SFNസായാഹ്ന ഫൌണ്ടേഷൻ
images/Carl_Weber_Landscape.jpg
Landscape, a painting by Carl Weber (1850–1921).
ആ­ഖ്യാ­ന­വും നോ­വ­ലി­ന്റെ കലയും
ഷാജി ജേ­ക്ക­ബ്
ഒ­ന്നു്
images/MHAbrams.png
അ­ബ്രാം­സ്

‘ആ­ഖ്യാ­ന (Narrative) മാണു് നോവൽ’ എന്ന സ­മ­വാ­ക്യ­ത്തി­ലേ­ക്കു പ­രി­ണ­മി­ച്ചെ­ത്തു­ന്ന ഒരു സൗ­ന്ദ­ര്യ­ശാ­സ്ത്ര­ച­രി­ത്രം ക­ഴി­ഞ്ഞ ഒരു നൂ­റ്റാ­ണ്ടി­ല­ധി­കം കാ­ലം­കൊ­ണ്ടു് നോ­വ­ലി­ന്റെ ക­ലാ­ചി­ന്ത­യ്ക്കു കൈ­വ­രു­ന്നു­ണ്ടു്. ‘An ordered sequential account of events or records of events; the form, pattern or structure by which stories are constructed and told’ എ­ന്നു് സാ­ഹി­ത്യ സം­ജ്ഞാ­കോ­ശ­ങ്ങൾ (അ­ബ്രാം­സ് മുതൽ വി­ല്യം­സ് വരെ) ‘ആ­ഖ്യാ­ന’ത്തി­നു നൽ­കു­ന്ന ഹ്ര­സ്വ­നിർ­വ­ച­നം പ്ര­ത്യ­ക്ഷ­ത്തിൽ ക­ഥ­പ­റ­ച്ചി­ലി­ന്റെ രീതി എ­ന്ന­തു­മാ­ത്ര­മാ­യി നോ­വ­ലി­ന്റെ ആ­ഖ്യാ­ന­ത്തെ കാണാൻ പ­ല­രെ­യും പ്രേ­രി­പ്പി­ക്കു­ന്നു­ണ്ടെ­ങ്കി­ലും സം­ഗ­തി­കൾ അത്ര സ­ര­ള­മ­ല്ല. യ­ഥാർ­ഥ­ത്തിൽ ഈ നിർ­വ­ച­നം മുൻ­നിർ­ത്തി­ത്ത­ന്നെ നോ­വ­ലി­ന്റെ ആ­ഖ്യാ­ന­മെ­ന്ന­തു് അ­തി­ന്റെ കലയും രാ­ഷ്ട്രീ­യ­വും സ­മ­ഗ്ര­മാ­യി പ്ര­തി­നി­ധാ­നം ചെ­യ്യ­പ്പെ­ടു­ന്ന എ­ഴു­ത്തി­ന്റെ രൂ­പ­പ­ര­വും ഭാ­വ­പ­ര­വും മ­റ്റു­മാ­യ മു­ഴു­വൻ ഘ­ട­ക­ങ്ങ­ളും സ്വ­ഭാ­വ­ങ്ങ­ളും സം­വ­ഹി­ക്കു­ന്ന ഒ­ന്നാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കാം. ആ­ഖ്യാ­നം എന്ന സ­ങ്ക­ല്പ­നം, അ­തി­ന്റെ സാ­ങ്കേ­തി­ക പ­രി­മി­തി­കൾ­ക്ക­പ്പു­റ­ത്തു് നോ­വ­ലി­ന്റെ സൌന്ദര്യശാസ്ത്ര-​പ്രത്യയശാസ്ത്ര ത­ല­ങ്ങ­ളെ ച­രി­ത്ര­പ­ര­മാ­യി രൂ­പ­പ്പെ­ടു­ത്തു­ന്ന ആ­വി­ഷ്കാ­ര­പ്ര­കാ­രം ത­ന്നെ­യാ­കു­ന്നു എ­ന്നർ­ഥം. ആ­ഖ്യാ­ന­ത്തെ മുൻ­നിർ­ത്തി ക­ഴി­ഞ്ഞ നൂ­റ്റാ­ണ്ടിൽ നോ­വ­ലി­നെ­ക്കു­റി­ച്ചു­ണ്ടാ­യ ക­ലാ­ചി­ന്ത­ക­ളു­ടെ ച­രി­ത്രം ഇ­ങ്ങ­നെ സം­ഗ്ര­ഹി­ക്കാം.

1.
1880–1930 കാ­ല­ത്തു് ഇം­ഗ്ലീ­ഷി­ലെ­ഴു­ത­പ്പെ­ട്ട നോ­വൽ­പ­ഠ­ന­ങ്ങൾ മി­ക്ക­വ­യും ഒരു ആ­ധു­നി­ക­സാ­ഹി­ത്യ­രൂ­പം, ഗണം എന്നീ നി­ല­ക­ളിൽ നോ­വ­ലി­ന്റെ ആ­ഖ്യാ­ന­ത്തെ പ­ര­മ്പ­രാ­ഗ­ത­വും സാ­ങ്കേ­തി­ക­വു­മാ­യ ധാ­ര­ണ­ക­ളിൽ ഉ­റ­പ്പി­ച്ചെ­ടു­ത്ത­വ­യാ­ണു്. ഹെൻറി ജ­യിം­സ് (The Art of Fiction—1884), പെ­ഴ്സി ല­ബ്ബ­ക്ക് (The Craft of Fiction—1921), ഇ. എം. ഫോ­സ്റ്റർ (Aspects of the Novel—1927),എ­ഡ്വിൻ മ്യൂർ (The Structure of the Novel—1928) തു­ട­ങ്ങി­യ­വ­രു­ടെ പ­ഠ­ന­ങ്ങൾ നോ­വ­ലി­ന്റെ കലയും ഘ­ട­ന­യും ആ­വി­ഷ്കാ­ര­വും ഭാ­ഷ­യും മ­റ്റും വി­ശ­ദീ­ക­രി­ച്ച­തു് പ്രാ­യേ­ണ ഇ­ത­ര­സാ­ഹി­ത്യ­രൂ­പ­ങ്ങ­ളോ­ടു ചേർ­ത്തു­നിർ­ത്തി­യാ­യി­രു­ന്നു. ‘A novel is a picture, a portrait, and we do not forget that there is more in a portrait than the ‘likeness’. Form, design, composition are to be sought in a novel as in any other work of art, a novel is the better for possessing them’—പെ­ഴ്സി ല­ബ്ബ­ക്ക് തന്റെ ഗ്ര­ന്ഥ­ത്തി­ലെ­ഴു­തി (p.10). നോ­വ­ലി­ന്റെ ആ­ഖ്യാ­ന­ത്തെ നിർ­ണ­യി­ക്കു­ന്ന ഏഴു ഘ­ട­ക­ങ്ങ­ളെ ഫോ­സ്റ്റർ അ­ക്ക­മി­ട്ടു വി­വ­രി­ക്കു­ന്ന­തും, നി­ല­വി­ലു­ണ്ടാ­യി­രു­ന്ന സാ­ഹി­ത്യ­രൂ­പ­ങ്ങ­ളോ­ടു ബ­ന്ധ­പ്പെ­ടു­ത്തി­ത്ത­ന്നെ­യാ­ണു്. ഹെ­ന്റി ജ­യിം­സി­നു മുൻ­പു­ത­ന്നെ ഹെ­ന്റി ഫീൽ­ഡി­ങ്, ജയിൻ ഓ­സ്റ്റിൻ, വാൾ­ട്ടർ സ്കോ­ട്ട്, ന­ഥാ­നി­യൽ ഹാഥോൺ തു­ട­ങ്ങി­യ­വർ നോ­വ­ലി­നെ­ക്കു­റി­ച്ചെ­ഴു­തി­യി­ട്ടു­ണ്ടു്. മു­ഖ്യ­മാ­യും നോ­വ­ലും റൊ­മാൻ­സും ത­മ്മി­ലു­ള്ള ബ­ന്ധ­മാ­യി­രു­ന്നു അ­വ­രു­ടെ­യൊ­ക്കെ ചർ­ച്ചാ­വി­ഷ­യം. സാ­മു­വൽ ജോൺസൻ തൊ­ട്ടു­ള്ള നി­രൂ­പ­കർ നോ­വ­ലി­നെ സാ­മൂ­ഹ്യ സ­ദാ­ചാ­ര­ബ­ദ്ധ­വും ധാർ­മി­ക­വു­മാ­യ ഒരു ആ­ഖ്യാ­ന­രൂ­പ­മെ­ന്ന നി­ല­യിൽ സ­മീ­പി­ക്കു­ക­യും ചെ­യ്തി­രു­ന്നു. ക്ലാ­രാ റീവ് (1785), ജോൺ ഡൺലപ് (1816) തു­ട­ങ്ങി­യ­വർ നോ­വ­ലി­നെ­ക്കു­റി­ച്ചു് മു­ഴു­നീ­ള പ­ഠ­ന­ഗ്ര­ന്ഥ­ങ്ങൾ തന്നെ പ്ര­സി­ദ്ധീ­ക­രി­ച്ചു. ജ­ന­കീ­യ­ത, സ്ത്രീ­ക­ളു­ടെ വായന തു­ട­ങ്ങി­യ സ്വ­ഭാ­വ­ങ്ങൾ മുൻ­നിർ­ത്തി നോ­വ­ലി­നെ നി­ല­വാ­രം കു­റ­ഞ്ഞ സാ­ഹി­ത്യ­വ്യ­വ­ഹാ­ര­മാ­യി കു­റ്റ­പ്പെ­ടു­ത്തി­യ കോ­ള­റി­ഡ്ജി നെ­പ്പോ­ലു­ള്ള­വ­രു­ടെ നി­രൂ­പ­ണ­ങ്ങ­ളു­ടേ­താ­ണു് മ­റ്റൊ­രു മേഖല. നോ­വ­ലി­ന്റെ ഇ­തി­വൃ­ത്തം, ക­ഥാ­പാ­ത്രം, ഡിസൈൻ, ഐക്യം, നോ­വ­ലി­ലെ സ­ദാ­ചാ­ര­പ­ര­ത തു­ട­ങ്ങി­യ വി­ഷ­യ­ങ്ങ­ളെ­ക്കു­റി­ച്ചു് ജോർജ് എ­ലി­യ­റ്റ് ഉൾ­പ്പെ­ടെ­യു­ള്ള നോ­വ­ലി­സ്റ്റു­ക­ളും ലെ­സ്ലി സ്റ്റീ­ഫൻ ഉൾ­പ്പെ­ടെ­യു­ള്ള നി­രൂ­പ­ക­രും വി­ക്ടോ­റി­യൻ പ­ത്ര­മാ­സി­ക­ക­ളിൽ എ­ഴു­തി­യി­രു­ന്നു (Norton Anthology of Theory and Criticism, 2001: 852). ടോൾ­സ്റ്റോ­യി, ആൽഡസ് ഹ­ക്സ്ലി തു­ട­ങ്ങി­യ­വ­രു­ടെ നോ­വൽ­ചി­ന്ത­ക­ളും ഇതോടു ചേർ­ത്തു­വ­യ്ക്കാ­വു­ന്ന­വ­യാ­ണു്. പിൽ­ക്കാ­ല­ത്തു വി­ക­സി­ച്ചു­വ­ന്ന സാ­മൂ­ഹി­ക­മോ സാം­സ്കാ­രി­ക­മോ ച­രി­ത്ര­പ­ര­മോ പ്ര­ത്യ­യ­ശാ­സ്ത്ര­പ­ര­മോ ഒ­ന്നു­മാ­യ സ­മീ­പ­ന­ങ്ങൾ ഇവരിൽ കാ­ണു­ക­യി­ല്ല. കലാരൂപം-​സാഹിത്യരൂപം എന്ന നി­ല­യിൽ നോ­വ­ലി­ന്റെ ഭാ­ഷ­യും ഉ­ള്ള­ട­ക്ക­വും ത­മ്മി­ലു­ള്ള ബന്ധം വി­ശ­ദീ­ക­രി­ക്കു­ന്ന സാ­ങ്കേ­തി­ക സ­മീ­പ­നം മാ­ത്ര­മാ­യി­രു­ന്നു ഇ­വ­രു­ടെ പ­ഠ­ന­ങ്ങൾ. നോ­വ­ലി­ന്റെ ക­ല­യെ­ക്കു­റി­ച്ചു­ള്ള ചോ­ദ്യ­ങ്ങൾ ഇ­വ­രു­ന്ന­യി­ച്ച­തു് ഘ­ട­നാ­പ­ര­മാ­യ ത­ല­ങ്ങൾ മാ­ത്രം മുൻ­നിർ­ത്തി­യാ­ണു്. കഥ, ക­ഥാ­പാ­ത്ര­ങ്ങൾ, സം­ഭാ­ഷ­ണം, ഇ­തി­വൃ­ത്തം, വീ­ക്ഷ­ണ­ദി­ശ തു­ട­ങ്ങി­യ ഘ­ട­ക­ങ്ങ­ളാ­ണു് നോവൽ എ­ന്നു് ഇവർ കരുതി. ഈ ഘ­ട­ക­ങ്ങ­ളു­ടെ ചേർ­ച്ച­യും സൗ­ന്ദ­ര്യ­വു­മാ­ണു് നോ­വ­ലി­ന്റെ കലയും ആ­ഖ്യാ­ന­വും എ­ന്നു് ഇവർ പ്ര­ഖ്യാ­പി­ച്ചു. ‘അൻ­പ­തി­നാ­യി­രം വാ­ക്കു­ക­ളിൽ കൂ­ടു­ത­ലു­ള്ള­താ­ണു് നോവൽ’ എന്നു നിർ­വ­ചി­ക്കാൻ പോലും ഇവർ (ഫോ­സ്റ്റർ) ത­യാ­റാ­യി. മ­ല­യാ­ള­ത്തിൽ എം. പി. പോൾ മുതൽ കെ. എം. തരകൻ വ­രെ­യു­ള്ള­വർ ഇം­ഗ്ലീ­ഷ് സാ­ഹി­ത്യ­പ­ഠ­ന­ത്തി­ന്റെ ഭാ­ഗ­മാ­യി ത­ങ്ങൾ­ക്കു ല­ഭി­ച്ച നോവൽ ധാ­ര­ണ­ക­ളും വി­ശ­ക­ല­ന രീ­തി­ക­ളും വെ­ളി­പ്പെ­ടു­ത്തി­യ­തു് മേ­ല്പ­റ­ഞ്ഞ നി­രൂ­പ­ക­രു­ടെ വ­ഴി­യി­ലാ­ണു്. പ്ര­മേ­യം, ഇ­തി­വൃ­ത്തം, ക­ഥാ­പാ­ത്രം, ഭാഷ, വീ­ക്ഷ­ണ­സ്ഥാ­നം, സം­ഭാ­ഷ­ണം തു­ട­ങ്ങി­യ­വ കേ­ന്ദ്രീ­ക­രി­ച്ചു് 1930-കളിൽ (‘നോ­വൽ­സാ­ഹി­ത്യം’) പോളും റി­യ­ലി­സം, സ്ഥലം, കാലം, ഭാ­വ­ഗീ­ത­പ­ര­ത, ബോ­ധ­ധാ­രാ­ശൈ­ലി തു­ട­ങ്ങി­യ ഘ­ട­ക­ങ്ങൾ കേ­ന്ദ്രീ­ക­രി­ച്ചു് 1970-80 കാ­ല­ത്തു് കെ. എം. ത­ര­ക­നും (ആ­ധു­നി­ക­നോ­വൽ­ദർ­ശ­നം) ന­ട­ത്തി­യ നോ­വൽ­പ­ഠ­ന­ങ്ങൾ­ക്കു­ള്ള­തു് ഈ സ്വ­ഭാ­വ­മാ­ണു്. കെ. സു­രേ­ന്ദ്രൻ, പി. കെ. ബാ­ല­കൃ­ഷ്ണൻ തു­ട­ങ്ങി­യ­വ­രു­ടെ നോവൽ വാ­യ­ന­കൾ ഇ­ത്ര­മേൽ അ­ക്കാ­ദ­മി­ക­മാ­യി­രു­ന്നി­ല്ലെ­ങ്കി­ലും സൌ­ന്ദ­ര്യാ­ത്മ­ക­മാ­യി­രു­ന്നു. “മ­ല­യാ­ള­നോ­വൽ­സാ­ഹി­ത്യ­ച­രി­ത്ര”മെ­ഴു­തു­മ്പോൾ തരകൻ മാർ­ക്സി­യൻ നോവൽ വി­മർ­ശ­ന­ത്തി­ന്റെ ആ­ദ്യ­കാ­ല വ­ക്താ­ക്ക­ളിൽ ചി­ല­രോ­ടു് ക­ല­ഹി­ക്കു­ക­കൂ­ടി ചെ­യ്യു­ന്നു­ണ്ടു്. സി­ഗ്മ­ണ്ട് ഫ്രോ­യ്ഡ്, ഡി. എച്ച്. ലോ­റൻ­സ്, ആൽബേർ കാമു തു­ട­ങ്ങി­യ­വ­രു­ടെ സാ­ഹി­ത്യ­സ­ങ്ക­ല്പ­ന­ങ്ങൾ സൂ­ചി­പ്പി­ക്കു­ന്നു­ണ്ടെ­ങ്കി­ലും തന്റെ കാ­ല­ത്തു പ്ര­ബ­ല­മാ­യി­രു­ന്ന അമേരിക്കൻ-​യൂറോപ്യൻ ന­വ­വി­മർ­ശ­ന­ത്തി­ന്റെ (New Criticism) നോവൽ നി­രൂ­പ­ണ­ക­ല ത­ര­ക­നു് പ്ര­യോ­ഗ­ത­ല­ത്തിൽ കൊ­ണ്ടു­വ­രാൻ ക­ഴി­ഞ്ഞി­ല്ല. 1980-കളിൽ, ആ­ധു­നി­ക­താ വാ­ദ­ത്തി­ന്റെ വ­ക്താ­ക്ക­ളാ­യി രം­ഗ­ത്തു­വ­ന്ന കെ. പി. അ­പ്പ­നെ പ്പോ­ലു­ള്ള­വ­രാ­ണു് ന­വ­വി­മർ­ശ­ന­ത്തി­ന്റെ വ­ഴി­യിൽ മ­ല­യാ­ള­നോ­വൽ നി­രൂ­പ­ണ­ത്തെ ഒരു സാ­ഹി­ത്യ­ക­ല­യാ­യി വി­ക­സി­പ്പി­ച്ചെ­ടു­ത്ത­തു്.
2.
1920-50 കാ­ല­ത്തു് അ­മേ­രി­ക്കൻ ന­വ­വി­മർ­ശ­ന­ത്തി­ന്റെ രൂ­പ­വാ­ദ­പ­ര­വും രാ­ഷ്ട്രീ­യ മു­ക്ത­വും ച­രി­ത്ര ബാ­ഹ്യ­വും അ­ക്കാ­ദ­മി­ക­വു­മാ­യ പാ­ണ്ഡി­ത്യ വിരുദ്ധ-​നിരൂപണപദ്ധതി സൃ­ഷ്ടി­ച്ച നോ­വൽ­പ­ഠ­ന­ങ്ങ­ളി­ലാ­ണു് ആ­ഖ്യാ­ന­ക­ല­യ്ക്കു് പു­തി­യൊ­രു മാനം പി­ന്നീ­ടു കൈ­വ­രു­ന്ന­തു്. ഒരു വ­ശ­ത്തു് യൂ­റോ­പ്യൻ മാർ­ക്സി­സ്റ്റ് നി­രൂ­പ­ണ­ത്തി­ന്റെ സാം­സ്കാ­രി­ക രാ­ഷ്ട്രീ­യ­ത്തോ­ടു­ള്ള എ­തിർ­പ്പു്, മ­റു­ഭാ­ഗ­ത്തു് മ­നോ­വി­ജ്ഞാ­നീ­യ­പ­ര­വും ച­രി­ത്ര­പ­ര­വും സാ­മൂ­ഹ്യ­നി­ഷ്ഠ­വും മ­റ്റു­മാ­യ അ­ക്കാ­ദ­മി­ക പഠന പ­ദ്ധ­തി­ക­ളോ­ടു­ള്ള വി­യോ­ജി­പ്പു്—ന­വ­വി­മർ­ശ­നം സാ­ഹി­ത്യ­ത്തെ ആ­ധു­നി­ക­താ വാ­ദ­ത്തി­ന്റെ ലാ­വ­ണ്യ­പ­ര­ത­യി­ലും ഭാ­ഷ­യു­ടെ സൗ­ന്ദ­ര്യാ­ത്മ­ക­ത­യി­ലും കൃ­തി­യു­ടെ­യും കർ­ത്താ­വി­ന്റെ­യും ഉ­ഭ­യ­പ­ര­ത­യി­ലും പ്ര­തി­ഷ്ഠി­ച്ചു. കർ­ത്താ­വു് അ­പ്ര­സ­ക്ത­നാ­ണു്, കൃതി മാ­ത്ര­മേ പ്ര­സ­ക്ത­മാ­കു­ന്നു­ള­ളു എന്ന റി­ച്ചാർ­ഡ്സി ന്റെ­യും മ­റ്റും കാ­ഴ്ച­പ്പാ­ടു­കൾ ഭാ­ഗി­ക­മാ­യി മാ­ത്ര­മേ ന­വ­വി­മർ­ശ­കർ ഉൾ­ക്കൊ­ണ്ടു­ള്ളു. ഭാ­ഷാ­ഘ­ട­ന­യി­ലും വ്യ­ക്തി­ഭാ­ഷ­യി­ലും ബിം­ബ­ക­ല്പ­ന­ക­ളി­ലും മി­ത്തു­ക­ളി­ലും മ­റ്റും ഊ­ന്നി­യ ആ­ഖ്യാ­ന ക­ല­യെ­ക്കു­റി­ച്ചു് ന­വ­വി­മർ­ശ­നം ശൈലീ വി­ജ്ഞാ­നീ­യ­ത്തി­ന്റെ പി­ന്തു­ണ­യോ­ടെ ചി­ന്തി­ച്ചു. 1966-​ലെഴുതിയ The Language of Fiction മുതൽ 1996-​ലെഴുതിയ The art of the Fiction വ­രെ­യു­ള്ള കൃ­തി­ക­ളി­ലൂ­ടെ ഡേ­വി­ഡ് ലോ­ജി­നെ പ്പോ­ലു­ള്ള­വർ ഗാ­ഢ­വാ­യ­ന (Close reading) എന്നു വി­ളി­ക്ക­പ്പെ­ട്ട ഈ വി­മർ­ശ­ന­പ­ദ്ധ­തി­യു­ടെ തു­ടർ­സാ­ന്നി­ധ്യം ഉ­റ­പ്പാ­ക്കി. 1961-ൽ പു­റ­ത്തു­വ­ന്ന വയൻ. സി. ബൂ­ത്തി­ന്റെ The Rhetoric of Fiction, എന്ന ഗ്ര­ന്ഥം കർ­ത്താ­വി­ന്റെ പ്രാ­ധാ­ന്യം ത­റ­പ്പി­ച്ചു­പ­റ­ഞ്ഞു. കർ­ത്താ­വു് ഒരു ര­ണ്ടാം സ്വ­ത്വ (a second self) മായി നോ­വ­ലി­ന്റെ ആ­ഖ്യാ­നം നിർ­വ­ഹി­ക്കു­ക­യാ­ണെ­ന്നു് വി­ശ­ദീ­ക­രി­ക്കു­ന്ന ബൂ­ത്തി­ന്റെ പ­രി­ക­ല്പ­ന­യാ­ണു് ‘Implied author’ എ­ന്ന­തു്. മിലൻ കു­ന്ദേ­ര യുൾ­പ്പെ­ടെ­യു­ള്ള ആ­ധു­നി­കാ­ന­ന്ത­ര നോവൽ നി­രൂ­പ­ക­രു­ടെ അ­ടി­സ്ഥാ­ന­പ­ര­മാ­യ നോവൽ ദർ­ശ­ന­വും ഇ­തിൽ­നി­ന്നു ഭി­ന്ന­മ­ല്ല. റൊ­ളാ­ങ് ബാർ­ത്ത് കർ­ത്താ­വി­ന്റെ മരണം പ്ര­ഖ്യാ­പി­ച്ച­തൊ­ന്നും മിക്ക നി­രൂ­പ­ക­രെ­യും നി­രൂ­പ­ണ­പ­ദ്ധ­തി­ക­ളെ­യും സ്വാ­ധീ­നി­ച്ചി­ല്ല എ­ന്ന­താ­ണു് യാ­ഥാർ­ഥ്യം. “The birth of the art of the novel was linked to the consciousness of an author’s rights and to their fierce defense. The novelist is the sole master of his work; he is his work. It was not always, thus, and it will not always be thus. But when that day comes, then the art of the novel, Cervantes’s legacy, will cease to exist” (2005:100). എ­ലി­യ­റ്റ് മു­ത­ലു­ള്ള­വർ ചൂ­ണ്ടി­ക്കാ­ണി­ച്ച­തു­പോ­ലെ, ‘കവിത കവിത മാത്ര’മാ­ണെ­ന്ന നി­ല­പാ­ടിൽ സാ­ഹി­ത്യ­ര­ച­ന­യെ കാ­ണു­മ്പോ­ഴും ന­വ­വി­മർ­ശ­ന­ത്തി­ന്റെ പ­ദ്ധ­തി പിൻ­പ­റ്റി നോവൽ പ­ഠ­ന­ത്തി­ലി­ട­പെ­ട്ട അ­പ്പ­നും രാ­ജ­കൃ­ഷ്ണ­നും മ­റ്റും നോ­വ­ലിൽ കർ­ത്താ­വി­ന്റെ മരണം ക­ണ്ടെ­ത്താൻ ശ്ര­മി­ച്ച­തേ­യി­ല്ല. പകരം, ‘തി­ര­സ്കാ­ര’ത്തിൽ അപ്പൻ സ­മ­ഗ്ര­മാ­യി വി­ശ­ദീ­ക­രി­ക്കു­ന്ന­തു­പോ­ലെ, ന­വ­വി­മർ­ശ­നം മു­ന്നോ­ട്ടു­വ­ച്ച ച­രി­ത്ര­നി­രാ­സ­ത്തെ­യും അ­രാ­ഷ്ട്രീ­യ വാ­ദ­ത്തെ­യും ഏ­റ്റെ­ടു­ത്തു്, അ­ക്കാ­ദ­മി­ക പാ­ണ്ഡി­ത്യ­ത്തോ­ടു ക­ല­ഹി­ച്ചും മാർ­ക്സി­യൻ നി­ല­പാ­ടു­ക­ളിൽ അ­വി­ശ്വ­സി­ച്ചും മ­ല­യാ­ള­ത്തി­ലെ ആ­ധു­നി­ക­താ­വാ­ദ നോ­വ­ലി­ന്റെ കലയും സൌ­ന്ദ­ര്യ­ശാ­സ്ത്ര­വും വി­ശ­ദീ­ക­രി­ക്കാ­നാ­ണു് അവർ ശ്ര­മി­ച്ച­തു്. ‘മാ­റു­ന്ന മ­ല­യാ­ള­നോ­വ­ലും’ ‘രോ­ഗ­ത്തി­ന്റെ പൂക്ക’ളും ഇ­തി­ന്റെ മാ­തൃ­ക­ക­ളാ­യി.
3.
1910–1960 കാ­ല­ത്തു് നോ­വൽ­നി­രൂ­പ­ണ­ത്തിൽ പ­ല­നി­ല­ക­ളിൽ ഇ­ട­പെ­ട്ടു് മാർ­ക്സി­യൻ സാ­ഹി­ത്യ­വി­മർ­ശ­കർ രൂ­പ­പ്പെ­ടു­ത്തി­യ­താ­ണു് ആ­ഖ്യാ­ന ക­ല­യെ­ക്കു­റി­ച്ചു­ള്ള മൂ­ന്നാ­മ­തൊ­രു കാ­ഴ്ച­പ്പാ­ടു്. ര­ണ്ടു­ത­ല­ങ്ങ­ളിൽ കാണണം, മാർ­ക്സി­സ്റ്റ് നി­രൂ­പ­ക­രു­ടെ ഈ ഘ­ട്ട­ത്തി­ലെ നോവൽ വാ­യ­ന­യെ; ഒ­ന്നു്, യാ­ന്ത്രി­ക­മാർ­ക്സി­സ്റ്റു­ക­ളു­ടെ (പ്ല­ഖ­നോ­വ് മുതൽ കോ­ഡ്വ­ലും റാൽഫ് ഫോ­ക്സും വ­രെ­യു­ള്ള­വർ) നോവൽ നി­രൂ­പ­ണ­ങ്ങൾ സാ­ഹി­ത്യ­കൃ­തി­യു­ടെ പ്ര­മേ­യ­പ­ര­മാ­യ രാ­ഷ്ട്രീ­യ­താ­ല്പ­ര്യ­ങ്ങൾ മുൻ­നിർ­ത്തി സ­ങ്ക­ല്പി­ച്ചെ­ടു­ത്ത എ­ഴു­ത്തി­ന്റെ സാ­മൂ­ഹ്യ­വി­ധേ­യ­ത്വ­ങ്ങൾ. സ്കോ­ട്ട്, ബൽ­സാ­ക്ക്, ടോൾ­സ്റ്റോ­യി എ­ന്നി­വ­രെ മുൻ­നിർ­ത്തി റി­യ­ലി­സ­ത്തെ­ക്കു­റി­ച്ചു ന­ട­ത്തു­ന്ന വാ­യ­ന­യി­ലും (The Theory of the Novel—1916) ച­രി­ത്ര നോ­വ­ലി­നെ­ക്കു­റി­ച്ചു ന­ട­ത്തു­ന്ന വാ­യ­ന­യി­ലും (Historical Novel—1924) ജോർജ്ലൂ­ക്കാ­ച്ച് ഈ നി­ല­പാ­ടു­കൾ സ്ഥാ­പി­ച്ചെ­ടു­ക്കു­ന്നു. തന്റെ കാ­ല­ത്തി­ന്റെ പ്ര­തി­നി­ധി­യാ­കാൻ പ­റ്റി­യ ക­ല­യാ­യി ലൂ­ക്കാ­ച്ച് നോ­വ­ലി­നെ കാ­ണു­ന്ന­തു് മു­ഖ്യ­മാ­യും അ­തി­ന്റെ ആ­ഖ്യാ­ന­ഘ­ട­ന­യു­ടെ കാ­ല­ബ­ദ്ധ­ത കൊ­ണ്ടാ­ണു്. അ­ദ്ദേ­ഹ­മെ­ഴു­തി; “The novel is the representative art form of our age: because the structural categories of the novel constitutively coincide with the world as it is today” (1916). അ­തി­ന്റെ തു­ടർ­ച്ച­യാ­യെ­ന്നോ­ണം, ‘ദൈ­വ­മു­പേ­ക്ഷി­ച്ച ലോ­ക­ത്തി­ന്റെ ഇ­തി­ഹാ­സ­മാ­യി’ (‘The novel is the epic of the world forsaken by God’) ലൂ­ക്കാ­ച്ച് നോ­വ­ലി­നെ നിർ­വ­ചി­ക്കു­ന്നു. The Novel and the People (1937) എന്ന കൃ­തി­യിൽ റാൽഫ് ഫോ­ക്സ്, ഹൊ­വാർ­ഡ് ഫോ­സ്റ്റ് എ­ഴു­തി­യ­തു­പോ­ലെ, യ­ഥാർ­ഥ­ക­ല ജ­ന­ങ്ങ­ളിൽ നി­ന്നേ രൂ­പം­കൊ­ള്ളു എന്നു സ്ഥാ­പി­ച്ചു. നോ­വ­ലി­ന്റെ ഉ­ത്ഭ­വ­വും ച­രി­ത്ര­വും പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ലെ യൂ­റോ­പ്യൻ മ­ധ്യ­വർ­ഗ­ത്തോ­ടും മു­ത­ലാ­ളി­ത്ത­ത്തോ­ടും ബ­ന്ധ­പ്പെ­ടു­ത്തി ചർ­ച്ച­ചെ­യ്യു­ന്ന മാർ­ക്സി­സ്റ്റ് വാ­യ­ന­ക­ളു­ടേ­താ­ണു് ര­ണ്ടാ­മ­ത്തെ തലം. ആർ­നോൾ­ഡ് കെ­റ്റിൽ (An Introduction to the English Novel—1951), ഇയാൻ വാ­ട്ട് (The rise of the Novel—1957), റെ­യ്മ­ണ്ട് വി­ല്യം­സ് (The Long Revolution—1961, The English Novel: From Dickens to Lawrence—1970) തു­ട­ങ്ങി­യ­വ­രു­ടെ സ­മീ­പ­ന­ങ്ങൾ ഉ­ദാ­ഹ­ര­ണ­മാ­ണു്. റൊ­മാ­ന്റി­സി­സ­ത്തി­നെ­തി­രെ­യു­ള്ള സാ­ഹി­തീ­യ കലാപം, റി­യ­ലി­സ­ത്തി­ന്റെ ഉദയം, ഫ്യൂ­ഡ­ലി­സ­ത്തി­ന്റെ ത­കർ­ച്ച, മു­ത­ലാ­ളി­ത്ത­ത്തി­ന്റെ­യും മ­ധ്യ­വർ­ഗ­ത്തി­ന്റെ­യും വ­ളർ­ച്ച, വ്യ­വ­സാ­യ വി­പ്ല­വം, അ­ച്ച­ടി എ­ന്നി­ങ്ങ­നെ യൂ­റോ­പ്യൻ നോ­വ­ലി­ന്റെ കലയും യൂ­റോ­പ്യൻ സ­മൂ­ഹ­ങ്ങ­ളു­ടെ രാ­ഷ്ട്രീ­യ­വും കൂ­ട്ടി­യി­ണ­ക്കി ത­ങ്ങ­ളു­ടെ സാ­ഹി­ത്യ ചി­ന്ത­ക­ളാ­വി­ഷ്ക­രി­ക്കു­ക­യാ­യി­രു­ന്നു, ഇവർ. നോ­വ­ലി­ന്റെ റി­യ­ലി­സ­മെ­ന്ന­തു് നോവൽ ചി­ത്രീ­ക­രി­ക്കു­ന്ന മ­നു­ഷ്യ ജീ­വി­ത­ത്തി­ന്റെ യാ­ഥാർ­ഥ്യ­നി­ഷ്ഠ­ത­യും വി­വ­രി­ക്കു­ന്ന കാ­ര്യ­ങ്ങ­ളു­ടെ വി­ശ­ദാം­ശ­ങ്ങ­ളിൽ പോ­ലു­മു­ള്ള വ­സ്തു­നി­ഷ്ഠ­ത­യും സം­ഭ­വ്യ­ത­യും സൂ­ക്ഷ്മ­ത­യും മാ­ത്ര­മ­ല്ല, ആ­ഖ്യാ­ന­ത്തി­ന്റെ­ത­ന്നെ യ­ഥാ­ത­ഥ­ത്വ­മാ­ണു്. ‘പ്ര­തി­നി­ധാ­ന­ത്തി­ന്റെ അ­സാ­ധാ­ര­ണ­മാ­യ കൃ­ത്യ­ത (exceptional accuracy of representation) യാണു് റി­യ­ലി­സ’മെന്ന റെ­യ്മ­ണ്ട് വി­ല്യം­സ് പ­റ­യു­ന്നു­ണ്ടു്. (1983: 259). ഭാഷ മുതൽ ച­രി­ത്രം­വ­രെ­യു­ള്ള മു­ഴു­വൻ ത­ല­ങ്ങ­ളി­ലും റി­യ­ലി­സ­ത്തി­ന്റെ സൂ­ക്ഷ്മ­സാ­ന്നി­ധ്യം ഉ­റ­പ്പാ­ക്കി­ക്കൊ­ണ്ടാ­ണു് പ­ത്തൊ­മ്പ­താം നൂ­റ്റാ­ണ്ടിൽ­പോ­ലും നോവൽ ആ­ഖ്യാ­നം ചെ­യ്യ­പ്പെ­ട്ട­തു്. അ­നു­ഭ­വ­പ­ര­മാ­യ യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ നിർ­മി­തി എന്ന നി­ല­യിൽ നോ­വ­ലി­ലെ റി­യ­ലി­സ­ത്തെ പരമ പ്ര­ധാ­ന­മാ­യ ഭാ­വു­ക­ത്വ ഘ­ട­ക­മാ­യി കാ­ണു­ന്ന ഇ­യാൻ­വാ­ട്ട്, റി­ച്ചാർ­ഡ്സൺ നോ­വ­ലിൽ (ക്ലാ­രി­സ) ആർ­ജി­ച്ച ആ­ഖ്യാ­ന സൂ­ക്ഷ്മ­ത­യെ ഗ്രി­ഫി­ത്ത് ച­ല­ച്ചി­ത്ര­ക­ല­യിൽ ക്ലോ­സ് അപ് സാ­ങ്കേ­തി­ക­ത­കൊ­ണ്ടു് ആർ­ജി­ച്ച യാ­ഥാർ­ഥ്യ­ത്തി­ന്റെ പുതിയ പ്രാ­തി­നി­ധ്യ­ത്തോ­ട് താ­ര­ത­മ്യം ചെ­യ്യു­ന്നു­ണ്ടു് (2000: 25). പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ലെ പ്ര­ശ­സ്ത­ങ്ങ­ളാ­യ നോ­വ­ലു­ക­ളു­ടെ ആ­ഖ്യാ­ന­വും രൂ­പ­പ­ര­ത­യും വി­ശ­ക­ല­നം ചെ­യ്തു­കൊ­ണ്ടു് അ­ദ്ദേ­ഹം നി­രീ­ക്ഷി­ക്കു­ന്നു; “…the historical importance of Defoe and Richardson therefore primarily depends on the suddenness and completeness with which they brought into being what maybe regarded as the lower common denominator of the novel genre as a whole, its formal realism”(2000:34).സാ­ഹി­ത്യ­ത്തി­ന്റെ കേ­ന്ദ്ര­ത്തിൽ നോ­വ­ലി­നെ­യും നോ­വ­ലി­ന്റെ കേ­ന്ദ്ര­ത്തിൽ സാ­മൂ­ഹ്യ മ­നു­ഷ്യ­നെ­യും പ്ര­തി­ഷ്ഠി­ക്കു­ക­യാ­യി­രു­ന്നു, ഇവർ. മു­ഖ്യ­മാ­യും ഇം­ഗ്ല­ണ്ടി­ലെ സാമൂഹിക-​സാമ്പത്തിക മാ­റ്റ­ങ്ങ­ളു­ടെ ഫ­ല­മാ­യി നോ­വ­ലി­ന്റെ ഉ­ത്ഭ­വ­ത്തെ കണ്ട ഇയാൻ വാ­ട്ട് ഒ­രി­ട­ത്തെ­ഴു­തു­ന്ന­തു നോ­ക്കു­ക: “The rise of the novel, then, would seem to be connected with the much greater freedom of women in Modern Society, a freedom which, especially as regards marriage, was achieved earlier and more completely in England than elsewhere” (2000: 138). റി­ച്ചാർ­ഡ്സൺ ന്റെ പ­മേ­ല­യെ­ക്കു­റി­ച്ചു­ള്ള ചർ­ച്ച­യിൽ പ്ര­ണ­യ­മെ­ന്ന അ­നു­ഭ­വ­ത്തെ മുൻ­നിർ­ത്തി­ത്ത­ന്നെ ഇ­യാൻ­വാ­ട്ട് നോവൽ ആ­വി­ഷ്ക­രി­ച്ച പുതിയ മ­നു­ഷ്യാ­വ­സ്ഥ­ക­ളെ­ക്കു­റി­ച്ചു ചർ­ച്ച­ചെ­യ്യു­ന്നു­ണ്ടു് (Ibid: 135–173). പ­ത്തൊൻ­പ­താം നൂ­റ്റാ­ണ്ടി­ലെ ഇ­ന്ത്യൻ നോ­വ­ലു­ക­ളെ­ക്കു­റി­ച്ചു­ള്ള പ­ഠ­ന­ത്തിൽ മീ­നാ­ക്ഷി മു­ഖർ­ജി­യും ആ­ധു­നി­ക വ്യ­ക്തി­യെ സാ­ധ്യ­മാ­ക്കി­യ മാ­ന­വി­ക മൂ­ല്യ­ങ്ങ­ളിൽ പ്ര­ധാ­ന­പ്പെ­ട്ട ഒ­ന്നാ­യി പ്ര­ണ­യ­ത്തെ­ക്കു­റി­ച്ചെ­ഴു­തു­ന്നു­ണ്ടു് (1999: 68–100). പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­നു ശേ­ഷ­മു­ള്ള ഇം­ഗ്ലീ­ഷ് നോ­വ­ലു­ക­ളു­ടെ ആധാര ശി­ല­ക­ളി­ലൊ­ന്നാ­യ വ്യ­ക്തി­വാ­ദ­ത്തി­ന്റെ മു­ഖ്യ­മൂ­ല്യ­ങ്ങ­ളി­ലൊ­ന്നു് പ്ര­ണ­യ­ത്തി­ലും വി­വാ­ഹ­ത്തി­ലു­മു­ള്ള സ്ത്രീ­യു­ടെ സ്വാ­ത­ന്ത്ര്യ­മാ­യി­രു­ന്നു. ബം­ഗാ­ളി­ലും കേ­ര­ള­ത്തി­ലും എ­ഴു­ത­പ്പെ­ട്ട­വ­യാ­യി­ട്ടും ഏ­താ­ണ്ടു് സ­മാ­ന­മാ­യ അ­ന്ത­രീ­ക്ഷ­ത്തി­ലും സാ­ഹ­ച­ര്യ­ത്തി­ലും ഭാവന ചെ­യ്യ­പ്പെ­ടു­ന്ന­വ­യാ­ണു് ‘ഫുൽ­മോ­ണി­യു­ടെ­യും കോ­രു­ണ­യു­ടെ­യും കഥ’ യിലും ‘ഘാ­ത­ക­വ­ധ’ ത്തി­ലും നാ­യി­ക­മാ­രാ­കു­ന്ന പെൺ­കു­ട്ടി­ക­ളു­ടെ സ്വ­ത്വം. യ­ഥാ­ക്ര­മം മി­സി­സ് കാ­ത­റിൻ ഹന്നാ മു­ള്ളൻ­സും മി­സി­സ് കൊ­ളിൻ­സും എ­ഴു­തി­യ ഈ നോ­വ­ലു­ക­ളി­ലെ സ്ത്രീ­ത്വം യൂ­റോ­പ്യൻ അ­വ­ബോ­ധ­ത്തിൽ രൂപം കൊ­ണ്ട­താ­ണെ­ങ്കിൽ, ച­ന്തു­മേ­നോ­നി­ലെ­ത്തു­മ്പോൾ അതു് കു­റെ­ക്കൂ­ടി യൂ­റോ­പ്യ­നാ­കു­ക മാ­ത്ര­മേ ചെ­യ്യു­ന്നു­ള്ളൂ. പ്ര­ണ­യ­ത്തി­ലും വി­വാ­ഹ­ത്തി­ലും സ്വ­ന്തം ഇ­ഷ്ട­മാ­ണു്, പു­രു­ഷ­ന്റെ താ­ല്പ­ര്യ­മോ വീ­ട്ടു­കാ­രു­ടെ തീ­രു­മാ­ന­മോ പാ­ര­മ്പ­ര്യ­മോ ആ­ചാ­ര­മോ അല്ല അ­ഭി­കാ­മ്യ­മെ­ന്നു് സ­മൂ­ഹ­ത്തെ ബോ­ധ്യ­പ്പെ­ടു­ത്തു­ന്ന­വ­രാ­ണു് ഈ നാ­യി­ക­മാ­രെ­ല്ലാം. പ്ര­ണ­യ­വും വി­വാ­ഹ­വു­മെ­ന്ന­തു് ശരീരം, ലൈം­ഗി­ക­ത, അ­ധി­കാ­രം, സ്ത്രീ­ത്വം തു­ട­ങ്ങി­യ മു­ഴു­വൻ കർ­ത്തൃ­ത്വ­ഘ­ട­ക­ങ്ങ­ളെ­യും നിർ­ണ­യി­ക്കു­ന്ന മ­ണ്ഡ­ല­ങ്ങ­ളാ­യി മാ­റു­ന്നി­ട­ത്താ­ണു് ഈ പ­രി­ഷ്കാ­ര­ത്തി­ന്റെ പ്ര­സ­ക്തി. പ്ര­ണ­യ­ത്തി­ലും സ്ത്രീ­പു­രു­ഷ­ബ­ന്ധ­ത്തി­ലെ മ­റ്റെ­ല്ലാ­മ­ണ്ഡ­ല­ങ്ങ­ളി­ലും സ്വ­ന്തം അ­ഭി­പ്രാ­യം തു­റ­ന്നു പ­റ­ഞ്ഞും കു­ടും­ബ­മെ­ന്ന ആ­ധു­നി­ക സ്ഥാ­പ­ന­ത്തി­ലേ­ക്കു് ഇ­ഴ­ചേർ­ന്നും ജീ­വി­ക്കു­ന്ന സ്ത്രീ­ക­ളു­ടെ ഒരു നിര തന്നെ ആ­ദ്യ­കാ­ല നോ­വ­ലു­ക­ളിൽ കാണാം. സ്വാ­ഭാ­വി­ക­മാ­യും നോ­വ­ലി­ന്റെ ആ­ഖ്യാ­ന­ത്തെ നിർ­ണ­യി­ക്കു­ന്ന­തു് സാ­മൂ­ഹ്യ യാ­ഥാർ­ഥ്യ­ങ്ങ­ളെ പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന­തി­ലും പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന­തി­ലും അ­തി­നു­ള്ള സാ­ധ്യ­ത­കൾ ത­ന്നെ­യാ­കു­ന്നു. പിൽ­ക്കാ­ല മാർ­ക്സി­സ്റ്റു­ക­ളാ­യ ഫ്രെ­ഡ്റി­ക് ജ­യിം­സ­ണും ടെറി ഈ­ഗിൾ­ട­ണും മ­റ്റും ഈ സ­ങ്ക­ല്പ­ന­ത്തെ ആ­ധു­നി­കാ­ന­ന്ത­ര സ­മീ­പ­ന­ങ്ങ­ളി­ലേ­ക്കു വി­ക­സി­പ്പി­ച്ചു. രാ­ഷ്ട്രീ­യാ­ബോ­ധം (Political Unconscious) എന്ന നി­ല­യിൽ ച­രി­ത്രം നോ­വ­ലിൽ പ്ര­വർ­ത്തി­ക്കു­ന്ന­തി­നെ­ക്കു­റി­ച്ചു­ള്ള ജ­യിം­സൺ­ന്റെ­യും പൊ­തു­മ­ണ്ഡ­ല­വു­മാ­യി ബ­ന്ധ­പ്പെ­ട്ട നി­രൂ­പ­ണ­ത്തി­നൊ­പ്പം നോ­വ­ലി­നും കൈ­വ­രു­ന്ന ജ­നാ­ധി­പ­ത്യ സ്വ­ഭാ­വ­ത്തെ­ക്കു­റി­ച്ചു­ള്ള ഈ­ഗിൾ­ട്ട­ണി­ന്റെ­യും വി­ശ­ക­ല­ന­ങ്ങൾ ഉ­ദാ­ഹ­ര­ണം (ഈ വി­ഷ­യ­ത്തി­ന്റെ വി­ശ­ദ­മാ­യ ചർ­ച്ച­ക്കു് കാണുക, ഷാജി ജേ­ക്ക­ബ്, 2014).
4.
‘ഇ­തി­ഹാ­സ’ത്തിൽ നി­ന്നു­ള്ള വ്യ­ത്യാ­സം ചൂ­ണ്ടി­ക്കാ­ണി­ച്ചു­കൊ­ണ്ടാ­ണു് ആ­ഖ്യാ­ന­ക­ല­യെ­ന്ന നി­ല­യിൽ നോ­വ­ലി­നു­ള്ള മൗ­ലി­ക­മാ­യ അ­സ്തി­ത്വം മി­ഖാ­യേൽ ബ­ക്തിൻ വി­ശ­ദീ­ക­രി­ക്കു­ന്ന­തു്. ഒ­രു­പ­ക്ഷേ, മു­ഴു­വൻ സാ­മ്പ്ര­ദാ­യി­ക മാർ­ക്സി­സ്റ്റു­ക­ളിൽ­നി­ന്നും ഭി­ന്ന­മാ­യി ആ­ധു­നി­ക­ത­യു­ടെ ലിബറൽ മാ­ന­വി­ക പ­ശ്ചാ­ത്ത­ല­ത്തിൽ ച­രി­ത്ര­ബ­ദ്ധ­മാ­യി­ത്ത­ന്നെ നോ­വ­ലി­ന്റെ വി­മർ­ശ­ന­ക­ല രൂ­പ­പ്പെ­ടു­ത്താ­നും (സ്റ്റാ­ലി­നി­സ്റ്റ് ഭ­ര­ണ­കൂ­ട ഭീ­ക­ര­ത­യു­ടെ ഇ­ര­യാ­യി­രു­ന്നു­വ­ല്ലോ ബ­ക്തിൻ) അ­തി­നു് വ്യാ­പ­ക­മാ­യ അം­ഗീ­കാ­രം നേ­ടി­യെ­ടു­ക്കാ­നും ബ­ക്തി­നു ക­ഴി­ഞ്ഞു. യൂ­റോ­പ്യൻ നോ­വ­ലി­ന്റെ കലയെ ഏ­റ്റ­വും സ­മ­ഗ്ര­മാ­യി വി­ശ­ക­ല­നം ചെയ്ത സൈ­ദ്ധാ­ന്തി­ക­രി­ലൊ­രാ­ളാ­ണു് ബ­ക്തിൻ. Rabelais and his works. The Dialogic Imagination, Problems of Dostoyevsky’s Poetics തു­ട­ങ്ങി­യ കൃ­തി­ക­ളിൽ അ­ദ്ദേ­ഹ­മ­വ­ത­രി­പ്പി­ക്കു­ന്ന നോ­വൽ­ചി­ന്ത­കൾ ജ­ന­പ്രി­യ­സം­സ്കാ­രം (Popular culture), ഉ­ത്സ­വീ­ക­ര­ണം (Carnivalization), ബ­ഹു­ഭാ­ഷ­ക­ത്വം (Polyglossia), ബ­ഹു­സ്വ­ര­ത (Polyphony), മി­ശ്ര­ഭാ­ഷ­ക­ത്വം (Heteroglossia), സ്ഥ­ല­കാ­ല­സം­യു­ക്തം (Heterotopia) എ­ന്നി­ങ്ങ­നെ നി­ര­വ­ധി സ­ങ്ക­ല്പ­ന­ങ്ങ­ളെ ച­രി­ത്ര­പ­ര­വും സൈ­ദ്ധാ­ന്തി­ക­വും സൗ­ന്ദ­ര്യ­ശാ­സ്ത്ര­പ­ര­വു­മാ­യി രൂ­പ­പ്പെ­ടു­ത്തി­ക്കൊ­ണ്ടാ­ണു് നോ­വ­ലി­ന്റെ ആ­ഖ്യാ­ന­ക­ല വി­ശ­ദീ­ക­രി­ക്കു­ന്ന­തു്. മറ്റു സാ­ഹി­ത്യ­ഗ­ണ/രൂ­പ­ങ്ങ­ളിൽ നി­ന്നു നോ­വ­ലി­നെ ഭി­ന്ന­മാ­ക്കു­ന്ന മൂ­ന്നു ഘ­ട­ക­ങ്ങൾ ബ­ക്തിൻ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു.
  1. Its stylistic three dimensionality, which is linked with the multilmgual consciousness realized in the novel (ബ­ഹു­ഭാ­ഷ­ക­ത്വം സൃ­ഷ്ടി­ക്കു­ന്ന ശൈ­ലീ­പ­ര­മാ­യ ത്രി­മാ­ന­ത).
  2. The radical change it effects in the temporal co-​ordinates of the literary image (സാ­ഹി­ത്യ­ത്തി­ന്റെ ലൗ­കി­ക­ത/ഭൗ­തി­ക­ത/മ­തേ­ത­ര­ത്വം).
  3. The new zone opened by the novel for structuring literary images, namely, the zones of maximal contact with the present (with contemporary reality) in all its openendedness(നോ­വ­ലി­ന്റെ സ­മ­കാ­ലി­ക­ത­യും യ­ഥാ­ത­ഥ­ത്വ­വും).

മ­ധ്യ­കാ­ല­കാർ­ണി­വൽ സം­സ്കാ­ര­വും അ­ച്ച­ടി­സാ­ങ്കേ­തി­ക­ത­യും ചേർ­ന്നു സാ­ധ്യ­മാ­ക്കി­യ നോ­വ­ലി­ന്റെ ആ­ഖ്യാ­ന­ക­ല­യെ ഏ­റ്റ­വും നിർ­ണാ­യ­ക­മാ­യി സ്വാ­ധീ­നി­ക്കു­ന്ന ഘടകം അ­തി­ന്റെ വാ­യ­നാ­പ­ര­ത­യാ­ണെ­ന്നു് ബ­ക്തിൻ പറയും. മറ്റു മു­ഴു­വൻ സാ­ഹി­ത്യ­ഗ­ണ/രൂ­പ­ങ്ങ­ളും വാ­യ­നേ­ത­ര­മാ­യ ഇ­ന്ദ്രി­യാ­നു­ഭൂ­തി­കൾ ല­ക്ഷ്യ­മി­ടു­മ്പോൾ നോവൽ അ­വ­യിൽ­നി­ന്നെ­ല്ലാം ഭി­ന്ന­മാ­യി വാ­യ­ന­യെ ല­ക്ഷ്യ­വും മാർ­ഗ­വു­മാ­ക്കു­ന്നു. ‘സാ­ഹി­ത്യ’മെന്ന സം­ജ്ഞ­യു­ടെ ച­രി­ത്ര­വും പ­രി­ണാ­മ­വും വി­ശ­ദീ­ക­രി­ക്കു­ന്ന വി­ഖ്യാ­ത­മാ­യ പ­ഠ­ന­ത്തിൽ (Marxism and Literature—1977) റെ­യ്മ­ണ്ട് വി­ല്യം­സ്, അ­ച്ച­ടി­യോ­ടും വി­ശേ­ഷി­ച്ച് പു­സ്ത­ക­ത്തോ­ടും, അ­തി­ന്റെ വാ­യ­ന­യോ­ടും ബ­ന്ധ­പ്പെ­ടു­ത്താ­തെ സാ­ഹി­ത്യ­ത്തെ നിർ­വ­ചി­ക്കാ­നോ ച­രി­ത്ര­വൽ­ക്ക­രി­ക്കാ­നോ ക­ഴി­യി­ല്ല എന്നു ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു­ണ്ടു്. “Novel was practically the emblem of the reading revolution” എ­ന്നു് J. J. Kloek. വാൾ­ട്ടർ ബൻ­യാ­മിൻ, ‘പു­സ്ത­കം എന്ന നി­ല­യിൽ നോ­വ­ലി­നു കൈ­വ­ന്ന സ്വ­രൂ­പ­വും സ്വ­ഭാ­വ­വു­മാ­ണു് അ­തി­ന്റെ ഏ­റ്റ­വും മൗ­ലി­ക­മാ­യ സാ­ഹി­തീ­യ­ഘ­ട­കം എന്നു വി­ശ­ദീ­ക­രി­ക്കു­ന്നു­ണ്ടു്. Illuminations എന്ന കൃ­തി­യി­ലെ The Story Teller എന്ന പ്ര­ബ­ന്ധ­ത്തിൽ, നാ­ടോ­ടി­ക്ക­ഥ മുതൽ ഇ­തി­ഹാ­സം വ­രെ­യു­ള്ള സാ­ഹി­തീ­യ­രൂ­പ­ങ്ങ­ളിൽ­നി­ന്നു് നോ­വ­ലി­നെ മൗ­ലി­ക­മാ­യി വ്യ­ത്യ­സ്ത­മാ­ക്കു­ന്ന­തു് വാ­മൊ­ഴി­യിൽ നി­ന്നു് പു­റ­പ്പെ­ടു­ന്ന­തോ വാ­മൊ­ഴി­യി­ലേ­ക്കു പു­റ­പ്പെ­ടു­ന്ന­തോ അ­ല്ലാ­ത്ത അ­തി­ന്റെ ആ­ഖ്യാ­ന­രീ­തി­യാ­ണെ­ന്നു് ബൻ­യാ­മിൻ: “What distinguished the novel from the story (and from the epic in the narrower sense) is its essential dependence on the book. The dissemination of the novel becomes possible only with the invention of the book… what differentiates the novel from all other forms of prose literature—the fairytale, the legend, even the novella—is that it neither comes from oral tradition or goes into it”.

