SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/satchi-allama-03.png
Calligraphy by N. Bhattathiri (na).
അ­ല്ല­മാ പ്രഭു
കെ. സ­ച്ചി­ദാ­ന­ന്ദൻ

ഉ­ട­ലി­ന്റെ­യു­ട­ല­തെ­ന്നാ­ര­റി­ഞ്ഞൂ

പ്രാ­ണ­ന്റെ പ്രാ­ണ­നെ­ന്നാ­ര­റി­ഞ്ഞൂ

അതു വി­കാ­ര­ത്തിൻ വി­കാ­ര­മെ­ന്നും?

അതു ദൂ­രെ­യെ­ന്നു പ്ര­തീ­ത­മാ­കെ

അതു ചാ­രെ­യെ­ന്നു പ്ര­ക­ട­മാ­കും

അതു് പുറ,ത്ത­ത­ക­ത്തു­മെ­ന്നു ചൊ­ല്ലി

അ­വ­രി­താ തർ­ക്കി­ച്ചു വി­വ­ശ­രാ­യി.

(വചനം 802)—സ­ച്ചി­ദാ­ന­ന്ദൻ

അ­ല്ല­മാ പ്ര­ഭു­വി­നെ­ക്കു­റി­ച്ചു­ള്ള ഒരു ഐ­തി­ഹ്യം അ­ദ്ദേ­ഹം ശിവൻ ത­ന്നെ­യാ­യി­രു­ന്നു എ­ന്ന­താ­ണു്: മ­നു­ഷ്യ­രെ സ്വാ­ന്ത്ര്യ­ത്തി­ന്റെ മാർ­ഗ്ഗ­ങ്ങൾ പ­ഠി­പ്പി­ക്കാൻ ഭൂ­മി­യിൽ വന്ന ശിവൻ. അ­ദ്ദേ­ഹ­ത്തെ പ­രീ­ക്ഷി­ക്കാൻ പാർ­വ്വ­തി തന്റെ ത­മോ­രൂ­പ­മാ­യ മായയെ (ക­ന്ന­ഡ­ത്തിൽ ‘മായേ’) പ­റ­ഞ്ഞ­യ­ച്ചു. അ­ല്ല­മാ­യു­ടെ മാ­താ­പി­താ­ക്ക­ളു­ടെ പേ­രു­കൾ പ്ര­തീ­കാ­ത്മ­ക­ങ്ങ­ളാ­ണു്: ‘നി­ര­ഹ­ങ്കാ­രി­ക’യും ‘സു­ജ്ഞാ­നി’യും. മാ­യ­യാ­ക­ട്ടെ മാ­യാ­ദേ­വി­ക്കും മമകാര (സ്വാർ­ത്ഥ­ത) ന്നും ജ­നി­ച്ച­വൾ. സ­ത്യ­ജ്ഞ­നും ദുഃ­ഖ­മു­ക്ത­നു­മാ­യ ഒരു മ­ക­ന്നു വേ­ണ്ടി ത­പ­സ്സു ചെയ്ത ദ­മ്പ­തി­കൾ അ­രി­കിൽ കി­ട­ക്കു­ന്ന ഒരു തി­ള­ങ്ങു­ന്ന ശി­ശു­വി­നെ കണ്ടു: അ­ങ്ങ­നെ­യാ­ണു് അ­ജ­ന്മി­യാ­യി അ­ല്ല­മാ ഭൂ­മി­യിൽ വ­ന്ന­തു് എ­ന്നാ­ണു വി­ശ്വാ­സം. പി­ന്നൊ­രി­ക്കൽ അ­ല്ല­മാ അ­മ്പ­ല­ത്തിൽ ചെണ്ട കൊ­ട്ടു­മ്പോൾ മായ അ­ല്ല­മാ­യു­മാ­യി പ്ര­ണ­യ­ത്തി­ലാ­യി, അ­ദ്ദേ­ഹ­ത്തെ തന്റെ നൃ­ത്താ­ദ്ധ്യാ­പ­ക­നാ­യി നി­യ­മി­ച്ചു. മായ എല്ലാ വ­ശീ­ക­ര­ണ­ത­ന്ത്ര­ങ്ങ­ളും പ്ര­യോ­ഗി­ച്ചി­ട്ടും അ­ല്ല­മാ കു­ലു­ങ്ങി­യി­ല്ല. തന്റെ പ്ര­യ­ത്നം വ്യർ­ത്ഥം എ­ന്നു് തി­രി­ച്ച­റി­ഞ്ഞ പാർ­വ്വ­തി മായയെ തി­രി­ച്ചെ­ടു­ത്തു. വേ­റൊ­രു കഥയിൽ അ­ല്ല­മാ­യും മാ­യ­യും ഭൂ­മി­യിൽ ജ­നി­ക്കാൻ ശ­പി­ക്ക­പ്പെ­ട്ട ശിവ-​പാർവ്വതിമാരുടെ സേ­വ­ക­രാ­ണു്.

