ഒരു വ്യാഴവട്ടക്കാലശേഷമാണു് തിരുവനന്തപുരം മാനസിക രോഗാശുപത്രി ചുറ്റിനടന്നു കാണുന്നതു്. മുമ്പു്, മലമൂത്രവിസർജ്ജനങ്ങൾക്കിടയിൽ ആരോരും കാണാനും കേൾക്കാനുമില്ലാതെ ആയിരത്തോളം മനുഷ്യർ, അവരിൽ മിക്കവരും നഗ്നർ, ആശുപത്രിജീവനക്കാരാൽ ചവിട്ടിമെതിക്കപ്പെട്ടു് ജീവച്ഛവംപോലെ ഊളമ്പാറയിലെ ഭ്രാന്താശുപത്രിയിൽ കഴിയുന്നുണ്ടായിരുന്നു.
ഈ ആശുപത്രി വീണ്ടും കാണുംമുമ്പു് ഇവിടത്തെ അവസ്ഥ പരിതാപകരമാണെന്നു് പലരും പറഞ്ഞുകേട്ടു. മനുഷ്യാവകാശ കമ്മീഷന്റെ അതൃപ്തിയും കേട്ടറിഞ്ഞു. മുമ്പത്തെ അവസ്ഥ കണ്ടയാൾ എന്ന നിലയിൽ ഇന്നത്തെ അവസ്ഥയെക്കുറിച്ചു് അബ്സൊലൂട്ടായി പറയാനെനിക്കു കെല്പുണ്ടോ എന്നറിയില്ല. എങ്കിലും ആപേക്ഷികമായി പറയവേ, ഉവ്വു്. തിരുവനന്തപുരത്തെ മാനസികാരോഗ്യകേന്ദ്രം ഒത്തിരി കാര്യങ്ങളിൽ ഭേദപ്പെട്ടിട്ടുണ്ടു്. താരതമ്യേന വൃത്തി, അത്യാവശ്യം ശുദ്ധവായു, ഞങ്ങൾ മറുപടി പറയാൻ ബാദ്ധ്യസ്ഥരാണെന്നു കരുതുന്ന കുറെ ഉദ്യോഗസ്ഥന്മാരും ജീവനക്കാരും. ചോദിക്കാനും പറയാനും മാനസികരോഗികളുടെ അവകാശങ്ങളെക്കുറിച്ചു ബോധമുള്ള പുറംലോകം. രോഗികൾക്കു് വസ്ത്രം എത്തിക്കുന്ന റെസിഡന്റ്സ് അസോസിയേഷനുകൾ, ആശുപത്രിക്കു് കെട്ടിടങ്ങൾ പണിതുകൊടുക്കുന്ന ഗണപതി അമ്പലം—അടച്ചിട്ടിരുന്ന വാതിലുകൾ മെല്ലെ തുറക്കപ്പെടുന്നു.
പോര, ഇനിയും ഒത്തിരിയൊത്തിരി നന്നാവാനുണ്ടു് ഈ മാനസികാരോഗ്യകേന്ദ്രം. ഒരുപാടു പ്രാഥമികാവശ്യങ്ങൾ—കട്ടിൽ, കിടക്ക, വേണ്ടത്ര ഡോക്ടർമാർ, ഇനിയും എത്രയോ നഴ്സുമാർ, അറ്റൻഡർമാർ—എന്നിവ ഉണ്ടാകേണ്ടിയിരിക്കുന്നു. സ്റ്റാഫിന്റെയും അവസ്ഥ മെച്ചപ്പെടേണ്ടിയിരിക്കുന്നു. ഡീമോറലൈസ്ഡ് ആയ ജീവനക്കാരിൽനിന്നു നന്മയും അനുതാപവും പ്രതീക്ഷിക്കാൻ ബുദ്ധിമുട്ടുണ്ടു്. ഒത്തിരി കമ്മീഷനുകൾ കേരളത്തിലെ മാനസിക രോഗാശുപത്രികളെക്കുറിച്ചു നല്കിയ റിപ്പോർട്ടുകൾ ഏതോ സർക്കാർ ഓഫീസുകളിൽ പൊടിപിടിച്ചു കിടപ്പുണ്ടാവും. അവ പൊടിതട്ടിയെടുത്തു് ഒരാത്മപരിശോധനയ്ക്കു ആരോഗ്യവകുപ്പും സർക്കാരും തയ്യാറാവുക. ചെയ്യേണ്ട കാര്യങ്ങൾ ചെയ്തോ എന്നും ചെയ്യാവുന്ന കാര്യങ്ങൾ പലതും ചെയ്യാതിരുന്നിട്ടില്ലേ എന്നും സർക്കാർ പരിശോധിക്കട്ടെ. എന്നിട്ടു് നിറഞ്ഞ മനസ്സോടെ, എത്ര സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും മനസ്സിന്റെ താളംതെറ്റിയവർക്കു് തിരുവനന്തപുരത്തെയും തൃശൂരെയും കോഴിക്കോട്ടെയും ആശുപത്രികളിലെ അസ്വസ്ഥരായ മനസ്സുകൾക്കും നിരത്തിൽ അലയുന്ന സ്വാസ്ഥ്യം നഷ്ടപ്പെട്ട ജീവിതങ്ങൾക്കും ശാന്തി നല്കാൻ എന്തൊക്കെ ചെയ്യണോ അതൊക്കെ ചെയ്യുക. ഒപ്പം ജീവനക്കാരുടെ ഉണങ്ങിയ റിസ്ക് അലവൻസ് ശരിക്കും വർദ്ധിപ്പിക്കുക. അവർക്കു് ഐ. എം. ജി. പോലുള്ള സ്ഥാപനങ്ങൾ നിംഹാൻസ്പോലുള്ള ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു് ട്രെയിനിങ്ങും റിഫ്രഷർ കോഴ്സുകളും നല്കുക.
ഇനിയൊരിക്കലും ആശുപത്രിക്കു് ഭ്രാന്തുപിടിക്കില്ല എന്നു് ഉറപ്പുവരുത്തേണ്ടതു് ഈ നാട്ടിലെ സാധാരണക്കാരാണു്, മാദ്ധ്യമങ്ങളാണു്, രോഗികളുടെ ബന്ധുക്കളും സ്നേഹിതരുമാണു്. ഇനിയും നന്നാവുന്നതിനുപകരം വഷളാവാൻ അധികനേരമൊന്നും വേണ്ട.
ഈ ആശുപത്രി അല്പെമങ്കിലും ഭേദപ്പെട്ടിട്ടുണ്ടെങ്കിൽ അതിനു് ഡോ. പി. എൻ. ഗോപാലകൃഷ്ണൻ എന്ന എൺപതുകളിലെ സൂപ്രണ്ടിനോടു് കേരളം കടപ്പെട്ടിരിക്കുന്നു. ഈ ആശുപത്രി വൃത്തിയാക്കാൻ ആരോരും തയ്യാറല്ലാതിരുന്ന കാലത്തു്, വല്ലാത്തൊരു കരുത്തോടെ ഈ മനുഷ്യൻ ആശുപത്രി നടപ്പുകൾ മുഴുവൻ പൊളിച്ചെഴുതി. വെറുതെ പറയുന്നതല്ല. ഡോ. ഗോപാലകൃഷ്ണനൊരാളാണു് കേരളത്തിന്റെ മെന്റൽ ഹെൽത്ത് കേന്ദ്രങ്ങളിൽ മാറ്റത്തിന്റെ ക്യാറ്റലിസ്റ്റായതു്. കൂടെ ഒത്തിരി മനുഷ്യർ അവരാലാവുന്നവിധത്തിലെല്ലാം കനിവിന്റെയും സാന്ത്വനത്തിന്റെയും കർമ്മങ്ങളുമായി ആശുപത്രിയിലെത്തി. നന്ദിപറയാൻ നമ്മളാരാ? അല്ലെങ്കിൽ നന്ദിയും പുരസ്കാരങ്ങളും പ്രതീക്ഷിച്ചല്ലല്ലോ അവരൊക്കെ എന്തൊക്കെയോ ചെയ്തതു്.
