സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 1998-09-11-ൽ പ്രസിദ്ധീകരിച്ചതു്)

images/Andre_Brink.jpg
ആങദ്രേ ബിങ്ക്

ജപ്പാനിലും ചൈനയിലും പ്രചരിക്കുന്ന സെൻ (Zen), ബുദ്ധമതത്തിന്റെ അവാന്തരവിഭാഗമാണു്. അതിലെ കോ ആൻ (Koan) ലോകപ്രശസ്തിയാർജ്ജിച്ചിരിക്കുന്നു. പ്രാചീനകാലത്തെ മഹാനായ ആചാര്യന്റെ വൈരുദ്ധ്യാത്മകമായ ഉക്തിയാണതു്. ‘ഒരു കൈ മാത്രം അടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദമെന്താണു് ?’ (‘What is the sound of one hand clapping?’) എന്നതു കോ ആനാണു്. യുക്തിരഹിതവും വൈരുദ്ധ്യമാർന്നതുമായ ഈ ഉക്തിവിശേഷം ഒരാധ്യാത്മികതത്ത്വമാണു് ആവിഷ്കരിക്കുകു. കാറ്റിൽ ആടിക്കൊണ്ടിരുന്ന കൊടിയെക്കുറിച്ചുള്ള ഒരു കോ ആൻ ഇങ്ങനെ: അതുകണ്ട ഒരു സെൻ ബുദ്ധമത സന്ന്യാസി പറഞ്ഞു. കൊടിയാണു് ഇളകുന്നതെന്നു്. വേറൊരു സന്ന്യാസി അതുകേട്ടു് പറയുകയായി ‘കാറ്റാണു് ഇളകുന്നതു്’. അവരുടെ ഈ വിഭിന്നത പ്രസ്താവങ്ങൾ ശ്രവിച്ച ഒരാചാര്യൻ അവരോടു് അപ്പോൾ പറഞ്ഞു. ‘കൊടിയുമല്ല കാറ്റുമല്ല ഇളകുന്നതു്: മനസ്സാണു് ഇളകുന്നതു്’. ഇതു് എടുത്തെഴുതിയിട്ടു് ആഫ്രിക്കൻ നോവലിസ്റ്റായ ആങദ്രേ ബിങ്ക് (Andre Brink) തന്റെ നിരൂപണഗ്രന്ഥമായ ‘The Novel’ എന്നതിന്റെ ആമുഖപ്രബന്ധത്തിൽ പറയുന്നു: ‘കൊടിയുമല്ല കാറ്റുമല്ല. ഭാഷയാണു് ഇളകുന്നതു്’.

എന്താണു് ഭാഷയുടെ ഈ ചലനാത്മകത്വം? അതിനുള്ള ഉത്തരമാണു് ബ്രിങ്കിന്റെ ഈ വിശിഷ്ടമായ പുസ്തകം. ഭാഷയുടെ ശക്തികൊണ്ടു് ഓരോ നോവലും അന്യാദൃശസ്വഭാവമുള്ളതായിത്തീരുന്നു എന്നു സ്ഥാപിക്കുകയാണു് അദ്ദേഹം. അതിനുവേണ്ടി ബ്രിങ്ക് തെർവാന്റേസിന്റെ (Cervantes 1547–1616) Don Quixote, ലഫയെതിന്റെ (La Fayette 1634–1693) La Princesse de cleves, ഡാനിയൽ ഡിഫോയുടെ (Daniel Defoe, 1660–1731) Moll Flamders, ദനീ ദീദ്റോ യുടെ (Denis Diderot 1713–1784) Jacques the Fatalist and His Master, ജെയ്ൻ ഓസ്റ്റിന്റെ (Jane Austen 1775–1817) Emma, ഗുസ്താവ് ഫ്ളോബറിന്റെ (Gustave Flaubert 1821–1880) Madane Bovary, ജോർജ്ജ് എല്യറ്റിന്റെ

images/Madame_de_La_Fayette.jpg
ലഫയെത്

(George Eliot, 1819–1880) Middle March, റ്റോമസ്മാനി ന്റെ (Thomas Mann, 1875–1955) Death in Venice, ഫ്രാൻസ് കാഫ്കാ യുടെ (Franz Kafka 1883–1924) The Trial അലങ് റോബ് ഗ്രീയേ യുടെ (Alain Robbe Grillet, b. 1922) Le Voyer, ഗാർസിയാ മാർകേസിന്റെ (Garcia Marquez, b. 1928) One Hundred Years of Solitude, മാർഗറിറ്റ് ആറ്റ്വുഡി ന്റെ (Margaret Atwood, b.1939) Surfacing, മീലാൻ കുന്ദേര യുടെ (Milan Kundera, b. 1929) The Unbearable Lightness of Being, എ. എസ്. ബയറ്റി ന്റെ (A. S. Byatt, b. 1936) Possession, ഈതോലോ കാൽവിനോ യുടെ (Italo Calvino 1923–1985) If On a Winter’s Night A Traveller ഈ കൃതികൾ വിമർശനവിധേയങ്ങളാക്കുന്നു. തെർവാന്റേസ് തൊട്ടു് എല്യറ്റ് വരെയുള്ളവരുടെ നോവലുകൾ ക്ലാസിക് കൃതികൾ.

