ടിത്തേയ്ക്കപ്പെടുന്നതു കണ്ടിട്ടുണ്ടായ ഹൃദയക്ഷതത്തിൽ നിന്നു ജന്മമെടുത്തിട്ടുള്ളവയാണു് അദ്ദേഹത്തിന്റെ പരിഹാസകവനങ്ങളെല്ലാം. സാഹിത്യം മാത്രമല്ല അദ്ദേഹത്തിന്റെ വിമർശനത്തിനു പാത്രീഭവിച്ചതു്. രാഷ്ട്രീയവും സാമുദായികവും സാഹിത്യവും എന്നുവേണ്ടാ, ജീവിതത്തെ സ്പർശിക്കുന്ന എല്ലാ വിഷയങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയ്ക്കു ഗോചരീഭവിച്ചിരുന്നു. രാഷ്ട്രീയവും സാമുദായികവും ആയ കാര്യങ്ങളിൽ അദ്ദേഹം ഉല്പതിഷ്ണുവായിരുന്നു. കോ-മു-വിലാപം അദ്ദേഹത്തിനു് ജസ്റ്റീസ് പാർട്ടിയോടുണ്ടായിരുന്ന മനോഭാവത്തെ വെളിപ്പെടുത്തുന്നു.

പഴുതിലെന്തിന്നു ഞാൻ പറഞ്ഞീടുന്നു?
പഴമയുള്ളവർ ജസ്റ്റീസുമന്ത്രിമാർ
വഴികളെല്ലാം ഗ്രഹിച്ച നേതാക്കന്മാർ
പഴുതിൽച്ചാടുമോ? ബോബിലീ പാഹിമാം.
കിഴിയുന്നാകിലും ജസ്റ്റീസുകക്ഷിക്കു
കിഴിയുംവച്ചു നമസ്കരിച്ചാകിലും
പിഴകൾ ചെയ്തിലും കമ്മീഷണർമാരെ-
ത്തൊഴുതു വാഴ്കിലും ബോബിലീ പാഹിമാം.
യുവതിമാർക്കെന്തു ചോദ്യമെന്നിങ്ങനെ
ഭുവനവീരന്മാർ കൗൺസിലേരോതിടും.

‘രാജാജിക്കു് ഒരു പ്രത്യക്ഷപത്രം’ എന്ന കവനത്തിൽ ക്ഷേത്രങ്ങൾ എല്ലാം ഹരിജനങ്ങൾക്കു തുറന്നുകൊടുക്കാത്തതിന്റെ അനൗചിത്യം സരസമായി ചൂണ്ടിക്കാണിച്ചിരിക്കും.

നമ്മുടെ മന്ത്രിയാം കോങ്ങോടൻ വായിച്ചു
ചെമ്മേ വിവർത്തനം ചെയ്യുമെങ്കിൽ
രാജശ്രീ രാജാജി ബോധിപ്പാനേതാനും
വ്യാജക്കലർപ്പെന്യേ ചൊല്ലുവൻ ഞാൻ.
രാജശ്രീ കോൺഗ്രസ്സു വാഴ്ചയിലീഞങ്ങൾ
രാജശ്രീ ദീപ്തിയിലെന്നപോലെ
ഉള്ളം കുളുർത്തു തെളിഞ്ഞു നിന്നീടുന്നു-
യൊള്ളല്ലേ, ഭള്ളല്ലേ, കള്ളമല്ലേ
എന്നാലും മുള്ളുപോലുണ്ടൊരു വേദന-
യിന്നെന്റെ ഹൃത്തിൽ കുടികൊള്ളുന്നു.
ആയതു നീക്കുവാനാളാകുമങ്ങുന്നെ-
ന്നായതാത്മാവേ ഞാൻ വിശ്വസിപ്പു.
എങ്കിലീയമ്പലക്കാര്യത്തിൽ മന്ത്രിമാർ
ശങ്കിക്കുന്നെന്തിനെന്നെന്റെ ചോദ്യം
മർത്ത്യർക്കു് തങ്ങളിൽ തീണ്ടലുണ്ടെന്നോതും
സ്മൃത്യാഭാസാജ്ഞയെ മാനിച്ചിട്ടോ?
മാമൂൽപ്പെരുച്ചാഴിക്കൂട്ടത്തിൻകോപത്താ-
ലാമൂലധ്വംസനം പേടിച്ചിട്ടോ?
പെട്ടെന്നിക്കാര്യം നടക്കുകിലാകാശം
പൊട്ടിപ്പോമെന്നൊരു ശങ്കകൊണ്ടോ?
ഇന്നിസ്സമത്വത്തിൻവാതൽ തുറക്കുകിൽ
ഭിന്നിപ്പുണ്ടാകുമെന്നോർക്കകൊണ്ടോ?
കാരണമെന്തുതന്നായാലുമായുഷ്മൻ
കാലവിളംബമിസ്സംഗതിയിൽ
തെല്ലുമരുതെന്നും താമസം നല്ലതി-
നല്ലെന്നും തോന്നുന്നു–സ്വന്തം പി. എസ്സ്.