മറക്കുംമുമ്പേ കുറിയ്ക്കട്ടെ. കേരളത്തിലെ ദൃശ്യ/പത്രമാദ്ധ്യമ സുഹൃത്തുക്കളോടു് ഒരപേക്ഷയുണ്ടു്. ദയവായി മാനസികരോഗാശുപത്രിയിലെ അന്തേവാസികളുടെ ചിത്രങ്ങൾ ആളെ തിരിച്ചറിയാത്ത രീതിയിലാക്കുക. അസുഖം ഭേദമായി വരുന്നവർക്കും രോഗികളുടെ ബന്ധുക്കൾക്കും അതു് വലിയ ഉപകാരമാവും. മാനസിക രോഗികളോടു് അയിത്തം നിലനിൽക്കും കാലത്തോളം അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ നമുക്കവകാശമുണ്ടോ എന്ന എത്തിക്കൽ പ്രശ്നത്തിൽനിന്നാണു് ഈ അപേക്ഷ.
ഈ പതിനഞ്ചു വർഷത്തിനിടയിൽ കേരളത്തിന്റെ ഭ്രാന്തു്—ക്ഷമിക്കുക—വല്ലാണ്ടു് മൂത്തു. ജാതിഭേദം, മതംമാറൽ, രാഷ്ട്രീയ, വർഗ്ഗീയ കൊലപാതകങ്ങൾ, തകരുന്ന കുടുംബങ്ങൾ, ശരണാലയങ്ങളിൽ അടിയുന്ന വൃദ്ധജനങ്ങൾ, ലൈംഗികചൂഷണത്തിനിരയാവുന്ന ആൺ/പെൺകുട്ടികൾ, എന്തും കാഴ്ചശീവേലിയാക്കുന്ന ജനവും പൊലീസും…
രണ്ടുരണ്ടര മണിക്കൂർ ഡോ. ഗൗരിയുമൊത്തു് ആശുപത്രിയിൽ ചെലവാക്കി പുറത്തു് നിരത്തിലേക്കിറങ്ങവേ, നഗരം നിറച്ചും ചപ്പും ചവറും കൂനയായി കൂടിക്കിടക്കുന്നു. കാക്കകൾ ചിക്കിക്കൊത്തി പറന്നുനടക്കുന്നു. ആരൊക്കെയോ അതിൽനിന്നു് എന്തൊക്കെയോ പെറുക്കിക്കൂട്ടുന്നു. കത്തിക്കപ്പെടുന്ന ചവറുകൂനകൾ അന്തരീക്ഷത്തിൽ പുക നിറയ്ക്കുന്നു.
തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രപരിസരം, ഈശ്വരാ, എത്രയോ ഭേദം എന്നു് അറിയാതെ പറഞ്ഞുപോകുന്നു.
നഗരപ്രാന്തങ്ങളിലായിരുന്നു ഗുഹകൾ. ഗുഹകളിൽ അവർ സംഘംചേർന്നു ജീവിച്ചു. ആർക്കും വേണ്ടാത്ത കുറെ ആളുകൾ. അവരിൽ ചിലരെ ജനം രോഗികളെന്നു വിളിച്ചു—മാനസികരോഗികൾ. ബാക്കിയുള്ളവരെ ചികിത്സകരെന്നു വിളിച്ചു. ഗുഹകളുടെ ഉടമ ജനമായിരുന്നു. ഗുഹകളിലാക്കി, ഇരുമ്പുകോട്ടകൾകെട്ടി അവരെ ജനം സമൂഹത്തിനു പുറത്താക്കിയപ്പോൾ ചികിത്സകർ ഉള്ളിൽ തിരസ്കരണി സൃഷ്ടിച്ചു് ഗുഹകളെ മറച്ചു. അതിനുശേഷം ഗുഹകളിൽ എന്തുസംഭവിക്കുന്നുെവന്നു് ഉടമകൾ അറിഞ്ഞില്ല. ചികിത്സകർ ജനത്തിനു വിലക്കു കല്പിച്ചു. വിവരാവകാശനിയമം അന്നു ജനിച്ചിരുന്നില്ല.
അതീന്ദ്രിയലോകത്തായിരുന്ന ഗുഹാവാസികൾ ബാഹ്യലോകനിയമങ്ങൾക്കു് അതീതരായിരുന്നു. ഇന്ദ്രിയങ്ങൾ തൃഷ്ണാർത്തമാവുമ്പോൾ അവർ സ്വവർഗ്ഗമായും പരവർഗ്ഗമായും ശമനം കണ്ടെത്തി; ബലമായും അല്ലാതെയും സംഗങ്ങളിലേർപ്പെട്ടു. വികാരവിേക്ഷാഭങ്ങളിൽ അവർ കൊന്നു കൊലവിളിച്ചു. ഗുഹകളിൽ ജനനവും മരണവും നടന്നു. അതിനു രജിസ്റ്ററുകളില്ലായിരുന്നു. അവർക്കു സ്വന്തമായി ശ്മശാനമുണ്ടായിരുന്നു. കൊല്ലപ്പെട്ടവരും മരിച്ചവരും അവിടെ താമസിച്ചുപോന്നു. ജനം അതും അറിഞ്ഞില്ല.
ചികിത്സകർക്കുമാത്രം നിത്യേന പുറത്തുവരാമായിരുന്നു. രോഗികൾ ഗുഹകൾക്കുള്ളിേലക്കുമാത്രം പൊയ്ക്കൊണ്ടിരുന്നു. തിരസ്കരണി ഭേദിച്ചു്, കോട്ടമതിലുകൾ ചാടിക്കടന്നു് പുറത്തുവരാൻകഴിഞ്ഞ അപൂർവം രോഗികൾ ഗുഹാജീവിതം വർണ്ണിച്ചു. അതു പറഞ്ഞതു് അതീന്ദ്രിയനാകയാൽ ജനം വിശ്വസിച്ചില്ല.
കോട്ടയുടെ ചാവിപ്പഴുതിലൂടെ, തിരസ്കരണിയുടെ വിള്ളലിലൂടെ ചിലർ ചിലപ്പോൾ ചിലതു കണ്ടു. കണ്ടവർ ബധിരമൂകരായി സ്തംഭിച്ചു പുറത്തുനിന്നു. ഇതറിഞ്ഞ പാപ്പരാസികളും ഉത്തമർണ്ണ മാദ്ധ്യമങ്ങളും ഒന്നുപോലെ, ഗുഹകളിലെ സുരതശബ്ദങ്ങൾ പെരുമ്പറ മുഴക്കി ഉച്ചസ്ഥായിയിൽ പുറത്തു കൊണ്ടുവന്നു. ശബ്ദംകേട്ട ജനം ഞെട്ടി. രാജാക്കന്മാർ അവരുടെ രാഷ്ട്രീയമുഖങ്ങൾ ക്ഷതമേറ്റു മങ്ങുമെന്നു ഭയപ്പെട്ടു. രാജാക്കന്മാരുടെ പ്രതിരോധത്തിനും ഗുഹകളിലെ രോഗികളുടെ പരിചരണത്തിനും ഒരു നരബലി ആവശ്യമായി. തേടി കണ്ടെത്തിയ ബലിയാടു് ഞാനായിരുന്നു. അവർ എന്നെ ഉള്ളിലേക്കു തള്ളിവിട്ടു് കോട്ടവാതിലുകളടച്ചു. അപ്പോൾ സമയം ദൈവത്തിൻ വത്സരം ആയിരത്തി തൊള്ളായിരത്തി എൺപത്തഞ്ചു് ജൂൺമാസം പുലർന്നു് പത്തുനാഴിക. ജനം ഗുഹകൾ നിർമ്മിച്ചിട്ടു കഴിഞ്ഞകാലം നൂറ്റിയിരുപത്തിയഞ്ചു വർഷങ്ങൾ.
ഹോ, എന്തൊരു ശക്തിയായിരുന്നു ആ തള്ളലിനു്. തള്ളിയവരെ ഞാൻ കണ്ടു. സുന്ദർ എന്നൊരു ചെറുപ്പക്കാരൻ, കൂടെ ബുദ്ധി ജീവിപോലൊരു ശോഷിച്ച പത്രക്കാരൻ വേലപ്പനും. സോഷ്യൽ ആക്റ്റിവിസ്റ്റ്സ് ആണത്രെ! എന്തൊരാക്റ്റിവിറ്റി. തള്ളിനു പിന്നാലെ വലിയൊരാരവമുണ്ടായി. “ധീരതയോടെ നയിച്ചോളു, ലക്ഷം ലക്ഷം പിന്നാലെ.” അവർ നീണാൾ വാഴട്ടെ, നീണാൾ കഴിഞ്ഞാൽ അവരുടെ പേരുകൾ വാഴട്ടെ.