5.
ക­ഴി­ഞ്ഞ നൂ­റ്റാ­ണ്ടി­ന്റെ മ­ധ്യ­ദ­ശ­ക­ങ്ങ­ളിൽ നോ­വ­ലി­ന്റെ ആ­ഖ്യാ­ന­ക­ല­യെ­ക്കു­റി­ച്ചു് വ­ഴി­മാ­റി­ച്ചി­ന്തി­ച്ച മ­റ്റൊ­രു വി­മർ­ശ­ന­പ­ദ്ധ­തി ഘ­ട­നാ­വാ­ദ ത്തി­ന്റേ­താ­ണു്. റഷ്യൻ ഫോർ­മ­ലി­സ­ത്തിൽ തു­ട­ങ്ങി ക്ലോ­ദ് ലെ­വി­സ്ട്രോ­സി ലൂടെ സ്വെ­റ്റൻ ടൊ­ഡ­റോ­വ്, റോമൻ യാ­ക്കോ­ബ്സൺ, സെ­യ്മർ ചാ­റ്റ്മാൻ, ജൊ­നാ­ഥൻ കള്ളർ, ജെ­റാൾ­ഡ് ഷെനെ തു­ട­ങ്ങി­യ­വ­രി­ലേ­ക്കു വ­ളർ­ന്ന ഘ­ട­നാ­വാ­ദം പി­ന്നീ­ടു് ആ­ഖ്യാ­ന­വി­ജ്ഞാ­നം (Narratology) എ­ന്നൊ­രു വി­മർ­ശ­ന­പ­ദ്ധ­തി­ക്കു­ത­ന്നെ രൂ­പം­കൊ­ടു­ത്തു. ഒ­രർ­ഥ­ത്തിൽ സാം­സ്കാ­രി­ക ന­ര­വം­ശ­ശാ­സ്ത്ര­കാ­ര­നാ­യ നോർ­ത്രോ­പ് ഫ്രൈ മുതൽ പ്ര­ജ­ന­ക വ്യാ­ക­ര­ണ­കാ­ര­നാ­യ നോം ചോം­സ്കി വ­രെ­യു­ള്ള­വർ ഈ സ­മീ­പ­ന­പ­ദ്ധ­തി­യിൽ ഉൾ­പ്പെ­ട്ട­വ­രാ­ണെ­ന്നു പറയാം. The Poetics of Prose (1971)-ൽ ടൊ­ഡ­റോ­വും Structuralist Poetics (1975)-ൽ ക­ള്ള­റും Story and Discourse: Narrative structure in Fiction and Film (1978)-ൽ ചാ­റ്റ്മാ­നും ആ­വി­ഷ്ക­രി­ക്കു­ന്ന വാ­ദ­ങ്ങൾ നോവൽ ഉൾ­പ്പെ­ടെ­യു­ള്ള സാ­ഹി­ത്യ­ക­ല­ക­ളു­ടെ ആ­ഖ്യാ­ന­ത്തെ സ­വി­ശേ­ഷ­മാ­യ ഒരു പ­ഠ­ന­മേ­ഖ­ല­യാ­യി വി­ക­സി­പ്പി­ച്ചു. ടൊ­ഡ­റോ­വി­ന്റെ വാ­ക്കു­കൾ ശ്ര­ദ്ധി­ക്കു­ക: “Novels do not imitate reality; they create”. ഭാ­ഷ­യും അ­തി­ന്റെ വി­ന്യാ­സ­വും കൊ­ണ്ടു് നോവൽ സൃ­ഷ്ടി­ക്കു­ന്ന യാ­ഥാർ­ഥ്യ­ത്തെ­ക്കു­റി­ച്ചാ­ണു് ടൊ­ഡ­റോ­വ് പ­റ­യു­ന്ന­തു്. ആ­ഖ്യാ­ന­ഭാ­ഷ­യി­ലൂ­ടെ നോവൽ യാ­ഥാർ­ഥ്യ­ത്തി­ന്റെ പ്ര­തി­ഫ­ല­ന­മോ പ്ര­തി­നി­ധാ­ന­മോ നിർ­മി­ക്കു­ക­യ­ല്ല, യാ­ഥാർ­ഥ്യ­ത്തെ­ത്ത­ന്നെ സൃ­ഷ്ടി­ക്കു­ക­യാ­ണു് എ­ന്നർ­ഥം. ‘Structural Analysis of Narrative’ എന്ന പ­ഠ­ന­ത്തിൽ ടൊ­ഡ­റോ­വ് ‘ഇ­തി­വൃ­ത്ത’ത്തി­നു് ആ­ഖ്യാ­ന­ത്തി­ലു­ള്ള പ്രാ­ധാ­ന്യം ചർ­ച്ച­ചെ­യ്യു­ന്നു. “How does the text get us to construct an imaginary world? Which aspects of the text determine the construction we produce as we read? And in what way?” ഈ ചോ­ദ്യ­ങ്ങ­ളു­ടെ ഉ­ത്ത­ര­മാ­ണു് ആ­ഖ്യാ­ന­ക­ല­യെ­ക്കു­റി­ച്ചു­ള്ള ഘ­ട­നാ­വാ­ദി­ക­ളു­ടെ അ­ന്വേ­ഷ­ണം തേ­ടി­യ­തു്. ആ­ഖ്യാ­നം ത­ന്നെ­യാ­ണു് സാ­ഹി­ത്യ­മുൾ­പ്പെ­ടെ­യു­ള്ള മു­ഴു­വൻ ക­ല­ക­ളി­ലും അ­ന്വേ­ഷി­ക്കേ­ണ്ട­തു് എന്ന കാ­ഴ്ച­പ്പാ­ടു രൂ­പീ­ക­രി­ച്ചു­കൊ­ണ്ടു് ഈ പ­ദ്ധ­തി­യു­ടെ പ്ര­മു­ഖ­നാ­യ മ­റ്റൊ­രു വ­ക്താ­വു് സെ­യ്മർ ചാ­റ്റ്മാൻ സി­നി­മ­യെ­യും നോ­വ­ലി­നെ­യും കൂ­ട്ടി­യി­ണ­ക്കു­ന്നു. കഥ (Story), വ്യ­വ­ഹാ­രം (Discourse) എന്ന രണ്ടു ത­ല­ങ്ങ­ളാ­ണു് അ­ദ്ദേ­ഹം ആ­ഖ്യാ­ന­ത്തി­നു ക­ല്പി­ക്കു­ന്ന­തു്. ഉ­ള്ള­ട­ക്കം, സം­ഭ­വ­പ­ര­മ്പ­ര, ക­ഥാ­പാ­ങ്ങൾ തു­ട­ങ്ങി­യ ഘ­ട­ക­ങ്ങൾ നിർ­ണ­യി­ക്കു­ന്ന­താ­ണു് കഥ. ഒരു ആ­ഖ്യാ­നം എ­ന്താ­ണെ­ന്നു് (what?) കഥ വി­ശ­ദീ­ക­രി­ക്കും. അ­തി­ന­പ്പു­റ­ത്തു് പ­റ­ച്ചി­ലി­ന്റെ ക്ര­മ­വും രീ­തി­യും ഘ­ട­ന­യും ഒ­ക്കെ­ച്ചേ­രു­ന്ന­താ­ണു് വ്യ­വ­ഹാ­രം. എ­ങ്ങ­നെ­യാ­ണു് (How?) ഒരു ക­ല­യു­ടെ ആ­ഖ്യാ­നം എ­ന്ന­തി­ന്റെ ഉ­ത്ത­ര­മാ­ണു് വ്യ­വ­ഹാ­രം. മാർസൽ പ്രൂ­സ്തി ന്റെ നോ­വ­ലു­ക­ളെ­ക്കു­റി­ച്ചു­ള്ള പ­ഠ­ന­ത്തിൽ ഷെനെ കഥ (story), ഇ­തി­വൃ­ത്തം (plot), ആ­ഖ്യാ­നം (narrative) എന്നീ പ­രി­ക­ല്പ­ന­കൾ കൊ­ണ്ടു വി­ശ­ദീ­ക­രി­ക്കു­ന്ന­തും ഇതേ ആശയം ത­ന്നെ­യാ­ണു്.
6.
ഘ­ട­നാ­വാ­ദാ­ന­ന്ത­ര, ആ­ധു­നി­കാ­ന­ന്ത­ര സ­മീ­പ­ന­ങ്ങൾ ആ­ഖ്യാ­ന­ത്തി­നു സൃ­ഷ്ടി­ച്ചു­കൊ­ടു­ത്ത വ്യാ­ഖ്യാ­ന­സാ­ധ്യ­ത­ക­ളാ­ണു് മ­റ്റൊ­ന്നു്. എ­ഴു­ത്തി­നെ­ക്കാൾ പ്രാ­ധാ­ന്യം വാ­യ­ന­യ്ക്കു കൈ­വ­ന്ന കാ­ല­ത്തെ­യും പ്ര­ക്രി­യ­യെ­യു­മാ­ണു് മു­ഖ്യ­മാ­യും റൊ­ളാ­ങ് ബാർ­ത്തി ലൂടെ വ്യ­വ­സ്ഥ­പ്പെ­ട്ട ഈ വീ­ക്ഷ­ണം മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന­തു്. അ­പ­നിർ­മാ­ണ­മെ­ന്ന വി­ശ­ക­ല­ന­രീ­തി­യോ­ടു ചേർ­ന്നു­നി­ന്നു് ഴാക് ദ­റി­ദ­യും ജൂലിയ ക്രി­സ്തേ­വ­യു­മുൾ­പ്പെ­ടെ­യു­ള്ള­വർ ആ­വി­ഷ്ക­രി­ച്ച പാ­ഠാ­ന്ത­ര­ത (intertextuality) യാണു് ഈ ഘ­ട്ട­ത്തി­ലെ ആ­ഖ്യാ­ന­വി­ശ­ക­ല­ന­ത്തി­ന്റെ മു­ഖ്യ­രീ­തി­ശാ­സ്ത്ര­ങ്ങ­ളി­ലൊ­ന്നാ­യി മാ­റി­യ­തു്. പാഠം (Text) എന്ന പ­രി­ക­ല്പ­ന­ക്കു് സാ­ഹി­ത്യ­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ ബാർ­ത്ത് നൽ­കു­ന്ന അർ­ഥ­വും മൂ­ല്യ­വും മു­ഴു­വൻ സം­സ്കാ­ര രൂ­പ­ങ്ങ­ളി­ലേ­ക്കും വ്യാ­വർ­ത്തി­പ്പി­ക്കാൻ ‘പാ­ഠാ­ന്ത­ര­ത’ക്കു ക­ഴി­യു­ന്നു. ‘The text is a process; the work is a product’ എന്നു സ്ഥാ­പി­ച്ച ‘From work to Text’ എന്ന പ്ര­ബ­ന്ധ­ത്തിൽ ബാർ­ത്ത് എ­ഴു­തു­ന്നു: “Over against the traditional notion of the work, for long-​and still-​conceived of in a, so to speak, Newtonian way, there is now the requirement of a new object, obtained by the sliding or over turning of former categories. That object is the Text”. സാ­ഹി­ത്യ­ത്തി­നൊ­പ്പം മാ­ധ്യ­മം, ജ­ന­പ്രി­യ­സം­സ്കാ­രം, ഫോ­ട്ടോ­ഗ്ര­ഫി, പ­ര­സ്യം തു­ട­ങ്ങി­യ മേ­ഖ­ല­ക­ളെ­ക്കു­റി­ച്ചും ബാർ­ത്ത് ന­ട­ത്തു­ന്ന നി­രീ­ക്ഷ­ണ­ങ്ങൾ വാ­യ­ന­യെ­ന്ന സർ­ഗാ­ത്മ­ക പ്ര­ക്രി­യ­യിൽ ഊന്നി കർ­ത്താ­വി­നും കൃ­തി­ക്കും പ­ര­മ്പ­രാ­ഗ­ത­മാ­യി ക­ല്പി­ച്ചു­നൽ­ക­പ്പെ­ട്ടി­രു­ന്ന ദൈ­വ­തു­ല്യ­മാ­യ കർ­ത്തൃ­ത്വം നി­രാ­ക­രി­ച്ച­തോ­ടെ, നോവൽ ഉൾ­പ്പെ­ടെ­യു­ള്ള മു­ഴു­വൻ സാം­സ്കാ­രി­ക വ്യ­വ­ഹാ­ര­ങ്ങ­ളു­ടെ­യും അർ­ഥ­മൂ­ല്യ­ങ്ങൾ മാ­റി­വ­ന്നു. ബൽ­സാ­ക്കി ന്റെ Sarrasine എന്ന നോ­വ­ലെ­റ്റി­ന്റെ വാ­യ­ന­യി­ലൂ­ടെ ബാർ­ത്ത് തെ­ളി­യി­ക്കാ­നാ­ഗ്ര­ഹി­ച്ച വ­സ്തു­ത ഇ­താ­യി­രു­ന്നു; ‘Its language which speaks, not the author’. അതിനു വേ­ണ്ടി അ­ദ്ദേ­ഹം രൂ­പ­പ്പെ­ടു­ത്തി­യ ക­ല്പ­ന­യാ­യി­രു­ന്നു ‘കർ­ത്താ­വി­ന്റെ മരണ’മെ­ന്ന­തു്. ‘… the birth of the reader must be at the cost of the death of the author’ എന്ന വാ­ക്യാർ­ധം (1968) ഏറെ ഉ­ദ്ധ­രി­ക്ക­പ്പെ­ടു­ന്ന­താ­ണ­ല്ലോ. ഇ­തോ­ടൊ­പ്പം­ത­ന്നെ പ­രി­ഗ­ണി­ക്ക­ണം, ചി­ഹ്ന­വി­ജ്ഞാ­നീ­യ­ത്തി­ന്റെ (Semiotics) ആ­ധാ­ര­മാ­യി സാ­ഹി­ത്യ വി­മർ­ശ­നം പ­രി­ഗ­ണി­ക്കു­ന്ന അഞ്ചു കോ­ഡു­കൾ (codes of actions, codes of puzzles, cultural codes, connotative codes, symobolic codes എ­ന്നി­വ) നോവൽ ഉൾ­പ്പെ­ടെ­യു­ള്ള രൂ­പ­ങ്ങ­ളിൽ ബാർ­ത്ത് പ­രീ­ക്ഷി­ക്കു­ന്ന­തു്. ആ­ഖ്യാ­ന­പ്ര­കി­യ­യിൽ ഭാ­ഷ­യ്ക്കു­ള്ള പ്രാ­ധാ­ന്യ­മാ­ണു് ബാർ­ത്ത് വി­ളം­ബ­രം ചെ­യ്യു­ന്ന­തു്. “For literature is itself a science, or at least knowledge, no longer of the ‘human heart’, but of human language” എ­ന്നു് അ­ദ്ദേ­ഹം നി­രീ­ക്ഷി­ക്കു­ന്ന സാ­ഹ­ച­ര്യ­വും മ­റ്റൊ­ന്ന­ല്ല.
7.
നി­ര­വ­ധി നോ­വ­ലി­സ്റ്റു­കൾ പല കാ­ല­ങ്ങ­ളി­ലാ­യി അ­വ­ത­രി­പ്പി­ച്ച നോ­വൽ­ചി­ന്ത­കൾ ഈ സാ­ഹി­ത്യ­രൂ­പ­ത്തി­ന്റെ എ­ഴു­ത്തി­നെ­യും വാ­യ­ന­യെ­യും കു­റി­ച്ചു­ള്ള ശ്ര­ദ്ധേ­യ­മാ­യ ആ­ലോ­ച­ന­ക­ളാ­യി പ­രി­ണ­മി­ച്ചി­ട്ടു­ണ്ടു്. ഹെൻറി ജ­യിം­സ് മുതൽ മിലൻ കു­ന്ദേ­ര വരെ, ലോ­ക­പ്ര­ശ­സ്ത­രാ­യ എ­ത്ര­യെ­ങ്കി­ലും നോ­വ­ലെ­ഴു­ത്തു­കാർ നോവൽ വി­മർ­ശ­ക­രും ചി­ന്ത­ക­രും കൂ­ടി­യാ­ണെ­ന്ന­തും ഓർ­ക്കു­ക. (ഇം­ഗ്ലീ­ഷി­ലൂ­ടെ ന­മു­ക്കു പ­രി­ച­യം വ­ന്ന­വ­രു­ടെ മാ­ത്രം കാ­ര്യ­മാ­ണി­വി­ടെ സൂ­ചി­പ്പി­ക്കു­ന്ന­തു്.) ടോൾ­സ്റ്റോ­യി, ഇ. എം. ഫോ­സ്റ്റർ, ആൽഡസ് ഹ­ക്സ്ലി, വെർ­ജി­നി­യ വുൾഫ്, ജോർജ് ഓർവെൽ, ഏ­ണ­സ്റ്റ് ഹെ­മിം­ഗ്വേ, ഴാ­ങ്പോൾ സാർ­ത്ര്, ആൽബർ കാമു, ജ­യിം­സ് ജോ­യ്സ്, തോമസ് മൻ, സൂസൻ സൊ­ണ്ടാ­ഗ്, റെ­യ്മ­ണ്ട് വി­ല്യം­സ്, ഡേ­വി­ഡ് ലോജ്, ടെറി ഈ­ഗിൾ­ട്ടൺ, ഇ­റ്റാ­ലോ കാൽ­വി­നോ, ഉം­ബർ­ട്ടോ എക്കോ, ടോണി മോ­റി­സൺ, ചിനു അ­ച്ചേ­ബാ, സൽമാൻ റു­ഷ്ദി, ഓർഹൻ പാ­മു­ക്… എ­ന്നി­ങ്ങ­നെ ഇ­വ­രു­ടെ നിര നീ­ളു­ന്നു. (സെർ­വാ­ന്റി­സി നെ­പ്പോ­ലും ഒ­ന്നാ­ന്ത­രം നോ­വൽ­ചി­ന്ത­ക­നാ­യാ­ണു് കു­ന്ദേ­ര­യും മ­റ്റും അ­വ­ത­രി­പ്പി­ക്കു­ന്ന­തു്.) The Art of the Novel (1986), Testaments betrayed (1993), The Curtain (2005), Encounter (2009)എന്നീ ഗ്ര­ന്ഥ­ങ്ങ­ളി­ലൂ­ടെ തന്റെ നോ­വൽ­ചി­ന്ത­കൾ വി­പു­ല­മാ­യാ­വി­ഷ്ക­രി­ച്ച മിലൻ കു­ന്ദേ­ര­യു­ടെ ചില കാ­ഴ്ച­പ്പാ­ടു­കൾ മാ­ത്രം സൂ­ചി­പ്പി­ക്കാം. ആ­ധു­നി­ക­ത­യു­ടെ തന്നെ നിർ­മാ­ണ­ത­ത്വ­ങ്ങ­ളി­ലൊ­ന്നാ­യാ­ണു് കു­ന്ദേ­ര നോ­വ­ലി­നെ കാ­ണു­ന്ന­തു്. “Indeed, for me, the founder of Modern era is not only Descartes, but also Cervantes” എ­ന്നു് ‘നോ­വ­ലി­ന്റെ കല’യിൽ അ­ദ്ദേ­ഹ­മെ­ഴു­തി. ‘സെർ­വാ­ന്റി­സി­ന്റെ പൈ­തൃ­കം’ എ­ന്നാ­ണു് കു­ന്ദേ­ര നോ­വ­ലി­നെ വി­ളി­ക്കു­ന്ന­തു്. നോ­വ­ലി­നെ­ക്കു­റി­ച്ചു­ള്ള ലൂ­ക്കാ­ച്ചി­ന്റെ വി­ഖ്യാ­ത നി­രീ­ക്ഷ­ണ­ത്തെ ഓർ­മ­യി­ലെ­ത്തി­ച്ചു­കൊ­ണ്ടു്, ‘ദൈ­വ­ത്തെ സ്ഥാ­ന­ഭ്ര­ഷ്ട­നാ­ക്കി ലോകം പി­ടി­ച്ചെ­ടു­ത്ത ആ­ധു­നി­ക­ത­യു­ടെ വേ­ദ­ഗ്ര­ന്ഥ’മായി അ­ദ്ദേ­ഹം നോ­വ­ലി­നെ നിർ­വ­ചി­ക്കു­ന്നു. The Curtain എന്ന ഗ്ര­ന്ഥ­ത്തിൽ കു­ന്ദേ­ര നോ­വ­ലി­നെ ഇ­ങ്ങ­നെ വി­ശേ­ഷി­പ്പി­ക്കു­ന്നു: “A magic curtain, woven of legends, hung before the world” (p.92). നോ­വ­ലും നോ­വ­ലി­സ്റ്റും ത­മ്മി­ലു­ള്ള ആ­ത്മ­ബ­ന്ധ­ത്തെ­ക്കു­റി­ച്ചു് കു­ന്ദേ­ര­ക്കു­ള്ള അ­ഭി­പ്രാ­യം മുൻപു സൂ­ചി­പ്പി­ച്ചു. ‘അ­തി­പ­രി­ചി­ത­മാ­യ രൂപകം’ എന്ന മു­ന്ന­റി­യി­പ്പോ­ടെ നോ­വ­ലി­ന്റെ കലയിൽ കു­ന്ദേ­ര എ­ഴു­തു­ന്നു: “The Novelist destroys the house of his life and uses its stones to build the house of his novel” (p.145). അ­തു­പോ­ലെ തന്നെ ശ്ര­ദ്ധേ­യ­മാ­ണു് നോ­വ­ലും അ­ധി­കാ­ര­വും ത­മ്മി­ലും നോ­വ­ലും ഓർ­മ­യും ത­മ്മി­ലു­മു­ള്ള ബ­ന്ധ­ത്തെ­ക്കു­റി­ച്ചു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ നി­രീ­ക്ഷ­ണ­ങ്ങ­ളും. പ്ര­ത്യ­യ­ശാ­സ്ത്ര­പ­ര­വും പ്രാ­യോ­ഗി­ക­വു­മാ­യ രാ­ഷ്ട്രീ­യ സർ­വാ­ധി­പ­ത്യ­ങ്ങൾ­ക്കെ­തി­രെ­യു­ള്ള പ്ര­തി­രോ­ധ­ങ്ങ­ളാ­ണു് ഏ­തു­കാ­ല­ത്തു­മെ­ന്ന­പോ­ലെ തന്റെ കാ­ല­ത്തും നോ­വ­ലെ­ന്നു് കു­ന്ദേ­ര കണ്ടു. “The world of one single truth and the relative ambiguous world of the novel are moulded of entirely different substances. Totalitarian truth excludes relativity, doubt, questioning; it can never accomodate what I would call the spirit of the novel” എ­ന്നു് കു­ന്ദേ­ര ‘നോ­വ­ലി­ന്റെ കല’യിൽ എ­ഴു­തു­ന്നു­ണ്ടു് (1993:14).യ­ഥാർ­ഥ­ത്തിൽ കു­ന്ദേ­ര ഒ­റ്റ­യ്ക്ക­ല്ല ഇ­ത്ത­ര­മൊ­രു രാ­ഷ്ട്രീ­യ­ത്തെ ത­ങ്ങ­ളു­ടെ സാ­മൂ­ഹ്യ­ജീ­വി­ത­ത്തി­ന്റെ­യും സാം­സ്കാ­രി­ക വി­ചാ­ര­ത്തി­ന്റെ­യും ഭൂ­മി­ക­യാ­ക്കു­ന്ന­തു്. കാഫ്ക മുതൽ തോ­മ­സ്മൻ­വ­രെ­യും പാ­സ്തർ­നാ­ക് മുതൽ സോൾ­ഷെ­നി­റ്റ്സൻ വ­രെ­യും കാമു മുതൽ റു­ഷ്ദി­വ­രെ­യും ഫ്യു­വെ­ന്റ­സ് മുതൽ വർ­ഗാ­സ് യോസ വ­രെ­യും… ഉ­ദാ­ഹ­ര­ണ­ങ്ങൾ എ­ത്ര­യെ­ങ്കി­ലു­മു­ണ്ടു്. ഓർ­മ­യു­ടെ രാ­ഷ്ട്രീ­യ­മെ­ന്ന നി­ല­യിൽ നോ­വ­ലി­നു കൈ­വ­ന്ന ആ­ഖ്യാ­ന­സ്വ­രൂ­പ­ത്തെ­ക്കു­റി­ച്ചു­ള്ള നി­ല­പാ­ടു­ക­ളാ­ണു് മ­റ്റൊ­ന്നു്. ‘അ­ധി­കാ­ര­ത്തി­നെ­തി­രെ­യു­ള്ള മ­നു­ഷ്യ­ന്റെ സമരം, മ­റ­വി­ക്കെ­തി­രെ­യു­ള്ള ഓർ­മ­യു­ടെ സ­മ­രം­ത­ന്നെ­യാ­ണു്’ എന്ന പ്ര­ഖ്യാ­ത­മാ­യ കല്പന പാ­ലി­ച്ചെ­ഴു­ത­പ്പെ­ട്ട കു­ന്ദേ­ര­യു­ടെ നോ­വ­ലു­ക­ളി­ലൂ­ടെ­യും നോവൽ പ­ഠ­ന­ങ്ങ­ളി­ലൂ­ടെ­യും തെ­ളി­ഞ്ഞു കി­ട്ടു­ന്ന വ­സ്തു­ത­യും മ­റ്റൊ­ന്ന­ല്ല. മ­ല­യാ­ള­ത്തി­ലും ആ­ധു­നി­കാ­ന­ന്ത­ര നോ­വ­ലി­ന്റെ ആ­ഖ്യാ­ന കലയിൽ ‘ഓർമ’ക്കു കൈ­വ­രു­ന്ന രാ­ഷ്ട്രീ­യ പ്രാ­ധാ­ന്യം ചെ­റു­ത­ല്ല­ല്ലോ. റ­ബ­ലെ­യും സെർ­വാ­ന്റി­സും മുതൽ ബ്രോ­ക്കും കാ­ഫ്ക­യും വ­രെ­യു­ള്ള നോ­വ­ലി­സ്റ്റു­ക­ളു­ടെ രചനകൾ മുൻ­നിർ­ത്തി കു­ന്ദേ­ര മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന നോ­വൽ­ചി­ന്ത­ക­ളൊ­ന്ന­ട­ങ്കം അ­വ­യു­ടെ ആ­ഖ്യാ­ന­ക­ല­യു­ടെ രാ­ഷ്ട്രീ­യ­ത്തെ­ക്കു­റി­ച്ചാ­ണു് അ­ടി­സ്ഥാ­ന­പ­ര­മാ­യി ചർ­ച്ച­ചെ­യ്യു­ന്ന­തു്. ‘അ­സ്തി­ത്വ­ത്തി­ന്റെ പ­ര്യ­വേ­ഷ­കൻ’ (Explorer of Existence) എന്ന നി­ല­യിൽ നോ­വ­ലി­സ്റ്റ് ന­ട­ത്തു­ന്ന ഭാവനാ സ­ഞ്ചാ­ര­ത്തി­ന്റെ ല­ക്ഷ്യം ച­രി­ത്ര­ത്തെ അ­സ്തി­ത്വ­ത്തി­ന്റെ പാ­ഠ­രൂ­പ­മാ­യി തി­രി­ച്ച­റി­യു­ക­യും അ­താ­യി­ത്ത­ന്നെ നോ­വ­ലിൽ ആ­വി­ഷ്ക­രി­ക്കു­ക­യു­മാ­ണു്. നോ­വ­ലി­ന്റെ ആ­ഖ്യാ­ന­ക­ല­യിൽ ആ­ശ­യ­ലോ­ക­ങ്ങ­ളു­ടെ ബ­ഹു­സ്വ­ര­ത­യും സം­ഗീ­ത­ത്തി­ന്റെ ഭാ­വാ­ത്മ­ക­ത­യും (ഭാ­വ­ഗീ­താ­ത്മ­ക­ത­യ­ല്ല!) മുതൽ വാ­ക്കു­ക­ളു­ടെ നാ­നാർ­ഥ­ങ്ങൾ വ­രെ­യു­ള്ള­വ­യു­ടെ പ്രാ­ധാ­ന്യം കു­ന്ദേ­ര ചൂ­ണ്ടി­ക്കാ­ണി­ക്കു­ക­യും ചെ­യ്യു­ന്നു. (മിലൻ കു­ന്ദേ­ര­യു­ടെ നോ­വൽ­ചി­ന്ത­കൾ സ­മ­ഗ്ര­മാ­യി വി­ശ­ക­ല­നം ചെ­യ്യു­ന്ന പഠനം കാണുക: ഗ്ര­ന്ഥാ­ലോ­കം, ഡി­സം­ബർ, 2014).
8.
ആ­ധു­നി­കാ­ന­ന്ത­ര­നോ­വ­ലി­ന്റെ ആ­ഖ്യാ­ന ക­ല­യെ­ക്കു­റി­ച്ചു­ള്ള ചർ­ച്ച­ക­ളിൽ ഏ­റ്റ­വും പ്ര­സി­ദ്ധ­വും രാ­ഷ്ട്രീ­യ­മാ­യി ഏ­റ്റ­വും പ്ര­സ­ക്ത­വു­മാ­യ ഒ­ന്നു് ഫ്രോ­ങ്കോ ലി­യോ­ത്താർ അ­വ­ത­രി­പ്പി­ച്ച ബൃ­ഹ­ദാ­ഖ്യാ­ന (Grand Narrative) സ­ങ്ക­ല്പ­ന­ത്തെ കേ­ന്ദ്രീ­ക­രി­ച്ചു രൂ­പം­കൊ­ണ്ട­താ­ണു്. ആ­ധു­നി­ക­ത­യു­ടെ അ­പ­നിർ­മ്മാ­ണ­വും ആ­ധു­നി­കാ­ന­ന്ത­ര­ത­യു­ടെ സാം­സ്കാ­രി­ക സ­മ­വാ­ക്യ­വു­മാ­യി ലി­യോ­ത്താർ മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന ഈ സ­ങ്ക­ല്പ­നം ആ­ഗോ­ള­ത­ല­ത്തിൽ­ത­ന്നെ ശ്ര­ദ്ധ നേടിയ ഒരു ത­ത്വ­ചി­ന്താ­പ­ദ്ധ­തി­യും നോ­വ­ലുൾ­പ്പെ­ടെ­യു­ള്ള സാ­ഹി­ത്യ­രൂ­പ­ങ്ങ­ളു­ടെ ആ­ഖ്യാ­ന­യു­ക്തി­യു­മാ­യി മാ­റി­യ­തു് വളരെ വേ­ഗ­മാ­ണു്. “ആ­ധു­നി­കാ­ന­ന്ത­ര­ത­യെ­ന്ന­തു് സൂ­ക്ഷ്മ­ങ്ങ­ളും ബ­ഹു­ല­ങ്ങ­ളു­മാ­യ ആ­ഖ്യാ­ന­രൂ­പ­ങ്ങ­ളു­ടെ കാ­ല­മാ­ണു്; ബൃ­ഹ­ദാ­ഖ്യാ­ന­ങ്ങ­ളു­ടേ­ത­ല്ല”, എ­ന്നു് ലി­യോ­ത്താർ. ആ­ധു­നി­ക­ത­യു­ടെ ഏ­കീ­ക­ര­ണ­യു­ക്തി നി­രാ­ക­രി­ക്ക­പ്പെ­ടു­ന്ന­തോ­ടെ, ആ യു­ക്തി­യി­ല­ധി­ഷ്ഠി­ത­മാ­യി­രു­ന്ന ബൃ­ഹ­ദാ­ഖ്യാ­ന­ങ്ങൾ (ദേ­ശീ­യ­ത, മതം, ശാ­സ്ത്രം, യു­ക്തി, ക­മ്യൂ­ണി­സം…) ശി­ഥി­ലി­കൃ­ത­മാ­കു­ക­യും സൂ­ക്ഷ്മ­ങ്ങ­ളും ബ­ഹു­ല­ങ്ങ­ളു­മാ­യ ല­ഘ്വാ­ഖ്യാ­ന­ങ്ങൾ നി­ല­വിൽ­വ­രി­ക­യും ചെ­യ്യു­ന്ന ച­രി­ത്രാ­നു­ഭ­വ­ത്തെ­യാ­ണു് ലി­യോ­ത്താർ ആ­ധു­നി­കാ­ന­ന്ത­ര­ത എ­ന്ന­തു­കൊ­ണ്ടർ­ഥ­മാ­ക്കു­ന്ന­തു്. സൂ­ക്ഷ്മ­രാ­ഷ്ട്രീ­യം, സ്വ­ത്വ­രാ­ഷ്ട്രീ­യം, കീ­ഴാ­ള­ത, പ്രാ­ദേ­ശി­ക­ത തു­ട­ങ്ങി­യ നി­ര­വ­ധി ത­ല­ങ്ങ­ളി­ലൂ­ടെ ഈ ച­രി­ത്രാ­നു­ഭ­വം മൂർ­ത്ത­മാ­യ സാം­സ്കാ­രി­കാ­നു­ഭൂ­തി­കൾ­ക്കു രൂപം നൽ­കു­ക­യും ചെ­യ്യു­ന്നു. നോ­വ­ലിൽ തി­ക­ച്ചും പ്ര­സ­ക്ത­മാ­ണു് ഈ രാ­ഷ്ട്രീ­യ­ങ്ങൾ. സാ­ഹി­ത്യ­വും രാ­ഷ്ട്രീ­യ­വും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തെ പു­നർ­നിർ­വ­ചി­ച്ചു കൊ­ണ്ടും ആ­ധു­നി­ക­ത­യിൽ സാ­ഹി­ത്യ­ത്തി­നു ക­ല്പി­ക്ക­പ്പെ­ട്ടി­രു­ന്ന സ­മ­ഗ്ര­താ­യു­ക്തി റ­ദ്ദാ­ക്കി­ക്കൊ­ണ്ടും നോ­വ­ലുൾ­പ്പെ­ടെ­യു­ള്ള­വ­യു­ടെ ഭാ­വു­ക­ത്വ­ങ്ങ­ളും ആ­ഖ്യാ­ന­ക­ല­യും പു­തു­രൂ­പ­ങ്ങൾ നേടി. ചെ­റു­തു­ക­ളും കീ­ഴാ­ള­ങ്ങ­ളും പ്രാ­ന്ത­വൽ­കൃ­ത­ങ്ങ­ളും ന്യൂ­ന­പ­ക്ഷ­ങ്ങ­ളും പ്രാ­ദേ­ശി­ക­ങ്ങ­ളു­മാ­യ സ്വ­ത്വ­ങ്ങ­ളു­ടെ നാവും സ്വ­ര­വു­മാ­യി നോവൽ മാറി. ചി­ത­റു­ന്ന ആ­ഖ്യാ­ന­ങ്ങ­ളു­ടെ കാ­ല­മാ­യി, ആ­ധു­നി­കാ­ന­ന്ത­ര നോ­വ­ലി­ന്റേ­ത്. ഇ­റ്റാ­ലോ കാൽ­വി­നോ, “The uses of literature” എന്ന പ്ര­ബ­ന്ധ­ത്തിൽ (1976/1986) എ­ഴു­തു­ന്നു; “Literature is necessary to politics above all when it gives a voice to whatever is without a voice, when it gives a name to what as yet has no name, especially to what the language of politics excludes or attempts to exclude. I mean aspects, situations and languages both of the outer and of the inner world, the tendencies repressed both in individuals and in society. Literature is like an ear that can hear things beyond the understanding of the language of politics; it is like an eye that can see beyond the color spectrum perceived by politics. Simply because of the solitary mdividualism of his work, the writer may happen to explore areas that no one has explored before, within himself or outside, and to make discoveries that sooner or later turn out to be vital areas of collective awareness (Quoted in, Dennis Walder, 2008:114). ആ­ധു­നി­കാ­ന­ന്ത­ര­മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ പൊ­തു­വെ­യും നോ­വ­ലിൽ വി­ശേ­ഷി­ച്ചും രൂ­പം­കൊ­ള്ളു­ന്ന രാ­ഷ്ട്രീ­യ­ഭാ­വു­ക­ത്വ­ങ്ങ­ളിൽ ഏ­റ്റ­വും പ്ര­മു­ഖം ഈ വി­ധ­മു­ള്ള സാ­മൂ­ഹി­ക ജാ­ഗ്ര­ത­യു­ടെ ര­ണ്ടാം­വ­ര­വാ­ണു്. ആ­ധു­നി­ക­താ­വാ­ദം സാ­ഹി­ത്യ­ത്തിൽ പൊ­തു­വെ നി­ര­സി­ച്ച സാ­മൂ­ഹി­ക­ത­യു­ടെ മ­ട­ങ്ങി­വ­ര­വെ­ന്ന നി­ല­യിൽ ഈ രാ­ഷ്ട്രീ­യം മ­ല­യാ­ള­ത്തിൽ പ­ല­കു­റി ചർച്ച ചെ­യ്യ­പ്പെ­ട്ട­താ­ണു്. അ­തി­ലു­പ­രി, ആ­ധു­നി­ക­ത­യു­ടെ ബൃ­ഹ­ദാ­ഖ്യാ­ന­ങ്ങൾ­ക്കു സം­ഭ­വി­ച്ച ശൈ­ഥി­ല്യം സൃ­ഷ്ടി­ച്ച സ്വ­ത്വ­രാ­ഷ്ട്രീ­യ­ങ്ങ­ളു­ടെ വരവു് എന്ന നി­ല­യിൽ ഈ ഭാ­വു­ക­ത്വ മാ­റ്റ­ത്തെ കാ­ണു­ക­യാ­വും കൂ­ടു­തൽ യു­ക്തി­സ­ഹം. കീഴാള, സ്ത്രീ, പാ­രി­സ്ഥി­തി­ക, പ്രാ­ദേ­ശി­ക സാ­മൂ­ഹി­ക­ത­ക­ളു­ടെ പ്ര­ക­ട­വും പ്ര­ത്യ­ക്ഷ­വു­മാ­യ രാ­ഷ്ട്രീ­യം പ­ങ്കു­വ­യ്ക്കു­ന്ന­വ­യാ­ണു് ബ­ഹു­ഭൂ­രി­പ­ക്ഷം ആ­ധു­നി­കാ­ന­ന്ത­ര നോ­വ­ലു­ക­ളും എ­ന്ന­തി­നാൽ വി­ശേ­ഷി­ച്ചും. ആ­ധു­നി­ക­താ­വാ­ദ ഘ­ട്ട­ത്തിൽ ന­വ­വി­മർ­ശ­ന­ത്തി­ന്റെ വ­ഴി­യിൽ ശ്ര­ദ്ധ­നേ­ടി­യ മ­ല­യാ­ള­നോ­വൽ വി­മർ­ശ­ന­ത്തിൽ പി­ന്നീ­ടൊ­രു വേ­റി­ട്ട വഴി തു­റ­ക്ക­പ്പെ­ടു­ന്ന­തും ഈ ഘ­ട്ട­ത്തി­ലാ­ണു്.
9.
ആ­ധു­നി­ക­ത­ക്കു­ശേ­ഷം രൂ­പ­പ്പെ­ട്ട നോ­വൽ­വി­മർ­ശ­ന­പ­ദ്ധ­തി­ക­ളിൽ ഇ­തു­പോ­ലെ­ത­ന്നെ പ്ര­മു­ഖ­മാ­ണു് ദേ­ശീ­യ­ത­യു­ടെ പാ­ഠ­രൂ­പ­ങ്ങ­ളെ­ന്ന നി­ല­യിൽ നോ­വ­ലി­നു­ണ്ടാ­യ വാ­യ­ന­കൾ. കോ­ള­നി­യ­ന­ന്ത­ര­വാ­ദം, ദേ­ശീ­യ­താ­വാ­ദം എ­ന്നി­വ സ­മ­ന്വ­യി­പ്പി­ച്ചും അ­ല്ലാ­തെ­യും നോ­വ­ലി­നെ­ക്കു­റി­ച്ചു­ണ്ടാ­യ പ­ഠ­ന­ങ്ങ­ളിൽ പ്ര­മു­ഖ­മാ­ണു് ഇതു്. രാ­ഷ്ട്രം­ത­ന്നെ സ്വയം ഒ­രാ­ഖ്യാ­ന­മാ­ണെ­ന്നും നോവൽ രാ­ഷ്ട്ര­ത്തി­ന്റെ സൂ­ക്ഷ്മ­പാ­ഠ­മാ­ണെ­ന്നു­മു­ള്ള കാ­ഴ്ച­പ്പാ­ടു­കൾ രൂ­പം­കൊ­ള്ളു­ന്ന­തു് 1990-​കളിലാണു്. ബ­ന­ഡി­ക്ട് ആൻ­ഡേ­ഴ്സൺ ദേ­ശീ­യ­ത­യെ ഭാ­വ­നാ­ത്മ­ക സ­മൂ­ഹ­ങ്ങ­ളു­ടെ രാ­ഷ്ട്രീ­യാ­വ­ബോ­ധ­മാ­യി വി­ശ­ദീ­ക­രി­ക്കു­ന്ന ഗ്ര­ന്ഥ­ത്തി­ലും (Imagined communities—1983) ചിനു അ­ച്ചേ­ബ യുൾ­പ്പെ­ടെ­യു­ള്ള ആ­ഫ്രി­ക്കൻ എ­ഴു­ത്തു­കാർ കോ­ള­നി­യ­ന­ന്ത­ര­വാ­ദ­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ രൂ­പം­കൊ­ടു­ത്ത നി­ല­പാ­ടു­ക­ളി­ലും ഈ സ­മീ­പ­ന­ത്തി­ന്റെ തു­ട­ക്കം കാണാം. പ്രാ­ദേ­ശി­ക­ഭാ­ഷ­കൾ­ക്ക് ആ­ശ­യ­വി­നി­മ­യ­ത്തി­ന്റെ­യും ആ­വി­ഷ്കാ­ര­ത്തി­ന്റെ­യും ക­രു­ത്തു­കൈ­വ­ന്ന­തോ­ടെ­യാ­ണു് നോവൽ ‘ദേ­ശീ­യ­താ മ­ന­സ്സാ­ക്ഷി’യായി മാ­റു­ന്ന­തെ­ന്നു് ആൻ­ഡേ­ഴ്സൺ നി­രീ­ക്ഷി­ക്കു­ന്നു­ണ്ടു്. ഹോമി കെ. ഭാഭ എ­ഡി­റ്റു­ചെ­യ്ത ‘Nation and Narration’ (1990) എന്ന ഗ്ര­ന്ഥം ഈ രം­ഗ­ത്തെ ക്ലാ­സി­ക്കാ­യി അ­റി­യ­പ്പെ­ടു­ന്നു. പാർഥാ ചാ­റ്റർ­ജി, അർജുൻ അ­പ്പാ­ദു­രെ, ജി. എൻ. ഡേവി, തേ­ജ­സ്വി­നി നി­ര­ഞ്ജ­ന, ഗാ­യ­ത്രി സ്പി­വാ­ക് (മു­ഖ്യ­മാ­യും മ­ഹാ­ശ്വേ­താ­ദേ­വി യുടെ രചനകൾ മുൻ­നിർ­ത്തി) തു­ട­ങ്ങി­യ­വ­രു­ടെ സാ­ഹി­ത്യ/നോവൽ പ­ഠ­ന­ങ്ങൾ ഈ രം­ഗ­ത്തു ശ്ര­ദ്ധേ­യ­മാ­ണു്. ഭാഷ, ദേശം, വ്യ­ക്തി­സ്വ­ത്വം, ച­രി­ത്രം തു­ട­ങ്ങി­യ­വ­യെ­ല്ലാം നോ­വ­ലിൽ രൂ­പം­കൊ­ള്ളു­ന്ന­തു് ദേ­ശ­രാ­ഷ്ട്ര­ബോ­ധ­ത്തിൽ നി­ന്നാ­ണെ­ന്നു് ലാ­റ്റി­ന­മേ­രി­ക്കൻ നോ­വൽ­പ­ഠ­ന­ങ്ങൾ തെ­ളി­യി­ക്കു­ന്നു­ണ്ടു്. ബൂം (Boom) എ­ന്ന­റി­യ­പ്പെ­ട്ട ലാ­റ്റി­ന­മേ­രി­ക്കൻ നോ­വ­ലി­ലെ ആ­ധു­നി­ക­താ­വാ­ദ­പ്ര­സ്ഥാ­ന (1950–70) ത്തി­നു­ശേ­ഷം നി­ല­വിൽ വന്ന പോ­സ്റ്റ് ബൂം പ്ര­സ്ഥാ­നം ജ­ന­പ്രി­യ നോവൽ ധാ­ര­ണ­ക­ളെ­യാ­ണു് പ്ര­ധാ­ന­മാ­യും മു­ന്നോ­ട്ടു­വ­ച്ച­തു്. “ജ­ന­പ്രി­യ­ങ്ങ­ളും സ­മൂ­ഹോ­ന്മു­ഖ­വു­മാ­യ നോ­വ­ലു­ക­ളി­ലേ­ക്കു തി­രി­ച്ചു­പോ­വു­ക” എന്ന കാർ­പ്പ­ന്റി­യ റുടെ ആ­ഹ്വാ­നം പ്ര­സി­ദ്ധ­മാ­ണു്. ‘The Post Boom in Spanish American Fiction’ എന്ന ഗ്ര­ന്ഥ­ത്തിൽ (1998) ഡൊ­ണാൾ­ഡ് എൽ. ഷാ, ഈ പ്ര­സ്ഥാ­നം ന­വ­ച­രി­ത്ര­വാ­ദ­മുൾ­പ്പെ­ടെ­യു­ള്ള­വ­യു­ടെ സ്വാ­ധീ­ന­ത്തിൽ നോ­വ­ലി­ന്റെ ആ­ഖ്യാ­ന­ക­ല­യിൽ വ­രു­ത്തി­യ മാ­റ്റ­ങ്ങൾ ക്രോ­ഡീ­ക­രി­ക്കു­ന്നു. ച­രി­ത്രം, ജ­ന­പ്രി­യ­ത, രാഷ്ട്രീയ-​സാമൂഹ്യപ്രതിബദ്ധത, റി­യ­ലി­സം, പ്ര­വാ­സി സം­സ്കാ­രം എ­ന്നി­ങ്ങ­നെ­യു­ള്ള അ­ടി­സ്ഥാ­ന സ്വ­ഭാ­വ­ങ്ങൾ പ്ര­ക­ടി­പ്പി­ക്കു­ന്ന പോ­സ്റ്റ് ബൂം സാ­ഹി­ത്യ­ത്തി­ന്റെ ഏ­റ്റ­വും പ്രി­യ­പ്പെ­ട്ട പ്ര­മേ­യ­ങ്ങ­ളി­ലൊ­ന്നു് പ്ര­ണ­യ­മാ­ണു്. മാ­ജി­ക്കൽ റി­യ­ലി­സം പോ­ലു­ള്ള സ­ങ്കേ­ത­ങ്ങൾ ലാ­റ്റി­ന­മേ­രി­ക്കൻ നോവൽ കൈ­വെ­ടി­ഞ്ഞി­രി­ക്കു­ന്നു. കു­റ്റാ­ന്വേ­ഷ­ണ ക­ഥ­ക­ളും പുതിയ ച­രി­ത്ര നോ­വ­ലു­ക­ളും മ­റ്റു­മാ­ണു് ഇ­ന്നു് പ്ര­ചാ­ര­മു­ള്ള രൂ­പ­ങ്ങൾ. പോ­സ്റ്റ് ബൂ­മി­ലേ­ക്കു­ള്ള പ­രി­വർ­ത്ത­ന­ഘ­ട്ട­ത്തി­ന്റെ വ­ക്താ­ക്ക­ളാ­യി ക­രു­താ­വു­ന്ന പ്ര­ധാ­ന­പ്പെ­ട്ട എ­ഴു­ത്തു­കാർ മാ­നു­വൽ പ്യൂ­യി­ഗ്, മാ­രി­യോ ബ­ന­ഡി­റ്റി, സെ­വെ­റോ സാർ­ഡൂ­യി തു­ട­ങ്ങി­യ­വ­രാ­ണു്. ഇ­വ­രു­ടെ നോ­വ­ലു­ക­ളും നോവൽ വി­മർ­ശ­ന­ങ്ങ­ളു­മാ­ണു് പോ­സ്റ്റു ബൂ­മി­ന്റെ അ­ടി­ത്ത­റ­യു­റ­പ്പി­ച്ച­തു് എ­ന്നു് ഷാ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. ജ­ന­പ്രി­യ നോവൽ എ­ന്ന­മ­ട്ടിൽ പ്ര­ണ­യം മു­ഖ്യ­ഇ­തി­വൃ­ത്ത­മാ­യ മാർ­ക്കേ­സി ന്റെ ‘കോ­ള­റ­കാ­ല­ത്തെ പ്ര­ണ­യം’ പോ­ലു­ള്ള കൃ­തി­കൾ എ­ഴു­ത­പ്പെ­ട്ട­തു് പോ­സ്റ്റ് ബൂം ഒരു യാ­ഥാർ­ഥ്യ­മാ­യ­തി­നു­ശേ­ഷ­മാ­ണു് എ­ന്നും അ­ദ്ദേ­ഹം പ­റ­യു­ന്നു. ബൂം എ­ഴു­ത്തു­കാർ ആ­ഗോ­ള­വൽ­ക്ക­രി­ച്ച ലാ­റ്റി­ന­മേ­രി­ക്കൻ നോ­വ­ലി­നെ സ്വ­ന്തം­ദേ­ശീ­യ­ത­ക­ളി­ലേ­ക്കു തി­രി­ച്ചു കൊ­ണ്ടു വ­രി­ക­യാ­ണു് പോ­സ്റ്റ് ബൂം എ­ഴു­ത്തു­കാർ ചെ­യ്യു­ന്ന­തു്. ബ­ന­ഡി­റ്റി ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന­തു­പോ­ലെ, സാം­സ്കാ­രി­ക സാ­മ്രാ­ജ്യ­ത്വ­ത്തി­ന്റെ സ്വാ­ധീ­ന­ത്തിൽ ബൂം എ­ഴു­ത്തു­കാർ ആ­ഗോ­ള­വൽ­ക്ക­രി­ച്ച ലാ­റ്റി­ന­മേ­രി­ക്കൻ നോ­വ­ലി­നെ സാം­സ്കാ­രി­ക­മാ­യി മോ­ചി­പ്പി­ക്കു­ക­യാ­ണു് പോ­സ്റ്റ് ബൂം നോ­വ­ലി­സ്റ്റു­കൾ ചെ­യ്യു­ന്ന­തു് എ­ന്നും പറയാം. വാ­യ­ന­യു­ടെ­യും ഭാ­ഷ­യു­ടെ­യും സ്വാ­ത­ന്ത്ര്യ­ത്തെ­ക്കു­റി­ച്ചു­ള്ള പുതിയ കാ­ഴ്ച­പ്പാ­ടു­ക­ളിൽ നി­ന്നു രൂ­പം­കൊ­ണ്ട ആ­ഖ്യാ­ന­ത്തി­ന്റെ ലാ­ളി­ത്യം പോ­സ്റ്റ് ബൂം നോ­വ­ലി­സ്റ്റു­ക­ളു­ടെ മു­ഖ­മു­ദ്ര­യാ­ണു്. ഉന്നത സം­സ്കാ­രം എന്ന സ­ങ്ക­ല്പ­നം അവർ നി­രാ­ക­രി­ക്കു­ന്നു. ജ­ന­പ്രി­യ സം­സ്കാ­ര­ത്തി­ന്റെ മ­ണ്ഡ­ല­ങ്ങൾ (ടെ­ലി­വി­ഷൻ, സിനിമ, പോ­പ്പ്സം­ഗീ­തം, ഫാഷൻ, വിപണി തു­ട­ങ്ങി­യ­വ) പുതിയ നോ­വ­ലി­നെ വൻ­തോ­തിൽ സ്വാ­ധീ­നി­ക്കു­ന്നു. മാർ­ക്കേ­സി­ന്റെ തന്നെ ‘ന്യൂ­സ് ഓഫ് എ കി­ഡ്നാ­പ്പിം­ഗ്’ പ­ത്ര­റി­പ്പോർ­ട്ടി­ന്റെ സ­ങ്കേ­തം സ്വീ­ക­രി­ച്ച സാ­ഹ­ച­ര്യം ഓർ­മി­ക്കു­ക. “ബൂം കാ­ല്പ­നി­ക വി­രു­ദ്ധ­മാ­യി­രു­ന്നു. പോ­സ്റ്റ് ബൂം ജീ­വി­ത­ത്തി­ലേ­ക്കും സ­മൂ­ഹ­ത്തി­ലേ­ക്കും കാ­ല്പ­നി­ക­ത തി­രി­ച്ചു­കൊ­ണ്ടു വന്നു”—പ്യൂ­യി­ഗി­ന്റെ­യും സ്കർ­മേ­റ്റ യു­ടെ­യും അ­ലൻ­ഡ്വെ യു­ടെ­യും നോ­വ­ലു­കൾ സാ­ക്ഷ്യ­പ്പെ­ടു­ത്തി ഷാ വി­ശ­ദീ­ക­രി­ക്കു­ന്നു. ഫെ­ന്റ­സി­നെ­പ്പോ­ലു­ള്ള­വർ വി­മർ­ശ­ന­ങ്ങ­ളിൽ സ്വീ­ക­രി­ച്ച, നോവൽ അ­ടി­സ്ഥാ­ന­പ­ര­മാ­യി ഒരു ഭാഷാ വി­നി­യോ­ഗ­മാ­ണു് എന്ന നി­ല­പാ­ടു് സാർ­ഡൂ­യി­യെ­പ്പോ­ലു­ള്ള­വർ ഏ­റ്റെ­ടു­ത്തു വി­പു­ലീ­ക­രി­ച്ചു. ബൂം കാ­ല­ത്തെ എൻ­സൈ­ക്ലോ­പീ­ഡി­ക് നോ­വ­ലു­കൾ­ക്കു­പ­ക­രം ചെറിയ, സ­ങ്കീർ­ണ­മ­ല്ലാ­ത്ത നോ­വ­ലു­കൾ ര­ചി­ക്കു­ന്ന രീ­തി­യാ­ണു് ഇ­ന്നു­ള്ള­തു്. പോ­സ്റ്റ് ബൂ­മി­നെ­ക്കു­റി­ച്ചു്, വർ­ഗാ­സ് യോസ യു­മാ­യി റെ­യ്മ­ണ്ട് വി­ല്യം­സ് ന­ട­ത്തി­യ ഒ­ര­ഭി­മു­ഖ­ത്തിൽ യോസ ഇ­ങ്ങ­നെ പ­റ­യു­ന്നു­ണ്ടു്: “പ്ര­ധാ­ന മാ­റ്റ­മാ­യി ഞാൻ കാ­ണു­ന്ന­തു് നോ­വ­ലി­ന്റെ രൂ­പ­ത്തെ­ക്കു­റി­ച്ചു­ള്ള ധാ­ര­ണ­യാ­ണു്. അ­റു­പ­തു­ക­ളിൽ എ­നി­ക്കും മറ്റ് ലാ­റ്റി­ന­മേ­രി­ക്കൻ നോ­വ­ലി­സ്റ്റു­കൾ­ക്കും നോ­വ­ലി­ന്റെ രൂ­പ­മെ­ന്ന­തു് പ്ര­മേ­യ­മോ ക­ഥാ­പാ­ത്ര­മോ പോലെ ഒ­ന്നാ­യി­രു­ന്നു. ഇ­ന്നി­പ്പോൾ അതു മാ­റി­യി­രി­ക്കു­ന്നു. നോ­വ­ലി­ന്റെ രൂ­പ­പ­ര­വും സാ­ങ്കേ­തി­ക­വു­മാ­യ സാ­ധ്യ­ത­ക­ളി­ലു­ള്ള പ­രീ­ക്ഷ­ണ­മാ­ണു ലാ­റ്റി­ന­മേ­രി­ക്കൻ നോ­വ­ലി­ന്റെ പു­തി­യ­മു­ഖം.” ഈ വാ­ക്കു­കൾ വി­ശ­ക­ല­നം ചെ­യ്തു­കൊ­ണ്ടു ഷാ എ­ഴു­തു­ന്നു: “പോ­സ്റ്റ് ബൂം നോവൽ കൂ­ടു­തൽ ഇ­തി­വൃ­ത്ത കേ­ന്ദ്രി­ത­മാ­ണു്; പ്ര­മേ­യ­പ­ര­വും സാ­ങ്കേ­തി­ക­വു­മാ­യി കൂ­ടു­തൽ ല­ളി­ത­മാ­ണു്; കൂ­ടു­തൽ വാ­യ­നോ­ന്മു­ഖ­വു­മാ­ണു്”. ആ­ഖ്യാ­ന­ത്തി­ലെ പ­രീ­ക്ഷ­ണ­ങ്ങൾ അ­ടി­സ്ഥാ­ന­മാ­ക്കി റോ­ബർ­ട്ടോ ഗൊൺ­സാൽ­വ­സ് എ­ച്ചെ­വ­രി­യ യെ­പ്പോ­ലു­ള്ള നി­രൂ­പ­കർ ബൂ­മി­നെ വ­ട­ക്കേ അ­മേ­രി­ക്കൻ, യൂ­റോ­പ്യൻ അർ­ഥ­ത്തി­ലു­ള്ള ആ­ധു­നി­ക­ത­യോ­ടും പോ­സ്റ്റ് ബൂ­മി­നെ ആ­ധു­നി­കാ­ന­ന്ത­ര­ത­യോ­ടും സ­മാ­ന­പ്പെ­ടു­ത്തു­ന്നു. പോ­സ്റ്റ് ബൂം നോ­വ­ലി­ന്റെ മൂ­ന്നു പ്ര­ധാ­ന ധാരകൾ ഇ­വ­യാ­ണു്—ഡോ­ക്യു­മെ­ന്റെ­റി നോവൽ, ച­രി­ത്ര നോവൽ, ഡി­റ്റ­ക്ടീ­വ് നോവൽ. ‘80-കളിൽ ത­രം­ഗ­മു­യർ­ത്തി­യ പുതിയ ച­രി­ത്ര നോ­വ­ലു­ക­ളാ­ണു് ഇവയിൽ ഏ­റ്റ­വും പ്ര­മു­ഖം. പ­ര­മ്പ­രാ­ഗ­ത ച­രി­ത്ര­നോ­വ­ലു­ക­ളിൽ നി­ന്നു് ഇവ വ്യ­ത്യ­സ്ത­മാ­കു­ന്ന­തു് പ്ര­ധാ­ന­മാ­യും ച­രി­ത്ര സ­ങ്ക­ല്പ­ങ്ങ­ളിൽ വന്ന പൊ­ളി­ച്ചെ­ഴു­ത്തു­കൾ കൊ­ണ്ടു ത­ന്നെ­യാ­ണു്. ച­രി­ത്ര­മെ­ഴു­തു­ന്ന­തി­നു സ­മാ­ന്ത­ര­മാ­യി ച­രി­ത്ര­നിർ­മാ­ണ­ത്തെ­ക്കു­റി­ച്ചും ഇ നോ­വ­ലു­കൾ എ­ഴു­തു­ന്നു. ന­വ­ച­രി­ത്ര­വാ­ദ­ത്തി­ന്റെ രീതി ശാ­സ്ത്രം വൻ­തോ­തിൽ ഇവരെ സ്വാ­ധീ­നി­ച്ചി­ട്ടു­ണ്ടു്. സാ­ഹി­ത്യ കൃ­തി­ക­ളു­ടെ സ്വ­യം­പൂർ­ണ­മാ­യ സാമൂഹ്യ-​ചരിത്ര പ­ശ്ചാ­ത്ത­ല­വൽ­ക്ക­ര­ണം മുൻ­നിർ­ത്തി ശു­ദ്ധ­മാ­യ രൂ­പ­വാ­ദ­ത്തെ ഇവർ നി­രാ­ക­രി­ക്കു­ന്നു. ബൂം നോ­വ­ലു­ക­ളി­ലെ ഉ­ദാ­ത്ത­വൽ­ക­രി­ക്ക­പ്പെ­ട്ട ആ­ത്മ­നി­ഷ്ഠ­ത ‘80-​കളിലും 90-​കളിലും ച­രി­ത്ര­പ­ര­മാ­യ വ­സ്തു­നി­ഷ്ഠ­ത­യി­ലേ­ക്കു മാ­റു­ന്നു. സാ­ഹി­ത്യ­വും സാ­ഹി­ത്യേ­ത­ര­വും എന്ന വേർ­തി­രി­വ് പ­ര­ക്കെ നി­ര­സി­ക്ക­പ്പെ­ടു­ക­യും ചെ­യ്യു­ന്നു. മെ­ക്സി­ക്കൻ നോ­വ­ലി­സ്റ്റാ­യ ഫെർ­ണാ­ണ്ടോ ദെൽ പാസോ വി­ന്റെ ‘Noticias dei Imperio’ എന്ന കൃതി ഇ­ത്ത­രം ന­വ­ച­രി­ത്ര നോ­വ­ലു­കൾ­ക്കു­ള്ള മി­ക­ച്ച ഉ­ദാ­ഹ­ര­ണ­മാ­യി പെ­ല്ലൺ ചൂ­ണ്ടി­കാ­ണി­ക്കു­ന്നു­ണ്ടു്. ശൈ­ലീ­പ­ര­മാ­യി, ബൂം കാ­ല­ത്തെ എൻ­സൈ­ക്ലോ­പീ­ഡി­ക് നോ­വ­ലു­ക­ളോ­ടു് സാ­മ്യ­മു­ള്ള കൃ­തി­യാ­ണി­തു്. സാ­ഹി­തീ­യ­വും സാ­ഹി­ത്യേ­ത­ര­വു­മാ­യ നി­ര­വ­ധി ആ­ഖ്യാ­ന ഘ­ട­ക­ങ്ങൾ കൊ­ണ്ടു് സ­മ്പ­ന്ന­മാ­യ ‘Dei imperio വാ­യി­ക്കു­ന്ന­തു് ‘ഫോ­ട്ടോ­ഗ്രാ­ഫു­കൾ­കൊ­ണ്ടു­തീർ­ത്ത ഒരു ച­രി­ത്ര ചി­ത്രം കാ­ണു­ന്ന­തു പോ­ലെ­യാ­ണു്’ എ­ന്നു് പെ­ല്ലൺ. പ­ത്തൊ­മ്പ­താം നൂ­റ്റാ­ണ്ടി­ലെ ഒരു മെ­ക്സി­ക്കൻ ഫ്ര­ഞ്ച് ച­രി­ത്ര സംഭവം വി­ശ­ദീ­ക­രി­ച്ചു­കൊ­ണ്ടു് പാസോ എ­ഴു­തു­ന്നു: “This book is based on that historial event and the tragic destiny of the ephemeral emperor and empress of Mexico.” പക്ഷേ, തൊ­ട്ട­ടു­ത്ത വാ­ക്യ­ത്തിൽ തന്നെ ക­ഥാ­ന്ത­രീ­ക്ഷ­വും കാ­ല­വും സ്ഥ­ല­വു­മൊ­ക്കെ മാ­റി­മ­റി­യു­ക­യും ച­രി­ത്ര വി­ജ്ഞാ­നീ­യ­ത്തി­ന്റേ­യും അ­തി­ക­ഥ­യു­ടേ­യും ത­ല­ത്തി­ലേ­ക്കു് ആ­ഖ്യാ­നം ക­ട­ന്നു­പോ­കു­ക­യും ചെ­യ്യു­ന്നു. പ­ര­മ്പ­രാ­ഗ­ത ച­രി­ത്ര നോ­വ­ലി­നേ­ക്കാൾ സ­ങ്കീർ­ണ­മാ­യ ആ­ഖ്യാ­ന­വും ച­രി­ത്ര­ഗ്ര­ന്ഥ­ത്തേ­ക്കാൾ വി­ശ­ദ­മാ­യ ച­രി­ത്ര­വും ഈ നോവൽ മു­ന്നോ­ട്ടു വെ­യ്ക്കു­ന്നു. അ­തി­ന­പ്പു­റം ലാ­റ്റി­ന­മേ­രി­ക്കൻ ച­രി­ത്രാ­നു­ഭ­വ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള വ്യ­വ­സ്ഥാ­പി­ത മി­ത്തു­ക­ളെ ചോ­ദ്യം ചെ­യ്യാൻ ഈ നോവൽ എ­ഴു­ത്തു­കാ­രെ­യും വാ­യ­ന­ക്കാ­രെ­യും വെ­ല്ലു­വി­ളി­ക്കു­ക­യും ചെ­യ്യു­ന്നു. ഇതേ മാ­തൃ­ക­യിൽ ച­രി­ത്ര­ത്തി­ന്റേ­യും ച­രി­ത്ര­ച­ന­യു­ടേ­യും ച­രി­ത്ര­നോ­വ­ലി­ന്റെ­യും പൊ­ളി­ച്ചെ­ഴു­ത്തു ന­ട­ത്തു­ന്ന മ­റ്റൊ­രു കൃ­തി­യാ­ണു് Love in the Time of Cholera മുതൽ ഒരു ഒ­ന്നാം നിര പോ­സ്റ്റ് ബൂം നോ­വ­ലി­സ്റ്റാ­യി മാ­റി­ക്ക­ഴി­ഞ്ഞ മാർ­ക്കേ­സി­ന്റെ ‘The General in his Labyrinth’. ബൊ­ളി­വ­റു­ടെ ശരീര രാ­ഷ്ട്രീ­യം കൊ­ണ്ടാ­ണു് മാർ­കേ­സ് ദേശീയ രാ­ഷ്ട്രീ­യ­ത്തെ മാ­റ്റി പ്ര­തി­ഷ്ഠി­ക്കു­ന്ന­തു്. അ­തേ­സ­മ­യം തന്നെ ബൊ­ളി­വ­റു­ടെ അ­വ­സാ­ന­കാ­ലം പു­നഃ­സൃ­ഷ്ടി­ച്ചു­കൊ­ണ്ടു് അ­ധി­കാ­ര­ത്തി­ന്റെ ഏ­കാ­ന്ത­ത­യെ­ക്കു­റി­ച്ചു് ഉ­പ­ന്യ­സി­ക്കാ­നും മാർ­ക്കേ­സി­നു ക­ഴി­യു­ന്നു. ഏ­കാ­ന്ത­ത­യു­ടെ നൂ­റു­വർ­ഷ­ങ്ങ­ളി­ലും കു­ല­പ­തി­യു­ടെ പ­ത­ന­ത്തി­ലും ക­ഥാ­പാ­ത്ര­ങ്ങ­ള­നു­ഭ­വി­ക്കു­ന്ന ഈ ഏ­കാ­ന്ത­ത ഒരു ച­രി­ത്ര പു­രു­ഷ­നി­ലേ­ക്കു മാ­റ്റു­ക­യാ­ണു് ഇവിടെ നോ­വ­ലി­സ്റ്റ്. ത­ന്നെ­യു­മ­ല്ല, ച­രി­ത്ര­ത്തെ­ക്കു­റി­ച്ചു­ള്ള കാ­വ്യാ­ത്മ­ക വ്യാ­ഖ്യാ­ന­വും ച­രി­ത്ര­വ­സ്തു­ത­ക­ളും ത­മ്മി­ലു­ള്ള സം­വാ­ദ­ങ്ങ­ളൊ­രു­ക്കു­വാ­നും മാർ­ക്കേ­സ് ത­യാ­റാ­കു­ന്നു. സൽമാൻ റു­ഷ്ദി­യു­ടെ ‘Imaginary homelands’ (1992) പോ­ലു­ള്ള ഗ്ര­ന്ഥ­ങ്ങ­ളും ‘ദേ­ശീ­യ­ത’ യുടെ ആ­ധു­നി­കാ­ന­ന്ത­ര­മാ­യ അർ­ഥ­വൈ­വി­ധ്യ­ങ്ങൾ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. ടോണി മോ­റി­സ­ണെ­പ്പോ­ലു­ള്ള ഹി­സ്പാ­നി­ക് നോ­വ­ലി­സ്റ്റു­ക­ളു­ടെ നി­ല­പാ­ടും ഭി­ന്ന­മ­ല്ല. രാ­ഷ്ട്ര­ത്തോ­ടും അ­തി­ന്റെ രൂ­പീ­ക­ര­ണ­ത്തോ­ടും നി­ല­നി­ല്പി­നോ­ടും ബ­ന്ധ­പ്പെ­ടു­ത്തി ച­രി­ത്രം, സ്ത്രീ, കീ­ഴാ­ള­ത, പ്രാ­ദേ­ശി­ക ജനതകൾ, വംശ-​ഗോത്ര-ജാതി വി­ഭാ­ഗ­ങ്ങൾ തു­ട­ങ്ങി­യ സം­വർ­ഗ­ങ്ങ­ളെ­യൊ­ക്കെ നാ­നാ­രീ­തി­ക­ളിൽ പ്ര­ശ്ന­വൽ­ക്ക­രി­ക്കു­ക­യാ­ണു് ഇ­ത്ത­രം പ­ഠ­ന­ങ്ങ­ളു­ടെ രീതി. നോ­വ­ലി­ന്റെ ആ­ഖ്യാ­ന­മെ­ന്ന­തു് ഇവിടെ രാ­ഷ്ട്ര­ത്തി­ന്റെ­ത­ന്നെ സൂ­ക്ഷ്മ­രൂ­പ­മാ­യി മ­ന­സ്സി­ലാ­ക്ക­പ്പെ­ടു­ന്നു. കൊ­ളോ­ണി­യൽ കാ­ല­ത്തെ ദേ­ശ­രാ­ഷ്ട്ര­രൂ­പീ­ക­ര­ണ­ത്തി­ന്റെ രാ­ഷ്ട്രീ­യം മുതൽ ആ­ഗോ­ള­വൽ­ക്ക­ര­ണ­കാ­ല­ത്തെ ദേ­ശ­രാ­ഷ്ട്ര­ങ്ങ­ളു­ടെ അ­ഴി­ഞ്ഞു­പോ­ക്കു വരെ ഈ കാ­ഴ്ച­പ്പാ­ടിൽ വി­ശ­ദീ­ക­രി­ക്ക­പ്പെ­ടു­ന്നു; അ­തി­നെ­തി­രെ­യു­ള്ള പ്ര­തി­രോ­ധ­ങ്ങ­ളെ­ന്ന പോ­ലെ­ത­ന്നെ. കൊ­ളോ­ണി­യൽ ആ­ധു­നി­ക­ത­യു­ടെ സാം­സ്കാ­രി­ക­രാ­ഷ്ട്രീ­യം പ്ര­വർ­ത്തി­ച്ച ഏ­റ്റ­വും പ്ര­മു­ഖ­മാ­യ സാ­ഹി­ത്യ­വ്യ­വ­ഹാ­ര­മെ­ന്ന നി­ല­യിൽ ഇ­ന്ത്യൻ­ഭാ­ഷ­ക­ളിൽ നോവൽ, വർ­ത്ത­മാ­ന­പ­ത്ര­ത്തി­നൊ­പ്പം നിർ­വ­ഹി­ച്ച ദൗ­ത്യ­ങ്ങൾ പലരും ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ണ്ടു്. സാ­ഹി­ത്യ അ­ക്കാ­ദ­മി­ക്കു­വേ­ണ്ടി ഇ.വി. രാ­മ­കൃ­ഷ്ണൻ എ­ഡി­റ്റു­ചെ­യ്ത ‘Narrating India: the Novel in search of the Nation’ എന്ന ഗ്ര­ന്ഥ­ത്തി­ലും (2005) ഈ ലേഖകൻ എ­ഡി­റ്റു­ചെ­യ്ത ‘മ­ല­യാ­ള­നോ­വൽ: ദേ­ശ­ഭാ­വ­ന­യും രാ­ഷ്ട്രീ­യ­ഭൂ­പ­ട­ങ്ങ­ളും’ എന്ന ഗ്ര­ന്ഥ­ത്തി­ലും (2008) നോ­വ­ലും ദേ­ശീ­യ­ത­യും ത­മ്മി­ലു­ള്ള ബന്ധം പല നി­ല­ക­ളിൽ പ്ര­ശ്ന­വൽ­ക്ക­രി­ക്കു­ന്ന പ­ഠ­ന­ങ്ങ­ളു­ണ്ടു്. ഉ­രു­വം­കൊ­ണ്ടു വ­രു­ന്ന ദേ­ശ­രാ­ഷ്ട്ര­ത്തി­ന്റെ വാ­ക്രൂ­പ­ങ്ങ­ളും സൂ­ക്ഷ്മ­പാ­ഠ­ങ്ങ­ളു­മാ­യി ഈ ഗ്ര­ന്ഥ­ങ്ങ­ളി­ലെ പല പ­ഠ­ന­ങ്ങ­ളും കൊ­ളോ­ണി­യൽ നോ­വ­ലി­നെ വ്യാ­ഖ്യാ­നി­ക്കു­ന്നു. തു­ടർ­ന്നു­ള്ള കാ­ല­ത്തെ നോ­വ­ലു­ക­ളി­ലും ഭാ­വ­നാ­ത്മ­ക സ­മൂ­ഹ­ങ്ങ­ളും ദേ­ശാ­വ­ബോ­ധ­ങ്ങ­ളു­മൊ­ക്കെ­യാ­യി ഈ രാ­ഷ്ട്രീ­യം പ്ര­വർ­ത്തി­ക്കു­ന്നു. ‘ഘാ­ത­ക­വ­ധം’ മുതൽ ‘മ­രു­ഭൂ­മി­കൾ ഉ­ണ്ടാ­കു­ന്ന­തു്’ വ­രെ­യു­ള്ള മ­ല­യാ­ള­നോ­വ­ലു­ക­ളു­ടെ ആ­ഖ്യാ­ന­ത്തെ ദേ­ശീ­യ­ത­യെ­ക്കു­റി­ച്ചു­ള്ള രാ­ഷ്ട്രീ­യ ബോ­ധ­ങ്ങൾ സ്വാ­ധീ­നി­ക്കു­ന്ന­തി­നെ­ക്കു­റി­ച്ചു് 2005-ലെ ഗ്ര­ന്ഥ­ത്തിൽ അ­യ്യ­പ്പ­പ്പ­ണി­ക്ക­രും ഉ­ദ­യ­കു­മാ­റും രാ­മ­കൃ­ഷ്ണ­നും രാ­ജ­കൃ­ഷ്ണ­നു­മുൾ­പ്പെ­ടെ­യു­ള്ള­വർ എ­ഴു­തു­ന്നു­ണ്ടു്. കെ. എൻ. പ­ണി­ക്ക­രും രാ­മ­കൃ­ഷ്ണ­നു­മുൾ­പ്പെ­ടെ­യു­ള്ള­വ­രാ­ണു് 2008-ലെ ഗ്ര­ന്ഥ­ത്തി­ലും സ­മാ­ന­മാ­യ ചില അ­ന്വേ­ഷ­ണ­ങ്ങൾ ന­ട­ത്തു­ന്ന­തു്. നോവൽ ഉൾ­പ്പെ­ടെ­യു­ള്ള സാ­ഹി­ത്യ­രൂ­പ­ങ്ങ­ളെ ആ­ധാ­ര­മാ­ക്കി ഇ­ന്ത്യൻ ഭാ­ഷ­ക­ളി­ലെ ഭാ­ഷാ­സാ­ഹി­ത്യ­ച­രി­ത്ര­ങ്ങ­ളു­ടെ രചനയെ സ­മാ­ന­മാ­യ രീ­തി­ശാ­സ്ത്ര­പ­ദ്ധ­തി­യിൽ പ­ഠി­ക്കു­ന്ന ഗ്ര­ന്ഥ­മാ­ണു് ഹാൻ­സ്ഹാർ­ഡർ എ­ഡി­റ്റു­ചെ­യ്ത Literature and Nationalist Ideology (2010).
10.
നോ­വ­ലി­ന്റെ ആ­ഖ്യാ­ന­ക­ല­യെ­ക്കു­റി­ച്ചു­ള്ള ഈ ചർ­ച്ച­യിൽ അ­വ­സാ­ന­മാ­യി ചൂ­ണ്ടി­ക്കാ­ണി­ക്കാ­നു­ള്ള­തു് ‘പൊ­തു­മ­ണ്ഡ­ല­വും നോ­വ­ലും’ എന്ന വി­ഷ­യ­വും സ­മീ­പ­ന­വു­മാ­ണു്. 1960-കളിൽ ഹേ­ബർ­മാ­സ് ആ­വി­ഷ്ക­രി­ച്ച­താ­ണെ­ങ്കി­ലും 1990-കളിൽ മാ­ത്ര­മാ­ണു് ഈ സ­ങ്ക­ല്പ­നം ജർ­മ­നി­ക്കു വെ­ളി­യിൽ കാ­ര്യ­മാ­യി ചർ­ച്ച­ചെ­യ്യ­പ്പെ­ട്ടു തു­ട­ങ്ങു­ന്ന­തു്. പൊ­തു­വിൽ ആ­ധു­നി­ക­ത, അ­ച്ച­ടി, വായന, മ­ധ്യ­വർ­ഗം, ബ­ഹു­ജ­നാ­ഭി­പ്രാ­യം, ജ­നാ­ധി­പ­ത്യം തു­ട­ങ്ങി­യ പ­രി­ക­ല്പ­ന­ക­ളെ കൂ­ട്ടി­യി­ണ­ക്കു­ന്ന ഒരു താ­ക്കോൽ­വാ­ക്കാ­ണു് പൊ­തു­മ­ണ്ഡ­ലം (Public sphere). സാ­ഹി­തീ­യ പൊ­തു­മ­ണ്ഡ­ല­ത്തെ­ക്കു­റി­ച്ചു­ള്ള ഹേ­ബർ­മാ­സി­ന്റെ ചർ­ച്ച­ക­ളിൽ സാ­ഹി­ത്യ­വി­മർ­ശ­ന­ത്തി­നാ­ണു് മുഖ്യ ഊ­ന്ന­ലെ­ങ്കി­ലും നോ­വ­ലും വി­ശ­ക­ല­നം ചെ­യ്യ­പ്പെ­ടു­ന്നു­ണ്ടു്. അ­ച്ച­ടി­ക്കു­ശേ­ഷം മാ­ത്രം സാ­ധ്യ­മാ­യ­തും മ­ധ്യ­വർ­ഗ­ത്തി­ന്റെ സാം­സ്കാ­രി­ക താ­ല്പ­ര്യ­ങ്ങൾ തൃ­പ്തി­പ്പെ­ടു­ത്തി­യ­തും പ്ര­സാ­ധ­കർ രൂപം കൊ­ടു­ത്ത­തും സ്ത്രീ­ക­ളു­ടെ വാ­യ­നാ­ഭി­രു­ചി മുൻ­നിർ­ത്തി എ­ഴു­ത­പ്പെ­ട്ട­തും പ­ത്ര­പ്ര­വർ­ത്ത­ന­ത്തി­ന്റെ ഉ­പോ­ല്പ­ന്ന­വു­മൊ­ക്കെ­യാ­യി നിർ­വ­ചി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള നോവൽ, സാ­മൂ­ഹ്യ­ജീ­വി­ത­ത്തി­ന്റെ രേ­ഖീ­ക­ര­ണ­വും എ­ഴു­ത്തി­ന്റെ ജ­നാ­ധി­പ­ത്യ­വും ഒരേ സമയം സാ­ധ്യ­മാ­ക്കു­ക­യാ­യി­രു­ന്നു. മു­മ്പൊ­രു സാ­ഹി­ത്യ­രൂ­പ­ത്തി­നും ഈ സ്വ­ഭാ­വ­ങ്ങ­ളു­ണ്ടാ­യി­രു­ന്നി­ല്ല. ഭ­ര­ണ­കൂ­ട­ത്തി­ന്റെ­യോ പ­ള്ളി­മ­ത­ത്തി­ന്റെ­യോ സം­ര­ക്ഷ­ണ­ത്തി­ല­ല്ലാ­തെ, വി­പ­ണി­യു­ടെ സാ­ധ്യ­ത­ക­ളു­പ­യോ­ഗ­പ്പെ­ടു­ത്തി കലയും സാ­ഹി­ത്യ­വും രൂ­പം­കൊ­ള്ളു­ന്ന­തു് പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ലാ­ണു്. ബൂർ­ഷ്വാ­പൗ­ര­സ­മൂ­ഹ­ത്തി­ന്റെ വി­പ­ണി­സ്ഥാ­പ­ന­ങ്ങ­ളാ­ണു് സാ­ഹി­ത്യ പൊ­തു­മ­ണ്ഡ­ല­ത്തെ നിർ­ണ­യി­ച്ചി­രു­ന്ന­തു് (“The literary public sphere was constituted by the market institutions of bourgeois civil society” —Keith Michael Barker in Habermas and the Public SphereCraig Calhaun, Ed. 1996:185). ഇവയിൽ ഏ­റ്റ­വും സ­വി­ശേ­ഷ­മാ­യ­ത് നോ­വ­ലാ­യി­രു­ന്നു. ന­വ­സാ­ക്ഷ­ര സ­മൂ­ഹ­ത്തി­നാ­യി രൂപം കൊണ്ട വി­പ­ണി­ക­ല­യാ­ണു് നോവൽ. മൂ­ന്നു സ്വ­ഭാ­വ­ങ്ങ­ളാ­ണു് നോ­വ­ലി­നെ വേ­റി­ട്ടു­നിർ­ത്തി­യ­തെ­ന്നു് ഹേ­ബർ­മാ­സ് ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു­ണ്ടു്. ഒ­ന്നു് ക­ഥ­യെ­ക്കാൾ പ്ര­ധാ­നം സോ­ദ്ദേ­ശ്യ­പ­ര­ത­ക്കാ­യി. ക­ത്തെ­ഴു­ത്തു പ­ഠി­പ്പി­ക്കൽ, വാ­യ­നാ­ശീ­ല­മു­ണ്ടാ­ക്കൽ, പ്രാ­ദേ­ശി­ക ഭാഷകൾ സാ­ഹി­ത്യ­യോ­ഗ്യ­മാ­ക്കൽ, സ്ത്രീ­ക­ളു­ടെ മാ­ന­വി­ക മൂ­ല്യ­വി­ചാ­ര­ങ്ങ­ളു­റ­പ്പി­ക്കൽ എ­ന്നി­ങ്ങ­നെ എ­ത്ര­യോ ദൌ­ത്യ­ങ്ങ­ളാ­ണു് അവ ഏ­റ്റെ­ടു­ത്ത­തും വൻ­തോ­തിൽ സ്ത്രീ വാ­യ­ന­ക്കാ­രു­ടെ പ്രീ­തി നേ­ടി­യെ­ടു­ത്ത­തും. ര­ണ്ടു്, വ്യ­ക്തി­യു­ടെ ആ­ന്ത­ര­വി­കാ­ര­ങ്ങൾ പൊ­തു­സ­മൂ­ഹ­ത്തി­നു മു­ന്നിൽ തു­റ­ന്ന­വ­ത­രി­പ്പി­ക്കു­ന്ന രീതി ഇ­താ­ദ്യ­മാ­യി സാ­ഹി­ത്യ­ത്തി­ന്റെ സ­മീ­പ­ന­മാ­യി മാറി. അ­തി­ലൂ­ടെ പൊതു-​സ്വകാര്യമണ്ഡലങ്ങളെ നോവൽ കൂ­ട്ടി­യി­ണ­ക്കി. നോ­വ­ലെ­ഴു­ത്തു­കാ­രും വാ­യ­ന­ക്കാ­രും ഒ­രു­പോ­ലെ നോ­വ­ലി­ന്റെ വൈ­കാ­രി­ക­ത­യി­ലും മാ­ന­വി­ക­ത­യി­ലും പ­ങ്കു­ചേ­രു­ന്ന­തി­നെ­ക്കു­റി­ച്ചു് റി­ച്ചാർ­ഡ്സൺ­ന്റെ ‘പമേല’ ഉൾ­പ്പെ­ടെ­യു­ള്ള നോ­വ­ലു­കൾ മുൻ­നിർ­ത്തി ഹേ­ബർ­മാ­സ് ന­ട­ത്തി­യ നി­രീ­ക്ഷ­ണം പ്ര­സി­ദ്ധ­മാ­ണു്.
11.
കു­ടും­ബ­മെ­ന്ന സാ­മൂ­ഹ്യ­സ്ഥാ­പ­ന­ത്തി­ന്റെ വ്യ­വ­സ്ഥ­പ്പെ­ട­ലി­നു സ­മാ­ന്ത­ര­മാ­ണു് നോ­വ­ലി­ന്റെ­യും ആ­വിർ­ഭാ­വം. സ്വ­കാ­ര്യ, കു­ടും­ബ ജീ­വി­ത­ത്തി­ലെ വൈ­കാ­രി­കാ­നു­ഭൂ­തി­ക­ളെ (emotions) നോവൽ ച­രി­ത്ര­വൽ­ക്ക­രി­ക്കു­ക­യും അ­തു­വ­ഴി മാ­നു­ഷി­ക­ത­യെ (humanness) പു­നർ­നിർ­വ­ചി­ക്കു­ക­യും ചെ­യ്തു. നോ­വ­ലി­ന്റെ ഉ­ള്ള­ട­ക്കം മാ­ത്ര­മാ­യി­രു­ന്നി­ല്ല ഈ വൈ­കാ­രി­ക­ത­യും മാ­നു­ഷി­ക­ത­യും. അവ കർ­ത്താ­വും വാ­യ­ന­ക്കാ­രും ത­മ്മി­ലു­ള്ള ബ­ന്ധം­ത­ന്നെ പൊ­ളി­ച്ചെ­ഴു­തി. വ­ട­വൃ­ക്ഷ­ങ്ങൾ പോലെ പ­ടർ­ന്നു പ­ന്ത­ലി­ക്കു­ന്ന കു­ടും­ബ­ങ്ങ­ളു­ടെ കഥകൾ ച­രി­ത്ര­ത്തി­ന്റെ അനേകം ഒ­ഴു­ക്കു­ക­ളി­ലൊ­ന്നാ­ണെ­ന്നും അവ ലോ­ക­നോ­വ­ലി­ന്റെ ഏ­റ്റ­വും പ്രി­യ­പ്പെ­ട്ട ഇ­തി­വൃ­ത്ത­ങ്ങ­ളി­ലൊ­ന്നാ­ണെ­ന്നും ജയിൻ ഓ­സ്റ്റി­ന്റെ നോ­വ­ലു­ക­ളെ­ക്കു­റി­ച്ചു­ള്ള പ­ഠ­ന­ത്തിൽ റെ­യ്മ­ണ്ട് വി­ല്യം­സ് നി­രീ­ക്ഷി­ക്കു­ന്നു­ണ്ടു്. (The English Novel from Dickens to Lawrence എന്ന ഗ്ര­ന്ഥം—1970) നോ­വ­ലു­കൾ തു­ടർ­ച്ച­യാ­യി­ത്ത­ന്നെ വാ­യ­ന­ക്കാ­രെ നേ­രി­ട്ട­ഭി­സം­ബോ­ധ­ന ചെ­യ്ത് എ­ഴു­തു­ന്ന രീതി നി­ല­വിൽ­വ­ന്നു. ച­രി­ത്രം, വ­സ്തു­ത, സത്യം, സം­ഭ­വി­ച്ച­തു് എ­ന്നി­ങ്ങ­നെ­യു­ള്ള വി­ശേ­ഷ­ണ­ങ്ങൾ നോ­വ­ലു­ക­ളിൽ പ­റ­യു­ന്ന കാ­ര്യ­ങ്ങ­ളോ­ടു­ള്ള വാ­യ­ന­ക്കാ­രു­ടെ ആ­ഭി­മു­ഖ്യം അ­ങ്ങേ­യ­റ്റം വി­ശ്വാ­സ്യ­ത­യു­ള്ള­താ­ക്കി മാ­റ്റി. പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടു്, ക­ല­യു­ടെ­യും സാ­ഹി­ത്യ­ത്തി­ന്റെ­യും മ­ണ്ഡ­ല­ങ്ങ­ളിൽ സൃ­ഷ്ടി­ച്ച അ­ടി­സ്ഥാ­ന­പ­ര­മാ­യ മാ­റ്റം, ബൂർ­ഷ്വാ­സി­യു­ടെ രൂ­പ­ത്തിൽ ഉ­രു­ത്തി­രി­ഞ്ഞ ക­ലാ­സാ­ഹി­ത്യാ­സ്വാ­ദ­ക­രാ­യ ഒരു വർ­ഗ­ത്തി­ന്റെ നിർ­മി­തി­യാ­യി­രു­ന്നു. ക­ലാ­സാ­ഹി­ത്യാ­ദി­ക­ളെ വി­പ­ണി­വൽ­ക്ക­രി­ച്ചു­കൊ­ണ്ടു നി­ല­വിൽ­വ­ന്ന ഈ മാ­റ്റം ക­ലാ­സാ­ഹി­ത്യ­പ്ര­വർ­ത്ത­ക­രെ പ­ള്ളി­യു­ടെ­യും ഭ­ര­ണ­കൂ­ട­ത്തി­ന്റെ­യും പു­റ­ത്തേ­ക്കു­കൊ­ണ്ടു വന്നു. ഇതു് ഏ­റ്റ­വും കൂ­ടു­തൽ പ്ര­ക­ട­മാ­യ­തു് നോ­വ­ലി­ലാ­യി­രു­ന്നു (Edgar Andrew, 2006: 125). പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ന്റെ സാ­ഹി­ത്യ­രൂ­പ­മാ­യി നി­ല­വിൽ­വ­ന്ന നോവൽ ന­വ­മ­ധ്യ­വർ­ഗ­ത്തി­ന്റെ സാം­സ്കാ­രി­കോ­ല്പ­ന്ന­മെ­ന്ന നി­ല­യിൽ വ­ള­രെ­വേ­ഗം ഖ്യാ­തി­നേ­ടി. നോ­വ­ലി­ന്റെ ഉ­ത്ഭ­വം ക­ത്തു­ക­ളി­ലും ഡ­യ­റി­ക്കു­റി­പ്പു­ക­ളി­ലും നി­ന്നാ­ണെ­ന്നു് ഹേ­ബർ­മാ­സ് പ­റ­യു­ന്നു­ണ്ട് (1993: 48-50). ആ­ദ്യ­കാ­ല നോ­വ­ലു­കൾ പലതും ക­ത്തു­ക­ളു­ടെ­യും ഡ­യ­റി­ക്കു­റി­പ്പു­ക­ളു­ടെ­യും ശേഖരം ത­ന്നെ­യാ­ണു്. മ­ധ്യ­വർ­ഗ­ത്തെ ‘എ­ഴു­താൻ’ പ­ഠി­പ്പി­ക്കു­ക എ­ന്നു­ത­ന്നെ­യാ­യി­രു­ന്നു നോ­വ­ലി­ന്റെ പ്രഥമ ദൗ­ത്യം. കഥയും ഭാ­വ­ന­യു­മൊ­ക്കെ പി­ന്നീ­ടേ പ്ര­സ­ക്ത­മാ­കു­ന്നു­ള്ളു. ആ ‘എ­ഴു­ത്താ’ കട്ടെ, വെ­റു­തെ­യു­ള്ള എ­ഴു­ത്ത­ല്ല, വ്യ­ക്തി­ക­ളു­ടെ ആ­ന്ത­ര­വി­കാ­ര­ങ്ങൾ പ­ര­സ്യ­മാ­യും ക­ലാ­ത്മ­ക­മാ­യും ആ­വി­ഷ്ക­രി­ക്കു­ക ത­ന്നെ­യാ­യി­രു­ന്നു. ഗെ­ല്ലർ­ട്ടി ന്റെ വാ­ക്കു­ക­ളിൽ പ­റ­ഞ്ഞാൽ ‘ആ­ത്മാ­വി­ന്റെ മുദ്ര പ­തി­ഞ്ഞ­വ­യും ഹൃ­ദ­യ­ര­ക്തം കൊ­ണ്ടെ­ഴു­ത­പ്പെ­ട്ട­വ­യു­മാ­യി­രു­ന്നു’ ആ എ­ഴു­ത്തു­കൾ (Habermas, 1993: 49). ഹേ­ബർ­മാ­സ് എ­ഴു­തു­ന്നു: “…Thus the directly or indirectly audience oriented subjectivity of the letter exchange or diary explained the origin of the typical genre and authentic literary achievement of that century: the domestic novel, the psychological description in autobiographical form” (1993:49). സ്വകാര്യ-​പൊതുമണ്ഡലങ്ങൾ ത­മ്മി­ലു­ള്ള ഇ­ണ­ക്കു­ക­ണ്ണി­യാ­യി നോവൽ ഉൾ­പ്പെ­ടെ­യു­ള്ള സാ­ഹി­ത്യ­രൂ­പ­ങ്ങൾ മാ­റു­ന്ന­ത­ങ്ങ­നെ­യാ­ണു്. മ­ല­യാ­ള­ത്തിൽ ന­വോ­ത്ഥാ­നാ­ധു­നി­ക­ത­യു­ടെ സാം­സ്കാ­രി­ക ജ­നാ­ധി­പ­ത്യ പ്ര­ക്രി­യ ത്വ­രി­ത­പ്പെ­ടു­ത്തു­ന്ന­തിൽ ഈ സാ­ഹി­ത്യ­രൂ­പം വ­ഹി­ച്ച പ­ങ്കു് നോ­വ­ലും പൊ­തു­മ­ണ്ഡ­ല­വും ത­മ്മി­ലു­ള്ള ബന്ധം മുൻ­നിർ­ത്തി വി­ശ­ദ­മാ­യി ചർ­ച്ച­ചെ­യ്യു­ന്ന ഒരു ലേഖനം ഈ ലേ­ഖ­ക­ന്റെ പൊ­തു­മ­ണ്ഡ­ല­വും മ­ല­യാ­ള­ഭാ­വ­ന­യും എന്ന ഗ്ര­ന്ഥ­ത്തിൽ (കൈ­ര­ളി­ബു­ക്സ്, ക­ണ്ണൂർ—2014) ചേർ­ത്തി­ട്ടു­ണ്ടു്. മേ­ല്പ­റ­ഞ്ഞ നോവൽ വി­മർ­ശ­ന­സ­ന്ദർ­ഭ­ങ്ങ­ളും അവ ആ­ഖ്യാ­ന­ത്തെ­ക്കു­റി­ച്ചു­ന്ന­യി­ച്ച കാ­ഴ്ച­പ്പാ­ടു­ക­ളും മുൻ­നിർ­ത്തി ചി­ന്തി­ച്ചാൽ പ്രാ­ഥ­മി­ക­മാ­യും നോ­വ­ലി­നെ മ­റ്റെ­ല്ലാ വ്യ­വ­ഹാ­ര­ങ്ങ­ളെ­യും പോലെ ഒരു ആ­ഖ്യാ­ന­മാ­യി (നിർ­മി­തി­യും പാ­ഠ­രൂ­പ­വും) കാണാം. ഗണമോ രൂപമോ കൃ­തി­യോ ആ­ക­ട്ടെ, അതു രൂ­പം­കൊ­ള്ളു­ന്ന സാം­സ്കാ­രി­ക പ­ശ്ചാ­ത്ത­ലം മുതൽ അ­തി­നെ­ക്കു­റി­ച്ചു­ണ്ടാ­കു­ന്ന ഭി­ന്ന­വാ­യ­ന­കൾ വരെ ഇവിടെ പ­രി­ഗ­ണി­ക്കേ­ണ്ടി വ­രു­ന്നു. അ­ങ്ങ­നെ വ­രു­മ്പോൾ ഭാഷാ ശൈ­ലി­യോ ഭാഷണ രീ­തി­യോ എ­ഴു­ത്തി­ന്റെ സാ­ങ്കേ­തി­ക ത­ന്ത്ര­ങ്ങ­ളോ മാ­ത്ര­മ­ല്ല ആ­ഖ്യാ­നം എന്നു തി­രി­ച്ച­റി­യാം. നോ­വ­ലി­ന്റെ ഘടനയോ പ്ര­മേ­യ­ത്തി­ന്റെ വി­ന്യാ­സ ക്ര­മ­മോ ക­ഥ­പ­റ­ച്ചിൽ രീ­തി­യോ രൂ­പ­സം­വി­ധാ­ന­മോ മാ­ത്ര­വു­മ­ല്ല, അതു്. മ­റി­ച്ചു്, നോ­വ­ലി­നെ സാ­ധ്യ­മാ­ക്കു­ന്ന ച­രി­ത്ര സ­ന്ദർ­ഭ­ങ്ങ­ളും സാം­സ്കാ­രി­കാ­നു­ഭ­വ­ങ്ങ­ളും മുതൽ നോ­വ­ലി­ന്റെ വായന സൃ­ഷ്ടി­ക്കു­ന്ന അ­നു­ഭൂ­തി­യു­ടെ നാ­നാർ­ഥ­ങ്ങൾ വരെ ഉൾ­ക്കൊ­ള­ളു­ന്ന പ്ര­ത്യ­യ ശാ­സ്ത്ര­ഘ­ട­ന­യാ­ണു് ആ­ഖ്യാ­നം.
images/Chinua_Achebe.jpg
ചിനു അ­ച്ചേ­ബ