‘കമ്മ്യൂണിസംവഴി’ റഷ്യയ്ക്കുണ്ടായിട്ടുള്ള നേട്ടങ്ങളെ അഭിനന്ദിക്കുന്നതിനോടുകൂടിത്തന്നെ അദ്ദേഹം ഇന്നാട്ടിലെ കമ്മ്യൂണിസ്റ്റുകാരുടെ വഴി പിഴച്ച ഉദ്യമങ്ങളെ ഇങ്ങനെ പഴിക്കുന്നു: ഹിമവാൻ ചോദിച്ചു:

ആരിസ്സഖാക്കൾ നാടെങ്ങും
പ്രസംഗിച്ചു നടക്കുവോർ
ഉദ്ദേശ്യമെന്തവർക്കെല്ലാം
വിസ്തരിച്ചുരചെയ്ക നീ.

ഭാരതം പറഞ്ഞു:

വിവരിച്ചു പറഞ്ഞീടാ-
നിടയില്ല ഗിരി പ്രഭോ!
ചുരുക്കിച്ചൊല്ലിലോ തെറ്റി-
ദ്ധരിക്കുമവിവേകികൾ.
എന്നാലുമങ്ങുചോദിച്ചാൽ
വയ്യെന്നോതുവതെങ്ങനെ?
ഏതാനും ഞാനുരച്ചീടാം
ഭവാനാൽ ബാക്കിയൂഹ്യമാം.
വിദ്വേഷപ്പട്ടടത്തീയിൽ ജ്ഞാനമാഹൂതി ചെയ്യുവോർ
ഉത്തമാംഗം മനുഷ്യന്നു—വയറെന്നു ശഠിക്കുവോർ
ഒരുനേരത്തെയൂണിന്നു്—സത്യാഹിംസകൾ വിൽക്കുവോർ
ആസ്തിക്യത്തെയവീനെന്നു—ചൊല്ലിപ്പരിഹസിക്കുവോർ
അവർക്കു ഹിതമല്ലാത്ത—തോതുന്നോരെദ്ദുഷിക്കുവോർ
അതോടൊന്നിച്ചഭിപ്രായസ്വാതന്ത്ര്യത്തെ സ്തുതിക്കുവോർ
മുതലാളിത്തമാംചൂടിൽ നീറുന്ന തൊഴിലാളിയെ
വിപ്ളവത്തീക്കുഴിക്കുള്ളിൽ—തള്ളി രക്ഷിച്ചിടുന്നവർ
അവർക്കോരുപമാനത്തിന്നാരെയും കാൺമതില്ല ഞാൻ
അവർക്കു തുല്യമവർതാൻ രാക്ഷസർ രാക്ഷസോപമർ.

‘കൊതുകും മുട്ടയും’ എന്ന പദ്യങ്ങളിലും കമ്മ്യൂണിസം തന്നെ വിഷയം.