എനിക്കുമുമ്പേ എത്തിയവർ എന്റെ ഗുഹാപ്രവേശം തടഞ്ഞു. കോടതികൾ എനിക്കെതിരായും പിന്നീടു് അനുകൂലമായും വിധിച്ചു. അപ്പോൾ ഗുഹകൾക്കുള്ളിലെ കൂലിത്തല്ലുകാരായ ചികിത്സകർ എന്റെ മരണമണി മുഴക്കി. ഗുഹകളിൽ അന്നു് അവരാകെ രണ്ടു കുറയെ ആയിരംപേരായിരുന്നു. എനിക്കു ഭയം തോന്നി. ദിഗന്ത ഭേദിയായി എന്റെ ശബ്ദം ഹൃദയത്തിൽനിന്നു മുഴങ്ങി. ‘ആർത്ത ത്രാണപരായണാ, കരുണാകരാ, കൃഷ്ണമൂർത്തേ, എന്നെ രക്ഷിക്കണേ’ ഞാൻ ഉറക്കെ വിളിച്ചു. അവരെ വിളിച്ചതെന്തെന്നാൽ അവരായിരുന്നു രാജാക്കന്മാർ. മരണമണികൾ നിലച്ചു. ഞാൻ മുന്നോട്ടുതന്നെ പൊയ്ക്കൊണ്ടിരുന്നു.
ഗുഹകളിലെ വിറളിപിടിച്ച ചികിത്സകവർഗ്ഗത്തിന്റെ രോദനം എന്റെ പിന്നിൽ ഞാൻ കേട്ടു. “എന്തരെടേ ഈ വരുത്തനൊക്കെ തിരുവനന്തോരത്തു വെലസണതു്, യാരാണെടേ യെവന്റെയൊക്കെ പൊറകിലെ താങ്ങണത് ” എനിക്കു പിന്നീടു് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
ഗുഹാമുഖത്തെത്തിയപ്പോൾ അങ്ങകലെ ഒരു പ്രകാശം പരക്കുന്നതു് ഞാൻ കണ്ടു. പ്രകാശത്തിന്റെ ഉറവിടം ഏ. പി. ഫെർണാണ്ടസ് ആയിരുന്നു. ഇന്നു ഞാനിതെഴുതുന്നതു് ഒരു നൂറ്റാണ്ടകലെയിരുന്നു് അദ്ദേഹം കാണുന്നുണ്ടാവുമോ? അന്നു് ഗുഹകളിലെ പ്രധാന ചികിത്സകനായിരുന്ന ഫെർണാന്റസിനുചുറ്റും സഹചികിത്സകരെ കർമ്മനിരതരായിക്കണ്ടു. അക്കാലം രോഗികൾ അവിടെ വസ്ത്രങ്ങൾ നെയ്തു. വസ്ത്രങ്ങൾ രോഗികൾക്കായി വിതരണം ചെയ്തു. തടങ്കൽപാളയവും ജനങ്ങളും അവരോടു വസ്ത്രങ്ങൾ വിലയ്ക്കുവാങ്ങി. തറികളുടെ കടകടശബ്ദം കേൾക്കുന്നു. നെയ്ത്തുശാലകൾക്കപ്പുറമായിരുന്നു ബോർമകൾ. ബോർമകളിൽ റൊട്ടിയുണ്ടാക്കി. ബോർമകൾ കഴിഞ്ഞാൽ പുല്പായനെയ്ത്തും കയറുപിരിക്കലും. ചകിരിപിരിച്ചു കയറാക്കി വൻവടങ്ങളാക്കി വഞ്ചികൾക്കും കപ്പലുകൾക്കും വിറ്റു. അവർ, രോഗികൾ, രജസ്വലയായ ഭൂമിയെ പുണർന്നപ്പോൾ അവിടെ ഫലമൂലാദികളും പുഷ്പലതാദികളും പിറന്നു. രോഗികൾ അകത്തേക്കും പുറത്തേക്കും സഞ്ചരിച്ചുകൊണ്ടിരുന്നു. അക്കാലത്തു് ‘റിഹാബിലിറ്റേഷൻ’, ‘ഓക്കുപ്പേഷണൽ തെറപ്പി’ എന്നീ വാക്കുകളൊന്നും ഭൂമിയിൽ പിറന്നിരുന്നില്ല! ഫെർണാണ്ടസ് എന്ന കർമയോഗി രംഗത്തുനിന്നു മറഞ്ഞു. ഗുഹകളിൽ ഇപ്പോൾ പ്രകാശമില്ല. ഒരു നൂറ്റാണ്ടുദൈർഘ്യമുള്ള കനത്ത ഇരുട്ടുമാത്രം.
അവന്റെ പിന്നാലെ വന്നവർ അയോഗ്യരെങ്കിലും തീവ്രകുബുദ്ധികളായിരുന്നു. ഇരുട്ടാണു് ആത്യന്തികസത്യം എന്നു് അവർ കണ്ടെത്തി. ഇരുട്ടിൽ ഗുഹകളിൽ കനകം വിളയും. കോളറാഡോയിലും കൂൾഗാർഡിയിലും കോളാറിലും ഗുഹകളിലും സ്വർണ്ണവേട്ടയുടെ കാലമായിരുന്നു അതു്. ഗുഹകളിലെ തമസ്സിൽ സ്വർണ്ണവേട്ടക്കാരാകാൻ ചികിത്സകരാകാൻ കാമകർമ്മനിരതരായി ഏറെപ്പേർ പൊരുതി. പൊരുതി ജയിച്ചവർ, ജനത്തിനു കാണാനാവാതെ ഇരുട്ടിൽ കഴിഞ്ഞിരുന്ന രോഗികളുടെ കാലുവാരി, തലവെട്ടി, വൃക്കവെട്ടി വിറ്റു്, കണ്ണുകൾ ചൂഴ്‌ന്നെടുത്തു വിറ്റു്, ചാരിത്ര്യം വിറ്റു്, ഗർഭിണികളാക്കി, സ്വർണ്ണം വാരിക്കൂട്ടി. ഈ ഡാർക് ഏജസിൽ എവിടെയൊക്കെയോ ഇടയ്ക്കിടെ പ്രകാശത്തിന്റെ നാനോകണങ്ങൾ മിന്നിമറയാതെയുമിരുന്നില്ല. ബോധമണ്ഡലത്തിലെത്തിയപ്പോൾ ഒരു നൂറ്റാണ്ടു കഴിഞ്ഞിരുന്നു.
പ്രപഞ്ചത്തിന്റെ അതിർത്തിയിൽനിന്നു് മഹാവിസ്ഫോടനത്തിന്റെ ആരവത്തിനുപരിയിൽ ഒരു രോദനം കേട്ടു. “സാർ, ഉറക്കെ പറയുന്നതുകൊണ്ടു് എനിക്കു ഭ്രാന്താെണന്നു കരുതല്ലേ. ഞാൻ രാഗിണി. പച്ചപാലോടുകാരി. പരീക്ഷയിൽ തോറ്റ വിഷമത്തിനു് ഇവിടെ വന്നപ്പോൾ എന്നെ ഇതിനകത്തു പൂട്ടി. എനിക്കു ഭ്രാന്താന്നാ സൂപ്രണ്ടു പറേന്നെ. ആഴ്ചേലാഴ്ചേലു് അയാൾ അച്ഛനോടു് നൂറു രൂപാ മേടിക്കും. എന്നെ വിടുകേമില്ല. എനിക്കു ഭ്രാന്തില്ല സാറേ. എന്നെ ഒന്നു വിടുവിക്കണേ.” ഇരുപതുപേർക്കു കഴിയാവുന്ന ഗുഹയിൽ അവർ നൂറ്റിനാല്പതു സ്ത്രീകളുണ്ടായിരുന്നു. വിവസ്ത്രരായും അല്പവസ്ത്രരായും പൂർണ്ണവസ്ത്രരായും നൂറ്റിനാല്പതു പേർ. എന്റെ പിന്നിൽ ആശാനെന്ന എം. എൽ. ഏ. ഉണ്ടായിരുന്നു. സുന്ദറും വേലപ്പനുമുണ്ടായിരുന്നു. അവരോടായിരുന്നു നിവേദനം. വേലപ്പൻ പടമെടുത്തു. സുന്ദർ വികാരഭരിതനായി പല്ലിറുമ്മി. ആശാൻ കരഞ്ഞു. മാദ്ധ്യമങ്ങൾ അലറി.