ചു­രു­ക്ക­ത്തിൽ നോ­വ­ലി­ന്റെ എ­ഴു­ത്തി­ലും പ്ര­സാ­ധ­ന­ത്തി­ലും വി­ത­ര­ണ­ത്തി­ലും വാ­യ­ന­യി­ലും വി­ശ­ക­ല­ന­ത്തി­ലും ഒ­രു­പോ­ലെ പ്ര­സ­ക്ത­മാ­കു­ന്ന നി­ര­വ­ധി ഘ­ട­ക­ങ്ങൾ മുൻ­നിർ­ത്തി മാ­ത്ര­മേ ആ­ഖ്യാ­ന­ത്തെ പ­ഠി­ക്കാൻ കഴിയൂ. ഇ­ത്ത­രം പ­ഠ­ന­സാ­ധ്യ­ത­ക­ളിൽ പ്ര­ധാ­ന­പ്പെ­ട്ട ചി­ല­തു് ഇവിടെ സൂ­ചി­പ്പി­ക്കാം.

  1. അ­ച്ച­ടി­യു­ടെ വ്യാ­പ­ന­വും ഭാ­ഷ­യു­ടെ വി­നി­യോ­ഗ­വും നോ­വ­ലി­ന്റെ ഉ­ദ­യ­വും മ­റ്റും രൂ­പ­പ്പെ­ടു­ത്തു­ന്ന ഭാ­വു­ക­ത്വ­പ­ശ്ചാ­ത്ത­ലം മുൻ­നിർ­ത്തി­യു­ള്ള വി­ശ­ക­ല­നം. വാൾ­ട്ടർ ബൻ­യ­മിൻ, മി­ഖാ­യേൽ ബ­ക്തിൻ, ഹേ­ബർ­മാ­സ് തു­ട­ങ്ങി­യ­വ­രു­ടെ കാ­ഴ്ച­പ്പാ­ടു­കൾ ഓർ­മി­ക്കു­ക.
  2. നോ­വൽ­രൂ­പ­ത്തി­ന്റെ മൌ­ലി­ക­ത, ഇതര രൂ­പ­ങ്ങ­ളിൽ­നി­ന്നു് അ­തി­നു­ള്ള വ്യ­ത്യാ­സം എ­ന്നി­വ­യിൽ ഊ­ന്നു­ന്ന ആ­ഖ്യാ­ന­പ­ഠ­നം. അഥവാ രൂ­പ­വും പ്ര­ത്യ­യ­ശാ­സ്ത്ര­വും എന്ന നി­ല­യിൽ നോ­വ­ലി­നു നിർ­വ­ഹി­ക്കാ­വു­ന്ന പഠനം. മി­ഖാ­യേൽ ബ­ക്തിൻ, റൊ­ളാ­ങ് ബാർ­ത്ത്, ജൂലിയ ക്രി­സ്തേ­വ, ഫ്രെ­ഡ­റി­ക് ജ­യിം­സൺ എ­ന്നി­ങ്ങ­നെ നി­ര­വ­ധി വി­മർ­ശ­ക­രു­ടെ നോവൽ സ­മീ­പ­ന­ങ്ങൾ ഓർ­ക്കു­ക.
  3. നോ­വ­ലി­നെ നിർ­മി­ച്ച സാ­ഹി­ത്യ പൊ­തു­മ­ണ്ഡ­ലം, നോ­വ­ലി­ന്റെ മധ്യ വർ­ഗ­പ­ര­ത, നോ­വ­ലി­ന്റെ വായനാ സം­സ്കാ­രം തു­ട­ങ്ങി­യ­വ മുൻ­നിർ­ത്തു­ന്ന പഠനം. ‘സാ­ഹി­ത്യം’ എന്ന വ്യ­വ­ഹാ­ര­ത്തെ­ത്ത­ന്നെ പ്രാ­ഥ­മി­ക­മാ­യും വായനാ രൂ­പ­മെ­ന്ന നി­ല­യിൽ നിർ­വ­ചി­ക്കു­ന്ന റെ­യ്മ­ണ്ട് വി­ല്യം­സി­ന്റെ ചി­ന്ത­കൾ മാ­ത്ര­മ­ല്ല, ഇയാൻ വാ­ട്ട് മു­ത­ലു­ള്ള മിക്ക മാർ­ക്സി­യൻ നി­രൂ­പ­ക­രും ഹേ­ബർ­മാ­സും നോ­വ­ലി­നെ­ക്കു­റി­ച്ചു­ന്ന­യി­ക്കു­ന്ന കാ­ഴ്ച­പ്പാ­ടു­ക­ളും ഉ­ദാ­ഹ­ര­ണം.
  4. സ്ഥലം, കാലം, ഭാഷ, ദേ­ശീ­യ­ത, മതം, ജാതി, വംശം തു­ട­ങ്ങി­യ സം­വർ­ഗ­ങ്ങ­ളു­ടെ സാ­ന്നി­ധ്യം നിർ­ണ­യി­ക്കു­ന്ന സാ­മൂ­ഹി­ക­ത­യു­ടെ പഠനം. കോ­ള­നി­യ­ന­ന്ത­ര­വാ­ദ­പ­ര­വും ദേ­ശീ­യ­താ­വാ­ദ­പ­ര­വു­മാ­യ നോ­വൽ­ചർ­ച്ച­കൾ സൂ­ചി­തം.
  5. ചരിതം, ഭി­ന്ന­പാ­ഠ­രൂ­പ­ങ്ങ­ളിൽ നോ­വ­ലിൽ സ­ന്നി­ഹി­ത­മാ­കു­ന്ന­തി­ന്റെ പഠനം. ഒപ്പം നോ­വ­ലി­ലെ സ­മാ­ന­മാ­യ ഇതര വ്യ­വ­ഹാ­ര­ങ്ങ­ളു­ടെ അ­പ­ഗ്ര­ഥ­ന­വും. ന­വ­ച­രി­ത്ര­വാ­ദം, സാം­സ്കാ­രി­ക ച­രി­ത്ര­മെ­ന്ന നി­ല­യിൽ നോ­വ­ലി­നെ പ­ഠി­ക്കു­ന്ന­തി­ന്റെ ഭി­ന്ന­മാ­തൃ­ക­കൾ റെ­യ്മ­ണ്ട് വി­ല്യം­സും ഹെ­യ്ഡൻ വൈ­റ്റും ലിൻഡാ ഹ­ച്ചി­യ­ണും ഫ്രെ­ഡ­റി­ക് ജ­യിം­സ­ണു­മൊ­ക്കെ അ­വ­ത­രി­പ്പി­ക്കു­ന്ന­തോർ­ക്കു­ക.
  6. സ്വ­ത്വ­രാ­ഷ്ട്രീ­യ­നിർ­മി­തി­ക­ളു­ടെ നോവൽ സാ­ധ്യ­ത­ക­ളെ­ക്കു­റി­ച്ചു­ള്ള വി­ശ­ക­ല­നം. ലി­യോ­ത്താർ അ­വ­ത­രി­പ്പി­ച്ച ബൃ­ഹ­ദാ­ഖ്യാ­ന­ങ്ങ­ളു­ടെ ത­കർ­ച്ച മുതൽ കോ­ള­നി­യ­ന­ന്ത­ര­വാ­ദ­മ­വ­ത­രി­പ്പി­ക്കു­ന്ന കീ­ഴാ­ള­പ­ഠ­ന­ങ്ങൾ വരെ ഉ­ദാ­ഹ­ര­ണ­മാ­ണു്. ലിം­ഗ­പ­ദ­വീ­പ­ഠ­ന­ങ്ങൾ വി­ശേ­ഷി­ച്ചും.
  7. ന­വ­വി­മർ­ശ­നം രൂ­പ­പ്പെ­ടു­ത്തി­യ രീ­തി­യിൽ നോ­വ­ലി­ന്റെ ഭാഷയെ ക്രേ­ന്ദീ­ക­രി­ക്കു­ന്ന പാ­ഠ­വാ­യ­ന­യും ഗാ­ഢ­വാ­യ­ന­യും. വാ­യ­ന­യെ­ന്ന­പോ­ലെ, പു­നർ­വാ­യ­ന­കൾ സൃ­ഷ്ടി­ക്കു­ന്ന ന­വ­പാ­ഠ­ങ്ങ­ളെ ആ­ധാ­ര­മാ­ക്കു­ന്ന രീ­തി­യും പ്ര­സ­ക്ത­മാ­കു­ന്നു.
  8. നോ­വ­ലി­ന്റെ എ­ഴു­ത്തു­സാ­ങ്കേ­തി­ക­ത­കൾ, പ്ര­കാ­ശ­ന/പ്ര­സി­ദ്ധീ­ക­ര­ണ മാ­ധ്യ­മം, അ­ക്ഷ­ര­ത്തെ­യും പു­സ്ത­ക­ത്തെ­യും മ­റി­ക­ട­ക്കു­ന്ന ഗ്രാ­ഫി­ക് നോവൽ മുതൽ ഇ-​നോവൽ വരെ തു­ട­ങ്ങി­യ­വ­യൊ­ക്കെ മുൻ­നിർ­ത്തു­ന്ന പഠനം. എ­ഴു­ത്തി­ലെ­ന്ന­പോ­ലെ പ്ര­സാ­ധ­ന­ത്തി­ലും വി­ത­ര­ണ­ത്തി­ലും വാ­യ­ന­യി­ലും ന­ട­ക്കു­ന്ന സാ­ങ്കേ­തി­ക­വി­പ്ല­വം നോ­വ­ലി­ന്റെ ആ­ഖ്യാ­ന­ക­ല­യെ ത­ല­കീ­ഴ്മ­റി­ക്കു­ന്ന­തി­ന്റെ മാ­തൃ­ക­കൾ.
  9. ആ­ധു­നി­ക­ത­യി­ലെ­ന്ന­പോ­ലെ ആ­ധു­നി­കാ­ന­ന്ത­ര­ത­യിൽ വരേണ്യ-​ജനപ്രിയ വി­ഭ­ജ­ന­യു­ക്തി­കൾ അ­ത്ര­മേൽ പ്ര­സ­ക്ത­മ­ല്ല എ­ന്നു് നാം കണ്ടു. പ്ര­മേ­യ­ത­ലം മുതൽ ആ­വി­ഷ്കാ­ര­ത­ലം വരെ; ഭി­ന്ന­വി­ജ്ഞാ­ന­ങ്ങ­ളു­ടെ സാ­ന്നി­ധ്യം മുതൽ ഇതര മാ­ധ്യ­മ­ങ്ങ­ളു­ടെ പ്ര­ഭാ­വം വരെ-​ഓരോ ത­ല­ത്തി­ലും ജ­ന­പ്രി­യ­ത­യു­ടെ സ­മ­വാ­ക്യ­ങ്ങ­ളെ സമകാല നോവൽ സ്വീ­ക­രി­ക്കു­ന്ന­തി­ന്റെ പഠനം.
  10. സ­വി­ശേ­ഷ­മാ­യ ചില എ­ഴു­ത്തു­രീ­തി­കൾ നോ­വ­ലി­ന്റെ ഭാ­വു­ക­ത്വ­ത്തെ പ­രി­ണ­മി­പ്പി­ക്കു­ന്ന­തി­ന്റെ വി­ശ­ക­ല­നം. അതികഥ, പാ­ഠാ­ന്ത­ര­ത, സൈബർ ഫി­ക്ഷൻ, പാ­സ്റ്റി­ഷ്, പാ­ര­നോ­യി­യ, ഫാ­ബു­ലേ­ഷൻ… എ­ന്നി­ങ്ങ­നെ ആ­ധു­നി­കാ­ന­ന്ത­ര നോ­വ­ലി­ന്റെ സ്വ­രൂ­പ­ഘ­ട­ന­ക­ളാ­യി ചൂ­ണ്ടി­ക്കാ­ണി­ക്ക­പ്പെ­ടു­ന്ന എ­ഴു­ത്തു­രീ­തി­കൾ മ­ല­യാ­ള­ത്തി­ലും രൂ­പം­കൊ­ണ്ടു­ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. ഇ­വ­യെ­ക്കു­റി­ച്ചു­ള്ള ശ്ര­ദ്ധേ­യ­മാ­യ ചില പ­ഠ­ന­ങ്ങ­ളും വ­ന്നു­ക­ഴി­ഞ്ഞു. ‘പാ­ര­നോ­യി­യ’ എന്ന സ­ങ്ക­ല്പ­നം മുൻ­നിർ­ത്തി ര­ചി­ച്ച ‘ഫ്രാൻ­സി­സ് ഇ­ട്ടി­ക്കോ­ര’യെ­ക്കു­റി­ച്ചു­ള്ള പി. കെ. രാ­ജ­ശേ­ഖ­ര ന്റെ ദീർ­ഘ­മാ­യ പ്ര­ബ­ന്ധം ഉ­ദാ­ഹ­ര­ണം (മ­ല­യാ­ളം റി­സർ­ച്ച് ജേണൽ, 2013 മെയ്–ഓ­ഗ­സ്റ്റ് ല­ക്ക­ത്തിൽ).

ഈയൊരു പ­ശ്ചാ­ത്ത­ല­ത്തിൽ വേണം മ­ല­യാ­ള­നോ­വ­ലി­ന്റെ ആ­ഖ്യാ­ന പ­രി­ണാ­മ­ങ്ങൾ ചൂ­ണ്ടി­ക്കാ­ണി­ച്ചു­കൊ­ണ്ടു്, ആ­ധു­നി­കാ­ന­ന്ത­ര­ഘ­ട്ട­ത്തിൽ ആ ക­ല­യ്ക്കു കൈ­വ­ന്ന ഭാ­വു­ക­ത്വ സ്വ­രൂ­പ­ങ്ങൾ ചർ­ച്ച­ചെ­യ്യാൻ.

ര­ണ്ടു്
images/Edwin_Muir.jpg
എ­ഡ്വിൻ മ്യൂർ

മലയാള നോ­വ­ലി­ന്റെ നാ­ളി­തു­വ­രെ­യു­ള്ള ആ­ഖ്യാ­ന­ക­ലാ പ­രീ­ക്ഷ­ണ­ങ്ങൾ ശ്ര­ദ്ധി­ച്ചാൽ മു­ഖ്യ­മാ­യും നാ­ലു­ഘ­ട്ട­ങ്ങ­ളിൽ ഊ­ന്നി­യു­ള്ള വി­ശ­ക­ല­നം സാ­ധ്യ­മാ­കും എന്നു കാണാം. കൊ­ളോ­ണി­യൽ ആ­ധു­നി­ക­ത (1950–1950), ദേ­ശീ­യാ­ധു­നി­ക­ത (1890–1950), ആ­ധു­നി­ക­താ­വാ­ദം (1950–1990), ആ­ധു­നി­കാ­ന­ന്ത­ര­ത (1990–) എ­ന്നി­ങ്ങ­നെ. ഈ ഓരോ ഘ­ട്ട­ത്തി­ലും പ്രാ­മു­ഖ്യം നേടിയ നോ­വ­ലി­ന്റെ ആ­ഖ്യാ­ന­ക­ല­ക­ളെ കു­റെ­ക്കൂ­ടി സൂ­ക്ഷ്മ­മാ­യി വി­ശ­ക­ല­നം ചെ­യ്താൽ പ­തി­നൊ­ന്നു ത­ല­ങ്ങ­ളി­ലേ­ക്കു് അതു വ്യാ­പി­പ്പി­ക്കാ­നും ക­ഴി­യും. സംഭവം, ക്രിയ തു­ട­ങ്ങി­യ­വ­യു­ടെ (ക്രമം, രേ­ഖീ­ക­ര­ണം, ക­ഥ­പ­റ­ച്ചി­ലി­ന്റെ രീതി, ശൈലി, ഭാഷ എ­ന്നി­വ­യെ­ക്കാൾ നോ­വ­ലി­ന്റെ രൂപം, മാതൃക, ഘടന എ­ന്നി­വ­യു­ടെ നിർ­മി­തി­യെ നിർ­ണ­യി­ക്കു­ന്ന രാ­ഷ്ട്രീ­യ­ത്തെ­യാ­ണു് ഈ വി­ഭ­ജ­ന­ത്തി­നു മാ­ന­ദ­ണ്ഡ­മാ­ക്കു­ന്ന­തു്. ഇവ ഇ­ങ്ങ­നെ സം­ഗ്ര­ഹി­ക്കാം:

images/E_M_Forster.jpg
ഇ. എം. ഫോ­സ്റ്റർ

കൊ­ളോ­ണി­യൽ ആ­ധു­നി­ക­ത­യു­ടേ­തെ­ന്നു വി­ളി­ക്കാ­വു­ന്ന ഒ­ന്നാം­ഘ­ട്ട­ത്തിൽ മു­ഖ്യ­മാ­യും മൂ­ന്ന് ത­ല­ങ്ങ­ളാ­ണു­ള്ള­തു്. കീഴാള നോ­വ­ലു­ക­ളി­ലൂ­ടെ മി­ഷ­ന­റി­മാ­രും മി­ഷ­ന­റി രാ­ഷ്ട്രീ­യം പ­ങ്കു­പ­റ്റി­യ­വ­രു­മാ­യ എ­ഴു­ത്തു­കാർ മു­ന്നോ­ട്ടു­വ­ച്ച ദലിത് സാ­മൂ­ഹി­ക­ത­യു­ടെ രാ­ഷ്ട്രീ­യ­മാ­ണു് ആ­ദ്യ­ത്തേ­തു്. മ­ല­യാ­ള­ത്തിൽ നടാടെ മ­നു­ഷ്യ­ജീ­വി­തം ആ­വി­ഷ്കൃ­ത­മാ­യ സാഹിത്യ-​ഭാവനാരൂപമെന്ന നി­ല­യിൽ മാ­ത്ര­മ­ല്ല, ഘാ­ത­ക­വ­ധ­വും പു­ല്ലേ­ലി­ക്കു­ഞ്ചു­വും സ­ര­സ്വ­തീ­വി­ജ­യ­വു­മ­ട­ങ്ങു­ന്ന ഒ­ന്നാം­ഘ­ട്ട നോ­വ­ലി­നെ മ­ന­സ്സി­ലാ­ക്കേ­ണ്ട­ത്. കേ­ര­ളീ­യ സാ­മൂ­ഹ്യ ച­രി­ത്ര­ത്തി­ലും മലയാള സാ­ഹി­ത്യ­ച­രി­ത്ര­ത്തി­ലും നടന്ന കീഴാള രാഷ്ട്രീയ-​സാംസ്കാരിക വി­പ്ല­വ­മാ­യി­ക്കൂ­ടി­യാ­ണു്. പ്രൊ­ട്ട­സ്റ്റ­ന്റ് മാ­ന­വി­ക­ത­യു­ടെ പ്ര­ത്യ­യ­ശാ­സ്ത്ര പിൻ­ബ­ല­ത്തിൽ അ­ച്ച­ടി­ക്കും വി­ദ്യാ­ഭ്യാ­സ പ­രി­ഷ്ക­ര­ണ­ങ്ങൾ­ക്കു­മൊ­പ്പം സം­ഭ­വി­ച്ച ആ­ധു­നി­ക­ത­യു­ടെ സാം­സ്കാ­രി­ക വ്യ­തി­യാ­ന­ങ്ങ­ളു­ടെ മാ­നി­ഫെ­സ്റ്റോ­ക­ളാ­യി­രു­ന്നു ലോ­ക­ത്തെ­വി­ടെ­യു­മെ­ന്ന­പോ­ലെ മ­ല­യാ­ള­ത്തി­ലും വർ­ത്ത­മാ­ന പ­ത്ര­ങ്ങൾ­ക്കൊ­പ്പം നോ­വ­ലു­ക­ളും. ബ­ക്തി­നി­യൻ, ഹേ­ബർ­മാ­സി­യൻ പ­രി­ക­ല്പ­ന­കൾ എ­ത്ര­യും യു­ക്തി­സ­ഹ­മാ­യി ഇ­ണ­ക്കി­ച്ചേർ­ക്കാ­വു­ന്ന സാം­സ്കാ­രി­ക പ­ശ്ചാ­ത്ത­ല­ങ്ങ­ളി­ലാ­ണു് നോ­വ­ലി­ന്റെ രാ­ഷ്ട്രീ­യ സാ­ധ്യ­ത­കൾ മ­ത­മൂ­ല്യ വി­മർ­ശ­നം മുതൽ ജാതി വി­വേ­ച­ന വി­മർ­ശ­നം വ­രെ­യു­ള്ള മ­ണ്ഡ­ല­ങ്ങ­ളി­ലേ­ക്കു വ്യാ­പി­പ്പി­ച്ച ര­ച­ന­ക­ളു­ടെ ഈ കാലം പ്ര­സ­ക്ത­മാ­കു­ന്ന­തു്. ദലിത്, സ്ത്രീ കർ­തൃ­ത്വ­ങ്ങൾ­ക്ക് സാ­ഹി­ത്യ­ത്തി­ന്റെ കേ­ന്ദ്ര­സ്ഥാ­ന­ത്ത് പ്ര­തി­ഷ്ഠ ല­ഭി­ക്കു­ന്ന ച­രി­ത്ര മു­ഹൂർ­ത്തം. ഇം­ഗ്ലീ­ഷി­നോ­ട് വി­വർ­ത്ത­ന­പ­ര­വും സ്വാ­ധീ­ന­താ­പ­ര­വും ഭാ­വു­ക­ത്വ­പ­ര­വു­മാ­യ ബ­ന്ധ­ങ്ങൾ രൂ­പ­പ്പെ­ടു­ക വഴി മലയാള നോ­വ­ലി­ന്റെ ഘ­ട­ന­യും ശൈ­ലി­യും വ്യ­വ­സ്ഥാ­പി­ത­മാ­യ ഘട്ടം. ഭാ­ഷ­യും ആ­ഖ്യാ­ന­വും നോ­വൽ­വൽ­ക്കൃ­ത­മാ­കു­ന്ന ആദ്യ സ­ന്ദർ­ഭം. അ­ച്ച­ടി­യും എ­ഴു­ത്തും വാ­യ­ന­യും പു­സ്ത­ക­വും ജ­ന­കീ­യ­മാ­യി മാ­റു­ന്ന വ­ഴി­ത്തി­രി­വു്.

സാ­മൂ­ഹ്യ­ജ്ഞാ­ന വ്യ­വ­ഹാ­ര­ങ്ങൾ നോ­വ­ലി­ന്റെ ആ­ഖ്യാ­ന­ഘ­ട­ന­യിൽ ഇ­ണ­ങ്ങി­ച്ചേർ­ന്ന സവർണ, സ­മു­ദാ­യ നോ­വ­ലു­ക­ളു­ടേ­താ­ണു് ഈ ഘ­ട്ട­ത്തി­ലെ ര­ണ്ടാ­മ­ത്തെ ആ­ഖ്യാ­ന­ക­ല. ഇ­ന്ദു­ലേ­ഖ­യിൽ തു­ട­ങ്ങി, ‘അ­പ്ഫ­ന്റെ മകളി’ലൂടെ നീ­ളു­ന്ന ഇ­ത്ത­രം നോ­വ­ലു­ക­ളു­ടെ സാമൂഹ രാ­ഷ്ട്രീ­യ­വും മു­മ്പു സൂ­ചി­പ്പി­ച്ച നോവൽ ഭാ­വു­ക­ത്വം പോ­ലെ­ത­ന്നെ പിൽ­ക്കാ­ല മലയാള ഭാ­വ­ന­യെ ഏറെ സ്വാ­ധീ­നി­ച്ച ഒ­ന്നാ­ണു്. 1880-​കളുടെ അ­വ­സാ­ന­ത്തോ­ടെ നോ­വ­ലി­നെ­ക്കു­റി­ച്ചു് മാ­റി­വ­ന്ന ധാ­ര­ണ­കൾ സൃ­ഷ്ടി­ച്ച എ­ഴു­ത്തു­രീ­തി­യു­ടെ പു­തു­മ­കൾ, ഇംഗ്ലീഷ്-​യൂറോപ്യൻ നോവൽ മാ­തൃ­ക­ക­ളു­ടെ വൈ­വി­ധ്യ­മാർ­ന്ന സ്വാ­ധീ­ന­ങ്ങൾ, റി­യ­ലി­സ­ത്തി­ന്റെ ഭാ­വു­ക­ത്വ­പ­ര­മാ­യ വ്യ­വ­സ്ഥാ­പ­നം, നോവൽ വായനാ സ­മൂ­ഹ­ത്തി­നു സം­ഭ­വി­ച്ച മാ­റ്റം, ദേ­ശീ­യ­താ ബോ­ധ­ത്തി­ന്റെ­യും സാ­മൂ­ഹ്യാ­നു­ഭ­വ­ങ്ങ­ളു­ടെ­യും പുതിയ മാ­ന­ങ്ങ­ളിൽ നോ­വ­ലി­നു കൈ­വ­ന്ന വി­നി­മ­യ­മൂ­ല്യം, അ­ച്ചു­കൂ­ട­ങ്ങ­ളു­ടെ­യും പ­ത്ര­മാ­ധ്യ­മ­ങ്ങ­ളു­ടെ­യും വ്യാ­പ­ന­ത്തോ­ടെ നോ­വ­ലി­ന്റെ എ­ഴു­ത്തി­ലും പ്ര­സാ­ധ­ന­ത്തി­ലും വി­ത­ര­ണ­ത്തി­ലും വാ­യ­ന­യി­ലും വി­മർ­ശ­ന­ത്തി­ലും മ­റ്റു­മു­ണ്ടാ­യ കു­തി­പ്പ്, ന­വോ­ത്ഥാ­നാ­ധു­നി­ക­ത­യു­ടെ പൊ­തു­വും കേ­ര­ളീ­യാ­ധു­നി­ക­ത­യു­ടെ സ­വി­ശേ­ഷ­വു­മാ­യ മൂ­ല്യ­മ­ണ്ഡ­ല­ങ്ങ­ളെ നോ­വൽ­വൽ­ക്ക­രി­ക്കു­ന്ന­തി­ന്റെ സാ­ധ്യ­ത­കൾ… വാ­യ­ന­ക­ളി­ലും പു­നർ­വാ­യ­ന­ക­ളി­ലും കൂടി മലയാള നോ­വ­ലി­നു നിർ­മി­ച്ചു­കി­ട്ടി­യി­ട്ടു­ള്ള ക­ലാ­പ­ദ­വി­ക­ളു­ടെ ശ്ര­ദ്ധേ­യ­മാ­യ ച­രി­ത്ര­സ്ഥാ­ന­മാ­ണു് ഈ തലം.

images/V_Rajakrishnan.jpg
രാ­ജ­കൃ­ഷ്ണൻ

ഒ­ന്നാം­ഘ­ട്ട­ത്തി­ലെ മൂ­ന്നാ­മ­ത്തെ ആ­ഖ്യാ­ന­ക­ല ച­രി­ത്ര­നോ­വ­ലു­ക­ളു­ടേ­താ­ണു്. രാ­ഷ്ട്രീ­യ­നോ­വ­ലു­കൾ എ­ന്നും വി­ളി­ക്കാ­വു­ന്ന ഈ ഗ­ണ­ത്തിൽ സി. വി. രാ­മൻ­പി­ള്ള യും നാ­രാ­യ­ണ­ക്കു­രു­ക്ക­ളും മുതൽ കെ. എം. പ­ണി­ക്കർ വ­രെ­യു­ള്ള­വ­രു­ടെ രചനകൾ പെ­ടു­ന്നു. ഭാ­ഷ­യി­ലും ശൈ­ലി­യി­ലും പു­ലർ­ത്തു­ന്ന വൈ­വി­ധ്യം, ഭൂ­ത­കാ­ല­ഭ­ക്തി, സമകാല ഭരണ-​രാഷ്ട്രീയവസ്ഥകളുടെ വി­മർ­ശ­നം, ഇ­തി­ഹാ­സ­പു­രാ­ണ­ങ്ങൾ മുതൽ ക്ലാ­സി­ക്കൽ കലകൾ വ­രെ­യു­ള്ള ഭി­ന്ന­ങ്ങ­ളാ­യ കേ­ര­ളീ­യ ആ­ഖ്യാ­ന­പാ­ഠ­ങ്ങ­ളെ നോ­വ­ലി­ന്റെ കലയിൽ കൂ­ട്ടി­യി­ണ­ക്കാ­നു­ള്ള ശ്രമം, ജാതി-​ലിംഗബോധ്യങ്ങളുടെ കാ­ലാ­തീ­ത­മാ­യ സ­ന്നി­വേ­ശം, വീ­ര­നാ­യ­ക­സ­ങ്ക­ല്പ­ത്തി­ന്റെ ക്ലാ­സി­ക്കൽ നി­യോ­ക്ലാ­സി­ക്കൽ ഭാ­വ­ന­ക­ളിൽ നി­ന്നു­ള്ള വി­ട്ടു­പോ­രൽ, നോ­വ­ലും ദേ­ശീ­യ­ത­യു­മാ­യു­ള്ള ബ­ന്ധ­ത്തിൽ സൃ­ഷ്ടി­ക്കു­ന്ന വി­സ്മ­യ­ക­ര­മാ­യ പൊ­ളി­ച്ചെ­ഴു­ത്തു­കൾ… ഒ­ട്ടേ­റെ മ­ണ്ഡ­ല­ങ്ങ­ളി­ലേ­ക്കു സ­ഞ്ച­രി­ച്ചു­പോ­കു­ന്ന സ­വി­ശേ­ഷ­മാ­യ ഒരു ആ­ഖ്യാ­ന­ക­ല­യു­ടെ നോ­വൽ­മാ­തൃ­ക­ക­ളാ­ണു് ഈ ഗ­ണ­ത്തി­ലു­ള്ള­തു്.

ദേ­ശീ­യാ­ധു­നി­ക­ത എന്നു വി­ളി­ക്കാ­വു­ന്ന ര­ണ്ടാം­ഘ­ട്ട­ത്തിൽ, പൊതു സാ­മൂ­ഹി­ക­ത­യു­ടെ ക­ട­ന്നു­വ­ര­വും കേ­ര­ളീ­യ ന­വോ­ത്ഥാ­ന­ത്തി­ന്റെ സം­ഘർ­ഷ­ങ്ങ­ളും നോ­വ­ലി­ന്റെ ആ­ഖ്യാ­ന­ക­ല­യിൽ രൂ­പം­കൊ­ടു­ത്ത വഴികൾ മേ­ല്പ­റ­ഞ്ഞ­വ­യിൽ­നി­ന്നു തി­ക­ച്ചും ഭി­ന്ന­മാ­ണു്. ഒ­രു­വ­ശ­ത്തു് ‘പാ­വ­ങ്ങൾ’ തൊ­ട്ടു­ള്ള പാ­ശ്ചാ­ത്യ­നോ­വൽ­തർ­ജ­മ­ക­ളു­ടെ പ്ര­ഭാ­വം. മ­റു­വ­ശ­ത്തു് ഇ­ന്ത്യൻ­ദേ­ശീ­യ­ത­യു­ടെ രാ­ഷ്ട്രീ­യ­സ്വാ­ധീ­നം. ഒ­രു­വ­ശ­ത്തു് ആഗോള ഇ­ട­തു­പ­ക്ഷ­രാ­ഷ്ട്രീ­യ­ത്തി­ന്റെ പ്ര­ഭാ­വം. മ­റു­വ­ശ­ത്തു് പ്രാ­ദേ­ശി­ക­ത­യു­ടെ ജൈവ രാഷ്ട്രീയം-​‘ന­വോ­ത്ഥാ­ന ക­ഥാ­സാ­ഹി­ത്യം’ എന്നു പേ­രു­കേ­ട്ട രാ­ഷ്ട്രീ­യ ഭാ­വ­ന­യി­ലേ­ക്കു വ­ളർ­ന്നെ­ത്തു­ന്ന ഒരു ഉ­ഭ­യ­ജീ­വി­തം ഈ ഘ­ട്ട­ത്തി­ലെ മലയാള നോ­വ­ലു­കൾ­ക്കു­ണ്ട്. മു­ഖ്യ­മാ­യും 1940-’50 ദ­ശ­ക­ങ്ങ­ളിൽ, സ്വാ­ത­ന്ത്ര്യ­ത്തി­നു മു­മ്പും പി­മ്പു­മാ­യി, അഥവാ കേ­ര­ള­ത്തിൽ ക­മ്യൂ­ണി­സ്റ്റ് സർ­ക്കാർ അ­ധി­കാ­ര­ത്തി­ലെ­ത്തു­ന്ന­തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ സം­ഭ­വി­ക്കു­ന്ന നോവൽ ഭാ­വ­ന­യു­ടെ ഈ രാ­ഷ്ട്രീ­യ­പ­രി­ണാ­മം തകഴി, ദേവ് തു­ട­ങ്ങി­യ­വ­രിൽ­നി­ന്നു മു­ന്നോ­ട്ടു­പോ­യി ഗാ­ന്ധി­യൻ മാ­ന­വി­ക­ത­യു­ടെ­യും (ബഷീർ, ഉറൂബ്…) ജ­ന­പ്രി­യ­വാ­യ­ന­യു­ടെ­യും (പാ­റ­പ്പു­റ­ത്ത്, മു­ട്ട­ത്തു വർ­ക്കി…) ഇ­രു­കൈ­വ­ഴി­ക­ളി­ലൂ­ടെ പ­ര­ന്നൊ­ഴു­കി­യാ­ണു് ആ­ധു­നി­ക­താ­വാ­ദ­ത്തി­ന്റെ (എം. ടി, കോ­വി­ലൻ, വി. കെ. എൻ, സു­രേ­ന്ദ്രൻ, വി­ലാ­സി­നി…) ആ­ദ്യ­പ­ട­വു­ക­ളി­ലെ­ത്തു­ന്ന­തു്.

images/Henry_James.jpg
ഹെൻറി ജ­യിം­സ്

ആ­ധു­നി­ക­താ വാ­ദ­ത്തി­ന്റെ മൂ­ന്നാം­ഘ­ട്ട­ത്തിൽ, പ്ര­ത്യ­ക്ഷ­ത്തിൽ­ത­ന്നെ മൂ­ന്നു ക­ലാ­മാർ­ഗ­ങ്ങൾ മലയാള നോ­വ­ലിൽ പ്ര­ക­ട­മാ­കു­ന്നു. തൊ­ട്ടു­മുൻ­ഘ­ട്ട­ത്തിൽ പ്ര­ക­ട­മാ­യ ഇടത്-​പുരോഗമന-സോഷ്യലിസ്റ്റ് റിയലിസ്റ്റ്-​സാമൂഹ്യഭാവുകത്വത്തിൽനിന്നു് ഭി­ന്ന­മാ­യ ഗാ­ന്ധി­യൻ മാ­ന­വി­ക­ത­യു­ടെ­യും ച­രി­ത്ര വി­ശ­ക­ല­ന­ത്തി­ന്റെ­യും ത­ല­മാ­ണു് ഒന്ന്. മു­ഖ്യ­മാ­യും 1950-80 കാലം. കാല്പനിക-​ജനപ്രിയ ആ­ധു­നി­ക­ത­യു­ടേ­താ­ണു് ര­ണ്ടാ­മ­ത്തെ തലം (1950-’90 കാലം). ആ­ധു­നി­ക­താ വാ­ദ­ത്തി­ന്റെ തന്നെ ദ­ന്ത­ഗോ­പു­ര­വൽ­ക്ക­ര­ണം മു­ന്നി­ട്ടു­നി­ന്ന 1970-80 ദ­ശ­ക­ങ്ങൾ പ്ര­ക­ട­മാ­ക്കി­യ ‘രാ­ഷ്ട്രീ­യ ആ­ധു­നി­ക­ത’ (സ­ച്ചി­ദാ­ന­ന്ദ­ന്റെ പ്ര­യോ­ഗം) യുൾ­പ്പെ­ടെ­യു­ള്ള രീ­തി­കൾ ഉൾ­പ്പെ­ടു­ന്ന­താ­ണു് മൂ­ന്നാ­മ­ത്തെ തലം.

മത, ജാതി വി­മർ­ശ­ന­ങ്ങ­ളു­ടെ­യും ജ­നാ­ധി­പ­ത്യ സം­വാ­ദ­ങ്ങ­ളു­ടെ­യും ഗാ­ന്ധി­യൻ ദേശീയതാ-​മാനവികതാ ബോ­ധ്യ­ങ്ങ­ളു­ടെ­യും യുക്തി-​സൗന്ദര്യചിന്തകളുടെയുമൊക്കെ സാ­ന്നി­ധ്യ­വും സ്വാ­ധീ­ന­വും മലയാള ഭാ­വ­ന­യിൽ ഏ­റ്റ­വും മൂർ­ത്ത­മാ­യി ഏ­കീ­ഭ­വി­ച്ച നോവൽ കല ബഷീർ-​ഉറൂബ്-കോവിലൻ-വി. കെ. എൻ. എ­ന്നി­വ­രി­ലാ­ണു് ഈ ഘ­ട്ട­ത്തിൽ പ്ര­ക­ട­മാ­കു­ന്ന­തു്. പി­ന്നീ­ടു് ഈ ധാര ആ­ന­ന്ദി­ലേ­ക്കു നീ­ളു­ക­യും ചെ­യ്തു. കൽ­ക്ക­ത്താ തീ­സി­സി­ന്റെ­യും ഗാ­ന്ധി­വ­ധ­ത്തി­ന്റെ­യും രാ­ഷ്ട്രീ­യാ­ഘാ­തം സൃ­ഷ്ടി­ച്ച ആ­ധു­നി­ക­താ വാ­ദ­ത്തി­ന്റെ ബാ­ക്കി­പ­ത്ര­ങ്ങ­ളാ­യി­രു­ന്നു, ക­മ്യൂ­ണി­സ­ത്തോ­ടും സോ­ഷ്യ­ലി­സ്റ്റ് റി­യ­ലി­സ­ത്തോ­ടും മ­റ്റു­മു­ള്ള വി­യോ­ജി­പ്പും ഉദാര മാ­ന­വി­ക­ത­യോ­ടു­ള്ള ആ­ഭി­മു­ഖ്യ­വു­മാ­യി മ­ല­യാ­ള­ഭാ­വ­ന­യെ 1950-കളിൽ ന­വീ­ക­രി­ച്ച രചനകൾ ഏ­താ­ണ്ടൊ­ന്ന­ട­ങ്കം. ഭ­ര­ണ­കൂ­ടം, അ­ധി­കാ­രം, പു­രു­ഷാ­ധി­പ­ത്യം തു­ട­ങ്ങി­യ­വ­യോ­ടു­ള്ള നി­ശി­ത­മാ­യ വി­മർ­ശ­ന­വും സ്ത്രീ­യു­ടെ കർ­തൃ­ത്വം ആ­ഖ്യാ­ന­ത്തി­ന്റെ കേ­ന്ദ്ര­ത്തി­ലേ­ക്കു മാ­റു­ന്ന പ്ര­കി­യ­യും ഈ ഘ­ട്ട­ത്തി­ന്റെ മു­ഖ­മു­ദ്ര­ക­ളാ­യി. വ­രേ­ണ്യ­ച­രി­ത്ര­ത്തി­ന്റെ വി­മർ­ശ­ന­വും അ­പ­നിർ­മാ­ണ­വും ദേ­ശീ­യ­ത­യു­ടെ അ­യു­ക്തി­ക­ളോ­ടു­ള്ള വി­യോ­ജി­പ്പും അതിനു പി­ന്തു­ണ നൽകി കൂ­ടെ­നി­ന്നു.

images/Leslie_Stephen.jpg
ലെ­സ്ലി സ്റ്റീ­ഫൻ

എം. ടി, പാ­റ­പ്പു­റ­ത്ത്, സു­രേ­ന്ദ്രൻ, വി­ലാ­സി­നി, മു­ട്ട­ത്തു­വർ­ക്കി, കാനം ഇ. ജെ, കോ­ട്ട­യം പു­ഷ്പ­നാ­ഥ്, പമ്മൻ തു­ട­ങ്ങി­യ­വ­രിൽ­നി­ന്നു് മാ­ത്യു­മ­റ്റം, ജോ­യ്സി, ബാ­റ്റൺ­ബോ­സ് തു­ട­ങ്ങി­യ­വ­രി­ലേ­ക്കു വ­ളർ­ന്ന, മ­ല­യാ­ള­നോ­വ­ലി­ന്റെ ച­രി­ത്ര­ത്തി­ലെ ഏ­റ്റ­വും ജ­ന­പ്രി­യ­മാ­യ എഴുത്ത്-​വായനാ ഘ­ട്ട­ത്തിൽ രൂ­പം­കൊ­ടു­ത്ത നോവൽ ക­ല­യാ­ണു് മ­റ്റൊ­രു തലം. വാ­യ­ന­ശാ­ല­കൾ, പു­സ്ത­ക­പ്ര­സാ­ധ­കർ, ആ­നു­കാ­ലി­ക­ങ്ങൾ എന്നീ മൂ­ന്നു ഘ­ട­ക­ങ്ങൾ ചേർ­ന്നു്, സാ­ക്ഷ­ര­താ­വി­പ്ല­വ­ത്തി­ന്റെ പി­ന്തു­ണ­യിൽ നോ­വ­ലി­ന്റെ വാ­യ­ന­യിൽ സൃ­ഷ്ടി­ച്ച വൻ കു­തി­പ്പി­നൊ­പ്പം പ്ര­സ­ക്ത­മാ­ണു് ച­ല­ച്ചി­ത്ര രൂ­പാ­ന്ത­രം നോ­വ­ലു­ക­ളു­ടെ ജ­ന­പ്രീ­തി­യിൽ സൃ­ഷ്ടി­ച്ച മു­ന്നേ­റ്റ­വും. പ്രണയ ഭാ­വ­ന­യ്ക്കു ല­ഭി­ച്ച മേൽ­ക്കോ­യ്മ­യും കാ­ല്പ­നി­ക ഭാ­വ­ന­യ്ക്കു കൈ­വ­ന്ന ഗ­ദ്യ­സ്വ­രൂ­പ­വും ചേർ­ന്ന് നോ­വ­ലി­ന്റെ എ­ഴു­ത്തും പ്ര­ചാ­ര­വും വാ­യ­ന­യും അ­ങ്ങേ­യ­റ്റം ജ­ന­പ്രി­യ­മാ­ക്കി നി­ല­നിർ­ത്തു­ക­യും ചെ­യ്തു. തൊ­ണ്ണൂ­റു­ക­ളു­ടെ തു­ട­ക്ക­ത്തി­ലാ­രം­ഭി­ക്കു­ന്ന ടെ­ലി­വി­ഷൻ പ­ര­മ്പ­ര­ക­ളു­ടെ പ്ര­ചാ­രം­വ­രെ നി­ല­നി­ന്ന, നാ­ലു­പ­തി­റ്റാ­ണ്ടി­ന്റെ ഈ നോവൽ കാലം ഭാ­ഷ­യി­ലും ഭാ­വ­ന­യി­ലും എ­ന്ന­തി­നെ­ക്കാൾ പ്ര­സാ­ധ­ന­ത്തി­ലും വി­ത­ര­ണ­ത്തി­ലും വാ­യ­ന­യി­ലും സൃ­ഷ്ടി­ച്ച വിപണി വി­പ്ല­വ­മാ­ണു് ആ സാ­ഹി­ത്യ രൂ­പ­ത്തി­ന്റെ ആ­ഖ്യാ­ന കലയെ പ്രാ­ഥ­മി­ക­മാ­യും നിർ­ണ­യി­ച്ച­തു് എ­ന്നും കാണാം.