മക്കുണത്തോടു മൂളുന്നു, കൊതു “നീയൊരു ചൂഷകൻ”
തൊഴിലാളിമനുഷ്യന്റെ—ചോരകട്ടുകുടിക്കുവോൻ
സംഘടിപ്പിച്ചിടും ഞാനെൻ തൊഴിലാളിസ്സഖാക്കളെ
ഇച്ചൂഷണത്തിനെതിരായി നിന്റെ കാലമടുത്തുപോയ്
ഉദയംതൊട്ടന്തിയാവോളം വേലചെയ്തു പൊറുത്തിടും
നരന്റെ ചോര ശാപ്പിട്ടു പുലരും നീചനാണു നീ
നിണക്കൊടിപറപ്പിച്ചു പാറുംഞാൻ വീടുതോറുമേ
പ്രക്ഷോഭണം കൂട്ടിടുംഞാൻ പ്രസംഗം പൊടിപാറ്റിടും
നിന്നെച്ചവിട്ടിത്തേപ്പിക്കാതടങ്ങുകയുമില്ല ഞാൻ
മാർക്സുഞാൻ ലെനിനീഞാൻതാൻസ്റ്റാലിൻഞാനോർക്കദുർമ്മതേ”
മുട്ടയൊന്നും പറഞ്ഞീലിപ്രസംഗത്തിന്നൊരുത്തരം
(അവന്നു ശബ്ദമില്ലെന്നതറിയാത്തവനാരുവാൻ?)
അന്നാൾതൊട്ടു ഗൃഹംതോറും കൊതുപാറിപ്പറക്കയായ്
തൊഴിലാളിച്ചൂഷണത്തിന്നെതിരായ് വേലചെയ്യുവാൻ
തൊഴിലാളിയുറങ്ങുന്ന തഞ്ചംനോക്കിസ്സഖാവവൻ
കർണ്ണാന്തികേ ചെന്നുശീഘ്രമൂതീ സമരകാഹളം:
“ഉണരൂ മത്സഖാവേ നീയെഴുനേല്ക്കുക സത്വരം
മുട്ടത്തത്തെ നശിപ്പിപ്പാൻ മുതിർന്നീടണമിക്ഷണം
സംഘടിക്കണമീനിങ്ങളെൻനേതൃത്വത്തിലിങ്ങിനി
ഇൻക്വിലാബാദ് സിന്താബാദ്! റഷ്യജയിക്കട്ടേയുഷാർസഖേ
അസഹ്യമിയൊച്ചകേട്ടു തൊഴിലാളിയുണർന്നുടൻ
തീപ്പെട്ടിക്കോലുരച്ചെങ്ങും മുട്ടയെത്തേടി ശയ്യയിൽ
മുട്ടത്തത്തെ നശിപ്പിപ്പാൻ മുട്ടയെക്കാച്ചിപോലവൻ
സ്വൈരമായിനിയെന്നോർത്തു വീണ്ടും നിദ്രയ്ക്കൊരുങ്ങിപോൽ
ഉടൻകാതിൻസമീപത്തു തുശിയൊന്നു തറച്ചപോൽ
ഒരുവേദനയുണ്ടായി തൊഴിലാളിക്കു ദുസ്സഹം.
‘എന്നേ! മാരണമിജ്ജീവി’ ചത്താലും ചാകയില്ലയോ?
മുട്ടതൻപ്രേതമിന്നെന്നെ ദ്രോഹിപ്പാൻ വന്നുകൂടിയോ?
ഇത്യാദിയോർത്തപ്പാവത്താൻ ചെവിലാക്കാക്കിയക്ഷണം
ആഞ്ഞൊന്നടിച്ചാൻ പിന്നീടു വിരിസൂക്ഷിച്ചു, നോക്കിനാൻ
അയ്യോ കാണ്മതെന്തങ്ങു? സഖാവാം കൊതുവല്ലയോ?
നിത്യനിൎവാണമാർന്നത്ര കിടപ്പൂ കരുണാനിധി
തീപ്പെട്ടിക്കൊള്ളി കത്തിത്തീർന്നിരുളായ് മുറിയാകവേ
നിശ്ശബ്ദമായ് സഖാവിന്റെ മൂളലില്ലാത്ത കാരണാൽ
ഒരു പുഞ്ചിരി തൂകുന്നൂ തൊഴിലാളി തെളിഞ്ഞലം
അതിന്റെമിസ്റ്റിക്കർത്ഥത്തെ വ്യാഖ്യാനിപ്പാൻ പരംപണി

കമ്മ്യൂണിസം നാട്ടിൽ വ്യാപിച്ചാലുള്ള അവസ്ഥയെ മിസ് ദുനിയാവിന്റെ കൈയ് എന്ന കൃതിയിൽ ഭംഗിയായി വർണ്ണിച്ചിരിക്കുന്നു.

