തിരുവനന്തപുരത്തെ പട്ടമെന്ന സ്ഥലത്തു് ബിഷപ്പ് പാലസിനടുത്തു് ഒരു സർക്കാരാപ്പീസുണ്ടായിരുന്നു. ആപ്പീസ് ഇപ്പോഴുമുണ്ടോ എന്നറിഞ്ഞുകൂടാത്തതുകൊണ്ടാണു് ‘ഉണ്ടായിരുന്നു’ എന്നു ഞാൻ എഴുതിപ്പോയതു്. ആപ്പീസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അതു പ്രവർത്തിപ്പിച്ചിരുന്ന സൗധം ഇന്നും രാജകീയ പ്രൗഢിയോടെ വിലസുന്നുണ്ടു്. മുപ്പത്തിയഞ്ചുകൊല്ലം മുൻപു് ഞാൻ ആ സൗധത്തിന്റെ രണ്ടാമത്തെ നിലയിൽ എത്തി ഒരു സ്നേഹിതനെ കാണാനായി. ഞങ്ങൾ സംഭാഷണം തുടങ്ങിയതേയുള്ളു. പൊടുന്നനെ കർണ്ണരന്ധ്രങ്ങളെ പിളർന്നുകൊണ്ടുള്ള നിലവിളി. Get down, get down എന്നു് ആക്രോശിച്ചുകൊണ്ടു് സ്ത്രീകളും പുരുഷന്മാരും ഉന്തും തളളും നടത്തി കോണിപ്പടികളിലൂടെ താഴത്തേക്കു് ഓടി. ചിലർ ബഹളത്തിനിടയിൽ പടികളിൽത്തന്നെ വീണു. വീണവരെ ചവിട്ടിയരച്ചുകൊണ്ടാണു് പ്രാണരക്ഷയ്ക്കായി മറ്റുള്ളവരുടെ ഓട്ടം. ദയനീയമായ നിലവിളി. കോപം കലർന്ന ഭർത്സനങ്ങൾ എന്താണു സംഭവിച്ചതെന്നറിയാതെ ഞാൻ പകച്ചു നിന്നു. കോലാഹലം പെട്ടെന്നു് ഇല്ലാതെയായി. കെട്ടിടം ഇടിഞ്ഞുവീഴാൻ പോകുന്നുവെന്നു് ആരോ പറഞ്ഞതു വിശ്വസിച്ചായിരുന്നു ആളുകളുടെ ഓട്ടം. രണ്ടോ മൂന്നോ ദിവസം മുൻപു് മിന്നലേററു് സൗധത്തിന്റെ ഒരു ചുവരു പിളർന്നു പോയതുകണ്ടുള്ള പേടിയാവാം ഒരുത്തനെ അസത്യ പ്രസ്താവത്തിനു പ്രേരിപ്പിച്ചതു്. ഏതാനും നിമിഷങ്ങൾ കൊണ്ടു് എല്ലാം ശാന്തമായി. ഞാൻ സ്നേഹിതനോടു സംസാരിച്ചതിനുശേഷം തിരിച്ചു പോരികയും ചെയ്തു.
സാഹിത്യരചന വ്യക്തിയുടെ സർഗ്ഗവൈഭവത്തിന്റെ ഫലമാണെങ്കിലും കേരളീയ ജീവിതത്തിന്റെ സവിശേഷതകൾ അതിൽ പ്രതിഫലിക്കാതിരിക്കില്ല. ആ ജീവിതം സാഹിത്യകൃതികളിലൂടെ എങ്ങനെ ആവിഷ്കരിക്കപ്പെട്ടു എന്നു സ്പഷ്ടമാക്കിയില്ലെങ്കിൽ വായനക്കാർക്കു് ഒന്നും നേടാൻ കഴിയുകയില്ല.
ബോംബ് പരീക്ഷണം നടത്തിയപ്പോൾ ഭാരതീയരിൽ പലർക്കും വിവിധ വികാരങ്ങളാണുണ്ടായതു്. ചിലർക്കു് ആഹ്ലാദാതിരേകം. വേറെ ചിലർക്കു് നിരാശത. മറ്റു ചിലർക്കു് ഉത്കണ്ഠാധിക്യം. ഈ വിവിധ വികാരങ്ങൾ കുറെ ദിവസത്തേക്കുണ്ടായിരുന്നു ഓരോ പൗരനും. പിന്നീടു് അതു കെട്ടടങ്ങി. ഒരു വികാരത്തിനും സ്ഥായിത്വമില്ലല്ലോ. അതിനാൽ ആ കെട്ടടങ്ങൾ തികച്ചും സ്വാഭാവികം. പാകിസ്ഥാൻ ബോംബ് പൊട്ടിച്ചപ്പോൾ അതേ വികാരങ്ങൾ വീണ്ടുമുളവായി. കുറച്ചു ദിവസങ്ങൾ കൊണ്ടു് അവയും ഇല്ലാതായി. പക്ഷേ ഒരു ഇംഗ്ലീഷ് വാരിക ഭയം ജനിപ്പിക്കുന്ന തലക്കെട്ടുകൾ നല്കിയും പ്രമുഖന്മാരുമായുള്ള അഭിമുഖസംഭാഷണങ്ങളുടെ തമോവ്യതങ്ങളായ റിപോടുകൾ അച്ചടിച്ചും ഉഗ്രദർശനങ്ങളായ ചിത്രങ്ങൾ നല്കിയും വായനക്കാർക്കു് അസ്വസ്ഥത ജനിപ്പിച്ചുകൊണ്ടിരിക്കുന്നു. ആയുധപരീക്ഷണങ്ങൾക്കു ശേഷം പ്രശാന്തതയാർജ്ജിച്ച മനസ്സുകളെ വീണ്ടും ആകുലാവസ്ഥയിലാക്കുകയും അതിനെ വിദഗ്ദ്ധമായി നിലനിറുത്തുകയും ചെയ്യുകയാണു് ഈ വാരിക. ‘ഞങ്ങൾ വസ്തുനിഷ്ഠമായി കാര്യങ്ങൾ നിരത്തുന്നു’ എന്നു വാരികയുടെ മട്ടു്. പക്ഷേ ലേഖനങ്ങളുടെയും മറ്റു രചനകളുടെയും അടിത്തട്ടിൽ ഭയം ജനിപ്പിക്കുന്ന അംശങ്ങൾ പ്രഗല്ഭനായി നിവേശിപ്പിക്കുന്ന വാരികയുടെ അധിപന്മാർ. ഭയാദിവികാരങ്ങൾ വായനക്കാരിൽ ഉത്പാദിപ്പിച്ചു് അവയ്ക്കു സ്ഥായിത്വം നല്കിയാലേ വാരിക ചെലവാകുകയുള്ളു. ഇതു ആത്മവഞ്ചനയും ജനവഞ്ചനയുമാണു്.