വീ­ര­ശൈ­വ­രു­ടെ ച­രി­ത­ങ്ങൾ പ­ദ്യ­ത്തിൽ എ­ഴു­തി­യ പ­തി­ന­ഞ്ചാം നൂ­റ്റാ­ണ്ടി­ലെ ഹ­രി­ഹ­ര­ന്റെ കഥയിൽ ഒരു നൃ­ത്താ­ദ്ധ്യാ­പി­ക­യു­ടെ മകനായ വി­ദ­ഗ്ദ്ധ­വാ­ദ്യ­ക്കാ­ര­നാ­യ അ­ല്ല­മാ, കാ­മ­ല­ത­യു­മാ­യി പ്രേ­മ­ത്തി­ലാ­കു­ന്നു, അവർ തൃ­ഷ്ണ­യു­ടെ അ­വി­ഘ്ന­ലീ­ല­ക­ളിൽ ഏർ­പ്പെ­ടു­ന്നു. അ­തി­നി­ടെ പെ­ട്ടെ­ന്നു് കാമലത ജ്വരം മൂലം മ­ര­ണ­മ­ട­യു­ന്നു. അ­ല്ല­മാ അ­വ­ളു­ടെ പേരു വി­ളി­ച്ചു് ഓർമ്മ ന­ശി­ച്ചു് ഭ്രാ­ന്ത­നെ­പ്പോ­ലെ അ­ല­യു­ന്നു. നാ­ട്ടി­ലും കാ­ട്ടി­ലും അ­ല­ഞ്ഞു ഹ­താ­ശ­നാ­യി ഒരു കാവിൽ ഇ­രി­ക്കു­മ്പോൾ അ­യാ­ളു­ടെ കാൽ­ന­ഖ­ത്തിൽ “സ്വാ­ത­ന്ത്ര്യ ദേ­വ­ത­യു­ടെ സ്ത­നാ­ഗ്രം പോലെ” ഒരു മ­ന്ദി­ര­ത്തി­ന്റെ സ്വർ­ണ്ണ­ത്താ­ഴി­ക­ക്കു­ടം ത­ട­യു­ന്നു, അവിടം കു­ഴി­ച്ചു അയാൾ ഒരു മ­ന്ദി­ര­ക­വാ­ട­ത്തി­നു മു­ന്നി­ലെ­ത്തു­ന്നു. വാതിൽ ത­ട്ടി­ത്തു­റ­ന്ന അ­ല്ല­മാ ക­ണ്ട­തു് ഒരു യോഗി ശി­വ­ലിം­ഗ­ത്തി­നു മു­ന്നിൽ സ­മാ­ധി­സ്ഥ­നാ­യി ഇ­രി­ക്കു­ന്ന­താ­ണു്. അ­യാ­ളു­ടെ രു­ദ്രാ­ക്ഷ­മാ­ല­യും തി­ള­ങ്ങു­ന്ന ജടയും മു­ഖ­വും ക­ണ്ണു­ക­ളും ചെ­വി­യി­ലെ സർ­പ്പ­വ­ള­യ­ങ്ങ­ളും അ­ല്ല­മാ­യെ വി­സ്മ­യി­പ്പി­ച്ചു. ആ യോ­ഗി­യു­ടെ പേരു് ‘അ­നി­മി­ഷ­യ്യാ’ എ­ന്നാ­യി­രു­ന്നു. ഇമകൾ ഇ­ല്ലാ­ത്ത­വൻ, അഥവാ സദാ കണ്ണു തു­റ­ന്നി­രി­ക്കു­ന്ന­വൻ എ­ന്നർ­ത്ഥം. യോഗി അ­ല്ല­മാ­യ്ക്കു് ഒരു ലിംഗം നൽകി. ഒപ്പം അ­ദ്ദേ­ഹം ജീവൻ വെ­ടി­ഞ്ഞു. ആ നി­മി­ഷം അ­ല്ല­മാ­യ്ക്കു് ബോ­ധോ­ദ­യ­മു­ണ്ടാ­യി, പ്ര­ഭു­വി­ന്റെ പാ­ദ­ങ്ങൾ പി­ന്തു­ട­രാൻ നി­ശ്ച­യി­ച്ചു. ഗു­ഹാ­മ­ന്ദി­ര­ത്തി­ലെ ഈ അ­നു­ഭ­വ­മാ­ണു് അ­ല്ല­മാ­യി­ലെ വ­ച­ന­ങ്ങ­ളിൽ കാ­ണു­ന്ന ‘ഗു­ഹേ­ശ്വ­രാ’ എന്ന നാ­മ­മു­ദ്ര­യു­ടെ പ്ര­ഭ­വം. ബസവ, അക്ക മ­ഹാ­ദേ­വി, ചെന്ന ബസവ, സി­ദ്ധ­രാ­മ, മു­ക്ത­യ­ക്ക ഇ­ങ്ങി­നെ പലരും അ­ല്ല­മാ­യെ ഗു­രു­വാ­യി­ക്ക­രു­തി. അ­ങ്ങി­നെ അ­ക്ക­യ്ക്കും അ­ണ്ണ­യ്ക്കു­മെ­ല്ലാം മീതേ അ­ദ്ദേ­ഹം ‘പ്രഭു’വായി. അ­ല്ല­മാ­യും മറ്റു ഭ­ക്ത­രു­മാ­യു­ള്ള സം­വാ­ദ­ങ്ങൾ ‘ശൂന്യ സ­മ്പാ­ദ­നെ’ എന്ന കൃ­തി­യിൽ കാണാം. അ­ല്ല­മാ ഉ­ണ്ടാ­യി­രു­ന്ന­തി­നാ­ലാ­ണു് ക­ല്യാ­ണ ശി­വ­ശ­ര­ണ­രു­ടെ കേ­ന്ദ്ര­മാ­യ­തു്. അ­ല്ല­മാ­യു­ടെ അ­ദ്ധ്യ­ക്ഷ­ത­യിൽ അവർ ന­ട­ത്തി­യ ഒ­ത്തു­ചേ­ര­ലു­കൾ ‘അനുഭവ മ­ണ്ഡ­പം’ എ­ന്ന­റി­യ­പ്പെ­ട്ടു.

അ­ല്ല­മാ ആ­ചാ­ര­ങ്ങ­ളെ തീർ­ത്തും വർ­ജ്ജി­ച്ചു. അവയിൽ ചിലതു ബാ­ക്കി നിർ­ത്തി­യ­വ­രെ അ­ദ്ദേ­ഹം പ­രി­ഹ­സി­ച്ചു, ബ­സ­വ­യു­ടെ ഉ­ദ്യോ­ഗ­ത്തെ­പ്പോ­ലും വെ­റു­തെ വി­ട്ടി­ല്ല, അ­ധി­കാ­രം നല്ല കാ­ര്യ­ങ്ങൾ­ക്കാ­ണു് ബസവ വി­നി­യോ­ഗി­ച്ചി­രു­ന്ന­തെ­ങ്കി­ലും. മ­ഹാ­ദേ­വി ന­ഗ്ന­യാ­യി­ട്ടും എ­ന്തി­നാ­ണു് മുടി കൊ­ണ്ടു് ദേഹം മ­റ­യ്ക്കു­ന്ന­തു് എ­ന്ന­ദ്ദേ­ഹം ക­ളി­യാ­ക്കി. ‘ഗോ­ര­ക്ഷ’ (ഇതൊരു പേ­രാ­ണു്) യെ­പ്പോ­ലു­ള്ള സി­ദ്ധ­രു­ടെ ഗൂ­ഢ­പ്ര­യോ­ഗ­ങ്ങ­ളേ­യും അ­ദ്ദേ­ഹം നി­രാ­ക­രി­ച്ചു. മ­ന്ത്ര­സി­ദ്ധി­കൾ പോലും അ­ധി­കാ­ര­പ്ര­യോ­ഗ­ത്തി­ന്റെ പ്ര­ലോ­ഭ­ന­ങ്ങ­ളാ­ണെ­ന്നു് അ­ല്ല­മാ കരുതി. വ­ജ്ര­തു­ല്യ­മാ­യ ശ­രീ­ര­ത്തെ­ക്കു­റി­ച്ചു് അ­ഹ­ങ്ക­രി­ച്ചി­രു­ന്ന ഗോ­ര­ക്ഷ­യെ അ­ല്ല­മാ വെ­ല്ലു­വി­ളി­ച്ച ഒരു ക­ഥ­യു­ണ്ടു്. ഗോ­ര­ക്ഷ­യു­ടെ വാൾ അ­ല്ല­മാ­യിൽ ഏ­ശി­യി­ല്ല, അതു് ശൂ­ന്യ­ത­യി­ലൂ­ടെ ക­ട­ന്നു പോ­കു­ന്ന­താ­യി അ­യാൾ­ക്കു തോ­ന്നി. അ­ങ്ങി­നെ തന്റെ ശ­ക്ത­മാ­യ ശരീരം അ­ല്ല­മാ­യു­ടെ കേ­വ­ലാ­ത്മാ­വി­ന്നു മു­ന്നിൽ എത്ര നി­സ്സാ­ര­മാ­ണെ­ന്നു അയാൾ പ­ഠി­ച്ചു. അ­ദ്ദേ­ഹം എല്ലാ ചൂ­ഷ­ണ­ത്തെ­യും വെ­റു­ത്തു; മൃ­ഗ­ങ്ങ­ളെ­യ­ല്ലാ ബലി കൊ­ടു­ക്കേ­ണ്ട­തു് എ­ന്നും മൃ­ഗീ­യ­വാ­സ­ന­ക­ളെ ആ­ണെ­ന്നും പ­ഠി­പ്പി­ച്ചു. വാ­ക്കു­ക­ളു­ടെ ച­ങ്ങ­ല­കൾ കൊ­ണ്ടു് മു­ക്ത­മാ­യ ആ­ത്മാ­വി­നെ നിർ­വ്വ­ചി­ക്കാൻ ക­ഴി­യി­ല്ലെ­ന്നു്, യോഗം കൊ­ണ്ടു ശ­രീ­ര­മേ നിർ­മ്മി­ക്കാൻ കഴിയൂ, ആ­ത്മാ­വി­നെ പോ­ഷി­പ്പി­ക്കാൻ ക­ഴി­യി­ല്ലെ­ന്നു്, ഭയം എന്ന ഇ­രു­മ്പി­നെ ദയ എന്ന സ്വർ­ണ്ണ­മാ­ക്കി പ­രി­വർ­ത്ത­നം ചെ­യ്യു­ന്ന­താ­ണു് ശ­രി­യാ­യ അ­ത്ഭു­ത­രാ­സ­വി­ദ്യ—ആൽ­കെ­മി—എ­ന്നു്, അ­ദ്ദേ­ഹം പ­റ­ഞ്ഞു, പ­രി­ഹ­സി­ച്ചും ആ­ക്ര­മി­ച്ചും കവിത ചൊ­ല്ലി­യും വാ­ദി­ച്ചും സ്നേ­ഹി­ച്ചും അ­ദ്ദേ­ഹം മറ്റു ഭ­ക്ത­രെ നിർ­മു­ക്ത­രാ­ക്കി. തന്റെ ജീ­വി­ത­ത്തെ­ക്കു­റി­ച്ചു് ഏറെ സൂ­ച­ന­ക­ളൊ­ന്നും അ­ല്ല­മാ­യു­ടെ വ­ച­ന­ങ്ങ­ളി­ലി­ല്ല, പക്വത പ്രാ­പി­ച്ച ശേ­ഷ­മാ­ണു് അ­ദ്ദേ­ഹം അവ ര­ചി­ച്ച­തു്. ആ­ദ്യ­കാ­ല­ത്തെ തന്റെ ആ­ത്മ­സ­മ­ര­ങ്ങ­ളു­ടെ രേഖകൾ അ­ദ്ദേ­ഹം അ­വ­ശേ­ഷി­പ്പി­ച്ചി­ല്ല, ചി­ത്ര­ശ­ല­ഭ­ത്തി­നു പു­ഴു­വി­ന്റെ ഓർ­മ്മ­ക­ളി­ല്ലാ എ­ന്നു് അ­ദ്ദേ­ഹം പ്ര­സ്താ­വി­ച്ചു. മറ്റു ശൈ­വ­രു­ടെ വ­ച­ന­ങ്ങൾ അ­ധി­ക­വും ഭ­ക്തി­യു­ടെ ആ­ദ്യ­ഘ­ട്ട­ങ്ങ­ളെ­ക്കു­റി­ച്ചാ­ണെ­ങ്കിൽ, അ­ല്ല­മാ­യു­ടെ­തു് അ­ധി­ക­വും സാ­ക്ഷാ­ത്കാ­രം നേടിയ ശേഷം ഉ­ള്ള­വ­യാ­ണു്. പ്രാ­രം­ഭം, ഭക്ത, മ­ഹേ­ശ്വ­ര, പ്ര­സാ­ദി, പ്രാ­ണ­ലിം­ഗി, ശരണ, ഐക്യ എ­ന്നി­ങ്ങി­നെ അ­ദ്ദേ­ഹ­ത്തി­ന്റെ 1321 വ­ച­ന­ങ്ങ­ളെ അ­നു­ക്ര­മ­മാ­യി ബ­സ­വ­രാ­ജു തരം തി­രി­ച്ചി­രി­ക്കു­ന്നു. ഇതിൽ അ­ഞ്ഞൂ­റി­ലേ­റെ വ­ച­ന­ങ്ങൾ ഐക്യം (ലയനം, സാ­ക്ഷാ­ത്കാ­രം) നേടിയ ശേഷം ഉ­ള്ള­താ­ണു്.