ആ­ധു­നി­ക­താ­വാ­ദ­ത്തി­ന്റെ മൂ­ന്നാം തലം, വി. കെ. എൻ,കോ­വി­ലൻ എ­ന്നി­വ­രിൽ തു­ട­ക്ക­മി­ട്ട് വിജയൻ, ആ­ന­ന്ദ്, കാ­ക്ക­നാ­ടൻ, മു­കു­ന്ദൻ, കു­ഞ്ഞ­ബ്ദു­ള്ള, സേതു, സു­കു­മാ­രൻ തു­ട­ങ്ങി­യ­വ­രി­ലൂ­ടെ മു­ന്നോ­ട്ടു­പോ­യ ഒ­ന്നാ­ണു്. എ­ഴു­ത്തി­ന്റെ സാ­ങ്കേ­തി­ക­ത­യി­ലും (അ­ലി­ഗ­റി, ഫാ­ന്റ­സി, മി­ത്ത്, സ­റ്റ­യർ …) നോ­വ­ലി­ന്റെ ഭൂ­മി­ശാ­സ്ത്ര പ­ശ്ചാ­ത്ത­ല­ത്തി­ലും (ഉ­ത്ത­രേ­ന്ത്യ, ദൽഹി) ഒ­രേ­സ­മ­യം ത­ന്നെ­യു­ള്ള ആ­ത്മീ­യ­താ­വാ­ദ­ത്തി­ലും (വിജയൻ, സു­കു­മാ­രൻ) ആ­ത്മീ­യ­താ നി­രാ­സ­ത്തി­ലും (വി.കെ.എൻ, കോ­വി­ലൻ, ആ­ന­ന്ദ്…) ക­മ്യൂ­ണി­സ­ത്തി­ന്റെ സർ­വാ­ധി­പ­ത്യ രാ­ഷ്ട്രീ­യ­ത്തോ­ടു­ള്ള നി­ശി­ത­മാ­യ എ­തിർ­പ്പി­ലും (ഏ­താ­ണ്ടു് മു­ഴു­വൻ പേരും) പ്രാ­ദേ­ശി­ക­താ സ്വ­ത്വ­വാ­ദ­ത്തി­ലേ­ക്കു­ള്ള തി­രി­ച്ചു­പോ­ക്കി­ലും (വിജയൻ, കോ­വി­ലൻ…) ച­രി­ത്ര­ത്തി­ന്റെ പ്ര­ശ്ന­വൽ­ക്ക­ര­ണ­ത്തി­ലും (വി.കെ.എൻ, കോ­വി­ലൻ, വിജയൻ, ആ­ന­ന്ദ്, സി. ആർ. പ­ര­മേ­ശ്വ­രൻ …) മ­റ്റും മ­റ്റും ഈ ഘട്ടം സൃ­ഷ്ടി­ച്ച ആ­ഖ്യാ­ന പ­രീ­ക്ഷ­ണ­ങ്ങൾ ആ­സൂ­ത്രി­ത­മാ­യി എ­ഴു­ത്തി­ന്റെ­യും വാ­യ­ന­യു­ടെ­യും ത­ല­ങ്ങ­ളിൽ മലയാള നോ­വ­ലി­ന് അ­ക്കാ­ദ­മി­ക­വും വ­രേ­ണ്യ­വു­മാ­യ ഒരു ദ­ന്ത­ഗോ­പു­ര സ്വ­ഭാ­വം നിർ­മി­ച്ചു­നൽ­കു­ക­യും ചെ­യ്തു. മ­റു­വ­ശ­ത്തു് ജ­ന­പ്രി­യ നോ­വ­ലി­ന്റെ കാ­ല്പ­നി­ക ഭാ­വു­ക­ത്വ­വും കാ­വ്യാ­ത്മ­ക റി­യ­ലി­സ­വും സ­ജീ­വ­മാ­യി നി­ല­നി­ന്ന­തു­കൊ­ണ്ടു് വി­ശേ­ഷി­ച്ചും. സാ­ഹി­ത്യ­ത്തിൽ മാ­ത്ര­മ­ല്ല സിനിമ, നാടകം, ചിത്ര-​ശില്പകലകൾ, സം­ഗീ­തം തു­ട­ങ്ങി­യ മു­ഴു­വൻ ക­ലാ­മ­ണ്ഡ­ല­ങ്ങ­ളി­ലും മ­ല­യാ­ള­ഭാ­വ­ന­യിൽ ഉദാത്ത-​ജനപ്രിയ വി­വേ­ച­നം ശ­ക്ത­മാ­യ കാ­ല­മാ­യി­രു­ന്നു ഇ­തെ­ന്നും ഓർ­ക്ക­ണം. നി­ര­വ­ധി സാ­മൂ­ഹി­ക സ്ഥാ­പ­ന­ങ്ങ­ളു­ടെ­യും രാ­ഷ്ട്രീ­യ നി­ല­പാ­ടു­ക­ളു­ടെ­യും സൃ­ഷ്ടി­യാ­യി­രു­ന്നു­വ­ല്ലോ ഈ സാം­സ്കാ­രി­ക വ­രേ­ണ്യ­വാ­ദം. നോ­വ­ലി­ന്റെ വ­രേ­ണ്യ സൗ­ന്ദ­ര്യ­ശാ­സ്ത്ര­വും കേവലം ഭാ­വ­നാ­പ­രം മാ­ത്ര­മാ­യി­രു­ന്നി­ല്ല.

മൂ­ന്നു്
images/Roland_Barthes_Vertical.jpg
റൊ­ളാ­ങ് ബാർ­ത്ത്

ആ­ധു­നി­കാ­ന­ന്ത­ര­ത­യു­ടെ ഘ­ട്ട­ത്തി­ലാ­ക­ട്ടെ, മു­ഖ്യ­മാ­യും നാ­ലു­ത­ല­ങ്ങ­ളി­ലാ­ണു് നോ­വ­ലി­ന്റെ ആ­ഖ്യാ­ന­ക­ല വേ­രു­പ­ടർ­ത്തി നിൽ­ക്കു­ന്ന­തു്. യ­ഥാ­ക്ര­മം, സാ­മൂ­ഹി­ക­ത­യു­ടെ തി­രി­ച്ചു­വ­ര­വ്, ച­രി­ത്രാ­ത്മ­ക­ത, ജ­ന­പ്രി­യ­ത­യു­ടെ ആ­ധു­നി­കാ­ന­ന്ത­ര സ്വ­രൂ­പം, എ­ഴു­ത്തി­ന്റെ സാ­ങ്കേ­തി­ക­ത എ­ന്നി­വ മുൻ­നിർ­ത്തി­യാ­ണു് ഈ വി­ഭ­ജ­നം ഇവിടെ സൂ­ചി­പ്പി­ക്കു­ന്ന­തു്. അ­ഭ­യാർ­ഥി­കൾ (1984) തൊ­ട്ടാ­രം­ഭി­ക്കു­ന്ന ആ­ധു­നി­കാ­ന­ന്ത­ര ചരിത്ര-​രാഷ്ട്രീയ സം­വാ­ദ­ങ്ങ­ളു­ടെ പ­ശ്ചാ­ത്ത­ലം മലയാള നോ­വ­ലി­നു­ണ്ടെ­ങ്കി­ലും ആഗോളവൽകൃത-​കമ്യൂണിസ്റ്റനന്തര-ഇലക്ട്രോണിക് മാധ്യമ-​സ്വത്വരാഷ്ട്രീയകാലമെന്നു വി­ളി­ക്കാ­വു­ന്ന 1990-​കളുടെ തു­ട­ക്കം മു­ത­ലാ­ണു് അ­ടി­മു­ടി ഭി­ന്ന­മാ­യ ഭാ­വു­ക­ത്വ സ്വ­ഭാ­വ­ങ്ങൾ ഈ സാ­ഹി­ത്യ ശാഖ പ്ര­ക­ടി­പ്പി­ക്കു­ന്ന­തു്. ആ­ഖ്യാ­ന­ക­ല­യി­ലെ മാ­റ്റ­ങ്ങ­ളും ഇ­തി­ന്റെ ഭാ­ഗ­മാ­ണു്. മു­മ്പു സൂ­ചി­പ്പി­ച്ച മൂ­ന്നു­ഘ­ട്ട­ങ്ങ­ളി­ലും നി­ന്നു് ഈ ഘ­ട്ട­ത്തി­നു­ള്ള പ്ര­ക­ട­മാ­യ വ്യ­ത്യാ­സം, ഇനി സൂ­ചി­പ്പി­ക്കു­ന്ന നാലു സ­വി­ശേ­ഷ­ത­ക­ളും ത­മ്മിൽ­ത­മ്മിൽ ഭി­ന്ന­ങ്ങ­ളാ­യി നി­ല­നിൽ­ക്കു­ന്ന­വ­യോ ഓരോ വി­ഭാ­ഗം കൃ­തി­ക­ളൂ­ടെ­യും എ­ഴു­ത്തു­കാ­രു­ടെ­യും പ്ര­വ­ണ­ത­ക­ളാ­യി വേ­റി­ട്ടു­കാ­ണാ­വു­ന്ന­വ­യോ അല്ല എ­ന്ന­താ­ണു്. ഒരു കൃ­തി­യി­ലോ കർ­ത്താ­വി­ലോ തന്നെ പ്ര­ക­ട­മാ­കും, ഈ ഭാ­വു­ക­ത്വ­ങ്ങ­ളെ­ല്ലാം­ത­ന്നെ. അഥവാ അ­പൂർ­വ­മാ­യ ഒരു സ­മീ­ക­ര­ണ പ്ര­കി­യ ന­ട­പ്പാ­യി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു, ആ­ധു­നി­കാ­ന­ന്ത­ര മലയാള നോ­വ­ലി­ന്റെ ആ­ഖ്യാ­ന കലയിൽ. സൂ­ക്ഷ്മാർ­ഥ­ത്തിൽ അ­വ­യ്ക്കു­ള്ള വൈ­വി­ധ്യ­ങ്ങൾ (വൈ­രു­ധ്യ­ങ്ങ­ള­ല്ല) മാ­ത്ര­മാ­ണു് ഇവിടെ സൂ­ചി­തം.

(എ) സാ­മൂ­ഹി­ക­ത­യു­ടെ തി­രി­ച്ചു­വ­ര­വു് എന്ന തലം നോ­ക്കു­ക. ഒ­ന്നും ര­ണ്ടും ഘ­ട്ട­ങ്ങ­ളി­ലെ മലയാള നോവൽ അ­വ­യു­ടെ നി­ശി­ത­മാ­യ സാ­മൂ­ഹി­ക ജാ­ഗ്ര­ത­യും നി­താ­ന്ത­മാ­യ രാ­ഷ്ട്രീ­യ പ്ര­ബു­ദ്ധ­ത­യും കൊ­ണ്ടു് ന­വോ­ത്ഥാ­നാ­ധു­നി­ക­ത­യു­ടെ­യും ദേ­ശീ­യാ­ധു­നി­ക­ത­യു­ടെ­യും ഇ­ട­തു­പ­ക്ഷ ബോ­ധ­ത്തി­ന്റെ­യു­മൊ­ക്കെ സ­ത്യ­വാ­ങ്മൂ­ല­ങ്ങ­ളാ­യി ഭി­ന്ന­നി­ല­ക­ളിൽ പ്ര­വർ­ത്തി­ച്ചു­വെ­ന്ന­തു് ഏറെ ചർ­ച്ച­ചെ­യ്യ­പ്പെ­ട്ട വി­ഷ­യ­മാ­ണു്. ആ­ധു­നി­ക­താ­വാ­ദ ഘ­ട്ട­ത്തിൽ ചു­രു­ക്കം ചില എ­ഴു­ത്തു­കാ­രൊ­ഴി­കെ ആ­രും­ത­ന്നെ ആ­വി­ധ­മു­ള്ള സാ­മൂ­ഹി­ക പ്ര­തി­ബ­ദ്ധ­ത­യും രാ­ഷ്ട്രീ­യ ജാ­ഗ്ര­ത­യും പ്ര­ക­ടി­പ്പി­ക്കു­ക­യു­ണ്ടാ­യി­ല്ല. അഥവാ സാ­ഹി­ത്യ­ത്തെ സാ­ഹി­ത്യം ത­ന്നെ­യാ­യി കാ­ണാ­നും സൗ­ന്ദ­ര്യ­വ­സ്തു­വെ­ന്ന നി­ല­യിൽ അ­തി­നു­ള്ള സാ­ധ്യ­ത­കൾ അ­തി­ന്റെ­ത­ന്നെ മു­ല്യ­ങ്ങൾ­കൊ­ണ്ട­ള­ക്കാ­നു­മാ­ണു് അവർ പൊ­തു­വെ ശ്ര­മി­ച്ച­തു്. അ­രാ­ഷ്ട്രീ­യ­വാ­ദ­മോ സാ­മൂ­ഹ്യ­പ­രാ­ങ്മു­ഖ­ത്വ­മോ അ­വ­രു­ടെ താ­ല്പ­ര്യ­ങ്ങ­ളാ­യി എ­ന്ന­ല്ല, സാ­ഹി­തീ­യ­മാ­ണു് നോ­വ­ലി­ന്റെ പ്രാ­ഥ­മി­ക­മൂ­ല്യം എ­ന്നു് അവർ ക­രു­തി­യെ­ന്നു മാ­ത്ര­മേ ഇ­തി­നർ­ഥ­മു­ള്ളു. പ്ര­സാ­ധ­കർ മുതൽ എ­ഴു­ത്തു­കാ­രും നി­രൂ­പ­ക­രും വ­രെ­യു­ള്ള­വർ ഈ മാ­റ്റ­ത്തി­നു കു­ട­പി­ടി­ച്ചു. നി­ശ്ച­യ­മാ­യും ഇതേ ഘ­ട്ട­ത്തിൽ­ത­ന്നെ രം­ഗ­ത്തു­വ­ന്ന ആ­ന­ന്ദി­ലൂ­ടെ­യാ­ണു് ആ­ധു­നി­കാ­ന­ന്ത­ര മലയാള നോവൽ അ­തി­ന്റെ രാ­ഷ്ട്രീ­യ സ്വ­ത്വം ഏ­റ്റ­വും ഈർ­ജ­സ്വ­ല­മാ­യി തി­രി­ച്ചു­പി­ടി­ച്ച­തു്. അ­ടി­സ്ഥാ­ന­പ­ര­മാ­യി അതു് കൊ­ളോ­ണി­യൽ, ദേ­ശീ­യ­താ­വാ­ദ, ക­മ്യൂ­ണി­സ്റ്റ് സാ­മൂ­ഹി­ക­ത­കൾ­ക്കും രാ­ഷ്ട്രീ­യ­ത്തി­നും എ­തി­രാ­യി­രു­ന്നു എന്നു മാ­ത്രം. ആ­ന­ന്ദി­നു­പി­ന്നാ­ലെ സി. ആർ. പ­ര­മേ­ശ്വ­ര­നി­ലും കെ. ജെ. ബേബി യിലും എം. സു­കു­മാ­ര­നി­ലും സ­ജീ­വ­മാ­യ ഈ രാ­ഷ്ട്രീ­യം സാ­റാ­ജോ­സ­ഫും എൻ. പ്ര­ഭാ­ക­ര­നും നാ­രാ­യ­നും ടി. പി. രാ­ജീ­വ­നും അം­ബി­കാ­സു­ത­നും രാജു കെ. വാ­സു­വും മ­റ്റും ഏ­റ്റെ­ടു­ത്തു. ബദൽ ച­രി­ത്ര­ങ്ങൾ, പ്ര­ത്യ­യ­ശാ­സ്ത്ര വി­മർ­ശ­ന­ങ്ങൾ, ജനകീയ പ്ര­തി­രോ­ധ­ങ്ങൾ, സ്ത്രീ-​കീഴാള-പ്രാദേശിക സ്വ­ത്വ­ബോ­ധ­ങ്ങൾ, മ­ത­വി­മർ­ശ­നം, ഭ­ര­ണ­കൂ­ട വി­മർ­ശ­നം, ആ­ധു­നി­ക ച­രി­ത്ര­വി­ജ്ഞാ­നീ­യ­ത്തി­ന്റെ അ­പ­നിർ­മാ­ണം, പ­ല­മ­ക­ളെ­യും ചെ­റു­തു­ക­ളെ­യും കു­റി­ച്ചു­ള്ള ആ­കാം­ക്ഷ, പ­ങ്കാ­ളി­ത്ത ജ­നാ­ധി­പ­ത്യ­ത്തി­ന്റെ അ­നു­ഭ­വ­ങ്ങൾ… എ­ന്നി­ങ്ങ­നെ ഈ ഘ­ട്ട­ത്തി­ലെ നോ­വ­ലു­കൾ പ്ര­ക­ടി­പ്പി­ക്കു­ന്ന സാ­മൂ­ഹി­ക­ത അ­പൂർ­വ­മാം­വി­ധ­മു­ള്ള ഒരു രാ­ഷ്ട്രീ­യ ജീ­വി­തം സമകാല മലയാള നോ­വ­ലി­നു നിർ­മി­ച്ചു നൽ­കു­ന്നു.

images/Terry_Eagleton.jpg
ടെറി ഈ­ഗിൾ­ടൺ

ച­രി­ത്ര­പ­ര­മാ­യി­ത്ത­ന്നെ ആ­ധു­നി­ക ബൃഹദ്-​രാഷ്ട്രീയാ-ഖ്യാനങ്ങൾക്കു സം­ഭ­വി­ച്ച ശൈ­ഥി­ല്യം ജ­ന്മം­കൊ­ടു­ത്ത സ്വ­ത്വ­രാ­ഷ്ട്രീ­യ­ങ്ങ­ളു­ടെ സൂക്ഷ്മ-​ബഹു-ലഘു ആ­ഖ്യാ­ന­ങ്ങ­ളു­ടെ പാ­ഠ­രൂ­പ­ങ്ങ­ളാ­യെ­ഴു­ത­പ്പെ­ടു­ന്ന നോ­വ­ലു­ക­ളു­ടെ സാ­ന്നി­ധ്യ­മാ­ണു് ഈ ഘ­ട്ട­ത്തി­ലെ ഏ­റ്റ­വും പ്ര­ക­ട­വും പ്ര­ബ­ല­വു­മാ­യ ധാ­ര­ക­ളി­ലൊ­ന്നു്. സ്ത്രീ, കീഴാള, പാ­രി­സ്ഥി­തി­ക, പ്രാ­ദേ­ശി­ക­താ വാ­ദ­ങ്ങ­ളു­ടെ സ­ന്നി­വേ­ശം സാ­മ്രാ­ജ്യ­ത്തം മുതൽ മു­ത­ലാ­ളി­ത്തം വ­രെ­യും ബ്രാ­ഹ്മ­ണ്യം മുതൽ പു­രു­ഷാ­ധി­പ­ത്യം വ­രെ­യും ആ­ഗോ­ള­വൽ­ക്ക­ര­ണം മുതൽ ഉപഭോഗ സം­സ്കാ­രം വ­രെ­യും പ്ര­ത്യ­യ­ശാ­സ്ത്ര സർ­വാ­ധി­പ­ത്യ­ങ്ങൾ മുതൽ മ­ത­മാ­മൗ­ലി­ക­വാ­ദം വ­രെ­യു­മു­ള്ള മു­ഴു­വൻ അധികാര-​സ്ഥാപന-വ്യവസ്ഥകളോടുമുള്ള പ്ര­തി­ഷേ­ധ­ത്തി­ന്റെ­യും പ്ര­തി­രോ­ധ­ത്തി­ന്റെ­യും ഉ­ഭ­യ­രാ­ഷ്ട്രീ­യം ഏ­റ്റെ­ടു­ക്കു­ക­യാ­ണു് ഈ നോ­വ­ലു­ക­ളിൽ ചെ­യ്യു­ന്ന­തു്. ഇ­വ­യോ­രോ­ന്നും ഒ­റ്റ­യ്ക്കും കൂ­ട്ടാ­യും സ­ന്നി­ഹി­ത­മാ­കാം നോ­വ­ലിൽ. ഒന്നു മ­റ്റൊ­ന്നിൽ നി­ന്നു ഭി­ന്ന­മോ വി­രു­ദ്ധ­മോ അ­ല്ലെ­ന്നു മാ­ത്ര­മ­ല്ല പ­ല­പ്പോ­ഴും പ­ര­സ്പ­ര പൂ­ര­ക­വും ബ­ന്ധി­ത­വു­മാ­ണെ­ന്നും കാണാം.

ആ­ന­ന്ദ് (അ­ഭ­യാർ­ഥി­കൾ, അ­പ­ഹ­രി­ക്ക­പ്പെ­ട്ട ദൈ­വ­ങ്ങൾ, സം­ഹാ­ര­ത്തി­ന്റെ പു­സ്ത­കം), സി. ആർ. (പ്ര­കൃ­തി­നി­യ­മം), സു­കു­മാ­രൻ (ശേ­ഷ­ക്രി­യ, ജ­നി­ത­കം), ബേബി (മാ­വേ­ലി­മൻ­റം), മു­കു­ന്ദൻ (ഒരു ദലിത് യു­വ­തി­യു­ടെ കദനകഥ, പു­ല­യ­പ്പാ­ട്ട്), സേതു (പെ­ണ്ണ­ക­ങ്ങൾ), സാ­റാ­ജോ­സ­ഫ് (ആലാഹ…, മാ­റ്റാ­ത്തി, ഒ­ത­പ്പ്, ഊ­രു­കാ­വൽ, ആതി, ആ­ളോ­ഹ­രി), നാ­രാ­യൻ (കൊ­ച്ച­രേ­ത്തി, ഈ­രാ­ളി­ക്കു­ടി), ഉ­ത്ത­മൻ (ചാ­വൊ­ലി), രാഘവൻ അ­ത്തോ­ളി (ചോ­ര­പ്പ­രി­ശം), രാജു കെ. വാസു (ചാ­വു­തു­ള്ളൽ), ഖദീജ മും­താ­സ് (ബർസ), സ­ഹീ­റാ­ത­ങ്ങൾ (റാബിയ), സു­രേ­ന്ദ്രൻ (ജൈവം), പ്ര­ഭാ­ക­രൻ (തീയൂർ രേഖകൾ, ജനകഥ), അം­ബി­കാ­സു­തൻ (മ­ര­ക്കാ­പ്പി­ലെ തെ­യ്യ­ങ്ങൾ, എൻ­മ­ക­ജെ), രാ­ജീ­വൻ (പാ­ലേ­രി­മാ­ണി­ക്യം…), പ്ര­കാ­ശൻ മ­ടി­ക്കൈ (കൊ­രു­വാ­ന­ത്തി­ലെ പൂ­ത­ങ്ങൾ), ബ­ന്യാ­മിൻ (ആ­ടു­ജീ­വി­തം), സ­ന്തോ­ഷ്കു­മാർ (അ­ന്ധ­കാ­ര­ന­ഴി), രാ­ജീ­വ് ശി­വ­ശ­ങ്ക­രൻ (ത­മോ­വേ­ദം, പ്രാ­ണ­സ­ഞ്ചാ­രം, കൽ­പ്ര­മാ­ണം) എ­ന്നി­ങ്ങ­നെ നീ­ളു­ന്നു, ഈ ആ­ഖ്യാ­ന­ക­ല പ­ങ്കി­ടു­ന്ന നോ­വ­ലു­ക­ളു­ടെ നിര.

images/Tzvetan_Todorov.jpg
സ്വെ­റ്റൻ ടൊ­ഡ­റോ­വ്

ച­രി­ത്രം, ന­ര­വം­ശ­ശാ­സ്ത്രം, സാ­മൂ­ഹ്യ­വി­ജ്ഞാ­നം, രാ­ഷ്ട്രീ­യം, രാ­ഷ്ട്രാ­ന്ത­ര­സം­ഘർ­ഷ­ങ്ങൾ തു­ട­ങ്ങി­യ വി­ഷ­യ­ങ്ങ­ളെ­ക്കു­റി­ച്ചെ­ഴു­ത­പ്പെ­ട്ട ആഗോള, ദേശീയ, പ്രാ­ദേ­ശി­ക പ­ഠ­ന­ങ്ങൾ മാ­ത്ര­മ­ല്ല, കു­റ്റ­വാ­ളി ഗോ­ത്ര­ങ്ങ­ളെ­ക്കു­റി­ച്ചും ആ­ദി­വാ­സി വം­ശീ­യ­ത­ക­ളെ­ക്കു­റി­ച്ചും പ­രി­സ്ഥി­തി രാ­ഷ്ട്രീ­യ­ത്തെ­ക്കു­റി­ച്ചു­മൊ­ക്കെ­യു­ള്ള ആ­ന­ന്ദി­ന്റെ­യും സ്ത്രീ­ജീ­വി­ത­ത്തി­ന്റെ അ­വ­സ്ഥാ വൈ­വി­ധ്യ­ങ്ങ­ളെ­യും വൈ­രു­ധ്യ­ങ്ങ­ളെ­യും കു­റി­ച്ചു­ള്ള സാ­റാ­ജോ­സ­ഫി­ന്റെ­യും ദേ­വി­ക­യു­ടെ­യും ദലിത്-​കീഴാള സാ­മൂ­ഹി­ക­ത­ക­ളെ­ക്കു­റി­ച്ചു­ള്ള കൊ­ച്ചി­ന്റെ യും സണ്ണി യു­ടെ­യും ജാ­നു­വി­ന്റെ­യും സെ­ലീ­ന­യു­ടെ­യും ആ­ഗോ­ള­വൽ­ക്ക­ര­ണ­ത്തെ­ക്കു­റി­ച്ചു­ള്ള പ്ര­ഭാ­ക­ര­ന്റെ­യും പ്ര­വാ­സ­ജീ­വി­ത­ത്തെ­ക്കു­റി­ച്ചു­ള്ള മു­സാ­ഫി­റി ന്റെ­യും ദേ­ശീ­യ­ത­യെ­ക്കു­റി­ച്ചു­ള്ള ഇ.വി. രാ­മ­കൃ­ഷ്ണ­ന്റെ­യു­മൊ­ക്കെ പ­ഠ­ന­ങ്ങ­ളും വി­ശ­ക­ല­ന­ങ്ങ­ളും ഇ­ക്കാ­ല­ഘ­ട്ട­ത്തി­ന്റെ നോവൽ ഭാ­വ­ന­യെ പ­ല­നി­ല­ക­ളിൽ പൂ­രി­പ്പി­ക്കു­ക­യും ചെ­യ്തു.

സാ­റാ­ജോ­സ­ഫി­ന്റെ ആ­ലാ­ഹ­യു­ടെ പെ­ണ്മ­ക്കൾ എന്ന കൃതി നോ­ക്കു­ക. അ­ക്കാ­ദ­മി­ക ഫെ­മി­നി­സ­ത്തി­നു് സൗ­ന്ദ­ര്യാ­നു­ഭൂ­തി­യി­ലേ­ക്കു സം­ഭ­വി­ക്കു­ന്ന പരകായ പ്ര­വേ­ശ­ത്തി­ന്റെ മി­ക­ച്ച മാ­തൃ­ക­യെ­ന്ന നി­ല­യിൽ കാ­ണാ­വു­ന്ന ‘ആലാഹ’, ആ­ധു­നി­കാ­ന­ന്ത­ര മലയാള നോ­വ­ലി­ന്റെ, പല നി­ല­ക­ളിൽ പ­ടർ­ന്നു നിൽ­ക്കു­ന്ന ആ­ഖ്യാ­ന­ക­ല­യു­ടെ സാ­ധ്യ­ത­കൾ വെ­ളി­പ്പെ­ടു­ത്തു­ന്ന ര­ച­ന­ക­ളി­ലൊ­ന്നാ­ണു്. പ്ര­ത്യ­ക്ഷ­ത്തിൽ ക്രൈ­സ്ത­വ മ­താ­നു­ഭ­വ­ങ്ങ­ളു­ടെ സ്ത്രീ­പ­ക്ഷ വി­മർ­ശ­ന­മാ­ണെ­ന്നു ക­രു­താ­വു­ന്ന നോവൽ, ആ­ധു­നി­ക ച­രി­ത്ര­വി­ജ്ഞാ­നീ­യ­ത്തി­ന്റെ രീ­തി­പ­ദ്ധ­തി­കൾ ഉ­ട­ച്ചു­വാർ­ക്കു­ന്ന ച­രി­ത്ര സ­മീ­പ­ന­ങ്ങ­ളും ആ­ധു­നി­ക ഭാ­ഷാ­വ­ബോ­ധ­ത്തി­ന്റെ വ്യാ­ക­ര­ണ രാ­ഷ്ട്രീ­യം അ­പ­നിർ­മി­ക്കു­ന്ന ഭാ­ഷാ­സ്വ­ഭാ­വ­ങ്ങ­ളും പു­രു­ഷാ­ധീ­ശ സാ­മൂ­ഹ്യ­ഘ­ട­ന­യു­ടെ പൊ­ളി­ച്ചെ­ഴു­ത്തു സാ­ധ്യ­മാ­ക്കു­ന്ന സ്ത്രീ­സാ­മൂ­ഹി­ക­ത­യു­ടെ നിർ­മി­തി­യും ആ­ഖ്യാ­ന­ത്തി­ലൂ­ട­നീ­ളം അ­തി­ന്റെ കലയും പ്ര­ത്യ­യ­ശാ­സ്ത്ര­വു­മാ­യി വി­ക­സി­പ്പി­ക്കു­ന്നു.

images/Severo_Sarduy.jpg
സെ­വെ­റോ സാർ­ഡൂ­യി

ആ­നി­യെ­ന്ന പെൺ­കു­ട്ടി­യു­ടെ കാ­ഴ്ച­ക­ളി­ലൂ­ടെ­യും അവൾ കേൾ­ക്കു­ന്ന ക­ഥ­ക­ളി­ലൂ­ടെ­യു­മാ­ണു് നോ­വ­ലി­ന്റെ ആ­ഖ്യാ­നം വി­ക­സി­ക്കു­ന്ന­തു്. ബാ­ല്യം ഓരോ വ്യ­ക്തി­യു­ടെ­യും ച­രി­ത്ര­മാ­ണു് (Childhood is the history of every Individual) എന്ന സൂചന ആ­നി­യു­ടെ ചി­ത്രീ­ക­ര­ണ­ത്തി­ലു­ണ്ടു്. “യ­ക്ഷി­ക്ക­ഥ­ക­ളെ­ക്കാൾ അ­വൾ­ക്കു പ്രി­യം ച­രി­ത്ര ക­ഥ­ക­ളാ­ണു്” എ­ന്നു് നോ­വ­ലിൽ പ­റ­യു­ന്നു (2001: 30). ഈ ച­രി­ത്ര ക­ഥ­ക­ളാ­ക­ട്ടെ അവൾ ക­ണ്ടും കേ­ട്ടും അ­നു­ഭ­വി­ച്ചു­മ­റി­യു­ന്ന കോ­ക്കാ­ഞ്ചി­റ­യു­ടെ ജീ­വി­തം ത­ന്നെ­യാ­ണു്. ഭൂത, വർ­ത്ത­മാ­ന­കാ­ല­ജീ­വി­ത­ങ്ങൾ. ച­രി­ത്ര­ത്തെ­യും ച­രി­ത്ര­ര­ച­ന­യെ­യും കു­റി­ച്ചു­ള്ള കാ­ഴ്ച­പ്പാ­ടു­കൾ മാറിയ സാ­ഹ­ച­ര്യ­ത്തിൽ, ച­രി­ത്ര­മെ­ന്ന­തു് ച­രി­ത്ര­ഗ്ര­ന്ഥ­ങ്ങ­ളിൽ രേ­ഖ­പ്പെ­ടു­ത്തി­യ വ­സ്തു­ത­കൾ മാ­ത്ര­മ­ല്ലാ­താ­യി. ച­രി­ത്ര­ര­ച­ന, ച­രി­ത്ര പ­ണ്ഡി­ത­രു­ടെ അ­ക്കാ­ദ­മി­ക് വൃ­ത്തി മാ­ത്ര­വു­മ­ല്ലാ­തെ­യാ­യി. മ­നു­ഷ്യ­നെ­ക്കു­റി­ച്ചു്, സ്ഥ­ല­കാ­ല­ങ്ങ­ളിൽ ഊ­ന്നി­നി­ന്നു­കൊ­ണ്ടു് ന­ട­ത്തു­ന്ന ഏ­തൊ­രാ­ഖ്യാ­ന­വും സം­സ്കാ­ര­ത്തി­ന്റെ ഭാ­ഗ­മാ­യ­തോ­ടെ സം­സ്കാ­ര­ത്തി­ന്റെ അ­ട­യാ­ള­പ്പെ­ടു­ത്തൽ എന്ന നി­ല­യിൽ ച­രി­ത്രം ജ­ന­കീ­യ­വും അ­തു­വ­ഴി കൂ­ടു­തൽ സാ­മൂ­ഹി­ക­വു­മാ­യി. ച­രി­ത്ര­ത്തി­ന്റെ ജ­നാ­ധി­പ­ത്യ­വൽ­ക്ക­ര­ണ­മാ­യ വാ­ക്ച­രി­ത്ര­ത്തി­ന്റെ സാ­ധ്യ­ത­കൾ ച­രി­ത്ര­ത്തിൽ ആ­ത്മ­നി­ഷ്ഠ­ത­ക്കു­ള്ള വി­ല­ക്കു­കൾ കൂടി നീ­ക്കി­യ­തോ­ടെ ച­രി­ത്ര­മെ­ന്ന­തു് കഥയും ക­വി­ത­യും നാ­ട­ക­വും നോ­വ­ലും പോലെ അഥവാ അ­വ­കൂ­ടി­യുൾ­പ്പെ­ട്ട ആ­ഖ്യാ­ന­ങ്ങൾ ത­ന്നെ­യാ­ണു് എ­ന്നു­വ­ന്നു. ആ­ഖ്യാ­ന സ്രോ­ത­സ്സു­ക­ളാ­ണു് വാ­ക്ച­രി­ത്ര­ത്തി­ന്റെ സ്രോ­ത­സ്സു­കൾ എന്നു ചൂ­ണ്ടി­ക്കാ­ണി­ച്ചു­കൊ­ണ്ടു് സാ­ഹി­ത്യ­ത്തി­ന്റെ­യും ഫോ­ക്ലോ­റി­ന്റെ­യും ആ­ഖ്യാ­ന­സി­ദ്ധാ­ന്ത­ങ്ങ­ളു­മാ­യി അ­തി­നു­ള്ള ബന്ധം വി­ശ­ക­ല­നം ചെ­യ്യു­ന്നു­ണ്ട് അ­ല­സാ­ന്ദ്രോ പോർ­ട്ടെ­ല്ലി (The Death of Luigi Trastulli and other stories: Form and meanings of Oral history—1991). ആ­ഖ്യാ­ന­ത്തി­ന്റെ ക്ര­മം­ത­ന്നെ ആ­ഖ്യാ­താ­വി­നു ച­രി­ത്ര­വു­മാ­യു­ള്ള ബ­ന്ധ­ത്തി­ന്റെ സ്വ­ഭാ­വം വ്യ­ക്ത­മാ­ക്കും. വ­സ്തു­ത­യും ഭാ­വ­ന­യും ത­മ്മിൽ അഭേദം ക­ല്പി­ക്കു­ന്ന ക­ഥ­ക­ളി­ലൂ­ടെ നിർ­വ­ഹി­ക്ക­പ്പെ­ടു­ന്ന ‘ആ­ലാ­ഹ­യു­ടെ പെൺ­മ­ക്ക­ളി’ലെ ആ­ഖ്യാ­ന­ത്തി­നു­ള്ള സ്വ­ഭാ­വ­വും മ­റ്റൊ­ന്ന­ല്ല. ഈ നോവൽ ഒരു ഗ്രാ­മ­ത്തി­ന്റെ­യും അതിലെ മ­നു­ഷ്യ­രു­ടെ­യും ച­രി­ത്ര­മാ­കു­ന്ന­ത്, ച­രി­ത്ര­ത്തെ­ക്കു­റി­ച്ചു­ള്ള ഈയൊരു കാ­ഴ്ച­പ്പാ­ടി­ലാ­ണു്.

“സ്ഥ­ല­നാ­മ­ച­രി­ത്ര­ങ്ങ­ളി­ലൊ­ന്നും കോ­ക്കാ­ഞ്ച­റ­യു­ടെ പേർ കാ­ണി­ല്ലാ­യി­രി­ക്കാം. എ­ന്നാ­ലും കോ­ക്കാ­ഞ്ച­റ­യും ച­രി­ത്ര­മു­ള്ള ഒരു സ്ഥ­ലം­ത­ന്നെ­യാ­ണു്”. കു­ട്ടി­പ്പാ­പ്പൻ പ­റ­ഞ്ഞു: “ച­രി­ത്രാ­തീ­ത കാ­ല­ത്തും അ­തി­വി­ടെ ഉ­ണ്ടാ­യി­രു­ന്നു. അനേകം കോടി കാ­റ്റു­കൾ അ­തി­ന്റെ മീതെ വീ­ശി­പ്പോ­യി. അ­ത്ര­ത­ന്നെ മ­ഴ­ക­ളും പെ­യ്തു. ഉൽ­ഖ­ന­ന­ങ്ങ­ളൊ­ന്നും അവിടെ ന­ട­ന്നി­ട്ടി­ല്ല. ഏറെ താ­ഴ്ത്തി­യാൽ അ­സ്ഥി­കൂ­ട­ങ്ങൾ പൊ­ങ്ങി വരും. കോ­ക്കാ­ഞ്ച­റ­ക്ക് ഒ­റ്റ­ച­രി­ത്ര­മ­ല്ല ഉ­ള്ള­തു്. അ­നേ­ക­ങ്ങ­ളാ­ണു്” (2001:30). ച­രി­ത്ര­ങ്ങ­ളു­ടെ ഈ ബ­ഹു­ല­ത­യാ­ണു് കോ­ക്കാ­ഞ്ച­റ­യു­ടെ കഥ. ക­ഥ­ക­ളു­ടെ ബഹുലത കോ­ക്കാ­ഞ്ച­റ­യു­ടെ ച­രി­ത്ര­വും. “ആ­ലാ­ഹ­യു­ടെ പെൺ­മ­ക്കൾ” ച­രി­ത്ര­വും കഥയും ഈ വിധം സ­മ­ന്വ­യി­പ്പി­ക്കു­ന്ന­തി­ലൂ­ടെ നോ­വ­ലി­ന്റെ ച­രി­ത്ര­വൽ­ക്ക­ര­ണ­ത്തി­നു­ള്ള മൗ­ലി­ക­മാ­യ ഒരു ആ­ഖ്യാ­ന­സ­ങ്കേ­തം സാ­ക്ഷ്യ­പ്പെ­ടു­ത്തു­ക­കൂ­ടി ചെ­യ്യു­ന്നു­ണ്ടു്. ഈ ച­രി­ത്ര­വൽ­ക്ക­ര­ണ­ത്തി­ന്റെ­യും ആ­ഖ്യാ­ന­ത്തി­ന്റെ­യും പ­ശ്ചാ­ത്ത­ലം മു­മ്പു സൂ­ചി­പ്പി­ച്ച­തു­പോ­ലെ, ച­രി­ത്ര­ത്തെ­ക്കു­റി­ച്ചു­ള്ള മാറിയ കാ­ഴ്ച­പ്പാ­ടു­കൾ ത­ന്നെ­യാ­ണു്.

images/Nathaniel_Hawthorne.jpg
ന­ഥാ­നി­യൽ ഹാഥോൺ

കോ­ക്കാ­ഞ്ച­റ­യു­ടെ ച­രി­ത്രം ‘ആ­നി­യു­ടെ മ­ന­സ്സു­പ­റ­ഞ്ഞ കഥ’ക്കും ‘അ­മ്മാ­മ­യു­ടെ വാ­മൊ­ഴി­ക­ഥാ­ച­രി­ത്ര’ത്തി­നും ‘തോ­ട്ടി­കൾ പറഞ്ഞ കഥ’ക്കും ‘ഇ­റ­ച്ചി­വെ­ട്ടു­ശാ­ല­യു­ടെ കഥ’ക്കും പുറമെ അനേകം ‘കഥ’ക­ളി­ലൂ­ടെ­യാ­ണു് പൂ­രി­പ്പി­ക്ക­പ്പെ­ടു­ന്ന­തു്. “ഇ­നി­യു­മു­ണ്ട് പല ച­രി­ത്ര­ങ്ങൾ. പലർ രേ­ഖ­പ്പെ­ടു­ത്തി­യ­വ. മീൻ­ക­ച്ച­വ­ട­ക്കാർ, ത­ര­കു­കാർ, ദ­ല്ലാ­ള­ന്മാർ, ചെറിയ ചെറിയ ക­ള്ള­ന്മാർ, ചാ­രാ­യം വാ­റ്റു­കാർ, ശരീരം വി­ല്പ­ന ന­ട­ത്തു­ന്ന­വർ അ­ങ്ങ­നെ­യ­ങ്ങ­നെ കോ­ക്കാ­ഞ്ച­റ നി­റ­ഞ്ഞു. നഗരം പു­റ­ന്ത­ള്ളി­യ­വ­രൊ­ക്കെ വേഗം വേഗം കോ­ക്കാ­ഞ്ച­റ­യി­ലെ­ത്തി. ന­ഗ­ര­വും വ­ള­രു­ക­യാ­യി­രു­ന്നു”. നഗരം പു­റ­ന്ത­ള്ളി­യ­വ­രു­ടെ കൂ­ട്ട­ത്തി­ലാ­ണു് ആ­നി­യു­ടെ കു­ടും­ബ­വും പെ­ടു­ന്ന­തു്. അ­മ്മാ­മ പ­റ­യു­ന്നു: “പ­ട്ടാ­ളം റോ­ഡി­ലെ സ്ഥലം ഒ­ഴി­യാൻ പ­റ­ഞ്ഞ­പ്പോൾ നാഴീം ചെ­ര­ട്ടീം പോ­ലി­ള്ള ക്ടാ­ങ്ങ­ളീം കു­ഴി­ലേ­ക്കു് കാലും നീ­ട്ടി­യി­രി­ക്ക­ണ ത­ന്തേ­നീം ത­ളേ­ള­നീം കൊ­ണ്ടു് ഗോ­സാ­യി­ക്കു­ന്നാ കേറി ഈ ശ­വ­ക്കോ­ട്ടേൽ വന്നാ കെ­ട­ന്ന­ത്ണ്ട­ല്ലാ? ഒക്കെ ഒരു ദ­യി­ര്യാ” (2001:33, 34). റോ­ഡു­ക­ളും പാർ­ക്കു­ക­ളും വൈ­ദ്യു­ത­പ­ദ്ധ­തി­ക­ളും കെ­ട്ടി­ട­സ­മു­ച്ച­യ­ങ്ങ­ളും കെ­ട്ടി­യു­യർ­ത്തി ന­ഗ­ര­ങ്ങ­ളി­ലെ ജീ­വി­തം സു­ഖ­ക­ര­മാ­ക്കാൻ വെ­ളി­മ്പു­റ­ങ്ങ­ളി­ലേ­ക്കു് ആ­ട്ടി­പ്പാ­യി­ക്കു­ന്ന ജ­ന­ങ്ങ­ളു­ടെ ച­രി­ത്രം ആ­ധു­നി­ക സം­സ്കാ­ര­ത്തി­ന്റെ ഒരു മു­ഖം­ത­ന്നെ­യാ­ണു്. കോ­ക്ക­ഞ്ച­റ­യി­ലേ­ക്കു് മു­ഖ്യ­ധാ­രാ സ­മൂ­ഹ­ങ്ങൾ പു­റ­ന്ത­ള­ളി­യ ഈ പ്രാ­ന്ത­വൽ­കൃ­ത സ­മൂ­ഹ­ങ്ങ­ളു­ടെ ച­രി­ത്രം, ജാതി, സാ­മ്പ­ത്തി­ക നില, തൊഴിൽ, വി­ദ്യാ­ഭ്യാ­സം, മതം, സാ­മൂ­ഹി­കാ­ന്ത­സ് എ­ന്നി­ങ്ങ­നെ­യു­ള്ള ജീവിത മ­ണ്ഡ­ല­ങ്ങ­ളി­ലെ­ല്ലാം അവർ അ­നു­ഭ­വി­ക്കു­ന്ന അ­ധഃ­കൃ­താ­വ­സ്ഥ­യു­ടെ അ­ടി­വേ­രു­ക­ളോ­ളം ചെ­ന്ന്, ഓർ­മ­ക­ളും അ­നു­ഭ­വ­ങ്ങ­ളും സ്വ­പ്ന­ങ്ങ­ളും പ്ര­തി­ഷേ­ധ­ങ്ങ­ളും സ­ഹ­ന­ങ്ങ­ളു­മാ­യി പു­നഃ­സൃ­ഷ്ടി­ക്കു­ക­യാ­ണു് ആ­ലാ­ഹ­യു­ടെ പെൺ­മ­ക്കൾ. ച­രി­ത്ര­ത്തെ­ക്കു­റി­ച്ചു­ള്ള ഈയൊരു ധാരണ, ആ­ധു­നി­കാ­ന­ന്ത­ര ച­രി­ത്ര­ര­ച­ന­യു­ടെ­യും ച­രി­ത്ര­വി­ജ്ഞാ­നീ­യ­ത്തി­ന്റെ­യും രീ­തി­ശാ­സ്ത്ര­ങ്ങൾ­ക്കൊ­പ്പം സാ­ഹി­ത്യ­ര­ച­ന­യു­ടെ­യും സാ­ഹി­ത്യ­ത്തി­ന്റെ ച­രി­ത്ര­വൽ­ക്ക­ര­ണ­ത്തി­ന്റെ­യും രീ­തി­ശാ­സ്ത്ര­ങ്ങൾ ക­ലർ­ത്തി ആ­ഖ്യാ­നം ചെ­യ്യു­ന്ന­തി­ലൂ­ടെ (ആ­ന­ന്ദി­ന്റെ “നാ­ലാ­മ­ത്തെ ആണി” എന്ന കഥയിൽ മുൻപ് പ­രി­ച­യ­പ്പെ­ട്ട) “ച­രി­വി­ജ്ഞാ­നീ­യ­പ­ര­മാ­യ അ­തി­ക­ഥ­ന’ത്തി­ന്റെ ത­ല­ത്തി­ലേ­ക്കു് ഈ നോ­വ­ലി­നെ എ­ത്തി­ക്കു­ന്നു.

ഒ­രു­പ­ക്ഷേ, ച­രി­ത്ര­പ­ര­മാ­യി ‘ആ­ലാ­ഹ­യു­ടെ പെൺ­മ­ക്കൾ’ മ­ല­യാ­ള­നോ­വ­ലിൽ പ്ര­സ­ക്തി നേ­ടു­ന്ന­തു് മ­റ്റൊ­രർ­ഥ­ത്തി­ലാ­കാം. നോ­വ­ലി­ന്റെ ശീർ­ഷ­കം മുതൽ ഭാ­ഷ­യും ആ­ഖ്യാ­ന­വും മുഖ്യ ക­ഥാ­പാ­ത്ര­ങ്ങ­ളും വരെ സൂ­ചി­പ്പി­ക്കു­ന്ന­തു­പോ­ലെ മ­റ്റൊ­രു പ്രാ­ന്ത­വൽ­കൃ­ത സ­മൂ­ഹ­മാ­യ സ്ത്രീ­യു­ടെ ലോകം ക­ഥാ­ലോ­ക­മാ­ക്കു­ന്ന­തി­ലൂ­ടെ. ഈ സ്ത്രീ­ലോ­ക­ത്തെ പൂർ­ത്തീ­ക­രി­ക്കു­ന്ന ഏ­റ്റ­വും പ്ര­ധാ­ന­പ്പെ­ട്ട പ്ര­ത്യ­യ­ശാ­സ്ത്രോ­പ­ക­ര­ണം നോ­വ­ലി­ലെ ഭാ­ഷ­യാ­ണു്. പു­രു­ഷ­ന്മാ­രാ­യ പ­ള­ളീ­ല­ച്ച­ന്മാർ­ക്കു­മാ­ത്രം അ­വ­കാ­ശ­പ്പെ­ട്ട പി­ശാ­ചി­നെ ഒ­ഴി­ക്കൽ, അ­തി­നു­ള്ള പുരുഷ മ­ഹാ­മ­ന്ത്ര­മാ­യ ആ­ലാ­ഹ­യു­ടെ ന­മ­സ്കാ­രം ഹൃ­ദി­സ്ഥ­മാ­ക്കി നിർ­വ­ഹി­ക്കു­ന്ന­തി­ലൂ­ടെ അ­മ്മാ­മ നി­റ­വേ­റ്റു­ന്ന­തു് ഈ രാ­ഷ്ട്രീ­യ ധർ­മ­മാ­ണു്. നോ­വ­ലിൽ സ്വ­ന്ത­മാ­യി ഭാ­ഷ­യു­ള്ള ഏക പു­രു­ഷൻ കു­ട്ടി­പ്പാ­പ്പ­നാ­ണ്. കു­ട്ടി­പ്പാ­പ്പ­ന്റെ ഭാ­ഷ­യാ­ക­ട്ടെ ‘പാ­ഠ­പു­സ്ത­ക­ത്തി­ലെ’പ്പോ­ലെ വ­രി­വ­രി­യാ­യു­ള്ള വ്യാ­ക­ര­ണ­ബ­ദ്ധ­മാ­യ അ­ച്ച­ടി­ഭാ­ഷ­യാ­ണു്. “കു­ട്ടി­പ്പാ­പ്പ­ന്റെ ഭാ­ഷ­ത­ന്നെ വേ­റെ­യാ­ണു്. കു­ട്ടി­പ്പാ­പ്പൻ സം­സാ­രി­ക്കു­മ്പോൾ ആ­നി­ക്കു തോ­ന്നും അവൾ കോ­പ്പി­യെ­ഴു­തു­ക­യാ­ണെ­ന്ന്” (2001: 29). ഭാഷ, വ്യ­ക്തി­യു­ടെ ലിംഗ, സാ­മൂ­ഹി­ക സ്വ­ത്വ­ങ്ങ­ളെ നിർ­ണ­യി­ക്കു­ന്ന ഏ­റ്റ­വും വലിയ ശ­ക്തി­യാ­ണെ­ന്ന ല­ക്കാ­നി യൻ കാ­ഴ്ച­പ്പാ­ടും, വ്യാ­ക­ര­ണം പി­ത്രാ­ധി­കാ­ര­ത്തി­ന്റെ ഒരു രൂ­പം­ത­ന്നെ­യാ­ണെ­ന്ന ഫെ­മി­നി­സ്റ്റ് കാ­ഴ്ച­പ്പാ­ടും ഓർ­മി­ക്കു­ക. സാ­റാ­ജോ­സ­ഫ് ഈ ഭാ­ഷ­യെ­യും വ്യാ­ക­ര­ണ­ത്തെ­യും പൊ­ളി­ച്ചെ­ഴു­തു­ന്ന ക­ഥാ­പാ­ത്ര­ങ്ങ­ളെ രൂ­പ­പ്പെ­ടു­ത്തു­ന്ന­തി­ലൂ­ടെ സ്ത്രീ­യു­ടേ­തു മാ­ത്ര­മാ­യ ഒരു ആ­ഖ്യാ­ന മ­ണ്ഡ­ലം സൃ­ഷ്ടി­ക്കു­ക­യാ­ണു് തന്റെ നോ­വ­ലിൽ. ആ അർ­ഥ­ത്തിൽ പുരുഷ നിർ­മി­ത­മാ­യ ഭാ­ഷ­യു­ടെ­യും വ്യാ­ക­ര­ണ­ത്തി­ന്റെ­യും പാ­ര­മ്പ­ര്യ­ത്തിൽ­നി­ന്നും പു­റ­ത്തു ക­ട­ക്കാ­നു­ള്ള ഒ­രെ­ഴു­ത്തു­കാ­രി­യു­ടെ ശ്രമം ‘ആ­ലാ­ഹ­യു­ടെ പെൺ­മ­ക്ക­ളി’ലു­ണ്ടു്. പുരുഷ ഭാഷയെ നി­രാ­ക­രി­ച്ചു­കൊ­ണ്ടു് സ്ത്രീ ഭാ­ഷ­യിൽ നോ­വ­ലെ­ഴു­താ­നു­ള്ള മ­ല­യാ­ള­ത്തി­ലെ ആ­ദ്യ­ശ്ര­മ­മാ­ണു് ഇതു് (ഗ്രേ­സി, കഥയിൽ പ­രീ­ക്ഷി­ച്ച­തു്). കൊ­ളോ­ണി­യ­ലി­സം സ്വ­ത്വ­ങ്ങ­ളെ ലിം­ഗ­വൽ­ക്ക­രി­ക്കു­ക­യും ത­ദ്ദേ­ശീ­യ­മാ­യ­തി­നെ­യെ­ല്ലാം പ്രാ­കൃ­ത­വും സ്ത്രൈ­ണ­വു­മാ­യി ത­രം­താ­ഴ്ത്തു­ക­യും ചെ­യ്തു­വ­ന്ന അലോക് റായി യുടെ നി­ഗ­മ­നം ഇ. വി. രാ­മ­കൃ­ഷ്ണൻ ഉ­ദ്ധ­രി­ക്കു­ന്നു­ണ്ട് (2000: 96). ഓ­ദ്യോ­ഗി­ക ദേ­ശീ­യ­ത­ക്കു പു­റ­ത്താ­ണു് പ്രാ­ദേ­ശി­ക സ്വ­ത്വ­ങ്ങ­ളും സ്ത്രീ­യും നി­ല­കൊ­ള­ളു­ന്ന­തു് എന്ന സ­ങ്ക­ല്പ­ന­ത്തി­ന്റെ ഏ­റ്റ­വും നല്ല സൂചകം ഭാ­ഷ­യാ­ണു്. എ­ന്തെ­ന്നാൽ വ്യ­വ­സ്ഥ­പ്പെ­ടു­ന്ന ദേ­ശീ­യ­ത­യു­ടെ ഏ­റ്റ­വും വലിയ ചി­ഹ്നം വ്യ­വ­സ്ഥ­പ്പെ­ടു­ന്ന ഭാ­ഷ­യാ­ണു്. സം­സ്കൃ­ത­വൽ­ക്ക­ര­ണ­ത്തി­ലൂ­ടെ­യാ­ണു് ഭാഷ വ്യ­വ­സ്ഥ­പ്പെ­ടു­ന്ന­തു്. സം­സ്കൃ­ത­വൽ­ക്ക­ര­ണം അ­ധി­കാ­ര­ത്തി­നു കീ­ഴ്പ്പെ­ടു­ത്ത­ലാ­ണു്. അ­ധി­കാ­ര­വും വ്യ­വ­സ്ഥ­യും പു­രു­ഷാ­ധി­പ­ത്യ­പ­ര­മാ­ണു്. അ­തു­കൊ­ണ്ടു് വ്യ­വ­സ്ഥ­പ്പെ­ടു­ന്ന ഭാഷ പുരുഷ ഭാ­ഷ­യാ­ണു്. സ്ത്രീ­ഭാ­ഷ അ­വ്യ­വ­സ്ഥി­ത­മാ­ണു്. വ്യ­വ­സ്ഥ­പ്പെ­ട്ട ഭാ­ഷ­യാ­ക­ട്ടെ കൃ­ത്രി­മ­വും. ഹി­ന്ദു­ഭാ­ഷ­യാ­യി മാറിയ ഹി­ന്ദി, ഉ­റു­ദു­വി­നെ മു­സ്ലിം­ഭാ­ഷ­യാ­ക്കി പു­റ­ന്ത­ള­ളി­യ­തു­പോ­ലെ കോ­ക്കാ­ഞ്ച­റ­യി­ലെ നി­ര­ക്ഷ­ര­രാ­യ സ്ത്രീ­ക­ളു­ടെ ഭാഷയെ ന­ഗ­ര­ത്തിൽ നി­ന്നു­വ­ന്ന ടീ­ച്ചർ­മാർ പ്രാ­കൃ­ത­മെ­ന്നു പ­രി­ഹ­സി­ക്കു­ന്നു. അ­ധി­കാ­രം കേ­ന്ദ്രീ­ക­രി­ച്ചി­രി­ക്കു­ന്ന പു­രു­ഷ­സ­മൂ­ഹ­ത്തി­നു വെ­ളി­യിൽ സ്ത്രീ­സ­മൂ­ഹ­ത്തി­ന്റെ ലിം­ഗ­സ്വ­ത്വം ഈ നോ­വ­ലിൽ ആ­വി­ഷ്ക­രി­ക്ക­പ്പെ­ടു­ന്ന­ത്, പു­രു­ഷ­ഭാ­ഷ­യു­ടെ വ്യാ­ക­ര­ണ­ച്ചി­ട്ട­കൾ­ക്കു പു­റ­ത്തു് സ്ത്രീ­ഭാ­ഷ അ­തി­ന്റെ അ­വ്യ­വ­സ്ഥ­കൾ­കൊ­ണ്ടു നി­റ­വേ­റ്റു­ന്ന ഭാ­ഷാ­സ്വ­ത്വ­ത്തി­ലൂ­ടെ­യാ­ണു്.

images/Craig_Calhoun.jpg
Craig Calhaun

‘The Making of Europe’(1894) എന്ന ഗ്ര­ന്ഥ­ത്തിൽ റോ­ബർ­ട്ട് ബാർ­ട്ട­ലെ­റ്റ് സൂ­ചി­പ്പി­ക്കു­ന്ന­തു­പോ­ലെ, വം­ശീ­യ­ത­യു­ടെ ഉ­ത്ഭ­വ­ത്തെ­ക്കു­റി­ച്ചു­ള്ള പ­ഠ­ന­ങ്ങൾ മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന പ്ര­ധാ­ന­പ്പെ­ട്ട ആ­ശ­യ­ങ്ങ­ളി­ലൊ­ന്ന് ‘ഭാ­ഷ­ക­ളിൽ നി­ന്നു് വം­ശ­ങ്ങ­ളു­ണ്ടാ­യി’ എ­ന്ന­താ­ണു്. അ­തേ­സ­മ­യം, കൊ­ളോ­ണി­യൽ ഭ­ര­ണ­കാ­ല­ത്തു് ഭ­ര­ണ­കൂ­ട­ത്തി­ന്റെ ഭാഷ എ­ങ്ങ­നെ പ്രാ­ദേ­ശി­ക ഭാ­ഷ­ക­ളെ­യും അ­തു­വ­ഴി പ്രാ­ദേ­ശി­ക സ്വ­ത്വ­ങ്ങ­ളെ­യും അ­ടി­ച്ച­മർ­ത്തി­യെ­ന്ന് ഇ­ന്ത്യൻ ഭാഷകൾ മുൻ­നിർ­ത്തി ഡൊ­ണാൾ­ഡ് ഹൊ­റൊ­വി­റ്റ്സ് ന­ട­ത്തു­ന്ന അ­ന്വേ­ഷ­ണം ശ്ര­ദ്ധേ­യ­മാ­ണു്. ചില വി­ഭാ­ഗ­ങ്ങ­ളെ ‘മു­ഖ്യ­ധാ­ര’യിൽ നി­ന്നൊ­ഴി­വാ­ക്കാ­നു­ള്ള ഏ­റ്റ­വും വി­ദ­ഗ്ദ്ധ­മാ­യ ത­ന്ത്ര­മെ­ന്ന നി­ല­യിൽ അ­വ­രു­ടെ ഭാഷയെ ത­മ­സ്ക­രി­ക്കു­ന്ന­തു് വ്യാ­പ­ക­മാ­യി ന­ട­പ്പി­ലി­രു­ന്നു­വെ­ന്ന് ഹൊ­റൊ­വി­റ്റ്സ് ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു (Ethnic Groups and Conflicts—1985). വി­ദ്യാ­ഭ്യാ­സം, അ­ച്ച­ടി, വ്യാ­ക­ര­ണം, ഓ­ദ്യോ­ഗി­ക ഭാ­ഷാ­പ­ദ­വി, ദേ­ശീ­യ­ഭാ­ഷാ­സ­ങ്ക­ല്പം എ­ന്നി­ങ്ങ­നെ നി­ര­വ­ധി മാർ­ഗ­ങ്ങ­ളി­ലൂ­ടെ ത­കർ­ക്ക­പ്പെ­ടു­ന്ന വാ­മൊ­ഴി വ­ഴ­ക്ക­ങ്ങ­ളു­ടെ സാം­സ്കാ­രി­ക പ്ര­തി­സ­ന്ധി­കൾ ഇവിടെ ഓർ­മി­ക്കു­ക ത­ന്നെ­വേ­ണം.

images/John_Dunlop.png
ജോൺ ഡൺലപ്

പ­ത്തൊൻ­പ­താം നൂ­റ്റാ­ണ്ടി­ലെ ലാ­റ്റി­ന­മേ­രി­ക്കൻ നോ­വ­ലിൽ ലാ­റ്റി­ന­മേ­രി­ക്കൻ വം­ശീ­യ­സ്വ­ത്വ­ങ്ങ­ളു­ടെ ച­രി­ത്രാ­ഖ്യാ­നം നിർ­വ­ഹി­ക്കു­ന്ന­തിൽ വാ­മൊ­ഴി­കൾ­ക്കും പ്രാ­ദേ­ശി­ക ഭാ­ഷ­കൾ­ക്കു­മു­ള്ള പ്രാ­ധാ­ന്യം ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന ജൂലിയ റാ­മോ­സി ന്റെ പഠനം (Faceless Tongues: Language and Citizenship in Nineteenth Century Latin America) ഈ വിഷയം ചർ­ച്ച­ചെ­യ്യു­ന്നു­ണ്ടു്. മാ­ന­ക­ഭാ­ഷ എന്ന സ­ങ്ക­ല്പം ലോ­ക­ത്തെ­വി­ടെ­യും ദേ­ശീ­യ­ത­യു­ടെ രൂ­പീ­ക­ര­ണ­വു­മാ­യി നേ­രി­ട്ടു ബ­ന്ധ­പ്പെ­ടു­ന്ന ഒ­ന്നാ­ണു്. സം­സ്കാ­ര ബ­ഹു­ല­ത­യു­ടെ നി­രാ­ക­ര­ണ­ത്തി­ലേ­ക്കു ന­യി­ക്കു­ന്ന ഒ­ന്നാ­യി­രു­ന്നു യൂ­റോ­പ്പി­ലും ലാ­റ്റി­ന­മേ­രി­ക്ക­യി­ലു­മൊ­ക്കെ കൊ­ളോ­ണി­യൽ കാ­ല­ത്തു നടന്ന ഭാ­ഷ­ക­ളു­ടെ ഈ മാ­ന­കീ­ക­ര­ണ പ്ര­കി­യ. ഇ­തി­നെ­തി­രെ­യു­ള്ള രാ­ഷ്ട്രീ­യ­മെ­ന്ന മ­ട്ടി­ലാ­ണു് ക്യൂ­ബൻ അ­ടി­മ­ത്ത­വി­രു­ദ്ധ (Abolitionist) നോ­വ­ലി­നെ റാ­മോ­സ് ഈ പ­ഠ­ന­ത്തിൽ വി­ശ­ക­ല­നം ചെ­യ്യു­ന്ന­തു്. ലാ­റ്റി­ന­മേ­രി­ക്ക­യി­ലെ ഏ­റ്റ­വും പ്ര­മു­ഖ­നാ­യ വൈ­യാ­ക­ര­ണ­നും ഭാ­ഷാ­ശാ­സ്ത്ര­ജ്ഞ­നു­മാ­യി­രു­ന്ന ആ­ന്ദ്രെ­ബെ­ല്ലോ, ‘വ്യാ­ക­ര­ണ­മാ­ണു് ആ­ധു­നി­ക രാ­ഷ്ട്ര­ത്തി­ന്റെ അ­ടി­സ്ഥാ­ന വ്യ­വ­ഹാ­ര­ങ്ങ­ളി­ലൊ­ന്ന്’ എന്നു പ­റ­യു­ന്ന­തു് റാ­മോ­സ് ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. രാ­ഷ്ട്ര­നിർ­മാ­ണ­ത്തി­ന്റെ സം­സ്കാ­ര­രൂ­പീ­ക­ര­ണം ന­ട­ക്കു­ന്ന പ്ര­ക്രി­യ ത­ന്നെ­യാ­കു­ന്നു, വ്യാ­ക­ര­ണ­ത്തി­ന്റെ ചി­ട്ട­പ്പെ­ട­ലും ഭാ­ഷ­യു­ടെ മാ­ന­കീ­ക­ര­ണ­വും. വാ­മൊ­ഴി­ക­ളു­ടെ ‘പ്രാ­കൃ­ത­ത്വ’വും നാ­ട്ടു­ഭാ­ഷ­ക­ളു­ടെ വൈ­വി­ധ്യ­വും ത­കർ­ത്തു­കൊ­ണ്ടു് ‘ശുദ്ധ’ഭാ­ഷ­യു­ടെ ചൈ­ത­ന്യം വിജയം നേ­ടു­ന്ന­തി­നെ­ക്കു­റി­ച്ചും ബെ­ല്ലോ പ­റ­യു­ന്നു­ണ്ടു്. ഏ­ഷ്യ­യു­ടെ­യും ആ­ഫ്രി­ക്ക­യു­ടെ­യും ‘കാടൻ സം­സ്കാ­ര’ത്തിൽ­നി­ന്നു് യൂ­റോ­പ്യൻ സം­സ്കാ­ര­ത്തി­ന്റെ പ­രി­ഷ്കൃ­ത നാ­ഗ­രി­ക­ത­യി­ലേ­ക്കു് ലാ­റ്റി­ന­മേ­രി­ക്കൻ നാ­ടു­കൾ മാ­റു­ന്ന­തി­ന്റെ സൂ­ച­ന­യാ­യും ബെ­ല്ലോ വ്യാ­ക­ര­ണ­ത്തി­ന്റെ ചി­ട്ട­പ്പെ­ട­ലി­നെ കാ­ണു­ന്നു.

images/AndresBello.jpg
ആ­ന്ദ്രെ­ബെ­ല്ലോ

കോ­ക്കാ­ഞ്ച­റ­യി­ലെ സ്ത്രീ­ക­ളു­ടെ­യും കു­ട്ടി­ക­ളു­ടെ­യും ഭാ­ഷ­യെ­ക്കു­റി­ച്ചു് പു­റം­ലോ­ക­ത്തി­നു­ള്ള­തും ഇതേ അ­ഭി­പ്രാ­യ­ങ്ങ­ളാ­ണ­ല്ലോ. തീർ­ച്ച­യാ­യും ആ­ഗോ­ള­വൽ­ക്ക­ര­ണ­ത്തി­നു ശേ­ഷ­മു­ള്ള പുതിയ ഒരു മ­താ­ത്മ­ക, സാ­മ്പ­ത്തി­ക ദേ­ശീ­യ­ത­യു­ടെ തന്നെ പ­ശ്ചാ­ത്ത­ല­ത്തിൽ ‘ആ­ലാ­ഹ­യു­ടെ പെൺ­മ­ക്ക­ളി’ലെ ഭാഷാ, ലിംഗ, മത, സം­സ്കാ­ര സ്വ­ത്വ­ങ്ങൾ ച­രി­ത്ര­ത്തി­ന്റെ പ്ര­ശ്ന­വൽ­ക്ക­ര­ണ­വു­മാ­യി നേ­രി­ട്ടു ബ­ന്ധ­പ്പെ­ടു­ന്ന നി­ര­വ­ധി ചോ­ദ്യ­ങ്ങൾ ഉ­ന്ന­യി­ക്കു­ന്നു­ണ്ടു്. ഭാ­ഷ­യു­ടെ രാ­ഷ്ട്രീ­യം മുൻ­നിർ­ത്തി ഒരു ജ­ന­ത­യു­ടെ സാം­സ്കാ­രി­ക സ്വ­ത്വം ആ­ഖ്യാ­നം ചെ­യ്യു­ന്ന­തിൽ ആ­ധു­നി­കാ­ന­ന്ത­ര ച­രി­ത്ര സ­മീ­പ­ന­ങ്ങൾ ഉ­പ­യോ­ഗി­ക്കു­ന്ന മ­ല­യാ­ള­ത്തി­ലെ ആദ്യ നോ­വ­ലാ­യി ‘ആലാഹ’ മാ­റു­ന്ന സാ­ഹ­ച­ര്യം ഇ­താ­ണു്.

