യവനിക നീങ്ങുമ്പോൾ ഒരു വീടിന്റെ പഴയ പടിപ്പുരയാണു കാണുന്നതു്. നടുവിൽ അടച്ചുപൂട്ടിയ വാതിൽ. ഇരുവശത്തും ജീർണിച്ച ചുമരുകൾ. വാതിലിനു വലത്തുവശം ചുമരിൽ ഒരു ബോർഡ് തുങ്ങുന്നുണ്ടു്. “ആരും കടക്കാൻ പാടില്ല” എന്നു വലിയ അക്ഷരങ്ങൾ അതിൽ എഴുതിവെച്ചിരിക്കുന്നു. പടിപ്പുരയുടെ മുൻപിലൂടെ പോകുന്ന വെട്ടുവഴിയുടെ ഒരറ്റത്തു രണ്ടു കുട്ടികൾ പ്രത്യക്ഷപ്പെടുന്നു. പള്ളിക്കൂടം പിരിഞ്ഞു മടങ്ങുന്നവരാണു്. തോളിൽ പുസ്തകസഞ്ചി തുങ്ങുന്നുണ്ടു്. മുൻപിൽ നടക്കുന്നതു ബാബു—ആണ്‍കുട്ടി 12 വയസ്സു്. പിന്നിൽ നടക്കുന്നതു് സതി—പെണ്‍കുട്ടി, പത്തു വയസ്സു്. ബാബു മുൻപിൽ കുറച്ചു വിട്ടാണു് നടക്കുന്നതു്. സതി പിന്നിൽനിന്നു വളരെ സാവധാനം നടന്നുവരുന്നു. രണ്ടുപേരും ഓരോ പച്ചപ്പേരയ്ക്ക കടിച്ചുകാർന്നു തിന്നുന്നുണ്ടു്.
- ബാബു:
- (പാതി വഴി നടന്നു തിരിഞ്ഞുനിന്നു്) നീ വേഗം വരുന്നുണ്ടോ, സതി?
സതി അതു കേൾക്കാത്ത ഭാവത്തിൽ നടത്തം കൂടുതൽ സാവധാനത്തിലാക്കുന്നു.
- ബാബു:
- (കുറഞ്ഞൊരു ശുണ്ഠിയോടെ) നീ വേഗം വരുന്നില്ലെങ്കിൽ ഞാൻ പോകും.
- സതി:
- (മുഖമുയർത്താതെ, നടത്തത്തിനു വേഗം കൂട്ടാതെ) പൊയ്ക്കോളു.
- ബാബു:
- (കടുത്ത ശുണ്ഠിയോടെ) സതീ, നിന്റെ നേരമ്പോക്കുണ്ടല്ലോ…
സതി ഒരു സ്ഥലത്തു് ഉറച്ചുനിൽക്കുന്നു.
- ബാബു:
- ആ, നേരമ്പോക്കു കുറച്ചു് ഏറിപ്പോകുന്നുണ്ടു്. നീ വേഗം വരുന്നില്ലെങ്കിൽ നിന്നെ തനിച്ചാക്കീട്ടു ഞാൻ പോവും.
- സതി:
- (മുഖത്തു നോക്കാതെ) പൊയ്ക്കോളൂ.
- ബാബു:
- കളിയല്ലേ, ഞാൻ പോവും
- സതി:
- എന്നിട്ടെന്താ പോവാത്തതു്?
- ബാബു:
- (മടങ്ങി സതിയുടെ സമീപം ചെന്നു്) നീ വരുത്തില്ലേ?
- സതി:
- ഇല്ല;
- ബാബു:
- എന്തു്?
- സതി:
- ഞാൻ വരുന്നില്ലെന്നു പറഞ്ഞില്ലേ? (പേരയ്ക്ക ഒന്നമർത്തിക്കടിക്കുന്നു) ബാബു പൊയ്ക്കോളൂ.