കാ­ലു­കൾ, നോ­ക്കു­ക, ഇ­രു­ച­ക്ര­ങ്ങൾ,

ഭാരം കേ­റ്റി­യ വണ്ടി ശരീരം;

ഓ­ടി­ക്കു­ന്ന­വ­രാ­യി­ട്ട­ഞ്ചാൾ[1]

ഓ­രോ­രു­ത്ത­രു­മോ­രോ തരമേ.

അ­റി­യ­ണ­മ­തി­നു­ടെ വഴികൾ മു­ഴു­വൻ,

അ­റി­യി­ല്ലെ­ങ്കി­ല­തി­ന്ന­ച്ചാ­ണി

ഒ­ടി­യും വ­ഴി­യിൽ, തീർ­ച്ച, ഗു­ഹേ­ശ്വ­ര!

(വചനം 42)

images/satchi-allama-01-t.png

മാ­വെ­വി­ടെ നി­ന്നൂ,

കു­യി­ലെ­വി­ടെ വന്നൂ

അ­വ­രെ­പ്പൊ­ഴെ­ങ്ങി­നെ

തോ­ഴ­രാ­യ് തീർ­ന്നൂ?

നെ­ല്ലി­ക്ക കു­ന്നിൽ,

ക­ല്ലു­പ്പു കടലിൽ

അ­വ­രെ­പ്പൊ­ഴെ­ങ്ങി­നെ

ച­ങ്ങാ­തി­മാ­രാ­യ്?[2]

അ­ല്ലെ­ങ്കി­ലെ­ന്തി­നു,

-​ഞാനെപ്പോഴാവാം

എൻ ഗു­ഹേ­ശ്വ­ര­നോ­ടു

ബ­ന്ധു­വാ­യ് ചേർ­ന്നൂ?

(വചനം 59)

ഹൃ­ദ­യ­പ­ദ്മ­ത്തിൽ ജ­നി­ച്ചോ­രു തേ­നീ­ച്ച

ഗ­ഗ­ന­ത്തെ­യാ­കെ വി­ഴു­ങ്ങീ

ചി­റ­കിൽ നി­ന്നു­ണ്ടാ­യ കാ­റ്റിൽ ത്രി­ലോ­ക­ങ്ങൾ

തല തി­രി­ഞ്ഞ­ങ്ങി­നെ തൂ­ങ്ങീ

ഒരു ഹം­സ­മു­ണ്ടാ­യി പ­ഞ്ച­വർ­ണ്ണ­ങ്ങ­ളിൽ

അ­തി­നു­ടെ കൂടു് ത­കർ­ന്നൂ,

അ­തി­നൊ­പ്പം വീണു ആ തേ­നീ­ച്ച­യും താഴെ-

ച്ചി­റ­കു കൊ­ഴി­ഞ്ഞ­താ മ­ണ്ണിൽ[3]

മമ ഗു­ഹേ­ശ്വ­ര, നി­ന്റെ ശി­ഷ്യർ­ക്കി­ട­യിൽ ഞാൻ

പല നാ­ളാ­യ് ക­ഴി­യു­ന്നു, അ­തി­നാൽ

ഇ­ട­യാ­യി കാ­ണു­വാൻ സത്യം ച­രി­ക്കു­ന്ന

മ­ധു­ര­മാം വഴികൾ, ത­ന്ത്ര­ങ്ങൾ.

(വചനം, 95)

ഹൃ­ദ­യ­ങ്ങൾ ഗർഭം ധ­രി­പ്പ­തു കണ്ടു ഞാൻ

ശി­ശു­വി­നെ­യേ­റ്റി വീർ­ക്കു­ന്ന

കരതലം കണ്ടു, കർ­പ്പൂ­ര­ത്തിൻ തൂമണം

ചെ­വി­കൾ കു­ടി­പ്പ­തു കണ്ടൂ,

മ­ര­ത­ക­ത്തി­ന്റെ തി­ള­ക്ക­മോ മൂ­ക്കു­കൾ

രു­ചി­യിൽ ക­ഴി­പ്പ­തു കണ്ടൂ[4]

ഇ­ന്ദ്ര­നീ­ല­ക്ക­ല്ലി­നു­ള്ളിൽ ത്രി­ലോ­ക­വും

എന്റെ ഗു­ഹേ­ശ്വ­രാ, കണ്ടൂ!