സംസ്ഥാനനിയമസഭ ഇളകിമറിഞ്ഞു. ജനം ഇളകിമറിഞ്ഞു. സംസ്ഥാനത്തെ മാനസികാരോഗ്യപ്രവർത്തനങ്ങൾക്കു് എനിയ്ക്കധികാരം നൽകുന്ന കോടതിവിധികളുണ്ടായി. സർക്കാർ ഉത്തരവുകളുണ്ടായി. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളുണ്ടായി. അപ്പോൾ ഞാൻ ആ കസേരയിലിരുന്നു. ഏ. പി. ഫെർണാന്റസ് ഇരുന്ന കസേരയിൽ. ഗുഹകളിലെ മുഖ്യചികിത്സകനായി.
ജനപ്രതിനിധികളും നാട്ടു്പ്രമാണികളും അധികാരികളും ചികിത്സകരും ചേർന്നു് പരിശോധിച്ചു് രോഗവിമുക്തരായി എന്നു തീർപ്പു കല്പിച്ചപ്പോൾ ആയിരത്തി തൊള്ളായിരത്തി എൺപത്തഞ്ചിലെ ഓണത്തിനു് രണ്ടുകുറയെ ആയിരത്തിൽനിന്നു് നാനൂറ്റിമുപ്പത്തിേയഴു ഗുഹാവാസികൾ, സർക്കാർ ഖജനാവിൽനിന്നു പണംപറ്റി, അവരുടെ വീടുകളിലെത്തി. കൂട്ടത്തിൽ പച്ചപാലോടുകാരി രാഗിണിയും വീടെത്തി. ആശാൻ ചിരിച്ചു. സുന്ദർ ചിരിച്ചു. വേലപ്പൻ വീണ്ടും പടമെടുത്തു.
ജനത്തിനു് അപ്പോഴും ഗുഹകളിലേക്കു കടക്കാൻ കഴിഞ്ഞിരുന്നില്ല. അനന്തമായ ഗുഹയിൽ രണ്ടിലേറെ നൂറ്റാണ്ടുകൾക്കപ്പുറത്തുനിന്നു് ഒരു ശബ്ദംകേട്ടു. അവിടെയും ഒരു പ്രകാശം പരന്നിരുന്നു. അതു് ഫ്രാൻസിലെ ബൈസ്ത്രെ ആശുപത്രിയിലും സാൽപിത്രേറ് ആശുപത്രിയിലുമായിരുന്നു. ശബ്ദം അവിടുത്തെ സൂപ്രണ്ട് ഫിലിപ് പൈനലിന്റേതായിരുന്നു. ആധുനിക സൈക്യാട്രിയുടെ പിതാവിന്റെ (1745–1826) ശബ്ദം. ‘മാനസികരോഗികളെ ധാർമികമൂല്യങ്ങളോടെ ചികിത്സിക്കൂ’ അദ്ദേഹം പറഞ്ഞു. ക്രിമിനൽ കുറ്റവാളികളുടെ മദ്ധ്യത്തിൽ ചങ്ങലയ്ക്കിട്ടിരുന്ന രോഗികളുടെ ചങ്ങലകൾ അദ്ദേഹം വെട്ടിമാറ്റി. ജനേരാഷത്തെ ചെറുത്തുകൊണ്ടു് ആരുടെയും പിൻതുണയില്ലാതെതന്നെയെന്നു പറയാം. ചിന്താമണ്ഡലത്തിൽനിന്നു തിരിച്ചെത്തിയപ്പോൾ കാലം ആയിരത്തി തൊള്ളായിരത്തി എൺപത്തഞ്ചു് ഒക്ടോബർ മാസം. നിക്ഷിപ്തമായ അധികാരത്തിന്റെ പരിധിയിൽനിന്നുകൊണ്ടു് ആശുപത്രിപ്രവേശന വിളംബരമിറക്കി. അതോടെ രോഗികളുടെ ബന്ധുക്കൾക്കു് ആശുപത്രി വാർഡുകളിൽ പ്രവേശിക്കാനും താല്പര്യമുണ്ടെങ്കിൽ സ്വന്തം രോഗികളോടൊപ്പം പ്രത്യേക മുറികളിൽ സൗജന്യമായി താമസിക്കാനും കഴിഞ്ഞു. ഈ ഉത്തരവു് കേരളത്തിനകത്തും പുറത്തുമുള്ള പല ആശുപ്രതികളും മാതൃകയായി സ്വീകരിച്ചു. അങ്ങിനെ ഭൂമിയിലെ ഗുഹകൾ പലതും മാനസികാരോഗ്യകേന്ദ്രങ്ങളായി മാറി.
ആയിരത്തി എണ്ണൂറ്റി അറുപതിൽ ഉത്രംതിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്താണു് തിരുവനന്തപുരത്തു് ഊളമ്പാറയിൽ ലുണാറ്റിക് അസൈലം പ്രവർത്തനമാരംഭിച്ചതു്. ആയിരത്തി എണ്ണൂറ്റി നാല്പത്തേഴു് ഫെബ്രുവരിമുതൽ ആയിരത്തി എണ്ണൂറ്റി അറുപത്തൊന്നു് ആഗസ്റ്റുവരെ തിരുവിതാംകൂർ ഭരിച്ചിരുന്ന ഈ മഹാരാജാവു് ശാസ്ത്രവിഷയങ്ങളിലും സംഗീതസാഹിത്യങ്ങളിലും അതിനിപുണനായിരുന്നതോടൊപ്പംതന്നെ അലോപ്പതി ചികിത്സയിലും ശസ്ത്രക്രിയയിലും വിദഗ്ദ്ധനായിരുന്നു. കൊട്ടാരത്തിലെ അദ്ദേഹത്തിന്റെ മുറി ചെറിയൊരാശുപത്രിയായി മാറി. ആധുനിക ചികിത്സാസമ്പ്രദായങ്ങൾ തന്റെ പ്രജകൾക്കു് ഉപകരിക്കാൻ അദ്ദേഹം വേണ്ടതെല്ലാം ചെയ്തു. മുപ്പതേക്കർ സ്ഥലത്തു പരന്നുകിടക്കുന്ന ലുണാറ്റിക് അസൈലത്തിനപ്പുറം അതിലും വിസ്തൃതമായൊരു കാമ്പസ്സിൽ ലെപ്രസി അസൈലം ആരംഭിച്ചു. ഈ സ്ഥാപനം പിന്നീടു് നൂറനാട്ടേക്കു മാറ്റി. ഇതിനു രണ്ടിനും മുമ്പിലായി ഭാരതത്തിൽ (ലോകത്തിൽത്തന്നെയും) ആദ്യമായി അമ്പതു് കിടക്കകളോടെ ‘ഹോസ്പിറ്റൽ ഫോർ ദ ഇൻക്യൂറബിൾസ്’ ആരംഭിച്ചതും ഈ മഹാരാജാവുതന്നെ. ഈ സ്ഥാപനം പിന്നീടു് പേരൂർക്കട ആശുപത്രിയായി മാറി.
മാനസികരോഗങ്ങളെക്കുറിച്ചുള്ള അജ്ഞതകളും രോഗികളിലുണ്ടാവുന്ന അസഹനീയമായ പെരുമാറ്റവൈകല്യങ്ങളും രോഗികളെ സമൂഹത്തിൽനിന്നകറ്റി. അവർ ബന്ധനത്തിലായി. കുറേപ്പേർ കസ്റ്റോഡിയൽ കെയർ അസൈലങ്ങളിൽ അഴികൾക്കു പിന്നിലടയ്ക്കപ്പെട്ടു. ഒരു നൂറ്റാണ്ടുമുമ്പു് വളരെ പ്രശംസനീയമായ സേവനം കാഴ്ചവച്ചിരുന്ന ഊളമ്പാറ ലുണാറ്റിക് അസൈലം പിന്നീടു് രോഗികൾക്കു് തടവറകളായി മാറി. നിയന്ത്രണവിധേയരല്ലാത്ത, സാമൂഹ്യവിരുദ്ധ പ്രവണതയുള്ള ജീവനക്കാരെ സ്ഥലംമാറ്റാനുള്ള ഒരു സ്ഥാപനമായി ഭരണാധികാരികൾ ഇതിനെ തരംതാഴ്ത്തി. ആശുപത്രിമേധാവികളും ധനമോഹത്താൽ ഇവരോടൊപ്പം ചേർന്നു.