ഇതുപോലെയൊരു ആത്മവഞ്ചനയും ജനവഞ്ചനയും നടത്തുകയാണു് ഡി. സി. ബുക്സ് അടുത്തകാലത്തു പ്രസാധനം ചെയ്ത ആധുനിക മലയാള സാഹിത്യചരിത്രം—പ്രസ്ഥാനങ്ങളിലൂടെ എന്ന ഗ്രന്ഥം. സാഹിത്യത്തിലും സംസ്കാരത്തിലും താൽപര്യമുള്ളവരും സത്യം പറയണം എന്നു ദൃഢനിശ്ചയത്തിലെത്തിയവരുമായ രണ്ടോ മൂന്നോ എഴുത്തുകാരെ മാറ്റി നിറുത്തിയാൽ ശേഷമുള്ളവരെല്ലാം ‘ആനാലും എൻപിള്ളയല്ലവാ’ എന്ന നയം സ്വീകരിച്ചാണു് എഴുതുന്നതു്. ചിലർ വ്യക്തിശത്രുത എന്ന പേപ്പട്ടിയെ അഴിച്ചുവിട്ടു് ഒരുപദ്രവവും ചെയ്യാത്ത മാന്യന്മാരെ കടിപ്പിക്കുന്നു. വേറെ ചിലർ അനർഹന്മാരെ സ്തുതിച്ചു് ബ്രഹ്മാണ്ഡ കടാഹത്തിന്റെ മേൽത്തട്ടിലേക്കു കൊണ്ടു ചെല്ലുന്നു. മറ്റു ചിലർ സ്വന്തം കൃതികളെ അനുകൂലമായി വിലയിരുത്തുന്നു. മരണത്തിനുശേഷം പിണ്ഡം വയ്ക്കാൻ ആളില്ലെങ്കിൽ ജീവിച്ചിരിക്കുമ്പോൾത്തന്നെ സ്വയം പിണ്ഡം വയ്ക്കണമല്ലോ. നന്നു്. ചിലർക്കും നാലുവാക്യം ശരിയായി എഴുതാനറിഞ്ഞുകൂടാ. ദുശ്ശാസനൻ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തു് നിന്ദനവും അപമാനനവും ഒരുമിച്ചു് നിർവഹിച്ചതുപോലെ മനോഹരമായ മലയാള ഭാഷയെ വസ്ത്രാക്ഷേപം ചെയ്തു ഈ രണ്ടു കൃത്യങ്ങളും അനുഷ്ഠിക്കുന്നു ചില വിദ്വാൻമാർ. ഒരാളിന്റെ പ്രയോഗം ‘അക്കാദമീയം’ എന്നു്. അതു് എന്തൊരു ‘ഈയ’മാണു്? എനിക്കറിഞ്ഞുകൂടാ. ‘രാജരാജവർമ്മയുടെ സ്വാധീനം’ എന്നൊരു പ്രയോഗം ഒരിടത്തു കണ്ടു. ഇതിൽ സ്വാധീനം വിശേഷണവും സ്വാധീനത നാമവുമാണു്. അതിനാൽ ‘രാജരാജവർമ്മയുടെ സ്വാധീനത’ എന്നാണു് എഴുതേണ്ടതെന്നു സ്ക്കൂൾക്കുട്ടികൾക്കു പോലുമറിയാം.