(വചനം 101)

images/satchi-allama-02-t.png

മലകൾ മ­ഞ്ഞി­നാൽ

വി­റ­യ്ക്കു­മെ­ങ്കിൽ നാം

അവയെ എ­ന്തി­നാൽ

പു­ത­പ്പി­ക്കും പ്രഭോ?

ദി­ഗം­ബ­രം ശൂന്യ-​

സ്ഥ­ല­മെ­ങ്കിൽ നമ്മൾ

അ­തി­നു­ടു­പ്പെ­ന്തു

കൊ­ടു­ത്തി­ടും വിഭോ?

പ്ര­ഭു­വിൽ വിശ്വസി-​

പ്പ­വ­രും ലൌ­കി­കർ,

അവർക്കുപമയെ-​

ന്തഹോ ഗു­ഹേ­ശ്വ­രാ?

(വചനം 109)

ഉ­ട­ലാ­കെ മ­ന്ദി­ര­മെ­ങ്കിൽ നാ­മെ­ന്തി­നാ­യ്

അലയണം

വേ­റൊ­ന്നു തേടി?

ഒ­രു­വ­നും വേ­ണ്ട­ല്ലോ ര­ണ്ട­മ്പ­ല­ങ്ങൾ, നീ

ശി­ല­യെ­ങ്കിൽ

ഞാ­നാ­രു ദേവാ?

(വചനം 213)

മു­റു­കെ­പ്പി­ടി­ക്കു­ന്ന ക­യ്യി­ന്നു മു­ക­ളിൽ

ഇ­രു­ളാ­ണു്, കാ­ണു­ന്ന ക­ണ്ണി­ന്നു മീതേ

ഇ­രു­ളാ­ണു്, ഓർ­ക്കു­ന്ന ഹൃ­ദ­യ­ത്തിൻ മീതേ

ഇ­രു­ളാ­ണു്, എൻ ഗു­ഹേ­ശ്വ­ര, മ­ന്ദി­ര­ത്തിൽ

ഇ­രു­ളാ­ണു്, ഇ­രു­ളാ­ണു്, നീ പു­റ­ത്തെ­ങ്കിൽ.

(വചനം 219)

images/satchi-allama-03-t.png

തവള ആകാശം വി­ഴു­ങ്ങി­യ­പ്പോൾ

കയറി വന്നൂ രാഹു, അ­പ്പൊ­ഴ­യ്യാ

കു­രു­ട­നാ സർ­പ്പ­ത്തെ­ക്ക­യ്ക്ക­ലാ­ക്കി.

അതു കണ്ടു ഞാനും പ­ഠി­ച്ചു, ലോകം

അ­റി­യാ­തെ­യീ­ശ്വ­രാ ജീ­വ­പാ­ഠം.[5]

(വചനം 277)

പൂച്ച വി­ഴു­ങ്ങി­യ കോഴി കൂവി-

ക്കേ­ട്ടു; ക­റു­ത്ത കു­യി­ലു തി­ന്നു

തീർ­ക്കു­ന്ന സൂ­ര്യ­നെ­ക്ക­ണ്ടു നി­ന്നു

കത്തി അളു,ക്ക­തിൻ പൂ­ണു­നൂ­ലേ

ബാ­ക്കി­യാ­യ്; ഭേ­ദി­പ്പു പ്രാ­ണ­ലിം­ഗം

നാ­ട്ടു­ന­ട­പ്പു­കൾ, ഉ­ത്പ­തി­ഷ്ണു.[6]

നീ­രി­ലെ­ക്കാ­ല­ടി പി­ന്തു­ട­രാൻ

ആ­വ­തി­ല്ലാർ­ക്കും; ഗുഹേശ്വരന്റെ-​

നാ­ദ­മ­തു­പോ­ലെ, വാ­ക്ക­തൊ­ന്നും

ദൂ­ര­ത്തി­ല­ല്ല, ചാ­ര­ത്തു­മ­ല്ലാ.

(വചനം 299)

ക­ണ്ണിൽ വീ­ണി­ടും ഈ­യി­രു­ട്ടെ­ന്തോ?

ഉ­ള്ളി­ലു­ള്ള മരണം, മനസ്സി-​

ലുള്ള പോർ­ക്ക­ളം, കാതിൽ പ­തി­ക്കും

കൊ­ഞ്ചും കാമം, എൻ കാ­ല­ടി­കൾ­ക്കു

ന­ല്ല­പോ­ല­റി­യു­ന്നൊ­രീ­പ്പാ­ത?

(വചനം 316)

വാനിൽ വ­ളർ­ന്നൊ­രു കാനന,മാ-

ക്കാ­ന­ന­മ­തി­ലൊ­രു നാ­യാ­ടി,

നാ­യാ­ടി­ക്കോ, ക­യ്യു­ക­ളിൽ

മാനും; മാനതു ചാ­വോ­ളം

ചാ­വു­ക­യി­ല്ലാ നാ­യാ­ടി.[7]

ബോ­ധ­മു­ദി­ക്കു­ക ദുഷ്കരമെ-​

ന്നാ­കാം, അല്ലേ, പ­റ­ക­യ്യാ!

(വചനം 319)

മ­ര­ത്തി­നു­ള്ളി­ലെ­യ­ഗ്നി മ­ര­ത്തെ

എ­രി­ച്ച പോ­ലെ­യെ­രി­ഞ്ഞൂ­ഞാൻ

മ­രു­ത്തിൽ വീശും മലരിൻ സൗരഭ-

മെ­ടു­ത്തു പോയെൻ നാ­സി­ക­യും

മെ­ഴു­കിൽ തീർ­ത്തൊ­രു പാ­വ­ക്കു­ട്ടി:

ക­ന­ലി­ല­ത­ലി­ഞ്ഞു പോയ് തീർ­ത്തും

മു­ഴു­കി ഗു­ഹേ­ശ്വ­ര­പൂ­ജ­യി,ല­പ്പോൾ

ഉ­ല­കെ­ന്റേ­ത­ല്ലാ­താ­യ് പോയീ.

(വചനം 396)

തേ­നീ­ച്ച വ­ന്ന­പ്പോൾ കണ്ടു ഞാൻ: പൂ­ക്കൾ തൻ

വാസന പാ­ഞ്ഞു പോ­കു­ന്നൂ.[8]

എന്തു ദി­വ്യാ­ത്ഭു­തം, ഹൃ­ത്തെ­ങ്ങു പോ­കു­ന്നു,

പാ­ഞ്ഞ­ക­ന്നീ­ടു­ന്നു ബു­ദ്ധി;

ഈ­ശ്വ­രൻ വന്ന ഞൊ­ടി­യിൽ ഞാൻ കണ്ടു, ഹാ

ക്ഷേ­ത്ര­വും പാ­ഞ്ഞു പോ­കു­ന്നൂ.

(വചനം 429)

images/satchi-allama-07-t.png

പ­ട്ട­ണ­ത്തി­ന്നു

പു­റ­ത്തൊ­രു മ­ന്ദി­രം:

മ­ന്ദി­ര­ത്തിൽ പാർ­ത്തി­ടു­ന്നു

സ­ന്ന്യാ­സി­നി.

സ­ന്ന്യാ­സി­നി­യു­ടെ ക­യ്യിൽ

ഒരു സൂചി,

സൂ­ചി­തൻ തു­മ്പിൽ

പ­തി­ന്നാ­ലു ലോ­ക­വും.

