
പത്തൊൻപതാം ശതാബ്ദത്തിന്റെ പൂർവാർദ്ധത്തിൽ ഫ്രാൻസിൽ ജീവിച്ച മഹാനായ നോവലിസ്റ്റ് സ്റ്റങ്ദൽ (Stendhal, 1783–1842) “Love” എന്ന പേരിൽ മനോഹരവും വിദ്വജ്ജ്നോചിതവുമായ പുസ്തകമെഴുതിയിട്ടുണ്ടു്. ഇന്നും അതിന്റെ നൂതനത്വം നശിച്ചിട്ടില്ല. അതിൽ ശാരീരിക പ്രേമത്തെക്കുറിച്ചു് ഇങ്ങനെ പറഞ്ഞിരിക്കുന്നു. നിങ്ങൾ വേട്ടയാടുകയാണു്. കാട്ടിലൂടെ ഓടുന്ന സുന്ദരിയായ പെൺകുട്ടിയെ നിങ്ങൾ കാണുന്നു. ഇത്തരം ആഹ്ളാദത്തിൽ നിന്നാണു് പ്രേമം ഉണ്ടാകുന്നതെന്നു് എല്ലാവർക്കും അറിയാം. നിങ്ങൾ എത്ര ദയനീയാവസ്ഥയിലാണെങ്കിലും ഇവിടെയാണു് പതിനാറു വയസ്സിൽ നിങ്ങളുടെ പ്രേമജീവിതം ആരംഭിക്കുന്നതു്. മരങ്ങൾക്കിടയിലൂടെ ഓടുന്ന സുന്ദരിയെക്കണ്ടാൽ മാത്രമല്ല പ്രേമത്തിന്റെ ഉദ്ഭവം നിങ്ങൾ രാജരഥ്യയിലൂടെ നടക്കുമ്പോൾ നിങ്ങൾക്കഭിമുഖമായി ഒരു പരിചയവുമില്ലാത്ത സുന്ദരി വരുന്നു. അവളുടെ ചുണ്ടുകളിൽ മന്ദസ്മിതം. ആ മന്ദസ്മിതത്തോടുകൂടി അവൾ നിങ്ങളെ കടന്നുപോകുന്നു. ഉൾക്കുളിരുണ്ടാകുന്നു നിങ്ങൾക്കു്, നിങ്ങൾ നടക്കുന്നു. കമ്പിവേലിക്കപ്പുറത്തു് ഒരു പൂ വിടർന്നു നില്ക്കുന്നതു കാണുന്നു. അതും ആഹ്ലാദജനകം. ഇങ്ങനെയാണു് വ്യക്തികളും വസ്തുക്കളും നമ്മളുമായി ബന്ധപ്പെടുന്നതു്. വൈരൂപ്യമാർന്ന ആളുകളും വസ്തുക്കളും നിങ്ങൾക്കു ക്ഷോഭം ജനിപ്പിച്ചെന്നുവരാം. പക്ഷേ, സൗന്ദര്യത്തിന്റെ അതിപ്രസരവും അതിൽ നിന്നു് ഉണ്ടാകുന്ന ആഹ്ലാദാനുഭൂതിയുമാണു് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നതു്. സ്റ്റ്ങ്ങ്ദൽ അപരിചിതയെക്കണ്ടു്—വൃക്ഷങ്ങൾക്കിടയിലൂടെ ഓടിമറയുന്ന പെൺകുട്ടിയെ ദർശിച്ചു്—കൊടുമ്പിരിക്കൊണ്ട വികാരത്തിനു വിധേയനായി ഈ വികാരം സ്റ്റങ്ദലിന്റെ സൗന്ദര്യബോധത്തോടു ബന്ധപ്പെട്ടിരിക്കുന്നു.
ക്ഷുദ്രവസ്തുക്കൾ നേരിട്ടുള്ള ദർശനത്താലല്ല അവയുടെ പരോക്ഷസാന്നിദ്ധ്യം കൊണ്ടുതന്നെ പുരുഷന്മാരെ ചലനം കൊള്ളിക്കുമെന്നതിനു് തെളിവായി ഒരു ഫ്രഞ്ച് കഥയിലെ ചില സംഭവങ്ങളെക്കുറിച്ചു് എനിക്കു പറയാൻ കൗതുകമുണ്ടു്. ഒരു പോലീസ് ഉദ്യോഗസ്ഥൻ താൻ താമസിക്കുന്ന മുറിക്കു് മുകളിലായി ഫ്ലാറ്റിൽ വസിക്കുന്ന ഒരു പെൺകുട്ടിയുടെ ഷൂസിന്റെ പിൻഭാഗം-മടമ്പു-ഉണ്ടാക്കുന്ന ശബ്ദം കേട്ടു ഹർഷോന്മാദത്താൽ വീഴുന്നു. ആദ്യമാദ്യം മടമ്പിന്റെ ശബ്ദം പോലീസ് ഓഫീസറെ രസിപ്പിച്ചിരുന്നില്ല. ക്രമേണ അയാൾക്കതു രസജന്യമായി. ആ ഒച്ച കേൾക്കാൻ അയാൾ കാത്തുനില്ക്കുമായിരുന്നു. മുകളിലുള്ള പെൺകുട്ടിയുടെ അൺഡെർവെയറിനെക്കുറിച്ചു അയാൾ വിചാരിച്ചു തുടങ്ങി. ആ നശിച്ച മേല്ത്തട്ടു് ഇല്ലായിരുന്നെങ്കിൽ കൈനീട്ടി അവളുടെ തുടയിൽ തൊടാമായിരുന്നു അയാൾക്കു്. ആ ഊഷ്മളമായ തുടകളാണു് അയാൾക്കു് വേണ്ടിയിരുന്നതു്. അവളുടെ തുടകളാൽ അമർത്തപ്പെട്ടു് ശ്വാസംമുട്ടി മരിക്കാനായിരുന്നു അയാളുടെ ആഗ്രഹം. പെൺകുട്ടി നടക്കുമ്പോൾ മടമ്പിൽ നിന്നുണ്ടാകുന്ന