- ബാബു:
- (കലശലായ ശുണ്ഠിയുണ്ടായിട്ടും അതു് ഒതുക്കി, അനുനയസ്വരത്തിൽ) എന്തിനാ സതീ, വെറുതെ ശാഠ്യം പിടിക്കുന്നതു്? നേരം വൈകിച്ചെന്നാൽ അമ്മാമ്മ എന്നെയല്ലേ ശകാരിക്ക്യാ?
- സതി:
- ശകാരിക്കട്ടെ.
- ബാബു:
- എന്നെ ശകാരിച്ചുകേൾക്കാൻ സതിക്കിഷ്ടമാണോ?
- സതി:
- ആരെ ശകാരിക്കണ കേൾക്കാനും എനിക്കിഷ്ടാണു്.
- ബാബു:
- നിന്നെ ശകാരിക്കുന്നതോ?
- സതി:
- എന്നെയല്ലാതെ ആരേം.
- ബാബു:
- (അലപം പരിഭവത്തോടെ) ഓ! മതി. സതി വരില്ലല്ലോ?
- സതി:
- (മഹാകുസൃതിയുടെ മട്ടിൽ മുഖം കോട്ടി പതുക്കെയൊന്നു ചിരിച്ചു്) ഞാൻ വരും.
- ബാബു:
- (സന്തോഷിച്ചു്) എന്നാൽ വരൂ.
- സതി:
- (പഴയ ഭാവത്തിൽ) ഞാൻ വരില്ല
- ബാബു:
- (ഗതികെട്ടു്) അയ്യോ! തോറ്റല്ലോ. ഇനീം താമസിച്ചാൽ ഇന്നു അമ്മാമ്മ എന്നെ തല്ലും; തീർച്ച സതി വിജയഭാവത്തിൽ തല കുലുക്കുന്നു.
- ബാബു:
- (വേദനിച്ചുകൊണ്ടു്) ആരെന്തു തെറ്റു ചെയ്താലും അമ്മാമ്മ എന്നെപിടിച്ചു തല്ലും. (അല്പം ഗൗരവത്തിൽ) സതി, ഇന്നു ഞാൻ എല്ലാം അമ്മാമ്മയോടു പറയും.
- സതി:
- എന്തു പറയും?
- ബാബു:
- എന്നും അമ്മാമ്മ ചോദിക്കുമ്പോൾ ഒന്നും മിണ്ടാതെ തല്ലൊക്കെ ഞാൻ ഭേസും. ഇനിയതു വയ്യ. സതിക്കുവേണ്ടി എത്ര തല്ലു ഞാൻ കൊള്ളുന്നു;
- സതി:
- (ചരിഞ്ഞുനോക്കി പേരയ്ക്ക അമർത്തിക്കടിച്ചുകൊണ്ടു്) പിന്നെ എന്താ സ്നേഹന്നു് പറേന്നതു്?
- ബാബു:
- സ്നേഹന്നു പറയുന്നതു് തല്ലുകൊള്ളലാണോ?
- സതി:
- അതേ.
- ബാബു:
- എന്നാൽ ഒരു ദിവസം സതിക്കാവരുതോ തല്ലുകൊള്ളൽ?
- സതി:
- അയ്യോ! എനിക്കു വയ്യ. തല്ലെന്നു കേട്ടാൽ എനിക്കു വല്യ പേട്യാണു്.
- ബാബു:
- നന്നായി! തല്ലുകൊള്ളാൻ ഞാനുണ്ടല്ലോ. ഇനിഎനിക്കുതുവയ്യ. ഇന്നു നേരം വൈകിയതെന്തിനെന്നു ചോദിച്ചാൽ ഞാൻ സത്യം പറയും.
- സതി:
- എന്തു പറയും? കേൾക്കട്ടെ.