എന്റെ ഗു­ഹേ­ശ്വ­രാ,

വ­ന്നൊ­രു­റു­മ്പി­താ

സ­ന്ന്യാ­സി­നി­യെ വി­ഴു­ങ്ങു­ന്നു,

സൂ­ചി­യെ,

പി­ന്നെ­പ്പ­തി­ന്നാ­ലു

ലോകം മു­ഴു­വ­നും.[9]

(വചനം 431)

ഒ­രി­ക്കൽ കാ­ണി­ക്ക­യെ­ന്നെ

മി­ഴി­യു­ടെ കു­ട­ലു­കൾ

അ­റു­ത്തൊ­രു മ­നു­ഷ്യ­നെ,

ഹൃ­ദ­യ­ത്തി­ന്ന­ക­ക്കാ­മ്പു

പൊ­രി­ച്ചൊ­രു മ­നു­ഷ്യ­നെ

വ­ച­ന­ത്തിൻ പ്ര­ഭ­വ­ങ്ങൾ

പ­ഠി­ച്ചൊ­രു മ­നു­ഷ്യ­നെ[10]

ഗു­ഹേ­ശ്വ­രാ, ഗു­ഹേ­ശ്വ­രാ!

(വചനം 451)

നി­ഴ­ലു­ക­ളൊ­ക്കെ ഞങ്ങൾ കു­ഴി­ച്ചി­ട്ടു­ക­ഴി­ഞ്ഞെ­ന്നു

ക­രു­തി­ക്ക­രു­തി ലോകം ത­ളർ­ന്നി­രി­പ്പൂ

അ­വ­യ­വ­മെ­ല്ലാ­മു­ള്ള മൃ­ഗ­ങ്ങൾ­ക്കു നി­ഴ­ലു­കൾ

മ­രി­ക്കു­മോ? ഇവിടെ നി­ന്ന­ല­റി­യാൽ, ശ­പി­ച്ചാ­ലും

മ­റു­ക­രെ നിൽ­ക്കും കള്ളൻ മ­രി­ച്ചു പോമോ?

ന­ര­രി­വർ­ക്ക­റി­യി­ല്ലാ വി­കാ­ര­ത്തിൻ തയ്,പ്പാശിച്ചാ-​

ലുടൻ ഗു­ഹേ­ശ്വ­രൻ മു­ന്നിൽ വ­രു­മെ­ന്നു­ണ്ടോ?

(വചനം 459)

images/satchi-allama-04-t.png

മ­ണ്ണി­ല്ലാ­ത്ത നി­ല­ത്തു ജ­നി­ച്ചൊ­രു വൃ­ക്ഷം,[11]

ക­ണ്ടാ­ലും, ഇ­ടി­മി­ന്നൽ നിറമാർ-​

ന്നു­ണ്ട­തിൽ മ­ല­രു­കൾ എ­ട്ടു്;

കൊ­മ്പിൽ കാ­യ്ക്കും കായ പഴുക്കു-​

ന്നു­ണ്ടേ വേരിൽ തന്നേ.

ഞെ­ട്ടിൽ നിന്നുമടർന്നി-​

ട്ടാ­രും കാ­ണാ­ത്തേ­ടം

വീ­ണൊ­രു കനി തി­ന്ന­വ­നേ

നി­ന്നു­ടെ­യാൾ, കേ­വ­ല­മ­വ­നേ

നി­ന്നു­ടെ­യാൾ, ഗു­ഹേ­ശ്വ­രാ!

(വചനം 532)

ന­ഗ­ര­ത്തിൻ തീ­യെ­ല്ലാം കാ­ട്ടി­ലെ­രി­ഞ്ഞൂ,[12]

അതു പി­ന്നെ­പ്പ­ട്ട­ണം മു­ഴു­വൻ പ­ടർ­ന്നൂ,

അതു കേൾ­ക്ക, അതു കേൾ­ക്ക, ആ­ളു­ന്നു നാലു

ദി­ശ­യി­ലും തീ­യി­ന്റെ ജ്വാ­ല­കൾ നീളെ

മി­ഴി­യിൽ ജ്വ­ലി­ച്ചു­മെ­രി­ഞ്ഞും പൊ­രി­ഞ്ഞും

ഉ­ട­ലു­ക­ളാ­യി­രം അ­തി­ലാ­ടീ നടനം:

അവ, ഗു­ഹേ­ശ്വ­ര, എത്ര മരണം മ­രി­പ്പൂ!

(വചനം 537)

പോ­യ്പോ­യ ക­വി­ക­ളെൻ

വെ­പ്പാ­ട്ടി തൻ മക്കൾ

വ­ന്നി­ടും കവികളെ-​

ന്ന­നു­ക­മ്പ തൻ മക്കൾ

വാ­നി­ന്റെ ക­വി­ക­ളെൻ

തൊ­ട്ടി­ലിൻ പൈ­ത­ങ്ങൾ

വി­ഷ്ണു, ബ്ര­ഹ്മാ­വു­മെൻ

വംശ, മെ­ന്ന­നു­ച­രർ

നീ­യെ­ന്റെ ഭാ­ര്യാ­പി­താ­വു്,

ഞാൻ മ­രു­മ­കൻ തന്നേ,

ഗു­ഹേ­ശ്വ­രാ![13]

(വചനം 550)

അഗ്നി പെ­യ്യു­മ്പോൾ

ജ­ല­മാ­വു­ക, മഴ പെ­യ്കെ[14]

കാ­റ്റാ­യി­യ­ടി­ക്കു­ക,

മ­ല­വെ­ള്ള­ത്തിൻ മീതേ

ആ­കാ­ശ­മാ­യീ­ടു­ക,

ലോകങ്ങളൊടുങ്ങുന്നൊ-​

രാ മ­ഹാ­പ്ര­ള­യ­ത്തിൽ

ആ­ത്മാ­വു് വെ­ടി­യു­ക

പ്ര­ഭു­വാ­യ് മാ­റീ­ടു­വാൻ

(വചനം 556)

ആ­ര­റി­വൂ പു­ല്ലിൻ ജ്വാല

ആ­ര­റി­വൂ ക­ല്ലിൻ ബീജം,

വെ­ള്ള­ത്തിൻ നി­ഴ­ലു­കൾ, കാ­റ്റിൻ,

ഗന്ധം, തീ വാ­റ്റി­യ രസവും

നാവിൽ വെ­യി­ലിൻ രുചി, ഉ­ള്ളിൽ

ആ­ളു­ന്ന വെ­ളി­ച്ച­വു, മീ­ശ്വ­ര,[15]

നിൻ ജ­ന­മ­ല്ലാ­താ­രേ?

(വചനം 616)

images/satchi-allama-05-t.png

ഒരാൾ മ­രി­ക്കു­ന്നു,

ഒരാൾ അ­യാ­ളു­ടെ ശ­വ­മെ­ടു­ക്കു­ന്നു,

ഇ­നി­യൊ­രാൾ ഇ­രു­വ­രെ­യും കൊ­ണ്ടു­പോ­യ്

ചി­ത­യിൽ വെ­യ്ക്കു­ന്നു

വരനാർ, ആർ വധു

അ­റി­യു­ന്നി­ല്ലാ­രും

മരണം വീ­ഴു­ന്നു

വി­വാ­ഹ­ത്തിൻ മീതേ കു­റു­കെ

തോരണം നിറം കെടും മുൻപേ

മ­രി­ച്ചു പോ­കു­ന്നു

വരൻ, ഗു­ഹേ­ശ്വ­രാ,

മ­ര­ണ­മി­ല്ലാ­ത്തോർ

തവ ജനം മാ­ത്രം.