ശബ്ദം അയാൾ റെക്കോർഡ് ചെയ്തുവച്ചു. രാത്രിയിൽ ഇയർഫോണിലൂടെ അതു് അയാൾ വീണ്ടും കേട്ടു് ആഹ്ലാദിച്ചു. ഒരു ദിവസം അയാൾ തന്റെ കബഡ് (cupbord) പെൺകുട്ടി നടക്കുന്ന സ്ഥലത്തിന്റെ താഴെക്കൊണ്ടു വച്ചു് മൂക്കു് മേൽത്തട്ടിൽ തട്ടത്തക്കവിധത്തിൽ അതിന്റെ മുകളിൽ കിടന്നു. ഒരോ ദിവസവും രണ്ടുമണിക്കൂർനേരം അയാൾ അവിടെ കിടക്കുമങ്ങനെ. ഏതാനും സെന്റിമീറ്ററിനു് താഴെ കിടക്കുന്ന അയാളെ ചവിട്ടികൊണ്ടാണു് അവളുടെ നടത്തം. അയാളുടെ കവിളുകളിൽ അവളുടെ സൂചിപോലുള്ള മടമ്പിന്റെ സ്പർശമേറ്റു് തുള വീഴും. അവൾ അയാളുടെ മാംസത്തിലൂടെ, വാരിയെല്ലുകളിലൂടെ നടക്കുകയാണു്. അവൾ അയാളുടെ ജനനേന്ദ്രിയത്തെ നടത്തത്താൽ തകർക്കുകയാണു്. അടിയിൽ കിടന്നുകൊണ്ടു് അയാൾ പെൺകുട്ടിയെ നോക്കുകയാണു്. സ്ക്കൂളിൽ ടീച്ചർ മുകളിലേക്കു പോകുമ്പോൾ കുട്ടി തല വളച്ചു് അവരുടെ പാവാടയുടെ താഴത്തെ ഭാഗത്തിലൂടെ മുകളിലേക്കു നോക്കുന്നതുപോലെ. ഞാൻ ഇക്കഥ മുഴുവൻ സംഗ്രഹിച്ചെഴുതുന്നില്ല. നേരിട്ടുള്ള ദർശനമില്ലാതെ പരോക്ഷദർശനം കൊണ്ടു് വികാരമനുഭവിക്കാം എന്ന തത്വത്തിനു് നിദർശകമായി ഒരു ഫ്രഞ്ച് കഥയുടെ ഏതാനും ഭാഗം എടുത്തു കാണിച്ചതേയുള്ളൂ. നമ്മുടെ മാനദണ്ഡങ്ങൾ വച്ചു നോക്കിയാൽ അതു അശ്ലീലതയിൽ പെട്ടേക്കാം. എനിക്കതിൽ വിപ്രതിപത്തിയില്ല. പ്രത്യക്ഷവും പരോക്ഷവുമായ വസ്തുക്കളും വസ്തുതകളും സഹൃദയരെ രസിപ്പിക്കുന്നു എന്ന കലാതത്ത്വം സ്പഷ്ടമാക്കാനാണു് ഞാൻ ഇത്രയുമെഴുതിയതു് (The Oxford Book of French Stories, Elizabeth–Fallaize, Oxford University Press. See page 333 for the story; Total pages 352, Rs. 495.00).
ചോദ്യം: ചന്ദ്രനിൽ മനുഷ്യൻ കാൽ കുത്തിയതിനുശേഷം അതിനോടുള്ള മാനസികനിലയ്ക്കു മാറ്റം വന്നില്ലേ?
ഉത്തരം: ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയ ദിനത്തിന്റെ അടുത്ത ദിവസത്തിൽ ജി. ശങ്കരക്കുറുപ്പി ന്റെ പ്രഭാഷണമുണ്ടായിരുന്നു തിരുവനന്തപുരത്തെ ടൗൺഹാളിൽ. അദ്ദേഹം പ്രഭാഷണത്തിനിടയ്ക്കു പറഞ്ഞു ‘മനുഷ്യർ ദിവസവും ചന്ദ്രനിലേക്കു യാത്രചെയ്താലും പൂർണ്ണചന്ദ്രനെ കാണുമ്പോൾ വിരഹദുഃഖമനുഭവിക്കുന്ന സ്ത്രീക്കു് ദുഃഖം കൂടും. ഒരിക്കൽ പവനൻ പ്രസംഗിക്കുന്നതു ഞാൻ കേട്ടു. അദ്ദേഹം മദ്രാസ് കടപ്പുറത്തു വെളുത്ത വാവിൻനാളിൽ വിശന്നു കിടക്കുമ്പോൾ ആഗ്രഹിച്ചത്രേ ചന്ദ്രൻ ദോശയായിരുന്നെങ്കിൽ, അതു തിന്നാൻ കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നുവെന്നു്.
ചോദ്യം: സന്താനങ്ങളോടു് അച്ഛനമ്മമാർക്കു സ്നേഹം എത്ര വർഷം നില്ക്കും?
ഉത്തരം: പെൺപിള്ളരോടുള്ള അവരുടെ സ്നേഹം കൂടിവന്നാൽ പത്തുവർഷം നില്ക്കും. ആൺപിള്ളരോടുള്ള സ്നേഹം ഏഴുവർഷം നില്ക്കും. പിന്നെ നീരസമുണ്ടാകും. അവരോടു് നീരസം ഇഷ്ടക്കേടിൽ നിന്നു് ശത്രുതയിലേക്കു വളരും. ഇരുപതു വയസ്സായ മകനെ അച്ഛനു കണ്ണിനു കണ്ടുകൂടാ എന്നാവും.