സാഹിത്യരചന വ്യക്തിയുടെ സർഗ്ഗവൈഭവത്തിന്റെ ഫലമാണെങ്കിലും കേരളീയ ജീവിതത്തിന്റെ സവിശേഷതകൾ അതിൽ പ്രതിഫലിക്കാതിരിക്കില്ല. ആ ജീവിതം സാഹിത്യ കൃതികളിലൂടെ എങ്ങനെ ആവിഷ്കരിക്കപ്പെട്ടു എന്നു സ്പഷ്ടമാക്കിയില്ലെങ്കിൽ വായനക്കാർക്കു് ഒന്നും നേടാൻ കഴിയുകയില്ല. നമ്മുടെ കാലയളവിനു് സാഹിത്യം എങ്ങനെ പ്രയോജനപ്പെടുന്നുവെന്നും സ്പഷ്ടമാവുകയില്ല. ഇവയെല്ലാം ഈ ഗ്രന്ഥത്തിൽ അന്വേഷിക്കുന്നതു് വ്യർത്ഥ യത്നമായേ പരിണമിക്കു. സാഹിത്യത്തിന്റെ അനുസ്യൂതവും അനർഗ്ഗളവുമായ പ്രവാഹത്തിൽ വ്യക്തിയായ കാറ്റലോഗിന്റെ രീതിയിൽ എഴുത്തുകാരുടെ വിവരങ്ങൾ നല്കാനാണു് ഭൂരിപക്ഷം പ്രബന്ധകാരന്മാരും മനസ്സിരുത്തിയിട്ടുള്ളതു് ഒരുദാഹരണം:
“പി. ശങ്കരൻ നമ്പ്യാർ: പാശ്ചാത്യ പൗരസ്ത്യ സാഹിത്യങ്ങളിലെ അഭിനവാശയങ്ങൾ ഉൾക്കൊണ്ടു് ഉപന്യാസങ്ങൾ എഴുതിയിരുന്ന പി. ശങ്കരൻ നമ്പ്യാർ (1892–1954) വിമർശകനും സാഹിത്യ ചരിത്രകാരനുമായിരുന്നു. സാഹിത്യനിഷ്കുടം മകരന്ദമഞ്ജരി എന്നീ സമാഹാരങ്ങളിലെ ഉപന്യാസങ്ങൾ വിജ്ഞാനപ്രദങ്ങളാണു്” (പുറം 514)
ഞാനൊരു നാടകമെഴുതുകയും അതിലെ കഥാപാത്രമായ ഗോപാലൻനായരെക്കുറിച്ചു് താഴെയെഴുതുന്ന രീതിയിൽ വിവരങ്ങൾ നല്കുകയും ചെയ്യുന്നുവെന്നു കരുതുക:
ഗോപാലൻനായർ: 22 വയസ്സു്. കറുത്ത നിറം. ലേശം വിക്കുണ്ടു്. വെളുത്ത വസ്ത്രമേ ധരിക്കൂ. കുഞ്ഞുരാമൻ എന്ന കഥാപാത്രത്തിന്റെ ചേട്ടനാണു് ഇയാൾ.
ശങ്കരൻ നമ്പ്യാരെക്കറിച്ചു് പ്രബന്ധകാരൻ തരുന്ന തുച്ഛ വിവരങ്ങളും ഞാൻ നല്കുന്ന കഥാപാത്ര സൂചനകളും തമ്മിൽ എന്തേ വ്യത്യാസം? ക്ഷുദ്രതയോളം ചെന്നെത്തുന്ന ഇത്തരം ഹ്രസ്വ പ്രസ്താവങ്ങളുടെ സമാഹാരമാണു് ഈ സാഹിത്യചരിത്രം. ഇതു വായിച്ചാൽ മലയാള സാഹിത്യത്തിന്റെ ചാരുതയെവിടെ ഇരിക്കുന്നുവെന്നു് നമുക്കറിയാൻ കഴിയുകയില്ല. നിരൂപണസംബന്ധിയും വിമർശനസംബന്ധിയുമായ അന്വേഷണങ്ങളിലൂടെ സ്ഫുരിക്കുന്ന ശക്തിവിശേഷം ഇവിടെയില്ല. സമകാലിക സാഹിത്യത്തിന്റെ സവിശേഷത കാറ്റലോഗിൽ നിന്നു കിട്ടുന്നതെങ്ങനെ? Literary fraud എന്നു ഞാൻ ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കുന്നു.

ബൈറൺ എഴുതിയ Don Juan എന്ന മനോഹരമായ കാവ്യത്തിൽ Dead scandals form good subjects for dissection എന്നു പറഞ്ഞിട്ടുണ്ടു്. (1st Canto–XXXI) ശ്രീ. ബാലചന്ദ്രൻ ചുളളിക്കാടു് മലയാളം വാരികയിലെഴുതിയ ‘ശിഷ്യ’ എന്ന അനുഭവർണ്ണനത്തിന്റെ വിഷയം മരിച്ച കുത്സിതത്വം തന്നെ. വൈരൂപ്യമുള്ള ഒരു പെണ്ണിന്റെ കാമഭ്രാന്ത് വിശ്വസനീയമായ വിധത്തിൽ വർണ്ണിക്കുന്നു ബാലചന്ദ്രൻ. ഒടുവിൽ പെണ്ണു് ഒളിച്ചോടാൻ സന്നദ്ധയാവുമ്പോൾ സംഭവം വർണ്ണിക്കുന്നയാൾ അവളുടെ അച്ഛനെ അതറിയിച്ചു രക്ഷനേടുന്നു. കാമഭ്രാന്തു് എന്നു ഞാൻ എഴുതിയെങ്കിലും പെണ്ണിന്റേതു് ഗുരുനാഥനെസ്സംബന്ധിച്ചുണ്ടാകുന്ന അതിരുകടന്ന അഭിലാഷമാണു്. ആ അഭിലാഷത്തെ ആവിഷ്കരിക്കുമ്പോഴും അതിനെ വിദഗ്ദ്ധമായി വിച്ഛേദനം ചെയ്യുമ്പോഴും ചുളളിക്കാടിന്റെ തൂലിക പതറുന്നില്ല. ആ ശക്തി വിശേഷമാണു് ഈ രചനയ്ക്കു വിശ്വാസ്യത എന്ന ഗുണം കൈവരുത്തുന്നതു്. വൈരൂപ്യമുള്ള ആ പെണ്ണു് മജ്ജയും മാംസവുമാർന്നു് ചോരയോട്ടത്തോടു കൂടി എന്റെ മുൻപിൽ നില്ക്കുന്നു. അല്ലെങ്കിൽ വാരികയുടെ വെൺമയാർന്ന താളുകളിലെ കറുത്തയക്ഷരങ്ങളിൽ നിന്നു് എഴുന്നേറ്റു വരുന്നു. അവളോടു് സഹതാപം തോന്നുമാറു്. സന്മാർഗ്ഗത്തിന്റെ ശബ്ദമുയർത്തി ബാലചന്ദ്രൻ ചുളളിക്കാടു രചന നിർവഹിക്കുന്നു.
