images/dejeuner.jpg
Après le déjeuner, a painting by Berthe Morisot (1841–1895).
അധ്യാപകന്റെ ആവലാതി
സഞ്ജയൻ

മരിച്ചവരെപ്പറ്റിയും, സ്ഥാനമൊഴിഞ്ഞവരെപ്പറ്റിയും, സ്ഥലം മാറിപ്പോയവരെപ്പറ്റിയും, ഭാര്യയുടെ അമ്മയെപ്പറ്റിയും, രോഗാർത്തരായി കിടക്കുന്നവരെപ്പറ്റിയും ദോഷം പറയരുതെന്നുണ്ട്. പക്ഷേ, പോയ കമ്മീഷണർ പോവാൻകാലത്തു് ഒരു പുണ്യം നേടിവെച്ചതു് എങ്ങനെ പറയാതിരിക്കും? അദ്ദേഹം മുനിസിപ്പാലിറ്റിയിലെ കുറഞ്ഞ ശമ്പളക്കാരായ അൻപത്തിരണ്ടു് മാസ്റ്റർമാർക്കു് ഓരോ ഉറുപ്പിക പിഴയും വിധിച്ചു പോയി. ക്ലാസ്സുകളിൽ കുട്ടികളുടെ എണ്ണം തികയാത്തതുകൊണ്ടാണുപോലും ഇങ്ങിനെ ചെയ്തതു്! കർത്താവേ, കർത്താവേ, അങ്ങുന്നു് എന്തു തകരാറു കാണിച്ചാലും, എത്ര കൊതുക്കളെ പടച്ചുവിട്ടാലും, ഏതു പ്ലേഗ് വരുത്തിയാലും പരക്ലേശവിവേകമില്ലാത്തവർക്കു ദണ്ഡനാധികാരം കൊടുക്കൊല്ലേേ!

മൂന്നുറുറുപ്പിക വാങ്ങുന്ന ഒരാളുടെ ഒരുറുപ്പികയല്ലാ ഇരുപത്തൊന്നേകാലേ അരക്കാൽ ഉറുപ്പിക വാങ്ങുന്ന ഒരാളുടെ ഒരുറുപ്പികയെന്നു പറഞ്ഞുകൊടുക്കുവാൻ സഞ്ജയനു സാധിക്കുന്നതിനുമുൻപു് അദ്ദേഹം പോയിക്കളഞ്ഞുവല്ലോ! കൗൺസിൽ മെമ്പർമാരേ, നഗരപിതാക്കളേ, നിങ്ങളോടു സഞ്ജയൻ കൂപ്പുകൈകളോടുകൂടിപ്പറയുന്നു:

(അന്നനട)

അരു, തരു, തരു, തരു, തരുതിതു

പെരിയ പാപത്തെ വലിച്ചുവെക്കയോ?

ദുരിതംചെയ്യുന്ന നരന്മാരൊക്കെയു-

മൊരിക്കലായതിൻഫലമറിഞ്ഞുപോം;

വരാത്ത ബാലരെ വരുത്തുവാൻ മന്ത്ര-

മറിയാതുള്ളതു വലിയ കുറ്റമോ?

കടുത്ത പോലീസിൻ ‘പിടുത്തലൈസൻസും’

കൊടുത്തതായിവർക്കറിഞ്ഞതില്ല ഞാൻ.

വിചക്രമാം സൈക്കിൾ, വിയുണ്ടയായ ഗൺ,

വിശീലയാം കുട, വിയെണ്ണയാം ദീപം,

പിഴയടച്ചുള്ള ഗുരുജനങ്ങളീ-

വഴിയിലിങ്ങനെ പലരെയും ചൊല്ലാം?

ഇവരെല്ലാമൊരു തരത്തിലാണെന്നു

ലവംമടിക്കാതെ പറകയും ചെയ്യാം.

ഇതെന്തൊ‘രിഞ്ചസ്റ്റീസി’തെന്തു സാഹസം!

ഇതിനു വേണ്ടിയോ കമ്മീഷണർ വന്നു?