ചോദ്യം: സ്ത്രീക്കു മഹാദുഃഖം ഉണ്ടാകുന്നതു എപ്പോൾ?
ഉത്തരം: മകനെ അതിരറ്റു സ്നേഹിച്ച അമ്മ അവന്റെ വിവാഹത്തിനുശേഷം അമ്മായിയമ്മയുടെ ദാസനായി മാറി തന്നെ കാണാൻ വരാത്തപ്പോൾ. പല ആൺമക്കളും ഇങ്ങനെ അമ്മമാരെ ദുഃഖിപ്പിക്കുന്നുണ്ടു്.
ചോദ്യം: എന്റെ ആപ്തമിത്രം ആഹാരത്തിനു വഴിയില്ലാതെ പട്ടിണി കിടക്കുന്നു. ഞാനും ആ സുഹൃത്തിന്റെ അടുത്തു ചെന്നുകിടക്കുന്നതല്ലേ ഉചിതം?
ഉത്തരം: നിങ്ങളുടെ ആ സ്നേഹിതൻ കാറപകടത്തിൽ പെട്ടു റോഡിൽ കിടന്നാൽ നിങ്ങൾ അയാളെ റ്റാക്സിയിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോകുമോ അതോ അയാളുടെ കൂടെ റോഡിൽ കിടക്കുമോ?
ചോദ്യം: സാഹിത്യത്തെക്കുറിച്ചു വിശാലവീക്ഷണമുള്ളവരല്ലേ നമ്മുടെ നിരൂപകർ?
ഉത്തരം: അവർക്കു സങ്കുചിത വീക്ഷണമേയുള്ളൂ. നിരൂപണ പ്രബന്ധങ്ങൾ എഴുതുന്ന ഒരു സ്ത്രീ വൈലോപ്പിള്ളി യുടെ ‘കുടിയൊഴിക്കലിനെ’ കുറിച്ചു് ആയിരമായിരം ലേഖനങ്ങൾ എഴുതിക്കഴിഞ്ഞു. ജി. ശങ്കരക്കുറുപ്പിന്റെ കവിതയെക്കുറിച്ചു് വാ തോരാതെ പ്രസംഗികുന്നു; എഴുതുന്നു. ഇതു വിശാലവീക്ഷണമാണോ? ഒരു പുരുഷൻ റ്റി. പദ്മനാഭനെക്കുറിച്ചു് ഗ്രന്ഥമെഴുതി. കുട്ടികൃഷ്ണമാരാരെക്കുറിച്ചു് ഗ്രന്ഥമെഴുതുമെന്നു് കേരളീയരെ ഭീഷണിപ്പെടുത്തുന്നു. പടിഞ്ഞാറൻ കഥാകാരന്മാരുടെ കഥകൾ വായിച്ചിട്ടുണ്ടെങ്കിൽ, കോൾറിജ്ജ്, എലിയറ്റ് ഇവരുടെ നിരൂപണങ്ങൾ വായിച്ചിട്ടുണ്ടെങ്കിൽ പദ്മനാഭൻ, മാരാർ, ഇവരെപ്പറ്റി അദ്ദേഹം ഗ്രന്ഥമെഴുതാൻ തുടങ്ങുമോ?
ചോദ്യം: റോസാപ്പൂ, പിച്ചിപ്പൂ, മുല്ലപ്പൂ, ഇവയിൽ ഏതു പൂവിന്റെ മണമാണു് നിങ്ങൾക്കിഷ്ടം?
ഉത്തരം: എനിക്കു് ഈ പൂക്കളുടെ മണം ഇഷ്ടമല്ല പെട്രോളിന്റെ മണം ഇഷ്ടമാണു്.
ചോദ്യം: ആറ്റൂർ രവിവർമ്മ, കെ. ജി. ശങ്കരപിള്ള ഇവരുടെ കവിതകൾ വായിക്കുന്നുണ്ടോ നിങ്ങൾ?
ഉത്തരം: പഴയ റ്റെലിഫോൺ ഡയറക്ടറി എന്റെ വീട്ടിലുണ്ടു്. ഞാനതു വായിക്കുന്നു. നല്ല രസം.

ഏർവിങ്ങ് സ്റ്റോണിന്റെ നോവലുകൾ വായിച്ചു് അത്ഭുതാധീനനായ കെ. സുരേന്ദ്രൻ കേരളത്തിലെ ചിലരുടെ ജീവിതത്തെ അവലംബിച്ചു് നോവലുകൾ എഴുതി. പക്ഷേ, സ്റ്റോണിന്റെ നോവലുകൾക്കുള്ള സൗരന്ദ്യത്തിന്റെ ആയിരത്തിലൊരംശം പോലും സുരേന്ദ്രന്റെ നോവലുകൾക്കു് ഇല്ലായിരുന്നു. കുമാരാനാശാന്റെ ജീവചരിത്രത്തെ അവലംബിച്ചു് അദ്ദേഹം രചിച്ച ഗ്രന്ഥം മുണ്ടശ്ശേരി വേറൊരു ഗ്രന്ഥത്തെക്കുറിച്ചു പറഞ്ഞതുപോലെ അമ്പേ പരാജയമായിരുന്നു. താൻ ചിത്രീകരിക്കുന്ന വ്യക്തിയുടെ ജീവിതം സാമാന്യമായ രീതിയിൽ പ്രതിപാദിച്ചതേയുള്ളൂ സുരേന്ദ്രൻ. നോവലിസ്റ്റ് വിദഗ്ദ്ധനായ ഫോട്ടോഗ്രാഫറെപ്പോലെയാണു്. തന്റെ മുൻപിലിരിക്കുന്ന വ്യക്തിയുടെ അനാദൃശ്യമായ ഒരു നിമിഷം കണ്ടുപിടിച്ചു് ഛായാഗ്രഹണപേടകത്തിന്റെ ബട്ടൺ അമർത്തിയാൽ ആ ഫോട്ടോയ്ക്കു് അനാദൃശ്യസ്വഭാവം വരും. അയാളുടെ സ്വഭാവം മുഖത്തു കാണും. സുരേന്ദ്രൻ ഈ വിധത്തിൽ ഫോട്ടോഗ്രാഫറായിരുന്നില്ല. ജീവചരിത്രം സംക്ഷേപിച്ചെഴുതുമ്പോഴും സൂക്ഷ്മതയിലായിരുന്നു അദ്ദേഹത്തിന്റെ കണ്ണു്. സൂക്ഷ്മതയിൽ മനസ്സിരുത്തുന്ന ഒരു കലാകാരനും ആ പേരിനു് അർഹനായിട്ടില്ല. അതിനാലാണു് കെ. സുരേന്ദ്രൻ എന്ന നോവലിസ്റ്റ് ഇന്നു സാഹിത്യമണ്ഡലത്തിൽ നിന്നു് അപ്രത്യക്ഷ്യനായിപ്പോയതു്.