ചോദ്യം: ആർടും ക്രാഫ്റ്റും തമ്മിലെന്താണു് വ്യത്യാസം?
ഉത്തരം: ആർട് ആധ്യാത്മികതലത്തിലേക്കു നമ്മളെ കൊണ്ടു ചെല്ലും. ക്രാഫ്റ്റിനു കഴിവില്ല അതിനു്.
ചോദ്യം: ചങ്ങമ്പുഴ ‘രമണ’നുമായി നിങ്ങളുടെ മുൻപിൽ വന്നു നിന്നാൽ?
ഉത്തരം: മിണ്ടാതെയാണു് അദ്ദേഹം നില്ക്കുന്നതെങ്കിൽ ഞാനും ഒന്നും മിണ്ടുകയില്ല. അതല്ല അദ്ദേഹം അതു തുറന്നുവായിക്കാൻ തുടങ്ങിയാൽ ഞാൻ ഓടും. ചങ്ങമ്പുഴയുടെ കവിത വായിക്കൽ അത്രയ്ക്കു് അസഹനീയമാണു്.
ചോദ്യം: ഇന്നത്തെ ചെറുകഥകളുടെ ദോഷം?
ഉത്തരം: മനുഷ്യബന്ധങ്ങളുടെ കഥ അവയിൽ ഇല്ല.
ചോദ്യം: നിങ്ങൾക്കു് ഇത്ര പ്രായമായിട്ടും ഒരു രോഗവുമില്ലാത്തതെന്താണു്?
ഉത്തരം: ആരു പറഞ്ഞു രോഗമില്ലെന്നു്. എനിക്കു സാഹിത്യത്തിന്റെ രോഗമുണ്ടു്. അതു ചികിത്സിച്ചു മാറ്റാൻ ഏറെ ഡോക്ടർമാർ വരുന്നുണ്ടു്.
ചോദ്യം: കഷണ്ടിക്കു മരുന്നുണ്ടോ?
ഉത്തരം: ഉണ്ടു്. മരണം. എന്നാണു് ഔഷധത്തിന്റെ പേരു്.
ചോദ്യം: ധർമ്മരാജ. രാമരാജബഹദൂർ ഇവ യഥാർത്ഥത്തിൽ നിങ്ങൾ ആസ്വദിച്ചിട്ടുണ്ടോ?
ഉത്തരം: ധർമ്മരാജാ. രാമരാജബഹദൂർ എന്നെഴുതണം. ആ പേരുകൾ നവാബ് കൊടുത്തവയാണു്: ബിരുദങ്ങൾ. രണ്ടു നോവലുകളും ഞാൻ വായിച്ചിട്ടുണ്ടു്. രണ്ടും നന്നു്. വായിക്കുമ്പോൾ അരമണിക്കൂറിലൊരിക്കൽ ഓരോ ഗ്ലാസ് ജീരകവെളളം കൂടിക്കണമെന്നേയുള്ളൂ.
ചോദ്യം: ലോകത്തു് ഏറ്റവും മനോഹരം സുന്ദരിയായ യുവതിയുടെ ചിരിയാണെന്നു നിങ്ങൾ പണ്ടു് ‘മലയാളനാട്ടി’ൽ എഴുതിയിട്ടുണ്ടു്. ഞാൻ ഏറെ സുന്ദരികളുടെ ചിരി കണ്ടിട്ടുണ്ടു്. വെറും പല്ലിളിക്കൽ എന്നേ എനിക്കു തോന്നിയിട്ടുളളു. എന്തു പറയുന്നു?
ഉത്തരം: സൂര്യപ്രകാശം തിരമാലയിൽ പതിച്ചു് അതു വെള്ളിത്തകിടു പോലെയാകുന്നതു കണ്ടാലും നിങ്ങൾക്കൊന്നും തോന്നുകില്ല.
