SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Karl_Witkowski_Admiration.jpg
Admiration, a painting by Karl Witkowski (1860–1910).
കാ­ഞ്ഞി­ര­വും കാ­ര­മുൾ­ക്കാ­ടും
ഷൗ­ക്ക­ത്ത­ലീ ഖാൻ

ഓ­ത്തു­പ­ള്ളി വി­ട്ടു് മു­സ്ഹ­ഫും മാ­റ­ത്ത­ടു­ക്കി­പ്പി­ടി­ച്ചു് ഓ­ടി­ക്കി­ത­ച്ചാ­ണു് പെ­ര­യി­ലെ­ത്തി­യ­തു്. തി­ണ്ണ­യിൽ കയറി നി­ന്നു് മു­സ്ഹ­ഫ് ഇ­റ­മ്പി­ലു­ള്ള തെ­ങ്ങിൻ­മ­ല്ലി­ന്റെ വി­ട്ട­ത്തു് ഭ­ദ്ര­മാ­യി വെ­ച്ചു. ഉപ്പ മു­മ്പാ­ര­ത്തു് ഇ­രു­ന്നു് ചാർ­മി­നാർ വ­ലി­ച്ചു് പു­ക­യൂ­തി വി­ടു­ന്നു­ണ്ടു്. ചാർ­മി­നാ­റി­ന്റെ പാ­ക്ക­റ്റും ഒ­ട്ട­ക­മാർ­ക്ക് തീ­പ്പെ­ട്ടി­യും ഇനി പെ­ര­ക്കു് കാ­വ­ലാ­ണു്. പ­റ­മ്പിൽ കൈ­ക്കോ­ട്ടു് കിള ന­ട­ക്കു­ന്നു. മ­ടാ­പ്പി­ടി­യൻ മ­യ­മാ­ക്ക­യും കു­ള­ണ്ടർ വേ­ലാ­യു­ധ­നും ആണു് നേ­താ­ക്ക­ന്മാർ. കു­ള­ണ്ടർ മു­റ്റ­ത്തു് വ­ന്നു­നി­ന്നു് ഒരു കോപ്പ ക­ഞ്ഞി­വെ­ള്ളം ചോ­ദി­ച്ചു.

ഞാൻ മു­ണ്ടു് വ­ലി­ച്ചൂ­രി മ­ണ്ട­ക­ത്തേ­ക്കു് വ­ലി­ച്ചെ­റി­ഞ്ഞു. കൈ­യ്യും കാലും മു­ഖ­വും കി­ണ­റ്റിൻ കരയിൽ പോയി വെ­ള്ളം കോരി ക­ഴു­കാൻ പ­റ­ഞ്ഞു ഉമ്മ. കു­ളി­ക്കാൻ നേ­ര­മി­ല്ല. പ­ത്തു­മ­ണി­ക്കു് പ­ത്തു­മി­നി­ട്ടേ ഉള്ളൂ. ഞങ്ങൾ ഓ­ത്തു­പ­ള്ളി­ക്കു­ട്ടി­കൾ­ക്കു് കു­ളി­ക്കാൻ നേരം കി­ട്ടാ­റി­ല്ല. അ­തു­കൊ­ണ്ടു് തന്നെ കു­ളി­ക്കാ­ത്ത­വ­രാ­ണു് എന്ന അ­പ­ഖ്യാ­തി­യു­മു­ണ്ടു് ഞങ്ങൾ മാ­പ്പി­ള­ക്കു­ട്ടി­കൾ­ക്കു്. കു­ള­ണ്ടർ വേ­ലാ­യു­ധ­നു ക­ഞ്ഞി­വെ­ള്ളം കൊ­ടു­ത്തു് ഉമ്മ എന്നെ പി­ടി­ച്ചു­വ­ലി­ച്ചു തലയിൽ വെ­ളി­ച്ചെ­ണ്ണ പൊ­ടി­യി­റ­ക്കി­ത്ത­ന്നു. ചീർ­പ്പു് തെ­ര­ഞ്ഞു­നോ­ക്കി കി­ട്ടി­യി­ട്ടി­ല്ല. ഇ­ക്കാ­ക്ക­യു­ടെ മേശ തു­റ­ന്നു് റൗ­ണ്ട് ചീർ­പ്പു് എ­ടു­ത്തു് മുടി ചീകി.

കു­പ്പാ­യം മാ­റ്റു­മ്പോൾ ന­ടു­പ്പു­റ­ത്തു് ഇ­ന്ന­ലെ രാ­ത്രി കി­ട്ടി­യ അ­ടി­യു­ടെ തി­ണർ­പ്പു­കൾ ഉമ്മ അ­ടു­ക്ക­ള­ക്ക­രി­പു­ര­ണ്ട കൈ­കൊ­ണ്ടു് ത­ലോ­ടി­ത്ത­ന്നു. എ­ന്നി­ട്ടു് ചേർ­ത്ത­ണ­ച്ചു് ഒരു ഉ­മ്മ­യും. തെ­ങ്ങിൻ കു­ല­ച്ചിൽ കൊ­ണ്ടാ­ണു് ഇ­ന്ന­ലെ ഉപ്പ ത­ല്ലി­യ­തു്. എ­നി­ക്കു് പി­ന്നെ­യും സ­ങ്ക­ടം വന്നു.

“യ്യ് ഇ­പ്പാ­നേ ദേ­ഷ്യം പി­ടി­പ്പി­ച്ചി­ട്ട­ല്ലേ അന്നെ ത­ല്ലി­യ­ത്.”

“ഇക്ക് ചെ­രി­പ്പ് വാ­ങ്ങി­ത്ത­രാ­മെ­ന്ന് എ­ത്ര­കാ­ലാ­യി പ­റേ­ണ­ത്.”

“ചെ­രി­പ്പ് വാ­ങ്ങി­ത്ത­രാ­ത്ത­തി­നു് ആ വൈ­ക്കോ­കു­ണ്ട എ­ന്തി­നാ­ണ് ഇജ്ജ് ത­ട്ടി­മ­റി­ച്ചി­ട്ട­ത്!”

ഉമ്മ എ­നി­ക്കെ­തി­രെ­യു­ള്ള പ­രാ­തി­കൾ നി­ര­ത്തു­ക­യാ­ണു്.

“പെ­റ്റ­മ്മ എത്ര മെ­ന­ക്കെ­ട്ടി­ട്ടാ­ണു് ആ കൂർ­ക്ക­ത്ത­ല­പ്പു് കു­യി­ച്ചു് ഇ­ട്ട­തു്. ഇജ്ജി അ­തൊ­ക്കെ ന­ശി­പ്പി­ച്ചി­ല്ലേ. അന്നേ ത­ല്ലു­ക­യേ ചെ­യ്യൊ­ള്ളൂ.”

ഒരു ചെ­രി­പ്പ് വാ­ങ്ങി­ത്ത­ര­ണം എന്ന ആ­വ­ശ്യം കു­റേ­ക്കാ­ല­മാ­യി മു­ഴ­ക്കാൻ തു­ട­ങ്ങി­യി­ട്ട്. ഇ­പ്പോൾ നാലാം ക്ലാ­സ്സി­ലാ­യി­ല്ലേ. ഓ­ത്തു­പ­ള്ളി­യിൽ പ­തി­ന­ഞ്ചാം ജു­സ്അ് അല്ലേ ഓ­തു­ന്ന­ത്. യാസീൻ കാ­ണാ­തെ ഓതാൻ പ­ഠി­ച്ചാൽ ചെ­രി­പ്പ് വാ­ങ്ങി­ത്താ­രാ­മെ­ന്ന് ഉപ്പ ത­ന്നെ­യ­ല്ലേ പ­റ­ഞ്ഞ­ത്. ആ പെ­രു­വ­ഴി­യി­ലൂ­ടെ ന­ട­ക്കാൻ തന്നെ വയ്യ. അ­പ്പ­ടി തൊരടി മു­ള്ളാ­ണ്. ഇ­ന്നാ­ള് പാ­ട­ത്തേ­ക്ക് പോ­കു­മ്പോൾ ഇന്റെ കാ­ലി­ന്മേൽ ഇ­ത്തേ­റം പോന്ന കാ­റ­മു­ള്ളെ­ല്ലേ കു­ത്തി­യ­ത്. സ്കൂൾ പ­റ­മ്പ് നി­റ­ച്ചും ആ­മ­ത്തോ­ടാ­ണ്. ആ­മ­ത്തോ­ട് കു­ത്തി­ത്ത­റ­ഞ്ഞി­ട്ട്. ന്റെ കാലും മു­റ­ഞ്ഞി­ല്ലേ. ഈ മ­ഴ­ക്കാ­ല­ത്തെ­ങ്കി­ലും ഒരു ചെ­രി­പ്പ് വാ­ങ്ങി­ത്ത­ന്നു­കൂ­ടെ?

പ­ല­ക­യിൽ ഇ­രു­ന്നു ഉ­പ്പും മു­ള­കും കൂ­ട്ടി കു­ഞ്ഞി­ക്കൈ­യി­ലു­കൊ­ണ്ടു് ക­ഞ്ഞി­കോ­രി കു­ടി­ക്കു­ന്ന­തി­നു ഇടയിൽ ആ തി­രു­സ­ന്നി­ധി­യി­ലേ­ക്കു് ആ­വ­ലാ­തി­ക­ളു­ടെ ചി­റ­വെ­ള്ളം കു­ത്തി­യൊ­ലി­ച്ചു് ഇ­റ­ങ്ങി­വ­ന്നു.

“ആ കഞ്ഞി മു­യി­മ­നും അ­ങ്ങ­ട്ട് കു­ടി­ച്ചോ. ചെ­ക്ക­ന്റെ കോലം ക­ണ്ടാ­ല് മതി. അയിരി ഇട്ട് വെച്ച പെ­രേൽ­ത്തീ­ന്ന് അന്നെ കണ്ടാ തോ­ന്നൂ­ല.” കു­ഞ്ഞി­ക്കൈ­യി­ല് തൊ­ള്ള­യിൽ കു­ത്തി­ത്തി­രു­കി കു­ണ്ടൻ പി­ഞ്ഞാ­ണം ഉമ്മ തൊ­ള്ള­യി­ലേ­ക്കു് ഒ­ന്നാ­കെ ഒ­ഴി­ച്ചു. മ­ണ്ട­ക­ത്തു് പോയി. തൊ­ട്ടി­ലിൽ ഉ­റ­ങ്ങു­ന്ന സ­ലീ­ന­യെ കു­ലു­ക്കി ഉ­ണർ­ത്തി. പെ­ണ്ണു് കണ്ണു തു­റ­ന്നു് കരയാൻ തു­ട­ങ്ങി.

“എ­ന്തി­നാ­ടാ ആ കു­ട്ടീ­നെ ഒ­ണർ­ത്തു­ന്ന­ത്.”

ഉമ്മ ഓ­ല­ക്കു­ടി ചു­രു­ട്ടി എന്നെ ത­ല്ലാൻ വന്നു.

“ഇക്ക് ഒരു നൂ­റു­കൂ­ട്ടം പ­ണി­യു­ണ്ട്. കൈ­കോ­ട്ട് കി­ള­ക്കാർ­ക്ക ചോറും കൂ­ട്ടാ­നും കൊ­ടു­ക്ക­ണം. പാ­ട­ത്ത് ഞാറ് പ­റി­ക്കു­ന്നു­ണ്ട്. അവിടെ പോകണം. ഒരു നൂ­റു­കൂ­ട്ടം അ­ന­ദാ­രി­ക­ള­ണ്ട് വേറെ. ആ കു­ട്ടി ഉ­ണർ­ന്നാൽ ന്റെ ഒരു പണീം ന­ട­ക്കൂ­ല.”

ഇ­ജാ­സി­ന്റെ കൈ­യ്യും പി­ടി­ച്ചു് ഉപ്പ കി­ള­ക്കാർ­ക്കു് അ­തി­രും ക­ള്ളി­യും കാ­ണി­ച്ചു കൊ­ടു­ക്കു­ക­യാ­ണു്. മ­ടാ­പ്പി­ടി­യൻ മു­ന്നിൽ നി­ന്നു് കൈ­ക്കോ­ട്ടു കൊ­ണ്ടു് ആ­ഞ്ഞു­വെ­ട്ടി. നനഞ്ഞ മ­ണ്ണു് ഇളകി. അതു് കൈ­കോ­ട്ടു കൊ­ണ്ടു് വെ­ട്ടി­യെ­ടു­ത്തു് നീ­ട്ടി വീ­ശ­യെ­റി­ഞ്ഞു. ചീ­മ­ക്കൊ­ന്ന­യും കാ­ട്ട­പ്പ­യും പൊടി അ­യി­നി­യും വെ­ട്ടി­വെ­ട്ടി അ­വി­ട­വി­ടെ കൂ­ട്ടി­യി­ട്ടു. പ­റ­മ്പി­ലെ തെ­ങ്ങു­ക­ളൊ­ക്കെ നനഞ്ഞ മ­ണ്ണി­ന്റെ ഇ­ള­ക്ക­വും ആൾ­പ്പെ­രു­മാ­റ്റ­വും കേ­ട്ടു് ചി­രി­ക്കാൻ തു­ട­ങ്ങി. തെ­ങ്ങിൻ കു­ര­ലു­കൾ ഇ­ള­കി­യാ­ടു­ന്നു. കാ­ര­മുൾ­ക്കാ­ടും കാ­ഞ്ഞി­ര­വും വി­റ­ക്കാൻ തു­ട­ങ്ങി. ഉപ്പ മ­ടാ­പ്പി­ടി­യ­നോ­ടു് ഒരു വടി വെ­ട്ടാൻ പ­റ­ഞ്ഞു.

സ്ലേ­റ്റി­നു­മു­ക­ളിൽ കേരള പാ­ഠാ­വ­ലി­യും അ­ഭി­ന­വ­ഗ­ണി­ത­വും ഭൂ­മി­ശാ­സ്ത്ര­വും ക­റു­ത്ത റ­ബ്ബ­റി­ട്ടു കെ­ട്ടി. മു­റ്റം ക­ട­ന്ന­പ്പോ­ഴാ­ണു് സ­രോ­ജി­നി ടീ­ച്ചർ പറഞ്ഞ വ­ടി­യു­ടെ കാ­ര്യം ഓർമ്മ വ­ന്ന­തു്. പ­റ­മ്പി­ന്റെ എ­ത­ക്കൽ ഉള്ള നീ­ലൂ­രി­ക്കാ­ട്ടി­ലേ­ക്കു് നൂ­ഴ്‌­ന്നു കയറി. ഒരു ഓ­ന്തു് എന്റെ ചോ­ര­കു­ടി­ച്ചു് എ­ത്തി­ച്ചു­നോ­ക്കു­ന്നു. രണ്ടു മൂ­ന്നു് നീ­ലൂ­രി വടികൾ ഒ­ടി­ച്ചെ­ടു­ത്ത­പ്പോ­ഴാ­ണു് ഉ­മ്മ­യു­ടെ നീ­ട്ടി­വി­ളി കേ­ട്ട­തു്.

“സ്കൂ­ളിൽ വെ­ക്കം പൊ­യ്ക്കെ­ടാ. ആ നീ­ലൂ­രി­ക്കാ­ട്ടിൽ മൂർഖൻ പാ­മ്പു­ള്ള­താ­ണ്. എന്ത് ആ­പ­ത്താ­ണാ­വോ ഈ ചെ­ക്കൻ വ­രു­ത്തു­ക.”

ഉമ്മ മു­മ്പാ­ര­ത്തേ­ക്കു് ഇ­റ­ങ്ങി­വ­ന്നു് അ­ട്ടാ­ദി­ക്കു­യാ­ണു്.

കു­ത്ത­ട്ടെ മു­ള്ള്. പി­ന്നെ പാ­മ്പും ക­ടി­ക്ക­ട്ടെ.