ഈ കലാതത്ത്വം കവിക്കും കഥാകാരനും യോജിക്കും. മനുഷ്യജീവിതം-കാര്യകാരണബന്ധമുള്ള മനുഷ്യജീവിതം. അതുപോലെ പകർത്തിവച്ചാൽ കലയാവുകയില്ലെന്നു് നമ്മുടെ എഴുത്തുകാർക്കു് അറിഞ്ഞുകൂടാ. വ്യക്തികളെ നേരിട്ടു കഥാപാത്രങ്ങളാക്കിക്കളയും സുരേന്ദ്രൻ. ഒരു നോവലിൽ ഡോക്ടർ അയ്യപ്പപ്പണിക്കരെ കയറ്റിയിട്ടുണ്ടു് അദ്ദേഹം. പേരു മാത്രം മാറ്റും. ഈ വാചിക വസ്ത്രധാരണം വ്യക്തിയുടെ വ്യക്തിത്വത്തെ അനാവരണം ചെയ്യുകയില്ല. മുണ്ടും ഷേർട്ടും ധരിച്ചു് താടിവളർത്തി കാറിൽ സഞ്ചരിക്കുകയോ നടന്നു പോവുകയോ ചെയ്യുന്ന അയ്യപ്പപ്പണിക്കരെ നമ്മളെല്ലാവരും കണ്ടിട്ടുണ്ടു്. അദ്ദേഹത്തെ അതേ രീതിയിൽ നോവലിലും കാണുന്നതുകൊണ്ടു് എന്തു പ്രയോജനം? പൊക്കം കുറഞ്ഞ തെങ്ങിൽ നിന്നു് തേങ്ങ പറിച്ചെടുക്കുന്നതുപോലെ ജീവചരിത്രത്തെ സംബന്ധിച്ച സംഭവനാളികേരങ്ങൾ പറിച്ചെടുത്തു നമ്മുടെ മുൻപിൽ വച്ചു കെ. സുരേന്ദ്രൻ. അദ്ദേഹത്തിന്റെ പാരമ്പര്യം ഇവിടെ പലരും പുലർത്തിപ്പോരുന്നു.
രണ്ടാമത്തെ രീതി എന്തെന്നു് ഞാൻ വിശദീകരിക്കേണ്ടതില്ല. അതിന്റെ സ്വഭാവം മനസ്സിലാക്കുന്നതിനു് മാതൃഭൂമി ആഴ്ച്ചപ്പത്തിൽ ‘കളിത്തോക്കു്’ എന്ന പേരിൽ അർഷാദ് ബത്തേരി എഴുതിയ കഥ വായിച്ചാൽ മതി. സംഭവിക്കാത്തതും സംഭവിക്കുന്നതുമായ പല കാര്യങ്ങളെ അവലംബിച്ചു് കഥാകാരന്മാർ എഴുതാറുണ്ടു്. അർഷാദിന്റെ രീതി, സംഭവിക്കാത്തതു്. വർണ്ണിച്ചു് വായനക്കാരെ ‘അങ്കലാപ്പിൽ’ ആക്കുക എന്നതാണു്. ആദ്യം നമ്മൾ കാണുന്നതു് കൈത്തോക്കാണു്. അതു് കളിത്തോക്കാണത്രേ. കാഞ്ചി വലിച്ചപ്പോൾ അതിൽ നിന്നു് വെള്ളം വന്നുപോലും. ഈ കളിത്തോക്കു് മാരകായുധമായിത്തീരുന്നു കഥയുടെ പര്യവസാനത്തിൽ. അതിൽ നിന്നു പൊട്ടുന്ന വെടി കഥ പറയുന്നവന്റെ നെഞ്ചിലേക്കാണു് പാഞ്ഞുകയറുക. അവൻ മരിച്ചില്ലായിരിക്കും. മരിച്ചെങ്കിൽ ആത്മകഥ രേഖപ്പെടുത്തുന്നതു് എങ്ങനെ. എന്തൊരു ഇഡിയസിയാണു് ഇക്കഥ! ബഷീറും മറ്റും രചനകൊണ്ടു് വായനക്കാരെ hypnotize ചെയ്തിരുന്നു. ഇക്കാലത്തു് ഏറെപ്പേരും കഥയെഴുതി വായനക്കാരെ കൊല്ലുന്നു.