അതുകൊണ്ടു് പൊന്നങ്ങത്തമാരേ, ഉടയവരേ, പ്രക്ഷോഭിക്കുവാനും സിവിവ്യവഹാരം കൊടുപ്പാനും മെമ്മോറിയലയയ്ക്കുവാനും ഒന്നും നിവൃത്തിയില്ലാത്ത ഈ അന്യായശിക്ഷകൊണ്ടു തരിച്ചുനില്ക്കുന്ന സാധുമാസ്റ്റർമാരുടെ കൂടെ സഞ്ജയനും പ്രാർഥിക്കുന്നു: ‘ഈ പിഴ നിങ്ങൾ വിടണം. പകൽ മുഴുവനും ഞങ്ങൾ കുട്ടികളെ പഠിപ്പിക്കണം. രാത്രി മുഴുവനും ഇവിടെയുള്ള ഒരു തിരഞ്ഞെടുപ്പിനു വോട്ടർമാരെ കെട്ടിക്കൊണ്ടുവന്നു മുറിയിലിട്ടു പൂട്ടിയപോലെ, ഞങ്ങൾ കുട്ടികളെ പിടിച്ചു കൊണ്ടുവന്നു സ്കൂളിലിട്ടു പൂട്ടുകയാണോ വേണ്ടതു്?’

ഇന്നത്തെ കുറിപ്പുകളവസാനിപ്പിക്കുന്നതിനു മുൻപു് ഇന്നു തുടങ്ങുന്നതു് നവവത്സരമാണെന്നു് അഭിപ്രായമുള്ള സഞ്ജയന്റെ എല്ലാ വായനക്കാർക്കും സഞ്ജയൻ നവവത്സരാശിസ്സുകൾ കൊടുക്കുന്നു. പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം സഞ്ജയന്റെ സകലവായനക്കാരോടും അവരുടെ അനുഗ്രഹത്തെ സഞ്ജയൻ അഭ്യർഥിക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ നാലു മാസങ്ങൾക്കിടയിൽ സഞ്ജയൻ ആരെയെങ്കിലും സന്തോഷിപ്പിച്ചിട്ടുണ്ടോ എന്നു പറയാൻ കഴിയില്ല; ഉണ്ടായിരിക്കാം, പലരേയും മുഷിപ്പിച്ചിട്ടുണ്ടെന്നു സഞ്ജയൻ തീർച്ചയായും അറിയും. പക്ഷേ, അവരോടൊന്നും വ്യക്തിപരമായ വിദ്വേഷം സഞ്ജയന്റെ ഒരു മൈൽ അകലെക്കൂടി പോയിട്ടില്ലെന്നും അവരിൽ പലരേയും, സഞ്ജയൻ കണ്ടിട്ടുകൂടിയില്ലെന്നും, പേന താഴെ വെച്ചാൽ അവരുടെനേരേ നീട്ടുന്ന കൈ ഇരുട്ടത്തു കുത്തി മുറിവേൽപിക്കുവാൻ ശീലിച്ചതല്ലെന്നും ഇതാ സഞ്ജയൻ അവരെ അറിയിച്ചുകൊള്ളുന്നു. അവർ ഈർഷ്യകൊണ്ടു് എഴുതിയതാണെന്നു ശങ്കിക്കുന്ന പലവാചകങ്ങളുടെയും അടിയിൽ ചിരി—വെറും ചിരി— മാത്രമേയുള്ളൂ. എന്നുമാത്രമല്ല, മറ്റുള്ളവരെ പരിഹസിക്കുന്നേടത്തോളം സഞ്ജയൻ സഞ്ജയനെത്തന്നെയും പരിഹസിക്കാറുണ്ടെന്നു കണ്ണുള്ളവർ കണ്ടിട്ടുണ്ടായിരിക്കും; ബുദ്ധിയുള്ളവർ മനസ്സിലാക്കിയിട്ടുണ്ടായിരിക്കും.

ഞങ്ങൾക്കു് ഇവിടെ ഒരുവിധം ക്ഷേമം. നിങ്ങൾക്കു് അവിടെയും അങ്ങനെതന്നെയെന്നു കരുതുന്നു. എല്ലാവരോടും അന്വേഷണം.

എന്നു്, നിങ്ങളുടെ സ്വന്തം പാറപ്പുറത്തു്

2-1-1935

സഞ്ജയന്റെ ലഘുജീവചരിത്രം

Colophon

Title: Adyapakante avalathi (ml: അധ്യാപകന്റെ ആവലാതി).

Author(s): Sanjayan.

First publication details: Sayahna Foundation; Trivandrum, Kerala; 2022-01-24.

Deafult language: ml, Malayalam.

Keywords: Article, Sanjayan, Adyapakante avalathi, സഞ്ജയൻ, അധ്യാപകന്റെ ആവലാതി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 22, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Après le déjeuner, a painting by Berthe Morisot (1841–1895). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.