ഏതു സ്ഥാപനത്തിന്റെയും പ്രസ്ഥാനത്തിന്റെയും വളർച്ചയ്ക്കു് അനിവാര്യമായതു് സുതാര്യതയാണു്. ആശുപത്രിപ്രവേശന വിളംബരംമൂലം നേടിയതു് ഈ സുതാര്യതയാണു്. അതോടൊപ്പം ജനപങ്കാളിത്തവുമുണ്ടായി. ആശുപത്രിവാർഡുകളിൽ സെല്ലുകളിൽ രോഗികളെ പൂട്ടിയിടരുതു് എന്ന ഉത്തരവുംകൂടി വന്നപ്പോൾ ‘ഭ്രാന്തൻ ജയിൽ’ മാനസികാരോഗ്യ കേന്ദ്രമായി. ഓരോമാസവും പത്തിരുപതുപേർ മതിൽചാടി ഒളിച്ചോടിയിരുന്നു. സ്വതന്ത്രരായതോടെ ഒളിച്ചോട്ടം തീർത്തും നിലച്ചുെവന്നുതന്നെ പറയാം. മൃഗശാലയിലെ മൃഗങ്ങൾക്കു കിട്ടിയിരുന്ന മാന്യതയോ സംരക്ഷണമോ കിട്ടാതിരുന്ന അന്തേവാസികൾ, അക്ഷരാർത്ഥത്തിൽത്തന്നെ ഒക്ടോബറിലെ ആ സുപ്രഭാതത്തിൽ മോചിതരായി, മനുഷ്യരായി, മാന്യരായി.
പിന്നീടുള്ള രണ്ടുമൂന്നു വർഷങ്ങളിൽ ആശുപ്രതിയിലേക്കു് ഒരു ജനപ്രവാഹമായിരുന്നു. പ്രതിഫലേച്ഛയില്ലാതെ, സേവനനിരതരായി അവർ വന്നുകൊണ്ടേയിരുന്നു. അവിടെ മതമൗലികവാദികൾ മതേതരത്വം പാലിച്ചു കൈകോർത്തുനിന്നു. പരസ്പരം വെട്ടിയും കൊന്നും നടന്നിരുന്ന ചില രാഷ്ട്രീയക്കാർ ഒറ്റക്കെട്ടായി സേവനങ്ങളിലേർപ്പെട്ടു. ചിലരുടെ സേവനം പ്രാദേശികതലത്തിൽ ഒതുങ്ങിയപ്പോൾ ചിലർ സംസ്ഥാനത്തെ മറ്റു രണ്ടാശുപത്രികളിലേക്കും അവരുടെ പ്രവർത്തനം വ്യാപിപ്പിച്ചു.
സേവനനിരതരായ ചിലരുടെ പേരുകൾ എടുത്തുപറഞ്ഞില്ലെങ്കിൽ അതു് നന്ദികേടാവും. ഊളമ്പാറ മാനസികരോഗാശുപത്രിയിലെ സെക്യൂരിറ്റി ഓഫീസറായിരുന്ന സാർജന്റ് സുകുമാരൻ താച്ചർ എന്ന മുൻ സൈനികനാണു് ആദ്യനിരയിൽ. ആശുപത്രിക്കുള്ളിലെ ഭൗതികസൗകര്യങ്ങളൊരുക്കുന്നതിൽ താച്ചർ പട്ടാളച്ചിട്ട പാലിച്ചു. സാങ്കേതികമായും മാനുഷികമായും ചെയ്ത എല്ലാ നല്ല കാര്യങ്ങൾക്കും ദിവംഗതനായ ഡോക്ടർ സുരരാജ് മണിയും ഡോക്ടർ കരുണാകര ബാബുവും ഡോ. മിർസാ ഹുസൈനും ശക്തമായ പിന്തുണ നല്കി.
യുവജനങ്ങളെ സേവനത്തിനു മുൻനിരയിലിറക്കാൻ കഴിഞ്ഞതു് സംസ്കൃതം എം. ഏ. വിദ്യാർത്ഥിയായിരുന്ന ഓടനാവട്ടം രാധാകൃഷ്ണൻ, എഞ്ചിനീയറിങ് കോളേജ് പ്രൊഫസർ ആർക്കിടെക്റ്റ് നാരായണൻ, കനറാ ബാങ്ക് ഓഫീസർ എൻ. എസ്. കെ. നായർ എന്നീ മൂന്നു കരുത്തന്മാരുടെ നിരന്തര പരിശ്രമംമൂലമാണു്.
സംഘടിതരായി വന്നവരിൽ മുഖ്യർ ആർ. എസ്. എസ്., ഏ. ഐ. വൈ. എഫ്., ഡി. വൈ. എഫ്. ഐ., കനറാ ബാങ്ക് സ്റ്റാഫ് എന്നിവരും. ഏജീസ് ഓഫീസിലെ സരസ്വതിയും ഇന്ദിരയും വിശ്വംഭരിയും അന്തേവാസികളായ സ്ത്രീകൾക്കു സാന്ത്വനമേകി.
‘രോഗികളും’ ജനവും ചികിത്സകരും അധികാരികളും എല്ലാം ഒറ്റക്കെട്ടായി നാലുവർഷം പ്രവർത്തിച്ചതിന്റെ ഫലമായി ആശുപത്രി ഉല്ലാസഭരിതമായ ഒരു ഉദ്യാനമായി. ഉദ്യാനമദ്ധ്യത്തിലൊരു നാട്യശാലയുണ്ടായി. അവിടെ നാടകങ്ങൾ നടന്നു. വിമലാമേനോന്റെ ശിഷ്യർ അരങ്ങേറി. നൃത്തംചെയ്തു. കഥകളികൾ ഒരു പതിവായി. സുബ്ബലക്ഷ്മി പാടി. എം. ജി. രാധാകൃഷ്ണൻ പാടി. പല മന്ത്രിമാരും വന്നു് നല്ലകാര്യങ്ങൾ പ്രസംഗിച്ചു. അഖിലേന്ത്യാ തലത്തിൽ മാനസികരോഗചികിത്സാ ചർച്ചകൾ നടന്നു. രോഗികൾക്കു് ഓണംവന്നു. വിഷുവും റംസാനും വന്നു. ക്രിസ്തുമസ്സുണ്ടായി.
രോഗികൾക്കു് അധികാരികളോടു നേരിട്ടു സംസാരിക്കാനുള്ള അവസരമുണ്ടായപ്പോൾ അവരിൽ പലർക്കും സ്വന്തമായി പേരും മേൽവിലാസവുമുള്ളവരാണെന്നു മനസ്സിലായി. പോസ്റ്റുമാനായിരുന്ന ചേർത്തലക്കാരനു് ജോലിയും മേൽവിലാസവും തിരിച്ചുകിട്ടി. പതിനാറു വർഷത്തെ തടങ്കലിനുേശഷം. ചെറുമൻ വേലനെ മോചിപ്പിക്കാൻ ജസ്റ്റീസ് വി. ആർ. കൃഷ്ണയ്യർ മുൻകൈെയ്യടുത്തു. നാല്പത്തഞ്ചു വർഷത്തെ തടങ്കലിൽനിന്നു പുറത്തുവന്നപ്പോൾ വേലൻ ചോദിച്ചു: ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയോ? മഹാത്മാഗാന്ധിയും നെഹ്രുവുമൊക്കെ ഇപ്പോഴുമുണ്ടോ? പാലക്കാട്ടു വീട്ടിലെത്തിയ വേലൻ കുറച്ചുകാലംമുമ്പു മരിച്ചുവെന്നു കേട്ടു. പോസ്റ്റുമാൻ ഇപ്പോഴും സുഖമായിക്കഴിയുന്നു. ശബരിമല തീവയ്പിനുശേഷം ആശുപത്രിയിലായ ജോസഫ് എല്ലാ മണ്ഡലക്കാലത്തും ആശുപത്രിക്കു ചുറ്റുമുള്ള ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തിപ്പോന്നു. അധികാരികളേറെയുള്ള ബന്ധുബലമുള്ള വീട്ടുകാർ ജോസഫിനെ കേസിൽപ്പെടുത്തി വീണ്ടും ആശുപത്രിയിലാക്കി. ജോസഫ് മരിച്ചിട്ടു നാലുവർഷം കഴിയുന്നു. സ്വാതിതിരുനാൾ അക്കാദമിയിലെ പ്രൊഫസർ അയ്യർ വീട്ടിലെത്തിയപ്പോൾ അവിടെ ജീവിക്കാൻ മാർഗ്ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. സ്വാമി ആശുപത്രിയിലേക്കു മടങ്ങി. മുപ്പത്തിയെട്ടു് വർഷത്തെ ആശുപത്രിജീവിതത്തിനുശേഷം ആ ശരീരം പൊതുശ്മശാനത്തിൽ വെന്തെരിഞ്ഞു് പഞ്ചഭൂതങ്ങളായി മാറി. നവോത്ഥാനകാലത്തു് സ്വാമി എത്ര കച്ചേരികൾ നടത്തിയിരുന്നു!
