SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/kumaramama3.jpg
Messines Ridge from Hill 63, a painting by George Edmund Butler (1872–1936).
കു­മാ­ര­മാ­മ
വി. കെ. കെ. രമേഷ്

തൊ­ള്ളാ­യി­ര­ത്തി എ­ഴു­പ­ത്തി­യ­ഞ്ചി­ലാ­ണു് കു­മാ­ര­മാ­മ­യെ ആ­ദ്യ­മാ­യി ക­ണ്ട­തി­ന്റെ ഓർമ്മ. അ­ന്നു് ര­ണ്ടിൽ പ­ഠി­ക്കു­ന്ന കു­ട്ടി­യാ­യി­രു­ന്നു ഞാൻ. കു­മാ­ര­മാ­മ­യാ­ക­ട്ടേ, മേ­ജ­റാ­യി സർ­വ്വീ­സിൽ­നി­ന്നു് പി­രി­ഞ്ഞു് തന്റെ ദീർ­ഘ­മാ­യ പെൻ­ഷൻ­കാ­ല­ങ്ങൾ ആ­സ്വ­ദി­ക്കു­ന്ന ആ­രോ­ഗ്യ­വാ­നാ­യ മ­നു­ഷ്യ­നും. വ­ള­യാ­ത്ത വ­ടി­പോ­ലെ ഉ­ശി­ര­നാ­യി­രു­ന്നു അ­ക്കാ­ല­ത്തും മാമ. എ­ന്തെ­ങ്കി­ലും ക­ളി­കൾ­ക്കാ­യി­ട്ടാ­ണെ­ങ്കിൽ, ഈ ലോ­കം­ത­ന്നെ മു­റി­ച്ചു­ക­ട­ക്കാൻ ത­യ്യാ­റാ­യ ഒരു കു­ട്ടി­യാ­യി­രു­ന്നു ഞാൻ. സദാ തി­ര­ത­ല്ലു­ന്ന അ­ത്യു­ത്സാ­ഹം ഞ­ങ്ങൾ­ക്കി­ട­യിൽ വെ­ള്ളം നി­റ­ച്ച കി­ട­ക്ക­പോ­ലെ ഉ­രു­മ്മി­നി­ന്നു. പ­ര­സ്പ­രം തൊ­ട്ടി­ല്ലെ­ങ്കി­ലും, താനേ കി­ക്കി­ളി വ­രു­ന്ന­തു് അ­തു­കൊ­ണ്ടാ­വാം. ഗു­ജ­റാ­ത്തിൽ ഭാ­ര്യ­യോ­ടൊ­പ്പം വി­ശ്ര­മ­ജീ­വി­തം ര­സി­ക്കു­ന്ന മാമ വർ­ഷ­ങ്ങ­ളു­ടെ ഇ­ട­വേ­ള­യിൽ ത­റ­വാ­ട്ടി­ലെ­ത്തു­ക പ­തി­വാ­ണു്. ഒ­റ്റ­യ്ക്കാ­യി­രി­ക്കും വരവു്.

“കാ­റ്റു് വന്നു വി­ളി­ച്ചു.”

ന­ട്ടു­ച്ച­യാ­ണെ­ന്നൊ­ന്നും പ­രി­ഗ­ണി­ക്കാ­തെ പാ­ട­ങ്ങ­ളി­ലൂ­ടെ സോ­ത്സാ­ഹം ന­ട­ക്കു­മ്പോൾ, താൻ വ­ന്നെ­ത്തി­യ­തി­ന്റെ കാരണം മാമ എ­ന്നോ­ടു വെ­ളി­പ്പെ­ടു­ത്തും. ഏ­റെ­യൊ­ന്നും അ­ക­ല­ത്തി­ല­ല്ലാ­ത്ത മ­രു­പ്പ­ര­പ്പി­നോ­ടു് സദാ ഉ­രു­മ്മി­നിൽ­ക്കു­ന്ന അ­റ­ബി­ക്ക­ട­ലി­ന്റെ വ­ള­വിൽ­നി­ന്നു് അ­ദ്ദേ­ഹ­ത്തി­നു­വേ­ണ്ടി മാ­ത്ര­മാ­യി അ­ത്ത­രം സ­ന്ദേ­ശ­വാ­ഹ­ക­രാ­യ കാ­റ്റു­കൾ ഗു­ജ­റാ­ത്തി­ലെ വീ­ട്ടി­ന­ക­ത്തേ­ക്കു ക­യ­റി­വ­രു­ന്നു­ണ്ടാ­കാം.

ഇ­രു­ക­ര­ക­ളോ­ടു­രു­മ്മി, നാ­ഴി­ക­ക­ളോ­ളം നീ­ണ്ടു­നീ­ണ്ടു്, അ­വ­സാ­നം പു­ഴ­യി­ലേ­ക്കു് ഒ­ഴു­കി­യി­റ­ങ്ങു­ന്ന പാ­ട­ങ്ങ­ളാ­യി­രു­ന്നു ഞ­ങ്ങ­ളു­ടേ­തു്. അതു് ഒ­രർ­ത്ഥ­ത്തിൽ മാ­മ­യു­ടേ­തു­മാ­യി­രു­ന്ന­ല്ലോ. വ­ര­മ്പു­ക­ളി­ലൂ­ടെ­യും മ­റ്റു­മു­ള്ള ന­ട­ത്ത­യി­ലൂ­ടെ അ­ദ്ദേ­ഹം സ്വ­ന്തം ബാ­ല്യം തി­രി­ച്ചു­പി­ടി­ക്കു­ക­യാ­ണെ­ന്നാ­യി­രു­ന്നു എ­ന്റെ­യൊ­രു ഊഹം.

“കാ­റ്റു് കണ്ടോ?”

അ­ദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ണി­ക്കും.

images/kumaramama1.jpg

കാ­റ്റി­നെ കാ­ണാ­നു­ള്ള സി­ദ്ധി­യി­ല്ലാ­ത്ത എ­നി­ക്കു മു­ന്നിൽ വെയിൽ മ­രീ­ചി­ക­യു­ടെ ഇ­ള­ക്ക­ങ്ങൾ­മാ­ത്രം. അതിൽ ദൂ­ര­വ­ര­മ്പു­കൾ വ­ള­ഞ്ഞും, പു­ള­ഞ്ഞും കു­ണു­ങ്ങു­ന്നു­ണ്ടാ­കും. പ­ല്ല­ക്കാ­ട്ടെ പാ­ട­ങ്ങ­ളും, കൂ­ട്ടാ­ല­ക്ക­ണ്ട­ങ്ങ­ളു­മൊ­ക്ക താ­ണ്ടി, മി­ക്ക­വാ­റും ഞങ്ങൾ പു­ഴ­യോ­രം വ­രെ­യെ­ത്തും. അ­ങ്ങേ­ക്ക­ര­യി­ലെ പാ­ല­പ്പു­റ­ത്തെ മൺ­കു­ന്നി­നു­നേർ­ക്കു് ഞാൻ ക­ല്ലെ­റി­യും. വീ­തി­യേ­റി­യ ഭാ­ര­ത­പ്പു­ഴ ക­ല്ലു­ക­ള­ത്ര­യും എ­ത്തി­പ്പി­ടി­ച്ചു്, പൊ­ട്ടി­ച്ചി­രി­ക്കും. പു­ഴ­ക്ക­ര­യി­ലെ പാ­ല­മ­ര­ത്തി­നു താ­ഴെ­നി­ന്നു് കു­ന്നു­കൾ­ക്ക­പ്പു­റ­ത്തേ­ക്കു് നോ­ക്കു­ക­യാ­വും അ­ന്നേ­രം, കു­മാ­ര­മാ­മ.

വേ­ലി­ക­ളി­ല്ലാ­ത്ത വെ­ളി­മ്പ­റ­മ്പു­ക­ളി­ലൂ­ടെ­യു­ള്ള ന­ട­ത്ത­യ്ക്കി­ട­യിൽ പല വീ­ടു­ക­ളി­ലെ ആ­തി­ഥ്യം ഞ­ങ്ങ­ളോ­ടു­രു­മ്മു­ക പ­തി­വാ­ണു്. വ­ലി­യ­വ­രോ­ടു­ള്ള കു­ശ­ല­ങ്ങൾ­ക്കി­ട­ക്കു് കു­ട്ടി­കൾ­ക്കു കു­മാ­ര­മാ­മ കീ­ശ­യിൽ­നി­ന്നു് മി­ഠാ­യി എ­ടു­ത്തു­കൊ­ടു­ക്കും. ഗ്രാ­മ­ത്തി­നു് തീർ­ത്തും അ­പ­രി­ചി­ത­മാ­യ അ­ത്ത­രം പ­ല­ഹാ­ര­ങ്ങൾ അ­ക്കാ­ലം, കു­ട്ടി­കൾ­ക്കെ­ന്ന­ല്ല വ­ലി­യ­വർ­ക്കു­പോ­ലും അ­ത്ഭു­ത­മാ­യി­രു­ന്നു.

അ­ങ്ങ­നെ­യൊ­രു ദിവസം, ഒ­ഴി­ഞ്ഞ ഒരു കൊ­ച്ചു­വീ­ടി­ന്റെ മു­റ്റം ത­ര­ണം­ചെ­യ്യു­ക­യാ­യി­രു­ന്നു ഞങ്ങൾ. അ­തി­ന്റെ മു­റ്റ­ത്തെ മൂ­വാ­ണ്ടൻ­മാ­വി­ന്റെ കൊ­മ്പി­ലി­രു­ന്നു് ഒരു കുയിൽ ഇ­ട­വി­ട്ടു് കൂ­വു­ന്നു­ണ്ടു്. കു­മാ­ര­മാ­മ ത­ല­യാ­ട്ടി ര­സി­ച്ചു. വീ­ടി­ന്റെ വ­ട­ക്കു­ഭാ­ഗം ക­ട­ന്നു­പോ­കു­മ്പോൾ, അവിടെ, ഇ­ടി­യാ­റാ­യ തു­റ­ന്ന ചാ­യ്പ്പിൽ ഞ­ങ്ങ­ളൊ­രു കോ­ഴി­ക്കൂ­ടു കണ്ടു. പ­രി­സ­ര­ത്തു് കോ­ഴി­ക­ളെ­യൊ­ന്നും ക­ണ്ട­തു­മി­ല്ല. കു­റ്റി­യ­റ്റു­പോ­യ വം­ശ­ത്തി­ന്റെ നി­ല­നിൽ­ക്കു­ന്ന ഏക സ്മാ­ര­കം പോലെ.

