വെള്ളത്തിനും വെളിച്ചത്തിനും വഴിക്കും വേണ്ടിയുള്ള അദാബുകൾകൊണ്ടു് കെട്ടുപിണഞ്ഞ ഒരു മുൾക്കാടായിരുന്നു 1980-കൾ വരെയുള്ള ഞങ്ങളുടെ ജീവിതം. ആദ്യം ഇതൊന്നുമായിരുന്നില്ല. അതു് ഇച്ചിരിപ്പോരം മണ്ണിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു. അതിൽ ഒരു ഇരിക്കക്കൂര തേടിയുള്ള അലച്ചിലുകൾ കുടിയിറക്കുകളുടേയും ചെറിയ ചെറിയ കുടിയിരുത്തങ്ങളുടേയും കഠിന ജീവിതം. ഉമ്മ പറയാറുള്ളതുപോലെ തലചായ്ച്ചു് കിടക്കാൻ ഇത്തിരിമണ്ണില്ലാത്ത അടച്ചുറപ്പുള്ള ഒരു പെരയില്ലാത്ത അസ്വസ്ഥത വാസങ്ങളുടെ കാലം. പൊറുതി കിട്ടാതെ ചിതറിപ്പാർത്തു് ഉഴന്നു് നടന്നിരുന്ന കാലം. നാലു് മക്കളേയും കൂട്ടി ഉമ്മ ഈ പറമ്പിൽ എത്തിച്ചേർന്നതു് കല്ലും മുള്ളും നിറഞ്ഞു് ദുർഘടവുമായ സഹനപാതകൾ താണ്ടിക്കടന്നു്.
“ഹാവൂ ആശ്വാസമായി”
എന്നു് പറഞ്ഞിട്ടു് കാലും നീട്ടി ഇരിക്കാൻ എത്രമാത്രം കൊതിച്ചിരുന്നു അവർ. ഉത്തരം കിട്ടാത്ത പ്രാർത്ഥനകളുടെ പൊറുതിയില്ലാത്ത ദിനരാത്രങ്ങളിലൂടെ നിസ്ക്കാരപ്പായ നിവർത്തിവെച്ചു് പ്രാർത്ഥനാഭരിതമായ അഞ്ചു് നേരങ്ങളിലെ സുജൂദുകൾ.
ഓല മേഞ്ഞ ചെറ്റപ്പുരകളും വേനലേറ്റു് കരിഞ്ഞ കരിയോലപ്പഴുതിലൂടെ എത്രയെത്ര മഴക്കാലങ്ങൾ ചോർന്നൊലിച്ചു നനഞ്ഞുകുതിർന്നു അവർ കഴിച്ചുകൂട്ടി. ഭൂതകാലങ്ങളുടെ കയ്ക്കുന്ന ചെന്നിനായകക്കാലം!
“ചോർന്നൊലിക്കുന്നതാണെങ്കിലും ഒരു പെരയായില്ലേ? ബാക്കിയൊക്കെ ഇനി പടച്ചോന്റെ കൈയിലല്ലേ… ഒക്കെ ശരിയാകും. ഇങ്ങടെ തന്തക്കു് ആവതോടെ നയിക്കാനുള്ള കെൽപ്പുണ്ടായാൽ മതി.”