ആത്മവഞ്ചനയും ജനവഞ്ചനയും പടിഞ്ഞാറൻ പ്രസാധകർ നടത്തിക്കൊണ്ടിരിക്കുന്നു. അതിൽ പെടുന്നവർക്കു ക്ഷോഭമുണ്ടാകുന്നു. ധനനഷ്ടമുണ്ടാകുന്നു. എല്ലാം പറയാൻ സ്ഥലമില്ല ഇവിടെ. അൽബെർതോ മൊറാവ്യ യുടെ നോവലുകളും ചെറുകഥകളും ഞാൻ പണ്ടു വായിച്ചിട്ടുണ്ടു്. രണ്ടുമാസം മുൻപു് അദ്ദേഹത്തിന്റെ രണ്ടു നോവലുകളുടെ തർജ്ജമ വന്നു. പുതിയ പേരുകൾ. ഞാൻ വലിയ വിലകൊടുത്തു് അവ രണ്ടും വാങ്ങി. വീട്ടിൽക്കൊണ്ടുവന്നു് വായന തുടങ്ങിയപ്പോൾ മുൻപു വായിച്ചുവെന്ന തോന്നൽ. ഷെൽഫിൽ നിന്നു് മൊറാവ്യയുടെ നോവലുകൾ എടുത്തുനോക്കി. പുതിയ നോവലുകളല്ല ഞാൻ വാങ്ങിയതു്. നോവലുകളുടെ പേരുകൾ മാറ്റി അച്ചടിച്ചിരിക്കുന്നു. ഞാൻ വഞ്ചിക്കപ്പെട്ടു. ബോർഹേസിന്റെ പ്രബന്ധങ്ങൾ കണ്ടു വാങ്ങി ഭീകരമായ വിലയ്ക്കു്. വീട്ടിലെത്തി വായന തുടങ്ങിയപ്പോഴാണു് ഓരോ പ്രബന്ധവും ഞാൻ മുൻപു് വായിച്ചിട്ടുള്ളതാണെന്ന വസ്തുത ഗ്രഹിക്കാനായതു്. പേരുമാറ്റം കരുതിക്കൂട്ടി പ്രസാധകർ ചെയ്യുന്നതാണു് എന്നതിൽ സംശയമേയില്ല.
രണ്ടാമത്തെ വഞ്ചന പ്രസാധകർ പുസ്തകത്തിന്റെ കവറിലും കവറിന്റെ മടക്കിയ ഭാഗങ്ങളിലും അച്ചടിക്കുന്ന നിരൂപകരുടെ പ്രസ്താവങ്ങളാണു്. അവർക്കു പണം കൊടുത്താവും ഈ പ്രസ്താവങ്ങൾ വാങ്ങി അച്ചടിക്കുക. ബഹുജനം അവ കണ്ടു് പുസ്തകങ്ങൾ വാങ്ങുന്നു, വായിക്കുന്നു, ചവറാണെന്നു മനസ്സിലാക്കുന്നു. പണം നഷ്ടപ്പെട്ട ദുഃഖത്തോടുകൂടി ഇരിക്കുന്നു. ഈയിടെ Hari Kunzru വിന്റെ “The Impressionist” എന്ന നോവൽ വാങ്ങി ഞാൻ വഞ്ചിതനായി. “The most eagerly awaited debut of 2002” എന്നു Observer. “Epic in scope and ambition… the pace is rollicking… a work that will be talked about everywhere” എന്നു് Daily Telegraph. “Beautifully written, daringly plotted, funny and sweeping… sophisticated, relevant, heart-breaking” എന്നു് Tracy Chevalier. ഇത്രയും കള്ളം പറയുകയില്ലെന്നു കരുതി വലിയ വില കൊടുത്തു നോവൽ വാങ്ങി വായിച്ചു. തലയ്ക്കു മൂന്നുതവണ ചുറ്റി ആവുന്നത്ര ശക്തി സംഭരിച്ചു് ആഞ്ഞെറിയേണ്ട നോവലാണു് അതെന്നു് ഗ്രഹിച്ചു. ഡൊറത്തി പാർക്കർ പറഞ്ഞില്ലേ This is not a novel to be tossed aside lightly. It should be thrown with great force. എറിഞ്ഞാൽ പ്രസാധകരുടെ മുൻപിൽ ചെന്നുവീഴണം. അത്രകണ്ടു ഗർഹണീയമാണിതു്.