ഒരു കുറത്തി മിസ് ദുനിയാവിന്റെ (ലോകത്തിന്റെ) കൈ നോക്കി അടുത്തുവരാനുള്ള ഫലം പറയുന്നു.

നാടുനീളെക്കുട്ടിച്ചോറായ് ചെന്നിണമൊഴുകും
വീടുകളെ കൊള്ളിവച്ചു ചാമ്പലാക്കിത്തീർക്കും
ചെങ്കൊടിനിവർന്നു കാറ്റിലാടുമൊട്ടുദിക്കിൽ
ചങ്കുവെട്ടാൻ ഹാലിളകിപ്പായുമൊരുകൂട്ടർ
തോക്കിൽനിന്നു ചാക്കലറിച്ചാടിവീഴുമെങ്ങും
പേക്കിനാവിലെന്നപോലിപ്പാരിടം നടുങ്ങും
കൂകിയാർത്തു തീപ്പിശാചു രാത്രിതോറും പായും
ബാക്കിനില്ക്കാനാർക്കുമില്ലൊരാശയെന്നുമാകും
അച്ഛനേയുമമ്മയേയും കുട്ടിയേയും തന്റെ-
യിച്ഛയൊത്ത ഭാര്യയേയുമിഷ്ടനേയുമെല്ലാം
വിസ്മരിച്ചു പ്രാണനുംകൊണ്ടോടുമെങ്ങും മർത്ത്യർ
വിസ്മയിച്ചു നോക്കിടേണ്ട തമ്പുരാട്ടി സത്യം.

സഞ്ജയനു് ജീവിതത്തോടുണ്ടായിരുന്ന മനോഭാവത്തെ വെളിപ്പെടുത്തുന്ന ‘എന്തുവന്നാലും’ എന്ന പദ്യത്തെക്കൂടി ഉദ്ധരിച്ചിട്ടു് ഇതിൽനിന്നു വിരമിക്കാം.

ഞാൻ:

മധുമൊഴിയാളെ മധുരലജ്ജ തൻ
മറവിലിപ്പൊഴുമൊളിപ്പതെന്തു നീ?
വരൂ വരൂ മുഗ്ദ്ധേ ഭവതി വേർപെട്ടി-
ങ്ങിരിപ്പതിലേറ്റം മരിപ്പതേ നല്ലു.

പ്രസ്തുത മുഗ്ദ്ധ:

ഇടവപ്പാതിതൻ പടപ്പെരുമ്പറ-
യിടയ്ക്കിടയ്ക്കെങ്ങുമുയർന്നുകേൾക്കവേ
കരിമുകിൽകൂന്തലഴിഞ്ഞു ചിന്നിയും
ഹിമകരാനനം വിളർത്തുമങ്ങിയും
കരയുന്നു നിശ! കരകാണാതുള്ളോ-
രിരുൾക്കടലിലേക്കിറങ്ങുന്ന ലോകം.

ഞാൻ:

ശരി! എന്നാലേതു മഹാവിപത്തിലും
ചിരിക്കുവാനല്ലീ വരിച്ചു നിന്നെ ഞാൻ
വരൂ വരൂ മുഗ്ദ്ധേ ചിരിച്ചിടാതെ നാ-
മിരിപ്പതിലേറ്റം മരിപ്പതേ നല്ലു.

ഏതായിരുന്നാലും 1902 ൽ തുടങ്ങിയ ആ ചിരി 1943 സെപ്തംബർ 13-ാം തീയതി അവസാനിച്ചു. കേരളത്തിനു് ഈ അവസരത്തിൽ ആ ‘ചിരി’യുടെ ആവശ്യമാണു് അധികമുണ്ടായിരുന്നതു്. അതിനു് ഹതവിധി വിരാമമിട്ടുകളഞ്ഞു. എന്തുചെയ്യാം!