ചെ­രു­പ്പു് വാ­ങ്ങി­ത്ത­രാൻ പ­റ­ഞ്ഞി­ട്ടു് കേൾ­ക്കു­ന്നി­ല്ല­ല്ലോ. കാശു് ഇ­ല്ല­ത്രെ. എ­ന്നാ­ണു് കാശു് ഇനി ഉ­ണ്ടാ­കു­ക. എത്ര കി­ട്ടി­യാ­ലും തി­ക­യു­ന്നി­ല്ല. എ­ന്നും പാ­ട­ത്തും പ­റ­മ്പി­ലും പ­ണി­ക്കാ­രാ­ണു്. അവിടെ കിള, ഇവിടെ പൂ­ട്ടൽ, ഞാറു പറി, കൊ­യ്ത്തു്, മെതി. നെ­ല്ലു്. എ­വി­ടെ­നോ­ക്കി­യാ­ലും നെ­ല്ലി­ന്റെ ചാ­ക്കു­ക­ളാ­ണു് നെ­ല്ലി­ന്റെ കൂ­മ്പാ­ര­ങ്ങൾ. കാശു് ഒ­ട്ടും ഇ­ല്ല­താ­നും. ഒരു ചെ­രി­പ്പു് വാ­ങ്ങി­ത്ത­രാൻ പ­റ­ഞ്ഞി­ട്ടു് കാലം കുറെ ആയി. ഉ­പ്പാ­ടെ കൈ­യ്യിൽ ഒറ്റ പൈസ പോലും ഇ­ല്ല­ത്രെ. ഒരു ചെ­രു­പ്പു് കി­ട്ടി­യി­രു­ന്നെ­ങ്കിൽ ആ ഇ­ട­വ­ഴ­യി­ലൂ­ടെ­യൊ­ക്കെ വേ­ലി­പ്പ­ഴു­തി­ലൂ­ടെ­യും ഒക്കെ ധൈ­ര്യ­ത്തോ­ടെ ന­ട­ക്കാ­മാ­യി­രു­ന്നു. കാലിൽ അ­പ്പ­ടി മു­റി­വു­ക­ളാ­ണു്. ആ­മ­ത്തോ­ടു് മു­റി­ഞ്ഞു­ള്ള വേദന വേ­റെ­യും. ഒരു ചെ­രി­പ്പു് കി­ട്ടി­യി­രു­ന്നെ­ങ്കിൽ…

രാ­ത്രി പെയ്ത മഴയിൽ ന­ന­ഞ്ഞു കി­ട­ക്കു­ക­യാ­ണു് റോഡ്. റോ­ട്ടി­ലെ കു­ഴി­ക­ളി­ലും താ­ഴ്‌­ന്ന ഇ­ട­ങ്ങ­ളി­ലു­മൊ­ക്കെ വെ­ള്ളം കെ­ട്ടി­നിൽ­ക്കു­ന്നു. അ­ശോ­ക­നും അ­ഷ­റ­ഫും പൈ­ങ്കി­ളി മാ­മ­ദും വ­രു­ന്നു­ണ്ടു്. അ­വ­രു­ടെ കൂടെ ന­ട­ന്നു് വെ­ള്ള­ക്കെ­ട്ടു­ക­ളിൽ വെ­ള്ളം പൊ­ട്ടി­ച്ചു് ക­ളി­ച്ചു. വേ­ലി­യു­ടെ തു­ഞ്ച­ത്തു­ള്ള കൂ­വ­ള­ത്തി­ന്റെ അ­റ്റ­ത്തു് വ­ന്നി­രി­ക്കു­ന്ന തു­മ്പി­ക­ളു­ടെ പി­ന്നാ­ലെ ന­ട­ന്നു. തു­മ്പി­യെ പി­ടി­ക്ക­ണ­മെ­ങ്കിൽ വളരെ പ­തു­ക്കെ സാ­വ­ധാ­നം ന­ട­ന്നു് ഒറ്റ പി­ടു­ത്ത­മാ­ണു്. അ­ശോ­ക­നു് തു­മ്പി­യെ പി­ടി­ക്കാ­ന­റി­യാം. കാ­ള­വ­ണ്ടി പോ­കു­ന്നു­ണ്ടു്. അ­തി­ന്റെ പി­ന്നിൽ ഞാ­ന്നു കി­ട­ന്നു് മൂ­രി­ച്ചാ­ണ­ക­ത്തിൽ ച­വി­ട്ടി കാലിൽ അ­ഴു­ക്കാ­യി. വലിയ കു­ള­ത്തിൽ ഇ­റ­ങ്ങി കാ­ലു­ക­ഴു­കാ­മെ­ന്നു പ­റ­ഞ്ഞു പൈ­ങ്കി­ളി മാമദ്. ഓ­ത്തു­പ­ള്ളി­യു­ടെ അ­ടു­ത്തു് കോ­ട്ടും ക­ള്ളി­ത്തു­ണി­യും തുർ­ക്കി­ത്തൊ­പ്പി­യു­മാ­യി ഇ­ബ്രാ­ഹിം മു­സ്ലി­യാർ നിൽ­ക്കു­ന്നു. ആ മ­ഹാ­സാ­നു ക­ട­ന്നു് ഈ മൂ­രി­ച്ചാ­ണ­കം പു­ര­ണ്ട കാലും വെ­ച്ചു് എ­ങ്ങ­നെ വലിയ കു­ള­ത്തിൽ ഇ­റ­ങ്ങും. ഞങ്ങൾ പ­റ­ങ്കൂ­ച്ചി­യു­ടെ പി­ന്നിൽ ഒ­ളി­ച്ചു. കുറേ നേരം നി­ന്നു. പൈ­ങ്കി­ളി­യു­ടെ കൈ­യ്യിൽ ച­കി­രി­ക്കൊ­ട്ട­നും എ­രി­യ­ങ്ക­ല­ത്തി­ന്റെ ഇലയും മു­ണ്ടാ­യി­രു­ന്ന­നു. ര­ണ്ടു് പു­ന്ന­ക്കോ­ട്ടി­കൾ കൊ­ടു­ത്തു് ഒരു എ­രി­യ­ങ്ക­ല­ത്തി­ന്റെ ഇല വാ­ങ്ങി തി­ന്നു. എ­രി­വു­ള്ള നല്ല മ­ധു­ര­മാ­ണു് എ­രി­യ­ങ്ക­ല­ത്തി­ന്റെ ഇ­ല­ക്കു്. മൊ­യ്ലി­യാർ പോ­യി­രി­ക്കു­ന്നു. ഞങ്ങൾ സം­ഘ­മാ­യി കു­ള­ത്തി­ലി­റ­ങ്ങി മൂ­രി­ച്ചാ­ണ­കം ക­ഴു­കി­ക്ക­ള­ഞ്ഞു. കു­ള­ത്തി­ന്റെ വ­ക്ക­ത്തു് ത­വ­ളാ­പു­ട്ട­ലു­ക­ളു­ണ്ടാ­യി­രു­ന്നു. അശോകൻ വെ­ള്ളം ത­ട്ടി­ത്തെ­റി­പ്പി­ച്ചു് ഒരു വെ­ട്ടൻ പൂ­ച്ചൂ­ടി­യെ­യാ­ണു് കി­ട്ടി­യ­തു്. അവൻ അതു് സ്ലെ­യി­റ്റ് മാ­യി­ക്കു­ന്ന വെ­ള്ള­മു­ള്ള ഇ­ഞ്ച­ക്ഷ­ന്റെ ഒ­ഴി­ഞ്ഞ കു­പ്പി­യി­ലേ­ക്കി­ട്ടു. വ­ലി­യ­കു­ള­ത്തി­ന്റെ വ­ക്ക­ത്തി­രു­ന്നു് കു­ഞ്ഞാ­പ്പി ചൂ­ണ്ട­ലി­ടു­ന്നു. ഞങ്ങൾ കു­ഞ്ഞാ­പ്പി­യു­ടെ കൂ­ട­യി­ലേ­ക്കു നോ­ക്കി. രണ്ടു വലിയ ക­ണ്ണ­നും കുറേ കു­റു­ന്ത­ല പ­ര­ലു­മു­ണ്ടു്. കു­ഞ്ഞാ­പ്പി ചൂ­ണ്ട­ലി­ടാൻ തു­ട­ങ്ങു­മ്പോൾ മീ­നു­കൾ അ­യാ­ളു­ടെ ചൂ­ണ്ട­ക്കൊ­ളു­ത്തി­ലേ­ക്കു് ഓടി വ­രു­മ­ത്രെ. മു­ഷി­ഞ്ഞ ചു­രു­ളൻ ത­ലേ­കെ­ട്ടി­ലും ക­ഴു­ത്തി­ലു­ള്ള അ­യി­ക്ക­ല്ലി­ലും അ­തി­നു­ള്ള മാ­ര­ണ­ങ്ങൾ മ­ന്ത്രി­ച്ചു കെ­ട്ടി­യി­ട്ടു­ണ്ടു്. അ­ങ്ങാ­ടി­യാ­യി. വലിയ കുളം അ­ങ്ങാ­ടി. അ­ങ്ങാ­ടി­യ­ലൂ­ടെ പോകാൻ കു­ട്ടി­കൾ­ക്കു് വി­ല­ക്കു­ണ്ടു്.

മീൻ മാർ­ക്ക­റ്റ് ചു­റ്റി കാ­പ്പി­ക്കാ­രൻ മൊ­യ്ദു­ണ്ണി­ക്ക­യു­ടെ ക­ട­യു­ടെ പി­ന്നി­ലൂ­ടെ ട്രാൻ­സ്ഫോർ­മ­റി­ന്റെ അ­ടി­യി­ലൂ­ടെ അ­തി­ന്റെ മു­ഴ­ക്ക­ങ്ങ­ളും ലോ­ഹ­ച്ചു­റ്റു­ക­ളു­ടെ അ­ത്ഭു­ത­ങ്ങ­ളും കൺ­കു­ളിർ­ക്കെ ക­ണ്ടു് വലിയ കു­ണ്ട­നി­ട­വ­ഴി ക­ട­ന്നാൽ സ്കൂൾ പ­റ­മ്പാ­യി. ആ പെരും മാ­വി­ന്റെ ഉ­ച്ചി­യിൽ ഒ­ന്നു് എ­റി­യാ­തെ പൈ­ങ്കി­ളി­ക്കു് സ­മാ­ധാ­ന­മി­ല്ല. അവിടെ അതാ ഒരു അ­ണ്ണാൻ കു­ഞ്ഞു് ഇ­രി­ക്കു­ന്നു. നേരം വൈകി. കാ­പ്പി­ക്കാ­ര­നോ­ടു സമയം ചോ­ദി­ച്ചു. 10.20. സ്ക്കൂൾ പ­റ­മ്പിൽ ചെ­ട്ട്യാ­ന്മാ­രു­ടെ തി­ര­ക്കാ­ണു്. ചെ­മ്പൻ മു­ടി­യും സ്പി­രി­റ്റി­ന്റെ മ­ണ­വു­മു­ള്ള ച­പ്ര­ക്കൂ­ട്ട­ങ്ങൾ. മു­ഷി­ഞ്ഞ വ­സ്ത്ര­ങ്ങൾ. ക­രി­പു­ര­ണ്ട ക­ല­ത്തി­ന്റെ മി­ഴി­ച്ചു­നോ­ട്ട­ങ്ങൾ. ആമ ചുടാൻ തു­ട­ങ്ങി­യി­രി­ക്കു­ന്നു. ആ­മ­ത്തോ­ടു­ക­ളു­ടെ ക­ഷ്ണ­ങ്ങൾ ചി­ത­റി­ക്കി­ട­ക്കു­ന്നു.

സ്കൂ­ളിൽ എത്തി. നേരം വൈ­കി­യ­ല്ലോ. ഞാൻ കൊ­ണ്ടു വന്ന നീ­ലൂ­രി വടി വാ­ങ്ങി അ­ച്ചു­തൻ മാ­സ്റ്റർ ഉള്ളം കൈ നോ­ക്കി ര­ണ്ടെ­ണ്ണം തന്നു. ന­ടു­പ്പു­റ­ത്തു് ഇ­ന്ന­ലെ കി­ട്ടി­യ തേ­ങ്ങാ­കു­ല­ച്ചി­ലി­ന്റെ മാരക പ്ര­ഹ­ര­ത്തോ­ടൊ­പ്പം നീ­ലൂ­രി­ക്കാ­ടും എന്നെ ച­തി­ച്ചി­രി­ക്കു­ന്നു. അ­ച്ചു­തൻ മാ­സ്റ്റർ നല്ല ത­ടി­യു­ള്ള ഒരു നീ­ലൂ­രി വ­ടി­കൊ­ണ്ടു്. അ­ന്നു് ക്ലാ­സ്സിൽ ഒരു ചാ­റ്റൽ മഴ പെ­യ്യി­ച്ചു.

ശു­ചി­ത്വ­ത്തി­ന്റെ അ­നി­വാ­ര്യ­ത­യെ­ക്കു­റി­ച്ചു് പറഞ്ഞ വേ­ലാ­യു­ധൻ മാ­സ്റ്റർ ര­ണ്ടാ­മ­ത്തെ പീ­രീ­ഡിൽ വൃ­ത്തി­യി­ലും വെ­ടി­പ്പി­ലും ന­ട­ക്ക­ണ­മെ­ന്നു് ഉ­പ­ദേ­ശി­ച്ചു. എ­ല്ലാ­വ­രും കാലിൽ ചെ­രി­പ്പു ധ­രി­ക്ക­ണ­മെ­ന്നു് ഉ­പ­ദേ­ശി­ച്ചു. കു­ട്ടി­കൾ വൃ­ത്തി­യാ­യി­രി­ക്ക­ണം. ആ­രൊ­ക്കെ­യാ­ണു് ചെ­രി­പ്പു­ള്ള­വർ വേ­ലാ­യു­ധൻ മാ­സ്റ്റർ ചോ­ദി­ച്ചു. നാ­ല്പ­തു പേ­രു­ള്ള ക്ലാ­സ്സിൽ മൂ­ന്നു് ആൺ­കു­ട്ടി­യും ഒരു പെൺ­കു­ട്ടി­യും എ­ഴു­ന്നേ­റ്റു­നി­ന്നു. മ­ന­യ്ക്ക­ലെ ജ­യ­കു­മാർ തന്റെ കെ­ട്ടി­പ്പൂ­ട്ടി­യ പ്ലാ­സ്റ്റി­ക് ചെ­രു­പ്പു­മാ­യി ഒ­ന്നാം ബെ­ഞ്ചിൽ അ­ഭി­മാ­ന­ത്തോ­ടെ ഉ­ത്ക­ന്ധ­ര ശി­ര­സ്സി­ത­നാ­യി. സു­ന്ദ­രി­ട്ടീ­ച്ച­റു­ടെ ഹ­രി­കൃ­ഷ്ണൻ, അ­ച്ചു­തൻ മാ­സ്റ്റ­റു­ടെ സു­ഭാ­ഷ് കുമാർ, സു­ലൈ­മാൻ ഹാ­ജി­യു­ടെ മകൻ കു­ഞ്ഞ­ഹ­മ്മ­ദ്. പി. ശ്രീ­പ­തി എ­ന്നി­വർ താ­ന്താ­ങ്ങ­ളു­ടെ ചെ­രു­പ്പു­മാ­യി പു­ള­കി­ത­രാ­യി. പെൺ­കൂ­ട്ട­ത്തിൽ എ. വി. ശോഭന തന്റെ പൂ­വു­ള്ള ചെ­രു­പ്പു­മാ­യി ന­മ്ര­മു­ഖി­യാ­യി. വേ­ലാ­യു­ധൻ മാ­സ്റ്റർ പു­ത്തൻ ചെ­രു­പ്പു­മാ­യി ഓ­ഫീ­സി­ലേ­ക്കു പോയി. ചെ­രി­പ്പി­ട്ട സു­ജാ­യി­കൾ ചെ­രി­പ്പി­ടാ­ത്ത മ­റ്റൊ­രു വി­ഭാ­ഗ­വും.

പു­റ­ത്തെ തേ­ങ്ങാ­കു­ല­ച്ചി­ലി­ന്റെ പാ­ടു­കൾ ഇ­തി­ന­കം പീ­ഡി­ത­രോ­ടു് ഐ­ക്യ­ദാർ­ഢ്യ­പ്പെ­ട്ടി­രി­ക്ക­ണം. ജ­യ­കു­മാ­റി­ന്റെ അ­ടു­ത്തേ­ക്കു കു­റ­ച്ചു് ചേർ­ന്നി­രു­ന്നു. മ­ന­യ്ക്ക­ലെ കു­ട്ടി­യാ­ണു്. നല്ല വെ­ളു­ത്ത തു­ടു­ത്ത സു­ന്ദ­ര­ക്കു­ട്ട­പ്പൻ. അവൻ ക്ലാ­സ്സിൽ ഒ­ന്നാ­മ­നു­മാ­ണു്. മാ­തൃ­കാ­വി­ദ്യാർ­ത്ഥി. സ­രോ­ജി­നി ടീ­ച്ചർ അ­വ­ന്റെ നഖവും കൈ­കാ­ലു­ക­ളും ചെ­വി­യു­മൊ­ക്കെ­പ്പി­ടി­ച്ചു് ഉ­റ­ക്കെ പറയും. എ­ല്ലാ­വ­രും ജ­യ­കു­മാ­റി­നെ പോലെ വൃ­ത്തി­യി­ലും വെ­ടി­പ്പി­ലും വരണം. അവനെ കൊ­ണ്ടു­പോ­കാ­നും കൊ­ണ്ടു­വ­രാ­നും ആ­ളു­ണ്ടു്. ജ­യ­കു­മാ­റി­ന്റെ കെ­ട്ടി­പ്പൂ­ട്ടി­യ ചെ­രി­പ്പു് ഞാൻ ഒ­ന്നു് കാ­ലി­ല­ണി­യാൻ ചോ­ദി­ച്ചു.

“ച­ളി­യാ­കും.”