വർഷം 1903. ബ്രട്ടീഷുകാർ ഇന്ത്യ ഭരിക്കുന്ന കാലം. അവരുടെ ഒരുദ്യോഗസ്ഥനായ റൊനാൾഡ് ഫോസ്റ്റർ മലയിൽ നിന്നു് ഒഴുകിവന്ന-അസാധാരണമായ വേഗത്തിൽ ഒഴുകിവന്ന-വെള്ളത്തിൽ പെട്ടുപോയി. ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞു് ശ്വാസത്തിനുവേണ്ടി വലിച്ചു വലിച്ചു് അയാൾ ഒരു ഗുഹാമുഖത്തെത്തി. അവിടെ നില്ക്കുന്നു ഒരു ദേവത. പ്രാകൃതവും നിഷ്ഠൂരവുമായ രൂപം അവളുടേതു്. ശരീരമാകെ ചെളി. താൻ അവളെ സൃഷ്ടിച്ചതാണോ എന്നു് അയാൾക്കു സംശയം. അവൾ മുന്നോട്ടേക്കുവന്നു് അയാളുടെ ഷേർടിന്റെ ബട്ടൺ ഊരി. അപ്പോഴാണു് അയാൾക്കു മനസ്സിലായതു് അവളാണു് തന്നെ സൃഷ്ടിച്ചതെന്നു്. ഗുഹയ്ക്കു പുറത്തു് കൊടുങ്കാറ്റു് തകർക്കുന്നു.… inside the cave her small hands are curling around his penis and lugging down in a tumble of limbs on to the floor. (ഈ ഭാഗം വായിച്ചപ്പോൾ ഞാൻ നോവലിസ്റ്റിന്റെ പ്രായം നോക്കി. ജനിച്ചവർഷം 1969. മുപ്പത്തിമൂന്നു വയസ്സു്. ഈ പ്രായത്തിൽ ഇത്രയല്ലേ എഴുതിയുള്ളൂ കൺസ്രൂ) ഗുഹയിലെ അഗ്നി കെടുന്നതുവരെ അവർ ഒരുമിച്ചു കിടന്നു. ഫോറസ്റ്റർ ഗുഹയ്ക്കകത്തുനിന്നു പുറത്തു വന്നു. ഒരു മരം വെള്ളപ്പൊക്കത്തിൽ ഒഴുകിവന്നു. അയാൾ അതിൽ ചാടിക്കയറി. മരം അയാളെയും കൊണ്ടു ഒഴുകിപ്പോയി. അയാളെ ബലാത്സംഗം ചെയ്ത ദേവതയുടെ പേരു് അമൃത. അവൾക്കു പത്തൊൻപതു് വയസ്സു്. അമൃതയുടെ വിവാഹം തീർച്ചപ്പെടുത്തിയിരിക്കുകയാണു്. പോർട്ടർമാർ അവളെ ഭാവിഭർത്താവിന്റെ അടുക്കലേക്കു കൊണ്ടുപോകും. ഇങ്ങനെ അവിശ്വാസ്യതയിൽ ആരംഭിക്കുന്ന നോവൽ ആ അവിശ്വാസ്യത പുലർത്തികൊണ്ടു് മുന്നോട്ടുപോകുന്നു. അമൃത പെറ്റു. സായ്പിന്റെ മകൻ. പ്രാൺനാഥ്—സായിപ്പിന്റെ മകൻ—തന്തയെപ്പോലെതന്നെ. ബലാത്സംഗത്തിലാണു് അവനു താൽപര്യം. പരിചാരികയെ ബലാത്കാരസംഭോഗം ചെയ്യാൻ അവൻ തുനിഞ്ഞു. തന്റെ മകനായി വിലസുന്ന പ്രാൺനാഥിന്റെ യഥാർത്ഥപിതൃത്വം ഏതാണ്ടു ഗ്രഹിച്ച ഗൃഹനായകൻ അവനെ വീട്ടിനു പുറത്താക്കി. കുറെക്കാലം ഒരു വേശ്യാലയത്തിൽ കഴിഞ്ഞുകൂടിയ പ്രാൺനാഥ് ഒരു ബ്രട്ടീഷ് ഉദ്യോഗസ്ഥന്റെ രതിക്കു വിധേയനായിട്ടു് ഒരു സായിപ്പിന്റെ പേരു സ്വീകരിച്ചു് ലണ്ടനിൽ പോയി. ഓക്സ്ഫഡിൽ ചെന്ന അയാൾ ഒടുവിൽ ആഫ്രിക്കയിലേക്കു യാത്രയായി.

കുറച്ചു് അഡ്ഓലെസന്റ് സെക്സ്. പ്രധാന കഥാപാത്രത്തിന്റെ സാഹസകർമ്മങ്ങൾ, അവിശ്വാസ്യത ഇവയെല്ലാം കൂട്ടിച്ചേർത്ത ഒരു അവിയൽ പൈങ്കിളിയാണു് ഈ നോവൽ. പതിനാറാം ശതാബ്ദത്തിൽ ഉണ്ടാകേണ്ട ഒരു കൃതി. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം അപഹരിച്ചുകൊണ്ടു് പത്രക്കാരുടെ സൗജന്യമാധുര്യത്താൽ പ്രചാരമാർന്നു് അതു് വിരാജിക്കുന്നു. പൊടിപടലത്തെ കാറ്റു് അടിച്ചു പറത്തുമ്പോൾ സൂര്യരശ്മി അതിൽ പതിഞ്ഞാൽ ഓരോ പൊടിയും വജ്രമായിത്തീരുമെന്നു് ഒരു ഇംഗ്ലീഷ് കവി പറഞ്ഞിട്ടുണ്ടു്. നിത്യജീവിതസംഭവം പൊടിയാണെങ്കിൽ ഭാവനയുടെ രശ്മി അതിൽ വീഴുമ്പോഴാണു് വജ്രകാന്തി ചിന്തുന്നതു്. കൺസ്രുവിനു് ഭാവനയില്ല. അതിനാൽ അദ്ദേഹത്തിന്റെ ഈ നോവൽ വെറും ചവറാണു് (The Impressionist; Hari Kunzru; Hamish Hamilton, p. 481, Indian price Rs. 7.50).