(വചനം 629)

നീ­രി­ല്ലാ­ത്തോ­രാ­ട്ടു­ക­ല്ലു്

നി­ഴ­ലി­ല്ലാ­ത്ത കുഴവ,

ഉ­ട­ലി­ല്ലാ­ത്ത പെ­ണ്ണു­ങ്ങൾ

അ­രി­യി­ല്ലാ­ത്ത നെ­ല്ലു്,

അ­വ­രാ­ട്ടു­ന്നു, പൊ­ടി­ക്കു­ന്നൂ,

പെ­റാ­ത്ത പെ­ണ്ണിൻ മകനായി-​

പ്പാ­ടു­ന്നൂ, ഒരു താ­രാ­ട്ടു്.[16]

വി­റ­കൂ­തു­ന്നോർ­ക്ക­ടി­യിൽ

ഭ­വാ­ന്റെ കു­ഞ്ഞു ക­ളി­ക്കു­ന്നു.

(വചനം 634)

വാ­നി­ന്റെ താ­രാ­ട്ടു കേ­ട്ടു്

താ­നേ­യു­റ­ക്ക­മാ­യ് കാ­റ്റു്.

ശൂ­ന്യ­ത മെ­ല്ലെ മയങ്ങീ-​മുല-

യേ­കി­യ­ന­ന്ത­ത ചാരെ.

മൌ­ന­ത്തിൽ വീ­ണി­താ വാനം

താ­രാ­ട്ടു­നിൽ­ക്കെ; വാ­ഴു­ന്നൂ

താ­നി­ല്ല­യെ­ന്ന­പോ­ലീ­ശൻ[17]

(വചനം 668)

images/satchi-allama-06-t.png

വെ­ട്ട­മി­രു­ട്ടു

വി­ഴു­ങ്ങീ,

ഒ­റ്റ­യ്ക്ക്

ഞാൻ അ­ക­ത്താ­യീ.

കാ­ണു­മി­രു­ട്ടു

പൊ­ഴി­ച്ചൂ

ഞാൻ

നി­ന്റെ­യു­ന്ന­മാ­യ്ത്തീർ­ന്നൂ:

എന്റെ ഗു­ഹേ­ശ്വ­ര­ന്നു­ന്നം.

(വചനം 675)

ഉ­റ­ങ്ങു നീ മ­ഹേ­ശ്വ­രീ

ത്രി­ലോ­ക­നാ­ഥ­യീ­ശ്വ­രീ,

ക­റ­ങ്ങി­യൊ­ക്കെ­യും വ­ലി­ച്ചെ­ടു­ത്തു

ശ്വാ­സ­മൂ­റ്റി, മജ്ജയൂറ്റി-​

നീ വ­ലി­ച്ചെ­റി­ഞ്ഞി­ടു­ന്നി­തൊ­ക്കെ­യും.

നേർക്കുവാനൊരാളുമില്ല-​

വൾക്ക,വൾ തൊ­ടു­ക്കു­മ­മ്പി­നാൽ

പൊ­ങ്ങി­ടു­ന്നു, വീ­ണി­ടു­ന്നു ഹാ, ജനം.

(വചനം 699)

ഓടും ന­ദി­ക്കു

കാൽ മാ­ത്രം,

ആ­ളു­ന്ന തി­യ്യി­ന്നു

വായും

വീ­ശു­ന്ന കാ­റ്റി­നോ

കൈകൾ

എ­ന്നീ­ശ്വ­രാ, നിൻ ജനത്തി-​

ന്നം­ഗ­ങ്ങ­ളെ­ല്ലാം

പ്ര­തീ­കം.

(വചനം 775)

ഉ­ട­ലി­ന്റെ­യു­ട­ല­തെ­ന്നാ­ര­റി­ഞ്ഞൂ

പ്രാ­ണ­ന്റെ പ്രാ­ണ­നെ­ന്നാ­ര­റി­ഞ്ഞൂ

അതു വി­കാ­ര­ത്തിൻ വി­കാ­ര­മെ­ന്നും?

അതു ദൂ­രെ­യെ­ന്നു പ്ര­തീ­ത­മാ­കെ

അതു ചാ­രെ­യെ­ന്നു പ്ര­ക­ട­മാ­കും

അതു് പുറ,ത്ത­ത­ക­ത്തു­മെ­ന്നു ചൊ­ല്ലി

അ­വ­രി­താ തർ­ക്കി­ച്ചു വി­വ­ശ­രാ­യി.

(വചനം 802)

ചി­ല­ര­തു ക­ണ്ടെ­ന്നോ­തു­ന്നൂ

അ­തി­നു­ടെ രൂപ,മ­തെ­ന്താ­കാം?

വളയം പോ­ലൊ­രു പ­ക­ലോ­നോ

വളയും താ­ര­ക­ഗ­ണ­മെ­ന്നോ?

താ­മ­സ­മാ­ണു് ഗു­ഹേ­ശ്വ­ര­നെ­ന്നാൽ

തി­ങ്കൾ­മ­ല­യു­ടെ ന­ഗ­ര­ത്തിൽ.

(വചനം 809)

images/satchi-allama-08-t.png

എത്ര തേ­ടി­യി­ട്ടെ­ന്തു,

കാ­ണു­ന്നി­ല്ല­വ­ര­തിൻ

നിഴൽ ആ ക­ണ്ണാ­ടി­യിൽ.

പു­രി­ക­ക്കൊ­ടി­കൾ തൻ

ന­ടു­വിൽ വൃത്തങ്ങളാ-​

യതു കത്തിടുന്നെന്ന-​

ത­റി­വോ­നാ­രോ, അവ-

ന്നു­ള്ള­തെൻ ഗു­ഹേ­ശ്വ­രൻ

(വചനം 836)

ഊ­ട്ടു­ക പാ­വ­ങ്ങ­ളെ,

സ­ത്യ­മോ­തു­ക, നീരു

ല­ഭ്യ­മാ­ക്കു­ക ദാഹി-

പ്പോർ­ക്ക്, പ­ട്ട­ണ­ങ്ങ­ളിൽ

വെ­ട്ടു­ക കു­ള­ങ്ങ­ളും.

അ­പ്പൊൾ നീ പൂകും സ്വർ­ഗ്ഗം

മ­രി­ച്ചാൽ, പക്ഷെയടു-​

ത്തെ­ത്തു­ക­യി­ല്ലാ പ്രഭു-​

വി­ന്റെ നേരി,നാ നേരിൻ

ത­ത്വ­ത്തെ­യ­റി­വോ­നോ

കി­ട്ടി­ല്ലാ ഫ­ല­മൊ­ന്നും.

(വചനം 959)

വി­പി­നാ­ഗ്നി­യ്ക്കി­ര കാടു്,

ബ­ഡ­വാ­ഗ്നി­ക്കു വെ­ള്ള­വും,

ജ­ഠ­രാ­ഗ്നി­യ്ക്കു­ടൽ, ആളും

മ­ര­ണാ­ഗ്നി­ക്കു ലോ­ക­വും

നിൻ ജ­ന­ത്തി­ന്റെ കോപാഗ്നി-​

യ്ക്കെ­ല്ലാ ചീത്ത മനുഷ്യരും-​

എ­ങ്കി­ലും നി­ന്റെ മായാഗ്നി-​

യ്ക്കി­ര ഞാ­ന­ല്ല­യീ­ശ്വ­രാ!

