രാധയുടെ വീടു്. ശങ്കു ഒരു ബഞ്ചിൽ താടിക്കു കൈയുംകുത്തി ഇരിക്കുന്നു. പഴയ ഒരു ബ്ലൗസും തുന്നിക്കൊണ്ടു് രാധ വരുന്നു. ശങ്കു എഴുന്നേല്ക്കുന്നു.
- രാധ:
- അവിടെ ഇരിക്കൂ, ശങ്കു. (കട്ടിലിൽ ഇരിക്കുന്നു. ശങ്കു ബഞ്ചിലും ഇരിക്കുന്നു.) ശങ്കു വന്നിട്ടു കുറച്ചായോ?
- രാധ:
- എന്തേ വിളിക്കാതിരുന്നതു്?
- ശങ്കു:
- ഞാൻ വിളിച്ചില്ല; മിറ്റ്റസ്റ്റേ. ഇവിടെ കേറിവന്നപ്പഴ് ശങ്കൂന്റെ മനസ്സിൽ പഴയതോരോന്നു് ഓർമവന്നു. അങ്ങനെ ഇവിടെ ഇരുന്നു.
- രാധ:
- ഇന്നു നിനക്കു ജോലിയൊന്നുമില്ലേ?
- ശങ്കു:
- ജോലി ഒരുപാടുണ്ടു്. നാളെ ചെറിയമ്മേടെ കല്യാണം നിശ്ചയിക്ക്യാണു്.
- രാധ:
- ഓ ഹോ… നന്നായി.
- ശങ്കു:
- ആർക്കു നന്നാവാൻ? അവര് നന്നാവില്ല. ആരാനെ തോല്പിച്ചാൽ എങ്ങനെ നന്നാവും?
- രാധ:
- അവരെന്തെങ്കിലും ചെയ്യട്ടെ, ശങ്കു. നമുക്കു് എന്തുവേണം? ശങ്കു, ഞാനിവിടം വിട്ടുപൂവ്വാണു്.
- ശങ്കു:
- (അമ്പരപ്പോടെ) എങ്ങട്ടു്, മിറ്റ്റസ്സേ?
- രാധ:
- എങ്ങോട്ടെങ്കിലും. ജോലിയില്ലാതെ ഇവിടെ പാർത്തിട്ടെന്താ?
- ശങ്കു:
- മിറ്റ്റസ്സ് എവിടേം പോണ്ടാ.
- രാധ:
- ശങ്കൂ, എന്റെ മോഹവും അതാണു്. ഈ നാട്ടിൽ എനിക്കു പ്രിയപ്പെട്ട പലതുമുണ്ടു്. ജനിച്ചുവളർന്ന സ്ഥലല്ലേ? പക്ഷേ, ജോലിയില്ലാതെ എങ്ങനെ ജീവിക്കും. (ശങ്കു മിണ്ടുന്നില്ല.) പട്ടണത്തിലെവിടെയെങ്കിലും ചെന്നാൽ എളുപ്പത്തിൽ ജോലി കിട്ടും. വല്ല കുട്ടികളേയും പഠിപ്പിച്ചു വലിയവരുടെ വീട്ടിൽ താമസിക്കാം.
- ശങ്കു:
- വേണ്ടാ, മിറ്റ്റസ്സേ. പട്ടണത്തിലെ വലിയവരെയൊന്നും വിശ്വസിക്കാൻ പറ്റില്ല: ശങ്കു ഒരുപാടു സ്ഥലത്തു ചാർത്തിട്ടുണ്ടു്.
- രാധ:
- പിന്നെ എന്തു ചെയ്യും, ശങ്കൂ?
- ശങ്കു:
- ഇങ്ങനെ ഒരുമിച്ചു് ശങ്കൂം വരാം.
- രാധ:
- എന്തിനു്? രണ്ടുപേരും കൂടി പട്ടിണികിടക്കാനോ?
- ശങ്കു:
- അല്ല; മിറ്റ്റസ്സേ, ഇങ്ങക്കു പണി കിടുന്നവരെ ശങ്കു പണിയെടുത്തു് എന്തെങ്കിലും സമ്പാദിക്കും.
- രാധ:
- ഓ, ശങ്കൂ, നിന്റെ വാത്സല്യം കാണുമ്പോൾ എനിക്കു കണ്ണീരു പൊട്ടുകയാണു്. എന്തിനാ ശങ്കൂ, പഠിപ്പും പദവിയുമൊക്കെ? മനുഷ്യരൊക്കെ ശങ്കുവിനെപ്പോലെ ആയാൽ പോരേ?
- ശങ്കു:
- മിറ്റ്റസ്സറിനു് ഇവിടെങ്ങും ജോലി കിട്ടില്ലേ?
