SFNസായാഹ്ന ഫൌണ്ടേഷൻ
images/rnp-6-cover.jpg
The female ascetics, a watercolor painting by anonymous .
ഗദ്യസാഹിത്യം

ഗദ്യസാഹിതീനതാംഗിയുടേയും വയറു വീർത്തു തുടങ്ങിയിട്ടുണ്ടു്. ഗദ്യസാഹിത്യത്തെ നോവലും ചെറുകഥകളും, നാടകം, നിരൂപണം, മറ്റു പ്രബന്ധങ്ങൾ എന്നു നാലായി തരംതിരിച്ചു് ഓരോന്നിനെപ്പറ്റിയും അല്പം ചിലതു പ്രസ്താവിക്കാം.

നോവലുകളും ചെറുകഥകളും

ഉജ്ജ്വലവർണ്ണനാത്മകങ്ങളായ കഥകൾ—കാദംബരി തുടങ്ങിയവ—സംസ്കൃതത്തിലും ഉണ്ടായിരുന്നു. എങ്കിലും നോവൽപ്രസ്ഥാനം ഭാഷയിലേക്കു സംക്രമിച്ചതു് ആംഗലഭാഷയിൽനിന്നാണെന്നു പറയപ്പെടുന്നു. നോവൽപ്രസ്ഥാനം ശുദ്ധ പാശ്ചാത്യമാണോ? അല്ലെന്നു കാണിപ്പാൻ വേണ്ടി, അതിന്റെ വികാസത്തെ ചുവടേ സംക്ഷേപിച്ചു ചേർക്കുന്നു.

നോവൽ എന്ന പേരു്, ബൊക്കാക്സിയൻസമ്പ്രദായത്തെ അനുകരിച്ചു് കഥകൾ രചിച്ച എലിസബത്തിയൻഗ്രന്ഥകാരന്മാരാണു് ഇദംപ്രഥമമായി സ്വീകരിച്ചതു്. ഇപ്പോഴാകട്ടേ, ക്ലിപ്തദൈർഘ്യവും ഏറെക്കുറെ ജടിലമായ കഥാബന്ധവും ഇല്ലാത്ത കഥകൾക്കു് നോവൽ എന്ന പേർ നല്കാറില്ല. എന്നാൽ നോവലെഴുത്തുകാർ പ്രതിപാദ്യവിഷയത്തെ സംബന്ധിച്ചിടത്തോളം സീമകൾ കല്പിച്ചിട്ടില്ല താനും. ചരിത്രം, സാമുദായികപ്രശ്നങ്ങൾ, ധർമ്മം (മതം), ആധുനികശാസ്ത്രം, വിക്രമം, രാജ്യനീതി, ധനശാസ്ത്രം എന്നുവേണ്ട ഭൂമിശാസ്ത്രപഠനത്തെപ്പറ്റിപ്പോലും നോവലുകൾ രചിക്കപ്പെട്ടിട്ടുണ്ടു്. വാസ്തവത്തിൽ നോവലിന്റെ യഥാർത്ഥമായ ധർമ്മം സമുദായാചാരങ്ങളേയും ജീവിതക്രമങ്ങളേയും ചിത്രീകരിക്കയാണു്.

ഇംഗ്ലണ്ടിൽ നോവൽ എന്നും ‘റോമാൻസ്’ എന്നും കഥകളെ രണ്ടായി ചിലർ വിഭജിക്കാറുണ്ടു്. ആ വിഭജനം അനുസരിച്ചു് നമ്മുടെ ചില വിമർശകന്മാരും അവയെ നോവൽ എന്നും ആഖ്യായിക എന്നും രണ്ടായി വേർതിരിച്ചുകാണുന്നു. ഈ വിഭജനം നിഷ്കൃഷ്ടമല്ലെന്നു പറയേണ്ടിയിരിക്കുന്നു. അലക്സാണ്ഡർ, ചാർലിമെയിൻ, ആർതർ തുടങ്ങിയ മഹാരഥന്മാരുടെ അപദാനങ്ങളെ വർണ്ണിച്ചു് മാതൃഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ള കഥകളാണു് വാസ്തവത്തിൽ റോമാൻസ്.

ഗ്രീസിൽ പ്രസ്തുത വകുപ്പിൽ ചേർക്കാവുന്ന കഥ ആദ്യമായി രചിച്ചതു് സെനോഫൺ ആയിരുന്നു. അദ്ദേഹം വിദ്യാപ്രചരണത്തെ സംബന്ധിച്ചു തനിക്കുണ്ടായിരുന്ന സിദ്ധാന്തത്തെ ഉദാഹരിക്കാനായി രചിച്ച ‘സൈക്ലോപ്പീഡിയ’ ആയിരുന്നു ആദ്യത്തെ ഗ്രന്ഥം. പിന്നീടായിരുന്നു പ്ലേറ്റോവിന്റെ അറ്റ്ലാന്റിസ് റോമാൻസിന്റെ ആവിർഭാവം. വാസ്തവത്തിൽ ബേക്കന്റെ ന്യൂ അറ്റ്ലാന്റിസ്, സർ തോമസ് മൂറിന്റെ ‘ഉറ്റോപ്പിയ’, കമ്പാനെല്ലാവിന്റെ ‘സൂര്യനഗരി’ ഇവയുടെ പിതാമഹൻ പ്ലേറ്റോവായിരുന്നു.

പിന്നീടു് മൈലേഷ്യൻ സമ്പ്രദായത്തിലുള്ള ഫലിതമയവും ഉച്ഛൃംഖലവുമായ കഥാരീതി നടപ്പിൽവന്നു. അതിൽ നിന്നാണു് ഇറ്റാലിയൻ നോവലിന്റെ ഉല്പത്തി. എന്നാൽ ഉത്തരപ്രബോധനകല്പത്തിലെ (Later Renaisance Period) ആഖ്യായികാകാരന്മാരിൽ വലുതായ ശക്തി പ്രയോഗിച്ചതു് അലക്സാൺഡ്രിയൻദശയിലെ കഥാകാരന്മാരാണു്. അന്നത്തേ ലത്തീൻകഥകളിൽ പലതും യവനഭാഷയിൽനിന്നുള്ള തർജ്ജമകളായിരുന്നുവെന്നുതന്നെ പറയാം.

ബൈസാന്റയിൻ കാലഘട്ടത്തിൽ ക്രൈസ്തവഗ്രന്ഥകാരന്മാർ ധർമ്മപ്രചരണാർത്ഥം ദാർഷ്ടാന്തികങ്ങളും അർത്ഥവാദാത്മകങ്ങളുമായ കഥകൾ എഴുതാൻ തുടങ്ങി എന്നുള്ളതും പ്രസ്താവയോഗ്യമാണു്.

റോമാസാമ്രാജ്യത്തിന്റെ അധഃപതനാനന്തരം മധ്യകാലം സമാരംഭിച്ചപ്പോഴേക്കും യവനസാഹിത്യം കുറേക്കാലത്തേക്കു് വിസ്മൃതിയിൽ ആണ്ടു. അന്നു് പാശ്ചാത്യലോകത്തിനു സാഹിത്യോന്മേഷം ലഭിച്ചതു് പൗരസ്ത്യലോകത്തു നിന്നുമായിരുന്നു. സംസ്കൃതത്തിൽനിന്നുള്ള അനുകരണങ്ങളും തർജ്ജമകളുമായ ‘കലീലാഹും’ ദി മ്‍നാഹു്, സപ്തഗുരുക്കന്മാർ, ജസ്റ്റാറോ മാനോറം ഇത്യാദികൾ പൗരസ്ത്യലോകത്തുനിന്നു് അറബികൾ വഴി റോമാക്കാർക്കു ലഭിച്ചിട്ടുള്ള ജനകീയകഥകളാകുന്നു. ബോക്കാക്‍സിയൻകഥകളിൽതന്നെയും പലതും ഇങ്ങനെ പൗരസ്ത്യദേശത്തു് ഉത്ഭവിച്ചതാണു്. ഗദ്യരൂപത്തിൽ കഥ പറയുന്ന സമ്പ്രദായം ഇംഗ്ലീഷുകാർക്കു ലഭിച്ചതു് അദ്ദേഹത്തിൽനിന്നായിരുന്നു എന്നു മുൻപു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതിനാൽ നോവൽപ്രസ്ഥാനത്തിനു് ഭാരതഖണ്ഡവുമായി ഒരു വിദൂരസംബന്ധമെങ്കിലും ഉണ്ടെന്നുളളതു് വിസ്മരിക്കാവുന്നതല്ല.

ഇനി അതു് ഇംഗ്ലണ്ടിൽ എങ്ങനെയാണു് വികാസദശയെ പ്രാപിച്ചതെന്നു നോക്കാം. ‘റോമൻസ്’ എന്നു പറയപ്പെടുന്ന കഥകൾ പതിനഞ്ചാം ശതകത്തിലേ ഇംഗ്ലണ്ടിൽ ആവർഭവിച്ചു കഴിഞ്ഞിരുന്നു. അവ ഏറെക്കുറെ നമ്മുടെ വിക്രമാദിത്യൻ കഥകൾ പോലെ ആണിരുന്നതു്. സേർവാന്റീസിന്റെ ‘ഡാൺ ക്വിക്സോട്ടു്’ എന്ന ഗ്രന്ഥം അത്തരം കൃതികളെ യുറോപ്പിൽ നിന്നു നിഷ്കാസനം ചെയ്തുകളഞ്ഞു. സെർവാന്റീസു് തൽസ്ഥാനത്തു് ഗാനങ്ങൾ ഇടകലർന്ന അജപാലപ്രേമകഥകൾ പ്രചരിപ്പിച്ചു. സർ. ഫിലിപ്പ്സിഡ്നിയുടെ ‘ആർക്കേഡിയ’ അത്തരം ഒരു വിശിഷ്ട കൃതിയാണു്. ക്രമേണ ആ രീതിയും അസ്തമിച്ചു. അജപാലകഥകളുടെ ഉല്പത്തി സ്പെയിനിലായിരുന്നെങ്കിൽ വീരകഥാകലിതമായ പ്രേമകഥകളുടെ ഉത്ഭവം ഫ്രാൻസിലായിരുന്നു. ഉജ്ജ്വലവും ദീപ്രവുമായ ഭാഷ, ദിവ്യശക്തിയുടെ അത്ഭുതകരമായ ഇടപെടലുകൾ, അസംഭാവ്യമായ സംഭവങ്ങൾ ഇവയായിരുന്നു ഇത്തരം കഥകളുടെ പ്രധാന ലക്ഷണം. അവ അന്നത്തെ പ്രഭുകുലത്തിന്റെ ഏതാണ്ടൊരു മങ്ങിയ പ്രതിച്ഛായയായിരുന്നുവെന്നു പറയാം. ഇംഗ്ലണ്ടിൽ ആ രീതി അനുസരിച്ചുണ്ടായ കൃതികൾ, റോജർ ബോയിന്റെ ‘പാർത്തേനിസ്സാ’, സർ ജാർജ്ജുമക്കേൻസിയുടെ ‘അരേറ്റിനാ’, ജാൺ ക്രൗണിന്റെ ‘പാർഡിയൺ’, കാൺഗ്രേവിന്റെ ‘ഇൻ കാഗ്നിറ്റോ’ ഇവയാകുന്നു.

ഈ രീതിയും അചിരേണ അസ്തമിച്ചു. അതിന്റെ സ്ഥാനം സ്പെയിനിൽ ആവിർഭവിച്ച ‘തോന്ന്യാസിക്കഥ’ അപഹരിച്ചു. ആ പ്രസ്ഥാനം ഇംഗ്ലണ്ടിൽ ഡീഫോ, സ്മോളറ്റ് ഇവരിൽ തുടങ്ങി താക്കരേയുടെ ‘ബാരിലിൻഡ’ന്റെ ആവിർഭാവംവരെ നിലനിന്നു.

അതിനുശേഷം പലേ പ്രേരക ശക്തികൾക്കു വഴിപ്പെട്ടു് നോവൽപ്രസ്ഥാനം വിവിധ രൂപങ്ങളെ അവലംബിച്ചു. സാമുവൽ റിച്ചേഡ്സൺ ‘ഗാർഹ്യനോവൽ’ രീതിയും, ഹോറേസ് വാൽപോൾ തുടങ്ങിയവർ ഭീകരകഥാസമ്പ്രദായവും, സർ വാൾട്ടർസ്കാട്ടു് ചരിത്രാഖ്യായികയും, ജെയിൻ ആസ്റ്റിൻ ഫലിതം കലർന്ന സാമുദായികാഖ്യായികയും സമാരംഭിച്ചു. ഈ ഓരോ ശാഖയും ക്രമേണ പുഷ്കലമായിത്തീർന്നു. ഈ കഴിഞ്ഞ ഒരു ശതകത്തിനുള്ളിൽ ഫ്രാൻസിൽ, വിക്റ്റർ ഹൂഗോ, ജാർജ്ജു് സാൻഡു്, ബാൽസാക്കു്, ഡ്യൂമാസ്, പ്രാസ്പർ മെരിമി ഇവരും ഇംഗ്ലണ്ടിൽ താക്കരേ, ഡിക്കൻസ്, ജാർജു് എലിയട്ട്, വില്ക്കി കൊള്ളിൻസ്, ട്രോലോപ്പ്, കിംഗ്സ്ലി, സ്റ്റീവൻസൻ, താമസ് ഹാർഡി, റുഡ്യാഡ് ക്ലിപ്ലിങ്ങു് ഇവരും റഷ്യയിൽ ടർജനീഫ്, ടാൾസ്റ്റോയി, മാക്സിം ഗോർക്കി ഇവരും നോവൽപ്രസ്ഥാനത്തിനു് അത്യുന്നതമായ സ്ഥാനം സമ്പാദിച്ചുകൊടുത്തു.

ഈ കഴിഞ്ഞ രണ്ടു യുദ്ധങ്ങളുടെ ഫലമായി നോവൽപ്രസ്ഥാനത്തിൽ വേറെയും ചില വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ടു്. സാങ്കേതിക മാർഗ്ഗത്തിലും പ്രതിപാദന രീതിയിലും വലുതായ മാറ്റങ്ങൾ വന്നുചേർന്നിരിക്കുന്നു. മനോവിജ്ഞാനാത്മകനോവൽ ഈ ഘട്ടത്തിൽ ആണു് ഉദയം ചെയ്തതു്. ഡാസ്റ്റോവ്സ്കിയുടെ കുറ്റവും ശിക്ഷയും എന്ന വിശിഷ്ടഗ്രന്ഥം ആ ഇനത്തിൽ ഉൾപ്പെടുന്നു.

പ്രതിപാദ്യവിഷയത്തെ അനുസരിച്ചു് നോവലുകളെ സംഭവചിത്രാത്മകം, സമുദായ ചിത്രാത്മകം, മനോവിജ്ഞാനാത്മകം എന്നു മൂന്നായി വേർതിരിക്കാം. സംഭവ ചിത്രാത്മകനോവലുകളുടെ കൂട്ടത്തിൽ പ്രേമകഥകൾ അഥവാ ശൃംഗാരരസപ്രധാനമായ കഥകൾ, അപസർപ്പക കഥകൾ, വിക്രമകഥകൾ ഇവയെല്ലാം ഉൾപ്പെടുന്നു. ഇന്ദുലേഖ, ഭാസ്കരമേനോൻ, വിരുതൻ ശങ്കു ഇവയെ മുറയ്ക്കു് ഉദാഹരണങ്ങളായെടുക്കാം. അപ്ഫന്റെ മകൾ, ശാരദ ഇവ സമുദായ ചിത്രാത്മകവും എന്റെ ഗീത മനോവിജ്ഞാനാത്മകവും ആണു്.

ഗ്രന്ഥകാരന്റെ വീക്ഷണകോടി അനുസരിച്ചു് കാല്പനികം, വാസ്തവികം, പുരോഗമനാത്മകം എന്നു മൂന്നായി അവയെ വേർതിരിക്കാവുന്നതാണു്.

നോവലിന്റെ പ്രധാന അംശങ്ങൾ പ്ലാട്ടു് (കഥാബന്ധം) പാത്രങ്ങൾ, വർണ്ണന, സംഭാഷണം ഇവയാകുന്നു. ഭാവാത്മക നോവലുകളിൽ ആദ്യം പ്ലാട്ടു നിശ്ചയിച്ചിട്ടു് അതിനു യോജിച്ച പാത്രങ്ങളെ നിശ്ചയിക്കുന്നു. പ്ലാട്ടു് മാർത്താണ്ഡവർമ്മയിലെപ്പോലെ ജടിലമായോ ഇന്ദുലേഖയിലെപ്പോലെ സരളമായോ ഇരിക്കും. സംഭവബഹുല കഥകളിൽ വർണ്ണനകൾ കൂടിയിരിക്കും. സംഭവങ്ങൾക്കു സ്ഥലകാലങ്ങൾ ഒരുക്കുന്നതിനും ചിലപ്പോൾ വിശദീകരണത്തിനും ആയിട്ടല്ലാതെ കേവലം വർണ്ണനകൾക്കായിട്ടു മാത്രം വർണ്ണിക്കുന്നതു് നീരസജനകമാണു്. കഥാകൃത്തുകളുടെ ശ്രദ്ധ കൂടുതലായി പതിയേണ്ടതു് പാത്രസൃഷ്ടിയിലാകുന്നു. ഓരോ പാത്രവും തന്റെ സ്വഭാവഗതിയെവെളിപ്പെടുത്തുന്നതു് ചേഷ്ടിതങ്ങൾ വഴിക്കോ സംഭാഷണം വഴിക്കോ ആയിരിക്കുമല്ലോ. അതിനാൽ ഗ്രന്ഥകാരൻ നേരിട്ടു സ്വഭാവവർണ്ണനം ചെയ്യാതെ ചേഷ്ടാസംഭാഷണാദികൾ മുഖേന അതിനെ വെളിപ്പെടുത്തുന്നതാണു് ഉചിതം. ഇതിനു ഗ്രന്ഥകാരനു് വിപുലമായ മനുഷ്യഹൃദയജ്ഞാനം അത്യന്താപേക്ഷിതമാകുന്നു. ഒരു മനുഷ്യൻ ഓരോ അവസ്ഥയിലും വികാരാധീനനായിത്തീരുമ്പോൾ ഇന്നതേ പറയൂ, ഇന്നതേ പ്രവർത്തിക്കൂ എന്നു് അയാൾ അറിഞ്ഞിരിക്കണം. അതാതു ഭാവങ്ങൾക്കു യോജിച്ച ഭാഷയും പ്രയോഗിക്കണം. ദീർഘദീർഘങ്ങളായ പ്രസംഗങ്ങൾ, തത്വോപദേശങ്ങൾ ഇവയെല്ലാം നീരസപ്രദങ്ങളാണു്. ഇന്ദുലേഖയിലെ പതിനെട്ടാം അദ്ധ്യായം പ്രസിദ്ധമാണല്ലോ. നിലത്തു പാകുന്ന വിത്തു് കുരുത്തുവളർന്നു് വൃക്ഷമായി ഫലോന്മുഖമായിത്തീരുന്നതുപോലെ കഥാബിജം അനുക്രമം സ്വാഭാവികമായി വികസിച്ചു് പരിണാമദശയെ പ്രാപിക്കുന്ന രീതിയിൽ ആയിരിക്കണം കഥോപചയം. ചിലപ്പോൾ ആഖ്യായികാകാരന്മാർ അവാന്തരകഥകളെ പ്രവേശിപ്പിച്ചു് അവയെ പരസ്പരം കൂട്ടിയിണക്കുന്നതായും കാണാം.