“അയ്യേ നി­ന്റെ കാ­ലി­ലെ­ന്താ…? ഇതു് ഭ­യ­ങ്ക­ര നാ­റ്റ­വു­മു­ണ്ട­ല്ലോ.!” മൂ­രി­ച്ചാ­ണ­ക­ത്തി­ന്റെ അ­വ­ശി­ഷ്ടം കാ­ലി­ന്റെ ഞെ­രി­യാ­ണി­യു­ടെ ഭാ­ഗ­ത്തു­ണ്ടു്. ആരും കാ­ണാ­തെ അതു് കൈ­കൊ­ണ്ടു് തു­ട­ച്ചു് ചൊ­റി­പി­ടി­ച്ച ബെ­ഞ്ചി­ന്റെ അ­ടി­യിൽ തേ­ച്ചു. ജ­യ­കു­മാ­റി­ന്റെ അ­ടു­ത്തു് നി­ന്നു് മാറി ഇ­രു­ന്നു.

സ്ലെ­യി­റ്റ് ക­ടി­ച്ചു തി­ന്നു­ന്ന ച­ക്ക­ര­ബാ­ബു­വി­ന്റെ അ­ടു­ത്താ­ണു് ഞാ­നി­പ്പോൾ. അ­വ­ന്റെ ടൗ­സ­റിൽ നി­ന്നും എ­രി­യ­ങ്ക­ല­ത്തി­ന്റെ ഇലകൾ ത­ല­നീ­ട്ടി നോ­ക്കി. തി­ക്കി തി­ക്കി അ­വ­നെ­ന്നെ നി­ല­ത്തേ­ക്കി­ട്ടു. ത­ല­ക്കി­ട്ടു് ഒരു കി­ഴു­ക്കും തന്നു. ന­ന്നാ­യി വേ­ദ­നി­ച്ചു. ന­ടു­പ്പു­റ­ത്തു് ചെ­രി­പ്പി­നു് വേ­ണ്ടി ക­ര­ഞ്ഞ­പ്പോൾ തേ­ങ്ങാ­ക്കു­ല­ച്ചിൽ തന്ന ത­ലോ­ട­ലു­കൾ… ഉള്ളം കൈ­യ്യിൽ സ്വ­ന്തം പ­റ­മ്പി­ലെ നീ­ലൂ­രി­ക്കാ­ടു­കൾ തന്ന ആ­ശ്ലേ­ഷ­ങ്ങൾ… ഇ­പ്പോൾ ഇതാ ച­ക്ക­ര­ബാ­ബു­വി­ന്റെ തി­ക്ക­ലും. അ­വ­ന്റെ മു­തു­ക്കൻ കൈ­കൊ­ണ്ടു് എന്റെ ക­ഴു­ത്തി­നി­ട്ടു് കി­ഴു­ക്കി­യി­രി­ക്കു­ന്നു. എ­ങ്കി­ലും അവിടെ ഇ­പ്പോൾ എ­രി­യ­ങ്ക­ല­ത്ത­ന്റെ സു­ഗ­ന്ധ­മു­ണ്ടു്.

ക­ഞ്ഞി­കു­ടി­ക്കാൻ പോ­കു­ന്ന­തി­നു­ള്ള നീണ്ട ബെ­ല്ല­ടി­ച്ചു. എ­ല്ലാ­വ­രും ഉ­പ്പു­മാ­വി­നു­ള്ള ഓ­ട്ട­മാ­യി. ഒറ്റ ഓ­ട്ട­ത്തി­നു് ഞാനും വീ­ട്ടി­ലെ­ത്തി. ഉ­മ്മ­യി­ല്ലാ­ത്ത­തു കാരണം ഉ­ച്ച­പ്പ­ട്ടി­ണി ച­വ­ച്ചു് പ­റ­മ്പി­ലേ­ക്കു നോ­ക്കി. ക­രി­യോ­ല­കൾ നി­ര­ത്തി­വെ­ച്ചു് കൈ­കോ­ട്ടു് കി­ള­ക്കാർ വി­ശ്ര­മി­ക്കു­ന്നു. ക­ട­ലാ­വ­ണ­ക്കു നി­ല്ക്കു­ന്ന കള്ളി കി­ള­ച്ചു് മാ­ടി­മാ­ടി­ഒ­തു­ക്കി­യി­രി­ക്കു­ന്നു. ഇനി മാ­ട്ട­ത്തി­ന്റെ മേലെ നി­ന്നു് സു­ഖ­മാ­യി തോ­ഴോ­ട്ടു് നി­ര­ങ്ങാം. പ­ണി­ക്ക­രു­ടെ കാവു ക­ട­ന്ന­പ്പോ­ഴാ­ണു് ഉ­പ്പ­യെ ക­ണ്ട­തു്. കൈ­യ്യിൽ ഒരു പൊ­തി­യു­മു­ണ്ടു്… വെ­ളു­ത്ത നൈലോൺ നൂ­ലു­കൊ­ണ്ടാ­ണു് കെ­ട്ടി­യി­രി­ക്കു­ന്ന­തു്. പ­ല­ച­ര­ക്കു സാ­ധ­ന­മ­ല്ല. എന്തോ വി­ശി­ഷ്ട സാ­ധ­ന­മാ­ണു്. ഉ­പ്പ­യെ ഞ­ങ്ങൾ­ക്കൊ­ക്കെ വ­ല്ലാ­ത്ത പേ­ടി­യാ­ണു്. കൊ­മ്പൻ മീ­ശ­ക്കാ­ര­നാ­ണു്. ഐവ മെ­യ്ദു­ണ്ണി, പേർ­ഷ്യ­ക്കാ­രൻ മെ­യ്ദു­ണ്ണി എന്നീ പേ­രു­കൾ­ക്ക­പ്പു­റം മീ­ശ­ക്കാ­രൻ മെ­യ്ദു­ണ്ണി എന്ന പേ­രു­മു­ണ്ടു് ഉ­പ്പാ­ക്കു്. കാ­ര്യ­സ്ഥൻ മ­യ­മു­ക്കാ­ന്റെ ച­ങ്ങാ­തി­ക്കു­റി­ക്കു് പോയി 5 രൂപ വ­രി­യെ­ഴു­തി ചെ­റ്റാ­റ­യിൽ മെ­യ്ദു­ണ്ണി എ­ന്നു് പ­റ­ഞ്ഞ­പ്പോ­ഴാ­ണു് വ­രി­യെ­ഴു­ത്തു­കാ­രൻ മു­ട്ടും­മ്ലി മെയ്ദ പേർ­ഷ്യ­ക്കാ­രൻ എ­ന്നു് ബ്രാ­ക്ക­റ്റിൽ എഴുതി മു­ഴു­മി­പ്പി­ച്ച­തു്. ഉപ്പ അ­ടു­ത്തെ­ത്തി. പേടി കാരണം ഞാൻ റോ­ഡി­ന്റെ അ­ങ്ങേ­ഭാ­ഗ­ത്തേ­ക്കു് നീ­ങ്ങി ന­ട­ന്നു. കൈ ര­ണ്ടും പി­ന്നിൽ കെ­ട്ടി­യാ­ണു് ഉപ്പ ന­ട­ക്കു­ക. എ­ന്താ­യി­രി­ക്കും ആ പൊ­തി­യിൽ.

ഇ­ന്ന­ലെ ചെ­ക്കൻ ചെ­രു­പ്പി­നു് വേ­ണ്ടി ക­ര­ഞ്ഞ­ത­ല്ലേ. ചെ­രു­പ്പാ­യി­രി­ക്കു­മോ. കൗ­തു­കം വി­ട­രാൻ തു­ട­ങ്ങി. വളവു തി­രി­ഞ്ഞു് അ­ദ്ദേ­ഹം തി­രി­ഞ്ഞു നോ­ക്കു­ന്നു­ണ്ടു്. ചീത്ത പ­റ­യു­മോ? ന­ട­ത്ത­ത്തി­നു് വേഗത കൂടി. ക­ല്ലു­കൊ­ണ്ടു് ത­ച്ചു­പൊ­ട്ടി­യ വ­ല­ത്തേ­ക്കാ­ലി­ലെ ത­ള്ള­വി­രൽ നീ­റു­ന്നു­ണ്ടു്. പ­ല്ലൂ­ര­യി­ലെ പ­ടി­ക്ക­ലെ­ത്തി. ആ നൈലോൺ നൂ­ലു­കൊ­ണ്ടു് കെ­ട്ടി­യ പൊ­തി­യിൽ എ­ന്താ­യി­രി­ക്കും. ഉ­പ്പാ­ക്കു് അ­ലി­വു് തോ­ന്നി മ­ന­സ്സു് മാ­റി­യി­രി­ക്കു­മോ. കൊ­മ്പൻ മീ­ശ­യു­ടെ അ­റ്റ­ത്തു് സ്നേ­ഹ­ത്തി­ന്റെ കൂർ­മ്മ­ത­യാ­യി­രി­ക്കു­ന്നു. വീ­ട്ടി­ലേ­ക്കു് സാ­ധ­ന­ങ്ങൾ വാ­ങ്ങി­ച്ചു­കൊ­ണ്ടു­വ­രു­ന്ന പ­തി­വി­ല്ല. ഇ­ന്നു് എ­ന്താ­ണു് സ്പെ­ഷൽ പൊ­തി­യു­മാ­യി ഈ ന­ട്ടു­ച്ച­ക്കു്. ഉ­മ്മാ­ക്കു­ള്ള നാ­ല്പാ­മ­രാ­ദി ക­ഷാ­യ­മാ­യി­രി­ക്കു­മോ? അതോ ഇ­ജാ­സി­നു് ക­ര­പ്പ­നു­ള്ള കൊ­ട­ക്കാ­ടൻ വൈ­ദ്യ­രു­ടെ മ­രു­ന്നാ­കു­മോ?

കണ്ണൻ പോ­ക്ക­രു­ടെ കാ­ള­വ­ണ്ടി ബീ­രാ­വു­ഹാ­ജി­യു­ടെ പ­ല­ച­ര­ക്കു കടയിൽ സാ­ധ­ന­ങ്ങൾ ഇ­റ­ക്കി മ­ട­ങ്ങി വ­രു­ന്നു. രാ­വി­ലെ കാലു് വെ­ട­ക്കാ­ക്കി­യ മൂരി ഇതിൽ ഏ­താ­യി­രി­ക്കും? കാ­ള­വ­ണ്ടി ഒരു ഗ­ട്ട­റിൽ വീണു. മൂ­രി­ക­ളു­ടെ പു­റ­ത്തു് പോ­ക്ക­രു­ടെ ചാ­ട്ട­വാ­റി­ന്റെ ശബ്ദം.

“മ്പ…മ്പ…മ്പ ഏല മൂ­ര്യേ.”

മി­ണ്ടാ­പ്പാ­വ­ങ്ങൾ. ഒരു മൂ­രി­യ­താ മൂ­ത്ര­മൊ­ഴി­ക്കു­ന്നു. പുറകെ ചാ­ണ­ക­വു­മു­ണ്ടു്. ഫ്ര­ഷാ­യ മൂ­രി­ച്ചാ­ണ­ക ലായനി റോ­ഡി­ലാ­കെ പ­ര­ന്നു. അ­ങ്ങാ­ടി­യു­ടെ പിൻ­ഭാ­ഗ­ത്തേ­ക്കു നീ­ങ്ങി ക­രു­വാൻ വേ­ലു­ക്കു­ട്ടി ആ­ല­യു­ടെ മൂ­ട്ടിൽ കി­ട­ന്നു് ഉ­റ­ങ്ങു­ന്നു. ത­ള്ള­യാ­ടി­ന്റെ പള്ള പോലെ കൈ­ക­ളി­ലെ മസിൽ ഉന്തി നി­ല്ക്കു­ന്നു. ഒ­ന്നു് പോയി തൊ­ട്ടാ­ലോ. അ­ച്ചി­ശർ­ക്ക­ര മ­ണ­ക്കു­ന്ന അ­ങ്ങാ­ടി­യിൽ ചാ­ക്കി­ന്റെ ക­രി­മ്പ­നോ­ല ക­വ­ച­ങ്ങ­ളിൽ മ­ണി­യ­നീ­ച്ച­കൾ ആർ­ത്തി­ര­ക്കു­ന്നു. അ­റ­വു­ശാ­ല­യു­ടെ അ­രി­കി­ലൂ­ടെ ചോ­ര­ച്ചാ­ലു് ക­ട്ട­പി­ടി­ച്ചു് കി­ട­പ്പു­ണ്ടു്. സ്കൂൾ പ­റ­മ്പിൽ ക­രി­പി­ടി­ച്ച മൺ­ക­ല­ങ്ങൾ­ക്ക­രി­കൽ ആ­മ­യി­റ­ച്ചി പ­കു­ത്തെ­ടു­ക്കു­ന്നു ചെ­ട്ടി­യ­ക്കു­ട്ടി­കൾ. കലപില ത­മി­ഴിൽ ഒരു ഭാഷ ഇ­രു­ന്നു് വെ­യി­ലു തി­ന്നു­ന്നു.

ക്ലാ­സ്സി­ലെ­ത്തി. നാ­ലു­മ­ണി­യാ­കു­ന്നി­ല്ല­ല്ലോ. വേ­ല­പ്പൻ എന്ന കർഷകൻ എന്ന പാഠം ദേ­വി­ട്ടീ­ച്ചർ ഉ­റ­ക്കെ വാ­യി­പ്പി­ച്ചു. എ­ന്തൊ­ക്കെ­യോ ചോ­ദി­ച്ചു. ഒ­ന്നി­നും ഉ­ത്ത­രം കി­ട്ടി­യി­ല്ല. ച­ക്ക­ര­ബാ­ബു കേ­ട്ടെ­ഴു­ത്തു ന­ട­ക്കു­മ്പോൾ സ്ലേ­റ്റി­ന്റെ മ­ര­വ­ക്കു­കൾ ക­ടി­ച്ചു­തു­പ്പി. ദീർ­ഘ­ച­തു­ര­ത്തി­ലു­ള­ള അ­വ­ന്റെ സ്ലെ­യ്റ്റിൽ നാ­ലു­ഭാ­ഗ­ങ്ങ­ളി­ലും മുൻ­വ­രി­പ്പ­ല്ലി­ന്റെ അ­ട­യാ­ള­ങ്ങൾ കാണാം.

പു­ളി­ക്ക­ത്ര­കാ­വി­ലെ മു­ര­ളി­യും ഹ­രി­ദാ­സ­നും കൊ­ണ്ടു­വ­ന്ന ച­കി­രി­ക്കൊ­ട്ട­ന്റെ കു­രു­വും എ­ര്യാം­ഗ­ല­ത്തി­ന്റെ ഇ­ല­ക­ളു­ടെ­യും വി­ല്പ­ന ത­കൃ­തി­യാ­യി. പു­ന്ന­ക്കോ­ട്ടി­കൾ പ­റ­ങ്കി­യ­ണ്ടി­കൾ, ഉ­ണ­ങ്ങി­യ മാ­ങ്ങാ­ത്തോ­ലു­കൾ പ­ഴു­ത്ത­നൊ­ട്ട­ങ്ങ എ­ന്നി­വ­യു­ടെ കൈ­മാ­റ്റ­ക്ക­ച്ച­വ­ട­വും. ഇവ നി­റ­ഞ്ഞു­ക­വി­ഞ്ഞു് മു­ര­ളി­യു­ടെ ട്രൗ­സ­റി­ന്റെ പള്ള വീർ­ത്തു. ശ്രീ­നി­വാ­സൻ ബെ­ല്ല­ടി­ച്ചു. ക­ളി­ക്കാൻ വി­ട്ടി­രി­ക്കു­ക­യാ­ണു്.

ത­ച്ചു­പൊ­ട്ടി­യ കാ­ലി­ന്റെ വി­ര­ലിൽ എം. പ്ര­കാ­ശൻ വീ­ണ്ടും ച­വു­ട്ടി. ശ­രീ­ര­വേ­ദ­ന­ക­ളും മു­റി­വു­ക­ളും കൂടി വ­രു­ന്നു. മു­റി­യാ­ള­രു­ടെ ലീഡർ ച­ക്ക­ര­ബാ­ബു തന്നെ. അ­വ­ന്റെ മേ­ത്തു് അ­പ്പ­ടി മു­റി­വ­ട­യാ­ള­ങ്ങ­ളാ­ണു്. മൂ­സ­ക്കു­ട്ട്യാ­ക്ക­യു­ടെ തോ­ട്ടി­ന്റെ കരയിൽ നിൽ­ക്കു­ന്ന പെരും അ­യ്നി­യിൽ കൊ­ത്തി­പ്പി­ടി­ച്ചു് കയറി നി­ര­ങ്ങി­വീ­ണി­ട്ടു് ച­ക്ക­ര­യു­ടെ കൈ­യി­ലും കാ­ലി­ലും ഒ­ന്നാ­കെ തോ­ല­ര­ങ്ങി­യ മു­റി­വു് ഒരു നീണ്ട വ­ടു­വാ­യി മാ­റി­യി­ട്ടു­ണ്ടു്. അ­യി­നി­ച്ച­ക്ക പൊ­ട്ടി­ക്കാൻ ക­യ­റി­യ­തി­നു് കി­ട്ടി­യ കൂലി. എ­പ്പ­ഴും തെ­ങ്ങും­മൊ­രി ഉ­ര­ച്ചെ­ടു­ത്തു് മു­റി­വിൽ വെ­ച്ചു് കെ­ട്ടു­ന്ന­തു് കാണാം. സ്കൂ­ളി­ലെ ഗ­ജ­പോ­ക്കി­രി­യ­ല്ലേ ചക്കര ബാബു.