- ബാബു:
- (അമ്മയോടു പറയുന്ന സ്വരത്തിൽ) ‘സതി നടക്കാഞ്ഞിട്ടാണു്,’ എന്നൊക്കെ
- സതി:
- അപ്പോ ഞാൻ പറയും (അച്ഛനോടു പറയുന്നമട്ടിൽ അഭിനയിച്ചിട്ടു്) ‘അച്ഛാ ഈ ബാബു എനിക്കു പേരയ്ക്ക തരാഞ്ഞിട്ടാണു്’ എന്നു്
- ബാബു:
- അപ്പോൾ അമ്മാമ്മ ചോദിക്കും (അമ്മാമ്മ ചോദിക്കും പോലെ) ‘പേരയ്ക്ക എവിടെന്നു കിട്ടി?’
- സതി:
- ഉടനെ ഞാൻ പറയും, ഈ ബാബു ആരാന്റെ തൊടിയിൽ കേറി കട്ടതാണച്ഛാ. ഉടനെ അച്ഛൻ പല്ലും കടിച്ചു ‘എന്തെടാ’ എന്നു പറഞ്ഞുബാബുവിനെ തല്ലാൻ വരും. (ആ ഭാഗം അഭിനയിച്ചു കാണിക്കുന്നു.)
- ബാബു:
- (പരിഭ്രമത്തോടെ) വേണ്ട സതീ, വേണ്ട. അമ്മാമ്മയ്ക്കു ശുണ്ഠിവന്നാൽ നിനക്കറിയില്ലേ?
- സതി:
- അറിയും അതാണു് പറയുന്നതു്. (അധികാരസ്വരത്തിൽ) വേഗം പേരയ്ക്ക തന്നോളൂ.
- ബാബു:
- സത്യമായിട്ടും എന്റെ കൈയിലില്ല.
- സതി:
- നുണ.
- ബാബു:
- ഇല്ല നോക്കൂ (പുസ്തകസ്സഞ്ചി തുറന്നു കാട്ടുന്നു.)
- സതി:
- ട്രൗസറിന്റെ കീശയിലുണ്ടാവും!
- ബാബു:
- ഇല്ല സതീ. (ട്രൗസറിന്റെ പോക്കറ്റിൽനിന്നു് ഓരോ സാധനങ്ങളെടുക്കുന്നു.) ഇദാ, നോക്കു (ഒരു തുണ്ടം ചോക്ക്, ഒരു പഴയ ബ്ലേഡ്, ഏതാനും നിറമുള്ള തുണിക്കഷണങ്ങൾ. രണ്ടു കഷണം ചരടു്, ഒരു താക്കോൽച്ചങ്ങല, വർണക്കടലാസിന്റെ തുണ്ടങ്ങൾ, ഏറ്റുയന്ത്രമുണ്ടാക്കാനുള്ള റബ്ബർകഷണം, എന്നിങ്ങനെ വഴിക്കുവഴി പലതും എടുത്തു കാണിക്കുന്നു.)
- സതി:
- (വിശ്വസിക്കാത്ത മട്ടിൽ) മറ്റേ പോക്കറ്റിലുണ്ടാവും.
- ബാബു:
- സതീ എന്തു പറഞ്ഞാലും വിശ്വസിക്കില്ല (ആ പോക്കറ്റിൽനിന്നു് ഒരു ഓടക്കുഴൽ പുറത്തെടുക്കുന്നു). ഇദാ, ഈ പോക്കറ്റിൽ ഇതാണുള്ളതു്.
- സതി:
- (ഓടക്കുഴലിനു കൈ നീട്ടി) അതൊന്നു തരു.
- ബാബു:
- ഇതെന്തിനാ സതിക്കു്?
- സതി:
- എനിക്കു വേണം.
- ബാബു:
- നിനക്കു് ഓടക്കുഴൽ വായിക്കാനറിയിലല്ലോ.
- സതി:
- എനിക്കു് പഠിക്കണം.