ആ­ശ­യ­വി­നി­മ­യ­ത്തി­ന്റെ­യും ആ­ത്മാ­വി­ഷ്കാ­ര­ത്തി­ന്റെ­യും മാർഗം എ­ന്ന­തി­ലു­പ­രി ഭാഷ അ­ടി­ച്ച­മർ­ത്ത­ലി­ന്റെ­യും അ­ന്യ­വൽ­ക്ക­ര­ണ­ത്തി­ന്റെ­യും സാ­മൂ­ഹി­ക­മാർ­ഗം ത­ന്നെ­യാ­ണു്’ എന്ന ബാർ­ത്തി­ന്റെ നി­രീ­ക്ഷ­ണം (Mythologies, 1957). ‘ആ­ലാ­ഹ­യു­ടെ പെൺ­മ­ക്ക­ളു’ടെ ച­രി­ത്ര­സ്വ­ഭാ­വം സാ­ക്ഷാൽ­ക്ക­രി­ക്കു­ന്ന ആ­ശ­യ­ങ്ങ­ളി­ലൊ­ന്നാ­ണു്. മു­ഖ്യ­ധാ­രാ­സ­മൂ­ഹ­ങ്ങ­ളു­ടെ ഭാ­ഷാ­ധി­പ­ത്യ­ത്തെ­യും അ­തു­വ­ഴി അ­വ­രു­ടെ സം­സ്കാ­ര­ത്തെ­യും വെ­ല്ലു­വി­ളി­ക്കു­ക­യാ­ണു് കോ­ക്കാ­ഞ്ച­റ­യി­ലെ സ്ത്രീ­കൾ. കോ­ക്കാ­ഞ്ച­റ­യും കൊ­ടി­ച്ചി­യ­ങ്ങാ­ടി­യും തന്റെ സ്ഥ­ല­പ്പേ­രു­ക­ളാ­യ­തിൽ ആനി ദുഃ­ഖി­ക്കു­ന്നു­ണ്ടു്. ‘പെ­ണ്ണു­ങ്ങൾ കൊ­ടി­ച്ചി­പ്പ­ട്ടി­ക­ളെ­പ്പോ­ലെ ക­ടി­പി­ടി കൂ­ടു­ന്ന­തു­കൊ­ണ്ടാ­ണു് അ­ങ്ങാ­ടി കൊ­ടി­ച്ചി­യാ­യ­തു്. കൂ­നി­ന്മേൽ കു­രു­പോ­ലെ­യാ­ണു് കോ­ക്കാ­ഞ്ച­റ­യി­ന്മേൽ കൊ­ടി­ച്ചി­യ­ങ്ങാ­ടി’—കു­ട്ടി­പ്പാ­പ്പൻ ആ­നി­ക്കു പ­റ­ഞ്ഞു­കൊ­ടു­ക്കും. കു­ട്ടി­പ്പാ­പ്പ­ന്റെ കാ­ഴ്ച­ത­ന്നെ­യാ­ണു് തൃ­ശൂ­രി­ലെ ടീ­ച്ചർ­മാർ­ക്കും. കോ­ക്കാ­ഞ്ച­റ­യി­ലെ കു­ട്ടി­കൾ ‘പി­ശാ­ശ്’ക്ക­ളാ­ണു് എ­ന്ന­വർ ആ­വർ­ത്തി­ച്ചു. കോ­ക്കാ­ഞ്ച­റ­യിൽ മ­നു­ഷ്യ­രി­ല്ലെ­ന്നാ­ണ­വ­രു­ടെ അ­ഭി­പ്രാ­യം. ആ ടീ­ച്ചർ­മാർ ഒരു വർ­ഗ­മാ­ണു്. കോ­ക്കാ­ഞ്ച­റ­യി­ലെ സ്ത്രീ­കൾ മ­റ്റൊ­രു വർ­ഗ­വും. വർഗം വർ­ഗ­ത്തി­നു നേർ­ക്കെ­ടു­ക്കു­ന്ന ഇ­ത്ത­രം നി­ല­പാ­ടു­ക­ളാ­ണു് ച­രി­ത്ര­ത്തി­ന്റെ രേ­ഖ­പ്പെ­ടു­ത്താ­ത്ത ഏടുകൾ എ­ന്നു് നോവൽ തെ­ളി­യി­ക്കു­ന്നു. പ്രാ­ന്ത­വൽ­ക്ക­രി­ക്ക­പ്പെ­ടു­ന്ന സ്ത്രീ­ക­ളു­ടെ നെ­ടു­വീർ­പ്പു­ക­ളി­ന്മേ­ലാ­ണു് ‘ആ­ലാ­ഹ­യു­ടെ പെൺ­മ­ക്ക­ളു’ടെ ച­രി­ത്ര­ദർ­ശ­നം രൂപം കൊ­ള­ളു­ന്ന­തു്. ആ­ത്മ­നി­ഷ്ഠ­മാ­യ യാ­ഥാർ­ഥ്യ­ങ്ങ­ളു­ടെ ച­രി­ത്ര­വൽ­ക്ക­ര­ണ പ്ര­ക്രി­യ­യാ­ണി­തു്. ഒരു സ­മൂ­ഹ­ത്തി­ലെ സ്ത്രീ­ക­ളു­ടെ ഓർ­മ­ക­ളെ ച­രി­ത്ര­മാ­ക്കി മാ­റ്റു­ന്ന ഫെ­മി­നി­സ്റ്റ് വാൿ­ച­രി­ത്ര­ത്തി­ന്റെ രീ­തി­ശാ­സ്ത്രം വി­ശ­ക­ല­നം ചെ­യ്തു­കൊ­ണ്ടു് സ്ത്രീ­യു­ടെ നി­ശ്ശ­ബ്ദ­ത­ക­ളും സ­ഹ­ന­ങ്ങ­ളും പ്ര­തി­ഫ­ലം കി­ട്ടാ­ത്ത ഗാർ­ഹി­കാ­ധ്വാ­ന­ങ്ങ­ളും പോലും സ്ത്രീ­യു­ടെ ച­രി­ത്രം പൂ­രി­പ്പി­ക്കു­ന്ന സം­ഗ­തി­ക­ളാ­ണെ­ന്നു് ജോവൻ സാം­ഗ്സ്റ്റർ സൂ­ചി­പ്പി­ക്കു­ന്നു­ണ്ട് (Women’s History Review—1994). കോ­ക്കാ­ഞ്ച­റ­യി­ലെ സ്ത്രീ­ച­രി­ത്ര­ങ്ങ­ളി­ലൂ­ടെ ‘ആ­ലാ­ഹ­യു­ടെ പെൺ­മ­ക്കൾ’ നിർ­വ­ഹി­ക്കു­ന്ന ദൌ­ത്യ­വും മ­റ്റൊ­ന്ന­ല്ല.

images/Samuel_Johnson.jpg
സാ­മു­വൽ ജോൺസൻ

ആ­നി­യു­ടെ­യും അ­വ­ളു­ടെ അ­മ്മ­യു­ടെ­യും അ­മ്മാ­മ­യു­ടെ­യും അ­മ്മാ­യി­മാ­രു­ടെ­യും കഥയും ഇ­ട്ടി­യെ ക­ല്യാ­ണം ക­ഴി­ച്ച് ദി­വ­സ­ങ്ങൾ­ക്ക­കം വി­ധ­വ­യാ­യി തി­രി­ച്ചെ­ത്തി­യ കു­ഞ്ഞി­ല­യു­ടെ കഥയും ഡേ­വി­സ് ശെ­മ്മാ­ശ്ശ­നെ കെ­ട്ടി­യ ചെ­റി­ച്ചി അ­മ്മാ­യി­യു­ടെ കഥയും ഭാ­ര്യ­യെ മ­റ­ന്ന് കു­ഞ്ഞി­ല­യെ പ്രേ­മി­ച്ച കു­ഞ്ചൻ ക­മ്പോ­ണ്ട­റു­ടെ കഥയും ദേശീയ പ്ര­സ്ഥാ­ന­ത്തെ­ക്കു­റി­ച്ചു സ്വ­പ്നം കാ­ണു­ന്ന കു­ട്ടി­പ്പാ­പ്പ­ന്റെ കഥയും ‘കമ്മു’ക്കൾ­ക്കെ­തി­രെ വി­ശ്വാ­സി­ക­ളെ സം­ഘ­ടി­പ്പി­ച്ച പ­ള്ളി­യു­ടെ കഥയും കോ­ക്കാ­ഞ്ച­റ­യെ വി­റ­പ്പി­ച്ച പ­തി­നാ­ലു കേ­ഡി­ക­ളു­ടെ കഥയും കു­റി­ക്ക­ച്ച­വ­ടം ന­ട­ത്തു­ന്ന വെ­ളു­ത്ത കു­ഞ്ഞാ­റ­ത്തി­ന്റെ­യും ക­റു­ത്ത കു­ഞ്ഞാ­റ­ത്തി­ന്റെ­യും കഥയും കൊ­ല്ല­ച്ചെ­ക്ക­ന്റെ കൂടെ നാ­ടു­വി­ട്ട നോനു അ­മ്മാ­യി­യു­ടെ കഥയും മി­ത്തു­ക­ളെ­ക്കാൾ വി­സ്മ­യ­ക­ര­മാ­യ അ­നു­ഭ­വ­ങ്ങൾ സ്വ­ന്ത­മാ­യു­ള്ള പ­ന്ത്ര­ണ്ടു തോ­ട്ടി­ക്കു­ടും­ബ­ങ്ങ­ളു­ടെ കഥയും തോ­ട്ടി­ക­ളു­മാ­യി തീ­രാ­യു­ദ്ധ­ത്തി­ലേർ­പ്പെ­ട്ട ഇ­റ­ച്ചി­വെ­ട്ടു­കാ­രു­ടെ കഥയും ആ­ത്മ­നി­ഷ്ഠം ത­ന്നെ­യാ­യ ആ­ഖ്യാ­ന­ങ്ങ­ളി­ലൂ­ടെ കോ­ക്കാ­ഞ്ച­റ­യു­ടെ ച­രി­ത്ര­വും സം­സ്കാ­ര­വും മു­ഴു­മി­പ്പി­ക്കു­ന്നു.

images/doctorow.jpg
ഇ. എൽ. ഡോ­ക്ട­റോ­വ്

ച­രി­ത്ര­ത്തെ ക്രേ­ന്ദ­മാ­ക്കി­യും കീ­ഴാ­ള­വർ­ഗ­ത്തെ­യും അ­വ­രു­ടെ സാ­മൂ­ഹി­ക­ത­യെ­യും സാം­സ്കാ­രി­ക­ത­യെ­യും മുൻ­നിർ­ത്തി­യും മ­ല­യാ­ള­ത്തി­ലെ­ഴു­ത­പ്പെ­ടു­ന്ന ആ­ദ്യ­നോ­വ­ലാ­യി­രി­ക്കും ‘ആലാഹ’യെന്ന നി­രീ­ക്ഷ­ണം ‘ച­രി­ത്ര­ത്തി­ന്റെ പു­റ­മ്പോ­ക്കു­ക­ളും പു­റ­മ്പോ­ക്കു­ക­ളു­ടെ ച­രി­ത്ര­വും’ എന്ന പ­ഠ­ന­ത്തിൽ (മ­ധു­സൂ­ദ­നൻ, ജി. 2002:364) സി. ബി. സു­ധാ­ക­രൻ മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന പ­ശ്ചാ­ത്ത­ല­വും മ­റ്റൊ­ന്ന­ല്ല. കോ­ക്കാ­ഞ്ച­റ­യു­ടെ ഭൂ­മി­ശാ­സ്ത്ര­ത്തി­ലും ആ­ലാ­ഹ­യു­ടെ ന­മ­സ്കാ­ര­ങ്ങ­ളി­ലും പ്ര­കൃ­തി­ദർ­ശ­ന­ത്തി­ന്റെ മൗ­ലി­ക­മാ­യൊ­രു വാതിൽ തു­റ­ന്നി­ടു­ന്ന ഇ. വി. രാ­മ­കൃ­ഷ്ണ­ന്റെ പഠനം വേ­റി­ട്ടൊ­രു കാ­ഴ്ച­യി­ലൂ­ടെ ഈ നോ­വ­ലി­ന്റെ ആ­ഖ്യാ­ന­ക­ല­യെ സ്ഥല രാ­ഷ്ട്രീ­യ­ത്തോ­ടു ബ­ന്ധ­പ്പെ­ടു­ത്തു­ന്നു (അ­തിൽ­ത­ന്നെ). ഇ­ത്ത­രം നി­രീ­ക്ഷ­ണ­ങ്ങൾ­ക്കൊ­ക്കെ ഇ­ടം­നൽ­കും­വി­ധം ആ­ഖ്യാ­ന­ത്തി­ന്റെ തു­റ­സ്സു­ക­ളി­ലേ­ക്കു് എ­ഴു­ത്തി­ന്റെ­യും വാ­യ­ന­യു­ടെ­യും സാ­ധ്യ­ത­ക­ളെ കൈ­പി­ടി­ച്ചു ന­ട­ത്തു­ക­വ­ഴി ‘ആ­ലാ­ഹ­യു­ടെ പെ­ണ്മ­ക്കൾ’ ആ­ധു­നി­കാ­ന­ന്ത­ര മലയാള നോ­വ­ലി­ന്റെ ഒരു ഭാ­വു­ക­ത്വ­മു­ഖം­ത­ന്നെ­യാ­യി മാ­റു­ന്നു എന്നു ചു­രു­ക്കം.

(ബി) ച­രി­ത്ര­മെ­ന്ന വ്യ­വ­ഹാ­ര­ത്തി­ന്റെ പ്ര­ത്യ­ക്ഷ­ത്തിൽ­ത­ന്നെ­യു­ള്ള പ്ര­ശ്ന­വൽ­ക്ക­ര­ണ­ങ്ങ­ളാ­ണു് മ­റ്റൊ­രു തലം. ച­രി­ത്രാ­ത്മ­ക­വും ച­രി­ത്ര­പ­ര­വു­മാ­യ ഭാ­വ­നാ­രൂ­പ­മെ­ന്ന നി­ല­യിൽ നോ­വ­ലി­നു കൈ­വ­ന്ന സാം­സ്കാ­രി­ക­പ­ദ­വി­ക­ളാ­ണു് ആ­ന­ന്ദിൽ തു­ട­ക്ക­മി­ടു­ന്ന ഈ ഘ­ട്ട­ത്തി­ലെ സ­വി­ശേ­ഷ­മാ­യ ഒരു ആ­വി­ഷ്ക്കാ­ര­മേ­ഖ­ല­യാ­യി വേ­റി­ട്ടു­നിൽ­ക്കു­ന്ന­തു്. ‘അ­ഭ­യാർ­ഥി­കൾ’ തൊ­ട്ടു­ള്ള ആ­ന­ന്ദി­ന്റെ നോ­വ­ലു­കൾ­ക്കൊ­പ്പം കോ­വി­ലൻ, വിജയൻ, മു­കു­ന്ദൻ, വി. കെ. എൻ. എ­ന്നി­വ­രു­ടെ ചില ര­ച­ന­ക­ളും സ­ജീ­വ­മാ­ക്കി­യ ഈ ഭാ­വു­ക­ത്വ­ശൈ­ലി­യാ­ണു് പി­ന്നീ­ടു­വ­ന്ന മ­ല­യാ­ള­നോ­വ­ലി­സ്റ്റു­കൾ ഏ­താ­ണ്ടൊ­ന്ന­ട­ങ്കം ഏ­റ്റെ­ടു­ത്ത­തു്. സാ­റാ­ജോ­സ­ഫ് മുതൽ കെ. ആർ. മീര വരെ; എൻ. എസ്. മാധവൻ മുതൽ ടി. ഡി. രാ­മ­കൃ­ഷ്ണൻ വരെ. ഈ പ­ഠ­ന­ത്തി­ന്റെ മൂ­ന്നാം അ­ധ്യാ­യ­ത്തിൽ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ള്ള­തു­പോ­ലെ, ആ­ധു­നി­ക­ത­യു­ടെ ച­രി­ത്ര യു­ക്തി­ക­ളെ­യും പാ­ഠ­ങ്ങ­ളെ­യും വിവിധ നി­ല­ക­ളിൽ അ­പ­നിർ­മി­ക്കു­ന്ന നവ-​ചരിത്രവാദങ്ങളുടെ സാ­ര­സ്വ­ത രൂ­പ­ങ്ങ­ളാ­യി മാ­റു­ന്നു, ഈ ഘ­ട്ട­ത്തി­ലെ പല നോ­വ­ലു­ക­ളും. പുതിയ രീ­തി­ശാ­സ്ത്ര­ങ്ങൾ (ഓർമ, വാ­മൊ­ഴി, കീ­ഴാ­ള­ത, സ്ത്രീ, ജ­ന­പ്രി­യ­ത, പ്രാ­ദേ­ശി­ക­ത, മി­ത്ത്…) കൊ­ണ്ടു പു­തു­ക്കി­പ്പ­ണി­യു­ന്ന ച­രി­ത്ര­ത്തി­ന്റെ അ­സ്തി­വാ­ര­ങ്ങ­ളി­ന്മേ­ലാ­ണു് ആ­ധു­നി­കാ­ന­ന്ത­ര നോ­വ­ലി­ന്റെ ആ­ഖ്യാ­ന­ഘ­ട­ന മു­ഖ്യ­മാ­യും നിർ­മി­ക്ക­പ്പെ­ടു­ന്ന­തെ­ന്നു് മ­ല­യാ­ള­വും തെ­ളി­യി­ക്കു­ന്നു.

images/Hayden_White.jpg
ഹെ­യ്ഡൻ വൈ­റ്റ്

ആ­ധു­നി­ക ച­രി­ത്ര വി­ജ്ഞാ­നീ­യ­ങ്ങ­ളു­ടെ വി­മർ­ശ­ന പ­ദ്ധ­തി­യെ­ന്ന നി­ല­യിൽ ഉ­യർ­ന്നു­വ­ന്ന ച­രി­ത്ര വി­ചാ­ര­ങ്ങൾ­ക്ക് മു­ക്കാൽ നൂ­റ്റാ­ണ്ടെ­ങ്കി­ലും പ­ഴ­ക്ക­മു­ണ്ടു്. വാൾ­ട്ടർ ബൻ­യ­മി­നും ഴാക് റാൻ­സി­യ­റും മുതൽ റെ­യ്മ­ണ്ട് വി­ല്യം­സും ഫ്രെ­ഡ­റി­ക് ജ­യിം­സ­ണും ഹെ­യ്ഡൻ വൈ­റ്റും റോ­ബർ­ട്ട് ഹോൾ­ട്ട­ണും പിയറി വെ­യ്നും ലിൻഡാ ഹ­ച്ചി­യ­നും വ­രെ­യു­ള്ള നി­രൂ­പ­ക­രും ആൽബർ കാ­മു­വും നോർമൻ മെ­യ്ല­റും മിലൻ കു­ന്ദേ­ര­യും സൽമാൻ റു­ഷ്ദി­യു­മുൾ­പ്പെ­ടെ­യു­ള്ള നോ­വ­ലി­സ്റ്റു­ക­ളും ച­രി­ത്ര­വും നോ­വ­ലുൾ­പ്പെ­ടെ­യു­ള്ള സാ­ഹി­ത്യ­വും ത­മ്മി­ലു­ള്ള ബന്ധം നി­ര­വ­ധി ത­ല­ങ്ങ­ളിൽ പ്ര­ശ്ന­വൽ­ക്ക­രി­ച്ച­വ­രാ­ണു്. ച­രി­ത്രം, കഥ എന്നീ പാ­ഠ­രൂ­പ­ങ്ങൾ നിർ­മി­ക്കു­ന്ന പ്ര­തി­നി­ധാ­ന­ങ്ങൾ ആ­ധു­നി­കാ­ന­ന്ത­ര­ത­യു­ടെ ആ­ഖ്യാ­ന രാ­ഷ്ട്രീ­യ­മാ­യി മാ­റു­ന്ന­തി­നെ­ക്കു­റി­ച്ചാ­ണു് ഇ­വ­രു­ടെ നോവൽ വി­ചാ­ര­ങ്ങൾ അ­ന്വേ­ഷി­ച്ച­തു്. ഇ.പി. തോംസൺ ന്റെ­യും ല്യോ­ത്താ­റി­ന്റെ­യും ച­രി­ത്ര വി­മർ­ശ­നം 1970-​കൾക്കു ശേഷം ഇവരിൽ ചി­ലർ­ക്കു പി­ന്തു­ണ­നൽ­കി. ഭൂ­ത­കാ­ല­ത്തി­ന്റെ ഓരോ പ്ര­തി­നി­ധാ­ന­ത്തി­നും സ­വി­ശേ­ഷ­മാ­യ പ്ര­ത്യ­യ ശാ­സ്ത്ര­ഫ­ല­ങ്ങ­ളു­ണ്ട് എ­ന്നു് ഹെ­യ്ഡൻ വൈ­റ്റ് പ­റ­യു­ന്നു. കഥയും ക­വി­ത­യും ആ­ത്മ­ക­ഥ­യും ജീ­വ­ച­രി­ത്ര­വും­പോ­ലു­ള്ള ആ­ഖ്യാ­ന­രൂ­പ­ങ്ങ­ളു­മാ­യി നോ­വ­ലി­നു­കൽ­പി­ച്ചി­രു­ന്ന അ­തിർ­വ­ര­മ്പു­കൾ ഇ­ടി­ഞ്ഞു തു­ട­ങ്ങി­യ­താ­ണു് ആ­ധു­നി­കാ­ന­ന്ത­ര­ത­യു­ടെ കാ­വ്യ­ശാ­സ്ത്ര­ത്തെ നിർ­ണ­യി­ക്കു­ന്ന ഘ­ട­ക­ങ്ങ­ളിൽ പ്ര­മു­ഖ­മെ­ന്നു് ലിൻഡാ ഹ­ച്ചി­യൺ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന­തു് ച­രി­ത്ര­വി­ജ്ഞാ­നീ­യ­ത്തി­ലും നോവൽ വി­ചാ­ര­ത്തി­ലും രൂപം കൊണ്ട ആ­ധു­നി­ക­താ വി­മർ­ശ­ന­ങ്ങ­ളു­ടെ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണു്. ച­രി­ത്രം നാം ജീ­വി­ക്കു­ക­യും അ­തി­ജീ­വി­ക്കാ­നാ­ഗ്ര­ഹി­ക്കു­ക­യും ചെ­യ്യു­ന്ന ക­ഥ­യാ­ണു്; ക­ഥ­യാ­ക­ട്ടെ ഈ­ഹി­ച്ചെ­ടു­ക്കാ­വു­ന്ന ച­രി­ത്ര­വു­മാ­ണു്, എ­ന്നു് ഇ. എൽ. ഡോ­ക്ട­റോ­വ്.

images/Ponjikara_rafi.png
പോ­ഞ്ഞി­ക്ക­ര റാഫി

ഗോ­വർ­ധ­ന്റെ യാ­ത്ര­കൾ, ത­ട്ട­കം, ആ­ലാ­ഹ­യു­ടെ പെ­ണ്മ­ക്കൾ, ല­ന്തൻ­ബ­ത്തേ­രി­യി­ലെ ലു­ത്തി­നി­യ­കൾ, പാ­ലേ­രി­മാ­ണി­ക്യം, ഫ്രാൻ­സി­സ് ഇ­ട്ടി­ക്കോ­ര, മ­നു­ഷ്യ­നു് ഒരു ആമുഖം, ആ­രാ­ച്ചാർ, സു­ഗ­ന്ധി എന്ന ആ­ണ്ടാൾ ദേ­വ­നാ­യ­കി എ­ന്നി­ങ്ങ­നെ ഏറെ ചർ­ച്ച­ചെ­യ്യ­പ്പെ­ട്ട രചനകൾ പോ­ലെ­ത­ന്നെ ശ്ര­ദ്ധേ­യ­മാ­ണു് ഈ ഘ­ട്ട­ത്തി­ലു­ണ്ടാ­യ മ­റ്റു­ചി­ല വി­ഭാ­ഗം കൃ­തി­ക­ളും. ഉ­ദാ­ഹ­ര­ണ­ത്തി­ന്, പോ­ഞ്ഞി­ക്ക­ര റാഫി സ്വർ­ഗ­ദൂ­ത­നിൽ (1948/1958) അ­വ­ത­രി­പ്പി­ച്ച തീ­ര­ദേ­ശ ക­ത്തോ­ലി­ക്കാ സ­മൂ­ഹ­ത്തി­ന്റെ മി­ത്തി­ക്കൽ ഭ്രമ ഭാ­വ­ന­ക­ളു­ടെ ച­രി­ത്ര­വൽ­ക്ക­ര­ണ­വും സ­വി­ശേ­ഷ­മാ­യ ഒരു സാം­സ്കാ­രി­ക ദേ­ശീ­യ­ത­യു­ടെ സ്വ­ത്വാ­നു­ഭൂ­തി­ക­ളും തു­ടർ­ക്ക­ണ്ണി­കൾ പോലെ കോർ­ക്ക­പ്പെ­ടു­ന്ന പി.എഫ്. മാ­ത്യൂ­സി­ന്റെ­യും (ചാ­വു­ക­ടൽ) വി. ജെ. ജ­യിം­സി­ന്റെ­യും (പു­റ­പ്പാ­ടി­ന്റെ പു­സ്ത­കം) കെ. എ. സെ­ബാ­സ്റ്റ്യ­ന്റെ­യും (രാ­ജാ­ക്ക­ന്മാ­രു­ടെ പു­സ്ത­കം) സെ­ബാ­സ്റ്റ്യൻ പ­ള്ളി­ത്തോ­ടി­ന്റെ­യും (ആ­ഞ്ഞൂ­സ് ദേയി, ജീ­വി­ച്ചി­രി­ക്കു­ന്ന­വ­രു­ടെ മ­ന­സ്സിൽ) ജോണി മി­റാൻ­ഡ­യു­ടെ­യും (ജീ­വി­ച്ചി­രി­ക്കു­ന്ന­വർ­ക്കു­ള്ള ഒ­പ്പീ­സ്) മ­റ്റും നോ­വ­ലു­കൾ സൃ­ഷ്ടി­ക്കു­ന്ന ആ­ഖ്യാ­ന­ക­ല­യു­ടെ ഭാ­ഷാ­പ­ര­വും മ­താ­ത്മ­ക­വു­മാ­യ സ്വ­ഭാ­വ­ങ്ങൾ. എ­ല്ലാ­വി­ധ അ­ധി­കാ­ര വ്യ­വ­സ്ഥ­ക­ളോ­ടും വ­രേ­ണ്യ­ത­ക­ളോ­ടും പ്ര­ത്യ­യ­ശാ­സ്ത്ര വ­ര­ട്ടു­വാ­ദ­ങ്ങ­ളോ­ടും ക­ല­ഹി­ക്കു­ക­യും യ­ഥാ­ത­ഥ­മെ­ന്ന­തു­പോ­ലെ­ത­ന്നെ മി­ത്തി­ക്ക­ലു­മാ­യ സ്ഥല-​കാല ഭൂ­മി­ക­ക­ളിൽ രൂ­പ­പ്പെ­ടു­ന്ന മ­നു­ഷ്യാ­വ­സ്ഥ­ക­ളെ ച­രി­ത്ര­വൽ­ക്ക­രി­ക്കു­ക­യും ചെ­യ്യു­ന്ന ര­ച­ന­ക­ളി­ലൂ­ടെ എൻ. പ്ര­ഭാ­ക­രൻ (ബ­ഹു­വ­ച­നം, തീ­യൂർ­രേ­ഖ­കൾ, ജനകഥ), കെ. പി. ഉണ്ണി (ച­രി­ത്ര­ത്തിൽ ഇ­ട­പെ­ടു­മ്പോൾ, ഫോ­സി­ലു­ക­ളിൽ ഉ­ണ്ടാ­യി­രു­ന്ന­ത്, മാ­തം­ഗി­ഫാം, ക­ല്പി­ത­ക­ഥ­യി­ലേ­തു­മാ­തി­രി), സി. അ­ഷ്റ­ഫ് (ചില വി­ശു­ദ്ധ­ജ­ന്മ­ങ്ങൾ, ഭാ­ര­പ്ര­ദർ­ശ­ന­ശാ­ല) തു­ട­ങ്ങി­യ­വർ സ്വീ­ക­രി­ക്കു­ന്ന സ­മീ­പ­ന­മാ­ണു് ശ്ര­ദ്ധേ­യ­മാ­യ മ­റ്റൊ­രു ആ­ഖ്യാ­ന­വ­ഴി.

ആ­ധി­കാ­രി­ക ച­രി­ത്ര­ങ്ങ­ളെ ഉ­ട­ച്ചു­വാർ­ത്തും അ­ഴി­ച്ചു­പ­ണി­തും നിർ­മി­ച്ചെ­ടു­ക്കു­ന്ന സ­മാ­ന്ത­ര ജനകീയ ച­രി­ത്ര­ങ്ങ­ളാ­യി മാ­റു­ന്ന­വ­യാ­ണു് ഈ ര­ച­ന­ക­ളോ­രോ­ന്നും. പ­രാ­ജി­ത­രു­ടെ­യും പു­റ­മ്പോ­ക്കു­ക­ളു­ടെ­യും ച­രി­ത്രം താഴെ നി­ന്നെ­ഴു­തു­ന്ന­തി­ന്റെ രാ­ഷ്ട്രീ­യ­മാ­ണു് ഇവയിൽ ചില കൃ­തി­കൾ­ക്കു­ള്ള­തെ­ങ്കിൽ മു­ഖ്യ­ധാ­രാ ച­രി­ത്ര­ങ്ങൾ ത­മ­സ്ക­രി­ച്ച പാർ­ശ്വ­ധാ­ര­ക­ളു­ടെ­യും കീ­ഴാ­ള­രു­ടെ­യും ച­രി­ത്ര­മാ­ണു് മറ്റു ചി­ല­തി­ലു­ള്ള­തു്. ആ­ധു­നി­ക­ത ച­രി­ത്ര­ര­ച­ന­യ്ക്കു സ്വീ­ക­രി­ച്ച രീ­തി­ശാ­സ്ത്ര­ങ്ങ­ളു­ടെ വി­മർ­ശ­ന­മാ­ണു് ചില കൃ­തി­ക­ളു­ടെ വി­ഷ­യ­മെ­ങ്കിൽ ദേ­ശീ­യ­ത­യു­ടെ­യും സ­വർ­ണ­ത­യു­ടെ­യും നി­രാ­ക­ര­ണ­മാ­ണു് ഇ­നി­യും ചി­ല­കൃ­തി­ക­ളു­ടെ സ്വ­ഭാ­വം. ച­രി­ത്ര­ത്തിൽ നി­ശ്ശൂ­ബ്ദ­രാ­ക്ക­പ്പെ­ട്ട­വ­രും നിർ­വീ­ര്യ­രാ­ക്ക­പ്പെ­ട്ട­വ­രും ചില കൃ­തി­ക­ളിൽ ഉ­യർ­ന്നു­വ­രു­മ്പോൾ ഇ­ത്ത­രം ച­രി­ത്ര­ര­ച­നാ­പ­ദ്ധ­തി­കൾ കാ­ണാ­തെ പോ­കു­ന്ന ഭാ­വ­ന­യു­ടെ താ­മോ­ഗർ­ത്ത­ങ്ങൾ മറ്റു ചില കൃ­തി­കൾ മറ നീ­ക്കി­ക്കാ­ണി­ക്കു­ന്നു. ഏ­തർ­ഥ­ത്തി­ലും ച­രി­ത്ര­വി­ജ്ഞാ­നീ­യ­ത്തി­ന്റെ ആ­ധു­നി­ക­താ­പ­ദ്ധ­തി­ക­ളെ­യും അ­ധീ­ശ­പ്ര­ത്യ­യ­ശാ­സ്ത്ര­ങ്ങ­ളെ­യും വെ­ല്ലു­വി­ളി­ക്കു­ന്ന ആ­ധു­നി­കാ­ന­ന്ത­ര­പാ­ഠ­ങ്ങ­ളാ­യി അവ മാ­റു­ന്നു.

എൻ. എസ്. മാ­ധ­വ­ന്റെ ‘ല­ന്തൻ­ബ­ത്തേ­രി­യി­ലെ ലു­ത്തി­നി­യ­കൾ’ എന്ന കൃതി നോ­ക്കു­ക.

images/Henry_Fielding.png
ഹെ­ന്റി ഫീൽ­ഡി­ങ്

യാ­ഥാർ­ഥ്യ­ങ്ങ­ളെ ഭാ­വ­ന­യിൽ­നി­ന്നു വേർ­പെ­ടു­ത്താ­ത്ത ച­രി­ത്ര­ത്തി­ന്റെ ജ­ന­കീ­യ­ത­ക­ളി­ലൂ­ടെ­യാ­ണു് ല­ന്തൻ­ബ­ത്തേ­രി അ­തി­ന്റെ ലു­ത്തി­നി­യ­കൾ ചൊ­ല്ലു­ന്ന­തു്. രാ­ഷ്ട്രീ­യം, മതം, നാടകം, സിനിമ, സം­ഗീ­തം, പാചകം, വ­ള്ളം­പ­ണി, മ­ദ്യ­പാ­നം, സ­മു­ദ്ര­യാ­ത്ര എ­ന്നി­ങ്ങ­നെ ഒരു ജനത ച­വി­ട്ടി­യാ­ടു­ന്ന അ­നു­ഭ­വ­ങ്ങ­ളു­ടെ ആ­ഘോ­ഷ­മാ­ണു് ല­ന്തൻ­ബ­ത്തേ­രി­യി­ലെ ജീ­വി­തം. ആ­ഖ്യാ­താ­വാ­യ ജ­സീ­ക്ക, നോ­വ­ലിൽ ഒരു നി­മി­ത്ത­മോ ആ­ഖ്യാ­ന കർ­തൃ­ത്വ­മോ മാ­ത്ര­മ­ല്ല, ച­രി­ത്ര­ത്തി­ലെ­യും ഭാ­വ­ന­യി­ലെ­യും യു­ക്തി­ക്കു പി­ടി­ത­രാ­ത്ത ഒ­രാ­വർ­ത്ത­നം കൂ­ടി­യാ­ണു്. നി­ര­വ­ധി സ­മാ­ന­ത­ക­ളി­ലൂ­ടെ യേ­ശു­വി­ന്റെ സ്ത്രീ­ഭാ­വ­മാ­രോ­പി­ക്കു­ന്നു­ണ്ട് മാധവൻ ജ­സീ­ക്ക­യിൽ.

യ­ഥാർ­ഥ­ത്തിൽ ക­ഥ­യെ­ന്ന മ­ട്ടിൽ പറയാൻ ല­ന്തൻ­ബ­ത്തേ­രി­യിൽ കു­റ­ച്ചു കാ­ര്യ­ങ്ങ­ളേ­യു­ള്ളു. ജ­സീ­ക്ക­യു­ടെ ആ­ത്മ­ക­ഥാ­പ­ര­മാ­യ ക­ഥ­ന­മാ­യാ­ണു് നോ­വ­ലി­ന്റെ ആ­ഖ്യാ­നം മു­ന്നേ­റു­ന്ന­തു്. ആശാരി മ­ത്തേ­വു­സി­ന്റെ­യും മ­റ്റിൽ­ഡ­യു­ടെ­യും ഈ ഏക മ­ക­ളു­ടെ ഓർ­മ­ക­ളും സ്വ­പ്ന­ങ്ങ­ളും ഭീ­തി­ക­ളും പ്രാർ­ഥ­ന­ക­ളും വി­ഭ്ര­മ­ങ്ങ­ളു­മാ­ണു് ആ അർ­ഥ­ത്തിൽ ല­ന്തൻ­ബ­ത്തേ­രി­യി­ലെ ലു­ത്തി­നി­യ­കൾ. യേ­ശു­വി­ന്റെ പാ­തി­വ­യ­സ്സു­വ­രെ ജീ­വി­ച്ച ജ­സീ­ക്ക. അ­പ്പ­ന­മ്മ­മാർ, ബ­ന്ധു­ക്കൾ, പളളി, പ­ള­ളി­ക്കൂ­ടം, കൂ­ട്ടു­കാർ, പ്രാർ­ഥ­ന­കൾ, നി­ശി­ത­മാ­യ കു­സൃ­തി­കൾ എ­ന്നി­ങ്ങ­നെ ജ­സീ­ക്ക­യു­ടെ ബാ­ല്യം. ആ­ദി­പ്ര­ലോ­ഭ­ന­ങ്ങ­ളു­ടെ കൗ­മാ­രം, സ്വ­പ്ന­ലോ­ക­ത്തി­ലെ യാ­ത്ര­കൾ, ഒ­ര­ധ്യാ­പ­ക­നിൽ­നി­ന്നു നേ­രി­ടു­ന്ന ആഘാതം, അ­തി­ന്റെ തു­ടർ­ച്ച­യാ­യു­ണ്ടാ­കു­ന്ന വി­ഭ്ര­മി­പ്പി­ക്കു­ന്ന ഭാ­വ­ന­കൾ, അ­വി­ശ്വാ­സ­ങ്ങൾ. സ­മാ­ന്ത­ര­മാ­യി മ­ത്തേ­വൂ­സി­ന്റെ കു­ടും­ബം, കടലിൽ പോയി മ­രി­ച്ചു­വെ­ന്നു ക­രു­തി­യ അ­പ്പ­ന്റെ നാ­ല്പ­താ­ണ്ടി­നു ശേ­ഷ­മു­ള്ള തി­രി­ച്ചു­വ­ര­വ്, സ­ന്ത്യാ­ഗു­വി­ന്റെ­യും കൂ­ട്ട­രു­ടെ­യും നാ­ട­ക­ല­ഹ­രി, എ­ഡ്വി­ന്റെ പാ­ച­ക­ജ്ഞാ­നം, രാ­ഘ­വ­ന്റെ­യും ഷേ­ണാ­യി­യു­ടെ­യും ജോ­സ­ഫി­ന്റെ­യും രാ­ഷ്ട്രീ­യം, വി­മോ­ച­ന സ­മ­ര­ത്തി­നു നേ­തൃ­ത്വം നൽകിയ പീ­ലാ­ത്തോ­സ­ച്ച­ന്റെ പളളി, ഗിൽ­ബർ­ട്ടി­ന്റെ­യും കൂ­ട്ട­രു­ടെ­യും സം­ഗീ­തം, പു­ഷ്പാം­ഗ­ദ­ന്റെ ക­ണ­ക്ക് എ­ന്നി­ങ്ങ­നെ ല­ന്തൻ­ബ­ത്തേ­രി­യു­ടെ നാ­നാ­മ­ണ്ഡ­ല­ങ്ങ­ളി­ലേ­ക്കു പ­ട­രു­ന്ന ജ­ന­ജീ­വി­ത­ത്തി­ന്റെ ക­ഥ­വ­ഴി­കൾ.

images/Gayatri_Spivak.jpg
ഗാ­യ­ത്രി സ്പി­വാ­ക്

ജ­സീ­ക്ക­യു­ടെ സ്വ­ത്വ­ത്തിൽ നോ­വ­ലി­സ്റ്റ് കൊ­ണ്ടു­വ­രു­ന്ന അതീത ഘ­ട­ക­ങ്ങ­ളും ല­ന്തൻ­ബ­ത്തേ­രി­യു­ടെ സാ­മൂ­ഹി­ക സ്വ­ത്വ­ത്തി­ലെ മായിക ഘ­ട­ക­ങ്ങ­ളും ഭാ­ഷ­യും ആ­ഖ്യാ­ന­ത­ന്ത്ര­ങ്ങ­ളും ചേർ­ന്ന് മ­ല­യാ­ള­ത്തിൽ എ­ഴു­ത­പ്പെ­ട്ട ആദ്യ ‘ലാ­റ്റി­ന­മേ­രി­ക്കൻ’ നോവൽ എന്ന വി­ശേ­ഷ­ണം ‘ല­ന്തൻ­ബ­ത്തേ­രി­യി­ലെ ലു­ത്തി­നി­യ­കൾ’ക്ക് സ­മ്മാ­നി­ച്ചേ­ക്കാ­മെ­ങ്കി­ലും മലയാള നോ­വ­ലി­ലെ­ത­ന്നെ ഗ­ണ­പ­ര­മാ­യ ഒരു തു­ടർ­ച്ച­യു­ടെ സ്വ­ഭാ­വ­വും ഈ കൃ­തി­ക്കു­ണ്ട്. നോ­വ­ലി­നെ ച­രി­ത്രാ­ഖ്യാ­ന­ത്തി­ന്റെ ഒരു സാ­ധ്യ­ത­യാ­യി കാ­ണു­ന്ന­തി­ന്റെ ഈ തു­ടർ­ച്ച­യിൽ ല­ന്തൻ­ബ­ത്തേ­രി ‘സ്വർ­ഗ­ദൂ­ത’ ന്റെ­യും ‘എ­ണ്ണ­പ്പാ­ട’ത്തി­ന്റെ­യും ‘തട്ടക’ത്തി­ന്റെ­യും ‘ആ­ലാ­ഹ­യു­ടെ പെൺ­മ­ക്ക­ളു’ ടെയും പിൻ­ഗാ­മി­യാ­ണു്.

ഭൂ­മി­ശാ­സ്ത്രം, സമൂഹം, സം­സ്കാ­രം എ­ന്നി­വ­യെ കൂ­ട്ടി­യി­ണ­ക്കി സ്ഥ­ല­ത്തി­ലും കാ­ല­ത്തി­ലും ഒ­രേ­പോ­ലെ പ­ടർ­ന്നു­നിൽ­ക്കു­ന്ന ഒരു നാ­ടി­ന്റെ ജനകീയ ച­രി­ത്ര­മാ­വി­ഷ്ക­രി­ക്കു­ന്ന ര­ച­ന­യെ­ന്ന നി­ല­യിൽ റാഫി സ്വർ­ഗ­ദൂ­ത­നിൽ തു­ട­ങ്ങി­വ­ച്ച, മുൻപു സൂ­ചി­പ്പി­ച്ച നോ­വൽ­ഭാ­വ­ന­യു­ടെ താ­വ­ഴി­യിൽ ഇ­ടം­പി­ടി­ച്ചു­കൊ­ണ്ടു് ല­ന്തൻ­ബ­ത്തേ­രി മ­ല­യാ­ള­നോ­വ­ലിൽ വേ­റി­ട്ടു­നിൽ­ക്കു­ന്നു. വൻകര-​പുഴ-ദ്വീപ് എന്ന മൂ­ന്നു ക്രേ­ന്ദ­സ്ഥ­ല­ങ്ങ­ളെ പ­ര­സ്പ­രം ബ­ന്ധി­പ്പി­ക്കു­ന്ന പാലം, ബോ­ട്ട് എന്നീ മാ­ധ്യ­മ­ങ്ങ­ളും ദ്വീ­പി­ലെ­യും വൻ­ക­ര­യി­ലെ­യും എ­ടു­പ്പു­ക­ളും ഇ­ട­ങ്ങ­ളും­കൊ­ണ്ടു സ­മൃ­ദ്ധ­മാ­യ ഒരു സ്ഥ­ല­പ­ടം സ്വർ­ഗ­ദൂ­ത­നെ­ന്ന­പോ­ലെ ല­ന്തൻ­ബ­ത്തേ­രി­ക്കു­മു­ണ്ടു്. ‘നാ­ലു­വെ­ള്ള­ങ്ങ­ളാൽ ചു­റ്റ­പ്പെ­ട്ട’ ഈ ഭാ­വ­നാ­ഭൂ­പ­ട­ത്തി­ന്റെ സാ­മൂ­ഹി­ക സ്വ­ത്വം വൻ­ക­ര­യിൽ രൂ­പം­കൊ­ണ്ടു തു­ട­ങ്ങി­യ ന­ഗ­ര­ത്തി­ന്റെ ത­ണ­ലി­ലേ­ക്കു് നീ­ളു­ന്ന ത­ല­മു­റ­ക­ളു­ടെ വേ­രു­ക­ളാ­ണു്. മതം, രാ­ഷ്ട്രീ­യം, വി­ദ്യാ­ഭ്യാ­സം, തൊഴിൽ, ഗ­താ­ഗ­തം, വി­നോ­ദം എ­ന്നി­ങ്ങ­നെ എല്ലാ രം­ഗ­ങ്ങ­ളി­ലും. 17-ാം നൂ­റ്റാ­ണ്ടിൽ കൊ­ച്ചി കീ­ഴ­ട­ക്കി­യ ഡ­ച്ചു­കാർ വൻ­ക­ര­യിൽ­നി­ന്നു തു­ര­ത്തി­യ മു­ക്കു­വ­രു­ടെ­യും സ­ങ്ക­ര­ജാ­തി­ക്കാ­രു­ടെ­യും പിൻ­ഗാ­മി­ക­ളാ­ണു് ല­ന്തൻ­ബ­ത്തേ­രി­ക്കാർ. വർ­ഷ­ങ്ങൾ, വ്യ­ക്തി­കൾ, സം­ഭ­വ­ങ്ങൾ, സ്ഥ­ല­ങ്ങൾ എ­ന്നി­വ­യി­ലെ­ല്ലാം ച­രി­ത്ര­ത്തി­ന്റെ വ­സ്തു­നി­ഷ്ഠ­ത­യെ വൻ­തോ­തിൽ ആ­ശ്ര­യി­ച്ചു­കൊ­ണ്ടു­ത­ന്നെ അതിൽ ഭാ­വ­ന­യു­ടെ സ്ഥല, കാ­ല­പ­ട­ങ്ങൾ സൃ­ഷ്ടി­ക്കാൻ മാ­ധ­വ­നു ക­ഴി­യു­ന്നു.

സ­ന്ത്യാ­ഗു എന്ന ക­ഥാ­പാ­ത്രം പ­റ­യു­ന്ന­തു­പോ­ലെ ‘ക­മ്യൂ­ണി­സം വന്ന് ദൈ­വ­വി­ശ്വാ­സം ന­ശി­ക്ക­ണ’ കാ­ല­ത്തി­ന്റെ ക­ഥ­യാ­ണു് നോ­വ­ലിൽ ക­ട­ന്നു­വ­രു­ന്ന ല­ന്തൻ­ബ­ത്തേ­രി­യു­ടെ സാ­മൂ­ഹി­ക ച­രി­ത്ര­ത്തി­ന്റെ ആദ്യ ഘട്ടം. 1950-​കളുടെ തു­ട­ക്കം. നി­രോ­ധി­ക്ക­പ്പെ­ട്ട ക­മ്യൂ­ണി­സ്റ്റ് പാർ­ട്ടി­യിൽ ചേരാൻ ദ്വീ­പിൽ ഒരാളേ ത­യാ­റു­ള്ളു, ഗോമസ്. ദ്വീ­പി­ലെ ബാ­ക്കി ക­മ്യൂ­ണി­സ്റ്റു­കൾ വ­ര­ത്ത­ന്മാ­രാ­ണു്. ദ്വീ­പു­വാ­സി­കൾ ഏ­താ­ണ്ടു് പൂർ­ണ­മാ­യി­ത്ത­ന്നെ പ­ള്ളി­യു­ടെ നേ­തൃ­ത്വ­ത്തിൽ ക­മ്യൂ­ണി­സ്റ്റ് വി­രു­ദ്ധ­ത വ­ളർ­ത്തി­യെ­ടു­ത്ത ക്രൈ­സ്ത­വ­രാ­ണു്. ’50-​കളിലും ’60-​കളിലും കൊ­ച്ചി­യിൽ പാർ­ട്ടി­ക്കു­ണ്ടാ­കു­ന്ന വേ­രോ­ട്ട­വും വേ­രി­ള­ക്ക­വും നോ­വ­ലി­ലെ ഏ­റ്റ­വും പ്ര­ധാ­ന­പ്പെ­ട്ട ച­രി­ത്ര­ധാ­ര­യാ­ണു്. ‘ഒ­ളി­വി­ലും തെ­ളി­വി­ലും പ്ര­വർ­ത്തി­ക്കു­ന്ന സ­ഖാ­ക്കൾ, 57-ലെ ‘മ­ന്ത്രി­സ­ഭ’, 59-ലെ ‘വി­മോ­ച­ന­സ­മ­രം’, 64-ലെ ‘പി­ളർ­പ്പു്’ എ­ന്നി­ങ്ങ­നെ നി­ര­വ­ധി ഘ­ട്ട­ങ്ങ­ളി­ലൂ­ടെ ല­ന്തൻ­ബ­ത്തേ­രി­ക്കാ­രു­ടെ ഏ­റ്റ­വും വലിയ വി­ശ്വാ­സ­ഭീ­തി­യാ­യി വ­ള­രു­ന്ന ക­മ്യൂ­ണി­സ്റ്റ് പാർ­ട്ടി­യും അ­തി­ന്റെ നേ­താ­ക്ക­ളും പ്ര­വർ­ത്ത­ക­രും നോ­വ­ലി­ലു­ണ്ടു്.

images/George_Eliot.jpg
ജോർജ് എ­ലി­യ­റ്റ്

ച­വി­ട്ടു­നാ­ട­ക­മാ­ണു് ഈ നോ­വ­ലി­ന്റെ ഏ­റ്റ­വും ശ്ര­ദ്ധേ­യ­മാ­യ സാം­സ്കാ­രി­ക ച­രി­ത്ര­മ­ണ്ഡ­ലം. ‘കാ­റൽ­മാൻ ചരിത’ത്തി­ന്റെ ഐ­തി­ഹാ­സി­ക­മാ­യ രൂ­പ­പ്പെ­ട­ലി­ന്റെ കഥ തൊ­ട്ട് ‘ക്രി­സ്ത്യാ­നി­ക­ളു­ടെ ക­ഥ­ക­ളി­യ­ല്ല ച­വി­ട്ടു­നാ­ട­കം’ എന്ന തി­രി­ച്ച­റി­വി­ലൂ­ടെ വ­ള­രു­ന്ന സ­ന്ത്യാ­ഗു­വി­ന്റെ­യും സു­ഹൃ­ത്തു­ക്ക­ളു­ടെ­യും ച­വി­ട്ടു­നാ­ട­ക ക്ര­മ­ങ്ങ­ളി­ലൂ­ടെ­യാ­ണു് ദ്വീ­പു­വാ­സി­ക­ളു­ടെ ജീ­വി­ത­ത്തി­ന്റെ ഭാ­വ­നാ­സ്ഥ­ല­ങ്ങൾ മി­ക്ക­തും ഉ­രു­വം­കൊ­ള്ളു­ന്ന­തു്. സിനിമ, പി­ന്നീ­ടു് അ­തി­ന്റെ മാ­യി­ക­മാ­യ ദൃശ്യ, സം­ഗീ­ത­വി­ലാ­സ­ങ്ങ­ളി­ലും വൈ­കാ­രി­ക­ത­യി­ലും കൂടി ക­വർ­ന്നെ­ടു­ക്കു­ന്ന ഈ ഭാ­വ­നാ­സ്ഥ­ല­ത്തി­ന്റെ പ­രി­ണ­തി­കൾ നോ­വ­ലി­ലെ വം­ശീ­യ­ച­രി­ത്ര­ത്തി­ന്റെ രേ­ഖ­ക­ളാ­ണു്. ഹി­ന്ദി, മ­ല­യാ­ളം സി­നി­മാ­പ്പാ­ട്ടു­ക­ളും ഗിൽ­ബർ­ട്ടും കു­ന്തൻ മ്യൂ­സി­ക് ക്ല­ബ്ബും ചേർ­ന്ന് ല­ന്തൻ­ബ­ത്തേ­രി­യു­ടെ പ്രാ­ചീ­ന­ങ്ങ­ളാ­യ പ്രാർ­ഥ­നാ­ഗീ­ത­ങ്ങൾ­ക്കു ബ­ദ­ലു­കൾ സൃ­ഷ്ടി­ക്കു­ന്നു.

ഇ­ത്ത­രം സാം­സ്കാ­രി­കാ­നു­ഭ­വ­ങ്ങ­ളി­ലൂ­ടെ ഒരു ജ­ന­ത­യു­ടെ ച­രി­ത്രം നോ­വൽ­വൽ­ക്ക­രി­ക്കു­ന്ന­തിൽ ‘ല­ന്തൻ­ബ­ത്തേ­രി’ മ­റ്റൊ­രു മ­ല­യാ­ള­നോ­വ­ലും കൈ­വ­രി­ക്കാ­ത്ത മാ­ന­ങ്ങൾ സ്വ­ന്ത­മാ­ക്കു­ന്നു­ണ്ടു്. നി­ര­വ­ധി ത­ന്ത്ര­ങ്ങ­ളി­ലൂ­ടെ ഭി­ന്ന­ത­ല­ങ്ങ­ളി­ലേ­ക്കു വ്യാ­പി­ച്ചു­പോ­കു­ന്ന ച­രി­ത്ര­ത്തി­ന്റെ ഒ­ഴു­ക്കു­ക­ളും അ­ട­രു­ക­ളും ആ­ഖ്യാ­ന­ത്തി­ന്റെ ഭാ­ഗ­മാ­ക്കാൻ മാ­ധ­വ­നു ക­ഴി­യു­ന്ന­തു­കൊ­ണ്ടാ­ണി­തു്. ഒ­രു­ദാ­ഹ­ര­ണം ‘എ­ഴു­ത്തു്’ ത­ന്നെ­യാ­ണു്. നോ­വ­ലി­ന്റെ തു­ട­ക്കം­ത­ന്നെ സി­നി­മാ നോ­ട്ടീ­സ് എ­ഴു­ത്തി­ലു­ള്ള ആ­ഖ്യാ­ന­കൗ­ശ­ല­ങ്ങ­ളു­ടെ ചർ­ച്ച­യിൽ നി­ന്നാ­ണു്. ‘കാ­റൽ­മാൻ ചരിത’ര­ച­ന­യു­ടെ ഐ­തി­ഹ്യ­ങ്ങൾ ല­ന്തൻ­ബ­ത്തേ­രി­യു­ടെ ഏ­റ്റ­വും മൗ­ലി­ക­മാ­യ ഒരു ച­രി­ത്രാ­ന്വേ­ഷ­ണ­മാ­ണു്. സ്വ­ന്തം പി­താ­വി­നെ­പ്പോ­ലെ സ­ന്ത്യാ­ഗു­വി­നും ച­വി­ട്ടു­നാ­ട­ക­ത്തി­ന്റെ രചന വ­ലി­യൊ­രു സ്വ­ത്വ­പ്ര­ശ്നം ത­ന്നെ­യാ­യി മാ­റു­ന്നു. കാനം ഇ ജെ­യി­ലും എം.ടി. വാ­സു­ദേ­വൻ നാ­യ­രി­ലും മ­റ്റും പുതിയ രീ­തി­യിൽ എ­ഴു­ത­പ്പെ­ടു­ന്ന സാ­ഹി­ത്യ­ത്തി­ന്റെ വായന ല­ന്തൻ­ബ­ത്തേ­രി­യു­ടെ ഭാ­വു­ക­ത്വ­ത്തെ മാ­റ്റി­യെ­ടു­ക്കു­ന്ന­തു് മ­റ്റൊ­രു വി­ഷ­യ­മാ­ണു്. വി­മോ­ച­ന­സ­മ­ര­ത്തി­നു മു­ദ്രാ­വാ­ക്യ­മെ­ഴു­താൻ കെ. ബാ­ല­കൃ­ഷ്ണ­നും സി. ജെ. തോ­മ­സും എ­റ­ണാ­കു­ള­ത്തെ­ത്തു­ന്ന­താ­ണു് മ­റ്റൊ­രു സംഭവം. എ­ഴു­ത്തു­പോ­ലെ­ത­ന്നെ പ്ര­സം­ഗ­വും (പി­ലാ­ത്തോ­സ­ച്ചൻ, ബ്രദർ വ­ട­ക്കൻ എ­ന്നി­വർ തൊ­ട്ട് പാർ­ട്ടി­യാ­ഫീ­സി­ലെ ജോസഫ് വരെ) മാ­ധ്യ­മ­ങ്ങ­ളും പത്രം, റേ­ഡി­യോ, സിനിമ, നാടകം, സം­ഗീ­തം എ­ന്നി­ങ്ങ­നെ) മറ്റു നി­ര­വ­ധി സാം­സ്കാ­രി­ക സൂ­ച­ക­ങ്ങ­ളും ചേർ­ന്നു പൂർ­ത്തി­ക­രി­ക്കു­ന്ന­താ­ണു് ല­ന്തൻ­ബ­ത്തേ­രി­യു­ടെ ച­രി­ത്രം.

images/Georgi_Plekhanov.jpg
പ്ല­ഖ­നോ­വ്

ജീ­വി­ത­ത്തി­ന്റെ­യും ച­രി­ത്ര­ത്തി­ന്റെ­യും സൂ­ക്ഷ്മ­യാ­ഥാർ­ഥ്യം കൂ­ടു­തൽ തെ­ളി­യു­ന്ന­തു് സാ­ഹി­ത്യ­ത്തി­ലാ­ണു് എന്നു സൂ­ചി­പ്പി­ച്ചു­കൊ­ണ്ടു് സുനിൽ പി. ഇ­ള­യി­ടം ല­ന്തൻ­ബ­ത്തേ­രി­യു­ടെ ച­രി­ത്രാ­നു­ഭൂ­തി­കൾ വി­ശ­ദീ­ക­രി­ക്കു­ന്ന സ­ന്ദർ­ഭം ഓർ­മി­ക്കാ­വു­ന്ന­താ­ണു് (2013). സുനിൽ എ­ഴു­തു­ന്നു: “ല­ന്തൻ­ബ­ത്തേ­രി­യിൽ ച­രി­ത്രം അ­നു­ഭൂ­തി­കൾ നി­റ­ഞ്ഞ­താ­ണു്. ആ­ധു­നി­ക ച­രി­ത്ര­വി­ജ്ഞാ­നീ­യ­ത്തി­ന്റെ സത്ത ദൈ­വ­ര­ഹി­ത­വും ശൂ­ന്യ­വും ഏ­കാ­ത്മ­ക­വു­മാ­യ കാ­ല­മാ­ണെ­ന്ന വാൾ­ട്ടർ ബെ­ഞ്ച­മി­ന്റെ നി­രീ­ക്ഷ­ണം ല­ന്തൻ­ബ­ത്തേ­രി­യിൽ സാ­ധു­വാ­യി തു­ട­രു­ന്നി­ല്ല. വർ­ത്ത­മാ­ന­ജീ­വി­ത­ത്തി­ലും ച­രാ­ച­ര­ങ്ങ­ളി­ലും ആ­ഴ­ത്തിൽ വേ­രോ­ടി­പ്പ­ടർ­ന്ന നി­ല­യി­ലാ­ണു് ല­ന്തൻ­ബ­ത്തേ­രി­ക്കാർ ച­രി­ത്ര­ത്തെ അ­റി­യു­ന്ന­തു്. ച­രി­ത്ര­മ­വി­ടെ വി­കാ­ര­നിർ­ഭ­ര­വും അ­നു­ഭ­വ­നി­ഷ്ഠ­വു­മാ­ണു്. ജൈ­വ­പ്ര­കൃ­തി­യിൽ­നി­ന്നും നിത്യ ജീ­വി­ത­ത്തി­ന്റെ ദൈ­നം­ദി­ന­ത്വ­ത്തിൽ­നി­ന്നും ല­ന്തൻ­ബ­ത്തേ­രി­ക്കാർ ച­രി­ത്രം ക­ണ്ടെ­ടു­ക്കു­ന്നു. വർ­ത്ത­മാ­ന­ജീ­വി­ത­ത്തി­നു് പു­റ­ത്തു് നി­ത്യ­ജീ­വി­ത­ത്തി­ന്റെ താ­ല്പ­ര്യ­ങ്ങ­ളാ­ലും വി­കാ­ര­ങ്ങ­ളാ­ലും ക­ള­ങ്ക­പ്പെ­ടാ­ത്ത ഭൂ­ത­കാ­ല സം­ഭ­വ­ങ്ങ­ളും അ­വ­യെ­ക്കു­റി­ച്ചു­ള്ള ആ­ഖ്യാ­ന­ങ്ങ­ളു­മ­ല്ല ല­ന്തൻ­ബ­ത്തേ­രി­യി­ലെ ച­രി­ത്രം. ദൈ­വ­ങ്ങ­ളും മ­നു­ഷ്യ­രും ച­രാ­ച­ര­ങ്ങ­ളും പ­ങ്കു­ചേ­രു­ന്ന പു­തി­യൊ­രു അ­നു­ഭ­വ­ലോ­ക­മാ­ണ­തു്. ഈ നോ­വ­ലി­ന്റെ ഭാ­വ­നാ­ത്മ­ക­ത­യു­ടെ കേ­ന്ദ്ര­വും ഇ­ത്ത­ര­മൊ­രു ച­രി­ത്ര­ബോ­ധ­മാ­ണു്” (2013: 1959). നി­ശ്ച­യ­മാ­യും മൌ­ലി­ക­മാ­യ ച­രി­ത്ര­ബോ­ധ­ങ്ങ­ളു­ടെ­യും അവ നിർ­മി­ച്ചു­നൽ­കു­ന്ന ആ­ഖ്യാ­ന­ക­ല­യു­ടെ­യും വൈ­വി­ധ്യ­ത്തി­ലൂ­ടെ അ­ട­യാ­ള­പ്പെ­ടു­ന്ന ഒരു കലാ ജീ­വി­തം ല­ന്തൻ­ബ­ത്തേ­രി­ക്കു മാ­ത്ര­മ­ല്ല, ഈ ഘ­ട്ട­ത്തി­ലെ ശ്ര­ദ്ധേ­യ­മാ­യ മിക്ക മ­ല­യാ­ള­നോ­വ­ലു­കൾ­ക്കു­മു­ണ്ടു്.