മലയാളത്തിൽ സ്വതന്ത്രാഖ്യായികകൾ ഇപ്പോൾ വിരളമായിരിക്കുന്നതേയുള്ളു. ചരിത്രാഖ്യായികകളുടെ കൂട്ടത്തിൽ സി. വി. യുടെ കൃതികളാണു് ഉത്തമങ്ങൾ. അവയെ ഒഴിച്ചാൽ അപ്പൻതമ്പുരാന്റെ ഭൂതരായർ, നമ്പീശന്റെ കേരളേശ്വരൻ, നാരായണപ്പുതുവാളിന്റെ കേരളപുത്രൻ, എൻ. കെ. കൃഷ്ണപിള്ളയുടെ വീരമാർത്താണ്ഡൻ, കെ. എം. പണിക്കരുടെ പറങ്കിപ്പടയാളി, പുണർകോട്ടുസ്വരൂപം, ധൂമകേതു, കേരളസിംഹം ഇവയും, ഡി. പത്മനാഭൻ ഉണ്ണിയുടെ പ്രതാപസിംഹൻ, റാണി ഗംഗാധരലക്ഷ്മി, കുഞ്ചുത്തമ്പിമാർ, കുറുപ്പംവീട്ടിൽ കെ. എൻ. ഗോപാലപിള്ളയുടെ ‘പോർക്കളത്തിനു പിന്നിൽ’ ഇങ്ങനെ ഏതാനും കൃതികൾ പ്രശസ്തങ്ങളാണു്.

സാമുദായികനോവലുകളിൽ ഇന്ദുലേഖ, ശാരദ, പ്രേമാമൃതം, അപ്ഫന്റെ മകൾ ഇവ പ്രാധാന്യം വഹിക്കുന്നു. എൻ. കെ. കൃഷ്ണപിള്ളയുടെ കനകമംഗലം, ബി. കല്യാണി അമ്മയുടെ കർമ്മഫലം, നീലംപേരൂർ എൻ. പി. പണിക്കരുടെ ലോലിതയും വിച്ഛിന്നഹാരവും, ചങ്ങമ്പുഴയുടെ കളിത്തോഴി, റ്റി. എൻ. ഗോപിനാഥൻനായരുടെ സുധ, സി. മാധവൻപിള്ളയുടെ ദേശസേവിനി, ജ്ഞാനാംബിക, ആനന്ദസാഗരം, സി. എസ്. നായരുടെ ‘പനയ്ക്കൽ മാദു’ ഇവയും പ്രസ്താവയോഗ്യമാണു്. എൻ. കെ. കൃഷ്ണപിള്ള, നായന്മാരുടെ ഇടയ്ക്കുള്ള തൊഴിലില്ലായ്മ സരസമായി ചിത്രീകരിക്കുന്നു. എൻ. പി. പണിക്കർ ഉൽകൃഷ്ട നായർകുടുംബത്തിൽ ജനിച്ച ഒരു യുവാവാണു്. ക്ഷേത്രപ്രവേശനവിളംബരം വരുന്നതിനു് അനേകവർഷങ്ങൾക്കു മുമ്പിൽ എഴുതപ്പെട്ട ലോലിത എന്ന കൃതിവഴിക്കു്, പതിതജനതയോടു് സവർണ്ണർ അനുവർത്തിച്ചുവന്ന ദുർന്നയത്തിന്റെ കാഠിന്യത്തേയും അനാശാസ്യതയേയും ഹൃദയസ്പർശകമാവുംവണ്ണം അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നു. നായികാനായകന്മാർ തന്നെയും ഈഴവജാതീയരാണു്. കഥയ്ക്കു സ്ഥൗല്യം കുറച്ചു കുറയ്ക്കാമായിരുന്നു. വിച്ഛിന്നഹാരവും നാടകക്കാരിയും വായിക്കാൻ കൊള്ളാവുന്ന മറ്റു കഥകളാണു്.

കെ. സുകുമാരൻ ബി. ഏ.

മലബാറിലെ കാഥികന്മാരിൽവച്ചു് ഏറ്റവും പ്രായംകൂടിയ സാഹിത്യകാരനായ കെ. സുകുമാരൻ 84-ാം വയസ്സിൽ (1956-ൽ) ഈയിടയ്ക്കാണു് മരണം പ്രാപിച്ചതു്. ഇത്ര വളരെ നോവലുകളും ചെറുകഥകളും രചിച്ചിട്ടുള്ളവർ നന്നേ ചുരുക്കമാണു്. ഐഹികജീവിതം സുഖാനുഭോഗത്തിനുള്ളതാണെന്നു വിശ്വസിച്ചിരുന്ന ഈ കാഥികന്റെ കൃതികളിൽ ശൃംഗാരരസം കുറേ കവിഞ്ഞുപോയി എന്നൊരാക്ഷേപം പരക്കേ ഉണ്ടെങ്കിലും അവ രസാവഹങ്ങളല്ലെന്നു പറവാൻ ആർക്കും ധൈര്യമുണ്ടാവുകയില്ല. ചെറുകഥകൾ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അസൂയാമയം, ആ വല്ലാത്ത നോട്ടം, ഒരു പൊടിക്കൈ (കഥകൾ), ആരാന്റെ കുട്ടി (കഥകൾ), വിധി, അഴകുള്ള പെണ്ണു്, ഇതു ചതിയോ, ശപിക്കപ്പെട്ട ശപഥങ്ങൾ, ഗദ്യമഞ്ജരി (ലേഖനങ്ങൾ), പാപത്തിന്റെ ഫലം, മയൂരകാഹളകാലം, വിവാഹത്തിന്റെ വില, ഇണക്കവും പിണക്കവും, കുടുംബപരിധി, കട കൊണ്ടു കിട്ടിയ മുതൽ (കഥകൾ), ഭീഷണി (നാടകം), മിശ്രയിലെ റാണി (നാടകം), ജാതയുടെ ജയം (തർജ്ജമ) ഇവയാണു് പ്രധാന കൃതികൾ. ജന്തുശാസ്ത്രപരമായി ഭാഷാപോഷിണി മുതലായ മാസികകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഉപന്യാസങ്ങളിൽ വിജ്ഞാനത്തെ വിനോദത്തോടു സരസമായി രഞ്ജിപ്പിച്ചിരിക്കുന്നു. ജന്തുശാസ്ത്രം, ജ്യോതിശാസ്ത്രം, എന്നു രണ്ടു ശാസ്ത്രഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ വകയായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടു്. ഭാസാവിലാസം എന്ന കാവ്യത്തിൽ ശൃംഗാരം എല്ലാ പരിധികളേയും അതിലംഘിച്ചിരിക്കുന്നതായി കാണാം. ‘ചിരിയോ ചിരി’ എന്ന ഹാസ്യകൃതി സുകുമാരന്റെ പരിഹാസരസികത്വത്തിനു് ഉത്തമദൃഷ്ടാന്തമാകുന്നു.

സി. മാധവൻപിള്ള

സി. മാധവൻപിള്ള ബി. ഏ. ദാരിദ്ര്യത്തിൽ നിന്നു് സ്വന്ത പരിശ്രമംകൊണ്ടു് ഉയർന്നുവന്ന ഒരു യുവാവാണു്. ‘വിജയഭാനു’ എന്ന ഹാസ്യമാസികയുടേയും വിജയഭാനു ബുക്ക്ഡിപ്പോവിന്റേയും ഉടമസ്ഥനെന്ന നിലയിലും ദേശസേവിനി, ആനന്ദസാഗരം, ജ്ഞാനാംബിക, യാചകമോഹിനി (നാടകം), സ്ത്രീധനം (നാടകം) കുമാരികമല, (നാടകം), വീരാംഗന (നാടകം), വെണ്ണിലാവു് (നാടകം), ചിത്രസൗധം ഇവയുടെ കർത്താവെന്ന നിലയിലും കേരളീയർക്കെല്ലാം സുപരിചിതനാണു്. സി. മാധവൻപിള്ളയുടെ നോവലുകൾക്കുള്ള പ്രചാരം മറ്റൊരു കഥകൾക്കും ഇല്ല. എന്താണു് ഇതിന്റെ കാരണം? കലാശില്പമൊന്നും അദ്ദേഹത്തിന്റെ കൃതികൾക്കു് ഉണ്ടെന്നു് ഞാൻ ശപഥം ചെയ്യുന്നില്ല; പലേ ന്യൂനതകൾ അവയ്ക്കു് ഉണ്ടാവാം. എന്നാൽ അദ്ദേഹം പറഞ്ഞിട്ടുള്ളതു് ഒട്ടു മുക്കാലും പരമാർത്ഥമാണു്. ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നവരെന്നു് സ്വയം അഭിമാനിക്കുന്നവർ ആചാരത്തിന്റേയും നിയമത്തിന്റേയും മറവിൽനിന്നുകൊണ്ടു ചെയ്യുന്ന ഓരോ മാതിരി ജനപീഡനങ്ങളെ അദ്ദേഹം വായനക്കാരുടെ മുമ്പിൽകൊണ്ടുവന്നു നിരത്തുന്നു. അവരോടു് ഗ്രന്ഥകാരനു ലേശം ദയയില്ല. അവർ ദയയേ അർഹിക്കുന്നുമില്ല. പ്രസ്തുത കൃതികൾക്കുള്ള മറ്റൊരു ആകർഷണം അവയിൽ വ്യാപിച്ചിരിക്കുന്ന ഫലിതമാണു്.

സി. മാധവൻപിള്ളയുടെ ഫലിതം പരിപൂർണ്ണമായി ആസ്വദിക്കണമെങ്കിൽ അദ്ദേഹത്തിന്റെ ‘ചിത്രസൗധം’ തന്നെ വായിക്കണം. കുഞ്ഞിരാമൻ നായനാർ, പൂത്തേഴം, സഞ്ജയൻ, ഈ. വി. എന്നീ ഫലിതരസികന്മാരുടെ അണിയിൽതന്നെ ഇരിക്കാൻ അദ്ദേഹത്തിനു് യോഗ്യതയുണ്ടെന്നുള്ളതിനു് ഈ പുസ്തകംതന്നെ ഉത്തമസാക്ഷ്യം വഹിക്കുന്നു. ഈ. വി. പറഞ്ഞിട്ടുള്ളതിനെ ഇവിടെ ഉദ്ധരിക്കാം:

“ഈ ചിത്രസൗധത്തിൽ ഏതാനും മാതൃകകളെ അപഹാസ്യമായി കാണിക്കുകയാണു് ചെയ്യുന്നതു്. ചിത്രകാരന്റെ സാഹിത്യ വൈദഗ്ദ്ധ്യവും കലാനൈപുണിയും ഇതിലെ ഓരോ വരിയും തെളിച്ചു കാണിക്കുന്നുണ്ടു്. ഹൃദയംകുളിർക്കുമാറു് ചിരിക്കാതെ ഇതിലെ ഒരു പേജെങ്കിലും വായിച്ചു തീർക്കുക അത്ര സുസാധ്യമല്ലതന്നെ. ശ്രീമാൻ മാധവൻപിള്ളയുടെ സരസതൂലിക ഏതൊരു വർഗ്ഗത്തിനെ പിടികൂടുന്നോ അവരാണു് ഏറ്റവും കൂടുതൽ രസിക്കുന്നതെന്നുള്ളതാണു് അദ്ദേഹത്തിന്റെ ഫലിത സാഹിത്യത്തിൽ ആദ്യന്തം പ്രശോഭിക്കുന്ന പ്രത്യേക വൈശിഷ്ട്യം. വാക്കുകളും വാക്യങ്ങളും കൊണ്ടു് അമ്മാനമാടുവാൻ ഈ യുവഗ്രന്ഥകാരനു് പ്രത്യേക രസമാണു്. കലാദേവി ഹൃദയം തുറന്നു തന്നെയാണു് ഇദ്ദേഹത്തെ അനുഗ്രഹിച്ചിട്ടുള്ളതു്.”

ഒന്നു രണ്ടു ഉദാഹരണങ്ങൾ ഇവിടെ ഉദ്ധരിക്കാം:

“ബീ-ഏ-ക്കാരിയേ ചൊല്പടിക്കു കൊണ്ടുവരാൻ ഞാൻ ഒരു നല്ല പൊടിക്കൈ വച്ചുതരാം. നിങ്ങൾ അവളുടെ കാമുകപദം കാംക്ഷിക്കുന്നു എന്നു വിചാരിക്കുക. നേരെചെന്നു് സങ്കടം പറഞ്ഞാൽ ഹജൂരിലാണെങ്കിൽ “ആലോചിക്കാം അല്ലെങ്കിൽ അന്വേഷിക്കാം” എന്നു ഫലശൂന്യമായ ഒരു മറുപടിയെങ്കിലും ലഭിക്കും. പക്ഷേ നമ്മുടെ ബി. ഏ. അപ്സരസ്സിന്റെ മഹനീയതയെപ്പറ്റി അവൾക്കുള്ള ബോദ്ധ്യം ഇപ്രകാരമൊരു മറുപടിയെങ്കിലും നൽകുന്നതിനു് അവളെ അനുവദിക്കയില്ല. ആ നിമിഷത്തിൽ നിങ്ങളെ ഒരു യാചകനോ മര്യാദയില്ലാത്ത നികൃഷ്ടജീവിയോ ആയി അവൾ കരുതുന്നു. ആ കരുതലിനു് മാറ്റം വരുത്തുക കാലാന്തരംകൊണ്ടും സാദ്ധ്യമല്ലതാനും.

അതൊന്നുമല്ല വേണ്ടതു്. നിങ്ങൾ വെറുമൊരു നപുംസകന്റെ രംഗം അഭിനയിക്കുകതന്നെ വേണം. അഭിനയമല്ലേ, യഥാർത്ഥമല്ലല്ലോ. ഒരു പ്രഹസനത്തിൽ കള്ളൻപാർട്ടു് അഭിനയിക്കുന്നതുകൊണ്ടു് നിങ്ങൾ കള്ളനാകുന്നുണ്ടോ? ഇല്ല. അതുപോലെ തന്നെ ആ ബി. ഏ. ക്കാരിയെ കറക്കുവാൻ വേണ്ടി നിങ്ങൾ ഒരു ചെറിയ രൂപഭേദം നിങ്ങളുടെ സ്വഭാവ ഭേദത്തിലും, ആശയാദർശങ്ങളിലും കൈക്കൊൾകതന്നെ വേണം. ആദ്യമായി വേണ്ടതു് നിവൃത്തിയുള്ളിടത്തോളം സകല സ്ത്രീസമാജങ്ങളിലും പ്രാസംഗികനായി ഹാജരാകുകയെന്നുള്ളതാണു്. സ്ത്രീയും പുരുഷനും ഒരേ കാരയിൽ വാർത്തെടുത്ത രണ്ടു ഉണ്ണിയപ്പങ്ങളാണെന്നും, ഒന്നിനെ അപേക്ഷിച്ചു് മറ്റൊന്നിനു് മേന്മയുണ്ടെന്നു ഘോഷിക്കുന്നവന്റെ തലമണ്ട നിലന്തല്ലികൊണ്ടടിച്ചു പൊളിക്കണമെന്നും കൂസലെന്യേ തട്ടിവിട്ടേയ്ക്കണം. പുരുഷന്റെ ഹൃദയം പുണ്ണാക്കുകൊണ്ടു നിർമ്മിച്ചതാണെന്നും, എന്നാൽ സ്ത്രീയുടേതാകട്ടെ അസ്സൽ പത്തരമാറ്റു തങ്കത്തിൽ വാർത്തെടുത്തതാണെന്നും പറയുമ്പോൾ, സദസ്യർ പൊട്ടിക്കുന്ന ഹസ്താരവത്തെപ്പോലും വകവയ്ക്കാതെ, സ്ത്രീകളുടെ സഹനശക്തി, ബുദ്ധിശക്തി, കുതിരശക്തി മുതലായ ശക്തികളെ ശതഗുണം വർണ്ണിച്ചു വർണ്ണിച്ചു് ഒടുവിൽ ഒരു പുരുഷൻ നൂറുജന്മം കൊണ്ടുപോലും ഒരു സ്ത്രീയ്ക്കു വേണ്ട യോഗ്യതകൾ ആർജ്ജിക്കുവാൻ ശക്തനാകയില്ലെന്നു സ്ഥാപിക്കണം. അവളുടെ തലയോട്ടിക്കകത്തു് പള്ളിവാസൽ സ്കീം ഇരിപ്പുണ്ടെന്നു പറയണം. നിങ്ങളുടെ സഹോദരികളെ നിങ്ങൾ പൂച്ചുവിലങ്ങിട്ടു് വീട്ടിനകത്തുള്ള നാലുകെട്ടിന്റെ തൂണിൽ തളച്ചിരിക്കയായിരിക്കും; സാരമില്ല. എങ്കിലും സ്ത്രീസമാജത്തിൽ പ്രസംഗിക്കുമ്പോൾ “മല്ലാരിപ്രിയയായ ഭാമ സമരം ചെയ്തീലയൊ?” എന്നു തുടങ്ങി, സ്ത്രീസ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെപ്പറ്റി ഉച്ചൈസ്തരം ഉൽഘോഷിച്ചുകൊൾക. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനായ മഹാത്മാഗാന്ധിയെ ഒരു സ്ത്രീയാണു്, അല്ലാതെ പുരുഷനല്ല പ്രസവിച്ചതെന്നു പറയുക ഇടയ്ക്കിടയ്ക്കു് പുരുഷൻ നിഷ്ഠൂരനാണെന്നും രാക്ഷസനാണെന്നും വെറും തേക്കുതടിയാണെന്നും അവന്റെ സ്വേച്ഛാപ്രഭുത്വംകൊണ്ടു മാത്രമാണു് അവൻ സ്ത്രീകളെ അടക്കിബ്ഭരിക്കുന്നതെന്നും പക്ഷേ ഈ വിദ്യയൊന്നും ഇന്നത്തെ കൊച്ചു പെണ്ണുങ്ങളോടു പറ്റുകില്ലെന്നും പറഞ്ഞാൽ മതി. പിന്നീടു് ഏതു സ്ത്രീസമാജത്തിലും പ്രസംഗിക്കുവാൻ നിങ്ങൾക്കു ക്ഷണം ലഭിച്ചുകൊണ്ടിരിക്കും. പൂവൻ പഴത്തൊലി പൊതിഞ്ഞ ലാവണ്യവിഗ്രഹങ്ങൾ നിങ്ങളെ ക്ഷണിച്ചു് സല്ക്കരിച്ചു കൊണ്ടുപോകും. അക്കൂട്ടത്തിൽ നിങ്ങൾ ആരാധിക്കുന്ന ബി. ഏ.ക്കാരി തീർച്ചയായും ഉണ്ടായിരിക്കയും ചെയ്യും.”

