- സാമൂതിരി
- കുഞ്ഞാലിമരയ്ക്കാർ
- മങ്ങാട്ടച്ചൻ
- ഉമ്മ
- കുട്ട്യാലി
- കെട്ടിലമ്മ
- മാധവി
- ആയിഷ
- കുറുപ്പ്
- അബു
- കാര്യക്കാരൻ
- പാറാവുകാരൻ
- കപ്പിത്താൻ
- ഭടന്മാർ
കാലം എ. ഡി. 1600 ജൂൺ മാസത്തിൽ ആദ്യത്തെ ആഴ്ച.
സമയം: മധ്യാഹ്നം. കാലവർഷം ആരംഭിച്ചുകഴിഞ്ഞെങ്കിലും മഴ പെയ്യുന്നില്ല. ഇടിഞ്ഞുതകർന്ന ഒരു കോട്ടമതിലിന്റെ വിടവിലുടെ, തിരമാലകളടിച്ചുയരുന്ന അറബിക്കടലും പടിഞ്ഞാറൻ ചക്രവാളവും കാണാം. മതിൽക്കെട്ടിനകത്തുള്ള കെട്ടിടത്തിന്റെ പുറംതിണ്ണയിൽ ഒരു വൃദ്ധയായ മുസ്ലിം സ്ത്രീ പ്രാർത്ഥനയിലേർപ്പെട്ടിരിക്കുകയാണു്. അവർ പ്രാർത്ഥന കഴിഞ്ഞു് എഴുന്നേല്ക്കുന്നു. പതുക്കെ മുൻപോട്ടു നടക്കുന്നു. തിണ്ണയുടെ ഓരത്തുള്ള കട്ടിലിന്നടുത്തേക്കു് വരുന്നു. കുനിഞ്ഞു്, കട്ടിലിൽനിന്നു് പച്ചനിറത്തിലുള്ളൊരു പട്ടുതലപ്പാവെടുക്കുന്നു; നിവർക്കുന്നു; അതിലേക്കു് സൂക്ഷിച്ചുനോക്കുന്നു. ഒരു കൊടുങ്കാറ്റിന്റെ ആരംഭം കുറിക്കുന്ന ശബ്ദം, തുടർന്നു് ഭയങ്കരമായ ഇടിമുഴക്കം. വൃദ്ധ തലപ്പാവിൽത്തന്നെ ഇമവെട്ടാതെ നോക്കിനില്ക്കുന്നു. ക്രമേണ ആ കണ്ണുകൾ നനയുന്നു. കവിൾത്തടത്തിലൂടെ കണ്ണുനീർ കുത്തിയൊലിക്കുന്നു. വേദനമുറ്റിയ സ്വരത്തിൽ പതുക്കെ പിറുപിറുക്കുന്നു:
‘മോനേ, കുഞ്ഞാലീ… ഉമ്മേടെ വിളി നീ കേക്കൂലെ മോനേ?
കാത്തുകാത്തു് ഈ ഉമ്മയ്ക്കു് മതിയായി. നീയിനി വരൂലേ…
ഉമ്മയെ നീ മറന്നോ മോനേ? പോവുമ്പം നീയെന്തായിനും ഈ ഉമ്മയോടു പറഞ്ഞതു്…’
കാറ്റിന്റെയും കടലിരമ്പത്തിന്റെയും അകമ്പടിയോടുകൂടി കുഞ്ഞാലിമരയ്ക്കാരുടെ ഘനഗംഭീരസ്വരം കേൾക്കുന്നു;
‘കരയരുതുമ്മാ, ഉമ്മ കരയരുതു്, കുഞ്ഞാലി വേഗം വരും. ഉമ്മേടെ മോൻ പോവുന്നതു് പൊന്നുതമ്പുരാനെ കാണാനാ. വേഗം തിരിച്ചു വരും… ഇതാ, ഈ തലപ്പാവു് ഉമ്മേടെ കൈയിലിരിക്കട്ടെ. കുഞ്ഞാലിയെ കാണുമ്പോലെ ഇതു കണ്ടോണ്ടിരുന്നോളീ… കരയരുതുമ്മാ, കരയരുതു്. കുഞ്ഞാലി വേഗം വരും…’
വൃദ്ധ തലപ്പാവു് ചുംബിച്ചുകൊണ്ടു് തേങ്ങിക്കരയുന്നു. പിന്നേയും പിറുപിറുക്കുന്നു;
‘പറഞ്ഞ വാക്കു് നീ മറന്നോ മോനേ? നിയ്യിപ്പം എവിട്യാണു്? നിനക്കു് ചോറു് തരാനാളുണ്ടോ? കട്ടിലും കിടക്കേം ഉണ്ടോ? ഉണ്ടോ, മോനേ? വേഗം വരൂന്നു് നീ പറഞ്ഞു. പറഞ്ഞപോലെ നീ ചെയ്തില്ലല്ലോ മോനേ! നിനക്കെവിട്യാ പെഴച്ചതു്?’
പെട്ടെന്നു് രംഗം ഇരുളുന്നു. ഇരുട്ടിൽ ഉമ്മയുടെ ചോദ്യം ഒരു തവണകൂടി കേൾക്കുന്നു;
‘നിനക്കെവിട്യാ പെഴച്ചതു്?’
(പ്രാരംഭിക ഇവിടെ അവസാനിക്കുന്നു.)