“ആറോ ഏഴോ കുടിയിരുപ്പുകൾ മാറി മാറി പാർത്തിട്ടാണു് ഇപ്പോൾ ഇവിടെ താമയിക്കാൻ തുടങ്ങിയതു്” ഉമ്മ ഒറ്റക്കിരുന്നു് പറയുന്നതു് കേൾക്കാം. അവർ ആദ്യം പാർത്തിരുന്നതു് കോരപ്പന്റെ കായിലായിരുന്നത്രെ. അന്നൊന്നും ഞാൻ ജനിച്ചിട്ടില്ല. അവിടെ നിന്നു് കുടിയിറക്കി കാട്ടിലേക്കു് പറമ്പിലേക്കു് മാറി. പിന്നെ ഉമ്മാടെ കല്ല്യാണം കഴിഞ്ഞു. പേർഷ്യക്കാരൻ മൊയ്തുണ്ണിയുമായി. കല്ല്യാണം കഴിഞ്ഞു് മുളാനുള്ളി പറമ്പിലെ ഉപ്പവീട്ടിലേക്കു് പോന്നു. രണ്ടാംകുടി എളേമയുടെ ഭരണവും അമ്മായിയമ്മപ്പോരുമായിരുന്നു അവിടെ. ഉമ്മവീട്ടുകാരേയും കൂട്ടി പിന്നെ ചപ്പയിലെ പറമ്പിലേക്കു് ഒരു ചെറ്റപ്പുരക്കെട്ടി മാറിതാമസിച്ചു. അവിടെ നിന്നും കാണപ്പണം കുറഞ്ഞതിന്റെ പേരിൽ അബ്ദു അധികാരി കുടിയിറക്കി. പിന്നേയും ആമറ്റൂരെ പറമ്പിലെ കോരാച്ചൻകുളങ്ങര അമ്പലത്തിനുസമീപം നെടുമ്പുര കെട്ടി കുറച്ചുകാലം. ഓരോ കുടിയിരിപ്പുകാലത്തെക്കുറിച്ചും ആ പറമ്പിലെ അയൽപ്പക്കക്കാരെ കുറിച്ചും പറഞ്ഞതു് കേട്ടു് മടുത്തു് ഞങ്ങൾ വിളക്കൂതി കിടക്കാൻ തുടങ്ങുമ്പോൾ ഉമ്മ കഥകൾ താനെ നിറുത്തും.

അങ്ങനെ എട്ടാമത്തെ കുടിയിരിപ്പാണു് മക്കളെ ഈ പെരയും പറമ്പും. എന്നിട്ടു് നെടുവീർപ്പയക്കും. ഇനിയും ഒരു സ്വസ്ഥതയും സമാധാനവുമായിട്ടില്ല ഞങ്ങൾക്കു്. ആശ്വാസത്തോടെ ഒരു കവിൾ വെള്ളം കോരികുടിക്കാനും പെരയിലേക്കു് നേരെചൊവ്വേ നേർവഴിക്കു് നടന്നുവരാനും ഇനിയും കഴിഞ്ഞിട്ടില്ല. രാത്രിയായാൽ മണ്ണെണ്ണ തീരാതെ വിളക്കു് കത്തിച്ചു് വെച്ചു് ഇരിക്കണം. മുന്നൂറു് മില്ലി മണ്ണെണ്ണയാണു് ഒരു രാത്രിയിൽ വിളക്കിൽ എരിഞ്ഞിരുന്നതു്. എണ്ണ തീർന്നാൽ പിന്നെ ഇരുട്ടാണു്. കൂരാകൂരിരുട്ടു്. ചിമ്മിനി, വെള്ളം, വഴി, വെളിച്ചം. രാത്രിയിൽ എപ്പോഴും കെട്ടു് പോകാമെന്നുള്ള ഒരു ഭയമായിരുന്നു ഞങ്ങൾക്കു് വെളിച്ചം. ഇതു് ഞങ്ങളുടെ മാത്രം പ്രശ്നമായിരുന്നില്ല. വലിയ ജന്മിമാരുടെ വിശാലമായ തെങ്ങിൻപറമ്പുകളിലെ താമസക്കാരായിരുന്നു മിക്ക ആളുകളും. കുടിയിരിപ്പുകൾ കുടിയിരിക്കുന്ന വലിയ പറമ്പുകൾ. ആ പറമ്പിൽ വീണ തേങ്ങകളും ഓലയും മടലും മറ്റു കാർഷിക വിഭവങ്ങളും അധികാരിക്കു് കൃത്യമായി കൈമാറണം. ഇല്ലെങ്കിൽ കുടിയിറക്കു് ഭീഷണിവരും. ഇപ്പോൾ ഞങ്ങൾ താമസിക്കുന്നതു് പണിക്കരുടെ കാവിനു് പുറകിലുള്ള എഴുപ്പുറത്തെ പറമ്പിലാണു്. തെക്കു് ഭാഗത്തു് തെക്കാമക്കാരുടെ ആറു് ഏക്ര തെങ്ങിൻപറമ്പു്. പടിഞ്ഞാറു് ഭാഗത്തു് കോടഞ്ചേരി പള്ളിയുടെ ഏഴു് ഏക്ര വഖഫ് ഭൂമി. അതിൽ മൂന്നു് കുടിയിരിപ്പുകളുണ്ടു്. വടക്കു് ഭാഗത്തു് ഭഗവതിപറമ്പിൽ ഏനുവിന്റെ വീടാണു്. അതും നാലഞ്ചേക്രയുണ്ടു്. വീടിന്റെ കിഴക്കു് വടക്കു് ഭാഗത്തുകൂടെ ഒരു ചെറിയ ഇടവഴിയിലൂടെയാണു് പെരയിലെത്താനാവൂ. പെരയുടെ നേരെ മുമ്പിൽ എഴുപ്പുറത്തെ കാവാണു്. ഭീകരമായ പച്ചപ്പിന്റെ ക്രൗര കാനനം.

ഇപ്പോൾ ഒരു ഇരിക്കക്കൂരയായി. പക്ഷേ, കുടിക്കാൻ വെള്ളമില്ല. വെള്ളത്തിനു് രണ്ടു് നാഴിക അകലെയുള്ള ഒരു കിണർ അന്വേഷിച്ചു് പോകണം. ഇപ്പോൾ വെള്ളം കൊണ്ടു് വരുന്നതു് റോഡ് മുറിച്ചു് കടന്നു് ചോഴിയാട്ടേലെ മൊയ്തുണ്ണികുട്ടിക്കയുടെ പറമ്പിൽനിന്നാണു്. ഞങ്ങൾ മാത്രമല്ല. ഒരുപാടു് ആളുകൾക്കു് ആശ്രയമാണു് ആ കിണറും അതിന്റെ കരയും. എപ്പോഴും നല്ല തിരക്കാണു്. ഒരിക്കലും ഏകാന്തത അനുഭവിക്കാത്ത ഒരു കിണറ്റിൻകര. നല്ല തെളിഞ്ഞ വെള്ളമാണു് ആ കിണറ്റിലേതു്. മോന്തിയായാൽ വെള്ളം മുക്കി കൊണ്ടുവരുന്നതു് ഒരു എവറസ്റ്റ് ആരോഹണം പോലെ സാഹസികവും കഠിനവുമായ ഒരു പണിയാണു്. സ്കൂൾ വിട്ടു് വന്നാൽ ഉമ്മയും പെങ്ങമ്മാരും ഞാനും കൂടി ഈരണ്ടു് കുടങ്ങളുമായി കിണറ്റിൻകരയിലേക്കു് മാർച്ച് ചെയ്യും. പണിക്കരുടെകാവു് കടന്നു് തെക്കാമക്കാരുടെ പറമ്പും കടന്നു് അവിടത്തെ കരിയിലകളും ചവിട്ടിമെതിച്ചു് ഒരു ദീർഘ നടത്തം. പിന്നെ റോഡ് മുറിച്ചു് കടന്നാൽ മഠത്തികാട്ടിൽകാരുടെ പറമ്പായി. അതിൽ ഒരു ഒറ്റവീടേയുള്ളൂ. ആൾപാർപ്പില്ല. അതിന്റെ അപ്പുറത്തുള്ള പെരുന്തോടു് ഇറങ്ങണം ദൂരെ അയിനി മരങ്ങളുടെ നീണ്ടനിര. പിന്നെ കുത്തനെ കയറിയാൽ തൊഴുവാനൂരെ പറമ്പു്. ഒരു വലിയ ഇറക്കവും അതിൽ വാ പൊളിച്ചു് നിൽക്കുന്ന ഒരു ഗുഹപോലത്തെ തോടും പിന്നെ ഒരു കയറ്റവും.