പത്രാധിപരു്—“ദിവാൻജി എന്ന വാക്കിന്റെ പ്രയോജനം പത്രാധിപർക്കു നല്ലവണ്ണമറിയാം. വലിയ തിടുക്കത്തിൽ അദ്ദേഹം ബാർബർഷാപ്പിൽ കയറിച്ചെല്ലും. “എടോ വേഗത്തിൽ ഒന്നു ഷേവുചെയ്യണം. പതിനൊന്നുമണിക്കു ദിവാൻജിയെ കാണാൻ പോവേണ്ടതാണു്. മുഖത്തെങ്ങും ഒരു കുറ്റി നില്ക്കരുതു്.” ഇതു കേട്ടാൽ ദിവാൻജി തന്നെക്കാണാൻ ചെല്ലുന്നവരുടെയെല്ലാം മുഖം തപ്പിനോക്കുമെന്നാണു തോന്നുക.”

ഇൻഷ്വറൻസ് ഏജന്റു്

“വേഷവിധാനത്തിൽ ഇൻഷ്വറൻസ് ഏജന്റിനെ ജയിക്കുവാൻ ഒരു വൈശ്രവണൻ ഈ ലോകത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഉണ്ടാവുകയുമില്ല. ആ കുമ്മായം തേച്ച ഹാറ്റും, ബ്ളൂസർജുകോട്ടും, അതിനടുത്ത സൂട്ടും, ടൈയ്യും, വാസ്ലൈനും, ഗ്ലിസറിനും, ത്രീകാസിലും, ചീപ്പും, കണ്ണാടിയും എന്നു വേണ്ട, അയാളുടെ ശരീരത്തിലെ ഓരോ അവയവവും പ്രത്യേകം പ്രത്യേകമായും, ഒക്കെക്കൂടിയും കാണികളുടെ നയനങ്ങളേയും ഹൃദയത്തേയും ഹഠാദാകർഷിക്കുകതന്നെ ചെയ്യും. ആയിരവും രണ്ടായിരവും അളന്നുവാങ്ങിക്കുന്ന ഉദ്യോഗസ്ഥൻ പോലും അലക്കിത്തേച്ച കോട്ടും സൂട്ടുമാണുപയോഗിക്കുന്നതു്. എന്നാൽ നമ്മുടെ ഇൻഷ്വറൻസ് ഏജന്റാകട്ടെ, കോട്ടും സൂട്ടും ശരീരത്തിൽ ധരിച്ച ശേഷം, തറയിൽ മലർന്നു കിടന്നു കൊടുക്കുന്നു. ആ കിടപ്പിലാണു് ഡോബി ആ വസ്തുവിശേഷങ്ങളെ ഇസ്തിരിപ്പെട്ടിയാകുന്ന ചിന്തേരുകൊണ്ടു മിനുക്കി മോടി പിടിപ്പിക്കുന്നതു്. ഇപ്രകാരം ശരിയായി തേച്ചുണക്കി എടുത്ത ഒരു ഇൻഷ്വറൻസ് ഏജന്റിനെ ആ നിലയിൽ ഏതു ബാങ്കിൽ വേണമെങ്കിലും ഒരു പതിനായിരം രൂപായ്ക്കു് ജാമ്യം കൊടുക്കാം. പോരേ?”

… … … ………

“ഈ കുട്ടികൾ എല്ലാം നിങ്ങളുടേതുതന്നെയാണല്ലോ?” ഇൻഷ്വറൻസ് ഏജന്റു് കടന്നു ചോദിക്കുകയാണു്. “ഞാൻ അവന്റെ മുഖത്തു സൂക്ഷിച്ചുനോക്കി. എങ്ഹേ! യാതൊരു ചാഞ്ചല്യവുമില്ല. എന്റെ കുട്ടികൾ എന്റേതുതന്നെയാണല്ലോ എന്നു്! എന്റെ മുഖച്ഛായ ഒരു ഒന്നാംതരം രജിസ്ത്രേർഡ് ട്രയിഡ്മാർക്കുപോലെ ആ പതിന്നാലെണ്ണത്തിന്റേയും മുഖത്തു തെളിഞ്ഞു കാണുന്നുണ്ടു്. ആ ഓമനക്കുഞ്ഞുങ്ങൾ എന്റേതു തന്നെയാണോ എന്നു്, ശവത്തിനെ അടിച്ചിറക്കിയാലൊ എന്നു് എനിക്കു തോന്നി. പക്ഷെ എന്തു ചെയ്യാം. കോട്ടും സൂട്ടും കണ്ടിട്ടു പേടിയാകുന്നു.”

അസൂയ

ചാക്കോച്ചന്റെ സ്വത്തു് ആയിരത്തിൽ നിന്നു് രണ്ടായിരം ആകുമ്പോൾ, അരോഗദൃഢഗാത്രനായ മാർക്കോസ് മുതലാളിക്കു് ഒരു ചെറിയ കുളിരും പനിയുമാരംഭിക്കുന്നു. സാരമില്ല. 100 ഡിഗ്രി വരും. അതേയുള്ളു. ഉടൻ ചാക്കോച്ചനു് കുരുമുളകു കച്ചവടത്തിൽ നിനച്ചിരിക്കാതെ കിട്ടുന്നു ഒരു രണ്ടായിരം. മാർക്കോസിന്റെ പനി ജ്വരമായി 102 ഡിഗ്രി ചൂടുണ്ടെങ്കിലും അപകടസീമയിലെത്തിയിട്ടില്ല. ഉടൻ അറിയുന്നു, ചാക്കോച്ചന്റെ മകൻ കുഞ്ഞോതയ്ക്കു് സിക്രട്ടേറിയേറ്റിൽ 40 രൂപാ ശമ്പളത്തിൽ ഒരു ക്ലാർക്കുദ്യോഗം കിട്ടിയെന്നു്. ഒരു ചെറിയ വിമ്മിട്ടം, ശ്വാസത്തിനു് അല്പം തടസ്സം, 104 ഡിഗ്രി. എങ്കിലും ഡാക്ടർമാർ ആശ വിടുന്നില്ല. അപ്പോൾ കേൾക്കാം കുഞ്ഞോതയെക്കൊണ്ടു്, റബ്ബർ മുതലാളി മത്തായിത്തരകന്റെ മകൾ അന്നക്കുട്ടിയെ കെട്ടിക്കാൻ 50000 രൂപാ പറഞ്ഞു സമ്മതിപ്പിച്ചു വച്ചിരിക്കുന്നു എന്നു്. മാർക്കോസ് മുതലാളിക്കു കൂടക്കൂടെ ബോധക്ഷയം, പിച്ചും പേയും പറച്ചിൽ, 106 ഡിഗ്രി, ഡാക്ടർ കയ്യൊഴിയുന്നു…ഇതിനു് വല്ല കാര്യവുമുണ്ടോ?

മാധവൻപിള്ളയുടെ നോവലുകളിലും നാടകങ്ങളിലും ഒക്കെ ഈ മാതിരി ഫലിതോക്തികൾ കാണ്മാനുണ്ടു്. മലയാളഭാഷയിൽ ഇപ്പോഴുള്ള നാടകങ്ങളിൽ ഏറിയകൂറും തർജ്ജമകളോ, അനുകരണങ്ങളോ, ചോരണങ്ങളോ ആണു്. തർജ്ജമകളിൽ തന്നെയും വായിക്കാൻ കൊള്ളാവുന്നവ തുലോം വിരളങ്ങളായിട്ടാണിരിക്കുന്നതു്.

ചെറുകഥകൾ

ചെറുകഥകളുടെ നില അതല്ല. ആ ശാഖ ഏറെക്കുറെ പുഷ്കലമായിരിക്കുന്നു കഥ കേൾപ്പാനുള്ള കൗതുകം മനുഷ്യനു സഹജമായിട്ടുള്ളതാണു്. ശിശുവായിരിക്കുമ്പോൾതന്നെ നാം കഥാശ്രവണകൗതുകം പ്രദർശിപ്പിച്ചുതുടങ്ങുന്നു. ശിശുക്കൾക്കു് ബാഹ്യലോകം ഒരു അത്ഭുതവസ്തുവായിരിക്കുന്നതിനാൽ, അത്ഭുതകഥകൾ കേൾപ്പാനാണു് അധികം ആഗ്രഹം. വിദ്യാലയജീവിതകാലത്തു് നാം സ്വപ്നലോകത്തിൽ ജീവിക്കുന്നു. കാണുന്നതെല്ലാം പൊന്നാക്കണമെന്നാണു് നമ്മുടെ മോഹം. ആ ഘട്ടത്തിൽ ആദർശജീവിതത്തെ ചിത്രീകരിക്കുന്ന കഥകൾ നമുക്കു കൂടുതൽ രസിക്കും. ദുരന്തകഥകൾ കേൾപ്പാൻപോലും നാം ഇഷ്ടപ്പെടുന്നില്ല. ജീവിതയഥാർത്ഥ്യങ്ങളോടു മല്ലിട്ടു തുടങ്ങുമ്പോഴാണു് നമ്മുടെ സങ്കല്പസൗധം ഇടിഞ്ഞുപോകുന്നതു്. അപ്പോൾ വാസ്തവിക കഥകൾ നമുക്കു് അത്യന്തം രസിക്കുന്നു. വാർദ്ധക്യത്തിലാകട്ടെ ചിന്താമധുരങ്ങളായ കഥകൾമാത്രമേ നമ്മെ ആകർഷിക്കൂ. വ്യക്തികൾക്കെന്നപോലെ സമുദായത്തിനും ശൈശവാദ്യവസ്ഥകളുണ്ടു്. വിക്രമാദിത്യൻ കഥകൾ, മദനകാമരാജൻകഥകൾ, ശുകസപ്തതി മുതലായവയെല്ലാം അക്കാലത്തുണ്ടായവയാണു്. പിന്നീടു് ഒടുവിലിന്റെ നാലു കഥകളുടെ മട്ടിലുള്ള കഥകൾ നടപ്പിൽ വന്നു. ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോന്റെ കഥകൾ ചെറിയ ഉപാഖ്യാനങ്ങളോ ചെറുനോവലുകളോ ആണെന്നു പറയാം. ഒരു സംഭവത്തേയോ, വ്യവസ്ഥിതിയേയോ, ദൃശ്യത്തേയോ, മനോഭാവത്തേയോ സ്ഥലകാലക്രിയൈക്യദീക്ഷയോടും മനോനിയന്ത്രണത്തോടും കൂടി അനതിവിസ്തരമായി, ലളിതവും ഹൃദയസ്പർശകവും ആയ ഭാഷയിൽ വർണ്ണിക്കുന്നതിനേയാണു് ചെറുകഥയെന്നു് നാം ഇപ്പോൾ വ്യവഹരിച്ചു പോരുന്നതു്. ചെറുകഥകളിൽ വലിയ വർണ്ണനകളോ പാത്രങ്ങളുടെ വൈവിധ്യമോ ജടിലമായ പ്ലാട്ടോ ആവശ്യമില്ല. നോവലിന്റെ ഘടകാംശങ്ങളായ പ്ലാട്ടു്, പാത്രം, വർണ്ണന, സംഭാഷണം ഇവ നാലും ചെറുകഥയിലും ഉണ്ടായിരിക്കുമെങ്കിലും അവയ്ക്കു് നോവലിന്റേതിൽ നിന്നു വ്യത്യാസമുണ്ടായിരിക്കും. ഈ മാതിരിയുള്ള ചെറുകഥകൾ ഭാഷയിൽ ആദ്യമായി പ്രചരിപ്പിച്ചവർ സി. ഗോപാലപ്പണിക്കരും കെ. സുകുമാരനും ഏ. നാരായണപ്പുതുവാളുമാണു്. എന്നാൽ അവരുടെ എല്ലാ കഥകളിലും സ്ഥലകാലൈക്യദീക്ഷയില്ലെന്നു് ഒരു ദോഷം പറയാം.

സി. കുഞ്ഞുരാമൻ മേനോൻ എം. ആർ. കെ. സി.) മറ്റൊരു പ്രസിദ്ധ കാഥികനായിരുന്നു. ഈ കാഥികന്മാരിൽ എം. ആർ. കെ. സി-യും, നാരായണപ്പുതുവാളും ചരിത്രകഥകൾ രചിച്ചു്, കേരളീയരുടെ ദേശീയാഭിമാനത്തെ പുലർത്താനാണു നോക്കിയതു്. ചിലർക്കു് അത്തരം കഥകൾ രസിക്കാതെ വന്നേക്കാമെങ്കിലും, മനുഷ്യർ പ്രത്യേക ജനതകളായി പിരിഞ്ഞു്, തങ്ങളുടെ സ്വാധീനമണ്ഡലത്തിനു വ്യാപ്തി വർദ്ധിപ്പിക്കുന്നതിനും പ്രാബല്യം വർദ്ധിപ്പിക്കുന്നതിനും ശ്രമിച്ചുകൊണ്ടിരിക്കുന്നിടത്തോളം കാലം അവ വായിച്ചു രസിക്കാൻ ആളുകളും ഉണ്ടായിരിക്കും. സ്വതന്ത്രരാഷ്ട്രങ്ങൾ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുമ്പോൾ അടിമത്വത്തിൽ നിന്നു് ഇനിയും വിമുക്തരായിട്ടില്ലാത്ത നാം സർവലോകമൈത്രിക്കും ‘വസുധൈവ കുടുംബത്വ’ത്തിനും ആയി നിലകൊള്ളുന്നു എന്നു പറഞ്ഞാൽ അപഹാസ്യരാവുകയേയുള്ളു.

ഞാൻ പഠിച്ചുകൊണ്ടിരുന്ന കാലത്തു് സുകുമാരന്റെ കഥകൾ അധികം വായിച്ചിരുന്നില്ലെങ്കിലും അദ്ദേഹം നമുക്കു് നിത്യപരിചിതങ്ങളായ തിര്യക്കുകളെപ്പറ്റി എഴുതിക്കൊണ്ടിരുന്ന ഫലിതമയങ്ങളും വിജ്ഞാനപ്രദങ്ങളുമായ ലേഖനങ്ങളെല്ലാം തേടിപ്പിടിച്ചു വായിക്കാറുണ്ടായിരുന്നു. അത്രയ്ക്കു രസകരങ്ങളായിട്ടാണു് അവ എനിക്കു തോന്നിയിരുന്നതു്. വളരെക്കാലങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ ചെറുകഥകളുടെ സമാഹാരം (രണ്ടു ഭാഗങ്ങൾ) എന്റെ കൈവശം വന്നുചേർന്നു ഫലിതത്തിനു് ഒരു കുറവും ഉണ്ടായിരുന്നില്ല. ഓരോ വരിയിലും ഫലിതം നിറഞ്ഞിരുന്നു. എന്നാൽ കഥകളിലെല്ലാം വ്യാപിച്ചിരുന്ന അസഭ്യത എന്നെ വല്ലാതെ മുഷിപ്പിച്ചു എന്നു പറയാതിരിക്കാൻ നിവൃത്തിയില്ല. ബാൾസാക്കിന്റെ ‘Droll Stories’ എന്നൊരു കൃതി ഞാൻ പണ്ടു വായിച്ചിരുന്നു. പാശ്ചാത്യർക്കും പച്ചത്തെറി പറവാൻ സാധിക്കുമെന്നു് വാസ്തവത്തിൽ അന്നാണു് എനിക്കു മനസ്സിലായതു്. എച്ചു്. സി. ബാൾസാക് (1799–1850) പത്തൊൻപതാം ശതാബ്ദത്തിന്റെ പൂർവാർദ്ധത്തിൽ ജീവിച്ചിരുന്ന ഒരു സരസ കാഥികനായിരുന്നു. അദ്ദേഹം പലപ്പോഴും സഭ്യതയുടെ സീമയെ ഉല്ലംഘിക്കാറുണ്ടായിരുന്നെങ്കിലും അന്നത്തെ ഫ്രഞ്ചുജീവിതത്തിന്റെയും ആചാരങ്ങളുടെയും സൂക്ഷ്മനിരീക്ഷകന്മാരിൽ അഗ്രഗണ്യനും മനുഷ്യസ്വഭാവ വ്യവച്ഛേദനത്തിലും ചരിത്ര ചിത്രണത്തിലും അതിവിദഗ്ദ്ധനും വാസ്തവികാഖ്യായികയുടെ സ്ഥാപകനും ആയിരുന്നു. വിശ്വസാഹിത്യകാരന്മാരുടെ മുന്നണിയിൽ അദ്ദേഹം ഒരു മഹനീയ സ്ഥാനവും സമ്പാദിച്ചിട്ടുണ്ടു്. സുകുമാരനിൽ ഇതൊന്നും ഇല്ല. അദ്ദേഹം ജീവിതത്തിന്റെ ഒരു ദുഷിച്ച വശം മാത്രമേ കണ്ടിരുന്നുള്ളു. മകാരത്രയത്തിന്റെ പിടിയിൽ അകപ്പെട്ട ഒരു ചാർവാകനേയാണു് നാം ഈ കഥകളിൽ കാണുന്നതു്. അദ്ദേഹത്തിന്റെ കഥകൾ ആറു ഭാഗങ്ങളായി ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടു്. അദ്ദേഹമാണു് ചെറുകഥയെ വാസ്തവികപ്രസ്ഥാനത്തിലേയ്ക്കു കടത്തിവിട്ടതെന്നു പറയാം. മി: ഏ. ബാലകൃഷ്ണപിള്ളയുടെ യുക്തി അനുസരിച്ചാണെങ്കിൽ അദ്ദേഹത്തിനെ മഹാകവിയായും കല്പിക്കാവുന്നതുമാണു്.