ചെടിക്കൂട്ടങ്ങളെ വകഞ്ഞുമാറ്റിക്കൊണ്ടു് വൈരൂപ്യമില്ലാത്ത ഒരു സ്ത്രീ നെഞ്ചു തളളി മാമറി ഗ്ലാൻഡ്സിന്റെ പർവ്വത വൈപുല്യം പ്രേക്ഷകരെ കാണിച്ചുകൊണ്ടു് ഓടുന്നു. പുരുഷൻ വേറൊരു സ്ഥലത്തു നിന്നു് ഓടിയെത്തുന്നു. രണ്ടുപോരും ചുംബനത്തിനു തയ്യാറാവുന്നു. അപ്പോൾ പ്രേക്ഷകരുടെ വികാരം ഉദ്ദീപിപ്പിക്കുമാറു് പെണ്ണു് ഒരു തേയിലക്കൂടെടുത്തു തന്റെയും പുരുഷന്റെയും മുഖങ്ങൾക്കിടയിൽ വയ്ക്കുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ഒരു കഥാവനിത ഓടിവരുന്നു. തേയിലക്കാരിക്കു വകഞ്ഞുമാറ്റാൻ ചെടികളുള്ളതുപോലെ ഈ കഥാംഗനയ്ക്കു് ആകർഷകത്വമിയറ്റാൻ വർണ്ണോജ്ജ്വലങ്ങളായ ചിത്രങ്ങളുണ്ടു്. സഹൃദയൻ ചുണ്ടുകളുടെ സ്പർശനത്തിനു് ഉദ്യമിക്കുമ്പോൾ അവൾ അർത്ഥശൂന്യതയുടെ കൂടെടുത്തു രണ്ടുപേരുടെയും മുഖങ്ങൾക്കിടയിൽ വയ്ക്കുന്നു. ഹുക്ക വലിക്കുന്ന ഒരുത്തൻ. അയാളുടെ ഭാര്യ. ഒരു പാട്ടുകാരൻ. കൃഷ്ണ എന്ന പെണ്ണു്. ആണും പെണ്ണുമല്ലാത്ത ഒരു ജീവി. ഇത്രയും ആളുകളെക്കൊണ്ടു് ഒരു പോയിന്റുമില്ലാതെ സംസാരിപ്പിച്ചു് കഥ പര്യാവസനാത്തിൽ കൊണ്ടുവരുന്നു ശ്രീ. ബോണി തോമസ്. വെറുമൊരു ആഖ്യാനമാണോ ഇതു്? അല്ല. പ്രമേയത്തെ കേന്ദ്രസ്ഥാനത്തു നിറുത്തി കഥാപാത്രങ്ങളുടെ പ്രക്രിയകൾ കൊണ്ടു് അതിനു തിളക്കം വരുത്തുന്നുണ്ടോ ഇവിടെ? ഇല്ല. എവിടെയെങ്കിലും ഇതു ചെന്നെത്തുന്നുണ്ടോ? ഇല്ല ഏതൊരു സാഹിത്യകൃതിയും സാംസ്കാരികമായ അനുഭാവമാണല്ലോ. അതും പ്രദാനം ചെയ്യുന്നില്ല ഈ രചനാഭാസം.

പണ്ടു് സി. കേശവൻ മന്ത്രിയായിരുന്ന കാലം. കോട്ടയത്തു ചിലരെ നിയമപരിപാലകർ മർദ്ദിച്ചതായി പരാതിയുണ്ടായി. മന്ത്രി കോട്ടയത്തെ പോലീസ് സ്റ്റെയ്ഷനിലെത്തി ക്ഷതാംഗരായ തടവുകാരെ കണ്ടു. കൂടയുണ്ടായിരുന്ന ഡി. എസ്. പി യോടു് അദ്ദേഹം ചോദിച്ചു: ‘നിങ്ങൾ ഇതു കാണുന്നില്ലേ. കാണുന്നില്ലേ? അസഹനീയം. അസഹനീയം. അസഹനീയം’. സി. കേശവന്റെ ആ വാക്കുകൾ കടമെടുത്തു് വികലാംഗരായിക്കിടക്കുന്ന അനുവാചകരെച്ചൂണ്ടി ഞാൻ എന്നോടുതന്നെ പറയുന്നു അസഹനീയം. അസഹനീയം. അസഹനീയം.

ചിന്തയിലേക്കു് അതിവേഗത്തോടെ കടന്നുചെന്നു് അജാഗരിതഹൃദയത്തിൽപ്പോലും പ്രകമ്പനം ഉളവാക്കുന്നതാണു് കവിത. മനസ്സിന്റെ താഴ്ചയുടെയും താഴെ കാരണം കൂടാതെയുള്ള ക്ഷോഭത്തിന്റെ സശക്തമായ പ്രകമ്പനം ജനിപ്പിക്കുന്നതാണു കവിത—ഇതു പറഞ്ഞതു് എ. ഇ. ഹൗസ്മൻ എന്ന കവിയാണു്. ഇതു ശരിയാണെങ്കിൽ താഴെ ചേർക്കുന്ന കവിതയുടെ സ്ഥാനമെന്തായിരിക്കും മലയാള സാഹിത്യത്തിൽ?
അർബ്ബുദം കാർന്ന കണ്ണുകൾക്കു്
കാഴ്ച വേണം
അവൻ തന്ന അഗ്നിയാണു്
എന്റെ നെഞ്ചിൽ
(ശ്രീ. എ. അയ്യപ്പൻ, ഭാഷാപോഷിണി, ജൂൺ 1998)
ചങ്ങമ്പുഴ ‘രമണ’നുമായി നിങ്ങളുടെ മുൻപിൽ വന്നു നിന്നാൽ? മിണ്ടാതെയാണു് അദ്ദേഹം നില്ക്കുന്നതെങ്കിൽ ഞാനും ഒന്നും മിണ്ടുകില്ല. അതല്ല അദ്ദേഹം അതു തുറന്നു വായിക്കാൻ തുടങ്ങിയാൽ ഞാൻ ഓടും. ചങ്ങമ്പുഴയുടെ കവിത വായിക്കൽ അത്രയ്ക്കു് അസഹനീയമാണു്.