മൂ­സ­ക്കു­ട്ട്യാ­ക്ക­യു­ടെ കി­ണ­റ്റിൽ പോയി വെ­ള്ളം കു­ടി­ച്ചു. സ്കൂൾ കു­ട്ടി­കൾ­ക്കു് വെ­ള്ളം­കോ­രി­ക്കു­ടി­ക്കാൻ ഒരു പാ­ള­യും ക­യ­റു­മു­ണ്ടു്. ടാ­റി­ട്ടു് അടച്ച പാട്ട കൊ­ണ്ടു് കോരി വെ­ള്ളം കു­ടി­ച്ചു. നല്ല മധുരം തോ­ന്നി. അ­വ­രു­ടെ മു­റ്റ­ത്ത­താ ഒരു ആ­ട്ടിൻ കു­ട്ടി ടാറിൽ പു­ത­ഞ്ഞു് കി­ട­ന്നു് ക­ര­യു­ന്നു. മ­ണ്ണെ­ണ്ണ­ക്കു­പ്പി­യു­മാ­യി മ­യ­മു­ക്ക മൂ­സ­ക്കു­ട്ട്യാ­ക്ക­യെ സ­ഹാ­യി­ക്കു­ന്നു.

മ­ന­ക്ക­ലെ ജ­യ­കു­മാ­റി­നെ­യും അ­ര­വി­ന്ദാ­ക്ഷ­നേ­യും വി­ളി­ക്കാൻ കു­മാ­രൻ വന്നു നി­ല്പാ­യി. കാ­ളി­യ­ത്തേൽ അ­സ­റു­വും കെ. കു­മാ­ര­നും കൂടി വ­ന്നു് ബാ­ബു­ഹോ­ട്ട­ലി­നു് സ­മീ­പ­മു­ള്ള വെ­ള്ള­ക്കെ­ട്ടിൽ കാൽ­വ­ഞ്ചി­ക­ളി­റ­ക്കി കാൽ­പ്പ­ട­ക്ക­ങ്ങൾ പൊ­ട്ടി­ക്കാൻ വി­ളി­ച്ചു. ഇ­ട­ത്തെ കാൽ വെ­ള്ള­ക്കെ­ട്ടിൽ ചാടി ഒ­റ്റ­ച­വി­ട്ടു് പൊ­ങ്ങി­യ വെ­ള്ളം വ­ല­ത്തെ പൊ­റാ­ടി­കൊ­ണ്ടു് ഒറ്റ വെ­ട്ടു്. ഠേ… ഠേ… എന്ന ഒരു പൊ­ട്ടു് കേൾ­ക്കാം ഇ­താ­ണു് വെ­ള്ളം പൊ­ട്ടി­ച്ചു കളി.

ന­മ്പീ­ശൻ­മാ­ഷ് ബെ­ല്ല­ടി­ക്കാൻ ശ്രീ­നി­വാ­സ­നു് നിർ­ദേ­ശം നൽ­കി­ക്ക­ഴി­ഞ്ഞു. ക്ലാ­സ്സി­ലേ­ക്കോ­ടി. ബെ­ല്ല­ടി നി­ന്ന­തും ‘ജയ ജയ ജയഹെ’ സ്ക്കൂൾ പ­റ­മ്പി­ലു­പേ­ക്ഷി­ച്ചു് ഓ­ട്ട­മാ­യി. മൂ­സ­ക്കു­ട്ട്യാ­ക്ക­യു­ടെ പ­റ­മ്പിൽ മ­യ­മു­ക്ക കൈ­ക്കോ­ട്ടു­കൊ­ണ്ടു് ഒരു കു­ഴി­വെ­ട്ടി­മൂ­ടു­ന്നു. ഇ­ഞ്ചി­പ്പു­ല്ലു­ക­ളു­ടെ കാ­ട്ടിൽ ഒരു ത­ള്ള­യാ­ടു് നിർ­ത്താ­തെ ക­ര­യു­ന്നു. മ­യ­മു­ക്ക­യു­ടെ കൈ­യ്യിൽ ടാ­റി­ന്റെ കറകൾ പ­റ്റി­പ്പി­ടി­ച്ചി­ട്ടു­ണ്ടു്. പ്രാ­കു­ന്ന സെ­യ്ദു പ­റ­യു­ന്നു. മൂ­സ­ക്കു­ട്ട്യാ­ക്ക­യു­ടെ ആ­ടു­ങ്ങൾ­ക്കു് ന­ക­ര­വി­ത്തി­ന്റെ മൂ­പ്പേ ഉള്ളൂ. ഏ­റി­യാൽ ഇ­രു­പ­തോ ഇ­രു­പ­ത്ത­ഞ്ചോ ദിവസം.

മ­ഴ­ക്കാ­റു­ണ്ടു്. പെ­ട്ട­ന്നു് ഒരു ഇ­ടി­യും വെ­ട്ടി. അഴകു മാ­മ­ദും പ­ല്ലൂ­ര­യിൽ മാ­മ­ദ്ക്ക­യും മാർ­ക്ക­റ്റിൽ അ­ടി­യു­ണ്ടാ­ക്കു­ന്നു. അഴകു മാ­മ­ദും വാ­ഴ­യി­ലെ മൈദിൻ കു­ട്ടി­യും കൂടി… നല്ല ജോറായ അടി.

“വെ­ക്കം പൊ­യ്ക്കെ­ടാ ഇ­ടി­യും മി­ന്ന­ലു­മ­ല്ലെ വ­രു­ന്ന­തു്.” കു­ഞ്ഞി­ക്ക­യാ­ണു്. ഉ­മ്മ­യു­ടെ ഒ­രേ­യൊ­രു നേ­രാ­ങ്ങ­ള. ചാ­യ­പ്പീ­ടി­ക­യിൽ ക­ള്ളി­മു­ണ്ടും മ­ട­ക്കി­ക്കു­ത്തി സ­മോ­വ­റിൽ നി­ന്നും തി­ള­ച്ച വെ­ള്ള­വു­മെ­ടു­ത്തു് കൈകൾ വാ­യു­വിൽ നീ­ട്ടി­പ്പി­ടി­ച്ചു് ചായ വീ­ഴ്ത്തു­ക­യാ­ണു് കു­ഞ്ഞി­ക്കാ­ക്ക. അവിടെ ഇ­ത്തി­രി­നേ­രം കൂടി പ­റ്റി­നി­ന്നാൽ ഒരു വെ­ള്ള­ച്ചാ­യ­യും പ­ഴ­മ്പൊ­രി­യും കി­ട്ടും. നേ­ര­മി­ല്ല. ഉ­ച്ച­ക്കു് ഉപ്പ കൊ­ണ്ടു­പോ­യ കൗ­തു­കം തു­റ­ന്നു നോ­ക്കാൻ മ­ന­സ്സു് വെ­മ്പു­ക­യാ­ണു്, ആ ആ­കാം­ക്ഷ കാലിൽ അ­ണി­യാ­തെ നി­പ്പെ­ര­ങ്ങ് കി­ട്ടു­ന്നി­ല്ല. അതു് അ­ണി­ഞ്ഞി­ട്ടു വേണം ജ­യ­കു­മാ­റി­ന്റെ മു­ന്നിൽ അ­ന്ത­സ്സോ­ടെ ചെ­ന്നു് ഇ­രി­ക്കാൻ. വേ­ലാ­യു­ധൻ മാ­സ്റ്റ­റു­ടെ വൃ­ത്തി­യു­ള്ള­വ­രു­ടെ കൂ­ട്ട­ത്തിൽ കയറി പ­റ്റ­ണം. അ­ഹ­ങ്കാ­രി­ക­ളാ­യ ഹ­രി­കൃ­ഷ്ണ­നെ­യും ശ്രീ­പ­തി­യെ­യും അ­മ്പ­രി­പ്പി­ക്ക­ണം. ഏ. വി. ശോ­ഭ­ന­യ്ക്കും ആ ചെ­രു­പ്പൊ­ന്നു് കാ­ണി­ക്ക­ണം.

പ­ണി­ക്ക­രു­ടെ കാ­വി­ലു­ള്ള പൊ­ട്ട­ക്കി­ണ­റ്റിൽ കൂ­ടോ­ത്ര­പ്പൊ­തി­കൾ എ­റി­യാൻ ആരോ വ­ന്നു­നിൽ­ക്കു­ന്നു­ണ്ടു്. മ­ന്ത്ര­വാ­ദി അ­റ­മു­ഖ­ന്റെ ശി­ങ്കി­ടി­ക­ളാ­ണു്. അ­ര­യാ­ലി­ല­കൾ വി­റ­ക്കു­ന്നു. ക­രി­യി­ല­കൾ­ക്കു മു­ക­ളി­ലൂ­ടെ ചെ­മ്പോ­ത്തു­കൾ പ­തു­ക്ക­പ്പ­തു­ക്കെ ന­ട­ന്നു­പോ­കു­ന്നു. കാ­വി­ന്റെ ഉ­ള്ളിൽ ചെ­ലാ­ട്ടി­ക്കി­ളി­യു­ടെ പ­ട­യു­ണ്ടു്. കൊ­ങ്ങ­ത്തി­ത്ത­ള്ള ഒരു അ­പ്പ­ത്തി­ന്റെ കഷ്ണം. ചെ­ലാ­ട്ടി­ക്കൂ­ട്ട­ത്തി­ലേ­ക്കു് എ­റി­ഞ്ഞു­കൊ­ടു­ത്തു. കാ­ര­മുൾ­ക്കാ­ട്ടി­ലേ­ക്കു് എന്തോ ഇ­ഴ­ഞ്ഞു­പോ­യി. കാലിൽ ഒരു തൊ­ര­ടി­മു­ള്ളും കു­ത്തി.

പെ­ര­യി­ലെ­ത്തി. ചാർ­മി­നാ­റി­ന്റെ കൂടും ഒ­ട്ട­ക­മാർ­ക്ക് തീ­പ്പെ­ട്ടി­യും താ­ക്കീ­തു നൽകി. ഉപ്പ വീ­ട്ടി­ലി­ല്ല. ഇനി ധൈ­ര്യ­മാ­യി സം­സാ­രി­ക്കാം. പാ­ട്ടു­പാ­ടാം. കൂ­ക്കി വി­ളി­ക്കാം. വൈ­ക്കോൽ കു­ണ്ട­യിൽ കി­ട­ന്നു് കെ­ട്ടി­മ­റി­യാം. പ­റ­ങ്കൂ­ച്ചി­യു­ടെ ഇലകൾ ഒ­ടി­ച്ചു വീ­ഴ്ത്താം. ട­യ­റി­ന്റെ വ­ട്ടു് ഉ­രു­ട്ടി. പ­ണി­ക്ക­രു­ടെ പ­റ­മ്പി­ലേ­ക്കു് ക­യ­റി­പ്പോ­കാം.

റേ­ഡി­യോ ഓൺ­ചെ­യ്തു് ശ്രീ­ല­ങ്കൻ പ്ര­ക്ഷേ­പ­ണ നിലയം ഉ­റ­ക്കെ വെ­ച്ചു. ‘നീ­ല­ഗി­രി­യു­ടെ സ­ഖി­ക­ളെ… ജ്വാ­ലാ­മു­ഖി­ക­ളെ’ എന്ന പാ­ട്ടു് ഒഴുകി വന്നു. ഉ­മ്മ­യെ കാ­ണാ­നി­ല്ല­ല്ലോ. മ­ണ്ട­ക­ത്തും ഇ­ട­നാ­ഴി­ക­യി­ലും ഇല്ല. വ­ട­ക്കി­നി­യ­ലും കാ­ണാ­നി­ല്ല. ഉമ്മ കൈ­കോ­ട്ടു് കി­ള­ക്കാ­രു­ടെ അ­ടു­ത്താ­ണു്. പ­റ­മ്പി­ലേ­ക്കു് ഓ­ടി­ച്ചെ­ന്നു.

“ഉമ്മാ… ഉ­ച്ച­ക്കു് ഉപ്പ വ­രു­മ്പോ കൈ­യി­ലു­ണ്ടാ­യി­രു­ന്ന പൊ­തി­യിൽ എ­ന്താ­ണു്.”

“അതു് അ­ന­ക്കും ഇ­ജാ­സി­നും ഓരോ ജോഡി ചെ­രു­പ്പാ­ണു്.”

ആ­കാം­ക്ഷ­യു­ടെ പൊ­തി­ക്കെ­ട്ട­ഴി­ഞ്ഞു.

“എ­വി­ട­യാ വെ­ച്ചി­രി­ക്കു­ന്ന­തു്. മ­ണ്ട­ക­ത്തു് നെ­ല്ലി­ട്ടു വെ­ക്കു­ന്ന ക­ള്ളി­പ്പെ­ട്ടി­യു­ടെ മോ­ളി­ലു­ണ്ടു്.”

പൊ­ന്ന­നി­യൻ ഇജാസ് അതാ ദി­ഗം­ബ­ര­നാ­യി ന­ട­ന്നു വ­രു­ന്നു. അ­വ­ന്റെ കാലിൽ കെ­ട്ടും പൂ­ട്ടു­മൊ­ക്കെ­യു­ള്ള ഒരു നീ­ല­ച്ചെ­രു­പ്പു്. അ­തി­ന്റെ പെ­രു­ന്നാ­ളാ­ഘോ­ഷ­ത്തിൽ ഞാ­ന­വ­ന്റെ പി­ന്നാ­ലെ ഓ­ടി­ച്ചെ­ന്നു് പി­ടി­ച്ചു നിർ­ത്തി ചെ­രു­പ്പു് നോ­ക്കി.

ചെ­രു­പ്പു് കാണാൻ എ­നി­ക്കു തി­ര­ക്കാ­യി. മ­ണ്ട­ക­ത്തു് കയറി. ഇ­രു­ട്ടാ­ണു്. മ­ണ്ട­ക­ത്തു് എ­പ്പോ­ഴും ഇ­രു­ട്ടാ­ണു്. ക­ണ്ണു് കാ­ണു­ന്നി­ല്ല. അ­ടു­പ്പൂ­തി അ­രി­പ്പാ­ക്കു­ടി കാ­ട്ടി തീ­യു­ണ്ടാ­ക്കി ചി­മ്മി­നി­വി­ള­ക്കു് ക­ത്തി­ച്ചു. വി­ള­ക്കു­മാ­യി മ­ണ്ട­ക­ത്തു് എ­ത്തി­യി­രു­ന്നു. പെ­രാ­പെ­രാ എ­ന്നൊ­രു ഒച്ച. പൊ­രി­ഞ്ഞ കോ­ഴി­കൾ എ­ഴു­ന്നേ­റ്റു് നിൽ­ക്കു­ന്നു. അതാ ഒരു നീ­ല­ച്ചെ­രു­പ്പു്!