പിന്നീടു് നമ്മുടെ ദൃഷ്ടിയിൽപ്പെടുന്ന പ്രധാന കാഥികൻ ഈ. വി. കൃഷ്ണപിള്ളയാണു്. കേളീസൗധം (4 ഭാഗങ്ങൾ) ഈ. വി.-യെ അന്നത്തെ കാഥികന്മാരുടെ മുന്നണിയിൽ എത്തിച്ചു. ഈ. വി കഥകളിൽ മിക്കതിലും കുഞ്ചൻനമ്പ്യാരുടെ മനോഭാവമാണു മുന്നിട്ടു നില്ക്കുന്നതു്. ചിരിപ്പിക്കുന്നതിനു് ഒരു ഉപാധിയാണു് അദ്ദേഹത്തിനു് കഥ. ഈ. വിയുടെ ജീവിതം തന്നെയും ഒരു നാടകമായിരുന്നല്ലോ.–ഒരു ദിവസമേ ജീവിച്ചിരുന്നുള്ളുവെങ്കിലും സുഖമായിരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദർശം. എന്നിട്ടും അദ്ദേഹം ജീവിതത്തിന്റെ ദുഃഖവശം കാണാതിരുന്നില്ലെന്നു് അദ്ദേഹത്തിന്റെ ദുഃഖപര്യവസായികളായ ചില കഥ കാണിക്കുന്നു. ചെറുകഥകളെ നോവലിന്റെ രീതിയിൽ പ്ലാട്ടുകളിൽനിന്നു വികസിപ്പിച്ചു കൊണ്ടുപോകുന്നതു യുക്തമല്ല. കഥ വായിച്ചു തീരുമ്പോൾ നമ്മുടെ ഹൃദയാങ്കണത്തിൽ അതു മുദ്രിതമാകണമെങ്കിൽ, ഒരു അവസ്ഥിതിയേയോ രംഗത്തേയോ ഭാവത്തേയോ ഏകാഗ്രതയോടുകൂടി വർണ്ണിക്കുകയാണു വേണ്ടതു്. ഓരോ പദവും സ്ഥാനസ്ഥിതവും കഥാഗതിയെ ത്വരിപ്പിക്കുന്നതിനു പര്യാപ്തവുമായിരിക്കണം. അനാവശ്യകമായ പാത്രങ്ങളുടേയോ സംഭാഷണങ്ങളുടേയോ സന്നിവേശം കഥയുടെ ഏകാഗ്രതയെ ഭഞ്ജിച്ചു് ‘മുദ്രണൈക്യം’ എന്ന ഗുണത്തെ ധ്വംസിച്ചുകളയും. ഈ സംഗതികളിലൊന്നും ഈ. വി-യ്ക്കു ദൃഷ്ടിയുണ്ടായിരുന്നില്ല.

വേറെയും പലേ കഥ എഴുത്തുകാർ അക്കാലത്തു് നമ്മുടെ ഇടയിൽ ഉണ്ടായി എങ്കിലും അവരുടെ കഥകളിൽ ഏറിയകൂറും അനുവാദങ്ങളോ അനുകരണങ്ങളോ ചോരണങ്ങളോ ആയിരുന്നു. അധുനാതനന്മാരായ പ്രധാന കാഥികന്മാരിൽ പ്രസിദ്ധന്മാരെല്ലാം ഏ. ബാലകൃഷ്ണപിള്ള അവർകളുടെ ശിഷ്യന്മാരാണെന്നു തോന്നുന്നു. അദ്ദേഹം ആദ്യമായി മോപ്പസാങ്ങിന്റേയും മറ്റും കഥകൾ കേസരിപത്രം വഴിക്കു് പ്രസിദ്ധീകരിക്കയും ഒരു പുതിയ സാഹിത്യാന്തരീക്ഷം സൃഷ്ടിക്കുന്നതിലേയ്ക്കു നിരന്തരം പ്രയത്നിക്കയും ചെയ്തു. ആ പ്രേരണാവലയത്തിൽപ്പെട്ട അധുനാതന കാഥികന്മാർ തകഴി ശിവശങ്കരപ്പിള്ള, കേശവദേവു്, പൊറ്റക്കാടു്, പൊൻകുന്നം വർക്കി, പുളിമാന പരമേശ്വരൻപിള്ള ഇവരാണു്. തകഴിക്കു് കഥ പറയാൻ അറിയാം. മിതമായും ഹൃദയത്തിലേയ്ക്കു പാഞ്ഞുകേറത്തക്ക വണ്ണം ആർജ്ജവത്തോടുകൂടിയും പദങ്ങൾ പ്രയോഗിക്കും. പാത്രങ്ങളുടെ താല്ക്കാലികമനോഭാവത്തെ ശാസ്ത്രജ്ഞന്റെ വൈദഗ്ദ്ധ്യത്തോടു വ്യവച്ഛേദിച്ചു ചിത്രണം ചെയ്യു; പക്ഷേ അതിനോടു തെല്ലുപോലും അനുകമ്പ ഉണ്ടായിരിക്കും എന്നു സംശയിക്കയേ വേണ്ട. മനശ്ശാസ്ത്രജ്ഞന്റെ വീക്ഷണകോടിയിലൂടെയാണു് അദ്ദേഹം ലോകത്തെ വീക്ഷിക്കുന്നതു്. ഒരു കണ്ണീർക്കണം ഹൃദയാലുവായ ഒരു സാധാരണ മനുഷ്യനേയും ശാസ്ത്രജ്ഞനേയും രണ്ടു വിധത്തിലാണല്ലോ ബാധിക്കുന്നതു്. സാധാരണന്റെ ഹൃദയം അലിയും; ശാസ്ത്രജ്ഞനു് അതിനെ അപഗ്രഥിച്ചു് പാക്യജനകാദി എന്തെല്ലാം ഘടകപദാർത്ഥങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു എന്നു കണ്ടുപിടിക്കാനായിരിക്കും അധികം കൗതുകം.

തകഴിയുടെ ഒട്ടുവളരെ കഥകൾ സാഹിത്യലോകത്തിൽ ചിരകാലം ജീവിക്കുന്നവയാണു്. ഇന്നത്തെ കാഥികന്മാരുടെ മുന്നണിയിൽ അദ്ദേഹം നില്ക്കുന്നു. ഭാവദീപ്തിക്കു സർവഥാ യോജിക്കുന്ന അന്തരീക്ഷസൃഷ്ടിയിലും മനുഷ്യഹൃദയത്തിന്റെ ഇരുളടഞ്ഞ കോണുകളിൽ പ്രകാശം ചൊരിയുന്ന വിഷയത്തിലും കലാപാടവത്തിലും അദ്ദേഹം അദ്വിതീയനാണു്. എന്നാൽ ചില കഥകളിൽ സഭ്യതയുടെ സീമകളെ എല്ലാം ഉല്ലംഘിച്ചു കാണുന്നതിൽ വ്യസനിക്കയേ നിവൃത്തിയുള്ളു. അദ്ദേഹം ധീരനാണു്. കൂസലില്ലാത്തവനാണു്. പക്ഷേ അതിന്റെ ഫലം സ്വസമുദായം അനുഭവിക്കേണ്ടിവരുന്നതു് കഷ്ടമാകുന്നു. തിരുവനന്തപുരത്തുവച്ചു നടന്ന രണ്ടാമത്തെ സാഹിത്യപരിഷത്തിനിടയ്ക്കു് ശാകുന്തളത്തിലെ സുപ്രസിദ്ധ ചതുഃശ്ലോകങ്ങളിലൊന്നു് ഉദ്ധരിച്ചിട്ടു് ഇതെഴുതിയ ആളും ഒരു മഹാകവിയാണത്രേ എന്നു പ്രസംഗിക്കാൻ കഴിഞ്ഞ ആൾക്കു് ധൈര്യമില്ലെന്നു് ആരു പറയും? കാളിദാസൻ മരിച്ചിട്ടു് എത്രയോ കാലം കഴിഞ്ഞിരിക്കുന്നു; എന്തെല്ലാം പരിവർത്തനങ്ങൾ ലോകത്തിൽ ഉണ്ടായി. എന്നിട്ടും അദ്ദേഹം ഒരു കവിയല്ലെന്നു പറവാൻ ആർക്കെങ്കിലും ധൈര്യമുണ്ടായിട്ടുണ്ടോ? ആരു് എന്തൊക്കെ പറഞ്ഞാലും തകഴിക്കു കൂസലില്ലെന്നുള്ളതും പരമാർത്ഥമാണു്. അദ്ദേഹത്തിനു് ആരോടും വിരോധവുമില്ല. ഇതൊക്കെ നല്ല ഗുണങ്ങൾതന്നെ. എല്ലാം തുറന്നുപറഞ്ഞാലേ മനുഷ്യനു പുരോഗതിയുണ്ടാവുകയുള്ളു എന്നാണു് അദ്ദേഹത്തിന്റെ സിദ്ധാന്തം. മാതാപിതാക്കന്മാർ തങ്ങളുടെ പുത്രിയെ അരികിൽ വിളിച്ചു് “കുഞ്ഞേ! നീ എങ്ങനെ ഉണ്ടായതാണെന്നു് നിനക്കറിയാമോ? ഞങ്ങളുടെ സംഗമവേളയിൽ ഉണ്ടായ നിരതിശയാനന്ദത്തിന്റെ ഫലമാണു് നീ” എന്നു പറയേണ്ടതാണെന്നു് ഒരിക്കൽ അദ്ദേഹം എന്നോടു പറയുകയുണ്ടായി. ഏ. ബാലകൃഷ്ണപിള്ള അവർകൾ ഇങ്ങനെ ഏതാണ്ടൊക്കെ അക്കാലത്തു് കേസരി പത്രപംക്തികളിൽ നിയമേന പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നതായും ഓർക്കുന്നുണ്ടു്. ലൈംഗികബന്ധം ഇല്ലാത്ത ഒരു പേജും അന്നു് ആ പത്രത്തിൽ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിനു് ബാൾസാക്കും ഫ്ളാബർട്ടും മാപ്പസാങ്ങും ആയിരുന്നു സാഹിത്യാചാര്യന്മാർ. മനഃശാസ്ത്രഗുരു ഫ്രായിഡും. ബാൾസാക്കു് തെറിപറയുന്നതിൽ അഗ്രഗണ്യനായിരുന്നുവെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. കഥാകാരന്റെ സാമഗ്രികളായ ബാഹ്യവസ്തുക്കൾ–മറ്റുള്ളവരുടെ വികാരങ്ങൾ ഉൾപ്പെടെയുള്ള സകലതും–ആശയങ്ങളുടെ ഏതോ പ്ലേറ്റോണിയൻ പ്രദേശത്തു് പ്രകാശപാരമ്യം പ്രാപിക്കുന്നു. എന്നാണു് അദ്ദേഹത്തിന്റെ സിദ്ധാന്തം. അതിനാൽ ബാഹ്യവസ്തുക്കളിൽ നിന്നുള്ള മനോമുദ്രകളെ (Impressions) അഭ്യുപഗമിക്കുന്നതിനുള്ള സൂക്ഷ്മോപകരണമായി സ്വയം പരിണമിച്ചു് ആ മാനസിക മുദ്രകളെ ഏറ്റവും സമുചിതമായ ഭാഷയിൽ പ്രകാശിപ്പിക്കാൻ കഴിവുള്ളവനത്രേ മഹാകവി. ഇങ്ങനെ കവിയുടെ ഭാവനയിലൂടെ പ്രകാശദശയെ പ്രാപിക്കുന്ന ബഹിർവസ്തു സർവസാധാരണമോ ഗ്രാമ്യമോ ആയിപ്പോയെന്നു വച്ചു് ഒന്നും വരാനില്ല. സാഹിത്യത്തിൽ ഗ്രാമ്യാഗ്രാമ്യവസ്തുവിവേകം ഇല്ലത്രേ. അതുപോലെ വർണ്ണ്യവസ്തു ചരിത്രവിഷയകവും വിദൂരസ്ഥവും ആയിപ്പോയെന്നുവച്ചും കുറ്റം പറയാനില്ല. ഇതാണു് സാഹിത്യവിഷയകമായി ഫ്ളാബർട്ടിനുണ്ടായിരുന്ന സിദ്ധാന്തത്തിന്റെ സംക്ഷേപം. 1880-ൽ ഫ്ളാബർട്ടു് മരിച്ചു അതുവരെ അദ്ദേഹത്തിന്റെ ശിഷ്യത്വം വഹിച്ചു്, ഏകദേശം നിത്യസഹചാരി എന്നപോലെ ജീവിച്ച ആളായിരുന്നു മോപ്പസാങ്ങു്. ഇങ്ങനെ സോളാക്കമ്പനിയിൽപ്പെട്ട ഏതാനും പേർ മാത്രമേ ഫ്രഞ്ചുസാഹിത്യത്തിലുള്ളുവെന്നു വിചാരിക്കുന്നതില്പരം അബദ്ധം മറ്റൊന്നുണ്ടോ? അവർ തുടങ്ങിയതും ഏറെക്കുറെ പുഷ്കലമാക്കിത്തീർത്തതുമായ വാസ്തവികപ്രസ്ഥാനം ഇന്നും ഫ്രാൻസിൽ അക്ഷയഭാസ്സോടെ അജയ്യമായി നിലകൊള്ളുന്നു എന്നു വിചാരിക്കാൻ തരമില്ല. അതു് ഫ്രഞ്ചുസാഹിത്യത്തിലെ ഒരു പ്രത്യേക സ്ക്കൂൾ മാത്രം. അതൊന്നുമാത്രമേ നമ്മുടെ ചില കാഥികന്മാർക്കു് അനുകരണയോഗ്യമായി കാണ്മാൻ സാധിച്ചുള്ളു എന്നു വന്നതു് മലയാളികളുടെ ദൗർഭാഗ്യം തന്നെ.

മനശ്ശാസ്ത്രത്തിൽ ഈ സ്ക്കൂളുകാരുടെ ഗുരു ഫ്രായിഡാണു്. ഈ ഫ്രായിഡ് ആരു്? സദാചാരബോധം പാടെ ക്ഷയിച്ചിരുന്ന ഒരു കാലഘട്ടത്തിൽ വിഷയലോലുപന്മാരായ ജനങ്ങളെക്കൊണ്ടു നിബിഡമായിരുന്ന വിയന്നാനഗരത്തിൽ ജീവിച്ചിരുന്ന ഒരു ഡാക്ടർ. ചികിത്സയ്ക്കായി തന്റെ സമീപത്തു വരാറുണ്ടായിരുന്ന സ്ത്രീകളെല്ലാം മേഹബാധിതരായിരുന്നു. അവരുടെ അനുഭൂതികളിൽക്കൂടി നോക്കിയപ്പോൾ മനുഷ്യചേതനയുടെ ഉമ്മറപ്പടിക്കു കീഴുള്ളഭാഗം തമോഗുണമയമാണെന്നു് അദ്ദേഹം അഭ്യൂഹിച്ചു സഭ്യജനതയുടെ ചേതനയ്ക്കു കീഴിലും മലിനങ്ങളായ ആശയങ്ങൾ പലതും തങ്ങിക്കിടക്കുന്നുണ്ടാവാം അതിനെ ആരും വിവരിക്കുന്നില്ല. അവയെ ദമനശമനവിധികളാൽ ചേതനാമണ്ഡലത്തിനു താഴെത്തന്നെ വച്ചുകൊണ്ടിരിക്കുന്നതിനാണു് സമുദായത്തിന്റെ ശ്രമം. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും അതുതന്നെ. നേരേമറിച്ചു് അവയെ വെളിച്ചത്തു കൊണ്ടു വന്നു കുടഞ്ഞിടുന്നതു് പൊതുജനദ്രോഹമാകുന്നു. Sir John Adams പറയുന്നതു നോക്കുക:

“Nothing could alarm society more than the discovery of a method by which the full content of the unc could be accurately laid bore.”

ഫ്രായിഡിന്റെ സിദ്ധാന്തങ്ങളെല്ലാം മനശ്ശാസ്ത്രം ഇതേവരെ അംഗീകരിച്ചിട്ടില്ലതാനും. എല്ലാറ്റിനും പുറമേ കാഥികനു് മനശ്ശാസ്ത്രാന്വേഷണങ്ങളുമായി എന്തു ബന്ധം? ശാസ്ത്രജ്ഞന്റേയും കല്കാകാരന്റേയും വീക്ഷണകോടികൾ ഭിന്നങ്ങളല്ലേ? ഫ്ളാബർട്ടിന്റെ അഭിപ്രായം സ്വീകരിക്കുന്നപക്ഷം കഥകൾക്കു് തന്റെ ചുറ്റും നടക്കുന്നതോ, പണ്ടു നടന്നിട്ടുള്ളതോ ആയ ഏതു സംഭവവും വിഷയമാക്കാം. അനുഭൂതിയായിരിക്കണം അയാളുടെ പ്രധാന കരു എന്നേയുള്ളു.

ശ്രീ ഗുപ്തൻനായർ പറഞ്ഞിട്ടുള്ളതുപോലെ “എല്ലു മുറിയെ പണിയെടുക്കുന്ന പുലയരുടേയും നെല്ലു വിളഞ്ഞു പരന്നു കിടക്കുന്ന കുട്ടനാടൻപാടങ്ങളുടേയും പ്രതിനിധി”യായിട്ടല്ല നാം തകഴിയെ കാണുന്നതു്. അങ്ങനെ ആയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. ബാൽസാക്കിന്റെ ‘Dooll Stories’ അന്നത്തെ ഫ്രഞ്ചുസൊസൈറ്റിയുടെ സാന്മാർഗ്ഗികമായ അധഃപതനത്തെപ്പറ്റി എന്തൊരു ബോധമാണോ വായനക്കാരുടെ മനസ്സിൽ ഉദിപ്പിക്കുന്നതു് അതേ ബോധം തന്നെ തകഴി കുട്ടനാടൻപ്രദേശത്തിലെ ‘അഴിഞ്ഞ നില’യെപ്പറ്റിയും അങ്കുരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കഥകളിൽ മനുഷ്യചിത്തത്തിന്റെ പ്രവണതകളെ അതിസൂക്ഷ്മമായി ചിത്രണംചെയ്തിട്ടുണ്ടെന്നുള്ള വസ്തുത സർവ്വാത്മനാ സമ്മതിക്കുന്നതിനോടുകൂടി, ‘ഇത്രയ്ക്കു വേണ്ടായിരുന്നു’ എന്നുകൂടി പറയാതിരിക്കാൻ നിവൃത്തിയില്ല. ‘ചങ്ങാതി’ എന്ന കഥാസമാഹാരത്തിലെ ‘സാഹോദര്യം’ എന്ന കഥ വായിച്ചു നോക്കുക. ആ നിലയിൽ ഉള്ള മധ്യവയസ്കനും കുട്ടനും തമ്മിൽ ആ മാതിരിയുള്ള ‘ഒരു സാഹോദര്യം’ അതിവിചിത്രമായ ‘ഒരു സഹോദരബന്ധം’ ഉണ്ടായേക്കാവുന്നതുതന്നെ. പക്ഷേ അതു വിളിച്ചുപറഞ്ഞതു കൊണ്ടുള്ള പ്രയോജനം? ആവോ ആർക്കറിയാം? ഫ്രായിഡിനു് അറിയാമായിരിക്കാം. ഏ. ബാലകൃഷ്ണപിള്ള അവർകൾക്കും അറിയാമായിരിക്കാം—തകഴിക്കും അറിയാമായിരിക്കാം—സാധാരണ ജനതയ്ക്കു നിശ്ചയമില്ല. ചങ്ങാതികൾ, പുതുമലർ, അടിയൊഴുക്കുകൾ, പരമാർത്ഥങ്ങൾ, നിത്യകന്യക—ഇങ്ങനെ പലേ കഥാസമാഹാരങ്ങൾ അദ്ദേഹം കൈരളിക്കു നൽകിയിട്ടുണ്ടു്.

