കൃഷ്ണക്കുറുപ്പിന്റെ വീടു്. ഗീത നഖവും കടിച്ചു് ആലോചിച്ചുകൊണ്ടിരിക്കുന്നു. മോഹനൻ പതുക്കെ കടന്നു വരുന്നു.
- മോഹനൻ:
- ഗീതേ, ഗീതേ, അമ്മാമയെവിടെ?
- ഗീത:
- അകത്തു കിടക്കുന്നു.
- മോഹനൻ:
- ഇങ്ങട്ടു വരൂ, ഒന്നു ചോദിക്കട്ടെ. (ഗീത എഴുന്നേറ്റു് അടുത്തേക്കു ചെല്ലുന്നു. പതുക്കെ) അമ്മാമ വേണുവേട്ടനെ തല്ല്യോ?
- ഗീത:
- തല്ലി.
- മോഹനൻ:
- എത്ര?
- ഗീത:
- ഒന്നു്; പിന്നെ തല്ലാൻ ഞാൻ സമ്മതിച്ചില്ല.
- മോഹനൻ:
- വേണുട്ടനെവിടെ?
- ഗീത:
- അച്ചൻ വീട്ടിൽനിന്നു പുറത്താക്കി.
- മോഹനൻ:
- എന്തിനേ, ഗീതേ ഇതു്.
- ഗീത:
- ആ മാനേജരുടെ മകളില്ലേ?
- മോഹനൻ:
- ആ അസത്തു്?
- ഗീത:
- പതുക്കെ പറഞ്ഞോ. അവളെ വിവാഹംചെയ്യാൻ അച്ഛൻ വേണുവേട്ടനോടു പറഞ്ഞു.
- മോഹനൻ:
- അയ്യേ! വിവാഹം ചെയ്യേണ്ടൊരു ചരക്കും! എന്നിട്ടു്?
- ഗീത:
- വേണുവേട്ടൻ അച്ഛനോടു് വയ്യെന്നു പറഞ്ഞു.
- മോഹനൻ:
- നന്നായി. ആ പൂതം ഇവിടെയെങ്ങാൽ വന്നുകേറിയാൽ നമ്മൾ ചുറ്റിപ്പോകും; എന്നിട്ടു്?
- ഗീത:
- അച്ഛനു ദേഷ്യം വന്നു.
- മോഹനൻ:
- ശകാരിച്ചോ?
- ഗീത:
- ഒരുപാടു ശകാരിച്ചു.
- മോഹനൻ:
- കഷ്ടം!
- ഗീത:
- എന്തു പറഞ്ഞിട്ടും വേണുവേട്ടൻ കൂട്ടാക്കിയില്ല. ഒടുവിൽ അച്ഛൻ വേണുവേട്ടനെ തല്ലി. ഞാൻ ചെന്നു പിടിച്ചില്ലെങ്കിൽ അച്ഛൻ വേണുവേട്ടനെ കൊന്നുകളഞ്ഞേനെ. അച്ഛനത്രയ്ക്കു ദേഷ്യം വന്നു.
- മോഹനൻ:
- ഒരു തല്ലല്ലേ കൊണ്ടോള്ളു. ഭാഗ്യം!
- ഗീത:
- അതു പോരേ, മോഹൻ? അത്ര വല്യ തല്ലായിരുന്നു. ഒടുവിൽ അച്ഛൻ ദേഷ്യം സഹിക്കാഞ്ഞിട്ടു്, വേണുവേട്ടനോടു കടന്നുപോകാൻ പറഞ്ഞു.
- മോഹനൻ:
- അയ്യോ, കഷ്ടം!
- ഗീത:
- നീയെന്റെ മകനല്ല, നിനക്കിവിടെ അവകാശമില്ല എന്നൊക്കെപ്പറഞ്ഞു്, വേണുവേട്ടനെപ്പിടിച്ചു പുറത്താക്കി. പോകുമ്പോൾ വേണുവേട്ടൻ എന്നെ തിരിഞ്ഞുനോക്കി, ഞാൻ പൊട്ടിക്കരഞ്ഞുപോയി.