പണ്ടു് ഒരു തിരുമണ്ടൻ ചീഫ് സെക്രട്ടറിയുണ്ടായിരുന്നു തിരുവിതാംകൂറിൽ. അദ്ദേഹം പെൻഷൻ പറ്റിയ നാളിൽ ‘പാർടിങ് കിക്ക്’ എന്ന നിലയിൽ സെന്റോഫ് നടത്തി. കാപ്പികുടി. എല്ലാവർക്കും ബോളി കൊടുത്തപ്പോൾ ചീഫ് സെക്രട്ടറിക്കും അതു കൊടുത്തു. ബോളിയിലൊഴിക്കാൻ പാല്പായസം കൊണ്ടുവരുന്നതിനു മുൻപു് അദ്ദേഹം അതു തിന്നുതീർത്തു. എന്നിട്ടു് പായസം വിളമ്പുന്നവനോടു് അഭ്യർത്ഥിച്ചു. “എനിക്കു ഇനിപ്പുള്ള ഈ ദോശ ഒന്നു കൂടി വേണം” (ഇനിപ്പു് = മാധുര്യം) ബോളിയെ ഇനിപ്പുള്ള ദോശയാക്കുന്ന ചീഫ് സെക്രട്ടറിമാർ വാണരുളിയ സെക്രട്ടേറിയറ്റിൽ ശ്രീ. ആർ. രാമചന്ദ്രൻ നായരുടെയും ശ്രീ. സി. പി. നായരുടെയും ഭരണകാലം സാഹിത്യത്തിൽ തൽപരത്വമുള്ള എനിക്കു് ആഹ്ലാദദായകമായിരുന്നു. രാമചന്ദ്രൻ നായർ പ്രതിഭാസമ്പന്നനാണു്. അദ്ദേഹത്തിന്റെ മുക്തകങ്ങൾ ഒന്നാന്തരം. പാർവതീ പരിണയം ആട്ടക്കഥ ദോഷമുക്തം. പ്രഭാഷകൻ എന്ന നിലയിൽ രാമചന്ദ്രൻ നായർക്കുള്ള പ്രാഗല്ഭ്യം നിസ്തുലമത്രേ. ഏതു വിഷയവും രസകരമായും വിദ്വജ്ജനോചിതമായും അദ്ദേഹം പ്രഭാഷണത്തിലൂടെ ആവിഷ്കരിക്കുന്നതു കണ്ടും കേട്ടും മലയാളാധ്യപകനായ എനിക്കു് അസൂയ ഉണ്ടായിട്ടുണ്ടു്.
ശ്രീ. സി. പി. നായർ വിദഗ്ദ്ധനാണു്. സമുദായത്തിലെ മാലിന്യങ്ങളെ ആക്ഷേപിച്ചു് അദ്ദേഹം ഹാസ്യം സൃഷ്ടിക്കുന്നു. ശബ്ദമുയർത്തിയല്ല അദ്ദേഹം പരിഹസിക്കുന്നതു്. കടക്കണ്ണിൽ പുഞ്ചിരിയോടെ അദ്ദേഹം ഓരോ മാലിന്യത്തെയും അധാർമ്മിക പ്രവൃത്തിയെയും നോക്കുന്നു. കണ്ടതു് ഹാസ്യത്തിന്റെ പട്ടുപൊതിഞ്ഞു് നമ്മുടെ മുൻപിൽ വയ്ക്കുന്നു. പണ്ടു് അദ്ദേഹം കടമ്മനിട്ടയുടെ ഒരു കവിതയെ അവലംബിച്ചുകൊണ്ടു് രചിച്ച സറ്റയർ (മഴ പെയ്യുന്നു. മദ്ദളം കൊട്ടുന്നു) നിസ്തുലമായിരിക്കുന്നു.

ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ശ്രീ. എം. മോഹൻകുമാർ ഇംഗ്ലീഷിൽ കവിതയെഴുതുമെന്നു് ഞാൻ പനച്ചി പറഞ്ഞു മനസ്സിലാക്കി (ഭാഷാപോഷിണിയിലെ കവിതയും കഥയും ഒരു നിഷേധക്കുറിപ്പും എന്ന ലേഖനം). അതിൽ മോഹൻകുമാറിന്റെ ഒരിംഗ്ലീഷ് കവിതയുടെ മലയാള തർജ്ജമ ചേർത്തിട്ടുണ്ടു്. ഭാഷാന്തരീകരണം ആരുടേതെന്നു് അറിഞ്ഞുകൂടാ. മംഗളം ദിനപത്രത്തിൽ വന്നതാണു് അതെന്നു് പനച്ചി നമ്മളെ അറിയിക്കുന്നു. തർജ്ജമ മോഹൻകുമാറിന്റേതായിരിക്കില്ല. അതിൽ ‘ജീവിത പന്ഥാവ്’ എന്നൊരു പ്രയോഗം കണ്ടു. പന്ഥാവ് സമാസത്തിന്റെ ഉത്തരപദമായി വരുമ്പോൾ ‘പഥം’ എന്നാകും. പുണ്യപഥം സാഹിത്യപഥം. താരാപഥം ഈ പ്രയോഗങ്ങൾ നോക്കുക. ജലത്തിനു മുകളിൽ നിലാവു് വീണുകിടക്കുന്നതുപോലെ പനച്ചിയുടെ ലേഖനത്തിൽ ഹാസ്യചന്ദ്രിക വീണിരിക്കുന്നു.