(സി) ജ­ന­പ്രി­യ­സം­സ്കാ­ര­ത്തി­ന്റെ ഭി­ന്ന­മ­ണ്ഡ­ല­ങ്ങൾ ആ­ഖ്യാ­ന­ത്തി­ന്റെ കലയും പ്ര­ത്യ­യ­ശാ­സ്ത്ര­വു­മാ­യി മാ­റു­ന്നു­വെ­ന്ന­താ­ണു് ആ­ധു­നി­കാ­ന­ന്ത­ര മ­ല­യാ­ള­നോ­വ­ലി­ന്റെ ലാ­വ­ണ്യാ­നു­ഭൂ­തി­യു­ടെ മു­ഖ്യ­ര­സ­ത­ന്ത്രം. ആ­ധു­നി­ക­താ­വാ­ദ ഘ­ട്ട­ത്തി­ലെ കാല്പനിക-​ജനപ്രിയഭാവനയുടെ ആ­വർ­ത്ത­ന­മ­ല്ല ഇതു്. എ­ഴു­ത്തി­ന്റെ­യും വാ­യ­ന­യു­ടെ­യും ആ ജ­ന­പ്രി­യ­ഭാ­വ­ന’ 90-​കളുടെ തു­ട­ക്ക­ത്തിൽ ടെ­ലി­വി­ഷൻ പ­ര­മ്പ­ര­കൾ പ്ര­ചാ­രം നേ­ടു­ന്ന­തോ­ടെ ദൃ­ശ്യ­ഭാ­വു­ക­ത്വ­ത്തി­ലേ­ക്കു സം­ക്ര­മി­ക്കു­ക­യും ജ­ന­പ്രി­യ വാ­രി­ക­ക­ളി­ലും ഗ്രാ­മീ­ണ വാ­യ­ന­ശാ­ല­ക­ളി­ലും കേ­ന്ദ്രീ­ക­രി­ക്ക­പ്പെ­ട്ടി­രു­ന്ന നോവൽ വായന വൻ­തോ­തിൽ ക്ഷ­യി­ക്കു­ക­യും ചെ­യ്തു. അതേ സമയം തന്നെ ആ­ധു­നി­ക­താ­വാ­ദം സൃ­ഷ്ടി­ച്ച ര­ണ്ടാ­മ­ത്തെ നോവൽ ഭാ­വ­ന­യു­ടെ ദ­ന്ത­ഗോ­പു­ര സ്വ­ഭാ­വം ലോ­ക­ത്തെ­വി­ടെ­യു­മെ­ന്ന പോലെ മ­ല­യാ­ള­ത്തി­ലും ജ­ന­പ്രി­യ­വൽ­ക്ക­ര­ണ­ത്തി­നു വി­ധേ­യ­മാ­യി­ത്തു­ട­ങ്ങി. ച­രി­ത്രം ത­ല­കീ­ഴ്മ­റി­ഞ്ഞ 1989-ൽ തന്നെ പു­റ­ത്തു­വ­ന്ന ‘മ­രു­ഭൂ­മി­കൾ ഉ­ണ്ടാ­കു­ന്ന­തു്’ തൊ­ട്ടു­ള്ള കാ­ല­ത്തു് ആ­ന­ന്ദി­ന് മ­ല­യാ­ള­ത്തിൽ ല­ഭി­ച്ച പ്രസാധന-​വായനാചരിത്രം മാ­ത്രം മതി ഈ പ്ര­വ­ണ­ത തെ­ളി­യി­ക്കാൻ. തൊ­ണ്ണൂ­റു­ക­ളു­ടെ തു­ട­ക്കം തൊ­ട്ടു­ണ്ടാ­കു­ന്ന മ­ല­യാ­ള­നോ­വ­ലി­ലെ ഈ ഭാ­വു­ക­ത്വ വ്യ­തി­യാ­നം പി­ന്നീ­ടു­ള്ള പ­തി­റ്റാ­ണ്ടു­ക­ളിൽ ആ­ന­ന്ദി­നും മു­കു­ന്ദ­നു­മൊ­പ്പം സാറാ ജോസഫ് മുതൽ രാ­മ­കൃ­ഷ്ണൻ വ­രെ­യു­ള്ള­വ­രു­ടെ രചനകൾ സ­മർ­ഥ­മാ­യി ഏ­റ്റെ­ടു­ക്കു­ക­യും ചെ­യ്യു­ന്നു. ജനകീയ രാ­ഷ്ട്രീ­യ­ങ്ങ­ളു­ടെ പ­ങ്കു­പ­റ്റൽ മുതൽ സാം­സ്കാ­രി­ക­മ­ണ്ഡ­ല­ത്തി­ലെ സ­ജീ­വ­സാ­ന്നി­ധ്യം വ­രെ­യു­ള്ള­വ ഈ ജ­ന­പ്രി­യ­വൽ­ക്ക­ര­ണ­ത്തി­നു പി­ന്നി­ലു­ണ്ടു്. എ­ഴു­ത്തു­രീ­തി­ക­ളി­ലെ നവീനത മുതൽ പ്ര­സാ­ധ­ന രം­ഗ­ത്തെ വ­ഴി­ത്തി­രി­വു­കൾ വ­രെ­യു­ള്ള­വ ഈ മാ­റ്റ­ത്തി­നു ചു­ക്കാൻ പി­ടി­ച്ചു. ഒ­ന്നാം­നി­ര പ്ര­സാ­ധ­ക­രോ മുൻ­നി­ര സാ­ഹി­ത്യ­പ്ര­സി­ദ്ധീ­ക­ര­ണ­മോ അല്ല ഏ­റ്റ­വും സ്വീ­കാ­ര്യ­ത­യു­ള്ള കൃ­തി­ക­ളു­ടെ വി­പ­ണി­നി­യ­ന്ത്രി­ക്കു­ന്ന­തു് എന്ന അവസ്ഥ പ്ര­ക­ട­മാ­യി­ത്തു­ട­ങ്ങി. ഒരു സ­ങ്കീർ­ത്ത­നം­പോ­ലെ, ആ­ടു­ജീ­വി­തം എന്നീ രചനകൾ, ഈ ഘ­ട്ട­ത്തിൽ ല­ക്ഷ­ത്തി­ല­ധി­കം കോ­പ്പി­കൾ വി­റ്റ­ഴി­യു­ക­യും നൂ­റു­പ­തി­പ്പു­കൾ വരെ പു­റ­ത്തി­റ­ക്കു­ക­യും ചെ­യ്ത­തു് ഉ­ദാ­ഹ­ര­ണ­മാ­ണു്. സ­മാ­ന­മാ­ണു്, മാ­ധ്യ­മം ആ­ഴ്ച­പ്പ­തി­പ്പിൽ പ്ര­സി­ദ്ധീ­ക­രി­ച്ച­വ­യാ­ണു് ഫ്രാൻ­സി­സ് ഇ­ട്ടി­കോ­ര­യും ആ­രാ­ച്ചാ­രും സു­ഗ­ന്ധി എന്ന ആ­ണ്ടാൾ ദേ­വ­നാ­യ­കി­യും എന്ന വ­സ്തു­ത­യും. എ­ന്താ­യാ­ലും പുതിയ നൂ­റ്റാ­ണ്ടിൽ ആ­ന­ന്ദ്, മു­കു­ന്ദൻ, സാ­റാ­ജോ­സ­ഫ്, അം­ബി­കാ­സു­തൻ മാ­ങ്ങാ­ട്, രാ­ജീ­വൻ, രാ­മ­കൃ­ഷ്ണൻ, മീര തു­ട­ങ്ങി­യ­വ­രു­ടെ ര­ച­ന­കൾ­ക്കു­ണ്ടാ­കു­ന്ന തു­ടർ­പ­തി­പ്പു­കൾ പോലെ തന്നെ ശ്ര­ദ്ധേ­യ­മാ­ണു് മ­ല­യാ­ള­ത്തിൽ നോ­വ­ലി­നു മാ­ത്രം നി­ല­നിൽ­ക്കു­ന്ന വാ­യ­നാ­ലോ­ക­ത്തി­ന്റെ സ­വി­ശേ­ഷ­ത­ക­ളും. ഇതര, പ­ര­മ്പ­രാ­ഗ­ത സാ­ഹി­ത്യ­രൂ­പ­ങ്ങ­ളൊ­ന്ന­ട­ങ്കം വാ­യ­നാ­വി­പ­ണി­യിൽ നി­രാ­ക­രി­ക്ക­പ്പെ­ടു­മ്പോൾ ത­ന്നെ­യാ­ണു് നോ­വ­ലി­ന്റെ പ്ര­സാ­ധ­ന, വാ­യ­നാ­വി­പ­ണി ഏ­റ്റ­വും സ­ജീ­വ­മാ­യി നി­ല­നിൽ­ക്കു­ന്ന­തു്.

images/PKRajasekharan-critic.jpg
പി.കെ. രാ­ജ­ശേ­ഖ­രൻ

പല കാ­ര­ണ­ങ്ങൾ കൊ­ണ്ടാ­ണു് ആ­ധു­നി­കാ­ന­ന്ത­ര നോവൽ അ­തി­ന്റെ ജ­ന­പ്രി­യ­ത്വം നി­ല­നിർ­ത്തു­ന്ന­തു് എന്നു കാണാൻ വി­ഷ­മ­മി­ല്ല. പ്ര­സാ­ധ­ന, വാ­യ­ന­ശാ­ല, വി­പ­ണി­ഘ­ട­ക­ങ്ങൾ ഒ­രു­വ­ശ­ത്ത്. ച­ല­ച്ചി­ത്രം, ടെ­ലി­വി­ഷൻ, ന­വ­മാ­ധ്യ­മ­ങ്ങൾ എ­ന്നി­വ­ക്കു സ­മാ­ന്ത­ര­മാ­യി നോവൽ കൈ­വ­രി­ക്കു­ന്ന ദൃ­ശ്യ­ഭാ­വു­ക­ത്വം മ­റു­വ­ശ­ത്ത്. ആ­ഖ്യാ­ന­ക­ല­യിൽ നോവൽ സൃ­ഷ്ടി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ജ­ന­പ്രി­യ സ­മ­വാ­ക്യ­ങ്ങൾ ഇ­നി­യും ഒ­രു­വ­ശ­ത്ത്. ആ­ന­ന്ദിൽ അതു് മു­ഖ്യ­മാ­യും നോ­വ­ലി­ന്റെ കലയിൽ സ­മർ­ഥ­മാ­യി കൂ­ട്ടി­യി­ണ­ക്ക­പ്പെ­ടു­ന്ന ച­രി­ത്ര­മുൾ­പ്പെ­ടെ­യു­ള്ള വൈ­ജ്ഞാ­നി­ക വ്യ­വ­ഹാ­ര­ങ്ങ­ളു­ടെ സാ­ന്നി­ധ്യ­മാ­ണെ­ങ്കിൽ സാ­റാ­ജോ­സ­ഫിൽ സാ­മൂ­ഹ്യ ജാ­ഗ്ര­ത­യും സൂ­ക്ഷ്മ­രാ­ഷ്ട്രീ­യ­ങ്ങ­ളും സൃ­ഷ്ടി­ക്കു­ന്ന ജനകീയ ആ­ക്ടി­വി­സ­മാ­ണു്. രാ­മ­കൃ­ഷ്ണ­നിൽ ച­രി­ത്ര­ത്തി­ന്റെ തന്നെ ജ­ന­പ്രി­യ സ്വ­രൂ­പ­ങ്ങ­ളും മി­ത്തു­ക­ളു­ടെ പരകായ പ്ര­വേ­ശ­വു­മാ­ണു് മു­ന്നി­ട്ടു നിൽ­ക്കു­ന്ന­തെ­ങ്കിൽ അം­ബി­കാ­സു­ത­നിൽ അ­ങ്ങേ­യ­റ്റം ജൈ­വി­ക­വും സ്വാ­ഭാ­വി­ക­വു­മാ­യ ജീ­വി­ത­പ്ര­ശ്ന­ങ്ങ­ളു­ടെ നി­ര­ന്ത­ര സാ­ന്നി­ധ്യ­മാ­ണു് ഏറി നിൽ­ക്കു­ന്ന­തു്. രാ­ജീ­വ­നി­ലാ­ക­ട്ടെ, ആ­ധു­നി­ക­ത­യു­ടെ രാ­ഷ്ട്രീ­യ­ച­രി­ത്ര­ങ്ങ­ളു­ടെ കൂ­സ­ലി­ല്ലാ­ത്ത അ­പ­നിർ­മ്മാ­ണ­ത്തി­ന്റെ കലയും.

പ്ര­സി­ദ്ധീ­കൃ­ത­മാ­യി മൂ­ന്നു­വർ­ഷ­ത്തി­ന­കം (നവംബർ 2012-​നവംബർ 2015) ഇ­രു­പ­തു പ­തി­പ്പു­ക­ളി­ലാ­യി എൺ­പ­തി­നാ­യി­രം കോ­പ്പി­കൾ വി­റ്റ­ഴി­ഞ്ഞ ആ­രാ­ച്ചാർ വെ­ളി­പ്പെ­ടു­ത്തു­ന്ന­തും നോ­വ­ലി­ന്റെ ആ­ഖ്യാ­ന­വും ജ­ന­പ്രി­യ­ത്വ­വും ത­മ്മിൽ മ­ല­യാ­ള­ത്തി­ലു­ള്ള അ­പൂർ­വ­മാ­യ ഈ ര­സ­ക­ലാ­ത­ന്ത്രം ത­ന്നെ­യാ­ണു്. യ­ഥാർ­ഥ­ത്തിൽ മാ­ധ­വി­ക്കു­ട്ടി­ക്കും സാ­റാ­ജോ­സ­ഫി­നും ശേഷം മ­ല­യാ­ള­ത്തി­ലു­ണ്ടാ­യ ഏ­റ്റ­വും പ്രൊ­ഫ­ഷ­ണ­ലാ­യ എ­ഴു­ത്തു­കാ­രി­യാ­ണു് കെ. ആർ. മീര. മാ­ധ­വി­ക്കു­ട്ടി­യെ­പ്പോ­ലെ, തന്റെ ത­ല­മു­റ­യി­ലെ മു­ഴു­വൻ പുരുഷ എ­ഴു­ത്തു­കാ­രെ­യും പ്ര­തി­ഭ­യി­ലും ജ­ന­പ്രീ­തി­യി­ലും മ­റി­ക­ട­ക്കു­ന്ന­തിൽ മാ­ത്ര­മ­ല്ല ഈ പ്രൊ­ഫ­ഷ­ണ­ലി­സം മീര പ്ര­ക­ട­മാ­ക്കു­ന്ന­തു്. പ്ര­സാ­ധ­കർ, നി­രൂ­പ­കർ, മാ­ധ്യ­മ­ങ്ങ­ളി­ലെ പ്ര­ചാ­ര­കർ തു­ട­ങ്ങി­യ­വ­രു­ടെ പി­ന്തു­ണ­യോ­ടെ തന്റെ സർ­ഗ­ജീ­വി­തം എ­ഴു­ത്തു­ക­ള­ത്തിൽ സ­മർ­ഥ­മാ­യി ക­രു­നീ­ക്കു­ന്ന­തിൽ മീ­ര­യ്ക്കു­ള്ള വൈഭവം മ­റ്റൊ­രു മ­ല­യാ­ളി എ­ഴു­ത്തു­കാ­രി­ക്കു­മി­ല്ല. ഭാ­വ­ന­യു­ടെ പ­ര­പ്പിൽ, ഭാ­ഷ­യു­ടെ ത­ളിർ­പ്പിൽ, മീ­ര­യ്ക്കു സ­മ­കാ­ലി­ക­രാ­രും ഭീ­ഷ­ണി­യു­മ­ല്ല. മാ­ധ്യ­മ പ്ര­വർ­ത്ത­ന­വും സാ­ഹി­ത്യ പ്ര­വർ­ത്ത­ന­വും ത­മ്മിൽ ക­ഴി­ഞ്ഞ നാ­ലു­നൂ­റ്റാ­ണ്ടാ­യി നി­ല­നിൽ­ക്കു­ന്ന ഉറ്റ സൗ­ഹൃ­ദ­ത്തി­ന്റെ ഇ­ങ്ങേ­ത്ത­ല­യ്ക്ക­ലാ­ണു് മീ­ര­യു­ടെ ഇടം. സാ­ഹി­ത്യ­വും സി­നി­മ­യും ടെ­ലി­വി­ഷ­നും; ഫീ­ച്ച­റും അ­ഭി­മു­ഖ­വും കഥയും തി­ര­ക്ക­ഥ­യും നോ­വ­ലും—ഓരോ മാ­ധ്യ­മ­ത്തി­ലും ര­ച­ന­യി­ലും മീ­ര­യ്ക്കു സ്വ­ന്ത­മാ­യൊ­രു ക­യ്യൊ­പ്പു­കാ­ണും. ‘ആ­രാ­ച്ചാർ’ ആ ക­യ്യൊ­പ്പി­ന് തൂ­ക്കു­ക­യ­റി­ലെ കു­ടു­ക്കി­ന്റെ ആകൃതി നിർ­മി­ച്ചു നൽ­കി­യി­രി­ക്കു­ന്നു.

images/Raymond_Williams.jpg
വി­ല്യം­സ്

ആ­ധു­നി­കാ­ന­ന്ത­രം മ­ല­യാ­ള­ത്തി­ലെ­ഴു­ത­പ്പെ­ട്ട ഏ­റ്റ­വും മി­ക­ച്ച നോ­വ­ലു­ക­ളി­ലൊ­ന്നാ­ണു് ‘ആ­രാ­ച്ചാർ’. ആ­ന­ന്ദ് സൃ­ഷ്ടി­ച്ച ച­രി­ത്രാ­ഖ്യാ­യി­ക­ക­ളു­ടെ പ­ര­മ്പ­ര­യാ­ണ­ല്ലോ ആ­ധു­നി­കാ­ന­ന്ത­ര മ­ല­യാ­ള­നോ­വ­ലി­ന്റെ ഏ­റ്റ­വും ദീ­പ്ത­മാ­യ മുഖം. ആ­രാ­ച്ചാ­രും മ­റ്റൊ­രു താ­വ­ഴി­യി­ല­ല്ല രൂപം കൊ­ണ്ടി­ട്ടു­ള്ള­ത്. ച­രി­ത്ര­വും മി­ത്തും ഭൂ­ത­കാ­ല­ത്തെ­യെ­ന്ന­പോ­ലെ വർ­ത്ത­മാ­ന­കാ­ല­ത്തെ­യും പ്ര­ശ്ന­വൽ­ക്ക­രി­ക്കു­ന്ന­തി­ന്റെ ഭാവനാ ഭൂ­പ­ട­മാ­ണു് ഈ നോവൽ. ബം­ഗാ­ളി നോ­വ­ലു­ക­ളു­ടെ ഭൂ­മി­ശാ­സ്ത്രം മാ­ത്ര­മ­ല്ല, ഭാഷാ, ജീവിത സം­സ്കാ­ര­ങ്ങ­ളും അ­സ്ഥി­വ­രെ തു­ള­ഞ്ഞി­റ­ങ്ങി­യ കൃതി. സ­മീ­പ­കാ­ല ഇ­ന്ത്യൻ നീ­തി­ന്യാ­യ വ്യ­വ­സ്ഥ­യു­ടെ അ­ടി­സ്ഥാ­ന­പ­ര­മാ­യ മൂ­ല്യ­സം­ഘർ­ഷ­ങ്ങ­ളി­ലൊ­ന്നി­ന്റെ നേർ­ച­രി­ത്രം. വാർ­ത്താ­ടെ­ലി­വി­ഷൻ മ­നു­ഷ്യ­ജീ­വി­ത­ത്തിൽ ന­ട­ത്തു­ന്ന മേ­ച്ഛ­വും ഹീ­ന­വു­മാ­യ ക­ട­ന്നു­ക­യ­റ്റ­ങ്ങ­ളു­ടെ കു­റ്റ­വി­ചാ­ര­ണ. എ­ല്ലാ­റ്റി­നു­മു­പ­രി ഒരു സ്ത്രീ­ക്കു­മാ­ത്ര­മ­റി­യാ­വു­ന്ന അ­വ­ളു­ടെ ആ­ത്മാ­നു­ഭ­വ­ങ്ങ­ളു­ടെ­യും പുരുഷ-​പൊതു സാ­മാ­ന്യ­ബോ­ധ­ത്തി­നു പി­ടി­ത­രാ­ത്ത കാ­മ­ന­ക­ളു­ടെ­യും തു­റ­ന്നെ­ഴു­ത്ത്. അ­പൂർ­വ­മാം­വി­ധം ഭാ­വ­ബ­ദ്ധ­മാ­യ ആ­ത്മ­സം­ഘർ­ഷ­ങ്ങ­ളു­ടെ­യും വൈ­കാ­രി­ക ബ­ന്ധ­ങ്ങ­ളു­ടെ­യും രൂ­പ­ക­സ­മൃ­ദ്ധ­മാ­യ ആ­ഖ്യാ­ന­ശൈ­ലി. ഈ പ്ര­വ­ണ­ത­ക­ളെ­ല്ലാം സം­ഗ്ര­ഹി­ച്ചു പ­റ­ഞ്ഞാൽ, മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ മു­ഴു­വൻ പ്രാ­ണ­സ­ഞ്ചാ­ര­ങ്ങ­ളെ­യും നി­ഷ്പ്ര­ഭ­മാ­ക്കു­ന്ന മ­ര­ണ­ഭീ­തി­യു­ടെ മ­ഹോ­പാ­ഖ്യാ­നം.

നാ­നൂ­റ്റി അൻ­പ­ത്തൊ­ന്നു­പേ­രെ തൂ­ക്കി­ലേ­റ്റി­യ കൊൽ­ക്കൊ­ത്ത­യി­ലെ ആ­രാ­ച്ചാർ ഫ­ണി­ഭൂ­ഷൺ ഗൃ­ദ്ധാ മ­ല്ലി­ക്കി­ന്റെ­യും മകൾ ചേ­ത­ന­യു­ടെ­യും ക­ഥ­യാ­ണു് ഈ നോവൽ. ഒപ്പം ഗൃ­ദ്ധ­യു­ടെ ന­ശി­ച്ച കു­ടും­ബ­ത്തി­ന്റെ­യും. ചേ­ത­ന­യെ ലോ­ക­ത്തെ ആദ്യ വനിതാ ആ­രാ­ച്ചാ­രാ­ക്കി മാ­റ്റി (മ­ല്ലി­ക് കു­ടും­ബ­ത്തിൽ പ­തി­മൂ­ന്നാം നൂ­റ്റാ­ണ്ടിൽ പിം­ഗ­ള­കേ­ശി­നി­യെ­ന്ന വനിതാ ആ­രാ­ച്ചാർ ജീ­വി­ച്ചി­രു­ന്നു) തന്റെ മാ­ധ്യ­മ­ത്തി­ന്റെ റേ­റ്റി­ങ് ഉ­യർ­ത്താൻ ശ്ര­മി­ക്കു­ന്ന വാർ­ത്താ­ചാ­നൽ റി­പ്പോർ­ട്ടർ സ­ഞ്ജീ­വ്കു­മാർ മി­ത്ര­യാ­ണു് നോ­വ­ലി­ലെ മ­റ്റൊ­രു (പ്ര­ധാ­ന ക­ഥാ­പാ­ത്രം. കൊൽ­ക്കൊ­ത്ത­യു­ടെ മ­ന­സ്സാ­ക്ഷി­യെ­ന്ന പോലെ ജീ­വി­ക്കു­ന്ന ‘ഭ­വി­ഷ്യ­ത്’ പ­ത്രാ­ധി­പർ മാ­നൊ­ബേ­ന്ദ്ര ബോസ്, അ­ര­യ്ക്കു മു­ക­ളിൽ മാ­ത്രം ശ­രീ­ര­വും ജീ­വി­ത­വു­മു­ള്ള, ചേ­ത­ന­യു­ടെ സ­ഹോ­ദ­രൻ രാ­മു­ദാ, തൂ­ക്കി­ലേ­റ്റാൻ വി­ധി­ക്ക­പ്പെ­ട്ട യ­തീ­ന്ദ്ര­നാ­ഥ ബാ­നർ­ജി എ­ന്നി­ങ്ങ­നെ നി­ര­വ­ധി ക­ഥാ­പാ­ത്ര­ങ്ങൾ വേ­റെ­യും.

images/Kpappan.jpg
കെ. പി. അപ്പൻ

വ­ധ­ശി­ക്ഷ­ക്കെ­തി­രെ­യു­ള്ള യ­തീ­ന്ദ്ര­നാ­ഥ ബാ­നർ­ജി­യു­ടെ ദ­യാ­ഹർ­ജി രാ­ഷ്ട്ര­പ­തി കൊ­ള­ളു­ന്ന­തി­നും ത­ള­ളു­ന്ന­തി­നു­മി­ട­യി­ലു­ള്ള ചു­രു­ങ്ങി­യ മാ­സ­ങ്ങ­ളാ­ണു് നോ­വ­ലി­ന്റെ പ്ര­ത്യ­ക്ഷ­കാ­ല പ­ശ്ചാ­ത്ത­ലം. കൊൽ­ക്കൊ­ത്ത­യി­ലെ പൊ­തു­സ­മൂ­ഹ­വും മാ­ധ്യ­മ­സ­മൂ­ഹ­വും ന­ട­ത്തു­ന്ന വി­ധി­യെ­ഴു­ത്തു­ക­ളു­ടെ­യും ശിക്ഷ ന­ട­പ്പാ­ക്ക­ലു­ക­ളു­ടെ­യും ഒരു സ­മാ­ന്ത­ര­ലോ­കം സ്ഥ­ല­പ­ശ്ചാ­ത്ത­ല­വും.

മ­ല്ലി­ക് കു­ടും­ബ­ത്തി­ന്റെ പു­രാ­ണം ച­രി­ത്ര­വും മി­ത്തു­മാ­യി കൂ­ടി­ക്കു­ഴ­ഞ്ഞാ­വി­ഷ്കൃ­ത­മാ­കു­ന്ന ഭൂ­ത­കാ­ല­ത്തി­ന്റെ ആ­ഖ്യാ­ന­മാ­ണു് ഈ നോ­വ­ലി­ലെ ഏ­റ്റ­വും ഭാവനാ സ­മ്പ­ന്ന­മാ­യ ഭാഗം. ചേ­ത­ന­യും സ­ഞ്ജീ­വ്കു­മാ­റും ത­മ്മി­ലു­ള്ള പ്ര­ണ­യ­ത്തി­ന്റെ­യും ക­ല­ഹ­ത്തി­ന്റെ­യും ‘ഔ­ട്ട്ഡോർ’ ചി­ത്രീ­ക­ര­ണ­ങ്ങൾ ഏ­റ്റ­വും മൂർ­ച്ച­യു­ള്ള ഭാ­ഗ­വും. ‘ഗി­ല്ല­റ്റിൻ’ പോ­ലു­ള്ള ചെ­റു­ക­ഥ­ക­ളിൽ മുൻ­പു­ത­ന്നെ മീര പ്ര­ശ്ന­വൽ­ക്ക­രി­ച്ചി­ട്ടു­ള്ള ഹിം­സ­യു­ടെ ച­രി­ത്ര­പാ­ഠ­ങ്ങൾ ഈ നോ­വ­ലി­ന്റെ രാ­ഷ്ട്രീ­യാ­ന്തർ­ധാ­ര­യാ­കു­മ്പോൾ അ­സാ­ധാ­ര­ണ­മാം­വി­ധം ബിം­ബ­വൽ­ക്ക­രി­ക്ക­പ്പെ­ടു­ക­യും ദൃ­ശ്യ­വൽ­ക്ക­രി­ക്ക­പ്പെ­ടു­ക­യും ചെ­യ്യു­ന്ന ഭാ­ഷ­യു­ടെ ആ­ഖ്യാ­ന ലാ­വ­ണ്യം ആ­രാ­ച്ചാ­രു­ടെ വാ­യ­നാ­ക്ഷ­മ­ത ഉ­റ­പ്പാ­ക്കു­ന്നു.

കൊൽ­ക്കൊ­ത്ത­യു­ടെ ഗ­ലി­ക­ളും ഘാ­ട്ടു­ക­ളും തെ­രു­വു­ക­ളും ഇ­ടി­ഞ്ഞു പൊ­ളി­ഞ്ഞ കെ­ട്ടി­ട­ങ്ങ­ളും വേ­ശ്യാ­ല­യ­ങ്ങ­ളും മുതൽ ടി.വി. സ്റ്റു­ഡി­യോ­ക­ളും ഹോ­ട്ട­ലു­ക­ളും സൂ­പ്പർ മാർ­ക്ക­റ്റു­ക­ളും ജ­യി­ലു­ക­ളും­വ­രെ, ആ­രാ­ച്ചാർ സൃ­ഷ്ടി­ക്കു­ന്ന ഭാ­വ­നാ­ഭൂ­മി­ശാ­സ്ത്രം അ­തി­സൂ­ക്ഷ്മ­മാ­യ ഒരു സ്ഥ­ല­പു­രാ­ണ­ത്തി­ന്റെ ഊ­ടും­പാ­വു­മാ­യി മാ­റു­ന്നു. മി­ത്തും ച­രി­ത്ര­വും ഇ­ട­ക­ല­രു­ന്ന രാ­ജ­ഭ­ര­ണ­ത്തി­ന്റെ­യും കൊ­ളോ­ണി­യൽ ആ­ധി­പ­ത്യ­ത്തി­ന്റെ­യും ആ­ധു­നി­ക ബം­ഗാ­ളി­ന്റെ­യും ജീ­വി­ത­ചി­ത്ര­ങ്ങൾ നോവൽ കാല ഭൂ­പ­ട­ത്തിൽ വ­ര­യു­ന്നു. മി­ത്തി­ക്കൽ ക­ഥാ­പാ­ത്ര­ങ്ങൾ ച­രി­ത്ര ക­ഥാ­പാ­ത്ര­ങ്ങൾ­ക്കൊ­പ്പം ബം­ഗാ­ളി­ന്റെ ഉൾ­നാ­ടു­ക­ളി­ലും വ­യ­ലേ­ല­ക­ളി­ലും രാ­ജ­കൊ­ട്ടാ­ര­ങ്ങ­ളി­ലും ത­ട­വ­റ­ക­ളി­ലും റൈ­റ്റേ­ഴ്സ് ബിൽ­ഡി­ങ്ങി­ലു­മൊ­ക്കെ ത­ങ്ങ­ളു­ടെ ജീ­വി­തം ജീ­വി­ച്ചു­തീർ­ക്കു­ന്നു. നാ­നാ­ത­രം ഹിം­സ­ക­ളു­ടെ സ­മാ­ന്ത­ര­ച­രി­ത്ര­ങ്ങൾ ഭ­ര­ണ­കൂ­ട­ത്തി­ന്റെ ഓ­ദ്യോ­ഗി­ക­ഹിം­സ­യു­ടെ രാ­ഷ്ട്രീ­യ­ത്തെ പൂ­രി­പ്പി­ക്കു­ന്നു. വ­ധ­ശി­ക്ഷ­ക്ക­നു­കൂ­ല­വും പ്ര­തി­കൂ­ല­വു­മാ­യ സം­വാ­ദ­ങ്ങ­ളും പ്ര­ക്ഷോ­ഭ­ങ്ങ­ളും പൊ­തു­സ­മൂ­ഹ­ത്തി­ലും മാ­ധ്യ­മ­ങ്ങ­ളി­ലും ഒ­രു­പോ­ലെ അ­ര­ങ്ങേ­റു­ന്നു.

images/Christopher_Caudwell.jpg
കോ­ഡ്വൽ

യ­തീ­ന്ദ്ര­നാ­ഥ ബാ­നർ­ജി­യു­ടെ തൂ­ക്കി­ക്കൊ­ല­യിൽ നോവൽ അ­വ­സാ­നി­ക്കു­ന്നി­ല്ല. എൺ­പ­ത്തെ­ട്ടാം വ­യ­സ്സിൽ സ്വ­ന്തം സ­ഹോ­ദ­ര­നെ­യും അ­യാ­ളു­ടെ ഭാ­ര്യ­യെ­യും കൊ­ന്ന് ഗൃ­ദ്ധാ­മ­ല്ലി­ക് ജ­യി­ലി­ലാ­യി. ആ­ലി­പ്പൂർ ജ­യി­ലിൽ യ­തീ­ന്ദ്ര­നാ­ഥി­നെ തൂ­ക്കി­ലേ­റ്റി, ചാനൽ സ്റ്റു­ഡി­യോ­യി­ലെ­ത്തി­യ ചേതന, തന്റെ ജീ­വി­ത­ത്തെ­ത്ത­ന്നെ ഒരു കു­ടു­ക്കാ­ക്കി മാ­റ്റി, തന്നെ വ­ഞ്ചി­ച്ച സ­ഞ്ജീ­വ് കു­മാ­റി­നെ കാ­മ­റ­യ്ക്കും പ്രേ­ക്ഷ­കർ­ക്കും മു­ന്നിൽ, ത­ത്സ­മ­യം തൂ­ക്കി­ലേ­റ്റു­ന്നു. മ­നു­ഷ്യ ജീ­വി­ത­ത്തി­ന്റെ അർ­ഥ­വും മൂ­ല്യ­വും ഹിം­സ­യു­ടെ ത­ത്വ­ചി­ന്ത­ക­ളു­മാ­യി താ­ര­ത­മ്യം ചെ­യ്യ­പ്പെ­ടു­ന്നു, ‘ആ­രാ­ച്ചാ­രി’ൽ.

നോ­വ­ലി­ന്റെ ച­രി­ത്ര­വൽ­ക്ക­ര­ണ­മെ­ന്ന നി­ല­യിൽ ‘ആ­രാ­ച്ചാർ’ മ­ല­യാ­ള­ഭാ­വ­ന­യിൽ ഒരു കു­തി­ച്ചു­ചാ­ട്ട­മാ­ണു്. ഭാ­ഷ­യു­ടെ ഇ­ന്ദ്ര­ജാ­ല­ത്തിൽ, ക­വി­ത­ക­ളാ­യി മാ­റു­ന്ന ഒ­റ്റ­വ­രി­വാ­ക്യ­ങ്ങ­ളിൽ, ക­ഥ­പ­റ­ച്ചി­ലി­ന്റെ ഒ­ഴു­ക്കിൽ, കാ­മ­ന­ക­ളു­ടെ തീ­പി­ടി­ത്ത­ങ്ങ­ളിൽ, അ­ധ്യാ­യ­ങ്ങ­ളു­ടെ ഘ­ട­ന­യിൽ, മി­ത്തു­ക­ളു­ടെ തു­ടർ­ച്ച­യിൽ, ച­രി­ത്ര­ത്തി­ന്റെ പ­ടർ­ച്ച­യിൽ, ഈ നോവൽ നിർ­മി­ക്കു­ന്ന ആ­ഖ്യാ­ന­മ­ണ്ഡ­ലം ‘അ­ഗ്നി­സാ­ക്ഷി’ക്കും ‘എന്റെ കഥ’ക്കും ‘ആലാഹ’ക്കും ശേഷം മ­ല­യാ­ള­ത്തി­ലു­ണ്ടാ­യ ഏ­റ്റ­വും ഭാവനാ സ­മ്പ­ന്ന­മാ­യ സ്ത്രീ നിർ­മി­തി­യാ­ണു്.

അ­ങ്ങേ­യ­റ്റം സി­നി­മാ­റ്റി­ക്കാ­ണു് ‘ആ­രാ­ച്ചാ­രു’ ടെ ആ­ഖ്യാ­നം. ഒരു സ്കൂൾ വി­ദ്യാർ­ഥി­നി­യെ ബ­ലാ­ത്സം­ഗം ചെ­യ്തു­കൊ­ന്ന കു­റ്റം ചു­മ­ത്തി വ­ധ­ശി­ക്ഷ­ക്കു വി­ധി­ക്ക­പ്പെ­ട്ട ആ­ലി­പ്പൂർ സെൻ­ട്രൽ ജ­യി­ലിൽ ക­ഴി­ഞ്ഞി­രു­ന്ന ധ­ന­ഞ്ജ­യ് ചാ­റ്റർ­ജി­യെ­ന്ന ത­ട­വു­കാ­ര­നെ­ക്കു­റി­ച്ചു് എം. എസ്. സത്യു നിർ­മി­ച്ച 1994-ലെ ഡോ­ക്യു­മെ­ന്റ­റി മുതൽ അ­വ­സാ­ന­ത്തെ ആ­രാ­ച്ചാ­രെ­ക്കു­റി­ച്ചു­ള്ള ജോഷി ജോ­സ­ഫി­ന്റെ സിനിമ വ­രെ­യു­ള്ള­വ­യു­ടെ പ­ല­നി­ല­ക­ളി­ലു­ള്ള സ്വാ­ധീ­നം മീ­ര­യു­ടെ ര­ച­ന­യി­ലു­ണ്ടു്. അ­തേ­സ­മ­യം­ത­ന്നെ ചേ­ത­ന­യു­ടെ ആ­ത്മ­ഭാ­ഷ­ണ­മാ­യി രൂ­പ­പ്പെ­ടു­ന്ന നോവൽ പ­ല­പ്പോ­ഴും ആ­ധു­നി­ക­ത­യു­ടെ ലാ­വ­ണ്യ ശാ­സ്ത്ര­ങ്ങ­ളി­ലൊ­ന്നാ­യ സി­നി­മാ­റ്റി­ക് ആ­ഖ്യാ­ന­ത്തെ മ­റി­ക­ട­ന്ന് ആ­ധു­നി­കാ­ന­ന്ത­ര­ത­യു­ടെ ആ­ഖ്യാ­ന­പാ­ഠ­ങ്ങ­ളിൽ പ്ര­മു­ഖ­മാ­യ ടെലി-​വിഷ്വൽ സ്വ­ഭാ­വ­ത്തി­ലേ­ക്കു മാ­റു­ക­യും ചെ­യ്യു­ന്നു. ഏ­തു­നി­ല­യി­ലും ദൃ­ശ്യാ­ത്മ­കം.

മീ­ര­ത­ന്നെ സൂ­ചി­പ്പി­ക്കു­ന്ന­തു­പോ­ലെ, സ്ത്രീ­യും പു­രു­ഷ­നും പ്ര­ണ­യ­വും സ­മൂ­ഹ­വും ആ­ത്മീ­യ­ത­യും മതവും രാ­ഷ്ട്രീ­യ­വും അ­ധി­കാ­ര­വും ശ­രീ­ര­വും സ­ദാ­ചാ­ര­വും നീ­തി­യും നി­യ­മ­വും എ­ന്നി­ങ്ങ­നെ വിവിധ ഇഴകൾ ചേർ­ത്തു­പി­രി­ച്ചു­ണ്ടാ­ക്കി­യ തൂ­ക്കു­ക­യർ പോ­ലെ­യാ­ണു് ഈ നോ­വ­ലി­ന്റെ ശി­ല്പ­ക­ല രൂ­പ­പ്പെ­ടു­ന്ന­തു്. ജീ­വി­താ­നു­ഭ­വ­ങ്ങ­ളെ ചോ­ര­യും ക­ണ്ണീ­രു­മി­റ്റു­നിൽ­ക്കു­ന്ന വാ­ക്കു­ക­ളാ­ക്കി മാ­റ്റു­ന്ന, അ­ങ്ങേ­യ­റ്റം കാ­വ്യാ­ത്മ­ക­വും ബിം­ബ­സ­മ്പ­ന്ന­വും വി­കാ­ര­വ­ത്തു­മാ­യ ഭാഷണ ക­ല­യാ­ണു് മീ­ര­യു­ടേ­ത്. ഏ­തു­ഭാ­ഗ­വും നോ­ക്കു­ക:

“സൂ­ര്യൻ ക­ത്തി­ജ്വ­ലി­ച്ചു. ശരീരം വി­യർ­ത്തൊ­ഴു­കി. മു­റു­ക്കെ­യ­ട­ച്ച അ­ടു­ക്ക­ള­പ്പാ­ത്ര­ത്തി­നു­ള്ളിൽ തി­ള­യ്ക്കു­ന്ന ആ­വി­പോ­ലെ എന്തോ ഒ­ന്നു് എന്റെ ഹൃ­ദ­യ­ത്തി­ലും ശ­രീ­ര­ത്തി­ലും വി­ങ്ങി” (2013: 15).

images/Percy-Lubbock.png
പെ­ഴ്സി ല­ബ്ബ­ക്ക്

“അന്നു രാ­ത്രി ആ വർ­ഷ­ത്തെ ആ­ദ്യ­ത്തെ മഴ പെ­യ്തു. ചി­ത­യു­ടെ ഗ­ന്ധ­ത്തേ­ക്കാൾ രൂ­ക്ഷ­മാ­യ ഒരു ഗന്ധം മൂ­ക്കു തു­ള­ച്ചു. മ­ഴ­യു­ടെ ഇ­ര­മ്പ­ലിൽ പു­റ­ത്തെ ആ­ര­വ­ങ്ങൾ മു­ങ്ങി. ഇ­ടു­ങ്ങി­യ ഗ­ലി­ക­ളിൽ കൂ­ട്ടി­യി­ട്ട ച­പ്പു­ച­വ­റു­കൾ ന­ന­ഞ്ഞു­നാ­റി. എന്റെ ഹൃദയം ന­ന­ഞ്ഞു കു­തിർ­ന്ന കീ­റ­ച്ചാ­ക്കു­പോ­ലെ ഭാ­രി­ച്ചു­തു­ങ്ങി. ഗ്രാ­മ­ത്തിൽ­നി­ന്നു് ന­ഗ­ര­ത്തി­ലേ­ക്കു വീ­ട്ടു­പ­ണി­ക്കെ­ത്തി തനിയെ കു­ടു­ക്കി­ട്ടു തൂ­ങ്ങി­മ­രി­ച്ച പെൺ­കു­ട്ടി­യെ ഞാൻ കാ­ര­ണ­മി­ല്ലാ­തെ ഓർ­ത്തു. മാ­യ­യു­ടെ പ­ഴ­യൊ­രു സാ­രി­ത്തു­ണ്ട് അ­ട­പ്പാ­യും തി­ര­ശ്ശീ­ല­യാ­യും ഉ­പ­യോ­ഗി­ക്കു­ന്ന ജ­നാ­ല­യ്ക്ക­രി­കിൽ പാ­യ­വി­രി­ച്ചു കി­ട­ക്കു­മ്പോൾ തൂ­വാ­നം എന്റെ വി­യർ­ത്ത നെ­റ്റി­മേൽ തെ­റി­ച്ചു­വീ­ണു. എ­നി­ക്കു് അ­ന്നു് ഇ­രു­പ­ത്തി­ര­ണ്ടു വ­യ­സ്സു്. സ്നേ­ഹ­മി­ല്ലാ­തെ സ്പർ­ശി­ക്കു­ന്ന പു­രു­ഷ­ന്റെ ക­ര­ങ്ങൾ എത്ര പ­രു­പ­രു­ത്ത­താ­കാ­മെ­ന്നും അ­യാ­ളു­ടെ ദുർ­ഗ­ന്ധ­ങ്ങൾ എത്ര അ­രോ­ച­ക­മാ­കാം എ­ന്നും ഒ­രി­ക്കൽ മാ­ത്രം തി­രി­ച്ച­റി­ഞ്ഞ­തൊ­ഴി­ച്ചാൽ ലോ­ക­മെ­ന്തെ­ന്നു് എ­നി­ക്ക് അ­റി­യു­മാ­യി­രു­ന്നി­ല്ല. മാ­രു­തി പ്ര­സാ­ദി­ന്റെ സ്പർ­ശ­ത്തിൽ ആർ­ത്തി­യാ­ണു­ണ്ടാ­യി­രു­ന്ന­തു്. സ­ഞ്ജീ­വ് കുമാർ മി­ത്ര­യു­ടേ­തിൽ അ­ഹ­ങ്കാ­ര­വും അ­ധീ­ശ­ത്വ­വും. ആർ­ത്തി­യോ­ടു ക്ഷ­മി­ക്കാൻ എ­നി­ക്കു സാ­ധി­ക്കും. പക്ഷേ, അ­ധീ­ശ­ത്വ­ത്തോ­ട്—സാ­ധ്യ­മ­ല്ല. ഞാൻ പു­ത­പ്പു വ­ലി­ച്ചെ­റി­ഞ്ഞു. തൂ­വാ­ന­ത്തു­ള്ളി­കൾ ക­ല്ലു­കൾ പോലെ എന്റെ മു­ഖ­ത്തു പ­തി­ച്ചു. ഇ­താ­ണു് എന്റെ ദൈവം എന്നു പറയാൻ ഒരു പു­രു­ഷ­നെ­യും എ­നി­ക്കു ല­ഭി­ച്ചി­ല്ല. എ­ല്ലാ­വ­രും ആരാധന ആ­വ­ശ്യ­പ്പെ­ട്ടു. ആരും അ­തി­നു് അർഹത തെ­ളി­യി­ച്ചി­ല്ല. ഹൃ­ദ­യ­ത്തിൽ കു­ടു­ക്കി­ട്ട് എത്ര മു­റു­ക്കി­യി­ട്ടും ചൂ­ടു­ക­ണ്ണു­നീർ ചൂ­ടു­മ­ഴ­ത്തു­ള­ളി­ക­ളോ­ടു് ഇ­ട­ക­ലർ­ന്നൊ­ഴു­കി. ഇ­ട­തു­മാ­റി­ടം പ­ഴു­ത്തു­വി­ങ്ങി­യ­തു­പോ­ലെ വേ­ദ­നി­ച്ച­പ്പോൾ പു­ക­ച്ചി­ലോ­ടെ ഞാൻ തീ­രു­മാ­നി­ച്ചു: കൃ­ത്യ­മാ­യ അളവിൽ അ­യാൾ­ക്കു വേ­ണ്ടി ഞാൻ കയർ അ­ള­ന്നെ­ടു­ക്കും. ഒ­രി­ഞ്ചു കൂ­ടു­ക­യു­മി­ല്ല; കു­റ­യു­ക­യു­മി­ല്ല. അയാളെ എ­നി­ക്കും ഒ­രി­ക്ക­ലെ­ങ്കി­ലും അ­നു­ഭ­വി­ക്ക­ണം” (2013:58).

“മ­നു­ഷ്യ­രെ ത­ണു­പ്പി­ക്കു­ന്ന­തി­നു പകരം കൂ­ടു­തൽ ഉ­ഷ്ണി­പ്പി­ക്കു­ന്ന കൊൽ­ക്കൊ­ത്ത­യി­ലെ മഴ പോ­ലെ­യാ­യി­രു­ന്നു എന്റെ പ്ര­ണ­യ­വും. സാ­ന്ത്വ­നി­പ്പി­ക്കു­ന്ന­തി­നു പകരം അ­തെ­ന്നെ പ­രി­ഭ്രാ­ന്ത­യാ­ക്കി” (2013: 198).

“ക­റു­ത്ത ക­ണ്ണ­ട­യ്ക്കു­ള­ളിൽ പച്ച നി­റ­മു­ള്ള ക­ണ്ണു­ക­ളി­ലെ ഭാവം എ­നി­ക്കു മ­ന­സ്സി­ലാ­യി­ല്ല. അയാൾ എന്റെ കൈ­ത്ത­ല­ത്തിൽ വി­ര­ലു­കൾ കൊ­ണ്ടു വ­ര­ച്ച­പ്പോൾ എ­നി­ക്ക് ഈർഷ്യ തോ­ന്നി. മോ­ഷ്ടാ­വി­ന്റെ ക­യ്യ­ട­ക്ക­വും കു­ത­ന്ത്ര­ബു­ദ്ധി­യു­മാ­യി­രു­ന്നു, സ്നേ­ഹി­ക്കു­ന്ന സ്ത്രീ­യോ­ടു­ള്ള ആർ­ദ്ര­ത­യാ­യി­രു­ന്നി­ല്ല, അ­യാ­ളു­ടെ വി­രൽ­ത്തു­മ്പിൽ. എന്റെ ഹൃ­ദ­യ­ത്തിൽ സം­ശ­യ­ത്തി­ന്റെ ഒ­രാ­യി­രം സർ­പ്പ­ങ്ങൾ അ­വ­യു­ടെ ര­ണ്ടാ­യി മു­റി­ഞ്ഞ നാ­വു­കൾ പു­റ­ത്തേ­ക്കു നീ­ട്ടി ശ­ബ്ദ­ങ്ങൾ­ക്കും ഗ­ന്ധ­ങ്ങൾ­ക്കും വേ­ണ്ടി ജാ­ഗ­രൂ­ക­മാ­യി” (2013:225),

“മു­ട്ട­യി­ടാൻ ക­ട­ലിൽ­നി­ന്നു പ­ത്മാ­ന­ദി­യി­ലേ­ക്കു് ആ­യി­ര­ത്തി­യി­രു­നൂ­റു കി­ലോ­മീ­റ്റർ നീ­ന്തു­ന്ന ഇലിഷ് മ­ത്സ്യ­ത്തെ­പ്പോ­ലെ­യാ­ണു് എന്റെ ചേ­ച്ചി നീ­ഹാ­രി­ക വി­വാ­ഹി­ത­യാ­യി ബർ­ധ്മാ­നി­ലേ­ക്കു പോ­യ­തും തൂ­ങ്ങി­മ­രി­ക്കാൻ വേ­ണ്ടി മ­ട­ങ്ങി­യെ­ത്തി­യ­തും” (2013: 244).

“തീ­പി­ടി­ച്ച തു­വ­ലു­ക­ളു­ള്ള പ­ക്ഷി­യെ­പ്പോ­ലെ­യാ­ണു മദൻ മോഹൻ ലെ­യി­നി­ലൂ­ടെ ഞാൻ പ­റ­ന്ന­തു്. എന്റെ ചു­ണ്ടു­ക­ളിൽ ആ­ന്ധാ­രോ­ഷ­കോ­ലി എന്ന ഗാ­ന­ത്തി­ന്റെ തരി തീ­പ്പൊ­രി പോലെ പ­റ്റി­പ്പി­ടി­ച്ചു. എന്റെ ചു­ണ്ടു­ക­ളെ­യും നാ­വി­നെ­യും അതു നീ­റ്റി” (2013:394).

“തൂ­ക്കു­മ­ര­ത്തി­ലും അ­ങ്ങ­നെ­ത­ന്നെ എന്നു ഞാൻ പൊ­ട്ടി­ച്ചി­രി­ച്ചു. പ­ട്ടു­തു­ണി­ക്കു­ള്ളിൽ മൺ­ത­രി­കൾ കി­രു­കി­രു­ത്തു. മ­ര­ണ­ത്തി­ന്റെ വ­ഴു­വ­ഴു­പ്പു­ള്ള കൈ­കൾ­കൊ­ണ്ടു് ഞാൻ അതു മു­റു­കെ­പ്പി­ടി­ച്ചു. അ­ങ്ങ­നെ, പ്ര­ണ­യ­ത്തി­ന്റെ­യും മ­ണ്ണി­ന്റെ­യും മ­ര­ണ­ത്തി­ന്റെ­യും പേരിൽ എന്റെ നാ­മ­വും ജീ­വി­ത­വും ഭാ­ര­ത­ത്തി­ലും മു­ഴു­വൻ ലോ­ക­ത്തും ഞാൻ അ­ന­ശ്വ­ര­മാ­ക്കി. എന്നെ ആരും ത­ട­യു­ക­യി­ല്ലെ­ന്നു് ഉ­റ­പ്പാ­യി­രു­ന്നു. മഴയും മ­ണ്ണും പ്ര­കാ­ശ­വും ച­രി­ത്ര­വും എന്നെ കാ­ത്തു­നി­ന്നു. ‘ജോഡി തോർ ഡാ­ക്ഷു­നെ കേവു ന അഷെ തോബെ ഏക്ല ഛലോരെ’ എന്നു മൂ­ളി­ക്കൊ­ണ്ടു ഞാൻ ‘ഭ­വി­ഷ്യ­ത്തി’ലേ­ക്കു­ള്ള യാത്ര ആ­രം­ഭി­ച്ചു” (2013: 552).

മി­ത്തു­ക­ളു­ടെ­യും ച­രി­ത്ര­ത്തി­ന്റെ­യും ഭൂ­ത­കാ­ല­ത്തി­ന്റെ­യും വർ­ത്ത­മാ­ന­കാ­ല­ത്തി­ന്റെ­യും ആ­ഖ്യാ­ന­ത്തിൽ ഒ­രു­പോ­ലെ തു­ട­രു­ന്ന ജീ­വ­സ്സു­റ്റ ഇ­ത്ത­ര­മൊ­രു ഭാ­ഷ­യു­ടെ­യും ഭാ­വ­ന­യു­ടെ­യും വ്ര­ജ­ബ­ലം ആ­രാ­ച്ചാ­രു­ടെ വാ­യ­നാ­പ­ര­ത­യെ ആ­ദി­മ­ധ്യാ­ന്തം ത്ര­സി­പ്പി­ക്കു­ന്ന ഊർ­ജ്ജ­ത്തിൽ നി­ല­നിർ­ത്തു­ന്നു. ഇതു രൂപം കൊ­ള്ളു­ന്ന­താ­ക­ട്ടെ, മു­ക­ളിൽ ക­ണ്ട­തു­പോ­ലെ, ഈ രചന ഭാ­ഷ­യി­ലും ഭാ­വ­ബ­ന്ധ­ങ്ങ­ളി­ലും സൃ­ഷ്ടി­ക്കു­ന്ന വാൾ­ത്ത­ല­പോ­ലെ മൂർ­ച്ച­യു­ള്ള ജീ­വി­ത­ബ­ദ്ധ­ത­യി­ലാ­ണു്. തു­ട­ക്കം മുതൽ ഒ­ടു­ക്കം വരെ ആ­രാ­ച്ചാർ ഒരേ തീ­വ്ര­ത­യിൽ നി­ല­നിർ­ത്തു­ന്ന രാ­ഷ്ട്രീ­യ­ത്തി­നും സൗ­ന്ദ­ര്യാ­ത്മ­ക­ത­യ്ക്കും ച­രി­ത്ര­ത്തി­ന്റെ­യും മി­ത്തു­ക­ളു­ടെ­യും മാ­ത്ര­മ­ല്ല, യാ­ഥാർ­ഥ്യ­ത്തി­ന്റെ­യും കാ­ല്പ­നി­ക­ത­യു­ടെ­യും അ­സാ­മാ­ന്യ­മാ­യ ഒരു മാ­ന്ത്രി­ക­ത­യു­ണ്ടു്. സ്ത്രീ­യു­ടെ ആ­ന്ത­ര­ലോ­ക­ത്തെ, കാമനാ സം­ഘർ­ഷ­ങ്ങ­ളെ, ആ­ത്മ­ബോ­ധ­ങ്ങ­ളെ, ശരീര സം­ത്രാ­സ­ങ്ങ­ളെ, പ്ര­ണ­യ­പാ­ര­വ­ശ്യ­ങ്ങ­ളെ ഇ­ത്ര­മേൽ ജീവിത ബ­ന്ധ­ത്തോ­ടെ ആ­വി­ഷ്ക­രി­ക്കു­ന്ന എത്ര രചനകൾ മ­ല­യാ­ള­ത്തി­ലു­ണ്ട്? നോ­വ­ലി­ന്റെ ആ­ഖ്യാ­ന കലയിൽ മീര നേ­ടു­ന്ന ഈ വിജയം സിവി-​ഉറൂബ്-ആനന്ദ് ശ്രേ­ണി­യിൽ മ­ല­യാ­ള­ത്തി­ലു­ണ്ടാ­യ വി­സ്മ­യ­ങ്ങ­ളി­ലൊ­ന്നാ­യി­ത്ത­ന്നെ കാണണം. എ­ഴു­ത്തി­ന്റെ ഗ­തി­നിർ­ണ­യി­ക്കു­ന്ന­തു് സം­ഭ­വ­ങ്ങ­ളോ ക്രി­യ­ക­ളോ അല്ല മ­നു­ഷ്യ­രു­ടെ അ­വ­സ്ഥ­ക­ളും അ­നു­ഭ­വ­ങ്ങ­ളു­മാ­ണു് എ­ന്നു് ഇ­വ­രെ­പ്പോ­ലെ മീ­ര­യും സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നു. ജീ­വി­ത­ത്തിൽ­നി­ന്നു് ഈ നോവൽ ക­ണ്ടെ­ടു­ക്കു­ന്ന അനുഭവ സ­ന്ധി­ക­ളു­ടെ ആ­വി­ഷ്കാ­ര­മാ­ക­ട്ടെ, അ­സാ­ധാ­ര­ണ­മാം വിധം ശി­ല്പ­ഭ­ദ്ര­വും ഭാ­വ­തീ­വ്ര­വും രൂപക സ­മൃ­ദ്ധ­വു­മാ­ണു്. ചു­രു­ക്കി­പ്പ­റ­ഞ്ഞാൽ മൃ­തി­യാൽ കൊ­ടി­പ്പ­ടം താ­ഴ്ത്ത­പ്പെ­ടാ­ത്ത ജീ­വി­ത­ത്തോ­ടു ചേർ­ന്നു­നി­ന്നു­കൊ­ണ്ടു­ത­ന്നെ ര­ചി­ക്ക­പ്പെ­ടു­ന്ന ഹിം­സ­യു­ടെ വേ­ദാ­ന്ത­മാ­ണു് ആ­രാ­ച്ചാർ.

(ഡി) എ­ഴു­ത്തി­ന്റെ­യും പ്ര­സാ­ധ­ന­ത്തി­ന്റെ­യും വി­ത­ര­ണ­ത്തി­ന്റെ­യും വാ­യ­ന­യു­ടെ­യും സാ­ങ്കേ­തി­ക­ത­ക­ളി­ലും രൂ­പ­പ­ര­വും മാ­ധ്യ­മ­പ­ര­വു­മാ­യ പ­രീ­ക്ഷ­ണ­ങ്ങ­ളി­ലും കൂടി ആ­ധു­നി­കാ­ന­ന്ത­ര നോവൽ പ്ര­ക­ടി­പ്പി­ക്കു­ന്ന ക­ല­യു­ടെ സാ­ധ്യ­ത­ക­ളാ­ണു് ഈ ഘ­ട്ട­ത്തി­ലെ നാ­ലാ­മ­ത്തെ തലം. അതികഥ, പാ­ഠാ­ന്ത­ര­ത, പാസ്റ്റിഷ്-​പാരനോയിയ-ഫാബുലേഷൻ തു­ട­ങ്ങി­യ സ­ങ്ക­ല്പ­ന­ങ്ങൾ, ഹി­സ്റ്റോ­റി­യോ­ഗ്ര­ഫി­ക് മെ­റ്റ­ഫി­ക്ഷൻ, സൈബർ ഫി­ക്ഷൻ, ഡ­യ­സ്പോ­റ ഫി­ക്ഷൻ, ഇ-​നോവൽ, ഗ്രാ­ഫി­ക് നോവൽ, ഇ-​ബുക്ക് റീ­ഡ­റി­ന്റെ വ്യാ­പ­നം, ഡി­ജി­റ്റൽ ലൈ­ബ്ര­റി­കൾ… എ­ന്നി­ങ്ങ­നെ ആ­ധു­നി­കാ­ന­ന്ത­ര നോ­വ­ലി­ന്റെ മ­ണ്ഡ­ല­ത്തിൽ ലോ­ക­ത്തെ­വി­ടെ­യും സം­ഭ­വി­ക്കു­ന്ന പ­രി­ണാ­മ­ങ്ങൾ മ­ല­യാ­ള­ത്തി­ലും പ്ര­ക­ട­മാ­കു­ന്നു. ഗോ­വർ­ധ­ന്റെ യാ­ത്ര­കൾ (1995) എന്ന ആ­ന­ന്ദി­ന്റെ നോവൽ സൃ­ഷ്ടി­ച്ച എ­ഴു­ത്തു­രീ­തി­ക­ളു­ടെ­യും ച­രി­ത്രാ­വ­ബോ­ധ­ത്തി­ന്റെ­യും പരിണത സ്വ­ഭാ­വ­ത്തി­ലാ­ണു് ഈ പ്ര­വ­ണ­ത­ക­ളു­ടെ വ­ലി­യൊ­രു തു­ട­ക്കം കാ­ണാ­നാ­വു­ക. മു­കു­ന്ദൻ, സാ­റാ­ജോ­സ­ഫ്, മാധവൻ, പ്ര­ഭാ­ക­രൻ, അം­ബി­കാ­സു­തൻ, രാ­ജീ­വൻ, രാ­മ­കൃ­ഷ്ണൻ, മീര എ­ന്നി­ങ്ങ­നെ ക­ഴി­ഞ്ഞ ര­ണ്ടു­പ­തി­റ്റാ­ണ്ടിൽ ശ്ര­ദ്ധേ­യ­മാ­യ നോ­വ­ലു­ക­ളെ­ഴു­തി­യ­വ­രെ­ല്ലാം­ത­ന്നെ ത­ങ്ങ­ളു­ടെ ഭാ­വ­ന­യെ ന­വീ­ക­രി­ച്ച­തു് മു­ഖ്യ­മാ­യും സാ­ങ്കേ­തി­ക പ­രീ­ക്ഷ­ണ­ങ്ങ­ളിൽ­കൂ­ടി­യാ­ണു്. ഒപ്പം, ഭിന്ന വ്യ­വ­ഹാ­ര­ങ്ങ­ളു­ടെ സ­ങ്ക­ല­നം, മി­ത്തു­ക­ളു­ടെ പു­നർ­വാ­യ­ന, സ്ഥ­ല­ഭാ­വ­ന­യു­ടെ പു­നർ­വി­ന്യാ­സം, പ്ര­വാ­സ ജീ­വി­ത­ത്തി­ന്റെ ആ­വി­ഷ്കാ­രം, മാ­ധ്യ­മ സം­സ്കാ­ര­ത്തി­ന്റെ­യും സൈബർ സം­സ്കാ­ര­ത്തി­ന്റെ­യും പ്ര­ശ്ന­വൽ­ക്ക­ര­ണം എ­ന്നി­ങ്ങ­നെ നി­ര­വ­ധി­യാ­യ വിഷയ/അനുഭവ സ­മീ­പ­ന­ങ്ങ­ളി­ലും ഇവർ ആ­ധു­നി­ക­ത­യിൽ­നി­ന്നു വ­ഴി­മാ­റി ന­ട­ക്കു­ക­ത­ന്നെ ചെ­യ്തു. ആ­ധു­നി­ക ച­രി­ത്ര വി­ജ്ഞാ­നീ­യ­ത്തി­ന്റെ അ­പ­നിർ­മാ­ണം, മു­മ്പു ചൂ­ണ്ടി­ക്കാ­ണി­ച്ച­തു­പോ­ലെ ഇ­വ­രു­ടെ കലയെ പ്ര­ത്യ­യ­ശാ­സ്ത്ര­വൽ­ക്ക­രി­ക്കു­ക­യും ചെ­യ്തു.