തൊഴുവാനൂരെ പറമ്പിലാണു് മെയ്തുണ്ണി കുട്ട്യാക്കയുടെ കിണറു്. നെല്ലിപ്പടിയൊക്കെ വെച്ചു് ആൾമറകെട്ടിയ നല്ല വാ വട്ടമുള്ള ഒരു കൽക്കിണർ. ദേശത്തുള്ള എല്ലാ മൺകുടങ്ങളും അവിടെ കാത്തിരിപ്പുണ്ടാകും. ഓരോരുത്തരും താന്താങ്ങളുടെ കൈയിലുള്ള പാട്ടയും കയറും പാളത്തൊട്ടിയുമായി വട്ടത്തിൽ നിന്നു് വെള്ളം കോരി കുടങ്ങൾ നിറക്കും. ഞങ്ങൾ കിണറ്റിന്റെ വക്കത്തെത്തി. കാപ്പിക്കാരൻ മെയ്തുണ്ണിക്കായുടെ മൺപ്പാത്രകടയിൽ നിന്നാണു് ആറേഴു് കുടങ്ങൾ വാങ്ങിയതു്. കൂട്ടത്തിൽ ഒരു കായി തൊണ്ടും വാങ്ങിയിരുന്നു. ചില്ലറകാശുകൾ കായിത്തൊണ്ടിലിടും. കണ്ണേങ്കിലെ പൂരത്തിനു് മൂന്നു് മാസമേ ഉള്ളൂ. കായ്തൊണ്ടു് ആരും കാണാതെ അമ്മിത്തറയുടെ താഴെ ഒളിപ്പിച്ചു് കുഴിച്ചിട്ടിട്ടുണ്ടു്.
എട്ടോളം മൺകുടങ്ങൾ, രണ്ടു് അലുമിനിയത്തിന്റെ കുടം, രണ്ടു് പ്ലാസ്റ്റിക് ബക്കറ്റ് ഇവയൊക്കെയുമായി ഞങ്ങൾ ബീവുമ്മയുടെ നേതൃത്വത്തിൽ കിണറ്റിന്റെ വക്കെത്തെത്തി. ഉമ്മ എല്ലാവരേയും നോക്കി സൊറപറയാൻ തുടങ്ങി. രണ്ടു് തൊട്ടിപാളയാണു് ഞങ്ങളുടെ കൈയ്യിലുള്ളതു്. അതുകൊണ്ടു് വെള്ളം കോരണം. നല്ല കണ്ണീരു പോലത്തെ വെള്ളം. ഒക്കത്തും തലയിലും വെച്ചു് പെങ്ങമ്മാർ നടക്കാൻ തുടങ്ങി. ഒരു ചാലു് വെള്ളം കൊണ്ടുവെച്ചു. ഏറ്റവും അവസാനം കനമുള്ള ബക്കറ്റും പാളത്തൊട്ടിയും കൂട്ടിപിടിച്ചു് ഉമ്മയെ പിൻതുടർന്നു. കോന്തല കിടന്നു തലയാട്ടുന്നുണ്ടു്.
തെക്കാമലെ ഉമ്മാവുത്ത നോക്കി നിൽക്കുന്നു. അവർ മൂച്ചിയുടെ കടക്കൽ ചവറു് അടിച്ചു് വല്ലത്തിലാക്കി തീയിടുകയാണു്.
“ഔ ന്റെ ബീവു ഈ മക്കളെകൊണ്ടു് ഇങ്ങനെ എടങ്ങേറാക്കണാ അനക്കു്. ഒരു കിണറു് കുത്തികൂടെ അനക്കു്”. “അയിനു് കായി എത്രവേണം” നടുനിവർത്തി ഉമ്മ പറഞ്ഞു. തെക്കാമക്കാരുടെ നായ ഞങ്ങളെ പിൻതുടർന്നു. ബുൾബുളും ടോമിയും. വാലാട്ടാൻ തുടങ്ങി.