വെള്ളായ്ക്കൽ നാരായണമേനോൻ

ധിഷണാശാലിയും നിശിതനിരൂപകനും ഗവേഷണപടുവും ആയിരുന്ന വെള്ളായ്ക്കൽ നാരായണമേനോന്റെ പേരു് മലയാളികൾക്കു് മറക്കുവാൻ സാധിക്കയില്ല. അദ്ദേഹവും തുടർന്നു് വെള്ളായ്ക്കൽ നാനിക്കുട്ടിയും നടത്തിവന്ന ലക്ഷ്മീഭായി മാസിക വിജ്ഞാനപ്രദങ്ങളായ ലേഖനമാല അണിഞ്ഞു് ക്ലിപ്തസമയത്തു തന്നെ പുറപ്പെട്ടുകൊണ്ടിരുന്നു. ഇന്ത്യയുടെ മഹതികൾ, കഥയുള്ള കഥകൾ നാലു ഭാഗങ്ങൾ, ക്ഷേത്രമാഹാത്മ്യം രണ്ടു ഭാഗങ്ങൾ, പറങ്ങോടീപരിണയം, ഇതിഹാസമാല അഞ്ചു ഭാഗങ്ങൾ ഇത്യാദി നിരവധി വിജ്ഞാനപ്രദങ്ങളായ പുസ്തകങ്ങൾ ലക്ഷ്മീഭായി ഗ്രന്ഥാവലി എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടു്. നാരായണമേനോൻ ആരംഭിച്ചു പൂർത്തിയാക്കാതെ വിട്ടിരിക്കുന്ന ഭാഷാചരിത്രം തീർന്നിരുന്നുവെങ്കിൽ ഭാഷയ്ക്കു് ഒരു അനർഘനിധിയായിത്തീരുമായിരുന്നു. ചരിത്രതോലനം എന്ന ലേഖനപരമ്പര അദ്ദേഹത്തിന്റെ വിപുലമായ സാഹിത്യപരിചയത്തിനു നിദർശനമായി വിളങ്ങുന്നു.

നന്ത്യേലത്തു പത്മനാഭമേനോൻ

ഞങ്ങൾ എറണാകുളം കാളേജിൽ വച്ചു് സതീർത്ഥ്യന്മാരായിരുന്നു. അന്നു് അദ്ദേഹത്തിനു് കവിതയിൽ വലിയ ഭ്രമമൊന്നുമുണ്ടായിരുന്നില്ല. ഒന്നാന്തരം നടനായിരുന്നു. പുത്തേഴത്തു മി. രാമൻമേനോന്റെ സാഹചര്യമായിരുന്നിരിക്കണം അദ്ദേഹത്തിൽ കവിതാഭ്രമം ജനിപ്പിച്ചതു്. പുത്തേഴം അന്നേ നല്ല കവിതാവാസന പ്രദർശിപ്പിച്ചുവന്നു. അദ്ദേഹത്തിന്റെ മാതുലനായ ഗോവിന്ദമേനോനും ഉദ്യോഗകാലത്തു് ഇടയ്ക്കിടെ ലഭിച്ചുവന്ന വിശ്രമാവസരങ്ങളെ സാഹിത്യസേവനാർത്ഥം വിനിയോഗിച്ചുകൊണ്ടാണിരുന്നതു്. അന്നുണ്ടായ ഒരു ‘ചേരിപിരിയൽ’ കഥ ഇപ്പോഴും ഞാൻ ഓർക്കുന്നു. വടക്കർക്കു് തെക്കൻ കവിതയേപ്പറ്റി കുറേ ഒക്കെ പുച്ഛമാണുണ്ടായിരുന്നതു്. നിത്യസഹചാരികളായിരുന്ന പുത്തേഴവും നന്ത്യേലവും കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ കവിതയേ അപലപിച്ചുവന്നതു് തിരുവിതാംകൂറുകാരായ ഞങ്ങളെ ഒട്ടധികം ക്ഷോഭിപ്പിച്ചു. ഞങ്ങളുടെ സംഘത്തിൽ അധികം അംഗങ്ങളുണ്ടായിരുന്നില്ല. വടക്കുംകൂർ കേരളവർമ്മരാജാ, മുല്ലപ്പള്ളി പത്മനാഭപ്പണിക്കർ, ഞാൻ—ഇങ്ങനെ മൂവർ എതിർകക്ഷിയുടെ നേതൃത്വം വഹിച്ചു. ചില കവിതാമത്സരങ്ങളും മറ്റും തുടർന്നുണ്ടാകയും ചെയ്തു. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ ചിരിയാണു വരുന്നതു്. സാഹിത്യരസികാഗ്രണിയായിരുന്ന കേരളവർമ്മരാജാ നേരത്തേ പരലോകം പ്രാപിച്ചു. ഏതാനും വർഷങ്ങൾക്കു ശേഷം പത്മനാഭപ്പണിക്കരും പത്മനാഭമേനോനും ഇഹലോകം വെടിഞ്ഞു.

