images/tkn-jeevitham-cover.jpg
Lars Tiller painting, a painting by Lars Tiller (1924–1994).
രംഗം 9
കൃഷ്ണക്കുറുപ്പിന്റെ വീടു്. ഗീത നഖവും കടിച്ചു് ആലോചിച്ചുകൊണ്ടിരിക്കുന്നു. മോഹനൻ പതുക്കെ കടന്നു വരുന്നു.

മോഹനൻ:
ഗീതേ, ഗീതേ, അമ്മാമയെവിടെ?
ഗീത:
അകത്തു കിടക്കുന്നു.
മോഹനൻ:
ഇങ്ങട്ടു വരൂ, ഒന്നു ചോദിക്കട്ടെ. (ഗീത എഴുന്നേറ്റു് അടുത്തേക്കു ചെല്ലുന്നു. പതുക്കെ) അമ്മാമ വേണുവേട്ടനെ തല്ല്യോ?
ഗീത:
തല്ലി.
മോഹനൻ:
എത്ര?
ഗീത:
ഒന്നു്; പിന്നെ തല്ലാൻ ഞാൻ സമ്മതിച്ചില്ല.
മോഹനൻ:
വേണുട്ടനെവിടെ?
ഗീത:
അച്ചൻ വീട്ടിൽനിന്നു പുറത്താക്കി.
മോഹനൻ:
എന്തിനേ, ഗീതേ ഇതു്.
ഗീത:
ആ മാനേജരുടെ മകളില്ലേ?
മോഹനൻ:
ആ അസത്തു്?
ഗീത:
പതുക്കെ പറഞ്ഞോ. അവളെ വിവാഹംചെയ്യാൻ അച്ഛൻ വേണുവേട്ടനോടു പറഞ്ഞു.
മോഹനൻ:
അയ്യേ! വിവാഹം ചെയ്യേണ്ടൊരു ചരക്കും! എന്നിട്ടു്?
ഗീത:
വേണുവേട്ടൻ അച്ഛനോടു് വയ്യെന്നു പറഞ്ഞു.
മോഹനൻ:
നന്നായി. ആ പൂതം ഇവിടെയെങ്ങാൽ വന്നുകേറിയാൽ നമ്മൾ ചുറ്റിപ്പോകും; എന്നിട്ടു്?
ഗീത:
അച്ഛനു ദേഷ്യം വന്നു.
മോഹനൻ:
ശകാരിച്ചോ?
ഗീത:
ഒരുപാടു ശകാരിച്ചു.
മോഹനൻ:
കഷ്ടം!
ഗീത:
എന്തു പറഞ്ഞിട്ടും വേണുവേട്ടൻ കൂട്ടാക്കിയില്ല. ഒടുവിൽ അച്ഛൻ വേണുവേട്ടനെ തല്ലി. ഞാൻ ചെന്നു പിടിച്ചില്ലെങ്കിൽ അച്ഛൻ വേണുവേട്ടനെ കൊന്നുകളഞ്ഞേനെ. അച്ഛനത്രയ്ക്കു ദേഷ്യം വന്നു.
മോഹനൻ:
ഒരു തല്ലല്ലേ കൊണ്ടോള്ളു. ഭാഗ്യം!
ഗീത:
അതു പോരേ, മോഹൻ? അത്ര വല്യ തല്ലായിരുന്നു. ഒടുവിൽ അച്ഛൻ ദേഷ്യം സഹിക്കാഞ്ഞിട്ടു്, വേണുവേട്ടനോടു കടന്നുപോകാൻ പറഞ്ഞു.
മോഹനൻ:
അയ്യോ, കഷ്ടം!
ഗീത:
നീയെന്റെ മകനല്ല, നിനക്കിവിടെ അവകാശമില്ല എന്നൊക്കെപ്പറഞ്ഞു്, വേണുവേട്ടനെപ്പിടിച്ചു പുറത്താക്കി. പോകുമ്പോൾ വേണുവേട്ടൻ എന്നെ തിരിഞ്ഞുനോക്കി, ഞാൻ പൊട്ടിക്കരഞ്ഞുപോയി.
മോഹനൻ:
ആരും കരയും. (അകലെ നോക്കി സന്തോഷത്തോടെ) ഗീതേ, രാധടീച്ചർ അതാ, രാധടീച്ചർ!
ഗീത നോക്കുന്നു. രണ്ടുപേരും ഓടുന്നു. ചെന്നു രണ്ടു കൈക്കും പിടിച്ചു കൂട്ടിക്കൊണ്ടുവരുന്നു. രാധ വികാരാധീനയായി ഒന്നും പറയാനരുതാതെ നില്ക്കുന്നു.