- ബാബു:
- വരൂ, വീട്ടിലെത്തീട്ടു ഞാൽ പഠിച്ചിച്ചുതരാം.
- സതി:
- ഇപ്പഴ് പഠിച്ചിച്ചുതരണം. അല്ലാതെ ഞാൻ വരില്ല;
- ബാബു:
- തോറ്റല്ലേ, ഈശ്വരാ! എന്നാലിതാ. (ഓടക്കുഴൽ കൊടുക്കുന്നു.)
- സതി:
- (അതുവരെ കടിച്ചുതിന്നുകൊണ്ടിരുന്ന പേരയ്ക്ക വലിച്ചെറിയുന്നു. പതുക്കെ ഒന്നു ചിരിക്കുന്നു. ബാബുവിനോടു ചേർന്നുനില്ക്കുന്നു.) എങ്ങന്യാ വായിക്ക്യാ? പഠിപ്പിച്ചുതരൂ.
- ബാബു:
- (മനമില്ലാമനസ്സോടെ പഠിപ്പിക്കാനൊരുങ്ങുന്നു) ആദ്യം കാലു രണ്ടും പിണയ്ക്കു; ഇങ്ങനെ (അഭിനയിക്കുന്നു)
സതി കാലു പിണച്ചു പ്രയാസപ്പെട്ടു നില്ക്കുന്നു. നില്ക്കുമ്പോൾ പതുക്കെ ആടുന്നുണ്ടു്.
- ബാബു:
- എന്നിട്ടു കൈ രണ്ടും ഇങ്ങിനെ രണ്ടുവശത്തായിവെയ്ക്കു (ഓടക്കുഴലിൽ കൈചേർത്തു ശരിപ്പെടുത്തുന്നു.) ഇനി ഈ തുളകൾ വിരൽകൊണ്ടു പൊത്തണം.
ഈ അവസരത്തിൽ സതി പിന്നിലോട്ടു മറിഞ്ഞുവീഴാൻ തുടങ്ങുന്നു. ബാബു പിടിക്കുന്നു.
- സതി:
- അയ്യോ ഇങ്ങനെ കാലുപിണച്ചു നില്ക്കാൻ വയ്യ. ഓടക്കുഴൽ വായിക്കുമ്പോൾ എന്തിനാ ഇങ്ങനെ നില്ക്കുന്നതു്.
- ബാബു:
- ശ്രീകൃഷ്ണൻ പണ്ടു് അങ്ങനെ നിന്നിട്ടാ ഓടക്കുഴൽ വായിച്ചതു്.
- സതി:
- (പരിഹാസസ്വരത്തിൽ) ബ്ള! ശ്രീകൃഷ്ണനും ബാബുവും ഒരുപോല്യാണു്, അല്ലേ? (ഓടക്കുഴൽ ഊതിനോക്കീടു ശബ്ദം വരാതെ) ഓ! ഇതെന്താ വിളിയാത്തതു്?
- ബാബു:
- (വീണ്ടും കാണിച്ചുകൊടുക്കുന്നു) ഇദാ, ഇങ്ങനെ തുളകൾ പൊത്തീട്ടു ചുണ്ടോടടുപ്പിച്ചുവെച്ചു് ഊതി നോക്കു. (പിടിച്ചു ചെയ്യിക്കുന്നു.)
സതി പ്രയാസപ്പെട്ടു ചെയ്യുന്നു. പി, പീ, പി, എന്നിങ്ങനെ ചില വികൃതസ്വരങ്ങൾ പുറപ്പെടുന്നു.
- ബാബു:
- (മനം മടുത്തു ശുണ്ഠിവന്നു പുറംതിരിഞ്ഞു നില്ക്കുന്നു. പെട്ടെന്നു ചുമരിലുള്ള ബോർഡ് കാണുന്നു. മുഖഭാവംമാറുന്നു. എന്തൊക്കെയോ സൂത്രങ്ങൾ മനസ്സിലുദിക്കുന്നു. ഉടനെ ആവേശഭരിതനായി സതിയെ വിളിക്കുന്നു) സതീ.