എറണാകുളം വിട്ടതിനു ശേഷം പത്മനാഭമേനോനെ കണ്ടതു തിരുവനന്തപുരത്തുവച്ചായിരുന്നു. അന്നും ലാക്കാളേജിൽ വച്ചു ഞങ്ങൾ വീണ്ടും സതീർത്ഥ്യഭാവം പൂണ്ടു. അദ്ദേഹം ബി. എൽ. പാസ്സായി. എന്നാൽ ദീർഘകാലം പ്രാക്ടീസു ചെയ്യുന്നതിനുള്ള യോഗം അദ്ദേഹത്തിനുണ്ടായില്ല.

തിരുവനന്തപുരത്തുവച്ചു്, പന്തളം കേരളവർമ്മ രാജാവിനോടും മറ്റും ചേർന്നും അല്ലാതെയും അദ്ദേഹം ചില ഖണ്ഡകൃതികൾ എഴുതിയിട്ടുണ്ടു്. കേരളവർമ്മപ്രസ്ഥാനത്തെ ഒരു കാലത്തു ദുഷിച്ച മിസ്റ്റർ മേനോൻ ഒടുവിൽ അതിന്റെ വലിയ പക്ഷപാതികളിൽ ഒരുവനായിത്തീർന്നു. കവിതയുടെ മാതൃക കാണിപ്പാനായി ഏതാനും വരികൾ ഉദ്ധരിക്കാം.

കോമൻ
പാലാഴിമാതിനുടെ പൊന്മയപാദഭൂഷാ
കോലാഹലധ്വനി ദിനംപ്രതി കേൾപ്പതായി
ശൈലാബ്ധിനാഥരുടെ നിത്യനിവാസഭൂവായ്
ചേലാർന്ന കുക്കുടപുരം വിജയിച്ചിടുന്നു.
ശ്രീമാനവിക്രമനൃപൻ, ശ്രിതലോകശോക-
സ്തോമാപഹാരി ധരണീപതിയായിതന്ദ്രം
സീമാധികാഭയൊടു വാണതുമൂലമാവാം
പൂമാതുമപ്പുരിയിൽ നിത്യവുമുല്ലസിപ്പു.
നാട്ടിന്നു വേണ്ട ഭരണക്രമമേർപ്പെടുത്തി-
ക്കൂട്ടിന്നുകീർത്തിയെയുമംബുജപുത്രിയേയും
കൂട്ടിക്കലാനിധി വസിച്ചൊരുവാർത്ത കോഴി-
ക്കോട്ടിന്നുമാളുകൾ പറഞ്ഞു രസിച്ചിടുന്നു.

സ്വദേശാഗമനം
ഇവിടത്തിലിനിപ്പതുക്കെപ്പോകുവാ-
നവിളംബം നിങ്ങളനുവദിക്കണം
പ്രകൃതിദേവിതൻകളിപ്പന്തലായി
സുകൃതികൾക്കെന്നും സുഖവാസഭൂവായ്
മമ കണ്ണിൽ സുധാമഴപൊഴിപ്പതായ്
വിമലകീർത്തിക്കു വിളനിലമായി
വിളങ്ങിടും മമ ജനനഭൂവിലുൾ-
ക്കളകുതുകേന കടന്നിടുംകാലം
കരകാണാത്തൊരു കടൽക്കണക്കിതാ
കരളിളകുന്നു വികാരശക്തിയാൽ.
Colophon

Title: Kēraḷa bhāṣāsāhitya caritṛam Vol. 6 (ml: കേരള ഭാഷാസാഹിത്യചരിത്രം ഭാഗം 6).

Author(s): R Narayana Panicker.

First publication details: Sayahna Foundation; Trivandrum, Kerala; Vol. 6; 2022.

Deafult language: ml, Malayalam.

Keywords: History of literature, R Narayana Panicker, ആർ നാരായണപണിക്കർ, കേരള ഭാഷാസാഹിത്യചരിത്രം ഭാഗം 6, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 25, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4.0 International License (CC BY-SA 4.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The female ascetics, a watercolor painting by anonymous . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.