കോ­ഴി­യെ പി­ടി­ച്ചു് മു­റ്റ­ത്തേ­ക്കു്. വ­ലി­ച്ചെ­റി­ഞ്ഞു. എ­ന്നി­ട്ടു് മ­ണ്ട­ക­ത്തിൽ ക­ള്ളി­പ്പെ­ട്ടി­യു­ടെ മൂല ന­ന്നാ­യി പരതി. ആ­കാം­ക്ഷ കൈ­യ്യിൽ ത­ട­ഞ്ഞു. പൊ­തി­യു­ടെ കെ­ട്ട­ഴി­ച്ചു. ഹായ് ചെ­രു­പ്പു്. കടും ചു­ക­പ്പു് നി­റ­മാ­ണു്. കെ­ട്ടും പൂ­ട്ടും ഉ­ണ്ടു്. കി­ട്ടി­യ­പാ­ടെ ആ അ­നു­ഭൂ­തി­യു­ടെ ചൂരും ചു­ണ­യും ഒ­ന്നാ­കെ ഉ­ള്ളി­ലേ­ക്കു് ആ­വാ­ഹി­ച്ചു. സ്വ­പ്ന­ത്തി­ന്റെ ശോണിമ ഉ­ള്ളി­ലാ­കെ നി­റ­ഞ്ഞു. ജീ­വി­ത­ത്തിൽ ആദ്യം കി­ട്ടി­യ ആ സ്വ­പ്ന പാ­ദു­കം പകൽ വെ­ളി­ച്ച­ത്തി­ലേ­ക്കു കൊ­ണ്ടു വന്നു. ചി­മ്മി­നി­വി­ള­ക്കൂ­തി വാ­തി­ലി­ന്റെ മു­ക്കി­ലേ­ക്കു് വെ­ച്ചു. പി­ന്നെ­യും പി­ന്നെ­യും ഉമ്മ വെ­ച്ചു് ആ സ്വ­പ്ന ഗ­ന്ധ­ത്തി­ന്റെ അ­നു­ഭൂ­തി­കൾ ഉ­ള്ളി­ലേ­ക്കു് എ­വി­ടേ­ക്കോ ഇ­റ­ങ്ങി­പ്പോ­യി. ച­വി­ട്ടു ക­ല്ലിൽ വെ­ച്ചു് ത­ച്ചു­പൊ­ട്ടി­യ വി­ര­ലി­ലെ ര­ക്ത­ക്ക­റ തു­ട­ച്ചു് നനഞ്ഞ മ­ണ്ണും ചെ­ളി­യും ചേർ­ന്നു് അ­ശു­ദ്ധ­മാ­യ ര­ണ്ടു് കാൽ­പാ­ദ­ങ്ങ­ളി­ലെ­യും ചെ­രു­പ്പി­ന്റെ പി­ന്നി­ലെ സ്റ്റീൽ നി­റ­ത്തി­ലു­ള്ള കെ­ട്ടും പൂ­ട്ടും അ­ഴി­ച്ചു. കാലിൽ അ­ണി­ഞ്ഞു. കാൽ­പൊ­റാ­ടി­കൾ മൂടി. ര­ണ്ടു് കാലും പ­ര­മാ­വ­ധി ഉ­ള്ളി­ലേ­ക്കു് ക­യ­റ്റി. ചെ­രു­പ്പി­ന്റെ കാൽ ഭാഗം വെ­ളി­യി­ലാ­ണു്. പാ­ക­മാ­കാ­ത്ത ഒരു സ്വ­പ്ന­മാ­യി­രു­ന്നു­വോ അതു്.

ആച്ചു നീ­ല­യും വെ­ള്ള­യും യു­ണി­ഫോ­മിൽ കയറി വ­ന്ന­തു് പെ­ട്ട­ന്നാ­യി­രു­ന്നു. ചെ­രു­പ്പി­ട്ട കാ­ലി­ലേ­ക്കു് നോ­ക്കി അവൾ ഉ­റ­ക്കെ പ്ര­ഖ്യാ­പി­ച്ചു.

“ഇതു് പാ­ക­മ­ല്ല. വെ­ക്കം മാ­റ്റി­ച്ചാ­ളെ.”

കു­ള­ണ്ടർ വേ­ലാ­യു­ധ­നും ഉ­മ്മ­യും പ­റ­ഞ്ഞു. പാ­ക­മ­ല്ല. മ­ടാ­പ്പി­ടി­യൻ മ­യ­മാ­ക്ക­യും പ­റ­ഞ്ഞു.

“പാ­ക­മ­ല്ല. എ­വി­ടു­ന്നാ­ണു് വാ­ങ്ങി­ച്ച­തു് എ­ന്നു് വെ­ച്ചാൽ അവിടെ കൊ­ണ്ടു­പോ­യി പെ­ട്ടെ­ന്നു് മാ­റ്റി­ച്ചാ­ളെ.” ആദ്യം കി­ട്ടി­യ സ്വ­പ്നം കൈ­വി­ട്ടു­പോ­കു­ന്ന­ല്ലോ എന്ന ഭീ­തി­യോ­ടെ ഞാനും പ­റ­ഞ്ഞു.

“ഇ­തു­മ­തി.”

“ഇ­തു­മ­തി എന്താ ചെ­ക്ക­ന­ക്ക്. പാ­ക­മ­ല്ലാ­ത്ത ചെ­രു­പ്പ് എ­ങ്ങ­നെ­യാ ഇട്ട് ന­ട­ക്കാ.”

ഉമ്മ ചെ­രു­പ്പു് കാലിൽ നി­ന്നും ഊരി വാ­ഴ­യു­ടെ ഇല കൊ­ണ്ടു് മ­ണ്ണും ചെ­ളി­യും തു­ട­ച്ചു.

“ഇനി ആ ഒ­ലു­മ­ക്ക­ട­ലാ­സ്സിൽ പൊ­തി­ഞ്ഞു് പാ­യ്പ്പൊ­ത്തിൽ കൊ­ണ്ടു­വെ­ച്ചാ­ളെ.” ത­ല­യി­ലെ തട്ടം നേ­രെ­യാ­ക്കി ഉമ്മ പ­റ­മ്പി­ലേ­ക്കു തന്നെ പോയി. ന­ഷ്ട­പ്പെ­ടാൻ പോ­കു­ന്ന കി­നാ­വു് നെ­ഞ്ച­ത്ത­ടു­ക്കി­പ്പി­ടി­ച്ചു് പി­ന്നെ­യും ക­ള്ളി­പ്പെ­ട്ടി പരതി. ഇ­രു­ട്ടി­ലൂ­ടെ വിരൽ പാ­യി­ച്ചു് ഒ­ലു­മ­ക്ക­ട­ലാ­സ്സു് കൈ­യ്യിൽ ത­ട­ഞ്ഞു. സ്വ­പ്നം പൊ­തി­ഞ്ഞു് പാ­യ്പ്പൊ­ത്തിൽ വെ­ച്ചു. പെ­റ്റ­മ്മ ച­ക്ക­ര­ക്കി­ഴ­ങ്ങും ശർ­ക്ക­ര­ച്ചാ­യ­യും കൊ­ണ്ടു വന്നു. അതു് തി­ന്നു­ന്ന­തി­നി­ട­യിൽ പെ­റ്റ­മ്മ ചോ­ദി­ച്ചു.

“എന്താ അ­ന­ക്ക് മ­ണ്ട­ക­ത്ത് ഒരു പൈ­മാ­സി.”

“പൈ­മാ­സി ഒ­ന്നു­മ­ല്ല. ഉപ്പ എ­നി­ക്ക് ചെ­രു­പ്പ് വാ­ങ്ങി­ത്ത­ന്നി­ട്ടു­ണ്ട് അത് നോ­ക്കി­യ­താ.”

മോ­ണ­കാ­ട്ടി ചി­രി­ച്ചു് പെ­റ്റ­മ്മ മു­റു­ക്കാൻ തു­പ്പ­ലം മു­റ്റ­ത്തേ­ക്കു് നീ­ട്ടി­ത്തു­പ്പി. എ­ന്നി­ട്ടു് വ­ടി­ക്കി­നി­യി­ലെ ഉരലിൽ ചെ­ന്നി­രു­ന്നു. വെ­ള്ള­ക്കു­പ്പാ­യം പെ­ര­യു­ടെ വെ­ട്ട­ത്തു് തൂ­ക്കി­യി­ട്ടി­രി­ക്കു­ന്നു. ചാർ­മി­നാ­റും തീ­പ്പെ­ട്ടി­യും എ­ത്തി­നോ­ക്കു­ന്നു­ണ്ടു്. ഞ­ങ്ങ­ളി­വി­ടെ ഉ­ണ്ടെ­ന്നു് നേർ­ത്തു് വ­രു­ന്ന പു­ക­ച്ചു­രു­ളു­കൾ സ്വ­കാ­ര്യം പ­റ­ഞ്ഞു.

അ­ങ്ങാ­ടി­യി­ലു­ള്ള ചേ­ട്ട­ന്റെ കടയിൽ നി­ന്നാ­ണു് ചെ­രു­പ്പു് വാ­ങ്ങി­ച്ച­തു് എന്ന അ­രു­ള­പ്പാ­ടു­ണ്ടാ­യി. ചെ­രു­പ്പു് മാ­റ്റി­യെ­ടു­ക്കാം എ­ന്നു­ള്ള ഉ­ത്ത­ര­വും വന്നു. സ്വ­പ്ന പാ­ദു­ക­വും കെ­ട്ടി­പ്പി­ടി­ച്ചു് ധൃ­തി­യിൽ പു­റ­ത്തി­റ­ങ്ങി. ചാ­യ­യും ച­ക്ക­ര­ക്കി­ഴ­ങ്ങും തി­ന്നാ­ത്ത­തിൽ പെ­റ്റ­മ്മ കി­ട­ന്നു് നി­ല­വി­ളി­ക്കു­ന്നു. അ­ങ്ങാ­ടി­യു­ടെ തെ­ക്കേ അ­റ്റ­ത്തു് സ്കൂ­ളി­ന്റെ മു­ന്നി­ലാ­ണു് ചേ­ട്ട­ന്റെ പീടിക. ഒരു പൈ­സ­ക്കു് ര­ണ്ടു് പ­ല്ലി­മു­ട്ടാ­യി കി­ട്ടു­ന്ന കട. എ­ര­മം­ഗ­ല­ത്തെ ഏ­റ്റ­വും വലിയ ക­ച്ച­വ­ട­സ്ഥാ­പ­നം. പാ­ട്ട­യും ബ­ക്ക­റ്റു­ക­ളും കൈ­തോ­ല­പ്പാ­യ­യും ചൂ­ടി­ക്ക­യ­റു­ക­ളും പാ­താ­ള­ക്ക­ര­ണ്ടി­യും കൂ­റ്റൻ ഭ­ര­ണി­ക­ളിൽ മി­ഠാ­യി­കൾ കു­ട്ടി­ക­ളെ നോ­ക്കി മാ­ടി­വി­ളി­ക്കു­ന്ന എ­ര­മം­ഗ­ല­ത്തെ ചേ­ട്ട­ന്റെ പീടിക. വലിയ ഭ­ര­ണി­യു­ടെ പി­ന്നിൽ നിൽ­ക്കു­ന്ന കാ­ക്കി­ക്കു­പ്പാ­യ­ക്കാ­ര­നാ­യ ദീർ­ഘ­കാ­യ­നാ­ണു് ചേ­ട്ടൻ. വരയൻ ക­ള്ളി­ക­ളു­ള്ള ക­ള്ളി­മു­ണ്ടാ­ണു് ചേ­ട്ടൻ ധ­രി­ക്കാ­റു­ള്ള­തു്. തൂ­വെ­ള്ള നി­റ­ത്തിൽ കൃ­താ­വു­ള്ള ക്ലീൻ ഷേ­വു­ള്ള മുഖം. നടു കു­റ­ച്ചു് വ­ള­ഞ്ഞി­ട്ടു­ണ്ടു്. ചേ­ട്ട­ന്റെ പീ­ടി­ക­യിൽ നി­ന്നും വാ­ഴ­ക്കാ­ട­ന്റെ വീ­ട­രു് ഒരു കൈ­തോ­ല­പ്പാ­യ വാ­ങ്ങി ഇ­റ­ങ്ങി വ­രു­ന്നു. ഓ­ല­ക്കു­ണ്ട­ക­ളിൽ ഉ­റു­പ്പി­ക­യ്ക്കു് നൂറു് മ­ത്തി­യു­മാ­യി ആളുകൾ കി­ഴ­ക്കോ­ട്ടു് ന­ട­ക്കു­ന്നു. ചേ­ട്ട­ന്റെ പീ­ടി­ക­യി­ല്ക്കു് കയറി. പൊതി സഹായി ച­ക്ക­പ്പ­നെ ഏ­ല്പി­ച്ചു. വെ­ള്ള­ക്കു­പ്പാ­യ­ത്തി­ന്റെ കു­ടു­ക്കി­ടാ­ത്ത ച­ക്ക­പ്പൻ പൊതി വാ­ങ്ങി തു­റ­ന്നു നോ­ക്കി.

“ഇതു് ന­മ്മ­ടെ പേർ­ഷ്യ­ക്കാ­രൻ മൊ­യ്ദു­ണ്യാ­പ്പ്ള കൊ­ണ്ടു­പോ­യ­ത­ല്ലേ. ര­ണ്ടു് മൂ­ന്നു് ദി­വ­സാ­യി മൂ­പ്പ­രു് ഇവിടെ വരാൻ തു­ട­ങ്ങി­യി­ട്ടു്. മൊ­ത­ലാ­ളി ഇ­ല്ലാ­ത്ത­തു് കാരണം ഇ­ന്നാ­ണു്. ചെ­രു­പ്പു് വാ­ങ്ങി പോ­യ­തു്. ഇതു് എന്തേ ഇപ്പോ മ­ട­ക്കി കൊ­ണ്ടു് വന്നേ…”

“ഇതു് പാ­ക­ല്യ മാ­റ്റി­ത്ത­ര­ണം.”

മ­ര­പ്പ­ടി­യിൽ അ­ട്ടി­യി­ട്ട ചെ­രു­പ്പു­ക­ളു­ടെ കൂ­ട്ട­ത്തിൽ പലതും ഇ­ട്ടു് നോ­ക്കി ഒരു എണ്ണം പോലും പാ­ക­മാ­കു­ന്നി­ല്ല. അ­വ­സാ­നം ചേ­ട്ടൻ തന്നെ പ­റ­ഞ്ഞു. മോനേ ഒരു ആ­ഴ്ച്ച ക­ഴി­ഞ്ഞാൽ വണ്ടി വരും. മ­യ്ദു­ണ്യാ­പ്ള­ടെ മോ­ന­ല്ലേ. അപ്പോ ന­മ­ക്കു് മു­ന്ത്യേ­തു് നോ­ക്കി തന്നെ ഇ­ട്ക്കാം. ശ­രി­ക്കും പാ­ക­മാ­കു­ന്ന­തു്. ആ സ്വ­പ്നം വ­ഴു­തി­പ്പോ­യി­രി­ക്കു­ന്നു. നെ­ഞ്ച­ത്ത­ടു­ക്കി­പ്പി­ടി­ച്ച ആ പ്രേ­മ­ത്തെ ഒ­രി­ക്കൽ­കൂ­ടി നോ­ക്കി തി­രി­ച്ചു പോ­ന്നു.

വീ­ട്ടി­ലും പ­റ­മ്പി­ലും ഓ­ടി­ന­ട­ന്നു് അർ­മാ­ദി­ക്കു­ക­യാ­ണു് ഇജാസ്. പുതിയ ചെ­രു­പ്പു് കി­ട്ടി­യ ആഘോഷം. അവൻ പ­റ­മ്പി­ലാ­കെ ചെ­രു­പ്പി­ട്ടു് ഓ­ടി­ക്ക­ളി­ക്കു­ന്നു. ഏ­നാ­മ്പ­ഴ­ത്തി­ന്റെ കൊ­മ്പിൽ ക­യ­റു­ന്നു. ഇ­രു­മ്പാം­പു­ളി­യു­ടെ ഉയരം കു­റ­ഞ്ഞ കൊ­മ്പിൽ ചെ­രു­പ്പു് തൂ­ക്കി­യി­ടു­ന്നു. അവൻ വീ­ടാ­കെ നി­റ­യു­ന്നു. ഇ­പ്പോൾ ഇ­ജാ­സി­ന്റെ കാ­ലി­ല­ല്ല ചെ­രു­പ്പു് കി­ണ­റ്റിൻ കരയിൽ നി­ന്നും കഴുകി വൃ­ത്തി­യാ­ക്കി­യ ചെ­രു­പ്പു­മാ­യി തിണ്ണ നി­ര­ങ്ങു­ന്നു. ചെ­രു­പ്പു് കാ­ലി­ലി­ടാ­നു­ള്ള ഭാ­ഗ്യം ഇ­ല്ലാ­താ­യ എന്നെ നോ­ക്കി ആച്ചു പ­റ­ഞ്ഞു.

“അ­തി­നൊ­ക്കെ യോഗം വേണം മോനേ യോഗം.” ഓളുടെ ഒരു യോഗം. അ­വ­ളു­ടെ മുടി പി­ടി­ച്ചു­വ­ലി­ച്ചു് പു­റ­ത്തു് പ­ടോ­ന്നു് ഒരു ഇടി വെ­ച്ചു് കൊ­ടു­ത്തു.

ഇജാസ് ചെ­രു­പ്പു് കാലിൽ നി­ന്നും മാ­റ്റി ഇ­പ്പോൾ ര­ണ്ടു് കൈ­യ്യി­ലും വെ­ച്ചു് തി­ണ്ണ­യി­ലൂ­ടെ ബസ്സ് ഓ­ടി­ച്ചു് ക­ളി­ക്കു­ക­യാ­ണു്. എ­ന്നി­ട്ടു് വി­ഷ­ണ്ണ­നാ­യി നിൽ­ക്കു­ന്ന എന്റെ മു­ന്നി­ലൂ­ടെ അ­ച്ചാ­ലും മു­ച്ചാ­ലും ‘പോം…പോം…’ എ­ന്നു് മു­ഴ­ക്കു­ന്നു.

