സഞ്ജയൻ ഇതുവരെ വിചാരിച്ചിരുന്നതു് ഭാര്യയാകുവാൻ യാതൊരു പഠിപ്പും പാസും ആവശ്യമില്ലെന്നായിരുന്നു. വേണംപോലും. ജപ്പാനിൽ സ്ത്രീകളെ ഭാര്യമാരാകുവാൻ പഠിപ്പിക്കേണ്ടതിനു് ഒരു വലിയ കോളേജ് തന്നെ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നു പത്രികയുടെ കഴിഞ്ഞ ലക്കത്തിൽ വായിച്ചപ്പോഴാണു് സഞ്ജയന്റെ കണ്ണു തുറന്നുപോയതു്. അവിടെവെച്ചു കൊടുക്കപ്പെടുന്ന ഡിഗ്രി എന്താണെന്നു കടലാസിൽ കണ്ടില്ല. ബി. എം. (ബേച്ചിലർ ഓഫ് മാറ്റ്റിമണി) എന്നായിരിക്കണമെന്നു തോന്നുന്നു. അതിന്റെ മീതേ എം. എം., ഡി. എം. എന്നീ പരീക്ഷകളും ബിരുദങ്ങളും കൂടിയുണ്ടായിരിക്കണം.
സഞ്ജയനു് ഇതിനെക്കുറിച്ചു് അസൂയയോ, വിസമ്മതമോ ഉണ്ടെന്നു കരുതി സഞ്ജയന്റെ മാന്യസഹോദരിമാർ നെറ്റി ചുളിക്കരുതു്. സഞ്ജയനു് ഇക്കാര്യത്തിൽ വളരെ സന്തോഷവും, അഭിനന്ദനവും, കൃതാർഥതയുമാണുള്ളതു്. എന്നുമാത്രമല്ല. അത്തരം കോളേജുകൾ നമ്മുടെ നാട്ടിലും സ്ഥാപിക്കപ്പെട്ടു കാണുവാൻ സഞ്ജയൻ ആഗ്രഹിക്കുകയും, പ്രാർത്ഥിക്കുകയും, നേർച്ചകൾ കൂട്ടുകയും ചെയുന്നുണ്ടു്. പക്ഷേ, ഇതുകൊണ്ടു മതിയാക്കാമോ? എന്നാണു് ഞാൻ ചോദിക്കുന്നതു്. സ്ത്രീകൾക്കു ഭാര്യമാരാകുവാനും, അമ്മമാരാകുവാനും, കുടുംബിനികളാകുവാനും, മുത്തശ്ശികളാകുവാനും പഠിപ്പും പാസും ആവശ്യമാണെങ്കിൽ, പുരുഷന്മാർക്കു ഭർത്താക്കന്മാരാകുവാനും, അച്ഛന്മാരാകുവാനും, ഗൃഹസ്ഥന്മാരാകുവാനും, മുത്തച്ഛന്മാരാകുവാനും, പഠിപ്പും പാസും വേണ്ടേ? ഉദാഹരണമായി, ഡി. എം. (ഡോക്ടർ ഓഫ് മാറ്റ്റിമണി) ഡിഗ്രിയെടുത്ത ഒരു പികവാണിയെ, അവളുടെ ശാസ്ത്രീയവിജ്ഞാനത്തിന്റെ ഒരു കണികപോലുമില്ലാത്ത, സഞ്ജയനെപ്പോലെയുള്ള വെറും ഒരു പുരുഷൻ വിവാഹം ചെയ്യേണ്ടിവരികയാണെങ്കിൽ, പിന്നീടുണ്ടാകുവാൻ ഇടയുള്ള അനിഷ്ടഫലങ്ങളെക്കുറിച്ചാലോചിക്കുമ്പോൾ സഞ്ജയൻ നടുങ്ങിപ്പോകുന്നു.