ചെക്ക് നോവലിസ്റ്റും ചെറുകഥാകാരനും നാടകകർത്താവും കവിയുമായ മിലാൻ കൂന്ദേര (Milan Kundera b. 1929) ബ്രിട്ടീഷ് നോവലിസ്റ്റായ ഈയൻ മക്യൂയ നോടു (Ian McEwan, b. 1948) പറഞ്ഞു: “നോവലിന്റെ ലക്ഷ്യം സമുദായത്തെ വർണ്ണിക്കലല്ല. അതിനു കൂടുതൽ നല്ല മാർഗ്ഗങ്ങൾ വെറെയുണ്ടു്. ചരിത്രകാരന്മാർക്കു് അതു ചെയ്യാമല്ലോ. സ്റ്റാലിനിസത്തെ തളളിപ്പറയുക എന്നതും അതിന്റെ (നോവലിന്റെ) ലക്ഷ്യമല്ല. സൽഷന്യീറ്റ്സനു് (Soizhenitsyn, b. 1918) പ്രഖ്യാപനങ്ങളിലൂടെ അതു നിർവഹിക്കാം. നോവലിന്റെ മാർഗ്ഗം വർണ്ണിക്കലാണു്. പ്രദർശിപ്പിക്കലാണു്. മനുഷ്യജീവിതത്തെ അതിന്റെ എല്ലാ അംശങ്ങളിലും നിസ്ത്വചീകരണം (peeling = തൊലിയുരിക്കൽ) നിർവഹിക്കലാണു്. നോവൽ സാക്ഷാത്കരിക്കുന്നതു മറ്റൊരു ധൈഷണിക പ്രവർത്തനം കൊണ്ടും സാക്ഷാത്കരിക്കാൻ വയ്യ. അസ്തിത്വവാദമെന്ന തത്ത്വചിന്തയ്ക്കും വയ്യ”.

സിതോപലത്തിന്റെ സുതാര്യാവസ്ഥയോടു സാദൃശ്യം കല്പിക്കാവുന്ന തരത്തിൽ സുതാര്യതയുള്ള ഈ പ്രസ്താവം കേട്ടുകഴിഞ്ഞിട്ടും കൂന്ദേരയെ സ്വദേശം ത്യജിച്ച സാഹിത്യകാരനായും അസ്തിത്വവാദം സ്വീകരിച്ച എഴുത്തുകാരനായും കാണുന്നതു് ശരിയല്ല. അദ്ദേഹത്തന്റെ പുതിയ നോവൽ Identity-യും (Translated from the French by Linda Asher, Faber & Faber, London) ഈ സത്യം ഉദ്ഘോഷിക്കുന്നു. നോവലിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ ഐഡന്റിറ്റി—അനന്യത—എന്ന വിഷയം അദ്ദേഹം അതിവിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്നുണ്ടു്. എങ്കിലും സമഗ്രജീവിതത്തിന്റെ പ്രതീതി ഈ മനോഹരമായ നോവൽ ഉളവാക്കുന്നു.

ഫ്രാൻസിന്റെ വടക്കുപടിഞ്ഞാറു് ഭാഗത്തുള്ള നൊർമാങ്ദീ (Normandy) പ്രദേശത്തു് ഒരു ഹോട്ടലിൽ ഷാങ്തൽ (Chantal) എന്ന യുവതി വന്നു ചേരുന്നു. തന്റെ കാമുകൻ ഷാങ്മറിനെ (Jean-Marc) കാണാനാണു് അവൾക്കു താൽപര്യം. റ്റെലിവിഷൻ സെറ്റ് പ്രവർത്തിക്കുന്നുണ്ടു്. കാണാതെയായ ആളുകളേക്കുറിച്ചു് വിവരങ്ങൾ പ്രേക്ഷകർക്കു നല്കുകയാണു് റ്റെലിവിഷൻ. ഹോട്ടലിലെ ജോലിക്കാരി ഷാങ്തലിനോടു പറഞ്ഞു: “You know that programme on TV about people who’ve disappeared?” “Lost to Sight” it is called. ‘കാണാതെയായവർ’—ഇതാണു നോവലിലെ പ്രധാനപ്പെട്ട ആശയം. ഹോട്ടലിൽ കിടന്നുറങ്ങുമ്പോൾ ഷാങ്തൽ സ്വപ്നം കണ്ടു. അവളുടെ അമ്മ (വളരെക്കാലത്തിനു മുൻപു് അപ്രത്യക്ഷയായി—മരിച്ചു എന്നർത്ഥം) ആദ്യത്തെ ഭർത്താവു് (അയാളും അവളുടെ മുൻപിൽ വരുന്നില്ല ഏറെക്കാലമായി) ഷാങ്മറിന്റെ കൂട്ടുകാരൻ എഫ്. ഇവർ കാണപ്പെടുന്നില്ല. ഇങ്ങനെ ഓരോ വ്യക്തിയും കാണാതെയാവുന്നു. ഷാങ്തൽ കടപ്പുറത്തേക്കു ചെന്നു. അവിടെ ഭാര്യമാരുടെ ദൃഷ്ടിപഥത്തിൽ നിന്ന് ഓടിപ്പോയ ഭർത്താക്കാന്മാർ പട്ടം പറത്തുകയാണു്. ജീവിതമെന്നതു വൈരസ്യം നിറഞ്ഞതായതുകൊണ്ടു് നമ്മൾ തന്നെ മറ്റുള്ളവരിൽ നിന്നു് അകലുന്നു. അവർ നമ്മളിൽ നിന്നു് അകലുന്നു. Lost to Sight—ഇതുതന്നെയാണു ജീവിതം. മൂന്നു വിധത്തിലാണു വൈരസ്യം. ജഡതയാർന്ന വൈരസ്യം—നൃത്തം ചെയ്തുകൊണ്ടു് കോട്ടുവായിടുന്ന പെൺകുട്ടി. അനലസമായ വൈരസ്യം—പട്ടം പറത്തുന്നതിൽ തൽപരർ. വിപ്ലവാത്മകമായ വൈരസ്യം—കാറുകൾ കത്തിക്കുകയും കടകൾ തകർക്കുകയും ചെയ്യുന്ന ചെറുപ്പക്കാർ. ഈ മൂന്നു വൈരസ്യങ്ങളും ഒരുമിച്ചു ചേരുമ്പോൾ ജീവിതമായി. ആ ജീവിതത്തിനു പ്രതിനിധീഭവിക്കുകുയാണു് ഈ നോവലിലെ കഥാപാത്രങ്ങൾ.