പഠിച്ചകാര്യങ്ങൾ പ്രാവർത്തികമാക്കണമെങ്കിൽ, നിലവിലുള്ള നയങ്ങൾ മാറ്റണമെങ്കിൽ അധികാരം വേണം. ഒരു സർക്കാരുദ്യോഗസ്ഥന്റെ പരിമിതികൾ ഏറെയാണു്. കേരളത്തിൽ മാനസികാരോഗ്യരംഗത്തെ നവോത്ഥാനകാലത്തു് അതിനോടുബന്ധപ്പെട്ട അധികാരികൾ മൂന്നുപേരായിരുന്നു. മുഖ്യമന്ത്രി ശ്രീ. കെ. കരുണാകരൻ, ചീഫ് സെക്രട്ടറി ശ്രീ. വി. രാമച്രന്ദൻ, ആരോഗ്യവകുപ്പു സെക്രട്ടറി ശ്രീ. വി. കൃഷ്ണമൂർത്തി എന്നിവർ. ഇവരിൽ ശ്രീ. കൃഷ്ണമൂർത്തിയാണു് ഈ നവോത്ഥാനത്തിനു് എന്താണു ചെയ്യേണ്ടതെന്നു് സമഗ്രമായ ഒരു റിപ്പോർട്ട് തയ്യാറാക്കിയിരുന്നതു്. ആയിരത്തി തൊള്ളായിരത്തി എൺപത്തിമൂന്നിലായിരുന്നു അതു്. അങ്ങനെ അദ്ദേഹം ഈ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേർന്നു. കേരളത്തിലെ മാനസികാരോഗ്യരംഗത്തു് ജനനന്മയ്ക്കായി ചെയ്യുന്ന പ്രവൃത്തികൾക്കു് ധനവിനിയോഗപരിധിയോ സാങ്കേതിക തടസ്സങ്ങളോ സാമ്പത്തികമോ നയപരമോ ആയ തടസ്സങ്ങളോ ഉണ്ടാവില്ലെന്നു് അധികാരികൾ ഉറപ്പുനല്കി. അപ്പോൾ മുന്നോട്ടുള്ള വഴി സുഗമമായി.
കസ്റ്റോഡിയൽ കെയർ സ്ഥാപനങ്ങളെ ആശുപത്രികളായി പരിവർത്തനംചെയ്തു് ‘മാനസികാരോഗ്യകേന്ദ്രം’ എന്നു പേരിട്ടതുകൊണ്ടുമാത്രം മാനസികരോഗചികിത്സകൊണ്ടു സമൂഹത്തിനു പ്രയോജനമുണ്ടാവുകയില്ല. മാനസികരോഗത്തിനോടു ബന്ധപ്പെട്ട ജാള ്യതയും അപകർഷതാബോധവും ഋണചിന്തകളും നിലനിൽക്കുന്നിടത്തോളംകാലം രോഗികളും അവരോടു ബന്ധപ്പെട്ടവരും ചികിത്സയ്ക്കായി മുന്നോട്ടുവരാൻ മടിക്കും. ഇവിടെയാണു് കമ്യൂണിറ്റി സൈക്യാട്രിയുടെ പ്രസക്തി. രോഗചികിത്സ രോഗിയുടെ പടിവാതിലിലെത്തിക്കുക എന്നതാണു് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. അറിവിനേക്കാൾ അജ്ഞത മുന്നിട്ടുനിൽക്കുന്ന ഈ രംഗത്തു് ബോധവൽക്കരണവും പരിശീലനവുമാണു് മുഖ്യം. ആയിരത്തി തൊള്ളായിരത്തി എൺപത്തഞ്ചു മുതൽ ബാംഗ്ലൂർ നിംഹാൻസിലെ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ്) പ്രൊഫസർമാരായ ആർ. എസ്. മൂർത്തി, മോഹൻ ഐസക് എന്നിവർ സഹായഹസ്തങ്ങൾ നീട്ടി. നിംഹാൻസിന്റെ പദ്ധതികളിൽപ്പെടുത്തി അവർ തിരുവനന്തപുരത്തു് യോഗങ്ങളും ചർച്ചകളും പരിശീലനക്ലാസ്സുകളും ആരംഭിച്ചു. ഇതു് പിന്നീടു് കേരളത്തിലെ ആരോഗ്യവകുപ്പു് ഏറ്റെടുത്തു. പൊതുജനാേരാഗ്യരംഗത്തു പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാർക്കും മാനസികരോഗങ്ങളെക്കുറിച്ചുള്ള അറിവും അടിസ്ഥാന ചികിത്സാവിധികളും പഠിപ്പിച്ചുകൊടുക്കുന്ന ഈ പദ്ധതി ഇപ്പോൾ കാര്യക്ഷമമായി തുടർന്നുവരുന്നുണ്ടാവണം.
അടിസ്ഥാനം വികേന്ദ്രീകരണമായെങ്കിലേ വിജ്ഞാനം ജനങ്ങൾക്കു പ്രയോജനപ്പെടൂ. ചികിത്സകരും ചികിത്സാകേന്ദ്രങ്ങളും ഇന്നു് ഗ്രാമപഞ്ചായത്തുകൾമുതൽ നഗരസഭകൾവരെയുള്ള ജനകീയപ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാകയാൽ മാനസികരോഗചികിത്സ ജനങ്ങളിലെത്തിക്കാൻ എളുപ്പമായി. മറ്റു രോഗങ്ങളുമായി താരതമ്യപ്പെടുത്തി നോക്കിയാൽ ഏറ്റവും കൂടുതൽ ശമനം കിട്ടുന്നതു് മാനസികരോഗങ്ങൾക്കാണു്. ഏറ്റവും ചിലവുകുറഞ്ഞ ചികിത്സയും മാനസികരോഗങ്ങൾക്കുതന്നെ. ഇന്നും മാനസികരോഗങ്ങളെക്കുറിച്ചുള്ള അറിവുകൾ പരിമിതമാണു്. തലച്ചോറിലെ എൻസൈമുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചു ഘോരഘോരം പ്രസംഗിക്കുമ്പോൾ അതു് കടലിൽനിന്നു കോരിയ ഒരു കൈക്കുമ്പിൾ ജലത്തിനെക്കുറിച്ചുള്ള പ്രസംഗമാണു്. മനസ്സിനെ അളക്കേണ്ടതു് മനസ്സുതന്നെയാണു്. അളവുകോലിനു് സ്വന്തം നീളമളക്കാൻ കഴിയുമോ? കൂടുതൽ ലേഖനങ്ങളും പ്രസംഗങ്ങളും ജനങ്ങളിൽ ഭീതിപരത്താനേ പ്രയോജനപ്പെടൂ.
“വാഗൈ്വഖരീ ശബ്ദത്ധരീ
ശാസ്ത്രവ്യാഖ്യാന കൗശലം
വൈദൂഷ്യം വിദുഷാം തദ്വദ്
ഭുക്തയേ ന തു മുക്തയേ”
—ശ്രീശങ്കരൻ, വിവേകചൂഡാമണി.
(ഉറക്കെ സംസാരിച്ചു് ഒരു ശബ്ദപ്രവാഹമുണ്ടാക്കി, ശാസ്ത്രങ്ങളെ മിടുക്കുകാട്ടി വ്യാഖ്യാനിക്കാനുള്ള കഴിവുകാട്ടി നിൽക്കുന്നതും വിദ്വാനെന്ന പട്ടവും പണ്ഡിതന്മാർക്കു് ഊണിനു വകയുണ്ടാക്കുന്നുവെന്നല്ലാതെ മുക്തിക്കു് ഉതകുന്നതല്ല.)