- സതി:
- (തിരിഞ്ഞുനോക്കാതെ) എന്താ?
- ബാബു:
- (ബോർഡ് ചുണ്ടി) ഇതു് നോക്കു; ഇതു്.
സതി തിരിഞ്ഞുനോക്കുന്നു.
- ബാബു:
- നല്ല രസം
- സതി:
- അതിലെന്താ ഇത്ര രസം.
- ബാബു:
- ആരും കടക്കാൻ പാടില്ല്യത്രേ! (തന്നത്താനെന്നപോലെ ഓ എന്തൊരു കല്പന! സതീ ഞാനൊരു സൂത്രം കണ്ടിട്ടുണ്ടു്.
- സതി:
- എന്തു സുത്രം?
- ബാബു:
- കാട്ടിത്തരാം. (നടന്നു ബോർഡിനടുത്തേക്കു ചെല്ലുന്നു. അതു ചുമരിൽനിന്നെടുക്കുന്നു.)
സതി കൗതുകത്തോടെ അടുത്തുചെല്ലുന്നു. ബാബു പെന്നെടുത്തു ബോർഡിലെ അക്ഷരങ്ങൾക്കു മാറ്റം വരുത്തുന്നു. സതി ഉറ്റുനോക്കി സന്തോഷിക്കുന്നു.
- ബാബു:
- (കൃതാർഥതയോടെ) പോരേ?
- സതി:
- ധാരാളം! വേഗം അവിടെ തുക്കിയേയ്ക്കൂ.
ബാബു ബോർഡ് ചുവരിൽ തൂക്കുന്നു. ഇപ്പോൾ ആ ബോർഡിലെ വാക്കുകൾ ഇങ്ങനെ മാറീട്ടുണ്ടു്: ‘ആരും കടിക്കാൻ പാടില്ല.’ സതി സന്തോഷിച്ചു തലകുലുക്കുന്നു. പെട്ടെന്നു് പിന്നിൽനിന്നു് ഒരു ഭയങ്കരശബ്ദം. “ആരെടാ അതു്? എന്താ അവിടെ കാണിക്കുന്നതു്?” ബാബുവും സതിയും പരിഭ്രമിച്ചു് തിരിഞ്ഞുനോക്കുന്നു.
- ബാബു:
- ഉം! ഓടിക്കോളൂ, സതീ.
- സതി:
- വേഗം പോന്നോളൂ.
രണ്ടുപേരും ഒപ്പം കുതിക്കുന്നു. ഒരു സഞ്ചിയിൽ എന്തെല്ലാമോ സാധനങ്ങൾ നിറച്ചു തുക്കിപ്പിടിച്ചുകൊണ്ടു് ഏതാണ്ടു് മുപ്പതു വയസ്സു പ്രായം തോന്നിക്കുന്ന ഒരാൾ ബദ്ധപ്പെട്ടു വരുന്നു. മുഷിഞ്ഞ മുണ്ടും അവിടവിടെ കീറിത്തുടങ്ങിയ ബനിയനുമാണു് ധരിച്ചിരിക്കുന്നതു്. കണ്ടാൽ അരിവെപ്പുകാരന്റെ മട്ടുണ്ടു്. പേരു രാമനെന്നു്. കുട്ടികളെ ശകാരിച്ചുകൊണ്ടാണു് വരുന്നതു്.