“എന്താ ഈ നായിക്കൾക്കു്. ന്റെ വെള്ളം തൊട്ടു് നെജ്ജീസാക്കോലോ… നായി അവ്ട്ന്നു് നായി അവ്ട്ന്നു് ” ഉമ്മ നായിക്കളെ ആട്ടി പായിച്ചു. തെക്കാമക്കാരുടെ കിണറ്റിനു് വക്കത്തു് കൊട്ടത്തളത്തിൽ മണപ്പിച്ചു് മണപ്പിച്ചു് നായിക്കൾ എന്തോ പര്യവേഷണം നടത്തുന്നു. ഞാനാ കിണറും അതിന്റെ ആൾമറയും കപ്പിയും പാട്ടയുമൊക്കെ നോക്കിനിന്നു എന്നാണു് ഞങ്ങൾക്കു് ഇങ്ങനെയൊരു കിണറുണ്ടാവുക.
സ്വസ്ഥതയോടെയും സമാധാനത്തോടെയും വെള്ളം കോരി ആർമാതിക്കാൻ കഴിയുക. ഞാനാ കിണറിന്റെ വക്കത്തു് പോയി കിണറിന്റെ ആഴങ്ങളിലേക്കു് നോക്കി. അതിന്റെ ആൾമറകൾ തൊട്ടു് നോക്കി. പിന്നെ അരുമയോടെ തലോടി ഞങ്ങൾക്കും ഒരു കിണറുണ്ടാകുമോ?
കഷ്ടപ്പെട്ടു് മുക്കികൊണ്ടുവന്ന ആ സംസംവെള്ളം പെങ്ങമാരു് ഓരോരുത്തരായി കൊട്ടത്തളത്തിലെ തെരികയിൽ പതുക്കെ വെപ്പിച്ചു ഉമ്മ. അതിന്റെ വാവട്ടങ്ങൾ വട്ടോറങ്ങൾ കൊണ്ടും ചിരട്ടകൊണ്ടും മൂടി വെച്ചു. “ആ വെള്ളം മൂടിവെച്ചോളിൻ ഇല്ലെങ്കിൽ കോയിയും പൂച്ചയും തലയിടും. വെള്ളം നെജ്ജീസാക്കും.” പെറ്റമ്മ ചിറ്റിട്ട കാതുകൾ ആട്ടി കൊണ്ടു് താക്കീതു് ചെയ്തു.
“വെള്ളം മുക്കാൻ പോയിട്ടു് പെറമാണിച്ചികൾ വന്നാ. കണ്ണീകണ്ടവരോടൊക്കെ നോനിപറയാൻ നിന്നിട്ടുണ്ടാകും.” ഉമ്മാനെ അരക്കാൽ മിനിറ്റു നേരം കാണാതിരുന്നൂടാ പെറ്റമ്മാക്കു്. ഇല്ലെങ്കിൽ ഓരോ നുരുമ്പിര്യാരങ്ങൾ പറഞ്ഞുക്കൊണ്ടിരിക്കും.
വെള്ളം പെരയിലെ അമൂല്യ വസ്തുവാണു്. കുടിക്കാൻ ഒരു കുടം വെള്ളം. ചായകാച്ചാനും, ചോറു് വെക്കാനും ഒരു കുടം, പാത്രം കഴുക്കുവാൻ കുറച്ചു് വെള്ളം, വുളു എടുക്കാൻ, നിസ്കരിക്കുമ്പോൾ, പെരയിലേക്കു് കയറി കാലു് കഴുകാൻ, മുമ്പാരത്തു് മൂളിയിൽ വെക്കാനും ഇങ്ങനെ വെള്ളത്തിനു് പലതരം കണക്കുകളുണ്ടു്. വെള്ളം വെറുതെ കൊപ്പുളിച്ചു് കളഞ്ഞാൽ ഉമ്മ ചീത്തപറയും. കുളിക്കാൻ ദൂരെ നീർക്കോട്ടയിലെ കുളത്തിലേക്കു് പോണം. മകരം, കുംഭം, മീനമാസമായാൽ കുളം അപ്പാടെ വറ്റും. പിന്നെ വെള്ളത്തിനു് പെടാപാടാണു്. കുളിക്കാനുള്ള വെള്ളം തെക്കാമക്കാരുടെ ഓരുവെള്ളമാണു് ശരണം. ആറോ ഏഴോ കോൽ താഴ്ത്തിയാൽ വെള്ളം കിട്ടുമെങ്കിലും ഇതുവരെ കിണറു് കുത്തിയിട്ടില്ല. കായി ഇല്ലാത്തതാണു് കാരണം. വെള്ളം മുക്കിക്കൊണ്ടു് വന്നു് ക്ഷീണത്തിൽ മരിങ്ങിലും ഒക്കത്തും തുളുമ്പിച്ചാടിയ നനഞ്ഞവസ്ത്രങ്ങളോടെ ഉമ്മ ഉരലിൽ ഇരുന്നു.