ഗീത:
ഇരിക്കൂ, ടീച്ചർ. ഇവിടെ ഇരിക്കൂ.
രാധ:
വേണ്ടാ, എനിക്കു പോകാൻ തിരക്കുണ്ടു്.
മോഹനൻ:
ടീച്ചർ ഞങ്ങളുടെ വീടു കണ്ടിട്ടല്ലല്ലോ, അകത്തേക്കു വരു, ടീച്ചർ.
രാധ:
വേണ്ടാ, മോഹൻ.
ഗീത:
എത്ര നാളായി ടീച്ചറെ കണ്ടിട്ടു്?
രാധ:
അതാണു് ഞാനിങ്ങോട്ടു പോന്നതു്. നിങ്ങളെ രണ്ടാളേയും കണ്ടു് യാത്ര ചോദിക്കാൻ.
ഗീത:
യാത്ര ചോദിക്കാനോ?
രാധ:
അതെ.
ഗീത:
എന്തിനു്, ടിച്ചർ?
രാധ:
ഞാനിവിടം വിട്ടു് പൂവ്വാണു് ഗീതേ.
മോഹനൻ:
എങ്ങട്ടു്?
രാധ:
ജോലിയന്വേഷിച്ചു്.
ഗീത:
ടീച്ചറെന്താ ഇവിടത്തെ ജോലി രാജിവെച്ചതു്?
രാധ:
അതൊന്നും ഇനി പറഞ്ഞിട്ടു് കാര്യമില്ലല്ലോ.
ഗീത:
പോയാലെന്നു വരും, ടീച്ചർ?
രാധ:
പറയാൻ വയ്യാ.
ഗീത:
ടീച്ചർ, ടീച്ചർ പോണ്ടാ.
മോഹനൻ:
പോണ്ടാ, ടീച്ചർ.
ഗീത:
ടീച്ചറുടെ അച്ഛൻ മരിച്ചുപോയി, ഇല്ലേ? ഞങ്ങൾക്കു കാണാൻ കഴിഞ്ഞില്ല.
മോഹനൻ:
ഞങ്ങളെ അന്വേഷിച്ചിരുന്നോ, ടീച്ചർ?
രാധ:
കുടക്കൂടെ അന്വേഷിച്ചിരുന്നു.
ഗീത:
അയ്യോ, കഷ്ടം.
രാധ:
ഗീതേ, ഇവിടെ നോക്കു. നീ നന്നായിട്ടു പഠിക്കണം. ഇവിടുത്തെ പഠിപ്പു കഴിഞ്ഞാൽ കോളേജിൽ പോണം. എന്നും അച്ഛനെ അനുസരിക്കണം, കേട്ടോ?
ഗീത:
അനുസരിക്കും.
രാധ:
നല്ല കുട്ടിയായിരിക്കണം (തിരിഞ്ഞു്) മോഹൻ!
മോഹനൻ:
എന്താ, ടീച്ചർ?
രാധ:
നീ വികൃതി കാണിക്കരുതു്.
മോഹനൻ:
ഇല്ല;
രാധ:
നല്ലപോലെ പഠിക്കണം. കളിച്ചുനടക്കരുതു്. മനസ്സിലായോ?
മോഹനൻ:
മനസ്സിലായി.
രാധ:
ഇനി ഞാൻ പോട്ടെ. (തൊണ്ടയിടറി) ഇനി കണ്ടില്ലെങ്കിലും നിങ്ങളെന്നെ മറന്നുകളയരുതു്.
ഗീത:
(കരയുന്നു) ടീച്ചർ, പോണ്ടാ ടീച്ചർ.
മോഹനൻ കരയുന്നു.