കു­മാ­ര­മാ­മ കൂ­ട്ടി­ന­ക­ത്തേ­ക്കു­ത­ന്നെ നോ­ക്കി തെ­ല്ലു­നേ­രം അ­ന­ങ്ങാ­തെ നി­ന്നു. പി­ന്നെ, ശ­ബ്ദ­മു­ണ്ടാ­ക്കാ­തെ തു­റ­ന്നു്, അ­തി­ക­ത്തേ­ക്കു നോ­ക്കി.

“’അ­ക­ത്തു് യാ­തൊ­ന്നു­മു­ണ്ടാ­കി­ല്ല, മാമേ.”

ഞാൻ പ­റ­ഞ്ഞു.

മാമ പ്ര­ത്യേ­ക­ഭാ­വ­ത്തോ­ടെ എന്നെ നോ­ക്കി. മ­റ്റെ­വി­ടെ­യോ ഇ­രു­ന്നു­കൊ­ണ്ടു്, മ­റ്റൊ­രു സ­ന്ദർ­ഭ­ത്തിൽ, മ­റ്റാ­രേ­യോ നോ­ക്കു­ന്ന­തു­പോ­ലെ­യാ­യി­രു­ന്നു അതു്. മാമ എ­ഴു­ന്നേ­റ്റു. ന­ട­ക്കാ­നാ­രം­ഭി­ച്ച­തോ­ടെ, പതിവു തെ­റ്റി­ച്ചു­കൊ­ണ്ടു് അ­ദ്ദേ­ഹം എന്റെ പി­ന്നി­ലാ­യി.

“ബി­ഡ­സോ­വ ന­ദി­ക്ക­ര­യി­ലൂ­ടെ ന­ട­ക്കു­മ്പോൾ, പ­ണ്ടു്, ലോ­ക­യു­ദ്ധ­കാ­ല­ത്തു് ഞാ­നൊ­രു കാഴ്ച ക­ണ്ടി­ട്ടു­ണ്ടു്.”

പൊ­ടു­ന്ന­നെ അ­ദ്ദേ­ഹം പ­റ­ഞ്ഞു.

എ­നി­ക്കു് യാ­തൊ­ന്നും മ­ന­സ്സി­ലാ­യി­ല്ല. കു­മാ­ര­മാ­മ പ­ട്ടാ­ള­ത്തി­ലാ­യി­രു­ന്നു­വെ­ന്നു് എ­നി­ക്ക­റി­യാം. ലോ­ക­യു­ദ്ധ­ത്തിൽ പ­ങ്കെ­ടു­ത്തി­ട്ടു­ണ്ടെ­ന്നും ഞാൻ കേ­ട്ടി­ട്ടു­ണ്ടു്. ബി­ഡ­സോ­വ നദി എ­വി­ടെ­യാ­ണെ­ന്നു് എ­നി­ക്ക­റി­യി­ല്ല. അ­ദ്ദേ­ഹം എ­ന്നോ­ടു് വ­ലി­യൊ­രു കഥ പ­റ­ഞ്ഞു­തു­ട­ങ്ങി:

images/kumaramama5.jpg

അ­ക്കാ­ലം, ബ്രി­ട്ടൺ അ­തി­ന്റെ കോ­ള­നി­രാ­ജ്യ­ങ്ങ­ളിൽ പ­ട്ടാ­ള­സേ­വ­നം ന­ട­ത്തു­ന്ന നേ­റ്റീ­വ്സി­നെ തു­റ­ന്ന­യു­ദ്ധം ന­ട­ക്കു­ന്ന യൂ­റോ­പ്പി­ന്റെ മ­ണ്ണി­ലേ­ക്കു് കൂ­ടെ­ക്കൂ­ട്ടാ­റു­ണ്ടു്. കൊ­ല്ലാൻ മ­ടി­യി­ല്ലാ­ത്ത­വർ­ക്കും, നി­ര­ന്ത­രം ഗ­തി­മാ­റ്റം സം­ഭ­വി­ക്കു­ന്ന വാർ സ്ട്രാ­റ്റ­ജി­യോ­ടൊ­ത്തു് പൊ­ടു­ന്ന­നെ പ­ങ്കു­ചേ­രാൻ ക­ഴി­വു­ള്ള­വർ­ക്കും, കു­ടും­ബ­ബ­ന്ധ­ങ്ങൾ അ­ലോ­സ­ര­പ്പെ­ടു­ത്താ­ത്ത­വർ­ക്കു­മാ­യി­രു­ന്നു മുൻ­ഗ­ണ­ന. ഇം­ഗ്ലീ­ഷ് ഭാഷ ന­ന്നാ­യി കൈ­കാ­ര്യം­ചെ­യ്യാ­നു­ള്ള പ്രാ­ഥ­മി­ക­ഗു­ണം നി­ശ്ച­യ­മാ­യും ഉ­ണ്ടാ­യി­രി­ക്കു­ക­യും വേണം. പ­രി­ഷ്ക­രി­ക്ക­പ്പെ­ട്ട ആർ­മ്മി­യോ­ടൊ­ത്തു് ഫ­ല­പ്ര­ദ­മാ­യി സ­ഹ­ക­രി­ക്കാ­നു­ള്ള മാ­ന­സി­ക­വി­കാ­സ­മി­ല്ലാ­ത്ത വെ­റും­ശ­രീ­ര­ങ്ങ­ളെ അവർ ഒ­ട്ടും പ­രി­ഗ­ണി­ക്കു­ക­യി­ല്ല. നാ­സി­ക­ളു­ടെ വെ­ടി­യു­ണ്ട­കൾ­ക്കു­ള്ള തീ­റ്റ­ക്കു­വേ­ണ്ടി, ചു­മ്മാ മ­നു­ഷ്യ­രെ ഏ­ഷ്യ­യിൽ­നി­ന്നു് ക­പ്പ­ലേ­റ്റേ­ണ്ട­തി­ല്ല­ല്ലോ.

സി­ഗ്നൽ കോർ­പ്സി­ലാ­യി­രു­ന്ന എ­നി­ക്കു് ന­റു­ക്കു വീ­ണ­തു്, തെ­ക്കു­പ­ടി­ഞ്ഞാ­റൻ ഫ്രാൻ­സി­ലേ­ക്കാ­യി­രു­ന്നു. ര­ണ്ടാം­ലോ­ക­യു­ദ്ധം അ­തി­ന്റെ മു­ഴു­വൻ അ­ഗ്നി­ച്ചി­റ­കും വി­രി­ച്ച­തു് ഫ്രാൻ­സി­ന്റെ മ­ണ്ണി­ലാ­യി­രു­ന്നു­വെ­ന്നു് ച­രി­ത്ര­ത്തേ­ക്കു­റി­ച്ചു­ള്ള സാ­മാ­ന്യ­ധാ­ര­ണ­യു­ള്ള­വർ­ക്ക­റി­യാം. മ­ഞ്ഞ­വെ­യി­ലിൽ മി­ന്നു­ന്ന സു­ന്ദ­ര­മാ­യ ഗോ­ത­മ്പു­വ­യ­ലു­ക­ളെ­യെ­ല്ലാം യു­ദ്ധം വെറും മൈൻ­പാ­ട­ങ്ങ­ളാ­ക്കി മാ­റ്റി­യി­രു­ന്നു. യു­ദ്ധാ­ന­ന്ത­രം, സ്വ­ന്തം വ­യ­ലു­ക­ളി­ലെ കു­ഴി­ബോം­ബ് തോ­ണ്ടി­യെ­ടു­ക്കാ­നു­ള്ള ഫ­ണ്ടു­പോ­ലും അ­വ­ശേ­ഷി­ക്കാ­ത്ത­വി­ധം ത­രി­പ്പ­ണ­മാ­യി­പ്പോ­യ സ­മ്പ­ദ്വ്യ­വ­സ്ഥ­യാ­യി­രു­ന്നു അ­വ­രു­ടേ­തു്. ഏ­റെ­ക്കാ­ല­ത്തോ­ളം, ഉ­രു­ള­ക്കി­ഴ­ങ്ങി­നാ­യി കു­ഴി­ച്ചാൽ, പൊ­ട്ടി­ത്തെ­റി­യാ­യി­രി­ക്കും അ­വർ­ക്കു­നേ­രെ ക­ട­ന്നു­വ­രി­ക.