മറ്റൊരു സരസകാഥികനാണു് കേശവദേവ്, ജാതിവ്യത്യാസം, സാമ്പത്തികമായ അസമത്വം, രാഷ്ട്രീയമായ അടിമത്തം എന്നിങ്ങനെ കേരളീയരെ വ്യഥിതരാക്കുന്ന പല സംഗതികളും കേരളത്തിലുണ്ടു്. അവയിൽ ആദ്യത്തെ രണ്ടു കാര്യങ്ങളുമാണു് കേശവദേവിന്റെ ഹൃദയത്തെ കൂടുതലായി സ്പർശിച്ചിട്ടുള്ളതു്. നായരായി ജനിച്ചു; എന്നാൽ ആ പേരു പോലും പറവാൻ അദ്ദേഹത്തിനിഷ്ടമില്ല. നിങ്ങളുടെ ജാതി എന്തെന്നു ചോദിച്ചാൽ ‘മനുഷ്യജാതി’ എന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടി. തൊഴിലാളികളുടെ സംഘത്തിൽ ഒരാളല്ല അദ്ദേഹം; എന്നാലും അവരുടെ യാതനകൾ അദ്ദേഹത്തിനറിയാവുന്നിടത്തോളം മറ്റാരും അറിഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റ് സംഘത്തിലെ അംഗമാണെന്നും തോന്നുന്നില്ല. എന്നാൽ കമ്മ്യൂണിസ്റ്റ്കാരെന്നു് അഭിമാനിക്കുന്ന പലരേയുംകാൾ മാർഷ്യൻഗ്രന്ഥങ്ങൾ അദ്ദേഹം വായിച്ചിട്ടുണ്ടു്. ഉന്നതവിദ്യാഭ്യസം ചെയ്തിട്ടില്ലെങ്കിലും അഭ്യസ്തവിദ്യന്മാർക്കു പലർക്കും കാണ്മാനില്ലാത്ത ഭാഷാപരിചയവും വാഗ്മിതയും നാം അദ്ദേഹത്തിൽ കാണുന്നു. ഭംഗിയായി സംസാരിക്കും; വികാരാവേശത്തോടുകൂടി സംസാരിക്കും. പ്രതിപക്ഷബഹുമാനംപോലും ചിലപ്പോൾ വികാരാവേശത്തിൽ ഒഴുകിപ്പോയെന്നുവരാം. എന്നാൽ അദ്ദേഹത്തിനു് ആരോടും വിരോധമില്ല. അസമത്വം, ദാരിദ്ര്യം, ദാസ്യം ഇവയാണു് അദ്ദേഹത്തിന്റെ നിതാന്തശത്രുക്കൾ. അവയോടാണു് അദ്ദേഹത്തിന്റെ പോരാട്ടം.

കലാസൗന്ദര്യം നശിപ്പിക്കാതെ, സഭ്യതയുടെ സീമയെ ഉല്ലംഘിക്കാതെ, കേരളത്തിലെ സാമ്പത്തികദുരവസ്ഥകളേയും കുടുംബജീവിതത്തേയും ചിത്രത്തിലെന്നപോലെ പരിസ്ഫുടമായി കാണിച്ചുതരുന്ന ഒരു വിദഗ്ദ്ധശില്പിയാണു് കേശവദേവ്. സാധാരണജീവിക്കും ഹൃദയമുണ്ടു്; അവരുടെ ജീവിതത്തിലും സൗന്ദര്യമുണ്ടു് എന്നുള്ള ബോധം അദ്ദേഹത്തിന്റെ കഥകൾ വായിക്കുന്ന ഏവനും ഉണ്ടാകാതിരിക്കയില്ല. വൈരൂപ്യത്തിലും സൗന്ദര്യം കാണ്മാൻ—ഒരു സംഗീതാത്മകമായ പ്രതിഭ കാണ്മാൻ—അദ്ദേഹത്തിന്റെ കഴിവുണ്ടു്. അതാണു് ഒരു കലാകാരനുണ്ടായിരിക്കേണ്ട പ്രധാന ഗുണം. ആത്മാർത്ഥത, വിശാലമായ സഹാനുഭൂതി, സൗന്ദര്യാവബോധം, വാക്‍ചിത്രനിർമ്മാണചാതുരി, നിയന്ത്രണാധീനമായ ഭാവന ഇത്യാദി സകല ഗുണങ്ങളും കേശവദേവിന്റെ കഥകൾക്കുണ്ടു്. അന്നത്തെ നാടകം, നാടകകൃത്തു്, നടി, പ്രവാഹം, ഓടയിൽനിന്നു്, ജീവിതചക്രം, ദീനാമ്മ ഇവയാണു് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.

വൈക്കം മുഹമ്മദുബഷീർ

അനർഘനിമിഷം, ജന്മദിനം, കഥാബീജം, പ്രേമലേഖനം, ബാല്യകാലസഖി ഇങ്ങനെ അനേകം സരസകൃതികൾ ഈ യുവാവു് ഭാഷയ്ക്കു നല്കീട്ടുണ്ടു്. ബഷീറിന്റെ കഥകൾക്കു് തകഴിയുടേയോ കേശവദേവിന്റേയോ കൃതികൾക്കുള്ളതുപോലുള്ള വ്യാപ്തിയില്ല. ദാരിദ്ര്യത്തിന്റെ പരിദേവനമാണു് അദ്ദേഹത്തിന്റെ മിക്ക കഥകളിലും നാം കേൾക്കുന്നതു്. അവ വായിച്ചുതീർന്നാൽ, പിന്നെ മനസ്സിൽ നിന്നു മാഞ്ഞുപോകുന്നകാര്യം പ്രയാസവുമാണു്. ചെറിയ ചെറിയ ശക്തിയേറിയ വാക്യങ്ങൾ, വികാരാഗ്നിയിൽ ചുട്ടുപഴുത്ത കനകശലാകകൾപോലെ ഇടയ്ക്കിടയ്ക്കു കാണാം. ഭാവനയുടെ കടിഞ്ഞാണു് ചിലപ്പോഴെന്നല്ല പലപ്പോഴും കൈയിൽനിന്നു വിട്ടുപോയെന്നു വരാം. അത്രയ്ക്കു ദീപ്രമാണു് വികാരാഗ്നി. അത്തരം നിയന്ത്രിതമായ ഭാവന കലാസൗന്ദര്യത്തെ ചില ദിക്കിലൊക്കെ നശിപ്പിച്ചിട്ടുമുണ്ടായിരിക്കും എന്നാൽ അതു് അപൂർവ്വമാണു്. “ദുഃഖത്തിന്റെ തീച്ചൂളയിൽ വെന്തു പൊരിയുന്ന” ഒരു മനുഷ്യാത്മാവിന്റെ രോദനമാണു് നാം ആ കഥകളിൽ കേൾക്കുന്നതു്. അവ നമ്മുടെ ഹൃദയങ്ങളെ ദ്രവിപ്പിക്കുന്നു. മധുരമായ ശോകാത്മകത്വം. എന്നാൽ കാഥികൻ അതിന്നു നിശ്ശേഷം വഴങ്ങുന്നോ? ഇല്ല. അതിനോടു് നിരന്തരം പോരാട്ടം നടത്തുന്നു.

പൊറ്റക്കാടു്

തകഴി മനുഷ്യജീവിയുടെ ചേതനയ്ക്കു കീഴിൽ തങ്ങിക്കിടക്കുന്ന ദുർവ്വാസനകളെ ഓരോന്നായി പൊതുജനസമക്ഷം നിരത്തുന്നു; കേശവദേവു് കേരളീയ ജനതയുടെ ജീവിതത്തെ തന്മയത്വത്തോടും കലാഭംഗിക്കു കോട്ടം വരുത്താതേയും ചിത്രീകരിക്കുന്നു. പൊറ്റക്കാടിന്റെ പ്രവർത്തനമണ്ഡലം കുറേക്കൂടി വിപുലമാണു്. ശ്രീമാൻ ഗുപ്തൻനായർ പറഞ്ഞിട്ടുള്ളതുപോലെ “അദ്ദേഹത്തിന്റെ കഥകളിൽ എട്ടൊൻപതെണ്ണം അടുപ്പിച്ചു വായിച്ചാൽ പല നാടുകളിലും സഞ്ചരിച്ചു് പല പുതിയ ആളുകളേയും പരിചയപ്പെട്ടു മടങ്ങുന്ന ഒരു പ്രതീതി നമുക്കുണ്ടാവും. എന്തു വിവിധങ്ങളായ രംഗങ്ങളാണു് ഈ കഥകളിൽക്കൂടി നാം കാണുന്നതു്. ഒന്നു് കാശിയിലുള്ള ഒരു സത്രത്തിൽ വച്ചാണു നടക്കുന്നതെങ്കിൽ മറ്റൊന്നും ബാംബെയിലെ ചോവർബസാറിന്റെ ഇടുങ്ങിയ റോഡുകളിലൊന്നിലാണു്. ഇനിയൊന്നു് ചോട്ടാ നാഗപ്പൂരിലെ കല്ക്കരിഖനിയിലാണു്.”

രംഗം എവിടെയായിരുന്നാലും ശരി, മനുഷ്യപ്രകൃതി—അല്ല—അതിന്റെ നിഷ്ഠൂരവും അനുകമ്പനീയവും പരിഹാസ്യവും ആയ വശങ്ങൾ മാത്രമായിരിക്കും അദ്ദേഹത്തിന്റെ തൂലികയ്ക്കു വിധേയമാകുന്നതു് പൊറ്റക്കാടും ചിലപ്പോൾ സഭ്യതയുടെ സീമയെ അതിലംഘിക്കുന്നതായി നമുക്കു കാണാം. എന്നാൽ മനുഷ്യനെ വേദനിപ്പിച്ചു് അതിൽ നിന്നു് ഒരു രസം അനുഭവിക്കണമെന്നുള്ള മനോഭാവത്തിൽ നിന്നല്ല, മനുഷ്യരാശിയോടുള്ള വിശാലമായ സ്നേഹത്തിൽ നിന്നു്—പീഡിതജനങ്ങളോടുള്ള സഹാനുഭൂതിയിൽ നിന്നു്—ജന്മമെടുത്തിട്ടുള്ളവയാണു് മിക്ക കഥകളും. സാമാന്യത്തിലധികം ദീർഘിച്ചു പോകുന്നു എന്നുള്ളതാണു് അദ്ദേഹത്തിന്റെ കഥകൾക്കുള്ള പ്രധാന ദൂഷ്യം. നീണ്ടു നീണ്ട വർണ്ണനകളാണു് ഈ ദൈർഘ്യത്തിനു കാരണം. പൊറ്റക്കാടു് മനുഷ്യസ്നേഹിയാണു്; അവരുടെ ചാപല്യങ്ങളെ ചിലപ്പോൾ നിർദ്ദയം ചിത്രീകരിക്കുന്നു; ചിലപ്പോൾ പരിഹാസത്തിൽ പൊതിഞ്ഞു് അവയെ നമ്മുടെ മുമ്പിൽ നിർത്തുന്നു. എന്നാൽ ഈ ചാപല്യങ്ങൾ ഒഴിഞ്ഞു് മനുഷ്യസമുദായത്തിനു് ഒരു സുവർണ്ണദശവന്നാൽ കൊള്ളാമെന്നു് അദ്ദേഹത്തിനാഗ്രഹമുണ്ടു്. കാല്പനിക പ്രസ്ഥാനത്തിൽ നിന്നു് ഒരു കാൽ ഇപ്പോഴും അദ്ദേഹം എടുത്തിട്ടുള്ളതായി തോന്നുന്നില്ല. അതിനാൽ ആയിരിക്കണം എം. എസു്. ദേവദാസ്, ‘ശ്രീ. പൊറ്റക്കാടു് ഇപ്പോഴും ഇരിക്കുന്നതു് വെണ്ണക്കല്ലുകൊണ്ടുണ്ടാക്കിയ ഒരു ഉപരിതലത്തിൽത്തന്നെയാണു്’ എന്നു് പ്രസ്താവിക്കാൻ ഇടയായതു്. ജലതരംഗം, മണിമാളിക, നിശാഗന്ധി, ചന്ദ്രകാന്ത, രാജമല്ലി, പുള്ളിമാൻ, അച്ഛൻ, നാടൻപ്രേമം ഇവയത്രേ പ്രധാന കഥാസമാഹാരങ്ങൾ.

പൊൻകുന്നം വർക്കി

ഒരു കമ്മ്യൂണിസ്റ്റ് പ്രചാരകന്റെ മട്ടു് മി: വർക്കിയുടെ കഥകളിൽ കാണുന്നു. സാമുദായികമായും ധാർമ്മികമായും രാഷ്ട്രീയമായും ജനങ്ങൾ അനുഭവിക്കുന്ന അസമതകളെ അദ്ദേഹം കാണുന്നുണ്ടു്; അവയെ വെറുക്കുകയും ചെയ്യുന്നു. എന്നാൽ അവയെ കഥാരൂപേണ പ്രകാശിപ്പിക്കണമെങ്കിൽ കലാബോധം കൂടിയേ തീരൂ. വികാരതൈക്ഷ്ണ്യം കൊണ്ടു് ആളുകളെ തല്ക്കാലം ഇളക്കി മറിക്കാൻ സാധിച്ചുവെന്നു വരാം; എന്നാൽ ഏകീകൃതമായ മനോമുദ്രണം സാധിക്കയില്ല—അതാണു് ചെറുകഥകൾക്കു് അവശ്യം ഉണ്ടായിരിക്കേണ്ട ഏകഗുണം. അതു് വർക്കിയുടെ ചെറുകഥകൾക്കില്ല. അനിയന്ത്രിതമായ ഭാവാവേശം—കടിഞ്ഞാണിടാത്ത ഭാവന—അതാണു് അദ്ദേഹത്തിന്റെ പ്രധാന ദൂഷ്യം. അണിയറ, ആരാമം, പൂജ, ഹൃദയനാദം, ഏഴകൾ, വികാരസദനം, പ്രേമവിപ്ലവം, നിവേദനം, തിരുമുൽക്കാഴ്ച ഇവയത്രേ പ്രസിദ്ധ കഥകൾ.

നാഗവള്ളി ആർ. എസു്. കുറുപ്പു്

നെടുവീർപ്പുകൾ, മിന്നാമിനുങ്ങുകൾ മുതലായി രണ്ടു മൂന്നു കൃതികൾ ഞാൻ വായിച്ചു നോക്കീട്ടുണ്ടു്. കഥകളിൽ ചിലതു് അനുകരണങ്ങളാണു്, ഗ്രന്ഥകാരൻ തന്നെ പറഞ്ഞിട്ടുമുണ്ടു്. മിക്ക കഥകളും വായിക്കാൻ കൊള്ളാവുന്നവയും “നിങ്ങളുടെ ചുറ്റും പരന്നു കിടക്കുന്ന ലോകത്തിന്റെ ജ്ഞാതങ്ങളും അജ്ഞാതങ്ങളുമായ പരമാർത്ഥങ്ങളെ ശക്തിയും ഓജസ്സുമുള്ള വാചകങ്ങളിൽ വരച്ചു കാണിച്ചു വ്യാഖ്യാനിക്കുന്നവയുമാണു്.”

നാടകങ്ങൾ

ചെറുകഥകളെ സംബന്ധിച്ചിടത്തോളം നമ്മുടെ സാഹിത്യം ശോഭനമായ നിലയിൽ എത്തീട്ടുണ്ടെങ്കിൽ, നാടകത്തെ സംബന്ധിച്ചുള്ള അവസ്ഥ നേരെ വിപരീതമാണു്. നാടകക്കമ്പനിക്കാരുടെ സംഖ്യ വർദ്ധിച്ചതുകൊണ്ടോ എന്തോ? നാടകം എന്ന പേരിൽ തെരുതെരെ പുസ്തകങ്ങൾ ഇറങ്ങിക്കൊണ്ടേയിരിക്കുന്നു. അവയിൽ ലക്ഷണമൊത്തതു് ഒന്നോ രണ്ടോ എങ്കിലും ഉണ്ടോ? ഇല്ലെന്നാണു തോന്നുന്നതു്. പ്രാചീനരീതി അവലംബിച്ചു് പരമേശ്വരയ്യരുടെ ‘അംബാ’, ഡാക്ടർ ഗോദവർമ്മയുടെ ‘കാദംബരി’ എന്ന രണ്ടു സ്വതന്ത്രകൃതികൾ ഉണ്ടായിട്ടുണ്ടു്. അവ വായിക്കാൻ കൊള്ളാവുന്നതുതന്നെ. ഇന്നത്തെ രുചിക്കു് അഭിനയയോഗ്യമാണോ എന്നു സംശയമാണു്. ആധുനിക സമ്പ്രദായത്തിലുള്ള നാടകങ്ങൾ ആണു് നമ്മുടെ ഇന്നത്തെ ആവശ്യം. പാശ്ചാത്യ നാട്യകാരന്മാരുടെ കൂട്ടത്തിൽ മീറ്റർ ലിംക്, ഇബ്സൻ, ചെക്കോവു്, സ്റ്റിറിൻഡ് ബർഗ്ഗ്, ബർണാഡ്ഷാ എന്നിങ്ങനെ പലേ പ്രസിദ്ധ നാമങ്ങൾ പറവാനുണ്ടു്. ഭാരതീയരിൽ ഡി. എൽ. റായി, ഘോഷ്, ശരച്ചന്ദ്രൻ, രവീന്ദ്രനാഥടാഗൂർ എന്നിവർ പ്രസിദ്ധന്മാരാണു്.