ജപ്പാനിലുള്ളതുപോലെയുള്ള കോളേജുകൾ ഇന്ത്യയിൽ സ്ഥാപിക്കപ്പെടുവാൻ ഇനി അധികം കാലതാമസം വേണ്ടിവരുമെന്നു തോന്നുന്നില്ല. അപ്പോഴേക്കും ഇക്കാര്യത്തിൽ നമ്മുടെ ചെറുപ്പക്കാർ എന്തു ചെയ്യുവാനാലോചിക്കുന്നു? എന്നാണു സഞ്ജയന്റെ പ്രശ്നം. അവർ തങ്ങളുടെ ഭാര്യമാരുടെ പരിഹാസപാത്രങ്ങളായി, യാതൊരു വിവരവും വിജ്ഞാനവുമില്ലാതെ, തങ്ങളുടെ ഗാർഹസ്ഥ്യജീവിതം കണ്ണീരും കൈയുമായികഴിക്കുവാനാണോ തീർച്ചപ്പെടുത്തിയിരിക്കുന്നത്; സഹോദരരേ, പുരുഷവിദ്യാഭ്യാസത്തിന്റെ മാഹാത്മ്യം നിങ്ങൾ അറിയാതിരിക്കുന്നതു് എത്രയും ശോചനീയവും, പരിതാപകരവും—ഒരു വാക്കുകൂടി ഉണ്ടായിരുന്നുവല്ലോ: ആലോചിച്ചിട്ടു കിട്ടുന്നില്ല—പരിതാപകരവും മറ്റുമാണെന്നു് ഇതാ നിങ്ങളെ ഓർമ്മപ്പെടുത്തിക്കൊള്ളുന്നു.
ചങ്ങലംപരണ്ടയെ സംബന്ധിച്ചിടത്തോളം അവിടെ എന്താണു ചെയ്യേണ്ടതെന്നു സഞ്ജയൻ തീർച്ചപ്പെടുത്തിക്കഴിഞ്ഞു. പുരുഷന്മാരെ വൈവാഹികജീവിതക്രമം അഭ്യസിപ്പിക്കുവാനായി ഒരു കോളേജ് സഞ്ജയൻ തുറക്കുവാൻ ഒരുങ്ങിയിരിക്കുന്നു. പഠിപ്പു് ഒരു കൊല്ലമേ ഉണ്ടായിരിക്കുകയുള്ളു. പതിനെട്ടു വയസ്സുമുതൽ നാല്പതു വയസ്സുവരെയുള്ള എല്ലാ അവിവാഹിതപുരുഷന്മാർക്കും ഈ കോളേജിൽ അഡ്മിഷൻ കൊടുക്കുന്നതാണു്. ഫീസ്, വിവാഹം കഴിഞ്ഞതിനുശേഷം, ഭാര്യയോടന്വേഷിച്ചു തന്നാൽ മതി.
ഈ കോളേജിൽ ആദ്യത്തെ മൂന്നു മാസം പഠിപ്പിക്കുന്ന വിഷയം അനുസരണമായിരിക്കും. സ്ത്രീവേഷം കെട്ടിയ ഒരു വിദ്യാർത്ഥി ഭാര്യാപദത്തിലിരുന്നു്, ‘ഇന്നു പോകാൻ പാടില്ല’; ‘ഉദ്യോഗം ഇന്ന ആൾക്കു കൊടുക്കണം’; ‘ഈ സാരിയുടെ നിറം എനിക്കു പിടിച്ചില്ല, ഇതു ഷാപ്പുകാരനു തിരിച്ചുകൊടുക്കണം’; ‘ഇന്നു രാത്രി സിനിമയ്ക്കു പോകണം’; ‘ന്യൂസ്പേപ്പർ ഇന്നു വായിക്കേണ്ട’; ‘റിക്കാട്ടു നോക്കിയതു മതി’; ‘ആ ശിപായിയെ ഡിസ്മിസ് ചെയ്യണം’; ‘മോട്ടോർകാർ വാങ്ങണം’ എന്നൊക്കെ ആജ്ഞാപിക്കും. മാതൃകാഭർത്താക്കന്മാരായിത്തീരുവാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾ ‘തങ്കം, ഞാനിതാ പുറപ്പെടുകയായി’; ‘സംശയമുണ്ടോ ജാനു?’ ‘ഞാൻ എവിടെയും പോവാൻ വിചാരിച്ചിട്ടേയില്ല’, ‘നാളെപ്പത്തുമണി മുതൽ ആ കഴുത എന്റെ ശിപായിയല്ല;’
‘വധ്യനേ നൂനമവധ്യനാക്കീടുവൻ
വധ്യനാക്കീടാമവധ്യനെ വേണ്ടുകിൽ,
അംഗനാരത്നമേ, ചെയ്വൻ തവ ഹിത
മിങ്ങനെ ഖേദിപ്പിയായ്ക മാം വല്ലഭേ’
എന്നൊക്കെ സന്ദർഭോചിതമായി മറുപടി പറയാൻ ആദ്യമായി അഭ്യസിക്കണം. മറുപടി പറയുമ്പോൾ പ്രസന്നമുഖത്തോടുകൂടിയിരിക്കണം; ഇല്ലെങ്കിൽ തകരാറുണ്ടു്. ‘ഇങ്ങിനെ വെറുമുഖത്തോടുകൂടി എന്തിനാണു് ഒരു കാര്യം പറയുന്നതു്? നല്ല സമ്മതമുണ്ടെങ്കിൽ മതി. മുഖം കണ്ടാൽ തൂങ്ങി മരിക്കാനോ മറ്റോ ആണു് ഞാൻ പറഞ്ഞതെന്നു തോന്നും’ എന്നൊക്കെ ആവലാതികൾ ഉണ്ടായേക്കാം. അവയ്ക്കു് ഇടംകൊടുക്കുന്നതു സഞ്ജയന്റെ കോളേജിൽ നിന്നു ഡിഗ്രിയെടുത്ത ഒരു വിദ്യാർത്ഥിക്കു വളരെ അപമാനകരമായിരിക്കും. ആ വിദ്വാന്റെ ഡിഗ്രിതന്നെ സഞ്ജയൻ കാൻസൽ ചെയ്യും.