images/kumaramama6.jpg

ഹി­റ്റ്ല­റും, ഫ്രാ­ങ്കോ­യും, മ­റ്റു­ചി­ല ഏ­കാ­ധി­പ­തി­ക­ളും തൊ­ള്ളാ­യി­ര­ത്തി നാൽ­പ്പ­തു­ക­ളിൽ സം­ഗ­മി­ച്ച റെ­യിൽ­വേ സ്റ്റേ­ഷ­നി­ലാ­ണു് ശ­രി­ക്കും പ­റ­ഞ്ഞാൽ, ഞങ്ങൾ വ­ണ്ടി­യി­റ­ങ്ങി­യ­തു്. അതും അ­തി­നോ­ട­ടു­ത്ത മാ­സ­ങ്ങ­ളി­ലൊ­ന്നിൽ. അ­റ്റ്ലാ­ന്റി­ക്കി­ന്റെ തീ­ര­ത്തു്, തീരെ ത­ണു­ത്ത ന­ദി­ക്ക­ര­യിൽ വി­റ­ങ്ങ­ലി­ച്ചു­നിൽ­ക്കു­ന്ന ഒരു തു­റ­മു­ഖ­പ­ട്ട­ണ­ത്തി­ലാ­യി­രു­ന്നു ക്യാ­മ്പു്. സ്പാ­നി­ഷ് അ­തിർ­ത്തി­യോ­ടു­രു­മ്മി­നിൽ­ക്കു­ന്ന ലോവർ ബി­ഡ­സോ­വ­യു­ടെ തീ­ര­പ്ര­ദേ­ശം മി­ക്ക­വാ­റും പ­ല­മാ­തി­രി മ­നു­ഷ്യ­ര­ക്തം­കൊ­ണ്ടു് പ­ങ്കി­ല­മാ­ക്ക­പ്പെ­ട്ട­താ­ണു്. ഫ്രാൻകോ-​സ്പാനിഷ് യു­ദ്ധ­ങ്ങ­ളു­ടെ ദീർ­ഘ­ച­രി­ത്രം തൊ­ലി­യി­ലും, നെ­ഞ്ചി­ലും ഏ­റ്റു­വാ­ങ്ങി­യ­തി­ന്റെ നിർ­ഭാ­ഗ്യം മി­ക്ക­പ്പോ­ഴും അവിടെ മൂ­ടൽ­മ­ഞ്ഞാ­യി ചു­റ്റി­പ്പി­ടി­ച്ചു­നിൽ­ക്കു­ന്ന­തു കാണാം.

മെ­ഡി­റ്റ­റേ­നി­യൻ ക­ട­ലി­നും, അ­റ്റ്ലാ­ന്റി­ക്കി­നു­മി­ട­യി­ലാ­യി കു­പ്പി­ക്ക­ഴു­ത്തു­പോ­ലെ തോ­ന്നി­ച്ച ഒ­രി­ട­ത്തു്, ഉൾ­ക്ക­ട­ലി­ന്റെ മി­ഴി­വ­റ്റ മൂ­ട­ലു­മാ­യി ത­ണു­ത്തു­പി­ടി­ച്ചു­കി­ട­ക്കു­ന്ന കു­ന്നിൻ­ചെ­രി­വി­ലാ­യി ഞ­ങ്ങ­ളു­ടെ ക­മ്പ­നി വ­ല്ല­വി­ധേ­ന­യും താ­വ­ള­മൊ­രു­ക്കി. സൈ­ന്യ­ത്തി­നു സ്വ­മേ­ധ­യാ സ്വ­ന്ത­മാ­യ തി­ക­വോ­ടെ­യും, തെ­ളി­മ­യോ­ടെ­യും അതു് പ്ര­വർ­ത്തി­ച്ചി­രു­ന്നു എന്നു പ­റ­യാ­നൊ­ക്കി­ല്ല. ഒ­ട്ടൊ­ക്കെ ര­ഹ­സ്യ­സ്വ­ഭാ­വ­ത്തോ­ടെ­യാ­ണു് പ്ര­വർ­ത്ത­ന­മെ­ന്നു തോ­ന്നു­ന്നു. ബി. ഇ. എഫ് ഉ­ന്ന­താ­ധി­കാ­ര­ത്തിൽ­നി­ന്നും വ­ന്നെ­ത്തു­ന്ന നിർ­ദ്ദേ­ശ­ങ്ങൾ­ക്ക­നു­സ­രി­ച്ചാ­യി­രു­ന്നു അ­ത­ത്ര­യു­മെ­ന്നാ­ണു് പൊ­തു­വെ പ­റ­ഞ്ഞു­കേ­ട്ട­തു്. അ­ങ്ങ­നെ­യാ­ണ­ങ്കിൽ­ത­ന്നെ, ഇ­ട­വി­ട്ടാ­വർ­ത്തി­ക്കു­ന്ന ജർ­മ്മൻ­വി­മാ­ന­ങ്ങ­ളു­ടെ ഹു­ങ്കാ­ര­ത്തിൽ നിർ­ദ്ദേ­ശ­ങ്ങ­ളിൽ മി­ക്ക­വ­യും കാ­റ്റിൽ­ചി­ത­റി. അ­താ­യാ­യി­രു­ന്നു എ­ന്റെ­യൊ­രു ഊഹം. സ്വ­ന്തം ക­മാ­ണ്ടർ­മാ­രു­ടെ അ­ത­തു­സ­മ­യ­ത്തെ നിർ­ദ്ദേ­ശ­ങ്ങ­ളാ­യി­രു­ന്നു ശ­രി­ക്കും­പ­റ­ഞ്ഞാൽ, ഓരോ ക­മ്പ­നി­യേ­യും, റെ­ജി­മെ­ന്റി­നേ­യു­മൊ­ക്കെ ന­യി­ച്ചി­രു­ന്ന­തു്. സ­ഞ്ചാ­രി­മേ­ഘ­ങ്ങ­ളേ­ക്കൊ­ണ്ടു് മ­ങ്ങു­ക­യും, തി­ള­ങ്ങു­ക­യും ചെ­യ്യു­ന്ന മു­ഷി­പ്പൻ യു­ദ്ധാ­കാ­ശ­ത്തേ­പ്പോ­ലെ അവിടെ കാ­ര്യ­ങ്ങ­ള­ത്ര­യും അ­തി­ദ്രു­തം മാ­റ്റി­വ­ര­ക്ക­പ്പെ­ട്ടു­കൊ­ണ്ടേ­യി­രു­ന്നു.

സാ­ധാ­ര­ണ­ഗ­തി­യിൽ, യു­ദ്ധം അ­തി­ന്റെ അ­വ­സാ­നം ക­ണ്ടു­തു­ട­ങ്ങു­മ്പോ­ഴും, ന­ഗ­ര­ങ്ങൾ വീ­ഴു­മ്പോ­ഴു­മൊ­ക്ക­യാ­ണു് സി­ഗ്നൽ കോർ­പ്സും, ഒരു സംഘം മു­ന്ന­ണി ക­മാ­ണ്ടോ­ക­ളും അ­ക­ത്തേ­ക്കു പ്ര­വേ­ശി­ക്കു­ക. സു­ര­ക്ഷി­ത­മെ­ന്നു­ക­ണ്ടു്, ഞങ്ങൾ സി­ഗ്നൽ സം­വി­ധാ­ന­ങ്ങൾ സ്ഥാ­പി­ച്ച­തി­നു­ശേ­ഷം മാ­ത്ര­മേ, ക­മ്പ­നി പൂർ­ണ്ണ­മാ­യി അ­വി­ടേ­ക്കു് നീ­ങ്ങു­ക­യു­ള്ളൂ. അ­ത്ത­ര­ത്തി­ലൊ­ന്നു­മാ­യി­രു­ന്നി­ല്ല പക്ഷേ, അ­വി­ടു­ത്തെ സ്ഥി­തി. ഒ­ന്നാ­മ­താ­യി, നാ­സി­ക­ളു­ടെ അ­ധീ­ന­ത­യിൽ­നി­ന്നു് മോ­ചി­പ്പി­ക്ക­പ്പെ­ട്ട ഒ­രി­ട­മാ­യി­രു­ന്നി­ല്ല അതു്. ശ­ക്ത­മാ­യ ഫ്ര­ഞ്ച് വി­രു­ദ്ധ­രു­ടെ അ­തിർ­ത്തി­യോ­ടു ചേർ­ന്നാ­ണു് പ്ര­ദേ­ശ­ത്തി­ന്റെ കി­ട­പ്പു്. അ­തു­കൊ­ണ്ടു­ത­ന്നെ ര­ഹ­സ്യ­നീ­ക്കം ന­ട­ത്തു­ന്ന ചാ­രൻ­മാ­രേ­പ്പോ­ലെ­യാ­യി­രു­ന്നു മി­ക്ക­വാ­റും ഞ­ങ്ങ­ളു­ടെ പ്ര­വർ­ത്ത­ന­ങ്ങൾ. പ്ര­വർ­ത്ത­ന­മെ­ന്നൊ­ക്കെ പ­റ­യു­ന്ന­തി­നേ­ക്കാൾ, ഒ­ളി­ഞ്ഞി­രു­പ്പു് എന്നു മാ­റ്റി പ­റ­യു­ന്ന­താ­വും ഉചിതം.

നാസി മു­ന്നേ­റ്റ­ങ്ങൾ­ക്കു മു­ന്നിൽ പി­ടി­ച്ചു­നിൽ­ക്കാ­നാ­കാ­തെ പ­ലാ­യ­നം ചെ­യ്ത­വ­രിൽ ബാ­ക്കി­യാ­യ ഏ­താ­നും മ­നു­ഷ്യ­രു­ടെ ഒ­ളി­ത്താ­വ­ള­മെ­ന്ന മ­ട്ടിൽ കാ­ണ­പ്പെ­ട്ട ആ ഗ്രാ­മ­ത്തിൽ ജീ­വി­ച്ചു­പോ­ന്ന­തു്, ഏ­താ­നും ഫ്ര­ഞ്ച് കു­ടും­ബ­ങ്ങൾ മാ­ത്ര­മാ­യി­രു­ന്നു. അ­വ­രാ­ക­ട്ടേ, പു­ല്ലു­വി­രി­ഞ്ഞ കു­ന്നു­കൾ­ക്കു പി­ന്നി­ലാ­യി പ­തി­യി­രി­ക്കു­ന്ന സ്വ­ന്തം വീ­ടു­ക­ളിൽ­നി­ന്നു് ഏതു നി­മി­ഷ­വും ഓടാൻ ത­യ്യാ­റെ­ടു­ത്ത­വ­രു­മാ­യി­രു­ന്നു.