അ­ന്നു് രാ­ത്രി ഏറെ നേരം ക­ഴി­ഞ്ഞാ­ണു് ഉ­റ­ങ്ങി­യ­തു്. കാലിൽ മ­ണൽ­ത­രി­കൾ കി­ട­ന്നു് കി­ലു­ങ്ങു­ന്നു. വ­ളം­ക­ടി­യു­ടെ ല­ക്ഷ­ണ­മാ­ണു്. പാ­യ­യിൽ വെ­ച്ചു് കുറേ ഉ­ര­ച്ചു. ചേ­ട്ട­ന്റെ കടയിൽ തി­രി­ച്ചേൽ­പി­ച്ച ആ ചു­വ­ന്ന ചെ­രു­പ്പി­ന്റെ മൊ­ഞ്ചും മോറും കാലിൽ വ­ന്നു് ഇ­ക്കി­ളി കു­ട്ടു­ന്നു. ചി­മ്മി­നി വി­ള­ക്കി­ന്റെ അരണ്ട വെ­ളി­ച്ച­ത്തി­ലാ­ണു് ക­ണ്ട­തു്. ഇജാസ് ചെ­രു­പ്പു് ഇ­ട്ടി­ട്ടാ­ണു് ഉ­റ­ങ്ങു­ന്ന­തു്. ഉപ്പ അ­വ­ന്റെ ചെ­രു­പ്പു് ഊ­രി­യെ­ടു­ത്തു് മാ­റ്റി­വെ­ക്കു­ന്നു. മ­ണ്ണെ­ണ്ണ ഇ­ല്ലാ­ത്ത­തു് കാരണം വി­ള­ക്കു­ക­ളൊ­ക്കെ ഊതി ഉമ്മ വാതിൽ അ­ട­ച്ചു. കു­പ്പി­വി­ള­ക്കു് ക­ത്തി­ച്ചു് ഉ­സ്മാൻ­ക്ക ക­യ്യാ­ല­യിൽ ഇ­രു­ന്നു പ­ഠി­ക്കു­ന്നു. കു­പ്പി­വി­ള­ക്കു­മാ­യി ആച്ചു ഇ­ട­നാ­ഴി­ക­യിൽ പു­സ്ത­ക­ത്തിൽ മുഖം പൂ­ഴ്ത്തി ഉ­റ­ങ്ങു­ന്നു. റാ­ന്തൽ വി­ള­ക്കു് എ­ടു­ത്തു് തി­രി­താ­ഴ്ത്തി ഉമ്മ മു­മ്പാ­ര­ത്തു് തൂ­ക്കി­യി­ട്ടു. നാ­യ്ക്കൾ ഓ­രി­യി­ടു­ന്നു. പാ­ല­മ­ര­ത്തിൽ വ­ന്നി­രു­ന്നു ഒരു കു­റ്റി­ച്ചൂ­ളൻ ക­ര­യു­ന്നു. ആരോ മ­രി­ക്കാ­നാ­യി­രി­ക്കു­ന്നു. മ­ല­ക്കുൽ മൗ­ത്തി­നെ ക­ണ്ടി­ട്ടാ­യി­രു­ന്ന­ത്രെ കു­റ്റി­ച്ചൂ­ളാൻ ക­ര­യു­ന്ന­തു്. മ­ണ്ട­ക­ത്തു് മു­റി­ക്കു­ള്ളിൽ നി­ന്നും പെ­റ്റ­മ്മ­യു­ടെ അ­ശ­രീ­രി. പെ­ട്ട­ന്നു­ണ്ടാ­യ ഭ­യ­പ്പ­കർ­ച്ച­യിൽ ഞാൻ മ­ണ്ട­ക­ത്തു് പെ­റ്റ­മ്മ കി­ട­ക്കു­ന്ന പ­ത്താ­യ­പ്പെ­ട്ടി­യി­ലേ­ക്കു് ചാ­ടി­ക്ക­യ­റി.

രാ­വി­ലെ ഇ­ജാ­സി­ന്റെ ചെ­രു­പ്പു് ആ­യി­രു­ന്നു കണി. അവൻ കൈ­യ്യിൽ നി­ന്നും അതു് ത­ല­യി­ലേ­ക്കു് മാ­റ്റി സ്ഥാ­പി­ച്ചി­രി­ക്കു­ന്നു. ഒരു ആ­ഴ്ച്ച എ­ങ്ങ­നെ ത­ള്ളി­നീ­ക്കും ഒരു ആ­ഴ്ച്ച ക­ഴി­ഞ്ഞാൽ പുതിയ ചെ­രു­പ്പി­ന്റെ വണ്ടി വ­രു­മെ­ന്നാ­യി­രു­ന്നു ചേ­ട്ടൻ പ­റ­ഞ്ഞി­രു­ന്നു­തു്. കു­ള­ത്തിൽ നി­ന്നും വു­ളൂ­അ് എ­ടു­ത്തു് മേ­ച്ചു് മേ­ച്ചു് വ­രു­ന്നു പെ­റ്റ­മ്മ. ചെ­റി­യി­ക്ക ചെ­രു­പ്പു് ഇ­ട്ടു് പ­റ­മ്പി­ലി­രി­ക്കാൻ പോ­കു­ന്നു. നീർ­ക്കോ­ട്ടേ­ലെ പ­റ­മ്പി­ലെ ഒ­ഴി­ഞ്ഞ വി­ശാ­ല­ത­യിൽ പൂഴി മ­ണ­ലി­ന്റെ വൃ­ത്തി­യും തി­ര­ഞ്ഞു് പോ­കു­ക­യാ­ണു്. പൂ­ട്ടു­കാ­രൻ അപ്പു വ­ന്നി­ട്ടു­ണ്ടു്. ചാ­ക്കി­ലാ­ക്കി­യ വി­ത്തു് മു­ള­പ്പി­ക്കാ­നാ­യി കു­ള­ത്തി­ലേ­ക്കു് എ­ടു­പ്പി­ക്കു­ന്നു. വേ­ലാ­യു­ധേ­ട്ട­നും വ­ന്നി­ട്ടു­ണ്ടു്. പൊ­ക്കാ­ളി­യാ­ണ­ത്രേ വി­ത്തു്. മൂ­ന്നു പൂ­വ­നും കൃഷി ചെ­യ്യാൻ പ­റ്റു­ന്ന മ­ണ്ണൂ­പ്പാ­ട­ത്തി­ന്റെ മ­ഹി­മ­കൾ അ­പ്പു­വേ­ട്ടൻ വി­വ­രി­ക്കു­ന്നു. ഈ പാടം കാ­ര­ണ­മാ­ണു് ഈ നെ­ല്ലും വൈ­ക്കോ­ലും ഈ പെ­ര­യി­ലി­ങ്ങ­നെ ശ­ല്യ­മാ­യി കി­ട­ക്കു­ന്ന­തു്.

ഗൾഫിൽ നി­ന്നും ഇ­ക്കാ­ക്ക­യു­ടെ ക­ത്തു് വ­രാ­ത്ത ദുഃ­ഖ­ത്തി­ലാ­ണെ­ന്നു് തോ­ന്നു­ന്നു ഉപ്പ. രാ­വി­ലെ എ­ണീ­റ്റ­പ്പോൾ ഉപ്പ ക­ത്തു­കൾ തൂ­ക്കി­യി­ടു­ന്ന ക­മ്പി­യിൽ നി­ന്നും ഒരു ക­ത്തു് ഊ­രി­യെ­ടു­ത്തു് ഒ­റ്റ­ക്കി­രു­ന്നു് വാ­യി­ക്കു­ന്നു. ആ­ച്ചു­വി­നെ വി­ളി­ച്ചു് പോ­സ്റ്റോ­ഫീ­സിൽ പോയി എ­യ­റോ­ഗ്രാം വാ­ങ്ങി­ക്കു­ന്ന­തി­നാ­യി നാൽ­പ­ത്ത­ഞ്ചു പൈസ എ­ടു­ത്തു­കൊ­ടു­ത്തു. ഇ­ന്നു് രാ­ത്രി ക­ത്തെ­ഴു­ത്തു് ഉ­ണ്ടാ­കും. എ­ല്ലാ­വ­രും കൂടി വട്ടം വ­ള­ഞ്ഞി­രു­ന്നു് ന­ടു­മു­ഖ­ത്തു് ഇ­രു­ന്നാ­ണു് ക­ത്തു് എ­ഴു­തു­ക. ഉ­സ്മാൻ­ക്ക­യാ­ണു് എ­ഴു­ത്തു­കാ­രൻ.

പാ­ട­ത്തു് പ­ണി­ക്കു് കാ­ശി­ല്ലാ­ത്ത­ത്

ഉ­പ്പാ­ടെ വാ­യു­മു­ട്ടി­ന്റെ വി­വ­ര­ണ­ങ്ങൾ

സോ­ഷ്യ­ലി­സ്റ്റ് പാർ­ട്ടി­യു­ടെ വി­ശേ­ഷ­ങ്ങൾ

എ. കെ. ജി.-യുടെ സൂ­ക്കേ­ടു് ഇ­വ­യൊ­ക്കെ വി­വ­രി­ക്കും. ഇ­വ­ക്കെ­ല്ലാം പ­രി­ഹാ­ര­മാ­യി കു­റ­ച്ചു് പൈസ വേഗം അ­യ­ക്ക­ണ­മെ­ന്നാ­ണു് പ്ര­ത്യേ­കം എ­ഴു­തു­ക. ക­ത്തി­ന്റെ ഒ­ടു­വിൽ ഒരു വരി എ­ഴു­താൻ എന്നെ അ­നു­വ­ദി­ക്കാ­റു­ണ്ടു്.

സ്കൂ­ളിൽ പോ­യെ­ങ്കി­ലും ഒരു ഉഷാർ തോ­ന്നി­യി­ല്ല. ഇന്റർ വെ­ല്ലി­നു് ചേ­ട്ട­ന്റെ കടയിൽ ചു­റ്റി­പ്പ­റ്റി നി­ന്നു.

“കു­ട്ടി എ­ന്തി­നാ ഇ­ന്നു് വ­ന്ന­തു്. ഒരു ആ­ഴ്ച്ച ക­ഴി­ഞ്ഞി­ട്ടു് ചെ­രു­പ്പു് വ­രു­ന്ന­ല്ലേ പ­റ­ഞ്ഞ­തു്.” ചേ­ട്ട­ന്റെ പ­രി­ഭ­വം.

“അല്ല ഞാൻ പ­ല്ലി­മു­ട്ടാ­യി വാ­ങ്ങാ­നാ­ണ് വ­ന്ന­ത്.” പൈ­ങ്കി­ളി മാ­മ­ദും കെ. കു­മാ­ര­നും കുടെ ഉ­ണ്ടാ­യി­രു­ന്നു. കെ. കു­മാ­രൻ പ­ല്ലി­മു­ട്ടാ­യി വാ­ങ്ങി ഒരു എണ്ണം എ­നി­ക്കു് തന്നു. എ­ര­മം­ഗ­ലം കൃഷ്ണ ടാ­ക്കീ­സി­ലെ കടല വി­ല്പ­ന­ക്കാ­രൻ കൂ­ടി­യാ­ണു് കെ. കു­മാ­രൻ. ഉ­ണ്ണി­യാർ­ച്ച നാലു വാരം ഓ­ടി­യ­പ്പോൾ മാ­റ്റി­നി­ക്കു് കടല വി­ല്ക്കാൻ പോയ അവൻ ഒരു മാസം സ്കൂ­ളി­ലു് വ­ന്ന­തേ ഇല്ല.

വേ­ലാ­യു­ധൻ മാ­സ്റ്റ­രു­ടെ ക്രി­യാ­ത്മ­ക­മാ­യ പ്ര­ബോ­ധ­ന­ഫ­ല­മാ­യി ഒരു ആ­ഴ്ച്ച­ക്കു­ള്ളിൽ ചെ­രു­പ്പു് ക്ല­ബ്ബിൽ കു­ട്ടി­കൾ കൂടി. കു­ന്ന­ത്തു­നി­ന്നും വ­രു­ന്ന സു­രേ­ന്ദ്ര­നും കെ. സെ­യ്ദും ചെ­രു­പ്പു­കാ­രാ­യി. ഒരു രാ­ത്രി­യിൽ വട്ടം വ­ള­ഞ്ഞി­രു­ന്നു് ക­ത്തു് എ­ഴു­ത്തു് തു­ട­ങ്ങി. അ­ടി­യിൽ ഒ­രു­വ­രി എ­ഴു­താൻ എ­നി­ക്കും അ­നു­വാ­ദം കി­ട്ടി.

“വ­ല്ല്യ­ക്കാ­ക്ക്.

ഇ­ക്കാ­ക നാ­ട്ടിൽ വ­രു­മ്പോൾ എ­നി­ക്ക് ഒരു നല്ല ചെ­രു­പ്പ് കൊ­ടു­ത്ത­യ­ക്ക­ണം. എ­ന്നു് അനുജൻ ഷൗ­ക്ക­ത്ത്.

കൃ­ത്യം ഒ­രു­മാ­സം ക­ഴി­ഞ്ഞു് ഞാനും കെ. കു­മാ­ര­നും കൂടി ചേ­ട്ട­ന്റെ കടയിൽ ഹാ­ജ­രാ­യി… ഉ­ച്ച­ക്കു് വലിയ ചോ­റ്റു പാ­ത്ര­ത്തിൽ പോർ­ക്ക് ഇ­റ­ച്ചി­യും മ­ത്തോ­ക്കും കൂടി ത­ട്ടി­വി­ടു­ക­യാ­യി­രു­ന്നു ചേ­ട്ടൻ. ഞാൻ ചോ­ദി­ച്ചു.

“ചെ­രു­പ്പ് വന്നോ?”

“ഏതു് ചെ­രു­പ്പ്?”

“ന്റെ പ്പ പേർ­ഷ്യ­ക്കാ­രൻ മൊ­യ്തു­ണ്ണി ഒരു ചെ­രു­പ്പു് വാ­ങ്ങി­യി­രു­ന്നി­ല്ലേ. അതിൽ ഒ­ന്നു് പാ­ക­മാ­കാ­ത്ത­തു്, മാ­റ്റി­ത്ത­രാ­നാ­യി തി­രി­ച്ചേ­ല്പി­ച്ചി­രു­ന്നു… അതു് വന്നോ?…”

“ആ മ്മളെ പേർ­ഷ്യ­ക്കാ­ര­ന്റെ”

“അതെ”

“മോനേ ലോഡ് വ­ന്നി­ട്ടി­ല്ല­ല്ലോ”

നി­രാ­ശ­യോ­ടെ ഞാനും കെ. കു­മാ­ര­നും കൂടി അ­ച്ചാ­ണി എന്ന സി­നി­മ­യു­ടെ വാൾ പോ­സ്റ്റ് കാണാൻ മെ­ട്രേ­ാ ഹോ­ട്ട­ലി­ന്റെ മു­ന്നി­ലേ­ക്കു് പോയി. ചെ­രു­പ്പി­ടാ­തെ ക­ണ­ക്കു­കൾ പ­ഠി­പ്പി­ക്കു­ന്ന മു­ഹ­മ്മ­ദ് മാ­സ്റ്റർ ന­ട­ന്നു പോ­കു­ന്ന­തു് കെ. കു­മാ­രൻ കാ­ണി­ച്ചു തന്നു.

മാ­ഷ­മ്മാ­ര­ല്ലേ അ­വർ­ക്കു് എ­ന്തും ആകാം.

ക­ന്നി­യും മ­ക­ര­വും പ­ണി­യെ­ടു­ക്കാൻ മ­ണ്ണു­പാ­ട­ത്തേ­ക്കു­ള്ള അ­യ്യാ­റെ­ട്ടി­ന്റെ­യും ചീ­ര­യു­ടെ­യും വി­ത്തു­കൾ ക­യ്യാ­ല­യിൽ കൂ­ട്ടി­യി­ട്ടു് നനഞ്ഞ ചാ­ക്കു­കൊ­ണ്ടു് ഉ­മ്മ­യും വേ­ലാ­യു­ധേ­ട്ട­നും കൂടി മൂ­ടി­യി­ട്ടു. ഒരു ദിവസം അതിനു മു­ക­ളിൽ കയറി ചാ­ടി­ക്ക­ളി­ച്ച­തി­നു് ഉമ്മ കൊ­ട്ട­ക്ക­യി­ലി­ന്റെ കണ കൊ­ണ്ടു് പള്ള നി­റ­ച്ചും അ­ടി­ച്ചു. മു­ട്ടി­നു താഴെ പി­ന്നെ­യും തി­ണർ­പ്പു­കൾ… വൈ­കു­ന്നേ­രം സ­ലീ­നാ­ക്കു് കൊ­ടു­ക്കു­ന്ന കു­ന്ന­മ്പ­ഴ­ത്തി­ന്റെ പൊടി ശർ­ക്ക­ര ചേർ­ത്തു് ഒരു പാ­ത്രം തന്നു.

“വി­ത്ത് പ­നി­ച്ചു കി­ട­ക്കു­ക­യാ­ണ് അ­തി­ന്റെ മു­ക­ളിൽ ചാടി മ­റി­യ­രു­ത്. ചാടി മ­റി­ഞ്ഞാൽ വി­ത്തി­ന്റെ പനി മു­റി­യും. വി­ത്തു­കൾ മു­ള­ക്കാ­താ­കും” ഉമ്മ കാ­ലി­ന്മേൽ മ­ലർ­ത്തി­ക്കി­ട­ത്തി കു­ട്ടി­ക്കു് പൊടി കൊ­ടു­ക്കു­ന്ന­തി­നി­ട­യിൽ ഉ­പ­ദേ­ശി­ച്ചു.