മാനസികരോഗങ്ങളെ ഭയപ്പെടാതെ ലളിതമായി കണക്കാക്കി ജനം ചികിത്സ തേടണം. അധികാരവികേന്ദ്രീകരണംവഴി ഗ്രാമപഞ്ചായത്തുകൾക്കു് ഇന്നു് ബൃഹത്തായ ജനസമ്പർക്കമുണ്ടു്. സാമ്പത്തികഭ്രദതയുണ്ടു്. അപ്പോൾ പഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള മാനസികരോഗചികിത്സ സുഗമമാകും.
തിരശ്ശീലയ്ക്കുപിന്നിൽനിന്നു്, സുന്ദർ എന്ന വ്യക്തി അഴിച്ചു വിട്ട കൊടുങ്കാറ്റു് കരിമേഘങ്ങളെ പറപ്പിച്ചു് ഊർജ്ജസ്വലമായ രവി കിരണങ്ങളെ തടങ്കലിൽ കിടന്ന ആയിരങ്ങൾക്കു് ആശ്വാസമേകി പുറത്തുകൊണ്ടുവന്നു. ഒരു വ്യക്തിക്കു് ഒരു മഹാപ്രസ്ഥാനമാകാൻ കഴിഞ്ഞു. ഈ മഹാപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കു് മാദ്ധ്യമങ്ങൾ നൽകിയ സഹായങ്ങൾ വളരെ വലുതാണു്. ചെറുതും വലുതുമായ, അറിയപ്പെടുന്ന എല്ലാ പത്രമാസികകളും സഹായികളായിരുന്നു. ഇവിടെ എൻ. ആർ. എസ്. ബാബു, ആനന്ദ് പാർത്ഥസാരഥി, വേലപ്പൻ, ഗോപാൽരാജ് എന്നീ പേരുകൾ എടുത്തുപറേയണ്ടതായിട്ടുണ്ടു്.
ഭാരതത്തിനകത്തുനിന്നും പുറത്തുനിന്നും അനേകർ ആരാഞ്ഞു—ഒരു ചെറിയ കാലയളവിൽ ഇതെങ്ങനെ സാധിച്ചു? ഇതിനുവേണ്ട പണം എവിടെനിന്നുണ്ടായി? ഈ നവോത്ഥാനപ്രസ്ഥാനത്തിനു് ഒരു പണച്ചിലവും ഉണ്ടായില്ല. വേണ്ടിവന്നതു് അധികാരത്തിലുള്ളവന്റെ ഒരു പോസിറ്റീവ് മാനസികാവസ്ഥ മാത്രമായിരുന്നു.
ഇനിയും ധാരാളം സുന്ദരന്മാരുണ്ടാവട്ടെ. സുന്ദരിമാരും.
ഡോ. പി. എൻ. ഗോപാലകൃഷ്ണൻ
പനമ്പിള്ളി നഗർ
എറണാകുളം
08.02.2007
മാനസികരോഗാശുപത്രികളെക്കുറിച്ചുള്ള സർക്കാർ/ നിയമസഭാ റിപ്പോർട്ടുകളിൽ നിന്നും ചില ഭാഗങ്ങൾ:
പേരൂർക്കട ആശുപത്രിയിൽ അഡ്മിഷൻ മുതൽ തുടങ്ങുന്നു അഴിമതികളും കൈക്കൂലിയും എന്നാണു് പറഞ്ഞുകേൾക്കാറു്. ഡോക്ടർമാർക്കു് രോഗികളെ ക്യാൻവാസ് ചെയ്യാൻ ദല്ലാളന്മാരുണ്ടിവിടെ. മെഡിക്കൽ കോളേജ് സ്റ്റാഫും ഹെൽത്ത് ഡിപ്പാർട്ടുമെന്റ് സ്റ്റാഫും രണ്ടു് ചേരിയിലാണു്. ആശുപത്രിയിലെ സിക്ക് വാർഡിലൊരു സൗകര്യവുമില്ല. രോഗികൾ മരിച്ചാൽ അന്വേഷണം നടത്തുന്നതൊഴിവാക്കാൻ മാത്രമാണു് സിക്ക് വാർഡുകൾ. കാരണം: സിക്ക് വാർഡിൽ കിടന്നു മരിച്ചാൽ അന്വേഷണമില്ല.
ഏ. എസ്. കരുണാകരൻ, അസി. ജനറൽ സെക്രട്ടറി,
കേരള ഗവണ്മെന്റ് നേഴ്സസ് അസോസിയേഷൻ.
*****
മദർ തെരേസയുടെ തിരുവനന്തപുരം ആശുപത്രി സന്ദർശനം ഉളവാക്കിയ ഒച്ചപ്പാടിനുശേഷം ചില അടിയന്തിര നടപടികളെടുത്തു. പക്ഷേ, ജനശ്രദ്ധയും ഉന്നത അധികാരികളുടെ താൽപര്യവും കാലക്രമേണ വഴിമാറിയതും മെച്ചപ്പെടുത്താൻ മുമ്പു തുടങ്ങിയ നടപടികൾ പകുതിവഴിക്കു് ഉപേക്ഷിച്ചു.
*****
പത്തുപേർക്കുള്ള വാർഡിൽ അറുപതുപേർ. കുടിയ്ക്കാൻ വെള്ളമില്ല. വാർഡുകളിൽ വെളിച്ചമില്ല. പൊട്ടിക്കീറിയ തറകൾ, തറയാകെ കുഴികൾ. ജീവനക്കാർ ആഹാരം വീട്ടിലേക്കു കൊണ്ടു പോകുന്നു… പേസ്റ്റോ പൽപ്പൊടിയോ ഇല്ല. രോഗികൾക്കു് മരുന്നു കൊടുക്കുന്നതുപോലും രോഗികളാണു്. ജീവനക്കാർ ആശുപത്രി വളപ്പിൽ നിന്നു് തടിപോലും വെട്ടിക്കൊണ്ടുപോകുന്നു.
ഒരു രോഗിയുടെ അച്ഛനായ പേരൂർക്കടനിവാസി.
(ഡോ. വി. കൃഷ്ണമൂർത്തി കമ്മീഷൻ റിപ്പോർട്ടിൽനിന്നു്)
*****
മാനസികരോഗാശുപത്രികളിൽ രോഗികളെ സംബന്ധിച്ച മെഡിക്കൽ റെക്കോർഡുകൾ സൂക്ഷിക്കുന്നതിൽ വേണ്ടത്ര പ്രാധാന്യവും ശ്രദ്ധയും കൊടുത്തു കണ്ടില്ല. ഈ പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണെന്നു് കമ്മിറ്റി കരുതുന്നു.
*****
പുനരധിവാസപ്രവർത്തനങ്ങൾക്കു് പ്രാധാന്യം നൽകേണ്ടതാണെങ്കിലും ഇക്കാര്യത്തിൽ മാനസികരോഗാശുപത്രികൾ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിട്ടില്ല എന്നുള്ളതു് ഖേദകരമാണു്. രോഗം ഭേദമായിക്കൊണ്ടിരിക്കുന്നവരുടെ സ്ഥിതി മെച്ചപ്പെടുത്താനും രോഗം ഭേദമായവരുടെ സ്ഥിതി മെച്ചപ്പെടുത്താനും പുനരധിവാസപ്രവർത്തനങ്ങൾ സഹായകമാണു്.
പുനരധിവാസപ്രവർത്തനങ്ങളിൽ ഓക്കുപ്പേഷണൽ തെറപ്പിക്കു മുഖ്യസ്ഥാനമാണുള്ളതെന്നു് കമ്മിറ്റി മനസ്സിലാക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ശാസ്ത്രീയാടിസ്ഥാനത്തിൽ പരിപാടികൾ സംഘടിപ്പിക്കാൻ സാധിച്ചിട്ടില്ല. അതിനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ നടന്നിട്ടുള്ളതായി കമ്മിറ്റി കരുതുന്നില്ല.
*****
സർക്കാരിന്റെ സാമ്പത്തികസഹായം അർഹിക്കുന്ന മാനസിക രോഗികളുണ്ടു്. ഇക്കാര്യം തെളിവെടുപ്പുവേളയിൽ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതുമാണു്. മാനസികരോഗാശുപത്രികളുടെ പ്രവർത്തനങ്ങളെക്കുറിച്ചു് അന്വേഷിക്കാൻ നിയുക്തനായ ശ്രീ. വി. കൃഷ്ണമൂർത്തിയും ഇത്തരം രോഗികൾക്കു് അൻപതു രൂപ നൽകണമെന്നു് ശുപാർശ ചെയ്തിട്ടുണ്ടു്. പരിഗണന അർഹിക്കുന്ന ക്ഷയരോഗികൾക്കും കുഷ്ഠരോഗികൾക്കും ഇന്നു് സാമ്പത്തികസഹായം നൽകി വരുന്നുണ്ടു്. ഈ നിയമനുസരിച്ചു് അർഹിക്കുന്ന മാനസിക രോഗികൾക്കു് വീട്ടിൽ വച്ചു് ചികിത്സ തുടരുന്നതിനും മറ്റുമായി സാമ്പത്തിക സഹായം നൽകുന്നതിനുമുള്ള ഒരു പദ്ധതി ആവിഷ്കരിക്കണമെന്നു് കമ്മിറ്റി ശുപാർശചെയ്യുന്നു.