അ­വി­ടെ­വെ­ച്ചാ­ണു്, പി­യ­റി­യെ­ന്ന കു­ട്ടി­യെ ഞാൻ കാ­ണു­ന്ന­തു്. ന­ദീ­തീ­ര­ത്തെ ഒ­റ്റ­യ­ടി­പ്പാ­ത­യി­ലൂ­ടെ, മ­ര­ങ്ങ­ളു­ടെ മ­റ­പ­റ്റി കൊ­ച്ചു­വെ­ളു­പ്പാൻ­കാ­ല­ത്തു് ഒ­റ്റ­ക്കു ന­ട­ക്കു­ക­യാ­യി­രു­ന്നു ഞാൻ. ശ­രി­ക്കും പ­റ­ഞ്ഞാൽ, അ­തൊ­ന്നും അ­നു­വ­ദ­നീ­യ­മാ­യ കാ­ര്യ­ങ്ങ­ള­മ­ല്ല. എ­ങ്കി­ലും, ഒ­റ്റ­യ്ക്കാ­വാ­നും, ന­ട­ക്കാ­നും കൊ­തി­ക്കാ­ത്ത മ­നു­ഷ്യ­രു­ണ്ടോ? അ­ങ്ങ­നെ ന­ട­ന്നു്, ഞാ­നൊ­രു ഗ്രാ­മ­ഭ­വ­ന­ത്തി­നു പി­ന്നി­ലെ­ത്തി. ശ­രി­ക്കും അതു് ചു­മ­രി­ലേ­ക്കു ചെ­രി­ഞ്ഞു­ക­യ­റി­യ ചെ­ടി­ത്ത­ണ്ടു­ക­ളും, വ­ള്ളി­ക­ളും­ചു­റ്റി, മ­റ­ഞ്ഞു­പി­ടി­ച്ചു നിൽ­പ്പാ­യി­രു­ന്നു. ചെ­ടി­ക­ളെ­ല്ലാം ത­ണു­പ്പിൽ മൊ­രി­ഞ്ഞു­തു­ട­ങ്ങി­യി­ട്ടു­ണ്ടു്. ആൽ­പ്സിൽ­നി­ന്നെ­ത്തു­ന്ന മ­ഞ്ഞു­കാ­റ്റു് ഇ­ട­ത­ട­വി­ല്ലാ­തെ നെ­ഞ്ചി­ലേ­ക്കു് വീ­ശി­വ­രു­ന്നു­ണ്ടു്. തെ­ളി­ഞ്ഞു മൃ­ദു­വാ­യ മെ­ഡി­റ്റ­റേ­നി­യൻ ശീ­ത­മെ­ന്നൊ­ക്കെ യൂ­റോ­പ്യൻ­മാർ ആ­ദർ­ശ­വ­ത്ക­രി­ക്കു­ന്ന അ­ത്ത­രം ത­ണു­പ്പു് ഏ­ഷ്യ­ക്കാ­ര­നു് ശ­രി­ക്കും ന­ര­കം­ത­ന്നെ­യാ­ണു്. അ­തിൽ­നി­ന്നു് ര­ക്ഷ­പ്പെ­ടാൻ ഒരു തു­ണ്ടു് ചു­മ­രും തേടി ഞാൻ അ­ങ്ങോ­ട്ടു് കയറി.

images/kumaramama2.jpg

വീ­ടി­ന്റെ വാതിൽ അ­ട­ഞ്ഞു­കി­ട­പ്പാ­ണു്. അവിടെ ആ­രെ­ങ്കി­ലും താ­മ­സി­ക്കു­ന്ന­തി­ന്റെ ല­ക്ഷ­ണ­ങ്ങ­ളേ­തും ക­ണ്ടി­ല്ല. അതത്ര ശ്ര­ദ്ധേ­യ­മാ­യ സം­ഗ­തി­യൊ­ന്നു­മാ­യി­രു­ന്നി­ല്ല. ആ­ളൊ­ഴി­ഞ്ഞ എ­ത്ര­യോ ഭ­വ­ന­ങ്ങൾ അ­തു­പോ­ലെ അ­വി­ട­ങ്ങ­ളിൽ ക­ണ്ടി­ട്ടു­ണ്ടു്. ഇനി, താ­മ­സ­ക്കാ­രു­ണ്ടെ­ങ്കിൽ­ത­ന്നെ, അ­പ­രി­ചി­ത­നാ­യ എന്റെ വരവു് ദൂ­രെ­നി­ന്നു് ക­ണ്ടാൽ, അ­വ­രെ­ല്ലാം എ­വി­ടെ­യെ­ങ്കി­ലും­ചെ­ന്നു് പ­തി­യി­രി­ക്കാ­നും മതി.

താ­ഴ്‌­വ­ര­നോ­ക്കി വി­രി­ഞ്ഞു­പോ­കു­ന്ന പുൽ­മേ­ടി­നു മു­ന്നി­ലാ­യി­ട്ടാ­ണു് ആ വീടു് നി­ന്ന­തു്. നാ­യ്ക്കു­ര­യോ, കോ­ഴി­ക­ളു­ടെ കു­റു­ക­ലോ യാ­തൊ­ന്നു­മി­ല്ലാ­ത്ത നി­ശ്ശൂ­ന്യ നി­ശ്ശ­ബ്ദ­ത. അ­ത്ത­ര­മൊ­രു സ­ന്ദി­ഗ്ദ്ധാ­വ­സ്ഥ­യിൽ സു­ന്ദ­ര­മാ­യൊ­രു ഗ്രാ­മീ­ണ­ഭ­വ­നം സ­ഹി­ക്കു­ക മി­ക്ക­വാ­റും ബു­ദ്ധി­മു­ട്ടാ­ണു്.

“അ­ക­ത്താ­രെ­ങ്കി­ലു­മു­ണ്ടോ?”

ഞാൻ ചു­മ്മാ വി­ളി­ച്ചു­നോ­ക്കി.

ഊ­ഹി­ച്ച­തു­പോ­ലെ മ­റു­പ­ടി­യു­ണ്ടാ­യി­ല്ല. അ­തി­ന്റെ ചു­മ­രു­കൊ­ണ്ടു് കാ­റ്റി­നു ക­വ­ച­മി­ട്ടു് ഞാ­നി­രു­ന്നു. ഫ്ര­ഞ്ച് ആൽ­പ്സി­ന്റെ ക­ന­ത്ത­മ­ഞ്ഞു­പാ­ളി­ക­ളി­ലൂ­ടെ നൂ­ണെ­ത്തു­ന്ന ത­ണു­ത്ത­കാ­റ്റു് പ­റ­ക്കു­ന്ന ഈറൻ തു­ണി­പോ­ലെ സദാ പെ­രു­മാ­റു­ന്ന­തും നോ­ക്കി ഞാ­ന­ങ്ങ­നെ വെ­റു­ങ്ങ­ലി­ച്ചി­രു­ന്നു. പ്ര­ഭാ­തം മു­ഴു­വ­നാ­യി വി­രി­ഞ്ഞി­ട്ടി­ല്ല. സൂ­ര്യ­വെ­ളി­ച്ചം ന­ന്നാ­യി വീഴാൻ ഇ­നി­യും നേ­ര­മെ­ടു­ക്കും. അ­ന്നേ­രം, വീ­ടി­നു മ­റു­വ­ശ­ത്തു­നി­ന്നു് എന്തോ വീ­ഴു­ന്ന­തു­പോ­ലെ­യൊ­രു ശബ്ദം കേ­ട്ടു. നാ­സി­പ്പ­ട­യാ­ളി­ക­ളെ സദാ പ്ര­തീ­ക്ഷി­ക്കു­ന്ന പേ­ടി­യു­ടെ പൊ­തു­ശീ­ല­മു­ള്ള­തു­കൊ­ണ്ടു് ഞാ­നാ­കെ വിളറി. ന­ര­ച്ച­വെ­ളി­ച്ച­ത്തിൽ കാ­ഴ്ച­കൾ­ക്കാ­ണെ­ങ്കിൽ, മി­ഴി­വു­മി­ല്ല.

വ­ല്ല­വി­ധേ­ന­യും പ­തു­ങ്ങി­യൊ­തു­ങ്ങി വീ­ടു­ചു­റ്റി, മ­റു­പു­റ­ത്തെ­ത്തി. അവിടെ യാ­തൊ­ന്നും ക­ണ്ടി­ല്ല. അ­വി­ടെ­ത്ത­ന്നെ നി­ന്നു­കൊ­ണ്ടു് ചു­റ്റും ശ്ര­ദ്ധി­ക്കാ­നാ­ണു് അ­ന്നേ­രം, തോ­ന്നി­യ­തു്. അതു് ഒ­രർ­ത്ഥ­ത്തിൽ ബു­ദ്ധി­മോ­ശ­മാ­ണെ­ന്നു് പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു. നാ­സി­കൾ പ­തി­യി­രി­പ്പു­ണ്ടെ­ങ്കിൽ, കഥ തീർ­ന്ന­തു­ത­ന്നെ. പക്ഷേ, അ­ങ്ങ­നെ­യൊ­ന്നു­മു­ണ്ടാ­യി­ല്ല. തു­ടർ­ന്നു്, ശ­ബ്ദ­ങ്ങ­ളേ­തും കേ­ട്ട­തു­മി­ല്ല. പിൻ­തി­രി­യാ­മെ­ന്നു് എ­നി­ക്കു് തോ­ന്നി. അ­തി­നാ­യി ത­യ്യാ­റെ­ടു­ക്കു­മ്പോൾ, ഒരു മൂ­ല­യ്ക്കാ­യി കി­ട­ന്നി­രു­ന്ന കോ­ഴി­ക്കൂ­ടിൽ­നി­ന്നു് ഒ­രി­ള­ക്കം. ആ­യു­ധ­മൊ­ന്നും കൈ­വ­ശ­മി­ല്ലാ­ത്ത­തി­നാൽ, ത­റ­യിൽ­നി­ന്നു് ഒരു ക­ല്ലെ­ടു­ത്തു് കൈ­യിൽ­വെ­ച്ചു.