- രാധ:
- കിട്ടിയാലും വേണ്ടാ, ശങ്കൂ. ഇവിടെ താമസിക്കുന്തോറും എനിക്കെന്റെ അച്ഛനെക്കുറിച്ചു വിചാരം വർധിക്കുന്നു. അച്ഛൻ കിടന്ന കട്ടിലും ആ മുറിയും മറ്റും കാണുമ്പോൾ എനിക്കു സഹിക്കുന്നില്ല: (കരയുന്നു) എനിക്കെന്റെ അച്ഛനെ അവസാനസമയത്തു് ഒരുനോക്കു കാണാൻ കഴിഞ്ഞില്ല.
- ശങ്കു:
- അതു സാരമില്ല. ശങ്കു അടുത്തുതന്നെ ഉണ്ടായിരുന്നു. ഒന്നിനും അച്ഛൻ ബുദ്ധിമുട്ടീട്ടില്ല;
- രാധ:
- ശങ്കൂ, നീയില്ലായിരുന്നുവെങ്കിൽ എന്റെ അച്ഛൻ വെള്ളം കുടിക്കാതെ മരിച്ചു പോയേനേ. (കരയുന്നു.)
- ശങ്കു:
- കരയണ്ടാ, മിറ്റ്റസ്സേ. (തൊണ്ടയിടറുന്നു.) എന്റെ അച്ഛൻ മരിക്കാൻ നേരത്തു് ഇത്തിരി വെള്ളം കൊടുക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. ആ സങ്കടം തീർന്നു.
- രാധ:
- നിന്നെ ഒരുകാലത്തും മറക്കാൻ സാധിക്കില്ല, ശങ്കൂ. (കണ്ണു തുടയ്ക്കുന്നു) അച്ഛൻ അവസാനമായിട്ടു് എന്തെങ്കിലും പറഞ്ഞോ, ശങ്കൂ?
- ശങ്കു:
- ഒന്നും പറഞ്ഞില്ല രാധേ, രാധേന്നു വിളിച്ചു.
- രാധ:
- (കരയുന്നു) അയ്യോ, എന്റെ അച്ഛാ! ഇനിയെന്റെ അച്ഛനെ എനിക്കു കാണാൻ കഴിയില്ലല്ലോ. ശങ്കൂ, ആ മാനേജരെ കണ്ടു വല്ല പണവും കിട്ടുമെന്നു് വിചാരിച്ചാണു് ഞാൻ പോയതു്. അല്ലെങ്കിൽ അച്ഛനെ വിട്ടു ഞാൻ പോവില്ലായിരുന്നു.
- ശങ്കു:
- മരിക്കാൻനേരത്തു് ഇടയ്ക്കു വേണൂ വേണൂന്നും വിളിച്ചിരുന്നു. (രാധ മിണ്ടാതെ തേങ്ങുന്നു.) ഇനിയിങ്ങനെ കരഞ്ഞിട്ടെത്താ മിറ്റ്റസ്സേ?
- രാധ:
- സഹിക്കാഞ്ഞിട്ടാണു്, ശങ്കു. എനിക്കിനി ആരാ ഈ ഭുമിയിലുള്ളതു്?
- ശങ്കു:
- ഈ ശങ്കു എന്നും നിങ്ങളെ ഒരുമിച്ചുണ്ടാവും മിറ്റ്റസ്സേ. എനി ഞാൻ എവിടേം പോണില്ല.
കേളുമാസ്റ്റർ കടന്നുവരുന്നു. ജീവിതത്തിന്റെ കടുത്ത അനുഭവങ്ങൾകൊണ്ടു കൂടുതൽ ചിന്താശീലവും സംയമനശക്തിയും കൈവന്നിട്ടുണ്ടു്. വേഷം പണ്ടത്തേതിലുമധികം പ്രാകൃതമാണു്. തന്നോടുതന്നെ കുറച്ചൊരു അശ്രദ്ധ വന്നപോലെ തോന്നും. നോട്ടത്തിലും ഭാവത്തിലും ശബ്ദത്തിലും അല്പമൊരു അലൗകികത്വമുണ്ടു്. കേളുമാസ്റ്റരെ കണ്ടതോടെ രാധടീച്ചർ എണീറ്റുനില്ക്കുന്നു. ശങ്കു അല്പം പിന്നോട്ടു മാറി വാതിലിന്നടുക്കൽ സ്ഥലം പിടിക്കുന്നു.