*****
മാനസികരോഗാശുപത്രിയിലെ ഡോക്ടർമാർ തമ്മിലുള്ള സ്പർദ്ധയ്ക്കും മാത്സര്യത്തിനുമുള്ള പ്രധാനകാരണം പ്രൈവറ്റ് പ്രാക്ടീസാണെന്നു് അനുമാനിക്കുന്നതിൽ തെറ്റുണ്ടെന്നു് കമ്മിറ്റി കരുതുന്നില്ല. പ്രൈവറ്റ് പ്രാക്ടീസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഡോക്ടർക്കു് ആശുപത്രിക്കുള്ളിലെ രോഗികളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാൻ കഴിയില്ല.
അർപ്പണബോധത്തോടെ പ്രവർത്തിക്കാൻ ഇവർക്കു് കഴിയുകയുമില്ല. പ്രൈവറ്റ് പ്രാക്ടീസ് ഒരു കച്ചവടം പോലെ ആയിത്തീർന്നിട്ടുള്ളതായി കമ്മിറ്റി മനസ്സിലാക്കുന്നു. പ്രൈവറ്റ് പ്രാക്ടീസിനു് കൂടുതൽ രോഗികളെ കിട്ടുന്നതിനുവേണ്ടി ചില ഏജന്റന്മാരുടെ സഹായവും സഹകരണവും ഉപയോഗപ്പെടുത്തിവരുന്നു.
(വി. എം. സുധീരൻ അദ്ധ്യക്ഷനായിരുന്ന കമ്മിറ്റിയുടെ റിപ്പോർട്ടിൽനിന്നു്)
*****
തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിൽ രാവിലെ ഒമ്പതു മണി മുതൽ പന്ത്രണ്ടുമണിവരെയും ഉച്ചയ്ക്കുശേഷം രണ്ടു മണി മുതൽ അഞ്ചു മണിവരെയും ബന്ധുക്കൾക്കു വാർഡുകളിൽപോയി രോഗികളെ സന്ദർശിക്കാവുന്നതാണു്. ആയിരത്തിെത്താള്ളായിരത്തി എൺപത്തിയഞ്ചു് ഒക്ടോബർ മുതൽ ഈ സംവിധാനം തിരുവനന്തപുരത്തു നിലവിലുണ്ടു്. തൃശൂരിലും ഈ സമ്പ്രദായം നടപ്പിലാക്കിയിട്ടുണ്ടു്.
*****
ദേശീയ മാനസികാരോഗ്യ പരിപാടി നിലവിൽ വരുന്നതോടെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾവഴി മാനസികരോഗികൾക്കു് സൗജന്യമായി മരുന്നുകൾ എത്തിച്ചുകൊടുക്കുവാനുള്ള സംവിധാനം ഉണ്ടാകുമെന്നതിനാൽ ഈ നിർദ്ദേശത്തിന്റെ (പെൻഷൻ) പ്രസക്തി അൽപ്പം കുറയുന്നുണ്ടു്. അർഹിക്കുന്ന രോഗികൾക്കു് പ്രതിമാസം എഴുപത്തഞ്ചുരൂപയോളം ധനസഹായം നൽകുന്ന ഒരു സംവിധാനം ഇപ്പോൾത്തന്നെ നിലവിലുണ്ടു്.
(എ. സി. ജോസ് അദ്ധ്യക്ഷനായിരുന്ന എസ്റ്റിമേറ്റ്സ് കമ്മിറ്റി റിപ്പോർട്ടിൽ നിന്നു്)
*****
ഇരുനൂറു് കട്ടിലുകൾമാത്രമേ ഇപ്പോൾ ഉപയോഗയോഗ്യമായുള്ളു. മുന്നൂറു് കട്ടിലുകൾ വാങ്ങുന്നതിനുള്ള അനുമതിക്കുവേണ്ടി ആരോഗ്യവകുപ്പു ഡയറക്ടറോടു് അഭ്യർത്ഥിച്ചിട്ടുണ്ടു്. മെത്തകളുടെ ഉപയോഗം ഭൂരിപക്ഷം രോഗികൾക്കും കാര്യക്ഷമമാകുന്നില്ല. കാരണം മൂട്ടകളുടെ ശല്യമാണു്. മൂട്ട കളയുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നുണ്ടു്.
*****
കാൻഫെഡ് എന്ന സന്നദ്ധസംഘടനയുടെ ഒരു പ്രവർത്തക ഈ കേന്ദ്രത്തിൽവന്നു് സ്ത്രീകളായ രോഗികൾക്കു് കഥകൾ പറഞ്ഞുകൊടുക്കുകയും പാട്ടുപാടിക്കേൾപ്പിക്കുകയും ഉത്തമഗ്രന്ഥങ്ങൾ വായിച്ചു കേൾപ്പിക്കുകയും ചെയ്യുന്നുണ്ടു്. വിദ്യാകേന്ദ്രത്തിലുള്ള വായനശാലയിൽ പുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ടു്. വാർഡുകളിൽനിന്നും രോഗികളെ ഈ കേന്ദ്രത്തിൽ കൊണ്ടുവന്നു് അവർക്കു വായിക്കുന്നതിനുള്ള സൗകര്യം ചെയ്തുെകാടുക്കുന്നുണ്ടു്. ഈ പരിപാടി കൂടുതൽ പുരോഗമനമാക്കാൻ സന്നദ്ധസംഘടനകളുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടു്.
*****
മനോരോഗം പൂർണ്ണമായോ ഭാഗികമായോ ഭേദപ്പെട്ടു് വീട്ടുകാരുടെ പരിചരണത്തിൽ കഴിയാൻ പ്രാപ്തരായവർക്കു് പ്രതിമാസം ഇരുനൂറു് രൂപ സഹായധനമായി നല്കുന്നതിനു് കമ്മിറ്റി ശുപാർശ ചെയ്യുന്നു.
*****
മനോരോഗ ചികിത്സാരംഗം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾക്കു് പരിഹാരം കാണുന്നതിനായി നിയമിക്കപ്പെട്ട കൃഷ്ണമൂർത്തി കമ്മീഷന്റെയും ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷന്റെയും റിപ്പോർട്ടുകളിലെ നടപ്പിലാക്കാത്ത ശുപാർശകൾ നടപ്പിലാക്കുന്നതിനു് അടിയന്തിര നടപടി സ്വീകരിക്കണമെന്നു് സമിതി ശക്തമായി ശുപാർശചെയ്യുന്നു.
(വി. എം. സുധീരൻ ചെയർമാനായിരുന്ന നിയമസഭാ കമ്മിറ്റി റിപ്പോർട്ടിൽനിന്നു്)
*****
“ഒരു സമൂഹത്തിന്റെ ആത്മാവിൽനിന്നാവണം ഭ്രാന്താലയത്തിൽ ഇരുട്ടു പടരുന്നതു്.”
—ഒരു ചിത്തരോഗി
ജനനം: ഏപ്രിൽ 23, 1953, തിരുവനന്തപുരം.
മരണം: നവംബർ 12, 2016 (വയസ്സ് 63), സിഡ്നി, ഓസ്ട്രേലിയ.
തൊഴിൽ: കഥാകൃത്തു്, നിരൂപകന്‍, കാർട്ടൂൺ ചരിത്രകാരൻ.
പൗരത്വം: ഓസ്ട്രേല്യന്‍.
വിദ്യാഭ്യാസം: എം.ഫില്‍., വിഷയം: സാമൂഹികവികസനം.
ജീവിതപങ്കാളി: ഗിരിജ
- Tragic Idiom
- ഹൃദയത്തിനുള്ളിലെ ഇടം
- ഈ ഭ്രാന്താലയത്തിനു് നാവുണ്ടായിരുന്നെങ്കില്‍