കേ­ശ­വ­ന്റെ വി­ലാ­പ­ങ്ങൾ (മെ­റ്റ­ഫി­ക്ഷൻ), നൃ­ത്തം (സൈ­ബർ­ഫി­ക്ഷൻ), ഒരു ദലിത് യു­വ­തി­യു­ടെ കദനകഥ (പാ­ഠാ­ന്ത­ര­ത), പ്ര­വാ­സം (ഡ­യ­സ്പോ­റ ഫി­ക്ഷൻ) തു­ട­ങ്ങി­യ ര­ച­ന­ക­ളി­ലൂ­ടെ എം. മു­കു­ന്ദ­നാ­ണു് ഈ രം­ഗ­ത്ത് നി­ര­ന്ത­രം പ­രീ­ക്ഷ­ണ­പ­ര­മാ­യ ശ്ര­മ­ങ്ങൾ ന­ട­ത്തു­ന്ന­തെ­ന്നു കാണാം. മു­കു­ന്ദ­ന്റെ പിൻ­ത­ല­മു­റ­യിൽ നി­ന്നു­ള്ള എ­ഴു­ത്തു­കാ­രും ഈ വ­ഴി­ത­ന്നെ തേ­ടു­ന്നു. ആ­ന­ന്ദി­ന്റെ­യും സാ­റാ­ജോ­സ­ഫി­ന്റെ­യും രാ­ജീ­വ­ന്റെ­യും രാ­മ­കൃ­ഷ്ണ­ന്റെ­യും നോ­വ­ലു­കൾ “ഹി­സ്റ്റോ­റി­യോ­ഗ്ര­ഫി­ക് മെ­റ്റ­ഫി­ക്ഷൻ” എന്ന സ­മീ­പ­ന­ത്തെ സ­മർ­ഥ­മാ­യു­പ­യോ­ഗ­പ്പെ­ടു­ത്തു­ന്ന­വ­യാ­ണു്. ഒപ്പം പാ­ഠാ­ന്ത­ര­ത­യു­ടെ സാ­ധ്യ­ത­ക­ളും. പ്ര­ഭാ­ക­രൻ, അം­ബി­കാ­സു­തൻ, വി. ജെ. ജ­യിം­സ്, രാ­ജീ­വ് ശി­വ­ശ­ങ്കർ തു­ട­ങ്ങി­യ­വ­രു­ടെ നോ­വ­ലു­കൾ മി­ക്ക­തും തു­ടർ­ച്ച­യാ­യി­ത്ത­ന്നെ മി­ത്തു­ക­ളെ ച­രി­ത്ര­ത്തി­ന്റെ അ­പ­ര­വും ബദലും പൂ­ര­ക­വും തു­ടർ­ച്ച­യു­മാ­യി സ­ങ്ക­ല്പി­ക്കു­ന്നു; രാ­ഷ്ട്രീ­യ­വൽ­ക്ക­രി­ക്കു­ന്നു. പി. മോഹനൻ (കാ­ല­സ്ഥി­തി), കെ. വി. പ്ര­വീൺ (ഡി­ജാൻ­ലീ, പ്ര­ച്ഛ­ന്ന­വേ­ഷം), ബ­ന്യാ­മിൻ (ആ­ടു­ജീ­വി­തം, അൽ-​അറേബ്യൻ നോവൽ…) തു­ട­ങ്ങി­യ­വ­രാ­ണു് മ­ല­യാ­ള­ത്തിൽ പ്ര­വാ­സ­നോ­വ­ലി­ന്റെ യഥാർഥ വ­ക്താ­ക്കൾ. പ്ര­വാ­സ­ത്തെ ഒരു ച­രി­ത്രാ­നു­ഭ­വ­മെ­ന്ന നി­ല­യിൽ മാ­ത്ര­മ­ല്ല, സ­ന്ദി­ഗ്ധ­മാ­യ അ­സ്തി­ത്വ­മാ­യും ഇവർ പ്ര­ശ്ന­വൽ­ക്ക­രി­ക്കു­ന്നു. ‘ആ­ടു­ജീ­വി­തം’ മുതൽ മു­സാ­ഫി­റി­ന്റെ മ­രു­ഭൂ­ജീ­വി­ത ക­ഥ­ക­ളും അ­ഷ്റ­ഫ് താ­മ­ര­ശ്ശേ­രി­യു­ടെ ജീ­വി­ത­ക­ഥ­യും വ­രെ­യു­ള്ള­വ സൃ­ഷ്ടി­ച്ച ഗൾ­ഫ്ജീ­വി­ത­ത്തി­നു പു­റ­ത്താ­ണു് പ്ര­വീ­ണി­ന്റെ രചനകൾ സൃ­ഷ്ടി­ക്കു­ന്ന അമേരിക്കൻ-​സൈബർ ജീ­വി­ത­ങ്ങ­ളു­ടെ കലയും രാ­ഷ്ട്രീ­യ­വും നി­ല­നിൽ­ക്കു­ന്ന­തു്. സ്ഥ­ല­ഭാ­വ­ന­യു­ടെ പു­നർ­വി­ന്യാ­സം പുതിയ നോ­വ­ലി­ന്റെ സ­വി­ശേ­ഷ രാ­ഷ്ട്രീ­യ­മാ­ക്കി മാ­റ്റു­ന്ന­തിൽ പ്ര­ഭാ­ക­ര­നും അം­ബി­കാ­സു­ത­നും രാ­ജീ­വ­നും മാ­ത്ര­മ­ല്ല പി. എഫ്. മാ­ത്യൂ­സും സെ­ബാ­സ്റ്റ്യ­നും സു­ഭാ­ഷ്ച­ന്ദ്ര­നും സ­ന്തോ­ഷ്കു­മാ­റും മീ­ര­യു­മൊ­ക്കെ ശ്ര­ദ്ധ­വ­യ്ക്കു­ന്നു. തി­യൂർ­രേ­ഖ­ക­ളും മ­ര­ക്കാ­പ്പി­ലെ തെ­യ്യ­ങ്ങ­ളും പാ­ലേ­രി മാ­ണി­ക്യ­വും ചാ­വു­ക­ട­ലും രാ­ജാ­ക്ക­ന്മാ­രു­ടെ പു­സ്ത­ക­വും മ­നു­ഷ്യ­ന് ഒ­രാ­മു­ഖ­വും അ­ന്ധ­കാ­ര­ന­ഴി­യും ആ­രാ­ച്ചാ­രു­മൊ­ക്കെ ഈ ഭാ­വ­ന­യു­ടെ വൈ­വി­ധ്യം വെ­ളി­പ്പെ­ടു­ത്തു­ക­യും ചെ­യ്യു­ന്നു.

മാ­ധ്യ­മ­സം­സ്കാ­ര­ത്തി­ന്റെ പ­ല­നി­ല­ക­ളി­ലു­ള്ള ആ­ഖ്യാ­ന­ങ്ങ­ളും വ്യാ­ഖ്യാ­ന­ങ്ങ­ളു­മാ­ണു് മ­റ്റൊ­രു­വ­ഴി. ദൈ­വ­ത്തി­ന്റെ വി­കൃ­തി­ക­ളിൽ മു­കു­ന്ദ­നും ല­ന്തൻ­ബ­ത്തേ­രി­യിൽ മാ­ധ­വ­നും തി­യൂർ­രേ­ഖ­ക­ക­ളിൽ പ്ര­ഭാ­ക­ര­നും ക­ല്പി­ത­ക­ഥ­യി­ലേ­തു­മാ­തി­രി­യിൽ ഉ­ണ്ണി­യും മ­നു­ഷ്യ­നു് ഒ­രാ­മു­ഖ­ത്തിൽ സു­ഭാ­ഷ് ച­ന്ദ്ര­നും ആ­രാ­ച്ചാ­രിൽ മീ­ര­യും കെ. ടി. എൻ. കോ­ട്ടു­രിൽ രാ­ജീ­വ­നും കൽ­പ്ര­മാ­ണ­ത്തിൽ രാ­ജീ­വും ഡ­ജാൻ­ലി­യിൽ പ്ര­വീ­ണും ഫ്രാൻ­സി­സ് ഇ­ട്ടി­ക്കോ­ര­യി­ലും സു­ഗ­ന്ധി എന്ന ആ­ണ്ടാൾ­ദേ­വ­നാ­യ­കി യിലും രാ­മ­കൃ­ഷ്ണ­നും… ഏറെ സ­മ്പ­ന്ന­മാ­ണു് ആ­ഖ്യാ­ന­ത്തി­ന്റെ ഈ മാ­ധ്യ­മ സ­ങ്കേ­തം—അ­ച്ച­ടി മുതൽ സൈ­ബർ­വ­രെ.

പാ­ര­നോ­യി­യ (സം­ശ­യാ­ത്മ­ക­ത) മുതൽ കോൺ­സ്പി­ര­സി തിയറി (ഉ­പ­ജാ­പ­സി­ദ്ധാ­ന്തം) വ­രെ­യു­ള്ള എ­ഴു­ത്തു­ത­ന്ത്ര­ങ്ങ­ളു­ടെ ഘ­ട­ന­യി­ലേ­ക്കു് മ­ല­യാ­ള­നോ­വ­ലു­ക­ളെ ചു­വ­ടു­മാ­റ്റു­ന്ന­തിൽ ടി. ഡി. രാ­മ­കൃ­ഷ്ണൻ ന­ട­ത്തു­ന്ന ശ്ര­മ­ങ്ങൾ ‘ഫ്രാൻ­സി­സ് ഇ­ട്ടി­ക്കോ­ര’ മുൻ­നിർ­ത്തി സൂ­ക്ഷ്മ­മാ­യ പ­ഠി­ക്കു­ന്ന പി. കെ. രാ­ജ­ശേ­ഖ­ര­ന്റെ പഠനം (2013) ഈ വി­ഷ­യ­ത്തെ­ക്കു­റി­ച്ചു് മ­ല­യാ­ള­ത്തി­ലു­ണ്ടാ­യി­ട്ടു­ള്ള ശ്ര­ദ്ധേ­യ­മാ­യ (ഏക) ര­ച­ന­യാ­ണു്. രാ­ജ­ശേ­ഖ­രൻ എ­ഴു­തു­ന്നു; “നാം ജീ­വി­ക്കു­ക­യും അ­നു­ഭ­വി­ക്കു­ക­യും മ­ന­സ്സി­ലാ­ക്കു­ക­യും ചെ­യ്യു­ന്ന ലോ­ക­ത്തി­ലെ സം­ഭ­വ­ങ്ങൾ­ക്കു­പി­ന്നിൽ നാം കാ­ണു­ന്ന­തി­നും മ­ന­സ്സി­ലാ­ക്കു­ന്ന­തി­നും അ­പ്പു­റ­മു­ള്ള ഒരു ര­ഹ­സ്യ­പ­ദ്ധ­തി­യു­ണ്ടെ­ന്ന, അ­ല്ലെ­ങ്കിൽ ഒരു നി­ഗൂ­ഢ­ശ­ക്തി അവയെ നി­യ­ന്ത്രി­ക്കു­ക­യാ­ണെ­ന്ന, യാ­ദൃ­ച്ഛി­ക­മെ­ന്നു തോ­ന്നു­ന്ന സം­ഭ­വ­ങ്ങൾ ത­മ്മിൽ ഗൂ­ഢ­മാ­യ പ­ര­സ്പ­ര­ബ­ന്ധം നി­ല­നിൽ­ക്കു­ക­യാ­ണെ­ന്ന ബോധം വാ­യ­ന­ക്കാ­രിൽ സൃ­ഷ്ടി­ക്കാൻ ശ്ര­മി­ക്കു­ന്ന ഫ്രാൻ­സി­സ് ഇ­ട്ടി­ക്കോ­ര ഉ­പ­ജാ­പ­സി­ദ്ധാ­ന്ത­ത്തി­ന്റെ­യും സം­ശ­യാ­ത്മ­ക ചി­ത്ത­വി­ഭ്ര­മ (paranoia) ത്തി­ന്റെ­യും വി­ജ്ഞാ­ന­കോ­ശ­മാ­യി മാ­റു­ന്നു. ക­ഥാ­ഖ്യാ­ന­ത്തി­ന്റെ ത­ല­ത്തിൽ ച­രി­ത്രം, ശാ­സ്ത്രം, രാ­ഷ്ട്ര­വ്യ­വ­ഹാ­രം, വാ­ണി­ജ്യം, നോ­വ­ലി­ന്റെ രൂ­പ­ഘ­ട­ന, ആ­ഖ്യാ­നം തു­ട­ങ്ങി­യ­വ­യോ­ടു­ള്ള ഉ­പ­ജാ­പ­വും സം­ശ­യാ­ത്മ­ക­ത്വ­വും പ്ര­ക­ടി­പ്പി­ച്ചു­കൊ­ണ്ട് ഈ നോവൽ മ­ല­യാ­ള­ത്തി­ലെ ഉ­ത്ത­രാ­ധു­നി­ക ഭാ­വു­ക­ത്വ­ത്തി­നു് വി­പു­ല­നം നൽ­കു­ക­യും ചെ­യ്യു­ന്നു.

ആ­ധു­നി­ക­ത­യ്ക്കു­ശേ­ഷ­മു­ള്ള മ­ല­യാ­ള­നോ­വ­ലി­ലെ പ്ര­ധാ­ന സ­വി­ശേ­ഷ­ത­ക­ളി­ലൊ­ന്നു് ച­രി­ത്ര­ത്തെ സം­ബോ­ധ­ന ചെ­യ്യാ­നു­ള്ള ശ്ര­മ­മാ­ണു്. വ്യ­ത്യ­സ്ത­രീ­തി­യിൽ ച­രി­ത്ര­ത്തി­ന്റെ വിവിധ ഘ­ട്ട­ങ്ങ­ളെ അ­ഭി­മു­ഖീ­ക­രി­ക്കു­ന്ന അവ സാ­മ്പ്ര­ദാ­യി­ക നിർ­വ­ച­ന­പ്ര­കാ­ര­മു­ള്ള ച­രി­ത്ര­നോ­വ­ലു­ക­ള­ല്ല. ച­രി­ത്ര­ത്തെ­യും ച­രി­ത്ര­ര­ച­ന­യെ­യും ഭാ­വ­നാ­ത്മ­ക­മാ­യി വ്യാ­ഖ്യാ­നി­ക്കാ­നും ഭാ­വ­നാ­ച­രി­ത്ര­ങ്ങൾ നിർ­മി­ക്കാ­നും അവ ശ്ര­മി­ക്കു­ന്നു. ആ­ഖ്യാ­ന­ത്തി­ന്റെ രേ­ഖീ­യ­ത തി­ര­സ്ക­രി­ക്കു­ന്ന­തും ശൈ­ലി­കൾ മി­ശ്ര­ണം ചെ­യ്യു­ന്ന­തും ഉൾ­പ്പെ­ടെ­യു­ള്ള രീ­തി­ക­ളി­ലൂ­ടെ­യാ­ണു് നോ­വ­ലു­കൾ ഭി­ന്ന­മാ­യ ച­രി­ത്ര­കാം­ക്ഷ പ്ര­ക­ടി­പ്പി­ക്കു­ന്ന­തു്. ഈ ഉ­ത്ത­രാ­ധു­നി­ക­പ്ര­വ­ണ­ത­യിൽ ഫ്രാൻ­സി­സ് ഇ­ട്ടി­ക്കോ­ര­യി­ലൂ­ടെ ടി. ഡി. രാ­മ­കൃ­ഷ്ണൻ ഒരു പുതിയ ഇടം നിർ­മി­ക്കു­ന്നു. ച­രി­ത്ര­ത്തോ­ടു­ള്ള ഉ­പ­ജാ­പ­വും സം­ശ­യാ­ത്മ­ക­ത്വ­വും നി­റ­ഞ്ഞ ഇ­ട്ടി­ക്കോ­ര അ­ദൃ­ശ്യ­ത്തി­ന്റെ ഭൂ­പ­ട­നിർ­മാ­ണ­മാ­ണു്. വ്യ­ത്യ­സ്ത­മാ­യ ആ­ഖ്യാ­ന­സ്ഥാ­ന­ങ്ങ­ളും ശൈ­ലി­ക­ളും ര­ച­നാ­രൂ­പ­ങ്ങ­ളും നി­റ­ഞ്ഞ ഈ നോവൽ ജ­ന­പ്രി­യ­ഭാ­വ­ന­യെ­യും ഗൌ­ര­വ­മു­ള്ള സാ­ഹി­ത്യ­ഭാ­വ­ന­യെ­യും കൂ­ട്ടി­ക്ക­ലർ­ത്തി അവ ത­മ്മിൽ നി­ല­നിൽ­ക്കു­ന്ന­താ­യി സ­ങ്ക­ല്പി­ക്ക­പ്പെ­ടു­ന്ന അ­തി­രു­കൾ മാ­യ്ച്ചു­ക­ള­യു­ന്നു.

ക­ഥ­യാ­ണു്, ക­ഥാ­ഖ്യാ­ന­മാ­ണു് ഫ്രാൻ­സി­സ് ഇ­ട്ടി­ക്കോ­ര­യു­ടെ വിഷയം, പലർ പ­റ­യു­ന്ന കഥകൾ; വ്യ­ത്യ­സ്ത ആ­ഖ്യാ­ന­സ്ഥാ­ന­ങ്ങൾ. മുഖ്യ ആ­ഖ്യാ­താ­വി­ന് നോ­വ­ലി­സ്റ്റ് നൽ­കു­ന്ന പേ­രു­ത­ന്നെ ക­ഥ­യെ­ഴു­ത്ത് എ­ന്നാ­ണ്; അതൊരു ക്രി­യാ­പ­ദ­മ­ല്ല, സം­ജ്ഞാ­നാ­മ­മാ­ണു്. നേർ­വി­വ­ര­ണ­മാ­യും ഇ-​മെയിലായും ബ്ലോ­ഗാ­യും പു­സ്ത­ക­മാ­യും പ്ര­ഭാ­ഷ­ണ­മാ­യും പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന ആ­ഖ്യാ­ന­ങ്ങൾ ചേർ­ന്ന് നോ­വ­ലി­ന്റെ പ്ര­മേ­യം വി­ക­സി­ക്കു­ന്നു. മി­ശ്ര­ണ­ത്തി­ന്റെ ലോ­ക­മാ­ണ­തു്. വ്യ­ത്യ­സ്ത ജ­നു­സ്സു­ക­ളും ഭാ­ഷ­ണ­രീ­തി­ക­ളും ഭാ­ഷ­ക­ളും ശൈ­ലി­ക­ളും നോ­വ­ലി­സ്റ്റ് കൂ­ട്ടി­ക്ക­ലർ­ത്തു­ന്നു. ജ­ന­പ്രി­യ ത്രി­ല്ല­റും അ­പ­സർ­പ്പ­ക­ക്ക­ഥ­യും ശാ­സ്ത്ര­പ്ര­ബ­ന്ധ­വും ഫാ­ന്റ­സി­യും പു­രാ­ലി­ഖി­ത­വും വി­ജ്ഞാ­ന­കോ­ശ­വും ഉൾ­പ്പെ­ടെ­യു­ള്ള ജ­നു­സ്സു­കൾ. മ­ല­യാ­ള­ത്തി­നു­പു­റ­മെ സം­സ്കൃ­ത­വും ഇം­ഗ്ലി­ഷും സ്പാ­നി­ഷും ഹീ­ബ്രു­വും ഉൾ­പ്പെ­ടെ­യു­ള്ള ഭാഷകൾ. ഗണിതം, ചി­ത്ര­ക­ല, ശി­ല്പ­ക­ല, പു­രാ­വൃ­ത്തം, ലൈം­ഗി­ക­ത, വ്യ­ഭി­ചാ­രം, കൂ­ട്ടി­ക്കൊ­ടു­പ്പ്, നി­ഗൂ­ഢ­താ­ഭി­ലാ­ഷം, ഹിം­സാ­വാ­സ­ന, കൊ­ല­പാ­ത­കം, ശാ­രീ­രി­ക­പീ­ഡ­നം ആ­ഭി­ചാ­രം, സാ­ങ്കേ­തി­ക­വി­ദ്യ, രാ­ഷ്ട്രീ­യ­തീ­വ്ര­വാ­ദം, വി­ജ്ഞാ­ന­വി­ത­ര­ണം തു­ട­ങ്ങി­യ­വ­യെ­ല്ലം ആ­ഖ്യാ­ന­ത്തിൽ പല അ­നു­പാ­ത­ങ്ങ­ളിൽ കൂ­ട്ടി­യി­ണ­ക്ക­പ്പെ­ടു­ന്നു. ഇ­ട്ടി­ക്കോ­ര­യു­ടെ പ്ലോ­ട്ട് (ഇ­തി­വൃ­ത്തം) തന്നെ ‘പ്ലോ­ട്ട്’ (ഗൂ­ഢാ­ലോ­ച­ന, ര­ഹ­സ്യ­പ­ദ്ധ­തി, ഉ­പ­ജാ­പം) ആണു്. ഒരു ആ­ഖ്യാ­യി­ക­യി­ലെ സം­ഭ­വ­ങ്ങ­ളു­ടെ ഘ­ട­നാ­വി­താ­നം, പ­ദ്ധ­തി അ­ല്ലെ­ങ്കിൽ ഡിസൈൻ ആണ് പ്ലോ­ട്ട് എന്ന ഇ­തി­വൃ­ത്തം. വാ­യ­ന­ക്കാ­രിൽ ഉ­ദ്വേ­ഗ­വും ജി­ജ്ഞാ­സ­യും ഉ­ണർ­ത്തു­ന്ന­തു് പ്ലോ­ട്ട് എന്ന ക­ഥ­ക്കെ­ട്ടാ­ണ്. ഇ­തി­വൃ­ത്ത­ത്തി­ന്റെ സ്ഥ­ല­കാ­ലാ­നു­സ്യൂ­തി­യി­ലാ­ണു് ‘അ­തെ­ങ്ങ­നെ­യാ­ണു­സം­ഭ­വി­ച്ച­ത്?’ ‘അ­തെ­ങ്ങ­നെ­യാ­ണു സം­ഭ­വി­ക്കു­ന്ന­ത്?’ ‘അ­ടു­ത്തെ­ന്താ­ണു സം­ഭ­വി­ക്കാൻ പോ­കു­ന്ന­ത്?’ തു­ട­ങ്ങി­യ ചോ­ദ്യ­ങ്ങൾ ഉ­യ­രു­ന്ന­തു്. ‘ഇ­ട്ടി­ക്കോ­ര’യിലെ പ്ലോ­ട്ട് /ഇ­തി­വൃ­ത്തം തന്നെ ‘പ്ലോ­ട്ട്’ ആണു്; ലോ­ക­ത്തെ സം­ഭ­വ­ങ്ങൾ­ക്കെ­ല്ലാം പി­ന്നിൽ ഒരു നി­ഗു­ഢ­സം­ഘ­ത്തി­ന്റെ ഗൂ­ലോ­ച­ന/പ്ലോ­ട്ടി­ങ് ഉ­ണ്ടെ­ന്ന വി­ശ്വാ­സം. അ­തി­ശ­ക്ത­രും കൗ­ശ­ല­ശാ­ലി­ക­ളു­മാ­യ ആ രഹസ്യ സം­ഘ­ത്തി­ന്റെ ഗൂ­ഢ­പ­ദ്ധ­തി­യി­ലെ ക­ളി­പ്പാ­വ­കൾ മാ­ത്ര­മാ­ണു നാം എന്നു ഞെ­ട്ട­ലോ­ടെ തി­രി­ച്ച­റി­യു­ക­യും അ­തേ­സ­മ­യം­ത­ന്നെ ഭീ­തി­യോ­ടെ­യാ­ണെ­ങ്കി­ലും അ­തി­നെ­പ്പ­റ്റി അ­പ­സർ­പ്പ­ക ബു­ദ്ധി­യോ­ടെ അ­ന്വേ­ഷി­ക്കു­ക­യും ചെ­യ്യു­ന്ന­വ­രാ­ണു് ഇ­ട്ടി­ക്കോ­ര­യി­ലെ ക­ഥാ­പാ­ത്ര­ങ്ങൾ. ആ അ­ന്വേ­ഷ­ണ­ത്തി­ലൂ­ടെ­യാ­ണു് നോ­വ­ലി­ലെ ഇ­തി­വൃ­ത്തം വി­ക­സി­ക്കു­ന്ന­തു്. ആ രഹസ്യ സം­ഘ­ത്തി­ന്റെ ഉ­പ­ജാ­പ­ത്തി­നെ­തി­രാ­യ ഉ­പ­ജാ­പ­മാ­യി മാ­റു­ന്നു നോ­വ­ലി­ലെ ഇ­തി­വൃ­ത്ത­വും ആ­ഖ്യാ­ന­വും. ‘പ്ലോ­ട്ട്’ അ­ന്വേ­ഷി­ച്ചു­ന­ട­ക്കു­ന്ന­വ­രാ­ണു് ഇ­ട്ടി­ക്കോ­ര­യി­ലെ ക­ഥാ­പാ­ത്ര­ങ്ങൾ. ആ അ­ന്വേ­ഷ­ണം ഉ­പ­ജാ­പ­ത്തി­ന്റെ­യും പാ­ര­നോ­യി­യ­യു­ടെ­യും ഒരു ഇ­രു­ണ്ട­ലോ­കം തു­റ­ക്കു­ന്നു. ഫ­ല­ത്തിൽ, ഉ­പ­ജാ­പ­ക­മാ­യ ലോ­ക­വീ­ക്ഷ­ണ­ത്തെ എ­തിർ­ക്കു­ക­യ­ല്ല അതിനെ ദൃ­ഢീ­ക­രി­ക്കു­ക­യാ­ണു് നോ­വ­ലി­സ്റ്റ് അ­വ­ത­രി­പ്പി­ക്കു­ന്ന ഉ­പ­ജാ­പ­സി­ദ്ധാ­ന്തം. ലോ­ക­ത്തി­ലെ സം­ഭ­വ­ങ്ങ­ളെ­യെ­ല്ലാം, അവ വ­സ്തു­ത­യാ­യാ­ലും ഭാ­വ­ന­യാ­യാ­ലും സ­ദൃ­ശീ­ക­ര­ണ­വും സം­ശ­യാ­ത്മ­ക­മാ­യ അ­തി­നിർ­ണ­യ­ന­വും കൊ­ണ്ടു് ഗൂ­ഢ­മാ­യ ഒരു അ­ധോ­ലോ­ക­പ­ദ്ധ­തി­യു­മാ­യി ബ­ന്ധി­പ്പി­ച്ചു കാ­ണു­ന്ന­താ­ണു് ഉ­പ­ജാ­പ­സി­ദ്ധാ­ന്തം (കോൺ­സ്പി­റ­സി തിയറി). ആ­ഖ്യാ­നം തന്നെ അവിടെ പാ­ര­നോ­യി­യ­യു­ടെ ഒ­ഴി­യാ­ബാ­ധ­യാ­യി മാ­റു­ന്നു. ഉ­പ­ജാ­പ­ത്തി­ന്റെ­യും സം­ശ­യാ­ത്മ­ക­ത്വ­ത്തി­ന്റെ­യും ഈ ലോ­ക­മാ­ണു് ഇ­ട്ടി­ക്കോ­ര­യിൽ ടി.ഡി. രാ­മ­കൃ­ഷ്ണൻ തു­റ­ന്നി­ടു­ന്ന­തു്” (2013: 2012–2014).

ആ­ന­ന്ദി­ന്റെ ‘വി­ഭ­ജ­ന­ങ്ങൾ’ (2006) എന്ന നോവൽ മുൻ­നിർ­ത്തി ഭി­ന്ന­വി­ജ്ഞാ­ന­ങ്ങ­ളു­ടെ­യും വ്യ­വ­ഹാ­ര­ങ്ങ­ളു­ടെ­യും പാ­ഠാ­ന്ത­ര സ­ന്നി­വേ­ശ­ത്തി­ലൂ­ടെ നോ­വ­ലി­നു കൈ­വ­രു­ന്ന അ­ന്തർ­വി­ജ്ഞാ­ന­സ്വ­രൂ­പം വി­ശ­ദീ­ക­രി­ക്കാ­നാ­ണു് ഇവിടെ ശ്ര­മി­ക്കു­ന്ന­തു്.

ആ­ഖ്യാ­ന­ഘ­ട­ന­യിൽ ഓർ­മ­യും ച­രി­ത്ര­വും കഥയും സം­സ്കാ­ര­വും ഒ­ന്നാ­യി­മാ­റു­ന്ന ഒരു കൊ­ളാ­ഷാ­ണ് വി­ഭ­ജ­ന­ങ്ങൾ. അ­ഭ­യാർ­ഥി­ക­ളിൽ (1984) പ്ര­ത്യ­ക്ഷ­വൽ­ക്കു­രി­ച്ച രാ­ഷ്ട്ര വി­ഭ­ജ­ന­മെ­ന്ന ച­രി­ത്ര യാ­ഥാർ­ഥ്യ­ത്തിൽ നി­ന്നു മു­ന്നോ­ട്ടു­പോ­യി ഇവിടെ സം­സ്കാ­ര­ത്തി­ന്റെ രീ­തി­ശാ­സ്ത്ര­വും നീ­തി­ശാ­സ്ത്ര­വു­മാ­യി ‘വിഭജന’ത്തെ ക­ണ്ടെ­ടു­ക്കു­ക­യാ­ണു് ആ­ന­ന്ദ് ചെ­യ്യു­ന്ന­തു്. നാലു പ­തി­റ്റാ­ണ്ടു­മു­മ്പ് രണ്ടു വർഷം ജീ­വി­ച്ച വഡോദര സ­ന്ദർ­ശി­ക്കാൻ സു­ഹൃ­ത്താ­യ തൃ­ദീ­പ് സു­ഹൃ­ദി­ന്റെ ക്ഷണം സ്വീ­ക­രി­ക്കു­ന്ന ആ­ഖ്യാ­താ­വ് 1999-ൽ അ­വി­ടെ­യെ­ത്തി തന്റെ ഓർ­മ­യി­ലും അ­നു­ഭ­വ­ത്തി­ലും നി­ന്നു് ച­രി­ത്ര­ത്തെ തി­രി­ച്ചു പി­ടി­ക്കാൻ ന­ട­ത്തു­ന്ന ശ്ര­മ­ങ്ങ­ളാ­ണു് വി­ഭ­ജ­ന­ങ്ങ­ളു­ടെ സം­ഭ­വ­ത­ലം. തെ­രു­വു­കൾ, നിർ­മി­തി­കൾ, വെ­ളി­മ്പു­റ­ങ്ങൾ, സമീപ ഗ്രാ­മ­ങ്ങൾ, റ­സ്റ്റോ­റ­ന്റു­കൾ, സി­നി­മാ ശാലകൾ എ­ന്നി­ങ്ങ­നെ സ്ഥല ബിം­ബ­ങ്ങ­ളി­ലൂ­ടെ ഭൂ­ത­കാ­ല­ത്തെ വർ­ത്ത­മാ­ന കാ­ല­ത്തി­നു­ള്ളിൽ നി­ന്നു ചി­ക­ഞ്ഞെ­ടു­ക്കാൻ അയാൾ ന­ട­ത്തു­ന്ന ശ്ര­മ­ങ്ങൾ, സ്ഥ­ല­ത്തെ­യും കാ­ല­ത്തെ­യും വി­ഭ­ജി­ച്ചു­കൊ­ണ്ടു് ച­രി­ത്ര­ത്തി­ന്റെ­യും സം­സ്കാ­ര­ത്തി­ന്റെ­യും പ്ര­ശ്ന­കാ­ര­ണ­ങ്ങ­ളാ­യി ഈ ആ­ഖ്യാ­ന­ത്തി­ന്റെ അ­വ­സാ­ന­പു­റം വ­രെ­യും നീ­ണ്ടു­പോ­കു­ന്നു. വഡോദര സ­ന്ദർ­ശ­ന­ത്തി­ന്റെ നാ­ലു­ദി­ന­ങ്ങൾ­ക്കു പുറമെ രണ്ടു ഘ­ട്ട­ങ്ങൾ­കൂ­ടി ഈ കൃ­തി­യിൽ സ­ങ്ക­ല്പി­ക്ക­പ്പെ­ടു­ന്നു­ണ്ടു്. വ­ഡോ­ദ­ര­യിൽ ആ­ഖ്യാ­താ­വി­ന്റെ ഓർമയെ ച­രി­ത്ര­മാ­ക്കി മാ­റ്റു­ന്ന ജ­യ്കി­ഷൻ ജുനേജ എന്ന പു­സ്ത­ക­വ്യാ­പാ­രി ക­ഴി­ഞ്ഞ സ­ഹ­സ്രാ­ബ്ദ­ത്തി­ന്റെ അ­വ­സാ­ന­നാ­ളു­ക­ളിൽ ദൽ­ഹി­യി­ലെ­ത്തി ആ­ഖ്യാ­താ­വു­മാ­യി ന­ട­ത്തു­ന്ന സം­ഭാ­ഷ­ണ­ങ്ങ­ളു­ടെ­യും ഗു­ജ­റാ­ത്ത് ഭൂ­ക­മ്പ­ത്തി­നു ശേഷം ന­ഷ്ട­പ്പെ­ടു­ന്ന ജു­നേ­ജ­യു­മാ­യു­ള്ള ബ­ന്ധ­ത്തി­ന്റെ­യും ഒരു ഘ­ട്ട­വും, നാ­ലു­വർ­ഷ­ത്തി­നു­ശേ­ഷം ഗു­ജ­റാ­ത്തി­ലെ ധൗ­ളാ­വീ­ര എന്ന സ്ഥ­ല­ത്ത് ഉൽ­ഖ­ന­നം ചെ­യ്യ­പ്പെ­ട്ട സൈ­ന്ധ­വ­സം­സ്കാ­ര­ത്തി­ന്റെ അ­വ­ശി­ഷ്ട­ങ്ങൾ കാ­ണാ­നു­ള്ള യാ­ത്ര­യു­ടെ കഥ വി­വ­രി­ക്കു­ന്ന മ­റ്റൊ­രു­ഘ­ട്ട­വും, നാലു സ­ഹ­സ്രാ­ബ്ദം മു­മ്പു­ണ്ടാ­യി­രു­ന്ന ഒരു ജ­ന­പ­ദ­ത്തി­നു് അ­ജ്ഞാ­ത­മാ­യ കാ­ര­ണ­ങ്ങ­ളാൽ സം­ഭ­വി­ച്ച തി­രോ­ഭാ­വ­ത്തി­ന്റെ മാ­ത്ര­മ­ല്ല, നാലു വർഷം മു­മ്പ് താൻ കണ്ട വ­ഡോ­ദ­ര­യു­ടെ ആസന്ന ഭൂ­ത­കാ­ല­ത്തി­നു് പുതിയ സ­ഹ­സ്രാ­ബ്ദ­ത്തി­ന്റെ ആ­രം­ഭ­കാ­ലം സ­മ്മാ­നി­ച്ച ഭൂ­ക­മ്പ­ത്തി­ന്റെ­യും കഥ വി­ഭ­ജ­ന­ങ്ങ­ളു­ടെ ഇ­തി­വൃ­ത്ത­ഘ­ട­ന നി­ശ്ച­യി­ക്കു­ന്ന­വ­യാ­ണു്. വി­ദൂ­ര­ഭൂ­ത­കാ­ല­ത്തെ ജ­ന­പ­ദ­മെ­ന്ന പോ­ലെ­ത­ന്നെ അ­ജ്ഞാ­ത­വും അ­ജ്ഞേ­യ­വു­മാ­യ മ­റ­വി­യി­ലേ­ക്കാ­ണു് ഭൂ­ക­മ്പ­കാ­ല­ത്തു് ജു­നേ­ജ­യും മ­റ­ഞ്ഞു പോ­കു­ന്ന­തു്. അ­പാ­ര­മാ­യ അ­ശു­ഭ­വി­ശ്വാ­സ­ത്തി­ന്റെ ന­ടു­ക്ക­ട­ലിൽ നി­ന്നാ­ണു് ജുനേജ തന്റെ അ­വ­സാ­ന­ത്തെ സ­ന്ദേ­ശം ആ­ഖ്യാ­താ­വി­ന­യ­യ്ക്കു­ന്ന­തു്. “ന­മു­ക്കു് ഒ­ന്നും ചെ­യ്യാൻ ക­ഴി­യി­ല്ല, ന­മു­ക്കു് ഒ­ന്നും ചെ­യ്യു­വാ­നി­ല്ല” എ­ന്ന­ര­ണ്ടു വ­രി­ക­ളാ­ണു് ഭൂ­ക­മ്പ­ത്തി­ന്റെ­യും ഗോ­ധ്രാ­ക­ലാ­പ­ത്തി­ന്റെ­യും കൂ­ട്ട­ക്കൊ­ല­യു­ടെ­യും ആ നാ­ളു­ക­ളിൽ അ­ഭി­ശ­പ്ത­മാ­യ തന്റെ കാ­ല­ത്തി­ന്റെ ച­ര­മ­ക്കു­റി­പ്പെ­ന്ന­പോ­ലെ അയാൾ സ­ന്ദേ­ശ­മ­യ­യ്ക്കു­ന്ന­തു്. പി­ന്നീ­ടു് ഭൂ­ക­മ്പ­ത്തിൽ ഇ­ന്ത്യ­യു­ടെ ആ­ത്മാ­വ്, ഗാ­ന്ധി­യു­ടെ ആ­ശ്ര­മം, പോർബന്തർ-​സബർമതി-ദണ്ഡി മേ­ഖ­ല­കൾ തന്നെ ഒ­ന്നോ­ടെ ത­കർ­ന്നു ത­രി­പ്പ­ണ­മാ­വു­ക­യാ­ണു്. “ഗാ­ന്ധി­യു­ടെ ഗു­ജ­റാ­ത്ത് ച­രി­ത്ര­ത്തിൽ നി­ന്നു് സ്വയം വി­ഭ­ജി­ച്ചു പു­റ­ത്തു­പോ­കു­ക­യാ­യി­രു­ന്നു” വെ­ന്നു് ആ­ന­ന്ദ് എ­ഴു­തു­ന്നു (പുറം. 193).

ആ­ദി­വാ­സി­കൾ­ക്കും നാ­ടോ­ടി­കൾ­ക്കു­മി­ട­യിൽ പ്ര­വർ­ത്തി­ക്കു­ന്ന സു­ഹൃ­ദി­ന്റെ ക്ഷ­ണ­മ­നു­സ­രി­ച്ചു് വ­ഡോ­ദ­ര­യി­ലെ­ത്തി­യ ആ­ഖ്യാ­താ­വി­ന്റെ അ­ന്വേ­ഷ­ണം തു­ട­ങ്ങു­ന്ന­തു് നാലു പ­തി­റ്റാ­ണ്ടു മു­മ്പ­ത്തെ വ­ഡോ­ദ­ര­യു­ടെ സ്ഥ­ല­ഭൂ­പ­ട­ത്തിൽ നി­ന്നാ­ണു്. എ­ണ്ണ­പ്പാ­ട­ങ്ങ­ളു­ടെ ഭൂ­ഗർ­ഭ­പ­ട­ല­ങ്ങൾ തന്നെ നി­ക്ഷേ­പ­ങ്ങ­ളു­ടെ കാ­ലാ­ന്ത­ര വി­ഭ­ജ­ന­മാ­ണു്. സ്ഥ­ല­ത്തിൽ, കാ­ല­ത്തി­ന്റെ മ­റ്റൊ­രു ഭൂപടം സ്വയം ര­ചി­ച്ചു കൊ­ണ്ടു വർ­ത്ത­മാ­ന­വും ഭൂ­ത­വും ത­മ്മി­ലു­ള്ള ഈ വി­ഭ­ജ­നം നോ­വ­ലി­ലു­ട­നീ­ളം മു­ന്നോ­ട്ടും പി­ന്നോ­ട്ടും സ­ഞ്ച­രി­ക്കു­ന്നു. സ്ഥി­ര­വാ­സി­ക­ളും നാ­ടോ­ടി­ക­ളും ത­മ്മി­ലു­ള്ള വി­ഭ­ജ­നം മ­നു­ഷ്യർ­ക്കി­ട­യി­ലെ നി­ര­വ­ധി­യാ­യ വി­ഭ­ജ­ന­ത­ല­ങ്ങ­ളു­ടെ തു­ട­ക്ക­മാ­ണെ­ങ്കിൽ ആ­ന­ന്ദി­ന്റെ മ­റ്റു­മി­ക്ക ര­ച­ന­ക­ളി­ലു­മാ­വർ­ത്തി­ക്കു­ന്ന നഗര-​ഗ്രാമവിഭജനത്തിന്റെ ച­രി­ത്ര രീ­തി­ശാ­സ്ത്രം ഇവിടെ ചർച്ച ചെ­യ്യ­പ്പെ­ടു­ന്നി­ല്ല. അ­തേ­സ­മ­യം സ്ഥ­ല­ത്തി­ന്റെ­യും കാ­ല­ത്തി­ന്റെ­യും മാ­ന­ക­ങ്ങൾ­ക്കു­ള്ളിൽ ക­ട­ന്നു വ­രാ­വു­ന്ന മിക്ക മ­നു­ഷ്യാ­വ­സ്ഥ­ക­ളു­ടെ­യും വി­ഭ­ജി­ത സ്വ­ഭാ­വ­ങ്ങൾ തു­ടർ­ന്ന­ങ്ങോ­ട്ട് വി­ശ­ദ­മാ­യ ചർ­ച്ച­ക­ളാ­യി­ത്ത­ന്നെ ഈ കൃതി ഏ­റ്റെ­ടു­ക്കു­ന്നു. സു­ഹൃ­ദി­ന്റെ പത്നി, സ­സ്യ­ശാ­സ്ത്ര­ജ്ഞ­യാ­യ മാ­ലി­നി, സസ്യ-​മാംസഭക്ഷണത്തിന്റെ വി­ഭ­ജ­ന­ത്തിൽ നി­ന്നു് സസ്യ-​ജന്തുലോകങ്ങളുടെ ജൈ­വ­ഘ­ട­ന­യി­ലേ­ക്കും വർ­ഗീ­ക­ര­ണ­ങ്ങ­ളി­ലേ­ക്കും നോ­വ­ലി­ലെ ആദ്യ ചർച്ച ന­യി­ക്കു­ന്നു. പ­രി­ഷ്കൃ­ത സ­മൂ­ഹ­ങ്ങൾ­ക്കു­ള്ളിൽ നി­ല­നിൽ­ക്കു­ന്ന കു­റ്റ­വാ­ളി ഗോ­ത്ര­ങ്ങൾ സം­സ്കാ­ര­ത്തിൽ സൃ­ഷ്ടി­ക്കു­ന്ന നെ­ടു­കെ­യും കു­റു­കെ­യു­മു­ള്ള വി­ഭ­ജ­ന­ങ്ങ­ളി­ലേ­ക്കാ­ണു് വ­ഡോ­ദ­ര­യി­ലെ ആ­ദ്യ­കാ­ഴ്ച ആ­ഖ്യാ­താ­വി­നെ ന­യി­ക്കു­ന്ന­തു്. ഛാ­രാ­ന­ഗ­റി­ന്റെ വർ­ത്ത­മാ­നം ഛാ­രാ­ക­ളു­ടെ ഭൂ­ത­കാ­ല­ത്താൽ വേ­ട്ട­യാ­ട­പ്പെ­ടു­ന്ന ച­രി­ത്ര­ത്തി­ന്റെ വ­ലി­യൊ­രു വി­പ­ര്യ­യ­മാ­ണു്. പാർ­ശ്വ­വൽ­ക്ക­രി­ക്ക­പ്പെ­ട്ട ഈ ഗോ­ത്രം, മു­ഖ്യ­ധാ­രാ­സ­മൂ­ഹ­വു­മാ­യി വി­ഭ­ജി­ക്കു­പ്പെ­ട്ടു നിൽ­ക്കു­ന്ന ത­ല­ങ്ങ­ളു­ടെ രാ­ഷ്ട്രീ­യം കാ­യി­നീൽ­നി­ന്നു തു­ട­ങ്ങു­ന്ന ജി­പ്സി­ക­ളു­ടെ ച­രി­ത്ര­മാ­യി ആ­ന­ന്ദ് വ്യാ­ഖ്യാ­നി­ക്കു­ന്നു. ഛാ­രാ­ഗോ­ത്ര­ജ­നാ­യ കാം­ജി­ലാൽ എന്ന വ­ക്കീൽ, കു­റ്റ­കൃ­ത്യ­ങ്ങൾ ജീ­വി­ത­ത്തി­ലെ ഏ­ക­സ്വ­ര­ത­യെ ത­ട­യു­മെ­ന്ന കാൾ മാർ­ക്സി­ന്റെ നി­രീ­ക്ഷ­ണം ചൂ­ണ്ടി­ക്കാ­ണി­ച്ച് ഛാ­രാ­ക­ളു­ടെ­യും മറ്റു കു­റ്റ­വാ­ളി­ഗോ­ത്ര­ങ്ങ­ളു­ടെ­യും ജൈ­വ­സ്വ­ത്വ­ത്തെ സ­മർ­ഥി­ക്കു­ന്നു­ണ്ടു്. ബൻ­കാ­രാ, ഖിൽ­വാ­സി തു­ട­ങ്ങി­യ ആ­ദി­വാ­സി ഗോ­ത്ര­ങ്ങ­ളു­ടെ സ­വി­ശേ­ഷ­മാ­യ സം­സ്കാ­ര­ങ്ങ­ളി­ലേ­ക്കും ച­രി­ത്ര പ­ങ്കാ­ളി­ത്ത­ങ്ങ­ളി­ലേ­ക്കു­മാ­ണു് പി­ന്നീ­ടു­ള്ള യാത്ര. നർ­ത്ത­ക­രാ­യ സ്ത്രീ­ക­ളും കൈ­നോ­ട്ട­ക്കാ­രാ­യ പു­രു­ഷ­ന്മാ­രു­മ­ട­ങ്ങു­ന്ന ഒരു നാ­ടോ­ടി ഗോ­ത്ര­ത്തെ­ക്കു­റി­ച്ചു് സു­ഹൃ­ദ് പ­റ­യു­ന്നു. “വേ­രു­കൾ ന­ഷ്ട­പ്പെ­ട്ട മ­നു­ഷ്യർ എല്ലാ അ­സം­ബ­ന്ധ­ത്തി­നും വ­ഴ­ങ്ങി­ക്കൊ­ടു­ക്കു­ന്നു. കു­ടും­ബ­ബ­ന്ധം ന­ഷ്ട­പ്പെ­ട്ട സ്ത്രീ­കൾ. കാലം ന­ഷ്ട­പ്പെ­ട്ട നാ­ടോ­ടി­കൾ. അ­ത്ഭു­തം, കു­റെ­ക്ക­ഴി­യു­മ്പോൾ അവർ സ്വയം ആ അ­സം­ബ­ന്ധ­ത്തെ അ­സം­ബ­ന്ധ­മാ­യും വ­ഞ്ച­ന­യെ വ­ഞ്ച­ന­യാ­യും കാ­ണാ­താ­കു­ന്നു എ­ന്ന­താ­ണു്. നർ­ത്ത­കി നൃ­ത്ത­ത്തിൽ ഭാ­വ­ര­സ­ങ്ങൾ പ­കർ­ന്നു് അതിനെ ക­ല­യാ­ക്കു­ന്നു. ആ കല പിൽ­ക്കാ­ല­ത്തു് ഭ­ര­ത­നാ­ട്യ­വും മോ­ഹി­നി­യാ­ട്ട­വും പോ­ലു­ള്ള അതീവ ശാ­സ്ത്രീ­യ ക­ല­ക­ളാ­യി പ­രി­ണ­മി­ക്കു­ന്നു. നാ­ടോ­ടി­ക­ളാ­യ ഭാവി പ്ര­വാ­ച­കർ ഭാവി നിർ­ണ­യ­ത്തെ­യും കൈ­രേ­ഖ­ക­ളും മ­റ്റും ഉ­പ­യോ­ഗി­ച്ചു­ള്ള ഒരു ശാ­സ്ത്ര­മാ­ക്കു­ന്നു” (പുറം. 23, 24).

ന­ഗ­ര­ത്തി­ന്റെ ഒരു പുതിയ ഭൂ­പ­ട­വു­മാ­യി ഭൂ­ത­കാ­ല­ത്തെ വർ­ത്ത­മാ­ന­കാ­ല­ത്തിൽ നി­ന്നു വി­ഭ­ജി­ച്ചെ­ടു­ക്കാൻ ന­ട­ത്തു­ന്ന യാ­ത്ര­ക­ളി­ലേ­ക്കാ­ണു് നോവൽ തു­ട­രു­ന്ന­തു്. ഗു­ജ­റാ­ത്തി­ന്റെ ച­രി­ത്ര­മെ­ന്ന­ത്, ഇ­ന്ത്യാ­വി­ഭ­ജ­ന­ത്തി­നു­ശേ­ഷം, ഇ­ന്ത്യ­യ്ക്കു­ള്ളി­ലു­ണ്ടാ­യ ര­ക്ത­രൂ­ഷി­ത­ങ്ങ­ളാ­യ സം­സ്ഥാ­ന വി­ഭ­ജ­ന­ങ്ങ­ളു­ടെ ഭാ­ഗ­മാ­ണു്. മ­റാ­ഠി­ക­ളും ഗു­ജ­റാ­ത്തി­ക­ളും ചോര കൊ­ണ്ടു­പോ­ര­ടി­ച്ച കാ­ല­ത്തി­ന്റെ­യും ക­ലാ­പ­ങ്ങ­ളു­ടെ­യും ക­ഥ­ക­ളി­ലൂ­ടെ വ­ഡോ­ദ­ര­യി­ലെ എ­ണ്ണ­പ്പാ­ട­ങ്ങ­ളി­ലെ­ത്തി­പ്പെ­ട്ട ഭൂ­ത­കാ­ലം ആ­ഖ്യാ­താ­വു് വേർ­തി­രി­ച്ചെ­ടു­ക്കു­ന്നു. പുതിയ നഗരം പ­ഴ­യ­ന­ഗ­ര­ത്തെ വി­ഴു­ങ്ങി­ക്ക­ഴി­ഞ്ഞു. വാ­സ്തു­ശി­ല്പ­ത്തി­ന്റെ­യും ഭൂ­വി­ജ്ഞാ­നീ­യ­ത്തി­ന്റെ­യും എ­ണ്ണ­പ­ര്യ­വേ­ഷ­ണ­ത്തി­ന്റെ­യും ഉൽ­ഖ­ന­ന­ത്തി­ന്റെ­യും നാ­ളു­ക­ളിൽ സ­ഹ­പ്ര­വർ­ത്ത­ക­രു­മാ­യി ന­ട­ത്തി­യ സം­വാ­ദ­ങ്ങ­ളിൽ നി­ന്നാ­രം­ഭി­ക്കു­ന്നു, വി­ഭ­ജ­ന­മെ­ന്ന രാഷ്ട്രീയ-​സാംസ്കാരിക രീ­തി­ശാ­സ്ത്ര­മു­പ­യോ­ഗി­ച്ചു പ്ര­ശ്ന­വൽ­ക്ക­രി­ക്കു­ന്ന ഈ നോ­വ­ലി­ലെ ഏ­റ്റ­വും ശ്ര­ദ്ധേ­യ­മാ­യ പ­ത്തോ­ളം ച­രി­ത്ര­സ­ന്ദർ­ഭ­ങ്ങ­ളിൽ ആ­ദ്യ­ത്തേ­തു്. കോം­ഗോ­യു­ടെ കോളനി വി­രു­ദ്ധ­സ­മ­ര­ത്തി­ന്റെ ച­രി­ത്ര­മാ­ണ­തു്. ശീ­ത­യു­ദ്ധ­ത്തി­ന്റെ പാ­ര­മ്യം. കോം­ഗോ­യു­ടെ പ്ര­ധാ­ന­മ­ന്ത്രി­യാ­യി­രു­ന്ന പാ­ട്രി­സ് ലു­മും­ബെ കൊ­ല്ല­പ്പെ­ട്ട സ­ന്ദർ­ഭ­ത്തെ ഒ­രു­പ­ക്ഷേ, ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ലെ ഏ­റ്റ­വും വലിയ ആ­ഗോ­ള­രാ­ഷ്ട്രീ­യ വി­ഭ­ജ­ന­ത്തി­ന്റെ സൂ­ച­ക­ങ്ങ­ളി­ലൊ­ന്നാ­യി ചർ­ച്ച­യ്ക്കെ­ടു­ക്കു­ക­യാ­ണു് ഇവിടെ. സ്വാ­ത­ന്ത്ര്യ­ത്തി­നു­മു­മ്പും പി­മ്പും ഒ­രേ­പോ­ലെ ഭ­യാ­ന­ക­മാ­യ ച­രി­ത്രം തീ­റെ­ഴു­തി­ക്കി­ട്ടി­യ കോം­ഗോ­വി­ന്റെ ദു­ര­ന്തം ഒ­റ്റ­പ്പെ­ട്ട ഒ­ന്ന­ല്ല. വി­ഭ­ജ­ന­മെ­ന്ന­തു് വൈ­രു­ധ്യ­ങ്ങ­ളു­ടെ മാ­ത്രം പ്ര­ശ്ന­വു­മ­ല്ല. “ക­റു­ത്ത­വ­നും ക­റു­ത്ത­വ­നും ഒ­ത്തു­തീർ­പ്പി­ല്ലാ­ത്ത­വി­ധം വി­ഭ­ജി­ക്ക­പ്പെ­ട്ടു കി­ട­ക്കു­ന്ന ആ­ഫ്രി­ക്ക­യു­ടെ ഹൃ­ദ­യ­ഭാ­ഗ­ത്ത്, ഗോ­ത്ര­ങ്ങ­ളും ഗോ­ത്ര­ങ്ങ­ളും ത­മ്മി­ലും വാർ ലോ­ഡു­ക­ളും വാർ ലോ­ഡു­ക­ളും ത­മ്മി­ലും ന­ട­ക്കു­ന്ന യു­ദ്ധ­ങ്ങ­ളിൽ ഗ്രാ­മ­ങ്ങൾ തന്നെ അ­പ്ര­ത്യ­ക്ഷ­മാ­കു­ന്നു. വ­രൾ­ച്ച­യും ക്ഷാ­മ­വും മാ­ത്രം ബാ­ക്കി­യാ­ക്കി, ക­ലാ­പ­ങ്ങൾ പ­ഴ­യ­കാ­ല­ത്തെ പ്ലേ­ഗും വ­സൂ­രി­യും പോലെ, ഒ­രി­ട­ത്തു നി­ന്നു് വേ­റൊ­രി­ട­ത്തേ­ക്കു മു­ന്നേ­റു­ന്നു. തെ­ക്കൻ രാ­ജ്യ­ങ്ങ­ളിൽ ഇ­ന്നും വെ­ളു­ത്ത­വ­നും ക­റു­ത്ത­വ­നും ഏ­റ്റു­മു­ട്ടു­ന്നു. വ­ട­ക്ക് ക്രി­സ്ത്യാ­നി­ക­ളും മു­സ്ലീ­മു­ക­ളും ത­മ്മിൽ, അ­ല്ലെ­ങ്കിൽ തീ­വ്ര­വാ­ദി മു­സ്ലീ­മും ലിബറൽ മു­സ്ലീ­മും ത­മ്മിൽ” (പുറം. 38).

തു­ടർ­ന്ന് ചർ­ച്ച­യ്ക്കെ­ടു­ക്കു­ന്ന­തു് സോ­വി­യ­റ്റ് യൂ­ണി­യ­നി­ലേ­തുൾ­പ്പെ­ടെ­യു­ള്ള ക­മ്യൂ­ണി­സ്റ്റ് സർ­വാ­ധി­പ­ത്യ­ങ്ങൾ എ­ങ്ങ­നെ­യാ­ണു് ച­രി­ത്ര­പ­ര­ത­യിൽ നി­ന്നു് തെ­ന്നി­മാ­റി വി­ശ്വാ­സ­പ­ര­ത­യി­ലെ­ത്തി­ച്ചേർ­ന്ന­തു് എ­ന്നാ­ണു്. ആ­ന­ന്ദ് എ­ഴു­തു­ന്നു. “ക­മ്യൂ­ണി­സ്റ്റ് പ്ര­ത്യ­യ­ശാ­സ്ത്ര­ത്തി­ന്റെ ഏ­റ്റ­വും വ­ലി­യ­ദോ­ഷ­വും, അ­തി­ന്റെ അ­പ­ച­യ­ത്തി­നു് കാ­ര­ണ­വും അതിൽ അ­ന്തർ­ലീ­ന­മാ­യ എ­ക്സ്ക്ലു­സി­വ്നെ­സ് ആ­ണെ­ന്നു പറയാം. അ­തൊ­ഴി­ച്ചു­ള്ള എ­ല്ലാ­ത്തി­നെ­യും അതു് തെ­റ്റാ­യി ക­രു­തു­ക­യും നി­ഷേ­ധി­ക്കു­ക­യും ശ­ത്രു­വാ­യി ദർ­ശി­ക്കു­ക­യും ചെ­യ്തു. മ­നു­ഷ്യ­സ­മൂ­ഹ­ത്തെ മു­ഴു­വൻ ര­ണ്ടാ­യി കീറി ത­ല­തി­രി­ച്ചി­ടു­ന്ന വി­ഭ­ജ­ന­ത്തി­ന്റെ ഒരു ജ­രാ­സ­ന്ധ­പർ­വം അതു് ദർ­ശ­ന­ത്തി­ലും രാ­ഷ്ട്രീ­യ­ത്തി­ലും തു­ട­ങ്ങി­വ­ച്ചു. സം­വാ­ദ­മെ­ന്ന­തി­നെ അ­സാ­ധ്യ­മാ­ക്കി­ത്തീർ­ക്കു­ക മാ­ത്ര­മ­ല്ല, അ­രു­താ­ത്ത­തെ­ന്ന തോ­ന്ന­ലു­ണ്ടാ­ക്കു­ക കൂടി ചെ­യ്യു­ന്ന ഒരു വി­ഭ­ജ­ന­മാ­ണു് അതു് ആ­വ­ശ്യ­പ്പെ­ടു­ന്ന­തു്. മ­നു­ഷ്യ­പ്ര­കൃ­തി­ക്കോ, സാം­സ്കാ­രി­ക പാ­ര­മ്പ­ര്യ­ത്തി­നോ യോ­ജി­ക്കാ­ത്ത­താ­യി­രു­ന്നു, അതു് പ്ര­യോ­ഗ­ത്തിൽ കൊ­ണ്ടു­വ­ന്ന ഞ­ങ്ങ­ളും ഞ­ങ്ങ­ള­ല്ലാ­ത്ത­വ­രും എന്ന ത­രം­തി­രി­വു്” (പുറം.43).

ക­മ്യൂ­ണി­സ­വും മാർ­ക്സി­സ­വും ഉ­യർ­ത്തി­യ ഏ­റ്റ­വും വലിയ ചോ­ദ്യ­മെ­ന്ന നി­ല­യിൽ വി­പ്ല­വ­ത്തെ വി­ശ­ക­ല­നം ചെ­യ്യാൻ എം. എൻ. റോയി യെയും ബോ­റി­സ് പാ­സ്തർ­നാ­ക്കി­നെ­യും മാ­ത്ര­മ­ല്ല കമ്യു വി­നെ­യും വി­ല്യം ബാ­ര­റ്റി നെയും സീമൊൻ വീ­ലി­നെ­യും ദ­സ്ത­യ­വ്സ്കി യെയും കൂ­ട്ടു­പി­ടി­ക്കു­ന്നു, ആ­ന­ന്ദ്. ‘Revolutions are made by fanatical men of action with one track mind, men who are narrow minded to the point of genius’ എന്ന ഡോ­ക്ടർ ഷി­വാ­ഗോ­വി­ലെ ചിന്ത ആ­ന­ന്ദ് പ­ങ്കി­ടു­ന്നു. റീ­സ­ണിൽ നി­ന്നു് റ­വ­ല്യൂ­ഷ­നി­ലേ­ക്കു നീ­ങ്ങു­ന്ന റോ­യി­യെ­യും റ­വ­ല്യൂ­ഷ­നിൽ നി­ന്നു് റി­ബ­ല്യ­നി­ലേ­ക്കു നീ­ങ്ങു­ന്ന ക­മ്യു­വി­നെ­യും വി­പ്ല­വ­ത്തി­ന്റെ ഇ­രു­വ­ശ­ത്തും നിർ­ത്തി ആ­ന­ന്ദ് അ­തി­ന്റെ ഏ­ക­സ്വ­ര­ത­യെ വി­ചാ­ര­ണ­ചെ­യ്യു­ന്നു.

സ­മാ­ന­മാ­യ എട്ടു ച­രി­ത്ര­സ­ന്ദർ­ഭ­ങ്ങൾ കൂടി ഈ നോ­വ­ലിൽ വി­ഭ­ജ­ന­ത്തി­ന്റെ രാ­ഷ്ട്രീ­യ­വും രീതി ശാ­സ്ത്ര­വു­മാ­യി ചർ­ച്ച­ചെ­യ്യ­പ്പെ­ടു­ന്നു­ണ്ടു്. ആ­ര്യാ­ധി­നി­വേ­ശ­ത്തി­ന്റെ സം­സ്കാ­ര­സം­ഘർ­ഷ­ങ്ങൾ സൃ­ഷ്ടി­ച്ച ഭാ­ഷ­ക­ളു­ടെ­യും ലി­പി­ക­ളു­ടെ­യും മ­ത­ങ്ങ­ളു­ടെ­യും വി­ശ്വാ­സ­ങ്ങ­ളു­ടെ­യും നാ­ഗ­രി­ക­ത­ക­ളു­ടെ­യും അതീത ഭൂ­ത­കാ­ലം, സി­ന്ധി­ക­ളും പാർ­സി­ക­ളും ത­ങ്ങ­ളു­ടെ വം­ശ­പ­രി­ണാ­മ­ങ്ങ­ളിൽ അ­നു­ഭ­വി­ച്ച കൊടിയ ദുഃ­ഖ­ങ്ങ­ളു­ടെ വി­ദൂ­ര­കാ­ലം, ദേ­ശീ­യ­ത­യ്ക്കു­ള്ളിൽ ഉ­പ­ദേ­ശീ­യ­ത­യാ­യി വി­ഭ­ജി­ച്ചു നിൽ­ക്കാൻ ഗോവ ന­ട­ത്തി­യ പോ­രാ­ട്ട­ങ്ങ­ളു­ടെ സ­മീ­പ­ഭൂ­ത­കാ­ലം, പ­ത്തൊ­മ്പ­താം നൂ­റ്റാ­ണ്ടി­ന്റെ മധ്യം മുതൽ ചൈ­ന­യിൽ ഹു­ങ്സി­യു ചു­വാ­ന്റെ നേ­തൃ­ത്വ­ത്തി­ലു­ണ്ടാ­യ അ­തി­ഭ­യാ­ന­ക­മാ­യ ക­ലാ­പ­ങ്ങ­ളു­ടെ­യും കൂ­ട്ട­ക്കൊ­ല­ക­ളു­ടെ­യും ദു­ര­ന്ത­ങ്ങ­ളു­ടെ­യും ച­രി­ത്രം, തി­ബ­ത്തും ചൈ­ന­യും ഇ­ന്ത്യ­യും ഉൾ­പ്പെ­ട്ട ഒരു രാ­ഷ്ട്രീ­യ­തർ­ക്കം ഇന്ത്യാ-​ചൈനായുദ്ധമായി പ­രി­ണ­മി­ച്ച ആ­ധു­നി­ക ഇ­ന്ത്യൻ രാ­ഷ്ട്രീ­യ­ത്തി­ന്റെ ക­ലാ­പ­ഭ­രി­ത­മാ­യ ച­രി­ത്രം, ഒ­ന്നാം­ലോ­ക­മ­ഹാ­യു­ദ്ധ­ത്തി­നു­ശേ­ഷം യൂ­റോ­പ്പിൽ, വി­ശേ­ഷി­ച്ചും ജർ­മ­നി­യിൽ നടന്ന ആണവ പ­രീ­ക്ഷ­ണ­ങ്ങ­ളു­ടെ­യും ഒ­രു­പ­ക്ഷേ, മ­നു­ഷ്യ­ച­രി­ത്ര­ത്തെ തന്നെ ര­ണ്ടാ­യി വി­ഭ­ജി­ച്ച അണു വി­ഭ­ജ­ന­ത്തി­ന്റെ­യും എ­ഴു­ത­പ്പെ­ടാ­ത്ത ഗൂ­ഢ­വും സ­മാ­ന്ത­ര­വു­മാ­യ ച­രി­ത്ര­ങ്ങൾ, അ­ണു­വി­ഭ­ജ­ന­ത്തി­നു പി­ന്നാ­ലെ ക­ണ്ടെ­ത്തി­യ ഡി.എൻ.എ. ഘ­ട­ന­യു­ടെ വി­ശ­ക­ല­നം ശാ­സ്ത്ര­ത്തി­ന്റെ­യെ­ന്ന­തു­പോ­ലെ മ­നു­ഷ്യാ­സ്തി­ത്വ­ത്തി­ന്റെ­യും നിർ­ണാ­യ­ക­മാ­യ മൂ­ല്യ­സം­ഘർ­ഷ­ങ്ങൾ­ക്കു രൂപം കൊ­ടു­ത്ത­തി­ന്റെ ച­രി­ത്രം, പ­തി­ന­ഞ്ചാം നൂ­റ്റാ­ണ്ടിൽ ചൈ­ന­യിൽ നടന്ന വംശീയ ഹ­ത്യ­ക­ളു­ടെ ച­രി­ത്രം എ­ന്നി­ങ്ങ­നെ ഇവ നീ­ളു­ന്നു.