- കേളുമാസ്റ്റർ:
- (ശാന്തസ്വരത്തിൽ) ഇരിക്കിൻ, ടീച്ചറേ, ഇരിക്കിൻ. (കേളുമാസ്റ്റർ ഒഴിഞ്ഞ ബഞ്ചിലിരിക്കുന്നു. അല്പം കഴിഞ്ഞു രാധടീച്ചറും ഇരിക്കുന്നു. കുറച്ചുനേരം ആരും ഒന്നും മിണ്ടുന്നില്ല. രാധയുടെ മുഖത്തു നോക്കാതെ) വിവരങ്ങളെല്ലാം അപ്പപ്പ ഞാൻ അറിയാറുണ്ടു്. (രാധ തലയുയർത്തി കേളുമാസ്റ്ററെ നോക്കുന്നു.) (തുടരുന്നു) സാരമില്ല. ഇതൊക്കെ പരിഹാരമില്ലാത്ത സംഗതികളല്ലേ? അതുകൊണ്ടു കഴിഞ്ഞ കാര്യങ്ങളോർത്തു ദുഃഖിക്കരുതു്.
- രാധ:
- (സാരിത്തുമ്പുകൊണ്ടു് കണ്ണു തുടച്ചു്) ഇല്ല.
- ശങ്കു:
- മിറ്റ്റസ്സ് എപ്പോഴും ഇങ്ങനെ കരഞ്ഞോണ്ടിരിക്കും.
- കേളുമാസ്റ്റർ:
- അതാണു് പറഞ്ഞതു്. കഴിഞ്ഞതിനെപ്പറ്റി ദുഃഖിക്കുന്നതു് വിഡ്ഢിത്തമാണു്. അച്ഛനായാലും അമ്മയായാലും ഭാര്യയായാലും ആരായാലും മരിക്കും. ആരെങ്കിലും ഇതുവരെ മരിക്കാതിരുന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ വ്യസനത്തിനു് അർത്ഥമുണ്ടു്.
- രാധ:
- എനിക്കു് എന്റെ കാര്യത്തിൽ വ്യസനമില്ല.
- കേളുമാസ്റ്റർ:
- പിന്നെ ആരുടെ കാര്യത്തിലാ വ്യസനം? എന്റെ കാര്യത്തിലാണോ?
- രാധ:
- അതേ.
- കേളുമാസ്റ്റർ:
- എന്തിനു വ്യസനിക്കണം?
- രാധ:
- മാഷ് മൂന്നുനാലു കുട്ടികളേം കൊണ്ടു ഇനിയെന്താ ചെയ്യാ?
- കേളുമാസ്റ്റർ:
- രാധടീച്ചറുടെ അച്ഛൻ മരിച്ചിട്ടു് ഇതുവരെ ഇങ്ങോട്ടൊന്നു വരാൻകൂടി കഴിയാഞ്ഞ കാരണം അതാണു്. അവരെ തനിച്ചാക്കി വരാൻ എനിക്കു ധൈര്യം പോരാ.
- രാധ:
- കുട്ടികൾ അമ്മയെപ്പറ്റി ചോദിക്കാറില്ലേ?
- കേളുമാസ്റ്റർ:
- ഒടുവിലത്തെ രണ്ടു കുട്ടികൾക്കു് അങ്ങനെയൊരു വിചാരമേയില്ല.
- രാധ:
- അവരുടെ പ്രായം അതാണല്ലോ.
- കേളുമാസ്റ്റർ:
- മൂത്ത രണ്ടു കുട്ടികൾക്കും കലശലായ വിചാരമുണ്ടു്. അവർക്കു കാര്യം മനസ്സിലായിരിക്കുന്നു.
- രാധ:
- വല്ലാത്തൊരു കഷ്ടം.
- കേളുമാസ്റ്റർ:
- എന്താ ചെയ്യാ, സഹിക്ക്യല്ലാണ്ടു്!
- രാധ:
- കുട്ടികളെ നോക്കാൻ ആരെങ്കിലും ഉണ്ടോ?
- കേളുമാസ്റ്റർ:
- ഈശ്വരൻ. അല്ഗാതെ ആരുണ്ടാവാർ ടീച്ചർ? ഈശ്വരൻ തന്നു; ഈശ്വരൻ നോക്കുന്നു; ഈശ്വരൻതന്നെ മടക്കിവിളിക്കുന്നു.
- രാധ:
- ഇക്കാലത്തു കഷ്ടപ്പാടും ദുഃഖവുമൊക്കെ വരുന്നതു പാവങ്ങൾക്കാണു്.
- കേളുമാസ്റ്റർ:
- ആട്ടെ, അച്ഛനോ പോയി. ജോലിയും ഇല്ല; ഇനിയെന്താ ടീച്ചറുടെ ഭാവം.
- രാധ:
- ഞാനും ശങ്കുവും കുടി അതു പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണു് മാഷ് വന്നതു്.