- രാമൻ:
- (കടന്നുവന്നു നാലുഭാഗവും സൂക്ഷിച്ചുനോക്കുന്നു. എന്നിട്ടു് കുട്ടികൾ ഓടിപ്പോയ ഭാഗം ലക്ഷ്യംവെച്ചു്) എന്തെടാ ഇവിടെ കാട്ടിയതു്? ഏ? നിങ്ങളെക്കൊണ്ടു് പൊറുതിയില്ലല്ലോ. പള്ളിക്കൂടത്തിൽ പോകുമ്പോഴും വരുമ്പോഴും എന്തെങ്കിലും പോക്കിരിത്തം കാട്ടാതെ വയ്യ. എന്റെ കൈയിൽ കിട്ടിയില്ലല്ലോ. എടാ, ഇനിയൊരു ദിവസം കാണട്ടെ. അന്നു തലമണ്ട ഞാനുടയ്ക്കും. (കൈയിൽ ഒരുരുളൻ കല്ലു പിടിച്ചു എറിയുംപോലെ ഭാവിക്കുന്നു.) ഉം! ഓടിക്കോളിൻ. എനിയെങ്ങാനും കണ്ടുപോയെങ്കിൽ…
അകത്തുനിന്നു പടിവാതിലിനു് ആരോ ഇടിക്കുന്ന ശബ്ദം; തുടർന്നു വിളിയും. അകത്തുനിന്നു ശബ്ദം. എടാ, രാമാ, രാമാ, ആരാ അവിടെ സംസാരിക്കുന്നതു്? രാമനല്ലേ? രാമാ… രാമാ…
- രാമൻ:
- (പെട്ടെന്നു തിരിഞ്ഞുനിന്നു വിളി കേൾക്കുന്നു. ഓ… ഓടിച്ചെന്നു താക്കോലെടുത്തു വാതിൽ തുറക്കുന്നു.
അകത്തുനിന്നു ചാത്തുണ്ണിനായർ പുറത്തേക്കു കടക്കുന്നു. തടിച്ചു് അല്പം മുൻപോട്ടു വളഞ്ഞു സാമാന്യം പൊക്കമുള്ളൊരു മനുഷ്യൻ. മുക്കാലും കഷണ്ടി ബാധിച്ചിരിക്കുന്നു. മുറ്റിത്തഴച്ച പുരികം മുഴുവനും നരച്ചുതാണു്. മുഖത്തും നോട്ടത്തിലും ക്രൗര്യമാണു് മുന്നിട്ടുനില്ക്കുന്നതു്. വയസ്സു് അറുപതിനു മേലെ. ഒരു മുണ്ടും നീണ്ട കൈകളുള്ള രോമക്കുപ്പായവുമാണു് ധരിച്ചിരിക്കുന്നതു്. കൈയിൽ വലിയൊരു ചൂരലുണ്ടു്. നടക്കുമ്പോൾ വലത്തുകാലിനു ചെറിയൊരു അസ്വാസ്ഥ്യമുള്ളതു പോലെ തോന്നും.
- ചാത്തുണ്ണി നായർ:
- (സഹജമായ ക്രൂരതയോടെ രാമനെ നോക്കുന്നു.) എന്തെടാ ഇവിടെ? എന്താ ഒരു ബഹളം കേട്ടതു്?
- രാമൻ:
- (പരുങ്ങി) പള്ളിക്കൂടം വിട്ടു പോകുന്ന പിള്ളേർ…
- ചാത്തുണ്ണി:
- (ഇടയിൽ കടന്നു) പിള്ളേർ?
- രാമൻ:
- ഇവിടെ പടിവാതിലിനടുത്തു വന്നു ബഹളംകൂട്ടുക.
- ചാത്തുണ്ണി:
- എന്തു ബഹളം?
- രാമൻ:
- എനിക്കു മനസ്സിലായില്ല; ദൂരെനിന്നു കണ്ടതാണു്.
- ചാത്തുണ്ണി:
- എന്നിട്ടു്?