- മോഹനൻ:
- ആരും കരയും. (അകലെ നോക്കി സന്തോഷത്തോടെ) ഗീതേ, രാധടീച്ചർ അതാ, രാധടീച്ചർ!
ഗീത നോക്കുന്നു. രണ്ടുപേരും ഓടുന്നു. ചെന്നു രണ്ടു കൈക്കും പിടിച്ചു കൂട്ടിക്കൊണ്ടുവരുന്നു. രാധ വികാരാധീനയായി ഒന്നും പറയാനരുതാതെ നില്ക്കുന്നു.
- ഗീത:
- ഇരിക്കൂ, ടീച്ചർ. ഇവിടെ ഇരിക്കൂ.
- രാധ:
- വേണ്ടാ, എനിക്കു പോകാൻ തിരക്കുണ്ടു്.
- മോഹനൻ:
- ടീച്ചർ ഞങ്ങളുടെ വീടു കണ്ടിട്ടല്ലല്ലോ, അകത്തേക്കു വരു, ടീച്ചർ.
- രാധ:
- വേണ്ടാ, മോഹൻ.
- ഗീത:
- എത്ര നാളായി ടീച്ചറെ കണ്ടിട്ടു്?
- രാധ:
- അതാണു് ഞാനിങ്ങോട്ടു പോന്നതു്. നിങ്ങളെ രണ്ടാളേയും കണ്ടു് യാത്ര ചോദിക്കാൻ.
- ഗീത:
- യാത്ര ചോദിക്കാനോ?
- രാധ:
- അതെ.
- ഗീത:
- എന്തിനു്, ടിച്ചർ?
- രാധ:
- ഞാനിവിടം വിട്ടു് പൂവ്വാണു് ഗീതേ.
- മോഹനൻ:
- എങ്ങട്ടു്?
- രാധ:
- ജോലിയന്വേഷിച്ചു്.
- ഗീത:
- ടീച്ചറെന്താ ഇവിടത്തെ ജോലി രാജിവെച്ചതു്?
- രാധ:
- അതൊന്നും ഇനി പറഞ്ഞിട്ടു് കാര്യമില്ലല്ലോ.
- ഗീത:
- പോയാലെന്നു വരും, ടീച്ചർ?
- രാധ:
- പറയാൻ വയ്യാ.
- ഗീത:
- ടീച്ചർ, ടീച്ചർ പോണ്ടാ.
- മോഹനൻ:
- പോണ്ടാ, ടീച്ചർ.
- ഗീത:
- ടീച്ചറുടെ അച്ഛൻ മരിച്ചുപോയി, ഇല്ലേ? ഞങ്ങൾക്കു കാണാൻ കഴിഞ്ഞില്ല.
- മോഹനൻ:
- ഞങ്ങളെ അന്വേഷിച്ചിരുന്നോ, ടീച്ചർ?
- രാധ:
- കുടക്കൂടെ അന്വേഷിച്ചിരുന്നു.
- ഗീത:
- അയ്യോ, കഷ്ടം.
- രാധ:
- ഗീതേ, ഇവിടെ നോക്കു. നീ നന്നായിട്ടു പഠിക്കണം. ഇവിടുത്തെ പഠിപ്പു കഴിഞ്ഞാൽ കോളേജിൽ പോണം. എന്നും അച്ഛനെ അനുസരിക്കണം, കേട്ടോ?
- ഗീത:
- അനുസരിക്കും.
- രാധ:
- നല്ല കുട്ടിയായിരിക്കണം (തിരിഞ്ഞു്) മോഹൻ!
- മോഹനൻ:
- എന്താ, ടീച്ചർ?
- രാധ:
- നീ വികൃതി കാണിക്കരുതു്.
- മോഹനൻ:
- ഇല്ല;
- രാധ:
- നല്ലപോലെ പഠിക്കണം. കളിച്ചുനടക്കരുതു്. മനസ്സിലായോ?
- മോഹനൻ:
- മനസ്സിലായി.