- ശങ്കു:
- മിറ്റ്റസ്സ് ഇവിടം വിട്ടു് പോവ്വാത്രേ. (കേളുമാസ്റ്റർ അതു ശരിയാണോ എന്ന അർത്ഥത്തിൽ രാധടീച്ചറെ നോക്കുന്നു.) മിറ്റ്റസ്സിനു് ഇവിടെ പാർക്കാൻ ഒരു മനസ്സില്ലത്രേ.
- രാധ:
- എന്തിനാ മാഷേ, ഇവിടെ ഇനി പാർക്കുന്നതു്.
- കേളുമാസ്റ്റർ:
- പാർക്കണമെന്നു ഞാൻ പറയുന്നില്ല; പക്ഷേ, എവിടെയ്ക്കാ ടീച്ചർ പൂവ്വാൻ വിചാരിച്ചതു്.
- രാധ:
- എവിടേങ്കിലും ഒരു ജോലി കിട്ടിയാൽ സ്വൈര്യായിട്ടു് അടങ്ങിയൊതുക്കി കഴിയണം. അതേ ഇനി വിചാരമുള്ളൂ.
- കേളുമാസ്റ്റർ:
- അങ്ങനെ പോവാൻ വിചാരിച്ചുവെങ്കിൽ ഞാൻ ടീച്ചറെ മുടക്കുന്നില്ല. പക്ഷേ, ഒരു കാര്യം ചെയ്യണം.
- രാധ:
- എന്താ വേണ്ടതു്, മാഷേ?
- കേളുമാസ്റ്റർ:
- എവിടെ പോയാലും ഞാൻ വിവരം തരുമ്പോൾ ടീച്ചറിവിടെ വരണം.
- രാധ:
- എന്തിനാ, മാഷേ?
- കേളുമാസ്റ്റർ:
- (കുറഞ്ഞൊരു ഗൗരവത്തിൽ) ഞാൻ ചില കാര്യങ്ങളൊക്കെ വിചാരിച്ചുവെച്ചിട്ടുണ്ടു്. അടുത്തുതന്നെ മാനേജരുമായി ഒരു കണക്കുപറയലൊക്കെ വേണ്ടിവരും.
- രാധ:
- മാഷ്ക്കു് ഇപ്പഴ് ജോലിയില്ലല്ലോ?
- കേളുമാസ്റ്റർ:
- ഇല്ല; അതാണു് പറഞ്ഞുകൊണ്ടുവരുന്നതു്. ഞാനെന്റെ ജോലി തിരിച്ചുവാങ്ങും.
- രാധ:
- അതെങ്ങനെ, മാഷേ?
- കേളുമാസ്റ്റർ:
- എവിടെനിന്നു് എന്നെ പിരിച്ചുവിട്ടുവോ, അവിടെത്തന്നെ ഞാൻ ജോലി വാങ്ങും. ഇല്ലെങ്കിൽ നമ്മുടെ ഈ സംഘടനയ്ക്കു് എന്താ അർഥം.
- രാധ:
- ശരിയാ മാഷ് പറഞ്ഞതു്.
- കേളുമാസ്റ്റർ:
- അന്യായമായി പിരിച്ചുവിട്ടു് എല്ലാവരേയും മാനേജർ തിരിച്ചെടുക്കണം. അതുപോലെ കള്ളക്കണക്കു പറഞ്ഞു പിടിച്ചുവെച്ച ഓരോ പൈയും അതാതിന്റെ ഉടമസ്ഥൻമാർക്കു് തിരിച്ചു കൊടുപ്പിക്കണം. ഇനി എന്റെ പരിശ്രമം അതിനാണു്.
- രാധ:
- തീർച്ച ്യായിട്ടും അതു ചെയ്യേണ്ടതാണു്, മാഷേ. എനിക്കും നിങ്ങളുടെ പരിശ്രമത്തിൽ പങ്കുകൊള്ളാൻ ആഗ്രഹമുണ്ടു്.
- കേളുമാസ്റ്റർ:
- വേണ്ടാ. ടീച്ചർക്കതൊന്നും വയ്യാ. പക്ഷേ വിവരം തരുമ്പോൾ ഇവിടെ എത്തിയാൽ മതി.
- രാധ:
- ഈ പരിശ്രമത്തിൽ എന്റെ ഹൃദയം മാഷെടെ ഒപ്പമുണ്ടു്.
- കേളുമാസ്റ്റർ:
- മതി നമ്മളുടെ ഭാഗം ജയിക്കും. സത്യം നമ്മുടെ ഭാഗത്തല്ലേ?
- രാധ:
- അതേ.
- കേളുമാസ്റ്റർ:
- പിന്നെ, രാധടീച്ചറേ, ഞാനൊന്നു ചോദിക്കട്ടെ, നിങ്ങടെ അച്ഛനേയും എന്റെ ഭാര്യയേയും കൊന്നതാരാണു്?