images/TheNovel.jpg

മാനിന്റെയും കാഫ്കയുടെയും കൃതികൾ അധുനാതനങ്ങൾ. ഗ്രീയേ തൊട്ടു കാൽവിനോ വരെയുള്ളവരുടെ കൃതികൾ പോസ്റ്റ് മോഡേണുകൾ. ഏതു പ്രസ്ഥാനത്തിൽപ്പെട്ട കൃതിയായാലും ഭാഷയെക്കുറിച്ചു് അതിന്റേതായ സങ്കല്പമുണ്ടെന്നു സ്ഥാപിക്കുകയാണു് ബ്രിങ്ക്. ഭാഷയുടെ ഈ അന്യാദൃശ്യ സ്വഭാവംകൊണ്ടു് ഓരോ നോവലും നവീനമായി തോന്നുന്നു എന്നതാണു് ഗ്രന്ഥകാരന്റെ അഭിപ്രായം. പോസ്റ്റ് മോഡേണിസ്റ്റ് നോവൽ നോക്കുക.

images/Alain_Robbe-Grillet.jpg
അലങ് റോബ് ഗ്രീയേ

പ്രാചീനകാലത്തുണ്ടായ നോവലിനോടു സൌമുഖ്യം ഭജിക്കാൻ അതിനു പ്രയാസമില്ല. ഭാഷയെസ്സംബന്ധിച്ച വീക്ഷണത്തിൽ ഓരോന്നും നൂതനമാനങ്ങൾ പ്രദർശിപ്പിച്ചു് വായനക്കാരെ രസിപ്പിക്കുന്നുവെന്നതാണു് ബ്രിങ്ക് പറയുക. തുളച്ചുകയറുന്ന അപഗ്രഥനപാടവം ഗ്രന്ഥകാരന്റെ പ്രബന്ധങ്ങളിലാകെയുണ്ടു്. കൊടിയുമല്ല, കാറ്റുമല്ല. ഭാഷയാണു് ഇളകുന്നതു് എന്ന അസന്ദിഗ്ദ്ധമായി തെളിയിക്കുന്നു ബ്രിങ്ക്. ഭാഷയാണു് ആത്മാവു്. ആ ആത്മാവിലേക്കു ചെല്ലാൻ വാക്കുകളേയുള്ളു. നവീനതയുള്ള ആശയം.

images/marthandavarma.jpg

ബ്രിങ്ക് എവിടെ? ഞാൻ എവിടെ? എങ്കിലും പറയുകയാണു്. പോസ്റ്റ് മോഡേണിസം എന്ന പിന്തിരിപ്പൻ പ്രസ്ഥാനത്തിന്റെ ചില ആശയങ്ങൾ അവലംബിച്ചുകൊണ്ടുള്ള ഈ അഭിപ്രായപ്രകടനം അത്രകണ്ടു ശരിയോ എന്നു് എനിക്കു സംശയം. നോവൽ വായിക്കുമ്പോൾ നമ്മൾ വാക്കുകളെ മറക്കുകയാണു് ചെയ്യുന്നതു്. ‘മാർത്താണ്ഡവർമ്മ’യുടെ ആദ്യത്തെ അധ്യായം വായിച്ചു തുടങ്ങൂ. ആദ്യത്തെ ഏതാനും വാക്യങ്ങൾ വായിച്ചു കഴിയുമ്പോൾതന്നെ നമ്മൾ ഭാഷ മറക്കുന്നു. നോവലാണു് അതെന്ന വസ്തുത മറക്കുന്നു. സി. വി. രാമൻപിള്ളയാണു് രചയിതാവു് എന്നതു മറക്കുന്നു. നമ്മുടെ മുൻപിൽ കാടും അവിടെ മുറിവേറ്റുകിടക്കുന്ന യുവാവും അയാളെ എടുത്തുകൊണ്ടുപോകാൻ വന്നവരും മാത്രമേയുള്ളു. ഭാഷ ആത്മാർജ്ജനം ചെയ്യുമ്പോളാണു് കല ആവിർഭവിക്കുന്നതു്. പക്ഷേ ബ്രിങ്ക് പറയുന്നതുപോലെ മാത്രമേ പോസ്റ്റ് മോഡേണിസ്റ്റുകൾ പറയൂ. അതു മനസ്സിലാക്കാൻ വേണ്ടി ഈ വിമർശനംഗ്രന്ഥം വായിക്കാം. വായിക്കേണ്ടതുമാണു്. (The Novel, Language and Narrative from Cervantes to Italo Calvino, First published 1998 by Macmillan Press Ltd., pp. 373, £12.99).

അവിയൽ

കൈനിക്കര കുമാരപിള്ളയും ഞാനും തിരുവനന്തപുരത്തെ പൂജപ്പുര മണ്ഡപത്തിനടുത്തുള്ള ബസ്സ് സ്റ്റോപ്പിൽ ബസ്സ് കാത്തു നില്ക്കുകയായിരുന്നു. അപ്പോൾ അതു വഴി പുതിയ കാറിൽ കടന്നുപോയ പി. കേശവദേവ് കാറ് നിറുത്തി ‘വരൂ’ എന്നു് ഞങ്ങളെ വിളിച്ചു. കൈനിക്കര ‘വരുന്നില്ല’ എന്നു പരുക്കൻ മട്ടിൽ മറുപടി പറഞ്ഞു. കേശവദേവിന്റെ മുഖഭാവം മാറി. ‘പിന്നെക്കണ്ടുകൊള്ളാം’ എന്ന മട്ടിൽ അദ്ദേഹം ഒരാംഗ്യം കാണിച്ചിട്ടു് ഡ്രൈവറോടു കാറ് വിടാൻ ആഞ്ജാപിച്ചു.