(വചനം 966)

images/satchi-allama-09-t.png

നി­ന്റെ വെ­ളി­ച്ച­വും

തേടി ഞാൻ പോയീ

കണ്ടു ഞാൻ കോടി

സൂ­ര്യ­ന്മാർ തി­ള­ക്കും

ഉ­ജ്ജ്വ­ലം, പെട്ടെന്നു-​

പൊ­ങ്ങും പ്ര­ഭാ­തം

മി­ന്നൽ­പി­ണ­രു­കൾ

ത­ന്തു­ക്കൾ പോലെ

ഒ­ന്നാ­യു­യർ­ന്നി­ടും

വി­സ്മ­യ­യോ­ഗം.

എൻ ഗു­ഹേ­ശാ, നീ

പ്ര­കാ­ശ­മാ­ണെ­ങ്കിൽ

നിർ­വ്വ­ചി­ക്കാ­നി­ല്ല

രൂ­പ­ക­മൊ­ന്നും.

(വചനം 972)

കു­റി­പ്പു­കൾ

[1] അഞ്ചാൾ-​പഞ്ചേന്ദ്രിയങ്ങൾ.

[2] വ­സ­ന്ത­ത്തിൽ കുയിൽ വൃ­ക്ഷ­ത്തിൽ എ­ത്തു­ന്ന­തു്; അ­ച്ചാ­റിൽ ഉ­പ്പും നെ­ല്ലി­ക്ക­യും ഒ­ന്നി­ക്കു­ന്ന­തു്.

[3] ഇതു് ഒരു പ്ര­ശ്ന­ക­വി­ത (ബെ­ദ­ഗി­ന­വ­ച­ന) ആണു്. ചെ­റു­താ­യി­രി­ക്കെ­ത്ത­ന്നെ വെ­ളി­ച്ചം മ­റ­യ്ക്കു­ക­യും ലോ­ക­ങ്ങ­ളെ മ­റി­ച്ചി­ടു­ക­യും ചെ­യ്യു­ന്ന അ­ജ്ഞാ­ന­മാ­ണു് തേ­നീ­ച്ച; ശ­രീ­ര­ത്തി­ന്റെ ന­ശ്വ­ര­ത തി­രി­ച്ച­റി­യു­മ്പോ­ഴേ ആ തേ­നീ­ച്ച­യ്ക്കു ശക്തി ന­ഷ്ട­പ്പെ­ടു­ക­യു­ള്ളൂ. അഞ്ചു നി­റ­മു­ള്ള അ­ര­യ­ന്നം ആ­ത്മാ­വി­ന്റെ ചി­ര­ന്ത­ന പ്ര­തീ­കം (കബീർ തു­ട­ങ്ങി­യ ഭ­ക്ത­ക­വി­ക­ളി­ലും ഇതു് കാണാം).

[4] മ­റ്റൊ­രു പ്ര­ശ്ന­ക­വി­ത. ഹൃദയം ഗർഭം ധ­രി­ക്കു­ന്ന ശിവൻ ആ­രാ­ധ­നാ­സൌ­ക­ര്യ­ത്തി­ന്നാ­യി ക­യ്യി­ലെ ഇ­ഷ്ട­ലിം­ഗ­മാ­കു­ന്നു; കർ­പ്പൂ­രം ആ­ത്മ­ബോ­ധം—ഒ­ന്നും ബാ­ക്കി വെ­യ്ക്കാ­തെ അതു് ക­ത്തി­ത്തീ­രു­ന്നു; മരതകം നിർ­വ്വാ­ണം; വ­ജ്ര­ങ്ങൾ പ്ര­പ­ഞ്ച­ത്തി­ന്റെ അർ­ത്ഥ­ങ്ങൾ; ഇ­ന്ദ്ര­നീ­ല­ക്ക­ല്ലു് മായ. ഇ­ന്ദ്രി­യാ­നു­ഭ­വ­ങ്ങ­ളെ ഇവിടെ ബോ­ധ­പൂർ­വ്വം കൂ­ട്ടി­ക്കു­ഴ­യ്ക്കു­ന്നു (synesthesia).

[5] ആകാശം ആ­ത്മാ­വു്; തവള പ്രാ­ണ­കേ­ന്ദ്ര­മാ­യ ബ്ര­ഹ്മ­ര­ന്ധ്രം; രാഹു, യോ­ഗ­ത്താൽ ജാ­ഗ്ര­ത്താ­കു­ന്ന ശ­രീ­ര­ച­ക്ര­ങ്ങ­ളിൽ കൂടി വ­ള­ഞ്ഞു പു­ള­ഞ്ഞു സ­ഞ്ച­രി­ക്കു­ന്ന സർ­പ്പം. ഈ വചനം ഭക്തി-​യോഗം-തന്ത്രം: ഇ­വ­യു­ടെ ബന്ധം സൂ­ചി­പ്പി­ക്കു­ന്നു. യോഗം, ത­ന്ത്രം ഇ­വ­യു­ടെ ആ­ന­ന്ദ­ത­ന്ത്ര­ങ്ങൾ എ­ടു­ത്തു പ­റ­യു­മ്പോ­ഴും കവി ഒ­ടു­വിൽ ഭ­ക്തി­യെ, അഥവാ, അ­നു­ഗ്ര­ഹ­ത്തെ, തി­ര­ഞ്ഞെ­ടു­ക്കു­ന്നു ക­ണ്ണി­ല്ലാ­തെ—വി­ദ്യ­കൾ അ­റി­യാ­തെ—തന്നെ രാ­ഹു­വി­നെ കണ്ടു പി­ടി­കൂ­ടു­ന്ന ഭ­ക്ത­നാ­ണു് കു­രു­ടൻ.

[6] പൂച്ച-​പരമജ്ഞാനം, കോഴി-​ലൌകികജ്ഞാനം, പരമ ജ്ഞാ­നം നേ­ടു­മ്പോൾ ലൌ­കി­ക­ജ്ഞാ­നം ‘ജീ­വി­ത­ത്തി­ലേ­ക്കു് മ­രി­ക്കു­ന്നു’. ക­രി­ങ്കു­യിൽ ക്രി­യാ­ശ­ക്തി­യാ­ണു്; സൂ­ര്യൻ പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന വെ­ളി­പ്പെ­ട്ട അ­റി­വി­നെ അതു് ഉ­പാ­ധി­യാ­ക്കു­ന്നു, അ­ളു­ക്കു് (മ­ന­സ്സു്) ഉ­പേ­ക്ഷി­ക്ക­പ്പെ­ടു­ന്നു; പൂ­ണു­നൂൽ (അ­നു­ഭൂ­തി) മാ­ത്രം ബാ­ക്കി­യാ­കു­ന്നു. നീ­രി­ലെ കാലടി (ബോ­ധോ­ദ­യം വ­രു­ന്ന വഴി) പി­ന്തു­ട­രാൻ ആർ­ക്കു­മാ­വി­ല്ല; ദൈ­വാ­നു­ഭ­വം (ഗു­ഹേ­ശ്വ­ര­ശ­ബ്ദം) അ­വി­ഭാ­ജ്യ­മാ­ണു്, അതിനെ സ്ഥാ­ന­പ്പെ­ടു­ത്താൻ ക­ഴി­യി­ല്ല.

[7] ആ­ത്മാ­വു് (വാനം), കാനനം (ബോ­ധ­ശൂ­ന്യ­ത), തൃഷ്ണ (നാ­യാ­ടി) ജീ­വി­ത­ത്തെ (മാൻ) വേ­ട്ട­യാ­ടു­ന്നു; ജീ­വി­തം അ­വ­സാ­നി­ക്കും വരെ തൃ­ഷ്ണ­യും ഒ­ടു­ങ്ങു­ന്നി­ല്ല.