- രാധ:
- കൊന്നതോ?
- കേളുമാസ്റ്റർ:
- അതേ, കൊന്നതുതന്നെ. ആ മാനേജർ ഇതിനൊക്കെ ഉത്തരം പറയണം. തരാനുണ്ടായിട്ടും കൈയിലുണ്ടായിട്ടും അയാൾ നമ്മളെ വഞ്ചിച്ചു. വേണ്ടേ, ആ മാനേജർ ഇതിനു സമാധാനം പറയേണ്ടേ?
- രാധ:
- പറയണം.
- കേളുമാസ്റ്റർ:
- ഞാനതു പറയിക്കും. ഇന്നല്ലെങ്കിൽ നാളെ സത്യം ജയിക്കണം. ഇനി ഒരാളും നമ്മളെ ചവുട്ടിത്തേക്കാൻ പാടില്ല! നമ്മുടെ അഭിമാനം നമുക്കു രക്ഷിക്കണം.
- രാധ:
- മാഷ് എന്താ ചെയ്യാൻ പോകുന്നതു്?
- കേളുമാസ്റ്റർ:
- ഞാനല്ല, നമ്മുടെ സംഘടനയാണു് ചെയ്യാൻ പോകുന്നതു്. ഞാനൊരായുധം മാത്രം. എനിക്കൊന്നും നഷ്ടപ്പെടാനില്ല ടീച്ചറേ. ഞാനെന്റെ ജീവിതം അധ്യാപകന്മാർക്കുവേണ്ടി ഉഴിഞ്ഞുവെച്ചുകഴിഞ്ഞു. ആട്ടെ, ടീച്ചർ എവിടെ പോയാലും വിവരങ്ങൾ അപ്പപ്പോൾ ഞാനറിയിച്ചുകൊള്ളം. (എഴുന്നേല്ക്കുന്നു.) ഞാൻ വരട്ടെ.
- രാധ:
- കുട്ടികൾക്കു സുഖക്കേടൊന്നുമില്ലല്ലൊ?
- കേളുമാസ്റ്റർ:
- പറയത്തക്ക സുഖക്കേടൊന്നുമില്ല.
- രാധ:
- അവരെ നോക്കാൻ ആരെങ്കിലുമുണ്ടോ?
- കേളുമാസ്റ്റർ:
- (അല്പം ധൃതിയോടെ) ഞാനവരെ അടുത്തൊരു വീട്ടിൽ ഏല്പിപിച്ചാണു് വന്നതു്. ഞാൻ പോട്ടെ. (തിരിഞ്ഞുനിന്നു്) പിന്നെ, അച്ഛൻ മരിച്ചതും തനിച്ചായതുമൊന്നും വിചാരിച്ചു വ്യസനിക്കരുതു്. നമ്മളൊക്കെ എന്നും തനിച്ചാണു്. ജനിക്കുന്നതും മരിക്കുന്നതും ഒക്കെ തനിച്ചു്, അതുകൊണ്ടു ദുഃഖിക്കരുതു്.
- രാധ:
- ഇല്ല.
- കേളുമാസ്റ്റർ:
- ശരി ഞാൻ പിന്നെ കണ്ടോളാം. (പോകുന്നു)
- ശങ്കു:
- (കേളുമാസ്റ്റർ പോയ വഴിതന്നെ പകച്ചുനോക്കുന്നു.) മാഷ്ക്കു് കലി കേറീട്ടുണ്ടു്. അതു വേണം. ഈശ്വരാ, മാഷ് പറഞ്ഞപോലെ വരണേ!
- രാധ:
- വരാതിരിക്കില്ല! ശങ്കൂ. ഇനിയങ്ങോട്ടു പാവപ്പെട്ടവരുടെയും കഷ്ടപ്പെട്ടവരുടെയും കാലമാണു് വരാൻപോകുന്നതു്.
- ശങ്കു:
- (അകലെ നോക്കി) അതാ, മൂപ്പരു വരുന്നു.
രാധ പകച്ചു നോക്കുന്നു. വേണു പൂർവാധികം പ്രാകൃതനായി നടന്നുവരുന്നു. ആരും ഒന്നും മിണ്ടുന്നില്ല. രാധ എഴുന്നേറ്റുനില്ക്കുന്നു.
- വേണു:
- (മുൻപോട്ടു നടന്നു്) രാധേ, നീയെനിക്കു മാപ്പുതരണം.
- രാധ:
- എന്തിനു്?
- വേണു:
- പലതിനും. രാധയുടെ അച്ഛൻ മരിച്ചിട്ടു് എനിക്കു വരാൽ കഴിഞ്ഞില്ല.
- ശങ്കു:
- മരിക്കുമ്പോൾക്കൂടി ഇവിടുത്തെ പേരു വിളിച്ചു.