രാധ:
മോഹൻ ടീച്ചറെ മറന്നുകളയോ?
മോഹനൻ:
ഇല്ല ടീച്ചർ, ഒരുകാലത്തും മറക്കില്ല.
ഗീത:
ഞാൻ ടീച്ചറെ വിടില്ല (പിടിക്കുന്നു.)
അകത്തുനിന്നു് കൃഷ്ണക്കുറുപ്പു കടന്നുവരുന്നു. ആ രംഗം നോക്കിനില്ക്കുന്നു.

രാധ:
വിടൂ ഗീതേ, മോഹൻ വിടൂ, ടീച്ചർ പോട്ടെ. (കണ്ണു തുടയ്ക്കുന്നു.)
കൃഷ്ണക്കുറുപ്പു്:
(അടുത്തുവരുന്നു. കുട്ടികളോടു്) ഛീ, മാറിനില്ക്കിൻ.
കുട്ടികൾ പേടിച്ചു മാറിനിൽക്കുന്നു. കൃഷ്ണക്കുറുപ്പും രാധയും പരസ്പരം അല്പനിമിഷം നോക്കിനില്ക്കുന്നു.

കൃഷ്ണക്കുറുപ്പു്:
നിന്നോടാരാ ഇവിടെ വരാൻ പറഞ്ഞതു്? രാധ (കൂസലില്ലാതെ) ആരും പറഞ്ഞിട്ടില്ല. പറയാതെ വന്നതാണു്.
കൃഷ്ണക്കുറുപ്പു്:
നിനക്കിവിടെ വരാനെന്താ അധികാരം?
രാധ:
മറ്റാരെക്കാളും ഇവിടെ വരാനെനിക്കധികാരമുണ്ടു്.
കൃഷ്ണക്കുറുപ്പു്:
എന്തധികാരം.
രാധ:
എന്റെ കുട്ടികളാണിതു്.
കൃഷ്ണക്കുറുപ്പു്:
നിന്റെ കുട്ടികളോ?
രാധ:
അതെ.
കൃഷ്ണക്കുറുപ്പു്:
ആ അധികാരമൊന്നും പറഞ്ഞു് ഇങ്ങട്ടു വലിഞ്ഞുവീഴാൻ നോക്കണ്ടാ. കടക്കു പുറത്തു്.
രാധ:
ശാസിച്ചാൽ ഞാൻ പോവില്ല.
കൃഷ്ണക്കുറുപ്പു്:
പോവില്ലേ? ആരാന്റെ വീട്ടിലും അധികാരമാണോ?
രാധ:
ഞാനെന്റെ കുട്ടികളെ കാണാൻ വന്നതാണു്. അവരോടു് വർത്തമാനം പറഞ്ഞു് ആരെയും ദ്രോഹിക്കാതെ ഞാൻ തിരിച്ചുപോകും. അതിലിടയ്ക്കു ബഹളംകുട്ടിയാൽ ഞാൻ പോവില്ല.
കൃഷ്ണക്കുറുപ്പു്:
നീ പോവില്ലേ?
രാധ:
ഇല്ല. നിങ്ങൾ നിയമം നടത്തി ശീലമുള്ള ഒരുദ്യോഗസ്ഥനല്ലേ? ഒരാൾ വീട്ടിൽ വന്നിട്ടു പോവാൻ കൂട്ടാക്കാഞ്ഞാൽ എന്താണു് നടപടിയെങ്കിൽ അതു നോക്കിക്കോളൂ.
കൃഷ്ണക്കുറുപ്പു്:
എനിക്കു ദേഷ്യം വരുന്നുണ്ടു്.
രാധ:
അതുകൊണ്ടു നിങ്ങൾക്കാണു് ദോഷം. ഞാൻ പോകാൻ ഇനിയും താമസിക്കും.
കൃഷ്ണക്കുറുപ്പു്:
നീ ആരെയും പേടിക്കാത്ത ഒരുത്തിയാണു്. ഒന്നു ചെയ്യാനും മടിയില്ലാത്ത, എവിടെ പോകാനും മടിയില്ലാത്ത ഒരുത്തിയാണു്.
രാധ:
എന്നെ അപമാനിക്കരുതു്.
കൃഷ്ണക്കുറുപ്പു്:
നിനക്കെന്തപമാനം? നിനക്കു മാനാപമാനമുണ്ടോ?
ഈ ഘട്ടത്തിൻ വേണു വരുന്നു. കോപംകൊണ്ടു് വിറയ്ക്കുന്നുണ്ടു്.