- രാമൻ:
- ഞാൻ ചീത്ത പറഞ്ഞപ്പോൾ ഓടിപ്പോയി
- ചാത്തുണ്ണി:
- (മുഖത്തു പുച്ഛവും കോപവും സ്ഫുരിക്കുന്നു) ചീത്തപറയുന്നു! എടാ, തലമണ്ടയ്ക്കു രണ്ടു കൊടുക്കാമായിരുന്നില്ലേ? നീയൊക്കെ എന്തിനെടാ ആണായിപിറന്നതു്… എന്റെ നല്ലകാലത്തായിരുന്നെങ്കിൽ അവറ്റകളുടെ തന്തമാരെക്കൂടി ഞാൻ വെറുതെ വിടില്ലായിരുന്നു. (നെടുവീർപ്പു്) പറഞ്ഞിട്ടെന്താ കാര്യം… എടാ രാമാ.
രാമൻ പരിഭ്രമിച്ചു് മുഖത്തേക്കു നോക്കുന്നു.
- ചാത്തുണ്ണി:
- എടാ, നിനക്കെന്റെ സ്ഥിതി വല്ലതും നിശ്ച്യേണ്ടോ? ഉണ്ടോ?
- രാമൻ:
- (കൂടുതൽ പരുങ്ങി) കുറച്ചൊക്കെ നിശ്ച്യേണ്ടു്.
- ചാത്തുണ്ണി:
- എന്തു നിശ്ച്യേണ്ടെന്നെടാ? അന്നു് ഈ കൈകൊണ്ടു തല്ലു വാങ്ങാത്തവർ ചുരുങ്ങും. ചാത്തുണ്ണിഹേഡെന്നു പറഞ്ഞാൽ കിടുകിടെ വിറയ്ക്കാത്തവരില്ല… എന്നിടു് ഈ പടിപ്പുരയ്ക്കൽ വികൃതി കാണിക്കാൻ പിള്ളരാണു്, അല്ലേ… കാലത്തിന്റെ ഒരു മാറ്റം… എടാ രാമാ.
രാമൻ വീണ്ടും പരിഭ്രമിച്ചു നോക്കുന്നു.
- ചാത്തുണ്ണി:
- ഇനി വല്ലവരും ഈ പടിക്കൽവെച്ചു തോന്നിവാസം കാട്ടിയാൽ പിടിച്ചു തല്ലിക്കോ. ആരായാലും വേണ്ടില്ല. കുട്ടികളായും വലിയവരായാലും വെറുതെ വിടേണ്ട.
- രാമൻ:
- ഇല്ല.
- ചാത്തുണ്ണി:
- ചാത്തുണ്ണിഹേഡിനോടാകളി അല്ലേ… എടാ എന്തേ ആ പിള്ളേരു് കാണിച്ചതു്
- രാമൻ:
- അവരു്… പിന്നെ… ഞാൻ…
- ചാത്തുണ്ണി:
- എടോ വിഴുങ്ങി വിഴുങ്ങിക്കഴിക്കാതെ മുഴുവനിങ്ങട്ടു പറ.
- രാമൻ:
- അവരാ ബോർഡ്…
- ചാത്തുണ്ണി:
- അതെടുത്തു കൊണ്ടുപോയോ?… (തിരിഞ്ഞുനോക്കുന്നു. നോക്കുംതോറും മുഖത്തെ ഭാവം കൂടുതൽ രൂക്ഷമാകുന്നു. ചുമരിന്നനടുത്തു ചെല്ലുന്നു. ബോർഡ് കൈയിലെടുക്കുന്നു. സൂക്ഷിച്ചു നോക്കുന്നു. മുഖമുയർത്തി ഉഗ്രസ്വരത്തിൽ അലറുന്നു.) എടാ, ഇതു നീ കണ്ടില്ലേ, കഴുതേ?
- രാമൻ:
- (ഒന്നും മനസ്സിലാവാത്ത മട്ടിൽ) എന്തു്?
- ചാത്തുണ്ണി:
- നിന്റെ തലമണ്ട! (തന്നത്താൻ) ആ കുരുത്തംകെട്ട പിള്ളർ ഇതിലെ അക്ഷരം മാറ്റിയിരിക്കുന്നു. നിനക്കു മുഖത്തു കണ്ണില്ലേടാ?