പാശ്ചാത്യ മതപ്രകാരം ആധുനിക നാടകങ്ങൾക്കു് അവശ്യം ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ ചുവടേ ചേർക്കുന്നു. [1]

  1. “നാടകത്തിന്റെ വിഷയം നമ്മുടെ ദേശത്തുനിന്നും കാലത്തുനിന്നും വിദൂരസ്ഥമായിരിക്കാൻ പാടില്ല.” പ്രഖ്യാത വിഷയങ്ങൾക്കു ഇനി സ്ഥാനമില്ലെന്നു് അർത്ഥം. ഭാരതീയർ ഇപ്പോൾ ആ നിലയിൽ എത്തീട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു. നമുക്കു് ചരിത്രപുരുഷന്മാരോടുള്ള ബഹുമാനം ഇനിയും നശിച്ചു കഴിഞ്ഞിട്ടില്ല. രാമൻ, കൃഷ്ണൻ മുതലായ ഐതിഹാസിക പുരുഷന്മാരെപ്പറ്റിയാണെങ്കിൽ, അവർ നമുക്കു പ്രാതിരൂപസത്തകളായി ഇന്നും ജീവിക്കുന്നു.
  2. നിത്യദൈനന്ദിനജീവിതത്തിൽ നിന്നേ ഇതിവൃത്തങ്ങൾ എടുക്കാവൂ എന്നു വന്നതിനോടുകൂടി, കായിക ക്രിയാംശത്തിനെക്കാൾ മാനസിക പ്രയത്നങ്ങൾക്കുപ്രാധാന്യം സിദ്ധിച്ചു. അതായതു് പുരാതനനാടകങ്ങൾ കായികയത്നങ്ങളെ ചിത്രീകരിക്കുമ്പോൾ ആധുനിക നാടകങ്ങൾ ആശയങ്ങളെ അഥവാ ചിന്തകളെ പ്രകാശിപ്പിക്കുന്നു.
  3. ഈ ആശയങ്ങൾ മാമൂലുകളുടേയും ആചാരങ്ങളുടേയും സാധുത്വത്തെ പ്രശ്നം ചെയ്യുന്നവയായി ഭവിച്ചു. അങ്ങനെ മുമ്പു വർജ്ജ്യമായി ഗണിക്കപ്പെടുന്ന സംഗതികൾ ഇപ്പോൾ പ്രയോഗയോഗ്യങ്ങളായി ഗണിക്കപ്പെട്ടു.
  4. പഴയ നാടകം ചലനാത്മകമാണെങ്കിൽ ആധുനിക നാടകം ചലനരഹിതമാണു്. സംഭവങ്ങളെ വിവരിക്കുന്നതിനു പകരം ആശയങ്ങളെ പ്രതിപാദിക്കുന്നതു നിമിത്തമാണു് ഈ വ്യത്യാസം വന്നുചേർന്നതു്. ഇത്തരം നാടകങ്ങൾ ഇന്നത്തെ മലയാളികൾക്കു് രുചിക്കാതെ വരുന്നതിനുള്ള കാരണവും അതുതന്നെ.
  5. മാനസിക വ്യാപാരങ്ങളേയും മാനസിക ദ്വന്ദ്വത്തേയും സാധാരണ വാക്കുകൾ കൊണ്ടു് പ്രകാശിപ്പിക്കാൻ നിർവാഹമില്ലാത്തതിനാൽ പ്രതിരൂപങ്ങൾ നടപ്പിൽ വന്നു. ഇങ്ങനെ ചിഹ്നരൂപമായ പ്രതിപാദനം ക്രമേണ ഭാവാവിഷ്കരണാത്മകപ്രസ്ഥാനത്തിലേയ്ക്കു വഴി തെളിച്ചു.
  6. മാനസിക വ്യാപാരങ്ങൾക്കു പ്രാധാന്യം സിദ്ധിച്ചപ്പോൾ, നാടകീയ വ്യക്തികളുടെ സ്ഥാനത്തു് പുരുഷൻ സ്ത്രീ എന്നീ പേരുകൾ മാത്രമായിത്തുടങ്ങി. അദൃശ്യശക്തികളേയും നാടകകർത്താക്കൾ കഥാപാത്രങ്ങളാക്കിത്തുടങ്ങി.
  7. നാടകരചനയിൽ പുതിയ സാങ്കേതിക മാർഗ്ഗങ്ങൾ ഏർപ്പെട്ടു.

ഈ വ്യത്യാസങ്ങൾ എല്ലാം വരുത്തി ഒരു നാടകം നിർമ്മിക്കുന്ന പക്ഷം മലയാളികളുടെ ഇന്നത്തെ നിലയ്ക്കു പ്രചാരം സിദ്ധിക്കുമോ എന്നു സംശയമാണു്. ക്രമികമായ വ്യതിയാനമാണു് ഉത്തമമെന്നു് എനിക്കു തോന്നുന്നു.

ഭാവാവിഷ്കരണനാടകങ്ങളിൽ ജീവിതത്തിലെ നഗ്നയാഥാർത്ഥ്യങ്ങളാണു് നാടകനിർമ്മിതിക്കുള്ള അസംസ്കൃതസാധനങ്ങൾ. എന്നാൽ നാട്യകാരന്മാർ അവയെ അപ്പാടെ സ്വീകരിക്കാതെ,അവയെ അപ്പാടെ മഥിച്ചു് അന്തസ്സാരനവനീതത്തെ മാത്രം എടുക്കുന്നു. അങ്ങനെ ചെയ്യുന്നതിനാൽ നാടകം ഒരു നാട്ടിനേയോ കാലത്തേയോ ജനതയേയോ ചിത്രീകരിക്കാതെ മനുഷ്യലോകത്തെ ചിത്രണംചെയ്യുന്നുവെന്നു പറയാം. സർവ്വലോകസാധാരണങ്ങളായ സ്ഥായീഭാവങ്ങൾക്കു് കാലദേശാദിപരിമിതികളൊന്നുമില്ലല്ലോ. ഭാവപ്രധാനങ്ങളായതിനാൽ ദുഷ്യന്തനും ശകുന്തളയും ഒന്നുമായിരിക്കയില്ല. പാത്രങ്ങൾ—അവ വ്യക്തികളുടെയല്ല, വർഗ്ഗത്തിന്റെ പ്രാതിനിധ്യമാണു് വഹിക്കുന്നതു്. പാത്രങ്ങളുടെ ക്രിയകൾ അവയുടെ മാനസികദശകളെ പരിസ്ഫുരിപ്പിക്കുന്നതിനുള്ള പശ്ചാത്തലം മാത്രമായിരിക്കും. ശിഥിലവും ക്രമരഹിതവുമായിരിക്കും ഭാഷണം. ഈ മാതിരി നാടകം കാണുമ്പോൾ നാം യഥാർത്ഥലോകത്തിൽ നിന്നു് ഏതോ ഒരു അഭൗമലോകത്തിലേയ്ക്കു താനെ ഉയരുന്നു.

ഭാവാവിഷ്കരണാത്മകനാടകങ്ങൾ ആവിർഭവിക്കുന്നതിനു് നാം ഇനിയും ഒട്ടു വളരെക്കാലം കാത്തിരിക്കാതെ തരമില്ല. പുതിയ സാങ്കേതികമാർഗ്ഗത്തെ അവലംബിച്ചു് സമുദായത്തിലെ ജീവൽപ്രശ്നങ്ങളെ ചിത്രീകരിക്കുന്ന നാടകങ്ങൾ നിർമ്മിക്കയാണു് നാം ആദ്യമായി ചെയ്യേണ്ടതു്. മുഖം, പ്രതിമുഖം, ഗർഭം, വിമർശം, നിർവ്വഹണം എന്നിങ്ങനെ അഞ്ചു സന്ധികൾ പ്രാചീന സംസ്കൃതനാടകങ്ങളിൽ കാണാം. പാശ്ചാത്യർ വിവൃതി, സന്ദേഹം, നിർവഹണം എന്നിങ്ങനെ മൂന്നെണ്ണമേ സ്വീകരിക്കാറുള്ളു. ഹൈന്ദവനാട്യകാരന്മാർ യവനരുടെ സ്ഥലകാലക്രിയൈക്യങ്ങളിൽ ക്രിയൈക്യം മാത്രമേ അംഗീകരിച്ചിരുന്നുള്ളു. എന്നാൽ ഒരു അങ്കത്തിൽ ഒരു ദിവസം ഒരേ സ്ഥലത്തുവച്ചു നടന്ന സംഭവമേ വർണ്ണിക്കാവൂ എന്നു നിർബന്ധമുണ്ടായിരുന്നു. ഭാസനെ ഒഴിച്ചു് മറ്റാരും ദുഃഖപര്യവസായികളായ കഥകൾ രചിച്ചിട്ടുമില്ല. ഇതിവൃത്തം ഖ്യാതമോ സങ്കല്പിതമോ ആകാമായിരുന്നു. എന്നാൽ നായികാനായകന്മാർക്കു് ഇന്നിന്ന വിശിഷ്ടലക്ഷണങ്ങൾ ഉണ്ടായിരിക്കണമെന്നും നിർബന്ധമുണ്ടായിരുന്നു. പാശ്ചാത്യനാട്യകാരൻ ഇക്കാര്യങ്ങളിൽ പൗരസ്ത്യരിൽനിന്നു വ്യത്യസ്തമായ ഒരു മാർഗ്ഗമാണു സ്വീകരിച്ചിരുന്നതു്.

നാട്യകരചനയുടെ സാങ്കേതികാംശത്തിനു വലുതായ മാറ്റങ്ങൾ ആദ്യമായി വരുത്തിയതു് ഇബ്സൻ ആയിരുന്നു. വിവൃതിസന്ധിയിൽ, പാത്രങ്ങളുടെ സ്ഥിതിയെ വിവരിക്കുക, സന്ദേഹസന്ധിയിൽ ആ സ്ഥിതിയിൽനിന്നുണ്ടാവുന്ന സംഭവങ്ങളെ വർണ്ണിക്കുക, നിർവ്വഹണത്തിൽ പ്രസ്തുത സംഭവങ്ങളുടെ പരിണതി വർണ്ണിക്കുക ഇതായിരുന്നു പഴയ ചടങ്ങു്. ഇബ്സനാകട്ടെ സന്ദേഹസന്ധിയുടെ അവസാനത്തിലോ, നിർവഹണസന്ധിയുടെ ആരംഭത്തിലോ കഥ തുടങ്ങിയിട്ടു് അതീതസംഭവങ്ങളേയും ചരിത്രത്തേയും സംഭാഷണം മുഖേന പ്രകാശിപ്പിക്കുന്ന യവനരീതി നടപ്പിൽ വരുത്തി. ആത്മഗതങ്ങൾ, സ്വഗതങ്ങൾ ഇവയെ അദ്ദേഹം നിശ്ശേഷം ഉപേക്ഷിച്ചു. ഈ പരിഷ്കാരങ്ങൾ നമുക്കും സ്വാഗതാർഹമാണു്.

നമ്മുടെ നാട്യകാരന്മാർക്കു് അങ്കവിഭാഗം ചെയ്‍വാൻ പോലും പരിചയമില്ല. നാട്യം ഒരു കലയാണു്. ഓരോ കലയ്ക്കും ഓരോ സാങ്കേതികമാർഗ്ഗം ഉണ്ടായിരിക്കും. അതു നിശ്ചയമില്ലാതെ കുറെ രംഗങ്ങളും സംഭാഷണങ്ങളും എഴുതിക്കൂട്ടിയാൽ നാടകമായെന്നാണു് മലയാളികളുടെ ധാരണ. ഇപ്പോൾ നല്ല നാടകങ്ങൾ ചിലതുള്ളതു് തർജ്ജമകളാണു്. ഡി. എൽ. റായിയുടെ മിക്ക നാടകങ്ങളും തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ടു്. ഘോഷിന്റെ ഒന്നു രണ്ടു കൃതികൾക്കു മാത്രമേ തർജ്ജമ കണ്ടിട്ടുള്ളു. ശരച്ചന്ദ്രന്റെ രമ മലയാളത്തിൽ വന്നിട്ടുണ്ടു്. പാശ്ചാത്യകൃതികളിൽ നാലഞ്ചു നല്ല നാടകങ്ങൾ തർജ്ജമ ചെയ്തുകഴിഞ്ഞിരിക്കുന്നു. ഞാൻ തന്നെഷില്ലരുടേയും ലേസിംഗിന്റേയും ഓരോ കൃതികളും മീറ്റർ ലിങ്കിന്റെ ബീയാറ്റ്റീസും ഇബ്സന്റെ സമുദായസ്തംഭങ്ങളും ഭാഷയിലേയ്ക്കു് പരിവർത്തനം ചെയ്തിട്ടുണ്ടു്. മി. ഏ. കെ. ഗോപാലപിള്ളയും മി. ഏ. ബാലകൃഷ്ണപിള്ളയും ചേർന്നെഴുതിയ ‘പ്രേതങ്ങളും’ സി. നാരായണപിള്ള അവർകളുടെ ‘മുല്ലയ്ക്കൽ ഭവനവും’ ഇബ്സന്റെ തർജ്ജമകളാകുന്നു. എൻ. കൃഷ്ണപിള്ള അവർകളുടെ ഭഗ്നഭവനവും ‘കന്യക’യും ഇബ്സന്റെ സാങ്കേതികമാർഗ്ഗം അവലംബിച്ചു രചിക്കപ്പെട്ട സ്വതന്ത്രകൃതികളാണു്.

ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന മറ്റു നാട്യപ്രബന്ധങ്ങൾ ഈ. വി-യുടെ രാജാകേശവദാസൻ, വിസ്മൃതി, ഇരവിക്കുട്ടിപ്പിള്ള, ബി. ഏ, മായാവി, മായാമാനുഷൻ ഇവയും എൻ. പി. ചെല്ലപ്പൻനായരുടെ കർണ്ണൻ, പ്രേമവൈചിത്ര്യം, ശശികല, ലഫ്ടനന്റു നാണി ഇവയും, വി. നീലകണ്ഠപ്പിള്ളയുടെ ഇരവിക്കുട്ടിപ്പിള്ള, വേലുത്തമ്പിദളവാ ഇവയും കൈനിക്കര പത്മനാഭപ്പിള്ളയുടെ വേലുത്തമ്പി ദളവയും, കൈനിക്കര കുമാരപ്പിള്ളയുടെ മോഹവും മുക്തിയും, സി. മാധവൻപിള്ളയുടെ യാചകമോഹിനി, സ്ത്രീധർമ്മം ഇവയും, റ്റി. എൻ. ഗോപിനാഥൻനായരുടെ നിലാവും നിഴലും, പൂക്കാരി, തകർന്ന മുരളി ഇത്യാദിയും, കെ. രാമകൃഷ്ണപിള്ളയുടെ നിഴലുകളും, വേലുപ്പിള്ളശാസ്ത്രിയുടെ വിലാസലീലയും, മുൻഷി പരമുപിള്ളയുടെ രണ്ടുമൂന്നു നാടകങ്ങളുമാണു്. ഡാക്ടർ സി. അച്യുതമേനോൻ ഭാഷയെ നിരന്തരം പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശസ്ത പണ്ഡിതനാണു്. അദ്ദേഹവും പുത്തിരിയങ്കം, കോമൻനായർ, തച്ചോളി ചന്തു, പുഞ്ചിരി മുതലായ മനോഹരങ്ങളായ പ്രഹസനങ്ങൾ രചിച്ചിട്ടുണ്ടു്. ‘കാളീപൂജ’ ‘വടക്കൻ പാട്ടുകൾ’ ഇവയേ സംബന്ധിച്ചു് അദ്ദേഹം പ്രസിദ്ധപ്പെടുത്തീട്ടുള്ള വിപുല ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിനും ഗവേഷണപാടവത്തിനും നികഷോപലങ്ങളായി വിളങ്ങുന്നു. കൂടുതൽ വിവരങ്ങൾ താമസിയാതെ പുറപ്പെടുന്ന അനുബന്ധത്തിൽ ചേർക്കുന്നതാണു്.

നിരൂപണം

അടുത്ത കാലംവരെ നിരൂപണം എന്നുവച്ചാൽ കൃതികളിലേ വാക്യശുദ്ധി, ആശയശുദ്ധി, അലങ്കാരങ്ങളുടെ ഔചിത്യം ഇവയുടെ പരിശോധനമാത്രമായിരുന്നു. പ്രസിദ്ധനിരൂപകന്മാരായ കെ. രാമകൃഷ്ണപിള്ള, പി. കെ. നാരായണപിള്ള മുതലായവരെല്ലാം നിരൂപണം ചെയ്തുവന്നതു് ആ രീതിയിലായിരുന്നു. ഒരു ഗ്രന്ഥം വായിക്കാൻ കൊള്ളാവുന്നതാണോ അല്ലയോ എന്നു് മധ്യസ്ഥന്റെ നിലയിൽ നിന്നുകൊണ്ടു ചെയ്യുന്ന വിമർശമാണു് നമുക്കു വേണ്ടതു്. ഒരു ഗ്രന്ഥം വായിക്കുമ്പോൾ ഒരു മാതൃകാ സഹൃദയനു് എന്തഭിപ്രായമാണു് ഉണ്ടാവുന്നതെന്നു് വായനക്കാരെ ധരിപ്പിക്കുന്നതിനായിരിക്കണം സമാലോചകന്റെ യത്നം. അങ്ങനെ വരുമ്പോൾ, സ്വാഭിപ്രായങ്ങളിൽ ചിലതിനെ അയാൾക്കു് അടക്കി നിർത്തേണ്ടതായി വരും. അതിനുള്ള ശക്തി ആരിലാണോ സമഗ്രമായിരിക്കുന്നതു് അയാളാണു് ഉത്തമ നിരൂപകൻ.

ഒരു ഗ്രന്ഥത്തെ രണ്ടു വിധത്തിൽ വിമർശിക്കാം. ഒരു നാടകമാണു് വിമർശനത്തിനു വിഷയമെന്നു വിചാരിക്കുക. പ്രാചീനാചാര്യന്മാർ ഒരു നാടകത്തിനു് ഇന്നിന്ന ലക്ഷണങ്ങൾ വേണമെന്നു നിശ്ചയിച്ചിട്ടുണ്ടു്. ആ ലക്ഷണങ്ങൾ അതിനു യോജിച്ചിട്ടുണ്ടോ എന്നു നോക്കുക. അതായിരുന്നു അടുത്തകാലംവരെ നമ്മുടെ നാട്ടിൽ നടപ്പിൽ ഇരുന്ന നിരൂപണരീതി. അതു് ഇപ്പോൾ ആരും സ്വീകരിക്കാറില്ല. വിമർശനത്തിനു വിധേയമായിരിക്കുന്ന ഗ്രന്ഥത്തിന്റെ ഉദ്ദേശമെന്തു്? ആ ഉദ്ദേശം സാധുവോ അസാധുവോ? ഉദ്ദേശനിർവഹണാർത്ഥം പ്രയോഗിച്ചിട്ടുള്ള രചനാപ്രണാളി, ഫലായത്തമായിട്ടുണ്ടോ? ഉണ്ടെങ്കിൽ എത്രത്തോളം? രചനാപ്രണാളി കലയുടെ മൗലിക നിയമങ്ങൾക്കു് അനുരൂപമായിരിക്കുന്നോ? ഇത്യാദി പ്രശ്നങ്ങളാണു് ഇപ്പോൾ വിമർശകന്റെ മനസ്സിൽ ഉദിക്കുന്നതു്.