- വേണു:
- (തൊണ്ടയിടറി) നീയടുത്തുണ്ടായിരുന്നോ, ശങ്കൂ?
- ശങ്കു:
- ഉണ്ടായിരുന്നു.
- വേണു:
- ഓ ഞാനെന്തൊരു കൃതഘ്നനാണു്, രാധേ. എന്താണു് നീ ചെയ്യാൻ പോകുന്നതു്?
- രാധ:
- തീരുമാനിച്ചിട്ടില്ല. ഏതായാലും ഈ നാട്ടിൽനിന്നു പോകേണമെന്നുണ്ടു്.
- വേണു:
- ഭയപ്പെട്ടിട്ടാണോ?
- രാധ:
- ആരെ ഭയപ്പെടാൻ? എനിക്കു ദൈവത്തിനെ മാത്രേ ഭയമുള്ളു. ഇവിടെ ജീവിക്കാനൊരു ജോലിയില്ല;
- വേണു:
- ജീവിക്കാൻ ജോലിതന്നെ വേണോ?
- രാധ:
- വീണ്ടും അതുതന്നെ ചോദിക്കുന്നോ? വേണം.
- വേണു:
- രാധയുടെ ജീവിതഭാരം ഞാനേറ്റുകൊള്ളാം.
- രാധ:
- വേണുവിനു സാധിക്കില്ല.
ഈ ഘട്ടത്തിൽ ശങ്കു അകത്തേക്കു പോകുന്നു.
- വേണു:
- എന്തുകൊണ്ടു സാധിക്കില്ല?
- രാധ:
- വേണുവിന്റെ അച്ഛന്റെ കണ്ണിൽ ഞാനൊരധഃപതിച്ച ജീവിയാണു്. മാത്രമല്ല, വയറ്റുപിഴപ്പിനുവേണ്ടി ജോലി ചെയ്യുന്ന പെണ്ണുങ്ങൾ മുഴുവൻ തേവിടിശ്ശികളാണെന്നു് അദ്ദേഹം ധരിക്കുന്നു. അപ്പോൾ അച്ഛന്റെ അനുമതിയോടുകൂടി വേണുവിനതു സാധിക്കില്ല;
- വേണു:
- രാധയെന്നെ തെറ്റിദ്ധരിക്കുന്നു.
- രാധ:
- ഇല്ല, വേണു. വേണുവിന്റെ രക്തത്തിലും മാമൂലിന്റെ അംശമുണ്ടു്. പാരമ്പര്യമായിട്ടു കിട്ടിയതു്. ഞാൻ ചോദിക്കട്ടെ ഹൃദയത്തിന്റെ അടിത്തട്ടിൽ വേണുവിനുകുടി ഈ ജോലിയോടു് വെറുപ്പില്ലേ?
- വേണു:
- (പതുക്കെ) ഉണ്ടു്.
- രാധ:
- കാരണം?
- വേണു:
- പലതുമാണു്.
- രാധ:
- അല്ല, ഒന്നാണു്. ഞാൻ പറഞ്ഞ ആ മാമൂലിന്റെ കുഴപ്പം. ഇന്നത്തെ നിലയിൽ നമ്മൾ തമ്മിലുള്ള വേഴ്ച്ച സുഖകരമാവില്ല. തിരിച്ചുചെന്നു് അച്ഛനെ അനുസരിച്ചു ജീവിക്കൂ.
- വേണു:
- രാധയെക്കൂടാതെ എനിക്കു ജീവിക്കാൻ വയ്യാ.
- രാധ:
- ജോലികൂടാതെ ഈ രാധയ്ക്കും ജീവിക്കാൻ വയ്യാ.
- വേണു:
- രാധ ജോലി ചെയ്തോളൂ.
- രാധ:
- അതുവരെ വേണു വീട്ടിൽച്ചെന്നു താമസിക്കൂ; ഭാവിയെപ്പറ്റി എനിക്കു ജോലി കിട്ടിയിട്ടു് ആലോചിക്കാം?
- വേണു:
- രാധേ, അച്ഛനെന്നെ വീട്ടിൽനിന്നു പുറത്താക്കി.
- രാധ:
- അതു കഠിനമായി മടങ്ങിച്ചെന്നു് അദ്ദേഹത്തോടു മാപ്പു ചോദിക്കൂ. ഒരച്ഛന്റെ ഹൃദയം എനിക്കു മനസ്സിലാക്കാൻ കഴിയു; വേഗം ചെല്ലൂ, ആ കാലിൽ കെട്ടിപ്പിടിക്കൂ. എത്ര പരുഷമായി പെരുമാറിയാലും അതച്ഛനാണു്. മക്കൾക്കു് അച്ഛന്റെ സന്നിധിയിലേ ശാന്തിയുള്ളൂ.