- രാധ:
- ഇനി ഞാൻ പോട്ടെ. (തൊണ്ടയിടറി) ഇനി കണ്ടില്ലെങ്കിലും നിങ്ങളെന്നെ മറന്നുകളയരുതു്.
- ഗീത:
- (കരയുന്നു) ടീച്ചർ, പോണ്ടാ ടീച്ചർ.
മോഹനൻ കരയുന്നു.
- രാധ:
- മോഹൻ ടീച്ചറെ മറന്നുകളയോ?
- മോഹനൻ:
- ഇല്ല ടീച്ചർ, ഒരുകാലത്തും മറക്കില്ല.
- ഗീത:
- ഞാൻ ടീച്ചറെ വിടില്ല (പിടിക്കുന്നു.)
അകത്തുനിന്നു് കൃഷ്ണക്കുറുപ്പു കടന്നുവരുന്നു. ആ രംഗം നോക്കിനില്ക്കുന്നു.
- രാധ:
- വിടൂ ഗീതേ, മോഹൻ വിടൂ, ടീച്ചർ പോട്ടെ. (കണ്ണു തുടയ്ക്കുന്നു.)
- കൃഷ്ണക്കുറുപ്പു്:
- (അടുത്തുവരുന്നു. കുട്ടികളോടു്) ഛീ, മാറിനില്ക്കിൻ.
കുട്ടികൾ പേടിച്ചു മാറിനിൽക്കുന്നു. കൃഷ്ണക്കുറുപ്പും രാധയും പരസ്പരം അല്പനിമിഷം നോക്കിനില്ക്കുന്നു.
- കൃഷ്ണക്കുറുപ്പു്:
- നിന്നോടാരാ ഇവിടെ വരാൻ പറഞ്ഞതു്? രാധ (കൂസലില്ലാതെ) ആരും പറഞ്ഞിട്ടില്ല. പറയാതെ വന്നതാണു്.
- കൃഷ്ണക്കുറുപ്പു്:
- നിനക്കിവിടെ വരാനെന്താ അധികാരം?
- രാധ:
- മറ്റാരെക്കാളും ഇവിടെ വരാനെനിക്കധികാരമുണ്ടു്.
- കൃഷ്ണക്കുറുപ്പു്:
- എന്തധികാരം.
- രാധ:
- എന്റെ കുട്ടികളാണിതു്.
- കൃഷ്ണക്കുറുപ്പു്:
- നിന്റെ കുട്ടികളോ?
- രാധ:
- അതെ.
- കൃഷ്ണക്കുറുപ്പു്:
- ആ അധികാരമൊന്നും പറഞ്ഞു് ഇങ്ങട്ടു വലിഞ്ഞുവീഴാൻ നോക്കണ്ടാ. കടക്കു പുറത്തു്.
- രാധ:
- ശാസിച്ചാൽ ഞാൻ പോവില്ല.
- കൃഷ്ണക്കുറുപ്പു്:
- പോവില്ലേ? ആരാന്റെ വീട്ടിലും അധികാരമാണോ?
- രാധ:
- ഞാനെന്റെ കുട്ടികളെ കാണാൻ വന്നതാണു്. അവരോടു് വർത്തമാനം പറഞ്ഞു് ആരെയും ദ്രോഹിക്കാതെ ഞാൻ തിരിച്ചുപോകും. അതിലിടയ്ക്കു ബഹളംകുട്ടിയാൽ ഞാൻ പോവില്ല.
- കൃഷ്ണക്കുറുപ്പു്:
- നീ പോവില്ലേ?
- രാധ:
- ഇല്ല. നിങ്ങൾ നിയമം നടത്തി ശീലമുള്ള ഒരുദ്യോഗസ്ഥനല്ലേ? ഒരാൾ വീട്ടിൽ വന്നിട്ടു പോവാൻ കൂട്ടാക്കാഞ്ഞാൽ എന്താണു് നടപടിയെങ്കിൽ അതു നോക്കിക്കോളൂ.
- കൃഷ്ണക്കുറുപ്പു്:
- എനിക്കു ദേഷ്യം വരുന്നുണ്ടു്.