- ഞാൻ ചെറുപ്പക്കാർ ഓടിക്കുന്ന ഓട്ടോറിക്ഷയിൽ കയറാറില്ല. വാഹനം അവർ വലിയ വേഗത്തിൽ ഓടിക്കും. അതു് ആപത്തുണ്ടാക്കും. ഒരു ദിവസം ചെറുപ്പക്കാരൻ ഡ്രൈവറായിരുന്ന ഓട്ടോറക്ഷയിൽ കയറേണ്ടതായി വന്നു എനിക്കു്. മിന്നൽവേഗത്തിലാണു് ഓടിക്കൽ. ഞാനൊരു കള്ളം പറഞ്ഞു: ‘അനിയാ എനിക്കു ഹൃദയത്തിനു രോഗമുണ്ടു്. നിങ്ങൾക്കു സഡൻ ബ്രെയ്ക്ക് ഇടേണ്ടതായി വന്നാൽ ഞാൻ ഇതിലിരുന്നു ചാകും. നിങ്ങൾ എന്നെക്കൊന്നതാണെന്നു് പോലീസ് പറയും. ചെയ്യാത്ത കുറ്റത്തിനു് നിങ്ങൾ മർദ്ദിക്കപ്പെടും.’ ഇത്രയും പറഞ്ഞുതീരുന്നതിനുമുമ്പു് അയാൾ വാഹനത്തിന്റെ വേഗം കുറച്ചു. എങ്കിലും സ്വന്തം പ്രവൃത്തിയെ നീതിമത്കരിക്കാനായി അയാൾ പറഞ്ഞു: ‘വരാനുള്ളതു് വരും. ഈശ്വരനിശ്ചയമനുസരിച്ചേ ഏതും നടക്കൂ.’ ഞാൻ മറുപടി നൽകി:- “ഈശ്വരൻ ഒരു principle ആണു്. ആ പ്രിൻസിപ്പൽ അനുസരിച്ചു് മൂർച്ചയുള്ള പേനാക്കത്തി കൊണ്ടു വിരലിൽ ആഞ്ഞുവെട്ടിയാൽ അതു മുറിഞ്ഞുപോകും. അതുപോലെ വാഹനത്തിന്റെ വേഗം കൂടിയാൽ അതു മറിയും. മറ്റു വാഹനങ്ങളിൽ ചെന്നിടിക്കും. അതും ഈശ്വരനിയമമാണു്. പതുക്കെപ്പോയാൽ ആപത്തുവരില്ല എന്നതു് ഈശ്വരനിയമമത്രേ.” ‘അതു ശരി’ എന്നു ഡ്രൈവർ സമ്മതിച്ചു. കഴിഞ്ഞയാഴ്ചയും ഞാൻ ചെറുപ്പക്കാരൻ ഓടിക്കുന്ന ഓട്ടോറക്ഷയിൽ കയറി. വാഹനം നിറുത്തികഴിഞ്ഞാൽ കേറുക എന്നതേ സാദ്ധ്യമാകൂ. അതല്ലാതെ ഡ്രൈവറുടെ പ്രായം നോക്കാനൊക്കുമോ? പ്രായം ചോദിക്കാനൊക്കുമോ? പ്രായം ചോദിച്ചാൽ ഇപ്പോഴത്തെ ഡ്രൈവർമാർ എം. എ.ക്കാരും എം. എസ്. സി.ക്കാരുമാണു്. ‘എന്റെ വിവാഹം കഴിഞ്ഞു എന്റെ പ്രായമറിഞ്ഞതുകൊണ്ടു് താങ്കൾക്കു് പ്രയോജനമില്ല എന്നു് പറഞ്ഞാലോ? ഞാൻ പ്രതീക്ഷച്ചതു സംഭവിച്ചു. പേടിയുണ്ടാകുന്ന മട്ടിൽ ഡ്രൈവർ വാഹനമോടിച്ചു. വീടു് അടുക്കാറായി. മനസ്സിരുത്താതെ ഷേർടിന്റെ പോക്കറ്റിൽ വച്ചിരുന്ന നൂറുരൂപ നോട്ടു് പറന്നുപോയി. കുറ്റിക്കാടുകളാണു് റോഡിന്റെ ഒരുവശത്തു്. ഞാൻ ഓട്ടോറിക്ഷ നിറുത്തിച്ചു് നോട്ടു് നോക്കി. കണ്ടില്ല. നിരാശനായി. വീണ്ടും വാഹനത്തിൽ കയറി. തെല്ലു ദൂരം താണ്ടിയപ്പോൾ വീട്ടിന്റെ നടയിലെത്തി. രൂപ നഷ്ടപ്പെട്ട ദുഃഖത്തോടെ കുട്ടികൃഷ്ണമാരാരുടെ രഘുവംശം ഗദ്യപരിഭാഷ വായിച്ചു. രാത്രിയായി. നല്ല നിലാവു്. ഒന്നുകൂടെ നോക്കാമെന്നു വിചാരിച്ചു് നോട്ടു് നഷ്ടപ്പെട്ട സ്ഥലത്തെത്തി. പാലുപോലുള്ള നിലാവു്. നല്ലപോലെ നോക്കി. നോട്ടു് കിട്ടിയില്ല. സൂര്യപ്രകാശത്തിൽ അതിന്റെ തീക്ഷണതയിൽ കാണാത്ത നോട്ടു് ചന്ദ്രപ്രകാശത്തിൽ കാണുമോ? വീണ്ടും വീട്ടിലെത്തി. മാരാരുടെ വ്യാഖ്യാനമുള്ള ഗ്രന്ഥമെടുത്തു വായന തുടങ്ങി. അദ്ഭുതാവഹമായ സാദൃശ്യം മല്ലിനാഥൻ പറഞ്ഞതേ കുട്ടികൃഷ്ണമാരാർക്കും പറയാനുള്ളൂ. മാരാർ പറഞ്ഞതു് വെള്ളമേറെ ചേർത്തിട്ടാണു് എന്നതു വ്യത്യാസം. എന്തിനു് അദ്ഭുതം. സൂര്യന്റെ രശ്മികൾ പതിഞ്ഞിട്ടല്ലേ ചന്ദ്രൻ പ്രകാശിക്കുന്നതു്. തീക്ഷ്ണത മൃദുത്വമായി മാറും പ്രതിഫലനമുണ്ടാകുമ്പോൾ. മല്ലിനാഥന്റെ മയൂഖ തീക്ഷ്ണത കുട്ടികൃഷ്ണമാരാരുടെ വ്യാഖ്യാനത്തിൽ മയൂഖമൃദുത്വമായി മാറും.