- വേണു:
- ചവിട്ടിപ്പുറത്താക്കിയ സ്ഥലത്തേക്കു ഞാനിനി തിരിച്ചു പോവില്ല.
- രാധ:
- ചവിട്ടിയതു് അച്ഛന്റെ കാലാണു്. അതു തലയിൽ ചുടേണ്ട പൂവാണു്.
- വേണു:
- ഇല്ല, രാധേ. ഒരു തെറ്റും ചെയ്യാതെയാണു് അച്ഛനെന്നെ പുറത്താക്കിയതു്. രാധയെങ്കിലും എന്നെ സ്വീകരിക്കില്ലേ?
- രാധ:
- വേണൂ, വെറുതെ പ്രേമമെന്നൊന്നും പറഞ്ഞിട്ടു് കാര്യമില്ല. നോക്കൂ, എന്നെപ്പോലെ ഉറ്റവരും ഉടയവരുമില്ലാത്ത ഒരുവൾക്കു പ്രേമത്തെ വിശ്വസിക്കാൻ കഴിയില്ല. വേണു തിരിച്ചു ചോവൂ.
- വേണു:
- ഇല്ല, രാധേ. ഞാൻ തിരിച്ചു പോവില്ല. രാധ എങ്ങട്ടാണു് പോവുന്നതു്?
- രാധ:
- എങ്ങട്ടെങ്കിലും.
- വേണു:
- ഞാനും വരാം.
- രാധ:
- വേണ്ടാ.
- വേണു:
- രാധ എന്നെ സ്വീകരിക്കില്ലേ? ഇല്ലെങ്കിൽ വേണ്ടാ, ഞാനിങ്ങനെ ഏകാകിയായി എന്നെന്നും അലഞ്ഞുനടക്കും. (മുഖം തിരിച്ചു കണ്ണീരൊപ്പുന്നു. തിരിഞ്ഞു നടക്കുന്നു.)
- രാധ:
- വേണൂ. (വേണു തിരിഞ്ഞുനോക്കുന്നു.) വേണു തെറ്റിദ്ധതിക്കരുതു്. പണമില്ലാത്തിടത്തു പ്രേമം തഴയ്ക്കില്ല. വെറുതെ വേണു നശിക്കാൻ ഒരുങ്ങരുതു്. ഞാൻ വേണുവിനോടുള്ള സ്നേഹംകൊണ്ടു പറയുകയാണു്. ഒരു പ്രാവശ്യം കൂടി ആലോചിക്കൂ.
- വേണു:
- ഒന്നും ആലോചിക്കാനില്ല; രാധ എന്നെ മറന്നേയ്ക്കൂ.
- രാധ:
- (അടുത്തു ചെന്നു്) ഇല്ല, വേണു, എനിക്കതു് ഈ ജന്മം സാധ്യമല്ല. വരൂ, വേണു, ഇരിക്കു.
- വേണു:
- വേണ്ടാ.
- രാധ:
- വേണു എന്റെ കഷ്ടപ്പാടിലും ദുഷ്പേരിലും പങ്കുചേരാൻ ഇഷ്ടപ്പെടുന്നെങ്കിൽ വന്നോളൂ.
- വേണു:
- അതിഷ്ടപ്പെട്ടു് അതു സ്ഥീകരിക്കാനാണു് ഞാൻ വന്നതു്.
- രാധ:
- എങ്കിൽ വരൂ, ഇരിക്കൂ.
- വേണു:
- (മടങ്ങിവന്നു് ഇരിക്കുന്നു. അല്പം സ്വസ്ഥത തിരിച്ചുകിട്ടിയപോലെ) രാധയും ഇരിക്കൂ.
- രാധ:
- ഇരിക്കാം.
- വേണു:
- രാധേ, ഇനീ നമുക്കു് ഭാവിയെപ്പറ്റി ചിന്തിക്കാം.
- രാധ:
- അതു് അത്രയൊന്നും ചിന്തിക്കാനില്ല;
- വേണു:
- അങ്ങനെ നൈരാശ്യപ്പെടരുതു്.
- രാധ:
- ഭാവിയെക്കുറിച്ചു് ഇനിയും ചിന്തിക്കാൻ അവസരമുണ്ടു്. വേണു ഇപ്പോൾ ചെയ്ത ഈ വിഡ്ഢിത്തത്തെക്കുറിച്ചു തന്നെ കുറച്ചുകൂടി ചിന്തിക്കൂ.
- വേണു:
- ദീർഘകാലം ചിന്തിച്ചിട്ടാണു് ഈ വിഡ്ഢിത്തം ചെയ്തതു്.