- രാമൻ:
- ഉണ്ടായിട്ടെന്താ? എനിയ്ക്കെഴുത്തറിയില്ലല്ലോ. അതല്ലേ കുഴപ്പം.
- ചാത്തുണ്ണി:
- ഓ! അറിഞ്ഞാൽ പിന്നെ ചോദിക്കേണ്ട! (വീണ്ടും ബോർഡിലേയ്ക്കു നോക്കുന്നു. ആലോചനാമഗ്നനാവുന്നു. ക്രമേണ ക്രോധഭാവം അല്പം ശമിക്കുന്നു.) എടെ, രാമാ.
രാമൻ അടുത്തേക്കു ചെല്ലുന്നു.
- ചാത്തുണ്ണി:
- (സ്വരം താഴ്ത്തി) നീയിതു വാങ്ങിക്കൊണ്ടുവരുന്നതു് ആരെങ്കിലും കാണാറുണ്ടോ?
- രാമൻ:
- (മനസ്സിലാവാതെ മിഴിക്കുന്നു.) ഏതു്?
- ചാത്തുണ്ണി:
- (വലതുകൈയിന്റെ തള്ളവിരൽ ചരിച്ചു വായിലേക്കു കാട്ടി മദ്യം കഴിക്കുന്ന ഭാവം അഭിനയിക്കുന്നു.) ഇതു്.
- രാമൻ:
- എസ്സൻസ് വാങ്ങുന്നതോ?
- ചാത്തുണ്ണി:
- പതുക്കെ പറ, കഴുതേ;
- രാമൻ:
- ഒരു പ്രാണി അറിയാറില്ല.
- ചാത്തുണ്ണി:
- പിന്നെ എന്താ ഈ പിള്ളരിങ്ങനെ എഴുതിവെക്കാൻ? (മുഖത്തു കോപം സ്ഫുരിക്കുന്നു.) എന്റെ നല്ലകാലത്തായിരുന്നെങ്കിൽ ഇതെഴുതിയവന്റെ കയ്യ് തിളച്ച എണ്ണയിൽ മുക്കുമായിരുന്നു. (നെടുവീർപ്പു്) പോയില്ലേ. ചാത്തുണ്ണി ഹേഡിന്റെ വിഷപ്പല്ലു) പോയില്ലേ? എടാ രാമാ.
- രാമൻ:
- ഓ…
- ചാത്തുണ്ണി:
- ഏതു നിലയിലും ഇതെഴുതിയവനെ നീ കണ്ടു പിടിക്കണം. രാമൻ തല കുലുക്കുന്നു.
- ചാത്തുണ്ണി:
- ഇനി ഈ പടിക്കൽ നിന്നു പരുങ്ങുന്നവരെക്കണ്ടാൽ, ആരായാലും വേണ്ടില്ല, തലമണ്ട തകർത്തിവിട്ടോ (വടിയും കുത്തി അകത്തേക്കു പോകാൻ തുടങ്ങുന്നു.)
- രാമൻ:
- (ചാത്തുണ്ണിനായരുടെ കൈയിലുള്ള ബോർഡ് ചൂണ്ടി) അതവിടെ തുക്കണ്ടേ?
- ചാത്തുണ്ണി:
- പോടാ മരമണ്ടൻ! ഇതിനി അവിടെ തുക്കാൻ നന്നോ? ആ വാതിലടച്ചു സാക്ഷയിട്ടു് ഇങ്ങട്ടു് പോന്നോ. നിന്നങ്ങനെ മിഴിക്കുന്നു! (അകത്തേക്കു കടന്നുപോകുന്നു.)
രാമൻ അകത്തുകടന്നു വാതിലടച്ചു സാക്ഷയിടുന്നു.
— യവനിക —