വേണു:
അച്ഛാ!
കൃഷ്ണക്കുറുപ്പു്:
ഫോ, നീയെന്റെ മകനല്ല.
വേണു:
ഞാനതു തീരുമാനിക്കാൻ വന്നതല്ല; അച്ഛൻ പാവപ്പെട്ടവരെ അപമാനിക്കരുതു്.
കൃഷ്ണക്കുറുപ്പു്:
നീയാരെടാ, എന്നെ പഠിച്ചിക്കാൻ?
വേണു:
അവനവന്റെ വീട്ടിൽ വരുന്നവരോടു ചില മര്യാദയുണ്ടു്.
കൃഷ്ണക്കുറുപ്പു്:
നീയെന്നെ മര്യാദ പഠിപ്പിക്കുന്നോ? നീ പഠിപ്പിക്കുന്നോ?
രാധ:
ഇനിയെനിക്കു് ഇവിടെ നില്ക്കാൻ പറ്റില്ല; ഞാൻ പോവുകയാണു്. (മുൻപോട്ടു് നടക്കുന്നു.)
വേണു:
അവിടെ നില്ക്കൂ, രാധേ. ഞാനും വരുന്നു. (വേണുവും ഒപ്പം നടക്കുന്നു. കൃഷ്ണക്കുറുപ്പു് അമ്പരക്കുന്നു.)
ഗീത:
ടീച്ചർ, ടീച്ചർ!
മോഹനൻ:
വേണുവേട്ടാ… വേണുവേട്ടാ! (രണ്ടുപേരും ഓടിച്ചെന്നു് ഓരോരുത്തരെയും കെട്ടിപ്പിടിക്കുന്നു.)
ഗീത:
(കരഞ്ഞുകൊണ്ടു്) ടീച്ചർ പോണ്ടാ.
രാധ:
(കരഞ്ഞുകൊണ്ടു്) തിരിച്ചു പോവൂ, ഗീതേ.
വേണു:
(തൊണ്ടയിടറി) മോഹൻ, ഉം, പൊയ്ക്കോളു.
രണ്ടു കുട്ടികളും വീണ്ടും കരഞ്ഞു ലഹളകൂട്ടുന്നു. കൃഷ്ണക്കുറുപ്പു് നിശ്ചലനായി അതെല്ലാം കണ്ടുനില്ക്കുന്നു. ഒടുവിൽ ഒരു ഭൂതാവേശത്താലെന്നപോലെ മുൻപോട്ടോടി കുട്ടികളെ രണ്ടുപേരെയും പിടിക്കുന്നു.

കൃഷ്ണക്കുറുപ്പു്:
നടക്കീൻ ഉം, നടക്കീൻ.
കൃഷ്ണക്കുറുപ്പു് കൈപ്പിടിയിലൊതുങ്ങുന്ന ഇളംതലമുറയെ പിടിച്ചൊരുക്കുകയും ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ള മുതിർന്ന തലമുറ തന്നിൽനിന്നു് അകന്നുപോകുന്നതു നിറഞ്ഞ കണ്ണുകളോടെ നോക്കിനില്ക്കുകയും ചെയ്യുന്നു.

—യവനിക —

Colophon

Title: Jīvitam (ml: ജീവിതം).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Play, Thikkodiyan, തിക്കോടിയൻ, ജീവിതം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 23, 2022.

Credits: The text of the original item is copyrighted to P Pushpakumari. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Lars Tiller painting, a painting by Lars Tiller (1924–1994). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.