“ആ­രാ­ണ­തു്?”

ഞാൻ മു­ര­ണ്ടു.

“നി­ങ്ങൾ നാ­സി­യൊ­ന്നു­മ­ല്ല­ല്ലോ, മൊ­സ്യേ?”

അതൊരു കു­ട്ടി­യു­ടെ ശ­ബ്ദ­മാ­യി­രു­ന്നു. അവൻ കൂ­ട്ടിൽ­നി­ന്നു് കോ­ഴി­യേ­പ്പോ­ലെ പു­റ­ത്തി­റ­ങ്ങി­വ­ന്നു. നെ­റ്റി­യി­ലേ­ക്കു് ചി­ത­റി­വീ­ണ സ്വർ­ണ്ണ­മു­ടി­യി­ഴ­ക­ളോ­ടെ ഒരു സു­ന്ദ­രൻ­കു­ട്ടി.

“മൊ­സ്യേ, അ­ങ്ങ­യു­ടെ കൈവശം തി­ന്നാൻ വ­ല്ല­തു­മു­ണ്ടോ? ഇ­ന്ന­ലെ ഉ­ച്ച­മു­തൽ എ­നി­ക്കൊ­ന്നും ക­ഴി­ക്കാൻ കി­ട്ടി­യി­ല്ല.”

യാ­തൊ­ന്നും കി­ട്ടി­യി­ല്ലെ­ങ്കിൽ­പോ­ലും അവൻ എ­നി­ക്കു് നന്ദി പ­റ­യു­മാ­യി­രു­ന്നു, ഉ­റ­പ്പു്. അ­ത്ര­ത്തോ­ളം മാ­ന്യ­നാ­യ ഒരു കു­ട്ടി­യാ­യി­രു­ന്നു അവൻ. മ­ട­ക്ക­യാ­ത്ര­യിൽ തി­ന്നാ­നാ­യി ഡ്രൈ ബ്ര­ഡും, അല്പം വ­റു­ത്ത ഇ­റ­ച്ചി­യു­മു­ണ്ടാ­യി­രു­ന്നു എന്റെ കീ­ശ­യിൽ. ഞാ­ന­തു് സ­ന്തോ­ഷ­ത്തോ­ടെ അവനു കൈ­മാ­റി.

“എ­ന്താ­ണു് നി­ന്റെ പേരു്?”

ഞാൻ ചോ­ദി­ച്ചു.

“പിയറി.”

അ­പ­രി­ചി­ത­മാ­യ കൃ­താർ­ത്ഥ­ത­യോ­ടെ അവൻ തന്റെ ചു­രു­ക്ക­പ്പേർ പ­റ­ഞ്ഞു. പേരു ചോ­ദി­ക്കാ­വു­ന്ന ആ­രെ­ങ്കി­ലു­മൊ­രാ­ളെ ക­ണ്ടി­ട്ടു് കാ­ല­ങ്ങ­ളാ­യി­ട്ടു­ണ്ടാ­വാം.

“അ­ങ്ങ­യു­ടെ പേ­രെ­ന്താ­ണു് മൊ­സ്യേ?”

“കു­മാ­രൻ.”

തെ­ല്ലു­നേ­രം അവനാ വി­ചി­ത്ര­മാ­യ പേരു് നാ­വി­ലി­ട്ടു­രു­ട്ടു­ന്ന­തു കണ്ടു. അതു് ത­നി­ക്കു് ഉ­ച്ച­രി­ക്കാൻ ക­ഴി­യു­ന്ന­ത­ല്ലെ­ന്നു് അവനു് തോ­ന്നി­യി­രി­ക്ക­ണം.

“അ­മ്മ­യെ നാലു ദി­വ­സ­മാ­യി കാ­ണാ­നി­ല്ല.”

ഇ­റ­ച്ചി­യും, ബ്ര­ഡും തി­ന്നു­മ്പോൾ അവൻ പ­റ­ഞ്ഞു.

നാ­സി­കൾ പി­ടി­ച്ചു­കൊ­ണ്ടു­പോ­യി­രി­ക്കാം. ത­ഞ്ച­ത്തി­നും ത­ര­ത്തി­നും കി­ട്ടി­യാൽ, അവർ ആ­രേ­യും വി­ട്ടു­വെ­ക്കി­ല്ല. ഒ­രു­പ­ക്ഷേ, കു­ട്ടി പി­ടി­ക്ക­പ്പെ­ടാ­തി­രി­ക്കാൻ ത­ന്നാ­ലാ­കു­ന്ന­തെ­ല്ലാം അവൾ ആ സ­ന്ദർ­ഭ­ത്തി­ലും ചെ­യ്തി­രി­ക്കാ­നാ­ണു് സാ­ദ്ധ്യ­ത. ഏ­താ­യാ­ലും അവൻ ലോ­ക­ത്തു് ഒ­റ്റ­യ്ക്കാ­യി. അ­ച്ഛ­നെ നേരിൽ കണ്ട ഓർ­മ്മ­കൾ അ­വ­നി­ല്ല. യു­ദ്ധ­ത്തി­ലാ­ണെ­ന്നു് കേ­ട്ടി­ട്ടു­ണ്ടു്.

പെ­ട്ടെ­ന്നു്, ആ­കാ­ശ­ത്തൊ­രു ഹു­ങ്കാ­രം മു­ഴ­ങ്ങി. ജർ­മ്മൻ വി­മാ­ന­മാ­ണെ­ന്നു തോ­ന്നു­ന്നു. നി­രീ­ക്ഷ­ണ­പ്പ­റ­ക്ക­ലി­നി­റ­ങ്ങി­യ­താ­വാം. ഞാൻ അവനെ വ­ലി­ച്ചി­ഴ­ച്ചു് മ­ര­പ്പ­ടർ­പ്പു­കൾ­ക്കി­ട­യി­ലേ­ക്കു് വീ­ണു­കൊ­ടു­ത്തു.

“നി­ങ്ങൾ ഫ്രാൻ­സി­നു­വേ­ണ്ടി പൊ­രു­തു­ന്ന പ­ട്ടാ­ള­ക്കാ­ര­നാ­ണോ, മൊ­സ്യേ?”

അവൻ കാതിൽ ചോ­ദി­ച്ചു.

ഞാ­നൊ­ന്നും വെ­ളി­പ്പെ­ടു­ത്തി­യി­ല്ല. ഞങ്ങൾ വീ­ണ­തു് ചെ­റി­യൊ­രു കു­ഴി­യി­ലേ­ക്കാ­ണു്. അവിടെ കി­ട­ന്നു­കൊ­ണ്ടു് അവൻ ഭ­ക്ഷ­ണ­മ­ത്ര­യും തി­ന്നു­തീർ­ത്തു.

“പിയറീ, നീ ഇ­വി­ടെ­ത്ത­ന്നെ­യാ­ണോ താമസം?”

ഞാൻ ആ­രാ­ഞ്ഞു.

“ഞാൻ താ­മ­സി­ക്കു­ക­യ­ല്ല, കാ­ത്തി­രി­ക്കു­ക­യാ­ണു് മൊ­സ്യേ. അമ്മ തി­രി­ച്ചു­വ­രു­മ­ല്ലോ.”

അ­ങ്ങ­നെ­യാ­ണു് അവൻ പ­റ­ഞ്ഞ­തു്. അ­ടു­ത്ത­ക്ഷ­ണം അവൻ വീ­ട്ടി­ന­ക­ത്തേ­ക്കു ജ­നൽ­വ­ഴി ക­ട­ന്നു­ക­യ­റി. തി­രി­കെ­യെ­ത്തി­യ­തു് ഒരു കഷ്ണം ഫോ­ട്ടോ­ഗ്രാ­ഫു­മാ­യി­ട്ടാ­ണു്.

“ഇ­താ­ണു് എന്റെ അമ്മ.”

വി­ക്ട­റി റോൾ രീ­തി­യിൽ മെ­ട­ഞ്ഞു­സൂ­ക്ഷി­ച്ച കേ­ശാ­ല­ങ്കാ­ര­ത്തോ­ടെ സു­ന്ദ­രി­യാ­യ ഒരു സ്ത്രീ­യാ­യി­രു­ന്നു അവൾ. ആ­ഴ­മു­ള്ള ക­ണ്ണു­കൾ. അ­തു­കൊ­ണ്ടു് നോ­ക്കി­യാൽ, കി­ണ­റ്റി­ന­ക­ത്തേ­ക്കു് വീ­ഴു­ന്ന­തു­പോ­ലെ മു­ന്നിൽ­പ്പെ­ടു­ന്ന­വ­നു് അ­നു­ഭ­വ­പ്പെ­ടാം. സ്റ്റു­ഡി­യോ­വിൽ­വെ­ച്ചെ­ടു­ത്ത പ­ട­മ­ല്ലാ­യി­രു­ന്നു അതു്. കാരണം, അ­വ­ളു­ടെ ഒരു ക­ണ്ണിൽ പ­ട­മെ­ടു­ക്കു­ന്ന അ­വ­ളു­ടെ ഭർ­ത്താ­വി­ന്റെ നിഴൽ കാ­ണു­ന്നു­ണ്ടു്. അ­ടു­ത്ത ക­ണ്ണി­ലാ­വ­ട്ടേ, അ­ച്ഛ­ന്റെ തെ­ല്ല­ക­ല­ത്താ­യി അതു നോ­ക്കി­നിൽ­ക്കു­ന്ന കു­ട്ടി­യേ­യും.

“അ­മ്മ­യെ ക­ണ്ടു­പി­ടി­ക്കാൻ താ­ങ്കൾ­ക്കാ­കു­മോ, മൊ­സ്യേ?”

അവൻ അ­ഭ്യർ­ത്ഥി­ച്ചു.