ഉത്തമ നിരൂപണങ്ങൾ ഇനിയും ഭാഷയിൽ ഉണ്ടാകേണ്ടതായിട്ടാണിരിക്കുന്നതു്. വ്യക്തിപരമായ നിരൂപണങ്ങളാണു് ഇപ്പോൾ അധികവും. ഇന്നത്തേ വിമർശകന്മാരുടെ കൂട്ടത്തിൽ ‘സ്നേഹപ്രവാഹകാലുഷ്യം’ തുടങ്ങിയ ആഖ്യായികകളുടേയും, നിരവധി വ്യാഖ്യാനങ്ങളുടേയും കർത്താവായ കെ. ശങ്കരപ്പിള്ള, ശങ്കുണ്ണിനായർ, കുട്ടിക്കൃഷ്ണമാരാർ, മുണ്ടശ്ശേരി, എം. പി. പാൾ, ഡി. പത്മനാഭനുണ്ണി, സി. ഐ. രാമൻനായർ, ഡാക്ടർ ഗോദവർമ്മ, ശങ്കരൻനമ്പ്യാർ, ശൂരനാട്ടു കുഞ്ഞൻപിള്ള, വേലുപ്പിള്ളശാസ്ത്രി, ഈ. വി. രാമൻനമ്പൂരി (ജ്യോതീരഥത്തിന്റേയും മറ്റും കർത്താവു്) ഏ. ബാലകൃഷ്ണപിള്ള ഇവരുടെ പേരുകൾ പ്രത്യേകം പ്രസ്താവയോഗ്യമാകുന്നു. ശങ്കുണ്ണിനായരും കുട്ടിക്കൃഷ്ണമാരാരും പലപ്പോഴായി വിജ്ഞാനപ്രദങ്ങളായ വിമർശനലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. പി. ശങ്കരൻനമ്പ്യാർ ഭാഷാത്രയപണ്ഡിതനാണു്. അദ്ദേഹം പലേ ലേഖനങ്ങൾ വഴിക്കും സാഹിത്യചരിത്ര സംഗ്രഹം വഴിക്കും തന്റെ വിമർശനപാടവം സവിശേഷം വെളിപ്പെടുത്തിയിരിക്കുന്നു. പ്രാചീന ചമ്പുക്കളോടുള്ള പക്ഷപാതത്തിനൊപ്പം പുരോഗമന പ്രതിപത്തിയും അദ്ദേഹത്തിൽ ഒരേ സമയത്തു കാണുന്നു; പ്രാചീന രീതിയും ശൈലിയും വിടാതെ പാർവ്വതീപരിണയം എന്നൊരു ചമ്പുവും രചിച്ചിട്ടുള്ളതായി ഓർക്കുന്നു.

എം. പി. പാൾ

പുരോഗമന പ്രസ്ഥാനത്തിനു പൗരോഹിത്വം വഹിക്കുന്ന ഒരു ഭാഷാഭിമാനിയാണു്. നോവൽ പ്രസ്ഥാനത്തെപ്പറ്റിയും ചെറുകഥാപ്രസ്ഥാനത്തെപ്പറ്റിയും വിപുലമായ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്.

ജോസഫ് മുണ്ടശ്ശേരി

ഒരു പ്രസംഗകാരനെന്നും നിരൂപകനെന്നും ഉള്ള നിലയിൽ വിഖ്യാതനാണു്. വിമർശം എല്ലായ്പോഴും നിഷ്പക്ഷമായിരിക്കയില്ല. തിരുവനന്തപുരത്തു വച്ചു നടന്ന ആശാൻദിനത്തിൽ ആദ്ധ്യക്ഷം വഹിച്ചുകൊണ്ടു് ചങ്ങമ്പുഴയെപ്പറ്റി കർക്കശമായി അധിക്ഷേപിച്ചെങ്കിലും, പിന്നീടു് രമണന്റെ അവതാരിക എഴുതിയപ്പോൾ കാറ്റു മറിച്ചുവീശി. അതുപോലെ ഉള്ളൂരിനെപ്പറ്റി ചെയ്തിട്ടുള്ള വിമർശം മുഴുവനും നിഷ്പക്ഷമാണോ എന്നു സംശയമാണു്. ഇങ്ങനെയൊക്കെ ഇരുന്നാലും അദ്ദേഹത്തിന്റെ അന്തരീക്ഷം, മാറ്റൊലി, മാനദണ്ഡം, കാവ്യപീഠിക എന്നിവ നിരൂപണസാഹിത്യത്തെ പോഷിപ്പിച്ചിട്ടുള്ള സദ്ഗ്രന്ഥങ്ങളാകുന്നു. കടാക്ഷം എന്ന ഒരു ചെറുകഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

ഡി. പത്മനാഭനുണ്ണി

ഒരു സാഹിത്യരസികനാണു്. കൊള്ളിമീൻ, പ്രതാപസിംഹൻ മുതലായ കഥകൾക്കു പുറമേ, ‘വിമർശവിഹാരം’ എന്ന ഗ്രന്ഥനിരൂപണാത്മകമായ ഒരു ഗ്രന്ഥവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.

ഡാക്ടർ ഗോദവർമ്മ

‘ഗോദ’ശബ്ദത്തെപ്പറ്റി, ഉള്ളൂരിനോടു് എതിരിട്ടുകൊണ്ടാണു് ഡാക്ടർ ഗോദവർമ്മ സാഹിത്യായോധനരംഗത്തിൽ ആദ്യമായി പ്രവേശിക്കുന്നതു്. പ്രതിദ്വന്ദിയെ കൊമ്പുകുത്തിക്കുന്നതിനു് അദ്ദേഹം എല്ലാ അടവുകളും പ്രയോഗിച്ചു; പക്ഷെ പരമേശ്വരയ്യർ തോല്ക്കുമോ? ഇതേവരെ തോറ്റിട്ടുണ്ടോ? അഥവാ തോറ്റാൽതന്നെയും അദ്ദേഹം തോറ്റതായി പാർഷദന്മാർ സമ്മതിക്കുമോ? എന്നാൽ ഒന്നു പറയേണ്ടതായിട്ടിരിക്കുന്നു. ‘കോതൈ’ ശബ്ദത്തിനു് കോതി മിനുക്കുന്നതിനാൽ യുവതി എന്നു് അദ്ദേഹം നിർദ്ദേശിച്ച അർത്ഥം സംഗതമല്ല, ചേരനാടൻ, ചേരരാജാവു് എന്നാണു് അതിന്റെ അർത്ഥം എന്നു് ‘മുത്തൊള്ളായിരം’ മുതലായ പ്രാചീന തമിഴ്‍കൃതികൾ വായിച്ചുനോക്കിയാൽ അറിയാം. പെണ്ണു് എന്ന അർത്ഥവും അതിനില്ലെന്നില്ല. പ്രതിഭാശാലിയും നിരന്തരവ്യവസായിയും ആയ ഡാക്ടർ ഗോദവർമ്മ പ്രബന്ധലതിക, കാദംബരി തുടങ്ങിയ പലേ വിശിഷ്ടഗ്രന്ഥങ്ങൾ ഭാഷയ്ക്കു സമ്മാനിച്ചിട്ടുണ്ടു്.

എം. ആർ. വേലുപ്പിള്ളശാസ്ത്രി ബി. ഏ.

ഒരു വിമർശകവീരനാണു്. പേരു കേട്ടാൽ ചില മഹാകവികൾക്കു പനിക്കുമായിരുന്നു. പുരോഗമനവൈരിയല്ലെങ്കിലും പുരോഗമനപ്രസ്ഥാനക്കാരോടു് അദ്ദേഹത്തിനു വലിയ കോളില്ല. പ്രേമഹോമം, പ്രബന്ധമാല്യം, ജീവിതദീപം, വിക്രമവീചി, കരുണാലയം, വിലാസലീല (നാടകം), കാൺഗ്രസ് വിജയം (നാടകം), രാധാറാണി, ബാങ്കുവിഴുങ്ങി (നോവൽ) മുതലായി അനേകം സദ്ഗ്രന്ഥങ്ങൾ അദ്ദേഹത്തിൽ നിന്നു നമുക്കു ലഭിച്ചിട്ടുണ്ടു്. 1132 കന്നിമാസത്തിൽ മരിച്ചു.

ജി. രാമൻമേനോൻ

അദ്ദേഹത്തിന്റെ നളിനീ നിരൂപണം ഉത്തമമായ നിരൂപണത്തിനു് മറ്റൊരു മാതൃകയാണു്. മിൽട്ടന്റെ Paradise Lost എന്ന കൃതിയും പറുദീസാനഷ്ടം എന്ന പേരിൽ തർജ്ജമ ചെയ്തിട്ടുണ്ടു്.

കെ. ശങ്കരമേനോൻ

കൊളത്തേരി ശങ്കരമേനോൻ ധിഷണാശാലിയായ ഒരു മഹാപണ്ഡിതനും ഭിഷഗ്വരനും ആയിരുന്നു. നിരൂപണപരമായ നിരവധി പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ടു്.

ജി. രാമകൃഷ്ണപിള്ള

ഒരു സരസകാവ്യകൃത്തും നിരൂപകനും ഗദ്യകാരനുമാകുന്നു. സ്യമന്തകം കഥകളിയും, ഉമാദേവി, പ്രതിക്രിയ മുതലായി അഞ്ചാറു് ആഖ്യായികകളും രചിച്ചിട്ടുണ്ടു്.

സി. നീലകണ്ഠപ്പണിക്കർ

നെയ്യാറ്റിൻകരത്താലൂക്കിൽപ്പെട്ട വെള്ളായണി എന്ന ദിക്കിലേ ഒരു പുരാതന ഈഴവകുടുംബത്തിലെ അംഗമായി 1064 മകരത്തിലെ തിരുവാതിര നക്ഷത്രത്തിൽ ജനിച്ചു. പിതാവായ കുമാരൻ വൈദ്യനും മാതുലനായ കൊച്ചുമായിറ്റി ആശാനും സംസ്കൃതാഭിജ്ഞന്മാരും ജ്യോതിഷം, ആയുധവിദ്യ ഇവയിൽ നിപുണന്മാരും ആയിരുന്നു. ഇംഗ്ലീഷ് വിദ്യഭ്യാസം ചെയ്തുകൊണ്ടിരുന്ന കാലത്തു തന്നെ പണിക്കർ സംസ്കൃതം അഭ്യസിച്ചുകൊണ്ടിരുന്നു എന്നു മാത്രമല്ല സുജനാനന്ദിനിയ്ക്കു ലേഖനസഹായം ചെയ്തുപോരികയും ചെയ്തു. ശ്രീ നാരായണഗുരുവിനു് പണിക്കരോടു് അളവറ്റ വാത്സല്യം ഉണ്ടായിരുന്നതിനാൽ അദ്ദേഹം വർക്കല ശിവഗിരിയിൽ താമസിച്ചു് വേദാന്തവും സംസ്കൃതവും പഠിച്ചു. മൂന്നാംഫാറം വരെ അഞ്ചുതെങ്ങിലെ സെന്റു് ജോസഫ്സ് മിഡിൽസ്ക്കൂളിലും അതിനുശേഷം തിരുവനന്തപുരം മഹാരാജാസ് ഹൈസ്ക്കൂളിലും പഠിച്ചു് മെട്രിക്കുലേഷൻ ജയിച്ചിട്ടു് കാളേജിൽ ചേർന്നു; എന്നാൽ പഠിത്തം പൂർത്തിയാകും മുമ്പു് എക്സൈസ് വകുപ്പിൽ ഒന്നാംഗ്രേഡ് പെറ്റി ആഫീസരായി നിയമിക്കപ്പെട്ടു. അന്നു് പതിനെട്ടു വയസ്സേ പ്രായം ഉണ്ടായിരുന്നുള്ളു. അതിനാലാണു് ഇൻസ്പെക്ടർ ഉദ്യോഗം നല്കപ്പെടാതിരുന്നതു്. പിന്നീടു് കുറേക്കാലം അരൂക്കുറ്റി അസിസ്റ്റന്റു എക്സൈസ് കമ്മീഷണരാഫീസിൽ ക്ലാർക്കുപണി വഹിച്ചശേഷം ഇൻസ്പെക്ടരായി നിയമിക്കപ്പെടുകയും കാര്യശേഷിയും സത്യസന്ധതയുമുള്ള ഒരു നല്ല ഉദ്യോഗസ്ഥനെന്ന പേരു സമ്പാദിക്കയും ചെയ്തു. അനന്തരം തിരുവനന്തപുരം പോർട്ടുകസ്റ്റംസ് ആഫീസറായി കുറേക്കാലം ജോലി നോക്കി. തുറമുഖത്തെ സംബന്ധിച്ച പരിഷ്കാരങ്ങൾ പലതും ചെയ്യാൻ സാധിച്ചതിനാൽ, അദ്ദേഹത്തിന്റെ പടം ട്രാവൻകൂർ ടൈംസ്, കേരളകൗമുദി, ദക്ഷിണഭാരതി മുതലായ പത്രങ്ങളിൽ, “ഈഴവരിലെ ആദ്യത്തെ എക്സൈസ് ഇൻസ്പെക്ടർ” എന്ന കുറിപ്പോടുകൂടി പ്രസിദ്ധീകരിച്ചിരുന്നു. ഈ ജോലിത്തിരക്കുകൾക്കിടയിലും പണിക്കർ കവിതകൾ എഴുതിക്കൊണ്ടിരുന്നു. ദക്ഷിണഭാരതിക്കു് അയച്ച ഒരു മംഗളപദ്യം താഴെ ചേർക്കുന്നു.

കൂട്ടാളുകൾക്കു കുതുകത്തെ വളർത്തി വിഘ്നം
കൂട്ടാതെ ബോധമകതാരിലുദിക്കുവാനായ്
കൂട്ടായിനിന്നു കുലശൈലസുതാകടാക്ഷം
കൂട്ടാർന്നു വാഴ്ക ദക്ഷിണഭാരതീ നീ.

പണിക്കർ വർക്കലെ താമസിക്കുന്ന കാലത്തു് സുപ്രസിദ്ധ പണ്ഡിതനായ പരവൂർകേശവനാശാൻ ശിവഗിരി സന്ദർശിച്ചു് സുജനാനന്ദിനിയിൽ ചേർക്കാൻ ഒരു മംഗളപദ്യം സ്വാമിയോടു് ആവശ്യപ്പെട്ടതനുസരിച്ചു് അദ്ദേഹം ചൊല്ലിയ,

നിർമ്മത്സര പ്രമോദായ
ജിയാന്നിത്യമിദം ഭുവി
പത്രമശ്വത്ഥജമിവ
സുപ്രസംഗൈരലംകൃതം

എന്ന പദ്യത്തെ മി. പണിക്കർ എഴുതി ആശാനെ ഏല്പിക്കയും ഉടൻതന്നെ,

അഭിമതഫലമെല്ലാമാസ്വദിച്ചാശ്രുവൈകാ-
തഭിനവശുഭവാർത്താമാർത്തിഹീനം പരത്തി
പ്രഭുതയൊടിടചേർന്നിപ്പത്രമെങ്ങും ചരിപ്പാൻ
വിഭു കൃപയരുളട്ടേ നിത്യവും നീതിയായി

എന്നൊരു പദ്യം സ്വന്തമായി നിർമ്മിച്ചു് സ്വാമിയേ കാണിച്ചതിൽ, അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തുവത്രേ.

അതിനോടടുത്ത കാലത്തു് ലക്ഷ്മീവിലാസം അച്ചുക്കൂടം ഉടമസ്ഥന്റെ അപേക്ഷാനുസാരം, സന്യാസീശ്വര ശതകം എന്നും, പുഷ്പബാണവിലാസം—ഒരു സ്വതന്ത്ര വിവർത്തനം—എന്നും രണ്ടു പുസ്തകങ്ങൾ രചിച്ചു. പുഷ്പബാണവിലാസത്തിലെ ഒന്നു രണ്ടു പദ്യങ്ങൾ ഉദ്ധരിക്കാം.

മാനേലുംമിഴി മാലതീമലരിനാൽ
നിർമ്മിച്ച പൂമാലയേ
മാനിച്ചൻപൊടെനിക്കു നൽകുവതിനാ-
യെഞ്ചാരെ വന്നീടവേ
ഞാനാമാലയുമോമനക്കരമതും തൊട്ടി-
ല്ലതിൻമുമ്പുതാൻ-
താനേതന്നെയഴിഞ്ഞവൾക്കു വസനം
ബന്ധിച്ചിരുന്നെങ്കിലും
ക്രുദ്ധിച്ചെന്നരികത്തുനിന്നവൾഗമി-
ച്ചീടാനൊരുങ്ങീടുമ-
ബദ്ധപ്പാടിലുമില്ല നോട്ടമബല-
യ്ക്കെന്നിൽ കവിഞ്ഞൊന്നിലും
മുഗ്ദ്ധാംഗീമണി മുക്തഹസ്തയതുതാ-
നാകാൻ തുനിഞ്ഞെങ്കിലും
ശ്രദ്ധിച്ചൊട്ടു നിജാസ്യമെന്നുടെ കവിൾ
ത്തട്ടൊന്നു തൊട്ടീടുവാൻ

ഉദ്യോഗകാലത്തു രചിക്കപ്പെട്ട പല ഖണ്ഡകൃതികളിൽ ചിലതു് ‘എന്റെ സാവിത്രിയിൽ’ കാണാം. ആശാന്റെ ‘സാവിത്രി’യിൽ നിന്നു തുലോം വിഭിന്ന പ്രകൃതിയാണു് ‘എന്റെ സാവിത്രി’. ആ കവിത പണിക്കരുടെ സ്വതന്ത്ര ചിന്താഗതിക്കും വിമർശക പടുതയ്ക്കും കവനശക്തിക്കും നികഷോപലമായിത്തിളങ്ങുന്നു. പെൻഷൻ പറ്റിയതിനു ശേഷം നിർമ്മിക്കപ്പെട്ടതാണു് നിർവാണദർശനം. ആ ഖണ്ഡകൃതി അനേകം പത്രങ്ങളുടെ സവിശേഷമായ പ്രശംസയ്ക്കു പാത്രീഭവിച്ചു.

ഇവ കൂടാതെ രാഷ്ട്രീയമായും അദ്ദേഹം കവിതകൾ എഴുതിക്കൊണ്ടിരുന്നു. അവയിൽ ഒന്നാണു് ‘വഞ്ചിനാട്ടിൽ’

പാരാതെ വൃദ്ധനൊരുവിപ്രനഹോ ഭരിച്ചൂ
പേരാർന്ന രാജ്യമിതു; മന്ത്രികൾ മൂന്നുപേരായ്
നേരേ ഭരിക്കുവതിനായ് കഴിയാതെയേഴു-
പേരായ്‍വളർന്ന നവമന്ത്രിസഭേ നമസ്തേ.
വർഗ്ഗീയചിന്ത പണമെന്നൊരു ചിന്ത പിന്നെ
സ്വർഗ്ഗത്തിനൊത്ത പദവിക്കുമതീവ വാഞ്ഛ
ഉദ്യോഗവൃന്ദമിവയൊക്കെ വെടിഞ്ഞിടാതെ-
യുദ്ദിഷ്ടമാം ഭരണമെങ്ങനെ കൈവരുത്തും?