images/Shelley.jpg
ഷെല്ലി

ദേവിന്റെ മുൻപിൽ വിനയത്തോടെ എപ്പോഴും പെരുമാറുന്ന എന്നെ അദ്ദേഹം തുറിച്ചുനോക്കി. ആ നോട്ടത്തിന്റെ അർത്ഥം കൈനിക്കരയോടുകൂടി നില്ക്കുന്നതുകൊണ്ടല്ലേ ‘താനും കാറിൽ കയറാത്തതു്. തന്നെയും ഞാൻ കണ്ടുകൊളളാം’ എന്നായിരുന്നു. കുമാരപിള്ളയുടെ പരുക്കൻ മറുപടിയും കേശദേവിന്റെ ‘പരുപരുക്കൻ’ ചേഷ്ടകളും കണ്ടു് ഞാൻ കെ. എം. പണിക്കരുടെ ‘പരുക്കൻ കവിത വിതറുമിപ്പട്ടർതൻ പത്നിയായാൽ’ എന്ന സംസ്കാരരഹിതമായ കാവ്യശകലം ഓർമ്മിച്ചുപോയി. ആ അസംസ്കൃത പ്രസ്താവം മൃദുല സ്വഭാവമുള്ള കവിതയിലേക്കു് എന്നെ കൊണ്ടുചെന്നു. ആ ചിന്തയുടെ പ്രേരണയാലാവും ഞാൻ കൈനിക്കരയോടു ചോദിച്ചു. ‘സാർ ഷെല്ലിയോ കീറ്റ്സോ വലിയ കവി’. അദ്ദേഹത്തിനു് ആലോചിക്കേണ്ടതായി വന്നില്ല. പൊടുന്നനെ ഉത്തരം തന്നു. ‘സംശയമെന്തു്? ഷെല്ലി’. ‘എന്തുകൊണ്ടു്?’ എന്നു് എന്റെ ചോദ്യം. അദ്ദേഹം പറഞ്ഞു: “ഷെല്ലി തന്നെ ഉത്കൃഷ്ടമായ കവിതയുടെ സ്വാഭാവം സ്പഷ്ടമാക്കിയിട്ടുണ്ടു്. ഇച്ഛാശക്തിയാണു് യുക്തിവാദത്തിനു് അടിസ്ഥാനം. കവിതയുടെ അടിസ്ഥാനം അതല്ല. ഞാൻ കവിതയെഴുതട്ടെ എന്നു് ഒരു മഹാകവിയും ഇന്നുവരെ പറഞ്ഞിട്ടില്ല.

images/Keats.jpg
കീറ്റിസ്

“അവ്യക്തശോഭയോടെ ഇരിക്കുന്ന കല്ക്കരിത്തുണ്ടിൽ കാറ്റു വന്നടിക്കുമ്പോൾ അതു കൂടുതൽ തിളങ്ങുന്നതുപോലെ, വിവർണ്ണമായ പൂവു് വികസിക്കാൻ തുടങ്ങുമ്പോൾ കൂടുതൽ ശോഭ വഹിക്കുന്നതുപോലെ ശക്തിവിശേഷം ഉള്ളിൽ നിന്നുണ്ടാകും. അപ്പോഴാണു് കവിതയുടെ ആവിർഭാവം എന്നു ഷെല്ലി പറഞ്ഞിട്ടുണ്ടു്. അതുതന്നെയാണു് അദ്ദേഹത്തിന്റെ കവിതയും”. അപ്പറഞ്ഞതു് കീറ്റിസിന്റെ കവിതയ്ക്കും ചേരുകില്ലേ എന്നായി എന്റെ സംശയം. എങ്കിലും കൈനിക്കരയെ നീരസപ്പെടുത്താൻ മടിച്ചു ഞാൻ അതു ചോദിച്ചില്ല. ‘എവിടെയാണുള്ളതു് ഷെല്ലിയുടെ ഈ അഭിപ്രായം’ എന്നു മാത്രം ചോദിച്ചു. ‘എന്തോ’ എന്നു കൈനിക്കര പറഞ്ഞു. അദ്ദേഹത്തിനു പ്രിയപ്പെട്ട പദമാണു് ഈ ‘എന്തോ’ എന്നതു്. ‘സാറിനെക്കുറിച്ചു് ഞാൻ ദീപിക ആഴ്ചപ്പതിപ്പിലെഴുതിയിരുന്നു. അതുകണ്ടോ?’ മറുപടി ‘എന്തോ’. കാലിനു ഒരനക്കമില്ലായ്മ എനിക്കു് എന്നു് അദ്ദേഹം. ‘എന്താ സാർ അതിനു കാരണം?’ എന്നു എന്റെ ചോദ്യം. ‘എന്തോ എന്നു മറുപടി’. ‘കേശവദേവ് ദേഷ്യപ്പെട്ടാണോ പോയതു് സാർ’ ‘എന്തോ’ എന്നു കൈനിക്കര.

ഭാഷയാണു് ആത്മാവു്. ആ ആത്മാവിലേക്കു ചെല്ലാൻ വാക്കുകളേയുള്ളൂ.