“എന്നാണു് ഈ പറമ്പിൽ ഒരു കിണറു് കുത്തി കുറച്ചു് വെള്ളം കുടിച്ചു് ദാഹവും മോഹവും തീരുക. അല്ലാഹു തൗഫീഖ് ചെയ്താൽ അടുത്ത വേനൽക്കു് നമുക്കു് കിണറു് കുത്തണം”. അരിമണി വറുത്തതും ശർക്കരചായയും കൂട്ടി കുടിക്കുന്നതിനിടയിലൂടെ ഉമ്മ പറഞ്ഞു.
“ഇങ്ങളെ തന്തക്കു് ആവതുള്ള കാലം വരെ ഒന്നിനും ഒരു കുഴപ്പവുമുണ്ടാവില്ല. ഇന്റെ ബദിരീങ്ങളെ” നിസ്കാരപായിലിരുന്നു് ഉമ്മ ഇതും പറഞ്ഞു് ദുആ ഇരക്കുന്നതു് ഞാൻ സുബഹിക്കു് കണ്ണിറുക്കി കിടന്നു് കേൾക്കാറുണ്ടു്.
ഉപ്പാക്കു് തീരെ വയ്യത്രെ. ശ്വാസംമുട്ട് കൂടി പേർഷ്യൻ ജീവിതം അവസാനിപ്പിച്ചു് അദ്ദേഹം നാട്ടിലെത്തുമെന്നു് കഴിഞ്ഞമാസം കത്തിലുണ്ടായിരുന്നു. അനവധി കാലമായത്രെ ഉപ്പ പേർഷ്യയിൽ പോകാൻ തുടങ്ങിയിട്ടു്. ഒരു സ്റ്റേഷനിലും വിശ്രമിക്കാനാകാതെ തളർന്നു് കരിതുപ്പിയ ദീർഘയാത്ര കഴിഞ്ഞു് വന്ന ഒരു കരിവണ്ടി പോലെ നാട്ടിലെ ആദ്യ പേർഷ്യക്കാരൻ തന്റെ വീടണഞ്ഞു. ഒരു രാത്രിയായിരുന്നു ഒരു ഇടറിയ ചിമ്മിനി വിളക്കിന്റെ ക്ഷീണിച്ചു് ആടിയുലഞ്ഞ വെളിച്ചത്തിൽ പിതൃമുഖത്തേക്കു് സൂക്ഷിച്ചു് നോക്കി.
ഉമ്മ പറഞ്ഞു “ഉപ്പയാണു്”.
ഇക്കാക്കമാരും ഇത്താത്തമാരും പറഞ്ഞു “ഉപ്പയാണു് ”.
കൊമ്പൻ മീശ കണ്ടു് മാറി നിന്ന എന്നെ കോരിയെടുത്തു് പിന്നെ ചേർത്തണച്ചു. ഉമ്മ വെച്ചു. പരുപരുത്ത കൈകൊണ്ടു് മേലാകെ തലോടു്. സിഗരറ്റിന്റെ മണം.