അ­വ­നെ­യോർ­ത്താ­യി­രു­ന്നു അ­ന്നേ­ര­ത്തെ എന്റെ ഉ­ത്ക­ണ്ഠ. തെ­ക്കു­പ­ടി­ഞ്ഞാ­റൻ അ­തിർ­ത്തി­ക­ളിൽ അ­ത്ത­ര­മൊ­രു ഫ്ര­ഞ്ച് കു­ട്ടി ഒ­ട്ടും സു­ര­ക്ഷി­ത­ന­ല്ല. ഫ്രാൻ­സി­ന്റെ മ­റു­ഭാ­ഗ­ത്തെ­ത്തി­ച്ചി­ല്ലെ­ങ്കിൽ, മി­ക്ക­വാ­റും അവൻ നാ­സി­ക­ളു­ടെ വെ­ടി­യു­ണ്ട­യ്ക്കു് ഇ­ര­യാ­യ­തു­ത­ന്നെ.

പി­റ്റേ­ന്നു­മു­തൽ, റേ­ഷ­നിൽ ന­ല്ലൊ­രു പ­ങ്കു് അ­വ­നു­വേ­ണ്ടി­യാ­ണു് ഞാൻ ചി­ല­വ­ഴി­ച്ച­തു്. ത­മ്മിൽ­ക്കാ­ണു­ന്ന­തു് ദി­വ­സ­ത്തി­ലൊ­രു പ്രാ­വ­ശ്യം­മാ­ത്ര­മാ­യ­തു­കൊ­ണ്ടു്, അ­ന്നേ­രം, എന്റെ ഒ­രു­നേ­ര­ത്തെ ഭ­ക്ഷ­ണ­മൊ­ന്നാ­കെ അവനു കൊ­ടു­ക്കു­ക­യാ­യി­രു­ന്നു പ­തി­വു്. അതു് അവൻ മൂ­ന്നു­നേ­ര­ത്തി­നാ­യി പ­കു­ത്തു­വെ­ക്കും. മി­ക്ക­വാ­റും ഒ­രു­നേ­ര­ത്തെ പ­ട്ടി­ണി നി­സ്സാ­ര­മാ­യി ക­രു­താ­വു­ന്ന ചെ­റു­പ്പം എന്നെ അ­ക്കാ­ലം അ­നു­ഗ്ര­ഹി­ച്ചി­രു­ന്നു.

വെ­ളി­ച്ച­ത്തെ അവനു വ­ല്ലാ­ത്ത പേ­ടി­യാ­ണു്. അ­തു­കൊ­ണ്ടു് പ­കൽ­നേ­ര­ങ്ങ­ളി­ലൊ­ന്നും അവൻ പു­റ­ത്തി­റ­ങ്ങി­യി­രു­ന്നി­ല്ല. കി­ട്ടു­ന്ന ഭ­ക്ഷ­ണം പ­കു­ത്തു ക­ഴി­ച്ചു്, അവൻ മ­ര­പ്പ­ടർ­പ്പു­കൾ­ക്കി­ട­യി­ലും, കു­ഴി­യി­ലും, വീ­ട്ടി­ന­ക­ത്തു­മൊ­ക്കെ­യാ­യി ഒ­ളി­ഞ്ഞു­ക­ഴി­യും. അവനു സം­സാ­രി­ക്കാൻ­കി­ട്ടു­ന്ന ഏ­ക­മ­നു­ഷ്യ­ജീ­വി ഞാ­നാ­യി­രു­ന്നു.

“മൊ­സ്യേ, അമ്മ തി­രി­ച്ചെ­ത്തു­ന്നി­ല്ല­ല്ലോ.”

അവൻ പറയും.

“വരും.”

images/kumaramama4.jpg

ഞാൻ മ­റു­പ­ടി കൊ­ടു­ക്കും.

അമ്മ വ­ന്നി­ല്ല. പകരം, അ­വ­ന്റെ ക­ണ്ണു­ക­ളി­ലേ­ക്കു് ക­ര­ച്ചിൽ ക­യ­റി­വ­ന്നു.

പി­റ്റേ­ന്നു­മു­തൽ, പ­തി­വാ­യി റോ­ന്തു­ചു­റ്റു­ന്ന ഇ­ട­ങ്ങ­ളി­ലെ­ല്ലാം ഞാൻ പി­യ­റി­യു­ടെ അ­മ്മ­യെ തേടി. സാ­ധി­ക്കാ­വു­ന്ന­വ­രോ­ടെ­ല്ലാം പടം കാ­ണി­ച്ചു് അ­ന്വേ­ഷി­ച്ചു. അ­വ­ളു­ടെ ഗ­തി­യെ­ന്താ­യെ­ന്നു് അറിവു തരാൻ പക്ഷേ, ആർ­ക്കും ക­ഴി­ഞ്ഞി­ല്ല.

പെ­ട്ടെ­ന്നാ­ണു്, ഒ­രു­ദി­വ­സം അ­വി­ടെ­നി­ന്നു് പിൻ­വാ­ങ്ങാ­നു­ള്ള നിർ­ദ്ദേ­ശം ക­ട­ന്നു­വ­ന്ന­തു്. അ­സാ­മാ­ന്യ­മാ­യൊ­രു ആ­ക്ര­മ­ണം നാ­സി­ക­ളു­ടെ ഭാ­ഗ­ത്തു­നി­ന്നു­ണ്ടാ­കാ­മെ­ന്ന ഭീ­ഷ­ണി­യാ­ണു് അതിനു പി­ന്നി­ലു­ള്ള­തെ­ന്നു് വ്യ­ക്തം. പ­ത്തു­നി­മി­ഷ­ത്തി­നു­ള്ളി­ലാ­ണു് ക­മ്പ­നി ഫാളിൻ ആയതു്. മ­ഞ്ഞു­ചു­റ്റി­യ പുൽ­പ്പ­ര­പ്പി­ലൂ­ടെ അകലം നോ­ക്കി നീ­ങ്ങു­ന്ന ട്ര­ക്കു­ക­ളി­ലൊ­ന്നിൽ അവിടം വി­ടു­മ്പോൾ, പിയറി ത­ന്നേ­ല്പി­ച്ച ഫോ­ട്ടോ­ഗ്രാ­ഫ് എന്റെ കു­പ്പാ­യ­ക്കീ­ശ­ക­ളി­ലൊ­ന്നിൽ ത­റ­ഞ്ഞി­രി­പ്പു­ണ്ടാ­യി­രു­ന്നു. അതു് തി­രി­കെ­ക്കൊ­ടു­ക്കാ­നു­ള്ള സമയം എ­നി­ക്കു കി­ട്ടി­യി­ല്ല. ഒ­രു­വേ­ള, അ­തി­ജീ­വി­ക്കു­ക­യാ­ണെ­ങ്കിൽ, തന്റെ അ­ന്വേ­ഷ­ണ­ത്തി­നു­പ­യോ­ഗി­ക്കാൻ കൈ­വ­ശ­മു­ണ്ടാ­യി­രു­ന്ന­തു് അ­തു­മാ­ത്ര­മാ­യി­രു­ന്ന­ല്ലോ. അ­താ­ണു് യാ­തൊ­രു­പ­കാ­ര­വു­മി­ല്ലാ­ത്ത എ­ന്നേ­പ്പോ­ലൊ­രു­ത്ത­ന്റെ കീ­ശ­യി­ലേ­റി­പ്പോ­യ­തു്.

“ചി­ത്ര­മെ­ന്തി­നു്, സ്വ­ന്തം അമ്മ അ­വ­ന്റെ മ­ന­സ്സി­ന­ക­ത്തു­ണ്ടാ­കു­മ­ല്ലോ.”

ക­ഥ­യ­റി­ഞ്ഞ­പ്പോൾ, മ­റ്റൊ­രു പ­ട്ടാ­ള­ക്കാ­രൻ സ­മാ­ധാ­നി­പ്പി­ച്ചു.