ഷെല്ലിയുടേതെന്നു കൈനിക്കര പറഞ്ഞ ഈ കലാതത്ത്വം കവിതയ്ക്കു മാത്രമല്ല കഥയ്ക്കും ചേരും. അന്തർജ്ജാതമായ ശക്തിവിശേഷം അനുഗ്രഹിക്കാത്ത കഥയാണു് ശ്രീ. പി. കെ. ശ്രീവത്സന്റെ ‘ചാനൽമഴ’യെന്നതു്. (മാതൃഭൂമി ആഴ്ചപ്പതിപ്പു്, ലക്കം 27) ഭാര്യയും ഭർത്താവും വീട്ടിലുള്ള രണ്ടു പിള്ളേരും. മകൾ ഹോസ്റ്റലിൽ. അവൾ വരാമെന്നു പറഞ്ഞ ദിനത്തിൽ വരുന്നില്ല. അമ്മയ്ക്കു് ഉത്കണ്ഠ. റ്റി. വി. സെറ്റിൽ കാണുന്ന ഒരു ദൃശ്യം അവരെ രണ്ടുപേരെയും അലട്ടുന്നു. ആഖ്യാനത്തിന്റെ സ്പഷ്ടതയില്ലായ്മ കൊണ്ടു് ഏതാണു് റ്റി. വി. സെറ്റിലെ കാഴ്ച. ദമ്പതികളുടെ ഏതു തോന്നലാണു് വാസ്തവികം എന്നൊക്കെ വേർതിരിച്ചറിയാൻ വയ്യ. അതുപോകട്ടെ. പ്രതിപാദ്യവിഷയത്തിന്റെ നേരിയ ശോഭ ഭാവനയുടെ കാറ്റേറ്റ് തിളക്കമാർന്നു വരുന്നില്ല. കഥാപുഷ്പത്തിന്റെ ഉള്ളിലെ അവ്യക്തവർണ്ണം വികസിതാവസ്ഥയിൽ ഉജ്ജ്വലത ആവഹിക്കുന്നില്ല. ഒരവിയൽക്കഥയാണിതു്. സ്വാദിനു വേണ്ടി സെക്സ് എന്ന വെളിച്ചണ്ണ ഒഴിച്ചിട്ടും ചേനയും കായും പയറുമൊക്കെ വെന്തു് ഒരുമിച്ചു് ചേരാതെ വെവ്വെറെ കിടക്കുന്നതുകൊണ്ടു് കേരതൈലത്തിനും സ്വാദില്ല. കൈനിക്കര ജീവിച്ചിരിക്കുന്നുവെന്നു വിചാരിക്കൂ. ‘സാർ ഇക്കഥ കൊള്ളാമോ?’ എന്നു ഞാൻ ചോദിച്ചാൽ ‘എന്തോ’ എന്നു് ഉദാസീനനായി അദ്ദേഹം മറുപടി പറയും. ഞാൻ എന്നോടുതന്നെ ആ ചോദ്യം ചോദിച്ചാൽ ‘കൊള്ളുകില്ല’ എന്നു മറുപടി നല്കും.

ചോദ്യം, ഉത്തരം

ചോദ്യം: തിരുവനന്തപുരത്തെ ഏറ്റവും വിരൂപവും ഏറ്റവും മനോഹരവുമായ കെട്ടിടങ്ങൾ ഏവ?

ഉത്തരം: റ്റാഗോർ സെന്റിനറി ഹോൾ ‘വൈരൂപ്യത്തിനൊരാസ്പദം’. കാഴ്ച ബംഗ്ലാവ് അതിസുന്ദരം.

ചോദ്യം: ഈ ലോകത്തെ കണ്ടുപിടിത്തങ്ങളിൽ മഹത്ത്വമാർന്നതു് ഏതു്?

ഉത്തരം: ഏറ്റവും വലിയ കണ്ടുപിടിത്തം പുസ്തകമാണെന്നു ഗോർബ്ബച്ചെവിന്റെ ഭാര്യ ആത്മകഥയിൽ പറഞ്ഞിട്ടുണ്ടു്.

ചോദ്യം: ‘ഇന്ദുലേഖ’യിലെ പതിനെട്ടാം അദ്ധ്യായം എടുത്തുമാററേണ്ടതല്ലേ?

ഉത്തരം: ആ അദ്ധ്യായം ആ നോവലിന്റെ ഒരു ഭാഗമാണു്. അതു മാറ്റാൻ പാടില്ല. ഏതു നോവലിലും ഏതു കാവ്യത്തിലും വിരസങ്ങളായ ഭാഗങ്ങൾ കാണും. ടോൾസ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ എന്ന നോവലിൽ കലാത്മകമല്ലാത്ത എത്രയെത്ര വിവരണങ്ങളുണ്ടു്. ‘മഹാഭാരത’ത്തിലെ എല്ലാ ഭാഗങ്ങളും സുന്ദരങ്ങളാണോ?

ചോദ്യം: പ്രേമബന്ധം എങ്ങനെ അവസാനിക്കും?

ഉത്തരം: പുരുഷൻ സ്ത്രീയെ കണ്ടാൽ പേടമാനെക്കണ്ട വേട്ടക്കാരനെപ്പോലെ പിറകേ ഓടും. പക്ഷേ അയാൾ അവളെ പിടികൂടുന്നതിനു മുൻപു് അവൾ അയാളെ കരവലയത്തിലാക്കും. പിന്നെ എത്ര ശ്രമിച്ചാലും പുരുഷനു രക്ഷപ്പെടാനാവുകയില്ല.

ചോദ്യം: തിരുവനന്തപുരം സംസ്കൃത കോളേജിൽ നിങ്ങൾ അധ്യാപകനായിരുന്നപ്പോൾ പഠിപ്പിച്ച വിദ്യാർത്ഥികളിൽ ബുദ്ധികൂടിയതാരു്?