അന്നു് രാത്രി ആഹ്ലാദത്തിന്റെ ദിവസമായിരുന്നു. ആ സന്തോഷം കുറച്ചു് ദിവസമെ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനു് സൂക്കേടാണത്രെ. ശ്വാസം മുട്ടൽ. ആസ്മ രോഗം പിന്നെ ഞങ്ങൾക്കെന്നും ശ്വാസം മുട്ടുന്ന കോലായ, ആശുപത്രിയിലേക്കുള്ള പോക്കുകൾ, മരുന്നിന്റെയും ഗുളികകളുടെയും വലിയ പൊതികൾ കോലായത്തിന്റെ പുറം തടവി ഉമ്മയും. കുറച്ചു് ദിവസം കഴിഞ്ഞു് കറപ്പനാശാരിയെ ആളയച്ചു വിളിപ്പിച്ചു കിണറിന്റെ സ്ഥാനം കണ്ടു. കുറ്റിയടിച്ചു. കിണറു് കുത്തുന്ന മെയ്താക്കയും പരിവാരങ്ങളും വന്നു. കിണറു് കുഴിക്കാൻ തുടങ്ങി. മണ്ണെടുത്തു് മേലേക്കു് മറിച്ചു. മൂന്നു് നാലു് കോലു് ആഴമായി. മെയ്താക്കയും അഞ്ചാറു് പണിക്കാരും എന്നും വന്നു് കിണറു് കുഴിച്ച്കുഴിച്ചു് അടിയിലേക്കു് പോയി. ഓരോ ദിവസവും നാലുമണിയാകുമ്പോൾ ഞങ്ങൾ മൺകുടങ്ങളുമേന്തി വെള്ളം തേടിയുള്ള യാത്ര തുടർന്നു. ഒടുവിൽ ഏഴു് കോലായപ്പോഴേക്കും ഉറവ കണ്ടു. പിന്നേയും രണ്ടു് മൂന്നു് കോലു് കുഴിച്ചു. ആദ്യ കവിൾ വെള്ളം എല്ലാവരും കോരിക്കുടിച്ചു. അങ്ങനെ ആ സ്വപ്നം സാക്ഷാൽക്കരിച്ചു. വെള്ളത്തിനുവേണ്ടിയുള്ള മൺകുടങ്ങളുമേന്തിയുള്ള യാത്ര അവസാനിച്ചു. ഞങ്ങൾ പാളയിലും പാട്ടയിലും വെള്ളം കോരി ആർമാതിച്ചു. അടുത്തവീട്ടുക്കാരൊക്കെ വെള്ളം മുക്കാനായി ഞങ്ങളുടെ കിണറിലുമെത്തി. കുലൂപ്പിയുടെ ഭാര്യ ആമിനാത്ത, കാള ്യമ്മേടത്തി, ജാനകി, ചിന്നു, പാത്താത്ത, കുമാരേട്ടൻ, വേലായി അങ്ങനെ പരശതം ആളുകൾ കുടങ്ങളുമേന്തി ഞങ്ങളുടെ കിണറ്റിന്റെ വക്കത്തും വന്നു. ഉമ്മ ആശ്വാസത്തോടെ കണ്ണീർ വാർത്തു. ഇനി കിണറിനു് നെല്ലിപ്പടി വെക്കണം. കൽക്കിണർ ആക്കി മാറ്റണം. തെക്കു് പടിഞ്ഞാറെ മുക്കിലെ പെരും അയിനി മുറിച്ചുവിറ്റു. ആയിരത്തിഅഞ്ഞൂറു് രൂപക്കു്. കല്ലിറക്കി. നെല്ലിപ്പടിയുടെ പലക കുളത്തിൽകൊണ്ടയിട്ടു. ഒരു മാസം അതു് അവിടെ കിടന്നു. ഒരു വിഷുവിനു് നെല്ലിപ്പടി വെച്ചു. ഉപ്പ ശ്വാസംമുട്ടോടുകൂടി കിണറിന്റെ വക്കത്തു് വന്നിരുന്നു് ഏങ്ങി ഏങ്ങി ശ്വാസത്തിനായി വലഞ്ഞു് എല്ലാം നോക്കി നിന്നു. കറപ്പനാശാരിയെ വീണ്ടും വിളിപ്പിച്ചു. കറപ്പനാശാരി വന്നു നെല്ലിപ്പടിയുടെ പണിതുടങ്ങി. അദ്ദേഹം തന്റെ തിളങ്ങുന്ന കഷണ്ടിയും കാണിച്ചു് നെല്ലിപ്പലകയിലിരുന്നു് നെരങ്ങി നെരങ്ങി ഒരു വൃത്തമുണ്ടാക്കി.