അനുസരണത്തിൽക്കൂടെ അഭ്യസിക്കേണ്ടുന്ന ഒരു വിഷയം ക്ഷമയാണു്. ‘ക്ഷമാ ബലമശക്താനാം’ എന്നു കരുതുന്നതു് ഒരു പുരുഷന്റെ നിലയിൽ വിദ്യാർത്ഥിയുടെ ഡിഗ്നിറ്റിക്കും അന്തസ്സിനും പൗരുഷത്തിനും പോരാത്തതാണെന്നു വിചാരിക്കുന്നവരുണ്ടെങ്കിൽ, അവർ ‘ശക്താനാം ഭൂഷണം ക്ഷമാ’ എന്നു കരുതി ആശ്വസിച്ചാൽ മതി. ഏതു നിലയിലും അതു കൂടാതെ കഴിയുകയുമില്ല. ഭാര്യ എന്തു ചെയ്താലും വിസമ്മതം ഭാവിക്കരുതു്; എന്തു പറഞ്ഞാലും എതിർത്തു പറയരുതു്. ചിലപ്പോൾ വൈകുന്നേരം പ്രവൃത്തിസ്ഥലത്തുനിന്നു തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും നിങ്ങളുടെ മുറി നിങ്ങൾക്കുതന്നെ കണ്ടാൽ മനസിലാവാത്ത വിധത്തിൽ ശ്രീമതി വൃത്തിയാക്കിവെച്ചിട്ടുണ്ടായിരിക്കും; കസാലകൾ അവയിലിരുന്നു വായിക്കുവാനോ എഴുതുവാനോ സൗകര്യമില്ലാത്ത വിധത്തിൽ അതിഭംഗിയായി നിരത്തിവെച്ചുകാണാം; നിങ്ങളുടെ കടലാസുകളും, എഴുത്തുകളും റിക്കാട്ടുകളും പുസ്തകങ്ങളുമൊക്കെ, കണ്ടാലുള്ള ഭംഗിയെമാത്രം ആസ്പദിച്ചു, കൂട്ടിക്കലർത്തി, അട്ടിമറിച്ചു, സ്ഥാനം തെറ്റിച്ചു്, സ്ഥലംമാറ്റി വൃത്തിയാക്കിയതു കാണാം; അല്ലെങ്കിൽ നിങ്ങളുടെ ഫ്ളാനൽകോട്ടോ ഖദർവേഷ്ടിയോ, ഒരു ഡസൻ പളുങ്കുപാത്രങ്ങൾക്കു പകരമായി കൊടുത്തു് ആദായമുള്ള ഒരു കച്ചവടം ചെയ്തിട്ടുണ്ടായിരിക്കും. ക്ഷോഭിക്കരുതു്. കണ്ണിന്റെ പുരികമൊന്നു ചുളിച്ചാൽ കാര്യം അബദ്ധമായി. ഒരു മന്ദസ്മിതത്തോടുകൂടി നാലുപുറവും നോക്കി, അദ്ഭുതസ്വരത്തിൽ ‘അസ്സലായിട്ടുണ്ടു്, കമലം! നീ തനിച്ചാണോ ഇതൊക്കെ ചെയ്തതു്?’ എന്നോ, ‘നീ ആ കച്ചവടക്കാരനെ തോൽപിച്ചു! ആ പഴയ ‘ദുറാവാ’യ കോട്ടിനു പകരം ഈ നല്ല സാധനങ്ങൾ കിട്ടുമെന്നു ഞാൻ വിചാരിച്ചിട്ടില്ല’ എന്നോ യുക്തംപോലെ,
‘തൻപ്രജ്ഞതൻ സ്ഥിരത്യയാലൊരു ഭാവഭേദം
സംപ്രസ്ഫുരദ്വദനതാരിലിയന്നിടാതേ’,