- ഞാൻ അങ്ങനെ സ്വപ്നം കാണാറില്ല. ഉറക്കത്തിൽ ഒരു ദിവസം എനിക്കൊരു പേടിസ്വപ്നമുണ്ടായി. സ്വപ്നത്തിൽ സഹധർമ്മിണി വന്നു പറഞ്ഞു: ‘ആരോ കാണാൻ വന്നിരിക്കുന്നു.’ ഞാൻ എഴുന്നേറ്റു് ചെന്നു വാതിൽ തുറന്നു. കോർപ്പറെയ്ഷൻ ഉദ്യോഗസ്ഥൻ നില്ക്കുന്നു. അദ്ദേഹം ഗൗരവത്തിൽ ചോദിച്ചു: ‘നിങ്ങൾ മൂട്ടയെ വളർത്തുന്നുണ്ടോ?’ ‘ഇല്ല’ എന്നു ഉത്തരം. ‘കട്ടിലിൽ മൂട്ടയില്ലേ?’ എന്നു ഉദ്യോഗസ്ഥൻ. ‘ഉണ്ടു്’ എന്നു എന്റെ മറുപടി. ‘അവ കടിച്ചാൽ നിങ്ങളെന്തു ചെയ്യും?’ എന്നു കോർപ്പറെയ്ഷൻകാരൻ വീണ്ടും. എന്റെ ഉത്തരം. ‘ചൊറിയാൻ വയ്യാത്ത സ്ഥലം നോക്കി മൂട്ട മുതുകിൽ കടിക്കും. ഞാൻ നീളമുള്ള പ്ലാസ്റ്റിക് സ്കെയിൽ അടുത്തുവച്ചിട്ടുണ്ടു്. അതു കടികൊണ്ട ഭാഗത്തേക്കുനോക്കി ചൊറിയും. എന്നിട്ടു് തീപ്പട്ടി ഉരച്ചു മൂട്ടയുള്ള ഭാഗത്തു് വയ്ക്കും. അതു കരിയുന്ന നാറ്റം വന്നാലേ ഞാൻ തീപ്പട്ടികൊള്ളി ഉരയ്ക്കുന്നതും തീവയ്ക്കുന്നതും നിറുത്തുകയുള്ളൂ.’ ഉദ്യോഗസ്ഥൻ കോപാകുലനായി അറിയിച്ചു. ‘നിങ്ങൾ കൊതുകു വളർത്തുന്നവരാണു്. ഇനി മൂട്ടയും വളർത്തും. കൊതുകിനു് റ്റാക്സ് വയ്ക്കാനുള്ള ഓർഡറായി. മൂട്ടയെ കൊല്ലരുതു്. നിങ്ങളെ അറസ്റ്റു് ചെയ്യും. മൂട്ടയെ ആവോളം വളർത്തൂ. ഒരു മൂട്ടയ്ക്കു നൂറുരൂപ റ്റാക്സ് ഏർപ്പെടുത്താൻ നഗരസഭ തീരുമാനിച്ചുകഴിഞ്ഞു’. ഞാൻ ഞെട്ടി കണ്ണൂ തുറന്നു. എന്താ ഉറക്കത്തിൽ മൂട്ട. കൊതുകു് എന്നൊക്കെപ്പറഞ്ഞതു? പേടിസ്വപ്നത്തിന്റെ പിടിയിൽനിന്നു് സമ്പൂർണ്ണമായ മോചനമില്ലാതെ ഞാൻ ചോദിച്ചു? അദ്ദേഹം പോയോ? ‘ഏതദ്ദേഹം?’ എന്നു സഹധർമ്മിണി. ‘കോർപ്പറെയ്ഷൻ ഉദ്യോഗസ്ഥൻ’ എന്നു് എന്റെ മറുപടി.
- ഓ. വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവൽ ആ പ്രദേശത്തിന്റെ ഇതിഹാസമായി നമുക്കു തോന്നുന്നില്ല. നമ്മളും ഖസാഖിൽ ജീവിക്കുന്നവരായേ തോന്നുകയുള്ളൂ. അതു് രവിയുടെ കഥയല്ല. രവി നമ്മുടെ ബന്ധുവാണു്. ആ ബന്ധുവിന്റെ ഭാഗ്യവും ഭാഗ്യക്കേടും നമ്മുടെ ഭാഗ്യവും ഭാഗ്യക്കേടുമാണു്. ഇതൊരു ഇലൂഷ്യനാകാം. ആ ഇല്യൂഷനുണ്ടാക്കാൻ വിജയനു കഴിഞ്ഞിരിക്കുന്നു.
- തകഴിയുടെ ‘കയർ’ എന്ന നോവൽ വായിച്ചാൽ അദ്ദേഹം വർണ്ണിക്കുന്ന പ്രദേശവും ക്ലാസിപ്പേർ തുടങ്ങിയ കഥാപാത്രങ്ങളും നമ്മുടേതല്ല എന്നൊരു തോന്നൽ. വിജയൻ അനായാസമായി ഇലൂഷ്യൻ നിർമ്മിക്കുന്നു. കയർ എഴുതിയ തകഴിക്കു് ആ നിർമ്മിതിക്കു കഴിയുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന ചെറുകഥയിലെ കുട്ടനാടൻ പ്രദേശം നമ്മുടെ സ്വന്തം പ്രദേശമായി തോന്നുന്നു. അവിടെ വെള്ളപ്പൊക്കത്തിൽ മുങ്ങിച്ചാകാൻ പോകുന്ന നായ് നമ്മുടെനായായി മാറുന്നു. അതിന്റെ ശവം കണ്ടു് നയനങ്ങൾ ആർദ്രങ്ങളാവുന്നു. ഇല്യൂഷ്യൻ നിർമ്മിതി നടന്നുവെന്നു് അർത്ഥം.
- ഈ നിർമ്മിതിയിൽ ഏറ്റവും വൈദഗ്ദ്യം ബഷീറിനാണുള്ളതു്. പൂവമ്പഴം എന്നു ഭാര്യയെക്കൊണ്ടു പറയിച്ചു് ഓറഞ്ചിതൾ അവളെ തീറ്റിക്കുന്ന ഭർത്താവിനോടു് എനിക്കു ശത്രുത. അതു തിന്നു് പൂവമ്പഴം എന്നു പറയുന്ന ഭാര്യയോടു് എനിക്കു സ്നേഹം. അവളെ ജീവനോടെ കാണാൻ എനിക്കു കൊതി. കലാകാരന്മാർ ഈ ഇല്യൂഷൻ നിർമ്മിക്കണം. അല്ലാതെ അത്യന്താധുനികരെപ്പോലെ വായനക്കാരെ കഥയിൽ നിന്നു വേർതിരിച്ചു നിറുത്തരുതു്.