പക്ഷേ, എ­നി­ക്ക­റി­യാ­വു­ന്ന­തു മ­റ്റൊ­ന്നാ­ണു്. ലോ­ക­യു­ദ്ധ­ത്തി­നു് ഒരു പാവം കു­ട്ടി­യു­ടെ ഓർ­മ്മ­ക­ളേ­ക്കാൾ ബ­ല­മു­ണ്ടു്. പു­ക­യും, പൊ­ട്ടി­ത്തെ­റി­യും, ചോ­ര­യും, മ­ര­ണ­വും, വി­ര­ഹ­വു­മെ­ല്ലാം നീ­ന്തി­ക്ക­ട­ന്നു് മറുകര പി­ടി­ക്കാൻ സാ­ധി­ച്ചെ­ന്നി­രി­ക്ക­ട്ടേ, അവനിൽ പി­ന്നി­ട്ടു­പോ­ന്ന നല്ല ഓർ­മ്മ­കൾ ബാ­ക്കി­നിൽ­ക്കു­മെ­ന്നു­റ­പ്പു­ണ്ടോ? അ­ങ്ങി­ങ്ങാ­യി പ­ച്ച­വി­രി­ഞ്ഞു­നിൽ­ക്കു­ന്ന സി­മ­ന്റ് നി­റ­മു­ള്ള പ­രു­ക്കൻ പർ­വ്വ­ത­ങ്ങ­ളു­ടെ ചെ­രി­വി­ലൂ­ടെ വ­ള­ഞ്ഞി­റ­ങ്ങു­ന്ന പാ­ത­ക­ളിൽ ട്ര­ക്ക് നീ­ങ്ങി­പ്പോ­കു­ക­യാ­യി­രു­ന്നു. മ­നു­ഷ്യ­നിർ­മ്മി­ത­പ്ര­ദേ­ശ­ങ്ങ­ളെ പ്രാ­യേ­ണ ഒ­ഴി­വാ­ക്കി­ക്കൊ­ണ്ടാ­യി­രു­ന്നു മ­ട­ക്ക­യാ­ത്ര. എ­ത്ര­യെ­ത്ര പ്ര­ദേ­ശ­ങ്ങ­ളിൽ നാ­സി­കൾ ആ­ഴ­ത്തിൽ ഇ­റ­ങ്ങി­ക്ക­ഴി­ഞ്ഞെ­ന്നു് ഏകദേശ രൂപം പോ­ലു­മി­ല്ല­ല്ലോ. വ­ഴി­യി­ലൊ­രു പൊ­ട്ടി­ത്തെ­റി­യും പ്ര­തീ­ക്ഷി­ച്ചു­കൊ­ണ്ടു­ള്ള യാ­ത്ര­കൾ ഞ­ങ്ങൾ­ക്കു് പു­ത്തി­രി­യൊ­ന്നു­മ­ല്ല, പ്ര­ത്യേ­കി­ച്ചു് യു­ദ്ധ­മു­ഖ­ങ്ങ­ളിൽ. എ­ന്തി­നും ത­യ്യാ­റാ­യ ഭാ­വ­ത്തോ­ടെ­യാ­വും അ­വി­ടെ­യൊ­ക്കെ ഓരോ പ­ട്ടാ­ള­ക്കാ­ര­ന്റേ­യും ന­ട­പ്പു്. അ­ത്ത­രം പ­രി­ത­സ്ഥി­തി­യിൽ­പ്പോ­ലും പി­യ­റി­യു­ടെ മു­ടി­യി­ഴ­ക­ള­ടർ­ന്നു­വീ­ണ കു­ഞ്ഞി­മു­ഖം എന്റെ മ­ന­സ്സിൽ­നി­ന്നു മാ­റി­യി­ല്ല. പേ­ടി­യിൽ പ­തി­ഞ്ഞ­മർ­ന്ന പാവം കാ­ല­ടി­കൾ­വെ­ച്ചു്, എന്റെ ഓർ­മ്മ­ക­ളിൽ അവൻ ആ­വർ­ത്തി­ച്ചു. ഇ­പ്പോ­ഴും, തന്റെ കോ­ഴി­ക്കൂ­ടിൽ­നി­ന്നു് ഇ­ട­ത­ട­വി­ല്ലാ­തെ ഇ­റ­ങ്ങി­വ­രി­ക­യാ­ണു്, അവൻ. അ­തു­കൊ­ണ്ടു­ത­ന്നെ അതു കാ­ണു­മ്പോൾ, എ­വി­ടെ­യാ­ണ­ങ്കി­ലും, ഞാൻ വ­ല്ലാ­ത­ങ്ങു പ­ത­റി­പ്പോ­കും.

കു­മാ­ര­മാ­മ കഥ പ­റ­ഞ്ഞ­വ­സാ­നി­പ്പി­ച്ചു. ശ­രി­ക്കും പ­റ­ഞ്ഞാൽ, കൊ­ച്ചു­കു­ട്ടി­യാ­യ എ­നി­ക്ക­ക­ത്തു് പു­തി­യൊ­രു കഥ തു­ട­ങ്ങി­വെ­ക്കു­ക­യാ­യി­രു­ന്നു, അ­ദ്ദേ­ഹം. ബാ­ല്യ­ത്തി­ന്റെ തെ­ളി­വെ­ളി­ച്ച­ത്തി­നു് ക്ര­മേ­ണ­യെ­ന്നോ­ണം ഇ­രു­ട്ടി­ന്റെ ഛായ പ­കർ­ന്നു. വ­ളർ­ച്ച­യു­ടെ രീ­തി­ത­ന്നെ അ­ത്ത­ര­ത്തി­ലാ­ണ­ല്ലോ. മ­റ്റെ­ന്തൊ­ക്കെ പൊ­ങ്ങ­ച്ച­ങ്ങ­ളു­ടെ അ­ക­മ്പ­ടി­യോ­ടെ അ­വ­ത­രി­പ്പി­ക്ക­പ്പെ­ട്ടാ­ലും, വ­ളർ­ച്ച­യെ­ന്ന­തു് വി­രൂ­പ­ഗ­തി കൂ­ടി­യാ­ണെ­ന്നു് സ­മ്മ­തി­ക്ക­ണം. എ­ങ്കി­ലും, യാ­ന­മെ­ന്ന­തു് സ­ഹ­ജ­വു­മാ­ണ­ല്ലോ. ലോ­ക­ത്തോ­ടും, അ­തി­ന്റെ മോ­ഹ­ങ്ങ­ളോ­ടു­മൊ­പ്പം ഞാനും, എന്റെ രാ­ജ്യ­വും അ­തി­ന്റെ സ­ഹ­ജ­ഗ­തി തു­ടർ­ന്നു…

ക്ര­മേ­ണ കു­മാ­ര­മാ­മ­യു­ടെ നാ­ട്ടി­ലേ­ക്കു­ള്ള സ­ന്ദർ­ശ­ന­ങ്ങൾ കു­റ­ഞ്ഞു­വ­ന്നു. ഒ­ടു­വിൽ, അതു് തീരെ നി­ല­ച്ചു. മാർ­ച്ച് ചെ­യ്തു ശീ­ലി­ച്ച പ­ട്ടാ­ള­ക്കാർ­ക്കു് ജീ­വി­ത­ത്തിൽ വി­ശ്ര­മം പ­റ­ഞ്ഞി­ട്ടു­ള്ള­ത­ല്ല. അ­തു­കൊ­ണ്ടാ­വാം, തു­ടർ­ന്നു്, കു­മാ­ര­മാ­മ തന്റെ ദീർ­ഘ­യാ­ത്ര­ക­ളെ ക­ത്തു­ക­ളി­ലേ­ക്കാ­യി പ­രി­വർ­ത്തി­പ്പി­ച്ച­തു്. വി­റ­യ്ക്കു­ന്ന അ­ക്ഷ­ര­ങ്ങൾ­കൊ­ണ്ടു് ഓർ­മ്മ­ക­ളി­ലേ­ക്കു് വ­യൽ­സ­വാ­രി ന­ട­ത്തു­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ ക­ത്തു­കൾ, ഹൈ­സ്കൂൾ ക്ലാ­സിൽ പ­ഠി­ക്കു­ന്ന കാ­ല­ത്തെ­ല്ലാം എ­ന്നെ­ത്തേ­ടി­യെ­ത്തു­മാ­യി­രു­ന്നു! നി­വർ­ന്ന അ­ക്ഷ­ര­ങ്ങ­ളാ­യി­രു­ന്നു മാ­മ­യു­ടേ­തു്. മാർ­ച്ച് പാ­സ്റ്റി­ലെ­ന്ന­തു­പോ­ലെ അ­ത­ങ്ങ­നെ ക­ട­ലാ­സ്സിൽ വ­ല­തു­നോ­ക്കി അ­ടി­വെ­ച്ചു­നീ­ങ്ങു­ന്ന­തു­പോ­ലെ തോ­ന്നും.

ഏകമകൻ പ­ട്ടാ­ള­ത്തി­ലാ­യി­രു­ന്ന­തു­കൊ­ണ്ടു്, കു­മാ­ര­മാ­മ അ­ക്കാ­ലം, വൃ­ദ്ധ­സ­ദ­ന­ങ്ങ­ളി­ലൊ­ന്നി­ലാ­യി­രു­ന്ന­ത്രെ ജീ­വി­ച്ചു­പോ­ന്ന­തു്. മ­ക­നോ­ടൊ­പ്പ­മു­ള്ള താമസം അ­വ­സാ­നി­പ്പി­ക്കാൻ കാ­ര­ണ­മാ­യ­തു്, ഭാ­ര്യ­യു­ടെ മ­ര­ണ­മാ­യി­രു­ന്നു. അ­തോ­ടെ­യാ­ണു് അ­ത്ത­ര­മൊ­രു നീ­ക്കു­പോ­ക്കി­നു് മാമ ത­യ്യാ­റാ­യ­തു്. മകനു സ­മ്മ­ത­മാ­യി­രു­ന്നി­ല്ല. പക്ഷേ, മാമ തീ­രു­മാ­നം മാ­റ്റി­യി­ല്ല. ന­ന്മ­യു­ടെ അ­ത്ത­രം ക­ടും­പി­ടു­ത്ത­ങ്ങൾ­ക്കു് മി­ക്ക­വാ­റും ശു­ഭാ­ന്ത്യം ഉ­ണ്ടാ­കാ­റു­ണ്ടു്. മകനു് അ­ത­നു­വ­ദി­ക്കേ­ണ്ടി­വ­ന്നു.

“അയാം വെരി ഹാ­പ്പി.”

വി­റ­യാർ­ന്ന അ­ക്ഷ­ര­ങ്ങ­ളി­ലൂ­ടെ മാമ മ­ന­സ്സു തു­റ­ന്നു. അ­ക്ഷ­ര­ങ്ങ­ളു­ടെ കാ­ലു­കൾ­ക്കു് ക്ഷമത കു­റ­ഞ്ഞു­വ­രു­ന്ന­താ­യി ക്ര­മേ­ണ അ­തി­ന്റെ വേഗത വെ­ളി­പ്പെ­ടു­ത്തി­ക്കൊ­ണ്ടി­രു­ന്നു. തു­ടർ­ന്നു്, കു­റെ­ക്കാ­ലം മാ­മ­യു­ടെ ക­ത്തു­ക­ളൊ­ന്നും വ­ന്നി­ല്ല. അ­ങ്ങോ­ട്ടെ­ഴു­തി­യ­വ­ക്കാ­വ­ട്ടേ, മ­റു­പ­ടി­യു­മു­ണ്ടാ­യ­തു­മി­ല്ല.

അ­ങ്ങ­നെ­യി­രി­ക്കെ, ഒരു ദിവസം, കു­മാ­ര­മാ­മ­യു­ടെ മ­ക­ന്റെ ടെ­ല­ഗ്രാം എ­നി­ക്കു കി­ട്ടി.