പറയണം. ഇതൊക്കെ പഠിക്കുവാനും ഇവയിലുള്ള പരീക്ഷകൾ പാസ്സാകുവാനും എളുപ്പമാണെന്നു വിചാരിക്കുന്നവരുണ്ടായേക്കാം. പക്ഷേ, ഇതിലെല്ലാറ്റിലും കവിഞ്ഞ ഒരു പരിശീലനമുണ്ടു്. അതു രാത്രി കുട്ടിയെ എടുത്തു നടക്കുവാൻ ശീലിക്കലാണു്. ഇതിനായി ഏകദേശം ആറുമാസം പ്രായംചെന്ന ഒരു കുട്ടിയുടെ വലിപ്പത്തിൽ ഈയക്കട്ടികൊണ്ടു് ഒരു പ്രതിമയുണ്ടാക്കി, അതിന്റെ തലയ്ക്കു പന്ത്രണ്ടു മണിക്കൂർ നില്ക്കാതെ ശബ്ദമുണ്ടാക്കുന്ന ഒരലാറം വെച്ചുപിടിപ്പിച്ചു സന്ധ്യയ്ക്കു് ഓരോ വിദ്യാർത്ഥിയുടേയും കൈയിൽ കൊടുക്കും. അതിനെ എടുത്തു്, താഴെ വെക്കാതെ, പരുഷസ്വരത്തിൽ യാതൊന്നും പറയാതെ, ശ്രീമതിയുടെ മുഖത്തു നോക്കുകപോലും ചെയ്യാതെ, പുലരുന്നതുവരെ ക്ലാസ്സ് മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും ‘ഓമനത്തിങ്കൾക്കിടാവോ’ എന്നു് അറിയുംപോലെ പാടിക്കൊണ്ടു പത്തു രാത്രി നടക്കുവാൻ പഠിക്കണം. ഇത്രയുമായാൽ സഞ്ജയന്റെ കോളേജിലെ വിദ്യാർത്ഥി ‘ബി. എം.’ ബിരുദത്തിനു് അർഹനായി. ഇതിന്റെ മേലെയുള്ള ബിരുദങ്ങൾക്കു് അപ്പുറത്തുള്ള അഭ്യാസങ്ങളുമുണ്ടു്.
‘ബി. എം.’ ഡിഗ്രി പരീക്ഷയ്ക്കുള്ള ഒരു ചോദ്യക്കടലാസ് താഴെ ചേർക്കുന്നു:
- 1.
- നിങ്ങളുടെ ഭാര്യയ്ക്കു തലവേദനയാണെന്നു നിങ്ങളോടു പറഞ്ഞാൽ, പറയേണ്ടുന്ന സാന്ത്വനങ്ങളുടേയും, ചെയ്യേണ്ടുന്ന പ്രതിവിധികളുടേയും ഒരു ലിസ്റ്റ് തയ്യാറാക്കുക.
- 2.
- കാപ്പിയോ ചായയോ അറുവഷളാണെന്നു നിങ്ങൾക്കു് അഭിപ്രായമുണ്ടെങ്കിൽ അതു പുറത്തു കാണിക്കാതിരിക്കുവാൻ ഏതുതരം മുഖഭാവമാണു നിങ്ങൾ സ്വീകരിക്കുക? (പടം വരഞ്ഞുകാണിക്കണം)
- 3.
- കുട്ടികൾക്കു് ആദ്യത്തെ കൊല്ലം ഉണ്ടാകുവാനിടയുള്ള സാധാരണ സുഖക്കേടുകൾ ഏതെല്ലാം? ഇവയിൽ അമ്മമാരുടെ സൂക്ഷ്മതക്കുറവുകൊണ്ടുണ്ടാവുന്ന സുഖക്കേടുകൾ അങ്ങനെ ഉണ്ടായതല്ലെന്നു ഡോക്ടർമാരുടെ മുൻപാകെ തെളിയിപ്പാൻ നിങ്ങൾ എന്തു ന്യായങ്ങൾ പറയും?