ഉത്തരം: അഞ്ചുപേരെ ഞാൻ ഓർമ്മിക്കുന്നു. 1. എച്ച്. ഗോപാലകൃഷ്ണയ്യർ (തൃപ്പൂണിത്തുറ സംസ്കൃത കോളേജിന്റെ പ്രിൻസിപ്പലായിരുന്നു) 2. പി. പി. രാമകൃഷ്ണപിള്ള 3. ഡോക്ടർ എൻ. പി. ഉണ്ണി (വൈസ് ചാൻസലർ, ശങ്കരാചാര്യ സർവ്വകലാശാല) 4. ഡോക്ടർ പൂവറ്റൂർ രാമകൃഷ്ണപിള്ള 5. എം. കൃഷ്ണൻ…

ചോദ്യം: കാണ്ടാമൃഗത്തിനുള്ളതിനെക്കാൾ തൊലിക്കട്ടി നിങ്ങൾക്കില്ലേ?

ഉത്തരം: കാണുമായിരിക്കും. പക്ഷേ ക്ലിന്റണുള്ളിടത്തോളം തൊലിക്കട്ടി എനിക്കില്ല. കുറ്റസമ്മതത്തിനു ശേഷം ആ മനുഷ്യൻ ഭാര്യയുടെ മുഖത്തു നോക്കിയതു നമുക്കു മനസ്സിലാക്കാം. പക്ഷേ സ്വന്തം മകളുടെ മുഖത്തു നോക്കിയതു് എങ്ങനെ?

ചോദ്യം: വായിച്ചില്ലെങ്കിൽ നഷ്ടമെന്നു കരുതാവുന്ന പുസ്തകങ്ങൾ ഏവ?

ഉത്തരം: ഒരിക്കൽ ഇതു് എഴുതിയതാണു്. സെയിന്റ് ഒഗസ്റ്റിന്റെ Confessions 2. City of God. അമേരിക്കൻ കവിയും സാഹിത്യനിരൂപകനും ക്രൈസ്തവ പുരോഹിതനുമായ തോമസ് മെർടന്റെ (1915–68) The Seven Storey Mountain നീക്കോസ് കാസാൻദസാക്കീസിന്റെ (Nikos Kazantzakis 1883–1957) ‘റിപോർട് റ്റു ഗ്രെക്കോ’ (മെർടന്റെ ആത്മകഥ അടുത്തകാലത്താണു് എനിക്കു കിട്ടിയതു്. അതു് എനിക്കു വായിക്കാൻ തന്ന ശ്രീ. സി. കെ. വേണുവിനു് (മലയാളം പത്രത്തിന്റെ പത്രാധിപസമിതിയിലെ അംഗം) നന്ദി.

പല വിഷയങ്ങൾ

ഇന്നെഴുതുന്ന പലരും ചെറുപ്പകാലത്തെ മരിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മൾ കാണുന്നതു് അവരുടെ പ്രത്യക്ഷ ശരീരങ്ങൾ മാത്രം.

The Bedform Glossary of Critical and Literary Terms എന്ന നല്ല ഗ്രന്ഥത്തിൽ അലിഗറിയെക്കുറിച്ചു് പറഞ്ഞിരിക്കുന്നതു് ഇങ്ങനെ: ഒരമൂർത്താശയത്തെ കൂടുതൽ മൂർത്തമായ മാർഗ്ഗത്തിലൂടെ പ്രകാശിപ്പിക്കുന്നതു് അലിഗറി. ഗദ്യത്തിലോ പദ്യത്തിലോ നാടകത്തിലോ ആയി ആഖ്യാനം നിർവഹിക്കുന്ന അലിഗറിക്കു രണ്ടു തലങ്ങളുണ്ടു്. ആദ്യത്തെതു് ഉപരിതലത്തിലുള്ള കഥ… അലിഗറികൾക്കു ബന്ധമുള്ള ഇതിവൃത്തങ്ങളുണ്ടെങ്കിലും രണ്ടാമത്തെ അഗാധതലത്തിലുള്ള അർത്ഥം വായനക്കാർ കണ്ടറിയണമെന്നു രചയിതാക്കൾക്കു പ്രതീക്ഷയുണ്ടു്. ആ അർത്ഥം സാന്മാർഗ്ഗികമോ രാഷ്ട്രവ്യവഹാര സംബന്ധിയോ തത്ത്വചിന്താപരമോ മതപരമോ ആകാം.

1. ദേശാഭിമാനി വാരികയിൽ ശ്രീ. വി. എസ്. അനിൽകുമാർ എഴുതിയ ‘ശാന്തിവനം’ എന്ന കഥ അലിഗറിയാണു്—ലാക്ഷണികകഥയാണു്. ഉപരിതലത്തിൽ അതൊരു കലാശാലയുടെ ജീർണ്ണതയുടെ കഥയാണു്. അഗാധതലത്തിൽ ഭാരതത്തിന്റെ കഥയും ഉപരിതലത്തിലെ കഥയിൽ നിന്നു അഗാധതലത്തിലെ കഥയിലേക്കു കടക്കുന്നതു ബുദ്ധിയോടു ബന്ധപ്പെട്ട പ്രക്രിയയാണു്. ആ പ്രക്രിയ കഴിഞ്ഞാൽ പിന്നെ ഒന്നുമില്ല. അതുകൊണ്ടു് മസ്തിഷ്കത്തോടു ബന്ധപ്പെട്ട അലിഗറിക്കു കലയോടു ബന്ധമില്ല. ഹേഗലിന്റെയും ക്രോചെയുടെയും മതമിതാണെന്നു് ഓർമ്മ പറയുന്നു. ചില ഗ്രന്ഥകാരന്മാർ പ്രാഗല്ഭ്യം കൊണ്ടു് അലിഗറിക്കു് ഒരു തരത്തിലുള്ള ചാരുത വരുത്താറുണ്ടു്. ഉദാഹരണം ഓർവെലിന്റെ Animal Farm. ആ ചാരുത പോലും അനിൽകുമാറിന്റെ ‘ശാന്തിവന’ത്തിനു് ഇല്ല. (മെൽവിലിന്റെ ‘മോബിഡിക്കോ’ എന്ന ചോദ്യമുണ്ടാകാം. മോബിഡിക്ക് അലിഗറിയല്ല. അതു സിംബൊലിക്കാണു്. തിമിംഗലം വേട്ട എന്ന ഉപരിതല കഥയുടെ അടിത്തട്ടിൽ തിമിംഗലത്തെപ്പോലെ തെന്നിത്തെന്നിപ്പോകുന്ന അർത്ഥമുണ്ടു്. അതു കണ്ടറിയുന്ന സഹൃദയനു കലയോടു ബന്ധപ്പെട്ട ആഹ്ലാദമുണ്ടാകും).