“ഫാദർ എ­ക്സ്പ­യേ­ഡ്.”

മ­രി­ച്ചു­പോ­യ മാമയെ പ­ട്ടാ­ള­ക്കാ­ര­നാ­യ മകൻ നാ­ട്ടി­ലേ­ക്കൊ­ന്നും കൊ­ണ്ടു­വ­ന്നി­ല്ല. കു­ടും­ബ­ക്കാർ അ­ങ്ങോ­ട്ടു പോ­യ­തു­മി­ല്ല. ഗു­ജ­റാ­ത്തു് എ­ന്ന­തു് ഒരേ ക­ട­ലി­ന്റെ ഓ­രം­പ­റ്റി യാ­ത്ര­ചെ­യ്തു് ല­ളി­ത­മാ­യി ചെ­ന്നെ­ത്താ­വു­ന്ന സ്ഥ­ല­മൊ­ന്നു­മ­ല്ല­ല്ലോ. ചി­ല­രൊ­ക്കെ മകനു് ക­ത്തു­കെ­ള­ഴു­തി. ചിലർ ക­മ്പി­യ­ടി­ച്ചു, അ­ത്ര­ത­ന്നെ. ദൂരം വ­ലു­താ­യി­രു­ന്ന അ­ക്കാ­ല­ത്തു്, സ്വാ­ഭാ­വി­ക­മാ­യും ഒരു ബന്ധം അ­ത്ത­ര­മൊ­ര­വ­സ്ഥ­യിൽ എ­ന്നെ­ന്നേ­ക്കു­മാ­യി അ­വ­സാ­നി­ച്ച­താ­യി ക­ണ­ക്കാ­ക്കാം. അ­ങ്ങ­നെ, ഏ­താ­നും ക­ത്തി­ട­പാ­ടു­ക­ളിൽ ആ വംശ ബാ­ന്ധ­വ­ത്തി­ന്റെ ച­ര­ട­റ്റു.

കാ­ല­ങ്ങൾ­ക്കു­ശേ­ഷം, ഒരു ദിവസം, മു­ന്ന­റി­യി­പ്പു­കൂ­ടാ­തെ കു­മാ­ര­മാ­മ­യു­ടെ മകൻ നാ­ട്ടി­ലെ­ത്തി. അ­പ്പോ­ഴേ­ക്കും അ­യാൾ­ക്കു് വ­യ­സ്സാ­യി­ക്ക­ഴി­ഞ്ഞി­രു­ന്നു. എന്റെ മകനെ തു­ണ­കൂ­ട്ടി അയാൾ പാ­ട­വ­ര­മ്പു­ക­ളി­ലേ­ക്കി­റ­ങ്ങി. ഞാനും അ­വ­രോ­ടൊ­പ്പം കൂടി.

“കു­മാ­ര­മാ­മ­ക്കു് വി­ശേ­ഷി­ച്ചെ­ന്താ­യി­രു­ന്നു, മ­രി­ക്കാ­നാ­യി കാരണം?”

ഞാൻ ചോ­ദി­ച്ചു.

മ­ക­ന്റെ മുഖം വി­വർ­ണ്ണ­മാ­യി.

images/kumaramama7.jpg

“വൃ­ദ്ധ­സ­ദ­നം സ്ഥി­തി­ചെ­യ്തി­രു­ന്ന തെ­രു­വിൽ മ­ത­ക­ലാ­പം പൊ­ട്ടി­പ്പു­റ­പ്പെ­ട്ടു. അ­തിൽ­നി­ന്നു് ത­ല­നാ­രി­ഴ­ക്കു് ര­ക്ഷ­പ്പെ­ട്ട ഒരു കു­ട്ടി ആ­രു­മ­റി­യാ­തെ സ­ദ­ന­ത്തി­ലെ­ത്തി. ആ­ദ്യ­ഘ­ട്ട­ത്തിൽ അ­തി­ന­ക­ത്തു­ത­ന്നെ അവനെ ക­ണ്ട­തു് അ­ച്ഛൻ­മാ­ത്ര­മാ­യി­രു­ന്നു. അച്ഛൻ ആ കു­ട്ടി­യെ സ്വ­ന്തം മു­റി­യ്ക്ക­ക­ത്തു് ദി­വ­സ­ങ്ങ­ളോ­ളം ഒ­ളി­പ്പി­ച്ചു. ത­നി­ക്കു് ക­ഴി­ക്കാ­നാ­യി കി­ട്ടു­ന്ന ഭ­ക്ഷ­ണം കൊ­ടു­ത്തു്, അച്ഛൻ അവനെ ആ­രു­മ­റി­യാ­തെ അവിടെ പാർ­പ്പി­ച്ചു. കലാപം നി­യ­ന്ത്ര­ണ­ത്തി­ലാ­ക്കാൻ സർ­ക്കാ­രി­നു ക­ഴി­ഞ്ഞെ­ങ്കി­ലും, കു­ട്ടി­യു­ടെ മാ­താ­പി­താ­ക്ക­ളെ അവനു് മ­ട­ക്കി­ക്കൊ­ടു­ക്കാൻ ആർ­ക്കും ക­ഴി­ഞ്ഞി­ല്ല. ലോ­ക­വും അ­തി­ന്റെ മോ­ഹ­ങ്ങ­ളും പ­തി­വു­യാ­ത്രാ­പ­ഥ­ത്തി­ലേ­ക്കു് ക­യ­റി­യെ­ങ്കിൽ, അ­ച്ഛ­നു് അ­ങ്ങ­നെ ക­ഴി­ഞ്ഞി­ല്ല. അ­ദ്ദേ­ഹം ഉ­ണ്ണാ­വ്ര­ത­ത്തി­ലേ­ക്കു കയറി. ഒ­രു­ത­രി ഭ­ക്ഷ­ണം ക­ഴി­ക്കാൻ അ­ദ്ദേ­ഹം കൂ­ട്ടാ­ക്കി­യി­ല്ല. ഒ­ടു­വിൽ… ”

“ആ കു­ട്ടി ഇ­പ്പോൾ, എ­വി­ടെ­യു­ണ്ടു്?”

ഞാൻ ആ­രാ­ഞ്ഞു.

തീർ­ച്ച­യാ­യും, അ­ത്ഭു­തം­കൊ­ള്ളി­ക്കു­ന്ന ഒരു മ­റു­പ­ടി ഞാൻ പ്ര­തീ­ക്ഷി­ച്ചി­രു­ന്നു.

“അ­വ­നാ­ണു് അ­ച്ഛ­ന്റെ അ­ന­ന്ത­രാ­വ­കാ­ശി. അതു് അ­ങ്ങ­നെ­യാ­വാ­നാ­ണു് അ­ച്ഛ­നെ­പ്പോ­ലെ ഞാനും ഇ­ഷ്ട­പ്പെ­ട്ട­തു്.”

“എ­ന്താ­ണ­വ­ന്റെ പേരു്?”

“അ­ന്ന­ത്തെ പേ­ടി­യിൽ, അവൻ ത­ന്നേ­ക്കു­റി­ച്ചു് മി­ക്ക­വാ­റും മ­റ­ന്നു­പോ­യ്ക്ക­ഴി­ഞ്ഞി­രു­ന്നു. ഇ­പ്പോൾ, പിയറി എ­ന്നാ­ണു് അവനു് പേരു്. അ­ച്ഛ­നാ­ണു് അ­വ­ന­തു് നൽ­കി­യ­തു്.”

വി. കെ. കെ. രമേഷ്
images/vkkramesh.jpg

1969-ൽ ത­മി­ഴ്‌­നാ­ട്ടിൽ ജനനം. ആദ്യ ഭാഷ തമിഴ്. പ­ഠി­ച്ച­തും വ­ളർ­ന്ന­തും തി­രു­വി­ല്വാ­മ­ല­യിൽ. 4 പു­സ്ത­ക­ങ്ങൾ എ­ഴു­തി­യി­ട്ടു­ണ്ടു്. ‘ഹൂ ഈസ് അ­ഫ്റൈ­ഡ് ഓഫ് വി. കെ. എൻ.’ എന്ന ആദ്യ പു­സ്ത­ക­ത്തി­നു് 2018-ലെ ഹാസ്യ സാ­ഹി­ത്യ­ത്തി­നു­ള്ള കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പു­ര­സ്ക്കാ­രം ല­ഭി­ച്ചു. നി­ര­വ­ധി റേ­ഡി­യോ നാ­ട­ക­ങ്ങ­ളും സ്കി­റ്റു­ക­ളും ര­ചി­ച്ചി­ട്ടു­ണ്ടു്. ആ­കാ­ശ­വാ­ണി ഡ്രാ­മാ ബി. ഗ്രേ­ഡ് ആർ­ട്ടി­സ്റ്റ്. ടെ­ലി­വി­ഷൻ സ്കി­റ്റു­ക­ളിൽ അ­ഭി­ന­യി­ച്ചി­ട്ടു­ണ്ടു്. വി. കെ. എൻ. അ­മ്മാ­മ­നാ­ണു്. തി­രു­വി­ല്വാ­മ­ല­യിൽ സ്ഥി­ര­താ­മ­സം.

ഭാര്യ: ജ്യോ­തി

മക്കൾ: ബ്ര­ഹ്മ­ദ­ത്തൻ, നി­ര­ഞ്ജ­ന

Colophon

Title: Kumaramama (ml: കു­മാ­ര­മാ­മ).

Author(s): VKK Ramesh.

First publication details: Sayahna Foundation; Trivandrum, Kerala; 2022-11-08.

Deafult language: ml, Malayalam.

Keywords: Short story, VKK Ramesh, Kumaramama, വി. കെ. കെ. രമേഷ്, കു­മാ­ര­മാ­മ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 8, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Messines Ridge from Hill 63, a painting by George Edmund Butler (1872–1936). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.