[8] ‘വാസന’ മു­ജ്ജ­ന്മ­സൌ­ര­ഭം; തേ­നീ­ച്ച ഇവിടെ പൂർ­ണ്ണ­മാ­യ ബ്ര­ഹ്മ­ജ്ഞാ­ന­മാ­ണു്; ബു­ദ്ധി­യും ഹൃ­ദ­യ­വും ഈ വ­ച­ന­ത്തിൽ വേർ­പെ­ടു­ന്നു; ക്ഷേ­ത്രം ശരീരം തന്നെ.

[9] പട്ടണം-​പരിമിതികളുള്ള ശരീരം; ക്ഷേത്രം-​ആഭ്യന്തരമായ സാ­ന്നി­ദ്ധ്യം അഥവാ ചിത്-​പിണ്ഡം; സന്യാസിനി-​ജ്ഞാനശക്തി; അ­വ­ളു­ടെ സൂചി-​മനസ്സു്; അ­തി­ന്മേ­ലാ­ണു് പ­തി­ന്നാ­ലു ലോ­ക­ങ്ങ­ളു­ടെ നിൽ­പ്പു്. മ­ഹാ­ബോ­ധോ­ദ­യ­ത്തി­ന്റെ ഉ­റു­മ്പു് ഈ വ്യ­വ­ച്ഛേ­ദ­ങ്ങ­ളെ­യെ­ല്ലാം വി­ഴു­ങ്ങു­ന്നു.

[10] ഭക്തൻ പ­രി­ശീ­ലി­ക്കേ­ണ്ട അ­ച്ച­ട­ക്കം: കാ­ഴ്ച്ച­യു­ടെ മായയെ കീ­ഴ്പ്പെ­ടു­ത്തു­ക, ഹൃ­ദ­യ­ത്തി­ന്റെ ഇ­ച്ഛ­യെ­യും ആ­ത്മ­സം­ശ­യ­തെ­യും ക­ത്തി­ച്ചു കളയുക, ഭാ­ഷ­യു­ടെ, ആ­ദി­യി­ലെ വ­ച­ന­ത്തി­ന്റെ, സ്രോ­ത­സു് അ­റി­യു­ക.

[11] ഭൌതിക പ്ര­കൃ­തി­യെ (മ­ണ്ണി­ല്ലാ­ത്ത നിലം) കീ­ഴ്പ്പെ­ടു­ത്തു­മ്പോ­ഴേ ബോ­ധ­ത്തി­ന്റെ വൃ­ക്ഷം വളരൂ അതു് എട്ടു തരം പൂ­ക്കൾ (സൂ­ക്ഷ്മ ശ­രീ­ര­ങ്ങൾ) നൽ­കു­ന്നു, ശാ­ഖ­ക­ളിൽ (ധാർ­മ്മി­ക­ജീ­വി­തം) അതു് ഫലം വി­രി­യി­ക്കു­ന്നു; ഒ­ടു­വിൽ വേരിൽ (മൌ­ലി­ക­ജ്ഞാ­നം) എ­ത്തു­ന്നു.

[12] പ്ര­കൃ­തി­ദ­ത്ത­മാ­യ ശരീരം (നഗരം) പ­ഞ്ച­ഭൂ­ത­നിർ­മ്മി­ത­മാ­ണു്; അ­തി­ലു­യ­രു­ന്ന പ­ര­മ­ജ്ഞാ­നം ലൌകിക ജീ­വി­ത­ത്തി­ന്റെ കാടു് എ­രി­ച്ചു ക­ള­യു­ന്നു; ഒ­ടു­വിൽ ഈ തീ ശ­രീ­ര­ത്തെ­യും വി­ഴു­ങ്ങാ­നാ­യി തി­രി­ച്ചു വ­രു­ന്നു.

[13] ഭക്തൻ ഭൂത-​വർത്തമാന-ഭാവികളെ കീ­ഴ്പ്പെ­ടു­ത്തു­ന്നു. അ­വ­ന്നു ബ്ര­ഹ്മാ­വും വി­ഷ്ണു­വും അ­നു­ച­രർ മാ­ത്രം. ശി­വ­ബോ­ധ­ത്തിൽ നി­ന്നാ­ണു് ചി­ച്ഛ­ക്തി ജ­നി­ക്കു­ന്ന­തു്. അതിനെ വേ­ട്ട് ഭക്തൻ ശി­വ­ന്റെ മ­രു­മ­ക­നാ­വു­ന്നു.

[14] സൃ­ഷ്ടി­ച­ക്ര­ത്തി­ലെ നാലു യുഗാവസാനങ്ങളുടെ-​പ്രളയങ്ങളുടെ-സൂചന.

[15] ദൈ­വ­ത്തി­ന്റെ ആ­ന്ത­രി­ക­സാ­ന്നി­ദ്ധ്യ­തി­ന്റെ പ്ര­തീ­ക­ങ്ങൾ: മ­ര­ത്തി­ലും പു­ല്ലി­ലും ഒ­ളി­ച്ചി­രി­ക്കു­ന്ന തീ; ശില പോ­ലു­ള്ള നിർ­വ്വി­കാ­ര­ത­യിൽ ആ­ത്മ­ത്തി­ന്റെ വി­ത്തു­കൾ; നി­ഴ­ലു­കൾ ചഞ്ചല മ­ന­സ്സി­ന്റെ മി­ഥ്യ­കൾ, കാ­റ്റി­ന്റെ വാസന മു­ജ്ജ­ന്മ­ങ്ങൾ; ലൌകിക തൃ­ഷ്ണ­യു­ടെ രസം ശ­രീ­ര­താ­പ­ത്തി­ലു­ണ്ടു്; ആ­ഗ്ര­ഹ­ത്തി­ന്റെ നാവു ബോ­ധ­ത്തി­ന്റെ വെയിൽ രു­ചി­ക്ക­ണം.

[16] നീ­രി­ല്ലാ­ത്ത ആട്ടുകല്ലു്-​ഇച്ഛാരഹിതമായ ശരീരം; നി­ഴ­ലി­ല്ലാ­ത്ത കുഴവ-​ബ്രഹ്മൈകജ്ഞാനം; ഉ­ട­ലി­ല്ലാ­ത്ത പെണ്ണുങ്ങൾ-​ഷഡ്ശക്തികൾ, അ­രി­യി­ല്ലാ­ത്ത നെല്ലു്-​പൊടിച്ചു ശു­ദ്ധ­മാ­ക്കു­ന്ന സത്യം; പെ­റാ­ത്ത പെ­ണ്ണിൻ മകൻ-​അജന്മിയും അ­നാ­ദി­യും അ­ന­ന്ത­വു­മാ­യ ബ്ര­ഹ്മം.

[17] ബോ­ധോ­ദ­യ­ത്തി­ന്റെ അ­ന്ത്യ­ഘ­ട്ട­ങ്ങൾ. കാ­റ്റു്–ഭ­ക്ത­ന്റെ പ്രാ­ണൻ; ആകാശം-​ആത്മാവു്; താരാട്ടുകൾ-​‘ശി­വോ­ഹം, ശി­വോ­ഹം’ എന്ന ജപം.

images/satchi.jpg
സ­ച്ചി­ദാ­ന­ന്ദൻ

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

Colophon

Title: Allama Prabhu (ml: അ­ല്ല­മാ പ്രഭു).

Author(s): K. Satchidanandan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-11-19.

Deafult language: ml, Malayalam.

Keywords: Poems, K. Satchidanandan, Allama Prabhu, കെ. സ­ച്ചി­ദാ­ന­ന്ദൻ, അ­ല്ല­മാ പ്രഭു, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 21, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Calligraphy by N. Bhattathiri (na). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.