ഞാൻ നേരെ ക­യ്യാ­ല­യി­ലേ­ക്കു് ചെ­ന്നു് നനഞ്ഞ ചാ­ക്കി­ന്റെ അ­ടി­യിൽ നെ­ന്മ­ണി­കൾ­ക്കു് മേലെ തൊ­ട്ടു നോ­ക്കി. നല്ല ചൂ­ടു­ണ്ടു്. വി­ത്തു് പ­നി­ച്ചു­കി­ട­ക്കു­ക­യാ­ണു്. ഇ­ജാ­സും സ­ലീ­ന­യും പ­നി­ച്ചു കി­ട­ക്കു­മ്പോൾ ചൂ­ടു­ള്ള­തു­പോ­ലെ വി­ത്തി­നും ചൂ­ടു­ണ്ടു്. വി­ത്തു­കൾ പ­നി­ച്ചു കി­ട­ക്കു­ക­യാ­ണു് പോലും.

ഇ­ക്കാ­ക്ക­യു­ടെ ക­ത്തു് വന്നു. ഒരു ഫോ­ട്ടോ­യും ഉ­ണ്ടാ­യി­രു­ന്നു. ഉ­പ്പ­യും ഉ­മ്മ­യും കൂടി മു­രി­ങ്ങാ­മ­ര­ത്തി­ന്റെ ചു­വ­ട്ടിൽ വെ­ച്ചു് ഫോ­ട്ടോ ക­ണ്ടു് ര­സി­ച്ചു. ഇ­ക്കാ­ക്കു് പൊ­ടി­മീ­ശ ന­ന്നാ­യി വ­ന്നി­രി­ക്കു­ന്നു എന്ന സത്യം എ­ല്ലാ­വ­രും മ­ന­സ്സി­ലാ­ക്കി. അ­ടു­ത്ത വ­ര­വി­നു് ക­ല്യാ­ണ­കാ­ര്യം നോ­ക്ക­ണം. ക­ത്തി­ന്റെ ഉ­ള്ളിൽ 100 രൂ­പ­യു­ടെ പ­ത്തു് നോ­ട്ടു­കൾ ഉപ്പ കീ­ശ­യി­ലേ­ക്കു് എ­ടു­ത്തു് വച്ചു. ക­ത്തി­ന്റെ ക­വ­റി­ലു­ണ്ടാ­യി­രു­ന്ന സ്റ്റാ­മ്പു­കൾ ഉ­സ്മാൻ­ക്ക സൂ­ക്ഷി­ച്ചു് കീ­റി­യെ­ടു­ത്തു. ക­ത്തു് ഞ­ങ്ങ­ളെ­ല്ലാ­വ­രും മാ­റി­മാ­റി വാ­യി­ച്ചു. ര­ണ്ടു് പേജ് നി­റ­ച്ചു­മു­ണ്ടു്. ക­ത്തു് അ­വ­സാ­നി­പ്പി­ക്കു­ന്ന­തു് ഇ­ങ്ങ­നെ­യാ­ണു്. ക­ത്തു് ചു­രു­ക്കു­ന്നു. ആയിരം ഉ­മ്മ­ക­ളോ­ടെ സ്വ­ന്തം മകൻ ഉമ്മർ. ക­ത്തി­ന്റ­ടി­യിൽ ഒ­പ്പു്. ക­ത്തി­ന്റ­ടി­യിൽ ഷൗ­ക്ക­ത്തി­നു് എന്ന ഭാ­ഗ­ത്തു് ഇ­ങ്ങ­നെ എ­ഴു­തി­യി­രി­ക്കു­ന്നു.

“ഷൗ­ക്ക­ത്തി­നു്, നീ എ­ത്രാം ക്ലാ­സ്സി­ലാ­ണു് പ­ഠി­ക്കു­ന്ന­തു്. കൈ­യ്യ­ക്ഷ­രം ന­ന്നാ­ക്കു­ക. ഇ­ക്കാ­ക്ക വ­രു­മ്പോൾ നി­ന­ക്കു് ചെ­രു­പ്പു് മാ­ത്ര­മ­ല്ല കൊ­ണ്ടു് വ­രു­ന്ന­തു്. ഒരു വാ­ച്ചും പേ­ന­യും ഉ­ണ്ടാ­യി­രി­ക്കും. എ­ന്നു് സ്വ­ന്തം വ­ല്യ­ക്കാ­ക്ക.”

ബീ­രാ­വു­ഹാ­ജി­യു­ടെ പീ­ടി­ക­യിൽ പോയി 100 രൂ­പ­ക്കു് 5 രൂപകൾ കൊ­ണ്ടു­വ­ന്നു. ക­ന്നു­പൂ­ട്ടു­കാ­രൻ അപ്പു. കു­ഞ്ഞി­മാൻ, വേ­ലാ­യി എ­ന്നി­വ­രു­ടെ ക­ണ­ക്കു് തീർ­ത്തു. കി­ള­ക്കാ­രു­ടെ മു­ഴു­വൻ പൈ­സ­യും കൊ­ടു­ത്തു. മാ­യി­നാ­ക്ക­യു­ടെ പീ­ടി­ക­യിൽ മു­ന്നൂ­റു് രുപ പ­റ്റു് കൊ­ടു­ത്തു. ഉ­പ്പാ­ടെ വെ­ള്ള­ക്കു­പ്പാ­യ­ത്തി­ന്റെ കീശ പി­ന്നെ­യും കാ­ലി­യാ­യി. ചാർ­മി­നാർ തീർ­ന്നു. തേ­ങ്ങാ­പ്പ­റ്റു­കാ­രൻ കു­മ്മ­പ്പ­റ­മ്പിൽ മ­യ­മു­ട്ടി­ക്ക­യു­ടെ വീ­ട്ടിൽ ഉപ്പ ഇ­രി­ക്കു­ന്ന­തു് കണ്ടു. പെ­റ്റു­മ്മാ­ടെ കോ­ഴി­ക്കു­ഞ്ഞു­ങ്ങൾ വി­രി­ഞ്ഞു ക­ഴി­ഞ്ഞു. ഇ­രു­പ­ത്തി­നാ­ലു് എ­ണ്ണ­ത്തിൽ ര­ണ്ടെ­ണ്ണം ചത്തു. ഇ­ട­നാ­ഴി­ക­യിൽ പെ­റ്റ­മ്മ അ­വ­ക്കു് കാവൽ നിൽ­ക്കു­ന്നു.

നെ­ല്ലു് കു­ത്തി ചേറി കി­ട്ടി­യ മു­റ­ത്തിൽ നി­ന്നും പൊ­ടി­യ­രി വേ­റെ­യാ­ക്കി വെ­ച്ചി­ട്ടു­ണ്ടു്. അതു് കു­റ­ച്ചെ­ടു­ത്തു് പെ­റ്റ­മ്മ കോ­ഴി­ക്കു­ഞ്ഞു­ങ്ങൾ­ക്കു് വി­ത­റി­ക്കൊ­ടു­ത്തു. ത­ള്ള­ക്കോ­ഴി ചിറകു വി­രു­ത്തി കൊ­ത്താൻ വ­രു­ന്നു. എ­റ­ളാ­ടി­കൾ കോ­ഴി­ക്കു­ഞ്ഞു­ങ്ങ­ളെ റാ­ഞ്ചാ­തി­രി­ക്കാൻ പു­ത്തൻ­പ­ള്ളി­ക്ക­ലെ മൂ­പ്പർ­ക്കു് പ­ത്തു് കോ­ഴി­മു­ട്ട­കൾ വേ­ലാ­യു­ധേ­ട്ട­നെ വി­ളി­ച്ചു കൊ­ടു­ത്ത­യ­ക്കു­ന്ന­തു് കണ്ടു.

ര­ണ്ടാ­ഴ്ച്ച ക­ഴി­ഞ്ഞു് ചേ­ട്ട­ന്റെ കടയിൽ പി­ന്നെ­യും പോയി. പാ­യ­യും ചൂ­ടി­ക്ക­യ­റും പ്ലാ­സ്റ്റി­ക്ക് ബ­ക്ക­റ്റും പു­റ­ത്തെ­ടു­ത്തു് വെ­ക്കു­ക­യാ­യി­രു­ന്നു അയാൾ. ലോഡ് വ­ന്നി­രു­ന്നു. അതിൽ ചെ­രു­പ്പി­ല്ല­ല്ലോ മോനേ. അ­ടു­ത്താ­ഴ്ച്ച എ­ന്താ­യാ­ലും വരും. പാ­ക­മ­ല്ലെ­ങ്കി­ലും ചെ­രു­പ്പു് കൊ­ടു­ക്കേ­ണ്ടാ­യി­രു­ന്നു. അതു് മ­തി­യാ­യി­രു­ന്നു. അ­ത്ര­ക്കു് ഭം­ഗി­യു­ണ്ടാ­യി­രു­ന്നു ആ ചെ­രു­പ്പി­നു്. അ­തി­ന്റെ പു­തു­മ­ണം ഇ­പ്പോ­ഴും മൂ­ക്കി­നു് തു­മ്പ­ത്തു­ണ്ടു്. ചെ­രു­പ്പു് കാലിൽ നി­ന്നും ഒ­ഴി­ച്ച നേ­ര­മി­ല്ല ഇ­ജാ­സി­നു്. ഉ­പ്പാ­ടെ കൂടെ കോ­സ­ഡി­യിൽ കി­ട­ക്കു­മ്പോ­ളും അ­വ­ന്റെ കാലിൽ ചെ­രു­പ്പു് ഉ­ണ്ടാ­കും. കു­മ്മ­പ്പ­റ­മ്പി­ലു് മജീദ് ഒരു ചെ­രി­പ്പു­കാ­ര­നാ­യി. അതു് ഒരു വ­ള്ളി­ചെ­രു­പ്പു് ആ­യി­രു­ന്നു. കൊ­ല്ലൻ രാമൻ ചെ­രു­പ്പു് ഉ­ണ്ടാ­ക്കി­ക്കൊ­ടു­ക്കു­മ­ത്രേ. അയാളെ ഒ­ന്നു് പോയി ക­ണ്ടാ­ലോ. പക്ഷേ, അ­തി­നു് അ­നു­വാ­ദ­മി­ല്ല.

രണ്ടു മാ­സ­മാ­യി ചേ­ട്ട­ന്റെ പീ­ടി­ക­യി­ലേ­ക്കു് ന­ട­ക്കാൻ തു­ട­ങ്ങി­യി­ട്ടു്. ത­നി­ക്കു് മാ­ത്രം പാ­ക­മാ­കു­ന്ന കെ­ട്ടി­പ്പൂ­ട്ടും കൊ­ളു­ത്തു­മു­ള്ള ചെ­രി­പ്പു് ആ പീ­ടി­ക­യിൽ ഇല്ല പോലും. ഇ­പ്പോൾ ചേ­ട്ടൻ എ­ന്നെ­ക്ക­ണ്ടാൽ ന­ന്നാ­യി തി­രി­ച്ച­റി­യും പേർ­ഷ്യ­ക്കാ­ര­ന്റെ മോ­ന­ല്ലേ. അ­ടു­ത്താ­ഴ്ച്ച എ­ന്താ­യാ­ലും വരും ആ ആ­ഴ്ച്ച­യും വ­ന്നി­ല്ല. പി­റ്റേ ആ­ഴ്ച്ച­യി­ലും വ­ന്നി­ല്ല. ഇ­പ്പോൾ പഴയ പോലെ ചേ­ട്ട­നു് എ­ന്നെ­ക്ക­ണ്ടാൽ ഒരു സ­ന്തോ­ഷ­വു­മി­ല്ല. മുഖം പെ­ട്ട­ന്നു് ഗൗരവം കൊ­ള്ളും. എന്തോ ഒരു വെ­റു­പ്പു­ള്ള­തു­പോ­ലെ. ഒ­രി­ക്കൽ അല്പം ഈ­റ­യോ­ടെ ചേ­ട്ടൻ പ­റ­യു­ക­യും ചെ­യ്തു.

“വ­ന്നി­ട്ടി­ല്ല എ­ന്ന­ല്ലേ പ­റ­ഞ്ഞ­തു്. പി­ന്നെ എ­ന്തി­നാ എ­പ്പോ­ഴും ഇ­ങ്ങ­നെ വ­ന്നു് ആളെ ബു­ദ്ധി­മു­ട്ടി­ക്കു­ന്ന­തു്. ര­ണ്ടാ­ഴ്ച്ച ക­ഴി­ഞ്ഞു് വാ.”

ര­ണ്ടാ­ഴ്ച ക­ഴി­ഞ്ഞാൽ ഇനി ചെ­രു­പ്പു് കി­ട്ടാ­തെ വരുമോ. ഇ­തി­നി­ട­യിൽ രണ്ടു മൂ­ന്നു് പുതിയ കൂ­ട്ടു­കാർ ക­യ്യി­ലും കാ­ലി­ലും ഉ­ണ്ടാ­യി. പുതിയ മു­റി­വു­കൾ. പ­ണി­ക്ക­രെ കാ­വി­ലെ കാ­ര­ക്കാ­ട്ടിൽ നി­ന്നും കാ­ര­പ്പ­ഴം പൊ­ട്ടി­ക്കാൻ പോ­യ­പ്പോൾ ഉള്ളം കാലിൽ ഒരു കാ­ര­മു­ള്ളു കു­ത്തി. ന­ന്നാ­യി ക­ട­ഞ്ഞു. പ­ഴു­ത്തു. മു­റി­ക്കു് ചലം വെ­ച്ചു. മു­റി­വാ­യിൽ നി­ന്നു് നീരും വരാൻ തു­ട­ങ്ങി. മു­റി­വാ­യ കെ­ട്ടി തൊ­ത്തി­ച്ചാ­ടി­യാ­ണു് ഇ­പ്പോൾ ന­ട­പ്പു്. അതു ക­ഴി­ഞ്ഞ­പ്പോ­ഴാ­ണു് തെ­ങ്ങു­ക­യ­റ്റം ക­ഴി­ഞ്ഞ പ­റ­മ്പിൽ നി­ന്നും ഒരു മ­ട­ലി­ന്റെ കൂർ­ത്ത അറ്റം ഞെ­രി­യാ­ണി­യു­ടെ താഴെ ത­റ­ച്ചു ക­യ­റി­യ­തു്. മുറി പ­ഴു­ത്തു. മാ­റ­ഞ്ചേ­രി­യി­ലെ ആ­ശു­പ­ത്രി­യി­ലേ­ക്കു യാത്ര പോകാൻ തു­ട­ങ്ങി. മു­റി­വു് ഉ­ണ­ങ്ങി­യെ­ങ്കി­ലും ഇ­പ്പോൾ അവിടെ വ­ട്ട­ത്തിൽ ഒരു അ­ട­യാ­ള­മാ­യി. തെ­ങ്ങു­കൾ തന്ന ഒരു സ്നേ­ഹ­ചും­ബ­നം. ര­ണ്ടാ­ഴ്ച­യാ­യി­രു­ന്നു സ്കൂ­ളിൽ മു­ട­ങ്ങി­യ­തു്.

വ­ല്ല്യ­ക്കാ­ക്ക കൊ­ടു­ത്ത­യ­ച്ച പോ­ളി­സ്റ്റർ കു­പ്പാ­യം കു­മാ­ര­ന്റെ സ്റ്റൈൽ ടൈ­ല­റി­ങ്ങിൽ നി­ന്നും ത­യ്പ്പി­ച്ച­തും ഇ­ട്ടു് സ്കൂ­ളി­ലെ­ത്തി. ചു­വ­ന്നു് പളപളാ മി­ന്നു­ന്ന ല­ങ്കു­ന്ന കു­പ്പാ­യം വേ­ലാ­യു­ധൻ മാ­സ്റ്റർ വരെ പി­ടി­ച്ചു­നോ­ക്കി. ഇതു് എ­വി­ടു­ന്നു കി­ട്ടി

“ഇ­ക്കാ­ക്ക ഗൾഫിൽ നി­ന്നും കൊ­ടു­ത്ത­യ­ച്ച­താ­ണു്.”

ഇ­ന്റർ­വെ­ല്ലി­നു് എം. പ്ര­കാ­ശ­നെ­യും കൂ­ട്ടി ചേ­ട്ട­ന്റെ ക­ട­യി­ലേ­ക്കു് പോയി. സഹായി ച­ക്ക­പ്പ­നാ­ണു് കടയിൽ.

“ചെ­രു­പ്പ് വന്നോ.”