“പദ്യശൈലിയിൽ യുക്തിവാദം ചെയ്യാൻ ഗ്രന്ഥകാരനു് അസുലഭമായ കഴിവുണ്ടെന്നും വായനക്കാരെ രസിപ്പിക്കുന്നതിനോടൊപ്പം പ്രബുദ്ധരാക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്ന ഈ എഴുത്തുകാരനു് ഭാവുകം ആശംസിച്ചുകൊളളുന്നു” എന്നും പ്രൊഫസ്സർ മുണ്ടശ്ശേരി നിർവാണദർശനത്തെപ്പറ്റി പ്രശംസിച്ചിട്ടുണ്ടു്.

മി. പണിക്കർക്കു് വൈദ്യം, ജ്യോതിഷം എന്നീ ശാസ്ത്രങ്ങളിലെല്ലാം വിപുലമായ ജ്ഞാനം ഉണ്ടു്. ഇപ്പോൾ 67 വയസ്സു കഴിഞ്ഞിട്ടും ആരോഗ്യത്തിനോ ഉന്മേഷത്തിനോ യാതൊരു കുറവുമില്ല. നിരന്തരം ലേഖനങ്ങളും കവിതകളും എഴുതിക്കൊണ്ടേ ഇരിക്കുന്നു; എന്നാൽ പ്രശസ്തി നേടണമെന്നുള്ള വിദൂരചിന്തപോലും അദ്ദേഹത്തിനെ സ്പർശിച്ചിട്ടില്ല.

ടി. കെ. കൃഷ്ണമേനോനും സാഹിത്യസഖി ടി. സി. കല്യാണിഅമ്മയും

പ്രസിദ്ധ സാഹിത്യകാരനും സമുദായ പരിഷ്കാരകനും അഭിഭാഷകനും ആയിരുന്നു ടി. കെ. കൃഷ്ണമേനോൻ. അദ്ദേഹം പ്രാചീനാര്യാവർത്തം മുതലായ കൃതികൾ രചിച്ചിട്ടുണ്ടു്. തൽപത്നിയായ ടി. സി. കല്യാണിഅമ്മ 1055-ൽ ജനിച്ചു. സമുദായസേവനവിഷയത്തിൽ സ്വഭർത്താവിനോടൊപ്പം ഹൃദയപൂർവ്വം പ്രവർത്തിച്ചുപോന്ന ഈ മഹതി സാഹിത്യ വിഷയത്തിലും ഒട്ടു വളരെ പ്രവർത്തിച്ചിട്ടുണ്ടു്. ബങ്കിമചന്ദ്രന്റെ ബംഗാളിനോവലുകളിൽ ഉത്തമങ്ങളെന്നു പ്രസിദ്ധമായ കൃഷ്ണകാന്തന്റെ മരണപത്രിക, വിഷവൃക്ഷം ഇവയെ ഭാഷയിലേക്കു തർജ്ജമചെയ്തിട്ടുള്ളതിനു പുറമേ നമ്മുടെ അമ്മമഹാറാണി എന്നൊരു സ്വതന്ത്രകൃതിയും ആ വിദുഷി രചിച്ചിട്ടുണ്ടു്. ഭാഷ അതിസരളവും അനാഡംബരയുക്തവുമാകുന്നു. കൊച്ചീ ദിവാൻജിയായിരുന്ന സി. പി. കരുണാകരമേനോൻ ഈ മഹതിയുടെ ജാമാതാവായിരുന്നു. 1132 തുലാം 11-ാംതീയതി രാത്രി ദിവംഗതയായി.

ജീവചരിത്രം

ജീവചരിത്രനിർമ്മാണം ഇപ്പോൾ ഒരു ‘കല’യുടെ രൂപം അവലംബിച്ചിരിക്കുന്നു. മൂന്നു വിധത്തിലുള്ള ജീവചരിത്രങ്ങൾ ഇപ്പോൾ നടപ്പിലുണ്ടു്.

1. കേവലജീവിതചരിത്രം

ചരിത്രനായകനെ സംബന്ധിച്ച പലവിധ രേഖകൾ ശേഖരിച്ചു്, അവയെ തരം തിരിച്ചു്, തള്ളേണ്ടവ തള്ളി, ബാക്കിയുള്ളവയെ സൂക്ഷ്മമായി പഠിച്ചു്, ഗ്രന്ഥകാരൻ സ്വന്തഭാഷയിൽ രേഖകളൊന്നും ഉദ്ധരിക്കാതെ എഴുതുന്ന ചരിത്രമാണു് കേവലജീവചരിത്രം, നാലപ്പാടൻ എഴുതിയിട്ടുള്ള ‘വള്ളത്തോളിന്റെ ജീവചരിത്രം’ കേവലചരിത്രത്തിനുദാഹരണമാണു്.

2. സങ്കീർണ്ണം

ചരിത്രനായകനെ സംബന്ധിച്ച ചരിത്രത്തെ വിവരിക്കുന്നതിനിടയ്ക്കു് ഗ്രന്ഥകാരൻ ചരിത്രരേഖകളെ അവിടവിടെ ഉദ്ധരിച്ചിരുന്നാൽ അതു സങ്കീർണ്ണമാണു്. ദീർഘദീർഘങ്ങളായ ഉദ്ധാരണങ്ങൾ പലപ്പോഴും നീരസജനകമായിത്തീരുന്നു. എം. ആർ. ബാലകൃഷ്ണവാരിയരുടെ കേരളവർമ്മദേവൻ, കൃഷ്ണപിള്ള മുതൽപേരുടെ ‘ശ്രീ നീലകണ്ഠതീർത്ഥപാദർ’, കെ. ഗോപാലപിള്ളയുടെ ‘ചട്ടമ്പിസ്വാമികൾ’, സി. നാരായണപിള്ളയുടെ ‘ചങ്ങനാശ്ശേരി’, പി. കെ. പരമേശ്വരൻനായരുടെ ‘സാഹിത്യപഞ്ചാനൻ’ സി. വി. രാമൻപിള്ള മുതലായ ഇത്തരം ജീവചരിത്രങ്ങളിൽ പ്രാധാന്യം വഹിക്കുന്നു. ഇവ കൂടാതെ മൂർക്കോത്തു കുമാരന്റെ ചന്തുമേനോൻ, കേസരി, കുമാരനാശാൻ, നാണുഗുരുസ്വാമികൾ ഇവയും പ്രസ്താവയോഗ്യങ്ങളാണു്. എൻ. ബാലകൃഷ്ണൻനായരുടെ ‘വി. കൃഷ്ണൻതമ്പി കെ. ചിന്നമ്മ’, സി. വി. രാമൻപിള്ള എന്നീ രണ്ടു ജീവചരിത്രങ്ങളും വിഷയത്തിന്റെ മാഹാത്മ്യംകൊണ്ടും പ്രതിപാദനരീതിയുടെ വൈശിഷ്ട്യംകൊണ്ടും വളരെ നന്നായിരിക്കുന്നു.

3. വിചിത്രം

ഈ മാതിരി ജീവചരിത്രമാണു് ഉത്തമം. ഗ്രന്ഥകാരൻ, ചരിത്രത്തിലെ അപ്രധാനാംശങ്ങളെല്ലാം ഉപേക്ഷിച്ചു്, നായകന്റെ വ്യക്തിത്വത്തിന്റെ ക്രമികമായ വികാസത്തെ ഒരു നോവലിലെന്നപോലെ പരിസ്ഫുടമാക്കി പ്രകാശിപ്പിക്കുന്നു. ആദ്യത്തെ രണ്ടു മാതിരി ചരിത്രങ്ങളിലും ഗ്രന്ഥകാരൻ ചരിത്രനായകന്റെ സ്വഭാവത്തെ സ്വയം രേഖപ്പെടുത്തുമ്പോൾ, വിചിത്രജീവചരിത്രത്തിൽ, അത് ആഖ്യായികയിലെ നായകന്റേതെന്നപോലെ സ്വയം വികാസദശയെ പ്രാപിക്കുന്നു. വിചിത്ര ജീവചരിത്രമാണു് ഏറ്റവും ആകർഷകം. അതു് ഭാഷയിൽ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

Works by the same authors
ചരിത്രം 34. ആദൎശരമണി
1. തിരുവിതാംകൂർചരിത്രം 35. മനോരമ
2. കേരളചരിത്രം 36. സതീശചന്ദ്രൻ
3. മുകിലസാമ്രാജ്യോദയം 37. വലിയ ചേച്ചി
4. മുകിലപ്രഭാവം നാടകങ്ങൾ
5. മുകിലാസ്തമയം 38. സീതാനിർവാസം
6. മാതൃകാരാജ്യം 39. ദേവികാറാണി
7. ആയുർവേദ ചരിത്രം 40. പ്രേമോല്ക്കർഷം
8. മഹമ്മദ്നബി 41. രമ
9. ആര്യചരിതം Part I 42. മീന
10. ആര്യചരിതം Part II 43. മൗര്യവിജയം
11. മഹച്ചരിതമാലിക 44. ഏകാങ്കനാടകത്രയം
12. അശോകൻ 45. മേവാർപതനം
13. ധർമ്മരാജാ പ്രബന്ധങ്ങൾ
14. അയ്യപ്പൻമാർത്താണ്ഡപിള്ള 46. ഹൈന്ദവനാട്യശാസ്ത്രം
15. രാജാകേശവദാസൻ 47. പ്രബന്ധാവലി
16. ശ്രീരാമാനുജൻഎഴുത്തച്ഛൻ ഗാനകൃതികൾ
17. കുഞ്ചൻനമ്പ്യാർ 48. ഗാന്ധിഗീതങ്ങൾ Part I
18. മാതൃകാഭൃത്യൻ 49. ഗാന്ധിഗീതങ്ങൾ Part II
19. ഭരതൻ 50. ഗാന്ധിഗീതങ്ങൾ Part III
20. മഹാത്മാഗാന്ധി 51. ദേശീയഗാനമഞ്ജരി
21. നേതാജി 52. ശ്രീരാമകൃഷ്ണഗാനാവലി
22. ചൈത്രരാജരത്നം നിഘണ്ടുക്കൾ
നോവലുകളും കഥകളും 53. ആംഗലമലയാള
23. യുഗളാംഗുലീയകം ബൃഹൽകോശം
24. അമൃതവല്ലി 54. നവയുഗഭാഷാനിഘണ്ഡു
25. മൃണാളിനി (രണ്ടു ഭാഗങ്ങൾ)
26. സരസ്വതി 55. ഇംഗ്ലീഷ് മലയാളനിഘണ്ഡു
27. മഹാരാഷ്ട്രാ ജീവന പ്രഭാവം 56. സാങ്കേതിക നിഘണ്ഡു
28. ചന്ദ്രനാഥൻ സാഹിത്യഗ്രന്ഥങ്ങൾ
29. അന്നപൂൎണ്ണാലയം 57. സാഹിത്യചരിത്രം Part I
30. ലളിത 58. സാഹിത്യചരിത്രം Part II
31. ആത്മസമൎപ്പണം 59. സാഹിത്യചരിത്രം Part III
32. അനുരാധ 60. സാഹിത്യചരിത്രം Part IV
33. അമ്മയെത്തേടി 61. സാഹിത്യചരിത്രം Part V
62. സാഹിത്യചരിത്രം Part VI മറ്റു വ്യാഖ്യാനങ്ങൾ
63. സാഹിത്യചരിത്രം Part VII 73. ഭീഷ്മപൎവം
വ്യാഖ്യാനങ്ങൾ 74. ഇരുപത്തിനാലുവൃത്തം
കഥകളി സംസ്കൃത വ്യാഖ്യാനങ്ങൾ
64. നളചരിതം ഒന്നാംദിവസം 75. അനംഗരംഗം
65. നളചരിതം രണ്ടാംദിവസം 76. രതിമഞ്ജരി
66. നളചരിതം മൂന്നാംദിവസം പലവക
67. നളചരിതം നാലാംദിവസം 77. ഉർദുശിക്ഷകൻ
68. ഉത്തരാസ്വയംവരം 78. ഹിന്ദീബാലബോധിനി
69. രുക്മിണീസ്വയംവരം 79. ഹിന്ദിമഹോപാദ്ധ്യായൻ
70. നിവാത കവച കാലകേയവധം 80. മുത്തൊള്ളായിരം
തുള്ളൽവ്യാഖ്യാനങ്ങൾ (കേരളത്തേ സംബന്ധിച്ച-
71. പാത്രചരിതം ഭാഗത്തിന്റെ തർജ്ജമ)
72. കിരാതം 81. വിജ്ഞാനവീഥി
82. മാതൃകാരാജ്യം
ശൂരനാട്ട് കുഞ്ഞൻപിള്ള എം. ഏ. അവർകളാൽ രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ
വിവരം രൂ. ണ. പൈ.
മാതൃപൂജ 1 8 0
വീരരാഘവശാസനം 1 0 0
ഉണ്ണുനീലിസന്ദേശം 5 0 0
രത്നസാമ്രാജ്യം 0 10 0
പുഷ്പാഞ്ജലി 1 8 0
ശ്രീഅംബാദേവി 2 8 0
കല്യാണസൗധം 2 4 0
സാഹിത്യപ്രവേശിക 2 0 0
സാഹിത്യഭൂഷണം 1 8 0
തിരുമുല്കാഴ്ച 1 8 0
തിരുവിതാംകൂറിലെ മഹാന്മാർ 1 0 0
സൗരഭൻ 1 0 0
നിവാതകവചകാലകേയവധം
കഥകളി വ്യാഖ്യാനസംഹിതം 0 12 0
ലീലാതിലകം 5 0 0
ജി. രാമകൃഷ്ണപിള്ള എം. ഏ. അവർകളാൽ രചിക്കപ്പെട്ടതു്
വിവരം രൂ. ണ. പൈ.
സുകേശിനി 1 8 0
ദൈവവിലാസം 1 2 0
യശോധര 1 8 0
കഥാരത്നങ്ങൾ 0 12 0
ചന്ദ്രലേഖ—എൻ. ശിവശങ്കരപിള്ള
ബി. ഏ., എൽ. റ്റി 1 8 0
കണ്ണശ്ശന്മാരും എഴുത്തച്ഛനും—വിദ്വാൻ
കെ. ഇ. നാരായണപിള്ള 1 8 0
അനുരാഗോല്ക്കർഷം—
കിളിയൂർ കേശവൻനായർ 1 4 0
ഔവ്വയാർ—പി. എസ്. പി. പിള്ള 0 9 0
സംഗീതസഹായി 0 12 0
വിവരം രൂ. ണ. പൈ.
തിരുവിതാംകൂർ ചരിത്രം 1 8 0
ഗൗതമബുദ്ധൻ—
സി. എസ്. ബാലകൃഷ്ണവാൎയ്യർ 0 12 0
ചിത്രനഗരം—
എം. ആർ. കൃഷ്ണവാൎയ്യർ
ബി. ഏ. എൽ. റ്റി. 1 0 0
മണിമേഖല—
സി. ഐ. ഗോപാലപിള്ള എം. എ 1 2 0
ഗള്ളിവരുടെ സഞ്ചാരകഥകൾ
ഒ. എം. ചെറിയാൻ 0 12 0
ശ്രീബുദ്ധൻ—കെ. ചിതാനന്ദസ്വാമി 0 6 0
സന്മാർഗ്ഗദീപം—
കെ. ഗോപാലപിള്ള ബി.ഏ. 0 6 0
മാർത്താണ്ഡവൎമ്മചരിതം—
കെ. വേലുപ്പിള്ള ബി. ഏ. ബി. എൽ. 0 6 0
നാഗാനന്ദം—
കെ. ശിവശങ്കരപ്പിള്ള ശാസ്ത്രി 0 12 0
പൗരജീവിതം—
ആറ്റുകാൽ നീലകണ്ഠപ്പിള്ള 0 12 0
സ്വഭാവരചന—കെ. പരമുപിള്ള എം. എ 0 5 0
സന്മാൎഗ്ഗോപദേശങ്ങൾ—
കെ. ചിതാനന്ദസ്വാമി 0 6 0
തുളസീദാസചരിത്രം—കെ. വേലുപ്പിള്ള 1 0 0
പുരാണകഥകൾ—ജി പി പിള്ള 0 9 0
പരിശ്രമശീലം—കെ. ആർ. കൃഷ്ണപിള്ള
ബി. ഏ. ബി. എൽ 0 8 0
ഔഷധശബ്ദചന്ദ്രികാ നിഘണ്ടു. 1 8 0
ജാതകസിദ്ധാന്തങ്ങൾ 2 4 0
താമ്രചൂടൻ—എം. രാമൻമേനോൻ 0 6 0
വിലാസലീലാ (ഗദ്യനാടകം)
എം. ആർ. വേലുപ്പിള്ള ശാസ്ത്രി 2 0 0
രാധാറാണി 1 0 0
സ്റ്റേറ്റു കോൺഗ്രസ് വിജയം 3 0 0
ബാങ്കുവിഴുങ്ങി 1 4 0
ധ്രുവചരിതം ടി 0 10 0
വിവരം രൂ. ണ. പൈ.
കാളിയ മൎർദ്ദനം ടി 0 8 0
ദേവദാസൻ
എൻ. പരമേശ്വരൻപിള്ള ബി. ഏ. 0 9 0
ഇരുട്ടടികൾ—ഈ. വി. പിള്ള 1 4 0
രാക്കിളികൾ—നാലാങ്കൽ 1 0 0
അറുകൊല—കെ. സുകുമാരൻ നായർ 1 8 0
മലനാടിന്റെ മക്കൾ—പ്രസന്നൻ ജി. 1 4 0
കുറിപ്പുകൾ
[1]

ഏ. ബാലകൃഷ്ണപിള്ള അവർകൾ ‘പ്രേതങ്ങൾ’ക്കു് എഴുതിയ അവതാരിക നോക്കുക.

Colophon

Title: Kēraḷa bhāṣāsāhitya caritṛam Vol. 6 (ml: കേരള ഭാഷാസാഹിത്യചരിത്രം ഭാഗം 6).

Author(s): R Narayana Panicker.

First publication details: Sayahna Foundation; Trivandrum, Kerala; Vol. 6; 2022.

Deafult language: ml, Malayalam.

Keywords: History of literature, R Narayana Panicker, ആർ നാരായണപണിക്കർ, കേരള ഭാഷാസാഹിത്യചരിത്രം ഭാഗം 6, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 25, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4.0 International License (CC BY-SA 4.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The female ascetics, a watercolor painting by anonymous . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.