2. മാർക്സ് പറഞ്ഞ വർഗ്ഗരഹിത സമുദായം എങ്ങും ഉണ്ടായിട്ടില്ല. ഉണ്ടാകുമെന്നും തോന്നുന്നില്ല. വർഗ്ഗരഹിത സമുദായത്തിനുവേണ്ടി തൊണ്ടകീറി പ്രസംഗിക്കുന്നവരെല്ലാം ബൂർഷ്വാസിയിൽ പെട്ടവരെക്കാൾ സുഖപ്രദമായ ജീവിതമാണു് നയിക്കുന്നതു്. സകല നൂതന സൌകര്യങ്ങളുമുള്ള കൊട്ടാരം പോലുള്ള കെട്ടിടം. സൌധങ്ങൾ എന്നു തിരുത്തിപ്പറയണം. സഞ്ചരിക്കാൻ പുതിയ കാറു്. അവരുടെ വീട്ടിൽചെന്നാൽ അവർ സഹധർമ്മിണിയെ അതിഥിയുടെ മുൻപിൽ വരാനേ സമ്മതിക്കില്ല. ഭാര്യ മുൻപിലെത്താത്തതു ബുർഷ്വാസിയുടെ നിയമമനുസരിച്ചാണു്. ബൂർഷ്വാസിയിൽപ്പെട്ട ഞാൻ ഓട്ടോറിക്ഷയിലോ ബസ്സിലോ കയറാൻ പണമില്ലാതെ ഏന്തി വലിഞ്ഞു റോഡിലൂടെ നടക്കുമ്പോൾ എന്റെ മേൽ ചെളിവെളളം തെറിപ്പിച്ചുകൊണ്ടു് തൊഴിലാളി നായകൻ ഏറ്റവും പുതിയ കാറിൽ പാഞ്ഞുപോകും. പോകുന്നതു തൊഴിലാളി സമ്മേളനത്തിൽ പ്രസംഗിക്കാനാണു്. അവിടെ കയറിനിന്നു് ‘സർവരാജ്യ തൊഴിലാളികളേ സംഘടിക്കുവിൻ. നിങ്ങൾക്കു നഷ്ടപ്പെടാൻ കൈച്ചങ്ങലകളല്ലാതെ വേറൊന്നുമില്ല’ എന്നു് തൊണ്ട പൊട്ടുന്ന രീതിയിൽ നിലവിളിക്കും. അതുകഴിഞ്ഞു് പുതിയ കാറിൽ കയറി വീട്ടിലേക്കു പോകും. തൊഴിലാളി മഴ നനഞ്ഞു വീട്ടിലേക്കു നടക്കുന്ന സന്ദർഭത്തിൽ നേതാവു് ലാർജ് ബ്രാൻഡി നുണഞ്ഞു വീട്ടിലിരിക്കുകയായിരിക്കും. തൊഴിലാളി നേതാവു് തൊഴിലാളികളുടെ വികാരവുമായി ‘താദാത്മ്യം’ പ്രാപിക്കാത്തതുകൊണ്ടാണു് ഈ ഹിപ്പൊക്രസി ഉണ്ടാകുന്നതു്. ഇതില്ലാത്ത—ഹിപ്പോക്രസി ഇല്ലാത്ത—നേതാക്കന്മാർ കാണുമായിരിക്കും. അങ്ങനെയുള്ള രണ്ടുപേരെ എനിക്കറിയാം. സുഗതൻസാറും കെ. സി. ജോർജ്ജും. അവരുടെ സ്മരണയ്ക്കു മുൻപിൽ ഞാൻ ആദരാവനതനായി നില്ക്കുന്നു.

3. കേശവദേവ് ജീവിച്ചിരിക്കുമ്പോൾത്തന്നെ അദ്ദേഹം മരിച്ചുവെന്നു് കെ. ദാമോദരൻ പറഞ്ഞു. (കെ. ദാമോദരൻ കേരള കൌമുദിയുടെ പത്രാധിപരായിരുന്ന കെ. സുകുമാരന്റെ സഹോദരൻ) അദ്ദേഹത്തിന്റെ ആ പ്രസ്താവം അക്കലാത്തെ പത്രങ്ങളിൽ വലിയ അക്ഷരങ്ങളിൽ അച്ചടിച്ചു വന്നു. കേശവദേവിന്റെ സർഗ്ഗശക്തി നശിച്ചുപോയിയെന്നാണു ദാമോദരൻ പറഞ്ഞതു്. കേശവദേവിനു പ്രായമേറെച്ചെന്നപ്പോഴായിരുന്നു ദോമോദരന്റെ പ്രഖ്യാപനം. നമ്മുടെ സാഹിത്യകാരന്മാരുടെ സ്ഥിതി അതല്ല. ഇന്നെഴുതുന്ന പലരും ചെറുപ്പകാലത്തെ മരിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മൾ കാണുന്നതു് അവരുടെ പ്രത്യക്ഷ ശരീരങ്ങൾ മാത്രം.