ഈ ജീവിതത്തിൽ വന്നുചേരുന്നതാണു് ഐഡന്റിറ്റിയുടെ—അനന്യതയുടെ—പ്രശ്നം. (പ്രശ്നമെന്നതു മലയാളത്തിൽ പ്രയോഗിക്കുന്ന അർത്ഥത്തിൽ. പ്രശ്നത്തിനു ചോദ്യമെന്നാണർത്ഥം സംസ്കൃതത്തിൽ) ഹോട്ടലിൽ നിന്നു കടപ്പുറത്തേക്കു പോയ ഷാങ്തലിനെ അന്വേഷിച്ചു് അവിടെ വൈകിയെത്തിയ ഷാങ്മർ ചെന്നു.
‘I live in a world where men will never turn to look at me again’ എന്നാലോചിച്ചു് ഐഡന്റിറ്റി നഷ്ടപ്പെട്ടു കടപ്പുറത്തു നില്ക്കുന്ന ഷാങ്തലിനെ Sea yacht-ൽ നിന്നു രക്ഷിക്കാൻ (yacht—മത്സരത്തിനുള്ള നൗക) അയാൾ ഓടിച്ചെന്നപ്പോൾ കണ്ടതു് വാർദ്ധ്യക്യമുള്ള വൈരൂപ്യമുള്ള. ദയനീയമായ വിധത്തിൽ അന്യതയുള്ള വ്യക്തിയെയാണു്. അനന്യത—ഐഡന്റിറ്റി—നഷ്ടപ്പെട്ട ഷാങ്തൽ.
ഷാങ്തലിനു് ശരിയായ പേരുവയ്ക്കാത്ത പ്രേമലേഖനങ്ങൾ മുറയ്ക്കു കിട്ടിക്കൊണ്ടിരുന്നു. ലൈംഗികത്വത്തിന്റെ പനിനീർപ്പൂ സൗരഭ്യം ആസ്വദിക്കാൻ കൗതുകമുള്ള അവൾ അവ ‘ബ്രാ’കളുടെ അടിയിൽ ഒളിച്ചുവച്ചു. കള്ളക്കത്തുകളിലെ കൈയക്ഷരവും ഷാങ്മറിന്റെ യഥാർത്ഥ പ്രേമലേഖനത്തിലെ കൈയക്ഷരവും ഒന്നാണെന്നു് ഒരു ഹോട്ടൽ ബോയിയിൽ നിന്നു മനസ്സിലാക്കിയ ഷാങ്തൽ ലണ്ടനിലേക്കു പോയി. അവളറിയാതെ ഷാങ്മറും അവളെ അനുഗമിച്ചു. ആഹ്ലാദ വിഹാരത്തിന്റെ പരകോടിയിലെത്തിയ ഒരു ഭവനത്തിൽ വച്ചു് അവൾ സ്വന്തം നഗ്നത (burning nakedness എന്നു കുന്ദേര) കണ്ടു. ഒരാൾ അവളെ ‘ആൻ’ എന്നു വിളിച്ചു. (അനന്യതയുടെ നഷ്ടം—ലേഖകൻ) ഒടുവിൽ അവൾ ഷാങ്മറുടെ കൈകളിലായി. അയാൾ അവളെ ചുംബിക്കാൻ ഭാവിച്ചപ്പോൾ. ‘No, I just want to watch you’ എന്നായി മറുപടി. എല്ലാ രാത്രികളിലും അവൾ വിളിക്കു കത്തിച്ചു വയ്ക്കുമെന്നു പറയുമ്പോൾ നോവൽ അവസാനിക്കുന്നു. ഇനി സ്നേഹമില്ല. വേഴ്ചയില്ല. അന്യോന്യമുള്ള വീക്ഷണങ്ങൾ മാത്രം.
സമകാലിക ജീവിതത്തിന്റെ വിഷാദമത്രയും കലാത്മകമായി ആവിഷ്കരിക്കുന്ന ഉദാത്തമായ നോവലാണിതു്. മനുഷ്യത്വത്തെ ഗ്രസിക്കുന്ന ഏകാന്തതയെ, ഉത്കണ്ഠയെ ഇതിനെക്കാൾ ശക്തമായി സ്ഫുടീകരിച്ച മറ്റൊരു നോവൽ എന്റെ അറിവില്ലില്ല.