- 4.
- ബ്ലൌസും ജാക്കറ്റും തമ്മിലുള്ള വ്യത്യാസമെന്തു്?
- 5.
- സാരി, ദാവണി, ഇവയുടെ നീളം, വീതി—ഇവയെഴുതുക.
- 6.
- ഹേറോയിൽ എത്ര തരം? ഏതെങ്കിലും മൂന്നെണ്ണത്തിന്റെ നിറം, പരസ്യങ്ങളിൽ പറയപ്പെട്ടിട്ടുള്ള ഗുണഗണങ്ങൾ, വില—ഇവയെ വർണ്ണിക്കുക.
- 7.
- കുട്ടികളെ ഉറക്കുവാനുള്ള താരാട്ടുകളോ, പാട്ടുകളോ അരഡസൻ കാണാതെ എഴുതുക.
- 8.
- പന്ത്രണ്ടു തരം ബ്രൂച്ചുകൾ വരഞ്ഞുകാണിക്കുക.
- 9.
- മദിരാശിയിൽ സ്വർണാഭരണങ്ങൾ ഉണ്ടാക്കി വില്ക്കുന്ന നാലു കമ്പനികളുടെ പേരെഴുതുക.
- 10.
- ഭാര്യയുടെ അമ്മയെ പ്രസാദിപ്പിക്കുവാൻ ഉതകുന്ന പത്തു മാർഗ്ഗങ്ങൾ നിർദ്ദേശിക്കുക.
11.
‘രണ്ടു കളത്രത്തെയുണ്ടാക്കിവെക്കുന്ന
തണ്ടുതപ്പിയ്ക്കു സുഖമില്ലൊരിക്കലും.’ എന്തുകൊണ്ടു്?
- 12.
- ‘പാതിയും മനുഷ്യനു ഭാര്യയെന്നറിഞ്ഞാലും മേദിനീപതേ, ഭാര്യ വലിയ സഖിയല്ലോ’ ഇങ്ങനെയല്ലാത്ത ചില ഘട്ടങ്ങളും, അവയുടെ നിവാരണമാർഗ്ഗങ്ങളും വിവരിക്കുക.
- 13.
- വീട്ടിൽ താമസിച്ചെത്തുന്നതിനു് ഒഴികഴിവായി ഏതവസരത്തിലും ഉപയോഗിപ്പാൻ കൊള്ളുന്ന പന്ത്രണ്ടു പച്ചക്കളവുകൾ സൃഷ്ടിക്കുക. (സമയം ആറു മിനിട്ടു്)
- 14.
- ‘ഓമനേ’ എന്നുള്ള സംബോധനയ്ക്കു് ഇരുപത്തിനാലു പര്യായഭേദങ്ങൾ എഴുതുക.
ഇനിയും ചോദ്യങ്ങൾ വളരെയുണ്ടു്. സ്ഥലച്ചുരുക്കംകൊണ്ടു മാതൃക കാണിക്കുവാൻവേണ്ടിമാത്രം ഏതാനും ചോദ്യങ്ങൾ ഇവിടെ ചേർത്തതാണു്. പൊതുജനങ്ങളുടെ സഹായസഹകരണങ്ങളുണ്ടെങ്കിൽ അടുത്ത ജൂൺ മാസത്തിൽത്തന്നെ ചങ്ങലംപരണ്ടയിലെ അംശക്കച്ചേരിക്കു സമീപം പ്രസ്തുതകോളേജ് തുറക്കണമെന്നാണു സഞ്ജയൻ ആലോചിക്കുന്നതു്. വിവാഹിതന്മാരായവരെ (വിവരം അവരുടെ ഭാര്യമാർ അറിയുകയില്ലെന്നു് ഉറപ്പും, ജാമ്യവും തരുന്നപക്ഷം) ഇരട്ടി ഫീസിന്മേൽ, സ്വകാര്യമായി ക്ലാസ്സിൽ ചേരാതെ പഠിച്ചു പരീക്ഷയ്ക്കിരിക്കുവാൻ അനുവദിക്കുന്നതാണു്. പക്ഷേ, അതുകൊണ്ടുണ്ടായേക്കാവുന്ന യാതൊരു സംഭവങ്ങൾക്കും പ്രിൻസിപ്പാൾ ഉത്തരവാദിയായിരിക്കുന്നതല്ല.
(ഞങ്ങളും ഉത്തരവാദികളായിരിക്കുന്നതല്ല—പത്രാധിപർ.)