- രാധ:
- ശരി. എങ്കിൽ ഇതിലാരെയും കുറ്റപ്പെടുത്താനില്ല. വരാനുള്ള വിധി നമുക്കൊപ്പം അനുഭവിക്കാം.
- വേണു:
- അങ്ങനെ ധീരത കാണിക്കൂ.
- രാധ:
- പിന്നെ, വേണു, എനിക്കു് അകത്തു കുറച്ചൊരു ജോലിയുണ്ടു്. ഞാൻ വരുന്നവരെ അവിടെ ഇരിക്കൂ. കുറച്ചുകുടി ആലോചിച്ചോളൂ.
- വേണു:
- ഇനി പോകേണ്ട സ്ഥലത്തെപ്പറ്റി ആലോചിക്കാം. (രാധ പോകുന്നു. വേണു ചിന്താമഗ്നനായിരിക്കുന്നു. അല്പം കഴിഞ്ഞു് ശങ്കു കടന്നുവരുന്നു.) എന്താ, ശങ്കൂ?
- ശങ്കു:
- ഒന്നൂല്യ.
- വേണു:
- ശങ്കു എപ്പഴേ മാനേജരുടെ വിട്ടിൽനിന്നു പോന്നതു്?
- ശങ്കു:
- ഇന്നലെ രാത്രി പോന്നതാണു്. രാത്രി എന്റെ പണിയൊക്കെ കഴിഞ്ഞു് എല്ലാവരും ഒറങ്ങ്യാൽ ശങ്കു ഇങ്ങട്ടു പോരും. ഇവിടെ വന്നു് ഈ കോലായിൽ കിടക്കും. മൂപ്പരെ വീട്ടില് ആരും ഉണരുന്നേന്റെ മുമ്പു പുലർച്ചെ അവിടെത്തും. അച്ഛൻ മരിച്ചിടു മിറ്റ്റസ്സിവിടെ തനിച്ചല്ലേ?
- വേണു:
- പാവം. നീ എത്ര കഷ്ടപ്പെടുന്നുണ്ടു്, ശങ്കൂ.
- ശങ്കു:
- കൂടാണ്ടു കഴിയോ? ആരാ മിറ്റ്റസ്സിനൊരു തുണ?
- വേണു:
- ശരിയാ നീ പറഞ്ഞതു്. നീയിന്നു മാനേജരുടെ വീട്ടിൽ പോയില്ലേ?
- ശങ്കു:
- ഇനി ഞാൻ പോണില്ല. മിറ്റ്റസ്സ് പൂവ്വാത്രേ. ആരും സകായേല്ലാണ്ടു പോയാൽ കഷ്ടത്തിലാവും.
- വേണു:
- (ആലോചനാപൂർവം മുളുന്നു) ഉം.
- ശങ്കു:
- ഞാനും മിറ്റ്റസ്സിന്റെ ഒരുമിച്ചു് പൂവ്വാണു്.
- വേണു:
- ഞാനും വരുന്നുണ്ടു്, ശങ്കു. നമുക്കൊരുമിച്ചു് പോകാം.
ശങ്കു അല്പം ലജ്ജയോടെ ചിരിക്കുന്നു. വേണുവിന്റെ മുഖത്തും അല്പമൊരു പ്രസാദമുണ്ടാവുന്നു.
- വേണു:
- എന്താ ശങ്കൂ, രാധ അകത്തു ചെയ്യുന്നതു്?
- ശങ്കു:
- മിറ്റ്റസ്സ് ഇവിടെയില്ല.
- വേണു:
- എവിടെപ്പോയി?
- ശങ്കു:
- മൂപ്പരെ വീട്ടിൽ.
- വേണു:
- മാനേജരുടെ വീടിലോ, അതെന്തിനു്?
- ശങ്കു:
- അല്ലാ, വലിയ മൂപ്പരെ വീട്ടിൽ.
- വേണു:
- എന്റെ വീട്ടിലോ? (അദ്ഭുതസ്വരം) (ശങ്കു അതേയെന്നു തലയാട്ടുന്നു. ചാടിയെണീറ്റു്) എന്തിനു് ശങ്കൂ?
- ശങ്കു:
- കുട്ടികളെ കാണാൻ പോയതാ.
- വേണു:
- ഛീ, അതു വേണ്ടീരുന്നില്ല; ഇനിയെന്തൊക്കെ വരുമെന്നു് ആരു കണ്ടു! (പോകാൻ ഭാവിച്ചു്) പോയിട്ടു് അധികസമയമായോ?
- ശങ്കു:
- ഇല്ല ഇപ്പഴ്.
- വേണു:
- നീയിവിടെ നില്ക്കു്. എവിടേയും പോകരുതു്. (ധൃതിയിൽ നടന്നുപോകുന്നു.) (ശങ്കു ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടുന്നു.)
—യവനിക—