നോ­വ­ലി­ന്റെ അ­വ­സാ­ന­ഖ­ണ്ഡം, ധൗളാ വീ­ര­യിൽ ആർ­ക്കി­യോ­ള­ജി­ക്കൽ സർവേ ഓഫ് ഇ­ന്ത്യ ക­ണ്ടെ­ത്തി­യ ഹ­ര­പ്പൻ സം­സ്കാ­ര­ത്തി­ന്റെ അ­വ­ശി­ഷ്ട­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള ഒരു വി­വ­ര­ണ­മാ­ണു്. ജി­യോ­ള­ജി­സ്റ്റു­ക­ളും എ­ഞ്ചി­നീ­യർ­മാ­രും വ­ഡോ­ദ­ര­യു­ടെ പ്രാ­ന്ത­പ്ര­ദേ­ശ­ങ്ങ­ളിൽ എ­ണ്ണ­യ്ക്കു വേ­ണ്ടി നാ­ലു­പ­തി­റ്റാ­ണ്ടു മു­മ്പു ന­ട­ത്തി­യ ഉൽ­ഖ­ന­ന­ങ്ങ­ളിൽ നി­ന്നു ഭി­ന്ന­മാ­ണു് 1990 മുതൽ ആർ­ക്കി­യോ­ള­ജി­സ്റ്റു­കൾ ന­ട­ത്തി­വ­രു­ന്ന ഉൽ­ഖ­ന­നം. ര­ണ്ടു­കൂ­ട്ട­രും ഭൂ­ത­കാ­ല­ത്തെ തേ­ടി­യാ­ണു് ഭൂമി കു­ഴി­ച്ചു കു­ഴി­ച്ചു­പോ­കു­ന്ന­തു്. ആ­ദ്യ­ത്തെ കൂ­ട്ടർ ഭൂ­മി­യു­ടെ അ­ട­രു­കൾ­ക്ക­ടി­യിൽ ച­രി­ത്രം നി­ക്ഷേ­പി­ച്ച ഫോ­സി­ലു­ക­ളിൽ നി­ന്നു­ണ്ടാ­കു­ന്ന എ­ണ്ണ­യാ­ണു് തി­ര­യു­ന്ന­തെ­ങ്കിൽ ര­ണ്ടാ­മ­ത്തെ കൂ­ട്ടർ തി­ര­യു­ന്ന­തു് പ്രീ-​ഹാരപ്പൻ കാലം തൊ­ട്ടു­ള്ള വിവിധ ജ­ന­പ­ദ­ങ്ങ­ളു­ടെ സം­സ്കാ­ര­ത്തി­ന്റെ ഈ­ടു­വ­യ്പു­ക­ളാ­ണു്. എ­ഞ്ചി­നീ­യ­റി­ങ്ങി­നെ ഒരു സം­സ്കാ­ര­മാ­യി കാ­ണു­ന്ന­വ­രാ­ണു് ആ­ദ്യ­കൂ­ട്ട­രെ­ങ്കിൽ സം­സ്കാ­ര­ത്തെ എ­ഞ്ചി­നീ­യ­റി­ങ്ങാ­യി കാ­ണു­ന്ന­വ­രാ­ണു് ര­ണ്ടാ­മ­ത്തെ കൂ­ട്ടർ. ഈ വിധം, വി­ഭ­ജ­ന­ങ്ങ­ളു­ടെ രീ­തി­ശാ­സ്ത്ര­ത്തെ വി­ഭ­ജ­ന­ങ്ങ­ളു­ടെ പ്ര­ത്യ­യ­ശാ­സ്ത്രം ത­ന്നെ­യാ­ക്കി പ്ര­ശ്ന­വൽ­ക്ക­രി­ക്കു­ന്ന­തി­ന്റെ രാ­ഷ്ട്രീ­യ­മാ­ണു് ച­രി­ത്ര­ത്തി­ന്റെ ഭി­ന്ന­കാ­ല­ങ്ങ­ളി­ലും സ്ഥ­ല­ങ്ങ­ളി­ലും സ­ന്ദർ­ഭ­ങ്ങ­ളി­ലും നി­ന്നു­ള്ള ഘ­ട്ട­ങ്ങ­ളെ വി­ശ­ക­ല­നം ചെ­യ്യു­ന്ന­തിൽ ഈ കൃതി പി­ന്തു­ട­രു­ന്ന­തു്. ഇവയിൽ ഏ­റ്റ­വും മൗ­ലി­ക­വും സ­വി­ശേ­ഷ­വു­മാ­യ ഘ­ട്ട­ങ്ങൾ ചൈ­ന­യി­ലെ തെയ് പിങ് ക­ലാ­പ­ത്തി­ന്റെ വി­ശ­ക­ല­ന­വും അ­ണു­വി­ഭ­ജ­ന­ത്തി­ന്റെ­യും ഡിഎൻഎ ഘ­ട­ന­യു­ടെ ക­ണ്ടെ­ത്ത­ലി­ന്റെ­യും വി­ശ­ക­ല­ന­ങ്ങ­ളു­മാ­ണു്. ചൈ­ന­യി­ലെ ക­ലാ­പ­ത്തെ­ക്കു­റി­ച്ചു് മു­ഖ്യ­ധാ­രാ ച­രി­ത്ര­ങ്ങൾ മ­റ­ന്നു­ക­ള­ഞ്ഞ മ­നു­ഷ്യ­ദു­ര­ന്ത­ങ്ങ­ളു­ടെ ക­ഥ­യാ­ണു് നോവൽ തി­രി­ച്ചു പി­ടി­ക്കു­ന്ന­തെ­ങ്കിൽ അ­ണു­വി­ഭ­ജ­ന­ത്തെ­യും ഡിഎൻഎ, ഗ­വേ­ഷ­ണ­ത്തെ­യും കു­റി­ച്ചെ­ഴു­ത­പ്പെ­ട്ട ച­രി­ത്ര­ങ്ങൾ ശാ­സ്ത്ര­ത്തി­നു­വേ­ണ്ടി മ­റ­ന്നു­ക­ള­ഞ്ഞ മ­നു­ഷ്യാ­നു­ഭ­വ­ങ്ങ­ളു­ടെ ക­ഥ­യാ­ണു് മു­ന്നോ­ട്ടു കൊ­ണ്ടു­വ­രു­ന്ന­തു്. രാ­ഷ്ട്രീ­യ ച­രി­ത്ര­ത്തി­ലെ­ന്ന­പോ­ലെ ശാ­സ്ത്ര­ച­രി­ത്ര­ത്തി­ലും മ­നു­ഷ്യ­ന്റെ യു­ക്തി­യും ധാർ­മി­ക­ത­യും നൈ­തി­ക­ത­യും വൈ­കാ­രി­ക­ത­ക­ളും ഒരു വ­ശ­ത്തും അ­ധി­കാ­ര­ഭ്രാ­ന്തും പ്ര­ത്യ­യ­ശാ­സ്ത്ര­മൗ­ലി­ക­വാ­ദ­വും മ­റു­വ­ശ­ത്തു­മാ­യി ന­ട­ക്കു­ന്ന നി­ര­ന്ത­ര­മാ­യ യു­ദ്ധ­ങ്ങ­ളു­ണ്ടു്. എ­ഴു­ത­പ്പെ­ടാ­തെ പോ­കു­ന്ന ച­രി­ത്ര­ങ്ങ­ളെ­ന്ന­തു­പോ­ലെ പ­റ­യ­പ്പെ­ടാ­തെ പോ­കു­ന്ന ക­ഥ­ക­ളു­ണ്ടു്. എ­ഴു­ത്തി­ന്റെ­യും പ­റ­ച്ചി­ലി­ന്റെ­യും ച­രി­ത്രം ത­ന്നെ­യും വി­ട്ടു­ക­ള­യ­ലു­ക­ളു­ടെ­യും ഒ­ഴി­വാ­ക്ക­ലു­ക­ളു­ടെ­യും അഥവാ തി­ര­ഞ്ഞെ­ടു­പ്പു­ക­ളു­ടെ­യും പ­ക്ഷ­പാ­ത­ങ്ങ­ളു­ടെ­യും ക­ല­യാ­ണു്.

ച­രി­ത്ര­ത്തെ­യും സം­സ്കാ­ര­ത്തി­ന്റെ ഭി­ന്ന­മ­ണ്ഡ­ല­ങ്ങ­ളെ­യും വി­ഭ­ജ­ന­മെ­ന്ന രീ­തി­ശാ­സ്ത്രം മുൻ­നിർ­ത്തി വി­ശ­ക­ല­നം ചെ­യ്യു­ന്ന­തിൽ ഈ കൃതി സ്വീ­ക­രി­ക്കു­ന്ന സ­ങ്കേ­ത­മാ­ക­ട്ടെ പു­സ്ത­ക­ങ്ങ­ളും അവയെ ആ­ധാ­ര­മാ­ക്കി ജ­യ്കി­ഷൻ ഉ­ന്ന­യി­ക്കു­ന്ന സം­വാ­ദ­ങ്ങ­ളു­മാ­ണു്. ആ­ധു­നി­ക­ത­യു­ടെ ഏ­റ്റ­വും ശ്ര­ദ്ധേ­യ­മാ­യ സാം­സ്കാ­രി­ക സൂ­ച­ക­മെ­ന്ന നി­ല­യിൽ പു­സ്ത­കം (The Book) രൂ­പ­പ്പെ­ടു­ത്തി­യ സാം­സ്കാ­രി­ക മൂ­ല­ധ­ന­ത്തി­ന്റെ­യും ച­രി­ത്ര­പ­ര­മാ­യ ജ്ഞാ­ന­ശാ­സ്ത്ര­ത്തി­ന്റെ­യും ഉ­ള്ള­റ­കൾ തേ­ടി­യു­ള്ള ഒ­ര­ന്വേ­ഷ­ണ­മെ­ന്ന രീ­തി­യിൽ കാണാം പു­സ്ത­ക­ങ്ങ­ളി­ലൂ­ടെ­യു­ള്ള ഇ­ത്ത­ര­മൊ­ര­ന്വേ­ഷ­ണ­ത്തെ­യും അ­തു­മുൻ­നിർ­ത്തി­യു­ള്ള സം­വാ­ദ­ങ്ങ­ളെ­യും. സം­ശോ­ധൻ പു­സ്ത­കാ­ല­യ­ത്തി­ന്റെ ഉടമ ജ­യ്കി­ഷൻ ജൂ­നേ­ജ­യാ­ണു് മു­പ്പ­ത്തേ­ഴു­വർ­ഷം മു­മ്പ് തന്റെ കടയിൽ പു­സ്ത­കം വാ­യി­ക്കാ­നെ­ത്തി­യ­പ്പോ­ഴും മു­പ്പ­ത്തേ­ഴു­വർ­ഷ­ത്തി­നു­ശേ­ഷം നി­ല­വി­ലി­ല്ലാ­ത്ത ക­ട­യ­ന്വേ­ഷി­ച്ചെ­ത്തി­യ­പ്പോ­ഴും ആ­ഖ്യാ­താ­വി­നെ എ­ണ്ണ­മ­റ്റ വി­ഷ­യ­ങ്ങ­ളി­ലേ­ക്കും പു­സ്ത­ക­ങ്ങ­ളി­ലേ­ക്കും അ­വ­യെ­ക്കു­റി­ച്ചു­ള്ള സം­വാ­ദ­ങ്ങ­ളി­ലേ­ക്കും കൊ­ണ്ടു­പോ­കു­ന്ന­തു്. വ്യ­ക്തി­കൾ­ക്കും ആ­ശ­യ­ങ്ങൾ­ക്കും വി­ഷ­യ­ങ്ങൾ­ക്കും ച­രി­ത്ര­ത്തി­നു ത­ന്നെ­യും പകരം നിൽ­ക്കു­ന്ന­വ­യാ­ണു് ഈ കൃ­തി­യിൽ ചർ­ച്ച­യ്ക്കെ­ടു­ക്കു­ന്ന മു­പ്പ­തി­ല­ധി­കം പു­സ്ത­ക­ങ്ങൾ. മു­മ്പ്, ഗോ­വർ­ധ­ന്റെ യാ­ത്ര­കൾ, വ്യാ­സ­നും വി­ഘ്നേ­ശ്വ­ര­നും, സം­ഹാ­ര­ത്തി­ന്റെ പു­സ്ത­കം എന്നീ കൃ­തി­ക­ളിൽ ആ­ന­ന്ദ് കൃ­തി­യും കർ­ത്താ­വും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തി­ന്റെ­യും കൃ­തി­യു­ടെ കർ­ത്തൃ­ത്വ­പ­ര­വും കർ­ത്തൃ­ത്വ ബാ­ഹ്യ­വു­മാ­യ സ്വ­ത്വ­ങ്ങ­ളു­ടെ­യും പാ­ഠാ­ന്ത­ര­ബ­ന്ധ­ങ്ങ­ളു­ടെ­യു­മൊ­ക്കെ അർഥ ബ­ഹു­ല­ത­ക­ളും രാ­ഷ്ട്രീ­യ സാ­ധ്യ­ത­ക­ളും ചർച്ച ചെ­യ്തി­രു­ന്നു. “വി­ഭ­ജ­ന­ങ്ങൾ” അവയിൽ നി­ന്നൊ­ക്കെ ഭി­ന്ന­മാ­യി പു­സ്ത­ക­ങ്ങ­ളി­ലൂ­ടെ­ത­ന്നെ മു­ന്നോ­ട്ടു­കൊ­ണ്ടു­പോ­കു­ന്ന സം­സ്കാ­ര­വി­ശ­ക­ല­ന­ത്തി­ന്റെ­യും ആ­ശ­യ­ചർ­ച്ച­ക­ളു­ടെ­യും വ­ലി­യൊ­രു ഭൂമിക വാ­യ­ന­ക്കാ­യി തു­റ­ന്നി­ടു­ന്നു. വ­ര­മൊ­ഴി­യും വാ­മൊ­ഴി­യും ത­മ്മിൽ, ഓർ­മ­യും മ­റ­വി­യും ത­മ്മിൽ, വി­ശ്വാ­സ­വും യാ­ഥാർ­ഥ്യ­വും ത­മ്മിൽ, ഭൂ­ത­വും വർ­ത്ത­മാ­ന­വും ത­മ്മിൽ, നി­ര­ന്ത­രം ഇ­ട­പ­ഴ­കി­യും അ­തിർ­വ­ര­മ്പു­കൾ മു­റി­ച്ചു ക­ട­ന്നും നിൽ­ക്കു­ന്ന വി­ഭ­ജ­ന­ങ്ങ­ളു­ടെ ഒരു ലോകം അവ നിർ­മി­ക്കു­ക­യും ചെ­യ്യു­ന്നു.

ച­രി­ത്രം, സാ­ഹി­ത്യം, ശാ­സ്ത്രം, സാ­മൂ­ഹ്യ­ചി­ന്ത, എ­ഞ്ചി­നീ­യ­റി­ങ്, ഭൂ­വി­ജ്ഞാ­നം എ­ന്നി­ങ്ങ­നെ നി­ര­വ­ധി വി­ഷ­യ­ങ്ങ­ളി­ലാ­യി എ­ഴു­ത­പ്പെ­ട്ട­വ­യാ­ണു് ഈ പു­സ്ത­ക­ങ്ങൾ. Bury me Standing (ഇസബെൽ ഫൊൺ­സീ­ക്ക), Reason, Romanticism and Revolution (എം. എൻ. റോയി), (ബിമൽ മിത്ര), മാൻ­ഡ­രിൻ­സ് (സീമൊൻ ദ ബുവ്വ), Irraational Man(വി­ല്യം­ബാ­ര­റ്റ്), Oppression and liberty(സീമോൺ വെയിൽ), Doctor Zhivago(ബോ­റി­സ് പാ­സ്റ്റർ­നാ­ക്), The Rebel, Plague (ആൽബർ കാമു), The Rape ofNanking(ഐറിസ് ചാങ്), All Quiet on the Western front(എറിക് മരിയ റെ­മാ­നി­ക്), The last days of Mankind(കാൾ ക്രൗ­സ്), A life in physics (റൂ­ത്ത് ലെ­വിൻ­സേ­‌ം), The Double Helix (ജ­യിം­സ് വാ­ട്സൺ), The dark lady of D.N.A. (ബ്രേൻ­സി മാ­ഡോ­സ്), കൊ­പൻ­ഹേ­ഗൻ (മി­ക്കേ­യ്ൽ ഫ്രെ­യ്ൻ), Rosalind Franklin (ആ­നി­സെ­യർ), The Ascent of man (ജേ­ക്ക­ബ് ബ്രോ­ണോ­വ്സ്കി), What is life? (ഏർവിൻ ഫ്രോ­ഡിം­ഗർ), Seven daughters of Eve (ബ്ര­യാൻ സൈ­ക്സ്), The Geography of the puranas (എസ് എം. അലി), The Modular (ലെ കോർ­ബു­സി­യർ), On the National history of Destruction(സെ­ബാൾ­ഡ്), Five thousand years of Pakistan(മോർ­ട്ടി­മർ വീലർ), The Indus Saga (ഐജാസ് അഹ്സൻ), The happy Warriors (ഹാൽ­ഡോർ ലാ­ക്സ് നെസ്), The Tribal Word (വെ­റി­യർ എൽവിൻ), The Proud Tower (ബാർ­ബ­റാ ട­ക്മാൻ), Practical design of simple steel structures (ഡേ­വി­ഡ് എസ്. സ്റ്റു­വർ­ട്ട്), The Origin of Continents and Oceans (ആൽ­ഫ്ര­ഡ് വെ­ഗ്നർ) എ­ന്നി­ങ്ങ­നെ ഇ­വ­യു­ടെ പ­ട്ടി­ക നീ­ളു­ന്നു. ഇവ മുൻ­നിർ­ത്തി­യു­ള്ള ചർ­ച്ച­കൾ, ഇവയിൽ നി­ന്നു­ള്ള ആ­ശ­യ­ങ്ങൾ, ഇ­വ­യി­ലെ ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ സാ­ന്നി­ധ്യം, ഇവ തു­റ­ന്നു ത­രു­ന്ന കാ­ല­സൂ­ച­ന­കൾ, ഇവ പ്രാ­തി­നി­ധ്യം വ­ഹി­ക്കു­ന്ന മ­നു­ഷ്യാ­വ­സ്ഥ­കൾ, ഇവ എ­ഴു­ത­പ്പെ­ടാ­നു­ണ്ടാ­യ സ­മ്മർ­ദ­ങ്ങൾ എ­ന്നി­ങ്ങ­നെ നോ­വ­ലിൽ ഈ പു­സ്ത­ക­ങ്ങ­ളു­ടെ പ്ര­സ­ക്തി നി­ര­വ­ധി ത­ല­ങ്ങ­ളി­ലേ­ക്കു വ്യാ­പി­ച്ചു നിൽ­ക്കു­ന്നു. ഈ ഓരോ കൃ­തി­യും രീ­തി­ശാ­സ്ത്ര­വും നീ­തി­ശാ­സ്ത്ര­വു­മാ­യി ക­ട­ന്നു­വ­രു­ന്ന വി­ഭ­ജ­ന­ങ്ങ­ളു­ടെ രാ­ഷ്ട്രീ­യ­ത്തെ മുൻ­നിർ­ത്തി ച­രി­ത്ര­ത്തെ­യും സം­സ്കാ­ര­ത്തെ­യും ഓരോ ത­ല­ത്തിൽ അ­ഭി­സം­ബോ­ധ­ന ചെ­യ്യു­ന്ന­വ­യാ­ണു്. ചിലവ എ­ഴു­ത­പ്പെ­ടാ­ത്ത ച­രി­ത്ര­ത്തി­ന്റെ നീ­തി­ശാ­സ്ത്ര­മാ­യി മാ­റു­മ്പോൾ മറ്റു ചിലവ എ­ഴു­ത­പ്പെ­ട്ട ച­രി­ത്ര­ത്തി­ന്റെ രീ­തി­ശാ­സ്ത്ര­മാ­യി മാ­റു­ന്നു. മറ്റു ചിലവ നി­ല­നിൽ­ക്കു­ന്ന സം­സ്കാ­ര­ത്തി­ന്റെ രീ­തി­ശാ­സ്ത്ര­മാ­യി മാ­റു­മ്പോൾ ചിലവ നി­ല­വിൽ വ­രേ­ണ്ട സം­സ്കാ­ര­ത്തി­ന്റെ നീ­തി­ശാ­സ്ത്ര­മാ­യി­ത്തീ­രു­ന്നു. ഈ പു­സ്ത­ക­ങ്ങ­ളിൽ വ­ലി­യൊ­രു വി­ഭാ­ഗം സാ­ഹി­ത്യ­കൃ­തി­ക­ളാ­ണു്. മ­നു­ഷ്യ­ന്റെ ച­രി­ത്ര­ത്തെ­യും അ­നു­ഭ­വ­ങ്ങ­ളു­ടെ യ­ഥാർ­ഥ്യ­ത്തെ­യും ആ­ഖ്യാ­നം ചെ­യ്യു­ന്ന­തിൽ സാ­ഹി­ത്യ­ത്തി­നു­ള്ള സാ­ധ്യ­ത­ക­ളി­ലേ­ക്കാ­ണു് ഡോ­ക്ടർ ഷി­വാ­ഗോ ഉൾ­പ്പെ­ടെ­യു­ള്ള രചനകൾ വിരൽ ചൂ­ണ്ടു­ന്ന­തു്. ഓർ­മ­യും ച­രി­ത്ര­വും ത­മ്മി­ലു­ള്ള ബ­ന്ധ­മാ­ണു് ഭാ­ഷ­യും എ­ഴു­ത്തും ത­മ്മി­ലു­ള്ള­തു് എ­ന്ന­തി­നാൽ കൃ­തി­യും വാ­യ­ന­യും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തെ ഈ പു­സ്ത­ക­ങ്ങ­ളി­ലൂ­ടെ പ്ര­ശ്ന­വൽ­ക്ക­രി­ക്കു­ന്ന ഒരു ദീർഘ പ്ര­ബ­ന്ധ­മാ­യി നോവൽ മാ­റു­ന്നു.

(സിനിമ മുൻ­നിർ­ത്തി­യു­ള്ള സം­സ്കാ­ര വി­ശ­ക­ല­ന­ത്തി­നും വി­ഭ­ജ­ന­ങ്ങൾ താ­ല്പ­ര്യം കാ­ണി­ക്കു­ന്നു­ണ്ടു്. സാഹബ് ബീബി ഗുലാം മുതൽ ലഗാൻ വ­രെ­യു­ള്ള ഹി­ന്ദി സി­നി­മ­ക­ളു­ടെ ജ­ന­പ്രി­യ സം­സ്കാ­ര­ത്തി­ന്റെ ച­രി­ത്രം, ആ­ഖ്യാ­ന­രൂ­പ­ങ്ങ­ളേ­തി­ന്റെ­യും ച­രി­ത്ര­പ­ര­ത­യെ­ക്കു­റി­ച്ചു­ള്ള പാ­ഠ­വി­ശ­ക­ല­ന­മെ­ന്ന നി­ല­യിൽ, പു­സ്ത­ക­ങ്ങൾ­ക്കൊ­പ്പം, ആ­ധു­നി­ക­ത­യു­ടെ സാം­സ്കാ­രി­ക രാ­ഷ്ട്രീ­യ­മാ­യി ‘വി­ഭ­ജ­ന­ങ്ങ’ളിൽ ക­ട­ന്നു­വ­രു­ന്നു).

ജീ­വി­ത­ത്തെ­യും സാ­ഹി­ത്യ­ത്തെ­യും ഓർ­മ­യെ­യും ച­രി­ത്ര­ത്തെ­യും കൂ­ട്ടി­യി­ണ­ക്കി­ക്കൊ­ണ്ടു് ആ­ന­ന്ദ് എ­ഴു­തു­ന്നു. “സാ­ഹി­ത്യ­ത്തി­ന്റെ വഴി ജീ­വി­ത­ത്തിൽ നി­ന്നു് ഭി­ന്ന­മാ­യി, ഭൂ­ത­കാ­ല­ത്തി­ന്റെ കു­റ്റ­ബോ­ധ­ത്താൽ നി­ങ്ങ­ളെ എ­പ്പോ­ഴും രോ­ഗാ­തു­ര­മാ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. മറവി, ജീ­വി­ത­ത്തി­നു­ള്ള­താ­ണ്; ഓർമ സാ­ഹി­ത്യ­ത്തി­നും. ജീ­വി­ത­വും സാ­ഹി­ത്യ­വും വേ­റെ­യാ­യി­രി­ക്കു­ന്ന­തു് ഈ വി­ധ­മാ­ണു്. സാ­ഹി­ത്യ­ത്തി­ന്റെ വീ­ക്ഷ­ണ­ത്തിൽ, വർ­ത്ത­മാ­ന­കാ­ല­ത്തി­ന്റെ ഭൂമിക നി­ങ്ങൾ­ക്കു സു­ഖ­ജീ­വി­തം ത­രി­ക­യ­ല്ല, വി­രി­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്ന പൂ­മൊ­ട്ടു­കൾ കൊ­ണ്ടു് ഉ­ദ്യാ­നം പ­ണി­യു­ക­യ­ല്ല, ഭാവി ദു­ര­ന്ത­ങ്ങൾ­ക്കെ­തി­രെ ഓർ­മ­കൾ­കൊ­ണ്ടു കാ­വ­ലി­രി­ക്കു­ക­യാ­ണു്. കം­പ്യൂ­ട്ടർ വഴി സെ­റ്റ് ചെ­യ്ത് ഓഫ് സെ­റ്റിൽ അ­ച്ച­ടി­ച്ചു വ­രു­ന്ന ഇ­ന്ന­ത്തെ കൃ­തി­കൾ തൊ­ട്ട് പാർ­ച്ച്മെ­ന്റി­ലും കളിമൺ ഫ­ല­ക­ങ്ങ­ളി­ലും എ­ഴു­ത­പ്പെ­ട്ട­വ വ­രെ­യു­ള്ള­തി­ലെ­ല്ലാം അ­ലി­ഞ്ഞു കി­ട­ക്കു­ന്ന പൊ­തു­വാ­യ ഒ­ന്നു­ണ്ടെ­ങ്കിൽ അതു് ഈ കു­റ്റ­ബോ­ധ­മാ­ണു്, നി­ര­ന്ത­ര­മാ­യ സം­ശോ­ധ­നം ആണു്” (പുറം.153).

കു­റ്റ­കൃ­ത്യ­ങ്ങ­ളാൽ രേ­ഖ­പ്പെ­ടു­ത്ത­പ്പെ­ട്ട ച­രി­ത്ര­ത്തി­ന്റെ അ­പ­ഗ്ര­ഥ­ന­മെ­ന്ന നി­ല­യിൽ, എ­ഴു­ത­പ്പെ­ട്ട മു­ഴു­വൻ ആ­ഖ്യാ­ന­ങ്ങ­ളെ­യും വി­ഭ­ജ­ന­ങ്ങൾ വി­ല­യി­രു­ത്തു­ന്നു. ഒപ്പം, വി­ഭ­ജ­ന­ങ്ങ­ളെ സം­സ്കാ­ര­ത്തി­ന്റെ രീ­തി­ശാ­സ്ത്ര­വും ച­രി­ത്ര­ത്തി­ന്റെ നീ­തി­ശാ­സ്ത്ര­വു­മാ­യി അ­വ­ത­രി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു. ഭാവി ദു­ര­ന്ത­ങ്ങൾ­ക്കെ­തി­രെ ഓർമകൾ കൊ­ണ്ടു കാ­വ­ലി­രി­ക്കു­ക എ­ന്ന­തു­ത­ന്നെ­യാ­ണു് ഈ കൃതി മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന രാ­ഷ്ട്രീ­യം. ഓർമയെ ച­രി­ത്ര­വൽ­ക്ക­രി­ക്കു­ക­യെ­ന്നാൽ സം­സ്കാ­ര­ത്തെ രാ­ഷ്ട്രീ­യ­വൽ­ക്ക­രി­ക്കു­ക എ­ന്നാ­ണർ­ഥം. ഗു­ജ­റാ­ത്ത് കൂ­ട്ട­ക്കൊ­ല­യു­ടെ ഭാ­ഗ­മാ­യു­ള്ള ബെ­സ്റ്റ് ബേ­ക്ക­റി­കേ­സ് വ­ഡോ­ദ­ര­യു­ടെ ഏ­റ്റ­വും പുതിയ സ­ന്ദർ­ഭ­മെ­ന്ന നി­ല­യിൽ ഓർ­മ­പ്പെ­ടു­ത്തു­ന്ന ച­രി­ത്ര­ത്തി­ന്റെ കു­റ്റ­വൽ­ക്ക­ര­ണ­ത്തി­ന്റെ രാ­ഷ്ട്രീ­യ­വും മ­റ്റൊ­ന്ന­ല്ല­ല്ലോ.

ച­രി­ത്ര­ത്തെ­യും ഓർ­മ­യെ­യും സം­സ്കാ­ര­ത്തെ­യും ആ­ഖ്യാ­ന­ക­ല­യിൽ സ­മ­ന്വ­യി­പ്പി­ച്ചു­കൊ­ണ്ടു് ഈ കൃതി, ബാർ­ത്ത് രേ­ഖ­പ്പെ­ടു­ത്തു­ന്ന­തു­പോ­ലെ, തു­റ­ന്ന പാ­ഠ­ങ്ങ­ളു­ടെ അനന്ത ബ­ഹു­ല­ത­ക­ളി­ലേ­ക്കു സ­ഞ്ച­രി­ക്കു­ന്ന ആ­ഖ്യാ­ന­ക­ല­യു­ടെ ആ­ധു­നി­കാ­ന­ന്ത­ര­മാ­തൃ­ക­യെ­ന്ന നി­ല­യിൽ സ­മ­കാ­ല­മ­ല­യാ­ള­ഭാ­വ­ന­യിൽ ഇടം പി­ടി­ക്കു­ക­യും ചെ­യ്യു­ന്നു. “അ­റി­വി­ന്റെ നീ­തി­ശാ­സ്ത്രം” എന്ന പ­ഠ­ന­ത്തിൽ (2013) ആര്യ കെ.ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന­തു­പോ­ലെ, “ച­രി­ത്രം ത­മ­സ്ക­രി­ച്ച ശ­ബ്ദ­ങ്ങൾ, സ്ഥ­ല­ങ്ങൾ, നിർ­മി­തി­കൾ, നീ­തി­ബോ­ധ­ങ്ങൾ, ഓർമകൾ എ­ന്നി­വ­യു­ടെ കു­ഴി­ച്ചെ­ടു­ക്ക­ലാ­യി­മാ­റു­ന്നു­ണ്ട് (വി­ഭ­ജ­ന­ങ്ങ­ളിൽ) ആ­ന­ന്ദി­ന്റെ ആ­ഖ്യാ­ന­ക­ല” (2013: 1971). മ­ല­യാ­ള­നോ­വ­ലിൽ നാ­ളി­തു­വ­രെ സം­ഭ­വി­ക്കാ­ത്ത­വി­ധം ആ­ധു­നി­ക­ശാ­സ്ത്ര­ത്തി­ന്റെ നീ­തി­ബോ­ധ­ത്തെ­ക്കു­റി­ച്ചു­ള്ള സം­വാ­ദ­ഘ­ട്ട­ങ്ങ­ളി­ലൊ­ന്നാ­യി ഈ കൃ­തി­യിൽ ആ­ന­ന്ദ് സ­ന്നി­വേ­ശി­പ്പി­ക്കു­ന്ന ഒരു ആ­ഖ്യാ­ന­മ­ണ്ഡ­ല­ത്തെ ആര്യ സൂ­ക്ഷ്മ­മാ­യി വി­ശ­ദീ­ക­രി­ക്കു­ക­യും വം­ശീ­യ­ത, ലിം­ഗ­വി­വേ­ച­നം എ­ന്നി­വ­യു­ടെ പ­രീ­ക്ഷ­ണ­ശാ­ല­ക­ളാ­യി മാറിയ ആ­ധു­നി­ക­ശാ­സ്ത്ര­ത്തി­ന്റെ വി­മർ­ശ­ന­പാ­ഠ­മാ­യി വി­ഭ­ജ­ന­ങ്ങ­ളെ വാ­യി­ച്ചെ­ടു­ക്കു­ക­യും ചെ­യ്യു­ന്നു.

images/Thomas_Pynchon.jpg
തോമസ് പിൻചൺ

എം.വി. നാ­രാ­യ­ണൻ, “പ­തി­നെ­ട്ടാ­മ­ധ്യാ­യ­ത്തി­ന്റെ ബാ­ക്കി­പ­ത്ര­ങ്ങൾ” എന്ന ലേ­ഖ­ന­ത്തിൽ (2010) ആ­ധു­നി­കാ­ന­ന്ത­ര മ­ല­യാ­ള­നോ­വ­ലി­ന്റെ ആ­ഖ്യാ­ന­ക­ല­യിൽ സം­ഭ­വി­ച്ച അ­ടി­സ്ഥാ­ന­പ­ര­മാ­യ മാ­റ്റ­ങ്ങ­ളി­ലൊ­ന്നാ­യി ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന ഒരു വ­സ്തു­ത മേ­ല്പ­റ­ഞ്ഞ നി­രീ­ക്ഷ­ണ­ങ്ങ­ളെ സാ­ധൂ­ക­രി­ക്കു­ന്നു­ണ്ടു്. നാ­രാ­യ­ണൻ എ­ഴു­തു­ന്നു; “ഇ­രു­പ­ത്തൊ­ന്നാം നൂ­റ്റാ­ണ്ടി­ലെ­ത്തു­മ്പോൾ, പ­ല­പ്പോ­ഴും ക­ഥ­പ­റ­യു­ക എന്ന ആ­വ­ശ്യം­പോ­ലും ഉ­പേ­ക്ഷി­ച്ച്, പൂർ­ണ­മാ­യും ത­ത്വ­ചി­ന്താ­പ­ര­മോ സാ­മൂ­ഹ്യ­ശാ­സ്ത്ര­പ­ര­മോ ഒ­ക്കെ­യാ­യ മാ­ന­ങ്ങൾ­ക്കും ചി­ന്ത­കൾ­ക്കും മാ­ത്ര­മു­ള്ള ഒരു രൂപം കൂ­ടി­യാ­യി നോവൽ മാ­റു­ന്നു­ണ്ട് എന്ന കാ­ര്യ­വും വി­സ്മ­രി­ച്ചു­കൂ­ടാ. പ്ര­ത്യേ­കി­ച്ച്, ആ­ന­ന്ദി­ന്റെ “വി­ഭ­ജ­ന­ങ്ങൾ, ദ്വീ­പു­ക­ളും തീ­ര­ങ്ങ­ളും” എന്നീ കൃ­തി­കൾ നോവൽ എ­ന്നു് വി­ളി­ക്ക­പ്പെ­ടു­മ്പോ­ഴും നോ­വ­ലി­ന്റെ രൂപം ഏ­താ­ണ്ടു് പൂർ­ണ­മാ­യും ത്യ­ജി­ച്ച­വ­യാ­ണു്. ആ നി­ല­യ്ക്കു് അവയെ നോവൽ എന്നു വി­ശേ­ഷി­പ്പി­ക്കു­ന്ന­ത്, നോ­വ­ലി­സ്റ്റ് എ­ഴു­തു­ന്ന­തെ­ല്ലാം നോവൽ എന്ന ല­ളി­ത­മാ­യ പ്ര­സാ­ധ­ക സ­മ­വാ­ക്യ­മാ­കു­ന്ന­തോ­ടൊ­പ്പം, മ­ല­യാ­ള­സാ­ഹി­ത്യ­ത്തി­ലെ ജ­നു­സ്സു­ക­ളു­ടെ ദാ­രി­ദ്ര്യ­ത്തെ­യും സൂ­ചി­പ്പി­ക്കു­ന്നു­ണ്ടു്. എ­ന്നാൽ അ­തേ­സ­മ­യം, പ്ര­ബ­ന്ധ­രൂ­പ­ത്തി­ലു­ള്ള ഒരു ജ്ഞാ­ന­വ്യ­വ­ഹാ­ര­ത്തി­ന്റെ ആ­വിർ­ഭാ­വം കൂടി അവ കു­റി­ക്കു­ന്നു­ണ്ടോ എ­ന്ന­തും ചി­ന്ത­നീ­യ­മാ­ണു്. അ­പ്പോ­ഴും, അ­വ­യ്ക്കു് പൂർ­ണ­മാ­യ അർ­ഥ­ത്തിൽ ജ്ഞാന വ്യ­വ­ഹാ­ര­ങ്ങ­ളാ­കാ­നു­ള്ള ആ­ന്ത­രി­ക­മാ­യ ക­രു­ത്തു­ണ്ടോ, ഉ­ണ്ടാ­കു­മോ, എ­ന്ന­തു് സം­ശ­യ­മാ­ണു്. കാരണം, അ­ടി­സ്ഥാ­ന­പ­ര­മാ­യ ജ്ഞാ­ന­ങ്ങൾ ഉ­ല്പാ­ദി­പ്പി­ക്കാൻ മ­ല­യാ­ള­ത്തി­നും മ­ല­യാ­ളി­സ­മൂ­ഹ­ത്തി­നും ക­ഴി­യാ­ത്തി­ട­ത്തോ­ളം, യ­ഥാർ­ഥ­ത്തി­ലു­ള്ള ജ്ഞാ­ന­വ്യ­വ­ഹാ­ര­ങ്ങൾ അതത് മേ­ഖ­ല­ക­ളിൽ വി­ക­സി­ക്കാ­ത്തി­ട­ത്തോ­ളം, ജ്ഞാ­ന­ത്തി­ന്റെ പ്ര­തീ­തി­യു­ള­വാ­ക്കു­ന്ന സാ­ഹി­ത്യ­പ­ര­മാ­യ ദ്വി­തീ­യ വ്യ­വ­ഹാ­ര­ങ്ങൾ മാ­ത്ര­മാ­കാ­നാ­യി­രി­ക്കും അ­വ­യു­ടെ വിധി. പകര വ്യ­വ­ഹാ­ര­ങ്ങൾ അസ്സൽ വ്യ­വ­ഹാ­ര­ങ്ങൾ­ക്ക് വ­ഴി­മാ­റി­ക്കൊ­ടു­ത്തു എ­ന്നി­രി­ക്കാം. പക്ഷേ, അവ അ­സ്സൽ­വ്യ­വ­ഹാ­ര­ങ്ങ­ളാ­യി­ത്തീ­രു­ക എ­ന്ന­തു് അ­തി­വി­ര­ളം മാ­ത്ര­മ­ല്ല, അ­ധി­ക­പ­ങ്കും അ­സം­ഭ­വ്യം കൂ­ടി­യാ­ണു്”.

നാ­രാ­യ­ണ­ന്റെ നി­രീ­ക്ഷ­ണം, ‘വി­ഭ­ജ­ന­ങ്ങൾ’ ഉൾ­പ്പെ­ടെ­യു­ള്ള നോ­വ­ലു­ക­ളു­ടെ സൗ­ന്ദ­ര്യ­ശാ­സ്ത്ര­പ­ര­മാ­യ പ­രി­മി­തി­യോ ദൗർ­ബ­ല്യ­മോ അല്ല ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന­ത്, മ­റി­ച്ചു്, നോവൽ മ­ല­യാ­ള­ത്തിൽ ഏ­റ്റെ­ടു­ക്കേ­ണ്ടി­വ­രു­ന്ന ഇതര ജ്ഞാ­ന­വ്യ­വ­ഹാ­ര­ങ്ങ­ളു­ടെ അ­ധി­ക­ഭാ­രം ത­ന്നെ­യാ­ണു്. ‘ആൾ­ക്കൂ­ട്ടം’ (1970) എന്ന നോ­വ­ലി­ന് 1971-​ലെഴുതിയ നി­രൂ­പ­ണ­ത്തിൽ തീർ­ത്തും ഋ­ണാ­ത്മ­ക­മാ­യി­ത്ത­ന്നെ എം.ആർ. ച­ന്ദ്ര­ശേ­ഖ­രൻ ന­ട­ത്തു­ന്ന ഒരു നി­രീ­ക്ഷ­ണ­മു­ണ്ടു്. ‘ഇ­ന്ദു­ലേ­ഖ­യു­ടെ പ­തി­നെ­ട്ടാ­മ­ധ്യാ­യം ഒരു നോ­വ­ലാ­യാൽ എ­ങ്ങ­നെ­യി­രി­ക്കും? അതു് ഈ ‘ആൾ­ക്കൂ­ട്ടം’ പോ­ലെ­യി­രി­ക്കും” (2010:46). കാലം മാ­റി­വ­ന്ന­പ്പോൾ ഈ നി­രീ­ക്ഷ­ണ­ത്തി­നു കൈ­വ­ന്ന വി­മർ­ശ­ന­സാ­ധ്യ­ത കൌ­തു­ക­ക­ര­മാ­യ ഒ­ന്നാ­ണു്.

നാലു്
images/Alexander_Grothendieck.jpg
ഗ്രോ­ഥ­ന്റി­ക്

ആ­ധു­നി­കാ­ന­ന്ത­ര നോ­വ­ലി­ന്റെ ആ­ഖ്യാ­ന­ക­ല­യെ­ന്ന നി­ല­യിൽ നാ­ലു­ത­ല­ങ്ങ­ളെ മുൻ­നിർ­ത്തി ചില ര­ച­ന­ക­ളു­ടെ സാ­മാ­ന്യ­മാ­യ അ­പ­ഗ്ര­ഥ­ന­മാ­ണു് ഇവിടെ ന­ട­ത്തി­യ­തു്. ആ­ഖ്യാ­ന­ക­ല­യു­ടെ പഠനം എ­ത്ര­മേൽ വി­ശ­ദ­വും വി­പു­ല­വു­മാ­ണെ­ന്ന­തി­ന്റെ സൂചന നൽകാൻ മാ­ത്ര­മാ­യി ടി. ഡി. രാ­മ­കൃ­ഷ്ണ­ന്റെ ‘ഫ്രാൻ­സി­സ് ഇ­ട്ടി­ക്കോ­ര’ (2009) എന്ന നോ­വ­ലി­ന്റെ വി­ശ­ക­ല­ന സാ­ധ്യ­ത­കൾ­കൂ­ടി ചൂ­ണ്ടി­ക്കാ­ണി­ക്ക­ട്ടെ.

ഈ നോ­വ­ലി­നെ­ക്കു­റി­ച്ചു് ഇ­തി­ന­കം പു­റ­ത്തു­വ­ന്ന നി­ര­വ­ധി പ­ഠ­ന­ങ്ങ­ളിൽ ചി­ല­തു് അ­വ­ത­രി­പ്പി­ക്കു­ന്ന വി­ശ­ക­ല­ന സ­മീ­പ­ന­ങ്ങൾ നോ­ക്കു­ക.

  1. ആ­ഷാ­മേ­നോൻ നോ­വ­ലി­നെ­ഴു­തി­യ അ­വ­താ­രി­ക, ‘ഹിം­സ­യു­ടെ ക്ഷേ­ത്ര­ഗ­ണ­ന­കൾ, ഹൈ­പേ­ഷ്യൻ ഗ­ണി­ത­ശാ­സ്ത്ര­ത്തി­ന്റെ­യും മ­ധ്യ­കാ­ല കേ­ര­ളീ­യ ഗ­ണി­ത­ത്തി­ന്റെ­യും ഗ്രോ­ഥ­ന്റി­ക് മു­ന്നോ­ട്ടു­വ­ച്ച ശാ­സ്ത്ര­ത­ത്വ­ങ്ങ­ളു­ടെ­യും (മൂ­ന്നു കാ­ല­ങ്ങ­ളു­ടെ) ച­രി­ത്ര­പ­ര­ത­യ്ക്കു­ള്ളിൽ ഫ്രാൻ­സി­സ് ഇ­ട്ടി­ക്കോ­ര­യി­ലെ വാ­ണി­ഭ­ങ്ങ­ളും കാ­മ­ന­ക­ളും ചേർ­ന്നു സൃ­ഷ്ടി­ക്കു­ന്ന ഹിം­സ­യു­ടെ സം­ഗീ­താ­ത്മ­ക­ത­യി­ലൂ­ന്നി­യാ­ണു് ഈ നോ­വ­ലി­ന്റെ ആ­ഖ്യാ­ന­ക­ല വി­ശ­ദീ­ക­രി­ക്കു­ന്ന­തു്.
  2. ‘ച­രി­ത്ര­ത്തി­ന്റെ ഒ­ളി­പ്പോ­രു­കൾ’ എന്ന പഠനം (ഷാജി ജേ­ക്ക­ബ്, 2013: 141-151) ‘ജ­ന­പ്രി­യ­ച­രി­ത്രം’ എന്നു വി­ളി­ക്കാ­വു­ന്ന ത­ര­ത്തിൽ മ­ധ്യ­കാ­ല മ­ത­ജീ­വി­ത­ങ്ങ­ളു­ടെ­യും ക­ലാ­നു­ഭ­വ­ങ്ങ­ളു­ടെ­യും വാ­ണി­ജ്യ­ത­ന്ത്ര­ങ്ങ­ളു­ടെ­യും അ­ധോ­ച­രി­ത്രം പു­നഃ­സൃ­ഷ്ടി­ക്കു­ന്ന ഒ­ന്നാ­ണു് ഇ­ട്ടി­ക്കോ­ര­യു­ടെ ആ­ഖ്യാ­ന­ക­ല എന്നു വി­ശ­ദീ­ക­രി­ക്കു­ന്നു. മ­ല­യാ­ള­ത്തി­ലും ആ­ധു­നി­കാ­ന­ന്ത­ര­നോ­വൽ തി­രി­ച്ചു­പി­ടി­ക്കു­ന്ന ജ­ന­പ്രി­യ­ഭാ­വു­ക­ത്വ­ത്തി­ന്റെ രാ­ഷ്ട്രീ­യ­പാ­ഠ­മെ­ന്ന നി­ല­യി­ലാ­ണു് ഈ പഠനം ഇ­ട്ടി­ക്കോ­ര­യെ കാ­ണു­ന്ന­തു്.
  3. ഉം­ബർ­ട്ടോ എക്കോ മുതൽ തോമസ് പിൻചൺ വ­രെ­യു­ള്ള യൂറോ-​അമേരിക്കൻ ആ­ധു­നി­കാ­ന­ന്ത­ര നോ­വ­ലി­സ്റ്റു­ക­ളു­ടെ ആ­ഖ്യാ­ന­സാ­ങ്കേ­തി­ക­ത­ക­ളിൽ പ്ര­സി­ദ്ധ­മാ­യ പാ­ര­നോ­യി­യ, കോൺ­സ്പി­ര­സി തിയറി എ­ന്നി­വ മുൻ­നിർ­ത്തി ഇ­ട്ടി­ക്കോ­ര­യു­ടെ ‘പ്ലോ­ട്ട്’ അ­ഴി­ച്ചെ­ടു­ക്കു­ക­യാ­ണു് പി. കെ. രാ­ജ­ശേ­ഖ­രൻ. സമകാല മ­ല­യാ­ള­നോ­വൽ­പ­ഠ­ന­ത്തി­ലെ അ­പൂർ­വ­വും മൗ­ലി­ക­വു­മാ­യ ഒ­ര­ന്വേ­ഷ­ണ­മാ­യി ഈ പ്ര­ബ­ന്ധം വേ­റി­ട്ടു നിൽ­ക്കു­ന്നു.
  4. ‘സൈബർ ഫി­ക്ഷൻ’ എന്ന പ­രി­ക­ല്പ­ന മുൻ­നിർ­ത്തി ഇ­ട്ടി­ക്കോ­ര­യു­ടെ ആ­ഖ്യാ­ന­ക­ല അ­പ­ഗ്ര­ഥി­ക്കു­ന്നു, സുനിത ടി. വി. (വി­ജ്ഞാ­ന കൈരളി, 2014 ജൂൺ). ശരീരം, മാ­ധ്യ­മ­ങ്ങൾ, ഹിംസ, രതി എ­ന്നി­വ മുതൽ ച­രി­ത്ര­വും ഭാ­ഷ­യും വ­രെ­യു­ള്ള ത­ല­ങ്ങ­ളെ സ്പർ­ശി­ച്ചു­കൊ­ണ്ടാ­ണു് സു­നി­ത­യു­ടെ പഠനം മു­ന്നേ­റു­ന്ന­തു്. ഈ നോ­വ­ലി­ന്റെ ആ­ഖ്യാ­ന­ക­ല വി­ശ­ക­ല­നം ചെ­യ്യാ­വു­ന്ന എ­ത്ര­യെ­ങ്കി­ലും രീ­തി­പ­ദ്ധ­തി­കൾ ഇ­നി­യു­മു­ണ്ടു്. ചിലതു നോ­ക്കു­ക.
  5. ഡാൻ­ബ്രൗ­ണി­ന്റെ ഡാ­വി­ഞ്ചി­കോ­ഡ്, ഇ­ട്ടി­ക്കോ­ര­ക്കു പ്ര­ചോ­ദ­ന­മാ­കു­ന്ന­തി­നെ­ക്കു­റി­ച്ചു് മി­ക്ക­വ­രും സൂ­ചി­പ്പി­ക്കു­ന്നു­ണ്ടു്. ഡാ­വി­ഞ്ചി­കോ­ഡി­ന് ഉം­ബർ­ട്ടോ എ­ക്കോ­യു­ടെ­യും മ­റ്റും മ­ധ്യ­കാ­ല മ­ത­വി­ചാ­ര­ണ നോ­വ­ലു­കൾ (Blasphemy fiction) പ്ര­ചോ­ദ­ന­മാ­യ­തി­നെ­ക്കു­റി­ച്ചും ഓർ­മി­ക്കേ­ണ്ട­താ­ണു്. ഇ­ട്ടി­ക്കോ­ര­യു­ടെ മുഖ്യ പ്ര­മേ­യ­വും ആ­ഖ്യാ­ന­കാ­ല­വും മ­ധ്യ­നൂ­റ്റാ­ണ്ടു­ക­ളാ­ണ­ല്ലോ. ആ നി­ല­യിൽ ഒരു മ­ത­വി­ചാ­ര­ണ പു­സ്ത­ക­മാ­ണു് ഇ­ട്ടി­ക്കോ­ര­യും. രാ­ജീ­വ് ശി­വ­ശ­ങ്ക­റി­ന്റെ ‘ത­മോ­വേ­ദം’ പോ­ലു­ള്ള നോ­വ­ലു­കൾ ആ­വി­ഷ്ക­രി­ക്കു­ന്ന Black magic, പി­ശാ­ച് പൂജ തു­ട­ങ്ങി­യ­വ­യു­ടെ പ­ശ്ചാ­ത്ത­ല­വും ഇ­തു­ത­ന്നെ­യാ­ണു്.
  6. എ­ക്കോ­യു­ടെ­ത­ന്നെ ‘ദ നെയിം ഓഫ് ദ റോസി’ന്റെ ഘ­ട­ന­യിൽ ഗൂ­ഢാ­ത്മ­ക­ത­യു­ടെ അ­പാ­വ­ര­ണ­വും കു­റ്റാ­ന്വേ­ഷ­ണ­ത്തി­ന്റെ രീ­തി­ശാ­സ്ത്ര­വും കൂ­ട്ടി­യി­ണ­ക്കി ഒരു ബദൽ ഭൂമിക സൃ­ഷ്ടി­ക്കു­ന്ന ര­ച­ന­യെ­ന്ന നി­ല­യിൽ ഇ­ട്ടി­ക്കോ­ര­യ്ക്കു­ള്ള സാ­ധ്യ­ത­കൾ ആ­രാ­യ­ലാ­ണു് മ­റ്റൊ­രു വഴി. ടി. പി. രാ­ജീ­വ­ന്റെ പാ­ലേ­രി­മാ­ണി­ക്യം പോ­ലു­ള്ള പല മ­ല­യാ­ള­നോ­വ­ലു­കൾ­ക്കും ബാ­ധ­ക­മാ­ണു് ഈ ആ­ഖ്യാ­ന­ക­ല. മാർ­ക്കേ­സി­ന്റെ ‘News of a kidnapping’,പോ­സ്റ്റ്ബൂം ഘ­ട്ട­ത്തിൽ ലാ­റ്റി­ന­മേ­രി­ക്കൻ നോവൽ കു­റ്റാ­ന്വേ­ഷ­ണ­ഭാ­വ­ന­യെ പ്ര­ശ്ന­വൽ­ക്ക­രി­ക്കു­ന്ന­തി­ന്റെ മാ­തൃ­ക­യാ­യി ചൂ­ണ്ടി­ക്കാ­ണി­ക്ക­പ്പെ­ടു­ന്നു­ണ്ട­ല്ലോ.
  7. പ്ര­വാ­സ­നോ­വ­ലു­കൾ സൃ­ഷ്ടി­ച്ച അ­ന്യ­ദേ­ശ­ജീ­വി­ത­ങ്ങ­ളു­ടെ­യും വിദൂര സം­സ്കൃ­തി­ക­ളു­ടെ­യും മാ­തൃ­ക­യെ­ന്ന നി­ല­യിൽ ഇ­ട്ടി­ക്കോ­ര­യ്ക്കു­ള്ള സാ­ധ്യ­ത­ക­ളാ­ണു് മ­റ്റൊ­രു വാ­യ­ന­യ്ക്കു രൂ­പം­കൊ­ടു­ക്കു­ക. ടി. ഡി. രാ­മ­കൃ­ഷ്ണൻ 2003-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച ആദ്യ നോവൽ ‘ആൽഫ’യും 2014-ൽ പു­റ­ത്തു­വ­ന്ന ‘സു­ഗ­ന്ധി എന്ന ആ­ണ്ടാൾ ദേ­വ­നാ­യ­കി’യും സൃ­ഷ്ടി­ക്കു­ന്ന നോവൽ ഭാ­വു­ക­ത്വ­ങ്ങ­ളു­ടെ കേ­ന്ദ്ര പ­ശ്ചാ­ത്ത­ല­ങ്ങ­ളി­ലൊ­ന്നു് ഇ­ത്ത­രം ഭാ­വ­നാ­ഭൂ­പ­ട­ങ്ങ­ളു­ടെ ച­രി­ത്ര­ബ­ദ്ധ­മെ­ന്ന­തു­പോ­ലെ­ത­ന്നെ മി­ത്തി­ക്ക­ലു­മാ­യ ക്രോ­ഡീ­ക­ര­ണ­മാ­ണു്.
  8. നവോത്ഥാന-​ആധുനിക ജ്ഞാ­ന­വ്യ­വ­ഹാ­ര­ങ്ങ­ളു­ടെ സാ­ന്നി­ധ്യ­മു­റ­പ്പി­ക്കു­ന്ന നോവൽ ഭാ­വ­ന­യെ­ന്ന നി­ല­യിൽ ഇ­ട്ടി­ക്കോ­ര­ക്കു­ള്ള വി­ശ­ക­ല­ന­സാ­ധ്യ­ത­യാ­ണു് മ­റ്റൊ­ന്നു്. എം. വി. നാ­രാ­യ­ണ­ന്റെ ലേ­ഖ­ന­ത്തെ­യും നി­രീ­ക്ഷ­ണ­ത്തെ­യും കു­റി­ച്ചു് സൂ­ചി­പ്പി­ച്ചു. ഗണിതം, ചി­ത്ര­ക­ല, ജ്യോ­തി­ശാ­സ്ത്രം എ­ന്നി­വ­യു­ടെ വി­പു­ല­വും ച­രി­ത്ര­ബ­ദ്ധ­വു­മാ­യ വ്യ­വ­ഹാ­ര­സ­ന്നി­വേ­ശം ഇ­ട്ടി­ക്കോ­ര­യു­ടെ നോ­വൽ­ഘ­ട­ന­യിൽ ഉ­ട­നീ­ളം സൃ­ഷ്ടി­ക്കു­ന്ന ഭാ­വ­നാ­ലോ­ക­ങ്ങൾ ഈ­യർ­ഥ­ത്തിൽ പ­ഠി­ക്കാ­വു­ന്ന­താ­ണു്.
  9. സ­മാ­ന­മാ­യി­ത്ത­ന്നെ സ്വീ­ക­രി­ക്കാ­വു­ന്ന മ­റ്റൊ­രു പ­ഠ­ന­പ­ദ്ധ­തി­യാ­ണു് ‘പാ­ഠാ­ന്ത­ര­ത’യുടെ നോ­വൽ­രൂ­പ­മെ­ന്ന നി­ല­യിൽ ശാ­സ്ത്രം, കല, മതം, ഗൂ­ഢ­വി­ജ്ഞാ­നം, അ­ധോ­ച­രി­ത്രം, വാ­ണി­ജ്യം, സ­മു­ദ്ര­യാ­നം തു­ട­ങ്ങി­യ നി­ര­വ­ധി ‘പാഠ’ങ്ങൾ­ക്ക് ഇ­ട്ടി­ക്കോ­ര­യിൽ കൈ­വ­രു­ന്ന മാ­ന­ങ്ങൾ. ‘പ­ടി­യോ­ല’കൾ മുതൽ ഇ-​മെയിലും വെ­ബ്സൈ­റ്റു­ക­ളും വ­രെ­യു­ള്ള­വ­യും ഈ പാ­ഠാ­ന്ത­ര­ത­യു­ടെ ത­ല­ങ്ങ­ളാ­ണു്.
  10. ഹിം­സ­യു­ടെ ച­രി­ത്ര­പു­സ്ത­ക­മെ­ന്ന നി­ല­യിൽ ന­മ്മു­ടെ കാ­ല­ത്തി­ന്റെ രാ­ഷ്ട്രീ­യ­യാ­ഥാർ­ഥ്യ­ങ്ങൾ മ­റ­നീ­ക്കു­ന്ന ഒരു ഡോ­ക്യു­ഫി­ക്ഷ­നാ­യി ഇ­ട്ടി­ക്കോ­ര­യു­ടെ ആ­ഖ്യാ­ന­ക­ല വി­ശ­ക­ല­നം ചെ­യ്യാം. മ­ധ്യ­കാ­ല മ­ത­വി­ചാ­ര­ണ­കൾ മുതൽ ഇറാഖ് യു­ദ്ധം­വ­രെ; ഹൈ­പേ­ഷ്യൻ ഹിം­സ­കൾ മുതൽ ലാ­റ്റി­ന­മേ­രി­ക്കൻ വി­മോ­ച­ന സം­ഘ­ട­ന­ക­ളു­ടെ ഒ­ളി­യു­ദ്ധ­ങ്ങൾ വരെ -​തെക്കെ അ­മേ­രി­ക്കൻ, പ­ശ്ചി­മേ­ഷ്യൻ, യൂ­റോ­പ്യൻ, ഏഷ്യൻ ഭൂ­സാ­ന്നി­ധ്യ­ങ്ങ­ളിൽ പ­ടർ­ന്നു­കി­ട­ക്കു­ന്ന ഹിം­സ­യു­ടെ മ­ഹാ­പ്ര­സ്ഥാ­ന­മാ­ണു് ഫ്രാൻ­സി­സ് ഇ­ട്ടി­ക്കോ­ര.

നോ­വൽ­പ­ഠ­ന­ങ്ങൾ ഏ­താ­ണ്ടൊ­ന്ന­ട­ങ്ക­വും ആ­ഖ്യാ­ന­പ­ഠ­ന­ങ്ങൾ ത­ന്നെ­യാ­യി മാ­റി­വ­രു­ന്നു­വെ­ന്നാ­ണു് ഇവിടെ സൂ­ചി­പ്പി­ച്ച വി­ശ­ക­ല­ന­സാ­ധ്യ­ത­കൾ തെ­ളി­യി­ക്കു­ന്ന­തു്. ആ­ധു­നി­കാ­ന­ന്ത­ര മ­ല­യാ­ള­നോ­വ­ലി­ന്റെ ആ­ഖ്യാ­ന­ക­ല സൗ­ന്ദ­ര്യ­ശാ­സ്ത്ര­പ­ര­വും പ്ര­ത്യ­യ­ശാ­സ്ത്ര­പ­ര­വു­മാ­യി അ­പ­ഗ്ര­ഥി­ക്കു­മ്പോൾ എ­ത്തി­ച്ചേ­രാ­വു­ന്ന അർ­ഥാ­ന്ത­ര­ങ്ങ­ളു­ടെ ആകാശം തു­റ­ന്നി­ടു­ന്ന­തും മ­റ്റൊ­രു വ­സ്തു­ത­യ­ല്ല.

ഷാജി ജേ­ക്ക­ബ്
images/shaji-jacob.jpg

1967-ൽ ജ­നി­ച്ചു. കേ­ര­ള­സർ­വ­ക­ലാ­ശാ­ല­യിൽ­നി­ന്നു് എം. എ, എം. ഫിൽ, പി. എച്ച്. ഡി. 1995 മുതൽ മൂ­ന്ന­ര­വർ­ഷ­ക്കാ­ലം ഇ­ന്ത്യാ­ടു­ഡേ­യിൽ സബ് എ­ഡി­റ്റർ. 1998 മുതൽ കാലടി സം­സ്കൃ­ത സർ­വ­ക­ലാ­ശാ­ല­യിൽ അ­ധ്യാ­പ­കൻ. ച­രി­ത്ര­ത്തി­ന്റെ രാ­ഷ്ട്രീ­യം: ആ­ന­ന്ദി­ന്റെ ദർശനം (1997), നോവൽ: ച­രി­ത്ര­ത്തി­ന്റെ പാ­ഠ­ഭേ­ദം (2003), ടെ­ലി­വി­ഷൻ: കാ­ഴ്ച­യും സം­സ്കാ­ര­വും (2004), മാ­ധ്യ­മ­ങ്ങ­ളു­ടെ രാ­ഷ്ട്രീ­യം (2006), നോ­വ­ലും സം­സ്കാ­ര­വും (2008), ജ­ന­പ്രി­യ­സം­സ്കാ­രം: ച­രി­ത്ര­വും സി­ദ്ധാ­ന്ത­വും (2008), വി­പ­രീ­ത­ങ്ങൾ (2012), മ­ല­യാ­ള­നോ­വൽ: ഭാ­വ­ന­യു­ടെ രാ­ഷ്ട്രീ­യം (2013), പൊ­തു­മ­ണ്ഡ­ല­വും മ­ല­യാ­ള­ഭാ­വ­ന­യും (2013) എന്നീ ഗ്ര­ന്ഥ­ങ്ങൾ പ്ര­സി­ദ്ധീ­ക­രി­ച്ചു. മ­ല­യാ­ള­നോ­വൽ: ദേ­ശ­ഭാ­വ­ന­യും രാ­ഷ്ട്രീ­യ ഭൂ­പ­ട­ങ്ങ­ളും (സാ­ഹി­ത്യ അ­ക്കാ­ദ­മി, 2010), ആ­ധു­നി­കാ­ന­ന്ത­ര മ­ല­യാ­ള­സാ­ഹി­ത്യ­വി­മർ­ശ­നം (2013) എ­ന്നി­വ എ­ഡി­റ്റു ചെ­യ്തു. ശശി ത­രൂ­രി­ന്റെ നെ­ഹ്റു, ഇ­ന്ത്യ­യെ ക­ണ്ടെ­ത്തൽ (2008) വി­വർ­ത്ത­നം ചെ­യ്തു. സം­സ്കാ­ര­പ­ഠ­നം: ച­രി­ത്രം, സി­ദ്ധാ­ന്തം, പ്ര­യോ­ഗം (2007) എന്ന ഗ്ര­ന്ഥ­ത്തി­ന്റെ എ­ഡി­റ്റർ­മാ­രി­ലൊ­രാൾ.

Colophon

Title: Akhyanavum Novelinte Kalayum (ml: ആ­ഖ്യാ­ന­വും നോ­വ­ലി­ന്റെ കലയും).

Author(s): Shaji Jacob.

First publication details: Sayahna Foundation; Trivandrum, Kerala; 2023-01-13.

Deafult language: ml, Malayalam.

Keywords: Article, Shaji Jacob, Akhyanavum Novelinte Kalayum, ഷാജി ജേ­ക്ക­ബ്, ആ­ഖ്യാ­ന­വും നോ­വ­ലി­ന്റെ കലയും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 14, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Landscape, a painting by Carl Weber (1850–1921). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.