പിന്നെ അതു് കൂട്ടിയോജിപ്പിച്ചു. ആ വൃത്തം കയറിട്ടു് കിണറ്റിലേക്കിറക്കി. അന്നു് വിശേഷദിവസമായിരുന്നു. നെല്ലിപ്പടിവെക്കുന്ന ദിവസം. ചായയും പത്തിരിയുമുണ്ടാക്കി. ഇബ്രാഹിം മുസ്ല്യാരു് വന്നു് യാസീൻ ഓതി ദുആ ഇരന്നു. നെല്ലിപ്പടി ഇറക്കി വെച്ചു് കറപ്പനാശാരി പോയി. പിന്നെ കല്ലു് ചെത്തലായിരുന്നു. അയിനി വിറ്റ പണം കിണറു് പണിക്കു് നിർബാധം ചെലവഴിച്ചുക്കൊണ്ടിരുന്നു. കൽപ്പണിക്കാരൻ മാമുക്ക വന്നു് കിണറ്റിലിറങ്ങി പടുക്കാൻ തുടങ്ങി. ചെങ്കല്ലുകൾ താഴേക്കിറങ്ങി. ഒരു കോലു്, രണ്ടു് കോലു്, മൂന്നു് കോലു് കണക്കു്. ചുവന്ന വൃത്തം മേലേക്കു് ഉയരാൻ തുടങ്ങി. അവസാനം അതു് നിലതാനമെത്തി. സിമന്റും മണലുമിട്ടു് ആൾമറകെട്ടി കപ്പിയും കയറും ഘടിപ്പിച്ചു. ആ കൽപ്പടവിൽ 19-05-74 എന്നു് ഇക്കാക്ക എഴുതി വെച്ചു. കിണറിന്റെ പണി പൂർത്തിയായി. കപ്പി കിരികിരാ… കുലുങ്ങി ചിരിക്കാൻ തുടങ്ങി. പലരും കിണറു് കാണാൻ വന്നു. ഉമ്മ ആശ്വാസത്തോടെ കിണറിന്റെ വക്കത്തിരുന്നു. ഒരു കൈപ്പാട്ട വെള്ളമെടുത്തു് ആശ്വാസത്തോടെ കോരിക്കുടിച്ചു.

പൊന്നാനിയിലെ എരമംഗലം സ്വദേശി. എരമംഗലത്തെ എൽ. പി., യു. പി. സ്കൂളുകൾ പൊന്നാനി എ. വി. ഹൈസ്കൂൾ കോഴിക്കോടു് ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ പഠനം. ആനുകാലികങ്ങളിൽ എഴുതുന്നു 5 പുസ്തകങ്ങൾ. ആസുരനക്രങ്ങൾ, പൊത്തു് (കവിത സമാഹാരങ്ങൾ) വന്നേരിയുടെ വഴിയടയാളങ്ങൾ, (ചരിത്രം) കാഞ്ഞിരവും കാരമുൾക്കാടും (ഓർമ്മ) കണ്ടാരി (നോവെല്ല) എന്നിങ്ങനെ. തിരൂരിലെ എസ്. എസ്. എം. പോളിയിൽ ജീവനം.
ഭാര്യ: ആരിഫ
കുട്ടികൾ: മുബഷിറ, സ്തുതി, ആയിഷ സന.
ചിത്രങ്ങൾ: വി. പി. സുനിൽകുമാർ