4. ജർമ്മൻ തത്ത്വചിന്തകനായ ആഡോർനോ യുടെ (Theodor Adorno 1903–1969) Aesthetic Theory എന്ന അത്യുജ്ജ്വലമായ പുസ്തകം ഞാൻ വായിച്ചിട്ടുണ്ടു്. അതിന്റെ തർജ്ജമ വിശ്വസിക്കാൻ കൊള്ളാത്തതാണെന്നു് പറഞ്ഞു പ്രസാധകർ അതു പിൻപലിച്ചു. പിന്നീടുണ്ടായ തർജ്ജമ എനിക്കു കിട്ടിയതുമില്ല. അടുത്തകാലത്തു ഞാൻ വായിച്ച ഒരു പഠനത്തിൽ ബ്രഹ്റ്റി ന്റെ ഒരു നാടകത്തെക്കുറിച്ചുള്ള പ്രതിപാദനമുണ്ടു്.

images/AestheticTheory.jpg

ഷിക്കാഗോപ്പട്ടണത്തിലെ ഭീകരപ്രവർത്തകർക്കും തേഡ് റീഹിലെ ഭരണകർത്താക്കൾക്കും (Third Reich 1933 തൊട്ടു് 1945 വരെയുള്ള നാത്സിഭരണകാലം) സാദൃശ്യം കല്പിക്കുന്നു ബ്രഹ്റ്റ്. നാത്സി ഭരണത്തിനും ഭീകരപ്രവർത്തനത്തിനും സാദൃശ്യം നല്കി ബ്രഹറ്റ് രചിച്ച ഈ അലിഗറി ദുർബ്ബലമാണെന്നാണു് ആഡോർനോയുടെ അഭിപ്രായം. ഭീകരപ്രവർത്തനത്തെയും നാത്സികളുടെ ക്രൂരതയെയും സദൃശങ്ങളാക്കുമ്പോൾ നാസ്തി നൃശംസതയ്ക്കു ന്യൂനത്വം വരുന്നുവെന്നാണു് അദ്ദേഹം പറയുക. ശരിയാണു്. പക്ഷേ ഇതല്ലാതെ എന്തുചെയ്യും? ക്രൂരതയ്ക്കു സദൃശമായി എന്തെങ്കിലും ഈ ലോകത്തു കണ്ടുപിടിക്കാനൊക്കുകയില്ല. ലോകത്തുള്ളവയെയെല്ലാം പരസ്പരം തുല്യങ്ങളാക്കാനേ എഴുത്തുകാരനു കഴിയൂ. മൂർച്ഛാജനകമായ മരുന്നു കൊടുത്തു മയക്കിയ രോഗിണി മേശപ്പുറത്തു കിടക്കുന്നതുപോലെ സായാഹ്നം അന്തരീക്ഷത്തിൽ ശയിക്കുന്നുവെന്നു പറയുമ്പോഴും ഔപമ്യത്തിനു് ദൌർബ്ബല്യം വരുന്നു. (അലങ്കാരപ്രയോഗം റ്റി. എസ്. എല്യറ്റിന്റതു്).

ചിത്രശലഭം

യുവതിയെക്കണ്ടാൽ യുവാവിനുണ്ടാകുന്നതു രാഗം. യുവിതിക്കു ആ വികാരം അപ്പോഴുണ്ടാകണമെന്നില്ല. ആ യുവതിക്കും ആ യുവാവിനും രാഗമുണ്ടായാൽ അതു് അനുരാഗം. അതിന്റെ മൂർദ്ധന്യാവസ്ഥ പ്രേമം. പ്രേമമാർന്ന അവർ രണ്ടുപേരും വിവാഹം കഴിച്ചു കുറെ വർഷങ്ങൾ കഴിയുമ്പോൾ അതു പ്രണയമായിബ്ഭവിക്കുന്നു. പ്രേമത്തിൽപ്പെട്ടു കഴിയുമ്പോൾ സ്ത്രീക്കു അസൂയ സ്വാഭാവികം. പുരുഷന്റെ പരസ്ത്രീഗമനം അവർ സഹിക്കില്ല. പ്രണയാവസ്ഥയിൽ ഭർത്താവിന്റെ സുഖമാണു ഭാര്യയുടെ സുഖം. അപ്പോൾ അയാൾ പരസ്ത്രീഗമനേച്ഛയുള്ളവനാണെങ്കിലും ഭാര്യക്കു സങ്കടമില്ല. ഈ പ്രണയത്തെയാണു് ഭവഭൂതി വാഴ്ത്തിയതു്.