- രാധ:
- അതുകൊണ്ടു നിങ്ങൾക്കാണു് ദോഷം. ഞാൻ പോകാൻ ഇനിയും താമസിക്കും.
- കൃഷ്ണക്കുറുപ്പു്:
- നീ ആരെയും പേടിക്കാത്ത ഒരുത്തിയാണു്. ഒന്നു ചെയ്യാനും മടിയില്ലാത്ത, എവിടെ പോകാനും മടിയില്ലാത്ത ഒരുത്തിയാണു്.
- രാധ:
- എന്നെ അപമാനിക്കരുതു്.
- കൃഷ്ണക്കുറുപ്പു്:
- നിനക്കെന്തപമാനം? നിനക്കു മാനാപമാനമുണ്ടോ?
ഈ ഘട്ടത്തിൻ വേണു വരുന്നു. കോപംകൊണ്ടു് വിറയ്ക്കുന്നുണ്ടു്.
- വേണു:
- അച്ഛാ!
- കൃഷ്ണക്കുറുപ്പു്:
- ഫോ, നീയെന്റെ മകനല്ല.
- വേണു:
- ഞാനതു തീരുമാനിക്കാൻ വന്നതല്ല; അച്ഛൻ പാവപ്പെട്ടവരെ അപമാനിക്കരുതു്.
- കൃഷ്ണക്കുറുപ്പു്:
- നീയാരെടാ, എന്നെ പഠിച്ചിക്കാൻ?
- വേണു:
- അവനവന്റെ വീട്ടിൽ വരുന്നവരോടു ചില മര്യാദയുണ്ടു്.
- കൃഷ്ണക്കുറുപ്പു്:
- നീയെന്നെ മര്യാദ പഠിപ്പിക്കുന്നോ? നീ പഠിപ്പിക്കുന്നോ?
- രാധ:
- ഇനിയെനിക്കു് ഇവിടെ നില്ക്കാൻ പറ്റില്ല; ഞാൻ പോവുകയാണു്. (മുൻപോട്ടു് നടക്കുന്നു.)
- വേണു:
- അവിടെ നില്ക്കൂ, രാധേ. ഞാനും വരുന്നു. (വേണുവും ഒപ്പം നടക്കുന്നു. കൃഷ്ണക്കുറുപ്പു് അമ്പരക്കുന്നു.)
- ഗീത:
- ടീച്ചർ, ടീച്ചർ!
- മോഹനൻ:
- വേണുവേട്ടാ… വേണുവേട്ടാ! (രണ്ടുപേരും ഓടിച്ചെന്നു് ഓരോരുത്തരെയും കെട്ടിപ്പിടിക്കുന്നു.)
- ഗീത:
- (കരഞ്ഞുകൊണ്ടു്) ടീച്ചർ പോണ്ടാ.
- രാധ:
- (കരഞ്ഞുകൊണ്ടു്) തിരിച്ചു പോവൂ, ഗീതേ.
- വേണു:
- (തൊണ്ടയിടറി) മോഹൻ, ഉം, പൊയ്ക്കോളു.
രണ്ടു കുട്ടികളും വീണ്ടും കരഞ്ഞു ലഹളകൂട്ടുന്നു. കൃഷ്ണക്കുറുപ്പു് നിശ്ചലനായി അതെല്ലാം കണ്ടുനില്ക്കുന്നു. ഒടുവിൽ ഒരു ഭൂതാവേശത്താലെന്നപോലെ മുൻപോട്ടോടി കുട്ടികളെ രണ്ടുപേരെയും പിടിക്കുന്നു.
- കൃഷ്ണക്കുറുപ്പു്:
- നടക്കീൻ ഉം, നടക്കീൻ.
കൃഷ്ണക്കുറുപ്പു് കൈപ്പിടിയിലൊതുങ്ങുന്ന ഇളംതലമുറയെ പിടിച്ചൊരുക്കുകയും ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ള മുതിർന്ന തലമുറ തന്നിൽനിന്നു് അകന്നുപോകുന്നതു നിറഞ്ഞ കണ്ണുകളോടെ നോക്കിനില്ക്കുകയും ചെയ്യുന്നു.
—യവനിക —