“ആ വ­ന്ന­ല്ലോ. മോൻ ഇ­രി­ക്ക്”

ഹാവൂ സ­മാ­ധാ­ന­മാ­യി. ചെ­രു­പ്പു് വെ­ച്ചി­രി­ക്കു­ന്ന മ­ര­പ്പ­ല­ക­യു­ടെ ക­ള്ളി­യി­ല­ക്കു് ച­ക്ക­പ്പ­ന്റെ കൂടെ പ്ര­വേ­ശി­ച്ചു. ഒരു എണ്ണം ചു­വ­ന്ന­തു് എ­ടു­ത്തു് കാലിൽ ഇ­ട്ടു­നോ­ക്കാൻ പ­റ­ഞ്ഞു ച­ക്ക­പ്പൻ. അയാൾ കെ­ട്ടും പൂ­ട്ടും അ­ഴി­ച്ചു തന്നു. സ്വ­പ്ന­പാ­ദു­കം ഇതാ ക­ര­ഗ­ത­മാ­യി­രി­ക്കു­ന്നു. ഇതും കാലിൽ ഇ­ട്ടു് ഇ­പ്പോൾ തന്നെ ക്ലാ­സ്സിൽ ഇ­രി­ക്കാ­മ­ല്ലോ. ല­ങ്കു­ന്ന കു­പ്പാ­യ­വും ചു­വ­ന്നു് ല­ങ്കു­ന്ന ചെ­രു­പ്പു്.

“മോനേ മു­ത­ലാ­ളി ഒ­ന്നി­ങ്ങോ­ട്ടു് വ­ന്നോ­ട്ടെ. ഒരു അ­ഞ്ചു് മി­നി­ട്ടു് നിൽ­ക്കു്.”

അ­യാ­ളു­ടെ സ­മ്മ­ത­മി­ല്ലാ­തെ ച­ക്ക­പ്പൻ ചെ­രു­പ്പു് തരും എന്നു തോ­ന്നു­ന്നി­ല്ല. ക­ട­യു­ടെ അ­രി­കിൽ ടാറിൻ വീ­പ്പ­ക­ളാ­ണു് അ­ടു­ക്കി­വ­ച്ചി­രി­ക്കു­ന്നു. വീപ്പ പൊ­ട്ടി ഉ­രു­കി­യോ­ലി­ച്ച ടാറ് റോഡ് സൈഡിൽ കെ­ട്ടി­ക്കി­ട­ക്കു­ന്നു. തൊ­ട്ട­ടു­ത്തു് ഇ­ഞ്ചി­പ്പു­ല്ലി­ന്റെ കാ­ട്ടിൽ മൂ­സ­ക്കു­ട്ട്യാ­ക്ക­യു­ടെ ത­ള്ള­യാ­ടു­കൾ കു­ട്ടി­ക­ളോ­ടൊ­പ്പം പു­ല്ലു് തി­ന്നു­ന്നു. ഞാൻ പോ­കു­ന്നു. ഇ­പ്പോൾ ബ­ല്ല­ടി­ക്കും. എം. പ്ര­കാ­ശൻ സ്കൂ­ളി­ലേ­ക്കു് പോയി, ച­ക്ക­പ്പൻ കപ്പി അ­ന്വേ­ഷി­ച്ചു വന്ന ആൾ­ക്കു് കപ്പി എ­ടു­ത്തു കൊ­ടു­ത്തു. ചെ­രു­പ്പു് അതാ അവിടെ… ചേ­ട്ട­ന്റെ വരവും കാ­ത്തു് അ­തി­ന്റെ ഉ­ട­മ­യു­ടെ കൂടെ ഇ­റ­ങ്ങി­പ്പോ­കാൻ അ­ക്ഷ­മ­യോ­ടെ ക­ണ്ണും മി­ഴി­ച്ചു് ഇ­രി­ക്കു­ന്നു. എന്റെ കാ­ലി­ലേ­ക്കു് ക­യ­റി­പ്പ­റ്റാ­നു­ള്ള തി­ര­ക്കു് എ­ന്നെ­പ്പോ­ലെ തന്നെ ചെ­രു­പ്പി­നു­മു­ണ്ടു്.

സാ­വി­ത്രി­ടീ­ച്ച­റാ­ണു്, നേരം വൈ­കി­യാൽ അ­ങ്ങാ­ടി­യി­ലെ പീ­ടി­ക­യിൽ ചി­റി­യിൽ നോ­ക്കി നി­ന്ന­തി­നു് ര­ണ്ട­ടി കൂ­ടു­തൽ കി­ട്ടും. അഞ്ചു മി­നി­ട്ട് ക­ഴി­ഞ്ഞു. പത്തു മി­നു­ട്ടാ­യി. അതു് ഇ­രു­പ­തു് മി­നി­ട്ടി­ലേ­ക്കു് വ­ളർ­ന്നു. കാ­ര്യ­സൻ മാ­മു­ക്ക വ­ന്നു് ഒരു കു­റി­പ്പു­സ്ത­കം വാ­ങ്ങി­പ്പോ­യി. മ­ടാ­പ്പി­ടി­യൻ മ­യ­മാ­ക്ക ഒരു പുതിയ കൈ­ക്കോ­ട്ടും വാ­ങ്ങി. വേ­ലി­കെ­ട്ടു­ന്ന കമ്പി വാ­ങ്ങാൻ പ­ത്തി­രു­ത്ത­മ്മേൽ ഉള്ള വേ­ലി­കെ­ട്ടു­കാ­രൻ ച­ങ്ങ­നും വന്നു. നി­ന്നു­നി­ന്നു് അര മ­ണി­ക്കൂ­റാ­യി. എന്നെ നോ­ക്കി ചി­രി­തു­ട­ങ്ങി­യ പ­ല്ലി­മു­ട്ടാ­യി­ക­ളു­ടെ മുഖം ദേ­ഷ്യം കൊ­ണ്ടു് കോടാൻ തു­ട­ങ്ങി. ഒ­ടു­വിൽ ചേ­ട്ടൻ എന്ന ദീർ­ഘ­കാ­യൻ ക­ര­യ­ണ­യാൻ പോ­കു­ന്ന പെ­ര­മ­ഞ്ചി പോലെ അ­ലൂ­മി­ന­യം പാ­ത്ര­ങ്ങ­ളു­ള്ള ചാ­ക്കും ചു­മ­ന്നു വന്നു. ച­ക്ക­പ്പൻ വ­ന്നു് ചാ­ക്കു് ഇ­റ­ക്കി. മൂടു് തട്ടി. വി­യർ­ത്തു് കു­ളി­ച്ച ചേ­ട്ടൻ കാ­ക്കി­ക്കു­പ്പാ­യ­ത്തി­ന്റെ ര­ണ്ടു് കു­ടു­ക്കു­കൾ അ­ഴി­ച്ചി­ട്ടു. അയാൾ എന്നെ ക­ണ്ടി­രി­ക്കു­ന്നു. ച­ക്ക­പ്പൻ കാ­ര്യം പ­റ­ഞ്ഞു. മ്മ്ളെ ചെ­രു­പ്പു് അ­ന്വേ­ഷി­ച്ചു് വ­രു­ന്ന ആ പേർ­ഷ്യ­ക്കാ­ര­ന്റെ കു­ട്ടി­യി­ല്ലേ. ദാ കുറെ നേ­ര­മാ­യി ഇവിടെ കാ­ത്തു നിൽ­ക്കു­ന്നു. ആ കു­ട്ടി പാ­ക­മാ­യ ചെ­രു­പ്പു് എ­ടു­ത്തു വ­ച്ചി­ട്ടു­ണ്ടു്. അതു് അ­ങ്ങ­ട്ടു് കൊ­ടു­ക്ക­ട്ടെ.

വേണ്ട അതു് കൊ­ടു­ക്ക­ണ്ട. മു­ഖ­ത്ത­ടി­ച്ച­തു­പോ­ലെ­യാ­യി­രു­ന്നു ചേ­ട്ട­ന്റെ മ­റു­പ­ടി.

ടാറിൻ വീ­പ്പ­യു­ടെ അ­റ്റ­ത്തു് നി­ന്നും ഒരു നി­ല­വി­ളി കേ­ട്ടു. മു­സ­ക്കു­ട്ട്യാ­ക്ക­യു­ടെ ഒരു ആ­ട്ടിൻ കു­ട്ടി കൂടി വീ­പ്പ­യിൽ വീ­ണി­രി­ക്കു­ന്നു. ത­ള്ള­യാ­ടു് അമറി അമറി കു­റ്റി­യ­ടി­ച്ച കയറും പ­റി­ച്ചു് ഉ­റ­ക്കെ ക­ര­യു­ന്നു. ആ­ട്ടിൻ കു­ട്ടി­ക്കു് നീ­ങ്ങാൻ ആ­കു­ന്നി­ല്ല. മ്പേ… മ്പേ.

“അല്ല അപ്പോ ആ കു­ട്ടി കുറേ ആ­യി­ല്ലേ വരാൻ തു­ട­ങ്ങി­യി­ട്ടു്.”

“മേ­ടി­ച്ച­തി­ന്റെ കാശു് തന്നെ ത­ന്നി­ട്ടി­ല്ല. എ­ന്നി­ട്ടാ­പ്പോ… ഇതും കൂടി കൊ­ടു­ക്കു­ന്ന­തു്. മൂ­ന്നു് ഉ­റു­പ്പി­ക മു­ന്ന­ത്തേ­തു്. മൂ­ന്ന­ര ഉ­റു­പ്പി­ക ഇ­തി­ന്റീം. ര­ണ്ടും കൂടി ആറര ഉ­റു­പ്പി­ക. ച­ക്ക­പ്പാ ഇയ്യ് ത­ര്വേ­ാ അതു്. ച­ക്ക­പ്പാ മു­ണ്ടാ­ണ്ടു് അവിടെ എ­ങ്ങാ­നും പോയി ഇ­രു­ന്നോ.”

ഒ­ന്നും മു­ണ്ടാ­തെ നി­രാ­ശ­യും ദുഃ­ഖ­വും കൂ­ട്ടി­ക്കു­ഴ­ച്ചു് തി­രി­ച്ചു ന­ട­ന്നു.

നേ­രം­വൈ­കി­യ­തി­നും ക­ണ്ണിൽ കണ്ട പീ­ടി­ക­യിൽ ചി­റി­യിൽ നോ­ക്കി നി­ന്ന­തി­നും നീ­ലൂ­രി­യു­ടെ വ­ടി­കൊ­ണ്ടു് ആറു് അടി കി­ട്ടി. തു­ള്ളി­ച്ചാ­ടി­യ ക­ണ്ണീ­രി­ന്റെ അ­ല­ക­ളിൽ പൊ­ങ്ങി­ക്കി­ട­ന്നു. എല്ലാ ദുഃ­ഖ­ങ്ങ­ളെ­യും കെ­ട്ടി­പ്പി­ടി­ച്ചു് അ­ണ­ച്ചു­കൊ­ണ്ടു്. പുതിയ ല­ങ്കു­ന്ന കു­പ്പാ­യ­ത്തി­ന്റെ അറ്റം കൊ­ണ്ടു്. ഒ­ഴു­കി­ച്ചാ­ടി­യ ആ പ­രി­ശു­ദ്ധി­യു­ടെ തെ­ളി­നീ­രു് ഒ­പ്പി­യെ­ടു­ത്തു. നനവു് പു­ര­ണ്ട കു­പ്പാ­യ­ത്തി­ലേ­ക്കു് എ­ല്ലാ­വ­രും ഉ­റ്റു­നോ­ക്കു­ന്നു­ണ്ടു്.

കി­ട്ടാ­തെ­പോ­യ ആ ചെ­രി­പ്പു് ആ വർഷം മു­ഴു­വൻ കാ­ലി­ന്റെ അ­ടി­യിൽ കി­ട­ന്നു് അ­ക­ന്നു­പോ­യ കി­നാ­വി­ന്റെ നൊ­മ്പ­ര­ങ്ങ­ളെ ഓർ­ത്തി­രി­ക്ക­ണം. ന­ന­ഞ്ഞും ത­പി­ച്ചും ത­ണു­ത്തും കി­ട­ന്ന മൺ­വീ­റി­ലേ­ക്കു് ഉ­ള്ളം­കാൽ അ­മർ­ത്തി­ച്ച­വി­ട്ടി­യ­പ്പോൾ വിരൽ മൊ­ട്ടി­ലൂ­ടെ അ­ന്നു് ഉ­ള്ളി­ലേ­ക്കു് ത­റ­ഞ്ഞു കയറിയ മ­ണ്ണി­ന്റെ നനവും വേവും ആണു് ഇ­ന്നും ഉ­ള്ളിൽ മു­ള­കാ­ത്തു് കി­ട­ക്കു­ന്ന അകം വേ­വു­ക­ളെ പ­നി­ച്ചു കി­ട­ക്കാൻ പ­ഠി­പ്പി­ച്ച­തു്. ച­രാ­ച­ര­പ്രേ­മ­ത്തി­ന്റെ ച­ക്ഷു­സ്സു­ക­ളു­മാ­യി എ­ല്ലാം എ­ല്ലാ­വ­രു­ടേ­തു­മാ­ണു് എന്ന കാ­ഴ്ച­പ്പാ­ടു­മാ­യി അ­തി­രു­ക­ളി­ല്ലാ­ത്ത ശ­ര­ദാ­കാ­ശ­ങ്ങൾ­ക്കു് മേലെ അ­വ­യ്ക്കു് എ­ത്ര­കാ­ലം പ­റ­ന്നു­യ­രാ­നാ­കും?

ഷൗ­ക്ക­ത്ത­ലീ ഖാൻ
images/shoukathali.png

പൊ­ന്നാ­നി­യി­ലെ എ­ര­മം­ഗ­ലം സ്വ­ദേ­ശി. എ­ര­മം­ഗ­ല­ത്തെ എൽ. പി., യു. പി. സ്കൂ­ളു­കൾ പൊ­ന്നാ­നി എ. വി. ഹൈ­സ്കൂൾ കോ­ഴി­ക്കോ­ടു് ഫാ­റൂ­ഖ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ പഠനം. ആ­നു­കാ­ലി­ക­ങ്ങ­ളിൽ എ­ഴു­തു­ന്നു 5 പു­സ്ത­ക­ങ്ങൾ. ആ­സു­ര­ന­ക്ര­ങ്ങൾ, പൊ­ത്തു് (കവിത സ­മാ­ഹാ­ര­ങ്ങൾ) വ­ന്നേ­രി­യു­ടെ വ­ഴി­യ­ട­യാ­ള­ങ്ങൾ, (ച­രി­ത്രം) കാ­ഞ്ഞി­ര­വും കാ­ര­മുൾ­ക്കാ­ടും (ഓർമ്മ) ക­ണ്ടാ­രി (നോ­വെ­ല്ല) എ­ന്നി­ങ്ങ­നെ. തി­രൂ­രി­ലെ എസ്. എസ്. എം. പോ­ളി­യിൽ ജീവനം.

ഭാര്യ: ആരിഫ

കു­ട്ടി­കൾ: മു­ബ­ഷി­റ, സ്തു­തി, ആയിഷ സന.

എ­ഴു­ത്തു­കാ­രെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ക

ഈ കൃതി കൊ­ള്ളാ­മെ­ന്നു് തോ­ന്നി­യാൽ ചുവടെ ചേർ­ത്തി­ട്ടു­ള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്ര­ന്ഥ­കർ­ത്താ­വി­ന്റെ അ­ക്കൗ­ണ്ടി­ലേ­ക്കു് പത്തു രൂപ മുതൽ എത്ര തു­ക­യും നേ­രി­ട്ടു് അ­യ­ച്ചു­കൊ­ടു­ക്കാ­വു­ന്ന­താ­ണു്. ഇ­തി­ലൂ­ടെ സ്വ­ത­ന്ത്ര പ്ര­കാ­ശ­ന­ത്തി­ലേ­യ്ക്കു് കൂ­ടു­തൽ എ­ഴു­ത്തു­കാ­രെ ആ­കർ­ഷി­ക്കു­ക. എ­ഴു­ത്തു­കാർ­ക്കു് ഇ­ട­നി­ല­ക്കാ­രി­ല്ലാ­തെ നേ­രി­ട്ടു് സാ­മ്പ­ത്തി­ക സഹായം നൽകി അ­റി­വു് സ്വ­ത­ന്ത്ര­മാ­ക്കാൻ സ­ഹാ­യി­ക്കു­ക.

images/shoukathalighan@oksbi.jpg

Download QR Code

കൂ­ടു­തൽ വി­വ­ര­ങ്ങൾ ഇവിടെ.

Colophon

Title: Kanjiravum Karamulkadum (ml: കാ­ഞ്ഞി­ര­വും കാ­ര­മുൾ­ക്കാ­ടും).

Author(s): Shoukathali Khan.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Experience Note, Shoukathali Khan, Kanjiravum Karamulkadum, ഷൗ­ക്ക­ത്ത­ലീ ഖാൻ, കാ­ഞ്ഞി­ര­വും കാ­ര­മുൾ­ക്കാ­ടും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 17, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Admiration, a painting by Karl Witkowski (1860–1910). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.