ഒന്നായും സൌഖ്യദുഃഖങ്ങളിലനുഗുണമായേതു

കാലത്തുമുൾപ്പൂ

വിന്നുളളാശ്വാസമായും രസമതു ജരയാൽ

ഭേദിയാതുള്ളതായും

പിന്നെക്കാലേന ചേർന്നാമറവുകളൊടുവിൽ

സ്നേഹസത്തായുമെന്നും

ഭിന്നിക്കാതുള്ള പത്നീപ്രണയമധിക

പുണ്യത്തിനാലേ ലഭിക്കൂ

ഈ പ്രണയാവസ്ഥയിലെത്തിയ തകഴി യുടെയും അദ്ദേഹത്തിന്റെ സഹധർമ്മിണിയുടെയും ദാമ്പത്യജീവിതത്തെ വാഴ്ത്താത്തവരില്ല. ശ്രീ. ഇ. വി. ശ്രീധരനും അവരുടെ ആ ജീവിതത്തെ പ്രശംസിക്കുന്നു. (കലാകൌമുദി ഓണപ്പതിപ്പു്, സാഹിത്യമേ ജീവിതം എന്ന ലേഖനം) ആ പ്രശംസ പൊള്ളയല്ല. വസ്തുസ്ഥിതി കഥനമത്രേ. ചെറുകഥാകാരനായ ഇ. വി. ശ്രീധരൻ ആകർഷകമായി അതു നിർവഹിക്കുന്നു. അതിന്റെ കൂടെ തകഴിയുടെ സാഹിത്യജീവിതത്തിന്റെ സവിശേഷതകളും.

images/ChuangTsu.jpg
ജുആങ്ദ്സു

ബി. സി. നാലാം ശതകത്തിലെ ചൈനീസ് തത്ത്വചിന്തകൻ ജുആങ്ദ്സു (Chuang Izu) ഒരിക്കൽ സ്വപ്നം കണ്ടു താൻ ചിത്രശലഭമായി പൂക്കൾ തോറും പാറിപ്പറന്നുവെന്നു്. പെട്ടെന്നു് അദ്ദേഹം ഉണർന്നു. അപ്പോൾ അദ്ദേഹത്തിനു സംശയം. താൻ ചിത്രശലഭമായിയെന്നു സ്വപ്നം കണ്ടുവോ അതോ ചിത്രശലഭമായ താൻ മനുഷ്യനാണെന്നു സ്വപ്നം കണ്ടുവോ?

തകഴിക്കു ഈ ഭ്രമമില്ല. ‘ചെമ്മീൻ’ എന്ന സുന്ദരമായ നോവലെഴുതുമ്പോൾ അദ്ദേഹം ചിത്രശലഭമാണു്. ഇ. വി. ശ്രീധരനും അദ്ദേഹത്തെപ്പോലെയുള്ള നല്ലയാളുകളും ചെല്ലുമ്പോൾ തകഴി സ്നേഹസമ്പന്നമായ മനുഷ്യനാണു്. തകഴിയുടെ ചിത്രശലഭാവസ്ഥയെയും മനുഷ്യാവസ്ഥയെയും കാണിച്ചുതരുന്നു ഇ. വി. ശ്രീധരൻ.

കുമാരനാശാന്റെ ‘നളിനി’ എന്ന കാവ്യത്തിലെ രസം ശാന്തമാണെന്നു് കെ. ബാലരാമപണിക്കർ എഴുതിയപ്പോൾ അതു ശരിയല്ലെന്നു് ഈ ലേഖകൻ പറഞ്ഞു. ശാന്തരസത്തിന്റെ സ്ഥായിഭാവമായ നിർവ്വേദം നളിനിയിലില്ല. ‘നീ കുലീന ഗുണദീവികേ വീടും ലോകമാണു ദയനീയമെൻ പ്രിയേ’ എന്നു വിലപിക്കുന്ന സന്ന്യാസിക്കു് എവിടെ നിർവ്വേദം? നളിനി രസപ്രധാനമായ കൃതിയല്ല. ഭാവപ്രധാനമാണു് എന്നായിരുന്നു എന്റെ വാദം.

images/Nalini.jpg

ബാലരാമപ്പണിക്കർ അതിനു നേരിട്ടു മറുപടിയെഴുതാതെ ഒരു പയ്യനെക്കൊണ്ടു പ്രത്യാഖ്യാനം നിർവഹിപ്പിച്ചു. ആ ലേഖനം പകുതിയോളം പ്രൌഢം. പകുതി ‘അലവലാതി’ വർത്തമാനം. സംഗതി വ്യക്തം. ആദ്യത്തെ പ്രൌഢഭാഗം ബാലരാമപ്പണിക്കർ പറഞ്ഞുകൊടുത്തതു്. ബാക്കിയുള്ളതു പയ്യന്റേതു്. ഞാൻ അയാളെ വിളിച്ചു ഉപദേശിച്ചു: ‘നിങ്ങൾക്കു പറയണമെന്നു തോന്നിയാൽ പറയു. പക്ഷേ വേറൊരാൾ പറഞ്ഞുതരുന്നതു സ്വന്തം പേരിൽ അച്ചടിക്കരുതു്’. അയാൾ പരുങ്ങിനിന്നു അതുകേട്ടു.

ഉത്കൃഷ്ടമായ ഒരു ദിനപത്രത്തിന്റെ വാരാന്ത്യപ്പതിപ്പിൽ ഒരാൾ തന്ത പറഞ്ഞുകൊടുക്കുന്നതു മഴുവനും പകർത്തി വയ്ക്കുന്നു. ലജ്ജാവഹമായ പ്രവൃത്തിയാണിതു്. ആത്മാഭിമാനമുള്ളവർ, അന്തസ്സുള്ളവർ ഈ പ്രവൃത്തി ചെയ്യുകയില്ല. തൽക്കാലം ഇത്രയും മതി. വേണ്ടിവന്നാൽ ഇനിയുമാകാം.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-09-11.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.